Tuesday 2 June 2009

പൊതു തെരഞ്ഞെടുപ്പു നല്‍കുന്ന പാഠങ്ങള്‍

പൊതു തെരഞ്ഞെടുപ്പു കഴിഞ്ഞു. കോണ്‍ഗ്രസിന്റെ തന്നെ പ്രതീക്ഷകള്‍ തെറ്റിച്ച് യു പി എ അധികാരത്തിലെത്തി. യു പി എക്കു പുറത്തുള്ള പാര്‍ട്ടികളുടെ സഹായത്തോടെയേ സര്‍ക്കാരുണ്ടാക്കാനാവൂ എന്ന് കോണ്‍ഗ്രസ് ഏതാണ്ടു തീര്‍ച്ചയാക്കിയിരുന്നതാണ്. ഫലപ്രഖ്യാപനത്തിനു മുമ്പു തന്നെ കോണ്‍ഗ്രസ് ഇടതുപക്ഷത്തിനു നേരെ ഒളികണ്ണെറിയാനും തുടങ്ങിയിരുന്നു.

മൂന്നു കാര്യങ്ങളാണീ തെരഞ്ഞെടുപ്പില്‍ നടന്നത്. കോണ്‍ഗ്രസിന്റെ തിരിച്ചുവരവും , ബി ജെപിയെ ജനം തള്ളിക്കളഞ്ഞതും, ഇടതുപക്ഷത്തിനേറ്റ തിരിച്ചടിയും.

കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടായതാര്‍ക്കാണ്? . ഇടതുപക്ഷത്തിനാണേറ്റവും വലിയ നഷ്ടമുണ്ടായതെന്നാണ്, എല്ലാവരും തന്നെ വിലയിരുത്തിയത്. അതു ശരിയല്ല എന്നാണെന്റെ അഭിപ്രായം. ഏറ്റവും നഷ്ടമുണ്ടായത് നാലാം മുന്നണിയെന്ന പേരില്‍ മുലായം സിംഗും, ലാലു പ്രസാദും, രാം വിലാസ് പസ്വാനും കൂടി രൂപപ്പെടുത്തിയ സഖ്യത്തിനാണ്. എന്നും ഇടതുപക്ഷത്തോടൊപ്പം നിന്ന മുലായം, ആണവകരാര്‍ വിഷയത്തില്‍ കോണ്‍ഗ്രസിനോടൊപ്പം ചേര്‍ന്നു. മായാവതിയെ യു പി യില്‍ തടയുക എന്നതും, സിപി എമ്മിനോടുള്ള ഒരു പഴയ കണക്കു തീര്‍ക്കുക എന്നതുമായിരുനു ഉദ്ദേശ്യം. പക്ഷെ വിജയം കണ്ടില്ല. മായാവതിക്ക് വലിയ ക്ഷീണം സംഭവിച്ചില്ല, വലിയ നേട്ടമുണ്ടായില്ലെങ്കിലും. ഫലം വന്ന ഉടനെ മായാവതി യു പി എക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. അത് മുലായം സിംഗിനെ സമ്മര്‍ദ്ദത്തിലാക്കാനാണ്. റാം വിലാസ് പസ്വാനും, ലാലു പ്രസാദ് യാദവും ബീഹാറില്‍ ദയനീയമായി പരാജയപ്പെട്ടു. ലാലുവും മുലായവും അടുത്ത അഞ്ചു വര്‍ഷത്തേക്കെങ്കിലും അപ്രസക്തരായി.

ഇടതുപക്ഷത്തിനു കനത്ത തിരിച്ചടിയേറ്റു. 1952നു ശേഷം ലോക് സഭയില്‍ അവരുടെ അംഗബലം ഇത്രയും കുറയുന്നത് ആദ്യമാണ്.

മൂന്നു സംസ്ഥാനങ്ങളിലാണ്, ഇടതുപക്ഷത്തിനു ശക്തിയുള്ളത്. ത്രിപുരയിലും, ബംഗാളിലും, കേരളത്തിലും. മൂന്നിടത്തും കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വോട്ടു കുറഞ്ഞു. ഇടതുമുന്നണിയില്‍ സി പി എമ്മിനാണു കനത്ത നഷ്ടം. ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടായത് കേരളത്തിലാണ്. ത്രിപുരയില്‍ ആകെയുള്ള രണ്ടു സീറ്റും നിലനിര്‍ത്താനായി. വിചിത്രമെന്നു പറയട്ടെ, വോട്ടുകള്‍ ഏറ്റവും കൂടുതല്‍ നഷ്ടപ്പെട്ടത് ത്രിപുരയിലും, ഏറ്റവും കുറവു നഷ്ടപ്പെട്ടത് കേരളത്തിലും. കേരളത്തില്‍ 1 ശതമാനം നഷ്ടപ്പെട്ടപ്പോള്‍ ബംഗാളില്‍ 5 ശതമാനവും, ത്രിപുരയില്‍ 7 ശതമാനവും വോട്ടുകള്‍ നഷ്ടപ്പെട്ടു.

മൂന്നു കാരണങ്ങളാണ്, ഇടതുപക്ഷത്തിനു നഷ്ടമുണ്ടായതിനു പിന്നില്‍. ഉറപ്പില്ലാത്ത ഒരു മുന്നാം മുന്നണി തട്ടിക്കുട്ടാന്‍ ശ്രമിച്ചതും, മത ന്യൂനപക്ഷങ്ങള്‍ ഇടതുപക്ഷത്തുനിന്നും അകന്നതും, അടിസ്ഥാനനയങ്ങളില്‍ വന്ന മറ്റവും.

മായവതിയും, ജയലളിതയും, ചന്ദ്രബാബു നായിഡുവും, ചന്ദ്രശേഖര റാവുവും എവിടെ നില്‍ക്കുമെന്ന് ഉറപ്പില്ലാത്തവരായിരുന്നു. തെരഞ്ഞെടുപ്പു ഫലം വരുന്നതിനു മുമ്പു തന്നെ ചന്ദ്രശേഖര റാവു, എന്‍ ഡി എ ക്കൊപ്പം പോയി. ഫലപ്രഖ്യാപനം വന്ന ഉടന്‍ മായവതിയും ദേവ ഗൌഡയും യു പി എക്കു പിന്തുണ പ്രഖ്യാപിച്ചു. ഇവരുടെയൊക്കെ വിശ്വസനീയത മനസിലാക്കാതെയാണ്, ഇടതു പക്ഷം ഇവരുമായി സഖ്യമുണ്ടാക്കാനിറങ്ങിപ്പുറപ്പെട്ടത്.

ബംഗാളില്‍ മുസ്ലിങ്ങള്‍ ഇടതുപക്ഷത്തു നിന്നും അകന്നു പോയി. കേരളത്തില്‍ ക്രിസ്ത്യാനികള്‍ പരമ്പരാഗതമായി യു ഡി എഫിനൊപ്പമായിരുന്നു. മുമ്പിലത്തെ രണ്ടു തെരഞ്ഞെടുപ്പുകളിലും ക്രിസ്ത്യന്‍ മേഘലകളില്‍ ഇടതുപക്ഷത്തിനു വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞു . അതു പോലെ മലപ്പുറം ജില്ലയില്‍ മുസ്ലിം മേഘലകളിലും ഇടതുപക്ഷം നേട്ടമുണ്ടാക്കി. പക്ഷെ ഈ രണ്ടു വിഭാഗങ്ങളും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തു നിന്നും അകന്നു പോയി.

ഗ്രാമീണമേഘലകളിലെ പാവപ്പെട്ടവര്‍ ഇടതുപക്ഷത്തോടൊപ്പം നിന്നത് ഇടതുപക്ഷത്തിന്റെ ചില നയങ്ങള്‍ കാരണമായിരുന്നു. പാവങ്ങളുടെ പക്ഷത്തോട് ചാഞ്ഞു നില്‍ക്കുന്ന, ഭൂപരിഷ്കരണം നടപ്പിലാക്കിയ, അടിച്ചമര്‍ത്തപ്പെട്ടവരോടൊപം നില്‍ക്കുന്ന ഒരിടതുപക്ഷത്തെയാണവര്‍ പിന്തുണച്ചത്. ഇടതുപക്ഷത്തിന്റെ പ്രത്യേകിച്ച് സി പി എമ്മിന്റെ ഈ നയങ്ങളില്‍ നിന്നുള്ള വ്യതിചലനം അവരില്‍ വേദനയുണ്ടാക്കി. അവരില്‍ കുറച്ചു പേരെങ്കിലും ഇത്തവണ ഇടതുപക്ഷത്തിന്‌ വോട്ടു ചെയ്തില്ല.

യാധാര്‍ത്ഥ്യങ്ങളില്‍ നിന്നും സി പി എം എത്ര അകന്നുപോയി എന്നതിന്റെ ഉദാഹരണമാണ്, ബംഗാളില്‍ പരാജയപ്പെട്ട ഒരു സ്ഥാനാര്‍ത്ഥിയുടെയും സീതാറാം യെച്ചൂരിയുടേയും പ്രതികരണങ്ങള്‍.

ബംഗാളിലെ ഉലുബറിയ‍ ‍സി പി എം സ്ഥാനാര്‍ത്ഥികള്‍ എട്ടുതവണയായി ലക്ഷത്തില്‍പരം വോട്ടുകള്‍ക്ക് ജയിച്ചുവരുന്ന മണ്ഡലമായിരുന്നു. അവിടെ ഡി.വൈ.എഫ്.ഐയുടെ മുന്‍ അഖിലേന്ത്യാപ്രസിഡന്റും സി.പി.എം കേന്ദ്രകമ്മറ്റിയംഗവുമായ ഹന്നാന്‍ മുല്ല 98,936 വോട്ടുകള്‍ക്കാണ് ഇത്തവണ പരാജയപ്പെട്ടത് . തെരഞ്ഞെടുപ്പ് ഫലത്തെപ്പറ്റി അദ്ദേഹം പറഞ്ഞത് ഇങ്ങനെ 'ഞങ്ങളെ ജനങ്ങള്‍ അത്യന്തം ഗുരുതരമായി ശിക്ഷിച്ചിരിക്കുന്നു. ഞങ്ങള്‍ക്ക് നാട്ടിലെ യാഥാര്‍ഥ്യമറിയാനുള്ള ബന്ധം നഷ്ടപ്പെട്ടിരിക്കുന്നു'. ഈ പ്രതികരണം സി.എന്‍.എന്‍. അഭിമുഖത്തില്‍ കരണ്‍ഥാപ്പര്‍ സീതാറാം യെച്ചൂരിയുടെ ശ്രദ്ധയില്‍ പെടുത്തി. അതിനെ ശരിച്ചുവെച്ച് യെച്ചൂരി പറഞ്ഞതിങ്ങനെ: 'തീര്‍ച്ചയായും ഞങ്ങള്‍ക്ക് ജനങ്ങളുമായുളള ബന്ധം നഷ്ടപ്പെട്ടിരിക്കുന്നു. അല്ലെങ്കില്‍ ഇത്തരം ഒരു തോല്‍വി സംഭവിക്കുമായിരുന്നില്ല'.

ബംഗാളില്‍ സി പി എം നേതാക്കള്‍ ജനങ്ങളില്‍ നിന്നകന്നു പോയി. സി പി എം നില്‍ക്കേണ്ട സ്ഥലത്തു മമത എന്ന കോണ്‍ഗ്രസുകാരി കയറി നിന്നതും, സി പി എം കോണ്‍ഗ്രസ് നില്‍ക്കേണ്ട സ്ഥലത്തേക്കു മാറിനിന്നതുമാണ്, മുപ്പതു കൊല്ലത്തെ ഇടതു ഭരണത്തിന്റെ രാഷ്ട്രീയ പരിണാമം. ഇടതുപക്ഷം ബംഗാളില്‍ പൊതുവെ കെട്ടുറപ്പുള്ളതായിരുന്നു. മുന്നണിക്കുള്ളില്‍ അസ്വാരസ്യങ്ങളൊന്നും ഉണ്ടായിരുന്നില്ല.


കേരളത്തില്‍ പക്ഷെ സ്ഥിതി വ്യത്യസ്തമായിരുന്നു. പി ഡി പിയുമായി പിണറായി വിജയന്റെ നേതൃത്വത്തില്‍ സി പി എം ഉണ്ടാക്കിയ സഖ്യം മുന്നണിക്കുള്ളില്‍ പൂര്‍ണ്ണമായും സ്വീകരിക്കപ്പെട്ടില്ല. ഘടക കഷികളെല്ലാം തന്നെ അതിനെ എതിര്‍ത്തു. സി പി എമ്മിനുള്ളില്‍ വി എസിനേപ്പോലുള്ളവരും അതിനെ എതിര്‍ത്തു. സി പി ഐയുടെ സീറ്റു പിടിച്ചെടുത്തതും, ജനതാ ദളിനു സീറ്റു നിഷേധിച്ചതും മുന്നണി ബന്ധങ്ങള്‍ ശിഥിലമാക്കി. ലാവ് ലിന്‍ വിഷയവും, സി പി എമ്മിലെ മുതലാളിത്തത്തെ പുണരുന്ന പുതിയ പ്രവണതയും കുറച്ച് വോട്ടര്‍മാരില്‍ അതൃപ്തിയുണ്ടാക്കി. ക്രിസ്ത്യന്‍ മുസ്ലിം ന്യൂനപക്ഷങ്ങളുടെ അനിഷ്ടവും കൂടിയായപ്പോള്‍ ഇടതുപക്ഷം ദയനീയമായി തോറ്റു. സി പി എം വോട്ടുകള്‍ പോലും മരവിക്കപ്പെടുകയോ മറിക്കപ്പെടുകയോ ചെയ്തു.

ബി ജെ പിയുടെ പരാജയത്തിനു പല കാരണങ്ങളുമുണ്ട്. തുടര്‍ച്ചയായ രണ്ടു തെരഞ്ഞെടുപ്പുകളിലെ പരാജയം പ്രധാനപ്പെട്ടതാണ്. കൂടെക്കൂടെ അജണ്ട മാറ്റുന്നത് ജനങ്ങളില്‍ വിശ്വാസമുണ്ടാക്കുന്നില്ല. ആദ്യം ഹിന്ദു തീവ്രവാദമായിരുന്നു അവരുടെ പ്രധാന അജണ്ട. 1996 ല്‍ ഏറ്റവും വലിയ കഷിയായിട്ടും ഒരു സര്‍ക്കാരുണ്ടാക്കാന്‍ അവര്‍ക്കായില്ല. അതു കൊണ്ട് ഹിന്ദു തീവ്രവാദം അവര്‍ ഉപേക്ഷിച്ചു താല്‍ക്കാലികമായി. ബാജ്പേയിയുടെ മിതവാദമുഖം മുന്നില്‍ നിര്‍ത്തി ഘടകകക്ഷികളെ ആകര്‍ഷിച്ചാണ്, 1998 ലും 1999ലും അവര്‍ അധികാരത്തില്‍ വന്നത്. സാമ്പത്തിക രംഗത്തെ നേട്ടങ്ങളിലൂന്നിയാണ്, 2004 ലെ തെരഞ്ഞെടുപ്പിനെ അവര്‍ നേരിട്ടത്. അത് വിജയിച്ചില്ല. 2009 ല്‍ വീണ്ടും ഹിന്ദു തീവ്രവാദത്തിലേക്ക് തിരിച്ചു വന്നു. അതും വിജയിച്ചില്ല. ഹിന്ദു തീവ്രവാദത്തിലൂന്നിയുള്ള അതിന്റെ അജണ്ട ജനങ്ങളെ ആകര്‍ഷിക്കുന്നില്ല. ആശയപരമായ ഒരു സന്ദിഗ്ദാവസ്ഥയാണു ബി ജി പി നേരിടുന്നത്. അതില്‍ നിന്നും കരകയറുക അത്ര എളുപ്പമല്ല.


പഴയ ജനസംഘത്തിന്റെ തലത്തിലേക്കവര്‍ ചുരുങ്ങിപ്പോകാനുള്ള എല്ലാ സാധ്യതയുമുണ്ട്. 80 കളിലും 90 കളിലും രാമ ജന്മഭൂമി, മണ്ധല്‍ വിഷയം , തീവ്ര ഹിന്ദുത്വം , തീവ്ര ദേശീയത, ഭീകരത തുടങ്ങിയവയാണവര്‍ക്ക് ഊര്‍ജ്ജം പകര്‍ന്നത്. അവക്കൊന്നും ഇപ്പോള്‍ വലിയ ശോഭയില്ല.



കോണ്‍ഗ്രസിന്റെ തിരിച്ചു വരവാണ്, ഈ തെരഞ്ഞെടുപ്പിലെ വളരെ പ്രധാനപ്പെട്ട കാര്യം. വിരോധാഭാസമെന്നു പറയട്ടെ അതിന്റെ പ്രധാന ഹേതു ഇടതുപക്ഷമാണ്. നരസിംഹറാവിവിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിയ സാമ്പത്തിക പരിഷ്കാരങ്ങള്‍ പ്രാന്തവത്ക്കരിക്കപ്പെട്ട അരക്ഷിതരായ ഒരു വലിയ ജനവിഭാഗത്തെ സഹായിക്കാനുള്ള പദ്ധതികള്‍ അവര്‍ നടപ്പിലാക്കി.


ദേശീയ തൊഴിലുറപ്പുപദ്ധതി, ആദിവാസി വനാവകാശ നിയമം, കാര്‍ഷിക കടം എഴുതിത്തള്ളല്‍ പദ്ധതി, ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സംവരണം, തുടങ്ങിയവ പ്രാന്തവത്ക്കരിക്കപ്പെട്ട ജനങ്ങളുടെ ജീവിതത്തില്‍ വലിയ ചലനം സൃഷ്ടിച്ചു. ഓരോ പാവപ്പെട്ടവന്റെയും ജീവിതം ഇത് മാറ്റിമറിച്ചു. ഇതൊന്നും കോണ്‍ഗ്രസിന്റെ നയപരിപാടികളായിരുന്നില്ല. ഇടതുപക്ഷത്തിന്റെ നയപരിപാടികളായിരുന്നു. ഇവ സംബന്ധിച്ച നിര്‍ദ്ദേശങ്ങളെ പ്രാരംഭഘട്ടത്തിലൊക്കെ കോണ്‍ഗ്രസ് എതിര്‍ക്കുകയുംചെയ്തു. ഇടതുപക്ഷം ഇതൊക്കെ നടപ്പാക്കിയേ പറ്റു എന്ന് ശഠിച്ചു. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെങ്കില്‍ 30,000 കോടി രൂപ വേണമെന്നും ബജറ്റില്‍ അതിന് തുക നീക്കിവയ്ക്കില്ലെന്നും ചിദംബരം പറഞ്ഞിട്ടുണ്ട്. പ്രകാശ് കാരാട്ടും സീതാറാം യെച്ചൂരിയും സോണിയ ഗാന്ധിയെ കണ്ട് വിയോജിപ്പ് അറിയിക്കേണ്ടിവന്നു ആ തുക ബജറ്റിന്റെ ഭാഗമാവാന്‍ . ഇതേപോലെയുള്ള എതിര്‍പ്പാ യിരുന്നു ആദിവാസി വനാവകാശ നിയമകാര്യത്തിലും അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കുള്ള തൊഴില്‍ സുരക്ഷിതത്വം ഉറപ്പാക്കുന്ന പദ്ധതിയുടെ കാര്യത്തിലും ഇടതുപക്ഷം നേരിട്ടത്. ഇടതുപക്ഷം നിര്‍ബന്ധം പിടിച്ചപ്പോള്‍ കോണ്‍ഗ്രസിന്‌ ഇതെല്ലാം ചെയ്യേണ്ടിവന്നു. ദേശീയ തൊഴിലുറപ്പുപദ്ധതി ഫലപ്രദമായി നടപ്പാക്കിയ എല്ലാ സംസ്ഥാനത്തും കോണ്‍ഗ്രസിനു നേട്ടമുണ്ടാക്കാന്‍ സാധിച്ചു. പല ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലും മിനിമംകൂലി 20 രൂപയായിരുന്നു. ഈ പദ്ധതിപ്രകാരമുള്ള പണിക്ക് ഇതിന്റെ അഞ്ചിരട്ടിവരെയാണ് കൂലിയായി കൊടുത്തത്. 20 രൂപയ്ക്ക് പണിയെടുക്കാന്‍ ആളെ കിട്ടാതായി. അതോടെ ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലും മിനിമംകൂലി ഉയര്‍ന്നു. തൊഴിലാളികളുടെ ജീവിതനിലവാരം ഉയര്‍ന്നു. ഒരു കുടുംബത്തിലെ ഒരാള്‍ക്ക് വര്‍ഷ‍ത്തില്‍ നൂറുദിവസമെങ്കിലും പണി ഉറപ്പുനല്‍കുന്ന ഈ പദ്ധതി ഗ്രാമീണ ജീവിതത്തെയാകെ മാറ്റിമറിച്ചു. തൊഴിലാളിയുടെ അക്കൌണ്ടിലേക്ക് നേരിട്ടു പണം എത്തുകയായിരുന്നു. അതും വലിയ മാറ്റമുണ്ടാക്കി. ബാങ്കിലേക്ക് ആഴ്ചതോറും പണം വന്നത് പണദുരുപയോഗം ഇല്ലാതാക്കി.


ഇടതുപക്ഷത്തിന്‌ ഇതിന്റെയൊന്നും ഫലം കൊയ്യാനായില്ല. ഈ നയങ്ങളൊക്കെ കോണ്‍ഗ്രസ് പണ്ടേ ഉപേക്ഷിച്ചവയായിരുന്നു. അവ തിരികെ കൊണ്ടുവരാനായി എന്നതാണ്, കോണ്‍ഗ്രസ് ചെയ്ത നല്ല കാര്യം . ബംഗാളില്‍ മമത ഇടതുപക്ഷത്തിന്റെ അജണ്ട റാഞ്ചിക്കൊണ്ടുപോയി. അതു പോലെ അഖിലേന്ത്യാ തലത്തില്‍ കോണ്‍ഗ്രസും ഇടതുപക്ഷത്തിന്റെ നയങ്ങള്‍ അവരുടേതായി നടപ്പിലാക്കി.

ഇടതുപക്ഷത്തിന്‌ ഇതില്‍ നിന്നും വലിയ ഒരു പാഠം പഠിക്കാനുണ്ട്. ഇന്‍ഡ്യയേപ്പോലുള്ള ദരിദ്ര രജ്യത്ത്, ഇടതുപക്ഷ ആശയങ്ങള്‍ക്കാണ്, കൂടുതല്‍ പ്രസക്തി. ഭൂരിപക്ഷം ജനങ്ങള്‍ക്കും ഉപകാരപ്പെടുന്ന പദ്ധതികളാണ്, ജനപിന്തുണ ലഭ്യമാക്കുന്നത്. അല്ലാതെ വരേണ്യവര്‍ഗ്ഗത്തിനു വേണ്ട നയങ്ങള്‍ നടപ്പാക്കുന്നതിലല്ല.


ഈ പാഠം ഉള്‍ക്കൊണ്ട് ഇടതുപക്ഷം പറ്റിയ തെറ്റുകള്‍ കണ്ടെത്തുകയും തിരുത്തുകയും ചെയ്താല്‍ അവര്‍ക്ക് നേടാന്‍ പലതുമുണ്ട്. കുറച്ചു സീറ്റുകളേ കുറഞ്ഞിട്ടുള്ളു. അവരുടെ ശക്തി കേന്ദ്രങ്ങളില്‍ അടിത്തറ ഇപ്പോഴും ശക്തമാണ്. മുന്‍ഗണനയില്‍ മാറ്റം വന്നപ്പോള്‍ ജനങ്ങള്‍ നല്‍കിയ ശിക്ഷയായി കരുതി, ശക്തമായി തിരിച്ചുവരാന്‍ അവര്‍ക്കാകും . കോണ്‍ഗ്രസിന്റെ അനുഭവം നല്‍കുന്ന സൂചനയതാണ്.

ഇതാണ്‌ എന്റെ അഭിപ്രായത്തില്‍ ഈ തെരഞ്ഞെടുപ്പിന്റെ ബാക്കി പത്രം .

9 comments:

kaalidaasan said...

ദേശീയ തൊഴിലുറപ്പുപദ്ധതി, ആദിവാസി വനാവകാശ നിയമം, കാര്‍ഷിക കടം എഴുതിത്തള്ളല്‍ പദ്ധതി തുടങ്ങിയവ പ്രാന്തവത് ക്കരിക്കപ്പെട്ട ജനങ്ങളുടെ ജീവിതത്തില്‍ വലിയ ചലനം സൃഷ്ടിച്ചു. ഓരോ പാവപ്പെട്ടവന്റെയും ജീവിതം ഇത് മാറ്റിമറിച്ചു. ഇതൊന്നും കോണ്‍ഗ്രസിന്റെ നയപരിപാടികളായിരുന്നില്ല. ഇടതുപക്ഷത്തിന്റെ നയപരിപാടികളായിരുന്നു. ഇവ സംബന്ധിച്ച നിര്‍ദ്ദേശങ്ങളെ പ്രാരംഭഘട്ടത്തിലൊക്കെ കോണ്‍ഗ്രസ് എതിര്‍ക്കുകയുംചെയ്തു. ഇടതുപക്ഷം ഇതൊക്കെ നടപ്പാക്കിയേ പറ്റു എന്ന് ശഠിച്ചു. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെങ്കില്‍ 30,000 കോടി രൂപ വേണമെന്നും ബജറ്റില്‍ അതിന് തുക നീക്കിവയ്ക്കില്ലെന്നും ചിദംബരം പറഞ്ഞിട്ടുണ്ട്. പ്രകാശ് കാരാട്ടും സീതാറാം യെച്ചൂരിയും സോണിയ ഗാന്ധിയെ കണ്ട് വിയോജിപ്പ് അറിയിക്കേണ്ടിവന്നു ആ തുക ബജറ്റിന്റെ ഭാഗമാവാന്‍ . ഇതേപോലെയുള്ള എതിര്‍പ്പാ യിരുന്നു ആദിവാസി വനാവകാശ നിയമകാര്യത്തിലും അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കുള്ള തൊഴില്‍ സുരക്ഷിതത്വം ഉറപ്പാക്കുന്ന പദ്ധതിയുടെ കാര്യത്തിലും ഇടതുപക്ഷം നേരിട്ടത്. ഇടതുപക്ഷം നിര്‍ബന്ധം പിടിച്ചപ്പോള്‍ കോണ്‍ഗ്രസിന്‌ ഇതെല്ലാം ചെയ്യേണ്ടിവന്നു. ദേശീയ തൊഴിലുറപ്പുപദ്ധതി ഫലപ്രദമായി നടപ്പാക്കിയ എല്ലാ സംസ്ഥാനത്തും കോണ്‍ഗ്രസിനു നേട്ടമുണ്ടാക്കാന്‍ സാധിച്ചു. പല ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലും മിനിമംകൂലി 20 രൂപയായിരുന്നു. ഈ പദ്ധതിപ്രകാരമുള്ള പണിക്ക് ഇതിന്റെ അഞ്ചിരട്ടിവരെയാണ് കൂലിയായി കൊടുത്തത്. 20 രൂപയ്ക്ക് പണിയെടുക്കാന്‍ ആളെ കിട്ടാതായി. അതോടെ ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലും മിനിമംകൂലി ഉയര്‍ന്നു. തൊഴിലാളികളുടെ ജീവിതനിലവാരം ഉയര്‍ന്നു. ഒരു കുടുംബത്തിലെ ഒരാള്‍ക്ക് വര്‍ഷ‍ത്തില്‍ നൂറുദിവസമെങ്കിലും പണി ഉറപ്പുനല്‍കുന്ന ഈ പദ്ധതി ഗ്രാമീണ ജീവിതത്തെയാകെ മാറ്റിമറിച്ചു. തൊഴിലാളിയുടെ അക്കൌണ്ടിലേക്ക് നേരിട്ടു പണം എത്തുകയായിരുന്നു. അതും വലിയ മാറ്റമുണ്ടാക്കി. ബാങ്കിലേക്ക് ആഴ്ചതോറും പണം വന്നത് പണദുരുപയോഗം ഇല്ലാതാക്കി.


ഇടതുപക്ഷത്തിന്‌ ഇതിന്റെയൊന്നും ഫലം കൊയ്യാനായില്ല. ഈ നയങ്ങളൊക്കെ കോണ്‍ഗ്രസ് പണ്ടേ ഉപേക്ഷിച്ചവയായിരുന്നു. അവ തിരികെ കൊണ്ടുവരാനായി എന്നതാണ്, കോണ്‍ഗ്രസ് ചെയ്ത നല്ല കാര്യം . ബംഗാളില്‍ മമത ഇടതുപക്ഷത്തിന്റെ അജണ്ട റാഞ്ചിക്കൊണ്ടുപോയി. അതു പോലെ അഖിലേന്ത്യാ തലത്തില്‍ കോണ്‍ഗ്രസും ഇടതുപക്ഷത്തിന്റെ നയങ്ങള്‍ അവരുടേതായി നടപ്പിലാക്കി.

ഇടതുപക്ഷത്തിന്‌ ഇതില്‍ നിന്നും വലിയ ഒരു പാഠം പഠിക്കാനുണ്ട്. ഇന്‍ഡ്യയേപ്പോലുള്ള ദരിദ്ര രജ്യത്ത്, ഇടതുപക്ഷ ആശയങ്ങള്‍ക്കാണ്, കൂടുതല്‍ പ്രസക്തി. ഭൂരിപക്ഷം ജനങ്ങള്‍ക്കും ഉപകാരപ്പെടുന്ന പദ്ധതികളാണ്, ജനപിന്തുണ ലഭ്യമാക്കുന്നത്. അല്ലാതെ വരേണ്യവര്‍ഗ്ഗത്തിനു വേണ്ട നയങ്ങള്‍ നടപ്പാക്കുന്നതിലല്ല.


ഈ പാഠം ഉള്‍ക്കൊണ്ട് ഇടതുപക്ഷം പറ്റിയ തെറ്റുകള്‍ കണ്ടെത്തുകയും തിരുത്തുകയും ചെയ്താല്‍ അവര്‍ക്ക് നേടാന്‍ പലതുമുണ്ട്. കുറച്ചു സീറ്റുകളേ കുറഞ്ഞിട്ടുള്ളു. അവരുടെ ശക്തി കേന്ദ്രങ്ങളില്‍ അടിത്തറ ഇപ്പോഴും ശക്തമാണ്. മുന്‍ഗണനയില്‍ മാറ്റം വന്നപ്പോള്‍ ജനങ്ങള്‍ നല്‍കിയ ശിക്ഷയായി കരുതി, ശക്തമായി തിരിച്ചുവരാന്‍ അവര്‍ക്കാകും . കോണ്‍ഗ്രസിന്റെ അനുഭവം നല്‍കുന്ന സൂചനയതാണ്.

ഇതാണ്‌ എന്റെ അഭിപ്രായത്തില്‍ ഈ തെരഞ്ഞെടുപ്പിന്റെ ബാക്കി പത്രം .

IELTS Essays from George Andrews said...

Great post election analysis, leading to self-introspection, for the left.

kaalidaasan said...

Thanks George Andrews.

N.J Joju said...

കേരളത്തില്‍ 1 ശതമാനം നഷ്ടപ്പെട്ടപ്പോള്‍ ബംഗാളില്‍ 5 ശതമാനവും, ത്രിപുരയില്‍ 7 ശതമാനവും വോട്ടുകള്‍ നഷ്ടപ്പെട്ടു.


Wrong statistics, wrong inputs to get a predetermined answer.

N.J Joju said...

"ഇതൊന്നും കോണ്‍ഗ്രസിന്റെ നയപരിപാടികളായിരുന്നില്ല. ഇടതുപക്ഷത്തിന്റെ നയപരിപാടികളായിരുന്നു. ഇവ സംബന്ധിച്ച നിര്‍ദ്ദേശങ്ങളെ പ്രാരംഭഘട്ടത്തിലൊക്കെ കോണ്‍ഗ്രസ് എതിര്‍ക്കുകയുംചെയ്തു. ഇടതുപക്ഷം ഇതൊക്കെ നടപ്പാക്കിയേ പറ്റു എന്ന് ശഠിച്ചു."

Again this is wrong.


കടാശ്വാസവും തൊഴിലുറപ്പുപദ്ധതിയും പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയാണ്‌ 2004ല്‍ കോണ്‍ഗ്രസ് ഇലക്ഷനെ നേരിട്ടത്. 2004 മെയില്‍ പുറത്തിറക്കിയ പൊതുമിനിമം പരിപാടി ഇതിന്റെ ചുവടുപിടിച്ചായിരുന്നു. പതിനാലോളം സഖ്യകക്ഷികള്‍ ഉള്‍പ്പെട്ട യു.പി.എ യും പുറത്തുനിന്നു പിന്തുണയ്ക്കുന്ന ഇടതുകക്ഷികളും ചേര്‍ന്ന് അവതരിപ്പിച്ചതായിരുന്നു പൊതുമിനിമം പരിപാടി.

"Immediate steps will be taken to ease the burden of debt and high interest rates on farm loans."

"The Congress Party commits itself to the implementation of a comprehensive rural employment guarantee scheme in a phased manner."
(Election Manifesto 2004 of Indin National Congress)



A national Employment Guarantee Act will be enacted immediately.
(Manifesto 2004
LOK SABHA ELECTIONS 2004 MANIFESTO OF THE INDIAN NATIONAL CONGRESS - Rozgar)

http://www.congress.org.in/manifesto-detail.php?id=22

"Immediate steps will be taken to ease the burden of debt and high interest rates on farm loans."
(Manifesto 2004- Kisans and Khet Mazdoors )

http://www.congress.org.in/manifesto-detail.php?id=25

kaalidaasan said...

Joju,

Thanks for coming here.

If I have given wrong statistics, could you please provide the right statistics?

I was talking about CPM votes, not LDF votes. CPM did not lose much vote in Kerala, compared to Tripura and West BengaL.

kaalidaasan said...

കടാശ്വാസവും തൊഴിലുറപ്പുപദ്ധതിയും പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയാണ്‌ 2004ല്‍ കോണ്‍ഗ്രസ് ഇലക്ഷനെ നേരിട്ടത്. 2004 മെയില്‍ പുറത്തിറക്കിയ പൊതുമിനിമം പരിപാടി ഇതിന്റെ ചുവടുപിടിച്ചായിരുന്നു. പതിനാലോളം സഖ്യകക്ഷികള്‍ ഉള്‍പ്പെട്ട യു.പി.എ യും പുറത്തുനിന്നു പിന്തുണയ്ക്കുന്ന ഇടതുകക്ഷികളും ചേര്‍ന്ന് അവതരിപ്പിച്ചതായിരുന്നു പൊതുമിനിമം പരിപാടി.

ജോജു,


രഷ്ട്രീയ പാര്‍ട്ടികള്‍ എന്തെല്ലാം കാര്യങ്ങള്‍ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തുന്നു. പ്രകടന പത്രികയുടെ വെളിച്ചത്തില്‍ ആരും ഒരു പാര്‍ട്ടിക്കും വോട്ടു ഇന്‍ ഡ്യയില്‍ ചെയ്യാറില്ല. സി പി എമ്മിന്റെ പ്രകടന പത്രികയില്‍ പറയുന്ന കര്യങ്ങള്‍ ഗുജറാത്തിലെ ഒരു വോട്ടറും കാര്യമായെടുക്കില്ല.

സോഷ്യലിസം ഔദ്യോഗിക നയമായി അംഗീകരിച്ച പാര്‍ട്ടിയാണു കോണ്‍ഗ്രസ്. പക്ഷെ അതില്‍ നിന്നും അവര്‍ അകന്നു പോയിട്ട് എത്രയോ നാളായി. പ്രകടന പത്രികയില്‍ പറയുമ്പോഴല്ല , ഒരു നയം യാധാര്‍ത്ഥ്യമാകുന്നത്, അത് നടപ്പിലാക്കുമ്പോഴാണ്.

പ്രകടനപത്രികയില്‍ അവ ഉള്‍പ്പെടുത്തിയത് വെറും ഒരു മുഖം മിനുക്കലായിരുന്നു എന്ന് അനന്തര സംഭവ വികാസങ്ങള്‍ സൂചിപ്പിക്കുന്നു. പൊതു മിനിമം പരിപാടിയില്‍ അവ ഉള്‍പ്പെടുത്തണം എന്നു പറഞ്ഞപ്പോള്‍ കോണ്‍ഗ്രസ് അതിനെ എതിര്‍ത്തു. ഇടതുപക്ഷ നിര്‍ബന്ധിച്ചപ്പോഴാണവ പൊതു മിനിമം പരിപാടിയുടെ ഭാഗമയത്.

അവിടെയും സം ഗതികള്‍ തീര്‍ ന്നില്ല.അവ നടപ്പിലാക്കാനുള്ള ഒരു ശ്രമവും കോണ്‍ ഗ്രസിന്റെ ഭാഗത്തു നിന്നും ഉണ്ടായില്ല. യു പിന്‍ എ ഇടത് ഏകോപന സമിതി മീറ്റിങ്ങുകളില്‍ മന്‍ മോഹന്‍ സിം ഗും , ചിദം ബരവും , അഹ് ലൂവാലിയയും ഇത് നടപ്പാക്കുന്നതിനെ ശക്തിയായി എതിര്‍ ത്തു. പണമിലെന്നു പറഞ്ഞ് ,ചിദം ബരം ബജറ്റില്‍ ഉള്‍ പെടുത്താന്‍ വിസമ്മതിച്ചു. ഇതിന്റെ പേരില്‍ ഇടതു പക്ഷം പല മീറ്റിം ഗുകളില്‍ നിന്നും ഇറങ്ങിപ്പോയിട്ടുണ്ട്. അവസാനം സോണിയ ഗാന്ധി ഇടപെട്ടാണ്, ഇവ നടപ്പിലാക്കാന്‍ തീരുമാനിപ്പിച്ചത്.

ഇടതുപക്ഷം പിന്തുണ കൊടുക്കുന്നിലായിരുന്നെങ്കില്‍ , ഇവയൊക്കെ മറ്റു പല വാഗ്ദാനങ്ങളും പോലെ അവസാനിക്കുമായിരുന്നു. ഇടതുപക്ഷവുമായി അക്ഷരാര്‍ത്ഥത്തില്‍ യുദ്ധം ചെയ്ത് വിജയിച്ച് ഒപ്പിട്ടതാണ്, ആണവകരാര്‍.എന്തോ മഹത്തായ നേട്ടമാണ്, ഇന്‍ഡ്യയുടെ ഭാവി തിരുത്തിയെഴുതാന്‍ പോന്നതാണ്, എന്നൊക്കെ പറഞ്ഞ മന്‍ മോഹന്‍ സിംഗുപോലും അതേക്കുറിച്ച് തെരഞ്ഞെടുപ്പു പ്രചാരണ വേളയില്‍ മിണ്ടിയില്ല. ഇടതുപക്ഷവുമായി യുദ്ധം ചെയ്ത്, പരാജയപ്പെട്ട്, മനസില്ലാമനസോടെ നടപ്പിലാക്കിയ നയങ്ങളാണവര്‍ തെരഞ്ഞെടുപ്പു വിഷയമാക്കിയത്.

Babin said...

kalidasaa,
it is very very very very very very very very wrong to assume that left has the monopoly in indian politics for serving the aspiration of the poor and no other party care about poor as much as left parties.. I have seen this underlying point of view in many leftist in kerala... i guess you have romantized the idea of lefts and poor in very young age may be with valid reasons.. My only request is that don't get captive this line of though for the rest of the life... the world is changing... Please do introspect on your line of thoughts before party...

kaalidaasan said...

Babin ,
I did not say that left has the monopoly for serving poor in India. Left was always with poor. Congress had secular and socialist policies for a long time and left parties supported those. But lately Congress deviated from that and pursued a right leaning policy form the time of Narasimha Rao. During the last govt. It was at the insistence of the Left, Congress implemented the welfare measures.

What I said was, Congress revisited its basic political platform and left deviated from its own.

The basis tenets of Left politics is social justice. This policy will be the lasting policy as long as mankind exists.