Thursday 31 July 2008

മന്‍മോഹന്‍ സിംഗിന്റെ വിശ്വാസ്യത.

ദീപിക പത്രം മാത്രമേ മന്‍മോഹന്‍ സിംഗ് ഏറ്റവും വിശ്വാസ്യതയുള്ള നേതാവാണെന്നു പറഞ്ഞുള്ളു. ഇന്‍ഡ്യയില്‍ വേറൊരു പത്രവും അതു പറഞ്ഞില്ല.

നാലു വര്‍ഷം ഭരിച്ച കോണ്‍ ഗ്രസിന്റെ അവസാനമായുണ്ടായിരുന്ന മുതല്‍ കൂട്ടായിരുന്നു , മന്‍മോഹന്‍ സിംഗിന്റെ വ്യക്തിപരമായ വിശാസ്യത. അദ്ദേഹം സത്യസന്ധനെന്നാണറിയപ്പെട്ടിരുന്നത്. പക്ഷെ അദ്ദേഹത്തിന്റെ മന്ത്രിമാരുടെ കരങ്ങള്‍ അത്രയൊന്നും ശുദ്ധമല്ലെന്ന കാര്യം ജനങ്ങള്‍ മനസ്സിലാക്കിയിരുന്നു. അഴിമതിയില്‍ പല മന്ത്രിമാരും പുതിയ റെക്കോര്‍ഡുകള്‍ സ്ഥാപിച്ചു. എന്നിരുന്നാലും പ്രധാനമന്ത്രിയുടെ സത്യസന്ധതയില്‍ വോട്ടര്‍ സംശയിച്ചില്ല. വോട്ടുചെയ്യാന്‍ കോഴ കൈമാറിയെന്ന അപവാദം പുറത്തുവന്നതോടെ, അധികാരത്തില്‍ തുടരാന്‍ കുതിരക്കച്ചവടമോ കുറുക്കുവഴികളോ തേടാന്‍ മടിക്കാത്ത വെറും ശരാശരി രാഷ്ട്രീയക്കാരന്‍ മാത്രമായാണ് ജനങ്ങള്‍ മന്‍മോഹന്‍ സിംഗിനെയും വിലയിരുത്തുന്നത്. അഴിമതിക്കാര്‍ക്ക് ശിക്ഷ നല്‍കുകയും സത്യസന്ധരെ പിന്തുണക്കുകയും ചെയുന്നത് വോട്ടര്‍മാരുടെ സ്വഭാവരീതിയാണ്. വ്യക്തിപരമായി സത്യസന്ധര്‍ എന്നറിയപ്പെടുന്നതുകൊണ്ടാണ് നരേന്ദ്രമോഡി വരെയുള്ള നേതാക്കള്‍ ജയിക്കുന്നത്. മന്‍ മോഹന്‍ സിംഗിന്റെ സത്യസന്ധതാ പ്രതിച്ഛായ കോണ്‍ഗ്രസിന്റെ വിലപ്പെട്ട സമ്പത്തായിരുന്നു. ആ പ്രതിച്ഛായയാണ് ഇപ്പോള്‍ മൂക്കുകുത്തി വീണത്. ധനശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ മന്‍മോഹന്‍ സിംഗിന് സാമ്പത്തിക വിദഗ്ധന്‍ എന്ന പ്രതിച്ഛായ ഉണ്ടായിരുന്നു. പണപ്പെരുപ്പ നിരക്കു സകല റെക്കോര്‍ഡുകളും ഭേദിച്ചതോടെ അതും നഷ്ടമായി.


മന്‍മോഹന്‍ സിംഗിനിപ്പോള്‍ പഴയപടി ശിരസ്സുയര്‍ത്തി നില്‍ക്കാന്‍ സാധ്യമല്ല . എം.പിമാരെ വിലക്കെടുത്ത ഇടപാടില്‍ അദ്ദേഹം വ്യക്തിപരമായി തന്നെ ഭാഗഭാക്കായിട്ടുണ്ടെന്നതും സത്യമാണ്.
വോട്ടെടുപ്പ് ചര്‍ച്ചയുടെ തൊട്ടുതലേ ദിവസം വരെ അദ്ദേഹത്തിന്റെ മുഖത്ത് അനിശ്ചിതത്വമുണ്ടായിരുന്നു. തിങ്കളാഴ്ചയായപ്പോള്‍ മന്‍മോഹന്‍ സിംഗിന്റെ മുഖവും തിങ്കള്‍ക്കലപോലെ ശോഭിക്കുന്നത് കണ്ടു. വിരലുകളാല്‍ വിജയമുദ്ര കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ ലോക്സഭാപ്രവേശം. വേണ്ടത്ര എം.പിമാരെ വിലക്കെടുത്ത വാര്‍ത്ത തലേന്നു അധികാരദല്ലാളന്മാര്‍ അദ്ദേഹത്തെ ധരിപ്പിച്ചിരുന്നു. നാലുവര്‍ഷമായി ജനങ്ങളെ വിഡ്ഢികളാക്കാന്‍ അവലംബിച്ച ധാര്‍മ്മികതയുടെ മുഖംമൂടികള്‍ അഴിഞ്ഞ് ചരിത്രത്തിന്റെ ചവറ്റുകൊട്ടയില്‍ പതിച്ചു.

പാര്‍ലമെന്റില്‍ മാത്രമാണ് അദ്ദേഹം വിശ്വാസം നേടിയത്. അതേസമയം, ദേശത്തിന്റെ വിശ്വാസം കളഞ്ഞുകുളിക്കുകയും ചെയ്തു. കോഴയായി കിട്ടിയ കറന്‍സിക്കെട്ടുകള്‍ സഭയില്‍ മൂന്നു ബി.ജെ.പി അംഗങ്ങള്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ പ്രധാനമന്ത്രിയുടെ മുഖം വിളറിവെളുത്തു. യു.എസുമായി സൌഹൃദം സ്ഥാപിക്കുന്നതിനെ സ്വാഗതംചെയ്തുപോന്ന മധ്യവര്‍ഗ്ഗത്തെ പാര്‍ലമെന്റിലെ ഈ സംഭവം നിരാശരാക്കി. അഴിമതിമുക്തനെന്ന് തങ്ങള്‍ സങ്കല്പിച്ച വ്യക്തിയുടെ പ്രതിച്ഛായ തകരുന്നത് കണ്ടായിരുന്നു ആ നിരാശ.


ഇതില്‍ കോണ്ഗ്രസിനു പറ്റിയ പാളിച്ചകള്‍ പലതാണ്. പ്രതിപക്ഷം പല കഷണങ്ങളയി ഇണങ്ങിയും പിണങ്ങിയും കിടക്കുകയായിരുന്നു. വിശ്വാസവോട്ട് പ്രതിപക്ഷത്തെ ഒന്നിപ്പിച്ചു. യു എന്‍ പി എ ഏതു വഴിക്കു പോകും എന്നു നിശ്ചയമില്ലായിരുന്നു. അവര്‍ ഒന്നിച്ചെന്നു മത്രമല്ല, മായവതി കൂടി അവരുടെ കൂടെ വന്നു. മുലായം സിംഗിന്റെ ചുവടു മാറ്റമാണ് മയാവതിയെ ഇതിലേക്കടുപ്പിച്ചത്.

ബി ജെ പി ക്കെതിരെ ഒരു കൂട്ടുകെട്ട് എന്നതായിരുനു സോണിയയുടെ ആശയം .പക്ഷെ സിംഗിന്റെ കൂടൂതല്‍ വലത്തോട്ടുള്ള ചായ്വ് അതിനു തടയിട്ടു. ഇപ്പോള്‍ അതേതായാലും ഇല്ലാതായി.ഇന്നിപ്പോള്‍ ദേശിയ രാഷ്ട്രീയത്തില്‍ വര്‍ഗ്ഗിയതെക്കെതിരെയുള്ള കൂട്ടായ്മ എന്നതിലും പ്രധാന പ്രശ്നം , സാമ്രാജ്യത്വത്തിനെതിരെയുള്ള കൂട്ടായ്മ എന്നു വരുന്നു. അതു അഴിമതിക്കെതിരെ എന്നതാവും അടുത്ത തെരഞ്ഞെടുപ്പില്‍ . ഈ കോഴ പ്രശ്നം കത്തി ത്തന്നെ നില്‍ക്കും . കോഴവാങ്ങിയവരും വിപ്പ് ലംഘിച്ചവരും ലോക്സഭയില്‍ നിന്നും പുറത്താവേണ്ടതാണ്, സോംനാഥ് വീണ്ടും പാദ സേവ നടത്തുന്നില്ലെങ്കില്‍.

ബി ജെ പി യാണിപ്പോള്‍ സ്തംഭിച്ചു നില്ക്കുന്നത്. അദ്വാനി അടുത്ത പ്രധാനമന്ത്രി എന്ന് അവര്‍ ഏകദേശം ഉറപ്പിച്ചതായിരുന്നു. ഇപ്പോള്‍ ഒരു ഇലക്ഷനു പോയിരുന്നെങ്കില്‍ വലിയ നഷ്ടം ബി ജെ പി ക്കായിരുന്നു. അതു കൊണ്ട് അവരും ചെറിയ ഒരു കളി കളിച്ചു. ബി ജെ പി നേതാക്കളുടെ അറിവോടെയായിരിക്കാം കുറെ എം പി മാര്‍ കൂറു മാറിയതും .


കോഴ കൊടുത്തു എം പി മാരെ വിലക്കെടുക്കുക എന്നത് കോണ് ഗ്രസിനു പുത്തരിയല്ല. നര സിംഹറാവു അതു പണ്ട് ചെയ്തിരുന്നു. അന്നു ധനമന്ത്രി കസേരയില്‍ മന്‍മോഹന്‍ സിംഗ് ഇരിക്കുന്നുണ്ടായിരുന്നു. അന്നു റാവു കളിച്ച കളികള്‍ അദ്ദേഹത്തിനറിയാം . ഇന്ന് ആ കളികള്‍ അദ്ദേഹം സ്വന്തമായി കളിച്ചു . അത്രമാത്രം .


അധികാരം സിംഗില്‍ മാറ്റങ്ങള്‍ വരുത്തിയതാണെന്നു കരുതാന്‍ വയ്യ. ഒരു കപട മുഖം അദ്ദേഹം ഒളിപ്പിച്ചു വച്ചിരുന്നു എന്നതാണ് ശരി. തക്ക സമയത്ത് അതു പുറത്തെടുത്തെന്നു മാത്രം .

വില കൊടുത്തു വിജയം വങ്ങുന്നവരെ വിശ്വസിക്കാമോ? കേരളത്തില്‍ പണ്ട് മാര്‍ക്ക് തട്ടിപ്പ് നടന്നിരുന്നു. അതു പണം കൊടുത്തു മാര്‍ക്ക് തിരുത്തി ഉപരി പഠനത്തിനു അഡ്മിഷന്‍ വാങ്ങുന്ന പരിപാടിയായിരുന്നു. അവര്‍ക്കുള്ള അത്ര വിശ്വാസ്യതയേ മന്‍മോഹന്‍ സിംഗ് എന്ന ഈ വ്യാജ സിംഹത്തിനും ഉള്ളൂ.

Thursday 24 July 2008

പാഠപുസ്തക വിവാദം

കത്തോലിക്കാ സഭയുടെ ഔദ്യോഗിക ബ്ളോഗ് വായിച്ചാല്‍ ഒരു കാര്യം മനസിലാകും, സഭാ നേതാക്കള്‍ നിഴലിനെതിരെയാണ്‌ യുദ്ധം ചെയ്യുന്നതെന്ന്‌. അവിടെ എഴുതുന്ന എല്ലാ പുരോഹിതരും ഉപയോഗിക്കുന്ന ഒരു വാക്യമുണ്ട്.

അക്ഷരങ്ങള്‍ക്കിടയിലൂടെയും , വാക്കുള്‍ക്കിടയിലൂടെയും , വരികള്‍ക്കിടയിലൂടെയും വായിച്ചാല്‍ പലതും മനസ്സിലാവും

എന്നാണത്. അതാണിവിടത്തെ കുഴപ്പം . എഴുതാത്ത കാര്യങ്ങള്‍ വായിക്കുന്നതാണ്‌. നേരെ ചൊവ്വെയുള്ള അര്‍ത്ഥം മനസിലാക്കിയാല്‍ യാതൊരു കുഴപ്പുവുമില്ല.

കത്തോലിക്കാ സഭ ഇങ്ങനെ വായിക്കുന്നതിനൊരു കാരണമുണ്ട്. സ്വാശ്രയ പ്രശ്നം തൊട്ട് , സഭ ഈ സര്‍ക്കാരുമായി ഏറ്റുമുട്ടുകയാണല്ലോ. കോടതിയില്‍ നിന്നും അനുകൂല വിധി നേടിയെങ്കിലും , ജനങ്ങളുടെ കോടതിയില്‍ വിധി അവര്‍ക്കെതിരാണ്‌. പല കത്തോലിക്കരും , ലത്തീന്‍കാര്‍ പ്രത്യേകിച്ചും സഭാ നേത്ര്^ത്വത്തിന്റെ ഈ പോക്ക് അത്ര ഇഷ്ടപ്പെടുന്നില്ല. അതവര്‍ക്ക് നനായി അറിയാം . പിന്നീട് വന്ന എല്ലാ പ്രശ്നങ്ങളിലും സഭ പ്രതിരോധത്തിലാണ്‌. അവസാനത്തെ അടി ഏകജാലകമായിരുന്നു. അതു കൊണ്ട് കിട്ടുന്ന അവസരത്തിലെല്ലാം , സര്‍ക്കാരിനെ ആക്രമിക്കുക എന്ന ഒരു വ്ര്^തം തന്നെ നേത്ൃത്വം എടുത്തു. അതിന്റെ തുടര്‍ച്ചയാണീ പാഠ പുസ്തക വിവാദവും .

എന്തു കൊണ്ട് അവര്‍ ഇതു ചെയ്തു എന്നത് ഒരു തന്‍പ്രാമാണിത്ത വിഷയവും . അഗോളതലത്തില്‍ ക്രിസ്തുമതം എന്നു പറഞ്ഞാല്‍ പലരും കാണുന്നത്, കത്തോലിക്കാ സഭയേയും പോപ്പിനേയുമാണ്‌. അതു കൊണ്ട് കേരളത്തിലെ ക്രിസ്ത്യാനികള്‍ എന്നാല്‍ കത്തോലിക്കാ സഭയും , സ്വാശ്രയമെന്നാല്‍ ഇന്റര്‍ ചര്‍ച്ച് കൌണ്‍സിലിനു കീഴിലെ സ്ഥാപനങ്ങളും എന്ന ഒരു ധരണയുണ്ട്. അപ്പോള്‍ മതവിശ്വാസവും ദൈവവിശ്വാസവും അവരുടെ കുത്തകയായി അവര്‍ കാണുന്നു. അതു പോലെ പെരുമാറുന്നു. അതുകൊണ്ട് വേറെ ആരും അറിയുന്നതിനു മുന്‍പ്, അക്ഷരങ്ങള്‍ക്കിടയില്‍ കൂടി വായിച്ച് അവര്‍ പലതും കണ്ടുപിടിച്ചു. അതാണ്‌ ഈ സര്‍ക്കാരുമായി അഭിപ്രായ വ്യത്യാസമുള്ള എല്ലാവരെയും സംഘടിപ്പിച്ച് ഇവര്‍ ഒരു യുദ്ധത്തിനു ഇറങ്ങിയിരിക്കുന്നതും .

കത്തോലിക്കാ സഭയുടെ ഇന്നത്തെ നയത്തിന്റെ ഒരു ഭാഗം മാത്രമാണിത്.

കത്തോലിക്ക സഭയുടേത് രാഷ്ട്രീയമൊന്നുമല്ല, ധാര്‍ഷ്ട്യമാണ്. പഠപുസ്തകങ്ങളൊന്നുമില്ലാതിരുന്നിട്ടു കൂടി യാതൊരു പ്രകോപനവും കൂടാതെ മത്തായി ചാക്കോയുടെ അന്ത്യ കുദാശ വിവാദം ഉയര്‍ത്തി ക്കൊണ്ടുവന്നതല്ലെ.

കേരളത്തിലെ ജനങ്ങള്‍ പല പാഠപുസ്തകങ്ങളും പഠിച്ചവരാണ്. അന്നൊന്നും അവര്‍ ഒരു പാഠപുസ്തകവും മുന്നോട്ടു വയ്ക്കുന്ന ആശയം എന്താണെന്നു ചോദിച്ചിട്ടില്ല. അവരാരും ഈ പുസ്തകം വായിക്കുകയോ അതിനേക്കുറിച്ച് ചര്‍ച്ചചെയ്യുകയോ ഉണ്ടാവുമായിരുന്നില്ല. ഈ വിവാദം കാരണം അവരെല്ലാം ഇത് വായിച്ചു. ഇന്നിപ്പോള്‍ ഏഴാം ക്ളാസിലെ മാത്രമല്ല. എല്ലാ ക്ളാസിലെ കുട്ടികളും , മുതിര്‍ന്നവരും എല്ലാം പുസ്തകം വായിച്ചു കഴിഞ്ഞു. പലര്‍ക്കും അതിലെ മതമില്ലാത്ത ജീവന്‍ എന്ന പാഠം കണാപ്പാഠവുമാണ്‌. ഇനിയത് പിന്‍വലിച്ചാല്‍ തന്നെ വ്യത്യാസമൊന്നും വരാന്‍ പോകുന്നില്ല.


മതം വേണ്ടെനു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. മതത്തില്‍ വിശ്വസിക്കാത്ത അച്യുതാനന്ദന്‍ കേരളം ഭരിച്ചിട്ട് ആര്‍ക്കും പ്രശ്നമില്ല. മതത്തെ കിട്ടുന്ന വേദികളിലെല്ലാം ആക്രമിക്കുന്ന സുധാകരനും ഭരിച്ചിട്ട് കുഴപ്പമില്ല. ഇതിനു രണ്ടിനും ഇടക്കു വരുന്ന, മറ്റു കമ്യൂണിസ്റ്റുകാരും ഭരിച്ചിട്ട് ഒരു കുഴപ്പവുമില്ല. ഇവരെല്ലം കിട്ടുന്ന എല്ലാ വേദികളിലും മതമില്ലെന്ന് പറഞ്ഞിട്ടും ഒരു പ്രശ്നവുമില്ല. അതു എല്ലാ വാര്‍ത്ത മാധ്യമങ്ങളില്‍ കൂടി വായിക്കുകയും കേള്‍ക്കുകയും കാണുകയും ചെയ്തിട്ടും ആര്‍ക്കും ഒരു കുഴപ്പവുമില്ല. അതു ഒരു പാഠപുസ്തകത്തില്‍ വന്നപ്പോഴേക്കും ഏതോ വലിയ ദുരന്തം സംഭവിച്ചതു പോലെയാണ് ചിലര്‍ രോഷം കൊള്ളുന്നത്

മതത്തെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴച്ചു കൊണ്ടുവന്നു എന്നൊരു പരാതി കേട്ടു. മതത്തെ ആരും രാഷ്ട്രീയത്തിലേക്ക് വലിച്ചിഴച്ചു കൊണ്ടുവന്നതല്ല. മതം രാഷ്ട്രീയം കളിക്കാന്‍ മേക്കപ്പണിഞ്ഞ് നിന്നപ്പോള്‍ അഭിനയിക്കാന്‍ വിളിച്ചു കൊണ്ടുപോയി. വാണിഭക്കാരാണ് പെണ്‍കുട്ടികളെ വലിച്ചിഴച്ചു കൊണ്ടുപോയി ഉപയോഗിക്കുന്നത്. അഭിസാരികമാരെ ആരും വലിച്ചിഴച്ചു വ്യഭിചാരത്തിനു കൊണ്ടുപോകാറില്ല. അഭിസാരിക, തയ്യാറാണെന്ന ചേഷ്ടകളുമായി വഴിയരികില്‍ നില്‍ക്കും . ആവശ്യക്കാര്‍ സ്നേഹത്തോടെ വിളിച്ചുകൊണ്ടു പോകും , കാര്യം കഴുയിമ്പോള്‍ പറഞ്ഞുറപ്പിച്ച കാശും കൊടുത്തു പോകുന്നു. അഭിസാരികക്കു ആരാണ് വിളിക്കുന്നതെന്നു നോക്കേണ്ട ആവശ്യമില്ല. കാശുകിട്ടിയാല്‍ മതി.

കേരളത്തില്‍ മതത്തിന്റെ അവസ്ഥയും ഇതു പോലെയാണ്. ഏതു പാര്‍ട്ടി അധികാരത്തില്‍ വന്നാലും അവര്‍ സഹകരിക്കും . അതിനു ഏറ്റവും നല്ല ഉദാഹരണം എന്‍ എസ് എസ് ആണ്. സമദൂര സിദ്ധാന്തം എന്ന വ്ൃ ത്തികേടിലൂടെ ഏതു പാര്‍ട്ടി ഭരിച്ചാലും നേട്ടമുണ്ടാക്കും . ഇപ്പോള്‍ എല്ലാ മതങ്ങളുടെയും അവസ്ഥയും ഇതു പോലാണ്.

രാഷ്ട്രീയത്തില്‍ ഇടപെട്ടല്ല, നേട്ടമുണ്ടാക്കി രസം പിടിച്ചു. അതുകൊണ്ടാണ് കത്തോലിക്കാ സഭക്കും മറ്റു തീവ്രവദ മത പ്രസ്ഥനങ്ങള്‍ക്കും ഈ വെപ്രാളം .

കഴിഞ്ഞ നാലു പതിറ്റാണ്ടായി, വിദ്യാഭ്യാസ രംഗം കേരളാ കോണ്‍ഗ്രസ്സും, മുസ്ലിം ലീഗും കുത്തകയാക്കി വച്ചിരിക്കുകയായിരുന്നു. അതിനു കാരണമുണ്ട്. വിദ്യാഭ്യാസ കച്ചവടക്കാര്‍ ഈ രണ്ടു പാര്‍ട്ടികളെയും നിയന്ത്രിക്കുന്ന മത നേത്ൃത്വങ്ങളാണ്. ഏതു മുന്നണി അധികാരത്തില്‍ വന്നാലും ഇവരുടെ താല്‍പ്പര്യങ്ങള്‍ ‍സംരക്ഷിക്കപ്പെട്ടിരുന്നു ഇതു വരെ. പക്ഷെ, ഇപ്രാവശ്യം പ്രധാന പാര്‍ട്ടി തന്നെ ഈ പ്രധാന വകുപ്പ് കൈകാര്യം ചെയ്യാന്‍ തീരുമാനിച്ചു. എട്ടുകാലി മമ്മൂഞ്ഞുമാര്‍ക്കും , കായംകുളം കൊച്ചുണ്ണിമാര്‍ക്കും പഴയ പോലെ വിലസാന്‍ പറ്റുന്നില്ല. വിദ്യാഭ്യാസ മന്ത്രി നേര്‍ച്ച പോലെ അരമനകളിലും മദ്രസ്സകളിലും മുഖം കാണിക്കാന്‍ ഓഛാനിച്ചു നില്‍ക്കുന്നില്ല. അതിന്റെ കലിപ്പങ്ങു മാറുന്നുമില്ല. ഫലം നാമിപ്പോള്‍ തെരുവുകളിലും പള്ളികളിലും കാണുന്നു.

കത്തോലിക്കാ മത നേതാക്കള്‍ ചില പിടിവാശിയിലാണു. അതു കൊണ്ട് അവര്‍ക്ക് ഒരു വശം മാത്രമേ കാണാന്‍ പറ്റുന്നുള്ളൂ. അതു കൊണ്ടാണ്‌, മതത്തിനെ അനുകൂലിച്ച് പുസ്തകത്തിലുള്ള പല പരാമര്‍ശനങ്ങളും കാണാതെ, മതമില്ലാത്തതിനേക്കുറിച്ചുള്ള ഒരു പരാമര്‍ശം ഏറെ വലുതാക്കി കാണിച്ച് എന്തോ ഇല്ലാത്തത് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. അതൊരു തരം തീവ്രവാദമാണ്‌.

മതവും ദൈവവും എളുപ്പം ചിലവാകുന്നതും , വൈകാരികതയുണര്‍ത്താന്‍ സാധിക്കുന്നതുമായ വില്‍ പ്പന ചരക്കാണ്‌. ഈ രണ്ടു കാര്യങ്ങളും രാഷ്ട്രീയ ചേരികളെയും ഭേദിച്ച് ആളുകളുമായി എളുപ്പത്തില്‍ സം വദിക്കും . അതു കൊണ്ടാണ്‌ മത വിഷയത്തില്‍ പെട്ടെന്നു ആളുകള്‍ വികാരാധീനരാവുന്നത്. രാഷ്ട്രീയ വിഷയത്തില്‍ അത്രക്ക് പെട്ടെന്നു അങ്ങനെ ആവില്ല. അതുകൊണ്ടാണ്‌ സ്വന്തം മത ഗ്രന്‍ഥത്തില്‍ ഉള്ളവ തമസ്കരിച്ചിട്ട് , പാഠപുസ്തകത്തിലുള്ള നിസ്സാരവിഷയങ്ങള്‍ കുത്തിപ്പൊക്കി ഒരു യുദ്ധാന്തരീക്ഷം സ്ൃഷ്ടിക്കാന്‍ ചിലര്‍ ശ്രമിക്കുന്നത്. ആദവും ഹവ്വയും നഗ്നരായിരുന്നു എന്ന് എല്ലാ വൈദികരും കുട്ടികളെ പഠിപ്പിക്കുന്നതാണ്‌. ഈ വൈദികരുടെ സംവേദനശേഷിയുള്ള ആര്‍ക്കും അരോപിക്കാം , ബൈബിള്‍ നഗ്നത പ്രോത്സാഹിപ്പിക്കുന്നു എന്ന്‌. ചിന്താ ശേഷിയുള്ള ആരും അങ്ങനെ പറയില്ല.

രണ്ടുകുട്ടികള്‍ ഒരു മജിസ്റ്റ്റേട്ടിനെ വെടി വച്ചു കൊന്നത്, കുട്ടികളില്‍ അക്രമ വാസന ഉണ്ടാക്കും എന്നു ആരോപിക്കുന്നവര്‍ ചെയ്യുന്നതോ? കായേന്‍ ആബേലിനെ കല്ലുകൊണ്ട് ഇടിച്ചു കൊന്നതായിട്ടാണ്‌, എല്ലാ ക്രിസ്തീയ കുട്ടികളേയും വളരെ ചെറുപ്പം മുതല്‍ , ഒന്നാം ക്ളാസു മുതല്‍ പഠിപ്പിക്കുന്നത്. അതോ ഒരു തെറ്റും ചെയാത്ത ആബേലിനെ, അസൂയ നിമിത്തം . തോക്കൊക്കെ കിട്ടാന്‍ അത്ര എളുപ്പമല്ലല്ലോ. കല്ലാണെങ്കില്‍ എവിടെയും സുലഭം . ഒന്നാം ക്ളാസു മുതലേ കല്ലുകൊണ്ടിടിച്ചു കൊല്ലുന്നത് വായിച്ചിട്ട് അക്രമ വാസന കാണിക്കാത്ത കുട്ടി ഏഴുവര്‍ഷം കഴിഞ്ഞ് തോക്കുകൊണ്ട് വെടി വച്ചു കൊല്ലന്നതു വായിച്ച് അക്രമവാസന കാണിക്കും എന്നു പറയുന്നവരുടെ തലയില്‍ തളം വെക്കേണ്ടതല്ലെ?

മതം ഉണ്ടാക്കിയത് മനുഷ്യനെ നന്നാക്കാന്‍ വേണ്ടിയാണെന്നത് ഒരു മിഥ്യാ ധാരണയാണെന്നാണ്‌ എനിക്കു തോന്നുന്നത്. അതായിരിക്കണം ലക്ഷ്യമെങ്കിലും . പക്ഷെ ഇതിലെ തമാശ, മത സ്ഥാപകരായി അറിയപ്പെടുന്നവരൊന്നും ഇന്നു കാണുന്ന മതങ്ങളൊന്നും സ്ഥാപിച്ചിട്ടില്ല, എന്നതാണ്‌. എല്ലാ മതങ്ങളുടേയും ലക്ഷ്യം മനുഷ്യനെ നന്നാക്കണം എന്നതാവേണ്ടതാണ്‌. മനുഷ്യന്‍ നന്നാവാനുള്ള നല്ല കാര്യങ്ങള്‍ മതങ്ങളിലെല്ലാം ഉണ്ട്. പക്ഷെ ഇന്നത്തെ മിക്ക മത നേതാക്കളിലും അതില്ല.