Sunday 16 February 2014

കഴുതകളാക്കപ്പെടുന്ന ജനം 



മനശാസ്ത്രത്തില്‍ ഒരു പ്രത്യേക തരം മാനസിക അവസ്ഥയുണ്ട്. Stockholm syndrome എന്നാണതിനു പറയുക. ബന്ദി ആക്കപ്പെടുന്ന ഒരു വ്യക്തി, അത് ചെയ്യുന്നതിനോട് താദാത്മ്യം പ്രാപിക്കയും,  ബന്ദിയാക്കപ്പെടുന്നവരെ ഇഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥായാണത്. ഇപ്പോള്‍ ഇതേപ്പറ്റി പറയാന്‍ കാരണം ഇന്നത്തെ ഇന്‍ഡ്യയുടെ അവസ്ഥയാണ്.

പൊതു ജനം കഴുത ആണെന്ന് പറയാറുണ്ട്. പക്ഷെ ഇന്‍ഡ്യയിലെ പൊതു ജനത്തെ കോവര്‍ കഴുതകളായിട്ടാണ്, മുഖ്യ ധാര രാഷ്ട്രീയ പാര്‍ട്ടികള്‍ കരുതുന്നതും. ഒരു പക്ഷെ അവരത് അര്‍ഹിക്കുന്നുണ്ടാകും. അതുകൊണ്ടാണ്, ഈ രാഷ്ട്രീയ പാര്‍ട്ടികള്‍ ചെയ്യുന്നതിനോട് ഇന്‍ഡ്യക്കാര്‍ പൊതുവെ നിസംഗരായി പ്രതികരിക്കുന്നതും, അവര്‍ ചെയ്യുന്ന ഏത് കൊള്ളരുതായ്മകളെയും ന്യായീകരിക്കുന്നതും. . മുഖ്യ ധാര രാഷ്ട്രീയപാര്‍ട്ടികള്‍ തമ്മില്‍ ഇപ്പോള്‍ കാര്യമായ വ്യത്യാസമില്ല. പലതിലും ഒരേ നിലപാടുമാണ്. ഉദാഹരണത്തിന്, ലോക് പാല്‍ ബില്ല്, എടുക്കാം. ഇന്‍ഡ്യയിലെ പൊതു ജീവിതം സുതാര്യമാക്കുന്നതിനും അഴിമതി രഹിതമാക്കുന്നതിനും വേണ്ടി വിഭാവനം ചെയ്ത ഒരു നിയമനിര്‍മ്മാണമാണ്, ലോക് പാല്‍. 1968 ല്‍ ഇത് അവതരിപ്പിക്കാന്‍ തുടങ്ങിയതാണ്. നീണ്ട 45 വര്‍ഷക്കാലം ഇന്‍ഡ്യ ഭരിച്ചതും പ്രതിപക്ഷത്തിരുന്നതുമായ ഒറ്റ രാഷ്ട്രീയ പാര്‍ട്ടിയും ഇതിനു വേണ്ടി ശ്രമിച്ചില്ല. പൊതു  ജനം എന്ന കഴുത എന്തും സഹിച്ചോളും എന്ന ധാര്‍ഷ്ട്യമായിരുന്നു  അതിനു പിന്നില്‍. കോണ്‍ഗ്രസ് അല്ലെങ്കില്‍ ബി ജെ പി എന്ന ലളിത സമവാക്യം ഒരു നിഷ്ടയോടെ ആചരിക്കപ്പെടും എന്ന ധാര്‍ഷ്ട്യം കൂടി അതിനു പിന്നില്‍ ഉണ്ടായിരുന്നു. ആ ധാര്‍ഷ്ട്യത്തിനേറ്റ ഏറ്റവും കനത്ത പ്രഹരമായിരുന്നു കെജ്രിവാള്‍ എന്ന മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍. അദ്ദേഹം മുന്നോട്ട് വച്ച രാഷ്ട്രീയം ഈ ധാരണയെ തകിടം മറിച്ചു. അഴിമതിയെ മുഖ്യ ശത്രുവായി കണ്ട് അതിനെതിരെ ഒരു യുദ്ധം തന്നെ അദ്ദേഹം നടത്തി. എന്താണീ അഴിമതി വിരുദ്ധ മുന്നേറ്റത്തിന്റെ പ്രസക്തി? അതേക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനു മുന്നെ മറ്റ് ചില യാഥാര്‍ത്ഥ്യങ്ങളിലേക്ക് പോകേണ്ടി വരും.

കഴിഞ്ഞ കുറെ നാളുകളായി ഇന്‍ഡ്യയെ പിടിച്ചു കുലുക്കിയ അഴിമതികള്‍ അനേകമുണ്ട്.  അതിലെ പ്രധാനപ്പെട്ടവ  റ്റു ജി സ്പെക്ട്രവും, കല്‍ക്കരിയുമാണ്. ഭരിക്കുന്നവര്‍ ഇഷ്ടക്കാര്‍ക്ക് നിസാരവിലക്ക് ഇവ നല്‍കിയെന്നായിരുന്നു ആരോപണം. അത് സത്യമാണെന്നു കണ്ടെത്തിയ സുപ്രീം കോടതി അതൊക്കെ റദ്ദാക്കി.

ഇതില്‍ രണ്ടിലും കേന്ദ്ര ഖജനാവിനു നഷ്ടമുണ്ടായി എന്നു കണ്ടെത്തിയത് സി എ ജി ആയിരുന്നു. റ്റു ജി  സ്പെക്ട്രം,  2001 ല്‍ നിശ്ചയിച്ച വിലക്ക് 2008 ല്‍ വിറ്റത് കനത്ത നഷ്ടമുണ്ടാക്കി എന്നായിരുന്നു സി എ ജി യുടെ അഭിപ്രായം. ഇത് മനസിലാക്കാന്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദമൊന്നും വേണ്ട. തലക്ക് വെളിവുള്ള ആര്‍ക്കും മനസിലാക്കാം. പക്ഷെ ഇന്‍ഡ്യ ഭരിക്കുന്ന ആര്‍ക്കും ഇതംഗീകരിക്കാന്‍ സാധിക്കുന്നില്ല. ആ കണ്ടെത്തലിനെ കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കള്‍ പരിഹസിക്കുകയാണുണ്ടായത്. സി എ ജിയുടേത് ഭാവനയില്‍ നിന്നുള്ള കണക്കാണെന്നാണ്, എല്ലാ കോണ്‍ഗ്രസ് നേതാക്കളും പറഞ്ഞത്. റ്റു ജി സ്പെക്ട്രം എങ്ങനെ ആണു വിറ്റിരുന്നതെന്ന് തനിക്കറിയില്ലായിരുന്നു എന്നാണ്, ഇന്‍ഡ്യന്‍ പ്രധാന മന്ത്രി മന്‍ മോഹന്‍ സിംഗ് പ്രതികരിച്ചത്. മന്‍ മോഹന്‍ സിംഗിനും അന്ന് ധനകാര്യ മന്ത്രി ആയിരുന്ന ചിദംബരത്തിനും  ഇതേക്കുറിച്ച് വ്യക്തമായ അറിവുണ്ടായിരുന്നു എന്നാണ്, പ്രതിക്കൂട്ടിലായ മന്ത്രി രാജ പറയുന്നത്. ഖജനാവിനു യാതൊരു വിധ നഷ്ടവും ഉണ്ടായില്ല എന്നായിരുന്നു  കേന്ദ്ര മന്ത്രി കപില്‍ സിബലിന്റെ നിലപാട്.

പക്ഷെ കപില്‍ സിബല്‍ പറഞ്ഞ, മന്‍ മോഹന്‍ സിംഗിന്റെ ഈ സാമ്പത്തിക ശാസ്ത്രം ഇന്‍ഡ്യയുടെ പരമോന്നത കോടതി അംഗീകരിച്ചില്ല. അദ്ദേഹം ​നല്‍കിയ 122 ലൈസന്‍സുകള്‍ കോടതി റദ്ദാക്കി. എന്നിട്ട് സര്‍ക്കാരിനോട് പുതുക്കിയ നിരക്കുകള്‍ പ്രഖ്യാപിക്കാന്‍ ആവശ്യപ്പെട്ടു. ഗത്യന്തരമില്ലാതെ മന്‍  മോഹന്‍ സിംഗിനും കപില്‍ സിബലിനും അനുസരിക്കേണ്ടി വന്നു. നിരക്കുകള്‍ പുതുക്കി നിശ്ചയിച്ചപ്പോള്‍ സി എ ജി പറഞ്ഞ അതേ നിരക്കുകളും ഉണ്ടായി വന്നു.

Zero loss R.I.P.


The Union Cabinet’s decision to fix Rs 14,000 crore as the base price for 5 Megahertz of 2G spectrum in the upcoming auctions must surely bring closure to the contentious debate over exactly how much the 2G scam cost the exchequer. For one, it validates the Comptroller and Auditor General’s Rs 1.76 lakh crore upper-end loss calculation and methodology for the 2008 2G spectrum sale. Broken down, the CAG’s figures lead to a Rs 3,350 crore/MHz value for 2G spectrum. Ironically, the same government that had discredited the CAG, splitting hairs between ‘notional’ and ‘presumptive’ loss, has now itself estimated the value of spectrum at Rs 2,800 crore/MHz. Except that this is just the price at which bidding begins.

ഇപ്പോള്‍ അത് വ്യക്തമായിരിക്കുന്നു. 2013 ൽ ഒരു ഭാഗം  പൊതു വിപണിയില്‍ ലേലം ​ചെയ്തപ്പോള്‍ ഖജനാവിലേക്ക് വരുന്നത് 61000 കോടി രൂപയാണ്.

Spectrum sale exceeds expectations


ഇന്‍ഡ്യക്കാരെ ഭരിക്കാന്‍ വേണ്ടി ഇന്‍ഡ്യക്കാര്‍ തെരഞ്ഞെടുത്ത പ്രധാനമന്ത്രിയും ധനകാര്യമന്ത്രിയും വാര്‍ത്താവിതരണ മന്ത്രിയും കൂടി പറഞ്ഞ ഒരു നുണയാണിത്.  ഇതുപോലുള്ള അനേകം  നുണകള്‍ കേട്ടു മടുത്ത ഡെല്‍ഹിയിലെ ജനങ്ങള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ഒരു പാഠം പഠിപ്പിച്ചു.   കഷ്ടിച്ച് ഒരു വര്‍ഷം മാത്രം പ്രായമുള്ള ആം ആദ്‌മി പാര്‍ട്ടിയെ അവര്‍ കോണ്‍ഗ്രസിന്റെ സ്ഥാനത്ത് പ്രതിഷ്ടിച്ചു. അഴിമതിക്കെതിരെയുള്ള പ്രതിഷേധമായി രൂപം കൊണ്ട പ്രസ്ഥാനമാണ്, ആം ആദ്മി പാര്‍ട്ടി അയി മാറിയത്. ഭൂരിപക്ഷമില്ലാതിരുന്ന അവര്‍ സര്‍ക്കാര്‍ ഉണ്ടാക്കാന്‍  ശ്രമിച്ചില്ല. വീണ്ടും തെരഞ്ഞെടുപ്പ് നടത്താം എന്നായിരുന്നു അവരുടെ നിലപാട്. പക്ഷെ കോണ്‍ഗ്രസും ബി ജെ പി യും അതിനു സമ്മതിച്ചില്ല. കോണ്‍ഗ്രസും ബി ജെ പിയും അവരെ വെല്ലുവിളിച്ചു. കോണ്‍ഗ്രസ് നിരുപാധികമായും ബി ജെ പി പ്രശ്നാധിഷ്ടിതമായും അവരെ പിന്തുണച്ചു. വെല്ലുവിളി ഏറ്റെടുത്ത് അവര്‍ സര്‍ക്കാര്‍ ഉണ്ടാക്കി. ജനങ്ങള്‍ക്ക് നല്‍കിയ കുറെ വാഗ്ദാനങ്ങള്‍ അവര്‍ നടപ്പിലാക്കി. അതില്‍ പ്രധാനപ്പെട്ട വഗ്ദാനമായ ജന ലോക് പാല്‍ ബില്ല്, നിയമസഭയില്‍ അവതരിപ്പിക്കന്‍ കോണ്‍ഗ്രസും ബി ജെ പിയും അനുവദിച്ചില്ല. ആം  ആദ്മി സര്‍ക്കാര്‍ രാജി വച്ചു. കോണ്‍ഗ്രസും ബി ജെ പിയും പക്ഷെ ഈ ജന ലോക് പാല്‍ ബില്ലിനെതിരല്ല. വെറും സാങ്കേതികമായ പ്രശ്നമുന്നയിച്ചായിരുന്നു ഇവര്‍ നിയമസഭ സ്ഥംഭിപ്പിച്ചതും ബില്ലവതരിപ്പിക്കുന്നത് തടഞ്ഞതും. ഇതിന്റെ പിന്നിലെ യഥാര്‍ത്ഥ വിഷയം അന്വേഷിച്ചു ചെല്ലുമ്പോഴാണ്, മറ്റൊരു വഞ്ചനയുടെ കഥ മനസിലാക്കാന്‍ ആകുക.

1991 ല്‍ മന്‍ മോഹന്‍ സിംഗ് ധനകാര്യ വകുപ്പു മന്ത്രി ആയിരുന്നപ്പോഴാണ്, പ്രകൃതി വാതകം ചൂക്ഷണം ചെയ്യാനുള്ള പദ്ധതിക്കു തുടക്കമിട്ടത്.  1999 ല്‍ ബി ജെ പി ഭരിക്കുമ്പോള്‍ , അംബാനിമാര്‍ക്ക്  കൃ ഷ്ണ ഗോദാവരി തടത്തില്‍ പ്രകൃതി വാതകം  തെരയാന്‍ അനുമതി നല്‍കി.   പിന്നീടവര്‍ അതിന്റെ ഉടമസ്ഥരും ആയി. പിന്നീട് അവരുടെ കുടുംബ സ്വത്തെന്നപോലെയാണ്, ഇന്‍ഡ്യയുടെ ഈ പൊതു സ്വത്തവര്‍ വീതം വച്ചെടുത്തത്. 2005 ല്‍ ഭാവിയില്‍ കുഴിച്ചെടുക്കാന്‍ പോകുന്ന പ്രകൃതി വാതകത്തിനവര്‍ വിലയും  നിശ്ചയിച്ചു. കുഴിച്ചെടുക്കാന്‍ 1 ഡോളറില്‍ താഴെ ചെലവുള്ളപ്പോഴായിരുന്നു വില 2.34 ആയി അംബാനി നിശ്ചയിച്ചത്. പക്ഷെ അംബാനി അന്നും വാതകം കുഴിച്ചെടുത്തു തുടങ്ങിയിരുന്നില്ല. 2007 ല്‍ ഇതിന്റെ വില 4.2 ആയി സര്‍ക്കാര്‍ ഉയര്‍ത്തി. അന്നും പക്ഷെ കുഴിച്ചെടുത്തു തുടങ്ങിയിരുന്നില്ല. ലോകത്തൊരിടത്തും ചെലവ് 1.4 ഡോളറില്‍ കൂടുതല്‍ ഇല്ലാതിരുന്ന സമയത്തായിരുന്നു ഇതുപോലെ വര്‍ദ്ധിപ്പിച്ചു കൊടുത്തതും. പിന്നീട് അംബാനി വാതകം കുഴിച്ചെടുത്തു തുടങ്ങി. സ്വന്തം ​തറവാട്ടു സ്വത്തുപോലെ കൈകാര്യം ചെയ്തു. മന്‍ മോഹന്‍ സിംഗ് അതിനു സകല ഒത്താശകളും ചെയ്തു. കിട്ടുന്ന ലാഭം ഒരു പ്രത്യേക രീതിയില്‍ പങ്കിടാനായിരുന്നു തീരുമാനം. പക്ഷെ കൊള്ളക്കാരേപ്പോലെ മുടക്കു മുതല്‍ പെരുപ്പിച്ചു കാട്ടിയും , ചെലവിന്റെ കള്ളക്കണക്കുകള്‍ ഉണ്ടാക്കിയും ലാഭം മുഴുവനായി തന്നെ അവര്‍ കൊണ്ടു പോയി. ഇന്നും അത് തുടരുന്നു.   ആരും ഒരു ചോദ്യവും ചോദിച്ചില്ല. സി എ ജി പതിവു പോലെ പല ചോദ്യങ്ങളും ചോദിച്ചു. പക്ഷെ മാന്‍ മോഹന്‍ സിംഗ്  കേട്ടില്ലെന്നു നടിച്ചു. ഇതിനു പിന്നില്‍ അംബാനിമാരും, കോണ്‍ഗ്രസും, ബി ജെ പിയും കൂടി നടത്തിയ കള്ളക്കളികളുടെ വിശദാംശങ്ങള്‍ ഇവിടെ വായിക്കാം.

The Curious Case of Reliance KG Basin Gas Business

അതിലെ പ്രസക്ത ഭാഗങ്ങള്‍ ഇതാണ്.

Let us summarise the evolving state of affairs of the Reliance KG basin gas business in the last 12 years:
• Once the corporation bagged the contract in 2000 for exploration and production, RIL began with asserting that the whole basin is full of gas through ‘continuity’ of hydrocarbon bearing channels and convinced the government to declare all of the 7600 square kilometres as ‘discovery area’ in 2009 after a protracted battle based on thin seismic evidence at best and against both the word and spirit of the contract that they had signed with the government; according to the CAG the ‘discovery area’ as per the contract was mere 5% of this area, the rest should have been surrendered back to the government in three stages.
• Then they jacked up the investments involved by quadrupling it, at least on paper, while doubling the capacity of commercial production, thus quickly skimming off their investments while drastically reducing/ delaying the profit sharing with the government. Most likely, as CAG stresses, it has cooked up the books to earn handsome returns out of this investment as well.
• At the same time, they have refused to honour their commitment to NTPC to sell the gas at $2.34 and instead have been able to force the government to grant them a price of $4.2, all the while when ONGC was being allowed a price of $1.83.
• And the latest is that RIL is seeking an ‘import parity’ price of $14.2 while the production from the fields has come down to 31 mmscmd (from 61) when it was actually supposed to go up to 80, apparently due to ‘technical snags’ and lack of gas!
• In the meantime, in spite of lack of gas and production, Reliance has managed to offload a 30% stake in 23 hydrocarbon blocks, including D6, to British Petroleum for $7.2 billion in 2011 and the deal was cleared by none other than a cabinet committee headed by the Prime Minister. Never mind that Reliance was supposed to be only the contractor and the assets belonged to the people of the country! 



അവസാനമായി മന്‍ മോഹന്‍ സിംഗും പെട്രോളിയം മന്ത്രി വീരപ്പ മൊയിലിയും ചേര്‍ന്ന അംബാനിക്ക് വന്‍ ലാഭമുണ്ടാക്കികൊടുക്കാന്‍ വേണ്ടി വീണ്ടും ഇന്‍ഡ്യയുടെ പൊതു സ്വത്തായ പ്രകൃതി വാതകത്തിന്റെ വില കൂട്ടാന്‍ തീരുമാനിച്ചിരിക്കുന്നു. അടുത്ത ഏപ്രില്‍ മുതല്‍ വില 8.4 ആക്കാനാണു തീരുമാനം.   പക്ഷെ അംബാനി തമ്പുരാന്‍ ആവശ്യപ്പെടുന്നത് 14.2 ആണ്. കാരണം  അതാണ്, അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ നിന്നും ഇറക്കുമതി ചെയ്താല്‍  കൊടുക്കേണ്ടി വരാവുന്ന വില. ഇന്‍ഡ്യക്കാര്‍ക്ക് മുഴുവന്‍ അവകാശപ്പെട്ട പൊതു സ്വത്ത് നിസാര ചെലവില്‍ കുഴിച്ചെടുത്തിട്ട്, ഇറക്കുമതി ചെയ്യുമ്പോള്‍ കൊടുക്കേണ്ടി വരുന്ന വില കൊടുക്കണമെന്നു പറയുന്ന അഹന്തക്ക് സമാനമായ മറ്റൊന്നുണ്ടോ?

വില 8.4 ആക്കുമ്പോൾ  ഖജനാവിനു കനത്ത നഷ്ടമുണ്ടാകുമെന്നു തീര്‍ച്ച. 2 ജി സ്പെക്ട്രം വിറ്റ വഴി ഉണ്ടായ നഷ്ടത്തിനടുത്തു വരും ഈ നഷ്ടവും. 1.2 ലക്ഷം കോടി രൂപയുടെ ലാഭമാണ്, അംബാനിക്കുണ്ടാകാന്‍ പോകുന്നത്.  2.34 ഡോളര്‍ നിരക്കില്‍ ബംഗ്ളാദേശിനും 25 വര്‍ഷത്തേക്ക് പ്രകൃതി വാതകം നല്‍കുമ്പോഴണ്, ഇന്‍ഡ്യക്കാര്‍ക്ക് 8.4 ഡോളറിന്, ഇന്‍ഡ്യയില്‍ നിന്നും കുഴിച്ചെടുക്കുന്ന പ്രകൃതി വാതകം നല്‍കാന്‍ പോകുന്നതും. ഇന്‍ഡ്യന്‍ സര്‍ക്കാര്‍ അതിനു ഒത്താശ ചെയ്യുന്നു. അതു വഴി അംബനിക്കുണ്ടാകാന്‍ പോകുന്ന ലാഭം 2 സ്പെക്ട്രം പിന്‍വാതിലൂടെ നേടി എടുത്ത കമ്പനികള്‍ക്കെല്ലാം കൂടി ഉണ്ടായ ലാഭത്തിനടുത്തു വരും.

 ഇതിലെ ഭീതി ജനകമായ വസ്തുത, വീരപ്പ മൊയിലി പറയുന്നതാണ്.  അദ്ദേഹത്തിന്റെ വാക്കുകള്‍.

 “If we can import gas at $12-16 per unit, what’s wrong with paying half that price to domestic producers?” 

നോക്കൂ എത്ര ലളിതമാണു സംഗതി. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 14.2 ഡോളര്‍ വിലയുള്ളതുകൊണ്ട്,  ഇന്‍ഡ്യയില്‍ നിസാര ചെലവില്‍ കുഴിച്ചെടുക്കുന്ന വാതകത്തിന്, അതിന്റെ പകുതി വില അംബാനിക്കു കൊടുത്താല്‍ എന്താണു പ്രശ്നമെന്ന്. ഓരോ ജനതക്കും അവര്‍ അര്‍ഹിക്കുന്ന  നേതാക്കളുണ്ടാകുമെന്നു പറയുന്നത് എത്ര ശരി. എല്ലാ കോണ്‍ഗ്രസുകാരനും മൊയിലിയെ പിന്തുണക്കും. ബി ജെ പി കാരന്‍ അംബാനിയേയും. അത്രക്കുണ്ട് ഇന്‍ഡ്യന്‍ ജനതയുടെ അടിമത്തം. ഇവരുടെ അടിമകളാകാനാണോ ഇന്‍ഡ്യക്കാര്‍ കഷ്ടപ്പെട്ട് സ്വാതന്ത്ര്യം നേടിയത്?

ഇതു വഴി ഖജനാവിനു കനത്ത നഷ്ടമുണ്ടാകുമെന്നു തീര്‍ച്ച. 2 ജി സ്പെക്ട്രം വിറ്റ വഴി ഉണ്ടായ നഷ്ടത്തിനടുത്തു വരും ഈ നഷ്ടവും. 1.2 ലക്ഷം കോടി രൂപയുടെ ലാഭമാണ്, അംബാനിക്കുണ്ടാകാന്‍ പോകുന്നത്.  2.34 ഡോളര്‍ നിരക്കില്‍ ബംഗ്ളാദേശിനു പ്രതി വാതകം  25 വര്‍ഷത്തേക്ക് നല്‍കുമ്പോഴാണ്, ഇന്‍ഡ്യക്കാര്‍ക്ക് 8.4 ഡോളറിന്, ഇന്‍ഡ്യയില്‍ നിന്നും കുഴിച്ചെടുക്കുന്ന പ്രതി വാതകം നല്‍കാന്‍ പോകുന്നതും. ഇന്‍ഡ്യന്‍ സര്‍ക്കാര്‍ അതിനു ഒത്താശ ചെയ്യുന്നു. അതു വഴി അംബാനിക്കുണ്ടാകാന്‍ പോകുന്ന ലാഭം 2 ജി സ്പെക്ട്രം പിന്‍വാതിലൂടെ നേടി എടുത്ത കമ്പനികള്‍ക്കെല്ലാം കൂടി ഉണ്ടായ ലാഭത്തിനടുത്തു വരും. ഇതിനുത്തരവാദികളായ മുകേഷ് അംബാനി, വീരപ്പ മൊയിലി, മുരളി ദിയോറ, വി കെ സിബല്‍ എന്നിവര്‍ക്കെതിരെ ഡെല്‍ഹി ഭരണകൂടം ഒരു കേസെടുത്തിരിക്കുന്നു.

ഇതുപോലുള്ള കൊള്ളക്കാര്‍ക്കെതിരെ നിലപാടെടുക്കാന്‍ ധൈര്യം കാണിച്ചതിനാണ്, ഇപ്പോള്‍ കെജ്‌രിവാളിനെതിരെ കോണ്‍ഗ്രസും ബി ജെ പിയും ഒന്നിക്കുന്നത്.  കോണ്‍ഗ്രസും ബി ജെ പിയും ഒരുമിച്ച് ഡെല്‍ഹി നിയമസഭയില്‍ ആം ആദ്മി സര്‍ക്കാരിനെതിരെ വോട്ടു ചെയ്തു.  ആം ആദ്മി പാര്‍ട്ടി ജനങ്ങള്‍ക്ക് നല്‍കിയ തെരഞ്ഞെടുപ്പു വാഗ്ദാനമായ ജന ലോക് പാല്‍ ബില്ല്, അവതരിപ്പിക്കാന്‍ അനുവദിച്ചില്ല. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കാന്‍ വെല്ലുവിളിച്ചവരാണിവരെന്നോര്‍ക്കുക. അംബാനിയെ തൊട്ടപ്പോള്‍ കോണ്‍ഗ്രസിനും ബി ജെ പിക്കും സഹിക്കുന്നില്ല. ഇതേക്കുറിച്ച് പ്രതികരിക്കാന്‍ ആവശ്യപ്പെട്ടിട്ടും, ഇപ്പോഴേ പ്രധാന മന്ത്രി കുപ്പായം തുന്നി വച്ചിരിക്കുന്ന മോദി ഇതു  വരെ  വാ തുറന്നിട്ടില്ല.

ഇതുപോലുള്ള സാമ്പത്തിക ഭീകരര്‍ക്കെതിരെ കേസെടുക്കാന്‍ ധൈര്യം കാണിച്ച കെജരിവാളിനെ ഇന്‍ഡ്യയെ സ്നേഹിക്കുന്ന, സുബോധമുള്ള ആരും അഭിനന്ദിക്കും. കേന്ദ്ര സര്‍ക്കാര്‍ അംബാനിക്കു വേണ്ടി സുപ്രീം കോടതിയില്‍ പോകാന്‍ തീരുമാനിച്ചിരിക്കുന്നു.  അംബാനി കെജ്‌രിവാളിനെതിരെ കേസു കൊടുക്കാനും പോകുന്നു. ഈ വിഷയം സുപ്രീം കോടതിയില്‍ തന്നെ എത്തുന്നതാണു നല്ലത്. സത്യം എന്താണെന്ന് എല്ലാവരും മനസിലാക്കട്ടെ. 2 ജി സ്പെക്ട്രം വിറ്റതും കല്‍ക്കരി പാടം വിറ്റതും എങ്ങനെയാണെന്ന് പൊതു ജനം  മനസിലാക്കി. ഭരണകൂട ഭീകരന്‍മാര്‍ ചെയ്ത നാറിത്തരം ​പുറത്തുവന്നത് സുപ്രീം  കോടതി ഇടപെടല്‍ വഴിയാണ്. അതുപോലെ ഇതിന്റെ സത്യാവസ്ഥയും പുറത്തു വരട്ടെ.

സ്വകാര്യ കുത്തകകള്‍ക്ക് ഇന്‍ഡ്യയുടെ സമ്പത്തു വില്‍ക്കാനും അര്‍ഹതപ്പെട്ട പാവങ്ങള്‍ക്ക് നല്‍കുന്ന സബ്സിഡി നിറുത്തലാക്കാനും വേണ്ടി മന്‍ മോഹന്‍ സിംഗ് പറഞ്ഞ ന്യായീകരണം, പണം മരത്തില്‍ കായ്ക്കില്ല എന്നായിരുന്നു. വിദേശ രാജ്യങ്ങളില്‍ മന്‍ മോഹന്‍ സിംഗ് ഉള്‍പ്പടെയുള്ളവര്‍ കൊണ്ടു പോയി ഒളിപ്പിച്ചു വച്ചിരിക്കുന്ന കള്ളപ്പണവും, അംബാനിമാരെപ്പോലുള്ളവര്‍ അടിച്ചു മാറ്റിക്കൊണ്ടു പോകുന്ന പണവും ഉണ്ടെങ്കില്‍  മന്‍ മോഹന്‍ സിംഗിനൊരു മരത്തിന്റെ  ഉപമയും പറയേണ്ടി വരില്ല. അതിനു കഴിവുള്ള ഒരു ഭരണ കര്‍ത്താവിനെയാണാവശ്യം. ഇതുപോലുള്ള നപുംസകങ്ങളെയല്ല.

മന്‍ മോഹന്‍ സിംഗും, മൊയിലിയും പറയുന്ന അതേ നുണകളാണ്, സ്വകാര്യ കുത്തകകള്‍ പറയുന്നത്. അവരൊക്കെ കള്ളക്കണക്കെഴുതി ഇല്ലാത്ത നഷ്ടം വിളമ്പും. ഡെല്‍ഹിയിലെ ജലവിതരണകാരും, വൈദ്യുതി വിതരണക്കാരും, കേരളത്തിലെ മട്ടാഞ്ചേരി പാലം പണുതവരും അതു തന്നെ  പറയുന്നു. അവര്‍ക്കെപ്പോഴും നഷ്ടം മാത്രം. എണ്ണക്കമ്പനികള്‍ നഷ്ടത്തിലാണെന്നേ എന്നും പറയൂ. നഷ്ടത്തിന്റെ കണക്കു പറഞ്ഞ് സ്വകാര്യവത്കരിച്ചവയും നഷ്ടത്തിലാണ്. അപ്പോള്‍ സ്വകാര്യവത്കരണം കൊണ്ട് എന്തു നേടി? മന്‍ മോഹന്‍ സിംഗിനേയും വീരപ്പ മൊയിലെയും പോലെയുള്ളവര്‍  കീശ വീർപ്പിച്ചു എന്നു മാത്രം.

സഹി കെടുമ്പോഴാണ്, ഇതുപോലുള്ള ചില പ്രതികരണങ്ങളുണ്ടാകുന്നത്.

MNS activist drags Mumbai airport operator to Bombay high court over toll


കോണ്‍ഗ്രസായാലും ബി ജെ പി ആയാലും ഒരു മാറ്റവും ഉണ്ടാകാന്‍ പോകുന്നില്ല. ഇടതു പക്ഷം അധികാരത്തില്‍ വരാനുള്ള ഒരു സാഹചര്യവും ഇന്നില്ല. ഇനി പ്രതീക്ഷ അര്‍പ്പിക്കാവുന്നത് കെജ്‌രിവാളിനും അദ്ദേഹത്തിന്റെ  പാര്‍ട്ടിയിലുമാണ്. അവര്‍ക്ക് ഒരവസരം കൊടുക്കുക. ഏതായാലും കോണ്‍ഗര്സിനെയും ബി ജെ പി യേയും കാള്‍ നന്നായി അവര്‍ ഭരിക്കും. അടുത്ത കാലത്ത് സുപ്രീം കോടതി ഒരു നിര്‍ദ്ദേശം വച്ചിരുന്നു. നടപ്പാക്കാന്‍ സാധിക്കാത്ത വാഗ്ദാനം ജനങ്ങള്‍ക്ക് നല്‍കരുത്. 48 ദിവസം അധികാരത്തിലിരുന്ന ആം ആദ്മി സര്‍ക്കാര്‍ കുറഞ്ഞ സമയത്തുനുള്ളില്‍ പല കാര്യങ്ങളും ചെയ്തു. സാധാരണക്കാരുടെ അവസ്ഥ നന്നാക്കാന്‍ വേണ്ടിയുള്ളവ. അവര്‍ അഞ്ചു വര്‍ഷം ഭരിച്ചാല്‍ അതിലപ്പുറം ചെയ്യുമെന്ന് തീര്‍ച്ചയാണ്.

1968 മുതല്‍ കോഴിക്കു മുല വരുന്ന പോലെ, ഇപ്പോള്‍ വരും ഇപ്പോള്‍ വരും എന്നു പറഞ്ഞിരുന്ന ലോക്   പാല്‍ വന്നിരുന്നില്ല. അധികാരത്തിലെത്തിയാല്‍ ലോക് പാല്‍ ബില്ല്, പാസാക്കുമെന്ന വാഗ്ദാനം  നല്‍കി  ആം  ആദ്മി ഡെല്‍ഹിയില്‍ അധികാരത്തിലെത്തി. അപ്പോളാണ്, എല്ലാ പര്‍ട്ടികള്‍ക്കും അതിന്റെ ആവശ്യകത ബോധ്യമായത്. പല അധികാരസ്ഥാനങ്ങളെയും ഒഴിവാക്കിയിട്ടാണെങ്കിലും  ഒരു ലോക് പാല്‍ ബില്ല്, പസാക്കാന്‍ മുഖ്യ ധാര രാഷ്ട്രീയപാര്‍ട്ടികളെ പ്രേരിപ്പിച്ചത് ആം ആദ്മിയുടെ  സാന്നിദ്ധ്യമാണ്. ഇപ്പോള്‍ അവര്‍ അധികാരത്തിലില്ല. ഇനി ലോക് സഭ തെരഞ്ഞെടുപ്പില്‍ യാതൊരു കെട്ടുപാടുമില്ലാതെ അവര്‍ക്ക് ഇടപെടാന്‍ ആകും. ഇന്‍ഡ്യയുടെ ചരിത്രത്തില്‍ ആദ്യമായി ജനതയുടെ പ്രശ്നങ്ങളില്‍ ഊന്നിയുള്ള ഒരു തെരഞ്ഞെടുപ്പാണിനി വരാന്‍ പോകുന്നത്. അതാണു ജനാധിപത്യത്തിനു ഗുണകരം. ആം ആദ്മി പാര്‍ട്ടി എങ്ങുമെത്താതെ ഇല്ലാതായാല്‍ പോലും അവര്‍ ഇന്‍ഡ്യന്‍ ജനാധിപത്യത്തിനു നല്‍കിയ ഏറ്റവും വലിയ സംഭാവന ആയി ഇത് വിലയിരുത്തപ്പെടും. കോണ്‍ഗ്രസിനും ബി ജെപിക്കും ഒരുമിച്ച് ആം അദ്മി പാര്‍ട്ടിയെ പ്രതിരോധിക്കേണ്ട അവസ്ഥയിലേക്കാണു കാര്യങ്ങളുടെ പോക്ക്. ഡെല്‍ഹി നല്‍കുന്ന പാഠവും അതാണ്.



Friday 7 February 2014

ഗുണ്ടാരാഷ്ട്രീയം 



ഗുണ്ടാ രാഷ്ട്രീയം
കൊലപാതക രാഷ്ട്രീയം
വാടക കൊലയാളികള്‍
വ്യാജ പ്രതികള്‍

നോക്കുകൂലി
തൊഴിലാളി ഗുണ്ടകള്‍

സി പി എം എന്ന പാര്‍ട്ടിയേപറ്റി വിമര്‍ശകര്‍ പറയുമ്പോള്‍ കടന്നു വരാറുള്ള സാധാരണ പദപ്രയോഗങ്ങളാണിതൊക്കെ.

ആര്‍ എം പി നേതാവ് ചന്ദ്രശേഖരന്‍ കൊലചെയ്യപ്പെട്ടതിനു ശേഷം, സി പി എമ്മിന്റെ കൊലപാതക രാഷ്ട്രീയം  എന്നത് എല്ലാവരുടെയും ഇഷ്ട പദവും ആയി തീര്‍ന്നു.

അടുത്തിടെ ജസീറ എന്ന ഒരു സ്ത്രീ നടത്തുന്ന സമരത്തേപ്പറ്റി ഒരു ചര്‍ച്ച  വായിച്ചു. വിഷയം പ്രശസ്ത വ്യവസായി കൊച്ചൌസേപ്പ് ചിറ്റിലപ്പിള്ളി പ്രഖ്യാപിച്ച പാരിതോഷികമാണ്. മണല്‍ മാഫിയക്കെതിരെ സമരം നടത്തുന്ന ജസീറക്കദ്ദേഹം 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.  പക്ഷേ പിന്നീടത് മക്കളുടെ പേരിലേ നല്‍കൂ എന്നദേഹം വാശി പിടിച്ചു. അതിനോട് പ്രതികരിച്ചുകൊണ്ട് ജസീറ ചിറ്റിലപ്പള്ളിയുടെ വീടിനു മുന്നില്‍ സമരവും തുടങ്ങി.  അതേ ചുറ്റിപ്പറ്റി പിന്നെ കുറച്ചു വിവാദങ്ങളുണ്ടായി. ഗുണ്ടാ രാഷ്ട്രീയവും തൊഴിലാളി ഗുണ്ടായിസവും ഒക്കെ ഈ ചര്‍ച്ചയിലാണു കടന്നു വന്നത്. സി പി എമ്മിന്റെ കണ്ണൂരിലെ രാഷ്ട്രീയത്തെ ഗുണ്ടാ രാഷ്ട്രീയമെന്നു വിശേഷിപ്പിക്കപ്പെട്ടു. ജസീറയുടെ സമരത്തിനു പിന്നില്‍ സി പി എമ്മാണെന്ന് അര്‍ത്ഥ ശങ്കക്കിടയില്ലാതെ ഒരാള്‍ പറഞ്ഞു.

ഇവിടെ രണ്ടു  ലളിത സമവാക്യങ്ങള്‍  രൂപപ്പെട്ടു വരുന്നു.

ഒന്ന് സി പി എം എന്ന പാര്‍ട്ടി കൊലപാതകികളുടെ പാര്‍ട്ടിയാണ്. രാഷ്ട്രീയ ഗുണ്ടായിസമാണവരുടെ മുഖ മുദ്ര.

രണ്ട്, തൊഴിലാളികള്‍ എന്നു പറഞ്ഞാല്‍  സി ഐ റ്റി യു കാരേ ഉള്ളു. ചുമട്ടു തൊഴിലാളികള്‍ എവിടെ സമരം ചെയ്താലും അത് സി ഐ റ്റിയു കാരാണ്.

കണ്ണൂരിനു പുറത്തും കൊലപാതകങ്ങൾ ഉണ്ടാകുന്നുണ്ട്. രാഷ്ട്രീയ കൊലപാതകങ്ങളും ഉണ്ടാകുന്നുണ്ട്. കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന  അതേ പാര്‍ട്ടികള്‍ തന്നെ കേരളത്തിലെ മറ്റ് പ്രദേശങ്ങളിലുമുണ്ട്. സി പി എമ്മിനു കേരളം മുഴുവന്‍ വേരോട്ടമുണ്ട്. പക്ഷെ അവിടെ നടക്കുന്നതുപോലെയുള്ള അസംബന്ധങ്ങള്‍ മറ്റിടങ്ങളില്‍ ഇല്ല. അപ്പോള്‍ അതാ പ്രദേശത്തിന്റെ എന്തോ കുഴപ്പമാണെന്നു പറയുന്നതില്‍ തെറ്റില്ല. കണ്ണൂരില്‍ പോലും കൂടുതല്‍ കൊല്ലപ്പെട്ടിട്ടുള്ളത് സി പി എം കാരാണ്. കൊലയാളികളില്‍ കോൺഗ്രസ്സും, സി പി എമ്മും, ബി ജെ പിയും, ലീഗും, എന്‍ ഡി എഫും  എല്ലാം ഉൾപ്പെടും. എന്നിട്ടും കൊലയാളികൾ എന്ന് മുദ്രചാർത്തപ്പെടുന്നത് സിപി എമ്മുകാര്‍ മാത്രമാണ്. 

എന്തുകൊണ്ടാണീ അപനിര്‍മ്മിതി ഉണ്ടാകുന്നത്? 

രാഷ്ട്രീയം ഒരു വല്ലാത്ത ഭ്രാന്തായി പലരും കൊണ്ടു നടക്കുന്ന സ്ഥലം ആണു കണ്ണൂര്. ഇത്രയേറെ രാഷ്ട്രീയവത്കരിക്കപ്പെട്ട ഒരു പ്രദേശം കേരളത്തിലില്ല. അതിന്റെ തെളിവാണ്, ഇവിടത്തെ ഉയര്‍ന്ന  പോളിംഗ് ശതമാനം. കൊലവെറി ഏറിയ കൂറും വളരെ ചെറിയ പ്രദേശത്ത്  ഒതുങ്ങി നിൽക്കുന്നു. എന്നിട്ടും കണ്ണൂരിനു മൊത്തമായിട്ടാണു ചീത്തപ്പേര്.  കണ്ണൂർ കാർ മൊത്തം മോശക്കാരും ഭീകരരുമാണെന്ന ഒരു പ്രചരണം തന്നെയുണ്ട്.. കണ്ണൂരിനു പുറത്തുള്ളവര്‍ക്ക് കണ്ണൂരിനെ കുറിച്ച വലിയ തെറ്റിദ്ധാരണകൾ ഉണ്ട്. അതിനു കാരണം പ്രധാനമായും ഈ പ്രചരണമാണ്.

കണ്ണൂരിലെ  ചില സ്ഥലങ്ങളില്‍ നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങൾ ചൂണ്ടികാട്ടി അഭ്യസ്ഥവിദ്യരായ പലരും ഇത് സി പി എമ്മിനെ കരിവാരിത്തേക്കാന്‍ ഉപയോഗിക്കുന്നു. അതിനു വിശ്വാസ്യത നല്‍കുന്ന പ്രവര്‍ത്തികളാണ്, ചന്ദ്രശേഖരന്‍ വധക്കേസില്‍ കേരളത്തിലെ പാര്‍ട്ടി നേതാക്കളില്‍ നിന്നും  ഉണ്ടായതും.

ഏതോ ഒരു വടക്കന്‍ പാട്ടു സിനിമയിലെ(?ഒതേനന്റെ മകന്‍) ഒരു സന്ദര്‍ഭം ഓര്‍ക്കുന്നു. ഷീല അവതരിപ്പിക്കുന്ന കഥാപാത്രം കുളിച്ചു കൊണ്ടിരുന്നപ്പോള്‍ അതു വഴി വന്ന നസീറിന്റെ കഥാപാത്രം വെറുതെ ഒരു രസത്തിനു വെള്ളം തട്ടി തെറിപ്പിക്കുന്നു. അത് ഉടനെ ഒരങ്കത്തിനുള്ള കാരണമായി തീര്‍ന്നു.

പരസ്പരം കടിച്ചുകീറിയും കൊലവിളിനടത്തിയും തലകൊയ്ത്തുമത്സരം സംഘടിപ്പിച്ചും മാത്രം നടന്നിരുന്ന ഇതുപോലുള്ള ചേകവന്‍മാർ   പിൽക്കാലത്ത് വീരപുരുഷന്മായി വാഴ്ത്തപ്പെടുകയാണുണ്ടായത്.   ആരോമൽച്ചേകവരുടെ കുടുംബത്തിനു ചതിയനെന്നു മുദ്ര കുത്തപ്പെട്ട ചന്തുവിനോടുള്ള അതേ പക തന്നെയാണു നൂറ്റാണ്ടുകൾ കഴിഞ്ഞും കണ്ണൂരിലെ ചിലയിടങ്ങളിൽ  ഇന്നും ഉള്ളത്. വടക്കന്‍ പാട്ടുകൾ മുഴുവന്‍ ഇതുപോലത്തെ റൌഡിത്തരങ്ങളെ പുകഴ്ത്തുന്നതാണ്. തച്ചോളി ഒതേനന്റേയും, ഉണ്ണിയാർച്ചയുടേയും, ആരോമൽ ചേകവരുടേയുമൊക്കെ കളിത്തട്ടായിരുന്ന പ്രദേശമായതു കൊണ്ടാണോ ആളുകളിൽ ഇങ്ങനെ കൊലവെറി എന്നു തീര്‍ത്തു പറയാനാകില്ല.  പക്ഷെ ഇവരുടെ അതേ മനോഭാവമാണ്, ഈ പ്രദേശത്തുള്ള പലര്‍ക്കും. അത് ഈ നാടിന്റെ മുഖം വല്ലാതെ കറുപ്പിച്ചു കളഞ്ഞിരിക്കുന്നു. അക്രമാസക്തിക്ക് അടിമപ്പെട്ടതു പോലെയാണ് പലപ്പോഴും പലരുടെയും പ്രതികരണം.   നിസാര പ്രശ്നങ്ങള്‍ക്ക് വരെ കൊല പാതകം നടക്കുന്നു.

കണ്ണൂരിന്റെ ചരിത്രത്തില്‍ ഇപ്പറഞ്ഞ ചേവകരുടെ പാരമ്പര്യം മാത്രമല്ല ഉള്ളത്.  ജനകീയ സമരങ്ങളും ജനമുന്നേറ്റങ്ങളും ഉണ്ടായിട്ടുണ്ട്. ജന്മിത്വത്തിനെതിരെ  പോരാട്ടങ്ങളുണ്ടായിട്ടുണ്ട്. അവിടത്തെ കഥകളിലും മിത്തുകളില്‍ പോലും പുരോഗമന കാഴ്ചപ്പാടുകളുമുണ്ട്. അവകാശരാഷ്ട്രീയത്തിന്റെയും പ്രബുദ്ധപോരാട്ടത്തിന്റെയും മികച്ച മാതൃകയായിരുന്നു കണ്ണൂര്‍.  പിന്നീട് അതിനു മാറ്റം വന്നു. ഭിന്ന രാഷ്ട്രീയ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നവരെ പരസ്പരം കൊല്ലുന്ന പ്രദേശമായി മാറി. എതിര്‍ പാര്‍ട്ടിക്കാരെയും പാര്‍ട്ടിയിലെ തന്നെ വിമതരെയും  നിഷ്ഠൂരമായി ഉന്മൂലനംചെയ്യുന്ന അവസ്ഥയിലേക്ക് വരെ  അത് ചെന്നെത്തി. ഓരോ പാര്‍ട്ടിയുടെയും സ്വാധീനമേഖലകള്‍ അതാത് പാര്‍ട്ടിയുടെ അധിനിവേശപ്രദേശങ്ങളായ  പാര്‍ട്ടിഗ്രാമങ്ങള്‍ ആയി മാറി.സി.പി.എമ്മിനും ബി ജെ പി.ക്കും മുസ്‌ലിംലീഗിനും കോണ്‍ഗ്രസ്സിനും  പാര്‍ട്ടിഗ്രാമങ്ങള്‍ ഉണ്ട്. ഇവിടെ  ഇന്ത്യന്‍ ഭരണഘടന നോക്കുകുത്തിയായി. അവിടെ പാര്‍ട്ടിനിയമമാണ് നീതിന്യായവ്യവസ്ഥ. ഓരോ പാര്‍ട്ടിഗ്രാമത്തില്‍നിന്നും എതിര്‍ പാര്‍ട്ടിക്കാര്‍ പലായനം ചെയ്യുകയോ അല്ലെങ്കില്‍ ഭൂരിപക്ഷമുള്ള  പാര്‍ട്ടിയ്ക്ക് കീഴടങ്ങി ജീവിക്കേണ്ടിവരികയും  ചെയ്തു. ഇതിലാണീ പ്രദേശത്തിന്റെ അപചയം മുഴുവന്‍ കുടികൊള്ളുന്നത്. പാര്‍ട്ടി ഗ്രാമങ്ങളില്‍ എന്തുമാകാം എന്നത് ഭീതിജനകമായ അവസ്ഥയാണ്. 

കൂടെക്കൂടെ കൊലപാതകങ്ങള്‍ നടക്കുന്ന പ്രദേശങ്ങളിലൂടെ സഞ്ചരിച്ചാല്‍ കാണുന്ന ഒരു പ്രത്യേകതയുണ്ട്. ഒരു വീടും അതിനു ചുറ്റും കാടുപിടിച്ചു കിടക്കുന്ന പറമ്പുകളും. മാവും, പ്ളാവും, കശുമാവും പോലെ കുറെ വലിയ മരങ്ങള്‍ അല്ലാതെ മറ്റു കൃഷികളൊന്നുമില്ല. കണ്ണൂരിന്റെ കിഴക്കന്‍ പ്രദേശങ്ങളിലേക്ക് പോയാല്‍ വിവിധ തരം കൃഷികള്‍ കാണാം. പക്ഷെ കൊലപാതകങ്ങള്‍ കൂടെ കൂടെ നടക്കുന്ന ഇടങ്ങളില്‍ അതൊന്നും ഇല്ല. അവിടങ്ങളില്‍ പൊതുവെ കാലം നിശ്ചലമാണെന്നു പറയാം. 

90% ജനങ്ങളും ഏതെങ്കിലുമൊക്കെ രാഷ്ട്രീയ പാര്‍ട്ടികളുടെ സജീവ പ്രവര്‍ത്തകരാണവിടെ. അതാണാ നാടിന്റെ ശാപവും.  സി പി എം  എന്ന പാര്‍ട്ടിയുടെ പ്രവര്‍ത്തകരില്‍ നല്ലൊരു പങ്ക് പാര്‍ട്ടി സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരാണ്. ഇവരൊക്കെ സ്വഭാവികമായി സി പി എമ്മിന്റെ അണികളുമായിരിക്കും. കുറച്ചു പേര്‍ക്ക് ജോലി കൊടുക്കുന്നുണ്ടെന്നതിനപ്പുറം ഇതില്‍ അടങ്ങിയിരിക്കുന്ന അപകടം ഇവരൊക്കെ പാര്‍ട്ടി ചാവേറുകളായി മാറുന്നു എന്നാണ്.

അതി ക്രൂരമായി കൊല ചെയ്യപ്പെട്ട  റ്റി പി ചന്ദ്രശേഖരന്റെ വിധവ കെ കെ രമ ഇപ്പോള്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ ഒരു നിരാഹാര സമരം നടത്തുന്നുണ്ട്. ചന്ദ്രശേഖരനെ വാടക കൊലയാളികളേക്കൊണ്ട് കൊലപ്പെടുത്തിയതാണെന്ന് കോടതി  കണ്ടെത്തി. കൊലയാളികളോടൊപ്പം അതിനേര്‍പ്പടാക്കിയ മൂന്നു സി പി എം നേതാക്കളെയും കോടതി ശിക്ഷിക്കുകയും ചെയ്തു.  ഇവര്‍ക്ക് മാത്രമല്ല സി പി എമ്മിന്റെ ഉന്നത നേതാക്കള്‍ക്കും ഈ ഗൂഡാലോചനയില്‍ പങ്കുണ്ടെന്നും, അത് അന്വേഷിച്ചു പുറത്തുകൊണ്ടു വരാന്‍ കേരള പോലീസിനു സാധിക്കില്ല എന്നും,  അതുകൊണ്ട് സി ബി ഐ അന്വേഷണം  വേണമെന്നും ആണ്, രമയുടെ ആവശ്യം. ഒരു സി ബി ഐ അന്വേഷണം നടക്കുമെന്ന് ഇപ്പോള്‍ ഉറപ്പില്ല.

സി ബി ഐ അന്വേഷണം എന്ന നിര്‍ദ്ദേശം ഉണ്ടായപ്പോള്‍ അതിനെ ഏറ്റവും ശക്തമായി എതിര്‍ക്കുന്നത് സി പി എം എന്ന പാര്‍ട്ടി ആണ്. പാര്‍ട്ടിക്കീ കൊലപാതകത്തില്‍ പങ്കില്ല. പക്ഷെ സി ബി ഐ അന്വേഷണം വേണ്ട എന്നതാണവരുടെ നിലപാട്. പാര്‍ട്ടിക്കിതില്‍ പങ്കില്ലെങ്കില്‍ ഏത് അന്വേഷണവും ആയിക്കോട്ടെ എന്നു പറയാന്‍ വകതിരിവുള്ള ഒരു നേതാവും ഇന്ന് സി പി എമ്മിലില്ല. സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ  ശരീര ഭാഷ വായിച്ചെടുക്കുന്ന ആര്‍ക്കും ഇദ്ദേഹം ഈ ഗൂഡാലോചനയില്‍ പങ്കാളി ആണോ എന്ന സംശയം ന്യായമായും ഉണ്ടാകും.

പരസ്പരം തലകൊയ്ത് അര്‍മ്മാദിച്ചിരുന്ന  വടക്കൻ പാട്ടു   കാലഘട്ടത്തിലെ ചേവകരുടെ  പാതയിൽത്തന്നെ ഇന്നത്തെ തലമുറയിലെ കുറച്ചു പേരെങ്കിലും  വ്യത്യാസമില്ലാതെ ന ടന്നുപോകുന്നു. അതിനറുതി വരുത്താന്‍ ആരും ശ്രമിക്കുന്നില്ല എന്നു മാത്രമല്ല, കൊല നടത്തുന്ന ആരെയും  ഇതു വരെ നീതി പീഠത്തിന്റെ മുന്നിലേക്ക് കൊണ്ടുവരാനും ശ്രമിച്ചിരുന്നില്ല. ഇപ്പോൾ ഒരു പടി  കുടി കടന്ന് കൊലക്ക് ക്വട്ടേഷൻ  കൊടുത്തും തുടങ്ങി.  അങ്ങനെ നല്‍കിയ ഒരു ക്വട്ടേഷനിലായിരുന്നു ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതും.

കക്ഷി രാഷ്ട്രീയത്തിന്റെ പേരില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ കൊലപാതകങ്ങളും അകമങ്ങളും നടക്കുന്നത് കണ്ണൂര്‍ ജില്ലയിലാണ്.  ഇതുവരെ രാഷ്ട്രീയ വൈര്യത്തിന്റെ പേരില്‍ 340 പരം പേര്‍ക്ക്  ഇവിടെ ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്.  അതിലേറെ പേര്‍ അക്രമങ്ങളില്‍ പെട്ട് ജീവിക്കുന്ന രക്തസാക്ഷികളുമായി. അനേകം കൊലപാതകങ്ങള്‍ നടന്നിട്ടുള്ള കണ്ണൂരില്‍ സാധാരണ കൊല ചെയ്യുന്നവര്‍ പ്രതികളാകാറില്ല. ഏത് പാര്‍ട്ടിയില്‍ പെട്ടതായാലും നേതാക്കള്‍ കൊലയാളികളെ ഒളിപ്പിക്കുന്നു. രാഷ്ട്രീയ എതിരാളികളെ കൊന്നൊടുക്കുന്ന  കൊലയാളികളെ പാര്‍ട്ടി സംരക്ഷിക്കുന്നു. കൊലയാളികള്‍ പോലീസ് പിടിയിലാവാതിരിക്കാന്‍ പാര്‍ട്ടിഗ്രാമങ്ങളി
ൽ   സംരക്ഷണം  നൽകുന്നു. കൊലയാളികളെ സംരക്ഷിക്കുന്നതിനോടൊപ്പം പോലീസുമായി ധാരണയുണ്ടാക്കി വ്യാജ പ്രതികളെ സൃഷ്ടിക്കുന്നു. പാര്‍ട്ടിക്ക് സ്വീകാര്യരായ പ്രതികളെ ഹാജരാക്കി കേസ് ദുര്‍ബലപ്പെടുത്തി ആര്‍ക്കും ശിക്ഷകിട്ടാത്ത തരത്തില്‍ കേസ് ഡയറി മാറ്റി എഴുതി  നീതി ന്യായ വ്യവസ്ഥയെ തന്നെ അട്ടിമറിക്കുന്നു.    വ്യാജ പ്രതി ആയതുകൊണ്ട്, പ്രൊസിക്യൂഷന്‍ ദുര്‍ബലമാകുന്നു. നിസാര ശിക്ഷ വ്യാജ പ്രതിക്ക് നല്‍കുന്നു. പാര്‍ട്ടികള്‍ ആ പ്രതിയുടെ കുടുംബത്തെ സംരക്ഷിക്കുന്നു. ഇതുപോലെയുള്ള അഡ്ജസ്റ്റ്മെന്റുകള്‍ക്ക് കടക വിരുദ്ധമായത് നടന്നത് ചന്ദ്രശേഖരന്‍ വധക്കേസിലാണ്. യഥാര്‍ത്ഥ കൊലയാളികളെ സി പി എം ഒളിപ്പിച്ചു സംരക്ഷിച്ചിട്ടും പോലീസിനു പിടിക്കാനായി. അവരെ നീതി പീഠത്തിന്റെ മുന്നില്‍ കൊണ്ടു വന്ന് വിചാരണ ചെയ്ത്  ശിക്ഷിച്ചു. മാത്രമല്ല കൊലക്ക് ക്വട്ടേഷന്‍ നല്‍കിയവരെ കൂടെ ശിക്ഷിച്ചു. ഗൂഡാലോചന നടത്തിയവരെ എല്ലാം ശിക്ഷിക്കാന്‍ ആയിട്ടില്ല. എങ്കിലും  ഇപ്പോള്‍ ഉണ്ടായിട്ടുള്ളത് വലിയ നേട്ടം തന്നെയാണ്. യഥാര്‍ത്ഥ പ്രതികള്‍ ശിക്ഷിക്കപ്പെടും എന്ന അവസ്ഥ ഉണ്ടായാല്‍ പല കൊലപാതകങ്ങളും ഉണ്ടാകില്ല.

ഒട്ടേറെ കൊലപാതകക്കേസുകളില്‍ സി പിഎമ്മുകാര്‍  പ്രതികളായിട്ടുണ്ടെങ്കിലും ചന്ദ്രശേഖരന്‍ വധക്കേസ് പാര്‍ട്ടിയെ അടിമുടി പിടിച്ചുലച്ചു. അതിന്റെ കാരണം പൊതുസമൂഹം ഇതിനോട് പ്രതികരിച്ച രീതിയാണ്.  കേസിന്റെ ഓരോ ഘട്ടത്തിലും  പാര്‍ട്ടി  പതറി എന്നുമാത്രമല്ല, പാര്‍ട്ടിയുടെ അകത്തു നിന്നു തന്നെ നീതിക്കുവേണ്ടിയുള്ള മുറവിളികളുയര്‍ന്നിരുന്നു. അക്രമരാഷ്ട്രീയത്തിനെതിരെ ജനങ്ങളുടെ ജാഗ്രതയും ഇടപെടലും ഗുണംചെയ്യുമെന്ന പാഠം ഈ കേസ് നല്‍കുന്നു.

ഇതുപോലെയുള്ള ഒരു രാഷ്ട്രീയം കണ്ണൂരുകാര്‍ക്ക് ഇനിയും വേണോ? ചിന്തിക്കേണ്ടത് കണ്ണൂരുകാര്‍ തന്നെയാണ്. ചന്ദ്രശേഖരന്‍ വധക്കേസില്‍  വിധി പറഞ്ഞ ജഡ്ജി ആര്‍. നാരായണപിഷാരടി തന്റെ വിധിന്യായം  തുടങ്ങുന്നത് മഹാത്മാഗാന്ധിയുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടാണ്. ഇതാണവ. അസഹിഷ്ണുത തന്നെ ഒരു അക്രമരീതിയാണ്. അത് യഥാര്‍ഥ ജനാധിപത്യമൂല്യങ്ങളുടെ വളര്‍ച്ചയ്ക്ക് പ്രതിബന്ധം സൃഷ്ടിക്കുന്നതാണ്.  കണ്ണൂരിലെ അക്രമരാഷ്ട്രീയത്തിന് അറുതിവരുത്താനാഗ്രഹിക്കുന്നവര്‍ നീതിപീഠത്തിന്റെ ഈ വാക്കുകളെ അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളുകയാണു  വേണ്ടത്. കണ്ണൂരിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സ്വയം പാഠം ഉള്‍ക്കൊള്ളുകയും സ്വയം വിമര്‍ശനത്തിന് തയ്യാറാവുകയും ചെയ്യുകയാണെങ്കില്‍ അത് അവിടെ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കും.

ഇതുള്‍ക്കൊള്ളാന്‍ പറ്റില്ലെങ്കില്‍ പിന്നെ അവശേഷിക്കുന്നത്  രണ്ടു  മാര്‍ഗ്ഗങ്ങളേ ഉള്ളു. ഒന്ന് ഏത് കൊലപാതകത്തിലായാലും യഥാര്‍ത്ഥ പ്രതികള്‍ ശിക്ഷിക്കപ്പെടുക. രണ്ട് അമിത രാഷ്ട്രീയവത്കരണം അവസാനിപ്പിക്കുക. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വേണ്ടി ചാവേറുകളായി നടക്കുന്നവര്‍ മറ്റെന്തെങ്കിലും തൊഴില്‍ ചെയ്യുക. മിച്ചമുള്ള സമയം മാത്രം രാഷ്ട്രീയ പ്രവര്‍ത്തനത്തിനുപയോഗിക്കുക.

ജസീറ നടത്തിയ സമരത്തിന്റെ പിന്നില്‍ സി പി എം ആണെന്നു പറയുന്നവര്‍ക്കുള്ള മറുപടി ആയി  ഒരു ചിത്രം ഇവിടെ കൊടുക്കുന്നു.