Thursday 15 October 2015

ഗ്രീസും നേപ്പാളും പിന്നെ കേരളവും.

ഗ്രീസും നേപ്പാളും പിന്നെ കേരളവും.

ഈ മൂന്നു പ്രദേശങ്ങളും  തമ്മില്‍ പ്രത്യക്ഷത്തില്‍ ബന്ധമൊന്നുമില്ല. പക്ഷെ പരോഷമായി ഉണ്ട്. ഇത് മൂന്നും മൂന്നു തരത്തിലുള്ള ഭീക്ഷണികളെ അടുത്ത് കാലത്ത് നേരിട്ടു. ഗ്രീസിന്റേത് സാമ്പത്തിക പ്രതിസന്ധി ആയിരുന്നു. നേപ്പാളിന്റേത് നിലനില്‍പ്പിന്റേതും, കേരളത്തിന്റേത് ഫാസിസത്തിനെതിരെയുള്ള സമരത്തിന്റെയും.

ഗ്രീസ് കഴുത്തറപ്പന്‍ പലിശ വാങ്ങുന്ന പാശ്ചാത്യ രാജ്യങ്ങളുടെ നീരാളിപ്പിടുത്തത്തില്‍ ഞെരിഞ്ഞമര്‍ന്ന രാജ്യം. വേള്‍ഡ് ബാങ്കും ഐ എം എഫും കടം കൊടുത്തു, പലിശക്ക് വീണ്ടും കടം കൊടുത്ത് അവസാനം പലിശ പോലും തിരിച്ചടയ്ക്കാന്‍ സാധിക്കാതെ പാപ്പരാക്കിയ രാജ്യം. അവിടത്തെ ജനത ധീരമായ ഒരു നിലപാടെടുത്തു. മുതലാളിയെ പടിക്കു പുറത്താക്കി കമ്യൂണിസ്റ്റുകാരനെ ഭരണം  ഏല്‍പ്പിച്ചു. ഗ്രീസ് കടക്കെണിയില്‍ നിന്നുഎങ്ങനെ കര കയറുമെന്ന് ഇപ്പോഴും തീര്‍ച്ചയില്ല. പക്ഷെ  കണ്ണില്‍ ചോരയില്ലാത്ത മുതലാളിയുടെ തീട്ടൂരം അപ്പാടെ വേണ്ട എന്നവര്‍ വിധി എഴുതി

നേപ്പാള്‍ ലോകത്തെ ഏക ഹിന്ദു രാജ്യമായിരുന്നു. അവിടെ ചൈനയെന്ന കമ്യൂണിസ്റ്റു രാഷ്ട്രത്തിന്റെ ഒളിഞ്ഞും തെളിഞ്ഞുമുള്ള സ്വാധീനമുണ്ട്. എങ്കിലും  അവര്‍ എപ്പോഴും ഇന്‍ഡ്യയോട് അനുഭാവം പ്രകടിപ്പിച്ചിരുന്നു. ഭൂകമ്പത്തില്‍ തകര്‍ന്നു പോയ അവരെ സഹായിക്കാന്‍ ഇന്‍ഡ്യ വലിയ തുക സംഭാവന നല്‍കി. അതിന്റെ ഉപകാരസ്മരണ പ്രതിക്ഷിച്ചായിരുന്നു മോദി ഇരുന്നത്. ആ ഹുങ്കിന്റെ  വെളിച്ചത്തില്‍ അവരുണ്ടാക്കിയ ഭരണ ഘടനയില്‍ കുറെ  മാറ്റം വരുത്തണമെന്ന കര്‍ശനമായ നിര്‍ദ്ദേശം  ഡേല്‍ഹിയില്‍ നിന്നു പോയി. പക്ഷെ നേപ്പാള്‍ അത് തള്ളിക്കളഞ്ഞു. ഞങ്ങളുടെ രാജ്യത്തെ ഭരണഘടന എങ്ങനെ വേണമെന്നു ഞങ്ങള്‍ തീരുമാനിച്ചോളാമെന്ന് അവര്‍ തുറന്നു പറഞ്ഞു. പ്രകോപിതനായ മോദി  തിരിച്ചടിച്ചത് അവരെ ശ്വാസം മുട്ടിച്ച് വരുതിയിലാക്കാനായിരുന്നു. നേപ്പാളിലേക്കുള്ള അവശ്യ വസ്തുക്കളുടെ കടത്ത്  അതിര്‍ത്തിയില്‍ മോദി തടഞ്ഞു. നേപ്പാള്‍ വരുതിയിലാകുമെന്ന് മോദി കരുതി. പക്ഷെ നേപ്പാള്‍ തിരിച്ചടിച്ചത് ഒരു കമ്യൂണിസ്റ്റുകാരനെ പ്രധാന മന്ത്രി ആക്കിക്കൊണ്ടായിരുന്നു.

പ്രതിസന്ധി ഘട്ടത്തെ നേരിട്ടപ്പോള്‍ ഈ രണ്ടു രാജ്യങ്ങളും കമ്യൂണിസ്റ്റുകാരുടെ നേരെ തിരിഞ്ഞു.

കേരളം ഇപ്പോള്‍ അതിന്റെ ചരിത്രത്തിലെ ഒരു വഴിത്തിരിവിലൂടെ കടന്നു പോകുന്നു. തീവ്ര ഹിന്ദുത്വക്ക് കടന്നു വരന്‍ ഇതു വരെ ഇവിടെ സാധിച്ചിരുന്നില്ല. അതിനു വേണ്ടി അവര്‍ പഠിച്ച പണി മുഴുവന്‍  നോക്കി. എന്നിട്ടും രക്ഷയുണ്ടായില്ല. അപ്പോഴാണ്, വെള്ളാപ്പള്ളി നടേശനെന്ന ഈഴവ പ്രമാണിയെ ചൂണ്ടയിട്ടും ഭീക്ഷണിപ്പെടുത്തിയും വരുതിയിലാക്കിയത്. വെള്ളാപ്പള്ളി കുറച്ചു നാളായിട്ട് മത ന്യൂന പക്ഷങ്ങള്‍ എല്ലാം തട്ടിയെടുക്കുന്നേ എന്ന മുറവിളി കൂട്ടി നടക്കുകയായിരുന്നു. സംഘ പരിവാറിനു വേണ്ടതും അതായിരുന്നു. വെള്ളാപ്പള്ളി പറഞ്ഞതിനൊക്കെ പൊടിപ്പും തൊങ്ങലും വച്ച് അവര്‍ പ്രചരണം കൊടുത്തു.  ശശികലയേപ്പോലുള്ള ഹിന്ദു തീവ്രവാദികളോടൊപ്പം മതേതര മുഖം മൂടി ധരിക്കുന്ന പലരും ചേരുന്നതും കേരളം കണ്ടു. വെള്ളാപ്പള്ളിയെ ഡെല്‍ഹിയിലേക്ക് വിളിച്ച് സത്കരിച്ചു. ഭീക്ഷണിപ്പെടുത്തി. വരുതിയിലുമാക്കി. വെള്ളാപ്പള്ളി ഇപ്പോള്‍ നായാടി മുതല്‍ നമ്പൂരിയെ വരെ തടുത്തു കൂട്ടി ഒരു ഹിന്ദു പാര്‍ട്ടി ഉണ്ടാക്കാനുള്ള തീവ്ര യത്നത്തിലാണ്. ഉമ്മന്‍ ചാണ്ടി വെള്ളാപ്പള്ളിക്ക് അതിനു  വേണ്ട സകല ഒത്താശയും ചെയ്തു. കേരളത്തിലെ ഏറ്റവും വലിയ ബഹുജന പ്രസ്ഥാനമായ സി പി എമ്മിനെ ഇല്ലാതാക്കാന്‍ വെള്ളാപ്പാള്ളിയേയും ബി ജെപിയേയും കൂട്ടു പിടിച്ചു. കേരളത്തില്‍ ഇപ്പോള്‍ മത്സരം യു ഡി എഫും ബി ജെ പിയും തമ്മിലാണെന്നാണദ്ദേഹം പറഞ്ഞു നടക്കുന്നത്. അരുവിക്കര ഉപതെരഞ്ഞെടുപ്പിലായിരുന്നു ആദ്യം  ഈ പ്രചരണം തുടങ്ങിയതും. സി പി എമ്മിന്റെ ഈഴവ വോട്ടുകളും നിഷ്പക്ഷ വോട്ടുകളും ഒക്കെ ബി ജെ പിയും വെള്ളാപ്പള്ളിയുടെ പാര്‍ട്ടിയും കൊണ്ടു പോയാല്‍ ആ വിടവില്‍  നിഷ്പ്രയാസം ജയിച്ചു കയറാമെന്ന സൃഗാല ബുദ്ധി ആണിതിന്റെ പിന്നില്‍.

സംഘ പരിവാറിനെ കേരളത്തില്‍ ഇതു വരെ തടഞ്ഞു നിറുത്തിയത് സി പി എം ആയിരുന്നു. യുഡി എഫിനെ ആക്രമിക്കുന്നതിനേക്കാളും സംഘ പരിവാരികള്‍ സി പി എമ്മിനെ ആക്രമിക്കാനാണ്, അവരുടെ സമയം മുഴുവന്‍ ഉപയോഗിക്കുന്നത്. സോഷ്യല്‍ മീഡിയയിലെ എല്ലാ സംഘ പരിവാര്‍ പിന്തുണക്കാരും ഇതാണു ചെയ്തു കൊണ്ടിരിക്കുന്നതും. കോണ്‍ഗ്രസിനെ എളുപ്പം പരാജയപ്പെടുത്താമെന്നവര്‍ക്കറിയാം. കോണ്‍ഗ്രസിന്റെ ഉരുക്കുകോട്ടകളൊക്കെ ഇപ്പോള്‍ ബി ജെപിയുടെ കാല്‍ക്കീഴിലായി കഴിഞ്ഞു. അവര്‍ക്ക് ബാലികേറാമലകള്‍ കേരളവും  ബംഗാളും ത്രിപുരയുമണ്. അതിന്റെ ഗൌരവം അവര്‍ക്ക് നന്നായി അറിയാം.

ഒരു മാസത്തിനുള്ളില്‍ പഞ്ചായത്  തെരഞ്ഞെടുപ്പും ആറുമാസത്തിനുള്ളില്‍ നിയമ സഭാ തെരഞ്ഞെടുപ്പും വരും. കേരള ജനത എന്തു തീരുമാനിക്കും. അവര്‍ നേപ്പാളും ഗ്രീസും തെളിച്ച പാതയിലൂടെ പോകുമോ അതോ മറ്റ് വഴികള്‍  തേടുമോ? കാത്തിരുന്നു കാണാം. ഒരു കാര്യം തീര്‍ച്ചയാണ്. രണ്ടു മുന്നണികളെ മാറി മാറി ജയിപ്പിക്കുന്ന അവസ്ഥയില്‍ നിന്നും വ്യതിചലിച്ച്  ശക്തമായ ത്രികോണ മത്സരം പല മണ്ഡലങ്ങളിലും ഉണ്ടാകും.

മലയാളി അഭിപ്രായ സ്വാതത്ര്യത്തിനും, മത സ്വാതന്ത്ര്യത്തിനും, ഭക്ഷണ സ്വാതന്ത്ര്യത്തിനും ഒക്കെ വില കല്‍പ്പിക്കുന്നുണ്ടെങ്കില്‍ ഉമ്മന്‍  ചാണ്ടിയുടെ കെണിയില്‍ വീഴരുത്. ഇടതുപക്ഷത്തെ ജയിപ്പിക്കണം. ഇന്ന് ഉമ്മന്‍ ചാണ്ടിയെ വിജയിപ്പിച്ചാല്‍ നാളെ സംഘ പരിവാറിനെ ജയിപ്പിക്കേണ്ട ഗതി കേടു വരും. ഭാവി നിങ്ങളുടെ കയ്യിലാണ്. അക്ളാക്കിന്റെയും പന്‍സാരുയുടെയും നബോല്‍ക്കറുടെയും സുധീന്ദ്ര കുല്‍ക്കര്‍ണിയുടെയും ഗതി മലയാളത്തിലെ പ്രഗത്ഭര്‍ക്ക് വരണോ? ഉത്തരം  പറയേണ്ടത്  പ്രബുദ്ധരായ മലയാളികളാണ്.

Friday 9 October 2015

ഗോവധ നിരോധനവും  ഇറച്ചിയുദ്ധവും  പിന്നെ കേരളവും.


എന്താണ്, ഗോവധ നിരോധനം?

 ഇപ്പോള്‍ ഇന്‍ഡ്യയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണിത്. ഇതിന്റെ പേരില്‍ ഒരു മുസ്ലിമിനെ ഉത്തര്‍ പ്രദേശില്‍ കുറച്ച് ഹിന്ദു മത ഭ്രാന്തന്മാര്‍  കൊലപ്പെടുത്തുകയുണ്ടായി.  ഒരു പശുവിനെ കാണാതാവുകയും അതിനെ ഒരു മുസ്ലിം മോഷ്ടിച്ചെടുത്ത് കൊന്നു തിന്നുകയും ചെയ്തു എന്ന ഊഹാപോഹത്തില്‍ നിന്നാണാ കൊലപാതകം ഉണ്ടായത്. ആ മുസ്ലിമിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന ഇറച്ചി പശുവിന്റേതല്ല ആടിന്റേതായിരുന്നു എന്നാണിപ്പോള്‍ തെളിയുന്നത്.
സമൂഹത്തില്‍ ബോധപൂര്‍വ്വമായി മതസ്പര്‍ദ്ധ ഉണ്ടാക്കാന്‍ ഒരു പറ്റം ആളുകള്‍ ശ്രമിക്കുന്നുണ്ട് എന്നത് തീര്‍ച്ചയാണ്.

ഗോവധനിരോധനത്തെ അനുകൂലിച്ചും എതിര്‍ത്തും പലരും വീറോടെ വാദിക്കുന്നുണ്ട്. അനുകൂലിക്കുന്നവര്‍ തീവ്ര  ഹിന്ദുക്കളും എതിര്‍ക്കുന്നവര്‍ മറ്റുള്ളവരും.

ഗോവധം ഇന്‍ഡ്യയില്‍ നിരോധിക്കണമെന്ന് ഇന്‍ഡ്യന്‍  ഭരണ ഘടനയില്‍ എഴുതി വച്ചിട്ടുണ്ട് എന്ന് പറയുന്നത് തെറ്റല്ലേ. ഇന്‍ഡ്യന്‍ ഭരണഘടനയിലെ  Article 48 ലെ,  Directive Principles of State Policy എന്ന വകുപ്പില്‍ എഴുതി ചേര്‍ത്തിരിക്കുന്നത് ഇതാണ്.

"The State shall endeavor to organize agriculture and animal husbandry on modern and scientific lines and shall, in particular, take steps for preserving and improving the breeds, and prohibiting the slaughter of cows and calves and other milch and drought cattle."

ഇത് വളരെ ഏറെ വളച്ചൊടിക്കപ്പെട്ടും വക്രീകരിച്ചും പലരും അവരുടെ വാദഗതിക്ക് ബലം നല്‍കാന്‍ ഉപയോഗിക്കുന്നു. ഇപ്പോള്‍ ഇതില്‍ അഭയം തേടുന്ന ഹിന്ദു തീവ്രവാദികള്‍ അവകാശപ്പെടുന്ന ഉദ്ദേശ്യമാണോ ഈ ഭരണ ഘടന പരാമര്‍ശത്തിനുള്ളത്. പശു അവര്‍ക്ക് പുണ്യ മൃഗമാണ്. അതുകൊണ്ട് അവര്‍ അതിനെ കൊല്ലുന്നതിനെ എതിര്‍ക്കുന്നു. ഇന്‍ഡ്യന്‍ ഭരണഘടന ശില്‍പ്പികള്‍ ഗോവധം നിരോധിക്കണമെന്ന് നിര്‍ദ്ദേശിച്ചത് ഈ കാരണം കൊണ്ടല്ല. അത് തികച്ചും സാമ്പത്തിക കാരണം കൊണ്ടാണ്.

പശുവിനെയും പശുവിന്റെ കുട്ടികളെയും കൊല്ലുന്നത് നിരോധിക്കാന്‍ നിര്‍ദ്ദേശിച്ചതിന്റെ ഉദ്ദേശ്യം മതപരമല്ല. പശുക്കളെ വളര്‍ത്തി തന്നെ കുടുംബം പുലര്‍ത്തിയിരുന്ന അനേകരുണ്ടായിരുന്നു ഇന്‍ഡ്യയില്‍. ഇന്നുമുണ്ട്. പശുവിന്റെ പാല്‍ വീട്ടാവശ്യത്തിനും കടകളില്‍  കൊടുത്ത് പണമുണ്ടാക്കാനുമുപയോഗിച്ചിരുന്നു. പശുവിന്റെ കുട്ടികളെ വിറ്റ്  പണം  സമ്പാദിച്ചിരുന്നു.

കാര്‍ഷിക രാജ്യമായ ഇന്‍ഡ്യയിലെ കാര്‍ഷിക അഭി  വൃദ്ധിക്ക് വേണ്ടിയും  കൂടെ വിഭാവനം ചെയ്ത ഒരു മാര്‍ഗ്ഗ നിര്‍ദ്ദേശക തത്വമാണ്, ഗോവധം നിരോധിക്കുന്നതിനു ശ്രമിക്കണമെന്നത്. കാര്‍ഷിക വൃത്തിക്ക് മൃഗങ്ങളെ മാത്രം ആശ്രയിച്ചിരുന്ന ഒരു കാലത്താണ്, ഭരണ ഘടന എഴുതിയുണ്ടാക്കിയത്. നിലമുഴുവാന്‍  കൂടുതലും ഉപയോഗിച്ചിരുന്നത് കാളകളെ ആയിരുന്നു.  വംശ വര്‍ദ്ധനയും സംരക്ഷണവും മാത്രമായിരുന്നു ഇതിന്റെ ഉദ്ദേശ്യം. പശുക്കളെ ഒക്കെ വധിച്ചാല്‍ പിന്നെ കാളകള്‍ക്ക് ക്ഷാമമുണ്ടാകും. അതൊഴിവാക്കാനായിരുന്നു ഈ നിര്‍ദ്ദേശം വച്ചതും.

ഗോവധം നിരോധിച്ചില്ലെങ്കിലും സാധാരണ മനുഷ്യര്‍  വളര്‍ത്തുന്ന പശുക്കളെ അവയുടെ ആരോഗ്യമുള്ള നാളുകളില്‍ ആരും വധിക്കാറില്ല. ഇറച്ചി തിന്നുന്നവര്‍ പോലും അത് ചെയ്യാറില്ല. അത് മത പരമായ വിശ്വാസം കൊണ്ടുമല്ല. ക്രിസ്ത്യാനികളും  മുസ്ലിങ്ങളും പശുക്കളെ വളര്‍ത്താറുണ്ട്. ഇവരും മച്ചി പശുക്കളെയും   കറവ വറ്റിയ പശുക്കളെയുമേ ഇറച്ചി വെട്ടുകാര്‍ക്ക് വില്‍ക്കാറുള്ളു. വളരെ അപൂര്‍വ്വമായി പണത്തിനാവശ്യം വരുമ്പോള്‍ മറിച്ചു ചെയ്യാറുണ്ടെന്നത് വിസ്മരിക്കുന്നില്ല.  അതിനൊന്നും മതപരമായ കാരണവുമില്ല. മതാതീത കാരണമാണുള്ളത്.

പശുക്കളെയും കാളകളെയും വധിക്കുന്നതിനെ എതിര്‍ക്കുന്നവരോട്  പണ്ട് സുപ്രീം കോടതി ഒരു ചോദ്യം ചോദിച്ചിരുന്നു. ഇവയുടെ ആരോഗ്യം നശിച്ചു കഴിഞ്ഞാല്‍ അവയെ എന്തു ചെയ്യണം? അന്ന് പക്ഷെ അവര്‍ക്കുത്തരമുണ്ടായില്ല. അപ്പോള്‍ കോടതി നടത്തിയ നിരീക്ഷണം ഇതായിരുന്നു.

"A total ban [on cattle slaughter] was not permissible if, under economic conditions, keeping useless bull or bullock be a burden on the society and therefore not in the public interest."

ഇപ്പോള്‍ ഇന്‍ഡ്യയിലെ പല സംസ്ഥാനങ്ങളിലും  പശുവിനെയും കാളകളെയും കൊല്ലുന്നത് നിരോധിക്കുന്ന നിയമമുണ്ട്. പലയിടത്തും പശുവിനെ കൊല്ലുന്നതു മാത്രം നിരോധിച്ചിരിക്കുന്നു.




അടുത്ത കാലത്ത് മഹാരാഷ്ട്ര മാട്ടിറച്ചി അപ്പാടെ നിരോധിക്കുന്ന നിയമം നടപ്പിലാക്കി. അതേതുടര്‍ന്നാണ്, ഇതൊരു ഇറച്ചിയുദ്ധത്തിലേക്ക് കേരളത്തെ നയിച്ചത് . സി പി എം എന്ന രാഷ്ട്രീയ പാര്‍ട്ടി ബീഫ് ഫെസ്റ്റിവല്‍ നടത്തുന്നു. അതിനു ബദലായി തീവ്ര ഹിന്ദുക്കള്‍ പന്നി ഫെസ്റ്റിവല്‍ നടത്തുന്നു. ഇതാഘോഷിക്കാന്‍ പ്രശ്നത്തിന്റെ രണ്ടു ഭാഗത്തുമുള്ളവര്‍ അമിതാവേശം കാണിക്കുന്നു. ഭീതി ജനകമായ അവസ്ഥയാണിത്.

വിവേകാനന്ദന്‍ ഭ്രാന്താലയമെന്നു വിശേഷിപ്പിച്ച കേരളം ആ അവസ്ഥയിലേക്ക് തിരിച്ചു പോകുന്ന കാഴ്ചയാണിപ്പോള്‍ കാണുന്നത്. ജാതി മത ശക്തികള്‍ അവരുടെ പിടി മുറുക്കുന്നു. സമുദായ നേതാക്കളായ വെള്ളാപ്പള്ളിയും കാന്തപുരവും രാഷ്ട്രീയ പാര്‍ട്ടികള്‍  രൂപീകരിക്കുന്നു. കാന്തപുരത്തിന്റെ പാര്‍ട്ടിയില്‍ സ്ത്രീകള്‍ക്ക് യതൊരു പങ്കുമുണ്ടായിരിക്കില്ല എന്ന് അദ്ദേഹം പറയുന്നു. സ്ത്രീ സ്ഥാനാര്‍ത്ഥികളുടെ  ഫോട്ടോ പതിപ്പിക്കാതെ സി പി എം പോലും പോസ്റ്റര്‍ അടിച്ചിറക്കുന്നു. പുരോഗമന പ്രസ്ഥാനമായ എസ് എഫ് ഐ ആയിരുന്നു ഈ മുഖമില്ലാത്ത പോസ്റ്ററുകളുടെ ആദ്യ പ്രണേതാക്കള്‍. ഇപ്പോള്‍ സി പി എമ്മും അതേറ്റെടുത്തിരിക്കുന്നു. മുസ്ലിം ലീഗും പിന്നിലല്ല.






അതെ. കേരളം അതിവേഗം ഭ്രാന്താലയമായി മാറുകയാണ്. തീവ്ര ജാതി മത ശക്തികള്‍ സമൂഹത്തിലെ എല്ലാ രംഗങ്ങളും കയ്യടക്കിക്കൊണ്ടിരിക്കുന്നു. മുസ്ലിം ലീഗ്  എന്ന മതരാഷ്ട്രീയ പാര്‍ട്ടിയും വെള്ളപ്പള്ളി എന്ന ജാതിക്കോമരവും കാന്തപുരമെന്ന സ്ത്രീ വിരുദ്ധ പിന്തിരിപ്പന്‍ മുസ്ലിമും ഇതൊക്കെ ചെയ്യുന്നതില്‍ അത്ഭുതമില്ല. പക്ഷെ സി പി എം പോലുള്ള പുരോഗമന പ്രസ്ഥാനം ​ഇതേ വഴി പോകുന്നത് ഭീതിതമായ ഒരു വഴിത്തിരിവാണ്.