Tuesday 22 April 2014

ചില ചൂണ്ടു പലകകള്‍ 






നരേന്ദ്ര മോദി അടുത്ത ഇന്‍ഡ്യന്‍ പ്രധാന മന്ത്രി എന്ന തരത്തിലാണ്, മോദിയുടെ പിന്തുണക്കാരുടെ നിലപാട്. അദ്ദേഹം ഇന്‍ഡ്യന്‍ പ്രധാന മന്ത്രി ആയാല്‍ എന്തുണ്ടാകുമെന്നതിന്റെ ചില സൂചനകള്‍ ഇപ്പോള്‍ പുറത്തു വരുന്നുണ്ട്.

കോണ്‍ഗ്രസ് എന്ന പാര്‍ട്ടി വ്യക്തി കേന്ദ്രീകൃതമാണെന്നായിരുന്നു മോദി ഉള്‍പ്പടെയുള്ള ബി ജെ പി നേതാക്കളൊക്കെ പറഞ്ഞു നടന്നിരുന്നത്. ബി ജെ പി എന്ന പാര്‍ട്ടി ഇപ്പോള്‍ അതേ ഗതികേടിലാണ്. ബി ജെ പിയില്‍ ഇപ്പോള്‍ ഒരു നേതാവേ ഉള്ളു. നരേന്ദ്ര മോദി. ബി ജെ പി എന്ന പാര്‍ട്ടിക്ക് മേല്‍വിലാസം ഉണ്ടാക്കി കൊടുത്ത നേതാക്കളൊക്കെ ഇന്ന് അവഗണിക്കപ്പെടുകയോ, ഒതുക്കപ്പെടുകയോ, പുറത്താക്കപ്പെടുകയോ, അവഹേളിക്കപ്പെടുകയോ ഒക്കെ ആണ്. അവരുടെ നിര നീണ്ടതാണ്. എല്‍ കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി, ജസ്വന്ത് സിംഗ്, യശ്വന്ത് സിന്‍ഹ, കല്‍രാജ് മിശ്ര, ലാല്‍ജി ടാണ്ടണ്‍, സുഷമ സ്വരാജ് തുടങ്ങിയവൊരൊന്നും ഇന്ന് ചിത്രത്തിലേ ഇല്ല. സര്‍വ്വം മോദി മയം. ഹര്‍ ഹര്‍ നമോ എന്നാണിപ്പോള്‍ മോദി ഭക്തരുടെ വേദ വാക്യം പോലും. അദ്വാനി ജോഷി തുടങ്ങിയ  ബി ജെ പിയുടെ സ്ഥാപക നേതാക്കള്‍ക്ക് പോലും ഇഷ്ടമുള്ള മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ ആകുന്നില്ല. ജോഷിക്ക് സ്വന്തം മണ്ഡലം മോദിക്കു വേണ്ടി ഒഴിഞ്ഞു കൊടുക്കേണ്ടിയും വന്നു. തിരുവായ്ക്ക് എതിര്‍വാ ഇല്ല എന്നത് ഇതു വരെ കോണ്‍ഗ്രസിലെ അവസ്ഥ ആയിരുന്നു. ഇപ്പോള്‍ ബി ജെ പിയിലും മോദി എന്ന ഹര്‍ വായ്ക്ക് എതിര്‍വാ ഇല്ല എന്ന അവസ്ഥയാണ്. അഴിമതിയുടെയും സാമ്പത്തിക നയങ്ങളുടെയുമൊക്കെ വിഷയങ്ങളില്‍ കോണ്‍ഗ്രസും ബി ജി പിയും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണെന്നതുപോലെ ഏകാധിപത്യത്തിന്റെ കാര്യത്തിലും അതു തന്നെയെന്ന് അവര്‍ തെളിയിക്കുന്നു.  വ്യക്തി പൂജയെ എതിര്‍ക്കുന്ന മോദിയുടെ ഗുജറാത്തില്‍ നമോ എന്ന പേരില്‍ ഒരു റ്റെലിവിഷന്‍ ചാനല്‍ പോലുമുണ്ട്. മൂന്നു പതിറ്റാണ്ടു കാലം ബി ജെ പി എന്ന പാര്‍ട്ടി കോണ്‍ഗ്രസിലെ വ്യക്തി പൂജക്കെതിരെ എന്നും ശബ്ദിച്ചിരുന്നു. സ്വേഛാധിപതി ആയ മോദിയുടെ വ്യക്തി പൂജയാണിന്ന് ബി ജെ പി എന്ന പാര്‍ട്ടിയില്‍ മുഴുവന്‍.  കോണ്‍ഗ്രസില്‍ ഇന്ന് സോണിയ ഗാന്ധിക്കുള്ള അതേ സ്ഥാനമാണ്, ബി ജെ പിയില്‍ മോദിക്കും. ഇന്നു വരെ ഉണ്ടായിരുന്ന ബി ജെ പി എന്ന പാര്‍ട്ടിയില്‍ നിന്നും ഒരു തരത്തിലുള്ള പ്രവര്‍ത്തന സ്വാതന്ത്ര്യം മോദിക്കുണ്ട്. കോണ്‍ഗ്രസിനെ അതി ശക്തമായി എതിര്‍ത്തിരുന്ന സോഷ്യല്‍ മീഡിയ പ്രവര്‍ത്തകര്‍ യാതൊരു ഉളുപ്പുമില്ലാതെ ഈ വ്യക്തിയെ പൂജിക്കാന്‍ മുന്നിട്ടിറങ്ങുന്ന കാഴ്ച അതിശയത്തോടെയേ ആര്‍ക്കും നോക്കിക്കാണാനാകൂ. മോദി ഇതൊക്കെ ആസ്വദിക്കുന്നു എന്നതാണിതിലെ ഫലിതം.

വാരാണസിയില്‍ നിന്നും  ജോഷിയെ അദ്ദേഹത്തിന്റെ എതിര്‍പ്പിനെ മറി കടന്ന് മോദി മാറ്റിയത് പാര്‍ട്ടി ഹൈക്കമന്റിന്റെ തീരുമാനം എന്നായിരുന്നു ഒരു മോദി ആരാധകന്‍ പറഞ്ഞത്. കോണ്‍ഗ്രസിലെ ഹൈക്കമാന്റ് സംസ്കാരത്തെ എന്നും കളിയാക്കിയിരുന്ന ബി ജെ  പി, അതേ ഹൈക്കമാന്റ് സംസ്കാരത്തെ  ആശ്ലേഷിച്ചിരിക്കുന്നു. ഹര്‍ ഹര്‍ മഹാ ദേവ് എന്ന പോലെ, ഹര്‍ ഹര്‍ മോദി എന്ന മുദ്രവാക്യം പോലും മോദി ഭക്തര്‍ മെനഞ്ഞെടുത്തു. മോദി ആണീ ഹൈക്കമാന്റ് എന്നതാണിതിലെ കാവ്യ നീതിയും. ഒന്നുകില്‍ എന്റെ വഴി അല്ലെങ്കില്‍ പുറത്തേക്കുള്ള വഴി എന്നതാണ്, മോദിക്ക് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളോട് പറയാനുള്ളത്. മോദിയുടെ ആരാധകര്‍ പറയുന്നത്, ഗുജറാത്ത് ഇന്‍ഡ്യയിലെ പ്രത്യേക പദവിയുള്ള ഒരു സസംസ്ഥാനമാണെന്ന രീതിയിലാണ്. ഗുജറാത്ത് സ്വന്തം പോക്കറ്റിലാണെന്ന രീതിയിലാണിപ്പോള്‍ മോദി പെരുമാറുന്നത്. ഗുജറാത്തിലെ പാര്‍ട്ടിയെ ഉരുക്കുമുഷ്ടി കൊണ്ട് അടിച്ചൊതുക്കി സ്വന്തം വരുതിയിലാക്കി. എല്ലാ  എതിര്‍ശബ്ദങ്ങളെയും ഇല്ലാതാക്കി. പാര്‍ട്ടി അംഗങ്ങളെ വരെ ഇല്ലായ്മ ചെയ്തു. സ്വന്തം മന്ത്രി സഭാംഗങ്ങളെ വരെ വെറും ശിപായിമാരുടെ തലത്തിലേക്ക് ചവുട്ടി താഴ്ത്തി. സ്വന്തം പ്രസ്ഥാനത്തേക്കാള്‍ വലിയ നേതാവായി സ്വയം അവരോധിച്ചു. ഒരു ജനാധിപത്യ പാര്‍ട്ടിക്ക് ചേര്‍ന്ന രീതിയിലല്ല മോദിയുടെ പ്രവര്‍ത്തനം. ഗുജറാത്തിലെ ആര്‍ എസ് എസ് നിയന്ത്രണത്തിലുള്ള എല്ലാ സംഘടനകളെയും മോദി നിഷ്പ്രഭമാക്കി. മോദി ഇന്‍ഡ്യന്‍ പ്രധാന മന്ത്രി ആയാല്‍ ഇന്‍ഡ്യ മുഴുവന്‍ ഇതാവര്‍ത്തിക്കും. അതിന്റെ ഭവിഷ്യത്ത് ബോധ്യമായ ആര്‍ എസ് എസ്, ഹര്‍ ഹര്‍ മോദി എന്ന മുദ്രവാക്യം വിളിക്കുന്നത് വിലക്കുക പോലുമുണ്ടായി.

അദ്വാനിയോട് ചെയ്തത് നന്ദി കേടാണെന്ന് ഏത് നിഷ്പക്ഷമതിയും സമ്മതിക്കും. ബി ജെ പി യുടെ പഴയ രൂപമായിരുന്ന ജന സംഘത്തെ ഇന്നത്തെ ബി ജെ പി ആയി വളര്‍ത്തിയത് അദ്വാനി എന്ന ഒറ്റ വ്യക്തിയുടെ കഴിവു തന്നെയാണ്.

നെഹ്രുവിന്റെ മന്ത്രിസഭയില്‍ അംഗമായിരുന്ന ശ്യാമപ്രസാദ് മുഖര്‍ജി, പാകിസ്ഥാനുമായുണ്ടാക്കിയ ഒത്തു തീര്‍പ്പില്‍ പ്രതിക്ഷേധിച്ച് രാജിവച്ചു. ഹിന്ദു ദേശീയതയുടെ വക്താവായിരുന്ന അദ്ദേഹം ആര്‍ എസ് എസ് തലവന്‍ ഗോള്‍വാര്‍ക്കറുമായി അലോചിച്ചാണ്, ജന സംഘത്തിനു രൂപം നല്‍കിയത്. ഹിന്ദു വര്‍ഗ്ഗീയ സംഘടനയായ ആര്‍ എസ് എസിനു നിര്‍ണ്ണായക സ്വാധീനമുണ്ടായിരുന്നു പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തില്‍.  ഹിന്ദു ദേശീയതയുടെ രാഷ്ട്രീയ മുഖമായിരുന്നു ജന സംഘം. ആര്‍ എസ് എസില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച എല്‍ കെ അദ്വാനി ജന സംഘത്തിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളും ആയിരുന്നു.

വളരെയധികം അര്‍പ്പണബോധത്തോടും ദീര്‍ഘവീക്ഷണത്തോടും കൂടി ഹിന്ദുത്വക്കു വേണ്ടി പോരാടിയ ഈ മുന്നണി പോരാളി, ഇത്ര പെട്ടെന്ന് വെറുക്കപ്പെട്ടവനായത് സമകാലീന ഇന്‍ഡ്യന്‍ രാഷ്ട്രീയത്തിലെ ഒരു ഫലിതമാണ്. അത്രയധികം നിര്‍ദ്ദയമായിട്ടാണ്, വളരെ കാലം കൂടെ നിന്നിരുന്ന സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തെ ഒതുക്കിയത്. നന്ദി കേടില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് നരേന്ദ്ര മോദിയും. ഗുജറാത്ത്  കൂട്ടക്കൊലയില്‍ രാജ ധര്‍മ്മം പാലിച്ചില്ല എന്നും പറഞ്ഞ് മോദിയെ പുറത്താക്കാന്‍ അന്നത്തെ പ്രധാന മന്ത്രി ബാജ് പെയ് തീരുമാനിച്ചതായിരുന്നു. പക്ഷെ അദ്വാനിയുടെ ശക്തമായ എതിര്‍പ്പിനേ തുടര്‍ന്ന് ബാജ് പെയിക്ക് മുട്ടു മടക്കേണ്ടി വന്നു. അന്ന് രക്ഷിച്ചെടുത്ത മോദി ആണിന്ന് അദ്വാനിയെ അവഹേളിക്കാന്‍ മുന്നില്‍ നില്‍ക്കുന്നതെന്നോര്‍ക്കുക.  ഭോപ്പാലില്‍ മത്സരിക്കണമെന്ന ആഗ്രഹം അദ്വാനി പ്രകടിപ്പിച്ചപ്പോള്‍, അത് വേണ്ട, വേണമെങ്കില്‍ ഗുജറാത്തിലെ ഗാന്ധി നഗറില്‍ മത്സരിച്ച് "തന്റെ കാരുണ്യത്തില്‍  ജയിച്ചോളൂ" എന്നാണ്, മോദിയുടെ നിലപാട്. ഇതിനെ കാവ്യ നീതി എന്നു വേണമെങ്കില്‍ വിളിക്കാം. 2002 ല്‍ മോദിയെ പുറത്താക്കാന്‍ ബാജ് പെയിയെ അനുവദിക്കാതിരുന്നത് മണ്ടത്തരമായി പോയിഎന്ന് അദ്വാനിക്കിപ്പോള്‍ തോന്നുന്നുണ്ടാകണം.

രഥമുരുട്ടിയും പള്ളി പൊളിച്ചും വിധ്വേഷം വമിക്കുന്ന പ്രസംഗങ്ങള്‍ പറഞ്ഞും അദ്വാനി ഹിന്ദു തീവ്രവാദികള്‍ക്ക് ഇന്‍ഡ്യയില്‍ ഒരു സ്ഥാനം നേടിക്കൊടുത്തു.  ഈര്‍ക്കിള്‍ പാര്‍ട്ടി ആയിരുന്ന ജന സംഘത്തെ അര നൂറ്റാണ്ടുകൊണ്ട് ഭരണകക്ഷിയാക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചത് അദ്വാനിയാണ്. രണ്ടോ മൂന്നോ സീറ്റു കിട്ടുന്ന ജനസംഘത്തില്‍ നിന്നും ഇന്‍ഡ്യയിലെ ഏറ്റവും വലിയ കക്ഷിയായി ബി ജെ പി വളര്‍ന്നത് അദ്വാനിയുടെ കഴിവുകൊണ്ടു മാത്രമായിരുന്നു. ഏറ്റവും വലിയ കക്ഷിയായാലും ഭരിക്കാന്‍ കഴിയണമെങ്കില്‍ ഒരു മുഖം മൂടി കൂടി ധരിക്കണമെന്ന തിരിച്ചറിവ്, അദ്വാനി ഉള്‍പ്പടെ എല്ലാ ബി ജെ പി നേതാക്കള്‍ക്കും ഉണ്ടായി. അങ്ങനെയാണ്, ബാജ്പെയി ഹിന്ദുത്വയുടെ മുഖംമൂടി ആയത്.

തീവ്ര ഹിന്ദുത്വ എന്ന സത്വത്തെ അതി സമര്‍ദ്ധമായി ബാജ്പെയി എന്ന മുഖം മൂടിക്കു പിന്നില്‍ ഒളിപ്പിക്കാമെന്ന് അദ്വാനിയും കൂടെയുള്ളവരും കരുതി. തീവ്ര ഹിന്ദുത്വ അജണ്ട തല്‍ക്കാലത്തേക്ക് മാറ്റി വച്ച് മറ്റു ചില പാര്‍ട്ടികളുമായി കൂട്ടുകെട്ടുണ്ടാക്കി അധികാരത്തില്‍ കയറി. അധികാരത്തിലെത്തിയപ്പോഴാണ്, ജനങ്ങള്‍ എന്തു ചിന്തിക്കുന്നു എന്ന തിരിച്ചറിവ്, അദ്വാനിക്കു കിട്ടിയത്. തീവ്ര ഹിന്ദുത്വയെ സാധാരണ ജനങ്ങള്‍ എത്രത്തോളം വെറുക്കുന്നു എന്നദ്ദേഹം മനസിലാക്കി. അതു കൊണ്ട് ബാജ്പെയ് അണിഞ്ഞ മുഖം മൂടി കടം വാങ്ങി അദ്ദേഹം അണിഞ്ഞു. 2005 ല്‍ പാകിസ്ഥാന്‍ സന്ദര്‍ശിച്ച അവസരത്തില്‍ മൊഹമ്മദാലി ജിന്നയെ മതേതരവാദി എന്ന് പുകഴ്ത്തി പറഞ്ഞതിനദ്ദേഹം ഏറെ വിമര്‍ശിക്കപ്പെട്ടു.   അന്നു  പക്ഷെ പാര്‍ട്ടി നേതാക്കളാരും അദ്ദേഹത്തെ കൈവിട്ടില്ല. എല്ലാവരും അദ്ദേഹത്തിന്റെ പിന്നില്‍ അണിനിരന്നു. പിന്നീടു നടക്കുന്ന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കാന്‍ അദ്ദേഹം വേണമെന്ന തിരിച്ചറിവില്‍ നിന്നാണതുണ്ടായത്. 2009 ല്‍ ആ പ്രതീക്ഷ അസ്തമിച്ചപ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ പല പ്രമുഖരും അദ്ദേഹത്തിനെതിരെ തിരിഞ്ഞു.

ജനാധിപത്യ വ്യവസ്ഥിതിയില്‍ രാഷ്ട്രീയം ഉപേക്ഷിക്കാന്‍ പ്രായം ഒരു കാരണമല്ല. സാധാരണ രാഷ്ട്രീയക്കാര്‍ രാഷ്ട്രീയം വിടുന്നത് ആരോഗ്യപരമായ കാരണങ്ങളാലോ, അഴിമതി ആരോപണം നേരിട്ടോ ആണ്. അദ്വാനിക്ക് ഇപ്പോഴും നല്ല അരോഗ്യമുണ്ട്. സ്വജന പക്ഷപാതമോ അഴിമതിയോ ഇന്നു വരെ അദ്ദേഹത്തില്‍ ആരോപിക്കപ്പെട്ടിട്ടില്ല. പാര്‍ട്ടിക്കുള്ളില്‍ അദ്ദേഹം ഇപ്പോള്‍ നേരിടുന്ന വേട്ട നന്ദികേടായിട്ടേ എനിക്ക് മനസിലാക്കാന്‍ ആകുന്നുള്ളു.

തെരഞ്ഞെടുപ്പടുക്കുമ്പോള്‍ ഇടക്കിടക്ക് ഹിന്ദുത്വയെ ബി ജെ പി ആശ്ളേഷിക്കാറുണ്ട്. മറ്റാരും തന്നെ അത് അത്ര കാര്യമായി  എടുത്തിരുന്നില്ല, അദ്വാനിയുടെ കസേരയിലിരിക്കാന്‍ തയ്യാറെടുക്കുന്ന നരേന്ദ്ര മോദി ഒഴികെ. പക്ഷെ 2014 ലെ തെരഞ്ഞെടുപ്പില്‍ ചിത്രം ആകെ മാറിയിരിക്കുന്നു.



ബി ജെ പിക്ക് അനാസ വിജയം ഉണ്ടാകുമായിരുന്ന ഡെല്‍ഹി നിയമ സഭ തെരഞ്ഞെടുപ്പില്‍ അതിനു തടയിട്ടത് അരവിന്ദ് കെജ്‌രിവാളിന്റെ ആം ആദ്മി പാര്‍ട്ടി ആയിരുന്നു. അതു പോലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ അനായാസ വിജയത്തിനു തടയിടുന്നതും ആം ആദ്മി പാര്‍ട്ടിയുടെ സാന്നിദ്ധ്യമാണ്. ബി ജെ പിക്ക് ന്യായമായും പോകേണ്ടി ഇരുന്ന കുറെയേറെ വോട്ടുകള്‍ ആം ആദ്മി കൊണ്ടു പോകും.അത് ശരിക്കുമറിയാവുന്ന മോദി കെജ്‌രിവാളിനെ പാകിസ്താനി ഏജന്റ് എന്നു വിളിച്ച് തീവ്ര ഹിന്ദുക്കളുടെ വോട്ടു ലക്ഷ്യമിടുന്നു.  മോദി അനുയായികള്‍ കെജ്‌രിവാളിനെ ലഭ്യമാകുന്ന അവസരത്തിലൊക്കെ ആക്രമിക്കുന്നു.










മോദിയുടെ നയം അദ്ദേഹത്തിന്റെ ഉറച്ച അനുയായികള്‍ വ്യക്തമാക്കുന്നുണ്ട്.

2002 ല്‍ ഗുജറാത്ത് കൂട്ടക്കൊലക്കു ശേഷം തന്റെ സ്ഥാനം ഉറപ്പിക്കാന്‍  വേണ്ടി, ബാജ് പെയിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ നയരൂപീകാരണമുണ്ടാക്കുന്നതില്‍ മോദി വിജയിച്ചിരുന്നു. അദ്വാനിയെ മുന്നില്‍ നിറുത്തി ആയിരുന്നു അത് സാധിച്ചെടുത്തത്. അതിനു ശേഷം  ബി ജെ പി മോദി എന്ന വ്യക്തിയുടെ വലയില്‍ കുടുങ്ങിപ്പോയി എന്നു പറയാം. മുസ്ലിം വിരോധം മുതലെടുത്ത് തീവ്ര ഹിന്ദുക്കളുടെ പിന്തുണ ഉറപ്പാക്കിയ ശേഷം വികസനം എന്ന മന്ത്രമായിരുന്നു മോദിയുടെ തുറുപ്പു ചീട്ട്. മാദ്ധ്യമങ്ങളെ വിലക്കെടുത്ത് ഇല്ലാത്ത  വികസനമുണ്ടെന്ന് പ്രചരിപ്പിച്ചു. ആ വികസന കുമിളക്ക് അരവിന്ദ് കെജ്‌രിവാല്‍ ഒരു കുത്തു കൊടുത്തു. അപ്പോള്‍ വികസന അജണ്ട മോദി മാറ്റി. ഇപ്പോള്‍ അദ്ദേഹത്തിന്റെ അടിസ്ഥാന അജണ്ടയായ ഹിന്ദുത്വയിലാണ്, പ്രതീക്ഷ. താന്‍ ഒരു ഹിന്ദു ദേശീയവാദി ആണ്  എന്നാണദേഹം  ആവര്‍ത്തിച്ചു പറയുന്നത്. അത് പലതിന്റെയും സൂചനയാണ്. മറ്റ് മത വിശ്വാസികള്‍ക്ക് മോദിയുടെ ഭരണത്തില്‍ സ്ഥാനമുണ്ടാകില്ല. ആര്‍ എസ് എസിന്റെയും, ബജ്‌രംഗ് ദളിന്റെയും, വിശ്വ ഹിന്ദു പരിക്ഷത്തിന്റെയും ഹൈന്ദവ ദേശീയതയില്‍ മറ്റ് മത വിശ്വാസികള്‍ക്ക് സ്ഥാനമില്ലല്ലൊ. അതാണ്, വിശ്വ ഹിന്ദു പരിക്ഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയയുടെ വാക്കുകളിലുടെ പുറത്തു വന്നതും.

ഹിന്ദു മേഖലകളില്‍ സ്ഥലം വാങ്ങാന്‍ മുസ്ലിംകളെ അനുവദിക്കരുത് എന്നാണ് ഗുജറാത്തിലെ ഭവ്നഗറില്‍ പ്രവീണ്‍ തൊഗാഡിയ പ്രസംഗിച്ചത്.

നരേന്ദ്ര മോദിയെ പിന്തുണയ്ക്കാത്തവര്‍ പാകിസ്ഥാനിലേക്കു പോകട്ടെ എന്ന്  ഗിരിരാജ് സിംഗ് പറയുന്നു. മോദിയെ എതിര്‍ക്കുന്ന എല്‍ കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി, ജസ്വന്ത് സിംഗ്, യശ്വന്ത് സിന്‍ഹ, കല്‍രാജ് മിശ്ര, ലാല്‍ജി ടാണ്ടണ്‍, സുഷമ സ്വരാജ് തുടങ്ങിയ ബി ജെ പി നേതാക്കളും കൂടെ പാകിസ്ഥാനിലേക്ക് പോകണമെന്നാണോ അദ്ദേഹം ഉദ്ദേശിക്കുന്നത്?

മോദിയുടെ മസാക്ഷി സൂക്ഷിപ്പുകാരനായ അമിത് ഷാ മുസാഫര്‍ നഗറിലെ ഹിന്ദുക്കളോട് വോട്ടിലൂടെ മുസ്ലിങ്ങളോട് പ്രതികരിക്കാൻ  ആണാവശ്യപ്പെട്ടത്.

ഹിന്ദുക്കളൊക്കെ വോട്ടു ചെയ്ത് ബി ജെ പിയെ ജയിപ്പിക്കണം എന്ന് ആര്‍ എസ് എസ് ആവശ്യപ്പെടുന്നു.

ഗുജറാത്തിനേക്കുറിച്ച് സംസാരിക്കാന്‍ തനിക്കു മാത്രമേ അര്‍ഹതയുള്ളൂ എന്നതാണ്, മോദിയുടെ നിലപാട്. പൊതു ഖജനാവിലെ പണം മുടക്കി പല പൊറാട്ടു നാടകങ്ങളും നടത്തുന്നു. അതിന്റെ അവസാനത്തെ ഉദാഹരണമാണ്, 2800 കോടി ചെലവാക്കി പട്ടേല്‍ പ്രതിമ സ്ഥാപിക്കുന്നത്. ഇതിനെതിരെ ഗുജറാത്തില്‍ നിന്ന് യാതൊരു വിധ  എതിര്‍പ്പും  ഉണ്ടാകുന്നില്ല. അത്രക്കവിടത്തെ ജനത അടിമകളായി മാറിയിരിക്കുന്നു. ഇനി ഇന്‍ഡ്യന്‍ ജനതയേയും ഈ വക നാടകങ്ങള്‍ക്ക് അടിമകളാക്കണമെന്നതാണ്, മോദിയുടെ സ്വപ്നം. താന്‍ വിവാഹിതനല്ല, തനിക്ക് കുടുംബബന്ധങ്ങളില്ല. അതുകൊണ്ട് അഴിമതി കാണിക്കില്ല എന്നാണദേഹം വീമ്പിളക്കുന്നത്. വിവാഹിതരും  കുടുംബങ്ങളുള്ളതുമായ ബി ജെ പി ഭരണ കര്‍ത്താക്കളൊക്കെ അഴിമതിക്കാരാണെന്ന് ഭംഗ്യന്തരേണ സൂചിപ്പിക്കുന്ന ഒരു പ്രസ്താവനയാണിത്. ഇന്‍ഡ്യയിലെ മദ്ധ്യ വര്‍ഗ്ഗങ്ങളും ഭൂരിഭാഗം ​മാദ്ധ്യമങ്ങളും   മോദിയുടെ ഈ കെണിയില്‍ വീണു പോയിരിക്കുന്നു. അല്ലെങ്കില്‍ വിവാഹിതരായ ഭരണകര്‍ത്താക്കളൊക്കെ അഴിമതിക്കാരാണോ എന ചോദ്യം അവര്‍ മോദിയോട് ചോദിക്കുമായിരുന്നു. വ്യക്തി പൂജ ഇന്‍ഡ്യക്കാരുടെ സിരകളില്‍ ഉള്ളതാണ്. മോദി ആ വസ്തുതയെ അതി സമര്‍ദ്ധമായി മുതലെടുക്കുന്നു. ധാര്‍ഷ്ട്യത്തോടു കൂടി അത് ആരാധകരേക്കൊണ്ട് സമൂഹത്തില്‍ അടിച്ചേല്‍പ്പിക്കുന്നു. ജനാധിപത്യ പ്രസ്ഥാനമായ ബി ജെ പിക്ക് മോദിയുടെ ഏകാധിപത്യ പ്രവണതകള്‍ ദോഷം ചെയ്യാനാണു സാധ്യത. ഈ വ്യക്തിയുടെ ഇഷ്ടാനിഷ്ടങ്ങളാണിന്ന് ബി ജെ പിയില്‍ നടപ്പാക്കപ്പെടുന്നത്.

ബി ജെ പിയുടെ ആദ്യ പ്രധാനമന്ത്രി ബാജ്പെയിക്ക് ഒരു കുലീനത ഉണ്ടായിരുന്നു. ശാന്തമായ പ്രകൃതം. ആര്‍ക്കും സമീപിക്കാവുന്ന തരത്തില്‍ ഉള്ള പെരുമാറ്റം. അദ്ദേഹം ഉപയോഗിച്ച വാക്കുകളിലൊന്നും ആരെയും വെറുപ്പിക്കുന്ന പരാമര്‍ശങ്ങളുണ്ടായിരുന്നില്ല. ബജ്പെയിക്കും അദ്വാനിക്കും പെരുമാറ്റത്തിലും സംസാരത്തിലും  ലാളിത്യവും ആധികാരികതയുമുണ്ടായിരുന്നു. പക്ഷെ മോദിയില്‍ അതില്ല. ഒരിക്കലും ചിരിക്കാത്ത, ഗൌരവം മാത്രം  പ്രകടിപ്പിക്കുന്ന, ധാര്‍ഷ്ട്യത്തിന്റെയും  അഹങ്കാരത്തിന്റെയും ആവരണമാണാ മുഖത്തേപ്പോഴും. മോദിക്ക് തുറന്ന സമീപനമില്ല. ആര്‍ എസ് എസിന്റെയും വിശ്വ ഹിന്ദു പരിക്ഷത്തിന്റെയും ഒക്കെ ദുരൂഹതകളാണാ വ്യക്തിത്വത്തില്‍ നിറഞ്ഞു നില്‍ക്കുന്നത്. ബാജ് പെയിയും ജസ്വന്ത്‌  സിംഗും അദ്വാനിയും കുല്‍കര്‍ണിയുമൊക്കെ കൊണ്ടു നടക്കുന്ന നാഗരികവും പുരോഗമന പരവുമായ സമീപനം മോദിക്കില്ല. വികസന നയകന്‍ എന്നു സ്വയം പ്രഖ്യാപിക്കുമ്പോഴും ജീര്‍ണ്ണതയാണദ്ദേഹത്തിന്റെ സമീപനത്തില്‍ നിറഞ്ഞു നില്‍ക്കുന്നത്. കര്‍ക്കശക്കാരാനായ ഒരു ഹിന്ദു തീവ്രവാദിയുടെ മുഖഛായയാണു മോദിക്കുള്ളത്. ഗുജറാത്തിലെ മുസ്ലിം കൂട്ടക്കൊല നടന്നപ്പോള്‍ തീവ്ര ഹിന്ദുക്കള്‍ക്ക് എന്തും  ചെയ്യാനുമുള്ള സമയം അദ്ദേഹം അനുവദിച്ചു കൊടുത്തു. ബജ് രംഗ് ദള്‍ പ്രവര്‍ത്തകര്‍ അത് തുറന്നു പറഞ്ഞിട്ടുമുണ്ട്.



ഗുജറാത്ത് കൂട്ടക്കൊലയേക്കുറിച്ച് ചോദിക്കുമ്പോഴെല്ലാം അദ്ദേഹം അസ്വസ്ഥനാകുന്നു. അഭിമുഖ സംഭാഷണങ്ങളില്‍ നിന്നും ഇറങ്ങി പോകുന്നു.
.




ഗുജറാത്ത് കൂട്ടക്കൊല മോദിയുടെ ജീവിതത്തിലെ മായ്ച്ചു കളയാനാകാത്ത കറ ആയി അവശേഷിക്കും

മുസ്ലിം വിരോധവും പാകിസ്ഥാന്‍, ചൈനാ പേടിയും വിതച്ച് തീവ്ര ഹിന്ദു മതവികാരം ഇളക്കിവിട്ടാണ്, മോദി തന്റെ വോട്ടു ബാങ്ക്  സൃഷ്ടിച്ചെടുത്തത്. യാതൊരു അടിസ്ഥാനവുമില്ലാതെ എ കെ ആന്റണിയേയും അരവിന്ദ് കേജ്‌രിവാളിനെയും ഇന്‍ഡ്യയുടെ ശത്രുക്കളായി അദ്ദേഹം ആക്ഷേപിക്കുന്നു. മോദിയുടെ ഇന്‍ഡ്യ എന്നത് തീവ്ര ഹിന്ദുക്കളുടെ ഇന്‍ഡ്യ മാത്രമാണ്. മുസ്ലിങ്ങളെ കൈയ്യിലെടുക്കാന്‍ വേണ്ടി പിടിക്കാവുന്ന കാലുകളൊക്കെ ഇപ്പോള്‍ പിടിക്കാന്‍ വേണ്ടി നടക്കുന്നു. അവസാനം ബിസ്മില്ലാ ഖാന്റെ കുടുംബത്തോടു പോലും വാരാണസിയില്‍  തന്നെ നാമ നിര്‍ദേശം ചെയ്യാന്‍ അപേക്ഷിക്കുന്നു. കാര്യം നേടാന്‍ കഴുത കാലു പിടിക്കുമ്പോലെ. 

നരേന്ദ്ര മോദി എന്ന പേരു പോലും മത ന്യൂനപക്ഷങ്ങളിലും ഭൂരിഭാഗം ഹിന്ദുക്കളിലും ആശങ്ക ആണുണ്ടാക്കുന്നത്.  മോദി പ്രധാന മന്ത്രി ആയാല്‍ ഇന്‍ഡ്യയെ ഒരുമിച്ച് കൊണ്ടു പോകാന്‍ സാധ്യതയില്ല. മറിച്ച് വിഭാഗീയത ഉണ്ടാക്കും. 

ഇന്‍ഡ്യയെ ഗുജറാത്താക്കും എന്നു വീമ്പടിക്കുന്ന മോദി 2002 ല്‍ കലാപത്തിന്റെ ഇരകളെ ഇന്നും പുനരധിവസിപ്പിച്ചിട്ടില്ല. അവരില്‍ മിക്കവരും ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളില്‍ നരകിക്കുന്നു. 

അന്യ സംസ്ഥാനത്തു നിന്നു പോലും മുസ്ലിങ്ങളെ തട്ടിക്കൊണ്ടു വന്ന് ഗുജറാത്തില്‍ വച്ച് വ്യാജ ഏറ്റുമുട്ടലുകള്‍ സൃഷ്ടിച്ച് കൊന്നൊടുക്കുന്നതിനു ചുക്കാന്‍ പിടിച്ച മോദി ഇന്‍ഡ്യന്‍ പ്രധാന മന്ത്രി ആകാന്‍ യോഗ്യനല്ല.


Saturday 19 April 2014

ധാര്‍മ്മികത അവിടെയും ഇവിടെയും 



ഒരു കുപ്പി വൈന്‍ ഒരു മുഖ്യമന്ത്രിയുടെ സ്ഥാനം തെറിപ്പിക്കുമോ? ഇന്‍ഡ്യയില്‍ ഈ ചോദ്യം തന്നെ അപ്രസക്തമാണ്. ലക്ഷം കോടികളുടെ അഴിമതി നടത്തിയ പലരും ഇപ്പോഴും അധികാരത്തില്‍ അള്ളിപിടിച്ചു തന്നെ ഇരിക്കുന്നു. പരമോന്നത കോടതിയുടെ കര്‍ക്കശ നിലപാടു കാരണം ചിലര്‍ക്ക് സ്ഥാനം വിട്ടൊഴിഞ്ഞു പോകേണ്ടി വന്നിട്ടുള്ളതല്ലാതെ സ്വമേധയാ ആരും രാജി വച്ചു പോയിട്ടില്ല.

കുറച്ച് നാളുകള്‍ക്ക് മുന്നെ മാധ്യമം ദിനപത്രത്തില്‍ ഒരു കാര്‍ട്ടൂണ്‍ കണ്ടത് ഓര്‍മ്മ വരുന്നു. സോളാര്‍ തട്ടിപ്പു പ്രശ്നത്തില്‍ ഉമ്മന്‍ ചാണ്ടി സോണിയ ഗാന്ധിയെ കാണാന്‍ ചെല്ലുന്നതാണു സന്ദര്‍ഭം. സോണിയ ആന്റണിയെ ഒരരികിലേക്ക് മാറ്റി നിറുത്തി പറയുന്നു, "വെറും 10 കോടീടെ തട്ടിപ്പാ താങ്കള്‍ സംസാരിക്കുമോ. എനിക്ക് ചിരി വരും". ഇന്‍ഡ്യയെ ഒന്നായി വിഴുങ്ങി ഇരിക്കുന്ന അഴിമതിയുടെ വ്യാപ്തി ഈ കാര്‍ട്ടൂണ്‍ വിളിച്ചു പറയുന്നു.




സോളാര്‍ വിഷയത്തില്‍ എന്ത് അപമാനവും സഹിച്ച് മുഖ്യമന്ത്രി ആയി തുടരുമെന്ന് ഉമ്മന്‍ ചാണ്ടി പിന്നീട് വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

രാഷ്ട്രീയത്തിലെ ധാര്‍മ്മികതക്ക് ഉദാഹരണമായി എപ്പോഴും ചൂണ്ടി കാണിക്കപ്പെടുന്ന ഒരു സംഭവമുണ്ട്. ലാല്‍ ബഹദൂര്‍ ശാസ്ത്രി  റെയില്‍ വേ മന്ത്രി ആയിരുന്നപ്പോള്‍ ഉണ്ടായ ഒരു അപകടത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് അന്ന് അദ്ദേഹം രാജി വച്ചു. പക്ഷെ അതുപോലെ ഒരു ധാര്‍മ്മികത ഇപ്പോള്‍ ആരും പ്രതീക്ഷിക്കുന്നില്ല.നിസാര പ്രശ്നത്തിന്റെ പേരില്‍, പണ്ട് ഭക്ഷ്യ വകുപ്പ് മന്ത്രി സ്ഥാനം രാജി വച്ചു പോയ ആന്റണി ഭരിക്കുന്ന പ്രതിരോധ വകുപ്പില്‍ തുടരെ തുടരെ രണ്ട് അന്തര്‍വാഹിനി അപകടങ്ങളുണ്ടായി. അപ്പോള്‍ നാവിക വകുപ്പ് മേധാവി ആയിരുന്നു രാജി വച്ചത്. മന്ത്രി ആയ ആന്റണി അല്ല. ആന്റണി പോലും മാറിയിരിക്കുന്നു. ഭരിക്കുന്ന വകുപ്പില്‍ എന്ത് നടന്നാലും താന്‍ അതില്‍ ഉത്തരവാദിയല്ല എന്ന ലളിതമായ തത്വമാണിപ്പോള്‍ അദ്ദേഹത്തെയും നയിക്കുന്നത്.

ഇനി ആദ്യം പരാമര്‍ശിച്ച വൈൻ  കുപ്പിയിലേക്ക് വരാം. അടുത്ത നാളില്‍ ഒരു വിദേശരാജ്യത്ത് നടന്ന സംഭവമാണത്. ഓസ്റ്റ്രേലിയയിലെ ഒരു സംസ്ഥാനമായ ന്യൂ സൌത് വെയില്‍സിലെ മുഖ്യമന്ത്രിക്ക് രാജി വച്ചു പോകേണ്ടി വന്നു. ചെറിയ ഒരു കള്ളം പറഞ്ഞതിനാണത്.  ഓസ്റ്റ്രേലിയയില്‍ ജലം വിതരണം ചെയ്യുന്ന കമ്പനി ആയ  Australian Water Holdings ന്റെ ചീഫ് എക്സെക്യൂട്ടീവ് മുഖ്യ മന്ത്രിക്ക് ഒരു കുപ്പി വൈന്‍ കൊടുത്തു. വെറുതെ ഒരു  സമ്മാനമായിട്ട്. വൈനിന്റെ വില 3000 ഓസ്ട്രേലിയന്‍ ഡോളറില്‍ താഴെ മാത്രം. പക്ഷെ അത് ലഭിച്ച കാര്യം മുഖ്യ മന്ത്രി മറന്നു പോയി. അതേക്കുറിച്ച് ചോദ്യമുണ്ടായപ്പോള്‍ മുഖ്യമന്ത്രി അത് നിഷേധിച്ചു. പക്ഷെ തെളിവുകള്‍ പുറത്തു വന്നപ്പോള്‍ സമ്മതിക്കേണ്ടി വന്നു. കൂടെ സ്ഥാനം രാജി വച്ചു.

സോളാര്‍ തട്ടിപ്പു വിഷയത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ ഓഫീസിനു പങ്കുണ്ട് എന്ന ആരോപണം വന്നപ്പോള്‍ അദ്ദേഹം അത് നിഷേധിക്കുകയാണു ചെയ്തത്. പക്ഷെ പിന്നീട് പലര്‍ക്കും പങ്കുണ്ട് എന്ന സത്യം  പുറത്തു വന്നു. ചില ഉദ്യോഗസ്ഥരെ ബലിയാടുകളാക്കി ഉമ്മന്‍ ചാണ്ടി കസേരയില്‍ അള്ളിപ്പിടിച്ചിരുന്നു. എന്ത് അപമാനവും സഹിച്ച് അധികാരത്തില്‍ തുടരുമെന്നും അദ്ദേഹം ജനങ്ങളോട് പറഞ്ഞു. സോളാറിനു പിന്നാലെ ഭൂമി തട്ടിപ്പും അദ്ദേഹത്തിന്റെ വിശ്വസ്തരായ സേവകര്‍ നടത്തി. അതിപ്പോള്‍ സി ബി ഐ അന്വേഷണത്തിലേക്ക് ചെന്നെത്തുകയും ചെയ്തു.

ഇന്‍ഡ്യന്‍ പ്രധാന മന്ത്രി കുപ്പായം തുന്നി വച്ചിരിക്കുന്ന നരേന്ദ്ര മോദി ഇത്ര നാളും പൊതു ജനത്തോട് പറഞ്ഞു നടന്നത്, താന്‍ വിവാഹിതനല്ല എന്നായിരുന്നു. ഭാര്യയും കുടുംബവുമില്ലാത്തതുകൊണ്ട് അഴിമതി നടത്തില്ല എന്നായിരുന്നു അദ്ദേഹം ആവര്‍ത്തിച്ച് പറഞ്ഞു നടന്നിരുന്നത്.  "I've no familial ties. Who would I ever try to benefit through corruption?" ഇതു വരെ മത്സരിക്കാന്‍ വേണ്ടി സത്യവാംഗ്‌മൂലം സമര്‍പ്പിച്ചപ്പോഴൊക്കെ ഭാര്യയെ സംബന്ധിച്ച വിവരമദ്ദേഹം മറച്ചു വയ്ക്കുകയും ചെയ്തു. പിന്നീട് മാദ്ധ്യമങ്ങള്‍  അതേക്കുറിച്ചുള്ള സത്യാവസ്ഥ പുറത്തു കൊണ്ടു വന്നു. ഇപ്പോള്‍ ഗത്യന്തരമില്ലാതെ ഭാര്യ ഉണ്ട് എന്ന് വെളിപ്പെടുത്തേണ്ടി വന്നിരിക്കുന്നു. സത്യം മറച്ചു വയ്ക്കുന്നത് അധാര്‍മ്മികതയാണെന്ന് ഇന്‍ഡ്യന്‍ രാഷ്ട്രീയ സദാചാരത്തില്‍ ഇല്ല.



കുടുംബ ബന്ധങ്ങളുള്ള രാഷ്ട്രീയക്കാരെല്ലാം അഴിമതി നടത്തുമെന്നും, കുടുംബ ബന്ധങ്ങളില്ലാത്തവരൊന്നും അഴിമതി നടത്തില്ല എന്നുമുള്ള മോദിയുടെ ഉത്തരാധുനിക സിദ്ധാന്തം  വയിച്ച് ആരും ചിരിക്കരുത്. കാരണം മോദി എന്ന ഈ ഭാവി പ്രധാന മന്ത്രി ഒരു വേദിയിലും ഇതു വരെ ചിരിച്ചു കണ്ടിട്ടില്ല. കുടുംബമില്ലാത്തവര്‍ ചിരിക്കാനും മറന്നു പോകുന്നതായി ഒരു പക്ഷെ അടുത്ത സിദ്ധാന്തം വന്നേക്കാം.

നരേന്ദ്ര മോദി അംബാനിയുടെയും അദാനിയുടെയും ഇഷ്ട തോഴനാണെന്നത് പരസ്യമായ സത്യമാണ്. അദാനി നല്‍കുന്ന ഹെലികോപ്റ്ററിലാണദ്ദേഹം തെരഞ്ഞെടുപ്പു പ്രചരണം നടത്തുന്നതു പോലും.



ഒരു കുപ്പി വീഞ്ഞില്‍ തട്ടി മുഖ്യമന്ത്രി സ്ഥാനം പോലും ഉപേക്ഷിക്കേണ്ടി വന്നവര്‍ മോദിയെ ഓര്‍ത്ത് ആസൂയപ്പെടുമെന്ന് തീര്‍ച്ച. അദാനി നല്‍കുന്നത് ഹെലികോപ്റ്റര്‍ ആണ്. പക്ഷെ അതിന്റെ പേരില്‍ ഇന്‍ഡ്യയിലെ മുഖ്യ ധാരാ രാഷ്ട്രീയക്കാരോ മാദ്ധ്യമങ്ങളോ ഒന്നും പറഞ്ഞു കേള്‍ക്കുന്നില്ല. ഓട്ടോ റിഷയില്‍ സഞ്ചരിക്കുന്ന അരവിന്ദ് കെജ്‌രിവാള്‍ മാത്രമേ മോദിയുടെ അദാനി ബന്ധത്തേപ്പറ്റി ജനങ്ങളോട് പറയുന്നുള്ളൂ. പക്ഷെ എത്ര പേര്‍ അത് കേള്‍ക്കുന്നുണ്ട് എന്നത് സംശയമാണ്.





















സ്വകാര്യ കമ്പനിയായ  Australia Water Holdings അവിടത്തെ മുഖ്യമന്ത്രിക്ക് ഒരു കുപ്പി വീഞ്ഞു കൊടുത്തത് അഴിമതി ആണെന്ന് ആ നാട്ടിലുള്ളവര്‍ വിലയിരുത്തുന്നു. മോദിക്ക് അദാനി ഹെലികോപ്റ്റര്‍ വിട്ടു നല്‍കുന്നത് പക്ഷെ അഴിമതി ആയി ഇന്‍ഡ്യക്കാര്‍ കരുതുന്നില്ല. കുടുംബമില്ലാത്തതുകൊണ്ട് അഴിമതി നടത്തില്ല എന്നു വീമ്പിളക്കുന്ന മാന്യനാണിതുപോലെ സഹായം സ്വീകരിക്കുന്നതെന്നോര്‍ക്കുക. ആരാണ്, മോദിക്ക് അദാനി? കുത്തക മുതലാളി ആയ അദാനി വെറുതെ ജനസേവനത്തിനല്ല മോദിയെ അകമഴിഞ്ഞ് സഹായിക്കുന്നത്. തനിക്ക് വഴി വിട്ടു ലഭിക്കുന്ന സഹായങ്ങളുടെ പ്രത്യുപകാരം  തന്നെയാണിത്.

തെരഞ്ഞെടുപ്പു ഫണ്ടിലേക്ക് ആരൊക്കെ ധന സഹായം ​നല്‍കുന്നു എന്നത് വെളിപ്പെടുത്താന്‍ ആകില്ല എന്നതാണ്, ഇന്‍ഡ്യയിലെ മുഖ്യ ധാര രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാട്. ഈ രാഷ്ട്രീയ പാര്‍ട്ടികളാണ്, 40% ദരിദ്രരുള്ള ഈ നാടിനെ ഭരിക്കാന്‍ പോകുന്നതും. ഇത് വിധി ആയി  കരുതി സമരസപ്പെടണോ അതോ വേറൊന്നിനെ തെരഞ്ഞെടുക്കണോ എന്നതൊക്കെ ഇന്‍ഡ്യക്കാരുടെ സ്വാതന്ത്ര്യം. പക്ഷെ അതിനുള്ള സാധ്യത ഇപ്പോള്‍ കാണുന്നില്ല.



Friday 18 April 2014

ക്ഷേത്ര സ്വത്ത്



ക്ഷേത്ര സ്വത്ത് ആരുടേതാണ്. പല വേദികളിലും ഈ ചോദ്യം ഉയര്‍ന്നു കേട്ടിട്ടുണ്ട്. അത് ഹിന്ദുക്കളുടേതാണെന്ന് ഹിന്ദുക്കളില്‍ പലരും വാദിക്കുന്നു. ഇപ്പോള്‍ തിരുവനന്തപുരത്തെ ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ നിലവറയിലുള്ള സ്വത്ത് വീണ്ടും വിവാദമാകുമ്പോള്‍ ഈ ചോദ്യം വീണ്ടും പ്രസക്തമാകുന്നു.

ഈ സ്വത്ത് കൈ കാര്യം ചെയ്യുന്നതില്‍ വലിയ ക്രമക്കേടുകള്‍ നടക്കുന്നുണ്ട് എന്ന ആക്ഷേപം പലപ്പോഴുമുണ്ടായിട്ടുണ്ട്.  ക്ഷേത്രവും  സ്വത്തുക്കളും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യം കേരള ഹൈക്കോടതി പോലും അംഗീകരിച്ചിട്ടുണ്ട്. സുപ്രീം കോടതി നിയോഗിച്ച അമിക്കസ് ക്യൂറി  പലര്‍ക്കും അലോസരമുണ്ടാക്കുന്ന ഒരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നു. അതില്‍ അക്ഷരാര്‍ത്ഥത്തിൽ   ഞെട്ടിപ്പിക്കുന്ന വിവരങ്ങളുണ്ട്. അതില്‍ പ്രധാന  ശുപാര്‍ശകള്‍ ഇവയാണ്.

"ക്ഷേത്രം ഭരണത്തില്‍ നിന്നും രാജകുടുംബത്തെ മാറ്റി നിര്‍ത്തണം.  ഭരണത്തിനായി പുതിയ സമിതിയെ നിയോഗിക്കണം. നിധി അറയുടെ താക്കോല്‍ ജില്ലാ ജഡ്‌ജിന്‌ രാജകുടുംബം കൈമാറണം". 

ഈ നിര്‍ദ്ദേശത്തിന്റെ ന്യായാന്യായത പരിശോധിക്കുന്നതിനു മുന്നെ എങ്ങനെയാണ്, ഈ ക്ഷേത്രത്തിന്റെ ഭരണം രാജ കുടുംബത്തില്‍ വന്നു ചേര്‍ന്നതെന്ന് നോക്കേണ്ടി വരും.

ഇന്‍ഡ്യയില്‍ ആരാധനാലയങ്ങളോടനുബന്ധിച്ചുള്ള സ്വത്തുക്കള്‍  പ്രധാനമായി രണ്ടു തരത്തിലുള്ളതാണ്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ളവയും  സ്വകാര്യ വ്യക്തികളുടെ നിയന്ത്രണത്തിലുള്ളവയും. ഇതില്‍ ക്രൈസ്തവ സഭയുടെ ആരാധനാലയങ്ങളും അവയോടനുബന്ധിച്ചുള്ള സ്വത്തുക്കളും വിശ്വാസികളുടെ നിയന്ത്രണത്തിലാണ്. പക്ഷെ കുറെയേറെ ഹൈന്ദവ ആരാധനാലയങ്ങളും മുസ്ലിം സ്വത്തുക്കളും സര്‍ക്കാര്‍ നിയന്ത്രണത്തിലാണ്. അതിനു പക്ഷെ ചരിത്രപരമായ കാരണങ്ങളുണ്ട്. ഇന്‍ഡ്യയില്‍ പലയിടത്തും മുസ്ലിം ഭരണാധികാരികളും എല്ലായിടത്തും ഹൈന്ദവ ഭരണാധികാരികളും ഉണ്ടായിരുന്നു. ഇവര്‍ ആരാധനാലയങ്ങളും അതിനോടന്ബന്ധിച്ചുള്ള മറ്റ് സൌകര്യങ്ങളും രൂപപ്പെടുത്തിയത് പൊതു ഖജനാവിലെ സ്വത്തുപയോഗിച്ചായിരുന്നു. അവയൊക്കെ നോക്കി നടത്താന്‍ വേണ്ടി ഭരണ സമിതികളുമുണ്ടായിരുന്നു. രാജഭരണം അവസാനിച്ച് ജനായത്ത ഭരണമുണ്ടായപ്പോള്‍ ഈ സമിതികളും തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളുടെ നിയന്ത്രണത്തിലുമായി. മുസ്ലിം ഭരണാധികാരികള്‍ ഇതുപോലെ വക മാറ്റി ചെലവഴിച്ച വസ്തുവകകളൊക്കെ വഖഫ് ബോര്‍ഡ് എന്ന പേരില്‍ ഒരു സമിതി ഉണ്ടാക്കി, സര്‍ക്കാര്‍ ഭരിക്കുന്നു. അതുപോലെ തന്നെ പൊതു ഖജനാവില്‍ നിന്നും പണം ചെലവാക്കി നിര്‍മ്മിച്ച ക്ഷേത്ര സ്വത്തുക്കള്‍ ദേവസ്വം  ബോര്‍ഡ് പോലെയുള്ള സമിതികളുണ്ടാക്കി ഭരിക്കപ്പെടുന്നു. ക്രൈസ്തവ രാജാക്കന്‍മാര്‍ ഇന്‍ഡ്യ ഭരിക്കാത്തുകൊണ്ട്, പൊതു സ്വത്ത് എടുത്ത് നിര്‍മ്മിച്ച ആരാധാനലയങ്ങളോ അതിനോടനുബന്ധിച്ചുള്ള മറ്റ് സൌകര്യങ്ങളോ ക്രിസ്ത്യാനികള്‍ക്കില്ല. അതൊക്കെ അവരുടെ വിശ്വാസികള്‍  സ്വയം നിര്‍മ്മിച്ചവയാണ്. അതു കൊണ്ട് അതിനെ പൊതു സ്വത്തായി കണക്കാക്കാനും ആകില്ല. പക്ഷെ ക്ഷേത്രങ്ങളില്‍ ഭൂരിഭാഗവും  പൊതു സ്വത്തെന്ന നിര്‍വചനത്തില്‍ വരും.

ഇപ്പോള്‍ പരാമര്‍ശ വിധേയമായിരിക്കുന്ന ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രം തിരുവിതാംകൂര്‍ ഭരിച്ച രാജാക്കന്‍മാര്‍ നിര്‍മ്മിച്ചതാണ്. രാജ്യത്ത് സ്വത്തു മുഴുവന്‍ ശ്രീ പദ്മനാഭന്‍ എന്ന ദൈവത്തിന്, അടിയറ വച്ചായിരുന്നു അവര്‍ ഭരിച്ചിരുന്നതും.  അല്ലാതെ ദൈവം തന്റെ ശക്തികൊണ്ട് സൃഷ്ടിച്ചതൊന്നുമല്ല. മാർത്താണ്ഡ വർമ്മ എന്ന  രാജാവ്‌  അക്കാലത്തെ സമ്പന്ന നാട്ടു രാജ്യങ്ങളായിരുന്ന കായംകുളം, അമ്പലപ്പുഴ, ചങ്ങനാശ്ശേരി, മീനച്ചിൽ, തെക്കുംകൂര്‍,  വടക്കുംകൂര്‍ തുടങ്ങിയ നാട്ടു രാജ്യങ്ങള്‍  പിടിച്ചടക്കി സ്ഥാപിച്ചതായിരുന്നു തിരുവിതാംകൂര്‍ എന്ന രാജ്യം. അവിടെ നിന്നും ലഭിച്ച   മുതലാണ് ഇന്ന് ലോകം അറിയുന്ന ക്ഷേത്ര  നിധി ശേഖരത്തിൽ ഭൂരിഭാഗവും. അതോടൊപ്പം കാലാകാലങ്ങളായി പൊതു ജനത്തില്‍ നിന്നും പിരിച്ചെടുത്ത നികുതികളും മറ്റും ഉള്‍പ്പെടും. ഇന്‍ഡ്യ സ്വതന്ത്രയായപ്പോള്‍  എല്ലാ രാജാക്കന്‍മാരുടെയും സ്വത്തുക്കള്‍  സര്‍ക്കാരിലേക്ക് വന്നു ചേര്‍ന്നു. ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തുക്കളും അതുപോലെ കേരള സര്‍ക്കാരിലേക്ക് വന്നു ചേരേണ്ടവയാണ്. പക്ഷെ ചരിത്രത്തിലെ ഒരു മുഴുത്ത ഫലിതം പോലെ, എല്ലാ അവകാശങ്ങളും അധികാരങ്ങളും ഇല്ലാതായ തിരുവിതാംകൂര്‍ രാജാവിന്റെ പിന്തുടര്‍ച്ചക്കാര്‍ അവിഹിതമായി ഈ സ്വത്ത് കൈ കാര്യം ചെയ്തു പോന്നു. ക്ഷേത്ര ഭരണത്തില്‍ രാജാവിനു നിയമപരാമയ ഒരു അധികാരവുമില്ല. എന്നിട്ടും ഇപ്പോഴും രാജകുടുംബം ആണീ ക്ഷേത്രം ഭരിക്കുന്നതും സ്വത്തുക്കള്‍ കൈകര്യം ചെയ്യുന്നതും.

നൂറ്റാണ്ടുകളായി പൂട്ടി വച്ചിരിക്കുന്ന അറകളില്‍ ലക്ഷക്കണക്കിനു കോടി രൂപയുടെ സ്വത്തുണ്ട്. ഈ നിലവറകളുടെ താക്കോല്‍ രാജകുടുംബാങ്ങളുടെ കയ്യില്‍ തന്നെയാണിരിക്കുന്നത്. ഇവരുടെ അറിവോടും സമ്മതത്തോടും കൂടി ഇവ കടത്തിക്കൊണ്ടു പോയിട്ടുണ്ട് എന്നതിന്റെ തെളിവുകളൊക്കെ ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നു. സ്വര്‍ണ്ണം ഉരുക്കാനുള്ള അധുനിക  യന്ത്രവും, സ്വര്‍ണ്ണം പൂശാനുള്ള യന്ത്രവും ഇവിടെ ഉണ്ട്. എന്തിനിതൊക്കെ അതീവ രഹസ്യമായി ചെയ്തു എന്നതിനു രാജകുടുംബം മറുപടി പറയേണ്ടി വരും. നിലവറക്കുള്ളില്‍ രഹസ്യ പാത പോലും നിര്‍മ്മിച്ചിട്ടുണ്ട്. സ്വത്തുക്കള്‍ കൈ കാര്യം ചെയ്യാന്‍ പല ട്രസ്റ്റുകളുണ്ടാക്കി.  ഒട്ടേറെ ബാങ്ക് അക്കൌണ്ടുകള്‍ തുറന്നു. ആല്‍ബം തയ്യാറാക്കാനെന്ന പേരില്‍  2007ല്‍ കല്ലറകളിലെ വസ്തുക്കളുടെ ചിത്രങ്ങളെടുത്തിട്ടുണ്ട്. ക്ഷേത്രം വക സ്വത്തുകള്‍ നിയമവിരുദ്ധമായി വില്‍ക്കുകയും പാട്ടത്തിനു നല്‍കുകയും ചെയ്തിട്ടുണ്ട്.

തിരുവിതാം കൂര്‍ രാജകുടുംബത്തേപ്പറ്റി ജനങ്ങളുടെ ഇടയില്‍ നല്ല മതിപ്പാണുണ്ടായിരുന്നത്. പക്ഷെ ആ മതിപ്പിന്, ഇടിവു തട്ടുന്ന തരത്തിലായിരുന്നു അവരുടെ പെരുമാറ്റമൊക്കെ. പൊതു ജനത്തിനവകാശപ്പെട്ട സ്വത്തുക്കള്‍ ഇവര്‍ കടത്തിക്കൊണ്ടു പോയി. ഇനിയും കടത്തിക്കൊണ്ടു പോകാനുള്ള അവകാശത്തിനു വേണ്ടി കോടതി കയറുന്നു. ക്ഷേത്രത്തിലെ ആചാരാനുഷ്ടാനങ്ങളിലോ ആരാധാനാ വിഷയങ്ങളിലോ ഇവര്‍ക്ക് പങ്കു നല്‍കുന്നതില്‍ തെറ്റൊന്നും പറയാന്‍ ആകില്ല. പക്ഷെ സ്വത്തുക്കള്‍ ഭരിക്കാന്‍ ഇവരെ അനുവദിക്കാന്‍ ആകില്ല.

രാജകുടുംബാംഗങ്ങളെ ക്ഷേത്ര സ്വത്തിന്റെ ഭരണത്തില്‍ നിന്നും ഉടന്‍ മാറ്റി നിറുത്തുക. ഇവര്‍ തുറക്കാന്‍ പാടില്ല എന്നു പറഞ്ഞ് എതിര്‍ക്കുന്ന അറയും ഇപ്പോള്‍ അമിക്കസ് ക്യൂറി കണ്ടെത്തിയ മറ്റ് രണ്ട് അറകളും കൂടി തുറന്ന് വിശദമായ കണക്കെടുപ്പു നടത്തുക.  കേരള സര്‍ക്കാര്‍ ഈ സ്വത്ത് ഏറ്റെടുക്കുക. പുരാവസ്തുപരമായി മൂല്യമുള്ളവ ഭദ്രമായി സൂക്ഷിക്കുക. മറ്റ് സ്വര്‍ണ്ണമൊക്കെ പൊതു ആവശ്യത്തിനു വേണ്ടി ഉപയോഗിക്കുക. അത്  സര്‍ക്കാര്‍ ചെയ്തില്ലെങ്കില്‍ സുപ്രീം കോടതി ഇതിലേക്കു വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കണം. ഇത് ഹിന്ദുക്കളുടെ മാത്രം  സ്വത്തല്ല. എല്ലാ മത വിശ്വാസികള്‍ക്കും അവകാശപ്പെട്ട പൊതു സ്വത്താണ്.