Wednesday 13 April 2016

മൂന്നാം കിട ജനതയും ഏഴാം കിട നേതാക്കളും

മൂന്നാം കിട ജനതയും  ഏഴാം കിട നേതാക്കളും
-----------------------------------------------------------------------------------

മൂന്നാം കിട ജനങ്ങൾക്ക് ഏഴാം കിട ഭരണ കർത്താക്കളെയേ ലഭിക്കു. ഇതിപ്പോൾ പറയാൻ കാരണം കൊല്ലം ജില്ലയിൽ ഉണ്ടായ വെടിക്കെട്ടപകടവും അതിനോടനുബന്ധിച്ചുള്ള വിഴുപ്പലക്കലുമാണു. ആരുടെ വീഴ്ച്ച കൊണ്ടാണീ അപകടമുണ്ടയതെന്നതിനേപ്പറ്റി ആരെയും ലജ്ജിപ്പിക്കുന്ന തരത്തിലുള്ള ആരോപണ പ്രത്യാരോപണങ്ങളാണു നടക്കുന്നത്. ഇതിൽ ഏറ്റവും ജുഗുപ്സാ വാഹമായ നിലപാട്, കൊല്ലം ജില്ലാ കലക്ടറു ടേതാണെന്നു തോന്നുന്നു. "വെടിക്കെട്ട് നടത്തരുതെന്ന ഉത്തരവ് ഞാൻ ഇറക്കിയിരുന്നു", എന്നാണവർ മാദ്ധ്യമങ്ങളെ വിളിച്ച് ഉത്തരവ് വായിച്ചു കേൾപ്പിച്ചത്. ഇതിന്റെ ഉത്തരവാദിത്തം പോലീസിന്റെ ചുമലിലേക്ക് വച്ചുകൊടുക്കാനുള്ള തരം  താണ കളിയാണത്. ഒരുത്തരവിറക്കിയാൽ തന്റെ ഉത്തരവാദിത്തം തീർന്നു എന്നാണാ ഉദ്യോഗസ്ഥയുടെ നിലപാട്.

ഈ ഉത്തരവിറ ക്കാനുള്ള കാരണം അവർ വിശദീകരിച്ചു കണ്ടില്ല. വെടിക്കെട്ടിനിടക്ക് അട്ടിമറി ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് അവർക്കറിവ് കിട്ടിയിരുന്നോ? ഉപയോഗിക്കാൻ പാടില്ലാത്തത്ര ശേഷി ഉള്ള സ്ഫോടകവസ്തുക്കൾ ഉപയോഗിക്കാൻ ഉദ്ദേശ്യമുണ്ടെന്ന അറിവ് കിട്ടിയിരുന്നോ?  അതോ സുരക്ഷ ആണു പ്രശ്നമെന്നാണോ? ഇതൊന്നും വിശദീകരിക്കാതെ ഞാൻ ഉത്തരവിറക്കിയിരുന്നു എന്നും പറഞ്ഞ് ഈ ഉദ്യോഗസ്ഥക്ക് ഒഴിഞ്ഞു മാറാൻ ആകില്ല.

ഇതിവിടെ എഴുതാൻ കാരണം ഈ അപകടമുണ്ടായിരുന്നില്ലെങ്കിൽ ഈ ഉദ്യോഗസ്ഥ  ഇറക്കിയ ഉത്തരവിനേപ്പറ്റി ആരും കേൾക്കയുണ്ടാകില്ല എന്ന ലളിതമായ സത്യമാണ്. അതെ.  അപകടമുണ്ടയതുകൊണ്ട് ഇപ്പോൾ  ഉത്തരവിറക്കിയ  ഈ ഉദ്യോഗസ്ഥക്ക് അസംബന്ധം പറയാൻ സാധിക്കുന്നു. അപകടം ഉണ്ടായില്ലായിരുന്നു  എങ്കിൽ ആ ഉത്തരവിന് അതെഴുതിയ കടലാസിന്റെ വില പോലും ഉണ്ടാകില്ലായിരുന്നു.  ഈ ഉദ്യോഗസ്ഥയെ പാടിപ്പുകഴത്താൻ  അവരുടെ കുടുംബചരിത്രം വരെ ചിലർ  എഴുതുന്നു. ഈ അപകടമുണ്ടാകുമെന്ന് ഏതോ മലക്ക് വശം ഈ ഉദ്യോഗസ്ഥക്ക് ആയത്തിറക്കി  കിട്ടിയപോലെ ആണു ചിലർ  ഇവരെ ന്യായീകരിക്കുന്നത്.

എത്രയോ വെടിക്കെട്ടുകൾ അടുത്ത കാലത്ത് പോലും കേരളത്തിൽ പലയിടത്തും നടത്തി. അപകടമുണ്ടാകാത്തതുകൊണ്ട് ആരും അത് ശ്രദ്ധിച്ചില്ല. അപകടമുണ്ടായതുകൊണ്ട് ഇത് ശ്രദ്ധിച്ചു. അല്ലെങ്കിൽ ഇതിനെ വിമർശിക്കുന്ന 99% പേരും ഇതറിയില്ലായിരുന്നു.

ജില്ലയുടെ പൊതു ഭരണത്തിന്റെ ഉത്തരവാദി ആണു കലക്ടർ. വെറുതെ ഒരുത്തരവി റക്കി എന്നും പറഞ്ഞവർക്ക് കൈ കഴുകി മാറി നിൽക്കാൻ ആകില്ല. അപകടമുണ്ടായി ആളുകൾക്ക് പരിക്ക് പറ്റി ആശുപത്രികളിൽ കൊണ്ടുപോയപ്പോൾ ഈ കളക്ടർ അവിടെ ഉണ്ടായിരുന്നു. എന്തുകൊണ്ടവർ അവിടങ്ങളിൽ പോയി? "പരിക്ക് പറ്റിയവർക്ക്  വേണ്ട ചികിത്സ നൽകണം" എന്ന ഒരു ഒരുത്തരവിറക്കി   ഡി എം ഓ ക്ക് അയച്ചു കൊടുത്താൽ പോരായിരുന്നോ?  ഉത്തരവിറക്കുക മാത്രമല്ല ഒരു കളക്ടറുടെ  ചുമതല എന്നാണതു തെളിയിക്കുന്നത്. വെടിക്കെട്ട് നടക്കുമെന്ന് കലക്ടർ അറിഞ്ഞില്ല എന്ന് തൊള്ള തൊടാതെ വിഴുങ്ങാൻ ആകില്ല.  ഈ ഉത്തരവ് ഗൗരവമുള്ളതാണെങ്കിൽ അത് നടപ്പാകുന്നുണ്ടോ എന്ന്  ഇവർ  ഉറപ്പു വരുത്തേണ്ടതായിരുന്നു. അതവർ ചെയ്തില്ല. പെട്ടെന്നൊരു നിമിഷം കൊണ്ട് ഇത്രയധികം വെടിക്കോപ്പുകൾ അവിടെ കൊണ്ടു വന്ന് വെടിക്കെട്ട് നടത്തിയതൊന്നുമല്ല. അതിന് ആഴ്ചകളുടെ തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ട്. അതൊന്നും താൻ ഇടപെട്ട ഒരു വിഷയത്തേപ്പറ്റി, ജില്ലയുടെ പൊതു ഭരണത്തിന്റെ ചുമതലയുള്ള കലക്ടർ അറിഞ്ഞില്ല എങ്കിൽ ഈ സ്ഥാനത്തിരിക്കാൻ അവർ അർഹയല്ല.

ഇത്രയും ആമുഖമായി പറഞ്ഞത്, ഈ അപകടത്തിന്റെ ഉത്തരവാദികൾ പൊതു ജനം ഉൾപ്പടെയുള്ള എല്ലാവരും ആണെന്നു പറയാൻ വേണ്ടി ആണ്. എല്ലാവർക്കും വീഴ്ച്ച പറ്റി. ഏറ്റവും കൂടുതൽ വീഴ്ച്ച പറ്റിയത് പൊതു ജനത്തിനാണ് . അവരുടെ തലതിരിഞ്ഞ ചിന്തകളാണിതുപോലെയുള്ള അപകടങ്ങൾ വിളിച്ചു വരുത്തുന്നത്. അപകടത്തിൽ തലനാരിഴക്ക് രക്ഷപെട്ട് ഇപ്പോൾ ചികിത്സയിൽ കഴിയുന്ന ഒരാൾ പറഞ്ഞത്, "വെടിക്കെട്ട് ഇനിയും നടത്തണം, നിറുത്തി വയ്ക്കരുത്" എന്നാണ് . എന്ന് വച്ചാൽ ,"അപകടങ്ങൾ ഉണ്ടായി മനുഷ്യർ  ഇനിയും മരിച്ചോട്ടെ.  വെടിക്കെട്ട് ആസ്വദിക്കണം.". എന്താല്ലേ?

ഇതുപോലെ ഉത്തരവാദിത്തവും അച്ചടക്കവും ഇല്ലാത്ത ഒരു ജനത ലോകത്ത്  വേറെങ്ങും ഉണ്ടാകാൻ  സാധ്യതയില്ല.  അന്തരിച്ച പ്രശസ്ഥ ചിത്രകാരൻ  എം വി ദേവൻ  മലയാളികളേപ്പറ്റി പറഞ്ഞത്, "മലയാളികൾ നാറികൾ ആണ്", എന്നായിരുന്നു. അത് ശരിവയ്ക്കുന്ന തരത്തിലാണവരുടെ പെരുമാറ്റങ്ങൾ. വിഷമാണെന്നറിഞ്ഞുകൊണ്ടു തന്നെ തമിഴൻ  കയറ്റി  വിടുന്ന പച്ചക്കറികൾ വാങ്ങി കഴിക്കും. അപകടം ആണെന്നറിഞ്ഞു കൊണ്ടു തന്നെ വെടിക്കെട്ടു നടക്കുന്നതിന്റെ അടുത്തു പോയി നിൽക്കും. ചെവി പൊട്ടിപ്പോകുന്ന ഉഗ്ര ശേഷി ഉള്ള സ്ഫോടനം ആസ്വദിക്കും. എപ്പോൾ വേണമെങ്കിലും ഇടയാവുന്ന ആനയെ എഴുന്നള്ളിക്കുന്നത് സഹർഷം സ്വാഗതം ചെയ്യും. ഇരു ചക്രവാഹണം ഓടിക്കുന്നവർ ഹെൽമെറ്റ് ധരിക്കണമെന്ന് പറഞ്ഞാൽ  പല്ലും നഖവും ഉപയോഗിച്ച് എതിർക്കും. വൃ ക്ഷങ്ങൾ നട്ടുപിടിപിച്ചാൽ ചൂടു കുറയുമെന്നറിഞ്ഞിട്ടും അതൊക്കെ വെട്ടി നശിപ്പിക്കും. എന്നിട്ട് ചൂടു വരുമ്പോൾ വിയർത്തുകുളിക്കും. നിലം ഉൾപ്പടെയുള്ള താഴ്ന്ന പ്രദേശങ്ങൾ നികത്തി കോൺക്രീറ്റ് കൂടാരങ്ങൾ പണിയും. എന്നിട്ട് കുടിവെള്ളമില്ലേ എന്ന്  കരയും. ഇങ്ങനെയുള്ള ഒരു ജനതയെ നാറികൾ  എന്ന് തന്നെയല്ലേ വിളിക്കേണ്ടത്?

ആനയെ എഴുന്നള്ളിക്കുന്നതും വെടിക്കെട്ടു നടത്തുന്നതും ദേവനെ പ്രീതിപ്പെടുത്തുന്ന ആചാരങ്ങളുടെ ഭാഗമാണെന്നാണ് ഭൂരിഭാഗം പേരും പറയുന്നത്. അപ്പോൾ ആന ഇടഞ്ഞ് കുറച്ചു പേരെ കൊല്ലുന്നതും വെടിക്കെട്ടപകടങ്ങളിൽ മനുഷ്യർ  മരിക്കുന്നതും ഇതേ ആചാരങ്ങളുടെ ഭാഗമായി സഹിച്ചു കൂടെ? വെറുതെ എന്തിനു കളക്ടറെയും പോലീസിനെയും രാഷ്ട്രീയക്കാരെയും സർക്കാരിനെയും കുറ്റപ്പെടുത്തുന്നു. മൂന്നാം കിട ജനതക്ക് ഏഴാം കിട ഭരണകർത്താക്കളെയേ ലഭിക്കു. ജനം ഒന്നാം കിട ആയാലേ അവർക്ക് രണ്ടാം കിട ഭരണകർത്താക്കളെ എങ്കിലും ലഭിക്കൂ.