Sunday 30 August 2009

കാരി സതീശനും പോള്‍ ജോര്‍ജ്ജും പിന്നെ പിണറായി വിജയനും

''പൊതുജനം ഗുണ്ടകളുടെ കാരുണ്യത്തിന്‍ കീഴില്‍ കഴിയേണ്ട അവസ്ഥ നാട്ടിലുണ്ടാകരുത്. നിയമമനുസരിച്ച് ജീവിക്കുന്നവരുടെ സുരക്ഷയ്ക്കാണ് കോടതികളും പോലീസും പരിഗണന നല്‍കേണ്ടത്'' ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ. ടി. ശങ്കരന്‍


കേരള ഹൈക്കോടതിയില്‍ ഒരു കേസിന്റെ വിധി പ്രസ്താവിച്ച ജഡ് ജിയുടെ വാക്കുകളാണു മുകളില്‍ പകര്‍ത്തിയത്.

കഴിഞ്ഞ കുറെ ദിവസങ്ങളായി മാധ്യമങ്ങളിലും രാഷ്ട്രീയ രംഗത്തും ഏറെ കോളിളക്കം സൃഷ്ടിച്ച വാര്‍ത്തയാണ്, പോള്‍ ജോര്‍ജ്ജ് കൊലപാതകം.


ഒരു സാധാരണക്കാരനേസംബന്ധിച്ച് ഇത് നിയമ വാഴ്ചയെ വെല്ലുവിളിച്ചു നടത്തിയ ഒരു കൊലപാതകമാണ്. കേരളത്തിലെ അറിയപ്പെടുന്ന വ്യവസായ സാമ്രാജ്യത്തിന്റെ അനന്തരാവകാശി എന്ന നിലയില്‍ ഇത് വാര്‍ത്താ പ്രധാന്യം നേടിയത് തികച്ചും സ്വാഭാവികം മാത്രം. മാധ്യമങ്ങള്‍ പല കഥകളും പുറത്തു വിടുന്നു. അത് എത്രത്തോളം വിശ്വസനീയമെന്ന് തീര്‍ച്ചയില്ല. പക്ഷെ പോലിസും കുറെ കഥകള്‍ പുറത്തു വിടുന്നു. രാഷ്ട്രീയക്കാരും അവരവരുടെ മനോനിലക്കനുസരിച്ച് അഭിപ്രായങ്ങള്‍, പറയുന്നു.

പോലീസ് പറഞ്ഞത് ഇത് തികച്ചും യാദൃഛികമായ ഒരു കൊലപാതകമാണെന്നാണ്. സി പി എം നേതാവ് പി എം മനോജ് ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലും, ഈ കൊലപാതകം തികച്ചും യാദൃച്ചികമെന്നു തീരുമാനിച്ചു കഴിഞ്ഞു.

കുറച്ചുനാളായി സി പി എം സം സ്ഥാന സെക്രട്ടറി വളരെ വിരളമായേ അഭിപ്രായം പറയാറുള്ളു. ഈ പ്രശ്നം സംബന്ധിച്ച് അദ്ദേഹം പറഞ്ഞ അഭിപ്രായം അല്‍പ്പം വേദനജനകമായി പോയി.
 
പിണറായി പറഞ്ഞത് ഇതാണ്.

കേരളത്തിലെ ഒരു പ്രമുഖ വ്യവസായി എന്തിനാണ് മൂന്ന് ഗുണ്ടകളുമായി സഞ്ചരിച്ചത്? ഒന്നുകില്‍ ആരെയെങ്കിലും തടയാന്‍; അല്ലെങ്കില്‍ ആരെയെങ്കിലും ആക്രമിക്കാന്‍. കുടുംബവഴക്കിന്റെ പ്രശ്നം ഉണ്ടോ എന്നുവരെ സംശയമുണ്ട്. ബിസിനസുപരമായ കാരണങ്ങളാണോ, രാഷ്ട്രീയ കാരണങ്ങളാണോ വധത്തിനു പിന്നിലെന്ന് അന്വേഷിക്കേണ്ടതുണ്ട്.


പോളിന്റെ കഴിഞ്ഞകാലം എന്താണ് അന്വേഷിക്കാത്തത്? അദ്ദേഹം 1997 ജൂലൈയില്‍ മയക്കുമരുന്നു സൂക്ഷിച്ചതിനു ഡല്‍ഹിയില്‍ ജയിലില്‍ കിടന്നിട്ടുണ്ട്. സ്വന്തം ഉപയോഗത്തിനുള്ള മരുന്ന് എന്ന പേരിലാണ് അവസാനം ഇറങ്ങിപ്പോന്നത്. അതിനു സഹായിച്ചത് ആരാണ്?

പിണറായി വിജയന്‍ പറഞ്ഞതിന്റെ മാനം വേറെ പലതുമാണ്.

ഗുണ്ടകളുമായി സഞ്ചരിക്കുന്നവര്‍ കേരളത്തിലെ റോഡുകളില്‍ കൊല ചെയ്യപ്പെടാന്‍ അര്‍ഹരാണ്. മയക്കു മരുന്നു കേസില്‍ പ്രതിയാകുന്നവരും ഇതു പോലെ കൊല ചെയ്യപ്പെടന്‍ അര്‍ ഹരാണ്. കുടുംബ വഴക്കിന്റെ പേരിലും, വ്യവസായ പ്രശ്നങ്ങളുടെ പേരിലും രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിലും, ഇതു പോലെ കൊല ചെയ്യപ്പെടുന്നതും കേരളത്തില്‍ സ്വാഭാവികമാണ്.


ചുരുക്കി പറഞ്ഞാല്‍ കേരളം ഭരിക്കുന്നത്   അധോലോക സംഘങ്ങളാണെന്നു സാരം. കേരളത്തിലെ മാധ്യമങ്ങളും പറയുന്നത് ഇതു തന്നെ. മാധ്യമ സിന്‍ഡിക്കേറ്റ് പറയുന്നത് പിണറായി വിജയന്‍ അംഗീകരിച്ചു കൊടുക്കുകയും ചെയ്യുന്നു. ഇതാണോ ഹിന്ദു പുരാണങ്ങളില്‍ പറയുന്ന കലിയുഗം? ഈ ഓണക്കാലത്തു ഈ അഭിപ്രായം കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയുടെ കിരീടം വക്കാത്ത രാജാവില്‍ നിന്നും വരുന്നത് അത്ര ശുഭ സൂചകമായ കാര്യമല്ല.

ഉത്തരവാദപ്പെട്ട ഒരു രാഷ്ട്രീയ നേതാവിനു ചേര്‍ന്നതായിരുന്നില്ല ഈ പ്രസ്താവന. ഇതൊരു ചെന്നിത്തല നിലവരത്തിലായിപ്പോയി.


മരിച്ചയാളുടെ ക്രിമിനല്‍ പശ്ചാത്തലം വിവരിക്കുകയാണ്, പിണറായിവിജയന്‍ ചെയ്തത്. പിണറായി വിജയന്‍ പറഞ്ഞ സംഗ​തികളിലേതെങ്കിലുമാണീ കൊലപാതകത്തിനു പിന്നിലെങ്കില്‍, മനോജിന്റെ യാദൃഛികത വാദം അവിടെ തകര്‍ന്നു വീഴുന്നു.

 കാരി സതീശന്‍, സി പി എം കാരനാണോ ആര്‍ എസ് എസുകാരനാണോ എന്നതാണു രണ്ടു രാഷ്ട്രീയ പാര്‍ട്ടികളിലെ പ്രമുഖരുടെ പ്രശ്നം . അദ്ദേഹം ആര്‍ എസ് എസുകാരനാണെന്നു പിണറായി വിജയനു യാതൊരു സംശയവുമില്ല. S ആകൃതിയിലുള്ള ആയുധം പ്രയോഗിക്കുന്നത് ആര്‍ എസ് എസുകാരായതിനാല്‍, അത് ആര്‍ എസ് എസ് ബന്ധം തെളിയിക്കുന്നു.




കാരി ഏതു രാഷ്ട്രീയ പാര്‍ട്ടി അംഗമാണെന്നത് മരിച്ചു പോയ പോളിന്റെ ബന്ധുക്കള്‍ക്കോ, കേരളത്തിലെ ജനങ്ങ‍ള്‍ക്കോ  പ്രശ്നമല്ല. അവരും ഇതു പോലെ ഏതെങ്കിലും റോഡുകളില്‍ വച്ച് യാദൃഛികമായി ജീവന്‍ വെടിയുമോ എന്നതാണു പ്രശ്നം .


കേരളത്തിലെ അറിയപ്പെടുന്ന ഗുണ്ടകള്‍ പലരും വളര്‍ന്നത് രാഷ്ട്രീയക്കാരുടെ തണലിലാണ്. ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ട് രണ്ട് കൊല്ലമായിട്ടും പിടിക്കപ്പെടാത്ത ഓംപ്രകാശ്, പോള്‍ കൊല്ലപ്പെടുമ്പോള്‍ കൂടെയുണ്ടായിരുന്നു എന്ന് ഏതാണ്ട് സ്ഥിരീകരിക്കപ്പെട്ടു കഴിഞ്ഞു. ഒപ്പം പുത്തന്‍പാലം രാജേഷും. ഓംപ്രകാശിനെ ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ട് രണ്ടു കൊല്ലമായി. ഇതുവരെ അറസ്റ്റു ചെയ്തിട്ടില്ല. സി പി എം നേതാക്കളുമായുള്ള ബന്ധമാണ്, അറസ്റ്റ് നടക്കാത്തതിനു പിന്നിലെന്നാണ്, ആരോപണം.

കേരളത്തില്‍ 548 പേരെയാണ് ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതില്‍ 200ല്‍ താഴെ പേരെ മാത്രമാണ് അറസ്റ്റ് ചെയ്തത്. പത്തിലധികം കേസ്സുള്ള 66 പേരുണ്ട്. ഇതില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് പിടിയിലായത്. പോലീസ് നടപടി ഭയന്ന് വിദേശത്തേക്ക് കടന്ന പലരും വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ ഇരുന്ന് കേരളത്തില്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു എന്നു പറയപ്പെടുന്നു.

കേരളത്തിലെ മനസ്സാക്ഷി പിടിച്ചുകുലുക്കിയ സംഭവമായിരുന്നു കണിച്ചുകുളങ്ങരയില്‍ നടന്ന കൂട്ടക്കൊല. നാടിനെ നടുക്കിയ ആ കൂട്ടക്കൊല നടത്തിയതും,വാടകക്കൊലയാളികള്‍ തന്നെയായിരുന്നു. ബിസിനസ്സില്‍ ഒപ്പമുണ്ടായിരുന്ന ആള്‍ മറ്റൊരു ബിസിനസ്സ് തുടങ്ങിയപ്പോള്‍ വകവരുത്തിയതാണത്.
 
പോളിന്റെ മുന്‍കാല ചരിത്രം വിവരിച്ചതിനു പുറമേ, കൊന്നവരുടെ രാഷ്ട്രീയം കണ്ടെത്താനുള്ള ശ്രമവും പിണറായി വിജയന്‍ നടത്തിയത്, സി.പി.എം ബന്ധം കൊലപാതകികള്‍ക്കില്ലെന്നു വരുത്തിത്തീര്‍ ക്കാനായിരുന്നു. എല്ലാത്തിന്റെയും കാരണക്കാരായി മാധ്യമസിന്‍ഡിക്കേറ്റിനെ തന്നെയാണ് ഇക്കുറിയും ചിത്രീകരിക്കുന്നത്. സംഭവങ്ങളുടെ ദുരൂഹത ചൂണ്ടിക്കാട്ടുന്ന മാധ്യമങ്ങളെ, സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുക എന്നതാണ് ഇക്കുറിയും ശൈലി. എന്നാല്‍ ദിവസം ചെല്ലുന്തോറും ഇത് സങ്കീര്‍ണമാകുകയാണെന്നതാണു യാധാര്‍ഥ്യം. സംശയങ്ങള്‍ക്ക് അറുതിവരുത്താന്‍ പോലിസിനോ, പാര്‍ട്ടിക്കോ, സര്‍ക്കാറിനോ കഴിയുന്നില്ല. ഈനിസ്സഹായത കേരളത്തില്‍ പരക്കെയും പാര്‍ട്ടിക്കുള്ളിലും അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നു. ആ അസ്വസ്ഥതയാണ്, പിണറായിയുടെ വാക്കുകളില്‍ നിഴലിക്കുന്നത്.
 
ഈ വധം സംബന്ധിച്ച ആരോപണങ്ങളും ചര്‍ച്ചകളും, ഭരണപക്ഷത്തിനു ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. കേസിനെ സംബന്ധിച്ച് പോലിസ് നല്‍കിയ വിവരണങ്ങള്‍ സര്‍ക്കാറിനെതിരെയും സംശയങ്ങള്‍ ഉയര്‍ത്തുന്നവയായി. അതു കൊണ്ടാണ് ആരോപണങ്ങളെ ഖണ്ഡിക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പത്രസമ്മേളനവും നടത്തേണ്ടി വന്നത്. ദുരൂഹതകള്‍ ഇപ്പോഴും ബാക്കിയാണ്. ദുരൂഹത തീര്‍ക്കുന്നതിന് പകരം ആരോപണപ്രത്യാരോപണങ്ങള്‍ കൊണ്ട് ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ് വിവിധ കക്ഷികള്‍.

സി.പിഎമ്മിലെ ചില നേതാക്കള്‍ക്കും, മന്ത്രിമാര്‍ക്കുമെതിരെ ഉയര്‍ന്ന അഭ്യൂഹങ്ങളാണ് സര്‍ക്കാറിന് തലവേദനയാകുന്നത്. സര്‍ക്കാറിന് ഇതിനെ ഫലപ്രദമായി ചെറുക്കാനോ മറുപടി പറയാനോ കഴിയുന്നില്ല എന്നത്, സി.പി.എം നേതൃത്വത്തെ അലോസരപ്പെടുത്തുന്നു. മരണമടഞ്ഞയാളിനൊപ്പം ഉണ്ടായിരുന്ന ഗുണ്ടകള്‍ക്ക് ഉള്ളതായി അരോപിക്കപ്പെടുന്ന രാഷ്ട്രീയ ബന്ധമാണ്, പാര്‍ട്ടിയെ ബുദ്ധിമുട്ടിക്കുന്നത്. കൊലപാതകത്തെ തുടര്‍ന്ന് ഈ വ്യക്തികളുടെ  നടപടികളെ പോലിസ് ന്യായീകരിച്ചരീതി, ദുരൂഹതകള്‍ വര്‍ധിപ്പിച്ചു. ആഭ്യന്തരവകുപ്പിനെ പ്രതിക്കൂട്ടിലാക്കിയത്, പോലിസിന്റെ ഈവക നിലപാടുകളാണ്. ഇവരെ രക്ഷപെടാന്‍ പോലിസ് സഹായിച്ചുവെന്ന അരോപണത്തിന്റെ കാര്യത്തില്‍ ഇപ്പോഴും അധികാരകേന്ദ്രങ്ങള്‍ക്ക് മറുപടിയില്ല. തുടര്‍ന്നുവന്ന ഓരോ കഥയും ദുരൂഹതകള്‍ക്ക് കുടുതല്‍ ആഴവും മാനവും നല്‍കി.

പുതിയ കഥകള്‍ക്കായി നമുക്ക് കാത്തിരിക്കാം.

Thursday 20 August 2009

തീവ്രവാദ സംശയ രോഗം

കഴിഞ്ഞ ഒരാഴ്ച ഇന്‍ഡ്യയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട രണ്ടു സംഭവങ്ങളുണ്ടായി.

ഷാ രുക്ക് ഖാന്‍ എന്ന ഇന്‍ഡ്യന്‍ സിനിമാതാരം അമേരിക്കയില്‍ വച്ച് അസാധാരണ പരിശോധനകള്‍ക്ക് വിധേയനായി.

ജസ്വന്ത് സിംഗ് എന്ന ബി ജെ പി നേതാവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി.


പ്രത്യക്ഷത്തില്‍ ഇതു രണ്ടും തമ്മില്‍ ഒരു ബന്ധവുമില്ല. പക്ഷെ ഇതിനെ രണ്ടിനേയും ബന്ധിപ്പിക്കുന്ന ഒരു കണ്ണിയുണ്ട്. ഇസ്ലാമിക ഭീകരത എന്ന സംഘപരിവാറിന്റെ ഇഷ്ടപദത്തിനു ചുറ്റുമാണു രണ്ടും ചുറ്റിത്തിരിയുന്നത്. ഷാ രുക്ക് ഖാന്‍ തീവ്രവാദ സംശയ രോഗത്തിന്റെ ഇരയായയതുകൊണ്ട് അമേരിക്കയില്‍ വച്ച്, അദ്ദേഹത്തിന്റെ ഭാഷയില്‍, അപമാനിതനായി. ജസ്വന്ത് സിംഗ് ആ സംശയ രോഗത്തിന്റെ മറ്റൊരു ഇരയെ മഹത്വവത്കരിച്ചതു കൊണ്ട് ബി ജെ പിയില്‍ നിന്നും പറത്തായി.

അമേരിക്കന്‍ അധികാരികള്‍ ഒരു പ്രത്യേക തരം സംശയരോഗത്തിനടിമകളാണ്. ലോകം മുഴുവന്‍ പലതരം ഭീകരതകളെയും, ഒളിഞ്ഞും തെളിഞ്ഞും സഹായിച്ചിട്ടുള്ള അമേരിക്ക അതിന്റെ തന്നെ ഇരയായതു മുതലാണ് അവര്‍ ഈ രോഗത്തിനടിമകളായത്.

താലിബന്‍ ഉള്‍പ്പടെ, അസംഘ്യം മുസ്ലിം തീവ്രവാദ സംഘടനകളെ സൃഷ്ടിക്കുന്നതിലും, പോറ്റുന്നതിലും അമേരിക്കന്‍ നികുതിദായകരുടെ പണം മില്യണ്‍ കണക്കിനു ചെലവാക്കിയിട്ടുണ്ട്, അമേരിക്കന്‍ ഭരണകൂടങ്ങള്‍. അവസാനം പാലുകൊടുത്ത കൈക്കു തന്നെ ഈ പാമ്പുകളില്‍ ഒരെണ്ണം കടിച്ചപ്പോളാണ്, അമേരിക്കന്‍ ഭരണകൂടവും ജനതയും ഉറക്കം വിട്ട് എണീറ്റത്. പിന്നീടവരുടെ പെരുമാറ്റവും വാക്കുകളും പേടി സ്വപ്നം കാണുന്ന ഒരു ജനസമൂഹത്തിന്റേതായി മാറി. അന്നു വരെ ലോകം മുഴുവന്‍ മനുഷ്യാവകശലംഘനങ്ങളേക്കുറിച്ച് പ്രസംഗിക്കുകയും, ഭരണകൂടങ്ങള്‍ക്ക് പല മുദ്രകളും ചാര്‍ത്തിക്കൊടുക്കുകയും ചെയ്ത അവര്‍, പറഞ്ഞതെല്ലാം വിഴുങ്ങി. അവര്‍ ആരോപിച്ച അതേ മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്താന്‍, അവര്‍ക്ക് ഒരു മടിയും ഉണ്ടാകുന്നില്ല. അന്നു വരെ റഷ്യയിലെയും, ചൈനയിലെയും, ക്യൂബയിലെയും, കൊറിയയിലേയും, മനുഷ്യവാകാശ ലംഘനങ്ങളേക്കുറിച്ച് വാചാലരായിരുന്ന അമേരിക്കന്‍ ഭരണകൂടം, അന്നു മുതല്‍ അതേക്കുറിച്ച് നിശബ്ദരാണ്.

ഷാ രുക്ക് ഖാനുണ്ടായ അപമാനത്തേപ്പറ്റി കുറെ ബ്ളോഗുകളില്‍ പല ലേഖനങ്ങളും പിറന്നു. അത് വലിയ ഒരു പ്രശ്നമായി പലരും കണ്ടപ്പോള്‍, ഒരു സാധാരണ സംഭവമായി മറ്റു പലരും നിസാരവത്കരിച്ചു. തീവ്രസംഘപരിവാരി എന്ന ലേബല്‍ മറച്ചു വക്കാന്‍ വളരെയധികം പരിശ്രമിക്കുന്ന സത, പതിവു പോലെ ഇസ്ലാമിക ഭീകരത മിഥ്യയോഎന്ന ലേഖനവുമായി എത്തി, മുസ്ലിങ്ങള്‍ക്ക് ചില പെരുമാറ്റച്ചട്ടങ്ങളുമായി.


മുസ്ലിം തീവ്രവാദികള്‍ ഭീകരപ്രവര്‍ത്തനം നടത്താന്‍, ഖുറാനിലെ ചില പരമര്‍ശങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനാലാണു, സത ഇസ്ലാമിക ഭീകരത എന്ന വാക്കുപയോഗിക്കുന്നത്. അത് സംഘപരിവാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട വാക്കുമാണ്. ഇസ്ലാമിക ഭീകരത എന്നു വിളിച്ചാല്‍ മനസമാധാനം കിട്ടുന്നവര്‍, അങ്ങനെ വിളിച്ചാല്‍ ആരും എതിര്‍ക്കുമെന്ന് തോന്നുന്നില്ല. ഇസ്ലാമിക ഭീകരനായാലും, മുസ്ലിം ഭീകരനായാലും, മുസ്ലിം നാമധാരി ഭീകരനായാലും മറ്റുള്ളവര്‍ക്ക് അതെല്ലാം ഒന്നുതന്നെ. ‍ഇന്‍ഡ്യയില്‍ ഇസ്ലാമിക ഭീകരതയില്‍ ഗവേഷണം നടത്തുന്നവരും, നൂറ്റാണ്ടുകള്‍ക്കു മുമ്പ് ചില മുസ്ലിം ഭരണാധികാരികളും കൊള്ളക്കാരും ചെയ്ത പ്രവര്‍ത്തികള്‍ക്ക് ഇന്നു ജീവിക്കുന്ന മുസ്ലിങ്ങള്‍ ഉത്തരം പറയണമെന്നും വാശിപിടിക്കുന്നവരും, സംഘപരിവാരികളാണ്. ആ വാശിയായിരുന്നു ഒരാരാധനാലയം തകര്‍ക്കപ്പെടാനും, അതിനോടനുബന്ധിച്ചുണ്ടായ കലാപത്തില്‍ നൂറു കണക്കിനാളുകള്‍ കൊല്ലപ്പെടാനും, ഇടയാക്കിയത്.

അമേരിക്കയില്‍ ഷാ രുക്ക് ഖാനും മറ്റു പലര്‍ക്കും ഉണ്ടായ അനുഭവത്തെ ന്യായീകരിക്കാന്‍ സത ഉപയോഗിക്കുന്ന വാക്കുകള്‍ ഇതാണ്. ഭരണകൂടങ്ങളെയും പോലീസിനെയും യാധാര്ധ്യം മനസ്സിലാക്കാതെ കുറ്റപ്പെടുത്തുന്നതിനു പകരം, അവരുടെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കി സഹായിക്കുകയാണ് വേണ്ടത്.

ഇത് ഒരു ഷാ രുക്ക് ഖാനു മാത്രമുണ്ടായ അനുഭവമായി ചുരുക്കി, അമേരിക്കന്‍ ഭണകൂടവും, അതിന്റെ പാദസേവകരും വര്‍ഷങ്ങളായി ചെയ്യുന്ന ഈ വൃത്തികേടിനെ ന്യായീകരിക്കുന്നതിനെ അവജ്ഞയോടെയേ കാണാന്‍ പറ്റൂ. ഇസ്ലാമിക ഭീകരതയാണിതിനൊക്കെ കാരണം, എന്നു വിലപിക്കുന്നതിനെ ഗൌരവമായി തന്നെ കാണണം. മുസ്ലിം നാമധാരികളായവര്‍ക്ക് ഉണ്ടായ അനുഭങ്ങളെ തല്‍ക്കാലം നമുക്ക് മറക്കാം. കാരണം അവരെ സാധാരണ പൌരന്‍മാരായി മാത്രം കണ്ടാല്‍ മതി. ഇന്‍ഡ്യയുടെ മുന്‍ മന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസും, മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാമും ആ ഗണത്തില്‍ വരില്ല. രാജ്യാന്തര ബന്ധങ്ങളിലെ പ്രോട്ടോക്കോള്‍ പ്രകാരം ഇവര്‍ രണ്ടുപേരും സുരക്ഷ പരിശോധനയുടെ സാധാരണ നിയമങ്ങളില്‍ വരില്ല. ഫെര്‍ണാണ്ടസിനെ അമേരിക്കന്‍ സുരക്ഷാ വകുപ്പ് അടിവസ്ത്രമൊഴികെ എല്ലാം ഊരി പരിശോധിച്ച് അപമാനിച്ചതും, കലാമിനെ കോണ്ടിനെന്റല്‍ എയര്‍ ലൈന്‍സ് ഉദ്യോഗസ്ഥര്‍, ഷൂസുവരെ ഊരിച്ചതും ഈ പ്രോട്ടോക്കോളിന്റെ ലംഘനമാണ്. അമേരിക്കയുടെ മുന്‍ പ്രസിഡണ്ട് ബില്‍ ക്ളിന്റണും, ഇപ്പോഴത്തെ വിദേശ കാര്യ മന്ത്രി ഹിലാരി ക്ളിന്റണും ഇതേ പ്രോട്ടോക്കോള്‍ പ്രകാരം പരിഗണിക്കപ്പെടേണ്ടവരാണ്. ഇവര്‍ക്ക് ഇന്‍ഡ്യന്‍ ഭരണകൂടത്തില്‍ നിന്നോ, മറ്റു സ്ഥാപനങ്ങളില്‍ നിന്നോ, സമാനമായ അനുഭവം ഉണ്ടായാല്‍ എന്തു സംഭവിക്കാം എന്ന് നമുക്ക് തീര്‍ച്ചയാണ്.

ഫെര്‍ണാണ്ടസും അബ്ദുള്‍ കലാമും തീവ്രവാദ സംശയരോഗത്തിന്റെ ഇരയായിരുന്നു.

ഇനി ജസ്വന്ത് സിംഗിനെന്തു സംഭവിച്ചു എന്നു നോക്കാം. സംഘ പരിവാറിന്റെ ഒന്നാം നമ്പര്‍ ശത്രു ആണ്, പാക്കിസ്താന്‍ സ്ഥാപകനായ മൊഹമ്മദ് അലി ജിന്ന. സംഘ പരിവാറിന്റെ ഉത്പന്നമായ ബി ജെ പിയുടെ ഇപ്പോഴത്തെ അസ്തിത്വം തന്നെ ജിന്നയില്‍ കേന്ദ്രീകരിച്ചാണ്. തീവ്ര ഹിന്ദുത്വവും, രാമനും, ഹൈന്ദവ ജനത ഇന്ന് ഗൌരവമായി എടുക്കുന്നില്ല. ബി ജെ പിയുടെ ശക്തിയായിരുന്ന മധ്യവര്‍ഗ്ഗ ഹിന്ദുക്കള്‍ പാര്‍ട്ടിയില്‍ നിന്നും അകന്നു പോയിക്കഴിഞ്ഞു. പിന്നെ ബാക്കിയുള്ളതില്‍ കൂടുതലും, മുസ്ലിം വിരോധം എന്ന ചൂണ്ടയില്‍ കൊത്തി നില്‍ക്കുന്നവരുമാണ്. മുസ്ലിം വിരോധത്തിന്റെ ഊര്‍ജ്ജം മുഴുവന്‍ കിട്ടുന്നത് പാകിസ്താന്‍ സ്ഥാപനത്തില്‍ നിന്നും. ലോകത്തിലെ എല്ലാ മുസ്ലിം തീവ്രവാദവും ഭീകരതയും പാകിസ്താന്‍ സ്ഥാപിച്ചതില്‍ നിന്നും ആരംഭിച്ചതാണെന്നാണു സംഘ പരിവാര്‍ വിശ്വസിക്കുന്നതും പ്രചരിപ്പിക്കുന്നതും.

ആ പാകിസ്താനെ സൃഷ്ടിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചു എന്നു സംഘപരിവാര്‍ വിശ്വസിക്കുന്ന ജിന്നയെ, അതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും മുക്തനാക്കുകയാണ്, ജസ് വന്ത് സിംഗ് അദ്ദേഹത്തിന്റെ "Jinnah: India, Partition, Independence" എന്ന പുസ്തകത്തില്‍ ചെയ്തിരിക്കുന്നത്. ജസ്വന്ത് അവിടെയും നിറുത്തുന്നില്ല. സംഘപരിവാര്‍ മമോദീസ മുക്കി, സ്വന്തം ചേരിയിലേക്കു ദത്തെടുത്ത്, പുണ്യവാളനായി പ്രഖ്യാപിച്ച വല്ലഭ് ഭായി പട്ടേലില്‍ ആ പാപത്തിന്റെ നല്ലൊരു പങ്കു ആരോപിക്കുകയും ചെയ്തു അദ്ദേഹം. ഇത് ബി ജെ പി ക്ക് ക്ഷമിക്കാവുന്നതിലും അപ്പുറമായിരുന്നു. ഇതനുവദിച്ചല്‍ ഇന്നു വരെ കെട്ടിപ്പൊക്കിയ സകല കുപ്രചരണങ്ങളും ഹൈന്ദവ ജനത തിരിച്ചറിയും. അത് ബി ജെ പി എന്ന രഷ്ട്രീയ പാര്‍ട്ടിയുടെ അന്ത്യമായിരിക്കും. മതാധിഷ്ടിതമായ ഏത് രാഷ്ട്രീയ പ്രസ്ഥാനവും നേരിടുന്ന പ്രതിസന്ധിയാണിത്. ഒരു വിശദീകരണത്തിനുള്ള അവസരം പോലും നല്‍കാതെ അവര്‍ ജസ്വന്ത് സിംഗിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. ബി ജെ പിയുടെ തീവ്രവാദ സംശയരോഗത്തെ തുറന്നു കാട്ടുകയാണു ജസ് വന്ത് സിംഗ് തന്റെ പുസ്തകത്തില്‍ ചെയ്തത്.

ഇതിന്റെ പശ്ചാത്തലത്തില്‍ സതയുടെ രോഗ വ്യഥകളിലേക്കൊന്ന് എത്തിനോക്കാം.

സത എഴുതുന്നതിനെ ഖണ്ഢിക്കുകയോ എതിരഭിപ്രയങ്ങള്‍ എഴുതുകയോ ചെയ്താല്‍, മറ്റു ചിലര്‍ക്കുള്ളതു പോലെ അദ്ദേഹവും അവിതാണ്ട-വിതാണ്ടാങ്ങള്‍ എന്ന മുദ്ര ചാര്‍ത്തിക്കൊടുക്കും. ചോദിക്കുന്ന ചോദ്യത്തിനു മറുപടി ഇല്ലാതാകുമ്പോള്‍, ഇത്തരം ഉഡായിപ്പുകള്‍ മറ്റു പലരെയും പോലെ, അദ്ദേഹത്തിനും സ്ഥിരമാണ്. പിന്നെ കോപം തീര്‍ക്കാന്‍ ഒരു കാര്‍ട്ടൂണും വരക്കും.


സതയുടെ പെരുമാറ്റച്ചട്ടത്തിലെ പ്രധാന ഇനങ്ങളാണ് ചുവടെ.

1. ഇസ്ലാമിക ഭീകരത എന്നത് ഉപയോഗിക്കേണ്ടിടത്ത് ഉപയോഗിക്കുക തന്നെ ചെയ്യണം.

2."1% ആള്‍ക്കാര്‍ ചെയ്യുന്ന പ്രവൃത്തി ബാക്കി 99% പേര്‍ നിശ്ശബ്ദത പാലിക്കുമ്പോള്‍ ആണ് എല്ലാവരും തെറ്റിദ്ധരിക്കുന്നത്" എന്ന് മുസ്ലിം ജനത അറിഞ്ഞിരിക്കേണ്ടതുണ്ട്. അത്തരം ധാരണകളെ തിരുത്താന്‍ മുന്നോട്ടു വരികയും ചെയ്യണം.


ഇതിനെ അടിസ്ഥാനമാക്കി ഞാന്‍ താഴെക്കാണുന്ന ചോദ്യങ്ങള്‍ ചോദിച്ചു.

എങ്ങിനെ മുന്നോട്ടു വരണമെന്നാണു താങ്കള്‍ ആഗ്രഹിക്കുന്നത്?
ഞങ്ങള്‍ തീവ്രവാദികളല്ല എന്ന് നെറ്റിയില്‍ എഴുതി വച്ചു കൊണ്ടോ?
അതോ കവലകളില്‍ പ്രസംഗിച്ചു കൊണ്ടോ? അതല്ല പുസ്തകങ്ങള്‍ എഴുതിക്കൊണ്ടോ?

എന്തിനാണ്, ഒരു മത വിഭാഗം മാത്രം തങ്ങള്‍ തീവ്രവാദികളല്ല എന്നു തെളിയിക്കണമെന്ന് ഇത്ര നിര്‍ബന്ധം?


ഇതു ഞാന്‍ എഴുതിയപ്പോള്‍ അദ്ദേഹത്തിനു സകല നിയന്ത്രണങ്ങളും വിട്ടു.

അതിനുള്ള മറുപടിയാണു താഴെ

ചക്ക = തേങ്ങ,
തേങ്ങ= മാങ്ങ
കപ്പ=കടല്‍


എന്നിട്ടും അരിശം തീരാഞ്ഞ്, പോയി ഒരു കാര്‍ട്ടൂണൂം വരച്ചു. അതാണ്, ചക്ക മാങ്ങ തേങ്ങ ഉലക്ക കാര്‍ട്ടൂണ്‍.

എന്നില്‍ നിന്നും കൂടുതല്‍ പ്രതികരണങ്ങള്‍ ഉണ്ടാകാതിരിക്കാന്‍,
താങ്കളോട് ചര്‍ച്ച ചെയ്യുന്ന നേരത്തു വല്ല പട്ടിയുടെയും വാല് നേരെ ആക്കാന്‍ നോക്കിയാല്‍ ചിലപ്പോള്‍ നേരെ ആയേക്കും..

അപ്പൊ.. ശരി.. എല്ലാം പറഞ്ഞ പോലെ,

നല്ല നമസ്കാരം...
എന്ന ഒരു തടയും ഇട്ടു.


ഓരോ ഭീകരാക്രമണത്തെയും വര്‍ഗീയവല്‍ക്കരിക്കുകയും, മുസ്ളിം സമുദായത്തെ ഒന്നാകെ ഭീകരരായി മുദ്രകുത്തുകയും ചെയ്യുന്നത് നല്ല സമീപനമല്ല. ഭീകരതയുടെ പ്രശ്നത്തിന് നിരവധി മുഖങ്ങളുണ്ട്. തീവ്രവാദി വിഭാഗങ്ങള്‍ മുസ്ളിം സമുദായത്തിനുള്ളില്‍ മത്രമല്ല ഉള്ളത്. അവര്‍ നേതൃത്വം കൊടുക്കുന്ന ഭീകരതമാത്രമാണ്, ഭീകരത എന്നതാണ്, പലരുടെയും നിലപാട്.അത് മറ്റു ഭീകരതകള്‍ കാണാതെ പോകുന്നതുകൊണ്ട് സംഭവിക്കുന്നതാണ്. മാലേഗാവ് സ്ഫോടനത്തിനു പിന്നില്‍ ഹിന്ദുമത മൌലികവാദി വിഭാഗങ്ങളായിരുന്നു.  പല വിഭാഗീയ താല്‍പ്പര്യങ്ങളുടെയും പേരില്‍ രൂപംകൊണ്ട ഭീകരസംഘങ്ങളുണ്ട്. ഇറ്റലിയിലെ മാഫിയാ സംഘങ്ങളും, സൊമാലിയയിലെ കപ്പല്‍ കൊള്ളക്കാരും ഏതെങ്കിലും മതത്തിന്റെ ബലത്തില്‍ ഭീകരപ്രവര്‍ത്തനം നടത്തുന്നവരല്ല. എല്‍ടിടിഇയുടെ ഭീകരപ്രവര്‍ത്തനവും മതാടിസ്ഥാനത്തിലുള്ളതല്ല. സത നിര്‍ബന്ധം പിടിക്കുന്ന പോലെ, എന്തെങ്കിലും തെളിയിച്ചില്ലെങ്കില്‍ ഒരു സമൂഹത്തെ അപ്പാടെ ഭീകരരായി മുദ്ര ചാര്‍ത്തുമെന്ന് ഭീക്ഷണിപ്പെടുത്തുന്നത്, ഭീകരവിഭാഗങ്ങളെ ശക്തിപ്പെടുത്താനേ ഉപകരിക്കൂ. അമേരിക്ക ഇന്നലെവരെ ചെയ്തത് അത്തരത്തിലുള്ള ഒന്നാണ്. അതിന്റെ ഫലമായാണ് ലോകത്തിന്റെ പലഭാഗങ്ങളിലും ഭീകര സംഘങ്ങള്‍ വളര്‍ന്നു പന്തലിച്ചത്. ഭീകരതയെ മുസ്ളിംസമുദായത്തോട് തുല്യതപ്പെടുത്തുന്നത് വസ്തുനിഷ്ഠമായി കാര്യങ്ങള്‍ കാണാതെ പോകുന്നതിന്റെ തെളിവാണ്. ഭീകരവിരുദ്ധയുദ്ധമെന്നാല്‍ മുസ്ളിംവിരുദ്ധയുദ്ധമാണെന്ന അപകടകരമായ ധാരണയും പ്രചാരണവുമാണ്, മുസ്ളിം പേരുള്ളവര്‍ എവിടെച്ചെന്നാലും പീഡിപ്പിക്കുന്ന അവസ്ഥയിലെത്തിനില്‍ക്കുന്നത്. നിര്‍ഭാഗ്യവശാല്‍ സതയും ചെയ്യുന്നത് അതു തന്നെയാണ്. ഭീകരതയ്ക്കെതിരായ പോരാട്ടം ഇത്തരം അപക്വവും അബദ്ധജടിലവുമായ നിലപാടുകള്‍കൊണ്ട് ജയിക്കാനാകുന്നതല്ല.




സതയേപ്പോലുള്ള ഹിന്ദുത്വ വാദികള്‍ക്ക് വേണ്ടി, മുസ്ലിങ്ങള്‍ ഒന്നും തെളിയിക്കണമെന്നു ഞാന്‍ കരുതുന്നില്ല. ഇന്‍ഡ്യന്‍ നിയമം അനുസരിച്ച് അവര്‍ ഇവിടെ ജീവിക്കണം. തീവ്രവാദികളെയും ഭീകരവാദികളെയും കണ്ടുപിടിച്ച് ശിക്ഷിക്കുക. അതിനെ ആരും എതിര്‍ക്കില്ല.

Sunday 9 August 2009

കലിയുഗം ??

അടുത്തനാളില്‍ വായിച്ച ഒരു ലേഖനം ആണീ പോസ്റ്റിനാധാരം. ശ്രീമതി മിനി എഴുതിയ
കലിയുഗചിന്തകള്‍ എന്ന പോസ്റ്റിലെ ഒരു പ്രസ്താവനയാണു താഴെ.

നമ്മുടെ പുരാണങ്ങളിലും ഇതിഹാസങ്ങളിലും കാണാന്‍ കഴിയാത്ത പലതുമാണ് ഇന്ന് നമ്മുടെ നാട്ടില്‍ സംഭവിക്കുന്നത് എന്ന് അറിയാന്‍ കഴിയും. പുതിയ കലിയുഗലക്ഷണങ്ങള്‍ അവതരിക്കുകയാണ്. അതിലൊന്നാണ് സ്വവര്‍ഗ്ഗ വിവാഹം. കല്ല്യാണം കഴിക്കാന്‍ ഇനി ‘ആണിന് പെണ്ണും, ‘പെണ്ണിന് ആണും, തന്നെ വേണമെന്നില്ല. ഇനി മനുഷ്യനു പകരം മറ്റ് ഏതെങ്കിലും ജീവിയായാലും മതി എന്ന് നിയമം വരുമോ!!! ഒരു മനുഷ്യനോട് അയാളുടെ ഭര്‍ത്താവ് or ഭാര്യ ‘ആണോ, പെണ്ണോ‘ എന്ന് മാത്രമല്ല; ഏത് ജീവിയാണെന്ന് കൂടി ചോദിക്കേണ്ട കാലം തന്നെ വരാം.


പക്ഷെ നമ്മുടെ പുരാണങ്ങള്‍ പറയുന്നത് അതല്ല. പരാതന കാലത്ത് മൃഗങ്ങളുമായി ലൈംഗിക ബന്ധം നടത്തുന്നത് അത്ര അപൂര്‍വമായിരുന്നില്ല. ഒരു പക്ഷെ സാധാരണയുമായിരുന്നിരിക്കാം. ക്ഷേത്രങ്ങളില്‍ ഈ ബന്ധം ചിത്രീകരിച്ചിരിക്കുന്നത് അതിനു തെളിവാണ്. ഇന്‍ഡ്യയിലെ പ്രസിദ്ധമായ ക്ഷേത്രങ്ങളില്‍ കാണപ്പെടുന്ന ചില ശില്‍പ്പങ്ങളാണു ചുവടെ. അന്നും കലിയുഗമായിരുന്നോ എന്നത് തീര്‍ച്ചയില്ല.
















ഇന്‍ഡ്യയില്‍ മാത്രമല്ല, ഗ്രീസിലും റോമിലും മീസൊപ്പൊട്ടേമിയയിലും ഇത് അന്യമായിരുന്നില്ല എന്നതിനും തെളിവുകള്‍ ഉണ്ട്. ഇവിടങ്ങളില്‍ നിന്നുള്ള ചില ശില്‍പ്പങ്ങളും ചിത്രങ്ങളും ചുവടെ.






















ഹിന്ദു പുരാണത്തിലെ നരസിംഹവും, ഗ്രീക്ക് പുരാണത്തിലെ മിനോട്ടാറും ഇതിന്റെ രണ്ടു വകഭേദങ്ങളും ആയിരിക്കാം.


























സഭ്യമല്ലാത്ത ഈ ചിത്രങ്ങള്‍ ഇവിടെ പ്രസിദ്ധപ്പെടുത്തിയതിനു ക്ഷമാപണത്തോടെ.