Tuesday 16 September 2008

പുലി വരുന്നേ പുലി.

ഇത് ഒരു സാരോപദേശ കഥയുടെ തലവാചകമാണ്. ഗ്രാമീണരെ വിഡ്ഡികളാക്കാന്‍ ഒരു ബാലന്‍ ചെയ്ത ഒരു നേരമ്പോക്ക്. വിഡ്ഡികളാക്കപ്പെട്ട ഗ്രാമീണരുടെ നേര്‍ക്ക് കൈകൊട്ടിച്ചിരിച്ച ആ ബാലന്‍ ഓര്‍ത്തില്ല, ഒരു ദിവസം യധാര്‍ത്ഥ പുലി വരുമെന്ന്. പക്ഷെ ഗ്രാമീണര്‍ അത് പതിവുപോലെ ശ്രദ്ധിച്ചില്ല. അങ്ങനെ ഒരവസ്ഥയിലാണ്, കത്തോലിക്കാ സഭയിലെ ചില ബിഷപ്പുമാര്‍ ഇന്ന്.

ഇല്ലാത്ത എന്തോ ഒന്നുണ്ട് എന്നു പറഞ്ഞ്, കേരളീയരെ പേടിപ്പിക്കന്‍ തുടങ്ങിയിട്ട് കുറച്ചു നളുകളായി. പാഠപുസ്തകത്തില്‍ ഇല്ലാത്ത ഒന്ന് ഉണ്ടെന്നു സ്ഥാപിക്കാന്‍ പുരോഹിതരുടെയും ബിഷപ്പുമാരുടെയും ഒരു നീണ്ട നിര അണിനിരന്നു. അവരുടെ ചില പ്രസിദ്ധമായ ലേഖനങ്ങളുടെ തലവാചകങ്ങള്‍ രസാവഹമണ്. ചിലതു താഴെ കൊടുത്തിരിക്കുന്നു.

ഒളിയര്‍ഥങ്ങള്‍ നിറഞ്ഞ കേരള പാഠാവലി - ഏറ്റവും വില കുറഞ്ഞ ഓഹരികള്‍

കത്തോലിക്കരോടുള്ള ഒടുങ്ങാത്തപക തീര്‍ത്താല്‍ തീരാത്തവിധം ഒന്നൊന്നായി പുറത്തുവന്നുകൊണ്ടിരിക്കുന്നു

വിദ്യാഭ്യാസത്തെ ചുവപ്പണിയിക്കാനുള്ള ആസൂത്രിത ശ്രമം പാഠപുസ്തകങ്ങളിലൂടെ

പാഠപുസ്തകത്തിലെ വിഷലിപ്തമായ സമീപനങ്ങള്‍

പുതിയ തലമുറയെ മാര്‍ക്സിസ്റ്റു മൂശയില്‍ വാര്‍ത്തെടുക്കാന്‍ നിഗൂഢ നീക്കങ്ങള്‍


വരികള്‍ക്കിടയിലൂടെയും വാചകങ്ങള്‍ക്കിടയിലൂടെയും അവര്‍ പലതും വയിച്ചെടുത്തു. അതു തോന്നുന്ന പോലെ വ്യാഖ്യാനിച്ച് കേരളീയരെ ആശയക്കുഴപത്തിലാക്കി.

സാധാരണ ഇന്‍ഡ്യയിലും ലോകത്തും എന്തെങ്കിലും സംഭവിക്കുമ്പോള്‍ കേരളീയര്‍ പ്രതികരിക്കാറുണ്ട്. ഇറാക്കിനെ ആക്രമിച്ചപ്പോഴും സദ്ദാമിനെ തൂക്കിലേറ്റിയപ്പോഴും അവര്‍ അവരുടെ അനിഷ്ടം പ്രകടിപ്പിച്ചു. ഗുജറാത്തിലെ നരഹത്യയിലും അവര്‍ തെരുവിലിറങ്ങി പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. പക്ഷെ ഒറീസ്സയിലെ അക്രമത്തില്‍ കേരളിയരുടെ പ്രതിഷേധം പണ്ടു നടന്ന പോലെ ആവേശത്തോടെ ആയിരുന്നില്ല. സാംസ്കാരിക നായകരൊന്നും കാര്യമായി പ്രതികരിച്ചില്ല. കര്‍ണാടകയിലെ അതിക്രമത്തോടും കാര്യമായ പ്രതിഷേധം പ്രകടിപ്പിച്ചു കണ്ടുമില്ല. അമേരിക്കയില്‍ ഭീകരാക്രമണം ഉണ്ടായപ്പോള്‍ , കുറച്ചു പേരെങ്കിലും അത് ഒരു പരിധി വരെ വേണമായിരുന്നു എന്നു പ്രതികരിച്ചിരുന്നു. അതു പോലെ ഇപ്പോഴും സം ഭവിച്ചു. കുറച്ചു പേരെങ്കിലും ഇത് വേണ്ടതാണെന്നഭിപ്രായപ്പെടുകയും ചെയ്തു.

ഇത് ഒരു ചൂണ്ടുപലകയാണ്. കത്തോലിക്കാ സഭയിലെ ഒരു വിഭാഗം തീവ്രവാദികളോടുള്ള കേരളീയരുടെ മനോഭാവം ആണ്‌ അതു കാണിക്കുന്നത്. സഭാ നേതാകള്‍ക്ക് മനസിലാവുന്നുണ്ടോ?

പള്ളിയും സ്ഥാപങ്ങളും നശിപ്പിച്ചാല്‍ വീണ്ടുമുണ്ടാക്കാം , വിശ്വാസം നശിച്ചാല്‍ ഉണ്ടാക്കാനാവില്ല എന്ന വളരെ വിചിത്രമായ പ്രസ്താവന ബിഷപ് ജോസഫ് പവ്വത്തില്‍ പുറപ്പെടുവിക്കുകയുണ്ടായി. തീവ്ര ഹിന്ദുക്കള്‍ ചുട്ടു കൊന്ന അദ്ദേഹത്തിന്റെ അനുയായികളേക്കുറിച്ച് ഒരക്ഷരം ഉരിയാടാതെ അതു വെറും പള്ളിയും സ്ഥാപനങ്ങളും നശിപ്പിക്കുന്ന നടപടി എന്ന പരാമര്‍ശം , ഒരു പക്ഷെ കേരളീയരെ ഇതു നിസാരവല്‍ക്കരിക്കാന്‍ പ്രേരിപിച്ചിരിക്കാം.ക്രൈസ്തവരെ ചുട്ടു കൊല്ലുന്ന തീവ്ര വര്‍ഗ്ഗീയവാദികളേക്കാള്‍ അപകടകാരികള്‍ , ക്രൈസ്തവര്‍ക്ക് ജീവിക്കുവാന്‍ സംരക്ഷണം നല്കുന്ന കമ്യൂണീസ്റ്റുകാരാണെന്ന, അദ്ദേഹത്തിന്റെ പ്രസ്ഥാവന എന്തായാലും കേരളജനത അവജ്ഞയോടെ തള്ളിക്കളഞ്ഞു.

സമകാലീന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ മത വിരുദ്ധതയോ മറ്റെന്തെങ്കിലുമോ പറയാം . പക്ഷെ ഒരു ബിഷപ്പില്‍ നിന്നും പ്രതീക്ഷിക്കുന്ന തരത്തിലാവണമെന്നു മാത്രം . മനുഷ്യനെ ചുട്ടു കൊല്ലുന്നത് പാഠപുസ്തകത്തിലെ മത നിഷേധത്തേക്കാള്‍ തഴെയാണെന്നു ഒരു ബിഷപ്പ് പറയുമ്പോള്‍ അതിലെന്തോ അക്ഷരത്തെറ്റുണ്ട്. മനുഷ്യ ജീവനാണ്, ഏറ്റവും മഹത്തായതെന്നു പഠിപ്പിക്കുന്ന ഒരു മത നേതാവാണ്, അതു പറഞ്ഞത് എന്നു വരുമ്പോള്‍ , സാധാരണ ജനങ്ങള്‍ അദ്ദേഹത്തിന്റെ സുബോധത്തെ തന്നെ സംശയിച്ചേക്കാം . അതാണിവിടെ ഉണ്ടായതും.