Sunday 31 March 2013

ജീവന്റെ വില


സാമൂഹ്യ പുരോഗതിയുടെ കാര്യത്തില്‍ കേരളം അസൂയാവഹമായ നേട്ടങ്ങള്‍ കൈ വരിച്ചിട്ടുണ്ട്.

ഒരു ജനതയുടെ സാമൂഹ്യ സാമ്പത്തിക പുരോഗതിയുടെ അളവുകോലായി കരുതപ്പെടുന്ന Human Development Index ല്‍ കേരളം ഇന്‍ഡ്യയില്‍ ഒന്നാം സ്ഥാനത്താണ്.

സാക്ഷരതയില്‍ കേരളം ഇന്‍ഡ്യയില്‍ ഒന്നാം സ്ഥാനത്താണ്.

Life Expectancy  ഏറ്റവും കൂടുതലും, Infant Mortality  ഏറ്റവും കുറവും  കേരളത്തിലാണ്.

ദാരിദ്ര്യം ഏറ്റവും കുറവുള്ള സംസ്ഥാനങ്ങളില്‍ കേരളം രണ്ടാം സ്ഥാനത്താണ്.

പ്രതിശീര്‍ഷ വരുമാനത്തില്‍ കേരളം അഞ്ചാം സ്ഥാനത്തും, GDP  യുടെ കാര്യത്തില്‍ ഒമ്പതാം സ്ഥാനത്തും നില്‍ക്കുന്നു.

Road Density യില്‍ കേരളം ഇന്‍ഡ്യയില്‍ വളരെ മുന്നിലാണ്. 100 ചതുരശ്ര കിലോമീറ്ററില്‍ 390 കിലോമീറ്റര്‍ റോഡ് കേരളത്തിലുണ്ട്.

റോഡപകടങ്ങളുടെ കാര്യത്തിലും  കേരളം ഇന്‍ഡ്യയില്‍ മുന്‍പന്തിയിലാണ്.

കഴിഞ്ഞ 10 വര്‍ഷങ്ങളായി  കേരളത്തിലെ റോഡുകളില്‍ വര്‍ഷം തോറും 35000 തിലധികം  അപകടങ്ങളുണ്ടാകുന്നു.  40000 ത്തിലധിക പേര്‍ക്ക്  പരുക്കുപറ്റുന്നു. മരണ സംഖ്യ 10 വര്‍ഷം മുമ്പ് 2710 ആയിരുന്നത് കഴിഞ്ഞ വര്‍ഷം 4286 ആയി ഉയര്‍ന്നിരിക്കുന്നു.

ഒന്നു രണ്ട് മാസങ്ങള്‍ക്ക് മുമ്പ്  ബൈക്ക് യാത്രക്കാരായ രണ്ട്  ചെറുപ്പക്കാര്‍ ഒരു റോഡപകടത്തില്‍ മരിച്ചു. പോലീസുകാര്‍ ഹെല്‍മെറ്റ് പരിശോധന നടത്തിയപ്പോള്‍ പോലീസിനെ വെട്ടിച്ച് പാഞ്ഞവരായിരുന്നു  അപകടത്തില്‍ പെട്ടത്. അന്ന് പോലീസ് നടപടി വിമര്‍ശിക്കപ്പെട്ടു. മറ്റ് കുറ്റങ്ങളൊക്കെ തടഞ്ഞ ശേഷം മതി ഹെല്‍മെറ്റ് വേട്ട എന്ന് പലരും അഭിപ്രായപ്പെട്ടത് വായിക്കുകയുണ്ടായി.

അടുത്തിടെ ഉണ്ടായ രാജാക്കാട് ബസപകടത്തില്‍ പൊലിഞ്ഞത് 8 ജീവനുകള്‍. അതും കോളേജ് വിദ്യാര്‍ത്ഥികള്‍.,.  അതുണ്ടായപ്പോള്‍ കോളേജ് പ്രിന്‍സിപ്പാളിന്റെ ഭാഗത്തുനിന്നും നിരുത്തരവാദപരമായ ഒരു പരാമര്‍ശമുണ്ടായി.  8 വിദ്യാര്‍ത്ഥികള്‍ മരിച്ചതിലുള്ള സങ്കടത്തേക്കാള്‍ അദ്ദേഹത്തിന്റെ വാക്കുകളില്‍ ഉണ്ടായിരുന്നത്,  കോളേജധികാരികള്‍ക്ക് ആ  ദുരന്തത്തില്‍ ഉത്തരവാദിത്തമില്ല എന്ന ധ്വനി ആയിരുന്നു.  അതിന്റെ ഏറ്റവും ലളിതമായ വിവക്ഷ, മനുഷ്യ ജീവനു വലിയ വില ഇല്ല എന്നതാണ്.

റോഡപകടങ്ങളില്‍ ആര്‍ക്കാണുത്തരവാദിത്തം  എന്നൊക്കെ വാദിക്കുന്നതില്‍ കാര്യമില്ല. റോഡപകടങ്ങളിലെ മരണങ്ങള്‍ വര്‍ഷം തോറും കൂടി കൂടി വരുന്നു.  മരിക്കുന്നത് കൂടുതലും ചെറുപ്പക്കാരാണ്.  കൂടുതലും ഇരുചക്രവാഹന യാത്രക്കാരാണ്. ഇതില്‍ തന്നെ ഇരുപത്തഞ്ചു വയസ്സില്‍ താഴെയുള്ളവരുടെ എണ്ണം വളരെ കൂടുതലും. ഇത് വിളിച്ചു പറയുന്നത്, കേരളത്തിലെ യുവത്വം റോഡുകളില്‍ ഹോമിക്കപ്പെടുന്നു എന്നാണ്.

പല കാര്യങ്ങളിലും ഇന്‍ഡ്യയില്‍  മുന്നിലുള്ള കേരളം പക്ഷെ ചില കാര്യങ്ങളില്‍  വളരെ പിന്നിലാണ്. അതിലൊന്നാണ്‌ റോഡ് സുരക്ഷ. റോഡ് സുരക്ഷ ഇത്ര നിസാരമായി തള്ളിക്കളയുന്ന ഒരു ജനത വേറെയുണ്ടെന്നു തോന്നുന്നില്ല. സാക്ഷര കേരളത്തിനെന്തു പറ്റി?

എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നു എന്ന് ചിന്തിച്ചുകൊണ്ടിരുന്നപ്പോള്‍ വേറെ നാലപകടങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.


വേളാങ്കണി തീര്‍ഥാടക സംഘത്തിന്റെ വാഹനം മരത്തിലിടിച്ച് യുവാവ് മരിച്ചു  

വേളാങ്കണി തീര്‍ഥാടക സംഘം സഞ്ചരിച്ച വാഹനം മരത്തിലിടിച്ച് ഒരാള്‍ മരിച്ചു. ഏഴു പേര്‍ക്കു പരുക്കേറ്റു. വേളാങ്കണിയിലേക്കു പോകും വഴിയായിരുന്നു അപകടം. വെള്ളിയാഴ്ച പുലര്‍ച്ചെ നാലരയോടെയായിരുന്നു അപകടം.

വേളാങ്കണ്ണി തീര്‍ത്ഥാടകസംഘത്തിന്റെ വാഹനം ടിപ്പറിലിടിച്ച് അച്ഛനും മകനും മരിച്ചു

പാലക്കാട്ടുനിന്ന് തഞ്ചാവൂരിലേക്കുപോയ തീര്‍ഥാടകസംഘം യാത്രചെയ്ത കാര്‍ അപകടത്തില്‍പ്പെട്ട് പാലക്കാട് സ്വദേശിയും മകനും മരിച്ചു. തഞ്ചാവൂരിന് സമീപം നഞ്ചന്‍കോട് ദേശീയപാതയില്‍ ഇന്നലെ പുലര്‍ച്ചെ 4.30നായിരുന്നു അപകടം. നിറുത്തിയിട്ട ലോറിക്കു പിന്നിൽ ക്വാളിസ് ഇടിച്ചു കയറുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് കരുതുന്നു. 

ആലപ്പുഴയിൽ രണ്ട് വാഹനാപകടങ്ങളിൽ അഞ്ചു മരണം

കുട്ടനാട്ടിൽ എ.സി റോഡിലും ദേശീയപാതയിൽ അമ്പലപ്പുഴ പറവൂർ പബ്ളിക് ലൈബ്രറിക്കു സമീപത്തും ഇന്നലെയുണ്ടായ രണ്ട് അപകടങ്ങളിൽ ഒരു കുടുംബത്തിലെ നാലുപേരടക്കം അഞ്ചുപേർ മരിച്ചു. 

ടിപ്പർ ലോറിയുടെ അമിതവേഗവും ഡ്രൈവറുടെ അശ്രദ്ധയുമാണ് എ.സി റോഡിൽ അപകട‌ത്തിനു കാരണമെന്ന് ദൃക് സാക്ഷികൾ പറഞ്ഞു. ബിൽഡിംഗ് കോൺട്രാക്ടറായ ബിജു കുടുംബകാര്യത്തിനായി എറണാകുളത്തേക്കു പോവുകയായിരുന്നു. ലോഡ് കയറ്റാനായി ആലപ്പുഴയിൽ നിന്നു കിഴക്കു ഭാഗത്തേക്കു പോവുകയായിരുന്നു ടിപ്പർ. കാറിനെ മറികടക്കാൻ മൽസരിച്ചോടിയ ടിപ്പർ മണലാടി ജംഗ്ഷനിലെത്തിയപ്പോൾ മുന്നിൽ കയറി. എതിരെവന്ന ബിജുവിന്റെ കാർ വശത്തേക്ക് ഒതുക്കുംമുമ്പേ ടിപ്പർ ഇടിച്ചു തെറിപ്പിച്ചു. 

പറവൂർ പബ്ളിക്ക് ലൈബ്രറിക്ക് സമീപം രാവിലെ എട്ടോടെയാണ് രണ്ടാമത്തെ അപകടം. സ്കൂട്ടറിൽ ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ കാറിൽ തട്ടി തെറിച്ച് ലോറിക്കടിയിൽപ്പെട്ട് അമ്പലപ്പുഴ വടക്ക് ചെമ്പകപ്പള്ളിയിൽ സിയാദ് മുഹമ്മ് ആണ് മരിച്ചത്. യാത്രക്കാരുമായി നെടുമ്പാശേരി വിമാനത്താവളത്തിലേക്കു പോവുകയായിരുന്ന കാറിലാണ് സ്കൂട്ടർ മുട്ടിയത്.



കേരളത്തിലെ റോഡുകളില്‍ സംഭവിക്കുന്നതിന്റെ ഒരു രേഖാ ചിത്രം ഈ ആറപകടങ്ങളില്‍ നിന്നും വായിച്ചെടുക്കാന്‍ പറ്റും.

കേരളത്തില്‍ ഹെല്‍മെറ്റ് ധരിക്കുന്നത് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള നിയമം  പ്രാബല്യത്തില്‍ വന്നിട്ട് നാളുകളേറെയായി. നിയമങ്ങള്‍ എങ്ങനെയെല്ലാം  ലംഘിക്കാം എന്ന വൃതമെടുത്തിരിക്കുന്ന മറ്റ്  മലയാളികളേപ്പോലെ  ഇരു ചക്രയാത്രക്കാരും  ഹെല്മെറ്റ് ധരിക്കാന്‍ കൂട്ടക്കുന്നില്ല.


ഹെല്‍മെറ്റ് ധരിക്കുന്നത് വാശിയോടെ എതിര്‍ക്കുന്ന ഒരു വലിയ വിഭാഗം  ഇരു ചക്ര വാഹനക്കാരുണ്ട്. എന്തുകൊണ്ടിവര്‍ അത് ചെയ്യുന്നു എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. എന്തിനും പടിഞ്ഞാറന്‍ നാടുകളെ അനുകരിക്കുന്ന ഇവര്‍ എന്തുകൊണ്ട് ഇക്കാര്യത്തില്‍ പടിഞ്ഞാറന്‍ നാടുകളെ അനുകരിക്കുന്നില്ല?. സൈക്കിള്‍ യാത്രക്കു പോലും ഹെല്‍മെറ്റ് അവിടങ്ങളില്‍ നിര്‍ബന്ധമാണ്. അത് വെറുതെ നിര്‍ബന്ധമാക്കിയതല്ല. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണത് ചെയ്തിരിക്കുന്നത്.

ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്ര വഹനം ഓടിച്ചാല്‍ പരമാവധി നൂറോ ഇരുന്നൂറോ രൂപാ ഫൈന്‍ അടക്കേണ്ടി വരും. അല്ലാതെ കൊലക്കുറ്റത്തിനു കേസൊന്നും എടുക്കില്ല.   നുറോ ഇരുന്നോറോ രൂപ ലാഭിക്കാന്‍ വേണ്ടിയാണു ജീവിതം തന്നെ നഷ്ടപ്പെടുത്തുന്നതെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. ഇതിലും എത്രയോ രൂപ  Beverages Corporation ഇല്‍ ചെലവഴിക്കുന്നുണ്ട് ഒരു ശരാശരി മലയാളി യുവാവ്.  ഇവിടെ പോലീസിന്റെ ഭാഗത്തു വീഴ്ചയുണ്ടെങ്കിലും കുറ്റക്കാര്‍ യുവാക്കള്‍ തന്നെയാണെന്നാണു ഞാന്‍ കരുതുന്നത്.  ഇവര്‍ ഹെല്‍മെറ്റ് ധരിച്ചിരുന്നെങ്കില്‍ പോലീസിനെ വെട്ടിച്ച് പായേണ്ടി വരില്ലായിരുന്നു.

രാജാക്കാട് ബസപകടമുണ്ടായതിന്റെ പൂര്‍ണ്ണ ഉത്തരവാദി ആ ബസോടിച്ച വ്യക്തിതന്നെയാണ്.  ഡ്രൈവര്‍ക്ക് പകരം ​അദ്ദേഹത്തിന്റെ സഹായി ആയിരുന്നു വണ്ടിയോടിച്ചിരുന്നതെന്നാണു റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അത് അത്യന്തം ഗുരുതരമായ തെറ്റു തന്നെയാണ്. ഹൈറേഞ്ചിലൊക്കെ വണ്ടിയോടിക്കുന്നവര്‍ പരിചയസമ്പന്നര്‍ ആയിരിക്കേണ്ടതാണ്. അവിടെ സാധാരണ സ്പീഡു കൂടുതലായുള്ള അപകടങ്ങള്‍ പ്രായേണ കുറവാണ്. കൂടുതലും അശ്രദ്ധ കാരണമാണപകടം സംഭവിക്കാറ്.


കേരളം റോഡ് സുരക്ഷയുടെ കാര്യത്തില്‍ അരക്ഷിതമാവുകയാണ്.  ഇതു നമ്മെ ചിന്തിപ്പിക്കേണ്ടതാണെന്നതില്‍ സംശയമില്ല. ചിന്തിച്ചാല്‍ മാത്രം പോര, ഓരോരുത്തര്‍ക്കും  എന്തുചെയ്യാന്‍ പറ്റുമെന്നും കൂടി നോക്കണം.  അപകടങ്ങളുണ്ടാകുന്നതിനു പ്രധാനമായി നാലു കാരണങ്ങളാണുള്ളത്.

1. നിയമം അനുസരിക്കാനുള്ള മടി.
2. അശ്രദ്ധ.
3. പരസ്പര ബഹുമാനമില്ലായ്മ.
4. റോഡിന്റെ പോരായ്മകള്‍

ഇതിലെ ആദ്യ മൂന്നു കാര്യങ്ങള്‍ വാഹനമോടിക്കുന്നര്‍ക്ക് പരിഹരിക്കാവുന്നതേ ഉള്ളു.

മുകളില്‍ പരാമര്‍ശിച്ച ഒരപകടത്തിന്റെ കാരണം ടിപ്പര്‍ ലോറിയുടെ മരണപ്പാച്ചിലായിരുന്നു.  എതിരെ വന്ന വാഹനത്തെ ശ്രദ്ധിക്കാതെ അല്ലെങ്കില്‍ ബഹുമാനിക്കാതെ മറ്റൊരു വാഹനത്തെ അമിതവേഗത്തില്‍ ഓവര്‍ ടേക്ക് ചെയ്തപ്പോഴാണതുണ്ടായത്. അല്‍പ്പം ക്ഷമയോടെ ഒരു മിനിറ്റ് താമസിച്ച്  ഓവര്‍ ടേക്ക് ചെയ്തിരുന്നെങ്കില്‍, ഈ അപകടം ഒഴിവാക്കമായിരുനു. അടുത്ത നാളുകളില്‍ ടിപ്പ ര്‍ ലോറി മൂലമുണ്ടാകുന്ന അപകടങ്ങള്‍ വളരെ കൂടുതലാണ്. രണ്ടു മാസം മുന്നെ ഞാന്‍ വൈക്കത്തുനിന്നും  ആലപ്പുഴയിലേക്ക് തണ്ണീര്‍ മുക്കം ബണ്ട് വഴി യാത്ര ചെയ്തു. വൈക്കം മുതല്‍ അലപ്പുഴ വരെ ഞാന്‍ സഞ്ചരിച്ച വാഹനത്തെ കടന്ന് 254 ടിപ്പര്‍ ലോറികളാണു പോയത്. കേരളത്തിലെ മിക്കവാറും റോഡുകളില്‍ ഇതാണവസ്ഥ,. ഈ ലോറികളുടെ ഡ്രൈവര്‍മാര്‍ക്ക് അശ്രദ്ധയും സ്പീഡും പരസ്പര ബഹുമാനമില്ലായ്മയും വളരെ കൂടുതലുണ്ട്.

വേളാങ്കണ്ണി തീര്‍ത്ഥയാത്രക്ക് പോയ രണ്ട് വാഹനങ്ങളും അപകടത്തില്‍ പെട്ടത് അതിരാവിലെ സമയത്തായിരുന്നു. ഒരു വാഹനം മരത്തിലിടിച്ചും, മറ്റൊന്ന് ലോറിയുടെ പിന്നിലിടിച്ചും ആയിരുന്നു. രണ്ട് ഡ്രൈവര്‍മാരും ഉറങ്ങിപ്പോയതാണു കാരണം. ഈ  ഡ്രൈവര്‍മാര്‍ ഇടക്കൊന്നു നിറുത്തി ഒന്നോ രണ്ടോ മണിക്കൂര്‍ ഉറങ്ങിയിട്ട് വാഹനം ഓടിച്ചിരുന്നെങ്കില്‍ ഈ അപകടങ്ങള്‍ ഒഴിവക്കാമായിരുന്നു. തികഞ്ഞ അശ്രദ്ധയാണിതിലേക്ക് നയിച്ചത്.

 രാജാക്കാട് ബസപകടം ഉണ്ടായപ്പോള്‍ പ്രതികരിക്കാതിരുന്ന കേരള നിയമ സഭ സ്പീക്കര്‍   കോളേജു പ്രിന്‍സിപ്പാളിന്റെ  പരാമര്ശത്തെ വിമര്‍ശിക്കാന്‍ മുന്‍പന്തിയിലുണ്ടായിരുന്നു. ഇദ്ദേഹം പല പ്രാവശ്യം കേരളത്തിലെ മന്ത്രിയായി ഭരിച്ചിട്ടുമുണ്ട്. അന്നൊന്നും ഈ വിഷയത്തില്‍ എന്തെങ്കിലും  ചെയ്തതായി കേട്ടിട്ടില്ല.

 റോഡ്  സുരക്ഷയുടെ ഒരു സംസ്‌കാരം നമ്മള്‍ രൂപീകരിക്കേണ്ടിയിരിക്കുന്നു. അതിനു വേണ്ടത്  അപകടം ഉണ്ടാക്കുന്ന സാഹചര്യങ്ങള്‍ കുറക്കുകയാണ്. ഭൂരിഭാഗം റോഡപകടങ്ങളും ഉണ്ടാകുന്നത് ഡ്രൈവര്‍മാര്‍  അപകടകരമായ രീതിയില്‍ പെരുമാറുന്നതുകൊണ്ടാണ്. നമ്മുടെ ഇപ്പോഴത്തെ റോഡ് സുരക്ഷാ സംസ്‌കാരം ഒരു വിചിത്രമായ രീതിയിലാണ്. ഏത് അപകടം ഉണ്ടായാലും ഒരാളെ കുറ്റക്കാരനായി ആദ്യമേ വിലയിരുത്തും. അതൊരു പ്രത്യേക രീതിയിലാണു താനും. ഇരുചക്രവാഹനവും  കാറും ഉള്‍പ്പെടുന്ന അപകടമുണ്ടായാല്‍ കുറ്റം എപ്പോഴും കാറിന്റെ ഡ്രൈവര്‍ക്കായിരിക്കും. കാറും മറ്റേതെങ്കിലും വലിയ വാഹനവും അപകടത്തില്‍ പെട്ടാല്‍ കുറ്റം എപ്പോഴും വലിയ വാഹനത്തിനായിരിക്കും. ഏത്  അപകടം ഉണ്ടായാലും  ഉടന്‍ ഒന്നോ അധികമോ ആളുകളെ ഉത്തരവാദിയായിക്കണ്ട് കുറ്റം ചാര്‍ത്തി അറസ്റ്റ് ചെയ്യുമ്പോഴേ പൊതു സമൂഹത്തിന് സമാധാനമാകൂ. പറ്റിയാല്‍ നേരിട്ട് തന്നെ രണ്ടുകൊടുക്കാനും നമുക്ക് സന്തോഷമാണ്. എന്നിട്ട് അതൊക്കെ അപ്പോള്‍ തന്നെ സമൂഹം മറക്കും.

അപകട ഉണ്ടാകട്ടെ എന്നു തീരുമാനിച്ച് ആരും വണ്ടിയോടിക്കുന്നില്ല. പരിശീലനത്തിന്റെ അപര്യാപ്തത, റോഡിലെ പോരായ്മകള്‍, കാലാവസ്ഥ, ഉറക്കത്തിന്റെ കുറവ്, മദ്യത്തിന്റെ ഉപയോഗം എന്നിങ്ങനെ അനവധി കാരണങ്ങള്‍  അപകടങ്ങള്‍ ഉണ്ടാക്കുന്നു.  അപകടമുണ്ടായാല്‍ ഉടന്‍ ഡ്രൈവറെ പിടിച്ച് നാലു തല്ലു വെച്ചു കൊടുത്താലോ അറസ്റ്റ് ചെയ്താലോ  ജയിലില്‍  ഇട്ടാലോ ഒന്നും അപകടങ്ങള്‍ കുറയാന്‍ പോകുന്നില്ല. റോഡപകടങ്ങളില്‍ മരിക്കുന്നവരുടെ പലമടങ്ങ് ആളുകള്‍ക്ക് ദീര്‍ഘകാല ആരോഗ്യപ്രശ്‌നങ്ങളുമായി ജീവിക്കേണ്ടിവരുന്നു. മരിക്കുന്നതിന്റെ പത്തിരട്ടി പേര്‍ക്കെങ്കിലും പരിക്കുപറ്റുന്നു. അതിലും കൂടുതലാണ് അപകടത്തില്‍ നിന്നും ഭാഗ്യം കൊണ്ട് രക്ഷപ്പെടുന്നവരുടെ എണ്ണം.


പടിഞ്ഞാറന്‍ നാടുകളിലൊക്കെ 99% ആളുകളും നിയമം പാലിച്ച് വണ്ടിയോടിക്കുമ്പോള്‍,  കേരളത്തില്‍ 99% ആളുകളും നിയമം പാലിക്കുന്നില്ല. എതിലെയും എങ്ങനെയും വണ്ടി ഓടിക്കാം എന്നതാണ്, കേരളത്തിലെ അവസ്ഥ. റോഡുകള്‍ക്ക് പരിമിതികളുണ്ടെങ്കിലും  വണ്ടി ഓടിക്കുന്നവരും  കാല്‍നട യാത്രക്കാരും  ശ്രദ്ധിച്ചാല്‍ അപകടങ്ങള്‍ വളരെയധികം കുറയ്ക്കാന്‍ സാധിക്കും.

അധികാരികളും പൊതു ജനങ്ങളും ശ്രദ്ധയോടെ കൈ കാര്യം ചെയ്യേണ്ട ഒരു സംഗതിയാണിത്. ബോധവത്കരണത്തിനൊക്കെ ഇതില്‍ വളരെ വലിയ ഒരു പങ്കുണ്ട്.

നമ്മുടെ നാട്ടില്‍ വാഹനം ഓടിക്കുന്നത് ലോകത്തൊരിടത്തും കാണാത്ത രീതിയിലാണ്. സ്വന്തം കാര്യം സിന്ദാബാദ് എന്നതാണിവിടത്തെ നടപ്പു രീതി. മറ്റുള്ളവര്‍ക്കും വാഹനം ഓടിക്കാന്‍ അവകാശമുണ്ട് എന്ന രീതിയിലുള്ള ഒരു ചിന്താഗതി കേരളത്തില്‍ വഹനം ​ഓടിക്കുന്ന ആര്‍ക്കുമില്ല. ഹെഡ് ലൈറ്റ്  full beam ഇല്‍ ഇട്ട് വണ്ടി ഓടിക്കുന്ന രീതി പടിഞ്ഞാറന്‍ നാടുകളില്‍ ഇല്ല. പക്ഷെ കേരളത്തില്‍ അതേ ഉള്ളൂ. വഴിയാത്രക്കാര്‍ക്ക്  കടന്നു പോകാനുള്ള   zebra crossing  ഇന്റെ അടുത്ത് ആരെങ്കിലുമുണ്ടെങ്കില്‍, അവിടങ്ങളില്‍ വാഹനം നിറുത്തിയിടും. കേരളത്തിലെ ഏതെങ്കിലും ഡ്രൈവര്‍ അത് ചെയ്യുമോ? സീറ്റ് ബെല്‍റ്റ് ഇടുന്നത് പോലീസിനെ പേടിച്ചാണ്, സ്വന്തം സുരക്ഷയെക്കരുതിയല്ല. യഥാര്‍ത്ഥത്തില്‍ മലയാളികള്‍ നിയമങ്ങള്‍ അനുസരിക്കുന്നത് പോലീസിന് വേണ്ടിയാണ്.

ലോകത്ത് എവിടെ ആയാലും ജനങ്ങള്‍ റോഡ് നിയമങ്ങള്‍ അനുസരിക്കുന്നതിനു പിന്നിലെ യഥാര്‍ഥ കാരണം പിഴയായി പണം  പോകും എന്ന പേടി തന്നെ ആണ്. പോലീസ് ചെക്ക് ചെയ്യുന്നത് നിയമങ്ങള്‍ നടപ്പാക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാനാണ്. അതിനോട് സഹകരിക്കുക എന്നതാണ്,  ഒരു പുരോഗമിച്ച സമൂഹം ചെയ്യേണ്ടതും. ആരോഗ്യകരമായ ഒരു സാമുഹിക വ്യവസ്ഥക്ക് ആവശ്യമാണത്. റോഡ്  നിയമ ലംഘനങ്ങള്‍ക്ക് കേരളത്തില്‍ പിഴ വളരെ കുറവാണ്. കൂടുതല്‍ കനത്ത പിഴ ലഭിക്കും എന്ന് വന്നാല്‍ ജനങ്ങള്‍ നിയമങ്ങള്‍ താനെ അനുസരിക്കും. പോലീസ് ചെക്കു ചെയ്യുമ്പോള്‍ , നിര്‍ത്താതെ പോകുന്നതോ വഴി മറിപ്പോകുന്നതോ  നമ്മുടെ അവകാശം എന്ന രീതിയിലാണ്, ഭൂരിഭാഗം പേരുടെയും ചിന്ത.  നിയമം അനുസരിക്കണം എന്ന ചിന്തയില്ല. നിയമം ലംഘിക്കുക, എന്നിട്ട് പോലീസിനെ വെട്ടിച്ചു കടക്കുക എന്നതാണു നാട്ടുനടപ്പ്.


കേരളത്തില്‍ എവിടെയും കാണുന്ന ഒരു കാഴ്ചയുണ്ട്. പോലീസ് ചെക്കിംഗ് ഉണ്ടെങ്കില്‍ എതിരെ വരുന്ന വാഹങ്ങള്‍ക്ക് എല്ലാവരും മുന്നറിയിപ്പു  കൊടുക്കും. നിയമം അനുശാസിക്കുന്ന രീതിയില്‍ ആണു വാഹനം ഓടിക്കുന്നതെങ്കില്‍ ഇതു പോലെ മുന്നറിയിപ്പ്  നല്‍കേണ്ട ആവശ്യം തന്നെയില്ല. ഇത് സൂചിപ്പിക്കുന്നത് ഭൂരിഭാഗം പേരും നിയമം അനുശാസിക്കുന്ന രീതിയില്‍ അല്ല വാഹനം ഓടിക്കുനതെന്നാണ്.

നാട്ടിന്‍പുറങ്ങളില്‍ വണ്ടി ഓടിക്കുന്നവരൊന്നും സീറ്റ് ബെല്‍റ്റ് ഇടാറില്ല. പ്രധാന നിരത്തിലേക്ക് കയറുമ്പോള്‍ അവരൊക്കെ സീറ്റ് ബെല്‍റ്റ് ഇടുന്നു. ഇതിവര്‍ ചെയ്യുന്നത് പോലീസിനു വേണ്ടിയാണ്. അല്ലാതെ സ്വന്തം സുരക്ഷയെക്കരുതിയല്ല.


മലയാളികള്‍ക്ക് അടിസ്ഥാനപരമായി ഒരു  ന്യൂനതയുണ്ട്. എവിടെയും ഇടിച്ചു കയറുക എന്നതാണത്. ഒരിടത്തും  ക്യൂ പാലിക്കാനോ തന്റെ ഉഴത്തിനു വേണ്ടി കാത്തുനില്‍ക്കാനോ  അവനു ക്ഷമയില്ല. റോഡിലുകളിലും ഇതാവര്‍ത്തിക്കുന്നു. അക്ഷമയും അശ്രദ്ധയുമാണ്, കേരളത്തിലെ റോഡപകടങ്ങളുടെ പ്രധാന കാരണം. ഇതോടൊപ്പം ഡ്രൈവിംഗില്‍ ശരിയായ പരിശീലനം ലഭിക്കായ്കയും കൂടെ ആകുമ്പോള്‍  കേരളത്തിലെ റോഡുകള്‍ ചോരക്കളമാകുന്നു.

കേരളത്തില്‍ മരിക്കുന്നവരില്‍ കൂടുതലും ഇരുചക്രവാഹന യാത്രക്കാരാണ്. ഇതില്‍ തന്നെ ഇരുപത്തഞ്ചു വയസ്സില്‍ താഴെയുള്ളവരുടെ എണ്ണം വളരെ കൂടുതലും. ഇത് വിളിച്ചു പറയുന്നത്, കേരളത്തിലെ യുവത്വം റോഡുകളില്‍ ഹോമിക്കപ്പെടുന്നു എന്നാണ്. ചോരത്തിളപ്പുള്ള  യുവാക്കള്‍  കൂടുതല്‍ വേഗമുള്ള ആധുനിക ബൈക്കുകളില്‍  ചെത്തിനടക്കുന്നു.   വേഗം നിയന്ത്രിക്കണമെന്ന ചിന്തയൊന്നും അവര്‍ക്കില്ല. ഇതോടൊപ്പം മിക്കപ്പോഴും അവര്‍ മദ്യപിച്ചിട്ടുമുണ്ടാകും. മദ്യപിച്ചാല്‍ വേഗത നിയന്ത്രിക്കാനൊന്നും തോന്നില്ല.


വികസിത രാജ്യങ്ങളിലൊക്കെ ചെറിയ ക്ളാസുകള്‍ മുതലേ കുട്ടികളെ റോഡ് സുരക്ഷയേക്കുറിച്ച് പഠിപ്പിക്കുന്നുണ്ട്. കേരളത്തിലെ പാഠ്യപദ്ധതിയിലും അത് വേണം.  ലൈസന്‍സ് നല്‍കുന്നതിലും  കര്‍)ശനമായ നിഷ്കര്‍ഷകള്‍ വേണ്ടതുണ്ട്. ലൈസന്‍സ് ഇല്ലാതെ ഇരുചക്രവഹനമോടിക്കുന്ന  കൌമാരക്കാര്‍ ഏറെയുണ്ട് കേരളത്തില്‍.

കൌമരക്കാരുടെ ബോധവത്കരണത്തിന്റെ ഭാഗമായി പ്ളസ് 2 വിദ്യര്‍ത്ഥികളെ ഏതെങ്കിലും മെഡിക്കല്‍ കോളേജിലെയോ ജില്ലാ ആശുപത്രിയിലെയോ അത്യാഹിത വിഭാഗത്തില്‍  മാസത്തിലൊരിക്കലെങ്കിലും ഏതാനും  മണിക്കൂറുകള്‍ ചെലവഴിക്കാന്‍ നിര്‍ദ്ദേശിക്കണം. എങ്കിലേ അവര്‍ക്ക് ഇതിന്റെ ഗൌരവം പിടികിട്ടൂ.

അടുത്തനാളില്‍ എനിക്കറിയവുന്ന ഒരു സംഭവമുണ്ടായി.  ലൈസന്‍സില്ലാത്ത ഒരു പതിനഞ്ചുകാരന്‍ ബൈക്കോടിച്ച് ഒരു പ്രായമായ ആളെ ഇടിച്ച് വീഴ്ത്തി. സ്കൂള്‍  അവധി ആഘോഷിക്കാന്‍ മദ്യപാനം നടത്തി വണ്ടിയോടിച്ച സംഘത്തിലെ ഒരാളായിരുന്ന ആ കുട്ടി. ഗുരുതരമായി പരിക്കേറ്റ ആള്‍ക്ക് പണച്ചെലവുള്ള ചികിത്സ വേണ്ടി വന്നു. ബൈക്കോടിച്ച കുട്ടിക്ക്  ലൈസന്‍സോ ഇന്‍ഷ്വുറന്‍സോ ഇല്ലാത്തതുകൊണ്ട്, പ്രശ്നം ഒത്തു തീര്‍പ്പാക്കി. ചികിത്സയുടെ ചെലവ് വഹിക്കാമെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ സമ്മതിച്ചപ്പോള്‍ പരിക്കേറ്റയാളുടെ ബന്ധുക്കള്‍ പരാതി കൊടുത്തില്ല. പോലീസ് കേസും എടുത്തില്ല. ലൈസന്‍സില്ലാതെയും ഇന്‍ഷ്വുറന്‍സില്ലാതെയും  ബൈക്കോടിച്ച് അപകടമുണ്ടാക്കിയതിന്, അധികാരികളോ പൊതു സമൂഹമോ ഈ കുട്ടിക്ക് അര്‍ഹിക്കുന്ന ശിക്ഷ കൊടുക്കാന്‍  ശ്രമിച്ചില്ല. അങ്ങനെ കൊടുത്തിരുന്നെങ്കില്‍ മറ്റുള്ളവര്‍ക്കും ഇതൊരു പാഠമാകേണ്ടതായിരുന്നു. വ്യവസ്ഥിതിയെ എല്ലാവരും ചേര്‍ന്ന് പരാജയപ്പെടുത്തുന്നതിന്റെ ഉദാഹരണമാണിത്.

പൊതു ജനത്തിന്റെയും  ഭരണകൂടത്തിന്റെയും  ശ്രദ്ധ ഇക്കാര്യത്തില്‍ ഉണ്ടാകണം.

ഇന്ത്യയില്‍ ഒരു വര്‍ഷം ഏകദേശം 1,35,000 ആളുകള്‍ വാഹന അപകടങ്ങളില്‍ മരിക്കുന്നുണ്ട് എന്നാണ് കണക്കുകള്‍ പറയുന്നത്.  ഇക്കാര്യത്തില്‍ നാം ലോകത്ത് ഏറ്റവും മുന്നില്‍ തന്നെ നില്‍ക്കുന്നു. ഇത് നമ്മുടെ ഉയര്‍ന്ന ജനസംഖ്യ കൊണ്ടാണ് എന്ന  വാദത്തില്‍ കഴമ്പില്ല.  ഇൻഡ്യയേക്കാൾ  കൂടുതല്‍  ജനങ്ങളുള്ള ചൈനയില്‍,  ഇന്‍ഡ്യയുടേതിന്റെ പകുതി മരണങ്ങള്‍ മാത്രമേ ഉള്ളു. ഇന്‍ഡ്യയേക്കാള്‍ കൂടുതല്‍  വാഹനങ്ങള്‍ ഉള്ള വികസിത രാജ്യങ്ങളില്‍ അപകടങ്ങള്‍ പൊതുവെ കുറവാണ്.




Thursday 14 March 2013

കുഞ്ഞിരാമന്റെ കൌശലം.


കുഞ്ഞിരാമന്റെ കഥ  സാരോപദേശ കഥയാണ്.

ഒരിടത്ത് കുഞ്ഞിരാമന്‍ എന്ന ഒരാള്‍ ജീവിച്ചിരുന്നു. ഒരു ദിവസം അദ്ദേഹം അടുത്തുള്ള ജന്മിയുടെ വീട്ടില്‍ പോയി ഒരു പാത്രം കടം വാങ്ങി. രണ്ടു ദിവസം കഴിഞ്ഞ് തിരിച്ചു കൊടുത്തപ്പോള്‍ കൂടെ ഒരു ചെറിയ പാത്രം കൂടി കൊടുത്തു. ജന്മി ചോദിച്ചു  

എന്താ കുഞ്ഞി രാമാ ഒരു കുട്ടിപാത്രം? 

കുഞ്ഞിരാമന്‍  പ്രതിവചി ച്ചു 

തമ്പ്രാനേ ഇന്നലെ  ആ പാത്രം പ്രസവിച്ചാണത്. 

ജന്മിക്ക് സന്തോഷമായി. കുറച്ചു നാള്‍ കഴിഞ്ഞ് കുഞ്ഞിരാമന്‍ വീണ്ടും പാത്രം കടം ചോദിച്ചു. ഇത്തവണ കൂടുതല്‍ സന്തോഷത്തോടെ ജന്മി പാത്രം കടം കൊടുത്തു. ഒരാഴ്ച്ച കഴിഞ്ഞപ്പോള്‍ കുഞ്ഞിരാമന്‍ വെറും കയ്യോടെ വന്നപ്പോള്‍ ജന്മി ചോദിച്ചു. 

എന്താ കുഞ്ഞി രാമാ പാത്രം കൊണ്ടു വരാത്തെ? 

കുഞ്ഞിരാമന്‍ പ്രതിവചിച്ചു ,

തമ്പ്രാനേ പാത്രം മരിച്ചു പോയി. 

അതിശയത്തോടെ നിന്ന ജന്മിയോട് കുഞ്ഞിരാമന്‍ പറഞ്ഞു , 

കഴിഞ്ഞ തവണ പാത്രം പ്രസവിച്ചു. ഇത്തവണ മരിച്ചു പോയി. 

അക്കിടി പറ്റിയ ജന്മിക്ക് മറിച്ചൊന്നും  പറയാന്‍ ആയില്ല.

ഇതേ അക്കിടിയാണിപ്പോള്‍ സുപ്രീം കോടതിക്ക് പറ്റിയിരിക്കുന്നത്. ഇന്‍ഡ്യന്‍ നാവികരെ വെടി വച്ചു കൊന്ന ഇറ്റാലിയന്‍ നാവികരെ ക്രിസ്തുമസ് ആഘോഷിക്കാന്‍ അയച്ചപ്പോള്‍, അവര്‍ നല്ല കുട്ടികളായി തിരികെ വന്നു. അതില്‍ സന്തോഷം പൂണ്ട കോടതി അവരെ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ നാട്ടിലേക്കയച്ചു. ഇനി അവര്‍ മടങ്ങി വരില്ല എന്ന് ഇറ്റലിയന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി ഇന്‍ഡ്യന്‍ സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നു.

നവികര്‍ ആദ്യം നാട്ടില്‍ പോയപ്പോള്‍ തന്നെ തിരികെ വരില്ല എന്നായിരുന്നു ഞാന്‍ കരുതിയിരുന്നത്. അത് ഞാന്‍ പലയിടത്തും എഴുതുകയുണ്ടായി.

കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഇന്‍ഡ്യന്‍ സുപ്രീം വളരെ ശക്തമായ  ചില  നിലപാടുകളെടുക്കുകയുണ്ടായി. വ്യക്തമായി പറഞ്ഞാല്‍ 2 ജി സ്പെക്ട്രം അഴിമതി കേസു മുതലാണത്. അവസാനമായി സൂര്യനെല്ലി കേസിലും ഇത് കണ്ടു. പക്ഷെ അതിനെയൊക്കെ അപ്രസകതമാക്കുന്ന തീരുമാനമായിരുന്നു, ഇറ്റാലിയന്‍ നാവികരെ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ ഇറ്റലയിലേക്കയച്ചത്.


രണ്ട് കേരള മീന്‍പിടുത്തക്കാരെ  വെടിവച്ചുകൊന്നപ്പോള്‍, കേരള സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും നോട്ടിക്കല്‍ മൈലില്‍ പിടിച്ച് ചില അഭ്യാസങ്ങളൊക്കെ നടത്തി. പക്ഷെ കേരളത്തിലെ ജന വികാരം എതിരായതുകൊണ്ടും, പിറവം ഉപതെരഞ്ഞെടുപ്പിന്റെ നടുവിലായതുകൊണ്ടും , ഉമ്മന്‍ ചാണ്ടിയുടെ സര്‍ക്കാരിന്, വെടി വച്ചവരെ അറസ്റ്റ് ചെയ്യാതിരിക്കാന്‍ ആയില്ല. അറസ്റ്റ് ചെയ്തപ്പോള്‍ അവരാണ്, ഈ നോട്ടിക്കല്‍ മൈല്‍  മലയാളികള്‍ക്ക് തത്തിക്കളിക്കാനായി ഇവിടേക്ക് വലിച്ചെറിഞ്ഞത്. ഇത്ര നോട്ടിക്കല്‍  മൈലിനപ്പുറമാണെങ്കില്‍ ആര്‍ക്കും ഇന്‍ഡ്യക്കാരെ വെടി വച്ചു കൊല്ലാം എന്നാണവരുടെ നിലപാട്. നിര്‍ഭാഗ്യകരം എന്നു പറയട്ടെ, കേന്ദ്ര സര്‍ക്കാരിന്റെ നിലപാടും അതായിരുന്നു.

പക്ഷെ കേരള ഹൈക്കോടതിക്ക് അങ്ങനെ ഒരു നിലപാടില്ലായിരുന്നു. ഇന്‍ഡ്യന്‍ ഭരണഘടനയില്‍ നോട്ടിക്കല്‍ മൈലിന്റെ മഹത്വം എഴുതിച്ചേര്‍ക്കാത്തതുകൊണ്ട്, കോടതി ഈ നാവികരുടെ വാദം ചെവിക്കൊണ്ടില്ല. അതുകൊണ്ട് നാവികര്‍ക്കെതിരെ കേസെടുക്കാമെന്നു തന്നെ കോടതി തീരുമാനിച്ചു.

ആദ്യം മുതലേ ഇറ്റാലിയന്‍ നാവികരുടെ പക്ഷത്തായിരുന്നു, കേരള കേന്ദ്ര സര്‍ക്കാരുകള്‍,.  പിറവം ഉപതെരഞ്ഞെടുപ്പ് ഉമ്മന്‍ ചാണ്ടിയുടെ നാവിനെ ബന്ദിച്ചപ്പോള്‍. കെ വി തോമസ് കളത്തിലിറങ്ങി.  ഫ്രഞ്ച് ചാരക്കേസിലെ പ്രതികളെ കോടതിയെ വരെ കബളിപ്പിച്ച് വിട്ടയച്ച പരിചയം കെ വി തോമസിനുണ്ടായിരുന്നതുകൊണ്ട്, അദ്ദേഹം കര്‍ട്ടനു പിറകില്‍ നിന്നും കളിച്ചു. പിറവം ​ഉപതെരഞ്ഞെടുപ്പയിരുന്നതുകൊണ്ട്, പ്രത്യക്ഷത്തില്‍ വെടിയേറ്റു മരിച്ചവരുടെ ഭാഗത്ത് ഉമ്മന്‍ ചാണ്ടി നിന്നു എന്നും വരുത്തി.

പതിനഞ്ചു കൊല്ലം  മുമ്പ് കേരളരാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയതായിരുന്നു ഫ്രഞ്ച്ചാരക്കേസ്.  ആ കേസിലെ പ്രതികളായ ഫ്രഞ്ചുകാര്‍  ഒരു പോറലും ഏല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.  ചാരക്കേസില്‍ ഉള്‍പ്പെട്ട വരെ കേന്ദ്രത്തിന്റെ സമ്മതപ്രകാരം അന്നു കോടതി ജാമ്യത്തില്‍ വിട്ടു. തങ്ങളുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കണമെന്ന ആവശ്യത്തിന്മേല്‍ മാനുഷിക പരിഗണനയിലാണ് അവരെ ജാമ്യത്തില്‍ വിട്ടയച്ചത്. മൂന്നു മാസം കഴിഞ്ഞ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായിക്കൊള്ളാമെന്നു പ്രതികള്‍ സത്യവാംഗ്‌മൂലം നല്‍കിയിരുന്നു. അങ്ങനെ  പോയവര്‍ പിന്നെ തിരിച്ചുവന്നില്ല.

ഫ്രഞ്ചുകാര്‍ക്കുവേണ്ടി നടത്തിയ നാടകം ഇറ്റലിക്കാര്‍ക്കു വേണ്ടി ആവര്‍ത്തിക്കാനായിരുന്നു,കേന്ദ്രസര്‍ക്കാരിന്റെ ആദ്യം മുതലേ ഉള്ള നീക്കം. അതിപ്പോള്‍ വിജയം കണ്ടു.

ബോണ്ടു സമര്‍പ്പിക്കാനായി അമ്പതു രൂപയുടെ മുദ്രപത്ര മുണ്ടെങ്കില്‍ ഇന്ത്യന്‍ നിയമനടപടികളില്‍നിന്നു തലയൂരാകാനാകുമെന്നായിരുന്നു ഇറ്റലിക്കാര്‍ക്കു ലഭിച്ചിരുന്ന നിയമോപദേശം.  ഫ്രഞ്ച് ചാരക്കേസ് അതിലേക്കുള്ള ചൂണ്ടുപലകയും ആയിരുന്നു. പക്ഷേ, കേരള ഹൈക്കോടതി കോടതി കഴിഞ്ഞ പ്രാവശ്യം സംഭവിച്ച മണ്ടത്തരം ആവര്‍ത്തിക്കാന്‍ കൂട്ടാക്കിയില്ല.  ഫ്രഞ്ചു മോഡല്‍ ഓപ്പറേഷന് അങ്ങനെ താത്കാലികമായി  തിരശീല വീണു.

സിംഗിന്റെ സര്‍ക്കാര്‍ പക്ഷെ തക്കം പാര്‍ത്തിരുന്നു. കപ്പല്‍ വിട്ടയാക്കാനുള്ള കേസ് സുപ്രീം കോടതിയില്‍ വന്നപ്പോള്‍ ഉമ്മന്‍ ചാണ്ടിയും, മാണിയും, ആലഞ്ചേരിയും, തോമസുമൊക്കെ ഡെല്‍ഹിയില്‍ വന്നുചേര്‍ന്നത് വെറും യാദൃഛികതയൊന്നുമല്ല. തലേദിവസം ആലഞ്ചേരി മാണിയെ കണ്ടു. മാണി യാതൊരു കാരണവുമില്ലാതെ കേസില്‍ കേരളത്തെ പ്രതിനിധീകരിക്കുന്ന വക്കീലീനെ മാറ്റി. എറാന്‍ മൂളിയെ നിയമിച്ചു.  എന്തു പറയണമെന്ന് കേന്ദ്ര സര്‍ക്കാരിനെ പ്രതിനിധീകരിക്കുന്ന  വക്കീലിനു നിര്‍ദ്ദേശം ലഭിച്ചിരുന്നു. അദ്ദേഹം അത് പറഞ്ഞു. അതാണു നോട്ടിക്കല്‍ മൈല്‍ മാഹാത്മ്യമായി പുറത്തു വന്നത്. കേരളത്തിന്റെ വക്കീല്‍ സര്‍ക്കാര്‍ ആഗ്രഹിച്ചതുപോലെ മൌനവും പാലിച്ചു. കപ്പല്‍ വിട്ടുകൊടുക്കണോ വേണ്ടയോ എന്ന ചോദ്യം ആദ്യം സുപ്രീം  കോടതി ഇന്‍ഡ്യന്‍ സര്‍ക്കാരിനോട് ചോദിച്ചപ്പോള്‍,  കപ്പല്‍ വിട്ടുകൊടുക്കണം എന്നും  ഇന്‍ഡ്യക്കാര്‍ കൊല്ലപ്പെട്ടാലും വെടി വച്ചവര്‍ക്കെതിരെ കേരളത്തിനു കേസെടുക്കാന്‍ ആകില്ല എന്നുമായിരുന്നു , ഇന്‍ഡ്യക്കാരെ സംരക്ഷിക്കേണ്ട ഇന്‍ഡ്യന്‍ സര്‍ക്കാര്‍, സുപ്രീം കോടതിയില്‍ എടുത്ത നിലപാട്. മന്‍ മോഹന്‍ സിംഗിന്റെ സര്‍ക്കാരിന്, ഇന്‍ഡ്യക്കാരോടുള്ള സ്നേഹത്തേക്കാള്‍ കൂടുതല്‍ സ്നേഹം  സായിപ്പന്‍മാരോടാണെന്ന് അദ്ദേഹം പല പ്രാവശ്യം തെളിയിച്ചിട്ടുമുണ്ട്.  മന്‍മോഹന്‍ സിംഗിന്റെ സര്‍ക്കാര്‍ നയതന്ത്രപരമായി തന്നെ ഇവിടെ കരുക്കള്‍ നീക്കി. ഇറ്റാലിയന്‍ എംബസി ഉദ്യോഗസ്ഥര്‍ മുതല്‍ ഇറ്റാലിയന്‍ മന്ത്രി സഭയെ  വരെ ഇതില്‍ ഇടപെടാന്‍  സിംഗിന്റെ സര്‍ക്കാര്‍ അനുവദിച്ചു. മറ്റ് രാജ്യങ്ങളില്‍ കുറ്റം ചെയ്യുന്ന ഇന്‍ഡ്യാക്കാരുടെ കാര്യങ്ങളില്‍  ഇടപെടാന്‍ ഇന്‍ഡ്യന്‍ സര്‍ക്കാര്‍ ശ്രമിക്കാറുമില്ല.

സുപ്രീം കോടതി പക്ഷെ അന്ന് കര്‍ശനമായ ചില നിലപാടുകളെടുത്തു.
നാവികര്‍ക്കെതിരായി പോലീസ്‌ എടുത്ത കേസുകള്‍ നിലനില്‍ക്കുന്നതല്ലെന്നാണോ അഭിപ്രായം എന്നു കോടതി ചോദിച്ചപ്പോള്‍ 'അതെ' എന്നായിരുന്നു വക്കീലിന്റെ ഉത്തരം. കോടതിയുടെ പ്രതികരണം അമര്‍ഷത്തോടെ ആയിരുന്നു. "എങ്ങനെയാണ്‌ നിങ്ങള്‍ക്ക്‌ ഇങ്ങനെയൊരു നിലപാടു സ്വീകരിക്കാനാവുന്നത്?  മരിച്ചത്‌ ഇന്ത്യന്‍ പൗരന്മാരാണെന്ന്‌ ഓര്‍മ്മ വേണം.  കേന്ദ്ര നിലപാട്‌ അംഗീകരിക്കാനാവാത്തതും നിര്‍ഭാഗ്യകരവുമാണ്".

ഇത് കേട്ടപ്പോള്‍ എല്ലാ ഇന്‍ഡ്യക്കാരും കോരിത്തരിച്ചു പോയിരുന്നു. ഇങ്ങനെ ഒരു കോടതി ഉള്ളത് അനുഗ്രഹ്മാണെന്നു വരെ അവര്‍ വിശ്വസിച്ചു.

കോടതിയുടെ പ്രതികരണം പ്രതികൂലമായപ്പോള്‍ കേന്ദ്ര മന്ത്രിമാര്‍ മുതല്‍ ഉമ്മന്‍ ചാണ്ടി വരെയുള്ളവര്‍ പതിവു പോലെ ഉരുളല്‍ നാടകം നടത്തി. പക്ഷെ അവര്‍ തക്കം പാര്‍ത്തിരുന്നു. കോടതിയും തക്കം പാര്‍ത്തിരുന്നു. കേരള ഹൈക്കോടതി നല്ല രീതിയില്‍ മുന്നോട്ടു കൊണ്ടുപോയിരുന്ന കേസ് ഒരു സുപ്രഭാതത്തില്‍  സുപ്രീം കോടതി അട്ടിമറിച്ചു. കേരള ഹൈക്കോടതിക്ക് കേസെടുക്കാന്‍ സാധിക്കില്ല എന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിലേക്കവരും എത്തി.  കേസ് സുപ്രീം കോടതിയിലേക്ക് മാറ്റി. കൊലപ്പുള്ളികള്‍ സുഖ വാസവും ആരംഭിച്ചു. കേന്ദ്ര സര്‍ക്കാര്‍ അതിനുള്ള എല്ലാ ഒത്താശയും ചെയ്ത് കൊടുത്തു. അങ്ങനെ കൊലക്കേസ് പ്രതികളെ ക്രിസ്തുമസ് ആഘോഷിക്കാനായി ഇറ്റലിയിലേക്ക് വിട്ടയച്ചു. കൌശലക്കാരായ അവര്‍ തിരികെ വന്നു. ലോകത്തൊരിടത്തും കൊലക്കേസ് പ്രതികളെ  ആഘോഷങ്ങള്‍ക്കായി തലക്ക് സ്ഥിരതയുള്ള ഒരു കോടതിയും  വിട്ടയക്കില്ല. പക്ഷെ ഇന്‍ഡ്യന്‍ സുപ്രീം കോടതി വിട്ടയച്ചു. ഇതുപോലുള്ള മന്ദബുദ്ധികളാണല്ലോ ഇന്‍ഡ്യന്‍  സുപ്രീം കോടതിയുടെ അമരത്തിരിക്കുന്നതെന്ന് മനസിലാക്കിയ അവര്‍  വീണ്ടും  നാടകം കളിച്ചു. ഇത്തവണ വോട്ടു ചെയ്യാനായിരുന്നു പോയത്. ആ അവസരം ശരിക്കുമുപയോഗിച്ചു.

ഇന്‍ഡ്യന്‍ പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗിനോ, വിദേശ കാര്യമന്ത്രിക്കോ, സുപ്രീം കോടതിക്കോ ഇനി ഒന്നും ചെയ്യാന്‍ ആകില്ല. വേണമെങ്കില്‍  ഇറ്റാലിയന്‍ സ്ഥാനപതിയെ തടഞ്ഞു വയ്ക്കാന്‍ ആവശ്യപ്പെടാം. പക്ഷെ ഇറ്റലിയന്‍ എംബസിക്കുള്ളില്‍ ഇന്‍ഡ്യന്‍ നിയമത്തിനൊരധികാരവുമില്ല.  തടഞ്ഞ് വച്ചാല്‍ അത് വലിയ ഒരു നയതന്ത്ര പ്രശ്നമായി മാറും.

ഉമ്മന്‍ ചണ്ടിയുടെ പ്രസ്താവന ഇങ്ങനെ.

കടല്‍ക്കൊലക്കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ തിരികെവരില്ലെന്ന ഇറ്റലിയുടെ നിലപാടിനോടു  കേരളത്തിനു  പ്രതിഷേധം ഉണ്ട്.  നാവികരെ ഇന്ത്യയിലെത്തിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണം. ഇക്കാര്യത്തില്‍ കേരളത്തിന് ഉറച്ച നിലപാടാണ് ഉള്ളത്.  ഇറ്റലിയുടെ തീരുമാനം സംസ്ഥാനത്തിന് അംഗീകരിക്കാനാവില്ല.  സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് ആശങ്കയുണ്ട്. നാവികരെ തിരിച്ചെത്തിക്കാമെന്ന് ഇറ്റാലിയന്‍ കോണ്‍സുലേറ്റ് ജനറലിന്റെ ഉറപ്പ് പാലിച്ചാണ് സുപ്രീം കോടതി നാട്ടില്‍ പോകാന്‍ അനുമതി നല്‍കിയത്. ഇത് മാനിച്ച് നാവികാര്‍ തിരിച്ചെത്തി ഇന്ത്യന്‍ ശിക്ഷാനിയമം അനുസരിച്ചുള്ള വിചാരണ നേരിടണം. അല്ലെങ്കില്‍ ഇരുരാജ്യങ്ങളും തമ്മില്‍ എന്ത് നയതന്ത്ര ബന്ധമാണുള്ളത്. നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍ വീഴാതിരിക്കാന്‍ മാര്‍ച്ച് 22നകം നാവികര്‍ തിരിച്ചെത്തുമെന്നു  പ്രതീക്ഷിക്കുന്നു. 

മന്‍ മോഹന്‍ സിംഗിന്റെ  പ്രസ്താവന ഇങ്ങനെ.

കടല്‍ക്കൊലക്കേസില്‍ പ്രതികളായ നാവികരെ ഇന്ത്യയില്‍ തിരിച്ചെത്തിച്ചില്ലെങ്കില്‍ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരും. പരമാധികാര രാജ്യമെന്ന നിലയില്‍ ഇറ്റലി നല്‍കിയ ഉറപ്പ് കണക്കിലെടുത്താണ് നാവികര്‍ക്ക് നാട്ടിലേക്ക് പോകാന്‍ സുപ്രീം കോടതി അനുമതി നല്‍കിയത്. പരമാധികാര രാജ്യമായ ഇറ്റലി നല്‍കിയ ഉറപ്പ് പാലിക്കാന്‍ അവര്‍ക്ക് ബാധ്യതയുണ്ട്. ഇറ്റാലിയന്‍ സര്‍ക്കാരിന്റെ നടപടി അസ്വീകാര്യമാണെന്ന് സര്‍ക്കാര്‍ ഇതിനകം അറിയിച്ചുകഴിഞ്ഞു. നയതന്ത്ര ബന്ധത്തിലെ എല്ലാ മര്യാദകളും ലംഘിക്കുന്നതാണ് ഇറ്റലിയുടെ നടപടി. ഇപ്പോള്‍ ഇറ്റലി എടുത്തിരിക്കുന്ന നിലപാട് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളാക്കും.എല്ലാ കക്ഷികളും ഒറ്റക്കെട്ടായി വിഷയത്തില്‍ ഇടപെടണം. 

 ഇറ്റാലിയന്‍ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ നാവികരെ വിട്ടയക്കാന്‍ അവര്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍   ഹരീഷ് സാല്‍വേയുടെ പ്രസ്താവന.

 നാവികരുടെ  വക്കാലത്ത് ഒഴിയുന്നു. ഇറ്റാലിയന്‍ സര്‍ക്കാരിന്റെ നടപടി എന്നെ ഞെട്ടിച്ചുകളഞ്ഞു.  കോടതിയില്‍ നല്‍കിയ ഉറപ്പില്‍ നിന്ന് ഇറ്റലി പിന്നോക്കം പോയത് അംഗീകരിക്കാനാവില്ല.  ഇറ്റലി കാട്ടിയത് വിശ്വാസവഞ്ചനയാണ്. വക്കാലത്ത് ഒഴിഞ്ഞ കാര്യം ഇറ്റാലിയന്‍ പ്രതിനിധികളെ അറിയിച്ചു. 

ഈ നാവികര്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കാനാണോ, അതോ ശിക്ഷയില്‍ നിന്നു രക്ഷപ്പെടുത്താനാണോ ഈ   വക്കീല്‍ വാദിച്ചതെന്ന് ഏതായാലും തലയില്‍ ആള്‍ത്താമസമുള്ള ആര്‍ക്കും സംശയമുണ്ടാകില്ല.

ഇറ്റാലിയന്‍ നാവികരെ തിരികെ കൊണ്ടു വരാന്‍ നിയമപരമായി  ഇന്ത്യക്ക്‌  കഴിയില്ല. നയതന്ത്ര തലത്തില്‍ സമ്മര്‍ദ്ദം ചെലുത്തി നാവികരെ ഇന്ത്യയിലെത്തിക്കാന്‍ ശ്രമിക്കാം. പക്ഷെ വിജയിക്കാനുള്ള സാധ്യത വളരെ വിരളമാണ്. മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ടത്‌ അന്താരാഷ്‌ട്ര അതിര്‍ത്തിയിലാണെന്നും, അതിനാല്‍  ഇന്ത്യക്കു തങ്ങളുടെ നാവികരെ വിചാരണ നടത്താന്‍ അവകാശമില്ലെന്നുമുള്ള  നിലപാടാണ്‌ തുടക്കം മുതല്‍ ഇറ്റലി സ്വീകരിച്ചിരുന്നത്‌.,.   ഇറ്റലിയുടെ ഈ നിലപാട്‌ ആദ്യമേ തള്ളിക്കളഞ്ഞ  സുപ്രീംകോടതി,  ഇപ്പോള്‍  വിചിത്രമായ വാദങ്ങള്‍ അംഗീകരിച്ച് നാവികര്‍ക്ക് വോട്ടു ചെയ്യാന്‍ മാത്രമായി ഇറ്റലിയിലേക്ക് പോകാന്‍ അനുമതികൊടുത്തു.  പോസ്റ്റല്‍ വോട്ടു ചെയ്തു കൂടേ എന്നു ചോദിക്കാനുള്ള വകതിരിവ്, പരമോന്നത നീതി പീഠത്തിലിരിക്കുന്ന ഒരു ജഡ്ജിക്കും ഉണ്ടായില്ല. ഇതിലും നിസാര കുറ്റങ്ങള്‍ക്ക് ജാമ്യം നിഷേധിക്കപ്പെട്ട് അനേകായിരങ്ങള്‍ ഇന്‍ഡ്യന്‍ ജയിലുകളില്‍ കിടക്കുന്നുണ്ട്. അവര്‍ക്കും ക്രിസ്തുമസും, ദീപാവലിയും , റംസാനും. ഇലക്ഷനും ഒക്കെ ഉണ്ട്. പക്ഷെ അവരുടെ കാര്യം ആലോചിക്കാന്‍ ഒരു സര്‍ക്കാരിനു ജഡ്ജിക്കും  സമയമില്ല.  അറിവില്ലായ്മ കൊണ്ട് സമുദ്രാതിര്‍ത്തി ലംഘിച്ചു എന്ന കുറ്റം ചുമത്തി അനേകം ഇന്‍ഡ്യക്കാരെ  ശ്രീലങ്കയിലും, ബംഗ്ളദേശിലും. പാകിസ്ഥാനിലും, ഇറാനിലും തടവില്‍ വച്ചിട്ടുണ്ട്. അവരുടെ കാര്യം  ഇന്‍ഡ്യന്‍ സര്‍ക്കാരോ, വിദേശ കാര്യ മന്ത്രിയോ, പ്രവാസ കാര്യമന്ത്രിയോ  ഒരിക്കലും ചിന്തിക്കുന്നില്ല. ഇറ്റാലിയന്‍ നാവികരുടെ കാര്യത്തില്‍ ഇറ്റാലിയന്‍ സര്‍ക്കാര്‍ മെഷിനറി മുഴിവന്‍ ഇടപെട്ടു. ഉണര്‍ന്നു പ്രവര്‍ത്തിച്ചു. ഇറ്റാലിയന്‍ അംബാസഡര്‍ കുത്തിയിരുപ്പു സത്യഗ്രഹം വരെ നടത്തി.  നാവികരെ ഏതു വിധത്തിലും രാജ്യത്തു തിരികെ എത്തിക്കാന്‍ ഇറ്റലി തീരുമാനിച്ചിരുന്നു. അതിലവര്‍ വിജയിച്ചു.  ഇറ്റാലിയന്‍ സര്‍ക്കാര്‍  അവരുടേതായ മാര്‍ഗത്തിലൂടെ തങ്ങളുടെ പൗരന്മാരെ സ്വന്തം രാജ്യത്ത്‌ എത്തിച്ചു. 

ഇന്ത്യന്‍ നിയമ വ്യവസ്ഥയെ ഇറ്റലി പൂര്‍ണമായി നാണം കെടുത്തിയിരിക്കുകയാണ്‌,. ഇന്‍ഡ്യന്‍ സര്‍ക്കാര്‍ തന്നെ പലപ്പോഴും  നാണം കെടുത്തുമ്പോള്‍ ഇറ്റലിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.  ഇന്ത്യയില്‍ വിചാരണത്തടവുകാര്‍ക്കു വോട്ട്‌ ചെയ്യാന്‍ അധികാരമില്ലാതിരിക്കെ, ഇന്ത്യന്‍ നിയമം അനുസരിച്ചു വിചാരണ നേരിടുന്ന ഇറ്റാലിയന്‍ നാവികര്‍ക്കു വോട്ട്‌ ചെയ്യാനായി നാട്ടില്‍ പോകാന്‍ കോടതി അനുവാദം കൊടുത്തു. കോടതിക്ക് തന്നെ ഇന്‍ഡ്യന്‍ നിയമവ്യവസ്ഥയെ നാണം കെടുത്താന്‍ ബുദ്ധിമുട്ടില്ല. പിന്നെ ഇറ്റലി നാണം കെടുത്തുന്നത് സഹിക്കയേ  നിര്‍വാഹമുള്ളു. .ഇറ്റലിയുടെ നിലപാട്‌ അസ്വീകാര്യമെന്നു പറഞ്ഞ പ്രധാനമന്ത്രി മണിക്കൂറുകള്‍ക്കുള്ളില്‍ നിലപാടു മാറ്റി. ഫ്രഞ്ച്‌ ചാരക്കേസിലെ പ്രതികളും, ഭോപ്പാല്‍ വാതകദുരന്തം ഉണ്ടാക്കിയ യൂണിയന്‍ കാര്‍ബൈഡ്‌ മേധാവിയും, ആയുധ ദല്ലാള്‍ ക്വട്ടറോക്കിയുമൊക്കെ ഇതേരീതിയില്‍ നിയമനടപടികളെ പരിഹസിച്ച് ഇന്‍ഡ്യയില്‍ നിന്നും സര്‍ക്കാരിന്റെയും കോടതിയുടെയും അനുമതിയോടെ  രാജ്യം  വിട്ടവരാണ്. ഇതില്‍ നിന്നും ആരും ഒന്നും പഠിച്ചിട്ടില്ല എന്നതിന്റെ തെളിവാണിപ്പോഴത്തെ സംഭവവും.  

ഇപ്പോള്‍ സിംഗും ചാണ്ടിയും  ഇന്‍ഡ്യക്കാരെ പറ്റിക്കാന്‍ വേണ്ടി  പലതും വിളിച്ചു പറയുന്നു. ഈ നാവികരെ രക്ഷപ്പെടുത്തന്‍  വേണ്ടി ഇവര്‍ എല്ലാ കളികളും കളിച്ചു.  ഇപ്പോള്‍ വെറുതെ അഭിനയിക്കുന്നു. ഇന്‍ഡ്യക്കാരുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടി. 


Sunday 10 March 2013

അറം പറ്റുന്ന വാക്കുകള്‍ 




അറം പറ്റുക എന്നത് മലയാള ഭാഷയിലെ ഒരു പ്രയോഗമാണ്. ചിലര്‍ മറ്റുള്ളവരേപ്പറ്റി പറയുന്ന കാര്യങ്ങള്‍, സ്വന്തം കാര്യത്തില്‍ സത്യമായി വരുമ്പോള്‍ അതുപയോഗിക്കാറുണ്ട്. അടുത്ത നാളില്‍ അതുപോലെ ഒരു അറം പറ്റല്‍ ഉണ്ടായി. കേരള സിനിമാ വകുപ്പു മന്ത്രി ഗണേശനാണതിലെ കഥാപാത്രം.

ബാലകൃഷ്ണപിള്ളക്കെതിരായി ഉണ്ടായിരുന്ന അഴിമതി കേസില്‍, സുപ്രീം കോടതി അദ്ദേഹത്തെ  തടവുശിക്ഷക്കു വിധിച്ചു. വി എസ് നീണ്ട  20 വര്‍ഷങ്ങള്‍  നടത്തിയ നിയമയുദ്ധത്തിനൊടുവിലായിരുന്നു ആ ശിക്ഷ ലഭിച്ചതും. അതിന്റെ ദേഷ്യം ഗണേശനും അച്ഛനും വി എസിനോടുണ്ട്. ഈ പശ്ചാത്തലത്തിലാണ്, പിള്ളയുടെ ഉടമസ്ഥതയിലുള്ള  സ്കൂളിലെ ഒരധ്യാപകന്‍ ആക്രമിക്കപ്പെട്ടത്. അതിനേക്കുറിച്ച് നടന്ന വിശദീകരണ യോഗത്തില്‍ ഗണേശന്‍ സഭ്യതക്ക് നിരക്കാത്ത ചില പരാമര്‍ശങ്ങള്‍ വി എസിനേക്കുറിച്ച് നടത്തി.  ഗണേശന്‍ അന്നുപറഞ്ഞത് ഇതായിരുന്നു.








ഗണേശന്റെ വാക്കുകള്‍ 


>>>>>അച്യുതാനന്ദന്‍ നിയമസഭയില്‍ പറഞ്ഞത് ഏതാണ്ടൊരു സാധനം കൊണ്ട്  എന്തൊക്കെയോ ചെയ്തു. ചെയ്തു കഴിഞ്ഞപ്പോള്‍ ചില സാധങ്ങള്‍ക്കൊന്നുമിപ്പോള്‍  ഉപയോഗമില്ല. ഇനി അതിനൊന്നിനും കൊള്ളത്തില്ല  എന്നൊക്കെയാ പറയുന്നേ. അച്യുതാനന്ദന്റെ രോഗം ​ഒരു ഞെരമ്പു രോഗമാണ്. കാരണം അതിനു കാമഭ്രാന്തെന്നു പറയും. അതൊരു പ്രായം കഴിഞ്ഞാല്‍ പറ്റാത്ത കാര്യങ്ങളെ ഓര്‍ത്ത് ഒരു വിഷമമുണ്ട്. പിന്നെ അതിനേക്കുറിച്ച് മാത്രമായിരിക്കും സംസാരം.<<<<< 

ഒരു  വിടന്റെ അംഗവിക്ഷേപങ്ങളോടെയും, ആഭാസ ചിരിയോടെയും,  90 വയസായ ഒരു വയോധികനേപ്പറ്റി ആണു ഗണേശന്‍ ഇത് പറഞ്ഞത്. ചുറ്റും നില്‍ക്കുന്ന വൈതാളികവൃന്ദത്തിന്റെ കയ്യടി നേടി,  ഇതൊക്കെ പറഞ്ഞത്  അദ്ദേഹം കേരളത്തിലെ  ഒരു മന്ത്രി എന്ന സ്ഥാനത്തിരുന്നുകൊണ്ടായിരുന്നു.  അന്നത് പറഞ്ഞപ്പോള്‍ പ്രോത്സാഹിപ്പിച്ച കൂട്ടത്തില്‍ വേദിയില്‍ തന്നെ പി സി ജോര്‍ജുമുണ്ടായിരുന്നു. ആരേക്കുറിച്ചും എന്തും പറയാന്‍  കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അനുവാദം കൊടുത്തിരിക്കുന്ന സര്‍ക്കാര്‍ ചീപ്പ് വിപ്പെന്ന ജോര്‍ജ്ജ്. 

ഈ സംഭവം കേരള രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളില്‍  വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ടു. 

ഈ പി സി ജോര്‍ജ്ജ് ആരാണെന്ന് താഴെ ഉള്ള വീഡിയോ ക്ളിപ്പില്‍ നിന്നും മനസിലാകും.



ഗണേശന്‍ അന്നു പറഞ്ഞത് അക്ഷരം പ്രതി അദ്ദേഹത്തിന്റെ കാര്യത്തില്‍ നടന്നിരിക്കുന്നു. അറം പറ്റിയതുപോലെ. ഞെരമ്പു രോഗവും കാമഭ്രാന്തും ഗണേശനാണെന്ന് ഇപ്പോള്‍ കേരളം അറിയുന്നു. അച്യുതാനന്ദന്, ഉപയോഗശൂന്യമായി പോയി എന്നും,  ഒരു പ്രായം കഴിഞ്ഞാല്‍ പറ്റാത്ത കാര്യങ്ങളെ ഓര്‍ത്ത് ഒരു വിഷമിക്കും എന്ന്  ഗണേശന്‍ കളിയാക്കിയ അതേ സാധനം ആണിപ്പോള്‍ ഗണേശനെ കുടുക്കിയിരിക്കുന്നത്.അന്ന് ഗണേശനെ വേദിയിലിരുന്ന് കയ്യടിച്ച് പ്രോത്സാഹിപ്പിച്ച അതേ പി സി ജോര്‍ജ്ജാണ്, ഈ കാമഭ്രാന്തിന്റെ കഥ കേരളീയരോട് പറഞ്ഞതെന്നതിനെ  കാവ്യനീതി എന്നു വിശേഷിപ്പിക്കാം.

അല്‍പ്പം പഴയ കാല ചരിത്രം.  മറ്റൊരു പെണ്‍വിഷയവുമായി ബന്ധപ്പെട്ട് ഗണേശന്റെ  വന്‍  വിലയുള്ള ഒരു റാഡോ വാച്ച് പതിനേഴ് വര്‍ഷമായി കൊയിലാണ്ടി കോടതിയില്‍  സൂക്ഷിച്ചിരിക്കുന്നുണ്ട്. 1996 ല്‍ കൊയിലാണ്ടി മുനിസിപ്പല്‍  കൗണ്‍സിലര്‍  നിര്‍മ്മലയേയും കുടുംബത്തേയും ശല്യം ചെയ്ത കേസില് പോലീസ് തൊണ്ടി മുതലായി ഹാജരാക്കിയതാണാ വാച്ച്.  അന്നു കേസ് കോടതിക്കു പുറത്ത് ഒത്തുതീര്‍ത്തെങ്കിലും വാച്ച് തിരിച്ചുവാങ്ങാ,  ഗണേശന്‍ ഇതു വരെ പോയിട്ടില്ല.   തുടര്‍ന്ന്  വാച്ച് കോടതി ലേലത്തിനു വച്ചു. .
നിര്മ്മലയും കുടുംബാംഗങ്ങളും ഗുരുവായൂര് ദര്ശനം കഴിഞ്ഞ് ജീപ്പില് മടങ്ങുമ്പോള് ഗണേശനും കൂട്ടുകാരും   ഗുരുവായൂര്‍  മുതല്‍  കൊയിലാണ്ടിയിലെ വീട് വരെ കാറില്‍  പിന്തുടര്ന്നു ശല്യപ്പെടുത്തിയെന്നായിരുന്നു കേസ്. മൂകാംബികയിലേക്ക് ദര്ശനത്തിനു പോകുകയായിരുന്നു, രണ്ടാം നിര ചലച്ചിത്ര നടനായിരുന്ന ഗണേശനും  സുഹൃത്തുക്കളും. കൊയിലാണ്ടിയിലെ  കൗണ്‍സിലറുടെ വീടു വരെ ഗണേശന്‍ അവരെ പിന്തുടര്‍ന്നു ശല്യം ചെയ്തു.  കൗണ്‍സിലര്‍  ബഹളം വച്ചപ്പോള്‍  ഓടിക്കൂടിയവര്‍  ഗണേഷിനെയും സുഹൃത്തുക്കളയും കൈക്കാര്യം ചെയ്തു. അപ്പോഴാണ് വാച്ച് തെറിച്ചു പോയത്. കൊയിലാണ്ടി പോലീസ് കേസെടുത്ത ശേഷം ഗണേശനെയും സുഹുത്തുക്കളെയും  ജാമ്യത്തില്‍ വിട്ടു. കേസ് കൊയിലാണ്ടി കോടതി പരിഗണിച്ചപ്പോള്‍  ഗണേശന്‍  ഹാജരായില്ല. നിര്‍മ്മലയോട് ഗണേശന്‍ കോടതിക്കു പുറത്തു വച്ച് മാപ്പുപറഞ്ഞായിരുന്ന് കേസ് ഒത്തുതീര്‍പ്പാക്കിയത്.  വാച്ച് െകെപ്പറ്റണമെന്നാവശ്യപ്പെട്ട് പല തവണ കോടതി നോട്ടീസ് അയച്ചു. പക്ഷെ  ഗണേശന്‍ വാച്ച് സ്വീകരിക്കാന്‍  എത്തിയില്ല.

സ്ത്രീവിഷയത്തിലുള്ള ഗണേശന്റെ താല്‍പ്പര്യം പരസ്യമായ ഒരു രഹസ്യമാണ്. ഇതു സംബന്ധിച്ചാണ്, അദ്ദേഹം ​വിവാഹമോചനത്തിന്റെ വക്കു വരെ എത്തിയതും, പിന്നെ മക്കളുടെ ഭാവിയെക്കരുതി  രമ്യതയില്‍ എത്തിച്ചതും.

ഇതുപോലെ അതി മഹനീയ പാരമ്പര്യമുള്ള ഗണേശനാണ്, വി എസിനെ അധിക്ഷേപിച്ചതും,  ഇപ്പോള്‍ മറ്റൊരു പെണ്ണുകേസില്‍ അകപ്പെട്ടിരിക്കുന്നതും. വിദേശത്തു ജോലിയുള്ള ഒരാളുടെ ഭാര്യയുമായി അവിഹിത  ബന്ധമുണ്ടെന്ന് കണ്ടു പിടിച്ചത്, ഗണേശന്റെ ഭാര്യ യാമിനിss="separator" style="clear: ്നെയാണ്. അവര്‍ അത് ആ സ്ത്രീയുടെ  ഭര്‍ത്താവിനെ അറിയിച്ചു. അദ്ദേഹം നാട്ടില്‍ വന്ന് ഗണേശന്റെ ഔദ്യോഗിക വസതിയില്‍ കയറി തന്നെ ഗണേശനെ വേണ്ട വിധം കൈകാര്യം ചെയ്തു. സംഭവം പുറത്തു പറഞ്ഞത്, എന്തും പറയാന്‍ അനുവാദമുള്ള പി സി ജോര്‍ജ്ജും.

യാമിനി പറയുന്നു ഗണേശന്‍ അവരെ മര്‍ദ്ദിച്ചുവെന്ന്. ഗണേശന്‍ പറയുന്നു, യാമിനി അദ്ദേഹത്തെ മര്‍ദ്ദിച്ചു എന്ന്. ജോര്‍ജ്ജ് പറയുന്നു ഒരു വിദേശ മലയാളി മന്ത്രി മന്ദിരത്തില്‍ കയറി ചെന്ന് മന്ത്രിയായ ഗണേശനെ മര്‍ദ്ദിച്ചു എന്ന്. 

ഏതായാലും ഗണേശനു മര്‍ദ്ദനമേറ്റു. തന്നെ മര്‍ദ്ദിച്ചതു കാമുകിയുടെ ഭര്‍ത്താവല്ലെന്നും, ഭാര്യ  യാമിനി തങ്കച്ചിയാണെന്നും ഗണേശന്‍ പറയുന്നു. 
മര്‍ദ്ദനമേറ്റു രക്തമൂറുന്ന മുറിവുമായി നില്‍ക്കുന്ന മൊബൈല്‍  ചിത്രങ്ങളും ഗണേശന്‍  മറ്റുള്ളവരെ കാണിച്ചു. യാമിനി തന്നെ കയ്യേറ്റം ചെയ്തപ്പോള്‍  മുറിവേറ്റു. തുടര്ന്നു ചികിത്സക്കു പോയി എന്നൊക്കെ  ആണദ്ദേഹം പറയുന്നത്‌. 

മന്ത്രിക്ക് മര്‍ദ്ദനമേറ്റതുകൊണ്ട് ചില ഗുണങ്ങളുണ്ടായി. കഴിഞ്ഞ ഒന്നര വര്‍ഷമായി ഗണേശന്‍ പറഞ്ഞു നടന്നിരുന്നത്, തന്നെ ജയിപ്പിച്ചത് പാര്‍ട്ടിയല്ല. പത്തനാപുരത്തെ ജനങ്ങളാണ്, മന്ത്രി ആക്കിയത് പാര്‍ട്ടിയല്ല, ഉമ്മന്‍ ചാണ്ടിയാണ്,, എന്നൊക്കെ ആയിരുന്നു. തല്ലുകിട്ടി കഴിഞ്ഞിട്ടും പറഞ്ഞത്, ബാലകൃഷ്ണപിള്ളയുമായി അച്ഛന്‍ മകന്‍ ബന്ധമില്ല എന്നായിരുന്നു. പെണ്ണുകേസില്‍ അകപ്പെട്ട് രാജിവക്കേണ്ടി വന്നാല്‍ അത് നാണക്കേടാകുമെന്നൊക്കെ പിന്നീടാണു ബോധ്യമായത്. അതുകൊണ്ട് രക്ഷിക്കണമെന്നപേക്ഷിക്കാന്‍, അച്ഛനെ പോയി കണ്ടു.  . വിവാഹേതരബന്ധം സംബന്ധിച്ച് തനിക്കെതിരേയുള്ള ഭാര്യയുടെ പരാതി പിന്‍വലിപ്പിക്കാന്‍  ഗണേശന്‍ ബാലകൃഷ്ണപിള്ളയുടെ സഹായം തേടി. തനിക്കെതിരേ പരാതി നല്‍കുന്നതില്‍  നിന്നും യാമിനിയെ പിന്തിരിപ്പിക്കണമെന്ന് ഗണേശന്‍  ആവശ്യപ്പെട്ടു. അതിനു പകരം പാര്‍ട്ടി പറയുമ്പോലെ പ്രവര്‍ത്തിക്കാം എന്നാണു നല്‍കിയ ഉറപ്പും. പക്ഷെ  ഇതു സംബന്ധിച്ച്  ബാലകൃഷ്ണപിള്ള എന്തു ചെയ്യും എന്നറിയില്ല. 

യാമിനിയില്‍  നിന്നു രേഖാമൂലം പരാതി ലഭിച്ചിട്ടില്ല എന്നാണ്, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറയുന്നത്. പക്ഷെ അത് ശരിയല്ല എന്നാണ്, ജോര്‍ജ്ജും പിള്ളയും പറയുന്നത്.  

ഇതിലെ വിചിത്രമായ സംഗതി പരസ്ത്രീ ബന്ധത്തിന്റെ പേരില്‍ നാണം കെട്ടു നില്‍ക്കുന്ന ഗണേശന്റെ പിന്നില്‍ ചലച്ചിത്രരംഗത്തെ പ്രമുഖര്‍  ഒറ്റക്കെട്ടായി നിലയുറപ്പി ച്ചതാണ്.   യാമിനി തന്നെ മര്‍ദ്ദിച്ചതായി സിനിമാരംഗത്തെ മുതിര്‍ന്ന സഹപ്രവര്‍ത്തകരോടു ഗണേശന്‍  വിശദീകരിച്ചതിനേത്തുടര്‍ന്ന് മലയാള സിനിമയിലെ പലരും ഗണേശനു  പിന്തുണ പ്രഖ്യാപിച്ചു രംഗത്തിറങ്ങി.മുഖ്യമന്ത്രി, കെപിസിസി പ്രസിഡന്റ്, യുഡിഎഫ് കണ്‍വീനര്‍,   ഘടകകക്ഷി നേതാക്കള്‍  തുടങ്ങിയവരെ ഫോണില്‍  വിളിച്ചാണ് ഇവര്‍  ഗണേശനു വേണ്ടി വാദിച്ചത്.   യുഡിഎഫ് യോഗം നടക്കുമ്പോള്‍  പുറത്തു ഗണേശന് ഐക്യദാര്ഢ്യം പ്രഖ്യാപിച്ചു സീരിയല് താരങ്ങളുടെ പ്രകടനം വരെ നടന്നു.  

സംസ്ഥാനത്താകെ  കൊച്ചുകുഞ്ഞുങ്ങള്‍ വരെ ലൈംഗികമായി  പീഢിപ്പിക്കപ്പെടുമ്പോള്‍ മന്ത്രിമന്ദിരത്തില്‍ നടന്ന ലൈംഗികാപവാദം സര്‍ക്കാര്‍  ചീഫ് വിപ്പാണ്, പരസ്യമാക്കിയത്..  തനിക്ക് ഭര്‍ത്താവില്‍ നിന്ന് മര്‍ദ്ദനമേറ്റെന്ന ഒരു സ്ത്രീയുടെ പരാതി കിട്ടിയെങ്കിലും അത് രേഖാമൂലമുള്ളതല്ലെന്ന ന്യായം കണ്ടെത്തി അതിനെ  വെറും കുടുംബവഴക്കിലേക്ക് ഉമ്മന്‍ ചാണ്ടി ഒതുക്കുന്നു .  ഏതുവിധേനയും അധികാരം നിലനിര്‍ത്തുക എന്നതു  മാത്രമാണ്‌  ഉമ്മന്‍ ചാണ്ടിയുടെ ലക്ഷ്യം

ഭാര്യാമര്‍ദ്ദനവും സദാചാരപ്രശ്നവും നേരിടുന്ന ഗണേശനെ ഉമ്മന്‍ ചാണ്ടി  സംരക്ഷിക്കുന്നു.  2005 ല്‍ കുഞ്ഞാലിക്കുട്ടിയുടെ മന്ത്രിസ്ഥാനം സംരക്ഷിക്കാന്‍  പരിശ്രമിച്ച് അവസാനം കുഞ്ഞാലിക്കുട്ടിയെ കൈയൊഴിയേണ്ട ഗതികേടുണ്ടാകുകയും ചെയ്തതാണ്. ചരിത്രം മറ്റൊരുതരത്തില് ഇപ്പോള്‍ ആവര്‍ത്തിക്കുന്നു.  ഗണേശന്റെ ഭാര്യ  യാമിനി തങ്കച്ചി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ എത്തി മുഖ്യമന്ത്രിയോട്  പരാതി പറഞ്ഞു. എഴുതി തയ്യാറാക്കിയ പരാതി യാമിനി നല്കിയത് ഉമ്മന്ചാണ്ടി വായിച്ചശേഷം , പരാതിയില് നടപടിയെടുക്കാം എന്ന് കൗശലപൂര്‍വം പറഞ്ഞ് തിരിച്ചുകൊടുത്തു. എന്നിട്ട് ഗണേശന് എതിരെ രേഖാമൂലം പരാതി ഇല്ലെന്ന് ഒരു മുഖ്യമന്ത്രി കളവുപറയുന്നു. ഇത് കേരളത്തിന് അപമാനമാണ്. മന്ത്രിവസതിയില്‍  കാമുകിയുടെ ഭര്‍ത്താവിന്റെ തല്ലുകൊള്ളുകയും,  ഭാര്യയെ തല്ലുകയുംചെയ്ത ഗണേശനെ മന്ത്രിസഭയില്‍  നിലനിര്‍ത്താന്‍ ഉമ്മന്‍ ചാണ്ടി ഏത് നാറിയ കളിയും കളിക്കും.  തന്നെ തല്ലി പരിക്കേല്പ്പിച്ചെന്ന് യാമിനി തങ്കച്ചി  വാക്കാല്‍  അറിയിച്ചാല്‍   പോലും,  ഗാര്‍ഹികപീഡന നിയമപ്രകാരം ഗണേശിനെതിരെ കേസ് എടുക്കാം. ജാമ്യം പോലും കിട്ടുകയുമില്ല. ഇതു വഴി മുഖ്യമന്ത്രിയും കുറ്റകൃത്യത്തിനു കൂട്ടു നില്‍ക്കുകയാണ്.  ഈ വിഷയം കുടുംബപ്രശ്നമാക്കി ചുരുക്കാനുള്ള നീക്കത്തിലൂടെ ഉമ്മന്‍ ചാണ്ടിയുടെ പ്രതിഛായ കൂടുതല്‍   തകരുകയാണ്. 

പി ജെ കുര്യന്റെ വിഷയത്തില്‍ ഒരു ചോദ്യം കേട്ടപ്പോള്‍ അഭിമുഖത്തില്‍ നിന്നും ക്ഷുഭിതനായി ഇറങ്ങിപ്പോയ ഉമ്മന്‍ ചണ്ടിക്ക് കൂടുതല്‍ പ്രതിഛായയൊന്നും അവശേഷിച്ചിട്ടില്ല എന്നത് മറ്റൊരു സത്യം.



ഇതിനു മുമ്പ്  മറ്റൊരു അഭിമുഖത്തില്‍ നിന്നും ഉമ്മന്‍ ചാണ്ടി ക്ഷുഭിതനായി ഇറങ്ങിപ്പോയിട്ടുണ്ട്. 



അധികാരത്തിനപ്പുറം സദാചാരവും അഭിമാനവുമൊന്നും ഉമ്മന്‍ ചാണ്ടിക്ക് പ്രശ്നമല്ല. മന്ത്രിപദവിയുള്ള ചീഫ് വിപ്പ് മന്ത്രിക്കെതിരെ ഉയര്ത്തിയ ലൈംഗികാരോപണം ചര്ച്ചക്കെടുക്കുകപോലും ചെയ്യാതെ, കക്ഷിനേതാക്കളുടെ യോഗത്തില്‍  കാര്യങ്ങള്‍  പറഞ്ഞൊതുക്കി എല്ലാം മുഖ്യമന്ത്രിയെ ഏല്‍പ്പിച്ചു. ഇവിടെ ഉയരുന്ന ചോദ്യങ്ങള്‍ നിരവധിയാണ്. 

മന്ത്രി തന്നെ പീഢിപ്പിക്കുന്നു എന്നും പറഞ്ഞ്,  പത്നി  പരാതി നല്‍കി.  മന്ത്രിക്കെതിരെ കേസെടുക്കുമോ ? മന്ത്രിയെ തല്ലിയ ആള്‍ക്കെതിരെ കേസെടുക്കുമോ?  മന്ത്രിയെ പരസ്യമായി അപമാനിക്കുന്ന ജോര്‍ജ്ജിനെതിരെ നടപടി എടുക്കുമോ? ഈ ചോദ്യങ്ങള്‍ക്കൊന്നുന്നും ഉത്തരമില്ല. ജോര്‍ജ്ജ് പറഞ്ഞതുപോലെ ഒരു സംഭവമില്ലെന്ന് മന്ത്രി പറയുന്നു. പക്ഷെ  പറഞ്ഞതില് ഉറച്ചുനില്ക്കുന്നു എന്ന് ജോര്‍ജ്ജ് പറയുന്നു. രണ്ടും ശരിയെന്ന് മുഖ്യമന്ത്രി. ആര്‍ക്കും എന്തും പറയാന്‍ അവകാശമുണ്ടെന്നാണല്ലോ യു ഡി എഫിന്റെ അടിസ്ഥാന തത്വം തന്നെ. അപ്പോള്‍  ഇവിടെ ചോദ്യത്തിനു പ്രസക്തിയില്ല. ഇതുപോലുള്ള നപുംസകങ്ങളെ സഹിക്കുകയല്ലാതെ. 

എം എല്‍ എ മാരെ ചാക്കിട്ടുപിടിക്കാനും പ്രതിയോഗികളെ നേരിടാനും വേണ്ടി  ഉമ്മന്‍  ചാണ്ടി അഴിച്ചുവിട്ടതാണ് ജോര്‍ജ്ജിനെ. കോടതികള്‍ക്കെതിരെ വരെ  ജോര്‍ജ്ജിനെ ആയുധമാക്കി. ഒടുവില്‍  ഭരണസംവിധാനത്തെയാകെ ജോര്‍ജ്ജ്  വെല്ലുവിളിച്ചു. ജോര്‍ജിനു മുന്നില്‍  ഉമ്മന്‍  ചാണ്ടിക്ക് പലപ്പോഴും കീഴടങ്ങേണ്ടി വന്നു. ഇവിടെ ഉമ്മന്‍ ചാണ്ടി കീഴടങ്ങുമോ, അതോ  ജോര്‍ജ്ജ് കീഴടങ്ങുമോ എന്ന് കാലം തെളിയിക്കും. 


മന്ത്രി രാജിവയ്ക്കാന്‍  തയ്യാറാണെന്നു പറയുമ്പോള്‍  പിന്നെ ഇവിടെ ആര്‍ക്കാണു പ്രശ്നമെന്ന് ഇപ്പോള്‍  ജോര്‍ജ്ജ് ചോദിക്കുന്നു. എല്ലാ തെളിവും കീശയിലുണ്ടെന്നും  അദ്ദേഹം പറയുന്നു. 

ഗണേശിനെ രാജി വയ്പ്പിക്കുക എന്നതാണു ജോര്‍ജ്ജിന്റെ ഉദ്ദേശ്യം. അതിനു വേണ്ടി തന്നെയാണിപ്പോള്‍ ഈ വിഷയം ഉയര്‍ത്തിക്കൊണ്ടു വന്നത്. 

ചെറുപ്പകാലത്തെ ചോരത്തിളപ്പില്‍ പലരും പല അപഥസഞ്ചാരങ്ങളും നടത്താറുണ്ട്. പക്ഷെ ഒരു സംസ്ഥാനം ഭരിക്കുന്ന മന്ത്രി എന്ന നിലയില്‍ ഉത്തരവാദപ്പെട്ട സ്ഥാനത്തൊക്കെ എത്തുമ്പോള്‍ കുറച്ചു കൂടെ സൂക്ഷിക്കേണ്ടിയിരുന്നു. കൌമാരപ്രായക്കാരനായ ഒരു മകനുണ്ട് ഗണേശന്. ആ സത്യമെങ്കിലും അദ്ദേഹം ഓര്‍ക്കേണ്ടതായിരുന്നു.

ഒരു പക്ഷെ ഇത് വരെ തള്ളിപ്പറഞ്ഞ അച്ഛനു മുന്നില്‍ കീഴടങ്ങി, പറഞ്ഞതൊക്കെ വിഴുങ്ങി ഗണേശന്‍ തടി രക്ഷിച്ചെടുത്തേക്കും. മടിയില്‍ കനമുണ്ടെങ്കില്‍ വഴിയില്‍ പേടിക്കണം. ജോര്‍ജ്ജുയര്‍ത്തിയ ആരോപണം കെട്ടിച്ചമച്ചതാണെങ്കില്‍  ജോര്‍ജ്ജിനെതിരെ നടപടി എടുപ്പിക്കുക. അതിനു സാധിക്കില്ലെങ്കില്‍ അന്തസായി മന്ത്രിസ്ഥാനവും എം എല്‍ എ സ്ഥാനവും രാജിവച്ച് തെരഞ്ഞെടുപ്പിനെ നേരിടുക. ജനത്തെ സത്യം ബോധ്യപ്പെടുത്തി ജയിച്ചു വരിക. അല്ലെങ്കില്‍ ഗണേശന്‍ എന്നും സംശയത്തിന്റെ നിഴലില്‍ നില്‍ക്കേണ്ടി വരും. കാരണം അദ്ദേഹത്തിന്റെ മുന്‍കാല ചരിത്രം ആരിലും സംശയമുണ്ടാക്കും.






Saturday 9 March 2013

സൂര്യകാന്തി

കേരളം അതിരൂക്ഷമായ പ്രതിസന്ധികളിലൂടെ ഇപ്പോള്‍ കടന്നു പൊയ്ക്കൊണ്ടിരിക്കുന്നു. അതിലേറ്റവും പ്രധാനം ഊര്‍ജ്ജ പ്രതിസന്ധിയാണ്. കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹനടപടികള്‍ ഏറ്റവും ദോഷകരമായി ബാധിക്കുന്നത് കേരളത്തെയാണ്. കേരളത്തിഞു യാതൊരു തരത്തിലും ഉപകാരപ്പെടാത്ത കുറച്ച് മന്ത്രിമാര്‍ കേന്ദ്രത്തിലുണ്ട്. അതുകൊണ്ട് കേന്ദ്ര സഹായം ലഭിക്കുക എന്നതൊക്കെ ഒരു സ്വപ്നം മാത്രാമായി അവശേഷിക്കും. കേരള പൊതു മേഖലാ സ്ഥാപനമായ കെ എസ് ആര്‍ റ്റി സി യെ അടച്ചു പൂട്ടും എന്ന നിശ്ചയത്തിലാണു പ്രധാന മന്ത്രി. പൊതു വിപണിയിലുള്ളതിനേക്കാള്‍ കൂടിയ വിലക്ക് ഡീസല്‍ വാങ്ങിക്കൊള്ളണമെന്നാണദ്ദേഹത്തിന്റെ തീട്ടൂരം. മുതലാളിത്ത രാജ്യങ്ങളില്‍ പോലും കമ്പോള വിലക്ക് ഉപഭോഗ സാധനങ്ങള്‍ വാങ്ങാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. പക്ഷെ കേരള സര്‍ക്കാരിനതു പറ്റില്ല. സര്‍ക്കാരിന്റെ സ്വത്തെല്ലാം വില്‍ക്കുക എന്നതാണദ്ദേഹത്തിന്റെ അവതാര ഉദ്ദേശ്യം തന്നെ. അപ്പോള്‍ പിന്നെ കോഹിനൂര്‍ രത്നം ബ്രിട്ടീഷുകാര്‍ നമുക്ക് തിരികെ തരണമെന്നു പറയുന്നതില്‍ കഴമ്പില്ല.

കേരളം പ്രശ്നം നേരിടുന്ന മറ്റൊരു രംഗം വൈദ്യുതിയാണ്.  ഇത്രനാളും കേരളം മഴയെ ആശ്രയിച്ചായിരുന്നു വൈദ്യുതി ഉത്പാദിപ്പിച്ചിരുന്നത്. മഴയില്ലെങ്കില്‍ വൈദ്യുതിയും ഇല്ല എന്നതാണിപ്പോഴത്തെ അവസ്ഥ.  മുല്ലപ്പെരിയാര്‍ ഇപ്പോള്‍ പൊട്ടും  എന്നും പറഞ്ഞ് ഇടുക്കി പദ്ധതിയിലെ വെള്ളം കുറെ ഒഴുക്കി കളഞ്ഞു. അങ്ങനെ കേരള സര്‍ക്കാര്‍ കേരളത്തെ ചതിച്ചു. ഈ വിഷയത്തില്‍ കേന്ദ്രം  പണ്ടേ കേരളത്തെ ചതിക്കുന്നുണ്ടായിരുന്നു. സുപ്രീം കോടതിയും ചതിച്ചു കൊണ്ടേ ഇരിക്കുന്നു. മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിന്റെ ഭാഗം വാദിക്കുമെന്ന വിശ്വാസത്തില്‍  നിയമിച്ച പ്രതിനിധി തമിഴനാടിന്റെ ഭാഗം വാദിച്ച് കേരളത്തെ ചതിച്ചു.  ഇപ്പോള്‍ മഴയും  ചതിച്ചു. 

 അപ്പോള്‍ പിന്നെ വൈദ്യുതിക്ക് വേണ്ടി കേരളം മറ്റ് സ്രോതസുകള്‍ തേടേണ്ടി വരുന്നു.  ഇത്രയും കാലം നമ്മള്‍ അവഗണിച്ച ഒരിക്കലും  അവസാനിക്കാത്ത വൈദ്യുതിയുടെ സ്രോതസാണ്, സൌരോര്‍ജ്ജം. സൌരോര്‍ജ്ജത്തേക്കുറിച്ച് പലരും വദിച്ചപ്പോഴൊക്കെ പിന്തിരിപ്പന്‍ ആശയക്കാര്‍ അതിനെ പുച്ഛിച്ചു തള്ളിയിട്ടേ ഉള്ളു. പക്ഷെ ലോകം മുഴുവന്‍ സൌര്‍ര്‍ജ്ജ വൈദ്യുതി ഉത്പാദനത്തിന്റെ പ്രാധാന്യം മനസിലാക്കുമ്പോഴും നമ്മള്‍ അലസരായി ഇരുന്നു. പക്ഷെ ഇപ്പോള്‍ അതിനെ പ്രാധാന്യത്തോടെ കാണാന്‍ തുടങ്ങിയിട്ടുണ്ട്.


മലയാള മനോരമ എന്ന പത്രത്തിന്റെ നയങ്ങളോടും നിലപാടുകളോടും യാതൊരു വിധ ആഭിമുഖ്യവുമില്ലാത്ത വ്യക്തിയാണു ഞാന്‍. പക്ഷെ അവര്‍ ഇപ്പോള്‍ എടുത്തിരിക്കുന്ന ഒരു നിലപാടില്‍  എനിക്കു സന്തോഷം തോന്നുന്നു. സൂര്യകാന്തി എന്ന പേരില്‍ അവര്‍ ഒരു ആശയക്കൂട്ടായ്മ രൂപീകരിച്ചിരിക്കുന്നു. കച്ചവടക്കാര്‍ മാത്രമായ മനോരമക്കാര്‍ ജനോപകാര പ്രദമായ ഒരു കാര്യത്തിനു വേണ്ടി മുന്നിറങ്ങുന്നത് ആദ്യമായിട്ടാണ്.

സൌരവൈദ്യുതി ബോധവല്‍ക്കരണത്തിനായി മനോരമ  'സൂര്യകാന്തി'  എന്ന പേരില്‍ ഒരു വെബ്സൈറ്റ്   തയ്യാറാക്കിയിട്ടുമുണ്ട്. 

കേരളത്തിന്റെ സൌരോര്‍ജ സാധ്യതകള്‍ വിലയിരുത്താന്‍ മലയാള മനോരമ സംഘടിപ്പിച്ച ആശയക്കൂട്ടായ്മയില്‍ പല നല്ല നിര്‍ദ്ദേശങ്ങളും ഉയര്‍ന്നു വന്നിട്ടുണ്ട്. അതില്‍ പങ്കെടുത്ത  ചില പ്രഗത്ഭരുടെ നിര്‍ദ്ദേശങ്ങള്‍ ഇവയാണ്.


. ഊര്‍ജ പ്രതിസന്ധിയും ഭാവിയില്‍ ഉണ്ടാകാന്‍ പോകുന്ന നിരക്കുവര്‍ധനയും കണക്കിലെടുത്ത്. ഓരോ വീടിന്റെയും മേല്‍ക്കൂരകള്‍ വൈദ്യുതി സ്രോതസ്സാണെന്നും ഭാവിയില്‍ വരുമാന മാര്‍ഗമാവുമെന്നും തിരിച്ചറിയണം. 

. കേരളത്തില്‍ സൌരോര്‍ജ പാനല്‍ വയ്ക്കാന്‍ കഴിയുന്ന 50 ലക്ഷം വീടുകളുണ്ട്. ഒരു വീട്ടില്‍ രണ്ടു കിലോവാട്ട് പാനല്‍ സ്ഥാപിച്ചാല്‍ 10,000 മെഗാവാട്ട് ആണു ശേഷിയെങ്കിലും 6000 മെഗാവാട്ട് ഉറപ്പാക്കാം. മറ്റു കെട്ടിടങ്ങളില്‍ നിന്നു ചുരുങ്ങിയത് 4000 മെഗാവാട്ടും ഇങ്ങനെ ഉല്‍പാദിപ്പിക്കാനാകും. 

. സൌരോര്‍ജ വൈദ്യുതി രംഗത്തു വന്‍ തൊഴില്‍സാധ്യതകളും വ്യാവസായിക സാധ്യതകളും. കുടുംബശ്രീ പോലുള്ള സംഘങ്ങള്‍ക്കും ഇതു പ്രയോജനപ്പെടുത്താം. 

. വൈദ്യുതി ബോര്‍ഡിലെ എന്‍ജിനീയര്‍മാരെ മുതല്‍ കരാറുകാരെ വരെ സൌരോര്‍ജത്തിന്റെ ആവശ്യകതയെക്കുറിച്ചു ബോധവാന്മാരാക്കണം. 

. കേരളത്തിലെ ഓരോ വീട്ടിലും സൌരോര്‍ജ സംസ്കാരം വളര്‍ത്തണം. കുട്ടികളെ ഇതിലേക്ക് ആകര്‍ഷിക്കണം. 

. പുതുതായി നിര്‍മിക്കുന്ന 2000 ചതുരശ്ര അടിക്കു മുകളിലുള്ള വീടുകളില്‍ ഒരു കിലോവാട്ട് സൌരോര്‍ജ പാനല്‍ നിര്‍ബന്ധമാക്കാം.  

. ഹോട്ടലുകള്‍, ആശുപത്രികള്‍, ഫാക്ടറികള്‍, വ്യവസായ സ്ഥാപനങ്ങള്‍, ഹോസ്റ്റലുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്കൂളുകള്‍ എന്നിവിടങ്ങളില്‍ മൂന്നുവര്‍ഷത്തിനുള്ളില്‍ സൌരോര്‍ജം നിര്‍ബന്ധമാക്കണം. ഫാക്ടറീസ് ആന്‍ഡ് ബോയ്ലേഴ്സ് ചട്ടങ്ങളില്‍ മാറ്റംവരുത്തി, സൌരോര്‍ജ ബോയിലറുകള്‍ നിര്‍ബന്ധമാക്കണം.

. കെഎസ്ഇബി കേന്ദ്രമാക്കി, സൌരോര്‍ജ ഗവേഷണത്തിനും വ്യാപനത്തിനും വേണ്ടി ഗവേഷണ - വികസന കൌണ്‍സില്‍ ഉണ്ടാവണം. വീട്ടില്‍ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി കെഎസ്ഇബിക്കു വില്‍ക്കുന്ന സാങ്കേതികവിദ്യ, സോളാര്‍ പാനലുകളെക്കുറിച്ചുള്ള ഗവേഷണം, പദ്ധതികളുടെ മുന്‍ഗണനാക്രമം നിശ്ചയിക്കല്‍, ഏജന്‍സികളുടെ ഗുണനിലവാരം ഉറപ്പാക്കല്‍ എന്നിവയാകണം കൌണ്‍സിലിന്റെ ലക്ഷ്യം. കൂടാതെ, സൌരോര്‍ജ മേഖലയെക്കുറിച്ചു വിവരങ്ങള്‍ നല്‍കുന്നതിനു കെഎസ്ഇബിയില്‍ വെബ്സൈറ്റും ഹെല്‍പ്ലൈനും. എന്‍ജിനീയറിങ് കോളജുകളും പോളി ടെക്നിക്കുകളും കേന്ദ്രീകരിച്ചു വിവരകേന്ദ്രങ്ങള്‍..

. സൌരോര്‍ജ തെരുവുവിളക്കുകള്‍ സ്ഥാപിക്കുകയും ഇതിനായി തദ്ദേശ സ്ഥാപനങ്ങള്‍ക്കു പൊതു മാനദണ്ഡം ഉണ്ടാക്കുകയും ചെയ്യണം.

. സ്കൂളുകളിലെ ഉച്ചഭക്ഷണം പാചകം ചെയ്യുന്നതിനു സൌരോര്‍ജം.

. സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്കൂളുകളിലും സൌരോര്‍ജ ഉപയോഗം പ്രോല്‍സാഹിപ്പിക്കുന്നതിനു പ്രത്യേക ഫണ്ട്. 

. സൌരോര്‍ജ ഉല്‍പന്നങ്ങള്‍ക്ക് ഇപ്പോഴുള്ള അഞ്ചു ശതമാനം നികുതി ഒഴിവാക്കുക. 

. ഊര്‍ജക്ഷമത കൂടുതലുള്ള (5 സ്റ്റാര്‍) ഉല്‍പന്നങ്ങളുടെ നികുതി കുറയ്ക്കുക. 

വളരെ ഗൌരവത്തോടെ ചിന്തിക്കേണ്ടതും ലക്ഷ്യം വയ്ക്കേണ്ടതുമായ  നിര്‍ദേശങ്ങളാണിവ. 

സൌരോര്‍ജം  സ്വാഭാവികമായും, തുടര്‍ച്ചയായും ലഭിക്കുന്നതും, പുനഃസ്ഥാപിക്കാന്‍ കഴിയുന്നതുമായ ഊര്‍ജസ്രോതസാണ്. കാര്യക്ഷമമായി ഉപയോഗിക്കാന്‍ കഴിഞ്ഞാല്‍ ആയിരക്കണക്കിനു യുവാക്കള്‍ക്കു തൊഴില്‍ നല്‍കുന്ന മേഖലകൂടിയായി ഇതു മാറും. മറ്റ് തൊഴിലെടുക്കന്‍ മടിയുള്ള യുവാക്കള്‍ക്ക് ഈ മേഖലയില്‍ തൊഴില്‍ നല്‍കാനുള്ള  കാഴ്ചപ്പാടോടെയാവണം ഇതു സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കേണ്ടത്. 

കേരള സംസ്ഥാനത്തെ പകല്‍സമയത്തെ വൈദ്യുതി ഉപഭോഗം 2600 മെഗാവാട്ടോളമാണ്. കേന്ദ്രത്തില്‍ നിന്ന് 1500 മെഗാവാട്ട് കിട്ടുന്നു. 600 മെഗാവാട്ട് ജലവൈദ്യുത പദ്ധതികളില്‍ നിന്ന് ലഭിക്കുന്നു. പക്ഷെ അത് എന്നും പ്രതീക്ഷിക്കാനും പറ്റില്ല.  ശേഷിക്കുന്ന 400 മെഗാവാട്ട് സൌരോര്‍ജത്തിലൂടെ കണ്ടെത്തുകയാണിപ്പോഴത്തെ  ലക്ഷ്യം. രാജ്യത്ത് ഏറ്റവും കൂടുതല്‍ വെയില്‍ ലഭിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണു കേരളം. സൌരോര്‍ജ വൈദ്യുതി നേരിട്ടു ഗ്രിഡിലേക്കു നല്‍കാനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചാല്‍ അത് ജനങ്ങള്‍ക്ക് ഒരു വരുമാനസ്രോതസുകൂടെ ആകും. ഉപയോഗം കഴിഞ്ഞ് ബാക്കിവരുന്ന വൈദ്യുതി ജെനെറല്‍ ഗ്രിഡിലേക്ക് നല്‍കി വരുമാനമുണ്ടാക്കാം.  ചെറുകിട സൌരോര്‍ജ പദ്ധതികള്‍ക്കു ബാങ്ക് വായ്പ ഉറപ്പാക്കണം. ഇപ്പോഴുള്ള വൈദ്യുത  വാട്ടര്‍ ഹീറ്ററിനു പകരം സോളാര്‍ വാട്ടര്‍ ഹീറ്റര്‍ പ്രോല്‍സാഹിപ്പിക്കണം. 10,000 വീടുകളില്‍ സ്വയം പര്യാപ്ത വൈദ്യുതി എന്ന പദ്ധതിയാണിപ്പോള്‍  അനേര്‍ട്ടിന്റെ മുന്നിലുള്ളത്. കൂടുതല്‍ ജനപങ്കാളിത്തം ഉറപ്പാക്കാന്‍ വേണ്ടി  സോളാര്‍ പാനല്‍ സ്ഥാപിക്കുന്ന വീടുകള്‍ക്കായി ചാര്‍ജ് ഇളവ്, സോളാര്‍ പാനല്‍ ഉപയോഗിച്ചു ചാര്‍ജ് ചെയ്യുന്ന യുപിഎസുകള്‍ അഥവാ ഇന്‍വെര്‍ട്ടറുകള്‍ക്ക് നികുതി ഇളവ് തുടങ്ങിയ മാര്‍ഗങ്ങള്‍ അവലംബിക്കാം. പുരപ്പുറത്തു സ്ഥാപിക്കാവുന്ന സോളാര്‍ പാനലുകള്‍വഴി വൈദ്യുതി ഉല്‍പാദിപ്പിച്ച് ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ ലൈനിലേക്കു നല്‍കുന്നതിന്,  കെഎസ്ഇബിയുടെ ഇടപെടല്‍ അത്യാവശ്യമാണ്.  

സൌരോര്‍ജ വൈദ്യുതിക്കു ചെലവു കൂടുതലാണെന്ന ആക്ഷേപം ഇപ്പോഴില്ല. ഒരു  വാട്ടിന് ഒരു ഡോളര്‍ നിരക്കില്‍  ഇന്നു സോളാര്‍ പാനല്‍ രാജ്യാന്തര വിപണിയില്‍ ലഭ്യമാണ്. ചൈനയില്‍ നിന്നും ഒരു പക്ഷെ ഇതിലും കുറഞ്ഞ നിരക്കില്‍ ഇത് ലഭ്യമാകാന്‍ സാധ്യതയുണ്ട്. ഇപ്പോള്‍ ഇന്ത്യയില്‍ ഒരു വാട്ടിനു 100 രൂപയ്ക്കാണു പാനല്‍ വില്‍ക്കുന്നത്. ഈ വിലയ്ക്കു വാങ്ങിയാല്‍പോലും ഒരു കിലോവാട്ട് ശേഷിയുള്ള പാനലിന് ഒരു ലക്ഷം രൂപയേ ആകൂ. കേന്ദ്രസര്‍ക്കാര്‍ വിചാരിച്ചാല്‍ ഈ വില കുറയ്ക്കാന്‍ കഴിയും.  അതില്‍നിന്നു കിട്ടുന്ന ഡയറക്ട് കറന്റിനെ ഒരു ഇന്‍വെര്‍ട്ടര്‍ ഉപയോഗിച്ച് ആള്‍ട്ടര്‍നേറ്റിങ് കറന്റ്  ആക്കി മാറ്റി,  അത്  ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ വിതരണ ശൃംഖലയിലേക്കു കൊടുക്കാം. അല്ലെങ്കില്‍ ബാറ്ററിയില്‍ ശേഖരിക്കാം. 

 


Solar Power Diagram

സംസ്ഥാന ഊര്‍ജ വകുപ്പിന്റെ സഹകരണത്തോടെയാണ് അനര്‍ട്ട് പദ്ധതി നടപ്പാക്കുന്നത്. ഒരു കിലോവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന പാനല്‍ ഘടിപ്പിക്കാന്‍ 92,262 രൂപയാണു സബ്സിഡി. 1.77 ലക്ഷം മുതല്‍ 2.05 ലക്ഷം വരെയുള്ള ഉല്‍പന്നങ്ങള്‍ ലഭ്യമാണ്. ഇതില്‍ സബ്സിഡി കഴിച്ചുള്ള തുക ഉപഭോക്താവു നല്‍കണം.  ഒരു വ്യക്തി  ഒരുലക്ഷത്തോളം രൂപ മുടക്കിയാല്‍ ഒരു കിലോവാട്ട് ശേഷിയില്‍ മാസം 100 മുതല്‍ 140 വരെ യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിച്ചു തരുന്ന പവര്‍ പ്ളാന്റ് വീട്ടില്‍ സ്ഥാപിക്കാം. കാലവര്‍ഷവും മറ്റും പരിഗണിച്ചാല്‍പോലും വര്‍ഷം 1000 മുതല്‍ 1200 യൂണിറ്റ് വരെ ഉല്‍പാദിപ്പിക്കാം.സോളാര്‍ പാനലുകള്‍ക്ക് 25 വര്‍ഷംവരെ ആയുസ്സുണ്ട്. ബാറ്ററിക്കും ഇന്‍വെര്‍ട്ടറിനും അഞ്ചുമുതല്‍ ഏഴുവര്‍ഷംവരെയും ആയുസ്സുണ്ടാകും.

കേരളത്തിന്റെ ഭാവിയിലെ ഊര്‍ജപ്രതിസന്ധിക്ക് പരിഹാരം കാണാന്‍ സൌരവൈദ്യുതി സാധ്യതകള്‍ പ്രയോജനപ്പെടുത്തിയേതീരൂ. മൂന്നുവര്‍ഷംകൊണ്ട് മൂന്നുലക്ഷം വീടുകളില്‍ സൌരോര്‍ജ പ്ളാന്റുകള്‍ സ്ഥാപിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് എന്നാണ്, വൈദ്യുതി മന്ത്രി ആര്യാടന്‍ മൊഹമ്മദ് പറയുന്നത്. . ഗാര്‍ഹിക സൌരോര്‍ജ്ജപ്ളാന്റുകള്‍ ജെനെറല്‍ ഗ്രിഡിലേക്കു ബന്ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി ലഭിച്ചിട്ടുണ്ട്. അടുത്തവര്‍ഷം അരലക്ഷം വീടുകളില്‍ സൌരോര്‍ജ പാനല്‍ ഘടിപ്പിക്കുന്ന വന്‍ പദ്ധതിക്ക് അനര്‍ട്ട് രൂപം നല്‍കി കഴിഞ്ഞു. 


മറ്റ് പല സംസ്ഥാനങ്ങളും സൌരോര്‍ജ്ജ രംഗത്ത് മുന്നേറ്റങ്ങള്‍ നടത്തിയപ്പോഴും കേരളം ഇപ്പോഴും പിന്നില്‍ തന്നെയാണ്. കേരളത്തില്‍ വെറും 13 കിലോവാട്ട് സൌരോര്‍ജം മാത്രം ഇത്തരത്തില്‍ ഉത്പാദിപ്പിക്കുമ്പോള്‍, 3577 കിലോവാട്ടാണു ഛത്തീസ്ഗഡിന്റെ ഉത്പാദനം. തമിഴ്നാട് 680 കിലോവാട്ടും,  കര്‍ണാടക 456 കിലോവാട്ടും, ഹരിയാന 446 കിലോവാട്ടും  ഉത്പാദിപ്പിക്കുന്നു. കേരളത്തില്‍  645 സൌരോര്‍ജ വഴിവിളക്കുകള്‍, മാത്രമുള്ളപ്പോള്‍ ഉത്തര്‍ പ്രദേശില്‍  1.13 ലക്ഷം സൌരോര്‍ജ്ജവഴിവിളക്കുകളുണ്ട്. 

സോളാര്‍ വാട്ടര്‍ ഹീറ്റര്‍ 

Solar water heater


Solar hot water heat diagram

സോളാര്‍ പവര്‍ പ്ലാന്റ്


solar electric generating station


അമേരിക്കയിലെ നെവാദയിലുള്ള സോളാര്‍ പവര്‍ പ്ലാന്റ്.


nevada solar one 2



Concentrated Solar Power (CSP) Diagram

സൌര്‍ര്‍ജ്ജവൈദ്യുതി ഉല്‍പാദനത്തിനൊപ്പം വൈദ്യുതി സംരക്ഷണത്തിനുള്ള ബോധവല്‍ക്കരണം കൂടി നടത്തേണ്ടതുണ്ട്. ഒരു വീട്ടില്‍ ഒരു ബള്‍ബ് പ്രവര്‍ത്തിപ്പിക്കാതിരുന്നാല്‍, കേരളത്തില്‍ പ്രതിദിനം 240 മെഗാവാട്ട് വൈദ്യുതി ലാഭിക്കാന്‍ കഴിയും.