Sunday 30 November 2008

തൂക്കിലേറ്റേണ്ടത് ആരെ?

മുംബൈയിലെ ഭീകരാക്രമണം തത്സമയം സംപ്രേക്ഷണം ചെയ്ത മാധ്യമ പ്രവര്‍്ത്തകരെ തൂക്കിലേറ്റണമെന്നാണ് മാരീചന്‍ എന്നദേഹം ഇവിടെ
പറയുന്നത്.


യുദ്ധത്തില്‍ സ്വന്തം പടയെ ഒറ്റുന്നവര്‍ എന്നവരെ മുദ്രയടിച്ച് മരണശിക്ഷ വിധിച്ചും കഴിഞ്ഞു . ദയയും കാരുണ്യവും അവര്‍ക്കു നേരെ ചൊരിയരുതെന്നും അരുളിച്ചെയ്തു . ടെലിവിഷന്‍ മാധ്യമ പ്രവര്‍ത്തകരെന്ന കൂലിക്കാരാണിതിനു പിന്നില്‍ എന്നും അദ്ദേഹം തീര്‍്ച്ചയാക്കി കഴിഞ്ഞു. കാഴ്ചയുടെ ഓരോ കന്നം തിരിവുകളേ!

കമാന്‍ഡോകളുടെയും ഓരോ നീക്കവും അവര്‍ കാമറയില്‍ പകര്‍ത്തി ലോകത്തെ കാണിച്ച്, സൈനിക തന്ത്രങ്ങള്‍ എതിരാളിയ്ക്ക് ചോര്ത്തുകയാണവര്‍ എന്നെല്ലാം പറയുമ്പോള്‍ , ഈ ഭീകരാക്രമണത്തേക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിവരക്കേടു അതിഭീകരമായി പുറത്ത് വരുന്നു. ഭീകരര്‍ പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ടെലിവിഷന്‍ സെറ്റുകള്‍ ഓണ്‍ ‍ചെയ്ത് വാര്‍ത്താ ചാനലിലേക്ക് റിമോട്ട് ഞെക്കി വിവരങ്ങള്‍ അറിയും പോലും .എത്ര പൊലീസുകാരുണ്ടെന്നും എവിടെയൊക്കെ അവര്‍ മറഞ്ഞിരിക്കുന്നുവെന്നും ഭീകരര്‍ക്ക് നേരിട്ടു കണ്ട് അവരെയെല്ലാം തോല്‍പ്പിച്ച് യുദ്ധം ജയിക്കുകയായിരുന്നല്ലോ അവരുടെ പ്ലാന്‍!


ഭീകരര്‍് ഒരു കെട്ടിടം പിടിച്ചെടുക്കുമ്പോള്‍ അവര്‍് ആദ്യം ചെയ്യുക അവിടെ നിന്നുള്ള എല്ലാ വാര്‍ത്താ ബന്ധങ്ങളും വിഛേദിക്കുക എന്നതാണ് സാധാരണ കണ്ടു വരാറുള്ളത്. ഉത്തരാധുനിക ഭീകരര്‍് ഒരു പക്ഷെ നേരെ തിരിച്ചായിരിക്കും.


സുരക്ഷാ ഭടന്മാരുടെ തന്ത്രവും ഭീകരര്‍ മുന്‍കൂട്ടി അറിയുന്നത് ആള്‍നാശത്തിലേ കലാശിക്കുകയുളളൂവെന്ന് തിരിച്ചറിയാനുളള ബോധം പരിചയസമ്പന്നരായ മാധ്യമ പ്രവര്‍ത്തകര്‍ക്കു വേണമെന്നു ശഠിക്കുന്നയാള്‍ , ആ ബോധം എന്ത് കൊണ്ട്ട് ഈ പ്രശ്നം നിയന്ത്രിച്ച അധികാരികള്‍ക്കില്ല എന്ന ചോദ്യം ചോദിക്കുന്നില്ല. ഏഷ്യാനെറ്റ് എന്ന മാധ്യമം റുപര്‍ട്ട് മര്‍ഡോക് എന്നയാള്‍ വാങ്ങാനുള്ള അനുവാദത്തിനു വേണ്ടി കേരള മുഖ്യമന്ത്രിക്ക് എന്തോ ഉറപ്പു കൊടുത്തു, എന്ന വിഡ്ഢി പ്രസ്താവന നടത്തിയ അദ്ദേഹം വിഡ്ഢിച്ചോദ്യങ്ങള്‍ ചോദിക്കുന്ന വാര്‍ത്താ അവതാരകരുടെ നേരെ ഉറഞ്ഞു തുള്ളുന്നത് കാണുമ്പോള്‍ ആരും ചിരിച്ചു പോകും.


തൂക്കിലേറ്റേണ്ടത് ഈ പാവപ്പെട്ട കൂലിക്കാരെയല്ല മറ്റു പലരെയുമാണ്. എല്ലാ അഞ്ചു വര്‍്ഷം കുടുമ്പോഴും നമ്മളെ കാത്തു രക്ഷിക്കാന്‍ നമ്മള്‍ തെരഞ്ഞെടുത്ത് ഭാരിച്ച ശമ്പളം കൊടുത്ത് ഇരുത്തിയിരിക്കുന്ന കുറച്ച് പേരെ . പ്രധാനമന്ത്രി , ആഭ്യന്തര മന്ത്രി , പ്രതിരോധമന്ത്രി , സുരക്ഷ ഉപദേഷ്ടാവ് തുടങ്ങിയ ഭീകരരെയാണ് തൂക്കിലേറ്റേണ്ടത്. കഴിഞ്ഞ ഒരു വര്‍്ഷം എത്ര ഭീകരാക്രമണം ഇന്‍ഡ്യയിലുണ്ടായി? സുരക്ഷാ പാളിച്ചകള്‍ക്കുത്തരവാദികള്‍ മാധ്യമ പ്രവര്‍ത്തകരല്ല, ഭരണ കര്‍ത്താക്കളാണ്.

നടക്കുന്ന സംഭവങ്ങള്‍ ജനങ്ങളിലെത്തിക്കുക മാധ്യമ പ്രവര്‍ത്തകരുടെ ജോലി.അതവര്‍ ചെയ്യുന്നു. എല്ലാവര്ക്കും തൃപ്തിയാവുന്ന പോലെ അവര്‍ ചെയ്തെന്നു വരില്ല. കാണാന്‍ ഇഷ്ടമില്ലാത്തവര്‍ കാണാതിരിക്കുക.

Wednesday 12 November 2008

ഇന്‍ഡ്യയുടെ നാണക്കേട്

ഇന്‍ഡ്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ്. സാമ്പത്തിക രംഗത്തും ശാസ്ത്ര സാങ്കേതിക രംഗത്തും അതി വേഗം മുന്നേറിക്കൊണ്ടിരിക്കുന്ന ഇന്‍ഡ്യയെ പക്ഷെ ഇപ്പോള്‍ നയിക്കുന്നത് ആത്മ വിശ്വാസമില്ലത്ത ഒരു നേതാവാണ്. ഒരു റോബോട്ടിനേപ്പോലെ ചലിക്കുന്ന , നിസഹായത മുഖത്ത് എപ്പോഴും പ്രതിഫലിക്കുന്ന അദേഹം ജീവിതത്തിലെ ഏറ്റവും വലിയ നാണക്കേടിലാണിപ്പോള്‍ . ബി ജെ പിയുടെ നിരുത്തരവാദപരമായ പെരുമാറ്റം കൊണ്ട് വീണു കിട്ടിയ പ്രധാനമന്ത്രിപദം ഒരു വിനീത ദാസനേപ്പോലെ അദേഹം കൊണ്ടു നടക്കുന്നു. സോണിയയുടെ ദാസന്‍ എന്നതിലുപരി ഐ എം എഫ്, വേള്‍ ഡ് ബാങ്ക്, യു എസ് എ എന്നിവരുടെയും ദാസനായിട്ടാണദ്ദേഹം അറിയപ്പെടുന്നതും . അതു കൊണ്ടാണ്‌ ഒരു സ്വതന്ത്ര പരമാധികാര രാജ്യമായ ഇന്‍ഡ്യയെ അമേരിക്കയുടെ തൊഴുത്തില്‍ കെട്ടാനദ്ദേഹം ഇത്രയധികം ആവേശവും, തിടുക്കവും കാണിച്ചത്.

മന്‍ മോഹന്‍ സിംഗ് ഒരു സാമ്പത്തിക വിദഗ്ധന്‍ എന്നാണറിയപ്പെടുനത്. ആ നിലയില്‍ നിന്നും അമേരിക്കന്‍ മുതലാളിത്തത്തിന്റെ ഏജന്റ് എന്ന നിലയിലാണിപ്പോള്‍ അദ്ദേഹം മാറിയിരിക്കുന്നത്. ഇന്‍ഡ്യന്‍ സാമ്പത്തിക രംഗത്തെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനു പകരം, അമേരിക്കന്‍ സാമ്പത്തിക രംഗത്തെ സഹായിക്കുക എന്നതാണ്‌, ഇപ്പോള്‍ സിംഗിന്റെ താലപര്യം .


ഇന്‍ഡ്യയുടെ ചാന്ദ്രയാന്‍, ചന്ദ്രന്റെ ഭ്രമണ പഥത്തില്‍ പ്രവേശിച്ചപ്പോഴാണ്‌ ഇന്‍ഡ്യയെ അന്താരാഷ്ട്ര തലത്തില്‍ നാണം കെടുത്തിയ പ്രവര്‍ത്തി അമേരിക്കയുടെ ഭാഗത്തു നിന്നും ഉണ്ടായത്.

ആണവ കരാര്‍ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരുന്നപ്പോള്‍ ഇന്‍ഡ്യക്കെതിരായി നിലപാടെടുത്ത ആളാണ്‌ ബരാക്ക് ഒബാമ. ആണവ വിര്‍വ്യാപന കരാറില്‍ ഒപ്പിടാതെ, ഇന്‍ഡ്യയുമായി സഹകരണം വേണ്ട എന്ന നിലപാടായിരുന്നു അദ്ദേഹത്തിനു. ബുഷിന്റെ കരാറില്‍ കര്‍ശന വ്യവസ്ഥകള്‍ എഴുതി ചേര്‍ത്തതും അദ്ദേഹമാണ്. ഇന്‍ഡ്യ ചാന്ദ്രയാന്‍ വിക്ഷേപിച്ചപ്പോള്‍, ഇന്‍ഡ്യ അമേരിക്കയുടെ ശക്തമായ പ്രതിയോഗിയണെന്നദ്ദേഹം പറഞ്ഞു. ഇന്‍ഡ്യന്‍ അധികാരികള്‍ അത് ചിരിച്ചു തള്ളുകയണുണ്ടായത്. പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അദ്ദേഹം ഇന്‍ഡ്യയെ നാണം കെടുത്തിയത് കാണുമ്പോള്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് കൂടുതല്‍ അര്‍ത്ഥങ്ങളും ഉണ്ടാവുന്നു.

തെരഞ്ഞെടുപ്പു വിജയത്തിനു ശേഷം ഒബാമ എല്ലാ പ്രധാന രാഷ്ട്രങ്ങളുടെയും നേതാക്കളെ വിളിച്ച് കുശലം പറഞ്ഞു. ഇന്‍ഡ്യയുടെ ശത്രു രാജ്യങ്ങളായ പാക്കിസ്താനും ചൈനയും അതില്‍ പെടും . പക്ഷെ ഒബാമാക്കു ഇന്‍ഡ്യന്‍ പ്രധാനമന്ത്രിയെ വിളിക്കാന്‍ തോന്നിയതേ ഇല്ല. ഇന്‍ഡ്യയെ അമേരിക്ക എത്ര പരിഗണിക്കുന്നു എന്നതിന്റെ ഒരു സൂചന കൂടിയാണത്. ഒബാമ മന്‍ മോഹന്‍ സിംഗിനെ വിളിക്കാന്‍ ശ്രമിച്ചു, യാത്രയിലായതിനാല്‍ സംസാരിക്കാന്‍ പറ്റിയില്ല എന്നൊക്കെ ഇപ്പോള്‍ ഉരുണ്ടുകളികുന്നതെല്ലം ജാള്യത മറച്ചു വക്കാനുള്ള ശ്രമം മാത്രം . ഇന്‍ഡ്യയെ ഇത്രയധികം നാണം കെടുത്തിയ സംഭവം വേറെയുണ്ടാവില്ല.2000ല്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പിനിടക്ക്, ബുഷ് ഇന്‍ഡ്യന്‍ പ്രധാനമന്ത്രി ആരാനെന്നറിയില്ല എന്നു പറഞ്ഞതിലും വലിയ ഇടിച്ചു താഴ്ത്തലായി പോയി ഇപ്പോള്‍ നടന്നത്.
ഒരു അന്താരാഷ്ട്ര ദുരന്തമായ ബുഷിനെ ലോകം മുഴുവന്‍ വെറുത്തപ്പോഴും, സിംഗ് അദ്ദേഹത്തെ ചെന്നു കണ്ട് ആശീര്‍വാദം വാങ്ങി പറഞ്ഞു, ഇന്‍ഡ്യക്കാര്‍ അങ്ങയെ വളരെയധികം സ്നേഹിക്കുന്നു എന്ന്. ഇന്‍ഡ്യ എന്നാല്‍ സിംഗും അദ്ദേഹത്തിന്റെ കുറച്ച് കുശിനിക്കാരുമാണെന്ന് കരുതുന്ന പാവം മണ്ടന്‍ . ഇന്‍ഡ്യയുടെ സ്വതന്ത്ര്യം അടിയറ വക്കുന്ന അണവ കരാര്‍ എന്തോ മഹത്തായ ഒന്നാണെന്നു പ്രചരിപ്പിക്കുന്ന ഈ അമേരിക്കന്‍ മൂടു താങ്ങിയില്‍ നിന്നും ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നതല്ലേ മണ്ടത്തരം ?

ആണവകരാര്‍ ഒപ്പിട്ടു കിട്ടാന്‍ വേണ്ടി ഇന്‍ഡ്യയിലെ ജനങ്ങളെ വഞ്ചിച്ച ഈ രാജ്യദ്രോഹി ഇതിലപ്പുറം ചെയ്തില്ലെങ്കിലല്ലേ അത്ഭുതത്തിനവകാശമുള്ളൂ.ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചപ്പോള്‍, ഇന്‍ഡ്യ കണ്ട ഏറ്റവും വലിയ കുതിര കച്ചവടം നടത്തിയ ഈ അഴിമതി വീരന്‍ ഇന്‍ഡ്യന്‍ ജനതക്ക് ഒരുറപ്പു നല്‍കിയിരുന്നു. കരാര്‍ ഒപ്പിടുന്നതിനു മുമ്പ് ഇന്‍ഡ്യന്‍ പാര്‍ലമെന്റിന്റെ അനുമതി തേടുമെന്ന്. പക്ഷെ അതുണ്ടായില്ല. ഇന്‍ഡ്യന്‍ ജനതയെ ഇങ്ങനെ വഞ്ചിച്ച ആദ്യത്തെ പ്രധാനമന്ത്രിയാണിദ്ദേഹം . കരാര്‍ ഒപ്പിട്ടു കിട്ടാന്‍ വേണ്ടി വാഷിങ്ടണിലെ പിടിക്കാവുന്ന എല്ലാ കാലുകളും പിടിച്ച ഈ പാവ, ഇന്‍ഡ്യക്ക് അപമാനമാണ്.


ഇന്‍ഡ്യയുമായി ആണവ സഹകരണം മാത്രമല്ല സാമ്പത്തിക സഹകരണവും, പുനര്‍ പരിശോധനക്കു വിധേയമാക്കും ഒബാമ. അമേരിക്കന്‍ കമ്പനികളുടെ വിദേശ നിക്ഷേപവും, ബി പി ഓയും എതിര്‍ക്കുന്ന ഒബാമ, സിംഗിനെ നാണം കെടുത്തിയതു വഴി വരാന്‍ പോകുന്നതിന്റെ ഒരു സൂചന നല്‍കുകയാണു ചെയ്തത്. ബുഷ് ഒരു തീവ്രവാദ മുതലാളിത്തക്കാരനായിരുന്നു. ഒബാമ ഒരു സോഷ്യലിസ്റ്റ് ചിന്തഗതിക്കാരനും . ബുഷ് അമേരിക്കയിലെ സാധാരണക്കാരെയും, സിംഗ് ഇന്‍ഡ്യയിലെ സാധാരണക്കാരെയും മറന്നാണ്‌ പല തീരുമാനങ്ങളും എടുത്തത്. ബുഷ് അമേരിക്കയിലെ അതി സമ്പന്നരുടെ വക്താവായിരുന്നു. ഒബാമ സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും . ബുഷ് അമേരിക്കയിലെ വ്യവസായ കുത്തകള്‍ക്ക് വേണ്ടിയാണ്, ഇന്‍ഡ്യയുമായി ഒരു ആണവകരാറുണ്ടാക്കിയത്. ഒബാമ ആ കുത്തകകളെ അത്രക്കങ്ങു ബഹുമാനിച്ചെന്നു വരില്ല. വ്യവസായികളോട് അമേരിക്കയില്‍ വ്യവസായം തുടങ്ങി അമേരിക്കന്‍ സമ്പദ് ഘടനയെ ഉദ്ധരിക്കാന്‍ ഒബാമ ആവശ്യപ്പെടും . അമേരിക്കന്‍ പറുദീസ സ്വപ്നം കണ്ട് ജീവിക്കുന്ന മണ്ടന്‍ സിംഗിനും ചിദംബരം ചെട്ടിക്കും ഏല്‍ക്കുന്ന ഏറ്റവും വലിയ അടിയായിരിക്കും അത്.

കഴിഞ്ഞ ഒരു വര്‍ഷക്കാലമായി ഇന്‍ഡ്യ അതി സങ്കീര്‍ണ്ണമായ കാലഘട്ടത്തിലൂടെയാണ്, കടന്നു പോകുന്നത്. സാമ്പത്തിക വളര്‍ച്ച ഏതാണ്ട് നിലച്ച മട്ടായി. പല സാമ്പത്തിക സ്ഥാപങ്ങളും നഷ്ടത്തിലേക്ക് പൊയ്ക്കൊണ്ടിരിക്കുന്നു. സാമൂഹിക സാംസ്കാരിക രംഗത്തു ആകെ പ്രശ്നങ്ങളാണ്. ന്യൂനപക്ഷങ്ങള്‍ മുമ്പില്ലാത്തവിധം ആക്രമിക്കപ്പെടുന്നു. പ്രാദേശികവാദം എല്ലാ സീമകളും ലംഘിച്ച് അഴിഞ്ഞാടുന്നു. ഭീകരപ്രവര്‍ത്തനം അതിന്റെ ഉച്ഛസ്ഥായിയിലാണ്. ഇതു വരെ ഇസ്ലാം ഭീകരത എന്ന പല്ലവി പാടിക്കൊണ്ടിരുന്ന ഹിന്ദു തീവ്രവാദികള്‍ പ്രതിരോധത്തിലാണ്. അവര്‍ നടത്തിയ ഭീകര പ്രവര്‍ത്തനത്തിന്റെ ഞെട്ടിപ്പിക്കുന്ന കഥകള്‍ പുറത്തു വന്നു കൊണ്ടിരിക്കുന്നു. ഇതെല്ലാം നടക്കുമ്പോഴും ദിശാബോധം നഷ്ടപെട്ട ഒരു പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ വൈതാളിക വൃന്ദവും ഇരുട്ടില്‍ തപ്പുന്നു. പണം നല്‍കി എം പി മാരെ വിലക്കു വാങ്ങിയ അദ്ദേഹത്തിന്റെ പാര്‍ട്ടി പണം വാങ്ങി ഇപ്പോള്‍ സീറ്റു വില്‍പന നടത്തിക്കൊണ്ടിരിക്കുന്നു. ഇന്‍ഡ്യയുടെ ഏറ്റവും കഴിവുകെട്ട പ്രധാനമന്ത്രി, ഇന്‍ഡ്യയെ അന്താരാഷ്ട്ര തലത്തില്‍ ഏറ്റവും നാണം കെടുത്തിയ പ്രധാനമന്ത്രി, നഗ്നമായി കുതിര കച്ചവടം നടത്തി സ്ഥാനം ഉറപ്പിച്ച പ്രധാനമന്ത്രി എന്നെല്ലാമുള്ള കിരീടങ്ങള്‍ അദ്ദേഹത്തെ കാത്തു നില്‍ക്കുന്നു.

ഇന്‍ഡ്യക്കു വേണ്ടത് ഇന്‍ഡ്യന്‍ സാഹചര്യങ്ങള്‍ മനസിലാകുന്ന ഒരു നേതാവിനെയാണ്‌ . അല്ലാതെ അമേരിക്കന്‍ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന ഒരു ചാരനെയല്ല. പ്രധാനമന്ത്രി എന്ന നിലയിലും, സാമ്പത്തിക വിദഗ്ധന്‍ എന്ന നിലയിലും, സിംഗ് ഒരു സമ്പൂര്‍ണ്ണ പരാജയമാണ്. മന്‍ മോഹന്‍ സിംഗ് പ്രധാനമന്ത്രി ആയപ്പോള്‍ സ്വാഗതം ചെയ്ത വ്യക്തിയാണു ഞാന്‍ . നാലു വര്‍ഷത്തിനപ്പുറം അതു തിരുത്തേണ്ടി വന്നിരിക്കുന്നു. ഇന്‍ഡ്യന്‍ സാഹചര്യങ്ങളും ലോക സാഹചര്യങ്ങളും സിംഗ് മനസിലാക്കുന്നില്ല എന്നതിനു തെളിവാണ്, ഇന്‍ഷുറന്‍സ് രംഗത്ത് വിദേശ നിക്ഷേപം വര്‍ദ്ധിപ്പിക്കാന്‍ അദ്ദേഹം അടുത്തയിടെ തീരുമാനിച്ചത്. അധികാരം വിട്ടൊഴിയുന്നതിനു മുമ്പ് അദ്ദേഹം ഇനിയും ഇന്‍ഡ്യയെ വിദേശികള്‍ക്ക് പണയം വക്കുന്ന കലാപരിപാടി തുടരും എന്നതിനു സംശയമില്ല. ഇന്‍ഡ്യയെ സ്വന്തം കാലില്‍ നിര്‍ത്താന്‍ പ്രാപ്തമാക്കിയ നെഹ്രുവും ഇന്ദിരയും ഇരുന്ന കസേരയിലാണല്ലോ ഈ രാജ്യദ്രോഹി ഇരിക്കുന്നത് എന്നു മനസിലാക്കി എല്ലാ ഇന്‍ഡ്യക്കാര്‍ക്കും ലജ്ജിക്കാം .


സുകുമാര്‍ അഴീകോടിന്റെ ഒരു ലേഖനത്തിലെ വാചകങ്ങളാണ്‌ ചുവടെ ചേര്‍ക്കുന്നത്.
ഇന്ത്യന്‍ ഭരണകര്‍ത്താക്കള്‍ ഇതില്‍നിന്ന് പുതിയൊരു പാഠം പഠിക്കേണ്ടതുണ്ട്. ഇന്ത്യയുടെ പുനര്‍നിര്‍മാണമായിരിക്കണം അവരുടെ ലക്ഷ്യം. അല്ലാതെ ഏതെങ്കിലുമൊരു പവര്‍ഗ്രൂപ്പിലെ അംഗമായി ഇരിക്കുകയല്ല. ബുഷിന്റെ ദുഃസ്വാധീനത്തില്‍പ്പെട്ട് അദ്ദേഹത്തിനു സ്തുതിപറഞ്ഞ, അമേരിക്കയുടെ പവര്‍ഗ്രൂപ്പിലേക്കു മാര്‍ഗംകൂടിയ മന്‍മോഹന്‍സിങ്ങും പ്രണബ് മുഖര്‍ജിയും ഒബാമയുടെ മുന്നില്‍ എങ്ങനെ പ്രതികരിക്കുമെന്ന് ലോകം ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ്.


മന്‍ മോഹന്‍ സിംഗ് എങ്ങനെ പെരുമാറുമെന്ന് നമുക്ക് കാത്തിരുന്നു കാണാം . സിംഗിനു ഇനി കുറച്ചു നാളുകളെ അധികാരമുള്ളു. വീണ്ടും പ്രധാനമന്ത്രിയായി വരുമെന്നതിനു യാതൊരു ഉറപ്പുമില്ല. ഒബാമ അമേരിക്കന്‍ സാമ്പത്തിക രംഗത്ത് ശ്രദ്ധിക്കാനാണു സാധ്യത മുഴുവന്‍ . അമേരിക്കന്‍ സമ്പദ് വ്യവസ്ഥയെ ശരിയായ ദിശയിലേക്ക് കൊണ്ടുവരാന്‍ കുറച്ചു വര്‍ഷങ്ങള്‍ തന്നെ വേണ്ടി വരുമെന്നാണ്‌ വിദഗ്ദ്ധര്‍ പറയുന്നതും . സിംഗിന്റെ കാലവധിക്കു മുമ്പ് ഇന്‍ഡ്യയുമായി ബുഷ് കാണിച്ച പോലെ, പുതിയ ബാന്ധവത്തിനു അദ്ദേഹം ശ്രമിക്കുമെന്നൊരു പ്രതീക്ഷയും നമ്മള്‍ വച്ചു പുലര്‍ത്തേണ്ട.

ഇന്‍ഡ്യ അതിവേഗം പുരോഗമിക്കുന്ന ഒരു രാജ്യമാണ്‌. ഇന്‍ഡ്യയുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇന്‍ഡ്യന്‍ സാഹചര്യങ്ങള്‍ക്ക് അനുസരിച്ചുള്ള പ്രവര്‍ത്തികളാണ്‌ വേണ്ടത്. അതിനു പകരം പടിഞ്ഞാറന്‍ രാജ്യങ്ങള്‍ പരീക്ഷിച്ചു പരാജയപ്പെട്ട മുതലാളിത്ത വ്യവസ്ഥയെ പുണരുന്നത് ആത്മഹത്യാപരമായിരിക്കും . സമ്പന്ന രാഷ്ട്രങ്ങളുടെ നയങ്ങള്‍ ദാരിദ്ര്യം കൂടുതലുള്ള ഇന്‍ഡ്യയില്‍ നടപ്പിലാക്കുന്നത് മണ്ടത്തരമായിരിക്കും .

മണ്ടനില്‍ നിന്നും മണ്ടത്തരമല്ലതെ മറ്റെന്തു പ്രതീക്ഷിക്കാന്‍ ?

Sunday 9 November 2008

മുകുന്ദന്റെ വിലാപങ്ങള്‍ .

മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ എന്ന ഭേദപ്പെട്ട നോവല്‍ എഴുതിയ മുകുന്ദന്‍ ഒരു പുരോഗമന സാഹിത്യകാരനാണെന്നു ആരും പറയില്ല. അന്ധവിശ്വാസം ഊട്ടിയുറപ്പിക്കാനുള്ള ഒരു ശ്രമമായിരുന്നു ആ നോവലിലൂടെ അദ്ദേഹം ശ്രമിച്ചത്. പിന്നീട് വളരെ കാലങ്ങള്‍ക്ക് ശേഷം വിവാദം ഉണ്ടാക്കാന്‍ വേണ്ടി മാത്രം അദ്ദേഹം കേശവന്റെ വിലാപങ്ങള്‍ എന്ന ഒരു പൊറാട്ടു നാടകം എഴുതി. വി എസ് അച്യുതാനന്ദനെ മോശമായി ചിത്രീകരിക്കാന്‍ വേണ്ടി മാത്രം എഴുതിയതായിരുന്നു അത്. ഒരു ചലനവും ഉണ്ടാക്കാതെ അതു കലാ കേരളം തള്ളിക്കളഞ്ഞു. പക്ഷെ അതൊന്നും വി എസിനെ കേരളിയരുടെ മുമ്പില്‍ ചെറുതാക്കിയില്ല. മുമ്പത്തേക്കാളും കൂടുതലായി അദ്ദേഹം ജനങ്ങള്‍ക്ക് സ്വീകാര്യനായി.മുകുന്ദനത് സഹിക്കുന്നില്ല. അതിന്റെ ബഹിസ്ഫുരണമാണ്‌ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ വിലാപങ്ങള്‍ .

ഇപ്പോള്‍ അദ്ദേഹം പറയുന്നു വി എസ് കാലഹരണപ്പെട്ട പുണ്യവാളന്‍ ആണെന്നു. പിണറായി വിജയനാണത്രെ ഈ കാലഘട്ടത്തിനു യോജിച്ച നേതാവ്. വി എസിന്റെ നയങ്ങള്‍ കാലഹരണപ്പെട്ടതാണെന്നും പിണറായിയുടെ നയങ്ങള്‍ കാലത്തിനു യോജിച്ചതാണെന്നും പറഞ്ഞു. പക്ഷെ ഏതെല്ലാം നയങ്ങളാണ്‌ കാലഹരണപ്പെട്ടതെന്നോ ഏതെല്ലാം നയങ്ങളാണു പുരോഗമനപരം എന്നൊന്നും അദ്ദേഹത്തിനു പറയാന്‍ സാധിച്ചില്ല.

ആദര്‍ശം കൊണ്ടുമാത്രം ഭരണാധികാരിയായ ആളാണ്‌ വി എസ് എന്ന് മുകുന്ദന്‍ പറയുന്നു. അത് അദ്ദേഹത്തിന്റെ അജ്ഞത എന്നേ വിലയിരുത്താനാവൂ. ഭരണാധികാരിക്കു ആദര്‍ശം വേണ്ട എന്നത്, അദ്ദേഹം പിണറായിയുടെ സഹവാസത്തില്‍ നിന്നും പഠിച്ചതായിരിക്കണം . സാമ്പത്തിക കുറ്റവാളികളായ സാന്റിയാഗോ മാര്‍ട്ടിനും, ലിസ് ചാക്കോയും, ഫാരീസ് അബൂബേക്കറുമയി സഹകരിക്കുന്നത് എന്തായാലും ആദര്‍ശം വേണ്ട കാര്യമല്ലല്ലോ. അനധികൃതമയി മൂന്നാറില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയവരെ പാര്‍ട്ടി അംഗങ്ങള്‍ എന്ന നിലയില്‍ പിന്തുണക്കുന്നതിനും ആദര്‍ശം വേണ്ടല്ലോ. കയ്യേറ്റ ഭൂമിയില്‍ പാര്‍ട്ടി ഓഫിസ് നില നിര്‍ത്തുന്നതിനും ആദര്‍ശം വേണ്ടല്ലോ. പവങ്ങള്‍ക്കും അശരണര്‍ക്കും വേണ്ടി കൊണ്ടുനടക്കുന്ന പാര്‍ട്ടി തന്നെ അതി സമ്പന്നര്‍ക്ക് താമസിക്കാന്‍ പഞ്ചനക്ഷത്ര ഹോട്ടല്‍ നടത്തുന്നതിനും ആദര്‍ശം വേണ്ടല്ലോ. സമ്പന്നരുടെ നേരമ്പോക്കിനു വേണ്ടി കോടികള്‍ മുടക്കി അമ്യൂസ്മെന്റ് പാര്‍ക്ക് നടത്താനും ആദര്‍ശം വേണ്ടല്ലോ. കേരളത്തില്‍ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളെ എതിര്‍ക്കുകയും സ്വന്തം മകനെ വിദേശ സര്‍വകലാശാലയില്‍ വിട്ടു പഠിപ്പി‍ക്കുകയും ചെയ്യുന്നതിനും ആദര്‍ശം വേണ്ടല്ലോ. കേരളത്തിനു പുറത്തു സ്വാശ്രയ സ്ഥാപനത്തില്‍ മകളെ പഠിപ്പിക്കുന്നതിനും ആദര്‍ശം വേണ്ടേ വേണ്ട. എ ഡി ബി വായ്പ തരാന്‍ വന്ന സായിപ്പിനെ കരി ഓയില്‍ ഒഴിച്ചു അഭിഷേകം ചെയ്ത് അപമാനിക്കുകയും , അധികാരം കിട്ടിയപ്പോള്‍ യാതൊരു ഉളുപ്പും കൂടാതെ അതേ എ ഡി ബി വായ്പ വാങ്ങുന്നതിനും ആദര്‍ശം വേണ്ടല്ലോ.


അധിനിവേശ വിരുദ്ധ സമരത്തില്‍ മുകുന്ദന്‍ അപാകത കാണുന്നതില്‍ അത്ഭുതമില്ല. ഇപ്പോഴും ഫ്രഞ്ചു സായിപ്പിനെ ബഹുമാനിക്കുകയും അവരുടെ ഉച്ചിഷ്ടം കേമമെന്നു കരുതുകയും ചെയ്യുന്ന മുകുന്ദന്‌ അധിനിവേശത്തെ എതിര്‍ക്കുന്നതില്‍ കുണ്ഠിതമുണ്ടാകുന്നത് സ്വാഭാവികമാണ്. പൂര്‍ണ്ണമായും മുതലാളിത്തത്തിന്റെ സൃഷ്ടിയാണ്‌ ലോകം എന്ന് അദ്ദേഹത്തിന്റെ ഉദീരണം തന്നെ അദ്ദേഹം എവിടെ നില്‍ക്കുന്നു എന്ന് മനസിലാകും . പക്ഷെ ആ മുതാലളിത്ത ലോകത്തു സംഭവിക്കുന്നതൊന്നും കാണാന്‍ മുകുന്ദനു സാധിക്കാത്തത് അദ്ദേഹത്തിന്റെ അന്ധത എന്നേ പറയാന്‍ പറ്റൂ. ഒരു സോഷ്യലിസ്റ്റ് എന്ന് എതിരാളി വിശേഷിപ്പിച്ച ഒബാമ മുതലാളിത്തത്തിന്റെ മെക്കയില്‍ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. മുതലാളിത്ത വ്യവസ്ഥിതി തകര്‍ന്നടിയുന്ന കാഴ്ച്ചയാണ്‌ ലോകമെങ്ങും കാണപ്പെടുന്നത്. അതിനെ രക്ഷപ്പെടുത്താന്‍ സോഷ്യലിസ്റ്റ് വ്യവസ്ഥിതിയിലെ സര്‍ക്കാര്‍ നിയന്ത്രണങ്ങളും, ദേശ സാല്‍ക്കരണം പോലുള്ള നടപടികളും വ്യാപകമായി സ്വീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നത് മുകുന്ദനു കാണാന്‍ സാധിക്കാത്തത് അദ്ദേഹത്തിന്റെ അന്ധമായ മുതലാളിത്ത ആരാധന കൊണ്ടാണ്. മുതലാളിത്ത വ്യവസ്ഥിതി ഇപ്പോള്‍ പൊളിച്ചെഴുതി കൊണ്ടിരിക്കുകയാണ്. കാള്‍ മാര്‍ക്സിന്റെ പുസ്തകങ്ങള്‍ കൂടുതലായി വായിക്കപ്പെടുന്നു. നികുതി ദായകരുടെ പണം ഭീമമായ തോതില്‍ ധനകാര്യ സ്ഥാപനങ്ങളെ രക്ഷപ്പെടുത്താന്‍ ഉപയോഗിക്കുന്നു. സാമ്പത്തിക രംഗത്തു കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ പോകുന്നു. ഇന്നത്തെ കുഴഞ്ഞു മറിഞ്ഞ സമ്പദ് വ്യവസ്ഥ, മുതലളിത്തതിന്റെ സൃഷ്ടിയാണ്. അതു പരാജയപ്പെട്ടു എന്ന് മുതലാളിത്തത്തിന്റെ അപ്പോസ്തലര്‍ തന്നെ സമ്മതിക്കുന്നു. അതിനു പരിഹാരമായി സോഷ്യലിസ്റ്റ് ആശയങ്ങള്‍ നടപ്പിലാക്കുന്നു. മുകുന്ദനെ പോലുള്ള വിവരദോഷികള്‍ അതൊന്നും കാണാതെ മുതലാളിത്തത്തിനു ചൂട്ടു പിടിക്കുന്നു. ലോകം മുഴുവന്‍ മുതലാളിത്ത സൃഷ്ടിയായി മാറ്റിയെടുത്തതാണിപ്പോഴത്തെ ദുരന്തവും . മുതലാളിത്തിലെ എല്ലാ പാളിച്ചകളും ലോകത്തെ മുഴുവന്‍ ഗ്രസിച്ചിരിക്കുന്നു. അതില്‍ നിന്നും രക്ഷപ്പെട്ടവര്‍ സോഷ്യലിസ്റ്റ് വ്യവസ്ഥിതി സ്വീകരിച്ചവര്‍ മാത്രം . സാധാരണ സാംസ്കാരിക നായകര്‍ ഇതെല്ലാം കാണുകയും മനസിലാക്കുകയും അതുള്‍കൊള്ളുകയും ചെയ്യാറുണ്ട്. പക്ഷെ കള്ള നാണയമായ മുകുന്ദനു അതുള്‍കൊള്ളാന്‍ സാധിക്കാത്തതില്‍ അത്ഭുതമില്ല. അത്യാഗ്രഹികളായ മുതലാളിത്തത്തിന്റെ പിണിയാളുകള്‍ ലോകം മുഴുവന്‍ നടത്തിയ അധിനിവേശങ്ങളും നീച കൃത്യങ്ങളും ലോകമെല്ലാം തിരിച്ചറിയുകയും ഇന്ന് ലോകത്തേറ്റവും വെറുക്കപ്പെട്ട ഒന്നായി അധിനിവേശത്തെ വിലയിരുത്തുകയും ചെയ്യപ്പെടുന്നു. അധിനിവേശത്തിനു വിടുപണി ചെയ്യുന്ന മുകുന്ദനെ മുതലാളിത്തത്തിന്റെ കാവല്‍ നായ എന്നു തന്നെയേ വിളിക്കാന്‍ പറ്റൂ. വെറുതെ കുരക്കുമ്പോള്‍ അതൊക്കെ ഒന്നു ആലോചിക്കുന്നത് നല്ലതാണ്.


ഇതൊക്കെ പറഞ്ഞപ്പോള്‍ മുകുന്ദന്‍ വിമര്‍ശിക്കപ്പെട്ടു. അപ്പോള്‍ പിടിച്ചു നില്‍ക്കാന്‍ മൂന്നാം കിട രാഷ്ട്രീയക്കാര്‍ പറയുന്ന പോലെ അഭിമുഖം വളച്ചൊടിച്ചു, എന്ന രക്ഷാമാര്‍ഗ്ഗം തേടലും . ഇതു നാണക്കേടാണു മുകുന്ദാ, മഹാ നാണക്കേട്. കേരളം മുഴുവന്‍ ആദരിക്കുന്ന വ്യക്തി , പ്രതിപക്ഷം പോലും ബഹുമാനിക്കുന്ന മുഖ്യമന്ത്രി. അദ്ദേഹം കാലഹരണപ്പെട്ടതാണന്നു പറയുമ്പോള്‍ അതു വിവാദമാകും എന്നു തിരിച്ചറിയുവാനുള്ള സാമാന്യ ബോധം താങ്കള്‍ക്കില്ലാതെ പോയി. സാംസ്കാരിക കേരളത്തിനു താങ്കള്‍ അപമാനമാണ്. താങ്കള്‍ വിവാദം സൃഷ്ടിച്ചിട്ട് താഹ വിവാദമാക്കി എന്നു പറയുന്നത് ആശയ പാപ്പരത്തമാണ്.

ഗന്ധിജി വിദേശ വസ്ത്രം ബഹിഷ്കരിച്ചത് മഹത്തായി കണുന്ന മുകുന്ദന്‍, ആഡംബര വസ്തുക്കള്‍ കമ്യൂണിസ്റ്റുകാര്‍ ഉപയോഗിക്കുന്നതിനെ വിമര്‍ശിക്കുന്നത് കാണാന്‍ നല്ല ശേലുണ്ട്. വെടിയുണ്ടയും, ലാപ് റ്റോപ്പും കൂടെ കൊണ്ടുനടക്കുന്ന, പഞ്ചനക്ഷത്ര ഹോട്ടലും അമ്യൂസ്മെന്റ് പാര്‍ക്കും നടത്തുന്ന പിണറയി വിജയനാണ്, കാലഘട്ടത്തിനു യോജിച്ച കമ്യൂണിസ്റ്റുനേതാവെന്ന്, താങ്കള്‍ പറയുമ്പോള്‍ താങ്കളുടെ ബുദ്ധിസ്ഥിരതക്ക് കര്യമായ കുഴപ്പമുണ്ട്. താങ്കള്‍ പാടി പുകഴ്ത്തുന്ന പിണറായി,താങ്കള്‍ സ്വപ്നം കാണുന്ന മുതലാളിത്ത വ്യവസ്ഥയിലെ നല്ല നേതാവായിരിക്കാം , ആധുനിക സുഖങ്ങളില്‍ അഭിരമിക്കു
ന്ന കമ്യൂണിസ്റ്റുകാരുടെ നേതാവായിരിക്കം . പക്ഷെ കമ്യൂണിസ്റ്റുകേരളത്തിന്റെ നേതവാകാന്‍ സാധിക്കില്ല.

റ്റെലിവിഷന്‍ ചാനലില്‍ കൂടി മുകുന്ദന്‍ പറഞ്ഞ ഉദാഹരണമാണ്‌ ഏറെ വിചിത്രം . വെള്ളപ്പൊക്കം ഉണ്ടാകുമ്പോള്‍ വി എസിനെപോലുള്ള കലാഹരണപ്പെട്ട നേതാവു ഓടി ചെന്ന് ദുരന്തത്തിനിരയായവരുടെ കണ്ണീരൊപ്പുമെന്നും, അത് ആധുനിക ലോകത്തിനു , മുകുന്ദന്‍ വിഭാവനം ചെയ്യുന്ന പോസ്റ്റ് മോഡേണ്‍ ലോകത്തിനു, യോജിച്ചതും അ
ല്ലത്രേ. അതിനു പകരം വെള്ളപ്പൊക്കം എന്തു കൊണ്ട് ഉണ്ടാകുന്നു എന്ന്‌ പിണറായിപോലെ ഉള്ള നേതാക്കള്‍ ചിന്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. വെള്ളപ്പൊക്കം എന്തു കൊണ്ടാണുണ്ടാകുന്നതെന്നറിവില്ലാത്ത മുകുന്ദനും പിണറായിയും അതു ചെയ്തേക്കാം . തലയില്‍ ആള്‍ത്താമസമുള്ള എല്ലാവര്‍ക്കും എന്തു കൊണ്ടാണ്, വെള്ളപ്പൊക്കമുണ്ടാകുന്നതെന്ന് അറിയാം . പേമാരിയും കൊടുങ്കാറ്റും കാരണമാണ്, വെള്ളപ്പൊക്കമുണ്ടാകുന്നതെന്ന് എല്ലാവര്‍ക്കും അറിയാം . ലോകം മുഴുവന്‍ അങ്ങനെയാണ്, വെള്ളപ്പൊക്കമുണ്ടാകുന്നത്. ചുരുക്കമായി സുനാമി പോലുള്ള ദുരന്തത്തിലുമതുണ്ടാവും . പേമാരിക്കെതിരെയോ സുനാമിക്കെതിരെയോ ഒരു ബന്ധങ്ങു നടത്തിയാല്‍ ഒരു പക്ഷെ അതെല്ലം പേടിച്ച് അകന്നു പോയേക്കാം . വെള്ളപ്പൊക്കത്തില്‍ കെടുതികളുണ്ടാവുമ്പോള്‍ സുബോധമുള്ള എല്ലാ നേതാക്കളും, അതിനിരയാവുന്നവരെ പോയി ആശ്വസിപ്പിക്കുകയും അവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുക്കുകയും ചെയ്യും . മുകുന്ദനും പിണറായിയും ഒരു പക്ഷെ ഒരു കമ്പ്യൂട്ടറുമായി ഇരുന്ന് വെള്ളപ്പൊക്കത്തിന്റെ കാരണങ്ങള്‍ വിശകലനം ചെയ്തേക്കും . പക്ഷെ സാധാരണ ജനങ്ങള്‍‍ അങ്ങനെയുള്ള നേതാക്കളെയും അവരുടെ മൂടു താങ്ങികളെയും കല്ലെറിഞ്ഞോടിക്കും .


മുകുന്ദന്‍ പുകഴ്ത്തുന്ന നേതാവ് ചെയ്യാന്‍ സാധ്യതയുള്ളതെന്തെന്ന് ഭാവനയില്‍ കണുന്നത് നല്ലതായിരിക്കും . ഒരു ഹെലികോപ്റ്ററില്‍ പറന്നു ചെന്ന് കണ്ണീരൊലിപ്പിക്കുന്നവരെ പൊക്കിയെടുക്കാം. അവരുടെ കണ്ണീര്‍ ക്യാനഡയില്‍ നിന്നും ഇറക്കുമതി ചെയ്ത ഒരു ഡ്രൈയര്‍ ഉപയോഗിച്ച് ഉണക്കാം . അവരെ കോഴിക്കാലും കോളയും കൊടുത്ത് സന്തോഷിപ്പിക്കാം . പിന്നെ ഒരു ദിവസം മുഴുവനും വിസ്മയ പാര്‍ക്കില്‍ ഉല്ലസിക്കാന്‍ വിടാം . രാത്രിയാവുമ്പോള്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ കിടത്തി ആനന്ദിപ്പിക്കാം . മുകുന്ദനാവട്ടെ ഈ പോസ്റ്റ് മോഡേണ്‍ ദുരിതാശ്വാസത്തിന്റെ ചുക്കാന്‍ .

Wednesday 5 November 2008

മാര്‍ട്ടിന്‍ ലൂഥര്‍‍ കിംഗില്‍ നിന്നും ബറാക് ഒബാമയിലേക്ക്.






വര്‍ണ വിവേചനം അമേരിക്കയിലെ യാധാര്‍ത്ഥ്യമായിരുന്നത് വളരെ മുമ്പൊന്നുമല്ല. ആ സാമൂഹിക തിന്‍മക്കെതിരെ ശബ്ദമുയര്‍ത്തിയവരില്‍ പ്രധാനി മാര്‍ട്ടിന്‍ ലൂഥര്‍ കിംഗായിരുന്നു.അതിലേക്ക് ആദ്യം വഴിതെളിച്ചത് 1956 വരെ അവിടെ നിലനിന്നിരുന്ന പൊതു സ്ഥലങ്ങളില്‍ കറുത്തവരെ വെളുത്തവരില്‍ നിന്നും വേര്‍തിരിക്കുന്ന നിയമവുമായിരുന്നു. അലബാമയിലെ മോണ്ട്ഗോമറിയില്‍ റോസ പാര്‍ക്സ് എന്ന വനിതയെ ബസില്‍ വെള്ളക്കാരന്റെ സീറ്റില്‍ ഇരുന്നതിന്‌ അറസ്റ്റ് ചെയ്തു. അതിനേത്തുടര്‍ന്നുണ്ടായ നിസഹരണത്തിനു നേതൃത്വം കൊടുത്തത് മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ആയിരുന്നു. കറുത്ത വര്‍ഗ്ഗക്കാര്‍ അവിടത്തെ ബസുകളെല്ലം ബഹിഷ്കരിച്ചു. ഈ ഗാന്ധിയന്‍ സമരത്തിനിടക്ക് കിംഗ് അറസ്റ്റു ചെയ്യപ്പെട്ടു, അദ്ദേഹത്തിന്റെ വീട് ബോംബ് വച്ചു തകര്‍ത്തു. അദ്ദേഹത്തെ അമേരിക്കയിലുടനീളം വെളുത്തവര്‍ അധിക്ഷേപിച്ചു. അമേരിക്കയിലെ സുപ്രീം കോടതി കറുത്തവര്‍ക്ക് പ്രത്യേക സീറ്റുകള്‍ എന്ന നിയമം ഭരണഘടനാ വിരുദ്ധമെന്നു പറഞ്ഞ് അസാധുവാക്കി. അന്നാണ്‌ കിംഗ് സാമൂഹിക നീതിയുടെ വക്താവായി ലോകം മുഴുവന്‍ അറിയപ്പെടാന്‍ തുടങ്ങിയതും . അനീതിയും വിവേചനവുമുള്ള ഇടങ്ങളിലെല്ലാം അദ്ദേഹം ചെന്നെത്തുകയും പ്രതിഷേധത്തിനു നേതൃത്വം കൊടുക്കുകയും ചെയ്തു. പല പ്രാവശ്യം അറസ്റ്റ് ചെയ്യപ്പെട്ടു.


സാങ്കേതികമായി വോട്ടവകാശം ലഭിച്ചിരുന്നു എങ്കിലും കറുത്തവരെ വോട്ടുചെയ്യാന്‍ കാര്യമായി അനുവദിച്ചിരുന്നില്ല. സംസ്ഥാനതലത്തില്‍ പല നിയന്ത്രണങ്ങളും കടമ്പകളും കടന്നു വേണമായിരുന്നു വോട്ടു ചെയ്യാനുള്ള അവകാശം നേടിയെടുക്കാന്‍ . കറുത്ത വര്‍ഗ്ഗക്കാരുടെ വോട്ടവകാശം നിഷേധിക്കാന്‍ പല പരീഷകളും കഠിനമായ വ്യവസ്ഥകളും പല സംസ്ഥാനങ്ങളും നടപ്പില്‍ വരുത്തി. മനം മടുത്ത കറുത്തവര്‍ വോട്ടര്‍ രെജിസ്റ്ററില്‍ പേരു ചേര്‍ക്കുക പോലും ചെയ്തിരുന്നില്ല. കിംഗ് കറുത്തവര്‍ രെജിസ്റ്റര്‍ ചെയ്യാന്‍ വേണ്ടി വ്യാപകമായ പ്രചാരണം നടത്തി. 1965ല്‍ ലിണ്ടണ്‍ ജോണ്‍സണ്‍ "The Voting Rights Act of 1965" എന്ന നിയമം പാസ്സാക്കിയപ്പോഴാണ്‌ സംസ്ഥാനങ്ങളുടെ ഈ കുത്സിത പ്രവര്‍ത്തികള്‍ അവസാനിച്ചത്. എങ്കിലും 70 കളുടെ ആരംഭത്തിലാണ്‌ കറുത്ത വര്‍ഗ്ഗക്കാര്‍ നിര്‍ഭയമായി വോട്ടു ചെയ്യാന്‍ തുടങ്ങിയത്

1963ല്‍ കിംഗ് വാഷിങ്ടണില്‍ ഒരു വലിയ റാലിയെ അഭിസംബോധന ചെയ്തു എല്ലാവര്‍ക്കും സ്വതന്ത്ര്യവും സമത്വവും കൈവരുന്ന ഒരു നാളെയെ പ്രവചിച്ചുകൊണ്ട് പറഞ്ഞു. എനിക്ക് ഒരു സ്വപ്നമുണ്ട്. തൊലിയുടെ നിറം വച്ച് മനുഷ്യനെ അളക്കാതെ കഴിവനുസരിച്ച് അളക്കുന്ന ഒരു നാളെയായിരുന്നു ആ സ്വപ്നം . ആ സ്വപ്നം പൂവണിയാന്‍ വര്‍ണ്ണ വെറിയന്‍മാര്‍ കിംഗിനെ അനുവദിച്ചില്ല.

ഒബാമയിലൂടെ ആ സ്വപ്നം ഇപ്പോള്‍ സാഷാത്കരിക്കപ്പെട്ടു. ഇതു വരെ അമേരിക്കന്‍ ജനാധിപത്യം പക്വതയാര്‍ജ്ജിച്ചിരുന്നില്ല. ഒബാമ എന്ന കറുത്ത വര്‍ഗ്ഗക്കാരനെ നേതാവായി അംഗീകരിച്ചതു വഴി അതു പക്വത പ്രാപിച്ചു.

ചരിത്ര നിമിഷം

ബറാക്ക് ഒബാമ അമേരിക്കന്‍ പ്രസിഡണ്ട്






































Monday 3 November 2008

മുബാറക് ഹുസ്സൈന്‍ ഒസാമ.

മുബാറക് ഹുസ്സൈന്‍ ഒസാമ എന്നത് എന്റെ പ്രയോഗമല്ല. അമേരിക്കയില്‍ കുടിയേറി പാര്‍ത്ത ഒരു മലയാളിയുടേതാണ്. അമേരിക്കക്കാരില്‍ പലരും ലോകകാര്യങ്ങളില്‍ തികച്ചും അജ്ഞരാണ്. സ്വന്തം രാജ്യത്തിനുള്ളിലെ കാര്യങ്ങളിലും അജ്ഞരാണെന്നത് ഏറ്റവും പഴക്കം ചെന്ന ജനാധിപത്യ രാജ്യത്തിന്‌ അഭിമാനിക്കാന്‍ വകയുള്ള കാര്യമല്ല.
ഒബാമക്കുള്ള പോരായ് മകള്‍ ഇവരുടെ അഭിപ്രായത്തില്‍ മൂന്നാണ്.


1. ഒബാമ കറുത്ത വര്‍ഗ്ഗക്കരനാണ്‌
2. ഒബാമ മുസ്ലിം ആണ്‌
3. ഒബാമ കമ്യൂണിസ്റ്റാണ്.

കറുത്ത വര്‍ഗ്ഗക്കാരന്‍ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെടുന്നത് ഇവര്‍ക്കൊന്നും സഹിക്കില്ല. തഴെക്കാണുനത് 1956 ലെ ഒരു ചിത്രമാണ്. ചിത്രത്തിലുള്ളത് റോസാ പാര്‍ക്സ് എന്ന കറുത്ത വര്‍ഗ്ഗക്കാരിയും .




ബസില്‍ യാത്ര ചെയ്യുമ്പോള്‍ വെളുത്ത വര്‍ഗ്ഗക്കാരനു വേണ്ടി സീറ്റ് ഒഴിഞ്ഞു കൊടുത്തില്ല എന്നതിനു അറസ്റ്റ് ചെയ്യപ്പെട്ടു അവര്‍ . അതു 60 കളില്‍ മുഴുവന്‍ വ്യാപിച്ച വര്‍ണ്ണ അസ്വാരസ്യത്തിനു വഴി വച്ചു. അമേരിക്ക മുഴുവനും അതു പോലെയല്ലെങ്കിലും അമേരിക്കയിലെ നല്ല ഒരു ശതമാനം ആളുകള്‍ ഇപ്പോഴും ആ ചിന്താഗതിയിലണ്, ജീവിക്കു ന്നത്. റോസാ പാര്‍ക്ക്സിന്റെയും സാമാന ചിന്താഗതിക്കാരുടെയും പിന്നില്‍ അമേരിക്കയില്‍ അന്നു പ്രചാരം നേടിക്കൊണ്ടിരുന്ന ഇടതുപക്ഷ ചിന്താഗതികളായിരുന്നു. അധികാരി വര്‍ഗ്ഗം അതിനെ നിഷ്ട്ടൂരം അടിച്ചമര്‍ത്തി. മക്കാര്‍ത്തിയിസം എന്ന പേരില്‍ അതു അമേരിക്കന്‍ ചരിത്രത്തിലെ ഇരുണ്ട ഏടായി ഇന്നും നില നില്‍ക്കുന്നു.

ഒബാമ മുസ്ലിം ആണെന്നത് വളരെ പണ്ടേ ഉള്ള അരോപണമാണ്. അതു അവാസ്തവമാണെന്നു മാധ്യമങ്ങളിലൂടെയും മറ്റും അസംഘ്യം ആളുകള്‍ തെളിയിച്ചിട്ടും , ജോണ്‍ മക്കയിനിന്റെ ഒരു തെരഞ്ഞെടുപ്പു പ്രചാരണ സമ്മേളനത്തില്‍ ഒരു സ്ത്രീ ഇതുന്നയിച്ചു. ആ സ്ത്രീ അമേരിക്കന്‍ ജനതയിലെ നല്ല ഒരു ശതമാനത്തിന്റെ പ്രതിനിധിയാണ്. ആ ചിന്ത അവരുടെ മനസില്‍ നിന്നും മാഞ്ഞുപോകും എന്നു കരുതനാവില്ല.


അവസാനത്തെ അരോപണം ഒബാമ ഒരു സോഷ്യലിസ്റ്റാണെന്നാണ്. പലരും ഒരു പടികൂടി കടന്നു അദ്ദേഹം കമ്യൂണിസ്റ്റാണെന്നു തറപ്പിച്ചു പറയുന്നു. അതിന്റെ കാരണം സാമൂഹിക നീതിക്കു വേണ്ടി അദ്ദേഹം നില കൊള്ളുന്നു എന്നാണ്. നല്ല ഒരു ശതമാനം ആളുകള്‍ പാവങ്ങളായിട്ടുള്ള ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യം എന്നത് ഒരു വിരോധാഭാസമാണ്. താഴത്തെ ചിത്രത്തിലുള്ളതു പോലെ കുറെയേറെ ആളുകള്‍ അമേരിക്കന്‍ തെരുവുകളില്‍ കാണാം .





ലോകം ഇതൊന്നും ശ്രദ്ധിച്ചിട്ടില്ലായിരുന്നു ഇതു വരെ. കത്രീന എന്ന കൊടുങ്കാറ്റാണു എല്ലാം തകിടം മറിച്ചത്. അന്ന് ലോകത്തിന്റെ കണ്ണു മുഴുവന്‍ അവിടെ പതിഞ്ഞു. കറുത്ത വര്‍ഗ്ഗക്കാര്‍ അവിടെ പരിതാപകരമായ അവസ്ഥയിലാണു ജീവിച്ചിരുന്നത്. വര്‍ഷങ്ങള്‍ക്കു ശേഷവും അന്നു വീടു നഷ്ടപ്പെട്ടവര്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ഇന്നും ജീവിക്കുന്നു. അമേരിക്ക എന്ന രാജ്യത്തിന്റെ പാപ്പരത്തം ഉറക്കെ വിളിച്ചു പറയുന്ന സത്യമാണ്, ന്യൂ ഓര്‍ളിയന്‍സ്.


അമേരിക്കയില്‍ 10% ആളുകള്‍ 90 ശതമാനവും സ്വത്തു കയ്യടക്കി വച്ചിരിക്കുന്നു. ഇവര്‍ നികുതി കൊടുക്കാറില്ല. കൊടുത്താല്‍ തന്നെ വളരെ തുശ്ചമായതു മാത്രം . സാമ്പത്തിക വികസനം എന്ന പേരില്‍ ഇവര്‍ക്ക് എന്നും റ്റാക്സ് ഹോളിഡേ ആണ്. ഇപ്പോള്‍ മറ്റു രാജ്യങ്ങളിലും ഒരു തരം കാട്ടുതീപോലെ പടര്‍ന്നു പിടിക്കുന്ന തല തിരിഞ്ഞ വികസനം .

ഒബാമ പറഞ്ഞത്, ഇങ്ങനെ നികുതി വെട്ടിച്ചു നടക്കുന്ന അതിസമ്പന്നരില്‍ നിന്നും കൂടുതല്‍ നികുതി പിരിച്ചു പവപ്പെട്ടവര്‍ക്ക് ആശ്വാസം നല്‍കും എന്നാണ്. അതിനെയാണ്‌ സോഷ്യലിസം ​നടപ്പാക്കുന്നു, കമ്യൂണിസം നടപ്പാക്കുന്നു എന്നെല്ലാം അക്ഷേപിക്കുന്നത്. ഇപ്പറഞ്ഞ സമ്പന്നരെല്ലാം കൂടിയാണ്, വികലമായ, അനിയന്ത്രിതമായ നടപടികളിലൂടെ അത്യഗ്രഹത്തിന്റെ പേരില്‍ അമേരിക്കന്‍ സമ്പദ് വ്യവസ്ഥയും കൂടെ ലോക സമ്പദ് വ്യവസ്ഥയും നശിപ്പിച്ചിരിക്കുന്നത്. അറിയപ്പെടുന്ന ബാങ്കുകളെല്ലാം കുളം തോണ്ടി. സോഷ്യലിസ്റ്റ് വ്യവസ്ത്ഥിതിയില്‍ നിലവിലുള്ള പോലെ, അവയെല്ലം ദേശസാല്ക്കരിക്കപ്പെട്ടു. ബാങ്കുകള്‍ മാത്രമല്ല സ്വകാര്യ പെന്ഷന്‍ ഫണ്ടുകളും ദേശസാല്ക്കരിക്കാന്‍ ജെര്‍മ്മനിയും ഫ്രാന്‍സും തീരുമാനിച്ചു കഴിഞ്ഞു.

ഇവിടെ ശ്രദ്ധേയമായ വസ്തുത കോളേജു കാമ്പസുകളില്‍ ഈ മനോഭാവത്തിനു വലിയ സ്വീകാര്യതയാണെന്നതാണ്. ഭാവി ഈ ചെറുപ്പക്കാരുടെ കയ്യിലാണിരിക്കുന്നതും .

ഒബാമ ഒരു പ്രതീകമാണ്. നൂറ്റാണ്ടുകളോളം അടിച്ചമര്‍ത്തപ്പെട്ടവന്റെ പ്രതീകം . സാമൂഹിക നീതി മനുഷ്യരാശിയുടെ ആവശ്യമാണെന്നു തിരിച്ചറിഞ്ഞവന്റെ പ്രതീകം . ഒബാമ പ്രസിഡണ്ടാവും എന്നു ഇപ്പോഴും തീര്‍ച്ചയില്ല. പ്രസിഡണ്ടായാലും വലിയ മാറ്റങ്ങള്‍ അമേരിക്കയില്‍ നടപ്പാകും എന്നു എനിക്കു വിശ്വാസവുമില്ല. കാരണം അമേരിക്ക ഭരിക്കുന്നത് തെരഞ്ഞെടുക്കപ്പെട്ട പ്രസിഡണ്ടൊന്നുമല്ല. അതു കുറച്ചു ലോബികളും മാഫിയകളുമാണ്. ഡ്രഗ് മാഫിയ, വെപ്പണ്‍ മാഫിയ , ഓയില്‍ മാഫിയ തുടങ്ങി അസംഘ്യം മാഫിയകള്‍ . പണം എറിഞ്ഞു കാര്യങ്ങള്‍ നടത്തുന്ന കഴുകന്‍മാര്‍ . അവര്‍ കൈ പിടിച്ചു തിരിച്ചാല്‍ ഒബാമക്കും ഒന്നും ചെയ്യാന്‍ പറ്റിയെന്നു വരില്ല.

പക്ഷെ ഇന്‍ഡ്യക്കു ഇതു പ്രധാനപെട്ട തെരഞ്ഞെടുപ്പാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ എല്ലാ മുസ്ലിം തീവ്രവാദ പ്രശ്നങ്ങളുടേയും പ്രഭവ കേന്ദ്രം പാക്കിസ്താനാണ്. ഇന്‍ഡ്യ പതിറ്റാണ്ടുകളയി തെളിവു സഹിതം പറഞ്ഞു കൊണ്ടിരിക്കുന്ന സത്യം . ആദ്യമായി ഒരു അമേരിക്കന്‍ നേതാവ് അതു മനസിലാക്കി എന്നതാണ്, കാര്യം .ഒബാമയാണ്‌ പ്രസിഡണ്ടെങ്കില്‍ അദ്ദേഹം പാകിസ്താനു മേല്‍ സമര്‍ദ്ധം ചെലുത്തും . അതു ഒരു പക്ഷെ ഒരു നേരിട്ട യുദ്ധത്തിലേക്കു വലിച്ചിഴക്കപ്പെടാം . അതു ഇന്‍ഡ്യയെ വളരെ ദോഷകരമായി ബാധികും . ഇപ്പോഴത്തെ പാകിസ്താന്‍ ഭരണകര്‍ത്താക്കള്‍ സമചിത്തതയോടെ കാര്യങ്ങള്‍ കാണുകയാണെങ്കില്‍ ഈ ഭാഗത്തെ മിക്ക പ്രശ്നങ്ങളും പരിഹരിക്കപ്പെടും . അതു ഇന്‍ഡ്യക്കു ഗുണകരമായിരികും .

ഒബാമ തെരഞ്ഞെടുക്കപ്പെട്ടാല്‍ അമേരിക്കന്‍ സാമ്പത്തിക സാമൂഹിക രംഗത്ത് സോഷലിസത്തില്‍ അധിഷ്ടിതമായ സാമൂഹിക നീതി നടപാക്കാന്‍ പറ്റുമോ എന്നതാണ്, ഏറ്റവും വലിയ ചോദ്യം . അമേരിക്കന്‍ യുവ തലമുറ നല്‍കുന്ന സൂചന ഒരു ചൂണ്ടുപലക ആണെങ്കില്‍ അതു സാധ്യമാണ്. ആല്‍ബര്‍ട്ട് ഐന്‍സ്റ്റയിന്‍ പറഞ്ഞ പോലെ സോഷ്യലിസമാണ്‌ മനുഷ്യരാശിക്കു ഏറ്റവും യോജിച്ച നയം എന്ന് അമേരിക്ക തെളിയിക്കും . കാള്‍ മാര്‍ക്സിന്റെ പുസ്തകങ്ങള്‍ക്ക് ഇപ്പോള്‍ ലോകമെമ്പാടും , അമേരിക്കയുള്‍പ്പടെ, കൂടൂതല്‍ വായനക്കാരുണ്ടാവുന്ന കാലമാണ്. കാത്തിരുന്നു കാണാം .