Sunday 11 May 2014

കേരളം എന്തിന്, ഇന്‍ഡ്യയുടെ ഭാഗമായിരിക്കണം?



എല്ലാ ഇന്‍ഡ്യക്കാരും പലപ്പോഴും  ഏറ്റു ചൊല്ലുന്ന ഒരു പ്രതിജ്ഞയുണ്ട്.

ഇന്‍ഡ്യ എന്റെ രാജ്യമാണ്. എല്ലാ ഇന്‍ഡ്യക്കാരും എന്റെ സഹോദരീസഹോദരന്‍മാരാണ്.

ഇതൊരു അധരവിലാപത്തിനപ്പുറം അര്‍ത്ഥമില്ലാത്ത ഒന്നാണെന്ന് മലയാളികള്‍ക്ക് തോന്നാവുന്ന ചില സംഭവവികാസങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതിലെ ഏറ്റവും പുതിയ അദ്ധ്യായം മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഉണ്ടായ സുപ്രീം കോടതി വിധ്ജിയാണ്.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ചരിത്രവും അതേ സംബന്ധിച്ചുള്ള തര്‍ക്കങ്ങളും വളരെയേറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള വിഷയമാണ്. അത് വളരെ പെട്ടെന്ന്  തകരുമെന്ന് ഒരു കൂട്ടര്‍., ഒരു കാലത്തും തകരില്ല എന്ന് മറ്റൊരു കൂട്ടര്‍. 118 വര്‍ഷം മുമ്പ് അന്നത്തെ സാങ്കേതിക വിദ്യ ഉപയോഗിച്ച പണുത അണക്കെട്ടാണത്. 50 വര്‍ഷത്തെ ആയുസു കല്‍പ്പിച്ചായിരുന്നു ബ്രിട്ടീഷുകാര്‍ അത് പണുതതും. തിരുവിതാംകൂര്‍ ഭരിച്ചിരുന്ന രാജാവിനെ ഭീഷണിപ്പെടുത്തി   ബ്രിട്ടീഷ് സര്‍ക്കാർ,  ബലമായി ഉണ്ടാക്കിയ കരാറാണീ അണക്കെട്ട് പണിയാന്‍ കാരണം. ഇന്‍ഡ്യ സ്വതന്ത്രയായപ്പോള്‍  നാട്ടു രാജ്യങ്ങളുമായുണ്ടാക്കിയ എല്ലാ കരാറുകളും റദ്ദായിട്ടും, ചരിത്രത്തില്‍ ഒരു ഇളിഭ്യ ചിരി പോലെ ഈ കരാര്‍ ഇപ്പോഴും നിലനില്‍ക്കുന്നു. തമിഴ് നാട് എന്ന ഇന്‍ഡ്യന്‍ സംസ്ഥാനം യാതൊരു അര്‍ഹതയുമില്ലാതെ അതിന്റെ ഗുണഭോക്താവായും തുടരുന്നു.

കാലഹരണപ്പെട്ട ഈ അണക്കെട്ടിനു കീഴെ ജീവിക്കുന്ന ജനങ്ങള്‍ കുറെ വര്‍ഷങ്ങളായി ഭീതിയിലാണ്. പക്ഷെ മലയാളികള്‍ സഹോദരങ്ങളായി കരുതുന്ന തമിഴ് നാട്ടുകാര്‍ ഈ ഭീതിക്ക് പുല്ലു വില പോലും കല്‍പ്പിക്കുന്നില്ല. അതുകൊണ്ട് അവര്‍ ഈ പഴയ അണക്കെട്ടിന്റെ ഉയരം ​കൂട്ടിക്കിട്ടാന്‍ സുപ്രീം കോടതിയില്‍ ഒരു പരാതി കൊടുത്തു. മലയാളികളുടെ ഭീതിയെ കളിയാക്കി കൊണ്ട് സുപ്രീം കോടതി അതിനനുമതി നല്‍കി. പക്ഷെ ഈ ഭീതി കണക്കിലെടുത്ത് കേരളം ജനങ്ങളെ സംരക്ഷിക്കാന്‍ ഒരു നിയമം പാസാക്കി. ആ നിയമം അസാധുവാണെന്നു പ്രഖ്യാപിച്ചും, അണക്കെട്ടിന്റെ ഉയരം കൂട്ടാന്‍ തമിഴ്നാടിനെ അനുവദിച്ചും ഇന്‍ഡ്യന്‍ സുപ്രീം കോടതി വിധിച്ചു.  വിധിയിലെ പ്രസക്തഭാഗങ്ങള്‍.

പാട്ടക്കരാറിന് നിയമ സാധുത നൽകുന്ന കോടതി വിധി നിയമസഭയ്‌ക്ക് നിയമം വഴി മറികടക്കാൻ കഴിയില്ല.

 ജലനിരപ്പ് 142 അടിയായി ഉയർത്തിയ 2006ലെ സുപ്രീംകോടതി വിധിക്കെതിരെ കേരള നിയമസഭ 2006ൽ പാസാക്കിയ നിയമം ഭരണഘടനാ വിരുദ്ധമാണ്. ജുഡിഷ്യറിക്കുമേൽ എക്‌സിക്യൂട്ടിവ് നടത്തിയ കടന്നുകയറ്റം ശരിയല്ല. അണക്കെട്ടിനു മേൽ തമിഴ്നാടിനുള്ള അവകാശം നിയമം വഴി ഇല്ലാതാക്കാൻ കേരളത്തിന് കഴിയില്ല.

 തമിഴ്നാട് ജലനിരപ്പ് 142 അടിയായി ഉയർത്തുന്നതും അണക്കെട്ടിൽ അറ്റകുറ്റപ്പണി നടത്തുന്നതും കേരളം എതിർക്കരുത്.

 1886 ഒക്‌ടോബർ പത്തിലെ പാട്ടക്കരാർ, അണക്കെട്ടിന്റെ സുരക്ഷ എന്നിവ 2006ലെ വിധിയിൽ തീരുമാനിക്കപ്പെട്ടു കഴിഞ്ഞു. തീർപ്പാക്കിയ കേസിൽ പുനർചിന്തനം ആവശ്യമില്ല.

 തമിഴ്നാട്ടിലെ  തേനി, ഡിണ്ടിഗൽ, മധുര, ശിവഗംഗ, രാമനാഥപുരം ജില്ലകളിലെ രണ്ടുലക്ഷം ഏക്കറിലെ വരൾച്ച നേരിടാനും കുടിവെള്ളത്തിനും 6.8 ലക്ഷം കൃഷിക്കാരുടെ ആശങ്ക പരിഹരിക്കാനും ജലനിരപ്പ് ഉയർത്തേണ്ടത് ആവശ്യമാണ്. ഇക്കാര്യം ഉന്നതാധികാര സമിതിയും ശരിവച്ചിട്ടുണ്ട്.

 അണക്കെട്ട് സ്ഥിരമായി സുരക്ഷിതാവസ്ഥയിലാണ്. ഇക്കാര്യം 2006ലെ സുപ്രീംകോടതി വിധിയും സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതിയും ശരിവച്ചിട്ടുണ്ട്.

 തമിഴ്നാട് എതിർക്കുന്നതിനാൽ പുതിയ അണക്കെട്ട് സാദ്ധ്യമല്ല. പഴയ അണക്കെട്ടിൽ പുതിയ ടണൽ നിർമ്മിച്ച് ഭീഷണി ഒഴിവാക്കാമെന്ന ഉന്നതാധികാര സമിതിയുടെ നിർദ്ദേശത്തിൽ ഇരു സംസ്ഥാനങ്ങൾക്കും ധാരണയുണ്ടാക്കാം

 പെരിയാർ അന്തർസംസ്ഥാന നദിയല്ലെന്ന്  തെളിയിക്കാൻ കേരളത്തിന് കഴിഞ്ഞില്ല. ഈ തർക്കം കേരളം വീണ്ടും ഉന്നയിക്കാൻ പാടില്ല.

ഈ വിധിയെ അസംബന്ധമെന്നല്ല ശുദ്ധ തെമ്മാടിത്തരം എന്നാണു ഞാന്‍ വിശേഷിപ്പിക്കുക. ഒരു ജനാധിപത്യ രാജ്യത്തെ പരമോന്നത നീതിപീഠത്തിന്, ഇതുപോലെ അഭിപ്രായം പറയാന്‍ അവകാശമുണ്ടോ?

118 വര്‍ഷം മുന്നെ അന്നത്തെ സാങ്കേതിക വിദ്യ കൊണ്ട് നിര്‍മ്മിച്ച ഒരണക്കെട്ട് ലോകാവസാനം വരെ സ്ഥിരമായി സുരക്ഷിതം ആണെന്നു പറയുന്നവരെ മനുഷ്യ ജാതിയില്‍ ഉള്‍പ്പെടുത്താന്‍ പറ്റുമോ?

കേരളത്തിനുള്ളില്‍ ബ്രിട്ടീഷുകാര്‍ പാട്ടത്തിനെടുത്ത സ്ഥലത്ത് അവര്‍ പണുത അണക്കെട്ട്, തമിഴ്നാട് എതിർക്കുന്നതിനാൽ പുതുക്കി പണിയാന്‍  സാദ്ധ്യമല്ല എന്നും ,  പെരിയാർ അന്തർസംസ്ഥാന നദിയല്ലെന് തെളിയിക്കാൻ കേരളത്തിന് കഴിഞ്ഞില്ല. അതുകൊണ്ട് ഇനിയൊരിക്കലും ഈ തർക്കം കേരളം വീണ്ടും ഉന്നയിക്കാൻ പാടില്ല എന്നും പറയാന്‍,  ഈ മനുഷ്യഗങ്ങള്‍ ഇന്‍ഡ്യ എന്ന വെള്ളരിക്കപ്പട്ടണം ഭരിക്കുന്ന മഹാരാജാക്കന്‍മാര്‍ ആണോ?

തമിഴ്നാടും കേന്ദ്ര സര്‍ക്കാരും, സുപ്രീം കോടതിയും ഒരുമിച്ചു ചേര്‍ന്ന് കേരളത്തെ പരാജയപ്പെടുത്തി. പിന്നെ എന്തിനു കേരളം ഇന്‍ഡ്യന്‍ യൂണിയന്റെ ഭാഗമായി നിലനില്‍ക്കണം?

രണ്ടു വര്‍ഷം മുന്നെ  മുല്ലപ്പെരിയാര്‍ വിഷയം കത്തിനിന അവസരത്തില്‍ പല വിദഗ്ദ്ധരും, കേരള സര്‍ക്കാരും,  മറ്റ്  പല എഴുത്തുകാരും അഭിപ്രായപ്പെട്ടത്, സുപ്രീം കോടതി കേരളത്തിനനുകൂലമായി വിധിക്കും എന്നായിരുന്നു. അന്ന് ഞാന്‍ പറഞ്ഞത്, സുപ്രീം കോടതി കേരളത്തിനനുകൂലമായി ഒരിക്കലും വിധിക്കില്ല എന്നായിരുന്നു. കാരണം ഇത് ഒരു നിയമ പ്രശ്നമല്ല എന്നതാണ്. എന്തെങ്കിലും   നിയമപ്രശ്നമുണ്ടെങ്കില്‍ അത് ഈ അണക്കെട്ടിന്റെ ഉടമാവകാശം മാത്രമാണ്. പക്ഷെ ഒരു കോടതിയും ഇന്നു വരെ അത്  കണക്കിലെടുത്തിട്ടില്ല. ബ്രിട്ടീഷുകാര്‍ ഇന്‍ഡ്യ വിട്ടപ്പോള്‍ അവരുണ്ടാക്കിയ കരാറുകളൊക്കെ ബ്രിട്ടീഷ് പാര്‍ലമെന്റ് പാസാക്കിയ നിയമത്തോടെ റദ്ദാക്കപ്പെട്ടിരുന്നു. ബ്രിട്ടീഷ്കാര്‍ക്ക് വേണ്ടാത്ത ഒരു കരാര്‍ ഇന്‍ഡ്യക്ക് വേണമെന്നതു മാത്രമാണിതിലെ നിയമ പ്രശ്നം. മറ്റുള്ളതൊക്കെ ഭരണപരമായ വിഷയങ്ങൾ   മാത്രം.

ഇന്‍ഡ്യന്‍ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ പോരായ്മ, അത് ഉത്തരവാദിത്തത്തില്‍  നിന്നും ഒളിച്ചോടുന്നു എന്നതാണ്. നയപരമായ പല തീരുമാനങ്ങളും അത് കോടതിയിലേക്ക് തട്ടിയിടുന്നു. കേരള സര്‍ക്കാരും കേന്ദ്ര സര്‍ക്കാരു ഇത് കൂടെക്കൂടെ ചെയ്യാറുണ്ട്. ഈ നപുംസക നിലപാടാണ്, മുല്ലപ്പെരിയാര്‍ വിഷയം  സുപ്രീം കോടതിയില്‍ എത്താന്‍ കാരണം.

കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ പരാജയപ്പെടുത്തിയ രീതികള്‍ 

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ എന്നും തമിഴ് നാടിന്റെ ഭാഗത്തേ നിന്നിട്ടുള്ളു. ഒരു ശരാശരി അണക്കെട്ടിന്റെ കാലാവധി അറുപതു വർഷമാണ്. എന്നിട്ടും  118  വര്‍ഷം  പഴക്കമുള്ള മുല്ലപ്പെരിയാർ അണക്കെട്ട് കേരളത്തിലെ അഞ്ചു ജില്ലയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്ന  കേരള നിലപാടിനെ കേന്ദ്രം എന്നു പുച്ഛിച്ചു തള്ളിയിട്ടേ ഉള്ളു.  കേന്ദ്ര സര്‍ക്കാരിന്റെ ചില വകുപ്പുകള്‍  ഭരിക്കുന്ന വിദഗ്ദ്ധരെന്നവകാശപ്പെടുന്ന ചിലരുടെ  അഭിപ്രായങ്ങള്‍, ശാസ്ത്രീയ പഠനങ്ങൾ എന്നു ദുര്‍വ്യാഖ്യാനിച്ച്  കേരളത്തിന്റെ വാദങ്ങളെ അവര്‍ തള്ളിക്കളഞ്ഞു. പെരിയാർ പാട്ടക്കരാർ ഇന്ത്യ സ്വതന്ത്രയാവുന്നതിനു മുമ്പ് നിലവിൽ വന്നതാണെന്നും, ഇന്ത്യ ബ്രിട്ടീഷുകാരിൽ നിന്നു സ്വാതന്ത്ര്യം നേടിയപ്പോൾ ബ്രിട്ടീഷുകാരും, ഇന്ത്യയിലെ നാട്ടുരാജ്യങ്ങളും തമ്മിൽ നിലനിന്നിരുന്ന എല്ലാ ഉടമ്പടികളും, കരാറുകളും സ്വയമേവ റദ്ദായി എന്നും കേരളം സുപ്രീംകോടതിയിൽ വാദിച്ചിട്ടും, കേന്ദ്രം അതിനെ പിന്താങ്ങിയില്ല. മുല്ലപ്പെരിയാര്‍ കേസ്‌ മൂര്‍ധന്യത്തില്‍ നില്‍ക്കുമ്പോള്‍തന്നെ, വിധി തമിഴ്‌നാടിന്‌ അനുകൂലമാകുമെന്നു ചിദംബരം പ്രഖ്യാപിച്ചിരുന്നു. കേസില്‍ തമിഴ്‌നാടിനു കഴിയുന്നത്ര സഹായം കേന്ദ്രസര്‍ക്കാരും ചെയ്‌തുകൊടുത്തു.  20% ജഡ്ജിമാര്‍ അഴിമതിക്കാരാണെന്നും, കോടതിയെ സ്വാധീനിക്കാന്‍ സാധിക്കുമെന്നും ഉള്ള  വാദങ്ങള്‍ക്ക് അടിവരയിടുന്ന പ്രസ്താവന ആയിരുന്നു ചിദംബരത്തിന്റേത്.

1979 ല്‍ അണക്കെട്ടില്‍   വലിയ രീതിയിൽ ചോർച്ച ഉണ്ടായി. കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച രാജ്യത്തെ ഭൂചലന നിർണയ മാനദണ്ഡപ്രകാരം, മുല്ലപ്പെരിയാർ ഡാം സ്ഥിതിചെയ്യുന്ന പ്രദേശം സോൺ മൂന്നിലാണ് ഉൾപ്പെടുന്നത്. ഈ പ്രദേശത്ത് റിക്റ്റര്‍ സ്കെയിലിൽ 6.5 വരെ തീവ്രതയുള്ള ഭൂചലനം ഉണ്ടാകാമെന്നാണ്, അനുമാനിക്കപ്പെടുന്നത്.  118 വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാം പണിതത് കോൺക്രീറ്റോ,​ ഭൂകമ്പ പ്രതിരോധ സാങ്കേതിക വിദ്യയോ ഉപയോഗിക്കാതെയാണെന്ന് കേന്ദ്ര സര്‍ക്കാരിനറിയാം.  2000 ൽ പദ്ധതി പ്രദേശത്തുണ്ടായ ഭൂമികുലുക്കമാണ് കേരളത്തിന്റെ ആശങ്കകൾ വർദ്ധിപ്പിച്ചത്. 2006 നവംബറിൽ അണക്കെട്ടിന്റെ സുരക്ഷയെ സംബന്ധിച്ച് പഠിക്കാൻ നാവികസേന എത്തിയെങ്കിലും കേന്ദ്ര സര്‍ക്കാര്‍ അത് തടഞ്ഞു.  മുല്ലപ്പെരിയാർ പദ്ധതി പ്രദേശത്ത് ഭൂകമ്പത്തിന്റെ ആവർത്തന സാദ്ധ്യത  ബാംഗ്ളൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസിലെ വിദഗ്ദ്ധര്‍ പഠന വിധേയമാക്കി. അവര്‍ നിര്‍ദ്ദേശിച്ചത് ജലനിരപ്പ് 136 അടിക്കു മുകളിലാകാൻ പാടില്ല എന്നായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ഇതിനെ കാര്യമായി എടുത്തില്ല. അണക്കെട്ട് നിലനിൽക്കുന്ന പ്രദേശത്ത് ഭൂകമ്പത്തിന് എല്ലാ സാദ്ധ്യതയുമുണ്ടെന്ന്  റൂർക്കി ഐ.ഐ.ടിയിലെ വിദഗ്‌‌ദ്ധർ കണ്ടെത്തി. അതും കേന്ദ്ര സര്‍ക്കാര്‍ അവഗണിച്ചു.

സുപ്രീം കോടതി നിയമിച്ച ഉന്നതാധികാരസമിതിക്കു കീഴിലുള്ള വിദഗ്‌ധസമിതിയില്‍, മുമ്പ്‌ അണക്കെട്ടിനെക്കുറിച്ചു പരിശോധിച്ച ജല കമ്മിഷന്‍ അംഗങ്ങളെ ഉള്‍പ്പെടുത്തരുതെന്നു സുപ്രീം കോടതി വ്യക്‌തമായ നിര്‍ദേശം നല്‍കിയിരുന്നു. പക്ഷെ  തമിഴ്‌നാടിന്‌ അനുകൂലമായി റിപ്പോര്‍ട്ട്‌ എഴുതിയ ജല കമ്മിഷനിലെ, ഡോ. സി.ഡി. തട്ടെ,  ഡോ. ഡി.കെ. മത്തേ എന്നിവരെയുമാണ്‌ അംഗങ്ങളായി കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചത്‌. അവരുടെ പ്രവര്‍ത്തനം ഏകപക്ഷീയവുമായിരുന്നു. അണക്കെട്ട്‌ പരിശോധനാവേളയില്‍ കേരളത്തിന്റെ മുല്ലപ്പെരിയാര്‍ സെല്‍ അധ്യക്ഷന്‍ എം.കെ. പരമേശ്വരനെ ഒപ്പം കൂട്ടാതെ, തമിഴ്‌നാടിന്റെ പ്രതിനിധിയെ മാത്രം കൊണ്ടുപോയി. ഇതിനെതിരെ കേരളം നൽകിയ പരാതി കേന്ദ്ര സര്‍ക്കാര്‍ ഗൌനിച്ചു പോലുമില്ല.

സുപ്രീം കോടതിയുടെ നെറികേടുകള്‍ 

കേസ് വിചരണ നടക്കുമ്പോള്‍ കേരളത്തിനനുകൂലമെനു തോന്നിപ്പിക്കുന്ന പല നിരീക്ഷണങ്ങളും കോടതി നടത്തിയിരുന്നു. അതൊക്കെ വെറുതെ കേരളത്തെ പറ്റിക്കാന്‍ ഉദ്ദേശിച്ചു തന്നെ നടത്തിയവയായിരുന്നു. ഒരു സംസ്‌ഥാനത്തെ ജനങ്ങളുടെ സുരക്ഷ നിശ്‌ചയിക്കാന്‍ അവിടുത്തെ നിയമനിര്‍മാണസഭകള്‍ക്ക്‌ അധികാരമുണ്ടെന്നു മുമ്പു സുപ്രീം കോടതിതന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. അതാണ്‌ ഇപ്പോഴത്തെ വിധിയിലൂടെ സുപ്രീം കോടതി തള്ളിക്കളഞ്ഞത്‌. 2006 ലെ തങ്ങളുടെ വിധിയെ മറികടക്കാനാണ്, കേരളം  ഡാം സുരക്ഷ നിയമം പാസാക്കിയതെന്നു പറയുന്ന സുപ്രീം കോടതി പക്ഷെ, പഞ്ചാബ് സമാനമായ നിയമം പാസാക്കിയതിന്റെ നേരെ കണ്ണടക്കുന്നു. ഹരിയാനയ്‌ക്ക് വെള്ളം നൽകാൻ പഞ്ചാബിൽ സത്‌ലജ്/ യമുനാ കനാൽ നിർമ്മിക്കണമെന്ന്,  2004 ജൂൺ നാലിനു  സുപ്രീംകോടതി വിധിച്ചിരുന്നു.  അതിനെ  മറികടക്കാന്‍  പഞ്ചാബ് നിയമസഭ ബിൽ പാസാക്കി. അതേവർഷം ജൂലായ് 15ന് മുൻപ് കനാൽ നിർമ്മാണം തുടങ്ങണമെന്നായിരുന്നു  കോടതി ഉത്തരവ്. ഇതു മറികടക്കാൻ 2004 ജൂലായ് 12ന്  പഞ്ചാബ് നിയമസഭ പ്രത്യേക സമ്മേളനം വിളിച്ച് പഞ്ചാബ് ടെർമിനേഷൻ ഒഫ് എഗ്രിമെന്റ്സ്‌ ബിൽ പാസാക്കി. വിധിക്ക് അടിസ്ഥാനമായ 1981ലെ കരാർ അതോടെ റദ്ദായി. പക്ഷെ അതൊന്നും സുപ്രീം കോടതിക്ക് അപമാനമായി തോന്നിയില്ല. കേരളം പാസാക്കിയ നിയമം പക്ഷെ അപമാനമായി തോന്നുന്നു.

മുല്ലപ്പെരിയാർ ഉന്നതാധികാര സമിതിയിലേക്ക് രണ്ട് സാങ്കേതിക വിദഗ്‌ദ്ധരെ കേന്ദ്രം നിയമിച്ചതിലും കോടതി തങ്ങളുടെ ഉത്തരവ് വിഴുങ്ങി.  ഈ വിദഗ്‌ദ്ധർ കേന്ദ്ര ജല കമ്മിഷനുമായി ബന്ധമില്ലാത്തവരാവണമെന്ന് കോടതി നിർദ്ദേശിച്ചിരുന്നു.  കേന്ദ്ര ജല കമ്മിഷനുമായി ബന്ധമുള്ളവരെ നിയമിക്കില്ലെന്ന് വാക്കാൽ കോടതിയെ കേന്ദ്രസർക്കാർ അറിയിക്കുകയും ചെയ്തു. എന്നാൽ നിയമിച്ചത് കേന്ദ്ര ജല കമ്മിഷൻ മുൻ ചെയർമാൻ ഡോ. സി.ഡി. തട്ടെ, മുൻ മെമ്പർ ഡോ. ഡി.കെ. മത്തേ എന്നിവരെ. മുല്ലപ്പെരിയാർ തർക്കത്തിൽ തമിഴ്നാടിന് അനുകൂല നിലപാട് നേരത്തേ സ്വീകരിച്ചവരാണ് ഇരുവരും. ഇതൊക്കെ കേന്ദ്ര സര്‍ക്കാരും സുപ്രീം കോടതിയും  നടത്തിയ നെറികെട്ട ഒളിച്ചു കളിയുടെ ഭാഗമായിരുന്നു.

 ഈ  കോടതിയെ ഇനി കേരളം എന്തിനനുസരിക്കണം?

കേരളത്തെ പിന്നില്‍ നിന്നും കുത്തിയ മഹാന്‍ 

സുപ്രീം കോടതി  അസംബന്ധ കമ്മിറ്റിയെ നിയമിച്ചപ്പോള്‍ കേരളം നമ്മുടെ ഭാഗം  വാദിക്കാന്‍  വേണ്ടി ഒരാളെ നിയോഗിച്ചു. നിയമ പണ്ഡിതനെന്ന് നമ്മള്‍ കരുതിയതും, മലയാളിയാണെന്ന് നമ്മള്‍ തെറ്റിദ്ധരിച്ചതുമായ ജസ്റ്റിസ് കെ റ്റി തോമസ് എന്ന മഹാനായിരുന്നു അദ്ദേഹം. സമിതി അംഗമായപ്പോഴേക്കും അദ്ദേഹം ജഡ്ജി ആയി സ്വയം അവരോധിച്ചു. കേരളത്തിന്റെ  ഭാഗം വാദിക്കുന്നതിനു പകരം കേരളത്തെ വിചാരണ ചെയ്യുകയാണുണ്ടായത്. തമിഴ് നാടിന്റെ വാദങ്ങള്‍ അംഗീകരിച്ച് ഒരു ജഡ്ജിയേപ്പോലെ  വിധി പറഞ്ഞു. താന്‍ കേരളത്തിന്റെ പ്രതിനിധിയല്ലെന്നും സുപ്രീംകോടതി നിയോഗിച്ച സമിതയംഗമാണെന്നുമാണ്‌ വിധി വരുന്നതിനു മുന്‍പ്‌ ഇദേഹം  പറഞ്ഞിരുന്നത്‌. അണക്കെട്ടിനു യാതൊരു ബലക്ഷയവുമില്ല എന്നും ഇനി ഒരു നൂറു വര്‍ഷം കേടുകൂടാതെ ഇരിക്കുമെന്നും കൂടെ ഇദ്ദേഹം പറഞ്ഞു.  ഇദ്ദേഹം കേരളത്തിനു വേണ്ടി വാദിച്ചിരുന്നെങ്കിലും വിധി മറിച്ചാകുമായിരുന്നു എന്ന് ഞാന്‍ കരുതുന്നില്ല. എങ്കിലും കേരളത്തിന്റെ പ്രതിനിധി കേരളത്തിന്റെ താല്‍പ്പര്യത്തിനു വേണ്ടി നില്‍ക്കുമെന്ന് മലയാളികള്‍ ന്യായമായും പ്രതീക്ഷിച്ചു.

കേരളത്തിന്റെ ഭാഗം ​വാദിക്കാന്‍  കേരളം നിയോഗിച്ച പ്രതിനിധി കൂടെ നമ്മളെ പറ്റിക്കുന്ന അവസ്ഥയില്‍ കേരളത്തിനു സാധ്യതകള്‍ വിരളമാണ്.

വിധി വന്നതിനു ശേഷം പല കോണുകളില്‍ നിന്നും കേരളത്തിലെ അധികാരികളെയും, കേരളത്തിന്റെ വക്കീലന്‍മാരെയും, ഒക്കെ വിമര്‍ശിക്കുന്ന തരത്തില്‍ പല പരാമര്‍ശങ്ങളും  നടക്കുന്നുണ്ട്. പക്ഷെ ഇവരൊക്കെ എന്തു നല്ല നിലപാടുകള്‍ സ്വീകരിച്ചാലും, 2006 ലെ വിധി അസ്ഥിരപ്പെടുത്താന്‍ സുപ്രീം കോടതി തുനിയില്ലായിരുന്നു എന്നതില്‍ സംശയമില്ല. കോടതി വിധി വായിച്ചാല്‍ അത് ബോധ്യമാകും.

സുപ്രീംകോടതി വിധി ഏകപക്ഷീയമാണ്‌.  വെറും സാങ്കേതികവും  നിയമവിരുദ്ധവുമായ കാര്യങ്ങളില്‍ ഊന്നിയാണീ വിധി ഉണ്ടായിരിക്കുന്നത്. പിന്‍വതിലിലൂടെയുള്ള സ്വാധീനവും തള്ളിക്കളയാന്‍ ആകില്ല. ഭൗമശാസ്‌ത്രജ്‌ഞരുടെയും ഈ മേഖലയുമായി ബന്ധപ്പെട്ട വിദഗ്‌ധരുടെയും അഭിപ്രായങ്ങളും ഒന്നും ഈ  തീരുമാനം എടുക്കുന്നതില്‍ കണക്കിലെടുത്തിട്ടില്ല.  ശാസ്‌ത്രീയ നിഗമനങ്ങളുടെ പിന്‍ബലത്തോടെയുള്ള വിധിയല്ല ഇപ്പോഴത്തേത്‌.
118 വര്‍ഷം പഴക്കമുള്ള ഒരണക്കെട്ട് സ്ഥിരമായി സുരക്ഷിതമാണെന്നു പറയുന്ന  ഒരു വിധി അനുസരിക്കാന്‍ കേരളം ബാധ്യസ്ഥരല്ല. ഒരു പക്ഷെ കോടതി അലക്ഷ്യമാകും അത്. കേരളത്തിലെ ജനങ്ങള്‍ ഒന്നടങ്കം ഈ വിധിയെ ബഹിഷ്കരിച്ചാല്‍ സുപ്രീം കോടതിക്കെതു  ചെയ്യാന്‍ ആകും? ഒന്നും ചെയ്യാന്‍ ആകില്ല.

ഏത് മനുഷ്യ നിര്‍മ്മിത വസ്തുവിനും ഒരായുസുണ്ട്. അത് അനന്തകാലത്തോളം നിലനില്‍ക്കുമെന്ന് ഏത് കോടതി പറഞ്ഞാലും അംഗികരിക്കാന്‍ സുബോധമുള്ള ആരും ബാധ്യസ്ഥരല്ല. ഈ അണക്കെട്ട് സുരക്ഷിതമല്ലെന്ന ഭീതിയിലാണ്‌ കേരളീയര്‍. പക്ഷെ സുരക്ഷിതമാണെന്നാണ്‌ സുപ്രീംകോടതി പറയുന്നത്‌.  ജനങ്ങള്‍ പേടിക്കേണ്ട എന്നു പറയാന്‍ ഒരു കോടതിക്കും അധികാരമില്ല. സുപ്രീം കോടതിയില്‍ ഒരു ബോംബ് വച്ചിട്ടുണ്ട് എന്ന്  ആരെങ്കിലും ഒരു വ്യാജ സന്ദേശം അയച്ചാല്‍ അപ്പോള്‍ നാലു കാലും പറിച്ചോടുന്ന  അങ്ങത്തമാരാണ്, കേരളം പേടിക്കേണ്ട എന്നു പറയുന്നത്.
നിയമവശങ്ങളും സാങ്കേതിക റിപ്പോര്‍ട്ടുകളുമൊക്കെ  തീര്‍ച്ചയായും പ്രധാനംതന്നെ. പക്ഷെ അതിനും മുകളിലാണ്, ജീവനും സ്വത്തിനും ആപത്തുണ്ടെന്ന ഭീതി വേട്ടയാടുന്ന അവസ്ഥ. ഈ  വിധി നിയമപരമായും ഭരണഘടനാപരമായും, ശാസ്‌ത്രീയ റിപ്പോര്‍ട്ടുകളുടെയും,  സാങ്കേതിക റിപ്പോര്‍ട്ടുകളുടെയും  അടിസ്ഥാനത്തിലും ഒക്കെ വിശകലനം ചെയ്താല്‍ ശരിയായിരിക്കാം. പക്ഷെ, നമ്മുടെ ഭരണഘടന ജനങ്ങള്‍ക്കുറപ്പു നല്‍കുന്ന സുരക്ഷിതത്വബോധം  നല്‍കുന്നതില്‍ അതു പരാജയപ്പെട്ടിരിക്കുന്നു.

കേരളം പാസാക്കിയ സംസ്ഥാന ഡാം സുരക്ഷാ നിയമം അസാധുവാക്കിക്കൊണ്ട് കോടതി  പറഞ്ഞത്‌, ഒരു സംസ്‌ഥാനം പാസാക്കിയ നിയമത്തിന്റെ ഫലം അയല്‍ സംസ്‌ഥാനത്തെ ബാധിച്ചേക്കും എന്നാണ്. ജനങ്ങളുടെ സുരക്ഷിതത്വത്തെപ്പറ്റി ആശങ്കപ്പെടാനും സുരക്ഷ ഉറപ്പുവരുത്താനുമുള്ള നിയമം നിര്‍മിക്കാനും സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ്‌ അവകാശം. അത്‌ അയല്‍ സംസ്ഥാനത്ത്‌ പ്രത്യാഘാതം ഉണ്ടാക്കുമോ എന്ന വിഷയം മറ്റൊന്നാണ്‌. അതിനുള്ള പ്രതിവിധി ഒരു ജനനതയുടെ ന്യായമായ ഭീതിയെ പുച്ഛിക്കുകയല്ല. സുപ്രീംകോടതിയുടെ തീരുമാനം തെറ്റോ ശരിയോ എന്നു പരിശോധിക്കാന്‍ രാജ്യത്ത്‌ മറ്റൊരു കോടതിയില്ല.  അതുകൊണ്ട് കേരളത്തിനു മുന്നില്‍ സാധ്യതകള്‍ വിരളമാണ്.

ഇപ്പോഴത്തെ  കോടതി വിധി, എല്ലാ പഴുതുകളും  അടച്ചുള്ളതാണ്. ഇനി കേരളത്തിനുമുന്നില്‍ ഒരു പോംവഴിയുമില്ല. പുനരവലോകന ഹര്‍ജി നല്‍കാമെങ്കിലും അതുകൊണ്ടു ഒരു ഗുണവുമുണ്ടാകില്ല. ഇനി ഈ കോടതിയില്‍ നിന്നുണ്ടാകുന്ന ഏത് വിധിയും ഈ വിധിയുടെ ചുവടു പിടിച്ചായിരിക്കും. മുല്ലപ്പെരിയാര്‍ അന്തര്‍സംസ്ഥാന നദിയല്ല എന്ന വാദം ഒരിക്കലും ഉന്നയിക്കരുത് എന്നാണി വിധിയില്‍ അര്‍ത്ഥ ശങ്കക്കിടയില്ലാത്ത വിധം പറഞ്ഞിരിക്കുന്നത്.

കേരളത്തിനു മുന്നിലുള്ള  സാധ്യതകള്‍ 

1.

ബ്രിട്ടീഷ് സര്‍ക്കാരും തിരുവിതാംകൂര്‍ മഹരാജാവും തമ്മിലുണ്ടാക്കിയ പാട്ടക്കരാര്‍ 999 വര്‍ഷത്തേക്കാണ്. ലോകത്തൊരിടത്തും ഇങ്ങനെ  ഒരു കാരാറിപ്പോഴില്ല. ഇത് വെറും ഒരു പാട്ടക്കരാറാണ്. കേരളത്തിനാ പട്ടക്കരാര്‍ റദ്ദാക്കാം. കേരള സര്‍ക്കാര്‍ ഈ പട്ടക്കരാര്‍ റദ്ദാക്കിക്കൊണ്ട് ഒരുത്തരവു പുറപ്പെടുവിക്കുക. ഈ ഉത്തരവിനു നിയമസാധുതയുണ്ട്. അതൊരു പക്ഷെ  വലിയ  രാഷ്‌ട്രീയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമായിരിക്കും. വികാര ജീവികളായ തമിഴ്നാട്ടിലെ ജന്തുക്കള്‍ ഒരു പക്ഷെ മലയാളികളെ ആക്രമിച്ചേക്കാം. ഭാവിയില്‍ അണക്കെട്ടു തകര്‍ന്ന് അഞ്ച് ജില്ലകളിലെ ലക്ഷക്കണക്കിനാളുകള്‍ മരിച്ചു പോകുന്നതിലും ഭേദം, ഇപ്പോള്‍ ചെറിയ ചില അക്രമങ്ങള്‍ സഹിക്കുകയാണ്. ഈ കേസില്‍ കേന്ദ്രത്തിന്റെ ഭാഗത്തുനിന്നു നിഷ്‌പക്ഷ നിലപാടുണ്ടായില്ല. സംസ്‌ഥാനങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കേണ്ട ബാധ്യതയുള്ള പല കേന്ദ്രമാരും  പ്രത്യക്ഷമായി തന്നെ തമിഴ്  നാടിനനുകൂലമായ നിലപാട് സ്വീകരിച്ചു.

2.

ഈ വിധിക്കുള്ളില്‍ ഒളിഞ്ഞിരിക്കുന്ന  മറ്റൊരു ഗൂഡാലോചന കേരളത്തിനുപയോഗപ്പെടുത്താന്‍ സാധ്യതയുണ്ട്.  മുല്ലപ്പെരിയാറിലെ വെള്ളം മുഴുവന്‍ തമിഴ് നാടിനു ലഭ്യമാകാന്‍ തരത്തിലുള്ള ഒന്ന്. പഴയ അണക്കെട്ടിൽ പുതിയ ടണൽ നിർമ്മിച്ച് ഭീഷണി ഒഴിവാക്കാമെന്ന ഉന്നതാധികാര സമിതിയുടെ നിർദ്ദേശത്തിൽ ഇരു സംസ്ഥാനങ്ങൾക്കും ധാരണയുണ്ടാക്കാം, എന്ന  നിർദ്ദേശം.  കേരളം നിർദ്ദേശിക്കാത്ത ഒന്നാണത്. ഒരു തുരംഗം നിര്‍മ്മിച്ച് മുല്ലപ്പെരിയാറിലെ വെള്ളം മുഴുവന്‍  തമിഴ്‌നാടിനു കൊടുക്കാം.  ഇത്  ഉന്നതാധികാരസമിതി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  തമിഴ്‌നാട്‌ അതിനെ അംഗീകരിച്ചു. സുപ്രീം കോടതി അത് വിധിയിൽ പറഞ്ഞിട്ടും ഉണ്ട്. ഇത്‌ പ്രത്യക്ഷത്തില്‍ കേരളത്തിന്‌  ദോഷം ചെയ്യും. ഒരുതുള്ളി വെള്ളം പോലും കിട്ടില്ല. ഇപ്പോഴത്തെ വിധി അനുസരിച്ചും കിട്ടില്ല.  പിന്നെ ഉള്ള പ്രശ്നം  തേക്കടി ടൂറിസ്‌റ്റ്‌ സങ്കേതം  ഇല്ലാതാകുന്നതും, അവിടത്തെ ആവാസവ്യവസ്ഥ ഇല്ലാതാകുന്നതും,  കടുവാ സങ്കേതം നശിക്കുന്നതുമൊക്കെ  ആണ്. രണ്ടു സംസ്‌ഥാനങ്ങളും യോജിച്ച്‌ ആവശ്യപ്പെട്ടാല്‍ ഇത്‌ അംഗീകരിക്കാമെന്ന്‌ കോടതി പറഞ്ഞിട്ടുണ്ട്‌. തമിഴ് നാടിനിതിനോട് യോജിപ്പാണെന്നു  തോന്നുന്നു. കേരളവും യോജിക്കുക. തുരംഗം നിര്‍മ്മിച്ച് വെള്ളം കൊണ്ടു പോയാല്‍ പിന്നെ അണക്കെട്ടിന്റെ ആവശ്യമില്ല. അത് തകര്‍ത്തു കളയുക.  മനുഷ്യ ജീവനേക്കാള്‍ വലുതല്ല ടൂറിസവും, ആവാസ വ്യവസ്ഥയും, കടുവയുമൊക്കെ.  എല്ലാ കൃഷിഭൂമിയും നശിപ്പിച്ച് അരിക്കും പച്ചക്കറിക്കും വേണ്ടി  മറ്റുള്ളവരെ ആശ്രയിക്കുന്ന കേരളത്തിനെന്തിനാണു വെള്ളം?


3.
മുല്ലപ്പെരിയാര്‍  വിഷയത്തില്‍ കേന്ദ്ര  സര്‍ക്കാര്‍ കേരളത്തെ അതി സമര്‍ദ്ധമായി വഞ്ചിച്ചു. അവര്‍ തമിഴനാടിന്റെ  പക്ഷത്ത് ചേര്‍ന്നു. കേരളത്തില്‍ നിന്നു കേന്ദ്രത്തിലേക്ക് തെരഞ്ഞെടുത്ത് ആയച്ച ഒരു മന്ത്രിയും ഇതില്‍ കേരളത്തിനു വേണ്ടി ഇടപെട്ടിട്ടില്ല. മറ്റെല്ലാ വിഷയങ്ങളിലും ഇതാണവസ്ഥ. അര നൂറ്റാണ്ടിലധികം ഇന്‍ഡ്യന്‍ യൂണിയനില്‍ നിന്നിട്ട് കേരളം എന്തു നേടി?  കാര്യമായി ഒന്നുമില്ല. മറ്റുള്ളവര്‍ക്ക്  കൊടുത്തതിനു ശേഷം  എന്തെങ്കിലും ശേഷിച്ചിട്ടുണ്ടെങ്കില്‍  വേണമെങ്കില്‍ എടുത്തോ എന്നും പറഞ്ഞ് എറിഞ്ഞു തരുന്നതല്ലാതെ? എല്ലാ കാര്യത്തിലും കേരളം തഴയപ്പെടുകയാണ്.

ടിക്കറ്റ് എടുത്ത് യാത്ര ചെയ്യാത്ത ഉത്തരേന്ത്യക്കാര്‍ക്ക് ഇഷ്ടം പോലെ ട്രെയിനുകളും, നല്ല ബോഗികളും, ആധുനിക സൌകര്യങ്ങളുള്ള സ്റ്റേഷനുകളും കൊടുക്കുന്നു. എന്നിട്ട് എലികള്‍ പെറ്റുകിടക്കുന്ന  ചോര്‍ന്നൊലിക്കുന്ന  ദ്രവിച്ച ബോഗികള്‍ നമുക്ക് തരുന്നു. 99% മലയാളികളും  യാത്ര ചെയ്യുന്നത് പണം നല്‍കി ടിക്കറ്റ് എടുത്താണെന്നോര്‍ക്കുക. ഒരു കോച്ച് ഫാക്റ്ററി തരാമെന്നു മോഹിപ്പിച്ചു നടക്കുന്നതല്ലാതെ ഇതു വരെ തന്നിട്ടില്ല. ഉള്ള റെയില്‍  ഡിവിഷന്‍ പോലും തമിഴ് നാടും കര്‍ണാടകയും കൊണ്ടു പോകുന്നു. 100 % സാക്ഷരത നേടിയ കേരളത്തിന്, ഒരു ഐ ഐ റ്റി ഇതു വരെ അനുവദിച്ചിട്ടില്ല. 50% സാക്ഷരതയുള്ളവര്‍ക്ക് പോലും അത് അനുവദിച്ചു കൊണ്ടിരിക്കുന്നു. നിലവാരമുള്ള എത്ര കേന്ദ്ര സര്‍ക്കാര്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍   കേരളത്തിലുണ്ട്? പറയാന്‍ ആണെങ്കില്‍ അനേകം  കാര്യങ്ങളുണ്ട്.

കേരളത്തോടെപ്പോഴും ഇന്‍ഡ്യ ഭരിക്കുന്നവര്‍ക്ക് ഒരു ചിറ്റമ്മ നയമാണുള്ളത്. ഒ രാജഗോപാലൊഴികെ കേരളത്തില്‍  നിന്നുള്ള ഒരു കേന്ദ്ര മന്ത്രിയും കേരളത്തിനു വേണ്ടി കാര്യമായി ഒന്നും ചെയ്തിട്ടില്ല.  മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മന്ത്രി സഭയിലെ രണ്ടാമനായ ആന്റണി എന്ത് ചെയ്തു? ഒന്നും ചെയ്തിട്ടില്ല. ചിദംബരം ചെയ്തതിനൊക്കെ ഒപ്പു വച്ചു കൊടുത്തു. ആരായാലും അതിനേ സാധിക്കൂ. ആന്റണി പ്രധാന മന്ത്രി ആയാലും ഒന്നും ചെയ്യാന്‍ സാധിക്കില്ല.

കേന്ദ്രത്തിന്റെ കാര്യമായ സഹായം  ഇല്ലാതെ തന്നെ കേരളം ഇന്‍ഡ്യയില്‍  പ്രതി ശീര്‍ഷ വരുമാനത്തില്‍ ഒന്നാമതാണ്. അത് മലയാളികള്‍  കേരളത്തിനകത്തും പുറത്തും ജോലി ചെയ്ത് പണം സമ്പാദിച്ചു നേടിയതാണ്. ഗള്‍ഫ് എന്ന വിദേശ സ്ഥലത്തു  പോയി മലയാളിക്ക് ജോലി ചെയ്യാമെങ്കില്‍ , മദ്രാസ്, ബാംഗളൂര്‍, മുംബൈ, ഡെല്‍ഹി തുടങ്ങിയ "വിദേശ" സ്ഥലങ്ങളിലും പോയി ജോലി ചെയ്യാം. മലയാളികളെ സഹോദരന്‍മാരായി കാണാനും അവരുടെ ആശങ്ക പങ്കു വയ്ക്കാനും  ശേഷിയില്ലാത്ത  തമിഴര്‍ വസിക്കുന്ന ഇന്‍ഡ്യയില്‍ എന്തിന്, ഇന്‍ഡ്യക്കാര്‍ എന്ന ലേബല്‍ കൊണ്ടു നടക്കണം? വിദേശിയരായ ശ്രീലങ്കന്‍ തമിഴരോടുള്ള സ്നേഹം പോലും ഇന്‍ഡ്യക്കാരായ മലയാളികളോട് തമിഴ് നാട്ടുകാര്‍ക്കില്ല. അങ്ങനെയുള്ള ജന്തുക്കളെ എന്തിനു നമ്മള്‍ സഹോദരരായി കാണണം? പറഞ്ഞു വരുന്നത് നമ്മള്‍ എന്തിന്, ഇന്‍ഡ്യന്‍ യൂണിയനില്‍ തുടരണമെന്നാണ്.

1949 ല്‍ ഇന്‍ഡ്യ സ്വാതന്ത്ര്യം നേടിയപ്പോള്‍ തിരുവിതാം കൂര്‍ സ്വതന്ത്രമായി നില്‍ക്കണമെന്ന് അന്നത്തെ മഹാരാജാവ്, ബാലരാമ വര്‍മ്മ ആഗ്രഹിച്ചിരുന്നു. ഒരു പക്ഷെ അതായിരുന്നു കേരളത്തിനു നല്ലതും. കേരള സര്‍ക്കാരിന്, കേന്ദ്രത്തിലെ  തവിട്ടു നിറമുള്ള സായിപ്പിനെയോ, സുപ്രീം കോടതിയിലെ ഭീകരരേയോ പേടിക്കാതെ മുല്ലപ്പെരിയാര്‍  കരാര്‍  റദ്ദാക്കി മലയാളികളുടെ ഭീതി അകറ്റാമായിരുന്നു.

 ഇന്‍ഡ്യന്‍ യൂണിയനില്‍ ചേര്‍ന്നപ്പോള്‍ മലയാളികള്‍ മടിയന്‍മാരായി തീരുകയാണുണ്ടായത്. അരിയും പച്ചക്കറിയും തമിഴ് നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നും ആന്ധ്രയില്‍ നിന്നും ഇറക്കുമതി ചെയ്യാന്‍ മടിയില്ലെങ്കില്‍, അവയൊക്കെ തായ് ലണ്ടില്‍ നിന്നോ, മലേഷ്യയില്‍ നിന്നോ, ശ്രീലങ്കയില്‍ നിന്നോ ഇറക്കുമതി ചെയ്യുന്നതില്‍ എന്താണു തെറ്റ്?

ബാല കൃഷ്ണ പിള്ളയുടെ രാഷ്ട്രീയ നിലപാടുകളെ ഒന്നിനെയും ഞാന്‍ അനുകൂലിക്കുന്നില്ല. അദ്ദേഹം പഞ്ചാബ് മോഡല്‍ പ്രക്ഷോഭം വേണമെന്നു പറഞ്ഞതിനോടും ഞാന്‍ യോജിച്ചിരുന്നില്ല. ഇപ്പോഴത്തെ സുപ്രീം കോടതി വിധി, അദ്ദേഹം ​പറഞ്ഞത് ശരി ആയിരുന്നു എന്ന് എന്നേക്കൊണ്ട് ചിന്തിപ്പിക്കുന്നു.

രണ്ടാം തരം പൌരന്‍മാരായി ഇന്‍ഡ്യന്‍ യൂണിയനില്‍ നില്‍ക്കുന്നതിനേക്കാള്‍ അഭികാമ്യം,  ഒന്നാം തരം പൌരന്‍മാരായി ഒരു സ്വതന്ത്ര  കേരളത്തില്‍ നില്‍ക്കുന്നതാണെന്ന് എനിക്കു തോന്നുന്നു. അനുഭവം  ആണിതെന്നേക്കൊണ്ട് പറയിച്ചത്.