Monday 19 December 2011

ഗാന്ധിയും അംബെദ്ക്കറും ചാതുര്‍വണ്യവും 


ജാതി എന്ന സങ്കല്‍പ്പം ചരിത്രാതീതകാലം മുതലേ ഉണ്ട്. ഒരു പക്ഷെ മനുഷ്യര്‍ സമൂഹമായി ജീവിക്കാന്‍ തുടങ്ങിയ കാലം മുതലേ അതുണ്ട്. ലോകത്തിലെ എല്ലാ ജനപഥങ്ങളിലും അതുണ്ടായിരുന്നു. അതിന്റെ ഉത്ഭവം ചില സംഘം ആളുകള്‍, ഒരു പ്രത്യേക ജോലി ചെയ്യാന്‍ തുടങ്ങിയതു മുതലായിരിക്കാം. പിന്നീട് തലമുറകളായി അവര്‍ ആ ജോലി തന്നെ ചെയ്തു. അതുകൊണ്ട് അവര്‍ക്ക് ജാതിയടിസ്ഥാനത്തിലുള്ളതോ, ജോലി സൂചകമായോ ഉള്ള വിളിപ്പേരുണ്ടായി.


ലോകത്തിലെല്ലായിടത്തും ജാതികളുണ്ടായിരുന്നു. പക്ഷെ ഇന്‍ഡ്യയില്‍ ഉടലെടുത്ത ജാതികളുടെ 
 ഥാര്‍ത്ഥ  കാരണവും, യഥാര്‍ത്ഥ  രൂപവും കൃത്യമായി മാനസിലാക്കന്‍ പറ്റിയിട്ടില്ല. ജാതികളില്‍ വര്‍ണ്ണം അല്ലെങ്കില്‍ നിറം കലര്‍ത്തിയതിന്റെ സൂചനകള്‍ മഹാഭാരതത്തില്‍ ഉണ്ട്. ജാതികളുടെ ആരംഭം ഒരു പക്ഷെ ജോലികളുടെ വിതരണത്തില്‍ ആയിരിക്കാം. പക്ഷെ ഹിന്ദുമതത്തില്‍ അതിന്‌ പല രൂപഭേദങ്ങളും വന്നിട്ടുണ്ട്. ബ്രാഹ്മണര്‍ വെളുത്തവരാണെന്നു പറയുന്നത്, വെളുത്ത നിറമുള്ളവരെ ഉദേശിച്ചാണെന്നും, അതല്ല വെളുപ്പ് നന്‍മയെ ആണു പ്രതിനിധാനം ചെയ്യുന്നതെന്നും വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. ശൂദ്രര്‍ കറുത്തവരാണെന്നും, അതല്ല തിന്‍മ അല്ലെങ്കില്‍ അന്ധകാരത്തില്‍ ജീവിക്കുന്നവരെ സൂചിപ്പിക്കുന്നു എന്നും വ്യാഖ്യാനിക്കപ്പെടുന്നു.

ഹിന്ദുമതം ഇന്‍ഡ്യയിലെ പ്രധാന മതമായി തീരുന്നതിനു മുമ്പു തന്നെ ചാതുര്‍ വര്‍ണ്ണ്യം പ്രാബല്യത്തില്‍ വന്നിരുന്നു. ചാതുര്‍ വര്‍ണ്ണ്യം ഇന്നത്തെ രീതിയിലുള്ള ജാതികളായി പരിണമിച്ചത് എന്നാണെന്നു വ്യക്തമായി പറയുവാന്‍ സാധിക്കില്ല. ഈ ചാതുര്‍ വര്‍ണ്ണ്യ വ്യവസ്ഥിതി ഒരു ന്യൂനപക്ഷത്തിനുള്ളില്‍ ഒതുങ്ങി നിന്നു. ഭൂരിപക്ഷം വരുന്ന ആളുകള്‍ ഇതിനു പുറത്തായിരുന്നു. 

ചാതുര്‍ വര്‍ണ്ണ്യത്തിനുള്ളിലുള്ളവരെ സവര്‍ണ്ണര്‍ എന്നും, പുറത്തുള്ളവരെ അവര്‍ണ്ണര്‍ എന്നും വിളിച്ചു. ചാതുര്‍ വര്‍ണ്ണ്യത്തിനു പില്‍ക്കാലത്ത് ഭരണാധികാരം ലഭിച്ചപ്പോള്‍, ഭൂരിപക്ഷത്തിനെ അടിച്ചമര്‍ത്താന്‍ അവര്‍ പല നിയമങ്ങളും നിര്‍മ്മിച്ചെടുത്തു. ആ നിയമങ്ങളാണ്, മനുസ്മൃതികളില്‍ വിവരിച്ചിട്ടുള്ളത്.


മനു ഒരു ബ്രാഹ്മണന്‍ ആയിരുന്നതു കൊണ്ട്, ബ്രാഹ്മണര്‍ക്ക് അനുകൂലമായ നിയമങ്ങള്‍ നിര്‍മ്മിച്ചെടുക്കുകയും, അതു വഴി ഒരു അപ്രമാദിത്വം നേടിയെടുക്കുകയും ചെയ്തു. ബ്രഹമണാധിപത്യം ഹിന്ദു മതത്തില്‍ കടന്നു വന്നതിപ്രകാരമായിരുന്നു. ബ്രാഹ്മണന്‍ ശപിച്ചാല്‍ ഫലിക്കുമെന്നും, ബ്രാഹമണനില്‍ നിന്നും കുട്ടികളുണ്ടാകുന്നത് പുണ്യം എന്നൊക്കെയുള്ള അസംബന്ധങ്ങള്‍, ഹിന്ദു മതത്തില്‍ കടന്നുകൂടിയത് അതു കൊണ്ടാണ്. ബ്രാഹമണര്‍ ആ അപ്രമാദിത്വം പരമാവധി മുതലെടുക്കുകയും ചെയ്തു.

വേദകാലത്തെ ഹിന്ദു മതം അല്ലെങ്കില്‍ സനാതന ധര്‍മ്മവുമായി, ഈ അധര്‍മ്മത്തിനു യാതൊരു സാമ്യവുമില്ല. 



ലോകത്തു പലയിടത്തും നിലവിലുണ്ടായിരുന്ന ജാതികളില്‍, വലിയ ഉച്ചനീചത്വങ്ങളോ, തൊട്ടുകൂടായ്മയോ, തീണ്ടിക്കൂടായ്മയോ ഉണ്ടായിരുന്നില്ല. പക്ഷെ ഹിന്ദുമതത്തിലെ ജാതികളില്‍, അത് ഒരു നിയമം പോലെ അടിച്ചേല്‍പ്പിച്ചു. അതാണ്, ജാതി വ്യവസ്ഥ. ചില ജാതികള്‍ ഉയര്‍ന്നവരെന്നും, ചിലര്‍ താഴ്ന്നവരെന്നും, ബ്രാഹ്മണര്‍ തീരുമാനിച്ചു. അവിടെയും നിര്‍ത്തിയില്ല. സമൂഹത്തിലെ സമ്പത്ത് മുഴുവന്‍ അനുഭവിക്കാന്‍, സനാതന ധര്‍മ്മത്തിലെ ചാതുര്‍വര്‍ണ്യത്തിനു പുറത്തുള്ളവരെ നിഷ്കരുണം അടിച്ചമര്‍ത്തി, സനാതന ധര്‍മ്മത്തിന്റെ ഈ കാവല്‍ ഭടന്‍മാര്‍. ആരാധനാലയത്തില്‍ പ്രവേശിക്കാനോ, ദൈവങ്ങളെ ആരാധിക്കാനോ ചാതുര്‍വര്‍ണ്യത്തിനു പുറത്തുള്ളവരെ അനുവദിച്ചില്ല.


സമൂഹത്തിലെ അവകാശങ്ങളും, അധികാരങ്ങളും, സുഖങ്ങളും അനുഭവിക്കാന്‍ ഇവര്‍ സൃഷ്ടിച്ചെടുത്ത ഈ അധര്‍മ്മത്തിന്‌ ദൈവീക ഛായ നല്‍കാന്‍, മതഗ്രന്ഥങ്ങളില്‍ വരെ മാറ്റം വരുത്തി. ബ്രാഹ്മണന്‍ ബ്രഹ്മന്റെ മുഖത്തു നിന്നും സൃഷ്ടിക്കപ്പെട്ടതാണെന്ന വൃത്തികേടു വരെ മതഗ്രന്ഥങ്ങളില്‍ എഴുതിച്ചേര്‍ത്തു. സനാതന ധര്‍മ്മത്തെ സനാതന അധര്‍മ്മമാക്കി അവര്‍ സ്ഥാപിച്ചെടുത്തതാണ്, ബ്രാഹ്മണിസം. ഈ 
 ബ്രാഹ്മണിസത്തിന്റെ സൃഷ്ടിയാണ്, സഹസ്രാബ്ദങ്ങളോളം ഇന്‍ഡ്യയില്‍ നിലനിന്നതും ഇപ്പോഴും നില നില്‍ക്കുന്നതുമായ സാമൂഹികാസമത്വം. ഇത് ജാതിവ്യവസ്ഥിതിയുടെ തിരുശേഷിപ്പാണ്. അല്ല എന്നു സ്ഥാപിക്കാന്‍ ആരു ശ്രമിച്ചാലും അത് വിലപ്പോവില്ല.


ജാതിയും ജാതി വ്യവസ്ഥയും ഒന്നാണെന്നു ചിലരെങ്കിലും ധരിച്ചുവശായിട്ടുണ്ട്. ജാതി ഉണ്ടാകുന്നതോ അതു തുടര്‍ന്നുകൊണ്ടു പോകുന്നതോ സമൂഹത്തില്‍ എന്തെങ്കിലും പ്രശ്നമുണ്ടാക്കുമെന്ന് തോന്നുന്നില്ല. ഒരാള്‍ നമ്പൂതിരിയെന്നോ, നായരെന്നോ, പറയനെന്നോ, പുലയനെന്നോ അവകാശപ്പെടുന്നതോ, അതിനനുവദിക്കുന്നതോ, മറ്റുള്ളവര്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടാക്കുമെന്നും തോന്നുന്നില്ല. പഴയ ജാതി വ്യവസ്ഥയിലേക്ക് ഇന്‍ഡ്യന്‍ സമൂഹം പോകുമെന്നും ആരും പേടിക്കേണ്ട. സഹസ്രബ്ദങ്ങളോളം കുറച്ചു പേര്‍ മാത്രം അനുഭവിച്ച വിഭവസമ്പത്ത്, എല്ലാവര്‍ക്കും കൂടെ അവകാശപ്പെട്ടതാണ്. അതാണു സാമൂഹ്യ നീതി കൊണ്ട് ഉദ്ദേശിക്കുന്നത്.

ജാതിയല്ല, ജാതിവ്യവസ്ഥയിലൂടെ അടിച്ചേല്‍പ്പിച്ച സാമൂഹികാസമത്വമാണ്, സമൂഹത്തില്‍ ഇന്നു കാണുന്ന പല പ്രശ്നങ്ങള്‍ക്കും കാരണം.



ഇപ്പോള്‍ ശങ്കരനാരായണന്‍ മലപ്പുറം എന്ന ബ്ളോഗറുടെ ഒരു പോസ്റ്റില്‍  ജാതി സംബന്ധമായ മഹാത്മാ ഗാന്ധിയുടെ ചില പ്രസ്താവനകളേക്കുറിച്ചും സംവരണത്തേക്കുറിച്ചം ​ചര്‍ച്ചകള്‍ നടക്കുന്നു.  


കുറച്ചു നാളുകള്‍ക്ക് മുമ്പ് ഇതേ ബ്ളോഗില്‍ മറ്റൊരു ചര്‍ച്ച  നടന്നു. ശ്രീ രവിചന്ദ്രന്‍ എഴുതിയ ഒരഭിപ്രായത്തോടുള്ള പ്രതികരണമായിട്ടാണാ ചര്‍ച്ചകള്‍ നടന്നതും. രവിചന്ദ്രന്‍ എഴുതിയത് ഇതായിരുന്നു.


"പുതുതലമുറ പലപ്പോഴും തങ്ങളുടെ ജാതി എന്തെന്നറിയുന്നത് ആദ്യമായി ഒരു പി.എസ്. സി അപേക്ഷ പൂരിപ്പിക്കാന്‍ ശ്രമിക്കുമ്പോഴാണ്. ജാതിയുടെ ആനുകൂല്യം ലഭിക്കുന്നവര്‍ ‘ഇവിടെ ജാതിയുണ്ട്’ എന്നുതെളിയിക്കാന്‍ കഠിനപ്രയത്‌നം നടത്തും. പണ്ടും അതങ്ങനെതന്നെയായിരുന്നു." 


ശ്രീ രവിചന്ദ്രന്‍ ഉദ്ദേശിച്ചതെന്തായാലും സംവരണ വിരുദ്ധ പക്ഷത്തു വ്യക്തമായി നിലയുറപ്പിക്കുന്ന ഒരു പ്രസ്താവമാണത്. കേരളത്തില്‍ ജീവിക്കുന്ന പരിസരബോധമുള്ള ആരും പറയാന്‍ മടിക്കുന്ന പ്രസ്താവനയാണത്. 



ജാതിയുണ്ടെന്ന് ആരെങ്കിലും തെളിയിക്കേണ്ട ആവശ്യമുണ്ടോ? സൂര്യനുദിക്കുന്നുണ്ട് എന്നു തെളിയിക്കേണ്ട അവശ്യമുണ്ടോ? കണ്ണിനു കാഴ്ച്ചയുള്ളര്‍ക്ക് അത്  മനസിലാകും. അതുപോലെ മനസിനാന്ധ്യം ബാധിക്കാത്തവര്‍ക്കും  ജാതി ഇവിടെയുണ്ട് എന്ന് മനസിലാക്കാന്‍ ആകും. പണ്ട് ജാതിയുടെ ആനുകൂല്യം ലഭിച്ചിരുന്നവര്‍ ഉയര്‍ന്ന ജാതിക്കാരായിരുന്നു.  അവര്‍ ജാതിയുണ്ടെന്നു തെളിയിക്കാന്‍ ശ്രമിച്ചിരുന്നതായി കേട്ടിട്ടില്ല. അന്നൊക്കെ ജാതി വ്യവസ്ഥ നിര്‍ബന്ധമായി അടിച്ചേല്‍പ്പിച്ചിരുന്നതുകൊണ്ട്, അത് സമൂഹത്തിന്റെ ഭാഗമായിരുന്നു.



ഇന്ന് സംവരണത്തിലൂടെ ജാതിയുടെ ആനുകൂല്യം ലഭിക്കുന്നത്  താഴ്ന്ന ജാതിക്കാര്‍ക്കാണ്. അത് സവര്‍ണ്ണ മനസുള്ള പലര്‍ക്കും സഹിക്കാന്‍ കഴിയുന്നില്ല. ആ അസഹ്യത വാക്കുകളിലുടെ പുറത്തു വരുന്നതാണ്, ജാതിയുണ്ടെന്നു പറയുന്നത് ആനുകൂല്യം ലഭിക്കുന്നവര്‍ മാത്രമാണ്, എന്ന അഭിപ്രായം . പക്ഷെ കണ്ഠരര്‍ മോഹനരരുമാര്‍ എന്നൊക്കെ പറയുന്ന തിരുമേനിമാര്‍ അരുളിച്ചെയ്യുന്നതൊന്നും  ഇവര്‍ കേള്‍ക്കില്ല. അതിനുള്ള ശേഷിയില്ല. വേണമെങ്കില്‍ അവരെ സ്വാമിമാര്‍ എന്നു വിളിക്കും. സിനിമയിലെ പട്ടര്‍ കഥാപാത്രത്തെ വരെ സ്വാമി എന്നു വിളിക്കാന്‍ ഇവര്‍ക്കൊട്ടു മടിയുമില്ല.


ഈ വാദം സ്വീകരിച്ചാല്‍ ഇവിടെ ദാരിദ്ര്യമുണ്ടെനു പറയുന്നവര്‍  ദരിദ്രര്‍ക്കുള്ള ആനുകൂല്യം ലഭിച്ചവരായിരിക്കണമല്ലോ. കുറെപ്പേര്‍ ദരിദ്രരായി ജീവിക്കുന്നതാണ്, ഇവിടെ ദാരിദ്ര്യം പരിഹരിക്കാതെ കിടക്കുനതിന്റെ കാരണമെന്നും കൂടി ഈ വിദഗ്ദ്ധര്‍ പറഞ്ഞു നടക്കാറുണ്ട്.


 ഇതുപോലെയുള്ള വിദഗ്ദ്ധരൊക്കെ ഇന്‍ഡ്യ ഭരിക്കാത്തത് മഹാഭാഗ്യം. എങ്കില്‍ ദരിദ്രരെ എല്ലാം കൊന്നൊടുക്കി ദാരിദ്യ്ര പ്രശ്നം പരിഹരിച്ചേനേ. അവര്‍ണ്ണരെ എല്ലാം കൊന്നൊടുക്കി അവര്‍ണ്ണ പ്രശ്നവും പരിഹരിച്ചേനെ. 


ദാരിദ്ര്യമുള്ളവര്‍ക്ക് ഭക്ഷണം നല്‍കി സഹായിച്ചാല്‍ ദാരിദ്ര്യം നിലനില്‍ക്കുമെന്നാണിവരേപ്പൊലുള്ളവര്‍ പറന്നു പരത്തുന്നത്. കഴിഞ്ഞ ദിവസം അന്തരിച്ച ക്രിസ്റ്റഫര്‍ ഹിച്ചെന്‍സ് ഈ അഭിപ്രായക്കാരനായിരുന്നു. മദര്‍ തെരേസയെ വിമര്‍ശിക്കാന്‍ അദ്ദേഹമുപയോഗിച്ചിരുന്ന ഭാഷ ഇതായിരുന്നു. അവര്‍ ദരിദ്രരെ സഹായിച്ചത്  ദാരിദ്ര്യത്തില്‍ നിലനിറുത്താന്‍ വേണ്ടി ആയിരുന്നു എന്നാണദ്ദേഹം പറഞ്ഞിരുന്നത്. ജാതിയുടെ പേരില്‍ സാമൂഹ്യ നീതി നിഷേധിക്കപ്പെട്ടവര്‍ക്ക് അത് നല്‍കിയാല്‍ ഇവിടെ ജാതി നിലനില്‍ക്കും എന്നാണിവര്‍ പ്രചരിപ്പിക്കുന്നതും.


സ്വന്തമായി  ഭക്ഷണം തേടാനുള്ള ശേഷിയുണ്ടെങ്കിലാരും ദരിദ്രനായി ഇരിക്കില്ല. അതിനു ശേഷിയില്ലാത്തതുകൊണ്ടാണവര്‍ പട്ടിണി കിടക്കുന്നത്. അവരെ അതിനു പ്രാപ്തരാക്കണം. അതിനുള്ള സാവകാശം ലഭിക്കാനുള്ള ഇടവേളയില്‍ അവര്‍ക്ക് സഹായം ആവശ്യമുണ്ട്. 


ഇതു തന്നെയാണു സംവരണം  എന്ന വിഷയത്തിലുമുള്ളത്., സഹസ്രാബ്ദങ്ങളായി സമൂഹത്തിന്റെ മുഖ്യ ധാരയില്‍ നിന്നും അകന്നു പോയ ജനസമൂഹങ്ങളുണ്ട്. അവരെ അകറ്റി നിറുത്തിയതാണ്.  അവരെ സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് തിരികെ കൊണ്ടുവരാന്‍ സംവരണം പോലുള്ള നടപടികള്‍ വേണം. മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ ആ ജനസമൂഹം പ്രാപ്തമാകുന്നതു വരെ വേണ്ടി വരും.



മഹാത്മാ ഗാന്ധിയെ കുറ്റം പറയുന്നവരൊക്കെ ഇവിടെ ജാതിയുണ്ടാക്കിയത് ഹിന്ദു മതം ആണെന്നാണു  പ്രചരിപ്പിക്കുന്നത്. ഹിന്ദുമതത്തിന്റെ ആരംഭത്തിനു മുന്നേ ഇവിടെ ജാതികള്‍ ഉണ്ടായിരുന്നു. ബ്രാഹമണരൊക്കെ കേരളത്തില്‍ എത്തുന്നതിനു മുന്നേ പുലയസമുദായത്തിലെയും പറയസമുദായത്തിലെയും ആളുകള്‍ ഭരണാധികാരികളായിരു ന്നു എന്നാണ്, ചരിത്രകാരന്‍മാര്‍ അഭിപ്രായപ്പെടുന്നത്. അന്നും ഇവിടെ ജാതികള്‍ ഉണ്ടായിരുന്നു. ജാതികള്‍ തമ്മില്‍ വിവേചനവും ഉണ്ടായിരുന്നു. വിവേചനം ഉണ്ടാകുമ്പോള്‍ ഒരു പരിധി വരെ  നീതി നിഷേധവും  ഉണ്ടാകും. പക്ഷെ നീതി നിഷേധം ഒരു സാമൂഹ്യ വ്യവസ്ഥയായി അടിച്ചേല്‍പ്പിച്ചത്  സനാതന മതമായിരുന്നു. 


കൃഷ്ണനെയും രാമനെയും ദൈവങ്ങളാക്കിയ  സനാതന മതം, ജാതികള്‍ ദൈവീകമാണെന്നു പഠിപ്പിച്ചു. ഉറച്ച ഹിന്ദു മത വിശ്വാസിയായിരുന്ന ഗാന്ധിജിയും അത് വിശ്വസിച്ചു. ഹിന്ദുമതം ഉള്ളിടത്തോളം കാലം ഈ ദൈവങ്ങളും ജാതികളും, ഒക്കെ ഇവിടെ ഉണ്ടാകും. 


ജാതികളേക്കുറിച്ചുള്ള ഹിന്ദു വിശ്വാസം ഉപേക്ഷിക്കുന്നവര്‍ ഈ ദൈവങ്ങളേക്കൂടി ഉപേക്ഷിക്കേണ്ടതല്ലേ? അംബെദ്ക്കറിന്റെ ആര്‍ജ്ജവത്വം അവിടെയാണ്. അദ്ദേഹം ജാതി ഉപേക്ഷിച്ച കൂടെ ഹിന്ദു ദൈവങ്ങളെയും ഉപേക്ഷിച്ചു. ഹിന്ദുമതം ഉപേക്ഷിക്കാന്‍ പറ്റാത്തതുകൊണ്ട് ഗാന്ധിജി ജാതിയേയും ഹിന്ദു ദൈവങ്ങളെയും ഉപേക്ഷിച്ചില്ല.


ഇത് തെളിയിക്കുന്നത് ജാതി എന്നത് ഹിന്ദു മതവിശ്വാസത്തിന്റെ അവിഭാജ്യ ഘടകമാണെന്നാണ്.  ഹിന്ദു മതം ഉള്ളിടത്തോളം  ജാതിയും ജാതി ചിന്തയുമുണ്ടാകും. അതില്ലാതാകണമെങ്കില്‍ ഹിന്ദുമതത്തിന്റെ വിശ്വാസങ്ങളാകെ മാറണം. എന്നു വച്ചാല്‍ അത് മറ്റൊരു മതമായി പരിവര്‍ത്തനം ചെയ്യപ്പെടണം. അതിനുള്ള സാധ്യത തീരെയില്ല.


ജാതി ഇല്ലാതാകണമെങ്കില്‍ ഹിന്ദു മതം ഇല്ലാതാകണം. ജാതികള്‍ തമ്മിലുള്ള വിവാഹങ്ങള്‍ നടന്നാലൊന്നും ജാതി ഇല്ലാതാകില്ല.  



പത്ര മാദ്ധ്യമങ്ങളിലും ഇന്റര്‍നെറ്റിലുമുള്ള വിവാഹപരസ്യങ്ങളും ശ്രദ്ധിച്ചാല്‍ മതി, ജാതി ചിന്ത എത്രയധികം ആഴത്തില്‍ മലയാളികളുടെ  മനസില്‍ ഉണ്ടെന്ന്.

ഈ യാഥാര്‍ത്ഥ്യം മനസിലാക്കിയിട്ടുള്ള ആരും പുതുതലമുറ പലപ്പോഴും തങ്ങളുടെ ജാതി എന്തെന്നറിയുന്നത് ആദ്യമായി ഒരു പി.എസ്. സി അപേക്ഷ പൂരിപ്പിക്കാന്‍ ശ്രമിക്കുമ്പോഴാണ് എന്ന അസംബന്ധം എഴുതില്ല.


സ്വന്തം ജാതി ഏതെന്നറിയാത്ത പുതുതലമുറയിലെ ഒറ്റ  ഹിന്ദുവും ഉണ്ടാകില്ല എന്നതാണു കേവല സത്യം. സനാതാനികളായ ചാതുര്‍വര്‍ണ്ണ്യത്തിലുള്ളവരായാലും, അവര്‍ണ്ണരായാലും. മതവിശ്വാസം ഉപേക്ഷിച്ചവരും മറ്റ് മതങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടവരും ജാതിയേക്കുറിച്ച് ചിന്തിക്കുന്നുണ്ടാകില്ല. പിന്നെ മേനി നടിക്കാന്‍ മുഖം മൂടി ധരിച്ചു നടക്കുന്ന ചിലരുണ്ട്.  അവര്‍ സംവരണത്തെ എതിര്‍ക്കും. അതിനു പറയുന്ന ന്യായീകരണം അതി വിചിത്രമാണ്. സംവരണം ലഭിക്കുന്നവര്‍ക്ക് അപകര്‍ഷതാ ബോധമാണെന്ന്. അതൊക്കെ ഇവരുടെ മനസിലെ മോഹങ്ങളാണെന്നതാണു വാസ്തവം. സംവരണം ലഭിച്ച അപകര്‍ഷതകൊണ്ട് ഒരാളും ഇന്നു വരെ ആത്മഹത്യ ചെയ്തതായി കേട്ടിട്ടില്ല. 



സംവരണം  വഴി പഠിക്കാന്‍ ചേരുന്നവര്‍ക്ക് പരീക്ഷ പാസാകാന്‍ പ്രത്യേക ഇളവുകള്‍ നല്‍കാറില്ല. മറ്റുള്ളവര്‍ പഠിക്കുന്ന അതേ സിലബസ് അതേ കാലം പഠിച്ച് ഒരേ പരീക്ഷ തന്നെയാണവര്‍ എഴുതുന്നത്. 


ഇതുപോലെ പാസായി വരുന്ന ഒരു ഡോക്ടര്‍ ചികിത്സിച്ചതുകൊണ്ട് ഒരു രോഗിയും മരിച്ചിട്ടില്ല. എഞ്ചിനീയര്‍ പണികഴിപ്പിക്കുന്ന പാലങ്ങള്‍ ഇടിഞ്ഞു വീഴാറില്ല. ഭരിക്കുന്ന സ്ഥാപനങ്ങള്‍ പൂട്ടിപ്പോകാറുമില്ല. പിന്നെങ്ങനെ അപകര്‍ഷതയുണ്ടാകും? അപകര്‍ഷതക്കു പകരം ഇവര്‍ക്കൊക്കെ ജീവിതത്തില്‍ സന്തോഷവും സംതൃപ്തിയുമാണുണ്ടാവുക.


യഥാര്‍ത്ഥ  അപകര്‍ഷത ഉണ്ടാകുന്നത് ഉയര്‍ന്ന ജാതികളെന്നഭിമാനിക്കുന്ന ചിലര്‍ക്കും അവരോടൊപ്പം ചിന്തിച്ചിട്ടും അവരുടെ കൂടെ ഇതു വരെ ചേര്‍ക്കപ്പെടാത്ത കുറെ കീഴ്ജാതിക്കാര്‍ക്കുമാണ്.  അവര്‍ പരസ്യമായി ജാതിപ്പേരു വിളിച്ചും കസേരയൊഴിയുമ്പോള്‍ ചാണകം തളിച്ചും അപകര്‍ഷതക്ക് ശമനമുണ്ടാക്കുന്നു.   ചാണകം പശുവിന്റെ മലമാണ്., അത് കസേരകളില്‍ തളിക്കുന്ന ജന്തുക്കളുടെ മനസ് മനുഷ്യ മലത്തേക്കാള്‍ മലിനമാണെന്നും അവര്‍ തെളിയിക്കുന്നു.




മഹാത്മാ ഗാന്ധി താഴ്ന്ന ജാതിക്കാര്‍ക്ക് നീതി നിഷേധിക്കുന്ന ജാതി വ്യവസ്ഥയെ അനുകൂലിച്ചിരുന്നില്ല.  യംഗ് ഇന്‍ഡ്യയിലൊക്കെ എഴുതിയ ഒറ്റപ്പെട്ട ചില അഭിപ്രായങ്ങളെ വച്ച് ഗാന്ധിജിയെ വിലയിരുത്തുന്നതിനോട് എനിക്ക് യോജിപ്പില്ല. ദളിതരുടെ കൂടെ അന്തിയുറങ്ങിയും അവരോടൊപ്പം ഭക്ഷണം കഴിച്ചും അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി അദ്ദേഹം നിലകൊണ്ടു എന്നതിനെ ആര്‍ക്കും നിഷേധിക്കാനാകില്ല.


ദളിതര്‍ക്ക് വേണ്ടി  Separate Electorates എന്ന ബ്രിട്ടീഷ് ആശയത്തെ അംബേദ്ക്കര്‍ അനുകൂലിച്ചപ്പോള്‍ ഗാന്ധിജി അതിനെ എതിര്‍ത്തു. അന്ന് അംബെദക്കറിന്റെ നിലപാട് അംഗീകരിക്കപ്പെട്ടിരുന്നെങ്കില്‍, സവര്‍ണ്ണര്‍ സവര്‍ണ്ണര്‍ക്കുവേണ്ടി മാത്രം വോട്ടു ചെയ്യും. അവര്‍ണ്ണര്‍ അവര്‍ണ്ണര്‍ക്ക് വേണ്ടി മാത്രം വോട്ടു ചെയ്യും. അപ്പോള്‍ അവര്‍ണ്ണര്‍  മുഖ്യ ധാരയില്‍ നിന്നും കൂടുതല്‍ മാറ്റി നിറുത്തപ്പെടുന്ന അവസ്ഥ ഉണ്ടാകുമായിരുന്നു. അംബേദ്ക്കറും ഗാന്ധിജിയുമായി അകല്‍ച്ച ഉണ്ടാകാന്‍ തുടങ്ങിയത് അന്നുമുതല്‍ക്കാണ്. 


ഗാന്ധിജി തന്റെ ജീവിതത്തിന്റെ അവസാന നാളുകളില്‍ ഏറിയ പങ്കും  ചെലവഴിച്ചത് ഡെല്‍ഹിയിലെ അധസ്ഥിതര്‍ താമസിച്ചിരുന്ന ഭാംഗി കോളനിയിലായിരുന്നു. മഹാത്മാ ഗാന്ധിയെ കുറെയധികം പേരും കരുതിയിരുന്നതും ഇപ്പോഴും കരുതുന്നതും, ഒരു തീവ്ര യാഥാസ്ഥിതിക ഹിന്ദു എന്ന രീതിയിലാണ്. അതിനു ചേരുന്ന രീതിയിലദ്ദേഹത്തിന്റെ വാക്കുകളെടുത്ത് പ്രയോഗിക്കുന്നു. 


അദ്ദേഹം മരിച്ചപ്പോള്‍ ജിന്ന എഴുതിയ കത്തില്‍ പറഞ്ഞിരുന്നത്, 


"Mr Gandhi was one of the greatest men produced by the
Hindu community”.


എന്നായിരുന്നു. ഗാന്ധിജിയെ വധിച്ചത് തീവ്ര ഹൈന്ദവ ബ്രാഹ്മണനായിരുന്ന ഗോഡ്സെയും. കാരണം അദ്ദേഹം   ഹിന്ദുക്കളെ ചതിച്ച   ഹൈന്ദവ വിരോധിയാണെന്നതും.      അപ്പോള്‍ ആരാണു യഥാര്‍ത്ഥ ഗാന്ധിജി? വിശകലനങ്ങളില്‍ എവിടെയോ പിഴച്ചിട്ടില്ലേ?



തീവ്ര മുസ്ലിങ്ങളില്‍ പലരും അദ്ദേഹത്തെ തീവ്ര  ഹിന്ദു ആയി  കരുതുന്നു . തീവ്ര ഹിന്ദുകളില്‍ പലരും അദ്ദേഹത്തെ ഹിന്ദുക്കളെ ചതിച്ച ഹൈന്ദവ വിരോധി ആയി  കരുതുന്നു . പക്ഷെ അധസ്ഥിതരുടെ പക്ഷത്തു നില്‍ക്കുന്ന കുറച്ച് ഹിന്ദുക്കളും, മറ്റുള്ളവരും അദ്ദേഹത്തെ ചാതുര്‍വര്‍ണ്യം മനസില്‍ സൂക്ഷിച്ചിരുന്ന ഉയര്‍ന്ന ജാതിക്കാരനായി കരുതുന്നു.

ഇതെല്ലാം ഒരുപോലെ എങ്ങനെ ശരിയാകും?

രാമനില്‍ ശക്തമായി വിശ്വസിച്ചിരുന്ന ഗാന്ധി വളരെ വിരളമായേ അമ്പലത്തില്‍ പോകാറുണ്ടായിരുന്നുള്ളു. അമ്പലത്തില്‍ പോകുന്നത് അത്യാവശ്യമുള്ള ഒരു സംഗതിയായി അദ്ദേഹം കരുതിയിരുന്നില്ല. അതുകൊണ്ട് ദളിതരുടെ ക്ഷേത്ര പ്രവേശനം വലിയ ഒരു ലക്ഷ്യമായുമദ്ദേഹം കൊണ്ടു നടന്നുമില്ല. പക്ഷെ അംബെദ്ക്കറുടെ ചിന്താഗതി നേരെ മറിച്ചായിരുന്നു. 

1934 ലെ ബിഹാര്‍ ക്ഷാമം ഉണ്ടായപ്പോള്‍ ഗാന്ധിജി പറഞ്ഞത് ജാതിഹിന്ദുക്കള്‍ ദളിതരെ കഷ്ടപ്പെടുത്തുനതിനുള്ള ദൈവശിക്ഷയാണാ ക്ഷാമം എന്നായിരുന്നു. ഇതില്‍ പ്രതിഷേധം രേഖപ്പെടുത്തിയ ടാഗോറിന്‌  അദ്ദേഹം നല്‍കിയ മറുപടി  ഇതായിരുന്നു. 



“Visitations like droughts, floods, earthquakes and the like,
though they seem to have only physical origins, are, for me, somehow connected with man’s morals. Therefore, I instinctively felt that the earthquake was a visitation for the sin of untouchability”. 


 “Of course, Sanatanists have a perfect right to say that it was due to my crime of preaching against untouchability”

ഗാന്ധിജിയെ ഇതുപോലെ പല പല രീതികളില്‍ വ്യാഖ്യാനിക്കാന്‍ പറ്റിയേക്കും. പക്ഷെ ഏതെങ്കിലുമൊരു കള്ളിയില്‍ ഒതുങ്ങുന്നതല്ല അദ്ദേഹത്തിന്റെ വ്യക്തിത്വം. ദളിതര്‍ക്കെതിരെ എന്നും ജാതിഹിന്ദുക്കള്‍ക്കനുകൂലെമെന്നും വ്യാഖ്യാനിക്കാവുന്ന  പല കാര്യങ്ങളും അദ്ദേഹം പറഞ്ഞിട്ടുണ്ട്.


ഗാന്ധിജി കോണ്‍ഗ്രസ് നേതാവായ സമയത്ത് കോണ്‍ഗ്രസ് അദ്ദേഹത്തേക്കാള്‍ സനാതനമതത്തോട് കൂടുതല്‍ ചായ്‌വുള്ളവരുടെ കൈകളില്‍ ആയിരുന്നു.  


ഗാന്ധിജി  ഇന്‍ഡ്യന്‍ രാഷ്ട്രീയത്തില്‍ നിറഞ്ഞു നിന്നില്ലായിരുന്നെങ്കില്‍ ഒരു പക്ഷെ അംബേദ്ക്കര്‍  ചിന്തകള്‍ ഇന്‍ഡ്യന്‍ ഭരണഘടനയുടെ ഭാഗമാകാന്‍ സാധ്യതയും  ഇല്ലായിരുന്നു.

333 comments:

«Oldest   ‹Older   201 – 333 of 333
kaalidaasan said...

>>>>>ശ്രീ കാളിദാസൻ,ഇതല്പം സങ്കീർണ്ണമായ വിഷയമാണ്.അതിന്റേയും വേരുകൾ
ഹിന്ദുമതത്തിൽ തന്നെയാണുള്ളത്.ജാതിശ്രേണിയുടെ രാഷ്ട്രീയം മുകളിൽ വിശദീകരിച്ചിട്ടുണ്ട്.വർണ്ണവ്യവസ്ഥക്കു പുറത്തുള്ളവരെല്ലാം,അവർണ്ണരെന്നു വായിക്കുമ്പോഴും,ഒരേ ‘അവർണ്ണാവസ്ഥ’
പങ്കുവെക്കുന്നവരല്ല.താങ്കൾക്കറിവുള്ളതാണ്<<<<


സീഡിയന്‍,

എനിക്കതറിയാം.

ഗാന്ധി അയിത്തജാതിക്കാര്‍ക്ക് വേണ്ടി എന്തു ചെയ്തു, എന്നു ചോദിക്കുന്നവര്‍, അംബെദ്ക്കര്‍ ഞാനീപ്പറഞ്ഞ ജാതിക്കാര്‍ക്ക് വേണ്ടി എന്തു ചെയ്തു, എന്നു ചോദിച്ചു കണ്ടില്ല.

അവര്‍ണ്ണാവസ്ഥയുടെ അടിസ്ഥാനം ജാതി ശ്രേണിയാണെന്നു വിശദീകരിക്കുന്ന താങ്കളിതുപോലെ ഉരുണ്ടു കളിക്കുന്നത് ആശ്ചര്യകരമാണെന്ന് മാത്രം പറയട്ടേ.

ഭരണഘടന ഉണ്ടാക്കിയപ്പോള്‍ അംബേദ്ക്കര്‍ ഇവരുടെ കാര്യം ആലോചിച്ചേ ഇല്ല എന്നതാണു വാസ്തവം. അതിനെ ന്യായീകരിക്കാന്‍ അവര്‍ണ്ണാവസ്ഥയുടെ പങ്കു വയ്പ്പൊന്നും എന്നെ പഠിപ്പിക്കല്ലെ.

kaalidaasan said...

>>>>>സർ,ഇത്തരം ചോദ്യങ്ങൾ എന്നോടു ചോദിച്ചത് കടന്നുപോയി.വക്കിലന്മാരുടെ ഞായറാഴ്ച ക്ലബിൽ നിന്നും ദേശീയപ്രസ്ഥാനത്തെ മോചിപ്പിച്ച് അടിമുടി ഇന്ത്യെ ചലിപ്പിച്ച് രാഷ്രമാക്കിയ കഥകൾ ഞാൻ പറഞ്ഞിട്ടൂ വേണം അറിയാൻ അല്ലേ..?
അല്പസൊല്പ വയനയുണ്ടന്നു പരിഗണിക്കണമായിരുന്നു.<<<<


സീഡിയന്‍,

വക്കീലന്‍മാരുടെ ഞായറാഴ്ച ക്ലബിനും ഗാന്ധിക്കും ദിശ ഒന്നു തന്നെയായിരുന്നു. ലക്ഷ്യവുമൊന്നായിരുന്നു. ഇന്‍ഡ്യയുടെ സ്വാതന്ത്ര്യം. ഗാന്ധി നേതൃത്വം ഏറ്റെടുത്തപ്പോള്‍ പ്രവര്‍ത്തന രീതി മാറി എന്നു മാത്രം. എല്ലാറ്റിനും ഒരുണര്‍വുണ്ടായി. അത് ദിശാബോധം മാറിയതാണെന്ന് എനിക്ക് തോന്നുന്നില്ല.

ഗാന്ധി എത്തുന്നതു വരെ കുറച്ച് വരേണ്യ വര്‍ഗ്ഗത്തിന്റെ മാത്രം സ്വകാര്യതയായിരുന്നു സ്വാതന്ത്ര്യം. ഗാന്ധി അതിനെ സാര്‍വത്രികമാക്കി. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും, അവര്‍ണ്ണര്‍ ഉള്‍പ്പടെയുള്ളവരെ, അണിനിരത്തി. അത് കരുത്തുറ്റതാക്കി. ഗാന്ധി ഉപദേശിച്ച സമരം സഹന സമരമായിരുന്നു. ആയുധമോ യുദ്ധമോ അല്ല. അതാണദ്ദേഹത്തിന്റെ സമരത്തെ വേറിട്ടതാക്കിയത്. അതുകൊണ്ടാണദ്ദേഹം മഹാത്മാവെന്നറിയപ്പെട്ടത്.

Unknown said...

കാളിദാസൻ,ഈ വിഷയത്തിൽ ഇനി പറഞ്ഞിട്ടുകാര്യമില്ലന്നു തോന്നുന്നു.താങ്കളുടെ വായന അത്തരത്തിലാണ്.എന്റെ എഴുത്തുരീതിയാകാം പ്രശനം.പ്രത്യശാസ്ത്ര വിഷയങ്ങളേ നേരിടുന്നത് ,അനുഭവവാദപരമായിട്ടല്ല.മറിച്ച്,പുനർവായിച്ചുകൊണ്ടും,അപനിർമ്മിച്ചുകൊണ്ടുമാണ്.ഇന്ത്യൻ ഭരണവർഗ്ഗത്തിന്റെ അടിസ്ഥാന നിർമ്മിതി തന്നെ ബ്രാഹ്മണിക്കൽ ഐഡിയോളജിയാണ്.ഇതിനു പുറത്തുകടന്നൊരു നിലപാടൂം,ദേശീയപ്രസ്ഥാനത്തിന്റെ ഒരു കാലത്തും ഒരുനേതാക്കളും എടുത്തിട്ടില്ല.ഇന്ത്യ വിഭജനത്തിലേക്കു നീങ്ങിയ രാഷ്ട്രീയ സാഹചര്യങ്ങൾ പരിശോധിച്ചാൽ മനസ്സിലാകുന്നതേയുള്ളു.(പക്ഷെ,താങ്കൾക്ക് കഴിയാത്തത് മറ്റൊരു വാശിയാകാനേ തരമുള്ളു)
ഈ കാര്യത്തിൽ താങ്കളോട് എങ്ങനെ സംവദിക്കണമെന്ന് എനിക്ക് അറിയില്ല.ഒരു കാര്യം പറഞ്ഞുനിർത്തട്ടെ.നൂറ്റാണ്ടുകളുടെ ചരിത്രമുള്ള ഒരു ജനത.അടിമത്വത്തിലൂടയും,അയിത്ത/അരുകുവൽക്കരണത്തിലൂടെയും കടന്ന് ജനാധിപത്യത്തിന്റെ സാധ്യതകളിൽ അടയാളപ്പെടുകയാണ്.വേറിട്ട ജനസമൂഹം എന്ന നിലയിൽതന്നെയാണ് ബാബാസാഹിബ് ഈ സമൂഹത്തെ പ്രത്യശാസ്ത്രവൽക്കരിക്കുന്നത്.അതിൽ പ്രതിയോഗി ഗാന്ധി തന്നെയാണ്.കാരണം,ഗാന്ധിസം ഒരു പ്രത്യശാസ്ത്രമായി ഇന്ത്യൻ പൊതുബോധം നിലനിർത്തുന്നുണ്ട്.താങ്കളാണ് നല്ല ഉദാഹരണം.നെഹ്രുവിനേയും,പട്ടെലിനേയും ഗാന്ധിയുമായി സമീകരിച്ചത് ശരിയായില്ല എന്നുമാത്രം പറയട്ടെ.ബ്ലോഗറിൽ കാളിദാസനൊരു വിലയുണ്ടന്നുതന്നെയാണ് ഇപ്പോഴും ഞാൻ കരുതുന്നത്.അതു തകർക്കെരുതെന്ന് അപേക്ഷ.

നിസ്സഹായന്‍ said...

"1934- ല്‍ ഗാന്ധി കേരളത്തില്‍ വന്നപ്പോള്‍, കന്യാകുമാരി ക്ഷേത്രം സന്ദര്‍ശിച്ച സമയത്ത് പ്രതിഷ്ഠാഗൃഹത്തിനടുത്തെത്തിയ ഗാന്ധിജിയെ പുരോഹിതന്‍ കൈയുയര്‍ത്തി തടഞ്ഞു. അപ്പോള്‍ അദ്ദേഹം വൈശ്യനു് കല്പിച്ചിരിക്കുന്ന ദൂരത്തേക്ക്, അതായത് കൊടിമരത്തിനടുത്തേക്ക് മാറിനിന്നു ദര്‍ശനം നടത്തി. ബ്രിട്ടീഷ് സിംഹത്തിന്റെ കുഞ്ചിരോമം പിടിച്ചുവിറപ്പിച്ച നേതാവ്, ചാതുര്‍വര്‍ണ്യത്തിനു് വിനീതവിധേയനായി, ബ്രാഹ്മണ്യത്തിനു് കീഴടങ്ങിയ ഈ ദാസ്യത്തെ "നായിലും നാണംകെട്ട് വാലാട്ടി, ചവിട്ടുന്ന ബ്രാഹ്മണപാദംനക്കുന്നാഹന്ത ദയനീയം" എന്നാണു് ധൈര്യപൂര്‍വം സഹോദരന്‍ അയ്യപ്പന്‍ വിശേഷിപ്പിച്ചത്. ഈ കേരള സന്ദര്‍ശനത്തിനു് ശേഷമാണു് കല്‍ക്കത്തയില്‍ ഗാന്ധി അസ്പൃശ്യതയ്ക്കെതിരെ ആദ്യമായി വാ തുറന്നത്."- മാതൃഭൂമി വാരികയില്‍ പ്രശസ്ത ശാസ്ത്രജ്ഞന്‍ കെ.സി.മണിലാല്‍ വെളിപ്പെടുത്തിയത്.

അറിയാത്ത പിള്ള ചൊറിയുമ്പോള്‍ അറിയും എന്ന പഴമൊഴി എത്ര അര്‍ത്ഥവത്താണു്. സവര്‍ണനെങ്കിലും പതിവായി ക്ഷേത്രദര്‍ശനം നടത്താത്ത ഹിന്ദുമതത്തിന്റെ പ്രിയപുത്രനു് അവിചാരിതമായി കിട്ടിയ അടിയും അതില്‍ നിന്നേറ്റ മുറിവുമാണു് അയിത്തത്തെക്കുറിച്ച് പരിചിന്തിക്കുവാന്‍ പ്രേരണയേകിയത്.

നിസ്സഹായന്‍ said...
This comment has been removed by the author.
kaalidaasan said...

>>>>പ്രത്യശാസ്ത്ര വിഷയങ്ങളേ നേരിടുന്നത് ,അനുഭവവാദപരമായിട്ടല്ല.മറിച്ച്,പുനർവായിച്ചുകൊണ്ടും,അപനിർമ്മിച്ചുകൊണ്ടുമാണ്.<<<<


സീഡിയന്‍,

ഇതില്‍ അഭിപ്രായ വ്യത്യാസമില്ല.

പക്ഷെ ഏതാണു നേരിടേണ്ട പ്രത്യയശാസ്ത്ര വിഷയം എന്നറിയുകയാണാദ്യം ​വേണ്ടത്. അവര്‍ണ്ണരെ അടിച്ചമര്‍ത്തിയ ഹൈന്ദവ പ്രത്യയ ശാസ്ത്രത്തിനു പകരം താങ്കളൊക്കെ നേരിടുന്നത് ഗാന്ധിസം എന്ന പ്രത്യയശാസ്ത്രത്തെയാണ്. ഗാന്ധിസം അവര്‍ണ്ണരുടെ മോചനത്തിനു വേണ്ടിയുള്ള പ്രത്യയശാസ്ത്രമൊന്നുമല്ല. അതുകൊണ്ട് ലക്ഷ്യം മറിപ്പോകുന്നു.

ഏതു രീതിയില്‍ പുനര്‍വായിക്കണം, അപനിര്‍മ്മിക്കണം എന്നതുകൂടി ഉണ്ട്. വെറും വെറുപ്പിന്റെയും അസഹിഷ്ണുതയുടെയും തലത്തില്‍ നിന്നു പുനര്‍വായിച്ചതുകൊണ്ടോ അപനിര്‍മ്മിച്ചതുകൊണ്ടോ യാതൊരു ഫലവുമില്ല. അപനിര്‍മ്മിക്കേണ്ടത് പ്രത്യയശാസ്ത്രത്തേയാണ്, വ്യക്തികളെയല്ല. അവര്‍ണരെ അടിച്ചമര്‍ത്തുന്ന സവര്‍ണ്ണ പ്രത്യയശാസ്ത്രമുണ്ടെങ്കിലതിനെ അപനിര്‍മ്മിക്കണം. എങ്കിലേ അടിച്ചമര്‍ത്തല്‍ അവസാനിക്കൂ.

അംബെദ്ക്കറെ ഇന്‍ഡ്യന്‍ സമൂഹം ശരിയായി വായിച്ചിട്ടില്ലെങ്കില്‍ വായിക്കപ്പെടണം. പക്ഷെ അതിനു വേണ്ടി ഗാന്ധിയെ അപകീര്‍ത്തിപ്പെടുത്തേണ്ടതുണ്ട് എന്ന് എനിക്കു തോന്നുന്നില്ല. ഗാന്ധി അവര്‍ണ്ണര്‍ക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല എന്നു തെളിയിച്ചാല്‍ അവര്‍ണ്ണരുടെ നില മെച്ചപ്പെടുമെന്ന് ഞാന്‍ കരുതുന്നുന്നില്ല.
ഗാന്ധിയെ ഇന്‍ഡ്യന്‍ സമൂഹത്തില്‍ വിലയിടിച്ചു കാണിച്ചാല്‍ സ്വാഭാവികമായി അംബെദ്ക്കര്‍ സ്വീകാര്യനാകും എന്ന് ഞാന്‍ കരുതുന്നുന്നില്ല. പക്ഷെ നിര്‍ഭാഗ്യവശാല്‍ അവര്‍ണ്ണ പക്ഷത്തുനിന്നുള്ള ചിതാഗതി അങ്ങനെയാണ്. അതുകൊണ്ടാണ്, ഗാന്ധിക്കെതിരെ അവര്‍ വളരെയധികം ഊര്‍ജ്ജം ഉപയോഗിക്കുന്നതും.

വേണ്ടത് അംബെദ്ക്കറെ എല്ലാ ഇന്‍ഡ്യക്കാരുടെയും നേതാവെന്ന രീതിയില്‍ ഉയര്‍ത്തിക്കാണിക്കുകയാണ്. അംബെദ്ക്കറെയും ഗാന്ധിയേയും മുന്നില്‍ നിറുത്തി ഒരു ശിഖണ്ഠി യുദ്ധം കൊണ്ട് ഒന്നും നേടാനില്ല. കുറെ വിഴുപ്പലക്കാം എന്നു മാത്രം.

kaalidaasan said...

>>>>ഇന്ത്യൻ ഭരണവർഗ്ഗത്തിന്റെ അടിസ്ഥാന നിർമ്മിതി തന്നെ ബ്രാഹ്മണിക്കൽ ഐഡിയോളജിയാണ്.ഇതിനു പുറത്തുകടന്നൊരു നിലപാടൂം,ദേശീയപ്രസ്ഥാനത്തിന്റെ ഒരു കാലത്തും ഒരുനേതാക്കളും എടുത്തിട്ടില്ല.ഇന്ത്യ വിഭജനത്തിലേക്കു നീങ്ങിയ രാഷ്ട്രീയ സാഹചര്യങ്ങൾ പരിശോധിച്ചാൽ മനസ്സിലാകുന്നതേയുള്ളു.(പക്ഷെ,താങ്കൾക്ക് കഴിയാത്തത് മറ്റൊരു വാശിയാകാനേ തരമുള്ളു)<<<<

സീഡിയന്‍,

ഇന്‍ഡ്യയെ ഭരിക്കാന്‍ വേണ്ടി ഇന്‍ഡ്യക്കാര്‍ നിര്‍മ്മിച്ച രേഖയാണ്, ഇന്‍ഡ്യന്‍ ഭരണഘടന. അതിന്റെ അടിസ്ഥാന തത്വം ബ്രാഹ്മണിക്കല്‍ ഐഡിയോളജിയാണെന്നു പറയുന്നത് അപഹാസ്യമല്ലേ?

സ്വാതന്ത്ര്യത്തിനു മുമ്പ്, ഇന്‍ഡ്യയുടെ ദേശീയ പ്രസ്ഥാനം സ്വാതന്ത്ര്യത്തിനു വേണ്ടിയാണു നിലകൊണ്ടത്. അതിനെ ബ്രാഹമണിക്കല്‍ എന്ന് മുദ്രയടിച്ചതുകൊണ്ട് യാതൊരു ഫലവുമില്ല. ദേശീയ പ്രസ്ഥാനത്തിന്റെ നേതാവായിരുന്ന ഗാന്ധി, ബ്രഹ്മണ്യത്തിന്റെ എല്ലാ രീതികളെയും വെല്ലുവിളിച്ചാണു ജീവിച്ചത്. ഇത് മനസിലാക്കാന്‍ കഴിയത്ത അവര്‍ണ്ണനേതാക്കള്‍ അദ്ദേഹത്തെ ചീത്ത വിളിക്കുന്നു. മറ്റ് ദേശീയ നേതക്കളെ ആരെയും ചീത്ത വിളിക്കുന്നില്ല. അതിന്റെ കാരണം അംബെദ്ക്കര്‍ ഗാന്ധിയെ ചീത്തവിളിച്ചു എന്നതു മാത്രമാണ്. അംബെദ്കറുടെ കണ്ണിലൂടെ മാത്രമേ ഇവര്‍ ഗാന്ധിയെ കാണുന്നുള്ളു. അതിനപ്പുറം ഗാന്ധിയെ കാണാനോ വിലയിരുത്താനോ അവര്‍ക്ക് ശേഷിയില്ല.

ഇന്‍ഡ്യയെ വിഭജനത്തിലേക്ക് നയിച്ചത് ബ്രാഹ്മണിക്കല്‍ ഐഡിയോളജിയാണെന്നൊക്കെ പറയുന്നത് അസംബന്ധമാണ്. അത് ചരിത്രത്തിന്റെ വികല വായനയാണ്. ഇന്‍ഡ്യയെ വിഭജനത്തിലേക്ക് നയിച്ചത്, ബ്രിറ്റീഷുകാര്‍ മുസ്ലിങ്ങള്‍ക്ക് പ്രത്യേക പദവി നല്‍കിയിടത്തു തുടങ്ങി. പ്രത്യേക പദവി പ്രത്യേക രാഷ്ട്രമുണ്ടാക്കുന അവസ്ഥയില്‍ ചെന്നെത്തി. മുസ്ലിങ്ങള്‍ എവിടെയുണ്ടായാലും അവര്‍ക്കവരുടേതായ അജണ്ടയുണ്ട്. കേരളത്തിലെ തീവ്രവാദ മുസ്ലിം സംഘടനയായ പൂപ്പുലര്‍ ഫ്രണ്ടിന്റെ ലക്ഷ്യം കേരളത്തെ ഒരു ഇസ്ലാമിക സ്റ്റേറ്റോ രാഷ്ട്രമോ ആക്കി മാറ്റുകയാണ്. അതിന്റെ അടിവേരുകള്‍ രാഷ്ടീയ ഇസ്ലാമിലാണു തപ്പേണ്ടത്.

ശ്രീ സി രവിചന്ദരന്‍ അഭിപ്രായപ്പെടുന്നത്, മുസ്ലിം ന്യൂനപക്ഷ രാജ്യങ്ങളിലെ മുസ്ലിങ്ങള്‍ ജനസംഖ്യ വര്‍ദ്ധിപ്പിച്ച് രാഷ്ട്രീയ അധികാരം പിടിച്ചടക്കാന്‍ ശ്രമിക്കുന്നു എന്നാണ്. കേരളത്തിലെ മുസ്ലിങ്ങളൊന്നാകെ ഈ ലക്ഷ്യം വച്ച് കൂടുതല്‍ കുട്ടികളെ ഉത്പാദിപ്പിക്കുന്നു എന്നുമദ്ദേഹം പറഞ്ഞു വച്ചു. കേരളത്തിലെ മുസ്ലിങ്ങള്‍ അങ്ങനെ ചെയ്യുന്നു എന്ന അഭിപ്രായം എനിക്കില്ല. പക്ഷെ രാഷ്ട്രീയ ഇസ്ലാമിന്റെ ലക്ഷ്യം ഇസ്ലാമിക രാഷ്ട്ര സ്ഥാപനം തന്നെയാണ്.

ഇന്‍ഡ്യയുടെ ദേശീയ പ്രസ്ഥാനം ​ബ്രാഹ്മണിക്കല്‍ ഐഡിയോളൊജിയിലാണെന്നു വിലപിക്കുന്ന സീഡിയനോട് ചില ചോദ്യങ്ങള്‍. അയിത്തം അവിഭാജ്യ ഘടകമായ ഈ ബ്രാഹ്മണിക്കല്‍  ഐഡിയോളൊജിയില്‍ നില്‍ക്കാന്‍ എന്തുകൊണ്ട് ഇന്‍ഡ്യയിലെ ഭൂരിപക്ഷം അവര്‍ണ്ണര്‍ തീരുമാനിച്ചു? എന്തുകൊണ്ട് അവര്‍ ഈ ബ്രാഹ്മണിക്കല്‍ ഐഡിയോളജി ഉപേക്ഷിക്കുന്നില്ല.? ഉത്തര്‍ പ്രദേശില്‍ മായവതി എന്തുകൊണ്ട് ഈ ബ്രാഹ്മണരുമായി സഖ്യമുണ്ടാക്കുന്നു?

Unknown said...

കാ‍ളിദാസന്,ഞാൻ പറയുന്നത് ഉൾകൊള്ളാനാവുന്നില്ല.ഭരണവർഗം എന്നു പറയുന്നത് ഭരണകൂടം എന്നു മനസിലാക്കും.
സർ,ഇന്ത്യൻ ഭരണഘടന,സ്വാതന്ത്രാനന്തര ജനാധിപത്യ സമൂഹത്തിന്റെ നിർമ്മിതിയാണ്.ദേശരാഷ്ട്രത്തിൽ ഉൾകൊണ്ടു ജീവിക്കുന്ന ഏതു ജനസ്മൂഹത്തിനും ഭരണഘടന അനുസരിക്കുകയേ നിവൃത്തിയുള്ളു.അതിനുള്ളിൽ നിന്നുകൊണ്ടുള്ള ജനാധിപത്യാവകാശങ്ങൾക്കായാണ് ഒരോ ജന സമൂഹവും പൊരുതുന്നത്.അത് ഉപദേശീയത/ഭാഷാ ന്യൂനപക്ഷം/മതന്യൂനപക്ഷം/ഗോത്രജനത എന്നിങ്ങനെ വ്യത്യസ്ഥ സമൂഹങ്ങൾ സംഘർഷപ്പെടുന്നത് താങ്കൾ തിരിച്ചറിയണം.രാഷ്ട്രീയം കുറെകൂടി ഗൌരവമായി കാണണം.അവസാനത്തെ ചോദ്യങ്ങൾ മാത്രമല്ല,ഈ പോസ്റ്റും അവഗണിക്കുകയാണ്.

നിസ്സഹായന്‍ said...
This comment has been removed by the author.
kaalidaasan said...

>>>>നൂറ്റാണ്ടുകളുടെ ചരിത്രമുള്ള ഒരു ജനത.അടിമത്വത്തിലൂടയും,അയിത്ത/അരുകുവൽക്കരണത്തിലൂടെയും കടന്ന് ജനാധിപത്യത്തിന്റെ സാധ്യതകളിൽ അടയാളപ്പെടുകയാണ്.വേറിട്ട ജനസമൂഹം എന്ന നിലയിൽതന്നെയാണ് ബാബാസാഹിബ് ഈ സമൂഹത്തെ പ്രത്യശാസ്ത്രവൽക്കരിക്കുന്നത്.അതിൽ പ്രതിയോഗി ഗാന്ധി തന്നെയാണ്.കാരണം,ഗാന്ധിസം ഒരു പ്രത്യശാസ്ത്രമായി ഇന്ത്യൻ പൊതുബോധം നിലനിർത്തുന്നുണ്ട്.താങ്കളാണ് നല്ല ഉദാഹരണം.നെഹ്രുവിനേയും,പട്ടെലിനേയും ഗാന്ധിയുമായി സമീകരിച്ചത് ശരിയായില്ല എന്നുമാത്രം പറയട്ടെ.<<<<

സീഡിയന്‍,

ജനാധിപത്യം എന്നു പറയുന്നത് ജനങ്ങളുടെ ആധിപത്യമാണ്. ഒരു പ്രത്യേക വര്‍ഗ്ഗത്തിന്റെ ആധിപത്യമല്ല. ജനാധിപത്യം ഇല്ലാതിരുന്ന കാലഘട്ടത്തില്‍ പലരും അധീശത്വം സ്ഥാപിച്ചിട്ടുണ്ട്. സവര്‍ണ്ണര്‍ അവര്‍ണ്ണരെ അടിച്ചമര്‍ത്തിയിട്ടുണ്ട്. അതിനുള്ള പരിഹാരം ​അവര്‍ണ്ണര്‍ സവര്‍ണ്ണരെ അടിച്ചമര്‍ത്തലല്ല. എല്ലാ സമുദായങ്ങളും ഒത്തൊരുമിച്ച് മുന്നേറുകയാണ്, ഇന്നിന്റെ ആവശ്യം.

അംബെദ്ക്കറെന്നല്ല ആരായാലും അവര്‍ണ്ണരെ വേറിട്ട സമൂഹമെന്ന നിലയില്‍ പ്രത്യയശാസ്ത്ര വത്കരിച്ചാല്‍ ആര്‍ക്കും ഒന്നും നേടാനില്ല. വെറുതെ ഗാന്ധിയെ പ്രതിയോഗിയായി ചിത്രീകരിച്ച് ആത്മനിര്‍വൃതി അടയാമെന്നു മാത്രം. ഗന്ധിസം ഒരു പ്രത്യയശാസ്ത്രമായി ഇവിടെ നിലനില്‍ക്കുണ്ടുണ്ട്. അതിനു അംബെദ്ക്കറിസത്തേക്കാള്‍ അനുയായികളുമുണ്ട്. ഇത് രണ്ടും മാത്രമല്ല, മര്‍കിസസവും, സോഷ്യലിസവും, ഹിന്ദുത്വയുമൊക്കെ പ്രത്യയശാസ്ത്രങ്ങളായി ഇന്‍ഡ്യയില്‍ നിലനില്‍ക്കുന്നുണ്ട്. ജനങ്ങള്‍ക്കിഷ്ടമുള്ളത് തെരഞ്ഞെടുക്കുക എന്നതാണ്, ജാനധിപത്യത്തിന്റെ കാതല്‍. . ഒന്നു മത്രമേ പാടുള്ളു മറ്റതൊന്നും പാടില്ല എന്നത് ശരിയായ സമീപനമല്ല. അയിത്തം ആചരിക്കുന്ന അനേകം സവര്‍ണ്ണരുണ്ട്. പക്ഷെ അയിത്തം ആചരിക്കാത്തവര്‍ അതിലും കൂടുതലാണ്. ഇവരില്‍ ഭൂരിഭാഗം പേരും അംബെദ്ക്കറിസത്തില്‍ വിശ്വസിക്കുന്നില്ല.

പട്ടേലും നെഹ്രുവുമൊക്കെ ആയിരുന്നു ഇന്‍ഡ്യയുടെ ആദ്യകാല ഭരണ സാരഥികള്‍. അവര്‍ അവര്‍ണ്ണര്‍ വേണ്ടി എന്തു ചെയ്തു എന്നു ചോദിക്കാതെ ഗാന്ധിയെ മാത്രം ഉന്നം വയ്ക്കുന്നതിന്റെ ചേതോവികാരം എനിക്ക് മനസിലായിട്ടില്ല. ഗാന്ധിയെ സവര്‍ണ്ണരുടെ നേതാവായി ചിത്രീകരിക്കുന്നതുകൊണ്ട്, ഗാന്ധിസം എന്താണെന്ന് പലര്‍ക്കും മനസിലാകുന്നില്ല. അല്ലെങ്കില്‍ അദ്ദേഹത്തെ സവര്‍ണ്ണനേതാവായി ചിത്രീകരിക്കാന്‍ വേണ്ടതു മാത്രം അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്നും പ്രവര്‍ത്തികളില്‍ നിന്നും അടര്‍ത്തിമാറ്റി അതിനെ പര്‍വതീകരിക്കുന്നു. അതുകൊണ്ടാണ്, ഗാന്ധിസം സവര്‍ണ്ണതയാണ്, ജാതി ശ്രേണിയാണ്, ബ്രാഹ്മണിസമാണ്, എന്നൊക്കെ വികല ധരണ ഉണ്ടാകുന്നത്.

ഗാന്ധിയെ ഇന്‍ഡ്യയിലെ പൊതു സമൂഹം സവര്‍ണ്ണരുടെ നേതാവായി കാണുന്നില്ല. അടുത്തകാലത്ത് സംഘ പരിവാര്‍ ഗാന്ധിയെ ഏറ്റെടുത്തതുകൊണ്ട് അദ്ദേഹം സവര്‍ണ്ണരുടെ നേതാവാകില്ല. അവര്‍ക്ക് അതിനു കാരണങ്ങളുണ്ട്. അവര്‍ പ്രതിനിധാനം ചെയ്യുന്ന സവര്‍ണ്ണ പ്രത്യശാസ്ത്രത്തിനു പ്രതീക്ഷിച്ചതുപോലെ വേരോട്ടമുണ്ടായില്ല. അതുണ്ടാക്കാന്‍ അവര്‍ ഗാന്ധിസത്തെ ഇപ്പോള്‍ കൂട്ടുപിടിക്കുന്നു. ബ്രാഹ്മണിക്കല്‍ ഐഡിയോളൊജയില്‍ നിന്നുമവര്‍  മാറുന്നതിന്റെ ലക്ഷണമാണത്. പക്ഷെ എന്തിനെയും തല തിരിച്ചു വായിക്കുന്നവര്‍ക്ക് അത് ഗാന്ധിയിലെ സവര്‍ണ്ണതയെ സംഘ പരിവാര്‍ തിരിച്ചറിഞ്ഞതും. 50 വര്‍ഷം കാണാതെ മറഞ്ഞിരുന്ന സവര്‍ണ്ണത ഒരു സുപ്രഭാതത്തില്‍ പുറത്തുവന്നു എന്ന് ഏതായാലും ഞാന്‍ വിശ്വസിക്കുന്നില്ല.

kaalidaasan said...

>>>>ബ്ലോഗറിൽ കാളിദാസനൊരു വിലയുണ്ടന്നുതന്നെയാണ് ഇപ്പോഴും ഞാൻ കരുതുന്നത്.അതു തകർക്കെരുതെന്ന് അപേക്ഷ.<<<<

സീഡിയന്‍,

അങ്ങനത്തെ പേടിയൊന്നുമെനിക്കില്ല. ഞാന്‍ എന്റെ അഭിപ്രായം എഴുതുന്നു. അത് താങ്കളുടെ അഭിപ്രായവുമായി യോജിക്കുന്നില്ല എന്നു മാത്രം.

kaalidaasan said...

>>>>അറിയാത്ത പിള്ള ചൊറിയുമ്പോള്‍ അറിയും എന്ന പഴമൊഴി എത്ര അര്‍ത്ഥവത്താണു്. സവര്‍ണനെങ്കിലും പതിവായി ക്ഷേത്രദര്‍ശനം നടത്താത്ത ഹിന്ദുമതത്തിന്റെ പ്രിയപുത്രനു് അവിചാരിതമായി കിട്ടിയ അടിയും അതില്‍ നിന്നേറ്റ മുറിവുമാണു് അയിത്തത്തെക്കുറിച്ച് പരിചിന്തിക്കുവാന്‍ പ്രേരണയേകിയത്.<<<<

നിസഹായന്‍,

1934 ലിനും വളരെ മുമ്പേ ഗാന്ധി തന്റെ ആശ്രമത്തില്‍ അസ്പൃശ്യരെ കൂടെ താമസിപ്പിച്ചിട്ടുണ്ട്. അതേക്കുറിച്ചൊന്നും അയ്യപ്പനും മണിലാകും  കേട്ടിട്ടുണ്ടാകില്ല.

kaalidaasan said...

>>>>ഞാൻ പറയുന്നത് ഉൾകൊള്ളാനാവുന്നില്ല.ഭരണവർഗം എന്നു പറയുന്നത് ഭരണകൂടം എന്നു മനസിലാക്കും.<<<<

സീഡിയന്‍,

അവര്‍ണ്ണരെ അടിച്ചമര്‍ത്താനോ അയിത്തമാചരിക്കാനോ വിവേചനം നടത്താനോ ഭരണ വര്‍ഗ്ഗം എന്നു പറയുന്ന ഒരു വര്‍ഗ്ഗം ഇന്നില്ല. പണ്ടുണ്ടായിരുന്നു. ഇന്ന് ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന ജനപ്രതിനിധികളാണു ഭരിക്കുന്നത്.

ഭരണഘടന എന്നു പറയുന്നത് ഭരിക്കാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ്. എല്ലാ ഭരണ ഭരണരംഗവും ഇന്‍ഡ്യയില്‍ അത് പിന്തുടരണം. ഭരണ രംഗത്ത് ഇത് പിന്തുടരുന്നില്ലെങ്കില്‍ അത് നടപ്പാക്കാന്‍ മറ്റ് സംവിധാനങ്ങളുണ്ട്. അയിത്തമാചരിച്ചാലോ, വിവേചനം നടത്തിയാലോ, അടിച്ചമര്‍ത്തിയാലോ അതിനെ നിയമപരമായി നേരിടാം.

ഭരണ രംഗത്തിനു പുറത്ത് ഭരിക്കുന്നവര്‍ അയിത്തം ആചരിക്കുന്നുണ്ടെങ്കില്‍ അതില്ലാതാക്കന്‍ നിയമത്തിനു സാധിക്കില്ല. അത് ചെയ്യുന്നവര്‍ സ്വമനസാലെ അതുപേക്ഷിക്കണം.

kaalidaasan said...

>>>>ദേശരാഷ്ട്രത്തിൽ ഉൾകൊണ്ടു ജീവിക്കുന്ന ഏതു ജനസ്മൂഹത്തിനും ഭരണഘടന അനുസരിക്കുകയേ നിവൃത്തിയുള്ളു.അതിനുള്ളിൽ നിന്നുകൊണ്ടുള്ള ജനാധിപത്യാവകാശങ്ങൾക്കായാണ് ഒരോ ജന സമൂഹവും പൊരുതുന്നത്.അത് ഉപദേശീയത/ഭാഷാ ന്യൂനപക്ഷം/മതന്യൂനപക്ഷം/ഗോത്രജനത എന്നിങ്ങനെ വ്യത്യസ്ഥ സമൂഹങ്ങൾ സംഘർഷപ്പെടുന്നത് താങ്കൾ തിരിച്ചറിയണം.<<<<

സീഡിയന്‍,

ഞാനത് തിരിച്ചറിയുന്നില്ല എന്ന് താങ്കളെങ്ങനെയാണു മനസിലാക്കിയത്?

ഓരോ ജനാധിപത്യ സമൂഹവും ഓരോ ഭരണഘടന ഉണ്ടാക്കി അതിനനുസരിച്ച് ഭരിക്കപ്പെടുകയാണ്.

ഉപദേശീയത/ഭാഷാ ന്യൂനപക്ഷം/മതന്യൂനപക്ഷം/ഗോത്രജനത തുടങ്ങിയവയെ ഒന്നും ഇന്‍ഡ്യന്‍ ഭരണഘടന പരിഗണിച്ചിട്ടില്ല എന്നാണോ താങ്കളുടെ പക്ഷം. എങ്കില്‍ അംബെദ്ക്കറുടെ നേട്ടം എന്നു കൊട്ടിഘോഷിക്കപ്പെടുന്നത് അംബെദ്ക്കറുടെ പരാജയം എന്നു പറയേണ്ടി വരും.

ഗാന്ധി ജനസംഘ്യാനുപാതികമായി അവര്‍ണ്ണര്‍ക്ക് ജന പ്രതിനിധികളെ തെരഞ്ഞെടുക്കാനുള്ള അവകാശം നിഷേധിച്ചു. ഞാനുള്‍പ്പടെയുള്ളവര്‍ ഇപ്പോഴും അത് നിഷേധിക്കുന്നു എന്നാണല്ലോ പരാതി. കമ്യൂണല്‍ അവാര്‍ഡിനെ ഗാന്ധി എതിര്‍ത്തതാണല്ലോ വലിയ വിഷയമായി ഉയര്‍ത്തിപ്പിടിക്കുന്നത്. അതിന്റെ പോരായ്മ വിശദീകരിക്കാം.

ഉത്തര്‍ പ്രദേശില്‍ കമ്യൂണല്‍ അവര്‍ഡായിരുന്നെങ്കില്‍ അവിടെ ദളിതര്‍ക്ക് 21% സീറ്റുകളെ ലഭിക്കൂ. എന്നു വച്ചാല്‍ 403 ല്‍ 81 സീറ്റുകള്‍. ചില നീക്കുപോക്കുകളൊക്കെ ഉണ്ടാക്കാന്‍ മറ്റ് ഉയര്‍ന്നജാതിക്കാര്‍ മുന്നോട്ടു വന്നാല്‍ കഷ്ടിച്ച് 100 സീറ്റ്. അതുകൊണ്ടൊന്നു ഒരിക്കലും ഉത്തര പ്രദേശിന്റെ ഭരണം ലഭിക്കില്ല. ഇപ്പോള്‍ മായാവതിയുടെ ബി എസ് പി 205 സീറ്റുകള്‍ നേടി അധികാരത്തില്‍ എത്തി. അവര്‍ണ്ണരുടെ വോട്ടുകല്‍ കൊണ്ട് മാത്രമല്ല അത് സാധിച്ചത്. ബ്രാഹ്മണിക്കല്‍ ഐഡിയോളജി എന്ന് താങ്കള്‍ ആക്ഷേപിക്കുന്ന ഐഡിയോളജി കൊണ്ടു നടക്കുന്ന ബ്രാഹ്മണരുടെയും മുസ്ലിങ്ങളുടെയും മറ്റ് പിന്നാക്ക ഹിന്ദുകളെയുമൊക്കെ ഒരു കുടക്കീഴില്‍ അണിനിരത്തിയപ്പോള്‍ ലഭിച്ച സീറ്റുകളാണവ. അത് കിട്ടിയപ്പോള്‍ ഭരണവും കിട്ടി. അത് സാധ്യമായത് കുറെ ബ്രഹ്മണര്‍ക്കും മറ്റ് ഉയര്‍ന്നജാത്തിക്കാര്‍ക്കും അവര്‍ണ്ണരോടുള്ള അയിത്തമവസാനിച്ച്, ഒന്നിച്ചു നില്‍ക്കാന്‍ ഉള്ള മനസ്ഥിതി ഉണ്ടായപ്പോളാണ്.

ഇതുപോലെ എല്ലാ സമുദായങ്ങളെയും ഭേദ ചിന്തയില്ലാതെ രാഷ്ട്രീയത്തിലും സാമൂഹ്യ രംഗങ്ങളിലും ഒരുമിച്ചു കൊണ്ടു പോയാല്‍ അത് എല്ലാവരുടെയും പുരോഗതിയിലേക്ക് നയിക്കും. ഗാന്ധി നിലകൊണ്ടത് ഇതിനു വേണ്ടി ആയിരുന്നു.അത് ശരിയായിരുന്നു എന്ന് ഉത്തര്‍ പ്രദേശ് തെളിയിക്കുന്നു. ഉയര്‍ന്നജാതിക്കാരുമായി സഹകരിച്ചപ്പോളാണ്, മായവതിക്ക് മുഖ്യമന്ത്രി ആകാന്‍ പറ്റിയത്. ആവര്‍ണ്ണരെ മാത്രം സംഘടിപ്പിച്ച് ഒറ്റക്ക് നിന്നാല്‍ അത് നടക്കില്ലായിരുന്നു.

സത്യാന്വേഷി said...

/////ഈ വിഷയത്തേക്കുറിച്ച് എനിക്ക് വ്യക്തമായ അറിവില്ല. അംബേദ്കറുടെ പുസ്തകത്തിലുണ്ടെന്നാണ്, ശങ്കരനാരായണന്‍ പറയുന്നത്. പക്ഷെ ഡോ നാരായണ്‍ ഭാസ്കര്‍ ഖാരെ മദ്ധ്യപ്രദേശിന്റെ ഭരണാധികാരി ആയിരുന്നിട്ടില്ല. മദ്ധ്യപ്രദേശൊക്കെ ഉണ്ടാകുന്നതിനു മുന്നെ ബ്രിട്ടീഷ് ഇന്‍ഡ്യയിലെ Central provinces and Berar ന്റെ പ്രധാനമന്ത്രി ആയിരുന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ മന്ത്രിസഭയേപ്പറ്റി എനിക്കറിവുള്ളത് ഇതാണ്.
........................................................................................
ഇതില്‍ ശങ്കരനാരായണന്‍ പരാമര്‍ശിക്കുന്ന അഗ്നിഭോജ് എന്ന പട്ടികജതിക്കാരന്റെ പേരു കാണുന്നില്ല. അതുകൊണ്ട് അതേക്കുറിച്ചൊരു അഭിപ്രായം പറയാന്‍ എനിക്കു ബുദ്ധിമുട്ടുണ്ട്. <<<<

സമയക്കുറവിനാല്‍ ചര്‍ച്ചയില്‍ പങ്കെടുക്കാനാവുന്നില്ല. എന്റെ വിശദീകരണം വൈകാതെ ഇടുന്നതാണ്. അതിന്നിടെ കാളിദാസന്റെ മുകളിലെ കമന്റിലേക്കു ശ്രദ്ധ ക്ഷണിക്കുന്നു.
ഇനി ഇതേക്കുറിച്ച് അംബേദ്കറുടെ പുസ്തകത്തില്‍ നിന്നുള്ള ഭാഗം വായിക്കൂ.

The first piece of evidence lies imbedded in the story of the expulsion of the Hon'ble Dr. Khare from the Congress. As is well-known, Dr. Khare was the Prime Minister in the Congress Ministry in the Central Provinces. Owing to internal quarrels among the members of his Cabinet, Dr. Khare to get rid of those that were inconvenient adopted the perfectly normal course of tendering his own resignation and that of the other ministers to the Governor with a view to form a new Cabinet. Thereafter, the Governor in full conformity with constitutional practice recalled Dr. Khare and asked him to form another Cabinet with himself as the Premier. Dr. Khare accepted the invitation and formed a new Cabinet dropping old and inconvenient hands and taking in some new ones. Dr. Khare's new Cabinet was different from the old in one important respect namely, that it included Mr. Agnibhoj, an Untouchable, who was a member of the Central Provinces, who belonged to the Congress Party and who by his education well qualified to be a minister. On the 26th July 1938, the Congress Working Committee met in, Wardha and passed a resolution condemning Dr. Khare on the ground that in tendering the resignation of his colleagues in the old ministry he was guilty of a grave error of judgement and that in forming a new ministry he was guilty of indiscipline. In explaining what was behind this charge of indiscipline in forming a new ministry. Dr. Khare openly said that according to Mr. Gandhi the act of indiscipline consisted in the inclusion of an Untouchable in the Ministry. Dr. Khare also said that Mr. Gandhi told him that it was wrong on his part to have. raised such aspirations and ambitions in the Untouchables and it was such an act of bad judgement that he would never forgive him. This statement was repeatedly made by Dr. Khare from platforms. Mr. Gandhi has never contradicted it.

kaalidaasan said...

>>>>അതിന്നിടെ കാളിദാസന്റെ മുകളിലെ കമന്റിലേക്കു ശ്രദ്ധ ക്ഷണിക്കുന്നു.
ഇനി ഇതേക്കുറിച്ച് അംബേദ്കറുടെ പുസ്തകത്തില്‍ നിന്നുള്ള ഭാഗം വായിക്കൂ.<<<



സത്യാന്വേഷി,

ഈ വിഷയം അംബെദ്ക്കര്‍  പറയുന്നതുപോലെയല്ല. ഗാന്ധി വിരോധം തലക്ക് പിടിച്ച അംബെദ്കര്‍ വളച്ചൊടിച്ച പോലെ അല്ല സത്യം.അഗ്നിഭോജിനെ ഒഴിവാക്കാന്‍ ഗാന്ധി പറഞ്ഞു എന്നതൊക്കെ അംബെദ്ക്കര്‍ കെട്ടിച്ചമച്ച കഥയാണ്.

കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ വരുതിയില്‍ നില്‍ക്കാതിരുന്ന ഖാരേക്കെതിരെ കോണ്‍ഗ്രസ് ഹൈക്കമണ്ടെടുത്ത നടപടിയാണ്, അംബെദ്ക്കര്‍ ഗാന്ധിക്കെതിരെ അപവാദം പ്രചരിപ്പിക്കാന്‍ ഉപയോഗിച്ചത്. അതിന്റെ വിശദാംശങ്ങള്‍ ഈ ലേഖനത്തിലുണ്ട്.

http://dspace.vidyanidhi.org.in:8080/dspace/bitstream/2009/4416/6/NGU-1991-104-5.pdf

Dr. Khare as leader of the house, reformed his ministry without consent and permission form the High Command. Dr. Khare included Br. Deshmukh, Gole, Thakur Pyaarelal Singh and Rameshvar Agnibhoj a harijan minister and then informed Sardar Patel and President of AICC Subhash Chnadra Bose telegraphically.

Dr. Khare thought he was constitutionally right, but from the point of view of discipline he was wrong. He walked in a trap willy nilly, where the Congress High Command as especially Sardar PaTel the appointed zone dictator would tighten the noose around his neck.

The parliamentary committee met at Wardha on 22.7.1938. Dr Khare was called by the Congress bosses to explain his position. He was treated as a criminal and conspirator. He was asked to submit his resignation along with his newly appointed colleagues. In the resignation letter he was made to admit. " I have come to realize that in submitting my resignation to the governor and forming a new cabinet I acted hastily and committed an error of judgement. He was marched to the telephone by SC Bose who made him read out the text of his resignation to the Secretary of the Governor at an unearthly hour.

Bose was using the axe as party president. Dr. Khare returned to Nagpur and sent his resignation letter to the Governor.



സത്യാന്വേഷി, താങ്കള്‍ക്ക് സാമാന്യ യുക്തി എന്നതൊന്നുണ്ടെങ്കില്‍ ആലോചിക്ക്, അംബെദ്ക്കര്‍ പറയുന്നതാണോ സത്യമെന്ന്.

ഇപ്പോഴ്ത്തെ കേരള മന്ത്രി സഭ രാജിവച്ചിട്ട്, ഉമ്മന്‍ ചാണ്ടി തന്നിഷ്ടപ്രകാരം ഒരു മന്ത്രി സഭയുണ്ടാക്കിയാല്‍ അദ്ദേഹത്തോട് രാജി വയ്ക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാണ്ട് ആവശ്യപ്പെടും. അതാണ്, ഏത് രാഷ്ട്രീയ പാര്‍ട്ടിയുടെയും രീതി. ആ മന്ത്രിസഭയില്‍ ജലക്ഷ്മി എന്ന പട്ടിക വര്‍ഗ്ഗക്കാരിയുണ്ടെങ്കിലും പുറത്തുപോകേണ്ടി വരും. അങ്ങനെ വരുമ്പോള്‍ സോണിയ ഗാന്ധി അവര്‍ണ്ണ വിദ്വേഷത്തിന്റെ പേരില്‍  ജയലക്ഷ്മിയെ ഒഴിവാക്കാന്‍ ഉമ്മാന്‍ ചണ്ടിയോട് ആവശ്യപ്പെട്ടു എന്നു പറയുന്ന താമാശ മാത്രമേ അംബെദ്ക്കറുടെ ആരോപണത്തിലുമുള്ളൂ. ഇത് തന്നെയാണു അംബെദ്ക്കറുടെ ഭൂരിഭാഗം ഗാന്ധി ആരോപണങ്ങളുടെയും സ്ഥിതി. അതൊക്കെ വിശ്വസിക്കണോ വേണ്ടയോ എന്നതൊക്കെ താങ്കളുടെ ഇഷ്ടം. പക്ഷെ എന്നോട് പറഞ്ഞാല്‍ ഞാന്‍ വിശ്വസിക്കില്ല.

ഇത് വായിക്കുന്ന ആര്‍ക്കും മനസിലാകും ഈ വിഷയത്തില്‍ ഗാന്ധി ഒരു കക്ഷിയേ അല്ല എന്ന്. അച്ചടക്ക ലംഘനത്തിന്റെ പേരില്‍ ഖാരെയുടെ മന്ത്രിസഭ ഒന്നാകെ രാജി വച്ചു പോകാനാണ്, ഹൈക്കമാന്റ് നിര്‍ദ്ദേശിച്ചത്. അല്ലാതെ ഹരിജനായ അഗ്നിഭോജിനെ മാത്രം ഒഴിവാക്കാന്‍ ഗാന്ധി ഖാരെയോട് ആവശ്യപ്പെട്ടതല്ല.

വി പ്രഭാകരന്‍ said...

വായനക്കാരുടെ ശ്രദ്ധയ്ക്ക്,
ഈ ചര്‍ച്ചയില്‍ തുടര്‍ച്ചയായി പങ്കെടുക്കാന്‍ എനിക്കു ചില പരിമിതികളുണ്ട്. സ്വന്തമായി കമ്പ്യൂട്ടറോ മലയാളം ടൈപ്പിങ്ങിനുള്ള കഴിവോ ഇല്ല. രണ്ടിലും സുഹൃത്തുക്കളുടെ സഹായം വേണ്ടിവരുന്നു. മാത്രമല്ല, നിരന്തരമായ യാത്രകളുമുണ്ട്. അതിന്നിടെ ബ്ലോഗുകള്‍ നോക്കാനും യഥാസമയം മറുപടികിളാടാനും സാധിക്കാതെ വന്നേക്കാം.എന്നിരുന്നാലും വൈകിയാലും മറുപടി പറയേണ്ട പോയന്റുകള്‍ക്ക് വിശദീകരണം നല്‍കാന്‍ ശ്രമിക്കുന്നതാണ്.

കാളിദാസന്,
താങ്കള്‍ ഈ ചര്‍ച്ചയില്‍ പങ്കെടുക്കുന്നത് 'അറിയാനും അറിയിക്കാനു'മെന്നതിനേക്കാള്‍ താങ്കളുടെ താര്‍ക്കിക മനസ്സിനെ തൃപ്തിപ്പെടുത്താനാണെന്ന് ഇതിലെ കമന്റുകള്‍ വ്യക്തമാക്കുന്നുണ്ട്.അതുകൊണ്ടു തന്നെ താങ്കളെ എന്തെങ്കിലും ബോധ്യപ്പെടുത്താമെന്നോ താങ്കളെക്കൊണ്ട് എന്തെങ്കിലും അംഗീകരിപ്പിക്കാമെന്നോ ഇപ്പോളെനിക്കു വിശ്വാസമില്ല. എന്നിരുന്നാലും വായനക്കാരില്‍ തെറ്റിദ്ധാരണ ഉണ്ടാകാതിരിക്കാനായി മാത്രം ചില കാര്യങ്ങളില്‍ മറുപടി പറയുകയാണ്.

വി പ്രഭാകരന്‍ said...

////അയിത്തം ആചരിക്കുന്നെങ്കില്‍ അത് വിവേചനം തന്നെയാണ്. ഒരു ജാതി മറ്റൊരു ജാതിയിലും താണതാണെന്നു കരുതുന്നുണ്ടെങ്കില്‍ അതും വിവേചനം ആണ്. അവര്‍ണ്ണരുടെ ഇടയില്‍ ഇത് രണ്ടുമുണ്ടായിരുന്നു. അത് ഐഡന്‍റിറ്റിയും സംസ്കാരവുമായി ബന്ധപ്പെട്ടുള്ള വൈവിധ്യങ്ങളാണെന്നു പറയുന്നത് കണ്ണടച്ചിരുട്ടാക്കലാണ്.////

അയിത്തം ആചരിക്കുന്നെങ്കിലാണല്ലോ വിവേചനമാകുന്നത്? വ്യത്യസ്തരെങ്കിലും തുല്യരായ, അഥവാ ജനനത്തിന്‍റെ അടിസ്ഥാനത്തില്‍ ഉയര്‍ച്ചതാഴ്ച്ചകളില്ലാത്ത, എഥ്നിക് ഐഡന്‍റിറ്റീസ് തമ്മിലുള്ള അകലം അയിത്തമാണെന്നും വിവേചനമാണെന്നും കരുതുന്നത് താങ്കളുടെ കാഴ്ച്ചപാടിന്‍റെ തകരാറാണ്. അയിത്തമെന്നത് കേവലം touch-me-not-ism അല്ല. അത് അതിനേക്കാള്‍ ആഴത്തിലുള്ള മനുഷ്യാവകാശ നിഷേധമാണ്. അത് എല്ലാവിധ അധികാരങ്ങളുടെയും നിഷേധമാണ്. അവര്‍ണരെന്നു താങ്കള്‍ വിവക്ഷിക്കുന്ന ജനത,ചാതുര്‍വര്‍ണ്യ വ്യവസ്ഥ അഥവാ ഹിന്ദുമതത്തിനു വെളിയിലുള്ളവരും അഹിന്ദുക്കളുമായ തദ്ദേശീയ ജനതകളാണ്(indegeneous people). ലോകത്തിന്‍റെ എല്ലാ ഭാഗത്തുമുള്ള തദ്ദേശീയ ജനതകള്‍ക്കിടയില്‍ നിലനിന്നിരുന്ന വൈജാത്യങ്ങളെ അയിത്തമെന്നു വിവക്ഷിക്കുന്നത് അതുകൊണ്ടുതന്നെ ശരിയല്ല. ഹൈന്ദവ മൂല്യങ്ങളുടെ സ്വാധീനത്തിന്‍റെ ഫലമായി, ഇന്‍ഡ്യയിലെ തദ്ദേശീയ ജനതകളില്‍ പരസ്പരം അകല്‍ച്ചയും വിദ്വേഷവും ഉണ്ടായിരിക്കാമെങ്കിലും, അധികാരം ഒരിക്കലും കൈയാളാനവസരം ലഭിച്ചിട്ടില്ലാത്ത അവര്‍ പര്സപരം അധികാരം നിഷേധിക്കുന്ന( അയിത്തം ആചരിക്കുന്ന) പ്രശ്നം തന്നെ ഉദ്ഭവിക്കുന്നില്ല.

വി പ്രഭാകരന്‍ said...

//അമേരിക്കയിലും ആഫ്രിക്കയിലും കറുത്ത വര്‍ഗ്ഗക്കാരോട് വെള്ളക്കാര്‍ ചെയ്തതും ഇതു തന്നെയായിരുനു.////

വെള്ളക്കാര്‍ കറുത്തവരോട് കാണിച്ചതും ഇപ്പോഴും കാണിക്കുന്നതും റാസിസമാണ്(racism).ഹിന്ദുമതത്തിലേത്(സവര്‍ണരുടേത്) divine racim ആണ്. തദ്ദേശീയ ജനതകള്‍ തമ്മിലുള്ള വൈജാത്യങ്ങളെ, വെള്ളക്കാര്‍ കറുത്തവരോടു കാണിക്കുന്ന വര്‍ണവെറിയുമായി താരതമ്യം ചെയ്യുന്നതിലൂടെ വാസ്തവത്തില്‍ താങ്കള്‍ വെള്ളക്കാരുടെ racismത്തെ ലഘൂകരിക്കയും അതുവഴി ന്യായീകരിക്കുകയുമാണു ചെയ്യുന്നതെന്നു പറയാതെ വയ്യ. ദക്ഷിണാഫ്രിക്കയില്‍ കറുത്തവര്‍ക്കെതിരായി വെള്ളക്കാരോടൊപ്പം ചേര്‍ന്നു യുദ്ധം ചെയ്ത, അങ്ങനെ കൈസര്‍ -എ -ഹിന്ദ് എന്ന പരമോന്നത ബ്രിട്ടീഷ് സിവിലിയന്‍ അവാര്‍ഡ് വാങ്ങിയ ഗാന്ധിയുടെ ശരിയായ അനുയായി തന്നെ താങ്കള്‍ .

വി പ്രഭാകരന്‍ said...

///ജാതിയേയും ഹിന്ദു ദൈവങ്ങളെയും ഉപേക്ഷിച്ചാല്‍ മാത്രമേ ജാതി വ്യവസ്ഥയെ എതിര്‍ക്കാന്‍ ആകൂ എന്ന വിശ്വാസം എനിക്കില്ല.///

ദൈവിക പരിവേഷമുള്ള ജാതിവ്യവസ്ഥയാണ് ഹിന്ദുമതം. ഹിന്ദുദൈവങ്ങള്‍ ഇതിന്‍റെ വക്താക്കളും. അപ്പോള്‍ ഹിന്ദു ദൈവങ്ങളെ ഉപേക്ഷിക്കാനാവാത്തവര്‍ക്ക് ജാതിവ്യവസ്ഥയെ എതിര്‍ക്കാനുമാവില്ല. അങ്ങനെ ആരെങ്കിലും എതിര്‍ക്കുന്നുവെന്നു നടിക്കുന്നുണ്ടെങ്കില്‍ അത് ഈ ജാതിവ്യവസ്ഥയുടെ ഇരകളെ ഫൂള്‍ ചെയ്യാനും തുടര്‍ന്നു റൂള്‍ ചെയ്യാനുമാണ്. ഗാന്ധി ചെയ്തതും മറ്റൊന്നല്ല. കേവലം ഒരു ന്യൂനപക്ഷമായ ഹിന്ദുക്കള്‍ക്ക് അഥവാ സവര്‍ണര്‍ക്ക് പാര്‍ലിമെന്‍ററി ജനാധിപത്യവ്യവസ്ഥയില്‍ രാഷ്ട്രീയാധികാരം നിലനിര്‍ത്തണമെങ്കില്‍ ഭൂരിപക്ഷം വരുന്ന അവര്‍ണജനതയെ(SC/ST/BC) ഹിന്ദുക്കളാക്കി അവതരിപ്പിച്ചുകൊണ്ട് "ഹിന്ദുഭൂരിപക്ഷം" എന്ന മിഥ്യ സൃഷ്ടിക്കേണ്ടതുണ്ടായിരുന്നു. അതിനായിരുന്നു മരണം വരെ നിരാഹാരം കിടന്ന് ദലിതരുടെ separate electorate എന്ന അംഗീകരിക്കപ്പെട്ട അവകാശത്തെ ഗാന്ധി അട്ടിമറിച്ചത്. ഈ പോര്‍ബന്ദര്‍ ബനിയയെ സംബന്ധിച്ചിടത്തോളം ജാതിഹിന്ദുക്കളുടെ അഥവാ സവര്‍ണരുടെ താത്പര്യങ്ങളായിരുന്നു എല്ലാറ്റിലും പ്രധാനം. അതുകൊണ്ടാണ് ഗാന്ധി എന്ന ഗുജറാത്തി വൈശ്യന്‍ അവരുടെ രാഷ്ട്രത്തിന്‍റെ പിതാവായി വാഴ്ത്തപ്പെടുന്നത്.

വി പ്രഭാകരന്‍ said...

//അവര്‍ണ്ണര്‍ ഇതുപോലെ മാറ്റിനിറുത്തപ്പെടേണ്ടവര്‍ അല്ല എന്ന് ഗാന്ധി കരുതി. ///

സവര്‍ണര്‍ക്കു തുല്യമായ രാഷ്ട്രീയാധികാരങ്ങളില്‍ നിന്നു മാറ്റിനിര്‍ത്തപ്പെടേണ്ടവരാണ് അവര്‍ണര്‍ എന്നേ ഗാന്ധി കരുതിയിട്ടുള്ളൂ. അല്ലാതെ അവരെ തോട്ടിപ്പണിയില്‍നിന്നോ അതുപോലുള്ള മറ്റേതെങ്കിലും 'മ്ലേഛ'മായ പണിയില്‍നിന്നോ മാറ്റിനിര്‍ത്തണമെന്നു് അദ്ദേഹം ഒരിക്കലും കരുതിയിരുന്നില്ല. സവര്‍ണരുടെ നല്ല അടിമകളായി മാറ്റിത്തീര്‍ക്കുക എന്ന ലക്ഷ്യത്തോടെ അവരില്‍ച്ചിലരെ കൂടെ താമസിപ്പിക്കുകയോ അവരുടെ കൂടെപ്പോയി താമസിക്കുയോ ചെയ്തിട്ടുണ്ടാകാം. അതവരോടുള്ള സ്നേഹം കൊണ്ടാണെന്നും ജാതിക്കതീതമായി ചിന്തിച്ചതുകൊണ്ടാണെന്നുമൊക്കെ ആരോപിക്കുന്നത് മഹാത്മാ മിത്തില്‍ താങ്കള്‍ അന്ധമായി വിശ്വസിക്കുന്നതുകൊണ്ടാണ്. ചാതുര്‍വര്‍ണ്യ വ്യവസ്ഥയുടെ-ജാതിവ്യവസ്ഥയുടെ- വക്താവിനെ മഹാത്മാവായി പരിഗണിക്കുന്ന താങ്കളുടെ സമീപനത്തിലാണ് അടിസ്ഥാനപരമായ പിശകുള്ളത്.

വി പ്രഭാകരന്‍ said...

///അദ്ദേഹം സ്ഥിരമായി അവിടെയായിരുന്നു എന്നൊക്കെ പറയുന്നത് അജ്ഞതയല്ലേ?///

സ്ഥിരമായി അവിടെയായിരുന്നു എന്നു ഞാനും പറയുന്നില്ല. മറിച്ച് അവിടെ താമസിച്ച 144 ദിവസത്തിനിടെയും "ഇന്‍ഡ്യയിയുടെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിക്കുകയായിരു"ന്നപ്പോളും എത്ര ദിവസമാണ് അദ്ദേഹം അയിത്തജാതിക്കാരുടെ കൂടെ താമസിച്ചിരുന്നതെന്നു താങ്കള്‍ വ്യക്തമാക്കുമോ? അദ്ദേഹം ഏറ്റവും കൂടുതല്‍ സമ്പര്‍ക്കം പുലര്‍ത്തിയിരുന്നത് സ്വന്തം ജാതിക്കാരായ ബിര്‍ളമാരോടും ഡാല്‍മിയമാരോടും ബജാജുമാരോടും ആയിരുന്നു.അവരായിരുന്നു അദ്ദേഹത്തെയും കോണ്‍ഗ്രസിനെയും സ്പോണ്‍സര്‍ ചെയ്തിരുന്നത്.ഗാന്ധിയുടെ ലാളിത്യം നിലനിര്‍ത്താനായി കോണ്‍ഗ്രസിന് കനത്ത ചെലവു വഹിക്കേണ്ടിവന്നതിനെ സരോജിനി നായിഡു പോലും പരിഹസിച്ചിട്ടുണ്ട്.

വി പ്രഭാകരന്‍ said...

///ബിര്‍ളയുടെ കൊട്ടരത്തിനേക്കാള്‍ വലിയ കൊട്ടരത്തിലും ആഡംബരത്തിലുമാണിപ്പോള്‍ മായാവതി താമിസിക്കുന്നത്. ബിര്‍ള കഴിച്ചിരുന്നതിനേക്കാള്‍ മുന്തിയ ഭക്ഷണമാണവര്‍ ഇപ്പോള്‍ കഴിക്കുന്നതും. ഒരു പടി കൂടി കടന്ന് സ്വന്തം പ്രതിമകള്‍ നാടു നീളെ പ്രതിഷ്ഠിക്കുകയും ചെയ്യുന്നു. ഇതിനെ താങ്കള്‍ എങ്ങനെ കാണുന്നു എന്നറിയാന്‍ താല്‍പ്പര്യമുണ്ട്.//

ഇത് തികഞ്ഞ ജാതിക്കുശുമ്പു നിറഞ്ഞ ആരോപണം മാത്രമാണ്.ഇന്‍ഡ്യയിലെ ഏറ്റവും വലിയ സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിയാണു മായാവതി. ബ്രാഹ്മണികളായ ജയലളിതയെപ്പോലെയോ മമതാ ബാനര്‍ജിയെപ്പോലെയോ മുഖ്യമന്ത്രിയുടെ വസതിയില്‍ താമസിക്കാനും അതിന്‍റെ സൌകര്യങ്ങളനുഭവിക്കാനും അവര്‍ക്കും അവസരമുണ്ട്. പക്ഷേ ഒടുവില്‍പ്പറഞ്ഞ രണ്ടുപേരുടെ കാര്യത്തിലില്ലാത്ത അസ്വസ്ഥതയും അമര്‍ഷവും ഇന്‍ഡ്യന്‍ മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് മായാവതിയുടെ കാര്യത്തിലുണ്ടാവുന്നത് അയിത്തജാതിക്കാരിയോടുള്ള വര്‍ണവെറിമൂലമാണ്. അതുതന്നെയാണോ താങ്കളെയും ഭരിക്കുന്നത്? ഇന്‍ഡ്യയിലെ എല്ലാ 'ദേശീയ' നേതാക്കളുടെയും -ഗാന്ധി, നെഹ്രു,പട്ടേല്‍ ,ബോസ് , തിലക്,ഇ.എം. എസ് - മുതലായവരുടെ-ആയിരക്കണക്കിനു പ്രതിമകള്‍ രാജ്യമെങ്ങും സര്‍ക്കാര്‍ ചെലവില്‍ ഉയര്‍ത്തുന്നതില്‍ ഗാന്ധിയനായ താങ്കള്‍ക്കോ മുഖ്യധാരാ മാധ്യമങ്ങള്‍ക്കോ യാതൊരു പരാതിയും ഇന്നുവരെ ഉണ്ടായിട്ടില്ലല്ലോ. ഇപ്പോള്‍ മായാവതി, ബുദ്ധന്‍റെയും അവര്‍ണ ജനകോടികളുടെ നേതാക്കന്മാരായ അംബേദ്കര്‍ ,മഹാത്മാ ഫൂലേ, പെരിയാര്‍ രാമസ്വാമി, ഛത്രപതി ഷാഹു മഹാരാജ്, കാന്‍ഷിറാംജി, നാരായണഗുരു മുതലായവരുടെയും പ്രതിമകള്‍ ദലിത് ബഹുജന്‍ ജനതയുടെ ആത്മാഭിമാനം ഉയര്‍ത്തിക്കൊണ്ടു സ്ഥാപിക്കുന്നതില്‍ മനുവാദികളായ മാര്‍ക്സിസ്റ്റുകളടക്കമുള്ള രാഷ്ട്രീയക്കാര്‍ക്കും മാധ്യമങ്ങള്‍ക്കും കടുത്ത അമര്‍ഷം തോന്നുന്നതു സ്വാഭാവികം മാത്രം. മായാവതിയുടെ പ്രതിമകള്‍ സ്ഥാപിക്കുന്നത് അവരുടെ അനുയായികളുടെ ആഗ്രഹാഭിലാഷങ്ങള്‍ മാനിച്ചതുകൊണ്ടാണ്. അവരും അവര്‍ണ ജനകോടികളുടെ അനിഷേധ്യ നേതാവാണ്.ഗാന്ധി ഉള്‍പ്പെടെയുള്ള പല നേതാക്കളുടെയും പ്രതിമകള്‍ അവര്‍ ജീവിച്ചിരിക്കുന്ന കാലത്തുതന്നെ നിര്‍മിക്കപ്പെട്ടിട്ടുണ്ടെന്നും അറിയുക.

വി പ്രഭാകരന്‍ said...

///Separate Electorates എന്നത് ബ്രിട്ടീഷുകാരുടെ ആശയമായിരുന്നു. വളരെ മുമ്പു തന്നെ ബ്രിട്ടീഷുകാര്‍ മുസ്ലിങ്ങള്‍ക്ക് Separate Electorates എന്നത് അനുവദിച്ചിരുന്നു. //

ഞാന്‍ പറഞ്ഞതെന്ത്? താങ്കള്‍ മനസ്സിലാക്കുന്നതെന്ത്? പട്ടികജാതിക്കാര്‍ ഹിന്ദുക്കളില്‍ നിന്നു വേറിട്ട പ്രത്യേക ജനവിഭാഗമാണെന്നും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെങ്കില്‍ അവര്‍ക്കും പ്രത്യേക നിയോജകമണ്ഡലങ്ങള്‍ അനുവദിക്കണമെന്നുമുള്ള അംബേദ്കറുടെ വാദം അംഗീകരിക്കപ്പെട്ടതിന്‍റെ ഫലമായാണ് ബ്രിട്ടീഷുകാര്‍ ദലിതര്‍ക്കും Separate Electorates പ്രഖ്യാപിച്ചത്. മറ്റുള്ളവര്‍ക്ക് Separate Electorates എന്ന ആശയം ബ്രിട്ടീഷുകാര്‍ നേരത്തെ അംഗീകരിച്ചിരുന്നതാണ്. മറ്റുള്ളവരുടെ കാര്യത്തില്‍ ഗാന്ധിക്കും എതിര്‍പ്പുമുണ്ടായിരുന്നില്ല.

വി പ്രഭാകരന്‍ said...

//അവര്‍ണ്ണര്‍ക്ക് Separate Electorates എങ്ങനെ വേണമെന്നതിന്‍റെ വിശദാംശങ്ങള്‍ അംബെദ്ക്കര്‍ നിര്‍ദ്ദേശിച്ചു എന്നു മാത്രമേ ഉള്ളൂ///

'അവര്‍ണ്ണര്‍ക്ക് Separate Electorates' എന്ന ആശയം ബ്രിട്ടീഷുകാരുടെ അജണ്ഡയിലേ ഇല്ലാത്ത കാര്യമായിരുന്നു. അതിന്‍റെ ആവശ്യകത, കാര്യകാരണ സഹിതം രണ്ടു വട്ടമേശ സമ്മേളനങ്ങളില്‍ പങ്കെടുത്തുകൊണ്ടു് അംബേദ്കര്‍ അവരെ ബോധ്യപ്പെടുത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് അവര്‍ ആ ആശയം അംഗീകരിച്ചത്. അല്ലാതെ അംബേദ്കര്‍ അത് എങ്ങനെ വേണമെന്നതിന്‍റെ വിശദാംശങ്ങള്‍ മാത്രമേ നിര്‍ദേശിച്ചുള്ളൂ എന്ന താങ്കളുടെ നിരീക്ഷണം ചരിത്രവസ്തുതകള്‍ക്കു നിരക്കുന്നതല്ല.

വി പ്രഭാകരന്‍ said...

///രാഷ്ട്രീയ സ്വയം നിര്‍ണയാവകാശം ഒന്നുമല്ല കമ്യൂണല്‍ അവര്‍ഡിലൂടെ ഉദ്ദേശിച്ചത്. നിയമ നിര്‍മ്മാണ സഭയിലേക്കുള്ള പ്രതിനിധികളെ തെരഞ്ഞെടുക്കാനുള്ള അവകാശം , മാത്രമേ ഉള്ളു.///

രാഷ്ട്രീയ സ്വയം നിര്‍ണയാവകാശം എന്നതുകൊണ്ട് ഇവിടെ അര്‍ത്ഥമാക്കുന്നത് ,തങ്ങളോടു പ്രതിബദ്ധതയുള്ള സ്വന്തം സമുദായത്തില്‍പ്പെട്ട പ്രതിനിധികളെ തങ്ങള്‍ക്കു മാത്രമായി തിരഞ്ഞെടുക്കാനുള്ള അവകാശത്തെയാണ്. അതില്‍ പ്രതിനിധികളുടെ എണ്ണമല്ല പ്രധാനം. ജോയിന്‍റ് ഇലക്ട്രേറ്റിലൂടെ ദലിതേതര വിഭാഗങ്ങള്‍ക്കു ഭൂരിപക്ഷമുള്ള നിയോജകമണ്ഡലങ്ങളില്‍നിന്ന് തങ്ങള്‍ക്കു വിധേയരായ ചട്ടുകങ്ങളെ വിജയിപ്പിച്ചെടുക്കാന്‍ ജാതിഹിന്ദുക്കള്‍ക്ക് സാധിക്കും. അത്തരം ചട്ടുകങ്ങള്‍ കൂടുതലുള്ളതുകൊണ്ട് ദലിത് സമുദായങ്ങള്‍ക്ക് ഒരു നേട്ടവുമില്ല.മറിച്ച് സെപ്പറേറ്റ് ഇലക്ട്രേറ്റിലെ അംഗങ്ങള്‍ക്ക് സ്വന്തം ജാതിഹിന്ദുക്കളുമായി സ്വന്തം ടേംസ് ഡിക്റ്റേറ്റ് ചെയ്യാന്‍ പ്രാപ്തി നല്കും. വെങ്കിട്ട രാമന്‍ (അയ്യര്‍ ) ഇന്ത്യന്‍ പ്രസിഡന്‍റായിരുന്ന കാലത്ത് ആന്ധ്രയിലെ ചുണ്ടൂരില്‍ ജാതിഹിന്ദുക്കള്‍ ദലിതരെ കൂട്ടക്കശാപ്പു ചെയ്യുകയും സ്ത്രീകളെ മാനഭംഗപ്പെടുത്തുകയും കുടിലുകള്‍ ചുട്ടുചാമ്പലാക്കുകയും ചെയ്ത ഒരു കൊടും ഭീകരത അരങ്ങേറുകയുണ്ടായി. ഇതേക്കുറിച്ചുള്ള നിവേദനവുമായി മേല്‍പ്പറഞ്ഞ ചട്ടുകങ്ങളായ പാര്‍ലിമെന്‍റിലെ 112 എം പിമാര്‍ പ്രസിഡന്റ് അയ്യരെ കാണാന്‍ പോയി. എന്നാല്‍ അവരെ കാണാന്‍ പോലും ആ ബ്രാഹ്മണന്‍ വിസമ്മതിക്കുകയാണുണ്ടായത്. ഒരു മുറുമുറുപ്പുമില്ലാതെ പ്രസ്തുത ചട്ടുകങ്ങള്‍ക്കു തിരിച്ചുപോരേണ്ടിവന്നു. ഈ രാജ്യത്തെ 30 ശതമാനം വരുന്ന ജനതയുടെ പ്രതിനിധികളെയാണ് ഇങ്ങനെ അപമാനിച്ചത്. ഈ ധൈര്യം അയ്യരാദികള്‍ക്കു കിട്ടുന്നത് ഈ എംപിമാര്‍ കേവലം ചട്ടുകങ്ങളാണെന്നുള്ള തിരിച്ചറിവുള്ളതിനാലാണ്. സ്വന്തം ജനതയ്ക്കുവേണ്ടി തമ്പുരാക്കന്മാരെ പിണക്കി ഒരു ചെറുവിരലനക്കാന്‍ പോലും കെല്പില്ലാത്തവരാണവര്‍. അത്തരക്കാരെ സൃഷ്ടിക്കാനാണ് ഗാന്ധി പണിയെടുത്തത്. മറിച്ച് അംബേദ്കര്‍ ശ്രമിച്ചത് സ്വന്തം ജനതയ്ക്കുവേണ്ടി നിയമസഭക്കകത്തും പുറത്തും ആരുടെയും തീട്ടൂരമാവശ്യമില്ലാതെ പോരാടാന്‍ സാധിക്കുന്ന ആത്മാഭിമാനമുള്ള പ്രതിനിധികളെ ഉണ്ടാക്കിയെടുക്കാനാണ്.
ദലിതര്‍ക്കെതിരെ കൊടും ക്രൂരതകള്‍ അരങ്ങേറിയ ഗുജറാത്തിലെ ജാതിയുദ്ധത്തിനിടെ കോണ്‍ഗ്രസിന്റെ എം പിയായിരുന്ന ഹീരലാല്‍ പരമാറിന്റെ വീടും കോണ്‍ഗ്രസുകാരായ ജാതിഹിന്ദുക്കളുടെ നേതൃത്വത്തില്‍ ചുട്ടുചാമ്പലാക്കപ്പെട്ടു. ഈ സവര്‍ണഭീകരതക്കെതിരെ പാര്‍ലിമെന്റില്‍ പ്രതിഷേധിക്കാന്‍ ശ്രമിച്ച ഹീരലാലിനെ ഗുജറാത്തില്‍നിന്നുള്ള കോണ്‍ഗ്രസിന്റെ തന്നെ സവര്‍ണ എംപിമാര്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ മുന്‍പിലിട്ടു തല്ലിച്ചതക്കുകയുണ്ടായി. സ്പീക്കറോ ഇന്ദിരയോ അവരെ തടയുകയോ ഹീരലാലിന്റെ രക്ഷക്കെത്തുകയോ ഉണ്ടായില്ല. അത്തരം ഹീരലാലുമാരെ സൃഷ്ടിക്കാനാണ് ഗാന്ധി ശ്രമിച്ചത്.
ഉദാഹരണങ്ങള്‍, ആവശ്യമെങ്കില്‍ ഇനിയും എത്രവേണമെങ്കിലും നല്‍കാം.

വി പ്രഭാകരന്‍ said...

//കമ്യൂണല്‍ അവാര്‍ഡിന്‍റെ നീതിയുക്തത ബ്രിട്ടീഷുകാരെ ബോധ്യപ്പെടുത്തിയ അംബെദ്ക്കര്‍, അത് ഇന്‍ഡ്യയുടെ Constituent assembly യില്‍ അവthariപ്പിച്ചില്ല എന്നത് വിരോധാഭാസമല്ലേ? ///

ഗാന്ധി നേതൃത്വം കൊടുത്ത ജാതിഹിന്ദുക്കളും അംബേദ്കര്‍ നേതൃത്വം കൊടുത്ത പട്ടികജാതിക്കാരും(അതായത് രണ്ടു രാഷ്ട്രങ്ങള്‍ ) പൂനാപാക്റ്റിലൊപ്പിട്ടതോടെ കമ്യൂണല്‍ അവാര്‍ഡിനുള്ള ദലിതരുടെ അവകാശവാദം ഉപേക്ഷിക്കപ്പെട്ടതാണ്. പിന്നെങ്ങനെയാണ് അംബേദ്കര്‍ക്കത് Constituent assembly യില്‍ അവതരിപ്പിക്കാനാവുക? അതേ ജാതിഹിന്ദുക്കള്‍ തന്നെയല്ലേ Constituent assembly യിലും ഉണ്ടായിരുന്നത്?

//ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ വെബ് സൈറ്റില്‍ എഴുതി വച്ചിരിക്കുന്നത് ഇങ്ങനെ.///

ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ വെബ് സൈറ്റില്‍ ചരിത്രത്തെക്കുറിച്ച് വ്യക്തമായ ധാരണയില്ലാത്ത ഏതെങ്കിലും പ്രവര്‍ത്തകന്‍ എഴുതിതാവാം അത്. ചരിത്രം മറിച്ചാണ്. ദലിതരുടെ പരിരക്ഷയ്ക്ക് പ്രത്യേക നിയോജക മണ്ഡലം അനിവാര്യമാണെന്ന അംബേദ്കറുടെ വാദം ബ്രിട്ടീഷ് സര്‍ക്കാര്‍ അനുകൂലിക്കയായിരുന്നു.

വി പ്രഭാകരന്‍ said...

//പണ്ടെങ്ങോ ജാതിക്കു വേണ്ടി ഗാന്ധി നിലകൊണ്ടതാണ്///

കൊല്ലപ്പെടുന്നതിന് 241 ദിവസം മുന്നേ ,അതായത് 03-6-1947ന് 'ഹരിജനി'ല്‍ ഗാന്ധി ഇങ്ങനെ എഴുതി: " I believe in Varnashrama, which is the law of life.............The law of Varna is nothing but the law of conservation of energy. Why should my son not be a scavenger if I am one?"ഇതുപോലെ ഇനിയും എത്രവേണമെങ്കിലും ഉദ്ധരിക്കാം , ഗാന്ധി അവസാനം വരെ ജാതി/വര്‍ണവ്യവസ്ഥയെ മുറുകെപ്പിടിച്ചിരുന്നു എന്നതിന്. അയിത്തജാതിക്കാരുടെ ഒപ്പം ഭക്ഷണം കഴിച്ചതും അവരുടെ കൂടെ ഉറങ്ങിയതുമാണ് അദ്ദേഹം ജാതിക്കെതിരായി എന്നതിനു തെളിവായി താങ്കള്‍ കരുതുന്നുവെങ്കില്‍ 'ഹാ കഷ്ടം' എന്നല്ലാതെ മറ്റെന്തു പറയാന്‍ ? അയിത്തം എന്നത് അധികാരത്തില്‍ നിന്നു മാറ്റിനിര്‍ത്തലാണെന്ന അടിസ്ഥാന രാഷ്ട്രീയ ബോധം താങ്കള്‍ക്കില്ലാത്തതാണ് ഇത്തരം ബാലിശമായ വിലയിരുത്തലിലേക്കു നയിക്കുന്നത്.

////ഒരു നൂറ്റാണ്ടു മുമ്പുണ്ടായിരുന്ന സവര്‍ണ്ണ ധാരയാണോ ഇപ്പോള്‍ താങ്കള്‍ സവര്‍ണ്ണ ധാര എന്നു വിളിച്ചാക്ഷേപിക്കുന്ന ഇന്നത്തെ ഇന്‍ഡ്യയിലെ മുഖ്യ ധാര? എങ്കില്‍ കഷ്ടമെന്നേ പറയേണ്ടു////

അടിസ്ഥാനപരമായ വ്യത്യാസമൊന്നും ഈ സവര്‍ണധാരയ്ക്കുണ്ടായിട്ടില്ല. മാധ്യമ- രാഷ്ട്രീയ-സാമ്പത്തിക-സാമൂഹിക-സാംസ്കാരിക-വൈജ്ഞാനിക-ഔദ്യോഗിക രംഗങ്ങളൊക്കെ അടക്കിവാഴുന്നത് അതേ സവര്‍ണധാര തന്നെയാണ് ഇപ്പോഴും.അപൂര്‍വം ചില അപവാദങ്ങളുണ്ടായേക്കാം. സംവരണം കൊണ്ട് ഏതാനും ഉദ്യോഗങ്ങള്‍ നേടിയതൊന്നും ഈ ധാരയ്ക്ക് ഒരു പോറലുമേല്പ്പിച്ചിട്ടില്ല. കേരളത്തിലെ മുഖ്യധാരയും സവര്‍ണം തന്നെയാണ്,അത് ഇടതായാലും വലതായാലും.ജാതിവ്യവസ്ഥയിലധിഷ്ഠിതമായ ഈ സമൂഹത്തില്‍ സാമൂഹിക ജനാധിപത്യം രൂപപ്പെടുന്നകാലത്തുമാത്രമേ ശരിയായ അര്‍ത്ഥത്തില്‍ രാഷ്ട്രീയ ജനാധിപത്യം പുലരുകയുള്ളൂഅങ്ങനെ വരുമ്പോളേ ഇന്ത്യന്‍ ജനസംഖ്യയില്‍ 85 ശതമാനം വരുന്ന അവര്‍ണ ജനതയുടെ ധാര മുഖ്യമാകൂ.മനസ്സിനെ നിയന്ത്രിക്കുന്ന എല്ലാ ഉപാധികളും -ദൃശ്യ-ശ്രവണ-അച്ചടി മാധ്യമങ്ങള്‍ - കരിക്കുലം,സിനിമ തുടങ്ങിയവയെല്ലാം സവര്‍ണ നിയന്ത്രിതമാണ് ഇന്ത്യയിലും കേരളത്തിലും. അതുകൊണ്ട് ഇപ്പോഴും ഇവിടത്തെ മുഖ്യധാര സവര്‍ണം തന്നെയാണ്.

വി പ്രഭാകരന്‍ said...

//സവര്‍ണര്‍ ഇപ്പോഴും മുഖ്യ ധാരയിലെ പ്രധാനികളാണ്. ഒറ്റ ദിവസം കൊണ്ട് അവരെ പിടിച്ചു മാറ്റി അവര്‍ണ്ണരെ പ്രതിഷ്ടിക്കാനൊന്നും സാധിക്കില്ല. ///
ഒറ്റദിവസംകൊണ്ടു പിടിച്ചു മാറ്റുന്ന പ്രശ്നം ജനാധിപത്യ സംവിധാനത്തില്‍ ഉദിക്കുന്നില്ല. ഭൂരിപക്ഷം വരുന്ന അവര്‍ണരിലേക്ക് അധികാരം ജനാധിപത്യമാര്‍ഗത്തിലൂടെ ലഭ്യമാക്കുന്ന പ്രക്രിയയാണ് ഇവിടെ ഉണ്ടാകേണ്ടത്. അത് അത്ര എളുപ്പമല്ലെന്നത് സമ്മതിക്കാം. എന്നാല്‍ തികച്ചും അസാധ്യം എന്നു കരുതേണ്ട.

///"മുഖ്യധാരയിലെ അനുസരണയുള്ള അടിമകളായി അവര്‍ണ്ണരെ എന്നെന്നും നിലനിര്‍ത്താന്‍" വേണ്ടി ഗാന്ധി ശ്രമിച്ചു എന്ന് എത്ര പ്രചരിപ്പിച്ചാലും ഇന്‍ഡ്യയിലെ ഭൂരിഭാഗം ആളുകളും അത് വിശ്വസിക്കില്ല. ദളിതര്‍ പോലും വിശ്വസിക്കുന്നില്ല.////

ഭൂരിഭാഗം ആളുകളുടെയും വിശ്വാസം എങ്ങനെ രൂപപ്പെട്ടു എന്നതിനെക്കുറിച്ച് ധാരണയില്ലാത്തതിനാലാണ് ഇത്തരം അസംബന്ധങ്ങളെഴുതാന്‍ താങ്കളെ പ്രേരിപ്പിക്കുന്നത്. മാധ്യമങ്ങള്‍ വിചാരിച്ചാല്‍ ഏത് സാമൂഹ്യ വിരുദ്ധനെയും മഹാത്മാവാക്കാനും തിരിച്ചും സാധിക്കും. അതാണ് ഇന്ത്യയില്‍ (ലോകത്തും) നടക്കുന്നതും നടന്നതും.ദലിതരും ഈ മാധ്യമപ്രചാരണത്തിന്റെ ഇരകളാവുന്നത് സ്വാഭാവികം.

//ഓരോ വ്യക്തിയും സ്വന്തം കക്കൂസ് വൃത്തിയാക്കാന്‍ ആഹ്വാനം ചെയ്യുന്ന മാതൃകയായേ ഞാന്‍ അതിനെ കാണുന്നുള്ളു.///

തന്നെ തന്നെ.മുകളിലെ 'ഹരിജന്‍ ' ഉദ്ധരണി വ്യക്തമാക്കുന്നതുപോലെ തോട്ടിയുടെ മകന്‍ തോട്ടിയായിരിക്കണമെന്ന 'മഹത്തായ' ചിന്ത മാത്രമേ ഗാന്ധി വച്ചു പുലര്‍ത്തിയിരുന്നുള്ളൂ.

വി പ്രഭാകരന്‍ said...

////അദ്ദേഹം ദളിതരെന്നു വിളിക്കപ്പെടുന്ന അവര്‍ണ്ണ ഹിന്ദുക്കളെ ഉപേക്ഷിച്ച് ബുദ്ധമതത്തില്‍ അഭയം തേടി എന്നതിനെ ആര്‍ക്കും നിഷേധിക്കാന്‍ ആകില്ല.///

അദ്ദേഹം ദലിതരെ ഉപേക്ഷിക്കുകയോ സ്വയം മറ്റെവിടെയെങ്കിലും അഭയം തേടുകയോ അല്ല ചെയ്തത്. തങ്ങള്‍ ഹിന്ദുക്കളാണെന്നു കരുതുന്ന ജനതയ്ക്ക് വിമോചനത്തിനുള്ള ഏക മാര്‍ഗം ഹിന്ദുക്കളില്‍ നിന്നു മതപരവും രാഷ്ട്രീയവും വാസസ്ഥലപരവുമായ മൂന്നു തരത്തിലുള്ള വേറിടല്‍ മാത്രമാണെന്ന് അദ്ദേഹം കണ്ടെത്തുകയും അതിലേക്ക് അവരെ നയിക്കാന്‍ തനിക്കു കഴിയാവുന്ന എല്ലാ ശ്രമങ്ങളും നടത്തുകയും ചെയ്തു. അതിന്റെ ഭാഗമായാണ് ഏറ്റവും പ്രാഥമികമായ മതപരമായ വേറിടലിന് മാതൃക കാണിച്ചുകൊണ്ട് ലക്ഷക്കണക്കിന് അനുയായികളുമൊത്ത് ബുദ്ധമതം സ്വീകരിച്ചത്. ഇത് ദലിതരെ ഉപേക്ഷിക്കലാവുന്നതെങ്ങനെ ?


///ഭൂരിഭാഗം അവര്‍ണ്ണ ഹിന്ദുക്കളും അദ്ദേഹത്തെ അനുഗമിച്ചില്ല എന്നത് തെളിയിക്കുന്നത്, അംബെദ്കറിന്റേത് വെറും ഗിമിക്കായിരുന്നു എന്ന് അവര്‍ മനസിലാക്കി എന്നാണ്.////

ഇതു സൂചിപ്പിക്കുന്നത് ഭൂരിഭാഗം അവര്‍ണരും ഇന്നും ഹിന്ദുത്വ ബോധത്തില്‍നിന്നും മോചിതരായിട്ടില്ലെന്നും അതിന്റെ ആവശ്യകത അവര്‍ക്ക് ബോധ്യമായിട്ടില്ലെന്നും മാത്രമാണ്. മറിച്ച് അതില് അംബേദ്കറിന്റെ ഗിമിക് കണ്ടെത്തുന്നവര്‍ ജാതിഹിന്ദു മനസ്സ് രൂപപ്പെട്ടവര്‍ മാത്രമായിരിക്കും. ഭൂരിപക്ഷത്തിന്റെ മസ്തിഷ്ക പ്രക്ഷാളനം നടത്തുന്ന മാധ്യമസ്വാധീനത്തെപ്പറ്റി നേരത്തെ പറഞ്ഞതൊന്നും താങ്കള്‍ക്കു മനസ്സിലായിട്ടില്ലെങ്കില്‍ ഇനി എന്തു പറഞ്ഞിട്ടും കാര്യമുണ്ടെന്നു തോന്നുന്നില്ല.അംബേദ്കര്‍ , തന്റെ ബുദ്ധമതപ്രവേശത്തിന് തൊട്ടുടനെ മരണമടഞ്ഞു(കൊല്ലപ്പെട്ടു?) എന്ന വസ്തുതയും ഇതൊടൊപ്പം ചേര്‍ത്തുവായിച്ചാല്‍ എന്തുകൊണ്ട് ഭൂരിഭാഗം അവര്‍ണരും അദ്ദേഹത്തെ അനുഗമിച്ചില്ല എന്നതിന് മറ്റൊരു വിശദീകരണവും ആകും.

വി പ്രഭാകരന്‍ said...

//ഡോ അംബേദ്കര്‍ ഒരു ദലിതനാണെന്നു ഗാന്ധി തിരിച്ചറിഞ്ഞത് എന്നായിരുന്നു?///

ഗാന്ധി അംബേദ്കര്‍ ഒരു ദലിതനാണെന്നു തിരിച്ചറിഞ്ഞ ആദ്യ സന്ദര്‍ഭം വിവരിക്കാം.
1924ല്‍ ബോംബെ നിയമസഭ അയിത്തജാതിക്കാര്‍ക്ക് പൊതുകിണറുകളില്‍ നിന്നും ടാപ്പുകളില്‍നിന്നും കുളങ്ങളില്‍നിന്നും വെള്ളമെടുക്കാനുള്ള സ്വാതന്ത്ര്യം അനുവദിച്ചുകൊണ്ട് നിയമം പാസാക്കുകയുണ്ടായി. പക്ഷേ ആ നിയമം നടപ്പിലാക്കപ്പെട്ടില്ല. അതു നടപ്പിലാക്കുന്നതിനുവേണ്ടി 1927 മാര്‍ച്ച് 20ന് തന്റെ അനുയായികളോടൊപ്പം ബോംബെ മുനിസിപ്പാലിറ്റിയിലെ ചൌദാര്‍ കുളത്തിലേക്കു മാര്‍ച്ചു നടത്തി അവിടെ നിന്ന് വെള്ളമെടുത്തു കുടിച്ചുകൊണ്ട് ആ അവകാശം നടപ്പിലാക്കി.ഇതിനെ വളരെ ക്രൂരമായാണ് സവര്‍ണര്‍ നേരിട്ടത്. അംബേദ്കര്‍ക്കും നിരവധി അനുയായികള്‍ക്കും പരിക്കേറ്റു. ആ സമരത്തിനെതിരെ ജാതിഹിന്ദുക്കള്‍ക്കൊപ്പം നിലക്കൊള്ളുകയും ദലിതര്‍ സവര്‍ണര്‍ക്കെതിരെ ഇത്തരത്തിലുള്ള സമരങ്ങള്‍ നടത്താന്‍ പാടില്ലെന്നും അത് സവര്‍ണര്‍ സ്വയം പശ്ചാത്തപിച്ച് തിരുത്തുകയാണു വേണ്ടതെന്നുമുള്ള തന്റെ സ്ഥിരം തട്ടിപ്പ് പുറത്തെടുക്കുകയുമാണ് ഗാന്ധി ചെയ്തത്. ഈ ലോജിക് പക്ഷേ ബ്രിട്ടീഷുകാരുടെ കാര്യത്തില്‍ സ്വീകരിക്കാന്‍ ഗാന്ധി തയ്യാറാകാഞ്ഞത് എന്തുകൊണ്ടെന്ന് കാളിദാസന്‍ വ്യക്തമാക്കുമോ?

വി പ്രഭാകരന്‍ said...

///ഗാന്ധിയും കൂടെ തീരുമാനിച്ചാണ്, അംബെദ്ക്കറെ ഭരണഘടനയുടെ drafting committee തലവനാക്കിയത്. ഗാന്ധി മുന്‍ കൈ എടുത്താണത് നടന്നതെന്നും പറഞ്ഞു കേട്ടിട്ടുണ്ട്. ///

കോണ്‍സ്റ്റിറ്റ്യുവന്റ് അസംബ്ലിയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ അംബേദ്കറെ പരാജയപ്പെടുത്തുകയാണ് ഗാന്ധി നേതൃത്വം നല്കിയ കോണ്‍ഗ്രസ് ചെയ്തത്. അവസാനം ബംഗാളില്‍ നിന്ന് മുസ്ലിം പിന്തുണയോടെയാണ് അദ്ദേഹം കോണ്‍സാംബ്ലിയിലെത്തിയത്. കോണ്‍സാംബ്ലിയില്‍ വന്നതിനുശേഷം വേണമല്ലോ drafting committee യുടെ തലവനാകാന്‍ . അവിടെ അംബേദ്കറോടു കിടപിടിക്കാവുന്ന "അതി പ്രഗത്ഭരയ പല സവര്‍ണ്ണ നിയമജ്ഞര്‍ " പോയിട്ട് ഒറ്റയാളിനെപ്പോലും സവര്‍ണര്‍ക്കു കണ്ടെത്താന്‍ കഴിയാത്ത ഗതികേടില്‍ നിന്നാണ് അവര്‍ക്ക് അവസാനം ചണ്ഡാലന്റെ കാലുപിടിക്കേണ്ടിവന്നതെന്നതാണു സത്യം. അതില്‍ ഗാന്ധി എന്തെങ്കിലും പങ്കു വഹിച്ചതായി എവിടെയും പരാമര്‍ശമില്ല. മറിച്ചു തെളിയിക്കാന്‍ താങ്കള്‍ക്കു കഴിയുമോ?

///ഇത്ര പ്രകടമായി ആദ്ദേഹത്തിന്‍റെ സവര്‍ണ്ണ ശത്രുപക്ഷത്തുള്ള മന്ത്രിസഭയില്‍ അദ്ദേഹം ഇടം നേടിയത് എങ്ങനെ ആയിരുന്നു. താങ്കള്‍ക്കൊന്നു വിശദീകരിക്കാമോ?///

ഏതു തരത്തിലായാലും ദലിതരെ തങ്ങളുടെ താത്പര്യത്തിനുവേണ്ടി ഉപയോഗിക്കാന്‍ സവര്‍ണര്‍ ശ്രമിക്കാറുണ്ട്.ഭരണഘടനയുടെ മുഖ്യ ശില്പിയേയും അങ്ങനെ ഉപയോഗിക്കാന്‍ നെഹ്രു ആഗ്രഹിച്ചിരിക്കും. അംബേദ്കറാണെങ്കില്‍ തന്റെ സമൂഹത്തിന് ഏതെങ്കിലും തരത്തില്‍ പ്രയോജനപ്പെടുമെന്നു കണ്ടാണ് അത്തരം പദവി സ്വീകരിച്ചത്. അത് സാധ്യമാവില്ലെന്നു കണ്ട നിമിഷം അത് വലിച്ചെറിയാനും അദ്ദേഹം മടിച്ചില്ല.

വി പ്രഭാകരന്‍ said...

///തീവ്ര യാഥാസ്ഥിതിക ഹിന്ദു ഒരിക്കലും ദളിതന്‍റെ കുടിയില്‍ അന്തിയുറങ്ങില്ല. ദളിതന്‍ നല്‍കുന്ന ഭക്ഷണം കഴിക്കില്ല. ദളിതനെ സ്വന്തം ഭവനത്തില്‍ താമസിപ്പിക്കില്ല.///
ഇത് താങ്കള്‍ക്ക് ആര്‍ എസ് എസ്സുകാരുടെ പ്രവര്‍ത്തനത്തെപ്പറ്റി അറിയാത്തതുകൊണ്ടെഴുതുന്നതാണ്. അവരുടെ പല നേതാക്കളും ഇത്തരം ഗിമ്മിക്കുകള്‍ ചെയ്തുകൊണ്ടാണ് ദലിതരെ ഫൂള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. തങ്ങള്‍ക്ക് ജാതിയില്ലെന്ന നാട്യമാണ് ഇത്തരം തട്ടിപ്പുകളിലൂടെ അവര്‍ പാവപ്പെട്ട ദലിതരെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നത്.ശുദ്ധ ബ്രാഹ്മണ ജാതി പാര്‍ട്ടിയായ ബി. ജെ. പി. അതിന്റെ പ്രസിഡന്റായിത്തന്നെ ഒരു ദലിതനെ(ബംഗാരു ലക്ഷ്മണ്‍ ) പ്രതിഷ്ഠിക്കുന്നമാതിരിയുള്ള ഗിമ്മിക്ക് നടത്തിയത് അടുത്തകാലത്താണ്.


//അന്ധമായ ഗാന്ധി വിരോധമുള്ളതുകൊണ്ട് താങ്കള്‍ക്കൊന്നുമത് മനസിലാകുന്നില്ല.////

ജാതിവ്യവസ്ഥ എന്ന divine racismത്തിന്റെ അന്ധനായ വക്താവായിരുന്നു ഗാന്ധി എന്നതുകൊണ്ടാണ് ഞാന്‍ ഗാന്ധിവിരുദ്ധനായിരിക്കുന്നത്. അത് താങ്കള്‍ക്ക് മനസ്സിലാകുന്നില്ല.

///ശത്രുപക്ഷത്തായിരുന്നെങ്കിലും ഗാന്ധിയെ അംബെദ്ക്കറേപ്പോലെ അദ്ദേഹം ചീത്ത വിളിച്ചിട്ടില്ല. ///

ചീത്തവിളിയോ ഗാന്ധിക്കെതിരായ വസ്തുതാപരമായ വിമര്‍ശനങ്ങളാണ് അംബേദ്കര്‍ ചെയ്തത്. അതിനെ ചീത്തവിളിയായി കാണുന്ന താങ്കളോട് ഇനി എന്തെങ്കിലും പറഞ്ഞിട്ടു കാര്യമുണ്ടോ എന്നു ഞാന്‍ സംശയിക്കുന്നു.

//ഗാന്ധി മഹത്വമുള്ള വ്യക്തിയാണെന്നു വിശ്വസിച്ചിരുന്നവര്‍ അദ്ദേഹത്തേക്കുറിച്ച് എപ്പോഴും നല്ലതു പറഞ്ഞു. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനാണതിലൊരു വ്യക്തി.///

വര്‍ണവെറിയനായ ഗാന്ധിയെ നിരന്തരവും പ്രചണ്ഡവുമായ പ്രചാരണത്തിലൂടെ മഹത്വവത്കരിക്കുകയാണ് ബ്രാഹ്മണ-ബനിയ നിയന്ത്രിത കോണ്‍ഗ്രസും മാധ്യമങ്ങളും ചെയ്തിട്ടുള്ളത്. അത് സ്വദേശത്തുമാത്രമല്ല, വിദേശത്തും വിജയിച്ചിട്ടുണ്ട്. ഐന്‍സ്റ്റൈന്‍ മാത്രമല്ല, മാര്‍ട്ടിന്‍ ലൂതര്‍ കിങ്ങും മണ്ഡേലയും വരെയുള്ള നിരവധി വിദേശികള്‍ അത്തരം പ്രചാരണങ്ങളില്‍ വീണുപോയിട്ടുണ്ട്.

ഇ എം എസ് മരിച്ചപ്പോള്‍ അദ്വാനി ഓടിവന്ന് റീത്തു സമര്‍പ്പിച്ചതും കെ കരുണാകരന്‍ മരിച്ചപ്പോള്‍ പിണറായിയും അച്ചുതാനന്ദനും അനുശോചിച്ചതും അഭിനയമാണെങ്കില്‍ അംബേദ്കറുടേതും അഭിനയം തന്നെ.പൊതുപ്രവര്‍ത്തകര്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്വീകരിക്കുന്ന മര്യാദകള്‍ അംബേദ്കര്‍ ചെയ്യുമ്പോള്‍ മാത്രം പാതകമാകുന്നതെങ്ങനെയെന്നു മനസ്സിലാകുന്നില്ല. ഇഷ്ടമില്ലാത്ത അച്ചി.....

വി പ്രഭാകരന്‍ said...

//ബ്രാഹമണനാണ്, ചാതുര്‍വര്‍ണ്ണ്യ വ്യവസ്ഥിതിയില്‍ രാഷ്ട്രീയ നേതൃത്വമെന്നൊക്കെ പറയുന്ന താങ്കളുടെ നിലപാട് അപഹാസ്യമാണെന്നു പറയേണ്ടി വരുന്നതില്‍ ഖേദമുണ്ട്. ഞാനൊക്കെ മനസിലാക്കിയിരിക്കുന്നത് ക്ഷത്രിയാനാണ്, രാഷ്ട്രീയ നേതൃത്വമെന്നാണ്///

ചാതുര്‍വര്‍ണ്യവ്യവസ്ഥിതിയെക്കുറിച്ച് താങ്കള്‍ക്ക് അടിസ്ഥാനപരമായ ധാരണപ്പിശകുകളുണ്ട്. ഈ വ്യവസ്ഥ അടിസ്ഥാനപരമായും ബ്രാഹ്മണന്റെ രാഷ്ട്രീയാധികാരം എക്കാലത്തും ഉറപ്പുവരുത്താനുള്ള ഒരുപാധിയാണ്.മാറിവരുന്ന രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കനുസരിച്ച് ഈ അധികാരം അഭംഗുരം നിലനിര്‍ത്താനാവശ്യമായ തന്ത്രങ്ങളും അടവുകളും ബ്രാഹ്മണര്‍ സ്വീകരിച്ചുകൊണ്ടേയിരിക്കും.ക്ഷത്രിയന്‍ പ്രത്യക്ഷത്തില്‍ ഭരണാധികാരികളായിരുന്ന കാലത്തുപോലും യഥാര്‍ത്ഥ അധികാരങ്ങളൊക്കെത്തന്നെ ബ്രാഹ്മണരുടെ കൈകളിലായിരുന്നു. അതിനു പാകത്തില്‍ അവരൊരു തത്ത്വം തന്നെ മെനഞ്ഞെടുത്തിട്ടുണ്ട്.
"സ്വസ്തി പ്രജാഭ്യം പരിപാലയന്താം
ന്യായേണ മാര്‍ഗേണ മഹീം മഹീശാ
ഗോബ്രാഹ്മണേഭ്യം ശുഭമസ്തു നിത്യം
ലോകാ സമസ്താ സുഖിനോ ഭവന്തു"
അതായത് രാജാവ് അഥവാ ക്ഷത്രിയന്‍ ന്യായേണ മാര്‍ഗത്തില്‍ ഭരണം നടത്തണം. അതെങ്ങനെയെന്ന് മനു വിവരിച്ചിട്ടുണ്ട്. ബ്രാഹ്മണന്‍ പറയുന്നതനുസരിച്ച് ഭരിക്കുക എന്നതാണ് ആ ന്യായമായ മാര്‍ഗം.അങ്ങനെ സംഭവിച്ചാല്‍ പശുവിനും ബ്രാഹ്മണനും സുഖമുണ്ടാകും. അവര്‍ക്കു രണ്ടുപേര്‍ക്കും സുഖമുണ്ടായാല്‍ ലോകത്തിനു മുഴുവന്‍ സുഖമുണ്ടാകും.
ആരുടേതാണ് അപഹാസ്യനിലപാട്?
//ജാതി വ്യവസ്ഥയില്‍ അടിയുറച്ചു വിശ്വസിക്കുന്ന ഒരു തീവ്ര ഹിന്ദു ഒരിക്കലും ബ്രാഹ്മണന്‍റെയോ ക്ഷത്രിയന്‍റെയോ നേതൃത്വത്തിനെതിരെ നിലപാടെടുക്കില്ല///
ഗാന്ധി അത്തരമൊരു നിലപാട് ഒരിക്കലും എടുത്തിട്ടില്ല. പക്ഷേ ബ്രാഹ്മണരെ കവച്ചുവെക്കുന്ന തരത്തില്‍ ഗാന്ധി കോണ്‍ഗ്രസിനുള്ളിലും പുറത്തും നേടിയ അപ്രമാദിത്വത്തില്‍ അസ്വസ്ഥത തോന്നിയ സംഘ്പരിവാര്‍ തങ്ങള്‍ക്ക് ഗാന്ധി നല്കിയ തുല്യതയില്ലാത്ത സേവനങ്ങളെപ്പോലും മറന്നുകൊണ്ട് അദ്ദേഹത്തെ ശാരീരികമായി ഉന്മൂലനം ചെയ്യുകയായിരുന്നു. ഇതു മനസ്സിലാക്കാന്‍ താങ്കള്‍ക്കു സാധിക്കാത്തതിനാലാണ് എന്റെ വിശകലനം പിഴച്ചു എന്നൊക്കെ തോന്നുന്നത്.

വി പ്രഭാകരന്‍ said...

///താങ്കളീ പറയുന്നതില്‍ എന്തെങ്കിലും വാസ്തവമുണ്ടെങ്കില്‍, ദളിതര്‍ ഗാന്ധിയെ വെറുക്കുകയല്ല വേണ്ടത്. സനാതന ധര്‍മ്മത്തെ എതിര്‍ത്തതിന്‍റെ പേരില്‍ വധിക്കപ്പെട്ട രക്തസാക്ഷിയായിട്ടാണു കാണേണ്ടത്.//

തങ്ങളെ സ്നേഹിച്ചു കൊല്ലാന്‍ ശ്രമിച്ച ഗാന്ധിയെ ശരിയായി മനസ്സിലാക്കാന്‍ നിഷ്കളങ്കരായ ഭൂരിപക്ഷം ദലിതര്‍ക്കും കഴിയാതെ പോയിട്ടുണ്ട്. സനാതന ധര്‍മത്തെ അദ്ദേഹം എതിര്‍ക്കുക എന്നാല്‍ ബ്രാഹ്മണാധിപത്യത്തെ നിഷേധിക്കുക എന്നതാണ്. അദ്ദേഹം ഒരിക്കലും അതു ചെയ്തിട്ടില്ല എന്നു മാത്രമല്ല,ബ്രാഹ്മണനായ നെഹ്രുവിനു വഴിയൊരുക്കിക്കൊണ്ട് സ്വയം അധികാരത്തില്‍ നിന്നു മാറിനിന്ന് ബ്രാഹ്മണരെ കൂടുതല്‍ ശക്തമാക്കുന്ന നിലപാടെടുക്കുകയാണ് ഗാന്ധി ചെയ്തത്. അത് കുറെയെങ്കിലും ദലിതര്‍ മനസ്സിലാക്കിയിട്ടുണ്ട്. അതുകൊണ്ടാണ് അത്തരക്കാരെങ്കിലും ഗാന്ധിയെ വെറുക്കുന്ന ശരിയായ സമീപനം തന്നെ സ്വീകരിച്ചുപോരുന്നത്.

വി പ്രഭാകരന്‍ said...

///ബ്രാഹ്മണനു സ്വാഭാവികമായും ചെല്ലേണ്ട നേതൃത്വം മൂന്നാം വര്‍ണ്ണത്തില്‍ പെട്ട ഗന്ധി പിടിച്ചെടുത്തത് ശരിയായിരുന്നു എന്നാണോ?///

പിടിച്ചെടുത്ത കാര്യമൊക്കെ മുകളില്‍ വിശദീകരിച്ചു കഴിഞ്ഞു.( താങ്കള്‍ക്കതു മനസ്സിലാകാന്‍ സാധ്യതയില്ല.)


///പ്രസിദ്ധീകരിക്കാനല്ലേ ഭയക്കേണ്ടത് കരുതാന്‍ ഭയക്കേണ്ട ആവശ്യമില്ലല്ലോ. അങ്ങനെ കരുതുന്നില്ലെങ്കില്‍ പിന്നെ പ്രസിദ്ധീകരിക്കേണ്ട ആവശ്യം ഉദിക്കുന്നില്ലല്ലോ.///

ഗാന്ധി ഒരു സനാതന ഹിന്ദു നേതാവായിരുന്നു. കോണ്‍ഗ്രസിനെ ഒരു ഹിന്ദു സംഘടനയായി അദ്ദേഹം പരിവര്‍ത്തനം ചെയ്യുകയും ചെയ്തു. സംഘ് പരിവാര്‍ ഇന്ന് പ്രത്യക്ഷത്തില്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ പലതും( ഉദാ. ഗോവധനിരോധം)അദ്ദേഹം പണ്ടേ ഉന്നയിച്ചിട്ടുണ്ട്.
കമ്യൂണിസ്റ്റുകാരടക്കമുള്ള എല്ലാ വിഭാഗം ഹിന്ദുക്കള്‍ക്കും ഒരേപോലെ ആരാധ്യനായ ഗാന്ധിയെക്കുറിച്ച് വിമര്‍ശനമുന്നയിക്കുന്നത് ഇന്നത്തെ ഇന്ത്യനവസ്ഥയില്‍ മുസ്ലിങ്ങളെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമാണ്. അതുകൊണ്ടാണവര്‍ ഗാന്ധിവിമര്‍ശനങ്ങളില്‍ നിന്നു വിട്ടുനില്‍ക്കുന്നതെന്നു കരുതുന്നു. ഇവിടെ മുസ്ലിങ്ങളുടെ വിമര്‍ശനങ്ങളല്ലല്ലോ പ്രശ്നം. ദലിതരുടെ ഭാഗത്തുനിന്നുള്ള വിമര്‍ശനങ്ങളല്ലേ അതേപ്പറ്റി പറയാന്‍ തന്നെ ധാരാളമുള്ളപ്പോള്‍ മുസ്ലിങ്ങളെക്കൂടി ഇതിലേക്കു വലിച്ചിഴച്ച് പ്രശ്നം വഴിതിരിക്കേണ്ട.

//I mean by Ramarajya Divine Raj, the Kingdom of God.////

'ദൈവിക രാജ്യം' എന്നാല്‍ ഇവിടെ ദൈവം നേരിട്ടു ഭരിക്കുന്ന അവസ്ഥയല്ല. ദൈവത്തിന്റെ പ്രതിപുരുഷന്മാര്‍ -അതായത് ഭൂമിയിലെ ദൈവങ്ങളുടെ‍( ബ്രാഹ്മണരുടെ )-താത്പര്യങ്ങള്‍ക്കനുസരിച്ച് ഭരിക്കുന്ന സമ്പ്രദായമാണ്.ദരിദ്ര ബ്രാഹ്മണന്റെ കുഞ്ഞ് മരിച്ചതിന്റെ കാരണം ശൂദ്രനായ ശംബൂകന്‍ തപസ്സു ചെയ്തതുമൂലമാണെന്നു കണ്ടെത്തി ദൈവികഭരണത്തിന്റെ നടത്തിപ്പുകാരനായ രാമന്‍ ചാതുര്‍വര്‍ണ്യ നിയമങ്ങള്‍ ലംഘിച്ച ശംബൂകനെ വിചാരണ പോലും നടത്താതെ തല്‍ക്ഷണം ശിരഛേദം നടത്തി 'ദൈവിക' നിയമം നടപ്പാക്കി. ആ രാമന്റെ രാജ്യം വരണമെന്ന് ചാതുര്‍വര്‌‍ണ്യ നിയമങ്ങള്‍ അലംഘനീയമാണെന്നു കരുതുന്ന ഗാന്ധി ആഗ്രഹിക്കുന്നതു തികച്ചും സ്വാഭാവികം. ഗാന്ധിയുടെ തനി സ്വരൂപം അറിയാവുന്ന ആരും അതുകൊണ്ട് രാമന്റെ കൂടെ റഹീം എന്നു പറഞ്ഞാലൊന്നും അദ്ദേഹത്തെ വിശ്വാസത്തിലെടുക്കില്ല. ദലിതരെ ഒറ്റപ്പെടുത്താനായി മുസ്ലിങ്ങളുടെ പിന്തുണ തേടാന്‍ ഗാന്ധി എപ്പോഴും ശ്രമിച്ചിട്ടുണ്ട്( വട്ടമേശ സമ്മേളനം ഉദാഹരണം). അതുപോലെ മുസ്ലിങ്ങളെ പറ്റിക്കാനാണ് റഹീം എന്ന് രാമനോടൊപ്പം പറഞ്ഞത്. മുസ്ലിങ്ങള്‍ ആ തട്ടിപ്പ് മനസ്സിലാക്കിയെന്നു മാത്രം.

വി പ്രഭാകരന്‍ said...

//സനാതനികള്‍ക്ക് പോലും അപ്രധാനമായ ക്ഷേത്രത്തില്‍ ആരാധിക്കാനുള്ള അവകാശം അംബെദ്ക്കറുടെയും നാരായണന്‍റെയുമൊക്കെ മുഖ്യ അജണ്ടയായിരുന്നു.///
അംബേദ്കറുടെ മുഖ്യ അജണ്ഡ അതായിരുന്നില്ലെന്നു ഞാന്‍ വ്യക്തമാക്കിയിരുന്നു. മുകളിലെ കമന്റുകള്‍ കാണുക. നാരായണഗുരുവിനും അത് അജണ്ഡയായിരുന്നില്ല. അദ്ദേഹം ഒരിക്കലും ഹിന്ദുക്കളുടെ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ വേണ്ടി ആഹ്വാനം നടത്തിയിട്ടില്ല. അതിനുവേണ്ടി ശ്രമിച്ചിട്ടുമില്ല. അറിയാത്ത കാര്യങ്ങളെപ്പറ്റി ആധികാരികമെന്നോണം ഇങ്ങനെ വിളമ്പാനുള്ള ധൈര്യം സമ്മതിച്ചു തന്നിരിക്കുന്നു.

//അപ്പോള്‍ ഇതറിയാന്‍ പാടില്ലാത്തത് ആര്‍ക്കാണ്? ദളിതര്‍ക്കോ?///
ഭൂരിപക്ഷം ദലിതര്‍ക്കും തങ്ങള്‍ ഹിന്ദുക്കളല്ലെന്ന വസ്തുത അറിയില്ല. നേരത്തെ പറഞ്ഞതുപോലെ മാധ്യമങ്ങളുടെയും മുഖ്യധാരാ രാഷ്ട്രീയപ്രസ്ഥാനങ്ങളുടെയും പ്രചാരണത്തിന്റെ ഫലമാണത്. അതിനെ മറികടക്കാനുള്ള മാധ്യമ-രാഷ്ട്രീയ ശക്തി ദലിതര്‍ ഇനിയും ആര്‍ജിച്ചിട്ടില്ല.

///ദളിതര്‍ ഹിന്ദുക്കളല്ല എന്ന് തീര്‍ച്ചയുണ്ടായിരുന്ന അദ്ദേഹം അതറിയില്ലായിരുന്ന പാവങ്ങളെ കൂട്ടുപിടിച്ച് ക്ഷേത്ര പ്രവേശനത്തിനു വേണ്ടി പ്രക്ഷോഭം സംഘടിപ്പിച്ചു.///

ഗാന്ധിയും കൂട്ടരും നടത്തിയ കപട ദലിത് പ്രേമത്തെ തുറന്നുകാട്ടാനായാണ് തന്‍റെ പ്രക്ഷേഭങ്ങളുടെ ആരംഭകാലത്ത് അംബേദ്കര്‍ നാസിക്കിലെ ക്ഷേത്രത്തിലെ പ്രവേശത്തിനുവേണ്ടി പ്രക്ഷോഭം നടത്തിയതെന്ന് നേരെ ചൊവ്വേ പറഞ്ഞിട്ടും താങ്കള്‍ക്ക് മനസ്സിലാകുന്നില്ലെങ്കില്‍ ഇനി എന്തുപറഞ്ഞിട്ടും കാര്യവുമില്ല.വെറുതെ തര്‍ക്കത്തിനുവേണ്ടി തര്‍ക്കിക്കുകയാണു താങ്കള്‍ ചെയ്യുന്നതെന്ന് വായനക്കാര്‍ക്ക് മനസ്സിലാകട്ടെ എന്നുകരുതി മാത്രം ഇതിവിടെ ആവര്‍ത്തിച്ചതാണ്.

///ദളിതര്‍ ഹിന്ദുക്കളാണെന്ന നിലപടിലാണു ഗാന്ധി കമ്യൂണല്‍ അവാര്‍ഡ് വഴി ഹിന്ദുക്കളെ വിഭജിക്കേണ്ട എന്ന് ശഠിച്ചത്. അതില്‍ എന്തെങ്കിലും കാപട്യമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. ///
ചാതുര്‍വര്‍ണ്യ വ്യവസ്ഥക്കു വെളിയിലുള്ള(സവര്‍ണരല്ലാത്ത) ആരെയും ഹിന്ദുക്കളായി കണക്കാക്കാന്‍ ഹിന്ദുമതം എന്ന രാഷ്ട്രീയ ഡിനോമിനേഷനില്‍ ഇന്നറിയപ്പെടുന്ന സനാതന ധര്‍മം അനുവദിക്കുന്നില്ല. ഈ ധര്‍മം സനാതനം(eternal) ആയതുകൊണ്ട് ആര്‍ക്കും അതില്‍ മാറ്റം വരുത്താനും സാധ്യമല്ല. ജന്തുക്കളായി മാത്രം പരിഗണിക്കപ്പെട്ടിരുന്ന ജനതയെ ഹിന്ദുക്കളാക്കാന്‍ ഹൈന്ദവധര്‍മ ശാസ്ത്രങ്ങളില്‍ അടിസ്ഥാനപരമായ ഭേദഗതി ചെയ്യേണ്ടതുണ്ട്. അത് ഇക്കാലമത്രയും ഉണ്ടായിട്ടില്ല. ഇനി ഉണ്ടാകാനും പോകുന്നില്ല. അപ്പോള്‍ ഗാന്ധി അവരെ രാഷ്ട്രീയ ഹിന്ദുക്കളാക്കി കൂടെ നിര്‍ത്തി ഹിന്ദുരാജ്-രാമരാജ്യം അഥവാ സവര്‍ണരാജ്യം സ്ഥാപിക്കാനാണ് ശ്രമിച്ചത്.

//ജാതി വ്യവസ്ഥക്കനുകൂഈലമയി ഗാന്ധി ആദ്യനളുഅക്ളില്‍ സംസാരിച്ചിട്ടുണ്ട്. പക്ഷെ അതില്‍ നിന്നൊക്കെ അദ്ദേഹം പിന്നീട് മാറിപ്പോയി//
ഒരിക്കലും മാറിയിട്ടില്ലെന്ന് എത്രയോ പ്രാവശ്യം തെളിവുകള്‍ നിരത്തി സ്ഥാപിച്ചു. കാര്യങ്ങളറിയാനല്ലല്ലോ താങ്കള്‍ ശ്രമിക്കുന്നത്?. വാദിച്ചു "ജയിക്കുക" എന്നതിനല്ലേ?

///ജാതിയും ജാതി വ്യവസ്ഥയുമൊന്നാണെന്ന് ചില ദളിതര്‍ പോലും ധരിച്ചിട്ടുണ്ടെന്ന് സത്യാന്വേഷി പറഞ്ഞത് താങ്കളേക്കുറിച്ചു കൂടിയാണെന്ന് ഇപ്പോള്‍ മനസിലായി.
ജാതി വ്യവസ്ഥയില്‍ നിന്ന് അയിത്തത്തെ മാത്രം ഗാന്ധിയോ മറ്റാരെങ്കിലുമൊ മാറ്റി നിറുത്തിയില്ല. ഗാന്ധി പ്രവര്‍ത്തിച്ചത് ജാതി വ്യവസ്ഥക്കെതിരെ ആയിരുന്നു.////

ജാതിയും ജാതിവ്യവസ്ഥയും രണ്ടാണെന്ന് എനിക്കറിയാം. ജാതിവ്യവസ്ഥക്കെതിരെ ഗാന്ധി പ്രവര്‍ത്തിച്ചുവെന്നാണ് താങ്കളിനിയും കരുതുന്നതെങ്കില്‍ താങ്കളുമായി സംവാദത്തിനുതന്നെ പ്രസക്തിയില്ല. താങ്കള്‍ താങ്കളുടെ ധാരണയുമായി കഴിയുക. ദലിതര്‍ക്ക് ഇക്കാര്യത്തില്‍ തിരിച്ചറിവുണ്ട്.Hindus( including crosswearing Hindus)believe what they want to believe.

വി പ്രഭാകരന്‍ said...

സ്പാമില്‍പ്പോയ കമന്റ് റിലീസ് ചെയ്യുമല്ലോ.

kaalidaasan said...

>>>>അയിത്തം ആചരിക്കുന്നെങ്കിലാണല്ലോ വിവേചനമാകുന്നത്? വ്യത്യസ്തരെങ്കിലും തുല്യരായ, അഥവാ ജനനത്തിന്‍റെ അടിസ്ഥാനത്തില്‍ ഉയര്‍ച്ചതാഴ്ച്ചകളില്ലാത്ത, എഥ്നിക് ഐഡന്‍റിറ്റീസ് തമ്മിലുള്ള അകലം അയിത്തമാണെന്നും വിവേചനമാണെന്നും കരുതുന്നത് താങ്കളുടെ കാഴ്ച്ചപാടിന്‍റെ തകരാറാണ്. <<<

പ്രഭാകരന്‍,

എന്റെ കാഴ്ച്ചപ്പാടിന്റെ തകരാറല്ല. ഇന്‍ഡ്യയിലെ അവര്‍ണ്ണരുടെ ഇടയില്‍ നിലനില്‍ക്കുന്ന യാഥാര്‍ത്ഥ്യമാണ്.

അവര്‍ണ്ണരുടെ ഇടയിലെ അയിത്തവും വിവേചനവും "എഥ്നിക് ഐഡെന്റീസ് തമിലുള്ള അകലം" ​എന്ന് താങ്കളൊക്കെ നിസാരവത്കരിക്കുന്നു. തമിഴ്നാട്ടിലെ പല്ലര്‍ പറയരുകൂടെ ഭക്ഷണം കഴിക്കില്ല. പറയരുടെ വെള്ളം പോലം ​കുടിക്കില്ല. ഉഡയര്‍ എന്ന സമുദായക്കാരുടെ അമ്പല്ത്തില്‍ പറയരെ കയറ്റില്ല. തമിഴ് നാട്ടിലെ പല്ലര്‍  ജാതിഹിന്ദുക്കളിലെ ബ്രാഹ്മണരേപ്പോലെയാണ്.

ഇത് തുല്യതയുടെ ലക്ഷണമാണെന്നു കരുതാനുള്ള മഹാമനസ്കത എനിക്കില്ല.

ഇവര്‍ കാണിക്കുന്ന അയിത്തവും വിവേചനവും കുറച്ചു കൂടി മുന്തിയ രീതിയില്‍ ഹിന്ദുക്കള്‍ കാണിച്ചു. ഭരണാധികാരം അവര്‍ക്കുണ്ടായിരുന്നതുകൊണ്ട്, ഇതുപോലുള്ള വ്യത്യാസങ്ങള്‍ക്ക് ദൈവിക ഛായ നല്‍കി സമൂഹത്തിലെ നിയമാവലിയായി അടിച്ചേല്‍പ്പിച്ചു. തമിഴ് നാട്ടിലെ പല്ലര്‍ക്ക് അധികാരമുണ്ടായിരുന്നെങ്കില്‍ മറ്റ് അവര്‍ണ്ണരോടും ഇതുപോലെയൊക്കെ പെരുമാറിയേനേ.

ഹിന്ദുക്കള്‍ ജാതി വ്യവസ്ഥിതി അടിച്ചേല്‍പ്പിക്കുന്നതിനു മുമ്പും ഉഡയര്‍ മണ്‍പാത്ര നിര്‍മാതാക്കളായിരുന്നു. ആ ജതിക്ക് ജനനത്തിന്‍റെ അടിസ്ഥാനത്തില്‍ തന്നെയായിരുന്നു ഈ പട്ടം ചാര്‍ത്തിക്കിട്ടിയതും. ഇപ്പോഴും അവര്‍ണ്ണരിലെ വിവിധ ജാതികള്‍ ജനനത്തിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ്, ആ ജതികളായി അറിയപ്പെടുന്നതും. അല്ലെങ്കില്‍ ഇന്നും പറയനും പുലയനും പറയനും പുലയനുമായി ഇരിക്കുന്നത് ഏത് അടിസ്ഥാനത്തിലാണെന്ന് താങ്കള്‍ എന്നെ പറഞ്ഞു മനസിലാക്കുക.

ഹിന്ദു മതമിതുപോലെയുള്ള ജാതി വിഭജനങ്ങള്‍ക്ക് ഒരു ദൈവീക ഛായ നല്‍കി അത് മതത്തിന്റെ ഭാഗമാക്കി. ഈ ഭാഗമാക്കല്‍ ഉയര്‍ന്നജതിക്കാര്‍ എന്നഭിമാനിക്കുന്ന കുറച്ച് പേര്‍ തങ്ങളുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടി ദുരുപയോഗം ചെയ്തു. കുറച്ച് സമുദായങ്ങളെ അടിച്ചമര്‍ത്തി തങ്ങളുടെ അടിമകളാക്കി.

kaalidaasan said...

>>>>വെള്ളക്കാര്‍ കറുത്തവരോട് കാണിച്ചതും ഇപ്പോഴും കാണിക്കുന്നതും റാസിസമാണ്(racism).ഹിന്ദുമതത്തിലേത്(സവര്‍ണരുടേത്) divine racim ആണ്. തദ്ദേശീയ ജനതകള്‍ തമ്മിലുള്ള വൈജാത്യങ്ങളെ, വെള്ളക്കാര്‍ കറുത്തവരോടു കാണിക്കുന്ന വര്‍ണവെറിയുമായി താരതമ്യം ചെയ്യുന്നതിലൂടെ വാസ്തവത്തില്‍ താങ്കള്‍ വെള്ളക്കാരുടെ racismത്തെ ലഘൂകരിക്കയും അതുവഴി ന്യായീകരിക്കുകയുമാണു ചെയ്യുന്നതെന്നു പറയാതെ വയ്യ. <<<

പ്രഭാകരന്‍,

സവര്‍ണ്ണര്‍ അവര്‍ണ്ണരെ ജാതിയില്‍ താഴ്ന്നവരാണെന്നു കരുതി. വെള്ളക്കാര്‍ കറുത്തവരെ ജാതിയില്‍ താഴ്ന്നവരാണെന്നു കരുതി. ചില അവര്‍ണ്ണര്‍ മറ്റ് ചില അവര്‍ണ്ണരെ ജാതിയില്‍ താഴ്ന്നവരായി കരുതി. ഈ ചിന്താഗതികളെല്ലാം ഒന്നു തന്നെ. ഒരേ മനോഭാവത്തില്‍ നിന്നും വരുന്നത്. ഇതേ ഞാന്‍ പറഞ്ഞുള്ളു.

താങ്കള്‍ അതിനെ ദുര്‍വ്യാഖ്യാനിക്കുന്നു. വെള്ളക്കാര്‍ക്കും, സവര്‍ണ്ണര്‍ക്കും രാഷ്ട്രീയ അധികാരമുണ്ടായിരുന്നതുകൊണ്ട് അവര്‍ അത് സാമൂഹ്യ ജീവിതത്തിന്റെ ഭാഗമാക്കി. ജാതിയില്‍ താഴ്ന്നവരെ അടിച്ചമര്‍ത്തി. അവര്‍ണ്ണരിലെ ഉയര്‍ന്ന ജാതിക്കാര്‍ക്ക് രാഷ്ട്രീയ അധികാരം ഉണ്ടായിരുന്നെങ്കില്‍ അവരും താഴ്ന്നവരെ അടിച്ചമര്‍ത്തിയേനേ.

ഏത് വെറിയുമുണ്ടാകുന്നത് മനസിലെ ചിന്തയില്‍ നിന്നാണ്. ചില ആളുകള്‍ താഴ്ന്നവരാണെന്ന ചിന്തയില്‍ നിന്ന്. പറയര്‍ ജാതിയില്‍ താഴ്ന്നവരാണെന്ന് പല്ലര്‍ കരുതുന്നത് വെറിയാണ്. വെറി ഏത് രീതിയില്‍ പ്രകടിപ്പിക്കുന്നു എന്നതിനനുസരിച്ചിരിക്കും അതിന്റെ പ്രത്യക്ഷ ഫലങ്ങള്‍.
കേരളത്തില്‍ പി സി ജോര്‍ജ് അത് ബാലനെ ജാതിപ്പേരു വിളിച്ചാക്ഷേപിക്കുന്നതില്‍ ഒതുക്കി. മറ്റ് ചിലര്‍ അവര്‍ണ്ണന്‍  പദവി ഒഴിഞ്ഞപ്പോള്‍ ഓഫിസ് ചാണക വെള്ളം തളിച്ച് അത് പ്രകടിപ്പിച്ചു.

kaalidaasan said...

>>>>ഹൈന്ദവ മൂല്യങ്ങളുടെ സ്വാധീനത്തിന്‍റെ ഫലമായി, ഇന്‍ഡ്യയിലെ തദ്ദേശീയ ജനതകളില്‍ പരസ്പരം അകല്‍ച്ചയും വിദ്വേഷവും ഉണ്ടായിരിക്കാമെങ്കിലും, അധികാരം ഒരിക്കലും കൈയാളാനവസരം ലഭിച്ചിട്ടില്ലാത്ത അവര്‍ പര്സപരം അധികാരം നിഷേധിക്കുന്ന( അയിത്തം ആചരിക്കുന്ന) പ്രശ്നം തന്നെ ഉദ്ഭവിക്കുന്നില്ല.<<<


പ്രഭാകരന്‍,

ഹൈന്ദവ മൂല്യങ്ങളുടെ സ്വാധീനത്തിന്‍റെ ഫലമായി, ഇന്‍ഡ്യയിലെ തദ്ദേശീയ ജനതകളില്‍ പരസ്പരം അകല്‍ച്ചയും വിദ്വേഷവും ഉണ്ടായി എന്നൊക്കെ പറയുന്ന താങ്കളൊക്കെ കണ്ണടച്ചിരുട്ടാക്കുകയാണ്. അവര്‍ണ്ണ ജനതയുടെ ഇടയിലെ അയിത്താചരണത്തെ വെള്ള പൂശാനുള്ള പാഴ്ശ്രമം.

താങ്കളുടെ അഭിപ്രായത്തില്‍ അയിത്താചരണം അധികാരം ​നിഷേധിക്കുന്നതാണ്. കഷ്ടം.

kaalidaasan said...

>>>>ദക്ഷിണാഫ്രിക്കയില്‍ കറുത്തവര്‍ക്കെതിരായി വെള്ളക്കാരോടൊപ്പം ചേര്‍ന്നു യുദ്ധം ചെയ്ത, അങ്ങനെ കൈസര്‍ -എ -ഹിന്ദ് എന്ന പരമോന്നത ബ്രിട്ടീഷ് സിവിലിയന്‍ അവാര്‍ഡ് വാങ്ങിയ ഗാന്ധിയുടെ ശരിയായ അനുയായി തന്നെ താങ്കള്‍ .<<<


പ്രഭാകരന്‍,

ഗാന്ധിയോടുള്ള വിരോധം മൂത്ത്, ആഫ്രിക്കയില്‍ അദ്ദേഹം വെള്ളക്കാരോടൊപ്പം ചേര്‍ന്ന് കറുത്തവര്‍ക്കെതിരെ യുദ്ധം ചെയ്തു എന്ന നുണയൊക്കെ പറയുന്ന താങ്കളോട് എനിക്ക് ശരിക്കും സഹതാപം തോന്നുന്നു. ആദ്യം വേണ്ടത് സത്യ സന്ധതയാണു പ്രഭാകരന്‍, ഏത് ചരിത്രത്തില്‍ നിന്നാണു താങ്കളീ കല്ലു വച്ച നുണ കുഴിച്ചെടുത്തത്? അംബെദ്ക്കര്‍ പറഞ്ഞു പരത്തിയ ചരിത്രത്തില്‍ നിന്നോ?

ഗാന്ധി രൂപീകരിച്ച Indian ambulance corps നേക്കുറിച്ചും  Boer യുദ്ധത്തേക്കുറിച്ചുമാണ്, പരാമര്‍ശിക്കുന്നതെങ്കില്‍ താങ്കള്‍ക്കീ വിഷയത്തിലുള്ള അറിവ് വളരെ ശുഷ്കമാണെന്നു പറയേണ്ടി വരും. അന്ധമായ ഗാന്ധി വിരോധം കൊണ്ടുള്ള ജല്‍പ്പനമണെന്നേ ഞാന്‍ പറയൂ. Boer യുദ്ധം ബ്രിട്ടനും ആഫ്രിക്കയില്‍ കുടിയേറി താമസിച്ച ഡച്ചുകാരും തമ്മിലായിരുന്നു. അതേക്കുറിച്ച് ഈ ലിങ്കില്‍ വായിക്കാം.

http://en.wikipedia.org/wiki/First_Boer_War

http://en.wikipedia.org/wiki/South_African_War

ഈ യുദ്ധത്തില്‍ മുറിവേറ്റവരെ സഹായിക്കാനാണു ഗാന്ധി Indian ambulance corps രൂപീകരിച്ചത്. അതേക്കുറിച്ഛു ഗാന്ധി അദേഹത്തിന്റെ ആത്മ കഥയില്‍ പറയുന്നത് ഇങ്ങനെ.

http://www.angloboerwar.com/south-african-units/447-natal-volunteer-indian-ambulance-corps

അതിന്റെ വിശദ വിവരങ്ങള്‍ ഈ ലിങ്കിലും ഉണ്ട്.

http://www.mkgandhi.org/articles/boer_war.htm

വെള്ളാക്കാരല്ലാത്തവര്‍ക്കെതിരെ ഉണ്ടായിരുന്ന വിവേചനത്തിനെതിരെ പ്രതികരിച്ചുകൊണ്ടാണ്, ഗാന്ധി തന്റെ ആഫ്രിക്കയിലെ പൊതു ജീവിതം ആരംഭിച്ചത് തന്നെ. അന്ന് ന്യൂനപക്ഷമായിരുന്ന ഇന്‍ഡ്യക്കാരുടെ ക്ഷേമപ്രവര്‍ത്തനങ്ങളിലാണദേഹം ആദ്യമായി പ്രതികരിച്ചതും. ട്രാന്‍സ്‌വാള്‍ സര്‍ക്കാരിന്റെ വിവേചനപരമായ നിയങ്ങള്‍ക്കെതിരെ അദ്ദേഹം പൊരുതി. അദ്ദേഹം മുന്നോട്ടു വച്ച പല ആവശ്യങ്ങളും അന്നത്തെ സര്‍ക്കാര്‍ അനുവദിച്ചു. 1914ല്‍ രണ്ടാ ലോക മഹായുദ്ധമുണ്ടായപ്പോള്‍ അദ്ദേഹം ബ്രിട്ടന്റെ പക്ഷത്തു നിന്നു. അത് പക്ഷെ കറുത്തവര്‍ക്കെതിരെ അല്ല. നാസിസത്തിനെതിരെ ആയിരുന്നു. അദ്ദേഹം ലണ്ടനില്‍  രൂപീകരിച്ച medical corps ജീവകാരുണ്യ പ്രവര്‍ത്തനം നടത്തി. അതിനുള്ള അംഗീകാരമായി ബ്രിട്ടീഷ് സര്‍ക്കാര്‍ അദ്ദേഹത്തിനു സമ്മാനിച്ചതായിരുന്നു, "കൈസര്‍ എ ഹിന്ദ്" എന്ന മെഡല്‍. അല്ലാതെ താങ്കള്‍ പറഞ്ഞു പരത്തുമ്പോലെ കരുത്തവര്‍ക്കെതിരെ വെള്ളക്കാരോടു ചേര്‍ന്ന് യുദ്ധം ചെയ്തതുകൊണ്ടല്ല.

പിന്നീട് 1921 ല്‍ ബ്രിട്ടീഷ്കാരോടുള്ള പ്രതിക്ഷേധസൂചകമായി ആ മെഡല്‍ അദ്ദേഹം തിരികെ നല്‍കുകുയും ചെയ്തു.

താങ്കള്‍ ഗാന്ധിയുടെ എതിരാളിയാണെങ്കിലും നുണ പ്രചരിപ്പിക്കരുതെന്ന അപേക്ഷയുണ്ട്.

ഗാന്ധിയെ ഇന്‍ഡ്യ കണ്ട ഏറ്റവും സമുന്നതനായ നേതവായി തന്നെ ആണു ഞാന്‍ കണക്കാക്കുന്നത്. ഗാന്ധി ദക്ഷിണാഫ്രിക്കയില്‍ കറുത്തവരോട് യുദ്ധം ചെയ്തു എന്നൊക്കെ വല്ല മന്ദബുദ്ധികളോടും പറഞ്ഞാല്‍ മതി. അവര്‍ വിശ്വസിച്ചേക്കും.

kaalidaasan said...

>>>>ദൈവിക പരിവേഷമുള്ള ജാതിവ്യവസ്ഥയാണ് ഹിന്ദുമതം. ഹിന്ദുദൈവങ്ങള്‍ ഇതിന്‍റെ വക്താക്കളും. അപ്പോള്‍ ഹിന്ദു ദൈവങ്ങളെ ഉപേക്ഷിക്കാനാവാത്തവര്‍ക്ക് ജാതിവ്യവസ്ഥയെ എതിര്‍ക്കാനുമാവില്ല. അങ്ങനെ ആരെങ്കിലും എതിര്‍ക്കുന്നുവെന്നു നടിക്കുന്നുണ്ടെങ്കില്‍ അത് ഈ ജാതിവ്യവസ്ഥയുടെ ഇരകളെ ഫൂള്‍ ചെയ്യാനും തുടര്‍ന്നു റൂള്‍ ചെയ്യാനുമാണ്. <<<


പ്രഭാകരന്‍,

ഗാന്ധി വിരോധം കൊണ്ട് താങ്കള്‍ക്ക് കണ്ണു കാണാന്‍ ആകുന്നില്ല.
ഹിന്ദു മതം ശക്തമായി തന്നെ നിലനില്‍ക്കുന്ന സംസ്ഥാനമാണു കേരളം. ഇവിടെ ജാതി വ്യവസ്ഥ നിലവിലുണ്ട് എന്നു പറയുന്നവരെ ഊളമ്പാറയിലോ കുതിരവട്ടത്തോ കൊണ്ടു പോയി നല്ല ഷോക്ക് നല്‍കണമെന്നേ ഞാന്‍ പറയൂ.

ജാതി വ്യവസ്ഥ കേരളത്തിലില്ല. അവര്‍ണ്ണജാതിക്കാരെ ഒരു സവര്‍ണ്ണജാതിക്കാരനും അടിച്ചമര്‍ത്തുന്നില്ല. അവരുടെ രാഷ്ട്രീയാധികാരം നിഷേധിക്കുന്നില്ല. മറ്റുള്ളവരെപ്പോലെ തന്നെ അവര്‍ക്ക് രാഷ്ട്രീയത്തില്‍ പ്രാവര്‍ത്തിക്കാനോ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനോ, സ്ഥാനങ്ങള്‍ വഹിക്കാനോ യാതൊരു തടസവുമില്ല.

ഒരു ദൈവത്തെയും ഉപേക്ഷിക്കാതെ കേരളത്തിലെ ഭൂരിഭാഗം ഹിന്ദുക്കളും ജജതി വ്യവസ്ഥ തള്ളിക്കളയുന്നു. അത് നടിക്കുന്നതല്ല. കേരളീയരുടെ കണൂ്‌മുനിലുള്ള യാഥാര്‍ത്ഥ്യമണ്. നിര്‍ഭാഗ്യവശാല്‍ താങ്കള്‍ക്കത് കാണാന്‍ സാധിക്കുന്നില്ല.

kaalidaasan said...

>>>>കേവലം ഒരു ന്യൂനപക്ഷമായ ഹിന്ദുക്കള്‍ക്ക് അഥവാ സവര്‍ണര്‍ക്ക് പാര്‍ലിമെന്‍ററി ജനാധിപത്യവ്യവസ്ഥയില്‍ രാഷ്ട്രീയാധികാരം നിലനിര്‍ത്തണമെങ്കില്‍ ഭൂരിപക്ഷം വരുന്ന അവര്‍ണജനതയെ(SC/ST/BC) ഹിന്ദുക്കളാക്കി അവതരിപ്പിച്ചുകൊണ്ട് "ഹിന്ദുഭൂരിപക്ഷം" എന്ന മിഥ്യ സൃഷ്ടിക്കേണ്ടതുണ്ടായിരുന്നു. <<<

പ്രഭാകരന്‍,

ഗാന്ധിക്കും സവര്‍ണ്ണര്‍ക്കും അങ്ങനെ ഓരഗ്രഹമുണ്ടായിരുന്നു എന്ന് വാദത്തിനു സമ്മതിച്ചാല്‍ തന്നെ എന്തുകൊണ്ട്, ഈ അവര്‍ണ്ണരില്‍ ഭൂരിഭാഗം പേരും ഇന്നും ഹിന്ദുമതത്തില്‍ നില്‍ക്കുന്നു? അംബെദ്ക്കര്‍ ഹിന്ദു മതമുപേക്ഷിച്ചിട്ടും ഭൂരിഭാഗം അവര്‍ണ്ണര്‍ക്കും അതുപേക്ഷിക്കാന്‍ ആകാത്തതെന്തുകൊണ്ട്?

താങ്കളൊക്കെ ഇത്രയേറെ ആഞ്ഞു പിടിച്ചിട്ടും ഇന്നും കേരളത്തിലെ ഭൂരിഭാഗം അവര്‍ണ്ണരും ഹിന്ദു മതം ഉപേക്ഷിക്കുന്നില്ല.ഹിന്ദു ഭൂരിപക്ഷം എന്ന മിഥ്യക്കൊപ്പം അവര്‍ നില്‍ക്കാനുള്ള കാരണം എന്താണെന്നു താങ്കള്‍ക്ക് പറയാമോ? എന്തുകോണ്ട് ഹിന്ദുക്കളുടെ ദൈവത്തെ ആരാധിക്കാന്‍ ഇന്നും അവര്‍ണ്ണര്‍ അവരുടെ അമ്പലങ്ങളിലേക്ക് ഇരച്ചു കയറുന്നു?

kaalidaasan said...

>>>>ഈ പോര്‍ബന്ദര്‍ ബനിയയെ സംബന്ധിച്ചിടത്തോളം ജാതിഹിന്ദുക്കളുടെ അഥവാ സവര്‍ണരുടെ താത്പര്യങ്ങളായിരുന്നു എല്ലാറ്റിലും പ്രധാനം. അതുകൊണ്ടാണ് ഗാന്ധി എന്ന ഗുജറാത്തി വൈശ്യന്‍ അവരുടെ രാഷ്ട്രത്തിന്‍റെ പിതാവായി വാഴ്ത്തപ്പെടുന്നത്.<<<

പ്രഭാകരന്‍,

അപ്പോള്‍ അവര്‍ണ്ണരുടെ രാഷ്ട്രത്തിന്റെ പിതാവാരാണ്? അവര്‍ണ്ണനായ അംബെദ്ക്കറോ അതോ ബുദ്ധമതക്കാരനായ അംബെദ്ക്കറോ?

kaalidaasan said...

>>>>അതിനായിരുന്നു മരണം വരെ നിരാഹാരം കിടന്ന് ദലിതരുടെ separate electorate എന്ന അംഗീകരിക്കപ്പെട്ട അവകാശത്തെ ഗാന്ധി അട്ടിമറിച്ചത്. .<<<

പ്രഭാകരന്‍,

പ്രഭാകരന്‍,

separate electorate എന്നത് ലോകത്തെ ഒരു ജനധിപത്യ സമൂഹത്തിലും അംഗീകരിക്കപ്പെട്ട സംഗതിയല്ല. ഇന്‍ഡ്യയില്‍ മുസ്ലിങ്ങള്‍ക്കും, ഹിന്ദുക്കള്‍ക്കും, ക്രിസ്ത്യാനികള്‍ക്കും  അംഗീകരിച്ച ബ്രിട്ടന്‍ അവരുടെ രാജ്യത്തോ അവര്‍ ഭരിച്ച മറ്റ് രാജ്യങ്ങളിലോ അങ്ങനെ ഒന്ന് അംഗീകരിച്ചിട്ടില്ല. ഇന്‍ഡ്യയില്‍ മാത്രമതമനുവദിച്ചത് ഇന്‍ഡ്യയെ ഭിന്നിപ്പിക്കുക എന്ന ഒറ്റ ലക്ഷ്യം വച്ചായിരുന്നു. ഗാന്ധി അതിനു കൂട്ടുനിന്നില്ല.

ദളിതരുടെ സ്ഥിതി മെച്ചപ്പെടാന്‍ separate electorate വേണമെന്നില്ല. അതില്ലാതെ തന്നെ കേരളത്തിലും ഉത്തര്‍ പ്രദേശിലും ദളിതരുടെ സ്ഥിതിമെച്ചപ്പെട്ടു.

kaalidaasan said...

>>>>സവര്‍ണര്‍ക്കു തുല്യമായ രാഷ്ട്രീയാധികാരങ്ങളില്‍ നിന്നു മാറ്റിനിര്‍ത്തപ്പെടേണ്ടവരാണ് അവര്‍ണര്‍ എന്നേ ഗാന്ധി കരുതിയിട്ടുള്ളൂ..<<<

പ്രഭാകരന്‍,

തുല്യമായ രഷ്ട്രീയാധികാരങ്ങളെന്നു താങ്കളുദ്ദേശിക്കുനത് എന്താണ്?


ജനസംഖ്യാനുപാതികമായി കുറച്ച് ജനപ്രതിനിധികളുണ്ടായാല്‍  രാഷ്ട്രീയാധികാരം കൈ വരില്ല. ദളിതര്‍ ജനസംഘ്യയില്‍  ഭൂരിപക്ഷമുണ്ടെങ്കിലേ കൊണ്ട് separate electorate രാഷ്ട്രീയാധികാരം കൈ വരൂ.

തുല്യമായ രാഷ്ട്രീയാധികാരങ്ങള്‍ ലഭ്യമാകണമെങ്കില്‍ ദളിതര്‍ക്ക് സവര്‍ണ്ണരോടൊപ്പം സ്വീകാര്യതായാണു വേണ്ടത്. ഉത്തര പ്രദേശിലതുണ്ടായപ്പോള്‍ രാഷ്ട്രീയാധികാരം കൈവന്നു. ബ്രാഹ്മണരും മറ്റ് സവര്‍ണ്ണരും ദളിതരെ തുല്യരായി കണക്കാക്കിയപ്പോള്‍ അവിടെ അവര്‍  അധികാരസ്ഥാനങ്ങളില്‍  വന്നു. അതിനു സഹായിച്ചത് separate electorates അല്ല. അയിത്ത ചിന്ത സവര്‍ണ്ണരുടെ മനസില്‍ നിന്നു പോയതാണ്.

kaalidaasan said...

>>>>സ്ഥിരമായി അവിടെയായിരുന്നു എന്നു ഞാനും പറയുന്നില്ല. മറിച്ച് അവിടെ താമസിച്ച 144 ദിവസത്തിനിടെയും "ഇന്‍ഡ്യയിയുടെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിക്കുകയായിരു"ന്നപ്പോളും എത്ര ദിവസമാണ് അദ്ദേഹം അയിത്തജാതിക്കാരുടെ കൂടെ താമസിച്ചിരുന്നതെന്നു താങ്കള്‍ വ്യക്തമാക്കുമോ? <<<

പ്രഭാകരന്‍,

അംബെദക്കറേപ്പോലെ ഗാന്ധി അവര്‍ണ്ണരുടെ മാത്രം നേതാവായിരുന്നില്ല. എല്ലാ ഇന്‍ഡ്യക്കാരുടെയും നേതവയിരുന്നു. അവര്‍ണ്ണരുടെ കൂടെ നില്‍ക്കേണ്ട സമയത്തൊക്കെ അവരുടെ കൂടെ ഉണ്ടായിരുന്നു. അദ്ദേഹം അവര്‍ണ്ണരുടെ കുടികളില്‍ അന്തിയുറങ്ങിയ ദിവസങ്ങളുടെ കണക്ക് എന്റെ കൈവശമില്ല.

kaalidaasan said...

>>>>ഗാന്ധിയുടെ ലാളിത്യം നിലനിര്‍ത്താനായി കോണ്‍ഗ്രസിന് കനത്ത ചെലവു വഹിക്കേണ്ടിവന്നതിനെ സരോജിനി നായിഡു പോലും പരിഹസിച്ചിട്ടുണ്ട്.<<<

പ്രഭാകരന്‍,

പല ദളിതരും ഗന്ധിയെ വിമര്‍ശിക്കാന്‍ ഇതുപോലെ എഴുതിയത് വായിച്ചിട്ടുണ്ട്. എവിടെ വച്ച് എന്നാണ്, സരോജിനി നായിഡു അങ്ങനെ പറഞ്ഞത്.

kaalidaasan said...

>>>>ഇത് തികഞ്ഞ ജാതിക്കുശുമ്പു നിറഞ്ഞ ആരോപണം മാത്രമാണ്.ഇന്‍ഡ്യയിലെ ഏറ്റവും വലിയ സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിയാണു മായാവതി. ബ്രാഹ്മണികളായ ജയലളിതയെപ്പോലെയോ മമതാ ബാനര്‍ജിയെപ്പോലെയോ മുഖ്യമന്ത്രിയുടെ വസതിയില്‍ താമസിക്കാനും അതിന്‍റെ സൌകര്യങ്ങളനുഭവിക്കാനും അവര്‍ക്കും അവസരമുണ്ട്. <<<

പ്രഭാകരന്‍,

മായാവതി ഒരിന്‍ഡ്യന്‍ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ്. എന്നു വച്ചാല്‍ ഭരണാധികാരി. അതിനടുത്ത പ്രൌഡിയില്‍ തന്നെ വേണം അവര്‍ ജീവിക്കാന്‍. മുഖ്യമന്ത്രിയുടെ വസതിയില്‍ താമസിക്കാനും അതിന്‍റെ സൌകര്യങ്ങളനുഭവിക്കാനും അവര്‍ക്കും അവസരമുണ്ട്. അതിനോട് പൂര്‍ണ്ണമയും യോജിക്കുന്നു.നാളെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും മാറിയലും അവര്‍ ഒരു സാധാരണ ദളിതസ്ത്രീയായി ജീവിക്കരുതെന്നാണെന്റെ അഭിപ്രായവും. അപ്പോഴുള്ള അവരുടെ ജീവിതവും കുറച്ച്, എക്ഷ്പെന്‍സീവ് ആണെന്നു കൂടെ കൂട്ടിചേര്‍ക്കുന്നു. ഗാന്ധി ബിര്‍ളയുടെ കൊട്ടരത്തില്‍ താമസിച്ചതുമിതുപോലെയൊക്കെ തന്നെയാണു പ്രഭാകര്രന്‍.


ഇതിലൊരു ജാതിക്കുശുമ്പുമില്ല പ്രഭാകരന്‍. ദളിതര്‍ ഇപ്പോഴും പട്ടിണി കിടക്കുനു, അയിത്തം നേരിടുന്നു, അടിച്ചമര്‍ത്തലിനെ നേരിടുന്നു എന്നൊക്കെ വിലപിക്കുന്നത് താങ്കളാണ്. താങ്കളുടെ നേതാവ് 203 കോടി രൂപാമുടകി, അവരുടെയും ആനയുടെയും പ്രതിമകള്‍ സ്ഥാപിക്കുന്നതില്‍ ഒരു കല്ലു കടിയുണ്ട്. അത്കൊണ്ട് ആര്‍ക്കും ഒരു ഗുണവും ലഭിക്കില്ല. താങ്കള്‍കത് മനസിലക്കാന്‍ ആകുന്നില്ല. അവര്‍ണ്ണര്‍ക്ക് രാഷ്ട്രീയാധികാരം ​ലഭിക്കുന്നത് ഇതിനൊക്കെ വേണ്ടിക്കൂടിയാണെന്ന് വിലപിക്കുന്ന താങ്കള്‍ക്കൊരു നമോവാകം പറയാതെ വയ്യ.

kaalidaasan said...

>>>>മായാവതിയുടെ പ്രതിമകള്‍ സ്ഥാപിക്കുന്നത് അവരുടെ അനുയായികളുടെ ആഗ്രഹാഭിലാഷങ്ങള്‍ മാനിച്ചതുകൊണ്ടാണ്. അവരും അവര്‍ണ ജനകോടികളുടെ അനിഷേധ്യ നേതാവാണ്.ഗാന്ധി ഉള്‍പ്പെടെയുള്ള പല നേതാക്കളുടെയും പ്രതിമകള്‍ അവര്‍ ജീവിച്ചിരിക്കുന്ന കാലത്തുതന്നെ നിര്‍മിക്കപ്പെട്ടിട്ടുണ്ടെന്നും അറിയുക.<<<

പ്രഭാകരന്‍,

അനുയായികളുടെ അഗ്രഹഭിലാക്ഷങ്ങള്‍ മാനിച്ചു കൊണ്ട് സ്വന്തം പ്രതിമ സ്ഥാപിക്കുന്നു. നല്ല നയം നല്ല പുരോഗമനം. പ്രതിമയില്‍ എങ്കിലും തുല്യതയായി.
ഗാന്ധിയുടെ പ്രതിമ ഗാന്ധി നിര്‍മ്മിച്ച് എവിടെയെങ്കിലും സ്ഥാപിച്ചതായി ഞാന്‍ ഇതു വരെ കേട്ടിട്ടില്ല.
മായവതി മരിച്ചു കഴിഞ്ഞ് അവരോടുള്ള ആദര സൂചകമായി അനുയായികള്‍ പ്രതിമ സ്ഥാപിക്കുന്നതുപോലെ അല്ല ജീവിച്ചിരിക്കുമ്പോള്‍ സ്വന്തം പ്രതിമ സ്ഥാപിക്കുന്നത്. അത് ചെയ്തിട്ടുള്ള അനേകം പേര്‍ ചരിത്രത്തിലുണ്ട്. അവരുടെ പേരുകളൊന്നും ഞാന്‍ തല്‍കാലം പറയുന്നില്ല. ഒരു ജനാധിപത്യ സമൂഹത്തില്‍ ആരും സ്വന്തം പ്രതിമ പൊതു ഖജനാവിലെ പണം മുടക്കി സ്ഥാപിക്കാറില്ല. എന്നു മാത്രം പറയട്ടെ. ആ ഒറ്റ പ്രവര്‍ത്തി മായാവതി ദളിതരുടെ ഉന്നമനത്തിനു വേണ്ടി ചെയ്ത കാര്യങ്ങളുടെ ശോഭ കെടുത്തുന്നു. അവരെ എന്നേക്കും വിമര്‍ശിക്കാന്‍ ഒരായുധം എതിരാളികള്‍ക്ക് നല്‍കുകയും ചെയ്യുന്നു.

മറ്റ് പലരുടെയും പ്രതിമകളുണ്ട് എന്ന ന്യായീകരണം വിചിത്രമാണു പ്രഭാകരന്‍. മറ്റുള്ളവരേപ്പോലെ ആകാനാണോ രാഷ്ട്രീയാധികാരം  ലഭിക്കേണ്ടത്? "സവര്‍ണ്ണരേപ്പോലെ പ്രതിമകള്‍ സ്ഥാപിച്ചാല്‍ തുല്യതയായി. സവര്‍ണ്ണരുടെ ദൈവങ്ങളെ ആരാധിച്ചാല്‍ തുല്യതയായി", എന്നൊക്കെ കരുതാന്‍ താങ്കള്‍ക്കുള്ള അവകാശത്തെ ഞാന്‍ ചോദ്യം ചെയ്യുന്നില്ല. ആവര്‍ണ്ണരെ ഉദ്ധരിക്കുന്ന രീതി കണ്ട് ചിരിയടക്കാന്‍ ആകുന്നില്ല എന്നു മാത്രം പറയട്ടേ.

kaalidaasan said...

>>>>പട്ടികജാതിക്കാര്‍ ഹിന്ദുക്കളില്‍ നിന്നു വേറിട്ട പ്രത്യേക ജനവിഭാഗമാണെന്നും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെങ്കില്‍ അവര്‍ക്കും പ്രത്യേക നിയോജകമണ്ഡലങ്ങള്‍ അനുവദിക്കണമെന്നുമുള്ള അംബേദ്കറുടെ വാദം അംഗീകരിക്കപ്പെട്ടതിന്‍റെ ഫലമായാണ് ബ്രിട്ടീഷുകാര്‍ ദലിതര്‍ക്കും Separate Electorates പ്രഖ്യാപിച്ചത്.<<<

പ്രഭാകരന്‍,

പട്ടികജാതിക്കാര്‍ ഹിന്ദുക്കളില്‍ നിന്നു വേറിട്ട പ്രത്യേക ജനവിഭാഗമല്ല എന്നതിന്റെ തെളിവ് കണ്‍മുന്നില്‍ മിഴിച്ചു നിന്നിട്ടും താങ്കളെന്താണു സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്?

പട്ടികജാതിക്കാര്‍ ഭൂരിഭാഗവും ഇപ്പോഴും ഹിന്ദുകളായി നില്‍ക്കുന്നത് താങ്കള്‍ കാണുന്നില്ലേ? ഇല്ലെങ്കില്‍ താങ്കളുടെ കാഴ്ച്ചക്കെന്തോ സാരമായ തകരാറുണ്ട്.
അംബെദ്ക്കര്‍ പറഞ്ഞതുകൊണ്ടായില്ലല്ലോ. ഈ പട്ടികജതികാര്‍ക്കും കൂടെ അത് തോന്നേണ്ടേ?

അടുത്ത കാലത്താണ്, തമിഴ് നാട്ടിലെ ഉത്താപുരത്ത് പട്ടിക ജതിക്കാര്‍ സവര്‍ണ്ണരുടെ അമ്പലത്തില്‍ കയറാനുള്ള നീണ്ട സമരം വിജയിപ്പിച്ചത്. താങ്കളീ പറയുന്ന മഹാസത്യം എന്തുകൊണ്ട് ഭൂരിഭാഗം പട്ടികജതിക്കാര്‍ക്കും മനസിലാകാതേ പോകുന്നു? ഉന്നത വിദ്യാഭ്യാസം നേടി, സമൂഹത്തിന്റെ ഉയര്‍ന്നതലങ്ങളില്‍ വിരാജിക്കുന്ന പല അവര്‍ണ്ണരും തങ്ങള്‍ ഹിന്ദുകളാണെന്നു പറയാനുള്ള കാരണമെന്താണു പ്രഭാകരന്‍?

ഇന്നും ഭൂരിഭാഗം ​പട്ടികജാതിക്കാരും ഹിന്ദുമതത്തില്‍ ,അടിയുറച്ചു നില്‍ക്കുന്നു എന്ന സത്യം തെളിയിക്കുന്നത് ഗാന്ധി അന്നു പറഞ്ഞത് ശരിയായിരുന്നു എന്നതിന്റെ തെളിവല്ലേ?

kaalidaasan said...

>>>>ഇതേക്കുറിച്ചുള്ള നിവേദനവുമായി മേല്‍പ്പറഞ്ഞ ചട്ടുകങ്ങളായ പാര്‍ലിമെന്‍റിലെ 112 എം പിമാര്‍ പ്രസിഡന്റ് അയ്യരെ കാണാന്‍ പോയി. എന്നാല്‍ അവരെ കാണാന്‍ പോലും ആ ബ്രാഹ്മണന്‍ വിസമ്മതിക്കുകയാണുണ്ടായത്. ഒരു മുറുമുറുപ്പുമില്ലാതെ പ്രസ്തുത ചട്ടുകങ്ങള്‍ക്കു തിരിച്ചുപോരേണ്ടിവന്നു. <<<<

പ്രഭാകരന്‍,

ഈ 112 ചട്ടുകങ്ങളും പ്രഭാകരനേപ്പോലുള്ള വാളുകളായിരുന്നെങ്കില്‍ എന്ത് മാറ്റമാണുണ്ടാകുമായിരുന്നത്? അയ്യര്‍മാരുടെ മനോഭാവം മാറിയില്ലെങ്കല്‍ ഒന്നും നടക്കില്ല.

kaalidaasan said...

>>>>ഗാന്ധി നേതൃത്വം കൊടുത്ത ജാതിഹിന്ദുക്കളും അംബേദ്കര്‍ നേതൃത്വം കൊടുത്ത പട്ടികജാതിക്കാരും(അതായത് രണ്ടു രാഷ്ട്രങ്ങള്‍ ) പൂനാപാക്റ്റിലൊപ്പിട്ടതോടെ കമ്യൂണല്‍ അവാര്‍ഡിനുള്ള ദലിതരുടെ അവകാശവാദം ഉപേക്ഷിക്കപ്പെട്ടതാണ്. പിന്നെങ്ങനെയാണ് അംബേദ്കര്‍ക്കത് Constituent assembly യില്‍ അവതരിപ്പിക്കാനാവുക? അതേ ജാതിഹിന്ദുക്കള്‍ തന്നെയല്ലേ Constituent assembly യിലും ഉണ്ടായിരുന്നത്?<<<<


പ്രഭാകരന്‍,

ഏതായാലും ഗാന്ധിയെ തെരഞ്ഞു പിടിച്ച് കുറ്റപ്പെടുത്തിയിരുന്ന അവസ്ഥയില്‍ നിന്നും ജാതി ഹിന്ദുക്കളെ കുറ്റപ്പെടുത്തുന്ന അവസ്ഥയിലേക്ക് എത്തി. അത് നല്ലതാണ്.

അപ്പോള്‍ ഒരു പട്ടിക ജാതി രാഷ്ട്രം  വേണമെന്നായിരുന്നോ അംബെദ്ക്കറുടെ ആഗ്രഹം?

Separate electorates ആണു ദളിതര്‍ക്ക് ഗുണകരമെങ്കില്‍ constituent assembly യില്‍ അവതരിപ്പിക്കണമായിരുന്നു. ഗാന്ധി ആയിരുന്നു പ്രശ്നമെങ്കില്‍ ഗാന്ധി മരിച്ചു കഴിഞ്ഞ് ഇതവതരിപ്പിക്കണമായിരുന്നു. ഗാന്ധി മരിച്ചത് 1948ലായിരുന്നു. അതിനു ശേഷം മൂന്നു കൊല്ലം അംബെദ്ക്കര്‍ കേന്ദ്ര മന്ത്രിസഭയില്‍ ഉണ്ടായിരുന്നു. ഭരണഘടന നിലവില്‍ വന്നത് 1951 ലും. അതിനു ശേഷം 5 വര്‍ഷം കഴിഞ്ഞാണ്, അംബെദ്ക്കര്‍ മരിച്ചത്. താങ്കളൊക്കെ അത് ഇപ്പോളും പല വേദികളിലും അവതരിപ്പിക്കുന്നില്ലേ? അതുപോലെ ദളിതരെ സംഘടിപ്പിച്ച് അവതരിപ്പിക്കണമായിരുന്നു.

1932 ലായിരുന്നു പൂന പാക്റ്റ് ഒപ്പിട്ടത്. അതിനു ശേഷം 15 വര്‍ഷം കഴിഞ്ഞാണ്, ഇന്‍ഡ്യ സ്വതന്ത്രയായത്. ഇന്‍ഡ്യയിലുടനീളം സഞ്ചരിച്ച് അവര്‍ണ്ണരോട് ഇതേക്കുറിച്ച് പറഞ്ഞ് അവരെ ബോധവത്കരിച്ച് ഇതിനു വേണ്ടി പ്രക്ഷോഭം സംഘടിപ്പിക്കാന്‍ എന്തുകൊണ്ട്  അദ്ദേഹം ശ്രമിച്ചില്ല?

Constituent assembly യില്‍ അവതരിപ്പിച്ചാലും അന്നത് സ്വീകരിക്കപ്പെടുമായിരുന്നില്ല. അത് താങ്കളൊക്കെ കരുതുമ്പോലെ അവര്‍ണ്ണ വിരോധം കൊണ്ടല്ല. ബ്രിട്ടീഷുകാര്‍ മുസ്ലിങ്ങള്‍ക്കും സിഖുകര്‍ക്കും, ക്രിസ്ത്യാനികള്‍ക്കും, ബുദ്ധമതക്കര്‍ക്കുമൊക്കെ separate electorates നല്‍കിയിരുന്നു. പാകിസ്താനിലേക്ക് പോയ മുസ്ലിങ്ങളേക്കാള്‍ കൂടുതല്‍ മുസ്ലിങ്ങള്‍ ഇന്‍ഡ്യയിലുണ്ടായിരുന്നു. പക്ഷെ അവര്‍ക്ക് separate electorate അനുവദിച്ചില്ല. അതുകൊണ്ട് അവര്‍ണ്ണര്‍ക്കും സ്വതന്ത്ര ഇന്‍ഡ്യയില്‍ അനുവദിക്കില്ലയിരുന്നു. അതിന്റെ കാരണം താങ്കള്‍ പ്രചരിപ്പിക്കുന്ന അവര്‍ണ്ണ വിരോധമൊന്നുമല്ല.


Separate electorates ഉണ്ടായാലും Constituent assembly യില്‍ ഉണ്ടായിരുന്നതുപോലെ ജാതി ഹിന്ദുക്കളായിരുന്നു എല്ലാ നിയമനിര്‍മ്മാണ സഭകളിലും ഭൂരിപക്ഷം ഉണ്ടാകുമായിരുന്നത്? കുറെ വാളുകളുണ്ടായാലും ഭൂരിപക്ഷമില്ലെങ്കില്‍  ഒന്നും നടക്കില്ല പ്രഭാകരന്‍.

kaalidaasan said...

>>>>ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ വെബ് സൈറ്റില്‍ ചരിത്രത്തെക്കുറിച്ച് വ്യക്തമായ ധാരണയില്ലാത്ത ഏതെങ്കിലും പ്രവര്‍ത്തകന്‍ എഴുതിതാവാം അത്. ചരിത്രം മറിച്ചാണ്. ദലിതരുടെ പരിരക്ഷയ്ക്ക് പ്രത്യേക നിയോജക മണ്ഡലം അനിവാര്യമാണെന്ന അംബേദ്കറുടെ വാദം ബ്രിട്ടീഷ് സര്‍ക്കാര്‍ അനുകൂലിക്കയായിരുന്നു.<<<<

പ്രഭാകരന്‍,

അതെ അതെ. ചരിത്രത്തേക്കുറിച്ച് ധാരണയുള്ളത് താങ്കളേപ്പോലെ കുറച്ചു പേര്‍ക്കു മാത്രമാണല്ലോ.

കുറഞ്ഞപക്ഷം എല്ലാ ആവര്‍ണ്ണര്‍ക്കും താങ്കളുടെ ചിന്താഗതി അല്ല എന്നെങ്കിലും മനസിലാക്കുക.
ഭൂരിപക്ഷം  അവര്‍ണ്ണരും  ഇപ്പോളും അവര്‍ ഹിന്ദുക്കളാണെന്നു തന്നെ അടിയുറച്ച് വിശ്വസിക്കുന്നു.

kaalidaasan said...

>>>>അയിത്തജാതിക്കാരുടെ ഒപ്പം ഭക്ഷണം കഴിച്ചതും അവരുടെ കൂടെ ഉറങ്ങിയതുമാണ് അദ്ദേഹം ജാതിക്കെതിരായി എന്നതിനു തെളിവായി താങ്കള്‍ കരുതുന്നുവെങ്കില്‍ 'ഹാ കഷ്ടം' എന്നല്ലാതെ മറ്റെന്തു പറയാന്‍ ? അയിത്തം എന്നത് അധികാരത്തില്‍ നിന്നു മാറ്റിനിര്‍ത്തലാണെന്ന അടിസ്ഥാന രാഷ്ട്രീയ ബോധം താങ്കള്‍ക്കില്ലാത്തതാണ് ഇത്തരം ബാലിശമായ വിലയിരുത്തലിലേക്കു നയിക്കുന്നത്.<<<<


പ്രഭാകരന്‍,

ഗാന്ധി ജാതിക്കെതിരായിരുന്നു എന്ന് ഞാന്‍ ഒരിടത്തും പറഞ്ഞിട്ടില്ല പ്രഭാകരന്‍. അദ്ദേഹം ജാതി ഇല്ലാതാക്കാന്‍ ശ്രമിച്ചിട്ടില്ല. ജാതി ഇല്ലാതാക്കിയതുകൊണ്ട് ആര്‍ക്കം ​പ്രത്യേകിച്ചൊരു ഗുണവും ഇല്ല. ജാതി ഇല്ലാതാക്കിയിരുന്നെങ്കില്‍ അടിച്ചമര്‍ത്തപ്പെട്ടവര്‍ അങ്ങനെ തന്നെ കിടക്കുമായിരുന്നു. ജാതി ഉള്ളതുകൊണ്ട്, ജാതി അടിസ്ഥാനത്തില്‍ സംവരണം പോലുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും.


ജാതിയുടെ അടിസ്ഥാനത്തിലുള്ള വിവേചനത്തിനുമടിച്ചമര്‍ത്തലിനെതിരായിരുന്നു അദ്ദേഹം. അയിത്തജാതിക്കാര്‍ എന്നു പറഞ്ഞ് അവരെ അകറ്റി നിറുത്തുന്നതിനെതിരായിരുന്നു. അതിനു വേണ്ടയാണദ്ദേഹം പ്രവര്‍ത്തിച്ചതും.

ജാതി ഉണ്ടായാലും ഇല്ലെങ്കിലും പ്രത്യേകിച്ച് യാതൊരു മാറ്റവുമുണ്ടാകില്ല. ഉയര്‍ന്നജാതിക്കാരുടെജാതി ഇല്ലാതായാല്‍  താഴ്ന്ന ജാതിക്കാര്‍ക്ക് അതുകൊണ്ട് ഒരു നേട്ടവും ഉണ്ടാകില്ല.

അയിത്തം എന്നത് അധികാരത്തില്‍ നിന്നു മാറ്റിനിര്‍ത്തല്‍ മാത്രമാണെന്നത് താങ്കളുടെ അഭിപ്രായം. പക്ഷെ എന്റേതതല്ല. അധികാര നിഷേധം എന്നത് പല തരത്തിലുള്ള നീതി നിഷേധങ്ങളില്‍ ഒന്നു മാത്രം.

kaalidaasan said...

>>>>ജാതിവ്യവസ്ഥയിലധിഷ്ഠിതമായ ഈ സമൂഹത്തില്‍ സാമൂഹിക ജനാധിപത്യം രൂപപ്പെടുന്നകാലത്തുമാത്രമേ ശരിയായ അര്‍ത്ഥത്തില്‍ രാഷ്ട്രീയ ജനാധിപത്യം പുലരുകയുള്ളൂഅങ്ങനെ വരുമ്പോളേ ഇന്ത്യന്‍ ജനസംഖ്യയില്‍ 85 ശതമാനം വരുന്ന അവര്‍ണ ജനതയുടെ ധാര മുഖ്യമാകൂ.മനസ്സിനെ നിയന്ത്രിക്കുന്ന എല്ലാ ഉപാധികളും -ദൃശ്യ-ശ്രവണ-അച്ചടി മാധ്യമങ്ങള്‍ - കരിക്കുലം,സിനിമ തുടങ്ങിയവയെല്ലാം സവര്‍ണ നിയന്ത്രിതമാണ് ഇന്ത്യയിലും കേരളത്തിലും. അതുകൊണ്ട് ഇപ്പോഴും ഇവിടത്തെ മുഖ്യധാര സവര്‍ണം തന്നെയാണ്.<<<<

പ്രഭാകരന്‍,

അപ്പോള്‍ യഥാര്‍ത്ഥത്തില്‍ ഇന്‍ഡ്യയിലെ അവര്‍ണ്ണര്‍ എത്ര ശതമാനമുണ്ട്? മുകളില്‍ താങ്കളെഴുതി, ഈ രാജ്യത്തെ 30 ശതമാനം വരുന്ന ജനതയുടെ പ്രതിനിധികളെയാണ് ഇങ്ങനെ അപമാനിച്ചത്.

അപ്പോള്‍ സമൂഹിക ജനാധിപത്യം പുലരുമ്പോളേ രാഷ്ട്രീയ ജനാധിപത്യം ഉണ്ടാകൂ എന്നത് താങ്കള്‍ക്കറിയാം. വളരെ നല്ലത്. ഇനി അതെങ്ങനെ പുലരാനാകും എന്നു കൂടി മനസിലാക്കിയാല്‍ ഗാന്ധി വിരോധമൊക്കെ അലിഞ്ഞില്ലാതാകും. സമൂഹിക ജനാധിപത്യം പുലാരണമെങ്കല്‍ ആദ്യം സമൂഹത്തില്‍ നിന്നും അയിത്തചിന്ത ഇല്ലാതാകണം. ഗാന്ധി പ്രവര്‍ത്തിച്ചത് അതിനു വേണ്ടിയാണ്. അയിത്തം ഇല്ലാതായാല്‍ എല്ലാ ജാതികളും ഒരുപോലെ ആണെന്ന സമഭാവന സമൂഹത്തിലുണ്ടാകും. സഹകരണമുണ്ടാകും.രാഷ്ട്രീയ ജനാധിപത്യം  പുലരും.

മനസ്സിനെ നിയന്ത്രിക്കുന്ന എല്ലാ ഉപാധികളും -ദൃശ്യ-ശ്രവണ-അച്ചടി മാധ്യമങ്ങള്‍ - കരിക്കുലം,സിനിമ തുടങ്ങിയവയെല്ലാം സവര്‍ണ നിയന്ത്രിതമാണ് ഇന്ത്യയിലും കേരളത്തിലും. എന്ന അഭിപ്രായത്തോട് പൂര്‍ണ്ണമായും യോജിക്കുന്നു. അതെന്തുങ്കൊണ്ട് എന്ന് താങ്കള്‍ ആലോചിച്ചിട്ടുണ്ടോ?


അംബെദ്ക്കര്‍ കമ്യൂണല്‍ അവാര്‍ഡിനു വേണ്ടി വാദിച്ച സമയത്ത് കമ്യൂണല്‍ അവാര്‍ഡിന്റെ ഗുണം അനുഭവിച്ചിരുന്ന സമുദയമായിരുന്നു മുസ്ലിങ്ങള്‍. സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ അവരുടെ കമ്യൂണല്‍ ആവര്‍ഡും നിറുത്തലാക്കി. സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടനുസരിച്ച് ഇന്‍ഡ്യയിലെ പലയിടത്തും അവര്‍ണ്ണരുടേതിനേക്കാള്‍ കഷ്ടമാണ്, മുസ്ലിങ്ങളുടെ സ്ഥിതി എന്നും പറയുന്നു. കേരളത്തിലെ മുസ്ലിങ്ങള്‍ക്ക് നിരവധി പത്രങ്ങളുണ്ട്. ടെലിവിഷന്‍ ചാനലുകളുണ്ട്. എന്തുകൊണ്ട് അവര്‍ണ്ണര്‍ ഈ രംഗത്ത് പിന്നിലായിപ്പോയി. മുസ്ലിങ്ങള്‍ക്ക് സര്‍ക്കാരൊന്നും  ഈ വക ചാനലുകള്‍ തുടങ്ങാന്‍ ഒരു സഹായവും ചെയ്തില്ല.

kaalidaasan said...

>>>>ഒറ്റദിവസംകൊണ്ടു പിടിച്ചു മാറ്റുന്ന പ്രശ്നം ജനാധിപത്യ സംവിധാനത്തില്‍ ഉദിക്കുന്നില്ല. ഭൂരിപക്ഷം വരുന്ന അവര്‍ണരിലേക്ക് അധികാരം ജനാധിപത്യമാര്‍ഗത്തിലൂടെ ലഭ്യമാക്കുന്ന പ്രക്രിയയാണ് ഇവിടെ ഉണ്ടാകേണ്ടത്. അത് അത്ര എളുപ്പമല്ലെന്നത് സമ്മതിക്കാം. എന്നാല്‍ തികച്ചും അസാധ്യം എന്നു കരുതേണ്ട. <<<<

പ്രഭാകരന്‍,

ഭൂരിപക്ഷം വരുന്ന അവര്‍ണ്ണരിലേക്ക് അധികാരം എന്നത് യുക്തി സഹമാണോ? പണ്ട് സവര്‍ണ്ണര്‍ അധികാരം കയ്യടക്കി വച്ചിരുന്നതുകൊണ്ട്, ഇനി അവര്‍ണ്ണര്‍ക്ക് അധികാരം എന്നൊക്കെ പറയുന്നതില്‍ കഴമ്പില്ല. ജനാധിപത്യ സമൂഹത്തില്‍ എല്ലാ ജനങ്ങളിലേക്കുമാണ്, അധികാരം വരേണ്ടത്. രാജാധിപത്യമുണ്ടായിരുന്നപ്പോള്‍ സവര്‍ണ്ണര്‍ അധികാരം കയ്യടക്കി എന്നു പറയുന്നതിനു ബദലായി ഇനി അവര്‍ണ്ണര്‍ അധികാരം കയ്യടക്കണമെന്നതൊക്കെ ഒരു ജനാധിപത്യ സമൂഹത്തിനു യോജിച്ചതല്ല. വേണ്ടത് എല്ലാവരും ഒരുമിച്ച് അധികാരം പങ്കിടുകയാണ്.

ജനാധിപത്യത്തില്‍ ജനങ്ങള്‍ തെരഞ്ഞെടുക്കുകയാണു രീതി. ഭൂരിപക്ഷം ജനങ്ങളും അവര്‍ണ്ണരെ തെരഞ്ഞെടുത്താല്‍ അവര്‍ക്ക് അധികാരം ലഭിക്കും. പക്ഷെ താങ്കളേപ്പോലെ സവര്‍ണ്ണവിധ്വേഷം പതഞ്ഞു പൊങ്ങുന്നവര്‍ക്ക് സവര്‍ണ്ണര്‍ വോട്ടു നല്‍കി എന്നു വരില്ല.

കേരളത്തിലെ ഭൂരിപക്ഷ സമുദായം ഈഴവരാണ്. അവര്‍ ഒരിക്കല്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കിയിരുന്നു. അതിന്റെ ഗതി എന്തായി എന്ന് താങ്കള്‍ക്കറിയുമോ എന്ന് എനിക്കറിയില്ല.

kaalidaasan said...

>>>>ഭൂരിഭാഗം ആളുകളുടെയും വിശ്വാസം എങ്ങനെ രൂപപ്പെട്ടു എന്നതിനെക്കുറിച്ച് ധാരണയില്ലാത്തതിനാലാണ് ഇത്തരം അസംബന്ധങ്ങളെഴുതാന്‍ താങ്കളെ പ്രേരിപ്പിക്കുന്നത്. മാധ്യമങ്ങള്‍ വിചാരിച്ചാല്‍ ഏത് സാമൂഹ്യ വിരുദ്ധനെയും മഹാത്മാവാക്കാനും തിരിച്ചും സാധിക്കും. അതാണ് ഇന്ത്യയില്‍ (ലോകത്തും) നടക്കുന്നതും നടന്നതും.ദലിതരും ഈ മാധ്യമപ്രചാരണത്തിന്റെ ഇരകളാവുന്നത് സ്വാഭാവികം. <<<<


പ്രഭാകരന്‍,

ദലിതരിലും തങ്ങള്‍  ഹിന്ദു മതത്തിന്റെ ഭാഗമാണെന്ന ചിന്തയുണ്ടായത്, മാധ്യമപ്രചാരണത്തിന്റെ ഇരകളായതുകൊണ്ടാണ്, എന്നതൊക്കെ വെറും നേരമ്പോക്കാണ്. മാദ്ധ്യമങ്ങള്‍ പ്രചരിപ്പിച്ചതുകൊണ്ടല്ല അവര്‍ണ്ണര്‍ ഇന്നും ഹിന്ദു മതത്തിന്റെ ഭാഗമായി നിലനില്‍ക്കുന്നത്. അവരുടെ സ്വന്തം ഇഷ്ടപ്രകാരമാണ്. ഭൂരിഭാഗം അവര്‍ണ്ണര്‍ക്കും ഇന്നും ഹിന്ദു മതത്തിന്റെ വിശ്വാസങ്ങളോടും ആചാരങ്ങളോടുമാണു താല്‍പ്പര്യം. വിശ്വാസം എങ്ങനെ രൂപപ്പെട്ടു വന്നാലും ഗാന്ധി ജനിക്കുന്നതിനും മുന്നേ അവര്‍ണ്ണന്റെ മോഹമായിരുന്നു ഹിന്ദു അമ്പലങ്ങളില്‍ പ്രവേശിക്കുക എന്നത്.

എത്ര സമൂഹ്യ വിരുദ്ധരെ മാദ്ധ്യമങ്ങള്‍ മഹാത്മാക്കളാക്കി എന്ന് താങ്കള്‍ പറയണം. ഞാന്‍ ഇതു വരെ അങ്ങനെയൊരു മഹാത്മാവിനേപ്പറ്റി കേട്ടിട്ടില്ല. ഗാന്ധി സമൂഹ്യ വിരുദ്ധമാണെനൊക്കെ അവര്‍ണ്ണര്‍ പറഞ്ഞു പരത്തിയാല്‍ അവരുടെ വില ഇടിയുകയേ ഉള്ളു. അത്കൊണ്ടൊന്നും സവര്‍ണ്ണര്‍ അവര്‍ണരെ സ്വീകരിക്കില്ല.

വൈക്കം സത്യഗ്രഹം ​ആരംഭിച്ചത് റ്റി കെ മാധവന്റെ ക്ഷേത്ര പ്രവേശന ആഗ്രഹത്തേത്തുടര്‍ന്നാണ്. ഒരു മാദ്ധ്യമവും പ്രചരിപ്പിച്ചിട്ടല്ല ഈഴവര്‍ അന്ന് ക്ഷേത്രത്തില്‍ പ്രവേശിക്കണമെന്നാഗ്രഹിച്ചത്. അവര്‍ ഹിദു മതത്തിന്റെ ഭഗമാണെന്ന ഉറച്ച വിശ്വാസം കാരണമാണ്. നാരായണഗുരുവും രാമസ്വാമി നായിക്കറുമൊക്കെ അവര്‍ണ്ണരുടെ ക്ഷേത്ര പ്രവേശനത്തിനു വേണ്ടി പ്രവര്‍ത്തിച്ചത് അംബെദ്ക്കറേപ്പോലെ വെറും തമാശ കാണിക്കാനായിരുന്നില്ല. ഇന്നും അവര്‍ണ്ണര്‍ അമ്പലങ്ങളിലേക്ക് പോകുന്നത് വെറുതെ പ്രതിഷേധം രേഖപ്പെടുത്താനല്ല. അവരും ഹിന്ദു മതത്തിന്റെ ഭാഗമാണെന്ന ഉറച്ച വിശ്വാസം കാരണമാണ്.
ഒരു മാദ്ധ്യമവും ഇല്ലാതിരുന്ന കാലത്താണ്, വൈക്കം സത്യഗ്രഹം നടന്നത്. അന്ന് അവര്‍ണ്ണര്‍ തങ്ങളും സവര്‍ണ്ണ മതമായിരുന്ന ഹിന്ദു മതത്തിന്റെ ഭാഗമാണെന്ന് ചിന്തിച്ചത് ഒരു മാദ്ധ്യമവും പറഞ്ഞു കൊടുത്തിട്ടല്ല. ഈ അവര്‍ണ്ണരുടെ അതേ ചിന്താഗതി ഗാന്ധിയും പങ്കു വച്ചു. അത് താങ്കള്‍ക്ക് മനസിലാകാതെ പോകുന്നത് അന്ധമായ ഗാന്ധി വിരോധം കാരണമാണെന്നേ ഞാന്‍ പറയൂ.

ഗാന്ധി അവര്‍ണ്ണരും ഹിന്ദു മതത്തിന്റെ ഭാഗമാണെന്നു ബ്രിട്ടീഷുകാരോട് പറഞ്ഞത് 1932 ലാണ്. അതിനു എത്രയോ മുമ്പ് 1918ല്‍  റ്റി കെ മാധവന്‍ തിരുവിതാംകൂര്‍ നിയമസഭയില്‍ ക്ഷേത്ര പ്രവേശനം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഒരു പ്രമേയം അവതരിപ്പിച്ചു.

അവര്‍ണ്ണര്‍ ആഗ്രഹിക്കുന്നതുകൊണ്ടണ്, അവര്‍ ഹിന്ദു മതത്തിന്റെ ഭാഗമായത്. അല്ലാതെ ഗാന്ധി പറഞ്ഞതുകൊണ്ടോ മാദ്ധ്യമങ്ങള്‍ തെറ്റിദ്ധരിപ്പിച്ചതുകൊണ്ടോ അല്ല.

kaalidaasan said...

>>>>അദ്ദേഹം ദലിതരെ ഉപേക്ഷിക്കുകയോ സ്വയം മറ്റെവിടെയെങ്കിലും അഭയം തേടുകയോ അല്ല ചെയ്തത്. തങ്ങള്‍ ഹിന്ദുക്കളാണെന്നു കരുതുന്ന ജനതയ്ക്ക് വിമോചനത്തിനുള്ള ഏക മാര്‍ഗം ഹിന്ദുക്കളില്‍ നിന്നു മതപരവും രാഷ്ട്രീയവും വാസസ്ഥലപരവുമായ മൂന്നു തരത്തിലുള്ള വേറിടല്‍ മാത്രമാണെന്ന് അദ്ദേഹം കണ്ടെത്തുകയും അതിലേക്ക് അവരെ നയിക്കാന്‍ തനിക്കു കഴിയാവുന്ന എല്ലാ ശ്രമങ്ങളും നടത്തുകയും ചെയ്തു. അതിന്റെ ഭാഗമായാണ് ഏറ്റവും പ്രാഥമികമായ മതപരമായ വേറിടലിന് മാതൃക കാണിച്ചുകൊണ്ട് ലക്ഷക്കണക്കിന് അനുയായികളുമൊത്ത് ബുദ്ധമതം സ്വീകരിച്ചത്. ഇത് ദലിതരെ ഉപേക്ഷിക്കലാവുന്നതെങ്ങനെ ? <<<<


പ്രഭാകരന്‍,

എന്നിട്ടെന്തുകൊണ്ട് മഹാഭൂരിപക്ഷം ദളിതരും ആ വഴിക്ക് പോയില്ല?

kaalidaasan said...

>>>>ഇതു സൂചിപ്പിക്കുന്നത് ഭൂരിഭാഗം അവര്‍ണരും ഇന്നും ഹിന്ദുത്വ ബോധത്തില്‍നിന്നും മോചിതരായിട്ടില്ലെന്നും അതിന്റെ ആവശ്യകത അവര്‍ക്ക് ബോധ്യമായിട്ടില്ലെന്നും മാത്രമാണ്.<<<<



പ്രഭാകരന്‍,

ഭൂരിഭാഗം അവര്‍ണരും ഇന്നും ഹിന്ദുത്വ ബോധത്തില്‍നിന്നും മോചിതരായിട്ടില്ല. ഈ ഹിന്ദ്നുത്വ ബോധം 1915 ല്‍ ഗാന്ധി സൌത്തഫ്രിക്കയില്‍ നിന്നും കപ്പലില്‍ കൊണ്ടു വന്ന് ഇന്‍ഡ്യയില്‍ തട്ടിയതോ ശൂന്യാകാശത്തുനിന്നൊരു ദിവസം ​ഇറങ്ങി വന്നതോ അല്ല. സഹസ്രാബ്ദങ്ങളായി അവരുടെ മനസില്‍ ഉണ്ടായിരുന്നതാണ്.

സ്വന്തം ശിവനെ പ്രതിഷ്ടിച്ച നാരായണഗുരുവും, ക്ഷേഹ്രത്തല്‍ ഇപ്രവേശിക്കാനുള്ള അവകാശത്തിനു വേണ്ടി ദളിതരെ സംഘടിപ്പിച്ച അംബെദക്കറിനും അതുണ്ടായിരുന്നു. ശ്രദ്ധിക്കുക, നാരായണ ഗുരു പ്രതിഷ്ടിച്ചത് സവര്‍ണ്ണരുടെ ദൈവമായ ശിവനെയാണ്, അവര്‍ണ്ണരുടെ ദൈവമായിരുന്ന മാടനെയോ മറ്റോ അല്ല. പെട്ടെന്നൊരു ദിവസം ​അതുപേക്ഷിച്ചു പോയ അംബെദ്ക്കറിനേക്കാളും നീതി ബോധം ഈ അവര്‍ണ്ണര്‍ക്കുണ്ട്. ഏത് മതത്തിന്റെ ഭാഗമായാലും അവരോടുള്ള സവര്‍ണ്ണമനോഭവം ഒന്നു തന്നെ എന്ന് തിരിച്ചറിയാനുള്ള വിവേകം അവര്‍ക്കുണ്ട്. അതുകൊണ്ട് ഇ വക ഗിമ്മിക്കുകളുടെ ആവശ്യകത അവര്‍ക്ക് ബോധ്യമായിട്ടില്ല.

ഹിന്ദു മതം ഉപേക്ഷിച്ചു പോയവരുടെ കഷ്ടപാടുകള്‍ അതോടെ മാറി എന്നാണു താങ്കളുടെ അഭിപ്രായമെങ്കില്‍ ഞാന്‍ ഒരു നമോവാകം ​പറയുന്നു. ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശ പറയുന്നതിന്.

kaalidaasan said...

>>>>ആ സമരത്തിനെതിരെ ജാതിഹിന്ദുക്കള്‍ക്കൊപ്പം നിലക്കൊള്ളുകയും ദലിതര്‍ സവര്‍ണര്‍ക്കെതിരെ ഇത്തരത്തിലുള്ള സമരങ്ങള്‍ നടത്താന്‍ പാടില്ലെന്നും അത് സവര്‍ണര്‍ സ്വയം പശ്ചാത്തപിച്ച് തിരുത്തുകയാണു വേണ്ടതെന്നുമുള്ള തന്റെ സ്ഥിരം തട്ടിപ്പ് പുറത്തെടുക്കുകയുമാണ് ഗാന്ധി ചെയ്തത്. ഈ ലോജിക് പക്ഷേ ബ്രിട്ടീഷുകാരുടെ കാര്യത്തില്‍ സ്വീകരിക്കാന്‍ ഗാന്ധി തയ്യാറാകാഞ്ഞത് എന്തുകൊണ്ടെന്ന് കാളിദാസന്‍ വ്യക്തമാക്കുമോ?<<<<

പ്രഭാകരന്‍,

അക്രമത്തിലേക്ക് തിരിയുന്ന ഏത് സമരത്തെയും ഗാന്ധി നിരുത്സാഹപ്പെടുത്തിയിരുന്നു. അതിന്റെ കാരണം അദ്ദേഹം ​അഹിംസയില്‍ വിശ്വസിച്ചിരുന്നു എന്നതും. ഇതേ ലോജിക് തന്നെയാണ്, ബ്രിട്ടീഷുകാരുടെ കാര്യത്തിലും  ഗാന്ധി സ്വീകരിച്ചത്. സുബാഷ് ചന്ദ്ര ബോസുമായി അഭിപ്രായ വ്യത്യാസമുണ്ടായതും ഇതിന്റെ പേരിലാണ്. അവസാനം ബോസ് ചെന്ന് നാസികളുടെ കൂടെ കൂടി. വൈക്കം സത്യഗ്രഹത്തിലും സംഭവിച്ചത് അതു തന്നെ. ഈഴവ യുവാക്കള്‍ അക്രമം നടത്താന്‍ പദ്ധതിയിട്ടപ്പോള്‍  അദ്ദേഹം നിരുത്സഹപ്പെടുത്തി.

അതൊക്കെ തട്ടിപ്പാണെന്ന് വിശ്വസിക്കാനുള്ള എല്ലാ അവകാശവും താങ്കള്‍ക്കുണ്ട്. പക്ഷെ ഞാനങ്ങനെ വിശ്വസിക്കുന്നില്ല.

kaalidaasan said...

>>>>കോണ്‍സ്റ്റിറ്റ്യുവന്റ് അസംബ്ലിയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ അംബേദ്കറെ പരാജയപ്പെടുത്തുകയാണ് ഗാന്ധി നേതൃത്വം നല്കിയ കോണ്‍ഗ്രസ് ചെയ്തത്. അവസാനം ബംഗാളില്‍ നിന്ന് മുസ്ലിം പിന്തുണയോടെയാണ് അദ്ദേഹം കോണ്‍സാംബ്ലിയിലെത്തിയത്. <<<<

തമാശ ഇങ്ങനെയും പറയാം.

സ്വന്തമായി ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് കോണ്‍ഗ്രസിനെതിരെ മത്സരിച്ചാല്‍ പിന്നെ കോണ്‍ഗ്രസ് അദ്ദേഹത്തെ വിജയിപ്പിക്കണമായിരുന്നോ.

പിണറായി വിജയന്‍ കേരളത്തില്‍ മത്സരിച്ചാല്‍ കോണ്‍ഗ്രസ് വിജയിപ്പിച്ചില്ല എന്നു പറയുന്നതിലെ തമാശയേ ഇതിലുമുള്ളു.

ബംഗാളില്‍ നിന്നും മുസ്ലിം പിന്തുണയോടെ അദ്ദേഹം മത്സരിച്ചു ജയിച്ചു. പക്ഷെ പാകിസ്താന്‍ ഉണ്ടായപ്പോള്‍ അദ്ദേഹത്തിന്റെ സീറ്റ് ഇല്ലാതായ വിവരം താങ്കള്‍ക്കറിയുമോ? പിന്നീട് ബോംബെയില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗം എം ആര്‍ ജയകര്‍ രാജിവച്ചപ്പോള്‍ ഉണ്ടായ ഒഴിവിലാണ്, കോണ്‍ഗ്രസ് ലെജിസ്ലേചര്‍ പാര്‍ട്ടി, കോണ്‍ഗ്രസ് ടിക്കറ്റില്‍ അദ്ദേഹത്തെ കോണ്‍സ്റ്റിറ്റുവെന്റ് അസംബ്ലിയിലേക്കയച്ചത് എന്നും കൂടി അറിയുക.

ഈ കോണ്‍സ്റ്റിറ്റുവെന്റ് അസംബ്ളി എന്ന ആശയത്തോടൂ തന്നെ അംബെദ്ക്കര്‍ എതിരായിരുന്നു എന്ന് താങ്കള്‍ കേട്ടിട്ടുണ്ടോ? 1946 ഏപ്രില്‍ 5 ന്, ക്യാബിനറ്റ് മിഷനുമായി നടത്തിയ അഭിമുഖത്തില്‍ ഈ ആശയത്തെ അംബെദ്ക്കര്‍ എതിര്‍ത്തിരുന്നു.

1952ല്‍ അദ്ദേഹം ലോക്സഭയിലേക്ക് ബോംബെയില്‍ നിന്നും മത്സരിച്ച് പരാജയപ്പെട്ടു. പക്ഷെ കോണ്‍ഗ്രസ് പാര്‍ട്ടി അദ്ദേഹത്തെ രാജ്യസഭയിലേക്കയച്ചു. വീണ്ടും 1954ല്‍ അദ്ദേഹം ​മത്സരിച്ച് പരാജയപ്പെട്ടു.

kaalidaasan said...

>>>>അവിടെ അംബേദ്കറോടു കിടപിടിക്കാവുന്ന "അതി പ്രഗത്ഭരയ പല സവര്‍ണ്ണ നിയമജ്ഞര്‍ " പോയിട്ട് ഒറ്റയാളിനെപ്പോലും സവര്‍ണര്‍ക്കു കണ്ടെത്താന്‍ കഴിയാത്ത ഗതികേടില്‍ നിന്നാണ് അവര്‍ക്ക് അവസാനം ചണ്ഡാലന്റെ കാലുപിടിക്കേണ്ടിവന്നതെന്നതാണു സത്യം. അതില്‍ ഗാന്ധി എന്തെങ്കിലും പങ്കു വഹിച്ചതായി എവിടെയും പരാമര്‍ശമില്ല. മറിച്ചു തെളിയിക്കാന്‍ താങ്കള്‍ക്കു കഴിയുമോ<<<<


പ്രഭാകരന്‍,

അവര്‍ ഒരു "ചണ്ഡാള"ന്റെയും കാലു പിടിച്ചില്ല. സവര്‍ണ്ണ പൊതു ബോധം സവര്‍ണപൊതു ബോധമെന്നൊക്കെ മുക്രയിട്ടു നടക്കുന്നതില്‍ എന്തെങ്കിലും സത്യമുണ്ടായിരുന്നെങ്കില്‍  കോണ്‍സ്റ്റിറ്റുവെന്റ് അസംബ്ളിയിലെ സവര്‍ണ്ണരൊന്നും "ചണ്ഡാളനെ" അടുപ്പിക്കില്ലായിരുന്നു. അതില്ലാതിരുന്നതുകൊണ്ട് "ചണ്ഡാളനെ" ഭരണ ഘടനയുടെ Drafting committee യുടെ തലവനുമാക്കി. ഗാന്ധി അംബെദ്കറെ "ചണ്ഡാള"നയി കരുതിയിട്ടേ ഉള്ളു എന്നതില്‍ തരിമ്പെങ്കിലും സത്യമുണ്ടെങ്കില്‍, ഒരിക്കലും അദ്ദേഹം ​കോണ്‍ഗ്രസിനെ അതിനനുവദിക്കില്ലായിരുന്നു.

അവിടെ അംബേദ്കറോടു കിടപിടിക്കാവുന്നവരല്ല, അംബെദ്ക്കറേക്കാള്‍  "അതി പ്രഗത്ഭരയ പല സവര്‍ണ്ണ നിയമജ്ഞ"രും ഉണ്ടായിരുന്നു. നിര്‍ഭാഗ്യവശാല്‍ താങ്കളവരേക്കുറിച്ചൊന്നും കേട്ടിട്ടില്ല.

Drafting committee യിലെ അംഗമായിരുന്ന അതി പ്രഗത്ഭ നിയമജ്ഞനേക്കുറിച്ചല്‍പ്പം, താങ്കളുടെ അറിവിലേക്കായി.

http://yabaluri.org/TRIVENI/CDWEB/dralladikrishnaswamiaiyarjul83.htm

Dr. ALLADI KRISHNASWAMI AIYAR

He took to law as fish to water, and naturally success came to him in no time. Apprenticed to Mr. P. R. Sundaram Aiyar, who was himself known to be prodigious in legal studies, Dr. Alladi with little effort on his part received the apprecia­tion and encouragement from some of the leaders. It was no exaggeration if he was sought also by some of the top seniors to assist them in unravelling knotty problems of law.

Even before the Indian Government conceived of the setting up of a Federal Court at Delhi, he had anticipated it by regular studies of the various Federal Constitu­tions of United States, Canada and Australia and equipped himself for any contingency that may arise for his services. He began to love the subject and was constantly purchasing books dealing with Constitutions of States not only of Europe and America but of the Soviet Republic. It was a pleasure for him to plunge into that familiar field of his later day studies with enormous zest.

Beyond all his legalistic essayings, there was a core within him which beckoned him to a “Philosophy of Law” which the normal lawyer of even much standing never addressed his mind to. If in the Constituent Assembly he was listened to with rapt attention by no less than Pandit Jawaharlal Nehru, Dr. Rajendra Prasad and Dr. Ambedkar, it was due to his unfailing alertness to observe a changing world where law became more and more an instrument of social change. Steeped in law and legalism of every kind, he knew also the limits of law beyond which lay the life of a people.

അല്ലാഡിയെപ്പോലെ K M Munshi, B N Rao തുടങ്ങി അനേകം നിയമജ്ഞര്‍ കോണ്‍സ്റ്റിറ്റുഎന്റ് അസംബ്ളിയില്‍ ഉണ്ടായിരുന്നു. B N Rao, Constitutional Adviser ആയിരുന്നു. അദ്ദേഹം ബര്‍മ്മയുടെ ഭരണഘടന ഉണ്ടാക്കാന്‍ സഹായിച്ച നിയമ്ജഞന്‍ കൂടി അയിരുന്നു.


അംബെദ്ക്കറെ ഇന്‍ഡ്യന്‍ ഭരണഘടനയുടെ പിതാവെന്നു വിശേഷിപ്പിക്കുന്നതിനേക്കുറിച്ച് KV Rao പറഞ്ഞ അഭിപ്രായം ഇതായിരുന്നു.

Ambedkar was not the father but mother of the Indian Constitution as the vital decisions about the Constitution were taken by Nehru and Patel and Ambedkar followed the same.


അംബെദ്ക്കര്‍ ഇല്ലായിരുന്നെങ്കിലും ഇന്‍ഡ്യന്‍ ഭരണഘടന ഇതേ രൂപത്തില്‍ തന്നെ ഉണ്ടാകുമായിരുന്നു. "ചണ്ഡാള"നെന്ന് താങ്കള്‍ വിശേഷിപ്പിക്കുന്ന അംബെദ്ക്കറെ പ്രധാന ചുമതല ഏല്‍പ്പിച്ചതിന്റെ അര്‍ത്ഥം താങ്കളോക്കെ പറഞ്ഞു പരത്തുന്നന്തുപോലെ അയിത്തം സവര്‍ണ്ണ മേധാവിത്തമുണ്ടായിരുന്ന constituent assembly ക്ക് ഇല്ലായിരുന്നു എന്നാണ്.

kaalidaasan said...

>>>>ഏതു തരത്തിലായാലും ദലിതരെ തങ്ങളുടെ താത്പര്യത്തിനുവേണ്ടി ഉപയോഗിക്കാന്‍ സവര്‍ണര്‍ ശ്രമിക്കാറുണ്ട്.ഭരണഘടനയുടെ മുഖ്യ ശില്പിയേയും അങ്ങനെ ഉപയോഗിക്കാന്‍ നെഹ്രു ആഗ്രഹിച്ചിരിക്കും. അംബേദ്കറാണെങ്കില്‍ തന്റെ സമൂഹത്തിന് ഏതെങ്കിലും തരത്തില്‍ പ്രയോജനപ്പെടുമെന്നു കണ്ടാണ് അത്തരം പദവി സ്വീകരിച്ചത്. അത് സാധ്യമാവില്ലെന്നു കണ്ട നിമിഷം അത് വലിച്ചെറിയാനും അദ്ദേഹം മടിച്ചില്ല.<<<<


പ്രഭാകരന്‍,

എന്നു വച്ചാല്‍ സവര്‍ണ്ണ താല്‍പര്യം സംരക്ഷിക്കാന്‍ അംബെദ്ക്കര്‍ സ്വയം നിന്നുകൊടുത്തു. സവര്‍ണ്ണനുദ്ദേശിച്ചതുപോലെയുള്ള ഭരണഘടന ഉണ്ടാക്കാന്‍ സഹായിച്ചു. തന്റെ സമൂഹത്തിന് പ്രയോജനപ്പെടുന്ന ഒന്നുമദ്ദേഹത്തിനു ചെയ്യാന്‍ സാധിക്കാത്ത നിരാശയില്‍ മന്ത്രിസ്ഥാനം വലിച്ചെറിയുകയും  ചെയ്തു. നല്ല വിശകലനം.

kaalidaasan said...

>>>>ജാതിവ്യവസ്ഥ എന്ന divine racismത്തിന്റെ അന്ധനായ വക്താവായിരുന്നു ഗാന്ധി എന്നതുകൊണ്ടാണ് ഞാന്‍ ഗാന്ധിവിരുദ്ധനായിരിക്കുന്നത്. അത് താങ്കള്‍ക്ക് മനസ്സിലാകുന്നില്ല.<<<<


പ്രഭാകരന്‍,

ജാതിവ്യവസ്ഥ എന്ന divine racismത്തിന്റെ ശക്തനായ എതിരാളി ആയിരുന്നു ഗാന്ധി. ജാതി വ്യവസ്ഥ എന്താണെന്ന് താങ്കള്‍ക്കിതു വരെ മനസിലായിട്ടില്ല. ജാതിയും ജാതി വ്യവസ്ഥയും ഒന്നാണെന്നാണു താങ്കളൊക്കെ ധരിച്ചു വച്ചിരിക്കുന്നത്.

kaalidaasan said...

>>>>ചീത്തവിളിയോ ഗാന്ധിക്കെതിരായ വസ്തുതാപരമായ വിമര്‍ശനങ്ങളാണ് അംബേദ്കര്‍ ചെയ്തത്. അതിനെ ചീത്തവിളിയായി കാണുന്ന താങ്കളോട് ഇനി എന്തെങ്കിലും പറഞ്ഞിട്ടു കാര്യമുണ്ടോ എന്നു ഞാന്‍ സംശയിക്കുന്നു. .<<<<


പ്രഭാകരന്‍,

ധരിക്കുന്ന വസ്ത്രത്തെ വരെ ചീത്ത പറയുന്നത് വസ്തുതാപരമായ വിമര്‍ശനം ആണെന്ന് കരുതാനുള്ള ബുദ്ധി വികാസം എനിക്കില്ല.

kaalidaasan said...

>>>>വര്‍ണവെറിയനായ ഗാന്ധിയെ നിരന്തരവും പ്രചണ്ഡവുമായ പ്രചാരണത്തിലൂടെ മഹത്വവത്കരിക്കുകയാണ് ബ്രാഹ്മണ-ബനിയ നിയന്ത്രിത കോണ്‍ഗ്രസും മാധ്യമങ്ങളും ചെയ്തിട്ടുള്ളത്. അത് സ്വദേശത്തുമാത്രമല്ല, വിദേശത്തും വിജയിച്ചിട്ടുണ്ട്. ഐന്‍സ്റ്റൈന്‍ മാത്രമല്ല, മാര്‍ട്ടിന്‍ ലൂതര്‍ കിങ്ങും മണ്ഡേലയും വരെയുള്ള നിരവധി വിദേശികള്‍ അത്തരം പ്രചാരണങ്ങളില്‍ വീണുപോയിട്ടുണ്ട്.<<<<



പ്രഭാകരന്‍,

പിന്നെ പിന്നെ. ബ്രാഹ്മണ-ബനിയ നിയന്ത്രിത കോണ്‍ഗ്രസല്ലേ വിദേശ മാദ്ധ്യമന്ന്ഗ്ങളെയും നിയന്ത്രിക്കുന്നത്.

ഗാന്ധി നിലകൊണ്ട ആശയങ്ങള്‍ക്ക് വേണ്ടിയാണ്, മാര്‍ട്ടിന്‍ ലൂതര്‍ കിങ്ങും മണ്ഡേലയും നിലകൊണ്ടത്. ഗാന്ധി കണിച്ചു കൊടുത്ത അഹിംസയുടെ മാര്‍ഗ്ഗത്തില്‍ അവരും സഞ്ചരിച്ചു. അതുകൊണ്ടാണവര്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നതും. താങ്കള്‍ക്കൊന്നും അത് സഹിക്കുന്നില്ല.

kaalidaasan said...

>>>>ചാതുര്‍വര്‍ണ്യവ്യവസ്ഥിതിയെക്കുറിച്ച് താങ്കള്‍ക്ക് അടിസ്ഥാനപരമായ ധാരണപ്പിശകുകളുണ്ട്. ഈ വ്യവസ്ഥ അടിസ്ഥാനപരമായും ബ്രാഹ്മണന്റെ രാഷ്ട്രീയാധികാരം എക്കാലത്തും ഉറപ്പുവരുത്താനുള്ള ഒരുപാധിയാണ്.മാറിവരുന്ന രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കനുസരിച്ച് ഈ അധികാരം അഭംഗുരം നിലനിര്‍ത്താനാവശ്യമായ തന്ത്രങ്ങളും അടവുകളും ബ്രാഹ്മണര്‍ സ്വീകരിച്ചുകൊണ്ടേയിരിക്കും.<<<<


പ്രഭാകരന്‍,

എനിക്കൊരു ധാരണ പിശകുമില്ല. ഏതെങ്കിലും കഥാ പുസ്തകത്തില്‍ എഴുതി വച്ചിരിക്കുന്നതല്ല ചരിത്രം. താങ്കള്‍ക്കറിയാവുന്ന ചരിത്രത്തില്‍ ഏത് ബ്രാഹ്മണരൊക്കെയാണ്, അധികാരം നിലനിറുത്തിയിരിക്കുന്നത്?

മഹഭാരതമെന്ന കഥാ പുസ്തകത്തിലെ കാര്യങ്ങളാണു ചരിത്രമെന്ന് കരുതുന്നതെങ്കില്‍ എനിക്ക് താങ്കളോട് സഹതാപമാണ്. ഈ കഥാപുസ്തകത്തിനു പുറത്തുള്ള യഥാര്‍ത്ഥ ചരിത്രം താങ്കള്‍ എപ്പോഴെങ്കിലും പഠിച്ചിട്ടുണ്ടോ? ഇന്‍ഡ്യയുടെ വിവിധ ഭാഗങ്ങളിലുണ്ടായിരുന്ന രാജ്യങ്ങളുടെ ചരിത്രം. തിരുവിതാംകൂറിലേയും, കൊച്ചിയിലെയും, തമിഴ് നാട്ടിലെയും രാജ്യങ്ങളുടെ ചരിത്രം? അവിടെ എവിടയാണു താങ്കള്‍ പറയുന്ന മാതിരി ബ്രാഹ്മണന്‍ അധികാരം കയ്യാളിയിരുന്ന അവസ്ഥ?

താങ്കളീപ്പറയുന്ന മനുവിന്റെ തത്വമനുസരിച്ച് ഭരിക്കപ്പെട്ട ഒരു രാജ്യത്തിന്റെ പേരു പറയൂ പ്രഭാകരന്‍. ഏതു രാജ്യമായിരുന്നു. ചോള, പാണ്ഡ്യ, പല്ലവ, ചേര രാജ്യങ്ങളില്‍  ഏതിലായിരുന്നു മനുവാശാന്റെ തത്വമനുസരിച്ച് ബ്രാഹ്മണര്‍ അധികാരം കയ്യാളിയിരുന്നത്?
ഇന്നേത് ഭരണ കര്‍ത്താവാണ്, ഏതെങ്കിലും പേട്ട് നമ്പൂരിയുടെ ഫത്വക്ക് കാതുകൊടുക്കുന്നത്?

kaalidaasan said...

>>>>ഗാന്ധി അത്തരമൊരു നിലപാട് ഒരിക്കലും എടുത്തിട്ടില്ല. പക്ഷേ ബ്രാഹ്മണരെ കവച്ചുവെക്കുന്ന തരത്തില്‍ ഗാന്ധി കോണ്‍ഗ്രസിനുള്ളിലും പുറത്തും നേടിയ അപ്രമാദിത്വത്തില്‍ അസ്വസ്ഥത തോന്നിയ സംഘ്പരിവാര്‍ തങ്ങള്‍ക്ക് ഗാന്ധി നല്കിയ തുല്യതയില്ലാത്ത സേവനങ്ങളെപ്പോലും മറന്നുകൊണ്ട് അദ്ദേഹത്തെ ശാരീരികമായി ഉന്മൂലനം ചെയ്യുകയായിരുന്നു. ഇതു മനസ്സിലാക്കാന്‍ താങ്കള്‍ക്കു സാധിക്കാത്തതിനാലാണ് എന്റെ വിശകലനം പിഴച്ചു എന്നൊക്കെ തോന്നുന്നത്.<<<<


പ്രഭാകരന്‍,

താങ്കളിങ്ങനെ സ്വയം പരാജയപ്പെടുത്തുന്ന നിലപാടെടുക്കാതെ.

ജാതി വ്യവസ്ഥയുടെ അടിസ്ഥാന ശില, ബ്രഹ്മണന്റെ ഉപദേശപ്രകാരം ക്ഷത്രിയന്‍ ഭരിക്കുന്നതാണെന്ന് താങ്കള്‍ പല വട്ടം പറഞ്ഞു, അത് തെളിയിക്കാന്‍ ഏതോ ശ്ലോകവും ഉദ്ധരിച്ചു. ഒരു വൈശ്യന്‍ ഇതിനെ ചോദ്യം ചെയ്യുന്നെങ്കില്‍ അത് ജാതി വ്യവസ്ഥക്കെതിരെയുള്ള നിലപാടാണ്. അതാണ്, സുബോധമുള്ള ആര്‍ക്കും മനസിലാകുക. താങ്കള്‍ക്കൊക്കെ സുബോധം കുറച്ചു കൂടിയതുകൊണ്ട് അതിനെ അംഗീകരിക്കാന്‍ ആകുന്നില്ല.

വൈശ്യന്‍ ക്ഷത്രിയന്റെയും ബ്രാഹ്മണന്റെയും അധികാരത്തെ ചോദ്യം ചെയ്യുന്നത് ജാതി വ്യവസ്ഥയെ കടപുഴക്കുന്ന സംഭവമാണ്. അത് ചെയ്ത ഗാന്ധി ജാതി വ്യവസ്ഥക്കെതിരെ ഏറ്റവും ഫലപ്രദമായ വിപ്ളവമാണു നടത്തിയത്. അതില്‍ അരിശം പൂണ്ട ബ്രാഹ്മണര്‍ അദ്ദേഹത്തെ വധിച്ചു. എനിക്കത് പൂര്‍ണ്ണമായും മനസിലായി.

ബ്രാഹ്മണനു പോകേണ്ട ഇന്‍ഡ്യയുടെ നേതൃത്വം വൈശ്യനായ ഗാന്ധി കയ്യാളിയതുകൊണ്ടാണ്, ബ്രാഹ്മണര്‍ അദ്ദേഹത്തെ വധിച്ചതെന്ന തിയറി താങ്കളാണിവിടെ അവതരിപ്പിച്ചത്. ഞാന്‍ അതിനെ ചോദ്യം ചെയ്യുന്നില്ല.

രാഷ്ട്രീയാധികാരത്തിനു വേണ്ടിയാണ്, അവര്‍ണ്ണര്‍ സമരം ചെയ്യേണതെന്നും താങ്കളാണു പറയുന്നത്. ബ്രാഹ്മണന്റെ അധികാരം ഗാന്ധി ചോദ്യം ചെയ്തതിനെ അംഗീകരിക്കാന്നുള്ള മനസു താങ്കള്‍ക്കില്ലാതെ പോയി. ആ ഗതികേടാണു താങ്കള്‍ക്ക്.

ഇത്രയും ലളിതമായ സത്യം എന്തു കൊണ്ട് താങ്കള്‍ക്കുള്‍ക്കൊള്ളാന്‍ ആകുന്നില്ല. അതിനൊരു കാരണമേ ഉള്ളു. അന്ധമായ ഗാന്ധി വിരോധം. ഇനിയും കിടന്ന് ഉരുണ്ടു കളിക്കാതെ പ്രഭാകരന്‍.

kaalidaasan said...

>>>>സനാതന ധര്‍മത്തെ അദ്ദേഹം എതിര്‍ക്കുക എന്നാല്‍ ബ്രാഹ്മണാധിപത്യത്തെ നിഷേധിക്കുക എന്നതാണ്. അദ്ദേഹം ഒരിക്കലും അതു ചെയ്തിട്ടില്ല എന്നു മാത്രമല്ല,ബ്രാഹ്മണനായ നെഹ്രുവിനു വഴിയൊരുക്കിക്കൊണ്ട് സ്വയം അധികാരത്തില്‍ നിന്നു മാറിനിന്ന് ബ്രാഹ്മണരെ കൂടുതല്‍ ശക്തമാക്കുന്ന നിലപാടെടുക്കുകയാണ് ഗാന്ധി ചെയ്തത്. <<<<

നല്ല ഉരുളല്‍.

അപ്പോള്‍ ബ്രാഹണനു ചെല്ലേണ്ട ദേശീയ നേതൃത്വം വൈശ്യനായ ഗാന്ധി കയ്യാളിയതുകൊണ്ട് ബ്രാഹ്മണര്‍ അദ്ദേഹത്തെ വധിച്ചു എന്ന സ്വന്തം തിയറി സ്വാഹ.

അപ്പോള്‍ എന്തിനായിരുന്നു ശരിക്കും ഗാന്ധിയെ കൊന്നത്? 1946 ല്‍ തന്നെ നെഹ്രു എന്ന ബ്രാഹ്മണനെ(?) ഇന്‍ഡ്യയുടെ പ്രധാന മന്ത്രിയായി നിശ്ചയിച്ചിരുന്നു. ഈ വിവരം  ചിദ്പാവന്‍ ബ്രാഹ്മണനായ ഗോഡ്‌സെക്ക് അറിയില്ലായിരുന്നോ? 1948ല്‍ അങ്ങേര്‍ ഗാന്ധിയെ വധിച്ചതെന്തിനായിരുന്നു? പുതിയ തിയറികള്‍ വല്ലതുമുണ്ടെങ്കിലൊന്നു പറഞ്ഞു താ.

നെഹ്രുവിന്റെ ബ്രാഹ്മണ്യത്തേക്കുറിച്ച് നാലു വാചകങ്ങളും കൂടി പറഞ്ഞാല്‍ കഥ പൂര്‍ത്തിയായേനേ.

kaalidaasan said...

>>>>പിടിച്ചെടുത്ത കാര്യമൊക്കെ മുകളില്‍ വിശദീകരിച്ചു കഴിഞ്ഞു.( താങ്കള്‍ക്കതു മനസ്സിലാകാന്‍ സാധ്യതയില്ല.)<<<<

പ്രഭാകരന്‍,

എനിക്കതൊട്ടും മനസിലാകുന്നില്ല. താങ്കളുടെ അത്ര ബുദ്ധി ഇല്ലാത്തതുകൊണ്ടായിരിക്കാം.

ബ്രാഹമണനു ചെല്ലേണ്ട നേതൃത്വം വൈശ്യനായ ഗാന്ധി പിടിച്ചെടുത്തതില്‍ അരിശം പൂണ്ടായിരുന്നു ബ്രാഹ്മണര്‍ അദ്ദേഹത്തെ വധിച്ചതെന്ന തങ്കളുടെ തിയറി എനിക്ക് മനസിലായി. ബ്രഹ്മണനായ നെഹ്രുവിനെ നേതാവായി ഗാന്ധി അവരോധിച്ചു എന്നതും മനസിലായി. അതിനു ശേഷം രണ്ടു വര്‍ഷം കഴിഞ്ഞ് വൈശ്യന്‍ നേതൃത്വം പിടിച്ചെടുത്തേ എന്നും പറഞ്ഞ് അദ്ദേഹത്തെ വധിച്ചതിന്റെ ലോജിക്ക് എനിക്കൊട്ടും മനസിലായില്ല.

വിശദീകരിക്കാന്‍ ദയവുണ്ടെങ്കില്‍ വിശദീകരിച്ചുതരിക. അല്ലെങ്കില്‍ ഞാന്‍ എന്റെ അജ്ഞതയും കൊണ്ട് ജീവിച്ചോളാം.

kaalidaasan said...

>>>>കമ്യൂണിസ്റ്റുകാരടക്കമുള്ള എല്ലാ വിഭാഗം ഹിന്ദുക്കള്‍ക്കും ഒരേപോലെ ആരാധ്യനായ ഗാന്ധിയെക്കുറിച്ച് വിമര്‍ശനമുന്നയിക്കുന്നത് ഇന്നത്തെ ഇന്ത്യനവസ്ഥയില്‍ മുസ്ലിങ്ങളെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമാണ്. <<<<

പ്രഭാകരന്‍,

അതൊക്കെ താങ്കളുടെ തോന്നലുകളല്ലേ? താങ്കളോക്കെ ഗാന്ധിയെ വിമര്‍ശിച്ചിട്ട് ആരെങ്കിലും താങ്കളെ കൊല്ലാന്‍ വരുന്നുണ്ടോ?മുസ്ലിങ്ങള്‍ വിമര്‍ശിച്ചാലും അതുപോലെയൊക്കെയേ ഉള്ളു.

kaalidaasan said...

>>>>അംബേദ്കറുടെ മുഖ്യ അജണ്ഡ അതായിരുന്നില്ലെന്നു ഞാന്‍ വ്യക്തമാക്കിയിരുന്നു. <<<<

പ്രഭാകരന്‍,

ഗാന്ധിയുടെ മുഖ്യ അജണ്ടയും അതായിരുന്നില്ല എന്ന് ഞാനും വ്യക്തമാക്കിയിരുന്നു. ക്ഷേത്ര പ്രവേശനം കുറച്ച് അവര്‍ണ്ണരുടെ മാത്രം മുഖ്യ അജണ്ടയായിരുന്നു. തങ്ങള്‍ ഉള്‍പ്പെടാത്ത ഒരു മതത്തിന്റെ ആരാധനാലയത്തില്‍ ബലമുപയോഗിച്ച് പ്രവേശിക്കുന്നത് ശരിയാണോ പ്രഭാകരന്‍?

kaalidaasan said...

>>>>നാരായണഗുരുവിനും അത് അജണ്ഡയായിരുന്നില്ല. അദ്ദേഹം ഒരിക്കലും ഹിന്ദുക്കളുടെ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ വേണ്ടി ആഹ്വാനം നടത്തിയിട്ടില്ല. അതിനുവേണ്ടി ശ്രമിച്ചിട്ടുമില്ല. അറിയാത്ത കാര്യങ്ങളെപ്പറ്റി ആധികാരികമെന്നോണം ഇങ്ങനെ വിളമ്പാനുള്ള ധൈര്യം സമ്മതിച്ചു തന്നിരിക്കുന്നു.<<<<

പ്രഭാകരന്‍,

വൈക്കം സത്യഗ്രഹം നടന്ന സമയത്ത് എസ് എന്‍ ഡി പി യോഗം സെക്രട്ടറിയായിരുന്ന കെ എം കേശവനുമായി നരായണഗുരു സംസാരിച്ചത് ഒരു പത്രത്തില്‍ പ്രസിദ്ധീകരിച്ചു വന്നിരുന്നു. അതില്‍ നിന്നൊരു ഭാഗം.

Kesavan: Gandhiji wants to win over the other side and the Government by sympathy, by self inflicted suffering. That is how they gain their end.

Guru: The will to suffer and sacrifice should be there. But there is no need to get drenched or starved. Enter where entry is banned and face the consequences, Take blows without giving them. If a fence is raised in your path , don't turn back, jump over it. Don't stop with walking through the road, enter the temple, every temple, every day, everybody. If the offering of pudding is ready, take it. Go to the place where free food is served in the temple; and sit along with others. Let the Government be informed of what you intend to do. One should not fight shy of laying down one's life. Those who think another's touch pollutes him should not be left unmolested in their so called cleanliness. That is my view…. Give publicity to all these in the papers. Let people know that I subscribe to their views. But let there be no violence or show of force. Don't be perturbed by coercion.

Kesavan: Temple entry is the ultimate goal of Satyagraha. That is postponed to the next year.

Guru: Why? Isn't it too late even now?

അയ്യയ്യോ ഞാന്‍ എന്തൊരു മണ്ടന്‍!!. ഇത് നാരായണ ഗുരു പറഞ്ഞതാണെന്നു തെറ്റിദ്ധരിച്ച ഞാന്‍ എന്തൊരു മണ്ടന്‍.

kaalidaasan said...

>>>>ചാതുര്‍വര്‍ണ്യ വ്യവസ്ഥക്കു വെളിയിലുള്ള(സവര്‍ണരല്ലാത്ത) ആരെയും ഹിന്ദുക്കളായി കണക്കാക്കാന്‍ ഹിന്ദുമതം എന്ന രാഷ്ട്രീയ ഡിനോമിനേഷനില്‍ ഇന്നറിയപ്പെടുന്ന സനാതന ധര്‍മം അനുവദിക്കുന്നില്ല. <<<<

പ്രഭാകരന്‍,

താങ്കള്‍ ഏത് കാലത്താണു ജീവിക്കുന്നത്? ത്രേതായുഗത്തിലോ ദ്വാപര യുഗത്തിലോ?

താങ്കളീ പറയുന്ന സനാതന ധര്‍മ്മം അനുഷ്ടിക്കാത്തതുകൊണ്ടാണ്, ഗാന്ധി അവര്‍ണ്ണരെ ഹിന്ദുക്കളായി അംഗീകരിച്ചത്. അത് മനസിലാക്കാനുള്ള ബുദ്ധി വികാസം താങ്കള്‍ക്കില്ലാതെ പോയത് സഹതാപം അര്‍ഹിക്കുന്ന സംഗതിയാണെന്ന് പറയേണ്ടി വരുന്നതില്‍ ഖേദമുണ്ട്.

ത്രേതായുഗസനാതന ധര്‍മ്മം, അവര്‍ണ്ണരെ ഹിന്ദുക്കളായി കരുതിയിരുന്നില്ല. പക്ഷെ ഗാന്ധിയും മറ്റനേകം  സവര്‍ണ്ണരും അവര്‍ണ്ണരെ ഹിന്ദുക്കളായി കരുതുന്നു. അതില്‍ നിന്നും കാപട്യമല്ലാതെ മറ്റെന്തെകിലും താങ്കള്‍ക്ക് വായിച്ചെടുക്കാന്‍ ആകുന്നില്ലെങ്കില്‍ കഷ്ടം എന്നേ പറയേണ്ടൂ.

>>>>ഈ ധര്‍മം സനാതനം(eternal) ആയതുകൊണ്ട് ആര്‍ക്കും അതില്‍ മാറ്റം വരുത്താനും സാധ്യമല്ല.<<<<

ഇത് മാറ്റം വരുത്താന്‍ ആകാത്ത ധര്‍മ്മം അല്ലാത്തതുകൊണ്ടും, കാലഹരണപ്പെട്ടതായതുകൊണ്ടും ഗാന്ധി ഉള്‍പ്പടെയുള്ളവര്‍ അതില്‍ മാറ്റം വരുത്തി. എല്ലാ ഹിന്ദുക്കളും ഇന്ന് അവര്‍ണ്ണരെ ഹിന്ദുക്കളായി കാണുന്നു. അംഗീകരിക്കുന്നു. ഭൂരിഭാഗം അവര്‍ണ്ണര്‍ക്കും അത് മനസിലായി. അതുകൊണ്ട് അവര്‍ ഹിന്ദു മതത്തില്‍ തുടരുന്നു. താങ്കള്‍ക്കത് മനസിലായിട്ടും അംഗീകരിക്കാന്‍ മടിയുള്ളതുകൊണ്ട്, വെറുതെ മാദ്ധ്യമങ്ങളുടെ മേല്‍ കുതിര കയറുകയാണ്. താങ്കള്‍ പറയുന്നത് അവര്‍ണ്ണര്‍ക്ക് ബോധ്യമാകുന്നില്ല. അവര്‍ കുറച്ചു കൂടെ ബുദ്ധിയുള്ളവരാണ്. താങ്കളുടെയൊക്കെ വാക്കു വിശ്വസിച്ച് ഹിന്ദു മതം ഉപേക്ഷിച്ചല്‍ ഇന്ന് ലഭിക്കുന്ന സംവരണം പോലുള്ള ആനുകൂല്യങ്ങള്‍ ഇല്ലാതാകുമെന്ന് അവര്‍ക്കറിയം. അതിന്റെ ദേഷ്യമാണു താങ്കള്‍ക്ക്.

kaalidaasan said...

>>>>ഒരിക്കലും മാറിയിട്ടില്ലെന്ന് എത്രയോ പ്രാവശ്യം തെളിവുകള്‍ നിരത്തി സ്ഥാപിച്ചു. കാര്യങ്ങളറിയാനല്ലല്ലോ താങ്കള്‍ ശ്രമിക്കുന്നത്?. വാദിച്ചു "ജയിക്കുക" എന്നതിനല്ലേ? <<<<

പ്രഭാകരന്‍,

മാറിയിട്ടുണ്ട് എന്നതിനുള്ള തെളിവുകള്‍ ഞാനും നല്‍കിയിട്ടുണ്ട്. അതൊക്കെ കാപട്യമായി മാത്രമേ താങ്കള്‍ക്ക് മനസിലാക്കാനാകുന്നുള്ളു. അതെന്റെ കുറ്റമല്ല.

ഞാന്‍ അറിഞ്ഞിട്ടുള്ളതും മനസിലാക്കിയിട്ടുള്ളതുമായ കാര്യങ്ങള്‍ പറയാനാണു ഞാന്‍ ശ്രമിച്ചത്. താങ്കള്‍ മനസിലാക്കിയ കാര്യങ്ങള്‍ താങ്കളും  പറയുന്നു. അതില്‍ തെറ്റാണെന്ന് എനിക്ക് ഉത്തമബോധ്യമുള്ളതിനോട് ഞാന്‍ പ്രതികരിച്ചു. ശരിയായിട്ടുള്ളത് പറഞ്ഞു. അതൊക്കെ താങ്കള്‍ അംഗീകരിച്ചുകൊള്ളണം എന്ന ഒരു വാശിയുമെനിക്കില്ല. പിന്നെന്തിനാണസഹിഷ്ണുത? താങ്കള്‍ മനസിലാക്കിയതുപോലെയേ ഞാനും മനസിലാക്കാവൂ എന്നത് ധാര്‍ഷ്ട്യമല്ലേ?

ഇവിടെ ജയത്തിന്റെയോ തോല്‍വിയുടെയോ പ്രശ്നം ഉദിക്കുന്നില്ല.

kaalidaasan said...

>>>>ജാതിയും ജാതിവ്യവസ്ഥയും രണ്ടാണെന്ന് എനിക്കറിയാം. ജാതിവ്യവസ്ഥക്കെതിരെ ഗാന്ധി പ്രവര്‍ത്തിച്ചുവെന്നാണ് താങ്കളിനിയും കരുതുന്നതെങ്കില്‍ താങ്കളുമായി സംവാദത്തിനുതന്നെ പ്രസക്തിയില്ല. താങ്കള്‍ താങ്കളുടെ ധാരണയുമായി കഴിയുക. ദലിതര്‍ക്ക് ഇക്കാര്യത്തില്‍ തിരിച്ചറിവുണ്ട്.Hindus( including crosswearing Hindus)believe what they want to believe.<<<<

പ്രഭാകരന്‍,

ജാതി ഉള്ളതുകൊണ്ട് കുഴപ്പമില്ല. അവര്‍ണ്ണരുടെ നീതി നിഷേധിക്കുന്ന ജാതി വ്യവസ്ഥ പടില്ല ,എന്നു തന്നെയാണു ഗാന്ധി പറഞ്ഞിട്ടുള്ളത്.

തന്റെ ജീവിതം കൊണ്ടും, വാക്കുകള്‍ കൊണ്ടും, പ്രവര്‍ത്തികള്‍ കൊണ്ടും ഗാന്ധി ജാതി വ്യവസ്ഥക്കെതിരെ പ്രവര്‍ത്തിച്ചു എന്നു തന്നെയാണു ഞാന്‍ വിശ്വസിക്കുന്നത്. ദളിതര്‍ക്ക് ഇക്കാര്യത്തില്‍ തിരിച്ചറിവുണ്ടോ ഇല്ലയോ എന്നത് ആ ധാരണയെ ബാധിക്കില്ല. അദ്ദേഹത്തിന്റെ ഒറ്റപ്പെട്ട വാക്കുകളെ സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തി മാറ്റി താങ്കളൊക്കെ മറ്റെന്തോ സ്ഥാപിക്കാന്‍ ശ്രമിക്കുന്നു. അതിനുള്ള താങ്കളുടെ സ്വതന്ത്ര്യത്തെ ഞാന്‍  കുറ്റപ്പെടുത്തില്ല. ഞാനും അത് ചെയ്യണമെന്നു പറഞ്ഞാല്‍ സൌഹാര്‍ദ്ദ പൂര്‍വം അത് നിരസിക്കും.

ഇക്കാര്യത്തില്‍ എനിക്കുള്ള ധാരണ തിരുത്തണമെന്ന് എനിക്ക് തോന്നുന്നില്ല.

ഗാന്ധി ചെയ്തതൊക്കെ കാപട്യമാണെന്നു വിശ്വസിക്കാനുള്ള താങ്കളുടെ അവകാശത്തെ ഞാന്‍  നിഷേധിക്കുന്നില്ല.

ഗാന്ധി അവര്‍ണ്ണരെ ഹിന്ദുമതത്തില്‍ പിടിച്ചു നിറുത്തി അവരെ വഞ്ചിക്കുകയായിരുന്നു, എന്ന് ദളിതരെ പറഞ്ഞു വിശ്വസിപ്പിച്ച്, അവരെ ഹിന്ദുമതത്തില്‍ നിന്നും  പുറത്തുകൊണ്ടു വരാനുള്ള ഉദ്യമം താങ്കള്‍ തുടരുക. അവര്‍ ഏത് മതത്തില്‍ വിശ്വസിച്ചാലും  ഒരു മതത്തിലും വിശ്വസിച്ചില്ലെങ്കിലും എനിക്ക് യാതൊരു പ്രശ്നവുമില്ല. അവരുടെ സാമൂഹിക അവസ്ഥ നന്നാകണമെന്നേ എനിക്കാഗ്രഹമുള്ളു. സംവരണം അതിനുള്ള നല്ല ഒരുപാധിയാണെന്നും  ഞാന്‍ കരുതുന്നു.

manoj said...

കാളിദാസന് അഭിനന്ദനങ്ങള്‍; മദനിയെ മഹാനായും മഹാത്മാഗാന്ധിയെയും അണ്ണാഹസരെയെയും സനാതനഹിന്ദു വര്‍ഗീയവാദികള്‍ ആയും ചിത്രീകരിക്കുകയും
അവയൊക്കെ പൊതുസമൂഹത്തിന്റെ പൂര്‍ണ അന്ഗീകാരമുള്ള വസ്തുതകള്‍ ആയി അവതരിപിക്കപെടുകയും ചെയ്യുന്ന intellectual jihad ഇന്റെയും ഗീബല്‍സിയന്‍
തന്ത്രങ്ങളുടെയും കാലമാണ് ഇത്. ഈ കാലത്ത് ഗാന്ധിജിയും അംബേദ്‌കര്‍ഉം ഇന്ധ്യയുടെ രണ്ടു മഹാന്മാരായ നേതാകള്‍ ആണ് എന്ന ലളിതമായ സത്യം
അന്ഗീകരിച്ചുകിട്ടാന്‍ ഇത്രയും ദീര്‍ഖമായ ശ്രമം ആവശ്യമായി വരുന്നതില്‍ അത്ഭുതം ഇല്ല.

manoj said...

അവര്‍ണരും ദളിതരും ഹിന്ദുക്കള്‍ അല്ല എന്ന പ്രചരണം ഒരു പച്ചക്കള്ളം ആണ്. പണ്ടും ഇന്നലെയും ഇന്നും അവര്ന്നരും ദളിതരും ഹിന്ദുക്കള്‍ ആയി ആണ് ഇവിടെ
ജീവിചിട്ടുള്ളത്.

അവര്‍ണ്ണ പണ്ഡിതരും ഹൈന്ദവ തത്വശാസ്ത്രത്തില്‍ ആഴത്തില്‍ പഠനം നടത്തുകയും ചെയ്ത ശ്രീ നാരായണഗുരു , വാഗഭടാനന്ദഗുരുദേവര്‍, ഗുരു നിത്യചൈതന്യയതി, സുകുമാര്‍ അഴീക്കോട് തുടങ്ങിയവരൊന്നും അവര്‍ണരും ദളിതരും ഹിന്ദുക്കള്‍അല്ല എന്ന് പറഞ്ഞിട്ടില്ല.

എല്ലാ ജീവനിലും ഈശ്വരന്‍ സ്ഥിതി ചെയ്യുന്നു എന്ന് വിശ്വസിക്കുന്ന അദ്വൈത ദര്‍ശനം അടിസ്ഥാന വിശ്വാസം ആയ ഹൈന്ദവ വിശ്വാസത്തിനു
അയിത്തം അന്ഗീകരിക്കാനും ആവില്ല.

എല്ലാ സമൂഹങ്ങളും ചരിത്രത്തിന്റെ ചില ഘട്ടങ്ങളില്‍ അടിമത്തവും ഒരു വിഭാഗത്തിന്റെ ഏകാധിപത്യവും ഉണ്ടായിരുന്നു.
ഇന്ധ്യ യില്‍ അത് കൂടുതല്‍ ക്രൂരമായും ദൈവികമായും ആയി നടപിലാക്കപെട്ടു എന്നത് സത്യം.

എല്ലാ മനുഷ്യരും തുല്യരാണ് എന്ന മാനവിക ബോധത്തിലേക്ക്‌
ഇന്ത്യയിലെ സവര്‍ണനും അവര്‍ണനും ഹിന്ദുമതത്തില്‍ നിന്നുകൊണ്ട് തന്നെ ഉയരാന്‍ കഴിയും എന്നതാണ് യഥാര്‍ത്ഥ്യം.

പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും
അവര്‍ണര്‍ഉടെയും ദളിതരുടെയും ദയനീയ സ്ഥിതി പുറത്തുള്ളവരുടെ സഹായത്തിന്റെ കാപട്യം വ്യക്തമാക്കുന്നു.

ഇസ്ലാമിലെ ഒന്നാം കിട പൌരന്മാരായ
അറബികളുടെയും രണ്ടാം കിട പൌരന്മാരായ ഇന്ധ്യന്‍ മുസ്ലീമിന്റെയും താഴെ മൂന്നാം കിടയോ നാലാം കിടയോ ആയ ദളിത മുസ്ലീം ആയി നാം മാറേണ്ടതില്ല.

ഈ മഹത്തായ രാജ്യത്തിലും സംസ്കാരത്തിലും തുല്യ അധികാരവും തുല്യ അവകാശവും ഉള്ള തുല്യ പൌരന്മാര്‍ ആണ് നാം അവര്‍ണരും ദളിതരും.
അത് നിഷ്ധിക്കുന്നവരെ വലിചെരിയുവാനുള്ള ശക്തി നമുക്ക് ഇന്ന് ഉണ്ട് താനും.

ഹിന്ദു മതത്തെ തകര്‍ക്കല്‍ അല്ല, തുല്യതയില്‍ എത്താന്‍ ഉള്ള ബഹുമുഖ പരിപാടികള്‍ ആണ് ആവശ്യം.

നിരഞ്ജന്‍ said...
This comment has been removed by the author.
നിരഞ്ജന്‍ said...
This comment has been removed by the author.
നിരഞ്ജന്‍ said...

>>>>നാരായണഗുരുവിനും അത് അജണ്ഡയായിരുന്നില്ല. അദ്ദേഹം ഒരിക്കലും ഹിന്ദുക്കളുടെ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ വേണ്ടി ആഹ്വാനം നടത്തിയിട്ടില്ല. അതിനുവേണ്ടി ശ്രമിച്ചിട്ടുമില്>>>>

നാരായണ ഗുരുവിനെ കുറിച്ചൊക്കെ ഒരു ചുക്കും ചുണ്ണാമ്പും അറിയാതെ ഓരോന്ന് വച്ചലക്കുകയാണ്.
അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിയ, സുബ്രമണ്യ ക്ഷേത്രങ്ങളും ദേവീ ക്ഷേത്രങ്ങളും അടക്കം കേരളത്തില്‍ അങ്ങോളം ഇങ്ങോളം തൊണ്ണൂറോളം ഹൈന്ദവ ക്ഷേത്രങ്ങള്‍ സ്ഥാപിച്ച നാരായണ ഗുരുവിനെ തങ്ങള്‍ക്കു തോന്നുന്ന നുകങ്ങളിലേക്ക് വലിച്ചു കെട്ടാന്‍ ഉള്ള ശ്രമങ്ങള്‍ അല്‍പ്പമെങ്കിലും ബോധമുള്ളവര്‍ക്ക് പരിഹാസ്യമായ് മാത്രമേ തോന്നുള്ളൂ.
ശിവശതകവും, വാസുദേവാഷ്ടകവും, ജനനീനവരത്നമഞ്ജരിയും, വേദാന്ത സൂത്രവും, "നീയല്ലോ സൃഷ്ടിയും സൃഷ്ടാവായതും, സൃഷ്ടിജാലവും നീയല്ലോ ദൈവമേ,സൃഷ്ടിയ്ക്കുള്ള സാമഗ്രിയായതും" എന്ന ഉജ്ജ്വലമായ അദ്വൈത ദര്‍ശനമുള്ള ദൈവദശകവും ഒക്കെ എഴുതിയ നാരായണ ഗുരു ദേവനെ മതം മാറ്റാനും, അങ്ങോര്‍ക്ക് ഉപദേശം കൊടുക്കാനും ഒന്നും മുതിരണ്ട സാറന്മാരെ. വിട്ടേക്ക് പാവത്തിനെ.

kaalidaasan said...

മനോജ്,

ഗാന്ധിയെ സവര്‍ണ്ണനായും അംബെദ്ക്കറേ ചണ്ഡാളനായും കാണാനേ പ്രഭാകരനേപ്പോലുള്ളവര്‍ക്ക് സാധിക്കുന്നുള്ളു. അവരെ മനുഷ്യരായി കാണുന്ന കാലം എന്നെങ്കിലുമുണ്ടാകുമോ എന്തോ.

അംബെദ്ക്കര്‍ എന്ന വ്യക്തിയുടെ കഴിവിനെ അംഗീകരിക്കുകയാണ്, സവര്‍ണ്ണ കോണ്‍ഗ്രസ് ചെയ്തത്. അദ്ദേഹത്തെ ഭരണഘടനയുടെ തലവനാക്കിയത് ബ്രിട്ടീഷുകാരൊന്നുമല്ല. പ്രഭകരന്‍ അധിക്ഷേപിക്കുന്ന സവര്‍ണ്ണ കോണ്‍ഗ്രസും അതിന്റെ നേതാവു ഗാന്ധിയുമാണ്.

അദ്ദേഹത്തിന്റെ കഴിവു തിരിച്ചറിഞ്ഞ് പഠിക്കാന്‍ സഹായവും പ്രോത്സാഹനവും നല്‍കിയത് ചണ്ഡാളന്‍മാരായിരുന്നില്ല. സവര്‍ണ്ണരെന്ന് പ്രഭാകരന്‍ ആക്ഷേപിക്കുന്നവര്‍ തന്നെയായിരുന്നു. അവര്‍ണ്ണനായിരുന്നിട്ടും അദ്ദേഹത്തിന്റെ കഴിവുകള്‍ മനസിലാക്കിയ സവര്‍ണ്ണര്‍ അദ്ദേഹത്തിനു പ്രോത്സാഹവന്വും സഹായവും നല്‍കിയതുകൊണ്ടാണദ്ദേഹം ജീവിതത്തില്‍ ഉയര്‍ന്നു വനത്. അദ്ദേഹം ​പഠിച്ച സമയത്തൊക്കെ അയിത്തവും ജാതി വിവേചനം അതി ശക്തമായി നിലനിന്നിരുന്നു.

സവര്‍ണര്‍ക്ക് വേണമെങ്കില്‍ ഒരു സ്ഥാനത്തും അടുപ്പിക്കാതെ അംബെദ്ക്കറെ മാറ്റി നിറുത്താമായിരുനു. പക്ഷെ അവര്‍ അത് ചെയ്തില്ല.
പ്രഭാകരനൊക്കെ ഉള്ളതുപോലെ അത്ര വെറുപ്പ് അദ്ദേഹത്തിനു സവര്‍ണ്ണ കോണ്‍ഗ്രസിനോടുണ്ടായിരുന്നില്ല അതുകൊണ്ട് Constituent assembly യിലെ സ്ഥാനം പോയപ്പോള്‍,  കോണ്‍ഗ്രസ് വച്ചു നീട്ടിയ സ്ഥാനം സ്വീകരിച്ചു. ലോക് സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടപ്പോള്‍ കോണ്‍ഗ്രസ് നല്‍കിയ രാജ്യസഭാ സീറ്റും അദ്ദേഹം സ്വീകരിച്ചു.

സത്യാന്വേഷി said...

ആരാണ് ഭരണഘടനയുടെ യഥാര്‍ഥ ശില്‍പ്പി?

നിസ്സഹായന്‍ said...

മനോജേ,
"അവര്‍ണരും ദളിതരും ഹിന്ദുക്കള്‍ അല്ല എന്ന പ്രചരണം ഒരു പച്ചക്കള്ളം ആണ്. പണ്ടും ഇന്നലെയും ഇന്നും അവര്‍ണരും ദളിതരും ഹിന്ദുക്കള്‍ ആയി ആണ് ഇവിടെ ജീവിച്ചിട്ടുള്ളത്.

അവര്‍ണ്ണ പണ്ഡിതരും ഹൈന്ദവ തത്വശാസ്ത്രത്തില്‍ ആഴത്തില്‍ പഠനം നടത്തുകയും ചെയ്ത ശ്രീ നാരായണഗുരു , വാഗഭടാനന്ദഗുരുദേവര്‍, ഗുരു നിത്യചൈതന്യയതി, സുകുമാര്‍ അഴീക്കോട് തുടങ്ങിയവരൊന്നും അവര്‍ണരും ദളിതരും ഹിന്ദുക്കള്‍ അല്ല എന്ന് പറഞ്ഞിട്ടില്ല. "


അവര്‍ണരും ദലിതരും ആദിവാസികളും ഹിന്ദുക്കളല്ല എന്നതാണു് ചരിത്രവും സത്യവും. അതുകൊണ്ടാണു് പണ്ട് എല്ലാ ക്ഷേത്രങ്ങളുടെയും കവാടങ്ങളില്‍ കാലങ്ങളായി 'അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല' എന്ന പരസ്യപ്പലക പ്രദര്‍ശിപ്പിച്ചിരുന്നത്. ഇത് അന്യമതസ്ഥരായ മുസ്ലീമിനെയോ കൃസ്ത്യാനിയെയോ ഉദ്ദേശിച്ചായിരുന്നില്ല. കാരണം ഇസ്ലാമതവും കൃസ്തുമതവും മതങ്ങളെന്ന നിലയില്‍ ചട്ടക്കൂടും കെട്ടുറപ്പുമുള്ളവയാണു്. അതിന്റെ അനുയായികള്‍ക്ക് അന്യമത ദൈവങ്ങളെ ആരാധിക്കാനോ അന്യമത ആരാധനാലയങ്ങളില്‍ പ്രവേശിക്കാനോ ആഗ്രഹം തോന്നാറില്ല. അതിനു് അവരുടെ പൌരോഹിത്യം അനുവദിക്കുകയുമില്ല. അവരുടെ ആരാധനാലയങ്ങളില്‍ ആരും അവര്‍ക്കു് നിരോധനമേര്‍പ്പെടുത്തിയിട്ടുമില്ല. അഭയം പ്രാപിക്കാന്‍‍ സ്വന്തമായി ദൈവവും വിശ്വാസവും പാരസ്പര്യവും ഊട്ടിയുറപ്പിക്കാന്‍ മസ്ജിത്തും പള്ളിയുമൊക്കെ സ്വന്തമായുള്ള മുസ്ലീങ്ങളും കൃസ്ത്യാനികളും ഹിന്ദുക്ഷേത്രങ്ങളില്‍ പ്രവേശിക്കാന്‍ അക്കാലത്ത് കാത്തുകെട്ടിക്കിടന്നതുകൊണ്ട് അവരെ തടയാനാണു് 'അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല' എന്ന നിരോധനപ്പലക ക്ഷേത്രകവാടങ്ങളില്‍ സുക്ഷിച്ചിരുന്നത് എന്നു് കരുതുന്നത് ശുദ്ധ വിഡ്ഢിത്തരമാണു്. അത് അവിടെ വലിഞ്ഞു കയറാന്‍ ആഗ്രഹിച്ചിരുന്ന, ശ്രമിച്ചിരുന്ന അവര്‍ണ ദലിത ആദിവാസികളെ ഉദ്ദേശിച്ചു തന്നെയായിരുന്നു വെച്ചിരുന്നത്. കാരണം ഹിന്ദുമതം ഒരു മതമാണെങ്കില്‍ അവര്‍ അതില്‍ പെടുന്നവരല്ല. അവര്‍ 'അഹിന്ദുക്കള്‍' അഥവാ 'ഹിന്ദുക്കളല്ലാത്തവര്‍' ആയിരുന്നു. ഒരു മതത്തിനുള്ളിലെ അംഗങ്ങളെ അതേ മതത്തിന്റെ ആരാധനാലയങ്ങളില്‍ പ്രവേശിപ്പിക്കാതിരിക്കേണ്ട കാര്യമില്ല, അത് യുക്തിസഹവുമല്ല. അപ്പോള്‍ അവര്‍ണാദികള്‍ ഹിന്ദുമതത്തിലെ അംഗങ്ങളായിരുന്നെങ്കില്‍ അവരുടെ ക്ഷേത്ര പ്രവേശനത്തെ എന്തിനു് തടയണം? തടഞ്ഞിരുന്നതിന്റെ അര്‍ത്ഥം അവര്‍ ഹിന്ദുക്കളല്ല എന്നല്ലാതെ മറ്റെന്താണു് മനോജേ ?

kaalidaasan said...

സത്യാന്വേഷിയുടെ ബ്ളോഗില്‍ എഴുതിയ കമന്റുകള്‍ 

>>>>>നിയമ മേഖലയില്‍ അദ്ദേഹത്തിന് ഒരു അക്കാഡമിക് പശ്ചാത്തലമൊന്നുമില്ലായിരുന്നു. കോണ്‍സാംബ്ലിയില്‍ അംഗം പോലുമല്ലായിരുന്നു റാവു. ഒരിക്കല്‍പ്പോലും നിയമസഭാംഗമായിരുന്നിട്ടില്ല. ഏതെങ്കിലും ലോ കോളെജില്‍ ലെക്ചററായി നിയമിക്കപ്പെടാനുള്ള ഒരു ഡിഗ്രി പോലുമില്ലായിരുന്നു റാവുവിന്.അത്തരമൊരാളെയാണ് കാളിദാസന്‍ നിയമജ്ഞന്‍ എന്നു വിശേഷിപ്പിച്ചത്.(നിയമത്തില്‍ അജ്ഞന്‍ എന്നാണോ അതിനര്‍ഥം?)<<<<

സത്യാന്വേഷി,

താങ്കള്‍ ഏത് B N Raoവിനേപ്പറ്റിയാണു പറയുന്നത്? Constitutional adviser ആയിരുന്ന B N Rao വിനേപ്പറ്റി താങ്കളീ പറയുന്നത് വാസ്താവിരുദ്ധമാണ്. അദ്ദേഹം ​ഇന്‍ഡ്യയിലെ അറിയപ്പെടുന്ന നിയമ വിദഗ്ദ്ധനായിരുന്നു.

http://en.wikipedia.org/wiki/Benegal_Narsing_Rau

Benegal Narsing Rau

Sir Benegal Narsing Rau, CIE or B.N. Rau was an Indian bureaucrat, jurist, diplomat and statesman known for his key role in drafting the Constitution of India.

One of the foremost Indian jurists of his time. He helped draft the constitutions of Burma (Myanmar) in 1947 and India in 1950.

A graduate of the Universities of Madras and Cambridge, Rau entered the Indian civil service in 1910. After revising the entire Indian statutory code 1935–37), he was knighted (1938) and made judge (1939) of the Bengal High Court at Calcutta (Kolkata). His writings on Indian law include a noted study on constitutional precedents as well as articles on human rights in India. He served briefly (1944–45) as prime minister of Jammu and Kashmir state. From February 1952 until his death, he was a judge of the Permanent Court of International Justice, The Hague. Before his election to the court, he was regarded as a candidate for secretary-general of the United Nations.

നിയമ അജ്ഞന്‍ ആയതുകൊണ്ടല്ലേ അദ്ദേഹത്തെ Indian statutory code , revise ചെയ്യാന്‍  ബ്രിട്ടീഷ് സര്‍ക്കാര്‍ നിയമിച്ചത്. നിയമത്തേക്കുറിച്ച് യാതൊന്നും അറിയാത്തതുകൊണ്ടായിരിക്കാം അദ്ദേഹം ​കല്‍ക്കട്ട ഹൈക്കോടതി ജഡ്ജിയായതും. ഐക്യരഷ്ട്രസഭയിലെ മന്ദബുദ്ധികളൊക്കെ കൂടെ അദ്ദേഹത്തെ Permanent Court of International Justice ലെ അന്താരാഷ്ട്ര ജഡ്ജിയുമാക്കി.

kaalidaasan said...

>>>>>സര്‍ ബെനഗല്‍ നരസിംഹ റാവു , മദ്രാസ് പ്രസിഡന്‍സി കോളെജില്‍ നിന്നുമുള്ള വെറുമൊരു ഗ്രാജ്വേറ്റ് മാത്രമായിരുന്നു.(അതും ഓണേഴ്സ് ബിരുദമൊന്നുമല്ല). <<<<


സത്യാന്വേഷി,

മദ്രാസ് പ്രസിഡന്‍സി കോളെജില്‍ നിന്നും അദ്ദേഹത്തിന്‌ അതും ഓണേഴ്സ് ബിരുദമൊന്നുമുണ്ടായിരുന്നില്ല. അ[ക്ഷെ കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജില്‍ നിന്നുണ്ടായിരുന്നു.

http://en.wikipedia.org/wiki/Benegal_Narsing_Rau

He stood first in the entire University in the F.A. (Intermediate) examination and gained his degree with First Class marks in English, Sanskrit, and Mathematics. On a scholarship, he proceeded to Trinity College, Cambridge, and took his Tripos in 1909, just missing, the Senior Wranglership.

http://www.thefreedictionary.com/tripos

Tripos

Any of the examinations for the B.A. degree with honors at Cambridge University in England.

(Social Science / Education) Brit the final honours degree examinations in all subjects at Cambridge University.

kaalidaasan said...

>>>>>be appointed to scrutinise and to suggest necessary amendment to the draft Constitution of India prepared in the Office of the Assembly on the basis of the decisions taken in, the Assembly."<<<<


സത്യാന്വേഷി,

താങ്കള്‍ക്കീ ഭാഗത്തിന്റെ അര്‍ത്ഥമറിയാമോ?

എന്തിനാണു drafting committee യെ നിയമിച്ചത്? താങ്കള്‍ക്ക് മനസിലായില്ലെങ്കില്‍ ഒന്നുകൂടെ ഈ ഭാഗം വായിക്കുക. ഇല്ലെങ്കില്‍ ഞാന്‍ പറയാം.to scrutinise and to suggest necessary amendment to the draft Constitution of India prepared in the Office of the Assembly on the basis of the decisions taken in, the Assembly.

എന്നു വച്ചാല്‍ Assembly യില്‍ ഉണ്ടായ തീരുമാനങ്ങളെ അടിസ്ഥാനമാക്കി Office of the Assembly, prepare ചെയ്ത Constitution of India, scrutinise ചെയ്യാനും,  necessary amendment , suggest ചെയ്യാനുമായി ഈ കമ്മിറ്റിയെ നിയമിച്ചു?

അംബെദ്ക്കറേ ചുമതല ഏല്‍പ്പിക്കുന്നതിനു മുമ്പാണ്, draft Constitution of India ഉണ്ടാക്കിയത്. അപ്പോള്‍ ആരാണു സത്യാന്വേഷി draft Constitution of India ഉണ്ടാക്കിയത്?

kaalidaasan said...

>>>>>ഇവിടെ ഒരു കാര്യം മാന്യ വായനക്കാര്‍ ശ്രദ്ധിച്ചിരിക്കും. ഡോ അംബേഡ്കറുടെ പേരിനു മുന്‍പില്‍ മാത്രമേ The Honourable എന്നു ചേര്‍ത്തിട്ടുള്ളൂ. മറ്റുള്ളവരെയെല്ലാം വെറും ശ്രീ എന്നേ വിശേഷിപ്പിച്ചിട്ടുള്ളൂ. വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൌണ്‍സിലിലും കോണ്‍സാംബ്ലിയിലും( രണ്ടു പ്രാവശ്യം) അംഗമായിരുന്ന അദ്ദേഹത്തെ എപ്പോഴും അങ്ങനെ മാത്രമേ അഭിസംബോധന ചെയ്തിരുന്നുള്ളൂ. <<<<


സത്യാന്വേഷി,

അതെ. വായനക്കാര്‍ ഈ ഭഗം പ്രത്യേക ശ്രദ്ധിക്കുക.

ചണ്ഡാളന്‍ എന്‍ പ്രഭാകരന്‍ കൂടെകൂടെ വിശേഷിപ്പിക്കുന്ന അംബെദ്ക്കര്‍ എന്ന അയിത്തജാതിക്കാരനെ സവര്‍ണ്ണ ജാതിക്കാരായിരുന്ന ഇന്‍ഡ്യയുടെ Constituent assembly അംഗങ്ങള്‍ The Honourable എന്നാണഭിസംബോധന ചെയ്തത്. എപ്പോഴുമുയര്‍ന്ന ജതിക്കാര്‍ അദ്ദേഹത്തെ The Honourable എന്നു മാത്രമെ അഭിസംബോധന ചെയ്തിട്ടുള്ളു.

വായിക്കുന്നവര്‍ക്ക് അതില്‍ നിന്നും എന്തെങ്കിലും പിടികിട്ടുന്നുണ്ടോ?

manoj said...

പ്രീയപെട്ട നിസ്സ്സഹായന്‍,

സവര്‍ണ ക്ഷേത്രങ്ങളില്‍ അവര്‍ണ്ണന് പ്രവേശനം നിഷേധിച്ച കാലം ഉണ്ടായിരുന്നു എന്നത് ശരി തന്നെ, ആ അനീതി 1930 കള്‍ മുതല്‍ സവര്‍ണരും അവര്‍ണരും കൂടി തിരുത്തി തുടങ്ങി.

സവര്‍ണ ക്ഷേത്രങ്ങളില്‍ അവര്‍ണ്ണന് പ്രവേശനം നിഷേധിച്ച കാലത്ത് തന്നെ അവര്നനനും ദളിതനും ആദിവാസിയും അവരുടേതായ ക്ഷേത്രങ്ങളിലും , കാവുകളിലും , മുത്തപ്പന്‍ കാവുകളിലും, ആയി ദൈവത്തെ ആരാധിക്കുകയും പൂജ നടത്തുകയും ചെയ്തു വന്നിരുന്നു. നമ്മുടെ ഈ അവര്‍ണ
ദൈവങ്ങളെയും അവര്‍ണ ക്ഷേത്ര, കാവുകളെയും അവര്‍ണ ആചാരങ്ങളെയും ഹിന്ധുമതതിനല്ലാതെ മറ്റേതു മതത്തിനു ഉള്‍കൊള്ളാന്‍ കഴിയും.

അവര്‍ണനായ വാല്മീകി എഴുതിയ രാമായണവും അവര്‍ണനായ വ്യാസന്‍ എഴുതിയ മഹാഭാരതവും അവര്‍ണനായ കൃഷ്ണന്‍ ഉപദേശിച്ച ഭഗവത്
ഗീതയും മുത്തപ്പനും ശിവനും അയ്യപ്പനും അടക്കമുള്ള നിരവധി അവര്‍ണ്ണ ദൈവങ്ങളെയും എല്ലാ ജീവജാലങ്ങളിലും ഒരേ പോലെ ദൈവസാനിധ്യം കാണുന്ന അദ്വൈത ദര്‍ശനവും ഉപേക്ഷിച്ചു അവര്‍ണന്‍ എവിടെയും മോക്ഷം തേടിയോ, തുല്യത തേടിയോ പോവേണ്ടതില്ല. ഈ മഹത്തായ ദര്‍ശനത്തിന്റെ തുല്യ അവകാശികള്‍
ആണ് നാം.

താങ്കള്‍ ഹിന്ദുമതം തകരണം എന്ന് പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഒരു മുസ്ലീം ഭൂരിപക്ഷ രാജ്യത്തു വെച്ച്, മുസ്ലീം മത വിശ്വാസിയോ, അന്യ മത വിശ്വാസിയോ
ഇസ്ലാം മതം തകരണം എന്ന് പറയുകയും പ്രചരിപിക്കുകയും ചെയ്‌താല്‍ ഫലം അത് പറയുന്നയാള്‍ക്ക് ജയിലോ, മരണമോ ആണെന്ന് താങ്കള്‍ക്ക് അറിയാമായിരിക്കുമല്ലോ.

വിയോജിക്കാനും ചോദ്യം ചെയ്യുവാനും ഉള്ള ഈ സ്വാതന്ത്ര്യം അവര്‍ണന് നഷ്ടപെടുതാന്‍ ആവില്ല.

kaalidaasan said...
This comment has been removed by the author.
kaalidaasan said...

>>>>ഭരണഘടനാ നിര്‍മിതിയില്‍ ബാബാസാഹിബിനുണ്ടായിരുന്ന അനിഷേധ്യവും അതുല്യവുമായ പങ്കിനെക്കുറിച്ച് കോണ്‍സാംബ്ലി അംഗമായിരുന്ന ടി.ടി.കൃഷ്ണമാചാരി പറഞ്ഞ താഴെ ചേര്‍ക്കുന്ന വാക്യങ്ങള്‍ ഞാന്‍ ഉദ്ധരിച്ചതിനോടുള്ള പ്രതികരണമായാണു കാളിദാസന്‍ മേല്‍ പരാമര്‍ശങ്ങള്‍ നടത്തിയത്. കോണ്‍സാംബ്ലിയില്‍ കൃഷ്ണമാചാരി ഇങ്ങനെ പറഞ്ഞു:"നോമിനേറ്റു ചെയ്യപ്പെട്ട ഏഴ് അംഗങ്ങളില്‍ ഒരാള്‍ രാജിവച്ചതും അതിനു പകരം ആളെ വച്ചതുമെല്ലാം ഈ സഭയ്ക്ക് ഒരു പക്ഷേ അറിയാമായിരിക്കും. ഒരാള്‍ നിര്യാതനായി, പകരം ആരെയും വച്ചില്ല. ഒരാള്‍ അങ്ങ് അമേരിക്കയിലായിരുന്നു, അയാളുടെ സ്ഥാനത്തും വേറെ ആളെ വച്ചില്ല. മറ്റൊരാള്‍ സംസ്ഥാനവിഷയങ്ങളില്‍ വ്യാപൃതനായിരുന്നു. ................. ...... ഒന്നോ രണ്ടോ പേര്‍ ദില്ലിയില്‍ നിന്നു ദൂരെയായിരുന്നു.ആരോഗ്യപരമായ കാരണങ്ങളാലാവണം അവര്‍ക്കും പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല.അതുകൊണ്ട് അന്തിമമായി , ഭരണഘടനാ നിര്‍മാണത്തിന്‍റെ ഭാരം മുഴുവന്‍ ഡോ അംബേഡ്കറുടെ മേല്‍ വീണു. ആ ദൌത്യം അങ്ങേയറ്റം പ്രശംസനീയമായ രീതിയില്‍ പൂര്‍ത്തീകരിച്ചതില്‍ നാമെല്ലാം അദ്ദേഹത്തോടു കടപ്പെട്ടിരിക്കുന്നുവെന്നു പറയാന്‍ എനിക്കു മടിയില്ല."(സ്വതന്ത്ര വിവര്‍ത്തനം)(Constituent Assembly Debate Vol VII 5th Nov 1948, p 229)<<<


സത്യാന്വേഷി,

സ്വതന്ത്ര വിവര്‍ത്തനം വന്നപ്പോള്‍ താങ്കള്‍ ബോള്‍ഡായി എഴുതിയവ കൂട്ടിച്ചേര്‍ക്കപ്പെട്ടു.

ഈ ഡിബേറ്റിന്റെ വിശദാംശങ്ങള്‍ ഇവിടെയുണ്ട്.

http://164.100.47.132/LSSNew/constituent/vol7p2.html

അതിങ്ങനെ.

Shri T. T. Krishnamachari (Madras: General): Mr. President, Sir, I am one of those in the House who have listened to Dr. Ambedkar very carefully. I am aware of the amount of work and enthusiasm that he has brought to bear on the work of drafting this Constitution. At the same time, I do realise that amount of attention that was necessary for the purpose of to it by the Drafting Committee. The House is perhaps aware that of the seven members nominated by you, one had resigned from the House and was replaced. One died and was not replaced. One was away in America and his place was not filled up and another person was engaged in State affairs, and there was a void to that extent. One or two people were far away from Delhi and perhaps reasons of health did not permit them to attend. So it happened ultimately no doubt that we are grateful to him for having achieved this task in a manner which is undoubtedly commendable.

kaalidaasan said...

>>>>ബി എന്‍ മുഖര്‍ജി എന്ന ജോയിന്‍റ് സെക്രട്ടറി 43 യോഗങ്ങളിലും പങ്കെടുത്തു. ആദ്യത്തെ 14 യോഗങ്ങളിലും Constitutional Adviser ആയിരുന്ന,"ബര്‍മ്മയുടെ ഭരണഘടന ഉണ്ടാക്കാന്‍ സഹായിച്ച നിയമ്ജഞന്‍ കൂടി അയിരുന്ന" ബി എന്‍ റാവു പങ്കെടുത്തിരുന്നില്ല. തുടര്‍ന്നുള്ള 29 യോഗങ്ങളിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.


ഈ ബീ എന്‍ റാവുവാണു ഭരണഘടന തയ്യാറാക്കിയതില്‍ മുഖ്യ പങ്കുവഹിച്ചതെന്നാണ് കാളിദാസന്‍ ഭംഗ്യന്തരേണ സൂചിപ്പിക്കുന്നത്. ആരായിരുന്നു ബീ എന്‍ റാവു? എന്തായിരുന്നു ഭരണഘടനാ നിര്‍മിതിക്കുള്ള അദ്ദേഹത്തിന്‍റെ യോഗ്യതകള്‍ ?
<<<




സത്യാന്വേഷി,

ബി എന്‍ റാവു Drafting Committee യില്‍ അംഗമല്ലായിരുന്നു. അതുകൊണ്ട് എല്ലാ യോഗങ്ങളിലും അദ്ദേഹം പങ്കെടുക്കേണ്ടതില്ല. അദ്ദേഹതിന്റെ ഇടപെടല്‍ ആവശ്യമുള്ള യോഗങ്ങളില്‍ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.

ആരായിരുന്നു ബീ എന്‍ റാവു? എന്തായിരുന്നു ഭരണഘടനാ നിര്‍മിതിയില്‍  അദ്ദേഹത്തിന്‍റെ പങ്ക് ?എന്ന് അംബെദ്ക്കറിന്റെ വാക്കുകളിലൂടെ ഞാന്‍ താങ്കളെ മനസിലാക്കിക്കാം.

Constituent Assembly യില്‍ അംബെദ്ക്കര്‍ നടത്തിയ പ്രസംഗത്തില്‍ നിന്നും.

http://parliamentofindia.nic.in/ls/debates/vol11p11.htm

The Honourable Dr. B.R. Ambedkar : Sir, looking back on the work of the Constituent Assembly it will now be two years, eleven months and seventeen days since it first met on the 9th of December 1946. During this period the Constituent Assembly has altogether held eleven sessions. Out of these eleven sessions the first six were spent in passing the Objectives Resolution and the consideration of the Reports of Committees on Fundamental Rights, on Union Constitution, on Union Powers, on Provincial Constitution, on Minorities and on the Scheduled Areas and Scheduled Tribes. The seventh, eighth, ninth, tenth and the eleventh sessions were devoted to the consideration of the Draft Constitution.

Coming to the Drafting Committee, it was elected by the Constituent Assembly on 29th August 1947. It held its first meeting on 30th August. Since August 30th it sat for 141 days during which it was engaged in the preparation of the Draft Constitution. The Draft Constitution as prepared by the Constitutional Adviser as a text for the Draft Committee to work upon, consisted of 243 articles and 13 Schedules. The first Draft Constitution as presented by the Drafting Committee to the Constituent Assembly contained 315 articles and 8 Schedules. At the end of the consideration stage, the number of articles in the Draft Constitution increased to 386. In its final form, the Draft Constitution contains 395 articles and 8 Schedules. The total number of amendments to the Draft Constitution tabled was approximately 7,635. Of them, the total number of amendments actually moved in the House were 2,473.



Constitutional Adviser ആയിരുന്ന B N Rao ഉണ്ടാക്കിയ draft ഇന്‍മേലാണ്, work ചെയ്തതെന്ന് അംബെദ്ക്കര്‍ തന്നെ പറയുന്നു. അംബെദക്കര്‍ക്കില്ലാതിരുന്ന സംശയം താങ്കള്‍ക്കുണ്ടെങ്കില്‍  അത് മാറ്റാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്.

kaalidaasan said...

>>>>കോണ്‍സാംബ്ലിയുടെ നയപരമായ തീരുമാനമനുസരിച്ച് അതത് ഓഫിസുകളിലെ ജൂനിയര്‍ മിനിസ്റ്റീരിയല്‍ സ്റ്റാഫാണ് ഒറിജിനല്‍ ഡ്രാഫ്റ്റിനു രൂപം കൊടുത്തത്. നയപരമായ തീരുമാനമെടുക്കുന്നവരുടെ അംഗീകാരത്തിനു വിധേയമായി ഡ്രാഫ്റ്റ് അതംഗീകരിക്കേണ്ടവരുടെ അടുത്തേക്കാണു പോകുന്നത്. അല്ലാതെ ക്ലാര്‍ക്കുമാരുടെയോ Constitutional Adviser ന്‍റെയോ അടുത്തേക്കല്ല.
<<<


സത്യാന്വേഷി,

ജൂണിയര്‍ സ്റ്റാഫായലും സീനിയര്‍ സ്റ്റാഫായലും ഓഫീസറായാലും, അംബെദ്ക്കറൊക്കെ ഇടപെടുന്നതിനു മുന്നേ ഭരണഘടനക്ക് ഒരൊറിജിനല്‍ ഡ്രാഫ്റ്റ് ഉണ്ടായിരുന്നു എന്ന് താങ്കള്‍ക്ക് മനസിലയല്ലോ. അതു മതി.

ഒറിജിനല്‍ ഡ്രാഫ്റ്റിനു രൂപം കൊടുത്തത് ഏതായാലും അംബെദ്ക്കറല്ല എന്നെങ്കിലും സമ്മതിച്ചല്ലോ.

ഞാനൊക്കെ അംബെദ്ക്കറേ വിശ്വസിക്കണോ താങ്കളെ വിശ്വസിക്കണോ? ഇക്കാര്യത്തില്‍ അംബെദ്ക്കറേക്കാള്‍ വിവരം താങ്കള്‍ക്കില്ലല്ലോ. അംബെദ്ക്കര്‍ പറഞ്ഞത് ഇതാണ്.


The Draft Constitution as prepared by the Constitutional Adviser as a text for the Draft Committee to work upon, consisted of 243 articles and 13 Schedules.

ആരാണു കള്ളം പറയുന്നത്. അംബെദ്ക്കറോ താങ്കളോ?

kaalidaasan said...

>>>>ശ്രദ്ധിക്കുക. കോണ്‍സാംബ്ലിയില്‍ ചര്‍ച്ചയ്ക്കായി അവതരിപ്പിച്ച കരട് ഭരണഘടന emerged from the Drafting Committee എന്നാണ് വിശേഷിപ്പിക്കപ്പെട്ടത്. ആ formidable document കോണ്‍സാംബ്ലിയുടെ സെക്രട്ടറിയേറ്റ് തയ്യാറാക്കിയ ഒന്നല്ലെന്നും Constitutional Adviser റാവുവിന് ഭരണഘടന തയ്യാറാക്കാനുള്ള അധികാരം ഇല്ലായിരുന്നുവെന്നും അത് ഡ്രാഫ്റ്റിങ് കമ്മിറ്റിയില്‍ നിന്നുണ്ടായതാണെന്നും അര്‍ത്ഥശങ്കക്കിടയില്ലാതെ പ്രഖ്യാപിക്കുകയായിരുന്നു ബാബാസാഹിബ്.
<<<




സത്യാന്വേഷി,

The Draft Constitution ഒരു formidable document അല്ലെന്ന് ആരും പറഞ്ഞിട്ടില്ല. അതൊരു formidable document തന്നെയാണ്. ആ formidable document ആ രീതിയില്‍ ഉണ്ടാക്കുവാനുള്ള ചുമതല ആണ്, അംബെദ്ക്കര്‍ തലവനായുള്ള drafting committee യെ ഏല്‍പ്പിച്ചത്. Constitutional Adviser നല്‍കിയ ഡ്രാഫ്റ്റിനെ ആണ്, അംബെദ്ക്കറും മറ്റുള്ളവരും, ഒരു ഭരണഘടനയുടെ രൂപത്തിലാക്കി Constituent assembly യില്‍ അവതരിപ്പിച്ചത്. മറ്റുള്ളവരുടെ നിര്‍ദ്ദേശങ്ങളെ ഒരു ഒരു order ഇല്‍ ആക്കി, രേഖയാക്കുന്ന ചുമതലയാണു അംബെദ്ക്കര്‍ തലവനായുള്ള കമ്മിറ്റി നിര്‍വഹിച്ചത്.

ഭരണഘടന തയ്യാറാക്കുവാനുള്ള അധികാരം  Constituent Assembly ക്കാണുണ്ടായിരുന്നത്. അല്ലാതെ അംബെദ്ക്കര്‍ക്കോ ബി എന്‍ റാവുവിനോ അല്ല. Constituent Assembly എന്നതിന്റെ അര്‍ത്ഥം തന്നെ constitution ഉണ്ടാക്കുവാനുള്ള സമിതി എന്നാണ്. അവിടെ അവതരിപ്പിക്കപ്പെട്ട അഭിപ്രായങ്ങളെ അടിസ്ഥാനമാക്കി ഒരു ഒറിജിനല്‍ ഡ്രാഫ്റ്റ് ഉണ്ടാക്കുവാന്‍ ബി എന്‍ റാവുവിനെയും(താങ്കളുടെ അഭിപ്രായത്തില്‍ അദ്ദേഹത്തിന്റെ ഓഫീസിലെ ജൂണിയര്‍ സ്റ്റാഫിനെ), അത് scrutinize ചെയ്ത് അവശ്യമെങ്കില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തി, ഒരു രേഖയാക്കി അവതരിപ്പിക്കാനുള്ള ചുമതല അംബേദ്ക്കര്‍ തലവനായുള്ള drafting കമ്മിറ്റിയേയും ഏല്‍പ്പിച്ചു. അവരൊക്കെ അവരവരെ ഏല്‍പ്പിച്ച ചുമതലകള്‍ ഭംഗിയായി നിര്‍വഹിച്ചു. 243 ആര്‍ട്ടിക്കിളിലും 13 ഷെഡ്യൂളുകളിലുമാക്കി, അവതരിപ്പിച്ച ഒറിജിനല്‍ ഡ്രാഫ്റ്റിനെ 315 ആര്‍ട്ടിക്കിളുകളും 8 ഷെഡ്യൂളുകളുമാക്കി പുനരവതരിപ്പിച്ച്, അംബെദ്ക്കറുടെ കമ്മിറ്റി അതിനു കുറച്ചുകൂടെ ഭംഗി വരുത്തി, Constituent assembly ക്ക് സമര്‍പ്പിച്ചു. ഒരു സിനിമ സംവിധായകന്‍ സിനിമ ഷൂട്ട് ചെയ്ത് എഡിറ്റര്‍ക്ക് സമര്‍പ്പിച്ചാല്‍ അദ്ദേഹം അതിനെ കാണികള്‍ക്ക് കാണാന്‍ കൊള്ളാവുന തരത്തില്‍  എഡിറ്റ് ചെയ്ത് അവതരിപ്പിക്കുന്ന പോലെ.

Constituent Assembly യിലെ അംഗങ്ങളുടെ അഭിപ്രായങ്ങളാണ്, ഭരണഘടനയായത്. അല്ലാതെ അംബെദ്ക്കര്‍ക്ക് മനസില്‍ തോന്നിയ അഭിപ്രായങ്ങളല്ല.

kaalidaasan said...

>>>>ഒരു 'അസിസ്റ്റന്‍റ്'(ക്ലാര്‍ക്ക്) എന്ന നിലയില്‍ മാത്രമായിരുന്നു ഭരണഘടനാ നിര്‍മാണത്തില്‍ ശ്രീ ബി എന്‍ റാവുവിനുണ്ടായിരുന്ന പങ്ക്. അക്കാര്യം തന്‍റെ ഡ്രാഫ്റ്റ് സമര്‍പ്പിച്ചപ്പോള്‍ ചെയര്‍മാന്‍ അനുസ്മരിക്കുന്നുമുണ്ട്.
<<<



സത്യാന്വേഷി,

ഭരണഘടനാ നിര്‍മാണത്തില്‍ ശ്രീ ബി എന്‍ റാവുവിനുണ്ടായിരുന്ന പങ്ക്, തന്‍റെ ഡ്രാഫ്റ്റ് സമര്‍പ്പിച്ചപ്പോള്‍ അംബെദ്ക്കര്‍ അനുസ്മരിക്കുന്നുമുണ്ട്. പക്ഷെ അത് താങ്കള്‍ പറയുമ്പോലെ അല്ല. ഇങ്ങനെ.

The Draft Constitution as prepared by the Constitutional Adviser as a text for the Draft Committee to work upon, consisted of 243 articles and 13 Schedules.

kaalidaasan said...

>>>>അന്നത്തെ ഇന്‍ഡ്യയില്‍ ബാബാസാഹിബിനേക്കാള്‍ യോഗ്യതയുള്ള മറ്റൊരാളെ നിയമരംഗത്ത് ലഭ്യമായിരുന്നില്ല എന്നതാണു സത്യം. ബോംബെ ഹൈക്കോടതിയില്‍ 1924 മുതല്‍ അദ്ദേഹം പ്രാക്റ്റീസ് തുടങ്ങി. ബോംബെ സര്‍ക്കാര്‍ ലോ കോളെജില്‍ അദ്ദേഹത്തെ പ്രൊഫസറായും തുടര്‍ന്ന് പ്രിന്‍സിപ്പലായും നിയമിച്ചു. കോണ്‍സാംബ്ലിക്കകത്തും പുറത്തും അദ്ദേഹത്തെപ്പോലെ നിയമപരമായ പാണ്ഡിത്യമോ പരിചയമോ കഴിവോ ഭരണഘടനാ നിര്‍മാണ രംഗത്തെ പരിചയമോ ഉള്ള മറ്റാരും തന്നെയുണ്ടായിരുന്നില്ല എന്നതാണു വാസ്തവം.
<<<


സത്യാന്വേഷി,


അന്നത്തെ ഇന്‍ഡ്യയില്‍ ബാബാസാഹിബിനേക്കാള്‍ യോഗ്യതയുള്ള ആരൊക്കെ നിയമരംഗത്ത് ലഭ്യമായിരുന്നു എന്നതിനേപ്പറ്റി അദ്ദേഹത്തിന്റെ തന്നെ വാക്കുകളില്‍.

http://parliamentofindia.nic.in/ls/debates/vol11p11.htm

The Honourable Dr. B.R. Ambedkar :

Coming to the Drafting Committee, it was elected by the Constituent Assembly on 29th August 1947. It held its first meeting on 30th August. Since August 30th it sat for 141 days during which it was engaged in the preparation of the Draft Constitution. The Draft Constitution as prepared by the Constitutional Adviser as a text for the Draft Committee to work upon, consisted of 243 articles and 13 Schedules. The first Draft Constitution as presented by the Drafting Committee to the Constituent Assembly contained 315 articles and 8 Schedules. At the end of the consideration stage, the number of articles in the Draft Constitution increased to 386. In its final form, the Draft Constitution contains 395 articles and 8 Schedules. The total number of amendments to the Draft Constitution tabled was approximately 7,635. Of them, the total number of amendments actually moved in the House were 2,473.

There were in the Drafting Committee men bigger, better and more competent than myself such as my friend Sir Alladi Krishnaswami Ayyar.

The credit that is given to me does not really belong to me. It belongs partly to Sir B.N. Rau, the Constitutional Adviser to the Constituent Assembly who prepared a rough draft of the Constitution for the consideration of the Drafting Committee.

Much greater, share of the credit must go to Mr. S.N. Mukherjee, the Chief Draftsman of the Constitution. His ability to put the most intricate proposals in the simplest and clearest legal form can rarely be equalled, nor his capacity for hard work. He has been as acquisition tot he Assembly. Without his help, this Assembly would have taken many more years to finalise the Constitution.

kaalidaasan said...

>>>>കരടു ഭരണഘടന അവതരിപ്പിച്ചുകൊണ്ട് (1948 നവംബര്‍ 4ന്) ഡോ അംബേഡ്കര്‍ ഏതാണ്ട് രണ്ടു മണിക്കൂര്‍ നീണ്ട പ്രസംഗമാണു അസംബ്ലിയില്‍ ചെയ്തത്. ആ പ്രസംഗത്തിലെ ആദ്യ ഖണ്ഡികകള്‍ ഇവിടെ ഉദ്ധരിക്കാം.
<<<


സത്യാന്വേഷി,

അസല്‍ ഭരണഘടന അവതരിപ്പിച്ചു കൊണ്ട് അംബെദ്ക്കര്‍ അസംബ്ളിയില്‍ ചെയ്ത പ്രസംഗത്തില്‍ നിന്നും.

http://parliamentofindia.nic.in/ls/debates/vol11p11.htm

The Honourable Dr. B.R. Ambedkar :


I came into the Constituent Assembly with no greater aspiration than to safeguard the interests of he Scheduled Castes. I had not the remotest idea that I would be called upon to undertake more responsible functions. I was therefore greatly surprised when the Assembly elected me to the Drafting Committee. I was more than surprised when the Drafting Committee elected me to be its Chairman.

It is because of the discipline of the Congress Party that the Drafting Committee was able to pilot the Constitution in the Assembly with the sure knowledge as to the fate of each article and each amendment. The Congress Party is, therefore, entitled to all the credit for the smooth sailing of the Draft Constitution in the Assembly.

അതെ മറ്റ് ചുമതലകള്‍ അദ്ദേഹത്തെ ഏല്‍പ്പിച്ചതില്‍ അദ്ദേഹത്തിനു തന്നെ അത്ഭുതമായിരുന്നു. ഇന്‍ഡ്യ വിഭജിച്ചപ്പോള്‍ അദ്ദേഹത്തിന്റെ സീറ്റ് പോയിരുന്നു. പിന്നീട് അദ്ദേഹം എങ്ങനെ Constituent assembly യില്‍ കടന്നു വന്നു എന്നതിനേപ്പറ്റി.

http://www.ambedkar.org/ambcd/63A1.Dr.%20Ambedkar's%20Entry%20into%20the%20CA.htm

The work done by Dr. Ambedkar in various sub-committees of the Assembly was considered very useful and convinced the Congress bosses beyond doubt that the legislation and solidification of freedom would not be easy without the services of Dr. Ambedkar. Consequent upon the partition of Bengal, Dr. Ambedkar ceased to be a member of the Constituent Assembly. The Congress Party which had earlier opposed tooth and nail his entry into the Constituent Assembly came forward and sponsored his candidature.

In his letter dated 30th June. 1947, Dr. Rajendra Prasad, President of the Constituent Assembly requested Mr. B. G. Kher, the then Prime Minister of Bombay to elect Dr. Ambedkar immediately. He wrote, " Apart from any other consideration we have found Dr. Ambedkar's work both in the Constituent Assembly and the various committees to which he was appointed to he of such an order as to require that we should not he deprived of his services. As you know, he was elected from Bengal and after the division of the Province he has ceased to be a member of the Constituent Assembly. I am anxious that he should attend the next session of the Constituent Assembly commencing from the 14th July and it is therefore necessary that he should be elected immediately".

Accordingly, Dr. Ambedkar was re-elected in July 1947 from Bombay as a member of the Constituent Assembly. Soon after. Prime Minister Nehru invited him to join the Cabinet he formed on 15th August 1947 on the eve of independence. Dr. Ambedkar accepted the invitation and became India's first Law Minister. On 29th August the Assembly unanimously elected him as Chairman of the Drafting Committee which was assigned the task of framing the Constitution. Dr. Ambedkar, who was a strong opponent of Congress had now become their friend, philosopher and guide in the Constitutional matters.

താങ്കളൊക്കെ വളച്ചൊടിക്കുമ്പോലെ അല്ല അംബെദ്ക്കര്‍ ചിന്തിച്ചതും, പറഞ്ഞതും, പ്രവര്‍ത്തിച്ചതും. സവര്‍ണ്ണ കോണ്‍ഗ്രസ് എന്ന് പ്രഭാകരന്‍ ആക്ഷേപിച്ച അതേ കോണ്‍ഗ്രസാണ്, അംബെദ്ക്കറെ സ്വന്തം സ്ഥാനാര്‍ത്ഥിയായി അംഗീകരിച്ചതും, സ്ഥാനങ്ങള്‍ നല്‍കി ആദരിച്ചതും.

kaalidaasan said...

നിസഹായന്‍,

അഹിന്ദുകള്‍ക്ക് പ്രവേശനമില്ലാത്ത ഹിന്ദു ക്ഷേത്രത്തില്‍, അഹിന്ദുവായ നാരായണ ഗുരു പ്രവേശനം നേടാന്‍ ശ്രമിച്ചത് എന്തിനായിരുന്നു? മറ്റ് അഹിന്ദുക്കളോട് പ്രവേശിക്കാന്‍ ആഹ്വാനം നല്‍കിയതും  എന്തിനായിരുന്നു?

അവര്‍ണ്ണര്‍ ഹിന്ദു മതത്തില്‍ നിന്നും നിഷ്കാസിതരായതാണോ അതോ അവര്‍ണ്ണര്‍ ഒരിക്കലും ഹിന്ദു മതത്തിന്റെ ഭാഗമാകാതിരുന്നതാണോ? ഏതാണു ശരി?

ജാതി ഹിന്ദുക്കള്‍ ഒരിക്കലും അവര്‍ണ്ണരെ ഹിന്ദു മതത്തിന്റെ ഭാഗമായി കരുതിയിരുന്നില്ല. പക്ഷെ അവര്‍ണ്ണര്‍ എന്നും ഹിന്ദു മതത്തിന്റെ ഭാഗമാകാന്‍ ആഗ്രഹിച്ചിരുന്നു. അംബെദ്ക്കറും ആഗ്രഹിച്ചിരുന്നു. അതുകൊണ്ടാണദ്ദേഹം ഹിന്ദു മതത്തിലെ ജാതി ഇല്ലാതാക്കണമെന്ന് ആഗ്രഹിച്ചത്. മറ്റൊരു മതത്തിലെ ജാതി വേണമോ വേണ്ടയോ എന്ന് അംബെദ്ക്കര്‍ പറയുന്നത് അര്‍ത്ഥ ശൂന്യമല്ലേ?

manoj said...

എന്റെ മുന്‍ കമന്റ്‌ കാളിദാസന്റെ മറ്റു കമന്റ്‌കള്‍ക്ക് ഇടയില്‍പെട്ട് പോയത് കൊണ്ട് ഒന്ന് കൂടി പോസ്റ്റ്‌ ചെയ്യുന്നു

manoj said...

പ്രീയപെട്ട നിസ്സ്സഹായന്‍,

സവര്‍ണ ക്ഷേത്രങ്ങളില്‍ അവര്‍ണ്ണന് പ്രവേശനം നിഷേധിച്ച കാലം ഉണ്ടായിരുന്നു എന്നത് ശരി തന്നെ, ആ അനീതി 1930 കള്‍ മുതല്‍ സവര്‍ണരും അവര്‍ണരും കൂടി തിരുത്തി തുടങ്ങി.

സവര്‍ണ ക്ഷേത്രങ്ങളില്‍ അവര്‍ണ്ണന് പ്രവേശനം നിഷേധിച്ച കാലത്ത് തന്നെ അവര്നനനും ദളിതനും ആദിവാസിയും അവരുടേതായ ക്ഷേത്രങ്ങളിലും , കാവുകളിലും , മുത്തപ്പന്‍ കാവുകളിലും, ആയി ദൈവത്തെ ആരാധിക്കുകയും പൂജ നടത്തുകയും ചെയ്തു വന്നിരുന്നു. നമ്മുടെ ഈ അവര്‍ണ
ദൈവങ്ങളെയും അവര്‍ണ ക്ഷേത്ര, കാവുകളെയും അവര്‍ണ ആചാരങ്ങളെയും ഹിന്ധുമതതിനല്ലാതെ മറ്റേതു മതത്തിനു ഉള്‍കൊള്ളാന്‍ കഴിയും.

അവര്‍ണനായ വാല്മീകി എഴുതിയ രാമായണവും അവര്‍ണനായ വ്യാസന്‍ എഴുതിയ മഹാഭാരതവും അവര്‍ണനായ കൃഷ്ണന്‍ ഉപദേശിച്ച ഭഗവത്
ഗീതയും മുത്തപ്പനും ശിവനും അയ്യപ്പനും അടക്കമുള്ള നിരവധി അവര്‍ണ്ണ ദൈവങ്ങളെയും എല്ലാ ജീവജാലങ്ങളിലും ഒരേ പോലെ ദൈവസാനിധ്യം കാണുന്ന അദ്വൈത ദര്‍ശനവും ഉപേക്ഷിച്ചു അവര്‍ണന്‍ എവിടെയും മോക്ഷം തേടിയോ, തുല്യത തേടിയോ പോവേണ്ടതില്ല. ഈ മഹത്തായ ദര്‍ശനത്തിന്റെ തുല്യ അവകാശികള്‍ ആണ് നാം.

താങ്കള്‍ ഹിന്ദുമതം തകരണം എന്ന് പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഒരു മുസ്ലീം ഭൂരിപക്ഷ രാജ്യത്തു വെച്ച്, മുസ്ലീം മത വിശ്വാസിയോ, അന്യ മത വിശ്വാസിയോ ഇസ്ലാം മതം തകരണം എന്ന് പറയുകയും പ്രചരിപിക്കുകയും ചെയ്‌താല്‍ ഫലം അത് പറയുന്നയാള്‍ക്ക് ജയിലോ, മരണമോ ആണെന്ന് താങ്കള്‍ക്ക് അറിയാമായിരിക്കുമല്ലോ.

വിയോജിക്കാനും ചോദ്യം ചെയ്യുവാനും ഉള്ള ഈ സ്വാതന്ത്ര്യം അവര്‍ണന് നഷ്ടപെടുതാന്‍ ആവില്ല.

kaalidaasan said...

>>>>കാളിദാസന്‍ പ്രചരിപ്പിക്കുന്ന വിഷം നിരവധി വായനക്കാരെ തെറ്റിദ്ധരിപ്പിക്കും അതുകൊണ്ടാണ് ഇതെഴുതിയത്. <<<<


സത്യാന്വേഷി,

വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്നത് കാളിദാസനല്ല. താങ്കളേപ്പൊലുള്ളവരാണ്. അംബെദ്ക്കറെ ഇന്‍ഡ്യന്‍ ഭരണഘടന നിര്‍മ്മിക്കാനായി ബ്രിട്ടീഷുകാര്‍ ഏല്‍പ്പിച്ചതുപോലെയാണ്, താങ്കളൊക്കെ പ്രചരിപ്പിക്കുന്നത്. അവര്‍ണ്ണരുടെ കാര്യം പരയാനായി മാത്രം  യില്‍ എത്തിയ അംബെദ്ക്കറെ കൂടുതല്‍ ചുമതലകള്‍ ഏല്‍പ്പിച്ചത് ആയിരുന്നു. അദ്ദേഹത്തോളമോ അതില്‍ കൂടുതലോ പ്രാഗത്ഭ്യമുള്ളവര്‍ അവിടെയുണ്ടായിരുന്നു. എങ്കിലും അംബെദ്ക്കറുടെ കഴിവുകള്‍ക്കുള്ള അംഗീകാരമായി അദ്ദേഹത്തെ ഭരണഘടന നിര്‍മ്മാണത്തില്‍ സജീവമായി പങ്കെടുപ്പിച്ചു. അത് ചണ്ഡാളന്റ് കാലു പിടിച്ചതാണെന്നൊക്കെ പറഞ്ഞു പറത്തുന്നത് അല്‍പ്പത്തരമാണ്.

Constituent assembly യില്‍ നടന്നകാര്യങ്ങളും പറഞ്ഞ അഭിപ്രായങ്ങളും  വളച്ചൊടിക്കുന്നത് താങ്കളാണ്. അവിടെ നടന്നകാര്യങ്ങള്‍ രഹസ്യമൊന്നുമല്ല. ഇന്‍ഡ്യന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക വെബ് സൈറ്റില്‍ അതൊക്കെ എല്ലാവര്‍ക്കും വായിക്കാന്‍ പാകത്തില്‍ കിടക്കുനുണ്ട്. തുറന്നമനസോടെ വായിക്കണമെന്നു മാത്രം.

ഇതണതിന്റെ വെബ് അഡ്രസ്.

http://parliamentofindia.nic.in/ls/debates/debates.htm

മറ്റുള്ളവരുമായി സഹകരിക്കാതെ പുറം തിരിഞ്ഞു നിന്ന അംബേദ്ക്കറെ ആദ്യമായി ഈ വിഷയത്തിലേക്ക് ക്ഷണിച്ചു കൊണ്ട്, മഡ്രാസില്‍ നിന്നുള്ള Shrimati Dakshayani Velayudan ചെയ്ത പ്രസംഗത്തിലെ ഭാഗം.

http://parliamentofindia.nic.in/ls/debates/vol1p9.htm

Shrimati Dakshayani Velayudan


The Harijans are Indians and they have to live in India as Indians and they will live in India as Indians. We also heard recently that the Scheduled Castes are considered as a minority. Nothing of the sort is mentioned in the State Paper of May 16. 1 refuse to believe that the 70 million Harijans are to be considered as a minority. Neither Lord Pethick-Lawrence, the Secretary of State for India, nor even the Prime Minister, Mr. Attlee, nor even the Leader of the Opposition, Mr. Churchill, is going to improve the condition of the Harijans What we want is the removal, immediate removal, of our social disabilities. Only an Independent Socialist Indian Republic can give freedom and equality of status to the Harijans. Our freedom can be obtained only from Indians and not from the British Government.

Let me make a personal appeal to Dr. Ambedkar to join the nationalist forces of this country. He is the only leader of the Harijan community and his non-co-operation with the nationalist forces is a great tragedy to the Harijans; his co-operation with the nationalist forces will enhance the emancipation of the Harijans. Here is a unique occasion for you Sir, (addressing Dr. Ambedkar) to place your services before the country.

kaalidaasan said...

>>>>>ഡ്രാഫ്റ്റിങ് കമ്മിറ്റി രൂപവത്കരിക്കാനായി ഓഗസ്റ്റ് 29ന് സത്യനാരായണ സിന്‍ഹ അവതരിപ്പിച്ച പ്രമേയം കോണ്‍സാംബ്ലി ഡിബേറ്റിലുണ്ട്. (പേജ് 293-294). അതിങ്ങനെയാണ്:<<<<


"COMMITTEE TO SCRUTINISE DRAFT CONSTITUTION
Shri Satyanarayan Sinha: Sir, I beg to move-
"This Assembly resolves that a Committee consisting of-
(1) Shri Alladi Krishnaswami Ayyar.-
(2) Shri N. Gopalaswami Ayyangar,
(3) The Honourable Dr. B. R. Ambedkar,
(4) Shri K. M. Munshi,
(5) Saiyid Mohd. Saadulla,
6) Sir B. L. Mitter,
(7) Shri D. P. Khaitan,
be appointed to scrutinise and to suggest necessary amendment to the draft Constitution of India prepared in the Office of the Assembly on the basis of the decisions taken in, the Assembly."


സത്യാന്വേഷി,

അംബെദ്ക്കര്‍ തലവനായുള്ള ഡ്രാഫ്റ്റിംഗ്കമ്മിറ്റി എന്തിനാണു രൂപീകരിക്കുന്നതെന്ന് ഈ പ്രമേയത്തില്‍ പറയുന്നുണ്ട്. അതിന്റെ തലവാചകം അത് പറഞ്ഞു തരുന്നു.

COMMITTEE TO SCRUTINISE DRAFT CONSTITUTION


എന്നു വച്ചാല്‍ DRAFT CONSTITUTION, SCRUTINISE ചെയ്യുന്ന പണിയാണ്, അംബെദ്ക്കര്‍ തലവനായുള്ള ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെ പണിയെന്ന്. ഇനി താങ്കള്‍ക്ക് വിവരമുണ്ടെങ്കില്‍ ആരാണ്, അംബെദ്ക്കര്‍ക്ക് SCRUTINISE ചെയ്യാന്‍ വേണ്ടി ഒരു DRAFT CONSTITUTION ഉണ്ടാക്കിയതെന്ന് അന്വേഷിച്ചു കണ്ടുപിടിക്കുക.

കാളിദാസന്റെ അജ്ഞതയെ വിട്ടുകള. അജ്ഞത ഒട്ടുമില്ലാത്ത ജ്ഞാനം നിറഞ്ഞു തുളുമ്പുന്ന സത്യാന്വേഷി തന്നെ ഈ സത്യം അന്വേഷിച്ചു കണ്ടു പിടിക്കുക.

ഇവിടെയും താങ്കള്‍ എഴുതിയിരിക്കുന്നത് പൂര്‍ണ്ണമല്ല. അതിന്റെ കൂടെ താങ്കള്‍ വിട്ടുകളഞ്ഞ ചില ഭാഗങ്ങള്‍ കൂടി ഉണ്ടെങ്കിലേ പൂര്‍ണ്ണമാകൂ. ഇതാണത്.


http://parliamentofindia.nic.in/ls/debates/vol5p10a.htm

Sir, you will remember, last time when we were discussing the Union Constitution and also the Provincial Constitutions, on your suggestion, the House approved that a Drafting Committee should be appointed to give proper shape to the decisions which we have taken in this House. With that end in view, this Committee is going to be appointed.

ഇതിന്റെ അര്‍ത്ഥം ഇതാണ്. നമ്മള്(Constituent assembly യിലെ അംഗങ്ങള്‍ ) ഇവിടെ എടുത്ത തീരുമാനങ്ങള്‍ക്ക് ഒരു നിയത രൂപം നല്‍കാന്‍ ഒരു ഡ്രാഫ്റ്റിംഗ് കമ്മിറ്റിയെ നിയമിക്കണം.

Constituent assembly യിലെ അംഗങ്ങള്‍ എടുത്ത തീരുമാനങ്ങള്‍ക്ക് ഒരു നിയത രൂപം നല്‍കുന്ന ചുമതലയേ ഡ്രാഫ്റ്റിംഗ് കമ്മിറ്റിക്കുണ്ടായിരുന്നുള്ളു. അല്ലാതെ ഭരണഘടനയിലെ വിവിധ വകുപ്പുകള്‍  എഴുതിയുണ്ടാക്കുന്ന ജോലിയല്ല.

kaalidaasan said...

ഡ്രാഫ്റ്റിംഗ് കമ്മിറ്റ് രൂപീകരണത്തോടനുബന്ധിച്ച് നടന്ന ചര്‍ച്ചകളില്‍ നിന്നും മറ്റ് ചില ഭാഗങ്ങള്‍ കൂടി.

http://parliamentofindia.nic.in/ls/debates/vol5p10a.htm

Shri M. Ananthasayanam Ayyangar

We have now taken decisions on various matters the have been placed before us by way of the draft Constitution. It is up to us to appoint a Committee of the leading men to frame the Constitution. There are a number of things in which we have moved amendments to the draft that was placed before us, approved of other things which normally find a place in any Constitution and which are taken for granted and even in respect of lists we have to consider them. It is wrong to leave these Lists--whether they are good or bad-to the decision of the officer who has to frame it.

"ഭരണഘടനയില്‍ ഉള്‍പ്പെടുത്തേണ്ട കാര്യങ്ങളേപ്പറ്റി നമ്മള്‍ തീരുമാനങ്ങള്‍ എടുത്തു കഴിഞ്ഞു. അത് ഒരു draft constitution ആയി ഈ സഭയുടെ മുന്നില്‍ ഉണ്ട്. ഇനി അതിനെ frame ചെയ്ത് ഒരു constitution ആക്കാന്‍ വേണ്ടി ഒരു കമ്മിറ്റിയെ നിയമിക്കണം."

Mr. Alladi Krishnaswami Ayyar

One thing must be made quite clear, namely, that in regard to the decisions already reached, they will be treated as binding, though if errors are discovered or unforeseen difficulties arise, it will always be open to the House to review the decisions.

We have taken nearly a year for the consideration of various subjects by certain committees of the House. There has been a Fundamental Rights Committee, the Union Powers Committee, and the Union Constitution Committee and they have considered and placed their decisions before this House.

ഒരു വര്‍ഷത്തോളം വിവിധ കമ്മിറ്റികളും സഭയിലെ അംഗങ്ങളും ചര്‍ച്ച ചെയ്ത് യോജിപ്പിലെത്തിയ വിഷയങ്ങളാണ്, draft constitution എന്ന പേരില്‍ constitutional adviser, B N Rau തയ്യാറാക്കി സഭയില്‍ സമപ്പിച്ചത്. ഈ draft constitution ന്, ഒരു നിയത രൂപം നല്‍കാന്‍ ഉള്ള ചുമതലയേ drafting committee ക്ക് ഉണ്ടായിരുന്നുള്ളു. 243 ആര്‍ട്ടിക്കിളുകളിലും 13 ഷെഡ്യൂളുകളിലുമായി വിവരിക്കപ്പെട്ട അതിനെ ഈ കമ്മിറ്റി, 315 ആര്‍ട്ടിക്കിളുകളിലും 8 ഷെഡ്യൂളുകളിലുമാക്കി സഭയില്‍ വച്ചു. പിന്നീട് സഭ അതിനെ 395 ആര്‍ക്കിളുകളും 8 ഷെഡ്യൂക്കളിലുമായി rearrange ചെയ്തു.

ഇതൊക്കെയാണു ഭരണഘടനയുടെ നിര്‍മ്മാണത്തില്‍ സംഭവിച്ചത്. പക്ഷെ എല്ലാം അംബെദ്ക്കറുടെ സംഭാവന എന്നു വളച്ചൊടിച്ച് താങ്കളൊക്കെ അസത്യം പ്രചരിപ്പിക്കുകയാണ്.

kaalidaasan said...

>>>>ഇന്‍റര്‍നെറ്റില്‍ ലഭ്യമായ അപൂര്‍ണങ്ങളും പാതിവെന്തതുമായ വിവരങ്ങളെ ആസ്പദമാക്കിയാണ് തന്‍റെ ഗാന്ധിസ്തുതിപാടലിന്‍റെ ഭാഗമായ അംബേഡ്കര്‍ ഹത്യ കാളിദാസന്‍ നടത്തുന്നത്.<<<<

സത്യാന്വേഷി,

കാളിദാസന്‍ ഒരംബെദ്ക്കര്‍ ഹത്യയും നടത്തുന്നുന്നില്ല. അംബെദ്ക്കര്‍ അര്‍ഹിക്കുന്ന അംഗീകാരവും ബഹുമാനവും കാളിദാസന്‍ നല്‍കുന്നുണ്ട്.

അംബെദ്ക്കര്‍ക്ക് അമാനുഷിക പരിവേഷം നല്‍കാനുള്ള വ്യഗ്രതയില്‍, പാതി വെന്തതും വളച്ചൊടിച്ചതുമയ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് അംബെദ്ക്കര്‍ ഭക്തന്മാരാണ്. അതിന്റെ ഒരുദാഹരണമാണ്, അംബെദ്ക്കറെ Honorable എന്ന് അഭിസംബോധന ചെയ്ത വിഷയം താങ്കളിവിടെ അവതരിപ്പിച്ചത്. എല്ലാ നിയമ നിര്‍മ്മാണ സഭകളിലും അംഗങ്ങള്‍ പരസ്പരം അഭിസംബോധന ചെയ്യുന്നത് "ബഹുമാനപ്പെട്ട" എന്ന പദമുപയോഗിച്ചാണെന്ന സാമാന്യ വിവരം താങ്കള്‍ക്കില്ലാതെ പോയി. എത്രയോ അംഗങ്ങളെ Honorable എന്നഭിസംബോധന ചെയ്തിട്ടുണ്ടെന്ന് Constituent assembly യുടെ നടപടിക്രമങ്ങള്‍ വായിക്കുന്ന അര്‍ക്കും മനസിലാകും.

ഗാന്ധിയെ ശത്രുപക്ഷത്ത് പ്രതിഷ്ടിക്കുമ്പോള്‍ ഗാന്ധിയേക്കുറിച്ച് കേള്‍ക്കുന്നതെല്ലാം അപൂര്‍ണ്ണമെന്നും  പാതി വെന്തതെന്നും തോന്നും. ഗാന്ധിയെ മോശമായി ചിത്രീകരിച്ചാലൊന്നും അംബെദ്ക്കര്‍ മഹാന്‍ ആകില്ല. അംബെദ്ക്കര്‍ക്കുള്ള മഹത്വം ഇന്‍ഡ്യക്കാര്‍ അംഗീകരിക്കും.

ഇന്‍ഡ്യന്‍ ഭരണ ഘടന ഉണ്ടാക്കുന്നതില്‍ അംബെദ്ക്കര്‍ക്കുള്ള പങ്കിനെ ആരും നിഷേധിക്കില്ല. പക്ഷെ ഇന്‍ഡ്യന്‍ ഭരണഘടന അപ്പാടെ അംബെദ്ക്കറുടെ സംഭാവന എന്നൊക്കെ പറഞ്ഞു പരത്തിയാല്‍ അതിനെ അംഗീകരിക്കയുമില്ല.

നിസ്സഹായന്‍ said...

പ്രിയ മനോജ്,

"സവര്‍ണ ക്ഷേത്രങ്ങളില്‍ അവര്‍ണ്ണന് പ്രവേശനം നിഷേധിച്ച കാലം ഉണ്ടായിരുന്നു എന്നത് ശരി തന്നെ, ആ അനീതി 1930 കള്‍ മുതല്‍ സവര്‍ണരും അവര്‍ണരും കൂടി തിരുത്തി തുടങ്ങി."

തിരുത്തുകയോ തിരുത്താതിരിക്കുകയോ ചെയ്യട്ടെ. പ്രവേശനം നിഷേധിച്ചിരുന്നതിന്റെ കാരണം എന്തായിരുന്നുവെന്നതാണു് പരിശോധിക്കപ്പെടേണ്ടത്. കാരണം മറ്റൊന്നുമല്ല. അത് അവര്‍ണാദികള്‍ ഹിന്ദുക്കളല്ലെന്നതു കൊണ്ട് മാത്രമാണു്. അത് ന്യായവുമാണു്. അംഗമല്ലാത്തവര്‍ ഹിന്ദുത്വത്തില്‍ പ്രവേശിക്കാന്‍ നടക്കുന്നത് അന്യായം തന്നെയാണു്.

നിസ്സഹായന്‍ said...

പ്രിയ മനോജ്,

"സവര്‍ണ ക്ഷേത്രങ്ങളില്‍ അവര്‍ണ്ണന് പ്രവേശനം നിഷേധിച്ച കാലത്ത് തന്നെ അവര്നനനും ദളിതനും ആദിവാസിയും അവരുടേതായ ക്ഷേത്രങ്ങളിലും , കാവുകളിലും , മുത്തപ്പന്‍ കാവുകളിലും, ആയി ദൈവത്തെ ആരാധിക്കുകയും പൂജ നടത്തുകയും ചെയ്തു വന്നിരുന്നു. നമ്മുടെ ഈ അവര്‍ണ
ദൈവങ്ങളെയും അവര്‍ണ ക്ഷേത്ര, കാവുകളെയും അവര്‍ണ ആചാരങ്ങളെയും ഹിന്ധുമതതിനല്ലാതെ മറ്റേതു മതത്തിനു ഉള്‍കൊള്ളാന്‍ കഴിയും."


അവര്‍ണാദികള്‍ക്ക് അവരവരുടേതായി ഉണ്ടായിരുന്ന ആരാധനാലയങ്ങളിലെ അവര്‍ണദൈവങ്ങളും പൂജാപരിപാടികളും അവര്‍ണാചാരങ്ങളും എല്ലാം തന്നെ ഉള്‍ക്കൊണ്ട് അവയ്ക്ക് അംഗീകാരവും സാക്ഷ്യപത്രവും തരുന്ന ഒരു മതം ആവശ്യമില്ലായിരുന്നു. അവര്‍ണര്‍ അതിലേക്കായി ഏതെങ്കിലും മതക്കാര്‍ക്ക് അപേക്ഷ കൊടുത്തതായും അറിവില്ല. അവര്‍ണരുടെ ആത്മീയസംസ്ക്കാരം തന്നെ സ്വന്തം നിലയിലുളള മതങ്ങളായിരുന്നു. ഒരു പക്ഷെ അവ പേരില്ലാ മതങ്ങളായിരിക്കാം. വേണമെങ്കില്‍ ഗോത്രമതങ്ങളെന്നൊക്കെ അവയെ വിളിക്കാം. അതാത് ഗോത്രജാതി ദൈവങ്ങളുടെ പൂജാരികള്‍ അഥവാ പൌരോഹിത്യവും അതാത് ഗോത്രജാതിയംഗങ്ങള്‍ക്കു തന്നെയായിരുന്നു.

ഹിന്ദുമതമെന്ന ബ്രാഹ്മണിക്കല്‍ മതം അവര്‍ണരുടെ ആരാധനാലായങ്ങള്‍ കൈക്കലാക്കുകയും അവിടുത്തെ ദൈവങ്ങളെ അടിച്ചിറക്കി അവിടെ സവര്‍ണദൈവങ്ങളെ കുടിയിരുത്തുകയും പൌരോഹിത്യം ഏറ്റെടുക്കുകയുമാണു് ചെയ്തത്. ബുദ്ധ-ജൈന വിഹാരങ്ങളും ക്ഷേത്രങ്ങളും ബലപ്രയോഗത്തോടെ നശിപ്പിക്കപ്പെടുകയോ അധീശത്വപ്പെടുത്തുകയോ ചെയ്തതിന്റെ തുടര്‍ച്ചയായിരുന്നു സാംസ്ക്കാരികമായി സാവധാനം നടന്ന ഇപ്പറഞ്ഞ പ്രക്രിയകളും. ആരാധനനായങ്ങളും ദൈവങ്ങളും നഷ്ടപ്പെട്ട അവര്‍ണാദികള്‍ അതോടൊപ്പം അടിമകളാകുകയും അയിത്തപ്പെടുകയും ചെയ്തതും അവര്‍ക്ക് വിഭവാധികാരം നഷ്ടപ്പെടുന്ന രാഷ്ട്രീയ-സാമ്പത്തിക ദുരന്ത പ്രക്രിയയും ഒരുമിച്ചു സംഭവിച്ച കാര്യങ്ങളാണു്. ആരാധനാലയങ്ങളും ദൈവങ്ങളും കൊള്ളയടിക്കപ്പെട്ട അവര്‍ക്ക് സ്വാഭാവികമായും അനുഭവപ്പെട്ട ആത്മീയ ശൂന്യതയുടെ ഫലമായാണു് അവര്‍ക്ക് പിന്നീട് സവര്‍ണദൈവങ്ങളെയും ക്ഷേത്രങ്ങളെയും കൊതിയോടെ ഉറ്റുനോക്കേണ്ടി വന്നത്. ഇത് ബ്രാഹ്മണ്യത്തിന്റെ അധിനിവേശമാണു്. അധിനിവേശക്കാര്‍ക്ക് അസമത്വത്തില്‍ അധിഷ്ടിതമായ വര്‍ണവ്യവസ്ഥയും കര്‍മസിദ്ധാന്തവും ഉമ്ടായിരുന്നതിന്റെ അടിസ്ഥാനത്തില്‍ അവര്‍ ഗോത്രജാതികളെ അടിമകളാക്കി ജാതിവ്യവസ്ഥ സൃഷ്ടിക്കുകയും ഗോത്രജാതികളെ ജാതിവ്യവസ്ഥയിലെ ജാതികളാക്കി മാറ്റുകയും ചെയ്തു.

നിസ്സഹായന്‍ said...

മനോജ്,

"താങ്കള്‍ ഹിന്ദുമതം തകരണം എന്ന് പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു."

ഹിന്ദുമതത്തിലെ അംഗങ്ങളല്ലാത്ത, അതു തിരിച്ചറിയാന്‍ കഴിവുള്ള അവര്‍ണര്‍ക്ക്, അതീശത്വ ഹിന്ദുമതം തകരാനും, അതില്‍ നിന്നും മോചനം നേടി സ്വന്തം ഗോത്രജാതീയതയും അതിന്റെ ഐഡന്റിറ്റികളും വീണ്ടെടുക്കാനുമാഗ്രഹം തോന്നുന്നത് സ്വാഭാവികമാണു്. അധികാരം കൈക്കലാക്കിയ ബ്രാഹ്മണമതം ഹിന്ദുക്കളല്ലാത്തവരെ സ്വന്തം മതത്തിന്റെ അക്കൌണ്ടില്‍ ചേര്‍ത്തെടുക്കുന്നത് ചോദ്യം ചെയ്യേണ്ടതല്ലേ. സവര്‍ണന്‍ അവന്റെ അധികാരം നിലനിര്‍ത്താനാണു് അഹിന്ദുക്കളെ ഹിന്ദുത്വത്തിലേക്ക് ചേര്‍ത്ത് ഭൂരിപക്ഷ മതനിര്‍മ്മാണം തുടങ്ങുന്നത്. 1910 നു ശേഷമുള്ള സെന്‍സസുകളിലാണു് കൃത്യമായ ഈ ബ്രാഹ്മണിക്കല്‍ സൂത്രം പ്രയോഗിച്ചു തുടങ്ങുന്നത്. ഭൂരിപക്ഷ മതനിര്‍മ്മാണ പ്രക്രിയയുടെ തുടര്‍ച്ചയെന്നോണം സവര്‍ണര്‍ അവര്‍ണരോട് കാണിച്ചു കൊണ്ടിരുന്ന ക്രൂരതകളില്‍ മയപ്പെടുത്തല്‍ വരുത്തുന്നുണ്ട്. കാരണം മനുഷ്യരെന്ന നിലയിലുള്ള അന്തസ്സു നഷ്ടപ്പെട്ട്, സര്‍വ മനുഷ്യാവകാശങ്ങളും നഷ്ടപ്പെട്ട് അടിമകളായി തീര്‍ന്നവര്‍ മതമില്ലാത്തവരായതിനാല്‍ മറ്റു മതങ്ങളിലേക്ക് ചേക്കേറുന്നത് തടയണമായിരുന്നു. അതിലേക്കായി ഹിന്ദുത്വത്തിന്റെ പ്രൊഫൈല്‍ ഒന്നു പുതുക്കി പണിയണമായിരുന്നു. ഈ പണിയുടെ രൂപവും ഭാവവും ഉള്ളടക്കവും നിര്‍ണയിച്ച് അവര്‍ണരെ ഹിന്ദുത്വത്തിന്റെ സ്ഥിരമായ അടിമകളാക്കി നിലനിര്‍ത്തുന്ന പരിപാടിക്ക് രൂപം കൊടുത്ത മഹാനാണു് നമ്മുടെ ബഹുമാനപ്പെട്ട ഗാന്ധിയവര്‍കള്‍. അദ്ദേഹത്തിന്റെ ഹരിജനസേവയുള്‍പ്പെടെയുള്ള ഉടായിപ്പുകളെ ഹിന്ദുത്വത്തിന്റെ നവോത്ഥാനമായും നവീകരണമായും വ്യാഖ്യാനിക്കാനും, അടിമകളുടെ യഥാര്‍ത്ഥ ശാക്തീകരണത്തിനു് കര്‍മ്മ പരിപാടികള്‍ ആവിഷ്ക്കരിച്ച അംബേദ്ക്കറെ അസന്നിഹിതനാക്കാനും ശ്രമിക്കുന്നവര്‍ കാര്യങ്ങള്‍ മനസ്സിലായാലും കാളമൂത്രം പോലെ ഇടതടവില്ലാതെ അസത്യങ്ങള്‍ പറഞ്ഞു കൊണ്ടിരിക്കും. അവര്‍ ജാതിഹിന്ദുക്കള്‍ മാത്രമല്ല, ജാതി കൃസ്ത്യാനികളുമാകാം. അതില്‍ അത്ഭുതമില്ല, കാരണം രണ്ടു കൂട്ടരും സവര്‍ണ രക്തത്തിനുടമകളാണു്.

നിസ്സഹായന്‍ said...

"സവര്‍ണ ക്ഷേത്രങ്ങളില്‍ അവര്‍ണ്ണന് പ്രവേശനം നിഷേധിച്ച കാലം ഉണ്ടായിരുന്നു എന്നത് ശരി തന്നെ, ആ അനീതി 1930 കള്‍ മുതല്‍ സവര്‍ണരും അവര്‍ണരും കൂടി തിരുത്തി തുടങ്ങി."

അപ്പോള്‍ എന്തു കൊണ്ടാണു് 1930 കള്‍ മുതല്‍ സവര്‍ണര്‍തെറ്റു തിരുത്താന്‍ തുടങ്ങിയതെന്നത് മുകളിലുള്ള എന്റെ കമന്റിനോട് ചേര്‍ത്തു വായിച്ചാല്‍ മനസ്സിലാകും.

kaalidaasan said...

>>>>>>ആര്‍ക്കും എഡിറ്റ്‌ ചെയ്യാവുന്ന വിക്കിപീഡിയയെ ഉദ്ധരിച്ചാല്‍ പിന്നെ എല്ലാം ശരി! നമോവാകം . ചരിത്രം തിരുത്തി എഴുതാന്‍ വികിപെഡിയ എഡിറ്റ്‌ ചെയ്‌താല്‍ മതിയെന്ന ധാരണയാണ് സംഘ പരിവാരത്തിനും അവരുടെ സയണിസ്റ്റ് സുഹൃത്തുക്കള്‍ക്കും ഉള്ളത്. ബ്രിട്ടനിലെ പ്രശസ്തമായ ഒരു പി ആര്‍ കമ്പനി ഇയ്യിടെ വിവാദത്തില്‍ ആയതും വിക്കിപീഡിയ എഡിറ്റു ചെയ്തിട്ടാണ്.<<<<<<

അവര്‍ണ്ണന്‍,

വിക്കിപീഡിയയെ ഉദ്ധരിച്ചാല്‍ പിന്നെ എല്ലാം ശരിയാകില്ല. ശരിയാകേണ്ടത് ശരിയാകും. വികിപ്പീഡിയയില്‍ എഴുതിയതിന്റെ source ഏതെന്ന് ഓരോന്നിലും നമ്പറിട്ട് താഴെ നല്‍കിയിട്ടുള്ളത് അവര്‍ണ്ണന്‍ എപ്പൊഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ ആവോ.

B N Rau വിനേക്കുറിച്ച് സത്യാന്വേഷി പ്രചരിപ്പിക്കുന്ന കല്ലു വച്ച നുണകള്‍ തുറന്നു കാട്ടാന്‍ വേണ്ടി മാത്രമേ ഞാന്‍ ഇവിടെ വികിപ്പീഡിയ ഉദ്ധരിച്ചുള്ളു. ബാക്കി എല്ലം ഇന്‍ഡ്യന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക വെബ് സൈറ്റിലുള്ളവയാണ്.

വികിപ്പീഡിയ ഇഷ്ടമായില്ലെങ്കില്‍ അവര്‍ണ്ണനു വേണ്ടി, അതിന്റെ original source ഇല്‍ നിന്നു തന്നെ ഉദ്ധരിക്കാം.

http://www.hindu.com/2003/12/01/stories/2003120100400800.htm

He passed Matriculation in 1901 from the Canara High School, Mangalore, topping the list of students of the entire Madras Presidency. In Presidency College, Madras, he was hailed as a mathematical genius. Standing University first in the F.A. (Intermediate) examination, he marched on to gain his degree with First Class marks in English, Sanskrit, and Mathematics. On a scholarship, he proceeded to Trinity College in Cambridge, and took his Tripos in 1909, just missing, the Senior Wranglership. The same year he passed the Indian Civil Service Examination, and returned to India, posted to Bengal. Doing well on the Executive side, in 1909 he moved to the Judiciary.

He became Adviser to Government in formulating the Indian Constitution. Later, he served India with distinction in the United Nations. From 1949 to 1952 he was India's Permanent Representative to the U.N., till he was appointed as a Judge of the International Court in The Hague.

ഇതും പോരെങ്കില്‍ ചിലതുകൂടി

http://www.britannica.com/EBchecked/topic/492161/Sir-Benegal-Narsing-Rau

Sir Benegal Narasing Rau

One of the foremost Indian jurists of his time. He helped to draft the constitution of Burma and India.

http://www.rediff.com/india60/2007/nov/06rishi.htm

Benegal Narsing Rau:

Dr Rajendra Prasad, before signing the Constitution on November 26, 1949, thanked B N Rau for having 'worked honorarily all the time that he was here, assisting the assembly not only with his knowledge and erudition but also enabled the other members to perform their duties with thoroughness and intelligence by supplying them with the material on which they could work.' B N Rau was not a member of the assembly but was perhaps as important in the framing of the Constitution as Dr Ambedkar himself. Also represented India at the United Nations.

ഇതൊക്കെ മറന്നാലും B N Rau വിനേക്കുറിച്ച് ConstituentAssembly യില്‍ അംബെദ്ക്കര്‍ പറഞ്ഞ കാര്യങ്ങളെങ്കിലും, അവര്‍ണ്ണനും സത്യാന്വേഷിയും സഖാക്കളും ഓര്‍ക്കുന്നതല്ലേ മര്യാദയും അന്തസും?

kaalidaasan said...

അവര്‍ണ്ണന്‍,

B N Rau വിനേക്കുറിച്ച് കൂടുതല്‍ 

http://rgnul.ac.in/juri6.pdf

Sir Benegal Narsing Rau is a name which conjures with it the political and constitutional history of India. His contribution in framing of India’s Constitution was both marked and indelible. He was an erudite scholar, a brilliant judge and a great humanist.

This is how Judge Nagendra Singh, walking in the footsteps of Sir Benegal
– and in so doing rose to be a Judge, Vice-President, and President of the International Court of Justice -- described him.

“To remember men like Sir B.N. Rau in the midst of more clamorous claims to our attention is to distinguish the enduring from the ephemeral and the significant from the trivial. Every time I open my book of the Indian Constitution, I see the impress of the careful and diligent scholarship and the wise and sagacious statesmanship of that
remarkable civil servant, judge, jurist, humanist and patriot.


This is how L.M. Singhvi, the then Executive Chairman of the Indian Institute of Constitutional and Parliamentary Studies, paid his tribute to Judge Sir Rau at the Fourth B.N. Rau Memorial Lectures in
1979.


Sir Benegal Rau was the first Indian ever elected, in 1951, to sit on the multicultural and multi-legal systems Bench of the International Court of Justice for a term of nine years, running from 6 February 1951 to 5 February 1961. However, as destiny would have it he died in office on 30 November 1953.

Benegal Nursing Rau was born on 26 February 1887 in Mangalore, India. After graduating from Madras and Cambridge Rau entered Indian Civil Service in 1910. After holding several other positions he was appointed to be a Judge of the High Court of Judicature of Bengal from 1939 to 1944. Furthermore, he was appointed Prime Minister of Kashmir. Sir Rau was an eminent constitutional lawyer famous for his erudition in the field of constitutional law. Such a genius could not go unnoticed and was called upon to be Constitutional Adviser to the Constituent Assembly of India, the body charged with the historic mission of drafting the world’s longest written constitution for the world’s largest democracy, the Republic of India.

Just before his election to the Court, he was
(i) the Permanent Representative of India at the United Nations;
(ii) representative of India in the Security Council; and
(iii) a Member and, for a period, Vice-Chairman of the International Law Commission.

http://www.icj-cij.org/presscom/files/3/12223.pdf

താങ്കള്‍ക്കും വേണമെങ്കില്‍ സത്യാന്വേഷിയേപ്പോലെ," നിയമ മേഖലയില്‍ അദ്ദേഹത്തിന് ഒരു അക്കാഡമിക് പശ്ചാത്തലമൊന്നുമില്ലായിരുന്നു, എന്നും അദ്ദേഹം നിയമത്തില്‍ അജ്ഞന്‍ ആയിരുന്നു എന്നുമൊക്കെ വേണമെങ്കില്‍ വിശ്വസിക്കാം, വിവരമില്ലാത്ത അവര്‍ണ്ണരുടെ ഇടയില്‍ പ്രചരിപ്പിക്കാം.

അംബെദ്ക്കറൊഴികെ ഉള്ളവരേക്കുറിച്ചൊക്കെ നുണകള്‍ പ്രചരിപ്പിച്ചാലൊന്നും, അംബെദ്ക്കറിന്‌ ഇല്ലാത്ത മഹത്വം ഉണ്ടാകില്ല. താങ്കളേപ്പൊലുള്ളവരെ വിവരമുള്ളവര്‍ പുച്ഛിക്കുകയേ ഉള്ളു.

manoj said...

പ്രീയപെട്ട നിസ്സഹായന്‍

"അഹിന്ദുക്കളെ ഹിന്ദുത്വത്തിലേക്ക് ചേര്‍ത്ത് ഭൂരിപക്ഷ മതനിര്‍മ്മാണം തുടങ്ങുന്നത്. 1910 നു ശേഷമുള്ള സെന്‍സസുകളിലാണു് "

"1871 സെന്‍സസ് data യില്‍ ഇങ്ങിനെ പറയുന്നു: ഇന്ധ്യയില്‍ 73.5% ഹിന്ദുക്കളും 23.5% മുസ്ലീങ്ങളും ആണ് ഉള്ളത്. തെക്കേ ഇന്ധ്യയില്‍ ഹിന്ദുക്കള്‍ 92-95% വരെയാണ്." (ref: Henry Waterfield , ( 1875 ), Memorandum on the Census of British India 1871-72 , London , Eyre and Spottiswoode , p. 16 )


1910 നു മുന്നേയും അവര്‍ണരെയും പൊതുവില്‍ ഹിന്ദുക്കള്‍ ആയി ആണ് കരുതിയിരുന്നത് എന്ന് ഇതില്‍ കാണാം.

manoj said...

അധികാരവും പണവും ഉള്ളവര്‍ അതില്ലാത്തവരെ സമൂഹത്തില്‍ നിന്നും മാറ്റി നിര്‍ത്താന്‍ എല്ലാ സമൂഹങ്ങളിലും ശ്രമിച്ചിട്ടുണ്ട്.

അങ്ങിനെ മാറ്റി നിര്ത്തപെട്ടവര്‍ ആ അനീതി തിരിച്ചറിഞ്ഞു അധികാരവും പണവും അന്ഗീകാരവും തിരിച്ചു പിടിക്കാന്‍ നടത്തിയ ഉജ്വല പോരാട്ടങ്ങളാണ് ജാതിവിരുദ്ധ സമരങ്ങളും ക്ഷേത്രപ്രവേശന സമരങ്ങളും .

അത്കൊണ്ട് തന്നെയാണ് അതിനു നേതൃത്വം നല്‍കാന്‍ കൃഷ്ണപിള്ളയും എ കെ ജി യും എല്ലാം തയ്യാറായത്, ഈഴവ ശിവനെ പ്രതിഷ്ടിച്ചു ശ്രീനാരായണന്‍ അതിനു പിന്തുണ നല്‍കിയത്, മിശ്രബോജനം നടത്തി സഹോദരന്‍ അയ്യപ്പന്‍ പിന്തുണ നല്‍കിയത്, മിശ്രവിവാഹം നടത്തി വി ടി പിന്തുണച്ചത്, പൂണൂല്‍ കരിച്ചുകൊണ്ട്‌ ഇ എം എസ് പിന്തുണച്ചത്‌ .

ഒരു കാലഖട്ടത്തെ ഇളക്കിമറിച്ച ഈ മഹത്തായ
പോരാട്ടങ്ങളെ എല്ലാം "സവര്‍ണ ഗൂഡാലോചന " ആയാണ് താങ്കള്‍ കാണുന്നത് എങ്കില്‍ എന്ത് പറയാന്‍.......

manoj said...

താങ്കള്‍ പറഞ്ഞത് പോലെ അവര്‍ണ ക്ഷേത്രങ്ങളിലെ മുഖ്യ സ്ഥാനം ചിലപ്പോള്‍ സവര്‍ണന്‍ നേടിയിട്ടുണ്ടാവാം, ചില സ്ഥാനങ്ങള്‍ സവര്‍ണനു ലഭിച്ച അവര്‍ണ ക്ഷേത്രങ്ങള്‍ ഉണ്ടാവാം, ചില ആചാരങ്ങളില്‍ സവര്‍ണനു പങ്കു ഉണ്ടാവാം, സ്ഥാനങ്ങള്‍ ഇല്ലെക്ന്കിലും സവര്‍ണനും ആരാധന നടത്തുന്ന അവര്‍ണ ക്ഷേത്രങ്ങള്‍ ഉണ്ടാവാം - സവര്‍ണനും അവര്‍ണനും ഒരേ മതം ആയതു കൊണ്ടാണ് ഇങ്ങിനെ സംഭവിക്കുന്നത്‌.


എന്തായാലും യുദ്ധം വഴി സവര്‍ണന്‍ പിടിചെടുക്കുകയോ , പിടിച്ചെടുത് നശിപിക്കുകയോ ചെയ്ത അവര്‍ണ ക്ഷേത്രങ്ങളെ പറ്റി ഇതേവരെ കേട്ടിട്ടില്ല.

manoj said...

"അപ്പോള്‍ എന്തു കൊണ്ടാണു് 1930 കള്‍ മുതല്‍ സവര്‍ണര്‍തെറ്റു തിരുത്താന്‍ തുടങ്ങിയതെന്നത് മുകളിലുള്ള എന്റെ കമന്റിനോട് ചേര്‍ത്തു വായിച്ചാല്‍ മനസ്സിലാകും."

1930 കള്‍ മുതലല്ല, അതിനു മുന്നേയും ശേഷവും ഇന്ധ്യ യില്‍ ഉണ്ടായിട്ടുള്ള എല്ലാ സാമൂഹിക പ്രസ്ഥാനങ്ങളും ജാതി അനാചാരം തള്ളികളഞ്ഞിട്ടുണ്ട്:

ശ്രീ ബുദ്ധന്‍, മഹാവീരന്‍, ഭക്തി പ്രസ്ഥാനം (14 - 17 നൂറ്റാണ്ട്), രാജാ റാം മോഹന്‍ റോയിയുടെ ബ്രഹാമാസമാജം (1830 ), Swami Dayananda സ്ഥാപിച്ച ആര്യസമാജം (1875 ) തുടങ്ങി ഇന്ധ്യ യില്‍ രൂപം കൊണ്ട എല്ലാ സാമൂഹിക പ്രസ്തങ്ങളും ജാതി വ്യവസ്ഥ തള്ളികളഞ്ഞിട്ടുണ്ട്.

ഒരു ഗൂഡ ആലോചനയുമല്ല, സ്വസമൂഹത്തിലെ ഒരു വിഭാഗത്തോട്‌ കാണിക്കുന്ന അനീതിയോട് ഉള്ള എതിര്‍പ്പ് മാത്രമായിരുന്നു ഇതിനു കാരണം.

manoj said...

ജാതി പ്രശ്നത്തിലും അതിനു എതിരെ യുള്ള സമരത്തിലും ഒരു ഗൂഡ ആലോചനയും പൊതുവില്‍ ഉണ്ടായിരുനില്ല . ചില സാമൂഹിക,സാമ്പത്തിക സാഹചര്യങ്ങള്‍ ചില മാറ്റങ്ങളെ സഹായിചിട്ടുണ്ടാവാം എന്ന് മാത്രം.

ഈ പ്രശ്നത്തില്‍ ഒരു ഗൂഡ ആലോചന തുടങ്ങുന്നത് 1980 കള്‍ മുതല്‍ "ഇസ്ലാമിക മത രാഷ്ട്ര വാദത്തിന്റെ" ചില ചിന്തകള്‍ കേരളത്തിലും ഇന്ധ്യ യിലും ശക്തി പ്രാപിച്ചത് മുതലാണ്‌.

ജാതി പ്രശ്നം ഉപയോഗിച്ച് സവര്‍ണനെയും അവര്നനെയും തമ്മില്‍ തല്ലിപിച്ചു, അവര്ണനെ ഹിന്ദു മതത്തിനു പുറത്തു ഇറക്കിയാല്‍ തങ്ങളുടെ കാര്യം നേടാമെന്ന് മനസ്സിലാക്കിയ ഇസ്ലാമിക മത രാഷ്ട്ര വാദികള്‍ ഈ അവര്‍ണ സവര്‍ണ അകല്‍ച്ച കൂട്ടാന്‍ ശ്രമം തുടങ്ങി.

അവര്‍ണന്‍ ഹിന്ദുവല്ല എന്ന ഒരു അക്കാദമിക വാദത്തിനു പ്രചാരം കൊടുത്തും ഇത്തരത്തില്‍ പറയുന്നവര്‍ക്കും അത്തരം സന്ഖടന്കള്‍ക്കും വന്‍ പിന്തുണ കൊടുത്തും ഈ സന്ഖടനകള്‍ പ്രവര്‍ത്തനം തുടങ്ങി.

ഈ ഗൂഡ ആലോചനയുടെ ഭാഗമായി ഇത്തരം സന്ഖടനകള്‍ നടത്തുന്ന പ്രവര്തനളുടെ തുടര്‍ച്ചയാണ് നാം ഈ കാണുന്നത്.

ഗൂഡ ആലോച്ചനക്കാര്‍ അങ്ങിനെ നടതാതിരുന്ന സാമൂഹിക പ്രസ്ഥാനങ്ങളെയും നല്ല വ്യക്തികളെയും
അങ്ങിനെ ആക്ഷേപിക്കുന്ന, ആടിനെ പട്ടിയാക്കുന്ന ആ നാടകമാണ് നാം ഇവിടെ കാണുന്നത്.

kaalidaasan said...

>>>>>ഈ പ്രശ്നത്തില്‍ ഒരു ഗൂഡ ആലോചന തുടങ്ങുന്നത് 1980 കള്‍ മുതല്‍ "ഇസ്ലാമിക മത രാഷ്ട്ര വാദത്തിന്റെ" ചില ചിന്തകള്‍ കേരളത്തിലും ഇന്ധ്യ യിലും ശക്തി പ്രാപിച്ചത് മുതലാണ്‌. <<<<<

മനോജ്,

ഇസ്ലാമിക മതരാഷ്ട്രവാദക്കാര്‍ ഒരു അവര്‍ണ്ണ മുസ്ലിം കൂട്ടുകെട്ടിനു വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്. കുറെയേറെ അവര്‍ണ്ണര്‍ ഈ കെണിയില്‍ വീഴുന്നുമുണ്ട്. ഈ മതരാഷ്ട്രവാദക്കാര്‍ക്ക് ഒരു മേല്‍വിലാസമുണ്ടാക്കിക്കൊടുക്കാന്‍ അറിഞ്ഞോ അറിയാതെയോ ചില അവര്‍ണ്ണര്‍ കരുവാക്കപ്പെടുന്നു.

തീവ്രവാദ മുസ്ലിം സംഘടനകളുടെ ലക്ഷ്യം  ഇസ്ലാമിക രാഷ്ട്രമാണ്. ഭൂരിഭാഗം മുസ്ലിങ്ങളും അതിനെ മനസുകൊണ്ട് പിന്തുണക്കുന്നുമുണ്ട്.

kaalidaasan said...

>>>>>ഡി പി ഖൈത്താന്‍ നിര്യാതനായ ഒഴിവില്‍ ഡ്രാഫ്റ്റിങ് കമ്മിറ്റിയില്‍ പകരം ആരെയും നിയമിച്ചില്ല.മുകളില്‍ ഉദ്ധരിച്ചിട്ടുള്ള കൃഷ്ണമാചാരിയുടെ തന്നെ വാക്കുകള്‍ ഇക്കാര്യം തെളിയിക്കുന്നുണ്ട്.<<<<<

സത്യാന്വേഷി,

Constituent Assembly യുടെ ആദ്യകാലത്തു നടന്ന ഒരു യോഗത്തിലെ കൃഷ്ണമാചാരിയുടെ അഭിപ്രായം മുറിച്ചെടുത്ത് താങ്കള്‍ എന്താണു സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. ആ പ്രസംഗം നടന്നപ്പോള്‍ അദ്ദേഹം അംഗമായിരുന്നില്ല എന്നത് ശരി. അത് കഴിഞ്ഞു നടന്ന കാര്യങ്ങളെന്തൊക്കെയാണെന്ന് താങ്കള്‍ക്കറിയില്ല എന്നത് അതിനേക്കാള്‍ ശരി. അറിയില്ലെങ്കില്‍ അറിയാന്‍ ശ്രമിക്കൂ സത്യാന്വേഷി. പേരു സൂചിപിക്കുന്നത് സത്യം അന്വേഷിച്ചു കൊണ്ടിരികുന്ന ആള്‍ എന്നുതന്നെയല്ലേ?

താങ്കളുടെ അറിവിലേക്കായി ചിലത്.

http://orissa.gov.in/e-magazine/Orissareview/2011/Jan/engpdf/43-45.pdf

In the making of the Constitution, a very
valuable role was played by the Drafting
Committee. The Committee was constituted on
29th August, 1947 with Dr. B.R. Ambedkar as
its chairman. The members of this committee
included its versatile chairman Dr. Ambedkar, as
such l ega l lum ina r i e s a s B . L.Mi t t e r , N.
Gopalswami Ayyanagar, Alladi Krishnaswami
Ayyar, K.M. Munshi, Saiyid Mohd Saadulla, N.
Madhab Rao and D.P. Khaitan. After the death
of Mr. D.P. Khaitan, T.T. Krishnamachari was
made its member. Dr. B.N. Rau worked as the
Chief Constitutional Advisor attached to this
Committee.

ഇനി കൃഷ്ണമാചാരിയുടെ തന്നെ വാക്കുകള്‍ വേണമെങ്കില്‍ അതും കൂടി.

http://parliamentofindia.nic.in/ls/debates/vol11p11.htm

Shri T.T. Krishnamachari : Mr. President, Sir, at the outset I would like to express the thanks of the Drafting Committee to the Members of this Honourable House, who, whatever their views might be on certain provisions of this Constitution, have, practically, one and all, paid tributes, to the work of the Drafting Committee – and, Sir, not the least of them all to my septuagenarian leader who in such kind terms singled out every member of the Drafting Committee for recognition of his services, which I think we would all cherish to the end of our lives.

Lastly, may I, Sir, mention the debts that we as Drafting Committee have to discharge particularly to the Ministries of the Government of India.

But, Sir, the fact that I was in the Drafting Committee had been a matter of good fortune to me primarily in that I have been able to see you at close quarters. I have no doubt that it has been a matter of intense personal profit to me, and a matter of great pleasure.

One final word before I sit down and it is this. Let honourable Members realise that even those of us in the Drafting Committee had notions of our own, had bias of our own; but we approached this work purely without any bias, and the result is what is before the House.

ഇതും വായിച്ചിട്ട് ഒന്നും മനസിലായില്ലെങ്കില്‍ താങ്കളെന്ത് സത്യമാണന്വേഷിച്ചു കൊണ്ടിരിക്കുന്നതെന്ന് വ്യക്തമാക്കാമോ?

kaalidaasan said...

>>>>>കാളിദാസന്‍ ഇവിടെ ചൂണ്ടിക്കാണിച്ചിട്ടുള്ള ബി എന്‍ റാവുവിന്‍റെ ബിരുദങ്ങള്‍ തന്നെ നോക്കൂ. ട്രിനിറ്റിയില്‍ നിന്ന് റാവു നേടിയതായി പറയുന്ന ബിരുദം പോലും സംസ്കൃതം, കണക്ക്, ഇംഗ്ലീഷ് വിഷയങ്ങളിലുള്ളതാണ്.മറിച്ച് നിയമത്തില്‍ അദ്ദേഹം ഒരിടത്തുനിന്നും ബിരുദം നേടിയതായി എവിടെയും പറയുന്നില്ല. നിയമബിരുദമില്ലാത്ത ആള്‍ എങ്ങനെയാണ് ജഡ്ജിയും ജൂറിസ്റ്റും അറിയപ്പെടുന്ന "നിയമ വിദഗ്ദ്ധനു"മാവുന്നത്?<<<<<


സത്യാന്വേഷി,

B N Rau വിനെ ഇകഴ്ത്തിക്കാണിക്കാന്‍ അംബേദ്ക്കറെ പൊക്കിപ്പിടിക്കുന്ന താങ്കള്‍ അംബെദ്ക്കറിന്റെ ബിരുദങ്ങളെന്തൊക്കെയാണെന്നൊന്നു പറയാമോ? ഞാന്‍ അറിഞ്ഞിട്ടുള്ളത് ഇവ.


http://www.columbia.edu/itc/mealac/pritchett/00ambedkar/timeline/1910s.html

1912 : Bhimrao passed the B.A. Examination (special subjects: Economics and Politics) from Bombay University, and prepared to take a position in the administration of Baroda State .

1913: Receives Baroda State Scholarship to join the Political Science Department of the Columbia University as a Post Graduate Student.

At Columbia: coursework: His *coursework* during his three years (including summers) at Columbia consisted of: 29 courses in economics, 11 in history, 6 in sociology, 5 in philosophy, 4 in anthropology, 3 in politics, and 1 each in elementary French and German.

1915== The young graduate student passed his M.A. exam in June, majoring in Economics, with Sociology, History, Philosophy, and Anthropology as other subjects of study.

1916== In June he went to London, and in October he was admitted to Gray's Inn for Law, and to the London School of Economics and Political Science for Economics, where he was allowed to start work on a doctoral thesis.

1917== He was appointed Military Secretary to the Gaikwar of Baroda; he had agreed to join the Baroda service as a condition of his scholarship.

ഇതിലൊരിടത്തും അംബെദ്ക്കറിനു നിയമ ബിരുധമുള്ളതായി പറയുന്നില്ല. പിന്നെങ്ങനെ അദ്ദേഹം നിയമ വിദഗ്ദ്ധനായി?
ബറോഡ രാജാവദ്ദേഹത്തെ Military Secretary ആയിട്ടാണു നിയമിച്ചത്. അല്ലാതെ നിയമ വിദഗ്ദ്ധനായിട്ടല്ല.

kaalidaasan said...

>>>>>സംഗതിയുടെ കിടപ്പ് ഇപ്പോള്‍ വായനക്കാര്‍ക്കു പിടികിട്ടിയിട്ടുണ്ടാകുമല്ലോ!ഭരണഘടനാ മുഖ്യശില്പി(Chief Architect of the Constitution) എന്നുള്ള അംബേഡ്കറിന്‍റെ പങ്ക് ഇല്ലാതാക്കാനുള്ള ഗൂഢാലോചനാപരമായ നീക്കം എത്രത്തോളം വിപുലവും സംഘടിതവുമാണെന്ന് ഇതില്‍നിന്നെല്ലാം തെളിയുന്നില്ലേ?

ഞാന്‍ ടി ടി കൃഷ്ണമാചാരിയുടെ വാക്യങ്ങള്‍ ഉദ്ധരിച്ചത് ഒരു സൈറ്റും നോക്കിയല്ല, മറിച്ച് പുസ്തകരൂപത്തില്‍ ഭാരത സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിട്ടുള്ള കോണ്‍സ്റ്റിറ്റ്യൂവന്‍റ് അസംബ്ലിയുടെ രേഖ ഉദ്ധരിച്ചാണ്. അതിന്‍റെ പേജ് നംബറും ഞാന്‍ നല്കിയിട്ടുണ്ടായിരുന്നു. (വാല്യം VII, പേജ് 229). ആരാണു പച്ചക്കള്ളം പറയുന്നതും പ്രചരിപ്പിക്കുന്നതും? ഞാനോ കാളിദാസനോ ?<<<<<




സത്യാന്വേഷി,

ഞാന്‍ ഇതേക്കുറിച്ച് ഒരു പുസ്തകവും വായിച്ചിട്ടില്ല. ഈ വെബ് സൈറ്റു മാത്രമേ വായിച്ചിട്ടുള്ളു. താങ്കളീ പറയുന്ന വാചകം ഉണ്ടെങ്കിലും സത്യം സത്യം അല്ലതാകില്ല.

Constituent assembly യില്‍ നടന്ന ചര്‍ച്ചകളെയും നിര്‍ദേശങ്ങളെയും അടിസ്ഥാനമാക്കി B N Rau തയ്യാറാക്കിയ draft constitution, scrutinize ചെയ്യാനാണ്, അംബേദ്ക്കര്‍ തലവനായുള്ള Drafting committee യെ നിയമിച്ചതെന്ന സത്യം,  ആരുടെ ഏത് വാക്കുകൊണ്ടും ഇല്ലാതാകില്ല.

"COMMITTEE TO SCRUTINISE DRAFT CONSTITUTION

Shri Satyanarayan Sinha: Sir, I beg to move-
"This Assembly resolves that a Committee consisting of-
(1) Shri Alladi Krishnaswami Ayyar.-
(2) Shri N. Gopalaswami Ayyangar,
(3) The Honourable Dr. B. R. Ambedkar,
(4) Shri K. M. Munshi,
(5) Saiyid Mohd. Saadulla,
6) Sir B. L. Mitter,
(7) Shri D. P. Khaitan,
be appointed to scrutinise and to suggest necessary amendment to the draft Constitution of India prepared in the Office of the Assembly on the basis of the decisions taken in, the Assembly."

അംബെദ്ക്കര്‍ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുള്ളതാണത്.

http://parliamentofindia.nic.in/ls/debates/vol11p11.htm

The Draft Constitution as prepared by the Constitutional Adviser as a text for the Draft Committee to work upon, consisted of 243 articles and 13 Schedules.

The credit that is given to me does not really belong to me. It belongs partly to Sir B.N. Rau, the Constitutional Adviser to the Constituent Assembly who prepared a rough draft of the Constitution for the consideration of the Drafting Committee.

Drafting committee ക്ക് editing ഉം rearranging ഉം നടത്താന്‍ ആയി B N Rau ഒരു Draft constitution തയ്യാറാക്കിയതാണെന്ന് അക്ഷരാഭ്യാസമുള്ള ആര്‍ക്കും മനസിലാക്കാന്‍  ആകും വിധം വളരെ വ്യക്തമായി അംബെദ്ക്കര്‍ ഈ വാക്കുകളിലുടെ വ്യക്തമാക്കുന്നു. അംബെദ്ക്കറേക്കാള്‍ വിവരം ഇക്കാര്യത്തില്‍ താങ്കള്‍ക്കില്ലല്ലോ.

അങ്ങനെ ഏറ്റവും ആദ്യം scrutinize ചെയ്തവതരിപ്പിച്ചതിന്റെ ഭാരം മുഴുവന്‍ അംബെദ്ക്കറുടെ ചുമലിലായിരുന്നു എന്ന് T T Krishnamachari പറഞ്ഞതു വച്ചൊന്നും അംബെദ്ക്കര്‍  ഭരണഘടനയുടെ ഒരേയൊരു ശില്‍പ്പി ആകില്ല. 243 ആര്‍ട്ടിക്കിളുകളില്‍ ആയി തയ്യാറാക്കിയ Draft നെ scrutinize(editing and rearranging) ചെയ്ത് 315 ആര്‍ട്ടിക്കിളുകളാക്കി അംബെദ്ക്കര്‍ തലവനായുള്ള Drafting committee അവതരിപ്പിച്ചു. ആ സമയത്താണ്, T T Krishnamachari ഈ അഭിപ്രയം പറഞ്ഞത്. ഭരണഘടനാ നിര്‍മ്മാണത്തിന്റെ ആദ്യഘട്ടത്തില്‍ അദ്ദേഹം പറഞ്ഞ ഒരു വാചകത്തേക്കാള്‍  പ്രസക്തം. അതു നിര്‍മ്മിച്ചു കഴിഞ്ഞ് എല്ലാവരും പറഞ്ഞ അഭിപ്രായങ്ങള്‍ക്കാണ്. അംബെദ്ക്കറെ കേന്ദ്രസ്ഥനത്തു നിറുത്തിയുള്ള ചര്‍ച്ചയാകുമ്പോള്‍ അദ്ദേഹത്തിന്റെ അഭിപ്രായത്തിനാണു പ്രസക്തി. Drafting Committee യുടെ ആദ്യകാല നടപടികളേക്കുറിച്ചുള്ള ഒരു വിമര്‍ശനം മാത്രമായിരുന്നു താങ്കളുദ്ധരിച്ച TTKയുടെ അഭിപ്രായം.

ഈ രേഖ ഒരു ഭരണഘടന ആകാന്‍ പിന്നെയും ഒരു വര്‍ഷത്തില്‍ കൂടുതല്‍ എടുത്തു. ഇതിനിടക്ക് തന്നെ TTK, Drafting committee യില്‍ അംഗമായി. പിന്നീടു നടന്ന ചര്‍ച്ചകളുടെയും നിര്‍ദ്ദേശങ്ങളുടെയും അടിസ്ഥാനത്തില്‍  അംബെദ്ക്കറുടെ സമിതി അവതരിപ്പിച്ച Draft ലും മാറ്റം വരുത്തി. അവസാനം അതൊക്കെ 395 ആര്‍ട്ടിക്കിളുകളിലും 8 ഷെഡ്യൂളുകളിലുമാക്കി പുനരവതരിപ്പിച്ചു. അതില്‍ drafting committee യിലെയും മറ്റനേകം കമ്മിറ്റികളിലേയും Constituent assembly യിലെയും അംഗങ്ങള്‍ക്കൊക്കെ പങ്കുണ്ട്.

kaalidaasan said...

സത്യാന്വേഷി,

അംബെദ്ക്കര്‍ ഭരണഘടനയുടെ ഒരേയൊരു ശില്‍പ്പി എന്ന നിലയില്‍ നിന്നും ഇപ്പോള്‍ മുഖ്യ ശില്‍പ്പി എന്നതിലേക്ക് താങ്കളെത്തിയതില്‍ സന്തോഷമുണ്ട്. ഭരണഘടനക്ക് ഒരു നിയത രൂപം നല്‍കിയ ശില്‍പ്പികളില്‍ മുഖ്യന്‍ അദ്ദേഹമായിരുന്നു എന്നതില്‍ എനിക്കും അഭിപ്രായവ്യത്യാസമില്ല. പക്ഷെ ഇന്‍ഡ്യന്‍ ഭരണഘടന ഉണ്ടാക്കിയത് ഇന്‍ഡ്യയുടെ ആദ്യ പാര്‍ലമെന്റായ Constituent assembly ആയിരുന്നു. അവിടെ ഉരുത്തിരിഞ്ഞ അഭിപ്രായങ്ങളെ അടിസ്ഥാനമാക്കി B N Rau തയ്യാറാക്കിയ Draft നെ ചെയ്ത് തേച്ചു മിനുക്കി, അംബെദ്ക്കര്‍ തലവനായുള്ള കമ്മിറ്റി പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. അത് ഭരണഘടനയുമായി.

പുസ്തകരൂപത്തില്‍ ഭാരത സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിട്ടുള്ള കോണ്‍സ്റ്റിറ്റ്യൂവന്‍റ് അസംബ്ലിയുടെ രേഖ താങ്കളുടെ കയ്യിലുണ്ടല്ലൊ. ഞാനീ പറഞ്ഞത് ഒക്കെ അതിലുണ്ടാകും. വായിച്ച് തീര്‍ച്ചയാക്കാം.

kaalidaasan said...

>>>>>കോണ്‍സാംബ്ലി നയപരിപാടിയനുസരിച്ച് ഉദ്യോഗസ്ഥസംഘം തയ്യാറാക്കിയ 243 അനുഛേദങ്ങളും 13 ഷെഡ്യൂളുകളും ഉള്ള കരട് അടിമുടി ഉടച്ചുവാര്‍ത്ത് 315 അനുഛേദങ്ങളും 8 ഷെഡ്യൂളുകളുമുള്ള പുതിയ ഒരു ഭരണഘടന ഉണ്ടാക്കുകയായിരുന്നു ഡ്രാഫ്റ്റിങ് കമ്മിറ്റി. അതേതാണ്ട് മുഴുവനായി ചെയ്തത് ഡോ അംബേഡ്കര്‍ ഒറ്റയ്ക്കായിരുന്നുവെന്നാണ് കോണ്‍സാംബ്ലി അംഗമായിരുന്ന കൃഷ്ണമാചാരി പരസ്യമായി പ്രഖ്യാപിച്ചത്.കോണ്‍സാംബ്ലി ഡിബേറ്റ്സിലൂടെ കടന്നുപോകുന്ന ആര്‍ക്കും ഇക്കാര്യം സുതരാം സ്പഷ്ടമാകും.<<<<

സത്യാന്വേഷി,

243 അനുഛേദങ്ങളും 13 ഷെഡ്യൂളുകളും ഉള്ള കരടിനെ ത്യ്യാറാക്കിയത് അംബെദ്ക്കറോ Drafting committee യോ അല്ലായിരുന്നു. Constituent assembly യില്‍ നടന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ അത് തയ്യാറാക്കിയത് B N Rau എന്ന Constitutional adviser ആയിരുന്നു. അംബെദ്കര്‍ പോലും അംഗീകരിച്ച ഈ സത്യം താങ്കള്‍ അംഗീകരിക്കണമെന്ന യാതൊരു നിര്‍ബന്ധവും എനിക്കില്ല.

ഈ കരടിനെ അടിമുടി ഉടച്ചുവാര്‍ക്കാനൊന്നും  ഡ്രാഫ്റ്റിങ് കമ്മിറ്റിയോട് ആരും ആവശ്യപ്പെട്ടിരുന്നില്ല. ഇതിനെ ഭരണഘടന എന്ന രേഖയുടെ രൂപത്തിലാക്കാനേ ആ കമ്മിറ്റിയോട് ആവശ്യപ്പെട്ടിരുന്നുള്ളു. ആ കമ്മിറ്റി അതിനെ 315 അനുഛേദങ്ങളും 8 ഷെഡ്യൂളുകളുമുള്ള പുതിയ രേഖയാക്കി യില്‍ അവതരിപ്പിച്ചു. Constituent assembly ക്ക് അത് സ്വീകാര്യമായില്ല. അവര്‍ വീണ്ടും  ഭേദഗതികള്‍ വരുത്തി. പിന്നീട് അതിനെ 386 അനുച്ചേദങ്ങളും 8 ഷെഡ്യൂളുകളും ആക്കി. അവസാന മിനുക്കു പണികള്‍ നടന്നു കഴിഞ്ഞപ്പോള്‍ അതിന്‌ 395 അനുച്ചേദങ്ങളും 8 ഷെഡ്യൂളുകളും ഉണ്ടായി. ഇതൊക്കെ constituent assembly എന്ന ഭരണഘടനാ നിര്‍മ്മാണ സഭയുടെ കൂട്ടായ പ്രവര്‍ത്തനഫലമായി ഉണ്ടായതാണെന്ന് ഡിബേറ്റ്സിലൂടെ കടന്നുപോകുന്ന ആര്‍ക്കും സ്പഷ്ടമായി മനസിലാകും.

kaalidaasan said...

>>>>>" I cannot transmit to you this Draft Constitution without placing on record the committee's gratitude for the assistance the committee has received in this difficult task from Sri B N Rao, the Constitutional Adviser, Sri S N Mukherjee, Joint Secretary and Drafts-man , and the staff of the Constituent Assembly Secretariate". അതായത് ഒരു 'അസിസ്റ്റന്‍റ് ' എന്ന നിലയില്‍ റാവുവും ഉദ്യോഗസ്ഥ സംഘവും ചെയ്ത സേവനത്തെ ബാബാസാഹിബ് സ്മരിക്കുന്നുണ്ട്.<<<<

സത്യാന്വേഷി,

ഇതാണ്. ആടിനെ പട്ടിയാക്കുന്ന വിദ്യ.

Assistance എന്നു കണ്ടപ്പോഴേക്കും. അത് നല്‍കിയവരൊക്കെ അസിസ്റ്റന്റ് ആകുന്ന വിദ്യ.

ഈ വക ചെപ്പടി വിദ്യകൊണ്ടൊന്നും B N Rau ഒക്കെ വഹിച്ച സുപ്രധാന പങ്കിനെ തമസ്കരിക്കാന്‍ ആകില്ല. ഇന്‍ഡ്യന്‍ ഭരണഘടന ഉള്ളിടത്തോളം കാലം ഇവര്‍ വഹിച്ച നിസ്തുല പങ്ക് ആരും വിസ്മരിക്കുകയുമില്ല.

ഭരണഘടനയിലെ ഓരോരോ ഭാഗങ്ങളും അതി പ്രഗത്ഭരായ ഓരോരോ വ്യക്തികളുടെ സംഭാവനകളാണ്. Constituent assembly യില്‍ നടന്ന ചര്‍ച്ചകള്‍ വായിച്ചാല്‍ ആരൊക്കെയാണവര്‍ എന്ന് മനസിലാകും. അതിനെയൊക്കെ ക്രോഡീകരിച്ച് ഒരു രേഖയാക്കുന്ന സമിതിയുടെ തലവനായിരുന്നു അംബെദ്ക്കര്‍.. ആ ജോലി വളരെ സ്തുത്യര്‍ഹമായ രീതിയില്‍ അദ്ദേഹം നിര്‍വഹിച്ചു.

kaalidaasan said...

>>>>>>1948 നവംബര്‍ നാലാം തീയതി ഡോ കരട് ഭരണഘടന അവതരിപ്പിച്ചുകൊണ്ട് ഡോ അംബേഡ്കര്‍ ചെയ്ത പ്രസംഗത്തില്‍ അദ്ദേഹം പറയുന്നത് ഇങ്ങനെയാണ് : "കരടെഴുത്തു കമ്മിറ്റിയെ ഭരമേല്‍പ്പിച്ച കര്‍ത്തവ്യം, ഭരണഘടനാനിര്‍മാണസഭ നിയമിച്ച വിവിധ കമ്മിറ്റികള്‍ ‍(............)തയ്യാറാക്കിയ റിപ്പോര്‍ട്ടുകളിന്മേല്‍ സഭ എടുത്ത തീരുമാനങ്ങള്‍ക്ക് അനുസരണമായി ഒരു ഭരണഘടന തയ്യാറാക്കുക എന്നതായിരുന്നു." <<<<

സത്യാന്വേഷി,

ഇതിനോട് പൂര്‍ണ്ണമായും യോജിക്കുന്നു. യാതൊരു അഭിപ്രായവ്യത്യാസവുമില്ല.

കരടെഴുത്തു കമ്മിറ്റിയെ ഭരമേല്‍പ്പിച്ച കര്‍ത്തവ്യം ഭരണഘടനാനിര്‍മാണസഭ നിയമിച്ച വിവിധ കമ്മിറ്റികള്‍ ‍തയ്യാറാക്കിയ റിപ്പോര്‍ട്ടുകളിന്മേല്‍ സഭ എടുത്ത തീരുമാനങ്ങള്‍ക്ക് ഒരു നിയത രൂപം നല്‍കുക എന്നതായിരുന്നു. അതെ സഭ എടുത്ത തീരുമാനങ്ങള്‍ക്ക് ആണ്, നിയത രൂപം നല്‍കാന്‍ ആവശ്യപ്പെട്ടത്. തീരുമാനങ്ങള്‍  എടുത്തത് സഭയായിരുന്നു. ഭരണഘടനയില്‍ ഉള്‍പ്പെടുത്തേണ്ട കാര്യങ്ങള്‍ എന്തൊക്കെ , എങ്ങനെ ഒക്കെ ആണെന്നായിരുന്നു ആ തീരുമാനങ്ങള്‍. ആ തീരുമാനങ്ങള്‍ ഉള്‍പ്പെടുത്തി B N Rau ഒരു കരട് തയ്യറാക്കി. അത് ഭരണഘടന എന്ന രേഖയാക്കാന്‍ അംബെദ്ക്കര്‍ തലവനായുള്ള കമ്മിറ്റിയോട് ആവശ്യപ്പെട്ടു. അതവര്‍ വളരെ ഭംഗിയായി ചെയ്തു.

ഓര്‍ക്കേണ്ട സംഗതി ഇതാണ്. തീരുമാനങ്ങള്‍ സഭയുടേതായിരുന്നു അല്ലാതെ അംബെദ്ക്കര്‍ സ്വന്തമായി എടുത്തതല്ല. സഭാംഗങ്ങളെല്ലാവരും കൂടി കൂട്ടായി എടുത്തതാണാ തീരുമാനങ്ങള്‍.// . ആറു മാസക്കാലം അവര്‍ ചെയ്തിരുന്നതതാണ്. അതു കഴിഞ്ഞേ അംബെദ്ക്കര്‍ തലവനായുള്ള കമ്മിറ്റി പോലും ഉണ്ടായുള്ളു.

kaalidaasan said...

>>>>>>കൃഷ്ണമാചാരി മാത്രമല്ല, ആ സഭയിലെ ഒട്ടുമിക്ക അംഗങ്ങളും ഭരണഘടനയുടെ ശില്പി എന്ന നിലയില്‍ ഡോ അംബേഡ്കറെ മുക്തകണ്ഠം അഭിനന്ദിച്ചിട്ടുണ്ട്. അദ്ദേഹം ചെയ്ത മഹത്തായ സേവനത്തെ അങ്ങേയറ്റം പ്രകീര്‍ത്തിച്ചിട്ടുണ്ട്. കാളിദാസന്‍റെ അത്ര വിവരമില്ലാത്തതിനാല്‍ അവരാരും ബി എന്‍ റാവുവിനെ ഭരണഘടനാശില്പി എന്നു വിശേഷിപ്പിച്ചുകണ്ടില്ല. <<<<

സത്യാന്വേഷി,

താജ്മഹല്‍ നിര്‍മ്മിച്ചതരാണെന്നു ചോദിച്ചാല്‍ എല്ലാവരും ഏക സ്വരത്തില്‍ ഉത്തരം പറയും, ഷാജഹാന്‍ എന്ന്.

ഒരു കല്ലിനോ മറ്റ് പല വസ്തുക്കള്‍ക്കുമോ നമ്മള്‍ കണ്ണു കൊണ്ട് കാണുന്ന രൂപം നല്‍കുന്ന ആളാണു ശില്‍പ്പി. ശില്‍പ്പമുണ്ടാക്കാന്‍  ഒരസംസ്കൃത വസ്തു വേണം. ഭരണഘടന എന്ന ശില്‍പമുണ്ടാക്കാനുള്ള അസംസ്കൃത വസ്തുക്കളായിരുന്നു ഭരണഘടന സഭയുടെ തീരുമാനങ്ങള്‍. അവയ്ക്ക് ഒരടുക്കും ചിട്ടയും നല്‍കി ഇന്നത്തെ ഭരണഘടനയുടെ രൂപത്തിലാക്കുന്ന പണി വളരെ ഭംഗിയായി അംബെദ്ക്കര്‍ നിര്‍വഹിച്ചു. അത് മഹത്തായ സേവനം തന്നെയാണ്. അതിനെ എല്ലാവരും മുക്ത കണ്ഠം പ്രകീര്‍ത്തിച്ചിട്ടുമുണ്ട്.

ബി എന്‍ റാവുവിനെയോ ഒരു പ്രത്യേക വ്യക്തിയേയോ ഭരണഘടനാ ശില്‍പ്പി എന്ന് വിളിക്കേണ്ട ആവശ്യമില്ല. കാരണം അത് ഏതെങ്ക്ലും ഒരു വ്യക്തിയുടെ സൃഷ്ടിയല്ല. ഭരണഘടന സഭയിലെ എല്ലാ അംഗങ്ങളുടെയും കൂട്ടായ പ്രവര്‍ത്തിയുടെ ഫലമാണത്. അംബെദ്ക്കര്‍ക്ക് ശില്‍പമുണ്ടാക്കാനുള്ള അസ്ഥിവാരമിട്ടു കൊടുത്തേ ഉള്ളു ബി എന്‍ റാവു. അസ്തിവാരത്തില്‍ പറഞ്ഞിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ റാവുവിന്റെ സ്വന്തമ്മാണെന്നും ആരും പറയില്ല. അതൊക്കെ ഭരണഘടന സഭയുടെ തീരുമാനങ്ങളാണെന്നേ പറയു. ആ തീരുമാനങ്ങളെ അടുക്കും ചിട്ടയുമുണ്ടാക്കി, ഒരു രേഖയാക്കുന്നതില്‍ റാവുവിന്റെ പ്രയത്നമുണ്ട്. അംബെദ്കറുടെ പ്രയത്നമുണ്ട്. ഡ്രാഫ്റ്റിംഗ് കമ്മിറ്റിയിലെ എല്ലാവരുടെയും പ്രയത്നങ്ങളുണ്ട്.

kaalidaasan said...

>>>>>>കോണ്‍സാംബ്ലി ചര്‍ച്ചകളിലൂടെ കടന്നുപോകുന്ന ആര്‍ക്കും ഭരണഘടന രൂപപ്പെടുത്തുന്നതില്‍ ബാബാസാഹിബിനോളം പങ്ക് മറ്റാര്‍ക്കും ഇല്ലായിരുന്നുവെന്ന സത്യം ബോധ്യപ്പെടും. അക്കാര്യത്തില്‍ ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ ബി എന്‍ റാവു ചെയ്ത സേവനങ്ങളെ അംബേഡ്കര്‍ നന്ദിപൂര്‍വം അനുസ്മരിക്കുന്നതു ചൂണ്ടിക്കാട്ടി റാവുവാണ് ഭരണഘടനയുടെ ശില്പി എന്നു കൊട്ടിഗ്ഘോഷിക്കാന്‍ സുബോധമുള്ളവര്‍ തയ്യാറാകില്ല. <<<<

സത്യാന്വേഷി,

ഭരണഘടനയില്‍ ഉള്‍പ്പെടുത്തേണ്ട ഓരോ വിഷയങ്ങളും ആരൊക്കെ, ഏതൊക്കെ കമ്മിറ്റികളാണു നിര്‍ദ്ദേശിച്ചതെന്ന് ആ ചര്‍ച്ചകളിലൂടെ കടന്നു പോകുന്ന ആര്‍ക്കും മനസിലാകും. ആദ്യത്തെ 6 മാസം ഇതൊക്കെയായിരുന്നു അവിടെ ചര്‍ച്ച ചെയ്തിരുന്നതെന്ന് അക്ഷരാഭ്യാസമുള്ളവര്‍ക്ക് വായിച്ചാല്‍ മനസിലാകും വിധം വളരെ വ്യക്തമായി അവിടെ എഴുതി വച്ചിട്ടുണ്ട്. അംബെദ്ക്കര്‍ക്കതില്‍ പ്രത്യേകമായ യാതൊരു പങ്കുമില്ലായിരുന്നു എന്നും കൂടി അവര്‍ക്ക് മനസിലാകും. ഇതിനെയൊക്കെ ഒരു draft constitution ആയി രൂപപ്പെടുത്തിയത് B N Rau എന്ന നിയമ വിദഗ്ദ്ധന്‍ ആണെന്നും മനസിലാകും.

1947 ഓഗസ്റ്റ് മുതലുള്ള സഭയെ മാത്രമേ സഭയായി സത്യാന്വേഷി കാണുന്നുള്ളു. അതിന്റെ കാരണം അന്ധമായ അംബെദ്കര്‍ ആരാധനയും. അന്താരഷ്ട്ര കോടതിലെ പ്രസിഡന്റു വരെ ആയിരുന്ന B N Rau വിനെ വെറും ഒരുദ്യോഗാതന്‍ എന്ന നിലയിലേക്ക് തരം താഴ്ത്തിയാലൊന്നും അംബെദ്കറിനില്ലാത്ത മഹത്വം ഉണ്ടാകില്ല. ബി എന്‍ റാവുവിന്‌ ശില്‍പ്പി എന്ന പട്ടം ചാര്‍ത്തിക്കൊടുക്കാന്‍  ആരും ശ്രമിക്കുന്നുമില്ല.

B N Rau ഉണ്ടാക്കിയ draft constitution നെ scrutinize ചെയ്യാനാണ്, അംബെദ്ക്കര്‍ തലവനായുള്ള കമ്മിറ്റിയോട് ആവശ്യപ്പെട്ടതെന്ന് സഭയുടെ രേഖകള്‍ പരിശോധിക്കുന്ന ആര്‍ക്കും മനസിലാകും. തനിക്ക് work ചെയ്യന്‍ ഒരു draft constitution രൂപപ്പെടുത്തിയത് B N Rau ആയിരുന്നു എന്ന് അംബെദ്ജ്കര്‍ പോലും പറഞ്ഞിട്ടുണ്ട്.അംബെദ്ക്കര്‍  മനസിലാക്കിയ ആ സത്യം  താങ്കള്‍ക്ക് മനസിലാക്തെ പോകുന്നത് സത്യം അറിയാന്‍ താല്‍പ്പര്യമില്ലാത്തതുകൊണ്ടാണ്.

kaalidaasan said...

>>>>>>
ബാര്‍ അറ്റ് ലോ എന്നത് ഒരു ബിരുദം എന്ന നിലയ്ക്കാണ് പല പുസ്തകങ്ങളും(സൈറ്റുകളും) നല്‍കിയ ധാരണ. എന്താവട്ടെ, അംബേഡ്കര്‍ ബാര്‍ അറ്റ് ലോ ആയിരുന്നുവെന്നതു സമ്മതിക്കുന്നല്ലോ. അദ്ദേഹം ആ പരിശീലനം ലണ്ടനില്‍ നേടിയെന്നു താങ്കളും പറയുന്നു. റാവു ഇന്‍ഡ്യയില്‍ എവിടെയാണതു നേടിയത്? അദ്ദേഹം ബാര്‍-അറ്റ് ലോയോ സമാനമായ മറ്റെന്തെങ്കിലുമോ ആയിരുന്നോ? എവിടെ? എന്ന് ? <<<<



സത്യാന്വേഷി,

താങ്കളുടെ അത്ര വിവരമുള്ളവര്‍ എഴുതുന്ന സൈറ്റുകളിലും പുസ്തകങ്ങളിലും ബാര്‍ അറ്റ് ലാ ബിരുധം എന്ന നിലക്ക് നല്‍കിയാലൊന്നുമത് ബിരുധമാകില്ല. പഴയ കാലത്ത് ബിരിട്ടനിലും അതിന്റെ കോളനികളിലും പ്രാക്റ്റീസ് ചെയ്തിരുന്ന വക്കീലന്‍മാരെ വിളിക്കുന്ന പേരായിരുന്നു ബാര്‍ അറ്റ് ലാ എന്നത്.

നിയമ വിദഗ്ദ്ധന്‍ ആകാന്‍ വക്കീലോ ബാര്‍ അറ്റ് ലാ യോ ആകേണ്ടതില്ല. നിയമത്തില്‍ വൈദഗ്ദ്ധ്യം മതി.

I C S ലഭിക്കുന്ന എല്ലാവരും നിര്‍ബന്ധമായും നിയമ പഠനവും പരിശീലനവും നേടിയിരുന്നു.

http://www.britannica.com/EBchecked/topic/285665/Indian-Civil-Service

The competitive examination for entry to the civil service was combined for the Diplomatic, the Home, the Indian, and the Colonial Services. Candidates must be aged between 21 and 24, which gave everyone three chances for entry. The total marks possible for the examination were 1,900. Successful candidates underwent one or two years probation in England, according to whether they had taken the London or the Indian examination. This period was spent at the University of Oxford, the University of Cambridge, or the School of Oriental Studies in London, where a candidate studied Law and the procedures of India, including criminal law and the Law of Evidence, which all gave the knowledge and the idea of the revenue system, reading Indian history and learning the language of the Province to which they had been assigned.

ICS പരിശീലനത്തിന്റെ ഭാഗമായി B N Rau നിയമം പഠിച്ചു.
അദ്ദേഹം വക്കീലായി പ്രാക്റ്റിസ് ചെയ്യാന്‍ പോകാത്തതുകൊണ്ട് ബര്‍ അറ്റ് ലാ എന്ന വിളിപ്പേരു കിട്ടിയില്ല. വക്കീലാകുന്നതിനു പകരം അദ്ദേഹം നേരെ ജഡ്ജിയാവുകയാണുണ്ടായത്. I C S കേഡറില്‍ ആയപ്പോള്‍ ജഡ്ജിയുമായി. പിന്നീട് Administration ഉപേക്ഷിച്ച് Judiciaryയില്‍ മുഴുവന്‍  സമയ ജഡ്ജിയുമായി. നിയമത്തേക്കുറിച്ച് അറിവുള്ളതു കൊണ്ടുതന്നെയാണദ്ദേഹം ഇന്‍ഡ്യയിലും  വിദേശത്തും ജഡ്ജിയായത്.

വക്കീലിനു മാത്രമേ നിയമ പരിശീലനവും നിയമത്തേക്കുറിച്ച് വിവരവുമുള്ളൂ എന്നത് താങ്കളുടെ തോന്നലാണ്. അംബെദ്ക്കര്‍ വെറും വക്കീലു മാത്രമേ ആയിരുന്നുള്ളു. അദ്ദേഹം അതിപ്രഗത്ഭനായ വക്കീലായിരുന്നു എന്നാരും പറഞ്ഞു കേട്ടിട്ടില്ല. B N Rau ജഡ്ജിയായിരുന്നു. വക്കീലിനേക്കാള്‍ ഉയര്‍ന്ന സ്ഥാനം തന്നെയാണു ജഡ്ജിക്കുള്ളത്.

kaalidaasan said...

>>>>>>
താങ്കളല്ലെങ്കിലും എന്തെങ്കിലും സമ്മതിച്ചു തരുമെന്ന് ഈ ബൂലോകത്ത് ആരെങ്കിലും വിശ്വസിക്കുന്നുണ്ടെന്നു തോന്നുന്നില്ല. അംബേഡ്കറുടെ പങ്ക് ചെറുതാക്കിക്കാണിക്കാനായി പാര്‍ലിമെന്റ് സൈറ്റില്‍വരെ കൃത്രിമം കാണിച്ചതൊന്നും കാളിദാസനു പ്രശ്നമാവില്ല.
കോണ്‍സാംബ്ലി ഡിബേറ്റ്സില്‍ അച്ചടിച്ചിട്ടുള്ള ആ വാക്യഭാഗം സൈറ്റില്‍ കാണാത്തത് എന്തുകൊണ്ടാണെന്നു താങ്കള്‍ പറയൂ<<<<



സത്യാന്വേഷി,

ഭരണഘടനാ നിര്‍മ്മിതിയില്‍ അംബെദ്ക്കറിനുള പങ്ക് ആ ഒറ്റ വാചകത്തിലല്ല കിടക്കുന്നത്. അത് B Ravu തയ്യാറാക്കിയ draft constitution അദ്ദേഹം scrutinize ചെയ്യാന്‍ തുടങ്ങിയപ്പോല്‍ മുതലുമല്ല ആരംഭിക്കുന്നത്. മറ്റ് പല കമ്മിറ്റികളിലും അദ്ദേഹം അംഗമായിരുന്നു. ആ കമ്മിറ്റികള്‍ നല്‍കിയ നിര്‍ദ്ദേശങ്ങളിലൊക്കെ അദ്ദേഹത്തിനും  പങ്കുണ്ട്. ഭരണഘടനാ നിര്‍മ്മാണ സഭയിലെ മറ്റ് അംഗങ്ങളേപ്പോലെ അദ്ദേഹവും അതിലൊക്കെ പങ്കെടുത്തിട്ടുണ്ട്.

1946 ജൂലൈയിലാണ്, ഈ സഭ കൂടാന്‍ തുടങ്ങിയത്. പല സമിതികളും ആദ്യ 6 മാസം  ഭരണഘടനക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍  ശേഖരിച്ചു. അടുത്ത 6 മാസം അതൊക്കെ സഭ ചര്‍ച്ച ചെയ്തു. അതില്‍ ഉരുത്തിരിഞ്ഞ അഭിപ്രായങ്ങളെ അടിസ്ഥാനമാക്കി 1947 ഓഗസ്റ്റിലാണ്, BN Rau ഒരു Drfat Constitution രൂപപ്പെടുത്തിയത്. അതിനു പിറകില്‍ എല്ലാ സഭാംഗങ്ങളുടെയും ശ്രമം ഉണ്ടായിരുന്നു. ഈ Draft Constitution ഉണ്ടാക്കിയ ശേഷമാണ്, അംബെദ്ക്കര്‍ തലവനായുള്ള കമ്മിറ്റിയെ അത് scrutinize ചെയ്യാന്‍ ഏല്‍പ്പിച്ചത്. ഈ scrutinize ചെയ്യുന്ന പണി അദ്ദേഹം വളരെ സ്തുത്യര്‍ഹമായി ചെയ്തു എന്നാണ്, കൃഷ്ണമാചരി പറഞ്ഞത്. ആ വാചകം അവിടെ ഉണ്ടായാലും ഇല്ലെങ്കിലും ഈ സത്യമൊന്നും അസത്യമാകില്ല.

ആ വാക്യഭാഗം സൈറ്റില്‍ കാണാത്തത് എന്തുകൊണ്ടായാലും ഒരു വര്‍ഷക്കാലം ഭരണഘടന നിര്‍മ്മാണ സഭയിലെ അംഗങ്ങള്‍ ഒഴുക്കിയ വിയര്‍പ്പിനു വിലയില്ലാതാകില്ല. ഒരു പക്ഷെ അതാരെങ്കിലും മനപ്പുര്‍വം എടുത്തു മാറ്റിയതായിരിക്കാം അല്ലെങ്കില്‍ ചേര്‍ക്കാന്‍ വിട്ടുപോയതായിരിക്കാം.

ഭരണഘടന നിര്‍മ്മാണ സഭയിലെ അംഗങ്ങള്‍ ഒഴുക്കിയ വിയര്‍പ്പിന്റെ ഫലമാണ്, ഇന്‍ഡ്യന്‍ ഭരണഘടന. അല്ലാതെ അത് അംബെദ്ക്കര്‍ സ്വന്തം വീട്ടില്‍ നിന്നു കൊണ്ടു വന്ന് ഇന്‍ഡ്യക്ക് ദാനമായി നല്‍കിയതൊന്നുമല്ല. B N Rau തയ്യാറാക്കിയ Draft Constitution ന്‌ ഒരു നിയത രൂപം നല്‍കുന്ന പണി അംബെദ്ക്കര്‍ തലവനായുള കമ്മിറ്റി നല്ല രീതിയില്‍ ചെയ്തു. അതിനദ്ദേഹം പ്രശംസ അര്‍ഹിക്കുന്നു.

kaalidaasan said...

>>>>>>
ഇത്രയും റാവുവിന്റെ മഹത്വം ഉദ്ഘോഷിക്കുന്ന താങ്കള്‍ ഏതായാലും ഒരു കാര്യം കൂടി ചെയ്യുക. ബി എന്‍ റാവുവിന്‍റെ കരടും അംബേഡ്കര്‍ scrutinize ചെയ്തതിനുശേഷമുള്ള കരടും വായനക്കാര്‍ക്കു താരതമ്യം ചെയ്യാനായി അവതരിപ്പിക്കുക. (എന്തും ഇന്റര്‍നെറ്റില്‍ ലഭ്യമാണല്ലോ.). എന്നിട്ട് ഈ ചര്‍ച്ച തുടരാം.<<<<



സത്യാന്വേഷി,

അംബെക്കര്‍ക്ക് scrutinize ചെയ്യാനായി B N Rau ഒരു കരട് തയ്യറാക്കി എന്നത് അംബെദ്കര്‍ പോലും സമ്മതിച്ച സത്യമാണ്. അദ്ദേഹത്തിന്റെ വാക്കുകള്‍

The Draft Constitution as prepared by the Constitutional Adviser as a text for the Draft Committee to work upon, consisted of 243 articles and 13 Schedules.

The credit that is given to me does not really belong to me. It belongs partly to Sir B.N. Rau, the Constitutional Adviser to the Constituent Assembly who prepared a rough draft of the Constitution for the consideration of the Drafting Committee.

ഈ സത്യം കാണുന്നവര്‍ക്കൊക്കെ B N Rau വിന്റെ മഹത്വവും മനസിലാകും.

B N Rau വിന്റെ കരടിലുണ്ടായിരുന്നതു മാത്രമേ അംബേദ്ക്കര്‍ scrutinize ചെയ്തവതരിപ്പിച്ച ഭരണഘടനയിലും ഉണ്ടായിരുന്നു. അതില്‍ കൂടുതലായി ഒരു നിര്‍ദ്ദേശങ്ങളും അംബെദ്ക്കറുടെ സംഭാവനയായി ഇല്ല. ഉണ്ടെങ്കില്‍ ഏതൊക്കെയാണെന്ന് താങ്കള്‍ പറയുക.

243 അനുഛേദങ്ങളിലും 13 ഷെഡ്യൂളുകളിലുമായി കയ്യില്‍ കിട്ടിയതിനെ 315 അനുഛേദങ്ങളിലും 8 ഷെഡ്യൂളുകളിലുമായി പുനരവതരിപ്പിച്ചു. പിന്നീട് ഭരണഘടനാ നിര്‍മ്മാണ സഭ അതിനെ 395 അനുഛേദങ്ങളായി പിന്നെയും മാറ്റിയെഴുതി. ആദ്യത്തെ 243 അനുഛേദങ്ങളില്‍ പറഞ്ഞിരുന്നതു മാത്രമേ ഇന്‍ഡ്യന്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിരുന്നുള്ളു.

B N Rau തയ്യാറാക്കിയ കരടാണ്, ഭരണഘടനയായത് എന്ന് അംബെദ്ക്കര്‍ തന്നെ പറയുമ്പോള്‍ എന്തിനാണൊരു താരതമ്യം?

kaalidaasan said...

>>>>>ഡ്രാഫ്റ്റിങ് കമ്മിറ്റി 1947 ഓഗസ്റ്റ് 30 -ാം തീയതി ആദ്യമായി സമ്മേളിച്ചപ്പോള്‍ അംബേഡ്കറേക്കാള്‍ "അതിപ്രഗത്ഭരു"ണ്ടായിട്ടും അവരെയൊന്നും പരിഗണിക്കാതെ ഡോ അംബേഡ്കറെതന്നെ അതിന്‍റെ ചെയര്‍മാനായി ഐകകണ്ഠ്യേന തിരഞ്ഞെടുത്ത കാര്യം ഞാന്‍ മുന്‍പു ചൂണ്ടിക്കാണിച്ചിരുന്നു. ചിന്തിച്ചാല്‍ അതെന്തുകൊണ്ടായിരുന്നുവെന്നു സുബോധമുള്ളവര്‍ക്കു മനസ്സിലാകും.<<<<<

സത്യാന്വേഷി,

ചിന്തിച്ചാല്‍ മാനസിലാകും. പക്ഷെ ചിന്തിക്കണം.

അംബെദ്ക്കര്‍ നിയമ വിദഗ്ദ്ധനായിരുന്നു. അദ്ദേഹത്തിന്റെ കഴിവിനെ ഭരണഘടന നിര്‍മ്മാണ സഭ അംഗീകരിച്ചു. ഉയര്‍ന്നജാതിക്കാരുടെതെന്നു പറഞ്ഞ് അംബെദ്ക്കര്‍ തന്നെ ആദ്യം എതിര്‍ത്തിരുന്ന അതേ ഭരണഘടന നിര്‍മ്മാണ സഭ . അതിന്റെ അര്‍ത്ഥം അദേഹം മാത്രമേ ഇന്‍ഡ്യയിലെ ഏക നിയമ വിദഗ്ദ്ധനായി ഉണ്ടായിരുന്നുള്ളു എന്നല്ല.

ഇപ്പോള്‍ കേരള മന്ത്രിസഭയില്‍  ജയലക്ഷ്മി എന്ന ഒരു മന്ത്രിയുണ്ട്. കോണ്‍ഗ്രസില്‍ അതി പ്രഗത്ഭരായ പലരും ഉണ്ടായിട്ടും അവരെ പിടിച്ചു മന്ത്രിയാക്കി. അതെന്തിനാണെന്ന് മനസിലാക്കാനുള്ള വിവേകമുണ്ടെങ്കില്‍, അംബെദ്ക്കര്‍ എങ്ങനെ ഡ്രാഫ്റ്റിങ് കമ്മിറ്റിയിലേക്കും അതിന്റെ ചെയര്‍മാന്റെ സ്ഥാനത്തേക്കും തെരഞ്ഞെടുക്കപ്പേട്ടു എന്നു മനസിലാകും.

അംബെദ്ക്കറിന്റെ പ്രാഗത്ഭ്യം പെട്ടെന്നൊരു ദിവസം മാനത്തു നിന്നും പൊട്ടി വീണതൊന്നുമല്ല. ഭരണഘടന നിര്‍മ്മാണ സഭയിലേക്ക് ബോംബെയില്‍ നിന്നും മതസരിക്കുന്ന സമയത്ത് ആരും അദ്ദേഹത്തിന്റെ പ്രഗത്ഭ്യത്തിനു പുല്ലു വിലപോലും കല്‍പ്പിച്ചിരുന്നില്ല. പിന്നീട് ബംഗാളില്‍ നിന്നും സഭയിലെത്തിയപ്പോള്‍ മറ്റ് പലരുടെയും പ്രാഗത്ഭ്യം അംഗീകരിച്ച കൂടെ അദ്ദേഹത്തിന്റെയും പ്രാഗത്ഭ്യം അംഗീകരിക്കപ്പെട്ടു. അംബെദ്കറില്ലായിരുന്നെങ്കിലും ഇന്‍ഡ്യയന്‍ ഭരണഘടന ഇന്നത്തെ രൂപത്തില്‍ തന്നെ ഉണ്ടാകുമായിരുന്നു. കാരണം അംബെദ്കര്‍ അടുക്കും ചിട്ടയും വരുത്തിയത് B N Rau എന്ന നിയമവിദഗ്ദ്ധന്‍ തയ്യാറാക്കിയ കരടായിരുന്നു. ബര്‍മ്മയുടെ ഭരണഘടന ഉണ്ടാക്കി പരിചയമുണ്ടായിരുന്ന അദ്ദേഹം തന്നെ വേണമെങ്കില്‍ അതുണ്ടാക്കുമായിരുന്നു. അല്ലെങ്കില്‍ അല്ലാഡി കൃഷ്ണസ്വാമി അയ്യരോ മറ്റേതെങ്കിലും നിയമ വിദഗ്ദ്ധരോ. അതിന്റെ തെളിവാണ്, ബൊംബെയില്‍ അംബെദ്കറെ കോണ്‍ഗ്രസ് പരാജയപ്പെടുത്തിയത് നല്‍കുന്നത്. അംബെദ്ക്കറില്ലാതെ ഭരണഘടന ഉണ്ടാക്കാനാണു കോണ്‍ഗ്രസ് അന്ന് തീരുമാനിച്ചിരുന്നത്.

വിഭജനത്തിനു ശേഷം അംഗത്വം നഷ്ടമായ അദ്ദേഹത്തിനു വീട്ടില്‍ പോയി ഇരിക്കേണ്ടി വന്നേനെ. പക്ഷെ കോണ്‍ഗ്രസ്ന്റെ കാരുണ്യം കൊണ്ട് അവര്‍ അദ്ദേഹത്തെ ബോംബെയില്‍ നിന്നൊരാളെ രാജി വയ്പ്പിച്ച് സഭയില്‍ തിരികെ കൊണ്ടു വന്നു. ഇന്‍ഡ്യന്‍ നിയമ വകുപ്പ് മന്ത്രിയുമാക്കി. ഇടക്ക് രാജി വച്ചു പോയപ്പോള്‍ കോണ്‍ഗ്രസ് കരഞ്ഞു കൊണ്ട് അദ്ദേഹത്തിന്റെ പിന്നാലെ പോയില്ല. പകരം മറ്റൊരാളെ മന്ത്രിയാക്കി. എങ്കിലും കോണ്‍ഗ്രസ് അദ്ദേഹത്തിന്റെ കഴിവിനെ അംഗീകരിച്ചിരുന്നു. ഗാന്ധിയോ നെഹ്രുവോ പട്ടേലോ എതിര്‍ത്തിരുന്നെങ്കില്‍  അംബെദ്ക്കര്‍ ഭരണഘടന നിര്‍മ്മാണ സഭയില്‍ വരില്ലായിരുന്നു. . എന്നു വച്ചാല്‍ പച്ചമലയാളത്തില്‍ പറഞ്ഞാല്‍, ഉയര്‍ന്നജാതിക്കാരെന്ന് താങ്കളൊക്കെ ആക്ഷേപിക്കുന്ന കോണ്‍ഗ്രസ് വച്ചുനീട്ടിയതായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനമാനങ്ങളൊക്കെ. ഇന്‍ഡ്യയില്‍ മത്സരിച്ച എല്ലാ തെരഞ്ഞെടുപ്പിലും അദ്ദേഹം പരാജയപ്പെട്ടിരുന്നു. അതുപോലെ അദ്ദേഹം പഠിച്ചതും ജോലി ചെയ്തതുമൊക്കെ ഇതേ ഉയര്‍ന്നജാതിക്കാരുടെ സഹായം കൊണ്ടായിരുന്നു. ഉയര്‍ന്ന ജാതിക്കാരായ ഇവര്‍ക്കൊക്കെ അയിത്ത ചിന്തയുണ്ടായിരുന്നെങ്കില്‍ അംബെദ്ക്കര്‍ ഒന്നും ആകില്ലായിരുന്നു എന്നതാണിതിലെ കേവല സത്യം.

ഡ്രാഫ്റ്റിംഗ് കമ്മിറ്റിയില്‍ തന്നെയുണ്ടായിരുന്ന അല്ലാഡി കൃഷ്ണസ്വാമി അയ്യര്‍ തന്നേക്കാള്‍ പ്രഗത്ഭനായിരുന്നു എന്ന് അംബെദ്കര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

There were in the Drafting Committee men bigger, better and more competent than myself such as my friend Sir Alladi Krishnaswami Ayyar.

അതില്‍ കൂടുതല്‍  വേറെ എന്തു വേണം സത്യാന്വേഷി

Unknown said...

വളരെ ശരിയാണ്. നാം സ്വയം മാറാതെ ഒരോ മോചനമില്ല.

Unknown said...

പിന്നെ സംവരണം കൊണ്ട് എന്ത് ഗുണമാണ് ഉണ്ടായത്? അവിടെയും പിന്നോക്കക്കാരില്‍ പണക്കാരനും പാവപ്പെട്ടവനും എന്ന തട്ടിലാക്കി. പണക്കാര്‍ കൂടുതല്‍ സൌജന്യങ്ങള്‍ നേടി വീണ്ടും ഉന്നതിയിലേയ്ക്ക് എന്നാല്‍ പാവപ്പെട്ടവനോ? ആനുകൂല്യങ്ങളെ പറ്റിയുള്ള ധാരണയൊന്നുമില്ലാത്തതിനാല്‍ സ്കൂള്‍ പഠനം കഴിഞ്ഞാല്‍ തീര്‍ന്നു. ഒ.ബി.സി.യുടെ പോലെ പിന്നോക്കക്കാരിലും സാമ്പത്തിക സംവരണമാണ് നടപ്പാക്കേണ്ടത്. അതിനുള്ള സമയം അതിക്രമിച്ചിരിക്കു

«Oldest ‹Older   201 – 333 of 333   Newer› Newest»