Thursday 12 June 2014

പടിയിറങ്ങിപ്പോയ ദുരന്തവും പടി കയറി വന്ന ആശങ്കകളും .





2004 ല്‍ ഇന്‍ഡ്യന്‍ പ്രധാന  മന്ത്രി ആകാന്‍ ഏറ്റവും പറ്റിയ വ്യക്തി ആയിരുന്നു മന്‍ മോഹന്‍ സിംഗ്. ലോക പ്രസിദ്ധ സാമ്പത്തിക വിദഗ്ദ്ധന്‍ എന്ന പേരു കേട്ട അദ്ദേഹം ഇന്‍ഡ്യയുടെ നാനാ വിധ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നായിരുന്നു ലോകം പ്രതീഷിച്ചത്. അന്ന്  ലോകം സാമ്പത്തിക മാന്ദ്യത്തില്‍ അകപ്പെടുകയും. ഇന്‍ഡ്യന്‍ സമ്പദ് രംഗം പരിക്കുകളൊന്നും ഇല്ലാതെ രക്ഷപ്പെടുകയും ചെയ്തു. അത് മന്‍ മോഹന്‍ സിംഗിന്റെ കഴിവിലുപരി ഇന്‍ഡ്യ തുടര്‍ന്നു പോന്ന നിയന്ത്രിത സമ്പദ് ഘടനകൊണ്ടു കൂടെ ആയിരുന്നു.  സിംഗിന്റെ ഭാഗ്യം കൊണ്ട് സാമ്പത്തിക രംഗം മന്ദീഭവിച്ച പടിഞ്ഞാറന്‍ നാടുകളില്‍ നിന്നും വ്യവസായികള്‍ ഇന്‍ഡ്യയില്‍  മുതല്‍ മുടക്കാന്‍ വന്നു. ഇന്‍ഡ്യ സാമ്പത്തിക വളര്‍ച്ചയും നേടി.  ഇടതു പക്ഷം നിയന്ത്രിച്ചിരുന്നതുകൊണ്ട് സിംഗിനു കടിഞ്ഞാണില്ലാതെ പായാന്‍ സാധിച്ചില്ല. ചില ജനോപകാര നയങ്ങളും നടപ്പിലാക്കേണ്ടി വന്നു. ആണവ കരാറിന്റെ പേരില്‍ ഇടതു പക്ഷം പിന്തുണ പിന്‍വലിച്ച ശേഷം ഒരിടത്തു നിന്നും സിംഗിനു നിയന്ത്രണം ഉണ്ടായില്ല.  ആദ്യ അഞ്ചു വര്‍ഷം ഉണ്ടാക്കിയ നേട്ടങ്ങളുടെ പിന്‍ബലത്തില്‍ രണ്ടാമതും അധികാരത്തില്‍ വരാന്‍ സാധിച്ചു. അതിനു ശേഷം ഇന്‍ഡ്യന്‍ സാമ്പത്തിക രംഗം എല്ലാ  തരത്തിലുള്ള ജനങ്ങള്‍ക്കും ഉപകാരപ്പെടുന്ന തരത്തില്‍ വികസിപ്പിക്കുന്നതിനേക്കാള്‍ കൂടുതലായി, ലോക ബാങ്കിനെയും അന്താരാഷ്ട്ര നാണയ നിധിയേയും സന്തോഷിപ്പിക്കാന്‍ ആയിരുന്നു അദ്ദേഹം കൂടുതല്‍ ശ്രമിച്ചത്. അതുകൊണ്ട് കുത്തക വ്യവസായികൾ ക്ക്  ഇഷ്ടം പോലെ സൌജന്യം വാരി കോരി കൊടുത്തു. ജനങ്ങളുടെ ജീവിത ഭാരം കൂടുന്ന തരത്തില്‍ വിലക്കയറ്റവും നാണയപ്പെരുപ്പവും ഉണ്ടായി. മന്‍ മോഹന്‍ സിംഗ് ജനങ്ങളില്‍ നിന്നും ഓടി ഒളിച്ചു. വളരെ കുറച്ചു മാത്രം പൊതു ജനങ്ങളെയും  മാദ്ധ്യമങ്ങളെയും അഭിമുഖീകരിച്ച സിംഗിനെ കോണ്‍ഗ്രസ്  പാര്‍ട്ടിയും നിയന്ത്രിക്കാന്‍ ശ്രമിച്ചില്ല. ആര്‍ക്കും എന്തും ആകാം എന്ന അവസ്ഥയിലേക്ക് ഭരണം  മാറി. മന്ത്രിമാര്‍ തന്നിഷ്ടം പോലെ കാര്യങ്ങള്‍ ചെയ്തു. അതിന്റെ ഫലം ഇന്‍ഡ്യ കണ്ട ഏറ്റവും വലിയ ആഴിമതികളും ആയിരുന്നു.  പ്രധാന മന്ത്രിയുടെ അധികാരം പ്രയോഗിക്കുന്നതില്‍ നിന്നും സിംഗ് ഒളിച്ചോടി.

അഴിമതി ആരോപണങ്ങള്‍ ഉണ്ടായപ്പോള്‍ അദ്ദേഹം നിസംഗനായി ഇരുന്നു. എല്ലാം കോടതി തീരുമാനിക്കട്ടെ എന്ന് സീനിയര്‍ മന്ത്രിമാര്‍ പറഞ്ഞപ്പോള്‍ സിംഗ അത് കേട്ടു തല കുലുക്കി. അതിനു പകരം പ്രധാന മന്ത്രിയുടെ അധികാരം ഉപയോഗിച്ച് ഇടപെട്ടിരുന്നു എങ്കില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് മുഖം രക്ഷിക്കാമായിരുന്നു. കുറഞ്ഞ പക്ഷം അഹിവിതമായി നല്‍കിയ കരാറുകളൊക്കെ റദ്ദ് ചെയ്ത് കുറച്ചെങ്കിലും  അഭിമാനം കാത്തു സൂക്ഷിക്കാമായിരുന്നു. അത് ചെയ്യാതിരുന്നതിന്, അദ്ദേഹം ​നിരത്തിയ ന്യായീകരണം വ്യവസായ ലോകത്തിന്റെ ആത്മ വിശ്വാസം അത് തകര്‍ക്കുമെന്നായിരുന്നു. എന്നു വച്ചാല്‍ ലോക ബാങ്കിന്റെയും അന്താരാഷ്ട്ര നാണയ നിധിയുടെയും  അനിഷ്ടം ഉണ്ടാകുമായിരുന്നു എന്നാണ്.

പ്രതിസന്ധികള്‍ ഓരോന്നായി ഉണ്ടായപ്പോഴൊക്കെ സോണിയക്കും ലോക ബാങ്കിനും  അഹിതമാകുമോ എന്നായിരുന്നു അദ്ദേഹത്തിന്റെ പേടി. അഴിമതിയുടെ കാര്യത്തില്‍ അദേഹം ആത്മാര്‍ത്ഥമായി ഇടപെട്ടിരുന്നു എന്നതിനു തെളിവില്ല. അഴിമതികളൊക്കെ പര്‍ട്ടിയുടെ പ്രശ്നമാണ്, തന്റേതല്ല എന്ന രീതിയില്‍ ആയിരുന്നു അദ്ദേഹം പെരുമാറിയതും.

മന്‍ മോഹന്‍ സിംഗ് ഇന്‍ഡ്യന്‍ പ്രധാന മന്ത്രി ആയത് കഴിവു കൊണ്ടു മാത്രമല്ല. സോണിയ ഗാന്ധിയുടെ വിശ്വസ്ഥന്‍ എന്ന നിലയില്‍ കൂടിയായിരുന്നു. എല്ലാവരാലും വെറുക്കപ്പെട്ടാണദ്ദേഹം പടിയിറങ്ങിപ്പോയത്. തെരഞ്ഞെടുപ്പു പ്രഖ്യപിക്കുന്നതിനു മുന്നെ കോണ്‍ഗ്രസ് പരാജയം സമ്മതിച്ചിരുന്നു. അതിന്റെ തെളിവായിരുന്നു മന്ത്രിമാരും എം പി മാരും മത്സര രംഗത്തു നിന്നും കൂട്ടത്തോടെ ഓടി രക്ഷപ്പെട്ടത്.

സിംഗ് നയിച്ച 6 വര്‍ഷം ​കൊണ്ട് ഇന്‍ഡ്യ ലോകത്തെ മുന്നാമത്തെ സാമ്പത്തിക ശക്തി ആയി ഉയര്‍ന്നു. 1984 ലെ സിഖ് കൂട്ടക്കൊലക്ക് അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. സിഖു ജനതയോട് മാപ്പു ചോദിച്ചു. വ്യക്തിപരമായി അദ്ദേഹം അഴിമതിക്കാരനാണെന്നു തോന്നുന്നില്ല. പക്ഷെ തന്റെ ചുറ്റും  നടന്ന എല്ലാ അഴിമതികളും അദ്ദേഹം നിസംഗതയോടെ അവഗണിച്ചു. അപ്പോള്‍ അതിന്റെ  ഉത്തരവാദിത്തം നല്ല ഒരളവോളം അദ്ദേഹത്തിനുമുണ്ട്.

ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെടുന്ന ജന പ്രതിനിധികള്‍ക്ക് സ്ഥാനം നഷ്ടപ്പെടും എന്ന കോടതി വിധി ഉണ്ടായപ്പോള്‍ സിംഗിന്റെ മന്ത്രി സഭ അതിനെ മറികടന്നത്  ഒരു ഓര്‍ഡിനാന്‍സിലൂടെ ആയിരുന്നു. ഈ ഓര്‍ഡിനന്‍സ് രൂപപ്പെടുത്തിയതും മന്ത്രി സഭ  അത് അംഗീകരിച്ചതും കോണ്‍ഗ്രസ് പ്രസിഡണ്ട് സോണിയ ഗാന്ധിയുടെയും വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധിയുടെയും  പൂര്‍ണ്ണ സമ്മതത്തോടെ ആയിരുന്നു. പക്ഷെ അതേക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചു കൂട്ടിയ പത്രസമ്മേളനത്തിലേക്ക് ഓടിക്കയറി വന്ന് രാഹുല്‍ ഗാന്ധി ആടിയ നാടകം മന്‍ മോഹന്‍ സിംഗിന്റെ മുഖം ആടച്ചു കിട്ടിയ അടി ആയിരുന്നു. അല്‍പ്പമെങ്കിലും ആത്മാഭിമാനമുണ്ടായിരുന്നെങ്കില്‍ സിംഗ് അപ്പോള്‍ തനെ രാജി വച്ചു പോകേണ്ടി ഇരുന്നു. അതി ദയനീയമായിരുന്നു  അദ്ദേഹത്തിന്റെ അവസാന നാളുകള്‍.

മന്‍ മോഹന്‍ സിംഗ് 10 വര്‍ഷം നടപ്പിലാക്കിയ നയങ്ങള്‍ക്കെതിരെ ഒറ്റ കോണ്‍ഗ്രസുകാരനും  ഒരക്ഷരം ഉരിയാടിയിരുന്നില്ല. രാഹുല്‍ ഗന്ധിയേയോ സോണിയ ഗാന്ധിയേയോ മന്‍ മോഹന്‍ സിംഗിനെയോ ആരും വിമര്‍ശിച്ചില്ല. പകരം പാദ സേവ ചെയ്യാന്‍ മത്സരിക്കുകയായിരുന്നു. കോണ്‍ഗ്രസ് അതിന്റെ ചരിത്രത്തിലെ ഏറ്റവും ദയനീയ പരാജയം  ഏറ്റുവാങ്ങിയപ്പോള്‍ കുറെ ഏറെ പേര്‍ വിമര്‍ശനവുമായി വന്നു. മന്‍ മോഹന്‍ സിംഗ് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിച്ചില്ല എന്നായിരുന്നു വയലാര്‍ രവി പോലും പറഞ്ഞത്. അപ്പോള്‍ വയലര്‍ രവിക്കെന്തായിരുന്നു പണി? ഈ നേട്ടങ്ങളൊക്കെ, അങ്ങനെ വല്ലതുമുണ്ടെങ്കില്‍,  ജനങ്ങളിലേക്കെത്തിക്കാന്‍ അദ്ദേഹത്തിനു ശ്രമിച്ചു കൂടായിരുന്നോ?  പ്രവാസി കാര്യമെന്ന പേരും പറഞ്ഞ്  ലോകം മുഴുവന്‍ വിനോദയാത്ര നടത്തിയിരുന്ന സമയത്ത് തന്റെ സര്‍ക്കാരിന്റെ ഏതെങ്കിലും ഒരു നേട്ടം ജനങ്ങളോട് പറയാന്‍ ഇദ്ദേഹത്തിനു കഴിയാതെ പോയത് എന്തുകൊണ്ടാണ്? രമേഷ് ചെന്നിത്തല ഇപ്പോള്‍ പറയുന്നു  കോണ്‍ഗ്രസിന്റെ നയങ്ങളില്‍ പാളിച്ചകളുണ്ടായി എന്ന്. കെ പി സി സി പ്രസിഡണ്ടായി ഇരുന്ന കാലത്തൊന്നും ഈ പാളിച്ചകള്‍  അദ്ദേഹം കണ്ടില്ല. അന്നൊക്കെ യു പി എ സര്‍ക്കാരിന്റെ മഹത്വം കൊട്ടിപ്പാടി നടക്കുക ആയിരുന്നു ചെന്നിത്തല ഉള്‍പ്പടെയുള്ള കോന്തന്‍ മാര്‍ ചെയ്തിരുന്നത്.

ഇതില്‍ രാഹുലിനെയോ സോണിയയെയോ മന്‍ മോഹന്‍ സിംഗിനെയോ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കോണ്‍ഗ്രസ് പാര്‍ട്ടി മൊത്തമായി  മേടിച്ചെടുത്ത പരാജയമാണിത്. കല്‍ക്കരി ഇടപാടിലും 2 ജി സ്പെക്ട്രത്തിലും അഴിമതി ഉണ്ടെന്ന് സി എ ജി യും കോടതിയും പറഞ്ഞപ്പോള്‍, അഴിമതിയേ ഇല്ല എന്ന് കബില്‍ സിബല്‍ മുതല്‍ ചെന്നിത്തല വരെയുള്ളവര്‍ നാടു നീളെ പറഞ്ഞു നടന്നിരുന്നു.

അങ്ങനെ കോണ്‍ഗ്രസുകാരെല്ലാവരും കൂടെ മന്‍  മോഹന്‍ സിംഗിനെ ഇന്‍ഡ്യയുടെ ചരിത്രത്തിലെ ഏറ്റവും വെറുക്കപ്പെട്ട പ്രധാന മന്ത്രി എന്ന പട്ടം ചാര്‍ത്തി നല്‍കി പടിയിറക്കി വിട്ടു. അദ്ദേഹത്തോടെനിക്ക് സഹതാപം തോന്നുന്നു.




സിംഗ് പടിയിറങ്ങിയപ്പോള്‍, പടി കയറി വന്നത് നരേന്ദ്ര മോദി ആണ്. അനേകം ആശങ്കകളും അദ്ദേഹത്തോടൊപ്പം പടി കയറി വന്നിട്ടുണ്ട്. അതില്‍ പ്രധാനം ലോക മനസാക്ഷിയുടെ മുന്നില്‍ അദ്ദേഹം ഒരു വിവാദ വ്യക്തി ആണെന്നതു തന്നെ. ഗുജറാത്ത് കൂട്ടക്കൊലയുടെ കറ അദ്ദേഹത്തിന്റെ  കൈയ്യില്‍ നിന്നും ഇതു വരെ മാഞ്ഞു പോയിട്ടില്ല. ഗുജറാത്ത് കലാപത്തിന്റെ കാര്യത്തിൽ സുപ്രീം കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയെന്ന്  അനുയായികൾ അവകാശപ്പെടുന്നു. ഇത്  ശരിയല്ല. ഹിന്ദുക്കൾക്ക് പ്രതികാരം ചെയ്യാൻ സമയം നൽകണം  എന്ന് മോദി പറഞ്ഞതായി,  ഗുജറാത്ത് കേഡറിലെ ഐ പി എസ് ഉദ്യോഗസ്ഥനായ ആർ ബി  ശ്രീകുമാർ ഒരു സത്യവാംമൂലത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്.  സുപ്രീം കോടതി നിയോഗിച്ച ഉന്നതതല അന്വേഷണ സംഘം മോദിയെ  പ്രോസിക്യൂട്ട് ചെയ്യാനുള്ള തെളിവുകളില്ലെന്ന നിഗമനത്തിലാണെത്തിയത്.  എന്നാൽ  പ്രോസിക്യൂട്ടു ചെയ്യാനുള്ള തെളിവുണ്ടെന്ന് അമിക്കസ് ക്യൂറിയും  അഭിപ്രായപ്പെട്ടു.   ശ്രീപദ്മനാഭ സ്വാമി ക്ഷേത്ര വിഷയത്തില്‍ അമിക്കസ് ക്യൂറി പറഞ്ഞത് അപ്പാടെ സ്വീകരിച്ച സുപ്രീം കോടതി പക്ഷെ, ഗുജറാത്ത് വിഷയത്തില്‍ തങ്ങളെ സഹായിച്ച അമിക്കസ് ക്യൂറിയുടെ അഭിപ്രായം ഇതു വരെ സ്വീകരിച്ചിട്ടില്ല.  . ഗുജറാത്ത് ഒരു പരീക്ഷണമായിരുന്നു  എന്നും മറ്റ് ചിലരും പറഞ്ഞിട്ടുണ്ട്.

മോദിയുടെ കീഴിലുള്ള ഗുജറാത്ത് പൊലീസ് ഫലപ്രദമായി അന്വേഷിക്കാതിരുന്ന പല സംഭവങ്ങളും, മനുഷ്യാവകാശ പ്രവർത്തകയായ ടീസ്റ്റ സെതൽ‌വാദ്  നടത്തിയ ഇടപെടലിന്റെ ഫലമായി  പ്രത്യേക സംഘം അന്വേഷിച്ചു. അതിനേത്തുടർ ന്ന്  ചില  കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരികയും ചെയ്തിട്ടുണ്ട്.  ശിക്ഷിക്കപ്പെട്ടവരിൽ മോദിയുടെ മന്ത്രിസഭയിൽ അംഗമായിരുന്ന മായാ കൊഡ്‌നാനിയും   സംഘ പരിവാർ സംഘടനകളിലെ ചില പ്രമുഖരും ഉൾപ്പെടുന്നു. അതു മാതമല്ല ടെഹൽക, കോബ്രാ പോസ്റ്റ് എന്നീ  മാധ്യമങ്ങളിലൂടെ ബാബു ബജ്‌രംഗിയേപ്പോലുള്ള സംഘ പരിവാര്‍ നേതാക്കള്‍ മോദിയുടെ പങ്കിനേപ്പറ്റി  വെളിപ്പെടുത്തിയിട്ടുമുണ്ട്. ഇതൊക്കെ വിരല്‍ ചൂണ്ടുന്നത്  കലാപത്തിൽ സംഘ പരിവാറിനും മോദിക്കും പങ്കുണ്ടെന്നു തന്നെയാണ്,. ഇതൊന്നും പക്ഷെ ഗുജറാത്തിലെ ജനങ്ങളെ ബി ജെ പിയെയും മോദിയെയും കുറിച്ച് മറിച്ചു ചിന്തിക്കാൻ  പ്രേരിപ്പിച്ചിട്ടില്ല. ഇൻഡ്യ യിലെ 31%  ജനങ്ങളും ഇതെല്ലാം അവഗണിക്കാൻ തയ്യാറാണെന്ന് ലോക് സഭാ തെരഞ്ഞെടുപ്പു ഫലം വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പ് വിജയത്തിന് ഒരു കുറ്റകൃത്യവും കഴുകിക്കളയാനാവില്ല. അതേസമയം വിചാരണയിലൂടെ തെളിയിക്കപ്പെട്ടിട്ടില്ലാത്തതുകൊണ്ട് മോദി ഇപ്പോഴും കുറ്റവാളിയുമല്ല.  സംശയത്തിന്റെ ആനുകൂല്യത്തിലൂടെ അദ്ദേഹം രക്ഷപ്പെട്ടു നില്‍ക്കുന്നു.

ബി ജെ പിയിലെ തല മുതിര്‍ന്ന നേതാക്കളെ തഴഞ്ഞ് മോദിയെ പ്രധാന മന്ത്രി ആക്കിയത് ആര്‍ എസ് എസിന്റെ കടും പിടുത്തം  കൊണ്ടായിരുന്നു. അവരുടെ നിര്‍ബന്ധത്തിനു വഴങ്ങി മോദി അപ്രായോഗികവും ദൂരവ്യപകമായ പ്രത്യാഘാതങ്ങളുണ്ടാക്കാന്‍ സാധ്യതയുള്ള ചില നയപരിപാടികള്‍ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തി. അതില്‍ പ്രധാനം അയോധ്യയിലെ രാമ ക്ഷേത്ര നിര്‍മ്മാണവും ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 ഉം ആണ്. ആര്‍ എസ് എസ് നിയമം കയ്യിലെടുക്കാനുള്ള സാധ്യതയും തള്ളിക്കളയാന്‍ ആകില്ല.

മോദിയുടെ വിജയത്തിനു ചില പരിമിതികളുണ്ട്. ആര്‍ എസ് എസ് ഉദ്ദേശിക്കുന്ന നിയമ നിര്‍മ്മാണങ്ങള്‍ക്ക് പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷം ആവശ്യമുണ്ട്. എന്‍ ഡി എ ക്ക് അതില്ല. രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്തതുകൊണ്ട് സാധാരണ നിയമ നിര്‍മ്മാണത്തിനു പോലും മറ്റ് കക്ഷികളെ ആശ്രയിക്കേണ്ടി വരും.  ഫലത്തില്‍ മന്‍ മോഹന്‍ സിംഗിന്റെ സര്‍ക്കാരില്‍ നിന്നും ഏറെ വിഭിന്നമാകില്ല മോദിയുടെ സര്‍ക്കാരും. സിംഗിന്റെ സാമ്പത്തിക നയങ്ങളൊക്കെ പിന്തുടരാന്‍ കോണ്‍ഗ്രസ് മോദിക്ക് പിന്തുണ കൊടുക്കാനാണു സാധ്യത ഉള്ളത്. പക്ഷെ അതൊക്കെ രാഹുല്‍ ഗാന്ധിയുടെ തീരുമാനം അനുസരിച്ചായിരിക്കും.സിംഗിന്റെ നയങ്ങള്‍ ജന ജീവിതം ദുസഹമാക്കിയപ്പോള്‍, ജനങ്ങള്‍ നല്‍കിയ തിരിച്ചടിയില്‍ നിന്നും പാഠമുള്‍ക്കൊണ്ട് സാധാരണ ജനങ്ങളുടെ ക്ഷേമം മുന്‍ നിറുത്തി പ്രവര്‍ത്തിക്കാന്‍ രാഹുല്‍ ഗാന്ധി തീരുമാനിച്ചാല്‍ മോദിക്ക് ഏറെ കഷ്ടപ്പെടേണ്ടി വരും. മന്‍ മോഹന്‍ സിംഗ് ഇറക്കിയ ഓര്‍ഡിനന്‍സ് വലിച്ചു കീറി ചവറ്റുകുട്ടയിലെറിഞ്ഞ രാഹുലിന്, സിംഗിന്റെ നയങ്ങളും ചവറ്റു കുട്ടയിലെറിയാന്‍ പ്രയാസമുണ്ടാകില്ല.

മോദിയുടെ വിജയത്തിനു വേണ്ടി പ്രവര്‍ത്തിച്ചതും അതില്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചതും കോര്‍പ്പറേറ്റ് ലോകമാണെന്നത് പ്രാധാന്യമര്‍ഹിക്കുന്നു. ഓഹരി കമ്പോളത്തിലെ ഉയര്‍ച്ച സൂചിപ്പിക്കുന്നത് അതാണ്. മോദി ഏറെ കൊട്ടിഘോഷിക്കുന്ന വികസനം സാധ്യമായത് മന്‍ മോഹന്‍ സിംഗ് കോര്‍പ്പറേറ്റുകള്‍ക്ക് വാരിക്കോരി കൊടുത്ത ആനുകൂല്യങ്ങള്‍ പരമാവധി മുതലെടുത്തായിരുന്നു. അതുകൊണ്ട് മന്‍ മോഹന്‍ സിംഗിന്റെ നയങ്ങള്‍ കൂടുതല്‍ കാര്‍ക്കശ്യത്തോടെ നടപ്പിലാക്കാന്‍ മോദി ശ്രമിക്കുമെന്നതില്‍  തര്‍ക്കമില്ല. പക്ഷെ ഇപ്പോള്‍ സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലാണ്. വിലക്കയറ്റം  ദുസഹമാണ്. പണപ്പെരുപ്പം പിടിച്ചാല്‍ കിട്ടാത്ത വിധം  കൈ വിട്ടു പോകുന്നു. വിദേശ നാണ്യ കരുതല്‍ ശേഖരം കുറഞ്ഞിരിക്കുന്നു. ബാജ് പേയി അധികാരത്തില്‍ വന്നപ്പോള്‍  ഇതിനെയൊക്കെ  നേരിട്ടത് പൊതു സ്വത്ത് തുച്ചമായ വിലക്ക് വിറ്റു തുലച്ചായിരുനു. എന്നിട്ട് ഇന്‍ഡ്യ തിളങ്ങുന്നു എന്ന തോന്നലുമുണ്ടാക്കി. പക്ഷെ ഇന്‍ഡ്യക്കാര്‍ ഒരു തിളക്കവും കണ്ടിരുന്നില്ല. ഗുജറാത്ത് തിളങ്ങുന്നു എന്ന് മോദി പറയുന്നത് ദിവസം 11 രൂപ വരുമാനമുണ്ടെങ്കില്‍ ഒരാള്‍ക്ക് സുഭിക്ഷമായി ജീവിക്കാം എന്ന നുണ പ്രചരിപിച്ചാണെന്നോര്‍ക്കുക. ഇനി ഇന്‍ഡ്യ തിളങ്ങുന്നു എന്നതിന്റെ രണ്ടാം  ഭാഗം പ്രചരിപ്പിക്കുന്നത് ഏതു തരത്തിലുള്ള നുണ പ്രചരിപ്പിച്ചു കൊണ്ടായിരിക്കുമെന്നൊക്കെ  കാത്തിരുന്നു കാണാം. സര്‍ക്കാരിന്റെ നയ പ്രഖ്യാപന പ്രസംഗം  യാതൊരു തരത്തിലുള്ള പ്രത്യാശയും നല്‍കുന്നില്ല. എല്ലാ സര്‍ക്കാരുകളും കുറച്ചു വര്‍ഷങ്ങളായി പറയുന്ന പഴകി തേഞ്ഞ പ്രയോഗങ്ങള്‍ക്കപ്പുറം അതില്‍ യാതൊന്നുമില്ല.

കോര്‍പ്പറേറ്റ് പ്രീണനത്തോടൊപ്പം കോണ്‍ഗ്രസ് ചില ഇടതു പക്ഷ നയങ്ങളും നടപ്പാക്കിയിരുന്നു. ഭക്ഷ്യ സുരക്ഷപോലെയുള്ളവ  ദരിദ്ര്യരേഖക്കു താഴെയുള്ളവര്‍ക്ക് അനുഗ്രഹവുമായിരുന്നു. ഈ അവസ്ഥ അപ്പാടെ മാറുകയാണിനി. തീവ്ര വലതു പക്ഷത്തേക്കാണ്, മോദിയുടെ പോക്ക്. ദിവസം  11 രൂപ വരുമാനമുണ്ടെങ്കില്‍ ദരിദ്രനല്ല എന്നായിരുന്നു ഗുജറാത്തിലെ അദ്ദേഹത്തിന്റെ നിലപാട്. അദാനിയും അംബാനിയും കയ്യയച്ചു സഹയിച്ചിട്ടാണ്, മോദിക്ക് 3ഡി ഷോ പോലെ വലിയ കോലാഹലമുണ്ടാക്കി ജനങ്ങളുടെ കയ്യടി നേടി വോട്ടാക്കി മാറ്റി അധികാരത്തില്‍ ഏറാന്‍ സാധിച്ചത്. ഇവരെ പ്രീണിപ്പിക്കാതെ പറ്റില്ല. അതിനു നവ ലിബറല്‍ നയങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കേണ്ടതുണ്ട്. അംബാനിക്കു വേണ്ടി ഗ്യാസു വില കൂട്ടേണ്ടി വരും. അത് വളം വൈദ്യുതി തുടങ്ങിയവയുടെ വില വലിയ തോതില്‍ വര്‍ദ്ധിപ്പിക്കും. അതല്ല പക്ഷെ മോദിക്ക് പിന്തുണ കൊടുത്ത സാധാരണക്കാരായ ജനങ്ങള്‍ ആഗ്രഹിക്കുന്നത്. അവര്‍ക്ക് വേണ്ടി എന്തു ചെയ്യാന്‍ സാധിക്കും എന്നതാണു മോദി നേരിടാന്‍ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി. സാധാരണക്കാര്‍ക്ക്  ഗുണകരമാകുന്ന തീരുമാനങ്ങളല്ല മോദി അധികാരം ഏറ്റെടുത്ത ഉടനെ പ്രഖ്യാപിച്ചത്. പ്രതിരോധ മേഘലയില്‍ 100% വിദേശ നിക്ഷേപം സാധാരണക്കാരുടെ ഒരു പ്രശ്നവും പരിഹരിക്കില്ല. രാജ്യത്തിന്റെ പ്രതിരോധം വിദേശ ശക്തികള്‍ നിയന്ത്രിക്കുന്ന അവസ്ഥയാണോ മോദിയും സംഘ പരിവാറും കൊട്ടിപ്പടി നടന്ന ദേശീയത? സോണിയ ഗാന്ധിയുടെയും എ കെ ആന്റണിയുടെയും രാജ്യ സ്നേഹം ചോദ്യം ചെയ്ത വ്യക്തിയായിരുന്നു മോദി എന്നോര്‍ക്കുക. പ്രതിരോധ മേഘലയിലെ 100% വിദേശ നിക്ഷേപം ഭാവിയിലേക്കുള്ള ചൂണ്ടു പലക ആയി  കണ്ടാല്‍ മതി. പ്രതിരോധം പോലെ തന്ത്ര പ്രധാനമായ ഒരു മേഘല വിദേശി ശക്തികള്‍ക്ക് തീറെഴുതി കൊടുക്കാന്‍ മടി കാണിക്കാത്ത വ്യക്തി, മറ്റേത് മേഘലയും നിഷ്പ്രയാസം തീറെഴുതി കൊടുക്കുമെന്നതില്‍ സംശയമില്ല.

മോദിയുടെ നവ ലിബറല്‍ നയങ്ങളെ കോണ്‍ഗ്രസ് എതിര്‍ക്കാന്‍ സാധ്യത ഇല്ല. എതിര്‍ക്കാന്‍ സാധ്യതയുള്ള ഇടതുപക്ഷം  വളരെ ശുഷ്ക്കിച്ചും പോയി.

ഇന്ദിര ഗാന്ധിക്കു ശേഷം വ്യക്തി അധിഷ്ടിത രാഷ്ട്രീയവും വ്യക്തി പൂജയും തിരികെ വരുന്നു എന്നതും ഈ തെരഞ്ഞെടുപ്പിന്റെ ബാക്കി പത്രമാണ്. നരേന്ദ്ര മൊദിയെ ചുറ്റിപ്പറ്റി ഒരു hype തന്നെ രൂപപ്പെടുത്തിയിട്ടുണ്ട്. ഹര്‍ ഹര്‍ മോദി എന്നായിരുന്നു തെരഞ്ഞെടുപ്പു സമയത്തെ മുദ്രവാക്യങ്ങളില്‍ ഒന്ന്. മോദി ആണ്, ഇന്‍ഡ്യയുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാന്‍ അവതരിച്ച അവതാരമെന്ന തരത്തിലായിരുന്നു വിലക്കെടുത്ത മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. 60 മാസം തരൂ, ഇന്‍ഡ്യയെ മാറ്റി മറിക്കാം എന്നായിരുന്നു മോദി ജനങ്ങളോട് പറഞ്ഞത്. ഈ പ്രചണ്ഡമായ പ്രചരണം ബി ജെ പിക്ക്  ഏറെ ഗുണം ചെയ്തിട്ടുണ്ട്. 2002 ലെ ഗുജറാത്ത് കൂട്ടക്കൊല ഒരു പരിധി വരെ മറക്കാന്‍ അനേകം ഹുന്ദുക്കളെ പ്രേരിപ്പിച്ചത് ഈ പ്രചരണ തന്ത്രമായിരുന്നു. അതിന്റെ കൂടെ മുസാഫര്‍ നഗറിലുണ്ടായ വര്‍ഗ്ഗീയ സംഘര്‍ഷം അമിത്  ഷായേപ്പൊലുള്ളവര്‍ അതി സമര്‍ദ്ധമായി മുതലെടുക്കുകയും ചെയ്തു. ഈ വര്‍ഗ്ഗീയ ധ്രുവീക്രണം ഉത്തര്‍ പ്രദേശിലും ബിഹാറിലും ബി ജെ പി യെ സഹായിച്ചു. മാത്രമല്ല ഉയര്‍ന്ന ജാതിക്കാരുടെ വോട്ടുകള്‍ ഉത്തര്‍ പ്രദേശിലും ബിഹാറിലും  ബി ജെ പിക്ക് അനുകുലമാക്കാന്‍ മോദിക്കായി. അതിനു വേണ്ടി ബോധപൂര്‍വ്വം അദ്ദേഹം താന്‍ പിന്നാക്ക ജാതിക്കാരനാണെന്ന വിവാദം ഉണ്ടാക്കി. കോണ്‍ഗ്രസ് ആ ചൂണ്ടയില്‍ കൊത്തി. മോദി മുന്നോക്ക ജാതിക്കാരനാണെന്ന സത്യം അവര്‍ ഇന്‍ഡ്യക്കാരോട് പറഞ്ഞു. മുന്നോക്ക ജാതിക്കാരുടെ സംശയം അതോടെ നീങ്ങി. അവര്‍ മോദിയെ സന്തോഷത്തോടെ സ്വീകരിച്ചു. ഇന്നും താഴ്ന്ന ജാതിക്കാരെ പശുവിനേക്കാള്‍ താഴെ കാണുന്ന ഉയര്‍ന്ന ജാതിക്കാര്‍ക്ക് മോദി അങ്ങനെ സ്വീകാര്യനായി മാറി.

വികസന വാഗ്ദാനവും, കോര്‍പ്പറേറ്റ് പണ ശക്തിയും, വര്‍ഗ്ഗീയ ദ്രുവീകരണവും നേടി കൊടുത്ത വിജയമാണു മോദിയുടേത്. ആര്‍ എസ് എസ് ഭരണത്തിന്റെ എല്ലാ തലങ്ങളിലും  ഇടപെടുമെന്നത് തീര്‍ച്ചയാണ്. അവര്‍ അധര വിലാപം നടത്തുന്ന  സ്വദേശി വത്കരണവും മോദിയുടെ നവ ലിബറല്‍ കോര്‍പ്പറേറ്റ് നയങ്ങളും തമ്മില്‍ ഒരു ഏറ്റുമുട്ടലിലേക്ക് കാര്യങ്ങള്‍ എത്തിച്ചേരാനുള്ള എല്ലാ സാധ്യതയുമുണ്ട്. അങ്ങനെ ഉണ്ടാകില്ല എന്ന ഒരു വിശ്വാസം കോര്‍പ്പറേറ്റുകളില്‍ ഉണ്ടാക്കന്‍ വേണ്ടി ആണ്, പ്രതിരോധ മേഘലയില്‍ 100% വിദേശ നിക്ഷേപം അനുവദിക്കുമെന്ന് ആദ്യമേ തന്നെ മോദി പ്രഖ്യാപിച്ചതും. ആര്‍ എസ് എസ് അത് എങ്ങനെ ഉള്‍ക്കൊള്ളുമെന്നൊക്കെ കണ്ടറിയണം.

മോദിയെ സംബന്ധിച്ച് മറ്റൊരു വൈരുദ്ധ്യം കൂടി നേരിടേണ്ടി വരും. ബി ജെ പി എന്ന പാര്‍ട്ടിയുടെ നയം സംവരണത്തിനെതിരാണ്. അവര്‍ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിനെ അതി ശക്തമായി എതിര്‍ത്തിരുന്നു. അന്ന് പക്ഷെ മോദിയുടെ ജാതി മുന്നോക്കമായിരുന്നു എന്നു കൂടെ ഓര്‍ക്കുക. വലിയ വിഭാഗം പിന്നാക്ക  ജാതിക്കാര്‍ ബി ജെ പി യില്‍ നിന്നും അകലാന്‍ കാരണം അതായിരുന്നു. പക്ഷെ മണ്ഡല്‍ കമ്മീഷന്ന് റിപ്പോര്‍ട്ട് നടപ്പിലാക്കിയപ്പോള്‍ മോദിയുടെ ജാതിയും  അതിന്റെ ഗുണം  അനുഭവിച്ചു. Other Backward Class എന്ന വിവക്ഷയില്‍ ആയി. സംവരണത്തിന്റെ ആനുകൂല്യവും നേടി എടുത്തു. ഇത് വച്ചാണ്, മോദി സ്വയം പിന്നാക്കജാതിക്കാരനാണെന്ന് അവകാശപ്പെടുന്നതും മോദിക്കു വേണ്ടി ബി ജെ പി പ്രചരിപ്പിച്ചതും. ഇത് കുറച്ച്  പിന്നാക്ക ജാതിക്കാരെ ബി ജെ പിയിലേക്ക് അടുപ്പിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്.

പട്ടിക ജാതി പട്ടിക വര്‍ഗ്ഗങ്ങളെ എങ്ങനെ ഉദ്ധരിക്കുമെന്ന് ബി ജെ പി പ്രകടന പത്രികയില്‍ പറയുന്നില്ല. പക്ഷെ തോട്ടിപ്പണി നിറുത്തലാക്കുമെന്നു പറയുന്നുണ്ട്. അതല്‍പ്പം ചിരിക്കു വക നല്‍കുന്നുമുണ്ട്. 12 വര്‍ഷം മോദി ഉരുക്കു മുഷ്ടി കൊണ്ട് ഭരിച്ച് മഹാ സ്വര്‍ഗ്ഗമാക്കി എന്നവകാശപ്പെടുന്ന  ഗുജറാത്തില്‍ ഇപ്പോഴും തോട്ടിപ്പണി ഉണ്ടെന്നത് നല്‍കുന്ന സൂചന, ഇത് വെറും അധര വിലാപം  മാത്രമായി അവശേഷിക്കും എന്നു തന്നെയാണ്.  ഗുജറാത്തിലെ 6 കോടി  ജനങ്ങള്‍ക്കാവശ്യമായ കക്കൂസുകള്‍ നിര്‍മ്മിക്കാന്‍ സാധിക്കാത്ത മോദി ഇന്‍ഡ്യയിലെ 120 കോടി ജങ്ങള്‍ക്ക് എങ്ങനെ കകൂസുകൾ  നിര്‍മ്മിച്ചു  നല്‍കും എന്നു കാണാന്‍ ഏതായാലും കൌതുകമുണ്ട്.

ഇന്നും മനുസ്മൃതി   താലോലിക്കുന്ന ബി ജെ പി എന്ന പാര്‍ട്ടിയും  അതിന്റെ നേതാവായ  മോദിയും എങ്ങനെ പട്ടിക ജാതികളുടെ പ്രശ്നങ്ങള്‍  പരിഹരിക്കും  ​എന്ന് മഷിയിട്ട് നോക്കേണ്ട അവശ്യമില്ല. മോദി എഴുതിയ ഒരു പുസ്തകം വായിച്ചാല്‍ മാത്രം മതി. അദ്ദേഹം എഴുതിയ Karmayog എന്ന പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നത് ഇതാണ്.

“At some point in time somebody must have got enlightenment in scavenging. They must have thought that it is their duty to work for the happiness of the entire society and the Gods.”

ഇതാണ്, തോട്ടിപ്പണി ചെയ്യുന്ന ദളിതരേപ്പറ്റി മോദിക്കുള്ള അഭിപ്രായം. അദ്ദേഹം ഈ പുസ്തകം പിന്‍വലിച്ച്  ദളിതര്‍ ഒരിക്കലും തോട്ടിപ്പണിയില്‍ നിന്ന് ബോധോദയം നേടിയിട്ടില്ല എന്ന നഗ്ന സത്യം അംഗീകരിക്കുമോ? അതുണ്ടാകാന്‍ വഴിയില്ല. പിന്നാക്കക്കാരാണെന്ന് വ്യാജ്യമായി പ്രചരിപ്പിക്കുന്ന മോദിയുടെ ഉള്ളിലും ഇന്നും  ഒരു മനു കുടിയിരിക്കുന്നുണ്ട്. അത് ഗംഗയില്‍ കുളിച്ചാലൊന്നും  കഴുകി പോകില്ല.

മനുവിനെ ആരാധിക്കുന്ന മോദിയെ ചുറ്റിപ്പറ്റി ഹൈന്ദവ വോട്ടുകളുടെ കേന്ദ്രീകരണമുണ്ടായിട്ടുണ്ട്. അത് ആശങ്ക ഉണ്ടാക്കുന്ന സത്യമാണ്. ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള  ഒറ്റ എം പി യും ബി ജെ പിയില്‍  ഇല്ല. ആര്‍ എസ് എസ് ആഗ്രഹിച്ചത് ഇതായിരുന്നു. പല മോദി ഭക്തരും ഇത് വലിയ നേട്ടമായി സമ്മതിക്കുന്നുമുണ്ട്. മുസ്ലിം  വിദ്വേഷം പ്രചരിപ്പിച്ചാണിത് സാധ്യമാക്കിയതും. മുസ്ലിം വോട്ട് ബാങ്ക്  എന്ന മിഥ്യ ആയിരുന്നു ഇവര്‍ പ്രചരിപ്പിച്ചിരുന്നത്. ഇതേക്കുറിച്ച് യാതൊരു ധാരണയുമില്ലാത്ത  അനേകം ഹിന്ദുക്കള്‍ ഈ കെണിയില്‍ വീണുപോയി.

മോദിയുടെ ഒരു അനുയായി തെരഞ്ഞെടുപ്പു പ്രചരണ സമയത്ത് ഒരു കാര്യം പറഞ്ഞിരുന്നു. മോദിയെ എതിര്‍ക്കുന്നവര്‍ പാകിസ്ഥാനിലേക്ക് പോകണം എന്ന്.  പ്രശസ്ത സാഹിത്യകാരന്‍ അനന്തമൂര്‍ത്തി മോദിയെ എതിര്‍ക്കുന്ന വ്യക്തിയാണ്. മോദി പ്രധാന മന്ത്രി ആയാല്‍ ഇന്‍ഡ്യ വിട്ടുപോകും എന്ന് അദ്ദേഹമൊരിക്കല്‍ പറഞ്ഞു. മോദി പ്രധാന മന്ത്രി ആയപ്പോള്‍ ചില മോദി ഭക്തര്‍ അദ്ദേഹത്തിന്, കൊളംബോ വഴി പാകിസ്താനിലേക്ക് വിമാന ടിക്കറ്റ് അയച്ച് കൊടുത്തു. രാജ പക്സെയും നവാസ് ഷെരീഫും മോദിയുടെ ചങ്ങാതിമാരായതുകൊണ്ടാണോ ഇത് ചെയ്തത് എന്ന് നിശ്ചയമില്ല. അതൊക്കെ അവരുടെ വിവരക്കേടെന്നു കരുതാം. പക്ഷെ അത് ചെയ്യരുതായിരുന്നു എന്ന് മോദി പറഞ്ഞതായി കേട്ടില്ല. അതിന്റെ അര്‍ത്ഥം അദ്ദേഹം മൌനമായി അതിനെ അനുകൂലിക്കുന്നു എന്നാണ്. ഇതൊക്കെ ആശങ്ക ഉണ്ടാക്കുന്ന കാര്യമാണ്.

മറ്റൊരു ആശങ്ക ഗുജറാത്ത് മോഡലിനെ ചുറ്റിപ്പറ്റിയാണ്. മോദിയും സ്തുതി പാഠകരും അത് പ്രചരിപ്പിച്ചു. കോര്‍പ്പറേറ്റ് നിയന്ത്രിത മാദ്ധ്യമങ്ങള്‍ അതേറ്റു പിടിച്ചു. പക്ഷെ അതെന്താണെന്ന ഒരു ചര്‍ച്ചയും ഒരിടത്തും ഉണ്ടായില്ല. സാമൂഹിക/മാനുഷിക വികസനത്തിന്റെ ഒരു parameter ലും ഗുജറാത്ത് മുന്നിലല്ല. കോര്‍പ്പറേറ്റുകളെ അകറ്റി നിറുത്തുന്ന കേരളം, കോര്‍പ്പറേറ്റുകളെ മാടി വിളിച്ച് സല്‍കരിക്കുന്ന ഗുജറാത്തിനേക്കാള്‍ ഏറെ മുന്നിലാണ്. ഗുജറാത്തിലെന്തോ  മഹത്തായതു നടന്നു എന്ന മിഥ്യയില്‍ കെട്ടിപ്പൊക്കിയ ഒരു സ്വപ്നമാണ്, മോദി വിറ്റതും, മോദി ഭക്തര്‍ പാടി നടന്നതും,  അതേക്കുറിച്ച് അറിയാത്ത പലരും വിശ്വസിച്ചതും. 60 മാസം കൊണ്ട് ഇന്‍ഡ്യ മുഴുവന്‍ ഗുജറാത്തു പോലെ ആക്കുമെന്ന മോദിയുടെ സ്വപ്നം കാത്തിരുന്നു കാണാം.

അഴിമതിയും കള്ളത്തരങ്ങളും മോദിക്ക് പ്രശ്നമല്ല എന്നതിന്റെ തെളിവായി രണ്ടു മൂന്നു സംഭവങ്ങളുണ്ടായിട്ടുണ്ട്.  അഴിമതി ആരോപണത്തിന്റെ പേരില്‍ ബി ജെ പി പ്രസിഡണ്ട് സ്ഥാനത്തു നിന്നും ഒഴിവാക്കിയ നിതിന്‍ ഗഡ്കരിയെ മോദി തന്റെ മന്ത്രി സഭയില്‍ ഉള്‍പ്പെടുത്തി. ബി ജെ പി അഴിമതി ആരോപിച്ച കോണ്‍ഗ്രസ് മന്ത്രി ആയിരുന്ന , റാവു ഇന്ദെര്‍ജിത് സിംഗിനെയും മോദി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി. മറ്റൊന്ന് ജെനറല്‍ വി കെ സിംഗിന്റെ വിഷയമാണ്. അദ്ദേഹത്തിന്, ജനനതീയതി പ്രശ്നത്തില്‍ സ്ഥാനക്കയറ്റം അവതാളത്തിലായി. ശരിക്കുള്ള ജനന തീയതി ഹാജരാക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം ​സുപ്രീം കോടതിയിലേക്കാണു പോയത്. അതിന്റെ കൂടെ മറ്റ് പല സൈനിക ഓഫീസര്‍മാര്‍ക്കെതിരെയും ആരോപണം ഉന്നയിച്ചു. ആഗ്രഹിച്ചത് നേടാന്‍ സാധിക്കാതെ വന്നപ്പോള്‍ അദ്ദേഹം നേരെ ബി ജെ പിയില്‍ പോയി ചേര്‍ന്നു. തെരഞ്ഞെടുപ്പില്‍ മത്സരിച്ച് എം പി ആയി. മോദി മന്ത്രിസഭയിലും ഉള്‍പ്പെടുത്തി. സദ് ഭരണം സദ് ഭരണം എന്ന് കൊട്ടിഘോഷിച്ചു നടക്കുന്ന മോദി ഇതുപോലെ വിവാദ വ്യക്തികളെ മന്ത്രിസഭയില്‍ ഉല്‍പ്പെടുത്തിയത് ശുഭ സൂചകമല്ല.

ഒന്നാം  യു പി എ സര്‍ക്കാരിനെ നിയന്ത്രിക്കുന്ന തരത്തിലുള്ള സ്വാധീനം ഇടതു പാര്‍ട്ടികള്‍ക്കുണ്ടായിരുന്നു. പക്ഷെ ഇന്ന് അവര്‍ വളരെ ശുഷ്ക്കിച്ചു പോയിരിക്കുന്നു. ഇടതു പക്ഷവും ആം ആദ്മി പാര്‍ട്ടിയും  ചേര്‍ന്നാല്‍ പോലും പാര്‍ലമെന്റില്‍ 15 അംഗങ്ങളേ ഉള്ളു. അവരുടെ ശബ്ദം ആരും വകവയ്ക്കുമെന്നും തോന്നുന്നില്ല. അതും സാധാരണക്കാരേ സംബന്ധിച്ച് ആശങ്കയുണ്ടാക്കുന്ന സ്തിതി വിശേഷമാണ്.

ഇടതു പക്ഷ പാര്‍ട്ടികള്‍ പരാജയപ്പെട്ടു എന്നതിനേക്കാള്‍ ആശങ്ക ഉണ്ടാക്കുന്നത് അതിനു ശേഷവും അവര്‍ തമ്മില്‍ കിടന്ന് അടി കൂടുന്നതാണ്. 2009 ല്‍ ജനതാ ദളിനു സീറ്റു നിഷേധിച്ചപ്പോള്‍ ഉണ്ടായ പ്രശ്നം ഇപ്പോള്‍ ആര്‍ എസ് പിക്ക് സീറ്റു നിഷേധിച്ചപ്പോള്‍ ആവര്‍ത്തിച്ചു. ജനതാ ദള്‍ വിട്ടുപോയപ്പോള്‍ കോഴിക്കോടും വടകരയും ഇടതു പക്ഷത്തിനു നഷ്ടമായി. ആര്‍ എസ് പി വിട്ടുപോയപ്പോള്‍ ജയിക്കാമായിരുന്ന കൊല്ലവും, ആലപ്പുഴയും, മാവേലിക്കരയും നഷ്ടപ്പെട്ടു. പ്രേമ ചന്ദ്രനെ പത്തനം തിട്ടയില്‍ മത്സരിപ്പിച്ചിരുന്നെങ്കില്‍ ഒരു പക്ഷെ അവിടെയും ജയിക്കാമായിരുന്നു.

പ്രേമ ചന്ദ്രനെ പരനാറി എന്നു വിളിച്ചാക്ഷേപിച്ച പിണറായി വിജയന്‍ അദ്ദേഹം ജയിച്ചു കഴിഞ്ഞപ്പോള്‍, ചെറ്റ എന്നും വിളിച്ചു. ജാത്യാലുള്ളത് തൂത്താല്‍ പോകില്ല എന്ന പഴം ചൊല്ലുപോലെ പിണറായി വിജയനെ ആര്‍ക്കും തിരുത്താന്‍ ആകില്ല. അദ്ദേഹത്തിന്റെ നിഖണ്ഡുവില്‍ ഇതുപോലെ അനേകം പദപ്രയോഗങ്ങളുണ്ട്. കേരളത്തിലെ ഇടതുപക്ഷത്തിന്റെ ഏറ്റവും വലിയ ശാപം അതാണ്. വിജയനേപ്പോലെ തരം താണ തരത്തിലാണിപ്പോള്‍ ആര്‍ എസ് പി  നേതാവ് ചന്ദ്രചൂടനും പെരുമാറുന്നത്. ഇടതുപക്ഷത്തെ ഇഷ്ടപ്പെടുന്ന ജന മനസുകളില്‍ ഇതൊക്കെ ആശങ്ക ഉണ്ടാക്കുമെന്നത് തീര്‍ച്ചയാണ്.

ഇനിയും അനേകം ആശങ്കകള്‍ കടന്നു വരുന്നുണ്ട് . ഉത്തര്‍  പ്രദേശില്‍ ദളിത് പെണ്‍കുട്ടികള്‍ ബലാല്‍സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെടുന്നു. ഡെല്‍ഹിയില്‍ ആഭിജാത ബലാല്‍ സംഗം ചെയ്യപ്പെട്ടപ്പോള്‍, മെഴുകുതിരി കത്തിച്ച് ആശങ്ക അറിയിച്ച വരേണ്യ വര്‍ഗ്ഗം ഇപ്പോള്‍ മെഴുകു തിരി കത്തിക്കാന്‍ പോയിട്ട്, ഇതൊക്കെ കേട്ട ഭാവം പോലും പ്രകടിപ്പിക്കുന്നില്ല.

കേരളത്തിലെ മുസ്ലിം  അനാഥാലയങ്ങളിലേക്ക്  ഉത്തരേന്ത്യയില്‍ നിന്നും സനാഥരായ ആയിരക്കണക്കിനു കുട്ടികളെ കടത്തിക്കൊണ്ടു വന്നു എന്ന ഞെട്ടിപ്പിക്കുന്ന വിവരം ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ട്. വ്യാജ രേഖകളുണ്ടാക്കി, ഇതുപോലെ കുട്ടികളെ കൊണ്ടു വന്നതിനെതിരെ പോലിസ് കേസെടുത്തപ്പോള്‍ മുസ്ലിം ലീഗെന്ന പാര്‍ട്ടിയും മുസ്ലിങ്ങള്‍ ഭൂരിഭാഗവും ഹാലിളകിയ പോലെ പ്രതികരിച്ചു.

ഇനിയും ഒരാശങ്ക ഒരു വിവാഹത്തെ ചുറ്റിപ്പറ്റിയാണ്. ക്രിസ്ത്യാനി ആയ സിനിമ നടി  അമല പോള്‍  വിവാഹം ചെയ്യുന്നത് ഒരു ഹിന്ദുവിനെയാണ്. അതേ സംബന്ധിച്ച് കത്തോലിക്കാ സഭയില്‍ ചെറുതല്ലാത്ത ഒരു പ്രതിസന്ധി ഉണ്ടായി. പണവും പ്രതാപവും പദവിയുമുള്ള ആളുകള്‍ക്ക് എന്തും ചെയ്യാന്‍ സഭയുടെ തന്നെ സഹായമുണ്ടാകുന്നു. പക്ഷെ സാധാരണക്കാരെ ഉപദ്രവിക്കുന്നു, എന്നതാണാ പ്രശ്നം. അത് പക്ഷെ പൊതു സമൂഹത്തെ ഏതെങ്കിലും തരത്തില്‍ ബാധിക്കുന്നു എന്നു തോന്നുന്നില്ല. എങ്കിലും ചില മാദ്ധ്യമങ്ങള്‍ അതേക്കുറിച്ച് ദീര്‍ഘമായ ചര്‍ച്ചകള്‍ പോലും നടത്തുകയുണ്ടായി. മാദ്ധ്യമങ്ങളുടെ പോലും അജണ്ട മാറിപ്പോകുന്നത് ആശങ്ക ഉണ്ടാക്കുന്നു. ഈ വിവാഹം ഒരു മിശ്ര വിവാഹമാണ്. അതിനെയൊക്കെ പ്രോത്സാഹിപ്പിക്കുകയല്ലേ വേണ്ടത്?

ഒരു ആശങ്ക കൂടി പരാമര്‍ശിച്ച് ഈ കുറിപ്പ് അവസാനിപ്പിക്കാം. അത് ശശി തരൂരിന്റെ ആശങ്കയാണ്. സുനന്ദ പുഷ്കര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത് പല സന്ദേഹങ്ങളും ഉയര്‍ത്തിയിരുന്നു. തരൂരിന്, മെഹര്‍ തരാറുമായി വഴിവിട്ട ബന്ധമുണ്ടെന്ന് സുനന്ദ പരസ്യമായി ആരോപണം ഉന്നയിച്ചിട്ടുണ്ട്. സുനന്ദയെ ഗാര്‍ഹിക പീഢനത്തിനിരയാക്കിയിട്ടുണ്ട് എന്നു സംശയിക്കാവുന്ന വിവരങ്ങളും പുറത്തു വന്നിട്ടുണ്ട്. പരസ്യമായി ഇവര്‍  വാക്കു തര്‍ക്കങ്ങളില്‍ ഏര്‍പ്പെട്ടതിനു സാക്ഷികളുമുണ്ട്. സുനന്ദ മരിച്ചപ്പോള്‍  ബി ജെ പി തരൂരിനെതിരെ നിലപാടും എടുത്തിരുന്നു. ഇനിയും ഇതിന്റെ സത്യാവസ്ഥ പുറത്തു വന്നിട്ടില്ല. ബി ജെ പി ഭരിക്കുമ്പോള്‍ വിശദമായ ഒരന്വേഷണത്തിനു സാധ്യതയുമുണ്ട്. അതൊക്കെ അറിയുന്ന തരൂര്‍ മോദിയേയും മോദിയുടെ സര്‍ക്കാരിനെയും  ചെറുതായൊന്നു പുകഴ്ത്തി. ആ പുകഴത്തല്‍ ആശങ്കയില്‍ നിന്നുണ്ടായതാണെന്നു തോന്നുന്നു. അതോ ഇനി "തിരുവനന്തപരത്തെ ബാര്‍സലോണ പോലെ വികസിപ്പിക്കുന്നത്" പൂര്‍ത്തിയാക്കാന്‍ ഇനി ബി ജെ പിയിലേക്ക് നോട്ടമിടുന്നുണ്ടോ എന്തോ. അദ്ദേഹം രാഷ്ട്രീയ പ്രവേശനം ഉദ്ദേശിച്ചപ്പോള്‍ ബി ജെ പിയില്‍ ചേരുമെന്നായിരുന്നു ശ്രുതി. പക്ഷെ അന്ന് ഭരിച്ചിരുന്നത് കോണ്‍ഗ്രസായിരുന്നതുകൊണ്ട്, കോണ്‍ഗ്രസില്‍ ചേര്‍ന്നു എന്നു മാത്രം. പാര്‍ട്ടി ഏതായാലും ജന സേവനമാണല്ലോ മുഖ്യം.



10 comments:

kaalidaasan said...

വികസന വാഗ്ദാനവും, കോര്‍പ്പറേറ്റ് പണ ശക്തിയും, വര്‍ഗ്ഗീയ ദ്രുവീകരണവും നേടി കൊടുത്ത വിജയമാണു മോദിയുടേത്. ആര്‍ എസ് എസ്, ഭരണത്തിന്റെ എല്ലാ തലങ്ങളിലും ഇടപെടുമെന്നത് തീര്‍ച്ചയാണ്. അവര്‍ അധര വിലാപം നടത്തുന്ന സ്വദേശി വത്കരണവും മോദിയുടെ നവ ലിബറല്‍ കോര്‍പ്പറേറ്റ് നയങ്ങളും തമ്മില്‍ ഒരു ഏറ്റുമുട്ടലിലേക്ക് കാര്യങ്ങള്‍ എത്തിച്ചേരാനുള്ള എല്ലാ സാധ്യതയുമുണ്ട്. അങ്ങനെ ഉണ്ടാകില്ല എന്ന ഒരു വിശ്വാസം കോര്‍പ്പറേറ്റുകളില്‍ ഉണ്ടാക്കന്‍ വേണ്ടി ആണ്, പ്രതിരോധ മേഘലയില്‍ 100% വിദേശ നിക്ഷേപം അനുവദിക്കുമെന്ന് ആദ്യമേ തന്നെ മോദി പ്രഖ്യാപിച്ചതും. ആര്‍ എസ് എസ് അത് എങ്ങനെ ഉള്‍ക്കൊള്ളുമെന്നൊക്കെ കണ്ടറിയണം

ajith said...

കൊടിയുടെ നിറം മാറുന്നെവെന്നേയുള്ളു. നയങ്ങളിലെന്ത് വ്യത്യാസം?

kaalidaasan said...

അജിത്,

നയങ്ങളില്‍ ഒരു വ്യത്യാസവും ഉണ്ടാകില്ല. ബി ജെ പിക്ക് മാറ്റമുണ്ടാകാന്‍  യാതൊരു സാധ്യതയുമില്ല. തീവ്ര ഹിന്ദുക്കളെ സന്തോഷിപ്പിക്കാന്‍ ഗംഗ ശുദ്ധീകരിക്കാനുള്ള സാധ്യതയുണ്ട്. ചിലപ്പോള്‍ കോണ്‍ഗ്രസ് നയങ്ങള്‍  മാറ്റിയേക്കും. അല്ലെങ്കില്‍ നിലനില്‍പ്പുണ്ടാകില്ല.

സര്‍ക്കാര്‍ തീരുമാനത്തെ പരസ്യമായി വെല്ലുവിളിച്ചുകൊണ്ട് മന്ത്രി വി കെ സിംഗ് ഇറങ്ങിയിട്ടുണ്ട്. മന്ത്രിമാരൊന്നും  പഠന സംഘവുമായി വിദേശത്തേക്കു പോകേണ്ട എന്ന് മോദി പറഞ്ഞിട്ടും, ഫുട്ട് ബോളിനേപ്പറ്റി പഠിക്കാന്‍ ഗോവയില്‍ നിന്നും ബി ജെ പി മന്ത്രിമാരും എം എല്‍ എ മാരും സംഘമായി തന്നെ ബ്രസീലിലേക്ക് പോകുന്നു.

ഇതൊക്കെ സൂചിപ്പിക്കുന്നത് നയങ്ങളില്‍ മാത്രമല്ല ശൈലിയിലും വലിയ വ്യത്യാസമില്ല എന്നാണ്.

അദ്വാനിയുടെയും ബാജ്പെയിയുടെയും  കാലുകളൊക്കെ കിട്ടിയ അവസരത്തിലെല്ലാം പിടിച്ചിട്ടുള്ള മോദി ഇപ്പോള്‍ തന്റെ കാല്, ആരും പിടിക്കേണ്ട എന്നു പറയുന്നു. കാലു പിടിച്ചു പിടിച്ച് അദ്വാനിയെ വലിച്ചു താഴെ ഇട്ടു. ആ ഗതി തനിക്കും വരുമോ എന്നായിരിക്കും ഭയം.

മോദി നവാസ് ഷെരീഫുമായി കത്തുകള്‍ കൈ മാറിത്തുടങ്ങി. കാഷ്മീരില്‍ പതിവു പോലെ പാകിസ്താന്‍ സൈനികര്‍ വെടി ഉതിര്‍ക്കുന്നുമുണ്ട്. കോണ്‍ഗ്രസ് പാകിസ്ഥാനുമയി ചര്‍ച്ച നടത്തുന്നതിലേ മോദിക്കും ബി ജെപ്പിക്കും ഈര്‍ഷ്യ ഉണ്ടായിരുന്നുള്ളു. സ്വയം അത് ചെയ്യാന്‍ യാതൊരു ഉളുപ്പും മോദിക്കില്ല.

മുക്കുവന്‍ said...

Kali,

BJP is not like Congress, but it is like Communist party. if they don't like your statement, you may put in Jail. there will be big crowd supporting for that too..

so beware of criticizing the current PM?

congress is full of money looting leaders. they made enough money in past 10 years. now its other groups turn :)

kaalidaasan said...

മുക്കുവന്‍,

മോദിയെ വിമര്‍ശിച്ചതിനു അധിക്ഷേപിച്ചതിനും  ഒക്കെ കേരളത്തില്‍ പലരെയും അറസ്റ്റ് ചെയ്തത് കമ്യൂണിസ്റ്റു പാര്‍ട്ടി അല്ലല്ലോ. കോണ്‍ഗ്രസ് പാര്‍ട്ടി അല്ലേ? മന്‍ മോഹ സിംഗിനെയും  സോണിയ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും ഒക്കെ ബി ജെ പി കാര്‍ ഏതൊക്കെ അധിക്ഷേപവാക്കുകള്‍ ഉപയോഗിച്ചായിരുന്നു വിമര്‍ശിച്ചിരുന്നതെന്നോര്‍ക്കുക. അതിന്റെ പേരില്‍ കേസെടുക്കുമായിരുന്നു എങ്കില്‍ മോദിക്കെതിരെ വരെ കേസെടുക്കാമായിരുന്നു. പ്രശ്നം സഹിഷ്ണുതയുടേതാണ്. അരക്ഷിതരായിട്ടുള്ളവര്‍ ആണെപ്പോഴും അസഹിഷ്ണുത കാണിക്കാറുള്ളത്.

ഇന്‍ഡ്യയിലെ കമ്യൂണിസ്റ്റു പാര്‍ട്ടി മുക്കുവന്‍ അരോപിക്കുന്നതുപോലെ എന്തെങ്കിലും ചെയ്തിട്ടുണ്ടോ? ഇല്ലെന്നാണെനിക്ക് തോന്നുന്നത്. കേരളത്തിലും ബംഗാളിലും ത്രിപുരയിലും അവര്‍ ദീര്‍ഘകാലം ഭരിച്ചിട്ടുണ്ട്. വിമര്‍ശിച്ചു എന്നും പറഞ്ഞ് ആരെയാണവര്‍ ജയിലില്‍ ഇട്ടിട്ടുള്ളത്?

പക്ഷെ കോണ്‍ഗ്രസ് അതല്ല ചെയ്തതെന്നോര്‍ക്കുക. ഇന്ദിരയെ വിമര്‍ശിച്ചു എന്നും പറഞ്ഞല്ലേ അവര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതും അനേകരെ പിടിച്ച് ജയിലില്‍ ഇട്ടതും.

മോദി ജയിലില്‍ ഇടുകയാണെങ്കിലും സഹിക്കാവുന്നതേ ഉള്ളു. മോദിയെ വിമര്‍ശിച്ചാല്‍  പാകിസ്ഥാനിലേക്ക് നാടു കടത്തും എന്നൊക്കെ അല്ലേ പറയുന്നത്. സോവിയറ്റ് യൂണിയനില്‍ പോലും  അന്യ രാജ്യത്തേക്കല്ല നാടു കടത്തിയിരുന്നത്. സൈബീരിയയിലേക്കായിരുന്നു.

പണം അടിച്ചു മാറ്റുന്ന കാര്യത്തില്‍ കോണ്‍ഗ്രസും ബി ജെ പിയും ഒരുപോലെ ആണ്. അതിലും ഗുരുതരമായ മറ്റൊരു പ്രശ്നമിപ്പോള്‍ ഉണ്ട്. മോദി കാരണം രണ്ടു ഉപതെരഞ്ഞെടുപ്പുകള്‍ വേണ്ടി വന്നിരിക്കുന്നു. ബി ജെ പിയിലെ 20 എം പി മാര്‍ നിയമസഭാംഗങ്ങളാണ്. ഇവരൊക്കെ രാജി വയ്ക്കുമ്പോള്‍ വീണ്ടും തെരഞ്ഞെടുപ്പു നടത്താന്‍ എത്ര കോടി രൂപ പൊതു ഖജനാവിനു നഷ്ടമാകും എന്നോര്‍ക്കുക. അടിച്ചു മാറ്റുന്നതുപോലെ ഗൌരവുള്ളതാണീ ധൂര്‍ത്തും. ചെലവു ചുരുക്കലാണിപ്പോള്‍ മോദിയുടെ മന്ത്രം. ഇത്രയേറെ അനാവശ്യ ചെലവുകള്‍  വരുത്തി വച്ചിട്ട്, ചെലവു ചുരുക്കുന്നുഎന്നു പറയുന്ന കാപട്യം തിരിച്ചറിയപ്പെടാതെ പോകരുത്.

ktahmed mattanur said...
This comment has been removed by the author.
ktahmed mattanur said...

കോണ്ഗ്രസ് സർക്കാർ രാജ്യത്തെ പണയവും വില്പനയുമായി തോന്നിയ പോലെ കൊണ്ടുനടന്നപ്പോൾ പെട്ടെന്ന് ഒരുല്വിളി,ഇപ്പോൾ ഇരങ്ങികൊടുത്താൽ രാജ്യ വില്പന വരുന്നയാൾ മുഴുമിച്ചു കൊള്ളും,പണയം വച്ചത് തിരിച്ചെടുക്കാതെ ജപ്തി ആവാൻ വിട്ടു കൊടുക്കയും ചെയ്യും മുതലാളിമാര്ക് സന്തോഷവും ഞമ്മക്ക് തല്കാലം തല്ലുകൊള്ളാതെ കുറച്ച് കാലം ഇറ്റലിയും സിങ്കപൂരും അമേരിക്കയും സ്വിട്സര്ലന്റും ഒക്കെ കരങ്ങിയടിച്ചു വുകയും ചെയ്യാം,അങ്ങിനെ മോഡി അധികാരത്തിൽ, മുതലാളുമാർ ആഘോശത്തിൽ,ലക്ഷണം കണ്ടിട്ട് മോഡി കോണ്‍ഗ്രസുകാരെ അധികനാൾ പുറത്ത് കറങ്ങ്ങ്ങാനനുവതിക്കുന്നത് മാതിരിയില്ല,അടുക്കള നടത്താൻ അബാനിയേ വിളിച്ചും പാറാവിനു ബോഫോയ്സിനെ ഏല്പിച്ചും നാട് നന്നേ ആക്കാനുള്ള ശ്രമം നടത്തുമ്പോൾ തന്നെ കോണകത്തിന്റെ അരയിലെ കെട്ട് മുറുക്കി ദേശസ്നേഹം കാട്ടാൻ തയ്യാരാവനമെന്ന പ്രസ്താവന കൊണ്ടാടുകയാണ്‍ ചാനലുകൾ.കെട്ട് പൊട്ടുന്നത് വരെ നാണം മറച്ചാലും പോട്ടിയാൻ എന്ത് നാണം എന്ത് സ്നേഹം

kaalidaasan said...

>>>>കോണകത്തിന്റെ അരയിലെ കെട്ട് മുറുക്കി ദേശസ്നേഹം കാട്ടാൻ തയ്യാരാവനമെന്ന പ്രസ്താവന കൊണ്ടാടുകയാണ്‍ ചാനലുകൾ.<<<<

2004 ല്‍ മന്‍ മോഹന്‍ സിംഗ് പറഞ്ഞതും ഇതു തന്നെ ആയിരുന്നു. താന്‍ ഉദേശിക്കുന്ന പരിഷ്കരണം മുന്നോട്ട് കൊണ്ടു പോകാന്‍ പ്രജകള്‍ പലതും ത്യജിക്കേണ്ടി വരുമെന്ന്. ഉദ്ദേശിച്ചത് സബ്സിഡിയും  മറ്റ് സഹായ പദ്ധതികളും വേണ്ടെന്നു വയ്ക്കണമെന്നായിരുന്നു. സബ്സിഡികള്‍ മിക്കതും എടുത്തു കളഞ്ഞു. എണ്ണ കമ്പനികല്‍ തോന്നുമ്പോലെ വില കൂട്ടി. എന്നിട്ടം ​അവരുടെ നഷ്ടം ഇതു വരെ നികത്തപ്പെട്ടില്ല. മുതലാളിമാരുടെ നഷ്ടം  നികത്തലായിരുന്നു., സിംഗിന്റെ പ്രധാന പ്രശ്നം. മോദിയും അതേ വഴിക്കു തന്നെ പോകും. അതാണിപ്പോള്‍ ഇന്‍ഡ്യക്കാരോട് പറഞ്ഞതും. ഡീസല്‍ വില നിയന്ത്രണം കൂടി എടുത്തു കളയാന്‍ ആണു തീരുമാനം. അദാനിക്കും അംബാനിക്കും വേദനിക്കാതിരിക്കാന്‍ വേണ്ടി സാധാരണക്കാര്‍  പല ത്യാഗങ്ങളും സഹിക്കേണ്ടി വരും. അതാണു മോദി ഭക്തര്‍ പാടി നടക്കുന്ന നല്ല നാളുകള്‍.

മദ്ധ്യ പൂര്‍വദേശം വീണ്ടും കലുഷിതമാകുന്നു. എണ്ണ വില കൂടാന്‍ എല്ലാ സാധ്യതയും ഉണ്ട്. മോദി ഉദ്ദേശിക്കുന്ന കടവില്‍ വള്ളം അടുക്കാന്‍ സാധ്യത കാണുന്നില്ല.

ഖജനാവു കാലി ആണെന്ന് മുന്‍കൂട്ടി തന്നെ പ്രഖ്യാപിച്ചിരിക്കുന്നു. ഖജനാവു നിറയ്ക്കാന്‍ സാധാരണക്കാരെയും പാവങ്ങളെയും പിഴിയുമെന്നാണ്, മോദി പറഞ്ഞതിന്റെ സാരം. പണക്കാരെ തൊടില്ല.

Aneesh said...

കേരളത്തിലെ മുസ്ലിം അനാഥാലയങ്ങളിലേക്ക് ഉത്തരേന്ത്യയില്‍ നിന്നും സനാഥരായ ആയിരക്കണക്കിനു കുട്ടികളെ കൊണ്ടുവന്നത്‌ മതം വളർത്താൻ തന്നെയല്ലെ ... അതും സർക്കാർ ഖജനാവിലെ കാശ്‌ കൊണ്ട്‌ ? ചുരുക്കി പറഞ്ഞാൽ ഇസ്ലാംമതത്തിനു ഭൂരിപക്ഷമാകാന്‍ സര്‍ക്കാര്‍ ചൊലവിൽ യത്തീംഖാനകൾ..
താങ്കൾ എഴുതിയപോലെ 'സനാഥരായ' കുട്ടികൾക്ക്‌ അവരുടെ മതാപിതാക്കൾ ചിലവിനു കൊടുക്കട്ടെ...

മുക്കം യത്തീംഖാനയിലെ അന്തേവാസികളായ കുട്ടികൾ വ്യാജരായ യത്തീംമുകൾ ആണു.
വിമര്‍ശനങ്ങള്‍ വന്നപ്പോൾ അതിനെ കാരുണ്യത്തിനുനേരെയുള്ള ക്രൂരതയായി പ്രചരിപ്പിക്കാന്‍ മുസ്ലീം ലീഗ്‌ കിണഞ്ഞു പരിശ്രെമിക്കുന്നത്‌ നമ്മൾ കണ്ടതുമാണു.
ഒരു സമുദായത്തില്‍ മാത്രം ഇത്രയേറെ യത്തീമുകള്‍ എങ്ങനെയുണ്ടായി എന്ന് പരിശോധിച്ചാൽ മനസ്സിലാകും ശരീയത്തിന്റെ മഹിമ!! എങ്ങനെ മദ്ധ്യ പൂര്‍വദേശം വീണ്ടും കലുഷിതമാകാതെയിരിക്കും
കൊല്ലുന്നവനും കൊല്ലപ്പെടുന്നവനും ഒരേ ദൈവത്തിന് സ്തുതി ചൊല്ലി സ്വർഗം പൂകാൻ തയ്യാറെടുക്കുന്ന വൈരുദ്ധ്യം നിലൽക്കുന്നിടത്തോളം കാലം ഭൂമിയിൽ സമാധാനം പ്രതീക്ഷിക്കണ്ട....

kaalidaasan said...

അനീഷ്,

സനാഥരെ തന്നെ ആണ്, ഉത്തരേന്ത്യയില്‍ നിന്നും കൂട്ടമായി കേരളത്തിലേക്ക് കൊണ്ടു വന്ന് തട്ടിപ്പു നടത്തുന്നത്. ഇത് മതം വളര്‍ത്താനാണ്, എന്ന് എനിക്കഭിപ്രായമില്ല. ഇത് ഒരു വന്‍ വ്യവസായത്തിന്റെ ഭാഗമാണ്. കേരളത്തിലെ മുസ്ലിങ്ങളില്‍ ഇപ്പോള്‍ അനാഥര്‍ കുറവാണ്. അതിന്റെ കാരണം വിദ്യാഭ്യാസവും സാമൂഹ്യ പുരോഗതിയും  നേടിയപ്പോള്‍ നാലു കെട്ടലും മൊഴി ചൊല്ലലും കുറഞ്ഞു. മുസ്ലിം കുടുംബങ്ങളില്‍ ഭൂരിഭാഗത്തിനും കെട്ടുറപ്പുണ്ടായി. അപ്പോള്‍ ഈ യത്തീം ഖാനകള്‍ നടത്തിക്കൊണ്ടു പോകാനുള്ള അനാഥരെ ഇവിടെ നിന്നും ലഭിക്കുന്നില്ല. യത്തീമുകളുടെ എണ്ണം കുറഞ്ഞാല്‍ ഗള്‍ഫ് നാടുകളില്‍ നിന്നും സാമ്പത്തിക സഹയം കുറയും. അതിനെ മറികടക്കാന്‍ ഇവര്‍ വളഞ്ഞ വഴിയിലൂടെ യത്തിമുകളെ ഉണ്ടാക്കുന്നു. യത്തീമുകളല്ലാത്തവരെ അങ്ങനെ യത്തീമുകളാക്കുന്നു.

മുസ്ലിം ലീഗ് ഭരിക്കുന്ന തദ്ദേശ സ്വയം ഭരണ വകുപ്പ് ഈ തട്ടിപ്പിനു കൂട്ടു നില്‍ക്കുന്നുണ്ട്. പൊതു ഖജനാവിലെ പണം ഇതിനു വേണ്ടി ചെലവഴിക്കുന്നുമുണ്ട്. അത് പുറത്തായപ്പോള്‍ ഇവര്‍ക്ക് നാണക്കേടുണ്ടാക്കി. അതിനപ്പുറം മറ്റൊന്നു കൂടെ ഉണ്ട്. ഇപ്പോള്‍ കേന്ദ്രം ഭരിക്കുന്നത് ബി ജെ പി ആണ്. പല സംസ്ഥാനങ്ങള്‍ ഉള്‍പ്പെട്ട ഈ വിഷയം സി ബി ഐ അന്വേഷിച്ചാല്‍ ഒരു പക്ഷെ ലീഗിനിതുമായുള്ള ബന്ധം പുറത്തു വരും. അതാണവരെ പേടിപ്പിക്കുന്നത്. അതുകൊണ്ടാണ്, ഇതിനെ കാരുണ്യത്തിനുനേരെയുള്ള ക്രൂരതയായി പ്രചരിപ്പിക്കാന്‍ മുസ്ലീം ലീഗ്‌ ശ്രമിക്കുന്നതും.