Wednesday 23 October 2013

മാധവ് ഗാഡ്ഗിലും, കസ്തൂരി രംഗനും, പിന്നെ പരിസ്ഥിതി തീവ്രവാദവും 



ഭൂമിയുടെ ചരിത്രത്തില്‍ ഉണ്ടായിട്ടുള്ള ജീവികളില്‍ വച്ച് ഏറ്റവും സവിശേഷമായ കഴിവുകള്‍ ഉള്ള ജീവി വര്‍ഗ്ഗമാണു മനുഷ്യന്‍. പ്രകൃതിയെ കീഴടക്കി അവന്‍ അജയ്യനുമായി. പക്ഷെ വിരോധാഭാസമെന്നു പറയട്ടെ, ഭൂമിയുടെ നാശത്തിനും അവന്‍ ഹേതുവായിക്കൊണ്ടിരിക്കുന്നു. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനല്ല, നശിപ്പിക്കുന്നതിനാണവന്‍ ശ്രമിക്കുന്നത്. പരിസ്ഥിതി നശീകരണം കലാവസ്ഥയില്‍ വ്യതിയാനമുണ്ടാക്കുമെന്ന് അനേകം ശാസ്ത്രജ്ഞര്‍ പറഞ്ഞപ്പോഴൊന്നും  സാധാരണ മനുഷ്യര്‍ അത്  കാര്യമായി എടുത്തില്ല. കാലവസ്ഥയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ മുമ്പത്തേക്കാള്‍ ഇപ്പോള്‍ പ്രകടമായി കാണുവാന്‍ സാധിക്കുന്നു.  ഈ വര്‍ഷം ഉത്തരാഖണ്ടിലും കേരളത്തിലും ഉണ്ടായ പേമാരിയും, ഉരുള്‍ പൊട്ടലും, വെള്ളപ്പൊക്കവും അതിന്റെ സാക്ഷ്യപത്രങ്ങളായിരുന്നു. അസാധാരണമായ കാലാവസ്ഥാ വ്യതിയാനത്തിലൂടെ കേരളം ഇപ്പോള്‍കടന്നു  പോകുകയാണ്.കാലം തെറ്റിയും ക്രമം തെറ്റിയും  മഴ പെയ്യുന്നു.  കടുത്ത ചൂടനുഭവപ്പെടുന്നു. അതിവര്‍ഷവും, വെള്ളപ്പൊക്കവും, ഉരുള്‍ പൊട്ടലും.  ഇതായി മാറിയിരിക്കുന്നു കേരളത്തിലെ  കാലാവസ്ഥ.

നിര്‍ഭാഗ്യവശാല്‍ ഇപ്പോഴും  പ്രകൃതി സംരക്ഷണത്തിന്റെ ഗൌരവം സാധാരണക്കാര്‍ക്ക് മനസിലായിട്ടില്ല. ഉത്തരവാദപ്പെട്ട രാഷ്ട്രീയ നേതാക്കള്‍ അതിനു ശ്രമിക്കുന്നുമില്ല. പശ്ചിമഘട്ട സംരക്ഷണം മുന്‍നിറുത്തി പരിസ്ഥിതി പഠനത്തിനും, ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ക്കും വേണ്ടി, കേന്ദ്ര സര്‍ക്കാര്‍ പ്രൊഫസര്‍ മാധവ് ഗാഡ്ഗിലിന്റെ നേതൃത്വത്തില്‍ ഒരു വിദഗ്ദ്ധ സമിതിയെ നിയോഗിച്ചു. വിശദമായ പഠനം നടത്തി ഒരു വിദഗ്ദ്ധ റിപ്പോര്‍ട്ട് തന്നെ അദ്ദേഹം അദ്ധ്യക്ഷനായ സമിതി സമര്‍പ്പിച്ചു. ചില പരിസ്ഥിതി പ്രവര്‍ത്തകരും, സംഘടനകളും അതിനെ പിന്തുണച്ചതല്ലാതെ ഈ റിപ്പോര്‍ട്ടിനേക്കുറിച്ച് ഗൌരവമായ ഒരു ചര്‍ച്ച സംഘടിപ്പിക്കാനോ, ജനങ്ങളെ ബോധവത്കരിക്കാനോ രാഷ്ട്രീയ നേതൃത്വം ശ്രമിച്ചില്ല. അതിനു പകരം തെറ്റിദ്ധാരണ ന പരത്താനും, റിപ്പോര്‍ട്ടിലെ ശുപാര്‍ശകളെ അട്ടിമറിക്കാനും ആണു ശ്രമിച്ചത്.  ആറു സംസ്ഥാനങ്ങളിലെ കോടിക്കണക്കിനു  ജനങ്ങളെ പ്രത്യക്ഷമായി ബാധിക്കുന്ന  പശ്ചിമഘട്ട മലനിരകളേക്കുറിച്ച് പഠിക്കാനാണീ കമ്മിറ്റിയെ നിയോഗിച്ചത്.  ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ജൈവ വൈവിദ്ധ്യ മേഘലകളില്‍ ഒന്നും കൂടിയാണീ മലനിരകള്‍.  അന്യം നിന്നു പോയിക്കൊണ്ടിരിക്കുന്ന നൂറുകണക്കിന് സസ്യ/ജീവജാലങ്ങള്‍  ഇവിടെ ഉണ്ട്. 

കേരളത്തേ സംബന്ധിച്ചും ഈ മലനിരകള്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. കേരളത്തിലെ എല്ലാ നദികളും ഉത്ഭവിക്കുന്ന സഹ്യപര്‍വതം ഈ മല നിരകളുടെ ഭാഗമാണ്.  ഗുരുതരമായ വരള്‍ച്ചയും കാലാവസ്ഥാ വ്യതിയാനവും ഉണ്ടാകുന്ന ഇക്കാലത്ത്,  ഈ നദികളിലൂടെ ഒഴുകുന്ന വെളളത്തിന് വളരെയധികം  പ്രാധാന്യമുണ്ട്. പശ്ചിമഘട്ട മലനിരകളും അവിടത്തെ  നിബിഢ വനങ്ങളും നശിച്ചാല്‍ കേരളം തന്നെ നശിക്കും. 
പ്രകൃതി വിഭവങ്ങളുടെ നഗ്നമായ കൊളളയാണ് കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത്. അനിയന്ത്രിതമായ കരിങ്കല്‍ ഖനനം, വനനശീകരണം, അനിയന്ത്രിതമായ മണല്‍ വാരല്‍ , വനം കൈയ്യേറ്റം, അനധികൃതമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവ നിയന്ത്രിച്ചില്ലെങ്കില്‍ ഈ മലനിരകള്‍  നശിപ്പിക്കപ്പെടും.  ഇതില്‍ നിന്ന് കേരളത്തെ സംരക്ഷിക്കാനുള്ള മാര്‍ഗ്ഗരേഖയാണ്, ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട്. പക്ഷെ ഈ റിപ്പോര്‍ട്ട് ലഭിച്ച കേന്ദ്ര മന്ത്രാലായം ​ഇത് പുറത്തു വിട്ടില്ല. അസംഘ്യം മാഫിയകളുടെ സമ്മര്‍ദ്ദഫലമായി ഇത് പൂഴ്ത്തി വയ്ക്കപ്പെട്ടു. അവസാനം വിവരാകാശ നിയമ പ്രകരം അപേക്ഷിച്ചപ്പോള്‍ ഗത്യന്തരമില്ലാതെ പുറത്തു വിടേണ്ടി വന്നു.

ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് വന്നപ്പോള്‍ ഇടുക്കിയിലെ ഒരു ബിഷപ്പ് പറഞ്ഞത്, ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ട് കര്‍ഷകരെ അടിമകളാക്കും എന്നായിരുന്നു. ഈ റിപ്പോര്‍ട്ടിനെ എതിര്‍ക്കാന്‍ രാഷ്ട്രീയക്കാരും കയ്യേറ്റക്കാരും ഭൂമായിയയും, ഒക്കെ ഒരുമിച്ചു. 

കേരളത്തിലെ പ്രകൃതിയെ സംരക്ഷിച്ചേ അടങ്ങൂ എന്ന് ആക്രോശിച്ചു കൊണ്ട് 6 യുവ സിംഹങ്ങള്‍ കൊട്ടിഘോഷത്തോടെ   Green  Thoughts  എന്ന പേരില്‍ ഒരു ഒരു ബ്ളോഗുപോലും തുടങ്ങിയതായിരുന്നു. പക്ഷെ അവരും ഇതുപോലെ പ്രധാനപ്പെട്ട ഒരു വിഷയത്തേക്കുറിച്ച് ഒരു ചര്‍ച്ച നടത്താന്‍ സമയം കളഞ്ഞില്ല. സരിതയുടെ സാരിത്തുമ്പില്‍ ഈ ഹരിത എം എല്‍ എ മാരും സായൂജ്യം തേടി എന്നു വേണമെങ്കില്‍ പറയാം. നീറ്റാജലാറ്റിന്‍ കമ്പനി ചാലക്കുടി പുഴയിലേക്ക് മാലിന്യമൊഴുക്കി പരിസ്ഥിതി നാശം നടത്തിയപ്പോള്‍ വി ഡി സതീശനെന്ന ഹരിത സിംഹം കമ്പനിയുടെ പക്ഷത്തു ചേര്‍ന്ന് തന്റെ ശരിക്കുള്ള മുഖം പൊതു ജനത്തിനു കാണിച്ചും കൊടുത്തു. മുന്‍ മന്ത്രി ജി സുധാകരന്‍ ഇവരുടെ കാപട്യത്തെ കളിയാക്കിയപ്പോള്‍ മറുപടി പറയാന്‍ പക്ഷെ ഇവര്‍ മറന്നില്ല. 

മാധവ് ഗാഡ്ഗിൽ സമിതിയുടെ  റിപ്പോർട്ട് സംബന്ധിച്ച് ഒരു വിഭാഗം ജനങ്ങളും വിവിധ സംസ്ഥാന സർക്കാരുകളും മിക്കവാറും എല്ലാ രാഷ്ട്രീയ പാര്‍ട്ടിക്കാരും കടുത്ത ആശങ്ക പ്രകടിപ്പിച്ചു. ഈ റിപ്പോര്‍ട്ടുണ്ടാക്കീയ കമ്മിറ്റിയേയും  അതിനെ പിന്തുണച്ചവരെയും പരിസ്ഥിതി തീവ്രവാദികൾ  എന്നാണിവരൊക്കെ വിളിച്ച്ത്.  ഇതിനെത്തുടർന്ന്  ഗാഡ്ഗിൽ സമിതി ശുപാർശകൾ വിലയിരുത്താനും പുതിയ  റിപ്പോർട്ട് സമർപ്പിക്കാനും  നിർദ്ദേശിച്ച്  കേന്ദ്ര ആസൂത്രണ കമ്മീഷൻ അംഗം കെ. കസ്തൂരി രംഗന്റെ നേതൃത്വത്തിലുള്ള മറ്റൊരു സമതിയെ കേന്ദ്ര സർക്കാർ നിയോഗിച്ചു.

പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച ലോകപ്രശസ്ത ഇക്കോളജിസ്റ്റ് മാധവ് ഗാഡ്ഗില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട്. ഇതിനെതിരായ ആക്ഷേപങ്ങളുടെ പശ്ചാത്തലത്തില്‍ റിപ്പോര്‍ട്ട് പഠിച്ച് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കാനായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച പ്രമുഖ ബഹിരാകാശ ശാസ്ത്രജ്ഞന്‍ കെ കസ്തൂരിരംഗന്റെ നേതൃത്വത്തിലുള്ള സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്

ഇവര്‍ രണ്ടു പേരുടെയും പശ്ചാത്തലം അറിഞ്ഞാല്‍ തന്നെ ആരുടെ റിപ്പോര്‍ട്ടാണ്, ആധികാരികം എന്നു  മനസിലാകും.  സമഗ്രമായ പഠനങ്ങളിലൂടെ പരിസ്ഥിതി  വിശകലനം നടത്തി, ദേശീയവും അന്തര്‍ദേശീയവും ആയ  പരിസ്ഥിതി സംരക്ഷണമാനദണ്ഡങ്ങള്‍ പാലിച്ചിട്ടാണ്,  മാധവ് ഗാഡ്ഗില്‍ കമ്മിറ്റി  റിപ്പോര്‍ട്ട് തയ്യാറാക്കിയത്.  ദീര്‍ഘകാലാടിസ്ഥാനത്തില്‍ ജനസമൂഹങ്ങള്‍ക്കുണ്ടാകാവുന്ന ഗുണദോഷങ്ങള്‍ പരിഗണിച്ചിട്ടുണ്ടെന്ന് അത് വായിച്ചാല്‍ മനസിലാകും.  അതിലെ വിശദാംശങ്ങള്‍ ചര്‍ച്ചചെയ്യാവുന്നതും നീക്കുപോക്കുകള്‍ വേണ്ടിടത്ത് ആകാവുന്നതുമാണ്. ജൈവ വൈവിധ്യം, ശുദ്ധജല ലഭ്യത തുടങ്ങിയവ മുതല്‍ നാട്ടുരീതികളെയും നാടന്‍ സംസ്കാരങ്ങളെയുംവരെ പരിഗണിച്ചിട്ടുണ്ട്  ഗാഡ്ഗില്‍ കമ്മിറ്റി. എന്നാല്‍  കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പശ്ചിമഘട്ട മേഖലയെ അശാസ്ത്രീയമായി വിഭജിച്ച്, മൂന്നില്‍ രണ്ടു ഭാഗം നശീകരണത്തിന് വിട്ടുകൊടുക്കുന്നു. 

ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് കുടിയേറ്റ മേഖലയില്‍ വ്യാപക പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് ആരോപിച്ച് വിവിധ കര്‍ഷക സംഘടനകളും, രാഷ്ട്രീയ കക്ഷികളും, മത സംഘടനകളും രംഗത്തു വന്നു. ഈ  പശ്ചാത്തലത്തില്‍ കസ്തൂരി രംഗന്‍ സമിതി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ കാതലായ  മാറ്റം വരുത്തിയാണ് കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. പക്ഷെ ഈ  റിപ്പോര്‍ട്ടും നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന വാദവുമായി രാഷ്ട്രീയ, മത, കര്‍ഷക സംഘടനകള്‍ രംഗത്തു വന്നിട്ടുണ്ട്. പക്ഷെ വാസ്തവത്തില്‍ ഈ റിപ്പോര്‍ട്ടുകള്‍ പഠിക്കുകയോ വായിക്കുക പോലുമോ ചെയ്യാതെ ജനങ്ങള്‍ക്കിടയില്‍ ഇവര്‍  ഭീതി പരത്തുകയാണ്. 

ഗാഡ്ഗില്‍ കമ്മിറ്റി  റിപ്പോര്‍ട്ട് നടപ്പിലാക്കിയാല്‍  കർഷകർക്കു മരച്ചീനി കൃഷി ചെയ്യാൻ സാധിക്കില്ല,പ്ലാസ്റ്റിക് നിരോധിക്കും,മലയോര  പ്രദേശങ്ങളിലെ  കര്‍ഷകരെയും കുടുംബങ്ങളെയും കുടിയിറക്കും, കൃഷി ചെയ്യാന്‍ അനുവദിക്കില്ല, രാസവളം ഉപയോഗിക്കാന്‍ അനുവദിക്കില്ല, സ്കൂളുകളും ആശുപത്രികളുമടക്കമുളള സ്ഥാപനങ്ങള്‍ അടച്ചിടും, പുതിയ വീടുകളുണ്ടാക്കണമെങ്കില്‍ പുല്ലും വയ്ക്കോലും മാത്രമേ ഉപയോഗിക്കാവൂ, കരിങ്കല്ലും കോണ്‍ക്രീറ്റും ഉപയോഗിക്കാന്‍ പറ്റില്ല, രണ്ടു പശുക്കളില്‍  കൂടുതല്‍ വളര്‍ത്താന്‍ അനുവദിക്കില്ല, കാലിത്തീറ്റ
കിട്ടാതെ വരും, കേരളം ഇരുട്ടിലാകും, ഇടുക്കി ഡാമുള്‍പ്പെടെ പൊളിച്ചു നീക്കേണ്ടി വരും, തുടങ്ങിയവയാണ്, ആരോപണങ്ങള്‍. ഇതൊക്കെയാണ് സാധാരണക്കാരെ പറഞ്ഞു വിശ്വസിപ്പിച്ചിരിക്കുന്നത്. രാഷ്ട്രീയ നേതാക്കളായ മാത്യൂ സ്റ്റീഫനും. ബിജിമോളിനും ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനേക്കുറിച്ചുള്ള അജ്ഞത ഈ ചര്‍ച്ചയില്‍ വെളിവാകുന്നു.

എന്താണീ റിപ്പോര്‍ട്ട് എന്ന് ഈ ലിങ്കില്‍ നിന്നും മനസിലാക്കാം.

Gadgil Committee Report  ഈ ആരോപണങ്ങളില്‍ ഒരു കഴമ്പുമില്ല എന്ന് ഈ റിപ്പോര്‍ട്ട് വായിച്ചാല്‍ മനസിലാകും.

അതിലെ പ്രധാന ശുപാര്‍ശകള്‍ ഇവയാണ്.

















ഇന്‍ഡ്യയിലെ പല സ്ഥലങ്ങളിലും ഇപ്പോള്‍ നിലവിലുള്ള നിയന്ത്രണങ്ങളും, നിയമങ്ങളുമൊക്കെ വിശദമായി പഠിച്ച്, അവ ക്രോഡീകരിച്ച്, പോരായ്മകളൊക്കെ പരിഹരിച്ച് നല്‍കിയിട്ടുള്ള നിര്‍ദ്ദേശങ്ങളാണിതിലുള്ളത്. ഇവ ആരിലും അടിച്ചേല്‍പിക്കുന്നില്ല.  നടപ്പാക്കേണ്ട നിയന്ത്രണങ്ങള്‍ക്കുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ മാത്രമാണിവ. ഓരോ സ്ഥലത്തെയും ജനങ്ങളുടെയും പരിസ്ഥിതിയുടെയും  അവസ്ഥക്കനുസരിച്ച് മാറ്റങ്ങളോടെ നടപ്പാക്കണമെന്നു മാത്രമേ നിര്‍ദ്ദേശിച്ചിട്ടുള്ളു. 

ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ അനുകൂലിക്കുന്നവരെയല്ല പരിസ്ഥിതി തീവ്രവാദികളെന്നു വിളിക്കേണ്ടത്.  തെറ്റായ പ്രചരണം നടത്തി  കാട്ടുകള്ളന്മാർക്കും വ്യവസായ ലോബികൾക്കും കഞ്ചാവു കൃഷിക്കാർക്കും  ഒത്താശ ചെയ്തുകൊടുക്കുന്ന പരിസ്ഥിതിയെ നശിപ്പിക്കാന്‍ കൂട്ടുനില്‍ക്കുന്ന വിവരദോഷികളെയാണ്. കുറെയേറേ സാധാരണക്കാര്‍ ഇവരുടെ ചതിയില്‍ വീണ്, ഗാഡ്ഗില്‍  എന്ന പരിസ്ഥിതി ശാസ്ത്രജ്ഞനെ ചീത്ത വിളിക്കുന്നു. 30 ഡിഗ്രിയിലേറെ ചെരിവുള്ള പ്രദേശങ്ങളിൽ മരച്ചീനി പോലുള്ള 
വാഷികവിളകല്‍ക്ക് പകരം ദീർഘകാലവിളയിലേക്കു ചുവടു മാറുന്ന ചെറുകിട കർഷകർക്കു സർക്കാർ ധനസഹായം  നൽകണമെന്നും,  പ്ലാസ്റ്റിക് ഘട്ടം ഘട്ടം ആയി മാത്രം നിരോധിക്കണമെന്നും, രണ്ടു കന്നുകാലികളെങ്കിലും ഉള്ളവർക്കു ജൈവവാതക പ്ലാന്റ് സ്ഥാപിക്കാൻ സർക്കാർ സഹായം നൽകണമെന്നും,  1977നു മുമ്പു കുടിയേറിയവരെ ഒഴിപ്പിക്കാതെ,  മേലിൽ കുടിയേറുന്നത് തടയണമെന്നുമൊക്കെയാണു ഗാഡ്ഗിൽ കമ്മിറ്റിയുടെ നിദ്ദേശങ്ങള്‍. കുടിയേറ്റ മേഘലയിലെ നിര്‍മ്മാണപ്രവര്‍ത്തങ്ങള്‍ നിയന്ത്രിക്കണെമെന്നും അത് പരിസ്ഥിതിക്കനുരൂപമാകണമെന്നും അദ്ദേഹം ​നിര്‍ദേശിക്കുന്നു. ഇതു പോലുള്ള  നിദ്ദേശങ്ങൾ പാവപ്പെട്ട കർഷകരെ സഹായിക്കാനുള്ളതാണ്. പക്ഷെ ഇതില്‍ വെള്ളം ചേര്‍ത്ത കസ്തൂരി രംഗന്‍ കമ്മിറ്റി  റിപ്പോർട്ട്  ഈ പാവപ്പെട്ടവരെ സഹായിക്കാനെന്ന വ്യാജേന, സമ്പന്നർക്കും,കാട്ടുകള്ളന്മാർക്കും, കയ്യേറ്റക്കാര്‍ക്കും, അസംഘ്യം മാഫിയകള്‍ക്കും,  വ്യവസായ ലോബിക്കും, കഞ്ചാവു കൃഷിക്കാർക്കും ഒക്കെ വേണ്ടിയുള്ളതാണ്. 

പശ്ചിമ­ഘട്ട മല­നി­ര­ക­ളെ­കു­റി­ച്ചുള്ള യാഥാര്‍ത്ഥ്യ­മാണ് ഗാഡ്ഗില്‍ കമ്മിറ്റി  റിപ്പോര്‍ട്ട്. ഇവ  അപ്രീയ  സത്യ­ങ്ങള്‍ ആണെങ്കിലും അംഗീ­ക­രിച്ചേ മതിയാവൂ.  ഗ്രാമ­സ­ഭ­ക­ളു­ടെയും ജില്ലാ പഞ്ചാ­യ­ത്തു­ക­ളു­ടെയും 
ആഭി­മു­ഖ്യത്തില്‍ സാധാ­ര­ണ­ക്കാ­രായ ജന­ങ്ങ­ളുടെ  ഇട­യില്‍ ചര്‍ച്ച­ചെയ്തേ  പരി­സ്ഥിതി വിക­സനം  നട­ത്താ­നാവൂ എ­ന്നാണ് ഈ റിപ്പോര്‍ട്ടില്‍  
പറ­ഞ്ഞി­രി­ക്കു­ന്ന­ത്. റിപ്പോര്‍ട്ടില്‍  ഒരി­ടത്തും  കൃഷി­ക്കാ­രെയോ 
ആദി­വാ­സി­ക­ളെയോ  കുടിയൊഴു­പ്പി­ക്കുന്ന കാര്യം പറ­യു­ന്നി­ല്ല.  ജില്ലാ  
തല­ത്തിലും പഞ്ചാ­യത്ത്    തല­ത്തി­ലും  ഇത് ചര്‍ച്ച­ ചെ­യ്യ­പ്പെ­ടേണ്ടിയിരുന്നു.  പക്ഷെ ഇത് ഒരിടത്തും ചര്‍ച്ച ചെയ്യപ്പെടരുതെന്ന് ചിലര്‍ തീരുമാനിച്ചു. അങ്ങനെ ചെയ്തിരുന്നെങ്കില്‍  ഇതിനെ സംബ­ന്ധി­ച്ചുള്ള ജന­ങ്ങ­ളുടെ സംശ­യ­ങ്ങള്‍ ആദ്യമേ തന്നെ മാറ്റാന്‍ സാധിക്കുമായിരുന്നു. അതുണ്ടായാല്‍ ഭൂരിഭാഗം ജനങ്ങളും  സ്വീകരിക്കും എ ന്നറിയാവുന്നവര്‍ റിപ്പോര്‍ട്ടിനെ  സംബ­ന്ധി­ച്ചുള്ള  വിശ­ദീ­ക­രണം  നല്‍ക­രു­ത്  എന്ന് ഗാഡ്ഗിലിനോട് നേരിട്ട്      
ആവ­ശ്യ­പ്പെ­ട്ടി­­രു­ന്നു. പണ­ത്തി­ന്റെയും അധി­കാ­ര­ത്തിന്റെയും ശക്തി  ഉപ­യോ­ഗിച്ച് റിപ്പോര്‍ട്ടിനെ  അട്ടി­മ­റി­ക്കാന്‍ ചില ലോബി­കള്‍ ശ്രമി­ച്ചു. വിജയവും കണ്ടു. അതാണ്, കസ്തൂരി രംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടായി പുറത്തു വന്നത്.  മലയാളികള്‍ കൃഷി ഒന്നും ചെയ്യേണ്ട, ഭൂമിയിലൊക്കെ കോണ്‍ക്രീറ്റ് കൂടാരങ്ങള്‍ പണുതാല്‍ മതി എന്നു പറഞ്ഞ മൊണ്ടേക് സിംഗ് അഹ്‌ലുവാലിയയേപ്പോലുള്ള ഭീകരരാണിതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. അവരൊക്കെ കൂടി  ആസൂത്രണ കമ്മീഷന്‍ അംഗമായ ബഹിരാകാശ ശാസ്ത്രജ്ഞന്റെ നേതൃത്വത്തില്‍ മറ്റൊരു കമ്മിറ്റിയുണ്ടാക്കി ഈ റിപ്പോര്‍ട്ടിനെ അട്ടിമറിച്ചു. 

ഗാഡ്ഗില്‍   കമ്മിറ്റി റിപ്പോര്‍ട്ട്  അപ്പാടെ അതുപോലെ സ്വീകരിക്കണമെന്നില്ല. ഓരോ സ്ഥലത്തിനും യോജിച്ച തരത്തില്‍ വേണ്ട മാറ്റം വരുത്തി നടപ്പിലാക്കിയാല്‍ മതി.   

ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ എതിര്‍ക്കുന്നവര്‍ ഉത്താരാഖണ്ഡിലെയും ഇടുക്കിയിലെയും ദുരന്തങ്ങളില്‍ നിന്ന് ഒന്നും പഠിക്കാത്തവരാണ്. കേരളത്തിന്റെ  ജലസമൃദ്ധിയും,കാര്‍ഷിക സമൃദ്ധിയും, കാലാവസ്ഥയും ഒക്കെ   സഹ്യപര്‍വത നിരകളുടെ സംഭാവനയാണ്.  പശ്ചിമഘട്ട സംരക്ഷണം നമ്മുടെ  മുഴുവന്‍ നിലനില്‍പ്പിന്‍റെ പ്രശ്നമാണ്. നിര്‍ഭാഗ്യവശാല്‍ ഇത് മനസിലാക്കാനുള്ള  പാരിസ്ഥിതിക സാക്ഷരത ഇവിടെ ഭൂരിഭാഗം പേര്‍ക്കും ഇല്ല.  ഉത്തരാഖണ്ഡിലും, പശ്ചിമ ഘട്ട മലനിരയിലും  ഉണ്ടായ ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും  നമ്മുടെ തെറ്റായ വികസനപ്രവര്‍ത്തനങ്ങളുടെ സൃഷ്ടിയാണ്. 

കസ്തൂരി രംഗന്‍ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ ഈ ലിങ്കില്‍ വായിക്കാം. 


Section 6.4 ഇല്‍ ആണു നടപ്പാക്കേണ്ട നിര്‍ദ്ദേശങ്ങളുള്ളത്.

35 comments:

kaalidaasan said...

ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് അപ്പാടെ അതുപോലെ സ്വീകരിക്കണമെന്നില്ല. ഓരോ സ്ഥലത്തിനും യോജിച്ച തരത്തില്‍ വേണ്ട മാറ്റം വരുത്തി നടപ്പിലാക്കിയാല്‍ മതി.

ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ എതിര്‍ക്കുന്നവര്‍ ഉത്താരാഖണ്ഡിലെയും ഇടുക്കിയിലെയും ദുരന്തങ്ങളില്‍ നിന്ന് ഒന്നും പഠിക്കാത്തവരാണ്. കേരളത്തിന്റെ ജലസമൃദ്ധിയും,കാര്‍ഷിക സമൃദ്ധിയും, കാലാവസ്ഥയും ഒക്കെ സഹ്യപര്‍വത നിരകളുടെ സംഭാവനയാണ്. പശ്ചിമഘട്ട സംരക്ഷണം നമ്മുടെ മുഴുവന്‍ നിലനില്‍പ്പിന്‍റെ പ്രശ്നമാണ്. നിര്‍ഭാഗ്യവശാല്‍ ഇത് മനസിലാക്കാനുള്ള പാരിസ്ഥിതിക സാക്ഷരത ഇവിടെ ഭൂരിഭാഗം പേര്‍ക്കും ഇല്ല. ഉത്തരാഖണ്ഡിലും, പശ്ചിമ ഘട്ട മലനിരയിലും ഉണ്ടായ ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും നമ്മുടെ തെറ്റായ വികസനപ്രവര്‍ത്തനങ്ങളുടെ സൃഷ്ടിയാണ്.

Jomy said...

സർക്കാർ റിപ്പോർട്ടുകൾ പ്രാദേശിക ഭാഷകളിൽ തയ്യാറാക്കിയാൽ മാത്രമേ സാധാരണ ജനത്തിനു മനസിലാകുകയുള്ളു .സ്ഥാപിത താല്പര്യക്കാർ (കാട്ടുകള്ളന്മാർ കയ്യേറ്റക്കാര്‍, മാഫിയകള്‍) റിപ്പോർട്ടുകൾ തെറ്റിധരിപ്പിക്കുന്നതു തടയാൻ പ്രാദേശിക ഭാഷകളിൽ ഉള്ള യുക്തമായ വിവരണവും നല്കുക.പശ്ചിമഘട്ട സംരക്ഷണത്തിന് കസ്തൂരി രംഗന്റെ നേതൃത്വത്തിലുള്ള സമിതിയുടെ റിപ്പോര്‍ട്ട് പൂർണമായി നടപ്പാക്കിയ ശേഷം മാത്രം അടുത്തപടിയായി 5 വർഷത്തിനു ശേഷം മാത്രം മാധവ് ഗാഡ്ഗില്‍ സമിതി നിര്‍ദേശങ്ങള്‍ നടപ്പാക്കുക.മാധവ് ഗാഡ്ഗില്‍ സമിതി നല്‍കിയ നിര്‍ദേശങ്ങള്‍ വളരെ വിദഗ്ദ്ധമായി അട്ടിമറിക്കപ്പെട്ടു എന്നതാണ് സത്യം.മാധവ് ഗാഡ്ഗില്‍ സമിതി നിര്‍ദേശങ്ങള്‍ തന്നെയാണ് പശ്ചിമഘട്ട സംരക്ഷണത്തിന് ആത്യന്തികമായി നടപ്പകേണ്ടതും .
http://malayalatthanima.blogspot.in/2013/10/blog-post_21.html

kaalidaasan said...

ജോമി,

ഈ റിപ്പോര്‍ട്ടുകള്‍ വായിച്ചു മനസിലാകാത്തതാണു പ്രശ്നമെന്ന് എനിക്ക് തോന്നുന്നില്ല. കേരളത്തിലെ 80% കുടുംബങ്ങളിലും ഇംഗ്ളീഷിലുള്ള ഈ റിപ്പോര്‍ട്ടുകള്‍ വായിച്ചു മനസിലാക്കാന്‍ വേണ്ട സാക്ഷരതയുള്ള ഒരാളെങ്കിലും ഉണ്ടാകും.

ഇവിടെ ഇല്ലാത്തത് പരിസ്ഥിതി സാക്ഷരതയാണ്. പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത മനസിലാകാനുള്ള ശേഷിയില്ലായ്മ. ഇവര്‍ക്ക് മലയാളത്തില്‍ എഴുതിയാലും മനസിലാകുമെന്ന് തോന്നുന്നില്ല. അതുകൊണ്ടാണ്, ഗാഡ്ഗില്‍  റിപ്പോര്‍ട്ടിനെ എതിര്‍ക്കുന്നവരില്‍ ഭൂരിഭാഗം പേരും കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെയും എതിര്‍ക്കുന്നത്.

താങ്കളിവിടെ എഴുതിയത്, കസ്തൂരി രംഗന്റെ നേതൃത്വത്തിലുള്ള സമിതിയുടെ റിപ്പോര്‍ട്ട് പൂർണമായി നടപ്പാക്കിയ ശേഷം മാത്രം അടുത്തപടിയായി 5 വർഷത്തിനു ശേഷം മാത്രം മാധവ് ഗാഡ്ഗില്‍ സമിതി നിര്‍ദേശങ്ങള്‍ നടപ്പാക്കുക എന്നാണ്. ഇതില്‍ നിന്ന് താങ്കളുദ്ദേശിക്കുന്നതെന്താണെന്ന് എനിക്ക് സത്യമയിട്ടും മനസിലായില്ല. ഈ റിപ്പോര്‍ട്ടുകള്‍ തമ്മിലുള്ള വ്യത്യാസം താങ്കള്‍ക്കും മനസിലായിട്ടില്ല എന്നാണെനിക്കു തോന്നുന്നത്.

ഈ റിപ്പോര്‍ട്ടുകളെ എതിര്‍ക്കുന്നവരില്‍ പ്രധാനപ്പെട്ട ഒരു വ്യക്തി ഇടുക്കി രൂപത ബിഷപ്പാണ്. അദ്ദേഹം തന്റെ അജഗണങ്ങളെ പലതും പറഞ്ഞു പേടിപ്പിക്കുന്നുണ്ട്. അദ്ദേഹവും താങ്കള്‍ പറയുന്ന "കാട്ടുകള്ളന്മാർ കയ്യേറ്റക്കാര്‍, മാഫിയകള്‍," തുടങ്ങിയ സ്ഥാപിത താല്പര്യക്കാരില്‍ ഒരാളാണെന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ട്. വന്യ ജീവികള്‍ ആക്രമിക്കുമ്പോഴും, പ്രകൃതി ദുരന്തമുണ്ടാകുമ്പോഴും സര്‍ക്കാര്‍ മനുഷ്യരെ സംരക്ഷിക്കുന്നില്ല എന്ന് കരയുന്ന ഇവരേപ്പോലുള്ളവരൊന്നും ഇതൊക്കെ എന്തു കൊണ്ട് ഉണ്ടാകുന്നു എന്ന് ചിന്തിക്കാറില്ല.

ajith said...

ഇരിയ്ക്കുന്ന കൊമ്പ് മുറിയ്ക്കുക എന്ന പ്രയോഗം ഇക്കാലത്തെ മനുഷ്യര്‍ക്കാണ് ഏറ്റവും ചേരുക. പരിസ്ഥിതിയെ സംരക്ഷിയ്ക്കാന്‍ ഉദ്ദേശിച്ച് ഗാഡ് ഗില്‍ തയ്യാറാക്കിയ പഠനറിപ്പോര്‍ട്ട് നടപ്പായാല്‍ പലരുടെയും കറവ മുട്ടും. അതുകൊണ്ട് ഭൂമിയിലെ കാര്യങ്ങള്‍ അറിയാത്ത ഒരു ബഹിരാകാശവിദഗ്ദ്ധനെ ഉപയോഗിച്ച് വിദഗ്ദ്ധമായി അവര്‍ക്ക് ഇഷ്ടപ്പെട്ട റിപ്പോര്‍ട്ട് ചുട്ടെടുത്തു. ഇരിയ്ക്കുന്ന കൊമ്പ് മുറിയ്ക്കുന്ന വിഢ്ഡികളായ ദുഷ്ടന്മാര്‍

Jomy said...

@kaalidaasan
മലയാളം വായന പോലും തീരെ ഇല്ലാതാവുന്ന ഈ കാലത്തു ഇംഗ്ലീഷ് ഭാഷയിലുള്ള ഇത്തരം റിപ്പോർട്ടുകൾ ആളുകൾ വായിച്ചെടുക്കാൻ മെനക്കെടാറില്ല എന്നതാണ് വാസ്തവം .കേരളം പോലെ അനാവശ്യ സമരം കൊണ്ട് എല്ലാത്തിനെയും അട്ടിമറിക്കുന്ന ഒരു സംസ്ഥാനത്ത് നിലവിൽ കസ്തൂരി രംഗന്റെ നേതൃത്വത്തിലുള്ള സമിതിയുടെ റിപ്പോര്‍ട്ട് എങ്കിലും നടപ്പാക്കി കാണണം എന്ന് ആഗ്രഹിക്കുന്ന ഒരു എളിയ മലയോര കർഷകൻ കൂടിയാണ് ഞാൻ .കസ്തൂരി രംഗന്റെ നേതൃത്വത്തിലുള്ള സമിതിയുടെ റിപ്പോര്‍ട്ട് പൂർണമായി നടപ്പാക്കി ജനങ്ങളുടെ തെറ്റായ ധാരണകൾ മാറ്റിയെടുക്കാൻ ചുരുങ്ങിയത് 5 വർഷങ്ങൾ എങ്കിലും വേണ്ടി വരുമെന്ന് തോന്നുന്നു .ജനങ്ങളുടെ തെറ്റായ ധാരണകൾ മാറ്റിയെടുക്കാൻ എത്രയും നേരത്തെ കഴിഞ്ഞാൽ അത്രയും നല്ലത് .മാധവ് ഗാഡ്ഗില്‍ സമിതി നിര്‍ദേശങ്ങള്‍ നിലവിൽ കേന്ദ്ര സർക്കാർ തള്ളിയിരിക്കുകയാണ് .മാധവ് ഗാഡ്ഗില്‍ സമിതി നിര്‍ദേശങ്ങള്‍ തന്നെയാണ് പശ്ചിമഘട്ട സംരക്ഷണത്തിന് ആത്യന്തികമായി നടപ്പകേണ്ടതും .കേന്ദ്ര -കേരള ഭരണം മാറിയാൽ ഇതൊക്കെ നടപ്പാക്കുന്നതിൽ വീണ്ടും കാലതാമസം ഉണ്ടാകാം ..

Aneesh said...

പശ്ചിമഘട്ടത്തിൽ ഉള്ളവർ ത്യാഗം ചെയ്യണം അല്ലെ !!!അതായത് കോഴിക്കോട് സിറ്റിയിൽ ഉള്ളവര്ക്കും വേണ്ടി കൂടരഞ്ഞിയിൽ ഉള്ളവർ ഇതൊക്കെ പാലിക്കണം. നല്ല റോഡ്‌ സൗകര്യം കരെന്റ്റ് ഫോണ്‍ തുടങ്ങിയവ ഇപ്പോഴും ഈ പറയുന്ന സ്ഥലങ്ങളിൽ ലഭ്യമല്ലാ . കൂടരഞ്ഞി പഞ്ചായത്തിൽ പൂവറന്തോട്, കക്കാടംപോയിൽ, കുളിരാമുട്ടി തുടങ്ങിയ സ്ഥലങ്ങളിൽ ഈ അടുത്ത കാലത്താണ് വൈദ്യുതി കിട്ടിയത് . ഇങ്ങനെയൊക്കെയാണ് മിക്ക മലയോരപ്രദേശങ്ങളും ഇവിടെങ്ങളിൽ ഇനിയങ്ങോട്ട് കൂൂതൽ ഒന്നും പ്രതീഷിക്കണ്ട . ഇവിടെങ്ങളിൽ താമസ്സിക്കുന്നവർക്ക് പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ റോഡ്‌ ജലസേചനം മുതലായവ ഒരുക്കി കൊടുക്കണം . വയനാട്ടിൽ മണൽ വരണമെങ്കിൽ അരീക്കോട്‌, മുക്കം മുതലായ മലപ്പുറം ,കോഴിക്കോട് ജില്ലയിലുള്ള സ്ഥലങ്ങളിൽ നിന്നു വേണം. ഇവിടെയുള്ളവർ കൂടുതലായി മണലിനു പകരം പാറപ്പൊടിയാണ് ആശ്രയിക്കുന്നത് . ഇനിയിപ്പം അതും പൊട്ടിചെടുക്കാൻ മേല.കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ മലയോരമേഖലയിലെ താമസക്കാര്‍ പ്രകൃതിയോട് ഇണങ്ങി ജീവിക്കേണ്ടി വരും.അതായത് വള്ളിയേൽ തൂങ്ങി പോണം വീട്ടിക്കു .
പ്രകൃതിയെ സംരക്ഷിക്കണം മനുഷ്യനെയും . . . .

kaalidaasan said...

അജിത്,

ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വരുന്നതും പൊതു സമൂഹത്തില്‍ ചര്‍ച്ചയാകുന്നതും താങ്കളീ പറഞ്ഞ കറവക്കാര്‍ തടഞ്ഞു. ഗാഡ്ഗിലിനോട് വരെ അതേക്കുറിച്ച് സംസാരിക്കരുതെന്ന് ഇവര്‍ പറയിപ്പിച്ചു. അതു കഴിഞ്ഞായിരുന്നു ബഹിരാകാശ ശാസ്ത്രജ്ഞനെ ഉപയോഗിച്ച് മറ്റൊരു റിപ്പോര്‍ട്ട് തട്ടിക്കൂട്ടിയത്. ഇതനുസരിച്ച് പശ്ചിമ ഘട്ടത്തിലെ വലിയ ഒരു ഭാഗം  സാധാരണപോലെ എന്തിനുമുപയോഗിക്കാന്‍ ഈ കറവക്കാര്‍ക്ക് സാധിക്കും. അവര്‍ പ്രതീക്ഷിച്ചത് പശ്ചിമ ഘട്ടം മുഴുവന്‍ ഇളക്കിയെടുക്കാം എന്നായിരുന്നു. വരും ദിവസങ്ങളില്‍ ഇവര്‍ ജനങ്ങളെ ഇളക്കി വിട്ട് കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടും അട്ടിമറിക്കും. അതിന്റെ മുന്നൊരുക്കമാണ്, ഇപ്പോള്‍ കേരള സര്‍ക്കാര്‍ രൂപപ്പെടുത്തിയിരിക്കുന്ന വിദഗ്ദ്ധ സമിതി. ഈ സമിതി എന്തു ചെയ്യുമെന്ന് വളരെ വ്യക്തമാണ്.

kaalidaasan said...

>>>>>മലയാളം വായന പോലും തീരെ ഇല്ലാതാവുന്ന ഈ കാലത്തു ഇംഗ്ലീഷ് ഭാഷയിലുള്ള ഇത്തരം റിപ്പോർട്ടുകൾ ആളുകൾ വായിച്ചെടുക്കാൻ മെനക്കെടാറില്ല എന്നതാണ് വാസ്തവം .<<<<<

ജോമി,

റിപ്പോര്‍ട്ട് മലയാളത്തിലായാലും ഇംഗ്ളീഷിലായാലും  വായിച്ചു വേണ്ട തരത്തില്‍ മനസിലാക്കണമെങ്കില്‍ അതിനുള്ള ഇച്ഛ കൂടെ വേണം. അതില്ലാത്തതാണു പ്രശ്നം. അതിന്റെ കാരണം പരിസ്ഥിതി സംരക്ഷണം  ഒരു ശരാശരി മലയാളിയുടെ ബോധമണ്ഡലത്തില്‍ ഇതു വരെ കയറിയിട്ടില്ല എന്നാണ്. കേരളത്തില്‍ ജീവിക്കുന്ന 99% ആളുകളും  പലതും പൊതു സ്ഥലങ്ങളില്‍ വലിച്ചെറിയുന്നവരാണ്. എങ്കില്‍ പടിഞ്ഞാറന്‍ നാടുകളില്‍ ജീവിക്കുന്ന 99% ആളുകളും അങ്ങനെ ചെയ്യുന്നില്ല. അതിന്റെ കാരണം പരിസ്ഥിതി സാക്ഷരത ആണ്. എനിക്കു തോന്നുന്നത് ഞാന്‍ ചെയ്യും എന്ന അഹന്തയാണു ഭൂരിഭാഗം മലയാളികള്‍ക്കും. എല്ലാ രംഗങ്ങളിലും അതാണു കാണുന്നത്.

ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് വായിച്ചു മനസിലാക്കി എന്നവകാശപ്പെടുന്ന ബിജി മോള്‍ എന്ന എം എല്‍ എ പറയുന്നത് താങ്കള്‍ കേട്ടിരുന്നോ? പീരുമേട് എന്ന അവരുടെ നാട്ടില്‍ വീടു പണിയാന്‍ കല്ലിനു വേണ്ടി ആലപ്പുഴയില്‍ പോകേണ്ടി വരും എന്നാണവര്‍ മനസിലാക്കിയിരിക്കുന്നത്. ഇതുപോലുള്ളവര്‍ ഇംഗ്ളീഷില്‍ വായിച്ചാലും  മലയാളത്തില്‍ വായിച്ചാലും ഇതൊക്കെയേ മനസിലാക്കൂ.

kaalidaasan said...

>>>>>കേരളം പോലെ അനാവശ്യ സമരം കൊണ്ട് എല്ലാത്തിനെയും അട്ടിമറിക്കുന്ന ഒരു സംസ്ഥാനത്ത് നിലവിൽ കസ്തൂരി രംഗന്റെ നേതൃത്വത്തിലുള്ള സമിതിയുടെ റിപ്പോര്‍ട്ട് എങ്കിലും നടപ്പാക്കി കാണണം എന്ന് ആഗ്രഹിക്കുന്ന ഒരു എളിയ മലയോര കർഷകൻ കൂടിയാണ് ഞാൻ .<<<<<

ജോമി,

പല അനാവശ്യ സമരങ്ങളും കേരളത്തിലുണ്ടെന്ന് സമ്മതിക്കുന്നു. പക്ഷെ അനാവശ്യ സമരം കൊണ്ട് എല്ലാത്തിനെയും അട്ടിമറിക്കുന്നു എന്ന അഭിപ്രായം എനിക്കില്ല.
പക്ഷെ സമരങ്ങള്‍ കൊണ്ട് അട്ടിമറിക്കപ്പെടുന്നതുകൊണ്ടാണ്, ഗാഡ്ഗില്‍ കമ്മിറ്റി റിപ്പൊര്‍ട്ട് നടപ്പക്കുയ്നറ്റ്ന്ഹിനു പകരമ്കസ്തൂരി രംഗന്‍ കമ്മിട്ടി റിപ്പോര്‍ട്ട് നടപ്പക്കണമെന്ന് പറയുനത് യുഖി സഹമല്ല. പ്രത്യേകിച്ചും പരിസ്ഥിതിയേകൂരിച്ച് കുറച്ചെങ്കിലും അറിവും, അയ്ത് സംരക്ഷിക്കണമെന്ന ആഗ്രഹവു ഉള്ള ഒരുയ് വ്യക്യ്തിയില്‍ നിന്നും.

ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ അറ്റ് ചൂണ്ടിക്കാട്ടുകയാണു വേണ്ടത്. അതില്‍ തെറ്റൊന്നും ഇല്ലെങ്കില്‍ അത് തന്നെ നടപ്പക്കണമെന്നു പറയേണ്ടി ഇരുന്നു. ഈ റിപ്പോര്‍ട്ട് 2011 ഓഗസ്റ്റില്‍ സമര്‍പ്പിക്കപ്പെട്ടതാണ്. താങ്കളീ പറയുന്ന 5 വര്‍ഷത്തില്‍ മൂന്നു വര്‍ഷത്തോളം ഇപ്പോള്‍ തന്നെ കഴിഞ്ഞിരിക്കുന്നു. ഈ റിപ്പോര്‍ട്ടിനെതിരെ ഇനു വരെ ആരും ഒരു സമരവും നടത്തിയതായി കേട്ടില്ല.

സമരത്തേപ്പറ്റി പറഞ്ഞതുകൊണ്ട് മറ്റൊന്നു സൂചിപ്പിക്കട്ടെ. കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഓഫീസ് രണ്ടു വര്‍ഷക്കാലം തട്ടിപ്പിന്റെ കേന്ദ്രമായിരുന്നു. സോളാര്‍ സമരം നടന്നതുകൊണ്ട് അവിടെ നിന്നും തട്ടിപ്പുകാരായ 5 പേരെ ഉമ്മന്‍ ചാണ്ടിക്ക് ഒഴിവാക്കേണ്ടി വന്നു. ഇപ്പോള്‍ അവിടെ ജോലി ചെയ്യുന്നവര്‍ക്ക് പേടി ഉണ്ട്. സമരം കൊണ്ട് ഉണ്ടായ മാറ്റമാണത്.

kaalidaasan said...

>>>>>കസ്തൂരി രംഗന്റെ നേതൃത്വത്തിലുള്ള സമിതിയുടെ റിപ്പോര്‍ട്ട് പൂർണമായി നടപ്പാക്കി ജനങ്ങളുടെ തെറ്റായ ധാരണകൾ മാറ്റിയെടുക്കാൻ ചുരുങ്ങിയത് 5 വർഷങ്ങൾ എങ്കിലും വേണ്ടി വരുമെന്ന് തോന്നുന്നു .ജനങ്ങളുടെ തെറ്റായ ധാരണകൾ മാറ്റിയെടുക്കാൻ എത്രയും നേരത്തെ കഴിഞ്ഞാൽ അത്രയും നല്ലത് .മാധവ് ഗാഡ്ഗില്‍ സമിതി നിര്‍ദേശങ്ങള്‍ നിലവിൽ കേന്ദ്ര സർക്കാർ തള്ളിയിരിക്കുകയാണ് .മാധവ് ഗാഡ്ഗില്‍ സമിതി നിര്‍ദേശങ്ങള്‍ തന്നെയാണ് പശ്ചിമഘട്ട സംരക്ഷണത്തിന് ആത്യന്തികമായി നടപ്പകേണ്ടതും .<<<<<

ജോമി,

ഇത് ഒട്ടും യുക്തിസഹമായ നിലപാടല്ല. മാധവ് ഗാഡ്ഗില്‍ സമിതി നിര്‍ദേശങ്ങള്‍ തന്നെയാണ് പശ്ചിമഘട്ട സംരക്ഷണത്തിന് ആത്യന്തികമായി നടപ്പാക്കേണ്ടതെങ്കില്‍ അത് മാത്രം നടപ്പാക്കിയാല്‍ മതി. കസ്തൂരി രംഗന്‍ കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുമ്പോഴും വ്യപകമായ എതിര്‍പ്പുണ്ടാകും. അതിനെ അവഗണിക്കാമെങ്കില്‍  ഗാഡ്ഗില്‍ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുമ്പോഴുണ്ടാകുന്ന എതിര്‍പ്പുകളെയും അവഗണിക്കാം.

ജനങ്ങളുടെ തെറ്റായ ധാരണകൾ മാറ്റിയെടുക്കുകയാണു വേണ്ടത്. അതിനു വ്യാപകമായ തോതില്‍ സംവാദങ്ങളും സെമിനാറുകളും സംഘടിപ്പിക്കണം. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്കഹ് അവ്സരത്തില്‍ അത പരസ്യമാക്കി ഇതൊക്കെ ചെയ്യാമായിരുന്നു. വെറുതെ രണ്ടരവര്‍ഷം പാഴാക്കി കളഞ്ഞു. ആ വിടവില്‍ കൂടി വെള്ളം ചേര്‍ത്ത കസ്തൂരി രംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട് ഉണ്ടാക്കുകയാണ്, അധികാരികള്‍ ചെയ്തത്.

ഉയരമുള്ള ഒരു കെട്ടിടം സംരക്ഷിക്കണമെങ്കില്‍ അതിനു ചുറ്റുമുള്ള ഭൂമിയുടെ ഉറപ്പു സംരക്ഷിക്കേണ്ടി ഇരിക്കുന്നു. അവിടെയുള്ള മണ്ണൊക്കെ മാന്തി എടുക്കാന്‍ അനുവദിച്ചിട്ട് കെട്ടിടം സംരക്ഷിക്കേണ്ടതുണ്ട് എന്നു പറയുന്നതില്‍ അര്‍ത്ഥമില്ല. കസ്തൂരി രംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നത് ഇതുപോലെയാണ്. പരിസ്തിതി ലോലമായ പ്രദേശം ഒന്നാകെ കണ്ടാണ്, നടപടി എടുക്കേണ്ടത്. അല്ലാതെ അവിടെ ചില മുക്കുകളും മൂലകളും സംരക്ഷിക്കണമെന്നു പറഞ്ഞിട്ട് അതിനു ചുറ്റും എന്തും ചെയ്തോട്ടെ എന്നു പറയുന്നത് പരിസ്ഥിതസംരക്ഷണമല്ല. പല മാഫിയകളെയും സംരക്ഷിക്കുന്നതാണത്.

kaalidaasan said...

>>>>>പശ്ചിമഘട്ടത്തിൽ ഉള്ളവർ ത്യാഗം ചെയ്യണം അല്ലെ !!!അതായത് കോഴിക്കോട് സിറ്റിയിൽ ഉള്ളവര്ക്കും വേണ്ടി കൂടരഞ്ഞിയിൽ ഉള്ളവർ ഇതൊക്കെ പാലിക്കണം.<<<<<

>>>>>പശ്ചിമഘട്ടത്തിൽ ഉള്ളവർ ത്യാഗം ചെയ്യണം അല്ലെ !!!അതായത് കോഴിക്കോട് സിറ്റിയിൽ ഉള്ളവര്ക്കും വേണ്ടി കൂടരഞ്ഞിയിൽ ഉള്ളവർ ഇതൊക്കെ പാലിക്കണം.<<<<<

അനീഷ്,

അനീഷിവിടെ എഴുതാപ്പുറം വായിക്കുകയാണ്.

പശ്ചിമഘട്ടത്തിൽ ഉള്ളവരോട് മാത്രം ത്യാഗം ചെയ്യണം എന്നാരും പറഞ്ഞിട്ടില്ല. പശ്ചിമഘട്ടത്തിലെ മലനിരകള്‍ മാത്രമല്ല, അതിനു ചുറ്റുമുള്ള പ്രദേശങ്ങളും കൂടി പരിസ്ഥിതി ലോലമാണെന്നു പറയുന്നത്, അവിടെയുള്ളവര്‍ ത്യാഗം ചെയ്യണം എന്ന അര്‍ത്ഥത്തിലുമല്ല. പരിസ്തിതിക്കനുയോജ്യമായ വികസനവും കൃഷിയുമേ അവിടെ നടത്താന്‍ പാടുള്ളു എന്നാണു പറഞ്ഞത്. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ Zone 1 ല്‍  തൃശൂര്‍ ജില്ലയിലെയും കണ്ണൂര്‍ ജില്ലയിലെയും തീരപ്രദേശങ്ങള്‍ കൂടി ല്‍ ഉള്‍പ്പെടുത്തിയത് അനീഷ് കണ്ടായിരുന്നോ?

കൂടരഞ്ഞിയില്‍ ഉള്ളവര്‍ മാത്രമല്ല ത്യാഗം ചെയ്യുന്നത്. എല്ലാവരും അതൊക്കെ പല വിധത്തില്‍ ചെയ്യുന്നുണ്ട്. കൂടരഞ്ഞിയില്‍ ഉള്ളവര്‍ കോഴിക്കോട്ടു വന്നിട്ട് എറണാകുളത്തേക്കു പോകാന്‍ വേണ്ടി ഇപ്പോള്‍ 45 അടി വീതിയില്‍ റോഡുണ്ടാക്കന്‍ പോകുന്നു. കൂടരഞ്ഞിയില്‍ നിന്നും കോഴിക്കോടെത്താന്‍ വേണ്ട സമയത്തിലും കുറഞ്ഞ സമയം കൊണ്ട് കോഴിക്കോടുനിന്ന് എറണാകുളത്തെത്താന്‍ സാധിച്ചേക്കും. ഈ റോഡിനു വേണ്ടി പലരെയും കിടപ്പാടത്തില്‍ നിന്നും കുടിയിറക്കേണ്ടി വരും. അവര്‍ ചെയ്യുന്നതും ത്യാഗമാണ്.

വലിയ വലിയ കോണ്‍ക്രീറ്റ് കൂടാരങ്ങളും വന്‍ വ്യവസായ ശാലകളും പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളില്‍ വേണ്ട എന്നു പറയുന്നതാണോ അനീഷ് ത്യാഗമായി എടുത്തു പറയുന്നത്? ഇതുപോലെ അനിയന്ത്രിതമായി കെട്ടിപ്പൊക്കി പേമാരിയില്‍ അവയൊക്കെ ഒലിച്ചു പോയി ലക്ഷങ്ങളെ ദുരിതത്തിലാഴ്ത്തിയതൊന്നും അനീഷ് ഓര്‍ക്കുന്നില്ലേ? ഒരു മഴപ്പെയ്യുമ്പോഴേക്കും മുല്ലപ്പെരിയാറിനു താഴെ ജീവിക്കുന്ന മനുഷ്യര്‍ പേടിച്ചരണ്ട് ജീവിക്കുന്നതൊന്നും അനീഷ് കാണുന്നില്ലേ? മൂന്നു വര്‍ഷമായി കേരള ജലസേചന മന്ത്രി പി ജെ ജോസഫ് ഉറങ്ങുന്നേ ഇല്ല എന്നാണു പറഞ്ഞത്.

കോഴിക്കോടുള്ളവരുടെ സുഖത്തിനു വേണ്ടി കൂടരഞ്ഞിയില്‍ ഉള്ളവര്‍ ഒരു ത്യാഗവും ചെയ്യേണ്ട. പേമാരിയും വെള്ളപ്പൊക്കവും ഉരുള്‍ പൊട്ടലും ഉണ്ടാകുമ്പോള്‍ ഒലിച്ചു പോകാതിരിക്കാന്‍ പരിഹാരമുണ്ടാക്കിയാല്‍ മതി. അനീഷിന്റെ കയ്യില്‍ അതിനുള്ള വിദ്യ എന്താണെന്നറിഞ്ഞാല്‍ കൊള്ളാം.

kaalidaasan said...

>>>>> നല്ല റോഡ്‌ സൗകര്യം കരെന്റ്റ് ഫോണ്‍ തുടങ്ങിയവ ഇപ്പോഴും ഈ പറയുന്ന സ്ഥലങ്ങളിൽ ലഭ്യമല്ലാ . കൂടരഞ്ഞി പഞ്ചായത്തിൽ പൂവറന്തോട്, കക്കാടംപോയിൽ, കുളിരാമുട്ടി തുടങ്ങിയ സ്ഥലങ്ങളിൽ ഈ അടുത്ത കാലത്താണ് വൈദ്യുതി കിട്ടിയത് . ഇങ്ങനെയൊക്കെയാണ് മിക്ക മലയോരപ്രദേശങ്ങളും ഇവിടെങ്ങളിൽ ഇനിയങ്ങോട്ട് കൂൂതൽ ഒന്നും പ്രതീഷിക്കണ്ട . <<<<<

അനീഷ്,

നല്ല റോഡോ കറണ്ടോ ഫോണോ പാടില്ല എന്ന് ഇപ്പറഞ്ഞ റിപ്പോര്‍ട്ടുകളില്‍ എവിടെയാണു അനീഷ് വായിച്ചത്?

ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ Zone 1 ല്‍ റോഡു പണിയുമ്പോള്‍ എന്താണു ചെയ്യേണ്ടതെന്ന് പറഞ്ഞിരിക്കുന്നത് ഇതാണ്.

Road and other infrastructural
expansion plans to be submitted
for EIA scrutiny by the ULB /
Local Planning Authority before
execution of projects, especially
assessing the cost-benefits
considering ecological costs and
public benefits

ഇതിന്റെ അര്‍ത്ഥം "റോഡുകള്‍ പണിയേണ്ട എന്ന് നിര്‍ദ്ദേശിച്ചിരിക്കുന്നു" എന്നാണ്, അനീഷ് മനസിലാക്കിയതെങ്കില്‍ അനീഷിനോട് വേറൊന്നും പറഞ്ഞിട്ട് കാര്യമില്ല എന്നു തോന്നുന്നു.

ഗാഡ്ഗിലും കസ്തൂരി രംഗനും  കഴിഞ്ഞ മൂന്നു വര്‍ഷങ്ങള്‍ക്കുള്ളിലാണു റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചത്. ഇന്‍ഡ്യക്ക് സ്വാതന്ത്ര്യം  കിട്ടിയിട്ട് 66 വര്‍ഷങ്ങള്‍ കഴിഞ്ഞു. മറ്റു സ്ഥലങ്ങളില്‍ റോഡും കറണ്ടും ഫോണുമുണ്ടായപ്പോള്‍ ഇവിടങ്ങളില്‍ ഉണ്ടായില്ലെങ്കില്‍ അത് അനീഷൊക്കെ തെരഞ്ഞെടുക്കുന്ന ജനപ്രതിനിധികളുടെ കഴിവു കേടാണ്. അതിനു പരിസ്ഥിതിയുമായി യാതൊരു ബന്ധവുമില്ല.

അനീഷിന്റെ അറിവിലേക്കായി പറയട്ടെ. ഇതൊക്കെ കൊണ്ടു വരുന്നതിന്, ഈ രണ്ടു റിപ്പോര്‍ട്ടുകളും തടസമുണ്ടാക്കില്ല.

NH 47 പോലെ കൂടരഞ്ഞിയില്‍ റോഡു വേണമെന്നു വാശിപിടിച്ചാല്‍, അത് നടന്നെന്നും വരില്ല. കാരണം അതസാധ്യമാണ്.

kaalidaasan said...

>>>>> വയനാട്ടിൽ മണൽ വരണമെങ്കിൽ അരീക്കോട്‌, മുക്കം മുതലായ മലപ്പുറം ,കോഴിക്കോട് ജില്ലയിലുള്ള സ്ഥലങ്ങളിൽ നിന്നു വേണം. ഇവിടെയുള്ളവർ കൂടുതലായി മണലിനു പകരം പാറപ്പൊടിയാണ് ആശ്രയിക്കുന്നത് . ഇനിയിപ്പം അതും പൊട്ടിചെടുക്കാൻ മേല.<<<<<

അനീഷ്,

ഇതും അനീഷിന്റെ തെറ്റിദ്ധാരണയാണ്. ഇതേക്കുറിച്ചുള്ള ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ പ്രസക്ത ഭാഗങ്ങള്‍ ഇതാണ്.

No new licenses to be given for
mining

Where mining exists, it should
be phased out in 5 years, by 2016

Detailed plans for
environmental and social
rehabilitation of mines to be
closed.

Illegal mining to be stopped
immediately

ഇതിലൊക്കെ നിയന്ത്രണങ്ങള്‍ വേണമെന്നു മാത്രമേ പറഞ്ഞിട്ടുള്ളു. പാറ പൊട്ടിക്കാനേ പാടില്ല എന്നൊന്നും ഒരിടത്തും നിര്‍ദ്ദേശിച്ചിട്ടില്ല. പരിസ്ഥിതിക്കിണങ്ങുന്ന തരത്തില്‍ വീടുകള്‍ നിര്‍മ്മിക്കണമെന്നാണു നിര്‍ദ്ദേശിക്കുന്നത്. സിമന്റ്, കമ്പി, മണല്‍ തുടങ്ങിയവയുടെ ഉപയോഗം പരിമിതപ്പെടുത്തണം എന്നു പറജ്ഞാല്‍ നിരോധിക്കണമെന്നല്ല.

kaalidaasan said...

>>>>> കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ മലയോരമേഖലയിലെ താമസക്കാര്‍ പ്രകൃതിയോട് ഇണങ്ങി ജീവിക്കേണ്ടി വരും.അതായത് വള്ളിയേൽ തൂങ്ങി പോണം വീട്ടിക്കു .
പ്രകൃതിയെ സംരക്ഷിക്കണം മനുഷ്യനെയും . . . .<<<<<


അനീഷ്,

ആരുടെ റിപ്പോര്‍ട്ട് നടപ്പാക്കിയാലും  ഇല്ലെങ്കിലും മനുഷ്യര്‍  പ്രകൃതിയോട് ഇണങ്ങി ജീവിക്കണം. മലയോര മേഘലയില്‍ മാത്രമല്ല. എല്ലാ മേഘലയിലും. അല്ലെങ്കില്‍ ഉത്തരാഖണ്ടൊക്കെ ആവര്‍ത്തിക്കും. ഇപ്പോഴത്തെ അവസ്ഥ മഴക്കാലത്ത് പേമാരിയും വേനല്‍ കാലത്ത് കുടിവെള്ളം പോലും ഇല്ലാത്ത വറുതിയുമാണ്. നിലങ്ങളും കിണറുകളും താഴ്ന്ന പ്രദേശങ്ങളുമൊക്കെ നികത്തി. പെയ്തിറങ്ങുന്ന മഴവെള്ളത്തിനു തങ്ങി നില്‍ക്കാന്‍ ഇടമില്ല. ഇവയൊന്നാകെ ഒഴുകി പോനുന്നു. ഫലം മഴക്കാലത്ത് വെള്ളപ്പൊക്കവും വേനല്‍ കാലത്ത് കുടിവെള്ളക്ഷാമവും. മലയോര പ്രദേശങ്ങളിലെ മരങ്ങളൊക്കെ വെട്ടി വെളുപ്പിച്ചു. മരങ്ങളുടെ വേരുകള്‍ ഇല്ലത്തതുകൊണ്ട് വെള്ളത്തിനു ഭൂമിയില്‍ തങ്ങി നില്‍ക്കാന്‍ ആകുന്നില്ല. മണ്ണിനോട് കലര്‍ന്ന് മണ്ണും വെള്ളവും കൂടി ഇടിഞ്ഞ് വീഴുന്നു. ഉരുള്‍ പൊട്ടലുണ്ടാകുന്നു. പ്രകൃതിയെ അനിയന്ത്രിതമായി ചൂക്ഷണം ചെയ്യുമ്പോള്‍ ഇതൊക്കെ സംഭവിക്കും. അതൊക്കെ ഉണ്ടായി കഴിയുമ്പോള്‍ മറ്റുള്ളവര്‍ സഹായിക്കുന്നില്ലേ എന്ന് കരഞ്ഞതുകൊണ്ടായില്ല.

പണ്ടും ഇതുപോലെ ഒക്കെ തന്നെയയിരുന്നു മഴ പെയ്തിരുന്നത്. വന്‍കിട കുടിയേറ്റം നടക്കുന്നതിനു മുന്നെ ഉരുള്‍ പൊട്ടലുകളും വെള്ളപ്പൊക്കവും അപൂര്‍വസംഭവങ്ങളായിരുന്നു. ഇന്ന് അതൊക്കെ നിത്യസംഭവങ്ങളാണ്. ഇതൊക്കെ കുറച്ചു കൊണ്ടു വരാന്‍ വേണ്ടിയാണ്, പ്രകൃതിയെ സംരക്ഷിക്കണമെന്നു പറയുന്നത്. അതിന്റെ അര്‍ത്ഥം മനുഷ്യനെ സംരക്ഷിക്കേണ്ട എന്നല്ല. മനുഷ്യന്‍ ഇത് വരെ ഉണ്ടാക്കിയ കുഴപ്പങ്ങള്‍ അവസാനിപ്പിക്കുക. കുറച്ചെങ്കിലും  പരിഹരിക്കുക എന്നൊക്കെയാണ്.

മലനിരകളിലേക്ക് താമസിക്കാന്‍ പോകണമെന്ന് ഇവിടെ ആരും നിയമമുണ്ടാക്കിയിരുന്നില്ല. ഓരോരുത്തരും അവരുടെ ഇഷ്ടപ്രകാരം ​പോയതാണ്. അവരെ ഇറക്കിവിടാനൊന്നും പോകുന്നില്ല. 1977 നു മുന്നെ കുടിയേറിയവര്‍ക്കൊക്കെ പട്ടയം നല്‍കി സ്ഥിരമാക്കാന്‍ പണ്ടേ തീരുമാനിച്ചതാണ്. ഈ മനുഷ്യരെ ഒക്കെ സംരക്ഷിക്കും. പക്ഷെ അതിന്റെ കൂടെ കയ്യേറ്റ മാഫിയയേയും,റിസോര്‍ട്ട് മാഫിയയേയും, മണല്‍ മാഫിയയേയും, കല്ലു മാഫിയയേയുമൊക്കെ സംരക്ഷിക്കേണ്ട ആവശ്യമില്ല.

kaalidaasan said...

അനീഷ്

അനീഷ് ഓടിയെത്താന്‍ ശ്രമിക്കുന്ന, സ്വപ്നം കാണുന്ന വികസനം നടക്കുന്ന, കേരളവും  അതുപോലെ ആകണമെന്നു ശഠിക്കുന്ന , വികസിത രാജ്യങ്ങളില്‍, പട്ടണങ്ങളില്‍ പോലും  എന്താണു സംഭവിക്കുന്നതെന്നറിയാന്‍ ഈ റിപ്പോര്‍ട്ടുകള്‍ വായിക്കുക.

An unkind cut that led to a record fine

IT WAS a DIY repair-job gone wrong that has now cost a Sydney man $19,000.
Peter Petrou, 43, was digging outside the house he shares with his parents and children in Randwick on July 31 last year, searching for a leaking pipe that was causing water to gush over his front steps and footpath, when he cut into what he described as a ''fat root'' belonging to an old native brush box tree.

Although the cut did not kill the tree, it had to be removed, the council said, for safety reasons. Mr Petrou was ordered to pay $19,000 by Waverley Local Court for breaching a tree preservation order, thought to be the largest penalty of its kind ever issued in the local government area.

"Significant" trees lost to $20 million mansion development in Toorak.

A property developer has been convicted and fined $5000 for illegally cutting down a dozen trees on the site of his planned $20 million Toorak mansion.

Auctioneer who cut down neighbour's tree to improve views from his hot tub ordered to pay record fine of £125,000

Read more: http://www.dailymail.co.uk/news/article-2340354/Auctioneer-cut-neighbours-tree-improve-views-hot-tub-wedding-present-new-wife-ordered-pay-record-fine


At Bournemouth Crown Court last November, Davey was found guilty of arranging to have the 55-year-old tree felled and was ordered by a court to pay out £50,000 to make up the difference in his property's value.
He was also fined £75,000 fine, a record for the offence of destroying a protected tree, and ordered to pay court costs of £14,500.

$1.6 million fine for cutting down trees

A Florida couple was fined $1.6 million for cutting down mangrove trees on their property without proper state and city permits.

ഇന്‍ഡ്യയിലോ കേരളത്തിലോ ഇത് സ്വപ്നം കാണാന്‍ സാധിക്കുമോ?

Aneesh said...

പ്രകൃതി സംരക്ഷണത്തിൽ ഒരു കടുക് ഇട മായം വേണ്ടാ . കഴിയുമെങ്കിൽ വയനാട് ഒന്ന് സന്ദർശിക്കണം.ഞാൻ പറഞ്ഞ കാര്യങ്ങൾ അവിടെങ്ങളിലുള്ള ആളുകളിൽ നിന്നറിയാൻ കഴിഞ്ഞവയാണ്‌ .വീതികൂടിയ റോഡിനേക്കാൾ നല്ലതല്ലേ ചെന്നൈയിലെയും മുംബയിലെയും പോലെ സബർബൻ ട്രെയിനുകൾ .
വടക്കേ ഇന്ത്യയിലെപ്പോലെ കൃഷി എല്ലാം ഒരിടത്തും താമസം എല്ലാവരും ചേർന്ന് ഒന്നിച്ചു വേറൊരിടത്തും ആക്കുന്നത് നന്നായിരിക്കും എന്നു തോന്നുന്നു ..

kaalidaasan said...

>>>>പ്രകൃതി സംരക്ഷണത്തിൽ ഒരു കടുക് ഇട മായം വേണ്ടാ .<<<<

അനീഷ്,

സമതലത്തില്‍ ഉള്ളതുപോലെ എല്ലാ പ്രവര്‍ത്തങ്ങളും  മലയോര മേഘലയില്‍ വേണമെന്നു പറഞ്ഞ അനീഷ് തന്നെയാണോ ഇതും പറയുന്നത്. അതിശയം തന്നെ. പ്രകൃതി സംരക്ഷണത്തിൽ ഒരു കടുക് ഇട മായം വേണ്ടെങ്കില്‍ ഗാഡ്ഗില്‍ കമ്മിറ്റിഉ റിപ്പോര്‍ട്ട് നടപ്പാക്കണമെന്നു പറയാനുള്ള ആര്‍ജ്ജവം കൂടെ കാണിക്കണം.

സമതലത്തില്‍ പ്രകൃതി നശിപ്പിക്കാവുന്നതിന്റെ അങ്ങെയറ്റം വരെ നശിപ്പിച്ചു കഴിഞ്ഞു. കുറച്ചെങ്കിലും ശേഷിക്കുന്നത് മലയോര മേഘലകളിലാണ്. കൂടരഞ്ഞി കോഴിക്കോടു പോലെ ആക്കണമെന്നു താങ്കള്‍ പറയുമ്പോള്‍ ഉദ്ദേശ്യം മനസിലാകുന്നുണ്ട്. കൂടരഞ്ഞി കൂടരഞ്ഞി പോലെ ഇരിക്കട്ടെ അനീഷേ. കൂടരഞ്ഞിക്കാര്‍ക്ക് യോജിച്ച റോഡുകളും, കെട്ടിടങ്ങളും, പാലങ്ങളും, വീടുകളും ഉണ്ടാക്കട്ടെ. മാലയോര മേഘലയിലെ ഭൂമിയെ സംരക്ഷിക്കുന്നരീതിയിലുള്ള കഷികള്‍ ഉണ്ടാകട്ടെ. അതല്ലെ പ്രകൃതി സംരക്ഷണം എന്ന പ്രയോഗത്തിന്റെ അര്‍ത്ഥം.

kaalidaasan said...

>>>>കഴിയുമെങ്കിൽ വയനാട് ഒന്ന് സന്ദർശിക്കണം.ഞാൻ പറഞ്ഞ കാര്യങ്ങൾ അവിടെങ്ങളിലുള്ള ആളുകളിൽ നിന്നറിയാൻ കഴിഞ്ഞവയാണ്‌ .<<<<

അനീഷ്,

അനീഷ് എറണാകുളവും തിരുവനന്തപുരവും കോഴിക്കോടു സന്ദര്‍ശിക്കണം. അവിടെ കാണുന്ന ബഹുനില കെട്ടിടങ്ങള്‍ കാണന്‍ വേണ്ടിയുള്ള സന്ദര്‍ശനമാകരുത്. മാലിന്യങള്‍ കൂട്ടി ഇട്ടിരികുന്ന, അഴുക്കു വെള്ളം കെട്ടിനില്‍ക്കുന്ന, കുടി വെള്ളം  വല്ലപ്പോഴും ലഭിക്കുന്ന, എല്ലാറ്റിനും തീപിടിച്ച വില നല്‍കേണ്ടി വരുന്ന, വീടു വയ്ക്കാന്‍ ഒരിഞ്ച് ഭൂമി വെറും സ്വപ്നമായി അവശേഷിക്കുന്ന, ശ്വസിക്കാന്‍ ശുദ്ധ വായു ഇല്ലാത്ത, കൊതുക് മനുഷ്യനെ കൊത്തിക്കൊണ്ടു പോകുന്ന, പിടിച്ചു പറിയും, പെണ്‍വാണിഭവും മോഷണവും കൊലപാതകങ്ങളും ഒക്കെ നടക്കുന്നതു കൂടി കാണാനുള്ള ശേഷി കൂടെ വേണം.

വയനാടിലും കൂടരഞ്ഞിയിലും  ഇപ്പോഴുള്ള ആരോഗ്യകരമായ അന്തരീഷം നിലനിറുത്തണോ അതോ ഞാന്‍ മുകളില്‍ സൂചിപ്പിച്ചതുപോലെ ആയിത്തീരണോ എന്ന് വയനാട്ടിലും കൂടരഞ്ഞിയിലും ഉള്ളവര്‍ക്ക് തീരുമാനിക്കാം.

വയനാട് മാത്രമല്ല, പല മലയോര പ്രദേശങ്ങളും ഞാന്‍ സന്ദര്‍ശിച്ചിട്ടുണ്ട്. അനീഷ് പറയുന്ന കൂടരഞ്ഞിയിലും, താമരശേരിയിലും ആനക്കാംപൊയിലിലും ഞാന്‍ വന്നിട്ടുണ്ട്.

വയനാട്ടില്‍  പാറപൊട്ടിക്കുന്നതും മണല്‍ വാരുന്നതും, ബഹുനില കെട്ടിടങ്ങളും റിസോര്‍ട്ടുകളും പണിയുന്നതും, ഇപ്പോള്‍ വിമാനത്താവളം പണിയണമെന്ന് ചിലരൊക്കെ വാശിപിടിക്കുന്നതും വയനാട്ടില്‍ ജീവിക്കുന്ന സധാരണക്കാര്‍ക്ക് വേണ്ടിയല്ല എന്ന സത്യം അനീഷിനൊന്നും മനസിലാകത്തതല്ല. സാധാരണക്കാര്‍ക്ക് വേണ്ടത് ജീവിക്കാന്‍ വേണ്ടിയുള്ള വീടും, കഷിയുയം, വ്യവസായ സംരംഭങ്ങളും, പൊട്ടിപ്പൊളിയാത്ത റോഡുകളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും, ആശുപത്രികളുമൊക്കെ ആണ്. ഇവയൊക്കെ ഉണ്ടാക്കുന്നതിന്, ഗാഡ്ഗില്‍ കമ്മിറ്റി എതിരല്ല. ഓരോ പ്രദേശത്തെയും ജനങ്ങളുടെ അവശ്യത്തിനനുസരിച്ച് ഇവയൊക്കെ നിര്‍മ്മിക്കാം. പക്ഷെ ഇന്ന് ചെയ്യുനതുപോലെ തിരുവനന്തപുരത്തും, ഡെല്‍ഹിയിലും, കോഴിക്കോട്ടും, ദുബായിയിലും ഇരുന്ന് ചിലരല്ല അത് തീരുമാനിക്കേണ്ടത്. അതാണ്, ഗാഡ്ഗില്‍ കമ്മിറ്റി വളരെ വ്യക്തമായി പറയുന്നത്. റിസോര്‍ട്ട് മഫിയക്കാര്‍ക്ക് വേണ്ടി റോഡും വിമാനത്തവളങ്ങളും ഉണ്ടാക്കലല്ല വികസനം. ഒരു ഭൂവിഭാഗത്ത് താമസിക്കുന്ന ജനങ്ങളുടെ ആവശ്യത്തിനി വേണ്ടി റോഡുകളും മറ്റ് അടിസ്ഥാനസൌകര്യങ്ങളും  ഉണ്ടാക്കലാണ്.

ഇന്ന് മലയോര പ്രദേശങ്ങളില്‍ നിന്ന് ദിവസം തോറും ആയിരക്കണക്കിനു ടിപ്പറുകള്‍ കല്ലും മണലും, മറ്റുമായി നിരന്തരം പടിഞ്ഞാറോട്ട് ഓടിക്കൊണ്ടിരിക്കുന്നു. ആലപ്പുഅഴ വൈക്കം റോഡില്‍ ഞാന്‍ ഒരു ദിവസം യാത്ര ചെയ്തു. ഒരു മണിക്കൂറിനുള്ളില്‍ ഞാന്‍ സഞ്ചരിച്ച വാഹനത്തെ കടന്ന് 250 ടിപ്പര്‍ ലോറികള്‍ പോയി. ഈ ലോറികളൊക്കെ എറണാകുളത്തിന്റെയും, കോട്ടയത്തിന്റെയും കിഴക്കന്‍ മേഘലകളില്‍ നിന്നും പൊട്ടിച്ചെടുത്ത കരിങ്കല്ലും,കുന്ന് ഇടിച്ചു നിരത്തിയ മണ്ണുമാണു കൊണ്ടു പോയത്. ഇതാണു വികസനം എന്നു കരുതുന്ന അനേകര്‍ ഇപ്പോള്‍ കേരളത്തിലുണ്ട്. അനീഷ് അവരുടെ പക്ഷത്തു ചേരരുത് എന്ന അഭ്യര്‍ഥനയുണ്ട്.

kaalidaasan said...

>>>>.വീതികൂടിയ റോഡിനേക്കാൾ നല്ലതല്ലേ ചെന്നൈയിലെയും മുംബയിലെയും പോലെ സബർബൻ ട്രെയിനുകൾ .<<<<

അനീഷ്,

സബര്‍ബന്‍ ട്രെയിനൊക്കെ വലിയ പട്ടണങ്ങളിലെ വിഷയമാണ്. അതിനു മലയോര മേഘലയിലെ പ്രശ്നങ്ങളുമായി ബന്ധമില്ല. പട്ടണങ്ങളിലെ ഗതാഗത പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അനേകം മാര്‍ഗ്ഗങ്ങളുണ്ട്. അതൊക്കെ വേണ്ടപ്പെട്ട വിദഗ്ദ്ധര്‍ പരിഹരിക്കുമെന്ന് പ്രത്യാശിക്കാം.

ഗാഡ്ഗില്‍/ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകളെ എതിര്‍ക്കുന്ന താങ്കളുടെ അഭിപ്രായം ​വീതികൂടിയ റോഡുകള്‍ വേണ്ട എന്നാണ്. പക്ഷെ ഈ റിപ്പോര്‍ട്ടുകളെ അനുകൂലിക്കുന്ന ജോമിയുടെ അഭിപ്രായം വീതി കൂടിയ റോഡു വേണമെന്നാണ്. അദ്ദേഹം എഴുതിയത് ദേശീയ പാത 
60 മീറ്റര്‍വീതിയില്‍ വേണമെന്നായിരുന്നു.

കേരളത്തില്‍ ദേശീയ പാത 100 മീറ്റര്‍ വേണമെന്നാണ്, കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. 70 മീറ്റര്‍ വേണമെന്ന് ആര്യാടന്‍ മൊഹമ്മദിന്റെ നിലപാട്. 60 മീറ്റര്‍ വേണമെന്ന് ജോമിയുടെ നിലപാട്. 45 മീറ്റര്‍ മതി എന്ന് കേരള സര്‍ക്കാരിന്റെ നിലപാട്. 30 മീറ്ററില്‍ അധികം വേണ്ട എന്ന് പരിസ്ഥിതി വാദികളുടെ നിലപാട്.

വികസനം നടക്കുമ്പോള്‍ വെറുതെ വിടുവായത്തം പറയുന്നവരുടെ അഭിപ്രയത്തിനല്ല വില നല്‍കേണ്ടത്. വികസനം നേരിട്ട് ബാധിക്കുന്ന ജനതയുടെ അഭിപ്രായത്തിനാണ്. ദേശീയ പാതയുടെ അരികില്‍ ഇപ്പോഴത്തെ കമ്പോളനിലവാരമനുസരിച്ച് ഭൂമി വില ഏറ്റവും ചുരുങ്ങിയത് സെന്റിന്, 10 ലക്ഷം രൂപയുണ്ട്. അതിശയോക്തി തട്ടിക്കിഴിച്ചാലും 5 ലക്ഷമെങ്കിലും കൊടുക്കേണ്ടി വരും. ജോമി പറയുന്ന മാര്‍ക്കറ്റ് വില കൊടുത്ത് ഈ ഭൂമി ഏറ്റെടുക്കുക എളുപ്പമല്ല. കേരള സര്‍ക്കാര്‍ കുത്തു പാളയെടുക്കേണ്ടി വരും. മാത്രമല്ല മിനിറ്റിനനുസരിച്ച് വില കൂടിക്കൊണ്ടിരിക്കുന്ന അവസ്ഥയില്‍ ആരും ഭൂമി വിട്ടുകൊടുക്കാനും തയ്യാറാവുകയില്ല. ദേശിയ പാതയുടെ അരികില്‍ തരിശായി ഒരിഞ്ചു ഭൂമി പോലുമില്ല.

ഇപ്പോള്‍ നാലു വരിയുള്ള ദേശീയ പാതയുടെ വീതി 14 മീറ്റര്‍ മാത്രമാണ്. ആറു വരി പാത ഉണ്ടാക്കണമെങ്കില്‍ പരമാവധി റോഡിനു മാത്രം വേണ്ടത് 20 മീറ്ററാണ്. രണ്ടു മീറ്റര്‍ നടുക്കും മൂന്നു മീറ്റര്‍ വീതം രണ്ടു വശത്തുമായി വിട്ടാല്‍ തന്നെയും 30 മീറ്റര്‍ കൊണ്ട് നല്ല ദേശീയ പാതയുണ്ടാക്കാം. ജനങ്ങള്‍ സഹകരിക്കുകയാണെങ്കില്‍ 5 മീറ്റര്‍ കൂടി ഏറ്റെടുക്കാം. അതിലപ്പുറം ആവശ്യമില്ല. ഇന്നത്തെ ദേശീയ പാതകളിലെ ഗതാഗത കുരുക്കിന്റെ പ്രധാന കാരണം റോഡിന്റെ പരിതാപകരമായ അവസ്ഥയാണ്. സഞ്ചാരയോഗ്യമായ റോഡാണെങ്കില്‍ 30 മീറ്റര്‍ കൊണ്ട് ആറു വരി പാത നിഷ്പ്രയാസം ഉണ്ടാക്കാം. ഒരു ഗതാഗത കുരുക്കും ഉണ്ടാകില്ല.

പൊതു അവശ്യത്തിനു സ്ഥലം ഏറ്റെടുത്താല്‍ മിക്കപ്പോഴും ഉപയോഗിക്കാതെ ഇടുന്ന ഭാഗം മാഫിയ കയ്യേറി സ്വന്തമാക്കുകയാണ്. സ്വന്തം പേരില്‍ കൈവശം വച്ച് അനുഭവിക്കുന്ന സ്ഥലം പോലും വ്യാജ രേഖയുണ്ടാക്കി, തട്ടിയെടുക്കുന്ന നാട്ടില്‍ വെറുതെ കിടക്കുന്ന ഭൂമി എന്തു ചെയ്യും എന്ന് അന്വേഷിക്കാന്‍ പാഴൂര്‍ പടിപ്പുര വരെയൊന്നും പോകേണ്ടതുമില്ല. കേരള മുഖ്യമന്ത്രിയുടെ ഒത്താശയോടെ അദ്ദേഹത്തിന്റെ വിശ്വസ്ഥനായ സലിം രാജ് നടത്തിയ ഒരു ഭൂമി തട്ടിപ്പിന്റെ വിവരങ്ങള്‍ ആണിപ്പോള്‍ കേരള ഹൈക്കോടതിയില്‍ ചുരുള്‍ നിവരുന്നത്.

kaalidaasan said...

>>>>വടക്കേ ഇന്ത്യയിലെപ്പോലെ കൃഷി എല്ലാം ഒരിടത്തും താമസം എല്ലാവരും ചേർന്ന് ഒന്നിച്ചു വേറൊരിടത്തും ആക്കുന്നത് നന്നായിരിക്കും എന്നു തോന്നുന്നു ..<<<<

അനീഷ്,

അനീഷ് കേരളത്തേക്കുറിച്ച് കുറച്ചു കൂടെ പഠിക്കേണ്ടി ഇരിക്കുന്നു. വടക്കേ ഇന്‍ഡ്യയിലൊക്കെ ഒരു ഗ്രാമത്തില്‍ നിന്നു കിലോമീറ്ററുകള്‍ അകലെയാണ്, മറ്റൊരു ഗ്രാമം. ഇടക്കുള്ള ഭൂമിയൊക്കെ വെറുതെ കിടക്കുകയാണ്. അവിടെയൊക്കെ താങ്കള്‍ പറയുന്നതുപോലെ കൃഷി എല്ലാം ഒരിടത്തും താമസം എല്ലാവരും ചേർന്ന് ഒന്നിച്ചു വേറൊരിടത്തും നടത്താന്‍ ബുദ്ധിമുട്ടില്ല.

പക്ഷെ കേരളത്തിലെ സ്ഥിതി അതല്ല. വടക്കെയറ്റം മുതല്‍ തെക്കെയറ്റം വരെ ഒറ്റ ഗ്രാമം പോലെയാണ്. കൃഷിക്കു മാത്രമായി തിരിച്ചിട്ടിരിക്കുന്ന സ്ഥലം വളരെ കുറച്ചേ ഉള്ളു. വെറുതെ കിടക്കുന്ന സ്ഥലം വന മേഘലയാണ്. അതു കൂടി കയ്യേറിയിരിക്കുന്നു. റ്റാറ്റയേപ്പോലുള്ള വന്‍കിട കയ്യേറ്റക്കാര്‍ കയ്യേറിയ ഭൂമി മറിച്ച് വിറ്റ് വന്‍ ലാഭമുണ്ടാക്കുന്നു.

കേരളത്തിലെ അടിസ്ഥാന യാഥാര്‍ത്ഥ്യം മനസിലാക്കി അതിനനുസരിച്ചുള്ള കൃഷിയും വ്യവസായങ്ങളും മറ്റ് വികസന പ്രവര്‍ത്തനങ്ങളുമാണു നടത്തേണ്ടത്.

Baiju Elikkattoor said...

tracking....

Aneesh said...

വീതി കൂടിയ റോഡുകളേക്കാൾ എന്തുകൊണ്ടും മംഗലാപുരം മുതൽ തിരുവനന്തപുരം വരെ ഒരു അധിക പാത കൂടി നിര്മിച്ച് ട്രെയിൻ സർവീസ് തുടങ്ങുന്നതല്ലേ ...

അതിലൂടെ ചരക്കു നീക്കവും യാത്രയും സുഗമാമാവില്ലേ... കൂടരഞ്ഞിയിൽ, ഉള്ള റോഡിലൂടെ പോവാനുള്ള വാഹനങ്ങൾതന്നെയില്ല പിന്നയല്ലേ NH .മലയോര പ്രദേശങ്ങളിൽ അഞ്ചും
പത്തും ഏക്കർ സ്ഥലത്ത് കൃഷിയും ഒത്ത നടുക്ക് വീടും . ചിലയിടങ്ങളിൽ ഒരു മലയിൽഅഞ്ചോ ആറോ കുടുംബങ്ങളെ കാണൂ .ഈ വീടുകളിലേക്കും വെള്ളം വൈദ്യുതി റോഡ്‌
മുതലായവ എത്തിക്കേണ്ടതായിട്ടു വരുന്നു . അതുകൊണ്ടാണ് താമസം ഒന്നിച്ചാക്കണം എന്ന് പറഞ്ഞത് ....

പാവപ്പെട്ടവന് വീടുണ്ടാക്കാൻ കല്ലും മണലും കിട്ടാനില്ല. പാവപ്പെട്ടവന് വിലകുറച്ച് മണൽ നൽകാനും ഒരാളും തയ്‌യാറുമല്ല. പുതിയ പാറമടകൾ ഇല്ലെങ്ങിൽ ( ഇപ്പോഴുള്ളത്
കാലാകാലം ഉണ്ടാകുമോ ) പഴയകാലങ്ങളിലെ പോലെ മണ്ണ് ചുട്ടു ഇഷ്ടികയാക്കി ചെളിയിൽ പടുത്തുയർത്താം ഓടും മേയാം ... ഉള്ള കൃഷിയൊക്കെ നശിച്ചുപോകുന്നു തെങ്ങിനു കൂബു ചീയൽ മൂലം നാമാവശേഷമാകുന്നു കമുക് മഞ്ഞളിപ്പ് പിടിച്ചു നശിക്കുന്നു . ഇങ്ങനെ പോണൂ കൃഷിയുടെ അവസ്ഥ ...
ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ടു മാത്രമേ റിപ്പോർട്ടിലെ നിർദേശങ്ങൾ നടപ്പാക്കാൻ കഴിയൂ.

വനഭൂമി വനേതരമായി ഉപയോഗിക്കരുതെന്നാണ് കമ്മിറ്റി നിർദേശം. അതേപോലെ കൃഷിഭൂമി കാർഷികേതരമാക്കുന്നതിനും നിയന്ത്രണങ്ങൾ വരുത്തുന്നു അങ്ങനെ ആവട്ടെ ...

kaalidaasan said...

>>>>വീതി കൂടിയ റോഡുകളേക്കാൾ എന്തുകൊണ്ടും മംഗലാപുരം മുതൽ തിരുവനന്തപുരം വരെ ഒരു അധിക പാത കൂടി നിര്മിച്ച് ട്രെയിൻ സർവീസ് തുടങ്ങുന്നതല്ലേ ... <<<<

അനീഷ്,

കേരളത്തില്‍ 100 മീറ്ററോ 60 മീറ്ററോ വീതിയില്‍  തെക്കു വടക്ക് റോഡുണ്ടാക്കുന്നതിലും അഭികാമ്യം തീവണ്ടി ഗതാഗതം  വികസിപ്പിക്കല്‍ ആണ്. താങ്കളിവിടെ പറഞ്ഞപോലെ രണ്ടു വരി ലൈനുണ്ടെങ്കില്‍  ഈ റോഡിന്റെ ആവശ്യമേ ഇല്ല. രണ്ടു വരി തീവണ്ടി പാത നിര്‍മ്മിക്കാന്‍ അധികം സ്ഥലം ഏറ്റെടുക്കേണ്ടിയും വരില്ല. ഇപ്പോള്‍ തന്നെ 90% സ്ഥലങ്ങളിലും ഇതിനു വേണ്ട സ്ഥലം കിടപ്പുണ്ട്.അതുപയോഗപ്പെടുത്തിയാല്‍ മതി.

കേരളത്തില്‍ റെയില്‍ വികസനത്തിനു വേണ്ടി എന്തെങ്കിലും ചെയ്തിട്ടുള്ള മന്ത്രി ബി ജെപിയുടെ രാജ ഗോപാല്‍ മാത്രമാണ്. കോണ്‍ഗ്രസ് മന്ത്രിമാര്‍ വെറും കിഴങ്ങന്‍മാരാണ്. എ കെ ആന്റണി ഉള്‍പ്പടെ. ആന്റണിയും രവിയുമുള്‍പ്പടെ ഏഴു മന്ത്രിമാര്‍ ഇപ്പോള്‍ കേന്ദ്ര മന്ത്രിസഭയില്‍ ഉണ്ട്. ആരേക്കൊണ്ടും കേരളത്തിനൊരു പ്രയോജനവും ഇല്ല. മറ്റ് സംസ്ഥാനക്കാര്‍ക്ക് പദ്ധതികള്‍ അനുവദിച്ചു നല്‍കാന്‍ ഇവര്‍ കൂട്ടുനില്‍ക്കുന്നു. കൊടിക്കുന്നിലും വേണുഗോപാലുമൊക്കെ സരിതയും ശാലുവുമായി പാതിരാത്രി പോലും സല്ലപിക്കാന്‍ സമയം കണ്ടെത്തുന്നു. പക്ഷെ കേരളത്തിന്റെ വികസനത്തിനു വേണ്ട ഒന്നും ഇവര്‍ ചെയ്യുന്നില്ല. ആന്റണി കേരളത്തിനു വേണ്ടി പ്രതിരോധ പദ്ധതികല്‍ അനുവദിക്കാന്‍ തയ്യാറാണെന്നു പറയുന്നു. പക്ഷെ ഉമ്മന്‍ ചാണ്ടിക്കൊന്നും അത് കൊണ്ടു വരാന്‍ സമയമില്ല. ഈ പദ്ധതികള്‍ കൊണ്ട് പൊതു ജനത്തിനു പ്രത്യേക ഗുണമൊന്നും ഇല്ല.

kaalidaasan said...

>>>>അതിലൂടെ ചരക്കു നീക്കവും യാത്രയും സുഗമാമാവില്ലേ..<<<<

അനീഷ്,

സുഗമം ആകും. യാതൊരു സംശയവുമില്ല. അതു മാത്രമല്ല, ജനങ്ങളെ പിഴിയുന്നതുമൊഴിവാകും. റോഡു പണിയുമ്പോള്‍  BOT അടിസ്ഥാനത്തില്‍ മാത്രമായിരിക്കും. BOT അടിസ്ഥാനത്തില്‍ പണുത ഒരു പാലത്തിന്റെ കഥ ഇതാണ്. 2000 ല്‍ പണുത മട്ടാഞ്ചേരി പാലത്തില്‍ ടോള്‍ പിരിവ് ഇന്നും തീര്‍നിട്ടില്ല. 2005 ല്‍ ഉമ്മന്‍ ചാണ്ടി അതിന്റെ കാലവധി 2020 വരെ നീട്ടിക്കൊടുത്തിരുന്നു. കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാര്‍ നിയമ യുദ്ധം നടത്തി അത് 2014 അവസാനിപ്പിക്കാനുള്ള നടപടി എടുത്തു. ഇപ്പോള്‍ അത് പണുത കമ്പനി പറയുന്നു 67 കോടി രൂപ ന്ഷ്ടപരിഹാരം കൊടുക്കണമെന്ന്. അതിന്റെ വിശദംശങ്ങള്‍ ഇവിടെ വായിച്ചോളൂ.

Mattancherry bridge takes a heavy toll on commuters

The build operate and transfer (BOT) ghost is unlikely to leave Kochi anytime soon, despite the 13-year toll period of the Mattancherry BOT bridge expected to end in April 2014.

While the Greater Cochin Development Authority (GCDA) wants to stop the toll collection on April 26, 2014, the bridge’s builder company Gammon Infrastructure Projects Ltd has demanded much more than the construction cost of Rs 25.80 crore as compensation. Official figures state that the company has collected approximately Rs 42 crore as toll till February 2013. “It is now demanding Rs 67 crore as compensation, which may be scaled down,” GCDA sources said.

Doubts raised over projected cost of Mattancherry bridge

The civil engineering community has expressed doubts about the projected cost of building the Mattancherry BOT bridge. This comes close on the heels of agitations by NGOs, political parties and other organisations demanding the cancellation of toll collection on the Mattancherry BOT bridge and an enquiry into the allegations of corruption in the toll agreement.

Social and Right to Information activist Khalid Mundapilly who approached the court on the issue reiterated his demand for a Vigilance probe into the ‘irregularities' in the collection of the hitherto-unheard-of toll from vehicles that use the bridge, the first one constructed in the State on build-operate-transfer basis.

“The three Goshree bridges with a length of 1.5 km together cost Rs.37 crore, while the 450-m Mattancherry bridge is said to have cost Rs.25 crore,” he said.

A former engineer in the Goshree Islands Development Authority (GIDA) said that all it cost to reclaim land, build the three Goshree bridges and the 2-km approach roads was a total of just Rs.54 crore.

“It is noteworthy that these bridges were built a few years after the Mattancherry BOT bridge.”

Referring to the current construction cost, a senior official in the Roads and Bridges Development Corporation of Kerala (RBDCK) said that it cost Rs.5 lakh now to build every metre of a two-lane bridge that was similar to the Mattancherry bridge. “It would have cost approximately half the present rate (Rs.2.50 lakh) over a decade ago when the bridge was built. Thus, the construction cost would have been around Rs.13 crore then.”

Many organisations have been on the warpath in the city, protesting against toll collection on stretches like the Kundanoor bridge, despite the expiry of the toll agreement and the phenomenal increase in number of vehicles.

ചെലവു പെരുപ്പിച്ച് കാട്ടി, വരവില്‍ കൃത്രിമം  കാണിച്ച് ജനങ്ങളെ പിഴിയുന്ന ഏര്‍പ്പാടാണീ BOT എന്ന തട്ടിപ്പ്. മൂന്നു ഗോശ്രീ പാലങ്ങള്‍ക്കുമ്കൂടി 37 കോടി രൂപയേ ചെലവായിട്ടുള്ളു. പക്ഷെ മട്ടാഞ്ചേരിയിലെ ഒറ്റ പാലത്തിന്, ഇനിയും 67 കോടി നല്‍കണമെന്ന്. ഇതിന്റെ പകുതി പണം കൊണ്ട് സര്‍ക്കാരിനു പണിയാവുന്ന പാലമായിരുന്നു മട്ടാഞ്ചേരി പാലം.

ഇതിനെതിരെ ജനങ്ങള്‍ സമരം ചെയ്തിട്ടൊന്നും കാര്യമില്ല. സര്‍ക്കാരും, കോടതിയും ഒക്കെ ഈ മാഫിയയുടെ പിടിയിലാണ്. അതിന്റെ തെളിവാണ്, കേരള ഹൈക്കോടതിയിലെ ഒരു ജഡ്ജി രണ്ടു ദിവസം മുന്നെ നാഷണല്‍ ഹൈവേ 100 മീറ്റര്‍ വീതിയില്‍ തന്നെ പണിയണമെന്നു പറഞ്ഞതും.

kaalidaasan said...

>>>>മലയോര പ്രദേശങ്ങളിൽ അഞ്ചും
പത്തും ഏക്കർ സ്ഥലത്ത് കൃഷിയും ഒത്ത നടുക്ക് വീടും . ചിലയിടങ്ങളിൽ ഒരു മലയിൽഅഞ്ചോ ആറോ കുടുംബങ്ങളെ കാണൂ .ഈ വീടുകളിലേക്കും വെള്ളം വൈദ്യുതി റോഡ്‌
മുതലായവ എത്തിക്കേണ്ടതായിട്ടു വരുന്നു . അതുകൊണ്ടാണ് താമസം ഒന്നിച്ചാക്കണം എന്ന് പറഞ്ഞത് .... <<<<


അനീഷ്,

ഇക്കാര്യത്തില്‍ സര്‍ക്കാരിനു പക്ഷെ പരിമിതികളുണ്ട്. പത്തേക്കര്‍ സ്ഥലത്തിന്റെ ഒത്ത നടുക്ക് പണുത വീട്ടിലേക്ക് സര്‍ക്കാര്‍ ചെലവില്‍ റോഡു വേണമെന്നൊക്കെ പറയുന്നത് അതിമോഹമല്ലേ? സ്ഥലം വാങ്ങിയോ കയ്യേറിയോ വീടു പണിയുമ്പോള്‍ ഈ ബുദ്ധിമുട്ടുകളൊക്കെ അറിഞ്ഞിട്ടു വേണ്ടെ വീടു പണിയാന്‍.

പത്തേക്കര്‍ സ്ഥലമുള്ള പത്തുപേര്‍ ഒരുമിച്ച്, ഇപ്പോള്‍ റോഡും വെള്ളവം ​വൈദ്യുതിയും ഉള്ള ഒരു സ്ഥലത്ത് ഒരേക്കര്‍ പത്തായി തിരിച്ച് വീടുകള്‍ പണിയുക. എന്നിട്ട് ബാക്കിയുള്ള സ്ഥലത്ത് കൃഷി ചെയ്യുക. അതിനു വേണ്ടി സര്‍ക്കാരിന്റെ വാതിലുകളൊന്നും മുട്ടേണ്ട ആവശ്യമില്ല.

kaalidaasan said...

>>>> കൂടരഞ്ഞിയിൽ, ഉള്ള റോഡിലൂടെ പോവാനുള്ള വാഹനങ്ങൾതന്നെയില്ല പിന്നയല്ലേ NH . <<<<

അനീഷ്,

ഇതുപോലെയുള്ള തിരിച്ചറിവുകളാണ്, വേണ്ടത്.

എങ്ങനെ റോഡുണ്ടാക്കിയാലും കോഴിക്കോട്ട് എന്‍ എച് 17 ല്‍ കൂടി വണ്ടി ഓടിക്കുന്നതുപോലെ കൂടരഞ്ഞിയില്‍ ഓടിക്കാന്‍ ആകില്ല. അതുപോലെ കോഴിക്കോട്ടുള്ള സൌകര്യങ്ങള്‍ അതു പോലെ കൂടരഞ്ഞിയിലും ഉണ്ടാക്കാന്‍ സാധിക്കില്ല. തിരിച്ചറിവുകള്‍ ഉണ്ടാകുമ്പോള്‍ കൂടരഞ്ഞിക്കാര്‍ കോഴിക്കോടുകാര്‍ക്ക് വേണ്ടി ത്യാഗം സഹിക്കുന്നു എന്ന മുറവിളിയും ഉണ്ടാകില്ല.

കൂടരഞ്ഞിയുടെ പ്രകൃതിക്കനുസരിച്ചുള്ള വികസനമേ കൂടരഞ്ഞിയില്‍ ഉണ്ടാകാന്‍ പാടുള്ളു. കോഴിക്കോടതുണ്ട്, എറണാകുളത്ത് മറ്റതുണ്ട് എന്നൊക്കെ പരാതി പറയുന്നത് യുക്തിസഹമല്ല.

കൂടരഞ്ഞിയിലായാലും മറ്റേത് പ്രദേശത്തായാലും അടിസ്ഥാന സൌകര്യങ്ങള്‍ ഉണ്ടാക്കുന്നതിന്, ഗാഡ്ഗില്‍ കമ്മിറ്റി എതിരു നില്‍ക്കുന്നില്ല. ഉണ്ടാക്കുന്ന സൌകര്യങ്ങള്‍  പ്രകൃതിക്കനുരൂപമായിരിക്കണമെന്നു മാത്രമേ പറയുന്നുള്ളു. റോഡുണ്ടാക്കാം, വൈദ്യുതി കൊണ്ടു വരാം, പാര്‍പ്പിടങ്ങള്‍ ഉണ്ടാക്കാം, കെട്ടിടങ്ങള്‍ ഉണ്ടാക്കാം. പക്ഷെ അത് കോഴിക്കോട്ടുള്ളതുപോലെ വന്‍കിട ഷോപ്പിംഗ് മാളുകള്‍ ആകണ്ട എന്നേ പറയുന്നുള്ളൂ.

kaalidaasan said...

>>>> പാവപ്പെട്ടവന് വീടുണ്ടാക്കാൻ കല്ലും മണലും കിട്ടാനില്ല. പാവപ്പെട്ടവന് വിലകുറച്ച് മണൽ നൽകാനും ഒരാളും തയ്‌യാറുമല്ല. പുതിയ പാറമടകൾ ഇല്ലെങ്ങിൽ ( ഇപ്പോഴുള്ളത്
കാലാകാലം ഉണ്ടാകുമോ ) പഴയകാലങ്ങളിലെ പോലെ മണ്ണ് ചുട്ടു ഇഷ്ടികയാക്കി ചെളിയിൽ പടുത്തുയർത്താം ഓടും മേയാം <<<<


അനീഷ്,

പാവപ്പെട്ടവനു മാത്രമല്ല, പണമുള്ള സാധാരണക്കാരനും  വീടുണ്ടാക്കാൻ കല്ലും മണലും ഇന്ന് കിട്ടാനില്ല. എന്തുകൊണ്ട് ഇത് സംഭവിക്കുന്നു? കാരണം വളരെ ലളിതം. കല്ലും മണലും മൊത്തമായി റിയല്‍ എസ്റ്റേറ്റ് മാഫിയയും, റിസോര്‍ട്ട് മഫിയായും കയ്യടക്കുന്നു. ഇവര്‍ക്കു വേണ്ടി ഇവ കൊടുക്കാന്‍ കല്ലു മാഫിയയും മണല്‍ മാഫിയയും ഉണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍  ഇവര്‍ക്കൊക്കെ ഒത്താശ ചെയ്യുന്നു. നാടു നീളെ റിയല്‍ എസ്റ്റേറ്റ് മഫിയകളുടെയും റിസോര്‍ട്ട് മാഫിയകളുടെയും കോണ്‍ക്രീറ്റ് കൂടരങ്ങള്‍  ഉയരുന്നു. അതൊന്നും പാവപ്പെട്ടവനോ സാധരണക്കാരനോ വേണ്ടി അല്ല എന്നതിനോട് അനീഷും യോജിക്കുന്നുണ്ടെന്നു കരുതട്ടെ. ഇതൊക്കെ ആണു വികസനം എന്ന് തെറ്റായി ധരിച്ചു വച്ചിരിക്കുന്ന അനേകം മലയാളികളുണ്ട്.

ഗഡ്ഗില്‍ കമിറ്റി പറയുന്നത് പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളില്‍ കോണ്‍ക്രീറ്റിന്റെയും മറ്റും ഉപയോഗം പരമാവധി കുറയ്ക്കണമെന്നാണ്. മണ്ണു ചുട്ട് ഇഷ്ടികയാക്കി, കുറഞ്ഞ അളവില്‍ സിമന്റുപയോഗിച്ച് ഓടു മേഞ്ഞ വീടുകള്‍ പണിയുന്നത് കുറച്ചിലായി പലര്‍ക്കും തോന്നുന്നുണ്ടാകും. പക്ഷെ വികസിത രാജ്യങ്ങളില്‍ പോലും അതാണ്, ജനങ്ങള്‍ താമസിക്കുന ഭൂരിഭാഗം  വീടുകളുടെയും നിര്‍മ്മാണ രീതി. കേരളത്തിലെ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളില്‍ അത് സ്വീകരിക്കുന്നതില്‍ ഞാന്‍ ഒരാപകതയും കാണുന്നില്ല.

kaalidaasan said...

>>>> . ഉള്ള കൃഷിയൊക്കെ നശിച്ചുപോകുന്നു തെങ്ങിനു കൂബു ചീയൽ മൂലം നാമാവശേഷമാകുന്നു കമുക് മഞ്ഞളിപ്പ് പിടിച്ചു നശിക്കുന്നു . ഇങ്ങനെ പോണൂ കൃഷിയുടെ അവസ്ഥ ... <<<<

അനീഷ്,

തമിഴ് നാട്ടിലും കര്‍ണ്ണാടകയിലും  ഇപ്പറഞ്ഞ കൃഷികളൊന്നും നശിക്കുന്നില്ല. കേരളത്തില്‍ മാത്രം എന്തുകൊണ്ട് നശിക്കുന്നു?

അനിയന്ത്രിതമായ രാസവളപ്രയോഗവും, മാരകമായ കീടനാശിനി പ്രയോഗവും,അശാസ്ത്രീയമായ കൃഷിരീതികളും പരിസര മലിനീകരണവും ഒക്കെ ആണിതിന്റെ കാരണങ്ങള്‍. ഇതിനു പരിഹാരം ഉണ്ടാക്കാന്‍ അധികാരികളോ കൃഷിക്കാരോ ശ്രമിക്കുന്നില്ല. മലയാളികള്‍ കൃഷിയേ ചെയ്യേണ്ട, ഉള്ള സ്ഥലത്ത് കോണ്‍ക്രീറ്റ് കൂടാരങ്ങള്‍ പണുതോളൂ എന്നായിരുന്നു ഇന്‍ഡ്യയുടെ ആസൂത്രണകമ്മീഷന്‍ തലവന്‍ അഹ്‌ലുവാലിയ പറഞ്ഞത്. ഇങ്ങനെയുള്ളവര്‍ ഭരിക്കുന്നനാട്ടില്‍ കൃഷി നശിച്ചില്ലെങ്കിലേ അത്ഭുതമുള്ളു.

ഇതു വരെ തെങ്ങിനേ കൂമ്പു ചീയല്‍ ബാധിച്ചിട്ടുള്ളു. ഇനി റബറിനും വരാന്‍ പോകുന്നു.

ഇത് ജനിതക വിത്തുകളുടെ കാലമാണ്. മറ്റ് നാടുകളില്‍ നിന്നും ഇതൊക്കെ ഇന്‍ഡ്യയില്‍ കൊണ്ടു വരുമ്പോള്‍ പാലിക്കേണ്ട നിയന്ത്രണങ്ങളൊക്കെ കാറ്റില്‍ പറത്തി, പല രോഗാണുക്കളെയും നമ്മള്‍ ഇറക്കുമതി ചെയ്യുന്നു. പരമ്പരാഗത കൃഷികളെ അത് നശിപ്പിക്കുന്നു. ഇതൊക്കെ മന്‍ മോഹന്‍ സിംഗെന്ന സാമ്പത്തികവിദഗ്ദ്ധന്റെ ഏറ്റവും വലിയ സംഭാവന ആണെന്നു കരുതി സമാധാനിക്കുക.

kaalidaasan said...

>>>>ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ടു മാത്രമേ റിപ്പോർട്ടിലെ നിർദേശങ്ങൾ നടപ്പാക്കാൻ കഴിയൂ.<<<<

അനീഷ്,

ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ടു മാത്രമേ റിപ്പോർട്ടിലെ നിർദേശങ്ങൾ നടപ്പാക്കൂ. ഓരോ സ്ഥലത്തുമുള്ള ജനങ്ങളുടെ ആവശ്യങ്ങള്‍ മനസിലാക്കി അതിനനുസരിച്ച് റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങളില്‍ ആവശ്യമായ മാറ്റം വരുത്തി നടപ്പാക്കണമെന്നാണ്, ഗാഡ്ഗില്‍ നിര്‍ദേശിക്കുന്നത്. കൂടരഞ്ഞിക്കാര്‍ക്ക് ഏത് തരം വികസനം വേണമെന്ന് തിരുവനന്തപുരത്തോ ഡെല്‍ഹിയിലോ ഇരുന്ന് ആരും കല്‍പ്പിക്കേണ്ടതില്ല. കൂടരഞ്ഞിക്കാര്‍ തീരുമാനിക്കണം. പക്ഷെ കൂടരഞ്ഞി കോഴിക്കോട് പോലെ ആക്കാന്‍ പാടില്ല എന്നേ പറയുന്നുള്ളു.

സ്കൂളോ, ആശുപത്രിയോ, ഷോപ്പിംഗ് കോംപ്ളക്സോ പണിയുന്നെങ്കില്‍ അത് കൂടരഞ്ഞിക്കാരുടെ ആവശ്യത്തിനനുസരിച്ചാണു പണിയേണ്ടത്. അല്ലാതെ യൂസഫ് അലി എന്ന ബിസിനസ് കാരന്റെ ആവശ്യത്തിനനുസരിച്ചല്ല വേണ്ടത്. കൂടരഞ്ഞിയിലെ ഗ്രാമസഭയും പഞ്ചായത്തും ഒക്കെ ഇത് ചര്‍ച്ച ചെയ്ത്, പരിസ്ഥിതിക്ക് ഏറ്റവും കുറച്ച് ക്ലോട്ടമുണ്ടാക്കുന്ന രീതി സ്വീകരിക്കണം. അതാണീ റിപ്പോര്‍ട്ടിലെ കാതലായ വശം.

kaalidaasan said...

>>>>വനഭൂമി വനേതരമായി ഉപയോഗിക്കരുതെന്നാണ് കമ്മിറ്റി നിർദേശം. അതേപോലെ കൃഷിഭൂമി കാർഷികേതരമാക്കുന്നതിനും നിയന്ത്രണങ്ങൾ വരുത്തുന്നു അങ്ങനെ ആവട്ടെ ...<<<<

അനീഷ്,

വനഭൂമി വനേതരമായി ഉപയോഗിക്കരുത് എന്ന ആജ്ഞാപനമൊന്നും ഗാഡ്ഗില്‍  കമ്മിറ്റി നിര്‍ദ്ദേശത്തില്‍ ഇല്ല. ജനവാസത്തിനാവശ്യമെങ്കില്‍ ഉപയോഗിക്കാം. പക്ഷെ റിസോര്‍ട്ടുകള്‍ക്കും വന്‍ കിട വ്യവസായങ്ങള്‍ക്കും ഉപോയോഗിക്കാന്‍ പാടില്ല.

Change in land use not permitted from forest to non-forest uses or agricultural to non-agricultural, except agriculture to forest (or tree crops)
except when extension of existing village settlement areas to accommodate increase in population of local residents.

കൃഷിഭൂമി കാർഷികേതരമാക്കുന്നതിന്, Zone 1 ലും  Zone 2 ലും  നിയന്ത്രണങ്ങൾ ഉണ്ട്.എന്നു കരുതി ചെറുകിട കര്‍ഷകരുടെ അവകാശങ്ങളൊന്നും എടുത്തു കളയില്ല.

Recognize rights of all small-scale, traditional private land holders under FRA, Introduce incentive payments as ‚conservation service charges‛ for maintenance of natural vegetation for small land holders, as also for switch-over from annual crops to perennial crops on steep slopes for small landholders. Introduce incentives such as tax breaks or renewal of leases as ‚conservation service charges‛ for maintenance of natural vegetation for small land holders;

കൃഷിഭൂമി കാർഷികേതരമാക്കുന്നതിന് Zone 3 യില്‍ നിയന്ത്രണങ്ങള്‍  ഇല്ല

Aneesh said...

എത്രയോ അനധികൃത ഖനനങ്ങൾ ഓരോ പഞ്ചായത്തിലും അധികൃതരുടെ മൂക്കിനു താഴെ നടക്കുന്നു. അതൊക്കെ ചൂണ്ടിക്കാണിച്ചാലും ഒരു നടപടിയും ങേ ഹേ . പിന്നെ എങ്ങനെ ഈ റിപ്പോർട്ട് നടപ്പിലാക്കും. കണ്ണടച്ചാൽ വരുന്ന കാശ് ,അതുതന്നെയല്ലേ എല്ലാ നേതാക്കന്മാരും നോക്കിയിരിക്കുന്നത്. കല്ലെടുത്ത്‌ എറിഞ്ഞു വീഴ്ത്ത്താനുള്ള ത്രാണിയൊട്ടു എന്നെപ്പോലുള്ളവർക്ക് ഇല്ലതാനും. എന്റെ രാജ്യം ലോകത്തിനു മുന്നില് തലയുയർത്തി നിൽക്കണം എന്നാഗ്രഹിക്കുന്ന നേതാക്കന്മാർ നമുക്കുണ്ടോ. സ്വന്തം ഉയർച്ചക്കു കൂട്ടികൊടുത്തും കുംമ്മിയടിച്ചും നടക്കുന്ന കോണ്‍ഗ്രസ്സുകാരെ ക്കുറിച്ച് കൂടുതൽ ഒന്നും പറയണ്ടാ.

kaalidaasan said...

അനീഷ്,

അനേകം  അനധികൃത ഖനനങ്ങൾ പല പഞ്ചായത്തുകളിലും അധികൃതരുടെ മൂക്കിനു താഴെ നടക്കുന്നുണ്ട്. അതൊക്കെ ചൂണ്ടിക്കാണിച്ചാലും ഒരു നടപടിയും ഉണ്ടാകുന്നില്ല. അതിനൊക്കെ പരിഹാരമുണ്ടാക്കാനുള്ള നിര്‍ദ്ദേശങ്ഗളാണ്, ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിലുള്ളത്. ഗാഡ്ഗില്‍ പുതിയ നിയമങ്ങളുണ്ടാക്കാന്‍ പറയുന്നില്ല. ഇപ്പോള്‍ പല വകുപ്പുകളും ഉള്ള നിയമങ്ങള്‍, രാഷ്ട്രീയക്കാര്‍ക്കും, പണക്കാര്‍ക്കും, സ്വാധീനമുള്ളവര്‍ക്കും എളുപ്പത്തില്‍ വളച്ചൊടിക്കാവുന്നതും, ലംഘിക്കാവുന്നതുമായ നിയമങ്ങളൊക്കെ ഒറ്റ നയത്തിന്റെ ഭാഗമാക്കുന്നു. ചില സ്ഥലങ്ങളില്‍ ഖനനമേ പാടില്ല എന്ന നിര്‍ദ്ദേശം സ്വീകരിച്ചാല്‍ പിന്നെ അതില്‍ വെള്ളം ചേര്‍ക്കാന്‍ ആകില്ല. ആതു മനസിലാക്കിയിട്ടാണ്, ഖനന മാഫിയ ഇതിനെതിരെ അതി ശക്തമായി രംഗത്തു വന്നിരിക്കുന്നത്.

kaalidaasan said...

അനീഷ്,

നേതാക്കന്‍ മാര്‍ അങ്ങനെയാണ്, ഇങ്ങനെയാണ്, എന്നൊക്കെ പരാതി പറയുന്നതില്‍ കഴമ്പില്ല. ഇന്‍ഡ്യ ഒരു സ്വതന്ത്ര ജനാധിപത്യ രാജ്യമാണ്. ഈ നേതാക്കന്‍മാരെ തെരഞ്ഞെടുക്കുന്നത് ജനങ്ങളാണ്. അവര്‍ക്കുമുണ്ട് ചില ഉത്തരവാദിത്തങ്ങള്‍. ജനങ്ങള്‍ മൂന്നാം കിട ആകുമ്പോള്‍ അവരുടെ നേതാക്കള്‍ ഏഴാം കിട ആകുന്നു. ജനങ്ങള്‍ ഒന്നാം കിട ആകുമ്പോഴേ കുറഞ്ഞ പക്ഷം രണ്ടാകിട നേതാക്കളെയെങ്കിലും ലഭിക്കൂ.

അടുത്ത നാളില്‍ നടന്ന ഒരു നാടകത്തേക്കുറിച്ച് പറയാം. ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധിക്ക് സ്ഥാനം നഷ്ടപ്പെടും എന്ന സുപ്രീം കോടതി വിധി മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു നിയമം പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. അത് ആരുടെ കസേര സംരക്ഷിക്കാന്‍ ആയിരുന്നു എന്നതൊക്കെ എല്ലാവര്‍ക്കുമറിയാം. ബില്ല്, പക്ഷെ പാസായില്ല. അതിനെ മറികടക്കാന്‍ ഒരു ഓര്‍ഡിനന്‍സും കൊണ്ടു വന്നു. ബില്ല്, രൂപപ്പെടുത്തിയപ്പോഴും അത് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തപ്പോഴും, ഓര്‍ഡിനന്‍സ് ഉണ്ടാക്കിയപ്പോഴും അത് രാഷ്ട്രപതിക്കയച്ചപ്പൊഴും ഒക്കെ കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ടായ രാഹുല്‍ ഗാന്ധി അറിഞ്ഞിരുന്നു. പിന്തുണച്ചിരുന്നു. അവിടെയൊന്നും എതിര്‍പ്പു പ്രകടിപ്പിക്കാതെ, ഓര്‍ഡിനന്‍സിനെ ന്യയീകരിച്ചു കൊണ്ട്, കോണ്‍ഗ്രസ് വക്താവ്, പത്രസമേളനം നടത്തുന്ന വേദിയിലേക്ക് ഓടിക്കയറി, വന്ന് ഓര്‍ഡിനന്‍സ് വലിച്ചു കീറണം എന്നു രാഹുല്‍ ഗാന്ധി പറഞ്ഞു. ഇതുപോലെ ഒരു നാടകം ഇന്‍ഡ്യയുടെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. അതു വരെ ഓര്‍ഡിനന്‍സിനെ ന്യായീകരിച്ചുകൊണ്ടിരുന്ന വക്താവും മറുകണ്ടം ചാടി. രാഹുല്‍ ഗാന്ധിയെ എല്ലാ കോണ്‍ഗ്രസുകാരും പിന്തുണച്ചു. അദ്ദേഹം ചെയ്തത് മഹത്തായതെന്ന് വാഴ്ത്തിപ്പാടുകയും ചെയ്തു. ഇതുപോലെയുള്ള നേതാക്കളെ തെരഞ്ഞെടുക്കുന്നതും അനീഷും ഞാനും ഉള്‍പ്പടെയുള്ള ജനങ്ങളാണെന്നോര്‍ക്കുക.

Aneesh said...

ഇതാ ആ പൊറോട്ട നാടകം.

http://goo.gl/HxkPXO

kaalidaasan said...

അനീഷിവിടെ ആദ്യം പറഞ്ഞ ഒരു കാര്യമുണ്ട്. പ്രകൃതിയെ സംരക്ഷിക്കണം മനുഷ്യനെയും . കുറെയധികം ആളുകള്‍ ഒരു ക്ളീഷേ പോലെ ഇതാവര്‍ത്തിച്ചു കേട്ടു. പക്ഷെ ഇത് പറയുന്ന ആരും ഇവ രണ്ടും ഒന്നിച്ച് എങ്ങനെ പ്രാവര്‍ത്തികമാക്കാം എന്നു പറയുന്നില്ല. താമശ്ശേരി ബിഷപ്പ് പറഞ്ഞത് ജീവന്‍ പോയാലും ഗഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ സമ്മതിക്കില്ല എന്നാണ്. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനു പകരം എന്താണു നടപ്പാക്കേണ്ടതെന്ന് ഇദ്ദേഹം പറയുന്നില്ല. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ എന്തിനോടാണെതിര്‍പ്പെന്നും പറയുന്നില്ല. ഇതുപോലെയുള്ള ആളുകള്‍ ജീവിച്ചിരുന്നിട്ട് ഭൂമിക്ക് എന്തെങ്കിലും പ്രയോജനമുണ്ടെന്നും തോന്നുന്നില്ല.

വാസ്തവത്തില്‍  പ്രകൃതിയേയും മനുഷ്യനെയും ഒരു പോലെ സംരക്ഷിക്കാനുള്ള പ്രായോഗിക നിര്‍ദ്ദേശങ്ങളാണീ റിപ്പോര്‍ട്ടിലുള്ളത്.