Saturday 26 February 2011

ഐക്യജനാധിപത്യമുന്നണിയുടെ പൂഴിക്കടകന്‍

കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും പിന്നീടു നടന്ന തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിലും അസൂയാവഹമായ വിജയം നേടിയിരുന്നു ഐക്യജനാധിപത്യമുന്നണി. അടുത്ത അസംബ്ളി തെരഞ്ഞെടുപ്പില്‍ അനായാസ വിജയവുമവര്‍ പ്രതീക്ഷിച്ചിരുന്നു. രാഷ്ട്രീയ നിരീക്ഷകരും സാധാരണ ജനങ്ങളും അത് ശരി വച്ചു.


പക്ഷെ പെട്ടെന്നാണെല്ലാം തകിടം മറിഞ്ഞത്. അശനിപാതം പോലെ ഐക്യ ജനാധിപത്യ മുന്നണി പ്രശ്നങ്ങളുടെ നടുവിലേക്ക് എടുത്തെറിയപ്പെട്ടു. എല്ലാം യു ഡി എഫിന്റെ ഉള്ളില്‍ നിന്നാണ്, ആരംഭിച്ചത്.

കുഞ്ഞാലിക്കുട്ടിയും മുനീറും തമ്മില്‍ ലീഗില്‍ നിലനില്‍ക്കുന്ന പോരാട്ടത്തിന്റെ ബാക്കി പത്രമായിരുന്നു ഇന്‍ഡ്യാ വിഷനിലൂടെ പുറത്തുവന്നത്. പണം കൊടുത്താണ്, കുഞ്ഞാലിക്കുട്ടി പെണ്‍വാണിഭക്കേസില്‍ നിന്നും രക്ഷപ്പെട്ടതെന്ന് അദ്ദേഹത്തിന്റെ ബന്ധുവായ റൌഫാണ്, മുനീര്‍ ചെയര്‍മാനായിരിക്കുന്ന ചാനലിലൂടെ പരസ്യമാക്കിയത്.

ഇതിനിടയില്‍ ഇടമലയാര്‍ അഴിമതിക്കേസിന്റെ വിധിയും വന്നു. ബാലകൃഷ്ണപിള്ള ജയിലിലുമായി. റ്റി എം ജേക്കബിനെതിരെയുള്ള കേസ് സുപ്രീം കോടതി ഇപ്പോള്‍ പരിഗണിക്കുന്നു. പാം ഓയില്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയുടെ പേര്, കോണ്‍ഗ്രസുകാരനായ മുസ്തഫ തന്നെ വലിച്ചുകൊണ്ടു വന്നു. 

ബാലകൃഷ്ണപിള്ളയെ ശിക്ഷിച്ച സുപ്രീംകോടതിയെ വിമര്‍ശിച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍, ബാര്‍ ലൈസന്‍സ് കേസില്‍ സുപ്രീം കോടതി  ജഡ്ജിക്ക് പണം നല്‍കിയതിന് താന്‍ സാക്ഷിയാണെന്നു പ്രഖ്യാപിച്ചു. ഇതു സംബന്ധിച്ച നിയമാനുസൃതമായ അന്വേഷണവും  ഇപ്പോള്‍ നടക്കുന്നുണ്ട്. അതു കഴിഞ്ഞപ്പോള്‍ അന്നത്തെ മുഖ്യമന്ത്രിക്കുവേണ്ടി മകള്‍ക്കും കെപിസിസി പ്രസിഡന്റിനും എക്സൈസ് മന്ത്രിക്കും ലക്ഷങ്ങള്‍ നല്‍കിയെന്ന് ഒരു ബാര്‍ഉടമ വെളിപ്പെടുത്തി. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് സുധാകരനെ ഈ വിഷയത്തില്‍ കയ്യൊഴിയേണ്ടി വന്നു.  

കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ അഴിമതിയാരോപണങ്ങള്‍ നിരനിരയായി ആണു വരുന്നത്.  



മോങ്ങാനിരുന്ന  നായയുടെ  തലയില്‍ തേങ്ങ വീണെന്നു പറഞ്ഞതുപോലെ, യാതൊരു പ്രകോപനവുമില്ലാതെ, കെ എം മാണി തൊടുപുഴയില്‍ പി ജെ ജോസഫ് സ്ഥാനാര്‍ത്ഥിയാകുമെന്നും പ്രഖ്യാപിച്ചു. കേരളത്തിന്റെ  പല ഭാഗത്തും കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും തെരുവില്‍ ഏറ്റുമുട്ടി. 

 ഇതുപോലെയുള്ള പ്രശ്നങ്ങള്‍ യു ഡി എഫിനെ  പിടിച്ചുലച്ചു കൊണ്ടിരുന്നപ്പോളാണ്, നടപ്പാകുമോ എന്നു സംശയമുണ്ടായിരുന്ന സ്മാര്‍ട്ട് സിറ്റി യാഥാര്‍ത്ഥ്യമാകുന്ന ലക്ഷണം കണ്ടത്. കേരളത്തിന്റെ താല്‍പ്പര്യം സംരക്ഷിച്ചുകൊണ്ട്  ഈ കരാര്‍ നടപ്പാക്കുന്നത് വി എസ് അച്യുതാനന്ദന്‍ എന്ന ഒറ്റ വ്യക്തിയുടെ നേട്ടമായി കാണേണ്ടി വരും. അദ്ദേഹത്തിന്റെ സ്ഥാനത്ത് മറ്റൊളായിരുന്നു കേരള മുഖ്യ മന്ത്രി എങ്കില്‍ പല വിട്ടു വീഴ്ചകളും ചെയ്ത് കേരളത്തിനു നഷ്ടമുണ്ടാക്കുമായിരുന്നു.

ഇടമലയാര്‍ കേസിലും വി എസ് എന്ന വ്യക്തിയുടെ പോരാട്ടമാണ്, അത് സുപ്രീം കോടതിയില്‍ എത്താനും ഇപ്പോള്‍ ശിക്ഷിക്കപ്പെടാനും കാരണം.

കുഞ്ഞാലിക്കുട്ടിയുടെ പെണ്‍വാണിഭകേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം അരംഭിച്ചതും വി എസിന്റെ ജനസമ്മതി ഉയര്‍ത്തി.

ഇതിന്റെ കൂടെ ഇടതുമുന്നണി സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളും ആയപ്പോള്‍ വി എസിന്റെ നേതൃത്വത്തിലാകും ഇടതുമുന്നണി തെരഞ്ഞെടുപ്പിനെ നേരിടുക എന്ന് യു ഡി എഫ് തീര്‍ച്ചയാക്കി.

വ്യവസായ രംഗത്തും, ആരോഗ്യ രംഗത്തും, വൈദ്യുതി രംഗത്തും, ധനകാര്യ രംഗത്തും, പൊതു വിതരണ രംഗത്തും,  ഇടതുമുന്നണി  സര്‍ക്കാര്‍ ഉണ്ടാക്കിയ നേട്ടങ്ങള്‍ ജനങ്ങളുടെ മുന്നിലെത്തുമെന്നും തെരഞ്ഞെടുപ്പില്‍ ചര്‍ച്ചാ വിഷയമാകുമെന്നും കൂടി അറിഞ്ഞപ്പോള്‍ യു ഡി എഫിന്റെ സര്‍വ നിയന്ത്രണങ്ങളും വിട്ടു.

വി എസിനെ  അടുത്ത തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിപ്പിക്കില്ല എന്നായിരുന്നു യു ഡി എഫ് നേതാക്കള്‍ ഇത്ര നാളും കരുതിയിരുന്നത്. പക്ഷെ പെട്ടെന്ന് ആ ധാരണക്കു മാറ്റം വന്നു. വി എസായിരിക്കും എല്‍ ഡി എഫിനെ നയിക്കുക എന്ന് ഇപ്പോള്‍ അവര്‍ തീര്‍ച്ചയാക്കിയ മട്ടുണ്ട്. അതിനെങ്ങനെയെങ്കിലും തടയിടുക എന്ന ലക്ഷ്യം മുന്നില്‍ വച്ചാണവരുടെ ഇപ്പോഴത്തെ അങ്കപ്പുറപ്പാട്.

അതുകൊണ്ട് അവരുടെ സകല അമ്പുകളുമിപ്പോള്‍ വി എസിന്റെ നേരെയാണു തൊടുക്കുന്നത്.  വി എസിനെതിരെ ഇപ്പോള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ ഉന്നയിച്ച് തള്ളപ്പെട്ടവയാണ്. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ ഇതൊന്നും ഉന്നയിച്ചിട്ടില്ല. കഴിഞ്ഞ അഞ്ച് വര്‍ഷം ഒരു ആരോപണവും ഉന്നയിച്ചിട്ടില്ല. കേസുകളില്‍പ്പെട്ട് നട്ടം തിരിഞ്ഞപ്പോള്‍ യുഡിഎഫ് ഇപ്പോള്‍ വി എസിനും  മകനുമെതിരെ ആരോപണം ഉന്നയിച്ച് പരിഹാസ്യരാവുകയാണ്. ഇതുകൊണ്ടൊക്കെ ജനങ്ങളുടെ ബോധ്യത്തെ മാറ്റാനാവുമോ എന്ന് അവര്‍ ശ്രമിച്ചു നോക്കുകയാണ്. . ഇതുകൊണ്ട്  രക്ഷപ്പെടാന്‍ സാധ്യത കാണുന്നില്ല, കൂടുതല്‍ ഒറ്റപ്പെടാനാണു സാധ്യത.


തെരഞ്ഞെടുപ്പു പോരാട്ടത്തില്‍ വളരെ പിന്നില്‍ നിന്ന എല്‍ ഡി എഫ്,  യുഡി എഫിന്റെ ഒപ്പത്തിനൊപ്പം മുന്നേറുന്ന കാഴ്ചയാണിപ്പോള്‍ കേരളം  കാണുന്നത്. വി എസിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ ഒരു പക്ഷെ യു ഡി എഫിനെ പിന്നിലാക്കാനുള്ള സാധ്യതയുമുണ്ട്. അതു തടയണമെങ്കില്‍ വി എസ് മത്സര രംഗത്തുണ്ടാകരുത്.  അതിനുള്ള നീക്കങ്ങളാണിപ്പോള്‍ നടക്കുന്നതും. സി പി എമ്മിനുള്ളില്‍ വി എസിനെതിരെ ഉപയോഗിക്കപ്പെട്ട വിഷയമാണ്, അദ്ദേഹത്തിന്റെ മകനെതിരെ ഉണ്ടായ ആരോപണങ്ങള്‍. അതുപയോഗിച്ച് പാര്‍ട്ടിക്കുള്ളില്‍ വി എസിനെതിരെ വീണ്ടുമൊരു നീക്കമുണ്ടാക്കാനാണിപ്പോള്‍ യു ഡി എഫ് കിണഞ്ഞു ശ്രമിക്കുന്നത്.

ഇന്‍ഡ്യ വിഷന്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത  ഒരു വാര്‍ത്തയുണ്ട്. യുഡി എഫ് ഉന്നതാധികാര സമിതി , പുതിയ ഒരു സബ് കമ്മിറ്റിക്ക് രൂപം നല്‍കിയെന്നാണാ വാര്‍ത്ത. വി എസിനും കുടുംബത്തിനുമെതിരെ ഇതു വരെ ഉണ്ടായിട്ടുള്ള ആരോപണങ്ങളൊക്കെ പൊടി തട്ടിയെടുത്ത് മൂര്‍ച്ച കൂട്ടി അടുത്ത തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുക എന്നാണാ കമ്മിറ്റിയുടെ ജോലി. ഇന്‍ഡ്യയുടെ  ചരിത്രത്തിലെ ആദ്യ സംഭവമായിരിക്കുമിത്.

സി പി എമ്മിനുള്ളില്‍ വി എസിനെപ്രതി അന്തഛിദ്രമുണ്ടാക്കുക എന്നാണ്, യു ഡി എഫിന്റെ ലക്ഷ്യം. സി പി എം ആ ചൂണ്ടയില്‍ കൊത്തുമോ എന്ന് കാത്തിരുന്ന് കാണാം.

9 comments:

kaalidaasan said...

സി പി എമ്മിനുള്ളില്‍ വി എസിനെപ്രതി അന്തഛിദ്രമുണ്ടാക്കുക എന്നാണ്, യു ഡി എഫിന്റെ ലക്ഷ്യം. സി പി എം ആ ചൂണ്ടയില്‍ കൊത്തുമോ എന്ന് കാത്തിരുന്ന് കാണാം.

ബിജു ചന്ദ്രന്‍ said...

കോടിയേരി പറഞ്ഞത് , ഞങ്ങളല്ല ബാലകൃഷ്ണപിള്ളയെ ജയിലിലേക്ക് അയച്ചത് , സുപ്രീം കോടതി ആണെന്നാണ്‌. മുങ്ങി കൊണ്ടിരിക്കുന്ന udf കാരുണ്ടോ വല്ലതും കേള്‍ക്കുന്നു. ലവന്മാര്‍ക്കു വല്ല വിധേനയും രക്ഷപ്പെടണമെങ്കില്‍ വീ എസിന്റെ ഇമേജ് തകര്‍ക്കണം. അതിനാണ് ആഞ്ഞു പിടിക്കുന്നത്‌. ആരോപണത്തിനു ക്രെഡിബിലിറ്റി കുറവായത് കൊണ്ടാണ് സതീശന്‍ എന്ന അപ്രധാനിയെ ക്കൊണ്ട് ആരോപണം ഉന്നയിപ്പിച്ചത്. എപ്പടി? ഉമ്മന്റെയം കൂട്ടരുടെയും ഈ വെപ്രാളം എല്ലാവരും കാണുന്നുണ്ടല്ലോ. ഇന്ത്യന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അഴിമതികള്‍ നടത്തി ചരിത്ര പ്രാധാന്യം നേടിയ ഒരു ഗവണ്‍മെന്റാണ് മന്‍മോഹന്‍ നടത്തിക്കൊണ്ട് പോകുന്നത്. (ലക്ഷം കോടികളുടെ അഴിമതികള്‍ ). കേന്ദ്ര സര്‍ക്കാരിന്റെ കൂടി "ഭരണ നേട്ടങ്ങള്‍" മുന്‍ നിര്‍ത്തി udf വോട്ടു പിടിക്കട്ടെ. ആരെന്തൊക്കെ പറഞ്ഞാലും കേരള രാഷ്ട്രീയത്തില്‍ കാണുന്ന നന്മയുടെ ഒരു തുരുത്താണ് വി . എസ്.

കാവലാന്‍ said...

ഐക്യ ജനാധിപത്യ മുന്നണി അടുത്ത അഞ്ചു വര്‍ഷംകൊണ്ട് എന്താണുദ്ധേശിക്കുന്നതെന്ന് ഇപ്പൊഴേ എല്ലാ മലയാളികള്‍ക്കും അറിയാം, എന്തുചെയ്യാം മറ്റൊരു വഴിയും അവര്‍ക്കുമുന്നിലില്ല.

"ആരെന്തൊക്കെ പറഞ്ഞാലും കേരള രാഷ്ട്രീയത്തില്‍ കാണുന്ന നന്മയുടെ ഒരു തുരുത്താണ് വി . എസ്."

ബിജുക്കുട്ടന്‍റെ അഭിപ്രായത്തോട് യോജിക്കുന്നു.

kaalidaasan said...

>>>>ആരെന്തൊക്കെ പറഞ്ഞാലും കേരള രാഷ്ട്രീയത്തില്‍ കാണുന്ന നന്മയുടെ ഒരു തുരുത്താണ് വി . എസ്.<<<

ബിജു,



രാജ്യത്തോടോ ജനങ്ങളോടോ പ്രതിബദ്ധതയില്ലാത്ത കോണ്‍ഗ്രസുകാര്‍ക്ക് ഇതൊക്കെ അറിയാം. കയ്യെത്തും ദൂരത്തു വന്ന അധികാരം നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടെന്നു മനസിലായപ്പോള്‍ ഉള്ള വെപ്രാളമാണ്

സ്വന്തം വിശ്വാസ്യത തകര്‍ന്ന് സ്ഥല ജല വിഭ്രാന്തിയിലാണിപ്പോള്‍ യു ഡി എഫ്. എന്താണു ചെയ്യേണ്ടതെന്നോ പറയേണ്ടതെന്നോ അറിയാതെ അവര്‍ ഇരുട്ടില്‍ തപ്പുകയാണിപ്പോള്‍.

വി എസിനെതിരെ എന്തെങ്കിലും ആരോപണം ഭൂതക്കണ്ണാടി വച്ചു നോക്കിയിട്ടും കണ്ടുപിടിക്കാന്‍ ആകുന്നില്ല. അതുകൊണ്ട് അദ്ദേഹത്തിന്റെ മകനെതിരെ ചിലതൊക്കെ കുത്തിപ്പൊക്കി കൊണ്ടുവരാന്‍ ശ്രമിക്കുന്നു.

അരുണ്‍ കുമാറിനെതിരെയുള്ള ആരോപനങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉന്നയിച്ച് ആരോപിച്ചവര്‍ തന്നെ പിന്‍വലിച്ചവയാണ്. ഹസന്‍ ആരോപണം ഉന്നയിച്ച്, മാനനഷ്ടക്കേസു വന്നപ്പോള്‍ പിന്‍വലിച്ച് ഖേദം പ്രകടിപ്പിച്ചു. ഇപ്പോള്‍ പറയുന്നു താന്‍ മാപ്പു പറഞ്ഞിട്ടില്ല, ഖേദം പ്രകടിപ്പിച്ചേ ഉള്ളു എന്ന്.

കെ പി പി നമ്പ്യാര്‍ ആരോപണമുന്നയിച്ച് കോടതിയല്‍ നിന്നും മുങ്ങിനടന്ന് അവസാനം കേസു രാജിയാക്കുകയാണുണ്ടായത്.

ഇതുകൊണ്ടൊന്നും വി എസിനെ പൊതു ജന മധ്യത്തില്‍ താറടിക്കാനാകില്ല എന്ന് ഇവര്‍ അധികം വൈകാതെ മനസിലാക്കും.

dethan said...

കാളിദാസന്‍,
ചുണ്ടിനും കപ്പിനുമിടയില്‍ വച്ച് പാനീയം നഷ്ടപ്പെടുമെന്നു തോന്നുന്നവന്റെ വെപ്രാളവും മതിഭ്രമവുമാണ്
യു.ഡി.എഫ് നേതാക്കള്‍ക്ക്.എന്നാലും ഇത്രയ്ക്കു വിവരക്കേട് ആകാമോ?കുഞ്ഞാലിക്കുട്ടിയെ പോലുള്ള ഒരു
പെണ്ണു പിടിയന്റെയും ബാലകൃഷ്ണപിള്ളയെപ്പോലുള്ള ഒരുപൊതുമുതല്‍ കള്ളന്റെയും വക്കാലത്ത് ഏറ്റെടുത്ത് സ്വയം പരിഹാസ്യരാകുകയാണ് അവര്‍.അല്പ സ്വല്പം മാന്യന്മാരെന്നു വിചാരിച്ചിരുന്നവരും
ഒട്ടും മോശമല്ല എന്ന് തെളിഞ്ഞുകൊണ്ടിരിക്കുന്നു.

എല്ലാറ്റിനും അക്കമിട്ട് വി.എസ്.മറുപടി കൊടുത്തപ്പോള്‍ ഉത്തരം മുട്ടിയ ഹസ്സന്‍ ഇപ്പോള്‍ സര്‍ വ്വാശ്രയമായി
കാണുന്നത് സി.പീ.എം കേന്ദ്ര നേതൃത്വത്തെയാണ്.അതില്‍ നിന്നു തന്നെ അവരുടെ ഗതികേട് ഊഹിക്കാം.
-ദത്തന്‍

ബിജു ചന്ദ്രന്‍ said...

ഹസന്‍ മാപ്പ് പറഞ്ഞിട്ടില്ല, ഖേദിച്ചതേയുള്ളൂ. ഹി ഹി ഹി. പിള്ള ജയിലില്‍ പോയപ്പോള്‍ ചെന്നിത്തല പറഞ്ഞു, കോടതി വിധിയുടെ പേരില്‍ പിള്ളയെ "ഒറ്റപ്പെടുത്താനും ആക്രമിക്കാനുമുള്ള" ഏത് നീക്കവും ചെറുക്കും എന്ന്. സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നതിന് പകരം. ഇവനെയൊക്കെ ഭരിക്കാന്‍ ഏല്‍പ്പിച്ചാല്‍ എന്താണ് സംഭവിക്കുക എന്നത് ചിന്തിക്കുക.
കോടിയേരിയുടെ പ്രസംഗം കണ്ടു, ldf സര്‍ക്കാര്‍ പുതിയ ജയിലുകള്‍ തുറക്കുന്നുണ്ട്, ഒന്ന് മലപ്പുറത്തായിരിക്കും എന്ന്. കുഞ്ഞാലിക്ക്‌ അധികം യാത്ര ചെയ്യേണ്ടി വരില്ല.

kaalidaasan said...

>>> എല്ലാറ്റിനും അക്കമിട്ട് വി.എസ്.മറുപടി കൊടുത്തപ്പോള്‍ ഉത്തരം മുട്ടിയ ഹസ്സന്‍ ഇപ്പോള്‍ സര്‍ വ്വാശ്രയമായി
കാണുന്നത് സി.പീ.എം കേന്ദ്ര നേതൃത്വത്തെയാണ്.അതില്‍ നിന്നു തന്നെ അവരുടെ ഗതികേട് ഊഹിക്കാം..!!<<


ദത്തന്‍,

കെ സുധാകരന്‍ ചില സത്യങ്ങള്‍ വെളിപ്പെടുത്തിയപ്പോള്‍ ഇന്‍ഡ്യന്‍ നീതി ന്യായ വ്യവസ്ഥയോടും ഇവര്‍ക്ക് മതിപ്പില്ല എന്നു തോന്നുന്നു. അതിനും മുകളിലാണല്ലോ സി പി എം കേന്ദ്ര നേതൃത്വം. ഇന്‍ഡ്യയിലെ കോടതികളിലും അവരുടെ ഹൈക്കമാന്റില്‍ പോലും കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്ക് വിശ്വാസമില്ല. പിന്നെ ഇവരൊക്കെ എന്തിനാണ്, കോണ്‍ഗ്രസുകാരായി നടക്കുന്നത്. സി പി എമ്മില്‍ ചേര്‍ന്നു കൂടെ? എന്നിട്ട് സി പി എം കേന്ദ്ര നേതൃത്വത്തോട് പലതും ആവശ്യപ്പെടുന്നതല്ലേ മാന്യത?

സാന്റിയാഗോ മാര്‍ട്ടിനെ സഹായിക്കാന്‍ വിര്‍ സംഗ്വി വന്നപ്പോള്‍ ഹസന്‍ മുതല്‍ വിഷ്ണുനാഥ് വരെയുള്ള വൈതാളികരെല്ലാം ഇവിടെ കിടന്നു മുക്രയിട്ടു. ആ സമയത്ത് സി ബി ഐയേക്കൊണ്ട് അന്വേഷിപ്പിക്കാന്‍ അവര്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടില്ല. ചിദംബരം ആഭ്യന്തര മന്ത്രിയായിരിക്കുന്ന അവസ്ഥയില്‍ അതുണ്ടാവില്ല. അതൊക്കെ ഈ ഉണ്ണാക്ക മോറന്‍മാര്‍ക്ക് നന്നായി അറിയാം.

തച്ചങ്കരി വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചത് അന്വേഷിക്കുന്നത് എന്‍ ഐ എ ആണ്. അരുണ്‍ കുമാര്‍ നടത്തിയ വിദേശ സന്ദര്‍ശനവും ഇതുപോലെ അന്വേഷിപ്പിക്കാം. അതിനൊന്നുമവര്‍ ശ്രമിക്കുന്നില്ല.

kaalidaasan said...

ബിജു,

ജയില്‍ മോചിതരായി വരുമ്പോള്‍ സ്വീകരണം കൊടുക്കുന്നത് മനസിലാക്കാം. അഴിമതികേസില്‍ ഇന്‍ഡ്യയിലെ പരമോന്നത കോടതി ശിക്ഷിച്ച ആള്‍ക്ക് സ്വീകരണം കൊടുക്കുന്ന തലം വരെ യു ഡി എഫ് അധഃപ്പതിച്ചു എന്നത് കേരളത്തിനു തന്നെ നാണക്കേടാണ്.

ചെന്നിത്തലയൊന്നും പിള്ളയെ ഒറ്റപ്പെടുത്താനനുവദിക്കണ്ട, കൂട്ടിനു ജയിലിലേക്കങ്ങു പോയാല്‍ മതിയില്ലേ. ഒരു വര്‍ഷം പിള്ള ഒറ്റപ്പെടാതെ ഇരിക്കും. വേണമെങ്കില്‍ ഉമ്മനേയും കുഞ്ഞാലിയേയം ​ജേക്കബിനേയും കൂടെ കൂട്ടാം.

ഇവരൊക്കെ അടിച്ചു വിടുന്ന വിടുവായത്തം വായിച്ച് കേരളത്തിനു പുറത്തുള്ളവര്‍ക്ക് മലയാളികളോട് മൊത്തമായിട്ടുണ്ടാകുന്ന സഹതാപം ഒഴിവാക്കുകയും ചെയ്യാം.

സന്തോഷ്‌ said...

പാമോയില്‍ കേസ് വീണ്ടും അന്വേഷിക്കുവാന്‍ കോടതി ഉത്തരവിട്ടതും സി.പി.എം ഗൂഡാലോചന ആണ് എന്നാണ് കെ.പി.സി.സി പറയുന്നത്. ഉമ്മന്‍ ചാണ്ടി പ്രതി അല്ല എങ്കില്‍ താനും പ്രതി ആകില്ല എന്ന് കോടതിയില്‍ വാദിച്ചത് മുസ്തഫാ ആണ് എന്ന കാര്യം ഇവരൊക്കെ മറന്നു...