Saturday 20 December 2014

ചരിത്രത്തിലെ പുതിയ ചില തിരിച്ചറിവുകള്‍ 



കഴിഞ്ഞ ആഴ്ച ലോകത്ത് ചില തിരിച്ചറിവുകള്‍  ഉണ്ടായി. അതില്‍ പ്രധാനപ്പെട്ട ഒരെണ്ണം ലോകത്ത് സമാധാനമുണ്ടാക്കാന്‍ ശേഷി ഉള്ളതാണ്. രണ്ടാമത്തേത് സമാധാനമുണ്ടാക്കാന്‍ സാധ്യത കുറവും.

അമേരിക്കയും ക്യൂബയും 

അമേരിക്കക്കുണ്ടായ തിരിച്ചറിവാണ്, പ്രസക്തമായത്. അരനൂറ്റാണ്ടു കാലം ക്യൂബയുമായി ഉണ്ടായിരുന്ന ബന്ധങ്ങള്‍ അമേരിക്ക പൊളിച്ചെഴുതുന്നു. ആ തിരിച്ചറിവ്, അമേരിക്കന്‍ പ്രസിഡണ്ടായ ഒബാമയുടെ വാക്കുകളിലൂടെ കേള്‍ക്കുക.



ക്യൂബയോടുള്ള അമേരിക്കന്‍ നിലപാട് മാറാനുണ്ടായ കാരണങ്ങളായി  ഒബാമ പറയുന്നത് ഇവയാണ്.

1. ക്യൂബയെ ഇല്ലാതാക്കാന്‍ 50 വര്‍ഷങ്ങള്‍ നടത്തിയ കുതന്ത്രങ്ങളൊന്നും വിജയം കണ്ടില്ല. അതുകൊണ്ട് പുതിയ സമീപനങ്ങള്‍ ആവശ്യമാണ്.

2. ക്യൂബയെ ഭീകര രാഷ്ട്രമായി പ്രഖ്യാപിച്ചതിന്, ഇന്നത്തെ ലോക സാഹചര്യത്തില്‍ പ്രസക്തിയില്ല. ഭീകരതയുടെ സ്വഭാവം കഴിഞ്ഞ പതിറ്റാണ്ടുകളില്‍ ആകെ മാറി. അല്‍ ഖയിദയും, ഇസ്ലാമിക് സ്റ്റേറ്റും ഒക്കെ ആണിന്ന് ഭീകര പ്രസ്ഥാനങ്ങള്‍. ഭീകരതയെ എതിര്‍ക്കുകയും തള്ളിപ്പറയുകയും  ചെയ്യുന്ന ഒരു രാഷ്ട്രത്തെ ഒറ്റപ്പെടുത്തുന്നത് ശരിയല്ല.

3. അമേരിക്കയിലെയും ക്യൂബയിലെയും ജനങ്ങളെ വേര്‍തിരിച്ചു നിറത്തുന്നത് ശരിയല്ല. അവര്‍ പരസ്പരം സഹകരിക്കണം.വ്യാപാരം ശക്തിപ്രാപിക്കണം. നിര്‍ഭാഗ്യവശാല്‍ അമേരിക്കയുടെ ഉപരോധം ക്യൂബക്കാര്‍ക്ക് ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നുള്ള സാങ്കേതിക വിദ്യ നിഷേധിച്ചു. അതിനിയും തുടരുന്നത് മാനുഷികമല്ല.

ആരെയും അതിശയിപ്പിക്കുന്ന മാറ്റങ്ങളാണ്, അമേരിക്കയുടെ നയങ്ങളില്‍ ഉണ്ടായിരിക്കുന്നത്. ക്യൂബയില്‍ ഒരു മാറ്റവും ഉണ്ടായതായി കേട്ടിട്ടില്ല. അപ്പോള്‍ പിന്നെ എന്തിനായിരുന്നു അമേരിക്ക ക്യൂബയിലെ ജനങ്ങളെ അര നുറ്റാണ്ടു കാലം ശിക്ഷിച്ചത്?

അതിന്റെ ചരിത്രത്തിലേക്ക് ഒന്ന് എത്തി നോക്കാം.

19898 ലെ അമേരിക്കൻ  സ്പാനീഷ് യുദ്ധത്തില്‍ സ്പെയിന്‍ പരാജയപ്പെട്ടു. സ്പാനീഷ് കോളനി ആയിരുന്ന ക്യൂബ അമേരിക്കന്‍ അധീനതയില്‍ വന്നു. 1902ല്‍ ക്യൂബ  സ്വതന്ത്ര ആയെങ്കിലും അവിടത്തെ രാഷ്ട്രീയത്തില്‍ ഇടപെടാനുള്ള അവകാശം അമേരിക്ക  നില നിറുത്തി. 1909 ല്‍ ക്യൂബന്‍ പ്രസിഡണ്ടിനെ പുറത്താക്കി അമേരിക്ക അധികാരം പിടിച്ചെടുത്തു. കറുത്തവരുടെ അവകാശങ്ങള്‍ നിഷേധിക്കുന്ന അമേരിക്കന്‍ നയം ക്യൂബയിലും നടപ്പിലാക്കി. അതിനെതിരെ നടന്ന പ്രതിഷേധങ്ങളെ അമേരിക്ക സൈനിക ശക്തി ഉപയോഗിച്ച് അടിച്ചമര്‍ത്തി. പിന്നീടുള്ള അരനൂറ്റാണ്ടു കാലം അമേരിക്ക അവരോധിച്ച പാവകളായിരുന്നു അവിടെ ഭരിച്ചത്. പട്ടാള വിപ്ളവത്തിലൂടെ അധികാരം പിടിച്ചടക്കിയ ബറ്റിസ്റ്റക്കുള്ള സൈനിക സഹായം അമേരിക്ക 1958 ല്‍ നിറുത്തി. ബറ്റിസ്റ്റയെ പുറത്താക്കി 1959 ല്‍ ഫിഡല്‍ കാസ്ട്രോ എന്ന കമ്യൂണിസ്റ്റുകാരന്‍ അധികാരം പിടിച്ചെടുത്ത് കമ്യൂണിസ്റ്റു ഭരണം ക്യൂബയില്‍  നടപ്പില്‍ വരുത്തി.

1960 ല്‍ എല്ലാ അമേരിക്കന്‍ വ്യവസായ സംരംഭങ്ങളും കാസ്ട്രോ ദേശസാല്‍ക്കരിച്ചു. അരിശം പൂണ്ട അമേരിക്ക ക്യൂബയുമായുള്ള നയതന്ത്ര ബന്ധം വിഛേദിച്ചു. വ്യാപാര ഉപരോധവും ഏര്‍പ്പെടുത്തി. കാസ്ട്രോയെ പുറത്താക്കാനുള്ള പല നടപടികളും അമേരിക്ക സ്വീകരിച്ചു. പക്ഷെ കാസ്ട്രോ സോവിയറ്റ് യൂണിയനുമായി സഖ്യമുണ്ടാക്കിയത് അവര്‍ക്ക് സഹിക്കാന്‍ ആയില്ല. കസ്ട്രോയെ വധിക്കാന്‍ പല ശ്രമങ്ങളും സി ഐ എ നടത്തി. ശീത യുദ്ധത്തിന്റെ പരകോടിയില്‍ അമേരിക്കന്‍ അധിനിവേശത്തെ പേടിച്ച് സോവിയറ്റ് യൂണിയന്റെ ആണവ മിസൈലുകള്‍ ക്യൂബയില്‍ സ്ഥാപിക്കാന്‍ കാസ്ട്രോ തീരുമാനിച്ചു. അത് ഒരു ആണവ യുദ്ധത്തിന്റെ വക്കോളമെത്തിയെങ്കിലും ചില നീക്കുപോക്കുകളിലൂടെ പരിഹരിച്ചു. പക്ഷെ അമേരിക്ക ഉദേശിച്ച രീതിയില്‍ ക്യൂബയില്‍ മാറ്റങ്ങളൊന്നുമുണ്ടായില്ല. പിന്നീട് ഈ രണ്ടു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുകയാണുണ്ടായത്. 2002 ല്‍ ക്യൂബ ജൈവ ആയുധങ്ങളുണ്ടാക്കുന്നു എന്ന് അമേരിക്ക ആരോപിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ ക്യൂബയെ Axis of Evil എന്ന തട്ടിലേക്ക് മാറ്റി സ്ഥാപിച്ചു.

അമേരിക്കന്‍ പ്രസിഡണ്ടായിരുന്ന ജിമ്മി കാര്‍ട്ടര്‍ ക്യൂബ സന്ദര്‍ശിക്കുകയും ക്യൂബയുമായുള്ള ബന്ധം സാധാരണ നിലയിലാക്കാന്‍ ആഗ്രഹിക്കുകയും ചെയ്തിരുന്നു. പക്ഷെ പിന്നീട് അധികാരത്തിലെത്തിയ ജോര്‍ജ് ബുഷ് അതൊക്കെ അട്ടിമറിച്ചു. അതിനു ശേഷം കാസ്ട്രോ അധികാരത്തില്‍ നിന്നൊഴിഞ്ഞു. സഹോദരന്‍ റൌൾ  കാസ്ട്രോ പ്രസിഡണ്ടായി. ബറാക്ക് ഒബാമ അമേരിക്കന്‍  പ്രസിഡണ്ടായപ്പോഴാണ്. അര്‍ത്ഥവത്തായ പല നീക്കങ്ങളും ഉണ്ടായത്. അതിന്റെ പരിസമാപ്തി ആണിപ്പോള്‍ കാണുന്ന മാറ്റം.

കമ്യൂണിസ്റ്റു ചൈനയും കമ്യൂണിസ്റ്റ് വിയറ്റ്നാമും ആയി വ്യാപാര ഉടമ്പടികള്‍ ഉള്ള അമേരിക്കക്ക് കമ്യൂണിസ്റ്റു ക്യൂബയുമായി അടുക്കുന്നതിനു പേടിക്കേണ്ട എന്നാണിപ്പോള്‍ ഒബാമ പറയുന്നത്.

ക്യൂബയുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ നേരെയാക്കാന്‍  ഒബാമക്ക് സാധിക്കും. പക്ഷെ ഉപരോധം നീക്കണമെങ്കില്‍ അമേരിക്കന്‍ കോണ്‍ഗ്രസിന്റെ അനുവാദം വേണം. അത് നേടി എടുക്കുക എളുപ്പമല്ല.

പാകിസ്താനും  താലിബനും

രണ്ടാമത്തെ തിരിച്ചറിവുണ്ടായിരിക്കുന്നത് പാകിസ്താനിലാണ്. താലിബന്‍ എന്ന ഇസ്ലാമിക ഭീകര സംഘടനയെ പാകിസ്ഥാന്‍ അധികാരികളാണു തിരിച്ചറിഞ്ഞിരിക്കുന്നത്. അതിലേക്ക് വഴിവച്ചത് ലോക മനസാക്ഷിയെ ഞെട്ടിച്ച ഒരു ക്രൂരതയും.




പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് താലിബന്‍ നടത്തുന്ന ഇസ്ലാമിക ഭീകരതയെ പിഴുതെറിയുമെന്ന  പ്രതിജ്ഞ എടുത്തിരിക്കുന്നു.



താലിബന്റെ ചരിത്രം പരിശോധിച്ചാല്‍ ഈ വാര്‍ത്ത കേള്‍ക്കുന്ന ആരും ഞെട്ടും.

താലിബനെന്നു പറഞ്ഞാല്‍ സ്കൂള്‍ കുട്ടികള്‍  എന്നാണര്‍ത്ഥം. കമ്യൂണിസത്തെ പേടിച്ച് അഫ്ഘാനിസ്താനില്‍ നിന്നും ഓടിപ്പോയവര്‍ പാക്സിതാനില്‍ സ്ഥാപിച്ച മത പാഠശാലകളില്‍ പഠിച്ച വിദ്യാര്‍ത്ഥികളാണ്, താലിബന്‍ എന്നറിയപ്പെടുന്ന ഭീകര കുട്ടികള്‍. ഇസ്ലാമിക പഠശാലകളില്‍ അവര്‍ പഠിച്ചതാണവര്‍ ഇപ്പോള്‍ നടപ്പിലാക്കുന്ന പ്രവര്‍ത്തികളൊക്കെ. ഇവരെ പരിശീലിപ്പിച്ചവര്‍ പാകിസ്താനിലെ സൈനിക നേതൃത്വവും. അഫ്ഘാനിസ്താനിലെ കമ്യൂണിസ്റ്റ് സര്‍ക്കാരിനെ തകര്‍ക്കാന്‍ വേണ്ടി അമേരിക്ക നല്‍കിയ സഹായത്തില്‍ ഏറിയ പങ്കും ഐ എസ് ഐ വഴി താലിബനില്‍ ചെന്നു ചേര്‍ന്നിരുന്നു. കമ്യൂണിസ്റ്റു സര്‍ക്കാര്‍ നിലം പതിച്ചപ്പോള്‍ അഫ്ഘാനിസ്താനില്‍ ആഭ്യന്തര യുദ്ധമുണ്ടായി. അപ്പോള്‍ അവിടേക്ക് മാര്‍ച്ച് ചെയ്ത താലിബനികള്‍ സ്ഥലങ്ങള്‍ ഓരോന്നായി പിടിച്ചടക്കി. കാന്ദഹാര്‍ തലസ്ഥാനമാക്കി ഒരു ഭരണ കൂടം സ്ഥാപിച്ചു. പിന്നീട് കാബൂളും പിടിച്ചടക്കി അവര്‍ അഫ്ഘാനിസ്താന്റെ പൂര്‍ണ്ണ നിയന്ത്രണം ഏറ്റെടുത്തു. പാകിസ്താനും യു എ ഇ യും സൌദി അറേബ്യയും മാത്രമേ ഈ ഭരണ കൂടത്തെ അംഗീകരിച്ചുള്ളു. കമ്യൂണിസത്തെ തോല്‍പ്പിക്കുക എന്ന ലക്ഷ്യം ​നേടിയ അമേരിക്ക പിന്നീട് അഫ്ഘാനിസ്താനിലേക്ക് തിരിഞ്ഞു നോക്കിയുമില്ല. മുസ്ലിം പ്രവാചകന്‍ ഏഴാം നൂറ്റാണ്ടില്‍ അറേബ്യയില്‍ നടപ്പിലാക്കിയ ഭരണം അതേപടി അഫ്ഘാനിസ്താനില്‍ താലിബന്‍ നടപ്പിലാക്കി. അന്നൊക്കെ അതിനെ അകമഴിഞ്ഞ് സഹായിച്ചത് പാകിസ്താന്‍ തന്നെ ആയിരുന്നു. അതിനുള്ള പ്രതിഫലമാണിപ്പോള്‍ താലിബന്‍ പാകിസ്താനു തിരിച്ചു നല്‍കിയിരിക്കുന്നത്.

താലിബനെ പരിശീലിപ്പിക്കുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ച പര്‍വേസ് മുഷാരഫ് പറയുന്നത് ഇപ്പോള്‍ താലിബന്‍ നടത്തിയ ആക്രമണത്തിന്റെ ഉത്തരവാദി ഇന്‍ഡ്യ ആണെന്നാണ്.



പര്‍വീസ് മുഷാരഫിനേപ്പോലെ   ഉത്തരവാദപ്പെട്ട സൈനിക പദവി വഹിച്ചവര്‍ ഇതുപോലെ പറയുമ്പോള്‍, ഇപ്പോള്‍ പാക്സിതാനുണ്ടായ തിരിച്ചറിവു കൊണ്ട് സമാധാനമുണ്ടാകാന്‍ സാധ്യത കുറവാണ്.  പ്രത്യേകിച്ച് ഹിന്ദു താലിബനികള്‍ ഇന്‍ഡ്യയില്‍ നിര്‍ണ്ണായക സ്ഥാനങ്ങള്‍ വഹിക്കുമ്പോള്‍.





4 comments:

kaalidaasan said...

പര്‍വീസ് മുഷാരഫിനേപ്പോലെ ഉത്തരവാദപ്പെട്ട സൈനിക പദവി വഹിച്ചവര്‍ ഇതുപോലെ പറയുമ്പോള്‍, ഇപ്പോള്‍ പാക്സിതാനുണ്ടായ തിരിച്ചറിവു കൊണ്ട് സമാധാനമുണ്ടാകാന്‍ സാധ്യത കുറവാണ്. പ്രത്യേകിച്ച് ഹിന്ദു താലിബനികള്‍ ഇന്‍ഡ്യയില്‍ നിര്‍ണ്ണായക സ്ഥാനങ്ങള്‍ വഹിക്കുമ്പോള്‍.

ajith said...

അമേരിക്കയും ക്യൂബയും സൌഹൃദത്തിലായാലും ഇന്‍ഡ്യയും പാകിസ്ഥാനും സൌഹൃദത്തിലാകാന്‍ അടുത്തകാലത്തോ ദീര്‍ഘകാലത്തോ ഒരു സാദ്ധ്യതയും കാണുന്നില്ല. പാകിസ്ഥാന്റെ ഇപോഴത്തെ “തിരിച്ചറിവ്“ പോലും ഇന്‍ഡ്യയ്ക്ക് നേരെ തിരിച്ചു വച്ചിട്ടുള്ള മുനകള്‍ക്ക് ഒട്ടും മൂര്‍ച്ച കുറക്കാനും പോകുന്നില്ല

Unknown said...

എടോ നിങ്ങളൊക്കെ ചിന്താശക്തി നഷ്ടപ്പെട്ടവരുടെ ലോകത്താണ്.ലോകത്തുള്ള മുഴുവൻ ബുദ്ധിജീവികളും ഇസ്ലാമിനെ മനസ്സിലാുന്നു. അവരൊക്കെ ഇസ്ലാം സ്വീകരിുന്നത് നിനക്കൊന്നും സഹിക്കില്ല.

Unknown said...

😂😂😂