Wednesday 6 November 2013

മംഗള്‍ യാനും മംഗളവാര്‍ത്തയും 



നവംബര്‍ അഞ്ചാം തീയതി ഇന്‍ഡ്യയില്‍ രണ്ടു സംഭവങ്ങളുണ്ടായി.  ചൊവ്വയിലേക്ക് ഇന്‍ഡ്യ ഒരു പേടകമയച്ചു. അതവിടെ എത്തുമെന്ന് ഇപ്പോള്‍ പറയാറായിട്ടില്ല. രണ്ടാമത്തെ സംഭവം ഇന്‍ഡ്യയിലെ ഒരു പ്രധാന പാര്‍ട്ടിയായ സി പി എമ്മിന്റെ കേരള സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ ഒരഴിമതിക്കേസിന്റെ വിചാരണയില്‍ നിന്നും കോടതി ഒഴിവാക്കി. രണ്ടും വാര്‍ത്താ പ്രാധാന്യം നേടി.

450 കോടി രൂപ ചെലവാക്കിയിട്ടാണ്, ചൊവ്വയിലേക്ക് ഈ പേടകം ഇന്‍ഡ്യ വിടുന്നത്. ഇത് വളരെ പ്രധാനപ്പെട്ടതാണെന്നും ഇത് ഇന്‍ഡ്യയിലെ ജനങ്ങള്‍ക്ക് വേണ്ടി ആണെന്നും ഐ എസ് ആര്‍ ഒ മേധാവി, കെ  രാധാകൃഷ്ണന്‍ പറഞ്ഞു.  ബഹിരാകാശ രംഗത്തെ ഇത്തരം കാൽവെയപ്പുകള്‍  രാജ്യത്തിന് നിരവധി നേട്ടങ്ങൾ കൊണ്ടു വരുമെന്നും കൂടെ അദ്ദേഹം പറഞ്ഞു. പക്ഷെ ഇതിനോട് മറ്റ് പലരും യോജിക്കുന്നില്ല.  മാധവന്‍ നായര്‍ എന്ന മുന്‍ മേധാവി പറയുന്നത് ഇത് ശുദ്ധ അസംബന്ധം ആണെന്നാണ്.

വിമര്‍ശനം ഇന്‍ഡ്യയില്‍ മാത്രമല്ല. അങ്ങ് ഇംഗ്ളണ്ടിലും ഉണ്ടായി. വര്‍ഷം തോറും ഇംഗ്ളണ്ട് ഇന്‍ഡ്യക്ക് 2800 കോടി രൂപയുടെ ധനസഹായം നല്‍കുന്നുണ്ട്. ഇതുപോലെ മറ്റുള്ളവരുടെ സഹായം സ്വീകരിക്കുന്ന ഇന്‍ഡ്യ ഇതുപോലെയുള്ള ഒരു ദൌത്യത്തിനിറങ്ങിയത് ശരിയാണോ എന്നവര്‍ ചോദിക്കുന്നു. ചോദ്യത്തില്‍ കഴമ്പില്ലാതില്ല. 40% ജനങ്ങള്‍ ദാരിദ്യരേഖക്കു താഴെ ജീവിക്കുന്ന, പകുതിയോളം ജനങ്ങള്‍ക്ക് മലവിസര്‍ജനത്തിനു സൌകര്യമില്ലാത്ത ഒരു ദരിദ്ര രാജ്യം ചൊവ്വയില്‍ പോയി എന്തു കണ്ടുപിടിക്കാനാണുദ്ദേശിക്കുന്നതെന്ന അവരുടെ ചോദ്യത്തില്‍ കഴമ്പില്ലാതില്ല.

ചൊവ്വയില്‍ ജീവന്റെ സാന്നിധ്യം കണ്ടെത്തുകയെന്നതാണ്, ഇപ്പോള്‍ ഇന്‍ഡ്യ ചൊവ്വയിലേക്ക്  പേടകം അയക്കാനുണ്ടായ കാരണം. അല്ലാതെ മറ്റെന്തെങ്കിലും ഉണ്ടെന്ന് ഇതിന്റെ ഉപജ്ഞാതാക്കളും പറയുന്നില്ല. ചൊവ്വയില്‍ ജീവനുണ്ടെന്നു കണ്ടെത്തിയാല്‍ അത് ഇന്‍ഡ്യക്കാര്‍ക്ക് എങ്ങനെ ഉപകാരപ്പെടും എന്നു മാത്രം അവര്‍ പറയുന്നില്ല.  അമേരിക്കന്‍ ബഹിരാകാശ ഗവേഷണകേന്ദ്രമായ നാസ  പോലും സംശയത്തോടെ കാണുന്ന, ദൌത്യമാണീ ചൊവ്വയിലെ ജീവന്റെ സാന്നിദ്ധ്യം തേടല്‍.

നാസ ശാസ്ത്രജ്ഞന്‍ അമിതാഭ  ഘോഷും ഇന്‍ഡ്യയുടെ ചൊവ്വ ദൌത്യത്തിന്റെ വിജയത്തേപ്പറ്റി സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. പക്ഷെ മറ്റ് പലരും ഇന്‍ഡ്യന്‍ ദൌത്യത്തെ പിന്തുണച്ചു കൊണ്ട് രംഗത്തു വന്നു.  ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറി ചെയര്‍മാന്‍ യു. ആര്‍. റാവു ആണൊരു പ്രമുഖ വ്യക്തി. പത്തടി ഉയരത്തില്‍ പൊട്ടുന്ന ദീപാവലി പടക്കത്തിനായി മാത്രം അയ്യായിരം കോടി ചെലവിടുന്ന രാജ്യത്ത് ചൊവ്വാ ദൌത്യത്തിനായി 500 കോടി ചെലവിടുന്നതില്‍ ഒരു തെറ്റുമില്ലെന്ന് അദ്ദേഹം പറയുന്നു.

ഇതുപോലെ കൊട്ടിഘോഷിച്ച് പണ്ട് നമ്മള്‍ ചന്ദ്രനിലേക്കൊന്നു പോയിരുന്നു. അവിടെ പോയി ജലം ഉണ്ടെന്നു കണ്ടെത്തിയെന്നായിരുന്നു റിപ്പോര്‍ട്ടുകളും. ആ കണ്ടെത്തലിനു ശൂന്യാകാശഗവേഷണത്തിന്റെ വത്തിക്കാന്‍ ആയ നാസയില്‍ നിന്ന് തീട്ടൂരവും കിട്ടിയിരുന്നു.   പക്ഷെ ഇപ്പോഴിതാ ചന്ദ്രനില്‍ വെള്ളം ഉണ്ടോ എന്നന്വേഷിക്കാനായി അമേരിക്ക തന്നെ മറ്റൊരു പേടകം അയക്കുന്നു. അതിന്റെ അര്‍ത്ഥം ഇതു വരെ വെള്ളമുണ്ടോ ഇല്ലയോ എന്നൊന്നും കണ്ടെത്തിയിട്ടില്ല എന്നു തന്നെയാണ്. അമേരിക്ക പല പ്രാവശ്യം ചന്ദ്രനില്‍ ആളെ ഇറക്കി. അവിടെനിന്ന് പല വട്ടം കല്ലും മണ്ണും പൊടിപടലങ്ങളുമൊക്കെ കൊണ്ടു വന്നു പരിശോധിച്ചു. ഇതു വരെ കാര്യമായി ഒന്നും  മനസിലായില്ല. ഇനി അവിടേക്ക് ആളുകളെ അയക്കേണ്ടതുമില്ല എന്നവര്‍ തീരുമാനിച്ചു.

ഇന്‍ഡ്യ ചന്ദ്രനിലേക്കും ചൊവ്വയിലേക്കും പേടകങ്ങള്‍ അയക്കുന്നതിനു പ്രത്യേക ഉദ്ദേശ്യമൊന്നുമില്ല. ആദ്യം അമേരിക്ക ചന്ദ്രനില്‍ ഇറങ്ങിയതിന്റെ രാഷ്ട്രീയം മാത്രമേ ഉള്ളു. ബഹിരാകാശരംഗത്ത് ചൈന ഇന്‍ഡ്യയെ കടത്തി വെട്ടിക്കഴിഞ്ഞു. പിന്നിലാകരുതല്ലോ എന്നു കരുതി, ഇവരൊക്കെ പോയ സ്ഥലത്തേക്ക് പോയി, ഞങ്ങള്‍ക്കും ഇതൊക്കെ ആകുമെന്ന് അവരെ കാണിച്ചു കൊടുക്കുക. അതിലപ്പുറം ഈ അഭ്യാസങ്ങള്‍ക്ക് ഇപ്പോള്‍ പ്രസക്തിയില്ല. ഇന്‍ഡ്യയുടെ പ്രശ്നങ്ങള്‍ ചന്ദ്രിനിലോ ചൊവ്വയിലോ പോയി തീര്‍ക്കേണ്ടവയല്ല. ഇന്‍ഡ്യക്ക് ഭൌമ പഠനത്തിനും, കാര്‍ഷിക  ആവശ്യങ്ങള്‍ക്കും, നാവിഗേഷനും, വാര്‍ത്താവിനിമയത്തിനുമൊക്കെ റോക്കറ്റുകളും സാറ്റലൈറ്റുകളും ആണു വേണ്ടത്. വെറുതെ ചന്ദ്രനിലേക്കും ചൊവ്വയിലേക്കും പോകാതെ അതിനു ചെലവാക്കുന്ന പണവും അധ്വാനവും   കൊണ്ട്, ഇന്‍ഡ്യയിലെ സാധാരണക്കാര്‍ക്കും കൂടി ഉപകാരപ്പെടുന്ന ഈ വിഷയങ്ങളിലാണ്, രാധാകൃഷ്ണനേപ്പോലുള്ളവര്‍ ശ്രദ്ധിക്കേണ്ടത്. റോക്കറ്റ് വിടുന്നതിനു മുന്നെ ഗുരുവായൂരില്‍ തുലാഭാരം നടത്തുന്ന അന്ധവിശ്വാസികള്‍ക്കൊക്കെ ഈ വക ബോധ്യങ്ങളുണ്ടാകുമെന്ന് വിശ്വസിക്കുന്നവരാണു വിഡ്ഢികള്‍.

ചൊവ്വയിലേക്ക് സ്ഥിരതാമസത്തിനാളുകളെ കൊണ്ടുപോകാമെന്ന് ഒരു ഡച്ച് കമ്പനി പരസ്യം ചെയ്തപ്പോള്‍ കുറെയേറേ സൌദി പൌരന്‍മാര്‍  അതിനു വേണ്ടി അപേക്ഷ നല്‍കി. പക്ഷെ ചൊവ്വയില്‍ പോയി തമസിക്കുന്നത് അനിസ്ലാമിക മാണെന്നും, മുസ്ലിങ്ങള്‍ അങ്ങോട്ട് പോകരുതെന്നും ഒരു സൌദി മുക്രി ഫത്വയും ഇറക്കിയ്ട്ടുണ്ട്.

ഇനി മംഗള വാര്‍ത്തയിലേക്ക് പോകാം.  ഒന്നര പതിറ്റാണ്ടായി തന്നെ വേട്ടയാടുന്നു എന്ന് പിണറയി വിജയന്‍ പറയുന്ന ലാവലിന്‍ കേസില്‍ അദ്ദേഹം സമര്‍പ്പിച്ചിരുന്ന വിടുതല്‍ ഹര്‍ജിയുടെ വിധിയാണത്. ലാവലിന്‍ കേസില്‍ സി. ബി.ഐ സമര്‍പ്പിച്ച കുറ്റപത്രം നിലനില്‍ക്കില്ല എന്നും കേസിലെ ഗൂഢാലോചനയും അഴിമതിയും സി.ബി.ഐയ്ക്ക് തെളിയിക്കാനായില്ല  എന്നും വിധിന്യായത്തില്‍ കോടതി പറഞ്ഞു.

ഈ വിധി ഉണ്ടായപ്പോള്‍ കേരളരാഷ്ട്രീയത്തിലെ പ്രമുഖരൊക്കെ പ്രതികരിച്ചു. ഉമ്മന്‍ ചാണ്ടി, മന്ത്രിസഭ യോഗം കഴിഞ്ഞും, രമേശ് ചെന്നിത്തല വിധി പഠിച്ച ശേഷവും പ്ര തികരിക്കാമെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറി. പക്ഷെ പിന്നീട് ചെന്നിത്തല പ്രതികരിച്ചു. ഇങ്ങനെ. "ലാവലിന്‍ കേസില്‍ പിണറായി വിജയനെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കിയ വിധി അസ്വാഭാവികമാണ്. കേസില്‍ സാങ്കേതിക പിഴവുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ട്. 375 കോടിയുടെ  ഇത്ര സജീവമായ അഴിമതിക്കേസ് തേച്ചുമായ്ച്ചുകളയാനോ മൂടിവയ്ക്കാനോ ആവില്ല. വിധിക്കെതിരെ സി.ബി.ഐ. അപ്പീല്‍ പോകാതിരിക്കാന്‍ കാരണമൊന്നും കാണുന്നുമില്ല. മതിയായ രേഖകള്‍ കോടതിയില്‍ നല്‍കിയിട്ടുണ്ടോ എന്ന്പരിശോധിക്കണം."

കോടതിവിധി വി.എസ്. അച്യുതാനന്ദനെന്ന ദുഷ്ടനേതാവിനേറ്റ തിരിച്ചടി ആണെന്ന് കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള മൊഴിഞ്ഞു. 

പിള്ള വേറേ ചിലതുകൂടി പറഞ്ഞിട്ടുണ്ട്. സ്വന്തം പാര്‍ട്ടിസെക്രട്ടറിയെ പൂജപ്പുര ജയിലില്‍ അടയ്ക്കണമെന്ന് പറഞ്ഞ അച്യുതാനന്ദന് കോടതിവിധി തിരിച്ചടിയാണ്. പിണറായി ശിക്ഷിക്കപ്പെടണമെന്ന താത്പര്യം അച്യുതാനന്ദന് മാത്രമായിരുന്നു. ലാവലിന്‍കേസില്‍ മന്ത്രിയെന്ന നിലയ്ക്ക് പിണറായിക്ക് പങ്ക് കുറവാണെന്ന തന്റെ മുന്‍നിലപാട് ശരിയാണെന്ന് തെളിഞ്ഞു. ജനകീയതാത്പര്യം സംരക്ഷിക്കാന്‍ മന്ത്രിമാര്‍ക്ക് ചിലപ്പോള്‍ ചട്ടങ്ങള്‍ മറികടക്കേണ്ടിവരും. പിണറായിയെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കിയതില്‍ അദ്ദേഹത്തേക്കാള്‍ സന്തോഷമുണ്ട്.

ജനകീയ താല്‍പ്പര്യം സംരക്ഷിക്കാന്‍ ചട്ടങ്ങള്‍ മറികടന്നതിന്റെ പേരില്‍ ആദ്യമായി പൂജപ്പുര ജയിലില്‍ കിടക്കേണ്ടി വന്ന ഏക രാഷ്ട്രീയക്കാരനായ പിള്ളയുടെ പരിദേവനം മനസിലാക്കാന്‍ പ്രയാസമില്ല. കേരള ഹൈക്കോടതി കുറ്റവിമുക്തനാക്കിയ പിള്ളയെ ശിക്ഷിക്കാന്‍ കാരണക്കാരന്‍ ഈ ദുഷ്ടനായ അച്യുതാനന്ദനാണെന്നത് അറിയാവുന്നവര്‍ക്ക്  ഈ കരച്ചിലില്‍ അത്ഭുതവും തോന്നില്ല.

പക്ഷെ മറ്റ് ചിലര്‍ തിരിച്ചടി കണ്ടത് പല വിധത്തില്‍ ആണ്. ഉമ്മന്‍ചാണ്ടിയുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ കെട്ടിച്ചമച്ച കള്ളക്കേസാണ് ഇപ്പോള്‍ തകര്‍ന്നുവീണത് എന്നും ഈ വിധി കോണ്‍ഗ്രസിനേറ്റ തിരിച്ചടി ആണെന്നുമുള്ള കര്യത്തില്‍   ഡി വൈ എഫ് ഐക്കു സംശയമില്ല. മുഖ്യമന്ത്രിയുടെ മുഖത്തേറ്റ അടിആണെന്ന കാര്യത്തില്‍ കോടിയേരിക്കും സംശയമില്ല. 

പിണറായി വിജയനെ ക്രൂശിച്ചത് സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെയാണ്, എന്ന് പ്രവാസികാര്യ മന്ത്രി വയലാര്‍ രവി പറഞ്ഞു. അദ്ദേഹം ഉദ്ദേശിക്കുന്നത്  വി എസിനെ ആണെന്ന് മനസിലാക്കാന്‍ പാഴൂര്‍ പടിപ്പുര വരെയൊന്നും പോകേണ്ടതില്ല.

കേസിലെ വിധി ആര്‍ക്കുളള മറുപടിയാണെന്ന്‌ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യട്ടേയെന്ന്  എം എ ബേബി പറഞ്ഞു. കേരളത്തില്‍ ഭരണമാറ്റം വരാത്തത്‌ സിപിഎം ആഗ്രഹിക്കാത്തതുകൊണ്ട്  ആണെന്നും,   പിണറായി വിജയന്‍ ജനപ്രതിനിധി ആകണോ എന്നത്‌ പാര്‍ട്ടിയും മുന്നണിയും ആലോചിച്ച്‌ തീരുമാനിക്കും  എന്നു കൂടി അദ്ദേഹം പറഞ്ഞു.  

കേസിലെ വിധി ആര്‍ക്കുളള മറുപടിയാണെന്ന്‌ മാധ്യമങ്ങള്‍ എന്തിനു ചര്‍ച്ച ചെയ്യണമെന്ന് എത്ര ആലോചിച്ചിട്ടും പിടികുട്ടുന്നില്ല. ഇത് എം  എ ബേബിക്ക് അറിയാമല്ലോ.  അത് വി എസിനുള്ള മറുപടി ആണെന്ന പാര്‍ട്ടിയുടെ നിലപാട് അങ്ങ് പറഞ്ഞാല്‍ പോരേ? 

പിണറായി വിജയന്‍ നടത്തിയ പത്രസമ്മേളനത്തില്‍ അത് വ്യംഗ്യമായി സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മഞ്ഞപ്പത്രങ്ങള്‍ക്കും മഹാനായ നേതാവിനും ഇതിലുള്ള പങ്കിനേക്കുറിച്ച് അദ്ദേഹം ആദ്യമേ തന്നെ പറഞ്ഞു. മാദ്ധ്യമങ്ങള്‍ ചര്‍ച്ച ചെയ്താലും ഇല്ലെങ്കിലും, ഒരു പതിറ്റണ്ടായി കേരളത്തിലെ സി പി എം ചേരുന്ന എല്ലാ യോഗങ്ങളിലും പറഞ്ഞു കൊണ്ടിരുന്നത് ഇനി എന്തു ചര്‍ച്ച ചെയ്യാന്‍?

എം എ ബേബി ഏതായാലും ഒരു സത്യം പറഞ്ഞു. ഇതു വരെ സി പി എം ഭരണമാറ്റം ആഗ്രഹിച്ചില്ല. പിണറായി വിജയന്‍ ജനപ്രതിനിധി ആകണോ എന്നത്‌ പാര്‍ട്ടിയും മുന്നണിയും ആലോചിച്ച്‌ തീരുമാനിച്ചാല്‍ ഉടനെ ഭരണമാറ്റം  പാര്‍ട്ടി ആഗ്രഹിക്കും.

കോടിയേരി കുറച്ചു കൂടെ മിതത്വം പാലിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ

"ലോകസഭാ തിരഞ്ഞെടുപ്പോടെ കേരളത്തില്‍ രാഷ്ട്രീയ മാറ്റുണ്ടാകും. അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് ആകില്ല. ലാവലിന്‍ കേസില്‍ യുഡിഎഫുമായി ഒരു ഒത്തുതീര്‍പ്പുമുണ്ടായിട്ടില്ല. പ്രതിസന്ധിഘട്ടത്തില്‍ വി.എസ് പാര്‍ട്ടിയെ കൂടുതല്‍ കുഴപ്പത്തിലാക്കിയെന്ന് എനിക്ക് അഭിപ്രായമില്ല. പലപ്രതിസന്ധി ഘട്ടങ്ങളിലും പാര്‍ട്ടിയെ രക്ഷിച്ചിട്ടുള്ള നേതാവാണ് വി.എസ്." 

പിണറായി വിജയന്‍ ജനപ്രതിനിധി ആകുമ്പോള്‍ ഭരണമാറ്റമുണ്ടാകുമെന്നൊന്നും പറയാനുള്ള മൂഢത്വം അദ്ദേഹത്തിനില്ല എന്നു തോന്നുന്നു. 

പലപ്രതിസന്ധി ഘട്ടങ്ങളിലും പാര്‍ട്ടിയെ രക്ഷിച്ചിട്ടുള്ള നേതാവാണ് വി.എസ്.  എന്ന കോടിയേരിയുടെ വാക്കുകള്‍ക്ക് വലിയ മാനങ്ങളുണ്ട്. കേരളത്തിലെ പാര്‍ട്ടിക്കുണ്ടായ ഏറ്റവും വലിയ പ്രതിസന്ധി ലാവലിന്‍ കേസു തന്നെയാണ്. അതിനു ശേഷമാണ്, റ്റി പി ചന്ദ്രശേഖരന്‍ വധമുണ്ടായതും, പാര്‍ട്ടിയിലെ ഒരു പറ്റം നേതാക്കള്‍ അതിലെ പ്രതികളായതും.  ഈ രണ്ടു ഘട്ടങ്ങളിലും വി എസ് ആണു പാര്‍ട്ടിയെ രക്ഷിച്ചതെന്ന് അല്‍പമെങ്കിലും ചിന്താശേഷി ഉള്ളവര്‍ക്ക് മനസിലാകും. 

ലാവലിന്‍  കമ്പനിയുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം വൈദ്യുത പദ്ധതികളുടെ നവീകരണം വഴി ഖജനാവിനു നഷ്ടമുണ്ടായി എന്നും അതിനു പിന്നില്‍ അഴിമതി ഉണ്ടെന്നും പറഞ്ഞത് ഇന്‍ഡ്യയിലെ ഭരണഘടന സ്ഥാപനമായ സി എ ജി ആയിരുന്നു. മറ്റേത് സി എ ജി റിപ്പോര്‍ട്ടിനോടും പാര്‍ട്ടി പ്രതികരിക്കുന്നതുപോലെ തന്നെ ഈ റിപ്പോര്‍ട്ടിനോടും പ്രതികരിക്കണമെന്ന് വി എസ് നിലപാടെടുത്തു. പക്ഷെ ആരോപണ വിധേയനായത് പിണറായി വിജയന്‍ എന്ന പാര്‍ട്ടി നേതാവായതുകൊണ്ട്, സി പി എമ്മിന്, ഈ വിഷയത്തില്‍ തത്വാധിഷ്ടിതമായ ഒരു  നിലപാട് എടുക്കാന്‍ കഴിഞ്ഞില്ല. ഉമ്മന്‍ ചാണ്ടി ഈ വിഷയം സി ബി ഐ അന്വേഷണത്തിനു വിട്ടപ്പോള്‍ പാര്‍ട്ടി  നേതൃത്വം ഒന്നാകെ ഇതിനെതിരെ രംഗത്തു വന്നപ്പോഴും, വി എസ് തന്റെ നിലപാടില്‍ ഉറച്ചു നിന്നു. അതിനദ്ദേഹം വളരെയധികം പഴി കേട്ടു. അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന മറ്റ് പലരും നിലപാടു മാറ്റി സി പി എമ്മിനെ കോണ്‍ഗ്രസുപോലെ ഒരു പാര്‍ട്ടി ആക്കി മാറ്റിയപ്പോഴും, വി എസ് ഉറച്ചു തന്നെ നിന്നു. അതിനദ്ദേഹം അനേകം പ്രാവശ്യം അച്ചടക്ക നടപടികളും നേരിട്ടു.  ഒരു ജാധിപത്യ രാജ്യത്ത് പ്രവര്‍ത്തിക്കുമ്പോള്‍ ഭരണഘടനയോടും, ഭരണഘടന സ്ഥാപനങ്ങളോടും, നീതി ന്യായ വ്യവസ്ഥയോടും നീതി പുലര്‍ത്തണം എന്നു മാത്രമേ അദ്ദേഹം പറഞ്ഞുള്ളു. അതിനെ പിണറായി വിജയന്റെ പിന്തുണക്കാര്‍ വൈര നിര്യാതനം എന്ന ഓമന പ്പേരിട്ട് വിളിച്ചു.  നിയമ  പരമായി നേരിടേണ്ട ഒരു വിഷയത്തെ, രാഷ്ട്രീയമായി നേരിടുമെന്നു പറഞ്ഞിടത്ത് പാര്‍ട്ടിക്ക് തെറ്റി. നിയമപരമായി തന്നെ പാര്‍ട്ടിക്കതിനെ നേരിടേണ്ടി വന്നു. രാഷ്ട്രീയമായി നേരിടാന്‍ ഇറങ്ങിയപ്പോഴൊക്കെ പാര്‍ട്ടിക്ക് ശബ്ദം നഷ്ടപ്പെട്ടു. കേന്ദ്രത്തിലെ കോണ്‍ഗസ് സര്‍ക്കാരിന്റെ കൊടിയ അഴിമതികളെ ചോദ്യം ചെയ്യാനുള്ള ധാര്‍മ്മികതയും പാര്‍ട്ടിക്ക് നഷ്ടപ്പെട്ടു. നീതി ന്യായ വ്യവസ്ഥയിലൂടെ കടന്നു വന്നപ്പോള്‍ ഒരു പരിധി വരെ ആ ധാര്‍മ്മികത തിരിച്ചു കിട്ടിയിട്ടുണ്ട്.  

പിണറായി വിജയനെ പ്രതിപ്പട്ടികയില്‍ നിന്നും മാറ്റിയതല്ലാതെ, സി ബി ഐ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തില്‍ ഒരു വിചാരണ നടന്നിട്ടില്ല. കുറ്റപത്രത്തിലെ പാളിച്ചകളാണ്, കോടതി എടുത്തു പറഞ്ഞത്. കോടതി പറഞ്ഞ ഒരു കാര്യം ഇതാണ്.

"സംസ്ഥാ​ന ഖ​ജ​നാ​വി​ന് ഉണ്ടാ​യ ന​ഷ്ടം സി. എ. ജി റി​പ്പോർ​ട്ട് വ്യ​ക്ത​മാ​ക്കു​ന്നു​ണ്ടെ​ങ്കിലും അ​തി​നു​ത്ത​ര​വാ​ദി​ക​ളാ​ണ് പ്ര​തി​ക​ളെ​ന്ന് തെ​ളി​യി​ക്കാൻ ക​ഴി​ഞ്ഞി​ല്ല."

ഖജനാവിനു നഷ്ടമുണ്ടാകുന്നത് അഴിമതി ആണെന്നാണു നിയമ വ്യവസ്ഥ പറയുന്നത്. ബാലകൃഷ്ണപിള്ളക്ക് ജയിലില്‍ പോകേണ്ടി വന്നത് ഇതുപോലെ നഷ്ടമുണ്ടാക്കിയതുകൊണ്ടായിരുന്നു. 

പിണറായി വിജയന്‍ ഈ നഷ്ടമുണ്ടാക്കിയോ ഇല്ലയോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയല്ല കോടതികളാണെന്നാണു വി എസ് പറഞ്ഞത്. അതിനു വേണ്ടിയാണദ്ദേഹം പാര്‍ട്ടിക്കുള്ളിലും പുറത്തും വാദിച്ചത്. പക്ഷെ ഈ സത്യം ഉള്‍ക്കൊള്ളാനുള്ള വിവേകം പാര്‍ട്ടിക്കില്ലാതെ പോയി. ലാവലിന്‍ കേസ് ഒരു കോടതിയിലും എത്താതിരുന്നെങ്കില്‍ സി പി എം എന്ന പാര്‍ട്ടി ഉള്ളിടത്തോളം എതിരാളികള്‍ ഇതൊരായുധമാക്കുമായിരുന്നു.  കഴിഞ്ഞ ഒന്നര പതിറ്റാണ്ടില്‍ നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും പാര്‍ട്ടിക്ക് അതിനെ പ്രതിരോധിക്കേണ്ടി വന്നു. ഇപ്പോള്‍ ഈ വിധി ഉണ്ടായിരുന്നില്ലെങ്കില്‍ ഈ പ്രതിരോധം അനന്തകാലത്തോളം നീണ്ടുപോകുകയും ചെയ്യുമായിരുന്നു. കുറഞ്ഞ പക്ഷം പിണറായി വിജയന്‍ കേരള രാഷ്ട്രീയത്തില്‍ ഉള്ളിടത്തോളം കാലമെങ്കിലും. അങ്ങനെയുള്ള ഒരു ഗതികേടില്‍ നിന്ന് പാര്‍ട്ടിയെ രക്ഷിച്ചത് വിഎസ് ആണ്. വി എസ് മാത്രമാണ്.

ചന്ദ്രശേഖരന്‍ എന്ന കറകളഞ്ഞ കമ്യൂണിസ്റ്റുകാരന്‍ വധിക്കപ്പെട്ടപ്പോള്‍ കേരളരാഷ്ട്രീയത്തില്‍ നഗ്നരാക്കപ്പെട്ട് മുഖം നഷ്ടപ്പെട്ട് സി പി എം എന്ന പാര്‍ട്ടി നിന്നു. വധിക്കപ്പെട്ട ചന്ദ്ര ശേഖരന്റെ ശവശരീരത്തോടു  പോലും പാര്‍ട്ടി സെക്രട്ടറി  വെറുപ്പു പ്രകടിപ്പിച്ചു. സംസ്കാരമുള്ള ഒരു മനുഷ്യനും ചെയ്യില്ലാത്ത നടപടി ആയിരുന്നു അത്. പൊതു സമൂഹത്തില്‍ ഒരു ഭീകര ജന്തുവിനേപ്പോലെ സി പി എം എന്ന പാര്‍ട്ടിയും, പാര്‍ട്ടി സെക്രട്ടറിയും വെറുക്കപ്പെട്ടു നിന്നപ്പോള്‍, ഈ പാര്‍ട്ടിക്ക് നന്മയുള്ള മറ്റൊരു മുഖം കൂടി ഉണ്ടെന്ന് പൊതു സമൂഹത്തെ ബോധ്യപ്പെടുത്തിയത് വി എസ് ആയിരുന്നു.

ലാവലിന്‍ വിഷയത്തിലും ചന്ദ്രശേഖരന്‍ വധത്തിലും വി എസിന്റെ നിലപാടുകളെ നൂറുതരത്തില്‍ വ്യാഖ്യാനിക്കുന്നവരുണ്ട്. എങ്ങനെ വ്യാഖ്യാനിച്ചാലും അദ്ദേഹത്തിന്റെ നിലപാടുകളായിരുന്നു ശരി എന്ന് പാര്‍ട്ടിക്ക് ഇന്നല്ലെങ്കില്‍ നാളെ സമ്മതിക്കേണ്ടി വരും. മറ്റനേകം വിഷയത്തില്‍ അതുണ്ടായതാണ്.

ഈ കോടതി വിധിയോടു കൂടി എല്ലാം കെട്ടടങ്ങുമെന്ന് തോന്നുന്നില്ല. കോണ്‍ഗ്രസും സി പി എമ്മും ഒത്തു കളിച്ചു എന്ന്  ബി ജെപി യും, ആര്‍ എം പിയും പറഞ്ഞു കഴിഞ്ഞു. എന്തിലും വിവാദമുണ്ടാക്കുന്ന പി സി ജോര്‍ജ് കോടതി വിധിയില്‍ ദുരൂഹത കണ്ടെത്തിക്കഴിഞ്ഞു. സംസ്ഥാന സർക്കാരിന് 324 കോടി നഷ്ടപ്പെടുത്തിയതിന്റെ ഉത്തരവാദിയെ കണ്ടെത്താതെ കേസ് മുഴുവനായി തള്ളിക്കളഞ്ഞതിനോട് അദ്ദേഹത്തിനു യോജിപ്പില്ല.  ആർ.ബാലകൃഷ്ണപിള്ളയെ ശിക്ഷിക്കുകയും പിണറായിയെ വെറുതെ വിടുകയും ചെയ്തതുവഴി രണ്ടുനീതിയാണ് നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു.  സി ബി ഐ അപ്പീല്‍ നല്‍കുമെന്നും പറഞ്ഞിട്ടുണ്ട്.

കേരള രാഷ്ട്രീയത്തിന്റെ ഗതി മാറുന്നു എന്നാണ്, കേരള കൌമുദി ഈ വിധിയെ വിലയിരുത്തിക്കൊണ്ട് പറയുന്നത്. പിണറായി വിജയന്‍  കേരള മുഖ്യമന്ത്രി  ആകാനുള്ള  വഴി തെളിയുന്നതാണ്. അതിനു പറയുന്ന കാരണം.   അതിനപ്പുറം കേരള രാഷ്ട്രീയത്തിന്റെ ഗതി ഈ വിധി മാറ്റുമെന്ന് അരിയാഹാരം കഴിക്കുന്ന ആരും കരുതുന്നില്ല. ഗതി മാറണമെങ്കില്‍ മൂന്നാമതൊരു മുന്നണി അധികാരത്തിലേറണം. അല്ലെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പിൽ യു ഡി എഫിനെ തന്നെ ജനങ്ങൾ തെരഞ്ഞെടുക്കണം. ഇന്നത്തെ അവസ്ഥയിൽ  ഇടതു വലതു മുന്നണികള്‍ മാറി മാറി ഭരിക്കുന്നത്   തുടരും. വിജയന് പകരം കോടിയേരി ഇടതുമുന്നണിയെ നയിച്ചാലും ഇടതുമുന്നണി ജയിക്കാനാണ് സാധ്യത. വിജയന്‍  നയിച്ചാൽ ഒരു പക്ഷെ നിഷ്പക്ഷ  വോട്ടുകള്‍ ഇടതുമുന്നണിക്ക് നഷ്ടപ്പെടാനും  മതി. അത്രക്കുണ്ട് അദ്ദേഹത്തിന്, പാർട്ടിക്കു പുറത്തുള്ള സ്വീകാര്യത. 

പക്ഷെ കേരള രാഷ്ട്രീയത്തിന്റെ ഗതി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മാറുമായിരുന്നു. പിണറായി വിജയന്റെ  വൈരനിര്യാതന ബുദ്ധി പ്രവര്‍ത്തിച്ചില്ലായിരുന്നെങ്കില്‍.  ഈ മന്ത്രിസഭയെ മറിച്ചിടില്ല എന്ന തീരുമാനം എടുക്കാതിരുന്നെങ്കില്‍.  വിജയത്തോളം എത്തിയിരുന്നു  ഇടതുപക്ഷ മുന്നണിയുടെ പ്രകടനം. വിജയിച്ചിരുന്നെങ്കില്‍ അത് കേരള രാഷ്ട്രീയത്തിന്റെ ഗതി ഒരു പക്ഷെ മാറ്റിമറിക്കുമായിരുന്നു.  തുടര്‍ച്ചയായി ഉണ്ടാകുമായിരുന്ന ഒരു വിജയം. പക്ഷെ അതിനെ വിജയന്‍ തട്ടിത്തെറിപ്പിച്ചു. വിജയന്റെ ഇപ്പോഴത്തെ ഗുരു കാരാട്ടും പണ്ട് ഇതുപോലെ ഒരു തട്ടിത്തെറിപ്പിക്കല്‍  നടത്തിയിട്ടുണ്ട്. ഇന്‍ഡ്യന്‍ രാഷ്ട്രീയത്തിന്റെ ഗതി മാറ്റിയേക്കാവുന്ന ഒരു തീരുമാനത്തെ അന്ന്  കാരാട്ട് എതിര്‍ത്തു. ജോതി ബസു പ്രധാന മന്ത്രി ആകുന്നത് അദ്ദേഹം ​മുന്നില്‍ നിന്ന് തടഞ്ഞു.

വി എസ് എന്ന വ്യക്തിയെ ഭരിക്കാന്‍ അനുവദിച്ചിരുന്നെങ്കില്‍ അത് കേരളത്തിന്റെ  മുഖഛായ തന്നെ മാറ്റുമായിരുന്നു. വ്യക്തിയല്ല പാര്‍ട്ടിയാണു വലുതെന്ന് നാഴികക്കു നല്‍പ്പതു വട്ടം പറയുന്ന പിണറായി വിജയന്‍ എന്ന വ്യക്തി, എങ്ങനെ കേരള രാഷ്ട്രീയത്തിന്റെ ഗതി മാറ്റും എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. 



115 comments:

kaalidaasan said...

ലാവലിന്‍ വിഷയത്തിലും ചന്ദ്രശേഖരന്‍ വധത്തിലും വി എസിന്റെ നിലപാടുകളെ നൂറുതരത്തില്‍ വ്യാഖ്യാനിക്കുന്നവരുണ്ട്. എങ്ങനെ വ്യാഖ്യാനിച്ചാലും അദ്ദേഹത്തിന്റെ നിലപാടുകളായിരുന്നു ശരി എന്ന് പാര്‍ട്ടിക്ക് ഇന്നല്ലെങ്കില്‍ നാളെ സമ്മതിക്കേണ്ടി വരും. മറ്റനേകം വിഷയത്തില്‍ അതുണ്ടായതാണ്.

ajith said...

അടുത്ത മുഖ്യമന്ത്രി കോടിയേരി ആയിരിയ്ക്കുമെന്നാണ് ഞാന്‍ കരുതുന്നത്, അദ്ദേഹത്തിന്റെ ഇപ്പോഴത്തെ പല പ്രസ്താവനകളിലുമുള്ള മിതത്വം അതിലേയ്ക്കുള്ള ഒരുക്കമാണെന്നും കരുതുന്നു.

Ananth said...

1 നാട്ടിലെ ദാരിദ് ര്യം പൂര്‍ണമായും ഇല്ലാതാക്കിയ ശേഷം മതി , അല്ലെങ്കില് ആ ലക്ഷ്യം സാധിക്കാനുതാകുന്ന പ് റവര്‍ ത്തനങ്ങള്‍ മതി ശാസ് ത് റ സാങ്കേതിക മേഖലയില്‍ എന്നൊക്കെ പറയുന്നത് വളരെ കടുത്ത - സ്വന്തം മൂക്കിനപ്പുറം കാണാന്‍ കഴിയാത്ത തരത്തിലുള്ള - ഹ് റസ്വ വീക്ഷണം തന്നെയാണ്
ചന്ദ്രനിലും ചൊവ്വായിലുമൊക്കെ എത്തുന്ന തരം റോക്കറ്റുകള്‍ ഉണ്ടാക്കുന്നതും പരീക്ഷിക്കുന്നതും മറ്റും രാജ്യരക്ഷയുമായി ബന്ധപ്പെട്ട ഒരു വിഷയമാണ് - രാഷ്ട്രീയ നേതാക്കളും ശാസ് ത് റ ജ് ഞ ന്മാരുമോന്നും അക്കാര്യം തെളിച്ചു പറയില്ലെങ്കിലും അതിനു പിന്നില്‍ അത്തരമൊരു ശക്തി തെളിയിക്കല്‍ തന്നെയാണ് - കാട്ടിലെ കരടി രണ്ടു കാലില്‍ ഉയര്‍ന്നു നിന്ന് മരത്തില്‍ തനിക്കെതാവുന്ന ഉയരത്തില്‍ മാന്തുന്നത് ഭക്ഷണത്തിന് വേണ്ടിയല്ല it is a demonstration of raw power

( ആണവ നിലയങ്ങളുടെ കാര്യത്തിലും ഇതുപോലെ രാജ്യരക്ഷയുമായി ബന്ധപ്പെട്ട ഒരു കാഴ്ചപ്പാടു ഉള്‍കൊള്ളാന്‍ കഴിയാത്തതു കൊണ്ടാണ് മര മൗലിക വാദികള്‍ വിദേശ ശക്തികളുടെ കളിപ്പാട്ടമായി മാറുന്നത് )

2 കൊലപാതക കേസിലെ പ് റതിയെ സാങ്കേതിക കാരണങ്ങളാല്‍ വെറുതേ വിട്ടെന്നു കരുതി കൊല്ലപ്പെട്ടയാള്‍ കൊല്ലപ്പെട്ടു എന്ന വസ്തുതയ്ക്ക് മാറ്റം വരുന്നില്ലല്ലോ .....കാന്‍സര്‍ ആശുപത് റി ക്കായി തരാം എന്ന ധാരണയില്‍ വൈദ്യുതി കരാറില്‍ അധികമായി നല്കിയ നൂറു കോടി രൂപ സര്കാരിനു തിരികെ കിട്ടിയില്ല എന്ന വസ്തുത ഇപ്പോഴും നിലനില്കുന്നു ....അപ്പോള്‍ അങ്ങനെയൊരു നഷ്ടം ഖജനാവിനു വരുത്തിവച്ചതിന്റെ ഉത്തരവാദിത്വം അത്തരത്തില്‍ കാര്യങ്ങള്‍ കൊന്റെതിച ഭരണ ക്കാര്ക്കും ഉദ്യോഗസ്ഥന്മാര്ക്കും തന്നെയെന്ന കാര്യം എങ്ങനെ ഇല്ലാതാവും ?

Unknown said...

ചൊവ്വയിൽ മീഥയിൻ ഉണ്ടോ എന്നറിയുന്നതിനു വേണ്ടി ഒരു പേടകം അയക്കാൻ 450 കോടി രൂപ മുടക്കുന്നതിന്റെ ആവശ്യകത ആരാണ് തീരുമാനിക്കുന്നത്? ഇത്തരം പ്രോജക്റ്റുകൾ തീരുമാനിക്കുന്നതിൽ ഒളിഞ്ഞിരിക്കാനിടയുള്ള അഴിമതിയെക്കുറിച്ചോ ഗൂഡ താത്പര്യങ്ങളെക്കുറിച്ചോ നിഷ്പക്ഷമായ ഒരു അന്വേഷണത്തിനുള്ള സാധ്യതകൾ പോലും പലപ്പോഴും ഉണ്ടാകാറില്ല.1530 കോടി രൂപ ചെലവ് വരുന്നതും നിർമാണഘട്ടത്തിൽ പരിസ്ഥിതി പ്രശ്നം ഉണ്ടാക്കുന്നതുമായ India-based Neutrino Observatory (INO) യെക്കുറിച്ചും ഇത്തരം ഒരാശങ്ക ഉണ്ടായിരുന്നു. കേരളാ തമിഴ്നാട് അതിർത്തിയിൽ നിർമിക്കുന്ന ഈ പരീക്ഷണശാലക്ക് അനുമതി നല്കിയതിന്റെ കാരണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് നമ്മുടെ V S ശബ്ദമുയർത്തിയപ്പോൾ ആണ് പൊതു സമൂഹം അത് ശ്രദ്ദിച്ചത്‌. എന്നാൽ എന്തുകൊണ്ടോ പിന്നീട് V S അത് വിട്ടുകളഞ്ഞു. കൂടംകുളം അണുനിലയത്തിന്റെ കാര്യത്തിലും തന്റെ ജനപക്ഷ നിലപാട് അറിയിച്ചശേഷം പിൻ വാങ്ങുന്നതാണ് കണ്ടത്. മൂന്നാറിൽ പേമാരിപോലെ പെയ്തിറങ്ങിയ V S പിന്നീട് പാർടി ലൈനിലേക്ക് നിലപാട് മാറ്റി. എന്നാൽ ബാലകൃഷ്ണപിള്ളയുടെ കാര്യത്തിലോ വിജയൻറെ കാര്യത്തിലോ മറ്റു വിഷയങ്ങളിൽ കണ്ടത് പോലെയുള്ള പിൻ വാങ്ങലുകൾ കാണുന്നതുമില്ല. V S നോടുള്ള സ്നേഹ ബഹുമാനങ്ങളിൽ കുറവില്ലാതെ തന്നെ പറയട്ടെ അടുത്തകാലത്തെ അദ്ദേഹത്തിന്റെ നിലപാടുകളും നിലപാട് മാറ്റങ്ങളും ഗ്യാലറികളിലെ കയ്യടിക്കു വേണ്ടിയാണോ എന്ന് തോന്നിപ്പോകുന്നു. എന്നാൽ സഖാവ് വിജയൻ ടീമിന് വേണ്ടിക്കളിക്കുന്നത് പോലെയും തോന്നാൻ ഇടയാകുന്നു.

മുക്കുവന്‍ said...

was worked in ISRO for 6 years. ISRO is autonomous body and they make money. not like our KSRTC. it generate money by sending satellites for other countries.

currently all geostationary and polar orbit satellites are developed by india and placed by the indian rockets.

if we depend on other countries for this satellites, we will be paying huge amount of money and may be we do not have a privacy too.

in other words, why don you stop travelling by road/rail/air and stop usage internet? there are millions are without FOOD right?

kaalidaasan said...

അജിത്,

അടുത്ത മുഖ്യമന്ത്രി കോടിയേരി ആകാന്‍ പിണറായി വിജയനോ കൂടെയുള്ളവരോ സമ്മതിക്കില്ല. 2006 ല്‍ വി എസിനു പകരം പാലൊളിയെ ആയിരുന്നു ഈ വിഭാഗം  കണ്ടു വച്ചിരുന്നത്. പക്ഷെ അന്നത് നടന്നില്ല. 2011 ല്‍ വി എസിനു പകരം കോടിയേരിയെ ആയിരുന്നു കണ്ടു വച്ചിരുന്നത്. അന്നും നടന്നില്ല. ഇപ്പോള്‍ മറ്റൊരാളെ പിണറായി കാണുന്നില്ല. തന്നെയല്ലാതെ. ലാവലിന്‍ കേസില്‍ സി ബി ഐ അപ്പീലു പോകുമ്പോള്‍ ഹൈക്കോടതി വിധി സ്റ്റേ ചെയ്ത്, ഇപ്പോള്‍ പറഞ്ഞ വിധിന്യായത്തെ നിശിതമായി വിമര്‍ശിച്ചാല്‍ മാത്രമേ ഇതിനു മാറ്റമുണ്ടാകൂ. എങ്കിലും എന്റെ അഭിപ്രായത്തില്‍ കോടിയേരിക്കല്ല സാധ്യത, എം എ ബേബിക്കാണ്.

എത്ര പെട്ടെന്നാണ്, സി പി എമ്മിലെ രാഷ്ട്രീയ കാലവസ്ഥ മാറിയതെന്നു കൂടെ കാണുക. രണ്ടര വര്‍ഷക്കാലം ഈ മന്ത്രി സഭയെ മറിച്ചിടാന്‍ പാര്‍ട്ടി ഉദ്ദേശിക്കുന്നില്ല എന്ന് പിണറായി വിജയന്‍ തന്നെ എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ട്. അത് വി എസ് വീണ്ടും മുഖ്യമന്ത്രി ആകരുതെന്ന ഒറ്റ ഉദ്ദേശ്യത്തില്‍ മാത്രമായിരുന്നു. ലാവലിന്‍ കേസിലെ വിടുതല്‍ ഹര്‍ജി അനുവദിച്ച ഉടനെ മത്രിസഭയെ മറിച്ചിടലും, കണ്ണൂരിലെ ഏതെങ്കിലും സുരക്ഷിത മണ്ഡലത്തില്‍ നിന്ന് പിണറായിയെ നിയമസഭയിലേക്ക് എത്തിക്കലുമൊക്കെ പാര്‍ട്ടിക്കുള്ളില്‍  സജീവ ചര്‍ച്ച ആയിക്കഴിഞ്ഞു. അത് പാര്‍ട്ടി ചര്‍ച്ച ചെയ്യും എന്ന് പി ബി അംഗം എം എ ബേബിയും പരസ്യമായി പറഞ്ഞു കഴിഞ്ഞു. ഉണ്ടാകാന്‍ പോകുന്നു എന്ന് സ്വപ്നം കാണുന്ന ഒരു ഭരണമാറ്റത്തില്‍ മുഖ്യമന്ത്രി ആക്കാന്‍ വേണ്ടി ഒരു ഉപതെരഞ്ഞെടുപ്പു തന്നെ സൃഷ്ടിച്ച് ഒരു ഒരു വ്യക്തിയെ നിയമസഭയിലെത്തിക്കാന്‍ സി പി എം എന്ന പാര്‍ട്ടി ഉദ്ദേശിക്കുന്നു. ഇതിനെ ആരും പാര്‍ലമെന്ററി വ്യാമോഹമെന്നോ അധികാര ദുര്‍മ്മോഹമെന്നോ വിളിക്കരുത്. അതൊക്കെ ചാര്‍ത്തിക്കൊടുക്കാന്‍ എന്നും മറ്റൊരാളുണ്ടല്ലോ.

kaalidaasan said...

>>>>നാട്ടിലെ ദാരിദ് ര്യം പൂര്‍ണമായും ഇല്ലാതാക്കിയ ശേഷം മതി , അല്ലെങ്കില് ആ ലക്ഷ്യം സാധിക്കാനുതാകുന്ന പ് റവര്‍ ത്തനങ്ങള്‍ മതി ശാസ് ത് റ സാങ്കേതിക മേഖലയില്‍ എന്നൊക്കെ പറയുന്നത് വളരെ കടുത്ത - സ്വന്തം മൂക്കിനപ്പുറം കാണാന്‍ കഴിയാത്ത തരത്തിലുള്ള - ഹ് റസ്വ വീക്ഷണം തന്നെയാണ്<<<

അനന്ത്,

നാട്ടിലെ ദാരിദ്ര്യം  പൂര്‍ണമായും ഇല്ലാതാക്കിയ ശേഷമോ ആ ലക്ഷ്യം സാധിക്കാനുതാകുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷമോ മതി ശാസ്ത്ര സാങ്കേതിക മേഖലയിലെ പ്രാവര്‍ത്തങ്ങള്‍  എന്നൊന്നും ഞാന്‍ പറഞ്ഞില്ല. അതുകൊണ്ട് സ്വന്തം മൂക്കിനപ്പുറം കാണാന്‍ കഴിയാത്ത തരത്തിലുള്ള ഹൃസ്വ വീക്ഷണം എന്ന അഭിപ്രായത്തിനോട് ഞാന്‍ പ്രതികരിക്കുന്നുമില്ല.

ഏത് രാജ്യവും ശാസ്ത്ര സങ്കേതിക വികസനം നടത്തേണ്ടത് സ്വന്തം ജനതക്കുപകാരപ്പെടുന്ന വിധത്തിലായിരിക്കണം. ചന്ദ്രനിലേക്കോ ചൊവ്വയിലേക്കോ പോയിട്ട് ഇന്‍ഡ്യക്കാര്‍ക്ക് ഒരു നേട്ടവും ഇല്ല. ഉണ്ടെങ്കില്‍ അതെന്താണെന്നു താങ്കള്‍ വിശദീകരിക്കണം.

കോടിക്കണക്കിനു ഡോളര്‍ നീക്കിയിരിപ്പുള്ള രാജ്യങ്ങള്‍ അതിനു വേണ്ടി പണം ചെലവാക്കുന്ന കണ്ടിട്ട് അതേ പാതയില്‍ ഇന്‍ഡ്യ പോകുന്നതിനോടും എനിക്ക് യോജിപ്പില്ല.

ശാസ്ത്ര സങ്കേതിക രംഗത്തെ പുരോഗനം കൊണ്ട് പരിഹരിക്കേണ്ട അനേകം പ്രശ്നങ്ങള്‍ ഇന്‍ഡ്യക്കുണ്ട്. ചന്ദ്രനിലേക്കോ ചൊവ്വയിലേക്കോ റോക്കറ്റയച്ചാല്‍ അതില്‍ ഏതു പ്രശ്നം  പരിഹരിക്കപ്പെടും എന്ന് വിശദീകരിക്കാമോ? അത് പരിഹരിക്കാനാണാദ്യം ശ്രമിക്കേണ്ടതെന്നത് എന്റെ അഭിപ്രായമാണ്. അത് മൂക്കിനപ്പുറം കാണാന്‍ കഴിയാത സ്വവീക്ഷണം ആണെന്ന് പറഞ്ഞാലും വിരോധമില്ല.

ചന്ദ്രനിലോ ചൊവ്വയിലോ ജലമുണ്ടെന്നോ ജീവനുണ്ടെന്നോ കണ്ടെത്തിയതുകൊണ്ട്, ഭൂമിയില്‍ ജീവിക്കുന്ന മനുഷ്യരാശിക്ക് യാതൊരു പ്രയോജനവുമില്ല. അവര്‍ക്ക് വേണ്ടത് ഇവിടെയുള്ള ജലം സംരക്ഷിക്കുകയും ജീവന്‍ സംരക്ഷിക്കുകയുമാണ്,. അതിനു വേണ്ടി ഒന്നും ചെയ്യാതെയും അതിനെയൊക്കെ നിഷ്കരുണം നശിപ്പിക്കുകയും ചെയ്തിട്ട്, ചന്ദ്രനിലും ചൊവ്വയിലും ജീവനും ജലവും തേടിപ്പോകുന്നത് ശുദ്ധ അസംബന്ധമാണ്. ആരും അതിനോട് യോജിച്ചില്ലെങ്കിലും എനിക്ക് വിരോധമില്ല.

kaalidaasan said...

>>>>ചന്ദ്രനിലും ചൊവ്വായിലുമൊക്കെ എത്തുന്ന തരം റോക്കറ്റുകള്‍ ഉണ്ടാക്കുന്നതും പരീക്ഷിക്കുന്നതും മറ്റും രാജ്യരക്ഷയുമായി ബന്ധപ്പെട്ട ഒരു വിഷയമാണ് - രാഷ്ട്രീയ നേതാക്കളും ശാസ് ത് റ ജ് ഞ ന്മാരുമോന്നും അക്കാര്യം തെളിച്ചു പറയില്ലെങ്കിലും അതിനു പിന്നില്‍ അത്തരമൊരു ശക്തി തെളിയിക്കല്‍ തന്നെയാണ് - കാട്ടിലെ കരടി രണ്ടു കാലില്‍ ഉയര്‍ന്നു നിന്ന് മരത്തില്‍ തനിക്കെതാവുന്ന ഉയരത്തില്‍ മാന്തുന്നത് ഭക്ഷണത്തിന് വേണ്ടിയല്ല it is a demonstration of raw power <<<

അനന്ത്,

ചന്ദ്രനിലും ചൊവ്വായിലുമൊക്കെ എത്തുന്ന തരം റോക്കറ്റുകള്‍ ഉണ്ടാക്കുന്നതും പരീക്ഷിക്കുന്നതും രാജ്യരക്ഷയുമായി യാതൊരു തരത്തിലും ബന്ധപ്പെട്ടതല്ല. ഇന്‍ഡ്യയെ സംബന്ധിച്ച് ബെയിജിംഗിലോ ഇസ്ലാമാബാദിലോ എത്തുന്ന റോക്കറ്റുകള്‍ പോലും ഉപയോഗിക്കേണ്ടതായി വരില്ല. രാഷ്ട്രീയ നേതാക്കളും ശാസ്ത്രജ്ഞരും ഒന്നും അക്കാര്യം തെളിച്ചു പറയേണ്ട ആവശ്യവുമില്ല. അമേരിക്കയേപ്പോലെ ലോകത്ത് എവിടെയും ചെന്നു കുത്തിത്തിരിപ്പും പ്രശ്നങ്ങളും ഉണ്ടാക്കുന്നവര്‍ക്ക് അതുകൊണ്ട് നേട്ടമുണ്ട്. ന്യൂയോര്‍ക്കിലിരുന്ന്, വസീറിസ്ഥാനിലേക്ക് ഡ്രോണുകളും, മിസൈലുകളും ഒക്കെ അയക്കേണ്ടത് അവരുടെ ആവശ്യമാണ്. ഇന്‍ഡ്യക്ക് അങ്ങനെ യാതൊരു ആവശ്യവുമില്ല.

ഇനി അഥവ അങ്ങനെ റോക്കറ്റുകള്‍ ഉണ്ടാക്കിയിട്ടും യാതൊരു പ്രയോജനവുമില്ല. കാട്ടിലെ കരടി രണ്ടു കാലില്‍ ഉയര്‍ന്നു നിന്ന് മരത്തില്‍ തനിക്കെത്താവുന്ന ഉയരത്തില്‍ മാന്തുന്നത് ഭക്ഷണത്തിന് വേണ്ടിയായാലും അല്ലെങ്കിലും, അതിന്റെ അധികാര പരിധിയില്‍ ആരെങ്കിലും അക്രമിച്ചു കയറിയാല്‍ അത് എന്തു ചെയ്യുമെന്ന് എല്ലാവര്‍ക്കും അറിയാം.

ഇന്‍ഡ്യയുടെ മണ്ണിലേക്ക് ഇടിച്ചു കയറി, ഭൂപ്രദേശങ്ങള്‍ പാകിസ്ഥാനും ചൈനയും സ്വന്തമാക്കുന്നു. ഇന്‍ഡ്യയിലേക്ക് കോടിക്കണക്കിനു രൂപയുടെ കള്ളനോട്ടുകള്‍  കയറ്റി വിട്ട് ഇന്‍ഡ്യന്‍ സമ്പദ് വ്യവ്സ്ഥയെ പാകിസ്ഥാന്‍ അസ്ഥിരപ്പെടുത്തുന്നു. ഭീകര പരിശീലന ക്യമ്പുകള്‍ നടത്തി, അവരെ ഇന്‍ഡ്യയിലേക്കയച്ച് ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. ഇതിനെതിരെയൊന്നും ഒരു ചുക്കും ചെയ്യാന്‍ ശേഷിയില്ലത്ത നപുംസകങ്ങള്‍ ഇനി ചന്ദ്രനിലേക്കോ ചൊവ്വയിലേക്കോ പ്രപഞ്ചത്തിന്റെ അതിര്‍ത്തിയിലേക്കോ റോക്കറ്റയച്ച് പേടിപ്പിക്കാന്‍ ശ്രമിച്ചാലും ഇവരൊനും പേടിക്കില്ല. അതൊന്നും മനസിലാകാത്ത താങ്കളേപ്പോലുള്ളവര്‍ വെറുതെ കഥയറിയാതെ ആട്ടം കാണുന്നു.

ആണവായുധം കയ്യിലുള്ള ഇന്‍ഡ്യയെ ബംഗ്ളാദേശോ ശ്രീലങ്കയോ, മ്യാന്‍മാറോ പോലും  പേടിക്കുന്നില്ല.

it is a demonstration of raw power എന്ന താങ്കളുടെ അഭിപ്രായത്തോട് യോജിക്കുന്നു. അതു മാത്രമേ ഇതിലുള്ളു. കൂടെ കുറച്ച് അഴിമതിയും. അതിലപ്പുറം ഇത് താങ്കളാദ്യം അവകാശപ്പെട്ട പോലെ ശാസ്ത്ര സാങ്കേതിക മേഖലയില്‍ എന്തോ മഹത്തായ കാര്യം ചെയ്യുന്നു എന്നതൊക്കെ വെറും വാചാടോപം മാത്രം.

ചന്ദ്രനിലേക്ക് ആദ്യം മനുഷ്യനെ അയക്കാന്‍ അമേരിക്ക സോവിയറ്റ് യൂണിയനുമായി പന്തയത്തിലേര്‍പ്പെട്ടു. അത് റോക്കറ്റ് സാങ്കേതിക വിദ്യ വികസിപ്പിക്കാന്‍ വളരെയേറേ സഹായിച്ചിട്ടുണ്ട്. അമേരിക്ക ആ ലക്ഷ്യം ​നേടിക്കഴിഞ്ഞപ്പോള്‍ സോവിയറ്റ് യൂണിയന്‍ ആരെയും ചന്ദ്രനിലേക്കയക്കാനോ അതിനു വേണ്ടി പണം ചെലവാക്കാനോ ശ്രമിച്ചില്ല. പക്ഷെ ഇന്‍ഡ്യ ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കുമെന്നാണവകാശപ്പെടുന്നത്.

Jomy said...

ഒരു കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ നേതാവിന് വേണ്ട എല്ലാ ഗുണങ്ങളും സഖാവ് പിണറായി വിജയനുണ്ട്. ഈ അടുത്ത കാലത്ത് ഇത്രയും തെറ്റിദ്ധരിക്കപ്പെട്ട മറ്റൊരു നേതാവും ഇന്ത്യയില്‍ ഇല്ല എന്ന് തന്നെ പറയാം. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി വിവിധ വെല്ലുവിളികൾ നേരിട്ടപ്പോള്‍ അതിനെ എല്ലാം മറികടന്നു ആ പാര്‍ട്ടിയുടെ അമരക്കാരന്‍ ആയി തുടരാന്‍ കഴിയുന്നതും അദ്ദേഹത്തിന്റെ നേതൃത്വം, മിതമായ ഭാഷ, വ്യക്തിത്വം എന്നിവ കൊണ്ടാണ്. കേരള സംസ്ഥാനത്തിന്റെ എക്കാലത്തെയും മികച്ച , ഏറ്റവും കരുത്തനായ മുഖ്യ മന്ത്രിയായി സഖാവ് പിണറായി വിജയന്‍ വരട്ടെ. കാലഘട്ടത്തിന്റെ മാറ്റങ്ങൾക്കനുസരിച്ച് ഉറച്ച തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുന്ന, നടപ്പിലാക്കാൻ കഴിയുന്ന നട്ടെല്ലുള്ള ഭരണാധികാരികളെയാണ് കേരളത്തിനാവശ്യം.

kaalidaasan said...

>>>>( ആണവ നിലയങ്ങളുടെ കാര്യത്തിലും ഇതുപോലെ രാജ്യരക്ഷയുമായി ബന്ധപ്പെട്ട ഒരു കാഴ്ചപ്പാടു ഉള്‍കൊള്ളാന്‍ കഴിയാത്തതു കൊണ്ടാണ് മര മൗലിക വാദികള്‍ വിദേശ ശക്തികളുടെ കളിപ്പാട്ടമായി മാറുന്നത് )<<<

അനന്ത്,

അണ്വായുധങ്ങള്‍ രാജ്യങ്ങളെ രക്ഷിക്കുമെന്നതൊക്കെ വെറും തെറ്റിദ്ധാരണയാണ്. ഏറ്റവും കൂടുതല്‍ അണ്വായുധങ്ങള്‍ കയ്യിലുള്ള അമേരിക്കയുടെ എംബസി ഉദ്യോഗസ്ഥരെ ഒരണ്വായുധവും കയ്യിലിലില്ലാതിരുന്ന ഇറാന്‍  വര്‍ഷങ്ങളോളം ബന്ധികളാക്കി വച്ചു. അമേരിക്കക് ഒന്നും ചെയ്യന്‍ ആയില്ല. ഇസ്ലമിക ഭീകരര്‍ അമേരിക്കയില്‍ ചെന്ന് പോലും അവരെ ആക്രമിച്ചു. ഇപ്പോഴും ലോകം മുഴുഅന്‍ അമേരിക്കന്‍ താല്‍പ്പര്യങ്ങളും, വ്യവസായ സംരംഭങ്ങളും ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. അമേരിക്കന്‍ പൌരന്‍മര്‍ക്ക് പേടിയില്ലാതെ ഒരിടത്തും സഞ്ചരിക്കാന്‍ സാധിക്കുന്നില്ല.

അണ്വയുധം കയ്യിലുള്ള ഇന്‍ഡ്യയുടെ ഭൂപ്രദേശങ്ങള്‍ ചൈനയും പാകിസ്ഥാനും കയ്യടക്കി വച്ചിരിക്കുന്നു. ഇടക്കിടക്ക് ഇന്‍ഡ്യന്‍ പ്രദേശത്തേക്ക് കടന്നു കയറുന്നു, ഇന്‍ഡ്യന്‍ പട്ടാളക്കാരെ കൊന്നൊടുക്കുന്നു. പാകിസ്ഥാന്‍ കള്ളനോട്ടും, ഭീകരരെ ഇറക്കിയും ഇന്‍ഡ്യയെ അസ്ഥിരപ്പെടുത്തുന്നു. അതൊക്കെ തെളിയിക്കുന്നത് അണ്വായുധവും ഒരു രാജ്യത്തെയുയം ​രക്ഷിക്കില്ല എന്നാണ്.

മാത്രമല്ല അണ്വയുധം പ്രയോഗിക്കേണ്ട ഒരു യുദ്ധമുണ്ടായാല്‍ പിന്നെ ഒന്നും അവശേഷിക്കില്ല.ഹിരോഷിമയും നഗസാക്കിയും ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമായതോര്‍ക്കുക. അന്ന് ജപ്പാന്റെ കയ്യില്‍ അണ്വായുധമുണ്ടായിരുന്നെങ്കില്‍ ഒരു പക്ഷെ ന്യൂയോര്‍ക്കും, മോസ്ക്കോയും കൂടി അതുപോലെ അപ്രത്യക്ഷമാകുമായിരുന്നു. ഇതേക്കുറിച്ചൊന്നും ഒരു ധാരണയുമില്ലാത്തവര്‍ക്ക് ആണവനിലയം,അണ്വായുധം, രജ്യ രക്ഷ എന്നൊക്കെ പുലമ്പിക്കൊണ്ടിരിക്കാം.

ഒരു പതിറ്റാണ്ടായി ഇസ്ലമിക ഭീകരര്‍ക്കെതിരെ യുദ്ധം ചെയ്യുന്ന അമേരിക്ക എന്തുകൊണ്ട് വിജയിക്കുന്നില്ല? അണ്വായുധം കയ്യിലുണ്ടായാലൊന്നും ഒരു യുദ്ധത്തിലും വിജയിക്കില്ല എന്ന സത്യമാണത് വിളിച്ചു പറയുന്നത്.

ആണവ നിലയങ്ങള്‍ക്കെതിരെ നിലപടെടുക്കുന്നവരെ വിദേശ ശക്തികളുടെ കളിപ്പാട്ടമായി മാറിയ മര മൗലിക വാദികള്‍ എന്നൊക്കെ വിളിക്കാനുള്ള വിവരമേ താങ്കള്‍ക്കുള്ളു. ഏറ്റവും സമ്പന്നമായാ രണ്ടാമത്തെ രാജ്യമായ ജപ്പാന്‍ ഒരാണാവ ദുരന്തമുണ്ടായപ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ ഇപ്പോഴും ഇരുട്ടില്‍ തപ്പുന്നു. ലോക രാജ്യങ്ങളുടെ മുന്നില്‍ സഹായത്തിനായി അവര്‍ കേഴുന്നു.

Japan PM seeks overseas help

Prime Minister Shinzo Abe says Japan is open to receiving overseas help to contain widening radioactive water leaks at the crippled nuclear plant in Fukushima, with leaks and mishaps reported almost daily.

ഇതൊന്നും കണ്ടിട്ടും പഠിക്കാത്തവരൊട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല.

ജപ്പാനില്‍ നിന്ന് അവസാനം വന്ന റിപ്പോര്‍ട്ട് ഇതാണ്.

Japan to spend $500 million to contain leaks at Fukushima nuclear plant

Japan pledged nearly $500 million to contain leaks and decontaminate radioactive water from the tsunami-crippled Fukushima nuclear plant, stepping up government efforts to cope with the legacy of the worst atomic disaster in a quarter of a century.

വേണമെങ്കില്‍ വായിക്കുക. അല്ലെങ്കില്‍ മര മൗലിക വാദികള്‍ എന്ന് മറ്റുള്ളവരെ വിളിച്ചക്ഷേപിക്കുന്ന വിനോദം തുടരുക.

ഇതു വരെ എത്ര മില്യണ്‍ ചെലവാക്കി എന്നതിന്റെ കണക്കൊന്നും പുറത്തു വിട്ടിട്ടില്ല. ഇപ്പോള്‍ ചെലവാക്കാന്‍ പോകുന്ന് 500 മില്യണ്‍ ഡോളര്‍, ചെയ്യാതിരിക്കാനുള്ള ഒരു താല്‍ക്കാലിക നടപടി മാത്രമാണ്. അതു കഴിഞ്ഞ് എന്ത് എന്നതിപ്പോഴും ഒരു ചോദ്യചിഹ്നം മാത്രം. ഈ ആണവ ദുരന്തം ജപ്പാന്റെ സമ്പദ് വ്യവസ്ഥയെ തകര്‍ത്തു കളയാനുള്ള എല്ലാ സാധ്യതയുമുണ്ട്.

ഇന്‍ഡ്യയില്‍ ഒരു ദുരന്തമുണ്ടായാല്‍ ഉള്ള ബാധ്യതയില്‍ നിന്ന് അമേരിക്കന്‍ കമ്പനികളെ ഒഴിവാക്കുന്ന ഒരു രഹസ്യ ധാരണ കഴിഞ്ഞ തവണത്തെ അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ മന്‍ മോഹ സിംഗ് ഉണ്ടാക്കിയതായിട്ടാണു റിപ്പോര്‍ട്ടുകള്‍. ഇന്‍ഡ്യയില്‍ ഒരു ദുരന്തമുണ്ടായാല്‍ ഇന്‍ഡ്യാക്കര്‍  സഹിക്കയേ നിര്‍വാഹമുള്ളു.

kaalidaasan said...

>>>>കാന്‍സര്‍ ആശുപത് റി ക്കായി തരാം എന്ന ധാരണയില്‍ വൈദ്യുതി കരാറില്‍ അധികമായി നല്കിയ നൂറു കോടി രൂപ സര്കാരിനു തിരികെ കിട്ടിയില്ല എന്ന വസ്തുത ഇപ്പോഴും നിലനില്കുന്നു ....അപ്പോള്‍ അങ്ങനെയൊരു നഷ്ടം ഖജനാവിനു വരുത്തിവച്ചതിന്റെ ഉത്തരവാദിത്വം അത്തരത്തില്‍ കാര്യങ്ങള്‍ കൊന്റെതിച ഭരണ ക്കാര്ക്കും ഉദ്യോഗസ്ഥന്മാര്ക്കും തന്നെയെന്ന കാര്യം എങ്ങനെ ഇല്ലാതാവും ?<<<

അനന്ത്,

കാന്‍സര്‍ ആശുപത്രി ക്കായി തരാം എന്ന ധാരണയില്‍ വൈദ്യുതി കരാറില്‍ അധികമായി ഒന്നും നല്‍കിയില്ല. പദ്ധതികളുടെ നവീകരണം നടത്താനുള്ള കരാര്‍ നല്‍കിയാല്‍ ക്യാന്‍സര്‍ ആശുപത്രിക്കു വേണ്ടി ധനസഹയാം നല്‍കാം എന്നേ പറഞ്ഞുള്ളു.

നവീകരണം കൊണ്ട് ഒരു നേട്ടവും ഉണ്ടായില്ല. ക്യാന്‍സര്‍ ആശുപത്രിക്കുള്ള ധനസഹായം ലഭിച്ചുമില്ല. അതു വഴി ഖജനാവിനു നഷ്ടമുണ്ടായി. അതില്‍ സംശയമില്ല. അതിന്റെ ഉത്തരവാദികള്‍ ഈ പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ച മന്ത്രിമാരും ഉദ്യോഗസ്ഥരുമൊക്കെ ആണ്. അതിനുള്ള ഉത്തരമാണ്, പൊതു ജനത്തിനു വേണ്ടത്.

നിര്‍ഭാഗ്യവശാല്‍ ഇന്‍ഡ്യയിലെ ഭരണകൂടങ്ങളും, അന്വേഷണ ഏജന്‍സികളും, നീതി ന്യായ വ്യവസ്ഥയുമൊക്കെ കൂടെ എല്ലാവരെയും പറ്റിക്കുകയാണ്.

kaalidaasan said...

>>>>ചൊവ്വയിൽ മീഥയിൻ ഉണ്ടോ എന്നറിയുന്നതിനു വേണ്ടി ഒരു പേടകം അയക്കാൻ 450 കോടി രൂപ മുടക്കുന്നതിന്റെ ആവശ്യകത ആരാണ് തീരുമാനിക്കുന്നത്? <<<

ബൈജു,

ISRO ഇതിനുള്ള പദ്ധതികള്‍ രൂപപ്പെടുത്തും. പക്ഷെ അതിന്റെ തീരുമാനമൊക്കെ ശാസ്ത്ര സാങ്കേതിക വകുപ്പാണെടുക്കുന്നത്. അതൊക്കെ അതാതുകാലത്തെ രാഷ്ട്രീയം തീരുമാനിക്കുന്നു. ഇന്‍ഡ്യ ആണവ പരീക്ഷണം നടത്താനുള്ള തീരുമാനം  അന്നത്തെ പ്രധാനമന്ത്രി ആയിരുന്ന ഇന്ദിരാ ഗാന്ധിയാണെടുത്തത്. അതുപോലെ ചൊവ്വയിലേക്ക് പേടകം അയക്കണമെന്ന തീരുമാനം എടുത്തത് രാഷ്ട്രീയ നേതാക്കള്‍ തന്നെയാണ്.

സാധാരണ ഓരോ വകുപ്പിലെയും വിദഗ്ദ്ധരും ഉദ്യോഗസ്ഥരും ഒരു തീരുമാനം എടുക്കുമ്പോള്‍ അതുകൊണ്ട്, രാജ്യത്തിനും ജനങ്ങള്‍ക്കും ഉണ്ടാകുന്ന നേട്ടങ്ങള്‍ ആണാദ്യം കണക്കിലെടുക്കുക. നിര്‍ഭാഗ്യവശാല്‍ ഇന്‍ഡ്യയില്‍ ഈ വക തീരുമാനങ്ങളെടുക്കുമ്പോള്‍ ആദ്യം കണക്കിലെടുക്കുന്നത് ബന്ധപ്പെട്ടവര്‍ക്ക് എന്ത് സാമ്പത്തിക നേട്ടമുണ്ടാക്കാം എന്നായിരിക്കുന്നു. ഉദ്യോഗസ്ഥര്‍ മുതല്‍ മന്ത്രിമാര്‍ വരെയുള്ളവര്‍ ഈ സമ്പത്ത് പങ്കു വച്ചെടുക്കുന്നു. അപ്പോള്‍ പിന്നെ അഴിമതിയും ഗൂഢ താല്‍പ്പര്യങ്ങളും ഒക്കെ ഇതിന്റെ ഭാഗമായി വരുന്നു.

ചൈനയോടും മറ്റ് പാശ്ചത്യ രാജ്യങ്ങളോടും മത്സരിക്കുക എന്നതിനപ്പുറം ഇപ്പോഴത്തെ ചൊവ്വാ ദൌത്യം കൊണ്ട് ഒരു നേട്ടവും ഉണ്ടാകാനില്ല.

kaalidaasan said...

>>>>എന്നാൽ ബാലകൃഷ്ണപിള്ളയുടെ കാര്യത്തിലോ വിജയൻറെ കാര്യത്തിലോ മറ്റു വിഷയങ്ങളിൽ കണ്ടത് പോലെയുള്ള പിൻ വാങ്ങലുകൾ കാണുന്നതുമില്ല. <<<

ബൈജു,

ബാലകൃഷ്ണപിള്ളയുടെ കാര്യത്തില്‍ വി എസ് സുപ്രീം കോടതിയില്‍ വരെ കേസു നടത്തി, അദ്ദേഹത്തെ അഴിമതിക്ക് ശിക്ഷ വാങ്ങിക്കൊടുത്തു.

ഇതുപോലെയുള്ള രാഷ്ട്രീയം പറയുമ്പോള്‍ താങ്കളേപ്പോലെ പലരും ബാലകൃഷ്ണപിള്ള, വിജയന്‍ എന്നൊക്കെ മാത്രമേ പറഞ്ഞു കണ്ടിട്ടുള്ളു. പിള്ളയോടൊപ്പം അദ്ദേഹത്തിന്റെ പാര്‍ട്ടി നേതാവായ പി കെ സജീവും, കൂടെ മറ്റൊരു ഉദ്യോഗസ്ഥനും  ശിക്ഷിക്കപ്പെട്ടിരുന്നു. പക്ഷെ അതൊക്കെ എല്ലാവരും സൌകര്യപൂര്‍വം മറക്കുന്നു. അല്ലെങ്കില്‍ മറയ്ക്കുന്നു. അങ്ങനെ അത് വി എസും പിള്ളയും തമ്മിലുള്ള പോരാട്ടാമായി മാത്രം ചിത്രീകരിക്കുന്നു. വിഎസ് കേസു നടത്തി ശിക്ഷ മേടിച്ച മറ്റുള്ളവരാരെങ്കിലും വി എസിനെ നാടു നീളെ ചീത്ത പറഞ്ഞു നടക്കുന്നത് കണ്ടിട്ടുണ്ടോ? പക്ഷെ പിള്ള എന്നും  ​ചീത്ത പറഞ്ഞു നടക്കുന്നു.

വിജയന്റെ കാര്യതത്തില്‍ വിഎസ് എന്ത് അമിത താല്‍പ്പര്യമെടുത്തു എന്ന് താങ്കള്‍ക്കൊന്നു വിശദീകരിക്കാമോ? അദ്ദേഹം ഏതെങ്കിലും കോടതിയില്‍ കേസിനു പോയോ? പിള്ളയുടെ കേസില്‍ ചെയ്ത പോലെ വക്കീലിനെ വച്ച് വാദിച്ചോ?

വിജയനെതിരെ ഉണ്ടായ കേസിന്റെ ചരിത്രം താങ്കളൊക്കെ മറക്കുന്നു. ഈ വിഷയം ഉയര്‍ത്തിക്ക്ണ്ടു വന്നതു തന്നെ യു ഡി എഫും കോണ്‍ഗ്രസ് പാര്‍ട്ടിയുമാണ്. അവരുടെ സര്‍ക്കാര്‍ നടത്തിയ വിജിലന്‍സ് അന്വേഷണത്തില്‍ ലാവലിന്‍ വിഷയത്തില്‍ അഴിമതി നടന്നിട്ടുണ്ട് എന്നും അതിന്റെ ഉത്തരവാദികള്‍ ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ആണെന്നും അവര്‍ റിപ്പോര്‍ട്ട് നല്‍കി. ഈ വിഷയത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും അവര്‍ നിര്‍ദ്ദേശിച്ചു. അങ്ങനെ ആണീ കേസ് ഉണ്ടായത്. അന്ന് വകുപ്പു മന്ത്രി ആയിരുന്ന വിജയനിലേക്കും സംശയം നീണ്ടു. കരാറിന്റെ ആരംഭം കോണ്‍ഗ്രസ് മന്ത്രിമാരുടെ കാലത്തായതുകൊണ്ടും രണ്ട് മുന്നണികളും ഈ വിഷയത്തില്‍ പ്രതി സ്ഥാനത്തു നിന്നതുകൊണ്ടും, കനേഡിയന്‍ കമ്പനി കൂടെ ഉള്‍പ്പെട്ടതായതുകൊണ്ടും  സി ബി ഐ അന്വേഷണമാണു നല്ലതെന്ന്, കേരള ഹൈക്കോടതിയിലെ ചീഫ്‌ ജസ്‌റ്റിസ്‌ വി.കെ. ബാലിയും ജസ്‌റ്റിസ്‌ ജെ.ബി. കോശിയും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണു തീരുമാനിച്ചത്. ഉമ്മന്‍ ചാണ്ടി ആ തീരുമാനം നടപ്പാക്കി സി ബി ഐ അന്വേഷണത്തിനു വിട്ടു. പിന്നീടു വന്ന വി എസ് സര്‍ക്കാര്‍ സി ബി ഐ അന്വേഷണം വേണ്ട എന്ന നിലപാട്, കോടതിയെ അറിയിച്ചു. പക്ഷെ അത് വി എസിന്റെ എതിര്‍പ്പിനെ മറികടന്ന് മന്ത്രിസഭ എടുത്ത തീരുമാനമായിരുന്നു. പിണറായി വിജയനെയും പ്രതിയാക്കി സി ബി ഐ കേസു തയ്യറാക്കി. വിജയനെ പ്രൊസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടി സി ബി ഐ ഗവര്‍ണ്ണറെ സമീപിച്ചു. ഗവര്‍ണ്ണര്‍ സര്‍ക്കാരിന്റെ അഭിപ്രായം തേടി. പക്ഷെ ആ അഭിപ്രായം അവഗണിച്ച് ഗവര്‍ണ്ണര്‍ അനുമതി കൊടുത്തു. അങ്ങനെയാണി കേസുണ്ടായത്.

kaalidaasan said...

Contd..

ഹൈക്കോടതി ഉത്തരവിട്ടാല്‍ സി ബി ഐ അന്വേഷിക്കണം. അത് നിയമമാണ്. ആരെ പ്രതിയാക്കണമെന്നതൊക്കെ അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ തീരുമാനിക്കുന്നു. സി ബി ഐ അന്വേഷണ വിഷയത്തിലും, പിണറായിയെ പ്രോസിക്യൂട്ട് ചെയ്യേണ്ട വിഷയത്തിലും നിയമം അതിന്റെ വഴിക്കു പോകട്ടെ എന്നേ വി എസ് പറഞ്ഞുള്ളു. അല്ലാതെ വിജയനെ വിടാതെ പിന്തുടര്‍ന്നൊന്നുമില്ല. അന്വേഷണം കോടതി തീരുമാനമായിരുന്നു എന്ന സത്യം പക്ഷെ വിജയന്‍ മനപ്പൂര്‍വം മറച്ചു പിടിക്കുന്നു. കോടതി ഉത്തരവ് നടപ്പാക്കിയ ഉമ്മന്‍ ചാണ്ടിയെ മാത്രം അദ്ദേഹം ​കുറ്റപ്പെടുത്തുന്നു.

അഴിമതികേസുകള്‍ നിയമപരമായി നേരിടണമെന്നത് സി പി എം എന്ന പാര്‍ട്ടിയുടെ നയമായിരുന്നു. പക്ഷെ വിജയന്‍ പ്രതി ആയപ്പോള്‍ ആ നയം പാര്‍ട്ടി മാറ്റി. പാര്‍ട്ടി അന്വേഷിച്ച് ഇതില്‍ അഴിമതി ഇല്ല എന്ന് കണ്ടെത്തി എന്നായിരുന്നു അതിനു പറഞ്ഞ ന്യായീകരണം. പക്ഷെ വി എസ് ആ നിലപാടിനെ എതിര്‍ത്തു. കേസ് പാര്‍ട്ടി നിയമപരമായി നേരിടണമെന്നായിരുന്നു അദ്ദേഹത്തിന്റെ അന്നത്തെയും അതുകഴിഞ്ഞും ഉള്ള നിലപാട്. പക്ഷെ ഇത് വിജയനെതിരെ എന്നാണ്, വ്യഖ്യാന ഫാക്റ്ററികളും സ്തുതി പാഠകരും പാടി നടന്നത്. ഇപ്പോഴും പാടി നടക്കുന്നതും.

വിജിലന്‍സ് തീരുമനത്തിനും, ഹൈക്കോടതി തീരുമാനത്തിനും, ഗവര്‍ണ്ണറുടെ തീരുമാനത്തിനും എതിരെ വിഎസ് പടക്കിറങ്ങിയില്ല എന്നാണ്, അദ്ദേഹം ഈ വിഷയത്തില്‍ ചെയ്ത തെറ്റ്. സി ബി ഐ അന്വേഷണത്തിനുത്തരവിട്ട ജസ്റ്റിസ് ബാലിയെ വിജയന്റെ സ്തുതി പാഠകാര്‍ പ്രതീകാത്മകമായി നടുകടത്തുക പോലുമുണ്ടായി എന്നോര്‍ക്കുക. ഇതുപോലെ പടക്കിറങ്ങിയവരുടെ കണ്ണില്‍  വി എസ് കുല ദ്രോഹി ആയി. ക്യാപിറ്റല്‍ പണീഷ്മെന്റര്‍ഹിക്കുന്ന കുറ്റവാളിയും ആയി. അടുത്ത പാര്‍ട്ടി പ്ളീനം അദ്ദേഹത്തിന്റെ കുറ്റവിചാരണ ആയിരിക്കുമെന്നതില്‍ സംശയം വേണ്ട. എത്രാമത്തേതെന്ന് ഏതെങ്കിലും ഗണകന്‍മാരോട് ചോദിക്കേണ്ടി വരും.

ലാവലിന്‍ കരാറിന്റെ ഭാഗമായി പദ്ധതികള്‍ നവീകരിക്കാന്‍ ചെലവഴിച്ച 374.50 കോടി രൂപ പാഴായി. അതുകൊണ്ട് ഒറ്റ യൂണിറ്റ് വൈദ്യുതി പോലും കൂടുതലായി ഉണ്ടാക്കാനായില്ല. ഇതിലെ പന്നിയാര്‍ പദ്ധതിയുടെ പെന്‍ സ്റ്റോക്ക് പൈപ്പ് പൊട്ടി അവിടെ വൈദ്യുതി ഉത്പാദനം തന്നെ നിലച്ചിരിക്കുകയാണ്. ഈ നഷ്‌ടത്തിനു പുറമെ ക്യാന്‍സര്‍ സെന്ററിനുള്ള 89.32 കോടി ലഭിച്ചുമില്ല. ഈ നഷ്ടം  ഖജനാവിനുണ്ടെന്ന സത്യം സി ബി ഐ കോടതി അംഗീകരിക്കുന്നുണ്ട്. പക്ഷെ അതിനാരുത്തരവാദി ആരെന്ന് കണ്ടെത്താനുള്ള വിചാരണ പോലും നടത്താതെ വിധി പറയുകയാണുണ്ടായത്.

പിണറായി വിജയന്‍ പ്രതി ആയതുകൊണ്ടു മാത്രമാണ്, വി എസ് ഈ കേസില്‍ ചില തത്വാധിഷ്ടിത നിലപാടെടുത്തതെന്നും, അദ്ദേഹം  വിജയനെ വേട്ടയാടുകയായിരുന്നു എന്നുമൊക്കെ പറയുന്നത് മിതമായ ഭാഷയില്‍ ശുദ്ധ വിവവരക്കേടാണെന്നു പറയട്ടെ.

വിജയന്റെ ആരാധകരും അടിയാന്‍മാരും പ്രചരിപ്പിക്കുന്നത്, പാര്‍ട്ടിക്കുള്ളിലെ വിഎസിനു വിജയനോടുള്ള വ്യക്തി വിരോധം കൊണ്ടാണിങ്ങനെ നിലപാടെടുത്തതെന്നാണ്. വാദത്തിനു വേണ്ടി അത് സമ്മതിച്ചാലും, എന്തുകൊണ്ട് പിള്ളയുടെ കേസില്‍ ഇടപ്പെട്ട് സുപ്രീം കോടതി വരെ പോയി? എന്താണ്, വി എസിനു പിള്ളയോട് വ്യക്തി വിരോധമുണ്ടാകാനുള്ള കാരണം?

kaalidaasan said...

>>>> V S നോടുള്ള സ്നേഹ ബഹുമാനങ്ങളിൽ കുറവില്ലാതെ തന്നെ പറയട്ടെ അടുത്തകാലത്തെ അദ്ദേഹത്തിന്റെ നിലപാടുകളും നിലപാട് മാറ്റങ്ങളും ഗ്യാലറികളിലെ കയ്യടിക്കു വേണ്ടിയാണോ എന്ന് തോന്നിപ്പോകുന്നു. എന്നാൽ സഖാവ് വിജയൻ ടീമിന് വേണ്ടിക്കളിക്കുന്നത് പോലെയും തോന്നാൻ ഇടയാകുന്നു. <<<

ബൈജു,

തോന്നുലുകള്‍ സത്യമാകണമെന്നില്ല.

വിജയന്‍ ടീമിനു വേണ്ടി കളിക്കുകയാണെന്ന അഭിpraaയത്തോട് പൂര്‍ണ്ണമായും യോജിക്കുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവര്‍ത്തനം ഈ കളി തന്നെയാണ്. കളിക്കുക. എന്നും ടീമിന്റെ നേതാവായിരിക്കുക. അതിനു വേണ്ടി എന്തു വഴി വിട്ട കളികളും കളിക്കും. ലക്ഷ്യം ടീമംഗങ്ങളെ സുഖിപ്പിച്ച് കൂടെ നിറുത്തുക. അവര്‍ എന്ത് നെറികേടു കാണിച്ചലും സംരക്ഷിക്കുക. ശശി, ഗോപി, മണി. പട്ടിക നീണ്ടതാണ്. ക്വട്ടേഷന്‍ നല്‍കി ചന്ദ്രശേഖരനെ വധിച്ചവരെ സംരക്ഷിക്കാന്‍ വേണ്ടി എന്തൊക്കെ ചെയ്തു എന്ന് ഇന്ന് എല്ലാവര്‍ക്കും അറിയാം. ചന്ദ്രശേഖരന്റെ ശവശരീരത്തെ വരെ അവഹേളിച്ച വിജയനേക്കാള്‍ മാന്യത, വി എസിനുണ്ടെന്ന് കേരളത്തിന്റെ പൊതു മണ്ഡലം മനസിലാക്കുന്നു. അത് ഗ്യാലറിയുടെ കയ്യടിക്കു വേണ്ടി ആണെന്ന് ആര്‍ക്കുവേണമെങ്കിലും പറയാം. പക്ഷെ ഞാന്‍ അങ്ങനെ കരുതുന്നില്ല. വി എസിനെ പിന്തുണക്കുന്നു എന്ന ഒറ്റക്കാരണം കൊണ്ടായിരുന്നു ചന്ദ്രശേഖരനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. അഭിപ്രായ വ്യത്യാസത്തേത്തുടര്‍ന്ന് പാര്‍ട്ടി വിട്ടു പോകുന്നവരെ പിnnaaലെ ചെന്ന് വക വരുത്തുന്നത് ഏത് കമ്യൂണിസ്റ്റ് തത്വശാസ്ത്രത്തിന്റെ ഭാഗമാണെന്ന് താങ്കളൊന്നു പറഞ്ഞു തരാമോ?

വിജയന്റെ ഇതുപോലെയുള്ള കളികളില്‍  നഷ്ടപ്പെടുന്നത് പാര്‍ട്ടി മൂല്യങ്ങളും പാര്‍ട്ടിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളുമാണ്.

വി എസ് ഗ്യാലറികളിലെ കയ്യടിക്കു വേണ്ടി കളിക്കുന്നു എന്ന് പറയുന്നത് വിജയന്റെ ടീം തന്നെയാണ്. മറ്റുള്ളവര്‍ ഒരു കമ്യൂണിസ്റ്റുകാരനെ പുകഴ്ത്തുമ്പോള്‍ അത് അസ്വാഭാവികമാണെന്ന് ഈ ടീം തന്നെയാണു പ്രചരിപ്പിക്കുന്നതും. തങ്ങള്‍  ചെയ്യുന്ന ഒരു പ്രവര്‍ത്തിക്കും ആരും കയ്യടിക്കാതെ വരുമ്പോള്‍ സ്വാഭാവികമായി ഉണ്ടാകുന്ന അസഹിഷ്ണുത ആണത്.

പല വിഷയങ്ങളിലും വി എസ് ഇടപെട്ടിട്ട് പിന്നാക്കം പോയിട്ടുണ്ട്. മൂന്നാര്‍ വിഷയത്തിലും കൂടംകുളം വിഷയത്തിലും പാര്‍ട്ടി അദ്ദേഹത്തെ കടിഞ്ഞാണിട്ടു. ചില കാര്യങ്ങള്‍ നേടിയെടുക്കനാകില്ല എന്നറിയുമ്പോള്‍ പിന്നാക്കം പോകേണ്ടി വരും. ലോകത്തിന്നു വരെ ആരും എല്ലാം നേടിയെടുത്തിട്ടുമില്ല.

ഒരു പൊതു പ്രവര്‍ത്തകനും രാഷ്ട്രീയക്കാരനും  എന്താണു ചെയ്യേണ്ടതെന്നതിനു മാതൃക അദ്ദേഹം കാണിച്ചു തന്നു, ഇപ്പോഴും കാണിച്ചു തരുന്നു. പലതിലും പരാജയപ്പെട്ടു. ഇനിയും പരാജയപ്പെടുമായിരിക്കും. ഇപ്പോള്‍ വയസു 90 ആയി. ഇനി കാര്യമായൊന്നും ചെയ്യാനും ആകില്ല. ചെറുപ്പക്കാരായ അനേകം പേര്‍ രാഷ്ട്രീയ പൊതു മണ്ഡലങ്ങളില്‍ ഉണ്ട്. എന്തേ അവര്‍ക്കൊന്നും ഇത് സാധിക്കാതെ പോകുന്നു?

വിഎസിന്റെ നിലപാടുമാറ്റത്തേക്കുറിച്ച് പറഞ്ഞതുകൊണ്ട് മറ്റൊരു കാര്യം സൂചിപ്പിക്കാം.

സോളാര്‍ വിഷയത്തില്‍ ഉമ്മന്‍ ചാണ്ടിയെ രാജി വയ്പ്പിക്കും എന്ന് ശപഥം ചെയ്ത് സെക്രട്ടേറിയറ്റ് പിടിക്കാന്‍ വിജയന്റെ നേതൃത്വത്തില്‍ ഒരു സമരം നടന്നല്ലോ. ഒരു ലക്ഷം അണികളെ വിന്യസിപ്പിച്ചുകൊണ്ട്. തിരുവഞ്ചൂരിന്റെ ഒരു ഫോണ്‍ കോള്‍ വന്നപ്പോഴേക്കും സമരം പൂട്ടിക്കെട്ടി പോയത് ആരായിരുന്നു? രാഷ്ട്രീയ കേരളത്തിന്റെ ചരിത്രത്തില്‍  ഇതുപോലെ ഒരു മലക്കം മറിച്ചില്‍ താങ്കള്‍  കണ്ടിട്ടുണ്ടോ? ഇത്രയധികം ആളുകള്‍ പങ്കെടുത്ത ഒരു ജനകീയ സമരത്തെ ഇതുപോലെ അവഹേളിച്ചതില്‍ താങ്കളൊരു തെറ്റും കാണുന്നില്ലേ? എന്തേ വിഎസിന്റെ നിലപാടു മാറ്റങ്ങള്‍ തല നാരിഴ കീറി പരിശോധിക്കുന്നവരൊന്നും ഈ നിലപാടു മാറ്റം ചര്‍ച്ച ചെയ്യാത്തത്? ഏത് ടീമിനു വേണ്ടി ആയിരുന്നു പിണറായി അന്ന് കളിച്ചത്? സി പി എമ്മിന്റെയും  ഇടതുപക്ഷത്തിന്റെയും  ടീമിനു വേണ്ടി അല്ലല്ലോ? കോണ്‍ഗ്രസിന്റെ ടീമിനു വേണ്ടി അല്ലേ? വിശ്വാസം അര്‍പ്പിച്ച അണികളെ ഇതുപോലെ വഞ്ചിച്ച ഒരു നേതാവ് കേരളത്തിലുണ്ടായിട്ടുണ്ടോ? ഉമ്മന്‍ ചാണ്ടി രാജിവയ്ക്കണമെന്നോ ഈ മന്ത്രി സഭ മാറണമെന്നോ ആഗ്രഹിക്കാതെ സ്വന്തം മനസാക്ഷിയേപ്പോലും  വഞ്ചിക്കുകയല്ലായിരുന്നോ? ആരുടെ കണ്ണില്‍ പൊടിയിടാനായിരുന്നു ആ നാടകം കളിച്ചത്?

അന്നുണ്ടായ ഒരാക്ഷേപം, ലാവലിന്‍ കേസിലും, റ്റി പി വധക്കേസിലും  തനിക്കും, മറ്റ് പ്രതികള്‍ക്കും അനുകൂലമായ നിലപാടെടുക്കാം എന്ന ഉറപ്പു മേടിച്ചായിരുന്നു ആ സമരം പൊളിച്ചതെന്നായിരുന്നു. ലവാലിന്‍ കേസില്‍ സി ബി ഐ പല ചോദ്യങ്ങള്‍ക്കും ഉത്തരം പറയാതെ ഇരുന്നപ്പോള്‍ മറ്റുള്ളവര്‍ക്കും ചിലതൊക്കെ തോന്നിപ്പോയാല്‍ അതില്‍ അത്ഭുതം തോന്നേണ്ട.

Unknown said...

കാളിദാസൻ,
എന്റെ കമന്റിനു വിശദമായ ഒരു മറുപടി എഴുതാനുള്ള ക്ഷമ ഉണ്ടായതിനു നന്ദി അറിയിക്കുകയാണ്.

പാർടിയാണ് തന്റെ പിൻബലം എന്ന് നല്ല തിരിച്ചറിവുള്ളത് കൊണ്ടാണ് ദീർഘ കാലം മുഖ്യമന്ത്രിയായി ഇരിക്കാൻ കഴിഞ്ഞത് എന്ന് പണ്ടൊരിക്കൽ ജ്യോതി ബസു പറഞ്ഞിരുന്നു. പല വിഷയങ്ങളിലും പാർടിയുടെ നയങ്ങളുമായി അഭിപ്രായ വത്യാസങ്ങളുണ്ടാകാറുണ്ട് അപ്പോഴെല്ലാം അവ പാർടി തലത്തിൽ ഉയര്ത്തിക്കൊണ്ട് വരാറുണ്ട് എന്നാൽ പിന്നീട് പാർടി തീരുമാനം വന്നാൽ അതിനൊത്ത് പോകുക എന്നതായിരുന്നു തന്റെ രീതിയെന്ന് ഒരിക്കൽ ജ്യോതി ബസു പറഞ്ഞിരുന്നു. അതുപോലെ V S നു മുഖ്യ മന്ത്രിയും പ്രതിപക്ഷ നേതാവുമൊക്കെയാകാൻ കഴിയുന്നത് പാർടിയുടെ പിൻബലത്തിലാണ്. അത് മറന്നു കൊണ്ട് പലപ്പോഴും പാർടിയെ പരസ്യമായി പ്രതിരോധത്തിലാക്കുന്ന നീക്കങ്ങൾ V S ന്റെ ഭാഗത്ത് നിന്നുമുണ്ടാകുന്നു. V S നെ പ്പോലുള്ളവർ തിരുത്തൽ ശക്തികൾ ആകേണ്ടതുണ്ട് എന്നാൽ അതിനു അദ്ദേഹം സ്വീകരിക്കുന്ന മാർഗ്ഗങ്ങൾ എത്രത്തോളം ഫലവത്താണെന്നു മാത്രമേ സംശയമുള്ളൂ.

kaalidaasan said...

മുക്കുവന്‍,

ISRO ക്ക് സ്വയം ഭരണമുണ്ടോ ഇല്ലയോ എന്നതിനു പ്രസക്തിയില്ല. ശാസ്ത്ര സങ്കേതിക വകുപ്പിന്റെ കീഴിലുള്ള ഒരു സര്‍ക്കാര്‍ സ്ഥാപനമാണത്. അതിന്റെ നയമപ്രമായ കാര്യങ്ങളൊക്കെ തീരുമാനിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ തന്നെയാണ്.

താങ്കളുടെ മറ്റ് അഭിപ്രായങ്ങളോട് യോജിക്കാന്‍ പറ്റുന്നില്ല.

അവര്‍ വിദേശ രാജ്യങ്ങളുടെ ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച് പണമുണ്ടാക്കുന്നു എന്നതൊക്കെ നല്ല കാര്യമാണ്. അത് ഇനിയും ചെയ്യണം. ഇപ്പോള്‍ ഉള്ളതിലും ശക്തിയുള്ള റോക്കറ്റുകള്‍ നിര്‍മ്മിച്ച് കൂടുതല്‍ ഭാരമുള്ള ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുകയും ചെയ്യണം. ഇപ്പോള്‍ പല ഉപഗ്രഹ വിക്ഷേപണത്തിനും വേണ്ടി നമ്മള്‍  മറ്റുള്ളവരെ ആശ്രയിക്കുന്നുണ്ട്. ഈ വര്‍ഷം തന്നെ രണ്ട് ഉപഗ്രഹങ്ങള്‍ ഫ്രഞ്ച് ഗയാനയില്‍ നിന്നും  വിക്ഷേപിച്ചിട്ടുണ്ട്.

Indian weather satellite INSAT-3D successfully launched from French Guiana

Bangalore, July 26, 2013.

India's advanced meteorological satellite INSAT-3D was successfully launched by an European rocket from the spaceport of Kourou in French Guiana early today, giving a boost to weather forecasting and disaster warning services.

India's first defence satellite GSAT-7 launched successfully

Friday, August 30, 2013.

Bangalore: India's first defence satellite GSAT-7 was successfully launched early today by European Space Agency's (ESA) Ariane 5 rocket from Kourou spaceport in French Guiana.

ശ്രദ്ധിക്കുക. നമ്മള്‍ ചന്ദ്രനിലേക്ക് റോക്കറ്റ് വിട്ടതിനു ശേഷമണിതു സംഭവിച്ചത്.

ഈ വിക്ഷേപണം അവര്‍ ജീവകാരുണ്യപ്രവര്‍ത്തി ആയിട്ട് നടത്തി തന്നതുമല്ല. നമ്മള്‍ പണം കൊടുത്ത് ആണത് ചെയ്തതും. മറ്റുള്ളവരുടെ ഉപഗ്രഹം വിക്ഷേപിച്ച് കാശുണ്ടാക്കുമ്പോഴും, നമ്മള്‍ പണം കൊടുത്ത് നമ്മുടെ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കേണ്ട അവസ്ഥ ഇപ്പോഴുമുണ്ട്. ചന്ദ്രനിലേക്കും ചൊവ്വയിലേക്കും  പോകുന്ന പണം കൊണ്ട് നമ്മുടെ ആവശ്യത്തിനു വേണ്ട റോക്കറ്റുകള്‍ നിര്‍മ്മിക്കുകയല്ലേ ആദ്യം ചെയ്യേണ്ടത്?

സ്വയം ഭരണ സ്ഥാപനമാണെങ്കിലും  സര്‍ക്കാര്‍ നല്‍കുന്ന ധനസഹായത്താലാണിത് നിലനില്‍ക്കുന്നത്. 2010 ല്‍ മാത്രം 1.25 ബില്യണ്‍ ഡോളറായിരുന്നു ഇന്‍ഡ്യന്‍ സര്‍ക്കാര്‍  നല്‍കിയത്.

India Boosts Space Budget

The Indian Space Research Organization (ISRO) will receive 57.78 billion rupees ($1.25 billion) for 2010 — a 38 percent increase over last year — under the budget approved Feb. 26 by India's Parliament.

ഇപ്പോള്‍ അതിലും കൂടുതല്‍ നല്‍കുന്നുണ്ട്. വിദേശ രാജ്യങ്ങളുടെ എത്ര റോക്കറ്റ് വിക്ഷേപിച്ചാലും ഇത് നികത്താനും ആകില്ല. കുറച്ച് പണം ലഭിക്കുമെന്നു മാത്രം. ബാക്കി ഒക്കെ നമ്മളുടെ നികുതി പണം  തന്നെ.

KSRTC പണമുണ്ടാക്കാനുള്ള വ്യവസായമല്ല. അതൊരു സേവനമാണ്. അത് നഷ്ടമുണ്ടാക്കുന്നു എന്നു പറയുന്നതില്‍ കാര്യമില്ല. നഷ്ടമില്ലാതെ കൊണ്ടു നടക്കണമെങ്കില്‍ കഴിവുള്ളവര്‍ ഭരിക്കണം. ഇപ്പോള്‍ ഉമ്മന്‍ ചാണ്ടി നാടുനീളെ നടന്ന് കോടിക്കണക്കിനു രൂപ സഹയമായി വിതരണം ചെയ്യുന്നുണ്ട്. അതില്‍ പകുതി അനര്‍ഹരുടെ കയ്യിലെത്തുന്നുണ്ടെങ്കിലും കുറച്ച് അര്‍ഹര്‍ക്കത് ലഭിക്കുന്നു. അതും ഖജനാവിലെ പണമല്ലേ? KSRTC ക്ക് കൊടുക്കുന്നതും, ISRO ക്കു കൊടുക്കുന്നതും, ഉമ്മന്‍ ചാണ്ടി വിതരണം ചെയ്യുന്നതും ഒക്കെ സര്‍ക്കാര്‍ പണം തന്നെയാണ്. നികുതി ആയി പൊതു ജനത്തില്‍ നിന്നും പിരിച്ചെടുക്കുന്ന പണം.

kaalidaasan said...

>>>ഒരു കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ നേതാവിന് വേണ്ട എല്ലാ ഗുണങ്ങളും സഖാവ് പിണറായി വിജയനുണ്ട്. <<<

ജോമി,

കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് എന്ന് എടുത്തു പറഞ്ഞതിന്റെ ഉദ്ദേശ്യം മനസിലയില്ല. ഒരു നേതാവിനു വേണ്ട ഗുണങ്ങള്‍ എന്നു പറഞ്ഞു കൂടായിരുന്നോ?

സോവിയറ്റ് യൂണിയനിലോ, ചൈനയിലോ, ക്യൂബയിലോ ഉള്ള കമ്യൂണിസ്റ്റുപാര്‍ട്ടികളുടെ നേതാവിനു വേണ്ട ഗുണങ്ങളൊക്കെ വിജയനുണ്ട്. അതില്‍ യാതൊരു സംശയവുമില്ല. താന്‍ ജീവിക്കുന്നത് ഇതുപോലെയുള്ള കമ്യൂണിസ്റ്റു പാര്‍ട്ടി മാത്രമുള്ള രാജ്യത്താണെന്നാണു വിജയന്‍ കരുതുന്നത്. പക്ഷെ ഇന്‍ഡ്യ അതല്ല എന്ന യാഥാര്‍ത്ഥ്യം താങ്കളും വിജയനും മറക്കുന്നു.

നേതാവിനെതിരെ ശബ്ദിക്കാന്‍ അനുവദിക്കാത്ത കടുത്ത അച്ചടക്കം ഉണ്ടാക്കുന്ന കര്‍ക്കശ സ്വഭാവമുള്ള നേതാവു തന്നെയാണു വിജയന്‍. അദ്ദേഹം പാര്‍ട്ടി ഓഫീസിലുള്ളപ്പോള്‍ അവിടെ ഒരീച്ച പോലും പറക്കില്ല. പാര്‍ട്ടി അംഗങ്ങളൊക്കെ പഞ്ചപുച്ചമടക്കി നേതാവു പറയുന്നത് അംഗീകരിക്കും. കിരീടവും ചെങ്കോലും വച്ച് ആദരിക്കും. പക്ഷെ പാര്‍ട്ടിക്കു പുറത്തോ? ആരെങ്കിലും ഇദ്ദേഹത്തെ വക വയ്ക്കുമോ? ഇല്ല.

3 ലക്ഷം  പാര്‍ട്ടി അംഗങ്ങളെ വരുതിയില്‍ നിറുത്താന്‍ യാതൊരു പ്രയാസവുമില്ല. അച്ചടക്കത്തിന്റെ വാളുയര്‍ത്തി നിശബ്ദരാക്കം. അല്ലെങ്കില്‍ അച്ചടക്ക നടപടി നേരിട്ട് നിശബ്ദരാകാം. അതുമല്ലെങ്കില്‍ പാര്‍ട്ടി ഉപേക്ഷിച്ചു പുറത്തുപോകാം. അതിനു തന്റേടമുള്ളവര്‍ കുറവാണെന്നു മാത്രം. പുറത്തുപോയാലും ക്വട്ടേഷന്‍ നല്‍കി കൊന്നുകളയുന്ന അവസ്ഥയുള്ളപ്പോള്‍ പേടി കൊണ്ട് പലരും പാര്‍ട്ടി വിട്ടു പോകില്ല.

കേരളത്തില്‍ പാര്‍ട്ടിക്ക് 30 ശതമാനം വോട്ടുകള്‍ ലഭിക്കാറുണ്ട്. അതൊക്കെ എന്നും അങ്ങനെ ലഭിക്കുമെന്നൊക്കെ ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അവരുടെ തല പരിശോദിക്കണം. കേരളം  ചൈനയോ റഷ്യയോ ഒന്നുമല്ല. ഒരു സ്വതന്ത്ര ജനാധിപത്യ രാജ്യമാണ്. അവിടെ കമ്യൂണിസ്റ്റു പാര്‍ട്ടി മാത്രമല്ല ഉള്ളത്. വേറെയും അനേകം പാര്‍ട്ടികളുമുണ്ട്. ഒരു പാര്‍ട്ടിയെ മടുക്കുമ്പോള്‍ അവര്‍ മറ്റൊരു പാര്‍ട്ടിയെ സ്വീകരിക്കുന്നു.അതുകൊണ്ടാണ്, രണ്ടു മുന്നണികളും മാറി മാറി ഭരിക്കുന്നതും. ഈ അവസ്ഥ കഴിഞ്ഞ പ്രാവശ്യം മാറേണ്ടതായിരുന്നു. പക്ഷെ അത് വിജയന്‍ സമ്മതിച്ചില്ല. ഇനി വിജയന്‍ ശ്രമിച്ചാല്‍ മാറുമെങ്കില്‍ അത് വളരെ നല്ലത്. പക്ഷെ അതിനുള്ള സാധ്യത ഞാന്‍ കാണുന്നില്ല. അതിന്റെ കാരണം പാര്‍ട്ടിക്കു പുറത്ത് വിജയനുള്ള സ്വീകാര്യത വളരെ തുച്ഛമാണ്. അവിടെയാണ്, വി എസും വിജയനും തമ്മിലുള്ള വ്യത്യാസം. വി എസ് ചെല്ലുന്നിടത്തൊക്കെ പാര്‍ട്ടി ഭേദമില്ലാതെ ആളുകള്‍ തടിച്ചു കൂടുന്നു. പക്ഷെ വിജയന്‍ പോകുന്നിടത്ത് പാര്‍ട്ടി അംഗങ്ങളും അനുഭാവികളും അല്ലാതെ ആരെങ്കിലും വരുമോ?

വിജയന്‍ കമ്യൂണിസ്റ്റ്യു പാര്‍ട്ടി കളിലെ സി പി എമ്മിന്റെ മാത്രം നേതാവാണ്. മറ്റൊരു കമ്യൂണിസ്റ്റുപാര്‍ട്ടി ആയ സി പി ഐക്ക് പോലും വിജയന്‍ സ്വീകാര്യനല്ല എന്ന സത്യം താങ്കള്‍ മനസിലാക്കിയിട്ടുണ്ടോ എന്തോ.

ഇന്നത്തെ അവസ്ഥയില്‍ വിജയന്‍ കമ്യൂണിസ്റ്റു പാര്‍ട്ടി നേതാവു മാത്രമാണ്. മറ്റാരുടെയും നേതാവല്ല.ജാനകീയ നേതാവുമല്ല. ഇ എം സിനോ, നായനാര്‍ക്കോ, വി എസിനോ ഉണ്ടായിരുന്ന സ്വീകാര്യത വിജയനില്ല. ഇന്നു വരെ. നാളെ ഉണ്ടാകുമായിരിക്കാം. അത് അദ്ദേഹം ​ഉണ്ടാക്കിയെടുക്കേണ്ട ഗുണമാണ്.

വിജയന്‍ പാര്‍ട്ടി നേതവാകുന്നതിനു മുന്നെ പലരെയും പാര്‍ട്ടി പുറത്താക്കിയിട്ടുണ്ട്. പക്ഷെ വിജയന്‍ നേതാവായ ശേഷം പലരും പാര്‍ട്ടി വിട്ടു പോകുന്നു. ഏരിയ കമ്മിറ്റികളും, ലോക്കല്‍ കമ്മിറ്റികളും ഒന്നാകെ പാര്‍ട്ടി വിട്ടു പോകുന്നു. അതൊക്കെ ഏതായാലും നല്ലൊരു നേതാവിന്റെ ഗുണമായി എനിക്ക് തോന്നുന്നില്ല.

kaalidaasan said...

>>>ഈ അടുത്ത കാലത്ത് ഇത്രയും തെറ്റിദ്ധരിക്കപ്പെട്ട മറ്റൊരു നേതാവും ഇന്ത്യയില്‍ ഇല്ല എന്ന് തന്നെ പറയാം. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി വിവിധ വെല്ലുവിളികൾ നേരിട്ടപ്പോള്‍ അതിനെ എല്ലാം മറികടന്നു ആ പാര്‍ട്ടിയുടെ അമരക്കാരന്‍ ആയി തുടരാന്‍ കഴിയുന്നതും അദ്ദേഹത്തിന്റെ നേതൃത്വം, മിതമായ ഭാഷ, വ്യക്തിത്വം എന്നിവ കൊണ്ടാണ്. <<<

ജോമി,

വിജയനെ ആരും തെറ്റിദ്ധരിച്ചിട്ടില്ല. ശരിയായിട്ടു തന്നെയേ ധരിച്ചിട്ടുള്ളു. പിന്നെ ജനങ്ങള്‍ക്കും മാദ്ധ്യമങ്ങള്‍ക്കും അദ്ദേഹം സ്വീകാര്യനായിരുന്നില്ല. അദ്ദേഹത്തേക്കാള്‍ സ്വീകാര്യത വി എസിനുണ്ട്. അത് മാറ്റാരുടെയും കുറ്റമല്ല., വിജയന്റെ തന്നെ കുറ്റമാണ്. പൊതു വേദിയില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ പാര്‍ട്ടിക്കുള്ളിലെ വര്‍ഗവഞ്ചകരെയും, കുലം കുത്തികളെയും നേരിടുന്ന പോലെ പൊതു ജനത്തെ നേരിട്ടാല്‍ അവരതിനെ പുച്ഛിക്കും. അതേ വിജയന്റെ കാര്യത്തില്‍ ഉണ്ടായിട്ടുള്ളു.

ഒരു പത്രലേഖകനെ എടോ താന്‍ ആരാണെന്നാണു തന്റെ വിചാരമെന്നു ചോദിച്ചാല്‍, ആ ലേഖകന്‍ മാത്രമല്ല, മറ്റ് പലരും ഇദ്ദേഹത്തെ വിമര്‍ശിക്കും. കാരണം അവരാരും വിജയന്റെ വീട്ടിലെ അടിമകളല്ല. മുന്നില്‍ വരുന്ന എല്ലാവരെയും പുച്ഛത്തോടെ കാണുന്ന ഒരാളെ പൊതു ജനം പുച്ഛത്തോടെ തന്നെയേ തിരിച്ചും കാണൂ. അത് മനുഷ്യരുടെ സ്വഭാവമാണ്. പാര്‍ട്ടിയേക്കുറിച്ച് എന്തു വാര്‍ത്ത വന്നാലും ഉടനെ മാദ്ധ്യമ സിന്‍ഡിക്കേറ്റ് എന്നു പുലമ്പുന്ന ഒരാളെ ഒരു മാദ്ധ്യമവും വക വയ്ക്കില്ല. ചിലരെ വര്‍ഗവഞ്ചകരും, ഒറ്റുകാരും ആക്കി പൊതു ജന മദ്ധ്യത്തില്‍ ചിത്രീകരിക്കാന്‍ വേണ്ടി, വാര്‍ത്ത ചോര്‍ത്തിക്കൊടുത്തിട്ട്, അതൊക്കെ മാദ്ധ്യമ സിന്‍ഡിക്കേറ്റിന്റെ പണി ആണെന്നു പറയുമ്പോള്‍, മറ്റുള്ളവര്‍ കളിയാക്കുകയേ ഉള്ളു. അതൊക്കെ തെറ്റിദ്ധരിക്കപ്പെടുന്നതല്ല. ശരിയായി ധരിക്കുന്നതു തന്നെയാണ്.

ക്രൈസ്തവര്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു സ്ഥലത്തു ചെന്ന് അവരുടെ നേതാവായ ബിഷപ്പിനെ നികൃഷ്ടജീവി എന്നു വിളിക്കുന്നത് മിത ഭാഷണമല്ല. അധികപ്രസംഗമാണ്.

വിജയനെ ആരെങ്കിലും തെറ്റിദ്ധരിച്ചിട്ടുണ്ടെങ്കില്‍ അത് അദ്ദേഹത്തിന്റെ തന്നെ പാളിച്ചയാണ്. അദ്ദേഹത്തിന്റെ ദ്വയാര്‍ത്ഥ പ്രയോഗങ്ങളും, ശരീര ഭാഷയും, ഉപോയോഗിക്കുന്ന വാക്കുകളും, ഒക്കെയാണീ തെറ്റിദ്ധാരണക്കിടയാക്കുന്നത്. അത് മാറ്റാര്‍ക്കും മാറ്റിയെടുക്കാനാകില്ല. വിജയനു മാത്രമേ സാധിക്കൂ.

കഷ്ടപ്പെട്ട് മറ്റുള്ളവര്‍ കെട്ടിപ്പടുത്ത സുശക്തമായ ഒരു പാര്‍ട്ടിയിലാണ്, വിജയന്‍ നേതാവായി വന്നത്. വിജയന്‍ നേതാവായി വരുന്നതിനും പതിറ്റാണ്ടുകള്‍ക്ക് മുന്നെയാണ്, പാര്‍ട്ടി പ്രതിസന്ധി ഘട്ടങ്ങളൊക്കെ നേരിട്ടത്. വിജയന്‍ പാര്‍ട്ടി നേതാവയ ശേഷം പാര്‍ട്ടിക്കൊരു പ്രതിസന്ധിയുമുണ്ടായിട്ടില്ല. പാര്‍ട്ടിയിലെ ചിലര്‍ക്ക് പ്രതിസന്ധി ഉണ്ടായിട്ടുണ്ട്.

kaalidaasan said...

Contd...

വിജയന്‍ മന്ത്രി ആയപ്പോള്‍ നടപ്പിലാക്കിയ കരാറുകരാണം  പൊതു ഖജനാവിനു നഷ്ടമുണ്ടായത് പാര്‍ട്ടിയുടെ പ്രതിസന്ധി അല്ല. അങ്ങനെ ആണെന്നു വരുത്തി തീര്‍ക്കുകാണുണ്ടായത്. ഇന്‍ഡ്യയിലെ അനേകം രാഷ്ട്രീയ നേതാക്കളുടെപേരില്‍ സമാനമായ അഴിമതി ആരോപണങ്ങളും കേസുകളുമുണ്ടായിട്ടുണ്ട്. സുഖറാമിനെതിരെ അഴിമതി കേസു വന്നപ്പോള്‍ അത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രതിസന്ധി ആണെന്നവര്‍ പറഞ്ഞു കേട്ടില്ല. സി പി എമ്മിന്റെ നേതാവിനെതിരെ കേസുണ്ടായത് സി പി എമ്മിന്റെ പ്രതിസന്ധി അല്ല. പ്രത്യേകിച്ച് ഒരു നേതാവിനും പ്രത്യേക പ്രസക്തി ഇല്ലാത്ത ഒരു പ്രസ്ഥാനത്തില്‍. വ്യക്തികളേക്കാള്‍ വലുത് പ്രസ്ഥാനമാണെന്നു പറയുന്ന ഒരു പാര്‍ട്ടിയില്‍, ഒരു നേതവിനെതിരെ ഉണ്ടാകുന്ന അഴിമതി ആരോപണം ലോകാവസാനമെന്ന തരത്തില്‍ ദുര്‍വ്യാഖ്യാനിക്കുന്നത് ശുദ്ധ അസംബന്ധമാണ്. വിജയനേക്കാള്‍ സ്വീകാര്യതയുള്ള പര്‍ട്ടി സ്ഥാപക നേതാവായ വി എസിനെതിരെ അഴിമതികേസുണ്ടായപ്പോള്‍ ആരുമത് പാര്‍ട്ടിയുടെ പ്രതിസന്ധി ആണെന്ന് ദുര്‍വ്യാഖ്യാനിച്ചില്ല.

ചന്ദ്രശേഖരന്‍ വധത്തില്‍ പാര്‍ട്ടി നേതാക്കള്‍ക്കു പങ്കുണ്ട് എന്നത് പകല്‍ പോലെ സത്യമാണ്. നാഴികക്കു നാല്‍പതു വട്ടം ചന്ദ്രശേഖരനെ കുലം കുത്തി കുലം കുത്തി എന്നു വിളിച്ചാക്ഷേപിച്ച്, അദ്ദേഹത്തെ കൊലപ്പെടുത്താന്‍ ഉള്ള വഴി മരുന്നിട്ട്, പാര്‍ട്ടിയിലെ ചില വേതാളങ്ങള്‍ അത് ക്വട്ടേഷന്‍ സംഘത്തേക്കൊണ്ട് ചെയ്യിച്ചുണ്ടാക്കിയ പ്രതിസന്ധി വിജയന്റെ കൂടെ ഷ്ടിയാണ്. ഇപ്പോള്‍ ആ ക്വട്ടേഷന്‍ സംഘത്തിന്റെ കേസുപോലും പാര്‍ട്ടി ഏറ്റെടുത്ത് നടത്തുന്നു. ക്വട്ടേഷന്‍ സംഘത്തേയും പാര്‍ട്ടി അംഗത്തേയും ഒരേ സമയം കള്ളക്കടത്തു കാരന്‍ വേഷം മാറി വന്ന് കാണുന്നു. എന്നിട്ടും മറ്റുള്ളവര്‍ തെറ്റിദ്ധരിക്കുന്നു എന്ന് പറയുന്നത് അന്തസുള്ള നടപടിയല്ല. കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണം. അതില്‍ മനം നോവുന്നവര്‍ ഇതിനൊനും  പോകരുത്. പൊതു പ്രവര്‍ത്തനത്തിനിറങ്ങരുത്. കൊലപാതകികളെ സംരക്ഷിക്കുന്ന ഏര്‍പ്പാട് എന്നു മുതലാണ്, പാര്‍ട്ടി ഏറ്റെടുത്തു തുടങ്ങിയത്?

എം എം മണി എതിരാളികളെ കൊലപ്പെടുത്തി എന്ന് പൊതു വേദിയില്‍ പറഞ്ഞപ്പോള്‍ അത് പ്രസംഗശൈലിയിലെ വ്യതിയാനമെന്നു പറഞ്ഞ് മണിയെ സംരക്ഷിക്കുമ്പോള്‍ മറ്റുള്ളവര്‍ എന്തു ധരിക്കണമെന്നു താങ്കളൊന്നുവിശദീകരിക്കാമോ?

സദാചാര വിരുദ്ധ പ്രവര്‍ത്തികള്‍ ചെയ്യുന്നവരെ അപ്പോള്‍ തന്നെ പാര്‍ട്ടിയില്‍ നിന്നുമ് പുറത്തക്കണമെന്നാണ്, പാര്‍ട്ടി ഭരണ ഘടനയില്‍ എഴുതി വച്ചിരിക്കുന്നത്. ശശിയും ഗോപിയുമത് ചെയ്തപ്പോള്‍ അവര്‍ക്കെതിരെ നടപടി എടുക്കാതെ അവരെ സംരക്ഷിച്ച വിജയനെ മറ്റുള്ളവര്‍ എങ്ങനെ കാണണമായിരുന്നു എന്നാണു താങ്കളുടെ പക്ഷം?

kaalidaasan said...

>>>കേരള സംസ്ഥാനത്തിന്റെ എക്കാലത്തെയും മികച്ച , ഏറ്റവും കരുത്തനായ മുഖ്യ മന്ത്രിയായി സഖാവ് പിണറായി വിജയന്‍ വരട്ടെ. കാലഘട്ടത്തിന്റെ മാറ്റങ്ങൾക്കനുസരിച്ച് ഉറച്ച തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുന്ന, നടപ്പിലാക്കാൻ കഴിയുന്ന നട്ടെല്ലുള്ള ഭരണാധികാരികളെയാണ് കേരളത്തിനാവശ്യം. <<<

ജോമി,

വിജയന്‍ പാര്‍ട്ടിയെ നയിക്കട്ടെ. തെരഞ്ഞെടുപ്പിനെ നേരിടട്ടെ, ജയിച്ചു വന്ന് മുഖ്യമന്ത്രി ആകട്ടെ. എക്കാലത്തെയും മികച്ച , ഏറ്റവും കരുത്തനായ മുഖ്യ മന്ത്രി എന്നൊക്കെ ഇപ്പോഴേ പ്രവചിക്കണോ. അങ്ങനെ ആയിട്ടു മതിയില്ലേ.

കാലഘട്ടത്തിന്റെ മാറ്റങ്ങൾക്കനുസരിച്ച് ഉറച്ച തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുന്ന, നടപ്പിലാക്കാൻ കഴിയുന്ന നട്ടെല്ലുള്ള ഭരണാധികാരികളെ തന്നെയാണ് കേരളത്തിനാവശ്യം. കേരളത്തില്‍ രണ്ടു വര്‍ഷം മന്ത്രിയായി ഭരിച്ചപ്പോള്‍ വിജയന്‍ അതുപോലെ എന്തെങ്കിലും ചെയ്തതായി എന്റെ അറിവില്‍ ഇല്ല. വിജയന്‍ ഭരിച്ചതിനേക്കാള്‍ മികച്ച തരത്തില്‍ എ കെ ബാലന്‍ വൈദ്യുതി വകുപ്പു ഭരിച്ചു.

സാമ്രാജ്യത്വ മൂരാച്ചികള്‍ എന്ന് ആക്ഷേപിക്കപ്പെടുന്നവരുടെ പ്രതിനിധി ആയ ലാവലിന്‍ കമ്പനിയുമായി എല്ലാ ചട്ടങ്ങളും ലംഘിച്ച് കരാറിലേര്‍പ്പെടുന്നതിനെ ഉറച്ച തീരുമാനമെന്നു തന്നെ പറയാം. പക്ഷെ സുബോധമുള്ളവരാരും അതിനെ ആശാസ്യമായി കാണില്ല. ആ കരാറുകൊണ്ട് യാതൊരു നേട്ടവും വൈദ്യുതി വകുപ്പിനുണ്ടായില്ല എന്നത് മറ്റൊരു ബാക്കി പത്രം. കൂടെക്കൂടെ ഗല്‍ഫില്‍ പോകുന്നതും, കേരളത്തിലെ സ്വാശ്രയ സ്ഥപനങ്ങള്‍ക്കെതിരെ അനുയായികളേക്കൊണ്ട് സമരം ​ചെയ്യിച്ചിട്ട്, സ്വന്തം മക്കളെ പുറത്തുള്ള സ്വാശ്രയ സ്ഥാപങ്ങളില്‍ അയച്ച് പഠിപ്പിക്കുന്നത് കാലഘട്ടത്തിന്റെ ആവശ്യമായി എനിക്കു കാണുവന്‍ സാധിക്കുന്നില്ല. മറിച്ച് വഞ്ചനയായേ കാണുവാന്‍ സാധിക്കുന്നുള്ളു.

അദ്ദേഹത്തിന്റെ പാര്‍ട്ടി അദ്ദേഹത്തെ മുഖ്യമന്ത്രി ആയി തെരഞ്ഞെടുക്കണം. കൂടെ മുന്നണി അധികാരത്തിലും വരണം. അതൊക്കെ നടക്കുന്നതില്‍ ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടാകുമെന്നു ഞാന്‍ കരുതുന്നില്ല. ജനങ്ങള്‍ വോട്ടു ചെയ്താല്‍ തീര്‍ച്ചയായും ഇതൊക്കെ സംഭവിക്കും. പക്ഷെ അതൊക്കെ ലാവലിന്‍ കേസിന്റെ ഭാവി അനുസരിച്ചിരിക്കും. ജില്ലാ കോടതിയുടെ അധികാരമുള്ള സിബിഐ കോടതിയാണു ലാവലിന്‍  കേസില്‍ വിധി പറഞ്ഞത്. ഈ വിധിയില്‍ അസ്വാഭാവികതകള്‍ ഏറെയുണ്ട്. കണ്‍സള്‍ടന്‍സി കമ്പനിക്കു കരാര്‍ കൊടുക്കരുതെന്നും ആഗോള ടെന്‍ഡര്‍ വിളിക്കണമെന്നും കേന്ദ്ര വിജിലന്‍സ് കമ്മിഷന്റെ നിര്‍ദേശമുണ്ട്. അതൊന്നും കോടതി പരിഗണിച്ചിട്ടില്ല. തെളിവുകള്‍ എല്ലാം പരിശോധിക്കാതെയും സാക്ഷിവിസ്താരം നടത്താതെയും, കുറ്റപത്രത്തിലെ പാളിച്ചകളെ മാത്രം അടിസ്ഥാനമാക്കിയുള്ള ഒരു വിധി ആണിപ്പോള്‍ ഉണ്ടായിരിക്കുന്നത് . താല്‍കാലിക ആശ്വാസമുണ്ടായി എന്നതിനപ്പുറം ഇത് അന്തിമ വിധിയൊന്നുമല്ല.

പി ജെ കുര്യന്റെ കേസിലും, കുഞ്ഞാലിക്കുട്ടിയുടെ കേസിലും  പരമോന്നത നീതി പീഠം സമാനമായ വിധി പറഞ്ഞിട്ടും, സി പി എം എന്ന പാര്‍ട്ടിയോ, കേരളത്തിന്റെ പൊതു ബോധമോ അത് അംഗീകരിച്ചിട്ടില്ല. ഈ യാഥാര്‍ത്ഥ്യങ്ങളൊക്കെ നിലനില്‍ക്കുന്നു.

kaalidaasan said...

ബൈജു,

ജോതി ബസുവിനോടൊപ്പം സി പി ഐ യില്‍ നിന്നു ഇറങ്ങിപ്പോന്ന ആളാണ്, വി എസ്. മുതിര്‍ന്ന നേതാവയിരുന്ന ജോതി ബസുവിന്, ബംഗാളിലെ പാര്‍ട്ടി അദ്ദേഹം അര്‍ഹിക്കുന്ന ആദരം കൊടുത്തിരുന്നു. അദ്ദേഹത്തിന്റെ ഒരു തീരുമാനത്തെയും അവിടത്തെ പാര്‍ട്ടി എതിര്‍ത്തിരുന്നില്ല. തികഞ്ഞ ഈശ്വര വിശ്വാസിയും മത വിശ്വസിയും ഒരു പ്രമുഖ മതത്തിന്റെ മുഖവുമായിരുന്ന മദര്‍ തെരേസ ചെയ്ത എല്ലാ പ്രവര്‍ത്തികള്‍ക്കും അദ്ദേഹം പൂര്‍ണ്ണ പിന്തുണ കൊടുത്തിരുന്നു. അതിനെപ്പോലും അവിടത്തെ പാര്‍ട്ടി എതിര്‍ത്തിരുന്നില്ല.

പക്ഷെ കേരളത്തില്‍ എന്താണു സംഭവിച്ചത്? പാര്‍ട്ടി ഒരിക്കലും തോല്‍ക്കാന്‍ പറ്റാത്ത മരാരിക്കുളത്ത് 1996 ല്‍ വി എസ് എങ്ങനെ തോറ്റു? പ്രതിപക്ഷ നേതാവായി ജനകീയ പ്രശ്നങ്ങളില്‍ ഇടപെട്ട്, എല്ലാ വിഭാഗം ജനങ്ങളുടെയും ആദരം  പിടിച്ചു പറ്റിയ, പ്രതിപക്ഷം പോലും അംഗീകരിച്ച വി എസിനെ എന്തുകൊണ്ട് മത്സരിപ്പിക്കേണ്ടതില്ല എന്ന് 2006 ല്‍ കേരളത്തിലെ പാര്‍ട്ടി തീരുമാനിച്ചു? വി എസ് അന്ന് എന്ത് തെറ്റായിരുന്നു ചെയ്തത്? 2006 നു മുന്നെ പാര്‍ട്ടിയെ പരസ്യമായി പ്രതിരോധത്തിലാക്കിയ ഏതൊക്കെ നീക്കങ്ങളാണ്, വി എസ് നടത്തിയതെന്നു ഒന്ന് അക്കമിട്ട് പറയാമോ?

ദീർഘ കാലം മുഖ്യമന്ത്രിയായി ബസു ഇരുന്ന ബംഗാളിലെ ഇപ്പോഴത്തെ പാര്‍ട്ടിയുടെ അവസ്ഥ ഒന്നു വിശദീകരിക്കാമോ? എന്തുകൊണ്ട് അങ്ങനെ സംഭവിച്ചു എന്നു കൂടി വിശദീകരിച്ചാല്‍ നന്നായിരുന്നു.

kaalidaasan said...

>>>>V S നെ പ്പോലുള്ളവർ തിരുത്തൽ ശക്തികൾ ആകേണ്ടതുണ്ട് എന്നാൽ അതിനു അദ്ദേഹം സ്വീകരിക്കുന്ന മാർഗ്ഗങ്ങൾ എത്രത്തോളം ഫലവത്താണെന്നു മാത്രമേ സംശയമുള്ളൂ.<<<<

ബൈജു,

വി എസ് തിരുത്തല്‍ ശക്തി ആയിട്ടേ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചിട്ടുള്ളു.

സി ഐ റ്റി യുവിനെ വി എസ് വെട്ടിനിരത്തി എന്ന് ആക്ഷേപിക്കപ്പെടുന്ന പാലക്കാട്ട് സമ്മേളനത്തില്‍ പിണറായി വിജയന്‍ വി എസിന്റെ വലം കൈ ആയിരുന്നു. ചടയന്‍ ഗോവിന്ദന്‍ മരിച്ചപ്പോള്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തേക്ക് വി എസ് മുന്‍  കൈ എടുത്തായിരുന്നു വിജയനെ കൊണ്ടു വന്നതും. വിജയന്റെ നേതൃത്വഗുണവും പാര്‍ട്ടിക്കൂറും, ആത്മാര്‍ത്ഥതയും ഒക്കെ അംഗീകരിച്ചുള്ള തീരുമാനം ആയിരുന്നു അത്. പക്ഷെ പിന്നീടെപ്പോഴോ ഇവര്‍ തമ്മില്‍ അകല്‍ച്ച ഉണ്ടായി. അല്ലെങ്കില്‍ ആരൊക്കെയോ ചേര്‍ന്ന് ഉണ്ടാക്കി.

പിന്നീട് പാര്‍ട്ടിയില്‍ പല അനാശസ്യ പ്രാവണതകളും കടന്നു വന്നു. പാര്‍ട്ടി കൂട്ടുകൂടാന്‍ അരുതാത്ത പല ശക്തികളുമായി പാര്‍ട്ടി കൂട്ടു കൂടി. വര്‍ഗ്ഗീയതക്കെതിരെ എന്നും നിലപടെടുത്തിട്ടുള്ള പാര്‍ട്ടി വര്‍ഗ്ഗീയ കക്ഷിയായ മുസ്ലിം ലീഗുമായി ധാരണയുണ്ടാക്കാന്‍ ശ്രമിച്ചു. ഇതേ പ്രശ്നത്തിന്റെ പേരില്‍ കരുത്തനായ എം വി രാഘവനെ പുറത്താക്കിയ പാര്‍ട്ടിയാണിത് ചെയ്തതെന്നോര്‍ക്കുക. അടിയന്തരാവസ്ഥയില്‍ കരുണാകരന്റെ പോലീസ് തല്ലിച്ചതച്ചപ്പോള്‍ ഒഴുകിയ ചോര പുരണ്ട ഷര്‍ട്ട് ഇന്നും സൂക്ഷിക്കുന്നു എന്നവകാശപ്പെടുന്ന വിജയന്‍ അതേ കരുണാകരനുമായി കൂട്ടു കൂടാന്‍ തീരുമാനിച്ചു. പിന്നീട് മദനിയുമായി സഖ്യമുണ്ടാക്കി. ഫാരിസ് അബൂബേക്കറിനേപ്പോലുള്ള കുത്തക മുതലാളിമാര്‍ പാര്‍ട്ടിയുടെ സഹചാരികളായി. അസംഘ്യം മാഫിയകളൊക്കെ ഇന്ന് ആ പാര്‍ട്ടിയെ സേവിക്കുന്ന മഹാ ശക്തികളാണ്. ഇതിനൊക്കെ എതിരെയുള്ള തിരുത്തല്‍ ശക്തി ആയിട്ടാണു വി എസ് നിലകൊണ്ടത്. പക്ഷെ അതൊന്നും ഇഷ്ടപ്പെടാത്ത ചിലര്‍ക്ക് അത് സഹിക്കാന്‍ ആയില്ല. അവിടെയൊക്കെ ആണ്, പാര്‍ട്ടിക്കുള്ളില്‍ ആശയ സമരങ്ങളുണ്ടായത്. അതിന്റെ പേരില്‍ വി എസ് പലപ്പോഴും പാര്‍ട്ടി വേദികളില്‍ അപമാനിതനായി. പരാതി കൊടുത്തപ്പോള്‍ കേന്ദ്ര നേതാക്കള്‍ അതൊക്കെ അവഗണിച്ചു. പലതും തിരുത്തപ്പെടാതെ വന്നപ്പോഴായിരുന്നു പരസ്യമായ നിലപാടെടുക്കേണ്ടി വന്നിട്ടുള്ളത്. അച്ചടക്ക ലംഘനമാണെനറിഞ്ഞു കൊണ്ടാണത് ചെയ്തതും.

ഇപ്പോള്‍ വിധി വന്ന ലാവലിന്‍ വിഷയം തന്നെ എടുക്കുക. അതൊരു അഴിമതി ആണെന്നു പറഞ്ഞത് സി എ ജി ആണ്. വിജിലന്‍സ് അന്വേഷിച്ചപ്പോഴും അഴിമതി ഉണ്ട്, ഉദ്യോഗസ്ഥരാണുത്തരവാദികള്‍ എന്നാണു പറഞ്ഞത്. ഇത് സി ബി ഐ അന്വേഷിക്കേണ്ട അഴിമതി കേസാണെന്നു പറഞ്ഞത് കേരള ഹൈക്കോടതിയാണ്. മറിച്ചൊരു നിലപാട് പാര്‍ട്ടി എടുക്കരുത് എന്നു പറയുന്നതല്ലേ തിരുത്തല്‍ കൊണ്ട് ഉദ്ദേശിക്കേണ്ടത്? അഴിമതി ഒരു നിയമപ്രശ്നമാണ്. അത് നീതി ന്യായ വ്യവസ്ഥ തീരുമാനിക്കട്ടെ എന്നു വി എസ് പറഞ്ഞത്, പിണറായി വിജയനെ ശിക്ഷിപ്പിക്കാന്‍ ഉദ്ദേശിച്ചായിരുന്നു എന്നാണ്, പാര്‍ട്ടി വിലയിരുത്തിയത്. വിജയന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെങ്കില്‍ പിന്നെ വിജയനും കൂടെയുള്ളവരും പാര്‍ട്ടിയും എന്തിനു പേടിക്കണം? പക്ഷെ പാര്‍ട്ടിയുടെ തെറ്റായ നിലപാടിനെ തിരുത്തിയ വി എസിനെ ഉള്‍ക്കൊള്ളാന്‍ പാര്‍ട്ടിക്കായില്ല. തിരുത്താന്‍ മനസുള്ളവര്‍ പാര്‍ട്ടിയില്‍ ഇല്ലെങ്കില്‍ പിന്നെ തിരുത്തല്‍ ശക്തി ആയതുകൊണ്ട് എന്തു മെച്ചം?

Unknown said...

A post from Dr Suraj Rajan's face book page :പിണറായി മുണ്ടയില്‍ വിജയന്‍ എന്ന സ: പിണറായി 1998 ഒക്ടോബറില്‍ വൈദ്യുതമന്ത്രിസ്ഥാനം രാജിവച്ച് പടിയിറങ്ങിയപ്പോള്‍ മാതൃഭൂമിയെഴുതിയ മുഖപ്രസംഗത്തിലെ വാചകങ്ങള്‍ ഇങ്ങനെ പോകുന്നു:"തുടങ്ങിവെച്ചവയും പണിതീരാതെ അനന്തമായി നീളുന്നവയുമായ പദ്ധതികൾക്കും പരിപാടികൾക്കും വേണ്ടിയിരുന്നത് ഒരു ഉന്ത് ആണ്. അതദ്ദേഹം കൊടുത്തു. ലോവർ പെരിയാറിൽ നിന്നും ബ്രഹ്മപുരത്തു നിന്നും വൈദ്യുതി കിട്ടുവാൻ തുടങ്ങി. കക്കാട് പദ്ധതിക്ക് പുനരുജ്ജീവനമായി. ആതിരപ്പള്ളിയും കുറ്റ്യാടി എക്സ്റ്റൻഷനും വീണ്ടും ചലിച്ചു തുടങ്ങി. കേരളത്തിനു വേണ്ടി ഒരു വൈദ്യുത വികസനനയം പ്രഖ്യാപിച്ചത് വിജയനാണ്. അത് പൊതുമേഖലയ്ക്കും സ്വകാര്യമേഖലയ്ക്കും പരിമിതമായ വിദേശമൂലധനത്തിനും സ്ഥാനം നൽകുന്ന ഒന്നായിരുന്നു. വിമർശനങ്ങളെ അവഗണിച്ച്, കോഴിക്കോടെ ഡീസൽ വൈദ്യുതകേന്ദ്രം സ്ഥാപിക്കുന്ന ജോലി അദ്ദേഹം തുടങ്ങി വച്ചു. ചീനയിൽ നിന്നുള്ള സഹായ സഹകരണങ്ങളോടെ ചെറുകിട വൈദ്യുത പദ്ധതികൾ തുടങ്ങുവാൻ പരിപാടിയുണ്ടാക്കി [...] വിജയൻ മന്ത്രിയാകുന്ന സമയത്ത് വ്യവസായങ്ങൾക്ക് നൂറ് ശതമാനം പവർകട്ട് ആയിരുന്നു. വീടുകൾക്ക് ലോഡ്‌ഷെഡിങ്ങ് വേറെ [...] വൈദ്യുത ഉല്പാദനം മെച്ചപ്പെട്ടു; ഒന്ന് രണ്ട് പദ്ധതികൾ ഉല്പാദനക്ഷമങ്ങളായി; കിഴക്കൻ ഗ്രിഡിൽ നിന്ന് വൈദ്യുതി വാങ്ങുവാൻ മന്ത്രി ഏർപ്പാടുമുണ്ടാക്കി. എല്ലാം കൂടി, മൂന്നു കൊല്ലത്തിനകം, വ്യവസായങ്ങൾക്കുള്ള പവർകട്ട് മുഴുവൻ നീക്കാൻ വിജയനു കഴിഞ്ഞു; ജില്ലാ ആസ്ഥാനങ്ങളിൽ ലോഡ് ഷെഡിങ്ങും നിർത്തി [...]"

പിണറായിയോടൊപ്പം ലെജിസ്ലേറ്റിവിലോ പുറത്തോ പ്രവര്‍ത്തിച്ചിട്ടുള്ള ആരും സാക്ഷ്യപ്പെടുത്തുന്ന പ്രവര്‍ത്തനക്ഷമതയും ലക്ഷ്യബോധമുള്ള, ബഹളങ്ങളില്ലാത്ത ഊര്‍ജ്ജസ്വലതയും തന്നെയാണു മുകളിലെ മുഖപ്രസംഗത്തിലെ വാഴ്ത്തുകളുടെയും മൂലകാരണമായിരുന്നത് എന്ന് വ്യക്തമാണു. എന്നുവച്ചാല്‍ 2001 മുതല്‍ ലാവലിന്റെ പേരില്‍ ഈ മനുഷ്യനെ ഭരണത്തില്‍ നിന്ന് പരിപൂര്‍ണമായി മാറ്റിനിര്‍ത്തുകയും, ഉഡായിപ്പുകള്‍ മാത്രം ഉരുട്ടിയുണ്ടാക്കിയ സിഏജി റിപ്പോട്ടിന്റെയും (കിട്ടിയ സെന്റിമീറ്റര്‍മഴവച്ച് വൈദ്യുതിയളക്കുന്ന എഞ്ജിനിയറിംഗ് വിദ്യ കണ്ടുപിടിച്ച ലോകത്തിലെ ആദ്യത്തെ സിഏജി ആണിത്), മോഹല്‍ ലാലിനും ഗണേശനുമൊക്കെ എയിഡ്സുണ്ടെന്ന് എഴുതിവിട്ടചരിത്രമുള്ള ഒരു കമ്പിവാരികയുടെ പത്രാധിപര്‍ ഉണ്ടാക്കിയെടുത്ത പച്ചക്കള്ളങ്ങളുടെയും കരിങ്കല്ലു കാലില്‍ കെട്ടി ഒരു പാര്‍ട്ടിയെത്തന്നെ തളച്ചിടുകയും വഴി ഒരു വ്യാഴവട്ടത്തിന്റെ അലവലാതിച്ചര്‍ച്ചകളില്‍ കേരളത്തിന്റെ പോളിറ്റിക്ക് നഷ്ടമായത് എന്തൊക്കെയാവാം എന്ന് ചിന്തിക്കാനുള്ള നേരം കൂടിയാണിത്. വൈര നിര്യാതനം എന്ന് പറഞ്ഞാല്‍ എങ്ങനെ വേണം എന്നതിന്റെ സ്റ്റാലിന്‍ തോറ്റുപോകുന്ന പാഠപുസ്തകക്കേസ് കൂടിയാണല്ലോ ഈ വിവാദം.

ഇന്നിപ്പോള്‍, കാര്‍ത്തികേയനും പദ്മരാജനുമൊക്കെ തുടക്കമിട്ട എം.ഓ.യു റൂട്ടിലെ ഈ കരാര്‍ തുടരാതെ നിവര്‍ത്തിയില്ലെന്ന് കണ്ട് അത് മുന്നോട്ട് നീക്കിയ, എന്നാല്‍ ഇതോടെ എം.ഓ.യു റൂട്ട് മതിയാക്കണമെന്ന് തീരുമാനമെടുത്ത് ടെന്‍ഡര്‍ നയം നടപ്പിലാക്കിയ പിണറായി കുറ്റവിമുക്തനാകുമ്പോള്‍ ആശ്വസിക്കുന്നത് പിണറായിയല്ല, മറിച്ച് ഈ കരാറിന്റെ ആണിയായിരുന്ന കാര്‍ത്തികേയനും പിന്നാലെ വന്ന, ധാരണാപത്രങ്ങള്‍ പുതുക്കാതെ കരാറ് തന്നെ വെള്ളത്തിലാക്കിയ ആന്റണിയും വൈദ്യുതമന്ത്രി കടവൂര്‍ ശിവദാസനുമൊക്കെയാവണം. ഏത് കാലത്താണ്‌ ലാവലിന്‍ തരേണ്ടിയിരുന്ന കാശ് മുടങ്ങുകയും കാന്‍സര്‍ സെന്ററിന്റെ പണി ഊഞ്ഞാലയാകുകയും ചെയ്തതെന്ന് അന്വേഷിക്കുക എന്നത് കമ്പിവാരികാപുംഗവനെ കുലഗുരുവാക്കിവച്ചിരിക്കുന്ന ജീര്‍ണലിസ്റ്റുകളുടെ മാധ്യമധര്‍മ്മത്തില്പെടുന്ന സംഗതിയേ അല്ലല്ലോ. നീതിദേവത കണ്ണുകെട്ടിയിരിക്കുന്നത് ചുമ്മാതല്ല, മുപ്പത്യാരു കെട്ടഴിച്ചാല്‍ പിന്നെ തെറി നിര്‍ത്തുന്ന നേരം കാണില്ല.


ഓ, ബൈ ദ് വേ,


സ: പിണറായീ... belated congrats ! ബര്‍മിംഗ്‌ഹാമില്‍ നിന്ന് ഇറക്കുമതി ചെയ്ത മുതലക്കുഞ്ഞുങ്ങള്‍ക്ക് വീരേന്ദ്രകുമാരന്റെ പട്ടിക്കുട്ടികളെ തീറ്റയായി ഇട്ട് കൊടുത്തുകൊണ്ട്, റിമോട്ട് കണ്ട്രോള്‍ ഗേറ്റും രണ്ടാം നിലയില്‍ സ്വിമ്മിംഗ് പൂളുമുള്ള കണ്ണൂരെ രാവണന്‍ കോട്ടയിലിരുന്ന് താങ്കള്‍ പൊട്ടിപ്പൊട്ടിച്ചിരിക്കുന്നുണ്ടാവുമെന്ന് കരുതുന്നു.

kaalidaasan said...

മനോജ് കുമാര്‍,

ലാവലിന്‍ വിഷയത്തേപ്പറ്റി വളരെ ദീര്‍ഘമായ ചര്‍ച്ചകള്‍ 2009 ല്‍ നടന്നിരുന്നു. അതില്‍ ഞാനും സൂരജും ഒക്കെ പങ്കെടുത്തിട്ടുണ്ട്. സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും റിട്ടയര്‍ ചെയ്ത അങ്കിള്‍ എന്ന തൂലിക നാമത്തില്‍ എഴുതിയ ഒരു മാന്യ ദേഹത്തിന്റെ ബ്ളോഗില്‍ ആയിരുന്നു അവയൊക്കെ. അതിന്റെ ലിങ്കുകള്‍ ഇവയാണ്. സമയം കിട്ടുമെങ്കില്‍ വായിക്കാം.

മലബാര്‍ ക്യാന്‍സര്‍ സെന്റര്‍: സിഏജി പറഞ്ഞതും പറയാത്തതും

ലാവലിന്‍ വിവാദം - രണ്ടാംഭാഗം.

ലാവ്‌ലിന്‍ വിവാദം - മൂന്നാം ഭാഗം

kaalidaasan said...

>>>>പിണറായിയോടൊപ്പം ലെജിസ്ലേറ്റിവിലോ പുറത്തോ പ്രവര്‍ത്തിച്ചിട്ടുള്ള ആരും സാക്ഷ്യപ്പെടുത്തുന്ന പ്രവര്‍ത്തനക്ഷമതയും ലക്ഷ്യബോധമുള്ള, ബഹളങ്ങളില്ലാത്ത ഊര്‍ജ്ജസ്വലതയും തന്നെയാണു മുകളിലെ മുഖപ്രസംഗത്തിലെ വാഴ്ത്തുകളുടെയും മൂലകാരണമായിരുന്നത് എന്ന് വ്യക്തമാണു. <<<<

മനോജ് കുമാര്‍,

സൂരജിന്റെ പിണറായി ആരാധന വാനോളം ഉയരുന്നുണ്ട് ഈ വാക്കുകളില്‍. വിജയന്റെ പ്രവര്‍ത്തനക്ഷമതയും ലക്ഷ്യബോധമുള്ള, ബഹളങ്ങളില്ലാത്ത ഊര്‍ജ്ജസ്വലതയും ഒക്കെ എല്ലാവരും അംഗീകരിക്കുന്നുമുണ്ട്. അതിനുള്ള അംഗീകാരമായിരുന്നു കേരളത്തിലെ പാര്‍ട്ടിയുടെ ചുമതല അദ്ദേഹത്തെ ഏല്‍പ്പിച്ചതും. മാതൃഭൂമിയും അതിനെ അംഗീകരിച്ചു. പക്ഷെ പിന്നീട് മാതൃഭൂമിയും  മറ്റ് മാദ്ധ്യമങ്ങളൊക്കെ ചെയ്ത പോലെ സി എ ജി റിപ്പോര്‍ട്ട് പുറത്തു വന്നപ്പോള്‍ അതിനേക്കുറിച്ചൊക്കെ പല ലേഖനങ്ങളും പ്രസിദ്ധീകരിച്ചു. അത് പക്ഷെ വിജയനു രുചിച്ചില്ല. അതിന്റെ അനന്തരഫലമായിരുന്നു, മാതൃഭൂമി ലേഖകനെ പൊതു വേദിയില്‍ അപമാനിക്കുന്നതില്‍ കലാശിച്ചത്. അന്നു മുതല്‍ വിജയന്റെ ഭക്തര്‍ക്ക് മാതൃഭൂമി വീര ഭൂമിയുമായി. ആ അകല്‍ച്ചു കൂടിക്കൂടി, അവസാനം  വീരന്റെ പാര്‍ട്ടിയെ എല്‍ ഡി എഫില്‍ നിന്നു പുറത്താക്കുന്നതു വരെ ചെന്നെത്തി. വീരേന്ദ്ര കുമാറിനേക്കാള്‍ വിജയനു പഥ്യം മദനിയുമായി.

വൈദ്യുതി രംഗത്തിനു പിണറായി വിജ്യന്‍ നല്‍കിയ സംഭാവനകളെ ആരും കുറച്ചു കണ്ടിട്ടില്ല. പക്ഷെ അതുകൊണ്ട് ഭാരണപരമായ ഒരു പാളിച്ച മറക്കണമെന്നു പറയുന്നത് യുക്തിസഹവുമല്ല.

സി എ ജി റിപ്പോര്‍ട്ട് വന്ന ശേഷം ഈ വിഷയം വ്യപകമായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. മാതൃഭൂമിയും അതില്‍ പങ്കെടുത്തു. അതില്‍ വന്ന പല പല ലേഖനങ്ങളും പിണറിയിയുടെ പങ്കിനെ സംശയിച്ചും വിമര്‍ശിച്ചും ആയിരുന്നു. ഒരു ജനാധിപത്യസമൂഹത്തില്‍ അതൊക്കെ സ്വഭാവികമാണ്. അതില്‍ അസഹിഷ്ണുത ഉണ്ടായി നിയന്ത്രണം വിട്ടപ്പോള്‍ പ്രവര്‍ത്തനക്ഷമതയും ലക്ഷ്യബോധവും, ബഹളങ്ങളില്ലാത്ത ഊര്‍ജ്ജസ്വലതയും ഒക്കെ മറ്റെന്തോ ആയി മാറി.

ഇത് സംബന്ധിച്ച സൂരജ് 2009 ല്‍ എഴുതിയ ഒരഭിപ്രായം ​ഞാനിവിടെ പകര്‍ത്തി വയ്ക്കാം.

suraj::സൂരജ്

സി.ഏ.ജി റിപ്പോര്‍ട്ട് വായിച്ചാല്‍ 1990 മുതല്‍ക്ക് ഇങ്ങോട്ട് വൈദ്യുതിബോര്‍ഡില്‍ ഉണ്ടായിട്ടുള്ള പല തലങ്ങളിലെ തീരുമാനങ്ങളില്‍ വിപുലമായ ഒരു അഴിമതി സാധ്യത മണക്കുന്നുണ്ട് എന്നത് സമ്മതിക്കാം. പക്ഷേ അതില്‍ യു.ഡി.എഫിലെയും എല്‍.ഡി.എഫിലെയും രാഷ്ട്രീയക്കാര്‍ പ്രതിപ്പട്ടികയില്‍ ഇടം പിടിക്കേണ്ടതായിരുന്നു.

ഉപ്പ് തിന്നവന്‍/തിന്നവര്‍ വെള്ളം കുടിക്കുക തന്നെ വേണം. പക്ഷേ വെള്ളം കുടിപ്പിക്കുമ്പോള്‍ സെലക്റ്റ് ചെയ്ത് ചിലരെ ഒഴിവാക്കുന്നതിലെ ഞായമാണ് മനസിലാവാത്തത്.



അഴിമതി മണക്കുന്ന ഒരു കരാറില്‍ കാര്‍ത്തികേയനെ ഒഴിവാക്കി വിജയനെ മാത്രം പ്രതി ആക്കിയതില്‍ ആയിരുന്നു അന്ന് സൂരജ് അന്യായം കണ്ടത്. ഇപ്പോള്‍ വിജയനേക്കൂടെ കോടതി ഒഴിവാക്കിയപ്പോള്‍ സൂരജിം സന്തോഷമായിരിക്കുന്നു. പക്ഷെ പൊതു ഖജനാവിനുണ്ടായ നഷ്ടത്തില്‍ ഒരു ഖേദവും അദ്ദേഹത്തിനില്ല.


kaalidaasan said...

>>>>എന്നുവച്ചാല്‍ 2001 മുതല്‍ ലാവലിന്റെ പേരില്‍ ഈ മനുഷ്യനെ ഭരണത്തില്‍ നിന്ന് പരിപൂര്‍ണമായി മാറ്റിനിര്‍ത്തുകയും, ഉഡായിപ്പുകള്‍ മാത്രം ഉരുട്ടിയുണ്ടാക്കിയ സിഏജി റിപ്പോട്ടിന്റെയും (കിട്ടിയ സെന്റിമീറ്റര്‍മഴവച്ച് വൈദ്യുതിയളക്കുന്ന എഞ്ജിനിയറിംഗ് വിദ്യ കണ്ടുപിടിച്ച ലോകത്തിലെ ആദ്യത്തെ സിഏജി ആണിത്)<<<<

മനോജ് കുമാര്‍,

സൂരജ് കത്തിക്കയറുന്നതു കാണുമ്പോള്‍  ചിരി വരുന്നുണ്ട്.

ലാവലിന്‍ പ്രശ്നത്തിന്റെ പേരില്‍ 2001 ല്‍ വിജയനെന്ന ഈ മനുഷ്യനെ ഭരണത്തില്‍ നിന്ന് പരിപൂര്‍ണമായി മാറ്റിനിറുത്തി എന്നൊക്കെ പുലമ്പുന്നത് കാണുമ്പോള്‍ മൂക്കത്തു വിരല്‍ വച്ചു പോകുന്നു. സൂരജിനേപ്പോലുള്ള ഓരള്‍ ഇത്പോലെ വിവരക്കേടു പറയുന്നത് വിജയനോടുള്ള ഭക്തി ഒന്നുകൊണ്ടു മാത്രമാണ്.
2001 ല്‍ വിജയന്‍ വീണ്ടും പാര്‍ലമെന്ററി രംഗത്തേക്ക് വരണമെന്ന് അദ്ദേഹമോ കൂടെയുള്ളവരോ പറഞ്ഞതായി കേട്ടിട്ടില്ല. അദ്ദേഹത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മതസരിപ്പിക്കേണ്ട എന്ന് പാര്‍ട്ടി തീരുമാനിച്ചതായും കേട്ടിട്ടില്ല. പക്ഷെ 2006 ലും 2011 ലും വിഎസിനെ മത്സരിപ്പിക്കേണ്ടതില്ല എന്ന് വിജയന്‍ തീരുമാനിച്ചിരുന്നു എന്നത് കേരളത്തിലെ കൊച്ചു കുട്ടികള്‍ക്കു പോലും അറിയാം.

2005 ല്‍ ആണ്, ഉഡായിപ്പുകള്‍ മാത്രം ഉരുട്ടിയുണ്ടാക്കിയതെന്ന് സൂരജിപ്പോള്‍ ആക്ഷേപിക്കുന്ന സി എ ജി റിപ്പൊര്‍ട്ട് വന്നത്. അത് വന്നപ്പോള്‍ ചര്‍ച്ച ആയി. ഏത് സി എ ജി റിപ്പോര്‍ട്ടിലും അഴിമതിയേക്കുറിച്ച് പരാമര്‍ശമുണ്ടാകുമ്പോള്‍ അത് പൊതു ജനമദ്ധ്യത്തില്‍ ചര്‍ച്ച ആകാറുണ്ട്. 2 ജി സ്പെക്ട്രത്തിലും, കല്‍ക്കരിയിലും  ഇതുണ്ടായപ്പോള്‍ പാര്‍ലമെന്റ് പോലും സ്തംഭിപ്പിച്ചിട്ടുണ്ട്. അണ്ണാ ഹസാരെ നിരാഹാര സമരം നടത്തിയിട്ടുമുണ്ട്.

ഇപ്പോള്‍ പിണറായി വിജയനെ വെറുതെ വിട്ടുകൊണ്ടുള്ള വിധി ന്യായത്തില്‍ സി ബി ഐ കോടതി പറഞ്ഞത്, "സംസ്ഥാ​ന ഖ​ജ​നാ​വി​ന് ഉണ്ടാ​യ ന​ഷ്ടം സി. എ. ജി റി​പ്പോർ​ട്ട് വ്യ​ക്ത​മാ​ക്കു​ന്നു​ണ്ടെ​ങ്കിലും അ​തി​നു​ത്ത​ര​വാ​ദി​ക​ളാ​ണ് പ്ര​തി​ക​ളെ​ന്ന് തെ​ളി​യി​ക്കാൻ ക​ഴി​ഞ്ഞി​ല്ല.", എന്നാണ്. അതിന്റെ അര്‍ത്ഥം സി എ ജി റിപ്പോര്‍ട്ട് ഉഡായിപ്പുകള്‍ മാത്രം ഉരുട്ടിയുണ്ടാക്കിയതല്ലെന്നു തന്നെയാണ്. പിന്നെ കമ്പിവാരികയുടെ പത്രാധിപര്‍ ഉണ്ടാക്കിയെടുക്കുന്ന പച്ചക്കള്ളങ്ങളാണു പ്രബുദ്ധ കേരളം വിശ്വസിക്കുന്നതെന്നൊക്കെ പറയുന്നത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ അജ്ഞതയാണ്. സി എ ജി റിപ്പോര്‍ട്ടും, ഇപ്പോള്‍ കോടതി അതേപ്പറ്റി പറഞ്ഞതുമൊക്കെ മനസിലാക്കാനുള്ള വിവേകവും വിവരവും കേരളത്തിലെ ആളുകള്‍ക്കുണ്ട്.

ഈ വിഷയം അലവലാതി ചര്‍ച്ച ആയിട്ടുണ്ടെങ്കില്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദി വിജയനും സൂരജിനേപ്പോലുള്ള അദ്ദേഹത്തിന്റെ സ്തുതി പാഠകരുമാണ്. സി എ ജി നല്‍കിയത് ഒരു സാധാരണ റിപ്പോര്‍ട്ട് മാത്രമായിരുന്നു. അതേക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച വിജിലന്‍സ് കമ്മീഷന്‍  സി എ ജി പറഞ്ഞ അഴിമതി സ്ഥിരീകരിച്ചു. ചില ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായി എന്നും കൂടുതല്‍ അന്വേഷണം  നടത്തണമെന്നും അവര്‍ നിര്‍ദ്ദേശിച്ചു. മന്ത്രിസഭാ തിരുമാനം നടപ്പിലാക്കി ഉണ്ടായ നഷ്ടത്തിനു ഉദ്യോഗസ്ഥരെ മാത്രം പ്രതികളാക്കിയതിനെ അവര്‍ ചോദ്യം ചെയ്തു. അപ്പോഴാണിത് പൊതു വേദികളില്‍ ചര്‍ച്ച ആയത്. ഇതില്‍ ഒരഴിമതിയും നടന്നിട്ടില്ല എന്നു സ്ഥാപിക്കാന്‍ സൂരജിനേപ്പൊലുള്ളവര്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങി. പ്രതിരോധിക്കാന്‍ മറ്റ് പലരും വന്നു. സി ബി ഐ അന്വേഷണത്തിനുത്തരവിട്ട ജഡ്ജിയെ സി പി എം പ്രതീകാത്മകമായി നാടുകടത്തി. അന്വേഷണം പ്രഖ്യാപിച്ച യു ഡി എഫിനെതിരെ കേരളം മുഴുവന്‍ സി പി എം സമരം ചെയ്തു.

ഇത് ഒരു വ്യാഴവട്ടക്കാലം കേരളത്തില്‍ ചര്‍ച്ച ആയിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദി പിണറായി വിജയന്‍ തന്നെയാണ്. നിയമം നിയമത്തിന്റെ വഴിയെ പോകട്ടെ എന്നു തീരുമാനിക്കാതെ ഇതിനെ രാഷ്ട്രീയ മായി നേരുടുമെന്നു വെല്ലുവിളിച്ചു കൊണ്ട് രംഗത്തിറങ്ങിയതുകൊണ്ട് മാത്രമാണിത് ഇത്രയേറെ ചര്‍ച്ച ആയതും.

ഇതുകൊണ്ട് കേരളത്തിന്റെ പോളിറ്റിക്ക് ഒന്നും നഷ്ടമായിട്ടില്ല. വിജയന്‍ മന്ത്രി ആയിരുന്നെങ്കില്‍ കേരളത്തെ പോറുദീസ ആക്കുമെന്നൊക്കെ വ്യാമോഹിക്കുന്നവരേ ഇതുപോലെ അല്‍പ്പത്തരം വിളിച്ചു പറയൂ.

ചന്ദ്രശേഖരന്‍ വധവും കേരളത്തില്‍ വലിയ ചര്‍ച്ച ആയി. അതിന്റെ കാരണം സി പി എം ക്വട്ടേഷന്‍ നല്‍കി അദ്ദേഹത്തെ വധിച്ചതും, മരിച്ചു കിടന്ന ചന്ദ്രശേഖരനെ കുലം കുത്തി എന്ന് വിളിച്ച് വീണ്ടും കൊന്ന വിജയന്റെ ദുഷ്ടതയുമാണ്.

സോളാര്‍ വിഷയവും ഇതുപോലെ ചര്‍ച്ച ആകുന്നുണ്ട്. അതിന്റെ കാരണം ഇതില്‍ കേരള മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള പങ്കും, ഉമ്മന്‍ ചാണ്ടിയുടെ അതിന്റെ നിഷേധവുമാണ്. ഒരു സ്വതന്ത്ര ജനാധിപത്യ സമൂഹത്തില്‍ ഇതുപോലെ പലതും ചര്‍ച്ചയാകും. മറ്റുള്ളവരുടെ കാര്യങ്ങളൊക്കെ ചര്‍ച്ചചെയ്തോളൂ, എന്റെ കാര്യം മാത്രം ചര്‍ച്ച ചെയ്യേണ്ട എന്ന ധാര്‍ഷ്ട്യമൊന്നും  വിലപ്പോകുമെന്നു തോന്നുന്നില്ല.

kaalidaasan said...

>>>>വൈര നിര്യാതനം എന്ന് പറഞ്ഞാല്‍ എങ്ങനെ വേണം എന്നതിന്റെ സ്റ്റാലിന്‍ തോറ്റുപോകുന്ന പാഠപുസ്തകക്കേസ് കൂടിയാണല്ലോ ഈ വിവാദം. <<<<

മനോജ് കുമാര്‍,

വിജയനോടുള്ള വിരോധം  തീര്‍ക്കാനും, അദ്ദേഹത്തെ കേരള മുഖ്യമന്ത്രി ആക്കരുതെന്നും  വി എസ് തീരുമാനിച്ചതുകൊണ്ടാണീ വിവാദമുണ്ടായതെന്നാണ്, സൂരജ് പറയാന്‍ ശ്രമിക്കുന്നത്.

2006 ലും, 2011 ലും വിഎസ് മുഖ്യമന്ത്രി ആകരുതെന്ന് വിജയന്‍ തീരുമാനിച്ചതിനെ എന്ത് പേരിട്ട് വിളിക്കാം? വിജയന്റെ ഈ തീരുമാനത്തിനു പിന്നില്‍ ഒരു കാരണമേ ഉള്ളു. അത് ഈ വിഷയത്തില്‍ വി എസ് എടുത്ത നിലപാടു മാത്രം. ഇതൊരു അഴിമതികേസാണ്., മറ്റെല്ലാ അഴിമതി കേസും  നീതി ന്യായ വ്യവസ്ഥ തീര്‍പ്പാക്കുന്നതുപോലെ ഇതും  തീര്‍പ്പാക്കട്ടെ, എന്നാണു വി എസ് പറഞ്ഞത്. പക്ഷെ ഇതിനെ നിയമപരമായല്ല, രാഷ്ട്രീയമായി നേരിടും എന്ന വിഡ്ഢി നിലപാടാണ്, വിജയനും സ്തുതിപാഠകരും സ്വീകരിച്ചത്. സി ബി ഐ അന്വേഷണത്തിനു ഹൈക്കോടതി ഉത്തരവിട്ടപ്പോള്‍, വിജയന്റെ വാക്കുകളും മാറി. രാഷ്ട്രീയമായും നിയമപരമായും നേരിടും എന്ന് മാറ്റിപ്പറഞ്ഞു. രാഷ്ട്രീയ വിഷയമാക്കി അവതരിപ്പിച്ചു. 2004 ല്‍ 19 ലോക് സഭ സീറ്റു നേടിയ, സ്ഥാനത്ത്, 2009 ല്‍ നാലില്‍ ഒതുങ്ങി. അവസാനം നിയമപരമായി തന്നെ നേരിടേണ്ടി വന്നു.

വി എസിനു നേരെ എത്ര ഒളിയമ്പെയ്താലും അദ്ദേഹം പറഞ്ഞതായിരുന്നു ശരി എന്നിപ്പോള്‍ തെളിഞ്ഞു. ഉമ്മന്‍ ചാണ്ടി ഇപ്പോള്‍ കടന്നു പോകുന്ന അവസ്ഥ ഉണ്ടാകുന്നതില്‍ നിന്നും വിജയനെയും പാര്‍ട്ടിയേയും അദ്ദേഹം രക്ഷിക്കുകയാണുണ്ടായത്. ഇത് പൊതു ജനം മനസിലാക്കും എന്നാണു ഞാന്‍ കരുതുന്നത്. കോണ്‍ഗ്രസുകാര്‍ എത്ര വാദിച്ചാലും സോളാര്‍ കേസില്‍  ഏതെങ്കിലും കോടതി ഉമ്മന്‍ ചാണ്ടി കുറ്റക്കാരനല്ല എന്നു പറയും  വരെ ഈ കറ ആദ്ദേഹത്തെ പിന്തുടരും. അതുപോലെ ഒരു ഗതി വിജയനു വരാതെ ഇരുന്നത്, ഈ വിഷയം ​ഒരു കോടതിയിലെങ്കിലും എത്തി, അവിടെ നിന്ന് വിജയനനുകൂലമായ ഒരു വിധി, അന്തിമമല്ലെങ്കിലും, വന്നതുകൊണ്ടാണ്.

kaalidaasan said...

>>>>ഇന്നിപ്പോള്‍, കാര്‍ത്തികേയനും പദ്മരാജനുമൊക്കെ തുടക്കമിട്ട എം.ഓ.യു റൂട്ടിലെ ഈ കരാര്‍ തുടരാതെ നിവര്‍ത്തിയില്ലെന്ന് കണ്ട് അത് മുന്നോട്ട് നീക്കിയ, എന്നാല്‍ ഇതോടെ എം.ഓ.യു റൂട്ട് മതിയാക്കണമെന്ന് തീരുമാനമെടുത്ത് ടെന്‍ഡര്‍ നയം നടപ്പിലാക്കിയ പിണറായി കുറ്റവിമുക്തനാകുമ്പോള്‍ ആശ്വസിക്കുന്നത് പിണറായിയല്ല, മറിച്ച് ഈ കരാറിന്റെ ആണിയായിരുന്ന കാര്‍ത്തികേയനും പിന്നാലെ വന്ന, ധാരണാപത്രങ്ങള്‍ പുതുക്കാതെ കരാറ് തന്നെ വെള്ളത്തിലാക്കിയ ആന്റണിയും വൈദ്യുതമന്ത്രി കടവൂര്‍ ശിവദാസനുമൊക്കെയാവണം. <<<<

മനോജ് കുമാര്‍,

എന്തൊരു വിചിത്രമായ വാദമാണു സൂരജ് ഉയര്‍ത്തിക്കൊണ്ടുവരുന്നത്. ദേവനു പറ്റിയ ഭക്തന്‍ തന്നെ.

പിണറായി വിജയന്‍ ആര്‍ക്കൊക്കെ ആശ്വാസം കൊടുക്കുന്നു. പദ്മരാജനും, കാര്‍ത്തികേയനും, ആന്റണിക്കും, ശിവദാസനൊമൊക്കെ ആശ്വാസം കൊടുത്ത ദേവന്‍ തന്നെയാണ്, വിജയന്‍. ഈ കരാറില്‍ അഴിമതിയോ, ചട്ടലംഘനമോ, നിയമ ലംഘനമോ ഒന്നുമില്ലെങ്കില്‍ പിന്നെ എന്തിനാശ്വാസം കൊടുക്കണം എന്ന് ആരും ചോദിക്കരുത്. ദേവനും ഭക്തനും കോപിക്കും.

എം.ഓ.യു റൂട്ട് മതിയാക്കണമെന്നും, ടെന്‍ഡര്‍ നയം നടപ്പിലാക്കണമെന്നും  തീരുമാനമെടുത്ത അവതാരമൊന്നുമല്ല വിജയന്‍. അത് കേന്ദ്ര സര്‍ക്കാര്‍ എടുത്ത തീരുമാനമായിരുന്നു. അതിനു കടക വിരുദ്ധമയായിട്ടാണ്, പദ്മരാജനും കാര്‍ത്തികേയനും  ചെയ്തത്. അത് മനസിലാക്കുന്ന വിവരമുള്ള ഏത് ഭരണാധികാരിയും ചെയ്യേണ്ടത്, അതിലെ ചട്ടലംഘനം  ചൂണ്ടിക്കാട്ടി, അത് റദ്ദാക്കുകയായിരുന്നു.

കാര്‍ത്തികേയന്റെ കണ്‍സല്‍ട്ടന്‍സി കരാറില്‍ കണ്‍സല്‍ട്ടന്റായ ലാവലിന്‍, ടെണ്ടര്‍ വിളിച്ചാണു പണികള്‍ ചെയ്യേണ്ടതെന്ന് നിര്‍ദ്ദേശിച്ചിരുന്നു. ആ കരാറില്‍ തര്‍ക്കമുണ്ടെങ്കില്‍ അത് ഇന്‍ഡ്യന്‍ കോടതിയുടെ തീര്‍പ്പിനു വിടണമെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു. ആ കരാര്‍ തുടരാതെ റദ്ദാക്കിയിരുന്നെകില്‍ അത് ഇന്‍ഡ്യന്‍ കോടതിയിലേ പരാതി ആയി വരുമായിരുന്നുള്ളു. എം ഒ യു റൂട്ട് വേണ്ട എന്ന സര്‍ക്കാര്‍ തീരുമാനം അറിയുന്ന ഏത് കോടതിയും ്‌, ഈ കരാര്‍ റദ്ദാക്കുന്നതില്‍ യാതൊരു കുറ്റവും കാണില്ലായിരുന്നു. ലാവലിനും വിജയനും ചേര്‍ന്ന് ഇതിനെ മറികടക്കാന്‍ വേണ്ടി, ഇന്‍ഡ്യന്‍ കോടതികളുടെ അധികാര പരിധിക്കു പുറത്ത് തീര്‍പ്പാക്കാനുള്ള വ്യവസ്ഥ എഴുതി ചേര്‍ത്തു.

പദ്ധതിയുടെ കണ്‍സള്‍ട്ടന്റ ആയി വന്ന ലാവലിനെ പദ്ധതി തന്നെ ഏല്‍പ്പിച്ചത് വിജയന്റെ തീരുമാനമായിരുന്നു. കൂടെ ആര്‍ബിട്രേഷന്‍ ഉണ്ടായാല്‍ അത് ഇന്‍ഡ്യക്കു പുറത്തുള്ള കോടതികളില്‍ ആയിരിക്കണമെന്ന് വ്യവസ്ഥയും കൂട്ടി ചേര്‍ത്തു. സൂരജ് എത്ര വളച്ചൊടിച്ചാലും ഈ സത്യങ്ങള്‍ സത്യങ്ങളല്ലാതാകില്ല.

ധാരണാപത്രങ്ങള്‍ പുതുക്കാതെ കരാറ് തന്നെ വെള്ളത്തിലാക്കി എന്ന് സൂരജ് പറയുന്നത്, ക്യാന്‍സര്‍ സെന്ററിനുള്ള ധനസഹായത്തേക്കുറിച്ചാണ്. പദ്ധതി നവീകരണത്തിനുള്ള കരാറിനോടൊപ്പം ക്യാന്‍സര്‍  സെന്ററിനുള്ള ധനസഹായത്തിനുള്ള കരാര്‍ കൂടി ഉണ്ടാക്കാന്‍ വിജയന്‍ ശ്രമിച്ചില്ല. കുറഞ്ഞ പക്ഷം ക്യാന്‍സര്‍ സെന്ററിനു തരാമെന്നേറ്റ തുക കിഴിച്ച് ബാക്കി തുകക്കുള്ള കരാറുണ്ടാക്കിയിരുന്നെങ്കിലും  കുഴപ്പമില്ലായിരുന്നു. 375 കോടി അങ്ങോട്ട് കൊടുത്തിട്ട്, 98 കോടി ഇങ്ങോട്ട് മേടിക്കുന്നതിലും എളുപ്പം, ഈ 98 കോടി കിഴിച്ചിട്ട്, 277 കോടികൊടുക്കാമെന്ന് കരാറില്‍ എഴുതി ചേര്‍ക്കുകയായിരുന്നു അഭികാമ്യം. അതിനു പകരം ക്യാന്‍സര്‍ സെന്റര്‍ ധനസഹായം വെറും ഒരു എം ഒ യുവില്‍ ഒതുക്കി, അത് ലഭ്യമാകുന്നതു വരെ കൂടെക്കൂടെ പുതുക്കി എടുക്കേണ്ട അവസ്ഥ യുണ്ടാക്കി. പിന്നീടെപ്പോഴോ ലാവലിന്‍, ഈ എം ഒ യുവിനു പകരം  ഒരു കരാറുണ്ടാക്കി കൊണ്ടു വന്നു. അത് അന്നത്തെ വൈദ്യുതി മന്ത്രി ആയിരുന്ന ശര്‍മ്മക്കു സമര്‍പ്പിച്ചു. അപ്പോള്‍ കരാറിന്റെ രൂപവും ഭാവവും മാറി. ക്യാന്‍സര്‍ സെന്ററിനുള്ള ധന സഹായം ലഭ്യമാക്കാന്‍ ശ്രമിക്കാം എന്നാക്കി പറ്റിക്കാന്‍  ശ്രമിച്ചു. പക്ഷെ ശര്‍മ്മ ആ കെണിയില്‍ നീണില്ല. ധനസഹായം തരാം എന്ന് വ്യക്തമായി എഴുതിയ കരാര്‍ കൊണ്ടു വരാന്‍ അദ്ദേഹം നിര്‍ബന്ധം പിടിച്ചു. ലാവലിന്റെ ശ്രമം പരാജയപ്പെട്ടാല്‍ അവരെ ബാധ്യസ്ഥാരാക്കാന്‍  ലാവലിന്‍ തയ്യാറാക്കിയ കരാര്‍  കൊണ്ട് സാധിക്കില്ലായിരുന്നു. എം ഒ യു പുതുക്കാന്‍ മാത്രമേ ശര്‍മ്മക്കു കഴിയുമായിരുന്നുള്ളു. ശിവദാസന്‍ ഈ എം ഒ യു വും ലാപ്സാകാന്‍ അനുവദിച്ചു. അതോടു കൂടി ക്യാന്‍സര്‍ സെന്റര്‍ ധനസഹായം വീര ചരമവും പ്രാപിച്ചു.

സൂരജ് എത്രയൊക്കെ വളച്ചൊടിക്കാന്‍ ശ്രമിച്ചാലും ഈ സത്യങ്ങളൊക്കെ ഇല്ലാതാകില്ല. ഒരു പക്ഷെ ഇനിയും ഇത് പൊതു വേദികളില്‍ ചര്‍ച്ചയാകും. പ്രത്യേകിച്ചും ലോക് സഭ തെരഞ്ഞെടുപ്പ് അടുക്കുന്ന വേളയില്‍. രണ്ടുമുന്നണികള്‍ക്കും ഇത് അലോസരമുണ്ടാക്കും. പക്ഷെ കൂടുതല്‍ പരിക്ക് വിജയന്‍ നയിക്കുന്ന മുന്നണിക്കായിരിക്കുമെന്നു മാത്രം.

kaalidaasan said...

>>>>ഏത് കാലത്താണ്‌ ലാവലിന്‍ തരേണ്ടിയിരുന്ന കാശ് മുടങ്ങുകയും കാന്‍സര്‍ സെന്ററിന്റെ പണി ഊഞ്ഞാലയാകുകയും ചെയ്തതെന്ന് അന്വേഷിക്കുക എന്നത് കമ്പിവാരികാപുംഗവനെ കുലഗുരുവാക്കിവച്ചിരിക്കുന്ന ജീര്‍ണലിസ്റ്റുകളുടെ മാധ്യമധര്‍മ്മത്തില്പെടുന്ന സംഗതിയേ അല്ലല്ലോ. <<<<

മനോജ് കുമാര്‍,

സൂരജിനേപ്പോളുള്ള ഭക്തരുടെ ഇഷ്ടപ്പെട്ട രാണ്ടു വാക്കുകളാണ്, കമ്പിവരികാ പുംഗവന്‍ എന്നതും, വൈരനിര്യാതന സഖാവ് എന്നതും.

സൂരജിനേപ്പൊലുള്ളവര്‍ കരുതുന്നത്, കേരളത്തിലെ പൊതു ജനം അദ്ദേഹത്തേപ്പോലെ കമ്പി വാരിക വായിച്ചിട്ടാണ്, ഈ വക കാര്യങ്ങളൊക്കെ മനസിലാക്കുന്നതെന്നാണ്. അദ്ദേഹത്തോട് സഹതപിക്കാം.

ലാവലിന്‍ തരേണ്ടിയിരുന്ന കാശ് തരാനായി ഒരു കാരാറുണ്ടാക്കാതിരുന്നത്, പദ്ധതി നവീകരണത്തിനു കരാറുണ്ടാക്കിയ പിണറായി വിജയനായിരുന്നു, എന്നത് അരിയാഹാരം കഴിക്കുന്ന എല്ലാവര്‍ക്കും മനസിലായിട്ടുണ്ട്. വേള്‍ഡ് ബാങ്ക് പോലും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഒരു കമ്പനി പറ്റിക്കാന്‍  സാധ്യതയുണ്ടെന്നറിയാതെ പോയത് മറ്റാരുടെയും കുറ്റമല്ല. പ്രവര്‍ത്തനക്ഷമതയും ലക്ഷ്യബോധമുള്ള, ബഹളങ്ങളില്ലാത്ത ഊര്‍ജ്ജസ്വലതയും ഉണ്ടെന്ന് സൂരജ് സാക്ഷ്യപ്പെടുത്തുന്ന പിണറായി വിജയന്‍ എന്ന മന്ത്രിയുടെ പാളിച്ചയാണത്. ഇത് ഏതെങ്കിലും ജീര്‍ണ്ണലിസ്റ്റ് അന്വേഷിച്ച് കണ്ടു പിടിക്കേണ്ട ആവശ്യവുമില്ല. തലയില്‍ അല്‍പ്പം ആള്‍താമസമുള്ള ആര്‍ക്കും മനസിലാക്കാവുന്നതേ ഉള്ളു.

പിന്നാലെ വന്നവര്‍  വിജയനുണ്ടാക്കിയ എം ഒ യു പുതുക്കിക്കൊണ്ടിരുന്നില്ലേ എന്ന് കരയുന്നതിനു യതൊരു അടിസ്ഥാനവുമില്ല. ഒരു കരാറുണ്ടാക്കാതെ തന്നെ ലാവലിന്‍ കുറച്ച് കാശ് തന്നിരുന്നല്ലോ.

ധനസഹായത്തിനു കരാറുണ്ടാക്കാന്‍ വിജയനെന്തു തടസമുണ്ടായിരുന്നു എന്ന് സൂരജെന്ന ജേര്‍ണ്ണലിസ്റ്റിനു വിശദീകരിക്കാന്‍ സാധിക്കുമോ? ലാവലിനു കൊടുക്കേണ്ട 375 കോടിക്ക് കരാറുണ്ടാക്കാന്‍ വിജയന്‍ മറന്നില്ല. പക്ഷെ കേരളത്തിനു ലഭിക്കേണ്ട 98 കോടിക്കുള്ള കരാറുണ്ടാക്കാന്‍ മറന്നു പോയി എന്നു പറഞ്ഞാല്‍ മന്ദബുദ്ധികളേ വിശ്വസിക്കൂ.

ഞങ്ങള്‍ക്ക് തരാം എന്നു സമ്മതിച്ചിട്ടുള്ള 98 കോടി ഞങ്ങള്‍ ഞങ്ങളുടെ ഖജനാവില്‍ നിന്നും എടുത്തോളാം. ആശുപത്രി പണുതോളാം. അത് കിഴിച്ചുള്ള തുക തന്നേക്കാം എന്ന് ലാവലിനോട് പറയാന്‍, പ്രവര്‍ത്തനക്ഷമതയും ലക്ഷ്യബോധവും, ബഹളങ്ങളില്ലാത്ത ഊര്‍ജ്ജസ്വലതയും മാത്രം പോര. കുറച്ച് Common Sense കൂടി വേണം. നിര്‍ഭാഗ്യവശാല്‍ വിജയനതില്ലാതെ പോയി. എന്തുകൊണ്ട് ഇതൊന്നും ചെയ്തില്ല എന്ന് സി എ ജി ചോദിക്കുമ്പോള്‍, സി എ ജിയെ തെറി വിളിക്കാതെ, അത് തന്റെ ഭാഗത്തു വന്ന ഒരു വീഴ്ച ആയിപ്പോയി എന്നു സമ്മതിക്കാനുള്ള വിവേകം വിജയനുണ്ടാക്കാന്‍ ശ്രമിക്കുകയാണ്, ഭക്തര്‍ ചെയ്യേണ്ടത്. അതൊരു നോട്ടപ്പിശകാണെന്നെങ്കിലും സമ്മതിക്കാന്‍ ഒരു ഭക്തനും  കഴിയുന്നില്ല. അപ്പോള്‍ ജീര്‍ണ്ണത എവിടെയാണ്,. ഇതൊക്കെ ചൂണ്ടികാണിക്കുവരിലോ അതോ അവരെ ചീത്ത വിളിക്കുന്നവരിലോ?

kaalidaasan said...

>>>>നീതിദേവത കണ്ണുകെട്ടിയിരിക്കുന്നത് ചുമ്മാതല്ല, മുപ്പത്യാരു കെട്ടഴിച്ചാല്‍ പിന്നെ തെറി നിര്‍ത്തുന്ന നേരം കാണില്ല. <<<<

മനോജ് കുമാര്‍,

സൂരജിന്റെ ഈ നിരീക്ഷണം വളരെ ശരി ആണെന്നു തോന്നു.

നീതിദേവത കണ്ണുകെട്ടിയിരിക്കാന്‍ പടില്ല എന്നും  നീതിയുടെവഴി പരിഹാസ്യമാകരുത്‌ എന്നും പറഞ്ഞായിരുന്നു കേരളഹൈക്കോടതി ഈ കേസ് സി ബി ഐ യെ അന്വേഷണത്തിനേല്‍പ്പിച്ചത്. പക്ഷെ അത് ഗൂഢാലോചനകളുടെയും ദുരൂഹതകളുടേതുമായി മാറിയ്റ്റെന്ന് ചിലര്‍ക്കെങ്കിലും തോന്നുന്നുണ്ട്. സി.ബി.ഐയെ കൂട്ടിലടച്ച തത്തയായി കേന്ദ്രസര്‍ക്കാര്‍ ഉപയോഗപ്പെടുത്തുന്നു എന്ന്‌ സുപ്രിംകോടതി വിമര്‍ശിച്ചതോര്‍ക്കുക. ലാവലിന്‍ കേസിന്റെ അന്വേഷണത്തില്‍ ചില അരുതായ്കകളുണ്ടായിട്ടുണ്ട്. കേസ് ശരിയായ ദിശയില്‍ പുരോഗമിച്ചുകൊണ്ടിരുന്നപ്പോള്‍  ആദ്യ അന്വേഷണ ഉദ്യോഗസ്‌ഥനെ മാറ്റി. കുറ്റപത്രം സമര്‍പ്പിച്ച് വിചാരണ തുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍  പ്രോസിക്യൂട്ടറെയും മാറ്റി.

ഇത് കാണുന്ന ചിലരെങ്കിലും നീതി ദേവതയുടെ കണ്ണുകള്‍  കെട്ടപ്പെട്ടു എന്നു കരുതിയല്‍ അവരെ കുറ്റം പറയാന്‍ ആകില്ല. മൂപ്പത്യാരുടെ കെട്ടപ്പെട്ട കണ്ണുകള്‍  ആര്‍ക്കെങ്കിലും അഴിക്കാന്‍ സാധിച്ചാലും  തെറി നിറുത്താന്‍ നേരം കാണില്ല. അത് കേരളം പല പ്രാവശ്യം കണ്ടതുമാണ്.

Jomy said...
This comment has been removed by the author.
Jomy said...

ലാവലിന്‍ കേസിന്റെ നാള്‍വഴികളിലൂടെയുള്ള സഞ്ചാരം. ഈ പ്രശ്നം സംബന്ധിച്ചു് ആവര്‍ത്തിച്ചു ചോദിക്കപ്പെടുന്ന ചോദ്യങ്ങളും അവയ്ക്കള്ള ഉത്തരങ്ങളും ഉള്‍പ്പെടുത്തിയ ഒരു പ്രശ്നോത്തരിയാണു് ചുവടെ.യോജിക്കാനും വിയോജിക്കാനുമായി അതു് ഇവിടെയിടുന്നു. ലാവലിന്‍ ഇടപാടില്‍ പിണറായി വിജയന്‍ കട്ടതു് എത്രകോടി?

Jomy said...

മംഗള്‍യാന്‍ പട്ടിണി മാറ്റുമോ എന്നു സംശയിക്കുന്നവരോട് തീർച്ചയായും വായിച്ചിരികേണ്ട ഒരു ലേഖനം

മംഗള്‍യാന്‍ പട്ടിണി മാറ്റുമോ

Unknown said...

കാളിദാസൻ - പിണറായി വിജയൻ എന്ന നേതാവിനെ കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലം നടത്തിയ മാധ്യമ വേട്ടകൾ പ്രത്യേകിച്ച് മനോരമയും മാതൃഭുമിയും, നമ്മൾ മറക്കരുത്.
പിണറായി എന്ന നേതാവിനെ സജീവമായി കേരള രാഷ്ട്രീയം ചർച്ച ചെയ്യാൻ ആരംഭിച്ചത് അദ്ദേഹം വൈദ്യുതി മന്ത്രി ആയിരുന്നപ്പോഴാണ് . അന്ന് ഈ മാധ്യമ മുത്തശ്ശിമാർ വരെ പിണറായിയുടെ അപദാനങ്ങൾ പാടി പുകഴ്ത്തിയിരുന്നു. ഇദ്ദേഹം പാര്ടി സെക്രട്ടറി ആയത് തന്നെ വി എസിന്റെ ആശിർവാദത്തോടെ ആയിരുന്നു.

ഇദ്ദേഹത്തിന്റെ പ്രതികരണ രീതിയെ പലപ്പോഴും മാധ്യമങ്ങൾ പല രീതിയിലും വ്യാഖ്യാനിച്ചിട്ടുണ്ട്. അദ്ധേഹത്തിന്റെ ശരീര ഭാഷ ഒരു മാഫിയ നേതാവിന്റെതാണെന്ന് പലപ്പോഴും പുച്ചിചിട്ടുണ്ട്. ഇദ്ദേഹം നൂറു ശതമാനം ശെരിയാണ് എന്നൊന്നും അല്ല ഞാൻ പറയുന്നത്. പക്ഷെ വിമർശനങ്ങൾ പലപ്പോഴും ഇദ്ദേഹത്തിന്റെ കുടുംബത്തെയും വീടിനെയും മുതല കുഞ്ഞുങ്ങളെയും പറ്റിവരെ ആകുമ്പോൾ പ്രതികരണങ്ങൾ കടുത്തതായി പോയാൽ "എടൊ ഗോപാലകൃഷ്ണ " വിളികളിൽ തെറ്റൊന്നും കാണാൻ ഒരു സാധാരണക്കാരന് കഴിഞ്ഞെന്നു വരില്ല.

സ: വി എസ് വരെ ഇതിൽ വീണു പോയെന്നെ എന്നെ പോലുള്ളവർ അന്നും ഇന്നും കരുതുന്നുള്ളൂ

മുക്കുവന്‍ said...

ഈ വിക്ഷേപണം അവര്‍ ജീവകാരുണ്യപ്രവര്‍ത്തി ആയിട്ട് നടത്തി തന്നതുമല്ല. നമ്മള്‍ പണം കൊടുത്ത് ആണത് ചെയ്തതും. മറ്റുള്ളവരുടെ ഉപഗ്രഹം വിക്ഷേപിച്ച് കാശുണ്ടാക്കുമ്പോഴും, നമ്മള്‍ പണം കൊടുത്ത് നമ്മുടെ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കേണ്ട അവസ്ഥ ഇപ്പോഴുമുണ്ട്. ചന്ദ്രനിലേക്കും ചൊവ്വയിലേക്കും പോകുന്ന പണം കൊണ്ട് നമ്മുടെ ആവശ്യത്തിനു വേണ്ട റോക്കറ്റുകള്‍ നിര്‍മ്മിക്കുകയല്ലേ ആദ്യം ചെയ്യേണ്ടത്?...

Kaali... this point I cant not agree. we can not wait for all success for starting a new project.. it has to be in parallel.



if you don't invest money upfront for a discovery/invention, you will not success in any science/technical field.

in other words, if the british people were not discovered america/india they would have not made any money. becuase they discovered and over power the community over those lands, they made huge amount of wealth. they did invested so much work/money for discovering it. that is case with any medial/technology field too..

here we are investing money for finding some data. that might give some returns later.... think that if india can take all billionaires to moon/mars and they pay money for the transportation. you simply milk a hell lot of money. may be indians can have another continent in Moon/Mars.

its a fiction now.. but its going to be a daily routine 50 years period.



kaalidaasan said...

>>>ലാവലിന്‍ കേസിന്റെ നാള്‍വഴികളിലൂടെയുള്ള സഞ്ചാരം. ഈ പ്രശ്നം സംബന്ധിച്ചു് ആവര്‍ത്തിച്ചു ചോദിക്കപ്പെടുന്ന ചോദ്യങ്ങളും അവയ്ക്കള്ള ഉത്തരങ്ങളും ഉള്‍പ്പെടുത്തിയ ഒരു പ്രശ്നോത്തരിയാണു് ചുവടെ.<<<<

ജോമി,

ഇതെഴുതിയ സെബിനും മറ്റുള്ളവരും ഒക്കെ ആയി ഈ വിഷയം പല പ്രാവശ്യം ഞാന്‍ ചര്‍ച്ച ചെയ്തിട്ടുള്ളതാണ്. ഇപ്പോള്‍ പിണറായി വിജയനെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയതിനെ ആഘോഷിക്കാന്‍ വേണ്ടി സെബിന്‍ വീണ്ടും പഴയ വാദമുഖങ്ങള്‍ അവതരിപ്പിക്കുന്നു എന്നു മാത്രം.

എന്തൊക്കെ വദമുഖങ്ങള്‍ നിരത്തിയാലും കേരള ഖജനാവിനു ഈ ഇടപാടു മൂലം നഷ്ടമുണ്ടായി. അതിനാരാണുത്തരവദി എന്നു കണ്ടെത്തിയാല്‍ മാത്രമേ ഈ കേസിനു വിരാമമാകയുള്ളു.

താങ്കളതിന്റെ ലിങ്ക് ഇവിടെ ഇട്ടതുകൊണ്ട്, ചില പരാമര്‍ശങ്ങളോടുള്ള എന്റെ അഭിപ്രായം ഞാന്‍ എഴുതാം.

kaalidaasan said...

>>>3. ധാരണാപത്രം കരാറായി മാറുന്നതു് ആരുടെ കാലയളവിലാണു്?

1995 ഓഗസ്റ്റില്‍ തന്നെ, കെഎസ്ഇബിയുടെ പദ്ധതികളുടെയെല്ലാം മേല്‍നോട്ടം ലാവലിനു് വിട്ടുകൊടുക്കാന്‍ തീരുമാനമായ വിവരം നേരത്തെ പറഞ്ഞുവല്ലോ. തുടര്‍ന്നു് ഒക്ടോബറില്‍ പിഎസ്‌പി പദ്ധതികളുടെ നവീകരണത്തിനുള്ള ധാരണാപത്രവും നിലവില്‍ വന്നു. ധാരണാപത്രത്തില്‍ തന്നെ, കൂടുതല്‍ ചര്‍ച്ചകള്‍ക്കുശേഷം പദ്ധതി സംബന്ധിച്ചു് ഇരുകക്ഷികളും ബൈന്‍ഡിങ് കരാറിലേക്കു് എത്തേണ്ടതായി പറയുന്നുണ്ടു്. 1996 ഫെബ്രുവരി 24നു് ഒപ്പിട്ട രണ്ടാമത്തെ കരാര്‍ (കണ്‍സല്‍ട്ടന്‍സി കോണ്‍ട്രാക്റ്റ്) അനുസരിച്ചു് മൂന്നുവര്‍ഷത്തിനുള്ളില്‍ പിഎസ്‌പി പ്രോജക്റ്റ് മാനേജ്മെന്റിനുള്ള സാങ്കേതികസേവനങ്ങള്‍, എഞ്ചിനീയറിങ്, പ്രൊക്യൂര്‍മെന്റ്, സപ്ലൈ, ഉത്പാദനത്തിന്റെയും നടപ്പാക്കലിന്റെയും മേല്‍നോട്ടം എന്നിവ ലാവലിനെ ഏല്‍പ്പിച്ചു. പദ്ധതികളുടെ ഇംപ്ലിമെന്റേഷന്‍ ലാവലിനെ ഏല്‍പ്പിക്കുന്നതു് ഈ കരാര്‍ അനുസരിച്ചായതിനാല്‍ ഇംപ്ലിമെന്റേഷന്‍ കരാര്‍ എന്നും ഇതറിയപ്പെടുന്നു. ഇതും ജി കാര്‍ത്തികേയന്റെ കാലത്താണു് ഒപ്പുവയ്ക്കുന്നതു്. അന്നു് പിണറായി വിജയന്‍ പ്രതിപക്ഷത്തെ ഒരു എംഎല്‍എ മാത്രമായിരുന്നു.<<<<


ജോമി,

ഇതാണ്, ആടിനെ പട്ടിയാക്കുന്ന വിദ്യ. കരാര്‍ എന്ന മലയാളവാക്കിന്റെ ഇംഗ്ളീഷ് പരിഭാഷ ആണ്, കോണ്ട്രാക്റ്റ് എന്നത്. അതു വച്ചു കൊണ്ട് സെബിന്‍ ഒരു ചാടികളി നടത്തുന്നുണ്ട്.

കെഎസ്ഇബിയുടെ പദ്ധതികളുടെയെല്ലാം മേല്‍നോട്ടം ലാവലിനേല്‍പ്പിച്ചു കൊടുത്തു എന്ന ഒരു blanket statement എഴുതുന്നതല്ലാതെ അതിന്റെ തെളിവൊന്നും ഇല്ല. മേല്‍നോട്ടം എന്ന വക്കിന്റെ അര്‍ത്ഥം  consultancy and supervision എന്നുതന്നെയാണ്. അല്ലാതെ പണികള്‍ ചെയ്യാനുള്ള കരാറല്ല. പണികള്‍ ആരു ചെയ്താലും ആ പണികളുടെ മേല്‍നോട്ടം ആണതുകൊണ്ടുദ്ദേശിക്കുന്നത് 1995 ല്‍ ഒപ്പിട്ട ധാരണാപത്രത്തില്‍ തന്നെ, കൂടുതല്‍ ചര്‍ച്ചകള്‍ക്കുശേഷം പദ്ധതി സംബന്ധിച്ചു്ള്ള ബൈന്‍ഡിങ് കരാറിലേക്കു് എത്തേണ്ടതായി പറയുന്നുണ്ടു്. അതിലൊന്നും യാതൊരു സംശയവുമില്ല. പക്ഷെ ആ ബൈന്‍ഡിംഗ് കരാര്‍ ലാവലിനുമായി തന്നെ വേണമെന്ന് ഒരിടത്തും പറയുന്നില്ല.

പിഎസ്‌പി പ്രോജക്റ്റ് മാനേജ്മെന്റിനുള്ള സാങ്കേതികസേവനങ്ങള്‍, എഞ്ചിനീയറിങ്, പ്രൊക്യൂര്‍മെന്റ്, സപ്ലൈ, ഉത്പാദനത്തിന്റെയും നടപ്പാക്കലിന്റെയും മേല്‍നോട്ടം ,എന്നിവ ലാവലിനെ ഏല്‍പ്പിച്ചു എന്നതിലും ആര്‍ക്കും സംശയമില്ല. പക്ഷെ അതിന്റെ വിശദാംശങ്ങളില്‍ ലാവലിന്‍  എന്തൊക്കെ ചെയ്യേണ്ടതുണ്ട് എന്ന ഭാഗത്ത്, ടെണ്ടര്‍ വിളിച്ച് പണികളേല്‍പ്പിക്കണം എന്നു കൂടി പറയുന്നു. അതിനൊരര്‍ത്ഥമേ ഉള്ളു. ചെയ്യേണ്ട പണികളുടെ ടെണ്ടര്‍ വിളിക്കേണ്ട ചുമതല കൂടി ലാവലിനെ ഏല്‍പ്പിച്ചു. പക്ഷെ അവര്‍ ടെണ്ടര്‍ വിളിച്ചില്ല. പണി ആരെയും ഏല്‍പ്പിച്ചില്ല. അവര്‍ തന്നെ അത് സ്വയമേറ്റെടുത്തു. ശുദ്ധ മലയാളത്തില്‍ പറഞ്ഞാല്‍ ബ്രോക്കര്‍ തന്നെ വരന്‍ ആയി എന്നാര്‍ത്ഥം. ആ സമയത്ത് മന്ത്രി ആയിരുന്ന വിജയനതില്‍ എന്തെങ്കിലും എതിര്‍പ്പുണ്ടായതായി അറിഞ്ഞിട്ടില്ല. മറ്റ് കേന്ദ്ര വകുപ്പുകള്‍ പറഞ്ഞതൊക്കെ നമുക്ക് വിട്ടു കളയാം. പാര്‍ട്ടി നിയോഗിച്ച ബാലാനദന്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞത് ഈ വക പണികളൊക്കെ BHEL നെ ഏല്‍പ്പിച്ചാല്‍ അവര്‍ ആ പണികളൊക്കെ നന്നായി ചെയ്യും. പണച്ചെലവും കുറവായിരിക്കുമെന്നായിരുന്നു. ഈ റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞിട്ടാണ്, പാര്‍ട്ടിയുടെ മന്ത്രി ലാവലിനു കരാര്‍  ഏല്‍പ്പിക്കാന്‍ മുന്‍ കൈ എടുത്തതും, ക്യാനഡയില്‍ പോയി അവരുമായി ചര്‍ച്ച ചെയ്തതും.

കണ്സള്‍ടന്‍സി കരാര്‍ ഒപ്പിട്ട സമയത്ത് കെ എസ് ഇ ബിയിലെ എഞ്ചിനീയര്‍ ആയിരുന്ന വ്യക്തി, ലാവലിന്റെ ഏജന്റായി മാറിയപ്പോളാണിത് സംഭവിച്ചത്.

ഇമ്പ്ളിമെന്റേഷന്‍ കരാര്‍ എന്ന പുതിയ പേരും കൂടെ സെബിന്‍ ഈ വിഷയത്തിലേക്ക് കൊണ്ടുവന്നാലൊന്നും ഈ വിവരങ്ങള്‍ ഇല്ലാതാകില്ല.

kaalidaasan said...

>>>വരദാചാരിയുടെ തല പരിശോധിക്കണം എന്നു മന്ത്രി ഫയലില്‍ എഴുതിയതു്?<<<<

ജോമി,

വരദചാരി പറയുന്നത് ലാവലിന്‍ കേസുമായി ബന്ധപ്പെട്ടാണു് ഫയലില്‍ തല പരിശോധിക്കണം എഴുതിയത് എന്നാണ്. ഇവിടെ സെബിന്‍ പറയുന്നത് ഫയലില്‍ അല്ല സഹകരന വകുപ്പുമായി ബന്ധപ്പെട്ട് വരദചാരിക്കെതിരെ മുഖ്യ മന്ത്രി ആയിരുന്ന നായനാര്‍ക്കെഴുതിയ കത്തിലാണ്, തല പരിശോധിക്കേണ്ട കാര്യം എഴുതിഅയ്തെന്നാണ്.

എവിടെ എഴുതിയാലും സര്‍ക്കാരിലെ ഒരു ഉന്നത ഉദ്യോഗസ്ഥനു വട്ടാണെന്ന് ഒരു മന്ത്രി എഴുതുന്നതിലെ അനൌചിത്യം ഇവര്‍ക്കൊന്നും തിരിച്ച്റിയാന്‍ പറ്റുന്നില്ലല്ലോ എന്നാണീ വിഷയത്തിലെ പ്രസക്തി. സഹകരണ വകുപ്പിന്റെ കാര്യത്തില്‍ തല പരിശോധിക്കണമെന്നൊക്കെ എഴുതുന്ന ആള്‍, മറ്റ് കാര്യത്തിലും അതേ പദപ്രയോഗം നടത്തി എന്നത് അവിശ്വസനീയമൊന്നുമല്ല. ഈ പദപ്രയോഗവും മറ്റ പല പദപ്രയോഗങ്ങളും ഒക്കെ വിജയനെന്ന വ്യക്തിയുടെ മനസിലേക്കുള്ള കിളിവാതിലാണ്. ഇതുപോലെ പ്രതികരിക്കുന്ന ഒരാള്‍ കേരളത്തില്‍ മന്ത്രി ആയിരിക്കാന്‍ അര്‍ഹനല്ല എന്നതാണ്, എന്റെ വ്യക്തിപരമായ അഭിപ്രായം.

kaalidaasan said...

>>>എങ്കിലും സത്യം പറ. പിണറായി വിജയന്‍ ഇതില്‍ നിന്നു് എത്രകോടി പിടുങ്ങി?

ഉ: *&^%$#@! <<<<


ജോമി,

ഉത്തരം പറയുന്നെങ്കില്‍ ഇങ്ങനെ തന്നെ പറയണം.

പിണറായി വിജയന്‍ ഇതില്‍ നിന്നു് എത്രകോടി പിടുങ്ങി, എന്ന ചോദ്യത്തിനു മുന്നെ ഞാന്‍ മറ്റ് ചില കാര്യങ്ങള്‍ പറയാം. നമുക്ക് കുറച്ചു കൂടെ പിന്നിലേക്ക് പോകാം. രാജീവ് ഗാന്ധി പ്രധാന മന്ത്രി ആയിരുന്ന കാലം. അന്ന് സ്വീഡനില്‍ നിന്നും ബോഫോഴ്സ് കമ്പനിയുടെ കുറച്ച് തോക്കുകള്‍ ഇന്‍ഡ്യ വാങ്ങി. അതില്‍ അഴിമതി ഉണ്ട് എന്നത് സി പി എം എന്ന പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടാണ്. അതിന്, ഇന്നു മാറ്റം ഉണ്ടായിട്ടില്ല. സി പി എമ്മിന്റെ ഏറ്റവും മുതിര്‍ന്ന നേതാക്കളൊക്കെ അന്ന് രാജീവ് ഗാന്ധി അഴിമതി കാണിച്ചു, കോഴ വാങ്ങി, സ്വിസ് ബാങ്കില്‍ നിക്ഷേപിച്ചു എന്നൊക്കെ ആയിരുന്നു ആക്ഷേപിച്ചത്. ഇന്നും ചിലപ്പോഴൊക്കെ അത് ഉയര്‍ന്ന് കേള്‍ക്കാറുമുണ്ട്.

അന്ന് പാര്‍ട്ടി പറഞ്ഞ ചില കാര്യങ്ങളുണ്ട്. അതിലെ പ്രധാനപ്പെട്ട ഒന്ന് ഏത് ഇടപാടിലും  വന്‍കിട കമ്പനികള്‍ പദ്ധതി ചെലവിന്റെ 10% കമ്മീഷനായി നല്‍കാറുണ്ട്. അത് പരസ്യമായ രഹസ്യമാണെന്നായിരുന്നു പാര്‍ട്ടി നിലപാട്. രാജീവ് ഗാന്ധി കോഴ വാങ്ങിയിട്ടില്ല എന്ന് കോണ്‍ഗ്രസ് പറയുമ്പോള്‍, അതിനെ ഖണ്ഡിച്ച്, വാങ്ങി വാങ്ങി എന്ന് പല മാദ്ധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. അതിനവര്‍ പറയുന്ന ന്യായീകരണം, എല്ലാ കമ്പനികളും കമ്മീഷന്‍ കൊടുക്കുന്നുണ്ട് എന്നായിരുന്നു. ആ 10% സ്വീഡനില്‍ അല്ല കൊടുത്തത്, ഇന്‍ഡ്യയിലുള്ളവര്‍ക്കാണെന്നായിരുന്നു. സ്വാഭാവികമായും അത് ഗാന്ധി കുടുംബത്തിനാണെന്നവര്‍  തീര്‍ച്ചയാക്കുകയും ചെയ്തു.

ലാവലിന്‍ കമ്പനി കമ്യൂണിസ്റ്റുകാരുടെ കമ്പനിയല്ല. സാമ്രാജ്യത്വ മൂരാച്ചികളുടെ തന്നെ കമ്പനിയാണ്. 10% കമ്മീഷന്‍ അവരും കൊടുക്കാറുണ്ട്. ഇടനിലക്കാര്‍ക്കാണു കമ്മീഷന്‍ നല്‍കുക. ഇന്‍ഡ്യയില്‍ ഒരു കരാര്‍ ലഭിക്കാന്‍ ഏതായാലും അവര്‍ ക്യാനഡയില്‍ ആര്‍ക്കും കമീഷന്‍ നല്‍കില്ലല്ലോ. കേരളത്തിലോ ഇന്‍ഡ്യയിലോ ഉള്ളവര്‍ക്ക് തന്നെയാണു നല്‍കിയതും. അത് പിണറായി വിജയനും കിട്ടി എന്ന് ബോഫോര്സ് കാലത്തേതുപോലെ ആരോപണങ്ങളുണ്ടായി. അതില്‍ ആരും അരിശം  കൊണ്ടിട്ട് കാര്യമില്ല. ഈ പദ്ധതി ലാവലിനെ ഏല്‍പ്പിക്കാന്‍ കഠിന പ്രയത്നം ചെയ്ത വ്യക്തികളിലൊരാളെന്ന നിലയില്‍ വിജയനു നേരെ ആരോപണം വന്നു. ബോഫോര്‍സ് കേസില്‍ രാജീവ് ഗാന്ധിക്കെതിരെ ഉണ്ടായ ആരോപണത്തിന്റെ അതേ സ്പിരിറ്റില്‍ എടുത്താല്‍, സെബിനൊക്കെ ഇതുപോലെ മറുഭാഷയില്‍ മറുപടി പറയേണ്ടിയും വരില്ല.

ഇതില്‍ നിന്നുള്ള ഗുണപാഠം ഇതാണ്. അന്താരാഷ്ട്ര കുത്തകകളുടെ പിന്നാലെ പോയാല്‍ ഇതുപോലുള്ള ആരോപണങ്ങള്‍ ഉണ്ടാകാനുള്ള എല്ലാ സാധ്യതയും ഉണ്ട്. കമ്മീഷന്‍ നല്‍കുന്ന ലാവലിനെ കരാര്‍ ഏല്‍പ്പിച്ചാല്‍ ബോഫോര്‍സ് പോലുള്ള ആരോപണങ്ങള്‍ ഉണ്ടാകാം എന്ന് മുന്‍ കൂട്ടി കാണാന്‍ വിജയനു കഴിഞ്ഞില്ല. BHEL നെ ഏല്‍പ്പിച്ചിരുന്നെങ്കില്‍  ഇതുണ്ടാകുമായിരുന്നില്ല.

ലാവലിന്‍ കമ്മീഷന്‍ നല്‍കിയിട്ടുണ്ടെന്നതില്‍ തര്‍ക്കമില്ല. പക്ഷെ അത് വിജയനു കിട്ടിയിട്ടുണ്ടോ എന്നത് ആരുടെയും guess ആണെന്നു മാത്രം. ഇതൊരു വിവാദമായപ്പോള്‍ വിവാദത്തിന്റെ നടുവില്‍ വിജയനു നില്‍ക്കേണ്ടി വന്നു. മറ്റാര്‍ക്കും ഉണ്ടാകാവുന്ന ഒരു ഗതികേടാണിത്.

ഇനി നമുക്ക് മറ്റൊരു സാങ്കല്‍പിക ചോദ്യം ചോദിക്കാം. വിജയന്‍ അന്ന് മന്ത്രി ആകുന്നതിനു മുന്നേ കാര്‍ത്തികേയന്‍ ഈ കരാര്‍ ഇതുപോലെ ലാവലിനെ ഏല്‍പ്പിച്ച്, ഇതേ നഷ്ടമുണ്ടാക്കി എന്നും  സി എ ജി അത് ഇതുപോലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു എന്നും കൂടി വിചാരിക്കുക. ആ scenario യില്‍ വിജയനുള്‍പ്പടെയുള്ള സി പി എം നേതാക്കള്‍ എന്തു നിലപാടായിരിക്കും  എടുത്തിട്ടുണ്ടാവുക?

സെബിന്റെ മറുഭാഷ കടമെടുത്താല്‍, *&^%$#@!  എന്നായിരിക്കില്ല ഉത്തരം. അത് മനസിലാക്കാന്‍ പാഴൂര്‍ പടിപ്പുര വരെ പോകേണ്ട ആവശ്യമില്ല.


മലക്ക് said...

മംഗൽയാന് 450 കോടി മുടക്കി. അതായത് നാല് വലിയ ബോളിവുഡ് സിനിമ പിടിക്കുന്ന കാശ്. അങ്ങനെ നോക്കിയാൽ യാതൊരു കുഴപ്പവും ഇല്ല. ഇന്ന് ചെലവ് കുറഞ്ഞ വിദ്യാഭ്യാസത്തിനും ആരോഗ്യ പരിരക്ഷക്കും ഇന്ത്യയെ ലോക രാജ്യങ്ങള ആശ്രയിക്കാൻ തുടങ്ങിയിരിക്കുന്നു അതിന്റെ കൂടെ ടെക്നോളജിയും കൂടി നമ്മൾ ലോകത്തിനു മുന്നോട്ടു വയ്ക്കുന്നു. അമേരിക്കയിൽ നല്ല ചികിത്സ കിട്ടും എന്നിട്ടും എത്രയോ അമേരിക്കക്കാർ ഇന്ത്യയിൽ വന്നു ചികിത്സ തേടുന്നു? കാരണം എന്താണ്? ചെലവ് കുറക്കൽ. അതുകൊണ്ട് നാളെ അമേരിക്കയുടെ ഉൾപ്പെടെയുള്ള ബഹിരാകാശ പേടകങ്ങൾ ഇന്ത്യയിൽ നിന്നും വിക്ഷെപിച്ചാൽ അതിൽ അത്ഭുതപ്പെടാനില്ല. അതുപോലെ മറ്റൊന്ന് കൂടി ഇന്ത്യാക്കാർ ലോകത്തിനു കാണിച്ചു കൊടുക്കുന്നു. ചുരുങ്ങിയ സമയം.

ചുരുങ്ങിയ സമയത്തിൽ ചുരുങ്ങിയ ചിലവിൽ ആവശ്യങ്ങൾ നടത്തുക, അതാണ്‌ ഇന്ത്യ മുന്നോട്ടു വയ്ക്കുന്ന ടെക്നോളജി.

Baiju Elikkattoor said...

tracking....

മുക്കുവന്‍ said...

വിജയന്‍ അന്ന് മന്ത്രി ആകുന്നതിനു മുന്നേ കാര്‍ത്തികേയന്‍ ഈ കരാര്‍ ഇതുപോലെ ലാവലിനെ ഏല്‍പ്പിച്ച്, ഇതേ നഷ്ടമുണ്ടാക്കി എന്നും സി എ ജി അത് ഇതുപോലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു എന്നും കൂടി വിചാരിക്കുക. ആ scenario യില്‍ വിജയനുള്‍പ്പടെയുള്ള സി പി എം നേതാക്കള്‍ എന്തു നിലപാടായിരിക്കും എടുത്തിട്ടുണ്ടാവുക?


it would have been the same state as Palmolein case.. it will open up every election and you can expect ~10 hartal a year :)

kaalidaasan said...

>>>മംഗള്‍യാന്‍ പട്ടിണി മാറ്റുമോ എന്നു സംശയിക്കുന്നവരോട് തീർച്ചയായും വായിച്ചിരികേണ്ട ഒരു ലേഖനം<<<<

ജോമി,


മംഗള്‍ യാന്‍ പട്ടിണി മാറ്റുമോ എന്ന് ആരും ചോദിച്ചതായി കേട്ടില്ല. പിന്നെ അതിനുള്ള ഉത്തരം വായിക്കുന്നതില്‍ എന്തില്‍ പ്രയോജനം? .

മറ്റ് വകുപ്പുകളില്‍ സര്‍ക്കാര്‍ ചെലവിടുന്ന കണക്കെടുത്ത്, അതിന്റെ കൂടെ 450 കോടി ചെലവാക്കിയാല്‍ എന്താണു പ്രശ്നം എന്ന ചോദ്യം ഉത്തരം അര്‍ഹിക്കുന്നുപോലുമില്ല. മംഗള്‍ യാന്‍ കൊണ്ട് ഇന്‍ഡ്യക്കുണ്ടാകുന്ന, ഇന്‍ഡ്യക്കാര്‍ക്കുണ്ടാകുന്ന നേട്ടങ്ങള്‍ നിരത്തിയായിരുന്നു അതിനെ ന്യായീകരിക്കേണ്ടിയിരുന്നത്. ഇതൊരു യു ആര്‍ റാവു നിലവാരത്തിലുള്ള ന്യായീകാരണമായിപ്പോയി. ദീപാവലിക് 5000 കോടിയുടെ പടക്കം പൊട്ടിക്കുന്ന രാജ്യം മംഗള്‍ യാനിനു വേണ്ടി 450 കോടി ചെലവാക്കിയാല്‍ എന്തിനതിനെ വിമര്‍ശിക്കണമെന്നു പറയുന്നത് അഹന്തയാണെന്നു പറയേണ്ടി വരും. ഇതുപോലെ അനേകം ചോദ്യങ്ങള്‍ ചോദിക്കാം. ഇന്‍ഡ്യയുടെ ഖജനാവിലേക്ക് വരേണ്ട ലക്ഷം കോടികള്‍ നഷ്ടപ്പെടുത്തുമ്പോള്‍ ചൊവ്വയിലേക്ക് പോകാന്‍ 500 കോടി ചെലവാക്കുന്നതില്‍ കുഴപ്പമില്ല എന്നും പറയാം. ആപേക്ഷിക സിദ്ധാന്തം കണ്ടുപിടിച്ചതുകൊണ്ട് എല്ലാം അപേക്ഷികമായി നമുക്ക് വിലയിരുത്താം. കേരളത്തിലെ ബസുകളില്‍ അനേകം സ്ത്രീകള്‍ പീഢിപ്പിക്കപ്പെടുമ്പോള്‍  ശ്വേതയെ പീഢിപ്പിക്കുന്നതില്‍ എന്തിനു ഉത്ഖണ്ഠപ്പെടണം എന്ന ചോദ്യവും ഇതേ ശ്രേണിയിലുള്ളതാണ്.

വിദേശ രാജ്യങ്ങളിലുള്ളവര്‍ വിമര്‍ശിച്ചത്, അവരുടെ മില്യണ്‍ കണക്കിനു ധന സഹായം മേടിക്കുന്ന ഒരു ദരിദ്ര രാജ്യം ഇതുപോലെ സാഹസത്തിനൊരുങ്ങുന്നത് ശരിയാണോ എന്നാണ്.

വേള്‍ഡ് ബാങ്കിന്റെയും ഐ എം എഫിന്റെയും എ ഡിബിയുടെയും പിന്നെ എണ്ണിയലൊടുങ്ങാത്ത മറ്റ് ഏജന്‍സികളുടെയും സര്‍ക്കാരുകളെടെയും മുന്നില്‍ പിച്ച പാത്രവുമായി നില്‍ക്കുന്ന ഒരു രാജ്യം ഇന്‍ഡ്യാക്കാര്‍ക്ക് യാതൊരു തരത്തിലും ഗുണകരമല്ലാത്ത ഒരു സാഹസത്തിനിറങ്ങിത്തിരിക്കുന്നത് ഒട്ടും ശരിയല്ല എന്നാണെന്റെ അഭിപ്രായം.

ആ ലേഖനത്തില്‍ കണ്ട ഒരു പ്രസ്താവനയോട് ഞാന്‍ പ്രതികരിക്കാം.

ചൊവ്വയിലേക്ക് നടത്തിയ ദൌത്യത്തില്‍ പ്രത്യക്ഷമായി ഇന്ത്യയുടെ പട്ടിണിയിലോ കിടപ്പാടം ഇല്ലാത്തവരുടെ അവസ്ഥയിലോ മാറ്റം വരുത്താന്‍ കഴിയില്ല, ആഭ്യന്തര യുദ്ധങ്ങള്‍ വികസനത്തിന്റെ പേരിലെ അക്രമങ്ങള്‍ ഇതൊന്നും നിലയ്ക്കുകയില്ല. പഠനങ്ങളുടെ ശൃംഖലയില്‍ കാലാവസ്ഥാവ്യതിയാനങ്ങളും ആ ഗ്രഹത്തില്‍ ജീവന്‍ ഉണ്ടായിരുന്നു എങ്കില്‍ അതെങ്ങനെ നശിച്ചു എന്നതുമൊക്കെ പഠന വിഷയം ആകുമെന്നത് നമ്മുടെ ഭൂമിയുടെ നിലനില്‍പ്പിന് തന്നെ ഉപകരിക്കുന്ന വിവരങ്ങള്‍ ആണ്.

ഭൂമിയുടെ നിലനില്‍പ്പ് എന്ന് ലേഖിക ഉദ്ദേശിക്കുന്നത് ജീവന്റെ നിലനില്‍പ്പാണെന്നു തോന്നുന്നു. ശുദ്ധ അസംബന്ധമാണിത്. ഭൂമിയില്‍ പണ്ട് നശിച്ചു പോയ ഡിനോസറുകള്‍ പോലുള്ള ജീവികള്‍ എങ്ങനെ നശിച്ചു എന്നതിന്റെ ഉത്തരം നമുക്കിത് വരെ ലഭിച്ചിട്ടില്ല. ഇപ്പോഴും പല ജീവി വര്‍ഗ്ഗങ്ങളും നമ്മുടെ കണ്‍മുന്നില്‍ നശിച്ചുകൊണ്ടിരിക്കുന്നു. പരിണാമത്തില്‍ വിശ്വസിക്കുന്ന ഏതൊരു മനുഷ്യനും അതില്‍ അഭ്തുതവും കൊള്ളേണ്ട കാര്യമില്ല. ഇപ്പോള്‍ നമ്മുടെ മുന്നില്‍ ഭൂമിയിലെ ജീവ ജാലങ്ങള്‍  എങ്ങനെ നശിപ്പിക്കപ്പെടുന്നു എന്ന് കാണാന്‍ ശേഷിയുള്ളവര്‍ക്ക് കാണാനാകും. കാലാവസ്ഥാ വ്യതിയാങ്ങള്‍ എന്തുകൊണ്ട് ഉണ്ടാകുന്നു എന്ന് തിരിച്ചറിയാന്‍ കഴിവുള്ളവര്‍ക്ക് തിരിച്ചറിയാം. ഭൂമിയെ മനുഷ്യന്‍ ആവാസ യോഗ്യമല്ലാതാക്കി മാറ്റുന്നത് മനസിലാക്കാന്‍ ശേഷിയില്ലാത്തവര്‍  ചൊവ്വയില്‍ ജീവന്‍ ഉണ്ടായിരുന്നോ, ഉണ്ടായിരുന്നെങ്കില്‍  എങ്ങനെ നശിച്ചു എന്നറിഞ്ഞിട്ട് യാതൊരു പ്രയോജനവുമില്ല. കണ്‍മുന്നില്‍ കാണുന്ന യാഥാര്‍ത്ഥ്യങ്ങള്‍ മനസിലാക്കാത്തവര്‍ ഊഹങ്ങളില്‍ അഭിരമിക്കുക സ്വാഭാവികമാണ്.

കേരളത്തിലെ ഭൂപ്രതി എങ്ങനെ നശിച്ച് മനുഷ്യനും മറ്റ് ജീവജാലങ്ങള്‍ക്കും എങ്ങനെ ഹനികരമാകുന്നു എന്നതിന്റെ തെളിവ് ഇവിടെ തന്നെ ഉണ്ട്. ഇന്നത്തെ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ഒരു വാര്‍ത്ത കേരളത്തില്‍ ടൈഫോയിഡ് പടര്‍ന്നു പിടിക്കുന്നു എന്നാണ്.

രണ്ടു ദിവസം മുന്നെ കൊടുങ്കാറ്റുണ്ടായി ഫിലിപ്പിന്‍സില്‍ ആയിരക്കണക്കിനു മനുഷ്യര്‍ മരിച്ചു.

ചെര്‍ണോബിലും, ഫുകുഷിമയും ഇന്ന് മനുഷ്യ വാസ യോഗ്യമല്ല.

ഇതൊക്കെയാണ്, ജീവ ജാലങ്ങള്‍, നശിക്കാനും ഭൂമി ആവസയോഗ്യമല്ലാതാകുന്നതിനുമുള്ള കാരണങ്ങള്‍. ഇതുകണ്ടു പിടിക്കാന്‍ വേണ്ടി ചൊവ്വ വരെ പോകേണ്ട ആവശ്യമുണ്ടെന്ന് എനിക്കു തോന്നുന്നില്ല.

kaalidaasan said...

>>>>പിണറായി വിജയൻ എന്ന നേതാവിനെ കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലം നടത്തിയ മാധ്യമ വേട്ടകൾ പ്രത്യേകിച്ച് മനോരമയും മാതൃഭുമിയും, നമ്മൾ മറക്കരുത്. <<<<

മനോജ് കുമാര്‍,

മറക്കുന്നില്ല. മാദ്ധ്യമങ്ങള്‍ പിണറായി വിജയനെ വിമര്‍ശിച്ചിട്ടുണ്ട്. അതി നിശിതമായി തന്നെ വിമര്‍ശിച്ചിട്ടുണ്ട്. അതില്‍ പലതും  അനാവശ്യവുമായിരുന്നു. പക്ഷെ പലതും വിജയന്‍ പിടിച്ചു മേടിച്ചതുമാണ്. സി പി എം എന്ന കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ പ്രഖ്യാപിത നയങ്ങള്‍ക്ക് കടക വിരുദ്ധമായി ഫാരീസ് അബൂബേക്കറിനോടും, മദനിയോടും, കരുണകരനോടുമൊക്കെ സഖ്യമുണ്ടാക്കിയപ്പോള്‍ വിമര്‍ശങ്ങ്ളുണ്ടായി. പാര്‍ട്ടിക്കുള്ളിലും പാര്‍ട്ടിക്ക് പുറത്തും. പക്ഷെ ആ വിമര്‍ശനങ്ങളോട് വിജയന്‍ പ്രതികരിച്ച രീതി അതി ദയനീയമായിരുന്നു. പൂച്ച എലിയെ കളിപ്പിക്കുമ്പോലെ ഈ മാദ്ധ്യമങ്ങള്‍ വിജയനെ കുത്തി നോവിച്ചു. വീണ്ടും വിജയന്‍ പ്രതികരിക്കും. അത് ഒരു vicious cycle പോലെ അവസാനിക്കാതെ നീണ്ടു നീണ്ടു പോയി. മാദ്ധ്യമ സിന്‍ഡിക്കേറ്റ് എന്ന ഒരു വാക്കു പോലും തന്നെ വിമര്‍ശിക്കുന്നവര്‍ക്ക് അദ്ദേഹം ​ചാര്‍ത്തിക്കൊടുത്തു.

ലാവലിന്‍ വിഷയത്തില്‍ മറ്റ് പല മാദ്ധ്യമങ്ങളും നടത്തിയ വിമര്‍ശനം പോലെ തന്നെ ആയിരുന്നു മാതൃഭുമിയുടേത്. പക്ഷെ അതിന്റെ എഡിറ്ററെ പൊതു വേദിയില്‍ പേരെടുത്തു പറഞ്ഞ് വിജയന്‍ വിമര്‍ശിച്ചു. ഒരു നേതാവിനു ചേരാത്ത ഭാഷയല്ല,. തെരുവുഗുണ്ടയുടെ ഭാഷ ആണദ്ദേഹം ​ഉപയോഗിച്ചതെന്നോര്‍ക്കുക. അപ്പോള്‍ ആ മാദ്ധ്യമം വിജയനെ ഇഷ്ടപെടില്ല. അതാണു മനുഷ്യ സ്വഭാവം. പാര്‍ട്ടി വിട്ടു പോകുന്നവരെ കുലം കുത്തി എന്നു വിളിച്ചു പുറകെ ചെന്ന് കൊല്ലുന്നവര്‍ക്ക് ഇതൊക്കെ മനസിlaakkaaനുള്ള ശേഷി കൂടി വേണം.

ഞാനിപ്പോഴും വിജയന്റെ ഒരു പ്രതികരണം ഓര്‍ക്കുന്നു. മൂന്നാര്‍ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കല്‍ നടക്കുമ്പോള്‍. അത് പാര്‍ട്ടിയില്‍ ഒരു പൊട്ടിത്തെറി തന്നെ ഉണ്ടാക്കിയിരുന്നു. കൈരളി ചെയര്‍മാന്‍ മമ്മൂട്ടിയും മൂന്നാറില്‍ ഭൂമി കയ്യേറി എന്ന ഒരാരോപണം ഉണ്ടായിരുന്നു. ഡെല്‍ഹിയില്‍ ചെന്ന വിജയനോട്, കേരള ഹൌസിലെ ഒരു ജോലിക്കാരന്‍ ഇക്കാര്യം സൂചിപ്പിച്ചു. അപ്പോള്‍ വിജയന്‍ ക്രുദ്ധനായി പ്രതികരിച്ചത്, നെന്നോടാരാണ്, മമ്മൂട്ടി ഭൂമി കയ്യേറി എന്നു പറഞ്ഞത് എന്നായിരുന്നു. എനിക്കതറിയില്ല അത് ഞങ്ങളുടെ പാര്‍ട്ടിയുടെ പ്രശ്നമല്ല, എന്ന് ഒറ്റ വാചകത്തില്‍ പറയേണ്ടതിനു പകരം വിജയന്‍ നല്‍കിയ ഉത്തരം മാദ്ധ്യമങ്ങള്‍ക്ക് ഏതു വിധേനയും വ്യാഖ്യാനിക്കാവുന്ന രീതിയില്‍ ആയിരുന്നു. ഇതൊക്കെ വിജയന്റെ ഭാഗത്തു നിന്നും ഒഴിവക്കാമായിരുന്ന അനാവശ്യ പരാമര്‍ശങ്ങളായിരുന്നു. ഇതുപോലെ തന്നെയാണ്, നികൃഷ്ടജീവി പ്രയോഗവും.

മാധ്യമ വേട്ടകളേക്കുറിച്ച് താങ്കല്‍ സൂചിപ്പിച്ചതുകൊണ്ട് ഒരു മറു ചോദ്യം. ദേശാഭിമാനിയും, മനോരമയും, മാത ഭൂമിയും കൂടി നടത്തിയ നമ്പി നാരായണന്‍ വേട്ടയേക്കുറിച്ച് താങ്കളുടെ അഭിപ്രായം അറിഞ്ഞാല്‍ കൊള്ളാം. ഇതിലെ യഥാര്‍ത്ഥ ലക്ഷ്യം കരുണാകരാനായിരുന്നു എന്നത് മറക്കരുത്.

kaalidaasan said...

>>>>പക്ഷെ വിമർശനങ്ങൾ പലപ്പോഴും ഇദ്ദേഹത്തിന്റെ കുടുംബത്തെയും വീടിനെയും മുതല കുഞ്ഞുങ്ങളെയും പറ്റിവരെ ആകുമ്പോൾ പ്രതികരണങ്ങൾ കടുത്തതായി പോയാൽ "എടൊ ഗോപാലകൃഷ്ണ " വിളികളിൽ തെറ്റൊന്നും കാണാൻ ഒരു സാധാരണക്കാരന് കഴിഞ്ഞെന്നു വരില്ല. <<<<

മനോജ് കുമാര്‍,

വിജയന്റെ കുടുംബത്തേക്കുറിച്ച് എന്തെങ്കിലും വിമര്‍ശനം നടന്നതായി ഞാന്‍ കേട്ടിട്ടില്ല. അദ്ദേഹത്തിന്റെ വീട് രണ്ടു നിലയുള്ള പുതിയ രീതിയില്‍ പണുത ഒരു വലിയ വീടാണെന്ന വാര്‍ത്ത വന്നിരുന്നു. അത് ശരിതന്നെയല്ലേ? സാധാരണ ജനങ്ങള്‍ ഇതൊക്കെ കാണുന്നത് ആപേക്ഷികമായിട്ടാണ്. ഇ എം എസ്, കൃഷ്ണപിള്ള, വി എസ് തുടങ്ങിയവരുടെ വീടുകളൊക്കെ അവര്‍ക്കറിയാം. അതൊന്നും ഈ നേതാക്കള്‍ ദുരൂഹമായി വച്ചിട്ടുമില്ല. ഇന്നും എല്ലാ ഓണത്തിനും വി എസ് സ്വന്തം വീട്ടില്‍ ഭക്ഷണം കഴിക്കുന്നത് മാദ്ധ്യമങ്ങള്‍ പൊതു ജനങ്ങളെ കാണിച്ചു കൊടുക്കുന്നു. അതുമായി താരതമ്യം ചെയ്യുമ്പോള്‍  വിജയന്റെ വീട് വളരെ വലുതാണ്. പാവപ്പെട്ടവരുടെ പാര്‍ട്ടി എന്നു മേനി നടിക്കുമ്പോള്‍  ഇത്ര വലിയ വീടു പണിയുന്നത് സാധാരണക്കാരില്‍ അത്ഭുതമുണ്ടാക്കുന്നു. അതുകൊണ്ടാണ്, അതൊക്കെ വലിയ വാര്‍ത്ത ആകുന്നതും.

കുഞ്ഞുങ്ങളേക്കുറിച്ച പറഞ്ഞത്, മകന്‍ ബര്‍മിംഗ്‌ഹാമിലും, മകള്‍ കോയംബത്തൂരും സ്വാശ്രയ കോളേജുകളില്‍ പഠിക്കുന്നു എന്നായിരുന്നു. കേരളത്തില്‍ സ്വാശ്രയ കോളേജുകള്‍ ആന്റണി അനുവദിച്ചപ്പോള്‍ പാര്‍ട്ടി അതിനെതിരെ സമരം ചെയ്തിട്ട്, പാര്‍ട്ടിയുടെ നേതാവു തന്നെ സ്വന്തം കുട്ടികളെ കേരളത്തിനു വെളിയില്‍ വിട്ട് പഠിപ്പിക്കുന്നതില്‍ ഒരു അനൌചിത്യമില്ലേ മനോജേ? അതല്ലെ മാദ്ധ്യങ്ങള്‍ ചര്‍ച്ച ചെയ്തത്? ഈ ഇരട്ടത്താപ്പിനെ അല്ലേ മാദ്ധ്യമങ്ങള്‍ വിമര്‍ശിച്ചത്? ഇതൊന്നും നേരിടാന്‍ ശേഷിയില്ലാത്തവര്‍ ഒന്നുകില്‍ ഇതൊന്നും ചെയ്യാതിരിക്കുക. അല്ലെങ്കില്‍ പൊതു രംഗത്ത് പ്രവര്‍ത്തിക്കാതിരിക്കുക.

വി എസിന്റെ മകന്‍ മക്കാവു ദ്വീപില്‍ പോയി എന്നും മറ്റ് പലതും ചെയ്തു എന്നും കൂടെ വാര്‍ത്ത വന്നിരുന്നു. പക്ഷെ അദ്ദേഹം ​പൊതു വേദിയില്‍ ആ വാര്‍ത്ത എഴുതിയ ലേഖകനെ ചീത്ത പറഞ്ഞു താങ്കള്‍ കണ്ടിട്ടുണ്ടോ?

"എടൊ ഗോപാലകൃഷ്ണ " വിളി താങ്കള്‍ക്ക് തെറ്റായി തോന്നിയില്ല പക്ഷെ കെ ഇ എന്‍ കുഞ്ഞഹമ്മദ് പറഞ്ഞത്, അത് പുതിയ വര്‍ഗ്ഗസമരമാണ്, എന്നായിരുന്നു. സാധരണക്കരനായ താങ്കളത് എടുക്കുമ്പോലെ ആയിരിക്കില്ല അത് കേള്‍ക്കുന്നവന്‍ എടുക്കുന്നത്. ഒരു സ്വതന്ത്ര ജനാധിപത്യ രാജ്യത്തു ജീവിക്കുന്ന ഒരു പൌരന്, അത് കേട്ട് മിണ്ടാതിരിക്കേണ്ട അടിമത്തവുമില്ല. അതുകൊണ്ട് അതിനോട് അയാള്‍ക്കിഷ്ടമുള്ള രീതിയില്‍ പ്രതികരിച്ചു. എന്നു വച്ചാല്‍ വടി കൊടുത്ത് അടിമേടിച്ചു എന്നര്‍ത്ഥം. പാര്‍ട്ടി അംഗങ്ങളെ പേടിപ്പിക്കുന്ന പോലെ മറ്റുള്ളവരെ പേടിപ്പിക്കാന്‍ ചെന്നാല്‍ അവര്‍ വക വച്ചു തന്നു എന്നു വരില്ല. ഒരു സ്വതന്ത്ര സമൂഹത്തില്‍ ജീവിക്കുമ്പോള്‍ ഇതൊക്കെ അറിഞ്ഞിരിക്കണം. ചൈനയിലോ, ക്യൂബയിലോ, വിയറ്റ്നാമിലോ പാര്‍ട്ടി നേതാവിനെന്തും പറയാം. പക്ഷെ ഇന്‍ഡ്യയില്‍ അത് പറ്റില്ല എന്ന യഥാര്‍ത്ഥ്യം എന്തുകൊണ്ട് വിജയനു മനസിലാകാതെ പോകുന്നു?

kaalidaasan said...

>>>>സ: വി എസ് വരെ ഇതിൽ വീണു പോയെന്നെ എന്നെ പോലുള്ളവർ അന്നും ഇന്നും കരുതുന്നുള്ളൂ <<<<

മനോജ് കുമാര്‍,

അത് താങ്കള്‍ക്ക് വിഎസിനേക്കുറിച്ച് അറിയാത്തതുകൊണ്ടാണ്. ഏതെങ്കിലും മാദ്ധ്യമം പറയുന്നതില്‍ വീണുപോകുന്ന ലോലനൊന്നുമല്ല വി എസ്. എന്തിനേക്കുറിച്ചും വ്യക്തമായ കാഴ്ചപ്പാടുള്ള വ്യക്തിയാണ്.

ഇന്ന് വിജയനെ വേട്ടയാടുന്നു എന്ന് താങ്കളാക്ഷേപിക്കുന്നതിന്റെ അനേകമിരട്ടി വിമര്‍ശനം നേരിട്ട വ്യക്തി ആയിരുന്നു വിഎസ്. അദ്ദേഹത്തിന്റെ ശരീര ഭാഷ, അംഗ വിക്ഷേപങ്ങള്‍, സംസാരരീതി, തുടങ്ങി പലതും അതി നിശിതമായി വിമര്‍ശിക്കപ്പെട്ട ഒരു കാലമുണ്ടായിരുന്നു. പക്ഷെ സ്വന്തം പ്രവര്‍ത്തി കൊണ്ട് അതിലപ്പുറം പലതുമാണ്, താന്‍ എന്ന് അദ്ദേഹം തെളിയിച്ചു.

മാദ്ധ്യമങ്ങളും പൊതു ജനവും അദ്ദേഹത്തെ പുകഴ്ത്തുന്നുണ്ടെങ്കില്‍ അത് അദ്ദേഹം ആര്‍ഹിക്കുന്നതുകൊണ്ടാണ്. ഒരു രാഷ്ട്രീയ നേതാവും  ചെയ്യാത്ത രീതിയില്‍ ജനകീയ പ്രശ്നങ്ങളില്‍ അദ്ദേഹം ​ഇടപെട്ടു. അതൊക്കെ വിജയനും ചെയ്യാവുന്നതേ ഉള്ളൂ. എയര്‍ കണ്ടീഷന്‍ ചെയ്ത കാറില്‍ തെക്കു വടക്ക് നടക്കുന്നതല്ല, ജനകീയ പ്രശ്നങ്ങളിലെ ഇടപെടല്‍. കൂടെക്കൂടെ ഗള്‍ഫിലേക്കും സിംഗപ്പൂരേക്കും യാത്ര ചെയ്താലൊന്നും കേരളത്തിലെ ഒരു പ്രശ്നവും പരിഹരിക്കപ്പെടില്ല. മാത്രമല്ല പൊതു സമൂഹത്തില്‍ അനാവശ്യ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇടയാക്കും.

വി എസ് മാദ്ധ്യമങ്ങളെ ചീത്ത വിളിക്കാറില്ല. അദ്ദേഹത്തിനെതിരെ ഉണ്ടായ ഭൂമി ദാനകേസില്‍ മാദ്ധ്യമങ്ങളില്‍ അദ്ദേഹത്തെ വിമര്‍ശിച്ചുകൊണ്ട് അനേകം ലേഖനങ്ങള്‍ വന്നിട്ടുണ്ട്. പൊതു വേദികളില്‍ ചര്‍ച്ചയുമായിട്ടുണ്ട്. വി എസിനെ ഇപ്പോള്‍ പിടിച്ച് ജയിലില്‍ ഇടുമെന്ന് എത്ര കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു നടന്നു. മകന്, അനര്‍ഹമായ പദവി കൊടുത്തു എന്ന ആരോപണം വന്നു. ഇപ്പോള്‍ ഡേറ്റാ സെന്റര്‍ വിഷയത്തില്‍ കേസും നടക്കുന്നു. സി ബി ഐ അന്വേഷിക്കാന്‍ പോകുന്നു. പക്ഷെ അതുകൊണ്ടൊന്നും ഒരു മാദ്ധ്യമത്തിനു നേരെയും കുരച്ചു ചാടാന്‍ അദ്ദേഹം ​പോയില്ല. ഏത് രീതിയില്‍ വേണമെങ്കിലും അന്വേഷിക്കട്ടെ, കുറ്റക്കാരനാണെങ്കില്‍ ശിക്ഷിക്കട്ടെ എന്ന നിലപാടാണദ്ദേഹം എടുത്തിരിക്കുന്നത്.

വി എസിന്റെ പേരിവിടെ പരാമര്‍ശിച്ചതുകൊണ്ട് സാന്ദര്‍ഭികമായി മറ്റൊരു കാര്യം കൂടെ പറയട്ടെ. അദ്ദേഹത്തിന്റെ തൊണ്ണൂറാം പിറന്നാള്‍ അടുത്തിടെ വളരെ ലളിതമായി ആഘോഷിച്ചു. അദ്ദേഹത്തിന്റെ വീട്ടില്‍ ലഡ്ഢു വിതരണം  ചെയ്തതിനെ ഭാസുരേന്ദ്ര ബാബു എന്ന പാര്‍ട്ടി വക്താവ്, വിമര്‍ശിച്ചത്, അത് മുതലാളിത്ത വ്യതിയാനം ആണെന്നായിരുന്നു. പിണറായി വിജയനെ കുറ്റവിമുക്തനാക്കിയപ്പോള്‍ പാര്‍ട്ടി ഓഫീസില്‍  ലഢു വിതരണവും, നാടു നീളെ പായസ വിതരണവും ഉണ്ടായിരുന്നു. അത് ഏത് തരം വ്യതിയാനമാണെന്ന് ഭാസുരേന്ദ്രനോ മറ്റാരെങ്കിലുമോ അഭിപ്രായപ്പെട്ടു കണ്ടില്ല.

ഭാസുരേന്ദ്രനേപ്പോലെയുള്ള ചിലരൊക്കെ കൂടെയാണ്, പിണറായി വിജയനെ ഈ നിലയില്‍ എത്തിച്ചത്.

kaalidaasan said...

>>>>Kaali... this point I cant not agree. we can not wait for all success for starting a new project.. it has to be in parallel.
if you don't invest money upfront for a discovery/invention, you will not success in any science/technical field. <<<<


മുക്കുവന്‍,

ശാസ്ത്ര സാങ്കേതിക രംഗത്ത് മൂല ധന നിക്ഷേപം വേണ്ട എന്നൊന്നും ഞാന്‍ പറഞ്ഞില്ല. ഏത് നിക്ഷേപവും അതിന്റെ ഗുണം അനുസരിച്ചാണു വിലയിരുത്തേണ്ടത്. പണമുണ്ടാക്കാനാണിതൊക്കെ ചെയ്യുന്നതെന്നതിനോട് എനിക്ക് യോജിക്കാന്‍ ആകില്ല. അനന്ത് പറഞ്ഞത്, തിണ്ണമിടുക്ക് കാണിക്കാനാണ്, എന്നാണ്.

നമ്മള്‍ റോക്കറ്റുണ്ടാക്കുന്നതും, വിവിധ ആവശ്യങ്ങള്‍ക്കായി അവയെ ശൂന്യാകാശത്തിലേക്കയക്കുന്നതിനെയൊക്കെ ഞാന്‍  സ്വാഗതം ചെയ്യുന്നുണ്ട്. പക്ഷെ ഈ ചൊവ്വയിലേക്ക് പോകുന്നതു കൊണ്ട് ഇന്‍ഡ്യക്ക് എന്തു ഗുണമുണ്ടാകുമെന്ന് ആരും ഇതു വരെ വിശദീകരിച്ചു കണ്ടില്ല.

മനുഷ്യരുടെ അടിസ്ഥാന പ്രശ്നങ്ങളൊക്കെ പരിഹരിച്ചതിനു ശേഷം, കോടിക്കണക്കിനു ഡോളര്‍ നീക്കിയിരുപ്പുള്ള രാജ്യങ്ങള്‍ അവരുടെ കയ്യിലുള്ള പണം ഇതുപോലെയുള്ള ആവശ്യങ്ങള്‍ക്കു വേണ്ടി മാറ്റി വയ്ക്കുന്നതും ചെലവഴിക്കുന്നതുമൊക്കെ മനസിലാക്കാന്‍ ബുദ്ധിമുട്ടില്ല.

താങ്കളിവിടെ എഴുതിയത് here we are investing money for finding some data. that might give some returns later.. എന്നാണ്. എന്ത് ഡേറ്റാ? എന്തിനു വേണ്ടിയുള്ള ഡേറ്റ? ഒന്ന് വിശദീകരിക്കാമോ?

വലിയ വലിയ പണക്കാരായ വിദേശികളെ ചന്ദ്രനിലേക്കും ചൊവ്വയിലേക്കും കൊണ്ടു പോയി ഉണ്ടാക്കാന്‍ പോകുന്ന പണത്തില്‍ കണ്ണു വച്ചാണിതൊക്കെ ഇന്‍ഡ്യ ചെയ്യുന്നതെന്നത് എനിക്ക് പുതിയ അറിവാണ്. ഇന്‍ഡ്യന്‍ സര്‍ക്കാരോ, ശാസ്ത്രജ്ഞരോ ഇങ്ങനെ ഒരു ലക്ഷ്യം പറഞ്ഞു കേട്ടും ഇല്ല.

ഏതായാലും എനിക്ക് ഇതിനോട് യോജിക്കാന്‍ ആകില്ല.

kaalidaasan said...

>>>>ഇന്ന് ചെലവ് കുറഞ്ഞ വിദ്യാഭ്യാസത്തിനും ആരോഗ്യ പരിരക്ഷക്കും ഇന്ത്യയെ ലോക രാജ്യങ്ങള ആശ്രയിക്കാൻ തുടങ്ങിയിരിക്കുന്നു അതിന്റെ കൂടെ ടെക്നോളജിയും കൂടി നമ്മൾ ലോകത്തിനു മുന്നോട്ടു വയ്ക്കുന്നു. അമേരിക്കയിൽ നല്ല ചികിത്സ കിട്ടും എന്നിട്ടും എത്രയോ അമേരിക്കക്കാർ ഇന്ത്യയിൽ വന്നു ചികിത്സ തേടുന്നു? <<<<

മലക്ക്,

സായിപ്പിനു ലാഭമുണ്ടാക്കാന്‍ അവര്‍ ഇതുപോലെ പലതും ചെയ്യുന്നുണ്ട്. കുറഞ്ഞ കൂലിക്ക് നടുവൊടിക്കുന്ന പണി ചെയ്യിക്കാന്‍ അവര്‍ തുടങ്ങിയിട്ട് കുറെക്കാലമായി. അതിനെ അവര്‍ outsourcing എന്നു വിളിച്ചിരുന്നു. നമ്മളതിനെ ഉദാരത്കരണം എന്നും വിളിച്ചു. അതു വഴി ഉണ്ടായ ഒരു പുതിയ വര്‍ഗ്ഗത്തിന്റെ അഭിരുചികളെ തൃ പ്തിപ്പെടുത്താന്‍ തുടങ്ങിയപ്പോള്‍ ഇവിടെ എല്ലാറ്റിനും വിലയും കൂടി. പെട്രോളിന്റെ വില കൂട്ടി കൂട്ടി ഇപ്പോള്‍ അന്താരാഷ്ട്ര നിലവരത്തിലെത്താറായി. ഇനി വിദ്യാഭ്യാസത്തിന്റെ വിലയും ആരോഗ്യത്തിന്റെ വിലയുമൊക്കെ ഇതുപോലെ കൂടികൂടി വരും.

എവിടെയാണു മലക്കേ ഇപ്പോള്‍ ചെലവു കുറഞ്ഞ ആരോഗ്യവും വിദ്യാഭ്യാസവും? കുറച്ച് സര്‍ക്കാര്‍  സ്കൂളുകളിലും സര്‍ക്കാര്‍ ആശുപത്രികളിലും അല്ലാതെ.

കുറച്ചു പേര്‍ ഈ സൌകര്യങ്ങളൊക്കെ ഉപയോഗപ്പെടുത്തുന്നുണ്ട് എന്നല്ലാതെ ഇതൊക്കെ സര്‍വസാധാരണമാകാനുള്ള സാധ്യതയൊന്നും ഇല്ല. ഇപ്പോള്‍ കൂടുതലായി നടക്കുന്നത് ഗര്‍ഭ പാത്രം വാടകക്കു കൊടുക്കുന്ന ഏര്‍പ്പാടാണ്. ഇന്‍ഡ്യയിലെ ദാരിദ്ര്യം മുതലെടുത്ത്, ഇവിടത്തെ സ്ത്രീകളുടെ ഗര്‍ഭപാത്രം പണക്കാര്‍ വാടകക്കെടുക്കുന്നു. ഇപ്പോള്‍ പടിഞ്ഞാറന്‍ നാടുകളില്‍ വിവാഹം എന്ന പഴഞ്ചന്‍ ആചാരം ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ഇനി പ്രസവം തന്നെ അവര്‍ വേണ്ടെന്നു വയ്ക്കും. പ്രസവിച്ചു കൊടുക്കാന്‍ ഇന്‍ഡ്യയേപ്പൊലുള്ള ദരിദ്ര രാജ്യത്ത് കോടിക്കണക്കിനു സ്ത്രീകളുണ്ടെങ്കില്‍ എന്തിനു പത്തു മാസം ചുമക്കുന്ന കഷ്ടപ്പാടനുഭവിക്കണം? ഇതിന്റെയൊക്കെ ധാര്‍മ്മികതയും നൈതികയും ഒക്കെ വരും കാലങ്ങളില്‍ ചര്‍ച്ച ആകും. അപ്പോഴും ചിലരൊക്കെ പറയും, പ്രസവം മറ്റുള്ളവരെ കാണിക്കാന്‍ മടിയില്ലാത്ത സ്ത്രീകള്‍ക്ക് ഗര്‍ഭ പാത്രം വാടകക്കു കൊടുത്തുകൂടെ എന്ന്.

അമേരിക്കക്കാര്‍ ഇന്‍ഡ്യയില്‍ കുറഞ്ഞ ചെലവില്‍ ചികിത്സക്ക് വരുമ്പോള്‍ ഇന്‍ഡ്യയില്‍ നിന്നും സോണിയ ഗാന്ധിയേപ്പൊലുള്ള മുന്തിയ ഇനങ്ങള്‍ കൂടിയ ചെലവില്‍ അമേരിക്കയിലേക്കു ചികിത്സക്ക് പോകുന്നുണ്ടെന്നത് മറക്കണ്ട.
ഇംഗ്ളണ്ടില്‍ നിന്നും ഇതുപോലെ രോഗികളെ ഇന്‍ഡ്യയിലേക്കയക്കാനുള്ള ആലോചനയെ അവിടെ തന്നെ എതിര്‍ക്കപ്പെടുന്നു എന്നതും കൂടി അറിഞ്ഞിരിക്കുന്നത് നല്ലതാണ്.

NHS patients may be sent to INDIA for cheaper treatment at private healthcare firms

നിസാര അസുഖങ്ങള്‍ കൊണ്ടും, ചികിത്സിച്ചു മാറ്റാനാകുന്നതുമായ പകര്‍ച്ച വ്യാധികള്‍ കൊണ്ടും ആയിരങ്ങള്‍ ഇന്‍ഡ്യയില്‍ ചത്തൊടുങ്ങുമ്പോള്‍ മുന്തിയ പണക്കാര്‍ നടത്തുന്ന പഞ്ചനക്ഷത്ര ആശുപത്രികളുടെ മുതലാളിമാര്‍ക്ക് പണമുണ്ടാക്കാനുള്ള മറ്റൊരു വഴി മാത്രമാണിതും.

kaalidaasan said...

>>>>അതുകൊണ്ട് നാളെ അമേരിക്കയുടെ ഉൾപ്പെടെയുള്ള ബഹിരാകാശ പേടകങ്ങൾ ഇന്ത്യയിൽ നിന്നും വിക്ഷെപിച്ചാൽ അതിൽ അത്ഭുതപ്പെടാനില്ല. അതുപോലെ മറ്റൊന്ന് കൂടി ഇന്ത്യാക്കാർ ലോകത്തിനു കാണിച്ചു കൊടുക്കുന്നു. ചുരുങ്ങിയ സമയം.ചുരുങ്ങിയ സമയത്തിൽ ചുരുങ്ങിയ ചിലവിൽ ആവശ്യങ്ങൾ നടത്തുക, അതാണ്‌ ഇന്ത്യ മുന്നോട്ടു വയ്ക്കുന്ന ടെക്നോളജി.<<<<

മലക്ക്,

ഇത് ഇന്‍ഡ്യ മുന്നോട്ട് വയ്ക്കുന്ന ടെക്നോളജിയൊന്നുമല്ല. സായിപ്പ് ഇന്‍ഡ്യയുടെ പിടലിക്ക് വച്ചു തന്ന കൌശലമാണ്.

സായിപ്പിന്റെ നാട്ടില്‍ വ്യവസായങ്ങള്‍  നടത്തണമെങ്കില്‍ അനേകം കടമ്പകള്‍ കടക്കണം. അനേകം വകുപ്പുകളുടെ അനുമതി വേണം. വ്യവസായം സ്ഥാപിക്കാനും നടത്തികൊണ്ടുപോകാനും ഭാരിച്ച പണച്ചെലവുണ്ട്. കര്‍ശനമായ പരിശോധനകളുണ്ട്. ഭാരിച്ച നികുതി കൊടുക്കണം. വേസ്റ്റുകള്‍ വെറുതെ പുറത്തേക്ക് തള്ളിക്കളയാന്‍ ആകില്ല. ജോലിക്കാര്‍ക്ക് ഭാരിച്ച ശമ്പളം കൊടുക്കണം. ഒരപകടമുണ്ടായാല്‍ അതോടെ മിക്ക കമ്പനികളും പൂട്ടിപ്പോകും.

ഇന്‍ഡ്യയില്‍  ഈ വക പ്രശ്നങ്ങളൊന്നുമില്ല. ഒരു പരിസ്തിതി പ്രശ്നവും നേരിടേണ്ട. ഏത് മാരക വിഷവും എവിടെയും  തള്ളിയിടാം. അപകടങ്ങളുണ്ടായാല്‍  യൂണിയന്‍ കാര്‍ബൈഡ് മുതലാളിയേപ്പോലെ കൂളായി രക്ഷപെടാം. (അമേരിക്കയിലാണെങ്കില്‍ ആന്‍ഡേഴ്സന്, ചാകുന്നതുവരെ ഗോതമ്പുണ്ട തിന്ന് അഴിക്കുള്ളീല്‍  കഴിയേണ്ടിവരുമായിരുന്നു). ആണവ മാലിന്യം എന്തു ചെയ്യണമെന്ന് ഇത് വരെ അറിയില്ലാത്തതുകൊണ്ട്, ഇനി ഒരാണവ നിലയവും  അമേരിക്കയില്‍ വേണ്ട എന്ന് അവിടത്തുകാര്‍  തീരുമാനിച്ചു. ആണവ ദുരന്തമുണ്ടായാലും ബാധ്യത ഒന്നുമുണ്ടാകില്ല എന്ന് തീര്‍ച്ചയുള്ള ഇന്‍ഡ്യയില്‍ അതു പണുത് ലാഭമുണ്ടാക്കാം. ഇപ്പോള്‍ നക്കാപ്പിച്ച ബാധ്യത ഒക്കെ ഇന്‍ഡ്യന്‍ പാര്‍ലമെന്റ് ഇവിടത്തെ കണ്ണുപൊട്ടന്‍മാരെ കബളിപ്പിക്കാന്‍ വേണ്ടി ചുമത്തിയിട്ടുണ്ട്. അതുകൂടെ എങ്ങനെ ഒഴിവാക്കി കൊടുക്കാം എന്നാണ്, ഇന്‍ഡ്യയുടെ ചക്രവര്‍ത്തി മന്‍ മോഹന്‍ സിംഗ് ആലോചിച്ചു കൊണ്ടിരിക്കുന്നത്. ശമ്പളം അമേരിക്കയില്‍ കൊടുക്കുന്നതിന്റെ പകുതി പോലും കൊടുക്കേണ്ട. നക്കാപ്പിച്ച കൊടുത്താലും  ആശ്രീകരങ്ങള്‍ പൊന്നുതമ്പുരാന്റെ നാലു ചക്രം(ഡോളറെന്നും പറയാം), കിട്ടിയാല്‍ താണു വണങ്ങി ആദരിക്കും.

നാളെ അമേരിക്കയുടെ ഉൾപ്പെടെയുള്ള ബഹിരാകാശ പേടകങ്ങൾ ഇന്ത്യയിൽ നിന്നും വിക്ഷേപിച്ചാൽ എനിക്ക് യാതൊരു അത്ഭുതവുമില്ല. അമേരിക്കക്കാര്‍ മുഴുവന്‍ കുറഞ്ഞ ചെലവുള്ള ചികിത്സക്ക് വേണ്ടിയും, കുറഞ്ഞ ചെലവുള്ള വിദ്യാഭ്യാസത്തിനു വേണ്ടിയും ഇന്‍ഡ്യയില്‍ വന്നാലും എനിക്ക് അത്ഭുതമുണ്ടാകില്ല.

ഇതൊക്കെ കുറഞ്ഞ ചെലവില്‍ നടത്തിക്കൊടുക്കാന്‍ ഇന്‍ഡ്യക്കാരുള്ളപ്പോള്‍ എന്തിനവര്‍ വെറുതെ കഷ്ടപ്പെടണം? വെറുതെ കെ എഫ് സിയും തിന്ന്, മഡോണയുടെ പാട്ടും കേട്ട് നടന്നാല്‍ പോരേ? അല്ലെങ്കില്‍ അമേരിക്ക എന്ന രാജ്യം തന്നെ എന്തിനാണ്? പഠിപ്പിക്കാന്‍  ഇന്‍ഡ്യക്കാര്‍, ചികിത്സിക്കാന്‍ ഇന്‍ഡ്യക്കാര്‍, പ്രസവിക്കാന്‍  ഇന്‍ഡ്യക്കാര്‍, ബഹിരാകാശപേടകങ്ങള്‍  വിക്ഷേപിക്കാനും  ഇന്‍ഡ്യക്കാര്‍; വിക്ഷേപണം  മാത്രമാക്കുന്നതെന്തിന്, അതുണ്ടാക്കി കൊടുത്താല്‍ ആ പണം  കൂടി ഇന്‍ഡ്യക്ക് ലഭിക്കില്ലേ?

പണം മാത്രം എല്ലാറ്റിന്റെയും  കേന്ദ്രമാകുന്ന ഒരു വ്യവസ്ഥിതിയില്‍ രാജ്യത്തിനോ, രാജ്യാഭിമാനത്തിനോ, രാജ്യത്തെ ജനങ്ങള്‍ക്കോ പ്രസക്തി പതിയെ ഇല്ലാതാകും. എല്ലാം പണം കൊണ്ടളക്കാം. എല്ലാം പണം തന്നെ നിയന്ത്രിക്കാം. ഇതാണോ മധുര മനോജ്ഞ പറുദീസ?

kaalidaasan said...

>>>>it would have been the same state as Palmolein case.. it will open up every election and you can expect ~10 hartal a year :)<<<<

മുക്കുവന്‍,

Exactly.

ലാവലിന്‍ കേസിന്റെ അതേ രൂപഭാവങ്ങളുള്ള മറ്റൊരു കേസിപ്പോള്‍ വീണ്ടും സജീവമായിട്ടുണ്ട്.

ബ്രഹ്‌മപുരം അഴിമതിക്കേസ്‌ വീണ്ടും അന്വേഷിക്കുന്നു

തിരുവനന്തപുരം:കെ.പി.സി.സി. അധ്യക്ഷനും വൈദ്യുതിമന്ത്രിയുമായിരുന്ന സി.വി. പത്മരാജന്‍ പ്രതിയായ ബ്രഹ്‌മപുരം അഴിമതിക്കേസ്‌ വീണ്ടും അന്വേഷിക്കുന്നു. കേസിലെ രണ്ടാം പ്രതിയും വൈദ്യുതി ബോര്‍ഡ്‌ മുന്‍ ചെയര്‍മാനുമായ ആര്‍. നാരായണന്‍ നല്‍കിയ അപേക്ഷയെത്തുടര്‍ന്നാണു രണ്ടു തവണ കുറ്റപത്രം സമര്‍പ്പിച്ച കേസ്‌ പുനരന്വേഷിക്കുന്നത്‌. ഇതു സംബന്ധിച്ച ശിപാര്‍ശ നിയമവകുപ്പു നല്‍കിയതോടെ വിജിലന്‍സ്‌ ഡയറക്‌ടര്‍ അന്വേഷണത്തിനു നിര്‍ദേശം നല്‍കി. ആഭ്യന്തരവകുപ്പിനു ലഭിച്ച അപേക്ഷ നിയമവകുപ്പിനു കൈമാറുകയായിരുന്നു.
ഫ്രഞ്ച്‌ സ്വകാര്യകമ്പനിയായ എസ്‌.സി.എം.ടി. പീല്‍ടികിനു ബ്രഹ്‌മപുരം വൈദ്യുതിനിലയത്തിലെ നിര്‍മാണക്കരാര്‍ നല്‍കിയത്‌ ആഗോള ടെന്‍ഡര്‍ വിളിക്കാതെയാണെന്നു കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണു വിജിലന്‍സ്‌ അന്വേഷണം ആരംഭിച്ചത്‌. പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍ ഒരുവശത്തും യു.ഡി.എഫ്‌. മറുവശത്തുമായി നിലകൊണ്ടതോടെ കേസിനു വന്‍ രാഷ്‌ട്രീയപ്രാധാന്യം ലഭിച്ചു. 99-ലായിരുന്നു കേസ്‌.

ബ്രഹ്‌മപുരം പവര്‍ പ്ലാന്റിനെക്കുറിച്ച്‌ 96-ല്‍ സര്‍ക്കാര്‍ നിയോഗിച്ച ഭാസ്‌കരന്‍ നമ്പ്യാര്‍ കമ്മിഷനും അന്വേഷണം നടത്തിയിരുന്നു. സി.വി. പത്മരാജനും ഉന്നതോദ്യോഗസ്‌ഥരും സാമ്പത്തികനേട്ടം ഉണ്ടാക്കിയോ എന്നതായിരുന്നു അന്വേഷിച്ചത്‌. കമ്മിഷന്റെ ശിപാര്‍ശ പ്രകാരമായിരുന്നു പിന്നീടു വിജിലന്‍സ്‌ അന്വേഷണം. 75 കോടി രൂപയുടെ നഷ്‌ടം ഖജനാവിനുണ്ടായെന്നു കമ്മിഷന്‍ കണ്ടെത്തിയെങ്കിലും പത്മരാജനെതിരേ തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. എന്നാല്‍ അന്നത്തെ ഭരണകൂടം പത്മരാജനെ പ്രതിസ്‌ഥാനത്ത്‌ ഉള്‍പ്പെടുത്തി കുറ്റപത്രം നല്‍കുകയായിരുന്നു. 2008 ഫെബ്രുവരി 11-ന്‌ തൃശൂര്‍ വിജിലന്‍സ്‌ കോടതിയില്‍ രണ്ടു കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ചു. ഒന്നില്‍ പത്മരാജനെയും വിദേശികളെയും ഉന്നതഉദ്യോഗസ്‌ഥരെയും പ്രതികളാക്കി.

രണ്ടാമത്തേതില്‍ വൈദ്യുതി ബോര്‍ഡ്‌ ചെയര്‍മാന്‍ ആര്‍. ശിവദാസന്‍, മെമ്പര്‍ എം.എം. മാത്യു റോയി, ടാറ്റാ പ്രോജക്‌ട്‌ വൈസ്‌ പ്രസിഡന്റ്‌ ഡി.എസ്‌. റാഡോ, വൈദ്യുതി ബോര്‍ഡ്‌ മുന്‍ ചെയര്‍മാന്‍ ആര്‍. നാരായണന്‍, വൈദ്യുതി ബോര്‍ഡ്‌ അംഗങ്ങളായിരുന്ന വൈ.ആര്‍. മൂര്‍ത്തി, ആര്‍. ശ്രീനിവാസന്‍, എം.കെ. പരമേശ്വരന്‍, ചീഫ്‌ എന്‍ജിനീയറായിരുന്ന സി.ജെ. ബെര്‍ട്രന്‍ നെറ്റോ, ന്യൂഡല്‍ഹിയിലെ എ.ടി.വി. പ്രോജക്‌ട്‌ ഇന്ത്യാ ലിമിറ്റഡ്‌ ജനറല്‍ മാനേജര്‍ ബഷീഷ്‌ മജൂംദാര്‍, ഡെപ്യൂട്ടി ചീഫ്‌ എന്‍ജിനീയറായിരുന്ന എ. ചന്ദ്രശേഖരപിള്ള, സി.എ.ഒ: ജി. കൃഷ്‌ണകുമാര്‍, എസ്‌.ഇ.എം.ഡി. ചെയര്‍മാന്‍ ആല്‍ഫ്രഡ്‌ ഹിറിറ്റ്‌സ്‌, എക്‌സ്‌പോര്‍ട്ട്‌ മാനേജര്‍ ആന്‍ഡ്രേ ഒബിസ്‌, എസ്‌.ഇ.എം.ടി. ഡീസല്‍ പവര്‍ എന്‍ജിനീയര്‍ എന്നിവര്‍ പ്രതികളായി.

അഴിമതി നിരോധന നിയമത്തിലെ 13(1),(ബി), 13(2), ഇന്ത്യന്‍ ശിക്ഷാ നിയമം 409, 420, 120-ബി എന്നീ വകുപ്പുകള്‍ പ്രകാരമായിരുന്നു ആദ്യത്തെ കുറ്റപത്രം. പവര്‍ മെഷീന്‍ സ്‌ഥാപിക്കുന്നതിനു ടാറ്റാ പ്രോജക്‌ട്‌ ലിമിറ്റഡിനു വഴിവിട്ടു കരാര്‍ നല്‍കിയെന്നായിരുന്നു രണ്ടാമത്തെ കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നത്‌.


ഇതേക്കുറിച്ച് വിജയനും അദ്ദേഹത്തിന്റെ ആരാധകരും എന്തു പറയുന്നു എന്നറിയാന്‍ താല്‍പ്പര്യമുണ്ട്.

മലക്ക് said...

@സായിപ്പിനു ലാഭമുണ്ടാക്കാന്‍ അവര്‍ ഇതുപോലെ പലതും ചെയ്യുന്നുണ്ട്. കുറഞ്ഞ കൂലിക്ക് നടുവൊടിക്കുന്ന പണി ചെയ്യിക്കാന്‍ അവര്‍ തുടങ്ങിയിട്ട് കുറെക്കാലമായി. അതിനെ അവര്‍ outsourcing എന്നു വിളിച്ചിരുന്നു. നമ്മളതിനെ ഉദാരത്കരണം എന്നും വിളിച്ചു. അതു വഴി ഉണ്ടായ ഒരു പുതിയ വര്‍ഗ്ഗത്തിന്റെ അഭിരുചികളെ തൃ പ്തിപ്പെടുത്താന്‍ തുടങ്ങിയപ്പോള്‍ ഇവിടെ എല്ലാറ്റിനും വിലയും കൂടി. പെട്രോളിന്റെ വില കൂട്ടി കൂട്ടി ഇപ്പോള്‍ അന്താരാഷ്ട്ര നിലവരത്തിലെത്താറായി. ഇനി വിദ്യാഭ്യാസത്തിന്റെ വിലയും ആരോഗ്യത്തിന്റെ വിലയുമൊക്കെ ഇതുപോലെ കൂടികൂടി വരും.

നമ്മുടെ അടുത്ത് ചികിത്സ തേടി വന്ന ഒരു സായിപ്പിൻറെ അസുഖം ഭേദമാക്കുന്നത് നടു ഒടിക്കുന്ന പണി ആണോ? വിദ്യാഭ്യാസം തേടി വന്ന ഒരു സായിപ്പിനെ പഠിപ്പിക്കുന്നത്‌ നടു ഒടിക്കുന്ന പണി ആണോ? അല്ല. നാം ജോലി ചെയ്താൽ കൂലി കിട്ടും ഇല്ലെങ്കിൽ ഇല്ല.

മലക്ക് said...

@എവിടെയാണു മലക്കേ ഇപ്പോള്‍ ചെലവു കുറഞ്ഞ ആരോഗ്യവും വിദ്യാഭ്യാസവും? കുറച്ച് സര്‍ക്കാര്‍ സ്കൂളുകളിലും സര്‍ക്കാര്‍ ആശുപത്രികളിലും അല്ലാതെ.


http://www.indian-medical-tourism.com/medical-tourism-india-price-benefits.html

മലക്ക് said...

@അമേരിക്കക്കാര്‍ ഇന്‍ഡ്യയില്‍ കുറഞ്ഞ ചെലവില്‍ ചികിത്സക്ക് വരുമ്പോള്‍ ഇന്‍ഡ്യയില്‍ നിന്നും സോണിയ ഗാന്ധിയേപ്പൊലുള്ള മുന്തിയ ഇനങ്ങള്‍ കൂടിയ ചെലവില്‍ അമേരിക്കയിലേക്കു ചികിത്സക്ക് പോകുന്നുണ്ടെന്നത് മറക്കണ്ട. ഇംഗ്ളണ്ടില്‍ നിന്നും ഇതുപോലെ രോഗികളെ ഇന്‍ഡ്യയിലേക്കയക്കാനുള്ള ആലോചനയെ അവിടെ തന്നെ എതിര്‍ക്കപ്പെടുന്നു എന്നതും കൂടി അറിഞ്ഞിരിക്കുന്നത് നല്ലതാണ്.

ശരിയാണ്, പക്ഷെ അതിനെന്താണ്? ഇപ്പോഴും ഏറ്റവും നല്ല ചികിത്സ കിട്ടുന്നതൊക്കെ അമേരിക്കയിലും മറ്റുമാണ്. പക്ഷെ അവിടുത്തെ ചെലവ് താങ്ങാൻ കഴിയാത്തവർക്കും ജീവിക്കേണ്ടേ? അപ്പോൾ അവർ ഇന്ത്യ പോലുള്ള രാജ്യങ്ങളെ ആശ്രയിക്കുന്നു.

അതുപോലെ തന്നെയാണ് ബഹിരാകാശ വാഹനങ്ങളുടെയും കാര്യം. ഒരുപാട് പണവും മുന്തിയ ഇനം ലൊജിസ്റ്റിക് അനലിസിസുകളും ഒക്കെ വേണ്ടവർ അമേരിക്കയിൽ പോകട്ടെ. നല്ല ശക്തിയും രിലയബിലിറ്റിയും ഒക്കെ വേണ്ടവർ റഷ്യയിൽ പോകട്ടെ. അതുപോലെ ചെലവു കുറച്ച് ചുരുങ്ങിയ സമയത്തിനുള്ളിൽ വേണ്ടവർ ഇന്ത്യയിലോട്ടു പോരട്ടെ.

മലക്ക് said...

@നിസാര അസുഖങ്ങള്‍ കൊണ്ടും, ചികിത്സിച്ചു മാറ്റാനാകുന്നതുമായ പകര്‍ച്ച വ്യാധികള്‍ കൊണ്ടും ആയിരങ്ങള്‍ ഇന്‍ഡ്യയില്‍ ചത്തൊടുങ്ങുമ്പോള്‍ മുന്തിയ പണക്കാര്‍ നടത്തുന്ന പഞ്ചനക്ഷത്ര ആശുപത്രികളുടെ മുതലാളിമാര്‍ക്ക് പണമുണ്ടാക്കാനുള്ള മറ്റൊരു വഴി മാത്രമാണിതും.

പണം ഉണ്ടാക്കാൻ തന്നെയാണ് എന്നുതന്നെ വച്ചോ. സായിപ്പിന്റെ കയ്യില ഇരിക്കുന്ന കാശ് ഇവിടെ വന്നാൽ പുളിക്കുമോ? കാശ് ഉള്ളവൻ ഉള്ള പണം മുഴുവൻ മുടക്കി ആശുപത്രി പണിതാൽ അവിടെ എല്ലാവരെയും ഫ്രീ ആയി ചികിത്സിക്കണം എന്ന് പറയാൻ കഴിയുമോ? സായിപ്പ് ഇവിടെ വരുമ്പോൾ പല രീതിയിലും അവൻ ഇവിടെ പണം മുടക്കും ആ പണം എല്ലാം ഇന്ത്യയിലെക്കാന് വരുന്നത്. അതുകൊണ്ട് മുതലാളിക്ക് മാത്രമല്ല പണം ഉണ്ടാകുന്നത് തൊഴിലാളിക്കും ലഭിക്കും. മുതലാളിയുടെ കയ്യില പണം കിട്ടിയാൽ അല്ലെ അവനു തൊഴിലാളിക്ക് കൊടുക്കാൻ കഴിയൂ? അവർ വരുന്നില്ലെങ്കിൽ ആര്ക്കും കിട്ടുകയും ഇല്ല.

മലക്ക് said...

@ഇത് ഇന്‍ഡ്യ മുന്നോട്ട് വയ്ക്കുന്ന ടെക്നോളജിയൊന്നുമല്ല. സായിപ്പ് ഇന്‍ഡ്യയുടെ പിടലിക്ക് വച്ചു തന്ന കൌശലമാണ്.

ഹ ഹ ഹാ.. ഇന്ത്യ പണം മുടക്കി ഇന്ത്യയില തന്നെ വികസിപ്പിച്ച സാധനം എങ്ങനെയാ സായിപ്പ് നമ്മുടെ പിടലിക്ക് വച്ചു തരുന്നത്?

മലക്ക് said...

@നാളെ അമേരിക്കയുടെ ഉൾപ്പെടെയുള്ള ബഹിരാകാശ പേടകങ്ങൾ ഇന്ത്യയിൽ നിന്നും വിക്ഷേപിച്ചാൽ എനിക്ക് യാതൊരു അത്ഭുതവുമില്ല. അമേരിക്കക്കാര്‍ മുഴുവന്‍ കുറഞ്ഞ ചെലവുള്ള ചികിത്സക്ക് വേണ്ടിയും, കുറഞ്ഞ ചെലവുള്ള വിദ്യാഭ്യാസത്തിനു വേണ്ടിയും ഇന്‍ഡ്യയില്‍ വന്നാലും എനിക്ക് അത്ഭുതമുണ്ടാകില്ല.

അപ്പോൾ അവർ വരും എന്ന് മനസിലായി. നല്ല കാര്യം.

മലക്ക് said...

@ഇതൊക്കെ കുറഞ്ഞ ചെലവില്‍ നടത്തിക്കൊടുക്കാന്‍ ഇന്‍ഡ്യക്കാരുള്ളപ്പോള്‍ എന്തിനവര്‍ വെറുതെ കഷ്ടപ്പെടണം? വെറുതെ കെ എഫ് സിയും തിന്ന്, മഡോണയുടെ പാട്ടും കേട്ട് നടന്നാല്‍ പോരേ? അല്ലെങ്കില്‍ അമേരിക്ക എന്ന രാജ്യം തന്നെ എന്തിനാണ്? പഠിപ്പിക്കാന്‍ ഇന്‍ഡ്യക്കാര്‍, ചികിത്സിക്കാന്‍ ഇന്‍ഡ്യക്കാര്‍, പ്രസവിക്കാന്‍ ഇന്‍ഡ്യക്കാര്‍, ബഹിരാകാശപേടകങ്ങള്‍ വിക്ഷേപിക്കാനും ഇന്‍ഡ്യക്കാര്‍; വിക്ഷേപണം മാത്രമാക്കുന്നതെന്തിന്, അതുണ്ടാക്കി കൊടുത്താല്‍ ആ പണം കൂടി ഇന്‍ഡ്യക്ക് ലഭിക്കില്ലേ?


ഈ പറഞ്ഞ കാര്യങ്ങൾ ഒക്കെ പണ്ട് വികസിത രാജ്യങ്ങള മാത്രം ചെയ്തിരുന്നതാണ്. അങ്ങനെയൊക്കെ അവർ ഒരുപാട് പണം ഉണ്ടാക്കിയിട്ടും ഉണ്ട്. ഇന്നും ഉണ്ടാക്കുന്നു. ഇന്ന് ഇതൊക്കെ ഇന്ത്യക്ക് ചെയ്യാൻ കഴിയുന്നു എങ്കിൽ അതിൽ അഭിമാനിക്കണം.

മലക്ക് said...

@പണം മാത്രം എല്ലാറ്റിന്റെയും കേന്ദ്രമാകുന്ന ഒരു വ്യവസ്ഥിതിയില്‍ രാജ്യത്തിനോ, രാജ്യാഭിമാനത്തിനോ, രാജ്യത്തെ ജനങ്ങള്‍ക്കോ പ്രസക്തി പതിയെ ഇല്ലാതാകും. എല്ലാം പണം കൊണ്ടളക്കാം. എല്ലാം പണം തന്നെ നിയന്ത്രിക്കാം. ഇതാണോ മധുര മനോജ്ഞ പറുദീസ?

പണം മാത്രമാണ് എല്ലാത്തിനും ആധാരം എന്ന അഭിപ്രായം എനിക്കില്ല. പക്ഷെ പട്ടിണിക്കും ദാരിദ്രത്തിനും കാരണം പണം ഇല്ലാത്തതാണ്. ചികിത്സിക്കാൻ പണമില്ലാതെ ആളുകള് മരണപ്പെടുന്നതിനു കാരണം പണമില്ലാതതാണ്. ഇന്ത്യയിൽ ഭൂരിഭാഗം കുട്ടികള്ക്കും വിദ്യാഭ്യാസം കിട്ടാതെ പോകുന്നതിനു കാരണം പണം ഇല്ലാത്തതാണ്. വെറുതെ കൊടിയും പിടിച്ച് തെറിയും പറഞ്ഞ് കണ്ണിൽ കണ്ടതെല്ലാം തല്ലിപ്പൊട്ടിച്ച് തേരാ പാരാ നടന്നാൽ പണം ഉണ്ടാവില്ല. ഇവിടുത്തെ പട്ടിണിയും ദാരിദ്രവും മാറില്ല. മാറണമെങ്കിൽ പണം വേണം. അത് മരത്തിൽ കയറി പറിച്ചെടുക്കാൻ പറ്റുന്ന ഒന്നല്ല. പണം ഉണ്ടാക്കാൻ പല വഴികള ഉണ്ട്. അതിൽ ഒരു വഴിയായ പണം മുടക്കി പണം നേടുന്ന ഒരു പദ്ധതിയാണ് മങ്ങൽയാൻ.

kaalidaasan said...

>>>>>നമ്മുടെ അടുത്ത് ചികിത്സ തേടി വന്ന ഒരു സായിപ്പിൻറെ അസുഖം ഭേദമാക്കുന്നത് നടു ഒടിക്കുന്ന പണി ആണോ? വിദ്യാഭ്യാസം തേടി വന്ന ഒരു സായിപ്പിനെ പഠിപ്പിക്കുന്നത്‌ നടു ഒടിക്കുന്ന പണി ആണോ? അല്ല. നാം ജോലി ചെയ്താൽ കൂലി കിട്ടും ഇല്ലെങ്കിൽ ഇല്ല.<<<<

വിദ്യാഭ്യാസം കൊടുക്കുന്നതും ചികിത്സ നല്‍കുന്നതുമാണ്, നടു ഒടിക്കുന്ന പണിയെന്നു ഞാന്‍ പറഞ്ഞതായി താങ്കള്‍ മനസിലാക്കിയത് എന്റെ കുറ്റമല്ല. ഞാന്‍ എഴുതിയത് ഒന്നു കൂടി വായിച്ചാല്‍ എന്താണു ഞാന്‍ പറഞ്ഞതെന്ന് ബോധ്യമാകും.

ഇവരൊക്കെ ബാലവേലക്കെതിരെ ചൂക്ഷണത്തിനെതിരെ എന്നൊക്കെ അന്താരാഷ്ട്ര വേദികളില്‍ ഘോര ഘോര പ്രസംഗിക്കും. എന്നിട്ട് ചുളുവിലക്ക് സാധനങ്ങള്‍ ഉണ്ടാക്കിക്കാന്‍ ഇതേ ബാല വേലയും ചൂക്ഷണവും  മൂന്നാം ലോക രാജ്യങ്ങളില്‍ ചെയ്യിക്കും. അതൊന്നും  താങ്കള്‍ക്ക് മനസിലാകുന്നില്ലെങ്കില്‍ ഇതില്‍ കൂടുതല്‍ വിശദീകരിക്കാന്‍ എനിക്കാകില്ല.

ഒരു സായിപ്പും വിദ്യാഭ്യാസം തേടി ഇന്‍ഡ്യയില്‍ വരുന്നില്ല. മൂന്നാം ലോക രാജ്യങ്ങളിലെ കുറച്ച് കുട്ടികള്‍  പഠിക്കാന്‍ വരുന്നുണ്ടെന്നു മാത്രം. സായിപ്പിന്റെ നാട്ടില്‍ ഇല്ലാത്ത ചില കാര്യങ്ങള്‍ പഠിക്കാന്‍ ചിലര്‍ വരുന്നതൊഴിച്ചാല്‍ ശാസ്ത്ര സങ്കേതിക മേഘലകളില്‍ വിദ്യാഭ്യാസം തേടി ആരും സായിപ്പിന്റെ നാട്ടില്‍ നിന്നും ഇവിടെ വരുന്നില്ല.

മാലിയില്‍ നിന്നും പണ്ടൊരു സ്ത്രീ കുട്ടികളുടെ വിദ്യഭ്യാസാര്‍ത്ഥം കേരളത്തില്‍ വന്നിരുന്നു. ഇന്‍ഡ്യയുടെയും,ശ്രീലങ്കയുടെയും, മാലദ്വീപിന്റെയും പാസ്പ്പോര്‍ട്ടുകളുമായി. അവരുടെ ഡയറിയില്‍ നമ്പി നാരായണന്റെ ഫോണ്‍ നംബര്‍ കൂടി ഉണ്ടായിരുന്നു. അന്ന് കേരളത്തില്‍ ഇതുപോലെ വിദ്യാഭ്യാസം നല്‍കിയിരുന്ന പ്രധാനി അദ്ദേഹമായിരുന്നല്ലോ.

ജോലി ചെയ്താല്‍ നമുക്ക് മാത്രമല്ല അവിടെയുള്ളവര്‍ക്കും കൂലി കിട്ടും. പക്ഷെ അവിടത്തെ കൂലി കൂടുതലായതുകൊണ്ട്, അമിത ലാഭമുണ്ടാക്കാന്‍ ആകുന്നില്ല. ഈ ലാഭത്തില്‍ കണ്ണു വച്ച് ഇന്‍ഡ്യയിലെ ഒരു നിയമവും ബാധകമല്ലാത്ത രീതിയില്‍ ഇവിടെ വന്നവര്‍ ലാഭമുണ്ടാക്കുന്നു. കുറച്ചു പേര്‍ക്ക് ജോലി കിട്ടുന്നുണ്ട് എന്ന കാര്യം വിസ്മരിക്കുന്നില്ല. സൌജന്യമായി ഭൂമി കൊടുക്കും, വെള്ളം കൊടുക്കും, വൈദ്യുതി കൊടുക്കും, നികുതി ഒഴിവാക്കി കൊടുക്കും. നികുതി വെട്ടിപ്പിനു നമ്മള്‍ കൂട്ടു നില്‍ക്കുന്നു. ഈ ഉണ്ടാക്കുന്ന പണത്തിന്, അവര്‍ ഇന്‍ഡ്യയില്‍ നികുതി കൊടുക്കുന്നില്ല. അവരുടെ നാട്ടിലും നികുതി കൊടുക്കുന്നില്ല.ഇതൊന്നു സ്ഥായി ആയിട്ടുള്ള സംഗതിയുമല്ല. ലാഭം കുറയുമ്പോള്‍ എല്ലാം പൂട്ടിക്കെട്ടി അവരങ്ങ് പോകും. ഇതുപോലെ കണ്ണില്‍ പൊടിയിടുന്ന വേലത്തരമല്ല വികസനം എന്നു പറയുന്നത്.

2001 2002 കാലഘട്ടങ്ങളില്‍ ഇന്‍ഡ്യയില്‍ ലോക സുന്ദരിമാരെയും വിശ്വസുന്ദരിമാരെയും തട്ടിയിട്ട് നടക്കാന്‍ വയ്യാതായിരുന്നു. അതിനു പിന്നിലെ കച്ചവടം ആര്‍ക്കും തന്നെ ഇന്നും മനസിലായിട്ടില്ല. സൌന്ദര്യ സംവര്‍ദ്ധക വസ്തുക്കള്‍ വില്‍പനനടത്തുന്ന കമ്പനികള്‍ക്ക് അന്നത് ആവശ്യമായിരുന്നു. ഇന്‍ഡ്യന്‍ വിപണി പിടിച്ചടക്കാന്‍. സുന്ദരിമാരെന്നു വിളിച്ച് കുറെ കെട്ടു കാഴ്ചകളെ മുന്നില്‍ നിറുത്തി, ഇന്‍ഡ്യന്‍ വിപണി കയ്യടക്കി കഴിഞ്ഞപ്പോഴേക്കും ഇനി ഇന്‍ഡ്യയില്‍ നിന്നും ഒരു സുന്ദരിമാരെയും അവര്‍ക്ക് ആവശ്യമില്ല എന്ന സ്ഥിതി വന്നു. പിന്നീട് ഇന്‍ഡ്യയില്‍ നിന്നും ഒരു സുന്ദരിയുമുണ്ടായില്ല. കഴിഞ്ഞ 10 വര്‍ഷങ്ങളായി ഇന്‍ഡ്യക്കാര്‍ക്ക് സൌന്ദര്യമേ ഇല്ല എന്നാണിപ്പോഴത്തെ അവസ്ഥ. അതിന്റെ അര്‍ത്ഥം ഇവാരൊക്കെ ഇവിടെ വിറ്റഴിച്ച സൌന്ദര്യ സംവര്‍ദ്ധക വസ്തുക്കളൊക്കെ വെറും തട്ടിപ്പായിരുന്നു. സി ആര്‍ കേശവന്‍ വൈദ്യരുടെ ചന്ദ്രിക സോപ്പിന്റെ അത്ര വരില്ല ലോറിയലിന്റെ ഏത് സോപ്പും.

കുറച്ചു പേര്‍ക്ക് ജോലി കിട്ടുന്നു എന്നതാണ്, ഇതുപോലെയുള്ള തട്ടിപ്പുകള്‍ക്ക് കൂട്ടുനില്‍ക്കുന്നവരുടെയും പിന്തുണക്കുന്നവരുടെയും ന്യായീകരണം.

സ്മാര്‍ട്ട് സിറ്റി ഉദാഹരണമായി എടുക്കാം. വില്‍പ്പനാവകാശത്തോടു കൂടി കുറച്ച് ഭൂമി കിട്ടുന്നതു വരെ അറബി ഒന്നും ചെയ്തില്ല. ഭൂമി എഴുതികിട്ടിയപ്പോള്‍ പതുക്കെ എന്തൊക്കെയോ ചെയ്തു തുടങ്ങി. അതൊക്കെ തെളിയിക്കുന്നത് ഇവിടെ ബിസിനസ് ചെയ്യുന്നതിനേക്കാളും, ജോലി നല്‍കുന്നതിനേആക്കാളും അവര്‍  പ്രധാന്യം നല്‍കുന്നത് സൌജന്യമായി കുറച്ച് ഭൂമി കിട്ടുക എന്നതായിരുന്നു. മൊത്തം  വില്‍പനാവകാശത്തോടെ എഴുതിക്കൊടുക്കാന്‍ ആയിരുന്നു ഉമ്മന്‍ ചാണ്ടി തീരുമാനിച്ചിരുന്നത്. അതേതായാലും ഭാഗ്യം കൊണ്ട് നടന്നില്ല.

kaalidaasan said...

>>>>>http://www.indian-medical-tourism.com/medical-tourism-india-price-benefits.html<<<<

അമേരിക്കയിലെയും ഇന്‍ഡ്യയിലെയും ചികിത്സാരീതികളേക്കുറിച്ച് വലിയ പിടിപാടില്ലാത്തതുകൊണ്ടാണ്, ഈ കണക്കെടുത്ത് താങ്കള്‍ വിളമ്പുന്നത്.

ഒരു രോഗിയെ ആശുപത്രില്‍ പ്രവേശിച്ചിപ്പിച്ച് ഇപ്പറയുന്ന procedure ചെയ്ത്, വേണ്ട മരുന്നുകള്‍ നല്‍കി, കിടക്കുന്ന മുറിയുടെ വാടകയും, എല്ലാ ഡോക്ടര്‍മാരുടെയും ഫീസുമൊക്കെ കൂടിആണീ സംഖ്യ. ഭക്ഷണവും മരുന്നും ഉള്‍പ്പടെയുള്ള എല്ലാം ഇതില്‍ ഉള്‍പ്പെടും. ഇന്‍ഡ്യയില്‍ അതല്ല അവസ്ഥ. ഇപ്പറഞ്ഞ കണക്കില്‍ ഓപ്പറേഷന്‍ നടത്തുന്നതിന്റെ ചെലവ് മാത്രമേ ഉള്ളു. മറ്റ് ആശുപത്രി ചെലവുകളോ ഭക്ഷണത്തിന്റെ ചെലവുകളൊ ഒന്നുമില്ല. സഹായികളുടെ ചെലവും ഇല്ല.

ടൂറിസ്റ്റ് എന്ന നിലയില്‍ ഇവിടെ വരുമ്പോള്‍ ചെയ്യാവുന്ന ചില procedure കളുടെ കാര്യം പറഞ്ഞ്, അതു മാത്രമാനു ചെലവെന്ന് പറയുന്നത് ശരിയാണോ?

Dental implant നു അമേരിക്കയില്‍ 3500 ഡോളറാണെന്നും ഇന്‍ഡ്യയില്‍ വെറും 900 ഡോളറാണെന്നും പറയുന്നത് വിഡ്ഢിത്തമല്ലേ? ഇതിനു വേണ്ടി ഒരമേരിക്കക്കാരന്‍ ഇന്‍ഡ്യയില്‍ വന്നു പോകണമെങ്കില്‍ വിമാന ടിക്കറ്റ് തന്നെ 3500 ഡോളറിലധികം ആകും.ഏറ്റവും കുറഞ്ഞ തുകയാണിത്. പിന്നെ മറ്റ് ചെലവുകളും. സുബോധമുള്ള ആരും അത്രയും പണം ചെലവാക്കി ഇത് ചെയ്യന്‍ ഇന്‍ഡ്യയില്‍  വരില്ല. പിന്നെ വിനോദ സഞ്ചാരത്തിനു വരുമ്പോള്‍ ഒരു പല്ല്, അടപ്പിക്കാന്‍  തോന്നിയാല്‍ കുറഞ്ഞ ചെലവില്‍ ചെയ്യാം. ഇതുപോലെ വളരെ കുറച്ച് കാര്യങ്ങളേ താങ്കളീ പറയുന്ന പോലെ ചെയ്യാന്‍ ആകൂ.

അമേരിക്കയില്‍ ചികിത്സ ചെലവു കുറയ്ക്കാന്‍ വേണ്ടി ഒബാമ കൊണ്ടു വന്നിരിക്കുന്ന medicare പരിഷ്കാരം, insurance  ഇല്ലാത്ത സാധാരണക്കാര്‍ക്ക് ഏറെ ഗുണം ചെയ്യും. അതുകൊണ്ട് ഇതുപ്പൊലെയുള്ള മനക്കോട്ടകള്‍ കൊണ്ട് പ്രത്യേക ഗുണമൊന്നുമില്ല.

പെട്ടെന്നൊരു ദിവസം വിമാനം ​കയറി വന്നിട്ട് ചെയ്ത് തിരിച്ചു പോകാവുന്നതല്ല ഈ പട്ടികയിലെ Bone marrow transplant ഉം liver transplant ഉം ്‌.

kaalidaasan said...

>>>>>അതുപോലെ ചെലവു കുറച്ച് ചുരുങ്ങിയ സമയത്തിനുള്ളിൽ വേണ്ടവർ ഇന്ത്യയിലോട്ടു പോരട്ടെ.<<<<

ചന്ദ്രനിലേക്കും ചൊവ്വയിലേക്കും  പേടകങ്ങളയക്കാന്‍ ആരും ക്യൂ നില്‍കുന്നില്ല മലക്കേ. ഇന്‍ഡ്യ ചന്ദ്രയാന്‍ നടത്തിയപ്പോള്‍ ആരും അതില്‍ കൊണ്ടുപോകാന്‍ പേടകങ്ങളുമായി വന്നില്ല. ഇന്‍ഡ്യ പലരോടും സൌജന്യമായി കൊണ്ടുപൊയ്ക്കോളാം എന്നു പറഞ്ഞപ്പോള്‍ ചിലര്‍ ചിലതൊക്കെ കൊണ്ടു വന്നു തന്നു. ഇവ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്നൊന്നും ആര്‍ക്കും അറിയില്ല.

ശക്തിയുള്ളതും പരാജയപ്പെടാത്തതുമായ റോക്കറ്റുകള്‍ വിക്ഷേപിക്കാനുള്ള ശേഷിയാണ്, ഇന്‍ഡ്യ നേടാന്‍ ശ്രമിക്കേണ്ടത്. അപ്പോള്‍ കൂടുതല്‍ കൂടുതല്‍ രാജ്യങ്ങള്‍ ഇന്‍ഡ്യയിലോട്ട് പോരും. നമുക്ക് മറ്റുള്ളവരെ ആശ്രയിക്കേണ്ട അവസ്ഥയും വരില്ല. പക്ഷെ അതിനു ശ്രമിക്കാതെ വെറുതെ ചന്ദ്രനെന്നും ചൊവ്വയെന്നും പറഞ്ഞ്, പണവും അനേകരുടെ പ്രയത്നവും പാഴാക്കുകയല്ല വേണ്ടത്.

ചന്ദ്രനും ചൊവ്വയുമൊന്നും ആരും പതിച്ചെടുക്കുകയൊന്നുമില്ല. മറ്റ് രാജ്യങ്ങള്‍ പോകുന്നതിനു മുന്നെ അവിടെ ചെന്നാല്‍ പ്രത്യേകിച്ച് നേട്ടങ്ങളുമില്ല. രാജ്യത്തിനിപ്പോള്‍ പ്രയോജനപ്പെടുന്ന ഉദ്യമങ്ങള്‍ക്ക് വേണ്ടി പണവും പ്രയത്നവും ചെലവാക്കുക.

മൂന്നു പതിറ്റാണ്ടു മുന്നെ ചന്ദ്രനില്‍ ആളെ കൊണ്ടിറക്കിയ അമേരിക്ക പിന്നീടതിനു ശ്രമിച്ചില്ല. അവിടെ നിന്ന് ടണ്‍ കണക്കിനു സ്വര്‍ണ്ണവും മറ്റ് ധാതുക്കളും കൊണ്ടു വരാം എന്നായിരുന്നു പണ്ട് അമേരിക്ക പറഞ്ഞിരുന്നത്. ഇപ്പോള്‍ അതേക്കുറിച്ചൊന്നും അവര്‍ പറയുന്നില്ല. ആ പല്ലവി ഇപ്പോള്‍ ഇന്‍ഡ്യയില്‍ ഇരുന്നു മറ്റ് ചിലരാണു പാടുന്നത്.

kaalidaasan said...

>>>>>പണം ഉണ്ടാക്കാൻ തന്നെയാണ് എന്നുതന്നെ വച്ചോ. സായിപ്പിന്റെ കയ്യില ഇരിക്കുന്ന കാശ് ഇവിടെ വന്നാൽ പുളിക്കുമോ? <<<<

പുളിക്കില്ല. അതില്ലാത്തതുകൊണ്ടല്ലേ ഐ എം എഫിന്റെയും, വേള്‍ഡ് ബാങ്കിന്റെയും, എ ഡി ബിയുടെയും തിണ്ണ നിരങ്ങാന്‍  കൂടെക്കൂടെ നമ്മള്‍ പോകുന്നത്. അവര്‍ പറയുന്ന ഏത് നിബന്ധനയും അംഗീകരിച്ച് ഡോളറുകള്‍ തരപ്പെടുത്തുന്നതും.

ചൊവ്വയിലേക്ക് നമ്മള്‍ പോകുന്നുഎന്നറിഞ്ഞിട്ടും ഒരു സായിപ്പും ഡോളറുമായി വന്ന് എന്തെങ്കിലും കൊണ്ടു പോകാന്‍ പറഞ്ഞില്ല. ചന്ദ്രനില്‍ പോയപ്പോഴും ആരും പണം തന്ന് അവരുടെ എന്തെങ്കിലും കൊണ്ടു പോകാനും  പറഞ്ഞിരുന്നില്ല.

ഞാന്‍ പറഞ്ഞത് ഇപ്പോള്‍ പണം കൊടുത്ത് മറ്റുള്ളവരെ അശ്രയിക്കുന്ന പരിപാടി നിറുത്തിയിട്ട്, നമ്മുടെ ഉപഗ്രഹങ്ങള്‍ നമുക്ക് തന്നെ വിക്ഷേപിക്കാനുള്ള ശേഷി നേടി എടുക്കാന്‍ ശ്രമിക്കാനാണ്. ആ സമയം ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമെന്നൊക്കെ പറഞ്ഞ് പാഴാക്കി കളയുരുതെന്നാണ്. കൂടുതല്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ള റോക്കറ്റ് നമുക്കുണ്ടെങ്കില്‍ പലരും പണവുമായി വരും. പക്ഷെ ചന്ദ്രനിലേക്കോ ചൊവ്വയിലേക്കോ പണവുമായി ആരും വരില്ല.

kaalidaasan said...

>>>>>സായിപ്പ് ഇവിടെ വരുമ്പോൾ പല രീതിയിലും അവൻ ഇവിടെ പണം മുടക്കും ആ പണം എല്ലാം ഇന്ത്യയിലെക്കാന് വരുന്നത്. <<<<

പണച്ചെലവു കുറയ്ക്കാന്‍ വേണ്ടി വരുന്ന ഒരാളും ഇങ്ങനെ പല രീതിയില്‍ പണം മുടക്കില്ല. തലക്ക് ഓളമുള്ളവര്‍ മുടക്കുമായിരിക്കും.

>>>>അതുകൊണ്ട് മുതലാളിക്ക് മാത്രമല്ല പണം ഉണ്ടാകുന്നത് തൊഴിലാളിക്കും ലഭിക്കും. മുതലാളിയുടെ കയ്യില പണം കിട്ടിയാൽ അല്ലെ അവനു തൊഴിലാളിക്ക് കൊടുക്കാൻ കഴിയൂ? അവർ വരുന്നില്ലെങ്കിൽ ആര്ക്കും കിട്ടുകയും ഇല്ല.<<<<

താങ്കള്‍ക്കപ്പോള്‍ ഇവിടെ നടക്കുന്ന കാര്യങ്ങളൊന്നും അറിയില്ലേ. ആശുപത്രികളിലെ നേഴ്സ് എന്ന വര്‍ഗ്ഗം തൊഴിലാളികളാണെന്ന് താങ്കള്‍ക്കറിയാമെന്നു കരുതട്ടെ. നക്കാപ്പിച്ച ശമ്പളത്തിനു ജോലി ചെയ്യുന്ന ഇവര്‍ ശമ്പളം കൂട്ടി തരണമെന്നു പറഞ്ഞ് നടത്തുന്ന സമരങ്ങളൊന്നും താങ്കളിതു വരെ അറിഞ്ഞിട്ടില്ലേ? ഒരു ആശുപത്രി മുതലാളിയും തൊഴിലാളിക്ക് അര്‍ഹതപ്പെട്ട ശമ്പളം  കൊടുക്കുന്നില്ല. പത്ത് സായിപ്പിവിടെ വന്ന് ചികിത്സ തേടിയാലും ഈ അവസ്ഥക്ക് മാറ്റം വരില്ല.

മലക്ക് said...

@വിദ്യാഭ്യാസം കൊടുക്കുന്നതും ചികിത്സ നല്‍കുന്നതുമാണ്, നടു ഒടിക്കുന്ന പണിയെന്നു ഞാന്‍ പറഞ്ഞതായി താങ്കള്‍ മനസിലാക്കിയത് എന്റെ കുറ്റമല്ല. ഞാന്‍ എഴുതിയത് ഒന്നു കൂടി വായിച്ചാല്‍ എന്താണു ഞാന്‍ പറഞ്ഞതെന്ന് ബോധ്യമാകും.

അതിനു മുൻപ് ഞാൻ പറഞ്ഞതും കൂടി വായിച്ചു നോക്ക്. ഇത് താങ്കളുടെ പ്രശ്നമാണ് യടാര്ത കാര്യത്തിലേക്ക് കടക്കാതെ യാതൊരു ബന്ധവും ഇല്ലാത്ത പലകാര്യങ്ങളും ഇടയ്ക്കു തിരുകി കേറ്റും.

ഞാൻ എഴുതിയത് ഇതായിരുന്നു. ഇതിൽ നടുവിന്റെ കാര്യവും വേറെ പുല ബന്ധം പോലും ഇല്ലാത്ത കാര്യവും എടുത്ത് ചളമാക്കിയത് താങ്കളല്ലേ?

മംഗൽയാന് 450 കോടി മുടക്കി. അതായത് നാല് വലിയ ബോളിവുഡ് സിനിമ പിടിക്കുന്ന കാശ്. അങ്ങനെ നോക്കിയാൽ യാതൊരു കുഴപ്പവും ഇല്ല. ഇന്ന് ചെലവ് കുറഞ്ഞ വിദ്യാഭ്യാസത്തിനും ആരോഗ്യ പരിരക്ഷക്കും ഇന്ത്യയെ ലോക രാജ്യങ്ങള ആശ്രയിക്കാൻ തുടങ്ങിയിരിക്കുന്നു അതിന്റെ കൂടെ ടെക്നോളജിയും കൂടി നമ്മൾ ലോകത്തിനു മുന്നോട്ടു വയ്ക്കുന്നു. അമേരിക്കയിൽ നല്ല ചികിത്സ കിട്ടും എന്നിട്ടും എത്രയോ അമേരിക്കക്കാർ ഇന്ത്യയിൽ വന്നു ചികിത്സ തേടുന്നു? കാരണം എന്താണ്? ചെലവ് കുറക്കൽ. അതുകൊണ്ട് നാളെ അമേരിക്കയുടെ ഉൾപ്പെടെയുള്ള ബഹിരാകാശ പേടകങ്ങൾ ഇന്ത്യയിൽ നിന്നും വിക്ഷെപിച്ചാൽ അതിൽ അത്ഭുതപ്പെടാനില്ല. അതുപോലെ മറ്റൊന്ന് കൂടി ഇന്ത്യാക്കാർ ലോകത്തിനു കാണിച്ചു കൊടുക്കുന്നു. ചുരുങ്ങിയ സമയം.

മലക്ക് said...

@ഒരു സായിപ്പും വിദ്യാഭ്യാസം തേടി ഇന്‍ഡ്യയില്‍ വരുന്നില്ല. മൂന്നാം ലോക രാജ്യങ്ങളിലെ കുറച്ച് കുട്ടികള്‍ പഠിക്കാന്‍ വരുന്നുണ്ടെന്നു മാത്രം. സായിപ്പിന്റെ നാട്ടില്‍ ഇല്ലാത്ത ചില കാര്യങ്ങള്‍ പഠിക്കാന്‍ ചിലര്‍ വരുന്നതൊഴിച്ചാല്‍ ശാസ്ത്ര സങ്കേതിക മേഘലകളില്‍ വിദ്യാഭ്യാസം തേടി ആരും സായിപ്പിന്റെ നാട്ടില്‍ നിന്നും ഇവിടെ വരുന്നില്ല.


സായിപ്പുമാർ ഇപ്പോൾ വരുന്നത് കുറവായിരിക്കും പക്ഷെ ഇവിടെ പഠിക്കാൻ വരുന്ന പല വിദേശ കുട്ടികളും ഒരുപക്ഷെ സായിപ്പിന്റെ നാട്ടിൽ പോകേണ്ടിയിരുന്നവർ ആയിരിക്കാം. അതായത് സായിപ്പ് അങ്ങനെ മൊത്തത്തിൽ മോന്തണ്ട എന്ന്. മങ്ങൽയാനും പറയുന്നത് ഇത് തന്നെ. അതുപോലെ ഇവിടുത്തെ വിദ്യാഭ്യാസ മേഖല നന്നാവുമ്പോൾ പുറത്തു പോയി പഠിക്കേണ്ടി വരുന്ന വിദ്യാര്തികൾക്ക് ഇവിടെത്തന്നെ വിദ്യാഭ്യാസം നേടാൻ കഴിയും. ഇപ്പോൾ തന്നെ അമേരിക്കയിൽ പോയി പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾ കുറഞ്ഞിട്ടുണ്ട്.

kaalidaasan said...

>>>>>ഹ ഹ ഹാ.. ഇന്ത്യ പണം മുടക്കി ഇന്ത്യയില തന്നെ വികസിപ്പിച്ച സാധനം എങ്ങനെയാ സായിപ്പ് നമ്മുടെ പിടലിക്ക് വച്ചു തരുന്നത്? <<<<

ചുരുങ്ങിയ ചിലവിൽ ആവശ്യങ്ങൾ നടത്താന്‍ സായിപ്പ് ഇന്‍ഡ്യയില്‍ വരുന്ന കലാപരിപടിയേക്കുറിച്ചാണു ഞാന്‍ പറഞ്ഞത്. അത് വ്യവസായങ്ങള്‍ നടത്താനായാലും, ചികിത്സക്കായാലും, അവര്‍ക്ക് വേണ്ട സാധനങ്ങള്‍ നിര്‍മ്മിക്കാനായാലും, അവരുടെ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനായാലും.

ഇതൊക്കെ ചെയ്യാനുള്ള സങ്കേതിക വിദ്യയും പണവും ഒക്കെ അവര്‍ക്കുണ്ട്. പക്ഷെ അവര്‍ അതിനു വേണ്ടി മെനക്കെടുന്നില്ല. ഇന്‍ഡ്യയുടെ റോക്കറ്റിനേക്കാള്‍ ശക്തി കൂടിയ റോക്കറ്റുകള്‍ അവര്‍ക്കുണ്ട്. അതുണ്ടാക്കി സമയം കളയാനോ പണം പാഴാക്കാനോ അവര്‍ ഉദ്ദേശിക്കുന്നില്ല. പണം പോലും മേടിക്കാതെ ഇതൊക്കെ ശൂന്യാകാശത്തിലെത്തിക്കാന്‍ ഇന്‍ഡ്യയുണ്ടെങ്കില്‍ എന്തിനു പണം മുടക്കണം?

ചന്ദ്രനിലേക്ക് ഇന്‍ഡ്യ അയച്ച റോക്കറ്റില്‍ അമേരിക്കയുടെയും, യൂറോപ്പിന്റെയും, ബള്‍ഗേറിയയുടെയും ഉപകരണങ്ങള്‍ സൌജന്യമായി ഇന്‍ഡ്യ കൊണ്ടു പോയത് എന്തിനായിരുന്നു? അതിന്റെ കാരണം  താങ്കളൊന്ന് വിശദീകരിക്കാമോ?

എന്തുകൊണ്ട് ഇന്‍ഡ്യക്ക് ഇപ്പോഴും ഭാരമുള്ള ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനുള്ള ക്രയോജെനിക്ക് സാങ്കേതിക വിദ്യ വികസിപ്പിക്കാനായില്ല? അതിനു വേണ്ടി ഇന്നും നമ്മള്‍ യൂറോപ്പിന്റെ അരിയാന്‍ റോക്കറ്റിനെ ആണാശ്രയിക്കുന്നത്. റഷ്യ പണ്ട് അത് നമുക്ക് തരാന്‍ തുനിഞ്ഞപ്പോള്‍ അമേരിക്ക ഭീഷണിപ്പെടുത്തി അവരെ പിന്തിരിപ്പിക്കുകയായിരുന്നു എന്നോര്‍ക്കുക.

kaalidaasan said...

>>>>>ഈ പറഞ്ഞ കാര്യങ്ങൾ ഒക്കെ പണ്ട് വികസിത രാജ്യങ്ങള മാത്രം ചെയ്തിരുന്നതാണ്. അങ്ങനെയൊക്കെ അവർ ഒരുപാട് പണം ഉണ്ടാക്കിയിട്ടും ഉണ്ട്. ഇന്നും ഉണ്ടാക്കുന്നു. ഇന്ന് ഇതൊക്കെ ഇന്ത്യക്ക് ചെയ്യാൻ കഴിയുന്നു എങ്കിൽ അതിൽ അഭിമാനിക്കണം. <<<<

വികസിത രാജ്യങ്ങള്‍ വികസിച്ചു കഴിഞ്ഞിട്ടായിരുന്നു ഇതിനൊക്കെ ഇറങ്ങിത്തിരിച്ചത്. അവരുടെ പൌരന്‍മാരുടെ പ്രാധമിക ആവശ്യങ്ങള്‍ നിറവേറ്റാനുള്ള അടിസ്ഥാന സൌകര്യങ്ങളുണ്ടാക്കിയ ശേഷം. അതു മാത്രമല്ല അതിനവര്‍ക്ക് വേണ്ടത്ര കരുതല്‍ ധനം നീക്കിയിരുപ്പുമുണ്ടായിരുന്നു. അതാണോ ഇന്‍ഡ്യയുടെ അവസ്ഥ? പിച്ചാപാത്രവുമായി ലോകം മുഴുവന്‍ ഇരന്നു നടക്കുന്ന ഒരു ദരിദ്ര രാജ്യം അതിന്റെ പരിഗണനാക്രമം ഉണ്ടാക്കുമ്പോള്‍ മറ്റ് പലതുമാണ്, ശ്രദ്ധിക്കേണ്ടത്.

ഈ പോസ്റ്റിന്റെ അവസാനം ഞാന്‍ ഒരു ചിത്രം ഇപ്പോള്‍ ചേര്‍ത്തിട്ടുണ്ട്. ചന്ദ്രനില്‍ വെള്ളമുണ്ടോ എന്ന് അന്വേഷിച്ചു പോകുന്നതിനു മുന്നെ ഈ മനുഷ്യ ജീവിക്ക് അല്‍പ്പം കുടിക്കന്‍ ശുദ്ധ ജലം നല്‍കുകയല്ലേ വേണ്ടത്?

മലക്ക് said...

@ജോലി ചെയ്താല്‍ നമുക്ക് മാത്രമല്ല അവിടെയുള്ളവര്‍ക്കും കൂലി കിട്ടും. പക്ഷെ അവിടത്തെ കൂലി കൂടുതലായതുകൊണ്ട്, അമിത ലാഭമുണ്ടാക്കാന്‍ ആകുന്നില്ല.

അതിനെന്താ കുഴപ്പം? അവർ പണം മുടക്കുന്നത് ലാഭം പ്രതീക്ഷിച്ചു തന്നെയാണ്. അവർ ലാഭം ഉണ്ടാക്കിക്കോട്ടേ അതിൽ ഒരു പങ്കു നമുക്കും കിട്ടുന്നു. അവർ വന്നില്ലെങ്കിൽ അവര്ക്കും നമുക്കും നഷ്ടം.

@ഈ ലാഭത്തില്‍ കണ്ണു വച്ച് ഇന്‍ഡ്യയിലെ ഒരു നിയമവും ബാധകമല്ലാത്ത രീതിയില്‍ ഇവിടെ വന്നവര്‍ ലാഭമുണ്ടാക്കുന്നു. കുറച്ചു പേര്‍ക്ക് ജോലി കിട്ടുന്നുണ്ട് എന്ന കാര്യം വിസ്മരിക്കുന്നില്ല.

ഇന്ത്യയില വന്നു ബിസിനസ് ചെയ്യനനമെങ്കിൽ ഇന്ത്യൻ നിയമങ്ങള അനുസരിച്ചെ പറ്റൂ. ഹോ ജോലി കിട്ടും എന്ന് സമ്മതിച്ചല്ലോ, സന്തോഷം.

@സൌജന്യമായി ഭൂമി കൊടുക്കും, വെള്ളം കൊടുക്കും, വൈദ്യുതി കൊടുക്കും, നികുതി ഒഴിവാക്കി കൊടുക്കും. നികുതി വെട്ടിപ്പിനു നമ്മള്‍ കൂട്ടു നില്‍ക്കുന്നു. ഈ ഉണ്ടാക്കുന്ന പണത്തിന്, അവര്‍ ഇന്‍ഡ്യയില്‍ നികുതി കൊടുക്കുന്നില്ല. അവരുടെ നാട്ടിലും നികുതി കൊടുക്കുന്നില്ല.ഇതൊന്നു സ്ഥായി ആയിട്ടുള്ള സംഗതിയുമല്ല. ലാഭം കുറയുമ്പോള്‍ എല്ലാം പൂട്ടിക്കെട്ടി അവരങ്ങ് പോകും. ഇതുപോലെ കണ്ണില്‍ പൊടിയിടുന്ന വേലത്തരമല്ല വികസനം എന്നു പറയുന്നത്.

കുറെയൊക്കെ ശരിയാണ്. അതു ഭരണാധികാരികൾ നോക്കേണ്ട കാര്യമാണ്. പക്ഷെ ഇവിടെ ടാക്സ് (ടാക്സ് ഇല്ലാത്ത രാജ്യത്ത് ഫീസ്‌) ഇവിടെയായാലും അവിടെയായാലും കൊടുക്കണം.

@ഇതുപോലെ കണ്ണില്‍ പൊടിയിടുന്ന വേലത്തരമല്ല വികസനം എന്നു പറയുന്നത്.

അല്ല, ഇതിനെ വികസനം എന്ന് വിളിക്കാൻ കഴിയില്ല. ബിസിനസ് എന്ന് വിളിക്കാം. ലാഭം കുറയുമ്പോൾ ബിസിനസ് നഷ്ടം ആകുന്നു. അത് പണത്തിൽ അധിഷ്ടിതമാണ്. പക്ഷെ വികസനം എന്ന് പറയുന്നത് പണം അല്ലെങ്കിൽ ബിസിനസ്സ് മാത്രമല്ല.

മലക്ക് said...

@കുറച്ചു പേര്‍ക്ക് ജോലി കിട്ടുന്നു എന്നതാണ്, ഇതുപോലെയുള്ള തട്ടിപ്പുകള്‍ക്ക് കൂട്ടുനില്‍ക്കുന്നവരുടെയും പിന്തുണക്കുന്നവരുടെയും ന്യായീകരണം.

ജോലി കിട്ടുന്നത് വലിയ കാര്യം തന്നെയാണ്.

@സ്മാര്‍ട്ട് സിറ്റി ഉദാഹരണമായി എടുക്കാം. വില്‍പ്പനാവകാശത്തോടു കൂടി കുറച്ച് ഭൂമി കിട്ടുന്നതു വരെ അറബി ഒന്നും ചെയ്തില്ല. ഭൂമി എഴുതികിട്ടിയപ്പോള്‍ പതുക്കെ എന്തൊക്കെയോ ചെയ്തു തുടങ്ങി. അതൊക്കെ തെളിയിക്കുന്നത് ഇവിടെ ബിസിനസ് ചെയ്യുന്നതിനേക്കാളും, ജോലി നല്‍കുന്നതിനേആക്കാളും അവര്‍ പ്രധാന്യം നല്‍കുന്നത് സൌജന്യമായി കുറച്ച് ഭൂമി കിട്ടുക എന്നതായിരുന്നു. മൊത്തം വില്‍പനാവകാശത്തോടെ എഴുതിക്കൊടുക്കാന്‍ ആയിരുന്നു ഉമ്മന്‍ ചാണ്ടി തീരുമാനിച്ചിരുന്നത്. അതേതായാലും ഭാഗ്യം കൊണ്ട് നടന്നില്ല.

ഉമ്മൻ ചാണ്ടിയുടെ പിഴ. വലിയ പിഴ. പക്ഷെ അചുതാനന്തനെ പോലുള്ളവരും ഇവിടെയുണ്ട്.

Ananth said...

>>>വിദേശ രാജ്യങ്ങളിലുള്ളവര്‍ വിമര്‍ശിച്ചത്, അവരുടെ മില്യണ്‍ കണക്കിനു ധന സഹായം മേടിക്കുന്ന ഒരു ദരിദ്ര രാജ്യം ഇതുപോലെ സാഹസത്തിനൊരുങ്ങുന്നത് ശരിയാണോ എന്നാണ്.<<<

പണ്ടു നമ്മുടെ പറമ്പീ കുടി കെടന്നവന്‍ ഇന്നിപ്പോ സ്വന്തമായി വീടും പറമ്പുമൊക്കെ ഒള്ളവനായി എന്നാലും വല്ലപ്പോഴുമൊക്കെ നമ്മടെ കയ്യീന്നു സഹായോം ഒക്കെ വാങ്ങിക്കുന്നവന്‍ എന്തിനാണി പ്പോ ജിമ്മിലൊക്കെ പോയി മസിലും പെരുപ്പിച്ചു നടക്കണത് ....ഭയമൊന്നും ഒന്ടായിട്ടല്ല എന്നാലും ഭാവിയില്‍ നമുക്കൊരു ഭീഷണി ആവുമോ എന്നൊരു ആശങ്ക ഇല്ലാതില്ല ....അതുകൊണ്ടാ ഈ ഗുണദോഷം പറയാന്‍ വരുന്നത്.....ഈ ചന്ദ്രനിലും ചൊവ്വായിലുമൊക്കെ പോവാനും തക്ക guidance system വുമൊക്കെ ഉള്ളവര്ക്ക് ഏതൊരു രാജ്യത്തിന്റെം ഏതൊരു ഉപഗ്രഹത്തിനേം knock out ചെയ്യാനുള്ള കഴിവുന്റെന്നു അതുകൊണ്ടു പേടി ക്കേ ണ്ട വ ര്‍ ക്കൊ ക്കെ മനസ്സിലായിക്കൊള്ളും ....

പിന്നേ ഈ ധനസഹായം ഒന്നും പുണ്യത്തിന് തരുന്നതൊന്നുമല്ല - അവ മിക്കവാറും എതെങ്കിലുമൊക്കെ പദ്ധതികളുമായി ബന്ധപ്പെടുത്തി ആവും - ആ തുക കൊണ്ടു അവരുടെ നാട്ടിലെ കമ്പനികളില്‍ നിന്നും സാധനമോ സേവനമോ വാങ്ങുന്ന തരത്തില്‍ !!

kaalidaasan said...

>>>>>പക്ഷെ പട്ടിണിക്കും ദാരിദ്രത്തിനും കാരണം പണം ഇല്ലാത്തതാണ്. ചികിത്സിക്കാൻ പണമില്ലാതെ ആളുകള് മരണപ്പെടുന്നതിനു കാരണം പണമില്ലാതതാണ്. ഇന്ത്യയിൽ ഭൂരിഭാഗം കുട്ടികള്ക്കും വിദ്യാഭ്യാസം കിട്ടാതെ പോകുന്നതിനു കാരണം പണം ഇല്ലാത്തതാണ്.<<<<

അത് താങ്കളുടെ കാഴ്ച്ചപ്പാട്. പണം എന്ന് താങ്കളുദ്ദേശിക്കുന്നത് രൂപയും ഡോളറും ആയിരിക്കുമല്ലോ.

ഇന്‍ഡ്യയിലെ പട്ടിണിയും ദാരിദ്ര്യവും മാറ്റാന്‍ കുറച്ച് രൂപാ മതിയെങ്കില്‍ സര്‍ക്കാരിനു ദിവസം തോറും കോടിക്കണകിനു രൂപാ അടിച്ചിറക്കിയാല്‍ മതിയല്ലോ. എന്നിട്ട് ഇപ്പോള്‍ ഉമ്മന്‍ ചാണ്ടി ചെയ്യുമ്പോലെ രൂപാ വിതരണ മേളകള്‍ സംഘടിപ്പിച്ചാല്‍ ഇന്‍ഡ്യയിലെ പട്ടിണിയും ദാരിദ്ര്യവും ഇല്ലാതാക്കുകയും ചെയ്യാം.

ഒറ്റ പൈസ പോലും ചെലവില്ലാതെ ചികിത്സ നല്‍കാന്‍ ശേഷിയുള്ള അനേകായിരം സര്‍ക്കാര്‍ ആശുപത്രികള്‍ കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലുമുണ്ട്. പണമില്ല എന്നും പറഞ്ഞ് ഇവിടെ ആര്‍ക്കും ചികിത്സ നിഷേധിക്കുന്നുമില്ല.

പ്രാഥമിക വിദ്യാഭ്യാസത്തിന്, പണം മുടക്കേണ്ട അവശ്യം ഇന്‍ഡ്യയില്‍ ഒരിടത്തുമില്ല. വിദ്യാഭ്യാസം കച്ചവടമാക്കി മാറ്റിയപ്പോള്‍ ഉപരി പഠനമൊക്കെ പണം നിശ്ചയിക്കുന്ന നില വന്നു.

ഇന്‍ഡ്യയിലെ എല്ലാ മനുഷ്യരെയും തീറ്റിപ്പോറ്റാനുള്ള ധാന്യം ഇവിടെ ഉത്പാദിപ്പിക്കുന്നുണ്ട്. ഗോഡൌണുകളില്‍ ഇവ കെട്ടിക്കിടന്ന് നശിക്കുന്നതും, കരിഞ്ചക്കാര്‍ക്ക് ചുളുവിലക്ക് മറിച്ചു വില്‍ക്കുന്നതുമായ വാര്‍ത്തകളാണു സ്ഥിരം കേള്‍ക്കുന്നത്. എന്നിട്ട് പണമുള്ളവര്‍ ഭക്ഷണം കഴിച്ചാല്‍ മതി എന്ന അവസ്ഥ ഉണ്ടാക്കുന്നു. എല്ലാം പണത്തിന്റെ കണക്കില്‍ മാത്രം അളക്കുന്ന താങ്കളേപ്പോലുള്ളബ്വരാണിതിന്റെ ഒക്കെ അടിസ്ഥാനം.

ഇപ്പോള്‍ ഇന്‍ഡ്യയിലെ ഏറ്റവും ചര്‍ച്ചാ വിഷയമായ ഉത്പന്നം ഉള്ളിയാണ്. അത് ഉത്പാദിപ്പിക്കുന്നവര്‍ക്ക് കിലോക്ക് അഞ്ച് രൂപ ലഭിക്കുന്നു. അത് വാങ്ങുന്നവര്‍ക്ക് കിലോക്ക് 100 രൂപ കൊടുക്കേണ്ടി വരുന്നു. ഇതാണു താങ്കളൊക്കെ ആരാധിക്കുന്ന പണ ദേവതയുടെ കളി. അല്ലെങ്കില്‍ ഇത് നിയന്ത്രിക്കുന്നവരുടെ കള്ളക്കളി. ഉള്ള വാങ്ങുന്ന്നവര്‍ക്ക് സര്‍ക്കാര്‍ നൂറു രൂപ വീതം കൊടുത്താലൊന്ന്നും ഉള്ളി ദാരിദ്ര്യം ഇല്ലാതാകില്ല.

kaalidaasan said...

>>>>>മാറണമെങ്കിൽ പണം വേണം. അത് മരത്തിൽ കയറി പറിച്ചെടുക്കാൻ പറ്റുന്ന ഒന്നല്ല. പണം ഉണ്ടാക്കാൻ പല വഴികള ഉണ്ട്. അതിൽ ഒരു വഴിയായ പണം മുടക്കി പണം നേടുന്ന ഒരു പദ്ധതിയാണ് മങ്ങൽയാൻ.<<<<

ഇന്‍ഡ്യയുടെ ഖജനാവിലേക്ക് വരേണ്ട 4 ലക്ഷം കോടി രൂപാ ഇഷ്ടക്കാര്‍ക്ക് മോഷ്ടിക്കാന്‍ അനുവാദം നല്‍കിയിട്ട് മന്‍  മോഹന്‍ സിംഗ് പറഞ്ഞതും ഇതായിരുന്നു. പണം  മരത്തിൽ കയറി പറിച്ചെടുക്കാൻ പറ്റുന്ന ഒന്നല്ല എന്ന്. പക്ഷെ പിച്ചാപാത്രവുമായി സമ്പന്ന രാജ്യങ്ങളുടെ മുന്നില്‍ തെണ്ടി നടക്കാന്‍ അദ്ദേഹത്തിനു യാതൊരു മടിയുമില്ല. അദ്ദേഹം 20 വര്‍ഷം നടപ്പിലാക്കിയ ഉദാരവത്കരണവും പരിഷ്കാരങ്ങളും കഴിഞ്ഞപ്പോള്‍ ഇന്‍ഡ്യന്‍ സാമ്പത്തിക രംഗം 1991 ലേതു പോലെ ആയി.

ഇന്‍ഡ്യയിലെ കോടീശ്വരന്‍മാരും ലക്ഷപ്രഭുക്കളും സര്‍കാരിലേക്കടക്കേണ്ട നികുതി പിരിച്ചെടുത്താല്‍ ഇതിലും പണം ലഭിക്കും. പക്ഷെ അതിനു നട്ടെല്ലുള്ള ഭരണാധികാരി വേണം. മുതലാളിയെ കാണുമ്പോള്‍ നട്ടെല്ലു വില്ലു പോലെ വളയുന്ന നപുംസ്കങ്ങള്‍ പോരാ.

ചന്ദ്രയാണോ മംഗല്‍ യാനോ പണം മുടക്കി ഒരു പണവും  നേടില്ല. ഖജനാവില്‍ നിന്നും ബില്യന്‍ ക്കണക്കിനു രൂപാ വിഴുങ്ങുക മാത്രമേ ചെയ്യുന്നുള്ളൂ. മറ്റ് രാജ്യങ്ങളുടെ ഒറ്റ ഉപഗ്രവും ഈ രണ്ടു സംരംഭത്തിലൂട് വിക്ഷേപിച്ച് ഒരു പൈസ പോലും ഉണ്ടാക്കില്ല. 2008 ല്‍ പ്രഖ്യാപിച്ചതാണ്, ചന്ദ്രയാന്‍ 2. 5 വര്‍ഷം കഴിഞ്ഞിട്ടും അത് വിക്ഷേപിക്കുമ്പോള്‍ ഒരുപരണവും കൊണ്ടുപോകണമെന്ന് ഒറ്റ രാജ്യവും ഇന്‍ഡ്യയോട് പറഞ്ഞിട്ടില്ല.

മറ്റ് പദ്ധതികളിലൂടെ ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച് കുറച്ചു പണം ഉണ്ടാക്കിയേക്കും. പക്ഷെ അത് ഇന്‍ഡ്യയിലെ സാധാരണക്കാരുടെ ജീവിത നിലവാരം ​ഉയര്‍ത്താനുള്ള ഒരു പദ്ധതിക്കു വേണ്ടിയും ചെലവഴിക്കപ്പെടുന്നില്ല. കിട്ടുന്നതു മുഴുവന്‍ ഇതുപോലെ യാനുകള്‍ നടത്താന്‍  വേണ്ടി ധൂര്‍ത്തടിക്കുന്നു.

ചന്ദ്രനിലേക്കോ ചൊവ്വയിലേക്കോ പോകുന്നതുകൊണ്ട് ഒരു സമ്പത്തിക നേട്ടവും ഇന്‍ഡ്യക്കുണ്ടാകില്ല. എന്തെങ്കിലും സാമ്പത്തിക നേട്ടമുണ്ടാകണമെങ്കില്‍ ഭാരമുള്ള ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനുള്ള ക്രയോജെനിക് സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കണം. ഇപ്പോളത് കയ്യിലുള്ള റഷ്യയോ അമേരിക്കയോ അത് നമുക്കു തരില്ല. വെറുതെ മംഗല്‍ യാനെന്നും  ചന്ദ്ര യാനെന്നും പറഞ്ഞ് നഷ്ടപ്പെടുത്തുന്ന സമയവും പണവും അതിനു വേണ്ടി ഉപയോഗിക്കുകയണു വേണ്ടത്.

kaalidaasan said...

>>>>>ഞാൻ എഴുതിയത് ഇതായിരുന്നു. ഇതിൽ നടുവിന്റെ കാര്യവും വേറെ പുല ബന്ധം പോലും ഇല്ലാത്ത കാര്യവും എടുത്ത് ചളമാക്കിയത് താങ്കളല്ലേ?<<<<

ചളമായി എന്നൊക്കെ പറയുന്നത് താങ്കളുടെ തോന്നലാണ്.

മംഗള്‍ യാനിനേപ്പറ്റി ഉള്ള ഒരു ചര്‍ച്ചയായിരുന്നു ഇത്. അതിലേക്ക് സായിപ്പന്‍ മാര്‍ വിദ്യാഭ്യാസം തേടിയും ചികിത്സ തേടിയും ഇന്‍ഡ്യയിലേക്കൊഴുകുന്നു എന്നൊക്കെ പറഞ്ഞത് താങ്കളാണ്. ഞാന്‍ അതിനോട് പ്രതികരിച്ചു.

മംഗള്‍ യാന്‍ വിക്ഷേപിച്ചു കഴിഞ്ഞപോള്‍ അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ പലരം മാദ്ധ്യമങ്ങളിലൂടെ പലതും പറഞ്ഞിരുന്നു. അതില്‍ ഒരു ശാസ്ത്രജ്ഞ പറഞ്ഞത്, ഒന്നര വര്‍ഷമായി ഉറക്കം പോലും നഷ്ടപ്പെടുത്തി പണിയെടുത്തു എന്നായിരുന്നു. അത് നടു ഒടിക്കുന്ന പണിയല്ലെങ്കില്‍ പിന്നെ എന്താണ്? ഇന്‍ഡ്യക്കാര്‍ ഇതുപോലെ ചെയ്യുന്ന പണിക്കു പോലും  അര്‍ഹിക്കുന കൂലി മേടിക്കാതെ കഷ്ടപ്പെടുന്നു. അതിന്റെ വിടവില്‍ കൂടി സായിപ്പ് കുറെ ഉപഗ്രഹങ്ങള്‍ ഇന്‍ഡ്യയുടെ ചെലവില്‍ കുറഞ്ഞ പണം നല്‍കി ഒട്ടും അധ്വാനിക്കാതെ ബഹിരാകാശത്തേക്കയക്കുന്നു. അതൊക്കെ സന്തോഷത്തോടെ സ്വീകരിക്കുന്ന താങ്കള്‍ക്കിപ്പോഴും പഴയ കോളനി അടിമത്തമുണ്ടായിരിക്കാം. പക്ഷെ എല്ലാവര്‍ക്കും  അങ്ങനെ വേണമെന്നില്ല.

സായിപ്പിന്റെ കാലു കഴുകി വെള്ളം കുടിക്കാന്‍  തയ്യാറായി നടക്കുന്ന രാജാവു ഭരിക്കുന്ന നാട്ടില്‍ അതിനേക്കാല്‍ അടിമത്തം കാണിക്കുന്ന പ്രജകളുണ്ടാവുക സ്വാഭാവികമാണ്.

kaalidaasan said...

>>>>>ഇന്ന് ചെലവ് കുറഞ്ഞ വിദ്യാഭ്യാസത്തിനും ആരോഗ്യ പരിരക്ഷക്കും ഇന്ത്യയെ ലോക രാജ്യങ്ങള ആശ്രയിക്കാൻ തുടങ്ങിയിരിക്കുന്നു അതിന്റെ കൂടെ ടെക്നോളജിയും കൂടി നമ്മൾ ലോകത്തിനു മുന്നോട്ടു വയ്ക്കുന്നു. അമേരിക്കയിൽ നല്ല ചികിത്സ കിട്ടും എന്നിട്ടും എത്രയോ അമേരിക്കക്കാർ ഇന്ത്യയിൽ വന്നു ചികിത്സ തേടുന്നു? കാരണം എന്താണ്? ചെലവ് കുറക്കൽ. <<<<

വെറുതെ ഊഹാപോഹം പറയാതെ, എവിടെ അതിനുള്ള തെളിവ്? കഴിഞ്ഞ വര്‍ഷം എത്ര സായിപ്പന്‍മാര്‍ വിദ്യാഭ്യാസത്തിനും  ചികിത്സക്കുമായി ഇന്‍ഡ്യയില്‍ വന്നു?

ലോക നിലവാരത്തിലുള്ള ചികിത്സ ലഭിക്കുന്ന അനേകം ആശുപത്രികല്‍  കേരളത്തിലുണ്ട്. അതില്‍ ഏതിലെങ്കിലുമൊന്നില്‍ ചികിത്സ തേടി വന ഒരു സായിപ്പിന്റെ പേരു താങ്കള്‍ക്കൂ പറയാമോ? കേരളത്തിലെ ഏതെങ്കിലും വിദ്യാഭ്യാസ സ്ഥപനത്തില്‍  പഠിക്കന്‍ ചേര്‍ന്ന ഒരു സായിപ്പിന്റെ പേരു പറയാമോ?

കുറഞ്ഞ വിദ്യാഭ്യാസത്തിനും ആരോഗ്യ പരിരക്ഷക്കും ഇന്ത്യയെ ലോക രാജ്യങ്ങള ആശ്രയിക്കാൻ തുടങ്ങിയിരിക്കുന്നു എന്നത് താങ്കളുടെ തോന്നലാണ്. നെഹ്രുവിന്റെ കാലത്തുണ്ടാക്കിയ ചില കരാറുകള്‍ പ്രകാരം മൂന്നാം ലോക രാജ്യങ്ങളിലെ കുറച്ച് കുട്ടികള്‍ വിദ്യാഭ്യാസം തേടി ഇന്‍ഡ്യയില്‍ വരുന്നുണ്ട്. അതല്ലാതെ അമേരിക്കയില്‍ നിന്നോ യൂറോപ്പില്‍ നിന്നോ ഒറ്റ ആളും ശാസ്ത്ര സങ്കേതിക രംഗത്തെ പഠനത്തിനു വേണ്ടി ഇന്‍ഡ്യയില്‍ വരുന്നില്ല. അടുത്ത കാലത്തൊന്നും വരാനും പോകുന്നില്ല.

അതു തന്നെയാണ്, ചികിത്സയുടെ കാര്യവും. ആയുര്‍വേദ ചികിത്സക്കും, പല്ലിന്റെ ചില പ്രശ്നങ്ങള്‍ക്കും, അല്‍പ്പം ചില കോസ്മെറ്റിക് ചികിത്സക്കും കുറച്ചു പേര്‍ വരുന്നുണ്ട്. പക്ഷെ അതൊക്കെ വിനോദ സഞ്ചാരത്തിന്റെ ഭാഗമായിട്ട് മാത്രം. അതിലപ്പുറം വിരലില്‍ എണ്ണാവുന്ന ചിലര്‍ വന്നിട്ടുണ്ടാകാം. ഇതാണിതിലെ യാഥാര്‍ത്ഥ്യങ്ങള്‍.

kaalidaasan said...

>>>>>സായിപ്പുമാർ ഇപ്പോൾ വരുന്നത് കുറവായിരിക്കും പക്ഷെ ഇവിടെ പഠിക്കാൻ വരുന്ന പല വിദേശ കുട്ടികളും ഒരുപക്ഷെ സായിപ്പിന്റെ നാട്ടിൽ പോകേണ്ടിയിരുന്നവർ ആയിരിക്കാം. <<<<

പണ്ടും ഇന്‍ഡ്യയില്‍ വന്നിട്ടില്ല. അടുത്ത ഭാവിയിലും വരാന്‍ പോകുന്നില്ല.

സായിപ്പിന്റെ നാട്ടിൽ പോകേണ്ടിയിരുന്ന ഒരു വിദേശ കുട്ടിയും വഴി തിരിച്ച് ഇന്‍ഡ്യയിലേക്ക് വന്നിട്ടില്ല.

>>>അതുപോലെ ഇവിടുത്തെ വിദ്യാഭ്യാസ മേഖല നന്നാവുമ്പോൾ പുറത്തു പോയി പഠിക്കേണ്ടി വരുന്ന വിദ്യാര്തികൾക്ക് ഇവിടെത്തന്നെ വിദ്യാഭ്യാസം നേടാൻ കഴിയും. ഇപ്പോൾ തന്നെ അമേരിക്കയിൽ പോയി പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾ കുറഞ്ഞിട്ടുണ്ട്.<<<<

അത് നന്നാവുമ്പോഴല്ലേ. അതിനര്‍ത്ഥം ഇതു വരെ നന്നായിട്ടില്ല എന്നു തന്നെയല്ലേ?

ഓസ്റ്റ്രേലിയ പോലെയുള്ള രാജ്യങ്ങളില്‍ മെഡിക്കല്‍ വിദ്യാഭ്യാസത്തിനുള്ള യോഗ്യത് 99% മാര്‍ക്കാണ്. അതിന്റെ കൂടെ മറ്റൊരു അഭിരുചി പരീക്ഷയും പാസാകണം. ഇന്‍ഡയിലോ? 50% മാര്‍ക്കുള്ള ഏത് പണക്കാരനും പടിച്ച് ഡോക്ടറാകാം. അതുകൊണ്ടാണ്, ഇന്‍ഡ്യയിലെ ഒരു ഡിഗ്രിയും സായിപ്പിന്റെ നാട്ടില്‍ അംഗീകരിക്കപ്പെടാതെ പോകുന്നത്. അതുകൊണ്ട് തികഞ്ഞ യോഗ്യത നേടി, നന്നായി പഠിച്ച വിദ്യാര്‍ത്ഥിക്കുപോലും പടിഞ്ഞാറന്‍ നാടുകളില്‍ സ്വീകാര്യത ഇല്ലാത്താകുന്നു.

50 വര്‍ഷം മുന്നെ ഇന്‍ഡ്യയില്‍ വേണ്ടത്ര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇല്ലാതിരുന്നപ്പോള്‍ അനേകര്‍ വിദേശത്തു പോയി വിദ്യാഭ്യാസം നേടിയിരുന്നു. ഇന്നിപ്പോള്‍ അതിന്റെ ആവശ്യമില്ല. ഇപ്പോള്‍ വിദേശത്തു പോകുന്ന 99% പേരും അവിടെ സ്ഥിരതാമസമാക്കാന്‍ ഉദ്ദേശിച്ചാണു പോകുന്നത്. അങ്ങനെ കൊണ്ടുപോകുന്ന റാക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്.

kaalidaasan said...

>>>>>അതിനെന്താ കുഴപ്പം? അവർ പണം മുടക്കുന്നത് ലാഭം പ്രതീക്ഷിച്ചു തന്നെയാണ്. അവർ ലാഭം ഉണ്ടാക്കിക്കോട്ടേ അതിൽ ഒരു പങ്കു നമുക്കും കിട്ടുന്നു. അവർ വന്നില്ലെങ്കിൽ അവര്ക്കും നമുക്കും നഷ്ടം.<<<<

ആര്‍ക്ക് എന്തു പങ്കു കിട്ടുന്നു എന്നാണു താങ്കള്‍ പറയുന്നത്?
സായിപ്പ് വ്യവസായം തുടങ്ങിയാല്‍ SEZ എന്ന പേരു പറഞ്ഞ അവനു കൊടുക്കുന്ന ആനുകൂല്യങ്ങള്‍ എന്തൊക്കെയാണ്? സ്ഥലത്തിനു കരം  കൊടുക്കേണ്ട. വരുമാനത്തിനു നികുതി കൊടുക്കേണ്ട. വെള്ളത്തിനും കരം കൊടുക്കേണ്ട. കറണ്ട് ചാര്‍ജ് കൊടുക്കേണ്ട. മറ്റ് അടിസ്ഥാന സൌകര്യങ്ങളൊക്കെ ഒരുക്കിക്ക്കൊടുക്കണം. പകരം കുറച്ച് പേര്‍ക്ക് ജോലി കിട്ടും. സര്‍ക്കാരിലേക്ക് വരേണ്ട വരുമാനം ഒന്നുമില്ല.

ഇതേ വ്യവസായം  ഇന്‍ഡ്യക്കാരന്‍ ചെയ്യുമ്പോള്‍ അവനീ നികുതികളൊക്കെ സര്‍ക്കാരിലേക്കടക്കണം. മാത്രമല്ല അനേകം ചുവപ്പു നാടകള്‍ നീന്തിക്കടക്കണം. അതിനെല്ലാം പകിടിയും കൊടുക്കണം. ഈ ഇരട്ടത്തു കണ്‍മുന്നില്‍ കാണുമ്പോള്‍ സുബോധമുള്ള ഒരിന്‍ഡ്യക്കാരനും ഒരു വ്യവസായവും തുടങ്ങാന്‍ പോകില്ല. അതുകൊണ്ട് ഇന്‍ഡ്യ മുഴുവന്‍ ഉണ്ടാകേണ്ടിയിരുന്ന അനേകായിരം ചെറുകിട സംരംഭങ്ങള്‍ ഉപേക്ഷിക്കപ്പെടുന്നു. പകരം  നഗര കേന്ദ്രീകൃതമായ കുറച്ച് സംരംഭങ്ങള്‍ ഉണ്ടാകുന്നു. അവര്‍ വരുന്നതുകൊണ്ട് ഉണ്ടാകുന്ന ഈ വലിയ നഷ്ടം താങ്കളേപ്പൊലുള്ളവര്‍ക്ക് മനസിലാകില്ല. സായിപ്പിനു കൊടുക്കുന്ന ആനുകൂല്യങ്ങളുടെ പകുതി കൊടുത്താല്‍ ഇന്‍ഡ്യ മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന ലക്ഷക്കണക്കിനു ചെറുകിട സംരംഭങ്ങള്‍ ഉണ്ടാകും. കൂടുതല്‍ പേര്‍ക്ക് ജോലി കിട്ടും. സര്‍ക്കാരിനു വരുമാനവും ആകും.

വലിയ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ വരുമ്പോള്‍ എത്ര ചെറുകിട വ്യാപാരികളുടെ ഉപജീവനമാര്‍ഗ്ഗം ഇല്ലാതാകുന്നു എന്ന് താങ്കളെപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ?

kaalidaasan said...

>>>>>ഇന്ത്യയില വന്നു ബിസിനസ് ചെയ്യനനമെങ്കിൽ ഇന്ത്യൻ നിയമങ്ങള അനുസരിച്ചെ പറ്റൂ. ഹോ ജോലി കിട്ടും എന്ന് സമ്മതിച്ചല്ലോ, സന്തോഷം. <<<<

ഇന്ത്യയില്‍  വന്നു ബിസിനസ് ചെയ്യണമെങ്കിൽ ഇന്ത്യൻ നിയമങ്ങള അനുസരിച്ചെ പറ്റൂ എന്ന് ഒരു സായിപ്പിനോട് പറയാന്‍ ചങ്കൂറ്റമുള്ള ഒരു ഭരണാധികാരി ഇന്നിന്‍ഡ്യയില്‍ ഇല്ല. ഞങ്ങളുടെ ഒരു നിയമവും അനുസരിക്കേണ്ട എന്നും പറഞ്ഞ് സായിപ്പിനെ പരവതാനി വിരിച്ച് ആനയിക്കുന്ന ഭരണാധികാരികളേ ഇന്‍ഡ്യയില്‍ ഉള്ളു. ഭോപ്പാല്‍ ദുരന്തമുണ്ടാക്കിയ വാറന്‍ ആന്‍ഡേഴ്സനെ ഒരു പോറല്‍ പോലും ഏല്‍പ്പിക്കാതെ രക്ഷപ്പെടാന്‍ സഹായിച്ചവരല്ലേ ഇപ്പോള്‍ ഭരിക്കുന്നത്.

ഇന്‍ഡ്യന്‍ പാര്‍ലമെന്റ് പസാക്കിയ ആണവ ബാധ്യത ബില്ല്, (നക്കാപ്പിച്ച ആണെങ്കിലും). ഒഴിവക്കാനല്ലേ ഇപ്പോള്‍ മന്‍ മോഹന്‍ സിംഗ് ശ്രമിക്കുന്നത്? എന്നിട്ടും ഇന്ത്യയില്‍  വന്നു ബിസിനസ് ചെയ്യണമെങ്കിൽ ഇന്ത്യൻ നിയമങ്ങള അനുസരിച്ചെ പറ്റൂ എന്ന് താങ്കളാരോടാണു പറയുന്നത്?

കുറച്ച് പേര്‍ക്ക് ജോലി കിട്ടാന്‍ വേണ്ടി ഒരു രാജ്യത്തിന്റെ ആത്മാഭിമാനം  പോലും  പണയം വയ്ക്കുന്നത് നല്ലതാണെന്ന് എനിക്ക് തോന്നുന്നില്ല. താങ്കള്‍ക്ക് തോന്നുന്നതില്‍ എനിക്ക് എതിര്‍പ്പുമില്ല.

kaalidaasan said...

>>>>>കുറെയൊക്കെ ശരിയാണ്. അതു ഭരണാധികാരികൾ നോക്കേണ്ട കാര്യമാണ്. പക്ഷെ ഇവിടെ ടാക്സ് (ടാക്സ് ഇല്ലാത്ത രാജ്യത്ത് ഫീസ്‌) ഇവിടെയായാലും അവിടെയായാലും കൊടുക്കണം. <<<<

കുറെയൊക്കെ അല്ല മുഴുവന്‍ ശരിയാണ്. ഒരു ഭരണാധികാരിയും ഇന്ന് അത് നോക്കുന്നില്ല.

ഇവിടെ ഉണ്ടാക്കുന്ന വരുമാനത്തിന്റെ ഭൂരിഭാഗവും  മുതലാളിമാര്‍ അവരുടെ രാജ്യത്തേക്കു കൊണ്ടു പോകുന്നില്ല. അതൊക്കെ സ്വിസ് ബാങ്കുകളിലും മറ്റും കള്ളപ്പണമായി നിക്ഷേപിക്കുന്നു. മറ്റ് പലയിടത്തും കള്ളപ്പണം  വെളുപ്പിക്കാന്‍ ഉപയോഗിക്കുന്നു. ഇതൊക്കെ മനസിലായപ്പോഴാണ്, സ്വന്തം രാജ്യത്ത് വ്യവസായം തുടങ്ങാന്‍ ഒബാമയൊക്കെ ഇവരോട് ഇപ്പോള്‍ ആവശ്യപ്പെടുന്നത്.

kaalidaasan said...

>>>>>അല്ല, ഇതിനെ വികസനം എന്ന് വിളിക്കാൻ കഴിയില്ല. ബിസിനസ് എന്ന് വിളിക്കാം. ലാഭം കുറയുമ്പോൾ ബിസിനസ് നഷ്ടം ആകുന്നു. അത് പണത്തിൽ അധിഷ്ടിതമാണ്. പക്ഷെ വികസനം എന്ന് പറയുന്നത് പണം അല്ലെങ്കിൽ ബിസിനസ്സ് മാത്രമല്ല.<<<<

പക്ഷെ നിര്‍ഭാഗ്യവശാല്‍ ഇതിനെയാണു വികസനം എന്ന് ഇന്ന് ഇന്‍ഡ്യ ഭരിക്കുന്ന അധികാരികള്‍ പറയുന്നത്. ഇന്‍ഡ്യക്കാരന്‍ ഒരു സംരംഭം തുടങ്ങാന്‍ ആലോചിച്ചാല്‍ ആയിരം തടസങ്ങളുമം ​ചട്ടങ്ങളുമായി ഇവര്‍ ഇറങ്ങും. പരാജയപ്പെടുത്തും. സായിപ്പു വന്നാല്‍ എല്ലാ ചട്ടങ്ങളിലും ഇളവനുവദിക്കും. എന്നിട്ട് നാടു വികസിക്കുന്നു എന്ന് കൊട്ടിപ്പാടും.

ഇപ്പോള്‍ കേരളത്തില്‍ ദേശീയ പാത ഉണ്ടാക്കുന്നത് ബിസിനസോ വികസനമോ? താങ്കള്‍ക്കൊനു പറയാമോ?

കഴുത്തറപ്പന്‍ ബിസിനസിന്റെ ഏറ്റവും നല്ല ഉദാഹരണമാണിത്. BOT അടിസ്ഥാനത്തിലേ റോഡുണ്ടാക്കൂ എന്നാണ്, സര്‍ക്കാരിന്റെ നയം. എന്നു വച്ചാല്‍ അനന്ത കാലത്തോളം ടോള്‍ പിരിച്ച് ലാഭമുണ്ടാക്കുന്ന ബിസിനസ് എന്നാണര്‍ത്ഥം. 30 കോടി ചെലവാക്കി ഒന്നര പതിറ്റാണ്ടു മുന്നേ BOT അടിസ്ഥാനത്തില്‍ നിര്‍മ്മിച്ച മട്ടാഞ്ചേരി പാലത്തിന്റെ ടോള്‍ ഇന്നു വരെ പിരിച്ചു കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ അതവസാനിപ്പിക്കണമെങ്കില്‍ 67 കോടി കൊടുക്കണമെന്ന് അത് നിര്‍മ്മിച്ചവര്‍ പറയുന്നു. പൊതു ജനത്തെ ഒന്നര പതിറ്റാണ്ട് അവര്‍ പിഴിഞ്ഞു. ഇനി സര്‍ക്കാരിനെയും പിഴിയാന്‍ ശ്രമിക്കുന്നു. ഇത് കേസായി കോടതിയില്‍ ചെല്ലുമ്പോള്‍ കള്ളക്കണക്കുണ്ടാക്കി, കോടതിയേയും ഇവര്‍ വഞ്ചിക്കും. കോടതി ഇവര്‍ക്ക് നഷ്ടപരിഹാരം കൊടുക്കാനും  പറയും. കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാര്‍ കണക്കു സഹിതം ഇവര്‍ ലാഭമുണ്ടാക്കിക്കഴിഞ്ഞു എന്ന് കോടതിയോട് പറഞ്ഞതൊന്നും കോടതി വക വച്ചില്ല. ഇന്‍ഡ്യന്‍ കോടതി വളരെ എളുപ്പം വിലക്കെടുക്കാന്‍ കഴിയുന്ന അവസ്ഥയാണുള്ളത്. ഇവിടെ പരാമര്‍ശിച്ച ലാവലിന്‍ കേസിലെ വിജയന്റെ ഒരപ്പീല്‍ ബാലകൃഷ്ണന്‍ ചീഫ് ജസ്റ്റിസായിരുന്ന സമയത്ത്, ക്രമം തെറ്റിച്ച് അടിയന്തിരമായി പരിഗണിച്ച കാര്യം ഓര്‍ക്കുക.

ടോളില്ലാതെ നല്ല ഒരു റോഡുണ്ടാക്കിയ കമ്പനിയെ ഇവിടത്തെ ബ്യൂറോക്രസി ദ്രോഹിച്ച് അതിന്റെ മാനേജരെ ആത്മഹത്യ പോലും ചെയ്യിച്ചതും കൂടെ ഓര്‍ക്കുക.

kaalidaasan said...

>>>>>ഉമ്മൻ ചാണ്ടിയുടെ പിഴ. വലിയ പിഴ. പക്ഷെ അചുതാനന്തനെ പോലുള്ളവരും ഇവിടെയുണ്ട്.<<<<

അച്യുതാനന്ദന്‍ ഉണ്ടായിട്ടും അറബി കേരളത്തെ പറ്റിച്ചത് താങ്കള്‍ കണ്ടില്ലേ? അഞ്ചു വര്‍ഷം അറബി വി എസ് ഉണ്ടാക്കിയ കരാറില്‍  അടയിരുന്നു. അഞ്ചു വര്‍ഷം കഴിയുമ്പോള്‍ സര്‍ക്കാര്‍ മാറുമെന്ന് അറബിക്കറിയാമായിരുന്നു. മറിയാല്‍ കരാറില്‍ മറ്റമുണ്ടാക്കാമെന്ന ഉറപ്പു ലഭിച്ചതുകൊണ്ടാണങ്ങനെ ചെയ്തതും. പ്രതീക്ഷിച്ച പോലെ സര്‍ക്കാര്‍ മറി. ഉമ്മന്‍ ചാണ്ടി വീണ്ടും മുഖ്യമന്ത്രി ആയി. ജനങ്ങള്‍ തള്ളിക്കളഞ്ഞ പഴയ കരാന്‍ പേടി കൊണ്ട് തിരികെ കൊണ്ടു വരാന്‍ ഉമ്മന്‍ ചാണ്ടി ശ്രമിച്ചില്ല. പകരം അറബിക്ക് ആവശ്യപ്പെട്ട ഭൂമി സൌജന്യമായി കൊടുത്തു.

അച്യുതാനന്ദന്മാര്‍ വളരെ വിരളമാണ്. അവരെ പരാജയപ്പെടുത്തുന്ന ഉമ്മന്‍ ചാണ്ടിമാര്‍ വളരെ കൂടുതലും. കേരള നിയമസഭയിലെ 74 എം എല്‍ എ മാര്‍ ആറന്‍മുള്ള വിമാനത്താവളത്തിനെതിരെ ഒരു നിവേദനം ഒപ്പിട്ടു നല്‍കി. പക്ഷെ ഉമ്മന്‍ ചാണ്ടിയോ കേന്ദ്ര സര്‍ക്കാരോ അതിനെ വക വച്ചോ. ജനാധിപത്യത്തേയും നിയമസഭയേയും  പരാജയപ്പെടുത്തുന്ന അതി ശക്തമായ ഒരു ജനവിരുദ്ധ ലോബി ഇന്‍ഡ്യയില്‍ ശക്തമാണെന്നു മാത്രം മനസിലാക്കുക.

kaalidaasan said...

>>>>>ഈ ചന്ദ്രനിലും ചൊവ്വായിലുമൊക്കെ പോവാനും തക്ക guidance system വുമൊക്കെ ഉള്ളവര്ക്ക് ഏതൊരു രാജ്യത്തിന്റെം ഏതൊരു ഉപഗ്രഹത്തിനേം knock out ചെയ്യാനുള്ള കഴിവുന്റെന്നു അതുകൊണ്ടു പേടി ക്കേ ണ്ട വ ര്‍ ക്കൊ ക്കെ മനസ്സിലായിക്കൊള്ളും ....<<<<

വീണ്ടും തിണ്ണമിടുക്കാണല്ലോ അനന്തിന്റെ ആയുധം. ഇവരുടെ ഒരു ഉപഗ്രഹത്തെ knock ചെയ്താല്‍ ഇന്‍ഡ്യയുടെ എല്ലാ ഉപഗ്രഹങ്ങളും ഒന്നായി ഭൂമിയിലേക്ക് പതിക്കാനും സാധ്യതയില്ലേ അനന്തേ?

വീണ്ടും പറയട്ടെ. അണ്വായുധം കൊണ്ട് പേടിപ്പിച്ചിട്ട് ചൈനയോ, പാകിസ്താനോ, ബംഗ്ളാദേശോ, ശ്രീലങ്കയോ പേടിക്കുന്നുണ്ടോ? മാലദ്വീപു പോലും പേടിക്കുന്നില്ല. അത് പുറത്തുള്ളവരുടെ കാര്യം. കാഷ്മീരിലെ ഇസ്ലാമിക ഭീകരരോ, ഇന്‍ഡ്യ മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന മാവോയിസ്റ്റുകളോ പേടിക്കുന്നുണ്ടോ?

kaalidaasan said...

>>>>>.ഭയമൊന്നും ഒന്ടായിട്ടല്ല എന്നാലും ഭാവിയില്‍ നമുക്കൊരു ഭീഷണി ആവുമോ എന്നൊരു ആശങ്ക ഇല്ലാതില്ല .......<<<<

എന്തു ഭീഷണീ? ഇന്‍ഡ്യ ചെന്ന് ഇംഗ്ളണ്ടിനെ പിടിച്ചടക്കി കോളനി ആക്കിക്കളയോ എന്ന പേടിയോ?

ഇംഗ്ളണ്ടില്‍ ആരും മൈന്‍ഡ് ചെയ്യാത്ത ഒരു പഴയ ജന്മി പത്നീസമേതനായി കേരളത്തില്‍ വന്നപ്പോള്‍ പഴയ കുടിയാന്‍മാര്‍ കാണിച്ച അതിരറ്റ സ്നേഹം ഈ പഴയ കുടിയായ്മയുടെ പ്രതിഫലനം തന്നെയല്ലേ? അപ്പോള്‍ പിന്നെ അവര്‍ ഒന്ന് പേടിപ്പിച്ചാലും എന്താണു പ്രശ്നം?

ഭീക്ഷണി ആകാന്‍ പോയിട്ട്, മറുത്തൊന്നു പറയാന്‍ ഉള്ള തന്റേടം ഇല്ലല്ലോ.

kaalidaasan said...

>>>>>പിന്നേ ഈ ധനസഹായം ഒന്നും പുണ്യത്തിന് തരുന്നതൊന്നുമല്ല - അവ മിക്കവാറും എതെങ്കിലുമൊക്കെ പദ്ധതികളുമായി ബന്ധപ്പെടുത്തി ആവും - ആ തുക കൊണ്ടു അവരുടെ നാട്ടിലെ കമ്പനികളില്‍ നിന്നും സാധനമോ സേവനമോ വാങ്ങുന്ന തരത്തില്‍ !!<<<<

പുണ്യത്തിനായാലും അല്ലെങ്കിലും ഇതുപോലെ കളിയാക്കുമ്പോള്‍ ആത്മാഭിമാനമുള്ളവര്‍ നിങ്ങളുടെ ധന സഹായം വേണ്ട എന്നും പറഞ്ഞ നിരാകരിക്കുകയല്ലേ വേണ്ടത്?

ഇംഗ്ളണ്ടിന്റെ ഏത് പദ്ധതിയുമായി ബന്ധപ്പെടുത്തി ആണവര്‍  ഈ ധനസഹായം നല്‍കുന്നതെന്നു പറയാമോ?

Ananth said...

പുണ്യത്തിനായാലും അല്ലെങ്കിലും ഇതുപോലെ കളിയാക്കുമ്പോള്‍ ആത്മാഭിമാനമുള്ളവര്‍ നിങ്ങളുടെ ധന സഹായം വേണ്ട എന്നും പറഞ്ഞ നിരാകരിക്കുകയല്ലേ വേണ്ടത്?


yes...we have already done it....

Britain’s decision to pull the plug on funding to India was met with little more than a shrug by India’s political class. “We don’t really need the aid,” P. Chidambaram, the finance minister, said last week. “We have accepted it in the past, but I think both countries have agreed that we can emphasize on trade rather than aid.”

British aid to India, which amounts to $450 million per year and is used primarily in health care and education, is small. Last year, the finance minister at the time, Pranab Mukherjee, reportedly dismissed the funds as “peanuts” compared to India’s own spending. (Mr. Mukherjee is now the president of India.)


also remember we have turned a donor too..

"India approved development projects in Afghanistan to the tune of $100 million as part of India’s $2 billion aid package to the war-torn country. In 2010, the country extended a $1 billion line of credit to Bangladesh, the highest ever one-time assistance, and last year, it offered $5 billion in credit to African nations. With a broadening aid portfolio, New Delhi recently announced plans to set up its own aid agency."

( A Global Shift in Foreign Aid )

we are no longer a pushover that big powers can utilise aid to dictate how we plan to acquire our defence capabilities...developing strategic capabalities go a long way in deciding how the big powers respond to a nation when the push comes to shove.....just think over why iraq and libya had to suffer foreign agression while north korea continues to mock the west and get away with it .....it is easy for armchair intellectuals and peaceniks to pontificate....but developing indigenous technological capabaities in areas such as atomic weapons , missiles etc is not an easy task - nobody gives away these things on a platter.....we have developed our capabilities by sheer grit from whatever we could garner from the dual use technology.....that is why nuclear power program and space programs are crucial to the defence capabilities of the nation and unless one appreciates that aspect one cannot assess the usefulness or otherwise of spending on such areas

kaalidaasan said...

ഏത് പദ്ധതിയുമായി ബന്ധപ്പെടുത്തിയാണ്, ഇംഗ്ളണ്ട് ധന സഹായം നല്‍കുന്നതെന്നു പറഞ്ഞില്ല. വിദ്യാഭ്യാസ രംഗത്തും, ആരോഗ്യ രംഗത്തും ചെലവഴിക്കാന്‍ അവര്‍ വെറുതെ തരുന്നതാണെന്നാണീ റിപ്പോര്‍ട്ട് പറയുന്നത്.

കഴിഞ്ഞ വര്‍ഷം മുഖര്‍ജി നക്കാപ്പിച്ച എന്നു പറഞ്ഞു. പക്ഷെ അവര്‍ തന്നത് മേടിച്ചു. ഈ വര്‍ഷം ചിദംബരവും അതു തന്നെ പറഞ്ഞു. പക്ഷെ അവര്‍ തന്നത് മേടിച്ചു. അടുത്തവര്‍ഷത്തെ ധനമന്ത്രിയും ഇത് പറയും. എന്നിട്ട് അവര്‍ തരുന്ന നക്കാപ്പിച്ച മേടിക്കുകയും ചെയ്യും.

ആത്മാഭിമാനം എന്നു പറയുന്നത് ചന്തയില്‍ മേടിക്കാന്‍ കിട്ടുന്നതല്ല.

അഫ്ഘാനിസ്താന്, 100 മില്യണും, ബംഗ്ളാദേശിന്, 1 ബില്യണും, അഫ്രിക്കയില്‍ 5 ബില്യണും കൊടുക്കാന്‍ ശേഷി ഉള്ളവര്‍ എന്തിനാണ്, ഐ എം എഫിന്റെയും വേള്‍ഡ് ബാങ്കിന്റെയും എ ഡി ബിയുടെയും ഒക്കെ വായ്പ്പക്കു വേണ്ടി അവരുടെ തിണ്ണ നിരങ്ങുന്നത്? ഇത്രയുമൊക്കെ കൊടുക്കുമ്പോഴാണ്, ഇന്‍ഡ്യയില്‍ പട്ടിണി മരണവും കുടിവെള്ള ദൌര്‍ലഭ്യവും  ഉള്ളത്. 40% ദാരിദ്ര്യ രേഖക്കു താഴെ. 35 ശതമാനത്തിനു മല വിസര്‍ജനം നടത്താന്‍ സൌകര്യമില്ല. 50 ശതമാനത്തിനു ശുദ്ധ ജലം ​കുടിക്കാനില്ല. കേരളത്തില്‍ പോലും  ശുദ്ധ ജല വിതരണത്തിന്, എ ഡി ബി വായ്പ്പ വേണം. എല്ലാവരും കൂടെ ഇന്‍ഡ്യക്കാരെ വിഡ്ഢികളാക്കുകയാണ്. മലക്ക് പറയുന്നു മറ്റ് രാജ്യങ്ങളുടെ ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചു കിട്ടുന്ന പണം കൊണ്ട് ദാരിദ്ര്യം മാറ്റാം എന്ന്. ഇത്രയധികം പണം മറ്റ് രാജ്യങ്ങള്‍ക്ക് കൊടുക്കാന്‍ ശേഷിയുള്ളവര്‍ക്ക് ഈ പണം ദാരിദ്ര്യം മാറ്റാന്‍ ചെലവഴിച്ചുകൂടെ?

അഫ്ഘാനിസ്താന്, 100 മില്യണ്‍  കൊടുക്കുമ്പോള്‍ അവര്‍ തിരികെ തരുന്നത് അല്‍ ഖയിദയും താലിബാനും പരിശീലിപ്പിക്കുന്ന ഭീകരരെയും.

ഇത്രയു ഊറ്റം കൊള്ളുന്ന ചിദംബരം തന്നെയല്ലെ, മൂന്നു നാലു മാസം മുന്നെ , ഇന്‍ഡ്യയുടെ സാമ്പതിക സ്ഥിതി വളരെ മോശമാണ്, current account deficit കുറയ്ക്കന്‍ സ്വര്‍ണ്ണം പണയം വയ്ക്കേണ്ടി വരും എന്നൊക്കെ പറഞ്ഞത്.

കുളിച്ചില്ലെങ്കിലും കോണകം പുരപ്പുറത്തു തന്നെ കിടക്കട്ടെ അല്ലേ.

kaalidaasan said...

>>>we are no longer a pushover that big powers can utilise aid to dictate how we plan to acquire our defence capabilities.<<<<

മന്‍ മോഹന്‍ സിംഗ് ജോര്‍ജ് ബുഷുമായി ഒപ്പിട്ട ആണവ കരാര്‍ ഒന്നു കൂടി വായിക്കുക.

kaalidaasan said...

>>>just think over why iraq and libya had to suffer foreign agression while north korea continues to mock the west and get away with it ....<<<<

അതിനു കൂടുതലായി ഒന്നും ചിന്തിക്കാനില്ല. Axis of Evil എന്ന് ജോര്‍ജ് ബുഷ് മുദ്ര കുത്തിയ വെനെസ്വെലയുടെയും, ഇറാന്റെയും, കൊറിയയുടെയം ​മേല്‍ കുതിര കയറാന്‍ കഴിയുന്നതിനു മുന്നെ ജോര്‍ജ് ബുഷിനു സ്ഥാനം ഒഴിയേണ്ടി വന്നു. കുറച്ചു കൂടെ യാഥാര്‍ത്ഥ്യ ബോധമുള്ള ഒബാമ പ്രസിഡണ്ടും ആയി.

ഇനിയുള്ള ലോക ക്രാമത്തില്‍ ഇതുപോലെ aggression കൊണ്ട് ഒന്നും നേടാനാകില്ല. അഫ്ഹാനിസ്താനില്‍ നിന്നും  ഒന്നും നേടാനാകാതെ അമേരിക്ക പിന്‍മാറി. ഇറാക്കില്‍ നിന്നും അതുപോലെ പിന്‍മാറും. രണ്ടു രാജ്യങ്ങളും ഇസ്ലാമിക ഭികരരുടെ കയ്യിലേക്ക് പോകും.ഇതൊക്കെ മനസിലാക്കാന്‍ ശേഷിയുള്ളവര്‍  താങ്കളീ പറയുന്ന aggression ആലോചിക്കില്ല. അതേ കൊറിയയുടെ കാര്യത്തിലും ഉണ്ടായിട്ടുള്ളു. അല്ലാതെ അവിടത്തെ അണ്വായുധം പേടിച്ചിട്ടൊന്നുമല്ല.

സിറിയയുടെ കയ്യില്‍ കൊറിയക്കുള്ളതുപോലെ അണ്വായുധമൊന്നുമില്ല. സിറിയയെ ഇപ്പോള്‍ തന്നെ ആക്രമിക്കണമെന്ന് അവിടത്തെ ഇസ്ലാമിക ഭീകരരും അമേരിക്കയിലെ തന്നെ ആയുധ ലോബിയും, യഹൂദ ലോബിയും, ഇസ്രായേല്‍ സര്‍ക്കാരും നിരന്തരം ആവശ്യപ്പെട്ടിട്ടും, ഒബാമ അതിനു തുനിഞ്ഞില്ല. എന്തുകൊണ്ട് എന്നതേക്കുറിച്ച് ഒന്ന് ചിന്തിച്ചിട്ട് ഉത്തരം പറയാമോ?

പതിറ്റാണ്ടുകള്‍ അമേരിക്ക ലിബിയയിലും ഇറാക്കിലും ഇടപെടാന്‍ ശ്രമിച്ചിട്ട് നടന്നില്ല. ഇറാനില്‍ അമേരിക്കന്‍ എംബസി ഉദ്യോഗസ്ഥരെ തടവില്‍ വച്ചിട്ട് അമേരിക്കക്ക് കയ്യും കെട്ടി നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളു. അന്നൊന്നും ഇറാന്റെ കയ്യില്‍ അണ്വായുധമില്ലായിരുന്നു. ഇപ്പോഴും അണ്വായുധം ഉണ്ടാക്കാനുള്ള ശേഷി അവര്‍ക്കുണ്ടായിട്ടില്ല.

ഇറാക്കിലും ലിബിയയയിലും  സദ്ദാമിനും ഗദ്ദാഫിക്കും എതിരെ പോരടിച്ചിരുന്നവര്‍ ക്ഷണിച്ചപ്പോഴേ അവിടെ ഇടപെടാന്‍ അമേരിക്കക്കു സാധിച്ചുള്ളൂ.

ലിബിയയിലെ അമേരിക്കന്‍ അംബാസഡറെ ലിബിയക്കാര്‍ തല്ലിക്കൊന്നിട്ട് അമേരിക്കക്ക് എന്തു ചെയ്യാന്‍ പറ്റി?

ഇന്‍ഡ്യക്ക് അണ്വായുധമുണ്ടായിട്ടും, പാക്സിഥാനും ചൈനയും ബംഗ്ളാദേശും വരെ ഇന്‍ഡ്യയെ തോണ്ടിക്കൊണ്ടിരിക്കുന്നു. അത് തെളിയിക്കുന്നത് അണ്വായുധം ഒന്നിനും ഒരു പരിഹരമുണ്ടാക്കില്ല എന്നാണ്. ഒരു രാജ്യവും ഇപ്പറഞ്ഞ ആയുധം പ്രയോഗിക്കാനും ധൈര്യപ്പെടില്ല.

kaalidaasan said...

>>>that is why nuclear power program and space programs are crucial to the defence capabilities of the nation and unless one appreciates that aspect one cannot assess the usefulness or otherwise of spending on such areas<<<<

രാസായുധം ഉപയോഗിച്ച് 2000 പേരെ കൊന്നൊടുക്കി എന്ന് തെളിവു സഹിതം അമേരിക്ക ആരോപിച്ച സിറിയക്ക് nuclear power program and space programs capabilities ഉം ഉള്ളതുകൊണ്ടല്ലേ അമേരിക്ക അവരെ ആക്രമിക്കാത്തത്!!. അതൊക്കെ കണ്ട് പേടിച്ച് അമേരിക്ക വിറച്ചു പോയി. അവസാനം സിറിയയോട് കയ്യിലുള്ള രാസായുധം നശിപ്പിക്കണമേ എന്ന് കാലു പിടിച്ചപേക്ഷിച്ചു. അവര്‍ അമേരിക്കക്കു വേണ്ടി ഒരു സൌജന്യം എന്ന നിലയില്‍ അത് ചെയ്യാം എന്നും സമ്മതിച്ചു. സിറിയയുടെ nuclear power program and space programs capabilities ന്റെയും  ഒക്കെ ശക്തി കണ്ട് ലോകം അമ്പരന്നു പോയി. പക്ഷെ ഏതാണാലോകം  എന്നിപ്പോള്‍ മനസിലാകയും ചെയ്തു.

kaalidaasan said...

>>>it is easy for armchair intellectuals and peaceniks to pontificate....but developing indigenous technological capabaities in areas such as atomic weapons , missiles etc is not an easy task - nobody gives away these things on a platter.....we have developed our capabilities by sheer grit from whatever we could garner from the dual use technology.....<<<<

ഇത് തന്നെയാണു പാകിസ്ഥാനും ചെയ്തത്. അവരും ഇപ്പറഞ്ഞ sheer grit കൊണ്ടാണത് നേടിയതും. ഇപ്പോള്‍ ചൈന അവര്‍ക്ക് ഒരു nuclear reactor കൊടുക്കന്‍ പോകുന്നു. മന്‍ മോഹന്‍ അതിനെതിരെ ദീന ശബദത്തില്‍ കരയുന്നതും കേട്ടു. ഇന്‍ഡ്യയില്‍ ഉടനീളം അമേരിക്കയുടെയും റഷ്യയുടെയും ആണവ നിലയങ്ങളുണ്ടാക്കുന്ന ഇദ്ദേഹത്തിന്, പാകിസ്ഥാന്‍ അതുണ്ടാക്കുമ്പോള്‍ എതിര്‍ക്കാനുള്ള ധാര്‍മ്മികതയില്ല. ആണവ നിലയങ്ങളുടെ പിന്നാലെ ആര്‍ത്തി പിടിച്ച് പോയാല്‍ അത് ഈ ഭാഗത്തെ അണ്വായുധ പന്തയത്തിലേക്ക് നയിക്കുമെന്ന് സുബോധമുള്ളവര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. ഇപ്പോള്‍ നമ്മള്‍ ശ്രീലങ്കയേയും  വെറുപ്പിച്ച് അവരെ കൂടുതല്‍ കൂടുതല്‍ ചൈനയോടുമടുപ്പിക്കുന്നു. ഇനി ശ്രീലങ്കയിലും മ്യാന്‍മാറിലും നേപ്പാളിലും വരെ ചൈന ആണവ നിലയങ്ങള്‍ സ്ഥാപിക്കും. ഇത് അമേരിക്കക്ക് മാത്രം ആരും തീറെഴിത് കൊടുത്തിട്ടുമില്ല.

ഇന്‍ഡ്യ ചൊവ്വയിലേക്ക് പോകുന്നത് അവിടെ ജീവന്‍ എങ്ങനെ നശിച്ചു എന്നു മനസിലാക്കി ഭൂമിയില്‍ അതിനുള്ള മുന്‍ കരുതല്‍ എടുക്കാന്‍ വേണ്ടി ആണെന്ന് ഒരു മഹതി എഴിതിയുഅത് വായിച്ചിരുന്നു. ഭൂമിയിലെ ജീവന്‍ നശിക്കാന്‍ പോകുന്നത് ഒരു പക്ഷെ ഒരാണവ യുദ്ധത്തിലൂടെ ആയിരിക്കാം. പാകിസ്ഥാന്റെ ആണവ നിലയങ്ങള്‍ ഇസ്ലാമിക ഭീകരരുടെ കയ്യില്‍ അകപ്പെടാന്‍ അധിക സമയമൊന്നും വേണ്ട. ഏത് വിധേയനയും ചാകാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുന്ന ഈ ജന്തുക്കള്‍ അത് കൈക്കലാക്കി ഇന്‍ഡ്യയിലോ ഇസ്രായേലിലോ പ്രയോഗിച്ചാല്‍ എന്തുണ്ടാകാമെന്ന് ചിന്തിക്കാന്‍ ശേഷിയുള്ള ആരും  ഈ വക ആയുധ പന്തയങ്ങളെ വിമര്‍ശിക്കുന്നവരെ pontificating armchair intellectuals എന്നും peaceniks എന്നും വിളിക്കില്ല. അതിനു കുറച്ചു കൂടേ യാഥാര്‍ത്ഥ്യ ബോധവും  empty rhetoric കളില്‍ നിന്നും മോചനവും വേണ്ടി വരും.

Ananth said...

>>>സിറിയയെ ഇപ്പോള്‍ തന്നെ ആക്രമിക്കണമെന്ന് അവിടത്തെ ഇസ്ലാമിക ഭീകരരും അമേരിക്കയിലെ തന്നെ ആയുധ ലോബിയും, യഹൂദ ലോബിയും, ഇസ്രായേല്‍ സര്‍ക്കാരും നിരന്തരം ആവശ്യപ്പെട്ടിട്ടും, ഒബാമ അതിനു തുനിഞ്ഞില്ല. എന്തുകൊണ്ട് എന്നതേക്കുറിച്ച് ഒന്ന് ചിന്തിച്ചിട്ട് ഉത്തരം പറയാമോ?<<<

what happened in syria....in simple words.... from the american point of view....in the civil war the opposition winning would be trouble in the long term....assad winning would be immediate loss of face...the only option acceptable to america would be for the status quo to continue.....ie, letting the islamists and their co-religionists to continue to kill each other waging a war of attrition.....americans have achieved that and in addition as a bonus to their grand standing syria is stripped of their chemical weapons and americans have got a un resolution now, that can provide a fig leaf for any later intervention if need be.... these things would not change whether it is bush or obama....as in the case of drone attacks

kaalidaasan said...

>>>>what happened in syria....in simple words.... from the american point of view....in the civil war the opposition winning would be trouble in the long term....assad winning would be immediate loss of face...the only option acceptable to america would be for the status quo to continue.....ie, letting the islamists and their co-religionists to continue to kill each other waging a war of attrition....<<<<<

നല്ല വിശകലനം. അമേരിക്കയിലെ യുദ്ധ വെറിയന്‍മാരുട്രെ അതേ ഭാഷ.

അമേരിക്ക അനുഭവങ്ങളില്‍ നിന്നും പാഠം പഠിച്ചതാണെന്ന് പറയാന്‍ താങ്കളേപ്പോലുള്ളവര്‍ക്ക് നാവു പൊന്തില്ല.
അമേരിക്ക ഔദാര്യ പൂര്‍വം വച്ചു നീട്ടിയ സെക്യൂരിറ്റി കൌണ്‍സില്‍ സീറ്റ് സൌദി അറേബ്യ വേണ്ടെന്നു പറഞ്ഞത് എന്തുകൊണ്ടായിരുന്നു എന്ന് താങ്കള്‍ക്കറിയാമോ?

10 വര്‍ഷം അഫ്ഘാനിസ്താനില്‍ യുദ്ധം ചെയ്തിട്ട് എന്തു നേടി? ആയിരക്കണക്കിനു അമേരിക്കന്‍ പട്ടാളക്കാരെ ബലികൊടുത്തു. ബില്യണ്‍ കണക്കിനു ഡോളറും ചെലവാക്കി. സമ്പദ് വ്യവസ്ഥയുടെ നടു ഒടിഞ്ഞു. കാബൂളും ചുറ്റുമുള്ള കുറച്ച് പ്രദേശങ്ങളും കര്‍സായിയുടെ പാവ സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ ആയതല്ലാതെ, അവിടെ ഒരു മാറ്റവും ഉണ്ടായിട്ടില്ല. 90% പ്രദേശങ്ങളും നിയന്ത്രിക്കുന്നത് താലിബനും അല്‍ഖയിദയും ആണ്.

ഇറാക്ക് ഇസ്ലാമിക ലോകത്തെ അപൂര്‍വം മതേതര രാഷ്ട്രങ്ങളില്‍ ഒന്നായിരുന്നു. അവിടത്തെ ഇസ്ലാമിക ഭീകരരെയും തീവ്രവാദികളെയും സദ്ദാം ഹുസ്സൈന്‍ ഉരുക്കുമുഷ്ടികൊണ്ട് അടിച്ചമര്‍ത്തിയിരുന്നു. ഇസ്ലാമിക തീവ്രവാദികള്‍ മാടി വിളിച്ചപ്പോള്‍ അവിടത്തെ എണ്ണയില്‍  കണ്ണു വച്ച് അമേരിക്ക അങ്ങോട്ടു പോയി. ഇന്ന് ഇറാക്ക് ആര്‍ക്കും രക്ഷപ്പെടുത്താനാവാത്ത തരത്തില്‍  നശിച്ചു പോയിരിക്കുന്നു. ഇസ്ലാമിക ഭീകരര്‍ അവിടെ ഒരു ഇസ്ലാമിക സാമ്രാജ്യവും  സ്ഥാപിച്ചു കഴിഞ്ഞു. Islamic republic of Irakk and Levant എന്ന പേരില്‍. സിറിയയും ആ സാമ്രാജ്യത്തിന്റെ ഭാഗമാണെന്ന് അവര്‍ അവകാശപ്പെടുന്നു.

ഇസ്ലാമിക ഭീകരത്തെക്കെതിരെ എന്നും പറഞ്ഞായിരുന്നു അഫ്ഘാനിസ്ഥാനിലും ഇറാക്കിലും അമേരിക്ക യുദ്ധത്തിനു പോയത്. ആ ലക്ഷ്യം നേടിയില്ല എന്നു മാത്രമല്ല. കൂടുതല്‍ കൂടുതല്‍ മുസ്ലിങ്ങള്‍ ഭീകരരായി മാറുകയും ചെയ്തു. ഇപ്പോള്‍ സിറിയയില്‍ യുദ്ധം ചെയ്യുന്നവരില്‍ 90% ഇസ്ലാമിക ഭീകരരും ലോകത്തിന്റെ പല ഭാഗത്തു നിന്നും വന്നവരാണ്. ഒരു പക്ഷെ മലയാളികളും അക്കൂടെ ഉണ്ടാകാം. അവരെ അമേരിക്ക സഹായിക്കേണ്ട ഗതികേടിലേക്കവര്‍ എത്തി. ഇസ്ലാമിക ഭീകരതെക്കെതിരെ തുടങ്ങിയ യുദ്ധം കൊണ്ട് അമേരിക്ക ഒന്നും നേടിയില്ല. സിറിയയില്‍  ഇടപെട്ടാല്‍ ഇസ്ലാമിക ഭീകരരുടെ ഭാഗത്തു നിന്നും യുദ്ധം ചെയ്യേണ്ട ഗതികേട് ഉണ്ടാകും. അത് അമേരിക്കയിലെ ജനതയെ ബോധ്യപ്പെടുത്താന്‍ ഒബാമക്ക് സാധിക്കില്ല. ആ തിരിച്ചറിവുകൊണ്ടാണ്, സിറിയയില്‍ ഇടപെടാത്തത്.

അഫ്ഘാനിസ്ഥനില്‍ നിന്നും സോവിയറ്റ് ചായ്‌വുള്ള സര്‍ക്കാരിനെ പുറത്താക്കാന്‍ അമേരിക്കയും ഇസ്ലാമിക ഭീകരരും ഒരു ചേരിയില്‍ പോരാടി. അഫ്ഘാനിസ്ഥനില്‍ താലിബന്‍ അധികാരം പിടിച്ചടക്കുന്നത് തടയാന്‍ അമേരിക്കക്കായില്ല. അതിനവര്‍ കൊടുത്ത വില ആയിരുന്നു 9/11.

താങ്കളൊക്കെ കരുതുമ്പോലെ war of attrition ആസ്വദിക്കാനൊന്നും അമേരിക്ക തയ്യാറാകില്ല. ലോകത്തേറ്റവും കൂടുതല്‍ ആഭയാര്‍ത്ഥികളുള്ളത് ഇസ്ലാമിക രജ്യങ്ങളില്‍ നിന്നാണ്. ഇവരൊക്കെ പോകുന്നത് യൂറോപ്പിലേക്കും, ഓസ്ട്രേലിയയിലേക്കും മറ്റ് പടിഞ്ഞാറന്‍ നാടുകളിലേക്കും ആണ്. ഇതവര്‍ക്കുണ്ടാക്കുന്ന ബുദ്ധിമുട്ടൊക്കെ ഇപ്പോഴാണ്, അമേരിക്ക മനസിലാക്കി വരുന്നത്. അതിന്റെ ഫലം ഉണ്ടാകും. സിറിയയിലെ പ്രശ്നം പരിഹരിക്കാന്‍ അമേരിക്കയും റഷ്യയും ഒരുമിച്ച് ശ്രമിക്കും. അതിന്റെ ആദ്യ പടിയായിരുന്നു രാസായുധം നശിപ്പിക്കാനുള്ള തീരുമാനം.

കുറച്ച് യുദ്ധ വെറിയന്‍മാര്‍ മനോരാജ്യം കാണുന്ന പോലെ ഒന്നും ഇനിയുള്ള ലോകത്ത് നടക്കില്ല. അര നുറ്റാണ്ടോളം ലോകം മുഴുവന്‍ പ്രശ്നങ്ങളുണ്ടാക്കി, അതില്‍ നിന്നും നേട്ടം കൊയ്ത അമേരിക്കക്ക് ഇനി പല പ്രശ്നങ്ങളും പരിഹാരിക്കാന്‍ മുന്നിട്ടിറങ്ങേണ്ടി വരും. ഇന്‍ഡ്യ വേണ്ടെന്നു പറയുമെങ്കിലും കാഷ്മീര്‍ പ്രശ്നം അമേരിക്ക ഇടപെട്ട് പരിഹരിക്കാനുള്ള എല്ലാ സാധ്യതയും ഉണ്ട്.

ഇനി താങ്കള്‍ക്ക് വിശദീകരിക്കന്‍ മറ്റൊന്നു കൂടെ തരാം. ഐക്യരാഷ്ട്രസഭയില്‍ ജോര്‍ജ് ബുഷ് പ്രസംഗിച്ചു കഴിഞ്ഞ് പ്രസംഗിച്ചത് Hugo Chavez ആയിരുന്നു. അന്ന് അദ്ദേഹം പറഞ്ഞത്, കുറച്ചു മുന്നെ ഒരു പിശാച് ഈ വേദിയില്‍ ഉണ്ടായിരുന്നു എന്നാണ്. ഉത്തരകൊറിയ അമേരിക്കയെ mock ചെയ്തിട്ടും അണ്വായുധമുള്ളതുകൊണ്ട് അമേരിക്കക്ക് ഒന്നും ചെയ്യാന്‍ ആയില്ല എന്നാണല്ലോ താങ്കള്‍ വാദിക്കുന്നത്. കിട്ടുന്ന എല്ലാ വേദികളിലും അമേരിക്കന്‍ പ്രസിഡണ്ടിനെ പേരെടുത്തു പറഞ്ഞ് അധിക്ഷേപിച്ച വെനെസ്വേലയെ എന്തുകൊണ്ട് അമേരിക്ക ഒന്നും ചെയ്തില്ല. അവര്‍ക്ക് രഹസ്യമായി അണ്വായുധം ഉണ്ടെന്ന പേടികൊണ്ടായിരുന്നോ?

kaalidaasan said...

>>>>mericans have achieved that and in addition as a bonus to their grand standing syria is stripped of their chemical weapons and americans have got a un resolution now, that can provide a fig leaf for any later intervention if need be.... these things would not change whether it is bush or obama....as in the case of drone attacks<<<<<

ഇത് താങ്കളുടെ ആഗ്രഹം. പക്ഷെ അതല്ലല്ലൊ യാഥാര്‍ത്ഥ്യം.

അഫ്ഘാന്‍ യുദ്ധത്തെ ലോക രാഷ്ട്രങ്ങളില്‍ ഭൂരിഭാഗം അനുകൂലിച്ചിരുന്നു. പട്ടാളക്കാരെ അയക്കുകയും ചെയ്തിരുന്നു. അമേരിക്ക തള്ളിക്കളഞ്ഞെങ്കിലും ഇന്ധനം നിറയ്ക്കാനുള്ള സൌകര്യത്തിന്, താവളം  കൊടുക്കമെന്ന് ഇന്‍ഡ്യ പോലും പറഞ്ഞിരുന്നു. അമേരിക്കയിലെ ബഹു ഭൂരിപക്ഷവും അനുകൂലിച്ചു. ഇറാക്കില്‍ യുദ്ധത്തിനു പോയപ്പോഴും ലോക രാഷ്ട്രങ്ങളില്‍ വളരെയധികം അനുകൂലിച്ചു. അമേരിക്കക്കാരും അനുകൂലിച്ചു. ആ അവസ്ഥയൊക്കെ ഇപ്പോള്‍ മാറി.

സിറിയയില്‍ യുദ്ധത്തിനു പോകേണ്ട എന്ന് ബ്രിട്ടീഷ് പാര്‍ലമെന്റ് തീരുമാനിച്ചു. അഫ്ഘാനിസ്ഥാനില്‍ യുദ്ധത്തിനു പോകാന്‍ ബുഷിന്റെ പിന്നില്‍ അടിയുറച്ചു നിന്ന ബ്രിട്ടണ്‍, അമേരിക്കക്കു വേണ്ടി സദ്ദാമിന്റെ കയ്യില്‍ ഉണ്ടെന്ന കള്ള സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയ ബ്രിട്ടനാണിപ്പോള്‍ മാറി ചിന്തിക്കുന്നതെന്നോര്‍ക്കുക. അത് അവിടത്തെ ജനതയുടെ അഭിപ്രായം ​മാനിച്ചായിരുന്നു. അമേരിക്ക യുദ്ധത്തിനു പോകാത്തതും അവിടത്തെയും യുറോപ്പിലെയും ജനങ്ങളുടെ അഭിപ്രായം മനിച്ചായിരുന്നു. ആ അഭിപ്രായം എന്താണെന്ന് താഴെയുള്ള ലിങ്കുകളില്‍ നിന്നും  വേണമെങ്കില്‍ വായിച്ചു മനസിലാക്കം.

Americans, Europeans oppose Syria intervention: poll

New Polls: Americans Strongly Oppose Syria Intervention

Why Americans oppose intervention in Syria: “It’s none of our business”

Ananth said...

>>>അമേരിക്ക ഔദാര്യ പൂര്‍വം വച്ചു നീട്ടിയ സെക്യൂരിറ്റി കൌണ്‍സില്‍ സീറ്റ് സൌദി അറേബ്യ വേണ്ടെന്നു പറഞ്ഞത് എന്തുകൊണ്ടായിരുന്നു എന്ന് താങ്കള്‍ക്കറിയാമോ? <<<

പണ്ടു കാലത്ത് കൊച്ചു കുട്ടികള്ക്ക് കളിക്കാന്‍ പ്ലാവില കൊണ്ടു കിരീടം ഉണ്ടാക്കി കൊടുക്കുമായിരുന്നു .....ഇനി വേറൊരു കളിപ്പാട്ടം ആവശ്യപ്പെട്ടിട്ട് ഉണ്ടാക്കി കൊടുക്കാതെ വരുമ്പോള്‍ .....എന്നാ എനിക്കീ കിരീടോം വേണ്ട കൊണ്ടോക്കോ എന്നു കുറുമ്പു കാണിക്കുന്ന തിനും അപ്പുറം പ് റാധാന്യമൊന്നും ഇതിലില്ല

>>>നല്ല വിശകലനം. അമേരിക്കയിലെ യുദ്ധ വെറിയന്‍മാരുട്രെ അതേ ഭാഷ<<<

ഞാന്‍ ഏറ്റവും ലളിതമായി പറഞ്ഞ കാര്യങ്ങള്‍ മാറ്റമില്ലാത്ത ground realities ആണ് .....താങ്കള് നീട്ടിപരത്തി പറഞ്ഞവ മിക്കതും perceptions ഉം ആണ് ....എന്തായാലും അമേരിക്കയുടെ വിദേശ നയങ്ങളുടെ ഒരു കൂലങ്കഷം ആയ അപഗ്രഥനത്തിനൊന്നും എന്റെ പരിമിതമായ അറിവ് കൊണ്ടു സാദ്ധ്യമല്ല എന്നതിനാല്‍ അതിലേക്കു കടക്കുന്നില്ല

ഞാന്‍ ഈ കമന്റുകളില്‍ പറയാനുദ്ദേശിച്ച കാര്യം ഇതാണ് - ചന്ദ്രനിലും ചൊവ്വായിലുമൊക്കെ പോകാന്‍ തക്ക technology വികസിപ്പിക്കാന്‍ കഴിയുന്നത്‌ നമ്മുടെ രാജ്യരക്ഷക്ക് വളരെ വളരെ boost നല്കുന്ന ഒരു strategic depth നല്കും എന്നതിനാല്‍ അതിനു മുടക്കുന്ന പണം ഒരിക്കലും അനാവശ്യ ചിലവ് അല്ല ....എല്ലാരുടേം പട്ടിണി മാറ്റീട്ട് ചെയ്യാം എന്നു കരുതേണ്ട കാര്യോം അല്ല

kaalidaasan said...

>>>>പണ്ടു കാലത്ത് കൊച്ചു കുട്ടികള്ക്ക് കളിക്കാന്‍ പ്ലാവില കൊണ്ടു കിരീടം ഉണ്ടാക്കി കൊടുക്കുമായിരുന്നു .....ഇനി വേറൊരു കളിപ്പാട്ടം ആവശ്യപ്പെട്ടിട്ട് ഉണ്ടാക്കി കൊടുക്കാതെ വരുമ്പോള്‍ .....എന്നാ എനിക്കീ കിരീടോം വേണ്ട കൊണ്ടോക്കോ എന്നു കുറുമ്പു കാണിക്കുന്ന തിനും അപ്പുറം പ് റാധാന്യമൊന്നും ഇതിലില്ല <<<<

ഇത് ആ കൊച്ചു കുട്ടി നിലവാരത്തിലുള്ള മറുപടി ആയിപ്പോയി.

എന്തായിരുന്നു ഇതു വരെ സൌദി അറേബ്യക്ക് അമേരിക്ക ഉണ്ടാക്കി കൊടുത്ത കളിപ്പാട്ടം എനും ഇപ്പോള്‍  സൌദി ഏത് കളിപ്പാട്ടം ഉണ്ടാക്കിക്കൊടുക്കാനാണ്, ആവശ്യപ്പെട്ടതെന്നും കൂടി പറഞ്ഞാലേ ഈ ഉപമക്ക് പ്രസക്തിയുണ്ടാകൂ.

kaalidaasan said...

>>>>ഞാന്‍ ഏറ്റവും ലളിതമായി പറഞ്ഞ കാര്യങ്ങള്‍ മാറ്റമില്ലാത്ത ground realities ആണ് .....താങ്കള് നീട്ടിപരത്തി പറഞ്ഞവ മിക്കതും perceptions ഉം ആണ് ....<<<<

Ground reality എന്നു പറഞ്ഞാല്‍ ground  ല്‍ ഉള്ള റിയാലിറ്റി ആണ്. അല്ലാതെ ഊഹങ്ങളല്ല.

സിറിയയില്‍ അമേരിക്കയും സഖ്യ കക്ഷികളും  ഇടപെടണമെന്നത്, അമേരിക്കന്‍ സര്‍ക്കാരിന്റെയം, ബ്രിട്ടീഷ് സര്‍ക്കാരിന്റെയും, ഫ്രഞ്ച് സര്‍ക്കാരിന്റെയും  തീരുമാനമായിരുന്നു. അതിന്റെ കാരണം രാസായുധം പ്രയോഗിച്ച് ബഷാര്‍ ആയിരങ്ങളെ കൊന്നൊടുക്കി എന്നതും, അതിന്റെ എല്ലാ തെളിവുകളും  ഈ സര്‍ക്കാരുകളുടെ കയ്യിലുണ്ട് എന്നതുമായിരുന്നു. അവിടെ അമേരിക്ക ഇടപെടണമെന്ന് എല്ലാ ഗള്‍ഫ് രാജ്യങ്ങളും, ഇസ്രായേലും, ടര്‍ക്കിയും ഒരേ സ്വരത്തില്‍ ആവശ്യപ്പെട്ടുമിരുന്നു.

അമേരിക്കയിലെ തന്നെ ജനപ്രതിനിധികളില്‍ ഭൂരിഭാഗവും ഇതിനെതിരെ നിലകൊണ്ടു. ജനാഭിപ്രായവും ഇതിനെതിരെ ആയിരുന്നു. ബ്രിട്ടീഷ് സര്‍ക്കാര്‍ ഈ വിഷയം പാര്‍ലമെന്റില്‍  അവതരിപ്പിച്ചു. പക്ഷെ ഭൂരിഭാഗം ജനപ്രതിനിധികളും ജനാഭിലാഷം മാനിച്ച് ഇതിനെതിരെ വോട്ടു ചെയ്തു.

ഇതാണ്, . താങ്കള്‍ക്ക് മനസിലാകാതെ പോയ ground reality . സിറിയയില്‍ ആസാദ് വിജയിക്കുന്നോ, ഇസ്ലാമിക ഭീകരര്‍ വിജയിക്കുന്നോ എന്നത് not our business എന്നാണ്, അമേരിക്കയിലും യൂറോപ്പിലും ഉള്ള ഭൂരിഭാഗം ജനങ്ങളും അഭിപ്രായപ്പെട്ടത്. അതുകൊണ്ട് ഭരണ കൂടത്തിനും അതിനോട് യോജിക്കേണ്ടി വന്നു.

അഫ്ഘാനിസ്താനിലും ഇറാക്കിലും ഇസ്ലാമിക ഭീകരതക്കെതിരെ യുദ്ധത്തിനു പോയിട്ട്, ഈ രണ്ട് രാജ്യങ്ങളും ഇസ്ലാമിക ഭീകരര്‍ക്കേല്‍പ്പിച്ചു കൊടുക്കേണ്ടി വന്ന ഗതികേട് അവര്‍ക്ക് മനസിലാകുന്നുണ്ട്. താങ്കള്‍ക്ക് മനസിലാകുന്നില്ലെങ്കിലും. അമേരിക്ക ട്രില്യണ്‍ കണക്കിനു ഡോളറും ആയിരങ്ങളുടെ ജീവനും ബലികഴിച്ചിട്ടും ഇതാണാവസ്ഥ എങ്കില്‍, സിറിയയില്‍ പോയാലും ഇത് തന്നെ സംഭവിക്കും എന്നറിയാനുള്ള വിവേകം ഇപ്പോളവിടത്തെ ഭൂരിഭാഗം പേര്‍ക്കും ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് ഇസ്ലാമിക ഭീകരര്‍  സ്വയം പടവെട്ടി അധികാരം പിടിച്ചോട്ടേ എന്നവര്‍ തീരുമാനിച്ചു.

എന്തിനു വേണ്ടി സിറിയയില്‍  അമേരിക്ക പോകണം എന്നതിനു യുക്തി സഹമായ ഒരു ഉത്തരം നല്‍കാന്‍ ഒബാമക്കോ, അമേരിക്കയിലെ war mongers നോ അതിന്റെ പിണിയാളുകള്‍ക്കോ ആയില്ല. താങ്കള്‍ അവരേക്കാള്‍ വലിയ ബുദ്ധിമതിയാണെങ്കില്‍ ഇതിന്റെ ഉത്തരം താങ്കള്‍ക്കും പറയാം. ground reality, perceptions എന്നൊക്കെ ഉള്ള ഉഡായിപ്പുകളല്ല ഉത്തരം.

kaalidaasan said...

>>>>ഞാന്‍ ഈ കമന്റുകളില്‍ പറയാനുദ്ദേശിച്ച കാര്യം ഇതാണ് - ചന്ദ്രനിലും ചൊവ്വായിലുമൊക്കെ പോകാന്‍ തക്ക technology വികസിപ്പിക്കാന്‍ കഴിയുന്നത്‌ നമ്മുടെ രാജ്യരക്ഷക്ക് വളരെ വളരെ boost നല്കുന്ന ഒരു strategic depth നല്കും എന്നതിനാല്‍ അതിനു മുടക്കുന്ന പണം ഒരിക്കലും അനാവശ്യ ചിലവ് അല്ല ....എല്ലാരുടേം പട്ടിണി മാറ്റീട്ട് ചെയ്യാം എന്നു കരുതേണ്ട കാര്യോം അല്ല<<<<

ചന്ദ്രനിലോ ചൊവ്വയിലോ പേടകങ്ങളെ കൊണ്ടിറക്കാനുള്ള technology അല്ല നമ്മുടെ രാജ്യരക്ഷക്ക് വേണ്ടത്. ശത്രു രാജ്യത്ത് ഇതുപോലെ വിദൂര നിയന്ത്രണ പേടകം കൊണ്ടിറിക്കിയാണു യുദ്ധം ചെയ്യാന്‍ പോകുന്നതെന്നതൊക്കെ താങ്കളുടെ വിവരക്കേടാണ്. അമേരിക്ക പെന്റഗണില്‍ ഇരുന്ന് പാകിസ്ഥാനിലും അഫ്ഘാനിസ്താനിലും ഡ്രോണ്‍  ആക്രമണം നടത്തുന്നതുപോലെ ഒരിടത്തും പോയി ആക്രമിക്കേണ്ട ഗതി കേട് ഇന്‍ഡ്യക്കൊരിക്കലും ഉണ്ടാകുകയും ഇല്ല. ചൈനയോടോ പാകിസ്ഥാനോടോ പോലും  ഒരു തുറന്ന യുദ്ധം ചെയ്യേണ്ട അവസ്ഥ ഇന്‍ഡ്യക്കുണ്ടാകയും ഇല്ല. അല്ലെങ്കില്‍ അതിനുള്ള ധൈര്യം ഇന്‍ഡ്യക്കില്ല.

ഇന്‍ഡ്യയുടെ രാജ്യരക്ഷക്കുള്ള ഭീഷണി, ഒരു പരിധി വരെ ചൈനയില്‍ നിന്നും പാകിസ്ഥാനില്‍  നിന്നും, ശ്രീലങ്കയില്‍ നിന്നും, നേപ്പാളില്‍ നിന്നും, മ്യാന്‍മാറില്‍ നിന്നും അഫ്ഘാനിസ്ഥാനില്‍ നിന്നും ഒക്കെയണ്. അവിടേക്ക് റോക്കറ്റയക്കാനും  ബോംബ് കൊണ്ടിടാനും ഉള്ള technology ഇപ്പോള്‍ തന്നെ ഇന്‍ഡ്യക്കുണ്ടെന്ന് ഇതേക്കുറിച്ച് അടിസ്ഥാന വിവരമുള്ള ഏതൊരാള്‍ക്കും അറിയാം.

ഈ ശത്രു രാജ്യങ്ങളല്ല ഇന്‍ഡ്യയുടെ സുരക്ഷക്കുള്ള ഇപ്പോഴത്തെ ഭീഷണി. ഇന്‍ഡ്യയിലെ 60 ജില്ലകള്‍ ഇപ്പോള്‍ നിയന്ത്രിക്കുന്നത് മാവോയിസ്റ്റുകളാണ്. ഈ മേഘലകളിലുള്ള ദാരിദ്ര്യം ആണവര്‍ ഇതിനു വേണ്ടി മുതലെടുക്കുന്നത്. ഇവരുടെ സ്വാധീനം കൂടുതല്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നു. ഈ ജനങ്ങളുടെ പട്ടിണി മാറ്റാനുള്ള നടപടികള്‍  സര്‍ക്കാര്‍ ചെയ്യുകയാണെങ്കില്‍ ഇവരെ മാവോയിസ്റ്റുകളുടെ കയ്യില്‍ നിന്നും മോചിപ്പിക്കാം. അതിന്റെ പ്രത്യക്ഷ തെളിവ് കേരളമാണ്. കേരളത്തില്‍ ഒരു കാലത്ത്, നക്സലിസം അതി ശക്തമായിരുന്നു. അതിന്റെ കാരണം വ്യാപകമായ ദാരിദ്ര്യവും അവഗണനയും. സര്‍ക്കാര്‍ ജനക്ഷേമ നടപടികളിലൂടെ ജനങ്ങളുടെ ദാരിദ്ര്യം അകറ്റിയപ്പോള്‍ നക്സലിസവും അപ്രത്യക്ഷമായി. കേരള മോഡല്‍ എന്ന് ലോകം മുഴുവന്‍  ഒരു കാലത്ത് പുകഴ്ത്തിയ നയപരിപാടികളാണതിനു സഹായിച്ചത്. അന്ന് ഒരു ബഹുരാഷ്ട്ര കുത്തകയും  ഇവിടെ വന്ന് പണം മുടക്കിയിരുന്നില്ല. ഗള്‍ഫില്‍ നിന്നും പണമൊഴുക്കും ഉണ്ടായിരുന്നില്ല. വന്‍ കിട വ്യവസായ സംരംഭങ്ങളും ഇല്ലായിരുന്നു.

ചന്ദ്രയാന്‍ എന്നും മംഗള്‍ യാന്‍ എന്നും പറഞ്ഞ് ചെലവഴിക്കുന്ന പണവും പാഴാക്കുന്ന മനുഷ്യ ശേഷിയും മറ്റ് വികസന പ്രവര്‍ത്തങ്ങള്‍ക്കുപയോഗിക്കണം എന്നു തന്നെയാണെന്റെ അഭിപ്രായം. ഇന്‍ഡ്യയിലെ ജനങ്ങള്‍ മനുഷ്യരേപ്പോലെ ജീവിക്കാനുള്ള അവസ്ഥ ഉണ്ടായ സേഷം ചന്ദ്രനിലേക്കോ, ചൊവ്വയിലേക്കോ, പ്രപഞ്ചത്തിന്റെ അറ്റത്തേക്കോ പോകുന്നതില്‍  എനിക്ക് യാതൊരു എതിര്‍പ്പുമില്ല.

Ananth said...

>>>>കേരളത്തില്‍ ഒരു കാലത്ത്, നക്സലിസം അതി ശക്തമായിരുന്നു. അതിന്റെ കാരണം വ്യാപകമായ ദാരിദ്ര്യവും അവഗണനയും. സര്‍ക്കാര്‍ ജനക്ഷേമ നടപടികളിലൂടെ ജനങ്ങളുടെ ദാരിദ്ര്യം അകറ്റിയപ്പോള്‍ നക്സലിസവും അപ്രത്യക്ഷമായി.<<<

ഇത്തരം കഥകളൊക്കെ new generation പിള്ളേരോട് പറയാം ......ഇപ്പോള് ഒരു അറുപതു വയസു കഴിഞ്ഞ , ഇക്കാലമൊക്കെ കേരളത്തില്‍ തന്നെ കഴിഞ്ഞിരുന്ന ഏതൊരാളോടും ചോദിച്ചാല്‍ അതിന്റെ വാസ്തവം എന്താണെന്ന് പറഞ്ഞു തരും ........ഈ എം എസ്സിന്റെ ഭരണ കാലത്ത് ആരംഭിച്ചു അച്ചുത മേനോന്റെ ഭരണകാലം വരെ നീണ്ടു നിന്ന അതി ശക്തമായ police action ആണ് നക്സല്‍ പ് റസ്ഥാനത്തെ കേരളത്തില്‍ ഇല്ലാതാക്കിയത് .....അക് റമം നടത്തിയ ആളുകളെയെല്ലാം നിയമത്തിനു മുന്നില്‍ കൊണ്ടു വന്നു ശിക്ഷാ നടപടികള്‍ക്ക് വിധേയരാക്കുവാനുള്ള ഇ ച് ഛ ശക്തി അന്നത്തെ ഭരണാധികാരികള്‍ക്കുണ്‍ടാ യിരുന്നതു കൊണ്ടാണ് നക്സലിസം പറഞ്ഞു നടന്നിരുന്നവര്‍ അക് റമ മാര്‍ഗം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായത്

kaalidaasan said...

>>>>>ഇത്തരം കഥകളൊക്കെ new generation പിള്ളേരോട് പറയാം <<<<<

ഏത് ജെനറേഷന്‍ പുള്ള ആയാലും  അക്ഷരാഭ്യാസമുണ്ടെങ്കില്‍ കേരളത്തിലെ സാമൂഹിക അവസ്ഥയും മറ്റ് സംസ്ഥാനങ്ങളിലെ സാമൂഹിക അവസ്ഥയും സര്‍ക്കാര്‍ പ്രസിദ്ധീകരിക്കുന്ന രേഖകളില്‍ നിന്നും  മനസിലാക്കാന്‍ ആകും. മാവോയിസ്റ്റുകള്‍ക്ക് പ്രസക്തി ഇല്ലാത്ത തതരത്തില്‍ സമൂഹിക പുരോഗതി കേരളം  നേടി എന്നും അവര്‍ മനസിലാക്കും. അതിന്റെ കാരണക്കാര്‍ ഇ എം എസും അച്യുത മേനോനുമൊക്കെ ആണെന്നും അവര്‍ മനസിലാക്കും.

അതി ശക്തമായി, അല്ലെങ്കില്‍ ഇന്‍ഡ്യന്‍ സേനയെ വരെ ഉപയോഗിച്ച് നടപടികള്‍ എടുത്തിട്ടും  ആന്ധ്രയിലും, ചത്തീസ്ഗഡിലും, ഝര്‍ഖണ്ടിലും, ബംഗാളിലും, ബിഹാറിലുമൊക്കെ മാവോയിസ്റ്റുകളെ അടിച്ചമര്‍ത്താന്‍ സാധിക്കുന്നില്ല എന്നും ഏത് ജെനറേഷനും മനസിലാക്കാന്‍  യാതൊരു ബുദ്ധിമുട്ടുമില്ല. എന്തുകൊണ്ടവരെ അടിച്ചമര്‍ത്താന്‍ സാധിക്കുന്നില്ല എന്നതിന്, ഒരുത്തരമേ ഇവര്‍ക്ക് കണ്ടെത്താനാകു. ഇപ്പറഞ്ഞ സ്ഥലങ്ങളിലൊക്കെ സര്‍കാര്‍ സംവിധാനങ്ങള്‍ തികഞ്ഞ പരാജയം ആണെന്നും, ഒരു തരത്തിലുള്ള സേവനങ്ങളും  അവരുടെ ഇടയില്‍ എത്തുന്നില്ല എന്നും, പാവപ്പെട്ട മനുഷ്യരുടെ സഹായത്തിന്, മാവോയിസ്റ്റുകളും  നക്സലുകളുമേ ഉള്ളു എന്നും അവര്‍ മനസിലാക്കും. താങ്കളേപ്പോലുള്ളവര്‍ വിഴുപ്പു ചുമക്കുന്ന വരേണ്യ വര്‍ഗ്ഗത്തിനും, കൊള്ളക്കാര്‍ക്കും, അഴിമതിക്കാര്‍ക്കും അവിടങ്ങളില്‍ കടന്നു ചെല്ലാന്‍ സാധിക്കുന്നില്ല. ഇവരെയൊക്കെ അവര്‍ അര്‍ഹിക്കുന്ന രീതിയില്‍ നേരിടുന്നത് മാവോയിസ്റ്റുകള്‍ ആണെന്ന തിരിച്ചറിവുള്ള സാധാരണക്കാര്‍ മാവോയിസ്റ്റുകളെ ഇവരേക്കാള്‍ കൂടുതലായി വിശ്വസിക്കുന്നു.

ജനങ്ങളുടെ പിന്തുണയില്ലാതായപ്പോഴാണ്, നക്സലിസം കേരളത്തില്‍ പരാജയപ്പെട്ടത്. കേരളത്തിലെ രാഷ്ട്രീയക്കാര്‍  ജനങ്ങളുടെ സാമൂഹിക അവസ്ഥ ഉയര്‍ത്തിയപ്പോള്‍ അതിനു വേണ്ടി മറ്റാരും പോരാടേണ്ടാത്ത സ്ഥിതി ഉണ്ടായി. നക്സലിസത്തിലേക്ക് പുതുതായി ആരെയും ആകര്‍ഷിക്കാന്‍  സാധിച്ചില്ല. അതിന്റെ കൂടെ സര്‍ക്കാര്‍ നടപടികളും ആയപ്പോള്‍ അത് ക്ഷയിച്ചു. പരിതാപകരമായ സമൂഹിക അവസ്ഥയുള്ള സംസ്ഥാനങ്ങളിലെ യുവാക്കള്‍ നക്സലുകളും മവോയിസ്റ്റുകളുമായി മാറുന്നു. ഇന്‍ഡ്യയുടെ സൈനിക ശേഷിക്കു പോലും അവരെ അടിച്ചമര്‍ത്താന്‍ ആയിട്ടില്ല. ഇതൊക്കെ മനസിലാക്കാന്‍ ജെനറേഷന്‍ തപ്പി പോകേണ്ട ആവശ്യമില്ല. അല്‍പ്പം common sense മതി.

ലോകത്തെ മഹാശക്തി ആയ അമേരിക്കയുടെ ശേഷി മുഴുവന്‍ പ്രയോഗിച്ചിട്ടും  അഫ്ഘനിസ്ഥാനിലും ഇറാക്കിലും അവര്‍ ദയനീയമായി പരാജയപ്പെടുന്ന കാഴ്ചയാണിന്ന് ലോകം കാണുന്നത്. എന്നിട്ടും കണ്ണു തുറക്കാത്തവരോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല.

"അക്രമം  നടത്തുന്ന ആളുകളെയെല്ലാം നിയമത്തിനു മുന്നില്‍ കൊണ്ടു വന്നു ശിക്ഷാ നടപടികള്‍ക്ക് വിധേയരാക്കുവാനുള്ള ഇച്ഛാ ശക്തി", ഇല്ലാത്തതുകൊണ്ടാണ്, കേന്ദ്ര സര്‍ക്കാരും, മറ്റ് പല സംസ്ഥാന സര്‍ക്കാരുകളും പരാജയപ്പെടുനതെന്നൊക്കെ താങ്കള്‍ വിശ്വസിച്ചോളൂ. പറ്റുമെങ്കില്‍ ഈ ഇച്ഛാ ശക്തി കുറച്ച് അവര്‍ക്ക് കൊടുക്കുക.

അണ്ണാ ഹാസാരെയുടെ അഴിമതി വിരുദ്ധ സമരത്തിലും, ഇപ്പോള്‍ ഡെല്‍ഹിയില്‍ കോണ്‍ഗ്രസിനെയും ബി ജെ പിയേയും വെള്ളം കുടിപ്പിക്കുന്ന ആം ആദ്മി പാര്‍ട്ടിയുടെയും പിന്നിലും ഉള്ളത് ഈ new generation പിള്ളേരാണെന്നതും മറക്കണ്ട.

Ananth said...

>>>ജനങ്ങളുടെ പിന്തുണയില്ലാതായപ്പോഴാണ്, നക്സലിസം കേരളത്തില്‍ പരാജയപ്പെട്ടത്.<<<

സര്‍ക്കാര്‍ പ്രസിദ്ധീകരിക്കുന്ന രേഖകളില്‍ നിന്നും അറുപതുകളിലും എഴുപതുകളിലും നിലനിന്നിരുന്ന കേരളത്തിലെ സാമൂഹിക അവസ്ഥയും മറ്റും മനസിലാക്കാന്‍ ആകും എങ്കില്‍ ഇത് പറയുമായിരുന്നില്ല -കാരണം കേരളത്തിലെ ജനസാമാന്യതിനിടയില്‍ നക്സലിസത്തിന് ഒരിക്കലും ജനപിന്തുണ ഉണ്ടായിരുന്നില്ല എന്നതു തന്നെ ....ആദ്യകാല നേതാക്കളെല്ലാം അകത്താവുകയും പോലീസിന്റെ അതിക്രമങ്ങള്‍ അനുഭവിക്കാന്‍ തയ്യാറായി ആരും വരാതാവുകയും ചെയ്തപ്പോഴാണ് കേരളതിലെ നക്സലിസം കടലാസു പുലി ആയി മാറിയത് .

ആദ്യകാലത്ത് അതിലുണ്ടായിരുന്നത്‌ കമ്യൂണിസ്റ്റു പാര്ട്ടിക്കു വിപ്ലവ വീര്യം പോരാ എന്ന പേരില് എം എല് എ സ്ഥാനം രാജിവച്ചു പോന്ന , ഈ അടുത്ത കാലത്ത് അന്തരിച്ച കോസല രാമ ദാസിനെ പോലെയുള്ള അനുയായി ആരും ഇല്ലാത്ത ആദര്ശ ധീരന്മാരും പിന്നീട് കുറെ utopian ചിന്തകളുടെ അടിമകളായ കുറെ ചെറുപ്പക്കാരും - അവരുദ്ധരിക്കാന്‍ ചെന്നതിന്റെ പേരില് പോലീസ് കയറി നിരങ്ങിയ വയനാട്ടിലെ ആദിവാസികളുടെ സാമൂഹ്യ അവസ്ഥയില്‍ എന്ത് ഉന്നമനം ഉണ്ടായി എന്ന് അറിയില്ല - പക്ഷെ ഇപ്പോഴും ഇടക്കിടെ അവരെ ഉദ്ധരിക്കാനായി മാവോയിസ്റ്റുകള്‍ ചെന്ന് പോലീസ് അതിക്രമങ്ങള്‍ അവര്‍ക്ക് തരപ്പെടുത്തി കൊടുക്കുന്നുണ്ട് .......എന്തായാലും നേതൃ സ്ഥാനത്ത് ഉണ്ടായിരുന്ന മിക്കവരും - സ്റീഫന്‍ , ഫിലിപ്പ് എം പ് റസാദ് , അജിത , കെ വേണു തുടങ്ങി യവരൊക്കെ ദീര്‍ഘ കാലത്തെ ജയില്‍ വാസത്തിനു ശേഷം ഇന്നിപ്പോള്‍ സമാധാന ജീവിതം നയിക്കുന്നു ... ആന്ധ്രയിലും, ചത്തീസ്ഗഡിലും, ഝര്‍ഖണ്ടിലും, ബംഗാളിലും, ബിഹാറിലുമൊക്കെ ചൂഷണത്തിന് വിധേയരാകുന്ന അടിച്ചമര്‍ത്ത പെടുന്നവരുടെ സഹായത്തിന്‌ എത്തണം എന്ന ചിന്തയൊന്നും അവര്ക്ക് ഉണ്ടാവാത്തത് കേരളത്തിലെ സാമൂഹ്യ വ്യവസ്ഥ യില്‍ വന്ന മാറ്റം കൊണ്ടാണോ ആവോ ( അനുയായികളെ വിപ്ലവം നടത്താനായി തള്ളി വിട്ടു കൊലപാതകം ചെയ്യിച്ച ഒരു "നേതാവ് " ഇന്നിപ്പോഴ് പിണറായി വിജയന്റെ വക്കാലത്തുമായി മാധ്യമങ്ങളില്‍ വരുന്നു - ഭാസുരേന്ദ്ര ബാബു !! )

രാഷ്ട്രീയക്കാരൊന്നും അല്ല കേരളത്തിലെ സാമൂഹ്യ അവസ്ഥക്ക് മാറ്റം ഉണ്ടാക്കിയത് - എഴുപതുകളിലും എണ്‍പതുകളിലും ഉണ്ടായ gulf boom തൊണ്ണൂ റു കള്‍ ക്കു ശേഷം പുതിയ സാമ്പത്തിക നയ ങ്ങളും അനുബന്ധമായി ഉണ്ടായ real estate boom ഇവയൊക്കെ തന്നെ

>>>ഇന്‍ഡ്യയുടെ സൈനിക ശേഷിക്കു പോലും അവരെ അടിച്ചമര്‍ത്താന്‍ ആയിട്ടില്ല<<<

മാവോയിസ്റ്റുകള്‍ക്ക് ആയുധങ്ങളും പണവും വിദേശത്ത് നിന്നു കിട്ടുന്നു എന്നത് തന്നെ കാരണം - ഇവരെ ഉപയോഗിച്ച് മതപരിവര്‍ത്തനം ലക്ഷ്യമായി കാണുന്ന വിദേശികളും ഭരണ നേതൃത്വത്തിന് ചുക്കാന്‍ പിടിക്കുന്ന ആളുകളില്‍ ഇത്തരം മതപരിവര്‍ത്തനക്കാര്ക്കുള്ള സ്വാധീനവും ആവും ....മാവോയിസ്റ്റുകളെ ഫലപ്രദമായി നേരിടുന്നതിലുള്ള main constraint

kaalidaasan said...

>>>>>സര്‍ക്കാര്‍ പ്രസിദ്ധീകരിക്കുന്ന രേഖകളില്‍ നിന്നും അറുപതുകളിലും എഴുപതുകളിലും നിലനിന്നിരുന്ന കേരളത്തിലെ സാമൂഹിക അവസ്ഥയും മറ്റും മനസിലാക്കാന്‍ ആകും എങ്കില്‍ ഇത് പറയുമായിരുന്നില്ല -കാരണം കേരളത്തിലെ ജനസാമാന്യതിനിടയില്‍ നക്സലിസത്തിന് ഒരിക്കലും ജനപിന്തുണ ഉണ്ടായിരുന്നില്ല എന്നതു തന്നെ<<<<<

കേരളത്തിലെ ജന സാമാന്യത്തിന്റെ ഇടയില്‍ നക്സലിസത്തിനു വ്യാപക പിന്തുണ ഉണ്ടായിരുന്നു എന്നു ഞാന്‍ പറഞ്ഞില്ലല്ലോ. അടിച്ചമര്‍ത്തപ്പെട്ട ജന വിഭാഗങ്ങളുടെ ഇടയില്‍ അത് അതി ശക്തമായിരുന്നു എന്നാണു ഞാന്‍ പറഞ്ഞത്. വയനാട്ടിലെ ആദിവാസികളുടെ ഇടയിലായിരുന്നു അതിനു വ്യാപകമായ വേരോട്ടമുണ്ടായിരുന്നത്. നക്സലുകല്‍ അതിക്രൂരമായ അക്രമങ്ങളൊക്കെ നടത്തിയിട്ടുണ്ട്. കുറ്റിയാടി, പുല്‍പ്പള്ളി, തലശ്ശേരി, കൊങ്ങാട്, കേണിച്ചിറ എന്നൊക്കെ ന്യൂ ജെനറേഷനോട് ചോദിച്ചാല്‍ ഒരു പക്ഷെ അറിയില്ല. ഓള്‍ഡ് ജെനറേഷനോട് ചോദിച്ചാല്‍ പറഞ്ഞുതരും.

കേരളത്തില്‍ ഉണ്ടായ സാമൂഹിക മാറ്റം തന്നെയാണ്, കേരളത്തെ നക്സലിസത്തിന്റെ പിടിയില്‍ ഇന്നും  രക്ഷിച്ചത്. ആ സാമൂഹിക മാറ്റം ആകാശത്തുനിന്നും കേരളത്തിലേക്ക് പ്രത്യേകമായി വന്നു വീണതൊന്നുമല്ല. കുടിയാന്‍മാരെ ജന്മികളുടെ അടിമത്തത്തില്‍  നിന്നും നിയമം മൂലം സര്‍ക്കാര്‍ മോചിപ്പിച്ചതുകൊണ്ടാണ്, നക്സലിസത്തിനു കേരളത്തില്‍ മറ്റിടങ്ങളലിലുള്ള സ്വീകാര്യത ഇല്ലാതെ പോയത്. 1957 ലെ ഇ എം എസ് സര്‍ക്കാര്‍ കൊണ്ടു വന്ന ഭൂപരിഷ്കരണമാണതിനു വഴി വച്ചത്. അതു പ്രകാരം ലക്ഷക്കനക്കിനാടിമകള്‍ മോചിപ്പിക്കപ്പെട്ടു. അവര്‍ക്ക് കിടപ്പാടമുണ്ടായി. അതിന്റെ ഗുണം ലഭിക്കാതെ പോയ അടിച്ചമര്‍ത്തപ്പെട്ട ജന വിഭാഗങ്ങളില്‍  നക്സലിസം ഉണ്ടായ കാലത്ത് ശക്തമായ വേരോട്ടമുണ്ടായി. കൂടുതല്‍ ജനവിഭാഗങ്ങള്‍ അടിമത്തതില്‍ നിന്നും  മോചനം നേടിയപ്പോള്‍ നക്സലിസത്തിനു പ്രസക്തിയുമുണ്ടായില്ല.

കേരളത്തിലേപ്പോലെ സാമൂഹിക മാറ്റങ്ങളുണ്ടാക്കാന്‍ ശേഷിയുള്ള സര്‍ക്കാരോ നിയമങ്ങളോ മറ്റിടങ്ങളില്‍ ഉണ്ടായില്ല. ഇപ്പോഴും ഇല്ല. അതുകൊണ്ട് അവിടങ്ങളില്‍ ഇപ്പോഴും നക്സലിസം നല്ല വേരോട്ടമുണ്ടാക്കുന്നു.

കേരളത്തിലെ ജനസാമാന്യതിനിടയില്‍ നക്സലിസത്തിന് ഒരിക്കലും ജനപിന്തുണ ഉണ്ടായിരുന്നില്ല എങ്കില്‍  "ഈ എം എസ്സിന്റെ ഭരണ കാലത്ത് ആരംഭിച്ചു അച്ചുത മേനോന്റെ ഭരണകാലം വരെ നീണ്ടു നിന്ന അതി ശക്തമായ police action ആണ് നക്സല്‍ പ് റസ്ഥാനത്തെ കേരളത്തില്‍ ഇല്ലാതാക്കിയത്" എന്ന് താങ്കളെഴുതിയത് മണ്ടത്തരമല്ലേ? സാമൂഹിക മറ്റമാണ്, നക്സലിസത്തെ ഇല്ലാതാക്കിയത്. അല്ലാതെ താങ്കള്‍ അവകാശപ്പെടുമ്പോലെ "അതി ശക്തമായ police action" അല്ല.

പോലീസിന്റെ ഇടപെടല്‍ ഉണ്ടായിരുന്നു. പക്ഷെ അതിലുപരി ആയി ഭൂപരിഷ്കരണം  പോലുള്ള സാമൂഹിക നീതി നടപ്പാക്കല്‍ നക്സലിസത്തിനു വളരാനുള്ള സാഹചര്യം ഇല്ലാതാക്കി എന്നതാണു സത്യം.

ഇതിലും വലിയ പോലീസ് ഇടപെടലും പട്ടാള ഇടപെടലുമുണ്ടായിട്ടും, മറ്റ് പലയിടത്തും ഇന്നും ശക്തമായി ഈ പ്രസ്ഥാനമുണ്ടെന്നത് താങ്കളുടെ അവകാശവാദം പൊള്ളയാണെന്നു തെളിയിക്കുന്നു.

കേരളത്തില്‍ ഉണ്ടായ ജനാധിപത്യവും പുരോഗനമപരവുമായ സാമൂഹിക മാറ്റം അംഗീകരിക്കന്‍ മടിയുള്ള പിന്തിരിപ്പന്‍മാരാണ്, അതി ശക്തമായ പോലീസ് ആക്ഷന്‍ ആണ്, നക്സലിസത്തെ ഇല്ലാതാക്കിയതെന്നു പറഞ്ഞു നടക്കുന്നത്. വേറെ ചിലരൊക്കെ ആഭ്യന്തര മന്ത്രി ആയിരുന്ന കരുണാകരാണിതിന്റെ ക്രെഡിറ്റ് അനുവദിച്ചു കൊടുക്കുന്നത്.

kaalidaasan said...

>>>>>അവരുദ്ധരിക്കാന്‍ ചെന്നതിന്റെ പേരില് പോലീസ് കയറി നിരങ്ങിയ വയനാട്ടിലെ ആദിവാസികളുടെ സാമൂഹ്യ അവസ്ഥയില്‍ എന്ത് ഉന്നമനം ഉണ്ടായി എന്ന് അറിയില്ല <<<<<

കേരള പോലീസ് ഉദ്ധരിക്കാന്‍ അവരെ അനുവദിച്ചില്ല എന്നല്ലേ താങ്കള്‍ തന്നെ പറഞ്ഞത്. പിന്നെ എന്തിനാണീ അപ്രസക്ത ചോദ്യം ചോദിക്കുന്നത്.

വയനാട്ടിലെ ആദിവാസികളുടെ സാമൂഹ്യ അവസ്ഥയില്‍ ഒരു ഉന്നമനവും ഉണ്ടായിട്ടില്ല. താങ്കളേപ്പോളുള്ള വരേണ്യ വര്‍ഗ്ഗം ഒന്നു ചെയ്തില്ല. എന്തെങ്കിലും ചെയ്യുമായിരുന്ന നക്സലുകളെ അതിനനുവദിച്ചും ഇല്ല. ഒരു വക പുല്‍കൂട്ടിലെ നായയേപ്പോലെ. പുല്ലു തിന്നുകയില്ല പശുവിനെ പുല്ലു തിന്നാന്‍ അനുവദിക്കുകയും ഇല്ല.

നക്സലുകള്‍ ആദിവാസി മേഘലകളില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നാണ്, സര്‍ക്കാര്‍ രേഖകള്‍ പറയുന്നത്.

kaalidaasan said...

>>>>>ആന്ധ്രയിലും, ചത്തീസ്ഗഡിലും, ഝര്‍ഖണ്ടിലും, ബംഗാളിലും, ബിഹാറിലുമൊക്കെ ചൂഷണത്തിന് വിധേയരാകുന്ന അടിച്ചമര്‍ത്ത പെടുന്നവരുടെ സഹായത്തിന്‌ എത്തണം എന്ന ചിന്തയൊന്നും അവര്ക്ക് ഉണ്ടാവാത്തത് കേരളത്തിലെ സാമൂഹ്യ വ്യവസ്ഥ യില്‍ വന്ന മാറ്റം കൊണ്ടാണോ ആവോ<<<<<

സാമൂഹ്യ പരിഷ്കാരം ഉണ്ടായപ്പോള്‍  സ്റീഫനും , ഫിലിപ്പ് എം പ്രസാദും , അജിതയും , കെ വേണുവും, ഒക്കെ കേരളത്തില്‍ നക്സലിസത്തിനു പ്രസക്തിയില്ല എന്ന് തിരിച്ചറിഞ്ഞ് അതില്‍ നിന്നും പിന്‍മാറി. എന്തുകൊണ്ട് അവര്‍ മറ്റ് സ്ഥലങ്ങളിലേക്ക് പോയില്ല എന്ന് അവരോട് ചോദിക്കുക.

ഇതു പോലെ തല തിരിഞ്ഞ് ചിന്തിക്കാതെ, എന്തുകൊണ്ട് ഇപ്പോഴും ആന്ധ്രയിലും, ചത്തീസ്ഗഡിലും, ഝര്‍ഖണ്ടിലും, ബംഗാളിലും, ബിഹാറിലുമൊക്കെ ചൂഷണത്തിന് വിധേയരാകുന്ന അടിച്ചമര്‍ത്ത പെടുന്നവര്‍ ഉണ്ട് എന്നു ചിന്തിക്കാന്‍ പഠിക്ക്. അപ്പോള്‍ എന്തുകൊണ്ട് നക്സലിസം ശക്തി പ്രാപിക്കുന്നു എന്നു മനസിലാകും. അതിനു തലച്ചോറുകൊണ്ട് തന്നെ ചിന്തിക്കണം.

kaalidaasan said...

>>>>>രാഷ്ട്രീയക്കാരൊന്നും അല്ല കേരളത്തിലെ സാമൂഹ്യ അവസ്ഥക്ക് മാറ്റം ഉണ്ടാക്കിയത് - എഴുപതുകളിലും എണ്‍പതുകളിലും ഉണ്ടായ gulf boom തൊണ്ണൂ റു കള്‍ ക്കു ശേഷം പുതിയ സാമ്പത്തിക നയ ങ്ങളും അനുബന്ധമായി ഉണ്ടായ real estate boom ഇവയൊക്കെ തന്നെ <<<<<

കേരളത്തിലെ കുടിയാന്‍മരും, കൂലിപ്പണിക്കാരുമല്ലേ ഗള്‍ഫിലേക്ക് പോയി പണമുണ്ടാക്കി, കേരളത്തിലെ സാമൂഹ്യ അവസ്ഥക്ക് മാറ്റമുണ്ടാക്കിയത്. മന്ദബുദ്ധികളോട് പറഞ്ഞാല്‍ വിശ്വസിച്ചേക്കും.

താങ്കള്‍ക്ക് എങ്ങനെ വേണമെങ്കിലും കരുതാം. പക്ഷെ അതല്ലല്ലോ സത്യം.

കേരളത്തിലെ സാമൂഹിക മാറ്റത്തേക്കുറിച്ച് അനേകം പഠനങ്ങള്‍ നടന്നിട്ടുണ്ട്. പണ്ഢിതന്‍ എന്ന് മേനി നടിക്കുന്നവരല്ല. ശരിക്കും വിദഗ്ദ്ധര്‍ തന്നെ പഠിച്ചിട്ടുണ്ട്. സാമൂഹ്യ ശാസ്ത്രജ്ഞരും സാമ്പത്തിക ശാസ്ത്രജ്ഞരും ഒക്കെ അത് പഠിച്ച് അതേപ്പറ്റി എഴുതിയിട്ടുണ്ട്. അതേക്കുറിച്ചൊക്കെ ഈ ലിങ്കുകളില്‍ വായിക്കാം.

WHEN THE KERALA MODEL OF DEVELOPMENT IS HISTORICISED: A CHRONOLOGICAL PERSPECTIVE

The New Kerala Model

The ` Kerala model’ of development:
development and sustainability in the
Third World


മുറിവിദഗ്ദ്ധര്‍ എഴുതി വിടുന്ന അര്‍ത്ഥ സത്യത്തേക്കാള്‍ അറിവുനേടാനാഗ്രഹിക്കുന്നവര്‍ വിശ്വസിക്കുക ഈ വിദഗ്ദ്ധരെ ആണ്.

kaalidaasan said...

>>>>>മാവോയിസ്റ്റുകള്‍ക്ക് ആയുധങ്ങളും പണവും വിദേശത്ത് നിന്നു കിട്ടുന്നു എന്നത് തന്നെ കാരണം - ഇവരെ ഉപയോഗിച്ച് മതപരിവര്‍ത്തനം ലക്ഷ്യമായി കാണുന്ന വിദേശികളും ഭരണ നേതൃത്വത്തിന് ചുക്കാന്‍ പിടിക്കുന്ന ആളുകളില്‍ ഇത്തരം മതപരിവര്‍ത്തനക്കാര്ക്കുള്ള സ്വാധീനവും ആവും ....മാവോയിസ്റ്റുകളെ ഫലപ്രദമായി നേരിടുന്നതിലുള്ള main constraint<<<<<

വിദേശ ശക്തികളും മത പരിവര്‍ത്തനവും. കഷ്ടം. അണ്വായുധവും റോക്കറ്റുകളും ശൂന്യാകാശ മേധാവിത്തവുമൊക്കെ ഉള്ള മഹാ ശക്തി ഇതിനു മുന്നില്‍ അടിയറവു പറയുന്നു. പിന്നെ എന്തിനാണീ ഉപയോഗ ശൂന്യമായ അസംബന്ധത്തെ താങ്കളൊക്കെ താങ്ങി നടക്കുന്നത്?

കള്ളപ്പണവും ആയുധവും വിദേശത്തു നിന്നും ഇന്‍ഡ്യയില്‍ വരുന്നത് തടയാന്‍ കഴിയാത്ത നപുംസകങ്ങളാണ്, ചൊവ്വയിലേക്ക് റോക്കറ്റ് വിട്ട് ഇന്‍ഡ്യയുടെ രാജ്യ രക്ഷ നടത്താന്‍  പോകുന്നത്.

ഇന്‍ഡ്യയിലെ മവോയിസ്റ്റുകള്‍ ശക്തരാകാന്‍ കാരണം ഭരണ നേത്വം തന്നെ. നല്ല ഒന്നാന്തരം വിശകലനം. ഏതയാലും ഒരു ഭാരത രത്നക്കുള്ള വകുപ്പുണ്ട്.

ഇപ്പോള്‍ താങ്കള്‍ക്ക് മനസിലായില്ലേ അണ്വായുധം ഉണ്ടായാലോ ശൂന്യാകാശത്തേക്ക് റോക്കറ്റ് വിട്ടാലോ രാജ്യ രക്ഷക്കുപകരിക്കില്ല എന്ന്.

സംഘ പരിവാറിന്റെ പാട്ട് ഏറ്റുചൊല്ലിയാലൊന്നും മാവോയിസ്റ്റുകള്‍ക്ക് അയുധവും പണവും വരുന്നത് എവിടെ നിന്നാണെന്ന് മനസിലാക്കാന്‍ സാധിക്കില്ല. സംഘ പരിവാര്‍ കണ്ണട എടുത്തു മാറ്റിയിട്ട് നിഷ്പക്ഷമായി ചിന്തിച്ചാല്‍ മനസിലാകും. മാവോയിസ്റ്റ് കോറിഡോര്‍ എവിടെ നിന്ന് എവിടെ വരെ വ്യാപിച്ചു കിടക്കുന്നു എന്നറയാമെങ്കില്‍ വളരെ എളുപ്പം മനസിലാകും.

ക്രൈസ്തവ മിഷനറിമാരും മാവോയിസ്റ്റുകളും  നക്സലുകളും ഒക്കെ പ്രാവര്‍ത്തിക്കുന്നത് ഒരേ ജനതയുടെ ഇടയിലാണ്. താങ്കളേപ്പൊലുള്ള വരേണ്യ വര്‍ഗം അഗണ്യ കോടിയില്‍ തള്ളിക്കളഞ്ഞ ഒരു വലിയ വിഭാഗം ജനതയുടെ ഇടയില്‍. നക്സലുകള്‍ മിഷനറിമാരുടെ പ്രവര്‍ത്തങ്ങള്‍ക്ക് സുരക്ഷ ഒരുക്കികൊടുക്കുന്നുമുണ്ട്. പ്രത്യേകിച്ച് സംഘ പരിവാറിന്റെ ആക്രമണങ്ങളില്‍ നിന്നും. സഹസ്രാബ്ദങ്ങളോളം ഹിന്ദുക്കള്‍ മൃഗങ്ങളേക്കാള്‍ താഴെ നിറുത്തിയ ഈ ജനതക്ക് മിഷനറിമാര്‍ നല്‍കുന്ന സേവനം താങ്കളേപ്പോലുള്ളവര്‍ക്ക് മനസിലാകില്ലെങ്കിലും നക്സലുകള്‍ക്ക് മനസിലാകും.

മത പരിവര്‍ത്തനം വിദേശ ശക്തി, എന്നൊക്കെ പറഞ്ഞിരുന്നാലൊന്നും ഇതിനു പരിഹാരമുണ്ടാകില്ല.

Ananth said...
This comment has been removed by the author.
Ananth said...

>>> വയനാട്ടിലെ ആദിവാസികളുടെ ഇടയിലായിരുന്നു അതിനു വ്യാപകമായ വേരോട്ടമുണ്ടായിരുന്നത്.....
കേരളത്തില്‍ ഉണ്ടായ സാമൂഹിക മാറ്റം തന്നെയാണ്, കേരളത്തെ നക്സലിസത്തിന്റെ പിടിയില്‍ ഇന്നും രക്ഷിച്ചത്. ....
വയനാട്ടിലെ ആദിവാസികളുടെ സാമൂഹ്യ അവസ്ഥയില്‍ ഒരു ഉന്നമനവും ഉണ്ടായിട്ടില്ല.....നക്സലുകള്‍ ആദിവാസി മേഘലകളില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട് <<<

താങ്കളെഴുതിയ ഇക്കാര്യങ്ങള്‍ എന്താണ് കാണിക്കുന്നത് ....സാമൂഹ്യമാറ്റം ഏതു മേഖലയിലാണോ ഉണ്ടായത് അവിടെ നക്സലിസത്തിന് വേരോട്ടം ഉണ്ടായിരുന്നില്ല ...അപ്പോള്‍ പിന്നെ സാമൂഹ്യമാറ്റം കൊണ്ടു ആ മേഖല നക്സല്‍ മുക്തമായി എന്നു പറയുന്നത് എങ്ങനെ ശരിയാവും ? എവിടെയാണോ നക്സലിസത്തിന് വ്യാപകമായ വേരോട്ടമുണ്ടായിരുന്നത് അവിടെ സാമൂഹ്യ അവസ്ഥയില്‍ ഒരു ഉന്നമനവും ഉണ്ടായിട്ടില്ല പക്ഷേ അവിടങ്ങളിലിപ്പോള്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്നും ഒളിവു സങ്കേതം തേടിയെത്തുന്ന നക്സലുകള്‍ മാത്റം ആണെത്തുന്നത്

അതീന്നൊക്കെ നിന്നും വ്യക്തമാവുന്നത് തന്നെയാണ് ഞാനാദ്യം പറഞ്ഞത്

ഈ എം എസ്സിന്റെ ഭരണ കാലത്ത് ആരംഭിച്ചു അച്ചുത മേനോന്റെ ഭരണകാലം വരെ നീണ്ടു നിന്ന അതി ശക്തമായ police action ആണ് നക്സല്‍ പ് റസ്ഥാനത്തെ കേരളത്തില്‍ ഇല്ലാതാക്കിയത്...ആദ്യകാല നേതാക്കളെല്ലാം അകത്താവുകയും പോലീസിന്റെ അതിക്രമങ്ങള്‍ അനുഭവിക്കാന്‍ തയ്യാറായി ആരും വരാതാവുകയും ചെയ്തപ്പോഴാണ് കേരളതിലെ നക്സലിസം കടലാസു പുലി ആയി മാറിയത് ......ഇവിടെ പ് റ സക്തമായ മറ്റൊരു കാര്യം ....അന്നു നക്സലിസ ത്തിലേക്ക് വന്ന ചെറുപ്പക്കാര്‍ മിക്കവാറും ഉയര്‍ന്ന സാമൂഹ്യ പശ്ചാത്തലം ഉള്ളവരായിരുന്നു ......എന്നാല് ലോകത്തെവിടെ ജിഹാദ് നടന്നാലും അതിലൊക്കെ ഭാഗഭാക്കാകുവാന്‍ ഓടി ചെല്ലുന്ന മത മൗലികവാദികളുടെ പോലെയുള്ള ideological commitment ഉം ചൂഷിത വര്‍ഗ്ഗത്തിന്റെ മോചനത്തിനു വേണ്ടിയുള്ള ഒരു സായുധ സമരമെന്ന utopian സ്വപ്ന ങ്ങളുമൊക്കെ ആയിരുന്നു അവരെ നയിച്ചിരുന്നത് ......പക്ഷേ പോലീസിന്റെ പീഢനങ്ങളും ദീര്‍ഘ കാല ജയില്‍ വാസവുമൊക്കെ അവരുടെ കാഴ്ചപ്പാടുകളില്‍ വരുത്തിയ മാറ്റമാണ് ഞാന്‍ സൂചിപ്പിച്ചത് --വലിയൊരു വിഭാഗം ജനത ചൂഷണം അനുഭവിക്കുന്ന മേഖല കളിലേക്ക് ഓടിചെല്ലാനുള്ള ആവേശമൊന്നും ഇപ്പോള്‍ കാണുന്നില്ല എന്നത് ......ആദ്യകാല
നക്സലുകളുടെ ഇത്തരം അനുഭവങ്ങളാണ് പിന്നീട് അതിലേക്കു കടന്നു ചെല്ലാന്‍ മറ്റുള്ളവര്‍ മടി കാണിക്കുന്നതിന് കാരണം....

>>>കള്ളപ്പണവും ആയുധവും വിദേശത്തു നിന്നും ഇന്‍ഡ്യയില്‍ വരുന്നത് തടയാന്‍ കഴിയാത്ത നപുംസകങ്ങളാണ്, ചൊവ്വയിലേക്ക് റോക്കറ്റ് വിട്ട് ഇന്‍ഡ്യയുടെ രാജ്യ രക്ഷ നടത്താന്‍ പോകുന്നത്.<<<

ജലദോഷം വരുന്നത് തടയാന്‍ കഴിയാത്ത നപുംസകങ്ങളാണ്, കാന്‍സര്‍ ചികിത്സയില്‍ ഗവേഷണം നടത്താന്‍ പോകുന്നത്.....എന്ന് പറയുന്നത് പോലെയുള്ള ഒരു അബദ്ധം !!


>>> ഒരു വലിയ വിഭാഗം ജനതയുടെ ഇടയില്‍. നക്സലുകള്‍ മിഷനറിമാരുടെ പ്രവര്‍ത്തങ്ങള്‍ക്ക് സുരക്ഷ ഒരുക്കികൊടുക്കുന്നുമുണ്ട്<<<

ഇക്കാര്യം തന്നെ ഞാന്‍ പറഞ്ഞപ്പോള്‍ - അത് സംഘ പരിവാറിന്റെ പാട്ട് ഏറ്റുചൊല്ലിയതായി

നമ്മുടെ രാജ്യം രാജ്യരക്ഷക്കുതകുന്ന സാങ്കേതിക വിദ്യകള്‍ നേടിയെടുക്കുന്നതിനെ ഇകഴ്ത്തി കാണിക്കാന്‍ വിദേശ ശക്തികള്‍ നടത്തുന്ന പ് റചരണങ്ങള്‍ മനസ്സിലാക്കാവുന്നതേയുള്ളൂ ......പക്ഷേ അതൊക്കെ ഏറ്റു പാടി ഹാല്ലേലൂയാ പറയുന്ന - അറിഞ്ഞോ അറിയാതെയോ അവരുടെ കളിപ്പാവകളായി മാറുന്ന മരമൗലിക വാദികളും മത പരിവര്‍ത്തന വാദികളും കപടബുദ്ധിജീവികളുമൊക്കെ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളും തിരിച്ചറിയുകയും തരണം ചെയ്യുകയും ചെയ്യും എന്ന കാര്യത്തില്‍ political affiliations നു പ് റസക്തി യില്ല

kaalidaasan said...

>>>>>ഈ എം എസ്സിന്റെ ഭരണ കാലത്ത് ആരംഭിച്ചു അച്ചുത മേനോന്റെ ഭരണകാലം വരെ നീണ്ടു നിന്ന അതി ശക്തമായ police action ആണ് നക്സല്‍ പ് റസ്ഥാനത്തെ കേരളത്തില്‍ ഇല്ലാതാക്കിയത്...<<<<<

ഇത് തികച്ചും തെറ്റായ ധാരണയാണ്.

അതിലും ശക്തിയായ പോലീസ് ആക്ഷനും പട്ടാള ആക്ഷനും ഇപ്പോള്‍ നടത്തിയിട്ടും, ഇന്‍ഡ്യയിലെ 60 ജില്ലകളില്‍ മാവോയിസ്റ്റുകളുടെ മുന്നില്‍ പരാജയപ്പെടുന്നു എന്നായിരുന്നു, ഇന്‍ഡ്യയുടെ ആഭ്യന്തര മന്ത്രി ആയിരുന്ന ചിദംബരം പാര്‍ലമെങ്കില്‍ പറഞ്ഞതാണ്. അതിന്റെ അര്‍ത്ഥം ഏത് ശക്തിയായ ആക്ഷനും ഇതിനെ തടുക്കാനായില്ല എന്നാണ്.

1967 ല്‍ ആണ്, ഇന്‍ഡ്യയില്‍ നക്സലുകല്‍ ഉണ്ടായത്. കേരളത്തിലും ആവര്‍ക്ക് ശക്തമായ നേതാക്കളുണ്ടായിരുന്നു. കുന്നിക്കല്‍ നാരായണന്‍, മന്ദാകിനി, അജിത, സ്റ്റീഫന്‍, വര്‍ഗീസ്, വേണു, വാസു, ഫിലിപ്പ് തുടങ്ങിയവര്‍.

1957 ല്‍ ഇ എം സര്‍ക്കാര്‍ ആവിഷ്കരിച്ച ഭൂപരിഷ്കരണം പക്ഷെ അന്ന് നടപ്പിലാക്കാന്‍ സാധിച്ചില്ല. നടപ്പിലാക്കിയിരുന്നെങ്കില്‍ കേരളത്തില്‍ നക്സലിസം ഉണ്ടാവുക പോലുമില്ലായിരുന്നു. പിന്നീട് വന്ന സര്‍ക്കാരുകള്‍ പല ഭേദഗതികളും വരുത്തിയെങ്കിലും നടപ്പിലാക്കാന്‍ സാധിച്ചില്ല. അപ്പോഴായിരുന്നു നക്സലിസം കേരളത്തിന്റെ പല ഭാഗങ്ങളിലും  ശക്തി പ്രാപിച്ചു വന്നത്. അതിന്റെ ആപത്തു മനസിലാക്കിയ സര്‍ക്കാര്‍ 1970 ല്‍ ആണ്, ഈ നിയമം നടപ്പിലാക്കിയത്. കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക സാമ്പത്തിക മണ്ഡലങ്ങളില്‍ ദൂര വ്യാപകമായ മാറ്റങ്ങളാണതുണ്ടാകിയത്. താങ്കള്‍ക്കതേക്കുറിച്ച് അറിയില്ലെങ്കിലും ലോകം മുഴുവന്‍ അത് അംഗീകരിക്കപ്പെട്ടതാണ്. ഭൂരിഭാഗം ജനങ്ങളും ജന്മിമാരുടെ ചൂക്ഷണത്തില്‍ നിന്നും മോചിതരായപ്പോള്‍ നക്സലിസത്തിന്റെ പ്രസക്തി അവസാനിച്ചു. പിന്നീടത് ചില ഒറ്റപ്പെട്ട കേന്ദ്രങ്ങളില്‍ മാത്രം അവശേഷിച്ചു.

നക്സലിസം ഉണ്ടാകുന്നതിനും മുന്നെ കേരളത്തില്‍ ചൂക്ഷണത്തിനെതിരെ സായുധ സമരങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത് നടത്തിയത് കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടി ആയ കമ്യൂണിസ്റ്റു പാര്‍ട്ടിയും. പുന്നപ്ര വയലാര്‍  സമരം പോലെ. ചൂക്ഷണത്തില്‍ നിന്നും മോചനം നേടിയ ജനതക്ക് പിന്നെ ആയുധം എടുക്കേണ്ട അവസ്ഥ ഉണ്ടായില്ല. ചൂക്ഷണം ഉണ്ടായിരുന്നെങ്കില്‍  ഈ പാര്‍ട്ടിയും ആയുധമെടുത്തു പോരാടുമായിരുന്നു. അതുണ്ടാകാതിരുന്നത് ജനങ്ങള്‍ ജനാധിപത്യ മാര്‍ഗ്ഗത്തിലൂടെ അവരെ അധികാരം ഏല്‍പ്പിക്കുമെന്ന തിരിച്ചറിവുകൊണ്ടായിരുന്നു. അധികാരം ലഭിച്ചപ്പോള്‍, ആദ്യം ചെയ്തത് ജന്മിമാരുടെ ചൂക്ഷണത്തില്‍ നിന്നും കുടിയാന്‍മരെ മോചിപ്പിക്കാനുള്ള നിയമ നിര്‍മ്മാണം നടത്തുകയായിരുന്നു.

ഇപ്പോഴും ചൂക്ഷണത്തിനു വിധേയരാകുന്ന മറ്റ് സംസ്ഥാഅനങ്ങളിലെ ആളുകള്‍ ആയുധമെടുക്കുന്നു. മാവോയിസ്റ്റ് ചേരിയില്‍  അണിചേരുന്നു. താങ്കളുടെ ബുദ്ധിക്ക് ഇത് മനസിലാകില്ല. മനസിലാകുന്നത് വിദേശ പണം എന്നും  മത പരിവര്‍ത്തനം  എന്നൊക്കെയാണ്. അതുകൊണ്ട് ഇതേക്കുറിച്ച് കൂടുതല്‍ ചിന്തിച്ചു തല പുണ്ണാക്കേണ്ട.

kaalidaasan said...

>>>>>ജലദോഷം വരുന്നത് തടയാന്‍ കഴിയാത്ത നപുംസകങ്ങളാണ്, കാന്‍സര്‍ ചികിത്സയില്‍ ഗവേഷണം നടത്താന്‍ പോകുന്നത്.....എന്ന് പറയുന്നത് പോലെയുള്ള ഒരു അബദ്ധം !!<<<<<

ജലദോഷം പോലെ നിസാരമാണ്, ക്യാന്‍സറും രാജ്യ രക്ഷയും  എന്നു കരുതുന്നവര്‍ക്ക് ഇതിലപ്പുറം തോന്നുക സ്വാഭാവികം.

ചോവ്വയിലേക്കോ പ്രപഞ്ചത്തിന്റെ അറ്റത്തേക്കോ എത്ര റോക്കറ്റയച്ചാലും അത് ഇന്‍ഡ്യയുടെ രാജ്യ രക്ഷയെ യാതൊരു തരത്തിലും സഹായിക്കില്ല. ചൈനയോട് മത്സരിക്കുന്നു എന്നതിനപ്പുറം ഈ അഭ്യാസം കൊണ്ട് ഇന്‍ഡ്യയുടെ ജനങ്ങള്‍ക്കോ ഇന്‍ഡ്യയുടെ രാജ്യ രക്ഷക്കോ ഒരു നേട്ടവും ഇല്ല.

kaalidaasan said...

>>>>>ഇക്കാര്യം തന്നെ ഞാന്‍ പറഞ്ഞപ്പോള്‍ - അത് സംഘ പരിവാറിന്റെ പാട്ട് ഏറ്റുചൊല്ലിയതായി<<<<<

താങ്കള്‍ പറഞ്ഞത് ഇതല്ല. വിദേശ പണമെന്നും മത പരിവര്‍ത്തനം എന്നുമാണ്. കൂടേ സോണിയ ഗാന്ധിയെ ലക്ഷ്യം വച്ച് അധികാര സ്ഥാനത്തിരിക്കുന്നവര്‍ കണ്ണടക്കുന്നു എന്നും പറഞ്ഞു. മിഷനറി എന്നു കേള്‍ക്കുമ്പോള്‍ ഇതു മാത്രം മനസില്‍ വരുന്നത് സംഘ പരിവാറിനു മാത്രമാണ്. മിഷനറിമാര്‍ ചെയ്യുന്ന സാമൂഹ്യ സേവനങ്ങളൊന്നും താങ്കളേപ്പോലുള്ളവരുടെ ല്‍ ഒരിക്കലും വരില്ല.

ആയിരക്കണക്കിനു വര്‍ഷങ്ങളായി ജാതി ഹിന്ദുക്കള്‍ മനുഷ്യരായി പോലും കരുതാത്ത ഈ ജനതയുടെ ഇടയില്‍ സ്കൂളുകളും, ആശുപത്രികളും, കിടപ്പാടങ്ങളും  മറ്റ് സൌകര്യങ്ങളും ഉണ്ടാക്കിക്കൊടുത്തത് മിഷനറിമാരാണ്. അതൊക്കെ മനുഷ്യരുടെ അടിസ്ഥാന ആവശ്യങ്ങളാണെന്നു തിരിച്ചറിയുന്ന സുബോധമുള്ള ഏതൊരു മനുഷ്യ ജീവിയും അതിനെ പിന്തുണക്കും. മാവോയിസ്റ്റുകളുടെ ഉദ്ദേശ്യവും മനുഷ്യരുടെ അടിസ്ഥാന ആവശ്യങ്ങള്‍ നേടി എടുക്കുക എന്നതാണ്. സര്‍ക്കാര്‍ ഇതില്‍ നിന്നും മുഖം തിരിഞ്ഞു നിന്നപ്പോള്‍ അവിടെ ഇതിനു വേണ്ടി ഇറങ്ങിത്തിരിച്ചത് മിഷനറിമാരാണ്. സ്വാഭാവികമായും മാവോയിസ്റ്റുകള്‍  മിഷനറിമാരുടെ സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നു. അതിനെ താങ്കളേപ്പോളുള്ളവര്‍ വ്യാഖ്യാനിക്കുന്നത് മത പരിവര്‍ത്തനത്തിനു സംരക്ഷണം നല്‍കുന്നു എന്നാണ്. മതത്തിലോ ദൈവത്തിലോ വിശ്വസിക്കാത്തവരാണ്, മാവോയിസ്റ്റുകള്‍ എന്നതുപോലും മറന്നാണ്, താങ്കളിതുപോലെ സംഘ പരിവാറിനെ അനുകരിച്ച് പാടുന്നത്.

 തങ്ങളെ ആദ്യമായി മനുഷ്യരായി കണ്ട് അംഗീകരിച്ച മിഷനറിമാരുടെ മതത്തില്‍ കുറെയധികം  ആദിവാസികളും അടിച്ചമര്‍ത്തപ്പെട്ടവരും, താങ്കളേപ്പോലുള്ള വരേണ്യ വര്‍ഗ്ഗം അഗണ്യ കോടിയില്‍ തള്ളിക്കളഞ്ഞവരുമൊക്കെ ചേര്‍ന്നു. പുതിയ മതത്തില്‍ അവര്‍ ചേര്‍ന്നപ്പോള്‍  അതില്‍ നഷ്ടമുണ്ടായത് സംഘ പരിവാറിനാണ്. അതിന്റെ പ്രതിഫലനമായിരുന്നു ഖാന്ദമാലൊക്കെ. വിദേശ പണം മതപരിവര്‍ത്തനം എന്നൊക്കെ കൂടെക്കൂടെ ഉരുവിടുന്നതും സംഘ പരിവാറാണ്.

സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്തിരുന്നെങ്കില്‍ ഈ സ്ഥലങ്ങളില്‍  മിഷനറിമാരോ മാവോയിസ്റ്റുകളോ മേല്‍ക്കൈ നേടുകയില്ലായിരുന്നു.

kaalidaasan said...

>>>>>നമ്മുടെ രാജ്യം രാജ്യരക്ഷക്കുതകുന്ന സാങ്കേതിക വിദ്യകള്‍ നേടിയെടുക്കുന്നതിനെ ഇകഴ്ത്തി കാണിക്കാന്‍ വിദേശ ശക്തികള്‍ നടത്തുന്ന പ് റചരണങ്ങള്‍ മനസ്സിലാക്കാവുന്നതേയുള്ളൂ <<<<<

ചന്ദ്രനിലേക്കും ചൊവ്വയിലേക്കും പോകുന്നത് രാജ്യരക്ഷയുമായി യാതൊരു തരത്തിലും ബന്ധപ്പെട്ടതല്ല എന്ന് അല്‍പ്പമെങ്കിലും ചിന്താശേഷിയുള്ളവര്‍ മനസിലാക്കും. ഇന്‍ഡ്യ ചന്ദ്രനിലേക്ക് പോയപ്പോഴും ചൊവ്വയിലേക്ക് പോയപ്പോഴും ഏറ്റവും വലിയ വിദേശ ശക്തി ആയ അമേരിക്ക അവയെ അനുമോദിക്കുകയാണുണ്ടായത്. ഇന്‍ഡ്യ മിസൈലുകളും റോക്കറ്റുകളും ഉണ്ടാക്കിയപ്പോഴും അവര്‍ അതിനെ അനുകൂലിച്ചു.

ഒരു വിദേശ ശക്തിയും ഇതിനെതിരെ പ്രാചരണം നടത്തിയില്ല. ഇംഗ്ളണ്ട് ആരോഗ്യ രംഗത്തും  വിദ്യാഭ്യാസ രംഗത്തും കോടിക്കണക്കിനു രൂപ ധനസഹയം ഇന്‍ഡ്യക്കു നല്‍കുന്നുണ്ട്. ഇംഗ്ളണ്ടിലെ ചില മാദ്ധ്യമങ്ങള്‍ അവരുടെ സര്‍ക്കാരിനോട്, ഇതുപോലെ പണം ചെലവഴിക്കന്‍ ശേഷിയുള്ള രാജ്യം സഹായം അര്‍ഹിക്കുന്നുണ്ടോ എന്ന് ചോദിച്ചതില്‍ യാതൊരു അസ്വാഭികതയുമില്ല. അവരുടെ സഹായം വേണ്ട എന്നു പറഞ്ഞിട്ട് സ്വയം പണം കണ്ടെത്തി ഇതുപോലെയുള്ള അനാവശ്യ സഹസങ്ങള്‍ ചെയ്യുന്നതില്‍ അവര്‍ക്ക് യാതൊരു എതിര്‍പ്പുമുണ്ടാകില്ല.

താങ്കള്‍ തന്നെ ആദ്യം എഴുതിയത് കാട്ടിലെ കരടി രണ്ടു കാലില്‍ ഉയര്‍ന്നു നിന്ന് മരത്തില്‍ തനിക്കെതാവുന്ന ഉയരത്തില്‍ മാന്തുന്നത് ഭക്ഷണത്തിന് വേണ്ടിയല്ല it is a demonstration of raw powerഎന്നായിരുന്നു. അതിന്റെ അര്‍ത്ഥം പോലും അറിയാതെ വെറുതെ ആണതെഴുതിയതെന്ന് ഇപ്പോള്‍ മനസിലാകുന്നു.

Ananth said...

കള്ളപ്പണവും ആയുധവും വിദേശത്തു നിന്നും ഇന്‍ഡ്യയില്‍ വരുന്നത് (ജലദോഷം വരുന്നത്) തടയാന്‍ കഴിയാത്ത നപുംസകങ്ങളാണ്, ചൊവ്വയിലേക്ക് റോക്കറ്റ് വിട്ട് ഇന്‍ഡ്യയുടെ രാജ്യ രക്ഷ ( കാന്‍സര്‍ ചികിത്സയില്‍ ഗവേഷണം ) നടത്താന്‍ പോകുന്നത്.

താങ്കള് പറഞ്ഞത് തന്നെ എടുത്തെഴുതിയത് അതിലെ അബദ്ധം വ്യക്തമാക്കാനായിരുന്നു .....കള്ളപ്പണ മൊക്കെ ജലദോഷം പോലെ നിസ്സാര കാര്യമാണ് രാജ്യരക്ഷക്ക് മുന്നില് ,അതാവട്ടെ കാന്‍സര്‍ ചികിത്സയില്‍ ഗവേഷണം നടത്തു ന്നത് പോലെ പരമ പ് റ ധാനവും ആണെന്നു .......എന്നിട്ടു താങ്കള് മനസ്സിലാക്കിയത്

ജലദോഷം പോലെ നിസാരമാണ്, ക്യാന്‍സറും രാജ്യ രക്ഷയും എന്നു കരുതുന്നവര്‍ക്ക് ഇതിലപ്പുറം തോന്നുക സ്വാഭാവികം. എന്നും !!


മിക്ക കാര്യങ്ങളും താങ്കള് മനസ്സിലാക്കുന്നത് ഇതേ രീതിയിലാണ് - അത് കൊണ്ടു കൂടുതലൊന്നും പറഞ്ഞിട്ട് കാര്യമില്ല

kaalidaasan said...

>>>>>പക്ഷേ അതൊക്കെ ഏറ്റു പാടി ഹാല്ലേലൂയാ പറയുന്ന - അറിഞ്ഞോ അറിയാതെയോ അവരുടെ കളിപ്പാവകളായി മാറുന്ന മരമൗലിക വാദികളും മത പരിവര്‍ത്തന വാദികളും കപടബുദ്ധിജീവികളുമൊക്കെ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളും തിരിച്ചറിയുകയും തരണം ചെയ്യുകയും ചെയ്യും എന്ന കാര്യത്തില്‍ political affiliations നു പ് റസക്തി യില്ല<<<<<

ചന്ദ്രനിലേക്കും ചൊവ്വയിലേക്കും പോകുന്നത് രാജ്യരക്ഷയുമായി യാതൊരു തരത്തിലും ബന്ധപ്പെട്ടതല്ല എന്നും അതിനു ചെലവാക്കുന്ന പണവും സമയവും  ഇന്‍ഡ്യയിലെ അടിസ്ഥാന പ്രശ്നങ്ങള്‍  പരിഹരിക്കാന്‍  ചെലവഴിക്കണെന്നും പറയുമ്പോള്‍, അതിലേക്ക്, മരമൗലിക വാദവും, മത പരിവര്‍ത്തനവും, ഹല്ലേലൂയയും കടത്തിക്കൊണ്ടു വരുന്നവരുടെ ഉദ്ദേശ്യം പക്ഷെ ഭൂരിഭാഗം ഇന്‍ഡ്യക്കാരും തിരിച്ചറിയില്ല എന്നതാണ്, സമകാലീന ഇന്‍ഡ്യയുടെ ഏറ്റവും വലിയ ദുര്യോഗം.

ഹോളിവുഡില്‍ നിന്നും പടച്ചു വിടുന്ന അസ്വാഭാവികതകളിലും സച്ചിന്‍  തെണ്ടുല്‍ക്കര്‍ എന്ന കെട്ടു കാഴ്ച്ചയിലും അഭിരമിക്കാനാണവരുടെ വിധി. അതുകൊണ്ടാണവര്‍ ഇന്നും ദാരിദ്ര്യത്തിലും  അടിസ്ഥാന ആവശ്യങ്ങളുടെ ലഭ്യത ക്കുറവിലും കിടന്ന് നരകിക്കുന്നത്.

സി എന്‍ ആര്‍ റാവിനേപ്പോലുള്ള അതി പ്രഗത്ഭ ശാസ്ത്രജ്ഞന്റെ ഒപ്പം  ക്രിക്കറ്റ് കളിയിലൂടെ കോടികള്‍ സമ്പാദിച്ച ഒരു നികുതി വെട്ടുപ്പുകാരനെ ഉയര്‍ത്തിപ്പിടിക്കേണ്ട ഗതികേടാണ്, ഇന്‍ഡ്യ എന്ന രാജ്യത്തിനുള്ളത്. രാഷ്ട്ര നിര്‍മ്മാണത്തിനും, രാഷ്ട്ര പുരോഗതിക്കും കുറച്ചെങ്കിലും സംഭാവന നല്കിയ അതല്‍ ബിഹാരി ബാജ്പ്പേയിയേപോലുള്ള വ്യക്തിത്വങ്ങളെ മറന്ന് ഒരു നികുതി വെട്ടിപ്പുകാരന്, ഭാരത രത്ന നല്‍കുന്ന രാജ്യത്തിന്റെ തിരുശേഷിപ്പാണു താങ്കളേപ്പോലുള്ളവര്‍. മൂന്നാം കിട ജനതക്ക് ഏഴാം കിട നേതാക്കളെ കിട്ടും.

ദരിദ്ര്യ രേഖ നമുക്ക് മേലോട്ട് മേലോട്ട് നീക്കി വരയ്ക്കാം. ഇപ്പോള്‍ ദിവസം 29 രൂപ വരുമാനമുള്ളവന്‍ പണക്കാരനാണ്. അടുത്ത വര്‍ഷം 15 രൂപ വരുമാനമുള്ളവനും കൂടി പണക്കാരനാകും. അങ്ങനെ നമുക്ക് പണക്കാരുടെ എണ്ണം കൂട്ടാം. അതിന്റെ കൂടെ സൂര്യനിലേക്ക് ഒരു റോക്കറ്റും അയക്കാം.

kaalidaasan said...

<<<കള്ളപ്പണവും ആയുധവും വിദേശത്തു നിന്നും ഇന്‍ഡ്യയില്‍ വരുന്നത് (ജലദോഷം വരുന്നത്) തടയാന്‍ കഴിയാത്ത നപുംസകങ്ങളാണ്, ചൊവ്വയിലേക്ക് റോക്കറ്റ് വിട്ട് ഇന്‍ഡ്യയുടെ രാജ്യ രക്ഷ ( കാന്‍സര്‍ ചികിത്സയില്‍ ഗവേഷണം ) നടത്താന്‍ പോകുന്നത്.

താങ്കള് പറഞ്ഞത് തന്നെ എടുത്തെഴുതിയത് അതിലെ അബദ്ധം വ്യക്തമാക്കാനായിരുന്നു .താങ്കള് പറഞ്ഞത് തന്നെ എടുത്തെഴുതിയത് അതിലെ അബദ്ധം വ്യക്തമാക്കാനായിരുന്നു .....<<


താങ്കളുടെ വിഭ്രമ ചിന്തകള്‍ എന്റെ വായില്‍ തിരുകാന്‍ നോക്കേണ്ട.

ചൊവ്വയിലേക്ക് റോക്കറ്റ് വിടുന്നത് ഇന്‍ഡ്യയുടെ രാജ്യ രക്ഷയുമായി യാതൊരു തരത്തിലും ബന്ധമുള്ളതല്ല, എന്ന് രാജ്യരക്ഷയുടെ ബാല പാഠങ്ങള്‍ അറിയുന്നവര്‍ക്ക് മനസിലാകും. താങ്കളേപ്പൊലുള്ള അതിബുദ്ധികളെന്നു നടിക്കുന്ന war mongers കരുതുന്നത് ഇത് കണ്ട് ശത്രു രാജ്യങ്ങള്‍ പേടിച്ചു വിറക്കുമെന്നാണ്. അതാണ്, കരടിയുടെ ഉപമ വഴി താങ്കള്‍ മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നതും.

ഇന്‍ഡ്യ അണുബോംബ് പൊട്ടിച്ചപ്പോള്‍ പാകിസ്ഥാന്‍ പേടിച്ചു വിറക്കുയല്ല ചെയ്തത്. ഇന്ദിരാ അദ്യം പൊട്ടിച്ചപ്പോള്‍ അവര്‍ അതീവ രഹസ്യമായി ഉണ്ടാക്കി. ബാജ്പേയി രണ്ടമതു പൊട്ടിച്ചത് താങ്കള്‍ പറയുമ്പോലെ പാക്സിതാനെ പേടിപ്പിക്കാന്‍ ആയിരുന്നു. മറുപടിയായി ഇന്‍ഡ്യ പൊട്ടിച്ചതിലും കൂടുതല്‍ അടുത്ത ദിവസം പൊട്ടിക്കുകയാണു അവര്‍ ചെയ്തത്.അതുപോലെ ഇന്‍ഡ്യ റഷ്യയില്‍ നിന്നും ഒരാണവ നിലയം വാങ്ങിയപ്പോള്‍ പാകിസ്ഥാന്‍ ചൈനയില്‍ നിന്നും ഒരെണ്ണം വാങ്ങിച്ച് തിരിച്ചടിക്കുന്നു. ഇനി ഇന്‍ഡ്യ നിര്‍മ്മിക്കുന്ന ഓരോ നിലയത്തിനും ബദലായി പകിസ്താന്‍ ചൈനയില്‍ നിന്നും പല ആണവ നിലയങ്ങളും വാങ്ങിക്കും. ശ്രീലങ്കയും വാങ്ങാനുള്ള എല്ലാ സാധ്യതയും ഉണ്ട്. ഇന്‍ഡ്യയില്‍ നിന്നും അകന്ന് ഇപ്പോള്‍ ചൈനയോടാണവര്‍ക്ക് അടുപ്പം. മാലദ്വീപും ശ്രീലങ്കയുടെ വഴിയേ പോകാനാണിന്നത്തെ നിലയില്‍ സാധ്യത. ഇതില്‍ നിന്നൊക്കെ എന്തെങ്കിലും മനസിലാക്കാനുള്ള ശേഷി താങ്കള്‍ക്കുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. ഉണ്ടായിരുന്നെങ്കില്‍ ചൊവ്വയിലേക്ക് റോക്കറ്റ് വിട്ടത് പാകിസ്താനെ പേടിപ്പിക്കാനാണെന്ന് പറയില്ലായിരുന്നു.

കള്ളപ്പണവും ആയുധവും മിഷനറിമാരുടെ മത പരിവര്‍ത്തനവുമായി ബന്ധപ്പെടുത്തി താങ്കള്‍  താങ്കളുടെ അഗാധ പാണ്ഡിത്യം ഇവിടെ വെളിപ്പെടുത്തുകയും ചെയ്തു. ഇന്‍ഡ്യന്‍ സര്‍ക്കാര്‍ അംഗീകരിച്ച വഴിയിലൂടെ വിദേശ സഹായം പണമായും  മറ്റ് ആവശ്യ വസ്തുക്കളായും മിഷനറിമാര്‍ ഇവിടെ കൊണ്ടു വന്ന് വിതരണം ചെയ്യുന്നുണ്ട്. ഇന്‍ഡ്യന്‍ സര്‍ക്കാര്‍ തന്നെ ധനസഹായം ചോദിച്ച് ലോകം മുഴുവന്‍ അലഞ്ഞു തിരിയുന്ന അവസ്ഥയില്‍ ഇതൊരു മഹാ പാതകമായി എനിക്ക് തോന്നുന്നില്ല. അവസാനം കേട്ട വാര്‍ത്ത ഫ്രഞ്ച് സര്‍ക്കാരിന്റെ ധനസഹായം കൊച്ചി മെട്രോക്ക് ലഭ്യമാക്കാന്‍ ശ്രമിക്കുന്നു എന്നാണ്. പക്ഷെ പാകിസ്ഥാനില്‍ അച്ചടിക്കുന്ന കെട്ടുക്കണക്കിനു കള്ളനോട്ടുകള്‍  ഇന്‍ഡ്യയിലേക്ക് ഇന്‍ഡ്യക്കാരായ മുസ്ലിങ്ങള്‍ ഗള്‍ഫ് വഴി കൊണ്ടു വന്ന് വിതരണം ചെയ്ത്, ഇന്‍ഡ്യന്‍ സമ്പദ് വ്യവസ്ഥയെ അട്ടിമറിക്കുന്നതൊന്നും താങ്കളുടെ കണ്ണില്‍ പെടില്ല. അതും ഒരു പക്ഷെ ജലദോഷം പോലെ നിസാര പ്രശ്നങ്ങളായേ താങ്കള്‍ക്ക് തോന്നൂ. അത് കാഴ്ച്ചപ്പാടിലെ മഹത്വാമാണെന്ന് ഞാന്‍ മനസിലാക്കിക്കോളാം. മാവോയിസ്റ്റുകള്‍ കൊണ്ടു വരുന്ന കള്ളപ്പണവും  ആയുധവും ജല ദോഷം പോലെ നിസാരമാണെന്നു പറയുക വഴി താങ്കളുടെ തനി നിറവും ഇവിടെ വെളിപ്പെട്ടു. അതേക്കുറിച്ച് കൂടുതല്‍ വിശദീകരിക്കണമെന്നില്ല.

kaalidaasan said...

<<<ജലദോഷം പോലെ നിസാരമാണ്, ക്യാന്‍സറും രാജ്യ രക്ഷയും എന്നു കരുതുന്നവര്‍ക്ക് ഇതിലപ്പുറം തോന്നുക സ്വാഭാവികം. എന്നും !!

മിക്ക കാര്യങ്ങളും താങ്കള് മനസ്സിലാക്കുന്നത് ഇതേ രീതിയിലാണ് - അത് കൊണ്ടു കൂടുതലൊന്നും പറഞ്ഞിട്ട് കാര്യമില്ല .....<<


ഞാന്‍ എങ്ങനെ കാര്യങ്ങള്‍ മനസിലാക്കുന്നു എന്നതില്‍ താങ്കള്‍ ആശങ്കപ്പെടേണ്ടതില്ല. ഇതൊക്കെ താങ്കള്‍ക്ക് താങ്കളുടേതായ രീതിയില്‍  മറ്റുള്ളവരെ അറിയിക്കാന്‍ സര്‍വ്വ സ്വാതന്ത്ര്യവുമുണ്ട്. അതില്‍ എനിക്ക് യാതൊരു ബുദ്ധിമുട്ടുമില്ല. താങ്കള്‍ എഴുതുന്നതും ഞാന്‍  എഴുതുന്നതും എല്ലാവരും വായിക്കുന്നുണ്ടല്ലോ. അവര്‍ മനസിലാക്കട്ടെ.

ക്യാന്‍സര്‍ ഗവേഷണം മനുഷ്യരാശിയെ ഒരു മാരക രോഗത്തില്‍ നിന്നും രക്ഷിക്കാന്‍ വേണ്ടിയുള്ളതാണ്. നിര്‍ഭാഗ്യവശാല്‍ ചൊവ്വയിലേക്ക് പോകാന്‍ നടത്തുന്ന ശ്രമങ്ങളുടെ ആയിരത്തിലൊന്ന് ക്യാന്‍സര്‍ ഗവേഷണത്തിന്, ഇന്‍ഡ്യ ചെലവഴിക്കുന്നില്ല.

ഇന്‍ഡ്യന്‍ സര്‍ക്കാര്‍ ഇതിനു വേണ്ടി കഴിഞ്ഞ 8 വര്‍ഷത്തേക്ക് നീക്കി വച്ച ചെലവിന്റെ കണക്കൊക്കെ ഈ ലിങ്കുകളില്‍ വായിക്കാം.

Completed Cancer Grants

Ongoing Cancer Grants

ഇന്‍ഡ്യയില്‍ ക്യാന്‍സര്‍ ഗവേഷണത്തിനു വേണ്ടി ജെര്‍മനിയും, ഇംഗ്ളണ്ടും, അമേരിക്കയും മറ്റും പല സഹായങ്ങളും ചെയ്യുന്നുണ്ട്. പ്രണാബ് മുഖര്‍ജിയും ചിദംബരവും  എന്നാക്ഷേപിച്ച് വേണ്ട എന്നു പറഞ്ഞ ധനസഹായം ഇതിനു വേണ്ടികൂടി ആയിരുന്നു.

http://www.cancerresearchuk.org/cancer-help/coping-with-cancer/general-books-and-links/overseas-cancer-organisations#ind

http://www.usatoday.com/story/news/nation/2013/02/20/india-cancer-studies-ethics-questions/1932113/

http://healthcare.financialexpress.com/latest-updates/1908-cancer-research-is-absolutely-critical-for-india

http://www.azcentral.com/news/articles/20130828india-cancer-study-questions-still-lingering.html?nclick_check=1

http://cancercontrol.cancer.gov/funding_apply.html

ചൊവ്വയില്‍ ഒരു പേടകം  കൊണ്ടിറക്കുന്നത്കൊണ്ട് മനുഷ്യരാശിക്ക് യാതൊരു ഗുണവും ഇല്ല. അന്യ ഗ്രഹത്തില്‍ ഒരു പേടകം കൊണ്ട് പോയി ഇറക്കാന്‍ ഇന്‍ഡ്യക്ക് കഴിവുണ്ടെന്ന് ചന്ദ്രനില്‍ പോയപ്പോള്‍ ലോകം അറിഞ്ഞതാണ്. അന്ന് പേടിക്കാത്ത ഒരു ശത്രുവും ഇന്ന് ചൊവ്വയില്‍ പോയത് കണ്ട് പേടിക്കില്ല. ഇതൊക്കെ സാധാരണ ബുദ്ധിശേഷിയുള്ളവര്‍ക്ക് മനസിലാകും. താങ്കളേപ്പോലെ ബുദ്ധി ശക്തി കൂടിയവര്‍ക്ക് അത് മനസിലാകില്ല. അതെന്റെ പ്രശ്നവുമല്ല.

താങ്കളുടെ ജലദോഷം ഉപമയേക്കുറിച്ച് ചെറിയ ഒരു കമന്റ്. ജല ദോഷം ചികിത്സിച്ചു മാറ്റാവുന്നതോ, ചികിത്സിക്കേണ്ടതോ ആയ ഒരസുഖമല്ല. അതൊരു self limiting viral infection ആണ്. അതിനു ചികിത്സ ചെയ്താലും ഇല്ലെങ്കിലും ഒരാഴ്ച കൊണ്ട് മാറുന്നതാണ്. ജല ദോഷത്തിനു ചികിത്സ നിര്‍ദ്ദേശിക്കുന്ന ഡോക്ടര്‍മാരുണ്ടാകും. മന്‍  മോഹന്‍ സിംഗിനേപ്പോലെ.

രാജ്യ രക്ഷ എന്നു പറയുന്നത് താങ്കളൊക്കെ കരുതുമ്പോലെ external threat മാത്രം അല്ല. അതില്‍  internal threat ഉം ഉണ്ട്. ഇന്‍ഡ്യ ചൊവ്വയിലേക്കോ വ്യാഴത്തിലേക്കോ റോക്കറ്റ് വിട്ടാലോ വിട്ടില്ലെങ്കിലോ ഇന്‍ഡ്യയെ അസ്ഥിരപ്പെടുത്തുന്ന ശക്തികള്‍ അത് mind ചെയ്യുക പോലുമില്ല. ഇന്‍ഡ്യയുടെ അയല്‍ രാജ്യങ്ങളായ പാകിസ്താനോ ചൈനയെ അതിനെ ഗൌനിക്കുക പോലുമില്ല. ഇതൊക്കെ മനസിലാക്കുന്നവര്‍ രാജ്യ രക്ഷ എന്നും പറഞ്ഞ് ഇതിനു വേണ്ടി വിടുപണിയും ചെയ്യില്ല.

ഞാന്‍ ശാസ്ത്ര സാങ്കേതിക രംഗത്ത് ഇന്‍ഡ്യ പുരോഗതി നേടുന്നതിനെ എതിര്‍ക്കുന്നു എന്ന് സ്ഥാപിക്കാന്‍  ആഞ്ഞു താങ്കള്‍ ശ്രമിക്കുന്നുണ്ട്. പല പ്രാവശ്യം അതല്ല എന്നു വിശദമാക്കിയിട്ടും താങ്കള്‍ വിടുന്ന മട്ടില്ല. ഇന്‍ഡ്യ റോക്കറ്റ് സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിനെ ഞാന്‍ പരിപൂര്‍ണ്ണമായി സ്വാഗതം ചെയ്യുന്നു. കൂതുതല്‍ ഭാരം വഹിക്കാന്‍  ശേഷിയുള്ള ക്രയോജെനിക് സാങ്കേതിക വിദ്യ ഇന്‍ഡ്യ വികസിപ്പിക്കേണ്ടതു തന്നെയാണ്. അങ്ങനെ ചെയ്താല്‍ ഇന്‍ഡ്യക്ക് ഇപ്പോള്‍ ചെയ്യുന്നതുപോലെ യൂറോപ്യന്‍ സ്പേസ് ഏജന്‍സിയെ ആശ്രയിക്കേണ്ടി വരില്ല. ഇന്‍ഡ്യയുടെ ഈ വഴിക്കുള്ള രണ്ടു പരീക്ഷണങ്ങള്‍ പരാജയപ്പെട്ടെങ്കിലും ഇനിയും അതില്‍  ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണെന്റെ അഭിപ്രായം. ചൊവ്വയിലേക്ക് റോക്കറ്റ് വിട്ട് ശത്രുക്കളായ ചൈനയേയും  പാകിസ്താനെയും പേടിപ്പിക്കാന്‍ ശ്രമിക്കുന്നതുകൊണ്ട് യാതൊരു ഗുണവും ഉണ്ടാകില്ല. അതിന്റെ കാരണം അവര്‍ അത് കണ്ട് പേടിക്കില്ല എന്നാണ്.