Sunday 15 April 2012

കണ്ണുള്ളവര്‍ കണ്ടോളൂ.



ലീഗിന്റെ അഞ്ചാം മന്ത്രി കേരള രാഷ്ട്രീയത്തെ ഇളക്കി മറിക്കുന്നു.


കണ്ണുള്ളവര്‍ കണ്ടോളൂ. ഇത് ഞങ്ങളുടെ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ച ലീഗിന്റെ അഞ്ചാംമന്ത്രി. 

നിലമ്പൂരില്‍ കോണ്‍ഗ്രസ് നേതാവ്, ആര്യാടന്‍ മുഹമ്മദിന്റെ വീടിനു മുന്നില്‍ രണ്ടു ദിവസം മുന്നേ  യൂത്ത്‌ലീഗ് സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡില്‍ എഴുതിയ  വരികളാണിത്.


അഞ്ചാം മന്ത്രി പ്രശ്നത്തിലുണ്ടായ സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കൂടിയ ലീഗിന്റെ ഉന്നതാധികാര സമിതി യോഗത്തിലെ അഭിപ്രായം ഇങ്ങനെ.

അഞ്ചാം മന്ത്രിസ്ഥാനം മുസ്ലിം ലീഗ് അനര്‍ഹമായി നേടിയതല്ല.   മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കോണ്‍ഗ്രസിനുളളിലെ ഗ്രൂപ്പ് വടംവലികളുടെ ഭാഗമാണ്. കോണ്‍ഗ്രസിനുളളിലെ ചില ഗ്രൂപ്പ് താല്‍പര്യങ്ങളാണ് അഞ്ചാം മന്ത്രി വിവാദമുണ്ടാക്കിയത്. മന്ത്രിസഭാ രൂപീകരണ സമയത്ത് കോണ്‍ഗ്രസുമായി ഉണ്ടാക്കിയ ഒത്തുതീര്‍പ്പ് ഫോര്‍മൂലയുടെ ഭാഗമായാണ് ലീഗിന് അഞ്ചാം മന്ത്രി സ്ഥാനം ലഭിച്ചത്. അര നൂറ്റാണ്ടായി ലീഗിന്റെ കൈവശമുണ്ടായിരുന്ന രാജ്യസഭാസീറ്റ് കോണ്‍ഗ്രസിന് വിട്ടു നല്‍കിയത് മറക്കരുത്. 


ഈ അഭിപ്രായത്തോട് കോണ്‍ഗ്രസ് നേതാവ് മുരളീധരന്‍ പ്രതികരിച്ചത് ഇങ്ങനെ.

മുസ്ലീം ലീഗ് അഞ്ചാം മന്ത്രിയെ നേടിയത് ബലം പ്രയോഗിച്ച് തന്നെയാണ്.  മുന്നണി ബന്ധങ്ങള്‍ക്കു കോട്ടം തട്ടിയിരിക്കുകയാണ്. കോണ്‍ഗ്രസ്സിന്റെ മുറിവ് ഉണങ്ങിയിട്ടില്ല. രാജ്യസഭാ സീറ്റില്‍ ലീഗ് ത്യാഗമൊന്നും സഹിച്ചിട്ടില്ല. മറിച്ച് കോണ്‍ഗ്രസാണ് വിട്ടുവീഴ്ച ചെയ്തത്. 1980 ലും 1994 ലും കോണ്‍ഗ്രസിന്റെ സീറ്റ് ലീഗിനു നല്‍കുകയാണുണ്ടായത്. അങ്ങനെയാണ്, അര നൂറ്റാണ്ടു മുന്നേ അവരുടെ കയ്യില്‍ രാജ്യസഭാ സീറ്റ് വന്നു ചേര്‍ന്നത്.  ലീഗിന്റെ ഭീഷണിക്കു കോണ്‍ഗ്രസ് വഴങ്ങിയതില്‍ വിഷമമുണ്ട്. 


ആര്യാടന്‍ മുഹമ്മദ് ഒരു പടി കൂടി കടന്നു പ്രതികരിച്ചു.

 കോണ്‍ഗ്രസിന്റെ രാജ്യസഭാ സീറ്റ് ആരുടേയും ഔദാര്യമല്ല.  കോണ്‍ഗ്രസിന്റെ പതാക ഒരു സാമുദായിക നേതാവിനും അടിയറവ് വയ്ക്കില്ല. കോണ്‍ഗ്രസും സിപിഎമ്മും ഒഴികെ തനിച്ചു മല്‍സരിക്കാന്‍ കഴിയുന്ന ഒരു പാര്‍ട്ടിയും കേരളത്തിലില്ല. മലപ്പുറം ജില്ലയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരത്തിനെതിരായി ഒരു നിമിഷം പോലും മന്ത്രിയായി തുടരില്ല. 


തുമ്മിയാല്‍ പോകുന്ന സ്ഥാനമാണ് മന്ത്രിപദമെങ്കില്‍ 100 പ്രാവശ്യം തുമ്മാന്‍ തയാറാണ്. മന്ത്രി പദവിക്ക് വലിയ വില കല്‍പിക്കുന്നില്ല. ഗസ്റ്റ് ഹൌസില്‍ താമസിക്കുന്നതുപോലെയേയുള്ളൂ അത്. കോണ്‍ഗ്രസ് പതാക സാമുദായിക നേതാക്കള്‍ക്ക് അടിയറ വെക്കാന്‍ അനുവദിക്കില്ല. കോണ്‍ഗ്രസ്സിന് ക്ഷീണം വരുന്ന ഒരു കാര്യത്തിനും മരണം വരെ ആര്യാടന്‍ ഉണ്ടാകില്ല. 


എന്റെ അഭിപ്രായങ്ങള്‍ ഇനിയും പറയും. അതു തടയാന്‍ ഒരു പ്രസ്ഥാനത്തിനും കഴിയില്ല. അതിനെ വിലവെക്കുന്നുമില്ല. പലരും പല ജല്‍പനങ്ങളും നടത്തും. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തെ നാടുകടത്തിയ കോണ്‍ഗ്രസ്സിന് ഈ അല്‍പായുസ്സുകളെ തെല്ലും ഭയമില്ല. 


 2004 ഉം 2006 ഉം ആരും മറക്കേണ്ട. അതു മറന്നുകൊണ്ടുള്ള കളി തീക്കളിയായിരിക്കും. കുറേ ദിവസമായി തെറി കേള്‍ക്കാന്‍ തുടങ്ങിയിട്ട്. അവര്‍ക്ക് അതേ അറിയൂ. ചിലര്‍ക്ക് ഭ്രാന്തു മുഴുത്തിരിക്കുന്നു.  രാജ്യസഭാ സീറ്റു നല്‍കുന്നതു വലിയ വിട്ടുവീഴ്ചയായാണ് ചിലര്‍ പറയുന്നത്. രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്തുവെന്ന്.  ഇന്നലെ ഒരുത്തന്‍ റ്റി വിയില്‍ പറയുകയാണ്, 50 കൊല്ലമായി കൈയ്യില്‍ വച്ച രാജ്യസഭാ സീറ്റ് കോണ്‍ഗ്രസിനു കൊടുത്തു എന്ന്.  കോണ്‍ഗ്രസിന്, 34 വോട്ടു മതി. എന്നേപ്പോലെ ഖദറിട്ട 38 എണ്ണം ഉണ്ട്. ആരുടെയും ഔദാര്യം വേണ്ട. കോണ്‍ഗ്രസ്സും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും അല്ലാതെ തനിച്ചു ജയിക്കാന്‍ കഴിയുന്ന ഒരു പാര്‍ട്ടിയും കേരളത്തിലില്ല. ആരുടെയെങ്കിലും ഔദാര്യത്തില്‍ സ്ഥാനങ്ങള്‍ നേടി അത് തങ്ങളുടെ ജന്മാവകാശമാണെന്ന് വരുത്തിത്തീര്‍ക്കുന്നവരെ ജനങ്ങള്‍ അല്‍പ്പന്‍മാരെന്നേ വിളിക്കു.


ഇന്നലെ മുസ്ലിം ലീഗ് യോഗം ചേര്‍ന്നു പറഞ്ഞത് കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം സാമുദായിക അസന്തുലിതാവസ്ഥ ഉണ്ടാക്കുന്നു എന്നാണ്. ഇവരല്ല, മരിച്ചുപോയ ഇവരുടെ പൂര്‍വികര്‍ ശ്രമിച്ചാലും കോണ്‍ഗ്രസ്സില്‍ ഭിന്നിപ്പ് ഉണ്ടാക്കാനാകില്ല. ഭൂരിപക്ഷം വരുന്ന ഹിന്ദുക്കളെ അവഗണിച്ച് ഒരു ഭരണകൂടത്തിനും ഇവിടെ നിലനില്‍ക്കാനാകില്ല. ഞങ്ങള്‍ക്ക് പച്ചക്കണ്ണടയില്ല, വെളുത്ത കണ്ണടയാണ്. 

കോണ്‍ഗ്രസ് എം പി പി റ്റി തോമസ് അഭിപ്രായപ്പെട്ടതിങ്ങനെ. 

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ കോണ്‍ഗ്രസില്‍ ഗൂഢാലോചന നടക്കുന്നുണ്ട്.  യുഡിഎഫിലും മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന നടന്നുണ്ട്.   അഞ്ചാം മന്ത്രിസ്ഥാനം സംബന്ധിച്ച് ലീഗിനകത്തും ഗൂഢാലോചന നടന്നു.

ലീഗിനകത്തെ അഭിപ്രായ വ്യാത്യാസങ്ങളാണ് പ്രശ്നങ്ങള്‍ ഇത്ര വഷളാകാന്‍ കാരണം. കേരളത്തിന്റെ പൊതുതാല്‍പര്യം പരിഗണിച്ച് ലീഗ് സംയമനം പാലിക്കണമായിരുന്നു. 

ഇതേക്കുറിച്ച് പല കോണ്‍ഗ്രസ് നേതാക്കളും അഭിപ്രായങ്ങള്‍ പറഞ്ഞിട്ടുണ്ടെങ്കിലും, പി റ്റി തോമസ് പറഞ്ഞതാണു സത്യം. കോണ്‍ഗ്രസിലും യു ഡി എഫിലും ലീഗിലും ഉമ്മന്‍ ചാണ്ടിക്കെതിരെ ചില നീക്കങ്ങള്‍ നടക്കുന്നുണ്ട്.  പ്രശ്നം ലീഗിന്റെയും കോണ്‍ഗ്രസിന്റെയും പിടി വിട്ടു പോകുന്നു എന്ന പ്രതീതിയാണിപ്പോള്‍.

പി റ്റി തോമസ് പറഞ്ഞതാണു ശരി. ലീഗിലെ ഗ്രൂപ്പു വഴക്കാണിന്നത്തെ പ്രതിസന്ധിക്കു കാരണം.

അതിന്റെ  നാള്‍വഴി ഇതാണ്. 

സി എച്ച് മുഹമ്മദ്കോയയുടെ മകന്‍ മുനീറിനോട് ലീഗിന്റെ അണികള്‍ക്ക് ഒരു പ്രത്യേക താല്‍പ്പര്യമുണ്ടായിരുന്നു. ഡോക്ടറായ അദ്ദേഹം  ആ പണി ഉപേക്ഷിച്ച് മുസ്ലിം ലീഗ് രാഷ്ട്രീയത്തിലിറങ്ങാനുള്ള കാരണം ഈ താല്‍പ്പര്യമാണ്. പല പ്രാവശ്യം മത്സരിച്ചു. ജയിച്ചു. മന്ത്രിയുമായി. ഇതിനിടെ മുസ്ലിം ലീഗിനു വേണ്ടി ഇന്‍ഡ്യാവിഷന്‍ എന്ന ചാനലും തുടങ്ങി. പക്ഷെ മങ്കടയില്‍ മഞ്ഞളാം കുഴി അലി എന്ന വ്യവസായിയോട് തോല്‍ക്കേണ്ടി വന്നു. ലീഗില്‍ അപ്പോഴേക്കും കുഞ്ഞാലിക്കുട്ടി ഒരു വിധം അപ്രമാദിത്തം തന്നെ നേടിയിരുന്നു. മുഹമ്മദ് ബഷീറിന്റെ  നേതൃത്വത്തില്‍ കുഞ്ഞാലിക്കുട്ടിയെ എതിര്‍ക്കുന്ന ഒരു ഗ്രൂപ്പും ലീഗില്‍ ഉണ്ടായി.  ഇ അഹമ്മദിനെ കേരള  രാഷ്ട്രീയത്തില്‍ നിന്നും പുറത്തു ചാടിച്ചതിനു ചുക്കാന്‍ പിടിച്ചത് കുഞ്ഞാലിക്കുട്ടി ആയിരുന്നു. സ്വാഭാവികമായി  അഹമ്മദ്,  ബഷീറിന്റെ ഗ്രൂപ്പിനോട് ആഭിമുഖ്യം പ്രകടിപ്പിച്ചു. അങ്ങനെയിരിക്കെ ഇന്‍ഡ്യാ വിഷന്‍ കുഞ്ഞാലിക്കുട്ടി പീഢിപ്പിച്ചു എന്ന ആരോപണമുള്ള റെജീനയുടെ അഭിമുഖം പ്രക്ഷേപണം ചെയ്തു. കുഞ്ഞാലിക്കുട്ടി മുനീറിന്റെ ശത്രുവുമായി. സ്വാഭാവികമായി മുനീര്‍  കുഞ്ഞാലിക്കുട്ടിയുടെ എതിര്‍പാളയത്തിലും എത്തിപ്പെട്ടു. അന്തരിച്ച ശിഹാബ് തങ്ങളെ കുഞ്ഞാലിക്കുട്ടി ഏതോ അജ്ഞാത  കാരണത്താല്‍ കയ്യിലെടുത്തപ്പോള്‍ ബഷീറിനും, അഹമ്മദിനും, മുനീറിനും നിശബ്ദരാകേണ്ടി വന്നു. പക്ഷെ അവര്‍ തക്കം പാര്‍ത്തിരുന്നു. 

എല്‍ ഡി എഫിനു ശേഷം യു ഡി എഫ് എന്ന അലിഖിത നിയമം തെറ്റാതെ 2011ല്‍  യു ഡി എഫ് എന്ന ഉറച്ച വിശ്വാസത്തിലായിരുന്നു  ലീഗ്   തെരഞ്ഞെടുപ്പിനെ നേരിട്ടത്. വി എസ്  മത്സരിക്കാന്‍ സാധ്യതയില്ല. അതുകൊണ്ട് പാട്ടും പാടി ജയിക്കാം എന്നതായിരുന്നു യു ഡി എഫിന്റെ പ്രതീക്ഷ. അശനി പാതം പോലെ വീണ്ടും വി എസ് മത്സരിക്കാനിറങ്ങി. അദ്ദേഹത്തിനെതിരെ ആരോപണങ്ങളുടെ പെരുമഴയും പെയ്യിച്ചു. എന്നിട്ടു പോലും കഷ്ടിച്ചു ഭൂരിപക്ഷം നേടാനേ ആയുള്ളു. മലപ്പുറത്തെ മുസ്ലിങ്ങളുടെ ബലത്തില്‍ മുസ്ലിം ലീഗ് 20 സീറ്റുകള്‍ നേടി. മലപ്പുറത്തെ സീറ്റുകളൊക്കെ കുഞ്ഞാലിയുടെ വിശ്വസ്തരെ മത്സരിപ്പിച്ചിട്ട്, മുനീറിനെ തോല്‍പ്പിക്കാനായി കോഴിക്കോട്ടേക്ക് അയച്ചു. തോല്‍പ്പിക്കാന്‍ ആഞ്ഞു ശ്രമിച്ചിട്ടും ചെറിയ ഭൂരിപക്ഷത്തിനു മുനീര്‍ ജയിച്ചു. മന്ത്രി സ്ഥാനം പങ്കു വച്ചപ്പോള്‍ അഞ്ചാമതൊന്നു കൂടി ലീഗ് ചോദിച്ചു. മഞ്ഞളാം കുഴി അലിയെ കാലു മാറ്റിയപ്പോള്‍ കൊടുത്ത വാഗ്ദാനമായിരുന്നു മന്ത്രി സ്ഥാനം. കൂടെ മുനീറിനു മന്ത്രിസ്ഥാനം കൊടുക്കാതിരിക്കാനുള്ള അടവു നയവും ഉണ്ടായിരുന്നു. മന്ത്രിയാകണമെങ്കില്‍ മുനീര്‍ ഇന്‍ഡ്യ വിഷന്റെ ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കണമെന്ന ഒരാവശ്യം കുഞ്ഞാലി മുന്നോട്ടു വച്ചു. മുനീര്‍ അത് ചെയ്യില്ല എന്ന വിശ്വാസം കുഞ്ഞാലിക്കുണ്ടായിരുന്നു. പക്ഷെ മുനീര്‍ രാജി വച്ചു. അതോടെ പദ്ധതികളൊക്കെ തകിടം മറിഞ്ഞു. എങ്കില്‍ അഞ്ചാം  മന്ത്രിയില്‍ ഉറച്ചു നില്‍ക്കാം എന്നു തീരുമാനിച്ചു. കോണ്‍ഗ്രസ് പക്ഷെ വഴങ്ങിയില്ല. എങ്കിലും തങ്ങളേക്കൊണ്ട് അത് പ്രഖ്യാപിപ്പിച്ചു. തങ്ങള്‍ പറയുന്ന വാക്കു മാറ്റാന്‍ ആകില്ല എന്നത് ലീഗിലെ അലിഖിത നിയമമാണ്. അത് യു ഡി എഫിലെയും അലിഖിത നിയമക്കാനായി പിന്നെത്തെ ശ്രമം. പാണക്കാട് തങ്ങള്‍മാര്‍ക്കൊരു പ്രത്യേകതയുണ്ട്. കെട്ടിലമ്മമാരേപ്പോലെയാണവര്‍. രാഷ്ട്രീയ കാര്യങ്ങള്‍ക്ക് തറവാട്ടില്‍ നിന്നും പുറത്തേക്ക് പോകാറില്ല. മറ്റുള്ളവര്‍ അവിടെ വന്ന് മുഖം കാണിക്കണം. അതാണു നാട്ടു നടപ്പ്. കുഞ്ഞാലിക്കുട്ടി പക്ഷെ ഈ മുറയും തെറ്റിച്ചു. പുതിയ പാണക്കാടനെ കോട്ടയത്തേക്ക് ഉമ്മന്‍ ചാണ്ടിയെ കാണാന്‍ അയച്ചു. മുനീറും ബഷീറും ഇത് ലീഗിനുള്ളില്‍ ഒരു വിഷയമാക്കി അവതരിപ്പിച്ചു. കുഞ്ഞാലി പ്രതിരോധത്തിലായി. അപ്പോള്‍ അഞ്ചാം മന്ത്രി സ്ഥാനം കുഞ്ഞാലിയുടെ ആവശ്യമായിത്തീര്‍ന്നു. 

പക്ഷെ കോണ്‍ഗ്രസിലെ എതിര്‍പ്പ് ശക്തമായിരുന്നു. അഞ്ചാമത്തെ മന്ത്രിയെ തരാം പക്ഷെ സാവകാശം വേണം എന്ന് ഉമ്മന്‍ ചാണ്ടി കുഞ്ഞാലിയോട് പറഞ്ഞു. ഭരണത്തിലിരിക്കേണ്ടതിന്റെ ആവശ്യകത ഉമ്മനേക്കാള്‍ കൂടുതല്‍ കുഞ്ഞാലിക്കായിരുന്നു. അതുകൊണ്ട് തങ്ങളേക്കൊണ്ട് ഈ തീരുമാനം അംഗീകരിപ്പിച്ചു. പാണക്കാടന്‍ പറഞ്ഞാല്‍ അത് ലീഗിലെ നിയമായതുകൊണ്ട് മുനീറും ബഷീറുമടങ്ങി.പക്ഷെ കൂടെക്കൂടെ ഈ വിഷയം അവര്‍ ഉയര്‍ത്തിക്കൊണ്ടു വന്നിരുന്നു. കുഞ്ഞാലിയെ തോണ്ടാന്‍ വേണ്ടി, എവിടെ അഞ്ചാം മന്ത്രി എന്ന ചോദ്യം കൂടെക്കൂടെകേള്‍ക്കാന്‍ തുടങ്ങി. അലി അണികളെ ഇറക്കി ചില പ്രതിഷേധങ്ങളും സംഘടിപ്പിച്ചു. അപ്പോഴേക്കും പിറവം ​ഉപതെരഞ്ഞെടുപ്പു വന്നു. അതിനു ശേഷം തീരുമനിക്കാം എന്ന ഉമ്മന്റെ അഭിപ്രായം കുഞ്ഞാലി സ്വീകരിച്ചു. അപ്പോഴേക്കും ബഷീറിനും മുനീറിനും കുറച്ചു കൂടെ ധൈര്യമായി തുടങ്ങി. പിറവത്ത് ജയിച്ച അനൂപിന്റെ സത്യപ്രതിജ്ഞ പോലുമിവര്‍ ഇടപെട്ട്  തടഞ്ഞു. അനൂപ്  മന്ത്രിയാകുന്നെങ്കില്‍ അലി കൂടി മന്ത്രിയാകണം എന്ന് ലീഗ് ശഠിച്ചു. പാവം പയ്യന്‍. മന്ത്രിസ്ഥാനം ലഭിക്കാന്‍ വേണ്ടി പാണന്റെ സന്നിധിയിലേക്ക് തീര്‍ത്ഥയാത്ര പോലും നടത്തി. പാണന്റെ മനസലിഞ്ഞില്ല. പയ്യനു മന്ത്രി സ്ഥാനം വേണമെങ്കില്‍ അലി കൂടി സത്യപ്രതിജ്ഞ ചെയ്യണമെന്ന കടുത്ത നിലപാടും എടുത്തു. ഗത്യന്തരമില്ലാതെ കോണ്‍ഗ്രസ് കെ പി സി സി വിളിച്ചു കൂട്ടി. ലീഗിനു കൂടുതല്‍ മന്ത്രിമാരെ നല്‍കാന്‍ ആകില്ല എന്നവര്‍ ഏക കണ്ഠമായി തീരുമാനിച്ചു.വിവരം ഹൈക്കമാണ്ടിനെയും അറിയിച്ചു.  കോണ്‍ഗ്രസിലെ പൊതു വികാരം ഇതണെന്നറിഞ്ഞ  കുഞ്ഞാലി  ഒത്തുതീര്‍പ്പിനു തയ്യാറായി.  അഞ്ചാം മന്ത്രി എന്നത് അഞ്ചാം പദവി ആയാലും മതി എന്ന നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങി. ലീഗിന്റെ വകുപ്പുകളൊക്കെ മുസ്ലിം സാമ്രാജ്യം പോലെയാണെന്ന ആക്ഷേപം കോണ്‍ഗ്രസിലുണ്ട്. വിദ്യാഭ്യാസ വകുപ്പ് ലീഗില്‍ നിന്നും ഏറ്റെടുക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യം,  കോണ്‍ഗ്രസും അംഗീകരിച്ചു. വകുപ്പ് വിട്ടുകൊടുക്കാന്‍ പ്രശ്നമില്ല എന്ന് കുഞ്ഞാലി സമ്മതിച്ചു. ഭരണം  നിലനിറുത്തേണ്ടത് കുഞ്ഞാലിയുടെ വ്യക്തിപരമായ ആവശ്യമാണെന്ന തിരിച്ചറിവിലാണത് സമ്മതിച്ചതും.

അടിക്കാന്‍ പറ്റിയ അവസരം ഇതാണെന്ന് ബഷീറും മുനീറും തീര്‍ച്ചയാക്കി. ബാക്കി ലീഗുനേതാക്കളൊക്കെ നിശബ്ദരായപ്പോള്‍ ഇവര്‍ രണ്ടു പേരും, അഞ്ചാം മന്ത്രി വേണം എന്ന നിലപാട് പരസ്യമായി പ്രകടിപ്പിച്ചു. അണികളെയും ഭാരവാഹികളെയും ഇളക്കി വിട്ടു. അതിന്റെ ഫലം ലീഗിന്റെ നേതൃയോഗത്തിലുണ്ടായി. അവിടെ ഭൂരിപക്ഷാഭിപ്രായം  അഞ്ചാം മന്ത്രി വേണം എന്നും ഒരു വകുപ്പും വിട്ടു കൊടുക്കില്ല എന്നും, വേണ്ടി വന്നാല്‍ മന്ത്രിമാരെ പിന്‍വലിക്കണം എന്നും ആയിരുന്നു. കുഞ്ഞാലിയുടെ പ്രായോഗിക നിലപാടുകള്‍ ഈ തീവ്ര നിലപാടില്‍ മുങ്ങിപ്പോയി. ബാക്കി സമീപകാല ചരിത്രം.

മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, സി എന്‍ ബാലകൃഷ്ണന്‍, ഡെപ്യൂട്ടി സ്പീക്കര്‍ എന്‍ ശക്തന്‍, എംഎല്‍എമാരായ കെ മുരളീധരന്‍, വി ഡി സതീശന്‍, ടി എന്‍ പ്രതാപന്‍, പാലോട് രവി തുടങ്ങിയവര്‍  സത്യപ്രതിജ്ഞാചടങ്ങ് ബഹിഷ്കരിച്ചു.  കേരള കോണ്‍ഗ്രസ് പിള്ള, സിഎംപി, ജെഎസ്എസ് എന്നിവയുടെ നേതാക്കളും ചടങ്ങില്‍നിന്ന് വിട്ടുനിന്നു. അലിയെ മന്ത്രിയാക്കിയതിനെതിരെ ലീഗിനുള്ളിലും പ്രതിഷേധമുണ്ട്. മുസ്ലിംലീഗ് നേതാക്കളായ അബ്ദുസമദ് സമദാനി, ടി എ അഹമ്മദ് കബീര്‍ തുടങ്ങിയവരും സത്യപ്രതിജ്ഞാചടങ്ങിനെത്തിയില്ല. ലീഗില്‍  ആരാണ്‌ ശക്‌തന്‍ എന്ന്‌ തീരുമാനിക്കുന്നതിനുള്ള പോരാണ്‌ ഇന്ന്‌ ഈ അവസ്‌ഥയില്‍ കാര്യങ്ങള്‍ എത്തിച്ചത്‌. 

വലിയൊരു വിഭാഗം കോണ്‍ഗ്രസ് എം.എല്‍.എമാര്‍ തികഞ്ഞ അമര്‍ഷത്തിലാണ്. . കെ.പി.സി.സി നേതൃയോഗവും രാഷ്ട്രീയ കാര്യ സമിതിയും അഞ്ചാം മന്ത്രി വേണ്ടെന്ന് ഒറ്റക്കെട്ടായി തീരുമാനിച്ചിട്ടും മറിച്ചൊരു തീരുമാനമെടുത്തപ്പോള്‍ അക്കാര്യം എന്തുകൊണ്ട് കെ.പി.സി.സി നേതൃയോഗം വിളിച്ച് അറിയിച്ചില്ലെന്നാണ് എം.എല്‍.എമാര്‍ ചോദിക്കുന്നത്. ഇക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ചേര്‍ന്നെടുത്ത തീരുമാനം ആത്മഹത്യാപരമാണെന്നാണ് എം.എല്‍.എമാരുടെ അഭിപ്രായം. മന്ത്രിമാരെ പിന്‍വലിക്കുമെന്ന് വിരട്ടിയാണ് മു സ്ലിം  ലീഗ് അഞ്ചാം മന്ത്രിപ്രശ്നത്തില്‍ കോണ്‍ഗ്രസിനെ വീഴ്ത്തിയത്. മുന്നണി രാഷ്ട്രീയത്തില്‍ അടുത്ത കാലത്ത് കേരളം കണ്ട ഏറ്റവും വലിയ സമ്മര്‍ദ്ദ തന്ത്രത്തില്‍ അങ്ങനെ ലീഗ് വിജയിച്ചു.

മതാധിഷ്ടിത സംഘടനയായ മുസ്ലിം ലീഗ് മതേതര പ്രസ്ഥാനമായ കോണ്‍ഗ്രസിനെ ബല പ്രയോഗത്തിലൂടെ കീഴടക്കി അഞ്ചാം മന്ത്രി സ്ഥാനം നേടി എടുത്തു. കോണ്‍ഗ്രസ് സമ്പൂര്‍ണ്ണമായി കീഴടങ്ങി. 

കെ. കരുണാകരനും എ.കെ. ആന്റണിയും മറ്റും കോണ്‍ഗ്രസ്സിനെ നയിച്ചിരുന്ന കാലത്ത് ഇതുപോലെ പ്രതിസന്ധി ഉണ്ടാകുമ്പോള്‍ ഒരിക്കലും കോണ്‍ഗ്രസിനെ മുറിവേല്പിക്കുന്ന ഒത്തുതീര്‍പ്പ് തീരുമാനമുണ്ടാകില്ലായിരുന്നു. മന്ത്രിമാരെ പിന്‍വലിക്കുമെന്ന് ലീഗ് വിരട്ടിയപ്പോള്‍ തന്നെ ഉമ്മന്‍ചാണ്ടി പേടിച്ചുപോയി. . "നിങ്ങള്‍ രാജിവയ്ക്കേണ്ട, പകരം ഞാന്‍ രാജിവയ്ക്കാം "എന്ന് ഉമ്മന്‍ചാണ്ടി ഉറച്ച നിലപാടെടുത്തിരുന്നെങ്കില്‍ ലീഗ് ഒതുങ്ങുമായിരുന്നു. ലീഗിന് മറ്റെങ്ങും പോകാന്‍ കഴിയില്ലെന്ന സത്യം ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും  തിരിച്ചറിയാതെ പോയി.

കേരളത്തിന്റെ ചരിത്രത്തില്‍ ഒരിക്കലുമുണ്ടാകാത്തവിധം ന്യൂനപക്ഷ സമുദായക്കാരുടെ എണ്ണം മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ പദവികളില്‍ വര്‍ദ്ധിച്ചു. സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, ചീഫ് വിപ്പ് എന്നിവ ഉള്‍പ്പെടെ 24 പദവികളില്‍ പതിന്നാലിലും ന്യൂനപക്ഷക്കാരാണ് ഇപ്പോള്‍.

രമേശ് ചെന്നിത്തല എന്ന കോണ്‍ഗ്രസ് പ്രസിഡണ്ടിനെ പോലുമറിയിക്കാതെ കോണ്‍ഗ്രസ് മന്ത്രിമാരുടെ വകുപ്പുകള്‍ മുഖ്യമന്ത്രി പുനര്‍വിഭജിച്ചു. കരുണാകരന്റെ കാലത്ത്‌ വകുപ്പുകള്‍ മാറ്റുന്നത്‌ താനുമായും തന്റെ ഗ്രൂപ്പുമായും ചര്‍ച്ചചെയ്‌തില്ലെന്ന്‌ പരാതിപ്പെട്ട്‌ യു.ഡി.എഫ്‌ കണ്‍വീനര്‍ സ്‌ഥാനം ഉമ്മന്‍ചാണ്ടി രാജിവച്ചിട്ടുണ്ട്. 1994 ല്‍ കരുണാകരന്‍ വയലാര്‍ രവിയെ തഴഞ്ഞ് ലീഗിനു രാജ്യസഭാ സീറ്റു നല്‍കിയതില്‍ പ്രതിഷേധിച്ച് മന്ത്രി സ്ഥാനവും അദ്ദേഹം രാജി വച്ചിട്ടുണ്ട്.അതേ ഉമ്മന്‍ ചാണ്ടി ഇപ്പോള്‍ ലീഗിനു മുന്നില്‍ ഇഴയുന്നു. തീരുമാനങ്ങളൊക്കെ  കേരളത്തിലെ കോണ്‍ഗ്രസില്‍ നിന്നും മറച്ചു വയ്ക്കുന്നു.

എന്‍ എസ് എസിന്റെ എതിര്‍പ്പിനെ മറികടക്കാന്‍ രണ്ട് നായന്‍മാര്‍ക്ക് പ്രധാന വകുപ്പുകള്‍ നല്‍കി. മന്ത്രിസഭയിലെ ന്യൂനപക്ഷ അതിപ്രസരത്തെ മറികടക്കാനാണ് കോണ്‍ഗ്രസ് മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റം വരുത്തിയത്. ഭൂരിപക്ഷ സമുദായക്കാരെ സന്തോഷിപ്പിക്കാനായി ആഭ്യന്തരം തിരുവഞ്ചൂര്‍ രാധാകൃഷ്ണനും റവന്യൂ അടൂര്‍പ്രകാശിനും നല്‍കി. ഒരാള്‍ ഇന്ന ജാതിക്കാരനായതുകൊണ്ട് ആഭ്യന്തരം, ഇന്ന ജാതിക്കാരനായതുകൊണ്ട് റവന്യൂ, ഇന്ന ജാതിക്കാരനായതുകൊണ്ട് ആരോഗ്യംഎന്നിങ്ങനെ നല്‍കി.  ജാതി അടിസ്ഥാനത്തില്‍  മന്ത്രിമാരെ നിശ്ചയിച്ച ആദ്യത്തെ മുഖ്യ മന്ത്രിയായി ഉമ്മന്‍  ചാണ്ടി  അവരോധിക്കപ്പെട്ടു. കമ്മ്യൂണിസ്റ്റുകാരുടെയും കോണ്‍ഗ്രസുകാരുടെയും നേതൃത്വത്തില്‍ സംസ്ഥാനത്ത് പല മന്ത്രിസഭകളുണ്ടായിട്ടുണ്ടെങ്കിലും ഉമ്മന്‍ചാണ്ടിയുടെ മന്ത്രിസഭയിലെ പോലെ ജാതിയുടെയും മതത്തിന്റെയും പ്രതിനിധികളായി മന്ത്രിമാര്‍ ചാപ്പകുത്തപ്പെട്ട മറ്റൊരുകാലമിതു വരെ ഉണ്ടായിട്ടില്ല. ഇപ്പോള്‍ അതുമുണ്ടായി.  ഉമ്മന്‍ ചാണ്ടിയിലെ ചാണ്ടി മാറ്റി ചണ്ടി എന്നാക്കിയാല്‍ ഏറ്റവും യോജിക്കുന്ന അവസ്ഥയിലുമായി.  കേരള ചരിത്രത്തിലെ ആദ്യ സംഭവമാണത്. പക്ഷെ അതില്‍ എന്‍ എസ് എസ്  മയങ്ങി വീണില്ല. മച്ചിപ്പശുവിനെ തൊഴുത്തു മാറ്റി കെട്ടുന്ന തമാശയായി എന്‍ എസ് എസ് സെക്രട്ടറി അതിനെ ചിത്രീകരിച്ചു. ആഭ്യന്തരമന്ത്രി പദം എന്‍എസ്എസിന്റെ അക്കൌണ്ടില്‍ നല്‍കുന്നതിനോടു താല്‍പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. നായരായ ആള്‍ക്ക് ഉന്നതപദവി നല്‍കിയാല്‍ ഭൂരിപക്ഷ സമുദായത്തിന്റെ പ്രശ്നങ്ങള്‍ ഇല്ലാതാവുന്നില്ല.  തിരുവഞ്ചൂരിന് ആഭ്യന്തരം നല്‍കിയത് ഉമ്മന്‍ ചാണ്ടിയുടെ താല്‍പര്യസംരക്ഷണത്തിനു വേണ്ടിമാത്രമാണ്. വിജിലന്‍സ് പദവി നല്‍കി നേരത്തേയും ഈ താല്‍പര്യം ഉമ്മന്‍ ചാണ്ടി സംരക്ഷിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് തറ പാര്‍ട്ടിയായി അധപ്പതിച്ചു എന്ന് വെള്ളാപ്പള്ളി നടേശനും പ്രതികരിച്ചു.

മുഖ്യമന്ത്രി നടത്തിയ അറ്റകുറ്റപ്പണികള്‍ പോലും ഗ്രൂപ്പുകളില്‍ കുരുങ്ങി. സ്വന്തം കൈയിലിരിക്കുന്നതിനെക്കാള്‍ സുപ്രധാന വകുപ്പുകള്‍ വിശ്വസ്‌തനായ തിരുവഞ്ചൂരിനു കൈമാറി. ആളുമാറിയെങ്കിലും ആ വകുപ്പുകള്‍ ഉമ്മന്‍ചാണ്ടിയുടെ കൈപ്പിടിയിലാണ്‌. സാമുദായിക സന്തുലിതാവസ്‌ഥയെന്ന പേരില്‍ നടത്തിയ ഈ പരിപാടി കണ്ണില്‍പൊടിയിടലുകളാണ്‌. അഞ്ചാംമന്ത്രി പ്രശ്‌നത്തില്‍ ഇടഞ്ഞുനില്‍ക്കുന്ന എന്‍.എസ്‌.എസിനേയും എസ്‌.എന്‍.ഡി.പിയേയും അനുനയിപ്പിക്കാന്‍ വേണ്ടിയായിരുന്നു അഴിച്ചുപണി. എന്നാല്‍ പുതിയ നീക്കം ഇരുകൂട്ടരുടെയും അമര്‍ഷം വര്‍ദ്ധിപ്പിച്ചു. 

രമേശ് ചെന്നിത്തല കൂടെക്കൂടെ സി പി എമ്മിനെ ഉപദേശിക്കുന്ന ഒരു  ഉപദേശമുണ്ട്. പ്രതിപക്ഷ നേതാവായ അച്യുതാനന്ദനെ കൊണ്ട് പാര്‍ട്ടി നിലപാടുകള്‍ അംഗീകരിപ്പിക്കുക എന്നാണത്. അത് സ്വന്തം കാര്യത്തില്‍  അറം പറ്റുന്ന പോലെയായി. കെ പി സി സി തീരുമാനം കോണ്‍ഗ്രസ് മുഖ്യമന്ത്രിയേക്കൊണ്ട് അംഗീകരിപ്പിക്കാന്‍ അദ്ദേഹത്തിനു കഴിയാതെ പോയി. കുറച്ചു കൂടി കടന്ന്, മന്ത്രിമാരുടെ വകുപ്പ് മാറ്റം കെ പി സി സി പ്രസിഡണ്ടായ അദ്ദേഹം അറിഞ്ഞതുമില്ല.  ഇതുപോലെ കഴിവുകെട്ട മുഖ്യമന്ത്രിയും നാണംകെടേണ്ടി വന്ന കെ പി സി സി പ്രസിഡണ്ടും കേരള ചരിത്രത്തില്‍ ഉണ്ടായിട്ടില്ല.

ഈ നാടകങ്ങള്‍ക്കിടക്ക് മറ്റൊരു നിശബ്ദ ദുഖം കൂടി ഉണ്ട്. കേരളാ കോണ്‍ഗ്രസ് (ബി) എന്ന പാര്‍ട്ടിക്ക് പാര്‍ട്ടി മന്ത്രിയെ വേണ്ട. മന്ത്രി പാര്‍ട്ടിയെ അനുസരിക്കുന്നില്ല. മന്ത്രി ഗണേഷ്‌കുമാറിന്റെ അനുയായികളെ ഒഴിവാക്കാന്‍ കേരള കോണ്‍ഗ്രസ്‌(ബി) ആലപ്പുഴയില്‍ നേതൃക്യാമ്പ് സംഘടിപ്പിച്ചത്  ഹൗസ്‌ ബോട്ടില്‍. പിള്ളയുടെ പരാതി ഇതില്‍ മാത്രമൊതുങ്ങുന്നില്ല. മുസ്ലിം ലീഗിന്റെ അഞ്ചാംമന്ത്രിസ്‌ഥാനം യു.ഡി.എഫിലെ ചില കക്ഷികളില്‍മാത്രം ആലോചിച്ച്‌ നടപ്പാക്കിയതാണെന്ന്‌ ബാലകൃഷ്‌ണപിള്ള പറഞ്ഞു. യുഡിഎഫിലെ പല കാര്യങ്ങളും കോണ്‍ഗ്രസും മുസ്ലിംലീഗും കേരള കോണ്‍ഗ്രസ്‌ എമ്മും മാത്രമാണ്‌ തീരുമാനിക്കുന്നത്‌. അഞ്ചാംമന്ത്രിയെ സംബന്ധിച്ച്‌ എന്‍.എസ്‌.എസ്‌. പറഞ്ഞ അഭിപ്രായം ശരിയാണെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലിം ലീഗിന്‌ അഞ്ചാം മന്ത്രിയെ അനുവദിച്ചതില്‍  കോണ്‍ഗ്രസില്‍ എതിര്‍പ്പ്‌ വ്യാപകമാണ്. മന്ത്രി ആര്യാടന്‍ മുഹമ്മദ്‌, മന്ത്രി കെ. ബാബു,  വി.എം. സുധീരന്‍, കെ. മുരളീധരന്‍, വി.ഡി. സതീശന്‍, പ്രതാപന്‍,  പി.ജെ. കുര്യന്‍ തുടങ്ങിയവരും പരസ്യമായി വിയോജിപ്പു പ്രകടിപ്പിച്ചു.  എസ്‌.ജെ.ഡി, ജെ.എസ്‌.എസ്‌, സി.എം.പി. തുടങ്ങിയ ഘടകകക്ഷികളും എതിര്‍ക്കുന്നു. യു ഡി എഫ് എന്ന സംവിധാനം തന്നെ ഉലഞ്ഞിരിക്കുന്നു.

സംഗതികളുടെ ഗൌരവം ലീഗിനു ബോധ്യമായിട്ടുണ്ട്. കളി തീര്‍ച്ചയായും കൈ വിട്ടു പോയിരിക്കുന്നു. എന്‍എസ്എസിനെയും എസ്എന്‍ഡിപിയെയും എത്രയും വേഗം അനുനയിപ്പിക്കണമെന്നു പാര്‍ട്ടി പ്രവര്‍ത്തക സമിതി തീരുമാനിച്ചിട്ടുണ്ട്.  ഇരുകൂട്ടരുടെയും പിണക്കം ഇല്ലാതാക്കാനുള്ള ദൌത്യം പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി തങ്ങള്‍ക്കാണ്. വരും ദിവസങ്ങളില്‍ എന്‍എസ്എസ് , എസ്എന്‍ഡിപി നേതൃത്വവുമായി അദ്ദേഹം ചര്‍ച്ച നടത്തും. എവിടെ വച്ച് എങ്ങനെ ചര്‍ച്ച നടത്തുമെന്നൊന്നും പറഞ്ഞിട്ടില്ല. പണക്കാടനെന്ന കെട്ടിലമ്മ നാലുകെട്ടില്‍ നിന്നിറങ്ങി എന്‍ എസ് എസിന്റെയും എസ് എന്‍ ഡി പിയുടെയും ആസ്ഥാനത്തേക്ക്  ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ പോകേണ്ടി വരും.   സുകുമാരന്‍ നായരും വെള്ളാപ്പള്ളിയും  ഉമ്മന്‍ ചാണ്ടിമാരല്ല. നാലുകെട്ടില്‍ ചെന്ന് മുഖം കാണിക്കാന്‍.  തിരുവഞ്ചൂര്‍ പെരുന്നയിലേക്ക് വരേണ്ടതില്ല എന്നു പറഞ്ഞ സുകുമാരന്‍ നായര്‍, ഒരു പാണനും ഇവിടേക്ക് വരേണ്ടതില്ല എന്നു പറയാനേ സാധ്യതയുള്ളു. ഇത്ര നാളും പാണനെ കുഞ്ഞാലി കുരങ്ങു കളിപ്പിച്ചു. ഇനി ബഷീര്‍ കുരങ്ങ് കളിപ്പിക്കും.

ചെന്നിത്തലയെ മാറ്റി  പാണക്കാടനെ കെ പി സി  സി പ്രസിഡണ്ടാക്കുന്നതാണിനി നല്ലത്. കോണ്‍ഗ്രസുകാരേക്കാള്‍ ഉമ്മനിപ്പോള്‍ പഥ്യം പാണനാണ്.

മന്ത്രിസ്ഥാനം സംബന്ധിച്ചു മുഖ്യമന്ത്രി പറയുന്നത് അനുസരിക്കുമെന്നു മന്ത്രി കെ.ബി. ഗണേഷ്കുമാര്‍. സ്വന്തം പര്‍ട്ടി പറയുന്നതല്ല. എങ്കില്‍ പിന്നെ ഇദ്ദേഹത്തിനു കോണ്‍ഗ്രസില്‍ ചേര്‍ന്നു കൂടെ? കോണ്‍ഗ്രസിനൊരു കൂട്ടായി. കേരള കോണ്‍ഗ്രസ് മന്ത്രി  പാര്‍ട്ടിയെ അനുസരിക്കുന്നില്ല. അതുകൊണ്ട് പാര്‍ട്ടി, മന്ത്രിയെ പിന്‍വലിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. കോണ്‍ഗ്രസ്  മുഖ്യമന്ത്രിയും  പാര്‍ട്ടിയെ അനുസരിക്കുന്നില്ല.  ഇനി കോണ്‍ഗ്രസ് പാര്‍ട്ടിയും, പാര്‍ട്ടിയെ അനുസരിക്കാത്ത മുഖ്യമന്ത്രിയെ പിന്‍വലിക്കാന്‍ തീരുമാനിച്ചാല്‍......


3 comments:

kaalidaasan said...

മന്ത്രിസ്ഥാനം സംബന്ധിച്ചു മുഖ്യമന്ത്രി പറയുന്നത് അനുസരിക്കുമെന്നു മന്ത്രി കെ.ബി. ഗണേഷ്കുമാര്‍. സ്വന്തം പര്‍ട്ടി പറയുന്നതല്ല. എങ്കില്‍ പിന്നെ ഇദ്ദേഹത്തിനു കോണ്‍ഗ്രസില്‍ ചേര്‍ന്നു കൂടെ? കോണ്‍ഗ്രസിനൊരു കൂട്ടായി. കേരള കോണ്‍ഗ്രസ് മന്ത്രി പാര്‍ട്ടിയെ അനുസരിക്കുന്നില്ല. അതുകൊണ്ട് പാര്‍ട്ടി, മന്ത്രിയെ പിന്‍വലിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. കോണ്‍ഗ്രസ് മുഖ്യമന്ത്രിയും പാര്‍ട്ടിയെ അനുസരിക്കുന്നില്ല. ഇനി കോണ്‍ഗ്രസ് പാര്‍ട്ടിയും, പാര്‍ട്ടിയെ അനുസരിക്കാത്ത മുഖ്യമന്ത്രിയെ പിന്‍വലിക്കാന്‍ തീരുമാനിച്ചാല്‍......

മുക്കുവന്‍ said...

make 69 ministers :)

Unknown said...

ഇസ്രായേല്‍ പലസ്തീന്‍ ജനതയെ ആക്രമിക്കുന്നത് ഒരു കാരണവുമില്ലാതെയാനെന്നു കാളി കരുതുന്നുണ്ടോ?