Saturday 22 May 2010

വഴിതടയലിന്റെ രീതി ശാസ്ത്രം

സാധാരണ വഴിവെട്ടുന്നത് ഗതാഗതത്തെ സഹായിക്കാനാണ്‌. മൂലമ്പള്ളിയിലെ വഴിവെട്ടിയത് വല്ലാര്‍പാടം പദ്ധതിയിലേക്ക് വീതി കൂടിയ വഴി ആവശ്യമുണ്ട് എന്ന തിരിച്ചറിവില്‍ നിന്നായിരുന്നു. കണ്ടെയിനര്‍ ടെര്‍മിനലിലേക്ക് വീതി കൂടിയ വഴി വേണമെന്ന് ആരു പറഞ്ഞാലും അതില്‍ അല്‍പ്പം കാര്യമുണ്ട്. ചെരുപ്പു ഫാക്റ്ററിയിലേക്ക് വീതി കൂടിയ വഴി വേണമെന്നു പറഞ്ഞാല്‍ അത് ആളുകള്‍ക്ക് മനസിലാകാന്‍ അല്‍പ്പം ബുദ്ധിമുട്ടുണ്ട്. ആളുകള്‍ക്ക് മനസിലാകാന്‍ ബുദ്ധിമുട്ടുള്ള കാര്യങ്ങള്‍ പറയുക ആണല്ലോ മന്ത്രി എളമരം കരീമിന്റെ ഇപ്പോഴത്തെ പ്രധാന പണി. വി എസ് അച്യുതാനന്ദന്‍ മുഖ്യ മന്ത്രി ആയാല്‍ സഖാക്കളൊക്കെ ജയിലില്‍ പോകേണ്ടി വരുമെന്നു പറഞ്ഞു തുടങ്ങിയതാണദ്ദേഹം. അത് പറഞ്ഞപ്പോള്‍ മലയാളികള്‍ക്കൊന്നും അതിന്റെ രഹസ്യം പിടി കിട്ടിയില്ല. വി എസ് നാലു വര്‍ഷം മുഖ്യമന്ത്രിയായി ഭരിച്ചപ്പോള്‍ ജയിലുകളൊന്നും സഖാക്കളേക്കൊണ്ട് നിറഞ്ഞു കാണാത്ത ജനത്തിനിപ്പോഴും കരീം പറഞ്ഞതിന്റെ ഗുട്ടന്‍സ് മനസിലായിട്ടില്ല. ഭൂപരിഷ്കരണം കാലഹരണപ്പെട്ടെന്ന് വകുപ്പു സെക്രട്ടറിയേക്കൊണ്ട് എല്ലാ വേദികളിലും വിളിച്ചു പറയിച്ച കരീമിന്റെ കമ്മ്യൂണിസ്റ്റ് നാട്യവും മലായാളികള്‍ക്ക് ഇന്നു വരെ മനസിലായിട്ടില്ല. അതു പോലെ കിനാലൂരില്‍ കരീം തുടങ്ങാനുദ്ദേശിക്കുന്ന വ്യവസായമെന്താണെന്നും ആര്‍ക്കും ഇപ്പോഴും പിടിയില്ല.

നാലു വര്‍ഷം മുമ്പ് അവിടെ ഉപഗ്രഹ നഗരം വരുന്നു എന്നാണ്‌ കേട്ടിരുനത്. പിന്നീടത് എജുക്കേഷന്‍ സിറ്റി, മെഡിക്കല്‍ സിറ്റി, ഇന്‍ഫര്‍മേഷന്‍ സിറ്റി ഒക്കെയായി രൂപാന്തരപ്പെട്ടു. അവസാനം കേള്‍ക്കുന്നത് ചെരുപ്പു കമ്പനികള്‍ വരുന്നു എന്നും. 2007 ല്‍ ഒരു മലേഷ്യന്‍ കമ്പനിയുമായി ഒപ്പു വച്ച ധാരണാപത്രം 2008 ല്‍ കലഹരണപ്പെട്ടതായി അറിയുന്നു. ഈ കാലഹരണപ്പെട്ട ധാരണാ പത്രവും കയ്യില്‍ വച്ചാണിപ്പോള്‍ കരീം അവിടെ എന്തൊക്കെയോ നടക്കാന്‍ പോകുന്നു എന്ന് ആര്‍ക്കും മനസിലാകാത്ത കാര്യങ്ങള്‍ പറയുന്നതും, തോമസ് ഐസ്സക്ക് വെല്ലുവിളികള്‍ നടത്തുന്നതും, പിണറായി വിജയന്‍ അതിനു പിന്നണി പാടുന്നതും, ഡി വൈ എഫ് ഐക്കാര്‍ പതിവു പോലെ ചവേറുകളാകുന്നതും.
 
ധാരണാപത്രം കാലഹരണപ്പെട്ടു എന്ന വിവരം പരസ്യമായപ്പോള്‍ മറ്റ് പലയിടത്തും സ്ഥാപിക്കുമെന്ന് പണ്ട് പറഞ്ഞ ചെരുപ്പുകമ്പനികളൊക്കെ ഇപ്പോള്‍ കിനാലൂരിലേക്ക് മാറ്റിയതായി കരീം പറയുന്നു. ഈ ചെരുപ്പു കമ്പനികകള്‍ യധാര്‍ത്ഥത്തില്‍ വരുന്നുണ്ടോ എന്ന്  ജനങ്ങള്‍ സംശയിച്ചാല്‍ അവരെ കുറ്റം പറയാനാകില്ല.
 
ഭാവിയില്‍ നടക്കാന്‍ സാധ്യത മാത്രമുള്ള ഒരു പദ്ധതിക്കു വേണ്ടി വീതി കൂടിയ റോഡു വേണം എന്ന് കരീം വാശിപിടിക്കുന്നതെന്തിനാണ്? കലഹരണപ്പെട്ട ഒരു ധാരണാപത്രത്തിന്റെ മറവില്‍ റോഡു വെട്ടുന്നതിനു പിന്നില്‍ എന്താണ്‌ ഗൂഡ ലക്ഷ്യം ഉള്ളത്? പ്രരംഭ കരാര്‍ ഒപ്പു വച്ച സ്മാര്‍ട്ട് സിറ്റി പദ്ധതിക്കു വേണ്ടി ഇതു പോലെ റോഡു വെട്ടണം എന്നാരും വാശി പിടിച്ചു കണ്ടില്ല. വളരെയധികം പേര്‍ക്ക് ജോലി നല്‍കുന്ന നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരത്തെ ടെക്നോപ്പാര്‍ക്കിനോ കൊച്ചിയിലെ  ഇന്‍ഫോപ്പാര്‍ക്കിനോ വീതി കൂടിയ റോഡുകള്‍ ഇല്ല.
 
സാധാരണ റോഡു വെട്ടലും അതിനു വേണ്ട സ്ഥലമെടുപ്പുമൊക്കെ നടത്തുന്നത് പൊതു മരാമത്തു വകുപ്പാണ്. പൊതു മരാമത്തു വകുപ്പൊന്നും ഇതില്‍ ഇടപെടുന്നതായി തോന്നുന്നില്ല. കരീമിന്റെ മറ്റ് പല നടപടികളും ജനങ്ങള്‍ക്ക് മനസിലാകാത്തപോലെ ഇതും ആര്‍ക്കും മനസിലാകുന്നില്ല.

ദേശീയ പാതയുടെ വീതി 30 മീറ്ററായി ചുരുക്കണം എന്നാണ്, കേരള സര്‍ക്കാരിന്റെ (സി പി എമ്മിന്റെയും) ഒരു പ്രാധാന ആവശ്യം. അതിനു പറയുന്ന  കാരണം സ്ഥലപരിമിതിയും. ദേശീയ പാതകളേക്കാള്‍ പ്രധാനപ്പെട്ടതാണ്‌ കിനാലൂരിലേക്കുള്ള പാതയെന്ന കരീമിന്റെ നിലപാടും പതിവു പോലെ ജനങ്ങള്‍ക്ക് മനസിലാകുന്നില്ല.

പക്ഷെ ആര്‍ക്കും എളുപ്പം മനസിലാകുന്ന ഒരു കാര്യമുണ്ട്. സെന്റിന്‌ 5000 രൂപ വിലയുണ്ടായിരുന്ന കിനാലൂരില്‍  ഇപ്പോള്‍ ഭൂമി വില സെന്റിന്‌ 2 ലക്ഷമാണ്.

പൊതു മരാമത്തു വകുപ്പിനേക്കൊണ്ട് ചെയ്യിക്കേണ്ട റോഡു പണി കരീം ഏറ്റെടുത്തതും അവിടെ സര്‍വേക്ക് പോയവരുടെ വഴിതടയയാന്‍ പാകത്തിനു കാര്യങ്ങള്‍ കൊണ്ടെത്തിച്ചതുമൊക്കെ മറ്റൊരു വലിയ ഗൂഡ തന്ത്രത്തിന്റെ പുറമേ കാണുന്ന ലക്ഷണം മാത്രമാണ്. മറ്റൊരു വഴിതടയലാണതിന്റെ പ്രാധാന ഉദ്ദേശ്യം.

തോമസ് ഐസക്കും പിണറായി വിജയനുമൊക്കെ അതില്‍ സജീവ താല്‍പ്പര്യം എടുക്കുന്നതിനുമൊക്കെ പിന്നില്‍ ഇതാണു കാരണം. അത് കിനാലൂരു വഴി സി പി നരായണനിലൂടെ കറങ്ങി നായനാരില്‍ ഇപ്പോള്‍ വിശ്രമിക്കുന്നു. ആ യാത്ര അവിടെയും അവസാനിക്കില്ല.

നാലു വര്‍ഷം മുമ്പാരംഭിച്ച ആ വഴി തടയല്‍ ഒരു നേര്‍ച്ച പോലെ ഇന്നും തുടരുന്നു. വി എസിന്റെ പോളിറ്റ് ബ്യൂറോയിലേക്കുള്ള വഴിയാണിപ്പോള്‍ തടയാന്‍ നോക്കുന്നത്.  ജനസമൂഹത്തിനു ശരി എന്നു തോന്നുന്നതിന്റെ നേരെ എതിര്‍വശത്തു നിന്നാല്‍ വി എസിന്റെ വഴി തടയാന്‍ വളരെ എളുപ്പമാണെന്ന് പിണറായി വിജയന്‍ കണ്ടുപിടിച്ചിട്ട് കാലം കുറെ ആയി. പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ ജനകീയ പ്രശ്നങ്ങളില്‍ സജീവമായി ഇടപെട്ട് ജനകീയനായപ്പോള്‍ മുതല്‍ ഈ വഴിമുടക്കല്‍ ആരംഭിച്ചതാണ്. അതിപ്പോഴും തുടരുന്നു.

കമ്യൂണിസത്തിനും കമ്യൂണിസ്റ്റുകാര്‍ക്കും ചേരാത്ത തീരുമാനങ്ങള്‍ എടുക്കുക. യധാര്‍ത്ഥ കമ്യൂണിസ്റ്റായ വി എസിനെക്കൊണ്ട് പ്രതികരിപ്പിക്കുക. ലെനിനിസ്റ്റ് സംഘടന  തത്വം ലംഘിച്ചു എന്നും പറഞ്ഞ് അദ്ദേഹത്തെ പ്രതികൂട്ടിലാക്കുക. ഇതാണു കുറെനാളുകളായി കേരളത്തില്‍ കാണുന്ന പ്രതിഭാസം. മൂന്നാറിലും ലാവലിനിലും കിളിരൂരിലും സ്മാര്‍ട്ട് സിറ്റിയിലും കിനാലൂരിലും പൊളിറ്റിക്കല്‍  സെക്രട്ടറിയിലും അവസാനം നായനാര്‍ അനുസ്മരണത്തിലുമൊക്കെ തിമിര്‍ത്താടിയത് ഒറ്റ അജണ്ട മാത്രം.

സി പി എമ്മിനു കേരളത്തില്‍ മൂന്നു മുഖ്യമന്ത്രിമാരേ ഉണ്ടായിട്ടുള്ളു. അതില്‍ ഇ എം എസിനേയും നയനാരെയും ആഴ്ചയില്‍ മൂന്നു വട്ടമെന്ന നിലയില്‍ പുകഴ്ത്തുന്നതിന്റെ ഉദ്ദേശ്യമൊന്നു മാത്രം. വി എസ് മോശമാണെന്നു തെളിയിക്കുക. അവരൊക്കെ പാര്‍ട്ടി തീരുമാനങ്ങള്‍ ലംഘിച്ചിട്ടില്ല. മറ്റ് മന്ത്രിമാരെ സംരക്ഷിച്ചിരുന്നു ലെനിനിസ്റ്റ് സംഘടന തത്വങ്ങള്‍ ലംഘിച്ചിട്ടില്ല എന്നൊക്കെയാണിപ്പോഴത്തെ വിലാപങ്ങള്‍. കൂടെക്കൂടെ ഇത് പറയുന്ന പിണറായി വിജയന്‍ പറയാത്ത ചില കാര്യങ്ങളുണ്ട്. ഇ എം എസും നായനാരും മുഖ്യമന്ത്രിമാരായിരുന്നപ്പോള്‍ പാര്‍ട്ടി സെക്രട്ടറിമാര്‍ എങ്ങനെ പ്രവര്‍ത്തിച്ചിരുന്നു എന്നൊന്നും അദ്ദേഹം ഇതുവരെ പറഞ്ഞു കേട്ടിട്ടില്ല.

അവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ പാര്‍ട്ടി തന്നെ തോല്‍പ്പിച്ചിട്ടില്ല. മത്സരിക്കുന്നതില്‍ നിന്നും പര്‍ട്ടി തടഞ്ഞിട്ടില്ല. സഹൂഹത്തിനു ഗുണകരമായ തീരുമാനങ്ങള്‍ എടുത്തപ്പോഴൊന്നും അതിനെ പാര്‍ട്ടി എതിര്‍ത്തു തോല്‍പ്പിച്ചിട്ടില്ല. കമ്യൂണിസ്റ്റുകാരായിരുന്ന ഇ  എം എസും നായനാരും ഭരിച്ചപ്പോഴൊന്നും കമ്യൂണിസത്തിനു നിരക്കാത്ത തീരുമാനങ്ങള്‍ പാര്‍ട്ടി എടുത്തിരുന്നില്ല. അന്നൊന്നും പാര്‍ട്ടി ഭൂമായിയുടെയും ലോട്ടറി മാഫിയയുടെയും മണല്‍ മാഫിയയുടെയും ബ്ളേഡ് കമ്പനിയുടെയും ഏജന്റുമാരായി പ്രവര്‍ത്തിച്ചിട്ടില്ല. ഭൂപരിഷ്കരണം കാലഹരണപ്പെട്ടു എന്നും പറഞ്ഞ് സ്വകാര്യ കുത്തകള്‍ക്ക് ഭൂമി വില്‌ക്കാന്‍ ഒത്താശ ചെയ്തിട്ടില്ല. പാര്‍ട്ടി അന്നൊന്നും അമ്യൂസ്മെന്റ് പാര്‍ക്കോ പഞ്ച നക്ഷത്ര ഹോട്ടലോ നടത്തിയിരുന്നില്ല. അന്നും പാര്‍ട്ടിക്കു സെക്രട്ടറിയും മറ്റുമൊക്കെ ഉണ്ടായിരുന്നു. സെക്രട്ടറി ഇതുപോലുള്ള ഒന്നിനും ചൂട്ടു പിടിക്കാതിരുന്നതു കൊണ്ട് ഇ എം എസിനോ നായനാര്‍ക്കോ എതിര്‍പ്പുണ്ടാകേണ്ട വിഷയങ്ങളുമുണ്ടായിരുന്നില്ല. ഇന്നതല്ല അവസ്ഥ. ഫാരിസ് അബൂബേക്കറേപ്പോലുള്ള ഭൂമായിയകളാണിന്ന് പാര്‍ട്ടി അജണ്ട നിശ്ചയിക്കുന്നത്. ഭൂമാഫിയ സ്ഥലം വാങ്ങിയാല്‍ അവിടെ പദ്ധതികള്‍ നടപ്പാക്കാന്‍ തീരുമാനിക്കുക എന്ന നിലയിലേക്ക് പാര്‍ട്ടിയെ തരം തഴ്ത്തിയതിന്റെ പൂര്‍ണ്ണ ഉത്തരവാദി ഇപ്പോഴത്തെ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനാണ്.

മാദ്ധ്യമ സിന്‍ഡിക്കേറ്റെന്ന് ആക്ഷേപിക്കുന്ന പത്രങ്ങളെ സ്വന്തം മനോസുഖത്തിനായി പിണറായി വിജയന്‍ ദുരുപയോഗം ചെയ്യുന്ന കാഴ്ച്ച അമ്പരപ്പിക്കുന്നതാണ്. മുഖ്യമന്ത്രി എന്ന നിലയില്‍, വി എസ് എല്ലാ ആഴ്ചയും പത്രസമ്മേളനം നടത്തും. അതിലൊക്കെ പത്രക്കാര്‍ക്ക് ചോദിക്കാന്‍ വേണ്ട വിഷയങ്ങള്‍ വളരെ സമര്‍ദ്ധമായി അതിനു മുന്നേ പിണറായി വിജയന്‍ പറഞ്ഞിരിക്കും. നായനാരെ അനുസ്മരിച്ചപ്പോള്‍ ചെയ്തും അതാണ്. മുഖ്യമന്ത്രി എന്ന  നിലയില്‍ അല്ലെങ്കില്‍ ഭരണാധികാരി എന്ന നിലയില്‍ നായനാര്‍ കേരളത്തിനു വേണ്ടി ചെയ്ത കാര്യങ്ങള്‍ പറയേണ്ടതിനു പകരം നായനാര്‍ പാര്‍ട്ടി അച്ചടക്കം അനുസരിച്ച കാര്യം മാത്രമേ പിണറായി വിജയന്‍ പരാമര്‍ശിച്ചുള്ളു. ഉദ്ദേശ്യം വി എസ് ആകുമ്പോള്‍ നായനാര്‍ ഭരിച്ച കാര്യം പറയാന്‍ ആകില്ലല്ലോ. കേരളത്തിലെ പത്രക്കാരെ ശരിക്കും മനസിലാക്കിയ പിണറായിക്കറിയാം   അവര്‍ വി എസിനോട് എന്തു ചോദിക്കുമെന്ന്. ഇരുമ്പ് പഴുക്കുന്നതെപ്പോഴെന്നും പഴുത്ത ഇരുമ്പിനെ അടിക്കേണ്ടതെപ്പോഴെന്നും ഒരു കൊല്ലനും ആരും പറഞ്ഞു കൊടുക്കേണ്ടതില്ല. പത്രക്കാര്‍ക്ക് ചോദിക്കേണ്ട ചോദ്യം തയ്യാറാക്കി നല്‍കുന്നതു പോലെയാണ്‌ പിണറായി മിക്കപ്പോഴും സംസാരിക്കുക. അവര്‍ ചോദിക്കുന്നതും പിണറായി പ്രതീക്ഷിക്കുന്ന ചോദ്യങ്ങള്‍ തന്നെ. വി എസ് പ്രതികരിക്കും. അത് പാര്‍ട്ടി അച്ചടക്കം ലംഘിക്കുന്നതായി വ്യാഖ്യാനിക്കാന്‍ പിണറായിയോളം സാമര്‍ദ്ധ്യം വേറെ ആര്‍ക്കുണ്ട്? നെയ്യപ്പം തിന്നാല്‍ രണ്ടു ഗുണം എന്നു പറഞ്ഞപോലെ. ഇഷ്ടവിനോദമായ മാദ്ധ്യമ സിന്‍ഡിക്കേറ്റിനെ നാവിന്റെ ചൊറിച്ചില്‍ മാറുന്നതു വരെ ചീത്ത പറയാം. വി എസിനേക്കൊണ്ട് ലെനിനിസ്റ്റ് സംഘടന തത്വങ്ങള്‍ ലംഘിപ്പിക്കാം. ബാക്കി പണികളൊക്കെ ചാവേറുകള്‍ നോക്കിക്കൊള്ളും. ലാവലിന്‍ പ്രശ്നത്തില്‍ ലെനിനിസ്റ്റ് തത്വങ്ങള്‍ ലംഘിപ്പിച്ച് മുഖ്യമന്ത്രി സ്ഥാനത്തു നിന്നും നീക്കുന്നതിന്റെ അടുത്തു വരെ എത്തിയതായിരുന്നു. അത് മലര്‍പ്പൊടിക്കാരന്റെ സ്വപ്നം പോലെ പൊലിഞ്ഞു പോയതിന്റെ നിരാശ ഇപ്പോഴും മാറിയിട്ടില്ല.

ഇത് വളരെ സമര്‍ദ്ധമായി ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന ഒരു തന്ത്രമാണ്. കഴിഞ്ഞ നാലു വര്‍ഷം വിജയിച്ചു. സി പി എം പോലുള്ള ഒരു കേഡര്‍ പാര്‍ട്ടിയുടെ ചട്ടക്കൂട് ഇതു പോലുള്ള തന്ത്രങ്ങള്‍ വിജയിക്കാന്‍ വളരെ യോജിച്ചതുമാണ്. പാര്‍ട്ടി വിരുദ്ധനായി ആരെയും മുദ്ര കുത്താന്‍ വളരെ എളുപ്പമാണ്. ആരേക്കൊണ്ടു വേണമെങ്കിലും വളരെ എളുപ്പത്തില്‍ പാര്‍ട്ടി അച്ചടക്കം ലംഘിപ്പിക്കാം.

ഇപ്പോഴത്തെ പുറപ്പാടുകളൊക്കെ വി എസിനേക്കൊണ്ട് പാര്‍ട്ടി അച്ചടക്കം ലംഘിപ്പിക്കുക എന്ന ഒരു ലക്ഷ്യം മാത്രം മുന്നില്‍ കണ്ടു കൊണ്ടാണ്. അദ്ദേഹം പോളിറ്റ് ബ്യൂറോയിലേക്ക് തിരിച്ചു വരുമെന്നത് ഏതാണ്ടുറപ്പായിരിക്കുകയാണ്. സര്‍വ്വ  ശക്തിയുമുപയോഗിച്ച് അത് തടയുക എന്നതാണീ നാടകങ്ങളുടെയൊക്കെ ഉദ്ദേശ്യം. 

ഏതാണ്ടിതിനു സമാന്തരമായി മറ്റൊരു വഴി തടയല്‍ നടക്കുന്നുണ്ട് കേരള രാഷ്ട്രീയത്തില്‍. മുരളീധരന്റെ കോണ്‍ഗ്രസ് പ്രവേശനമാണത്. കേരളത്തിലെ പ്രബല പാര്‍ട്ടികളിലെ പ്രമുഖ നേതാക്കളാണു രണ്ടു വഴി തടയലിനും മുന്നില്‍ നിന്നു പ്രവര്‍ത്തിക്കുന്നത്. രണ്ടിനും നേതൃത്വം കൊടുക്കുന്നതോ കേരളത്തിലെ പാര്‍ട്ടികളിലെ പരമോന്നത നേതാക്കളും.
 
 

51 comments:

kaalidaasan said...

ഇപ്പോഴത്തെ പുറപ്പാടുകളൊക്കെ വി എസിനേക്കൊണ്ട് പാര്‍ട്ടി അച്ചടക്കം ലംഘിപ്പിക്കുക എന്ന ഒരു ലക്ഷ്യം മാത്രം മുന്നില്‍ കണ്ടു കൊണ്ടാണ്. അദ്ദേഹം പോളിറ്റ് ബ്യൂറോയിലേക്ക് തിരിച്ചു വരുമെന്നത് ഏതാണ്ടുറപ്പായിരിക്കുകയാണ്. സര്‍വ്വ ശക്തിയുമുപയോഗിച്ച് അത് തടയുക എന്നതാണീ നാടകങ്ങളുടെയൊക്കെ ഉദ്ദേശ്യം.

ഏതാണ്ടിതിനു സമാന്തരമായി മറ്റൊരു വഴി തടയല്‍ നടക്കുന്നുണ്ട് കേരള രാഷ്ട്രീയത്തില്‍. മുരളീധരന്റെ കോണ്‍ഗ്രസ് പ്രവേശനമാണത്. കേരളത്തിലെ പ്രബല പാര്‍ട്ടികളിലെ പ്രമുഖ നേതാക്കളാണു രണ്ടു വഴി തടയലിനും മുന്നില്‍ നിന്നു പ്രവര്‍ത്തിക്കുന്നത്. രണ്ടിനും നേതൃത്വം കൊടുക്കുന്നതോ കേരളത്തിലെ പാര്‍ട്ടികളിലെ പരമോന്നത നേതാക്കളും.

Baiju Elikkattoor said...

"ഇ എം എസും നായനാരും മുഖ്യമന്ത്രിമാരായിരുന്നപ്പോള്‍ പാര്‍ട്ടി സെക്രട്ടറിമാര്‍ എങ്ങനെ പ്രവര്‍ത്തിച്ചിരുന്നു എന്നൊന്നും അദ്ദേഹം ഇതുവരെ പറഞ്ഞു കേട്ടിട്ടില്ല"

ഈ സെക്രട്ടറിയെ നാളെ ചരിത്രം എങ്ങനെ വിലയിരുത്തും? ഡിഫി എന്നാ സംഘടന പിണറായിയുടെ ഫാന്‍സ്‌ അസോസിയേഷന്‍ മാത്രമാണ്‌.

ശരിയായ വിലയിരുത്തലുകള്‍, നന്ദി.

dethan said...

കാളിദാസന്‍,
ശരിയായ നിരീക്ഷണം.അന്ത "ഹന്ത"യ്ക്ക് ഇന്ത പട്ട് എന്നു പറഞ്ഞ പോലെ ആ "വഴിതടയല്‍" പ്രയോഗത്തിന് പ്രത്യേക അഭിനന്ദനം.യഥാര്‍ത്ഥത്തില്‍,താങ്കള്‍ സൂചിപ്പിച്ചതു പോലെ,വി.എസ്സിന്റെ വഴിതടയുക തന്നെയാണ് പിണറായിയുടെയും
പിന്‍ പാട്ടുകാരുടെയും ലക്ഷ്യം.കഴിഞ്ഞ നാലു വര്‍ഷം അവര്‍ നടത്തിയ വഴിതടയലില്‍ തടസ്സപ്പെട്ടത് വി.എസ്സിന്റെ മാത്രം മാര്‍ഗ്ഗമല്ലെന്ന് അവര്‍ അടുത്തു തന്നെ മനസ്സിലാക്കും.ഫാരിസ് അബൂബേക്കര്‍മാര്‍ക്ക് ലാഭം കുറയുന്ന ഏര്‍പ്പാടാകുമ്പോള്‍ കരീമിനും പിണറായിക്കുമൊക്കെ കൂടുതല്‍ നോവും.എല്ലാ മുതലാളിത്ത ജീര്‍ണ്ണതകള്‍ക്കും അടിപ്പെട്ട ഇവരുടെ ദൃഷ്ടിയില്‍ വി. എസ് മാത്രമല്ല പഴയ കാല കമ്യൂണിസ്റ്റു നേതാക്കളും
ജീവിക്കാനറിയാത്തവരാണ്.

-ദത്തന്‍

kaalidaasan said...

ഈ സെക്രട്ടറിയെ നാളെ ചരിത്രം എങ്ങനെ വിലയിരുത്തും? ഡിഫി എന്നാ സംഘടന പിണറായിയുടെ ഫാന്‍സ്‌ അസോസിയേഷന്‍ മാത്രമാണ്‌.

ബൈജു,

ഈ സെക്രട്ടറിയെ ചരിത്രം എങ്ങനെ വിലയിരുത്തുമെന്നു പറയാന്‍ ആകില്ല. പക്ഷെ ഇതു പോലെ ഒരു സെക്രട്ടറി ഇതു വരെ ഉണ്ടായിട്ടില്ല. ഇനി ഉണ്ടാകാന്‍ സാധ്യതയുമില്ല. സ്വന്തം സ്തുതിപാഠകര്‍ക്കപ്പുറമുള്ള പൊതു ജനത്തെ പുച്ഛിക്കാനേ അദ്ദേഹത്തിനറിയൂ.

ഡി വൈ എഫ് ഐ ദിശാബോധം നഷ്ടപ്പെട്ട ഒരാള്‍ക്കൂട്ടം മാത്രമാണിന്ന്. ഇത്രയും നിര്‍ജ്ജിവമായ ഒരവസ്ഥ ആ സംഘടനക്കുണ്ടായിട്ടില്ല. ജനകീയ പ്രശ്നങ്ങള്‍ മതതീവ്രവാദ സംഘടനകള്‍ ഒക്കെ റാഞ്ചിക്കൊണ്ട് പോകുനു. കിനാലൂരില്‍ ജമായത്തേ ഇസ്ലമിയാണിപ്പോള്‍ ഡി വൈ എഫ് ഐയുടെയും സി പി എമ്മിന്റെയും റോള്‍ ഏറ്റെടുത്തിരിക്കുന്നത്. പ്രബുദ്ധ കേരളത്തിന്റെ നാണക്കേടാണത്. ഇസ്ലാമിക രാജ്യം സ്ഥാപിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്ന പിന്തിരിപ്പന്‍ സംഘടനകളൊക്കെ സി പി എം പോലുള്ള വിപ്ളവ സംഘടനകള്‍ ഉപേക്ഷിച്ചു പോകുന്ന ഇടങ്ങളില്‍ പ്രതിഷ്ടിക്കപ്പെടുന്ന കാഴ്ച്ച ഭയാനകമാണ്. നാലും മൂന്നും ഏഴ് പുരാതന മുസ്ലിങ്ങള്‍ അംഗങ്ങളായുള്ള ജമായത്തേ ഇസ്ലാമി കേരള രാഷ്ട്രീയത്തിന്റെ നടുമുറ്റത്തു കിടന്നു കളിക്കുന്നതിന്റെ ഒക്കെ ഉത്തരവാദിത്തം പിണറായി വിജയന്‍ നയിക്കുന്ന പ്രസ്ഥാനത്തിനാണെന്നതാണ്‌ സമകാലീന കേരള രാഷ്ട്രീയത്തിന്റെ നിസഹായത.

kaalidaasan said...

കഴിഞ്ഞ നാലു വര്‍ഷം അവര്‍ നടത്തിയ വഴിതടയലില്‍ തടസ്സപ്പെട്ടത് വി.എസ്സിന്റെ മാത്രം മാര്‍ഗ്ഗമല്ലെന്ന് അവര്‍ അടുത്തു തന്നെ മനസ്സിലാക്കും.

ദത്തന്‍,

അതെല്ലം മനസിലാക്കിക്കൊണ്ടു തന്നെയാണിവരുടെ പുറപ്പാട്. ആങ്ങള ചത്താലും നാത്തൂന്റെ കണ്ണിരു കണ്ടാല്‍ മതി എന്നാണല്ലോ ഇവരുടെ പ്രമാണം.

ഷൈജൻ കാക്കര said...

നായാനാർ സ്മരണയിൽ പിണറായിയുടെ ഉന്നം വി.എസ് തന്നെയായിരുന്നു പക്ഷെ കിനാലൂർ സംഭവം വി.എസ്സിന്റെ വഴിതടയലായി കാക്കര കാണുന്നില്ല.

ആകെയുള്ള ഒരു സമധാനം, കേരളത്തിന്റെ എത്ര വഴികൾ വി.എസ്സ്‌ തടഞ്ഞിരിക്കുന്നു... വി.എസ്സിന്റെ P.B യിലേക്കുള്ള വഴിയല്ലെ പിണറായി തടയുന്നുള്ളു!

തൂവലാൻ said...

കൊടിയേരി സഖാവ് പറഞ്ഞത് കേട്ടില്ലേ..കപ്പൽ വന്നതിന് ശേഷം തുറമുഖം പണിയുന്ന കാര്യം!പിണറായിയുടെ ജമായത്തുകാർക്കെതിരെയുള്ള വിമർശനങ്ങൾ കിനാലൂർ പ്രശ്നത്തിന് ശേഷം മാത്രമാണ് വന്നത് എന്നത് ശ്രദ്ദേയം!കിനാലൂറിൽ ജമായത്തും സോളിഡാരിറ്റിയും ഇടപെട്ടില്ലയിരുന്നില്ലെങ്കിൽ ഇതിന്റെ ഒന്നും പ്രശ്നമുണ്ടവില്ല്ലായിരുന്നു എന്ന് തോന്നുന്നു.സോളിഡാരിറ്റിയെയും ജമായത്തിനെയും മുന്നിൽ നിർത്തി ഇതൊരു വർഗ്ഗീയ സംഘർഷമാക്കിയെടുക്കാൻ ശ്രമിക്കുന്ന പിണറായിയുടെ കഴിവ് അപാരം.കൂട്ടത്തിൽ വനിതാകമ്മീഷൻ അമ്മച്ചിയുടെ പ്രസ്താവനയും ശ്രദ്ദേയമാണ്.

RajivMathew said...

കാളി സര്‍.. അടിസ്ഥാന സൌകര്യ വികസനത്തിന്റെ ഭാഗമായി ആ പാര്‍കിലെകു റോഡു പണിയേണ്ടത് ആവശ്യമല്ലേ? ടെക്നോപാര്‍കില്‍ ഇത്തരം റോഡുകള്‍ ഇല്ല എന്നതുകൊണ്ട്‌ അതിനു ഒരു ന്യായീകരനമാകുമോ? കാരണം ഐ ടി പാര്കുകളുടെ "row materials" എന്നാല്‍ മനുഷ്യവിഭവശേഷി ആണ് അതിന്റെ ഉല്പന്നം എന്നത് ഇന്റര്‍നെറ്റ്‌ വഴി കടത്താവുന്നതും..അതുകൊണ്ട് വലിയ വീതിയിലുള്ള റോഡുകള്‍ ഒന്നും ആവശ്യമായിവരുന്നില്ല. എന്നാല്‍ സാധാരണ industrial park കളില്‍ ഇത്തരം വീതികൂടിയ റോഡുകള്‍ ആവശ്യമാണ്‌.

Baiju Elikkattoor said...

"ഇസ്ലാമിക രാജ്യം സ്ഥാപിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്ന പിന്തിരിപ്പന്‍ സംഘടനകളൊക്കെ സി പി എം പോലുള്ള വിപ്ളവ സംഘടനകള്‍ ഉപേക്ഷിച്ചു പോകുന്ന ഇടങ്ങളില്‍ പ്രതിഷ്ടിക്കപ്പെടുന്ന കാഴ്ച്ച ഭയാനകമാണ്. നാലും മൂന്നും ഏഴ് പുരാതന മുസ്ലിങ്ങള്‍ അംഗങ്ങളായുള്ള ജമായത്തേ ഇസ്ലാമി കേരള രാഷ്ട്രീയത്തിന്റെ നടുമുറ്റത്തു കിടന്നു കളിക്കുന്നതിന്റെ ഒക്കെ ഉത്തരവാദിത്തം പിണറായി വിജയന്‍ നയിക്കുന്ന പ്രസ്ഥാനത്തിനാണെന്നതാണ്‌ സമകാലീന കേരള രാഷ്ട്രീയത്തിന്റെ നിസഹായത."

താങ്കളുടെ നിരീക്ഷണം അര്‍ത്ഥവത്താണ്. ഇതിനോട് ചേര്‍ത്ത് വായിക്കാവുന്നതാണ് ബഷീര്‍ വള്ളികുന്നിന്റെ പോസ്റ്റില്‍ 'ദൃക്സാക്ഷി' ഇട്ടിരിക്കുന്ന കമന്റുകള്‍ (http://www.vallikkunnu.com/2010/05/blog-post_23.html)

kaalidaasan said...

നായാനാർ സ്മരണയിൽ പിണറായിയുടെ ഉന്നം വി.എസ് തന്നെയായിരുന്നു പക്ഷെ കിനാലൂർ സംഭവം വി.എസ്സിന്റെ വഴിതടയലായി കാക്കര കാണുന്നില്ല.

അത് കാക്കര ശരിയായി മനസിലാക്കാത്തതു കൊണ്ടാണ്. കിനാലൂരിലെ വിഷയം സി പി എം നിലകൊള്ളുന്ന ആശയങ്ങള്‍ക്ക് എതിരാണ്. അവിടെ പോലീസ് പ്രതിക്ഷേധക്കാരെ അക്രമിക്കാന്‍ തുടങ്ങിയപ്പോള്‍ വി ഇടപെട്ട് സര്‍വ്വെ നിറുത്തി വയ്പ്പിച്ചു. അത് പാര്‍ട്ടി തീരുമാനത്തിനെതിരെ എടുത്ത നിലപടായിരുന്നു. അതാണ്‌ സര്‍വ്വെക്ക് പോയവര്‍ ലക്ഷ്യം വച്ചതും. കിനലൂരില്‍ വരാന്‍ പോകുന്ന വ്യവസായം ഏതാണെന്നു കാക്കരക്ക് ഒന്ന് പറയാമോ?

kaalidaasan said...

പിണറായിയുടെ ജമായത്തുകാർക്കെതിരെയുള്ള വിമർശനങ്ങൾ കിനാലൂർ പ്രശ്നത്തിന് ശേഷം മാത്രമാണ് വന്നത് എന്നത് ശ്രദ്ദേയം!

എന്നെനിക്കു തോന്നുന്നില്ല. കിനാലൂര്‍ ഇല്ലെങ്കിലും അത് വരുമായിരുന്നു.

ജമായത്തിന്റെ പിന്തുണ വേണ്ടെന്നു പറയാതിരുന്നത്പിണറായിയുടെ ബുദ്ധി മോശം. ജമായത്തും പിഡി പിയുമൊക്കെ ഇടതു പക്ഷത്തോടൊട്ടി നിന്നത് അവരുടെ നയങ്ങളാല്‍ ആകര്‍ഷിക്കപ്പെട്ടൊന്നുമായിരുന്നില്ല. പിണറായി വിജയന്‍ നേതാവായപ്പോള്‍ സി പി എമ്മിനു കിട്ടിയ മൃദു ഇസ്ലാമികതയുടെ തിരുശേഷ്പ്പായിരുന്നു അതൊക്കെ. പക്ഷെ അദ്ദേഹം കൂട്ടു പിടിച്ചത് തീവ്രവാദികള്‍ ആയിപ്പോയി എന്നു മാത്രം. അതിന്റെ കാരണം തീവ്ര മുസ്ലിങ്ങളാണ്‌ സി പി എമ്മിന്റെ സാമ്രാജ്യത്വ വിരോധം പങ്കുവയ്ക്കുന്നത്. കാരണം രണ്ടാണെങ്കിലും ലക്ഷ്യം ഒന്നാണല്ലോ.

1970 കളില്‍ ഇ എം എസ് പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ നടത്തിയ ഒരു പ്രസ്താവനയുണ്ട്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച കോണ്‍ഗ്രസിനെതിരെ ഏത് ചെകുത്താനുമായും കൂട്ടു കൂടും എന്നായിരുന്നു അത്.

ഇ എം എസിനെ ഇപ്പോള്‍ വളരെയധികം പുകഴ്ത്തുന്ന പിണറായി ആ വാക്കുകള്‍ അക്ഷരാര്‍ത്ഥത്തില്‍ പിന്തുടര്‍ന്നു. മുസ്ലിങ്ങളിലെ ചെകുത്താന്‍മാരുമായി തന്നെ അങ്ങ് കൂട്ടു കൂടി. മുസ്ലിം ലീഗിനെ യു ഡി എഫില്‍ നിന്നുമടര്‍ത്തി മാറ്റി കൂടെ കൂട്ടാന്‍ നടത്തിയ ശ്രമം വി എസിന്റെ ഇടപെടല്‍ മൂലം ഒരിക്കല്‍ നടക്കാതെ പോയി. അപ്പോള്‍ ഇന്ദുലേഖയില്ലെങ്കില്‍ തോഴി ആയാലും മതി എന്ന ന്യായത്തിലാണ്, ജമായത്തും പിഡി പിയുമൊക്കെ ഇടത് സഹയാത്രികരായത്. പക്ഷെ ജമായത്തിന്റെ അജണ്ട മറ്റൊന്നായിരുന്നു. ഇടതു പക്ഷത്തോടൊപ്പം എന്ന നാട്യത്തില്‍ യുഡി എഫുമായി രഹസ്യ സംബന്ധം ആയിരുന്നു അവരുടെ ഏറ്റവും പുതിയ പരിപാടി. അത് പുറത്തായപ്പോള്‍ പിണറായി ചെയ്യേണ്ടതു തന്നെ ചെയ്തു. കിനാലുരില്ലായിരുന്നെങ്കിലും ഇത് തന്നെ നടക്കുമായിരുന്നു.

kaalidaasan said...

രാജീവ്,

അടിസ്ഥാന വികസന സൌകര്യത്തിനു റോഡു വേണം. അതില്‍ തര്‍ക്കമില്ല. പക്ഷെ കിനാരൂരില്‍ മാത്രം അത് വേണമെന്നു പറയുന്നതിന്റെ അര്‍ത്ഥം പിടികിട്ടുന്നില്ല. സര്‍ക്കാരിന്റേതായി അനേകം ഏക്കര്‍ ഭൂമി കേരളത്തിലങ്ങോളമിങ്ങോളമുണ്ട്. അവിടെ ഒക്കെ അടിസ്ഥാന സൌകര്യ വികസനം വേണ്ടേ?

മറ്റൊരു കാര്യം ഒരു വ്യവസായം വരുമ്പോള്‍ മാത്രം മതിയോ നമുക്ക് റോഡ്? വ്യവസായികളുടെ സൌകര്യാര്‍ത്ഥം നല്ല റോഡുണ്ടാക്കുക എന്നത് തല തിരിഞ്ഞ വികസനമാണ്. ഇടതു പക്ഷത്തു നിന്നും പ്രതീക്ഷിക്കുന്നതതല്ല.


കിനാലൂരില്‍ നിര്‍മ്മിക്കാനുദ്ദേശിക്കുന്ന റോഡിന്റെ വീതി ആദ്യം നൂറു മീറ്ററാണെന്നു പറഞ്ഞു. പിന്നീടത് തിരുത്തി 45 മീറ്ററാണെന്നു പറഞ്ഞു. ഇപ്പോള്‍ അത് 30 മീറ്ററായി എന്നും കേള്‍ക്കുന്നു. ഇങ്ങനെ കൂടെ കൂടെ വാക്കു മാറ്റുമ്പോള്‍ അതില്‍ സംശയം തോന്നുക സ്വാഭാവികം.

ഇതിനോടൊപ്പമാണു മറ്റൊരു നാടകം നമ്മള്‍ കാണുന്നത്. ദേശിയ പാതക്ക് 45 മീറ്റര്‍ വീതി വേണമെന്നാണ്‌ കേന്ദ്രം പറയുന്നത്. ദേശിയ പാത വീതി കൂട്ടിയാല്‍ അത് വ്യവസായികള്‍ക്കും സാധാരണക്കാര്‍ക്കുമുപകാര പ്രദമാണ്. കിനാലൂര്‍ വെട്ടാന്‍ പോകുന്ന ഈ വഴി വിമാനത്തവളത്തില്‍ നിന്നോ തുറമുഖത്തു നിന്നോ നേരിട്ട് കിനാലൂര്‍ വ്യവസായ എസ്റ്റേറ്റിലേക്കല്ല. 30 മീറ്ററില്‍ തഴെ വീതിയുള്ള ദേശിയ പാതയില്‍ നിന്നു തന്നെ വേണം കിനാലുരിലേക്ക് വണ്ടികള്‍ വരാന്‍.

കിനാലൂരില്‍ തുടങ്ങാന്‍ പോകുന്ന വ്യവസായം എന്താണെന്ന് ഇതു വരെ തീരുമാനിച്ചിട്ടില്ല അതിന്റെ ധാരണാപത്രമോ പ്രാരംഭ കരാറൊ ഒപ്പിട്ടു കഴിഞ്ഞിട്ട് ഈ വഴിയേക്കുറിച്ച് നിര്‍ദ്ദേശം വന്നാല്‍ അത് ജനങ്ങളെ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ ആകും. അപ്പോള്‍ അവര്‍ക്ക് ആ റോഡിന്റെ ആവശ്യകത മാനസിലാകും. അല്ലെങ്കില്‍ മനസിലാക്കിക്കാം. ഇപ്പോഴത്തെ അവസ്ഥയില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ വളരെ എളുപ്പമാണ്. കിനാലൂരുള്ളവര്‍ക്കാര്‍ക്കുമറിയില്ല എന്തു വ്യവസായമാണവിടെ വരാന്‍ പോകുന്നതെന്ന്. ആ അവ്യക്തത ഇപ്പോള്‍ ഏറ്റവും കൂടുതല്‍ മുതലെടുക്കുന്നത് ജമായത്തേ ഇസ്ലാമിയും. ഫാരിസ് അബൂഅബേക്കറിനേപ്പോലുള്ളവര്‍ ബിനാമി പേഉകളില്‍ വന്‍തോതില്‍ സ്ഥലം വാങ്ങിക്കൂട്ടിയതറിയാവുന്ന അവിടത്തെ ജനങ്ങളെ ഇതൊക്കെ പറഞ്ഞാണ്‌ ജമായത് ഇളക്കിവിടുന്നത്. അതിന്റെ തെളിവാണ്, പര്‍ട്ടി ഭേദമെന്യേ ആളുകള്‍ പ്രതിഷേധിക്കുന്നതിന്റെ പിന്നിലുള്ളത്. ഫാരിസ് ആബൂബേക്കറൊക്കെ കരീമിന്റെ തോഴനാണെന്നത് കേരളം മുഴുവനും അറിയുന്ന സത്യവും. ജനങ്ങള്‍ ജമായത്തു പറയുന്നതൊക്കെ വിശ്വസിക്കുന്നതിന്റെ കാരണങ്ങള്‍ ഇതൊക്കെ തന്നെ.

kaalidaasan said...

രാജീവ്,



കിനലൂരല്‍ നെല്‍പ്പാടം നികത്തി റോഡുണ്ടാക്കുന്നു. പക്ഷെ മറ്റൊരിടത്ത് ഇതേ ആളുകള്‍ തന്നെ നെല്‍പ്പാടം നികത്തി റബ്ബറു വച്ചത് വെട്ടി നശിപ്പിക്കുന്നു.


കൂനംകുളത്തു സിപിഎമ്മിന്റെ വെട്ടിനിരത്തല്‍ സമരം

പരവൂര്‍: സിപിഎം പോഷക സംഘടനകളുടെ നേതൃത്വത്തില്‍ പൂതക്കുളം കൂനംകുളത്തു റബര്‍തൈകള്‍ വെട്ടിനശിപ്പിച്ചു. തുടര്‍ന്നു ട്രാക്ടര്‍ ഉപയോഗിച്ചു സ്ഥലം ഉഴുതു മറിച്ചു കൊടി നാട്ടി. പൂതക്കുളം പഞ്ചായത്ത് ഓഫിസിനു സമീപം ചായക്കട നടത്തുന്ന കൂനംകുളം താഴെവിള വീട്ടില്‍ വിശ്വംഭരന്റെ സ്ഥലത്തെ റബര്‍തൈകളാണു നശിപ്പിച്ചത്. വയല്‍ നികത്തി റബര്‍മരങ്ങള്‍ നട്ടെന്ന് ആരോപിച്ചു കേരള കര്‍ഷക തൊഴിലാളി യൂണിയന്‍, കര്‍ഷക സംഘം എന്നിവയുടെ നേതൃത്വത്തിലായിരുന്നു വെട്ടിനിരത്തല്‍.

നാലു വര്‍ഷം മുന്‍പു 14 സെന്റ് സ്ഥലത്തു നട്ട 65 റബര്‍തൈകളാണു വെട്ടി നശിപ്പിച്ചത്. എഴുപത്തിയഞ്ചില്‍പരം വാഴത്തൈകളും നശിപ്പിച്ചതായി വിശ്വംഭരന്‍ പറഞ്ഞു. വിശ്വംഭരനും ഭാര്യയും
ഇവിടെ നിര്‍മാണം പൂര്‍ത്തിയാകാത്ത വീട്ടിലാണു താമസം. ഇന്നലെ രാവിലെ പതിനൊന്നോടെ സമരാനുകൂലികള്‍ എത്തുമ്പോള്‍ ഇവര്‍ ചായക്കടയിലായിരുന്നു.

സംഭവത്തെ തുടര്‍ന്നു പരവൂര്‍ എസ്ഐ ആര്‍. രാജേഷിന്റെ നേതൃത്വത്തില്‍ പൊലീസ് എത്തി വെട്ടിനിരത്തല്‍ സമരക്കാരെ പിന്തിരിപ്പിച്ചു. നിലം നികത്തി റബര്‍ നട്ടതിനെതിരെ റവന്യു അധികൃതരും മറ്റും ഒട്ടേറെ തവണ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും കൂനംകുളം ഏലയില്‍ നെല്‍ക്കൃഷി പുനരാരംഭിച്ചപ്പോഴത്തെ പൊതുവികാരമായ സമരത്തില്‍, റബര്‍തൈകള്‍ മാത്രമാണു നശിപ്പിച്ചതെന്നും സിപിഎം കേന്ദ്രങ്ങള്‍ പറഞ്ഞു.



ഇതെല്ലാം കാണുന്ന ജനങ്ങള്‍ കരീമിന്റെ അജണ്ടയില്‍ സംശയാലുക്കളായാല്‍ അതില്‍ ആരെയും കുറ്റം പറയാനാകില്ല. പ്രശ്നം സുതാര്യതയുടേയും ആത്മാര്‍ത്ഥതയുടേയുമാണ്.

സി പി എമ്മിനൊരേ സമയം രണ്ടു നയങ്ങള്‍ വരുമ്പോള്‍ ജനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാകും. അപ്പോള്‍ ആത്മാര്‍ത്ഥത സംശയത്തിന്റെ നിഴലിലാകും.

kaalidaasan said...

ബൈജു,

'ദൃക്സാക്ഷി' യുടെ കമന്റുകളും കാരശ്ശേരിയുടെ അഭിപ്രായങ്ങളും നൂറു ശതമാനം ശരിയാണ്.

ഇസ്ലാമിന്റെ ആദ്യ നൂറ്റാണ്ടുകളിഉണ്ടായിരുന്ന ഇസ്ലാമിക നിയമത്തിലധിഷ്ടിതമായ ഖിലാഫത്തു ഭരണമാണവുടെ ലക്ഷ്യം. അത് അര്‍ത്ഥ ശങ്കക്കിടയില്ലാതെ അവരുടെ വെബ് സൈറ്റിലുണ്ട്. കഷ്മീരിലെ ജമായത്ത് ഇന്‍ഡ്യന്‍ ജമായത്തിന്റെ സഹോദര സംഘടനയും. കാഷ്മീരില്‍ തീവ്രവാദികളും ഭീകരരുമായി അവര്‍ക്ക് അഭേദ്യവും സുദൃഢവുമായ ബന്ധമുണ്ട്. കേരളത്തില്‍ നിന്നും കാഷ്മീരിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട മുസ്ലിം ഭീകരര്‍ ജമായത്തേ ഇസ്ലാമിയുടെ അറിവോടെ തന്നെയാണ്‌ പരിശീലിപ്പിക്കപ്പെട്ടതും.

ഷൈജൻ കാക്കര said...

കാളിദാസൻ... കിനാലൂരിൽ കണ്ടത്‌ C.P.M രീതിയാണെന്നും കിനാലൂരിൽ വൻ വ്യവസായം വരുന്നുവെന്നും കാക്കര വിശ്വാസിക്കുന്നില്ല. പക്ഷെ വി.എസ്സിന്റെ വഴിതടയലിനേക്കാൽ മറ്റുപല താല്പര്യങ്ങളാണ്‌ മുന്നിൽ നിൽക്കുന്നത്‌. അത്‌ സാമ്പത്തികമാണ്‌, അതിന്റെ കൂടെ സ്വതവെയുള്ള ധാർഷ്ട്യവും പ്രതിപക്ഷകക്ഷികളെ വിലക്കെടുത്തതിനാലുണ്ടായ അമിതവിശ്വാസവും കൂടിയായപ്പോൾ കിനാലൂർ സംഭവിച്ചു, അത്രതന്നെ.

വലിയൊരു ലാത്തിചാർജോ പ്രതിക്ഷേധമോ നടന്നാൽ സർവേ നിറുത്തി വെയ്ക്കുക എന്നത്‌ ഒരു കീഴ്വഴക്കമാണ്‌. ഇതിന്‌ തൊട്ടുമുൻപല്ലെ ദേശീയപാത വികസനം നിറുത്തി വെച്ചത്‌? ഈ സർവെ നടപടികൾ നിറുത്തിയത്‌ പാർട്ടി ധിക്കാരമായി ഭുരിഭാഗം P.B അംഗങ്ങളും മനസ്സിലാക്കണമെങ്ങിൽ അവർക്ക്‌ എന്തോ കുഴപ്പമുണ്ടാകണം, അല്ലേ?

അതോടൊപ്പം വി.എസ്സിന്റെ P.B പ്രവേശനം തടയാൻ കിനാലൂരിൽ “പോലിസ്സ്‌ അതിക്രമം” നടത്തി വി.എസ്സിനെ കൊണ്ട് സർവെ നിറുത്തി വെയ്‌പ്പിച്ച്‌ വി.എസ്സിന്‌ കൂടുതൽ ജനകീയ പരിവേഷം നൽകി കോടികളുടെ ബിസ്സിനസ്സ് താല്പര്യം ബലികഴിക്കുകയും ചെയ്യണമെങ്ങിൽ, കരീം സാറിനും മുരളിയുടെ പോലെ പിൻബുദ്ധിയാവണം.

കിനാലൂർ വിഷയത്തിൽ കാക്കരയും ഒരു പോസ്റ്റ്‌ ഇട്ടിരുന്നു. ലിങ്ക് താഴെ...

http://georos.blogspot.com/2010/05/blog-post_11.html

വികസനവും കുടിയൊഴുപ്പിക്കലും പിന്നെ കിനാലൂരും

kaalidaasan said...

ബൈജു,

ജമായത്തേ ഇസ്ലാമിയുടേത് ദ്വിമുഖ തന്ത്രമാണ്. വളരെ ഗോപ്യമായിട്ടാണവര്‍ അത് ചെയ്യുന്നത്.

ഒന്ന്. മത സംവാദമെന്ന പേരില്‍ വലിയ വിവരമില്ലാത്ത അന്യമത വിശ്വാസികളെ ക്ഷണിക്കുന്നു. അവരോട് വാദിച്ചു ജയിച്ചു ജയിച്ച് വിവരവും വിദ്യാഭ്യാസവുമുള്ള സമാധാന പ്രിയരായ മുസ്ലിങ്ങളുടെ വരെ ആദരം നേടിയെടുക്കുന്നു. ബ്ളോഗില്‍ പോലുമതു കാണാം. ജമായത്തുകാരോടെതിര്‍പ്പുള്ള പല മുസ്ലിങ്ങളും ഇവരെ മത വിഷയങ്ങളില്‍ പിന്തുണക്കുന്നത് വളരെ തുറന്നു തന്നെയാണ്. ബ്ളോഗെഴുതുന്നവരെ വരെ പട്ടിലാക്കാമെങ്കില്‍ വിവരവും വിദ്യാഭ്യാസവും കുറവുള്ള മദ്രസയില്‍ മാത്രം പഠിച്ചിട്ടുള്ള സാധാരണ മുസ്ലിങ്ങളുടെ കാര്യം അലോചിച്ചാല്‍ മതി. അവരുടെ മുന്നില്‍ ഇവരൊക്കെ അമാനുഷ കഴിവുള്ളവരായി നടിക്കുന്നു. ഒരു പരിധി വരെ ജയിക്കുന്നു. അന്യ മത വിഷയങ്ങളില്‍ കുറെ അറിവുള്ള ഇവരൊക്കെ അന്യ മതങ്ങളേക്കുറിച്ചൊന്നും അറിയാത്ത സാധാരണക്കാരുടെ അത്ഭുതകഥാപാത്രങ്ങളാണ്. അവര്‍ക്കിവരൊക്കെ അഗാധ പാണ്ഡിത്യമുള്ള, സംവാദങ്ങളില്‍ ജയിക്കുന്ന പ്രഗത്ഭരും. സാധാരണ മുസ്ലിങ്ങള്‍ ഇവരിലേക്ക് ആകര്‍ഷിക്കപ്പെട്ടില്ലെങ്കിലേ അത്ഭുതമുള്ളു. ഈ തന്ത്രം കൊണ്ട് മുസ്ലിങ്ങളുടെ ഇടയില്‍ സ്വാധീനം വര്‍ദ്ധിപ്പിക്കുന്നു. മുസ്ലിം ലീഗിന്റെ അങ്കലാപ്പവിടെയാണ്. ഖുറാന്‍ സൂക്തങ്ങളില്‍ വെള്ളം ചേര്‍ക്കാതെയുള്ള ജമായത്തിന്റെ കാഴ്ചപ്പാടിനെ പ്രതിരോധിക്കാന്‍ ഒരു പരിധി വരെ വെള്ളം ചേര്‍ക്കാനും മറ്റ് മുസ്ലിങ്ങള്‍ക്ക് മടിയില്ല. ഖുറാനില്‍ മൊഹമ്മദ് നിര്‍ദ്ദേശിച്ചിരിക്കുന്നത് ശരിയത്തിലധിഷ്ടിതമായ ഖിലാഫത്ത് ഭരണമാണ്. മൌദൂദി അതിനു വേണ്ടിയാണു വാദിച്ചതും തന്റെ വെറുപ്പിന്റെ പ്രത്യയശാസ്ത്രം രൂപപ്പെടുത്തിയതും. അതില്‍ നിന്നുമല്‍പ്പം അകലം പാലിച്ച് നല്ലപിള്ള ചമയാന്‍ ചില ജമായത്തുകാര്‍ ആഞ്ഞു ശ്രമിക്കുന്നുണ്ടെന്നത് മറ്റൊരു സത്യം.

രണ്ട്. സാമാന്യ ജനത്തെ ബാധിക്കുന്ന പ്രശ്നങ്ങളില്‍ അവരോടൊപ്പം അണിചേരുന്നു. പ്ളാച്ചിമട, ചെങ്ങറ, എന്‍ഡോ സള്‍ഫാന്‍, തുടങ്ങി ഇപ്പോള്‍ കിനാലൂരെത്തി നില്‍ക്കുന്നു അത്. തീവ്ര ജമായത്തുകാരായ ചിന്തകനൊക്കെ അവകാശപ്പെടുന്നത് ജമായത്ത് ഇടപെട്ട് അവിടെയൊക്കെ വിജയം നേടി എന്നാണ്. ജമായത്ത് തനിയെ സമരം ചെയ്ത് വിജയിച്ചു എന്ന തരത്തിലാണദ്ദേഹം അതൊക്കെ പ്രചരിപ്പിക്കുന്നതും. യധാര്‍ത്ഥ്യത്തില്‍ നിന്നും ആയിരം കാതം അകലമുള്ള ഒരവകാശവാദമാണത്. സമരം ​ചെയ്ത മറ്റുള്ളവരുടെ കൂടെ ചേര്‍ന്ന് വിജയിച്ചപ്പോള്‍ ക്രെഡിറ്റ് മുഴുവന്‍ അവകാശപ്പെടുന്ന എട്ടുകാലി മമ്മൂഞ്ഞുമാരുടെ സ്വഭാവം. ഉത്തരവാദപ്പെട്ട അധികാരികളുടെ നിര്‍ജ്ജീവത്വവും മറ്റ് സംഘടനകളുടെ പിടിപ്പു കേടും കൂടിയാകുമ്പോള്‍ ഇവരുടെ തന്ത്രം വിജയം കാണുന്നു.

പിണറായി വിജയനേപ്പോലുള്ളവര്‍ക്കൊക്കെ ഇപ്പോഴെങ്കിലും ഇതൊക്കെ സമ്മതിക്കേണ്ടി വന്നത് കാവ്യനീതി എന്നേ പറയന്‍ പറ്റൂ. ഒരു പക്ഷെ ഗതികേടുമാകാം.

ജമായത്തിന്റെ ഇര വാദമാണ്, കെ എ എന്‍ കുഞ്ഞഹമ്മദൊക്കെ കുറേക്കാലം പൊക്കിപ്പിടിച്ചു നടന്നത്. ഇര എന്നു മുദ്ര കുത്തിക്കിട്ടിയാല്‍ സഹതാപം താനേ വന്നു ചേരുമെന്ന മൂഢവിശ്വാസമാണതിനു പിന്നില്‍. കുഞ്ഞഹമ്മദൊക്കെ പൊക്കിപിടിച്ചിരുന്ന രണ്ടു വാദങ്ങളാണ്, ഇര വാദവും സ്വത്വവാദവും. സ്വത്വവാദം സി പി എം ഏതാണ്ടുപേക്ഷിച്ചു കഴിഞ്ഞു. ഇനി ഇരവാദം കൂടിയേ ബാക്കിയുള്ളു.

തൂവലാൻ said...

"പിണറായിയുടെ ജമായത്തുകാർക്കെതിരെയുള്ള വിമർശനങ്ങൾ കിനാലൂർ പ്രശ്നത്തിന് ശേഷം മാത്രമാണ് വന്നത് എന്നത് ശ്രദ്ദേയം!

എന്നെനിക്കു തോന്നുന്നില്ല. കിനാലൂര്‍ ഇല്ലെങ്കിലും അത് വരുമായിരുന്നു."

എനിക്കത് തോന്നുന്നില്ല.കാരണം നാല് വർഷം കൈയ്യിൽ ഉണ്ടായിട്ട് പോലും ഇപ്പോഴാണോ പിണറായിയ്ക്ക് ജമായത്ത് വർഗ്ഗീയസംഘടനയാണെന്ന് മനസ്സിലായത്?ഈ കഴിഞ്ഞ നാല് വർഷത്തിനിടയ്ക്ക് ഒരു വാക്കും ജമായത്തിനെതിരായി പിണറായി പറഞ്ഞ് ഞാൻ കേട്ടില്ലാ.ഞാൻ ഒരു ജമായത്ത് പ്രവർത്തകനല്ല.പക്ഷെ എനിക്ക് എന്റേതായ രാഷ്ട്രീയ കാഴ്ച്ചപ്പാടുകളുണ്ട്.പിണറായിക്ക് കിനാലൂർ സംഭവം എളുപ്പത്തിൽ വളച്ചൊടിക്കാൻ പറ്റിയ ആയുധമായിരുന്നു വർഗ്ഗീയത പറഞ്ഞുകൊണ്ടുള്ള ജമായത്തിന് നേരെയുള്ള ആക്രമണം എന്നാണ് ഞാൻ മനസ്സിലാക്കിയത്.കിനാലൂരിൽ ജമായത്തും സോളിഡാരിറ്റിയും ഇടപെട്ടില്ലായിരുന്നെങ്കിൽ അവർക്കെതിരെ പിണറായിയുടെ നാവ് പൊന്തില്ലായിരുന്ന് എന്നത് നൂറ് തരം.ജമായ്ത്ത് എന്തോ ആയിക്കൊള്ളട്ടെ…അവർ കൂടി അവിടെ ഉണ്ടായിരുന്ന ബാക്കിയെല്ലാ രാഷ്ട്രീയ പാർട്ടികളുമായി യോജ്ജിച്ചാണ് കിനാലൂറിൽ പ്രധിഷേധമുയർത്തിയതെന്നത് മറക്കരുത്.അതിൽ മുസ്ലീമുകൾ ഉണ്ടായിരുന്നു എന്ന ഒറ്റ കാരണം കൊണ്ട് അതൊരു വർഗ്ഗീയ ലഹളയെന്നും പറയാൻ പാടില്ല.

kaalidaasan said...

പക്ഷെ വി.എസ്സിന്റെ വഴിതടയലിനേക്കാൽ മറ്റുപല താല്പര്യങ്ങളാണ്‌ മുന്നിൽ നിൽക്കുന്നത്‌. അത്‌ സാമ്പത്തികമാണ്‌, അതിന്റെ കൂടെ സ്വതവെയുള്ള ധാർഷ്ട്യവും പ്രതിപക്ഷകക്ഷികളെ വിലക്കെടുത്തതിനാലുണ്ടായ അമിതവിശ്വാസവും കൂടിയായപ്പോൾ കിനാലൂർ സംഭവിച്ചു, അത്രതന്നെ.


പര്‍ട്ടിക്കിപ്പോള്‍ പല താല്‍പ്പര്യങ്ങളുമുണ്ട്. മൂന്നാറില്‍ സംഭവിച്ചതും സാമ്പത്തികമായിരുന്നു. ഫാരിസ് അബൂബേകറും മമ്മൂട്ടിയു മുതല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയുടെ അനുജന്റെ വരെ കയ്യേറ്റ ഭൂമി സംരക്ഷിക്കാനായിരുന്നു വി എസുമായി ഉടക്കിയതും അത് അച്ചടക്ക ലംഘനത്തില്‍ കലാശിച്ചതും. ലാവലിന്‍ കേസിലും സാമ്പത്തികമായിരുന്നു വിഷയം. അവിടെയും വി എസിനേക്കൊണ്ട് ചിലതൊക്കെ പറയിക്കാന്‍ ശ്രമിച്ചു . വി എസ് മറിച്ചു പറഞ്ഞു. പാര്‍ട്ടി അച്ചടക്കം ലംഘിപ്പിച്ചു.

വി എസ് സഹമന്ത്രിയായ കരീമിന്റെ രക്ഷക്കെത്തിയില്ല എന്നു പാര്‍ട്ടി വിലയിരുത്തി? അതും പാര്‍ട്ടി അച്ചടക്കം(ലെനിനിസ്റ്റ് തത്വം) ലംഘിക്കുന്നതാണ്. അടുത്ത സെക്രട്ടേറിയറ്റ് യോഗത്തില്‍ കാണാം ഇതിന്റെ ബാക്കി പത്രം. അവിടെ സര്‍വ്വെ നടപടികള്‍ സുഗമമായി നടത്താനുള്ള സാഹചര്യമുണ്ടാക്കണമെന്ന് ഭരണ നേതാവായ മുഖ്യമന്ത്രിയോട് നിര്‍ദ്ദേശിക്കും. വി എസ് ആ നിര്‍ദ്ദേശം അംഗികരിക്കാന്‍ സാധ്യതയില്ല. അവിടെയും വരും അച്ചടക്ക ലംഘനം.

പ്രതിപക്ഷത്തെ അല്ല മുഖവിലക്കെടുക്കേണ്ടത്. ജനങ്ങളെ ആണ്.ഭരിക്കുന്നവരുടെ ഉത്തരവാദിത്തം പ്രതിപക്ഷത്തോടാകുമ്പോള്‍ ഇങ്ങനെ പലതും സംഭവിക്കും.

kaalidaasan said...

ഇതിന്‌ തൊട്ടുമുൻപല്ലെ ദേശീയപാത വികസനം നിറുത്തി വെച്ചത്‌? ഈ സർവെ നടപടികൾ നിറുത്തിയത്‌ പാർട്ടി ധിക്കാരമായി ഭുരിഭാഗം പ്പ്.ബ്ബ് അംഗങ്ങളും മനസ്സിലാക്കണമെങ്ങിൽ അവർക്ക്‌ എന്തോ കുഴപ്പമുണ്ടാകണം, അല്ലേ?


ദേശീയ പാത വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപടെന്താണെന്ന് കാക്കരക്കറിയില്ലേ? സര്‍വ്വ കഷി സംഘം ഡെല്‍ഹിയില്‍ പോയതൊക്കെ കാക്കര മറന്നോ?

കേരള ഗവര്‍ണ്ണര്‍ ഭരണഘടനാ പരമായി എടുത്ത നിലപാടിനെ ഭരണത്തലവനായ മുഖ്യമന്ത്രി എതിര്‍ത്തില്ല എന്നു പറഞ്ഞായിരുന്നല്ലോ വിഎസില്‍ അച്ചടക്ക ലംഘനം ഭൂരിഭാഗം പി ബി അംഗങ്ങളും കണ്ടത്. അത് മനസിലാക്കിയപ്പോഴുമവരില്‍ എന്തെങ്കിലും കുഴപ്പമുണ്ടായിരുന്നില്ലേ?

kaalidaasan said...

കാരണം നാല് വർഷം കൈയ്യിൽ ഉണ്ടായിട്ട് പോലും ഇപ്പോഴാണോ പിണറായിയ്ക്ക് ജമായത്ത് വർഗ്ഗീയസംഘടനയാണെന്ന് മനസ്സിലായത്?

താങ്കള്‍ക്ക് രാഷ്ട്രീയത്തേക്കുറിച്ച് വലിയ പിടിപാടില്ല എന്നു തോന്നുന്നു. ജമായത്ത് വര്‍ഗ്ഗിയ സംഘടനയാണെന്ന് എന്നേക്കാളും താങ്കളേക്കാളും കൂടുതല്‍ അറിയാവുന്നയാളാണു പിണറായി. കൂട്ടു കൂടിയതൊക്കെ ഒരടവു നയം. അല്ലാതെ അവരില്‍ ജനാധിപത്യവും മതേതരത്തവും ഇടതുപക്ഷാശയങ്ങളും നിറഞ്ഞു തുളുമ്പി നിന്നിട്ടല്ല.

പി ജെ ജോസഫ് രാജിവയ്ക്കുന്ന നിമിഷം വരെ അദ്ദേഹത്തിന്റെ അഴിമതിയേക്കുറിച്ച് തോമസ് ഐസക്കും കേട്ടിരുന്നില്ല. രാജി വച്ച നിമിഷം അദ്ദേഹം അഴിമതിക്കാരനാണെന്ന ബോധോദയമുണ്ടായി. രഷ്ട്രീയത്തില്‍ അതു പോലെ പലതും നടക്കും. കൂടെ നിന്നവരെ തള്ളിക്കളയേണ്ട സമയമാകുമ്പോള്‍ ഇതു പോലെ പല വെളിപാടുകളും ഉണ്ടാകും. വീരേന്ദ്ര കുമാര്‍ രണ്ടു മൂന്നു പതിറ്റണ്ടുകാലം ഇടതു പക്ഷത്തിന്റെ കൂടെ നിന്നപ്പോഴൊന്നും തോന്നാത്ത പലതും അദ്ദേഹത്തെ തള്ളിക്കളയണമെന്നു തോന്നിയപ്പോള്‍ പെട്ടെന്നു മനസില്‍ കയറിവന്നിരുന്നു. ഉദാഹരണങ്ങള്‍ ഇഷ്ടം പോലെ ഉണ്ട്. ഒരു പക്ഷെ നാളെ പി ഡിപിയെക്കുറിച്ചും ഇതു പോലെ പലതും കേള്‍ക്കേണ്ടി വന്നേക്കാം.

kaalidaasan said...

ജമായ്ത്ത് എന്തോ ആയിക്കൊള്ളട്ടെ…അവർ കൂടി അവിടെ ഉണ്ടായിരുന്ന ബാക്കിയെല്ലാ രാഷ്ട്രീയ പാർട്ടികളുമായി യോജ്ജിച്ചാണ് കിനാലൂറിൽ പ്രധിഷേധമുയർത്തിയതെന്നത് മറക്കരുത്.അതിൽ മുസ്ലീമുകൾ ഉണ്ടായിരുന്നു എന്ന ഒറ്റ കാരണം കൊണ്ട് അതൊരു വർഗ്ഗീയ ലഹളയെന്നും പറയാൻ പാടില്ല.

ഇവിടെയും താങ്കളുടെ കാഴ്ച്ചപ്പാടില്‍ ചില തെറ്റുകള്‍ പറ്റിയിട്ടുണ്ട്. അതൊരു വര്‍ഗ്ഗിയ ലഹളയല്ലെന്നും ആ പ്രതിഷേധത്തില്‍ എല്ലാ രാഷ്ട്രീയപര്‍ട്ടികളും രാഷ്ട്രീയമില്ലാത്തവരും മാവോയിസ്റ്റുകള്‍ ഉള്‍പ്പടെ പങ്കെടുത്തിരുന്നു എന്നതും സത്യമാണ്. എല്ലാ ജന വിഭാഗങ്ങളും ചേര്‍ന്നാണു പ്രതിഷേധിച്ചതെന്നു സമ്മതിക്കാന്‍ പിണറായിക്കു അത്ര ബുദ്ധിമോശമില്ല. അങ്ങനെ ചെയ്താല്‍ കരീം ചെയ്തത് പൂര്‍ണ്ണമായും തെറ്റാണെന്നു സമ്മതിക്കലാകും.


കരീം ഈ വിഷയം കൈകര്യം ചെയ്തത് തികച്ചും പാളിപ്പോയി.കിനാലൂരിലെ എല്ലാ വിഭാഗം ജനങ്ങളുടെയും എതിര്‍പ്പിതിലുണ്ട്. അത് തണുപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങളാണിപ്പോള്‍ ജമായത്തിനു നേരെ വാളെടുക്കാന്‍ പിണറായിയെ പ്രേരിപ്പിക്കുന്നത്. ജമായത്തിനെ കടന്നാക്രമിച്ചാല്‍ അവര്‍ക്ക് പിന്തുണയുമായി ഒറ്റപ്പെട്ട വ്യക്തികളല്ലാതെ ഒരു സംഘടനയും രാഷ്ട്രീയപാര്‍ട്ടിയും വരില്ല എന്നതാണു സത്യം. മുസ്ലിം ലീഗൊക്കെ ജമായത്തിനെ ആക്രമിക്കാന്‍ കൂടെ ചേരും.ആ അവസ്ഥ പിണറായി പരമാവധി മുതലെടുക്കുന്നു.



ഇതൊരു വര്‍ഗ്ഗീയ ലഹളയാണെന്ന് പിണറായിയോ മറ്റാരെങ്കിലുമോ പറഞ്ഞതായി ഞാനിതേവരെ കേട്ടിട്ടില്ല.

ഷൈജൻ കാക്കര said...

“ദേശീയ പാത വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപടെന്താണെന്ന് കാക്കരക്കറിയില്ലേ? സര്‍വ്വ കഷി സംഘം ഡെല്‍ഹിയില്‍ പോയതൊക്കെ കാക്കര മറന്നോ?”
---
ഈ കമന്റ് വായിക്കുന്നവർ മനസ്സിലാക്കുക, കാക്കര മറിച്ച്‌ എന്തൊയെഴുതിയെന്നായിരിക്കും! ദേശീയപാത വിഷയം ഇവിടെ ചൂണ്ടിയത്‌ പ്രതിക്ഷേധമുണ്ടായാൽ സർവേ നിറുത്തുമെന്നത്‌ പറയാനാണ്‌. ബാക്കിയൊന്നും ഈ വിഷയവുമായി ബദ്ധമില്ല.

വി.എസ്സിന്റെ P.B യിലേക്കുള്ള വഴി തടയുവാൻ “നായനാർ സ്തുതി” അല്ലെങ്ങിൽ “ബക്കറ്റിലെ തിര” തുടങ്ങിയ ചിലവില്ലാത്ത കാര്യമെ ചെയുകയുള്ളു അല്ലാതെ കോടികൾ നഷ്ടം വരുന്ന കിനാലൂർ വിവാദമൊന്നും കരീമുണ്ടാക്കുകയില്ലായെന്ന്‌ കാക്കര വിശ്വാസിക്കുന്നു.

വ്യത്യസ്ഥ കോണിലുടെയുള്ള നിരീക്ഷണമല്ലെ, അതുകൊണ്ട്‌ നമ്മുടെ രണ്ടുപേരുടേയും നിരീക്ഷണം ഒന്നാകണമെന്നില്ല.

നന്ദി...

തൂവലാൻ said...

കെന്ദ്രസർക്കാർ പറയുന്നത് ന്യായമായ നഷ്ടപരിഹാരം കൊടുത്ത് ഭൂമി ഏറ്റെടുക്കണമെന്നാണ്.അതിനെകുറിച്ച് കേരള സ്ര്ക്കാരിന് ആലോചിക്കാവുന്നതല്ലേ.ഞാൻ ഇത് പറയാൻ കാരണം എന്റെ അങ്കിൾ ഇപ്പോൾ അടുത്താണ് മതിലകം എന്ന സ്ഥലത്ത് ഒരു നല്ല വീട് വച്ചത്.ഇപ്പോൾ അത് പൊളിച്ച് മാറ്റാൻ പറയുന്നു.സെന്റിന് ഏകദേശം 1 ലക്ഷം വിലയുള്ള സ്ഥലത്ത് അവർക്ക് കൊടുക്കാമെന്ന് സമ്മതിച്ചിരിക്കുന്നത് വളരെ തുച്ഛമായ തുകയാണ്.ഇതുപോലെ എത്രയോ സംഭവങ്ങൾ!!

kaalidaasan said...

തൂവലാന്‍,

കിനാലൂരിലെ വിഷയം നഷ്ടപരിഹാരത്തിന്റെ അല്ല. ഒരു റോഡു വെട്ടുമ്പോള്‍ കുറഞ്ഞ ഒഴിപ്പിക്കല്‍ നടത്തിയാണതു ചെയ്യേണ്ടത്. പ്രത്യേകിച്ചും ജനസാന്ദ്രമായ ഒരു സംസ്ഥാനത്ത്. ഇപ്പോള്‍ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന വഴി കൂടുതല്‍ ജനങ്ങളെ ഒഴിപ്പിക്കേണ്ടി വരുന്നു എന്നാണാക്ഷേപം. അതിലും കുറച്ചാളുകളെ ഒഴിപ്പിക്കാവുന്ന മറ്റ് നിര്‍ദ്ദേശങ്ങളുണ്ട്. അവയേക്കുറിച്ചൊക്കെ ആലോചിച്ച് ബന്ധപ്പെട്ടവരുമായി ചാര്‍ച്ച ചെയ്തു ചെയ്യുക എന്നതാണ്, ഒരു ജനാധിപത്യ സമൂഹത്തില്‍ ഏറ്റവും അഭികാമ്യം. അത് ചെയ്യാതെ ജനസാന്ദ്രത കൂടിയ ഇടങ്ങളില്‍ കൂടി തന്നെ റോഡു വേണമെന്നു വാശിപിടിക്കുന്നതിനു പിന്നില്‍ മറ്റ് പല ലക്ഷ്യങ്ങളുമുണ്ടാകാം.

kaalidaasan said...

വി.എസ്സിന്റെ പ്പ്.ബ്ബ് യിലേക്കുള്ള വഴി തടയുവാൻ “നായനാർ സ്തുതി” അല്ലെങ്ങിൽ “ബക്കറ്റിലെ തിര” തുടങ്ങിയ ചിലവില്ലാത്ത കാര്യമെ ചെയുകയുള്ളു അല്ലാതെ കോടികൾ നഷ്ടം വരുന്ന കിനാലൂർ വിവാദമൊന്നും കരീമുണ്ടാക്കുകയില്ലായെന്ന്‌ കാക്കര വിശ്വാസിക്കുന്നു.

കോടികള്‍ നഷ്ടം വരുന്ന കിനാലൂര്‍ വിവാദം എന്നു പറഞ്ഞത് എനിക്കു മനസിലായില്ല. ആര്‍ക്കാണീ വിവാദത്തില്‍ നഷ്ടമുണ്ടായതെന്നു പറഞ്ഞാല്‍ ഉപകാരമായിരുന്നു.

ഇപ്പോള്‍ വാശിപിടിക്കുന്ന റോഡിന്റെ അടുത്തൊക്കെ സി പി എമ്മിനോടടുത്ത റിയല്‍ എസ്റ്റേറ്റ് ബിസിനസുകാര്‍ സ്ഥലം വാങ്ങിയിട്ടുണ്ട് എന്നാണൊരാരോപണം. ഈ റോഡ് ഇതിലൂടെ വന്നില്ലെങ്കില്‍ അവര്‍ക്ക് കോടികള്‍ ലാഭമുണ്ടാക്കാന്‍ ഒരു പക്ഷെ കഴിഞ്ഞെന്നു വരില്ല. അല്ലാതെ നഷ്ടമൊന്നുമുണ്ടാകില്ല.

ലഭമോ നഷ്ടമോ എന്നതല്ല വിഷയം. സി പി എമ്മിനൊടടുത്ത അളുകളുടെ താലപര്യം സംരക്ഷിക്കുന്നുണ്ടോ എന്നതാണു ഞാന്‍ ഉന്നയിച്ച പ്രശ്നം.

ഈ താല്‍പ്പര്യ സംരക്ഷണത്തെ എതിര്‍ത്തതിനാണ്‌ വി എസ് എപ്പൊഴും പ്രതിക്കൂട്ടിലായതും. മദനി വിഷയത്തിലും, മൂന്നാര്‍ വിഷയത്തിലും, തച്ചങ്കരി വിഷയത്തിലും, ലാവലിന്‍ വിഷയത്തിലുമൊക്കെ വി എസ് സി പി എം പാര്‍ശ്വവര്‍ത്തികളുടെ താല്‍പര്യം സംരക്ഷിച്ചില്ല പാര്‍ട്ടി തീരുമാനങ്ങള്‍ അനുസരിക്കാതിരുന്നു. കിനാലൂര്‍ വിഷയത്തിലും പാര്‍ട്ടി ഔദ്യോഗികമായി പിന്തുണച്ച കരീമിനെ വി എസ് സംരക്ഷിച്ചില്ല. പാര്‍ട്ടി ഒന്ന് തീരുമാനിച്ചാല്‍ മുഖ്യമന്ത്രിയായാലും അത് അനുസരിക്കുക എന്നതാണ്, ലെനിനിസ്റ്റ് സംഘടന തത്വം എന്നതു കൊണ്ടുദ്ദേശിക്കുന്നത്. പിഡി പി ബന്ധത്തില്‍ പാര്‍ട്ടി തീരുമാനിച്ചതിനെതിരെ വി എസ് പ്രതികരിച്ചു. ലാവലിന്‍ വിഷയത്തിലും പാര്‍ട്ടി തീരുമാനിച്ചതിനെതിരെ വിഎസ് പ്രതികരിച്ചു. ആ പ്രതികരണം മുഖ്യമന്ത്രി എന്ന നിലയില്‍ ശരിയായിരുന്നോ എന്നൊന്നും പോളിറ്റ് ബ്യൂറൊ അന്വേഷിച്ചില്ല. സി പി എം അംഗമെന്ന നിലയില്‍ പാര്‍ട്ടി എടുത്ത ഒരു തീരുമാനത്തെ മാനിച്ചില്ല എന്നായിരുന്നു പോളിറ്റ് ബ്യൂറോ അദ്ദേഹത്തില്‍ കണ്ടെത്തിയ കുറ്റം.അത് രണ്ടുമാണ്‌ അദ്ദേഹത്തെ പോളിറ്റ് ബ്യൂറോയില്‍ നിന്നും പുറത്താക്കാന്‍ കാരണം. കഴിഞ്ഞ നാലു വര്‍ഷമായി കേരളത്തിലെ സി പി എം എടുക്കുന്ന മിക്ക തീരുമാങ്ങളും വി എസിനെ സമര്‍ദ്ദത്തില്‍ ആഴ്ത്താന്‍ ഉതകും വിധമാണ്. കിനലൂരും അത് തന്നെ സംഭവിച്ചു. അതിന്റെ ആദ്യത്തെ സ്ഫുലിംഗം വന്നു കഴിഞ്ഞു. മുഖ്യമന്ത്രി പാര്‍ട്ടിയുടെ മന്ത്രിയെ സംരക്ഷിച്ചില്ല എന്ന്. ബാക്കി പിന്നാലെ വരും.

ഇതെന്റെ അഭിപ്രായമാണ്.കാക്കര അത് അംഗീകരിക്കണമെന്ന് എനിക്ക് വാശിയൊന്നുമില്ല.

ഷൈജൻ കാക്കര said...

"ഇപ്പോള്‍ വാശിപിടിക്കുന്ന റോഡിന്റെ അടുത്തൊക്കെ സി പി എമ്മിനോടടുത്ത റിയല്‍ എസ്റ്റേറ്റ് ബിസിനസുകാര്‍ സ്ഥലം വാങ്ങിയിട്ടുണ്ട് എന്നാണൊരാരോപണം. ഈ റോഡ് ഇതിലൂടെ വന്നില്ലെങ്കില്‍ അവര്‍ക്ക് കോടികള്‍ ലാഭമുണ്ടാക്കാന്‍ ഒരു പക്ഷെ കഴിഞ്ഞെന്നു വരില്ല. അല്ലാതെ നഷ്ടമൊന്നുമുണ്ടാകില്ല."
--
ഇതു എഴുതിയ കാളിദാസന്‌ “കാര്യങ്ങൾ” മനസ്സിലായി എന്ന്‌ വിശ്വാസിച്ചുകൊണ്ട്‌...

RajivMathew said...

കാളി സര്‍, റോഡിന്റെ വീതി നൂറു മീറ്റര്‍ ആണെന്നൊക്കെ ജമാത് ആളുകളെ ഇളക്കിവിടുവാന്‍ പറഞ്ഞ കാര്യങ്ങള്‍ ആണ്. റോഡിന്റെ വീതി ആദ്യം മുതല്‍കേ മുപതു മീറ്റര്‍ ആയിരുന്നു എന്നാണു ഒരു വാര്‍ത്താ ചാനലില്‍ കേട്ടത്(കൈരളി അല്ല). പിന്നെ താങ്കള്‍ റബ്ബര്‍ വെട്ടികളഞ്ഞ വാര്‍ത്ത ഇട്ടു നടത്തിയ അഭിപ്രായത്തോട് യോജിക്കുന്നു. അതുപോലെ ജമാഅത്തെ ഇസ്ലാമിയെ കുറിച്ച് നടത്തിയ വീക്ഷനങ്ങലോടും.

RajivMathew said...

ജബ്ബാര്‍ മാഷുമായി നടതുവാനിരുന്ന സംവാദത്തില്‍ നിന്നും ജമാഅത്തെ ഇസ്ലാമി മുങ്ങിയ കാര്യം കാളി സര്‍ അറിഞ്ഞിരിക്കുമല്ലോ!

തൂവലാൻ said...

"ജമായത്ത് വര്‍ഗ്ഗിയ സംഘടനയാണെന്ന് എന്നേക്കാളും താങ്കളേക്കാളും കൂടുതല്‍ അറിയാവുന്നയാളാണു പിണറായി."

വർഗ്ഗീയവാദികൾ അല്ലെങ്കിൽ വർഗ്ഗീയസംഘടനകൾ എന്നത്കൊണ്ട് കാളിദാസൻ എന്താണ് ഉദ്ദേശിക്കുന്നത്? അങ്ങിനെ അടച്ചാക്ഷേപിക്കാതെ കാളിദാസാ.എന്തടിസ്ഥാനത്തിലാണ് അവരെ വർഗ്ഗീയവാദികൾ എന്ന് വിളിക്കുന്നതെന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു.

kaalidaasan said...

രാജീവ്,

റോഡിന്റെ വീതി മുതല്‍ പല സംഗതികളിലും അവ്യക്തത ഉണ്ടായിരുന്നു. ഇപ്പോഴുമുണ്ട്. ഈ അവ്യക്തതയാണ്‌ ജമായത്തേ ഇസ്ലാമി ഉള്‍പ്പടെയുള്ളവര്‍ മുതലെടുത്തത്. നാലു വര്‍ഷമായി പറഞ്ഞു കേള്‍ക്കുന്ന കിനാലൂര്‍ ആകേക്കൂടി എന്തോ മൂടുപടം അണിഞ്ഞ സംഗതിയായിട്ട് എനിക്കു തോന്നുന്നു. അതേ സമയം സ്മാര്‍ട്ട് സിറ്റി പോലുള്ള സംരംഭത്തില്‍ ഒക്കെ സുതാര്യമയിട്ടാണു കാര്യങ്ങള്‍ നടക്കുന്നത്. പരസ്യമായ ചര്‍ച്ചകളും തീരുമാനങ്ങളുമുണ്ടായി. അതു കൊണ്ട് ആര്‍ക്കും ഊഹാപോഹങ്ങള്‍ പരതേണ്ടിവന്നില്ല.
കിനാലൂര്‍ വരാന്‍ പോകുന്ന സംരംഭം എന്തെന്നും ആരാണതു ഏറ്റെടുക്കുന്നതെനും, അതിന്റെ സൌകര്യാര്‍ത്ഥം ഇന്നതൊക്കെ വേണമെന്നും സുതാര്യമായി പറഞ്ഞാല്‍ ജനങ്ങള്‍ക്ക് മനസിലാകും. അവിടേക്കുള്ള റോഡിനു വേണ്ടി മൂന്ന് നിര്‍ദ്ദേശങ്ങളുണ്ടെന്നു പറയുന്നു. അവയെക്കുറിച്ചൊക്കെ പരസ്യ സംവാദം ​നടത്തിയാല്‍ ജനങ്ങള്‍ക്കുള്ള ആശങ്ക മാറിക്കിട്ടും.

സ്വന്തം കിടപ്പാടം ഒഴിഞ്ഞു പോകുന്നതാര്‍ക്കും ഇഷ്ടമുള്ള കാര്യമല്ല. പക്ഷെ പൊതു കാര്യങ്ങള്‍ക്ക് വേണ്ടി നമുക്ക് കുടിയൊഴിപ്പിക്കല്‍ നടത്തേണ്ടി വരാം. അതൊക്കെ വൈകാരിക പ്രശ്നമാണ്.ഒരു ജനാധിപത്യ സംവിധാനത്തില്‍ എല്ലാവരുടേയും വികാരമുള്‍ക്കൊള്ളണം. കിനാലൂരിലെ സര്‍ക്കാര്‍ ഭൂമിയില്‍ വ്യവസായം വരുന്നതും അവിടേക്ക് റോഡ് വെട്ടുന്നതും തമ്മില്‍ വളരെ വലിയ വ്യത്യാസമുണ്ട്. രണ്ടിനും രണ്ട് മാനങ്ങളാണുള്ളത്. വ്യവസായം വരുന്നു എന്ന് കേള്‍ക്കുമ്പോഴേക്കും ജനങ്ങള്‍ ഒഴിഞ്ഞു പോകും എന്നു കരുതുന്നത് മൌഡ്യമാണ്.

kaalidaasan said...

രാജീവ്,

ജബ്ബാറുമായി ഉള്ള പല സംവാദങ്ങളില്‍ നിന്നും അവരൊക്കെ സ്ഥിരം മുങ്ങിയിട്ടുണ്ട്. ഈ ബ്ളോഗില്‍ പല സംവാദങ്ങളില്‍ നിന്നും ഉത്തരം മുട്ടിയപ്പോള്‍ അവര്‍ പിന്‍വാങ്ങിയിട്ടുമുണ്ട്.നമ്മുടെ ബൂലോകത്തില്‍ പലരും അവരുടെ മുഖം മൂടി പിച്ചിച്ചീന്തിയെറിയുന്നു. യുക്തിവാദികളൊന്നുമല്ല. ഇസ്ലാം വിശ്വാസികള്‍ തന്നെ. ലത്തീഫ് അവിടെ നിന്നും മുങ്ങി. ഇപ്പോഴും ചിന്തകനും പള്ളിക്കൊളവും പല അയുക്തികളും പറഞ്ഞ് പിടിച്ചു നില്‍ക്കുന്നു.

കിനാലൂര്‍ സംഭവത്തോടു കൂടി അവരുടെ മുഖം മൂടികളൊക്കെ അഴിഞ്ഞു വീഴുന്നുണ്ട്.

kaalidaasan said...

വർഗ്ഗീയവാദികൾ അല്ലെങ്കിൽ വർഗ്ഗീയസംഘടനകൾ എന്നത്കൊണ്ട് കാളിദാസൻ എന്താണ് ഉദ്ദേശിക്കുന്നത്? അങ്ങിനെ അടച്ചാക്ഷേപിക്കാതെ കാളിദാസാ. എന്തടിസ്ഥാനത്തിലാണ് അവരെ വർഗ്ഗീയവാദികൾ എന്ന് വിളിക്കുന്നതെന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു.

അവരെ വര്‍ഗ്ഗീയ വാദികള്‍ എന്നു വിളിക്കുന്നത് വ്യക്തമായ കാരണം കൊണ്ടാണ്.

മൌദൂദി എന്ന ഇസ്ലാമിക പണ്ഡിതന്റെ പ്രബോധങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു പ്രസ്ഥാനമാണത്. പൂര്‍ണ്ണമായും ഇസ്ലാമിക നിയമത്തിന്‍ കീഴിലുള്ള മതരാഷ്ട്രമാണവരുടെ ലക്ഷ്യം. ഇങ്ങനെയുള്ളവരെ വര്‍ഗ്ഗീയ വാദികള്‍ എന്നല്ലാതെ വേറെ ഒന്നും വിളിക്കാന്‍ എനിക്കു തോന്നുന്നില്ല.

തൂവലാൻ said...

ഏതെങ്കിലും ഓരാളുടെ പ്രൊബോധനങ്ങളുടെ അടിസ്ഥാനത്തിൽ സ്ഥാപിതമായ അരു സംഘടന എന്ന നിലയില്ല ആ സംഘടനുടെ പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കിയാണ് അവരെ വിലയിരുത്തേണ്ടത്.നമ്മുടെ കൂടെ ജീവിക്കുന്ന സഹജീവികളിൽ നിന്നുമല്ലെ നാം അവരെ വിലയിരുത്തേണ്ടത്?എന്റെ കൂടെ വർക്ക് ചെയ്യുന്നവരിൽ ജമായത്ത് പ്രവർത്തകരുണ്ട്.ഞാൻ ഒരി ക്രിസ്ത്യാനിയാണെന്നിരിക്കെ അയാൾ ഒരു വർഗ്ഗീയവാദിയാണെന്ന് എനിക്ക് ചിന്തിക്കാൻ പോലുമാവില്ല. സി.പി.എം എന്ന സംഘടന എന്തൊക്കെ പ്രൊബോധനങ്ങളുടെ അടിസ്ഥാനത്തിലാണ് സ്ഥാപിതമായെതെന്ന് നമുക്കെല്ലാവർക്കും അറിയാം.ഇപ്പോൾ അവരുടെ പ്രവർത്തനങ്ങൾ എന്തൊക്കെയാണെന്ന് നമ്മൾ നേരിട്ട് കാണുകയും കേൾക്കുകയും ചെയ്യുന്നതല്ലേ.എന്റെ അറിവിൽ ജമായത്തിന്റെ ഭാഗത്ത് നിന്നും സി പി എം ഓ ബി ജെ പി യൊ യു ഡി എഫോ ചെയ്യുന്നത് പോലെയുള്ള സാമൂഹിക തിന്മകൾ ചെയ്തതായി കേട്ടിട്ടില്ല. ഇപ്പോൾ ഉണ്ടായിരിക്കുന്ന കിനാലൂർ പ്രശ്നത്തിലല്ലാതെ ജമായത്ത്കാർക്കെതിരെയും സോളിഡാരിറ്റികാർക്കെതിരെയും വേറെ പോലീസ് കേസ് ഞാൻ കേട്ടിട്ടില്ല.എന്റെ അറിവിന്റെ പരിമിതിയായിരിക്കാം.മറ്റുള്ള രാഷ്ട്രീയ പാർട്ടികൾ ഉണ്ടാക്കുന്നത് പോലെയുള്ള സാമൂഹിക പ്രശ്നങ്ങൾ അവർ ഉണ്ടാക്കുന്നതായി തോന്നുന്നില്ല.സത്യത്തിൽ ആ രാഷ്ട്രീയ പാർട്ടികളെയ്യല്ലെ വർഗ്ഗീയ വാദികൾ എന്ന് വിളിക്കേണ്ടത്. മുൻ വിധിയോടു കൂടി സമീപിക്കാതിരുന്നെങ്കിൽ…

VIJESH T G said...
This comment has been removed by the author.
VIJESH T G said...

നമ്മുടെ കൂടെ കഴിഞ്ഞിരുന്നവരായിരുന്നു തടിയണ്റവിട നസീര്‍, ഷഫാസ് തുടങ്ങിയവര്‍. അവര്‍ ഇപ്പോള്‍ എന്താണ്? എവിടെയാണ്? ആലോച്ചിട്ടുണ്ടോ?... കുറ്റം ചെയ്ത ശേഷം പിടിക്കുന്നത്‌ വരെ ആരും വിശുധന്മാരായിരിക്കും എന്ന കാഴ്ചപ്പാട്‌ ശരിയല്ല. ആര്‍ എസ് എസ് വാദിക്കുന്നതും പ്രവര്‍ത്തിക്കുന്നതും ഭാരതം എന്ന രാജ്യത്തിനു വേണ്ടി ആണ്. മറ്റു രാജ്യങ്ങളില്‍ സ്വന്തം തത്വശാസ്ത്രം നടപ്പിള്‍ വരുത്താനായി വിധ്വംസഹ പ്രവര്‍ത്തനം അവര്‍ നടത്തിയിട്ടില്ല. എന്നിട്ടും ഇന്ത്യ ഉണ്ടായ കാലം മുതല്‍ അവരെ വാര്‍ഗീയ വാദികളായി കാണുന്നു.
ഇനി ജമായതെ സാമൂഹ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കിയാലേ വാര്‍ഗീയ വാദികളാകൂ എങ്കില്‍ മറ്റൊരു മുംബൈ മോഡല്‍ ആക്രമണത്തിനായി അല്ലെങ്കില്‍ സ്ഫോടന പരമ്പരയ്കായി നമുക്ക് കാത്തിരിക്കാം.
ഓര്‍ക്കുക.. ഇന്നത്തെ പല ഭീകര സംഘടനകളുടെയും തുടക്കം ഇങ്ങനെയൊക്കെ ആയിരുന്നു...

VIJESH T G said...

സി പി ഏമ്മിന്റെ മറ്റൊരു രൂപമാണ്‌ മാവോ വാദികള്‍... ഇനി അവരും കേരളത്തില്‍ വന്നാല്‍ വിശുധന്മാരാകുമോ തൂവലാനേ...?

kaalidaasan said...

തൂവലാന്‍,

ഒരു സംഘടനയുടെ പ്രവര്‍ത്തനത്തെ അടിസ്ഥാനമാക്കിയാണു വിലയിരുത്തേണ്ടതെങ്കില്‍ ജമായത്ത് ഒരു വര്‍ഗ്ഗീയ സംഘടന എന്ന പേരിന്‌ സര്‍വഥാ യോഗ്യമാണ്. മുസ്ലിങ്ങളല്ലാത്ത ആരും ആ സംഘടനയില്‍ അംഗങ്ങളല്ല. മുസ്ലിങ്ങളിലെ ഒരു ചെറിയ വിഭാഗത്തിനു വേണ്ടി മുസ്ലിങ്ങള്‍ തന്നെ കൊണ്ടു നടക്കുന്ന ഒരു സംഘടനയാണത്.

മൌദൂദി എന്ന ഇസ്ലാം പണ്ഡിതന്‍ സ്ഥാപിച്ച സംഘടനയാണത്. കഴിഞ്ഞ 60 വര്‍ഷമായി അതിന്റെ ലക്ഷ്യവും പ്രവര്‍ത്തന രീതികളും നെറ്റിയിലൊട്ടിച്ചു വച്ചാണവര്‍ പ്രവര്‍ത്തനം നടത്തുന്നതും. ജമായത്ത് എന്തിനുവേണ്ടിയാണ്‌ നിലകൊള്ളുന്നതെന്ന് മൌദൂദിയുടെ വാക്കുകളില്‍ നിന്നും കേള്‍ക്കുക.

മനുഷ്യന്റെ മേല്‍ മനുഷ്യന്റെ ആധിപത്യം ഉന്മൂലനം ചെയ്തു അല്ലാഹുവിന്റെ മാത്രം ആധിപത്യം സ്ഥാപിക്കുക എന്നതാണ് ലക്‌ഷ്യം. ഈ ലക്‌ഷ്യം പ്രാപിക്കെണ്ടതിനായി സര്‍വസ്വവും ബലികഴിച്ചു പരമാവതി പരിശ്രമിക്കുന്നതിനാണ് ജിഹാദ് അഥവാ സമരം എന്ന് പറയുന്നത്.

രാജ്യവും പ്രജകളും സമ്പത്തുമെല്ലാം അല്ലാഹുവിന്റെത്. അതുകൊണ്ട് അല്ലാഹുവിന്റെ രാജ്യത്ത് സ്വന്തം കല്പന നടത്തുവാന്‍ മറ്റൊരാള്‍ക്ക് അവകാശം ഉണ്ടാകുന്നത് എങ്ങനെ? അല്ലാഹുവിന്റെ പ്രജകളുടെ മേല്‍ അവനൊഴികെയുള്ളവരുടെ നിയമങ്ങള്‍, അല്ലെങ്കില്‍ പ്രജകള്‍ സ്വയം നിര്മിച്ചുണ്ടാക്കിയ നിയമങ്ങള്‍ നടപ്പില്‍ വരികയെന്നത് എങ്ങനെയാണ് ന്യായീകരിക്കപ്പെടുക? രാജ്യം അവന്റെയും രാജ്യനിയമം വേറൊരുവന്റെതും ! ഉടമസ്ഥന്‍ ഒരാള്‍, ഉടമസ്ഥത മറ്റൊരാള്‍ക്കും! പ്രജകള്‍ ഒരു രാജാവിന്റെത്, പ്രജകളുടെ മേല്‍ അധികാരം മറ്റൊരാള്‍ക്ക്!


ജമായത്തേ ഇസ്ലാമിയുടെ ഭരണഘടനയില്‍ എഴുതി വച്ചിരിക്കുന്നതിതാണ്.

ദൈവികമല്ലാത്ത ഏതെങ്കിലും ഭരണവ്യവസ്ഥയില്‍ താന്‍ വല്ല കുഞ്ചികസ്ഥാനവും വഹിക്കുന്നവനോ അതിന്റെ നിയമനിര്‍മ്മാണസഭയില്‍ അംഗമോ, അതിന്റെ കോടതിവ്യവസ്ഥയിന്‍ കീഴില്‍ ന്യായാധിപസ്ഥാനത്തു നിയോഗിക്കപ്പെട്ടവനോ ആണെങ്കില്‍ ആ സ്ഥാനം കയ്യൊഴിക്കുക....
ദൈവികമല്ലാത്ത ഏതെങ്കിലും ഭരണവ്യവസ്ഥയുടെ ഉപകരണമോ അതിന്റെ നിയമങ്ങളുടെ നടത്തിപ്പില്‍ സഹായിയോ ആണെങ്കില്‍ ആ അഹോവൃത്തി മാര്‍ഗ്ഗത്തില്‍നിന്നും കഴിയും വേഗം ഒഴിവാകുക...
നിര്‍ബ്ബന്ധിതാവസ്ഥയിലല്ലാതെ , ഇടപാടുകളുടെ തീര്‍പ്പിനായി അനിസ്ലാമിക കോടതികളെ സമീപിക്കാതിരിക്കുക.


ഇതൊക്കെ നെഞ്ചോടു ചേര്‍ത്തു വച്ചിട്ട്, മറ്റൊരു മുഖം മൂടിയണിഞ്ഞാണവരുടെ പ്രവര്‍ത്തനം. ജമായത്തുകരേക്കാള്‍ കുറച്ചു കൂടി കൂടിയ തലത്തില്‍ സാമൂഹ്യ പ്രവര്‍ത്തനം ആര്‍ എസ് എസുകാര്‍ നടത്തുന്നുണ്ട്. ആ പ്രവര്‍ത്തനം മാത്രം വച്ചു കൊണ്ട് ആര്‍ എസ് എസുകാരെ ആരും വിലയിരുത്താറില്ല. അവരുടെ ലക്ഷ്യമാണവര്‍ക്ക് വര്‍ഗ്ഗീയ നിറം ചാര്‍ത്തിക്കൊടുക്കപ്പെടുന്നത്. ജമായത്തും ഇതില്‍ നിന്നും വിഭിന്നമല്ല.

തൂവലാൻ said...

“ഇതൊക്കെ നെഞ്ചോടു ചേര്ത്തു, വച്ചിട്ട്, മറ്റൊരു മുഖം മൂടിയണിഞ്ഞാണവരുടെ പ്രവര്ത്തനം.“
ഇങ്ങിനെ ഒരു പ്രവർത്തനം നടത്തിയ ഒരു സംഭവം തെളിവ് സഹിതം ഒന്ന് എനിക്ക് തരാമോ?അല്ലാതെ മുൻ വിധികളോട് കൂടി ,വിജേഷ് പറഞ്ഞത് പോലെ എനിക്ക് അവരെ കാണാൻ കഴിയില്ല.മുംബൈ മോഡൽ പോലുള്ള സംഭവം വരെ കാത്തിരിക്കേണ്ടതില്ല.അവരുടെ പ്രവർത്തം തെറ്റായ രീതിയിൽ ആണെങ്കിൽ ഈ രാജ്യത്ത് നിയമങ്ങളിൽ കൂടി അവരെ നിരോധിക്കാൻ നമുക്ക് കഴിയില്ലെ?സിമി എന്ന സംഘടന അതിന് ഉത്തമ ഉദ്ദാഹരണം തന്നെയല്ലെ? ഭരണം അവരുടെ കൈയ്യിൽ കൂടിയല്ല.അതാണ് ഞാൻ പറഞ്ഞത്,4 വർഷക്കാലം ഭരണം കൈയ്യിൽ ഉണ്ടായിരുന്ന സി പി എമ്മിന് അവരുടെ നേരെ വാളെടുക്കാൻ ഈയൊരു കിനാലൂർ സഭവം വേണ്ടി വന്നു. എന്തുകൊണ്ടാണ് അവരെ വർഗ്ഗീയവാദികൾ എന്ന് വിളിക്കുന്നത് എന്നെനിക്ക് മനസ്സിലാകുന്നില്ല.സ്വന്തം വർഗ്ഗമല്ലാതെ മറ്റൊരാളും ഈ ഭൂമിയിൽ നിലനിൽക്കരുത് എന്ന ആഗ്രഹത്തോട് കൂടി അക്രമം നടത്തുന്ന ഏതൊരാലെയും വർഗ്ഗീയവാദികൾ എന്ന് നമുക്ക് വിളിക്കാം.അങ്ങിനെ ജമായത്തിന്റെ ഭാഗത്ത് നിന്ന് എന്ത് പ്രശ്ന്മാണ് നമ്മൾ നേരിട്ടത്?അവർ നിങ്ങളെ ഉപദ്രവിച്ചോ?മതപരിവർത്തനത്തിന് ശ്രമിച്ചോ? ഏതെങ്കിലും കൊലപാതത്തിൽ ഉൾപ്പെട്ടോ?ഇല്ലെങ്കിൽ പിന്നെ ഇതിലൊക്കെ മുഴുവൻ സമയവും പ്രവർത്തിക്കുന്ന മറ്റുള്ള ആർ എസ്സ് എസ്സും സി പി എമും എൻ ഡി എഫും പോലുള്ള സംഘടനകളെയല്ലെ നമ്മൾ വർഗ്ഗീയത വാദികൾ എന്ന് വിളിക്കെണ്ടത്?
ആർ എസ്സ് എസ്സ് നടത്തിയത് പോലെയുള്ള കൊലപാതകങ്ങൾ അവർ നടത്തിയിട്ടില്ല എന്നെനിക്ക് ഉറപ്പിച്ച് പറയാൻ കഴിയും.ആർ എസ്സ് എസ്സിനെ തോലെടുപ്പിക്കാൻ നോക്കിയത് കൊണ്ട് പ്രയോജനമില്ല.ഇന്ത്യയിലെ ജനങ്ങൾ അവരുടെ പ്രവർത്തനം കണ്മുൻപിൽ കണ്ടതാണ്.കാളിദാസൻ പറഞ്ഞത് പോലെ ഇത് രാഷ്ട്രീയം! നമ്മൾ എന്തെല്ലാം കണേണ്ടിയിരിക്കുന്നു.ഒന്നിൽ കൂടുതൽ തവണ വോട്ട് ചെയ്യാതിരുന്ന ഞാൻ എത്ര ഭാഗ്യവാൻ!!

തൂവലാൻ said...

വിജേഷിന്,
“ഇനി ജമായതെ സാമൂഹ്യ പ്രശ്നങ്ങള് ഉണ്ടാക്കിയാലേ വാര്ഗീയ വാദികളാകൂ എങ്കില് മറ്റൊരു മുംബൈ മോഡല് ആക്രമണത്തിനായി അല്ലെങ്കില് സ്ഫോടന പരമ്പരയ്കായി നമുക്ക് കാത്തിരിക്കാം.
ഓര്ക്കുക.. ഇന്നത്തെ പല ഭീകര സംഘടനകളുടെയും തുടക്കം ഇങ്ങനെയൊക്കെ ആയിരുന്നു...“

അങ്ങിനെ താങ്കൾ കാത്തിരുന്ന് മുഷിയേണ്ട കാര്യമുണ്ടെന്ന് എന്നിക്ക് തോന്നുന്നില്ല.കാളിദാസൻ പറഞ്ഞത് നേരാണെങ്കിൽ ഈക്കഴിഞ്ഞ 60 വർഷക്കാലം താങ്കൾ കാത്തിരുന്നുട്ട് എന്താണ് കിട്ടിയത്?തങ്കൾ ഈ പറഞ്ഞ ആർ എസ്സ് എസ്സിന് സ്ഥാപിതമായി ദിവസങ്ങൾ വേണ്ടി വന്നിരിക്കില്ല തങ്ങളുടെ തനി നിറം പുറത്ത് കാണിക്കാൻ.എന്റെ അഭിപ്രായത്തിൽ ആർ എസ്സ് എസ്സ് ഒരു ശവപ്പെട്ടിയാണ്.പിന്നെ തടിയന്റവിട നസീറും ഷഫാസും ജമായത്ത്കാരാണെന്ന് തോന്നുന്നില്ല.

kaalidaasan said...

ഇങ്ങിനെ ഒരു പ്രവർത്തനം നടത്തിയ ഒരു സംഭവം തെളിവ് സഹിതം ഒന്ന് എനിക്ക് തരാമോ?

അവര്‍ നടത്തുന്ന പ്രവര്‍ത്തനം വളരെ വ്യക്തമായി തന്നെയല്ലേ ഞാന്‍ എഴുതിയത്? 1970 വരെ ഇന്‍ഡ്യന്‍ ജനാധിപത്യം അംഗീകരിക്കില്ല എന്നും പറഞ്ഞ് തെരഞ്ഞെടുപ്പുകളില്‍ വോട്ടു ചെയ്തിരുന്നില്ല. പിന്നെ കുറേശെ കുറേശെ ഇന്‍ഡ്യന്‍ ജനാധിപത്യം അംഗീകരിച്ചു തുടങ്ങി. ഇപ്പോള്‍ പറയുന്നു ഇടതുപക്ഷ ആശയങ്ങളാണവര്‍ക്ക് പഥ്യമെന്ന്. ഇങ്ങനെയുള്ള മുഖം മൂടികള്‍ അണിയാതെ മതരാഷ്ട്രമെന്ന മൌദൂദിയുടെ നിലപാടുകളെ തള്ളിക്കളഞ്ഞ്, ഇസ്ലാം മതരഷ്ട്രം സ്താപിക്കുമെന്ന ഭരണഘടനയും തള്ളിക്കളഞ്ഞ്, ഇന്‍ഡ്യന്‍ ജനാധിപത്യം അംഗീകരിച്ച്, ഇവിടെ ജനങ്ങള്‍ ഉണ്ടാക്കുന്ന നിയമം ആനുസരിക്കാം എന്നു പ്രഖ്യാപിച്ച് ജനങ്ങളുടെ ഇടയിലേക്കിറങ്ങി വന്നാല്‍ അവരുമായി സഹകരിക്കാന്‍ ആര്‍ക്കും മടിയുണ്ടാകില്ല. അതാണു ശരിയായ പ്രവര്‍ത്തനം. അത് ചെയ്യാതെ മറ്റേതോ രഹസ്യ അജണ്ടയിലാണവരിപ്പോള്‍ ഒളിച്ചിരിക്കുന്നത്. അതല്ലേ ഞാന്‍ വളരെ വ്യക്തമായി തന്നെ പറഞ്ഞത്?

സി പി എം അവരുടെ നേരെ വാളെടുത്തൊന്നുമില്ല. അവര്‍ അങ്ങോട്ടു ചെന്നു പിന്തുണകൊടുത്തു. സി പി എം വാങ്ങിച്ചു. അത് വേണ്ടിയിരുനില്ല. അവരു കൂടി നിര്‍ദ്ദേശിച്ച ഒരാളെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയുമാക്കി. അതൊക്കെ തെറ്റായി എന്ന് സി പി എമ്മിനിപ്പോള്‍ തോന്നുന്നു. കിനാലൂര്‍ സംഭവം കോണ്ടൊന്നുമല്ല അവരെ വര്‍ഗ്ഗീയ വാദികള്‍ എന്നു വിളിച്ചത്.

kaalidaasan said...

അങ്ങിനെ ജമായത്തിന്റെ ഭാഗത്ത് നിന്ന് എന്ത് പ്രശ്ന്മാണ് നമ്മൾ നേരിട്ടത്?


ജമായത്തിന്‌ ഇന്‍ഡ്യയില്‍ തന്നെ ഒരു കാഷ്മീര്‍ ഘടകം ഉണ്ടെന്ന് തൂവലാന്‍ കേട്ടിട്ടുണ്ടോ? അവര്‍ എന്താണവിടെ ചെയ്യുന്നതെന്ന് എപ്പോഴെങ്കിലും അന്വേഷിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ ജമായത്തിന്റെ കേരള അസിസ്റ്റന്‍റ് അമീറായ ഷൈഖ് മൊഹമ്മദ് കാരകുന്ന് പറയുന്നതെന്താണെന്നു ഞാന്‍ പറഞ്ഞു തരാം.

ശൈഖ് മുഹമ്മദ് കാരകുന്ന് എഡിറ്ററായി 1992 ല്‍ പ്രസിദ്ധീകരിച്ച 'പ്രബോധനം ജമായത്തെ ഇസ്ലാമി അമ്പതാം വാര്‍ഷികപ്പതിപ്പ്' 145 -)o പേജില്‍ നിന്ന്.

'കശ്മീര്‍ ജമാഅത്തെ ഇസ്ലാമി'യേക്കുറിച്ചുള്ള വിവരണം ഇങ്ങനെ.


"താഴ്വരയില്‍ തീവ്രവാദി പ്രവര്‍ത്തനം ശക്തിപ്പെട്ടതിനു ശേഷം ജമായത്തെ ഇസ്ലാമിയുടെ സ്വാധീനം വര്‍ധിച്ചിട്ടുള്ളതായി പറയപ്പെടുന്നു. താഴ്വരയിലെ ഏറ്റവും ശക്തമായ തീവ്രവാദി ഗ്രൂപ്പുകളിലൊന്നായ ഹിസ്ബുല്‍ മുജാഹിദീന്‍ ജമായത്തെ ഇസ്ലാമി അനുകൂല ഗ്രൂപ്പാണ്. ഇതിനു പുറമെ അല്ലാഹ് ടൈഗേഴ്സ് എന്ന ഒരു സംഘത്തിനും ജമായത്ത് രൂപം നല്‍കിയിട്ടുണ്ട്."


" വിവിധ തീവ്രവാദി ഗ്രൂപ്പുകളെ ഏകോപിപ്പിക്കുന്നതിലും ജമായത്തിന്‍റെ പങ്ക് പ്രധാനമാണ്"


"സൈനിക മേഖലയില്‍ വിവിധ സായുധ ഗ്രൂപ്പുകള്‍ ചേര്‍ന്ന് രൂപം നല്‍കിയ 'മുത്തഹിദ ജിഹാദ് കൗണ്‍സി'ലിന്‍റെ ചെയര്‍മാന്‍ അലി മുഹമ്മദ് ഡാറും ജമായത്തെ ഇസ്ലാമിയുടെ നേതാക്കളില്‍ ഒരാളാണ്."


കേരള ജമാഅത്തെ ഇസ്ലാമിയുടെ ആസ്ഥാന പണ്ഡിതന്‍ അഭിമാന പൂര്‍‌വ്വം എഴുതിയിരിക്കുന്നത് ഇതൊക്കെയാണ്. ഇതൊക്കെ മനസിലാക്കുന തൂവലാന്‌ ജമായത്തിനെ സ്നേഹിക്കാന്‍ അവകാശമുണ്ടെന്ന് ഞാന്‍ അംഗീകരിക്കുന്നു. പക്ഷെ രാജ്യസ്നേഹികളായ മറ്റ് ഇന്‍ഡ്യക്കര്‍ അവരെ സംശയത്തോടെ കാണുന്നതിനെ ചോദ്യം ചെയ്താല്‍ താങ്കളും ജമായത്തിന്റെ ഈ വിധ നിലപാടുകളുടെ ഭഗമാണെന്നവര്‍ ന്യായമായും വിലയിരുത്തും.

ഇന്ത്യയിലെ ജനങ്ങള്‍ അവരുടെ ഈ പ്രവര്‍ത്തനവും അവകാശവാദങ്ങളും കണ്മുന്‍പില്‍ കണ്ടതാണ്. ഇതൊക്കെ വച്ചാണവര്‍ ജമായത്തിനെ വിലയിരുത്തുന്നത്.

കാരകുന്നിന്റെ വാക്കുകളില്‍ നിന്നും മറ്റ് പലതും നമുക്കു വായിച്ചെടുക്കാം. കേരളത്തില്‍ നിന്നും കാഷ്മീരിലേക്ക് ഭീകര പ്രവര്‍ത്തനത്തിനു പല മലയാളികളെയും റിക്രൂട്ട് ചെയ്തതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കേരളത്തില്‍ തീവ്രവാദ പരിശീലനം നടത്തിയതായും തെളിവുകള്‍ ഉണ്ട്. പലരുമവിടെ ഇന്‍ഡ്യന്‍ സേനയുടെ വെടിയേറ്റ് മരിക്കുകയും ഉണ്ടായി. അവരെ റിക്രൂട്ട് ചെയ്തവര്‍ ആരൊക്കെയെന്ന് അന്വേഷിച്ചു പോയാല്‍ ഒരു പക്ഷെ പല മുഖം മൂടികളും അഴിഞ്ഞു വീഴാന്‍ സാധ്യതയുണ്ട്.


യധാര്‍ത്ഥ ജമായത്ത് ഏതാണ്. ജമായത്തിന്റെ അമീര്‍ പറയുന്നതോ തൂവലാന്‍ മനസിലാക്കിയതോ? മുഖം മൂടി എന്നു ഞാന്‍ പറഞ്ഞത് തൂവലാനേപ്പോലുള്ളവരെ സമര്‍ദ്ധമായി പറ്റിക്കുന്ന ഈ ദ്വിമുഖ തന്ത്രമാണ്

kaalidaasan said...

അതാണ് ഞാൻ പറഞ്ഞത്,4 വർഷക്കാലം ഭരണം കൈയ്യിൽ ഉണ്ടായിരുന്ന സി പി എമ്മിന് അവരുടെ നേരെ വാളെടുക്കാൻ ഈയൊരു കിനാലൂർ സഭവം വേണ്ടി വന്നു.

കിനാലൂര്‍ സംഭവമൊന്നുമല്ല ജമായത്തിനെതിരെ വാളെടുക്കാന്‍ പിണറായിയെ പ്രേരിപ്പിച്ചത്. അത് സി പി എമ്മിനുള്ളിലെ പ്രശ്നങ്ങളാണ്. ജമായത്തിന്റെ ജിഹ്വയായ മാധ്യമം എന്ന പത്രം വി എസിനെ അനുകൂലിച്ചും സി പി എമ്മിനുള്ളിലെ പിണക്കങ്ങളില്‍ യധാര്‍ത്ഥ ഇടതുപക്ഷ നയങ്ങളെ അനുകൂലിച്ചും നിലപാടെടുത്തിട്ട് നാളുകളേറെയായി. ഇടതു നയങ്ങളില്‍ വെള്ളം ചേര്‍ക്കുന്ന പിണറായിക്കും കൂട്ടര്‍ക്കും അത് സഹിക്കാവുന്നതിനപ്പുറമായിരുന്നു. അന്നു മുതല്‍ ആ പത്രം പിണറായിയുടെ കണ്ണിലെ കരടായിരുന്നു. തക്കം പാര്‍ത്തിരിക്കുകയായിരുന്നു പിണറായി. കിനാലൂര്‍ പറ്റിയ അവസരമുണ്ടാക്കിക്കൊടുത്തു. പിണറായി അതുപയോഗപ്പെടുത്തി. സമാനമായ കാര്യത്തിനാണ്‌ വീരേന്ദ്ര കുമാറിനെ പുറംതള്ളിയതും.

കുറെ നാള്‍ കൂടെ കൊണ്ടു നടന്നതല്ലേ. പെട്ടെന്നൊരു ദിവസം വര്‍ഗ്ഗിയത പറഞ്ഞ് വാളെടുക്കാന്‍ ആകില്ല. കിനാലൂര്‍ എല്ലാറ്റിന്റെയും കേടു തീര്‍ത്തു കൊടുത്തു. ജമായത്തിനെയൊക്കെ കൂടെ കൂട്ടിയത് സമീപകാലത്ത് സി പി എമ്മിലേക്ക് പിണറായി വലിച്ചിഴച്ച് കോണ്ടുവന്ന ഇസ്ലാമികതയുടെ തിരുശേഷിപ്പാണ്. അതിനെ പിന്നിലെ പ്രേരക ശക്തികള്‍ ബുദ്ധിജീവി നാട്യക്കാരായ കുഞ്ഞഹമ്മദും പോക്കറുമൊക്കെ. സദ്ദാം ഹുസ്സയിനെ തൂക്കിലേറ്റിയപ്പോള്‍ ജമയത്തിനൊപ്പം സി പി എം തെരുവിലിറങ്ങി. ഒരിന്‍ഡ്യക്കാരനെ തൂക്കിലേറ്റിയ പോലെയായിരുന്നു അന്ന് സി പി എം പ്രതികരിച്ചത്.

RajivMathew said...

കിനാലൂര്‍ സംഭവത്തോടു കൂടി അവരുടെ മുഖം മൂടികളൊക്കെ അഴിഞ്ഞു വീഴുന്നുണ്ട്.
**********************
അത് വളരെ ശരിയാണ്..കിനാലൂര്‍ സംഭവം കൊണ്ടുള്ള ഏറ്റവും വലിയ നേട്ടം ഇതുതന്നെയാണ്. ജാമാത് ആരാണ് അവരുടെ അജണ്ട എന്താണ് എന്നൊക്കെ മാധ്യമങ്ങളും പൊതുസമൂഹവും ചര്‍ച്ച ചെയ്തു തുടങ്ങിയിരിക്കുന്നു. വാലിനു തീപിടിച്ചപോലുള്ള ജമാതിന്റെ ഓട്ടത്തിനിടയില്‍ അവര്‍ മദൂടിയെ വരെ ഒതുകി!

തൂവലാൻ said...

ഖുര്‍ആനും മുഹമ്മദ് നബിയും പറഞ്ഞതിനെ വളച്ചൊടിക്കുകയും പുതിയ ചില രീതികള്‍ കടന്നുകൂടുകയും ചെയ്യുന്നതായി മനസ്സിലാക്കാന്‍ തുടങ്ങിയപ്പോഴാണ് ഇന്ത്യക്കാരനായ മൗലാനാ മൗദൂദി 1941 ആഗസ്റ്റ് 26ന് ജമാഅത്തെ ഇസ്‌ലാമി എന്ന സംഘടനക്കു രൂപം നല്‍കിയത്. ജമാഅത്ത് എന്നതിന്റെ അര്‍ഥം കൂട്ടായ്മ എന്നാണ്. അവിഭക്ത ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചതിനാല്‍ ഇന്ത്യ വിഭജിക്കപ്പെട്ടപ്പോള്‍ വിഭജിത ഭാഗങ്ങളിലെല്ലാം ഈ സംഘടനയുടെ പേരില്‍ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുവെന്നല്ലാതെ ഇന്ത്യയിലെ ജമാഅത്തിന് ഇന്ത്യക്കു പുറത്തും കശ്മീരിലെ സംഘടനകളുമായും ഒരു ബന്ധവുമില്ല

തൂവലാൻ said...

ദൈവ കല്‍പനകളെ വളച്ചൊടിക്കുകയും പുതിയത് പലതും കൂട്ടിച്ചേര്‍ക്കുകയും ചെയ്ത യഹൂദമത നേതാക്കളോട് അതേമതത്തില്‍ ജനിച്ച യേശു ക്രിസ്തു അരുത് എന്ന് പറഞ്ഞു. യഹൂദര്‍ യേശുവിനെ കുരിശില്‍ തറച്ചുകൊന്നു. യേശു ശ്രമിച്ചത് ഭൂമിയില്‍ ദൈവരാജ്യം സൃഷ്ടിക്കാനാണ്. യേശു പഠിപ്പിച്ച പ്രാര്‍ഥനയും അങ്ങനെതന്നെയാണ്. 'സ്വര്‍ഗസ്ഥനായ പിതാവേ, അങ്ങയുടെ രാജ്യം വരേണമെ....' മഹാത്മാഗാന്ധി വധിക്കപ്പെട്ടതും രാമരാജ്യ സൃഷ്ടിക്കായി വാദിച്ചതിന്റെ പേരിലാണ്.

തൂവലാൻ said...

ആര്‍.എസ്.എസുകാര്‍ ഉള്‍പ്പെട്ട കൊലക്കേസുകള്‍ കഴിഞ്ഞ ആഴ്ചപോലും കേരളത്തിലുണ്ടായി. എന്നാല്‍, ഒരു ജമാഅത്തുകാരന്‍ ഉള്‍പ്പെട്ട ഒരു കേസെങ്കിലും ഇന്നോളം ഉണ്ടായിട്ടുണ്ടോ? ജമാഅത്തിനെ ഒരു വര്‍ഗീയ സംഘടനയായി ചിത്രീകരിക്കുവാനാണ് നീക്കമെങ്കില്‍ എന്താണ് വര്‍ഗീയത എന്ന് രവി വിശദമാക്കണം. വിശ്വാസത്തിനനുസരിച്ച് ജീവിക്കുന്നതിന് വര്‍ഗീയത എന്ന് വിളിക്കുന്നത് വലിയ തെറ്റാണ്. ജമാഅത്തെ ഇസ്‌ലാമി ആരെയെങ്കിലും ഇസ്‌ലാമില്‍ ചേര്‍ക്കാന്‍ നിര്‍ബന്ധിച്ചതായി റിപ്പോര്‍ട്ടുണ്ടോ?

njan oru manithan said...

തൂവലാന്‍,
താങ്കള്‍ ഇത്ര നിഷ്കളങ്കനായി പോയല്ലോ?

തൂവലാൻ said...

നിഷ്കളങ്കത ഒരു ശാപമായി എനിക്ക് തോന്നുന്നില്ല.ഒരു സംഘടനയെ കയറി വർഗ്ഗീയ സംഘടന എന്ന് വിളിക്കുന്നത് അതിലെ അംഗങ്ങളെ വർഗ്ഗീയവാദികൾ എന്ന് വിളിക്കുന്നതിന് തുല്ല്യമാണ്.എന്റെ കൂടെയുള്ള സുഹ്രുത്തുക്കൾ വർഗ്ഗീയവാദികളല്ല.

kaalidaasan said...

തൂവലാന്‍,
താങ്കള്‍ ഇത്ര നിഷ്കളങ്കനായി പോയല്ലോ?


ഇത് നിഷ്കളങ്കതയല്ല ചക്കുഡു. മറ്റെന്തോ ആണ്. കേരള ജമായത്തിന്റെ അസിസ്റ്റന്റ് അമീര്‍ ഷേഖ് മൊഹമ്മദ് കാരകുന്ന് കാഷ്മീരി ജമായത്തിനെ സ്വന്തം സഹോദര സംഘടനയായി കാണുന്നു. ജമായത്ത് അവിടെ തീവ്രവാദി സംഘടനകളെ ഏകോപ്പിക്കുന്നു എന്നൊക്കെ അഭിമാനപൂര്‍വം അവകാശപ്പെടുന്നു. കഷ്മീര്‍ ഇന്‍ഡ്യയുടെ ഭാഗമല്ല എന്ന രിതിയില്‍ അവിടെ ഒരു ശാഖ പോലുമുണ്ടാക്കി. എന്നിട്ടും തൂവലാന്‍ എഴുതുന്നത് ഇതാണ്.

അവിഭക്ത ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചതിനാല്‍ ഇന്ത്യ വിഭജിക്കപ്പെട്ടപ്പോള്‍ വിഭജിത ഭാഗങ്ങളിലെല്ലാം ഈ സംഘടനയുടെ പേരില്‍ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുവെന്നല്ലാതെ ഇന്ത്യയിലെ ജമാഅത്തിന് ഇന്ത്യക്കു പുറത്തും കശ്മീരിലെ സംഘടനകളുമായും ഒരു ബന്ധവുമില്ല.

ഇതെന്തായാലും നിഷ്പക്ഷമായ ഒരു വിലയിരുത്തലല്ല. തീവ്ര ജമായത്ത് വിലയിരുത്തലായിട്ടേ എനിക്കു തോന്നുന്നുള്ളു.

kaalidaasan said...

ദൈവ കല്‍പനകളെ വളച്ചൊടിക്കുകയും പുതിയത് പലതും കൂട്ടിച്ചേര്‍ക്കുകയും ചെയ്ത യഹൂദമത നേതാക്കളോട് അതേമതത്തില്‍ ജനിച്ച യേശു ക്രിസ്തു അരുത് എന്ന് പറഞ്ഞു.

ഇതൊരു തീവ്ര മുസ്ലിം അവകാശവാദം മാത്രം. ദൈവ കല്‍പ്പനകള്‍ വളച്ചൊടിച്ചതായി യേശു ഒരിടത്തും പറഞ്ഞിട്ടില്ല. മോശക്കു ദൈവം നല്‍കി എന്ന് യഹൂദര്‍ വിശ്വസിക്കുന്ന ദൈവ കല്‍പ്പനകള്‍ അതേപടി നിലനിറുത്തുകയാണേശു ചെയ്തത്.കൂടാതെ അന്നു വരെ യഹൂദര്‍ പിന്തുടര്‍ന്നിരുന്ന പ്രാകൃത ആചാരങ്ങളും നിയമങ്ങളും ഉപേക്ഷിക്കാനും പറഞ്ഞു. അതാണു ക്രിസ്തു മതത്തിന്റെ ആധാരം. വേശ്യയെ കല്ലെറിഞ്ഞു കൊല്ലുക തുടങ്ങിയ പല പ്രാകൃതത്വം പിന്തുടരണമെന്നു മൊഹമ്മദ് ഖുറാനിലൂടെ പറഞ്ഞു.

kaalidaasan said...

ആര്‍.എസ്.എസുകാര്‍ ഉള്‍പ്പെട്ട കൊലക്കേസുകള്‍ കഴിഞ്ഞ ആഴ്ചപോലും കേരളത്തിലുണ്ടായി. എന്നാല്‍, ഒരു ജമാഅത്തുകാരന്‍ ഉള്‍പ്പെട്ട ഒരു കേസെങ്കിലും ഇന്നോളം ഉണ്ടായിട്ടുണ്ടോ?

കേസുണ്ടാക്കാത്ത ആളുകളൊക്കെ നിരപരാധികളാണെന്ന പരാമര്‍ശത്തിനൊരു സലാം.

തൂവലാനു വര്‍ഗ്ഗീയതയും ഭീകരതയും തിരിച്ചറിയാന്‍ അകാത്തതു കൊണ്ടാണീ ചോദ്യം.ഭീകര പ്രവര്‍ത്തനവും കൊലപാതകവും നടത്തുന്നതാണു വര്‍ഗ്ഗീയത എന്നു മനസിലാക്കുന്നതിനേപ്പറ്റി എനിക്കൊന്നും പറയാനില്ല. ഭീകര പ്രവര്‍ത്തനവും കൊലപാതകവും നടത്താത്ത എത്രയോ വര്‍ഗീയ സംഘടനകളും മത സംഘടനകളും ജാതി സംഘടനകളും ഉണ്ട് ഇന്‍ഡ്യയില്‍. അവരൊന്നും ഒരു കൊലപാതകവും നടത്തുന്നില്ല.

കഷ്മീരിലെ ജമായത്തുകാര്‍ തീവ്രവാദ പ്രവര്‍ത്തനവും ഭീകര പ്രവര്‍ത്തനവും നടത്തുന്നുണ്ട്. ഷേക്ക് മൊഹമ്മദ് കാരകുന്ന് ആ പ്രവര്‍ത്തനങ്ങളെയൊക്കെ അഭിമാനപൂര്‍വമാണ്‌ ഉറക്കെ പ്രഖ്യാപിച്ചതും. ആര്‍ എസ് എസുകാര്‍ നടത്തുന്ന കൊലപാതകങ്ങളും ജമായത്തുകാര്‍ നടത്തുന്ന കൊലപതകങ്ങളേക്കാള്‍ താഴെയൊന്നുമല്ല.