Sunday 21 February 2010

തിലകനും മമ്മൂട്ടിയും പിന്നെ മലയാള സിനിമയും

യൂണിവേഴ്സല്‍ സ്റ്റാര്‍, മെഗാ സ്റ്റാര്‍, സൂപ്പര്‍ സ്റ്റാര്‍ തുടങ്ങിയ പേരുകളിലാണു മലയാള ചലച്ചിത്ര താരങ്ങള്‍ പലരും അറിയപ്പെടുന്നത്. അടുത്ത കാലത്ത് മലയാള സിനിമ കടുത്ത പ്രതിസന്ധികളിലൂടെ കടന്നു പോയി. പല നിറത്തിലും രൂപത്തിലുമുള്ള താരങ്ങളുടെ സാന്നിദ്ധ്യമുണ്ടായിട്ടും സിനിമകള്‍ മിക്കതും പരാജയപ്പെട്ടു. ചില സിനിമകളൊക്കെ വിജയിക്കുന്ന ലക്ഷണം കണ്ടു തുടങ്ങിയപ്പോള്‍ മറ്റൊരു പ്രതിസന്ധി ഉടലെടുക്കുന്ന വിചിത്രമായ കാഴ്ചയും കാണുന്നു. നടന്‍ തിലകനും മെഗാ സ്റ്റാര്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന നടന്‍ മമ്മൂട്ടിയും തമ്മിലുള്ള നിഴല്‍ യുദ്ധമാണത്. രണ്ടു പേരുടെ പിന്നിലും പലരും അണിനിരന്നിട്ടുണ്ട്.


മഹാനടന്‍ എന്ന വിശേഷണത്തിനു തികച്ചും അര്‍ഹനാണു തിലകന്‍. ഏതു കഥാപാത്രത്തേയും തന്മയത്വത്തോടെ അവതരിപ്പിക്കാന്‍ തിലകനു കഴിയും. അഭിനയം ഇത്ര അനായാസമായി വരുന്ന അപൂര്‍വതയാണ്‌ അനുഗ്രഹീതനായ ആ നടന്റെ ശക്തി.

പ്രതിഭയുടെ കാര്യത്തില്‍ മമ്മൂട്ടി തിലകനേക്കാളും ഒരു പടി കൂടി താഴെയാണ്. ഹാസ്യ കഥാപാത്രങ്ങള്‍ അദ്ദേഹത്തിനു അത്ര എളുപ്പം വഴങ്ങില്ല. കൂടെ ബലം പിടിച്ചുള്ള അഭിനയവും. ആകാര സൌന്ദര്യം കൊണ്ട് നായക വേഷം ലഭിക്കുന്നു എന്നതു മാത്രമാണദ്ദേഹത്തിനു സിനിമാ ലോകത്ത് തിലകനു മുകളില്‍ ഒരു സ്ഥാനം കല്‍പ്പിച്ചു നല്‍കാനുള്ള കാരണം.
 
സൂപ്പര്‍ സ്റ്റാറുകള്‍ പലതും തീരുമാനിക്കുന്ന മലയാള സിനിമാ ലോകത്ത് അവരെ വെല്ലുവിളിച്ചു കൊണ്ട് ഒരു സംവിധായകനുണ്ട്. അഹങ്കാരവും തലക്കനവും കുറച്ചേറെയുണ്ടെങ്കിലും ഈ ധൈര്യം കാണിക്കാന്‍ തന്റേടമുള്ളത് വിനയന്‍ എന്ന വ്യക്തിക്കാണ്. സൂപ്പര്‍ സ്റ്റാറുകള്‍ ഇല്ലാതെ സിനിമയെടുത്ത് അദ്ദേഹം വിജയിപ്പിക്കാറുമുണ്ട്. അടുത്ത കാലത്ത് അഭിനയ തൊഴിലാളികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി അദ്ദേഹം രംഗത്തു വന്നു. സ്വയം സൂപ്പര്‍ സ്റ്റാര്‍ പദവി സ്വീകരിച്ച ദിലീപിന്റെ ഒരു കൊള്ളരുതായ്മ വെളിച്ചത്തു കൊണ്ടു വരികയും, അത് തിരുത്തിക്കയും ചെയ്തിട്ടുണ്ട്. അന്നു മുതല്‍ അദ്ദേഹം പലരുടെയും കണ്ണിലെ കരടായി. അദ്ദേഹത്തിന്റെ സിനിമയില്‍ അഭിനയിക്കുന്ന നടീനടന്‍മാരെ പലരും സിനിമകളില്‍ നിന്നും ഒഴിവാക്കുന്ന സംഭവങ്ങള്‍ ഉണ്ടാകുകയും ചെയ്തു.

തിലകനെ ജോഷിയുടെ ഒരു സിനിമയില്‍ നിന്നും ഒഴിവാക്കിയതാണിപ്പോഴത്തെ പ്രശ്നങ്ങളുടെ തുടക്കം. അതിനു പറയപ്പെടുന്ന കാരണം വിനയന്റെ സിനിമയില്‍ അദ്ദേഹം അഭിനയിച്ചു എന്നതും. അദ്ദേഹം സൂപ്പര്‍ സ്റ്റാറുകള്‍ക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ എത്രത്തോളം വസ്തവമാണെന്ന് നിശ്ചയമില്ലെങ്കിലും മമ്മൂട്ടിയുടെ മൌനം പലതും ശരിയാണെന്നു വിശ്വസിക്കാന്‍ പ്രേരിപ്പിക്കുന്നു. കരാര്‍ ഒപ്പിട്ടതിനു ശേഷം അദ്ദേഹത്തെ ജോഷിയുടെ സിനിമയില്‍ നിന്നും എന്തു കൊണ്ട് ഒഴിവാക്കി എന്നതിനു വിശ്വസനീയമായ ഒരു വിശദീകരണം ആരും നല്‍കി കണ്ടില്ല.
 
ഫാന്‍സ് അസ്സോസിയേഷനുകളെ നിലനിറുത്തുന്നത് സൂപ്പര്‍ സ്റ്റാറുകള്‍ ആണ്. ക്രിക്കറ്റ് മത്സരം നടക്കുമ്പോള്‍ ഒരു ഓളത്തിനു വേണ്ടി ചീയര്‍ ഗേള്‍സിനെ ആടിപ്പാടാന്‍ അലങ്കരിച്ചു നിറുത്തുന്നതു പോലെ, ഇവരും സിനിമക്ക് പ്രചാരണം കൊടുക്കാനും തിയേറ്ററുകളില്‍ കയ്യടിക്കാനുമൊക്കെയായി അസ്സോസിയേഷനുകളെ തീറ്റിപ്പോറ്റുന്നു. കോടിക്കണക്കിനു രൂപാ പ്രതിഫലം വാങ്ങുന്ന നടന്‍മാര്‍ ലക്ഷങ്ങള്‍ ഇതിനു വേണ്ടി ചെലവഴിക്കുന്നതില്‍ അത്ഭുതം തോന്നേണ്ട കാര്യവുമില്ല.
 
തമിഴ് സിനിമാ രംഗത്തു നിന്നും ഇത് ഇവിടെ ഇറക്കുമതി ചെയ്തത് സ്വയം താര പരിവേഷം എടുത്തണിഞ്ഞ പുതിയ തലമുറയിലെ നടന്‍മാരാണ്.

എന്തു കൊണ്ട് മലയാള സിനിമയില്‍ ഒത്തൊരുമയും സഹകരണവും സഹിഷ്ണുതയും ഇല്ലാതായി? ഇന്ന് രണ്ട് മുന്‍നിര നടന്‍മാര്‍ ഒരുമിച്ച് അഭിനയിക്കുന്നു എന്നു കേട്ടാല്‍ അത് വലിയ വാര്‍ത്തയാകും. പക്ഷെ പഴയ കാലത്ത് അത് വാര്‍ത്തയാകില്ലായിരുന്നു. സാധാരണ സംഭവം മാത്രം. അന്നത്തെ മുന്‍ മിര നടീനടന്‍മാരായിരുന്ന സത്യന്‍, നസീര്‍, മധു, ഉമ്മര്‍ തുടങ്ങിയവര്‍ എത്രയോ സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. നടിമാരായ ഷീല, ശാരദ, ജയഭാരതി, ഉഷാകുമാരി തുടങ്ങിയവരും ഒരുമിച്ചഭിനയിക്കുന്നതില്‍ ഇഷ്ടക്കേടു കാണിച്ചിരുന്നില്ല. കടല്‍പ്പാലം എന്ന സിനിമയില്‍ അഭിനയിച്ച താര നിര ഇതാണ്. സത്യന്‍, നസീര്, ഉമ്മര്‍,ശാരദ, ഷീല, ജയഭാരതി. പഞ്ചവന്‍കാട് എന സിനിമയിലെ താര നിര ഇതും. സത്യന്‍, നസീര്‍, ഉമ്മര്‍,ഷീല, ശാരദ, ഉഷാകുമാരി,രാഗിണി. സത്യനും നസീറും , ഷീലയും ശരദയും എത്രയോ സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അന്നൊക്കെ ജീവിത ഗന്ധിയായ കഥകളും നോവലുകളുമാണ്‌ മിക്കപ്പോഴും സിനിമയാക്കിയിരുന്നത്. കഥാപാത്രങ്ങള്‍ക്ക് അനുയോജ്യരായ നടീനടന്‍മാരെ തെരഞ്ഞെടുത്തിരുന്നു. ഇന്ന് പക്ഷെ നടന്‍മാര്‍ക്ക് ചേരുന്ന കഥാപാത്രങ്ങളെ സൃഷ്ടിച്ചെടുക്കുന്നു.  സൂപ്പര്‍ സ്റ്റാറുകളുടെ മാനറിസങ്ങള്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന കുറെ കോപ്രായങ്ങളും ഗോഷ്ടികളും കുത്തിനിറച്ചാണീ കാഥാപാത്രങ്ങളെ സൃഷ്ടിക്കുക. ആരാധകര്‍ അത് കണ്ട് കയ്യടിക്കും. പക്ഷെ ചില വികല നിരൂപകര്‍ ഇതിനെ വാനോളം പുകഴ്ത്തുന്നത് കാണുമ്പോള്‍ അവരോടു സഹതാപം തോന്നും.
 
ഇതു പോലെ തങ്ങള്‍ക്ക് വേണ്ടി കഥാപാത്രങ്ങളെ ഉത്പാദിപ്പിക്കുന്നതിനു മുന്‍കൈ എടുക്കുന്ന താരങ്ങള്‍ അപ്രമാദിത്വം കാണിക്കുന്നത് സ്വാഭാവികമാണ്. സംവിധായകര്‍ പലപ്പോഴും താരങ്ങളുടെ ജാടകളെ അനുവദിച്ചും കൊടുക്കുന്നു. അങ്ങനെയുള്ള ചില ജാടകളാണിപ്പോഴത്തെ പ്രതിസന്ധിക്കു കാരണം.

അഭിനയത്തൊഴിലാളിയായ തിലകനെ ഒരു സിനിമയില്‍ നിന്നും ഒരു കാരണവും കൂടാതെ പുറത്താക്കിയെങ്കില്‍ അത് ശരിയല്ല. പക്ഷെ ഈ വിഷയം ​തൊഴിലാളികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന ചില സംഘടനകള്‍ കണ്ടില്ലെന്നു നടിക്കുന്നത് വിചിത്രമാണ്. സി പി എമ്മിനു മമ്മൂട്ടിയുമായി അടുപ്പമുള്ളത് കൊണ്ട് അവര്‍ ഇതിനെ അവഗണിക്കുന്നു. ഒരു കമ്യൂണിസ്റ്റുകാരന്‍ എന്നാണ്‌ തിലകന്‍ അവകാശപ്പെടുന്നത്. അദ്ദേഹത്തെ പിന്താങ്ങാന്‍ സി പി ഐയിലെ ഒരു വിഭാഗം തയ്യാറായിട്ടുണ്ട്. പക്ഷെ സി പി എമ്മിന്റെ നിശബ്ദത അതിശയിപ്പിക്കുന്നതാണ്‌

21 comments:

kaalidaasan said...

അഭിനയത്തൊഴിലാളിയായ തിലകനെ ഒരു സിനിമയില്‍ നിന്നും ഒരു കാരണവും കൂടാതെ പുറത്താക്കിയെങ്കില്‍ അത് ശരിയല്ല. പക്ഷെ ഈ വിഷയം ​തൊഴിലാളികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന ചില സംഘടനകള്‍ കണ്ടില്ലെന്നു നടിക്കുന്നത് വിചിത്രമാണ്. സി പി എമ്മിനു മമ്മൂട്ടിയുമായി അടുപ്പമുള്ളത് കൊണ്ട് അവര്‍ ഇതിനെ അവഗണിക്കുന്നു. ഒരു കമ്യൂണിസ്റ്റുകാരന്‍ എന്നാണ്‌ തിലകന്‍ അവകാശപ്പെടുന്നത്. അദ്ദേഹത്തെ പിന്താങ്ങാന്‍ സി പി ഐയിലെ ഒരു വിഭാഗം തയ്യാറായിട്ടുണ്ട്. പക്ഷെ സി പി എമ്മിന്റെ നിശബ്ദത അതിശയിപ്പിക്കുന്നതാണ്‌

Sree Narayana Guru said...

Thilakan is a great actor; one of the few actors who did not bring stage mannerism to the screen. We can compare him to Kottarakkara Sreedharan Nair. As a member of Amma, he should have complained to that association before he made any comments publically. I doubt the association will condemn Mammootty, even if he had done anything wrong. Mammootty is not a natural actor; he came to the top due to his hard work and luck. As you said greatest actor like Sathyan acted with Naseer , Madhu and Ummer without any problems. Manjilas approached Sathyan to do Kunjonachan’s role in Aranazhika neram , but he suggested Kottrakkara’s name. Movie making was the art of Directors, and the producers supported them. Today, these so-called superstars decide who directs their movies, who acts with them and what dialogue they speak. The super stars take huge amount for a movie even if they know that movie is going to a flop. About 95% of Malayalam movies releasing now are junk, because these movies are made for the superstars.

Anonymous said...

മമ്മൂട്ടിയെ തഴഞ്ഞ് സിപിഎം തിലകനെ പിന്തുണയ്ക്കുമോ? ഫാരിസ് അബൂബക്കറിനുവേണ്ടി വി എസ് അച്ചുതാനന്ദനെ തഴയുന്ന പാര്‍ട്ടി?

Baiju Elikkattoor said...

tracking....

ഷൈജൻ കാക്കര said...

മലയാള സിനിമയിൽ നിർമ്മാതാക്കൾ തുടങ്ങിയ സംഘടനാഗുണ്ടായിസം വിനയനിലൂടെ വളർന്ന്‌ ഉണ്ണികൃഷ്ണനിൽ എത്തിയിരിക്കുന്നു.

ഇനി കാനത്തിലൂടെ വളർന്ന്‌ പിണറായിലും ചെന്നിത്തലയിലും എത്തികഴിയുമ്പോൾ കേരളത്തിലെ സിനിമ പ്രതിസന്ധിക്ക്‌ ഒരു ഒന്നൊന്നര പരിഹാരമാകും! ഫാൻസ്‌ അസ്സോസിയേഷന്‌ പകരം കുട്ടിസംഘടനകൽ സിനിമയെ കൂകി വിജയിപ്പിക്കും!

“ഊരുവിലക്ക്‌” സിനിമയിൽ പുതിയ പ്രവണതയുമല്ല, തിലകനെപോലെ ശക്തരായവർ പ്രതികരിക്കുന്നു.

kaalidaasan said...

സുകുമാര്‍ അഴീക്കോടിന്‌ മതിഭ്രമം: മോഹന്‍ലാല്‍

തിരുവനന്തപുരം: തിലകനും 'ഫെഫ്‌ക'യുമായുള്ള തര്‍ക്കം പരിഹരിക്കാന്‍ രംഗത്തുവന്ന സുകുമാര്‍ അഴീക്കോടിനെതിരേ മോഹന്‍ലാല്‍. അഴീക്കോടിനു മതിഭ്രമമാണെന്ന രൂക്ഷവിമര്‍ശനത്തോടെ മോഹന്‍ലാല്‍ ഇന്നലെ രംഗത്തെത്തിയതോടെ സിനിമാരംഗത്തെ തര്‍ക്കം സാംസ്‌കാരിക വിഷയമായി മാറി. മോഹന്‍ലാല്‍ കഴിഞ്ഞദിവസം ദുബായില്‍നിന്നു തന്നെ വിളിച്ചെന്നും തിലകന്‍പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ താനും മമ്മൂട്ടിയും തയാറാണെന്ന്‌ അദ്ദേഹം പറഞ്ഞതായും അഴീക്കോട്‌ അവകാശപ്പെട്ടിരുന്നു. സുകുമാര്‍ അഴീക്കോടിനെ വിളിച്ചിരുന്നെന്ന കാര്യം ശരിയാണെന്നു മോഹന്‍ലാല്‍ സമ്മതിക്കുന്നു.

അഴീക്കോടിനെ വിളിച്ചതു തിലകന്‍പ്രശ്‌നം ചര്‍ച്ച ചെയ്യാനല്ല; ആവശ്യമില്ലാതെ തന്റെ മേല്‍ കുതിര കയറുന്നത്‌ എന്തിനാണെന്നു ചോദിക്കാനാണ്‌. ഒരു മേശയ്‌ക്കു ചുറ്റുമിരുന്നു വിഷയം സംസാരിക്കാമെന്ന്‌ അഴീക്കോടിനോടു പറഞ്ഞിട്ടില്ല. തിരുവന്തപുരത്തു ഷൂട്ടിംഗിലുള്ള താനെങ്ങനെയാണു ദുബായില്‍നിന്നു വിളിക്കുക?

ഈ പ്രശ്‌നത്തില്‍ ചിലരുടെ ആവേശം അസുഖമായി മാറിയിരിക്കുന്നു. പ്രശ്‌നം ചര്‍ച്ച ചെയ്‌തു പരിഹരിക്കണമെന്ന്‌ അഴീക്കോട്‌ ആവശ്യപ്പെട്ടപ്പോള്‍ 'അമ്മ' ചര്‍ച്ച ചെയ്യുമെന്നാണു പറഞ്ഞത്‌. അഴീക്കോടിന്‌ എന്തോ മതിഭ്രമം ബാധിച്ചിരിക്കുകയാണ്‌. തിലകന്‍ പ്രശ്‌നം തനിക്കു മാത്രമായി പരിഹരിക്കാനാവില്ല.

ഇത്‌ 'അമ്മ' എന്ന സംഘടയുമായി ബന്ധപ്പെട്ട പ്രശ്‌നമാണ്‌. അഴീക്കോടിന്റേയും എന്റേയും മേഖലകള്‍ രണ്ടാണ്‌. അദ്ദേഹം ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ഇടപെടുന്നത്‌ എന്തിനാണെന്നു മനസിലാവുന്നില്ല. ഞാന്‍ സ്വര്‍ണക്കടയുടെ പരസ്യത്തിലഭിനയിച്ചാല്‍ അയാള്‍ക്കെന്താണ്‌? അമിതാഭ്‌ ബച്ചന്‍ അടക്കമുള്ള മിക്ക പ്രമുഖതാരങ്ങളും പരസ്യത്തില്‍ അഭിയിക്കുന്നുണ്ട്‌. അഴീക്കോട്‌ പറഞ്ഞതെല്ലാം പ്രായമായ അമ്മാവന്‍ പറഞ്ഞ ഫലിതമായേ എടുക്കുന്നുള്ളെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

'അമ്മ'യിലെ പ്രശ്‌നങ്ങളില്‍ സുകുമാര്‍ അഴീക്കോട്‌ ഇടപെടേണ്ട കാര്യമില്ലെന്ന്‌ 'അമ്മ' വൈസ്‌ പ്രസിഡന്റ്‌ കെ.ബി. ഗണേഷ്‌ കുമാര്‍ പറഞ്ഞു. അഴീക്കോട്‌ സാഹിത്യമേഖലയിലെ പ്രശ്‌നങ്ങളില്‍ ഇടപെട്ടാല്‍ മതി. പ്രശ്‌നം പരിഹരിക്കാന്‍ 'അമ്മ'യ്‌ക്കറിയാമെന്നും ഗണേഷ്‌ കുമാര്‍ വ്യക്‌തമാക്കി.

തിലകന്‍ വിഷയത്തില്‍ വ്യക്‌തിക്കള്‍ക്കോ സംഘടനകള്‍ക്കോ താല്‍പര്യമുണ്ടെങ്കില്‍ മധ്യസ്‌ഥത വഹിക്കാന്‍ സര്‍ക്കാര്‍ തയാറാണെന്നു മന്ത്രി എം.എ. ബേബി പറഞ്ഞു. എന്നാല്‍ നിഷ്‌ഫലമാകുന്ന ഒരു ചര്‍ച്ചയ്‌ക്കു തയാറല്ലെന്നും മന്ത്രി വ്യക്‌തമാക്കി.

kaalidaasan said...

മതിഭ്രമം ലാലിന്‌: അഴീക്കോട്‌



തൃശൂര്‍: അമ്മ-തിലകന്‍ തര്‍ക്കത്തില്‍ സമാവായത്തിനിറങ്ങിയ അഴീക്കോട്‌ നടന്‍ മോഹന്‍ലാലിനെതിരേ. ലാലിനു മതിഭ്രമമാണെന്നും വിഗ്ഗും ചമയങ്ങളും കൊണ്ട്‌ അധികനാള്‍ പിടിച്ചു നില്‌ക്കാനാകില്ലെന്നും അഴീക്കോട്‌ പറഞ്ഞു.

പ്രശ്‌നപരിഹാരത്തിന്‌ ചര്‍ച്ചയ്‌ക്കു തയാറെന്ന്‌ ലാല്‍ സമ്മതിച്ചെന്ന അഴീക്കോടിന്റെ വെളിപ്പെടുത്തലിനെ മോഹന്‍ലാല്‍ നിഷേധിച്ചതോടെയാണ്‌ ലാലിനെതിരേ വിമര്‍ശനങ്ങളുമായി അഴീക്കോട്‌ രംഗത്തെത്തിയത്‌. പ്രശ്‌നപരിഹാരത്തിനു മോഹന്‍ലാല്‍ സമ്മതിച്ചതായി പുത്തൂരിലെ വീട്ടില്‍ ചാനലുകള്‍ക്കു നല്‍കിയ അഭിമുഖത്തില്‍്‌ അഴീക്കോട്‌ വെളിപ്പെടുത്തിയിരുന്നു. ഇതിനെ എതിര്‍ത്തു മോഹന്‍ലാല്‍ ചാനലുകളില്‍ അഭിപ്രായം പറഞ്ഞതോടെയാണ്‌ അഴീക്കോട്‌ ഒരു വാര്‍ത്താ ചാനലില്‍ ലാലിനെതിരേ പരസ്യമായി രംഗത്തെത്തിയത്‌.

തിലകനെപ്പോലെയൊരു വലിയ കലാകാരനെ സംഘടന വിലക്കുകയെന്നു പറഞ്ഞാല്‍ വേലി തന്നെ വിളവു തിന്നുന്ന അവസ്‌ഥയാണ്‌. ഈ മണല്‍ക്കോട്ടയ്‌ക്ക് അധികകാലമൊന്നും നിലനില്‌പില്ലെന്നും അതിന്റെ അവസാനത്തിനുള്ള കാറ്റാണടിക്കുന്നതെന്നും അഴീക്കോട്‌ പറഞ്ഞു. ഇത്രയും കാലം ജീവിച്ചിട്ട്‌ തനിക്ക്‌ മതിഭ്രമമാണെന്ന്‌ ആരും പറഞ്ഞിട്ടില്ല. അതുപറയുന്ന മോഹന്‍ലാലിനു മതിഭ്രമമാണ്‌. അച്‌ഛന്റെ പ്രായമുള്ള തന്നെ അയാളെന്നുവിളിച്ച മോഹന്‍ലാല്‍ നിലനില്‍ക്കുന്നതിനേക്കാള്‍ പത്തുനാല്‌പതു ദശാബദ്‌ങ്ങള്‍ തന്റെ പുസ്‌തകങ്ങള്‍ നിലനില്‍ക്കുമെന്നും അഴീക്കോട്‌ പറഞ്ഞു. ഇവര്‍ മേക്കപ്പില്ലാതെ നടന്നാല്‍ മധുരപ്പതിനേഴുകാരികള്‍ ബോധം കെട്ടു വീഴും. രജനീകാന്തിനെയും കമലാഹാസനെയും പോലെ പൊതുപരിപാടികളില്‍ മേക്കപ്പില്ലാതെ പ്രത്യക്ഷപ്പെടാന്‍ ഇവര്‍ക്കുധൈര്യമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

കലാകാരന്മാര്‍ക്കിടയിലെ അന്ത:ഛിദ്രങ്ങള്‍ മുന്നിട്ടിറങ്ങി പരിഹരിക്കേണ്ട ലാല്‍ ഇത്തരമൊരു തരികിട കാണിക്കുമെന്നു പ്രതീക്ഷിച്ചില്ലെന്നും അഴീക്കോട്‌ പറഞ്ഞു.

karimeen/കരിമീന്‍ said...

സച്ചിന്‍ തെണ്ടുല്‍ക്കര്‍ ലോകോത്തര കളിക്കാരനാണ്. അദ്ദേഹം പരസ്യങ്ങളില്‍ അഭിനയിച്ച് സമ്പത്ത് വാരിക്കൂട്ടുന്നതിനെ പലരും വിമര്‍ശിച്ചിട്ടുണ്ട്. സഹിഷ്ണുതയോടെയും ഒരു പുഞ്ചിരിയോടെയുമേ അദ്ദേഹം അതിനോട് പ്രതികരിച്ചിട്ടുള്ളൂ. ഒരു കലാകാരനും കളിക്കാരനും പ്രേക്ഷകരുടെ വിമര്‍ശനത്തിന് പാത്രമാകണം. എഴുത്തുകാരന്‍ വായനക്കാരുടേയും. ഇവിടെ മോഹന്‍ലാല്‍ പൊട്ടിത്തെറിക്കുകയും അഴിക്കോടില്‍ ചിത്രഭ്രമം ആരോപിക്കുകയും ചെയ്യേണ്ട യാതൊരു ആവശ്യവുമില്ല. ഇനി അഴിക്കോടിന് അതുണ്ടെങ്കില്‍ക്കൂടി. ഏതായാലും കോപാകുലനായി പൊട്ടിത്തെറിച്ച അഴിക്കോട് ചില സത്യങ്ങള്‍ വിളിച്ചു പറഞ്നിരിക്കുന്നു.ഓരോ മലയാളിയും പറയാനാഗ്രഹിച്ചതും എന്നാല്‍ പറയാന്‍ സാധിക്കാത്തതുമായ ചില സത്യങ്ങള്‍!. ഇനിയെങ്കിലും പ്ലസ് ടു പെണ്‍കുട്ടികളുടെ നായകനാകുന്നതിന് മുന്‍പ് മോഹന്‍ലാലും മമ്മൂട്ടിയും ഒന്നാലോചിക്കും. തീര്‍ച്ച

ഷൈജൻ കാക്കര said...

അഴിക്കോട്‌ അഭിപ്രായം പറഞ്ഞ സ്ഥിതിക്ക്‌ മലയാള സിനിമയും നാമും രക്ഷപ്പെട്ടു!!!!

കലങ്ങാത്ത വെള്ളംപോലും കലക്കാൻ കരാറെടുക്കുന്ന അഴിക്കോടിനോടാണോ കളി!!

kaalidaasan said...

കരിമീന്‍,

അഴീക്കോടു പറഞ്ഞ മിക്കതിനോടും ഞാനും യോജിക്കുന്നു. സ്വര്‍ണ്ണത്തിന്റെ പരസ്യത്തില്‍ അഭിനയിക്കുന്നതിനെ വിമര്‍ശിച്ചതിനോടൊഴികെ. പക്ഷെ ആ വിമര്‍ശനത്തെ പക്വതയോടെ നേരിടാന്‍ മോഹന്‍ ലാലിനായില്ല. അഴോക്കോടിനെ അയാള്‍ എന്നൊക്കെ വിളിച്ചത് ചിത്ത ഭ്രമത്തിന്റെ ലക്ഷണമാണെന്നാണെനിക്കും തോന്നിയത്.

മോഹന്‍ ലാലും മമ്മൂട്ടിയുമൊക്കെ അഭിനയത്തൊഴിലാളികള്‍ മാത്രമാണ്. മറ്റൊരു തൊഴിലാളിക്ക് പാര വക്കുന്നത് നല്ല നടപടിയല്ല. മോഹന്‍ ലാല്‍ ഇപ്പോല്‍ മമ്മൂട്ടിയുടെ കുഴലൂത്തുകാരന്‍ എന്ന നിലയിലേക്ക് താണിരിക്കുന്നു. മമ്മുട്ടിയെ ന്യായീകരിക്കാന്‍ ശ്രമിക്കുമ്പോള്‍ തിലകന്‍ പറഞ്ഞ വസ്തുതകളെ അംഗീകരിക്കുന്നതിനു തുല്യമല്ലേ? എന്തു കൊണ്ട് മമ്മൂട്ടി തിലകന്റെ ആരോപണതിനു മറുപടി പറയുന്നില്ല?

മോഹന്‍ലാലും മമ്മൂട്ടിയും പ്ലസ് ടു പെണ്‍കുട്ടികളുടെ നായകനാകുന്നോ ഇല്ലയോ എന്നതിലും പ്രധാനം, അവര്‍ അഭിനയിക്കുന്ന 99 ശതമാനവും ചവറു സിനിമകളും അഭിനയം അതിലും ചവറുമാണെന്നതാണ്. ഇത്ര കാലം ആര്‍ജ്ജ്ജിച്ച സല്‍പ്പേര്, എന്നൊന്നുണ്ടെങ്കില്‍, കളഞ്ഞു കുളിക്കുന്ന നടപടികളാണത്. പണത്തിനു വേണ്ടി ആണത് ചെയ്യുന്നതെന്നു വരുമ്പോള്‍ അത് ലജ്ജാവഹം കൂടിയാകുന്നു.

മോഹന്‍ ലാലിന്റെ കുടവയര്‍ കുലുക്കിയുള്ള ഗോഷ്ടികള്‍ ഓക്കാനമുണ്ടാക്കുന്നു. തലയില്‍ വച്ചിരിക്കുന്ന വിഗ് വീണുപോകാതെ നോക്കലാണദ്ദേഹത്തിനു മിക്ക സിനിമകളിഉം ഇപ്പോള്‍ ചെയ്യാനുള്ളത്. അഭിനയമൊക്കെ അതിന്റെ പിന്നിലാണ്.

kaalidaasan said...

സത്യാനേഷി,

മമ്മൂട്ടിയെ തഴഞ്ഞ് സി പി എം തിലകനെ പിന്തുണക്കാനുള്ള സാധ്യത ഇല്ല. മമ്മൂട്ടിയെ ചീത്ത പറയുന്നവരെ സാധാരണ പിണറായി വിജയന്‍ വെറുതെ വിടാറില്ല. മമ്മൂട്ടി സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്നാരോ പറഞ്ഞതു കേട്ടപ്പോള്‍ ക്യമറകള്‍ക്ക് മുമ്പില്‍ വച്ച് അയാളോട് ദേഷ്യപ്പെടുകയും പിന്നീടയാളെ ഡെല്‍ഹിയിലെ കേരള ഹൌസിലെ ജോലിയില്‍ നിന്നും നീക്കം ചെയ്യുകയും ഉണ്ടായിട്ടുണ്ട്. പിണറായി വിജയന്‍ എന്തുകൊണ്ട് ഇത്ര നാളും തിലകനെ ചീത്ത പറഞ്ഞില്ല എന്നതാണത്ഭുതപ്പെടുത്തുന്ന വസ്തുത.

കമ്യൂണിസ്റ്റ് എന്നവകാശപ്പെടുന്ന തിലകനേക്കാളും പിണറായിക്കൊക്കെ താല്‌പ്പര്യം മമ്മൂട്ടിയോടും ഫാരീസിനോടുമൊക്കെ തന്നെയാണ്.

kaalidaasan said...

കേരള കൌമുദി.

മേക്കപ്പ് അഴിച്ചാല്‍ മോഹന്‍ലാല്‍ വെറും കങ്കാളം: അഴീക്കോട്


പയ്യന്നൂര്‍: അസ്തമിച്ചുപോകുന്ന യൌവനത്തെ പിടിച്ചുനിറുത്താനുള്ള വെപ്രാളത്തിന്റെ ഭാഗമായാണ് മോഹന്‍ലാല്‍ തനിക്കെതിരെ നിസാരകാര്യങ്ങള്‍ ആവര്‍ത്തിച്ച് ഉന്നയിക്കുന്നതെന്ന് ഡോ. സുകുമാര്‍ അഴീക്കോട് ഇവിടെ മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സിനിമാലോകത്തെ രാജകുമാരനാണ് താനെന്ന ധാരണയാണ് മോഹന്‍ലാലിനെ നയിക്കുന്നത്. മേക്കപ്പ് അഴിച്ച് മാറ്റിയാല്‍ മോഹന്‍ലാല്‍ വെറും കങ്കാളമാണ്. ജീവിതത്തില്‍ ഒരു വാചകംപോലും എഴുതാന്‍ കഴിയാത്തവര്‍ മറ്റുള്ളവര്‍ എഴുതിയത് വായിച്ച് പറഞ്ഞാണ് അഭിനയിക്കുന്നത്. പുസ്തകങ്ങള്‍ എഴുതിയാല്‍ പോരാ, നന്മയുണ്ടാകണമെന്ന് പറയുന്ന മോഹന്‍ലാലിനോടും തനിക്കിത് തന്നെയാണ് പറയാനുള്ളത്.

കഥാപാത്രത്തില്‍ മാത്രം നന്മയുണ്ടായാല്‍ പോരാ. ഹൃദയത്തിലും അതിന്റെ ഒരംശമെങ്കിലും ഉണ്ടാകണം. പഴയകാല നടന്മാരെ ഇന്നും ജനങ്ങള്‍ ഹൃദയത്തില്‍വച്ച് ആരാധിക്കുന്നത് അവരില്‍ അത്തരം നന്മയുണ്ടായതുകൊണ്ടാണ്. പഴശ്ശിരാജയായി അഭിനയിച്ച മമ്മുട്ടി വീട്ടിലെത്തിയാല്‍ പഴംരാജാവായി മാറുന്ന കാഴ്ചയാണ് ഇന്നുള്ളത്. മതിഭ്രമം എന്ന വാക്കിന്റെ അര്‍ത്ഥം അറിയാത്തവരാണ് 40 പുസ്തകങ്ങള്‍ എഴുതിയ തന്നെ വിമര്‍ശിക്കുന്നത്. സിനിമ കാണാതെയാണ് താന്‍ വിമര്‍ശിക്കുന്നതെന്ന് പറയുന്നത് ശരിയല്ല. ടി.വിയില്‍ കാണാറുണ്ട്. ഇവരുടെയെല്ലാം സിനിമ കാണുന്നത് തന്നെ ഒരു ശിക്ഷയാണെന്ന് അഴീക്കോട് പറഞ്ഞു.

എല്ലാ കുട്ടികളെയും ഒരുപോലെ പരിപാലിക്കുകയാണ് 'അമ്മ' ചെയ്യേണ്ടത്. അല്ലാതെ ചില വ്യക്തികള്‍ക്ക് ചക്രവര്‍ത്തിപദം ഉണ്ടാക്കിക്കൊടുക്കുവാന്‍ സംഘടന കൂട്ടുനില്‍ക്കരുത്. മോഹന്‍ലാലിന്റെ സൌന്ദര്യത്തിലുള്ള അസൂയയാണ് അഴീക്കോടിനെന്ന ടി. പദ്മനാഭന്റെ അഭിപ്രായം താനും സുന്ദരനാണെന്ന് തെളിയിക്കാനാണ്. കെ.ബി. ഗണേശ്കുമാറിനെപ്പോലുള്ള അപക്വബുദ്ധികള്‍ തന്റെ മണ്ഡലം ഏതാണെന്ന് ചോദിക്കാന്‍ മാത്രം വളര്‍ന്നിട്ടില്ലെന്നും അഴീക്കോട് പറഞ്ഞു.

kaalidaasan said...

കേരള കൌമുദി.

അഴീക്കോട് 'ഡൈ' അടിച്ചുനടക്കുന്നത് ആരും അന്വേഷിച്ചിട്ടില്ല: മോഹന്‍ലാല്‍


തിരുവനന്തപുരം: നടന്മാര്‍ എപ്പോള്‍ അഭിനയം നിറുത്തണം എന്ന് തീരുമാനിക്കുന്നത് ജനങ്ങളാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു. "നടന്മാരാകുമ്പോള്‍ മേക്കപ്പിടും. സുകുമാര്‍ അഴീക്കോട് തലര്‍മുടിയില്‍ ഡൈ അടിച്ച് നടക്കുന്നുണ്ടാകാം; അത് നമ്മളാരും അന്വേഷിച്ചു പോയിട്ടില്ല." 'ഒരു നാള്‍ വരും' എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍വച്ച് മാദ്ധ്യമപ്രവര്‍ത്തകരോട് മോഹന്‍ലാല്‍ പറഞ്ഞു.

"40 പുസ്തകങ്ങള്‍ എഴുതിയതുകൊണ്ട് ഒരാളെ എല്ലാക്കാലത്തും ഓര്‍ത്തിരിക്കില്ല. അതുപോലെ 300 പടങ്ങളില്‍ അഭിനയിച്ച നടനെയും ഓര്‍ത്തിരിക്കില്ല. മറ്റുള്ളവരോട് എങ്ങനെ പെരുമാറുന്നു എന്നതിനെ അനുസരിച്ചിരിക്കും ഒരാളെ ഓര്‍ക്കുന്നത്. അതാണ് ക്വാളിറ്റി ഒഫ് ഗുഡ് സോള്‍. അത് അഴീക്കോടിനില്ല.
ഒരു ഡ്രൈവറെ നിര്‍മ്മാതാവാക്കിയത് ശരിയായില്ല എന്ന് അഴീക്കോട് പറഞ്ഞത് മോശമായിപ്പോയി. കാണാതെ പഠിച്ച് ഡയലോഗ് പറയുന്നവര്‍ എന്നാണ് നടന്മാരെപ്പറ്റി പറഞ്ഞ മറ്റൊരു ആരോപണം. വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാന്‍ അഴീക്കോട് മാഷ് മറ്റാരുടെയെങ്കിലും പുസ്തകങ്ങള്‍ കാണാതെ പഠിച്ചിട്ടുണ്ടാകും."

സുകുമാര്‍ അഴീക്കോടുമായി ഇനിയും വിവാദം തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് മോഹന്‍ലാല്‍ പറഞ്ഞു.
ഇപ്പോള്‍ അഭിനയിക്കുന്ന ചിത്രത്തില്‍ കുളപ്പുള്ളി സുകുമാര്‍ എന്നാണ് തന്റെ കഥാപാത്രത്തിന്റെ പേര്. അതിനെ അഴീക്കോട് മാഷിനെ ആക്ഷേപിക്കാനാണെന്ന് പറയരുത്. പേരിന്റെ ഉത്തരവാദിത്വം തിരക്കഥാകൃത്ത് ശ്രീനിവാസനാണ്-മോഹന്‍ലാല്‍ പറഞ്ഞു.
തന്നെ അഭിനയിപ്പിക്കുന്നില്ലെന്ന് തിലകന്‍ 'അമ്മ'യോട് ഇതുവരെ പരാതി പറഞ്ഞിട്ടില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു.

Baiju Elikkattoor said...

മോഹന്‍ ലാലിനെയും മമ്മൂട്ടിയും ജനങ്ങള്‍ എന്നാണു 'അമ്മാവന്‍' വേഷങ്ങളില്‍ കാണുക?

kaalidaasan said...

കേരള കൌമുദി

തിലകന്‍ പ്രശ്നത്തില്‍ അഴീക്കോടിനെതിരെ താര സംഘടന


കോഴിക്കോട്: ചലച്ചിത്ര നടന്‍ തിലകന്‍ ഉയര്‍ത്തിയ പ്രശ്നത്തില്‍ താര സംഘടനയായ അമ്മ സുകുമാര്‍ അഴീക്കോടിനെതിരെ രംഗത്തെത്തി. തിലകനും താരസംഘടനയായ അമ്മയും തമ്മിലുണ്ടായ പ്രശ്നത്തില്‍ സുകുമാര്‍ അഴീക്കോട് ഇടപെടുന്നതിന് മുമ്പായി സ്വയം വിമര്‍ശനം നടത്തണമെന്ന് അമ്മ പ്രസിഡന്റ് ഇന്നസെന്റ് അറിയിച്ചു.

തിലകന്‍ പ്രശ്നത്തില്‍ വിവാദം ഒഴിവാക്കാന്‍ അമ്മ ശ്രമിച്ചതാണ്. എന്നാല്‍ മറ്റുള്ളവര്‍ ഇടപെട്ട് പ്രശ്നം കൂടുതല്‍ വഷളാക്കുകയായിരുന്നു. മാധ്യമ ശ്രദ്ധ പിടിച്ചുപറ്റാന്‍ അഴീക്കോട് നടത്തുന്ന ശ്രമങ്ങളാണ് ഇതൊക്കെ. അമ്മയിലുണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് അഴീക്കോടിന്റെ മധ്യസ്ഥത ആവശ്യമില്ല. ഇക്കാര്യത്തില്‍ മധ്യസ്ഥതയ്ക്ക് നില്‍ക്കാതെ അഴീക്കോട് സാനു മാഷും ടി. പത്മനാഭനുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അഴീക്കോട് ഉപയോഗിക്കുന്ന ഭാഷ ശരിയല്ലെന്നും ഇന്നസെന്റ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മോഹന്‍ലാലിനെ പോലുള്ള ഒരു നടനെ കോമാളിയായി ചിത്രീകരിച്ച സുകുമാര്‍ അഴീക്കോടിന്റെ സമീപനം ശരിയല്ല. മോഹന്‍ലാല്‍ പരസ്യ ചിത്രങ്ങളില്‍ അഭിനയിക്കുന്നതിനെ വിമര്‍ശിക്കേണ്ട കാര്യമില്ല. താരങ്ങള്‍ പരസ്യ ചിത്രങ്ങളില്‍ അഭിനയിക്കാറുണ്ട്. പ്രസംഗം പോലെ തന്നെ വരുമാനം നേടിത്തരുന്ന ഒരു വരുമാന മാര്‍ഗ്ഗം കൂടിയാണ് പരസ്യങ്ങളെന്നും ഇന്നസെന്റ് പറഞ്ഞു. എന്നാല്‍ സുകുമാര്‍ അഴീക്കോടിനെ സ്വര്‍ണ്ണക്കടയുടെ പരസ്യങ്ങളില്‍ അഭിനയിപ്പിച്ചാല്‍ സ്വര്‍ണ്ണം വാങ്ങുന്നവര്‍ ആ സ്വര്‍ണ്ണം കടയില്‍ തന്നെ തിരിച്ചേല്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കുറെ കാലമായി സുകുമാര്‍ അഴീക്കോട് ടിവിയില്‍ വരുന്നില്ലെന്നും അതിനുള്ള ശ്രമമാണ് ഈ നടത്തുന്നത്. രാമനാമം ജപിച്ച് കഴിയേണ്ട സമയമായെന്നും ഇന്നസെന്റ് പറഞ്ഞു.

kaalidaasan said...

കേരള കൌമുദി.

ലാല്‍ സഹോദരന്റെ സ്വത്ത് തട്ടിയെടുത്തവന്‍: അഴീക്കോട്


കോഴിക്കോട്: മോഹന്‍ലാല്‍ സ്വന്തം സഹോദരന്റെ സ്വത്ത് തട്ടിയെടുത്തതായി തനിക്ക് അറിവു കിട്ടിയിട്ടുണ്ടെന്ന് സുകുമാര്‍ അഴീക്കോട് ആരോപിച്ചു.ആ അറിവ് തെറ്റാണെങ്കില്‍ താന്‍ മാപ്പു പറയാന്‍ തയ്യാറാണെന്നും അഴീക്കോട്. കാലിക്കറ്റ് പ്രസ് ക്ളബില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നസെന്റ് ഒട്ടും 'ഇന്നസെന്റല്ല'. ഇന്നസെന്റ് എന്ന വാക്കിന് വിവരമില്ലാത്തവന്‍ എന്നര്‍ത്ഥമുണ്ട് അത് നിഘണ്ടു നോക്കിയാല്‍ മനസ്സിലാകും. രാമനാമം വയസ്സന്‍മാര്‍ക്കുള്ളതാണെന്ന് ഇന്നസെന്റ് എവിടെ നിന്നാണ് മനസ്സിലാക്കിയത്. രാമനാമം മനുഷ്യന്റെ വയസ്സിനോട് ബന്ധപ്പെടുന്ന കാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൂപ്പര്‍ താരങ്ങള്‍ക്ക് പ്രതാപം നഷ്ടപ്പെടുന്നതിലുള്ള വെപ്രാളമാണ്.ഇവര്‍ ഉണങ്ങിയ വടവൃക്ഷം പോലെ മലയാള സിനിമയില്‍ നില്‍ക്കുകയാണ്. ആരെയും വളരാനനുവദിക്കില്ല.

കുങ്കുമം ചുമക്കുന്ന കഴുതയെപ്പോലെയാവരുത് ലാല്‍. വയസ്സായാല്‍ വയസ്സന്‍ വേഷങ്ങള്‍ ചെയ്യണം. വിഗ്ഗ് വെച്ചാല്‍ മോഹന്‍ലാലിനേക്കാള്‍ സുന്ദരനാണ് ഞാന്‍. ടി പത്മനാഭനും സാനുമാഷിനും ഞാനാണ് പ്രശ്നം അല്ലാതെ അവര്‍ എനിക്കല്ല. എന്തിനാണ് അവര്‍ എന്നെ ഭയക്കുന്നതെന്ന് മനസിലാവുന്നില്ല. കേരളീയ ജീവിതത്തെപ്പറ്റി ഒരു വിവരവുമില്ലാത്ത പാമരന്മാരുടെ ഗ്വാ ഗ്വാ വിളികളാണ് സിനിമാലോകത്തിപ്പോള്‍ നടക്കുന്നത്.എന്റെ പ്രസംഗത്തിന് വിലയിട്ടിരുന്നുവെങ്കില്‍ താനിപ്പോള്‍ കോടീശ്വരാനാകുമായിരുന്നുവെന്നും അഴീക്കോട് കൂട്ടിച്ചേര്‍ത്തു.

kaalidaasan said...

കേരള കൌമുദി.

ഇന്നസെന്റിനെ രംഗത്തിറക്കേണ്ടിവന്നത് സൂപ്പര്‍ താരങ്ങളുടെ ഗതികേട്: അഴീക്കോട്

കോലം കത്തിച്ചാല്‍ എനിക്ക് അഞ്ചു വയസ് കുറയും


കോഴിക്കോട്: തങ്ങള്‍ക്കുവേണ്ടി വാദിക്കാന്‍ ഇന്നസെന്റിനെപ്പോലെ കാര്യങ്ങളെക്കുറിച്ച് ഒന്നുമറിയാത്ത ഒരാളെ രംഗത്തിറക്കേണ്ടി വന്നത് മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ഗതികേടാണെന്ന് ഡോ. സുകുമാര്‍ അഴീക്കോട് പറഞ്ഞു. അഴീക്കോടിന് രാമനാമം ജപിച്ച് വീട്ടിലിരിക്കാന്‍ പ്രായമായി എന്നുപറഞ്ഞ ഇന്നസെന്റിന് രാമനാമം ജപിക്കേണ്ടത് എപ്പോള്‍ എന്നുപോലും അറിയില്ല. രാമനാമം ഇന്ന പ്രായത്തിലേ ജപിക്കാവൂ എന്നില്ല- കാലിക്കറ്റ് പ്രസ് ക്്ളബില്‍ നടന്ന മീറ്റ് ദ പ്രസ് പരിപാടിയില്‍ അഴീക്കോട് പറഞ്ഞു.

'അപ്പോള്‍ നിങ്ങളാണല്ലേ നേരത്തേ ഇന്നസെന്റിന്റെ കഥ കഴിച്ചുവിട്ടത്?' എന്ന ചോദ്യവുമായാണ് അഴീക്കോട് പ്രസ് ക്ളബ് ഹാളിലേക്ക് കടന്നുവന്നത്. പത്രലേഖകരുടെ മറുപടി കിട്ടുംമുമ്പേ അദ്ദേഹം ചിരിച്ചുകൊണ്ട് ഇങ്ങനെ കൂട്ടിച്ചേര്‍ത്തു, 'അത്രയ്ക്ക് വേണ്ടിയിരുന്നില്ല.'
ഇന്നസെന്റ് എന്ന പേര് കേട്ടപ്പോള്‍ അദ്ദേഹം നിഷ്കളങ്കനായിരിക്കുമെന്നാണ് കരുതിയത്. ഇന്നത്തെ പ്രസ് മീറ്റ് കണ്ടപ്പോള്‍ അതല്ലെന്ന് വ്യക്തമായി. ഇന്നസെന്റ് എന്ന വാക്കിന് വിവരമില്ലാത്തവന്‍ എന്നും നിഘണ്ടുവില്‍ അര്‍ത്ഥമുണ്ടെന്ന് അഴീക്കോട് പറഞ്ഞു.

മലയാള സിനിമയിലെ ഉണങ്ങിയ രണ്ടു വടവൃക്ഷങ്ങള്‍ താഴെ പുതുതായി ഒരു ചെടിപോലും വളരാന്‍ സമ്മതിക്കാതെ ഈ കലാരംഗത്തെ തകര്‍ക്കുകയാണ്. ഒരു പൃഥ്വിരാജിനു മാത്രമാണ് ഇതില്‍നിന്നു രക്ഷപ്പെട്ട് ഉയര്‍ന്നുവരാന്‍ കഴിഞ്ഞത്. അതിന് അദ്ദേഹം തമിഴ് സിനിമയിലേക്ക് ചേക്കേറേണ്ടി വന്നു.
താന്‍ സംസാരിക്കുന്നത് മലയാള സിനിമയില്‍ നീതികിട്ടാതെ പോകുന്നവര്‍ക്കുവേണ്ടിയാണ്. സൂപ്പര്‍ സ്റ്റാറുകളുടെ ആജ്ഞാനുവര്‍ത്തിയാകാത്തതിന്റെ പേരില്‍ തഴയപ്പെട്ടുവെന്ന് ബോദ്ധ്യമായപ്പോഴാണ് തിലകനുവേണ്ടി ശബ്ദമുയര്‍ത്തിയത്.

ഇന്നസെന്റ് കരുതുംപോലെ മധ്യസ്ഥനാകാന്‍ കൊതിച്ചു ചെല്ലുകയായിരുന്നില്ല. സിനിമാക്കാരുടെ വീട്ടുപ്രശ്നമല്ല ഇത്. അതുകൊണ്ടാണ് ഇടപെട്ടത്. ഈ പ്രശ്നത്തില്‍ ഇടപെട്ടതിനു ശേഷം ഇവരുടെ ക്രൂരതകള്‍ക്കെതിരെ എനിക്ക് നിത്യവും പലരും തെളിവുകള്‍ തന്നുകൊണ്ടിരിക്കുന്നുണ്ട്.
മോഹന്‍ലാലിന്റെ സൌന്ദര്യത്തിലുള്ള അസൂയമൂലമാണ് അഴീക്കോട് ഇതെല്ലാം പറയുന്നതെന്ന് ടി. പദ്മനാഭന്‍ പറഞ്ഞതുകൊണ്ടാണ് മോഹന്‍ലാലിന്റെ വിഗ്ഗിനെപ്പറ്റിയും പ്രായാധിക്യം മറയ്ക്കുന്ന മേക്കപ്പിനെപ്പറ്റിയും പറഞ്ഞത്. മോഹന്‍ലാല്‍ മേക്കപ്പില്ലാതെ, വിഗ്ഗുവയ്ക്കാതെ മുന്നില്‍ നിന്നാല്‍ പദ്മനാഭനും അത് സമ്മതിക്കേണ്ടിവരും.

സുകുമാര്‍ അഴീക്കോട് ഇത്തരം വിവാദങ്ങളില്‍നിന്നു മാറിനില്‍ക്കണമെന്ന ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരുടെ അഭിപ്രായം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അഴീക്കോട് ഇങ്ങനെ പ്രതികരിച്ചു: 'എന്നെ പറഞ്ഞാല്‍ ഞാനും പറയും. ഒഴിഞ്ഞുമാറില്ല. ഞാന്‍ മിണ്ടാതിരിക്കണമെങ്കില്‍ എന്നെ പറയാതിരുന്നാല്‍ മതി. എന്റെ കോലം കത്തിച്ചാല്‍ എനിക്ക് അഞ്ചു വയസു കുറയുകയേയുള്ളു.'

kaalidaasan said...

മംഗളം.


മോഹന്‍ലാല്‍ കുങ്കുമം ചുമക്കുന്ന കഴുത: അഴീക്കോട്‌


സിനിമാക്കാരോട്‌ അവരുടെ സംസ്‌കാരത്തിനനുസരിച്ച്‌ ഇടപെട്ട്‌ തന്റെ ഭാഷ അല്‍പ്പം മോശമായിട്ടുണ്ട്‌. അത്‌ ഒരാഴ്‌ചയ്‌ക്കുള്ളില്‍ പരിഹരിക്കും.

'തത്വമസി' യെന്ന തന്റെ പുസ്‌തകത്തിന്റെ മഹത്വമറിയാതെ സംസാരിക്കുന്ന നടന്‍ മോഹന്‍ലാല്‍ 'കുങ്കുമം ചുമക്കുന്ന കഴുതയാണെന്നും' അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ സിംഹാസനത്തിലിരിക്കുന്ന ഈ ചക്രവര്‍ത്തിമാര്‍ വാര്‍ധക്യത്തിന്റെ കരാള ഹസ്‌തത്തില്‍ പെട്ട്‌ സാധാരണക്കാരാകുന്ന കാലം വിദൂരമല്ല. വാനപ്രസ്‌ഥത്തിനു പോകേണ്ടി വരുമ്പോള്‍ തന്റെ പുസ്‌തകമായ 'തത്വമസി' മോഹന്‍ലാലിന്‌ വായിച്ച്‌ അര്‍ഥം മനസിലാക്കാന്‍ കഴിയുമെന്നു വിശ്വസിക്കുന്നു. തത്വമസിക്കു ശേഷം താന്‍ ഒന്നുമെഴുതിയില്ലെന്നാണു മോഹന്‍ലാലിന്റെ വിമര്‍ശനം. ആ ഒരു പുസ്‌തകം മതി എന്നെ അടയാളപ്പെടുത്താന്‍. അതു പോലൊന്ന്‌ ആരെക്കൊണ്ടും എഴുതാന്‍ പറ്റില്ല. തിയറ്ററുകളില്‍ ഒരാഴ്‌ച ഓടി മോഹന്‍ലാലിന്റെ സിനിമ വിസ്‌മൃതിയിലേക്ക്‌ പോകുന്നതുപോലെ മലയാളികളുടെ മനസില്‍ നിന്നും തന്റെ ഒരു സൃഷ്‌ടിയും മാഞ്ഞുപോയിട്ടില്ല- അഴീക്കോട്‌ പറഞ്ഞു.

താന്‍ സിനിമാ വിഷയത്തില്‍ ഇടപെടേണ്ടെന്നാണു മോഹന്‍ലാലിന്റെ അഭിപ്രായം. സാഹിത്യം മാത്രമല്ല തന്റെ മണ്ഡലം. ആ മനുഷ്യന്‍ ജനിക്കുന്നതിനു മുമ്പ്‌ എന്റെ പ്രവര്‍ത്തനമണ്ഡലം തീരുമാനിച്ചയാളാണ്‌ ഞാന്‍. താന്‍ സിനിമയെക്കുറിച്ച്‌ ഇതുവരെ എഴുതിയ ലേഖനങ്ങള്‍ സമാഹരിച്ചിരുന്നെങ്കില്‍ ഒരു പുസ്‌തകം പ്രസിദ്ധീകരിക്കാമായിരുന്നു. അഭിനയിക്കുന്ന നായക കഥാപാത്രങ്ങള്‍ക്കു മാത്രം നന്മ പോരാ, മേക്കപ്പഴിക്കുമ്പോഴും ആ നടനില്‍ നന്മവേണം.


ഒരു സംഘടന രൂപീകരിക്കുന്നത്‌ അതിലെ അംഗങ്ങള്‍ക്കു നേരെ ബാഹ്യമേഖലകളില്‍ നിന്ന്‌ അക്രമമുണ്ടാകുമ്പോള്‍ പ്രതിരോധിക്കുന്നതിനാണ്‌. എന്നാല്‍ ' അമ്മ'യില്‍ സംഘടനാ തലപ്പത്തിരിക്കുന്നവര്‍ അവര്‍ക്കു നേട്ടമുണ്ടാക്കാന്‍ വേണ്ടി അംഗങ്ങളെ ഉപയോഗിക്കുകയാണ്‌.

വൃദ്ധരാകുമ്പോള്‍ വൃദ്ധരുടെ വേഷം മാത്രമേ ചെയ്യാവൂ. അതാണു പ്രേക്ഷകരോടു ചെയ്യേണ്ടുന്ന നീതി. മോഹന്‍ലാലിന്റെ സൗന്ദര്യം യഥാര്‍ത്ഥമാണെന്നു വിശ്വസിച്ചു കഴിയുന്ന പെണ്‍കുട്ടികളെങ്കിലും സത്യമറിഞ്ഞോട്ടെ എന്നു കരുതിയാണ്‌ താന്‍ ഇക്കാര്യങ്ങള്‍ വിളിച്ചുപറഞ്ഞത്‌. വിഗ്ഗഴിച്ചാല്‍ മോഹന്‍ലാല്‍ ശരിക്കും അസ്‌ഥിപഞ്‌ജരമാണ്‌. തനിക്ക്‌ തലമുടി അല്‍പ്പം കുറവാണെന്നേയുള്ളൂ പക്ഷേ അതു കടയില്‍ നിന്നു വാങ്ങിയതല്ല, സ്വന്തമാണ്‌. വിഗ്ഗും വച്ച്‌ കനത്തില്‍ മേക്കപ്പും ചെയ്‌താല്‍ മോഹന്‍ലാലിനേക്കാള്‍ സുന്ദരനാകാന്‍ തനിക്കു കഴിയും. സിനിമാക്കാര്‍ക്കു പരസ്യത്തിലഭിനയിക്കുന്നതിനെന്നപോലെ അഴീക്കോടിന്‌ പ്രസംഗത്തിനു കൂലി ലഭിക്കുന്നുണ്ടെന്നാണ്‌ ഇന്നസെന്റിന്റെ വിമര്‍ശനം. യാത്രാബത്ത വാങ്ങുന്നതെങ്ങനെ കൂലിയാകും. എന്റെ പ്രസംഗത്തിനു വിലയിടാന്‍ പറ്റുന്ന ഒരു പൊതു പ്രസ്‌ഥാനവും ഇപ്പോള്‍ കേരളത്തിലില്ല. തന്റെ ചിന്തയും ഭാഷയും ഉപയോഗിച്ച്‌ എഴുതുന്ന ഒരു ലേഖനത്തിനു മാധ്യമങ്ങള്‍ തനിക്കു നല്‍കുന്നത്‌ കേവലം 1500 രൂപ വരെയാണ്‌. തിലകന്റെ ആവശ്യം ന്യായമാണെന്നു തോന്നിയതിനാലാണ്‌ ഇടപെട്ടത്‌.

അഴീക്കോട്‌ വിവാദത്തില്‍നിന്ന്‌ ഒഴിഞ്ഞുമാറണമെന്ന വി.ആര്‍.കൃഷ്‌ണയ്യരുടെ അഭിപ്രായം ചൂണ്ടിക്കാട്ടിയപ്പോള്‍ എന്നെ പറഞ്ഞാല്‍ ഞാനും പറയുമെന്നായിരുന്നു മറുപടി. 25 വയസ്‌ തൊട്ട്‌ ആഗ്രഹിക്കാത്ത പ്രശസ്‌തി ലഭിച്ച ആളാണു താന്‍. പട്ടിണികിടന്നവനു ചക്കക്കൂട്ടാന്‍ കിട്ടിയതുപോലെ എന്ന ഇന്നസെന്റിന്റെ പരാമര്‍ശം വീട്ടില്‍ ഭാര്യയോടു പറയേണ്ടതാണെന്നും അഴീക്കോട്‌ പറഞ്ഞു.

kaalidaasan said...

അമ്മയുടെ നേതൃത്വം മാറണം: അഴീക്കോട്

തൃശൂര്‍: സിനിമാ രംഗത്തെ കൊള്ളരുതായ്മകള്‍ പരിശോധിക്കാന്‍ അന്വേഷണ കമ്മിഷനെ നിയോഗിക്കണമെന്നു സുകുമാര്‍ അഴീക്കോട് ആവശ്യപ്പെട്ടു. രഹസ്യമായി തെളിവെടുപ്പു നടത്തിയാല്‍ പരാതിയുമായി കൂടുതല്‍ പേര്‍ രംഗത്തെത്തും. അമ്മയുടെ ഇപ്പോഴത്തെ നേതൃത്വം മാറാതെ രക്ഷയില്ല.

ജ്വല്ലറിയുടെ പരസ്യത്തില്‍ മോഹന്‍ലാല്‍ പട്ടാള വേഷത്തിലാണു പ്രത്യക്ഷപ്പെട്ടത്. അതിര്‍ത്തിയില്‍ കഷ്ടപ്പെടുന്ന പട്ടാളക്കാരന്‍ ഏറെ അധ്വാനിച്ചാല്‍ മാത്രം കിട്ടുന്ന പദവി മോഹന്‍ലാലിനു നല്‍കിയതു സംബന്ധിച്ച് എ.കെ. ആന്റണി സമാധാനം പറയണം. മോഹന്‍ലാലിനു നല്‍കിയ ലഫ്റ്റനന്റ് കേണല്‍പദവി തിരിച്ചെടുക്കണം- പ്രസ് ക്ളബിന്റെ മീറ്റ് ദ് പ്രസ് പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു
അഴീക്കോട്.

ലാലിനു ഡിലിറ്റ് ബിരുദം നല്‍കുന്നതില്‍ ഗവര്‍ണര്‍ ഇടപെടണം. കലാമണ്ഡലം ഗോപിക്കാണ് സംസ്കൃത സര്‍വകലാശാല ഡിലിറ്റ് നല്‍കാന്‍ തീരുമാനിക്കേണ്ടിയിരുന്നത്. കര്‍ണഭാരത്തെ മുന്‍നിര്‍ത്തിയാണു ഡിലിറ്റ് നല്‍കുന്നതെങ്കില്‍ അതെഴുതിയ കാവാലത്തിനു കൊടുക്കണം.

സിനിമാരംഗത്തേക്കു പുതുതായി എത്തുന്നവരെ ചിലര്‍ പീഡിപ്പിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. വലിയ മനസുള്ളവര്‍ക്കേ വലിയ കലാകാരനാകാന്‍ സാധിക്കൂ. മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും ജീവിത കഥയ്ക്ക് ഒരു മാസത്തിനിടയില്‍ അവതാരിക എഴുതിയ ആള്‍ ലോകത്ത് ഒരുപക്ഷേ ഞാനേ ഉണ്ടായിരിക്കൂ. ആ എന്നെയാണ് അയാള്‍ എന്നു വിളിച്ചത്.

സിനിമാ സെറ്റില്‍ സൂപ്പര്‍ താരത്തിനല്ലാതെ മറ്റാര്‍ക്കും ഇരിക്കാന്‍ കസേര പോലും നല്‍കില്ല. ചിത്രകാരന്‍ എം.എഫ്. ഹുസൈനെ ഇവിടെനിന്നു പലായനം ചെയ്യിച്ചപ്പോള്‍ അമ്മ എന്ന സംഘടന എന്തെങ്കിലും മിണ്ടിയോ? എതിര്‍ക്കുന്നവരെയെല്ലാം തകര്‍ക്കുന്ന രീതിയാണ് മലയാള സിനിമാരംഗത്ത് ഇന്നുള്ളത്. തിലകന് ഹോളിവുഡ് സിനിമയിലഭിനയിക്കാന്‍ അവസരം ഇല്ലാതാക്കിയതിന് കേരളീയരോട് അമ്മ മാപ്പു പറയണം. തന്റെ കോലം കത്തിക്കാന്‍ തീപ്പെട്ടി കൊടുത്തത് സൂപ്പര്‍ താരങ്ങളാണെന്നും അഴീക്കോട് ആരോപിച്ചു.

kaalidaasan said...

സിനിമയില്‍ താരാധിപത്യം: കെ.ജി ജോര്‍ജ്


കൊച്ചി: മലയാള സിനിമയില്‍ ഇപ്പോഴും താരാധിപത്യം നിലവിലുണ്െടന്നു ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കെ.ജി ജോര്‍ജ്. എറണാകുളം പ്രസ് ക്ളബ്ബില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്കുകയായിരുന്നു അദ്ദേഹം.

താന്‍ സിനിമയില്‍ ഇപ്പോള്‍ സജീവമാകാത്തതിനു കാരണവും ഈ താരാധിപത്യമാണെന്നു കെ.ജി ജോര്‍ജ് പറഞ്ഞു. തിലകനും മമ്മൂട്ടിയുമുള്‍പ്പെടെയുള്ളവര്‍ ചിത്രാഞ്ജലി വഴി സിനിമാ രംഗത്തേക്കു വന്നവരാണ്.

എന്നാല്‍, ഇപ്പോള്‍ വൈമുഖ്യത്തോടെയുള്ള പെരുമാറ്റമാണ് ഇവരില്‍നിന്ന് ഉണ്ടാകുന്നത്. നടന്‍മാര്‍ തമ്മിലുള്ള തര്‍ക്കമാണ് ഇപ്പോള്‍ നടക്കുന്നത്. നാണംകെട്ട ഇത്തരം കാര്യങ്ങളില്‍ ഇടപെടുന്നതിനു തനിക്കു പരിമിതികളുണ്ട്.

അനാവശ്യമായി പ്രതികരിച്ചു ശത്രുക്കളെയുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും കെ.ജി ജോര്‍ജ് പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചാല്‍ തര്‍ക്കത്തില്‍ ഫലപ്രദമായി ഇടപെടാന്‍ തയാറാണെന്ന് സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ എംഡി അയ്യപ്പന്‍ പറഞ്ഞു. അനഭിലഷണീയമായ പ്രവണതയാണ് ഇപ്പോള്‍ തര്‍ക്കത്തിലൂടെ നടക്കുന്നത്.

തത്ക്കാലം തര്‍ക്കത്തില്‍ ഇടപെടുന്നില്ലെങ്കിലും സമീപ ഭാവിയില്‍ വേണ്ടി വന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയോടെ തര്‍ക്കത്തില്‍ ഇടപെട്ടേക്കാമെന്നും അയ്യപ്പന്‍ പറഞ്ഞു.

kaalidaasan said...

അമ്മ തിലകനു നിഷേധിച്ചത്‌ റേഷന്‍കാര്‍ഡ്‌: വിനയന്‍

കൊച്ചി: നടന്‍ തിലകന്‍ തെറ്റു ചെയ്‌തിട്ടുണ്ടെങ്കില്‍ അമ്മ എന്ന സംഘടനയ്‌ക്ക് അദ്ദേഹത്തിന്റെ പേരില്‍ സംഘടനാപരമായ ഏതു നടപടിയും സ്വീകരിക്കാമെന്നിരിക്കെ അഭിനയത്തിനു വിലക്ക്‌ ഏര്‍പ്പെടുത്തിയത്‌ ഫാസിസമാണെന്നു സംവിധായകന്‍ വിനയന്‍.

മലയാള സിനിമയില്‍ നിറഞ്ഞാടുന്ന താരാധിപത്യത്തിന്റെ ഇരയാണ്‌ തിലകനെന്നും വിനയന്‍ പറഞ്ഞു. വിനയന്റെ 'യക്ഷിയും ഞാനും' എന്ന ചിത്രത്തില്‍ അഭിനയിച്ചതിന്റെ പേരിലാണ്‌ തിലകനെതിരേ ഉപരോധ നീക്കവുമായി സംഘടന ആദ്യം രംഗത്തുവന്നത്‌. രണ്ടു സംവിധായകരും ഇപ്പോള്‍ അവസരം കുറഞ്ഞ ഒരു നടനും ചേര്‍ന്നാണ്‌ തിലകന്‍ പ്രശ്‌നം ഇത്രത്തോളം വഷളാക്കിയതെന്ന്‌ തിലകന്‍ വിവാദത്തില്‍ ഇതുവരെ പ്രതികരിക്കാതിരുന്ന വിനയന്‍ 'മംഗള'ത്തോട്‌ അഭിപ്രായപ്പെട്ടു.

ഈ വിവാദം തീരരുതെന്നാണ്‌ അവരുടെ ആഗ്രഹം. സൂപ്പര്‍ താരങ്ങളോടു ചേര്‍ന്നുനിന്ന്‌ അവസരങ്ങള്‍ നേടുകയാണ്‌ അവരുടെ ലക്ഷ്യം.

തിലകന്‍ പറഞ്ഞ എല്ലാ കാര്യങ്ങളും രണ്ടുവര്‍ഷം മുന്‍പ്‌ ഞാന്‍ അഭിപ്രായപ്പെട്ടവ തന്നെയാണ്‌. തിലകന്‍ സംഘടനാ വിരുദ്ധമായി പ്രവര്‍ത്തിച്ചെങ്കില്‍ അദ്ദേഹത്തിനു നല്‍കുന്ന ആനുകൂല്യങ്ങള്‍ ഇല്ലാതാക്കാം. അച്ചടക്ക ലംഘനം നടത്തുന്ന അംഗത്തിന്റെ റേഷന്‍കാര്‍ഡ്‌ ഏതെങ്കിലും സംഘടന ഇല്ലാതാക്കാറുണ്ടോ? വിനയന്‍ ചോദിച്ചു. അമ്മ തിലകനെതിരേ നടത്തിയ തൊഴില്‍ നിഷേധം ഇതിനു തുല്യമാണ്‌. അമ്മയുടെ വക്‌താവിനെപ്പോലെ മമ്മൂട്ടി നടത്തിയ പത്രസമ്മേളനം കപടനാടകമാണ്‌. മമ്മൂട്ടി നല്ല വാക്കുകള്‍ പറഞ്ഞദിവസം വൈകിട്ടാണ്‌ ഹോളിവുഡ്‌ ചിത്രത്തില്‍ നിന്നു തിലകന്‍ ഒഴിവാക്കപ്പെട്ടത്‌.

ഫെഫ്‌കയുടെ വിലക്കിനെ എതിര്‍ക്കാനുളള ശക്‌തി സൂപ്പര്‍ താരങ്ങള്‍ക്കുണ്ടായിട്ടും അവരതു ചെയ്‌തില്ല. ഒരു മലയാളിക്കു ലഭിക്കുന്ന അപൂര്‍വ അവസരം ഇല്ലാതാക്കുകയാണു ചെയ്‌തത്‌. തിലകന്‍ പ്രശ്‌നം സര്‍ക്കാര്‍ ഏറ്റെടുക്കേണ്ട വിഷയമാണെങ്കിലും സാംസ്‌കാരിക വകുപ്പ്‌ ആരുടേയോ താല്‍പര്യങ്ങള്‍ക്കനുസരിച്ചു നീങ്ങുകയാണെന്നും വിനയന്‍ ആരോപിച്ചു.