Tuesday 12 January 2010

മരണത്തിന്റെ വ്യാപാരി

ഇന്നലെ സുപ്രീം കോടതി ഒരു സുപ്രധാന വിധി പ്രസ്താവിച്ചു. നരേന്ദ മോഡിയുടെ സര്‍ക്കാര്‍ നടത്തിയ സൊഹ്റാബുദ്ദീന് വധം സിബിഐ അന്വേഷിക്കണംഎന്നാണാ വിധി.


2009 സെപ്റ്റംബറില്‍ ഈ ബ്ളോഗില്‍ എഴുതിയ ഒരു ലേഖനം ഇവിടെ പുനര്‍ പ്രസിദ്ധീകരിക്കുന്നു.























നരേന്ദ്ര മോദി അറിയപ്പെടുന്നത് ലോക ഹിന്ദുത്വയുടെ രക്ഷകനായിട്ടാണ്. അടുത്ത ഇന്‍ഡ്യന്‍ പ്രധാനമന്ത്രി എന്ന നിലയിലാണ്, സംഘപരിവാര്‍ അദ്ദേഹത്തെ ഉയര്‍ത്തിക്കാട്ടുന്നതും. പക്ഷെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തെ നയിക്കാന്‍ ഈ മത തീവ്രവാദിക്ക് യോഗ്യതയുണ്ടോ? ഇല്ലെന്നാണ്, ദിവസം ചെല്ലുന്തോറും തെളിഞ്ഞു വരുന്നത്. തീവ്രവാദ സംശയ രോഗം കലശലായി ബാധിച്ച ഇദ്ദേഹം, തീവ്രവാദികളെന്നു സംശയിച്ച്, അല്ലെങ്കില്‍ മുദ്ര കുത്തി 24 പേരെയാണ്, കാലപുരിക്കയച്ചതായി അരോപണമുള്ളത്. അതില്‍ രണ്ടെണ്ണം അന്വേഷിച്ച ഉദ്യോഗസ്ഥര്‍ വ്യാജ എറ്റുമുട്ടലുകളായി തിരിച്ചറിഞ്ഞു കഴിഞ്ഞു. 2002 ലെ ഗുജറാത്ത് കലാപത്തിനു ശേഷം 400 ല്‍ അധികം ആളുകളാണു ഗുജറാത്തില്‍ അപ്രത്യക്ഷരായിട്ടുള്ളത്.

2005 നവംബര്‍ 26 ന്, സൊഹ്രാബുദീന്‍ ഷൈഖ് എന്ന വ്യക്തിയ അഹമ്മദാബാദില്‍ വച്ച് ഒരു ഏറ്റുമുട്ടലില്‍ ഗുജറാത്ത് പോലീസ് വധിച്ചു. പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യ കൌസെര്‍ബിയും സുഹൃത്ത് തുള്‍സീറാം പ്രജാപതിയും വധിക്കപ്പെട്ടു. അതിന്റെ നാള്‍ വഴി ഇങ്ങനെ. കര്‍ണാടകയിലെ ബല്‍ഗാമില്‍ വച്ച്, ഒരു രാത്രിയില്‍ ഒരു ടൂറിസ്റ്റ് ബസില്‍ നിന്നാണ്, സൊഹ്രബുദ്ദീനെയും കൌസെര്‍ബിയേയും തുള്‍സീറാമിനെയും ജീപ്പില്‍ വന്ന ഗുജറാത്ത് പോലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ സൊഹ്രാബുദ്ദിന്‍ ഒരു ഏറ്റുമുട്ടലില്‍ അഹമ്മദാബാദില്‍ വച്ച് കൊല്ലപ്പെട്ടു. അതിനു ശേഷം കൌസെര്‍ബി അപ്രത്യക്ഷയായി. ഒരു വര്‍ഷത്തിനു ശേഷം തുള്‍സീറാമും മറ്റൊരു ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.

ഗുജറാത്തിലെ ഭീകര വിരുദ്ധ സേനയുടെ തലവന്‍, ഡി ജി വിന്‍സാര അന്ന് വിജയശ്രീലളിതനായി പറഞ്ഞു, ദേശഭക്തരായ പോലീസുകാരുടെ ശ്രമ ഫലമായി, ലഷ്കര്‍ എ തോയിബയും ഐ എസ് ഐ യുമായി ബന്ധങ്ങളുള്ള, ഒരു ഭീകരനെ വധിച്ചു. നരേന്ദ്ര മോദി സംഘപരിവാര്‍ വേദികളില്‍ ഒരു വീര ദേശഭക്തനായി വഴ്ത്തപ്പെട്ടു.
പക്ഷെ ഈ നാടകം അവിടെ അവസാനിച്ചില്ല. ഭീകരന്‍മാര്‍ക്ക് ബന്ധുകളുണ്ടായിരുന്നു. സൊഹ്രാബുദ്ദിന്റെ സഹോദരന്‍ കൌസെര്‍ബിയെ കണ്ടെത്താന്‍ സഹായിക്കണമെന്ന് അപേക്ഷിച്ചു കൊണ്ട് സുപ്രീം കോടതിയിലെത്തി. സുപ്രീം കോടതി ആവശ്യപ്രകാരം ഗുജറാത്ത് പോലീസിലെ സി ഐ ഡി വിഭാഗം ഗീതാ ജോഹ്രി എന്ന ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ അന്വേഷിച്ചപ്പോള്‍, അതൊരു വ്യാജ ഏറ്റുമുട്ടലായിരുന്നു എന്നു കണ്ടെത്തി. മോദിക്കോ കിങ്കരന്‍മാര്‍ക്കോ ഇടപെടാന്‍ പറ്റാത്ത വിധത്തിലായിരുന്നു, കോടതി ആ അന്വേഷണം നിയന്ത്രിച്ചിരുന്നത്. ജോഹ്രിയെ അന്വേഷണ ചുമതലയില്‍ നിന്നും മോദി മാറ്റിയെങ്കിലും, സത്യം പിന്നെയും മൂടി വക്കാന്‍ മോദിക്കായില്ല. ജോഹ്രിക്കു ശേഷം വന്ന രജനീഷ് റായി ദാരുണ കൊലപാതകങ്ങളുടെയും, വെള്ള പൂശുന്ന അന്വേഷണങ്ങളുടെയും, ഉത്തരവാദിത്ത രാഹിത്യത്തിന്റെയും ഞെട്ടിക്കുന്ന സത്യങ്ങള്‍ കണ്ടെടുത്തു. അവസാനം ഗത്യന്തരമില്ലാതെ സൊഹ്രാബുദ്ദിന്റെ മരണം കരുതിക്കൂട്ടി നടത്തിയ കൊലപാതകമായിരുന്നു എന്ന് ഗുജറാത്ത് സര്‍ക്കാരിനു സമ്മതിക്കേണ്ടി വന്നു. തുടര്‍ന്ന് ഡി ജി വന്‍സാര, രാജ് കുമാര്‍ പാണ്ഢ്യന്‍, ദിനേശ് കുമാര്‍ എന്നീ മൂന്നു പോലീസുദ്യോഗസ്ഥര്‍ അറസ്റ്റിലായി. പിന്നാലെ, കൌസര്‍ബിയും ഇതു പോലെ വധിക്കപ്പെടുകയാണുണ്ടായതെന്നും സമ്മതിച്ചു.

നരേന്ദ്ര മോദിയെ വധിക്കാന്‍ വന്ന ഭീകരന്‍ എന്ന മുദ്രയാണ്, ഗുജറാത്ത് സര്‍ക്കാര്‍ അദ്ദേഹത്തിനു ചാര്‍ത്തിക്കൊടുത്തത്. അന്നുമുതല്‍ ഗുജറാത്ത് സര്‍ക്കാരും പോലീസും ഇതേ വാദത്തില്‍ ഉറച്ചു നിന്നു. കഴിഞ്ഞ ഗുജറാത്ത് അസംബ്ളി തെരഞ്ഞെടുപ്പുകാലത്ത് മോദിയുടെ ഇഷ്ട വിഭവമായ വികസനം ജനങ്ങളില്‍ സംശയം ഉണ്ടാക്കി. അപ്പോഴാണു മോദി പ്രചാരണത്തിന്റെ മുഖ്യ വിഷയം ​ഈ ഭീകര നിഗ്രഹത്തിലേക്ക് മാറ്റിയത്. അന്ന് സോണിയ ഗാന്ധി ഈ വധവുമായി ബന്ധപ്പെടുത്തി അദ്ദേഹത്തെ മരണത്തിന്റെ വ്യാപാരി എന്നാണു വിശേഷിപ്പിച്ചത്. അന്നു മോദി പറഞ്ഞത് ഇതാണ്.

കോണ്‍ഗ്രസ് പറയുന്നു, സൊഹ്രാബുദിന്‍ വധിക്കപ്പെട്ടത് മോദിയുടെ നിര്‍ദ്ദേശപ്രകരമാണെന്ന്. ഞാന്‍ കോണ്‍ഗ്രസിനെ വെല്ലു വിളിക്കുന്നു, നിങ്ങള്‍ക്ക് കേന്ദ്രത്തില്‍ ഒരു സര്‍ക്കാരുണ്ടെങ്കില്‍, നിങ്ങള്‍ക്ക് ചുണയുണ്ടെങ്കില്‍ എന്നെ വന്ന് തൂക്കിക്കൊല്ലുക. സൊഹ്രാബുദിന്‍ എ കെ 47 തോക്കു കൊണ്ട് നമ്മുടെ മണ്ണില്‍ പോലീസിനെ ആക്രമിച്ചതാണ്. അപ്പോള്‍ ഗുജറാത്ത് പോലീസ് എന്തു ചെയ്യും?അനധികൃത ആയുധങ്ങളും വെടിക്കോപ്പുകളും കൊണ്ടു നടക്കുന്ന ഒരാളെ എന്തു ചെയ്യണമെന്ന് കോണ്‍ഗ്രസ് ജനങ്ങളോട് വിശദീകരിക്കണം.

മോദി അന്നു ജനങ്ങളോട് ചോദിച്ചു, സൊഹ്രാബുദ്ദിനെ എന്തു ചെയ്യണം ? അപ്പോള്‍ ജനങ്ങള്‍ ആര്‍ത്തു വിളിച്ചു. അവനെ കൊല്ലുക, അവനെ കൊല്ലുക. അപ്പോള്‍ മോദി പ്രതിവചിച്ചു. അതാണ്. ഇത് ചെയ്യാന്‍ ഞാന്‍ സോണിയ ഗാന്ധിയുടെ അനുവാദം വാങ്ങണോ? ഞാന്‍ എന്തെങ്കിലും തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ എന്നെ തൂക്കി കൊല്ലുക.

പ്രധാനമന്ത്രി മന്‍ മോഹന്‍ സിംഗ് ആ ദിവസങ്ങളില്‍ മറ്റൊരു റാലിയില്‍ പറഞ്ഞു. മോദിയെ പിന്തുണക്കുന്ന കാലത്തോളം ഗുജറാത്തികള്‍ സുരക്ഷിതരാണ്. നിങ്ങള്‍ മോദിക്കെതിരെ ആയാല്‍ ദൈവത്തിനു മാത്രമേ നിങ്ങളെ രക്ഷിക്കാനാകൂ.

പ്രശസ്ത പത്രപ്രവര്‍ത്തകന്‍, ബി ജി വര്‍ഗീസ് നല്‍കിയ പൊതു താല്‍പ്പര്യ ഹര്‍ജിയില്‍ സമാനമായ 21 വ്യാജ ഏറ്റുമുട്ടലുകളെപ്പറ്റി അന്വേഷിക്കണം എന്ന് സുപ്രീം കോടതിയോട് അപേക്ഷിച്ചിട്ടുണ്ട്.

2009 ഏപ്രിലില്‍ സുപ്രീം കോടതി ഗുജറാത്ത് കലാപത്തില്‍ മോദിക്കും മറ്റ് 50 പേര്‍ക്കുമുള്ള പങ്ക് അന്വേഷിക്കാന്‍ പ്രത്യേക നവേഷണ സംഘത്തോടവശ്യപ്പെട്ടു.

മലയാളിയായ പ്രണേഷ്കുമാര്‍ ഉള്‍പ്പടെ നാലു പേരെ ഗുജറാത്ത് പോലീസ് വെടിവച്ചു കൊന്നതുമൊരു വ്യാജ ഏറ്റുമുട്ടലില്‍ ആയിരുന്നു എന്നാണ്, മെട്രോപ്പോളീറ്റന്‍ മജിസ്‌ട്രേട്ട്‌ എസ്‌.പി. തമാംഗ് അടുത്തിടെ നല്കിയ ഒരു ജുഡിഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ട്. ഗുജറാത്ത് ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം കഴിഞ്ഞ ഓഗസ്റ് 13-നാണ് തമാംഗ് കമ്മിറ്റി സംഭവത്തില്‍ അന്വേഷണമാരംഭിച്ചത്. മോഡിസര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി 240 പേജുള്ള റിപ്പോര്‍ട്ടാണ് കമ്മിറ്റി സമര്‍പ്പിച്ചിട്ടുള്ളത്.

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ വധിക്കാനെത്തിയ ലഷ്കര്‍ തീവ്രവാദി സംഘമെന്ന് ആരോപിച്ചാണ് അഹമ്മദാബാദ് വിമാനത്താവളത്തിനു സമീപം 2004 ജൂണ്‍ 15-നു പുലര്‍ച്ചെ നാലിന് അഹമ്മദാബാദ് ക്രൈം ബ്രാഞ്ച് പോലീസ്; ഇസ്രത്ത്‌ ജഹാന്‍, ജാവേദ്‌ ഗുലാം ഷൈഖ് എന്ന പ്രാണേഷ്‌കുമാര്‍ പിള്ള, രാജ്‌കുമാര്‍ അക്‌ബര്‍ അലി റാണ, ജിസാന്‍ ജോഹര്‍ അബ്ദുള്‍ ഗനി എന്നിവരെ, വെടിവച്ച് കൊലപ്പെടുത്തുന്നത്. മുഖ്യമന്ത്രിയെ വധിക്കാനെത്തിയ നാലുപേരേയും ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയെന്നാണ് പിന്നീട് പോലീസും സര്‍ക്കാരും പറഞ്ഞുപരത്തിയത്.

എന്നാല്‍, ഇവരെ പോലീസ് സ്വാര്‍ത്ഥലാഭത്തിനായി ആസൂത്രിതമായും ക്രൂരമായും വധിക്കുകയായിരുന്നുവെന്നാണ് എസ്.പി തമാംഗ് കമ്മിറ്റി കണ്ടെത്തിയിരിക്കുന്നത്. നാലുപേര്‍ക്കും ലഷ്കറുമായി ബന്ധമില്ലെന്നും അഹമ്മദാബാദ് മെട്രോപ്പൊലിറ്റന്‍ മജിസ്ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ച 240 പേജുള്ള റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നാലുപേരേയും മുംബൈയില്‍നിന്നു തട്ടിക്കൊണ്ടുവന്നശേഷം അഹമ്മദാബാദിലെത്തിച്ചാണ് കൊലപ്പെടുത്തിയതെന്നും നാലുപേരേയും തോക്കിനു തൊട്ടടുത്ത് നിര്‍ത്തിയാണ് വെടിവച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്. ഏറ്റുമുട്ടലുണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

അന്നത്തെ സിറ്റി പൊലീസ് കമ്മിഷണര്‍ കെ. ആര്‍. കൌശിക്, ക്രൈംബ്രാഞ്ച് ജെ.സി.പി. പി.പി. പാണ്ഡെ, സസ്പെന്‍ഷനിലായ ഡി. ഐ. ജി ഡി.ജി. വന്‍സാര, എ.സി.പിമാരായ ജി. എല്‍. സിംഗാള്‍, എല്‍.കെ. അമീന്‍ എന്നിവരാണ് വ്യാജ ഏറ്റുമുട്ടല്‍ സൃഷ്ടിച്ചത്.വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവര്‍ തീവ്രവാദികളാണെന്ന് പ്രഖ്യാപിച്ച് അന്വേഷണം അവസാനിപ്പിക്കുകയാണ് ഗുജറാത്ത് പൊലീസ് ചെയ്തത്.

മലയാളിയായ പ്രാണേഷിന്റെ പിതാവ് എം. ആര്‍. ഗോപിനാഥപിള്ള നല്‍കിയ ഹര്‍ജിയില്‍ അഡി. ഡി.ജി.പി തലത്തിലുള്ള മൂന്നംഗത്തെ അന്വേഷണം നടത്താന്‍ ഗുജറാത്ത് ഹൈക്കോടതി നിയോഗിച്ചിട്ടുണ്ട്. ഇതിന്റെ റിപ്പോര്‍ട്ട് മൂന്ന് മാസത്തിനകം സമര്‍പ്പിക്കപ്പെടും.

റിട്ട. ഡി.ജി.പി. കൗശിക്കുള്‍പ്പെടെ 41 പോലീസുകാരാണ്‌ വ്യാജ ഏറ്റുമുട്ടല്‍ നടത്തിയതെന്ന്‌ തമാംഗിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഏറ്റുമുട്ടലിന്‌ നേതൃത്വം നല്‌കിയെന്നു പറയുന്ന ഡി.ഐ.ജി. ഡി.ജി. വന്‍സാര സൊഹ്‌റാബുദ്ദീന്‍ ഷൈഖിനെ വ്യാജ ഏറ്റുമുട്ടലില്‍ കൊന്നതിന്റെ പേരില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്‌.

എല്ലാ പ്രതീക്ഷകളും അവസാനിച്ചിട്ടില്ല എന്നു നമ്മെ ഓര്‍മ്മിപ്പിക്കുന്നത് പരമോന്നത നീതി പീഠം പോലുള്ള സ്ഥാപനങ്ങളാണ്. അധര്‍മ്മം എന്നത്തേക്കും വിജയിക്കില്ല. മൂടി വയ്ക്കാന്‍ ശ്രമിച്ചാലും അത് പുറത്തറിയും. ഹിന്ദുത്വയുടെ സ്വര്‍ണ്ണ പാത്രം കൊണ്ട് മൂടി വച്ചാലും അസത്യം ഇതു പോലെ അനാവരണം ചെയ്യപ്പെടും. അതാണു ജീവിതം.

89 comments:

kaalidaasan said...

എല്ലാ പ്രതീക്ഷകളും അവസാനിച്ചിട്ടില്ല എന്നു നമ്മെ ഓര്‍മ്മിപ്പിക്കുന്നത് പരമോന്നത നീതി പീഠം പോലുള്ള സ്ഥാപനങ്ങളാണ്. അധര്‍മ്മം എന്നത്തേക്കും വിജയിക്കില്ല. മൂടി വയ്ക്കാന്‍ ശ്രമിച്ചാലും അത് പുറത്തറിയും. ഹിന്ദുത്വയുടെ സ്വര്‍ണ്ണ പാത്രം കൊണ്ട് മൂടി വച്ചാലും അസത്യം ഇതു പോലെ അനാവരണം ചെയ്യപ്പെടും. അതാണു ജീവിതം

അപ്പൂട്ടൻ said...

കാളിദാസൻ,
എന്നെ കുഴക്കുന്ന ഒരു പ്രശ്നം ഇതിൽ നിന്നും മോഡിക്ക്‌ എന്ത്‌ ലാഭമാണ്‌ ഉള്ളത്‌ എന്നതാണ്‌?

സ്വന്തം പ്രതിച്ഛായ വർദ്ധിപ്പിക്കാനായി ഒരു വ്യാജ ഏറ്റുമുട്ടൽ ഉണ്ടാക്കിയതാണ്‌ എന്ന വാദം നിലനിൽക്കുന്നു. പക്ഷെ അത്‌ ഏതെങ്കിലും ഒരു അത്ര അറിയപ്പെടാത്ത മുസ്ലിം ചെറുപ്പക്കാരനേയും കുടുംബത്തേയും വകവരുത്തിയാൽ സാധിക്കാവുന്നതേയുള്ളു. Random ആയി ഒരു കൂട്ടത്തെ വകവരുത്തുക, അവർ തീവ്രവാദികളാണെന്ന് അവകാശപ്പെടുക, മോഡിയെ വധിക്കാൻ വന്നതാണെന്ന് പ്രചരിപ്പിക്കുക, കാര്യം ക്ലീൻ.

പക്ഷെ ഇവിടെ വ്യക്തമായി തന്നെ തെരഞ്ഞെടുക്കപ്പെട്ടവർ എന്ന മട്ടിലാണ്‌ എനിക്ക്‌ വായിച്ചു മനസിലാക്കാൻ കഴിഞ്ഞത്‌. കൊല്ലപ്പെടേണ്ട ആളുകൾ കൃത്യമായി മാർക്ക്‌ ചെയ്യപ്പെട്ടിരുന്നു എന്നർത്ഥം. അപ്പോൾ വെറും പ്രതിച്ഛായ വർദ്ധനയ്ക്കുമപ്പുറം ഇതിൽ എന്തെങ്കിലും ഉണ്ടെന്ന് സംശയിക്കാവുന്നതല്ലെ? പുറത്തറിയാൻ പാടില്ലാത്ത രഹസ്യം, പൊലീസുകാരുടെ അല്ലെങ്കിൽ ഏതെങ്കിലും രാഷ്ട്രീയക്കാരുടെ വ്യക്തിവിരോധം തുടങ്ങിയ എന്തെങ്കിലും അനുബന്ധകാരണങ്ങൾ കൂടി ഉണ്ടായേക്കാം!!!

ഇതെല്ലാം അസന്നിഗ്ദ്ധമായി തെളിയിക്കാൻ കഴിയുമോ എന്നതാണ്‌ അടുത്ത പ്രശ്നം. തെളിവുകൾ ഉണ്ടായാൽ മാത്രം പോരല്ലൊ, എല്ലാ ഇഴകളും ചേരുകയും വേണ്ടേ? രാജന്‌ പറ്റിയതുപോലെ "കൊല്ലപ്പെട്ടു, പക്ഷെ കൊന്നതാര്‌ എന്ന് തെളിയിക്കാൻ പറ്റിയില്ല' എന്ന ഗതി സാധാരണ നീതിനിഷേധത്തേക്കാൾ ക്രൂരമല്ലെ.

നന്ദന said...

ഒരുനാൽ തെളിയിക്കപ്പെടും എന്നു വിശ്വസിക്കാം

പുലരി said...

ദേശീയത,ദേശഭക്തി ഇവയൊക്കെ നിലകൊള്ളുന്നത്‌ പരമത വിദ്വേഷത്തിലാണെന്ന അസഹിഷ്ണുതയുടെ പ്രത്യയശാസ്ത്രത്തമായ ആറെസ്സെസ്സ്‌ ഭൂരിപക്ഷ വികാരം കത്തിജ്ജ്വലിപ്പിക്കാനും, അതുവഴി അധികാരം നിലനിറുത്തുവാനും ചേയ്യുന്ന കുറുക്കുവഴികളാണിത്തരം ഭരണകൂട കൊലപാതകങ്ങൾ.
ആലപ്പുഴക്കാരൻ പ്രാണേഷ്കുമാറും ഈ ക്രൂരനാടകത്തിന്റെ ഇര തന്നെ. അൻസാൽ പ്ലാസയിൽ മറ്റൊരു ക്രൂരനാടകത്തിന്നു ദൃക്സാക്ഷിയാകേണ്ടി വന്ന ഒരു ഡ്വക്ടർക്കു ഇന്ത്യയിൽ നിന്നു പ്രാണ്രക്ഷാർത്ഥം ഓടിപ്പോകേണ്ടി വന്നു. ആ ഡ്വാക്ടർ ജിവിച്ചിരിപ്പുണ്ടോ എന്നു പോലും അറിയില്ല.
മോഡിയെ വധിക്കുവാൻ വരുന്നവരെ ഇത്ര കൃത്യമായി ഗുജറാത്‌ പോലീസ്‌ കണ്ടെത്തി അതിവിദഗ്ദമായി സാഹസിക- ഏറ്റുമുട്ടലിൽ വകവരുത്തി എന്നൊക്കെ കുത്തക മാധ്യമങ്ങളും, ഗവൺമന്റ്‌ മിഷനറിയും ഓരിയിടുമ്പോൾ തീവ്രമതവികാരജീവികൾക്ക്‌ സന്തോഷാധിക്യത്തിനിയെവിടെ പോകണം?
ബി.ജെ.പി സർക്കാർ ശവപ്പെട്ടി കുംബകോണത്തിന്റെ നാണക്കേടിൽ പെട്ടുലയുമ്പോൾ നടന്ന പാർലമന്റാക്രമണം പോലും സംശയത്തിന്റെ നിഴലിലാണു. കാലം സത്യത്തെ വെളിച്ചത്തു കൊണ്ടുവരികതന്നെ ചെയ്യുമെന്നു പ്രതീക്ഷിക്കാം.

kaalidaasan said...

കൊല്ലപ്പെടേണ്ട ആളുകൾ കൃത്യമായി മാർക്ക്‌ ചെയ്യപ്പെട്ടിരുന്നു എന്നർത്ഥം. അപ്പോൾ വെറും പ്രതിച്ഛായ വർദ്ധനയ്ക്കുമപ്പുറം ഇതിൽ എന്തെങ്കിലും ഉണ്ടെന്ന് സംശയിക്കാവുന്നതല്ലെ? പുറത്തറിയാൻ പാടില്ലാത്ത രഹസ്യം, പൊലീസുകാരുടെ അല്ലെങ്കിൽ ഏതെങ്കിലും രാഷ്ട്രീയക്കാരുടെ വ്യക്തിവിരോധം തുടങ്ങിയ എന്തെങ്കിലും അനുബന്ധകാരണങ്ങൾ കൂടി ഉണ്ടായേക്കാം!!!


അപ്പൂട്ടന്റെ അഭിപ്രായത്തെ ഞാനും അനുകൂലിക്കുന്നു. അറിഞ്ഞിടത്തോളം സൊഹ്രാബുദ്ദിന്‌ ഗുജറാത്തില്‍ എന്തെങ്കിലും ബിസിനസ് താല്‍പ്പര്യങ്ങളുണ്ടെന്ന് കേട്ടിട്ടില്ല. മധ്യ പ്രദേശിലും രാജസ്ഥാനിലും ഉണ്ടായിരുന്നു. കുറച്ചു നാളുകള്‍ക്ക് മുമ്പ് കേട്ട മറ്റൊരു വര്‍ത്ത രാജസ്ഥാനിലെ ബിസിനസ് ലോബിക്ക് സൊഹ്രാബുദ്ദിനോടുള്ള പകയാണിതില്‍ കലാശിച്ചതെന്നായിരുന്നു.അന്ന് രാജസ്ഥാനും മധ്യ പ്രദേശും ഭരിച്ചിരുന്നത് ബി ജെ പിയും. മോദി ഗോദ്രയും അതിനോടനുബന്ധിച്ച കലാപവും വഴി ഹിന്ദുത്വ കൊണ്ട് നിറഞ്ഞു നില്‍ക്കുന്ന സമയവും. ഈ രണ്ടു സംസ്ഥാനങ്ങളില്‍ നിന്നും കൈമാറിക്കിട്ടിയ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണു ഗുജറാത്ത് പോലീസ് ഹൈദ്രബദു മുതല്‍ സൊഹ്രാബുദിനെ പിന്തുടര്‍ന്നതും കര്‍ണാടകയില്‍ വച്ച് വകവരുത്തിയതും. ആ റിപ്പോര്‍ട്ടൊക്കെ വ്യാജമായിരുന്നു എന്ന് മോദിക്കും പോലീസുകാര്‍ക്കും അറിയമായിരുന്നു. മോദിക്കറിയാമായിരുന്നു എന്ന് തെളിയിക്കേണ്ടതൊക്കെ സി ബി ഐയുടെ ജോലിയാണ്. അതിനു തെളിവൊക്കെ വേണം. തെളിയിക്കുന്നില്ലെങ്കില്‍ മോദി ഈ കേസില്‍ രക്ഷപ്പെടും. ബാക്കി 22 കേസുകളും സുപ്രീം കോടതി സി ബി ഐയെ ഏല്‍പ്പിച്ചാല്‍ ചിലപ്പോള്‍ ചിത്രം മാറിയേക്കും.

അപ്പോള്‍ നടനിരിക്കാവുന്ന സംഗതി ബിസിനസ് വൈരാഗ്യം, തെറ്റിദ്ധരിപ്പിക്കാനുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ട്, ഭീകരവാദം, ഏറ്റുമുട്ടല്‍, കൊല വഴി, പ്രതിഛായാ നിര്‍മ്മിതി എന്നതാവനാണു സാധ്യത.

മോദിക്ക് വ്യക്തമായ അജണ്ടയുണ്ടായിരുന്നു. പ്രസംഗങ്ങള്‍ വഴി പടര്‍ത്തിയ വര്‍ഗ്ഗീയ വിദ്വേഷം ആളിക്കത്തിക്കുക. പറഞ്ഞ ആരോപണങ്ങളെ സാധൂകരിക്കുക. ഹിന്ദുത്വയുടെ രക്ഷകന്‍ എന്ന പദവി നേടിയെടുക്കുക. ഒക്കെ മോദിക്കാവശ്യമായിരുന്നു. അസംഘ്യം ഏറ്റുമുട്ടലുകളില്‍ ഗുജറത്തില്‍ വളരെയേറെ പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 23 എണ്ണം വ്യാജ ഏറ്റുമുട്ടലായിരുന്നു എന്നാണാക്ഷേപം. സൊഹ്രാബുദിന്റേത് വ്യാജ ഏറ്റുമുട്ടല്‍ തന്നെയായിരുന്നു എന്ന് ഗുജറാത്ത് സര്‍ക്കാര്‍ അംഗീകരിച്ചതാണ്.

ഇതില്‍ മോദി ശിക്ഷിക്കപ്പെടുമെന്നൊന്നും ആരും കരുതുനില്ല. കുറ്റം ഉദ്യോഗസ്തരുടെ തലയില്‍ ആകുകയേ ഉള്ളു. ഇതിന്റെ പിന്നിലുള്ള എല്ലാ കാര്യങ്ങാളും നമ്മള്‍ അറിയാന്‍ പോകുന്നില്ല. പക്ഷെ ലീബര്‍ഹന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടു പോലെ തമാശയാകില്ല സി ബി ഐ അന്വേഷണം. അവര്‍ക്ക് ചിലതൊക്കെ കണ്ടെത്തിയേ പറ്റൂ. ബാക്കി കോടതിയില്‍ കേസായി വരുമ്പോള്‍ അറിയാന്‍ പറ്റിയേക്കും. എന്തായാലും ഇപ്പോള്‍ ജയിലില്‍ കിടക്കുന്ന മൂന്നു പോലീസ് ഉദ്യോഗസ്ഥര്‍ ശിക്ഷിക്കപ്പെടുമെന്ന് തീര്‍ച്ചയാണ്. അവര്‍ മോദിയുടെ പങ്ക് വെളിപ്പെടുത്തുമോ എന്നൊക്കെ കാത്തിരുന്നു കാണാം.

Joker said...

വ്യാജ ഏറ്റുമുട്ടലുകളില്‍ മാര്‍ക്ക് ചെയ്യപ്പെടുക എന്ന ഒരു സംഗതിയേ വര്‍ക്കു ചെയ്യുന്നില്ല. വേണ്ട സമയത്ത്ത് ആളുകളെ ഉദ്ദേശിച്ച സ്ഥലത്ത് എത്തിക്ക്കുക എന്നതാണ് പോലീസ് ചെയ്യുന്നത്. ഇസ്രത്ത് ജഹാന്റെ കൂടെ വെടിയേറ്റ് മരിച്ച ആളുകളെ കുറിച്ചുള്ള വിവരങ്ങള്‍ ഇനിയും ലഭ്യമല്ല. ഇന്ത്യയില്‍ കാണാതയവരുടെയും മറ്റും കണക്കുകളും വ്യാജ ഏറ്റുമുട്ടലുകളില്‍ മരിച്ചവരുടെയും കണക്കുകളെടുത്താല്‍ ഏറെക്കുറെ കാര്യങ്ങള്‍ ലഭ്യമാകും. ഇപ്പോള്‍ തന്നെ ഹരിയാനയില്‍ നടന്ന രുചിക കേസിന്റെ ചിത്രങ്ങള്‍ ഒരു സിനിമയെക്കാള്‍ അതിശയിപ്പിക്കുന്ന തരത്തിലുള്ള സംഭവ വികാസങ്ങളാണ്.

വധിക്കപ്പെടുകയും പിന്നീട് വാര്‍ത്തകളില്‍ നിറയുകയും ചെയ്യുമ്പോള്‍ മാത്രമാണ് ഈയാളുകളെ ജനങ്ങള്‍ അറിയുന്നത്. ഗീലാനി എന്ന ഡോക്ടര്‍ പറ്രയുന്നത് പല റിപ്പബ്ലിക് സ്വാതന്ത്യ ദിനങ്ങളൊടും അനുബന്ധിച്ച് കൊല്ലപ്പെടുന്ന പലരും മുന്‍ കൂട്ടി തീരുമാനിക്കുന്ന കൊലപാതകങ്ങളാണ് എന്നാണ്. കാശ്മീരില്‍ നിന്നും മറ്റും കാണാതായ ആയിരക്കണക്കിന് ആളുകളെ കണ്ടെത്താന്‍ ഒരു സംഘടന തന്നെ പ്രവര്‍ത്തിക്കുന്നണ്ടത്രെ. കൊല്ലപ്പെടുന്നവരെ തീവ്രവാദവുമായി ബന്ധപ്പെടുത്തി കഴിഞ്ഞാല്‍ പിന്നെ ബന്ധുക്കളും സുഹ്യത്തുക്കളും പോലും കേസും പുക്കാറുമായി നടക്കാന്‍ ഒന്ന് ഭയക്കും. ഒരു പോലീസ് ഉദ്യോഗസ്ഥന് ഒരാളെ ഒരു കേസില്‍ കുടുക്കുക എന്ന് വെച്ചാല്‍ വളരെ എളുപ്പമാണ്. അതില്‍ നിന്ന് ഊരിപ്പോരുമ്പോഴേക്ക് അയാളുടെ എല്ലാം നഷ്ടപ്പെട്ട്റ്റിരിക്കും.

ഈ പോസ്റ്റിന് അഭിനന്ദനങ്ങള്‍.

Baiju Elikkattoor said...

tracking...

വായുജിത് said...

ഗീലാനി എന്ന ഡോക്ടര്‍ പറ്രയുന്നത് പല റിപ്പബ്ലിക് സ്വാതന്ത്യ ദിനങ്ങളൊടും അനുബന്ധിച്ച് കൊല്ലപ്പെടുന്ന പലരും മുന്‍ കൂട്ടി തീരുമാനിക്കുന്ന കൊലപാതകങ്ങളാണ് എന്നാണ്.

കോഴി ഫാം പോലെ തീവ്രവാദികളെ വളര്‍ത്തുന്ന ഫാം ഉണ്ടല്ലോ ഐ ബി ക്ക്... അപ്പോ പിന്നെ ഇതിനൊന്നും ഒരു പഞ്ഞവും ഇല്ലല്ലൊ

Joker said...

വായുജിത്,

ഡോ.ഗീലാനിയെ പാര്‍ലമെന്റ് ആക്രമണ കേസില്‍ അറസ്റ്റ് ചെയ്ത് പിന്നീട് വിട്ടയക്കുകയായിരുന്നു. അദ്ദേഹം ജയിലില്‍ ആയ സമയത്തുള്ള അദ്ദേഹത്തിന്റെ അനുഭവത്തില്‍ നിന്നാണ് ഇത് പറഞ്ഞത്. പോലീസുകാര്‍ പലപ്പോഴും മെഡലുകളും സ്ഥാന കയറ്റങ്ങളും ആഗ്രഹിച്ച്ചു കൊണ്ടായിരിക്കും ചെയ്യുന്നത്. അദ്ദേഹം പറായുന്നത് നിരവധി പേര്‍ വിചാരണ തടവുകാരും ചെയ്ത കുറ്റമെന്താണെന്ന് അറിയാത്തവര്‍ പോലുമുണ്ടെന്നാണ്. ഇതൊന്നും ഞാന്‍ ഒന്നും ന്യാ‍യീകരിക്കാന്‍ വേണ്ടി പറായുന്നതല്ല. അങ്ങനെയൊക്കെ നടക്കുന്നുണ്ട് എന്നതും ഒരു വസ്തുതയാണ് എന്ന് പറയാന്‍ വേണ്ടി മാത്രം.

ചാണക്യന്‍ said...

പോസ്റ്റിന് അഭിനന്ദനങ്ങൾ......

മോഡി ഭക്തരായ സംഘപരിവാരങ്ങളെ ഈ വഴിക്ക് കാണുന്നില്ലല്ലോ കാളിദാസാ...:):):):)

വായുജിത് said...

പ്രിയ കാളിദാസന്‍ ...
ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ക്ക് എതിരെ ഒരു പോസ്റ്റ്‌ എന്ന നിലയില്‍ ആണ് ഇതെങ്കില്‍ ശരി തന്നെ . കാരണം ഏതു കുറ്റവാളിക്കും അവരുടെ ഭാഗം പറയാനുള്ള അവകാശം കൊടുക്കുന്നതാണ് നമ്മുടെ ഭരണ ഘടന .. എന്റെ സംശയം ഇതാണ് . സ്വന്തം പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി മോഡി ചെയ്തതാണ് അല്ലെങ്കില്‍ മോഡി ചെയ്യിച്ചത് ആണ് സോഹ്രബുദീന്റെ കൊലപാതകം എന്ന് താങ്കള്‍ കരുതുന്നുണ്ടോ ??

വായുജിത് said...

ജോക്കര്‍ അങ്ങനെ ഒന്നും സംഭവിക്കുന്നേ ഇല്ലാ എന്ന് എനിക്കും അഭിപ്രായമില്ലല്ലൊ.. പക്ഷേ ഒരു സമുദായത്തില്‍ പെട്ടവരെ അറസ്റ്റ് ചെയ്താല്‍ അതെല്ലാം അങ്ങനെ ആണെന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണ് എന്നേ പറഞ്ഞുള്ളൂ..

പിന്നെ മുകളില്‍ പറഞ്ഞ തീവ്രവാദി ഫാം എന്ന ഓരൊ പ്രചരണങ്ങളും ..

പള്ളിക്കുളം.. said...

ഈ സാഹചര്യത്തിൽ ഒരു പക്ഷേ കാളിദാസനു മാത്രം എഴുതാനാവുന്ന എഴുത്ത്. ഇവിടെ എന്തെങ്കിലുമൊന്നു തുമ്മിയാൽ എഴുതിയ ആളിന്റെ നാമം വെച്ച് H1N1 പനിമൂലമാണോ എന്ന് അന്വേഷിക്കുന്ന ഒരു അന്വേഷണാത്മക ബൂലോക പ്രവർത്തനം നടക്കുന്നുണ്ട്.
സംശയമുണ്ടെങ്കിൽ കാളിദാസൻ അബ്ദുൽ റഹ്മാൻ എന്ന പേരിൽ ഈ പോസ്റ്റ് ഒന്നു പോസ്റ്റി നോക്കൂ.. അപ്പോ കാണാം പുകില്.
എല്ലാവരെയും ‘പരിവാരമെന്നും’, ‘പാക്ചാരനെന്നും’ ബ്രാന്റു ചെയ്ത് മാറ്റി നിർത്തിയാൽ സ്വതന്ത്രമായ ചർച്ചകൾക്കുപിന്നെ എവിടെപ്പോകും?

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ വധിക്കാനെത്തിയ ലഷ്കര്‍ തീവ്രവാദി സംഘമെന്ന് ആരോപിച്ചാണ് അഹമ്മദാബാദ് വിമാനത്താവളത്തിനു സമീപം 2004 ജൂണ്‍ 15-നു പുലര്‍ച്ചെ നാലിന് അഹമ്മദാബാദ് ക്രൈം ബ്രാഞ്ച് പോലീസ്; ഇസ്രത്ത്‌ ജഹാന്‍, ജാവേദ്‌ ഗുലാം ഷൈഖ് എന്ന പ്രാണേഷ്‌കുമാര്‍ പിള്ള, രാജ്‌കുമാര്‍ അക്‌ബര്‍ അലി റാണ, ജിസാന്‍ ജോഹര്‍ അബ്ദുള്‍ ഗനി എന്നിവരെ, വെടിവച്ച് കൊലപ്പെടുത്തുന്നത്.

ചിലകാര്യങ്ങൾ പറഞ്ഞോട്ടെ,

1. അധികം വൈകാതെ ഇസ്രത്ത് ഞങ്ങളുടെ രക്തസാക്ഷിയാണെന്നു ലഷ്കർ ഇ തൊയ്ബയുടെ വെബ്സൈറ്റ് ആയ www.jamatuddawa.org വ്യക്തമാക്കി. നുമ്മടെ മോഡി എഴുതിപ്പിടിപ്പിച്ചതാവും അല്ലേ?

“ലഷ്കർ പ്രവർത്തകയുടെ മൂടുപടം ഇന്ത്യൻ പോലീസ് നീക്കുകയും അവരുടെ ജഡം മറ്റു മുജാഹിദ്ദീനുകൾക്കൊപ്പം തറയിൽ കിടത്തിയിരിക്കുകയായിരുന്നു. ഇസ്രത്ത് ഭർത്താവിനൊപ്പം (ഒരാൾ ഭർത്താവായിരുന്നത്രെ) കാറിന്റെ മുൻ സീറ്റിലാണു ഇരുന്നത്” ഇങ്ങനെയുള്ള വിവരണം നൽകിയതു പാഞ്ചജന്യമല്ല…അതെന്തുകൊണ്ട് സംഭവിച്ചു ?

ഇന്ത്യൻ എക്സ്പ്രസ് വാർത്ത : http://www.indianexpress.com/oldStory/51066/

ഹിന്ദു : http://www.hindu.com/2004/07/15/stories/2004071515561100.htm

2. ഈ അക്ബർ അലി റാണയും ജിസാൻ ജോഹർ അബുദുള്ള ഗാനിയുമൊക്കെ ആരായിരുന്നു?? ഒന്നു വിശദീകരിക്കാമോ?? ഇവരെപറ്റി ഒന്നും ആരും പറയുന്നതു കേൾക്കുന്നില്ല…

3. ദിവസവും കോളേജ് വിട്ട് വീട്ടിൽ വരുന്ന വിദ്യാർത്ഥിനി ബന്ധുവീട്ടിൽ പോകുകയാണെന്നു പറഞ്ഞ് വസ്ത്രവുമായി പോയതായി ഇസ്രത്തിന്റെ അമ്മ പത്രങ്ങളോട് പറഞ്ഞതെന്തേ മറന്നു പോയോ? അപ്പോൾ ഇസ്രത്തിനെ തട്ടിക്കൊണ്ട് പോയതല്ല, സ്വന്തം ഇഷ്ടപ്രകാരം യാത്ര ചെയ്തതല്ലേ

4. അതൊക്കെ പോട്ടെ, വേറൊരു സംശയം,.. ഇസ്ലാം മതം സ്വീകരിച്ച് അതേ പേരിൽ പാസ്പോർട്ട് നേടിയ വ്യക്തി വീണ്ടും ഹിന്ദു നാമത്തിൽ മറ്റൊരു പാസ്പോർട്ട് നേടിയതെന്തിനാണു? (ജൂൺ 22നു നമ്മുടെ പത്രങ്ങളിൽ വന്ന ഒരു വാർത്ത ഉണ്ട്..”പ്രാണേഷിന്റെ ഇരട്ടപാസ്പോർട്ട്, പോലീസുകാരനെ സസ്പെന്റ് ചെയ്തു.."പരിശുദ്ധവെള്ളരിപ്രാവു ജാവേദ് എന്നാത്തിനാ രണ്ടു പേരിൽ രണ്ട് പാസ്പോർട്ട് എടുത്തത്?)

ചുമ്മാ..



@പുലരി.. “ആലപ്പുഴക്കാരൻ പ്രാണേഷ് കുമാറല്ല..മറിച്ചു ജാവേദ് ഗുലാം മുഹമ്മദ് ഷേയ്ക്ക് ആണു”.. ചുമ്മാ തള്ളിയങ്ങ് പോവാതെ…



പിന്നെ ഞാനീ പറഞ്ഞതൊന്നും ഒരു നിരപരാധിയുടെ ജീവൻ അപഹരിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അതിനു ന്യായീകരണവുമല്ല. തെറ്റ് ചെയ്തവൻ ശിക്ഷിക്കപ്പെടുക തന്നെ വേണം..

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

ഈ വിഷയത്തിൽ ചർച്ചകൾ വഴിമാറിപ്പോയില്ലെങ്കിൽ,വീണ്ടും വരാം..ഒത്തിരി പറയണം എന്നുണ്ട്...

മോഡിയുടെ പ്രതിച്ചായ, ഏറ്റുമുട്ടൽ കൊലപാതകങ്ങളിൽ നിന്നു അദ്ദേഹത്തിനു ലഭിക്കുന്ന ലാഭം, വിളവെടുപ്പ്...:)

kaalidaasan said...

ചാണക്യന്‍,

മോദി ഭക്തര്‍ക്ക് ഇതില്‍ എതിരഭിപ്രായം പറയാന്‍ സാധിക്കില്ല. കാരണം വ്യാജ ഏറ്റുമുട്ടലായിരുന്നു എന്ന് മോദി തന്നെ സമതിച്ചതാണ്. മോദിയെ വിമര്‍ശിക്കാന്‍ മത്രം വളര്‍ച്ച ഭക്തരാരും നേടിയിട്ടില്ല. മോദി ചെയ്തത് തെറ്റായി എന്ന് അവരെങ്ങനെ സമ്മതിക്കും.

kaalidaasan said...

വായുജിത്,

വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ക്ക് എതിരെ മാത്രമല്ല ഈ പോസ്റ്റ്. ഇത് മോദിയുടെ നയങ്ങള്‍ക്കെതിരെ കൂടിയാണ്. മോദി പറഞ്ഞത് വായുജിത് വായിച്ചില്ലെങ്കില്‍ ഞാന്‍ വീണ്ടും എഴുതാം.

കോണ്‍ഗ്രസ് പറയുന്നു, സൊഹ്രാബുദിന്‍ വധിക്കപ്പെട്ടത് മോദിയുടെ നിര്‍ദ്ദേശപ്രകരമാണെന്ന്. ഞാന്‍ കോണ്‍ഗ്രസിനെ വെല്ലു വിളിക്കുന്നു, നിങ്ങള്‍ക്ക് കേന്ദ്രത്തില്‍ ഒരു സര്‍ക്കാരുണ്ടെങ്കില്‍, നിങ്ങള്‍ക്ക് ചുണയുണ്ടെങ്കില്‍ എന്നെ വന്ന് തൂക്കിക്കൊല്ലുക. സൊഹ്രാബുദിന്‍ എ കെ 47 തോക്കു കൊണ്ട് നമ്മുടെ മണ്ണില്‍ പോലീസിനെ ആക്രമിച്ചതാണ്. അപ്പോള്‍ ഗുജറാത്ത് പോലീസ് എന്തു ചെയ്യും?അനധികൃത ആയുധങ്ങളും വെടിക്കോപ്പുകളും കൊണ്ടു നടക്കുന്ന ഒരാളെ എന്തു ചെയ്യണമെന്ന് കോണ്‍ഗ്രസ് ജനങ്ങളോട് വിശദീകരിക്കണം.

മോദി അന്നു ജനങ്ങളോട് ചോദിച്ചു, സൊഹ്രാബുദ്ദിനെ എന്തു ചെയ്യണം ? അപ്പോള്‍ ജനങ്ങള്‍ ആര്‍ത്തു വിളിച്ചു. അവനെ കൊല്ലുക, അവനെ കൊല്ലുക. അപ്പോള്‍ മോദി പ്രതിവചിച്ചു.
അതാണ്. ഇത് ചെയ്യാന്‍ ഞാന്‍ സോണിയ ഗാന്ധിയുടെ അനുവാദം വാങ്ങണോ? ഞാന്‍ എന്തെങ്കിലും തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ എന്നെ തൂക്കി കൊല്ലുക.


സൊഹ്രാബുദിനെ കൊന്നതിന്റെ ഉത്തരവാദിത്തം മുഴുവന്‍ ഏറ്റെടുത്തു കൊണ്ടുള്ളതായിരുന്നു മോദിയുടെ ആ വാക്കുകള്‍.

എന്തിനാണൊരു മുഖ്യ മന്ത്രി വ്യാജ ഏറ്റുമുട്ടല്‍ നടത്താന്‍ പോലീസിനോടു പറയുന്നത്?.

എനിക്കിതില്‍ നിന്നും മനസിലാക്കാന്‍ പറ്റിയത് ഇതാണ്.
മോദി അദ്ദേഹത്തിന്റെ നയം നടപ്പിലാക്കി. മുസ്ലിങ്ങളില്‍ ഭീതി പരത്തുക എന്ന നയം. അതിലൂടെ ഹിന്ദുകളെ മുസ്ലിം ഭീകരില്‍ നിന്നുരക്ഷിക്കാന്‍ മോദിക്കേ കഴിയൂ എന്ന സന്ദേശം നല്‍കലും. അത് പ്രതിഛായ വര്‍ധിപ്പിക്കലല്ലെങ്കില്‍ പിന്നെ എന്താണ്.


എന്തുകൊണ്ട് മോദി ഇത് ചെയ്യിച്ചു അല്ലെങ്കില്‍ പോലീസുകാര്‍ ഇത് ചെയ്തു എന്നാണ്‌ വായുജിത്തിനു തോന്നുന്നത്?



രാജന്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ചിട്ടില്ല എന്നു പറഞ്ഞതിനു മുഖ്യമന്ത്രി സ്ഥാനം പോയ വ്യക്തിയാണു കരുണാകരന്‍.

kaalidaasan said...

പള്ളിക്കുളം പറഞ്ഞതിനോട് എനിക്ക് യോജിപ്പില്ല.

അഖിലേന്ത്യാ മാദ്ധ്യമങ്ങളില്‍ മോദിക്കും സംഘപരിവാരിനുമെതിരെ എഴുതുന്ന 99 % ലേഖകരും ഹിന്ദുക്കളാണ്. പക്ഷെ മുസ്ലിങ്ങളുടെ പാളിച്ചകള്‍ക്കെതിരെ എഴുതന്‍ വളരെ ചുരുക്കം മുസ്ലിം വിശ്വാസികളും മത പണ്ഡിതരുമേ തയ്യാറാകൂ എന്നത് ഒരു മുഴുത്ത സത്യം തന്നെ. ചേകന്നൂര്‍ മൌലവിയൊക്കെ കൊല ചെയ്യപ്പെട്ടു എന്നതിന്റെ മൊഴിമാറ്റം അസഹിഷ്ണുത എന്നു തന്നെയാണ്. പള്ളുക്കുളം അംഗീകരിച്ചലും ഇല്ലെങ്കിലും.

അടുത്തകാലത്ത് കേരളത്തില്‍ ഏറെ വിവാദമുണ്ടാക്കിയ പ്രശ്നങ്ങളെല്ലാം തന്നെ ഇസ്ലാമുമായി ബന്ധപ്പെട്ടായിരുന്നു. മദനി, ലൌ ജിഹാദ്, പര്‍ദ്ദ വിഷയങ്ങളിലെല്ലാം പള്ളിക്കുളം ഉള്‍പ്പടെയുള്ളവര്‍ അതിലൊക്കെ എടുത്ത നിലപട് മുസ്ലിങ്ങളെ പൂര്‍ണ്ണമായും പിന്തുണക്കുന്നതുമായിരുന്നു. എതിരഭിപ്രായം രേഖപ്പെടുത്തിയ എന്നേ പോലും പലരും സംഘ പരിവാരില്‍ ചേര്‍ക്കുകയും ചെയ്തു. അതു കൊണ്ട് കള്ളികള്‍ ഉണ്ടാക്കൂക അവയില്‍ മറ്റുള്ളവരെ പ്രതിഷ്ടിക്കുക എന്നതൊക്കെ ഓരോരുത്തര്‍ നില്‍ക്കുന്ന കള്ളി അനുസരിച്ചാണ്. പള്ളിക്കുളം ഒരു തീവ്ര ഇസ്ലാം വിശ്വാസിയാണ്. അതിന്റെ മറ്റൊരര്‍ത്ഥം ഖുറാനെ ആരും ചോദ്യം ചെയ്യനാവില്ല എന്നതും. അപ്പോള്‍ ഖുറാനെ ചോദ്യം ചെയ്യുന്ന ആരും പള്ളിക്കുളത്തിന്റെ കണ്ണില്‍ എതിര്‍ക്കപ്പെടേണ്ട ആളാണ്. അതാണൊരു ശരാശരി വിശ്വാസിയുടെ അവസ്ഥ. അതില്‍ നിന്നും കുറച്ചു കൂടെ ഉയര്‍ന്ന മാനസിക നിലവാരം ഉണ്ടാകുമ്പോള്‍ പലതും ചോദ്യം ചെയ്യാനാകും. പക്ഷെ മുസ്ലിം വിശ്വാസികളില്‍ അതു പോലെ ഒരു നിലവാരമുണ്ടാകുക വളരെ വളരെ വളരെ അപൂര്‍വവും.

kaalidaasan said...

അധികം വൈകാതെ ഇസ്രത്ത് ഞങ്ങളുടെ രക്തസാക്ഷിയാണെന്നു ലഷ്കർ ഇ തൊയ്ബയുടെ വെബ്സൈറ്റ് ആയ www.jamatuddawa.org വ്യക്തമാക്കി. നുമ്മടെ മോഡി എഴുതിപ്പിടിപ്പിച്ചതാവും അല്ലേ?


പ്രവീണ്‍,

ഗുജറാത്ത് പോലീസ് വധിച്ച എല്ലാവരും നിരപരാധികളാണെന്നു ഞാന്‍ കരുതുന്നില്ല. ഭീകരരും ഉണ്ടാകും. ഗുജറാത്തിലെ കലാപത്തില്‍ മുസ്ലിങ്ങള്‍ വധിക്കപ്പെട്ടപ്പോള്‍ മുതല്‍ അത് മുസ്ലിം തീവ്രവാദ സൈറ്റുകളില്‍ സജീവ ചര്‍ച്ച വിഷയവും അതിനെതിരെ പ്രതികാരം ചെയ്യുമെന്നുമുള്ള ശപഥങ്ങളും അനേകമുണ്ടായിരുന്നു.

ഒരു വെബ് സൈറ്റില്‍ അതു പോലെ ഒരു അവകാശവാദം വരുമ്പോഴേക്കും നമുക്ക് ഒരു തീരുമനത്തിലെത്താനാകില്ല. അതൊക്കെ ഉത്തരവദപ്പെട്ടവര്‍ അന്വേഷിച്ചു കണ്ടു പിടിക്കേണ്ടതാണ്. സൊഹ്രാബുദ്ദിന്റെ കാര്യത്തില്‍ വ്യാജ ഏറ്റുമുട്ടലായിരുന്നു എന്ന് ഗുജറാത്ത് സര്‍ക്കാര്‍ സമ്മതിച്ചതാണ്. അതില്‍ പ്രവീണിനെന്തെങ്കിലും സംശയമുണ്ടോ?

വേള്‍ഡ് ട്രെയിട് സെന്റര്‍ തകര്‍ത്തപ്പോള്‍ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അസംഘ്യം മുസ്ലിം സംഘടനകള്‍ രംഗത്തു വന്നിരുനു. അതൊക്കെ മുഖവിലക്കെടുക്കാമോ? നമ്മുടെ സമൂഹത്തില്‍ തന്നെ അധികമൊന്നും അറിയപ്പെടാത്ത ഒരു വ്യക്തി വധിക്കപ്പെടുമ്പോള്‍ പല രാഷ്ട്രീയ പാര്‍ട്ടികളും അവരെ രക്തസാക്ഷികാളായി ഏറ്റെടുക്കാറുണ്ട്. അന്വേഷിച്ചു ചെല്ലുമ്പോള്‍ അവര്‍ക്കൊന്നും അ പാര്‍ട്ടികളുമായി ഒരു ബന്ധവും ഇല്ലായിരുന്നു എന്നും മനസിലാകാറുണ്ട്.

ഇസ്രത് ജഹാന്റെ കേസും സുപ്രീം കോടതിയുടെ പരിഗണനയില്‍ ഉണ്ട്. അവര്‍ ഒരു ഭീകരയായിരുന്നു എന്ന് തെളിവുണ്ടെങ്കില്‍ അവരെ വധിച്ചവര്‍ അത് കോടതിയെ ബോധ്യപ്പെടുത്തട്ടെ.

പക്ഷെ സൊഹ്രാബുദിന്‍ മോദിയെ വധിക്കാന്‍ വന്ന ഭീകരനായിരുന്നു എന്ന് വര്‍ഷങ്ങളോളം വാദിച്ച മോദിയും പോലീസും അതില്‍ നിന്നും പിന്നാക്കം പോയത് മറ്റ് കേസുകളേയും സംശയത്തിന്റെ നിഴലില്‍ നിറുത്തുന്നു. ഇതിനൊക്കെ വ്യക്തത വരുന്നതല്ലേ നല്ലത്.

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

ഗുജറാത്ത് പോലീസ് വധിച്ച എല്ലാവരും നിരപരാധികളാണെന്നു ഞാന്‍ കരുതുന്നില്ല. ഭീകരരും ഉണ്ടാകും

നന്ദി..

പക്ഷേ എന്റെ ചോദ്യം എവിടെയൊക്കെയോ എപ്പൊഴൊക്കെയോ കൊല്ലപ്പെട്ടവരെക്കുറിച്ചല്ല.. ഇസ്രത്തിന്റേയും ജാവേദിന്റെയും കൂടെ കൊല്ലപ്പെട്ട മറ്റു രണ്ടു പേർ,അക്ബർ അലി റാണയും ജിസാൻ ജോഹർ അബുദുള്ള ഗാനിയും.. അവരെക്കുറിച്ചുള്ള കാളിദാസന്റെ മൌനം മനസ്സിലാവുന്നില്ല. അതോ ജോക്കറെപോലെ വിവരങ്ങൾ തീരെ ലഭ്യമല്ല എന്ന ഒരു അഭിപ്രായം ഉണ്ടൊ?


(തീർച്ചയായും സംവാദങ്ങളിൽ സത്യസന്ധത പുലർത്തുന്നു എന്ന ഒരു അഭിപ്രായം അങ്ങയെക്കുറിച്ചു എനിക്കുള്ളതു കൊണ്ടാണു ഇവിടെ ഞാൻ വരുന്നതും..)

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

ഒരു വെബ് സൈറ്റില്‍ അതു പോലെ ഒരു അവകാശവാദം വരുമ്പോഴേക്കും നമുക്ക് ഒരു തീരുമനത്തിലെത്താനാകില്ല.

തീർച്ചയായും...ഞാൻ യോജിക്കുന്നു.. പക്ഷെ മറ്റു സംശയാസ്പദമായ സാഹചര്യത്തിൽ കൊല്ലപ്പെട്ടവരെക്കുറിച്ചൊന്നും പരാമർശിക്കാതെ ഇസ്രത്ത് എന്ന വെള്ളരിപ്രാവിന്റെ മൃതശരീരത്തോട് മാന്യമായി പെരുമാറിയില്ലെന്ന ലഷ്കരിന്റെ രോഷം ഒരൽ‌പ്പമെങ്കിലും സംശയം ഉണ്ടാക്കുന്നില്ലേ???

അതിനെ വേൾഡ് ട്രേഡ് സെന്റർ ആക്രമണവുമായൊക്കെ ഒരു കമ്പാരിസൺ ഒരൽ‌പ്പം അപഹാസ്യമായി തോന്നുന്നു..

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

ജാവേദിന്റെ ഇരട്ടപാസ്പോർട്ട്, മുസ്ലീം നാമത്തിൽ ഒരെണ്ണം എടുത്തതിനു ശേഷം, വർഷങ്ങൾക്കു ശേഷം ഒരെണ്ണം കൂടി വേറെ പേരിൽ സംഘടിപ്പിച്ച സംഭവത്തിൽ പോലീസുകാരനെ സസ്പെന്റ് ചെയ്തത് നരേന്ദ്രമോദിയല്ല, മറിച്ച് ആന്റ്റണിയാണു.

അവിടേയും അങ്ങ് മൌനം പാലിക്കുന്നു..

ഇനിയുമുണ്ട് കുറെ ചോദ്യങ്ങൾ..

ഗുജറാത്തിലൊന്നും ആളെകിട്ടാഞ്ഞിട്ടാണല്ലോ, 400കി.മി അപ്പുറത്തു നിന്നു 4 പേരെ (2 പേർ ഒരു 1000കി.മി ദൂരമെങ്കിലും ഉണ്ടാവും :) ) സംഘടിപ്പിച്ചു പ്രതിച്ഛായ വർദ്ധിപ്പിക്കുന്നതു..

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

ഇസ്രത് ജഹാന്റെ കേസും സുപ്രീം കോടതിയുടെ പരിഗണനയില്‍ ഉണ്ട്. അവര്‍ ഒരു ഭീകരയായിരുന്നു എന്ന് തെളിവുണ്ടെങ്കില്‍ അവരെ വധിച്ചവര്‍ അത് കോടതിയെ ബോധ്യപ്പെടുത്തട്ടെ.
അതു ന്യായം..എന്നിട്ടു മതിയില്ലേ പ്രതിച്ഛായയുടെ അളവെടുക്കലും മറ്റും?

(സൊഹ്രാബുദ്ദീൻ സംഭവത്തിനെ പ്രസന്റ് അവസ്ഥ എനിക്കു വല്യ പിടിയില്ല.. പ്രതികരിക്കാം.. അതൊരിക്കലും തെറ്റു ചെയ്തവരെ ന്യായീകരിക്കലാവില്ല..അതാരായാലും :) )

പള്ളിക്കുളം.. said...

>>>അഖിലേന്ത്യാ മാദ്ധ്യമങ്ങളില്‍ മോദിക്കും സംഘപരിവാരിനുമെതിരെ എഴുതുന്ന 99 % ലേഖകരും ഹിന്ദുക്കളാണ്. <<<<<<<

ഞാൻ പറഞ്ഞതു തന്നെയാണ് താങ്കളും പറയുന്നത്.
99 ശതമാനം ലേഖകരും ഹിന്ദുക്കളാണ് എന്നതിലൂടെ ഞാൻ പറഞ്ഞതിനെ ശരിവക്കുകയാണ് താങ്കളും. സംഘ് പരിവാറിന്റെ പ്രവർത്തനങ്ങളോട് ഏറ്റവും എതിർപ്പുള്ളവർ മുസ്ലീംങ്ങൾ ആയിരിക്കണമല്ലോ. അപ്പോൾ ലേഖകരും കുറേയെങ്കിലുമൊക്കെ മുസ്ലീംങ്ങൾ ആയിരിക്കണം. ഇവിടെ അതു നടക്കുന്നില്ല. മുസ്ലിം ലേഖകർ മൌനികളാകുന്നു. തന്നെ ദേശദ്രോഹിയെന്നോ മതഭ്രാന്തനെന്നോ മുദ്രകുത്തുമെന്ന ഭയം കാരണം. ഒരു മുസ്ലിം ഇത്തരം കാര്യങ്ങളെപ്പറ്റി പറയുമ്പോൾ “ ഓ.. അയാളല്ലേ.. അയാൾ അങ്ങനെയേ പറയൂ..” എന്നൊരു ചിന്താഗതിയാണ് ഒരു ശരാശരി വായനക്കാരനെ നയിക്കുന്നത്. എന്നാൽ സംഘ് തീവ്രവാദത്തിനെതിരെ ഹിന്ദു നാമധാരികൾ എഴുതുമ്പോഴും മുസ്ലിം തീവ്രവാദത്തിനെതിരെ മുസ്ലീം നാമധാരികൾ എഴുതുമ്പോഴും അവ പരക്കെ അംഗീകരിക്കപ്പെടുന്ന അവസ്ഥ് ഉണ്ട്.
സമൂഹത്തിലെ അനീതികൾക്കെതിരെ ആർക്കും പ്രതികരിക്കാം എന്ന അവസ്ഥ എന്നു നിലവിൽ വരും എന്ന് ആശങ്കിക്കുന്നു.
അതുപോലെതന്നെ പ്രധാനമാണ് ഒരു മതത്തിനോ പ്രത്യയ ശാസ്ത്രത്തിനോ നേരേയുള്ള നീതി നിഷേധങ്ങളെ പ്രതിരോധിക്കുവാൻ അതിന്റെ പ്രതിനിധികൾക്കുള്ള അവകാശം. അതു പലപ്പോഴും സ്വാഗതം ചെയ്യപ്പെടുന്നില്ല.

>>>>>അതിന്റെ മറ്റൊരര്‍ത്ഥം ഖുറാനെ ആരും ചോദ്യം ചെയ്യനാവില്ല എന്നതും. അപ്പോള്‍ ഖുറാനെ ചോദ്യം ചെയ്യുന്ന ആരും പള്ളിക്കുളത്തിന്റെ കണ്ണില്‍ എതിര്‍ക്കപ്പെടേണ്ട ആളാണ്. അതാണൊരു ശരാശരി വിശ്വാസിയുടെ അവസ്ഥ.<<<<<<<

മതവിശ്വാസികളെ വിമർശിക്കുന്ന പലരും ഒരു അടിസ്ഥാന സംഗതി മനസ്സിലാക്കാറില്ല. പള്ളിക്കുളം ഒരു മതത്തിൽ വിശ്വസിക്കുന്നത് ആ മതമാണ് ശരി എന്ന് അയാൾക്ക് വിശ്വാസമുള്ളതുകൊണ്ടാണ്. എല്ലാ മതങ്ങളും ശരിയാണെങ്കിൽ ഞാനെന്തിന് ഈ ആരോപണങ്ങളൊക്കെ കേട്ട് ഈ മതത്തിൽ തന്നെ കടിച്ചു തൂങ്ങണം? ഒരു നല്ല കമ്മ്യൂണിസ്റ്റുകാരൻ അതിൽ പ്രവർത്തിക്കുന്നത് അതുമാത്രമാണ് മാനവ മോചനത്തിന്റെ ഒരേയൊരു പാത എന്ന് വിശ്വസിച്ചുകൊണ്ടാണ്. ഓരോ മതസ്ഥരും അവരവരുടേതാണ് ശരിയെന്ന് വിശ്വസിക്കുന്നു. ‘സർവമത സത്യ വാദികൾ‘ എല്ലാം ശരിയെന്നു വിശ്വസിക്കുന്നു. അതിലൊന്നും ആർക്കും പരാതി ഉണ്ടാവേണ്ടകാര്യമില്ല.

ഇനി, ഖുർ‌ആനെ ചോദ്യം ചെയ്യുന്ന ആരും താങ്കൾ ധ്വനിപ്പിക്കുന്ന അർഥത്തിൽ എതിർക്കപ്പെടേണ്ടവരാണെന്ന് ഞാൻ കരുതുന്നില്ല. ഖുർ‌ആനിലൂടെ കണ്ണോടിച്ചാൽ പെട്ടെന്നു മനസ്സിലാവുന്ന കാര്യം, അത് ഖുർ‌ആനെ എതിർത്ത് ചോദ്യങ്ങൾ ചോദിക്കുന്ന ആളുകൾക്ക് അവധാന പൂർവ്വം ഉത്തരങ്ങൾ നൽകുന്നതായാണ്. എന്നിട്ട് ഖുർ‌ആൻ പറയും: വേണമെങ്കിൽ വിശ്വസിക്കാം. അല്ലെങ്കിൽ വേണ്ട. മതത്തിൽ ബലാൽക്കാരമില്ല. എന്നൊക്കെ. ഇതിൽ വിശ്വസിക്കുന്ന ഞാനെന്തിന് ആരെയെങ്കിലും എതിർത്ത് തോല്പിക്കണം? ഒരാവശ്യവുമില്ല.

(അസഹിഷ്ണുത പലരീതിയിൽ മുസ്ലീങ്ങളിൽ പല ആളുകളിലും നിലനിൽക്കുന്നു എന്ന് ഞാൻ സമ്മതിക്കുന്നു. പക്ഷേ മുസ്ലീങ്ങളിൽ മാത്രമാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഈ ബൂലോകത്തുകൂടി ഒന്നു കണ്ണോടിച്ചാൽ, പോസ്റ്റുകളിലൂടെയും കമന്റുകളിലൂടെയും ഒരു സർവ്വേ നടത്തിയാൽ ആ സത്യം മനസ്സിലാക്കാവുന്നതേയുള്ളൂ.. എന്റെ ബ്ലോഗിൽ അസഹിഷ്ണുവായ ഒരാൾ ഇട്ട കമന്റ് ഇങ്ങനെ : “നിന്റെ ബ്ലോഗിന്റെ ഒരു പച്ചക്കളറും, പള്ളുക്കുളവും, പള്ളിമിനാരോം, നീയെന്താടാ പാകിസ്ഥാനിയാ?”
ഇത്തരം ആളുകളെ എല്ലായിടത്തും കാണാം.

കാളിദാസൻ, ഈ പോസ്റ്റിനു പറ്റിയ ചോദ്യോത്തര പംക്തിയല്ല ഇത്. ഇനിയും എനിക്കു മറുപടിയായി എഴുതണമെങ്കിൽ എന്റെ ഏതെങ്കിലും ഒരു ബ്ലോഗ് പോസ്റ്റിൽ ഇട്ടാൽ മതി. വായിച്ച ശേഷം ഈ കമന്റ് ഡിലീറ്റാവുന്നതാണ്. ഈ പോസ്റ്റിലെ ചർച്ചകൾ വഴിതെറ്റിപ്പോകാതിരിക്കാൻ അത് സഹായിച്ചേക്കും.
എങ്കിൽ പിന്നെ അങ്ങനെയാകട്ടെ..

വായുജിത് said...

കാളിദാസന്‍ ഒരു വ്യക്തമായ മറുപടിക്ക് ആദ്യം തന്നെ നന്ദി ..

താങ്കള്‍ പറഞ്ഞത് മോഡിയുടെ പ്രസംഗം അവലംബം ആകിയാണു . അതായത് പിന്നെ എന്തു ചെയ്യണമായിരുന്നു എന്ന ചോദ്യം.. ഒന്നാലോചിക്കൂ അതിനു മുന്‍പ് തന്നെ മോഡി ആണു ഇതു ചെയ്യിച്ചതെന്ന് കോണ്‍ഗ്രസ്സ് ആരോപിച്ചിരുന്നു .. ശരിയല്ലെ .. അപ്പോള്‍ അങ്ങനെ ആണങ്കില്‍ കോണ്‍ഗ്രസ്സ് തൂക്കിക്കൊല്ലട്ടെ എന്നല്ലേ മോഡി പറഞ്ഞതിന്റെ അര്‍ത്ഥം ??? .. അല്ലാതെ ഞാന്‍ ആണു ഇതു ചെയ്യിച്ചത് .. ചുണയുണ്ടെങ്കില്‍ എന്നെ തൂക്കൂ എന്നാണോ പറഞ്ഞത് .

യഥാര്‍ത്ഥത്തില്‍ മോഡിയുടെ പ്രതിഛായ വര്‍ദ്ധിപ്പിക്കുകയല്ലേ കോണ്‍ഗ്രസ്സ് ചെയ്തത് ..

വെഞ്ഞാറന്‍ said...

തട്ടത്തുമല നജീമിന്റെ ബ്ലോഗില്‍ നിന്നാണു ഞാന്‍ ഇങ്ങോട്ടു വന്നത്. നജീം എന്നെ വളരെ പ്രകോപിപ്പിക്കുന്നു. അരിശമല്ല. നിരാശ... താങ്കളെ വായിച്ചു. തലച്ചോറു വല്ലവനു ര്തറവാടകയ്ക്കു കൊടുക്കുന്നവരുടെ ഇടയില്‍ താങ്കള്‍ ഒരാശ്വാസമാകുന്നു.

വായുജിത് said...

രാജന്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ചിട്ടില്ല എന്നു പറഞ്ഞതിനു മുഖ്യമന്ത്രി സ്ഥാനം പോയ വ്യക്തിയാണു കരുണാകരന്‍

ആ കേസില്‍ രാജനോട് വ്യക്തിപരമായ വൈരാഗ്യം ഉണ്ടായതു കൊണ്ടാണു എന്ന ആരോപണം ഉണ്ടല്ലോ .. അങ്ങനെ എന്തെങ്കിലും സൊഹ്രാബുദ്ദീനുമായി ഉണ്ട് എന്ന ആരോപണം മോഡിക്കെതിരെ ഉണ്ടായിട്ടില്ല

എന്റെ ചോദ്യം ഇതാണ്.. പോലീസുകാര്‍ മോഡീയുടെ നിര്‍ദ്ദേശം അനുസരിച്ച് സൊഹ്രാബുദ്ദീനെ കണ്ടു പിടിച്ച് വകവരുത്തുകയായിരുന്നോ ...

അങ്ങനെ മുസ്ലിമിനെ കൊന്നു പ്രതിഛായ വര്‍ദ്ധിപ്പിക്കാന്‍ ഏതെങ്കിലും ഒരാള്‍ പോരെ.. സംസ്ഥാനത്തിനു പുറത്ത് പോയി ഒരാളെ പിടിച്ച് കൊണ്ട് വന്നു കൊല്ലണമായിരുന്നോ..

വ്യാജ ഏറ്റുമുട്ടല്‍ എന്നതല്ല ഞാന്‍ ഉന്നയിക്കുന്ന വിഷയം ..(കാരണം വ്യാജ ഏറ്റുമുട്ടലുകള്‍ ഇതിന്റെ പത്തിരട്ടി നടക്കുന്ന സംസ്ഥാനങ്ങള്‍ വേറെ ഉണ്ട് .. അതൊന്നും വാര്‍ത്ത ആകാത്തതും ഇതു വന്‍ വാര്‍ത്ത ആകുന്നതും സംസ്ഥാനം ഗുജറാത്ത് ആയത് കൊണ്ടാണ്‍ എന്നു ആര്‍ക്കും മനസ്സിലാകും ) ഏറ്റുമുട്ടല്‍ ചെയ്യിച്ചത് മോഡി ആണെന്ന പ്രചാരണം .. അതിനെ ആണ്‍ എതിര്‍ക്കുന്നത്

വായുജിത് said...

മോദി അദ്ദേഹത്തിന്റെ നയം നടപ്പിലാക്കി. മുസ്ലിങ്ങളില്‍ ഭീതി പരത്തുക എന്ന നയം. അതിലൂടെ ഹിന്ദുകളെ മുസ്ലിം ഭീകരില്‍ നിന്നുരക്ഷിക്കാന്‍ മോദിക്കേ കഴിയൂ എന്ന സന്ദേശം നല്‍കലും. അത് പ്രതിഛായ വര്‍ധിപ്പിക്കലല്ലെങ്കില്‍ പിന്നെ എന്താണ്.

കാളിദാസന്‍ ..അങ്ങനെ ആണെങ്കില്‍ താങ്കളുദ്ദേശിക്കുന്ന ഒരു പ്രതിച്ഛായ മോഡിക്ക് അതിനു വളരെ മുന്‍പ് തന്നെ കൊടുത്തതാണല്ലൊ .. അപ്പോള്‍ പിന്നെ 2005 ഇല്‍ പുതിയ ഒരു പ്രതിഛായ ഉണ്ടാക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ച ഘടകം എന്ത് ..

അന്ന് ഇലക്ഷന്‍ സമയം അല്ല .. ഒരു കൊലപാതകം കൊണ്ട് പ്രതിഛായ വര്‍ദ്ധിപ്പിക്കണം എന്ന തോന്നലുണ്ടാവാന്‍ വേണ്ടി അന്ന് എന്താണു മോഡി നേരിട്ട പ്രശ്നങ്ങള്‍ .. അങ്ങനെ എന്തെങ്കിലും ഉണ്ടോ ...

വായുജിത് said...

എന്തുകൊണ്ട് മോദി ഇത് ചെയ്യിച്ചു അല്ലെങ്കില്‍ പോലീസുകാര്‍ ഇത് ചെയ്തു എന്നാണ്‌ വായുജിത്തിനു തോന്നുന്നത്?

മോഡി ഇതു ചെയ്യിച്ചു എന്നു ഞാന്‍ വിശ്വസിക്കുന്നില്ല .. അത് ശുദ്ധ അസംബന്ധം എന്ന് കരുതുകയും ചെയ്യുന്നു.

ഇനി പോലീസുകാരുടെ കാര്യം .. നല്ല ഒന്നാം തരം ക്രിമിനലായ ഒരാളെ മറ്റു പലയിടത്തും ചെയ്തത് പോലെ പോലീസ് വെടിവെച്ചു കൊന്നു (അത് വ്യാജ ഏറ്റുമുട്ടല്‍ ആണെന്നേ തെളിഞുള്ളൂ . അതിന്റെ അര്‍ത്ഥം സൊഹ്രാബുദ്ദീന്‍ നിഷ്കളങ്കന്‍ ആണെന്നല്ല . നിയമത്തിനു മുന്നില്‍ എത്തിക്കാതെ ഒരു ക്രിമിനലിനെ കൊന്നു എന്നതാണു തെറ്റ് അത് മറച്ച് പിടിക്കാന്‍ സാക്ഷികളെയും കൊന്നു. അത് അതിലും വലിയ തെറ്റ് ) . മരിച്ചയാളുടെ മതം പ്രസക്തമായത് ഇത് നടന്നത് ഗുജറാത്തില്‍ ആയതു കൊണ്ട് മാത്രം ..(വ്യാജ ഏറ്റുമുട്ടലില്‍ മരിക്കുന്നവരുടെ മതം തിരിച്ച് കണക്കെടുക്കാന്‍ തുടങ്ങിയാല്‍ പ്രക്ഷോഭം നടത്തേണ്ടത് മറ്റു പലരും ആണ്)

kaalidaasan said...

ഇസ്രത്തിന്റേയും ജാവേദിന്റെയും കൂടെ കൊല്ലപ്പെട്ട മറ്റു രണ്ടു പേർ,അക്ബർ അലി റാണയും ജിസാൻ ജോഹർ അബുദുള്ള ഗാനിയും.. അവരെക്കുറിച്ചുള്ള കാളിദാസന്റെ മൌനം മനസ്സിലാവുന്നില്ല.

പ്രവീണ്‍,

ഞാന്‍ എഴുതിയത് എന്റെ കണ്ടെത്തലല്ല. എന്റെ വാക്കുകള്‍ വീണ്ടും ഞാന്‍ പകര്‍ത്തട്ടേ.

മലയാളിയായ പ്രണേഷ്കുമാര്‍ ഉള്‍പ്പടെ നാലു പേരെ ഗുജറാത്ത് പോലീസ് വെടിവച്ചു കൊന്നതുമൊരു വ്യാജ ഏറ്റുമുട്ടലില്‍ ആയിരുന്നു എന്നാണ്, മെട്രോപ്പോളീറ്റന്‍ മജിസ്‌ട്രേട്ട്‌ എസ്‌.പി. തമാംഗ് അടുത്തിടെ നല്കിയ ഒരു ജുഡിഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ട്. ഗുജറാത്ത് ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം കഴിഞ്ഞ ഓഗസ്റ് 13-നാണ് തമാംഗ് കമ്മിറ്റി സംഭവത്തില്‍ അന്വേഷണമാരംഭിച്ചത്. മോഡിസര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി 240 പേജുള്ള റിപ്പോര്‍ട്ടാണ് കമ്മിറ്റി സമര്‍പ്പിച്ചിട്ടുള്ളത്.


എന്നാല്‍, ഇവരെ പോലീസ് സ്വാര്‍ത്ഥലാഭത്തിനായി ആസൂത്രിതമായും ക്രൂരമായും വധിക്കുകയായിരുന്നുവെന്നാണ് എസ്.പി തമാംഗ് കമ്മിറ്റി കണ്ടെത്തിയിരിക്കുന്നത്. നാലുപേര്‍ക്കും ലഷ്കറുമായി ബന്ധമില്ലെന്നും അഹമ്മദാബാദ് മെട്രോപ്പൊലിറ്റന്‍ മജിസ്ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ച 240 പേജുള്ള റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.


ഇസ്രത്തും ജാവേദും അക്ബര്‍ അലി റാണയും അബ്ദുള്ള ഗാനിയും ഒക്കെ തെറ്റുകാരോ ഭീകരരോ ആയിരിക്കാം. അതൊക്കെ കോടതിയില്‍ തെളിയിക്കേണ്ടതിനു പകരം അവരെ വെടി വച്ചു കൊന്നിട്ട്, ഇപ്പോള്‍ ഇതൊക്കെ പറയുന്നതില്‍ എന്തു യുക്തി? ആവര്‍ ഭീകരരാണെങ്കില്‍ എന്തിനാണവരെ കൊന്നതും അവര്‍ക്കെതിരെ ഉള്ള തെളിവുകള്‍ നശിപ്പിച്ചതും?. അവരെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടു വന്ന് പരമാവധി ശിക്ഷ വാങ്ങിച്ചു കൊടുക്കുക. അതല്ലെ ഒരു ഭരണാധികാരി ചെയ്യേണ്ടത്?.

ഈ കൊല്ലപ്പെട്ട ആളുകള്‍ തെറ്റു ചെയ്തിട്ടുണ്ടോ എന്നതല്ല ഇവിടെ പരാമാര്‍ശിച്ച വിഷയം. അവരെ ഇതു പോലെ വെടി വച്ചു കൊല്ലാന്‍ പോലീസിനു അധികാരമുണ്ടോ എന്നതും അ കൊലയെ ന്യായീകരിക്കാന്‍ മോദിക്ക് അവകാശമുണ്ടോ എന്നതുമാണ്.

പ്രവീണീനു മനസിലായില്ലെങ്കില്‍ ഒരിക്കല്‍ കൂടി വ്യക്തമാക്കാം. കൊല്ലപ്പെട്ടവര്‍ തെറ്റു ചെയ്തിട്ടുണ്ടോ എന്നതല്ല ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നത്. ഒരു ഭരണാധികാരിക്ക് അവരെ കൊല്ലുന്നതിനെ ന്യായീകരിക്കാന്‍ പറ്റുമോ എന്നതാണ്.

kaalidaasan said...

പക്ഷെ മറ്റു സംശയാസ്പദമായ സാഹചര്യത്തിൽ കൊല്ലപ്പെട്ടവരെക്കുറിച്ചൊന്നും പരാമർശിക്കാതെ ഇസ്രത്ത് എന്ന വെള്ളരിപ്രാവിന്റെ മൃതശരീരത്തോട് മാന്യമായി പെരുമാറിയില്ലെന്ന ലഷ്കരിന്റെ രോഷം ഒരൽ‌പ്പമെങ്കിലും സംശയം ഉണ്ടാക്കുന്നില്ലേ???


പ്രവീണ്‍,

എനിക്കിത് ഒരു ശരാശരി മുസ്ലിമിന്റെ രോഷമായേ കാണാനാകുന്നുള്ളു. ഇരകളെന്നു സ്താപിച്ചെടുക്കുമ്പോള്‍ പരമാവധി സഹാനുഭൂതി പിടിച്ചു പറ്റണം. അതില്‍ കവിഞ്ഞ് ഒന്നും ഞാന്‍ കാണുന്നില്ല.

ഇസ്റത്ത് ഒരു പക്ഷെ ലാഷ്കര്‍ ഏജന്റായിരിക്കാം. പക്ഷെ അതൊക്കെ തെളിയിച്ച് അവര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കുന്നതിനു പകരം ഒരു വ്യാജ ഏറ്റുമുറ്റലുണ്ടാക്കീ അവരെ വധിച്ചത് എങ്ങനെ ന്യായീകരിക്കും പ്രവീണ്‍?

kaalidaasan said...

ജാവേദിന്റെ ഇരട്ടപാസ്പോർട്ട്, മുസ്ലീം നാമത്തിൽ ഒരെണ്ണം എടുത്തതിനു ശേഷം, വർഷങ്ങൾക്കു ശേഷം ഒരെണ്ണം കൂടി വേറെ പേരിൽ സംഘടിപ്പിച്ച സംഭവത്തിൽ പോലീസുകാരനെ സസ്പെന്റ് ചെയ്തത് നരേന്ദ്രമോദിയല്ല, മറിച്ച് ആന്റ്റണിയാണു.
അവിടേയും അങ്ങ് മൌനം പാലിക്കുന്നു.





പ്രവീണ്‍,

ഞാന്‍ ഒരിക്കല്‍ കൂടി പറയട്ടേ. ജാവേദ് ആരാനെന്നതല്ല ഈ പോസ്റ്റിലൂടെ പറയന്‍ ശ്രമിച്ചത്. ജാവേദ് മതം മാറിയതും അതിനു ശേഷം നടത്തിയ കാര്യങ്ങളും പലതും ദുരൂഹമാണ്. ഒരു പക്ഷെ അദ്ദേഹം ഒരു ഭീകര സംഘടനയിലെ ആളുമായിരിക്കാം. പല ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും മതം മാറ്റി ഭീകര സംഘടനകള്‍ ഇതു പോലെ ഉപയോഗിച്ചിട്ടുണ്ട്. മതം മറ്റി വിവാഹം കഴിച്ചതും ഒരു പക്ഷെ ഇതിന്റെയൊക്കെ ഭഗമായിരിക്കാം.

പക്ഷെ അതൊന്നും അദ്ദേഹത്തെ ഒരു വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലാനുള്ള ന്യായങ്ങളല്ല.

kaalidaasan said...

അതു ന്യായം..എന്നിട്ടു മതിയില്ലേ പ്രതിച്ഛായയുടെ അളവെടുക്കലും മറ്റും?

(സൊഹ്രാബുദ്ദീൻ സംഭവത്തിനെ പ്രസന്റ് അവസ്ഥ എനിക്കു വല്യ പിടിയില്ല.. പ്രതികരിക്കാം.. അതൊരിക്കലും തെറ്റു ചെയ്തവരെ ന്യായീകരിക്കലാവില്ല..അതാരായാലും :) )


പ്രവീണ്‍,

സൊഹ്രാബുദ്ദിനെ കൊന്നതിന്റെ ന്യായീകരണം മോദി പരസ്യമായി ഒരു തെരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞതായിരുന്നു. അതേ മോദി തന്നെയാണ്‌ അത് വ്യാജമായിരുന്നു എന്ന് പിന്നീടു സമ്മതിച്ചതും. അതിന്റെ അടിസ്ഥാനത്തിലാണ്‌ മൂന്നു പോലീസുകാര്‍ ഇപ്പോള്‍ ജയിലില്‍ കിടക്കുന്നതും. ഇതൊക്കെ സുപ്രീം കോടതിയിലും മോദിയുടെ സര്‍ക്കാര്‍ സമ്മതിച്ചതാണ്.


എന്റെ അഭിപ്രായമാണു ഞാന്‍ പറഞ്ഞത്. പ്രതിഛായ നിര്‍മ്മാണം ആയിരിക്കാമെന്ന്. പ്രവീണിനു തോന്നുന്നത് പറയാമോ?

kaalidaasan said...

ഞാൻ പറഞ്ഞതു തന്നെയാണ് താങ്കളും പറയുന്നത്.
99 ശതമാനം ലേഖകരും ഹിന്ദുക്കളാണ് എന്നതിലൂടെ ഞാൻ പറഞ്ഞതിനെ ശരിവക്കുകയാണ് താങ്കളും. സംഘ് പരിവാറിന്റെ പ്രവർത്തനങ്ങളോട് ഏറ്റവും എതിർപ്പുള്ളവർ മുസ്ലീംങ്ങൾ ആയിരിക്കണമല്ലോ.


പള്ളിക്കുളം,

താങ്കള്‍ പറഞ്ഞതുമായി പുല ബന്ധമില്ലാത്തതാണു ഞാന്‍ പറഞ്ഞത്. താങ്കളുടെ വാക്കുകള്‍ ഇതാണ്‌.

സംശയമുണ്ടെങ്കിൽ കാളിദാസൻ അബ്ദുൽ റഹ്മാൻ എന്ന പേരിൽ ഈ പോസ്റ്റ് ഒന്നു പോസ്റ്റി നോക്കൂ.. അപ്പോ കാണാം പുകില്.

ഇത് വളരെ ഏകപക്ഷീയമായി സ്വീകരിച്ച നിലപടായിട്ടേ ഞാന്‍ മനസിലാക്കുന്നുള്ളു. വസ്തുതകള്‍ മനസിലാക്കാതെയും. ഇന്‍ഡ്യയില്‍ എത്ര മുസ്ലിങ്ങളുണ്ടെന്നാണു താങ്കള്‍ മനസിലാക്കിയത്? സംഘ പരിവാറിന്‌ എത്ര ഹിന്ദുകളുടെ പിന്തുണയുണ്ട്. സംഘ പരിവാര്‍ തെരഞ്ഞെടുപ്പുകളില്‍ തോല്‍ക്കുന്നത് മുസ്ലിങ്ങള്‍ എതിരായി വോട്ടു ചെയ്യുന്നത് കൊണ്ടുമാത്രമല്ല. വിവേകമുള്ള ഹിന്ദുക്കളും കൂടി വോട്ടു ചെയ്ത് പുറത്താക്കുന്നതാണ്.

ഇന്‍ഡ്യയിലെ ഏക മുസ്ലിം ഭൂരിപക്ഷ സംസ്ഥാനത്തെ ഏറ്റവും വലിയ പാര്‍ട്ടി സംഘ പരിവാരിന്റെ സഖ്യ കക്ഷിയായിരുനിട്ടുമുണ്ട്. സംഘ് പരിവാറിന്റെ പ്രവര്‍ത്തനങ്ങളോട് ഏറ്റവും എതിര്‍പ്പുള്ളവര്‍ മുസ്ലീംങ്ങളാണെങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നു.

പിന്നെ മോദിയെ വിമര്‍ശിക്കുന്നവരുടെ മതം ഏതെന്നു നോക്കി അതിനനുസരിച്ച് പുകിലുണ്ടാകുന്നത് സ്വപ്നം കാണുന്ന പള്ളിക്കുളത്തെ ഞാന്‍ അഭിനന്ദിക്കുന്നു. ഹിന്ദു പേരുകളില്‍ പുകിലൊഴിവാക്കാന്‍ മുസ്ലിങ്ങള്‍ എഴുതുന്നുണ്ടോ എന്നെനിക്കറിയില്ല. അറിയപ്പെടുന്ന മോദി വിമര്‍ശകരില്‍ ബഹു ഭൂരിപക്ഷവും ഹിന്ദുക്കളാണെന്നെനിക്കറിയാം.

ബ്ളോഗില്‍ പല മുസ്ലിങ്ങളും എഴുതുമ്പോള്‍ പുകിലുകള്‍ ഉണ്ടാകാറുണ്ട്. പള്ളിക്കുളം തന്നെ എഴുതി പിന്‍വലിച്ച മുസ്ലിങ്ങളുടെ 50 പെരുമാറ്റ ചട്ടങ്ങള്‍ പോലുള്ള തമാശകള്‍ എഴുതിയാല്‍ പുകിലുകള്‍ ഉണ്ടാകാം. കുറച്ച് പുലഭ്യം പറയലല്ലാതെ വിമര്‍ശനം എന്നു പറയാവുന്ന ഒന്നും മുസ്ലിം പേരുള്ള ആരും തന്നെ ബ്ളോഗുകളില്‍ എഴുതി ഞാന്‍ കണ്ടിട്ടില്ല. എല്ലാ മുസ്ലിങ്ങള്‍ക്കും എപ്പൊഴും വിലപിക്കാറുള്ളത് അവരെ ഏതു കാര്യത്തിലും ഇരകളാക്കുന്നു എന്നാണ്. അത് മറ്റി വച്ചിട്ട് വിമര്‍ശനത്തെ സഹിഷ്ണുതയോടെ സ്വീകരിക്കാന്‍ സാധിക്കുന്ന എത്ര മുസ്ലിങ്ങളുണ്ട്?

kaalidaasan said...

മതവിശ്വാസികളെ വിമർശിക്കുന്ന പലരും ഒരു അടിസ്ഥാന സംഗതി മനസ്സിലാക്കാറില്ല. പള്ളിക്കുളം ഒരു മതത്തിൽ വിശ്വസിക്കുന്നത് ആ മതമാണ് ശരി എന്ന് അയാൾക്ക് വിശ്വാസമുള്ളതുകൊണ്ടാണ്.

പള്ളിക്കുളം,

ഇതേ ആനുകൂല്യം ക്രിസ്തു മതത്തിനും ഹിന്ദു മതത്തിനും നല്‍കാന്‍ മുസ്ലിങ്ങള്‍ തയ്യാറുണ്ടോ? കിസ്തു ദൈവമാണെന്നു വിശ്വസിക്കുന്ന ക്രിസ്ത്യാനികളെ അതിനനുവദിക്കുമോ? ഹിന്ദുക്കള്‍ കല്ലിനെയും മരത്തേയും മറ്റ് ജീവികളെയും ആരാധിക്കുന്നതിനെ എതിര്‍ക്കാതിരിക്കുമോ?

മറ്റ് മതങ്ങള്‍ക്ക് ബാധകമല്ലാത്ത ഒന്ന് സ്വന്തം മതത്തില്‍ പിന്തുടരുന്നതിനെയാണ്‌ അസഹിഷ്ണുത എന്ന വാക്കു കൊണ്ട് ഉദ്ദേശിക്കുന്നത്.

മറ്റു മതങ്ങളുടെ വിശ്വാസവും ശരിയാണെന്ന് മുസ്ലിങ്ങളും മറ്റ് മതവിശ്വാസികളും എന്നു തീരുമാനിക്കുന്നുവോ അന്ന് കുറെയധികം പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും.

Joker said...

ഈ വിഷയവുമായി ബന്ധപ്പെട്ട കാളിദാസന്റെ നിലപാടുകളും അദ്ദേഹം നിരത്തിയ കാര്യ കാരണങ്ങളും വ്യക്തമാണ്. പിന്നെയും ഇതില്‍ അനാവശ്യമായ ചര്‍ച്ചകളും വാദ പ്രതിവാദങ്ങളും ആണ് ഇപ്പോള്‍ നടക്കുന്നത്. ഇസ്രത്ത് ജഹാന്‍ കേസ് അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്. സൊഹ്രാബുധീന്‍ കേസും ഭാര്യ കൌസര്‍ബി കേസും ഒട്ടുമിക്ക സംഭവങ്ങളും തെളീഞ്ഞതും അതിന്റെ കുറ്റവാളികള്‍ അന്വേഷണാത്തെ നേരിട്ടു കൊണ്ടിരിക്കുകയാണ്. ഇതില്‍ മോഡി പറാഞ്ഞിട്ട് ചെയ്ത്താണോ പറയാതെ ചെയ്തതാണോ എന്നൊക്കെയുള്ളത് വെറും സാങ്കേതിക പ്രശ്നം മാത്രമാണ്. ഇവിടെ അനാവശ്യ വാദ പ്രതിവാദങ്ങള്‍ നടത്തുന്നവരുടെ ഉദ്ദേശം ഭാവു പ്രധാനമന്ത്രിയായി സംഘപരിവാര്‍ ഉയര്‍ത്തി കൊണ്ടുവന്ന മോഡിയെ വിശുദ്ധനാക്കാനുള്ള ഉത്സാഹം വ്യക്തമാണ്. മോഡിയെ ധര്‍മ സങ്കടത്തിലാക്കുന്ന പല തെളിവുകളും ഉദ്യോഗസ്ഥ നിലപാടുകളും വരും നാളുകളില്‍ ഇനിയും വരും. അന്നും ഈ ലൊട്ട് ലൊടുക്ക് തൊടു ന്യായങ്ങാളും ആയി ആരും വരാതിര്രിക്കില്ല തീര്‍ച്ഛ.അന്നും ഭക്ത മോ്ഡി ഭക്തിയില്‍ ആറാടാന്‍ ഭക്തര്‍ അനേകമുണ്ടാകും.

വായുജിത് said...

ഇതില്‍ മോഡി പറാഞ്ഞിട്ട് ചെയ്ത്താണോ പറയാതെ ചെയ്തതാണോ എന്നൊക്കെയുള്ളത് വെറും സാങ്കേതിക പ്രശ്നം മാത്രമാണ്

ജോക്കറിനു ചര്‍ച്ച മതിയായെങ്കില്‍ നിര്‍ത്താമല്ലോ .. വാദവും പ്രതിവാദവും നടക്കുന്നത് താങ്കളുടെ ബ്ലോഗിലും അല്ല .. പോസ്റ്റ് ഇട്ടയാള്‍ക്കു ചര്‍ച്ച ചെയ്യാന്‍ സമയം ഉണ്ടെങ്കില്‍ , ചര്‍ച്ച ചെയ്യേണ്ട വാദം ആണു മറ്റുള്ളവര്‍ ഉന്നയിക്കുന്നതെന്ന് അയാള്‍ക്കു തോന്നുന്നെങ്കില്‍ അയാള്‍ തുടരും .. അതിനു താങ്കള്‍ക്കെന്ത് ചേതം ..

ഇനി മുകളില്‍ പറഞ്ഞ കാര്യം .. അത് സാങ്കേതിക പ്രശ്നം മാത്രമല്ല . പ്രതിഛായ വര്‍ദ്ധിപ്പിക്കാന്‍ നിരപരാധികളായ മുസ്ലിങ്ങളെ മന പൂര്‍വം കൊന്നൊടുക്കുന്നു എന്ന ആരോപണം അപകടകരമാണ് ..അസംബന്ധവും ആണ് . അങ്ങനെ ആരോപണം ഉന്നയിച്ച് പ്രചാരണം നടത്തുന്ന ചിലര്‍ക്കു കൂടി ഇതൊന്നു പറഞ്ഞ് കൊടുക്കൂ ജോക്കര്‍... സ്വയം ഒന്നു വിചാരിക്കുന്നതും നല്ലതാണ്

അസ്തലവിസ്ത said...

പക്ഷെ ഈ നാടകം അവിടെ അവസാനിച്ചില്ല. ഭീകരന്‍മാര്‍ക്ക് ബന്ധുകളുണ്ടായിരുന്നു.

കാളിദാസാ, ഈ വിഷയത്തില്‍‌‌‌‌‌‌‌‌ ഇതേ വാചകം‌‌ ഞാന്‍ വേറെ എവിടെയോ വായിച്ചിട്ടുണ്ടെന്ന് തോന്നി. തിരഞ്ഞപ്പോള്‍‌‌ കിട്ടി. It seemed like a glorious ending, but for one little detail - "terrorists" have families.

ഈ വിഷയത്തില്‍‌‌ നല്ലൊരു ലേഖനമാണത്. ആ ലേഖനത്തില്‍‌‌ ജന സം‌‌ഘര്‍‌‌ഷ മഞ്ച് എന്ന മനുഷ്യാവകാശ പ്രസ്ഥാനത്തിന്റെ അഭിഭാഷകനായ മുകുല്‍‌‌ സിന്‍‌‌ഹ പറഞ്ഞത് ശ്രദ്ധിക്കൂ.
" ഷൈക്ക് ഒരു കുറ്റവാളിയാണെന്നതു ശരിയാണ്, പക്ഷേ അയാളെയും‌‌ അയാളുടെ ഭാര്യയെയും‌‌ കൊന്ന പോലീസുകാരെക്കാളും‌‌ വലിയ കുറ്റവാളിയൊന്നുമായിരുന്നില്ല. "

അതേ ലേഖനത്തില്‍‌‌ പറഞ്ഞിരിക്കുന്ന ഈ വാചകം‌‌ ശ്രദ്ധിക്കൂ. "Sohrabuddin Sheikh lived in Ujjain in Rajasthan. He had a criminal record - extortion, murder and kidnapping, but no known terrorist links. Prajapati was his associate, who turned on him and tipped off Vanjara's team that fateful night. Gujarat Congress leader Arjun Modhvadia alleges that a few industrialists in Ujjain from whom Sohrabuddin extorted money asked their politician friends to help eliminate him.."

സൊഹ്രാബുദ്ധീന്‍‌‌ രാജസ്ഥാനിലെ ഉജ്ജൈനിലെ താമസക്കാരനാണ്. അയാള്‍‌‌‌‌ക്ക് ബ്ലാക്ക്മെയില്‍‌‌ ചെയ്ത് പണം‌‌ തട്ടല്‍‌‌‌‌‌‌, പ്രൊട്ടക്ഷന്‍‌‌ പണം‌‌‌‌‌‌‌‌ വാങ്ങല്‍‌‌‌‌‌‌, കൊലപാതകം‌‌‌‌, തട്ടിക്കൊണ്ടു പോകല്‍‌‌ തുടങ്ങിയ കുറ്റകൃത്യങ്ങള്‍‌‌ ചെയ്തതിന്റെ ചരിത്രമുണ്ടെങ്കിലും‌‌‌‌‌‌‌‌ യാതൊരു തീവ്രവാദ ബന്ധവുമുണ്ടായിരുന്നില്ല. പ്രജാപതി എന്നയാള്‍‌‌ സൊഹ്രാബുദ്ധീന്റെ കൂട്ടാളിയായിരുന്നു. അന്നേ ദിവസം‌‌ സൊഹ്രാബുദ്ധീനെ വന്‍‌‌സാരയുടെ സം‌‌ഘത്തിനു ഒറ്റിയത് പ്രജാപതിയായിരുന്നു.

ഗുജറാത്തിലെ കോണ്‍‌‌ഗ്രസ് നേതാവായ അര്‍‌‌ജുന്‍‌‌ മൊദ്‌‌‌‌വാദിയ, ആരോപിച്ചത് സൊഹ്രാബുദ്ദീന്‍‌‌ പണം‌‌ വഞ്ചിച്ച ഉജ്ജൈനിലെ ചില വ്യാപാരികള്‍‌‌ അയാളെ ഇല്ലാതാക്കാന്‍‌‌‌‌‌‌ ഗുജറാത്തിലെ ചില രാഷ്ട്രീയ സുഹൃത്തുക്കളുടെ സഹായം‌‌ തേടുകയായിരുന്നു എന്നാണ്.

സൊഹ്രാബുദ്ധീന്‍‌‌ ഷേക്കിനെ കൊന്ന കേസില്‍‌‌ ഗുജറാത്ത് പോലീസിലെ വന്‍‌‌സാരയെയും‌‌ രാജകുമാര്‍‌‌ പാണ്ഡ്യനെയും‌‌ രാജസ്ഥാന്‍‌‌ പോലീസിലെ ദിനേഷ്കുമാറിനെയും‌‌ ഗുജറാത്ത് പോലീസ് അറസ്റ്റുചെയ്തതിന്റെ അടുത്ത ദിവസം‌‌ റെഡിഫ്.കോമില്‍‌‌ വന്ന ആര്‍‌‌ട്ടിക്കിളാണ് The journalist who cracked Gujarat fake encounter case.

എട്ടാം‌‌ ക്ലാസിനപ്പുറം‌‌ പഠനച്ചിലവുകള്‍‌‌ക്ക് മാതാപിതാക്കളെ ആശ്രയിക്കാതെ പഠിച്ച് ജേര്‍‌‌‌‌ണലിസ്റ്റായ പ്രശാന്ത് ദയാല്‍‌‌ എന്ന പത്രപ്രവര്‍‌‌ത്തകനെക്കുറിച്ചുള്ളതായിരുന്നു ആ ലേഖനം‌‌.

(continuing in next comment)

അസ്തലവിസ്ത said...

അതില്‍‌‌ നിന്നും‌‌‌‌‌‌- Dayal, a senior reporter with the Gujarati daily Divya Bhaskar, who broke the story first in November 2006, told rediff.com, "The police version and reality are completely different. There is much more to the story than meets the eye. It is alleged that Sohrabuddin was a big goon in Rajasthan, involved in extorting ransom from big marble merchants and rich builders. My sources in Gujarat police claimed that some Rajasthan-based people arranged for Rs 2 crore supari (contract killing) for killing Sohrabuddin. But the stage was set in Gujarat, instead of Rajasthan. However, due to the absence of hard evidence, Prashant refuses to reveal the names of people who allegedly gave the supari on Sohrabuddin."

"2006 നവമ്പറില്‍‌‌‌‌ ഏറ്റവുമാദ്യം‌‌ ഈ കഥ(പോലീസിന്റെ വേര്‍‌‌ഷന്‍‌‌‌‌) തകര്‍‌‌‌‌ത്ത ദയാല്‍‌‌ റെഡിഫിനോട് പറഞ്ഞത് ഇങ്ങനെയാണ് - പോലീസ് പറഞ്ഞ കഥയും‌‌ യാഥാര്‍‌‌ത്ഥ്യവും‌‌ തമ്മില്‍‌‌ വളരെയധികം‌‌ വ്യത്യാസമുണ്ട്. സൊഹ്രാബുദ്ദീന്‍‌‌ രാജസ്ഥാനിലെ വലിയ കുറ്റവാളിയാണെന്നാണ്‍ കേട്ടിരിക്കുന്നത്, മാര്‍‌‌ബിള്‍‌‌ വ്യാപാരികളില്‍‌‌ നിന്നും‌‌ ബില്‍‌‌ഡേഴ്സിന്റെ കൈയില്‍‌‌ നിന്നും‌‌ ബ്ലാക്ക്മെയില്‍‌‌‌‌ ചെയ്ത് പണമുണ്ടാക്കലാണ് അയാളുടെ തൊഴിലെന്നും‌‌ പറഞ്ഞുകേട്ടിരിക്കുന്നു. ഗുജറാത്ത് പോലീസിലെ എന്റെ വിവരദാതാക്കള്‍‌‌ തന്ന വിവരമനുസരിച്ച് രാജസ്ഥാനിലെ ചില ആളുകള്‍‌‌‌‌ സൊഹ്രാബുദ്ദീന്റെ ക്വൊട്ടേഷന്‍‌‌ കൊലപാതകത്തിനു രണ്ടു കോടി സുപാരിയായി നല്കിയിരുന്നു. പക്ഷേ നാടകത്തിന്റെ 'തട്ട്' രാജസ്ഥാനിലാക്കുന്നതിനു പകരം‌‌ ഗുജറാത്തിലാക്കാന്‍‌‌‌‌ നിശ്ചയിച്ചു.

എന്നിരുന്നാലും‌‌ വേണ്ടത്ര തെളിവുകള്‍‌‌ സമ്പാദിക്കാന്‍‌‌ കഴിയാതിരുന്നതിനാല്‍‌‌ സൊഹ്രാബുദ്ദീനെ കൊല്ലാനായി സുപാരി കൊടുത്തവരുടെ പേരു വെളിപ്പെടുത്താന്‍‌‌ പ്രശാന്ത് വിസമ്മതിച്ചു."


ദയാല്‍‌‌ പറഞ്ഞത് ചുരുക്കിപ്പറഞ്ഞാല്‍‌‌ സൊഹ്രാബുദ്ദീന്‍‌‌ ഷേക്ക് അത്ര റെഡിപ്പുള്ളിയൊന്നുമായിരുന്നില്ല. ഉജ്ജൈനിലെ അത്യാവശ്യം‌‌ നല്ല സ്വാധീനവും‌‌ പണവുമുള്ള വ്യാപാരികളെ ബ്ലാക്ക്മെയില്‍‌‌ ചെയ്തു പണം‌‌ തട്ടിക്കൊണ്ടിരുന്നതിനാല്‍‌‌‌‌‌‌ അവര്‍‌‌ക്ക് സൊഹ്രാബുദ്ദീനോട് ശത്രുതയുമുണ്ടായിരുന്നു. സൊഹ്രാബുദ്ദീനെ കൊല്ലാന്‍‌‌‌‌ കൊട്ടേഷനു വേണ്ടി രണ്ട് കോടി സുപാരി കൊടുത്തിട്ടുണ്ട് എന്ന് ചില പോലീസ് സുഹൃത്തുക്കള്‍‌‌ ദയാലിനോട് പറഞ്ഞിരുന്നു. രാജസ്ഥാനിലെ വ്യാപാരികള്‍‌‌ സം‌‌ശയിക്കപ്പെടാതിരിക്കാനാവാം‌‌ കൃത്യം‌‌‌‌ രാജസ്ഥാനിലല്ലാതെ ഗുജറാത്തില്‍‌‌ നടത്തിയത്. കുറ്റകൃത്യത്തില്‍‌‌ അറസ്റ്റ് ചെയ്യപ്പെട്ട മൂന്നു പോലീസ് ഉദ്യോഗസ്ഥരില്‍‌‌ ഒരാള്‍‌‌ രാജസ്ഥാന്‍‌‌ പോലീസിലേതാണ്‍.


ഈ വിഷയത്തില്‍‌‌ കാളിദാസന്‍‌‌ മോഡിയെ പഴിചാരാന്‍‌‌ ഒരേയൊരു കാരണം‌‌ മോഡി അദ്ദേഹത്തിന്റെ പോലീസിനെ വിശ്വസിച്ചു എന്നതാണ്‍. ഏറ്റുമുട്ടലിനെക്കുറിച്ച് പോലീസ് അറിയിച്ച വിവരമേ മോഡിയുടെ കൈയിലുണ്ടായിരുന്നുള്ളൂ. സൊഹ്രാബുദ്ദീന്‍‌‌ ഏ.കെ 47 തോക്കുകൊണ്ട് പോലീസിനെ ആക്രമിച്ചു എന്നതായിരുന്നു അദ്ദേഹത്തിനെ പോലീസ് അറിയിച്ച വിവരം‌‌. പോലീസ് തിരിച്ചടിച്ചപ്പോള്‍‌‌ സൊഹ്രാബുദ്ദീന്‍‌‌ മരണപ്പെട്ടുവെന്നും‌‌. അതു മാത്രമേ അദ്ദേഹം‌‌ പ്രസം‌‌ഗത്തില്‍‌‌‌‌ പറഞ്ഞിട്ടുമുള്ളൂ. ഡിഐജി റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥന്‍‌‌‌‌‌‌‌‌ പറഞ്ഞത് കവടി നിരത്തിയോ മഷിനോക്കിയോ സത്യമാണെന്നുറപ്പുവരുത്തേണ്ടതിനു പകരം‌‌ അതേപടി വിശ്വസിച്ചതിനു വേണമെങ്കില്‍‌‌ മോഡിയെ ഈ വിഷയത്തില്‍‌‌‌‌ പഴിചാരാം‌‌‌‌.

കാളിദാസനോട് എന്റെ ഒന്നാമത്തെ ചോദ്യം‌‌‌‌‌‌.
അതല്ലാതെ സൊഹ്രാബുദ്ദീന്‍‌‌ വ്യാജ ഏറ്റുമുട്ടല്‍‌‌‌‌‌‌ വിഷയത്തില്‍‌‌ മോഡിയെ കുറ്റപ്പെടുത്താന്‍‌‌‌‌ കാളിദാസനു കാരണമുണ്ടോ?

അസ്തലവിസ്ത said...

കാളിദാസന്‍‌‌ പറഞ്ഞത് - "സുപ്രീം കോടതി ആവശ്യപ്രകാരം ഗുജറാത്ത് പോലീസിലെ സി ഐ ഡി വിഭാഗം ഗീതാ ജോഹ്രി എന്ന ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ അന്വേഷിച്ചപ്പോള്‍, അതൊരു വ്യാജ ഏറ്റുമുട്ടലായിരുന്നു എന്നു കണ്ടെത്തി. മോദിക്കോ കിങ്കരന്‍മാര്‍ക്കോ ഇടപെടാന്‍ പറ്റാത്ത വിധത്തിലായിരുന്നു, കോടതി ആ അന്വേഷണം നിയന്ത്രിച്ചിരുന്നത്. ജോഹ്രിയെ അന്വേഷണ ചുമതലയില്‍ നിന്നും മോദി മാറ്റിയെങ്കിലും, സത്യം പിന്നെയും മൂടി വക്കാന്‍ മോദിക്കായില്ല."


മൂന്നു ദിവസം‌‌ (ജനുവരി 12, 1010) മുമ്പ് സുപ്രീം‌‌ കോടതി സൊഹ്രാബുദ്ദീന്‍‌‌ കേസ് സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് വിധി പ്രഖ്യാപിച്ചതിനെക്കുറിച്ചുള്ള ഒരു പത്രവാര്‍‌‌ത്ത കാണാനിടയായി.
The court also expressed its displeasure at the failure of the Gujarat police’s SIT, headed by Inspector-General of Police Geetha Johri, in identifying the seven Andhra Pradesh police personnel who had assisted the local police in the encounter.
The bench also referred to Johri’s neglect of the reports of an earlier investigating officer, VL Solanki. “Mr VL Solanki…was proceeding in the right direction, but Ms Johri had not been carrying out the investigation in the right manner…. We are of the view that her mentioning the criminal background of Sohrabbuddin, and the discussion among the accused officers concerning Sohrabbuddin was meant to obfuscate the enquiry,” the bench said.


"കോടതി, ഗീതാ ജോഹ്രി നയിച്ച ഗുജറാത്ത് പോലീസിന്റെ എസ് ഐ ടി വിഭാഗത്തിന്റെ, ഏറ്റുമുട്ടലില്‍‌‌ പങ്കെടുത്ത ഏഴു ആന്ധ്രാ പോലീസ് ഉദ്യോഗസ്ഥരെ ഐഡന്റിഫൈ ചെയ്യുന്നതില്‍‌‌‌‌ സം‌‌ഭവിച്ച പരാജയത്തിനോട് അസം‌‌തൃപ്തി രേഖപ്പെടുത്തി. ജോഹ്രിയേക്കാള്‍‌‌‌‌ മുമ്പ് കേസന്വേഷിച്ച വി.എല്‍‌‌ സോളങ്കിയുടെ റിപ്പോര്‍‌‌‌‌ട്ടുകള്‍‌‌ ജോഹ്രി അവഗണിച്ചതായും‌‌ കോടതി അഭിപ്രായപ്പെട്ടു. മിസ്റ്റര്‍‌‌ സോളങ്കി അന്വേഷണം ശരിയായ ഡയറക്ഷനിലായിരുന്നു നടത്തിയിരുന്നത്. പക്ഷേ ജോഹ്രി അന്വേഷണം ശരിയായ രീതിയിലായിരുന്നില്ല അന്വേഷണം നടത്തിയിരുന്നത്. സൊഹ്രാബുദ്ദീന്റെ ക്രിമിനല്‍‌‌ ബാക്ക്ഗൗണ്ട് അവര്‍‌‌ പറഞ്ഞിരുന്നതില്‍‌‌ നിന്നും‌‌ ആരോപിതരായ പോലീസ് ഉദ്യോഗസ്ഥരുമായുള്ള സൊഹ്രാബുദ്ദീനെക്കുറിച്ച് നടത്തിയ ഡിസ്കഷനില്‍‌‌ നിന്നും‌‌ ഞങ്ങള്‍‌‌ക്ക് തോന്നുന്നത് അവര്‍‌‌ അനേഷണം‌‌ കുഴപ്പിക്കാന്‍‌‌ ശ്രമിച്ചു എന്നാണ്‍."

അതായത് ഗീതാ ജോഹ്രിയോട് കാളിദാസനുള്ള അത്ര നല്ല അഭിപ്രായം‌‌ കോടതിക്കെന്തായുമില്ല എന്ന്.

കാളിദാസനോട് എന്റെ രണ്ടാമത്തെ ചോദ്യം‌‌‌‌‌‌.
കാളിദാസന്‍‌‌ പറയുന്ന പോലെ പ്രതിഛായ വര്‍‌‌ദ്ധിപ്പിക്കാനുള്ള കൊലപാതകമായിരുന്നു ഇതെങ്കില്‍‌‌ രാജസ്ഥാന്‍‌‌‌‌, ആന്ധ്ര പോലീസുകാര്‍‌‌ കൂടി ഉള്‍‌‌പ്പെട്ടതിനാല്‍‌‌ ആ സം‌‌സ്ഥാനങ്ങള്‍‌‌ കൂടി പ്രതിഛായ വര്‍‌‌ദ്ധിപ്പിക്കാന്‍‌‌ ശ്രമിക്കുമായിരുന്നില്ലേ?

അസ്തലവിസ്ത said...

കാളിദാസന്‍‌‌ പറഞ്ഞത് - "ഇന്നലെ സുപ്രീം കോടതി ഒരു സുപ്രധാന വിധി പ്രസ്താവിച്ചു. നരേന്ദ മോഡിയുടെ സര്‍ക്കാര്‍ നടത്തിയ സൊഹ്റാബുദ്ദീന് വധം സിബിഐ അന്വേഷിക്കണംഎന്നാണാ വിധി."


കാളിദാസനോട് എന്റെ മൂന്നാമത്തെ ചോദ്യം‌‌‌‌‌‌.
നരേന്ദ മോഡിയുടെ സര്‍ക്കാര്‍ ആണു സൊഹ്രാബുദ്ദീനെ വധിച്ചതെന്ന് സുപ്രീം‌‌ കോടതിയുടെ വിധിന്യായത്തില്‍‌‌ പറഞ്ഞിട്ടില്ലല്ലോ. കോടതിക്കങ്ങനെ ഒരു അഭിപ്രായമുണ്ടായിരുന്നെങ്കില്‍‌‌‌‌ അവര്‍‌‌ കേസ് സിബിഐയെ ഏല്‍‌‌പ്പിക്കുകയേ ചെയ്യില്ലല്ലോ, വിധി പ്രഖ്യാപിച്ചാല്‍‌‌‌‌ പോരേ? നരേന്ദ്രമോഡിയുടെ സര്‍‌‌ക്കാരാണു സൊഹ്രാബുദ്ദീനെ വധിച്ചതെന്ന് സുപ്രീം‌‌ കോടതി അഭിപ്രായപ്പെട്ടു എന്ന വാദത്തില്‍‌‌ കാളിദാസന്‍‌‌ ഉറച്ചു നില്‍‌‌ക്കുന്നോ?

kaalidaasan said...

വെഞ്ഞാറന്‍,

സന്ദര്‍ശനത്തിനു നന്ദി.

kaalidaasan said...

വായുജിത്,

രാജനോട് കരുണാകരനു വ്യക്തിപരമായ വൈരഗ്യമുണ്ടായിരുന്നു എന്ന് ഞാന്‍ ആദ്യമായി കേള്‍ക്കുകയാണ്.

രാജന്‍ കസ്റ്റഡിയില്‍ മരിച്ചിട്ടില്ല എന്നാണ്‌ കരുണാകരന്‍ ഹൈക്കോടതിയല്‍ പറഞ്ഞത്. അത് തെറ്റാണെന്ന് തെളിഞ്ഞപ്പോള്‍ രാജിവക്കേണ്ടി വന്നു.

വ്യാജ ഏറ്റുമുട്ടല്‍ എന്നതു മാത്രമാണു ഞാന്‍ ഉന്നയിച്ച വിഷയം. അത് ഒറ്റപ്പെട്ട ഒന്നായിരുന്നെങ്കില്‍ മോദി അറിയണമെന്നില്ല. ഇത് വിവാദമായപ്പോള്‍ മോദി അതിനെ ന്യായീകരിച്ചു. അതും പരസ്യമായി. 23 വ്യാജ ഏറ്റുമുട്ടലുകള്‍ നടന്നതായിട്ടാണു റിപ്പോര്‍ട്ടുകള്‍. ഭരിക്കുന്ന മുഖ്യമന്ത്രി അറിയാതെ ഇത്രയധികം കൊലപാതകങ്ങള്‍ നടക്കുക അസാധ്യമാണ്. ഒരു സംഭവത്തേക്കുറിച്ച് പരതിയുണ്ടാകുമ്പോള്‍ സാമാന്യ വിവരമുള്ളവര്‍ അതേകുറിച്ച് അന്വേഷിക്കും. അത് അറിയാനുള്ള എല്ലാ സംവിധാനവും ഒരു മുഖ്യമന്ത്രിക്കുണ്ട്. സുപ്രീം കോടതി നിയമിച്ച പ്രത്യേക അന്വേഷണ സംഘത്തിനു ഇതേക്കുറിച്ച് വിവരം നല്‍കിയത് പോലീസുകാര്‍ തന്നെയാണ്. മോദിക്കതറിയാന്‍ കഴിഞ്ഞില്ല എന്നു പറഞ്ഞാല്‍ സുബോധമുള്ള ആരും വിശ്വസിക്കില്ല. പ്രണേഷ് കുമാറിന്റെ കാര്യത്തിലും ഇ ആരോപണം വന്നപ്പോള്‍ മോദിക്കിതൊക്കെ വ്യക്തമായി അറിയാമായിരുന്നു.

സ്വന്തം പോലീസുകാര്‍ ചെയ്യുന്ന പ്രവര്‍ത്തികളുടെ ധാര്‍മ്മിക ഉത്തരവാദിത്തം ഒരു മുഖ്യമന്ത്രിക്കുണ്ട്. ബാബ്രി മസ്ജിദ് തകര്‍ത്തതു തെറ്റായി പോയി എന്നു അദ്വനി വരെ പറഞ്ഞു. സൊഹ്രാബുദ്ദിന്നെ വധിച്ചത് വ്യാജ ഏറ്റുമുട്ടലിലായിരുനു എന്നു തെളിഞ്ഞിട്ടു പോലും മോദി അത് തെറ്റായി പോയി എന്നു സമതിച്ചിട്ടില്ല. അതില്‍ നിന്നൊക്കെ എന്താണാ മനസിലുള്ളതെന്ന് വായിച്ചെടുക്കാം. അല്ലെങ്കില്‍ അദ്ദേഹം പരസ്യമായി പറയട്ടേ എല്ലാം പോലീസുകാരാണു ചെയ്തതെന്ന്. അദ്ദേഹത്തിന്റെ കീഴിലുള്ള പോലീസുകാരല്ലേ. വളരെ എളുപ്പത്തില്‍ അന്വേഷ്ണം നടത്തി അതിന്റെ പിനിലുള്ള കാരണങ്ങള്‍ ജനങ്ങളോടു വെളിപ്പെടുത്താം. അത് ചെയ്യുന്നത് വരെ അദേഹം സംശയത്തിന്റെ നിഴലില്‍ തന്നെ നില്‍ക്കും

.

kaalidaasan said...

വായുജിത്,

അങ്ങനെ ആണെങ്കില്‍ താങ്കളുദ്ദേശിക്കുന്ന ഒരു പ്രതിച്ഛായ മോഡിക്ക് അതിനു വളരെ മുന്‍പ് തന്നെ കൊടുത്തതാണല്ലൊ .. അപ്പോള്‍ പിന്നെ 2005 ഇല്‍ പുതിയ ഒരു പ്രതിഛായ ഉണ്ടാക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ച ഘടകം എന്ത് ..

നെഗറ്റീവ് ആയ പ്രതിഛായ എന്നും നിലനില്‍ക്കില്ല. സത്യം എന്ന്നെങ്കിലും ജനങ്ങള്‍ അറിയും. അതു നടാക്കുന്നതിനു മുമ്പ് സമാനമായ മറ്റ് പലതും ഉണ്ടാകണം. വികസനം പറഞ്ഞു നടന്ന് അത് തിരിച്ചടിക്കുന്നു എന്നു വനപ്പോഴാണദ്ദേഹം തീവ്രവദത്തിലേക്ക് എടുത്തു ചാടിയത്. മോദിക്ക് അടിത്തറ നല്‍കിയ ജനതക്ക് അത് ഇഷ്ട ഭോജ്യമാണ്. മുസ്ലിങ്ങളുടെ രക്ഷകന്‍ എന്ന ലേബല്‍ സ്ഥിരമായി കിട്ടണം എങ്കിലേ ഇപ്പറഞ്ഞ രാഷ്ട്രീയ ഭൂമികയില്‍ നില നില്‍പ്പുള്ളു. അദ്വാനി അയോധ്യക്ക് ശേഷം മധുരയിലേക്ക് പട നയിച്ഛിരുന്നെങ്കില്‍ ഇപ്പോഴും ഹിന്ദുത്വയുടെ തിളങ്ങുന്ന പ്രതീകമായി അദ്ദേഹം നിലനില്‍ക്കുമായിരുനു. അകാലത്തില്‍ വനവസാത്തിനു പോകേണ്ടി വരുമായിരുന്നില്ല.

ഇപ്പറഞ്ഞത് ഹിന്ദുക്കളില്‍ മാത്രമൊതുങ്ങില്ല. രഷ്ട്രീയമായി ബന്ധമിലാത്ത ഒരാള്‍ കൊല്ലപ്പെട്ടാലും പല രാഷ്ട്രീയ പാര്‍ട്ടികളുമയാളെ സ്വന്തമാക്കാന്‍ മത്സരിക്കും. അതിന്റെയൊക്കെ മനശാസ്ത്രം ഒന്നു തന്നെ.

ഒരു വിഭാഗം ഹിന്ദുക്കള്‍ ആവേശം കൊള്ളുന്ന സംഗതിയാണ്‌ ഒരു മുസ്ലിം ഭീകരനെ പിടിച്ചു എന്നതും മുസ്ലിം ഭീകരന്‍ കൊല്ലപ്പെട്ടു എന്നതും. അങ്ങനെ പിടിക്കുന്ന ആള്‍ക്കാര്‍ക്ക് ഒരു വീര പരിവേഷം തന്നെ അവരുടെ മനസിലുണ്ട്. കാഷ്മീരില്‍ കൊല്ലപ്പെട്ട ഒരു മലയാളി മുസ്ലിം ഭീകരന്റെ ശവശരീരം പോലും കാണേണ്ട എന്ന് അയളുടെ അമ്മ പറഞ്ഞപ്പോല്‍ അവരെ ചില ഹിന്ദുക്കള്‍ വാഴ്ത്തിയതും ആ മനശാസ്ത്രം കാരണമാണ്.

kaalidaasan said...

വായുജിത്,

നല്ല ഒന്നാം തരം ക്രിമിനലായ ഒരാളെ മറ്റു പലയിടത്തും ചെയ്തത് പോലെ പോലീസ് വെടിവെച്ചു കൊന്നു

കഴിഞ്ഞ 5 വര്‍ഷമായി ഈ പല്ലവി പലയിടത്തും അവര്‍ത്തിച്ചു കേട്ടു. വെടി വച്ചു കൊല്ലത്തക്ക എന്ത് ക്രിമിനല്‍ കുറ്റമാണ്‌ സൊഹ്രാബുദ്ദിന്‍ ചെയ്തത്? ഹൈദ്രബാദില്‍ ചെന്ന് പിടിച്ചു കൊണ്ടുവരാന്‍ പാകത്തിലുള്ള എന്തു കുറ്റമാണയാള്‍ ഗുജറാത്തില്‍ ചെയ്ത്ത്?

kaalidaasan said...

റ്റോംസ്,

സന്ദര്‍ശനത്തിനും വായനക്കും നന്ദി.

kaalidaasan said...

അതേ ലേഖനത്തില്‍‌‌ പറഞ്ഞിരിക്കുന്ന ഈ വാചകം‌‌ ശ്രദ്ധിക്കൂ. "Sohrabuddin Sheikh lived in Ujjain in Rajasthan. He had a criminal record - extortion, murder and kidnapping, but no known terrorist links. Prajapati was his associate, who turned on him and tipped off Vanjara's team that fateful night. Gujarat Congress leader Arjun Modhvadia alleges that a few industrialists in Ujjain from whom Sohrabuddin extorted money asked their politician friends to help eliminate him.."


അസ്തലവിസ്ത്ത,

ഞാന്‍ ആ വാചകം ശ്രദ്ധിച്ചു. രാജസ്ഥാനിലെ ഒരു കുറ്റവാളിയെ ഗുജറാത്ത് പോലീസിനു കൊല്ലാന്‍ എന്താണു കാര്യം?

രാജസ്ഥാന്‍ പോലീസിനു കൈമാറാനാണ്‌ ഹൈദ്രബാദില്‍ നിന്നും സൊഹ്രബുദ്ധിനെ തട്ടികൊണ്ടു വന്നതെന്ന് അസ്ത്തലവിസ്ത കരുതുന്നുണ്ടോ?

താങ്കളുടെ ഉദ്ധരണിയിലെ മോദിയെ കുടുക്കുന്ന പ്രധാന ഭാഗം ഇതാണ്.

Gujarat Congress leader Arjun Modhvadia alleges that a few industrialists in Ujjain from whom Sohrabuddin extorted money asked their politician friends to help eliminate him.."

അതിന്റെ അര്‍ത്ഥം രാജസ്ഥാനിലെ ബി ജെ പി രാഷ്ട്രീയക്കാരോട് അവിടത്തെ ഒരു പറ്റം വ്യവസായികള്‍ സൊഹ്രാബുദ്ദിനെ അവസാനിപ്പിക്കാന്‍ സഹയിക്കണമെന്ന് ആവശ്യപ്പെട്ടു. അതിനു വേണ്ടി രാജസ്ഥാന്‍ പോലീസിനെ അവര്‍ ഉപയോഗപ്പെടുത്താന്‍ ശ്രമിച്ഛില്ല. ഇത് പോലെയുള്ള അവാനിപിക്കലില്‍ അതി സമര്‍ദ്ധരായ ഗുജറാത്ത് പോലീസിനെ തന്നെ അവര്‍ അതിനു വേണ്ടി തീരുമാനിച്ചു. മോദിക്ക് പോലും അറിയാത്ത ആ സംഗതി രാജസ്ഥാന്‍ ബി ജെ പിക്ക് കാണാപ്പാടമായിരുന്നു. സഹായിക്കാന്‍ അവര്‍ക്ക് ഏറ്റവും പറ്റിയ ആളുകള്‍ ഗുജറാത്തിലെ ബി ജെ പിക്കാരും. ഗുജറാത്തിലെ ബി ജെ പിക്കാര്‍ വഴി അവര്‍ അത് നടപ്പിലാക്കി. ഇനി അറിയേണ്ടത് ആരാണി ഗുജറാത്തിലെ ബി ജെ പിക്കാര്‍? മോദി ഒഴികെയുള്ള മറ്റ് ബി ജെ പിക്കരാണെന്നാണോ അസ്ത്തലവിസ്ത പറഞ്ഞു വരുന്നത്? മോദിയെ നമുക്കിവിടെ മന്ദബുദ്ധി എന്നും വിളിക്കാം. രജസ്ഥാനില്‍ പോലും പേരുകേട്ട ഗുജറാത്ത് പോലീസിന്റെ അവാനിപ്പിക്കല്‍ തന്ത്രം ഗുജറാത്ത് മുഖ്യമന്ത്രിക്കറിയാന്‍ കഴിയാതിരുന്നതിന്‌.

അസ്ത്തലവിസ്തക്കോ മോദിക്കോ മറ്റാര്‍ക്കെങ്കിലുമോ പറയം ആരായിരുന്നു ആ ബി ജെ പിക്കാരെന്ന്.

അസ്തലവിസ്ത said...

കാളിദാസാ, ഞാന്‍ മൂന്നു ചോദ്യങ്ങള്‍‌‌ നമ്പരിട്ട് ചോദിച്ചിരുന്നു. അതില്‍‌‌ ഒന്നാമത്തെ ചോദ്യത്തിനുള്ള മറുപടിയാവാം‌‌ താങ്കള്‍‌‌ മുകളില്‍‌‌ പറഞ്ഞതെന്ന് കരുതുന്നു. മറ്റു രണ്ടു ചോദ്യങ്ങള്‍‌‌ക്കു കൂടി മറുപടി പറയാമോ. കാളിദാസന്‍‌‌ ഇപ്പോള്‍‌‌ പറഞ്ഞതിനെ കാളിദാസന്‍‌‌ തന്നെ മറ്റു ചോദ്യങ്ങള്‍‌‌ക്ക് മറുപടി പറയുമ്പോള്‍‌‌ കോണ്‍‌‌ട്രാഡിക്ട് ചെയ്യും‌‌ എന്ന് തോന്നുന്നു. അങ്ങനെയാണെങ്കില്‍‌‌ എനിക്ക് കുറച്ച് കുറവ് വിശദീകരിച്ചാല്‍‌‌ മതിയല്ലോ. അതുകൊണ്ട് മറ്റു രണ്ടു ചോദ്യങ്ങളുടെ മറുപടിക്ക് വേണ്ടി വെയിറ്റ് ചെയ്യുന്നു.

kaalidaasan said...

അതല്ലാതെ സൊഹ്രാബുദ്ദീന്‍‌‌ വ്യാജ ഏറ്റുമുട്ടല്‍‌‌‌‌‌‌ വിഷയത്തില്‍‌‌ മോഡിയെ കുറ്റപ്പെടുത്താന്‍‌‌‌‌ കാളിദാസനു കാരണമുണ്ടോ?


ഉണ്ടല്ലോ. വ്യക്തമായ കാരണമുണ്ട്.

അസ്തലവിസ്ത ഇവിടെ തന്ന ലിങ്കില്‍ പറഞ്ഞ ഒരു കാര്യം അതിലേക്കാണു വിരല്‍ ചൂണ്ടുന്നത്. 2005 ല്‍ രാജസ്ഥാന്‍ ഭരിച്ചിരുന്നത് ബി ജെ പി സര്‍ക്കാരായിരുന്നു. സൊഹ്രാബുദ്ദിനെ വധിക്കാന്‍ അവിടത്തെ വ്യവസായികള്‍ രാഷ്ട്രീയ നേതാക്കളെ ആണു സമീപിച്ചതെന്നാണതില്‍ പറയുന്നത്. അവര്‍ ഗുജറാത്ത് പോലീസിനെ അതിനായി ഉപയോഗിച്ചു. രാജസ്ഥാന്‍ ബി ജെ പി നേതാക്കളില്‍ നിന്നും ഗുജറാത്ത് പോലീസ് നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുക അസംഭവ്യമാണ്. അവര്‍ സ്വാഭാവികമായും ഗുജറാത്ത് ബി ജെ പി നേതാക്കളുമായി ബന്ധപ്പെട്ടു. മോദി അറിയാതെ അത് നടക്കാന്‍ സാധ്യതയില്ല. അങ്ങനെ സൊഹ്രാബുദ്ദിനെ വധിക്കാന്‍ എടുത്ത തീരുമാനത്തില്‍ മോദിക്ക് പങ്കുണ്ട്. അല്ലെങ്കില്‍ മോദി അറിയാതെ രാജസ്ഥാന്‍ ബി ജെ പി നേതാക്കളും ഗുജറാത്ത് ബി ജെ പി നേതാക്കളും കൂടി എടുത്ത തീരുമാനമാകാം. അസ്തലവിസ്തയുടെ അഭിപ്രായത്തില്‍ ഇതില്‍ ഏതായിരിക്കാം നടന്നിരിക്കുക.

അസ്തലവിസ്ത said...

അസ്തലവിസ്തയോട് ചോദിക്കുന്നവ അക്കമിട്ട് ചോദിച്ചാല്‍‌‌‌‌‌‌‌‌‌‌‌‌ മറുപടി പറയുമ്പോള്‍‌‌ ഒരു ചോദ്യവും‌‌ വിട്ടു പോകാതെയിരിക്കാന്‍‌‌ സഹായകമാവും‌‌.

കാളിദാസന്‍‌‌ രണ്ടാമത്തേയും‌‌ മൂന്നാമത്തേയും‌‌ ചോദ്യങ്ങള്‍‌‌ക്ക് മറുപടി പറയുന്നത് കാത്തിരിക്കുന്നു. കാളിദാസന്‍‌‌‌‌‌‌‌‌‌‌ പറയുന്നതിനിടയില്‍‌‌ ഇടയ്ക്കു കയറി വീണ്ടും‌‌ എന്തെങ്കിലും‌‌ പറഞ്ഞ് ചര്‍‌‌ച്ച കുഴപ്പിക്കേണ്ട എന്നു കരുതിയാണ്.

കാളിദാസനു ആ ചോദ്യങ്ങളെ സം‌‌ബന്ധിച്ച് പറയാനുള്ളവ മുഴുവന്‍‌‌‌‌‌‌‌‌‌‌ കേട്ടിട്ടേ ഞാന്‍‌‌ കൂടുതല്‍‌‌ പറയുന്നുള്ളൂ. ടേക്ക് യുവര്‍‌‌ ടൈം‌‌.

kaalidaasan said...

അതായത് ഗീതാ ജോഹ്രിയോട് കാളിദാസനുള്ള അത്ര നല്ല അഭിപ്രായം‌‌ കോടതിക്കെന്തായുമില്ല എന്ന്.


കാളിദാസന്‍ ഗീത ജോഹ്രിയേക്കുറിച്ച് പ്രത്യേക അഭിപ്രായം ഒന്നും പ്രകടിപ്പിച്ചില്ല. അവരുടെ അന്വേഷണമാണ്‌ ഇതൊരു വ്യാജ ഏറ്റുമുട്ടലാണെന്ന സത്യം പുറത്തു കൊണ്ടു വന്നതെന്നേ പറഞ്ഞുള്ളൂ.

കോടതി നിര്‍ദ്ദേശ പ്രകാരം സോളങ്കി അന്വേഷണം നടത്തി. അത് ശരിയായ ദിശയില്‍ തന്നെയായിരുന്നു പോയിരുന്നത്. വ്യാജ ഏറ്റുമുട്ടലാണെന്ന് അറിയുമെന്ന ഘട്ടം വന്നപ്പോള്‍ മോദി സോളങ്കിയെ മാറ്റി. പകരം ഗീത ജോഹ്രിയെ ഏല്‍പ്പിച്ചു. അതില്‍ അസ്വാഭാവികത ദര്‍ശിച്ച കോടതി മോദി സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ചെയ്യേണ്ട, നേരിട്ട് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയാല്‍ മതി എന്നും ഉത്തരവിട്ടു. പിന്നെ മോദിക്ക് ഇടപെടാന്‍ ആയില്ല. കോടതി നിരീക്ഷണതില്‍ അന്വേഷിച്ചു. അപ്പോള്‍ വ്യാജ ഏറ്റുമുട്ടലാണെന്നു മനസിലായി.

ഇപ്പോള്‍ സി ബി ഐ അതിന്റെ വിശദാംശങ്ങളിലേക്ക് കടന്നു ചെല്ലാന്‍ പോകുന്നു. ആരൊക്കെയാണുത്തരവാദികള്‍ എന്നവര്‍ കണ്ടെത്തട്ടേ,

കാളിദാസന്‍‌‌ പറയുന്ന പോലെ പ്രതിഛായ വര്‍‌‌ദ്ധിപ്പിക്കാനുള്ള കൊലപാതകമായിരുന്നു ഇതെങ്കില്‍‌‌ രാജസ്ഥാന്‍‌‌‌‌, ആന്ധ്ര പോലീസുകാര്‍‌‌ കൂടി ഉള്‍‌‌പ്പെട്ടതിനാല്‍‌‌ ആ സം‌‌സ്ഥാനങ്ങള്‍‌‌ കൂടി പ്രതിഛായ വര്‍‌‌ദ്ധിപ്പിക്കാന്‍‌‌ ശ്രമിക്കുമായിരുന്നില്ലേ?

ആ സംസ്ഥാനങ്ങള്‍ക്ക് അങ്ങനെ ഒരു പ്രതിഛായ വേണ്ട എന്നാണെങ്കിലോ?

രാജസ്ഥാന്‍ പോലീസില്‍ നിന്നും ശേഖരിച്ച സൊഹ്രാബുദ്ദിന്റെ ക്രിമിനല്‍ പശ്ചാത്തലം ഉപയോഗിച്ചാണ്‌ ആന്ധ്ര പോലീസിന്റെ സഹായം തേടിയത്. അത് സാധാരണ ചെയ്യുന്ന നടപടി ക്രമങ്ങളില്‍ ഒന്നു മാത്രം. അത് ഗുജറാത്ത് പോലീസ് വിട്ടു കളഞ്ഞിട്ടുണ്ടെങ്കില്‍ അതവരുടെ വീഴ്ചയാണ്.

സുപ്രീ കോടതി എടുത്തു പറഞ്ഞ കാര്യം സൊഹ്രാബുദിന്റെ ക്രിമിനല്‍ പശ്ചാത്തലത്തിന്‌ അമിതമായ പ്രാമുഖ്യം നല്‍കി എന്നാണ്. അത് കേസന്വേഷണത്തില്‍ പാളിച്ച പറ്റാന്‍ ഇടയാക്കിയിട്ടുണ്ടോ എന്നും കോടതി സംശയം പ്രകടിപ്പിച്ചു. ഇവിടെ ശ്രദ്ധേയമായ കാര്യം മോദി എപ്പോഴും പറഞ്ഞിരുന്ന ഏക പോയിന്റ് സൊഹ്രാബുദ്ദിന്റെ ക്രിമിനല്‍ പശ്ചത്തലമായിരുന്നു. താങ്കളും ഇവിടെ എടുത്തു പറഞ്ഞതും അതു തന്നെ. ഈ വിഷയം കേസന്വേഷണത്തെ വഴിതെറ്റിച്ചിട്ടുണ്ടാകാം എന്ന് കോടതി സംശയിച്ചു. അത് സ്വാഭാവികമാണു താനും.

ഗീത ജോഹ്രിക്ക് തുടര്‍ന്നും ഗുജറാത്തില്‍ ജോലി ചെയ്യണം.മറച്ചു വക്കാനാകാത്ത വിധം വ്യക്തമായ വ്യാജ ഏറ്റുമുട്ടലിനെ തമസ്കരിക്കാന്‍ അവര്‍ക്കു സാധിച്ചില്ല. പിന്നെ മോദിയെ അല്‍പ്പമെങ്കിലും സഹായിക്കാന്‍ സാധിക്കുക സൊഹ്രാബുദ്ദിന്റെ ക്രിമിനല്‍ പശ്ചാത്തലം എടുത്ത് കളിക്കലാണ്. അവര്‍ അത് ചെയ്തു. ഇനി സി ബി ഐ അവര്‍ക്ക് പറ്റിയ പാളിച്ചകളൊക്കെ പരിഹരിച്ച് പഴുതില്ലാതെ അന്വേഷിക്കട്ടെ. മോദി തെറ്റുകാരനല്ലെങ്കില്‍ എന്തിനു പേടിക്കണം. രാജസ്ഥാന്‍ ബി ജെ പി യോ ഗുജറത്ത് ബി ജെ പിയോ, ആന്ധ്ര പോലീസോ രാജസ്ഥാന്‍ പോലീസൊ ഒക്കെ പ്രതികളാകട്ടേ.
മോദിയെ തന്നെ പ്രതിയക്കണമെന്ന് എനിക്ക് യതൊരു നിര്‍ബന്ധവുമില്ല. ആരായാലും നിയമ വിരുദ്ധമായി ഒരാളെ വധിച്ചതിനു ശിക്ഷിക്കപ്പെടണം.

kaalidaasan said...

നരേന്ദ മോഡിയുടെ സര്‍ക്കാര്‍ ആണു സൊഹ്രാബുദ്ദീനെ വധിച്ചതെന്ന് സുപ്രീം‌‌ കോടതിയുടെ വിധിന്യായത്തില്‍‌‌ പറഞ്ഞിട്ടില്ലല്ലോ. കോടതിക്കങ്ങനെ ഒരു അഭിപ്രായമുണ്ടായിരുന്നെങ്കില്‍‌‌‌‌ അവര്‍‌‌ കേസ് സിബിഐയെ ഏല്‍‌‌പ്പിക്കുകയേ ചെയ്യില്ലല്ലോ, വിധി പ്രഖ്യാപിച്ചാല്‍‌‌‌‌ പോരേ? നരേന്ദ്രമോഡിയുടെ സര്‍‌‌ക്കാരാണു സൊഹ്രാബുദ്ദീനെ വധിച്ചതെന്ന് സുപ്രീം‌‌ കോടതി അഭിപ്രായപ്പെട്ടു എന്ന വാദത്തില്‍‌‌ കാളിദാസന്‍‌‌ ഉറച്ചു നില്‍‌‌ക്കുന്നോ?

രാമായണം മുഴുവന്‍ വായിച്ചിട്ട് രാമന്‍ സീതയുടെ ആരാണെന്നു ചോദിച്ച പോലെ ആയിപ്പോയല്ലോ ഈ ചോദ്യം.

ഗുജറാത്ത് സര്‍ക്കാരാണ്‌ സുപ്രിം കോടതിയില്‍ ഇത് ഒരു വ്യാജ ഏറ്റുമുട്ടലായിരുന്നു എന്നും ഗുജറാത്ത് സര്‍ക്കാരിന്റെ പോലീസ് വകുപ്പിലെ മൂന്നു പോലീസുകാരാണ്‌ അത് ചെയ്തതെന്നും സമ്മതിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ ഗുജറാത്ത് പൊലീസിലെ ഉന്നതരായ മൂന്നു പോലീസുകാര്‍ക്കെതിരെ കേസെടുത്ത് അവരെ അറസ്റ്റ് ചെയ്ത് ജയിലിലുമാക്കി. ഗുജറാത്ത് പോലീസ് ആണത് ചെയ്തതെന്ന് മോദിയും പരസ്യമായി പറഞ്ഞതാണ്. ഇനിയും ഗുജറാത്ത് സര്‍ക്കാരാണോ അത് ചെയ്തതെന്ന് സംശയമാണെങ്കില്‍ ആ സംശയം മാറാന്‍ ഒട്ടും സാധ്യത കാണുന്നില്ല.

അസ്തലവിസ്തക്കത് ആന്ധ്രാ സര്‍ക്കാരോ രാജസ്ഥാന്‍ സര്‍ക്കാരോ ആണെന്നു വിശ്വസിക്കാം.

കോടതി കേസ് സി ബി ഐ യെ ഏല്‍പ്പിച്ചത് ആരു വധിച്ചു എന്നറിയാനല്ല. എന്തിനു വധിച്ചു എന്നും ആരാണതിനുത്തരവിട്ടതെന്നും അറിയനാണ്.

സുബിന്‍ പി റ്റി said...

Sorry to post this here Kaalidaasan, i couldn't find your e-mail ID. Please remove this once you have read.

I have been posting comments on catholicismindia.blogspot.com for long time. unfortunately he is accusing you for writing comments in a different name, and clearly denying me my personality. So I have clarified who i am as he was writing this again and again for long time. And i thought it might be fair to notify you about this. Thanking you, ptsubin@gmail.com

അസ്തലവിസ്ത said...

1. കാളിദാസന്റെ ലേഖനം‌‌ തുടങ്ങുന്നത് ഇങ്ങനെയാണ്- ഇന്നലെ സുപ്രീം കോടതി ഒരു സുപ്രധാന വിധി പ്രസ്താവിച്ചു. നരേന്ദ മോഡിയുടെ സര്‍ക്കാര്‍ നടത്തിയ സൊഹ്റാബുദ്ദീന് വധം സിബിഐ അന്വേഷിക്കണംഎന്നാണാ വിധി.

"നരേന്ദ്രമോഡിയുടെ സര്‍‌‌ക്കാരാണു സൊഹ്രാബുദ്ദീനെ വധിച്ചതെന്ന് സുപ്രീം‌‌ കോടതി അഭിപ്രായപ്പെട്ടു എന്ന വാദത്തില്‍‌‌ കാളിദാസന്‍‌‌ ഉറച്ചു നില്‍‌‌ക്കുന്നോ" എന്നു ചോദിച്ചത് വല്ല വാക്യപ്പിഴവുമാണെങ്കില്‍‌‌ അത് തിരുത്താനൊരവസരം‌‌ എന്ന നിലയിലായിരുന്നു. പക്ഷേ കാളിദാസന്‍‌‌ തിരുത്തിയില്ല. അതിനര്‍‌‌ത്ഥം‌‌ അത് വാക്യപ്പിഴവൊന്നുമല്ല, അറിഞ്ഞു പറഞ്ഞ നുണയാണെന്നാണ്. നരേന്ദ്രമോഡിയുടെ സര്‍‌‌ക്കാറാണ് സൊഹ്രാബുദ്ദീനെ വധിച്ചതെന്ന പരാമര്‍‌‌ശം‌‌ വിധിയിലൊന്നുമില്ല. അത് കാളിദാസന്റെ കൂട്ടിച്ചേര്‍‌‌ക്കലാണ്. പക്ഷേ ഈ ലേഖനത്തിന്റെ ഉദ്ദേശം‌‌‌‌‌‌ കൃത്യമായി ഈ വരിയില്‍‌‌ നിന്നും‌‌ വായിച്ചെടുക്കാം‌‌.

കാളിദാസന്റെ ഈ വാചകങ്ങള്‍‌‌ ശ്രദ്ധിക്കൂ
"കോടതി കേസ് സി ബി ഐ യെ ഏല്‍പ്പിച്ചത് ആരു വധിച്ചു എന്നറിയാനല്ല. എന്തിനു വധിച്ചു എന്നും ആരാണതിനുത്തരവിട്ടതെന്നും അറിയനാണ്."

അതായത്, ആരന്വേഷിച്ചാലും‌‌ വധിച്ചത് ആദ്യത്തെ വാചകത്തില്‍‌‌ പറഞ്ഞിരിക്കുന്നവര്‍‌‌ തന്നെ. ഇനി സിബിഐക്ക് എന്തിനു വധിച്ചു എന്നും‌‌ ആരാണതിനുത്തരവിട്ടതെന്നും‌‌ മാത്രം‌‌ അന്വേഷിച്ചു കണ്ടുപിടിച്ചാല്‍‌‌ മതി. കാളിദാസന്‍‌‌ സിബിഐയുടെ ജോലി എത്ര എളുപ്പമാക്കിക്കൊടുത്തൂ എന്നു നോക്കൂ.


2. നരേന്ദ മോഡിയുടെ സര്‍ക്കാര്‍ ആണു സൊഹ്റാബുദ്ദീന് വധം നടത്തിയതെന്ന നിഗമനത്തില്‍‌‌ കാളിദാസന്‍‌‌ എത്തിച്ചേരുന്നതെങ്ങനെയാണെന്നു നോക്കൂ.

കാളിദാസന്‍‌‌ പറഞ്ഞത് - അതിന്റെ അര്‍ത്ഥം രാജസ്ഥാനിലെ ബി ജെ പി രാഷ്ട്രീയക്കാരോട് അവിടത്തെ ഒരു പറ്റം വ്യവസായികള്‍ സൊഹ്രാബുദ്ദിനെ അവസാനിപ്പിക്കാന്‍ സഹയിക്കണമെന്ന് ആവശ്യപ്പെട്ടു. അതിനു വേണ്ടി രാജസ്ഥാന്‍ പോലീസിനെ അവര്‍ ഉപയോഗപ്പെടുത്താന്‍ ശ്രമിച്ഛില്ല. ഇത് പോലെയുള്ള അവാനിപിക്കലില്‍ അതി സമര്‍ദ്ധരായ ഗുജറാത്ത് പോലീസിനെ തന്നെ അവര്‍ അതിനു വേണ്ടി തീരുമാനിച്ചു. മോദിക്ക് പോലും അറിയാത്ത ആ സംഗതി രാജസ്ഥാന്‍ ബി ജെ പിക്ക് കാണാപ്പാടമായിരുന്നു. സഹായിക്കാന്‍ അവര്‍ക്ക് ഏറ്റവും പറ്റിയ ആളുകള്‍ ഗുജറാത്തിലെ ബി ജെ പിക്കാരും. ഗുജറാത്തിലെ ബി ജെ പിക്കാര്‍ വഴി അവര്‍ അത് നടപ്പിലാക്കി. ഇനി അറിയേണ്ടത് ആരാണി ഗുജറാത്തിലെ ബി ജെ പിക്കാര്‍? മോദി ഒഴികെയുള്ള മറ്റ് ബി ജെ പിക്കരാണെന്നാണോ അസ്ത്തലവിസ്ത പറഞ്ഞു വരുന്നത്? മോദിയെ നമുക്കിവിടെ മന്ദബുദ്ധി എന്നും വിളിക്കാം. രജസ്ഥാനില്‍ പോലും പേരുകേട്ട ഗുജറാത്ത് പോലീസിന്റെ അവാനിപ്പിക്കല്‍ തന്ത്രം ഗുജറാത്ത് മുഖ്യമന്ത്രിക്കറിയാന്‍ കഴിയാതിരുന്നതിന്‌. -

ഇതാണു കാളിദാസന്റെ കോണ്‍‌‌സ്പിരസി തിയറി. ഒരു പറ്റം‌‌ വ്യവസായികള്‍‌‌ രാജസ്ഥാനിലെ ബിജെപിക്കാരോട് സൊഹ്രാബുദ്ദീനെ അവസാനിപ്പിക്കാന്‍‌‌ സഹായിക്കണെമെന്ന് അപേക്ഷിച്ചു. രാജസ്ഥാനിലെ പോലീസിനെ ഉപയോഗിക്കാന്‍‌‌ ഈ ബിജെപിക്കാര്‍‌‌ ശ്രമിച്ചില്ല. കാരണം‌‌ ഇതു പോലെയുള്ള അവസാനിപ്പിക്കലില്‍‌‌ അതി വിദഗ്ദ്ധര്‍‌‌ ഗുജറാത്തിലെ പോലീസുകാരായിരുന്നു. രാജസ്ഥാനിലെ ബിജെപിക്കാര്‍‌‌ ഗുജറാത്തിലെ ബിജെപിക്കാരെ സ്വാധീനിച്ചു. ഗുജറാത്തിലെ ബിജെപിക്കാര്‍‌‌ ഗുജറാത്തിലെയും‌‌ രാജസ്ഥാനിലെയും‌‌ ആന്ധ്രപ്രദേശിലെയും‌‌ പോലീസ് സം‌‌ഘടനകളെ ഏകോപിപ്പിച്ച് കൃത്യം‌‌ നടത്തി. ഗുജറാത്തിലെ ബിജെപിക്കാര്‍‌‌ നടത്തിയ പരിപാടി മോഡിക്കറിയില്ലായിരുന്നു എന്നു കാളിദാസന്‍‌‌ വിശ്വസിക്കുന്നില്ല. അല്ലെങ്കില്‍‌‌ മോദി മന്ദബുദ്ധിയായിരിക്കണം‌‌. മോദി മന്ദബുദ്ധിയല്ലാത്തതിനാല്‍‌‌ മോഡിക്കറിയാമായിരുന്നു. അതുകൊണ്ട് കൊന്നത് മോഡിയുടെ സര്‍‌‌ക്കാര്‍‌‌ തന്നെ.

അസ്തലവിസ്ത said...

3. കാളിദാസന്‍‌‌ പറഞ്ഞത് - "കാളിദാസന്‍ ഗീത ജോഹ്രിയേക്കുറിച്ച് പ്രത്യേക അഭിപ്രായം ഒന്നും പ്രകടിപ്പിച്ചില്ല. അവരുടെ അന്വേഷണമാണ്‌ ഇതൊരു വ്യാജ ഏറ്റുമുട്ടലാണെന്ന സത്യം പുറത്തു കൊണ്ടു വന്നതെന്നേ പറഞ്ഞുള്ളൂ.

കോടതി നിര്‍ദ്ദേശ പ്രകാരം സോളങ്കി അന്വേഷണം നടത്തി. അത് ശരിയായ ദിശയില്‍ തന്നെയായിരുന്നു പോയിരുന്നത്. വ്യാജ ഏറ്റുമുട്ടലാണെന്ന് അറിയുമെന്ന ഘട്ടം വന്നപ്പോള്‍ മോദി സോളങ്കിയെ മാറ്റി. പകരം ഗീത ജോഹ്രിയെ ഏല്‍പ്പിച്ചു. അതില്‍ അസ്വാഭാവികത ദര്‍ശിച്ച കോടതി മോദി സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ചെയ്യേണ്ട, നേരിട്ട് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയാല്‍ മതി എന്നും ഉത്തരവിട്ടു. പിന്നെ മോദിക്ക് ഇടപെടാന്‍ ആയില്ല. കോടതി നിരീക്ഷണതില്‍ അന്വേഷിച്ചു. അപ്പോള്‍ വ്യാജ ഏറ്റുമുട്ടലാണെന്നു മനസിലായി."


എന്തൊക്കെ നുണകളാണു കാളിദാസാ താനീ പറയുന്നത്?
കോടതി നിര്‍‌‌ദ്ദേശപ്രകാരം‌‌ സോളങ്കി അന്വേഷണം‌‌ നടത്തിയത്രേ, അത് ഏറ്റുമുട്ടലാണെന്നു കണ്ടെത്തുമെന്ന് വന്നപ്പോള്‍‌‌ മോഡി സോളങ്കിയെ മാറ്റി പകരം‌‌ ഗീത ജോഹ്രിയെ ഏല്‍‌‌പ്പിച്ചു അത്രേ?

സോളങ്കി ഗീതാ ജോഹ്രിയുടെ ടീമിലെ ഒരു അം‌‌ഗം‌‌ മാത്രമായിരുന്നു. സോളങ്കിക്ക് ഈ അന്വേഷണത്തില്‍‌‌ പങ്കെടുക്കുന്നതുകൊണ്ട് ഒരു കൊല്ലം‌‌ സെര്‍‌‌വീസ് നീട്ടിക്കൊടുക്കുകയാണുണ്ടായത്. ഒരു കൊല്ലത്തെ സെര്‍‌‌വീസ് എക്സ്റ്റന്‍‌‌ഷന്‍‌‌ ലഭിച്ച് ഇന്‍‌‌സ്പെക്ടര്‍‌‌ തസ്തികയില്‍‌‌ 2008 ആഗസ്ത് 31 നു സോളങ്കി റിട്ടയര്‍‌‌ ചെയ്യുകയായിരുന്നു. ഗീത ജോഹ്രി ഐജിയായിരുന്നു. മോദി, സോളങ്കിയെ മാറ്റി ഗീത ജോഹ്രിയെ ഏല്‍‌‌പ്പിച്ചു എന്നൊക്കെ നുണകള്‍‌‌‌‌‌‌‌‌‌‌ അടിച്ചു വിടണമെങ്കില്‍‌‌ ചില്ലറ തൊലിക്കട്ടിയൊന്നും‌‌ പോര. എല്ലാത്തിന്റേയും‌‌ പിന്നില്‍‌‌ മോഡി തന്നെ.



4. ഓപറേഷനില്‍‌‌ രാജസ്ഥാന്‍‌‌, ആന്ധ്ര, ഗുജറാത്ത് എന്നീ സം‌‌സ്ഥാനങ്ങളിലെ പോലീസുകാര്‍‌‌ പങ്കെടുത്തിട്ടും‌‌ ഗുജറാത്ത് മാത്രം‌‌ പ്രതിഛായ വര്‍‌‌ദ്ധിപ്പിക്കാനാണു ഇത് ചെയ്തത് എന്നു പറയുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ചതിനു കാളിദാസന്റെ മറുപടി ഇങ്ങനെ.

ആ സംസ്ഥാനങ്ങള്‍ക്ക് അങ്ങനെ ഒരു പ്രതിഛായ വേണ്ട എന്നാണെങ്കിലോ? രാജസ്ഥാന്‍ പോലീസില്‍ നിന്നും ശേഖരിച്ച സൊഹ്രാബുദ്ദിന്റെ ക്രിമിനല്‍ പശ്ചാത്തലം ഉപയോഗിച്ചാണ്‌ ആന്ധ്ര പോലീസിന്റെ സഹായം തേടിയത്. അത് സാധാരണ ചെയ്യുന്ന നടപടി ക്രമങ്ങളില്‍ ഒന്നു മാത്രം. അത് ഗുജറാത്ത് പോലീസ് വിട്ടു കളഞ്ഞിട്ടുണ്ടെങ്കില്‍ അതവരുടെ വീഴ്ചയാണ്.

ആന്ധ്ര പോലീസ് ചെയ്തതും‌‌ ഗുജറാത്ത് പോലീസ് ചെയ്തതും‌‌ ഒന്നു തന്നെ. പക്ഷേ വീഴ്ച ഗുജറാത്തിന്റേതു മാത്രം‌‌! ഇതെന്തു ന്യായം‌‌ കാളിദാസാ?

5. കാളിദാസന്‍‌‌ അവസാന കമന്റില്‍‌‌ പോലും‌‌ ആവര്‍‌‌ത്തിച്ച ഒരു നുണ- ഗുജറാത്ത് സര്‍ക്കാരാണ്‌ സുപ്രിം കോടതിയില്‍ ഇത് ഒരു വ്യാജ ഏറ്റുമുട്ടലായിരുന്നു എന്നും ഗുജറാത്ത് സര്‍ക്കാരിന്റെ പോലീസ് വകുപ്പിലെ മൂന്നു പോലീസുകാരാണ്‌ അത് ചെയ്തതെന്നും സമ്മതിച്ചത്.

മാര്‍‌‌ച്ചിലാണു അന്വേഷണം‌‌ തുടങ്ങിയത്. ഒരു മാസത്തിനുള്ളില്‍‌‌‌‌, ഏപ്രില്‍‌‌ 24 നു ഗുജറാത്ത് പോലീസ് സുപ്രീം‌‌ കോടതിയില്‍‌‌ അത് ഫേക്ക് എന്‍‌‌കൗണ്ടര്‍‌‌ ആയിരുന്നു എന്നു സമ്മതിച്ചപ്പോള്‍‌‌ അറസ്റ്റിലായിരുന്ന മൂന്നു പോലീസ് ഉദ്യോഗസ്ഥരില്‍‌‌ ഒരാള്‍‌‌ രാജസ്ഥാന്‍‌‌ കേഡറിലേതായിരുന്നു. എന്താണു കാളിദാസാ ഗുജറാത്ത് പോലീസിന്റെ പേരു മാത്രമേ പറയൂ എന്ന് ഇത്ര ശാഠ്യം‌‌.

മൂന്നു ദിവസം‌‌ മുമ്പു വന്ന വാര്‍‌‌ത്ത അനുസരിച്ച്, ഇതു വരെ പതിനാലു പോലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേ വാര്‍‌ത്തയില്‍‌‌ തന്നെയാണ് സം‌‌ഭവത്തില്‍‌‌ ഉള്‍‌‌പ്പെട്ട ഏഴു ആന്ധ്രാപോലീസ് ഉദ്യോഗസ്ഥരെ തിരിച്ചറിയാന്‍‌‌ കഴിയാതിരുന്നതിനു കോടതി ഗീതാ ജോഹ്രിയുടെ അന്വേഷണത്തില്‍‌‌ അതൃപ്തി രേഖപ്പെടുത്തിയതായുള്ളത്. ക്രെഡിറ്റ് ആന്ധ്രക്കും‌‌ കൊടുക്കാതെ വയ്യ കാളിദാസാ.

kaalidaasan said...

എന്തൊക്കെ നുണകളാണു കാളിദാസാ താനീ പറയുന്നത്?
കോടതി നിര്‍‌‌ദ്ദേശപ്രകാരം‌‌ സോളങ്കി അന്വേഷണം‌‌ നടത്തിയത്രേ, അത് ഏറ്റുമുട്ടലാണെന്നു കണ്ടെത്തുമെന്ന് വന്നപ്പോള്‍‌‌ മോഡി സോളങ്കിയെ മാറ്റി പകരം‌‌ ഗീത ജോഹ്രിയെ ഏല്‍‌‌പ്പിച്ചു അത്രേ?

സോളങ്കി ഗീതാ ജോഹ്രിയുടെ ടീമിലെ ഒരു അം‌‌ഗം‌‌ മാത്രമായിരുന്നു. സോളങ്കിക്ക് ഈ അന്വേഷണത്തില്‍‌‌ പങ്കെടുക്കുന്നതുകൊണ്ട് ഒരു കൊല്ലം‌‌ സെര്‍‌‌വീസ് നീട്ടിക്കൊടുക്കുകയാണുണ്ടായത്. ഒരു കൊല്ലത്തെ സെര്‍‌‌വീസ് എക്സ്റ്റന്‍‌‌ഷന്‍‌‌ ലഭിച്ച് ഇന്‍‌‌സ്പെക്ടര്‍‌‌ തസ്തികയില്‍‌‌ 2008 ആഗസ്ത് 31 നു സോളങ്കി റിട്ടയര്‍‌‌ ചെയ്യുകയായിരുന്നു. ഗീത ജോഹ്രി ഐജിയായിരുന്നു. മോദി, സോളങ്കിയെ മാറ്റി ഗീത ജോഹ്രിയെ ഏല്‍‌‌പ്പിച്ചു എന്നൊക്കെ നുണകള്‍‌‌‌‌‌‌‌‌‌‌ അടിച്ചു വിടണമെങ്കില്‍‌‌ ചില്ലറ തൊലിക്കട്ടിയൊന്നും‌‌ പോര. എല്ലാത്തിന്റേയും‌‌ പിന്നില്‍‌‌ മോഡി തന്നെ.



നുണ പറയുന്നത് ആരാണ്‌ അസ്തലവിസ്ത?

താങ്കള്‍ തന്നെ സോളങ്കി ആരായിരുന്നു ജോഹ്രി ആരായിരുന്നു എന്നു വ്യക്തമായി പറഞ്ഞിട്ടുണ്ട്. താങ്കളുടെ വാക്കുകള്‍ ഇവയാണ്.

The bench also referred to Johri’s neglect of the reports of an earlier investigating officer, VL Solanki. “Mr VL Solanki…was proceeding in the right direction, but Ms Johri had not been carrying out the investigation in the right manner…. We are of the view that her mentioning the criminal background of Sohrabbuddin, and the discussion among the accused officers concerning Sohrabbuddin was meant to obfuscate the enquiry,” the bench said.

Earlier Inestigating ojficer എന്നു പറഞ്ഞാല്‍ ഞാനൊക്കെ മനസിലാക്കുന്നത് മുമ്പുണ്ടായിരുന്ന എന്നാണ്. അസ്തലവിസ്തക്ക് എങ്ങനെ വേണമെങ്കിലും മനസിലാക്കാം.

അന്വേഷണം ശരിയായ ദിശയില്‍ പോയിക്കൊണ്ടിരുന്നപ്പോള്‍ സോളങ്കിയെ മാറ്റുകയാണുണ്ടായത്.

kaalidaasan said...

ആന്ധ്ര പോലീസ് ചെയ്തതും‌‌ ഗുജറാത്ത് പോലീസ് ചെയ്തതും‌‌ ഒന്നു തന്നെ. പക്ഷേ വീഴ്ച ഗുജറാത്തിന്റേതു മാത്രം‌‌! ഇതെന്തു ന്യായം‌‌ കാളിദാസാ?


അങ്ങനെ ആരും വിശദീകരിക്കില്ല.

കര്‍ണാടക പോലീസ് സൂഫിയ മദനിക്കെതിരെ തെളിവുകളുമായി വന്ന് അറസ്റ്റ് ചെയ്യാന്‍ സഹയിക്കണമെന്നു പറഞ്ഞാല്‍ കേരള പോലീസ് സഹായിക്കും. ഇന്‍ഡ്യയിലെ എല്ല പോലീസ് വകുപ്പുകളും അത് തന്നെ ചെയ്യും. ആന്ധ്ര പോലീസും അതേ ചെയ്തിട്ടുള്ളു.

അങ്ങനെ കൊണ്ടുപോയി വെടിവച്ചു കൊല്ലുകയാണെങ്കില്‍ അതിന്റെ ഉത്തരവാദിതം കേരള പോലീസില്‍ സുബോധമുള്ള ആരും ആരോപിക്കില്ല. അതേകുറിച്ച് നവേഷണം വന്നാല്‍ തീര്‍ച്ചയായും കേരള പോലീസിനതില്‍ എന്തെങ്കിലും പങ്കുണ്ടോ എന്നന്വേഷിക്കും. കര്‍ണാടക പോലീസിസാണു കൊല്ലുന്നതെങ്കില്‍ അവര്‍ക്ക് കേരള പോലീസിനു പങ്കില്ലെന്ന് വ്യക്തമായി അറിയും. അത് കൊണ്ട് ഒരു പക്ഷെ അന്വേഷിക്കില്ല. അതേ ഗുജറത്തിലും നടന്നുള്ളു. ആരാണു കൊന്നതെന്ന് വ്യക്തമായി അറിയാം. എന്തിനാണെന്നു അറിയാം. ഗത്യന്തരമില്ലാതെ അന്വേഷണം നടത്തേണ്ടി വന്നപ്പോള്‍ തെളിവുകളൊക്കെ മൂടി വജ്കന്‍ അന്വേഷണം ഗുജറഥില്‍ മാത്രം ഒതുക്കി. ആന്ധര്‍ പോലീസിളെക്ക് കൂടി അന്വേഷ്ണം വ്യാപിപ്പിക്കുമ്പോള്‍ പിനിലുള്ള അഗൂഡലോചനയുടെ ചിത്രം കുറച്ചു കൂടെ വ്യക്തമായേക്കാം.

അന്ധ്ര പോലീസാണ്‌ സൊഹ്രാബുദിനെ വെടി വച്ചു കൊന്നതെന്ന് മോദിയോ ഇപ്പോള്‍ ജയിലുള്ള പോലീസുകാരോ പറയട്ടേ. അപ്പോഴല്ലെ അതിനെന്തെങ്കിലും വിശ്വാസ്യത വരൂ. എന്തു കൊണ്ട് ഇവരതു പറയുന്നില്ല? മോദിയ പേടിച്ച് പറയാതിരുന്നതാണെങ്കില്‍ ഇനി സി ബി ഐയോടു പറയാം.

ആന്ധ്ര പോലീസിനോ അവിടത്തെ കോണ്‍ഗ്രസ് സര്‍ക്കാരിനോ ഈ കൊലപാതകത്തില്‍ എന്തെങ്കിലും പങ്കുണ്ടെങ്കില്‍ അവരും ശിക്ഷിക്കപ്പെടണം.

kaalidaasan said...

എന്താണു കാളിദാസാ ഗുജറാത്ത് പോലീസിന്റെ പേരു മാത്രമേ പറയൂ എന്ന് ഇത്ര ശാഠ്യം‌‌.



അത് എന്റെ ഭാഗത്തു വന്ന തെറ്റാണ്.

ഗുജറാത്ത് പോലീസിന്റെ പേരു മാത്രമേ പറയൂ എന്നെനിക്ക് യാതൊരു വശിയുമില്ല. അപ്പൂട്ടനു കൊടുത്ത മറുപടിയില്‍ ഇത് എങ്ങനെ സംഭവിച്ചിരിക്കാം എന്നു ഞാന്‍ പറഞ്ഞിട്ടുണ്ട്. അതില്‍ രാജസ്ഥാനിലെ പൊലീസും ബി ജെ പി നേതാക്കളുമുണ്ട്. ബി ജെ പി നേതക്കളുടെ അറിവോടെയാണീ കൊല നടന്നതെന്ന് സംശയിക്കാന്‍ വേണ്ടുവോളം തെളിവുണ്ട്. രാജസ്ഥാനില്‍ ചെയ്ത ക്രിമിനല്‍ കുറ്റങ്ങളൊക്കെ സൊഹ്രാബുദ്ദിനില്‍ ആരോപിക്കപ്പെട്ടിട്ടുണ്ട്. കൊലപതകത്തിന്റെ പശ്ചാത്തലം ഒരുക്കാന്‍ ഇതു മാത്രമാണുപയോഗിക്കപ്പെട്ടത്.

ഗുജറത്ത് പോലീസ് ഹൈദ്രബാദില്‍ ചെന്നാണ്‌ സൊഹ്രബുദ്ദിനെ കണ്ടു പിടിച്ചത്. അവിടെ നിന്നും കര്‍ണാടകയില്‍ ബെല്‍ഗാം വരെ ജീപ്പില്‍ പിന്തുടര്‍ന്നാണറസ്റ്റ് ചെയ്തത്. എന്നിട്ട് അഹമ്മദബാദില്‍ കൊണ്ടുപോയി ആണു വധിച്ചത്.

ഗുജറാത്ത് പോലീസിനിതില്‍ എന്തായിരുന്നു താല്‌പ്പര്യം? ഗുജറാത്തില്‍ സൊഹ്രാബുദ്ദിന്‍ ഒരു തെറ്റും ചെയ്തിട്ടുള്ളതായി അറിവില്ല. രാജസ്ഥാനില്‍ ചെയ്ത തെറ്റിനു ഗുജറാത്തിലേക്ക് തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയതാണ്‌ സംശയമുണ്ടാക്കിയത്.
രാജസ്ഥാന്‍ പൊലീസ് ഹൈദ്രാബാദില്‍ ചെന്ന് സൊഹ്രബുദ്ദിനേ ജൈപ്പൂരിലേക്ക് പിടിച്ചു കൊണ്ടു പോയി വെടി വച്ചു കൊന്നിരുന്നെങ്കില്‍ മോദി ചിത്രത്തിലേ വരില്ലായിരുന്നു. അഹമ്മദാബാദിലേക്ക് കൊണ്ടു പോയി കൊലപ്പെടുത്തി എന്നിട്ട് അത് മോദിയെ വധിക്കാന്‍ വന്ന ഭീകരനാണെന്നു പറഞ്ഞു പരത്തി. എന്തിനാണു ഗുജറാത്ത് പോലീസും മോദിയുമീ പച്ചക്കള്ളം വര്‍ഷങ്ങളോളം പറഞ്ഞു നടന്നത്? അതിനുള്ള ഉത്തരമാണീപ്പോള്‍ സുപ്രീം കോടതി തേടുന്നത്.

ആന്ധ്ര പോലീസും രാജസ്ഥാന്‍ പൊലീസും ഒക്കെ കുറ്റക്കാരാണെന്ന് അസ്തല വിസ്ത പറഞ്ഞാല്‍ പോര. വ്യാജ ഏറ്റുമുട്ടലാണെന്നു സമ്മതിച്ച ഗുജറാത്ത് സര്‍ക്കാരാണു പറയേണ്ടത്. അവര്‍ പറയട്ടേ. അപ്പോ അത് മറ്റുള്ളവര്‍ വിശ്വസിക്കും. അവര്‍ തെറ്റൊന്നും ചെയ്തിട്ടില്ല എന്നു തെളിയിക്കേണ്ടത് അവരുടെ ബാധ്യതയാകും. അപ്പോള്‍ അവര്‍ സത്യമെല്ലാം തുറന്നു പറയും. അതിനെ എന്തിനാണു മോദി ഇത്രനാളും പേടിച്ചത്?

സുപ്രീം കോടതി പറഞ്ഞ മറ്റൊരു ചിലതു കൂടി എഴുതാം.


The apex court also asked the CBI to investigate if there was any “larger conspiracy” behind the killings, and submit its report within six months.

In its hard-hitting judgement, the bench came down heavily on the Gujarat government for failing to conduct an impartial investigation, and attempting to “mislead” the apex court by filing conflicting action taken reports (ATRs).

The charge-sheet in the case has been filed by the state CID. But the apex court held that, despite the charge-sheet, the investigation “cannot be said to be satisfactorily held,” as the crime was committed not by a third party but allegedly by Gujarat police personnel.

The bench further observed that in view of the alleged involvement of Gujarat police in the crime, “we cannot shut our eyes and direct the state police authorities to continue with the investigation.”


സുപ്രീം കോടതി ഉപയോഗിച്ച വാക്ക് ഗുജറാത്ത് സര്‍ക്കാര്‍ എന്നാണ്‌ ഗുജറാത്ത് പോലീസ് എന്നല്ല. അതിന്റെ അര്‍ത്ഥം അസ്തലവിസ്തക്ക് മനസിലായി എന്നു കരുതട്ടേ.

അസ്തലവിസ്ത said...

കാളിദാസന്‍‌‌ പറഞ്ഞത്-
കോടതി നിര്‍ദ്ദേശ പ്രകാരം സോളങ്കി അന്വേഷണം നടത്തി. അത് ശരിയായ ദിശയില്‍ തന്നെയായിരുന്നു പോയിരുന്നത്. വ്യാജ ഏറ്റുമുട്ടലാണെന്ന് അറിയുമെന്ന ഘട്ടം വന്നപ്പോള്‍ മോദി സോളങ്കിയെ മാറ്റി. പകരം ഗീത ജോഹ്രിയെ ഏല്‍പ്പിച്ചു. അതില്‍ അസ്വാഭാവികത ദര്‍ശിച്ച കോടതി മോദി സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ചെയ്യേണ്ട, നേരിട്ട് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയാല്‍ മതി എന്നും ഉത്തരവിട്ടു. പിന്നെ മോദിക്ക് ഇടപെടാന്‍ ആയില്ല. കോടതി നിരീക്ഷണതില്‍ അന്വേഷിച്ചു. അപ്പോള്‍ വ്യാജ ഏറ്റുമുട്ടലാണെന്നു മനസിലായി."

അസ്തലവിസ്തയുടെ മറുപടി -
എന്തൊക്കെ നുണകളാണു കാളിദാസാ താനീ പറയുന്നത്?
കോടതി നിര്‍‌‌ദ്ദേശപ്രകാരം‌‌ സോളങ്കി അന്വേഷണം‌‌ നടത്തിയത്രേ, അത് ഏറ്റുമുട്ടലാണെന്നു കണ്ടെത്തുമെന്ന് വന്നപ്പോള്‍‌‌ മോഡി സോളങ്കിയെ മാറ്റി പകരം‌‌ ഗീത ജോഹ്രിയെ ഏല്‍‌‌പ്പിച്ചു അത്രേ? സോളങ്കി ഗീതാ ജോഹ്രിയുടെ ടീമിലെ ഒരു അം‌‌ഗം‌‌ മാത്രമായിരുന്നു. സോളങ്കിക്ക് ഈ അന്വേഷണത്തില്‍‌‌ പങ്കെടുക്കുന്നതുകൊണ്ട് ഒരു കൊല്ലം‌‌ സെര്‍‌‌വീസ് നീട്ടിക്കൊടുക്കുകയാണുണ്ടായത്. ഒരു കൊല്ലത്തെ സെര്‍‌‌വീസ് എക്സ്റ്റന്‍‌‌ഷന്‍‌‌ ലഭിച്ച് ഇന്‍‌‌സ്പെക്ടര്‍‌‌ തസ്തികയില്‍‌‌ 2008 ആഗസ്ത് 31 നു സോളങ്കി റിട്ടയര്‍‌‌ ചെയ്യുകയായിരുന്നു. ഗീത ജോഹ്രി ഐജിയായിരുന്നു. മോദി, സോളങ്കിയെ മാറ്റി ഗീത ജോഹ്രിയെ ഏല്‍‌‌പ്പിച്ചു എന്നൊക്കെ നുണകള്‍‌‌‌‌‌‌‌‌‌‌ അടിച്ചു വിടണമെങ്കില്‍‌‌ ചില്ലറ തൊലിക്കട്ടിയൊന്നും‌‌ പോര.


കാളിദാസന്റെ മറുപടി -
നുണ പറയുന്നത് ആരാണ്‌ അസ്തലവിസ്ത?
താങ്കള്‍ തന്നെ സോളങ്കി ആരായിരുന്നു ജോഹ്രി ആരായിരുന്നു എന്നു വ്യക്തമായി പറഞ്ഞിട്ടുണ്ട്. താങ്കളുടെ വാക്കുകള്‍ ഇവയാണ്.
The bench also referred to Johri’s neglect of the reports of an earlier investigating officer, VL Solanki. “Mr VL Solanki…was proceeding in the right direction, but Ms Johri had not been carrying out the investigation in the right manner…. We are of the view that her mentioning the criminal background of Sohrabbuddin, and the discussion among the accused officers concerning Sohrabbuddin was meant to obfuscate the enquiry,” the bench said.
Earlier Inestigating ojficer എന്നു പറഞ്ഞാല്‍ ഞാനൊക്കെ മനസിലാക്കുന്നത് മുമ്പുണ്ടായിരുന്ന എന്നാണ്. അസ്തലവിസ്തക്ക് എങ്ങനെ വേണമെങ്കിലും മനസിലാക്കാം.
അന്വേഷണം ശരിയായ ദിശയില്‍ പോയിക്കൊണ്ടിരുന്നപ്പോള്‍ സോളങ്കിയെ മാറ്റുകയാണുണ്ടായത്.


ഇനി എനിക്ക് പറയാനുള്ളത്-
1. കാളിദാസന്‍‌‌ നുണ ആയിരം‌‌ വട്ടം‌‌ പറഞ്ഞ് സത്യമാക്കാന്‍‌‌ ശ്രമിക്കുകയാണ്. ഇപ്പോഴിതാ വീണ്ടും‌‌ പറഞ്ഞിരിക്കുന്നു, "അന്വേഷണം ശരിയായ ദിശയില്‍ പോയിക്കൊണ്ടിരുന്നപ്പോള്‍ സോളങ്കിയെ മാറ്റുകയാണുണ്ടായത്." എന്ന്.

2008 ആഗസ്ത് 31 നു റിട്ടയര്‍‌‌ ചെയ്യുന്നതു വരെ സോളങ്കി ഈ കേസ് അന്വേഷിക്കുന്ന ടീമില്‍‌‌ ഉണ്ടായിരുന്നു. 2007 ഇല്‍‌‌ റിട്ടയര്‍‌‌ ചെയ്യേണ്ടയാള്‍‌‌‌‌ ഒരു കൊല്ലം‌‌ സര്‍‌‌വ്വീസ് നീട്ടിക്കിട്ടിയതുകൊണ്ടാണ് 2008 ഇല്‍‌‌ റിട്ടയര്‍‌‌ ചെയ്തത്. എന്തായാലും‌‌ കാളിദാസന്‍‌‌ ഇപ്രാവശ്യം‌‌ പറഞ്ഞിരിക്കുന്നത് സോളങ്കിയെ മാറ്റിയേ ഉള്ളൂ എന്നാണ്. നേരത്തേ പറഞ്ഞത് വച്ച് നോക്കുമ്പോള്‍‌‌‌‌ - "വ്യാജ ഏറ്റുമുട്ടലാണെന്ന് അറിയുമെന്ന ഘട്ടം വന്നപ്പോള്‍ മോദി സോളങ്കിയെ മാറ്റി. പകരം ഗീത ജോഹ്രിയെ ഏല്‍പ്പിച്ചു " - മെച്ചപ്പെട്ടിട്ടുണ്ട്.


കാളിദാസന്‍‌‌ പറഞ്ഞത് - "Earlier Inestigating ojficer എന്നു പറഞ്ഞാല്‍ ഞാനൊക്കെ മനസിലാക്കുന്നത് മുമ്പുണ്ടായിരുന്ന എന്നാണ്. അസ്തലവിസ്തക്ക് എങ്ങനെ വേണമെങ്കിലും മനസിലാക്കാം."

2008 ഇല്‍‌‌ ഈ കേസ് അന്വേഷിച്ചിരുന്ന എന്നാല്‍‌‌‌‌‌‌‌‌ ഇപ്പോള്‍‌‌‌‌ റിട്ടയര്‍‌‌ ആയ ഉദ്യോസ്ഥനെക്കുറിച്ച് പറയുമ്പോള്‍‌‌ എന്റെ നാട്ടിലൊക്കെ ഏര്‍‌‌ലിയര്‍‌‌ ഇന്‍‌‌വെസ്റ്റിഗേഷന്‍‌‌ എന്നു തന്നെയാണു പറയാറ്. കാളിദാസന്റെ നാട്ടിലൊക്കെ കറന്റ് ഇന്‍‌‌‌‌വെസ്റ്റിഗേഷന്‍‌‌ ഓഫീസര്‍‌‌ എന്നാണോ അവരെ പരാമര്‍‌‌ശിക്കാറ്?

kaalidaasan said...

അതേ വാര്‍‌ത്തയില്‍‌‌ തന്നെയാണ് സം‌‌ഭവത്തില്‍‌‌ ഉള്‍‌‌പ്പെട്ട ഏഴു ആന്ധ്രാപോലീസ് ഉദ്യോഗസ്ഥരെ തിരിച്ചറിയാന്‍‌‌ കഴിയാതിരുന്നതിനു കോടതി ഗീതാ ജോഹ്രിയുടെ അന്വേഷണത്തില്‍‌‌ അതൃപ്തി രേഖപ്പെടുത്തിയതായുള്ളത്. ക്രെഡിറ്റ് ആന്ധ്രക്കും‌‌ കൊടുക്കാതെ വയ്യ കാളിദാസാ.

അസ്തലവിസ്ത ഇത് പോലെ തമാശകള്‍ പറയാതെ.

ഗീതാ ജോഹ്രി അന്വേഷണം നടത്തിയത് അന്റാര്‍ട്ടിക്കയിലൊന്നുമല്ല. അഹമ്മദാബാദില്‍ തന്നെയാണ്. അറസ്റ്റ് ചെയ്യപ്പെട്ട പോലീസുകാരില്‍ ആര്‍ക്കുവേണമെങ്കിലുമോ മോദിക്കോ ആന്ധ്രാ പോലീസിന്റെ പങ്ക് ചൂണ്ടിക്കാണിക്കുകയും അതിനുള്ള തെളിവു നല്‍കുകയും ചെയ്യാമായിരുന്നു. എന്തു കൊണ്ട് അവരൊന്നും അത് ചെയ്തില്ല?

ആരാണീ സംഗതി ഉള്‍പ്പെടുത്താതിരുന്നത്? ആര്‍ക്കു വേണ്ടിയാണിതുള്‍പ്പെടുത്താതിരുന്നത്? അതൊക്കെ ചിന്തിക്കാന്‍ അല്‍പ്പം കൂടി വിവരം വേണ്ടി വരും.

ആന്ധ്ര പോലീസിനെ ചോദ്യം ചെയ്താല്‍ ഒരു പക്ഷെ മോദി നേരിട്ട് കുടുങ്ങാനുള്ള സാധ്യതയുണ്ട്. മോദിയെ വധിക്കാന്‍ സൊഹ്രാബുദ്ദിന്‍ നടക്കുന്നു എന്നായിരിക്കാം ഗുജറാത്ത് പോലീസ് ആന്ധ്ര പോലീസിനോടു പറഞ്ഞിരിക്കുക. കെട്ടി ചമച്ച ആ തെളിവുകളുടെ വിശദാംശങ്ങള്‍ അവര്‍ ജോഹ്രിയോടു പറഞ്ഞിരുന്നെങ്കില്‍ പ്രശ്നം കുറച്ചു കൂടെ ഗൌരവതരമായിരുന്നേനെ.

കാര്യങ്ങള്‍ അസ്തലവിസ്ത കരുതും പോലെയത്ര നിസാരമല്ല. ഒരു മുഖ്യമന്ത്രിയെ വധിക്കാന്‍ ഒരു ഭീകരന്‍ നടക്കുന്നുണ്ട് എന്ന ഇന്റെലിജന്‍സ് റിപ്പോര്‍ട്ട് കിട്ടിയാല്‍ പോലീസ് അതാദ്യം പറയുക മുഖ്യമന്ത്രിയോടായിരിക്കും. അതാണു ഇന്‍ഡ്യയിലെ നടപടി ക്രമം. മുഖ്യമന്ത്രി അറിയാതെ ഒരു പോലീസുകാരനും ആ ഭീകരനെ തേടി സംസ്ഥാനത്തിനു പുറത്തേക്ക് സാധാരണ ഗതിയില്‍ പോകില്ല. ഉരുക്കു മുഷ്ടി കൊണ്ട് ഭരിക്കുന്ന മോദിയേപ്പോലെ ഒരാള്‍ അതറിഞ്ഞിരുന്നില്ല എന്ന് മന്ദബുദ്ധികള്‍ പോലും വിശ്വസിക്കില്ല.

സി ബി ഐ അന്വേഷിക്കട്ടെ. മോദി ഇതൊക്കെ അറിഞ്ഞിരുന്നോ എന്നും ഇതിന്റെ ഗൂഡാലോചനയില്‍ പങ്കെടുത്തിരുന്നോ എന്നും. മോദി ഒന്നുമറിഞ്ഞിരുന്നില്ലെങ്കില്‍ എന്തിനാണു പേടിക്കുന്നത്.


വരിവരിയായി വ്യാജ ഏറ്റുമുട്ടലുകള്‍ നടക്കുമ്പോഴും അതൊന്നും അറിയാതിരുന്ന ഏക മുഖ്യമന്ത്രി ഒരു പക്ഷെ മോദിയായിരിക്കും.

kaalidaasan said...

കാളിദാസന്‍‌‌ പറഞ്ഞത് - "Earlier Inestigating ojficer എന്നു പറഞ്ഞാല്‍ ഞാനൊക്കെ മനസിലാക്കുന്നത് മുമ്പുണ്ടായിരുന്ന എന്നാണ്. അസ്തലവിസ്തക്ക് എങ്ങനെ വേണമെങ്കിലും മനസിലാക്കാം."

2008 ഇല്‍‌‌ ഈ കേസ് അന്വേഷിച്ചിരുന്ന എന്നാല്‍‌‌‌‌‌‌‌‌ ഇപ്പോള്‍‌‌‌‌ റിട്ടയര്‍‌‌ ആയ ഉദ്യോസ്ഥനെക്കുറിച്ച് പറയുമ്പോള്‍‌‌ എന്റെ നാട്ടിലൊക്കെ ഏര്‍‌‌ലിയര്‍‌‌ ഇന്‍‌‌വെസ്റ്റിഗേഷന്‍‌‌ എന്നു തന്നെയാണു പറയാറ്. കാളിദാസന്റെ നാട്ടിലൊക്കെ കറന്റ് ഇന്‍‌‌‌‌വെസ്റ്റിഗേഷന്‍‌‌ ഓഫീസര്‍‌‌ എന്നാണോ അവരെ പരാമര്‍‌‌ശിക്കാറ്?


അസ്തലസ്വിസ്തയുടെ മനസിലെന്താണെന്ന് എനിക്ക് അറിയില്ല. ഈ കേസിനേക്കുറിച്ച് ഞാന്‍ മനസിലാക്കിയതാണ്‌ താഴെ.

2008 വരെ വി എല്‍ സോളങ്കി ഈ കേസ് അന്വേഷിച്ചിട്ടില്ല. അതിനും എത്രയോ മുമ്പ് അദ്ദേഹത്തെ ചുമതലയില്‍ നിന്നും മാറ്റിയിരുന്നു.

കോടതി നിര്‍ദേശ പ്രകാരം അന്വേഷണം തുടങ്ങിയപ്പോള്‍ സോളങ്കി ആയിരുന്നു അന്വേഷിച്ചത്. ജോഹ്രിക്ക് നിരീഷണ ചുമതല മാത്രമേ ഉണ്ടായിരുന്നുള്ളു. സൊഹ്രാബുദിനെ ഒരു ഫാം ഹൌസില്‍ താമസിപ്പിച്ചിരുന്നു എന്ന വിവരം പലരുടെയും മൊഴികളിലൂടെ സോളങ്കി അറിഞ്ഞപ്പോള്‍ വന്‍സാരയും പാണ്ഡ്യനും അപകടം മണത്തു . അവര്‍ ആഭ്യന്തര മന്ത്രി ഷായെ സമീപിച്ചു. ഷായുടെ നിര്‍ദ്ദേശ പ്രകാരം സി ഐ ഡി തലവന്‍ റൈഗാറിനേക്കൊണ്ട് അന്വേഷണം നിറുത്തി വയ്പ്പിച്ചു. ആ സമയത്ത് അറസ്റ്റ് ചെയ്തു ജയിലില്‍ പാര്‍പ്പിച്ചിരുന്ന തുളസീ റാം പ്രജാപതിയില്‍ നിന്നും സോളങ്കി മൊഴി എടുക്കന്‍ സാധ്യതയുണ്ടെന്ന് മനസിലാക്കിയ പോലീസുകാര്‍ അദ്ദേഹത്തെയും വക വരുത്തി.

സോളങ്കിയെ സി ഐ ഡി വിഭാഗത്തിന്റെ എക്കണോമിക് വിംഗിലേക്ക് മാറ്റി. ഗീത ജോഹ്രിയെ നിരീഷണ ചുമതലയില്‍ നിന്നും മാറ്റി. രജനീഷ് റായി എന്ന ഉദ്യോഗസ്ഥനെ ചുമതല ഏല്‍പ്പിച്ചു. സോളങ്കിയുടെ കണ്ടെത്തലുകളം ​റായിയുടെ കൂടതല്‍ അന്വേഷണത്തിന്റെയും വെളിച്ചത്തില്‍ രജനീഷ് റായി മൂന്നു പോലീസുകാരെ അറസ്റ്റ് ചെയ്തു. ഇവരെ നാര്‍ക്കോ പരിശോധന നടത്താന്‍ അനുവദിക്കണമെന്നപേക്ഷിച്ച് മജിസ്റ്റ്രേറ്റ് കോടതിയില്‍ പോയതിന്റെ അടുത്ത ദിവസം അദ്ദേഹത്തെ തല്‍സ്ഥാനത്തു നിന്നും നീക്കി. ജോഹ്രിയെ വീണ്ടുമാ സ്ഥാനത്തേക്ക് കൊണ്ടു വന്നു. അന്വേഷണത്തിന്റെ പൂര്‍ണ്ണ ചുമതല അന്നു മുതല്‍ ജോഹ്രിക്കായിരുന്നു.

സോളങ്കിക്ക് പകരം വന്ന ഹൈദ എന്ന ഇന്സ്പെക്ടര്‍ക്കും അധിക കാലം തുടരാനായില്ല അദ്ദേഹത്തെയും മാറ്റി. പിന്നീട് ഇന്സ്പെക്ടര്‍മാര്‍ക്കൊന്നും അന്വേഷണ ചുമതല നല്‍കിയില്ല. ജോഹ്രി രണ്ടാമത്തെ പ്രാവശ്യം ചുമതലയുണ്ടായിരുന്ന സമയത്താണ്‌ സുപ്രീം കോടതി പരാമര്‍ശിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ശരിയായ ദിശയില്‍ പോയിരുന്ന സോളങ്കിയുടെ അന്വേഷണം തടസപ്പെടുത്തിയ സര്‍ക്കാര്‍ തന്നെയായിരിക്കും അതിലെ പല കണ്ടെത്തലുകളും ഒഴിവാക്കി ജോഹ്രിയോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പറഞ്ഞതും
ഇതൊക്കെയാണു നടന്ന പ്രധാന സംഗതികള്.


ഈ മാറ്റി മറിക്കലുകളെ കൂടാതെ മറ്റ് അസംഘ്യം മാറ്റി മറിക്കലുകള്‍ ഉദ്യോസ്ഥ തലത്തില്‍ മോദിയും കൂട്ടരും നടത്തിയിട്ടുണ്ട്. പക്ഷെ അതൊന്നും ഈ സത്യം മൂടിവക്കാന്‍ പര്യാപ്തമായിരുന്നില്ല.

വായുജിത് said...

പ്രിയ കാളിദാസന്‍ .. അപ്പോ പ്രതിഛായ വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി പാവം മുസ്ലിം ചെറുപ്പക്കാരെ മോഡീ കൊന്നൊടുക്കി എന്ന വാദത്തിനു തത്കാലം പ്രസക്തി ഇല്ല അല്ലേ

അതായത് മതം അവിടെ ഒരു ഘടകം ആയില്ല എന്നര്‍ത്ഥം

വായുജിത് said...

ഇനി താങ്കള്‍ ചോദിച്ച ചില കാര്യങ്ങള്‍ . സൊഹ്ഹ്രാബുദ്ദീന്റെ ക്രിമിനല്‍ റിക്കോറ്ഡ്

1993 ലെ മുംബൈ സ്ഫോടങ്ക്കേസിലെ പ്രതിയും ദാവൂദ് ഇബ്രാഹിമിന്റെ വലം കയ്യുമായിരുന്ന ലത്തീഫിന്റെ സ്വന്തം ഡ്രൈവര്‍ ആയിരുന്നു ഇയാള്‍ ..

തീവ്രവാദികള്‍ക്ക് ആയുധവും പണവും എത്തിക്കുന്നതിന്റെ മുഖ്യ കണ്ണി..

ഗുജറാത്ത് പ്രവര്‍ത്തന മേഖല ആയിരുന്ന സൊഹ്രാബുദ്ദീന്റെ വീട്ടില്‍ നിന്നും വന്‍ ആയുധ ശേഖരം കണ്ടേടുത്തിരുന്നു..അതു പോലെ തന്നെ തീവ്രവാദികളുമായും ദാവൂദ് ഇബ്രാഹിമിന്റെ വലം കയ്യും ഇന്ത്യയില്‍ തീവ്രവാദ കേസുകളില്‍ ഉള്‍പ്പെട്ട ഷെരീഫ് ഖാനുമായി അടുത്ത ബന്ധം..

പിന്നെ ഉദയ്പൂരിലെ രണ്ടു കൊലപാതകങ്ങള്‍ . അഹമ്മദാബാദില്‍ ഭീഷണിപ്പെടുത്തി പണം വാങ്ങല്‍ അങ്ങനെ അന്തര്‍സംസ്ഥാന ബന്ധം ഉള്ള ക്രിമിനല്‍ ആയിരുന്നു സൊഹ്രാബുദ്ദീന്‍ .

വായുജിത് said...

ഇനി താങ്കള്‍ പറഞ്ഞത് പോലെ വ്യാജ ഏറ്റുമുട്ടളുകള്‍ ഒക്കെ മുഖ്യമന്ത്രി അറിഞ്ഞാണു നടക്കുന്നതെങ്കില്‍ മറ്റു സംസ്ഥാനങ്ങളില്‍ ഏറ്റുമുട്ടലുകള്‍ ഒന്നു പരിശോധിച്ചു നോക്കൂ..

ഇനി അതല്ല മുഖ്യമന്ത്രിയെ കൊല്ലാന്‍ വരുന്നവരുടെ കാര്യം മുഖ്യമന്ത്രിയോട് പറയും എന്ന് താങ്കള്‍ പറഞ്ഞു. നമ്മള്‍ക്കിങ്ങനെയും ഊഹിക്കമല്ലൊ , “സൊഹ്രാബുദ്ദീനെ കൊന്ന ശേഷം ആണു അയാള്‍ മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ വന്നതാണു “എന്ന ന്യായീകരണം പോലീസ് കൊടുത്തതെങ്കിലോ

വായുജിത് said...

ചുരുക്കത്തില്‍ പല രീതിയില്‍ ചിന്തിക്കാന്‍ പറ്റുന്ന ഒരു സാദാ കൊലപാതകം ആയിരുന്നു ഇത് . പക്ഷേ കോണ്‍ഗ്രസ്സും മറ്റു മതേതരരും പറഞ്ഞു മുഖ്യമന്ത്രിയുടെ പ്രതിഛായ വര്‍ദ്ധിപ്പിക്കാന്‍ മുസ്ലിമിനെ വെറുതെ കൊല്ലുന്നു എന്ന് . സ്വാഭാവികമായും മോഡി അതിനെ പ്രതിരോധിച്ചു . ന്യായീകരിച്ചു . ഇതില്‍ മോഡി മാത്രം തെറ്റുകാരന്‍ ആകുന്നതെങ്ങനെ ..

കാളിദാസന്‍ ഒരു കാര്യം കൂടി.. ഒരു ക്രിമിനലിനെ വെടി വെച്ചു കൊന്നു എന്നതിന്റെ പേരില്‍ അത് “പാവം മുസ്ലിമിനെ വെറുതെ വെടിവെച്ചു കൊല്ലുന്നു“ എന്ന പ്രചാരണം ഇറക്കിയവര്‍ ചെയ്തത് എത്രത്തോളം ശരിയാണ്... ????

kaalidaasan said...

അതായത് മതം അവിടെ ഒരു ഘടകം ആയില്ല എന്നര്‍ത്ഥം

വായുജിത്,

മതം ഒരു ഘടകം തന്നെയാണ്. ഗുജറാത്തില്‍ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതെല്ലാം മുസ്ലിങ്ങളായിരുന്നു. ആ കൊല്ലപ്പെട്ടവര്‍ പാവങ്ങളാണോ ഭീകരരാണോ എന്നതല്ല ഇവിടെ പറഞ്ഞ കാര്യം. ജനങ്ങളുടെ സ്വത്തും ജീവനും സംരക്ഷിക്കേണ്ട ഭരണാധികാരി അവരെ പോലീസിനേക്കൊണ്ട് വെടി വച്ച് കൊല്ലിച്ചതാണ്.

സൊഹ്രബുദ്ദിന്‍ എത്ര വലിയ കുറ്റവാളിയായാലും അയാളെ കൊല്ലാന്‍ ഒരു ഭരണാധികാരിക്കും അധികാരമില്ല. അയള്‍ ചെയ്ത കുറ്റങ്ങളെ അടിസ്ഥാനമാക്കി കുറ്റപത്രം തയ്യറാക്കി നിയമത്തിനു മുമ്പില്‍ കൊണ്ടു വരണം. അതായിരുന്നു മോദിയുടെയും പോലീസിന്റെയും കടമ.

ഇപ്പോള്‍ വായുജിത് അക്കമിട്ടു നിരത്തിയ കുറ്റങ്ങളൊക്കെ ശരിയായിരിക്കാം. പക്ഷെ അതൊന്നും ഈ കൊലപാതകത്തിനുള്ള ന്യായീകരണമല്ല. വായുജിത്തിഷ്ടപ്പെട്ടാലുമില്ലെങ്കിലും ഗുജറാത്ത് കലാപത്തില്‍ മോദിക്കും സംഘപരിവാറിനു ഉള്ള പങ്ക് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുന്നുണ്ട്. അതു പോലെ പല വ്യാജ ഏറ്റുമുട്ടലുകളും സി ബി ഐ അന്വേഷിക്കും. ഇത് വരെ നടന്ന അന്വേഷണങ്ങളെ അട്ടിമറിക്കാന്‍ മോദി നടത്തിയ ഇടപെടലുകള്‍ അദ്ദേഹത്തെ സംശയത്തിന്റെ നിഴലില്‍ നിറുത്തുന്നു. സി ബി ഐ അന്വേഷിക്കട്ടേ. മോദിയു സംഘ പരിവറും തെറ്റൊന്നും ചെയ്തിട്ടില്ലെങ്കില്‍ എന്തിനു പേടിക്കണം. വ്യജ ഏറ്റുമുട്ടലാണെന്നു മോദി തന്നെ സമ്മതിച്ചതാണ്. അത് ശിക്ഷാര്‍ഹവുമാണ്. ആരാണു തെറ്റു ചെയ്തതെന്ന് കണ്ടുപിടിക്കുന്നതില്‍ വായുജിത്തിനു വിരോധമുണ്ടാകില്ലല്ലോ. അത് നടക്കട്ടെ.

kaalidaasan said...

വായുജിത്,


ചുരുക്കത്തില്‍ പല രീതിയില്‍ ചിന്തിക്കാന്‍ പറ്റുന്ന ഒരു സാദാ കൊലപാതകം ആയിരുന്നു ഇത്.


പല രീതിയില്‍ ചിന്തിക്കാന്‍ പറ്റുന്ന ഒരു കൊലപാതകത്തെ അരും സാദാ കൊലപാതകം എന്നു വിളിക്കില്ല.

വായുജിത്തിനതല്ലേ പറയാനാകൂ. നിയമത്തിന്റെ അവസാന വാക്കായ സുപ്രീം കോടതിക് തോന്നിയത് അതല്ല. സാദാ കൊലപതകം നടത്തുനവരെ നിയമത്തിന്റെ മുനില്‍ കൊണ്ട് വരാന്‍ ബധ്യതപ്പെട്ട പോലീസുകാര്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് വേണ്ടി നടത്തിയ നിഷ്ടൂര കൊലപാതകമാണ്. വിദൂരമായ ഒരു സംസ്ഥാനത്ത് നിന്നും നിരായുധനായിരുന്ന ഒരു വ്യക്തിയെ അയാള്‍ സഞ്ചരിച്ചിരുന ബസില്‍ നിന്നും ഭാര്യയോടും സുഹൃത്തിനോടുമൊപ്പം തട്ടിക്കൊണ്ടു പോയി വധിച്ച കേസാണിത്. അതിന്റെ തെളിവു നശിപ്പിക്കാനായി ഭാര്യയേയും സുഹൃത്തിനെയും കൂടി വധിച്ച കേസാണ്. ഇത് ഒരു സാദാ കൊലപാതകമാണെന്ന് വിവേകമുള്ള ആരും പറയില്ല. സംഘപരിവാരിലെ മോദി പിന്തുണക്കാരൊഴികെ. ഒരു രീതിയില്‍ മാത്രമേ ഇത് ചിന്തിക്കാനാകൂ. ഒരു വലിയ സംഘം പോലീസുകര്‍ അറസ്റ്റ് ചെയ്ത ഒരു വ്യക്തിയ അഹമ്മദാബാദില്‍ കൊണ്ടുപോയി വെടി വച്ചു കൊന്നത് രാജ്യത്തെ നിയമത്തിനെതിരാണ്. കൊലപതകം നടത്തിയത് പോലീസാണ്. മധ്യ പ്രദേശ് സ്വദേശിയായ ഒരാളെ ഹൈദ്രബാദില്‍ നിന്നും പിടിച്ച് ഗുജറത്തില്‍ കൊണ്ടുപോയി വധിച്ച കേസാണ്. ഗുജറത്ത് പോലീസിടപെടേണ്ട ഗുരുതരമായ ഒരു കുറ്റവും ഇയാളില്‍ ആരോപിക്കപ്പെട്ടിട്ടില്ല. എ കെ 47 തോക്കുമായി മോദിയെ വധിക്കാനെത്തിയ ഭീകരന്‍ എന്നായിരുന്നു അയാള്‍ക്കെതിരെയുള്ള കുറ്റം. മോദിയെ വധിക്കാന്‍ വരുന ആള്‍ ഗുജറത്തിലേക്കല്ലേ വരേണ്ടത് എന്ന സാദരണ ചോദ്യം ചോദിക്കാനുള്ള ബുദ്ധിവികാസം വയുജിത്തിനില്ല. ഭീകര പ്രവര്‍ത്തനവുമായി അയാള്‍ക്ക് എന്തെങ്കിലും ബന്ധമുണ്ടെന്ന് ഇന്നു വരെ തെളിയിക്കപ്പെട്ടിട്ടില്ല.




അയാള്‍ പിടികിട്ടപ്പുള്ളിയാണെന്ന് പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. രജസ്ഥാനിലും മധ്യ പ്രദേശിലും ബിസിനസ് ബന്ധങ്ങളുള്ള വ്യക്തിയാണ്. പൊതു സമൂഹത്തില്‍ എല്ലാവരുടെയും കണ്‍മുന്നിലാണയാള്‍ ജീവിച്ചിരുന്നത്. അയാളില്‍ ആരോപിക്കപ്പെട്ട കുറ്റങ്ങളാണ്‌ കൊലചെയ്യാന്‍ കാരണമെന്നത് വിശ്വസനീയമല്ല. ഗുജറാത്ത് പോലീസിനയാളെ വേണമെങ്കില്‍ വ്യവസ്ഥാപിതവും നിയമപരവുമായ മാര്‍ഗ്ഗങ്ങളുണ്ടായിരുന്നു. മധ്യ പ്രദേശ് പോലീസിനോടോ രാജാസ്ഥാന്‍ പോലീസിനോടോ ആവശ്യപ്പെട്ടാല്‍ മതിയയിരുന്നു. തികക്ച്ചും നിയമപരമായ ഈ മര്‍ഗ്ഗം സ്വീകരിക്കാതെ അയാളെ രഹസ്യമയ തട്ടികൊണ്ടു പോയി വധിച്ചതിനു പിന്നില്‍ വ്യക്തമായ ഉദ്ദേശവും ഗൂഡാലോചനയുമുണ്ട്. മോദിയുടെ പ്രതിഛായ നിര്‍മ്മാണം അതിലൊന്നാണെന്ന് ആരും സ്വാഭാവികമായി സംശയിക്കും.

ഒന്നിലധികം സംസ്ഥനങ്ങളിലെ പോലീസുകാര്‍ ഉള്‍പ്പെട്ട കേസാണിത്. ഭരണ കൂടം അറിയാതെ അന്തര്‍സംസ്ഥ്ഹാന കേസുകള്‍ കൈകാര്യം ചെയ്യാറില്ല. രാഷ്ട്രീയ നേതാക്കള്‍ക്ക് ഇതില്‍ വ്യക്തമായ പങ്കുണ്ട്. കോടതി നിര്‍ദ്ദ്ദേശിച്ചിട്ടു പോലും ഈ കേസ് അന്വേഷണം അട്ടിമറിക്കാന്‍ മോദി നടത്തിയ ശ്രമങ്ങളും സുപ്രീം കോടതിക്ക് ബോധ്യമായി. അതുകൊണ്ട് അസാധാരണമെന്ന ലേബലില്‍ ആണിത് സി ബി ഐ യെ ഏല്‍പ്പിച്ചിട്ടുള്ളത്.

വായുജിത് ഭാവനയില്‍ നിന്നും എഴുതിയ കുറ്റങ്ങളൊന്നും വധശിക്ഷ പോലും കിട്ടനനുള വകുപ്പില്ലാത്തതാണ്.

kaalidaasan said...

വായുജിത്,

പക്ഷേ കോണ്‍ഗ്രസ്സും മറ്റു മതേതരരും പറഞ്ഞു മുഖ്യമന്ത്രിയുടെ പ്രതിഛായ വര്‍ദ്ധിപ്പിക്കാന്‍ മുസ്ലിമിനെ വെറുതെ കൊല്ലുന്നു എന്ന് . സ്വാഭാവികമായും മോഡി അതിനെ പ്രതിരോധിച്ചു . ന്യായീകരിച്ചു . ഇതില്‍ മോഡി മാത്രം തെറ്റുകാരന്‍ ആകുന്നതെങ്ങനെ ..

കോണ്‍ഗ്രസ് അല്ല ഇത് ആദ്യം പറഞ്ഞത്. സൊഹ്രാബുദ്ദിന്റെ സഹോദരന്‍ ആണ്. മോദിയുടെ രാഷ്ട്രീയ എതിരാളികള്‍ ആയതു കോണ്ട് കോണ്‍ഗ്രസ് അതുപയോഗപ്പെടുത്തി. അത് സാധരണ നടക്കുന്നതാണ്. ഡെല്‍ഹിയില്‍ സിഖുകാര്‍ കൂട്ടക്കൊല ചെയ്യപ്പെട്ടപ്പോള്‍ മോദിയുള്‍പ്പടെയുള്ളവരാണ്‌ അത് ആയുധമാക്കിയത്. അന്ന് രാജീവ് ഗാന്ധി ആ കൊലപതകങ്ങളെ ന്യായീകരിച്ചു. അദ്ദേഹം പറഞ്ഞത്, വന്‍മരം വീഴുമ്പോള്‍ ചെറിയ മരങ്ങളും നശിക്കുമെന്നായിരുന്നു. 25 വര്‍ഷങ്ങള്‍ക്ക് ശേഷം അതിന്റെ സുത്രധാരകരിലൊരാള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടിരിക്കുകയാണിപ്പോള്‍. നിയമതിന്റെ കരങ്ങള്‍ നീണ്ട് വരാന്‍ സമയമെടുത്തെങ്കിലും നീണ്ടു വന്നു.

അതേ ഇപ്പോഴും സംഭവിച്ചുള്ളു. പൊതു വേദിയില്‍ മോദി ഈ കൊലപാതകത്തെ ന്യയീകരിച്ചപ്പോഴും കോടതികളില്‍ സത്യവാംമൂലങ്ങള്‍ നല്‍കിയപ്പോഴും മോദിക്കറിയാമായിരുന്നു സൊഹ്രാബുദ്ദിനെ ഹൈദ്രബാദില്‍ നിന്നും തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയതാണെന്ന്. അന്വേഷണ സംഘം ഇതൊക്കെ കണ്ടെത്തിയശേഷമായിരുന്നു ഗുജറാത്തിലെ തെരഞ്ഞെടുപ്പ്. അപ്പോള്‍ മോദി കള്ളം പറയുകയായിരുന്നു എന്നും തെളിയുന്നു. ഇതിനൊക്കെ മോദി ഉത്തരം നല്‍കിയേ മതിയാകൂ. പോലീസുകാര്‍ മറ്റെന്തോ ഉദേശത്തിലാണിത് ചെയ്തതെന്ന് മോദിക്ക് തെളിവുസഹിതം പറയാം അതു വരെ മോദി സംശയത്തിന്റെ നിഴലില്‍ തന്നെ നില്‍ക്കും.



ഇന്‍ഡ്യയിലെ തെറ്റു ചെയ്യുന്ന മുസ്ലിങ്ങളുടെയൊക്കെ ആരാച്ചാരാണോ മോദി? ആണെന്ന തരത്തിലാണദ്ദേഹം സൊഹ്രാബുദിന്റെ കാര്യത്തില്‍ ഇടപെട്ടത്. അതുകൊണ്ടാണു മോദി മാത്രം തെറ്റു കാരനാകുന്നത്.

ഒരു ക്രിമിനലിനെ വെടി വെച്ചു കൊന്നു എന്നതിന്റെ പേരില്‍ അത് “പാവം മുസ്ലിമിനെ വെറുതെ വെടിവെച്ചു കൊല്ലുന്നു“ എന്ന പ്രചാരണം ഇറക്കിയവര്‍ ചെയ്തത് എത്രത്തോളം ശരിയാണ്...

ഒരു ക്രിമിനലിനെ വെടി വച്ചു കൊല്ലാന്‍ ഇന്‍ഡ്യന്‍ നീതിന്യായ വ്യവസ്ഥ ആര്‍ക്കും അധികാരം നല്‍കുന്നില്ല. ഏത് ക്രിമിനലിനെയും ശിക്ഷിക്കാന്‍ ഇവിടെ വ്യവസ്ഥയുണ്ട്. ആ മാര്‍ഗ്ഗം സ്വീകരിക്കാതെ സ്വന്തമിഷ്ടപ്രകാരം വെടി വച്ചു കൊന്നത് ശിക്ഷ അര്‍ഹിക്കുന്ന കുറ്റമാണ്.

കുറ്റം ചെയ്തല്‍ അതിനെതിരെ പ്രചരണം ഉണ്ടാകും. അതിഷ്ടമില്ലെങ്കില്‍ അങ്ങനെ ചെയ്യരുത്. ഇത് ചെയ്തത് കോണ്‍ഗ്രസ് സര്‍ക്കാരോ കമ്യൂണിസ്റ്റ് സര്‍ക്കാരോ ആയിരുന്നെങ്കില്‍ ഇതു പോലെ പ്രചരണം നടത്തുന്നത് ഒരു പക്ഷെ വായുജിത്തായിരിക്കും.

വായുജിത് said...

ജനങ്ങളുടെ സ്വത്തും ജീവനും സംരക്ഷിക്കേണ്ട ഭരണാധികാരി അവരെ പോലീസിനേക്കൊണ്ട് വെടി വച്ച് കൊല്ലിച്ചതാണ്

കാളിദാസന്‍ .. അതിന്റെ അര്‍ത്ഥം മോഡി സോഹ്രാബുദ്ദീനെ വെടി വെച്ച് കൊല്ലാന്‍ ഏര്‍പ്പാട് ചെയ്തു എന്നാണു . എന്ത് അര്‍ത്ഥത്തില്‍ ആണ് ഈ പറച്ചില്‍ ???പറയുന്നതിന് എന്താണ് അടിസ്ഥാനം ..??? ആ സമയത്ത് നടന്ന്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ ഒക്കെ ഒന്ന് നോക്കൂ .. പല സംസ്ഥാനങ്ങളിലും നൂറിനടുത്ത്‌ വരും . ഇവിടെ മരിച്ചവരുടെ മതം പ്രസക്തമാണോ ? അങ്ങനെ എങ്കില്‍ സാമുവേല്‍ രാജ ശേഖര റെഡി ഭരിച്ച ആന്ധ്രയില്‍ കൊല്ലപ്പെട്ടവര്‍ കൂടുതല്‍ ഹിന്ദുക്കള്‍ ആണെന്ന് പറഞ്ഞു ഇതേ അഭിപ്രായം പറയാന്‍ പറ്റുമല്ലോ ???

വായുജിത് said...

വായുജിത് ഭാവനയില്‍ നിന്നും എഴുതിയ കുറ്റങ്ങളൊന്നും വധശിക്ഷ പോലും കിട്ടനനുള വകുപ്പില്ലാത്തതാണ്.


കാളിദാസന്‍ ഭാവനയില്‍ നിന്നെഴുതി എന്ന് പറഞ്ഞത് എന്താണെന്ന് എനിക്കറിയില്ല .ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ഒന്ന് ഗൂഗിളില്‍ തപ്പിയാല്‍ കിട്ടുന്നതെ ഉള്ളൂ ..അങ്ങനെ നോക്കിയാല്‍ ഭാവനയില്‍ നിന്നല്ലേ താങ്കളും എഴുതുന്നത് ? മോഡി ആണ് ചെയ്യിച്ചത് എന്ന് പറയാന്‍ എന്ത് തെളിവുകള്‍ ഉണ്ട്ട് താങ്കളുടെ കയ്യില്‍ . മോഡിക്ക് പങ്കുണ്ട് എന്ന് ഏതെങ്കിലും കോടതി പറഞ്ഞുവോ ?????

ദേശ സുരക്ഷ പ്രകാരം ഉള്ള കേസുകള്‍ ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ ഒരു ക്രിമിനലിനെ പോലീസ് വെടിവെച്ചു കൊന്നത് അയാള്‍ മുസ്ലിം ആയതു കൊണ്ട് മാത്രമാണ് എന്ന് പറയുന്നവരുടെ മനസ്സിലെ വര്‍ഗീയത ആണ് അതി ഭയങ്കരം .. താങ്കള്‍ പറഞ്ഞത് പോലെ ബിസിനസ് മാനായ ഒരാളെ തന്നെ വെടിവെച്ചു കൊല്ലണോ മോഡിയുടെ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാന്‍ ????? അതും പാടുപെട്ടു ഹൈദരാബാദില്‍ നിന്നും പിടിച്ചു കൊണ്ട് വന്നു കൊല്ലുക .. അങ്ങനെ ചിന്തിക്കാനുള്ള ബുദ്ധിവികാസം താങ്കള്‍ക്കുമില്ല എന്ന് തോന്നുന്നു

വായുജിത് said...

ഒരു ക്രിമിനലിനെ വെടി വച്ചു കൊല്ലാന്‍ ഇന്‍ഡ്യന്‍ നീതിന്യായ വ്യവസ്ഥ ആര്‍ക്കും അധികാരം നല്‍കുന്നില്ല. ഏത് ക്രിമിനലിനെയും ശിക്ഷിക്കാന്‍ ഇവിടെ വ്യവസ്ഥയുണ്ട്. ആ മാര്‍ഗ്ഗം സ്വീകരിക്കാതെ സ്വന്തമിഷ്ടപ്രകാരം വെടി വച്ചു കൊന്നത് ശിക്ഷ അര്‍ഹിക്കുന്ന കുറ്റമാണ്.

അങ്ങനെ അല്ല എന്നോ വെടിവെച്ചു കൊന്നത് ശരിയെന്നോ ഞാന്‍ എവിടെയും പറഞ്ഞില്ല . മോഡിയുടെ പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ നിരപരാധിയായ മുസ്ലിമിനെ വെടിവെച്ചു കൊല്ലുന്നു എന്ന ആരോപണത്തെ മാത്രമാണ് ഞാന്‍ എതിര്‍ത്തത് ..

വായുജിത് said...

കുറ്റം ചെയ്തല്‍ അതിനെതിരെ പ്രചരണം ഉണ്ടാകും. അതിഷ്ടമില്ലെങ്കില്‍ അങ്ങനെ ചെയ്യരുത്. ഇത് ചെയ്തത് കോണ്‍ഗ്രസ് സര്‍ക്കാരോ കമ്യൂണിസ്റ്റ് സര്‍ക്കാരോ ആയിരുന്നെങ്കില്‍ ഇതു പോലെ പ്രചരണം നടത്തുന്നത് ഒരു പക്ഷെ വായുജിത്തായിരിക്കും.

വളരെ നല്ല മറുപടി ... കാളിദാസന്‍ .. സൊഹ്രാബുദ്ദീന്‍ വധിക്കപ്പെട്ടത് അയാള്‍ മുസ്ലിം ആയതു കൊണ്ട് മാത്രമാണ് എന്ന ആരോപണം, അത് ചെയ്യിച്ചത് മോഡി നേരിട്ടാണ് എന്ന ആരോപണം , പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ വേണ്ടി പാവം മുസ്ലിമിനെ കൊന്നൊടുക്കുന്നു എന്ന ആരോപണം .. ഇതൊക്കെ സാധാരണ ആരോപണങ്ങള്‍ ആണെങ്കില്‍ , അതിനെ അതെ രാഷ്ട്രീയം കൊണ്ടു നേരിട്ട മോഡി മോഡി മാത്രം എങ്ങനെ ആണ് സുഹൃത്തേ തെറ്റുകാരന്‍ ആകുക ????

kaalidaasan said...

അതിന്റെ അര്‍ത്ഥം മോഡി സോഹ്രാബുദ്ദീനെ വെടി വെച്ച് കൊല്ലാന്‍ ഏര്‍പ്പാട് ചെയ്തു എന്നാണു . എന്ത് അര്‍ത്ഥത്തില്‍ ആണ് ഈ പറച്ചില്‍ ???പറയുന്നതിന് എന്താണ് അടിസ്ഥാനം ..???


വായുജിത്.

സൊഹ്രബുദ്ദിന്റെ പേരില്‍ ഗുജറാത്തില്‍ ഒരു കേസുപോലും ഇല്ല. ഹൈദ്രബാദില്‍ ചെന്ന് ഗുജറാത്ത് പോലീസ് അദ്ദേഹത്തെ തട്ടികൊണ്ടു പോയി അഹമ്മദാബാദില്‍ വച്ചാണു വെടി വെച്ചു കൊന്നത്. സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി അറിയാതെ അത് നടക്കാനുള്ള ഒരു സാധ്യതയുമില്ല. അതു മാത്രമല്ല തെരഞ്ഞെടുപ്പു പ്രചാരണ സമയത്ത് മോദി തന്നെ പറഞ്ഞതാണ്‌, എന്നെ കൊല്ലാന്‍ വന്ന സൊഹ്രാബുദ്ദിന്‍ എന്ന ഭീകരനെ ഞാന്‍ കൊല്ലുകയണു ചെയ്തത് എന്നും

സോഹ്രാബുദ്ദിനോടൊപ്പം തട്ടിക്കൊണ്ടു പോകപ്പെട്ട തുള്‍ശീ റാം പ്രജാപതി ജയിലിലായിരുന്ന സമയത്താണീ കേസിന്റെ അന്വേഷണം നടന്നത്. തുള്‍സീ റാമില്‍ നിന്നും മൊഴിയെടുക്കാന്‍ സാധ്യതയുണ്ടെന്നറിഞ്ഞപ്പോഴാണ്, ആഭ്യന്തര മന്ത്രി ഷാ ഇടപെട്ട് അന്വേഷണം നിറുത്തിയത്. അതിനു ശേഷമാണ്‌ പ്രജപതിയും മറ്റൊരു വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.

മോദിയുടെ രാഷ്ട്രീയ ഭാവി തന്നെ അപകടത്തിലാക്കാവുന്ന ഒരു കേസായിരുന്നു സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം അന്വേഷിച്ചു കൊണ്ടിരുന്നത്. അതിലെ സംഭവ വികാസങ്ങളൊന്നും മോദി അറിഞ്ഞിരുന്നില്ല എന്നു പറഞ്ഞാല്‍ അതുള്‍ക്കൊള്ളന്‍ ബുദ്ധിമുട്ടുണ്ട്. മോദിയറിഞ്ഞാണു പ്രജാപതി കൊല്ലപ്പെട്ടതെങ്കില്‍ മോദിയറിഞ്ഞു തന്നെയാണ്‌ സൊഹ്രാബുദ്ദിനും കൊല്ലപ്പെട്ടിരിക്കുക.

kaalidaasan said...

കാളിദാസന്‍ ഭാവനയില്‍ നിന്നെഴുതി എന്ന് പറഞ്ഞത് എന്താണെന്ന് എനിക്കറിയില്ല .ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ഒന്ന് ഗൂഗിളില്‍ തപ്പിയാല്‍ കിട്ടുന്നതെ ഉള്ളൂ.

വായുജിത്.

സോഹ്രാബുദ്ദിനെതിരെയുള്ള കേസുകള്‍ എന്നു പറഞ്ഞ് ഒരു നീണ്ട ലിസ്റ്റ് എഴുതിയിരുന്നു. ഗൂഗിളില്‍ തപ്പിയാലും പലരും എഴുതിയ ഇതുപോലെയുള്ള ലിസ്റ്റുകള്‍ കാണാം.

വ്യാജ ഏറ്റുമുട്ടല്‍ സൃഷ്ടിക്കാന്‍ സാധിക്കുന്ന പോലീസുകാര്‍ക്ക് എത്ര വേണമെങ്കിലും കേസുകള്‍ ഒരാളുടെ പേരിലുണ്ടാക്കാന്‍ കഴിയും.

സൊഹ്രാബുദ്ദിനെ കൊലപ്പെടുത്തിയതെങ്ങനെ എന്ന് ഗീത ജോഹ്രി റിപ്പോര്‍ട്ട് ചെയ്തത് ഇപ്രകാരമാണ്.

സുപ്രീം കോടതിയില്‍ ഗീതാ ജോഹ്രി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിന്ന്.

How Sohrabuddin Sheikh was killed


A statement by Constable Ajay Parmar, who said he was present when Sohrabuddin was shot, says: "On November 26 at 4 am, Anti-Terrorism Squad officers from Gujarat, including DG Vanzara and RK Pandayan, and Rajasthan Superintendent of Police MN Dinesh... were present at a place between Ahmedabad circle and Vishala circle toll points.

The report says: "constable Ajay Parmar was asked to bring a Hero Honda motorcycle lying in the backyard of an ATS office here. Sohrabudin was also brought here. A sub-inspector of Rajasthan police rode the bike for a short distance and jumped off it. As it fell, Sohrabuddin was pulled out of the car and thrown on the road. Four police inspectors fired eight rounds from their service pistols. Vanzara then asked Parmar to take Sohrabuddin to the civil hospital."

The report also says police officials from Andhra Pradesh, Gujarat and Rajasthan were involved in the episode. But Andhra Pradesh Chief Minister YS Rajasekhara Reddy said on Tuesday that no police official from his state was involved.

kaalidaasan said...

അതും പാടുപെട്ടു ഹൈദരാബാദില്‍ നിന്നും പിടിച്ചു കൊണ്ട് വന്നു കൊല്ലുക .. അങ്ങനെ ചിന്തിക്കാനുള്ള ബുദ്ധിവികാസം താങ്കള്‍ക്കുമില്ല എന്ന് തോന്നുന്നു

ചിന്തിക്കാനുള്ള ബുദ്ധിവികാസം ഉള്ളതുകൊണ്ടാണ്‌ ഞാന്‍ അങ്ങനെ ചിന്തിക്കുന്നത്. രാജസ്ഥാന്‍ കാരനായ ഒരാളെ ഹൈദ്രബാദില്‍ നിന്നു പിടിച്ചുകൊണ്ടുവന്ന് അഹമ്മദബദില്‍ വച്ച് ഒരു വ്യാജ ഏറ്റുമുട്ടല്‍ സൃഷ്ടിച്ചു കോലപ്പെടുത്തിയിതും അതിനെ പരസ്യമായി ന്യായീകരിക്കുന്നത് എന്തുകൊണ്ടാണെന്നു ചിന്തിക്കാനുള്ള ബുദ്ധി വികാസം എനിക്കുണ്ട്. അതിനെ ന്യായീകരിച്ച മോദി തന്നെയാണതിനുത്തരവാദി എന്നുതന്നെ ചിന്തിക്കാന്‍ കഴിവുള്ളവര്‍ക്ക് മനസിലാകും. അത് ഉത്തരവാദിത്തം ഏറ്റെടുക്കലാണെന്നു തന്നെയേ സുബോധമുള്ള ആരും കരുതൂ.

വ്യാജ ഏറ്റുമുട്ടലിലൂടെ കൊല്ലപ്പെട്ടവരെല്ലാം മുസ്ലിങ്ങളായതുകൊണ്ടാണതില്‍ മതം കടന്നു വന്നത്. എത്ര ഹിന്ദുക്കളെ ഇതുപോലെ ഗുജറാത്ത് പോലിസ് കൊന്നിട്ടുണ്ടെന്നു പറയാമോ? അതില്‍ എത്ര പേരെ ഗുജറാത്തിനു പുറത്തുനിന്നും പിടിച്ചുകൊണ്ടു വന്ന് കൊന്നിട്ടുണ്ട്.

kaalidaasan said...

സൊഹ്രാബുദ്ദീന്‍ വധിക്കപ്പെട്ടത് അയാള്‍ മുസ്ലിം ആയതു കൊണ്ട് മാത്രമാണ് എന്ന ആരോപണം, അത് ചെയ്യിച്ചത് മോഡി നേരിട്ടാണ് എന്ന ആരോപണം , പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ വേണ്ടി പാവം മുസ്ലിമിനെ കൊന്നൊടുക്കുന്നു എന്ന ആരോപണം .. ഇതൊക്കെ സാധാരണ ആരോപണങ്ങള്‍ ആണെങ്കില്‍.

രാജസ്ഥാന്‍ കാരനായ അയാള്‍ മുസ്ലിമായതുകൊണ്ടുമാത്രമണ്‌ ഹൈദ്രബദില്‍ നിന്നും തട്ടിക്കൊണ്ടു പോയി അഹമ്മദബാദില്‍ വച്ച് വധിച്ചത്. അയാള്‍ക്കെതിരെ എന്തെങ്കിലും തെളിവുകളുണ്ടെങ്കില്‍ കേസ് ചാര്‍ജ് ചെയ്ത് കോടതി വഴി ശിക്ഷിപ്പിക്കണമായിരുന്നു. അത് ചെയ്തില്ല. അയാള്‍ ഭീകരായിരുന്നു എന്നതിന്നു യതൊരു തെളിവുമില്ല. പക്ഷെ മോദി പറഞ്ഞത് അയള്‍ ലാഷ്കര്‍ ഭീകരനായിരുന്നു എന്നാണ്. എന്തിനാണാ കള്ളം പറഞ്ഞത്? മറ്റു സംസ്ഥാനങ്ങളിലോ ഗുജറാത്തിലോ കുറ്റം ചെയ്ത ഒരു ഹിന്ദുവിനെയും ഗുജറാത്ത് പോലീസ് ഇതു പോലെ തട്ടികൊണ്ടു പോയി കൊലപ്പെടുത്തിയിട്ടില്ല.

മോദി ഇത്ര നാളും പറഞ്ഞു നടന്നതാണീ സംശയത്തിന്റെ കാരണം. മുസ്ലിം ഭീകരര്‍ ഇന്‍ഡ്യയെ നശിപ്പിക്കാന്‍ ശ്രമിക്കുന്നു. ഇന്‍ഡ്യക്കാരായ ഭീകരരെ വകവരുത്തണം. മദനി കേരളത്തില്‍ പ്രസംഗിച്ചു നടന്നപോലെ തന്നെയാണു മോദി ഗുജറാത്തിലും ചെയ്തത്.ഭീകരന്‍ എന്ന പേരിറ്റ് ഓരോരുത്തരെ കൊല്ലുമ്പോഴും മോദി അതില്‍ ആവേശം കൊള്ളുകയും തീവ്രവാദികളായ ഹിന്ദുക്കളെ ആവേശം കൊള്ളിക്കുകയും ചെയ്തിരുന്നു. ഇത് വീണ്ടും വീണ്ടും ആവര്‍ത്തിച്ചു.

ഇതിന്റെ ഉത്തരവാദിത്തം മുഴുവന്‍ പോലീസിനാണെങ്കില്‍ വേറെ ചില ചോദ്യങ്ങള്‍ വരും. എന്തിനു വേണ്ടിയായിരുന്നു പോലീസ് ഇത് ചെയ്തത്? അവര്‍ക്ക് പേരു കിട്ടാനാണോ? അതോ അവര്‍ക്ക് എന്തെങ്കിലും സാമ്പത്തിക നേട്ടമുണ്ടാക്കാനാണോ? മോദി മറുപടി പറയട്ടേ

വായുജിത് said...

കാളിദാസന്‍ താങ്കളുടെ എല്ലാ അഭിപ്രായങ്ങളിലും പറയുന്നത് ഒരു കാര്യം ആണ് ..ഈ കൊലപാതകങ്ങള്‍ ഒക്കെ മോഡി ചെയ്യിച്ചതാണെന്ന് .. ഇങ്ങനെ പറയാന്‍ എന്തെങ്കിലും തെളിവുകള്‍ ഉണ്ടോ .. കോണ്ഗ്രസ് തെരഞ്ഞെടുപ്പുകാലത് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് അതെ നാണയത്തില്‍ തിരിച്ചു മറുപടി കൊടുത്തു എന്നുള്ളതല്ലാതെ മോഡിയെ ഇതില്‍ ബന്ധിപ്പിക്കുന്ന കാരണങ്ങള്‍ എന്തെങ്കിലും ഉണ്ടോ .. മോഡിയെ കൊല്ലാന്‍ വന്നതാണ് എന്നാ ആരോപണം പോലീസ് പറഞ്ഞതാണ് .. പോലീസ് കൊടുത്ത റിപ്പോര്‍ട്ട് തന്നെ ആയിരിക്കുമല്ലോ എല്ലാ മന്ത്രിമാരും ഉപയോഗിക്കുന്നത് .ഗുജറാത്തില്‍ മാത്രം അത് അസ്വാഭാവികം ആകുമോ ..

എന്റെ ചോദ്യം ഇതാണ് .. സോഹ്രാബുദീനെ കൊന്നത് മുസ്ലിം ആയതു കൊണ്ടും പ്രതിച്ഛായ വര്‍ധിപ്പിക്കാനും ആണ് .. അങ്ങനെ എങ്കില്‍ ഏതെങ്കിലും ഒരു മുസ്ലിമിനെ കൊന്നാല്‍ പോരെ ?? ഇത്രയും പാടുപെട്ടു" ബിസിനസ് മാന്‍ " ആയ ഒരാളെ കൊല്ലേണ്ട കാര്യം ഉണ്ടോ ??????

വായുജിത് said...

അതില്‍ എത്ര പേരെ ഗുജറാത്തിനു പുറത്തുനിന്നും പിടിച്ചുകൊണ്ടു വന്ന് കൊന്നിട്ടുണ്ട്.

ഹ ഹ .. കാളിദാസന്‍ .. അപ്പോള്‍ തൂക്കമൊപ്പിക്കാന്‍ ഒന്ന് രണ്ടു ഹിന്ദുക്കളെയും കൊന്നിരുന്നെങ്കില്‍ കുഴപ്പമില്ലായിരുന്നു എന്നാണോ .. സോഹ്രാബുദീന്റെ ക്രിമിനല്‍ റെക്കോര്‍ഡ്‌ പിന്നെ ഉണ്ടാക്കിയതല്ല ..ടാഡ പ്രകാരം അയാളെ തടവിലിട്ടത് ഭാവിയില്‍ ഇങ്ങനെ വെടി വെച്ച് കൊല്ലാന്‍ ആയിരുന്നു എന്ന് കൂടി താങ്കള്‍ പറയുമോ .. അത് പോലെ അയാളുടെ വീട്ടില്‍ നിന്ന് എ കെ 47 ഒക്കെ പിടിച്ചതും മുന്‍കൂട്ടി മോഡി ചെയ്യിച്ചതാണെന്ന് പറയുമോ ???

വായുജിത് said...

കാളിദാസന്‍ അതേ വര്‍ഷം രാജ്യത്ത് നടന്ന
വ്യാജ ഏറ്റുമുട്ടലുകളുടെ കണക്കുകള്‍ ഇങ്ങനെ -

സമാജ്‌വാദി പാര്‍ട്ടിയുടെ ഉത്തര്‍പ്രദേശില്‍ 54
കോണ്‍ഗ്രസിന്റെ ആന്ധ്രയില്‍ 5
കോണ്‍ഗ്രസിന്റെ ഹരിയാനയില്‍ 4
ബി.ജെ.പി.യുടെ ഗുജറാത്തില്‍ 1


അന്വേഷണം പൂര്‍ത്തിയാകാതെ കിടക്കുന്ന വ്യാജ ഏറ്റുമുട്ടല്‍ കേസുകളുടെ കണക്കും ലഭ്യമാണ്‌.
ബി.ജെ.പി.യുടെ ഗുജറാത്തില്‍ 5
കോണ്‍ഗ്രസിന്റെ ഉത്തരാഞ്ചലില്‍ 14
കോണ്‍ഗ്രസിന്റെ ഡല്‍ഹിയില്‍ 18
കോണ്‍ഗ്രസിന്റെ ആന്ധ്രയില്‍ 21
കോണ്‍ഗ്രസിന്റെമഹാരാഷ്ട്രയില്‍ 29
എസ്‌.പി.യുടെ യു.പി.യില്‍ 175

ഇവിടെയൊക്കെ മരിചവരുടെയും മുഖ്യമന്ത്രിയുടെയും മതം നോക്കി പ്രചാരണം തുടങ്ങിയാല്‍ എന്താകും സ്ഥിതി :)

വായുജിത് said...

വ്യാജ ഏറ്റുമുട്ടലിലൂടെ കൊല്ലപ്പെട്ടവരെല്ലാം മുസ്ലിങ്ങളായതുകൊണ്ടാണതില്‍ മതം കടന്നു വന്നത്.

അപ്പോള്‍ ഈ തുളസീ റാം പ്രജാപതിയൊ.. അത് വേറെ വഴിയില്ലാത്തത് കൊണ്ട് അല്ലേ

kaalidaasan said...

ഈ കൊലപാതകങ്ങള് ഒക്കെ മോഡി ചെയ്യിച്ചതാണെന്ന് .. ഇങ്ങനെ പറയാന് എന്തെങ്കിലും തെളിവുകള് ഉണ്ടോ .. കോണ്ഗ്രസ് തെരഞ്ഞെടുപ്പുകാലത് ഉന്നയിച്ച ആരോപണങ്ങള്ക്ക് അതെ നാണയത്തില് തിരിച്ചു മറുപടി കൊടുത്തു എന്നുള്ളതല്ലാതെ മോഡിയെ ഇതില് ബന്ധിപ്പിക്കുന്ന കാരണങ്ങള് എന്തെങ്കിലും ഉണ്ടോ .. മോഡിയെ കൊല്ലാന് വന്നതാണ് എന്നാ ആരോപണം പോലീസ് പറഞ്ഞതാണ് ..

ഇതിനു പ്രത്യക്ഷ തെളിവുണ്ടെങ്കില്‍ മോദിക്കെതിരെ കേസെടുത്തേനെ. അതില്ലാത്തതുകൊണ്ടല്ലേ അന്വേഷണം നടത്തുന്നത്. ഗുജറാത്ത് പോലീസ് അന്വേഷിച്ചപ്പോഴൊന്നും പോലീസുകാരില്‍ ഒരു കുറ്റവും കണ്ടിരുന്നില്ല. മോദിയെ കൊല്ലാന്‍ വന്ന ഭീകരന്‍ തന്നെയായിരുന്നു. സുപ്രീം കോടതി ആവശ്യപ്പെട്ട് അന്വേഷിച്ചപ്പോള്‍ , കോടതിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ അന്വേഷിച്ചപ്പോള്‍ സൊഹ്രാബുദ്ദിന്‍ ഭീകരനല്ലാതയി. ഒരു കുറ്റവാളിപോലും അല്ലാതായി.

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ ഉന്നയിച്ച അരോപണമല്ല ഇത്. സൊഹ്രാബുദ്ദിന്‍ കൊല്ലപ്പെട്ടു എനറിഞ്ഞപ്പോള്‍ മുതല്‍ അദ്ദേഹത്തിന്റെ സഹോദരന്‍ ഗുജറാത്തിലെ അധികാരികളോടും കോടതിയോടു പോലും അപേക്ഷിച്ചതാണ്. അപ്പോള്‍ നടന്ന ഒരന്വേഷണവും സത്യം പുറത്തു കൊണ്ടു വന്നില്ല. പല മനുഷ്യാവകാശ പ്രവര്‍ത്തകരും ഇതൊരു വ്യാജ ഏറ്റുമുട്ടലായിരുന്നു എന്നു പറഞ്ഞിട്ടും മോദി സമ്മതിച്ചിരുന്നില്ല. സത്യം ഇനിയും മൂടി വക്കാന്‍ ആവില്ല എന്നറിഞ്ഞപ്പോള്‍ സമ്മതിച്ചു.. അതിനും ശേഷമാണ്, തെരഞ്ഞെടുപ്പു പ്രചാരണം നടന്നത്. അപ്പോഴും മോദി സൊഹ്രബുദ്ദിന്‍ ഒരു ഭീകരനായിരുന്നു അതുകൊണ്ട് വെടി വച്ചു കൊന്നു എന്നാണു പറഞ്ഞത്. ഇതൊക്കെ മോദിയെ ബന്ധിപ്പിക്കുന്ന കരണങ്ങള്‍ തന്നെയാണ്.

2007 ഏപ്രിലിലാണു മൂന്നു പോലീസുകാരെ കുറ്റക്കാരെന്നു കണ്ട് അറസ്റ്റ് ചെയ്തത്. 2007 ഡിസംബറിലാണ്‌ മോദി വിവാദമായ പ്രസ്താവന നടത്തിയത്. വ്യാജ എറ്റുമുട്ടലിലാണ്‌ വധിച്ചതെന്നു എല്ലാവരും മനസിലാക്കിയ ശേഷവും മോദി ഭീകരനായ സൊഹ്രബുദ്ദിനെ വധിച്ചു എന്നു പറഞ്ഞാല്‍ അതില്‍ നിന്നും എന്താണു വായുജിത്തേ മനസിലാക്കാന്‍ ആകുക? മോദിയുടെ ഈ പ്രസ്താവനയില്‍ പ്രതിക്ഷേധിച്ചാണ്, സുപ്രീം കോടതിയിലെ ഗുജറാത്തിന്റെ അഭിഭാഷകന്‍ രാജിവച്ചതും.

kaalidaasan said...

അപ്പോള്‍ തൂക്കമൊപ്പിക്കാന്‍ ഒന്ന് രണ്ടു ഹിന്ദുക്കളെയും കൊന്നിരുന്നെങ്കില്‍ കുഴപ്പമില്ലായിരുന്നു എന്നാണോ ..

ക്രിമിനലുകളെ പോലീസ് വെറുതെ വെടി വച്ചു കൊല്ലാറുണ്ട് എന്നു വയുജിത്താണു പറഞ്ഞത്. ഗുജറാത്ത് പോലീസിന്റെ ഹിറ്റ് ലിസ്റ്റില്‍ ഒരു ഹിന്ദുവും ഇല്ലേ? മുസ്ലിങ്ങളെ മാത്രം വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലുന്നത് ആരിലും സംശയമുണ്ടാക്കും. ക്രിമിലുകല്‍ എല്ലാം മുസ്ലിങ്ങളാണെന്നു വരുത്തി തീര്‍ക്കാനുള്ള ശ്രമമായിട്ടേ കരുതാന്‍ ആകൂ..

kaalidaasan said...

അപ്പോള്‍ ഈ തുളസീ റാം പ്രജാപതിയൊ.. അത് വേറെ വഴിയില്ലാത്തത് കൊണ്ട് അല്ലേ.


വേറെ വഴിയില്ലാത്തതു കൊണ്ടു തന്നെ.
തുള്‍സീറാം പ്രജാപതിയെ സൊഹ്രാബുദ്ദിനോടോ കൌസെര്‍ബിയോടോ ഒപ്പം വധിച്ചില്ല. വേറെ കേസുകള്‍ ചാര്‍ജ് ചെയ്ത് ജയില്‍ അടച്ചിരിക്കുകയായിരുന്നു. അദ്ദേഹത്തെ വധിക്കാന്‍ ഉദ്ദേശമുണ്ടായിരുന്നെങ്കില്‍ ആദ്യമേ തന്നെ അത് ചെയ്യുമായിരുന്നു. ഒരു ഹിന്ദുവായ പ്രജാപതിയെ മോദിയെ വധിക്കാന്‍ വന്ന ഭീകരന്‍ എന്നു പറഞ്ഞ് വധിച്ചാല്‍ മോദിയുടെ പ്ളാനുകളൊക്കെ തിരിച്ചടിച്ചേനെ. അതു കൊണ്ട് അപ്പോള്‍ അത് ചെയ്തില്ല. എന്നു മത്രമല്ല പിന്നീട്, ഗതി കേട് കൊണ്ട് ചെയ്യേണ്ടിവന്നപ്പോള്‍ രഹസ്യമാക്കിയും സൂക്ഷിച്ചു.


പ്രജാപതിയെ ചോദ്യം ചെയ്യാന്‍ ഇന്സ്പെക്റ്റര്‍ സോളങ്കി തീരുമാനിച്ചപ്പോഴാണ്‌ അദ്ദേഹത്തെ ചുമതലയില്‍ നിന്നും മാറ്റിയതും അധികം താസിയാതെ തുള്‍സീ റാമും മറ്റൊരു വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതും. അത് ഗതികേടു കൊണ്ട് ചെയ്തു പോയതാണ്. തെളിവു നശിപ്പിക്കാന്‍. തുള്‍സീറാമിനെ ചോദ്യം ചെയ്താലുള്ള കുഴപ്പം ആഭ്യന്തര മന്ത്രിക്ക് നന്നായി അറിയാമായിരുന്നു. അതു കൊണ്ട് അദ്ദേഹത്തെയും വകവരുത്താന്‍ രാഷ്ട്രീയ നേതാക്കള്‍ തീരുമാനിച്ചു. അതില്‍ മോദിയുണ്ടാകില്ല എന്ന് വായുജിത്തിനു കരുതാനുള്ള എല്ലാ അവകാശവുമുണ്ട്.

വായുജിത് said...

കാളിദാസന്‍ ചില ചോദ്യങ്ങള്‍ താങ്കള്‍ മറുപടി പറയുന്നില്ല...

അപ്പോള്‍ പാവം മുസ്ലിമിനെ പ്രതിഛായ നന്നാക്കാന്‍ കൊന്നതല്ലേ ..ഇത്. കാരണം അങ്ങനെ എങ്കില്‍ “ബിസിനസ്സ് മാനായ “ സൊഹ്രാബുദ്ദീനെ തെരഞ്ഞെടുക്കേണ്ട കാര്യം ഇല്ലല്ലോ.. അതും ഇത്ര പാടുപെട്ട് ...

എന്താണു അഭിപ്രായം

kaalidaasan said...

അപ്പോള് പാവം മുസ്ലിമിനെ പ്രതിഛായ നന്നാക്കാന് കൊന്നതല്ലേ ..ഇത്. കാരണം അങ്ങനെ എങ്കില് “ബിസിനസ്സ് മാനായ “ സൊഹ്രാബുദ്ദീനെ തെരഞ്ഞെടുക്കേണ്ട കാര്യം ഇല്ലല്ലോ.. അതും ഇത്ര പാടുപെട്ട് ...

ഇത് നേരത്തെ തന്നെ വിശദീകരിച്ചിരുന്നല്ലോ വയുജിത്തേ. അസ്തലവിസ്ത ഇതേ കാര്യം ഉയര്ത്തിക്കൊണ്ടു വന്നപ്പോള്.

സൊഹ്രാബുദ്ദിനെ ഒഴിവാക്കാനായി രാജസ്ഥാനിലെ ബിസിനസ് ലോബി ബി ജെ പി നേതാക്കളെ സമീപിച്ചിരുന്നു എന്നാണ് അസ്ത്തലവിസ്ത പറഞ്ഞത്. വായുജിത് നല്കിയ ലിസ്റ്റില് രാജാസ്ഥാനിലെ വ്യജ എടുമുട്ടലുകളുടെ കണക്കു പറയാത്തതു കൊണ്ട്, അവിടെ ആ കലാപരിപാടി ഇല്ലായിരിക്കാംഎന്നു കരുതേണ്ടിവരും. അതു കൊണ്ടോ അല്ലെങ്കില് മോദി ഇതില് അഗ്രഗണ്യനായതുകൊണ്ടോ രജസ്ഥാന് ബി ജെ പി നേതാക്കള് ഗുജറാത്ത് ബി ജെ പി നേതാക്കളെ ഈ ആവശ്യം അറിയിച്ചിരിക്കാം. അതിനു വേണ്ടി രജസ്ഥാനിലുള്ള കേസുകളുടെ വിശദവിവരം സഹിതം ഗുജറാത്തിനെ ഇക്കാര്യം ഏല്പ്പിച്ചു. നെയ്യപ്പം തിന്നാല് രണ്ടു ഗുണം എന്നു പറഞ്ഞ പോലെ രാജാസ്ഥാനുവേണ്ടി സൊഹ്രാബുദ്ദിനെ ഒഴിവാക്കാം. കൂടെ മോദിയുടെ തൊപ്പിയിലും ഒരു തൂവല്. സൊഹ്രാബുദ്ദിനെ പിടിച്ചു കൊണ്ടു വന്ന ശേഷം വെടി വച്ചു കൊല്ലാന് രാജസ്ഥാനിലെ പോലീസുകാരനും ഉണ്ടായിരുന്നു.

ഇത് രണ്ടു സംസ്ഥാനങ്ങളിലെ പോലീസുകാര് മാത്രം നടത്തിയ ഒരു പോലീസ് ഓപ്പറേഷന് മാത്രമല്ല, രാഷ്ട്രീയ നേതാക്കളും ഇടപെട്ടു നടത്തിയ കൊലപാതകമാണെന്നതിലേക്കാണിതൊക്കെ വിരല് ചൂണ്ടുന്നത്. മോദി ഇതില് ഉള്പ്പെട്ടിട്ടിട്ടില്ല എന്ന് വായുജിത്തിനു കരുതാം. എന്റെ സാമാന്യ ബോധമെന്നെ അതിനനുവദിക്കുന്നില്ല.

ഗുജറാത്ത് പോലിസ് അന്വേഷിച്ചാലൊന്നുമിതിന്റെ വിശദാംശങ്ങള് പുറത്തു വരില്ല. സി ബി ഐ അന്വേഷിക്കട്ടേ. സൊഹ്രബുദ്ദിനെതിരെ കേസുണ്ടോ എന്നൊക്കെ വേറെ കാര്യം. അതൊന്നും ഇവിടെ പ്രസക്തമല്ല. മറ്റുള്ള സംസ്ഥാനങ്ങളില് ഈ ക്രൂരത നടപ്പിലുണ്ടോ എന്നതും ഇവിടെ പ്രസക്തമല്ല. അയാളെ വെടി വച്ചു കൊല്ലാനുള്ള കാരണം അവര് അന്വേഷിക്കും. മോദി ഇതില് ഉള്പ്പെട്ടിട്ടില്ലെങ്കില് എന്തിനു പേടിക്കണം.

അസ്തലവിസ്ത said...

സൊഹ്രാബുദ്ദിനെ ഒഴിവാക്കാനായി രാജസ്ഥാനിലെ ബിസിനസ് ലോബി ബി ജെ പി നേതാക്കളെ സമീപിച്ചിരുന്നു എന്നാണ് അസ്ത്തലവിസ്ത പറഞ്ഞത്.

ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല. കാളിദാസന്‍‌ നുണ പറയുകയാണ്.

ഏറ്റവും ആദ്യം ഈ സംഭവം‌ വ്യാജ ഏറ്റുമുട്ടലാണെന്ന് ആരോപണമുന്നയിച്ച ദയാല്‍‌ എന്ന പത്രപ്രവര്‍‌ത്തകന്‍‌ പറഞ്ഞത് ക്വോട്ട് ചെയ്തിരുന്നു. പക്ഷേ അതിലും‌ ബിജെപി നേതാക്കളെക്കുറിച്ച് ഒന്നും‌ പറഞ്ഞിട്ടില്ല. പ്രശാന്ത് ദയാല്‍‌ പറഞ്ഞത് എടുത്തെഴുതയത് ഒരിക്കല്‍‌ കൂടി താഴെ കൊടുക്കുന്നു.

"2006 നവമ്പറില്‍‌‌‌‌ ഏറ്റവുമാദ്യം‌‌ ഈ കഥ(പോലീസിന്റെ വേര്‍‌‌ഷന്‍‌‌‌‌) തകര്‍‌‌‌‌ത്ത ദയാല്‍‌‌ റെഡിഫിനോട് പറഞ്ഞത് ഇങ്ങനെയാണ് - പോലീസ് പറഞ്ഞ കഥയും‌‌ യാഥാര്‍‌‌ത്ഥ്യവും‌‌ തമ്മില്‍‌‌ വളരെയധികം‌‌ വ്യത്യാസമുണ്ട്. സൊഹ്രാബുദ്ദീന്‍‌‌ രാജസ്ഥാനിലെ വലിയ കുറ്റവാളിയാണെന്നാണ്‍ കേട്ടിരിക്കുന്നത്, മാര്‍‌‌ബിള്‍‌‌ വ്യാപാരികളില്‍‌‌ നിന്നും‌‌ ബില്‍‌‌ഡേഴ്സിന്റെ കൈയില്‍‌‌ നിന്നും‌‌ ബ്ലാക്ക്മെയില്‍‌‌‌‌ ചെയ്ത് പണമുണ്ടാക്കലാണ് അയാളുടെ തൊഴിലെന്നും‌‌ പറഞ്ഞുകേട്ടിരിക്കുന്നു. ഗുജറാത്ത് പോലീസിലെ എന്റെ വിവരദാതാക്കള്‍‌‌ തന്ന വിവരമനുസരിച്ച് രാജസ്ഥാനിലെ ചില ആളുകള്‍‌‌‌‌ സൊഹ്രാബുദ്ദീന്റെ ക്വൊട്ടേഷന്‍‌‌ കൊലപാതകത്തിനു രണ്ടു കോടി സുപാരിയായി നല്കിയിരുന്നു. പക്ഷേ നാടകത്തിന്റെ 'തട്ട്' രാജസ്ഥാനിലാക്കുന്നതിനു പകരം‌‌ ഗുജറാത്തിലാക്കാന്‍‌‌‌‌ നിശ്ചയിച്ചു.

kaalidaasan said...

ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല. കാളിദാസന്‍‌ നുണ പറയുകയാണ്.

അസ്തലവിസ്ത ആദ്യകമന്റില്‍ പറഞ്ഞത് ഇപ്രകാരമായിരുന്നു..

ഗുജറാത്തിലെ കോണ്‍‌‌ഗ്രസ് നേതാവായ അര്‍‌‌ജുന്‍‌‌ മൊദ്‌‌‌‌വാദിയ, ആരോപിച്ചത് സൊഹ്രാബുദ്ദീന്‍‌‌ പണം‌‌ വഞ്ചിച്ച ഉജ്ജൈനിലെ ചില വ്യാപാരികള്‍‌‌ അയാളെ ഇല്ലാതാക്കാന്‍‌‌‌‌‌‌ ഗുജറാത്തിലെ ചില രാഷ്ട്രീയ സുഹൃത്തുക്കളുടെ സഹായം‌‌ തേടുകയായിരുന്നു എന്നാണ്.


അതിന്റെ ഒപ്പം നല്‍കിയ ലിങ്കില്‍ പറഞ്ഞത്, ഇപ്പോള്‍ രണ്ടാമതു പകര്‍ത്തിയതും. അതില്‍ എന്തെങ്കിലും സത്യമുണ്ടെന്നു തോന്നിയിട്ടു തന്നെയല്ലേ അതൊക്കെ ഇവിടെ പകര്‍ത്തി എഴുതിയത്?

രാജസ്ഥാനിലെയും മധ്യപ്രദേശിലേയും ബിസിനസ് ലോബിയാണ്‌ സൊഹ്രാബുദ്ദിനെ ഇല്ലാതാക്കാന്‍ ആഗ്രഹിച്ചതെന്നും, അതിനു വേണ്ടി അവര്‍ രാഷ്ട്രീയ സഹായം തേടി എന്നുമാണ്‌ വായിക്കുന്നവര്‍ മനസിലാക്കുക. രാജസ്ഥാനില്‍ നിന്നും വേദി ഗുജറാത്തിലേക്ക് മാറ്റിയെങ്കില്‍ അത് ഈ രാഷ്ട്രീയക്കാരുടെ അറിവോടെ തന്നെയാകണം. അന്ന് ഈ മൂന്നു സംസ്ഥാനങ്ങളും ഭരിച്ചിരുന്നത് ബി ജെ പിയും.

ഇനി ഈ രാഷ്ട്രീയക്കാരില്‍ മോദി പെടുമോ ഇല്ലയോ എന്നൊക്കെ അസ്തലവിസ്ത സാവകാശം പരിശോധിച്ച് തീരുമാനിക്കുക.

കൂതറHashimܓ said...

മാഷെ,
ഈ പോസ്റ്റ് ഇന്നലത്തെ (ഫെബ്രുവരി 07 /2010) ചന്ദ്രിക വരാന്തപ്പതിപ്പില്‍ അച്ചടിച്ച് വന്നിട്ടുണ്ട്
മാഷിന്റെ പേരും ബ്ലോഗ് അഡ്രസും എല്ലാം കൊടുത്തിട്ടുണ്ട്, കൂടെ കുറെ ബഹുവര്‍ണ്ണ ചിത്രങ്ങളും
രണ്ടാമത്തെ പേജിന്റെ മുക്കാല്‍ ഭാഗവും നിരഞ്ഞ്നിക്കാ മാഷിന്റെ ഈ പോസ്റ്റ് :)
ആശംസകള്‍.!!!

Baiju Elikkattoor said...

kaalidaasan,

merchant of death ilekku niyamathinte karangal adukkunnoo..!

(http://www.ndtv.com/news/india/gujarat-top-cop-arrested-for-sohrabuddin-case-21165.php)