Thursday 5 November 2009

യക്ഷി

നാലാം ക്ളാസുവരെ ഗ്രാമത്തിലെ സ്കൂളിലാണു പഠിച്ചത്. പിന്നീട് പട്ടണത്തിലെ ഇംഗ്ളീഷ് മീഡിയം സ്കൂളിലായി പഠനം. വീട്ടില്‍ നിന്നും മൂന്നു കിലോമീറ്റര്‍ നടന്നിട്ടു വേണം ബസില്‍ കയറി പോകാന്‍. ബസ് സ്റ്റാന്റിലിറങ്ങി ഒരു കിലോമീറ്റര്‍ കൂടി നടന്നാല്‍ സ്കൂളിലെത്താം. പാടത്തിന്റെ വരമ്പില്‍ കൂടി നടന്നു പോകുന്നത് രസകരം തന്നെയായിരുന്നു. സമപ്രായക്കാരും മുതിര്‍ന്നവരും ആയ  കുറച്ചു കൂട്ടുകാരും ഒക്കെയായി ജീവിതത്തിലെ നല്ല ഒരു കാലം.
 
പോകുന്ന വഴിക്ക് രണ്ട് അമ്പലങ്ങളുണ്ട്. അല്പം ഉയര്‍ന്നിടത്ത് ഒരു വലിയ അമ്പലം. അതിനു ചുറ്റും കുറെ മരങ്ങളുമുണ്ട്. ആലും പനയും പാലയുമൊക്കെയായി ഒരു ചെറിയ വനം തന്നെ. താഴെ ചെറിയ അമ്പലം. ചെറിയ ഒരു ആലും കുറെ കുറ്റിച്ചെടികളും. അതിനു ചുറ്റും പാടവും ഒക്കെയായി.

മുതിര്‍ന്ന കൂട്ടുകാര്‍ പല കഥകളും പറയും. കൂട്ടത്തില്‍ ലത എന്നു  പേരുള്ള ചേച്ചിയുടെ ഇഷ്ടകഥകള്‍ ഭൂതത്തെയും പ്രേതത്തേയും പിശാചിനേയം ​കുറിച്ചായിരുന്നു.
 
ലത ചേച്ചിയാണു ആ രണ്ടമ്പലങ്ങളെയും ചുറ്റിപ്പറ്റിയുള്ള വലിയ ഒരു രഹസ്യം പറഞ്ഞു തന്നത്. സൂര്യോദയത്തിനും അസ്തമയത്തിനും അടുപ്പിച്ചുള്ള സമയത്ത്  മുകളിലെ അമ്പലത്തില്‍ നിന്നും ഒരു യക്ഷി താഴെ അമ്പലത്തിലേക്ക് സഞ്ചാരം നടത്താറുണ്ടെന്ന ഒരു രഹസ്യം ഇങ്ങനെ ആണു ഞാന്‍ അറിഞ്ഞത്. പീന്നീടുള്ള ദിവസങ്ങളില്‍ ഇരുട്ടാവുന്നതിനു മുമ്പ് അമ്പലം കടന്നു പോകുക എന്നതായിരുന്നു എന്നും സ്കൂള്‍ വിട്ടു വരുമ്പോഴുള്ള ചിന്ത. 5 മണിക്ക് മുമ്പുള്ള ബസില്‍ പട്ടണത്തില്‍ നിന്നും പോന്നാലേ 6 മണിക്കു മുമ്പെങ്കിലും അമ്പലങ്ങള്‍ കടന്നു പോകാനാകൂ.
 
തുലാവര്‍ഷക്കാലത്തെ ഒരു വൈകുന്നേരം ബസ് കിട്ടാന്‍ അല്‍പ്പം താമസിച്ചു പോയി. ബസിറങ്ങുമ്പോള്‍ ആകാശം മൂടിക്കെട്ടിയും ചെറുതായി ചാറ്റല്‍ മഴ പെയ്യുകയും ചെയ്യുന്നുണ്ടായിരുന്നു. ഇടക്കിടെ ഇടിമിന്നലും. ബസിറങ്ങുന്നതിനു മുന്നേ യക്ഷിയേക്കുറിച്ചുള്ള ചിന്തയായിരുന്നു മാനസു നിറയെ. കൂടെ ഒന്നുരണ്ടുപേരുണ്ടായിരുന്നെങ്കിലും അമ്പലം കടക്കുന്നതിനു മുന്നേ അവരൊക്കെ പലവഴി പിരിഞ്ഞു പോയി. ചെറിയ പേടി മനസിനെ പിടികൂടുന്നത് മുഖത്തും പ്രതിഫലിച്ചിരിക്കാം.
 
ധൈര്യം സംഭരിച്ചു മുന്നോട്ടു നീങ്ങി. വരമ്പത്തു കൂടെ നടക്കുമ്പോള്‍ ആരുടെയോ കാല്‍പ്പെരുമാറ്റം പിന്നില്‍ കേള്‍ക്കുന്നപോലെ. കാല്‍ പ്പെരുമാറ്റമാണോ അതോ ചിലങ്കയുടെ ശബ്ദമോ. തിരിഞ്ഞു നോക്കിയപ്പോള്‍ ആരെയും കണ്ടില്ല. പെട്ടെന്ന് ലതചേച്ചിയുടെ വാക്കുകള്‍ മിന്നല്‍ പിണര്‍ പോലെ മനസിലൂടെ പാഞ്ഞു പോയി. യക്ഷികള്‍ കാറ്റായും ശബ്ദമായും നിഴലായുമൊക്കെ സഞ്ചരിക്കും. പെരുവിരലില്‍ നിന്നും ഒരു വിറയല്‍ മുകളിലോട്ട് അരിച്ചു കേറി. വരമ്പിനരികില്‍ കൂടി ഒഴുകുന്ന തോട്ടിലിറങ്ങി നടന്നു, കുറച്ചുകൂടെ ധൈര്യം കിട്ടാന്‍.
 
കാലുകള്‍ അമര്‍ത്തി ചവിട്ടി കൂടുതല്‍ ശബ്ദമുണ്ടാക്കി മുന്നോട്ടു നീങ്ങി. പിന്നില്‍ യക്ഷിയുടെ വരവും വേഗത്തിലാകുന്നതു പോലെ തോന്നി. കൈകാലുകള്‍ കുഴയുന്നു. ഒരു മത്സരത്തില്‍ യക്ഷിയെ ജയിക്കാനുള്ള സാധ്യത മങ്ങുന്ന പോലെ. യക്ഷി ഇപ്പോള്‍ പിടിക്കുമെന്ന നില. ഒരടി മുന്നോട്ടു നീങ്ങാനുള്ള ശക്തിയില്ലാത്ത പോലെ. പെട്ടെന്ന് പിന്നിലൊരു ശബ്ദം ബ് ദ്ധും!!. യക്ഷി പിടിച്ചു കഴിഞ്ഞു.
 
നാളെ പല്ലും മുടിയും നഖങ്ങളും ഏതെങ്കിലും പാലയുടെയോ ആലിന്റെയോ ചുവട്ടില്‍ കിടക്കും. ഇനി അനിവര്യമായ വിധിക്കു കീഴടങ്ങുക തന്നെ. കാലുകള്‍ തളര്‍ന്നു കുഴഞ്ഞു വീണതോര്‍മ്മയുണ്ട്. ബോധം തിരിച്ചു കിട്ടുമ്പോള്‍ ആരോ പിടിച്ചെഴുനേല്‍പ്പിക്കുന്നു. വസ്ത്രങ്ങളും പുസ്തകക്കെട്ടും നനഞ്ഞു കുതിര്‍ന്നു. നിറഞ്ഞിരുന്ന കണ്ണുകളിലൂടെ കണ്ടു, മുന്നില്‍ നില്‍ക്കുന്നത് പരിചയമുള്ള ശിവരാമന്‍ നായരാണെന്ന്. അദ്ദേഹം എന്തൊക്കെയോ ചോദിക്കുകയും പറയുകയും ചെയ്തിരുന്നു. ഒന്നും കേള്‍ക്കാനുള്ള മാനസികാവസ്ഥ ഉണ്ടായിരുന്നില്ല. അദ്ദേഹം വരമ്പത്തു നിറുത്തി നനജ്ഞ വസ്ത്രങ്ങള്‍ പിഴിഞ്ഞു കളഞ്ഞു. തലമുടിയില്‍ നിന്നും വെള്ളം തുടച്ചു കളഞ്ഞു. തോളില്‍ കിടന്ന തോര്‍ത്തെടുത്ത് തല തുവര്‍ത്തി.

"പേടിച്ചു പോയോ?
ഞാന്‍ വീട്ടില്‍ കൊണ്ടുപോയാക്കാം".

ആ രണ്ടു വാചകങ്ങള്‍ ഓര്‍ക്കുന്നുണ്ട്.

കൂടെ നടക്കുമ്പോള്‍ അദ്ദേഹം ശബ്ദം താഴ്ത്തി പറഞ്ഞു.

"ആണ്‍കുട്ടികളായാല്‍ കുറച്ചു കൂടെ ധൈര്യമൊക്കെ വേണ്ടേ.
ഒരു വാഴ വെട്ടിയിടുന്ന ശബ്ദം കേട്ട് പേടിക്കാമോ!!!.

ഉള്ളാലെ ചെറുതായി ചിരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ പിന്നാലെ തലയും താഴ്ത്തി നടന്നു. വാഴയല്ല യക്ഷിയാണെന്നു പറയാന്‍ അഭിമാനം അനുവദിച്ചില്ല.

26 comments:

simy nazareth said...

:-) കൊള്ളാം.

അതേ യക്ഷിവന്ന് ഇനിയും പിടിക്കട്ടെ.

kaalidaasan said...

സിമി,

അന്നത്തെ യക്ഷി ഇന്ന് പിടിക്കുമെന്ന് തോന്നുന്നില്ല. പുതിയ യക്ഷികള്‍ പിടിച്ചേക്കാം.

ഇന്ന് ഒരു യക്ഷിയേയും ഗന്ധര്‍വനേയും പേടിയില്ല.

അപ്പൂട്ടൻ said...

വടയക്ഷി എന്നൊക്കെ കേട്ടിട്ടുണ്ട്‌, വാഴയക്ഷി ആദ്യമാ.

യക്ഷികൾ പൊതുവേ സുന്ദരികളാണെന്ന് കേട്ടിട്ടുണ്ട്‌, പിന്നെന്തിനാ പേടിക്കുന്നേ?

താരകൻ said...

യക്ഷിയെ പേടിയില്ലെന്നോ...നല്ലത്. എന്നാല് ഇക്കൂട്ടരൊന്നുല്ല്യാന്നങ്ങട്ട് ഉറപ്പിക്കണ്ട..ചാത്തനും മറുതയും യക്ഷിയും ഗന്ധർവനും ഒക്കെയുണ്ട്..നമുക്കുചുറ്റും അതീന്ദ്രിയമായ ഒരു സമാന്തരലോകത്തിലാണ് അവരുടെ വാസം..മറ്റൊരു വിധത്തിൽ പറഞ്ഞാൽ സാധാരണ ഗതിയിൽ നമുക്കു റിസീവ്ചെയ്യാൻ പറ്റാത്ത ഫ്രീക്വൻസിതലത്തിലാണെന്നുമാത്രം..
എന്ന് ഒരു അനുഭവസ്ഥൻ...

kaalidaasan said...

എന്തു ചെയ്യാം അപ്പൂട്ടാ വാഴ യക്ഷിയാണ്, എന്നെ പിടിക്കാന്‍ വന്നത്.

അഞ്ചും ആറും വയസ്സില്‍ യക്ഷിയുടെ സൌന്ദര്യമൊന്നും ആസ്വദിക്കാനുള്ള പരുവത്തിലായിരുന്നില്ല ഞാന്‍. ഇന്നാണെങ്കിലതൊക്കെ ആസ്വദിച്ചേനെ

kaalidaasan said...

താരകന്‍ അനുഭവത്തില്‍ നിന്നും പറയുന്നതിനെ ഞാന്‍ എതിര്‍ക്കുന്നില്ല.

എങ്കിലും ഒരു ചാത്തനേയോ മറുതയേയോ യക്ഷിയേയോ ഗന്ധര്‍വനേയോ കാണാന്‍ ഒരാഗ്രഹമുണ്ട്. നടക്കുമോ എന്തോ.

ഹരീഷ് തൊടുപുഴ said...

ഹി ഹി ഹി..

ചിരിപ്പിച്ചു...

എങ്കിലും ഇന്നും എനിക്കീ യക്ഷിയെയൊക്കെ പേട്യാണു ട്ടോ...സത്യം

dethan said...

എല്ലാ യക്ഷിക്കഥകളുടെയും ദൈവാത്ഭുതങ്ങളുടെയുംസത്യം ഇതു തന്നെയാണ്.എന്തായാലും പുതിയ
യക്ഷികളുടെ പിടിയില്‍ പെടാതെ സൂക്ഷിക്കുക;ദൈവങ്ങളുടെയും.രസകരമായ അനുഭവ വിവരണം.അഭിനന്ദന
ങ്ങള്‍.
-ദത്തന്‍

kaalidaasan said...

ഹരീഷ്,

ചിരിച്ചതില്‍ സന്തോഷമുണ്ട്.

ആരെയെങ്കിലുമൊക്കെ പേടി ഉണ്ടാകുന്നത് നല്ലതുമാണ്.

kaalidaasan said...

ദത്തന്‍,

അഭിപ്രായത്തിനു നന്ദി.

പുതിയ യക്ഷികളുടെ പിടിയില്‍ പെടാതെ സൂക്ഷിക്കുന്നുണ്ട്.


യക്ഷിക്കഥകളുടെ സത്യം ഇതൊക്കെയണ്. പക്ഷെ പേടി എന്ന വികാരം മനുഷ്യനുള്ള കാലത്തോളം ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകും.

യക്ഷിയിലൊന്നും വിശ്വാസമില്ലാത്തവര്‍ക്കു പോലും വിജനമായ പ്രദേശങ്ങളില്‍ രാത്രികാലങ്ങളില്‍ പേടിയുണ്ടാകാറുണ്ട്. പേടിച്ചിരിക്കുന്ന അവസരങ്ങളില്‍ ഇതു പോലെ പല വിഭ്രമാത്മക ചിന്തകളും മനുഷ്യ മനസുകളില്‍ കടന്നു വരാം. ഒരു പക്ഷെ മനുഷ്യരുടെ ജീനുകളില്‍ ഇതൊക്കെ മുദ്രണം ചെയ്തു വച്ചതായിരിക്കാം.

ഇന്ന് വിരിഞ്ഞു വരുന്ന കോഴിക്കുഞ്ഞിനെ ഒരു പരുന്തിന്റെ രൂപം കാട്ടിയല്‍ അത് ഓടി ഒളിക്കും. ലോകത്തുള്ള എല്ലാ പരുന്തുകളും ചത്തുപോയാലും ഇതു സംഭവിക്കും.

Baiju Elikkattoor said...

kollam.

yakshiyilonnum vishwasam illathavarkum ithupole chila anubhavangal kaanum.

pandorikkal kalanilayathinte 'Raktarakshas' naadakam kandittittu raathriyil ere irutti basirangi ottakku nadannu pokumbol pettennu thalakku mukaliloode oru ulka minni paanju porappol njan jetti virachu poya anubhavam orthu poyi. :)

kaalidaasan said...

ബൈജു,

ഡ്രാക്കുള നോവല്‍ വായിച്ച് എനിക്ക് ഇതു പോലെ ഒരനുഭവം ഉണ്ടായിട്ടുണ്ട്. എന്നേക്കാള്‍ നാലഞ്ചു വയസു കൂടുതലുള്ള ഒരു കസിന്‍ എന്നെ പേടിപ്പിച്ചതാണ്. കക്ഷി ഡ്രാക്കുള ആദ്യമേ വായിച്ചു. എന്നിട്ട് എന്നോടു വായിക്കാന്‍ പറഞ്ഞ് ഒരു പ്രത്യേക ഭാഗം എടുത്തു തന്നു. ഞാന്‍ വായിച്ചു വായിച്ച് കടവാവല്‍ ജനാലയുടെ കണ്ണാടി ചില്ലില്‍ വന്നടിച്ച് ചില്ലു പൊട്ടി, രക്തം വാര്‍ ന്നു വീഴുന്ന തല അകത്തേക്കിടുന്ന ഭാഗമെത്തി. കൃത്യസമയത്ത് കക്ഷി മേശപ്പുറത്തിരുന്ന കുട ജനലിലെ കണ്ണാടിചില്ലിലേക്കൊരു കുത്ത്. പേടിച്ചു നിലവിളിച്ചു പോയി അന്ന്. അതുപോലെ ഒരു പേടി ജീവിതത്തില്‍ ഇന്നു വരെ പേടിച്ചിട്ടില്ല.

Anonymous said...

നഗരവല്‍ക്കരണം യക്ഷികളെയും ഇല്ലാതാക്കി!

kaalidaasan said...

നഗരവല്‍ക്കരണം യക്ഷികളെയും ഇല്ലാതാക്കി!

നഗരത്തിലും കാണും ഞാന്‍ കണ്ടതുപോലത്തെ യക്ഷികള്‍. അരെങ്കിലും അനുഭവ വിവരണം നല്‍കിയാല്‍ അറിയാന്‍ പറ്റുമായിരുന്നു.

കണ്ണനുണ്ണി said...

യക്ഷി വാഴയായും വരാം എന്ന് ആരെങ്കിലും പറഞ്ഞിരുന്നോ :)

kaalidaasan said...

യക്ഷി വാഴയായും വരാം എന്ന് ആരെങ്കിലും പറഞ്ഞിരുന്നോ

ഇല്ല.

യക്ഷി ശബ്ദമായി വരാം എന്നു പറഞ്ഞിരുന്നു.

പുലരി said...

ഒരു ചെറിയ അനുഭവം നമുക്കുമുണ്ടു ഈ വിഷയത്തിൽ.
കുട്ടിക്കാലത്ത്‌ പരിധിയിലൽപം പേടിത്തൊണ്ടനായിരുന്നു. ഏതാണ്ട്‌ ബാലവാടി മുതൽ പ്രീഡിഗ്രി കഴിയുന്നതുവരെയും സ്ഥിരമായി ഞങ്ങളുടെ കുടുമ്പാങ്ങൾക്കു ട്യൂഷൻ എടുത്തിരുന്നത്‌ അന്നേ മഹിളാമോർച്ചയുടെ ജില്ലാ പഥവിയിലുള്ള ഒരു ടീചർ ആയിരുന്നു. ഞങ്ങളുടെ ട്യൂഷൻ സമയമാകട്ടെ വൈകീട്ട്‌ ആറെ മുപ്പതു മുതൽ എട്ടേ മുപ്പതു വരെയും. ട്യൂഷനു പോയാൽ പ്രധാന പണി നാട്ടുകഥകളും, രാഷ്ട്രീയവും പറയുകയാണു. പ്രത്യേകിച്ച്‌ മഹിളാ മോർച്ചയുടെ ഭാരവാഹി കൂടിയാണു. അപ്പോൾ സംഭവങ്ങളെ അൽപം പൊടിപ്പും തൊങ്ങലും കൂട്ടി ഒരു പ്രത്യേകപക്ഷത്തേക്കു ചായുന്ന നിലക്കു അവതരിപ്പിക്കും.
മറ്റൊരു പ്രധാന ജോലി പ്രെത ക്ഥ പറയുകയാണു. ഒറ്റമുലചി, യക്ഷി ഇവരെയൊക്കെ കുറിച്ചു ഭയാനകമായ കഥകൾ പറയും. ട്യൂഷൻ കഴിഞ്ഞു ഞങ്ങൾ പോകുന്ന വഴികളുടെ പ്രത്യേകഥകൾ പറയും. മൊത്തത്തി ഒരു പ്രേതാന്തരീക്ഷം രൂപപ്പെട്ടതിനു ശേഷമായിരിക്കും ട്യൂഷൻ അവസാനിപ്പിച്ചു രാത്രി മടങ്ങുക. എന്റെ ഇക്കയാണെങ്കിലോ എന്നെ പേടിപ്പിക്കുന്നതിൽ വിരുതനുമാണു. ടീചർ അവസാനിപ്പിച്ച കഥകൾ ഈ ഇടവഴിയിൽ എത്തിയാൽ ആൾ പറഞ്ഞു തുടങ്ങു. ഒരു ദിവസം സഹിക്കെട്ടാതെ കഥയുടെ ഭയാനകതയിൽ നിന്നു രക്ഷ തേടി ഞാൻ അവരുടെ കൂട്ടം വിട്ടു മുന്നോട്ടു നടന്നു. പെട്ടെന്നു മുന്നിൽ ഒരു ഇളക്കം ഞാൻ വിചാരിച്ചു ഇതവൾ തന്നെ ഒറ്റമുലച്ചി. ഒരാത്ഥനാഥത്തോടെ ഇക്കാടെ പേർ വിളിച്ചു ഞാൻ പിറകിലോട്ടു ഓടി ച്ചെന്നു.
ഇക്ക എന്നെ ചീത്ത പറഞ്ഞതിനു ശേഷം അന്വേഷിച്ചപ്പോഴാണു മനസ്സിലായതു ഒരു വാഴയില ഇളകിയതെന്നു.
മുതിർന്നപ്പോൽ തനിച്ചു കുറെവൈകിയതിനു ശേഷം ആ വഴിയൊക്കെ വരുമ്പോൾ ആദ്യം മനസ്സിൽ വരിക എന്റെ നിലവിളിയും, ഇക്കാടെ ചീത്ത വിളിയുമാണു.

പുലരി

Baiju Elikkattoor said...

ha ha
sasya lokathu ninnum ettavaum kooduthal yakshiyayum kallanayum 'vesham' kettiyittullathu vaazhayum vaazhayilayum aayirikkum...!!!

Anonymous said...

മാരീചനറിഞ്ഞാൽ ഈ “വാഴയക്ഷി“യുമായിവരും... ദൂക്ഷിച്ചോ

kaalidaasan said...

മാരീചനറിഞ്ഞാൽ ഈ “വാഴയക്ഷി“യുമായിവരും... ദൂക്ഷിച്ചോ


വരട്ടെ. വാഴയക്ഷിയെ പ്രതിരോധിക്കാന്‍ എന്തെങ്കിലും കിട്ടുമോ എന്നു നോക്കാം.

താരകൻ said...

കുറച്ചു വായിച്ചപ്പോൾ പ്രിയ എ.എസ് ആണെന്നുതോന്നി..കുറച്ചുകൂടെ വായിച്ചപ്പോൾ വെറുതെതോന്നിയതാണെന്നു മനസ്സിലായി.മുഴുവൻ വായിക്കട്ടെ ഫൈനൽ ഒപീനിയൻ എന്നിട്ട്..

kaalidaasan said...

താരകാ,

താങ്കള്‍ എഴുതിയതു മനസിലായില്ല. യക്ഷിയേക്കുറിച്ച് അത്രയേ ഉള്ളു. അത് കഥയല്ല. നടന്ന സംഭവമാണ്. കഥയെഴുത്ത് എനിക്ക് വഴങ്ങില്ല.

ഓര്‍മ്മകളില്‍ ഇനിയും പലതും നിറം മങ്ങാതെ നില്‍പ്പുണ്ട്. അവയില്‍ ചിലതൊക്കെ വീണ്ടും എഴുതാം.

ബിനോയ്//HariNav said...

കാളിദാസന്‍‌മാഷേ, പനയിലും പാലയിലുമൊക്കെ ടെന്‍റടിച്ച് കൂടുന്ന ദരിദ്രവാസി യക്ഷിളുടെ കാലം കഴിഞ്ഞു. സ്വന്തം PROയും വന്‍ കിങ്കരനിരയുമൊക്കെയായി ആശ്രമങ്ങളിലും മഠങ്ങളിലുമൊക്കെയാണ് അഭിനവയക്ഷികളുടെ പാര്‍പ്പ്.

"വാഴയക്ഷി" ക്ഷ ബോധിച്ചൂട്ടാ :)

സുബിന്‍ പി റ്റി said...

താരകന്റെ കമന്റ് നന്നായി ചിരിപ്പിച്ചു. സമാന്തര ലോകത്തില്‍ സ്ക്രാമ്ബ്ലര്‍, ജാമര്‍ തുടങ്ങിയവ ഒക്കെ ഉണ്ടെന്നും മനസ്സിലായി. ജെ ടി ഓ ആകാന്‍ കഴിഞ്ഞില്ല. അവിടെ വല്ല ജോലി സാധ്യതയും ഉണ്ടോ ആവോ.. ഇവിടെയൊക്കെ മുടിഞ്ഞ മാന്ദ്യം അല്ലെ.. എന്നാലും അനുഭവസ്ഥന്‍ എങ്ങനെ ആണോ ആവോ ആ ഡീ കോടര്‍ ഒക്കെ ഉണ്ടാക്കി സമാന്തര ലോകത്ത് നിന്നും ഡാട റിസീവ് ചെയ്തത് എന്നറിയാന്‍ ആഗ്രഹം ഉണ്ട്.

kaalidaasan said...

ബിനോയ്,

ആശ്രമങ്ങളിലും മഠങ്ങളിലുമൊക്കെയുള്ള പോസ്റ്റ് മോഡേണ്‍ യക്ഷികളുമായി ഇതു വരെ മുഖാമുഖം വരാന്‍ ഇടയായിട്ടില്ല. മാധ്യമങ്ങളിലൂടെ വായിച്ചറിഞ്ഞിട്ടേ ഉള്ളു.

യക്ഷി എന്നു പറയാന്‍ ആവില്ലെങ്കിലും ഒരു കന്യാസ്ത്രീ വ്യവസായിയെ പരിചയപ്പെട്ടിട്ടുണ്ട്.

Minnu said...

nice :-)