Wednesday 29 October 2008

ചിത്രകാരന്റെ അവര്‍ണ്ണവിലാപം

സവര്‍ ണ്ണരെയും അതിന്റെ കൂടെ ഇടതുപക്ഷപ്രസ്ഥാനങ്ങളെയും അവഹേളിക്കുക എന്ന ഒറ്റ അജണ്ടയിലാണ്, ചിത്രകാരന്റെ പേക്കുത്തുകള്‍ . വിചിത്രമായ വാദഗതികളാണദേഹത്തിന്റേത്. ഗള്‍ഫ് മലയാളിയെ സ്തുതിക്കുന്നതിന്റെ മറവില്‍ കേരളത്തിന്റെ അസ്തിത്വത്തെ തന്നെ അദ്ദേഹം പുലഭ്യം പറയുന്നു.



ആത്മത്യാഗം നടത്തിയ ആത്മാര്‍ത്ഥതയും സത്യസന്ധതയുമുള്ള മനുഷ്യരുടെ വിപ്ലവപ്രസ്ഥാനങ്ങളെ, സവര്‍ണ്ണനേതാക്കള്‍ ഹൈജാക്കു ചെയ്തു എന്നതാണദ്ദേഹത്തിന്റെ ഏറ്റവും പുതിയ വിലാപം .കപടനേതൃത്വങ്ങളെ അനുസരിച്ച് പലരും ആര്‍ക്കോ വേണ്ടി പരസ്പ്പരം വെട്ടി മരിക്കുന്നു എന്നു പറഞ്ഞത് മാര്‍ക്സിസ്റ്റു പാര്‍ട്ടിയെ ഉദ്ദേശിച്ചായിരിക്കണം . മാര്‍സിസ്റ്റുപാര്‍ട്ടി ഇന്ന്‍ കേരളത്തിലെ ഏറ്റവും ശക്തമായ രാഷ്ട്രീയ പ്രസ്ഥാനമാണ്. ഇന്നത്തെ അതിന്റെ മുതിര്‍ന്ന നേതാക്കള്‍ വി എസ് അച്യുതനന്ദനും പിണറായി വിജയനുമാണ്. ഇവരും ഇവരോടൊപ്പമുള്ള പാലൊളി , ഐസ്സക്ക്, കരീം , ഗുരുദാസന്‍ , സുധാകരന്‍ തുടങ്ങിയവര്‍ സവര്‍ണ്ണ നേതാക്കളാണെനു പറയണമെങ്കില്‍ അസാമാന്യ ബുദ്ധിഭ്രമം ഉണ്ടാവണം .


ബ്രാഹ്മണരും ശൂദ്രനായന്‍മാരും ഇടതു പക്ഷത്തിന്റെ വര്‍ഗ്ഗ ശത്രുക്കളാണെന്നുള്ള ഉദീരണം ആരിലും വമനേഛയുണ്ടാക്കും . വര്‍ഗ്ഗ സമരം എന്താണെന്നറിയാതെ വിശകലനം നടത്തുന്ന ഒരു പമ്പര വിഡ്ഡിയാണല്ലോ ചിത്രകാരന്‍ എന്നോര്‍ക്കുമ്പോള്‍ ലജ്ജിക്കാതെ വയ്യ.

ബ്രിട്ടീഷ് ഭരണം കേരളത്തില്‍ ‍ സംസ്ക്കാരികവും സാമൂഹീകവുമായ ഉണര്‍വ് ‍നല്‍കി എന്നൊക്കെ വെറുതെ വച്ചു കാച്ചാന്‍ അദ്ദേഹത്തിനു യാതൊരു മടിയുമില്ല. ബ്രിട്ടീഷ് ഇന്‍ഡ്യയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അമ്പരപ്പിക്കുന്ന അജ്ഞത ഇതിലൂടെ പുറത്തു വരുന്നു. ബ്രീട്ടിഷുകര്‍ കേരളത്തില്‍ നേരിട്ടു ഭരിച്ചത് മലബാറില്‍ മാത്രമായിരുന്നു. അവിടെ തിരുവിതാംകൂറിലും കൊച്ചിയിലും ഉണ്ടായ പോലെ ജനകീയ മുന്നേറ്റങ്ങള്‍ ഉണ്ടായതായി ചരിത്രം പറഞ്ഞു കേള്‍ക്കുന്നില്ല. ബ്രിട്ടീഷുകാര്‍ ഭരിച്ചിരുന്ന ഇന്‍ഡ്യയുടെ മറ്റു ഭഗത്തും ഇതു പോലെ ഒന്നുണ്ടായിട്ടില്ല.ബ്രിട്ടീഷ് ഭരണം കേരളത്തിലോ ഇന്‍ഡ്യയിലോ ‍ സംസ്ക്കാരികവും സാമൂഹീകവുമായ എന്തെങ്കിലും ഉണര്‍വ്വ് നല്‍കിയിരുന്നെങ്കില്‍ ഇന്‍ഡ്യയുടെ മുഖം എത്രയോ വിഭിന്നമാവുമായിരുന്നു.


അയ്യങ്കാളിയുടെ അനീതിക്കെതിരെയുള്ള പോരാട്ടത്തിനു പിന്തുണ കൊടുത്തവര്‍ സവര്‍ണ്ണരായ മഹത്മാ ഗാന്ധി, മന്നത്തു പദ്മനാഭന്‍ , ചങ്ങനാശ്ശേരി പരമേശ്വരന്‍ പിള്ള, തുടങ്ങിയവരായിരുന്നു. ശ്രീനാരായണ പ്രസ്ഥാനം അലസിപ്പോയത് സവര്‍ണ്ണര്‍ എന്തെങ്കിലും ചെയ്തിട്ടല്ല. അത് ശ്രീനാരയണനില്‍ നിന്നു തന്നെ അലസി തുടങ്ങി. സവര്‍ണ്ണ മേധാവിത്വത്തിനെതിരെ എന്നതിനു പകരം, ആ മേധാവിത്വത്തിന്റെ എല്ലാ ചിട്ടവട്ടങ്ങലും പകര്‍ത്താനാനദ്ദേഹം ശ്രമിച്ചതും ചെയ്തതും . അതു കൊണ്ടാണ്, വേദ വിധി പ്രകാരം ശിവ പ്രതിഷ്ട അദ്ദേഹം നടത്തിയതും . മറ്റു പല ക്ഷേത്ര പ്രതിഷ്ടകളും അദ്ദേഹം നടത്തി. സാമൂഹിക വിപ്ളവം നടത്തുന്നതിനു പകരം ബ്രഹമണ മതം അദ്ദേഹത്തിന്റെ ജാതിക്കു നിഷേധിച്ച അവകാശങ്ങള്‍ നേടി എടുക്കാനാണദ്ദേഹം ശ്രമിച്ചത്. അതുകൊണ്ട് ബ്രാഹമണ മതത്തിന്റെ എല്ലാ ദുഷിപ്പുകളും ശ്രീനാരായണീയ പ്രസ്ഥാനം ഏറ്റു വാങ്ങി . അദ്ദേഹത്തിന്റെ അനുയായികള്‍ അതിപ്പോഴും തുടരുന്നു. ഒരു സാമൂഹിക വിപ്ളവ പ്രസ്ഥ്ഹാനം തുടങ്ങുന്നതിനു പകരം ഹിന്ദു മതത്തെ നവീകരിക്കനാണദ്ദേഹം ശ്രമിച്ചത്. അദ്ദേഹത്തിന്റെ ആദ്യത്തെ വിപ്ളവ പ്രവര്‍ത്തി ബ്രാഹമണ ശിവനു പകരം ഈഴവ ശിവനെ പ്രതിഷ്ടിക്കലായിരുന്നു. അതു കൊണ്ട് ഹിന്ദു മതത്തിലെ മറ്റൊരു വാലായി ഈഴവ ജാതി അധഃപതിച്ചു. ശ്രീബുദ്ധനേപ്പോലെ മറ്റൊരു മതം സ്ഥാപിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ പ്രസ്ഥാനം മഹത്തായതാകുമായിരുന്നു. സഹോദരന്‍ അയ്യപ്പന്‍ ശ്രീനാരയണന്റെ ഇഷ്ടം നടപ്പിലാക്കന്‍ കുറച്ചു കൂടെ ശ്രമിച്ച് ഈഴവരെ ഒരു ശക്തമായ ജാതിയാക്കി മാറ്റി. എസ് എന്‍ ഡി പി എന്ന പ്രസ്ഥാനം തുടങ്ങി, വില പേശല്‍ ശക്തി കൂട്ടി.

ഇവരൊക്കെ ആവശ്യപ്പെട്ട കാര്യങ്ങള്‍ സാധിച്ചു. എതിര്‍പ്പുണ്ടായിരുന്നെങ്കിലും അധികാരികള്‍ക്ക് അത് അനുവദിക്കേണ്ടി വന്നു.അയ്യന്‍ കാളി ആവശ്യപ്പെട്ടത് പൊതു നിരത്ത് ഉപയോഗിക്കാനുള്ള അവകാശം നല്‍കുക , ദളിത് സ്ത്രീകള്‍ക്ക് മാറു മറക്കാനുള്ള അവകാശം നല്‍കുക, ജോലി നിശ്ച്ചിത മണിക്കൂറാക്കി നിജപെടുത്തുക തുടങ്ങിയവയൊക്കെയായിരുന്നു. അവയെല്ലം നേടി എടുക്കുകയും ചെയ്തു. ശ്രീനാരയണന്റെ പ്രഥമ ആവശ്യം ഈഴവരെ ഹിന്ദു മതത്തിന്റെ ഭാഗമായി അംഗീകരിക്കുക എന്നതായിരുന്നു. ക്ഷേത്ര പ്രവേശനവും ഹൈന്ദവ ദൈവങ്ങളെ അരാധിക്കാനുള്ള അവകാശവുമായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ആവശ്യങ്ങള്‍ . അത് ഈഴവര്‍ നേടി എടുത്തു. ഇപ്പറഞ്ഞവരെല്ലാം അവരുടെ ലക്ഷ്യങ്ങള്‍ നേടി എന്നത് തലയില്‍ ആള്‍ത്താമസമുള്ള കേരളീയര്‍ക്കെല്ലാം മനസിലാകും . ചിന്താശേഷി നശിച്ച ചിത്രകാരനേപ്പോലുള്ളവര്‍ക്ക് അതു മനസിലാവാത്തത് മറ്റാരുടേയും കുഴപ്പമല്ല.


കേരളീയന്റെ രാഷ്ട്രീയ വിമോചന ചരിത്രം മുകളില്‍ പറഞ്ഞവരുടേതുമായി അഭേദ്യമായി
ബന്ധപ്പെട്ടതല്ല. കേരളത്തിലെ ക്ഷേത്ര പ്രവേശന വിളമ്പരം നടന്നതെന്നാണെന്ന് അറിവില്ലാത്തതു കൊണ്ടാണ്‌ ചിത്രകാരന്‍ മണ്ടത്തരങ്ങള്‍ വിളിച്ചു പറയുന്നത്. ഇടതുപക്ഷ പ്രസ്ഥാനം കേരളത്തില്‍ ഉടലെടുത്തത് 1937ല്‍ ആയിരുന്നു. ഇ എം എസ് , കൃഷ്ണ പിള്ള, എന്‍ സി ശെഖര്‍ , കെ. ദാമോദരന്‍ എസ് വി ഘാടെ എന്നിവരായിരുനു അതു തുടങ്ങിയതു തന്നെ. സവര്‍ണ്ണരായിരുന്നു ഇതു തുടങ്ങിയത് എന്ന് ബുദ്ധി വികസിച്ചവര്‍ക്കൊക്കെ മനസിലാവും . ചത്തുപോയ ആ നംബൂതിരിപ്പാടിന്റെ സവര്‍ണ്ണതയാല്‍ ഹൈജാക്ക് ചെയ്യപ്പെട്ട വഞ്ചന എന്ന് ചിത്രകാരന്റെ വക്രവും മലിനവുമായ ബുദ്ധിയുടെ ജല്‍പനത്തിന്റെ സത്യം ഇതാണ്‌. 1936 ല്‍ അയിരുന്നു അവര്‍ണ്ണര്‍ക്ക് ക്ഷേത്ര പ്രവേശനം അനുവദിച്ചത്. ഒരു പ്രസ്ഥാനം ഉണ്ടായി സവര്‍ണ്ണവല്‍ക്കരണത്തിലൂടെ ജീര്‍ണ്ണിക്കുന്നതിനു മുമ്പു തന്നെ കേരളത്തിലെ അന്നത്തെ ഭരണ കര്‍ത്താക്കള്‍ അവര്‍ണ്ണരെന്നു അക്ഷേപിക്കപ്പെട്ടിരുന്ന ഭൂരിപക്ഷ ജനതയെ ഹിന്ദുക്ഷേത്രങ്ങളിലേക്കും,ആള്‍ ദൈവങ്ങളിലേക്കും തെളിച്ചുകൊണ്ടു പോയിരുന്നു. അതു കാണാനുള്ള കണ്ണ്‌ നിര്‍ഭാഗ്യവശാല്‍ ചിത്രകാരനില്ല.

11 comments:

പ്രതിവാദം said...

കാളിദാസാ,
ഇതു നിങ്ങളും ചിത്രകാരനും തമ്മിലുള്ള ഒത്തുകളിയാണ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ചിത്രകാരന്റെ ബ്ലോഗ്ഗിന്റെ ചീഞ്ഞ നാറ്റം മൂലം അരും ആ വഴി കയറാറില്ല.

ഈ സമയം താങ്കള്‍ ചെയ്തതെന്താണ്, നാറ്റം കാരണം കുഴിച്ചു മൂടിയ ഒരു ജീര്‍ണ്ണിച്ച സാധനം കുഴിതോണ്ടിപ്പുറത്തെടുത്ത് നാട്ടാരെ വിളിച്ചു കൂട്ടുകയാണോ?

തീട്ടക്കുഴിയില്‍ കുളിക്കാനിറങ്ങിയിട്ട് നാറുന്നേന്ന് അലറുന്നത് സംശയ ദൃഷ്ടിയോടെയെ വീക്ഷിക്കാനാവൂ.

തൂറിയോനെ പേറിയാല്‍ ...... ?

kaalidaasan said...

കണ്ടന്‍ പൂച്ചേ,

ഇത് ഒരു ഒത്തുകളിയുമല്ല. ഒത്തു കളിക്കേണ്ട ആവശ്യം എനിക്കില്ല. ചിത്രകാര്ന്റെ ബ്ളോഗില്‍ തന്നെ എഴുതണമെന്ന് കരുതിയതാണ്. പക്ഷെ അനുവദിക്കുന്നില്ല. അപ്രിയ സത്യങ്ങള്‍ വിളിച്ചു പറഞ്ഞപ്പോള്‍ പേടിച്ചു പോയി പാവം. മാരീചനേയും കിരണിനേയും പോലെ ബ്ളോഗു പൂട്ടി താക്കോലുമായി ഇരിക്കുന്നു. രാജാവു നഗ്നനാണെന്നു പറഞ്ഞതിന്റെ ശിക്ഷ.


ഇതു നാറ്റം കാരണം കുഴിച്ചു മൂടിയ ഒരു ജീര്‍ണ്ണിച്ച സാധനം കുഴിതോണ്ടിപ്പുറത്തെടുത്തതൊന്നുമല്ല. അവിടെ എഴുതിയിരിക്കുന്ന മണ്ടത്തരങ്ങള്‍ തെറ്റാണെന്നു പറഞ്ഞതാണ്.

dethan said...

പ്രിയ കാളിദാസന്,
ചിത്രകാരന്റെ പോസ്റ്റ് ഞാന്‍ കണ്ടില്ല.താങ്കള്‍ ചൂണ്ടിക്കാണിക്കുന്നതു പോലെയുള്ള വീക്ഷണമാണെങ്കില്‍ അതിനു തക്ക മറുപടിയും കൊടുത്തിട്ടുണ്ടെന്നു തോന്നുന്നു.പക്ഷേ താങ്കളും അറിയാതെ ചിത്രകാരന്‍ ചെയ്ത അബദ്ധം ആവര്‍ത്തിച്ചിട്ടില്ലേ എന്നു സംശയം.അതായത് നമ്മള്‍ക്ക്
നല്ല നിശ്ചയമില്ലാത്ത കാര്യത്തെ കുറിച്ച് ആധികാരികമെന്ന മട്ടില്‍ അഭിപ്രായം പറയുക.ഒരു വേള
ഞാനും അങ്ങനെ ചെയ്തിട്ടുണ്ടാകാം.

താങ്കള്‍ ശ്രീനാരയണനെ ക്കുറിച്ചും ശ്രീനാരായണ പ്രസ്ഥാനങ്ങളെക്കുറിച്ചും അയ്യങ്കാളിയെ ക്കുറിച്ചും
പറഞ്ഞതൊന്നും വസ്തുനിഷ്ടമല്ല.എസ് എന്‍ഡി പി യോഗത്തെപ്പറ്റിയാണെങ്കില്‍ അത് അലസ്സിയിട്ടൊന്നുമില്ല.വെള്ളാപ്പള്ളി നടേശനെപ്പോലെയുള്ള ഏഴാംകൂലികള്‍ അതിന്‍റെ തലപ്പത്തു വന്നതാണുദ്ദേശിച്ചതെങ്കില്‍ അത് ശ്രീനാരായണന്റെ കുറ്റമല്ലല്ലോ!

ശ്രീനാരായണന്‍ ആരോടും ഗുസ്തിക്കു പോയിട്ടില്ല.തന്‍റെ 'ജാതിക്കു നിഷേധിച്ച അവകാശങ്ങള്‍
നേടിയെടുക്കാന്‍ശ്രമിച്ചു;' 'അതില്‍ വിജയിച്ചു' എന്നൊക്കെ പറയുന്നത് അദ്ദേഹത്തെക്കുറിച്ച് ഒന്നും
അറിയാത്തതു കൊണ്ടാണ്.ഒരു ചരിത്രകാരന്റെയും ഊഹത്തിനും വ്യാഖ്യാനത്തിനും ഇടനല്‍കാതെ
അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട് "നമുക്കു ജാതിയില്ല" എന്ന്.ഒരു ജാതി,ഒരു മതം,ഒരു ദൈവം
മനുഷ്യന് എന്നു ള്ളത് ഏതെങ്കിലും സഘടനയ്ക്കോ നേതാവിനോ വേണ്ടി എഴുതിക്കൊടുത്ത മുദ്രാവാക്യമല്ല. അദ്ദേഹത്തെ വെറുമൊരു ഹിന്ദു സന്യാസി മാത്രമായി കണ്ടതും കാര്യങ്ങള്‍ ശരിയായി
മനസ്സിലാക്കത്തതു കൊണ്ടാണ്.സ്വാമി വിവേകാനന്ദന്‍ മുതല്‍ ഇന്നേവരയുള്ള ഏതു ഹിന്ദു
സന്യാസിയാണ് തങ്ങളുടെ മതം നല്ലതാണെന്നല്ലാതെ, "പല മത സാരവും ഒന്നാ"ണെന്നു പറഞ്ഞിട്ടുള്ളത്?'മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി' എന്നു പറഞ്ഞതും മതത്തിന്‍റെ
നിരര്‍ത്ഥകത മനസ്സിലാക്കിയിട്ടാണ്.

അദ്ദേഹം ആദ്യം പ്രതിഷ്ഠ നടത്തിയ അരുവിപ്പുറം ക്ഷേത്രത്തില്‍ "അഹിന്ദുക്കള്‍ക്കു പ്രവേശനമില്ല"എന്നല്ല; "ജാതിഭേദം മതദ്വേഷ-മേതുമില്ലാതെ സര്‍ വ്വരും-സോദരത്വേന വാഴുന്ന
മാതൃകാ സ്ഥാനമാണിത്" എന്നാണ് എഴുതി വച്ചത്.

എസ് എന്‍ ഡി പി യോഗം സ്ഥാപിച്ചത് , പലരും ധരിച്ചിട്ടുള്ളതു പോലെ ശ്രീനാരായണ ഗുരുവല്ല.താങ്കള്‍ വിചാരിക്കും പോലെ സഹോദരന്‍ അയ്യപ്പനുമല്ല.ഡോ.പല്പുവാണ്.അതിനു വേണ്ടി
ശ്രീനാരായണന്‍റെ പേര്‍ അദ്ദേഹം ഉപയോഗിച്ചു എന്നു മാത്രം.
മാത്രമല്ല അവസാന കാലത്ത് ,ഗുരു യോഗത്തിനെ തള്ളിപ്പറയുകയും ചെയ്തു;ഗാന്ധിജി കോണ്‍ഗ്രസ്സിനെപ്പറ്റി പറഞ്ഞതിനേക്കാള്‍ ശക്തമായി.
അമ്പലങ്ങള്‍ സ്ഥാപിച്ച് ദൈവത്തിനെ ഉപാസിച്ച് വയറ്റുപിഴപ്പ് നടത്തുക അദ്ദേഹത്തിന്‍റെ പരിപാടി ആയിരുന്നില്ല.കളവങ്കോടത്ത് ഒരു ദൈവത്തിനെയുമല്ല പ്രതിഷ്ഠിച്ചത് .കണ്ണാടി ആയിരുന്നു.അവസാനകാലത്ത് ഒരു ക്ഷേത്രത്തില്‍പ്രതിഷ്ഠ നടത്തണമെന്ന് ആവശ്യപ്പെട്ട് തന്നെ സമീപിച്ചവരോട് "ഇനി ക്ഷേത്രങ്ങളല്ല വിദ്യാലയങ്ങളാണു വേണ്ടത്'' എന്നു പറഞ്ഞു മടക്കി അയക്കുകയാണ് ചെയ്തത്.
ഇക്കാലത്തായിട്ടു പോലുംവിമര്‍ശനം സഹിക്കാത്ത നേതാക്കളാണ് മിക്ക സംഘടനകളുടെയും തലപ്പത്തുള്ളത്.പക്ഷേ ഒരുജാതി ഒരു മതം എന്നതിനെ,ജാതി വേണ്ടാ മതം വേണ്ടാ മനുഷ്യന്
എന്നു തിരുത്തിയ സഹോദരന്‍ അയ്യപ്പനെയും യുക്തിവാദികളായ കുറ്റിപ്പുഴ കൃഷ്ണപിള്ളയേയും എം സി
ജോസഫിനെയും ശിഷ്യന്മാരായി അംഗീകരിക്കുകയും സ്നേഹിക്കുകയും ചെയ്ത ആളാണ് ശ്രീനാരായണന്‍.
ഇങ്ങനെയെല്ലാമുള്ള ഒരു മനുഷ്യനെ 'ഞങ്ങടെ ജാതിക്കരെന്നു'പറഞ്ഞു ഭോഷത്തം പുലമ്പുന്ന
വെള്ളാപ്പള്ളി നടേശന്‍റെ ചേട്ടനോ അന്യമത വിദ്വ്വേഷം വമിപ്പിക്കുന്ന ചേങ്കോട്ടുകോണം സ്വാമിയുടെ പഴയ പതിപ്പോ ആണെന്ന മട്ടില്‍ അവതരിപ്പിച്ചത് മോശമായിപ്പോയി .അതും കാളിദാസനെപ്പോലെ സമൂഹിക രാഷ്ട്രീയ കാര്യങ്ങള്‍ വിശകലനം ചെയ്യാന്‍ കഴിവുള്ള ഒരാള്‍.

കമ്യൂണിസ്റ്റ്,പുരോഗമന പ്രസ്ഥാനങ്ങള്‍ കേരളത്തില്‍ ഒരു സുപ്രഭാതത്തില്‍ പൊട്ടി മുളച്ചതല്ല.അതിനു
വഴിയൊരുക്കിയ ഒരുപാട് സാമൂഹിക പരിവര്‍ത്തനങ്ങള്‍ ഇവിടെ നടന്നുവെന്നുള്ള സത്യം ചിത്രകാരനെ ശകാരിക്കാന്‍ വേണ്ടി കണ്ടില്ലെന്നു നടിക്കുന്നത് ശരിയല്ല.

ഒരു കാര്യം കൂടി:ക്ഷേത്രപ്രവേശനം മഹാരാജാവിന്‍റെ മഹാമനസ്കത കൊണ്ടു കിട്ടിയതല്ല.നിരവധി
പേരുടെ കണ്ണീരു വിയര്‍പ്പും ഭീഷണിയും അതിന്‍റെ പിന്നിലുണ്ടായിരുന്നു.

-ദത്തന്‍

kaalidaasan said...

പ്രിയ ദത്തന്‍ ,

അഭിപ്രായം എഴുതിയതിനു നന്ദി. ഞാന്‍ ആധികാരികമായിട്ടല്ല എഴുതിയത്. എന്റെ അഭിപ്രായം രേഖപ്പെടുത്തി എന്നു മാത്രം . അതില്‍ തെറ്റുകള്‍ ഉണ്ടെങ്കില്‍ അതു തിരുത്താം . സഹോദരന്‍ അയ്യപ്പനാണു എസ് എന്‍ ഡി പി തുടങ്ങിയത് എന്നു ഞാന്‍ എഴുതിയത് തെറ്റായിരുന്നു. അതു ചൂണ്ടിക്കാണിച്ചതിനു നന്ദി.

ഇത് ശ്രീനാരായണനേക്കുറിച്ചുള്ള ഒരു ലേഖനമോ വിലയിരുത്തലോ അല്ല. ചിത്രകാരന്‍ എഴുതിയ ചില പരാമര്‍ശങ്ങളേക്കുറിച്ചുള്ള വിമര്‍ശനമാണ്. അദ്ദേഹം ഉന്നയിച്ച ആരോപനങ്ങള്‍ ഇവയാണ്

1. ബ്രിട്ടീഷ് ഭരണം നല്‍കിയ ഉണര്‍വില്‍ നിന്നാണ്‌ അയ്യന്‍ കാളിയും ശ്രീനരായണനും അയ്യപ്പനും സാമൂഹിക പരിഷ്കരണത്തിന്‌ ഇറങ്ങി ത്തിരിച്ചത്.
2. ഉണ്ണി നമ്പൂതിരി പ്രസ്ഥാനവും നായര്‍ സര്‍വീസ് സൊസൈറ്റിയും യോഗ ക്ഷേമ സഭയും ഇവയെ നിര്‍വ്വീര്യമാക്കി. ഇങ്ങനെ അലസിപ്പോയ ശ്രീനാരായണ പ്രസ്ഥാനം കവലകളിലെ കണ്ണാടിക്കൂടിലെ നോക്കു കുത്തിയാക്കി.
3. ഇവര്‍ നയിച്ച ജനങ്ങള്‍ ഇടതുപക്ഷെത്തിന്റെ സവര്‍ണ്ണ വത്കരണത്തിന്റെയും ജീര്‍ണ്ണതയുടെയും ഫലമായി ഹിന്ദു ക്ഷേത്രങ്ങളിലേക്കും ആള്‍ ദൈവങ്ങളിലേക്കും തെളിക്കപ്പെട്ടു
4. ഇതിന്റെ പ്രധന ഉത്തരവാദി ചത്തു പോയ നമ്പൂതിരി ആണ്.
5. കേരളീയന്റെ രാഷ്ട്രീയ വിമോചന സമരചരിത്രം ഇത്രയേ ഉള്ളു.

ഈ മണ്ടത്തരങ്ങള്‍ക്ക് മാത്രമേ ഞാന്‍ മറുപടി നല്‍കിയുള്ളു. ശ്രീനാരായണപ്രസ്ഥാനം അഥവാ ഈഴവര്‍ ഹിന്ദു ദൈവങ്ങളിലേക്കും ആള്‍ ദൈവാരാധനയിലേക്കും തെളിക്കട്ടത് , ഇടതു പക്ഷത്തിന്റെ കുറ്റമാണ്, പ്രത്യേകിച്ച് ഇ എം എസിന്റെ കുറ്റമാണ്, എന്നു പറഞ്ഞതിനെയാണു ഞാന്‍ വിശകലനം ചെയ്തത്. ഹിന്ദു ക്ഷേത്രങ്ങളിലേക്കും ആള്‍ ദൈവങ്ങളിലേക്കും ഈഴവരെ നയിക്കാന്‍ തുടക്കമിട്ടത് ശ്രീനാരായണന്‍ തന്നെയായിരുന്നു എന്നേ ഞാന്‍ അര്‍ത്ഥമാക്കിയുള്ളൂ.


ഇനി ദത്തന്റെ ചില പരാമര്‍ശങ്ങളിലേക്ക്.

എസ് എന്‍ ഡി പി യോഗം അലസി എന്നത് എന്റെ പ്രസ്ഥാവനയല്ല. പക്ഷെ അത് ശ്രീനാരായണന്‍ വിഭാവനം ചെയ്ത ലക്ഷ്യം നേടിയില്ല എന്നത് ശരിയല്ലേ?

ശ്രീനാരായണന്‍ ആരോടും ഗുസ്തിക്കു പോയിട്ടില്ല എന്നത് ശരിയാണോ? ആയുധമെടുത്തു യുദ്ധത്തിനു പോയില്ല എന്നത് ശരിയാണ്.
അദ്ദേഹം പലരോടും ഗുസ്തിക്കു പോയി. അന്നത്തെ ഹിന്ദു മത മേധാവികളോട് ഗുസ്തിക്കു പോയി. സമൂഹത്തിലെ ഉച്ചനിചത്വങ്ങളോട് ഗുസ്തിക്കു പോയി. അതിനു പിന്തുണ കൊടുത്ത അധികാര വര്‍ഗ്ഗത്തിനോട് ഗുസ്തിക്കു പോയി.

ക്ഷേത്രങ്ങള്‍ സ്ഥാപിക്കുക , പ്രതിഷ്ട നടത്തുക , മറ്റു സവര്‍ണ്ണ ക്ഷേത്രങ്ങളില്‍ പ്രവേശനം അനുവദിക്കുക എന്നതൊക്കെ അദ്ദേഹത്തിന്റെ ആവശ്യങ്ങളായിരുന്നു. അതില്‍ പലതും അദ്ദേഹം നേടി. അദ്ദേഹത്തിന്റെ കാല ശെഷമാണെങ്കിലും ക്ഷേത്രത്തില്‍ പ്രവേശിക്കാനുള്ള ഈഴവരുടെ ആവശ്യം അങ്ങനെ നേടി. ജാതിക്കു നിഷേധിച്ച അവകാശങ്ങള്‍ നേടി എടുക്കാന്‍ മാത്രമേ അദ്ദേഹം ശ്രമിച്ചുള്ളു എന്നു ഞാന്‍ അര്‍ത്ഥമാക്കിയില്ല.

ഒരു ജാതി,ഒരു മതം,ഒരു ദൈവം മനുഷ്യന് എന്നു പറഞ്ഞാല്‍ ജാതിയില്ല എന്ന അര്‍ത്ഥം വരുമോ? എനിക്കതില്‍ അഭിപ്രായ വ്യത്യസമുണ്ട്. ഹിന്ദു മത വിശ്വാസിയായിട്ടാണ്‌ ശ്രീനാരായണന്‍ വളര്‍ന്നതും ജീവിച്ചതും . ഹിന്ദു മത ദൈവങ്ങളെ ആദേഹം ആരാധിച്ചിരുന്നു . അദ്ദേഹം പ്രതിഷ്ടിച്ച ദൈവങ്ങള്‍ ശിവന്‍ തുടങ്ങിയ ഹിന്ദു ദൈവങ്ങള്‍ തന്നെയായിരുന്നു.


ശിവനെ ആരാധിക്കാനുള്ള ഒരമ്പലമാണ്‌ അദ്ദേഹം ആദ്യം നിര്‍മ്മിച്ചത്. അം ബാദേവിയായിരുന്നു അദ്ദേഹത്തിന്റെ ഇഷ്ട മൂര്‍ത്തി . ശാരദാ പ്രതിഷ്ടയും അദ്ദേഹം നടത്തി.
ഹിന്ദു വേദങ്ങളും ഉപനിഷ്ത്തുകളും അദ്ദേഹം പഠിച്ചതായി പറയുനുണ്ട്. പക്ഷെ ബൈബിളും ഖുറാനും പഠിച്ചതായി എങ്ങും പറഞ്ഞു കേട്ടിട്ടില്ല. മനുഷ്യന് എന്നദ്ദേഹം ഉദ്ദേശിച്ചത് ഹിന്ദുക്കള്‍ക്ക് എന്നാണെന്നാണ് എന്റെ പക്ഷം . ഹിന്ദുക്കള്‍ക്കെല്ലാം ഒരു ജാതി,ഒരു മതം,ഒരു ദൈവം എന്നേ അതിനു അര്‍ത്ഥം കൊടുക്കാന്‍ എനിക്കു പറ്റുന്നുള്ളൂ. വിവിധ ഹിന്ദു മത അമ്പലങ്ങളില്‍ പോയിട്ടുള്ള അദ്ദേഹം ക്രിസ്ത്യന്‍ പള്ളികളിലോ മുസ്ലിം മോസ്കുകളിലോ പോയതായി പറഞ്ഞുകേട്ടിട്ടില്ല.

പല മത സാരവും ഒന്നാണെന്നു പറഞ്ഞതും മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്നു പറഞ്ഞതും അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളില്‍ മികച്ചതാണ്.

ഒരുജാതി ഒരു മതം എന്നതിനെക്കാള്‍ ,ജാതി വേണ്ടാ മതം വേണ്ടാ മനുഷ്യന് എന്നുള്ള തത്വമണ്, മഹത്തരം എന്നാണെനിക്കു തോന്നുന്നത്. ഒരു ജാതി ഒരു മതം എന്നു പറയുമ്പോള്‍ ഏതു ജാതി, ഏതു മതം എന്ന ചോദ്യം വരുന്നു. ഒരു പ്രത്യേക ജാതിയോ മതമോ വേണ്ട എന്നു പറയുന്നതല്ലെ ശ്രീനാരയണ തത്വം . ഒരു ജാതി ഒരു മതം എന്നു പറയുമ്പോള്‍ എല്ലാ ഹിന്ദുക്കള്‍ക്കും ഒരു ജാതിയും ഒരു മതവും എന്നേ അര്‍ത്ഥം വരുന്നുള്ളൂ. ഒരു മതം മതി എന്നാണെങ്കില്‍ എന്തു കൊണ്ട് അതു ക്രിസ്തുമതമോ ഇസ്ലാമോ ആയിക്കൂടാ? ഹിന്ദുമതത്തിലെ ജാതി ചിന്തക്കെതിരെ പോരാടിയപ്പോളും ബൈബിളും ഖുറാനും ആഴത്തില്‍ പഠിക്കുകയും അതിലെ നല്ല തത്വങ്ങള്‍ സ്വജീവിതത്തില്‍ സ്വാംശീകരിക്കുകയുചെയ്തു, മഹാത്മാ ഗന്ധി.

ശ്രീനാരായണനെ അന്യമത വിദ്വേഷം വമിപ്പിക്കുന്ന ഒരാളായി ഞാന്‍ അവതിരിപ്പിച്ചില്ല. അതു ദത്തന്റെ തെറ്റിദ്ധാരണയാണ്. അടിസ്ഥാനപരമയി അദ്ദേഹം ഒരു ഹിന്ദു മത നവോദ്ധാരകാനായിരുന്നു എന്നാണ്‌ ഞാന്‍ പറഞ്ഞത്.


പുരോഗമന പ്രസ്ഥാനങ്ങള്‍ കേരളത്തില്‍ ഒരു സുപ്രഭാതത്തില്‍ പൊട്ടി മുളച്ചതല്ല. പക്ഷെ കമ്യൂണിസ്റ്റു പ്രസ്ഥാനം ആണ്. കമ്യൂണിസ്റ്റുപ്രസ്ഥാനം ലോകം മുഴുവന്‍ ഉണ്ടായത് വിവേചനത്തിനും അടിച്ചമര്‍ത്തലുകള്‍ക്കും എതിരെ ആയിരുന്നു. അതു എന്നും അധ:സ്ഥിതരോടൊപ്പമാണ്. സാമൂഹിക പരിവര്‍ത്തനങ്ങള്‍ കമ്യൂണിസ്റ്റുപ്രസ്ഥാനത്തിനു വഴിയൊരുക്കിയിട്ടില്ല ഒരിടത്തും. മറിച്ച് സാമൂഹിക പരിവര്‍ത്തനമില്ലായ്മയാണ്, കമ്യൂണിസത്തിനു വഴിയൊരിക്കിയത്. കമ്യൂണിസ്റ്റുപ്രസ്ഥാനമാണ്, പലയിടത്തും സാമൂഹിക പരിവര്‍ത്തനത്തിനു വഴിയൊരുക്കിയത്. എന്നു കരുതി കമ്യൂണിസ്റ്റുപ്രസ്ഥാനം മാത്രമാണ്‌ സാമൂഹിക പരിവര്‍ത്തനം നടത്തിയതെന്നു ഞാന്‍ വിവക്ഷിച്ചില്ല. മത നേതാക്കളും ഭരണാധികരികളും ജന സമൂഹവും സാമൂഹിക പരിവര്‍ത്തനത്തിനു നേതൃത്വം കൊടുത്തിട്ടുണ്ട്.
ചിത്രകാരന്‍ പറഞ്ഞത് കേരളത്തിലെ സാമൂഹിക പരിവര്‍ത്തനവും വിപ്ളവവും ഗള്‍ഫ് മലയാളികളാണ്‌ നടത്തിയതെന്നായിരുന്നു. അതിലേക്കുള്ള മുഖവുരയായിരുന്നു മറ്റുള്ളവരെ അധിക്ഷേപിക്കാന്‍ ഉപയോഗിച്ചത്.

ക്ഷേത്രപ്രവേശനം മഹാരാജാവിന്‍റെ മഹാമനസ്കത കൊണ്ടു മാത്രം കിട്ടിയതാണെന്ന് ഞാന്‍ എങ്ങും അവകാശപ്പെട്ടില്ല. ഒരു രാജ ഭരണത്തില്‍ എന്തു മാറ്റവും രാജാവിന്റെ ഔദാര്യമണ്. നിരവധി
പേരുടെ കണ്ണീരു വിയര്‍പ്പും ഭീഷണിയും അതിന്‍റെ പിന്നിലുണ്ടായിരുന്നു എന്നതും സത്യം . കണ്ണീരിനും വിയര്‍പ്പിനും ഉപരി ഭീഷണിയായിരുന്നു യധാര്‍ത്ഥ ഹേതു. എസ് എന്‍ ഡി പി യോഗം കൂട്ട മതപരിവര്‍ത്തനം നടത്തും എന്നു ഭീഷണിപ്പെടുത്തിയില്ലായിരുന്നെങ്കില്‍ ഒരു പക്ഷെ അതു പെട്ടെന്നു സാധ്യമാകില്ലായിരുന്നു. അതിന്റെ പിന്നില്‍ എന്തായിരുന്നാലും തിരുവിതംകൂറിലെ ക്ഷേത്ര പ്രവേശന വിളംബരം ​ഒരു അഗ്നിപോലെ ഇന്‍ഡ്യയിലെങ്ങും പടര്‍ന്നു എന്നത് നിഷേധിക്കാനാവില്ല. ശ്രീനാരായണന്റെ ശ്രമങ്ങള്‍
ക്കും ഈ നേട്ടത്തില്‍ വലിയ സ്ഥാനമുണ്ട്.

dethan said...

കാളിദാസാ,

താങ്കള്‍ ചരിത്രത്തെ തിരിച്ചു വായിക്കാന്‍ ശ്രമിക്കുകയാണ്.'സാമൂഹിക പരിവര്‍ത്തനമില്ലായ്മയാണ്, കമ്യൂണിസത്തിനു വഴിയൊരിക്കിയത്. കമ്യൂണിസ്റ്റുപ്രസ്ഥാനമാണ്, പലയിടത്തും സാമൂഹിക പരിവര്‍ത്തനത്തിനു വഴിയൊരുക്കിയത്.'എന്ന താങ്കളുടെ അഭിപ്രായം അതാണ് വെളിപ്പെടുത്തുന്നത്.
താങ്കളുടെ വാദം ശരിയാണെങ്കില്‍ കമ്യൂണിസം ഏറ്റവും ശക്തിയായി വളരേണ്ടത് ബീഹാറിലും ഒറീസയിലും യു പിയിലും മറ്റുമല്ലേ?അവിടെ സവര്‍ണ്ണ പെണ്‍കുട്ടിയെ തൊട്ടതിന്റെ പേരില്‍ ഒരു ദളിതബാലനെ ട്രാക്റ്ററില്‍ കെട്ടി വലിച്ചത് കണ്ടിട്ട് രണ്ടു ദിവസം പോലുമായില്ലല്ലോ!
യോഗക്ഷേമ സഭയും കോണ്‍ഗ്രസ്സും കോണ്‍ഗസ്സ് സോഷ്യലിസ്റ്റു ഗ്രൂപ്പും കഴിഞ്ഞാണ് സ. ഇ എം എസ്.കമ്യൂണിസ്റ്റ്ആയത്.മറിച്ചായിരുന്നില്ല.കമ്യൂണിസ്റ്റ് ആയ ശേഷമായിരുന്നില്ല നമ്പൂതിരി സമുദായ
പരിഷ്കരണത്തിന് ഇ എം എസ് ശ്രമിച്ചത് എന്നു സാരം.

ശ്രീനാരായണന്‍ ആരോടും ഗുസ്തിക്കു പോയിട്ടില്ല.
പലരും അദ്ദേഹത്തോട് ഗുസ്തുക്കു ചെന്നിട്ടുണ്ട്.
അങ്ങനെ ചെന്ന ഒരവസരത്തിലാണ് "നാം നമ്മുടെ ശിവനെയാണു പ്രതിഷ്ടിച്ചത്" എന്നു പറഞ്ഞത്.
നടേശന്‍ പറഞ്ഞു നടക്കുന്നതു പോലെ ഒരുജാതി എന്നു വച്ചാല്‍ ഈഴവജാതി എന്നാണെന്ന തരത്തിലുള്ള വ്യാഖ്യാനം വളരെ ബാലിശമാണ്.ഒരു ജാതി എന്നു പറയുമ്പോള്‍ ഒരു ജാതിയുമില്ലാത്ത
അവസ്ഥ എന്നു തുടങ്ങി ഒരു ദൈവം എന്നാല്‍ ദൈവമില്ലാത്ത അവസ്ഥ എന്നും വരെ യുക്തിവാദി
എം സി ജോസഫ് അതിനെ വ്യാഖ്യാനിച്ചിട്ടുണ്ട്;
ശ്രീനാരായണന്‍ ജീവിച്ചിരിക്കെത്തന്നെ.അതു കൊണ്ട്
കാളിദാസന്‍ പറഞ്ഞതു പോലെ"ഒരുജാതി ഒരു മതം എന്നതിനെക്കാള്‍ ,ജാതി വേണ്ടാ മതം വേണ്ടാ മനുഷ്യന് എന്നുള്ള തത്വമണ്",അദ്ദേഹം ഉദ്ദേശിക്കുന്നതെന്നു വിശ്വസിക്കുന്നതില്‍ അപാകതയില്ല.

വേദോപനിഷത്തുകളില്‍ അവഗാഹമുണ്ടായിരുന്നതു കൊണ്ട് അദ്ദേഹം മറ്റു മതങ്ങളെ മനസ്സിലാക്കിയിട്ടില്ല എന്നു കരുതരുത്.ക്രിസ്തു വചനം ശരിയായി ധരിച്ചതു കൊണ്ടാണ്
'അയലു തഴപ്പതിന്നായതിപ്രയത്നം
നയമറിയും നരനാചരിച്ചിടേണം' എന്ന് അദ്ദേഹത്തിന് എഴുതാന്‍ കഴിഞ്ഞത്.

കമ്യൂണിസത്തോടുള്ള അഭിനിവേശം നല്ലതാണ്.പക്ഷേ വസ്തുതകളെ വസ്തുതകളായി കാണുന്നതിന് അതു തടസ്സമാകാന്‍ പാടില്ല
എന്നാണ് എന്റെ എളിയ അഭിപ്രായം.വാദിച്ചു ജയിക്കാന്‍ വേണ്ടിയല്ല;ചില
തെറ്റിദ്ധാരണകള്‍ മാറ്റാന്‍ ശ്രമിച്ചെന്നേ ഉള്ളൂ.

-ദത്തന്‍

kaalidaasan said...

ദത്താ ,

ചരിത്രത്തെ ശരിയായി തന്നെയാണ്, ഞാന്‍ വായിച്ചത്. കമ്യൂണിസുപാര്‍ട്ടി സോഷ്യലിസ്റ്റ് അശയങ്ങള്‍ക്ക് വേണ്ടിയാണു നിലകൊള്ളുന്നത്. സോഷ്യലിസ്റ്റ് ആശയങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന കുറെയധികം പ്രസ്ഥാനങ്ങള്‍ ഇന്‍ഡ്യയിലും ലോകമെമ്പാടുമുണ്ട്. ഒറീസ്സയിലും ബിഹാറിലും യു പിയിലും ആന്ധ്രയിലും കമ്യൂണിസ്റ്റാശയങ്ങള്‍ക്ക് നല്ലാ വേരോട്ടമുണ്ട്. ദത്തന്‍ കരുതുമ്പോലെ സി പി എമ്മോ സി പി ഐയോ നയിക്കുന്ന കമ്യൂണിസത്തിനല്ല. പാര്‍ലമെന്ററി ജനാധിപത്യത്തില്‍ വിശ്വസികാത്ത നക്സലുകള്‍ക്കും മാവോയിസ്റ്റുകള്‍ക്കുമാണ്. അങ്ങനെയുള്ളവരാണ്, നേപ്പാളില്‍ ഇപ്പോള്‍ ജനാധിപത്യ പ്രക്രീയയിലൂടെ അധികരത്തിലെത്തിയിരിക്കുന്നതും . ഉത്തരേന്‍ഡ്യയില്‍ ജനധിപത്യ കമ്യൂണിസ്റ്റുപാര്‍ട്ടിക്കു വളരാന്‍ സാധിക്കാത്തത് കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ പിടിപ്പുകേട്.

യോഗക്ഷേമ സഭയും കോണ്‍ഗ്രസ്സും കോണ്‍ഗസ്സ് സോഷ്യലിസ്റ്റു ഗ്രൂപ്പും സാമൂഹിക നീതി നടപ്പാക്കന്‍ പര്യാപ്തമല്ല എനു മനസിലാക്കിയത് കൊണ്ടാണ്‌ ഈ എം എസ് കമ്യൂണിസ്റ്റുപാര്‍ട്ടി ക്ക് രൂപം നല്കിയത്.
ഈ എം എസ് ശ്രമിച്ചിട്ടൊന്നും നമ്പൂതിരി സമുദായത്തില്‍ ഒരു പരിഷ്കരണവും ഉണ്ടായിട്ടില്ല. അതുകൊണ്ടാണ്‍ യോഗക്ഷേമ സഭ ഇപ്പൊഴും പല അസംബന്ധങ്ങളും പറയുന്നത്. ബ്രാഹ്മണനായി ജനിച്ചവര്‍ക്ക് മാത്രമേ പൂജ ചെയാന്‍ പറ്റൂ എന്നൊക്കെ പറയുന്നത് അതു കൊണ്ടാണ്.

കോണ്‍ഗ്രസിനകത്തു സോഷ്യലിസ്റ്റ് ചിന്താഗതി അന്നില്ലായിരുന്നു. അതു കൊണ്ടാണ്‌ ഈ എം എസ് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് ഫോറം ഉണ്ടാക്കിയതും പിന്നിട് കമ്യൂണിസ്റ്റുപാര്‍ട്ടി തന്നെ ഉണ്ടാക്കിയതും . നെഹ്രു സോഷ്യലിസ്റ്റ് അശയങ്ങള്‍ കോണ്‍ ഗ്രസ്സിന്റെ പോളിസി ആക്കുന്നതിനു വളരെ മുമ്പേ ഈ എം എസ് അതു സ്വന്തം പോളിസി ആക്കിയിരുന്നു.

സാമൂഹിക പരിഷ്കരണം ഒരു സമുദായത്തില്‍ മാത്രം ഒതുങ്ങി നിന്നതു കൊണ്ട് ഗുണമില്ല എന്ന് അദ്ദേഹം മനസിലാക്കി. അതിനു സമൂഹത്തെ മൊത്തമായി പരിഷ്കരിക്കണം . അതിനാണ്‌ ഒരു രഷ്ട്രീയ പ്രസ്ഥാനം തുടങ്ങിയതും . സമൂഹം ആകെ പരിഷ്കരിക്കപ്പെടുമ്പോള്‍ ഒരു നമ്പൂതിരി സമുദായ്ത്തിനു മാത്രം ദ്വീപു പോലെ മാറി നില്‍ക്കാനാവില്ല. അതു മാത്രമല്ല നമ്പൂതിരി സമുദായത്തിലെ പല കൊള്ളരുതായ്മകളും ജന്മിത്ത്വവുമായി അഭേദ്യമായി ബന്ധപ്പെട്ടിരുന്നു. അതു അടിച്ചമര്‍ ത്തലിലേക്കും സാമൂഹ്യ നീതി നിഷേധത്തിലേക്കും വഴി തെളിച്ചു. ജന്മിത്വം എന്നത് നമ്പൂതിരി സമുദായത്തില്‍ മത്രം നിലനിന്നതല്ല.

അതെല്ലാം അവസാനിപിച്ചു സമൂഹത്തെ ആകെ ഉദ്ധരിക്കാനാണു ഈ എം എസ് ശ്രമിച്ചത്. കമ്യൂണിസ്റ്റ ആയ ശേഷം ഈ എം എസ് ഒരു സമുദയത്തെയും പരിഷ്കരിക്കാന്‍ ശ്രമിച്ചില്ല. വിദ്യാഭ്യാസവും സാമൂഹിക നീതിയും ഉണ്ടായപ്പോള്‍ എല്ലാ സമുദായവും പരിഷ്കരിക്കപ്പെട്ടു. ഒരു വേളിയും ഒമ്പതു സം
ബന്ധവും എന്ന കലാപരിപാടി തുടരാനാവാത്തത്, സംബന്ധം ചെയ്തിതിരുന്ന സമുദയങ്ങളില്‍ മാറ്റമുണ്ടായപ്പോഴാണ്. സമഗ്രമാറ്റം സാര്‍
വത്രിക വിദ്യാഭ്യാസത്തിലൂടെയും ഭൂപരിഷ്കരണത്തിലൂടേയും ആണ്‌ കൈ വന്നത്.

ശിവന്‍ എന്ന സങ്കല്പ്പം നമുടെ നിങ്ങടെ എന്ന നിര്‍വചനത്തില്‍ വരില്ല. ശ്രീനാരായണന്റെ ശിവനും ഗുസ്തിക്കു ചെന്നവരുടെ ശിവനും ഒന്നു തന്നെ. എന്റെ ശിവന്‍ എന്നു പറയുന്നത് തന്നെ ഒരു തരം ഗുസ്തിയല്ലേ ദത്താന്‍ ?

നടേശന്‍ പറഞ്ഞു നടക്കുനത് വിട്ടു കള. എന്തുകൊണ്ട് ശ്രീനാരായണ പ്രസ്ഥാനത്തിനു മറ്റു മതങ്ങളിലേക്ക് കടന്നു ചെല്ലാന്‍ പറ്റിയില്ല. മറ്റു മതങ്ങളെയും ഒഴിവാക്കുക. എന്തുകൊണ്ട് മറ്റു ജാതികളിലും അതിനു വെരോട്ടമില്ലാതെ പോയി. കൈവിരല്‍ മടക്കി എണ്ണവുന്ന മറ്റു ഹിന്ദു ജാതി ആളുകളല്ലേ അതിലുള്ളൂ.


ക്രീസ്തു അടിസ്ഥാനപരമായി അടിച്ചമര്‍ത്തപെട്ടവര്‍ക്ക് വേണ്ടിയാണ്, പൊരുതിയത്. അന്നത്തെ പുരോഹിതരോട് കലഹിച്ചാണദേഹം പലതും പറഞ്ഞത്. ശ്രീനാരയണനും അതു തന്നെയാണ്, ചെയ്തത്. അതു കൊണ്ട് അദ്ദേഹം ക്രിസ്തുവിന്റെ വചനങ്ങള്‍ ശരിയായി ധരിച്ചു എന്നര്‍ത്ഥമാക്കേണ്ടതില്ല. ഞാന്‍ പറഞ്ഞത്, മഹത്മാ ഗാന്ധി ബൈബിളും ഖുറാനും ഭഗവ്തഗീത പോലെ വായിക്കുകയും ഉദ്ധരിക്കുകയും ചെയ്തിരുന്നു എന്നാണ്. അദ്ദേഹത്തിന്റെ സഹനസമരം ക്രിസ്തുവചനങ്ങളില്‍ അധിഷ്ടിതമാണ്.



ഞാന്‍ വദിച്ച് ജയിക്കാന്‍ വേണ്ടിയല്ല എഴുതിയത്. എന്റെ അഭിപ്രായം മാത്രം . അത് ഒരു തര്‍ ക്കത്തിനാനെന്നു വ്യാഖ്യാനിക്കല്ലേ.

dethan said...

കാളിദാസന്,

ഇങ്ങനെ പറഞ്ഞു കൊണ്ടിരുന്നാല്‍ നമ്മള്‍ എങ്ങും എത്തുകയില്ല.അതുകൊണ്ട് തീരെ അയുക്തികമായ
ഒന്നു രണ്ടു കാര്യങ്ങളെക്കുറിച്ചു മാത്രം സൂചിപ്പിക്കട്ടെ. "ഈ എം എസ് ശ്രമിച്ചിട്ടൊന്നും നമ്പൂതിരി സമുദായത്തില്‍ ഒരു പരിഷ്കരണവും ഉണ്ടായിട്ടില്ല."എന്ന താങ്കളുടെ പ്രസ്താവന സത്യത്തില്‍ നിന്നും
എത്രയൊ അകലെയാണ്.വിറ്റി.ഭട്ടതിരിപ്പാട്,എം.ആര്‍.ബി,ആര്യാ പള്ളം,തുടങ്ങി നിരവധി പേര്‍
യോഗക്ഷേമ സഭവഴി നടത്തിയ പരിശ്രമത്തിലൂടെയാണ് നമ്പൂതിരി സമുദായത്തില്‍ പരിവര്‍ത്തനമുണ്ടായത്.അല്ലാതെ ഇ എം എസ് കമ്യൂണിസം സ്ഥാപിച്ചു വരുത്തിയതല്ല.ഇ.എം എസ് പോലും സമ്മതിക്കുന്ന ചരിത്ര വസ്തുത താങ്കള്‍ നിഷേധിച്ചതു കൊണ്ടു മാത്രം സത്യമല്ലാതാകില്ല.

കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ പ്രവര്‍ത്തന ഫലമായി ഇവിടെ സാമൂഹിക നീതി നടപ്പായോ?നെഞ്ചില്‍ കൈ വച്ച് "ഉവ്വ്"എന്നു പറയാന്‍ കഴിയുമോ?നിരവധി തൊഴിലാളികള്‍ ജീവന്‍ നല്‍കി നേടിയ അവകാശങ്ങള്‍ ഒന്നൊന്നായി സെസ്സില്‍ (പ്രത്യേക സാമ്പത്തിക മേഖല) മുതലാളിമാര്‍ക്ക് അടിയറ വച്ച് 'മൂലധനം'വരാന്‍ പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് സാമൂഹിക നീതി നടപ്പാക്കാന്‍ കഴിയുമെന്നു വിശ്വസിക്കുന്നുണ്ടോ?
സോഷ്യലിസത്തിന്റെ കാര്യം വിടുന്നു. കാരണം സോഷ്യലിസം തങ്ങളുടെ അടിയന്തിര ലക്ഷ്യമല്ല എന്ന് പിണറായിയും ജയരാജന്മാരും പറഞ്ഞുകഴിഞ്ഞു.

kaalidaasan said...

ദത്തന്‍

"ഈ എം എസ് ശ്രമിച്ചിട്ടൊന്നും നമ്പൂതിരി സമുദായത്തില്‍ ഒരു പരിഷ്കരണവും ഉണ്ടായിട്ടില്ല."എന്ന എന്റെ പ്രസ്താവന സത്യത്തില്‍ നിന്നും
അകലെയാണെങ്കില്‍ , ഈ എം എസ് സമുദായത്തിനുള്ളില്‍ നടത്തിയ പരിഷ്കരണത്തേക്കുറിച്ച് താങ്കള്‍ പറയണം .

മറ്റുള്ളവരാരും പരിഷ്കരിക്കാന്‍ ശ്രമിച്ചിട്ടില്ല എന്നു ഞാന്‍ പറഞ്ഞില്ല. ഈ എം എസിന്റെ പരിശ്രമങ്ങളേക്കുറിച്ചു മാത്രമായിരുന്നു ഞാന്‍ സൂചിപ്പിച്ചത്. എം.ആര്‍.ബി,ആര്യാ പള്ളം,തുടങ്ങി നിരവധി പേര്‍
യോഗക്ഷേമ സഭവഴി പലതും ചെയ്തിട്ടുണ്ട്. അതുകൊണ്ടുമാത്രം കാര്യമില്ല എന്നും സമുദായത്തിനുള്ളില്‍ മാത്രം ഒതുങ്ങുന്നതല്ല പരിഷ്കരണം എന്നും ഈ എം എസ് മനസിലാക്കി. അതു കൊണ്ട് അദ്ദേഹം സമൂഹത്തെ മൊത്തമായി പരിഷ്കരിക്കാനുള്ള ശ്രമം നടത്തി . അതിന്റെ ഫലമായിരുന്നു കമ്യൂണിസ്റ്റുപാര്‍ട്ടിയും അതിന്റെ നയങ്ങളും .

കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ പ്രവര്‍ത്തന ഫലമായി ഇവിടെ സാമൂഹിക നീതി നടപ്പായി. ഭൂപരിഷ്കരണവും , സാര്‍വത്രിക വിദ്യാഭ്യാസവും തൊഴിലാളി ക്ഷേമവും എല്ലാം സാമൂഹിക നീതിയുടെ ഭാഗങ്ങളാണ്. തൊഴിലാളികള്‍ ജീവന്‍ നല്‍കി നേടിയ ഒരു അവകാശവും ‍ പ്രത്യേക സാമ്പത്തിക മേഖലയില്‍ അടിയറ വച്ചിട്ടില്ല. പുതിയ സെസ് നയത്തില്‍ തൊഴിലാളികളുടെ എല്ലാ അവകാശങ്ങളും സംരക്ഷിക്കപെടും എന്നു വ്യക്തമായി ധാരണയുണ്ടാക്കിയിട്ടുണ്ട്.

കേരളത്തില്‍ ലക്ഷക്കണക്കിനു തൊഴിലാളികളുണ്ട്. വരാന്‍ പോകുന്ന വിരലെണ്ണാവുന്ന സെസുകള്‍ വച്ച് സാമൂഹിക നീതി അളക്കുന്നത് അല്‍പം കടന്ന കയ്യല്ലേ. കേരളം ഒരു സ്വതന്ത്ര രാജ്യമല്ല. ഇന്‍ഡ്യന്‍ യൂണിയനില്‍ അംഗമായ ഒരു സം സ്ഥാനമാണ്. ഇന്‍ഡ്യയിലെ നയങ്ങള്‍ കേരളവും പിന്തുടരണം .

സോഷ്യലിസം അടിയന്തിര ലക്ഷ്യമല്ല എന്നു പിണറായിയും ജയരാജന്‍ മരും പറഞ്ഞതല്ല. പാര്‍ലമെന്ററി ജനാധിപത്യ പ്രക്രീയയില്‍ പങ്കെടുക്കാന്‍ തീരുമാനിച്ച ഇന്‍ഡ്യന്‍ കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ നയമാണ്. ജനാധിപത്യ പ്രക്രീയയുടെ ഭാഗമായി, സാമൂഹിക നീതി നടപ്പാക്കാന്‍ ശ്രമിക്കുക എന്നതാണാ നയം . അതിനു വേണ്ടിയാണ്, കമ്യൂണിസ്റ്റുപാര്‍ട്ടി ശ്രമിക്കുന്നതും .

kaalidaasan said...

സമുദായങ്ങളിലെ ജീര്‍ണ്ണതയേക്കുറിച്ച് അല്‍പ്പം കൂടി.

നമ്പൂതിരി സമുദായത്തിലെ ജീര്‍ണ്ണതക്കു പല കാരണങ്ങളുമുണ്ട്. ഒരു കാലത്തു നമ്പൂതിരിമാര്‍ കിരീടം വക്കാത്ത രാജാക്കന്‍മാരായിരുന്നു. കരമൊഴിവായി അധികാരി വര്‍ഗ്ഗത്തില്‍ നിന്നും സമ്മാനമായി കിട്ടിയതും പിടിച്ചു വാങ്ങിയതും ഉള്‍പ്പടെ അളവില്ലാത്ത ഭൂസ്വത്തിന്റെ ഉടമകളായിരുന്നു അവര്‍ . മറ്റുള്ള ജാതികളെ സ്വന്തം വരുതിയില്‍ നിര്‍ത്താന്‍ അവര്‍ക്ക് കഴിഞ്ഞു . അതിനു കണ്ടു പിടിച്ച ഒരു കുതന്ത്രമായിരുന്നു, ഉയര്‍ന്ന ജാതി എന്ന സങ്കല്‍പ്പം . അതു വഴി മറ്റു മൂന്നു വര്‍ണ്ണങ്ങളെയും അവര്‍ അടിമകളേപ്പോലെ കരുതി ദുരുപയോഗം ചെയ്തു. ക്രമേണ അവര്‍ അലസരായി. സ്വന്തം ജാതികളില്‍ തന്നെയും ദുരാചാരങ്ങള്‍ നടപ്പിലാക്കി. അതിന്റെ ഫലമായി പല അനാശാസ്യ നടപടിക്രമങ്ങളും അവര്‍ നിര്‍മ്മിച്ചെടുത്തു. സ്വജാതിയില്‍ നിന്നും വിവാഹം മൂത്ത നമ്പൂതിരിക്കു മാത്രം സംവരണം ചെയ്തത് അങ്ങനെയാണ്. അതു സ്വത്തു ഭാഗം ചെയ്തു പോകാതിരുഇക്കനുള്ള കുടില തന്ത്രമായിരുന്നു. ആ നമ്പൂതിര്ക്കു എത്ര വേളിയും ആകാമായിരുന്നു. 90 വയസയ നമ്പൂതിരി 15 വയസായ കുട്ടികളെ വേളി കഴിക്കുന്ന അവസ്ഥ ഉണ്ടായത് അങ്ങനെയാണ്.

കുടുംബത്തിലെ മറ്റു നമ്പൂതിരിമാര്‍ മറ്റു ജതിക്കാരുമായി സംബന്ധം നടത്തുക എന്നതായിരുന്നു പതിവ്. നമ്പൂതിരിമാരുമായി സംബന്ധം എന്നത് സമൂഹത്തില്‍ സ്ഥാന ഛിഹ്നം വരെ ആയിരുന്നു. പക്ഷെ അങ്ങനെയുണ്ടാവുന്ന കുട്ടികള്‍ നമ്പൂതിരിമാരായി അറിയപ്പെട്ടിരുന്നില്ല. ഉയര്‍ന്ന ജാതിക്കാരില്‍ സാമൂഹികമായി വളരെ കുത്തഴിഞ്ഞ ഒരു വ്യവസ്ഥിതി ഉണ്ടാവാന്‍ ഇതു കാരണമായി. ചാതുര്‍ വര്‍ണ്ണ്യത്തിനു പുറത്തുള്ളവരില്‍ ഇത് വളരെ കുറവായും ഇരുന്നു. ചെറുപ്പത്തിലെ വിധവകളാവുകുന്ന അന്തര്‍ജനങ്ങള്‍ വളരെ കൂടൂതലായിരുന്നു. സ്മാര്‍ത്ത വിചാരം ​പോലുള്ള ദുരാചാരങ്ങള്‍ അങ്ങനെ കടന്നു വന്നതാണ്. ചാതുര്‍വര്‍ണ്ണ്യത്തിനു പുറത്തുള്ള ജാതിക്കാര്‍ക്ക് തീണ്ടല്‍ ബാധകമായിരുനെങ്കിലും ആ ജാതി സ്ത്രീകളുമായി ലൈംഗികബന്ധത്തിനു അതു ബാധകമായിരുന്നില്ല. ഇതു പോലെയുള്ള ദുരാചാരങ്ങള്‍ കൊണ്ടാണ്, നമ്പൂതിരി സമുദായം ജീര്‍ണ്ണിച്ചത്. അതു കൊണ്ട് അവരുടെ ഇടയില്‍ സാമുദയിക പരിഷ്കരണത്തിനു പ്രസക്തിയുണ്ടായിരുന്നു. പലരും അതു ചെയ്തു. പക്ഷെ ഈ എം എസ് അവിടെ നിര്‍ത്താതെ ആ പരിഷ്കരണം സമൂഹത്തിലേക്കു മുഴുവന്‍ വ്യാപിപ്പിക്കാന്‍ ശ്രമിച്ചു.

ഈഴവ സമുദായത്തിനുള്ളില്‍ മേല്‍പ്പറഞ്ഞ പോലെ ദുരാചാരങ്ങള്‍ പൊതുവെ കുറവായിരുന്നു. ജന്‍മിത്തം നിലനിന്നിരുന്നെങ്കിലും , ഭൂരിഭാഗം ഈഴവരും പാവപ്പെട്ടവരായിരുന്നു. അവരുടെ തൊഴില്‍ പ്രധാനമായും കള്ളു ചെത്തുക എന്നതായിരുനു. കള്ളു ചെത്തുന്നത് ഒരു ദുരാചാരമയി കണക്കാക്കിയിരുനില്ല അന്നും ഇന്നും . ശ്രീനാരായണന്‍ അതിനെ എതിര്‍ത്തിരുന്നു എന്നത് സത്യം .

ശ്രീനാരായണന്‍ കൂടുതലും ശ്രദ്ധിച്ചത് ജാതി മൂലമുണ്ടായ ഉച്ച നീചത്വത്തിലായിരുന്നു. അതു ഈഴവ ജതിക്കുള്ളിലെന്നതിനുപരി ഹിന്ദു മതത്തിലെ ദുരാചാരമായിട്ടാണദ്ദേഹം വിലയിരുത്തിയതും അതിനെതിരെ പോരാടിയതും . അതു കൊണ്ടാണ്, മറ്റു മതങ്ങള്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തന പരിധിയില്‍ വരാഞ്ഞതും . ജാതി സംബന്ധമായ ദുരാചാരങ്ങള്‍ മറ്റു മതങ്ങളില്‍ കുറവായിരുന്നു എന്നതും അതിനു കാരണമാവാം .

ഇന്‍ഡ്യന്‍ സോഷ്യലിസത്തെക്കുറിച്ച് ഒരു വാക്ക്. കമ്യൂണിസ്റ്റുപാര്‍ട്ടികള്‍ക്ക് സാമൂഹികാസമത്വം നില നില്ക്കുന്ന സ്ഥലങ്ങളില്‍ പലയിടത്തും വേരോട്ടമുണ്ടായില്ല എന്നത് ശരിയാണ്. പക്ഷെ ഒറീസ, ഝാര്‍ഖണ്ട് , ബിഹാര്‍ , യു പി , ഹര്യാന എന്നിവിടങ്ങളില്‍ രാം മനോഹര്‍ ലോഹ്യയുടെ സോഷ്യലിസ്റ്റ് പ്രസ്ഥാങ്ങള്‍ക്ക് കൂടുതല്‍ വേരോട്ടമുണ്ട്. ജനത ദളിന്റെ വിവിധ കഷനങ്ങളും സമാജ് വാദി പാര്‍ട്ടിയും ബി എസ് പിയും വരെ ആ പാത പിന്തുടരുന്നവരാണ്.

Manoj മനോജ് said...

ഓഫ് ടോപ്പിക്കാണന്നറിയാം. പക്ഷേ കാളിദാസന്‍ നാരായണ ഗുരുവിനെ നോക്കി കാണുന്നത് കണ്ടപ്പൊള്‍ എഴുതുകയാണ്.

ഇത് കാളിദാസന്റെ കുറ്റമല്ല. നാരായണ ഗുരുവിന്റെ ജീവിത പ്രവര്‍ത്തനങ്ങള്‍ മുഴുവനായും നമുക്ക് അന്യമായിയിരിക്കുന്നു. അദ്ദേഹത്തെ വെറുമൊരു സമുദായ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ അധ:പതിപ്പിച്ചിരിക്കുന്നു. അദ്ദേഹം തന്നെ തള്ളി പറഞ്ഞ എസ്സ്.എന്‍.ഡി.പി. അദ്ദേഹത്തെ ഈഴവജാതിക്കാരനായി തരം താഴ്ത്തിയിട്ടിരിക്കുകയാണ്. ഉടനെ തന്നെ ദൈവമായി കൂട്ടിലും അടയ്ക്കും. പക്ഷേ നാരായണ ഗുരുകുലം യഥാര്‍ത്ഥ നാരായണ ഗുരുവിനെ ലോകത്തിന് കാട്ടി തരുവാന്‍ പരിശ്രമിക്കുന്നുണ്ട് എന്നത് ആശാവഹമാണ്. പക്ഷേ അത് ജനങ്ങളിലേയ്ക്ക് കൂടുതല്‍ എത്തുന്നില്ല എന്നത് ദുഖകരവും.

സമൂഹത്തിന്റെ മനസ്സില്‍ എങ്ങിനെ കയറി പറ്റണമെന്ന് നന്നായി അറിയാമായിരുന്ന ഗുരു ശിവ പ്രതിഷ്ഠയില്‍ തുടക്കമിട്ടു. പിന്നീടുള്ള നീക്കങ്ങളില്‍ നിന്നും ജനങ്ങള്‍ക്ക് അദ്ദേഹത്തില്‍ വിശ്വാസം വന്നു. എന്നാല്‍ അവസാന നാളുകളില്‍ 3 സ്ഥലങ്ങളില്‍ സ്ഥാപിച്ചത് കണ്ണാടിയും, ഫലകവും, വിളക്കുമാണ്. അത് എന്തിനെന്ന് ഇന്നും ആരും ചര്‍ച്ച ചെയ്യുന്നില്ല. അല്ലെങ്കില്‍ ചര്‍ച്ച വന്നാല്‍ മനപൂര്‍വ്വം അകറ്റി കളയും. പക്ഷേ ഇന്ന് ആ ക്ഷേത്രങ്ങളില്‍ ഈ പറഞ്ഞവ ശ്രീകോവിലിന്റെ മൂലയ്ക്ക് തള്ളപ്പെട്ടിരിക്കുന്നു. കുറച്ച് വര്‍ഷം കൂടി അദ്ദേഹം ജീവിച്ചിരുന്നുവെങ്കില്‍ ഒരു പക്ഷേ കേരളത്തിന്റെ ഘടന തന്നെ മറ്റൊന്നാകുമായിരുന്നു.

പിന്നെ ഗാന്ധി... സൂക്തങ്ങള്‍ എല്ലാം വിളിച്ച് പറഞ്ഞിരുന്നെങ്കിലും ചാതുര്‍ വര്‍ണ്ണ്യത്തിന്റെ ഭക്തനായിരുന്നു അദ്ദേഹം. ഗുരുവുമായുള്ള സംഭാഷണത്തിന് ശേഷമാണ് താഴ്ന്ന ജാതിക്കാരെ ഹരിജന്‍ എന്ന് വിളിച്ച് ലേഖനമെഴുതിയത് തന്നെ. ഗാന്ധിയുടെ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലുള്ള യഥാര്‍ത്ഥ പങ്കിനെ കുറിച്ച് ഇനിയും പഠനങ്ങള്‍ നടക്കേണ്ടിയിരിക്കുന്നു. പ്രത്യേകിച്ച് ആദ്യാവസര‍ത്തില്‍ നോബല്‍ സമ്മാനം നിഷേധിക്കുവാനുള്ള കാരണം പുറത്ത് വന്ന സ്ഥിതിക്ക്...

പുതു തലമുറ ചരിത്രങ്ങള്‍ ചികഞ്ഞ് യാഥാര്‍ത്ഥ്യങ്ങള്‍ പുറത്ത് കൊണ്ടു വരുമെന്ന് പ്രത്യാശിക്കാം...

Noel Raj N said...

Kalidas: ജാതി ഒരു മതം എന്നു പറയുമ്പോള്‍ ഏതു ജാതി, ഏതു മതം എന്ന ചോദ്യം വരുന്നു. ഒരു പ്രത്യേക ജാതിയോ മതമോ വേണ്ട എന്നു പറയുന്നതല്ലെ ശ്രീനാരയണ തത്വം .


കാളിദാസ ഗുരുവിനെ എത്ര വികലമായാണ് മനസ്സിലാക്കിയിരിക്കുന്നത്