Sunday 1 December 2013

പച്ചയായ പുല്‍ത്തകിടിയിലേക്ക്


"സമൃദ്ധമായ സൃഷ്ട പ്രപഞ്ചത്തെ സ്വാര്‍ത്ഥതയോടെ ഉപയോഗിച്ച മനുഷ്യന്, പ്രശാന്തമായ പ്രപഞ്ചം ഇന്ന് വിലപ്പെട്ട ഒരു സ്വപ്നമാണ്. പ്രകൃതി നാശത്തിന്റെ വിവിധങ്ങളായ ദുരന്ത ഫലങ്ങള്‍ ഏറ്റക്കുറച്ചിലോടെ അനുഭവിച്ചുകൊണ്ടിരിക്കുന്ന നമുക്ക് ഇത് വളരെ പ്രസക്തമാണ്. പരിസ്തിതി നാശത്തിന്റെ ഭയപ്പെടുത്തുന്ന അടയാളങ്ങള്‍ നമ്മെ വലയം ചെയ്യുന്നുണ്ട്. പരിസ്തിതി പ്രശ്നം ഒരു ജൈവ പ്രശ്നം മാത്രമല്ല. ആത്യന്തികമായി അതൊരു  ധാര്‍മ്മിക പ്രശ്നവും ആത്മീയ വിഷയവുമാണ്.

വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വിഭവങ്ങള്‍ അനിവാര്യമാണ്. അതേ സമയം ഏറ്റവും കൂടുതല്‍ പ്രകൃതി ചൂക്ഷണം നടക്കുന്നതും വികസനത്തിന്റെ പേരിലാണ്. പരിസ്തിതിയെ മാനിക്കുന്ന  വികസന നയമാണു നമുക്കാവശ്യം. പകൃതിയെ അശ്രദ്ധകരമായി നശിപ്പിക്കുന്നത് പാപകരമായി നാം കരുതുന്നില്ല. മാരകമായ വിഷം തളിച്ച് പച്ചക്കറിയുണ്ടാക്കി വില്‍ക്കുന്നത് ഏറ്റു പറയേണ്ട പാപങ്ങളുടെ പട്ടികയില്‍ വരുന്നില്ല. 

ഭൂമിയുടെ മേല്‍ ആധിപത്യമുണ്ടായിരിക്കട്ടെ (ഉത്പ. 1,28)എന്നതിന്, പ്രകൃതിയെ തന്നിഷ്ടം പോലെ കൈകാര്യം ചെയ്യാം എന്ന വ്യവസ്ഥാതീതമായ അവകാശമുണ്ടെന്ന് അര്‍ത്ഥമില്ല. മൃഗങ്ങളും ദൈവത്തിന്റെ  സചേതന സൃഷ്ടികളാണ്. അവയെ പീഢിപ്പിക്കുന്നതും, സഹിക്കാന്‍ അവയെ അനുവദിക്കുന്നതും, ഉപകാരമില്ലാതെ അവയെ കൊല്ലുന്നതും പാപമാണ്. 

സ്വയം  പരിഗണിക്കുന്ന രീതിയിലേ മനുഷ്യകുലം പ്രകൃതിയെ പരിഗണിക്കാവൂ. പ്രകൃതി സംരക്ഷണം ആത്യന്തികമായി  ഒരു ജീവിത ശൈലിയാണ്. ഏതാനും പ്രതീകാത്മക പ്രവര്‍ത്തികളോ ഒറ്റപ്പെട്ട ചില മുന്നേറ്റങ്ങളോ ഇക്കാര്യത്തില്‍  മതിയാവുകയില്ല. ഇതൊരു ജീവിത ശൈലി ആകുമ്പോള്‍ നമ്മുടെ ഭക്ഷണ താമസ, യാത്രാ, ഊര്‍ജ്ജവിനിയോഗ, വിനോദ ശീലങ്ങളൊക്കെ പുനക്രമീകരിക്കേണ്ടി വരും. അപ്പോഴേ പ്രകൃതി സംരക്ഷണം ചലനാത്മകമാകൂ. ഈ സാമൂഹിക മാറ്റത്തിനു നേതൃത്വം നല്‍കുകയും, അതിനു സ്വയം മാതൃക ആകുകയും ആണ്, സഭയുടെ കടമ.  പരിസ്തിതി സംരക്ഷണം സഭ ഒറ്റക്ക് ഏറ്റെടുത്ത് ചെയ്യേണ്ട  ഒന്നല്ല. ആഗോള വാപ്തിയുള്ള ഈ കടമ എല്ലാവരോടും ചേര്‍ന്ന നിര്‍വഹിക്കണം. 

ഹരിത കെട്ടിട നിര്‍മ്മാണം പ്രോത്സാഹിപ്പിക്കുക.സാമൂഹിക സേവന വിഭാഗത്തിന്റെയും അല്മായ യുവജന പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തില്‍ പരിസ്തിതി സംരക്ഷണ പരിപാടികള്‍ നടത്തുക. പരിസ്തിതി പ്രവര്‍ത്തകരെ ആദരിക്കുക. ജനിതകമാറ്റം വരുത്തിയ വിളകള്‍ വിത്തുകള്‍ എന്നിവയെ സംബന്ധിച്ച് പഠനങ്ങള്‍ക്ക് വേദിയൊരുക്കി ഉചിതമായ പ്രതികരണങ്ങള്‍ നടത്തുക. സുസ്ഥിര വികസനത്തിനുതകുന്ന വിധത്തില്‍ ജൈവ കൃഷി പ്രോത്സാഹിപ്പിക്കുക. ജൈവോത്പന്നങ്ങളും ജൈവ വിഭവങ്ങളും ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുക.

ദൈവം സൃഷ്ടിച്ച പ്രപഞ്ചം സുന്ദരമാണ്. അതിനെ കൂടുതല്‍ സുന്ദരമാക്കി സൂക്ഷിക്കാന്‍ മനുഷ്യന് ഉത്തരവാദിത്വമുണ്ട്. ഈ ഉത്തരവാദിത്വം ദൈവവിശ്വാസത്തിന്റെ ഭാഗമായി കാണേണ്ടിയിരിക്കുന്നു".

ഈ വാചകങ്ങള്‍ വായിച്ചാല്‍ സാക്ഷാല്‍ മാധവ് ഗാഡ്ഗില്‍ പോലും ഇതെഴുതിയ വ്യക്തിയെ നമിച്ചു പോകും. കാരണം അദ്ദേഹത്തിന്റെ പശ്ചിമഘട്ടം സംബന്ധിച്ചുള്ള റിപ്പോര്‍ട്ടില്‍ ഇത്രയേറെ പരിസ്തിതി സ്നേഹം കാണുവാന്‍ സാധിക്കില്ല.

ക്രൈസ്തവ മതവിശ്വാസികളുടെ വേദ പുസ്തകമാണ്  ബൈബിൾ.  ബൈബിളിലെ ആദ്യ പുസ്തകമായ പുറപ്പാടില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെ.

"ഏദന്‍ തോട്ടം കൃഷി ചെയ്യാനും സംരക്ഷിക്കാനും ദൈവമായ കര്‍ത്താവ്, മനുഷ്യനെ അവിടെയാക്കി". 

ബൈബിളിലെ പഴയ നിയമത്തിലെ പ്രധാനപ്പെട്ട ഒരു ഭാഗമാണ്, സങ്കീര്‍ത്തനങ്ങള്‍. അതിലെ ഇരുപത്തിമൂന്നാം  സങ്കീര്‍ത്തനം വളരെ പ്രശസ്തമാണ്. അതിലെ ഒരു ഭാഗം ​ ഇതാണ്.

"പച്ചയായ പുല്‍തകിടികളില്‍ അവിടന്ന് എനിക്ക് വിശ്രമമരുളുന്നു.
പ്രശാന്തമായ ജലാശയത്തിലേക്ക് അവിടന്ന് എന്നെ നയിക്കുന്നു".

പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകത മനുഷ്യരെ ബോധ്യപ്പെടുത്തുന്ന  അതിമനോഹരമായ വാക്കുകളാണിവ. 2000 വര്‍ഷങ്ങളോളം ആഗോള കത്തോലിക്ക സഭ ഈ ബൈബിൾ ഭാഗങ്ങളുടെ  അര്‍ത്ഥം പിടികിട്ടാഞ്ഞിട്ടോ എന്തോ, പ്രകൃതി സംരക്ഷണത്തിനു വേണ്ടി കാര്യമായി ഒന്നും ചെയ്തിട്ടില്ല.

ക്രിസ്തു മത സ്ഥാപകനായ യേശുവിനെ ആദ്യത്തെ കമ്യൂണിസ്റ്റ് എന്ന് പലരും വിശേഷിപ്പിക്കാറുണ്ട്.  അതിന്റെ കാരണം യേശുവും മാര്‍ക്സും, മനുഷ്യരുടെ മോചനത്തിനു വേണ്ടി പ്രവര്‍ത്തിച്ചവരായതുകൊണ്ടും, ആദ്യകാല ക്രൈസ്തവ സഭാ സമൂഹം കമ്യൂണിസ്റ്റു രീതികളില്‍ ജീവിച്ചിരുന്നതുകൊണ്ടും ആയിരുന്നു. കാള്‍ മാര്‍ക്സും പ്രകൃതി  സംരക്ഷണത്തിനു വേണ്ടി നിലകൊണ്ട വ്യക്തി ആയിരുന്നു. അദ്ദേഹത്തിന്റെ പ്രശസ്തമായ വാക്കുകള്‍ ഇവയാണ്.

From the standpoint of a higher socio-economic formation, the private property of particular individuals in the earth will appear just as absurd as the private property of one man in other men. Even an entire society, a nation, or all simultaneously existing societies taken together, are not the owners of the earth. They are simply its possessor, its beneficiaries, and have to bequeath it in an improved state to succeeding generations as boni patres familias.

എന്തുകൊണ്ടോ കമ്യൂണിസ്റ്റുപാര്‍ട്ടി പരിസ്തിതി സംരക്ഷണത്തിനു വലിയ പ്രാധാന്യം നല്‍കിയിരുന്നില്ല. പക്ഷെ ഏറ്റവും മുതിര്‍ന്ന പാര്‍ട്ടി നേതാവായ വി എസ് അച്യുതാനന്ദന്‍ പരിസ്തിതി സംരക്ഷണ വിഷയത്തിനു പ്രാധാന്യം നല്‍കി പല ഇടപെടലുകളും നടത്തിയിട്ടുണ്ട്. നെല്‍ വയല്‍ നികത്തലിനെതിരെ സമരം നയിച്ചതുകൊണ്ട്, "വെട്ടിനിരത്തലുകാരന്‍" ,എന്ന ഒരു വട്ടപ്പേരു പോലും മലയാളികളില്‍ ചിലര്‍ അദ്ദേഹത്തിനു ചാര്‍ത്തി നല്‍കുകയും ചെയ്തിട്ടുണ്ട്. അതിനു ശേഷം, ഇന്‍ഡ്യന്‍ കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിച്ച പ്രമേയം പരിസ്തിതി സംരക്ഷണത്തിന്, പ്രാധാന്യം നല്‍കി കൊണ്ടുള്ളതായിരുന്നു.

അടുത്ത നാളില്‍ സ്ഥാനം ഏറ്റെടുത്ത  മാര്‍പ്പാപ്പ മുകളിൽ പരാമർശിച്ച  സങ്കീര്‍ത്തനത്തിന്റെ  അര്‍ത്ഥം ശരിക്കും ഉള്‍ക്കൊണ്ട് പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകത പല പ്രാവശ്യം ഊന്നിപ്പറയുകയുണ്ടായി. സ്ഥാനം ഏറ്റെടുത്ത സമയത്തും അതിനു ശേഷം പലപ്പോഴും ഇതാവർത്തിച്ചു. ലോക പരിസ്തിതി ദിനത്തില്‍ നല്‍കിയ സന്ദേശത്തിന്റെ ഉള്ളടക്കവും പകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ടായിരുന്നു. 

"When we talk about the environment, about creation, my thoughts turn to the first pages of the Bible, the Book of Genesis, which states that God placed man and woman on earth to cultivate and care for it (cf. 2:15). And the question comes to my mind: What does cultivating and caring for the earth mean? Are we truly cultivating and caring for creation? Or are we exploiting and neglecting it? The verb "to cultivate" reminds me of the care that the farmer has for his land so that it bear fruit, and it is shared: how much attention, passion and dedication! Cultivating and caring for creation is God’s indication given to each one of us not only at the beginning of history; it is part of His project; it means nurturing the world with responsibility and transforming it into a garden, a habitable place for everyone. 

But to "cultivate and care" encompasses not only the relationship between us and the environment, between man and creation, it also regards human relationships. The Popes have spoken of human ecology, closely linked to environmental ecology. We are living in a time of crisis: we see this in the environment, but above all we see this in mankind. The human person is in danger: this is certain, the human person is in danger today, here is the urgency of human ecology! And it is a serious danger because the cause of the problem is not superficial but profound: it is not just a matter of economics, but of ethics and anthropology. The Church has stressed this several times, and many say, yes, that's right, it's true ... but the system continues as before, because it is dominated by the dynamics of an economy and finance that lack ethics. Man is not in charge today, money is in charge, money rules. God our Father did not give the task of caring for the earth to money, but to us, to men and women: we have this task! Instead, men and women are sacrificed to the idols of profit and consumption: it is the "culture of waste."

മാർപ്പാപ്പയെ പിന്തുടർന്ന്   കേരള കത്തോലിക്കാ സഭയും  അവരുടെ വിശ്വാസികളെ  പരിസ്തിതി സംരക്ഷണത്തിന്റെ ആവശ്യകത പഠിപ്പിക്കാന്‍ വേണ്ടി ഒരു ഇടയ ലേഖനം ഇറക്കിയിരുന്നു. അതിന്റെ തല വാചകം പച്ചയായ പുല്‍ത്തകിടിയിലേക്ക് എന്നുമായിരുന്നു.  ഞാന്‍ മേലുദ്ധരിച്ച വാചകങ്ങള്‍ ഇപ്പറഞ്ഞ രേഖയിലുള്ളവയാണ്. പക്ഷെ ഇപ്പോള്‍ ആ രേഖ ഇത് പ്രസിദ്ധീകരിച്ച കേരള കത്തോലിക്കാ സഭയുടെ വെബ് സൈറ്റില്‍ കാണാനില്ല. പക്ഷെ ഇപ്പോള്‍ സഭയുമായി ഒരു മുഷ്ടിയുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന പി റ്റി തോമസ്  ഈ രേഖ സ്കാന്‍ ചെയ്ത് അദ്ദേഹത്തിന്റെ  Face Book Wall  ല്‍ ഇട്ടിട്ടുണ്ട്.

പ്രകൃതി സംരക്ഷണത്തേക്കുറിച്ച് ഇത്രയേറെ ബോധ്യങ്ങളുള്ള  കത്തോലിക്കാ സഭയും  കമ്യൂണിസ്റ്റുപാര്‍ട്ടിയും പക്ഷെ പശ്ചിമ ഘട്ട സംരക്ഷണ വിഷയം വന്നപ്പോള്‍ സ്വീകരിച്ച നിലപാടുകള്‍ ആരെയും  അത്ഭുതപ്പെടുത്തും.
ഒന്നു പറയുകയും മറ്റൊന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് സാധാരണ രാഷ്ട്രീയക്കാരാണ്. പക്ഷെ  കേരള കത്തോലിക്കാ മത നേതൃത്വവും അത് ചെയ്യുന്നുണ്ട് എന്ന് ഇപ്പോള്‍ തെളിയുന്നു.

കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളായി കേരള രാഷ്ട്രീയ മണ്ഡലത്തില്‍ വളരെയേറെ ചര്‍ച്ച ചെയ്യപ്പെട്ടത് സി പി എമ്മിന്റെ മുഖ പത്രമായ ദേശാഭിമാനിയില്‍  പ്രസിദ്ധീകരിച്ച ഒരു പരസ്യത്തേക്കുറിച്ചായിരുന്നു. പ്രമുഖ വ്യവസായിയും ഇപ്പോള്‍ ഒരു കൊലപാതകക്കേസില്‍ പ്രതിയുമായ ചാക്കു   രാധാകൃഷ്ണന്‍ എന്നറിയപ്പെടുന്ന  വ്യക്തിയാണാ പരസ്യം നല്‍കിയതും. സി പി എമ്മിലെ കമ്യൂണിസത്തിനു യോജിക്കാത്ത പ്രവണതകള്‍ക്കെതിരെയുള്ള ശുദ്ധീകരണം എന്ന പേരില്‍ നടക്കുന്ന പ്ളീനത്തിന്റെ സമാപന ദിവസം തന്നെ ഈ പരസ്യം വന്നു. അതും ദേശാഭിമാനിയുടെ ചുമതലക്കാരനും   പാർട്ടിയുടെ  കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ പി ജയരാജന്റെ അറിവോടെ തന്നെ. അദ്ദേഹം പ്ളീനത്തില്‍ "മുതലാളിത്തം തുലയട്ടെ" എന്ന മുദ്രവാക്യം വിളിക്കുകയും വേദിയിലും സദസിലുമുള്ള എല്ലാവരും അതേറ്റു ചൊല്ലുകയും ചെയ്തു.  അതു കഴിഞ്ഞ് പുറത്തിറങ്ങിയ ജയരാജനോട്, രാധാകൃഷ്ണന്‍ എന്ന കൊലക്കേസ് പ്രതിയായ മുതലാളിയില്‍ നിന്നും  പരസ്യം ചോദിച്ചു മേടിച്ചതിലെ അനൌചിത്യത്തേക്കുറിച്ച് ചില മാദ്ധ്യമ പ്രതിനിധികള്‍ ചോദിച്ചു. ക്ഷുഭിതനായ ജയരാജന്‍ പരസ്യം നല്‍കിയതിനെ ന്യായീകരിക്കുകയും രാധാകൃഷ്ണനെ കുറ്റവിമുക്തനായി പ്രഖ്യാപിക്കുകയും ചെയ്തു.

മുതലാളിത്തം തുലഞ്ഞാലും മുതലാളിമാര്‍ തുലയരുത് എന്നാണ്, ഉത്തരാധുനിക കമ്യൂണിസത്തിലെ ഇന്നത്തെ നിലപാട്. പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനും കേന്ദ്ര നേതൃത്വവും  കൊലപാതകേസിലെ പ്രതിയായ മുതലാളിയില്‍ നിന്നും  പരസ്യം സ്വീകരിച്ചതില്‍ ഒരു തെറ്റും കണ്ടില്ല. വിജയന്റെ വാക്കുകള്‍ ഇതാണ്.

"ദേശാഭിമാനി സി.പി.എമ്മിന്റെ മുഖപത്രമാണെങ്കിലും പാര്‍ട്ടി ഫണ്ട് ചെലവഴിച്ചുകൊണ്ടല്ല അത് നടത്തിക്കൊണ്ടുപോകുന്നത്. പത്രം ഇപ്പോള്‍ മുന്നോട്ടുപോകുന്നത് ദേശാഭിമാനി തന്നെ ഫണ്ട് കണ്ടെത്തിയാണ്. അതിനായി രണ്ട് മാര്‍ഗമാണ് അവലംബിക്കുന്നത്. ഒന്ന് സര്‍ക്കുലേഷന്‍ വര്‍ധിപ്പിച്ച് പത്രം വിറ്റുകിട്ടുന്ന പണമാണ്. മറ്റൊന്ന് മറ്റേതൊരു പത്രവും പോലെ പരസ്യം സ്വീകരിക്കലാണ്. ഇക്കാര്യത്തില്‍ ഏറെക്കുറെ സ്വയം പര്യാപ്തത ദേശാഭിമാനി ആര്‍ജിച്ചിട്ടുണ്ട്". 

പാര്‍ട്ടി മുഖ പത്രം പണ്ട്  ജയരാജന്റെ പേരിലേക്ക് എഴുതി കൊടുക്കാന്‍ മടി കാണിക്കാത്ത വിജയനില്‍ നിന്നും പ്രതീക്ഷിക്കുന്ന അഭിപ്രായം തന്നെയാണിത്.  സാന്റിയാഗോ മാര്‍ട്ടിന്‍ മുതലാളിയില്‍ നിന്നും  പണ്ട് ഇതേ ജയരാജന്‍ ഒരു ബോണ്ട്  ദേശാഭിമാനിക്കു  വേണ്ടി തന്നെ വാങ്ങിയിരുന്നു. അത്  വെറും നോട്ടപ്പിശകായി മാത്രം വിലയിരുത്തി, ജയരാജനെതിരെ പേരിനൊരു നടപടി എടുത്ത് മറ്റുള്ളവരെ വിഡ്ഢികളാക്കി, പത്രം ജയരാജനെ തന്നെ ഏല്‍പ്പിച്ച പാര്‍ട്ടി സെക്രട്ടറി ആണദ്ദേഹം. അപ്പോള്‍ വിജയന്റെ അഭിപ്രായത്തില്‍ ആര്‍ക്കും അത്ഭുതം തോന്നാനും ഇടയില്ല. "പരസ്യം കൊടുത്തത് പരിശോധിച്ച ശേഷമാണ്"  എന്നും, "അതില്‍ യാതൊരു തെറ്റുമില്ല", എന്നും ജയരാജന്‍ ആവര്‍ത്തിച്ച് പറയുകയും ചെയ്തിട്ടുണ്ട്. അപ്പോള്‍ പിന്നെ ഇനി ഒരു തെറ്റു തിരുത്താനുള്ള സ്കോപ്പു പോലും ഇല്ല. പരസ്യം സ്വീകരിച്ചത് തെറ്റായി പോയി എന്നു പറഞ്ഞ വി എസ്, ആനത്തലവട്ടം ആനന്ദന്‍, എം എം ലോറന്‍സ്, എ കെ ബാലന്‍, ബാബു എം പാലിശ്ശേരി  എന്നിവരുടെ പേരില്‍ നടപടിക്ക് സ്കോപ്പുണ്ട്. അതാണല്ലോ ഇന്നത്തെ സി പി എമ്മിലെ കീഴ്വഴക്കം. തെറ്റു ചെയ്യുന്നതല്ല, അത് ചൂണ്ടിക്കാണിക്കുന്നതാണ്, പ്രമാദമായ  കുറ്റം. ഇത് മനസിലാക്കിയ പാലിശ്ശേരി മലക്കം മറിഞ്ഞു കഴിഞ്ഞു.

കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാരിലെ വ്യവസായ മന്ത്രി ആയിരുന്ന ഇളമരം കരീമും ഇപ്പോള്‍ ചില പ്രശ്നങ്ങളിലൂടെ കടന്നു പോകുന്നുണ്ട്. അദ്ദേഹത്തിന്റെ വകുപ്പ് സെക്രട്ടറി, സി പി എമ്മിന്റെ ഔദ്യോഗിക നയത്തിനു കടക വിരുദ്ധമായ പല നടപടികളും എടുത്തിട്ടുണ്ട്. എച് എം റ്റി ഭൂമി വില്‍ക്കാനുള്ള തീരുമാനവും, ആറന്‍മുള വിമാനത്താവളത്തിന് അനുമതി കൊടുക്കാനുള്ള തീരുമാനവും, ഭൂപരിഷ്കരണം കാലഹരണപ്പെട്ടു എന്ന നിലപാടും, പശ്ചിമ ഘട്ടത്തില്‍ ഇരുമ്പയിര്‍ ഖനനത്തിനു അംഗീകാരം കൊടുത്തുള്ള തീരുമാനവും ഒക്കെ ഈ സെക്രട്ടറി ആണെടുത്തത്. അദ്ദേഹത്തിന്റെ കീഴില്‍ വെറും ഗുമസ്തനേപ്പോലെ പ്രവര്‍ത്തിച്ച കരീമിന്, ആ തീരുമാനങ്ങളിലൊന്നും യാതൊരു പങ്കുമില്ല. അതാണ്, സെക്രട്ടറി എഴുതിയ പല കത്തുകളുടെയും പകര്‍പ്പെടുത്തു കാട്ടി കരീം സ്ഥാപിക്കാന്‍ ശ്രമിക്കുന്നതും.

"ബ്ളൂ സ്റ്റാര്‍ റിയല്‍ട്ടേഴ്സ്" എന്ന ഒരു സ്വകാര്യ കമ്പനി ആയിരുന്നു, എച് എം  റ്റിയുടെ  ഭൂമി വാങ്ങിയത്. വ്യാവസായിക ആവശ്യത്തിനു വേണ്ടി മാത്രം ഉപയോഗിക്കണമെന്ന നിബന്ധനയില്‍ വാങ്ങിയ ഭൂമി, അവര്‍  മറിച്ചു വില്‍ക്കാന്‍  ഒരു ശ്രമം നടത്തിയിരുന്നു. പല കോണുകളില്‍ നിന്നും എതിര്‍പ്പുണ്ടായപ്പോള്‍ ആ തീരുമാനം അവര്‍ തല്‍ക്കാലത്തേക്ക് മരവിപ്പിച്ചിട്ടും ഉണ്ട്. ഇപ്പോള്‍ ഇരുമ്പയിര്‍ ഖനനത്തിന്റെ പേരില്‍ ഭൂമി തട്ടിപ്പു നടത്തിയ  വ്യക്തി കരീമിന്റെ ബന്ധുവാണ്. അദ്ദേഹത്തിന്റെ കമ്പനികളുടെ പേരും "ബ്ളൂ സ്റ്റാര്‍" ചേര്‍ന്ന പേരുകളാണെന്നത് വെറും യാഛികമാകാന്‍ സാധ്യതയില്ല.

പല വിഷയങ്ങളിലും സി പി എമ്മും കത്തോലിക്കാസഭയും ഒരു പോലെയാണ്. രണ്ടിലും കടുത്ത അച്ചടക്കമുണ്ട്. എതിര്‍ ശബ്ദം വച്ചു പൊറുപ്പിക്കില്ല.  സി പി എമ്മില്‍ ക്യാപിറ്റല്‍ പണീഷ്മെന്റാണെങ്കില്‍, കത്തോലിക്കാ സഭയില്‍ മഹറോന്‍ ചൊല്ലലാണെന്നു മാത്രം. സി പി എമ്മില്‍ ക്യാപിറ്റല്‍ പണീഷ്മെന്റിനര്‍ഹനാണെങ്കിലും അതില്‍ നിന്നും പല പ്രാവശ്യം  രക്ഷപ്പെട്ട  ഒരാളെങ്കിലും ഉണ്ട്. വിഎസ്. പക്ഷെ കത്തോലിക്കാ സഭയില്‍ മഹറോന്‍ ചൊല്ലലില്‍ നിന്നും ഇതുവരെ ആരും രക്ഷപ്പെട്ടതായി കേട്ടിട്ടില്ല. പരിസ്തിതി വിഷയത്തില്‍ രണ്ടിനും വ്യക്തമായ പരിസ്തിതി അനുകൂല കാഴ്ച്ചപ്പാടുകളുണ്ട്. പക്ഷെ രണ്ടു കൂട്ടരും ഗാഡ്ഗില്‍ കമ്മിറ്റി നിര്‍ദ്ദേശങ്ങളെ എതിര്‍ക്കുന്നു. ഈ റിപ്പോര്‍ട്ട് ജന വിരുദ്ധമാണെന്നു രണ്ടു കൂട്ടരും പറയുന്നു. പക്ഷെ അതിലെ ഏതൊക്കെ നിര്‍ദ്ദേശങ്ങളാണു ജന വിരുദ്ധമെന്ന് ഇവര്‍ പറയുന്നില്ല.  "നമുക്കു ലഭിച്ച ഭൂമിയെ പരിപാലിച്ച് കുറച്ചു കൂടെ നല്ലതാക്കി അടുത്ത തലമുറക്ക് കൈമാറണം" എന്നതാണ്, രണ്ടു കൂട്ടരും പഠിപ്പിക്കുന്നത്. പക്ഷെ അതിനുള്ള പ്രയോഗിക നിര്‍ദ്ദേശങ്ങളായ ഗാഡ്ഗില്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ ജന വിരുദ്ധമാണെന്ന് ഇവര്‍ തെറ്റിദ്ധരിപ്പിക്കുന്നു. "സാമ്രാജ്യത്വ വിരുദ്ധം, മുതലാളിത്ത വിരുദ്ധം" എന്നൊക്കെ തൊണ്ട പൊട്ടുമാറുച്ചത്തില്‍ അലറി വിളിച്ചിട്ട്, അതി സമര്‍ദ്ധമായി മുതലാളിത്ത അജണ്ട നടപ്പിലാക്കാന്‍ സി പി എമ്മില്‍ പലരും  ശ്രമിക്കുന്നു. അതുപോലെ പരിസ്തിതി അനുകൂലമെന്ന് ഇടയലേഖനങ്ങളും ചാക്രിക ലേഖനങ്ങളും ഇറക്കിയിട്ട്,  പരിസ്തിതി വിരുദ്ധ അജണ്ട കത്തോലിക്കാ സഭ ഒളിച്ചു കടത്തുന്നു.

ഇടുക്കി ബിഷപ്പ് ആനിക്കുഴിക്കാട്ടില്‍ പറഞ്ഞത്, "കപ്പ കൃഷി ചെയ്യാന്‍ സാധിക്കാതെയും, സിമന്റ് കൊണ്ട് വീടു പണിയാന്‍ സാധിക്കാതെയും ആയി കുടിയേറ്റ കര്‍ഷകര്‍ കുടിയൊഴിഞ്ഞു പോകേണ്ടി വരും" എന്നായിരുന്നു. "ഇടുക്കി കാഷ്മീരാകും" എന്നു കൂടി അദ്ദേഹം പറഞ്ഞു വച്ചു. താമരശ്ശേരി ബിഷപ്പ് ഇഞ്ചനാനിയില്‍ ഒരു പടി കൂടി കടന്ന്  ഏത് തെരുവുഗുണ്ടയേയും വെല്ലുന്ന ഭാവഹാവാദികളോടെ പറഞ്ഞത്, "ജാലിയന്‍ വാലാ ബാഗ് ആവര്‍ത്തിക്കും, നക്സലിസം  പിറവിയെടുക്കും, രക്തപ്പുഴകളൊഴും" എന്നൊക്കെയായിരുന്നു. പണ്ട് ഈ ബിഷപ്പിനെ നികൃഷ്ടജീവി എന്നു വിളിച്ച പിണറായി വിജയന്‍ പക്ഷെ, കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങിയതുകൊണ്ട്, ഇതുപോലുള്ള മഹദ് വചനങ്ങള്‍  ഇപ്രാവശ്യം ഉപേക്ഷിച്ചു.

കേരള കത്തോലിക്കാ സഭയുടെ തലവന്‍  കര്‍ദ്ദിനാള്‍ ആലഞ്ചേരി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സാക്ഷി നിറുത്തി പറഞ്ഞത് ഇതായിരുന്നു. റിപ്പോർട്ട് നടപ്പാക്കിയാൽ അധികാരം ഒലിച്ചുപോകും. ജാലിയന്‍ വാലാ  ബാഗ് ആവര്‍ത്തിക്കുമെന്നും, രക്തച്ചൊരിച്ചില്‍ ഉണ്ടാകുമെന്നും  മറ്റൊരു ബിഷപ്പ പറഞ്ഞതിന്റെ  മറുഭാഷയാണീ പ്രസ്താവന. ഉമ്മന്‍ ചാണ്ടി തന്റെ സ്ഥായിയായ ഇളിഭ്യ ചിരിയോടെ അത് കേട്ടിരുന്നു.

കത്തോലിക്കാ സഭ ആഹ്വാനം ചെയ്ത്, സാമൂഹ്യ വിരുദ്ധര്‍ ആഘോഷമാക്കി മാറ്റിയ മലബാറിലെ പരിസ്തിതി വിരുദ്ധ സമരത്തില്‍, താമരശ്ശേരിയിലെ  വനം ​വകുപ്പിന്റെ ഒരു ഓഫീസ് ചിലര്‍ തീവച്ചു നശിപ്പിച്ചു. വിലപ്പെട്ട പല രേഖകളും നശിപ്പിക്കപ്പെട്ടു. ചന്ദന മോഷണത്തിന്റെയും, തടി മോഷണത്തിന്റെയുമൊക്കെ കേസുകള്‍ സംബന്ധിച്ച രേഖകളാണു നശിപ്പിക്കപ്പെട്ടത്. അതുണ്ടായപ്പോള്‍ ഉമ്മന്‍ ചാണ്ടി ഒരു പത്ര സമ്മേളനം നടത്തി ചില കാര്യങ്ങള്‍ പറഞ്ഞിരുന്നു. ഇവയാണത്.

"അക്രമങ്ങള്‍ നടത്തിയാലും പരിധികള്‍ ലംഘിച്ചിട്ടുള്ള സമര മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചാലും, ഗവണ്‍മെന്റ് ശക്തമായ നിലപാട് സ്വീകരിക്കും. ഇതുമായി ബന്ധപ്പെട്ട് സമരങ്ങള്‍ നടന്ന സമയത്ത് പൂര്‍ണ്ണമായും തെറ്റിദ്ധരിപ്പിച്ചുകൊണ്ട്, പാവപ്പെട്ട കര്‍ഷകരെയും പാവപ്പെട്ട ജനങ്ങളെയും നുമ്പില്‍ നിര്‍ത്തി സമരം നടത്തിയ അവസരത്തില്‍, അവരെ ബലിയാടാക്കാന്‍ വേണ്ടി ഉള്ള ശ്രമം തിരിച്ചറിഞ്ഞു കൊണ്ട്, പൂര്‍ണ്ണമായ ആത്മ സംയമനം പാലിക്കാന്‍ പോലീസിനു നിര്‍ദ്ദേശം  കൊടുത്തിരുന്നു". 

എന്താണ്, ഉമ്മന്‍ ചാണ്ടി പറയാന്‍ ശ്രമിച്ചതെന്നു മനസിലാകുന്നില്ല. ഒരു പക്ഷെ ഏറ്റവും അസ്പഷ്ടമായി പ്രസംഗിക്കുകയും  സംസാരിക്കുകയും ചെയ്യുന്ന ഏക ഇന്‍ഡ്യന്‍ രാഷ്ട്രീയ നേതാവ് ഉമ്മന്‍ ചാണ്ടി ആയിരിക്കും. ഇവിടെ ഉമ്മന്‍ ചാണ്ടി പറയുന്ന ചില സത്യങ്ങളുണ്ട്. "വനം വകുപ്പിന്റെ ഓഫീസ് കത്തിച്ചപ്പോള്‍ പൂര്‍ണ്ണമായ ആത്മ സംയമനം പാലിക്കാന്‍ പോലീസിനു നിര്‍ദ്ദേശം  കൊടുത്തിരുന്നു" എന്നാണത്. വനം വകുപ്പ് ഇപ്പോള്‍ ഭരിക്കുന്നത് മുഖ്യമന്ത്രി ആണ്. ഇപ്പോഴത്തെ ഭരണ മുന്നണിയിലെ കക്ഷികളുടെ നേതാക്കളാണ്, ചന്ദന മോഷണത്തിലും തടി മോഷണത്തിലും പ്രതിപട്ടികയിലുള്ളത്. ഓഫീസ് കത്തിക്കാന്‍ വനം വകുപ്പു തന്നെയാണ്, ഒത്താശ ചെയ്തു കൊടുത്തതെന്നും  വാര്‍ത്തകളുണ്ടായിരുന്നു. അപ്പോള്‍ കള്ളന്‍ കപ്പലില്‍ തന്നെ. ഉമ്മന്‍ ചാണ്ടി കള്ളനു കഞ്ഞി വയ്ക്കുന്നവനും.

പണ്ട് കേരളത്തില്‍ ഒരു  എം എല്‍ എ ഉണ്ടായിരുന്നു. സീതി ഹാജി. തടി ബിസിനസുകാരനായിരുന്ന അദ്ദേഹത്തിനു കാടു സംരക്ഷിക്കണമെന്നൊക്കെ പറയുന്നതുകേള്‍ക്കുമ്പോള്‍ തന്നെ അരിശം വരുമായിരുന്നു. കാടു സംരക്ഷിക്കണമെന്ന നിലപാടെടുക്കുന്ന സുഗതകുമാരി ടീച്ചറായിരുനു അദ്ദേഹത്തിന്റെ  മുഖ്യ ശത്രുവും. "അറബിക്കടലില്‍  മഴ പെയ്യുന്നത് മരമുണ്ടായിട്ടണോ" എന്നു ചോദിച്ച സീതി ഹാജി, സുഗതകുമാരീ ടീച്ചറെ "മരക്കവി" എന്നാണു വിളിച്ചിരുന്നത്. അറിവില്ലായ്മകൊണ്ട് ഇതുപോലുള്ള നിഷ്ക്കളങ്ക നിലപാടുകളെടുത്ത സീതി ഹാജി, ആലഞ്ചേരിമാരെയും, ആനിക്കുഴിക്കാട്ടില്‍ മാരെയും, ഇഞ്ചനാനിയില്‍ മാരെയും, പിണറായി മാരെയും, ഉമ്മന്‍ ചാണ്ടിമാരെയും കാള്‍ എത്രയോ മേലേക്കിടയിലുള്ള മനുഷ്യനായിരുന്നു എന്നിപ്പോള്‍ തോന്നിപ്പോകുന്നു.

139 comments:

kaalidaasan said...

പണ്ട് കേരളത്തില്‍ ഒരു എം എല്‍ എ ഉണ്ടായിരുന്നു. സീതി ഹാജി. തടി ബിസിനസുകാരനായിരുന്ന അദ്ദേഹത്തിനു കാടു സംരക്ഷിക്കണമെന്നൊക്കെ പറയുന്നതുകേള്‍ക്കുമ്പോള്‍ തന്നെ അരിശം വരുമായിരുന്നു. കാടു സംരക്ഷിക്കണമെന്ന നിലപാടെടുക്കുന്ന സുഗതകുമാരി ടീച്ചറായിരുനു അദ്ദേഹത്തിന്റെ മുഖ്യ ശത്രുവും. "അറബിക്കടലില്‍ മഴ പെയ്യുന്നത് മരമുണ്ടായിട്ടണോ" എന്നു ചോദിച്ച സീതി ഹാജി, സുഗതകുമാരീ ടീച്ചറെ "മരക്കവി" എന്നാണു വിളിച്ചിരുന്നത്. അറിവില്ലായ്മകൊണ്ട് ഇതുപോലുള്ള നിഷ്ക്കളങ്ക നിലപാടുകളെടുത്ത സീതി ഹാജി, ആലഞ്ചേരിമാരെയും, ആനിക്കുഴിക്കാട്ടില്‍ മാരെയും, ഇഞ്ചനാനിയില്‍ മാരെയും, പിണറായിമാരെയും, ഉമ്മന്‍ ചാണ്ടിമാരെയും കാള്‍ എത്രയോ മേലേക്കിടയിലുള്ള മനുഷ്യനായിരുന്നു എന്നിപ്പോള്‍ തോന്നിപ്പോകുന്നു.

ajith said...

ഏട്ടിലപ്പടി
പയറ്റിലിപ്പടി

Unknown said...

നാണവും ഉളുപ്പും ഇല്ലാത്ത നേതാക്കൻമാർ പിന്നെയും പിന്നെയും ന്യായീകരിക്കുന്നു. ആദ്യ ദിവസം ജയരാജൻ പിന്നെ പിണറായി ഇന്ന് ദേശാഭിമാനി മുഖ പ്രസംഗം, നാണമില്ലാത്ത വര്ഗം.

പാലോറ മാതയുടെ പശുക്കുട്ടിയിൽ നിന്ന് ചാക്ക് രാധാ കൃഷ്ണനിലേക്കുള്ള വളർച്ച അത്ഭുതകരം തന്നെ. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതോന്നും അല്ല, കൈരളി ചാനൽ വച്ചാൽ ടി സി യോഹന്നാനും ചാത്തൻ സേവക്കാരും കയറി ഇറങ്ങുന്ന പരസ്യങ്ങൾ ഇഷ്ടം പോലെ കാണാം. മാർക്സിസം ആണത്രേ മാർക്സിസം ഫൂൂ ...............

Unknown said...

മറ്റേതൊരു പത്രവും പോലെ പരസ്യം സ്വീകരിക്കലാണ്...

തെറ്റു പറ്റുക സ്വാഭാവികമാണു, അതു മനസിലാക്കുകയും തിരുത്തുകയും ചെയ്യുന്നതാണു മാന്യത. ഇനി ചില പത്രങ്ങളില്‍ കാണുന്നതു പോലെ സര്‍വ്വമതക്കാര്‍ക്കും ആശ്വാസം നല്‍കുന്ന മാന്ത്രികരുടെ പരസ്യങ്ങളൂം വ്യാജ ഡോക്റ്റര്‍മാരുടെ രഹസ്യ രോഗ ചികിത്സാ പരസ്യങ്ങളും ഇതേന്യായത്തില്‍ ദേശാഭിമാനിയില്‍ വരുമായിരിക്കും! ഇതു എന്നേ തുടങ്ങിയതായി മനോജു സൂചിപ്പിക്കുന്നു. ആന മെലിഞ്ഞാലും തൊഴുത്തില്‍ കെട്ടാമോ? പാര്‍ട്ടിയേയും ദേശാഭിമാനിയേയും സ്നേഹിക്കുന്നവറ്‍ക്കു ഇതു വല്ലാത്ത വിഷമമുണ്ടാക്കും.

kaalidaasan said...

മനോജ്,

ദേശാഭിമാനി ആരംഭിച്ചത് പാര്‍ട്ടി നിലപാടുകള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ വേണ്ടി ആയിരുന്നു. പാര്‍ട്ടി അണികള്‍ പിരിവെടുത്തായിരുന്നു അത് പതിറ്റാണ്ടുകളോളം നടത്തിയതും. അന്നൊന്നും ഉണ്ടാകാത്ത നിലനില്‍പ്പിന്റെ ഏത് പ്രശ്നമാണിപ്പോഴുള്ളതെന്ന് നേതാക്കള്‍ വ്യക്തമാക്കേണ്ടി ഇരിക്കുന്നു.

കൈരളി ചാനലും അതുപോലെ തന്നെ ആയിരുന്നു. പക്ഷെ ജോണ്‍ ബ്രിട്ടാസ് അതിനെ ഒരു കോര്‍പ്പറേറ്റ് വ്യുവസായമാക്കി മാറ്റി. പാര്‍ട്ടിയുടെ അറിവോടും സമ്മതത്തോടും കൂടെ. ഫാരീസ് അബൂബേക്കറെന സാമ്പത്തിക കുറ്റവാളിക്ക് നയപ്രഖ്യാപനം നടത്താനുള്ള വേദി വരെ ആയിട്ടുണ്ട് ഈ പാര്‍ട്ടി ചാനല്‍.

വാര്‍ത്ത ജനങ്ങളിലേക്കെത്തിക്കാനും വിനോദത്തിനും ആണെങ്കില്‍ ഒരു ചാനല്‍ മാത്രം  മതി. പക്ഷെ ഇന്ന് മൂന്നു ചാനലുകള്‍ കൈരളി സാമ്രാജ്യത്തിനുണ്ട്. ഏഷ്യാ നെറ്റിന്റെ ബിസിനസ് അടവുകള്‍  പഠിക്കാന്‍ ബ്രിട്ടാസിനെ പിണറായി വിജയന്‍ തന്നെയാണ്, അനുഗ്രഹിച്ചയച്ചതും. അടവുകള്‍ പഠിച്ച് അദ്ദേഹം തിരികെ എത്തിയിട്ടുണ്ട്. സാമ്രാജ്യ വികസനം ഇനിയും ഉണ്ടാകും.

ഇപ്പോള്‍ ദേശാഭിമാനി പത്രവും കൈരളി ചാനലുകളും മറ്റ് മാദ്ധ്യമങ്ങളുമായി യാതൊരു വ്യത്യാസവുമില്ല. സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്നും ബോണ്ട് സ്വീകരിച്ചത് തിരുത്തിയ ജയരാജന്‍ തന്നെയാണിപ്പോള്‍ ചാക്കിന്റെ ആശംസ മേടിച്ചതും. എത്ര പ്ളീനം  നടത്തിയാലും ഇതുപോലുള്ളവര്‍ ഒരു തിരുത്തലിനും വിധേയരാകില്ല. തിരുത്തേണ്ടവരെ വളരെ നേരത്തെ മുദ്ര കുത്തി നേര്‍ച്ച കോഴികളാക്കി നിറുത്തിയിട്ടുണ്ടല്ലൊ.

kaalidaasan said...

ബൈജു,

ഇപ്പോള്‍ മറ്റേതൊരു പത്രവും പോലെ ആരില്‍ നിന്നു വേണമെങ്കിലും  പരസ്യം സ്വീകരിക്കല്‍ പാര്‍ട്ടി ജിഹ്വകളിലേ ഉള്ളു. ഇനി പാര്‍ട്ടിയും മറ്റേതൊരു പാര്‍ട്ടിയും പോലെ ആയി മാറാന്‍ അധിക സമയം വേണ്ടില്ല. ബംഗാളില്‍ പാര്‍ട്ടി പോയ വഴിയെ ഇപ്പോഴും പുല്ലു കിളിര്‍ക്കുന്നില്ല.

kaalidaasan said...

>>>>തെറ്റു പറ്റുക സ്വാഭാവികമാണു, അതു മനസിലാക്കുകയും തിരുത്തുകയും ചെയ്യുന്നതാണു മാന്യത.<<<<

ബൈജു,

ഇത് സ്വാഭാവികമായി പറ്റിയ ഒരു തെറ്റാണെന്ന് എനിക്ക് തോന്നുന്നില്ല. ആയിരുന്നെങ്കില്‍ ജയരാജന്റെ പ്രതികരണം ഇതുപോലെ ആകുമായിരുന്നില്ല. ഇത് ആലോചിച്ച് എടുത്ത ഉറച്ച തീരുമാനമായിരുന്നു. ചാക്കു തന്നെ ഇത് പറഞ്ഞിട്ടുണ്ട്. പരസ്യം വേണമെന്നും പറഞ്ഞ അദ്ദേഹത്തെ പാര്‍ട്ടി തന്നെ സമീപിച്ചതാണെന്നും, പ്ളീനത്തിന്റെ സമാപന ദിവസം തന്നെ വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടതായും പാര്‍ട്ടി അത് സമതിച്ചതുമൊക്കെ ഇന്ന് പരസ്യമാണ്.

ദേശാഭിമാനിയില്‍ പരസ്യത്തിനായി നീക്കിവച്ച സ്‌ഥലത്ത് എന്തു പരസ്യമെന്നോ വിഷയമെന്നോ വ്യക്‌തിയെന്നോയുള്ള കാര്യം പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതില്ല എന്ന നിലപാടാണ്‌ ദേശാഭിമാനിക്ക്‌.

പിണറയി വിജയനും കേന്ദ്ര നേതാക്കളും  ഇതില്‍ അസ്വാഭാവികമായി ഒന്നും കണ്ടില്ല എന്നോര്‍ക്കുക. അതൊക്കെ സൂചിപ്പിക്കുന്നത് ഇത് അറിയാതെ പറ്റിയ ഒരു തെറ്റല്ല എന്നാണ്.

പാര്‍ട്ടിയെ ബാധിച്ച ജീര്‍ണതയ്‌ക്കു പരിഹാരം തേടിയുള്ള പ്ലീനത്തിനു ആശംസയര്‍പ്പിച്ചുകൊണ്ട്‌ ഈ പരസ്യം സമാപന ദിവസം തന്നെ പാര്‍ട്ടി പത്രത്തില്‍ വന്നത്, ഉത്തരവാദപ്പെട്ടവരുടെ അറിവോടെ തന്നെയായിരുന്നു. അല്ലെങ്കില്‍ ഒന്നര വര്‍ഷംനീണ്ട തെറ്റുതിരുത്തലിന്റെ പൂര്‍ത്തീകരണമായ പ്ലീനത്തിന്റെ സമാപന ദിവസം തന്നെ ചാക്കിന്റെ പരസ്യം വരുമായിരുന്നില്ല. ഒരു പക്ഷെ വിജയനും ഇതറിഞ്ഞിരിക്കാന്‍ സാധ്യതയുണ്ട്. പ്ളീനത്തില്‍ സംബന്ധിക്കുന്ന മറ്റ് ചിലര്‍ ഇത് ഒരു വലിയ പ്രശ്നമായി എടുത്തിടണമെന്നും അതിനോടനുബന്ധിച്ച് മറ്റ് പല ചര്‍ച്ചകളും ഉണ്ടാകണമെന്നും അവര്‍ ആഗ്രഹിച്ചിരുന്നിരിക്കും.

സെക്രട്ടേറിയറ്റിലും സംസ്ഥാന സമിതിയിലും പതിവു പോലെ നടന്ന അധിക്ഷേപിക്കലിനും വിമര്‍ശനങ്ങള്‍ക്കും മറുപടി പോലും പറയാതെ വി എസ് നിശബ്ദനായിരുന്നത്, കുറച്ചു പേരുടെ ചൊറിച്ചിലിനു ശമന മുണ്ടാക്കാനായില്ല. സാധാരണ കേന്ദ്ര നേതാക്കളോട് പറയുന്ന പരാതിയും ഇത്തവണ ഉണ്ടായില്ല. പ്ളീനത്തിലും അതാവര്‍ത്തിക്കുമെന്ന് പലരും മനസിലാക്കിയിരുന്നു. അപ്പോള്‍ പിന്നെ പ്രകോപ്പിക്കാന്‍ വേണ്ടത് ഇതുപോലെ അപഹാസ്യമായ നടപടികളാണെന്ന് പാര്‍ട്ടിയിലെ കുരുട്ടുബുദ്ധികളെ ആരും പഠിപ്പിക്കേണ്ട ആവശ്യമില്ല.

kaalidaasan said...

>>>>പാര്‍ട്ടിയേയും ദേശാഭിമാനിയേയും സ്നേഹിക്കുന്നവറ്‍ക്കു ഇതു വല്ലാത്ത വിഷമമുണ്ടാക്കും.<<<<

ബൈജു,

അതൊന്നും പാര്‍ട്ടിക്കോ ദേശാഭിമാനിക്കോ പ്രശ്നമാണെന്നു തോന്നുന്നില്ല. ഇത് ശരിയായില്ല എന്നു പറയുന്ന ഞാനും താങ്കളുമൊക്കെ സ്ഥാപിത താല്‍പ്പര്യക്കാരാണെന്ന് ദേശാഭിമാനി തറപ്പിച്ചു പറയുന്നു. അവരുടെ മുഖ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങള്‍ ഇതാണ്.

പരസ്യവിവാദത്തിനു പിന്നില്‍

ദേശാഭിമാനിയുടെ പ്രസിദ്ധീകരണം നിലച്ചുകാണണമെന്ന് ആഗ്രഹിക്കുന്ന സ്ഥാപിതതാല്‍പ്പര്യക്കാരുടെ ഒരു ചെറുന്യൂനപക്ഷം എന്നും ഇവിടെ ഉണ്ടായിരുന്നു. എല്ലാ ധനസ്രോതസ്സുകളും വറ്റി അതിന്റെ പ്രസിദ്ധീകരണം നിലച്ചാല്‍ അത് ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളുടെ പ്രസരണം ഇല്ലാതായിക്കൊള്ളുമല്ലോ. പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് പൊതുവിലും ഇടതുപക്ഷ പ്രസ്ഥാനത്തിന് വിശേഷിച്ചും എതിരായി നടത്തുന്ന കള്ളപ്രചാരവേലകള്‍ക്ക് മറുപടിയില്ലാതാവുമല്ലോ. ഈ താല്‍പ്പര്യങ്ങളാണ് എന്നും ഇവരെ നയിച്ചിട്ടുള്ളത്.

ഈ പത്രം നിലനില്‍ക്കുന്നതുകൊണ്ടാണ് ഇടതുപക്ഷത്തിന് പൊതുവിലും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് പ്രത്യേകിച്ചും എതിരായി നിരന്തരം നടക്കുന്ന ദുഷ്പ്രചാരണങ്ങളും വിഷലിപ്തമായ കള്ളക്കഥകളും ഒട്ടൊക്കെയെങ്കിലും തുറന്നുകാട്ടപ്പെടുന്നത്; ഇടതുപക്ഷ- ജനാധിപത്യ പുരോഗമനാശയങ്ങള്‍ നാട്ടില്‍ പ്രചരിക്കുന്നത്. ഈ അവസ്ഥയ്ക്ക് അറുതിവരണമെന്ന് ആഗ്രഹിക്കുന്ന പഴയ നാടുവാഴിത്ത ശക്തികളും ആധുനിക മുതലാളിത്ത ശക്തികളും വര്‍ഗീയശക്തികളുമൊക്കെ ഇപ്പോള്‍ ദേശാഭിമാനിക്കെതിരെ പൂര്‍വാധികം ശക്തിയോടെ രംഗത്തുവന്നിരിക്കുകയാണ്- ഒരു പരസ്യത്തെച്ചൊല്ലി.

ദേശാഭിമാനി സിപിഐ എമ്മിന്റെ മുഖപത്രമാണ്. അതേസമയം, അത് വാണിജ്യാടിസ്ഥാനത്തില്‍ നടക്കുന്ന പത്രവുമാണ്. പരസ്യങ്ങള്‍ ഉണ്ടായാലേ പത്രം നിലനില്‍ക്കൂ.

പത്രം നിലനിന്നാലേ സമത്വത്തിന്റെയും സോഷ്യലിസത്തിന്റെയും ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും സന്ദേശം സമൂഹത്തില്‍ പ്രചരിപ്പിക്കാനാവൂ. ഏതു പരസ്യം വരുമ്പോഴും പരസ്യദാതാവിന്റെ ജീവിതപശ്ചാത്തലം പൊലീസ് വെരിഫിക്കേഷന് വിട്ട് റിപ്പോര്‍ട്ട് വാങ്ങിക്കുക സാധ്യമായ കാര്യമല്ല. ദേശാഭിമാനിക്കെന്നല്ല, ഒരു പത്രത്തിനും. പരസ്യദാതാവിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ശേഖരിച്ചിട്ടേ പത്രം പരസ്യം കൊടുക്കൂവെന്നു വന്നാല്‍ അധികം പരസ്യമൊന്നും കൊടുക്കേണ്ടിവരില്ല.

പത്രങ്ങള്‍ക്ക് ചെയ്യാവുന്നത് മറ്റൊരു കാര്യമാണ്. പരസ്യംതരുന്നവരാല്‍ വാര്‍ത്തയില്‍ സ്വാധീനിക്കപ്പെടാതെ നോക്കുക. ആ ജാഗ്രത എന്നും ദേശാഭിമാനി പാലിച്ചുപോന്നിട്ടുണ്ട്. അത് ഇനിയുമുണ്ടാകും.


കാര്യങ്ങള്‍ വളരെ വ്യക്തം. ഏതു പരസ്യം വരുമ്പോഴും പരസ്യദാതാവിന്റെ ജീവിതപശ്ചാത്തലം പൊലീസ് വെരിഫിക്കേഷന് വിട്ട് റിപ്പോര്‍ട്ട് വാങ്ങിക്കുക സാധ്യമായ കാര്യമല്ല.

പക്ഷെ ഇതൊക്കെ വായിക്കുന്നവര്‍ ദേശാഭിമാനിയില്‍  ഇപ്പോഴിരിക്കുന്നവരേപ്പോലെ മന്ദബുദ്ധികളാണെങ്കിലേ ഈ പ്രലപനങ്ങള്‍ക്ക് പ്രസക്തിയുള്ളു. ചാക്ക് രാധാ കൃഷ്ണന്‍  കേരളീയ പൊതു സമൂഹത്തോട് പറഞ്ഞത് മനസിലാക്കാനുള്ള മിനിമം വിവരം മലയാളികള്‍ക്കുണ്ടെന്നു പോലും തിരിച്ചറിയാന്‍ ശേഷിയില്ലാത്ത മന്ദബുദ്ധികളാണല്ലോ ഇന്ന് ദേശഭിമാനിയെ കൊണ്ടു നടക്കുന്നതെന്നോര്‍ത്ത് ലജ്ജ തോന്നുന്നു. ദേശാഭിമാനി പരസ്യം ചോദിച്ച് തന്റെ അടുത്തു വന്നു എന്നും, താന്‍ പ്ളീനത്തിനാശംസ അര്‍പ്പിക്കുന്ന പരസ്യം നല്‍കാം എന്നും, അത് പ്ളീനത്തിന്റെ സമാപന ദിവസം തന്നെ ഇടണം എന്നും പറഞ്ഞതായി ചാക്കു തന്നെ വിശദീകരിച്ചിട്ടും, പ്രബുദ്ധ കേരളത്തെ ഇതു പോലെ കളിയാക്കുന്നവര്‍ കൊണ്ടു നടക്കുന്ന ഈ പത്രത്തെ സുബോധമുള്ള ആര്‍ക്ക് സ്നേഹിക്കാന്‍ ആകും?

ദേശാഭിമാനി മറ്റൊന്നു കൂടി പറയുന്നു, പരസ്യംതരുന്നവരാല്‍ വാര്‍ത്തയില്‍ സ്വാധീനിക്കപ്പെടാതെ നോക്കുക. ഇത് വായിക്കുന്ന സുബോധമുള്ള ആരും ബോധം കെട്ടു പോകും. ചാക്കു രാധാകൃ ഷ്ണനെ സി ബി ഐ ആണ്, കൊലക്കേസില്‍  പ്രതിയാക്കിയിരിക്കുന്നത്. അദ്ദേഹത്തേക്കുറിച്ച് ഇതു വരെ വന്നിട്ടുള്ള വാര്‍ത്തകളൊക്കെ ശശീന്ദ്രന്റെയും  മക്കളുടെയും ആത്മഹത്യയിലേക്ക് നയിച്ച ചാക്കിന്റെ ഇടപെടലായിരുന്നുഎന്നാണ്. ആ ചാക്കിനേപ്പറ്റി ജയരാജന്‍ പറഞ്ഞത്, അദ്ദേഹം ​പ്ളീനത്തിനകത്തിരിക്കുന്ന പലരെയും പോലെ ആണ്, എന്നായിരുന്നു. ആ വര്‍ത്ത കേരളം മുഴുവനും ലൈവ് ആയി തന്നെ കേട്ടു. അതിന്റെ അര്‍ത്ഥം പിണറായി വിജയനെതിരെ സി ബിഐ കേസെടുത്തതുപോലെ ആണ്, ചാക്കിനെതിരെ എടുത്ത കേസും എന്ന്. എന്നിട്ടും ദേശാഭിമാനിക്ക് നേരം വെളുത്തിട്ടില്ല.

ജയരാജന്‍ ഇപ്പറഞ്ഞത് വാര്‍ത്ത ആണോ, പരസ്യമാണോ? ദേശാഭിമാനി തന്നെ മറുപടി പറയേണ്ടി വരും.

Unknown said...

സൈലന്‍റു വാലിയെയും അവിടുത്തെ സിംഹവാലന്‍ കുരങ്ങുകളേയും സംരക്ഷിക്കുന്നതിനു മുന്‍ നിരയില്‍ നില്‍കാന്‍ പണ്ടു കേരള ശാസ്ത്ര സാഹിത്യ പരിഷത്തിനു കഴിഞ്ഞിരുന്നു. എന്നാല്‍ ഇന്നു അവരെ തീരെ കാണാതായിരിക്കുന്നു. പശ്ചിമ ഘട്ട സംരക്ഷണമായലും അവിടുത്തെ കടുവ സങ്കേത വിഷയത്തിലായാലും പഴയ ശാസ്ത്ര സാഹിത്യ പരിഷ്ത്തുപോലെയുള്ള ഒരു സംഘടനയുടെ അഭാവം പ്രകടമാകുന്നുണ്ട്‌. പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കാന്‍ പാര്‍ടിക്കും സഭക്കും ക്ഴിഞ്ഞേക്കും എന്നാല്‍ ജനങ്ങളുടെ വിശ്വാസം നേടിയുള്ള ആശയപ്രചരണം ആരു നടത്തും എന്നതാണു പ്രധാന ചോദ്യം.

Jomy said...

പച്ചയായ പുല്ത്തകിടിയിലേക്ക് : പരിസ്ഥിതിസംരക്ഷണം


- പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് കേരള കത്തോലിക്കാ മെത്രാന്‍സമിതിയൂടെ നയരേഖയും പ്രവര്‍ത്തനപദ്ധതിയും

- പരിസ്ഥിതി സംരക്ഷണം : കേരള കത്തോലിക്കാമെത്രാന്‍സമിതി പുറപ്പെടുവിക്കുന്ന സര്‍ക്കുലര്‍


http://www.smcim.org/news/article/604?KeepThis=true&TB_iframe=true&height=500&width=800

Jomy said...

പച്ചയായ പുല്ത്തകിടിയിലേക്ക് : പരിസ്ഥിതിസംരക്ഷണം


- പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് കേരള കത്തോലിക്കാ മെത്രാന്‍സമിതിയൂടെ നയരേഖയും പ്രവര്‍ത്തനപദ്ധതിയും

- പരിസ്ഥിതി സംരക്ഷണം : കേരള കത്തോലിക്കാമെത്രാന്‍സമിതി പുറപ്പെടുവിക്കുന്ന സര്‍ക്കുലര്‍


http://www.smcim.org/news/article/604?KeepThis=true&TB_iframe=true&height=500&width=800

kaalidaasan said...

ജോമി,

ലേഖനങ്ങളിലേക്കുള്ള ലിങ്ക് ഇവിടെ തന്നതിനു നന്ദി.

ഈ ലേഖനങ്ങളും ഗാഡ്ഗില്‍ സമിതി നിര്‍ദ്ദേശങ്ങളുടെ പരിഭാഷയും എല്ലാ പള്ളികളിലും വിതരണം ചെയ്യുകയാണ്, കേരളത്തിലെ മെത്രാന്‍ മാരുടെ ദുഷ്പ്രചരണം നേരിടാനുള്ള വഴി.

kaalidaasan said...

ബൈജു,

താങ്കള്‍ ചൂണ്ടിക്കാണിച്ചതുപോലെ ശാസ്ത്ര സഹിത്യ പരിഷത്ത് ഇതുപോലുള്ള വിഷയങ്ങളില്‍ ഇപ്പോള്‍ നേരിട്ട് ഇടപെടുന്നതു കാണുന്നില്ല. എം കെ പ്രസാദ്, ആര്‍ വി ജി മേനോന്‍, കെ ഇക്ബാല്‍, തുടങ്ങിയവര്‍ നയിച്ചിരുന്ന കാലത്ത് പരിഷത്ത് പാരിസ്തിതിക പ്രശ്നങ്ങളില്‍ പ്രചരണത്തിനും  പ്രഷോഭങ്ങള്‍ക്കും മുന്നിലുണ്ടായിരുന്നു.

പരിസ്തിതി വിഷയം പരമ്പരാഗതമായി ഇടതുപക്ഷ ആശയങ്ങളാണ്. പ്രതിബദ്ധതയുള്ള ഇടതുപക്ഷ ചിന്താഗതിക്കാര്‍  തന്നെയായിരുന്നു പരിഷത്തിനെ നയിച്ചിരുന്നതും, പരിഷത്തില്‍ പ്രവര്‍ത്തിച്ചിരുന്നതും. ഇതില്‍ ശ്രദ്ധിക്കേണ്ട കാര്യം, അന്നത്തെ ഇടതുപക്ഷമല്ല ഇന്നത്തെ ഇടതുപക്ഷമെന്നതാണ്. അന്നൊക്കെ ആത്മാര്‍ത്ഥതയുള്ള ഇടതുപക്ഷ പ്രവര്‍ത്തകര്‍ പരിസ്തിതി വിഷയങ്ങളില്‍  പരിഷത്തിന്റെ പക്ഷത്തു നിന്നിരുന്നു. ഇന്ന് പരിസ്തിതിക്കെതിരെ യുദ്ധം ചെയ്യുന്നവര്‍ പോലും മുഖ്യ ധാര ഇടതുപക്ഷ പാര്‍ട്ടികളുടെ സഹയാത്രികരായി മാറിയിരിക്കുന്നു. പരിസ്തിതി സംരക്ഷണമേ വേണ്ട എന്നു പറയുന്നവരുടെ ചേരിയില്‍ നില്‍ക്കാന്‍ ഇന്ന് ഇടതുപക്ഷത്തിനു മടിയില്ല. പരസ്യം നല്‍കുന്നത് ആരാണെന്നു നോക്കേണ്ട എന്നതാണിപ്പോള്‍ കേരളത്തിലെ ഏറ്റവും വലിയ ഇടതുപക്ഷ പാര്‍ട്ടിയായ സി പി എമ്മിന്റെ ഔദ്യോഗിക നിലപാട്. പരിഷത്തിലും ഒരു പക്ഷെ ഇതേ ചിന്താഗതിക്കാര്‍ മേല്‍ക്കൈ നേടിയിരിക്കാം. മാറിയ സമൂഹിക അവസ്ഥയില്‍ ഒരു പക്ഷെ ഭൂരിഭാഗം പേര്‍ക്കും പരിഷത്തിനൊക്കെ ലഭിക്കുന്ന ഗ്രാന്റുകളിലും വിദേശ സഹായങ്ങളിലും ആയിരിക്കും  കൂടുതല്‍ താല്‍പ്പര്യം. പാലോറ മാതയുടെ ആടിനെ വിറ്റ പണത്തെ ആശ്രയിച്ചിരുന്ന ദേശാഭിമാനി, ഇന്ന് ചാക്കു രാധാകൃഷ്ണന്റെ പണത്തെയാണാശ്രയിക്കുന്നത്. അതായിരിക്കാം ഉത്തരാധുനിക കമ്യൂണിസം. പരിഷത്തിനുമൊരു പക്ഷെ ഇതേ മാറ്റമുണ്ടായിക്കാണും.

ചാക്കു രാധാകൃഷ്ണന്‍ എത്ര സമര്‍ദ്ധമായിട്ടാണ്, ദേശാഭിമാനിയെ തന്റെ ആവശ്യങ്ങള്‍ക്കുപയോഗിക്കുന്നതെന്നു നോക്കുക. അദ്ദേഹത്തിന്റെ വാക്കുകള്‍.

 തികച്ചും  സ്വാഭാവികമല്ലേ? ഇതെല്ലാദിവസത്തേപ്പോലെ താരിഫില്‍,കൂടുതല്‍ സര്‍ക്കുലേഷനുള്ള ഒരു ദിവസം പത്രം പുറത്തിറങ്ങുക എന്നു പറഞ്ഞാല്‍, സാധാരണ ഒരു റേറ്റില്‍ കൂടുതല്‍ മൈലേജ് കിട്ടുക എന്നു പറഞ്ഞാല്‍, ഒരു കച്ചവടക്കാരന്റെ സാധാരണ ബുദ്ധി ഉപയോഗിച്ചു കൊണ്ട് പരസ്യം കൊടുക്കുന്നതില്‍ എന്താണിത്ര വലിയ ഒരപാകത ഉള്ളത്? ഈ ദിവസം തെരഞ്ഞെടുത്തത് ഞാന്‍ തന്നെയാണ്. കാരണം ഇന്നീ പാര്‍ട്ടിയുടെ റാലി നടക്കുന്ന ദിവസമാണ്. സാധാരണയില്‍ കൂടുതല്‍ പത്രം ദേശാഭിമാനി അച്ചടിക്കുമെന്നുള്ള കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. അത് സാധാരണ റേറ്റില്‍ ഇന്നൊരു പത്ര പരസ്യം കയറി കഴിഞ്ഞാല്‍ കൂടുതല്‍ ആളുകളിലേക്കത് റീച്ച് ആവും. അത് മനസിലാവാന്‍ ഇപ്പോള്‍ ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍  നിന്ന് എം ബി എ എടുക്കേണ്ട ആവശ്യമൊന്നുമില്ല. സാധാരണ കച്ചവടക്കാരനു മനസിലാക്കാനുള്ള കാര്യമേ ഉള്ളു. ചുരുക്കിപറഞ്ഞാല്‍ ദേശാഭിമാനിയുടെ പരസ്യ റേറ്റില്‍ ഞാനിന്ന് മലയാളമറിയാവുന്ന ലോകത്തുള്ള മുഴുവന്‍ ആളുകളിലേക്കും റീച്ച് ആയില്ലേ? അതു തന്നെ ആണിതിന്റെ മാര്‍ക്കറ്റിംഗ്.

(ബര്‍മ്മിംഹാം  യൂണിവേഴ്സിറ്റി എന്നു പറയാതിരുന്നത് രാധാകൃഷ്ണന്റെ ഭാഗ്യം.)

പരിഷത്തിപ്പോള്‍ ചില പ്രസിദ്ധീകരണങ്ങളിലും, ലേഖനങ്ങളിലും, സെമിനാറുകളിലും, ഒക്കെ ആയി പ്രവര്‍ത്തനം ചുരുക്കുന്നു. സൈലന്റ് വാലിയിലേതുപോലെ ഇറങ്ങി പ്രവര്‍ത്തിച്ചു കാണുന്നില്ല.

Ananth said...

കര്‍ഷകമാര്‍ച്ചിന് സി.പി.എം. കേന്ദ്ര കമ്മിറ്റിയംഗം എത്തിയത് ആഡംബര കാറില്‍

കൂതറ ടിന്റുമോന്‍ said...

>>ഞാന്‍ മേലുദ്ധരിച്ച വാചകങ്ങള്‍ ഇപ്പറഞ്ഞ രേഖയിലുള്ളവയാണ്. പക്ഷെ ഇപ്പോള്‍ ആ രേഖ ഇത് പ്രസിദ്ധീകരിച്ച കേരള കത്തോലിക്കാ സഭയുടെ വെബ് സൈറ്റില്‍ കാണാനില്ല. പക്ഷെ ഇപ്പോള്‍ സഭയുമായി ഒരു മുഷ്ടിയുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന പി റ്റി തോമസ് ഈ രേഖ സ്കാന്‍ ചെയ്ത് അദ്ദേഹത്തിന്റെ Face Book Wall ല്‍ ഇട്ടിട്ടുണ്ട്.<<

അത് അതുപോലെ അവിടെത്തന്നെ ഉണ്ട് ..

www.kcbcsite.com/admin/kcbc_pastoral_letters/19-03-2012.PDF

അതിൽ താങ്കൾ പകർത്താൻ മറന്നുപോയ ഒരു വാചകം കൂടി ഉണ്ട് ...അത് ചിലപ്പോൾ പിടി ക്കുവേണ്ടി മനപൂർവ്വം മറന്നുപോയതായിരിക്കും ...

"പരിസ്ഥിതിസംരക്ഷണം സഭാശുശ്രൂഷയുടെ ഭാഗമായി കാണുമ്പോഴും ചില പരിസ്ഥിതി സങ്കടനയുടെ 'തീവ്രവാദ' നിലപാടിനെ സഭ അംഗീകരിക്കുന്നില്ല "

കൂതറ ടിന്റുമോന്‍ said...

>>മാർപ്പാപ്പയെ പിന്തുടർന്ന് കേരള കത്തോലിക്കാ സഭയും അവരുടെ വിശ്വാസികളെ പരിസ്തിതി സംരക്ഷണത്തിന്റെ ആവശ്യകത പഠിപ്പിക്കാന്‍ വേണ്ടി ഒരു ഇടയ ലേഖനം ഇറക്കിയിരുന്നു. <<

താങ്കൾ സൂചിപ്പിച്ച 'നയരേഖ' 2012 ന്റെ ആദ്യം തന്നെ തയ്യാറാക്കിയതാണ് , അതായത് ഈ മാർപാപ്പ അധികാരത്തിൽ വരുന്നതിനു മുന്നേ തന്നെ ..അതുകൊണ്ട് താന്നെ 'മാർപ്പാപ്പയെ പിന്തുടർന്ന് ..' എന്ന് പറയുന്നത് ശരിയല്ല ...

കൂതറ ടിന്റുമോന്‍ said...

>>.ഇടുക്കി ബിഷപ്പ് ആനിക്കുഴിക്കാട്ടില്‍ പറഞ്ഞത്, "കപ്പ കൃഷി ചെയ്യാന്‍ സാധിക്കാതെയും, സിമന്റ് കൊണ്ട് വീടു പണിയാന്‍ സാധിക്കാതെയും ആയി കുടിയേറ്റ കര്‍ഷകര്‍ കുടിയൊഴിഞ്ഞു പോകേണ്ടി വരും" എന്നായിരുന്നു. "ഇടുക്കി കാഷ്മീരാകും" എന്നു കൂടി അദ്ദേഹം പറഞ്ഞു വച്ചു<<

ഒരു വ്യക്തിയുടെ ഒന്നോ രണ്ടോ വാക്കുകളെ മാത്രം സൂചിപ്പിച്ചാൽ അത് തെട്ടിദ്ധാരണക്ക് ഇടവ്യ്ക്കുകയെ ഒള്ളൂ ..അതുകൊണ്ട് പ്രസ്തുത വ്യക്തിയുടെ വിഷയത്തിലുള്ള നിലപാടുകളെ വിശദമായി മനസ്സിലാക്കെണ്ടാതായുണ്ട് .... അതുകൊണ്ട് ഇതുകൂടെ വായിക്കുമല്ലോ ...

പ്രസ്തുത വിഷയത്തിൽ ഇടുക്കി രൂപതാദ്യക്ഷൻ തയ്യാറാക്കിയ ഇടയലേഖനം ..
http://www.idukkidiocese.org/files/media/bulletins/20131101_7e3be6f8f7289038367253f9ceefd0dc_nadham__November_2013.pdf

പ്രസ്തുത വിഷയത്തിൽ രൂപതാദ്യക്ഷനുമായി നടത്തിയ അഭിമുഖം ..

https://shalomonline.net/sundayshalom/latest/lat-cat/item/5055-2013-11-22-05-33-03

കൂതറ ടിന്റുമോന്‍ said...

>>താമരശ്ശേരി ബിഷപ്പ് ഇഞ്ചനാനിയില്‍ ഒരു പടി കൂടി കടന്ന് ഏത് തെരുവുഗുണ്ടയേയും വെല്ലുന്ന ഭാവഹാവാദികളോടെ പറഞ്ഞത്, "ജാലിയന്‍ വാലാ ബാഗ് ആവര്‍ത്തിക്കും, നക്സലിസം പിറവിയെടുക്കും, രക്തപ്പുഴകളൊഴും" എന്നൊക്കെയായിരുന്നു. പണ്ട് ഈ ബിഷപ്പിനെ നികൃഷ്ടജീവി എന്നു വിളിച്ച പിണറായി വിജയന്‍<<

പണ്ട് "ഈ" ബിഷപ്പിനെ അല്ല പിണറായി വിജയന്‍ നികൃഷ്ടജീവി എന്ന് വിളിച്ചത് ..അത് അന്നത്തെ ബിഷപ്പ് പോൾ ചിറ്റിലപ്പിള്ളിയെ ആണ് .."റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ മറ്റൊരു ജാലിയന്‍ വാലാബാഗ് ഇവിടെ ആവര്‍ത്തിക്കും. പശ്ചിമഘട്ട മേഖലയില്‍ മറ്റൊരു നക്‌സല്‍ പ്രസ്ഥാനത്തിന് രൂപം നല്‍കുന്നതാണ് റിപ്പോര്‍ട്ട്. ജനങ്ങളെ നക്‌സലേറ്റുകളാക്കരുത് " എന്നോക്കെയാണ് മാർ ഇഞ്ചനാനിക്കൽ പറഞ്ഞത് .... സമരം അടിച്ചമർത്തിയാൽ രക്തചൊരിച്ചിൽ ഉണ്ടാകും എന്നാണു പറഞ്ഞതിന്റെ ധ്വനി..1967 മേയ് 25-ന് നക്സൽബാരിയിലെ ഒരു കർഷകനെ വാടക ഗുണ്ടകൾ മർദ്ദിച്ചതിന്റെ പേരിലാണ് പ്രക്ഷോഭം ആരംഭിച്ചത് എന്നതും ' നക്‌സല്‍' പരമർശത്തിന് പ്രചോദനമായി എന്ന് കരുതാം ...

kaalidaasan said...


>>>>കര്‍ഷകമാര്‍ച്ചിന് സി.പി.എം. കേന്ദ്ര കമ്മിറ്റിയംഗം എത്തിയത് ആഡംബര കാറില്‍<<<<

മുതലാളിത്തം തുലയട്ടെ എന്ന് മുദവാക്യം വിളിച്ച ജയരാജന്‍ അടുത്ത ദിവസം തന്നെ മുതലാളിയുടെ മുന്തിയ കാറില്‍ യാത്ര ചെയ്യുന്നു. അതാണ്, ജയരാജന്‍ പ്രതി നിധാനം ചെയ്യുന്ന കമ്യൂണിസം. അതൊന്നും തെറ്റല്ല. പിണറായി വിജയനോട് അടുപ്പമുള്ളവര്‍ ചെയ്യുന്നതൊന്നും തെറ്റല്ല. അതിനെ അവര്‍ നോട്ടപ്പിശകെന്നേ വിളിക്കൂ.

ഇന്നത്തെ കേരളത്തിലെ സി പി എം പാര്‍ട്ടി നേതൃത്വത്തെ, പിണറായി വിജയനുള്‍പ്പടെയുള്ളവരെ, കമ്യൂണിസ്റ്റു വിരുദ്ധ ശക്തികള്‍ വിലക്കെടുത്തു കഴിഞ്ഞു. അവര്‍ നല്‍കുന്ന അനുകൂല്യങ്ങള്‍ കൈപറ്റുകയും, അവര്‍ ഒരുക്കുന്ന സൌകര്യങ്ങള്‍ അനുഭവിക്കുകയും,, അവരുടെ സംഭവാവന സ്വീകരിക്കയുമൊക്കെ ആണിന്ന് പാര്‍ട്ടിയിലെ നാട്ടുനടപ്പ്. അതിനെതിരെ ശബ്ദിക്കുന്നവരുടെ അവസാന നിരകളും അരങ്ങു വിട്ടു കഴിഞ്ഞു. ഇത് മനസിലാക്കാതെ എത്ര പ്ളീനം നടത്തിയാലും തെറ്റു തിരുത്തുന്നു എന്ന ലേപനം പുരട്ടിയാലും യാതൊരു ഫലവുമുണ്ടാകില്ല.

kaalidaasan said...


>>>>അത് അതുപോലെ അവിടെത്തന്നെ ഉണ്ട് ..

www.kcbcsite.com/admin/kcbc_pastoral_letters/19-03-2012.PDF<<<<


റ്റിന്റു,

സീറോ മലബാര്‍ സഭയുടെ വെബ് സൈറ്റില്‍ അതിപ്പോഴും ഇല്ല. കെ സി ബി സിയുടെ സൈറ്റിലേക്കുള്ള ലിങ്കാണു താങ്കളിവിടെ പകര്‍ത്തിയത്. അതു തന്നെ ജോമിയും  ആദ്യമേ തന്നിരുന്നു.


ഈ സാങ്കേതിക ഒക്കെ മാറ്റി വച്ചാലും കേരളത്തിലെ മെത്രാന്‍മാരുടെ സമിതി ആയ കെ സി ബി സി പുറപ്പെടുവിച്ച പരിസ്തിതി സംബന്ധമായ രേഖയാണത്. അത് വായിക്കുന്ന ആരും ഗാഡ്ഗില്‍ കമ്മിറ്റി നല്‍കുന്ന നിര്‍ദ്ദേശങ്ങളൊക്കെ ഇതു തന്നെയാണെന്നു മനസിലാക്കുമെന്ന് തീര്‍ച്ച.

ഇതൊക്കെ എഴുതിയ ബിഷപ്പുമാരുടെ കാര്യം വിട്ടു കള. കാരണം അവര്‍ ചെയ്യുന്നതും പറയുന്നതും പലപ്പോഴും  പരസ്പാര വിരുദ്ധമാണ്. പട്ടിണിയും ത്യാഗവും മഹത്തരമെന്ന് എല്ലാ ഞായറഴ്ചകളിലും പിന്നെ കിട്ടുന്ന വേദികളിലുമൊക്കെ ഉത്ബോധനം നടത്തുന ഇവരില്‍ ഭൂരിഭാഗം പേരും  ആര്‍ഭാട ജീവിതം നയിക്കുന്നു. ധൂര്‍ത്തിനും ആര്‍ഭാടത്തിനും കൂട്ടു നില്‍ക്കുന്നു. ഇതു തന്നെയാണ്, ഇന്ന് സി പി എമ്മിന്റെ പല നേതാക്കളും ചെയ്യുന്നത്. അധരവിലാപം പവപ്പെട്ടവര്‍ക്കു വേണ്ടിയും മുതലാളിമാര്‍ക്കെതിരെയും ആണെങ്കിലും സഹവാസം മുതലാളിമാരോടൊപ്പമാണ്.

ഗാഡ്ഗില്‍ കമ്മിറ്റി നിര്‍ദ്ദേശങ്ങളോട് താങ്കള്‍ക്ക് യോജിപ്പുണ്ടോ? ഇല്ലെങ്കില്‍ ഏതൊക്കെ നിര്‍ദ്ദേശങ്ങളടാണെതിര്‍പ്പെന്നു വിശദമാക്കാമോ?

kaalidaasan said...


>>>>"പരിസ്ഥിതിസംരക്ഷണം സഭാശുശ്രൂഷയുടെ ഭാഗമായി കാണുമ്പോഴും ചില പരിസ്ഥിതി സങ്കടനയുടെ 'തീവ്രവാദ' നിലപാടിനെ സഭ അംഗീകരിക്കുന്നില്ല "<<<<

റ്റിന്റു,

പരിസ്തിതി സംഘടനകളുടെ തീവ്ര വാദ നിലപാടിനോട് യോജിക്കുന്നോ അവരെ എതിര്‍ക്കുന്നോ എന്നതൊന്നും ഇവിടെ പ്രസക്തമല്ല. ഒരു സംഘടനയുടെയും അജണ്ട നടപ്പിലാക്കണമെന്ന് അരും ആവശ്യപ്പെട്ടുമില്ല. ഒരു പരിസ്തിതി സംഘടനയും ഇതിലെ കക്ഷിയല്ല. കേന്ദ്ര സര്‍ക്കാരും സുപ്രീം കോടതിയുമാണിതിലെ കക്ഷികള്‍.

ഇന്‍ഡ്യ ഭരിക്കുന്ന സര്‍ക്കാര്‍ നിയോഗിച്ച സമിതിയായിരുന്നു ഗാഡ്ഗിലിന്റേത്. പരിസ്തിതിയേക്കുറിച്ച് പഠിക്കാന്‍  ഏറ്റവും യോഗ്യതയുള്ള വ്യക്തി ഇന്ന് ഇന്‍ഡ്യയില്‍ അദ്ദേഹമേ ഉള്ളു. അദ്ദേഹം  നല്‍കിയ റിപ്പോര്‍ട്ട് സ്വീകായമല്ല എന്നു തീരുമാനിച്ചത് കേന്ദ്ര സര്‍ക്കാര്‍ തന്നെയാണ്. അതിന്റെ കാരണം പല ലോബികളും നടത്തിയ അവിഹിതമായ ഇടപെടലുകളും ഭീഷണികളുമൊക്കെ ആയിരുന്നു. അതുകൊണ്ട് അതിനു പകരം മറ്റൊരു സമിതിയെ നിയോഗിച്ചതും  കേന്ദ്ര സര്‍ക്കാരാണ്. ഈ രണ്ട് റിപ്പോര്‍ട്ടുകളും വെളിച്ചം കാണാതെ വന്നപ്പോഴാണ്, ഇന്‍ഡ്യയിലെ പരമോന്നത നീതി പീഠം സര്‍ക്കാരിനോട് നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടത്. അപ്പോള്‍ സര്‍ക്കാര്‍ കസ്തൂരി രംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട് സ്വീകരിച്ചു.

ഈ രണ്ട് കമ്മിറ്റികളും  ഒരു പോലെ നിര്‍ദ്ദേശിച്ച നിര്‍ദ്ദേശങ്ങളാണ്, ഇപ്പോള്‍ വിജ്ഞാപന രൂപത്തില്‍ വന്നതും. പൊതു ജനങ്ങള്‍ക്കും കര്‍ഷകര്‍ക്കും സംഘടനകള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അഭിപ്രായവ്യത്യാസമുള്ള കാര്യങ്ങളൊന്നും കരടു വിജ്ഞാപനത്തില്‍  ഉള്‍പ്പെടുത്തിയിട്ടില്ല. ആകെ അഞ്ച് നിര്‍ദ്ദേശങ്ങളാണ്, ഇപ്പോള്‍ നടപ്പിലാക്കണമെന്നു പറയുന്നത്. അതിലെ ഏത് നിര്‍ദ്ദേശമാണ്, ബിഷപ്പുമാര്‍ സംരക്ഷിക്കാന്‍ ഉദ്ദേശിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് ദോഷകരമായിട്ടുള്ളതെന്ന് വിശദീകരിക്കാമോ?

kaalidaasan said...


>>>>താങ്കൾ സൂചിപ്പിച്ച 'നയരേഖ' 2012 ന്റെ ആദ്യം തന്നെ തയ്യാറാക്കിയതാണ് , അതായത് ഈ മാർപാപ്പ അധികാരത്തിൽ വരുന്നതിനു മുന്നേ തന്നെ ..അതുകൊണ്ട് താന്നെ 'മാർപ്പാപ്പയെ പിന്തുടർന്ന് ..' എന്ന് പറയുന്നത് ശരിയല്ല ...<<<<

റ്റിന്റു,

താങ്കള്‍ പറയുന്നതാണു ശരി. ഈ മാര്‍പ്പാപ്പയെ പിന്തുടര്‍ന്നല്ല, ഇതിനു മുമ്പുള്ള മാര്‍പ്പപ്പയെ പിന്തുടര്‍ന്നായിരുന്നു ഈ നയ രേഖ തയ്യാറാക്കിയത്.

ഏതായാലും ഈ രേഖ കേരളത്തിലെ സഭ വിശ്വാസികളെ പഠിപ്പിക്കുന്ന നയരേഖ ആണല്ലോ. പക്ഷെ നിര്‍ഭാഗ്യവശാല്‍  ഇതിനു കടക വിരുദ്ധമായ നിലപാടാണിപ്പോള്‍ സഭ എടുക്കുന്നത്.

kaalidaasan said...


>>>>ഒരു വ്യക്തിയുടെ ഒന്നോ രണ്ടോ വാക്കുകളെ മാത്രം സൂചിപ്പിച്ചാൽ അത് തെട്ടിദ്ധാരണക്ക് ഇടവ്യ്ക്കുകയെ ഒള്ളൂ ..അതുകൊണ്ട് പ്രസ്തുത വ്യക്തിയുടെ വിഷയത്തിലുള്ള നിലപാടുകളെ വിശദമായി മനസ്സിലാക്കെണ്ടാതായുണ്ട് .... അതുകൊണ്ട് ഇതുകൂടെ വായിക്കുമല്ലോ ...<<<<

റ്റിന്റു,

ഇടുക്കി ബിഷപ്പ് കേരളത്തിഉലെ പൊതു സമൂഹത്തോട് മാധ്യമങ്ങളിലൂടെ പറഞ്ഞ അഭിപ്രായത്തോടാണു ഞാന്‍ പ്രതികരിച്ചത്. അദ്ദേഹം സഭാ പ്രസിദ്ധീകരനങ്ങളില്‍ വിശ്വാസികളോട് പറയുന്നത് പൊതു സമൂഹം കേട്ടെന്നു വരില്ല.

ബിഷപ്പിന്റെ അഭിപ്രായങ്ങളിലേക്കുള്ള ലിങ്കുകള്‍ തന്നതിനു നന്ദി. അതിലെ ചില പരാമര്‍ശങ്ങളോട് എനിക്കുള്ള പ്രതികരണം എഴുതാം.

kaalidaasan said...


>>>> വ്യവസായവൽക്കരണത്തിന്റെ അനന്തരഫലമായി വിദേശരാജ്യങ്ങളിൽ ഉണ്ടായിട്ടുള്ള കാർബണീകരണത്തിന്റെ തോത് കുറയ്ക്കാൻ വനങ്ങൾ കൂടുതലായി ആവശ്യമാണ്. അധികമായി വേണ്ട വനങ്ങൾ ഇന്ത്യയുൾപ്പെടെയുള്ള മൂന്നാം ലോകരാജ്യങ്ങളിൽ സൃഷ്ടിച്ചെടുക്കാൻ വികസിത രാജ്യങ്ങൾ ശ്രമം നടത്തുന്നു. അതത് രാജ്യങ്ങളിൽ നടപ്പാക്കേണ്ട കാര്യങ്ങൾ നമ്മുടെ രാജ്യത്തിനുമേൽ അടിച്ചേൽപ്പിക്കുന്നത് ഒരു തരത്തിലുള്ള വിദേശാധിപത്യം തന്നെയാണ്.<<<<

റ്റിന്റു,

അമ്പരപ്പിക്കുന്ന ഒരു പ്രസ്താവന ആണിത്. ഈ വിവരം അദ്ദേഹത്തിനെവിടെ നിന്നാണു കിട്ടിയത്? ഏത് വിദേശ രാജ്യം ഇതുപോലെ ഒരു തീരുമാനമെടുത്തു എന്ന് ഏത് രേഖയുടെ അടിസ്ഥാനത്തിലാണിദ്ദേഹം പറയുന്നത്?

ഇത് മന്‍ മോഹന്‍ സിംഗ് പറയുന്നതിന്റെ മറ്റൊരു പതിപ്പാണ്. കൂടം കുളത്തെ നിവാസികള്‍ മറ്റ് പലയിടത്തുമുണ്ടായിട്ടുള്ള ആണവ ദുരന്തത്തിന്റെ അനുഭവത്തില്‍  എതിര്‍ത്തപ്പോള്‍, അതും വിദേശ ശക്തികളുടെ ഇടപെടാലാണെന്ന ലജ്ജവഹമായ നിലപാടായിരുന്നു മന്‍ മോഹന്‍ സിംഗ് സ്വീകരിച്ചത്. അതിലും ലജ്ജവഹമാണീ അഭിപ്രായം. വന്‍ കിട വ്യവസായ ലോബികള്‍ പരിസ്തിതി വാദികള്‍ക്കെതിരെ പറഞ്ഞു പരത്തുന്ന ഒരാരോപണമാണീ ബിഷപ്പും ഏറ്റു ചൊല്ലുന്നത്. വിദേശ രാജ്യങ്ങള്‍ പണം നല്‍കി മൂന്നാം ലോക രാജ്യങ്ങളില്‍ വനം വച്ചു പിടിപ്പിക്കാന്‍ ശ്രമിക്കുന്നു എന്നതൊക്കെ വില കുറഞ്ഞ ഭാവനാവിലാസമാണ്. ബിഷപ്പ് ഉദ്ദേശിക്കുന്നത് ഒരു പക്ഷെ അമേരിക്കയെ ആയിരിക്കാം. ആ അമേരിക്ക തന്നെയണ്, ഇന്‍ഡ്യയിലും മറ്റും വ്യവസായം നടത്താന്‍ വരുന്നതെന്നതൊന്നും ഈ ബിഷപ്പിനറിയില്ലെങ്കില്‍ അദ്ദേഹത്തോട് സഹതപിക്കാനാണെനിക്ക് തോന്നുന്നത്.

ഗാഡ്ഗില്‍ സമിതി നിര്‍ദ്ദേശമായാലും, കസ്തൂരി രംഗന്‍ കമ്മിറ്റി നിര്‍ദ്ദേശങ്ങളായാലും, ഇപ്പോള്‍ പരിസ്തിതി വകുപ്പ് ഇറക്കിയ വിജ്ഞാപനമായാലും, ഇന്‍ഡ്യ ഭരിക്കുന്ന സര്‍ക്കാര്‍ എടുക്കുന്ന തീരുമാനമാണിത്. ഇന്‍ഡ്യയിലെ കാടുകളും  മറ്റു നശിപ്പിച്ച് വ്യസായങ്ങളും  മറ്റും നടത്താന്‍ സര്‍ക്കാര്‍ കൂട്ടു നില്‍ക്കുന്നു എന്ന് ഒരു കൂട്ടര്‍ പറയുമ്പോള്‍, ഈ ബിഷപ്പു പറയുന്നത്, വനം  വച്ചു പിടിപിക്കാന്‍ വിദേശ രാജ്യങ്ങള്‍ ശ്രമിക്കുന്നു എന്ന്. ഏതായാലും ഇത് രണ്ടും ഒരു പോലെ ശരി ആകില്ലല്ലോ. മന്‍ മോഹന്‍ സിംഗ് സര്‍ക്കാറിന്റെ ഔദ്യോഗിക നയം വിദേശ രാജ്യങ്ങള്‍ ഇവിടെ വന്ന് വ്യവസായങ്ങള്‍ നടത്തി പരിസ്തിതി നശിപ്പിച്ചോട്ടെ എന്നതാണ്. അതുകൊണ്ടാണ്, ഗാഡ്ഗില്‍ സമിതി നിര്‍ദ്ദേശങ്ങള്‍ നല്‍കിയപ്പോള്‍ അത് ഇന്‍ഡ്യയിലെ ഒരാളെയും കാണിക്കരുതെന്ന് കര്‍ശനമായി നിര്‍ദ്ദേശച്ച് അത് പൂഴ്ത്തി വച്ചത്. വിവരാവകാശ നിയമപ്രകാരം അത് പുറത്തു വിടേണ്ടി വന്നപ്പോള്‍ അതിനെ അട്ടിമറിക്കാന്‍ വേണ്ടി കസ്തൂരി രംഗന്‍ സമിതിയെ നിയോഗിച്ചു. അതും അട്ടിമറിക്കാന്‍  ആണ്, മന്‍ മോഹന്‍ സിംഗ് ശ്രമിച്ചത്. പക്ഷെ സുപ്രീം കോടതി കര്‍ശന നിലപാട് സ്വീകരിച്ചപ്പോള്‍ ഏതെങ്കിലും ഒരു റിപ്പോര്‍ട്ട് സ്വീകരിക്കേണ്ടി വന്നു. അതാണു സത്യം. പക്ഷെ ബിഷപ്പിനു ബുദ്ധി കൂടിപ്പോയതുകൊണ്ട്, തല തിരിച്ചു മനസിലാക്കുന്നു എന്നു മാത്രം.

പരിസ്തിതി പ്രവാര്‍ത്തകരെ അധിക്ഷേപിക്കാന്‍ വേണ്ടി ഇന്‍ഡ്യയിലെ വ്യവസായ ഖനന ലോബി പടച്ചു വിടുന്ന അര്‍ത്ഥ സത്യങ്ങളൊക്കെ തൊള്ള തൊടാതെ വിഴിങ്ങുന്നത് ഒരു പുരോഹിത ശ്രേഷ്ടനു യോജിച്ചതല്ല.
വികസിത രാജ്യങ്ങളില്‍ പരിസ്തിതി സംരക്ഷണത്തിനു വേണ്ട പല നിയമങ്ങളുമുണ്ട്. ബിഷപ്പൊന്നുമതേക്കുറിച്ച് കേട്ടിട്ടുണ്ടാകില്ല. ലോകം മുഴുവന്‍ പരിസ്തിതി പ്രവര്‍ത്തനത്തിനു വേണ്ടി സംഭാവന നല്‍കുന്ന സംഘടനകളുണ്ട്. അവര്‍ ഇന്‍ഡ്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പരിസ്തിതി സംഘടനകള്‍ക്ക് സഹായവും  നല്‍കുന്നുണ്ട്. അത് ഇന്‍ഡ്യയില്‍ വനം വച്ചു പിടിപ്പിക്കാന്‍ വേണ്ടി അവിടത്തെ സര്‍ക്കാരുകള്‍  ചെയ്യുനതാണെന്ന് ദുര്‍വ്യാഖ്യാനിക്കണമെങ്കില്‍  അജ്ഞത വേണ്ടതിലധികം ഉണ്ടായിരിക്കണം. ബിഷപ്പുള്‍പ്പടെയുള്ളവര്‍ക്ക് പ്രേഷിത പ്രവര്‍ത്തനത്തിനു സംഭാവന നല്‍കുന്ന സംഘടനകളേക്കുറിച്ച് ഏതായാലും ബിഷപ്പിനറിയാമല്ലോ. അതിന്റെ കൂടേ ഈ സംഘടനകളെയും കുറിച്ച് പഠിക്കാന്‍ ശ്രമിക്കുന്നത് നല്ലതായിരിക്കും.

ഇടുക്കി ബിഷപ്പിനു വികസിത രാജ്യങ്ങളില്‍ നിന്നും ലഭിക്കുന്ന സംഭാവനകളൊക്കെ മതം മാറ്റത്തിനു വേണ്ടി ആണെന്നു പറയുന്നതിന്റെ അത്ര വിലയേ ഇപ്പോള്‍ അദ്ദേഹം ആരോപിക്കുന്നതിനും ഉള്ളു.

kaalidaasan said...


>>>> മാനുഷിക മുഖമില്ലാതെ കേവലം വന്യമൃഗങ്ങളുടെ മാത്രം ക്ഷേമം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സാഹചര്യം ആരുടെ താൽപര്യം സംരക്ഷിക്കാനാണ്. വിദേശ കുത്തകകളെ സഹായിക്കുന്നതിന് വേണ്ടി സ്വന്തം ജനതയുടെ നിലനിൽപ്പ് അപകടത്തിലാക്കുന്ന ബുദ്ധിജീവികളെ തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.<<<<

റ്റിന്റു,

ഒരു വൈദികനില്‍ നിന്നും വരാന്‍ പാടില്ലാത്ത അഭിപ്രായമാണിത്. പരിസ്തിതി ദുര്‍ബല പ്രദേശങ്ങളില്‍ പരിസ്തിതിക്ക് യോജിക്കുന്നതരത്തിലുള്ള വികസന പ്രാവര്‍ത്തനമേ പാടുള്ളു എന്നു പറയുന്നത് ഏത് വിദേശ കുത്തകകളെ സാഹിയിക്കുന്നു എന്ന് ഇദ്ദേഹം വ്യക്തമാക്കേണ്ടി ഇരിക്കുന്നു. കുത്തക എന്ന വാക്കിന്റെ അര്‍ത്ഥം പോലും അറിയത്ത ഒരു വിവര ദോഷി ആണിദ്ദേഹമെന്ന് എനിക്കു തോന്നുന്നു. ഇദ്ദേഹത്തെ ബിഷപ്പാക്കിയ കത്തോലിക്കാ സഭയുടെ ഗതികേടാണി ബിഷപ്പ്.

എല്ലാം ദൈവത്തിന്റെ സൃഷ്ടികളാണെന്നു പഠിപ്പിക്കുന്ന ഒരു മതത്തിന്റെ നേതാവാണിത് പറയുനതെന്നത് ലജ്ജാവഹമായിട്ട് തോന്നുന്നു. വന്യ മൃഗങ്ങളും മനുഷ്യരേപ്പോലെ സംരക്ഷണം അര്‍ഹിക്കുന്നു. വന്യമൃഗങ്ങളുടെ മാത്രം ക്ഷേമം ലക്ഷ്യമാക്കിയാണ്, ഗാഡ്ഗില്‍/ കസ്തൂരി രംഗന്‍  റിപ്പോര്‍ട്ടുകളെന്നു പറയുന്ന ഒരാളോട് പരിസ്തിതിയേക്കുറിച്ച് പറഞ്ഞിട്ട് യാതൊരു പ്രയോജനവും ഉണ്ടെന്നു തോന്നുന്നില്ല.

പച്ചയായ പുല്‍ത്തകിടിയിലേക്ക് എന്ന ലേഖനം ഇവരൊക്കെ കൂടെ എഴുതിയത് ചില വന്യ മൃഗങ്ങള്‍ക്ക് വേണ്ടി ആയിരുന്നു എന്നിപ്പോള്‍ എനിക്ക് മനസിലായി. അല്ലെങ്കില്‍ ഇതുപോലെ ഒരസംബന്ധം ഈ ബിഷപ്പ് പറയുമായിരുന്നില്ല. ഏത് വന്യ മൃഗത്തിനും ഇവരേക്കാള്‍ ബുദ്ധിയും  വിവേകവുമുണ്ടാകും.

kaalidaasan said...


>>>> 2010 ൽ അംഗീകരിക്കപ്പെട്ട കാര്യത്തിൽ ഇതുവരെ രാഷ്ട്രീയ രംഗത്തുള്ളവർ വേണ്ട രീതിയിൽ പ്രതികരിച്ച് കണ്ടില്ല. 2012 ൽ വിവരാവകാശനിയമപ്രകാരം പരാതി നൽകിയപ്പോഴാണ് വെബ്‌സൈറ്റിൽ ഇതു സംബന്ധിച്ച രേഖനൽകിയത്. രണ്ടുവർഷം മറച്ചുവച്ച വിവരമാണ് പുറത്തുവന്നത്. അവതന്നെ മലയാളത്തിൽ ലഭ്യമല്ലാതിരുന്നതിനാൽ സാധാരണ ജനങ്ങൾക്ക് മനസിലാക്കാൻ സാധിച്ചില്ല. <<<<

റ്റിന്റു,

ബിഷപ്പ് പറയുന്നത് പച്ചക്കള്ളമാണ്. 2010 ല്‍ എന്ത് അംഗീകരിക്കപ്പെട്ടു എന്നാണിദ്ദേഹം പറയുന്നത്?

ഗാഡ്ഗില്‍ കമിറ്റി റിപ്പോര്‍ട്ട് നല്‍കിയത് 2011 ഓഗസ്റ്റില്‍ മാത്രമാണ്. കസ്തൂരി രംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കിയത് 2013 ഏപ്രിലും ആയിരുന്നു. ഈ റിപ്പോര്‍ട്ട് തത്വത്തില്‍ സര്‍ക്കാര്‍ ആംഗീകരിച്ചത് രണ്ടു മാസങ്ങള്‍ക്ക് മുമ്പും ആയിരുന്നു.

ഇത്പോലെ കള്ളം പറയുന്നത് ഏറ്റു പറഞ്ഞ് കുമ്പസാരിക്കേണ്ട പാപമാണെന്ന് ഈ ബിഷപ്പിനെ ആരെങ്കിലും പറഞ്ഞ് മനസിലാക്കേണ്ടിയിരിക്കുന്നു.

ഈ രണ്ടു റിപ്പോര്‍ട്ടുകളും അതിന്റെ കൂടെ താനുള്‍പ്പടെയുള്ള ബിഷപ്പുമാര്‍ ചേര്‍ന്ന് തയ്യാറാക്കിയ പച്ചയായ പുല്‍ത്തകിടിയിലേക്ക് എന്ന രേഖയും  താന്‍ അജപാലനം നടത്തുന്ന ഇടുക്കി രൂപതയിലെ ജങ്ങളുടെ ഇടയില്‍  വിതരണം ചെയ്ത് ഇതേക്കുറിച്ച് ഒരു ചര്‍ച്ച സംഘടിപ്പിക്കാന്‍ ഇദ്ദേഹം തയ്യാറകുമോ?

kaalidaasan said...


>>>> ഫഌറ്റുകളിൽ താമസിച്ചുകൊണ്ട് പ്രകൃതി സംരക്ഷണത്തെപ്പറ്റി സംസാരിക്കുന്നവരോട് സഹതാപമേയുള്ളൂ. <<<<

എങ്കില്‍ ബിഷപ്പിനു ഒരു കുന്നു സഹതാപം തിരിച്ചും തരാനുണ്ട്.

എന്നറിയപ്പെടുന്ന കൊട്ടാരങ്ങളിലും, മണിമേടകളിലും വസിക്കുന്ന, വില കൂടിയ കാറുകളില്‍ സഞ്ചരിക്കുന്ന താങ്കളേപ്പോലുള്ളവര്‍ക്ക് പാവപ്പെട്ടവ വിശ്വാസികള്‍ക്ക് വേണ്ടീ സംസാരിക്കാന്‍ എന്താണര്‍ഹത?

ഇപ്പോഴത്തെ വലിയ ഇടയന്‍ ഫ്രാന്‍സീസ് മര്‍പ്പാപ്പ റ്റാക്സി കാറിലാണ്, സഞ്ചരിക്കുന്നത്. വളരെ ലളിതമായ ഒരു ചെറിയ മുറിയാണു താമസിക്കുന്നത്. ഇത്രയും  കാലം മാര്‍പ്പാപ്പമാര്‍ കൊണ്ടു നടന്ന പദവികളും പത്രാസുകളും അദ്ദേഹം ഉപേക്ഷിച്ചു. താങ്കളേക്കാള്‍ മഹത്വവും എളിമയും ലോകാംഗീകാരവും നേടിയ മദര്‍ തെരേസ താമസിച്ചത് ഇടുങ്ങിയ ഒരു മുറിയിലാണ്.അടുത്ത നാളില്‍ കര്‍ദിനാള്‍ ആലഞ്ചേരി അവിടം സന്ദര്‍ശിച്ചിരുന്നു. മദര്‍ തെരേസയൊക്കെ രക്തചൊരിച്ചില്‍ ഉണ്ടാക്കാനോ, നക്സലിസം വളര്‍ത്താനോ, കാഷ്മീരുകള്‍ സൃഷ്ടിക്കാനോ, ജാലിയന്‍ വലാ ബാഗ് ആവര്‍ത്തിക്കാനോ അല്ല പരിശ്രമിച്ചത്. അവര്‍ എന്തായിരുന്നു ചെയ്തത് എന്ന് താങ്കളോട് പറഞ്ഞാല്‍ ആ മഹദ് വ്യക്തിത്വത്തിനു തന്നെ അത് നാണക്കേടായിരിക്കും. അതുകൊണ്ട് ഞാന്‍ അതിനു ശ്രമിക്കുന്നില്ല. അവരുടെ ചെരുപ്പിന്റെ വാറഴിക്കാന്‍ ഉള്ള യോഗ്യത താങ്കളേപ്പോലെയുള്ളാവര്‍ക്കില്ല.

താങ്കളിപ്പോള്‍ സംസാരിക്കുന്നത് ക്വാറി ഉടമകള്‍ക്കു വേണ്ടിയും, റെഡ് കാറ്റഗറി വ്യവസായം നടത്തുന്നവര്‍ക്ക് വേണ്ടിയും, 20000 ചതുരശ്ര മീറ്ററില്‍ കൂടുതല്‍ വലുപ്പമുള്ള മണിമേടകള്‍ പണിയുന്നവര്‍ക്ക് വേണ്ടിയും, 50 ഹെക്റ്ററില്‍ കൂടുതല്‍ വലുപ്പമുള്ള ടൌണുകള്‍ പണിയുന്ന വന്‍കിടക്കാര്‍ക്ക് വേണ്ടിയും, താപവൈദ്യുത നിലയങ്ങള്‍ സ്ഥാപിക്കുന്നവര്‍ക്ക് വേണ്ടിയുമാണ്. അല്ലെങ്കില്‍ ഇതൊക്കെ നിരോധിച്ചു കൊണ്ടുള്ള വിജ്ഞാപനം വന്നപ്പോള്‍ ഇടുക്കിയെ കാഷ്മീരാക്കും എന്ന് ഭീഷണീപ്പെടുത്തിക്കൊണ്ട് വിശ്വസികളെ തെരുവിലിറക്കില്ലായിരുന്നു. യേശു ക്രിസ്തു അധ്വാനിക്കുന്നവര്‍ക്കും ഭാരം ചുമക്കുന്നവര്‍ക്കും വേണ്ടി ആയിരുന്നു സംസാരിച്ചത്. അതിനദ്ദേഹത്തിന്റെ യോഗ്യതയും ഈ അധ്വാനിക്കുന്നവരുടെയും ഭാരം ചുമക്കുന്നവരുടെയും കൂടെ വസിച്ചു എന്നായിരുന്നു. അദ്ദേഹം ഒരു ആശാരി ആയിരുന്നു. അതുപോലെ പാവപ്പെട്ടവര്‍ക്ക് വേണ്ടി സംസാരിക്കാന്‍ എന്തു യോഗ്യത ആണു താങ്കള്‍ക്കുള്ളത്? താങ്കള്‍ ഇവരില്‍ ആരുടെയെങ്കിലും കൂടെ ആണോ താമസിക്കുന്നത്?

ഫ്ളാറ്റുകളില്‍ താമസിക്കുന്നവരെ പരിഹസിക്കുന്നതിനു മുന്നേ മണിമേടകളിലും നിന്നും കൊട്ടാരങ്ങളില്‍ നിന്നും ആഢംബര കറുകളില്‍ നിന്നും ഒന്നിറങ്ങി നില്‍ക്കുക. അല്ലെങ്കില്‍ താങ്കളുടെ ഈ സഹതാപത്തിനു മേല്‍ മറ്റുള്ളവര്‍ കാര്‍ക്കിച്ചു തുപ്പും.

യേശു ഇക്കാലത്തായിരുന്നു ജീവിച്ചതെങ്കില്‍ താങ്കളേപ്പോലുള്ള പുരോഹിത ശ്രേഷ്ട്രരെ ആയിരുന്നേനെ ചാട്ടവാറുകൊണ്ടടിക്കുക.

ഇങ്ങനെയൊക്കെ ചോദിച്ചു തുടങ്ങിയാല്‍ ഇനി മുതല്‍ ഉമ്മന്‍ ചാണ്ടിക്കോ, മന്‍ മോഹന്‍ സിംഗിനോ ഇന്‍ഡ്യയിലെ പാവപ്പെട്ടവരേക്കുറിച്ച് സസംസാരിക്കാനേ പറ്റില്ലല്ലോ.

കേന്ദ്രസര്‍ക്കാര്‍ ചില തീരുമാങ്ങളെടുക്കുന്നതിനു, ഇദ്ദേഹം പരിസ്തിതി പ്രവര്‍ത്തകരുടെ മേല്‍ കുതിര കയറുന്നതെന്തിനെന്ന് മനസിലാകുന്നില്ല.

kaalidaasan said...


>>>> എന്നാൽ കർഷകരെ പരിസ്ഥിതി വിരുദ്ധരും കൊള്ളക്കാരുമായി ചിത്രീകരിക്കാനുള്ള ശ്രമം ഏതു ഭാഗത്തുനിന്നുണ്ടായാലും അപലപനീയമാണ്. <<<<

ഇദ്ദേഹത്തിനു ശരിക്കും ബുദ്ധി ഭ്രമം ബാധിച്ചു എന്നു തോന്നുനു. അരാണ്, കർഷകരെ പരിസ്ഥിതി വിരുദ്ധരും കൊള്ളക്കാരുമായി ചിത്രീകരിച്ചത്?

മലകൾ ക്രമരഹിതമായി ഇടിച്ചു നിരത്തുന്നതും അനിയന്ത്രിതമായി പാറ പൊട്ടിക്കുന്നതും ഉചിതമല്ല. മാലിന്യസംസ്‌കരണം, പരിസരം വൃത്തിയാക്കൽ തുടങ്ങിയ കാര്യങ്ങൾ എല്ലാവരും ശ്രദ്ധിക്കണം. ദൈവം നൽകിയ ഭൂമിയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം മനുഷ്യനെയാണ് ഏൽപ്പിച്ചിരിക്കുന്നത്, എന്നൊക്കെ ഇതേ ബിഷപ്പു പറയുന്നു. ഇതൊക്കെ തന്നെയല്ലേ ഗാഡ്ഗിലും പറഞ്ഞിട്ടുള്ളൂ.

kaalidaasan said...

ടിന്റു,

മാനുഷിക മുഖമില്ലാതെ കേവലം വന്യമൃഗങ്ങളുടെ മാത്രം ക്ഷേമം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സാഹചര്യം. മനുഷ്യന് ഒരു പരിഗണനയും നൽകാത്ത വിധത്തിലുള്ള സമീപനങ്ങളെ മാത്രമേ സഭ എതിർക്കുന്നുള്ളൂ. കർഷകരെ പരിസ്ഥിതി വിരുദ്ധരും കൊള്ളക്കാരുമായി ചിത്രീകരിക്കുന്നു. ജനങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കാതെ മുന്നോട്ട് പോകാൻ അനുവദിക്കില്ല. ഫഌറ്റുകളിൽ താമസിക്കുകയും എ.സി.കാറുകളിൽ സഞ്ചരിക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥർ വിവേചനപരമായും ദീർഘവീക്ഷണം ഇല്ലാതെയും തയാറാക്കിയിരിക്കുന്ന റിപ്പോർട്ടുകളെ അതേപടി വിഴുങ്ങുന്ന രാഷ്ട്രീയ നേതൃത്വത്തിന്റെ സമീപനം അങ്ങേയറ്റം അപലപനീയമാണ്. സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളെയും ഒരുമിപ്പിച്ച് നിർത്തി കർഷകപക്ഷ പോരാട്ടങ്ങൾ നടത്തുവാൻ സഭ മുന്നിൽ തന്നെയുണ്ടാകും. ലക്ഷ്യം നേടാതെ പിന്നോട്ടില്ല. മനുഷ്യൻ ജീവിച്ചില്ലെങ്കിലും വേണ്ടില്ല, പരിസ്ഥിതി സംരക്ഷിച്ചാൽ മതിയെന്ന് പറയുന്നിടത്താണ് പരാജയം, തുടങ്ങിയ കുറെ ജല്‍പ്പനങ്ങളല്ലാതെ ഈ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കിയല്‍ എന്തു പ്രശ്നമാണ്, ഇടുക്കിയിലെ കര്‍ഷകര്‍ക്കുണ്ടാവുക എന്ന് ബിഷപ്പ് പറയുന്നില്ല. കപ്പ കൃഷി ചെയ്യാന്‍ സാധിക്കാതെയും, സിമന്റ് കൊണ്ട് വീടു പണിയാന്‍ സാധിക്കാതെയും ആയി കുടിയേറ്റ കര്‍ഷകര്‍ കുടിയൊഴിഞ്ഞു പോകേണ്ടി വരുംഎന്നെങ്കിലും മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. താങ്കള്‍ വായിക്കാന്‍ നിര്‍ദ്ദേശിച്ച അഭിമുഖത്തില്‍ അത്ര പോലും പറയുന്നില്ല.

ഇദ്ദേഹത്തെ താങ്കള്‍ അടുത്തറിയുമെങ്കില്‍,  കര്‍ഷകര്‍ക്കുണ്ടാകുന്ന പ്രശ്നങ്ങള്‍ എന്തൊക്കെയാണെന്ന് അക്കമിട്ട് നിരത്തി അധികാരികളെ ബോധ്യപ്പെടുത്താന്‍ പറയുക. അല്ലെങ്കില്‍ മറ്റുള്ളവരുടെ മുന്നില്‍ അപഹാസ്യരായി നില്‍ക്കാനേ കഴിയൂ.

kaalidaasan said...

>>>>പ്രസ്തുത വിഷയത്തിൽ ഇടുക്കി രൂപതാദ്യക്ഷൻ തയ്യാറാക്കിയ ഇടയലേഖനം ..
http://www.idukkidiocese.org/files/media/bulletins/20131101_7e3be6f8f7289038367253f9ceefd0dc_nadham__November_2013.pdf<<<


ഈ ലേഖനത്തില്‍ ബിഷപ്പ് പരിസ്തിതി സംരക്ഷണം  പട്ടയവുമായി കൂട്ടിക്കുഴയ്ക്കുന്നു. ഇപ്പോള്‍ ഉദ്ദേശ്യം വളരെ വ്യക്തമാണ്. കുടിയേറ്റ കര്‍ഷകരെ അവരുടെ ഭൂമിയില്‍ നിന്നും കുടിയിറക്കില്ല എന്ന് ഗാഡ്ഗിലും, കസ്തൂരി രംഗനും, കേന്ദ്ര സര്‍ക്കാരും, കേരള സര്‍ക്കാരും, സര്‍വോപരി സോണിയ ഗാന്ധിയും  ഒക്കെ ആവര്‍ത്തിച്ച് ഉറപ്പു നല്‍കിയിട്ടും ബിഷപ്പിനു വിശ്വസമാകുന്നില്ലെങ്കില്‍ അദ്ദേഹത്തിന്റെ സംവേദന ക്ഷമതക്കെന്തോ കാര്യമായ തകരാറുണ്ട്.

ഉപാധി രഹിതപട്ടയം വേണമെന്നാണിപ്പോള്‍ ആവശ്യം. അപ്പോള്‍ കിടപ്പാടമല്ല ഉദ്ദേശ്യം. മറിച്ചു വില്‍ക്കലും കാര്‍ഷികേതര ആവശ്യങ്ങള്‍ക്കുപയോഗിക്കലുമൊക്കെ ആണ്. ഇദ്ദേഹം വാദിക്കുനത് കര്‍ഷകര്‍ക്ക് വേണ്ടി ആണെന്ന വാദം ഇവിടെ പൊളിഞ്ഞു വീഴുന്നു.

ഇടുക്കിയിലെ ചില വില്ലേജുകള്‍ പര്സിതിതി ലോല പ്രദേശമാണെന്നു പ്രഖ്യാപിച്ചത് പിന്‍വലിക്കണമെന്നതാണ്, രണ്ടാമത്തെ ആവശ്യം. ഇത് നടക്കുമെന്ന് തോന്നുന്നില്ല ബിഷപ്പുമാരുടെ ആവശ്യങ്ങള്‍ക്കനുസരിച്ചല്ല സര്‍ക്കാര്‍ ഭൂമിയെ തരം തിരിക്കുന്നത്. ഇതിനു യോഗ്യതയുള്ള വിദാഗ്ദ്ധരുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരച്ചാണ്. ലോകം മുഴുവനും അനുവര്‍ത്തിക്കുന്ന മാനദണ്ഡം അതാണ്. കുറച്ചു പേര്‍ ഭൂമി കയ്യേറി താമസിക്കുന്നു എന്നത് മറിച്ച് തീരുമാനിക്കാനുള്ള മാനദണ്ഡമല്ല.

കേരളത്തില്‍ മാത്രമല്ല, വില്ലേജുകളെ പരിസ്തിതി ലോലമായി പ്രഖ്യാപിച്ചിട്ടുള്ളത്. തമിഴ് നാട്ടിലും, കര്‍ണ്ണടകയിലും, മഹരാഷ്ട്രയിലും, ഗോവയിലും ഒക്കെ ഉണ്ട്. അവിടെയും കര്‍ഷകരും കത്തോലിക്കാ സഭയുമുണ്ട്. അവര്‍ക്കില്ലാത്ത കൃമി കടി ഇടുക്കി ബിഷപ്പിനും ഇവിടെയുള്ള കര്‍ഷകര്‍ക്കുമുണ്ടെങ്കില്‍ അതിന്റെ പിന്നിലെ ഉദ്ദേശ്യം മറ്റെന്തോ ആണെന്ന് സംശയിക്കേണ്ടി ഇരിക്കുന്നു.

പട്ടയം എന്നു പറയുന്നത് വെറും സാങ്കേതിക പദമാണ്. ലോകം മുഴുവന്‍ ഭൂമി സര്‍ക്കാരുകളുടേതാണ്. അതുകൊണ്ടാണ്, എല്ലാ ഭൂമികള്‍ക്കും കരം കൊടുക്കേണ്ടതുള്ളത്. Free Hold എന്നും  Lease Hold എന്നും രണ്ടു തരം  കൈവശങ്ങളാണുള്ളത്. നമ്മളൊക്കെ സ്വന്തമെന്നു പറയുന്നത് Free Hold ഭൂമികളാണ്. ഒരു പൊതു ആവശ്യത്തിന്, എപ്പോള്‍ വേണമെങ്കിലും സര്‍ക്കാരിനേറ്റെടുക്കാം. അത് ലോകം മുഴുവന്‍ സംഭവിക്കുന്നുണ്ട്. ഇപ്പോള്‍ 45 മീറ്ററില്‍  ഹൈ വേ വേണമെന്ന നിര്‍ദ്ദേശത്തെ എതിര്‍ത്താലും  അതിനെ തടയാന്‍ കഴിയില്ല. സര്‍ക്കാര്‍ അത് 30 മീറ്ററില്‍ മതി എന്ന നയപരമായ തീരുമാനം ​എടുത്താല്‍  ഒഴിവായേക്കും. 45 മീറ്ററിനു വേണ്ടി ഏറ്റെടുത്താല്‍ ഒരു നിയമ വ്യവസ്ഥയും അതിനെ റദ്ദാക്കില്ല.

kaalidaasan said...

Contd...

ഉപാധികളില്ലാതെ പട്ടയം വേണമെന്നൊക്കെ വാശി പിടിച്ചിരുന്നാല്‍ ഒരു കാലത്തും പട്ടയം കിട്ടി എന്നു വരില്ല. ഉപാധികളില്ലാതെ പട്ടയം  വേണമെന്നത് കയ്യേറ്റ മാഫിയയുടെ ആവശ്യമാണ്. അവര്‍ക്ക് കിടപ്പാടത്തിനോ കൃഷിക്കോ അല്ല ആ ഭൂമികള്‍. അത് വിറ്റു കാശുണ്ടാക്കാനാണ്. നിര്‍ഭാഗ്യവശാല്‍ ഈ ബിഷപ്പിനേപ്പോലുളവര്‍ അവരുടെ കയ്യിലെ കളിപ്പാട്ടമാവുകയാണ്. അറിഞ്ഞോ അറിയാതെയോ. കിടപ്പാടവും കൃഷിയുമാണ്, പ്രധാനമെങ്കില്‍ ചില ഉപാധികളോടെ പട്ടയം മേടിക്കുക. കാല ക്രമേണ ഉപാധികളൊക്കെ എടുത്തു കളയാനോ ഇളവുകള്‍ നേടിയെടുക്കാനോ സാധിക്കും. കയ്യേറ്റ മാഫിയക്ക് അതിനുള്ള ക്ഷമയുണ്ടാകില്ല. മുടക്കിയ പണത്തിനു ലാഭം കിട്ടുന്നതില്‍ കാലതാമസം വരും. അതുണ്ടാവാതിരിക്കാന്‍ അവര്‍ പല കുത്തിത്തിരുപ്പുകളും ഉണ്ടാക്കി, ബിഷപ്പിനേപ്പോലുള്ളവരെ മുന്നില്‍ നിറുത്തി കാര്യം നേടാന്‍ ശ്രമിക്കുന്നു. ഉപധികളില്ലാതെ പട്ടയം കൊടുക്കാന്‍ ഇന്നുള്ള നിയമവ്യവസ്ഥ അനുവദിക്കില്ല എന്ന് അവര്‍ക്കറിയാം. അതുകൊണ്ട് കയ്യേറ്റ ഭൂമിയില്‍ പട്ടയം ​വേണമെന്ന ഉദ്ദേശ്യം അവര്‍ക്കില്ല. അവര്‍  കൂടിയ വിലക്ക് ഭൂമി വാങ്ങി അവിടെ ക്വാറികളും മറ്റും  നടത്തി ഉണ്ടാക്കാവുന്ന ലാഭം  ഉണ്ടാക്കുന്നു. അത് തുടര്‍ന്നും വേണമെങ്കില്‍ പട്ടയമേ പാടില്ല എന്നവര്‍ക്കറിയാം. അതിനിടയില്‍ നഷ്ടപ്പെടുന്നത് യഥാര്‍ത്ഥ കര്‍ഷകരുടെ ആവശ്യങ്ങളാണ്.

പരിസ്തിതിലോല പ്രദേശമായി ചില ഭാഗങ്ങള്‍ പ്രഖ്യാപിച്ചാല്‍ യഥാര്‍ത്ഥ കര്‍ഷകര്‍ക്കൊന്നും അതുകൊണ്ട് പ്രശ്നമുണ്ടാകില്ല. പിന്നെ 10 ഏക്കര്‍ ഭൂമിയുണ്ടെങ്കില്‍ അതില്‍ മുഴുവന്‍ കപ്പ കൃഷിചെയ്യണമെന്നും, നിറയെ കോണ്‍ക്രീറ്റ് കൂടാരങ്ങള്‍ നിര്‍മ്മിക്കണമെന്നും ഉദ്ദേശ്യമുള്ള മാഫിയകള്‍ക്ക് ബുദ്ധിമുട്ടുണ്ടാകും. ബുദ്ധിയുള്ള കര്‍ഷകന്‍, 30 ഡിഗ്രി ചെരിവുള്ള പ്രദേശങ്ങളില്‍ കപ്പ കൃഷി ചെയ്യില്ല. വര്‍ഷം തോറും മണ്ണിളക്കിയാല്‍ മണ്ണിടിച്ചിലുണ്ടാകുമെന്ന് അറിയാന്‍ ശേഷിയില്ലെങ്കില്‍ അവനെ കര്‍ഷകനായി കണക്കാക്കാനുമാകില്ല. ചാക്കിന്റെ വാക്കുകള്‍ കടമെടുത്താല്‍, ഇത് പഠിക്കാന്‍ ഓക്സ്ഫോര്ഡിലെ എം ബി എ വേണ്ട. ബുദ്ധിയുണ്ടെങ്കില്‍ അവന്‍ നിരന്ന ഇടങ്ങളില്‍ വാര്‍ഷിക വിളകളായ കപ്പയൊക്കെ നടും, ചെരിഞ്ഞ പ്രദേശങ്ങളില്‍ നിത്യ വിളകളായ ഏലവും, റബ്ബറും, തേയിലയുമൊക്കെ നടും.

ഇതൊക്കെ പറയുന്നത് ഫ്ളാറ്റുകളില്‍ താമസിക്കുനവരുടെ വിവരക്കേടാണെന്നും പറഞ്ഞിരുന്നാല്‍ മലയോര മേഘലയിലെ പട്ടയ പ്രശ്നമൊരിക്കലും പരിഹരിക്കാത്ത വിഷയമായി അവശേഷിക്കും. ഗാഡ്ഗില്‍ കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ (കസ്തൂരി രംഗനല്ല), നടപ്പിലാക്കിയാല്‍ പല മാഫിയകളും മലയോര മേഘല ഉപേക്ഷിച്ചു പോകും. യഥാര്‍ത്ഥ കര്‍ഷകര്‍ മാത്രം അവിടെ അവശേഷിക്കും. അവര്‍ക്ക് ആ പ്രദേശത്തിനു യോജിച്ച കൃഷികളും, മറ്റ് വികസന പ്രവര്‍ത്തനങ്ങളും ഒക്കെ നടത്തി സുഖമായി ജീവിക്കാം. പക്ഷെ അത് മനസിലാക്കാനുള്ള വിവേകം  ആനിക്കുഴിക്കാട്ടിലിനേപ്പോലുള്ളവര്‍ക്കില്ല. അതുകൊണ്ട് അദ്ദേഹം നയിക്കുന്ന അജഗണങ്ങള്‍ക്കും ഇല്ല. യഥാ രാജ തഥാ പ്രജാ എന്നാണല്ലോ പ്രമാണം.

രാഷ്ട്രീയക്കാര്‍ ഇതില്‍ ഇറങ്ങിയിരിക്കുന്നത് വോട്ടില്‍ കണ്ണുവച്ചാണ്. 40 വര്‍ഷങ്ങളായി പരിഹരിക്കാത്ത പട്ടയ പ്രശ്നം ​ഇവരില്‍ ആരു പരിഹരിക്കുമെന്നാണ്, ബിഷപ്പു വിചാരിക്കുന്നത്? ഇവര്‍ ശ്രമിക്കാതെ ഈ പ്രശ്നം എങ്ങനെ പരിഹരിക്കും?

പച്ചയായ പുല്‍ത്തകിടിയിലേക്ക് എന്ന മാര്‍ഗ്ഗരേഖയിലും, മലിനീകരണം സംബന്ധിച്ചുള്ള മാര്‍ഗ്ഗരേഖയിലും  പറഞ്ഞിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍, നടപ്പിലാക്കണമെന്നും പറഞ്ഞ്, ഒരു പ്രക്ഷോഭം നടത്താന്‍ ബിഷപ്പിനും സഭക്കും ധൈര്യമുണ്ടോ? അപ്പോള്‍ കാണാം രാഷ്ട്രീയ പാര്‍ട്ടികളുടെ തനി നിറം.

kaalidaasan said...

>>>>പണ്ട് "ഈ" ബിഷപ്പിനെ അല്ല പിണറായി വിജയന്‍ നികൃഷ്ടജീവി എന്ന് വിളിച്ചത് ..അത് അന്നത്തെ ബിഷപ്പ് പോൾ ചിറ്റിലപ്പിള്ളിയെ ആണ്<<<

അത് എന്റെ ഭാഗത്തു നിന്നും പറ്റിയ ഒരു തെറ്റാണ്. ക്ഷമിക്കുക.

ഒരു ചെവിടത്തടിച്ചാല്‍ മറു ചെവിടു കൂടി കാണിച്ചു കൊടുക്കുക എന്നുപദേശിച്ച വ്യക്തിയെ ദൈവമായി ആരാധിക്കുന്ന ഒരു പുരോഹിത ശ്രേഷ്ടനില്‍ നിന്നും ഇതുപോലുള്ള പരാമര്‍ശങ്ങള്‍  ഞാന്‍ പ്രതീഷിച്ചില്ല. നികൃഷ്ടജീവി എന്നല്ല, ഭീകര ജീവി എന്ന പദമാണിദ്ദേഹത്തിനു യോജിക്കുക.

ഇദ്ദേഹം ആഹ്വാനം ചെയ്ത് വിശ്വാസികള്‍ തെരുവിലിറങ്ങിയപ്പോള്‍ എന്താണു താമരശ്ശേരിയില്‍ സംഭവിച്ചത്? ചന്ദന മോഷണക്കാരും കള്ളത്തടി വെട്ടുകാരും ഇതിന്റെ മറവില്‍ വനം ​ഓഫിസു കയ്യേറി പല കേസുകളുടെയും രേഖകള്‍ കത്തിച്ചു. അതിന്റെ പാപ ഭാരവും ഇപ്പോള്‍ ഈ ജീവിക്ക് പേറേണ്ടതായി വന്നു.

കൂതറ ടിന്റുമോന്‍ said...

>>ഈ റിപ്പോര്‍ട്ട് ജന വിരുദ്ധമാണെന്നു രണ്ടു കൂട്ടരും പറയുന്നു. പക്ഷെ അതിലെ ഏതൊക്കെ നിര്‍ദ്ദേശങ്ങളാണു ജന വിരുദ്ധമെന്ന് ഇവര്‍ പറയുന്നില്ല. <<

താങ്കൾ അറിഞ്ഞില്ല/കണ്ടില്ല എന്നൊക്കെ പറയുന്നതാകും കൂടുതൽ ശരി ...ഞാൻ മനസ്സിലാക്കിയ കുറച്ചു കാര്യങ്ങൾ കുറിക്കുന്നു ..

ഈഎസ്ഐ ആയി പ്രഖ്യാപിക്കപ്പെടുന്ന സ്ഥലങ്ങളിലെ നിയന്ത്രണങ്ങൾ നിലവിലുള്ള വന നിയമങ്ങളേക്കാൾ കർശനമാണ് എല്ലാ പ്രവൃത്തനങ്ങൾക്കും ഫോറെസ്റ്റ് ക്ളിയരന്സ് ആവശ്യമാണ്

ഇഎസ് അയി വിജ്ഞാപനം ചെയ്ത സ്ഥലങ്ങളിലെ എല്ലാ വികസനപ്രവൃതനങ്ങളും അംഗീകൃത മാസ്റർ പ്ലാൻ അനുസരിച്ച് മാത്രമേ നടത്താൻ കഴിയൂ .വിജ്ഞാപനം പുറപ്പെടുവിച്ചു രണ്ടു വര്ഷത്തിനകം മാസ്റർ പ്ലാൻ സമര്പ്പിക്കാം .2006 ൽ ഇ എസ ഐ ആയി പ്രഖ്യാപിച്ച സ്ഥലങ്ങള്ക്ക് നാളിതുവരെയായിട്ടും മാസ്സ്റ്ർ പ്ലാൻ അംഗീകരിച്ചു കിട്ടിയിട്ടില്ല എന്നും ഓര്ക്കണം .അംഗീകാരം ലഭിക്കുനതുവരെ എല്ലാ പ്രവൃത്തനങ്ങൾകും മോറട്ടോറിയം പ്രഖ്യാപിക്കും .ഇത് പ്രസ്തുത പ്രദേശത്തെ വികസനമരവിപ്പിലേക്ക് തള്ളിവിടും .

നിരോധിക്കപെടെണ്ട റെഡ് കാറ്റഗറിയിൽ ആശുപത്രികൾ ,പാൽ സംസ്കരണ കേധ്രങ്ങൾ ,അറവുശാലകൾ എന്നിവയെ ഒഴിവാക്കിയിട്ടില്ല .

ഓറഞ്ചു കാറ്റഗറിയിൽ നിന്ന് ഭക്ഷ്യ പച്ചക്കറി സംസ്കരണ കേന്ദ്രങ്ങൾ ,മൽസ്യസംസ്കരണം ,കാപ്പി സംസ്കരണം ,ടയർ റീ ട്രെടിംഗ് ,വാഹന വർക്ക് ഷോപ്പുകൾ ,ഹോട്ടലുകൾ ,റസ്റൊറന്റുകൾ തുടങ്ങിയവ ഒഴിവാക്കിയിട്ടില്ല .മൂന്നിൽ കൂടുതൽ പശുക്കളെ വളര്തുന്നതും മുപ്പതിൽ കൂടുതൽ കോഴികളെ വളർത്തുന്നതും ഈ കാറ്റഗറിയിൽ ഉള്പ്പെടുത്തി നിരോധിച്ചിട്ടുണ്ട്.

2006 ലെ പരിസ്ഥിതി ആഖാത പഠന വിജ്ഞാപനത്തിലെ ഭേതഗതി അനുസരിച്ച് ഇ എഎസ് ഐ ആയി പ്രഖ്യാപിക്കപ്പെടുന്ന പ്രദേശങ്ങളിൽ ബി കാറ്റഗറിയിൽ വരുന്ന പദ്ധതികല്ക്കും ആഖാതപഠനം ബാധകമാണ് .ഇത് ഭവന നിർമ്മാണം ,റോഡ്‌ വികസനം തുടങ്ങിയ എല്ലാം തന്നെ അസാദ്യമാക്കുകയോ ,ചെലവെറിയതോ അന്തമായി നീണ്ടുപോകുന്നതോ ആയി മാറും മാറും .

1986 ലെ പരിസ്ഥിതി സംക്ഷണ നിയമം ലംങ്കിച്ചാൽ സെക്ഷൻ 15(1) പ്രകാരം അഞ്ചു വര്ഷം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ . ഈ മേഖലയില ശിഖരം മുരിക്കുന്നതുപോലും ശിക്ഷാർഹമാണ് എന്നും ഓർക്കുക .ഏലം ,കുരുമുളക് ,കാപ്പി തുടങ്ങിയ വിളകള്ക്ക് തണൽ ക്രമീകരണം ആവശ്യമായതിനാൽ എല്ലാ വര്ഷവും വൃക്ഷ ശിഖരങ്ങൾ മുറിക്കേണ്ടി വരുമെന്ന് ഓര്ക്കുക .

ഇ എസ് ആയി പ്രഖ്യപിക്കപെടുന്നതോടെ ഇ പ്രേദേശങ്ങൾക്ക് 1980 ലെ വനസംരക്ഷണ നിയമം ബാധകമാകുകയും പട്ടയ വിതരണം എന്നന്നേക്കുമായി നില്ക്കുകയും ചെയ്യും .

കൃഷിക്ക് നാടന്‍ ഇനങ്ങളെയേ പ്രോത്സാഹിപ്പിക്കാവൂ, നദികളുടെ ഗതി തടയുകയോ തിരിച്ചുവിടുകയോ ചെയ്യരുത്, രാസവളം ഉപയോഗിക്കാത്ത ജൈവകൃഷിയേ ആകാവൂ: തുടഗിയ നിര്‍ദേശങ്ങള്‍ കര്ഷകര്ക്ക് അംഗീകരിക്കാൻ കഴിയില്ല .

കര്ഷകന് ഭൂമി ഉത്പാദന ഉപാധി മാത്രമല്ല ,ആസ്തി കൂടിയാണ് ,ഭൂമിയുടെ സ്വതന്ത്രമായ ക്രയ വിക്രയവും ഉപയോഗവും നിയന്ത്രിക്കപ്പെടുക വഴി ഇതിന്റെ മൂല്യം ഗണ്യമായി കുറയുകയോ ഇല്ലാതാവുകയോ ചെയ്യുന്ന സ്ഥിതി വിശേഷമാണ് ഉണ്ടാവുക



കൂതറ ടിന്റുമോന്‍ said...

>> പക്ഷെ കത്തോലിക്കാ സഭയില്‍ മഹറോന്‍ ചൊല്ലലില്‍ നിന്നും ഇതുവരെ ആരും രക്ഷപ്പെട്ടതായി കേട്ടിട്ടില്ല. <<

ആവേശത്തിനും രംഗം ഒന്ന് കൊഴുപ്പിക്കാനും എന്തൊക്കെയോ വിളിച്ചു പറയുന്നു എന്നെ ഇത് വായിക്കുന്നവര്ക്ക് തോന്നൂ ... ..ഈ അടുത്ത കാലത്തൊന്നും ആര്ക്കെങ്കിലും മഹറോൻ ശിക്ഷ നല്കിയതായി കേട്ടിട്ടില്ല.... യോഗ്യരായവർ ഇല്ലാത്തതുകൊണ്ടല്ല അത് ....ഇതുകൊണ്ട് ആരുടേയും ജീവനും സ്വത്തിനും നഷ്ടമുണ്ടാകുന്നില്ല ...ഇന്ത്യൻ നിയമവ്യവസ്ഥയിൽ ഓരോ തെറ്റിനും എണ്ണി എണ്ണി ശിക്ഷകൾ ഉണ്ട് എന്നിരിക്കെ സഭയോ മറ്റു സംവിധാനങ്ങളോ ശിക്ഷകൾ എര്പ്പെടുതുന്നത് തെറ്റാകുന്നതെങ്ങനെ !

കൂതറ ടിന്റുമോന്‍ said...

>>സീറോ മലബാര്‍ സഭയുടെ വെബ് സൈറ്റില്‍ അതിപ്പോഴും ഇല്ല. കെ സി ബി സിയുടെ സൈറ്റിലേക്കുള്ള ലിങ്കാണു താങ്കളിവിടെ പകര്‍ത്തിയത്.<<

"ഇപ്പോള്‍ ആ രേഖ ഇത് പ്രസിദ്ധീകരിച്ച കേരള കത്തോലിക്കാ സഭയുടെ വെബ് സൈറ്റില്‍ കാണാനില്ല" എന്നതായിരുന്നു താങ്കളുടെ ആരോപണം ..കേരള കത്തോലിക്കാ സഭയുടെ വെബ് സൈറ്റാനു ഞാൻ തന്നത് ...

കൂതറ ടിന്റുമോന്‍ said...

>>അതിന്റെ കാരണം പല ലോബികളും നടത്തിയ അവിഹിതമായ ഇടപെടലുകളും ഭീഷണികളുമൊക്കെ ആയിരുന്നു. അതുകൊണ്ട് അതിനു പകരം മറ്റൊരു സമിതിയെ നിയോഗിച്ചതും കേന്ദ്ര സര്‍ക്കാരാണ്. <<

ഗാട്ഗിൽ കമ്മിറ്റി റിപ്പോര്ട്ട് നടപ്പിലാക്കിയിരുന്നു എങ്കിൽ തോട്ടങ്ങൾ വനങ്ങളായി മാറ്റപ്പെടുമായിരുന്നു എന്ന് കസ്തുരിരംഗൻ റിപ്പോർട്ടിൽ (പേജ് 101 )വ്യക്തതമാക്കിയിട്ടുണ്ട് .1.1.1977 നു മുൻപ് കുടിയേറിയ കര്ഷകര്ക്ക് പട്ടയം കൊടുക്കുന്നത്, ഭൂരഹിതരില്ലാത്ത കേരളം പദ്ധതി തുടങ്ങിയവ പ്രസ്തുത റിപ്പോര്ട്ട് നടപ്പാക്കിയാൽ അസ്ഥിരപ്പെടും എന്ന കേരള റവന്യു വകുപ്പ് രേഖാ മൂലം നല്കിയ റിപ്പോര്ട്ട് കസ്തുരിരംഗൻ പേജ് 49 ൽ ചെര്തിട്ടുണ്ട് .പ്രസ്തുത റിപ്പോര്ട്ട് പ്രധാന സുഗന്ധവിളയായ ഏലം കുരുമുളക് എന്നിവയെ ദോഷകരമായി ബാധിക്കുകയും ഇന്ത്യയിലെ കയറ്റുമതിയെയും വിദേശനാണ്യ ലഭ്യതെയും ബാധിക്കുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ സത്വാഗ്മൂലം പേജ് 199 ൽ ചേർത്തിരിക്കുന്നു ...ഇവയൊക്കെ പ്രസ്തുത റിപ്പോര്ടിനെതിരെ കർഷകർ ഉയര്ത്തിയ ആശങ്കകൾ ശരിവയ്ക്കുന്നതാണ് ...പരിസ്ഥിതിലോല മേഖലയിൽ ജനജീവിതവും കൃഷിയും ദുഷ്കരവും അസാധ്യവുമാണെന്ന തിരിച്ചറിവാണ് പ്രസ്തുത മേഖലയെ സാംസ്കാരിക ഭൂപ്രദേശം സ്വാഭാവിക ഭൂപ്രദേശം എന്നിങ്ങനെ തിരിക്കാൻ കസ്തുരിരഗനെ പ്രേരിപ്പിച്ചത് .

ഒരിടത്തും ജനത്തെ കാണാതെതന്നെ ജങ്ങള്‍ക്കുവേണ്ടതെല്ലാം മസിലാക്കി റിപ്പോര്‍ട്ട് തയാറാക്കിയ മഹേന്ദ്രജാലമാണു ഗാഡ്ഗിലിന്റേത്.ഇരകളാകുന്നവരെ, നിര്‍ദേശങ്ങള്‍ ബാധിക്കുന്നവരെ, വിശ്വാസത്തിലെടുക്കാതെ ഇത്തരം റിപ്പോര്‍ട്ടുകള്‍ ഉണ്ടാക്കുന്നത് എന്തുകൊണ്ട്? മറ്റു താത്പര്യങ്ങള്‍ ഉള്ളതുകൊണ്ട് എന്നാണുത്തരം.

kaalidaasan said...

>>>>സമരം അടിച്ചമർത്തിയാൽ രക്തചൊരിച്ചിൽ ഉണ്ടാകും എന്നാണു പറഞ്ഞതിന്റെ ധ്വനി..1967 മേയ് 25-ന് നക്സൽബാരിയിലെ ഒരു കർഷകനെ വാടക ഗുണ്ടകൾ മർദ്ദിച്ചതിന്റെ പേരിലാണ് പ്രക്ഷോഭം ആരംഭിച്ചത് എന്നതും ' നക്‌സല്‍' പരമർശത്തിന് പ്രചോദനമായി എന്ന് കരുതാം ...<<<

അത് അടിച്ചമര്‍ത്തിയാലല്ലേ? ആരടിച്ചമര്‍ത്താന്‍ വരും?
ഇനി സര്‍ക്കാര്‍ ഗുണ്ടകളെ അയച്ച് ബിഷപ്പിനെയും കൂടെയുള്ളവരെയും മര്‍ദ്ദിക്കുമെന്നൊക്കെ ആണു കരുതുന്നതെങ്കില്‍ ഇടുക്കി ബിഷപ്പ് പരിസ്തിതി പ്രവര്‍ത്തകര്‍ക്ക് ആശീര്‍വദിച്ചു നല്‍കിയ സഹതാപത്തില്‍ ഒരു ചാക്ക് ഈ ബിഷപ്പിനു നല്‍കേണ്ടി വരും.

റ്റിന്റുമോന്, കാര്യങ്ങള്‍ ശരിയാം വണ്ണം മനസിലാകുന്നില്ല. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടോ ഗാഡ്ഗില്‍ റിപ്പോര്‍ട്ടോ ഒന്നും ഒരു നിയമവുമല്ല. ചില നിര്‍ദ്ദേശങ്ങള്‍ മാത്രമാണ്.

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലോ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലോ പുതിയ നിയമങ്ങള്‍ ഉണ്ടാക്കണമെന്ന് നിര്‍ദേശിച്ചിട്ടില്ല. നിലവിലുള്ള നിയമങ്ങള്‍ നടപ്പാക്കണമെന്നേ പറയുന്നുള്ളൂ. . ഇപ്പോള്‍ തന്നെ പരിസ്ഥിതിസംരക്ഷണത്തിന് 29 കേന്ദ്ര നിയമങ്ങളും 10 സംസ്ഥാന നിയമങ്ങളും ഉണ്ട്. 2006ലെ വനാവകാശ നിയമം, 1967 ലെ കേരള മിനറല്‍ റൂള്‍, 2008 ലെ എക്സ്പ്ളോസിവ് റൂള്‍, 1994 ലെ കേരള കെട്ടിടനിര്‍മാണചട്ടം, 1986 ലെ വന സംരക്ഷണ നിയമം, പ്ളാസ്റ്റിക് മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിയമം തുടങ്ങിയവ ഒക്കെ വളരെ വിശദമായി പരാമര്‍ശിച്ചിട്ടാണ്, അവയുടെ ക്രോഡീകരണം പോലെ ഗാഡ്ഗില്‍ ചില നിര്‍ദ്ദേശങ്ങള്‍  നല്‍കിയിരിക്കുന്നത്. ഇതില്‍ കുറെ വെള്ളം ചേര്‍ത്താണ്, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ഇത് ജനങ്ങളുടെ ഇടയില്‍ ചര്‍ച്ച ചെയ്ത് ഗ്രാമ സഭകള്‍ തീരുമാനം എടുക്കണം എന്നാണ്, ഗാഡ്ഗില്‍  നിര്‍ദേശിക്കുന്നത്. ഇതുപോലെ ചര്‍ച്ച ചെയ്തപ്പോള്‍ മഹാരാഷ്ട്രയിലെ 25 പഞ്ചായത്തുകളിലെ ഗ്രാമസഭകളില്‍ 90 ശതമാനവും ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് പറഞ്ഞു. ഇവരും മനുഷ്യരല്ലേ ടിന്റുമോനെ?

ഇപ്പോള്‍ അഞ്ചു നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കി കൊണ്ട് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. ബിഷപ്പുമാരും മറ്റുള്ളവരും ഹര്‍ത്താല്‍ നടത്തിയപ്പോള്‍ പേടിച്ച് ആ വിജ്ഞാപാനം ​പിന്‍വലിച്ചൊന്നുമില്ല. ഇത് ബിഷപ്പുമാരെയും  മറ്റു കര്‍ഷകരെയും എങ്ങനെ പ്രതികൂലമായി ബാധിക്കുമെന്ന് അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആകെക്കൂടി ഇവരെ ബാധിക്കുന്നത് ആശുപത്രിയെ റെഡ് കറ്റാഗറിയില്‍ ഉള്‍പ്പെടുത്തിയതു മാത്രമാണ്. അതിനെ സര്‍ക്കാര്‍ ഒഴിവാക്കി കൊണ്ട് അടുത്ത വിജ്ഞാപനം പുറപ്പെടുവിക്കും. ഇനിയും പല നിര്‍ദ്ദേശങ്ങളും  നടപ്പിലാക്കാന്‍ ഇതു പോലെ വിജ്ഞാപനമിറക്കും. കമ്മിറ്റി നിര്‍ദ്ദേശിച്ച രീതിയിലുള്ള കെട്ടിടങ്ങള്‍ക്കേ അനുമതി നല്‍കൂ എന്നു പറഞ്ഞാല്‍ ബിഷപ്പിനെന്തു ചെയ്യാന്‍ ആകും? അനുവാദമില്ലാതെ കോണ്‍ക്രീറ്റ് മാത്രം ഉപയോഗിച്ച് കെട്ടിടങ്ങള്‍ പണിയുമോ?

ആരും ഒന്നും അടിച്ചമര്‍ത്താന്‍ വരില്ല. സര്‍ക്കാര്‍ വകുപ്പുകളുടെ അനുമതി വേണ്ടതിന്, മാനദണ്ഡങ്ങള്‍ അനുസരിച്ചേ അനുമതി കൊടുക്കൂ. സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ തന്നിഷ്ടപ്രകാരം പലതും ചെയ്യുമെന്ന ധാര്‍ഷ്ട്യമാണെങ്കില്‍ അത് ചെയ്തു കാണിക്കുക.

റ്റിന്റു മോന്റെ 40 ഡിഗ്രി ചെരിവുള്ള ഭൂമിയുടെ മുകളില്‍ ഒരു വലിയ കോണ്‍ക്രീറ്റ് കൂടാരം പണുത്, അതു ഒരു മഴ പെയ്യുമ്പോള്‍ ഇടിഞ്ഞു വീഴുന്നത് കണ്ടാനന്ദിക്കാനാണുദ്ദേശ്യമെങ്കില്‍ അത് ചെയ്യാം.പക്ഷെ അതിനു വേണ്ടപ്പെട്ടവരുടെ അനുവാദം ഉണ്ടാകില്ല എന്നു മാത്രം. ചിലപ്പോള്‍ അധികാരികള്‍ വന്ന് പൊളിച്ചു നീക്കിയേക്കും. ഇത് തടയാന്‍ രക്തചൊരിച്ചില്‍ ഉണ്ടാക്കുമെന്നാണ്, ബിഷപ്പ് ഉദ്ദേശിക്കുന്നതെങ്കില്‍ ബിഷപ്പിനു തെറ്റി.

കടലിന്റെ അരികില്‍ പലതും ചെയ്യുന്നതിനു നിയന്ത്രണമുണ്ട്. പുഴയുടെ അരികിലുണ്ട്. പട്ടണങ്ങളിലുണ്ട്. റോഡുകളുടെ അരികിലുണ്ട്. കേരളം മുഴുവനും ഇതുണ്ട്. ഈ നിയമങ്ങളൊക്കെ പാലിച്ചാണ്, ഇവിടങ്ങളില്‍  വികസന പ്രവര്‍ത്തനങ്ങള്‍ക്കും കെട്ടിട നിര്‍മ്മാണങ്ങള്‍ക്കും അനുമതി കൊടുക്കപ്പെടുന്നത്. മലയോര മേഘലയില്‍ ഇതൊന്നും പാടില്ല എന്നു പറയുന്നത് ധാര്‍ഷ്ട്യമാണ്. കാടു കയ്യേറിയിട്ട് അവിടെ നാട്ടിലേപ്പോലെ തന്നെ ജീവിക്കണം എന്നു പറയുന്നത് യുക്തി സഹമാണോ. ബിഷപ്പായാലും ഇത്രക്ക് ധാര്‍ഷ്ട്യം പാടുണ്ടോ?

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും , ഗാഡ്ഗില്‍ റിപ്പോര്‍ട്ടും ജനകീയമായി എല്ലാ ഗ്രാമസഭകളിലും ചര്‍ച്ച ചെയ്യട്ടെ. അപ്പോള്‍ പലതും ബോധ്യപ്പെടും. മാനവകേന്ദ്രീകൃതമായ പരിസ്ഥിതി വികസനത്തെപ്പറ്റി തന്നെയാണ് ഗാഡ്ഗില്‍ പറഞ്ഞതെന്ന് അപ്പോള്‍ ബോധ്യമാകും. ഇടുക്കി ബിഷപ്പൊക്കെ തെറ്റിദ്ധരിപ്പിക്കുന്നതുപോലെ ഗങ്ങള്‍ക്ക് വേണ്ടിയല്ല മനുഷ്യര്‍ക്കു വേണ്ടി തന്നെയാണീ നിര്‍ദ്ദേശങ്ങളെന്ന്.

കൂതറ ടിന്റുമോന്‍ said...

>>ഈ രണ്ട് കമ്മിറ്റികളും ഒരു പോലെ നിര്‍ദ്ദേശിച്ച നിര്‍ദ്ദേശങ്ങളാണ്, ഇപ്പോള്‍ വിജ്ഞാപന രൂപത്തില്‍ വന്നതും. പൊതു ജനങ്ങള്‍ക്കും കര്‍ഷകര്‍ക്കും സംഘടനകള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അഭിപ്രായവ്യത്യാസമുള്ള കാര്യങ്ങളൊന്നും കരടു വിജ്ഞാപനത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ആകെ അഞ്ച് നിര്‍ദ്ദേശങ്ങളാണ്, ഇപ്പോള്‍ നടപ്പിലാക്കണമെന്നു പറയുന്നത്. അതിലെ ഏത് നിര്‍ദ്ദേശമാണ്, ബിഷപ്പുമാര്‍ സംരക്ഷിക്കാന്‍ ഉദ്ദേശിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് ദോഷകരമായിട്ടുള്ളതെന്ന് വിശദീകരിക്കാമോ? <<

താങ്കൾ വിജ്ഞാപനത്തിൽ എന്തെക്കെ കാര്യങ്ങൾ ഉണ്ട് എന്ന് പോലും കണ്ടില്ല എന്നാണു താങ്കളുടെ പരാമർശത്തിൽ നിന്നും മനസിലാകുന്നത് ..

1. ഖനനം, ക്വാറികള്‍, മണല്‍ ഖനനം
2. താപനിലയങ്ങള്‍
3. 20,000 ചതുരശ്ര മീറ്ററിന്‌ മേലെയുള്ള കെട്ടിട നിര്‍മാണം.
4. 50 ഹെക്‌ടറോ ഒന്നരലക്ഷം ചതുരശ്ര മീറ്റര്‍ തറ വിസ്‌തീര്‍ണത്തിലോ ഉള്ള ടൗണ്‍ഷിപ്പും നഗരവികസനവും
5. ചുവപ്പ്‌ പട്ടികയിലെ വ്യവസായം.

മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവില്‍ അഞ്ചു കാര്യമേ പറയുന്നുള്ളൂ ,എന്ന് കരുതി അത് മാത്രമാണ് റിപ്പോർട്ട് എന്ന് കരുതരുത് .ഇത് കണ്ണിൽ പൊടിയിടാനുള്ള വിജ്ഞാപനം ആണെന് കരുതിയാൽ തെറ്റില്ല ..ഈ അഞ്ചു കാര്യങ്ങളിൽ തന്നെ പ്രശ്നങ്ങൾ ഉണ്ട് .

1. പ്രദേശവാസികളുടെ ആവശ്യത്തിനുള്ള ക്വാറികള്‍, മണല്‍ ഖനനം തുടങ്ങിയവ അവിടെത്തന്നെ നടത്താൻ കഴിയാണം . മറിച്ചാണെങ്കിൽ നിര്മ്മാണ പ്രവ്രത്തനങളുടെ ചെലവ് പതിന്മടങ്ങാകും ..നിയന്ത്രണങ്ങളാണ് ഈ മേഖലയിൽ വേണ്ടത് നിരോധനം അല്ല
3. 20,000 ചതുരശ്ര മീറ്ററിന്റെ പരിധിയിൽ നിന്ന് സ്കൂൾ കോളേജുകൾ ഹോസ്പിറ്റലുകൾ എന്നിവയെ ഒഴിവാക്കിയിട്ടില്ല ..
5.ആശുപത്രികൾ ,പാൽ സംസ്കരണ കേന്ദ്രങ്ങൾ ,അറവുശാലകൾ എന്നിവ റെഡ് കാറ്റഗറിയിലാണ് ..മലയോര മേഖലയില നിന്ന് പാൽ സംസ്കരണ കേന്ദ്രങ്ങൾ ഒഴിവാക്കുന്നത് കരുതിക്കൂട്ടിയാണ് ...

കൂതറ ടിന്റുമോന്‍ said...

>>ഏതായാലും ഈ രേഖ കേരളത്തിലെ സഭ വിശ്വാസികളെ പഠിപ്പിക്കുന്ന നയരേഖ ആണല്ലോ. പക്ഷെ നിര്‍ഭാഗ്യവശാല്‍ ഇതിനു കടക വിരുദ്ധമായ നിലപാടാണിപ്പോള്‍ സഭ എടുക്കുന്നത്. <<

"മനുഷ്യന്റെ സവിശേഷമായ ശ്രേഷടത മാനിക്കുന്ന പരിസ്ഥിതി സംരക്ഷണ ശ്രമങ്ങളെ സഭയ്ക്ക് സ്വീകാര്യമാകൂ (പേജ് 10)..കേരളത്തിലെ വിശ്വസികൾക്ക് പോതുവായുള്ളതാണ് നിർദേശങ്ങൾ ....വിശേഷിച്ചു നഗരവാസികൾക്ക് ...ഗ്രാമങ്ങളിൽ കൃഷിക്ക് പ്രാമുഖ്യം ഉള്ളതിനാൽ പരിസ്ഥിതി സന്തുലാനവസ്ഥ അവിടെ നിലവിൽ ഉണ്ട് ... ഉപഗ്രഹചിത്രങ്ങളില്‍ കർഷകരുടെ ഭൂമി ജൈവസമൃദ്ധമായി കാണപ്പെട്ടതാണ് അവയെ പരിസ്ഥിതിലോലമാക്കാൻ കസ്തൂരിരംഗന്‍ നിശ്ചയിച്ചത് .

കൂതറ ടിന്റുമോന്‍ said...

>>അമ്പരപ്പിക്കുന്ന ഒരു പ്രസ്താവന ആണിത്. ഈ വിവരം അദ്ദേഹത്തിനെവിടെ നിന്നാണു കിട്ടിയത്? <<

ഈ ലിങ്കുകൾ പരിശോധിക്കുക ..

http://mljagadees.wordpress.com/2008/06/09/un-run-carbon-trading-mechanism/

http://en.wikipedia.org/wiki/Emissions_trading

കൂതറ ടിന്റുമോന്‍ said...

>>പരിസ്തിതി ദുര്‍ബല പ്രദേശങ്ങളില്‍ പരിസ്തിതിക്ക് യോജിക്കുന്നതരത്തിലുള്ള വികസന പ്രാവര്‍ത്തനമേ പാടുള്ളു എന്നു പറയുന്നത് ഏത് വിദേശ കുത്തകകളെ സാഹിയിക്കുന്നു എന്ന് ഇദ്ദേഹം വ്യക്തമാക്കേണ്ടി ഇരിക്കുന്നു. കുത്തക എന്ന വാക്കിന്റെ അര്‍ത്ഥം പോലും അറിയത്ത ഒരു വിവര ദോഷി ആണിദ്ദേഹമെന്ന് എനിക്കു തോന്നുന്നു. ഇദ്ദേഹത്തെ ബിഷപ്പാക്കിയ കത്തോലിക്കാ സഭയുടെ ഗതികേടാണി ബിഷപ്പ്. <<

മുകളിൽ തന്ന ലിങ്കുകൾ വായിക്കുക ..അതോടൊപ്പം ബിഷപ്പിന്റെ തന്നെ ആശങ്കകൾ പങ്കുവയ്ക്കുന്ന ഈ ലേഖനങ്ങൾ കൂടി വായിക്കുക ...
കുടിയേറ്റ കര്‍ഷകരുടെ കഴുത്തില്‍ കുരുക്കിടരുത്‌
-- കെ.എം. റോയ്
http://www.mangalam.com/opinion/121369

ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട്‌: കര്‍ഷക സമരത്തില്‍ ന്യായമുണ്ട്‌
- ടി.ടി. ശ്രീകുമാര്‍

http://www.mangalam.com/opinion/122619

കൂതറ ടിന്റുമോന്‍ said...

>>ബിഷപ്പ് പറയുന്നത് പച്ചക്കള്ളമാണ്. 2010 ല്‍ എന്ത് അംഗീകരിക്കപ്പെട്ടു എന്നാണിദ്ദേഹം പറയുന്നത്?<<

കഴിഞ്ഞ വര്‍ഷം ജൂണ്‍ 24 മുതല്‍ ജൂലൈ ആറുവരെ റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ യുനെസ്കോയുടെ വേള്‍ഡ് ഹെറിറ്റേജ് കണ്‍വന്‍ഷന്റെ ലോകപൈതൃക കമ്മിറ്റിയുടെ 36-ാമതു സമ്മേളനം നടന്നു. ആ സമ്മേളം പശ്ചിമഘട്ടത്തെ ലോകപൈതൃക പട്ടികയില്‍പ്പെടുത്തി. 2006 മുതല്‍ ഇന്ത്യ നടത്തുന്ന പരിശ്രമങ്ങളുടെ പരിസമാപ്തിയായിരുന്നു അത്. 2010-ല്‍ പാരീസില്‍ യുനെസ്കോയുടെ ലോകപൈതൃക കേന്ദ്രത്തില്‍ ഇന്ത്യ ഔപചാരികമായി പശ്ചിമഘട്ടത്തിനുവേണ്ടി നോമിനേഷന്‍ നല്കിയിരുന്നു .

കൂതറ ടിന്റുമോന്‍ said...

മലയോര മേഖലയിലെ കര്ഷകരുടെ പ്രശങ്ങൾ റിപ്പോര്ടുകളുടെ അടിസ്ഥാനത്തിൽ പഠിക്കാനോ മനസ്സിലാക്കാനോ ശ്രമിക്കാതെ 'മെത്രാൻ' 'കത്തോലിക്കാ സഭ 'എന്നൊക്കെ കണ്ടപ്പോൾ ഉണ്ടായ അവേശപ്രകടങ്ങൾ മാത്രമാണ് താങ്കളുടെ മിക്കവാറും പരാമർശങ്ങൾ , അതിനാൽ കൂടുതൽ അതിലേക്കു കടക്കുന്നില്ല ..

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കലുമായി ബന്ധപ്പെട്ട് മലയോര മേഖലയിലുള്ള പ്രധാന ആശങ്കകളും പരിഹാരമാര്‍ഗങ്ങളും സര്‍ക്കാരിന്റെയും വിദഗ്ധസമിതിയുടെയും ശ്രദ്ധയ്ക്ക്:


1. മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നിലില്‍ക്കുന്നു, അതു നടപ്പാക്കില്ല എന്നു കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിട്ടില്ല. കസ്തൂരിരംഗന്‍ കമ്മിറ്റിയെ നിയമിച്ചത് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ നടപ്പാക്കല്‍ ശിപാര്‍ശചെയ്യാനാണ്.

പരിഹാരം: ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് കേന്ദ്രം തള്ളിക്കളയുക. തള്ളിക്കളഞ്ഞതായി ജനങ്ങളെ ബോധ്യപ്പെടുത്തുക.

2. ഇഎസ്എ (പരിസ്ഥിതിലോല പ്രദേശം) ആകുമ്പോള്‍ കൃഷി, വസ്തുകൈമാറ്റം, ഗതാഗതരംഗത്ത് അടക്കം വികസം എന്നിവയ്ക്കെല്ലാം നിയന്ത്രണങ്ങളും വിലക്കുകളും വരുന്നു, പലകാര്യങ്ങള്‍ക്കും വനം , റവന്യു വകുപ്പുകളിലും മലിനീകരണ നിയന്ത്രണബോര്‍ഡിലും നിന്ന് അുമതിയും സര്‍ട്ടിഫിക്കറ്റും വാങ്ങണം. അനേകായിരങ്ങള്‍ വസിക്കുന്ന ഗ്രാമങ്ങളില്‍ ഇതുളവാക്കുന്ന പ്രശ്നങള്‍ വിവരിക്കാനാവില്ല. അഴിമതി വര്‍ധിപ്പിക്കുകയും ജനജീവിതം ദുസഹമാക്കുകയും ചെയ്യുന്നതാണ് ഈ സാഹചര്യം.

പരിഹാരം: ഇഎസ്എയില്‍ നിന്നു ജനവാസമേഖലകളും കൃഷിസ്ഥലങ്ങളും ഒഴിവാക്കുക. റവന്യു രേഖകള്‍ ആധാരമാക്കി, പഞ്ചായത്തുകളെ ഉള്‍പ്പെടുത്തി പുതിയ സര്‍വേ നടത്തി ഇഎസ്എകളാക്കേണ്ട പ്രദേശങ്ങള്‍ നിര്‍ണയിക്കുക. അതു നടക്കുന്നതുവരെ കേരളത്തില്‍ റിപ്പോര്‍ട്ട് നടപ്പാക്കല്‍ മരവിപ്പിക്കുക.

3. കൃഷിയിടത്തിലെ മരംമുറിക്കലിനു ബന്ധപ്പെട്ട അധികാരികളില്‍നിന്ന് അനുമതി വാങ്ങണം എന്ന് ഇഎസ്എകള്‍ക്കു ബാധകമായ മാര്‍ഗരേഖയില്‍ പറയുന്നു.

പരിഹാരം: ഇഎസ്എ നിബന്ധയില്‍നിന്ന് ഈ വ്യവസ്ഥ ഒഴിവാക്കുക. കൃഷിയിടങ്ങള്‍ ഇഎസ്എയില്‍നിന്ന് ഒഴിവാക്കിയാല്‍ ഇതേച്ചൊല്ലിയുള്ള പ്രശ്നം തീരും.

4. രാത്രികാല വാഹഗതാഗതം ഇഎസ്എയില്‍ നിയന്ത്രിക്കണം എന്നു മാര്‍ഗരേഖയില്‍ പറയുന്നു. ഈ മാര്‍ഗിര്‍ദേശം നീക്കണം.

5. ഇഎസ്എകള്‍ക്കു മാസ്റര്‍പ്ളാന്‍ തയാറാക്കുന്നു. ഈ മാസ്റര്‍പ്ളാനുകളുടെ സ്വഭാവം ആര്‍ക്കുമറിയില്ല. ജനവാസമേഖല ഒഴിച്ചുള്ള ഇഎസ്എകള്‍ക്കു മാസ്റര്‍പ്ളാന്‍ തയാറാക്കുന്നതു പഞ്ചായത്തുതലത്തില്‍ നടത്തുകയും കര്‍ഷക പ്രതിനിധികളെ അതില്‍ പെടുത്തുകയും കരട് മാസ്റര്‍പ്ളാന്‍ ഗ്രാമസഭകളില്‍ അംഗീകരിച്ചേ തീരുമാനിക്കാവൂ എന്നു വ്യവസ്ഥചെയ്യുകയും വേണം. ജനവാസമേഖല ഇഎസ്എയിലോ മാസ്റര്‍പ്ളാനിലോ വരാന്‍പാടില്ല.

6. തോട്ടവിളകളും മറ്റു കൃഷികളും സംബന്ധിച്ച കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ ആശങ്ക മാറ്റണം. സ്വദേശി വിളകളിലേക്കു മാറണം എന്ന ഉപദേശരൂപത്തിലുള്ള നിര്‍ദേശത്തിന്റെ വ്യാപ്തി വിശദമാക്കണം. ഉദാഹരണമായി റബറും മരച്ചീനിയും ഇനി കൃഷിചെയ്യാമോ?

7. ഇഎസ്എകളുടെയും സംരക്ഷിത പ്രദേശങ്ങളുടെയും പത്തുകിലോമീറ്റര്‍ ചുറ്റളവില്‍ ഇഎസ്എ വ്യവസ്ഥകള്‍ ബാധകമാക്കുന്ന നിര്‍ദേശം പിന്‍വലിക്കണം.

8. ഇഎസ്എയിലും പരിസരത്തും ബാധകമാകുന്ന വനം-വന്യജീവി പരിസ്ഥിതി നിയമങ്ങളും അവയുടെ ചട്ടങ്ങളും മലയാളത്തിലാക്കി പഞ്ചായത്തുകള്‍വഴി വിതരണംചെയ്യുക.

9. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പശ്ചിമഘട്ടത്തിന്റെ ഏകോപിത ഭരണത്തിന് ഒരു പശ്ചിമഘട്ട പരിസ്ഥിതി അഥോറിറ്റിയും സംസ്ഥാനം തോറും സംസ്ഥാന അഥോറിറ്റികളും ഉണ്ടാക്കണമെന്നു നിര്‍ദേശിച്ചിരുന്നു. കസ്തൂരിരംഗന്‍ കമ്മിറ്റി അതു നിര്‍ദേശിച്ചിട്ടില്ല. എന്നാല്‍ ലോകപൈതൃക കമ്മിറ്റിയില്‍ ഇന്ത്യ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നല്‍കുകയും അഥോറിറ്റി ഉണ്ടാക്കുമെന്ന് ഇന്ത്യയുടെ പ്രതിനിധി അറിയിക്കുകയും ചെയ്തിട്ടുണ്ട്. അഥോറിറ്റി വിഷയത്തിലെ യഥാര്‍ഥ നിലയും കേന്ദ്രസര്‍ക്കാരിന്റെ തീരുമാനവും എന്താണെന്നു വ്യക്തമാക്കണം.

10. മലയോരത്തെ പട്ടയകാര്യത്തില്‍ ഈ റിപ്പോര്‍ട്ടുകള്‍ക്കു ശേഷമുള്ള നില സര്‍ക്കാര്‍ വിശദീകരിക്കണം. സര്‍ക്കാര്‍ഭൂമി സ്വകാര്യവത്കരിക്കരുത് എന്ന ഗാഡ്ഗില്‍ ശിപാര്‍ശയുടെ അര്‍ഥവ്യാപ്തി എത്രമാത്രം?

kaalidaasan said...

>>>>>താങ്കൾ അറിഞ്ഞില്ല/കണ്ടില്ല എന്നൊക്കെ പറയുന്നതാകും കൂടുതൽ ശരി ...ഞാൻ മനസ്സിലാക്കിയ കുറച്ചു കാര്യങ്ങൾ കുറിക്കുന്നു ..<<<<<

ടിന്റു,

താങ്കള്‍  മനസ്സിലാക്കിയ കുറച്ചു കാര്യങ്ങൾ പങ്കു വച്ചതിനു നന്ദി.

താങ്കള്‍ എന്താണു മനസിലാക്കിയതെന്നല്ലല്ലോ ഞാന്‍ പറഞ്ഞത്. പല അഭിമുഖങ്ങളും പ്രസംഗങ്ങളും നടത്തിയ ഈ ബിഷപ്പൊന്നും ഏത് നിര്‍ദ്ദേശങ്ങളാണ്, കര്‍ഷകരെ ദോഷകരമായി ബാധിക്കുന്നതെന്നു പറഞ്ഞിട്ടില്ല എന്നല്ലേ. കപ്പ കൃഷിയുടെയും  സിമന്റുപയോഗത്തിന്റെയും  കാര്യമല്ലാതെ ഇന്നു വരെ ഈ ബിഷപ്പ് ഒന്നും പറഞ്ഞിട്ടില്ല.

kaalidaasan said...

>>>>>ഈഎസ്ഐ ആയി പ്രഖ്യാപിക്കപ്പെടുന്ന സ്ഥലങ്ങളിലെ നിയന്ത്രണങ്ങൾ നിലവിലുള്ള വന നിയമങ്ങളേക്കാൾ കർശനമാണ് എല്ലാ പ്രവൃത്തനങ്ങൾക്കും ഫോറെസ്റ്റ് ക്ളിയരന്സ് ആവശ്യമാണ് <<<<<

ടിന്റു,

ഈഎസ്ഐ എന്നു താങ്കള്‍ പറയുന്നത് എനിക്ക് മനസിലായില്ല. ഇത് എന്താണെന്ന് ഒന്ന് വിശദീകരിക്കാമോ?

>>>2006 ൽ ഇ എസ ഐ ആയി പ്രഖ്യാപിച്ച സ്ഥലങ്ങള്ക്ക് നാളിതുവരെയായിട്ടും മാസ്സ്റ്ർ പ്ലാൻ അംഗീകരിച്ചു കിട്ടിയിട്ടില്ല എന്നും ഓര്ക്കണം .അംഗീകാരം ലഭിക്കുനതുവരെ എല്ലാ പ്രവൃത്തനങ്ങൾകും മോറട്ടോറിയം പ്രഖ്യാപിക്കും .ഇത് പ്രസ്തുത പ്രദേശത്തെ വികസനമരവിപ്പിലേക്ക് തള്ളിവിടും .<<<<

2006 ല്‍ ഏത് സ്ഥലായിരുന്നു ഇ എസ് ഐ ആയി പ്രഖ്യാപിക്കപ്പെട്ടത്?

kaalidaasan said...

>>>>>നിരോധിക്കപെടെണ്ട റെഡ് കാറ്റഗറിയിൽ ആശുപത്രികൾ ,പാൽ സംസ്കരണ കേധ്രങ്ങൾ ,അറവുശാലകൾ എന്നിവയെ ഒഴിവാക്കിയിട്ടില്ല .

ഓറഞ്ചു കാറ്റഗറിയിൽ നിന്ന് ഭക്ഷ്യ പച്ചക്കറി സംസ്കരണ കേന്ദ്രങ്ങൾ ,മൽസ്യസംസ്കരണം ,കാപ്പി സംസ്കരണം ,ടയർ റീ ട്രെടിംഗ് ,വാഹന വർക്ക് ഷോപ്പുകൾ ,ഹോട്ടലുകൾ ,റസ്റൊറന്റുകൾ തുടങ്ങിയവ ഒഴിവാക്കിയിട്ടില്ല .മൂന്നിൽ കൂടുതൽ പശുക്കളെ വളര്തുന്നതും മുപ്പതിൽ കൂടുതൽ കോഴികളെ വളർത്തുന്നതും ഈ കാറ്റഗറിയിൽ ഉള്പ്പെടുത്തി നിരോധിച്ചിട്ടുണ്ട്. <<<<<


ടിന്റു,

മലിനീകരന നിയന്ത്രണ ബോര്‍ഡിന്റേതാണീ, categorization .

ഇതില്‍ പലതും നിരോധിക്കണമെന്നും നിയന്ത്രിക്കണമെന്നും ഒക്കെ ഉള്ള നിര്‍ദ്ദേശങ്ങളേ രണ്ടു റിപ്പോര്‍ട്ടുകളും നല്‍കിയിട്ടുള്ളു. നിരോധിക്കേണ്ടത് സര്‍ക്കാര്‍ ആണ്. തോക്കില്‍ കയറി വെടി വയ്ക്കാതെ ഈ നിരോധങ്ങളുണ്ടാകുമോ എന്ന് കാത്തിരിക്കാനുള്ള ക്ഷമ ബിഷപ്പുമാരുടെ ഭാഗത്തുണ്ടായില്ല. ഇതൊക്കെ ഏതെങ്കിലും പ്രദേശത്തു നിരോധിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാരല്ല. അതാതു സ്ഥലത്തെ ജനങ്ങളാണ്. ടിന്റു മോന്‍ താമസിക്കുന്ന സ്ഥലത്ത് മത്സ്യ സംസ്കരണ ഫാക്റ്ററി വേണെന്ന് ടിന്റുമോനും ചുറ്റും താമസിക്കുന്നവരും തീരുമാനിച്ചാല്‍ അതിനു തടസമുണ്ടാകില്ല. അതിനു നടപ്പാക്കേണ്ടത് ഗാഡ്ഗില്‍ നിര്‍ദ്ദേശങ്ങളാണ്. തങ്ങള്‍ താമസിക്കുന്ന വീടിനടുത്ത് മത്സ്യ സംസ്കരണ ഫാക്റ്ററി വേണെമെന്ന് 99% ആളുകളും സമ്മതിക്കാന്‍ സാധ്യതയില്ല.

ഇന്നത്തേ അവസ്ഥയില്‍ ഇപ്പറഞ്ഞ വ്യവസായങ്ങള്‍ വേണോ വേണ്ടയോ എന്നു തീരുമാനിക്കുന്നത് ദുബായിലും ഡെല്‍ഹിയും ഒക്കെ ഇരിക്കുന്ന ചാക്കു രാധാകൃ ഷ്ണന്‍മാരാണ്. അവരുടെ ചാക്കിന്റെ കനത്തിനനുസരിച്ച് ജയന്തി നടരാജന്‍മാരും, ഉമ്മന്‍ ചാണ്ടിമാരും തീരുമാനങ്ങളെടുക്കുന്നു.

കിനാലൂരില്‍ സംഭവിച്ചത് ഉദാഹരണമാക്കാം. അവിടെ എന്തു വ്യവസായം വേണമെന്ന് കിനാലൂരുകാരല്ല തീരുമാനിച്ചത്, അന്നത്തെ വ്യവസയാമന്ത്രി ആയിരുന്ന ഇളമരം കരീമായിരുന്നു. പല വ്യവസയങ്ങളുടെയും പേരു പറഞ്ഞു കേട്ടിരുന്നു. അവസാനം കേട്ടത് ചെരുപ്പു നിര്‍മ്മാണമാണ്. (പക്ഷെ അതിനു മുന്നെ അവിടേക്ക് നാലു വരി റോഡുണ്ടാക്കാന്‍ വേണ്ടി തീരുമാനമായി.) അതിനു വേണ്ടി തുകല്‍  സംസ്കരണം അവിടെ വേണോ വേണ്ടയോ എന്നു തീരുമനിക്കേണ്ടത് കിനാലൂര്‍ താമസിക്കുന്ന അളുകളല്ലേ? അവര്‍ക്ക് വേണമെന്നാണാഗ്രഹമെങ്കില്‍, ഭൂരിപക്ഷ തീരുമാനപ്രകാരം അത് നടപ്പിലാക്കാം. പക്ഷെ തലയില്‍ ആള്‍താമസമുള്ള ആരും അതു തങ്ങളുടെ വീടനടുത്ത് വേണമെന്ന് തീരുമാനിക്കില്ല.

ഇന്നത്തെ നിലയില്‍  ഒരു പ്രദേശത്തു താമസിക്കുന്ന ഭൂരിഭാഗം പേരും അറിയാതെ ആണ്, ഇതുപോലുള്ള വ്യവസായങ്ങള്‍ സ്ഥാപിക്കപ്പെടുന്നത്. പലപ്പോഴും അവരെ പറ്റിച്ചുമാണ്. ആറന്‍മുള വിമാനത്താവലത്തിനു വേണ്ടി എബ്രഹാം കലമണ്ണില്‍  ഭൂമി വാങ്ങിക്കൂട്ടിയത് അവിടെ കോളേജ് സ്ഥാപിക്കാനെന്നും പറഞ്ഞായിരുന്നു. പക്ഷെ പിന്നീടാണ്, ഭൂമി നല്‍കിയവര്‍ കാര്യം മനസിലാക്കിയത്. അതാണിപ്പോ എതിര്‍പ്പുകളിലേക്ക് വഴിവച്ചതും. ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കിയാല്‍ ഇതുപോലെ പ്രശ്നങ്ങളുണ്ടാകില്ല. വിമനത്താവളം പണിയണമെന്ന് ആദ്യമേ പറഞ്ഞാല്‍ മതി. ഭൂരിഭാഗം പേരും തീരുമാനിച്ചാല്‍ അവിടെ വിമാനത്താവളം പണിയാം.

കേരള നിയമസഭയിലെ 76 എം എല്‍ എ മാര്‍ എതിര്‍ത്തിട്ടും ഉമ്മന്‍ ചാണ്ടി ഈ പദ്ധതിയുമായി ഇപ്പോള്‍ മുന്നോട്ട് പോകുന്നു. അതിനദ്ദേഹം എന്തെല്ലാം ന്യായീകരണങ്ങളാണു പറയുന്നതെന്നു നോക്കുക.

kaalidaasan said...

>>>>>2006 ലെ പരിസ്ഥിതി ആഖാത പഠന വിജ്ഞാപനത്തിലെ ഭേതഗതി അനുസരിച്ച് ഇ എഎസ് ഐ ആയി പ്രഖ്യാപിക്കപ്പെടുന്ന പ്രദേശങ്ങളിൽ ബി കാറ്റഗറിയിൽ വരുന്ന പദ്ധതികല്ക്കും ആഖാതപഠനം ബാധകമാണ് .ഇത് ഭവന നിർമ്മാണം ,റോഡ്‌ വികസനം തുടങ്ങിയ എല്ലാം തന്നെ അസാദ്യമാക്കുകയോ ,ചെലവെറിയതോ അന്തമായി നീണ്ടുപോകുന്നതോ ആയി മാറും മാറും .

1986 ലെ പരിസ്ഥിതി സംക്ഷണ നിയമം ലംങ്കിച്ചാൽ സെക്ഷൻ 15(1) പ്രകാരം അഞ്ചു വര്ഷം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ . ഈ മേഖലയില ശിഖരം മുരിക്കുന്നതുപോലും ശിക്ഷാർഹമാണ് എന്നും ഓർക്കുക .ഏലം ,കുരുമുളക് ,കാപ്പി തുടങ്ങിയ വിളകള്ക്ക് തണൽ ക്രമീകരണം ആവശ്യമായതിനാൽ എല്ലാ വര്ഷവും വൃക്ഷ ശിഖരങ്ങൾ മുറിക്കേണ്ടി വരുമെന്ന് ഓര്ക്കുക . <<<<<


ടിന്റു,

പരിസ്തിതി ദുര്‍ബല മേഘല ആയി പ്രഖ്യാപിക്കപ്പെടുന്ന പ്രദേശങ്ങളിൽ ഏത് വികസന കാര്യത്തിനും  പരിസ്തിതി ആഖാതപഠനം ബാധകമാണ് . സംശയമില്ല. ഇത് ഭവന നിർമ്മാണം ,റോഡ്‌ വികസനം തുടങ്ങിയ എല്ലാറ്റിനും ബാധകമാകും. ചിലതൊക്കെ അസാധ്യം തന്നെയാകും. ചിലത് ,ചെലവേറിയതും ആകും. ഇതുപോലെയുള്ള ഇടങ്ങളില്‍ താമസിക്കുമ്പോള്‍ ഇതൊക്കെ സംഭവിക്കും. ഇത്കേരളത്തില്‍ മാത്രമല്ല. ലോകം മുഴുവനും ഉണ്ട്.

രണ്ട് വികസിത രാജ്യങ്ങളായ അമേരിക്കയിലും ഓസ്റ്റ്രേലിയയിലുമുള്ള നിയന്ത്രണങ്ങള്‍ ഈ ലിങ്കുകളില്‍ വായിക്കാം.

http://teeic.anl.gov/lr/dsp_topic.cfm?topic=3

http://www.environment.gov.au/node/13007

1986 ലെ പരിസ്തിതി സംരക്ഷന നിയമത്തിന്റെ വിശദാംശങ്ങള്‍ ഈ ലിങ്കിലുണ്ട്.

http://www.slideshare.net/charujaiswal/enviornmental-protection-act-1986-21418888

അതില്‍ എവിടെയാണ്, താങ്കള്‍ പറയുമ്പോലെ ഏലം ,കുരുമുളക് ,കാപ്പി തുടങ്ങിയ വിളകള്ക്ക് തണൽ നല്‍കുന്ന വൃക്ഷ ശിഖരങ്ങൾ മുറിച്ചാല്‍ ശിക്ഷ കൊടുക്കണമെന്നു എഴുതിയിരിക്കുന്നത്.

kaalidaasan said...

>>>>>ഇ എസ് ആയി പ്രഖ്യപിക്കപെടുന്നതോടെ ഇ പ്രേദേശങ്ങൾക്ക് 1980 ലെ വനസംരക്ഷണ നിയമം ബാധകമാകുകയും പട്ടയ വിതരണം എന്നന്നേക്കുമായി നില്ക്കുകയും ചെയ്യും .<<<<<

ടിന്റു,

താങ്കളുടെ ദുര്‍വ്യാഖ്യാനം ഇടുക്കി ബിഷപ്പിന്റേതിനേക്കാള്‍ കഷ്ടമാണല്ലോ. 1980 ലെ വന സംരക്ഷന നിയമം വനത്തിനു മാത്രം ബാധകമാകുന്നതാണ്. പരിസ്തി ദുര്‍ബല പ്രദേശങ്ങള്‍  എന്നു പറഞ്ഞാല്‍ അത് വനം എന അര്‍ത്ഥമില്ല.

പശ്ചിമഘട്ടം മുഴുവന്‍ പരിസ്തിതി ദുര്‍ബലപ്രദേശമാണെനാണ്, ഗാഡ്ഗില്‍ സമിതിയും കസ്തൂരി രംഗന്‍ സമിതിയും പറയുന്നത്. ഗാഡ്ഗില്‍ അതിനെ മൂന്നു കളായി തിരിച്ച് ഓരോ ലും വേണ്ട നിയന്ത്രണങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കസ്തൂരി രംഗന്‍ കുറച്ച് സ്ഥലങ്ങളെ നിയന്ത്രണങ്ങളില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നു. നിയന്ത്രണങ്ങള്‍  വനപ്രദേശത്തും വനമല്ലാത്ത പ്രദേശത്തും ഉണ്ട്.

താങ്കളീ പരമര്‍ശിച്ച 1980 ലെ വനസംരക്ഷണ നിയമം വനപ്രദേശങ്ങള്‍ക്ക് മാത്രമേ ബാധമാക്കൂ.

The term ‘Forest land’ mentioned in Section 2 of the Act refers to reserved forest, protected forest or any area recorded as forest in the government records. Lands which are notified under Section 4 of the Indian Forest Act would also come within the purview of the Act. (Supreme Court’s Judgment in NTPC’s case). It
would also include “Forest “ as understood in the dictionary sense (Supreme Court order dated 12.12.1996 in WP No.202/1995-Annexure-I). All proposals for diversions of such areas to any non- forest purpose, irrespective of its ownership , would require the prior approval of the Central Government.

Clarification;- The term “forest” shall not be applicable to the plantations raised on private lands, except notified private forests. However, felling of trees in these private plantation shall be governed by various State Acts and Rules. Felling of trees in notified private forests will be as per the working plan/management plan duly approved by Government of India.


വനം കയ്യേറിയിട്ടുണ്ടെങ്കില്‍  അവിടെ പട്ടയം കിട്ടാന്‍ സാധ്യതയില്ല. അതില്‍ യാതൊരു സംശയവും വേണ്ട. 1977 മുന്നെ കയ്യേറിയ വനത്തിനു പട്ടയം നല്‍കാന്‍ കേരള കേന്ദ്ര സര്‍ക്കാരുകള്‍  തീരുമാനിച്ചിട്ടുണ്ട്. അതിനു സുപ്രീം കോടതിയുടെ അനുമതിയും ഉണ്ട്. 1980 ല്‍ വന സംരക്ഷന നിയമം പാസാക്കിക്കഴിഞ്ഞിട്ട് അരെങ്കിലും വനം കയ്യേറിയിട്ടുണ്ടെങ്കില്‍ അത് നിയമ ലംഘനമാണ്. അതിനു പട്ടയം വേണമെന്നു പറഞ്ഞാല്‍ കിട്ടിയെന്നും വരില്ല.

kaalidaasan said...

>>>>>കൃഷിക്ക് നാടന്‍ ഇനങ്ങളെയേ പ്രോത്സാഹിപ്പിക്കാവൂ, നദികളുടെ ഗതി തടയുകയോ തിരിച്ചുവിടുകയോ ചെയ്യരുത്, രാസവളം ഉപയോഗിക്കാത്ത ജൈവകൃഷിയേ ആകാവൂ: തുടഗിയ നിര്‍ദേശങ്ങള്‍ കര്ഷകര്ക്ക് അംഗീകരിക്കാൻ കഴിയില്ല .<<<<<

ടിന്റു,

ഇതും താങ്കളുടെ ദുര്‍വ്യാഖ്യാനമാണ്. നാടന്‍ ഇനങ്ങളെ പ്രോത്സാഹിപ്പികണമെന്നേ പറയുന്നുള്ളു. നാടന്‍ ഇനങ്ങളേ പാടുള്ളു എന്നു പറയുന്നില്ല.

കര്‍ഷകന്‍ എന്തിനാണ്, നദികളുടെ ഗതി തടയുകയോ തിരിച്ചുവിടുകയോ ചെയ്യുന്നത്. നദി സര്‍ക്കാരിന്റേതാണ്. അവിടെ എന്തു ചെയ്യണമെന്ന് തീരുമനിക്കേണ്ടത് സര്‍ക്കാരാണ്. ഇടുക്കിയിലൊക്കെ ഇപ്പോള്‍ തന്നെ വേണ്ടതിലധികം അണക്കെട്ടുകളുണ്ട്. അതുകൊണ്ട് നദിയുടെ ഗതി തടഞ്ഞ് ഇനിയും  അണകെട്ടുകള്‍ പണിയേണ്ട ആവശ്യമില്ല. മുല്ലപ്പെരിയാര്‍ അണക്കെട്ടിനെതിരെ സഭയുടെ സമരം ഇപ്പോഴും തുടരുകയാണെന്നോര്‍ക്കുക.

രാസവളം ഉപയോഗിക്കാത്ത ജൈവകൃഷിയേ ആകാവൂ എന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. രാസവളങ്ങളുടെ ഉപയോഗം കുറച്ചു കൊണ്ടു വരണം, ജൈവജൈവകൃഷി പ്രോത്സാഹിപ്പിക്കണം എന്നൊക്കെയാണു പറയുന്നത്. അതു വഴി കര്‍ഷകനു നഷ്ടമുണ്ടാകുന്നെങ്കില്‍ അത് സര്‍ക്കാര്‍ നികത്തണം എന്നും കൂടി പറയുനുണ്ട്. ജൈവകൃഷി കര്‍ഷകര്‍ക്ക് അംഗീകരിക്കാന്‍ ആകില്ലെങ്കില്‍ ആദ്യം താങ്കളൊക്കെ കഴുത്തിനു പിടിക്കേണ്ടത് ബിഷപ്പുമാരുടെയാണ്. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിക്കുന്നതിനു മുന്നെ ജൈവകൃഷി വേണമെനും പറഞ്ഞ് പച്ചയായ പുല്‍ത്തകിടിയിലേക്ക് അജഗണങ്ങളെ ആട്ടിത്തെളിച്ചു കൊണ്ടു പോയത് അവരാണ്.

ഒരു രാജ്യം മൊത്തമായി ജൈവകൃഷിയിലേക്ക് മാറുന്നതിന്റെ കഥ ഇവിടെ വായിക്കാം.


Bhutan looks to become world’s first 100% organic country

kaalidaasan said...

>>>>>ആവേശത്തിനും രംഗം ഒന്ന് കൊഴുപ്പിക്കാനും എന്തൊക്കെയോ വിളിച്ചു പറയുന്നു എന്നെ ഇത് വായിക്കുന്നവര്ക്ക് തോന്നൂ ... ..ഈ അടുത്ത കാലത്തൊന്നും ആര്ക്കെങ്കിലും മഹറോൻ ശിക്ഷ നല്കിയതായി കേട്ടിട്ടില്ല.... യോഗ്യരായവർ ഇല്ലാത്തതുകൊണ്ടല്ല അത് .<<<<<

ടിന്റു,

എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാം. ഇപ്പോള്‍ മഹറോന്‍ ചൊല്ലാന്‍ ബിഷപ്പുമാര്‍ ശ്രമിക്കാറില്ല. കാരണം വിശ്വാസികള്‍ക്ക് സഭ ഉപേക്ഷിച്ചു പോകാന്‍ ഇന്ന് വലിയ മടിയൊന്നുമില്ല. യോഗ്യരായവർ ഉണ്ടെങ്കിലും ഇപ്പോള്‍ ആരെയും മഹറോന്‍ ചൊല്ലാറില്ല. അതിന്റെ കാരണം ഈ ശുംഭത്തരത്തിനു പ്രസക്തിയില്ല എന്നാണ്. പണ്ടൊക്കെ വിശ്വസികള്‍ കരുതിയിരുന്നത് മഹറോന്‍ ചൊല്ലിയാല്‍ ഉടനെ സ്വര്‍ഗ്ഗം നഷ്ടപ്പെടുമെന്നായിരുന്നു. പക്ഷെ സ്വര്‍ഗ്ഗത്തിന്റെ താക്കോല്‍ ഒരു ബിഷപ്പിന്റെയും കയ്യിലല്ല എന്ന് വിശ്വാസികള്‍ക്ക് ഇന്നറിയാം. അതുകൊണ്ട് ഈ അസംബന്ധം അനുഷ്ടിക്കാന്‍ സുബോധമുള്ള ഒരു ബിഷപ്പും തയ്യാറാകില്ല. ഇന്ദിര ഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ സന്തോഷം കൊണ്ട് മതി മറന്ന പാല ബിഷപ്പിനെ ചോദ്യം ചെയ്ത ഒരു കോളേജു പ്രഫസറെ തെമ്മാടിക്കുഴിയില്‍ അടക്കം ചെയ്തുണ്ടായ നാണക്കേട് സഭക്കിപ്പോഴും മാറിയിട്ടില്ല.

ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ കോരിത്തരിച്ച ബിഷപ്പൊക്കെ അധ്യാപന്റെ കൈ വെട്ടിയപ്പോള്‍ ഞെട്ടിത്തരിച്ചതിന്റെ മനശാസ്ത്രം ഇന്ന് വിശ്വാസികള്‍ക്ക് മനസിലാകും.

kaalidaasan said...

>>>>>"ഇപ്പോള്‍ ആ രേഖ ഇത് പ്രസിദ്ധീകരിച്ച കേരള കത്തോലിക്കാ സഭയുടെ വെബ് സൈറ്റില്‍ കാണാനില്ല" എന്നതായിരുന്നു താങ്കളുടെ ആരോപണം ..കേരള കത്തോലിക്കാ സഭയുടെ വെബ് സൈറ്റാനു ഞാൻ തന്നത് ...<<<<<

ടിന്റു,

ഏത് വെബ് സൈറ്റിലാണു കാണാത്തതെനും പറഞ്ഞ് ആ വെബ് സൈറ്റിലേക്കുള്ള ലിങ്കും ഞാന്‍ തന്നിട്ടുണ്ട്. ഇപ്പോഴും അതവിടെ ഇല്ല.

സീറോ മലബാര്‍ സഭയുടെ വെബ് സൈറ്റ് കത്തോലിക്ക സഭയുടെ വെബ് സൈറ്റ് ആണെന്നാണ്, ഞാനിപ്പോഴും വിശ്വസിക്കുന്നത്. കേരള കത്തോലിക്കാ സഭാ മെത്രാന്‍മാരുടെ സമിതി ആയ കെ സി ബി സിയുടെ സൈറ്റാണു താങ്കള്‍ തന്നത്.

kaalidaasan said...

>>>>>ഗാട്ഗിൽ കമ്മിറ്റി റിപ്പോര്ട്ട് നടപ്പിലാക്കിയിരുന്നു എങ്കിൽ തോട്ടങ്ങൾ വനങ്ങളായി മാറ്റപ്പെടുമായിരുന്നു എന്ന് കസ്തുരിരംഗൻ റിപ്പോർട്ടിൽ (പേജ് 101 )വ്യക്തതമാക്കിയിട്ടുണ്ട് .1.1.1977 നു മുൻപ് കുടിയേറിയ കര്ഷകര്ക്ക് പട്ടയം കൊടുക്കുന്നത്, ഭൂരഹിതരില്ലാത്ത കേരളം പദ്ധതി തുടങ്ങിയവ പ്രസ്തുത റിപ്പോര്ട്ട് നടപ്പാക്കിയാൽ അസ്ഥിരപ്പെടും എന്ന കേരള റവന്യു വകുപ്പ് രേഖാ മൂലം നല്കിയ റിപ്പോര്ട്ട് കസ്തുരിരംഗൻ പേജ് 49 ൽ ചെര്തിട്ടുണ്ട് .<<<<<

ടിന്റു,

ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞ് മറ്റൊരു റിപ്പോര്‍ട്ടുണ്ടാക്കാന്‍ നിയോഗിക്കപ്പെട്ട കസ്തുരി രംഗന്‍ പിന്നെ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ പുകഴ്ത്തുമെന്നാണോ മറ്റുള്ളവര്‍ കരുതേണ്ടത്? കേരള റെവന്യൂ വകുപ്പും മറ്റ പല വകുപ്പുകളുമൊക്കെ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ പ്രവര്‍ത്തിച്ചു. പശ്ചിമഘട്ടത്തില്‍ നോട്ടമിട്ടിരുന്ന ഖനി ലോബികളും ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ പല എതിര്‍പ്പുകളും പ്രകടിപ്പിച്ചിട്ടുണ്ട്. ഇതൊക്കെ കസ്തൂരി രംഗന്‍ തന്റെ റിപ്പോര്‍ട്ടിനെ ന്യായീകരിക്കാന്‍ വേണ്ടി ഉപയോഗിച്ചിട്ടുമുണ്ട്. ബഹിരാകാശ ശാസ്ത്രജ്ഞനെ ഈ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ നിയോഗിച്ചപ്പോള്‍ തന്നെ ഇതിന്റെ ഉദ്ദേശ്യവും  മനസിലായി.

ഇപ്പോള്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരെ ടിന്റുവും പ്രതിഷേധിക്കുന്നു. ഇതൊക്കെ സ്വാഭാവികമാണ്.നിക്ഷിപ്തതാല്‍പ്പര്യക്കാര്‍ ഏത് നിര്‍ദ്ദേശങ്ങളെയും എതിര്‍ക്കും. ഇപ്പോള്‍ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും സി പി എമ്മും കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെ എതിര്‍ക്കുന്നത് ടിന്റുവിനൊക്കെ പട്ടയം മേടിച്ചു നല്‍കാനാണെന്നു കരുതുന്നുണ്ടെങ്കില്‍ താങ്കള്‍ക്കൊക്കെ തെറ്റിപ്പോയി. താങ്കളുടെ ഒക്കെ വോട്ടുകളിലേ ഇവര്‍ക്ക് കണ്ണുള്ളു. കൂടെ കുറേ മാഫിയക്കാരുടെ ചാക്കിലും. ഇവരൊക്കെ മാറി മാറി കേരളം ഭരിച്ചിട്ടും നല്‍കാത്ത പട്ടയം ഒരിക്കലും ഇവര്‍ നല്‍കാനും പോകുന്നില്ല. ഇതിന്റെ പിന്നില്‍ പ്രവര്‍ഥിക്കുന്ന വ്യവസായ ലോബികളം, ഖനന മാഫിയകളും, റിസോര്‍ട്ട് മാഫിയകളും ഇവിടെ നിന്ന് ഒഴിഞ്ഞുപോയാല്‍ മാത്രമേ യഥാര്‍ത്ഥ കര്‍ഷകര്‍ക്ക് പട്ടയം ലഭിക്കാനുള്ള സാധ്യത തെളിയൂ. അതിനു പറ്റിയെ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം നിയന്ത്രണങ്ങള്‍ നിര്‍ദ്ദേശിക്കുന്ന ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലക്കയാണ്, വെള്ളം ചേര്‍ത്ത കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടല്ല. അതൊന്നും താങ്കളേപ്പോലുള്ളവര്‍ക്ക് മനസിലാകുമെന്ന് തോന്നുനില്ല.

kaalidaasan said...

>>>>>കര്ഷകന് ഭൂമി ഉത്പാദന ഉപാധി മാത്രമല്ല ,ആസ്തി കൂടിയാണ് ,ഭൂമിയുടെ സ്വതന്ത്രമായ ക്രയ വിക്രയവും ഉപയോഗവും നിയന്ത്രിക്കപ്പെടുക വഴി ഇതിന്റെ മൂല്യം ഗണ്യമായി കുറയുകയോ ഇല്ലാതാവുകയോ ചെയ്യുന്ന സ്ഥിതി വിശേഷമാണ് ഉണ്ടാവുക <<<<<

ടിന്റു,

കര്‍ഷകര്‍ക്ക് മാത്രമല്ല എല്ലാ മനുഷ്യര്‍ക്കും ഭൂമി ആസ്തി തന്നെയാണ്. മലയോര മേഘലയില്‍ കര്‍ഷകരുടെ ഭൂമി അവര്‍ക്ക് പൈതൃകമായി കിട്ടിയതൊന്നുമല്ല. കയ്യേറിയതും ചുളുവിലക്ക് തരപ്പെടുത്തിയതും, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ശരിപ്പെടുത്തിയതും, രാഷ്ട്രീയ പാര്‍ട്ടികളുടെ ആശീര്‍വാവദത്തോടെ കയ്യടക്കിയതും  ഒക്കെ ആണ്. മാഫിയകളുടെ വരവോടെ അതിനില്ലാത്ത വിലയും കൂടെ ഉണ്ടായി. സര്‍ക്കാര്‍ തന്നെ സൌജന്യമായി ഭൂമി നല്‍കി കുടിയിരുത്തിയവരും ഉണ്ട്. അത് ഭൂമിയില്ലാത്ത പവങ്ങളെയാണ്. അവരെ പറ്റിച്ചും വ്യാജരേഖ ചമച്ചും മറ്റ് പലരും അതൊക്കെ കൈക്കലാക്കി. സ്വതന്ത്രമായ ക്രയ വിക്രയം അനുവദിച്ചാല്‍ ഇതൊക്കെ ഉണ്ടാകും. അതുകൊണ്ടാണ്, ചില നിയന്ത്രണങ്ങള്‍ കൊണ്ടു വരേണ്ടതും.

പരിസ്തിതി ലോല പ്രദേശങ്ങളിലെ ഭൂമിയുടെ ഉപയോഗം ലോകം മുഴുവന്‍ നിയന്ത്രിക്കപ്പെടുന്നുണ്ട്. കേരളത്തില്‍ മാത്രം അത് പറ്റില്ല എന്നു പറയുന്നത് യുക്തി സഹമല്ല. ബലമായി ആരെയും ഇവിടെ ആരും കുടിയിരുത്തിയതുമല്ല. സ്വന്തം ഇഷ്ടപ്രകാരം ഇവിടെ വന്നു പാര്‍ക്കുന്നവരാണ്. അതിന്റെ പ്രധാന കാരണം സമതലത്തില്‍ ജീവിതം ബുദ്ധിമുട്ടയതുകൊണ്ടു മാത്രം. അല്ലാതെ ഉല്ലാസയാത്രക്ക് പോയതൊന്നുമല്ലല്ലോ. അപ്പോള്‍ കുറച്ച് നിയന്ത്രണങ്ങളൊക്കെ സഹിക്കാതെ പറ്റില്ല.

kaalidaasan said...

>>>>>ഒരിടത്തും ജനത്തെ കാണാതെതന്നെ ജങ്ങള്‍ക്കുവേണ്ടതെല്ലാം മസിലാക്കി റിപ്പോര്‍ട്ട് തയാറാക്കിയ മഹേന്ദ്രജാലമാണു ഗാഡ്ഗിലിന്റേത്.ഇരകളാകുന്നവരെ, നിര്‍ദേശങ്ങള്‍ ബാധിക്കുന്നവരെ, വിശ്വാസത്തിലെടുക്കാതെ ഇത്തരം റിപ്പോര്‍ട്ടുകള്‍ ഉണ്ടാക്കുന്നത് എന്തുകൊണ്ട്? മറ്റു താത്പര്യങ്ങള്‍ ഉള്ളതുകൊണ്ട് എന്നാണുത്തരം. <<<<<

ടിന്റു,

പശ്ചിമ ഘട്ടം എങ്ങനെ സംരക്ഷിക്കാം എന്ന ചോദ്യത്തിനുള്ള ഉത്തരം നല്‍കാന്‍ ജനത്തെ കാണേണ്ട ആവശ്യമില്ല. ജനത്തെ മാത്രമല്ല, അവിടത്തെ മരങ്ങളെയും, കാടുകളെയും, മൃഗങ്ങളെയുമൊന്നും ഗാഡ്ഗില്‍ കണ്ടില്ല. എന്നു കരുതി അവിടെ വസിക്കുന്ന ജനങ്ങളുടെ ആവശ്യങ്ങളെന്തെന്നറിയാന്‍ പാടില്ല എന്നു പറയുന്നതില്‍ യുക്തിയില്ല. മലയോര മേഘലകളിലെ ജനങ്ങളെ കണ്ടും അവരുടെ ആവശ്യങ്ങള്‍ പഠിച്ചും നിര്‍മ്മിച്ച 40 ല്‍ അധികം നിയമങ്ങള്‍ ഇപ്പോള്‍ തന്നെ ഇന്‍ഡ്യയില്‍ ഉണ്ട്. അവയെ അടിസ്ഥാനപ്പെടുത്തി, അതിലെ നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിച്ച് ഒറ്റ രേഖയാക്കിയതാണീ റിപ്പോര്‍ട്ട്. അല്ലാതെ ഗാഡ്ഗില്‍ പുതിയ നിയമം എഴുതി ഉണ്ടാക്കിയതല്ല.

പശ്ചിമഘട്ടത്തില്‍ മനുഷ്യര്‍ മാത്രമല്ല ഇരകള്‍. അവിടത്തെ പ്രകൃതിയും, മൃഗങ്ങളും, കൃഷികളും, നദികളും, നീര്‍ച്ചോലകളും, പക്ഷികളും, വൃക്ഷങ്ങളും ഒക്കെ ഇരകളാണ്. അവയെയൊക്കെ സമഗ്രമായി ബാധിക്കുന്ന റിപ്പോര്‍ട്ടാണിത്. പ്രകൃതി ഇല്ലെങ്കില്‍  മനുഷ്യന്‍ ഇല്ല എന്ന് പര്സിതിതി സ്നേഹികള്‍ മാത്രമല്ല പഠിപ്പിക്കുന്നത്., ഇപ്പോള്‍ യുദ്ധ രംഗത്തുള്ള കത്തോലിക്കാ സഭയും പഠിപ്പിക്കുന്നുണ്ട്. അവര്‍ക്ക് ഇപ്പോള്‍ ഇത് മനസിലാകുന്നില്ല എന്നു നടിക്കുന്നതും  വേറെ ചില നിക്ഷിപ്ത തല്‍പ്പര്യങ്ങള്‍ ഉള്ളതുകൊണ്ടാണ്.

മദ്യ വിരുദ്ധ നയം ഏറ്റവും ശക്തിയായി ഉന്നയിക്കുന്നതും കത്തോലിക്കാ സഭയാണ്. പക്ഷെ കേരലത്തിലെ കത്തോലിക്കരില്‍ ഭൂരിഭാഗവും മദ്യപനികളാണ്. അനേകം മദ്യ രാജാക്കാന്‍മാര്‍ കത്തോലിക്ക സഭാ നേതാക്കളുടെ അടുത്ത ആളുകളുമാണ്. ഇത് തന്നെയാണ്, ഈ വിഷയത്തിലുമുള്ളത്. കര്‍ഷകരോടുള്ള സ്നേഹമാണെങ്കില്‍  പരിസ്തിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത വിശ്വാസികളെ ബോധ്യപ്പെടുത്തി ഈ റിപ്പോര്‍ട്ടുകളുടെ ഭാഗത്താണിവര്‍ നില്‍ക്കേണ്ടത്. അതില്‍  ചില മാറ്റങ്ഗള്‍ വേണമെങ്കില്‍ സര്‍ക്കാര്‍ ചെയ്യും. അതിനു പകരം  ഈ രണ്ടു റിപ്പോര്‍ട്ടുകളും അപ്പാടെ തള്ളിക്കളഞ്ഞ് ഞങ്ങള്‍ പറയുന്നത് നടപ്പക്കണമെന്ന് വാശി പിടിച്ചാല്‍ നഷ്ടം ഇവര്‍ക്ക് തന്നെയായിരിക്കും. 2012 ല്‍ ഒരു രേഖ ഇറക്കിയിട്ട് അതിലെ ഒറ്റ നിര്‍ദ്ദേശം പോലും വിശ്വസികളേക്കൊണ്ട് നടപ്പിലാക്കിക്കാന്‍ ഒരു ബിഷപ്പിനും ഇന്നു വരെ കഴിഞ്ഞിട്ടില്ല. അതു തന്നെ ഇവരുടെ ഉദ്ദേശ്യം വ്യക്തമാക്കുന്നു. വെറും അധര വിലാപത്തിനപ്പുറം ഇവര്‍ ഇതിനെ കാര്യമായി കാണുന്നില്ല. പുട്ടിനു പീര വയ്ക്കുന്നതുപോലെ ത്യാഗത്തിന്റെ മഹത്വം പ്രഘോഷിക്കുന്ന അജപാലകര്‍, തങ്ങളും മലയോര മേഘലയിലെ മറ്റ് വിശ്വാസികളും ഈ വിഷയത്തില്‍ അല്‍പ്പം ത്യാഗം  ചെയ്യണമെന്ന് പറയാനുള്ള ആര്‍ജ്ജവം കാണിക്കുന്നില്ല.

മലയോര മേഘലക്ക് യോജിച്ച രീതിയിലുള്ള കൃഷികളും, കെട്ടിടങ്ങളും, വ്യവസായങ്ങളും, മറ്റ് വികസന പ്രവര്‍ത്തനങ്ങളും വേണമെന്നു പറഞ്ഞാല്‍, അത് കര്‍ഷകരെ വിശ്വാസിലെടുക്കാതെയുള്ള റിപ്പോര്‍ട്ടാണെന്നു പറയുന്നവര്‍ക്കാണു നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍.

ഒരു ക്ളീഷേ പോലെ പലരും ഉപയോഗിക്കുന്ന പ്രയോഗമാണ്, കര്‍ഷകരെ വിശ്വാസത്തിലെടുക്കുക എന്നത്. സമതലത്തിലേതില്‍ നിന്നും വ്യത്യസ്ഥമായ നിയന്ത്രണങ്ങള്‍  മലയോര മേഘലയില്‍ വേണ്ട എന്നു ശഠിക്കുന്ന കര്‍ഷകരെ എങ്ങനെ വിശ്വാസത്തിലെടുക്കണമെന്നാണു പറയുന്നത്. ആലുവയില്‍ ചെയ്യുന്നതെല്ലാം ഇടുക്കിയിലും ചെയ്യാന്‍ അനുവദിക്കണമെന്നങ്ങു തെളിച്ചു പറയാന്‍  ഈ നിക്ഷിപ്തതാല്‍പ്പര്യക്കാര്‍ക്ക് എന്താണു മടി? കഴിഞ്ഞ പോസ്റ്റില്‍, കോഴിക്കോടുകാര്‍ക്ക് വേണ്ടി കൂടരഞ്ഞിക്കാര്‍ ത്യാഗം സഹിക്കണോ എന്നു ചോദിച്ച വ്യക്തിയുടെ അത്ര പോലും മാന്യത ഇക്കാര്യത്തില്‍ ബിഷപ്പുമാര്‍ കാണിക്കുന്നില്ല.

ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന ഏതെങ്കിലും ഒരു നിര്‍ദ്ദേശം താങ്കള്‍ക്ക് സ്വീകാര്യമായിട്ടുണ്ടോ?

kaalidaasan said...

ഇതാണു റിപ്പോര്‍ട്ടെന്ന് ആരും പറഞ്ഞില്ലല്ലോ. ഇത് രണ്ടും വെറും റിപ്പോര്‍ട്ടുകളാണെന്ന് ആദ്യം മനസിലാക്കുക. പാര്‍ലമെന്റ് പാസാക്കിയ നിയമങ്ങളല്ല. പക്ഷെ പാര്‍ലമെന്റ് പാസാക്കിയിട്ടുള്ള നിയമങ്ങളിലുള്ളതാണു റിപ്പോര്‍ട്ടിലെ ഭൂരിഭാഗം നിര്‍ദ്ദേശങ്ങളുമെന്ന കാര്യം താങ്കളേപ്പോലുള്ളവര്‍ മനസിലാക്കുന്നില്ല. ഈ റിപ്പോര്‍ട്ടുകള്‍ ഇല്ലെങ്കില്‍ പോലും ഇത് വരെ പസ്സാക്കിയിട്ടുള്ള നിയമങ്ങളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാരിനു പല നിയന്ത്രണങ്ങളും  നടപ്പിലാക്കാന്‍ പറ്റും. തങ്കള്‍ക്കൊന്നും ഒന്നും ചെയ്യാന്‍ സാധിക്കില്ല. വന്‍ സംരക്ഷന നിയമവും, പരിസ്തിതി സംരക്ഷണ നിയമവും, ഇ എഫ് എല്‍ നിയമവും അക്ഷരം പ്രതി നടപ്പിലാക്കിയാല്‍ മലയോര മേഘലയിലെ 90% സ്ഥലങ്ങളിലും യാതൊന്നും ചെയ്യനാകില്ല എന്ന സത്യം മറക്കാതിരിക്കുക.

ഇപ്പോള്‍ പുറപ്പെടുവിച്ചത് കരടു വിജ്ഞാപനം മാത്രമാണ്. അതുകൊണ്ടാണ്, പരാതികള്‍  ഉണ്ടെങ്കില്‍ 60 ദിവസത്തിനകം അറിയിക്കണമെന്നു പറഞ്ഞിരിക്കുന്നത്. ഇപ്പോഴുള്ള നിയമങ്ങള്‍ക്ക് വിരുദ്ധമല്ലാത്ത പരാതികള്‍  ഉണ്ടെങ്കില്‍ അവ കണക്കിലെടുക്കും.

എന്തുകൊണ്ട് ഒരു പരാതിയും ബിഷപ്പുമാരോ സമരം ചെയ്യുന്നവരോ ഇതു വരെ കൊടുത്തില്ല?

kaalidaasan said...

>>>>>മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവില്‍ അഞ്ചു കാര്യമേ പറയുന്നുള്ളൂ ,എന്ന് കരുതി അത് മാത്രമാണ് റിപ്പോർട്ട് എന്ന് കരുതരുത് .ഇത് കണ്ണിൽ പൊടിയിടാനുള്ള വിജ്ഞാപനം ആണെന് കരുതിയാൽ തെറ്റില്ല <<<<<

ടിന്റു,

ഇതാണു റിപ്പോര്‍ട്ടെന്ന് ആരും പറഞ്ഞില്ലല്ലോ. ഇത് രണ്ടും വെറും റിപ്പോര്‍ട്ടുകളാണെന്ന് ആദ്യം മനസിലാക്കുക. പാര്‍ലമെന്റ് പാസാക്കിയ നിയമങ്ങളല്ല. പക്ഷെ പാര്‍ലമെന്റ് പാസാക്കിയിട്ടുള്ള നിയമങ്ങളിലുള്ളതാണു റിപ്പോര്‍ട്ടിലെ ഭൂരിഭാഗം നിര്‍ദ്ദേശങ്ങളുമെന്ന കാര്യം താങ്കളേപ്പോലുള്ളവര്‍ മനസിലാക്കുന്നില്ല. ഈ റിപ്പോര്‍ട്ടുകള്‍ ഇല്ലെങ്കില്‍ പോലും ഇത് വരെ പസ്സാക്കിയിട്ടുള്ള നിയമങ്ങളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാരിനു പല നിയന്ത്രണങ്ങളും  നടപ്പിലാക്കാന്‍ പറ്റും. തങ്കള്‍ക്കൊന്നും ഒന്നും ചെയ്യാന്‍ സാധിക്കില്ല. വന്‍ സംരക്ഷന നിയമവും, പരിസ്തിതി സംരക്ഷണ നിയമവും, ഇ എഫ് എല്‍ നിയമവും അക്ഷരം പ്രതി നടപ്പിലാക്കിയാല്‍ മലയോര മേഘലയിലെ 90% സ്ഥലങ്ങളിലും യാതൊന്നും ചെയ്യനാകില്ല എന്ന സത്യം മറക്കാതിരിക്കുക.

ഇപ്പോള്‍ പുറപ്പെടുവിച്ചത് കരടു വിജ്ഞാപനം മാത്രമാണ്. അതുകൊണ്ടാണ്, പരാതികള്‍  ഉണ്ടെങ്കില്‍ 60 ദിവസത്തിനകം അറിയിക്കണമെന്നു പറഞ്ഞിരിക്കുന്നത്. ഇപ്പോഴുള്ള നിയമങ്ങള്‍ക്ക് വിരുദ്ധമല്ലാത്ത പരാതികള്‍  ഉണ്ടെങ്കില്‍ അവ കണക്കിലെടുക്കും.

എന്തുകൊണ്ട് ഒരു പരാതിയും ബിഷപ്പുമാരോ സമരം ചെയ്യുന്നവരോ ഇതു വരെ കൊടുത്തില്ല?

kaalidaasan said...

>>>>>
1. പ്രദേശവാസികളുടെ ആവശ്യത്തിനുള്ള ക്വാറികള്‍, മണല്‍ ഖനനം തുടങ്ങിയവ അവിടെത്തന്നെ നടത്താൻ കഴിയാണം . മറിച്ചാണെങ്കിൽ നിര്മ്മാണ പ്രവ്രത്തനങളുടെ ചെലവ് പതിന്മടങ്ങാകും ..നിയന്ത്രണങ്ങളാണ് ഈ മേഖലയിൽ വേണ്ടത് നിരോധനം അല്ല <<<<<


ടിന്റു,

റിപ്പോര്‍ട്ടില്‍ ഉള്ളതില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏതായാലും വിജ്ഞാപനത്തില്‍ ഇല്ലല്ലോ. പ്രദേശവാസികളുടെ ആവശ്യത്തിനുള്ള ക്വാറികള്‍, മണല്‍ ഖനനം തുടങ്ങിയവക്ക് നിരോധനമില്ല.

ഗാഡ്ഗില്‍ കമ്മിറ്റി നിര്‍ദേശിച്ചിരിക്കുന്നത് ഇതാണ്.

ക്വാറികളും മണല്‍ ഖനനവും.

നിലവിലുള്ളവ കര്‍ശന നിയന്ത്രണത്തിനു വിധേയമാക്കുഇക. പുതിയ ക്വറികള്‍ക്കും മണല്‍ ഖനനത്തിനം ​ ലൈസന്‍സ് നല്‍കാതിരിക്കുക.

ഇത് Zone 1 ല്‍ ആണ്. മറ്റ് Zone കളില്‍ പുതിയവക്ക് ലൈസന്‍സ് കൊടുക്കാം.നിയന്ത്രണങ്ങളേ നിര്‍ദ്ദേശിച്ചിട്ടുള്ളു.

ഇതിന്റെ അര്‍ത്ഥം താങ്കള്‍ക്ക് മനസിലായോ? ലൈസന്‍സ് എടുത്ത് നടത്തേണ്ട വ്യവസായികമായ ക്വാറികളും ഖനനനവുമാണു നിരോധിച്ചിട്ടുള്ളത്. അല്ലാതെ പ്രദേശ വാസികളുടെ ആവശ്യത്തിനുള്ള ക്വാറികള്‍, മണല്‍ ഖനനം തുടങ്ങിയവ നിരോധിച്ചിട്ടില്ല.

ഇപ്പോള്‍ തന്നെ മിക്ക പഞ്ചായത്തുകളിലും  ക്വാറികളുണ്ട്. അവയൊക്കെ നിയന്ത്രണത്തിനു വിധേയമായി തുടര്‍ന്നും പ്രാവര്‍ത്തിപ്പിക്കാം. അവിടെ നിന്ന് പ്രദേശ വാസികള്‍ക്ക് അവശ്യത്തിനുള്ള കല്ലുകള്‍ ലഭ്യമാക്കന്‍ യാതൊരു പ്രയാസവുമില്ല. അതുപോലെ തന്നെ മണല്‍ വാരലും ഇപ്പോള്‍ നടക്കുന്നുണ്ട്. അത് തുടര്‍ന്നും നടത്താം.

പുതിയവക്ക് ലൈസന്‍സ് കൊടുക്കരുത് എന്നു മാത്രമേ ഉള്ളു.

താങ്കളുടെ വീടുപണിക്ക് വേണ്ടി സ്വന്തം പറമ്പില്‍ നിന്നോ അടുത്തു നിന്നോ പാറ പൊട്ടിക്കുന്നതിനു നിരോധനമില്ല. ഗ്രാമ സഭക്ക് അതിനുള്ള അനുമതി കൊടുക്കാം. വന്‍ തോതില്‍ പാറ പൊട്ടിച്ചു കൊണ്ടു പോകാനുള്ള ലൈസന്‍സ് കൊടുക്കരുതെന്നു പറയുന്നതിനെ ഇതുപോലെ ദുര്‍വ്യാഖ്യാനം ​ചെയ്യുന്നത് കഷ്ടമല്ലേ ടിന്റു.

kaalidaasan said...

>>>>>
3. 20,000 ചതുരശ്ര മീറ്ററിന്റെ പരിധിയിൽ നിന്ന് സ്കൂൾ കോളേജുകൾ ഹോസ്പിറ്റലുകൾ എന്നിവയെ ഒഴിവാക്കിയിട്ടില്ല ..<<<<<


ടിന്റു,

എന്തിനാണൊഴിവാക്കുന്നത്. ഒറ്റ കെട്ടിടത്തിന്റെ വലുപ്പമാണിത്. ഇതുപോലെ ഒന്നില്‍ കൂടുതല്‍ കെട്ടിടങ്ങള്‍ പണിയരുത് എന്ന് ആരും  നിരോധനം ​ഏര്‍പ്പെടുത്തിയിട്ടില്ല.

20000 ചതുരശ്ര മീറ്റര്‍ എന്നു പറയുന്നത് അല്‍പ്പം കൂടെ വിശദീകരണം ആവശ്യമുണ്ട്. തറ വിസ്തീര്‍ണമാണെങ്കില്‍ എത്ര വലിയ കെട്ടിടവും ഇതില്‍ പണിയാം. 20000 ചതുരശ്ര മീറ്റര്‍  എന്നു പറയുന്നത് നാലേക്കര്‍ വിസ്തൃതിയുണ്ട്. നാലേക്കര്‍ പരന്ന ഭൂമി മലയോര മേഘലയില്‍ ലഭിക്കാന്‍ തന്നെ ബുദ്ധിമുട്ടുണ്ട്. ഒറ്റ നിലയാണെങ്കില്‍ നാലേക്കര്‍ വിസ്തൃതിയില്‍ പണിയാം. അതല്ലെങ്കില്‍  400 മീറ്റര്‍ നീളത്തിലും 15 മീറ്റര്‍ വീതിയിലും ഉള്ള മൂന്നു നിലയിലുള്ള കെട്ടിടം പണിയാം.

ആശുപത്രിക്കോ സ്കൂളിനോ കോളേജിനോ ഇതുപോലെ മൂന്നോ നാലോ കെട്ടിടങ്ങള്‍ പണിയാന്‍ യാതൊരു തടസവുമില്ല.

kaalidaasan said...

>>>>>
ആശുപത്രികൾ ,പാൽ സംസ്കരണ കേന്ദ്രങ്ങൾ ,അറവുശാലകൾ എന്നിവ റെഡ് കാറ്റഗറിയിലാണ് ..മലയോര മേഖലയില നിന്ന് പാൽ സംസ്കരണ കേന്ദ്രങ്ങൾ ഒഴിവാക്കുന്നത് കരുതിക്കൂട്ടിയാണ് ...<<<<<


ടിന്റു,

കരുതികൂട്ടിയാണെന്നത് താങ്കളുടെ തോന്നലല്ലേ.

അത് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ classification ആണ്. റെഡ് കാറ്റഗറി സ്ഥാപനങ്ങള്‍  കൂടുതല്‍ മലിനീകരണ മുണ്ടാക്കുന്നവയാണ്. അതില്‍ വ്യവസായങ്ങളും അതല്ലാത്തവയും ഉണ്ട്.

ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ നിന്ന്

മലിനീകരണം ഉണ്ടാക്കുന്ന വ്യവസായങ്ങള്‍(റെഡ്/ഓറഞ്ച് കാറ്റഗറി)

മലിനീകരണം ഉണ്ടാക്കുന്ന പുതിയ വ്യവസായങ്ങള്‍ തുടങ്ങരുത്. നിലവിലുള്ളവയുടെ മലിനീകരണ തോത് 2016 ആകുമ്പോഴേക്കും പൂജ്യം ആക്കുക.

ഈ കാറ്റഗറിയിലെ പുതിയ വ്യവസായങ്ങള്‍  നിരോധിക്കാനേ പറഞ്ഞിട്ടുള്ളു. ഇപ്പോള്‍ ഉള്ള ആശുപത്രികളോ അറവു ശാലകളോ പാല്‍ സംസ്കരണ കേന്ദ്രങ്ങളോ നിറുത്തലാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടില്ല. പക്ഷെ അവയുടെ മലിനീകരണ തോത് പൂജ്യം ആക്കാനേ പറഞ്ഞിട്ടുള്ളു. അതും 2016 ആകുമ്പോഴേക്കും മാത്രം.

ആശുപത്രി വ്യവസായമാണെന്ന് ഗാഡ്ഗിലോ കസ്തൂരി രംഗനോ സര്‍ക്കാരോ പറയില്ല. ഇതിനൊക്കെ വ്യക്തത വരുത്താവുന്നതേ ഉള്ളു.

kaalidaasan said...

>>>>>"മനുഷ്യന്റെ സവിശേഷമായ ശ്രേഷടത മാനിക്കുന്ന പരിസ്ഥിതി സംരക്ഷണ ശ്രമങ്ങളെ സഭയ്ക്ക് സ്വീകാര്യമാകൂ (പേജ് 10)..<<<<<

ടിന്റു,

ഇത് വാസ്തവത്തില്‍ പ്രതികരണം പോലും അര്‍ഹിക്കുന്നില്ല.

മനുഷ്യന്റെ സവിശേഷമായ ശ്രേഷ്ടത മാനിക്കുന്നതുകൊണ്ടണ്, മനുഷ്യരാശി തലമുറകളോളം നിലനില്‍ക്കാന്‍ ഉതകുന്ന പരിസ്ഥിതി സംരക്ഷണത്തെ പ്രോത്സാഹിപ്പിക്കണമെന്നു പറയുന്നത്. അല്ലാതെ ആനിക്കുഴിക്കട്ടില്‍ പറയുമ്പോലെ കാട്ടു
മൃഗങ്ങളോടുള്ള സ്നേഹം കൊണ്ടല്ല. 30 ഡിഗ്രിയികൂടുതല്‍  ചെരിവുള്ള പ്രദേശങ്ങളില്‍ കപ്പ കൃഷി ചെയ്യാന്‍ സാധിക്കാതെ മനുഷ്യന്‍ ചത്തു പോകുമെന്നു വിലപിക്കുന്ന മന്ദബുദ്ധി ബിഷപ്പുമാരോടൊന്നും ഇക്കാര്യം പറഞ്ഞിട്ട് കാര്യമില്ല. വയാനാശീലമുണ്ടെന്നു തോന്നുന്ന താങ്കള്‍ക്കു പോലും  വായിച്ചിട്ട് മനസിലാകുന്നില്ല. അതോ മനസിലാകുന്നില്ല എന്നു നടിക്കുന്നതാണോ?

താങ്കള്‍ക്കൊക്കെ ഇഷ്ടപ്പെട്ടലും ഇല്ലെങ്കിലും  പശ്ചിമഘട്ടത്തില്‍ നിയന്ത്രണങ്ങള്‍ വരും. അത് മലയോര മേഘലയെ സംരക്ഷിക്കാന്‍  മാത്രമല്ല. സമതലത്തില്‍ ഉണ്ടാകുന്ന കെടുതികളും  ഇല്ലാതാക്കാന്‍  വേണ്ടിയാണ്. മലയോര പ്രദേശത്തുണ്ടാകുന്ന ഏത് നാശവും അവിടെ മാത്രമല്ല ബാധിക്കുന്നത്. കേരളത്തെ മുഴുവനായി ബാധിക്കും. ഇന്ന് വന്നില്ലെങ്കില്‍ പരിസ്തിതി കൂടുതല്‍ നശിച്ചു കഴിയുമ്പോള്‍ ഇപ്പോഴുള്ളതിലും കര്‍ശനമായ നിയന്ത്രണ്നഗ്ങള്‍ വരും. അതില്‍ യാതൊരു സംശയവുമില്ല. അതിനു മുന്നെ ഉരുള്‍ പൊട്ടിയും മണ്ണിടിഞ്ഞും  അണക്കെട്ടുകള്‍ തകര്‍ന്നും,ഭൂമികുലുക്കമുണ്ടായും  മനുഷ്യന്‍ അവശേഷിച്ചിട്ടുണ്ടെങ്കില്‍  അതൊക്കെ സ്വീകരിച്ചേ മതിയാകൂ. താങ്കളുടെ തലമുറ ഒരു പക്ഷെ ഒരിക്കലം ​കിട്ടാത്ത പട്ടയത്തിനു വേണ്ടി സമരം ചെയ്ത് പരിസ്തിതിയെ കൊല വിളിച്ച് നടന്ന് കടന്നു പോയാലും, അടുത്ത തലമുറക്ക് ഇത് നേരിട്ടേ മതിയാകൂ. അവര്‍ക്ക് കൂടുതല്‍ ദുരിതങ്ങള്‍ കരുതി വയ്ക്കണോ വേണ്ടയോ എന്ന് താങ്കള്‍ക്കൊക്കെ തീരുമാനിക്കാം.

ഈ റിപ്പോര്‍ട്ടുകള്‍  രക്ത്ച്ചൊഇരിച്ചിലിലൂടെ പിന്‍വലിപ്പിച്ചലും ഇന്നുള്ള നിയമങ്ങള്‍ അനുസരിക്കാതെ പറ്റില്ല. അതൊക്കെ കര്‍ശനമായി നടപ്പിലാക്കിയാല്‍ ഒരു ബിഷപ്പിന്റെ അജണ്ടയും  നടക്കില്ല.

kaalidaasan said...

>>>>ഈ ലിങ്കുകൾ പരിശോധിക്കുക ..

http://mljagadees.wordpress.com/2008/06/09/un-run-carbon-trading-mechanism/

http://en.wikipedia.org/wiki/Emissions_trading.<<<<<


ടിന്റു,

ഞാന്‍ ഈ അഭിപ്രായം എഴുതിയ ബിഷപ്പിന്റെ വാക്കുകള്‍  ഒന്നുകൂടെ വായിക്കുക.

വ്യവസായവൽക്കരണത്തിന്റെ അനന്തരഫലമായി വിദേശരാജ്യങ്ങളിൽ ഉണ്ടായിട്ടുള്ള കാർബണീകരണത്തിന്റെ തോത് കുറയ്ക്കാൻ വനങ്ങൾ കൂടുതലായി ആവശ്യമാണ്. അധികമായി വേണ്ട വനങ്ങൾ ഇന്ത്യയുൾപ്പെടെയുള്ള മൂന്നാം ലോകരാജ്യങ്ങളിൽ സൃഷ്ടിച്ചെടുക്കാൻ വികസിത രാജ്യങ്ങൾ ശ്രമം നടത്തുന്നു. അതത് രാജ്യങ്ങളിൽ നടപ്പാക്കേണ്ട കാര്യങ്ങൾ നമ്മുടെ രാജ്യത്തിനുമേൽ അടിച്ചേൽപ്പിക്കുന്നത് ഒരു തരത്തിലുള്ള വിദേശാധിപത്യം തന്നെയാണ്.

താങ്കളീ തന്ന ലിങ്കുകളില്‍ എവിടെയാണ്, വനങ്ങള്‍ വച്ചു പിടിപ്പിക്കാന്‍ മൂന്നാം ലോക രാജ്യങ്ങള്‍ക്ക് ധനസഹയം ചെയ്യുന്നതെന്ന് ഞാന്‍ കണ്ടില്ല. താങ്കള്‍ കണ്ട ആ വാചകങ്ങള്‍ ഒന്നു പകര്‍ത്തി വയ്ക്കാമോ?

വ്യവസായങ്ങളുടെ മലിനീകരണത്തോത് കുറയ്ക്കാന്‍ വേണ്ടി പലതും പലരും  ചെയ്യുന്നുണ്ട്. ബിഷപ്പ് പറഞ്ഞത് അതേപ്പറ്റി അല്ല. മലയോര മേഘലയില്‍ കര്‍ഷകരുടെ ഭൂമി വനങ്ങളാക്കി മാറ്റിയെടുക്കാന്‍ ഉള്ള അജണ്ടക്ക് വികസിത രാജ്യങ്ങള്‍ സഹായം ചെയ്യുന്നുണ്ട് എന്നാണ്. അതേക്കുറിച്ചുള്ള ഏതെങ്കിലും വിവരങ്ങളുണ്ടെങ്കില്‍ ഇവിടെ പകര്‍ത്തി വയ്ക്കുക.

ഏതായാലും ഈ രണ്ട് ലിങ്കുമിവിടെ തന്നതുകൊണ്ട് അതേപ്പറ്റി രണ്ടു വാക്ക്. Emission trading ല്‍ കള്ളക്കളികള്‍  ഉണ്ടായാലും  ഇല്ലെങ്കിലും, ചൈനയിലെ ഇന്നത്തെ അവസ്ഥ അറിയണമെങ്കില്‍ ഈ രണ്ടു ലിങ്കുകളും വായിക്കുക.

http://www.pri.org/stories/2013-11-11/china-does-180-air-pollution-policy-combat-its-deadly-smog

http://www.reuters.com/article/2013/10/21/us-china-smog-idUSBRE99K02Z20131021

വികസിത രാജ്യങ്ങളുടെ ആവശ്യത്തിനു വേണ്ടിയാണ്, മൂന്നാം ലോക രാജ്യങ്ങളില്‍ emission വഴിയുള്ള പരിസര മൈലിനീകരണം  ഇല്ലാതാക്കണമെന്നു പറയുന്ന മന്ദബുദ്ധികളുടെ കണ്ണുതുറപ്പിക്കുമെന്നൊന്നും ഞാന്‍  കരുതുന്നില്ല. എങ്കിലും മറ്റുള്ളവര്‍ക്ക് വേണ്ടി ഇതിവിടെ ഇടുന്നു. അടുത്തു നില്‍ക്കുന്നവരേപ്പോലും കാണാനാകാതെ മാസ്ക് വച്ചു കൊണ്ട് സഞ്ചരിക്കേണ്ടി വരുന്നവര്‍ മലിനീകരണത്തിനു വേണ്ടി ഒന്നും ചെയ്യുന്നില്ലെങ്കില്‍ അതവരുട്രെ വിധി എന്നേ പറയാന്‍ പറ്റൂ.

Ananth said...

>>>>ഇന്നത്തെ കേരളത്തിലെ സി പി എം പാര്‍ട്ടി നേതൃത്വത്തെ, പിണറായി വിജയനുള്‍പ്പടെയുള്ളവരെ, കമ്യൂണിസ്റ്റു വിരുദ്ധ ശക്തികള്‍ വിലക്കെടുത്തു കഴിഞ്ഞു. അവര്‍ നല്‍കുന്ന അനുകൂല്യങ്ങള്‍ കൈപറ്റുകയും, അവര്‍ ഒരുക്കുന്ന സൌകര്യങ്ങള്‍ അനുഭവിക്കുകയും,, അവരുടെ സംഭവാവന സ്വീകരിക്കയുമൊക്കെ ആണിന്ന് പാര്‍ട്ടിയിലെ നാട്ടുനടപ്പ്. അതിനെതിരെ ശബ്ദിക്കുന്നവരുടെ അവസാന നിരകളും അരങ്ങു വിട്ടു കഴിഞ്ഞു. ഇത് മനസിലാക്കാതെ എത്ര പ്ളീനം നടത്തിയാലും തെറ്റു തിരുത്തുന്നു എന്ന ലേപനം പുരട്ടിയാലും യാതൊരു ഫലവുമുണ്ടാകില്ല. <<<<

താങ്കളുടെ അഭിപ്രായം പങ്കു വെക്കുന്ന വലിയൊരു വിഭാഗം ഇടതു ചിന്താഗതിക്കാര്‍ കേരളത്തില്‍ ഉണ്ടെന്നു തോന്നുന്നു .... അവരുടെ ആശയങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു രാഷ്ട്രീയകക്ഷിക്കു രൂപം നല്കാന്‍ ഒരു പക്ഷേ കഴിയുമായിരുന്ന അച്ചുതാനന്ദന് ഇനിയതിനു ബാല്യം പോരാ .....ഉമേഷ്‌ ബാബു വിന്റെ ആര്‍.എം.പി. സംസ്‌ഥാന പാര്‍ട്ടിയാകുമ്പോള്‍ എന്ന ദിവാസ്വപ്നത്തില്‍ പറയുന്നതിങ്ങനെ

"കോളിളക്കമുണ്ടാക്കിയ അഴിമതിക്കേസില്‍ വിചാരണക്കോടതി വളരെ ദുരൂഹമായനിലയില്‍ വിട്ടയച്ചതിനെത്തുടര്‍ന്നു നാടുനീളെ നല്‍കുന്ന സ്വീകരണങ്ങളില്‍ അന്ധവിശ്വാസികളായ പാര്‍ട്ടിഅണികള്‍ സമ്മാനിക്കുന്ന കിരീടവും ചെങ്കോലും നിര്‍ലജ്‌ജം തലയില്‍ അണിഞ്ഞുനില്‍ക്കുന്ന കമ്യൂണിസ്‌റ്റ്‌ പാര്‍ട്ടി സംസ്‌ഥാന സെക്രട്ടറിയും അദ്ദേഹത്തെ അത്‌ അണിയിക്കാന്‍ മത്സരിക്കുന്നവരും കമ്യൂണിസ്‌റ്റാണെന്നു വിശ്വസിക്കണമെങ്കില്‍ ഏറ്റവും ചുരുങ്ങിയതു കാള്‍ മാര്‍ക്‌സ്‌ എന്നൊരു തത്വചിന്തകന്‍ ഒരിക്കലും ഭൂമിയില്‍ ഉണ്ടായിരുന്നില്ലെന്നു കൂടി വിശ്വസിക്കേണ്ടി വരും. പക്ഷേ, കേരളത്തിലാകുമ്പോള്‍ അതൊന്നും പ്രശ്‌നമല്ല."

kaalidaasan said...

>>>>കുടിയേറ്റ കര്‍ഷകരുടെ കഴുത്തില്‍ കുരുക്കിടരുത്‌
-- കെ.എം. റോയ്
http://www.mangalam.com/opinion/121369<<<<<


ടിന്റു,

കെ എം റോയ് എഴുതിയ ഒരഭിപ്രായത്തോട് ഞാനും യോജിക്കുന്നു.

പാവപ്പെട്ട ജനങ്ങളാകട്ടെ കഥയറിയാതെ ആട്ടം കാണുകയും ചെയ്യുന്നു.

ഇതിലപ്പുറം ആ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ശുദ്ധ അസംബന്ധങ്ങളാണ്.

രണ്ടു റിപ്പോര്‍ട്ടുകളും വായിച്ചു പഠിച്ചിട്ടുള്ളവരല്ല കേരളത്തില്‍ അധികംഎന്നു പറയുന്ന റോയ്, തുടര്‍ന്നു പറയുന്നത് ഇതാണ്.

പാശ്‌ചാത്യ രാജ്യങ്ങളില്‍ നടക്കുന്ന പരിസ്‌ഥിതി നാശത്തിന്‌ പരിഹാരമെന്ന നിലയില്‍ കേരളത്തിലെ പശ്‌ചിമഘട്ട മലനിരകളില്‍ എല്ലാ പ്രവര്‍ത്തനവും നിര്‍ത്തിവയ്‌ക്കണമെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഈ അഭിപ്രായം കേട്ട് ഞാന്‍ ഞെട്ടിപ്പോയി. ഈ റിപ്പോര്‍ട്ടുകള്‍ വായിക്കുന്ന അക്ഷരാഭ്യാസമുള്ള ആരും ഇത്പറയില്ല.

ഈ രണ്ട് റിപ്പോര്‍ട്ടുകളും വയിച്ചിട്ട് കേരളത്തിലെ പശ്‌ചിമഘട്ട മലനിരകളില്‍ എല്ലാ പ്രവര്‍ത്തനവും നിര്‍ത്തിവയ്‌ക്കണമെന്നാണു നിര്‍ദ്ദേശിച്ചിരിക്കുന്നതെന്നു മനസിലാക്കിയ ഇദ്ദേഹത്തിന്, ഇടുക്കി ബിഷപ്പ് സൌജന്യമായി വിതരണം ചെയ്യുന്ന സഹതാപത്തില്‍ ഒരു ചാക്കു കൊടുക്കേണ്ടി വരും.

പ്രമുഖ പരിസ്‌ഥിതി സ്‌ഥാപനമായ അശോക ട്രസ്‌റ്റിന്‌ യൂറോപ്യന്‍ യൂണിയന്‍, ഫ്രാന്‍സ്‌ ഡെവലപ്‌മെന്റ്‌ ഏജന്‍സി, ലോക ബാങ്ക്‌ തുടങ്ങിയ ഏജന്‍സികളുടെ സമൂഹത്തിന്റെ കൂട്ടായ്‌മയായ ക്രിട്ടിക്കല്‍ എക്കോ സിസ്‌റ്റം പാര്‍ട്ട്‌ണര്‍ഷിപ്പ്‌ ഫ്രണ്ടില്‍നിന്ന്‌ നാല്‌പത്തിയഞ്ചുലക്ഷം ഡോളര്‍ സഹായം കിട്ടിയെന്ന വാര്‍ത്ത കേട്ട അദ്ദേഹം ഞെട്ടിപ്പോയി എന്നത് വായിച്ചിട്ട് എനിക്ക് ഒരു ഞെട്ടലും ഉണ്ടായിട്ടില്ല. ലോകം മുഴുവന്‍ പരിസ്തിതി പ്രവര്‍ത്തനത്തിനു വേണ്ടി ധന സമാഹരണം നടത്തുകയും ചെലവഴിക്കുകയും ചെയ്യുന്ന സംഘടനകളാണിപ്പറഞ്ഞവ. വികസിത രാജ്യങ്ങളിലും അവര്‍ പരിസ്തിതി പ്രവര്‍ത്തനത്തിനു സഹായം ചെയ്യുന്നുണ്ട്.

ഇന്‍ഡ്യയിലേക്ക് വരുന്ന കോടിക്കണക്കിനു ഡോളര്‍ ധനസഹായത്തിലെ അഗണ്യ സംഖ്യ ആണ്, റോയ് പറയുന്ന ഈ 45 ലക്ഷം. ഇന്‍ഡ്യയില്‍ ദാരിദ്ര്യ നിര്‍മ്മാജനത്തിനും, വിദ്യാഭ്യാസത്തിനും, കുടിവെള്ള വിതരണത്തിനും, ആരോഗ്യ പരിപാലനത്തിനും, പട്ടിണി കിടന്നു ചാകുന്നവരെ തീറ്റിപ്പോറ്റാനും, റോഡു പണിയാനും, പാലം പണിയാനും, അണക്കെട്ടുകള്‍  നിര്‍മ്മിക്കാനും, ആണവ നിലയങ്ങള്‍ നിര്‍മ്മീക്കാനും  ഒക്കെ ഇതിന്റെ ആയിരമിരട്ടി ഇങ്ങോട്ട് ഒഴുകുന്നുണ്ട്. ഇതു കൂടാതെ കേന്ദ്ര സര്‍ക്കാരും വിവിധ സംസ്ഥാന സര്‍ക്കാരുകളും പിച്ചാപാത്രവുമായി ഇപ്പറഞ്ഞ വേള്‍ഡ് ബാങ്കിന്റെ തിണ്ണയിലും ്‌, ഐ എം എഫിന്റെ തിണ്ണയിലും, എ ഡി ബി യുടെ തിണ്ണയിലും ഒക്കെ നിരങ്ങി മേടിക്കുന്ന സഹായവും വായ്പയും  വേറെ. ബിഷപ്പുമാരുടെ കയ്യിലൂടെ വരുന്ന ബില്യണുകള്‍ക്ക് കണക്കുപോലുമില്ല. അതേപ്പറ്റി ഉയരുന്ന പ്രധാന ആക്ഷേപം അതൊക്കെ മതപരിവര്‍ത്തനത്തിനു വേണ്ടി ഉപയോഗിക്കുന്നു എന്നാണ്. റോയിയുടെ വാദം കടമെടുത്താല്‍ ഇടുക്കി ബിഷപ്പുള്‍പ്പടെയുള്ളവര്‍ മത പരിവര്‍ത്തനത്തിനു ധനസഹായം മേടിക്കുന്നു എന്ന് വ്യാഖ്യാനിക്കാം. ഇവര്‍ വഴി അമേരിക്കയും യൂറോപ്പും  ഇന്‍ഡ്യയുടെ സമാധാനം അട്ടിമറിക്കുന്നു എന്നു പറയേണ്ടി വരും. ഭാവനക്ക് പരിധി ഇല്ലല്ലോ.

റോയി ഈ ആക്ഷേപിക്കുന്ന 45 ലക്ഷം ഇന്‍ഡ്യ മുഴുവനുമുള്ള പരിസ്തിതി പ്രവര്‍ത്തനത്തിന്ന് വേണ്ടിആണുപയോഗിക്കുന്നത്. കടല്‍ തീരത്തും, പട്ടണങ്ങളിലും, പുഴയോരങ്ങളിലും മറ്റ് വന മേഘലകളിലുമൊക്കെ ഉണ്ട്. കേരളത്തിലെ മലയോര മേഘലകളിലെ വ്യവസായ വികസനം ഇല്ലതാക്കാന്‍ വേണ്ടി മാത്രമാണിത് ഉപയോഗിക്കുന്നതെന്നൊക്കെ പരിണിത പ്രജ്ഞനായ ഈ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍  തുനിയുന്നതു കാണുമ്പോള്‍  ലജ്ജ തോന്നുന്നു. പരിസ്തിതി സംരക്ഷണം ലോകം മുവന്‍  അംഗീകരിക്കപ്പെട്ട യാഥാര്‍ത്ഥ്യമാണെന്ന് മനസിലാക്കാന്‍ സാധിക്കാത്ത ഇദ്ദേഹത്തിന്റെ പരിസ്തിതി സാക്ഷരത വട്ടപ്പൂജ്യമാണുന്നു കൂടി പറയട്ടെ. ഇതേ റിപ്പോര്‍ട്ടുകള്‍ നടപ്പിലാക്കുന്ന കേരളത്തിനു പുറത്തുള്ള ഒരു സംസ്ഥാനത്തും ഇതുപോലെ തിരയിളക്കം ​ഇല്ലാത്തതെന്തെന്ന് അന്വേഷിക്കാനുള്ള മിനിമം സംസ്കാരം  പോലുമില്ലാത്ത ഇദ്ദേഹത്തെ അവഗണിക്കുകയാണു നല്ലത്.

ഡോ. കെ.എന്‍. ഗണേശയ്യ അറിയപ്പെടുന്ന പരിസ്തിതി വിദഗ്ദ്ധനാണ്. അദ്ദേഹം ​ഒരു പരിസ്തിതി ട്രറ്റ്സിന്റെ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അംഗമാകുന്നതും, പരിസ്തിതി പഠനത്തിനു സര്‍ക്കാര്‍ നിയോഗിച്ച സമിതിയിലെ അംഗമാകുന്നതും മനസിലാക്കാനുള്ള വിവേകം റോയിക്കില്ല. റോയിയെ ആരെങ്കിലും പരിസ്തിതി ട്രസ്റ്റിന്റെ അംഗമോ പരിസ്തിതി പഠനത്തിനുള്ള സമിതിയിലെ അംഗമോ ആക്കുമോ?

kaalidaasan said...

>>>>ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട്‌: കര്‍ഷക സമരത്തില്‍ ന്യായമുണ്ട്‌
- ടി.ടി. ശ്രീകുമാര്‍

http://www.mangalam.com/opinion/122619 <<<<<


ടിന്റു,

ശ്രീകുമാര്‍ പറയുന്നതില്‍ പലതിലും കാര്യമുണ്ട്. പക്ഷെ ചിലതൊക്കെ പരസ്പര വിരുദ്ധമാണെന്നു മാത്രം.

ഞാന്‍ പൂര്‍ണ്ണമായും യോജിക്കുന്ന അഭിപ്രായങ്ങള്‍ ഇവയാണ്.

കടുത്ത അക്രമങ്ങളിലേക്കും തുടര്‍ഹര്‍ത്താലുകളിലേക്കും കേരളത്തെ തള്ളിവിടാന്‍ മാത്രം ജനവിരുദ്ധമല്ല ഗാഡ്‌ഗില്‍ റിപ്പോര്‍ട്ടും കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ടും

ഇതിനു കടക വിരുദ്ധമാണ്, ഈ അഭിപ്രായം.

പരിസ്‌ഥിതിയുടെ പേരില്‍ വിദഗ്‌ധ സമിതികള്‍ എത്തിച്ചേരുന്ന നിഗമനങ്ങള്‍ തങ്ങളുടെ നിലനില്‌പ്പിനെ ബാധിക്കാന്‍ ഇടയുണ്ടോ എന്ന്‌ അവര്‍ സംശയ്‌ക്കുന്നതില്‍ അടിസ്‌ഥാനമില്ല എന്ന്‌ ഞാന്‍ പറയില്ല. ഉദാഹരണത്തിന്‌ ഒരിക്കല്‍ പരിസ്‌ഥിതിലോല പ്രദേശമായി നിര്‍വചിക്കെപ്പെട്ടു കഴിഞ്ഞാല്‍ അതിനു മുകളില്‍ നാളെ മറ്റെന്തു നിയമം ഉണ്ടാവും എന്ന്‌ ഇപ്പോള്‍ പ്രവചിക്കാനാവില്ല എന്നും ,അന്ന്‌ അത്‌ തടയാന്‍ കഴിഞ്ഞേക്കില്ല എന്നും അവര്‍ വിചാരിച്ചാല്‍ അതിനെ കുറ്റം പറയാന്‍ പറ്റില്ല.

ഇത് വണ്ടിക്കു മുന്നില്‍ കുതിരയെ കെട്ടുന്ന നിലപാടാണ്. ഇപ്പോള്‍ സ്ത്രീപീഢനത്തിനു വലിയ ശിക്ഷയൊന്നുമില്ല. പക്ഷെ അത് വ്യാപകവും ഡെല്‍ഹിയിലേപ്പോലെ പൈശാചികവും ഒക്കെ ആയപ്പോള്‍ ആ ശിക്ഷ പുനപ്പരിശോധിക്കണമെന്ന് ഭൂരിഭാഗം പേരില്‍ നിന്നും അഭിപ്രായമുണ്ടായി. അപ്പോള്‍ സര്‍ക്കാര്‍ ഒരു സമിതിയെ നിയോഗിച്ചു. ശിക്ഷയുടെ പരിധി കൂട്ടാനുള്ള നിര്‍ദ്ദേശങ്ങള്‍ ഉണ്ടായി. ഒരു ജനാധിപത്യ രാജ്യത്ത് ഇതുപോലെ ഒക്കെ നടക്കുക സ്വാഭാവികമാണ്. ഒരു നിയമം പര്യാപ്തമല്ലെന്നു തോന്നിയാല്‍ മറ്റൊനുണ്ടാകും. കമ്യൂണിക്കേഷന്‍സില്‍ അധ്യപകന്‍ ആയ ശ്രീകുമാറിനതേപ്പറ്റി അറിയില്ലെങ്കില്‍ കഷ്ടമെന്നേ പറയേണ്ടു. ഇന്ന് മോഷണത്തിനു ചെറിയ ശിക്ഷയേ ഇന്‍ഡ്യയിലുള്ളു. നാളെ മോഷണം വ്യാപകമായ രീതിയില്‍ നടന്നാല്‍ ഒരു പക്ഷെ ജീവ പര്യന്തം തടവോ വധ ശിഅക്ഷയോ തന്നെ കൊടുത്തേക്കും.

രണ്ടു റിപ്പോര്‍ട്ടുകളും ജന വിരുദ്ധമല്ലെങ്കില്‍ പിന്നെ കര്‍ഷകര്‍ എന്തിനു ക്ഷുഭിതരാകണം. ഇപ്പോള്‍ തന്നെ കേരളത്തിലെ മലയോരങ്ങളെ ബാധിക്കുന്ന അനേകം നിയമങ്ങളുണ്ട്. അവയെല്ലാം തന്നെ ഇപ്പറഞ്ഞ കര്‍ഷകര്‍ ലംഘിക്കുന്നുമുണ്ട്.

ശ്രീകുമാര്‍ പറയുന്ന മറ്റൊരു നിര്‍ദ്ദേശത്തോട് ഞാന്‍ യോജിക്കുന്നു, ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ട് ജന സമൂഹം ചര്‍ച്ച ചെയ്യണം. സമരത്തിലേര്‍പ്പെട്ടിരിക്കുന്നവരും പരിസ്തിതി പ്രവര്‍ത്തകരും സമിതി അംഗങ്ങളൊമൊക്കെ ഉള്‍പ്പെടുന്ന സംഘങ്ങള്‍ ഇതേപ്പറ്റി ചര്‍ച്ച ചെയ്യട്ടെ. അപ്പോള്‍ ശ്രീകുമാര്‍ പറയുമ്പോലെ ഈ റിപ്പോര്‍ട്ടുകള്‍ ജന വിരുദ്ധാമല്ല എന്നും, ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ടാണു ജനങ്ങള്‍ക്കു കൂടുതല്‍ ഉപകാരപ്രദമെന്നും മനസിലാകും.

ഇപ്പോഴത്തെ വിജ്ഞാപനം പിന്‍വലിക്കണമെന്ന അഭിപ്രയത്തോട് യോജിപ്പില്ല. അഞ്ചു കാര്യങ്ങള്‍ ഇനി മുതല്‍ ചെയ്യരുതെന്നേ വിജ്ഞാപനത്തില്‍ പറയുന്നുള്ളു. ഇപ്പോഴുള്ളതടച്ചു പൂട്ടാനൊന്നും വിജ്ഞാപനത്തില്‍ പറയുന്നില്ല. ഈ വിജ്ഞാപനം കൊണ്ട് നിലനില്‍ക്കുകയേ ഉള്ളു.

മാത്രമല്ല ഇതില്‍ നിയമപരമായ ഒരു പ്രശ്നം കൂടി ഉണ്ട്. കേന്ദ്ര സര്‍ക്കാരിനീ വിഷയത്തില്‍ വലിയ പാളിച്ച പറ്റി. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി ഇക്കാര്യത്തില്‍ എന്തു നടപടി എടുത്തു എന്നും പറഞ്ഞ് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനെ മുള്‍മുനയില്‍ നിറുത്തുകയാണ്. അവസാനം അന്ത്യ ശാസനം നല്‍കിയപ്പോഴാണ്, കസ്തൂരി രംഗന്‍ സമിതി റിപ്പോര്‍ട്ട് തത്വത്തില്‍ അംഗീകരിച്ച് ആദ്യപടിയായി ഒരു കരടു വിജ്ഞാപനം പുറപ്പെടുവിച്ചതും. ശ്രീകുമാര്‍ പറയുമ്പോലെ വിജ്ഞാപനം പിന്‍വലിച്ച് ചര്‍ച്ചകളിലേക്ക് പോയാല്‍ ഒരു പക്ഷെ കോടതിയലക്ഷ്യത്തിന്‍ മറുപടി പറയേണ്ടി വരും. അതും കൂടി കാണാതെ പോകരുത്.

kaalidaasan said...

>>>>കഴിഞ്ഞ വര്‍ഷം ജൂണ്‍ 24 മുതല്‍ ജൂലൈ ആറുവരെ റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ യുനെസ്കോയുടെ വേള്‍ഡ് ഹെറിറ്റേജ് കണ്‍വന്‍ഷന്റെ ലോകപൈതൃക കമ്മിറ്റിയുടെ 36-ാമതു സമ്മേളനം നടന്നു. ആ സമ്മേളം പശ്ചിമഘട്ടത്തെ ലോകപൈതൃക പട്ടികയില്‍പ്പെടുത്തി. 2006 മുതല്‍ ഇന്ത്യ നടത്തുന്ന പരിശ്രമങ്ങളുടെ പരിസമാപ്തിയായിരുന്നു അത്. 2010-ല്‍ പാരീസില്‍ യുനെസ്കോയുടെ ലോകപൈതൃക കേന്ദ്രത്തില്‍ ഇന്ത്യ ഔപചാരികമായി പശ്ചിമഘട്ടത്തിനുവേണ്ടി നോമിനേഷന്‍ നല്കിയിരുന്നു .<<<<<

ടിന്റു,

അതിന്റെ അര്‍ത്ഥം ഇന്‍ഡ്യയിലെ ആരെങ്കിലും അധികാരികള്‍ അംഗീകരിച്ചു എന്നാണോ. ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ട് വായിച്ചപ്പോള്‍ തന്നെ ഞാന്‍  അതിനെ അംഗീകരിച്ചതാണ്. അനേകായിരം ഇന്‍ഡ്യക്കാര്‍ അംഗീകരിച്ചതാണ്. അതാണോ ബിഷപ്പുദ്ദേശിക്കുന്ന അംഗീകാരം?

2011 ഏപ്രിലില്‍ മാത്രമാണിത് സര്‍ക്കാരിനു സമര്‍പ്പിക്കപ്പെട്ടത്. പക്ഷെ അത് പ്രസിദ്ധീകരിക്കരുതെന്നും ഇന്‍ഡ്യയിലൊരിടത്തും ചര്‍ച്ച ചെയ്യരുതെന്നും ഗാഡ്ഗിലിനോട് പറഞ്ഞു. അതുകൊണ്ട് ഇന്‍ഡ്യയില്‍ ആരുമത് കണ്ടില്ല. ഈ സമിതിക്ക് നിര്‍ദ്ദേശങ്ങള്‍ കൊടുത്തു എന്ന് അവകാശപ്പെടുന്ന ശ്രീകുമാര്‍ പോലും കണ്ടില്ല. പക്ഷെ ഗാഡ്ഗില്‍ എന്ന പരിസ്തിതി ശാസ്ത്രജ്ഞന്റെ സംഘം തയ്യാറാക്കിയ പശ്ചിമഘട്ടത്തേപ്പറ്റിയുള്ള പഠന റിപ്പോര്‍ട്ടിനു താങ്കളൊക്കെ ഉദ്ദേശിക്കുന്നതിനേക്കാള്‍ അഗോള തലത്തില്‍ വിലയുണ്ട്. റോയ് പറയുമ്പോലെ കേരളത്തിന്റെ വികസനം തടയാനുള്ള വില അല്ല. പല സമ്മേളനങ്ങളിലും ഗാഡ്ഗില്‍  ആ റിപ്പോര്‍ട്ട് അവതരിപ്പിച്ചിരുന്നു. നിര്‍ദ്ദേശങ്ങളല്ല. പശ്ചിമഘട്ടത്തേക്കുറിച്ചുള്ള പഠനങ്ങള്‍. പശ്ചിമഘട്ടത്തേക്കുറിച്ച് ഇതിനു മുന്നെ ഇത്ര വിശദാമായ പഠനം ആരും നടത്തിയിട്ടില്ല. അതുകൊണ്ട് അത് പലയിടത്തും അംഗീകരിക്കപ്പെട്ടു. അതിന്റെയൊക്കെ വില അറിയണമെങ്കില്‍  മനുഷ്യന്‍ ശ്രേഷ്ടനാണ്, ഗാഡ്ഗില്‍ മനുഷ്യനേക്കാള്‍ പരിഗണന കാട്ടു മൃഗങ്ങള്‍ക്ക് കൊടുക്കുന്നു എന്നൊക്കെ സുകൃതജപം ചൊല്ലി ഇരുന്നാല്‍ പോരാ. പരിസ്തിക്കുള്ള പ്രസക്തി അറിയണം. പരിസ്തിതി സംരക്ഷിച്ചില്ലെങ്കില്‍  മനുഷ്യന്‍ നശിച്ചു പോകുമെന്നൊക്കെ അറിയണം.

kaalidaasan said...

>>>>മലയോര മേഖലയിലെ കര്ഷകരുടെ പ്രശങ്ങൾ റിപ്പോര്ടുകളുടെ അടിസ്ഥാനത്തിൽ പഠിക്കാനോ മനസ്സിലാക്കാനോ ശ്രമിക്കാതെ 'മെത്രാൻ' 'കത്തോലിക്കാ സഭ 'എന്നൊക്കെ കണ്ടപ്പോൾ ഉണ്ടായ അവേശപ്രകടങ്ങൾ മാത്രമാണ് താങ്കളുടെ മിക്കവാറും പരാമർശങ്ങൾ , അതിനാൽ കൂടുതൽ അതിലേക്കു കടക്കുന്നില്ല ..<<<<<

ടിന്റു,

ഞാന്‍ പഠിക്കുന്നില്ല എന്നത് വിട്ടു കള. ഇതേക്കുറിച്ച് ഉത്ഖണ്ടിതപ്പെടുന്ന ബിഷപ്പുമാരോ കര്‍ഷകരോ അത് പഠിച്ചോ. ഇതേക്കുറിച്ച് പഠനം സംഘടിപ്പിച്ചതായോ ചര്‍ച്ചകള്‍ നടത്തിയതായോ ഒരു റിപ്പോര്‍ട്ടെങ്കിലും  താങ്കള്‍ക്ക് ചൂണ്ടിക്കാണിക്കുവാന്‍ പറ്റുമോ?

താങ്കള്‍ ഉദ്ധരിച്ച ശ്രീകുമാര്‍ പോലും പറയുന്നത് ഈ റിപ്പോര്‍ട്ടുകള്‍ ജന വിരുദ്ധമല്ല എന്നാണ്. അപ്പോള്‍ ഇപ്പോള്‍ കാണിക്കുന്നത് തെറ്റിദ്ധരിപ്പിക്കലല്ലേ? ശ്രീകുമാര്‍ പറയുന്നത് ചര്‍ച്ചകളിലൂടെ ജനങ്ങളുടെ സംശയം മാറ്റണമെന്നാണ്. അതാണോ കത്തോലിക്കാ സഭയും മെത്രാന്‍മാരും ചെയ്തത്. ഹര്‍ത്താല്‍ നടത്തി വൈദികര്‍ പറയാന്‍ പാടില്ലാത്ത ജാലിയന്‍ വാല ബാഗും , നക്സലിസവും, കാഷ്മീരും, രക്തച്ചൊരിച്ചിലും ഉണ്ടകുമെന്നൊക്കെ പൊതു വേദികളില്‍ ഭീഷണി മുഴക്കുകയല്ലേ ചെയ്തത്. രാജ്യ ദ്രോഹത്തിനു കേസെടുക്കേണ്ട കുറ്റമല്ലേ ഇതൊക്കെ.

മലയോര മേഘലയിലെ കര്‍ഷകരുടെ പ്രശ്നങ്ങള്‍ അറിയാവുന്നതുകൊണ്ടു തന്നെയാണ്, താങ്കളുടെ പല സംശയങ്ങള്‍ക്കും ഞാന്‍ മറുപടി നല്‍കിയത്. ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ടില്‍ കര്‍ഷകര്‍ക്ക് വിരുദ്ധമായി ഒന്നുമില്ല എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. അത് കര്‍ഷകരുടെ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പഠിച്ചതുകൊണ്ടു തന്നെയണ്.

പള്ളിയില്‍ എല്ലാ ഞാറഴ്ചകളിലും വിശ്വാസികളോട് പറയുന്ന ഭാഷയല്ല ഈ രണ്ടു മെത്രാന്‍മാരും പൊതു വേദികളില്‍ പറഞ്ഞത്. അതുകൊണ്ട് അവര്‍ വിമര്‍ശിക്കപ്പെടുക തന്നെ ചെയ്യും. കത്തോലിക്കാ സഭയുടെ പരിസ്തിതി വിഷയത്തിലുള്ള സമീപനമല്ല ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ടിനോട് മെത്രാന്‍മാര്‍ പ്രകടിപ്പിക്കുന്നത്., അതുകൊണ്ട് അതും ചര്‍ച്ച ആകും. അതില്‍ കുണ്ഠിതപ്പെട്ടിട്ടു കാര്യമില്ല. ഒരു സ്വതന്ത്ര ജനധിപത്യസമൂഹത്തില്‍ ജീവിക്കുമ്പോള്‍ നാവിനു ചില നിയന്ത്രണങ്ങളൊക്കെ വേണം.

ഇപ്പോള്‍ ഒരു വൈദികനെതിരെ വനം ഓഫീസ് കത്തിച്ചതിനു കേസെടുക്കേണ്ട അവസ്ഥ ഉണ്ടായിരിക്കുന്നു. ആരാണതിനുത്തരവാദി. ഞാനാണോ? അതോ ഹര്‍ത്താലിനാഹ്വാനം ചെയ്ത താമരശ്ശേരി ബിഷപ്പോ?

കൂതറ ടിന്റുമോന്‍ said...

>>ഈഎസ്ഐ എന്നു താങ്കള്‍ പറയുന്നത് എനിക്ക് മനസിലായില്ല. ഇത് എന്താണെന്ന് ഒന്ന് വിശദീകരിക്കാമോ?<<

പരിസ്ഥിതിലോല മേഖല (ecologically sensitive areas -ESA)

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് മൂന്നു പരിസ്ഥിതിലോല സോണുകള്‍ തിരിച്ചപ്പോള്‍ സംസ്ഥാത്തെ 63 താലൂക്കില്‍ നാല്പതും അതിലേതിലെങ്കിലും പെട്ടു. 3.33 കോടി ജങ്ങളില്‍ 2.2 കോടിയും അവയിലായിരുന്നു. മൂന്നില്‍രണ്ടു ഭാഗം ജനങ്ങളെയും ഉള്‍പ്പെടുത്തിയുള്ള ഒരു റിപ്പോര്‍ട്ട് നടപ്പാക്കല്‍ ഒട്ടും പ്രായോഗികമല്ലെന്നു മസിലാക്കിയ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം എതിര്‍പ്പിന്റെ ശക്തികുറയ്ക്കാന്‍ വഴി കണ്ടെത്തുകയായിരുന്നു കസ്തൂരിരംഗന്‍ റിപ്പോര്ടിലൂടെ . അതുസരിച്ചുണ്ടാക്കിയ റിപ്പോര്‍ട്ട് മൂലം ദുരിതമുഭവിക്കേണ്ടവര്‍ കേവലം 22 ലക്ഷം പേര്‍ മാത്രം.

ജൈവസമൃദ്ധിയും വനത്തിന്റെ അവസ്ഥയും ജനസാന്ദ്രതയും പരിഗണിച്ചു എന്നാണു കമ്മിറ്റി പറയുന്നത്. ഈ മൂന്നു ഘടകങ്ങള്‍ ചേര്‍ത്ത് ഒരു 4:3 മട്രിക്സ് ഉണ്ടാക്കിയിട്ട് അതിലെ മൂന്നര കളങ്ങള്‍ മാത്രം പരിസ്ഥിതിലോലമായി (ഇഎസ്എ) പ്രഖ്യാപിച്ചു എന്നാണ് കസ്തൂരിരംഗന്‍ കമ്മിറ്റിയുടെ വാദം. ജൈവസമൃദ്ധി വളരെ കൂടുതല്‍ (very high) ഉള്ളവയും വശിഥിലീകരണം ഏറ്റവും കുറവും (low) മിതമായും (medium) ഉള്ളതുമായ രണ്ടു കളങ്ങള്‍ ഇഎസ്എ. ജൈവസമൃദ്ധി വളരെ കൂടുതല്‍ ഉണ്ടെടങ്കിലും വനശിഥിലീകരണം കൂടുതലായ (high) സ്ഥലങ്ങള്‍ ഒഴിവാക്കി. ജൈവസമൃദ്ധി ഉയര്‍ന്നതോതില്‍ (high) ഉള്ളതും വനശിഥിലീകരണം കുറവുമായ സ്ഥലവും ഇഎസ്എ ആക്കി. ജൈവസമൃദ്ധി ഉയര്‍ന്ന തോതില്‍ ഉള്ളതും വനശിഥിലീകരണം മിതമായതുമായ സ്ഥലങ്ങളില്‍ ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററിനു നൂറില്‍ കുറവായതു മാത്രം ഇഎസ്എയില്‍ പെടുത്തി. നൂറില്‍ കൂടുതലുള്ളവയെ ഒഴിവാക്കി.

ആശ്വാസ റിപ്പോര്‍ട്ടുണ്ടാക്കിയ കസ്തൂരിരംഗന്‍ കമ്മിറ്റി ചതുരശ്ര കിലോമീറ്ററില്‍ നൂറിനു താഴെ ആള്‍ക്കാര്‍ മാത്രമുള്ള പ്രദേശങ്ങളെ ഇഎസ്എ ആക്കിയുള്ളു എന്നാണു പരക്കെയുള്ള പ്രചാരണം. ഇഎസ്എ ആയി പ്രഖ്യാപിക്കാന്‍ കമ്മിറ്റി നിര്‍ദേശിച്ച വില്ലേജുകള്‍ പരിശോധിച്ചാല്‍ ഇതൊരു ശുദ്ധ തട്ടിപ്പാണെന്നു കാണാം.

ജസാന്ദ്രത 410.14 ഉള്ളതാണ് ഉടുമ്പഞ്ചോല താലൂക്ക്. പീരുമേട്ടില്‍ 349.26 ഉം ദേവികുളത്ത് 168.61 ഉം ആണു ജനസാന്ദ്രത. ഇവയില്‍ ഉടുമ്പഞ്ചോലയും ദേവികുളവും മുഴുവനായും പീരുമേട്ടില്‍ 12 ശതമാം സ്ഥലം ഒഴിവാക്കിയും ഇഎസ്എ ആക്കി.

വയാട്ടില്‍ 403. 22 ജസാന്ദ്രത ഉള്ള വൈത്തിരി, 375.18 ഉള്ള സുല്‍ത്താന്‍ ബത്തേരി, 323.26 ഉള്ള മാന്തവാടി എന്നിവയുടെ പകുതിയോളം ഭാഗങ്ങളാണ് ഇഎസ്എയില്‍ വരുന്നത്.

കണ്ണൂര്‍ ജില്ലയിലെ ഇഎസ്എകളായി വന്ന കൊട്ടിയൂരില്‍ 140.22 ഉം ആറളത്ത് 246.23 ഉം ചെറുവാഞ്ചേരിയില്‍ 517-ഉം ആണു ജസാന്ദ്രത. മലപ്പുറം ജില്ലയിലെ കാളികാവില്‍ 1570-ഉം അകമ്പാടത്ത് 670 ഉം അമരമ്പലത്ത് 425 ഉം ഉണ്ട് ചതുരശ്ര കിലോമീറ്ററിലെ ജനസംഖ്യ.

സംസ്ഥാത്താകെ 13,108 ചതുരശ്ര കിലോമീറ്ററാണ് കസ്തൂരിരംഗന്‍ കമ്മിറ്റി പരിസ്ഥിതിലോലമായി പ്രഖ്യാപിച്ചത്. ഇവയിലാകെ 22.16 ലക്ഷം ജങ്ങള്‍ വസിക്കുന്നു. ശരാശരി ജസാന്ദ്രത 169.02.

പന്ത്രണ്ടു കളങ്ങള്‍ ഉണ്ടാക്കി അതില്‍ മൂന്നരമാത്രം ഇഎസ്എ ആയി പ്രഖ്യാപിച്ചതിലോ ജനസാന്ദ്രത പരിഗണിച്ചതിലോ ഒന്നും ജനകീയ താത്പര്യങ്ങളാണു കണക്കിലെടുത്തത് എന്നു കാണാനാവില്ല. അതുകൊണ്ട് തന്നെ ഈ രീതി അംഗീകരിക്കാൻ കഴിയില്ല !

കൂതറ ടിന്റുമോന്‍ said...

>>ഇതില്‍ പലതും നിരോധിക്കണമെന്നും നിയന്ത്രിക്കണമെന്നും ഒക്കെ ഉള്ള നിര്‍ദ്ദേശങ്ങളേ രണ്ടു റിപ്പോര്‍ട്ടുകളും നല്‍കിയിട്ടുള്ളു. നിരോധിക്കേണ്ടത് സര്‍ക്കാര്‍ ആണ്. തോക്കില്‍ കയറി വെടി വയ്ക്കാതെ ഈ നിരോധങ്ങളുണ്ടാകുമോ എന്ന് കാത്തിരിക്കാനുള്ള ക്ഷമ ബിഷപ്പുമാരുടെ ഭാഗത്തുണ്ടായില്ല.<<

നിരോധിക്കുമോ എന്ന് നോക്കിയിരുന്നു നിരോധിച്ചു കഴിഞ്ഞ് പ്രതികരിക്കാൻ ഇരിക്കുന്നവരാണ് കത്തോലിക്കാ മെത്രാന്മാർ എന്ന് കരുതുന്നത് തമാശക്ക് വക നൽകുന്നുണ്ട് ...തങ്ങളെ ബാധിക്കുന്ന ഏതു വിഷയത്തിലും ആദ്യം മുതൽ അവർ സജീവമായി രംഗത്ത്‌ വരാറുണ്ട് ...മെത്രാന്മാർ ഒരു രൂപതിയിലെ മുഴുവൻ ജനങ്ങളുടെയും പ്രതിനിധിയായാണ് അഭിപ്രായം പറയുന്നത് ...ജനാതിപത്യ രാജ്യത്ത് അതുകൊണ്ട് തന്നെ അതിനു പ്രാധാന്യം ഉണ്ട് ...

കൂതറ ടിന്റുമോന്‍ said...

>>പരിസ്തിതി ദുര്‍ബല മേഘല ആയി പ്രഖ്യാപിക്കപ്പെടുന്ന പ്രദേശങ്ങളിൽ ഏത് വികസന കാര്യത്തിനും പരിസ്തിതി ആഖാതപഠനം ബാധകമാണ് . സംശയമില്ല. ഇത് ഭവന നിർമ്മാണം ,റോഡ്‌ വികസനം തുടങ്ങിയ എല്ലാറ്റിനും ബാധകമാകും. ചിലതൊക്കെ അസാധ്യം തന്നെയാകും. ചിലത് ,ചെലവേറിയതും ആകും. ഇതുപോലെയുള്ള ഇടങ്ങളില്‍ താമസിക്കുമ്പോള്‍ ഇതൊക്കെ സംഭവിക്കും. ഇത്കേരളത്തില്‍ മാത്രമല്ല. ലോകം മുഴുവനും ഉണ്ട്. <<

ഇത്രയുമേ മലയോര കർഷകരും പറയുന്നോള്ളൂ ..അവർ ഇത്തരം നിയത്രങ്ങളുടെ പരിധിയിൽ ജീവിക്കാൻ ഇഷ്ടപ്പെടുന്നില്ല ....

വനത്തിനു സമാനമായ വ്യവസ്ഥകള്‍ ഇഎസ്എയ്ക്കും നടപ്പാക്കുക എന്നതാണു നയം. മുഷ്യപ്രയത്നംകൊണ്ടു വനസ്വഭാവം നഷ്ടപ്പെട്ടു വന്യജീവികള്‍ക്ക് ആവാസവ്യവസ്ഥ നഷ്ടമായപ്രദേശം വീണ്ടെടുത്തു പുരുദ്ധരിച്ചു ല്‍കാനാണ് (കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പേജ് 104) ഇഎസ്എ വഴി ലക്ഷ്യമിടുന്നത്. ഇങ്ങനെ ചെയ്യുമ്പോള്‍ പ്രാദേശിക ജനതയ്ക്കു വലിയ നഷ്ടം വരുമെന്നും അവരുടെ വികസനസാധ്യതകള്‍ തീരെ കുറയുമെന്നും കസ്തൂരി രംഗന്‍ പറയുന്നു , 112ല്‍ ഇങ്ങയൈഴുതുന്നു. These local communities are taking the burden of conservation as declaration of ESA/ESZ is reducing their developmental options.


ഈ പ്രദേശങ്ങളില്‍ വികസനം ദുഷ്കരമാക്കുന്ന വ്യവസ്ഥകള്‍ നടപ്പാക്കി പരിസ്ഥിതി പുരുദ്ധരിച്ചു വീണ്ടും വന്യാവസ്ഥയിലാക്കുമ്പോള്‍ ഈ പ്രദേശത്തെ ജനങ്ങള്‍ എന്തുചെയ്യും? എന്തു ചെയ്യണം?

kaalidaasan said...

>>>>കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കലുമായി ബന്ധപ്പെട്ട് മലയോര മേഖലയിലുള്ള പ്രധാന ആശങ്കകളും പരിഹാരമാര്‍ഗങ്ങളും സര്‍ക്കാരിന്റെയും വിദഗ്ധസമിതിയുടെയും ശ്രദ്ധയ്ക്ക്:<<<<<

ടിന്റു,

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞാലും എനിക്കതില്‍ പ്രശ്നമില്ല. ഇപ്പോള്‍ പരിസ്തിതി, വനം, മലിനീകരണവിഷയങ്ങളിലുള്ള 40 ല്‍ പരം നിയമങ്ങള്‍ അതേപടി നടപ്പിലാക്കിയാല്‍ മതി എന്നേ ഞാന്‍ അപ്പോള്‍ പറയൂ. അതിന്റെ കാരണം  ഈ രണ്ടു റിപ്പോര്‍ട്ടുകളിലും പുതിയതായി ഒരു നിയമ വ്യവ്സ്ഥയും എഴുതി ചേര്‍ത്തിട്ടില്ല എന്നതാണ്.

പിന്നെ താങ്കളുടെ ശ്രദ്ധയിലേക്ക് ഒരു കാര്യം മാത്രം. ഒരു പ്രദേശം Ecologically sensitive ആണോ എന്നു പറയുന്നത് ഒരു പ്രദേശത്തെ ജന വാസവുമായി ബന്ധപ്പെട്ടതല്ല. അതാ പ്രദേശത്തിന്റെ ഭൂമിയുടെ അവസ്ഥയുമായി ബന്ധപ്പെട്ടതാണ്. അതുകൊണ്ട് ഇത്ര ജനങ്ങള്‍ വസിക്കുന്നു എന്ന കാരണം അതിനെ ecologically sensitive അല്ല എന്നു പ്രഖ്യാപിക്കാനുള്ള മാനദണ്ഡമല്ല. പരമാവധി ഇത്തരം മേഘലകളിലെ നിയന്ത്രണങ്ങളില്‍ ചില ഇളവുകള്‍ അനുവദിക്കാം എന്നു മാത്രമാണ്.

മാസ്റ്റര്‍ പ്ളാന്‍ എന്നു പറയുന്നത് മലയോര മേഘലകളില്‍ മാത്രമല്ല ഉള്ളത്. ലോകം മുഴുവന്‍ എല്ലാ മേഘലകളിലും അവക്ക് യോജിക്കുന്ന മാസ്റ്റര്‍ പ്ളാനുകള്‍ ഉണ്ടാക്കുന്നുണ്ട്. മലയോരമേഘലക്ക് യോജിച്ച തരത്തിലുള്ള മാസ്റ്റര്‍ പ്ളാനുകള്‍ ഉണ്ടാക്കും. ജനവാസമേഖല ഒഴിച്ചുള്ള ഇഎസ്എകള്‍ക്കു മാസ്റര്‍പ്ളാന്‍ തയാറാക്കുന്നതു പഞ്ചായത്തുതലത്തില്‍ നടത്തുകയും കര്‍ഷക പ്രതിനിധികളെ അതില്‍ പെടുത്തുകയും കരട് മാസ്റര്‍പ്ളാന്‍ ഗ്രാമസഭകളില്‍ അംഗീകരിച്ചേ തീരുമാനിക്കാവൂ എന്നു വ്യവസ്ഥചെയ്യുകയും വേണം എന്നു പറയുന്നത് അര്‍ത്ഥ ശൂന്യമല്ലേ. ജനവാസമേഖല ഒഴിച്ചുള്ള ഇഎസ്എ ജനങ്ങളുടെ കൈവശം ഇല്ലാത്ത ഭൂമിയല്ലേ? അവിടെ എന്തു ചെയ്യണമെന്ന്, അതൊന്നും ബാധിക്കാത്ത ജനങ്ങളോട് എന്തിനു ചര്‍ച്ച ചെയ്യണം? അതോ ഇനി ഭാവിയില്‍ അതും കൂടി കൈവശപ്പെടുത്താന്‍ ഉദ്ദേശ്യമുണ്ടോ?

ശരിക്കും  ജനവാസ മേഘലകളില്‍ നടത്തേണ്ട കാര്യങ്ങളാണ്. മാസ്റ്റര്‍ പ്ളാന്‍ ആയാലും അല്ലെങ്കിലും ഗ്രാമ സഭകള്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കേണ്ടത്.

താങ്കള്‍ക്കിപ്പോഴും ഗാഡ്ഗിലിന്റെ നിര്‍ദ്ദേശങ്ങളേപ്പറ്റി ഒന്നും മനസിലായിട്ടില്ല. ഓരോ പ്രദേശങ്ങലിലും ചെയ്യേണ്ട കാര്യങ്ങളേക്കുറിച്ച് ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളേ ഗാഡ്ഗില്‍ നല്‍കിയിട്ടുള്ളു. അതൊക്കെ ഓരോ ഗ്രാമ സഭയും ചര്‍ച്ച ചെയ്ത് വേണ്ട മാറ്റങ്ങള്‍ വരുത്തി നടപ്പിലാക്കേണ്ടതാണെന്ന് അദ്ദേഹം അടിവരയിട്ടു പറയുന്നു. അത് മനസിലാക്കാതെ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് തള്ളിക്കളയുക എന്നൊക്കെ വിളിച്ചു പറയുന്നത് മണ്ടത്തരമാണെന്നു മാത്രം പറയട്ടെ.

ഇത് കോടതിയിലുള്ള വിഷയമാണ്. ഇപ്പോള്‍ ഇന്‍ഡ്യയില്‍ നിലവിലുള്ള നിയമങ്ങള്‍ക്കനുസരിച്ചുള്ള നിര്‍ദ്ദേശങ്ങളേ കോടതി അംഗീകരിക്കു. നിയമം ഭേദഗതി ചെയ്യാതെ താങ്കളൊക്കെ ഇപ്പോള്‍ പറയുന്ന പരിഹാരമാര്‍ഗ്ഗങ്ങ്ളൊന്നും നടപ്പിലാകാന്‍ പോകുന്നില്ല എന്നും കൂടെ ഓര്‍ത്താല്‍ നന്ന്. കേരളത്തിന്, ഒരു പക്ഷെ കേരള നിയമങ്ങളില്‍ മാറ്റം വരുത്താന്‍ ആയേക്കും. കേന്ദ്ര നിയമങ്ങള്‍   മാറ്റാന്‍ പോന്ന ശക്തി ഇന്നത്തെ അവസ്ഥയില്‍ കേരളത്തിലെ ഒരു രഷ്ട്രീയപാര്‍ട്ടിക്കും, കത്തോലിക്കാ സഭക്കും ഇല്ല എന്നും കൂടെ ഓര്‍ക്കുക. താമരശ്ശേരി ബിഷപ്പ് സോണിയയെ കണ്ടപ്പോള്‍ എന്താണു പറഞ്ഞതെന്ന് അദ്ദേഹത്തോട് ചോദിച്ചാല്‍ പറയും.

പിന്നെ പട്ടയ കാര്യം 1977നു മുമ്പുള്ള കൈവശക്കാര്‍ക്ക് പട്ടയം കൊടുക്കാം എന്ന് സുപ്രീം കോടതി അനുവദിച്ചിട്ടുള്ളതാണ്. അതിനു ശേഷമുള്ളതിന്, ഇപ്പോള്‍ അനുവാദമില്ല. അതിനു മാറ്റം വരുത്തണമെങ്കില്‍ കോടതി വിധി മറികടക്കേണ്ടി വരും. എന്നു വച്ചാല്‍ പുതിയ നിയമ നിര്‍മ്മാണം വേണമെന്ന്. ഈ റിപ്പോര്‍ട്ടുകള്‍ ഉണ്ടായാലുമില്ലെങ്കിലും സര്‍ക്കരിനിതില്‍ കൂടുതല്‍ വിശദീകരിക്കാന്‍ ആകില്ല. സാധിക്കുമെങ്കില്‍ സര്‍ക്കാരിനോട് വിശദീകരണം മേടിക്കുക.

കൂതറ ടിന്റുമോന്‍ said...

>>താങ്കളുടെ ദുര്‍വ്യാഖ്യാനം ഇടുക്കി ബിഷപ്പിന്റേതിനേക്കാള്‍ കഷ്ടമാണല്ലോ. 1980 ലെ വന സംരക്ഷന നിയമം വനത്തിനു മാത്രം ബാധകമാകുന്നതാണ്. പരിസ്തി ദുര്‍ബല പ്രദേശങ്ങള്‍ എന്നു പറഞ്ഞാല്‍ അത് വനം എന അര്‍ത്ഥമില്ല. <<

1993 ലെ പ്രത്യേക ചട്ടങ്ങള്‍ പ്രകാരം 28500 ഹെക്ടര്‍ സ്ഥലത്തിന് പട്ടയം നല്‍കുന്നതിനാണ് കേന്ദ്രത്തിന്റെയും സുപ്രീം കോടതിയുടെയും അനുമതി ഉള്ളത്. എന്നാല്‍ ഉപേക്ഷിക്കപ്പെട്ട പദ്ധതി പ്രദേശങ്ങള്‍ക്കും പത്തു ചെയിന്‍ പ്രദേശങ്ങള്‍ക്കും ഭൂരഹിതര്‍ക്ക് ഭൂമി നല്‍കുന്നതും ഒന്നും ഈ അനുമതിയുടെ പിന്‍ബലത്തില്‍ വരുന്ന വനഭൂമിയല്ല. നിലവില്‍ റവന്യൂ ഭൂമി ആയ ഈ സ്ഥലങ്ങള്‍ക്ക് 1964 ലെ ഭൂമി പതിവ് ചട്ടം അനുസരിച്ചാണ് പട്ടയം നല്‍കുന്നത്. ഇഎസ്എ ആയി പ്രഖ്യാപിക്കപ്പെടുന്നതോടെ ഈ പ്രദേശങ്ങള്‍ക്ക് 1980ലെ വന സംരക്ഷണ നിയമം ബാധകമാക്കുകയും പട്ടയം വിതരണം എന്നന്നേക്കുമായി നിലയ്ക്കുകയും ചെയ്യും.

റിസര്‍വ്വ് വനങ്ങളും, സംരക്ഷിത മേഖലകളും, ലോക പൈതൃക സ്ഥലങ്ങളും, ഇ എസ് എ യില്‍ ഉള്‍പ്പെടുന്നതിനാല്‍ ഇവയെല്ലാം 1927 ലെ വനനിയമം, 1922 ലെ വന്യജീവി സംരക്ഷണ നിയമം, 1980 ലെ വനസംരക്ഷണ നിയമം, ഇവയുടെ ഭേതഗതികള്‍ എന്നിവയെല്ലാം ബാധകമാകുന്ന പ്രദേശങ്ങളായിക്കുമെന്നും ആയതിനാല്‍ ഈ പ്രദേശങ്ങള്‍ക്ക് കൂടുതല്‍ സംരക്ഷണം ലഭിക്കുമെന്നും പറയുന്നു. അപ്പോള്‍ മേല്‍ പറഞ്ഞ നിയമങ്ങളെല്ലാം ബാധകമാകുന്ന കടുത്ത സംരക്ഷിത മേഖലയായി ഈ ജനവാസകേന്ദ്രങ്ങള്‍ മാറും.


കൂതറ ടിന്റുമോന്‍ said...

>>ഇതും താങ്കളുടെ ദുര്‍വ്യാഖ്യാനമാണ്. നാടന്‍ ഇനങ്ങളെ പ്രോത്സാഹിപ്പികണമെന്നേ പറയുന്നുള്ളു. നാടന്‍ ഇനങ്ങളേ പാടുള്ളു എന്നു പറയുന്നില്ല. <<

നാടന്‍ ഇനങ്ങളെ പ്രോത്സാഹിപ്പികണം എന്ന് പറയുന്നതും നാടന്‍ ഇനങ്ങളേ പാടുള്ളു എന്ന് പറയുന്നതും ഒരു സർക്കാർ റിപ്പോര്ടിനെ സംബന്തിച്ചു തത്വത്തിൽ ഒന്ന് തന്നെ . സ്വദേശിയല്ലാത്ത ഇനങ്ങളൊന്നും പശ്ചിമഘട്ടത്തില്‍ പ്രോത്സാഹിപ്പിക്കരുത്. സ്വദേശി സസ്യങ്ങള്‍ക്കു മാത്രം പ്രോത്സാഹം നല്കുക. ഇതാണു ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ കാണുന്നത്. എന്താണ് ഈ പ്രോത്സാഹിപ്പിക്കുക എന്നതിന്റെ വ്യാഖ്യാനം ...നാടാൻ അല്ലാത്തത് കൃഷി ചെയ്‌താൽ കുഴപ്പമുണ്ടോ ?

ഇന്നു കേരളത്തിന്റെ കാര്‍ഷികോത്പാദത്തില്‍ സിംഹഭാഗവും അന്യനാടുകളില്‍നിന്നു കടം കൊണ്ട ഉത്പന്നങ്ങളുടേതാണെന്ന് ആര്‍ക്കാണറിയാത്തത്. ബ്രസീലില്‍ ജനിച്ച റബര്‍, എത്യോപ്യയില്‍ ജനിച്ച കാപ്പി, ഇന്ത്യ-ചൈന-മ്യാന്‍മര്‍ അതിര്‍ത്തിയില്‍ ജനിച്ച തേയില, മധ്യ അമേരിക്കയിലെ കൊക്കോ, കശുമാവ്, പൈനാപ്പിള്‍, ബ്രസീലില്‍ നിന്നുവന്ന മരച്ചീനി തുടങ്ങിയ പ്രധാവിളകളെ മാറ്റിനിര്‍ത്തി ഒരു കേരളത്തെ ഇന്നു ചിന്തിക്കാനാകുമോ?

കൂതറ ടിന്റുമോന്‍ said...

>>രാസവളം ഉപയോഗിക്കാത്ത ജൈവകൃഷിയേ ആകാവൂ എന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. രാസവളങ്ങളുടെ ഉപയോഗം കുറച്ചു കൊണ്ടു വരണം, ജൈവജൈവകൃഷി പ്രോത്സാഹിപ്പിക്കണം എന്നൊക്കെയാണു പറയുന്നത്.<<

മേഖല ഒന്നില്‍ രാസകീട- കളാശിനികള്‍ അഞ്ചുവര്‍ഷത്തികം നിരോധിക്കുക. രാസവള ഉപയോഗം അഞ്ചുവര്‍ഷത്തികം നിര്‍ത്തലാക്കാവുന്നവിധം പ്രോത്സാഹ പരിപാടികള്‍ നടപ്പാക്കുക.
മേഖല രണ്ടില്‍ ഇക്കാര്യങ്ങള്‍ എട്ടുവര്‍ഷംകൊണ്ടും മേഖല മൂന്നില്‍ പത്തുവര്‍ഷംകൊണ്ടും നടപ്പാക്കുക. (റിപ്പോര്‍ട്ട് ഒന്നാം വോള്യം, പേജ് 43)

എന്നൊക്കെയാണ് ഇതിനെക്കുറിച്ച്‌ ഗാട്ഗിൽ പറയുന്നത്

രാസവള നിരോധനമല്ല വിവേകപൂര്‍ണമായ രാസവളപ്രയോഗമായിരുന്നു നിര്‍ദേശിക്കേണ്ടിയിരുന്നത് !

കൂതറ ടിന്റുമോന്‍ said...

>>ഒരു രാജ്യം മൊത്തമായി ജൈവകൃഷിയിലേക്ക് മാറുന്നതിന്റെ കഥ ഇവിടെ വായിക്കാം.<<

10 ലക്ഷം പോലും ജനസംഖ്യ ഇല്ലാത്ത സ്ഥലത്ത് അതൊക്കെ പറ്റും ...

123 കോടി ജത്തിനുവേണ്ടി 25 കോടി ടണ്‍ ഭക്ഷ്യധാന്യം ഇന്ത്യയില്‍ ഇന്ന് ഉത്പാദിപ്പിക്കുന്നു. അതില്‍ രണ്ടോ മൂന്നോ കോടി ടണ്‍ കയറ്റുമതി ചെയ്യുന്നു. രാജ്യത്തെ ഓരോരുത്തര്‍ക്കും പ്രതിദിനം 500 ഗ്രാം ഭക്ഷ്യധാന്യം നല്കിയശേഷവും ഏകദേശം 17 കോടി ജങ്ങള്‍ക്കു പ്രതിദിനം 500 ഗ്രാം വച്ച് 365 ദിവസവും നല്കാന്‍ മാത്രം ധാന്യം ഇന്ത്യ ഉത്പാദിപ്പിക്കുന്നു. ഈ സാഹചര്യത്തില്‍ നില്‍ക്കുമ്പോള്‍ ബര്‍മയിലും തായ്ലന്‍ഡിലും അമേരിക്കയിലുംനിന്നു ധാന്യങ്ങളുമായി കപ്പലുകള്‍ വരുന്നതു കാത്തുനിന്ന 1970 വരെയുള്ള കാലം വിസ്മരിക്കരുത്. ആ പഴയ കാലത്തെ കൃഷികളിലേക്കു തിരിച്ചുപോയാല്‍ ആ ക്ഷാമവും പട്ടിണിയും വീണ്ടും വിളിച്ചുവരുത്തേണ്ടിവരും എന്നതും വസ്തുതയാണല്ലോ

കൂതറ ടിന്റുമോന്‍ said...

>>താങ്കള്‍ പറയുമ്പോലെ ഏലം ,കുരുമുളക് ,കാപ്പി തുടങ്ങിയ വിളകള്ക്ക് തണൽ നല്‍കുന്ന വൃക്ഷ ശിഖരങ്ങൾ മുറിച്ചാല്‍ ശിക്ഷ കൊടുക്കണമെന്നു എഴുതിയിരിക്കുന്നത്. <<

കൃഷിയിടത്തിലെ മരംമുറിക്കലിനു ബന്ധപ്പെട്ട അധികാരികളില്‍നിന്ന് അനുമതി വാങ്ങണം എന്ന് ഇഎസ്എകള്‍ക്കു ബാധകമായ മാര്‍ഗരേഖയില്‍ പറയുന്നു. ബന്ധപ്പെട്ട അധികാരികളുടെ അനുവാദത്തോടെ മുറിക്കാം എന്ന വ്യവസ്ഥ സാധാരണ ജനങ്ങള്‍ക്ക് എത്ര ഭാരമാകും എന്നു പറയേണ്ട കാര്യമില്ല. വനമേഖലയുടെ തൊട്ടുള്ള സ്ഥലങ്ങളില്‍ മാത്രം വേണ്ട വ്യവസ്ഥയാണിത്. ഈ വ്യവസ്ഥയുടെ വ്യാഖ്യാനം തേക്കു മുതല്‍ റബര്‍ വരെയും കവുങ്ങു മുതല്‍ മാവുവരെയുമുള്ള മരങ്ങള്‍ വില്‍ക്കാനോ വെട്ടാനോ വയ്യാത്ത അവസ്ഥയാണു സൃഷ്ടിക്കുക.

കൂതറ ടിന്റുമോന്‍ said...

>>യോഗ്യരായവർ ഉണ്ടെങ്കിലും ഇപ്പോള്‍ ആരെയും മഹറോന്‍ ചൊല്ലാറില്ല.<<

"സി പി എമ്മില്‍ ക്യാപിറ്റല്‍ പണീഷ്മെന്റിനര്‍ഹനാണെങ്കിലും അതില്‍ നിന്നും പല പ്രാവശ്യം രക്ഷപ്പെട്ട ഒരാളെങ്കിലും ഉണ്ട്. വിഎസ്. പക്ഷെ കത്തോലിക്കാ സഭയില്‍ മഹറോന്‍ ചൊല്ലലില്‍ നിന്നും ഇതുവരെ ആരും രക്ഷപ്പെട്ടതായി കേട്ടിട്ടില്ല." എന്നതായിരുന്നു താങ്കളുടെ കമെന്റ് !

>>ഇന്ദിര ഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ സന്തോഷം കൊണ്ട് മതി മറന്ന പാല ബിഷപ്പിനെ ചോദ്യം ചെയ്ത ഒരു കോളേജു പ്രഫസറെ തെമ്മാടിക്കുഴിയില്‍ അടക്കം ചെയ്തുണ്ടായ നാണക്കേട് സഭക്കിപ്പോഴും മാറിയിട്ടില്ല. <<

തെളിവുകൾ നൽകുമല്ലോ !

കൂതറ ടിന്റുമോന്‍ said...

>>സീറോ മലബാര്‍ സഭയുടെ വെബ് സൈറ്റ് കത്തോലിക്ക സഭയുടെ വെബ് സൈറ്റ് ആണെന്നാണ്, ഞാനിപ്പോഴും വിശ്വസിക്കുന്നത്. കേരള കത്തോലിക്കാ സഭാ മെത്രാന്‍മാരുടെ സമിതി ആയ കെ സി ബി സിയുടെ സൈറ്റാണു താങ്കള്‍ തന്നത്. <<

കേരള കത്തോലിക്കാ സഭയുടെ വെബ് സൈറ്റ് എന്ന് പറയുന്നത് കെ സി ബി സിയുടെ സൈറ്റാണു..സിറോ മലബാര് സഭ കേരളത്തിലെ മൂന്നു കത്തോലിക്കാ രീത്തുകളിൽ ഒന്ന് മാത്രമാണ് ..

കൂതറ ടിന്റുമോന്‍ said...

>>ഇതിന്റെ പിന്നില്‍ പ്രവര്‍ഥിക്കുന്ന വ്യവസായ ലോബികളം, ഖനന മാഫിയകളും, റിസോര്‍ട്ട് മാഫിയകളും ഇവിടെ നിന്ന് ഒഴിഞ്ഞുപോയാല്‍ മാത്രമേ യഥാര്‍ത്ഥ കര്‍ഷകര്‍ക്ക് പട്ടയം ലഭിക്കാനുള്ള സാധ്യത തെളിയൂ. .അതിനു പറ്റിയെ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം നിയന്ത്രണങ്ങള്‍ നിര്‍ദ്ദേശിക്കുന്ന ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലക്കയാണ്, വെള്ളം ചേര്‍ത്ത കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടല്ല. അതൊന്നും താങ്കളേപ്പോലുള്ളവര്‍ക്ക് മനസിലാകുമെന്ന് തോന്നുനില്ല. <<

മാഫിയകൾ സർക്കാർ സംവിധനഗളുടെ കെടുകാര്യസ്ഥതയാണ് കാണിക്കുന്നത് ...അതിനു കർഷകർ ബലിയാടാകേണ്ട കാര്യമില്ലല്ലോ ..ഗാട്ഗിൽ കമ്മിറ്റി റിപ്പോര്ട്ട് മലയോരമേഖലയിലെ കര്ഷകരെ കണക്കിലെടുത്തിട്ടില്ല ..അതുകൊണ്ട് തന്നെ പ്രസ്തുത റിപ്പോർട്ട് കർഷകർ അംഗീകരിക്കണം എന്ന് പറയുന്നത് ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതിനു തുല്യമാണ് ..

കൂതറ ടിന്റുമോന്‍ said...

>>കര്‍ഷകര്‍ക്ക് മാത്രമല്ല എല്ലാ മനുഷ്യര്‍ക്കും ഭൂമി ആസ്തി തന്നെയാണ്. മലയോര മേഘലയില്‍ കര്‍ഷകരുടെ ഭൂമി അവര്‍ക്ക് പൈതൃകമായി കിട്ടിയതൊന്നുമല്ല. കയ്യേറിയതും ചുളുവിലക്ക് തരപ്പെടുത്തിയതും, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ശരിപ്പെടുത്തിയതും, രാഷ്ട്രീയ പാര്‍ട്ടികളുടെ ആശീര്‍വാവദത്തോടെ കയ്യടക്കിയതും ഒക്കെ ആണ്. <<

ഇത് കേരളം മുഴുവൻ ഉള്ള സ്ഥലത്തെക്കുറിച്ച് പറയാവുന്നതാണ് ...മലയോര മേഖലയിലെ കർഷകർ അൽപ്പം വൈകി കുടിയേറി എന്ന് മാത്രം ...മൂന്നു തലമുറ മുന്നേ ഗ്രോ ഫോർ ഫുഡ്‌ ,ഹൈറേഞ്ചു കൊളനൈസെഷൻ തുടങ്ങിയ സർക്കാർ പദ്ധതികളിലൂടെ കുടിയെരിയവരാന് കുടിയേറ്റ ജനത ..അതിനു സർക്കാരിന്റെ പ്രോത്സാഹനവും നിർബന്ദവും ഉണ്ടായിരുന്നു ..

>>പരിസ്തിതി ലോല പ്രദേശങ്ങളിലെ ഭൂമിയുടെ ഉപയോഗം ലോകം മുഴുവന്‍ നിയന്ത്രിക്കപ്പെടുന്നുണ്ട്. കേരളത്തില്‍ മാത്രം അത് പറ്റില്ല എന്നു പറയുന്നത് യുക്തി സഹമല്ല. <<

കേരളത്തിൽ പരിസ്തിതി ലോല പ്രദേശങ്ങളിലെ ജസാന്ദ്രത 169.02 ആണ് ..അതായത് മൊത്തം പശ്ചിമഘട്ട പരിസ്ഥിതിലോലമായി കസ്തൂരിരംഗന്‍ പ്രഖ്യാപിച്ച സ്ഥലത്തെ ജസാന്ദ്രതയുടെ ഇരട്ടി. കേരളം ഒഴിവാക്കിയുള്ള സ്ഥലത്തെ ജസാന്ദ്രതയാകട്ടെ വെറും 64. ഈ ഒരു തമാശ ലോകത്ത് ഇവിടെ മാത്രമേ കാണൂ ..

കൂതറ ടിന്റുമോന്‍ said...

>>മലയോര മേഘലയില്‍ കര്‍ഷകരുടെ ഭൂമി വനങ്ങളാക്കി മാറ്റിയെടുക്കാന്‍ ഉള്ള അജണ്ടക്ക് വികസിത രാജ്യങ്ങള്‍ സഹായം ചെയ്യുന്നുണ്ട് എന്നാണ്. അതേക്കുറിച്ചുള്ള ഏതെങ്കിലും വിവരങ്ങളുണ്ടെങ്കില്‍ ഇവിടെ പകര്‍ത്തി വയ്ക്കുക.<<

ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട്‌ തയ്യാറാക്കിയ വിദഗ്‌ധസമിതിയില്‍ അംഗമായിരുന്നവരില്‍ ഒരാള്‍ എക്‌സിക്യൂട്ടീവ്‌ അംഗമായ സംഘടന വിദേശ ഏജന്‍സികളില്‍നിന്നും സഹ്യപര്‍വ്വത സംരക്ഷണത്തിന്റെ പേരില്‍ വാങ്ങിയത്‌ വിദേശത്തു നിന്ന്‌ വാങ്ങിയത്‌ 27 കോടി രൂപ. മറ്റൊരാള്‍ സ്‌ഥാപകചെയര്‍മാനായ സംഘടനയുടെ ഓഡിറ്റ്‌ റിപ്പോര്‍ട്ട്‌ പോലും സൈറ്റുകളില്‍നിന്ന്‌ അപ്രത്യക്ഷമായി. ഇദ്ദേഹത്തിന്റെ ഭാര്യ ഇപ്പോഴും സംഘടനയുടെ പ്രമുഖ അംഗമാണ്‌. വിവിധ പരിസ്‌ഥിതി പ്രവര്‍ത്തനങ്ങളുടെ പേരില്‍ കേന്ദ്ര സര്‍ക്കാരും പരിസ്‌ഥിതി എന്‍.ജി.ഒ കളും കഴിഞ്ഞ വര്‍ഷം മാത്രം 400 കോടി രൂപയുടെ വിദേശപണമാണ്‌ കൈപ്പറ്റിയത്‌. ഇതില്‍ ഗണ്യമായ ഭാഗം വാങ്ങിയത്‌ പശ്‌ചിമ ഘട്ടത്തിന്റെ പേരിലും.

http://www.mangalam.com/print-edition/keralam/118930

സർക്കാർ നിർദേശപ്രകാരം റിപ്പോര്ട്ട് തയ്യരക്കുന്നവ്ർ ഇത്രയധികം പണ ഇടപാടുകൾ നടത്തുന്നതിന്റെ ആവശ്യം എന്താണ് ... കമ്മീഷൻ നേടി നടപ്പിലാക്കുന്നു എന്നെ കരുതാൻ ന്യായമുണ്ടല്ലോ ... ഇത് നേരിട്ടും അല്ലാതെയും ഉണ്ട് എന്ന് കരുതാം ..ഈ ലിങ്കിൽ കുറച്ചു കാര്യങ്ങൾ പറയുന്നു ..കൂടുതൽ പഠിക്കേണ്ടിയിരിക്കുന്നു

http://www.forestcarbonasia.org/in-the-media/indian-farmers-earn-forest-carbon-credits/


http://www.thehindu.com/sci-tech/energy-and-environment/himachal-to-earn-carbon-credits-with-more-forests/article2120072.ece

കൂതറ ടിന്റുമോന്‍ said...

>>ഞാന്‍ പഠിക്കുന്നില്ല എന്നത് വിട്ടു കള. ഇതേക്കുറിച്ച് ഉത്ഖണ്ടിതപ്പെടുന്ന ബിഷപ്പുമാരോ കര്‍ഷകരോ അത് പഠിച്ചോ. ഇതേക്കുറിച്ച് പഠനം സംഘടിപ്പിച്ചതായോ ചര്‍ച്ചകള്‍ നടത്തിയതായോ ഒരു റിപ്പോര്‍ട്ടെങ്കിലും താങ്കള്‍ക്ക് ചൂണ്ടിക്കാണിക്കുവാന്‍ പറ്റുമോ? <<

റിപ്പോര്ട്ട് വായിച്ചും പഠിച്ചുമാണ് അതുമായി ബന്ധപ്പെട്ട ജനദ്രോഹ പരമായ കാര്യങ്ങൾ അതുമായി ബന്ധപ്പെട്ട് നിന്നവർ ചൂണ്ടിക്കാണിച്ചത് ..വിഷയവുമായി ബന്ധപ്പെട്ടു നടന്ന ചർച്ചകൾ യൂടൂബിൽ ഉണ്ട് ......താങ്കളും പരിസ്ഥിതി സംരക്ഷണം എന്ന് കെട്ടാതെ ചാടി ഇറങ്ങിപ്പുറപ്പെട്ടു ..മൂന്നു പോസ്റ്റുകൾ എഴുതിക്കഴിഞാണ് അതുമായി ബന്ധപ്പെട്ടു എന്തെങ്കിലുമൊക്കെ വായിക്കുന്നത് എന്ന് പറഞ്ഞാൽ തെറ്റുണ്ടോ ?!

http://www.youtube.com/watch?v=Q6SafpzmIqg


കൂതറ ടിന്റുമോന്‍ said...

കേരളത്തിന്റെ മൊത്തം വിസ്തൃതിയുടെ 44.52 ശതമാനം (17,300 ചതുരശ്ര കിലോമീറ്റര്‍) വനമേലാപ്പ് ഉണ്ടെന്നാണു ഫോറസ്റ് സര്‍വേ ഓഫ് ഇന്ത്യയുടെ 2011 ലെ റിപ്പോര്‍ട്ടില്‍ പറയുന്നത്. രാജ്യത്ത് 23.8 ശതമാനം വനമേലാപ്പുള്ളപ്പോഴാണിത്. അതേസമയം, വനംവകുപ്പിന്റെ കീഴിലുള്ള വനവിസ്തൃതി 11,309.5 ചതുരശ്ര കിലോമീറ്ററാണ്. ഇതു സംസ്ഥാനത്തിന്റെ വിസ്തൃതിയുടെ 29.1 ശതമാനമാണ്.

ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത് ഒരേയൊരു കാര്യമാണ്. ഇവിടത്തെ പരിസ്ഥിതി മൌലികവാദികള്‍ എന്തെല്ലാം പ്രചരിപ്പിച്ചാലും കേരളത്തിലെ വനമേഖല ശോഷിച്ചിട്ടില്ല. അതു വളര്‍ന്നിട്ടേയുള്ളൂ. വനം വകുപ്പിന്റെ കീഴിലുള്ള വനമേഖലയും അതിന്റെ പകുതിയോളം വേറേ വനമേലാപ്പ് പ്രദേശവും സംസ്ഥാനത്തുണ്ട്.

മറ്റൊന്നുകൂടി കാണാം. രാജ്യത്ത് ഒരു ചതുരശ്ര കിലോമീറ്ററില്‍ 382 പേരുള്ളപ്പോള്‍ കേരളത്തില്‍ 859 പേരുണ്ട്. ഇത്രയും ജനസാന്ദ്രത ഉണ്ടായിട്ടും കേരളം ദേശീയ ശരാശരിയിലും വളരെ കൂടിയതോതില്‍ വനം സംരക്ഷിച്ചു.

ഈ വനസമൃദ്ധിയാണ് അഞ്ചു നാഷണല്‍ പാര്‍ക്കും 17 വന്യജീവി സങ്കേത (സാങ്ച്വറി)വും ഒരു കമ്യൂണിറ്റി റിസര്‍വും രണ്ടു ബയോസ്ഫിയര്‍ റിസര്‍വും കേരളത്തിലുണ്ടാകാന്‍ കാരണം.

ഇത്രയൊന്നും മതിയാകാഞ്ഞിട്ടാണോ തങ്ങള്‍ താമസിക്കുന്ന ഇടങ്ങള്‍ പരിസ്ഥിതിലോലം (ഇഎസ്എ) എന്നു പ്രഖ്യാപിക്കുന്നതെന്ന് ആരെങ്കിലും ചോദിച്ചാൽ അവരെ കുറ്റം പറയാൻ കഴിയില്ലല്ലോ .!

കൂതറ ടിന്റുമോന്‍ said...

>>പള്ളിയില്‍ എല്ലാ ഞാറഴ്ചകളിലും വിശ്വാസികളോട് പറയുന്ന ഭാഷയല്ല ഈ രണ്ടു മെത്രാന്‍മാരും പൊതു വേദികളില്‍ പറഞ്ഞത്. അതുകൊണ്ട് അവര്‍ വിമര്‍ശിക്കപ്പെടുക തന്നെ ചെയ്യും. കത്തോലിക്കാ സഭയുടെ പരിസ്തിതി വിഷയത്തിലുള്ള സമീപനമല്ല ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ടിനോട് മെത്രാന്‍മാര്‍ പ്രകടിപ്പിക്കുന്നത്., അതുകൊണ്ട് അതും ചര്‍ച്ച ആകും. അതില്‍ കുണ്ഠിതപ്പെട്ടിട്ടു കാര്യമില്ല. ഒരു സ്വതന്ത്ര ജനധിപത്യസമൂഹത്തില്‍ ജീവിക്കുമ്പോള്‍ നാവിനു ചില നിയന്ത്രണങ്ങളൊക്കെ വേണം.<<

ചില സാഹചര്യങ്ങളിൽ അല്പം വികാര പ്രകടങ്ങൾ ഒക്കെ നടത്തി എന്ന് വരും ..പ്രത്യേകിച്ചും ഉത്തരവാദപ്പെട്ടവർ അനങ്ങാപ്പാറ നയം സ്വീകരിക്കുമ്പോൾ ..പള്ളിയിലെ ഭാഷയിൽ സംസാരിച്ചപ്പോൾ ആരും ശ്രദ്ധിച്ചില്ല ..എന്നാൽ കാഷ്മീരാകും ,ജാലിയൻ വാലാബാഗ് ആവര്ത്തിക്കും എന്നൊക്കെ പറഞ്ഞപ്പോൾ അത് വാർതയായി ..വിഷയം ആളുകള് ചര്ച്ച ചെയ്തു ...ഇതാണ് ഇന്നത്തെ അവസ്ഥ ...

Baiju Elikkattoor said...

tracking.....

kaalidaasan said...

>>>>ഗാഡ്ഗില്‍ റിപ്പോര്‍ട്ട് മൂന്നു പരിസ്ഥിതിലോല സോണുകള്‍ തിരിച്ചപ്പോള്‍ സംസ്ഥാത്തെ 63 താലൂക്കില്‍ നാല്പതും അതിലേതിലെങ്കിലും പെട്ടു. 3.33 കോടി ജങ്ങളില്‍ 2.2 കോടിയും അവയിലായിരുന്നു. മൂന്നില്‍രണ്ടു ഭാഗം ജനങ്ങളെയും ഉള്‍പ്പെടുത്തിയുള്ള ഒരു റിപ്പോര്‍ട്ട് നടപ്പാക്കല്‍ ഒട്ടും പ്രായോഗികമല്ലെന്നു മസിലാക്കിയ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം എതിര്‍പ്പിന്റെ ശക്തികുറയ്ക്കാന്‍ വഴി കണ്ടെത്തുകയായിരുന്നു കസ്തൂരിരംഗന്‍ റിപ്പോര്ടിലൂടെ . അതുസരിച്ചുണ്ടാക്കിയ റിപ്പോര്‍ട്ട് മൂലം ദുരിതമുഭവിക്കേണ്ടവര്‍ കേവലം 22 ലക്ഷം പേര്‍ മാത്രം. <<<<

ടിന്റു,

കേരളത്തിലെ 40 താലൂക്കും പരിസ്തിതി ലോലമാണെന്ന വിലയിരുത്തലാണു ശാസ്ത്രീയം. ഇത് ബാധിക്കുന്നത് ഇവിടത്തെ 2.2 കോടി ജനങ്ങളെ തന്നെയാണ്. പക്ഷെ അത് അവരുടെ ജീവിതം കുറച്ചു കൂടെ മെച്ചപ്പെടുന്ന തരത്തിലായിരിക്കും. പരിസ്തിതി കുറച്ച് കൂടെ അരോഗ്യകരമാകും. മലിനീകരണം കുറയും. ഇന്ന് കേരളത്തിലെ 45 മേജര്‍ നദികളില്‍ ഒറ്റ നദിയിലെയും ജലം ശുദ്ധമല്ല. പട്ടണങ്ങളിലെ ഒറ്റ ഓടയിലെയും ജലം ശുദ്ധമല്ല. ഒരു കായലിലും തെളിഞ്ഞ വെള്ളമില്ല. 99% ബീച്ചുകളിലും മനുഷ്യനിറങ്ങാന്‍ ആകില്ല. നാടു നീളെ മാലിന്യം കെട്ടിക്കിടക്കുന്നു. എല്ലാത്തരത്തിലുമുള്ള പകര്‍ച്ച വ്യധികള്‍ കൊണ്ടും  ജനം ബുദ്ധിമുട്ടുന്നു. ആരും കൊണ്ടു വന്ന് വിതക്കുന്നതല്ല ഇപ്പറഞ്ഞ പകര്‍ച്ച വ്യാധികളൊക്കെ. ബിഷപ്പുമാരും കടുത്ത വിശ്വാസികളും അത് ദൈവ ശിക്ഷ ആണെന്നു പറയുമായിരിക്കും. മുമ്പെങ്ങുമില്ലാത്ത തരത്തില്‍ പേമാരിയും വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും ഉണ്ടാകുന്നു. ഇത് പരിസ്തിതി ദുര്‍ബലമാകുന്നതിന്റെ പ്രത്യാഘാതങ്ങള്‍ തന്നെയാണ്. അല്ലാതെ ബിഷപ്പുമാര്‍ പറയുന്ന ദൈവ ശിക്ഷയൊന്നുമല്ല. കാര്‍ബണീകരണം കാലവസ്ഥാ മാറ്റം ഉണ്ടാക്കുന്നുണ്ട് എന്ന അറിവ് ഇടുക്കി ബിഷപ്പിണ്ട്. പക്ഷെ അതിനു വേണ്ടി താന്‍ ഉള്‍പ്പെട്ട സമൂഹം എന്തെങ്കിലും ചെയ്യണമെന്ന തിരിച്ചറിവില്ല. മറിച്ച അതിനു വേണ്ടി പ്രവര്‍ത്തിക്കുന്നവരെ അധിക്ഷേപിക്കാനാണദ്ദേഹം ശ്രമിക്കുന്നത്. അതില്‍ സാമ്രാജ്യത്വ അജണ്ട വരെ അദ്ദേഹം കുഴിച്ചെടുക്കുന്നു. വിശ്വാസികളെ നേര്‍ വഴി കാണിച്ചു കൊടുക്കേണ്ട ഒരു വൈദികന്‍ ഇതുപോലെ അസത്യ പ്രസ്താവന നടത്തുന്നത് ലജ്ജാകരമാണ്.

മുക്കിനു മുക്കിനു ആശുപത്രികളും മെഡിക്കല്‍ കോളേജുകളും, ഡോക്ടര്‍മാരും നേഴ്സുമാരുമൊക്കെ ഉണ്ടായിട്ടും ഓരോ വര്‍ഷവും പകര്‍ച്ച വ്യാധികള്‍ കൊണ്ട്, കേരളത്തിലെ എത്ര പേര്‍ മരിക്കുന്നുണ്ട് എന്ന് താങ്കള്‍ക്ക് വല്ല വിവരവുമുണ്ടോ? കീട നാശിനി ഉപയോഗിച്ച കാസര്‍കോഡും പരിസരത്തും ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ അറിഞ്ഞിട്ടുണ്ടോ? ഇതൊക്കെ മനസിലാക്കണമെങ്കില്‍ മനുഷ്യന്‍ ശ്രേഷ്ടനാണെന്ന മന്ത്രം ഉരുക്കഴിച്ചു കൊണ്ടിരുന്നാല്‍ മാത്രം പോരാ. പരിസ്തിതി പരിജ്ഞാനം കൂടെ വേണം. ഇതുപോലെ പരിജ്ഞാനമുള്ള ഏത് മനുഷ്യ ജീവിയൂം ഗാഡ്ഗില്‍ 40 താലൂക്കുകളെ പരിസ്തിതി ലോലമായി കണ്ട് ചില പരിഹാര നിര്‍ദ്ദേശങ്ങള്‍ നല്‍കിയതിനെ സ്വാഗതം ചെയ്യുകയേ ഉള്ളു. ഭൂമി ജീവിക്കാനുള്ളതാണെന്നു കരുതുന്ന ആരും ഇതേ ചിന്തിക്കൂ. ഭൂമി ക്രയ വിക്രയത്തിനുള്ള ആസ്തി ആയി കണ്ട് നിയന്ത്രണങ്ങളുണ്ടാകുമ്പോള്‍ വിലയിടിയുന്നത് മാത്രം മനസില്‍ കൊണ്ടു നടക്കുന്ന കച്ചവടക്കാര്‍ക്ക് മറിച്ചേ തോന്നു.

kaalidaasan said...

Contd....

ഭൂട്ടാന്‍ പോലെ ഒരു രാജ്യം, മുഴുവന്‍ ജനങ്ങളെയും ഉള്‍പ്പെടുത്തി ജൈവ കൃഷിയിലേക്ക് മാറണമെന്നു തീരുമാനിക്കുന്നത് പ്രായോഗികമാണെന്ന് അവര്‍ കണിച്ചു തരുന്നു. അതു കൊണ്ട് പ്രയോഗിതയുടെ കഥ കൂടുതല്‍ പറയാതെ.

കേരളത്തിലെ ജനങ്ങള്‍ക്ക് മാത്രം എന്താ രണ്ടു കൊമ്പു കൂടി വച്ചാണോ ജനിപ്പിച്ചിരിക്കുന്നത്? ലോകം മുഴുവന്‍ പരിസ്തിതി വിഷയത്തെ മനസില്‍ കരുതി ആണ്, ഇപ്പോള്‍ ഏത് വികസന പ്രവര്‍ത്തനവും നടത്തുന്നത്. അതിനു കേരളത്തിനു വെളിയില്‍ എന്തു നടക്കുന്നു എന്നു കൂടി അറിയേണ്ടി വരും. അമേരിക്കയിലും ഓസ്റ്റ്രേലിയയിലും ദേശ വ്യാപകമായി ഉള്ള നിയന്ത്രണങ്ങളുടെ ലിസ്റ്റ് ഞാന്‍ രണ്ട് ലിങ്കുകളിലായി തന്നിരുന്നു. അവിടെയൊക്കെ വീടു പണിയുന്നത് പട്ടണങ്ങളില്‍ പോലും പരിസ്തിതി സൌഹൃദമായ രീതിയിലാണ്. ഇംഗ്ളണ്ടിലും യൂറോപ്പിലും ഓസ്റ്റ്രേലിയലുമൊക്കെ പട്ടണങ്ങളില്‍ പോലും ജനങ്ങള്‍ താമസിക്ക്ന്ന വീടുകള്‍ സിമന്റും കോണ്‍ക്രീറ്റുമൊക്കെ മിതമായ തോതില്‍ ഉപയോഗിച്ചിട്ടാണ്. അതുകൊണ്ട് കേരളത്തിലെ 40 താലൂക്കുകളെയും പരിസ്തിതി ലോലമാണെന്ന് നിര്‍ദ്ദേശിച്ചതില്‍ യാതൊരു അപകാതയുമില്ല. പ്രകൃതിയെ ചൂക്ഷണം ചെയ്തു വന്‍ ലാഭമുണ്ടാക്കുന്ന വ്യവസായ ലോബിയെ ആണിത് ബാധിക്കുക. കാരണം ഇവിടെ നിരോധനവും നിയന്ത്രണങ്ങളും വരുന്നത് കൊണ്ട് അവരുടെ വ്യവസായങ്ങള്‍ അടച്ചു പൂട്ടേണ്ടി വരും. അതുകൊണ്ട് അവരാണിതിനെതിരെ പ്രവര്‍ത്തിച്ചത്.

കേരളത്തില്‍ മാത്രമല്ല ഈ റിപ്പോര്‍ട്ട് ബാധിക്കുന്ന ജനങ്ങളുള്ളത്. കേരളത്തിലേതിനേക്കാള്‍ കൂടുതല്‍ മറ്റ് സംസ്ഥാനങ്ങളിലാണ്., അവര്‍ക്ക് താങ്കളേപ്പോലെ എതിര്‍പ്പില്ല. അതിന്റെ അര്‍ത്ഥം ഇതിനെ ഭൂരിഭാഗം പേരും അനുകൂലിക്കുന്നു എന്നാണ്. അതിന്റെ മറ്റൊരു പേരാണ്, പ്രായോഗികമെന്നത്.

കസ്തൂരി രംഗന്‍ പത്തിലൊന്നു ജനങ്ങളെ ബാധിക്കുന്ന തരത്തില്‍ റിപ്പോര്‍ട്ട് മാറ്റിയെഴുതി എന്നത്ശരിയാണ്. ഇപ്പോള്‍ കേരള സര്‍ക്കാര്‍ നിയോഗിച്ച സമിതി 100 വില്ലേജുകളെ കൂടെ ഒഴിവാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇപ്പോള്‍ 23 വില്ലേജുകളേ ഈ പരിധിയില്‍ വരൂ. അവിടെയുള്ളവര്‍ക്കും വേണ്ടേ താങ്കളീ നിരത്തുന്ന ആവശ്യങ്ങള്‍. സഭ അവരെ തള്ളിക്കളയുമോ?

നിയമങ്ങളും നിയന്ത്രണങ്ങളും ബാധിക്കുന്നത് ജനങ്ങളെ തന്നെയാണ്. അല്ലാതെ പക്ഷിമൃഗാദികളെ അല്ല. കേരളത്തിലെ എല്ലാ മനുഷ്യര്‍ക്കും ബാധകമായ അനേകം നിയന്ത്രണങ്ങളുണ്ട്. തമിഴ് നാട്ടിലെ തിരുട്ടു ഗ്രാമക്കാരോട് ചോദിച്ചാല്‍ മോഷണം നിയമവിധേയമാക്കണമെന്നു പറയും. ഈ നിയമം മൂലം ഞങ്ങള്‍ക്ക് ദുരിതം ആണെന്നും അവര്‍ പറയും. ഞങ്ങള്‍ക്ക് എന്തും ചെയ്യാന്‍ അനുവാദം വേണം എന്ന് താങ്കളിപ്പോള്‍ പറയുന്നതിന്റെ ധ്വനിയും മറ്റൊന്നല്ല.

kaalidaasan said...

>>>>ആശ്വാസ റിപ്പോര്‍ട്ടുണ്ടാക്കിയ കസ്തൂരിരംഗന്‍ കമ്മിറ്റി ചതുരശ്ര കിലോമീറ്ററില്‍ നൂറിനു താഴെ ആള്‍ക്കാര്‍ മാത്രമുള്ള പ്രദേശങ്ങളെ ഇഎസ്എ ആക്കിയുള്ളു എന്നാണു പരക്കെയുള്ള പ്രചാരണം. ഇഎസ്എ ആയി പ്രഖ്യാപിക്കാന്‍ കമ്മിറ്റി നിര്‍ദേശിച്ച വില്ലേജുകള്‍ പരിശോധിച്ചാല്‍ ഇതൊരു ശുദ്ധ തട്ടിപ്പാണെന്നു കാണാം. <<<<

ടിന്റു,

ഇത് പരക്കെയുള്ള പ്രചരണമൊന്നുമല്ല. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ എഴുതി വച്ചിട്ടുള്ളതാണ്. ഇത് ശുദ്ധ തട്ടിപ്പു തന്നെയാണ്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ അട്ടിമറിക്കാന്‍ ഉദ്ദേശിച്ചു നടത്തിയ തട്ടിപ്പു തന്നെ. പക്ഷെ തട്ടിപ്പ് താങ്കളിപ്പോള്‍ കണക്കുകള്‍ നിരത്തി സ്ഥപിക്കാന്‍ ശ്രമിക്കുന്നതല്ല.

ചതുരശ്ര കിലോമീറ്ററില്‍ 100 ല്‍ താഴെ ജനങ്ങളുള്ള പ്രദേശങ്ങള്‍ ചില ആദിവാസി കുടികളും അപൂര്‍വ്വ ജനവാസ മേഘലകളുമേ ഉള്ളു എന്നു ഞാന്‍ ആദ്യത്തെ പോസ്റ്റില്‍ തന്നെ എഴുതിയിട്ടുണ്ട്. എത്ര ജനങ്ങള്‍ വസിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കി ഇ എസ് എ നിര്‍ണ്ണയിക്കുന്നത് ഒട്ടും ശാസ്ത്രീയമല്ല എന്നും ഞാന്‍ പല പവട്ടം എഴുതിയിട്ടുണ്ട്. കൊടും കാട് ഇ എസ് എ മേഘലയൊന്നുമല്ല. അവിടെ താങ്കളേപ്പോലുള്ളവര്‍ കടന്നു ചെല്ലാത്തതുകൊണ്ട് അവിടത്തെ പരിസ്തിതിക്ക് യാതൊരു കോട്ടവുമുണ്ടായിട്ടില്ല. പരിസ്തിതി ദുര്‍ബലമാകുന്നത് ജനങ്ങളുടെ അനിയന്ത്രിതമായ ഇടപെടല്‍ ഉണ്ടാകുമ്പോഴാണ്. മലയോര മേഘലയില്‍ ടിന്റുമോമൊനും ബിഷപ്പുമാരും വിശ്വാസികളും മറ്റ് കുടിയേറ്റക്കാരും വന്ന് പലതും ചെയ്യുമ്പോഴാണ്, അവിടം ദുര്‍ബലമാകുന്നത്. അങ്ങനെ പരിസ്തിതിയെ തകിടം മറിച്ച സ്ഥലങ്ങളെയാണ്, ഇ എസ് എ എന്നു വിളിക്കേണ്ടത്. അല്ലാതെ അവിടെ എത്ര പേര്‍ വസിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലല്ല. ഈ മാനദണ്ഡം പിതുടര്‍ന്നായിരുന്നു, സമതലങ്ങളെയും കടല്‍ തീരം വരെയുമൊക്കെ ഗാഡ്ഗില്‍ ഇ എസ് എ ആയി വിലയിരുത്തിയത്. അവയെ സോണുകളായി തിരിച്ച് ചില സോണുകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ക്കും ചില സോണുകളില്‍ പരിമിതമായ തോതില്‍ നിയന്ത്രണങ്ങള്‍ക്കും ശുപാര്‍ശ ചെയതും.

100 അല്ല 10000 ആളുകളുണ്ടെങ്കിലും  ഒരു സ്ഥലത്തെ പരിസ്തിതി ദുര്‍ബലമായിട്ടുണ്ടെങ്കില്‍ അതിനെ ഇ എസ് എ എന്നു തന്നെ വിളിക്കണം. 100 പേരില്‍ താഴെ ഉള്ളതിനെ മാത്രം വിളിക്കുന്നത് അസംബന്ധമാണ്.

ടിന്റു മോന്, ക്യാന്ശര്‍ എന്ന അസുഖം ഉണ്ടെങ്കില്‍ ഏത് ഡോക്ടറും അതിനെ ക്യാന്‍സര്‍ എന്നു വിളിക്കും. അതിത്തിരി കടുത്തുപോയി ഡോക്ടറേ, അതിനെ ക്യാന്‍സര്‍ എന്ന പേരു മാറ്റി, വല്ല ചിരങ്ങെന്നോ മറ്റോ വിളിക്കാമോ എന്നു ചോദിക്കുന്ന അസംബന്ധമണിപ്പോള്‍ ടിന്റു പറയുന്നത്. ക്യാന്‍സര്‍ ബാധിച്ചാല്‍ ക്യാന്‍സറിനുള്ള ചികിത്സ വേണം. ചിരങ്ങിനുള്ളതു പോര. ഗാഡ്ഗില്‍ ക്യാന്‍സര്‍ ബാധിച്ച് പ്രകൃതിക്ക് ക്യാന്‍സറിനുള്ള ചികിത്സ നിര്‍ദ്ദേശിക്കുന്നു. പക്ഷെ കസ്തൂരി രംഗന്‍ അതിനെ ചിരങ്ങാക്കി മാറ്റി എഴുതി ചിരങ്ങിനുള്ള ചികിത്സ നിര്‍ദ്ദേശിക്കുന്നു. പക്ഷെ ടിന്റുവിനേപ്പോലുള്ളവര്‍ ചിരങ്ങിനുള്ള ചികിത്സയും വേണ്ട, ചൊറിക്കുള്ള ചികിത്സ മതി എന്ന നിലപാടെടുക്കുന്നു.

ഞാന്‍ വീണ്ടും പറയട്ടെ, പരിസ്തിതി ദൌര്‍ബല്യം തീരുമാനിക്കേണ്ടത് എത്ര പേര്‍ താമസിക്കുന്നു എന്നതിനെ അടിസ്ഥാനമക്കിയല്ല. പരിസ്തിതിക്കുണ്ടായ കോട്ടത്തെ അടിസ്ഥാനമാക്കിയാണ്. കൂടുതല്‍ കോട്ടമുണ്ടായിട്ടുള്ള ഇടങ്ങളില്‍ കൂടുതല്‍ അറ്റകുറ്റപ്പണികള്‍ വേണം, കുറച്ച് കോട്ടമുണ്ടായിട്ടുള്ള ഇടങ്ങളില്‍ കുറച്ച് അറ്റകുറ്റപ്പണികള്‍ മതി. ഈ ലളിതമായ തത്ത്വമാണ്, ഗാഡ്ഗില്‍ നിര്‍ദേശങ്ങളിലുള്ളത്. നിര്‍ഭാഗ്യവശാല്‍ താങ്കളേപ്പോലുള്ള അതിബുദ്ധികള്‍ക്ക് ഇതൊന്നും മനസിലാക്കാന്‍ ശേഷി ഇപ്പോഴുമില്ല. അതുകൊണ്ട് ഉടുംബന്‍ ചോലയിലെയും പീരൂമേട്ടിലെയും ജനസംഖ്യ കണക്കെടുപ്പ് തുടരുക എനിക്കതില്‍ താല്‍പ്പര്യമില്ല.

ശബരിമലയിലെയും, കോട്ടയത്തെയും ആലപ്പുഴയിലെയും പരിസ്തിതികള്‍ വേറേ വേറെ ആണ്. അവയോടുള്ള സമീപനവും വേറെ വേറേ ആകുന്നത് അതുകൊണ്ടാണ്. ക്യാന്‍സറിനോടും, ചിരങ്ങിനോടും, ചൊറിയോടുമുള്ള സമീപനങ്ങള്‍ പോലെ. താങ്കളേപ്പോലുള്ളവര്‍ക്ക് എല്ലാം ഭൂമി എന്ന ഒറ്റ വാക്കില്‍ ഉല്‍പ്പെടുത്താനുള്ള വിവരമേ ഇക്കാര്യത്തില്‍ ഉള്ളു. അതുകൊണ്ട് ക്യാന്‍സറിനും ചൊറിക്കുള്ള ചികിത്സ മതി എന്നു വാശി പിടിക്കുന്നപോലെ, ഈ വിഷയത്തിലും വാശി പിടിക്കുന്നു.

kaalidaasan said...

>>>>നിരോധിക്കുമോ എന്ന് നോക്കിയിരുന്നു നിരോധിച്ചു കഴിഞ്ഞ് പ്രതികരിക്കാൻ ഇരിക്കുന്നവരാണ് കത്തോലിക്കാ മെത്രാന്മാർ എന്ന് കരുതുന്നത് തമാശക്ക് വക നൽകുന്നുണ്ട് ...തങ്ങളെ ബാധിക്കുന്ന ഏതു വിഷയത്തിലും ആദ്യം മുതൽ അവർ സജീവമായി രംഗത്ത്‌ വരാറുണ്ട് ...മെത്രാന്മാർ ഒരു രൂപതിയിലെ മുഴുവൻ ജനങ്ങളുടെയും പ്രതിനിധിയായാണ് അഭിപ്രായം പറയുന്നത് <<<<


ടിന്റു,

ഇന്‍ഡ്യയില്‍ ഏത് പ്രധാന മന്ത്രിക്കും അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ജനങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കാന്‍ അനുവാദം നല്‍കുന്ന വകുപ്പ് ഇന്‍ഡ്യന്‍ ഭരണഘടനയില്‍ ഉണ്ട് എന്നു താങ്കള്‍ക്കറിയുമോ? അതു വച്ച് സുബോധമുള്ള ആരും ഒരു സര്‍ക്കാര്‍ അധികാരത്തിലേറിയാല്‍ ഉടനെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട് എന്നും പറഞ്ഞ് പ്രക്ഷോഭം നടത്തുമോ? ഇല്ല. അങ്ങനെ ഉണ്ടായാല്‍ മാത്രം പ്രതിഷേധിക്കും.

സജീവമായി രംഗത്തു വരുന്നവര്‍ ചെയ്യേണ്ടിയിരുന്നത് ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ട് പുറത്തു വന്ന ഉടന്‍ ഇതേക്കുറിച്ച് ജനങ്ങളോടും വിദഗ്ദ്ധരോടും ചര്‍ച്ച ചെയ്ത് ഇതെന്താണെന്നു മനസിലാക്കാന്‍ ശ്രമിക്കുകയിരുന്നു. അതിനു പകരം വാളെടുത്തവരൊക്കെ വെളിച്ചപ്പാടെന്ന തരത്തില്‍ ആണു പെരുമാറുന്നത്. 2011ല്‍ സമര്‍പ്പിച്ച ഗാഡ്ഗില്‍ റിപ്പോര്‍ട്ട് 2010 ല്‍ തന്നെ സര്‍ക്കര്‍ അംഗീകരിച്ചു എന്നൊക്കെ പച്ചക്കള്ളമാണു പ്രചരിപ്പിക്കുന്നത്. പരിസ്തിതി പ്രവര്‍ത്തതകരേപ്പറ്റി ഇല്ലാത്ത ആരോപനങ്ങള്‍ ഉന്നയിച്ച് അവരെ അധിക്ഷേപിക്കനാണു ശ്രമിച്ചത്. തന്നേപ്പോലെ തന്നെ മറ്റുള്ളവരെയും സ്നേഹിക്കണമെന്നു പഠിപ്പിച്ച ഒരു മഹാ ആചാര്യന്റെ പ്രതിപുരഷന്, ഒട്ടും യോജിച്ചതല്ല ഈ നടപടി. ബിഷപ്പുമാര്‍ അഹ്വാനം ചെയ്ത് ഹര്‍ത്താല്‍ നടത്തി ഒരു സര്‍ക്കാരോഫീസ് കത്തിച്ചു കളഞ്ഞപ്പോള്‍, കേരള ഹൈക്കോടതിയിലെ ഒരു ജഡ്ജി," ഹര്‍ത്താലു നടത്തുന്നവരില്‍ എത്ര പേര്‍ ഈ റിപ്പോര്‍ട്ടുകള്‍ വായിച്ചിട്ടുണ്ട്", എന്നു ചോദിച്ചപ്പോള്‍, മറ്റൊരു പുരോഹിതന്‍ തിരിച്ചടിച്ചത്, "ഇത് ചോദിക്കുന്നവര്‍ വായിച്ചിട്ടുണ്ടോ" എന്നായിരുന്നു. ഒരു ചെവിടത്തടിച്ചാല്‍ മറു ചെവിടു കണിച്ചു കൊടുക്കാന്‍ പറഞ്ഞ മഹനായ വ്യക്തിയുടെ പേരും പറഞ്ഞു നടക്കുന്ന ഇദ്ദേഹത്തിനേപ്പറ്റി അതിയായ വേദന തോന്നുന്നു. റിപ്പോര്‍ട്ടിലെ നൂറുകണക്കിനു നിര്‍ദ്ദേശങ്ങളില്‍ വെറും അഞ്ച് നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ ഒരു കരടു വിജ്ഞാപനം ഇറക്കിയപ്പോഴേക്കും അന്നുയായികളെ തെരുവിലിറക്കി അക്രമത്തിനാഹ്വാനം ചെയ്യുന്നത് യേശുവിന്റെ പ്രതിപുരുഷനു യോജിച്ചതല്ല.

എടുത്തു ചാടി ബഹളമുണ്ടാക്കിയതുകൊണ്ട് ഒന്നും നേടാനില്ല. ഈ രണ്ടു റിപ്പോര്‍ട്ടുകളും ഒന്നാണെന്നും പറഞ്ഞ് രണ്ടിനെയും പ്രതിരോധിച്ച് നടപ്പിലാക്കാതിരുന്നാല്‍ വരുന്ന പ്രത്യാഘാതം ഭയങ്കരമായിരിക്കും. ഇപ്പോള്‍ ഉള്ള നിയമങ്ങള്‍ തന്നെ ജനകീയ സഭകളില്‍ ചര്‍ച്ച ചെയ്ത് ഓരോ പ്രദേശത്തിന്റെയും ആവശ്യങ്ങള്‍ക്കനുസരിച്ച് നടപ്പിലാക്കാന്‍ ആണ്, ഇതിലൂടെ അവസരം ​ലഭിക്കുന്നത്. ഇതിനെ പരാജയപ്പെടുത്തിയാല്‍ ഇപ്പോഴുള്ള നിയമങ്ങള്‍ സര്‍ക്കാര്‍ കര്‍ശനമായി നടപ്പിലാക്കിയെന്നു വരും. അപ്പോള്‍  ഈ അവസരം പോലുമില്ലാതാകും. നിയമം നടപ്പിലാക്കുന്നതിനെ കോടതിയില്‍ പോലും ചോദ്യം ചെയ്യാന്‍ ആകില്ല എന്നോര്‍ക്കുക. ഇപ്പോള്‍ ഇന്‍ഡ്യ ഭരിക്കുന്നത് നരേന്ദ്ര മോഡി ആയിരുന്നെങ്കില്‍ താമരശ്ശേരി ബിഷപ്പിനെ രാജ്യദ്രോഹക്കുറ്റം ചാര്‍ത്തി അറസ്റ്റ് ചെയ്ത് ജയിലിലടക്കുമായിരുന്നു. ആ അവസ്ഥ വരാതിരിക്കാന്‍ ശ്രമിച്ചാല്‍ ബിഷപ്പുമാര്‍ക്ക് നല്ലത്.

kaalidaasan said...

>>>>ഇത്രയുമേ മലയോര കർഷകരും പറയുന്നോള്ളൂ ..അവർ ഇത്തരം നിയത്രങ്ങളുടെ പരിധിയിൽ ജീവിക്കാൻ ഇഷ്ടപ്പെടുന്നില്ല ...<<<<


ടിന്റു,

കേരളത്തില്‍ യഹോവ സാക്ഷികളെന്നു പറയുന്ന ഒരു കൂട്ടം ക്രിസ്ത്യാനികളുണ്ട്. ചില അവസരങ്ങളില്‍ മനുഷ്യര്‍ക്ക് രക്തം നല്‍കേണ്ട ആവശ്യം വരും. അത് വൈദ്യശാസ്ത്രം എന്ന ശാസ്ത്ര ശാഖയിലെ വിദഗ്ദ്ധര്‍ നിര്‍ദ്ദേശിക്കുന്നതണ്. ഭൂരിഭാഗം മനുഷ്യര്‍ക്കും അത് അംഗീകരിക്കാന്‍ മടിയില്ല. പക്ഷെ യഹോവ സാക്ഷികള്‍ അംഗീകരിക്കില്ല. അതുകൊണ്ട് അവരില്‍ പലരും രക്തം സ്വീകരിക്കാതെ അസുഖം വരുമ്പോള്‍ മരിച്ചു പോകാറുണ്ട്.

പരിസ്തിതി സംബന്ധിച്ച് ഇന്‍ഡ്യയിലെ വിദഗ്ദ്ധരും ഇന്‍ഡ്യ ഭരിക്കുന്ന ഉത്തരവാദപ്പെട്ട ഭരണകര്‍ത്താക്കളും തീരുമാനിക്കുന്ന പരിധിക്കുള്ളില്‍ ജീവിക്കാന്‍ സാധ്യമല്ലെങ്കില്‍ ഇന്‍ഡ്യ വിട്ടു പോകുന്നതാണു നല്ലത്. അല്ലെങ്കില്‍ യഹോവ സാക്ഷികളേപ്പൊലെ ജീവിതം അവസാനിപ്പിക്കാം.

ഇന്‍ഡ്യയില്‍ കോണ്‍ണ്‍ഗ്രസ് പാര്‍ട്ടിക്കും, കമ്യൂണിസ്റ്റുപാര്‍ട്ടിക്കും, ബി ജെ പിക്കും വേറേ വേറെ നയങ്ങളാണ്. അവര്‍ അധികാരത്തില്‍ വരുമ്പോള്‍ അവരുടെ നയത്തിനനുസരിച്ച് നിയമങ്ങളുണ്ടാക്കും, കോണ്ഗ്രസുകാര്‍ ഉണ്ടാക്കുന്ന നിയമങ്ങള്‍ ഞങ്ങള്‍ അനുസരിക്കില്ല എന്നു പറയാനുള്ള മൌഡ്യം കമ്യൂണിസ്റ്റുകാര്‍ക്കില്ല. ഇഷ്ടമില്ലെങ്കിലും ആ നിയമവും അനുസരിക്കാന്‍ അവര്‍ ബാധ്യസ്ഥരാണ്. അതു തന്നെയേ ഇതിലും ഉള്ളു. താങ്കള്‍ക്കിഷ്ടമില്ലെങ്കിലും കേരള സര്‍ക്കാരും ഇന്‍ഡ്യന്‍ സര്‍ക്കാരും ഉണ്ടാക്കുന്ന നിയമങ്ങള്‍ അനുസരിച്ചേ പറ്റൂ.

kaalidaasan said...

>>>>ഈ പ്രദേശങ്ങളില്‍ വികസനം ദുഷ്കരമാക്കുന്ന വ്യവസ്ഥകള്‍ നടപ്പാക്കി പരിസ്ഥിതി പുരുദ്ധരിച്ചു വീണ്ടും വന്യാവസ്ഥയിലാക്കുമ്പോള്‍ ഈ പ്രദേശത്തെ ജനങ്ങള്‍ എന്തുചെയ്യും? എന്തു ചെയ്യണം?<<<<


ടിന്റു,

വികസനം ദുഷ്കരമാക്കുന്ന വ്യവസ്ഥകള്‍ എന്നത് താങ്കളുടെ ദുര്‍വ്യാഖ്യാനം.

Developmental options കുറവായിരിക്കുംഎന്നത് ശരിയാണ്. മലയുടെമുകളിലേക്ക് കയറിയിട്ട്, സമതലത്തിലേത് പോലെ വേണമെന്നു പറയുന്നത് ബുദ്ധിശൂന്യതയാണ്. മലയുടെ മുകളില്‍ സാധിക്കുന്ന developmental options മാത്രമേ ഉണ്ടാവൂ. അതിലധികം ആഗ്രഹിക്കുന്നത് വ്യാമോഹമെന്നേ പറയാന്‍ പറ്റൂ.

പരിസ്തിതി അതീവ ദുര്‍ബലമായ ഇടങ്ങളില്‍ developmental options കുറവായിരിക്കും. അതുമായി താദാത്മ്യപ്പെട്ട് ജീവിക്കാന്‍ പഠിക്കണം. മലയോര മേഘലയില്‍ നടപ്പാതകള്‍ മാത്രം ഉണ്ടായിരുന്ന കാലത്ത് തന്നെ സമതലത്തില്‍ നാഷണല്‍ ഹൈ വേ ഉണ്ടായിരുന്നു. ഇപ്പോള്‍ സമതലത്തില്‍ 45 മീറ്ററില്‍ ഹൈവേ ഉണ്ടാക്കാന്‍ പോകുന്നു. 45 മീറ്റര്‍ വീതിയില്‍ എന്‍ എച് 49 ഉണ്ടാക്കാന്‍ ചിലപ്പോള്‍ രണ്ടു മൂന്നു പതിറ്റാണ്ടെടുത്തേക്കും. ചിലപ്പോള്‍ 20 മീറ്ററില്‍ ഒതുക്കേണ്ടിയും വന്നേക്കും. അതിന്റെ കാരണം അവിടത്തെ പരിസ്തിതിയും ഭൂപ്രകൃതിയും ദുഷ്കരമായതുകൊണ്ടാണ്. മലയൊക്കെ ഇടിച്ചു നിരപ്പാക്കാന്‍ ആകില്ലല്ലോ.

kaalidaasan said...

>>>>നിലവില്‍ റവന്യൂ ഭൂമി ആയ ഈ സ്ഥലങ്ങള്‍ക്ക് 1964 ലെ ഭൂമി പതിവ് ചട്ടം അനുസരിച്ചാണ് പട്ടയം നല്‍കുന്നത്. ഇഎസ്എ ആയി പ്രഖ്യാപിക്കപ്പെടുന്നതോടെ ഈ പ്രദേശങ്ങള്‍ക്ക് 1980ലെ വന സംരക്ഷണ നിയമം ബാധകമാക്കുകയും പട്ടയം വിതരണം എന്നന്നേക്കുമായി നിലയ്ക്കുകയും ചെയ്യും. <<<<

ടിന്റു,

പട്ടയം ​നല്‍കുമെന്ന് സര്‍ക്കാരും കോടതിയും വരെ പ്രഖ്യാപിച്ചത് നിലവിലുള്ള നിയമത്തിന്റെ ഒക്കെ ശരിയായ വ്യാഖ്യാനം പഠിച്ചിട്ടു തന്നെയാണ്. ഇപ്പോഴും സര്‍ക്കാര്‍ അതുറപ്പു തരുന്നു. എന്നിട്ടും താങ്കളേപ്പോലുള്ളവരൊക്കെ ചേര്‍ന്ന് ഇല്ലാത്ത വകുപ്പുകളൊക്കെ പൊക്കിക്കൊണ്ടു വന്ന് എന്താണു സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. പട്ടയം നല്‍കാന്‍ തീരുമാനിച്ച സ്ഥലങ്ങള്‍ക്ക് പട്ടയം കിട്ടും.അതിനു ശേഷം കയ്യേറിയത് ഇപ്പോഴും നിയമപ്രകാരം വനമാണ്., അത് വന നിയമത്തിന്റെ കിഴിലേ വരൂ. അവിടെ പട്ടയം കിട്ടാനാണിപ്പോള്‍ കിടന്ന് കളിക്കുന്നതെങ്കില്‍ അത് നടപ്പില്‍ വരാന്‍ ബുദ്ധിമുട്ടുണ്ട്. അതിന്റെ കൂടെ പട്ടയം ​നല്‍കാന്‍ തീരുമാനിച്ച ഭൂമിയുടെ കര്യവും തിശങ്കുവില്‍ ആകും. ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം. "കഷത്തിലുള്ളത് പോകാനും പാടില്ല, ഉത്തരത്തിലുള്ളത് എടുക്കുകയും വേണം", എന്നൊക്കെ പറഞ്ഞുകൊണ്ടിരുന്നാല്‍ രണ്ടും കിട്ടില്ല.

കസ്തൂരി രംഗന്‍ പറയുന്ന ഇ എസ് എ യില്‍ പലതും തിരിച്ചടി ഉണ്ടാക്കുന്നവയാണ്. അതിലും ജനങ്ങള്‍ക്ക് ഗുണകരം ഗാഡ്ഗില്‍ ഭൂമിയെ തരം തിരിച്ചിരിക്കുന്നതാണ്. അത് പശ്ചിമ ഘട്ടത്തെ മൂന്ന് സോണുകളായി തിരിച്ച്, ഓരോ സോണിലും ചെയ്യാവുന്നതും ചെയ്യാന്‍ പാടില്ലാത്തതും, നിയന്ത്രണ വിധേയമയാതും വ്യക്തമാക്കിയിട്ടുണ്ട്. കസ്തൂരി രംഗന്‍ നിര്‍ദ്ദേശ പ്രകാരവും, ഇപ്പോള്‍ കേരള സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച പ്രകാരവും ഒരു റോഡിന്റെ ഒരു വശത്ത് എന്തും ചെയ്യാമെന്നും, മറു വശത്ത് ഒന്നും പാടില്ല എന്ന അവസ്ഥയും  വരും. ഗാഡ്ഗില്‍ നി്‌ദ്ദേശങ്ങളില്‍ അത് വരില്ല. ""ഞങ്ങള്‍ ഒരു നിയന്ത്രണവും അംഗീകരിക്കില്ല""" എന്നു പറഞ്ഞ് വാശി പിടിച്ചിരുന്നാല്‍ ഇപ്പോള്‍ തന്നെ പശ്ചിമഘട്ടത്തിലെ എല്ലാ വികസന പ്രവര്‍ത്തങ്ങളും നിലക്കും. തര്‍ക്കിച്ചുകൊണ്ടിരുന്നാല്‍ ഇനി മറ്റൊരു തീരുമാനമെടുക്കാന്‍ വര്‍ഷങ്ങളോ പതിറ്റാണ്ടുകളോ എടുക്കും. പട്ടയ പ്രശ്നം രണ്ടു പതിറ്റാണ്ടു കഴിഞ്ഞിട്ടും എങ്ങും എത്തിയില്ല എന്നത് താങ്കളുടെ ഒക്കെ കണ്ണുതുറപ്പിക്കുന്നില്ല.

താങ്കള്‍ തന്നെ ഇവിടെ ആവശ്യപ്പെട്ടത് പട്ടയ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടു വ്യക്തമാക്കണമെന്നാണ്. ആരും ഒന്നും വ്യക്തമാക്കില്ല എന്നതാണു സത്യം. സര്‍ക്കാര്‍ എന്തെങ്കിലും പദ്ധതികള്‍ നടപ്പാക്കാന്‍ ശ്രമിച്ചാല്‍ തടയാനും രക്തച്ചൊരിച്ചില്‍ ഉണ്ടാക്കാനും സാധിച്ചേക്കും. പക്ഷെ ഒന്നും ചെയ്യാന്‍ ശ്രമിക്കുന്നില്ലെങ്കിലോ?തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ തോല്‍പ്പിച്ച് കമ്യൂണിസ്റ്റുകാരെ തെരഞ്ഞെടുക്കാം. അതിനപ്പുറമോ? വികസന പ്രവര്‍ത്തനം ഒന്നും നടക്കില്ല. പട്ടയം അടുത്ത നൂറ്റാണ്ടില്‍  പോലും കിട്ടില്ല. എന്ത് വേണമെന്നു തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം മലയോര മേഘലയിലെ ജനതക്കുണ്ട്.

kaalidaasan said...

>>>>നാടന്‍ ഇനങ്ങളെ പ്രോത്സാഹിപ്പികണം എന്ന് പറയുന്നതും നാടന്‍ ഇനങ്ങളേ പാടുള്ളു എന്ന് പറയുന്നതും ഒരു സർക്കാർ റിപ്പോര്ടിനെ സംബന്തിച്ചു തത്വത്തിൽ ഒന്ന് തന്നെ . സ്വദേശിയല്ലാത്ത ഇനങ്ങളൊന്നും പശ്ചിമഘട്ടത്തില്‍ പ്രോത്സാഹിപ്പിക്കരുത്. സ്വദേശി സസ്യങ്ങള്‍ക്കു മാത്രം പ്രോത്സാഹം നല്കുക. ഇതാണു ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ കാണുന്നത്. എന്താണ് ഈ പ്രോത്സാഹിപ്പിക്കുക എന്നതിന്റെ വ്യാഖ്യാനം ...നാടാൻ അല്ലാത്തത് കൃഷി ചെയ്‌താൽ കുഴപ്പമുണ്ടോ ? <<<<

ടിന്റു,

"നാടന്‍ ഇനങ്ങളെ പ്രോത്സാഹിപ്പിക്കണം എന്ന് പറയുന്നതും നാടന്‍ ഇനങ്ങളേ പാടുള്ളു എന്ന് പറയുന്നതും തത്വത്തിൽ ഒന്ന് തന്നെ", എന്നു പറയുന്നതാണു താങ്കളേപ്പോലുള്ളവരുടെ കുഴപ്പം. ഒരു കാര്യവും എഴുതിയിരിക്കുന്നതുപോലെ വായിച്ചു മനസിലാക്കാന്‍ സാധിക്കുന്നില്ല. എഴുതുന്നവര്‍ ഉദ്ദേശിക്കാത്ത അര്‍ത്ഥം കല്‍പ്പിച്ചു നല്‍കി നിഴലിനോട് യുദ്ധം ചെയ്യുന്നു. ഇടുക്കി ബിഷപ്പു പലര്‍ക്കും കൊടുക്കാന്‍ കൊണ്ടു നടക്കുന്ന സഹതാപത്തില്‍ ഒരു ചാക്ക് താങ്കളേപ്പോലുള്ളവരും അര്‍ഹിക്കുന്നുണ്ട്.

നാടൻ അല്ലാത്തത് കൃഷി ചെയ്‌താൽ ചില കുഴപ്പങ്ങളുണ്ട്. അധിക വിള കിട്ടാനാണല്ലോ ഇത് ചെയ്യുന്നത്. ഇതിനു രോഗ പ്രതിരോധ ശേഷി കുറവായിരിക്കും.അപ്പോള്‍ കൂടുതല്‍ കീട നാശിനികള്‍ ഉപയോഗിക്കേണ്ടി വരും. മണ്ണുമായി ചേര്‍ച്ചയില്ലാത്തതിനാല്‍ കൂടുതല്‍ രാസ വളം ഉപയോഗിക്കേണ്ടി വരും. ഇതൊക്കെ പരിസ്തിതി നാശത്തിലേക്ക് നയിക്കും. അതൊക്കെ മനസിലാകണമെങ്കില്‍ താങ്കള്‍ക്കിപ്പോഴുള്ള പരിസ്തിതി സാക്ഷരത പോരാ.

പ്രോസ്താഹിപ്പിക്കണം എന്നു നിര്‍ദ്ദേശിക്കുന്ന കൂടെ മറ്റ് പലതും ഗാഡ്ഗില്‍ പറയുന്നുണ്ട്. എങ്ങനെ പ്രോത്സാഹിപ്പിക്കണം എന്നു വിശദീകരിക്കുമ്പോള്‍. ഇതാണതിന്റെ പൂര്‍ണ്ണ രൂപം.

Promote organic agricultural practices; discourage cultivation of annual crops on slopes exceeding 30%, where perennial crops should be promoted; introduce incentive payments for sequestration of carbon in soils, introduce incentive payments for maintenance of select traditional cultivars, encourage participatory breeding programmes to improve productivity of traditional cultivars; encourage precision agricultural practices, No GMOs


ഇത് വായിച്ചിട്ട് നാടന്‍ അല്ലാത്തവ കൃഷി ചെയ്താല്‍ പിടിച്ച് ജയിലിലിടുമെന്നൊക്കെ താങ്കള്‍ മനസിലാക്കിയിട്ടുണ്ടെങ്കില്‍ താങ്കള്‍ക്കൊരു നല്ല നമസ്കാരം പറയാം.

kaalidaasan said...

>>>>രാസവള നിരോധനമല്ല വിവേകപൂര്‍ണമായ രാസവളപ്രയോഗമായിരുന്നു നിര്‍ദേശിക്കേണ്ടിയിരുന്നത് !<<<<

ടിന്റു,

താങ്കള്‍ വിവേക പൂര്‍ണ്ണമായി രാസ വളം engngane പ്രയോഗിkkum eന്നതൊന്ന് വിശദീകരിക്കാമോ?

വിവേകപൂര്‍ണമായ രാസവളപ്രയോഗമെന്ന ഒന്നില്ല. രാസ വളം ഉപയോഗിക്കുന്നത് കൂടുതല്‍ വിളവു കിട്ടാനാണ്. ജൈവ വളം ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന വരുമാനക്കുറവു നികത്താന്‍ positive incentives, കൊടുക്കാനാണ്, ഗാഡ്ഗില്‍ നിര്‍ദ്ദേശിക്കുന്നത്.

Phase out, through a system of positive incentives, use of chemical fertilizers within five years

അങ്ങനെ രാസ വളം പ്രയോഗം ക്രമമായി കുറച്ച് കൊണ്ടു വന്ന് രസ വള പ്രയോഗം പാടെ ഉപേക്ഷിക്കണമെന്നാണ്, നിര്‍ദേശിച്ചിരിക്കുന്നത്. രാസ വളം ഉപയോഗിച്ച് സമതലത്തിലെ കൃഷിഭൂമിയൊക്കെ കൃഷി യോഗ്യമല്ലാതായി കഴിഞ്ഞിരിക്കുന്നു. മരങ്ങള്‍ നശിക്കുന്നു. തെങ്ങുകളൊക്കെ ഇന്ന് തിരുവിതാം കൂറിലെ സമതലങ്ങളില്‍ അപ്രത്യക്ഷമായി കൊണ്ടിരിക്കുന്നു. ഇനി മലയോര മേഘലകളില്‍ കൂടി അതൊക്കെ ഉണ്ടാകും. ഇപ്പോള്‍ തന്നെ കുരുമുളകിനും ഏലത്തിനുമൊക്കെ നിരവധി രോഗങ്ങളുണ്ടാകുന്നു. രണ്ടോമൂന്നോ പതിറ്റാണ്ടു മുന്നേ ഇല്ലാതിരുന്നവ. നാടന്‍ അല്ലാത്തവ ഇറക്കുമതി ചെയ്തും, രാസവളവും കീടനാശിനിയും ഉപയോഗിച്ചുമാണിതൊക്കെ ഉണ്ടായത്.

കീട നാശിനി വളരെ സുരക്ഷിതമായതുകൊണ്ടാണല്ലോ അത് കഴിച്ച് ഇടക്കിടക്ക് കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നത്.

kaalidaasan said...

>>>>10 ലക്ഷം പോലും ജനസംഖ്യ ഇല്ലാത്ത സ്ഥലത്ത് അതൊക്കെ പറ്റും ...<<<<

ടിന്റു,

ഭൂട്ടാന്‍ എന്ന ചെറിയ രാജ്യത്ത് കാര്‍ഷിക ഭൂമിയും വളരെ കുറവാണ്. ഇന്‍ഡ്യ എന്ന വലിയ രാജ്യത്ത് കാര്‍ഷിക ഭൂമി വളരെ കൂടുതലുണ്ട്. തങ്ങളുടെ അടുത്ത തലമുറകള്‍ ആരോഗ്യത്തോടെ ജീവിക്കണമെന്ന ആഗ്രഹം കൊണ്ടാണ്, ഭൂട്ടാന്‍കാര്‍ അല്‍പ്പം ത്യാഗം  സഹിച്ചിട്ടായാലും വരുമാനം ​കുറയുന്ന ജൈവ കൃഷിയിലേക്ക് ഇപ്പോള്‍ മാറുന്നത്. ഭൂമിയെ നശിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചവര്‍ക്കും ഭൂമി നശിച്ചാല്‍ ഒന്നുമില്ല എന്നു മനസിലാക്കി വച്ചിരിക്കുന്നവര്‍ക്കും ഇതിന്റെ വില അറിയില്ല.


ലോകം മുഴുവന്‍ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ Green products നു വേണ്ടി പ്രത്യേക റാക്കുകള്‍ ഉണ്ട്. വില കൂടുതല്‍ കൊടുത്ത് അത് മേടിക്കാനും പലര്‍ക്കും മടിയില്ല. പച്ചക്കറികള്‍ മാത്രമല്ല. ഇറച്ചിയും മുട്ടയും ഒക്കെ ഉണ്ട്.

കേരളത്തിലും ഇന്‍ഡ്യയിലും ഇതൊന്നും സാധിക്കില്ലാത്തതുകൊണ്ടാണോ, താങ്കളുടെ ബിഷപ്പുമാരൊക്കെ ചേര്‍ന്ന് ഇറക്കിയ "പച്ചയായ പുല്‍ത്തകിടിയിലേക്ക് "എന്ന ഇടയലേഖനത്തില്‍, കേരളത്തിലെ മുഴുവന്‍ വിശ്വാസികളും ഉടന്‍ തന്നെ ജൈവ കൃഷിയിലേക്ക് മാറണം എന്നു നിര്‍ദ്ദേശിച്ചിരിക്കുന്നത്? അതോ അവര്‍ മഠയന്‍മാരായിട്ടാണോ? എങ്കില്‍ ഇവര്‍ ഇറക്കിയ ഇടയലേഖനത്തെ മഠയലേഖനം എന്നല്ലേ വിളിക്കേണ്ടത്? ഗാഡ്ഗില്‍ പോലും അഞ്ചും എട്ടും വര്‍ഷം കൊണ്ട് ക്രമേണ ജൈവകൃഷിയിലേക്ക് മാറണമെന്നു പറയുമ്പോള്‍ ബിഷപ്പുമാര്‍ ഇപ്പോള്‍ തന്നെ മാറണം എന്നാണു പറയുന്നത്.

താങ്കളിവിടെ എഴുതിയ കണക്കൊക്കെ പറഞ്ഞ് ബിഷപ്പുമാര്‍ക്ക് ഇതു വരെ മറുപടി കൊടുത്തിട്ടുണ്ടോ?

kaalidaasan said...

>>>>കൃഷിയിടത്തിലെ മരംമുറിക്കലിനു ബന്ധപ്പെട്ട അധികാരികളില്‍നിന്ന് അനുമതി വാങ്ങണം എന്ന് ഇഎസ്എകള്‍ക്കു ബാധകമായ മാര്‍ഗരേഖയില്‍ പറയുന്നു.<<<<

ടിന്റു,

ശിഖരം മുറിക്കലിപ്പോള്‍, മരം മുറിക്കലായി മാറിയോ?

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശം വായിക്കുക.


Forestry: private lands

Recognize rights of all small-scale, traditional private land holders under FRA,

Introduce incentive payments as ‚conservation service charges‛ for maintenance of natural vegetation for small land holders, as also for switch-over from annual crops to perennial crops on steep slopes for small landholders.

Introduce incentives such as tax breaks or renewal of leases as ‚conservation service charges‛ for maintenance of natural vegetation for small land holders;

kaalidaasan said...

>>>>തെളിവുകൾ നൽകുമല്ലോ !<<<<

ടിന്റു,

കുറവിലങ്ങാട് പള്ളിയില്‍ ചെന്ന് അന്വേഷിച്ചാല്‍ വിശദ വിവരം ലഭിക്കും. ഈ പള്ളിയിലെ വികാരി ആയിരുനു ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ പരസ്യമായി സന്തോഷിക്കുന്നു എന്ന് പള്ളിയില്‍ വിളിച്ചു പറഞ്ഞത്. പാല സെന്റ് തോമസ് കോളേജിലെ പ്രഫസര്‍ അന്ന് പള്ളിയിലുണ്ടായിരുന്നു. അദ്ദേഹം പരസ്യമായി ഈ നിലപാടിനെ ചോദ്യം ചെയ്തു. അത് വൈദികനു രുചിച്ചില്ല. അദ്ദേഹം തക്കം പാര്‍ത്തിരുന്നു. പ്രഫസര്‍ മരിച്ചപ്പോള്‍ ശവം അടക്കാന്‍ വരില്ല എന്ന് ഈ വികാരി അച്ചന്‍ ശഠിച്ചു. വേണമെങ്കില്‍ തെമ്മാടിക്കുഴിയില്‍ അടക്കിക്കോളു എന്നു പറഞ്ഞു. ശവസംസ്കാര ശുശ്രൂക്കക്ക് വീട്ടില്‍ പോകാനോ പള്ളിക്കകത്തു ശവം പ്രവേശിപ്പിക്കാനോ ഈ വൈദികന്‍ സമ്മതിച്ചില്ല. ആ സംഭവം അവിടെ വലിയ വിവാദമുണ്ടാക്കി.

kaalidaasan said...

>>>>മാഫിയകൾ സർക്കാർ സംവിധനഗളുടെ കെടുകാര്യസ്ഥതയാണ് കാണിക്കുന്നത് ...അതിനു കർഷകർ ബലിയാടാകേണ്ട കാര്യമില്ലല്ലോ ..ഗാട്ഗിൽ കമ്മിറ്റി റിപ്പോര്ട്ട് മലയോരമേഖലയിലെ കര്ഷകരെ കണക്കിലെടുത്തിട്ടില്ല ..അതുകൊണ്ട് തന്നെ പ്രസ്തുത റിപ്പോർട്ട് കർഷകർ അംഗീകരിക്കണം എന്ന് പറയുന്നത് ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതിനു തുല്യമാണ് ..<<<<

ടിന്റു,

മാഫിയാകള്‍ എന്തിന്റെ കെടു കാര്യസ്ഥത ആയാലും, ഇവരുമായി സഭാനേതാക്കള്‍ക്ക് വഴിവിട്ട ബന്ധമുണ്ട്. ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനം അവരെയാണു പ്രതികൂലമായി ബാധിക്കുക. കര്‍ഷകരെ അല്ല. അപ്പോള്‍ ഹര്‍ത്താല്‍ നടത്തുന്നത് ഈ മാഫിയകളെ സഹായിക്കാന്‍ വേണ്ടി തന്ന്നെയാണ്.

കര്‍ഷകരെ പല വിധ ആനുകൂല്യങ്ങളും, പണം ഉള്‍പ്പടെയുള്ള പ്രോത്സാഹനവും, നല്‍കി സഹായിക്കണെമെന്ന് പറഞ്ഞിരിക്കുന്നത് മൃഗങ്ങളെ ഉദേശിച്ചാണെന്നു ഞാന്‍ കരുതിയിരുന്നില്ല. വിശദമാക്കിയതിനു നന്ദി.

kaalidaasan said...

>>>>ഇത് കേരളം മുഴുവൻ ഉള്ള സ്ഥലത്തെക്കുറിച്ച് പറയാവുന്നതാണ് ...മലയോര മേഖലയിലെ കർഷകർ അൽപ്പം വൈകി കുടിയേറി എന്ന് മാത്രം ...മൂന്നു തലമുറ മുന്നേ ഗ്രോ ഫോർ ഫുഡ്‌ ,ഹൈറേഞ്ചു കൊളനൈസെഷൻ തുടങ്ങിയ സർക്കാർ പദ്ധതികളിലൂടെ കുടിയെരിയവരാന് കുടിയേറ്റ ജനത ..അതിനു സർക്കാരിന്റെ പ്രോത്സാഹനവും നിർബന്ദവും ഉണ്ടായിരുന്നു ..<<<<

ടിന്റു,

ലോകം മുഴുവന്‍ ഇതുപോലെ കുടിയേറ്റമാണ്. അതുകൊണ്ട് കുടിയേറ്റത്തിന്റെ മറവില്‍ കയ്യേറുന്ന സ്ഥലമെല്ലാം ഇഷ്ടം പോലെ അനുഭവിക്കാം എന്ന ഉദ്ദേശ്യം നല്ലതല്ല.

ഗ്രോ മോർ ഫുഡ്‌ ,ഹൈറേഞ്ചു കൊളനൈസെഷൻ തുടങ്ങിയ സർക്കാർ പദ്ധതികളിലൂടെ കുടിയേറിയവര്‍ വളരെ കുറച്ചേ ഉണ്ടായിരുന്നുള്ളു. അതിന്റെ മറവില്‍ പിന്നെ നടന്ന കയ്യേറ്റങ്ങളാണ്, ഈ പ്രശ്നങ്ങള്‍ക്കൊക്കെ കാരണം. കുടിയേറിയവര്‍ക്ക് വീടുവയ്ക്കാനും കൃഷി ചെയ്യാനും മാത്രമേ ഉദ്ദേശ്യമുണ്ടായിരുന്നുള്ളു. കയ്യേറിയവര്‍  ആസ്തി ആക്കി മറിച്ചു വില്‍ക്കാനും, മാഫിയകളേപ്പോലെ കുന്നുകള്‍ ഇടിച്ചു നിരത്തി കൊള്ള ചെയ്യാനും ഒക്കെ തുടങ്ങി. അതാണിപ്പോള്‍ പരിസ്തിതിയെ തകിടം മറിച്ചത്. എങ്കിലും മാനുഷിക പരിഗണന വച്ച് 1977 നു മുന്നെ ഉള്ള എല്ലാ കുടിയേറ്റങ്ങളെയും കയ്യേറ്റങ്ങളെയും നിയമവിധേയമാക്കാന്‍ സര്‍ക്കാരും നീതി പീഠവും തീരുമാനിച്ചു. പക്ഷെ കുടിയേറ്റം കയ്യേറ്റമായി സര്‍വ പരിധികളും ലംഘിച്ചപ്പോള്‍ ഈ പ്രശ്നം കുഴഞ്ഞു മറിഞ്ഞു പോയി. അതിനെ നേരെയാക്കാനുള്ള ഏറ്റവും നല്ല അവസരമാണ്, ഗാഡ്ഗില്‍ സമിതി നര്‍ദ്ദേശങ്ങളെ സ്വാഗതം ചെയ്ത്, കുറച്ച് നിയന്ത്രണങ്ങള്‍ക്കൊക്കെ വിധേയമായി പട്ടയം മേടിച്ചെടുക്കുക എന്നത്. പക്ഷെ അതിനുള്ള സാധ്യത ബിഷപ്പുമാരും മാഫിയകളും കൂടെ ഇല്ലാതാക്കുന്നു.

kaalidaasan said...

>>>>കേരളത്തിൽ പരിസ്തിതി ലോല പ്രദേശങ്ങളിലെ ജസാന്ദ്രത 169.02 ആണ് ..അതായത് മൊത്തം പശ്ചിമഘട്ട പരിസ്ഥിതിലോലമായി കസ്തൂരിരംഗന്‍ പ്രഖ്യാപിച്ച സ്ഥലത്തെ ജസാന്ദ്രതയുടെ ഇരട്ടി. കേരളം ഒഴിവാക്കിയുള്ള സ്ഥലത്തെ ജസാന്ദ്രതയാകട്ടെ വെറും 64. ഈ ഒരു തമാശ ലോകത്ത് ഇവിടെ മാത്രമേ കാണൂ ..<<<<

ടിന്റു,

മനുഷ്യര്‍  പെറ്റു പെരുകിയതുകൊണ്ട് പരിസ്തിതി സംരക്ഷിക്കേണ്ട എന്നു വാദിക്കുന്ന തല തിരിഞ്ഞ തമാശയും കേരളത്തില്‍ മാത്രമേ കാണൂ.

എനിക്ക് സുഖമായി ജീവിക്കണം വരും തലമുറ ചത്തൊടുങ്ങിയാലും പ്രശ്നമില്ല എന്ന ക്രൂരതയും കേരളത്തില്‍ മാത്രമേ കാണു.

നൂറൂ ശതമാനം സാക്ഷരതയുള്ള മലയാളികളേക്കാള്‍ പര്സിതിതി സാക്ഷരത മറ്റ് സംസ്ഥാനത്തുള്ളവര്‍ക്കുണ്ട്. അവിടെ ഭൂരിഭാഗം പേരും ഗാഡ്ഗില്‍ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കണമെന്നു പറഞ്ഞപ്പോള്‍, കേരളത്തിലെ വിദ്യാഭ്യാസമുള്ള ജനത കസ്തൂരി രംഗന്‍ നിര്‍ദ്ദേശങ്ങള്‍ പോലും വേണ്ട എന്നു പറയുന്ന തമാശയും ഇവിടെ ഉണ്ട്.

കേന്ദ്രം അഞ്ചു കാര്യങ്ങള്‍ നിരോധിച്ചുകൊണ്ട് വിജ്ഞാപനം ഇറക്കിയപ്പോള്‍ അത് തങ്ങളുടെയും ഭാവിതലമുറയുടെയും സുരക്ഷക്കു വേണ്ടി ആണെന്ന് മനസിലാക്കി, അതിനെ മറ്റുള്ളവര്‍ സ്വാഗതം ​ചെയ്തപ്പോള്‍, മലയാളികള്‍ തെരുവിലിറങ്ങി ഹര്‍ത്താലും അക്രമവും നടത്തി. ലോകം മുഴുവന്‍ ക്രൈസ്തവ പുരോഹിതര്‍ സഹനത്തിന്റെയും ത്യാഗത്തിന്റെയും മഹത്വം ഉത്ഘോഷിക്കുമ്പോള്‍, കേരളത്തിലെ രണ്ട് ബിഷപ്പുമാര്‍ വിധ്വംസക പ്രവര്‍ത്തനത്തിനു പരസ്യമായി ആഹ്വാനം ചെയ്യുന്നു. ആ തമാശയും കേരളത്തില്‍ മാത്രമേ കാണൂ.

സീറോ മലബാര്‍ സഭയുടെ തലവന്‍ തന്നെ അധികാരത്തിന്റെ കാല്‍ച്ചുവട്ടിലെ മണ്ണ്, ഒലിച്ചു പോകുമെന്ന് ഭീഷണിപ്പെടുത്തുന്നു. ഈ തമാശയും കേരളത്തില്‍ മാത്രമേ കണൂ. പരിസ്തിതി പ്രശ്നം രാഷ്ട്രീയമായി ഉപയോഗിക്കുമെന്ന് ഭീഷണി മുഴക്കാന്‍ ഈ വൈദിക ശ്രേഷ്ടനു യാതൊരു ഉളുപ്പുമില്ല. കേരളത്തില്‍ നിന്ന് 16 എം പി മാരും ഏഴു മന്ത്രിമാരും ഉണ്ടായിട്ടു പോലും കേരളത്തിനു വേണ്ടി അവര്‍ കാര്യമായി ഒന്നും ചെയുന്നില്ല. പിന്നെ ഏത് അധികാരം ഒലിച്ചു പോകുന്ന കാര്യമാണോ ഇദ്ദേഹം ഭീഷണിയുടെ സ്വരത്തില്‍ പറയുന്നത്! ഇത് കേട്ട് പേടിച്ച് ഉടന്‍ തന്നെ കേന്ദ്ര സര്‍ക്കാര്‍ നിലപാടു മാറ്റുമെന്നൊക്കെ കരുതുന്ന ഇദ്ദേഹത്തോടും അല്‍പ്പം സഹതപിക്കാം.

kaalidaasan said...

>>>>ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട്‌ തയ്യാറാക്കിയ വിദഗ്‌ധസമിതിയില്‍ അംഗമായിരുന്നവരില്‍ ഒരാള്‍ എക്‌സിക്യൂട്ടീവ്‌ അംഗമായ സംഘടന വിദേശ ഏജന്‍സികളില്‍നിന്നും സഹ്യപര്‍വ്വത സംരക്ഷണത്തിന്റെ പേരില്‍ വാങ്ങിയത്‌ വിദേശത്തു നിന്ന്‌ വാങ്ങിയത്‌ 27 കോടി രൂപ. <<<<

ടിന്റു,

കേരളത്തില്‍ വനം വച്ചു പിടിപ്പിക്കാന്‍ വികസിത രാജ്യങ്ങള്‍ പണം മുടക്കുന്നു എന്നതിന്റെ തെളിവാണു ഞാന്‍ ചോദിച്ചത്. അതിന്റെ ഉത്തരം ആരോ എഴുതിയ ലേഖനമല്ല. സഹ്യപര്‍വ്വത സംരക്ഷണത്തിന്റെ പേരിലാണു വാങ്ങിയത്‌ എന്നതിന്റെ തെളിവു തരാന്‍ സാധിക്കുമെങ്കില്‍ തരിക. ഇതുപോലെയുള്ള സംഘടനകള്‍ ഇന്‍ഡ്യ മുഴുവന്‍ പരിസ്തിതി പ്രവര്‍ത്തനം നടത്തുന്നുണ്ട്. സഹ്യപര്‍വ്വത സംരക്ഷണത്തിനു വേണ്ടിയും പ്രവര്‍ത്തിക്കുന്നുണ്ട്.

ഇവിടെ പരാമര്‍ശിക്കുന്ന അശോക ട്രസ്റ്റിന്റെ വെബ് സൈറ്റ് ഇതാണ്.

http://www.atree.org/

ഇതിലെ വിവിധ ലിങ്കുകളില്‍ വിരലമര്‍ത്തിയാല്‍ അവര്‍ എവിടെയെല്ലാം പ്രവര്‍ത്തിക്കുന്നു എന്നറിയാം, വേമ്പനാട്ടു കായലും, ഒറീസയും ബംഗാളും ആസാമും ഒക്കെ സഹ്യപര്‍വതത്തില്‍ ആണെന്നു പറയുന്നവരുടെ ഉദ്ദേശ്യം വേറെയാണ്.

kaalidaasan said...

>>>>സർക്കാർ നിർദേശപ്രകാരം റിപ്പോര്ട്ട് തയ്യരക്കുന്നവ്ർ ഇത്രയധികം പണ ഇടപാടുകൾ നടത്തുന്നതിന്റെ ആവശ്യം എന്താണ് ... കമ്മീഷൻ നേടി നടപ്പിലാക്കുന്നു എന്നെ കരുതാൻ ന്യായമുണ്ടല്ലോ ... <<<<

ടിന്റു,

തല തിരിഞ്ഞു വായിക്കുമ്പോള്‍ ഇതു തോന്നും. പരിസ്തിതി ശാസ്ത്രജ്ഞരൊക്കെ ഇതുപോലെ ഏതെങ്കിലുമൊക്കെ സംഘടനകളില്‍ പ്രാവര്‍ത്തിക്കുകയും പഠിപ്പിക്കുകയും ഒക്കെ ചെയ്യുന്നവരാണ്. ഇവര്‍ വിദഗ്ദ്ധരായതുകൊണ്ട് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ഇവരോട് നിര്‍ദ്ദേശിക്കുന്നു. ഇടുക്കി ബിഷപ്പിനോടോ താമരശ്ശേരി ബിഷപ്പിനോടോ ടിന്റുമോനോടോ പരിസ്തിതി വിഷയത്തില്‍ റിപ്പോര്‍ട്ട് ചോദിക്കാന്‍ ഭരിക്കുന്നവരുടെ തലക്ക് ഓളമില്ല എന്നു മാത്രം മനസിലാക്കുക.

ക്വാറികള്‍ നിരോധിക്കണമെന്നു പറയുമ്പോള്‍ ഹര്‍ത്താലിനിറങ്ങുന്നവര്‍, പാറമട മാഫിയയില്‍ നിന്നും കമ്മീഷന്‍ മേടിക്കുന്നു എന്നു കരുതാനും ന്യായമുണ്ട്. ഇതൊക്കെ ഓരോരുത്തരുടെ മനോഗതി അനുസരിച്ചിരിക്കും.

kaalidaasan said...

>>>>http://www.youtube.com/watch?v=Q6SafpzmIqg<<<<

ടിന്റു,

ബിഷപ്പുമാരോ സഭയോ ഏതെങ്കിലും ചര്‍ച്ച സംഘടിപ്പിച്ചോ എന്നു ചോദിച്ചപ്പോള്‍, റിപ്പോര്‍ട്ടര്‍ റ്റി വി സംഘടിപ്പിച്ച ചര്‍ച്ചയാണോ ചൂണ്ടിക്കാണിക്കുന്നത്.

കേരളത്തിലെ മാദ്ധ്യമങ്ങള്‍ പല ചര്‍ച്ചകളും സംഘടിപ്പിച്ചിട്ടുണ്ട്. പരിസ്തിതി പ്രവര്‍ത്തകാര്‍ ഗാഡ്ഗില്‍ സമിതിയിലെ അംഗങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് ചര്‍ച്ചകള്‍  സംഘടിപ്പിച്ചിട്ടുണ്ട്. അവയിലേക്ക് പല വൈദികരെയും ക്ഷണിച്ചിട്ടുമുണ്ട്. പക്ഷെ സഭ ഇതിനു വേണ്ടി മുന്നിട്ടിറങ്ങിയിട്ടുണ്ടോ എന്നാണു ഞാന്‍ ചോദിച്ചത്.

ഗാഡ്ഗിലും, അദ്ദേഹത്തിന്റെ സമിതിയിലെ അംഗങ്ങളും എവിടെ വേണമെങ്കിലും വന്ന് ജനങ്ങളുടെ സംശയം ദുരീകരിക്കാന്‍ സന്നദ്ധമാണെന്ന് പല വട്ടം ആവര്‍ത്തിച്ചിട്ടും സഭ ഇന്നു വരെ അതിനു വേദി ഒരുക്കിക്കൊടുത്തിട്ടില്ല. ഇതൊക്കെ സംശ്യം ജനിപ്പിക്കുന്ന സംഗതികളാണ്.

kaalidaasan said...

>>>>ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത് ഒരേയൊരു കാര്യമാണ്. ഇവിടത്തെ പരിസ്ഥിതി മൌലികവാദികള്‍ എന്തെല്ലാം പ്രചരിപ്പിച്ചാലും കേരളത്തിലെ വനമേഖല ശോഷിച്ചിട്ടില്ല. അതു വളര്‍ന്നിട്ടേയുള്ളൂ. വനം വകുപ്പിന്റെ കീഴിലുള്ള വനമേഖലയും അതിന്റെ പകുതിയോളം വേറേ വനമേലാപ്പ് പ്രദേശവും സംസ്ഥാനത്തുണ്ട്.<<<<

ടിന്റു,

അപ്പോള്‍ ഫോറസ്റ് സര്‍വേ ഓഫ് ഇന്ത്യ പറഞ്ഞിരിക്കുന്ന അത്രയും സ്ഥലം വനമാണെന്ന് താങ്കള്‍ സമ്മതിക്കുന്നു അല്ലേ? കസ്തൂരി രംഗന്‍ ആശ്രയിച്ചത് ഈ റിപ്പോര്‍ട്ടിനെ ആണ്. ഇപ്പോള്‍ ജനവാസമുള്ള മേഘലകള്‍ പലതും വനം ആണെന്ന്. വനത്തില്‍ വന നിയമം  പ്രബല്യത്തിലാകുമ്പോള്‍ പിന്നെ എന്താണു പ്രശ്നം?

വനം കൂടിയാലും കുറഞ്ഞാലും പരിസ്തിതി സംരക്ഷിക്കണം. അത് വനത്തിന്റെ വിസ്തൃതിയുമായി യാതൊരു തരത്തിലും ബന്ധപ്പെട്ടതല്ല. വന സംരക്ഷണവും പരിസ്തിതി സംരക്ഷണവും തമ്മില്‍ കൂട്ടിക്കുഴച്ചാലൊന്നും താങ്കളൊക്കെ ഉദ്ദേശിക്കുന്ന കാര്യം നടപ്പില്ല.

kaalidaasan said...

>>>>ചില സാഹചര്യങ്ങളിൽ അല്പം വികാര പ്രകടങ്ങൾ ഒക്കെ നടത്തി എന്ന് വരും .<<<<

ടിന്റു,

മറ്റുള്ളവരോട് ക്ഷമിക്കാനും, ത്യാഗം സഹിക്കാനും, ശത്രുക്കളെ വരെ സ്നേഹിക്കാനും ഉപദേശിക്കുന്ന ബിഷപ്പ് ഇതുപോലെ വികാര പ്രകടനം നടത്തുന്നത് അദ്ദേഹം വഹിക്കുന്ന സ്ഥാനത്തിന്റെ അന്തസിനു യോജിച്ചതല്ല. അതേ ഞാന്‍ പറഞ്ഞുള്ളു.

വന്‍ കിട കമ്പനികള്‍ നടത്തുന്ന താപ വൈദ്യുതപദ്ധതികളും, മാഫിയകള്‍ നടത്തുന്ന പാറമടകളും ഖനികളും, നാലേക്കര്‍ സ്ഥലത്തു വ്യാപിച്ചു കിടക്കുന്ന കെട്ടിടങ്ങള്‍ പണിയുന്നവരുടെയും, 50 ഹെക്റ്ററില്‍ കൂടുതലുള്ള ടൌണുകള്‍ പണിയുന്നവരുടെയും, മലിനീകരണമുണ്ടാക്കുന്ന വ്യവസായങ്ങള്‍  നടത്തുന്നവരുടെയും  പ്രവര്‍ത്തികള്‍ മലയോര മേഘലകളില്‍ നിരോധിച്ച സഹചര്യത്തില്‍ നടത്തിയ വികാര പ്രകടനം ആണു ഞാന്‍ പരാമര്‍ശിച്ചത് . ഈ വികാരിക്ക് ഈ വക പ്രവര്‍ത്തികള്‍ ചെയ്യുന്നവരുമായി ബന്ധമുണ്ടെന്ന് ഞാന്‍ സംശയിച്ചാല്‍ എന്നെ കുറ്റം പറയുരുത്.

kaalidaasan said...

>>>>പന്ത്രണ്ടു കളങ്ങള്‍ ഉണ്ടാക്കി അതില്‍ മൂന്നരമാത്രം ഇഎസ്എ ആയി പ്രഖ്യാപിച്ചതിലോ ജനസാന്ദ്രത പരിഗണിച്ചതിലോ ഒന്നും ജനകീയ താത്പര്യങ്ങളാണു കണക്കിലെടുത്തത് എന്നു കാണാനാവില്ല. അതുകൊണ്ട് തന്നെ ഈ രീതി അംഗീകരിക്കാൻ കഴിയില്ല !<<<<

ടിന്റു,

പരിസ്തിതി ദുര്‍ബലമാണോ എന്നു തീരുമാനിക്കേണ്ടത് പരിസ്തിതിക്ക് ഉണ്ടായിട്ടുള്ള കോട്ടങ്ങളെ വിലയിരുത്തിയാണ്. ജനസാന്ദ്രത നോക്കേണ്ട യാതൊരു ആവശ്യവുമില്ല. ജനകീയ താല്‍പ്പര്യങ്ങള്‍ക്കും അവിടെ പ്രസക്തിയില്ല. അതുകൊണ്ട് വെറുതെ ഗാഡ്ഗിലിനു നേരെ കുതിര കായറേണ്ട.

ഗാഡ്ഗില്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ ജനകീയ താല്‍പ്പര്യം അനുസരിച്ചേ നടപ്പാക്കാവൂ എന്ന് അദ്ദേഹം അടിവരയിട്ട് പറഞ്ഞിട്ടുണ്ട്. അതൊന്നും ഉള്‍ക്കൊള്ളാനോ മനസിലാക്കാനോ ശെഷിയില്ലാത്ത താങ്കളൊക്കെ വെറുതെ നിഴലിനോട് യുദ്ധം ചെയ്യുകയാണ്. ജനങ്ങളുടെ അവശ്യങ്ങള്‍ പരിഗണിച്ച ശേഷം വേണ്ട മാറ്റങ്ങളോടെ മാത്രമേ ഈ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ പോകുന്നുള്ളു. അതിന്റെ ആദ്യ പടിയായിട്ടാണിപ്പോള്‍ അഞ്ച് കാര്യങ്ങളേ സംബന്ധിച്ച് വിജ്ഞാപനമിറക്കിയിരിക്കുന്നത്. ആശുപത്രികള്‍ അതില്‍ വന്നതുകൊണ്ട്, ഇതു സംബന്ധിച്ചുള്ള ആക്ഷേപങ്ങള്‍ കേള്‍ക്കുമ്പോള്‍ വേണ്ട മാറ്റങ്ങള്‍ വരുത്തും. അതുപോലെയാണ്, ഓരോ നിര്‍ദ്ദേശങ്ങളും നടപ്പിലാക്കുക.

പരിസ്തിതിയേപ്പറ്റി അഭിപ്രായം പറയാന്‍ യോഗ്യത നേടിയരുടെ അഭിപ്രായത്തിനു ഭരണാധികാരികളും  നീതി പീഠവും വില കല്‍പ്പിക്കുന്നു. ജനങ്ങള്‍ക്ക് പല താല്‍പ്പര്യങ്ങളുമുണ്ടാകും. പരിസ്തിതി വിലയിരുത്താന്‍ ഈ താല്‍പ്പര്യങ്ങള്‍ നോക്കേണ്ട ആവശ്യമില്ല. പരിസ്തിതിക്കുണ്ടായ കോട്ടങ്ങള്‍ പരിഹരിക്കാനുള്ള നടപടികളെടുക്കുമ്പോള്‍ മാത്രം ഈ താല്‍പ്പര്യങ്ങള്‍ കണക്കിലെടുത്താല്‍ മതി.

താങ്കളിവിടെ പറഞ്ഞത് ഭൂമിയുടെ വില കുറഞ്ഞു പോകും എന്നാണ്. ക്വാറി മാഫിയക്ക് കൊള്ള ലാഭം നഷ്ടപ്പെടും. സഭക്ക് കയ്യേറിയ ഏക്കറു കണക്കിന്, നഷ്ടപ്പെടും, വന്‍ കിട വ്യസായമായ മെഡിക്കല്‍ കോളേജുകള്‍  പണിയാന്‍ ഒരു പക്ഷെ സാധിക്കില്ല. ഖനന ലോബിക്ക് കൊള്ള നടത്തണമെന്ന താല്‍പ്പര്യമുണ്ടാകും.

അത് താങ്കളേപ്പോലുള്ള പരിസ്തിതി നിരക്ഷരര്‍ അംഗീകരിക്കില്ല എന്നറിയാം. പക്ഷെ നീതി ന്യായ വ്യവസ്ഥ നിലനില്‍കുന്ന ഒരു രാജ്യമാണ്, ഇന്‍ഡ്യ. അതുകൊണ്ട് ഈ വിഷയത്തില്‍ നീതി പീഠമാണ്, അവസാന തീരുമാനം എടുക്കേണ്ടതും.

kaalidaasan said...

>>>>>താങ്കളുടെ അഭിപ്രായം പങ്കു വെക്കുന്ന വലിയൊരു വിഭാഗം ഇടതു ചിന്താഗതിക്കാര്‍ കേരളത്തില്‍ ഉണ്ടെന്നു തോന്നുന്നു .... അവരുടെ ആശയങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു രാഷ്ട്രീയകക്ഷിക്കു രൂപം നല്കാന്‍ ഒരു പക്ഷേ കഴിയുമായിരുന്ന അച്ചുതാനന്ദന് ഇനിയതിനു ബാല്യം പോരാ ...<<<<

അനന്ത്,

വി എസിനു 90 വയസു കഴിഞ്ഞു. ഇനി ഒരു ഇടതുപക്ഷ ബദലിനു രൂപം നല്‍കാന്‍ അദ്ദേഹത്തിനു സാധിക്കുമെന്നു തോന്നുന്നില്ല. അദ്ദേഹത്തിനിപ്പോള്‍ 75 ഓ 80 ഓ വയസായിരുന്നു എങ്കില്‍ ഒരു പക്ഷെ സാധിക്കുമായിരുന്നു. സി പി എമ്മിനു ബാധിച്ച ജീര്‍ണ്ണതയും വലതു പക്ഷ വ്യതിയാനവും തിരുത്തി, എന്നും ജനപക്ഷത്തു നില്‍ക്കുമെന്നും  കമ്യൂണിസ്റ്റാദര്‍ശങ്ങള്‍  മുറുകെ പിടിക്കുമെന്നും അദ്ദേഹം  സ്വപ്നം കണ്ടിരുന്നു. അതുകൊണ്ടാണ്, അങ്ങെയറ്റം  പ്രകോപ്പിപ്പിച്ചിട്ടും  അദ്ദേഹം പാര്‍ട്ടിക്കു പുറത്തേക്ക് വരാതിരുന്നത്. ഇനിയും ഈ പാര്‍ട്ടിയില്‍ വി എസ് തുടരുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല. പുതിയ പാര്‍ട്ടി രൂപീകരിച്ചില്ലെങ്കിലും  അദ്ദേഹം ​പുറത്തു വരണമെന്നാണെന്റെ ആഗ്രഹം. അദ്ദേഹത്തെ ഈ പാര്‍ട്ടിക്ക് ഉള്‍ക്കൊള്ളാന്‍ ആകില്ല.

ഇന്ന് പാര്‍ട്ടിയെ കൈപ്പിടിയില്‍ ഒതുക്കിയിരിക്കുന്ന കണ്ണൂര്‍ ലോബിയിലെ ആര്‍ക്കും തെറ്റു പറ്റില്ല എന്നതാണ്, പാര്‍ട്ടിയിലെ നാട്ടുനടപ്പ്. വി എസ് ഉള്‍പ്പടെയുള്ളവര്‍ക്കേ തെറ്റു പറ്റാറുള്ളു. തെറ്റ് എന്ന് ഇവര്‍ വ്യാഖ്യാനിക്കുന്നത് പാര്‍ട്ടി അച്ചടക്കം ലംഘിക്കുന്നതുമാത്രം. തെറ്റു തിരുത്താന്‍  പ്ളീനം നടത്തിയിട്ട് യാതൊരു ഗുണവുമുണ്ടാകുന്നില്ല എന്നതിന്റെ പ്രത്യക്ഷ ലക്ഷണമായിരുന്നു ജയരാജനും  വിജയനും ന്യായീകരിച്ച ചാക്കിന്റെ പരസ്യവും, ജയരാജന്റെ Range Rover  യാത്രയും. ചാക്കിന്റെ പരസ്യം  ന്യായീകരിക്കാന്‍ ദേശാഭിമാനി എത്ര പാടു പെട്ടു എന്നോര്‍ക്കുക. ഗാന്ധിജിയെ വരെ കൂട്ടു പിടിച്ചു. പിന്നീട് സെക്രട്ടേറിയറ്റ് കൂടി, ഒരു തമാശ പോലെ പരസ്യ കാര്യത്തില്‍ തെറ്റു പറ്റി എന്നു ഒഴുക്കന്‍ മട്ടില്‍ പറഞ്ഞൊഴിഞ്ഞു.

ഒരക്ഷരം നേരെ ചൊവ്വേ വ്യക്തമായി പറയാന്‍ ശേഷിയില്ലാത്ത മാധവന്‍ കുട്ടിയും ഭാസുരേന്ദ്ര ബാബുവും ഒക്കെ ആണിന്ന് കേരള സി പി എമ്മിന്റെ വക്താക്കള്‍. പക്ഷെ ഞാനൊക്കെ പങ്കു വയ്ക്കുന്ന അഭിപ്രായത്തിന്റെ ഭാഗത്ത്, പക്വതയോടെയും  വ്യക്തമായും ആരെയും മുഷിപ്പിക്കാതെയും കര്യങ്ങള്‍ പറയാന്‍ ശേഷിയുള്ള അനേകരുണ്ട്. സി പി എം  അനഭിമതരായി കാണുന്ന ഒട്ടേറെ പേര്‍. ഉമേഷ് ബാബു, ചെക്കുട്ടി, ആസാദ്, അപ്പുക്കുട്ടന്‍ വള്ളിക്കുന്നു തുടങ്ങിയവര്‍. എം എന്‍ വിജയനും  അതായിരുന്നു.എം എന്‍  വിജയന്‍ പറഞ്ഞതുപോലെ പരാജയം  ഭക്ഷിച്ചു ജീവിക്കാന്‍ വിധിക്കപ്പെട്ട നേതാവായിരുന്നു വി എസ്. പാര്‍ട്ടി അദ്ദേഹത്തെ എന്നും  പരാജയപ്പെടുത്തിയതേ ഉണ്ടായിരുന്നുള്ളു. പക്ഷെ പാര്‍ട്ടിക്ക് അദ്ദേഹത്തെ അംഗീകരിക്കേണ്ട അവസ്ഥയുണ്ടായി. നിലനില്‍പ്പിനു വേണ്ടി. അല്ലെങ്കില്‍ പാര്‍ട്ടിയുടെ പര്‍ലമെന്ററി വ്യാമോഹം അവരെ അതിനു പ്രേരിപ്പിച്ചു. വി എസിനു ക്യാപ്പിറ്റല്‍ പണീഷ്മെന്റ് കൊടുക്കണമെന്നു പറഞ്ഞവര്‍ പോലും വി എസിന്റെ ചിത്രം പതിപ്പിച്ച പോസ്റ്റ്റുകള്‍ ഒട്ടിക്കാനും, തങ്ങളുടെ മണ്ഡലത്തിലേക്ക് വി എസിനെ ക്ഷണിക്കാനും മത്സരിച്ചു.

വി എസ് അരങ്ങൊഴിയുമ്പോള്‍ ജനങ്ങള്‍ സ്വമേധയ വിജയനെ ആ സ്ഥാനത്തേക്ക് അവരോധിക്കുമെന്നാണ്, അദ്ദേഹത്തിന്റെ സ്തുതി പാഠകര്‍  കരുതുന്നത്. പാര്‍ട്ടിയിലെ മേധാവിത്തം ജനങ്ങളുടെ പൊതു സ്വീകാര്യത ആണെന്നൊക്കെ അവര്‍ കരുതുന്നു. പാര്‍ട്ടി നേതാക്കളായിരുന്ന് ഇ എം എസും, നായനാരും, വി എസും നിന്ന പൊതു മണ്ഡലത്തില്‍ വിജയനു നില്‍ക്കാന്‍ സാധിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. അതിനുവേണ്ടി വിജയന്, ഏറേ മാറേണ്ടി വരും. ഇന്നലെ താമരശ്ശേരി ബിഷപ്പിനെ കണ്ടതൊക്കെ ഒരു പക്ഷെ അതിന്റെ ആദ്യ ചുവടുകള്‍ ആയിരിക്കാം. ബിഷപ്പിനെ കണ്ടു കൊണ്ട് അതാരംഭിച്ചത് ശുഭ സൂചനയല്ല. വിജയന്‍ ഇതുപോലെ ചില നീക്കങ്ങള്‍ പണ്ടും നടത്തിയിട്ടുണ്ട്. മദനിയെ കൂടെ കൂട്ടി. പിന്നീട് ലീഗിനെ കൂടെ കൊണ്ടു വരാന്‍ നോക്കി. കരുണാകരനെ വരെ സ്വീകരിക്കാന്‍ നോക്കി. വിജയനു താമരശ്ശേരി രൂപത മാപ്പു കൊടുത്തിരിക്കുന്നു. നിര്‍ദോഷമായ ഒരു കാര്യം പറഞ്ഞ ബിഷപ്പിനെ നികൃഷ്ടജീവി എന്നു വിളിച്ച വിജയന്‍, രാജ്യ ദ്രോഹ കുറ്റം വരെ ചെയ്ത ഒരു ബിഷപ്പിന്റെ കാലില്‍ വീണ്, മാപ്പപേക്ഷിക്കുന്നതൊക്കെ ഇമേജ് കൂട്ടാനുള്ള അടവു നയത്തിന്റെ ഭാഗമാണ്.

ഇന്ന് പാര്‍ട്ടിയിലെ അനേകം പേരും, അനുഭാവികളും, നിരാശരാണ്. അടുത്ത തെരഞ്ഞെടുപ്പില്‍ വോട്ടു പോലും ചെയില്ല എന്ന് പറയുന്ന അനേകരെ എനിക്കറിയാം.

kaalidaasan said...

>>>>അന്ധവിശ്വാസികളായ പാര്‍ട്ടിഅണികള്‍ സമ്മാനിക്കുന്ന കിരീടവും ചെങ്കോലും നിര്‍ലജ്‌ജം തലയില്‍ അണിഞ്ഞുനില്‍ക്കുന്ന കമ്യൂണിസ്‌റ്റ്‌ പാര്‍ട്ടി സംസ്‌ഥാന സെക്രട്ടറി<<<<

ഇത് ലജ്ജാവഹം തന്നെയാണ്. നീതി ന്യായ വ്യവസ്ഥയിലെ ഏറ്റവും താഴെയുള്ള ഒരു കോടതിയില്‍ നിന്നും അനുകൂലമായ വിധി ഉണ്ടായപ്പോഴേക്കും ചെങ്കോലും കിരീടവും വച്ച് അഭിക്ഷേകം നടത്തിയത് ലജ്ജാവഹം തന്നെയാണ്. ഒരു കമ്യൂണിസ്റ്റുകാരനു യോജിച്ച രീതിയിലല്ല വിജയന്‍ ഇതൊക്കെ ആസ്വദിച്ചതും. പണ്ടും ഇതുപോലെ ഇദ്ദേഹത്തെ ചെങ്കോലും കിരീടവും അണിയിച്ചിട്ടുണ്ട്. നരേന്ദ്ര മോദി, അദ്വാനി, ഉമ്മന്‍ ചാണ്ടി ലെലവലിലേക്ക് വിജയനും ഉയരുന്നു.

കൂതറ ടിന്റുമോന്‍ said...

നിരവധി തെറ്റിദ്ധാരണകളാണു നാട്ടില്‍ പരത്തിയിരിക്കുന്നത്. അവയില്‍ ചിലതു ചുവടെ:

1. പശ്ചിമഘട്ട സംരക്ഷണത്തിനു അിവാര്യമായ ഒരു നല്ല റിപ്പോര്‍ട്ടാണു ഗാഡ്ഗില്‍ കമ്മിറ്റി നല്കിയത്. ഖനമാഫിയയും നിക്ഷിപ്ത താത്പര്യക്കാരും ചേര്‍ന്ന് ആ റിപ്പോര്‍ട്ട് മാറ്റിവയ്പിച്ചു. പകരം കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട് ഉണ്ടാക്കി. അതുപോലും നടപ്പാക്കാന്‍ മുന്‍പറഞ്ഞ ഗ്രൂപ്പുകള്‍ എതിരുനില്‍ക്കുന്നു.

2. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കിയില്ലെങ്കില്‍ പശ്ചിമഘട്ടം നശിക്കും. കേരളം മരുഭൂമിയാകും.

3. പശ്ചിമഘട്ട സംരക്ഷണത്തെ എതിര്‍ക്കുന്നവര്‍ പരിസ്ഥിതി നശിപ്പിക്കുന്നവരും ഖനമാഫിയക്കാരുമാണ്.

4. കൃഷിക്കോ ജവാസത്തിനോ എതിരായ ഒന്നും ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളിലില്ല. ഈ റിപ്പോര്‍ട്ടുകള്‍ നടപ്പാക്കിയാല്‍ ഒരു കര്‍ഷകനും അസൌകര്യം നേരിടില്ല.

കൂതറ ടിന്റുമോന്‍ said...

>>മുമ്പെങ്ങുമില്ലാത്ത തരത്തില്‍ പേമാരിയും വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും ഉണ്ടാകുന്നു. ഇത് പരിസ്തിതി ദുര്‍ബലമാകുന്നതിന്റെ പ്രത്യാഘാതങ്ങള്‍ തന്നെയാണ്. <<

1924ലെ വലിയ വെള്ളപ്പൊക്കവും 1878ലെയും 1961ലെയും 1968 ലെയും 1975ലെയും അതിവര്‍ഷങ്ങളും 1881ലെയും 1899 ലെയും 1918 ലെയും 1976 ലെയും മഴക്കുറവും ആരുടെ സംഭാവയാണ് ? മനുഷ്യപ്രയത്ം മൂലമാണു വ്യതിയാമെങ്കില്‍ മനുഷ്യപ്രയത്നം തീരെ കുറവായിരുന്ന 19 ആം നൂറ്റാണ്ടിലെ ഏറ്റക്കുറച്ചിലുകള്‍ എങ്ങനെ വിശദീകരിക്കും?

കേരളത്തില്‍ 999-1000 കാലത്തോടടുപ്പിച്ചും വലിയ വെള്ളപ്പൊക്കം ഉണ്ടായതായി പറയപ്പെടുന്നു. പെരിയാറ്റിലെയും മൂവാറ്റുപുഴയാറ്റിലെയും മഹാപ്രളയങ്ങള്‍ പടിഞ്ഞാറന്‍ ഭാഗത്തുനിന്നു കിഴക്ക് ഇടനാട്ടിലേക്ക് വലിയ പലായനത്തിനു കാരണമായെന്നാണു പറയപ്പെടുന്നത്. അപ്പോഴത്തെ കാലാവസ്ഥാവ്യതിയാനം എന്തുകൊണ്ടായിരുന്നു?

വലിയ മഴക്കാലത്ത് മേഘപംക്തികളില്‍ പ്രാദേശികമായി രൂപപ്പെടുന്ന ചുഴലിയാണ് മേഘസ്ഫോടം എന്നു ശാസ്ത്രീയമായി പറയുന്ന ഉരുള്‍പൊട്ടലിലേക്കു നയിക്കുന്നത്. വിശാലമായ ഒരു പ്രദേശത്തു പെയ്യേണ്ട മഴയത്രയും ഒരു ചെറിയ (പലപ്പോഴും അഞ്ചോ പത്തോ ചതുരശ്രമീറ്ററില്‍) സ്ഥലത്തു പതിക്കുന്നു. ആ പതം അവിടത്തെ മണ്ണും കല്ലും മരങ്ങളുമൊക്കെ ഇളക്കിപ്പറിച്ച് ഒഴുക്കിക്കൊണ്ടുപോകുന്നു. . ഇതു സംഭവിക്കുക പല മലകള്‍ ചേര്‍ന്ന് മേഘച്ചുഴി രൂപംകൊള്ളാവുന്ന മലമ്പ്രദേശത്താണ്. (സമതലങ്ങളില്‍ വളരെ അപൂര്‍വമായി ഇതു സംഭവിച്ചിട്ടുണ്ട്). ഇതു പ്രകൃതിയിലെ പുതിയ പ്രതിഭാസമല്ല.

മലയിടിച്ചിലുണ്ടായ ചീയപ്പാറ വെള്ളച്ചാട്ട പ്രദേശത്തിന്റെ അര കിലോമീറ്റര്‍ ചുറ്റളവില്‍ കഴിഞ്ഞ അമ്പതുവര്‍ഷക്കാലത്നുള്ളില്‍ ആരെങ്കിലും ഒരു മണ്‍വെട്ടികൊണ്ടു പോലും കിളച്ചിട്ടുണ്ടാവില്ല. കാരണം ആ സ്ഥലങ്ങളെല്ലാംതന്നെ വംവകുപ്പിന്റെ അധീതയിലുള്ളതാണ്. നല്ല അളവില്‍ മഴയുണ്ടായാല്‍ മലയോരമേഖലയിലെ നല്ലൊരു ശതമാം സ്ഥലങ്ങളും ഇപ്രകാരമുള്ള അപകടങ്ങള്‍ക്ക് കാരണമാകും. ഒരു ദിവസം പത്തു സെന്റിമീറ്ററില്‍ കൂടുതല്‍ മഴയുണ്ടാകുന്ന ഹൈറേഞ്ചിലെ സ്ഥലങ്ങളില്‍ തുടര്‍ന്നു പെയ്യുന്ന ഓരോ കത്ത മഴയും മലയിടിച്ചിലിനു കാരണമാകും. ജനവാസ കേന്ദ്രമായാലും നിബിഡവമായാലും ഇപ്രകാരം സംഭവങ്ങള്‍ ധാരാളം ഉണ്ടായിട്ടുണ്ട്.

കൂതറ ടിന്റുമോന്‍ said...

>>കാര്‍ബണീകരണം കാലവസ്ഥാ മാറ്റം ഉണ്ടാക്കുന്നുണ്ട് എന്ന അറിവ് ഇടുക്കി ബിഷപ്പിണ്ട്. പക്ഷെ അതിനു വേണ്ടി താന്‍ ഉള്‍പ്പെട്ട സമൂഹം എന്തെങ്കിലും ചെയ്യണമെന്ന തിരിച്ചറിവില്ല. മറിച്ച അതിനു വേണ്ടി പ്രവര്‍ത്തിക്കുന്നവരെ അധിക്ഷേപിക്കാനാണദ്ദേഹം ശ്രമിക്കുന്നത്. അതില്‍ സാമ്രാജ്യത്വ അജണ്ട വരെ അദ്ദേഹം കുഴിച്ചെടുക്കുന്നു. വിശ്വാസികളെ നേര്‍ വഴി കാണിച്ചു കൊടുക്കേണ്ട ഒരു വൈദികന്‍ ഇതുപോലെ അസത്യ പ്രസ്താവന നടത്തുന്നത് ലജ്ജാകരമാണ്.<<

ചെയ്യുന്നുണ്ടോ ഇല്ലയോ എന്നത് ആ പ്രദേശം സന്ദർശിച്ചു മനസ്സിലാക്കുക..ഇടുക്കി രൂപതയുടെ നേതൃത്വത്തിലുള്ള ഹൈറേഞ്ചു ഡവലപ്മെന്റ് സൊസൈറ്റിയുടെ പ്രവൃതങ്ങളെക്കുറിച്ചു പഠിക്കുക...അതോടൊപ്പം മലനാട് ഡവലപ്മെന്റ് സൊസൈറ്റി,പീര്മേട്‌ ഡവലപ്മെന്റ് സൊസൈറ്റി തുടങ്ങിയവയുടെ പ്രവൃതങ്ങൾ പഠിക്കുക .അവർ മനുഷ്യരെ മനസ്സിലാക്കി അവരോടൊപ്പം ജീവിക്കുന്നവരാണ് എന്ന അടിസ്ഥാന കാര്യമെങ്കിലും ഉൾക്കൊള്ളാനുള്ള സാമാന്യ മര്യാത കാണിക്കുക ..അല്ലാതെ ഫോറിൻ മണി കണ്ടു കണ്ണ് മഞ്ഞളിച്ച പരിസ്ഥിതി പ്രേമികൾക്ക് വേണ്ടി പശ്ചിമഖട്ടം സംരക്ഷിക്കാം വരുന്നവരെ ഓർത്ത് സഹതാപമേ ഒള്ളൂ ....കോടിക്കണക്കിനു രൂപ കൈയ്നീട്ടം വാങ്ങിയതിന്റെ കണക്കുകൾ സൂചിപ്പിച്ചു കഴിഞ്ഞു ....കാര്ബാൻ ട്രെടിങ്ങിന്റെ സാദ്യതകൾ അക്കണ്ടുകളിൽ നോക്കി തിട്ടപ്പെടുന്നവർക്ക് മണ്ണിൽ അദ്വാനിച്ചു അന്നം കണ്ടെത്തുന്നവന്റെ ബുദ്ധിമുട്ടുകൾ മനസ്സിലാണം എന്നില്ല ..ഇതൊക്കെ കണ്ടിട്ടും കാണാതെ നടിച്ചു വൈദികൻ അസത്യ പ്രസ്താവന നടത്തുന്നു എന്ന് പരിതപിച്ചിട്ട്‌ കാര്യമില്ലല്ലോ ..

http://www.hdsidukki.com/


http://www.hdsidukki.com/girijyothi/

കൂതറ ടിന്റുമോന്‍ said...

>>കേരളത്തില്‍ മാത്രമല്ല ഈ റിപ്പോര്‍ട്ട് ബാധിക്കുന്ന ജനങ്ങളുള്ളത്. കേരളത്തിലേതിനേക്കാള്‍ കൂടുതല്‍ മറ്റ് സംസ്ഥാനങ്ങളിലാണ്., അവര്‍ക്ക് താങ്കളേപ്പോലെ എതിര്‍പ്പില്ല. അതിന്റെ അര്‍ത്ഥം ഇതിനെ ഭൂരിഭാഗം പേരും അനുകൂലിക്കുന്നു എന്നാണ്. അതിന്റെ മറ്റൊരു പേരാണ്, പ്രായോഗികമെന്നത്. <<

എതിര്‍പ്പില്ലായ്മ അനുകൂലിക്കുന്നതിന്റെ തെളിവാണെങ്കിൽ എതിർക്കുന്നത് എതിർപ്പുള്ളതിന്റെ തെളിവായി സ്വീകരിക്കണമല്ലോ ..!..തങ്ങളെ ബാധിക്കുന്ന വിഷയങ്ങളെക്കുറിച്ചു പഠിക്കാനും പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കാനും ആളുകളുള്ളപ്പോൾ കൂടുതൽ എതിർപ്പുകൾ ഉണ്ടാകും ....എതിർപ്പുകൾ ഇല്ലാത്തിടത്ത് റിപ്പോര്ട്ട് നടപ്പിലാക്കട്ടെ ....മറ്റൊന്നുള്ളത്‌ അവിടെ ജനങ്ങള്‍ ഇല്ല. ഇവിടെ ജനങ്ങള്‍ ഉണ്ട്. കുറച്ചല്ല. ധാരാളം ജനങ്ങള്‍. അവിടെ തെരുവിലിങ്ങി എതിര്‍ക്കാന്‍ ജനമില്ല. ഇവിടെ ഉണ്ട്. കസ്തൂരിരംഗും ജയന്തി നടരാജും പരിസ്ഥിതി-വനം -മന്ത്രാലയവും സംസ്ഥാന ഗവണ്‍മെന്റും എല്ലാം മസിലാക്കേണ്ടതും ഉള്‍ക്കൊള്ളേണ്ടതും ഇതാണ്.

കൂതറ ടിന്റുമോന്‍ said...

>>നിയമങ്ങളും നിയന്ത്രണങ്ങളും ബാധിക്കുന്നത് ജനങ്ങളെ തന്നെയാണ്. അല്ലാതെ പക്ഷിമൃഗാദികളെ അല്ല. കേരളത്തിലെ എല്ലാ മനുഷ്യര്‍ക്കും ബാധകമായ അനേകം നിയന്ത്രണങ്ങളുണ്ട്. തമിഴ് നാട്ടിലെ തിരുട്ടു ഗ്രാമക്കാരോട് ചോദിച്ചാല്‍ മോഷണം നിയമവിധേയമാക്കണമെന്നു പറയും. ഈ നിയമം മൂലം ഞങ്ങള്‍ക്ക് ദുരിതം ആണെന്നും അവര്‍ പറയും. ഞങ്ങള്‍ക്ക് എന്തും ചെയ്യാന്‍ അനുവാദം വേണം എന്ന് താങ്കളിപ്പോള്‍ പറയുന്നതിന്റെ ധ്വനിയും മറ്റൊന്നല്ല. <<

അവകാശങ്ങൾ രാജ്യത്ത് എലാവർക്കും ഒരുപോലെയാണ് ....നഗരങ്ങളിലും ഗ്രാമങ്ങളിലും ഉള്ളവന് തന്റെ അവകാശഭൂമിയിൽ തുല്യ സ്വാതന്ത്രമാണ് ഉള്ളത് ..ഇടുക്കിയിലെ കര്‍ഷകരില്‍ മഹാഭൂരിപക്ഷവും ചെറുകിട- നാമമാത്ര കൃഷിക്കാരാണ്. ...അതിനെ തിരുട്ടുഗ്രാമക്കാരുടെ അവകാശങ്ങലുമായി താരതമ്യപ്പെടുത്തുന്ന താങ്കളോട് സഹതാപം മാത്രമേ ഒള്ളൂ ...താങ്കൾ കരുതുന്നതുപോലെ വനം മാത്രമായിരുന്നില്ല ഇവിടെ തരിശു ഭൂമിയും ഉണ്ടായിരുന്നു.. കൃഷി ചെയ്തും അല്ലാതെയും പച്ചപ്പ്‌ നിലനിര്തുകയാണ് കർഷകർ ചെയ്തത് ..അങ്ങനെയാണ് പ്ലാവും മാവും തെങ്ങും എല്ലാം ഇവിടെ ഉണ്ടായതും ജൈവസമൃദ്ധം ആയതും ...മറിച്ച് ആ പ്രദേശങ്ങള്‍ ഊഷരമാക്കാവുന്ന വിധം പ്രവര്‍ത്തിച്ചെങ്കില്‍ ഇന്നത്തെ ജൈവസമൃദ്ധി അവിടെ കാണുമായിരുന്നില്ല. കുന്നിന്‍ചെരിവുകളില്‍ കൈയാലകള്‍ കെട്ടി മണ്ണു താങ്ങിനിര്‍ത്തിയും വെള്ളം സംഭരിച്ചും ദീര്‍ഘകാലവിളകളും തന്നാണ്ടുവിളകളും ഇടകലര്‍ത്തി കൃഷി ചെയ്തു മണ്ണും വെള്ളവും സംരക്ഷിക്കാതിരുന്നെങ്കില്‍ ഇന്നു നഷ്ടപ്പെടാന്‍ ഒന്നും ഉണ്ടാകുമായിരുന്നില്ല. ആരും ആ ഭൂമി കണ്ട് അസൂയയോടെയും ആര്‍ത്തിയോടെയും അവ കൈവശപ്പെടുത്താന്‍ ഇപ്പോഴത്തേതുപോലെ കുത്സിതമാര്‍ഗങ്ങള്‍ തേടുകയില്ലായിരുന്നു.

ഭൂമിക്കും മാവരാശിക്കും ഏറെ ദോഷം ഉണ്ടാകുന്ന വ്യവസായങ്ങളെയും നഗരവത്കരണത്തെയും പറ്റി ഒന്നും പരാമര്‍ശിക്കാതെ മലയോരങ്ങളിലെ സാധാരണക്കാരാണ് എല്ലാ നാശത്തിനും കാരണമെന്നു ചിലര്‍ സമര്‍ഥിക്കാന്‍ ശ്രമിക്കുന്നു. അതു നിശബ്ദമായി സഹിക്കാന്‍ കേരളത്തിലെ സാധാരണക്കാരന്‍ ഇനിയും നിന്നുകൊടുക്കുമെന്ന് ഇവര്‍ കരുതേണ്ട.

കഴിഞ്ഞ ദിവസം ഒരു പരിസ്ഥിതിവാദി തന്റെ തീവ്രവാദം എവിടെവരെ പോകുമെന്നു ടിവി ചര്‍ച്ചയില്‍ വ്യക്തമാക്കുകയുണ്ടായി. കര്‍ഷകര്‍ എന്തിനാണ് ഇത്ര വേവലാതിപ്പെടുന്നത്, അവര്‍ക്കു പശ്ചിമഘട്ടത്തില്‍ ശുദ്ധവായുവും ശുദ്ധജലവും ലഭിക്കുന്നുണ്ടല്ലോ, മറ്റൊരിടത്തും കിട്ടാത്ത വലിയ ട്നേടമല്ലേ അത് എന്നൊക്കെയായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. അതുപറഞ്ഞ നഗരവാസിക്ക്, ശുദ്ധജലവും ശുദ്ധവായുവും ലഭിക്കാത്ത നഗരവാസിക്ക്, എന്തുകൊണ്ട് ആ ഗരജീവിതം മതിയെന്നുവച്ച് പശ്ചിമഘട്ട പരിസ്ഥിതി പ്രദേശത്തേക്കു കുടിയേറിക്കൂടാ? ശുദ്ധജലം കുടിച്ച്, ശുദ്ധവായു ശ്വസിച്ച്, സന്തോഷമായി ജീവിക്കാമല്ലോ, സന്തോഷമായി മരിക്കാമല്ലോ. മനുഷ്യനു ശുദ്ധവായുവും ശുദ്ധജലവും മാത്രം മതിയല്ലോ ജീവിക്കാന്‍! ഭക്ഷണം വേണ്ട, പുതിയ നല്ല പാര്‍പ്പിടം വേണ്ട, മക്കള്‍ക്കു വിദ്യാഭ്യാസം വേണ്ട, ആശുപത്രികള്‍ വേണ്ട! പരിസ്ഥിതി തീവ്രവാദികള്‍ക്കു വേണ്ടതു പച്ചപ്പും പച്ചമരുന്നുകളും മാത്രം! കര്‍ഷകര്‍ ജീവിക്കുകയോ മരിക്കുകയോ മരിച്ചതിനൊപ്പം ജീവിക്കുകയോ ചെയ്യുന്നത് അവര്‍ക്കൊരു പ്രശ്മല്ല.

കൂതറ ടിന്റുമോന്‍ said...

>>പരിസ്തിതി ദുര്‍ബലമാകുന്നത് ജനങ്ങളുടെ അനിയന്ത്രിതമായ ഇടപെടല്‍ ഉണ്ടാകുമ്പോഴാണ്. മലയോര മേഘലയില്‍ ടിന്റുമോമൊനും ബിഷപ്പുമാരും വിശ്വാസികളും മറ്റ് കുടിയേറ്റക്കാരും വന്ന് പലതും ചെയ്യുമ്പോഴാണ്, അവിടം ദുര്‍ബലമാകുന്നത്. അങ്ങനെ പരിസ്തിതിയെ തകിടം മറിച്ച സ്ഥലങ്ങളെയാണ്, ഇ എസ് എ എന്നു വിളിക്കേണ്ടത്. <<

ഇവിടെ പറയുന്നത് 300,400 ജനസാദ്രതയുള്ള പ്രദേശങ്ങളെയാണ് ...ഇരകളാകുന്നവരെ, നിര്‍ദേശങ്ങള്‍ ബാധിക്കുന്നവരെ, വിശ്വാസത്തിലെടുക്കാതെ ഇത്തരം റിപ്പോര്‍ട്ടുകള്‍ ഉണ്ടാക്കുന്നത് എന്തുകൊണ്ടാനെന്ന് ഇതിനോടകം വ്യക്തമാക്കിയതാണല്ലോ ....കേരള സംസ്ഥാനം ഉണ്ടാകുനതിനുമുന്നെ കൃഷി ചെയ്തു ജീവിതം നടത്തിവന്നവരാന് കുടിയേറ്റ കർഷകർ ....വനങ്ങൾ കയ്യേറിയവർ പരിസ്ഥിതി ദുര്ബലമാകാനുള്ള കാര്യങ്ങളല്ല ചെയ്തത് ..വനത്തിനു സമാനമായ പച്ചപ്പുള്ള കൃഷി രീതികളാണ് അവർ ചെയ്തു വന്നത് ..പശ്ചിമഖട്ടം നല്ലൊരു ഭാഗം ഇന്നും സംരക്ഷിത വനമേഖലയാണ് ..യഥാർത്ഥത്തിൽ പരിസ്ഥിതി ലോല മേഖല വര്ഷങ്ങള്ക്ക് മുന്നേ അധികാരം സ്ഥാപിച്ചു വന ഭൂമി തരിശാക്കിയ നഗരങ്ങൾ ഉള്പ്പെടുന്ന ഇടനാട്‌ തീരദേശ മേഖലകളാണ് ..ഇവരാണ് കാലാകാലങ്ങളിൽ പരിസ്ഥിതി മലിനീകരണം നടത്തിയിട്ടുള്ളതും നടത്തുന്നതും ..എന്നിട്ട് അവർക്ക് ഒരു നിയത്രണവുമില്ല ...പഴിമുഴുവാൻ കര്ഷകര്ക്ക് ..എന്തൊരു വിരോധാഭാസമാണിതു !! ..യഥാര്ത്യം മറച്ചുവെച്ചു ഒരു വിഭാഗത്തെ കയ്യേറ്റക്കാരും പരിസ്ഥിതി നശിപ്പിക്കുന്നവരുമായി വിശേഷിപ്പിച്ചത് സത്യത്തിനോ നീതിക്കോ നിരക്കുന്നതല്ല ...അതോടൊപ്പം കേരളത്തിലെ ഓരോ പഞ്ചായത്തിലും ഓരോ മുക്കിനും മൂലക്കും ഉള്ളവർക്ക് അവരുടെ കുടികിടപ്പ് ഭൂമി കിട്ടിയതിന്റെ ചരിത്രത്തേക്കാൾ ഒട്ടും വ്യത്യസ്തമല്ല മലയോരമേഖലയിലുള്ളവരുടെ കാര്യവും .....താങ്കളുടെ സ്ഥലം പറഞ്ഞാൽ ആ പ്രദേശം പ്രദേശവാസികളുടെ കുടികിടപ്പ് ഭൂമിയായത്തിന്റെ ചരിത്രം പറഞ്ഞു തരാം ..!

എറണാകുളം ജില്ലയിലെ അയ്യമ്പുഴയുടെ ചരിത്രം നോക്കിക്കോളൂ ...സമാനമായ എത്ര ചരിത്രം വേണമെങ്കിലും തരാം .....

1980-കളിൽ മഞ്ഞപ്ര പഞ്ചായത്ത് വിഭജിച്ചാണ് അയ്യമ്പുഴക്ക് രൂപം കൊടുത്തത്. ചുള്ളി ചീനം ചിറ, അമലാപുരം, പാണ്ടുപാറ എന്നീ സ്ഥലങ്ങളിൽ മാത്രമേ ആദ്യകാലങ്ങളിൽ ജനവാസം ഉണ്ടായിരുന്നുള്ളു.കാലടി ആശ്രമത്തിന് സർ.സി.പി.രാമസ്വാമി അയ്യർ പതിച്ചു നല്കിയ പാണ്ടുപാറയിലാണ് ആദ്യമായി ജനവാസം ഉണ്ടാകുന്നത്. എന്നാൽ പിന്നീട് അയ്യമ്പുഴ പ്ലാന്റേഷൻ ആരംഭിച്ചപ്പോൾ അവിടെ ജോലിക്കായെത്തിയ ആളുകൾ അവിടെ തന്നെ താമസമുറപ്പിക്കുകയായിരുന്നു. ഇവർ ഇവിടെ കുടിയേറി താമസിക്കുകയായിരുന്നു. സർക്കാർ പിന്നീട് ഇവർക്ക് പട്ടയം നല്കി. 1971 ൽ മഞ്ഞപ്രയിൽ നിന്ന് പ്ലാന്റേഷനിലേക്ക് റോഡു വന്നതോടെയാണ് ഈ പഞ്ചായത്തിനെക്കുറിച്ച് പുറം ലോകം അറിയാൻ തുടങ്ങിയത്.

http://ml.wikipedia.org/wiki/%E0%B4%85%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B4_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D

കൂതറ ടിന്റുമോന്‍ said...

>>ബിഷപ്പുമാര്‍ അഹ്വാനം ചെയ്ത് ഹര്‍ത്താല്‍ നടത്തി ഒരു സര്‍ക്കാരോഫീസ് കത്തിച്ചു കളഞ്ഞപ്പോള്‍, കേരള ഹൈക്കോടതിയിലെ ഒരു ജഡ്ജി," ഹര്‍ത്താലു നടത്തുന്നവരില്‍ എത്ര പേര്‍ ഈ റിപ്പോര്‍ട്ടുകള്‍ വായിച്ചിട്ടുണ്ട്", എന്നു ചോദിച്ചപ്പോള്‍, മറ്റൊരു പുരോഹിതന്‍ തിരിച്ചടിച്ചത്, "ഇത് ചോദിക്കുന്നവര്‍ വായിച്ചിട്ടുണ്ടോ" എന്നായിരുന്നു. <<

ഇടതുപക്ഷം ആഹ്വാനം ചെയ്ത ഹർതലുമായി ബന്ധപ്പെട്ടാണ് കോടതി പരാമര്ശം ..ഹർത്താൽ നടത്തുന്നവരെല്ലാം റിപ്പോര്ട്ട് വായിക്കണ്ട കാര്യമില്ല ..അറിവുള്ളവർ വായിച്ചു മറ്റുള്ളവര്ക്ക് മനസ്സിലാക്കി കൊടുത്താൽ മതി ..ഇന്ഗ്ലീഷിൽ ഉള്ള റിപ്പോര്ട്ട് തങ്ങൾക്കു മാത്രമേ വായിച്ചാൽ മനസ്സിലാകൂ എന്ന ചിന്താഗതിയിൽ നിന്നാണ് ഇത്തരം ചോദ്യങ്ങൾ ..കായൽ നികത്തിയും കരിങ്കല ക്വാറിയിൽ നിന്ന് ലോട് കണക്കിന് കല്ലുകൾ ഉപയോഗിച്ചും പണിത കൊട്ടാരസദൃശ്യമായ ബഹുനില വാർക്കക്കെട്ടിടത്തിൽ ഇരുന്നാണ് ചോദ്യം എന്നതും ശ്രദ്ധാവഹം ! "ഇത് ചോദിക്കുന്നവര്‍ വായിച്ചിട്ടുണ്ടോ" എന്ന ചോദ്യം ഇവിടെയാണ് പ്രസക്തമാകുന്നത് ...

കൂതറ ടിന്റുമോന്‍ said...

>>ഇപ്പോള്‍ ഉള്ള നിയമങ്ങള്‍ തന്നെ ജനകീയ സഭകളില്‍ ചര്‍ച്ച ചെയ്ത് ഓരോ പ്രദേശത്തിന്റെയും ആവശ്യങ്ങള്‍ക്കനുസരിച്ച് നടപ്പിലാക്കാന്‍ ആണ്, ഇതിലൂടെ അവസരം ​ലഭിക്കുന്നത്.<<

നിയമങ്ങള്‍ ജനകീയ സഭകളില്‍ ചര്‍ച്ച ചെയ്ത് നടപ്പിലാക്കും എന്നത് ചിരിക്കാൻ വക നൽകുന്നുണ്ട് ..

ഉദ്യോഗസ്ഥരും ഗവേഷകരുമല്ലാതെ ആരുമായും ചര്‍ച്ച നടത്താതെയാണു ഗാഡ്ഗില്‍ റിപ്പോര്‍ട്ട് തയാറാക്കിയത്. കേരളത്തില്‍ നിന്നുള്ളവരടക്കം എംപിമാരുമായി ഒരുവട്ടം ചര്‍ച്ച നടത്തി; പക്ഷേ അവര്‍ പറഞ്ഞതില്‍ ഒന്നുപോലും റിപ്പോര്‍ട്ടില്‍ ചേര്‍ത്തില്ല. എംഎല്‍എമാരോടോ ത്രിതല പഞ്ചായത്തീരാജ് സംവിധാത്തിലെ ഏതെങ്കിലും തലത്തിലുള്ളവരോടോ ചര്‍ച്ച ഉണ്ടായില്ല. ഒരു ഗ്രാമസഭപോലും വിളിച്ചുമില്ല. എന്നിട്ടാണു വികസന കാര്യങ്ങള്‍ ഗ്രാമസഭയ്ക്കു വിട്ടിരിക്കുന്നു എന്നു പറയുന്ന തട്ടിപ്പ്!

ഗാഡ്ഗില്‍ കമ്മിറ്റിക്കു റിപ്പോര്‍ട്ട് തയാറാക്കുംമുമ്പ് ഈ ഗ്രാമീണരെയോ വനവാസികളെയോ കര്‍ഷകരെയോ അവരുടെ പ്രതിനിധികളെയോ ഒന്നും കാണേണ്ട, കേള്‍ക്കേണ്ട. കാരണം കമ്മിറ്റിക്കാര്‍ എല്ലാം അറിയാവുന്നവരാണല്ലോ. നാടിനാവശ്യമായതും ഗുണകരമായതും അറിയാവുന്നവര്‍ അവര്‍ മാത്രമാണല്ലോ. അതുകൊണ്ടാണല്ലോ തങ്ങള്‍ ആരോടും സംസാരിക്കാതെ തയാറാക്കിയ റിപ്പോര്‍ട്ട് എല്ലാവരും വായിച്ചു പഠിച്ചു ചര്‍ച്ചചെയ്തു നടപ്പാക്കാന്‍ അവര്‍ ഉപദേശിക്കുന്നത്!

കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റംഗങ്ങളുമായി ചര്‍ച്ച നടത്തിയിട്ട് അവര്‍ പറഞ്ഞതില്‍ ഒന്നുപോലും റിപ്പോര്‍ട്ടില്‍പ്പെടുത്താന്‍ പറ്റുന്നവയായി ഗാഡ്ഗില്‍ കമ്മിറ്റി കണ്ടെത്തിയില്ല എന്നതും ചെറിയ കാര്യമല്ല. ജനപ്രതിനിധികളുടെ നിര്‍ദേശങ്ങള്‍ക്കു പുല്ലുവില ല്‍കിയവര്‍ ഗ്രാമസഭകളുടെ നിര്‍ദേശങ്ങള്‍ക്ക് എന്തുവിലയാണു നല്‍കുകയെന്നതു ചിന്തനീയം !

കസ്തൂരിരംഗനും ഒട്ടും മോശമല്ല. ബഹിരാകാശശാസ്ത്രജ്ഞായ അദ്ദേഹം ഇടുക്കിയിലും മറ്റും ജനങ്ങളെ കണ്ടു. പക്ഷേ അവരെ കാണുംമുമ്പേ റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കി. ഏപ്രില്‍ അഞ്ചിനു കമ്മിറ്റി റിപ്പോര്‍ട്ട് അംഗീകരിച്ചു. ഏഴിനും എട്ടിനും കേരളം സന്ദര്‍ശിച്ചു. എന്തിനായിരുന്നു ആ സന്ദര്‍ശം? സന്ദര്‍ശിച്ചെന്നു വരുത്താന്‍ മാത്രം. എറണാകുളത്തുനിന്നു ഹെലികോപ്റ്ററില്‍ ഇടുക്കിയിലേക്കു പറന്നതും മറ്റും ഒരു ഉല്ലാസയാത്രയായി എടുത്താല്‍ മതിയാകുമെന്നു ചുരുക്കം. ഇവരൊക്കെ ആര്‍ക്കൊക്കെയോ വേണ്ടി റിപ്പോര്‍ട്ടുകള്‍ തയാറാക്കുന്നു. തങ്ങള്‍ പറയുന്നതുകൂടി കേട്ടിട്ടു തയാറാക്കുന്നതാകും റിപ്പോര്‍ട്ട് എന്നു കരുതുന്ന പാവം ജനം വിഡ്ഢികള്‍.

കൂതറ ടിന്റുമോന്‍ said...

>>പരിസ്തിതി സംബന്ധിച്ച് ഇന്‍ഡ്യയിലെ വിദഗ്ദ്ധരും ഇന്‍ഡ്യ ഭരിക്കുന്ന ഉത്തരവാദപ്പെട്ട ഭരണകര്‍ത്താക്കളും തീരുമാനിക്കുന്ന പരിധിക്കുള്ളില്‍ ജീവിക്കാന്‍ സാധ്യമല്ലെങ്കില്‍ ഇന്‍ഡ്യ വിട്ടു പോകുന്നതാണു നല്ലത്. <<

സ്ത്രീപീഡനം അന്വേഷിച്ചിട്ട് കാരണമായി സ്ത്രീയുടെ വസ്ത്രധാരണത്തെ കുറ്റപ്പെടുത്തുകയും പരിഹാരമായി സ്ത്രീകൾ മാന്യമായി വസ്ത്രം ധരിക്കണം അല്ലാത്തവർ നാടുവിട്ടു പോകണം എന്ന് പറയുന്നതുപോലെയാണ് താങ്കളുടെ പരാമർശം...വിദഗ്ദ്ധർ ആർക്കൊക്കെ വേണ്ടിയാണ് പരിധികൾ നിശ്ച്യിക്കുന്നതെന്നും " ഉത്തരവാദപ്പെട്ട" ഭരണകര്‍ത്താക്കൾ ആരൊക്കെയാണ് എന്നുമോക്കെ ജനങ്ങൾ കാണുനുണ്ട്..നിലവിൽ ജനാതിപത്യം തന്നെയല്ലേ നടക്കുന്നത് അല്ലാതെ സേശ്ചതിപത്യം ഒന്നും അല്ലല്ലോ ......കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റംഗങ്ങളുമായി ചര്‍ച്ച നടത്തിയിട്ട് അവര്‍ പറഞ്ഞതില്‍ ഒന്നുപോലും റിപ്പോര്‍ട്ടില്‍പ്പെടുത്താന്‍ പറ്റുന്നവയായി ഗാഡ്ഗില്‍ കമ്മിറ്റി കണ്ടെത്തിയില്ല എന്നിട്ടാണ് 'ഉത്തരവാദപ്പെട്ട ഭരണകര്‍ത്താക്കൾ തീരുമാനിക്കുന്നെ'ന്ന് ! നാളെ ബ്ലോഗിലൂടെയുള്ള വിമർശനങ്ങൽ പാടില്ല എന്ന് കുറെ ജനപ്രതിനിധികളും അവർ നിയോഗിക്കുന്ന വിദഗ്ദരും തീരുമാനിച്ചാൽ താങ്കള് അത് അംഗീകരിക്കുമോ !

കൂതറ ടിന്റുമോന്‍ said...


>>Developmental options കുറവായിരിക്കുംഎന്നത് ശരിയാണ്. മലയുടെമുകളിലേക്ക് കയറിയിട്ട്, സമതലത്തിലേത് പോലെ വേണമെന്നു പറയുന്നത് ബുദ്ധിശൂന്യതയാണ്. മലയുടെ മുകളില്‍ സാധിക്കുന്ന developmental options മാത്രമേ ഉണ്ടാവൂ. അതിലധികം ആഗ്രഹിക്കുന്നത് വ്യാമോഹമെന്നേ പറയാന്‍ പറ്റൂ.പരിസ്തിതി അതീവ ദുര്‍ബലമായ ഇടങ്ങളില്‍ developmental options കുറവായിരിക്കും. അതുമായി താദാത്മ്യപ്പെട്ട് ജീവിക്കാന്‍ പഠിക്കണം.<<

വികസിക്കണോ വേണ്ടയോ എന്നത് അവരുടെ സ്വാതത്രത്തിൽ പെട്ട കാര്യമാണ് ..കുറെ നിയമങ്ങൾ കൊണ്ട് വന്നു ജനജീവിതം ദുസഹമാക്കിയിട്ടു അതിനുള്ളിൽ ഉള്ള സാഹചര്യത്തിൽ ജീവിച്ചോണം എന്നൊക്കെ പറയുന്നത് എന്ത് നിലപാടാണ് ...ഒരു പക്ഷെ ഏതെങ്കിലും കമ്മ്യുനിസ്റ്റ് രാജ്യത്ത് ജീവിച്ച അനുഭവത്തിൽ നിന്നായിരിക്കും താങ്കൾ ഇത് പറയുന്നത് ...ഇവിടെ ഉള്ളവർ ആ രീതിയിൽ ചിന്തിക്കുന്നവർ അല്ല എന്നെകിലും മനസ്സിലാക്കൂ ...ഒരു കാലത്ത് കേരളം ഒട്ടുക്കു വനമായിരുന്നു ... പരിസ്ഥിതി ദോഷകരമാകുന്ന ഫാക്ടറികളും വാഹനങ്ങളും പേപ്പര് വ്യ്വസയങ്ങലുമെല്ലം ഉണ്ടായത് ഈ അടുത്ത കാലത്താണ് ..അതെല്ലാം സമതല പ്രദേശതും നഗരങ്ങളിലുമാണ് ഉണ്ടായത് .. ....സ്വാതത്രത്തിനു ശേഷമാണ് കുടികിടപ്പ് അവകാശമൊക്കെ ഉണ്ടായതു തന്നെ .....അടിയാൻ കുടിയാൻ വ്യവസ്ഥിതിയും മറ്റുമായിരുന്നു ഇവിടെ നിലനിന്നത് ..അതിനും മുന്നേ കുടിയേറി കൃഷിയിറക്കി കഷ്ടപ്പെട്ട ജീവിച്ചവരാന് ഈ മേഖലയിലുള്ളവർ ....അവർ പരിസ്ഥിതിയോടു യോചിച്ചുപോകുന്ന കാര്യങ്ങൾ മാത്രമേ ചെയ്തിറ്റൊള്ളൂ ..അവരുടെ വീടും ചുറ്റുപാടും കണ്ടിട്ടുള്ളവർക്കതു അറിയാം.. എന്നിരിക്കെ കൂടുതൽ കഷടപ്പാടും ദുരിതവും പേറി എക്കാലവും ജീവിച്ചിട്ടുള്ള ഇക്കൂട്ടരെ വീണ്ടും ദുരിതത്തിലേക്ക് തള്ളിവിടണം എന്നാണോ താങ്കൾ പറയുന്നത് ..ഒരുകൂട്ടർ പരിസ്ഥിതി മലിനമാക്കിയിട്ടു അതിന്റെ ഭാരം അതിൽ പങ്കാളി അല്ലാത്ത മറ്റൊരു കൂട്ടരേ അടിചെല്പ്പിക്കുന്നത് എത്രത്തോളം നീതിയാണെന്ന് ചിന്തിക്കുക .ഇടുക്കി ജില്ലയുടെ പല ഭാഗങ്ങളിലും നാണ്യവിളകളുടെ വിലത്തകര്‍ച്ചമൂലവും രോഗങ്ങള്‍ മൂലവും കാര്‍ഷികവൃത്തി നഷ്ടമായതിനാല്‍ പലരും സ്ഥലങ്ങള്‍ തരിശിടുകയാണ് എന്നാ കാര്യമെങ്കിലും വാചകക്കസർത്തു നടത്തുന്നവർ ഓർക്കട്ടെ .

കൂതറ ടിന്റുമോന്‍ said...

>>ശിഖരം മുറിക്കലിപ്പോള്‍, മരം മുറിക്കലായി മാറിയോ? <<

കൃഷിസ്ഥലത്തെ ഇതു മരവും മുറിക്കാൻ കർഷകന് നിയത്രങ്ങൾ പാടില്ല ..അത് ആവർത്തിച്ച്‌ വ്യക്തമാക്കിയതാണ് ...പരിസ്ഥിതി ലോലമെഖലയിൽ യൂറോപ്യൻ ക്ലോസറ്റ് പാടില്ല .....പരിസ്ഥിതിക്കിണങ്ങി നില്ക്കുന്ന രീതിയിൽ പറമ്പിൽ കാര്യം സാധിച്ചോണം എന്ന നിയമമൊന്നും ഇല്ലല്ലോ എന്നതാണ് ഒരാശ്വാസം ...

kaalidaasan said...

>>>>>നിരവധി തെറ്റിദ്ധാരണകളാണു നാട്ടില്‍ പരത്തിയിരിക്കുന്നത്. അവയില്‍ ചിലതു ചുവടെ:<<<<


പശ്ചിമഘട്ടത്തേക്കുറിച്ച് ഇന്നു വരെ ഉണ്ടായിട്ടുള്ള ഏറ്റവും നല്ല പഠന റിപ്പോര്‍ട്ടാണ്, ഗാഡ്ഗിലിന്റേത്. അതിന്റെ സംരക്ഷണത്തിനു ഇന്ന് ലഭ്യമായ ഏറ്റവും നല്ല നിര്‍ദ്ദേശങ്ങളാണ്, ഗാഡ്ഗില്‍ കമ്മിറ്റി നല്കിയത്. ഖനമാഫിയയും നിക്ഷിപ്ത താത്പര്യക്കാരും ചേര്‍ന്ന് ആ നിര്‍ദ്ദേശങ്ങളെ അട്ടിമറിച്ചു. അതിന്റെ ഫലമായി കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട് ഉണ്ടാക്കി. ഈ രണ്ടു കമ്മിറ്റികളുടെയും  നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍  മാഫിയകളോടൊപ്പം ചേര്‍ന്ന് കേരളത്തിലെ കത്തോലിക്ക സഭയും രാഷ്ട്രീയ പാര്‍ട്ടികളും  സമ്മതിക്കുന്നില്ല. അവര്‍ കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. കുടിയേറ്റ കര്‍ഷകര്‍  കുടിയൊഴിഞ്ഞി പോകേണ്ട അവസ്ഥ ഉണ്ടാകുമെന്നു പറഞ്ഞ് സഭ ജനങ്ങളില്‍  ഭീതി പരത്തുന്നു.

ഇന്നത്തെ രീതിയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നാല്‍  പശ്ചിമഘട്ടം നശിക്കും. പശ്ചിമഘട്ടം നശിച്ചാല്‍ അത് അഞ്ച് സംസ്ഥാനങ്ങളിലെ ജന ജീവിതത്തെ ബാധിക്കും. കേരളത്തിലെ നദികളിലെ ജല സമ്പത്ത് നിലനിറുത്തുന്നത് പശ്ചിമഘട്ടത്തില്‍ നിന്നുത്ഭവിക്കുന്ന നദികളാണെന്ന് അരിയാഹാരം കഴിക്കുന്ന ആര്‍ക്കും മനസിലാകും. അങ്ങനെ അല്ല എന്ന് പൊതു ജനത്തെ സഭ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നു.

പശ്ചിമഘട്ട സംരക്ഷണത്തിനു വേണ്ടി ഗാഡ്ഗില്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങളെ എതിര്‍ക്കുന്നവരില്‍ മുന്നില്‍ നില്‍ക്കുന്നത് മാഫിയക്കാരാണ്. പരിസ്തിതി സംരക്ഷണത്തിന്റെ ആവശ്യകത മനസിലായി എന്നു നടിക്കുന്ന കത്തോലിക്കാ സഭ സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കുന്നു.

kaalidaasan said...

കഴിഞ്ഞ നൂറ്റാണ്ടില്‍ വിരളമായി ഉണ്ടായിരുന്ന ഇവയൊക്കെ ഇപ്പോള്‍ സാധാരണമാണ്. ഒരു പതിറ്റാണ്ടു മുന്നേ ഡിസംബറില്‍  കേരളത്തില്‍ തണുപ്പായിരുന്നു. ഇപ്പോള്‍ ചുട്ടുപൊള്ളുന്നു. എന്തുകൊണ്ടാണെന്ന് താങ്കള്‍ക്ക് പറയാമോ?

താങ്കളീ പറയുന്ന അതിവര്‍ഷങ്ങളുണ്ടായ വര്‍ഷങ്ങളില്‍ എത്ര ഉരുള്‍ പൊട്ടലുകള്‍ ഉണ്ടായിട്ടുണ്ട്? ഉത്തരാഖണ്ടില്‍ ഈ വര്‍ഷമുണ്ടായതുപോലെ ഒന്ന് ഇതിനു മുന്നെ ഉണ്ടായിട്ടുണ്ടോ?

കാലാവസ്ഥയേക്കുറിച്ച് പഠിക്കുന്ന വിദഗ്ദ്ധരാണ്, ഇപ്പോഴുണ്ടാകുന്ന മാറ്റങ്ങള്‍ പരിസ്തിതി നശീകരണം കൊണ്ട് ഉണ്ടാകുന്നതാണെന്നു പറയുന്നത്. വൈദ്യാശസ്ത്രത്തിലെയും, ബഹിരാകാശ ശാസ്ത്രത്തിലെയും, ഊര്‍ജ്ജതന്ത്രത്തിലെയും, രസതന്ത്രത്തിലെയുമൊക്കെ വിദഗ്ദ്ധര്‍ അതാതു ശാസ്ത്രത്തേക്കുറിച്ച് പറയുന്നത് മനസിലാക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന ടിന്റുമോന്, പരിസ്തിതി ശാസ്ത്രജ്ഞര്‍  പറയുന്നത് ഉള്‍ക്കൊള്ളാന്‍ സാധിക്കാത്തത് എന്തുകൊണ്ടാണ്?

kaalidaasan said...

>>>>>1924ലെ വലിയ വെള്ളപ്പൊക്കവും 1878ലെയും 1961ലെയും 1968 ലെയും 1975ലെയും അതിവര്‍ഷങ്ങളും 1881ലെയും 1899 ലെയും 1918 ലെയും 1976 ലെയും മഴക്കുറവും ആരുടെ സംഭാവയാണ് ? മനുഷ്യപ്രയത്ം മൂലമാണു വ്യതിയാമെങ്കില്‍ മനുഷ്യപ്രയത്നം തീരെ കുറവായിരുന്ന 19 ആം നൂറ്റാണ്ടിലെ ഏറ്റക്കുറച്ചിലുകള്‍ എങ്ങനെ വിശദീകരിക്കും?<<<<

കഴിഞ്ഞ നൂറ്റാണ്ടില്‍ വിരളമായി ഉണ്ടായിരുന്ന ഇവയൊക്കെ ഇപ്പോള്‍ സാധാരണമാണ്. ഒരു പതിറ്റാണ്ടു മുന്നേ ഡിസംബറില്‍  കേരളത്തില്‍ തണുപ്പായിരുന്നു. ഇപ്പോള്‍ ചുട്ടുപൊള്ളുന്നു. എന്തുകൊണ്ടാണെന്ന് താങ്കള്‍ക്ക് പറയാമോ?

താങ്കളീ പറയുന്ന അതിവര്‍ഷങ്ങളുണ്ടായ വര്‍ഷങ്ങളില്‍ എത്ര ഉരുള്‍ പൊട്ടലുകള്‍ ഉണ്ടായിട്ടുണ്ട്? ഉത്തരാഖണ്ടില്‍ ഈ വര്‍ഷമുണ്ടായതുപോലെ ഒന്ന് ഇതിനു മുന്നെ ഉണ്ടായിട്ടുണ്ടോ?

കാലാവസ്ഥയേക്കുറിച്ച് പഠിക്കുന്ന വിദഗ്ദ്ധരാണ്, ഇപ്പോഴുണ്ടാകുന്ന മാറ്റങ്ങള്‍ പരിസ്തിതി നശീകരണം കൊണ്ട് ഉണ്ടാകുന്നതാണെന്നു പറയുന്നത്. വൈദ്യാശസ്ത്രത്തിലെയും, ബഹിരാകാശ ശാസ്ത്രത്തിലെയും, ഊര്‍ജ്ജതന്ത്രത്തിലെയും, രസതന്ത്രത്തിലെയുമൊക്കെ വിദഗ്ദ്ധര്‍ അതാതു ശാസ്ത്രത്തേക്കുറിച്ച് പറയുന്നത് മനസിലാക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന ടിന്റുമോന്, പരിസ്തിതി ശാസ്ത്രജ്ഞര്‍  പറയുന്നത് ഉള്‍ക്കൊള്ളാന്‍ സാധിക്കാത്തത് എന്തുകൊണ്ടാണ്?

kaalidaasan said...

>>>>>വലിയ മഴക്കാലത്ത് മേഘപംക്തികളില്‍ പ്രാദേശികമായി രൂപപ്പെടുന്ന ചുഴലിയാണ് മേഘസ്ഫോടം എന്നു ശാസ്ത്രീയമായി പറയുന്ന ഉരുള്‍പൊട്ടലിലേക്കു നയിക്കുന്നത്. ഇതു പ്രകൃതിയിലെ പുതിയ പ്രതിഭാസമല്ല.<<<<

വലിയ മഴക്കാലം ​മലയോരത്തു മാത്രമല്ലല്ലോ ഉണ്ടാകുന്നത്. ലോകം മുഴുവനും ഉണ്ടാകുന്നുണ്ട്. സമതലത്തില്‍ വലിയ മഴപെയ്യുമ്പോള്‍ ഉരുള്‍ പൊട്ടുന്നില്ല. പക്ഷെ മലയോരത്ത് പൊട്ടുന്നു. അതിനു രണ്ടു കാരണങ്ങളാണുള്ളത്. മലയോരത്തെ ഭൂപ്രതി ഉരുള്‍ പൊട്ടലിനു പെട്ടെന്നു വിധേയമാകുന്നു. അതുകൊണ്ടാണ്, ഇത് പരിസ്തിതി ലോലമെന്ന് വിദഗ്ദ്ധര്‍ പറയുന്നത്. രണ്ടാമത്തെ കാരണം, കടുകള്‍ വെട്ടി കളയുന്നത്. കാടുകളിലെ മരങ്ങളുടെ വേരുകള്‍ ആഴ്ന്നിറങ്ങി, മണ്ണിനെ ഒലിച്ചു പോകുന്നതില്‍ നിന്നും സംരക്ഷിക്കുന്നു. എത്ര വലിയ മേഘ സ്ഫോടനം നടന്നാലും ഈ മണ്ണ്, ഉറപ്പുള്ളതുകൊണ്ട് ഒലിച്ചു പോകില്ല. പക്ഷെ ഇപ്പോള്‍ അതുപോലെയുള്ള കാടുകള്‍ വെട്ടിക്കളഞ്ഞ് കപ്പ നട്ട ഇടങ്ങളിലെ മേഘ സ്ഫോടനത്തെ കപ്പയുടെ ദുര്‍ബലമായ വേരുകള്‍ക്ക് പ്രതിരോധിക്കാന്‍ സാധിക്കുന്നില്ല. കപ്പ കൃഷി ചെയ്യാന്‍ പറ്റുന്നില്ലേ എന്നു വിലപിക്കുന്ന ബിഷപ്പിനും അതിനെ പിന്താങ്ങുന്ന താങ്കള്‍ക്കും ഇത് മനസിലാകുന്നില്ല. അതുകൊണ്ട്, ചെരിവുള്ള പ്രദേശങ്ങളില്‍ കൂടെ കൂടെമണ്ണിളക്കി ചെയ്യുന്ന കപ്പ കൃഷി ചെയ്യാതെ, സ്ഥിരമായി നില്‍ക്കുന്ന കൃഷികള്‍ ചെയ്യണമെന്നു നിര്‍ദേശിക്കുന്ന ഗാഡ്ഗിലിനോട് പുച്ഛവും തോന്നുന്നു.


kaalidaasan said...

>>>>>മലയിടിച്ചിലുണ്ടായ ചീയപ്പാറ വെള്ളച്ചാട്ട പ്രദേശത്തിന്റെ അര കിലോമീറ്റര്‍ ചുറ്റളവില്‍ കഴിഞ്ഞ അമ്പതുവര്‍ഷക്കാലത്നുള്ളില്‍ ആരെങ്കിലും ഒരു മണ്‍വെട്ടികൊണ്ടു പോലും കിളച്ചിട്ടുണ്ടാവില്ല. കാരണം ആ സ്ഥലങ്ങളെല്ലാംതന്നെ വംവകുപ്പിന്റെ അധീതയിലുള്ളതാണ്.<<<<

വംവകുപ്പിന്റെ അധീതയിലുള്ളതായി എന്നു കരുതി, അവിടെ കാടോ മരങ്ങളോ ഇല്ല. കാടുകള്‍ വെട്ടി കളഞ്ഞ സ്ഥലങ്ങളാണ്, ചീയപ്പാറയിലുള്ളത്. മണ്ണിനെ സംരക്ഷിക്കാന്‍  കാടുകളും  മരങ്ങളുടെ വേരുകളും ഇല്ല. അപ്പോള്‍ സ്വാഭാവികമായും മണ്ണിടിച്ചില്‍ ഉണ്ടായി.

kaalidaasan said...

>>>>>നല്ല അളവില്‍ മഴയുണ്ടായാല്‍ മലയോരമേഖലയിലെ നല്ലൊരു ശതമാം സ്ഥലങ്ങളും ഇപ്രകാരമുള്ള അപകടങ്ങള്‍ക്ക് കാരണമാകും. ഒരു ദിവസം പത്തു സെന്റിമീറ്ററില്‍ കൂടുതല്‍ മഴയുണ്ടാകുന്ന ഹൈറേഞ്ചിലെ സ്ഥലങ്ങളില്‍ തുടര്‍ന്നു പെയ്യുന്ന ഓരോ കത്ത മഴയും മലയിടിച്ചിലിനു കാരണമാകും. ജനവാസ കേന്ദ്രമായാലും നിബിഡവമായാലും ഇപ്രകാരം സംഭവങ്ങള്‍ ധാരാളം ഉണ്ടായിട്ടുണ്ട്.<<<<

അപ്പോള്‍  ജനവാസ കേന്ദ്രമായാലും നിബിഡവനമായാലും ഹൈറേഞ്ചില്‍ ഓരോ കനത്ത മഴയും മലയിടിച്ചില്‍ ഉണ്ടാകുമെന്നൊക്കെ ഉള്ള അടിസ്ഥാന വിവരം താങ്കള്‍ക്കുണ്ട്. ഇനി എന്തുകൊണ്ട് ഇതേ മഴ സമതലത്തില്‍ പെയ്താല്‍ മണ്ണിടിച്ചില്‍ ഉണ്ടാകുന്നില്ലെ ന്നു കൂടെ ചിന്തിക്കാന്‍ ആയാല്‍ താങ്കളുടെ അജ്ഞത മാറിക്കിട്ടും.

ഇത് തെളിയിക്കുന്നത് മലയോര മേഘലയില്‍  പരിസ്തിതി ഇത്രയേറേ ദര്‍ബലാമണെന്നാണ്. അത് പറയുന്ന ഗാഡ്ഗിലിന്റെ നേരെ കുതിര കയറാതെ ഇതുപോലെയുള്ള യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാനും അംഗീകരിക്കാനും ശ്രമിക്കുക. ഇതുപോലെയുള്ള അപകടങ്ങള്‍ തുടര്‍ന്നും  ഉണ്ടാകുന്നതില്‍ നിന്നും മലയോര മേഘലയെ രക്ഷിക്കണോ അതോ കൂടുതല്‍ ക്കൂടുതല്‍ ഉണ്ടായി എല്ലാം നശിക്കണോ എന്നൊക്കെയുള്ള ചോദ്യം സ്വയം ചോദിക്കുക. ബിഷപ്പുമാരോടും വൈദികരോടും ചോദിക്കുക. അല്‍പ്പമെങ്കിലും ചിന്താശേഷിയോ വിവേകമോ ഉണ്ടെങ്കില്‍ അതിനുള്ള പരിഹാരങ്ങള്‍ ആരു നിര്‍ദ്ദേശിച്ചാലും മനസിലാകും. നിര്‍ഭാഗ്യവശാല്‍  ഗാഡ്ഗില്‍ നി്‌ദ്ദേശിക്കുന്ന പരിഹാരങ്ങള്‍  താങ്കളേപ്പോലുള്ളവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ ആകുന്നില്ല.

kaalidaasan said...

>>>ചെയ്യുന്നുണ്ടോ ഇല്ലയോ എന്നത് ആ പ്രദേശം സന്ദർശിച്ചു മനസ്സിലാക്കുക..ഇടുക്കി രൂപതയുടെ നേതൃത്വത്തിലുള്ള ഹൈറേഞ്ചു ഡവലപ്മെന്റ് സൊസൈറ്റിയുടെ പ്രവൃതങ്ങളെക്കുറിച്ചു പഠിക്കുക...അതോടൊപ്പം മലനാട് ഡവലപ്മെന്റ് സൊസൈറ്റി,പീര്മേട്‌ ഡവലപ്മെന്റ് സൊസൈറ്റി തുടങ്ങിയവയുടെ പ്രവൃതങ്ങൾ പഠിക്കുക<<<

ഇതൊക്കെ പഠിക്കാന്‍ എന്നോട് പറയുന്ന താങ്കളാദ്യം ബിഷപ്പ് ഉദ്ദേശിക്കുന്ന കാര്‍ബണീകരണം എന്താണെന്നും അതു കുറയ്ക്കാന്‍ എന്തു ചെയ്യണമെന്നു ആദ്യം പഠിക്കുക.

ബിഷപ്പു പറഞ്ഞത്, വികസിത രാജ്യങ്ങളുടെ വ്യവസായ നയത്തിന്റെ ഭാഗമായി അന്തരിക്ഷത്തിലുണ്ടാകുന്ന എന്ന വാതകത്തെ വലിച്ചെടുക്കന്‍ വേണ്ടി, മരങ്ങള്‍ നട്ടു പിടിപ്പിക്കാന്‍ അവര്‍ മൂന്നാം ലോക രാജ്യങ്ങള്‍ക്ക് ധനസഹായം ചെയ്യുന്നു എന്നാണ്. അത് കൈപ്പറ്റി ഇടുക്കിയിലെ ജന വാസ മേഘലകളെ വനവത്കരിക്കാന്‍ പരിസ്തിതി സംഘടനകള്‍ പ്രവര്‍ത്തിക്കുന്നു എന്നാണ്.

വ്യവസയ ശാലകള്‍  നിറുത്തലാക്കാനോ, മരങ്ങള്‍ വച്ച് പിടിപ്പിക്കാനോ വേണ്ടി താങ്കളീ പരാമര്‍ശിക്കുന്ന സംഘടനകള്‍ എന്തെങ്കിലും ചെയ്യുന്നതായി ഞാന്‍ ഇതിലൊരിടത്തും വായിച്ചില്ല. അഥവാ ഞാന്‍ വിട്ടുപോയതാണെങ്കില്‍ താങ്കളത് ഇവിടെ പകര്‍ത്തി വയ്ക്കുക. ഞാന്‍ പറഞ്ഞ വാക്കുകളെ പിന്‍വലിക്കാം.

kaalidaasan said...

>>>>>ഇതൊക്കെ കണ്ടിട്ടും കാണാതെ നടിച്ചു വൈദികൻ അസത്യ പ്രസ്താവന നടത്തുന്നു എന്ന് പരിതപിച്ചിട്ട്‌ കാര്യമില്ലല്ലോ ..<<<<

ഇത് വായിക്കുന്ന ആര്‍ക്കും ബിഷപ്പിന്റെയും താങ്കളുടെയും  ഇരട്ടത്താപ്പ് വളരെ വ്യക്തമായി മനസിലാകും.

താങ്കള്‍ തന്ന ലിങ്കുകളില്‍  പറയുന്നത് ഇതൊക്കെ.

Agricultural Development Activities

Society helps the farmers in its operational area in organic farming through the following programmes:

A. Organic Certification:-

The programme is conducted to encourage farmers in organic farming through Jeeva, Haritha and Aiswarya Organic Internal Control Systems.

B. Girijyothi Organic Input Centre:-

Society distributes organic fertilizers and pesticides to the farmers at reasonable prices. They are produced in Girijyothi Organic Input Production Centre at Mariyapuram, and distributed through Girijyothi Organic Input Centre, Murickassery.

ഇത് മഹത്തായ കാര്യമാണെങ്കില്‍ താങ്കളെന്തു കൊണ്ട്, ഭൂട്ടാനില്‍ ജൈവ കൃ ഷി ചെയ്യുന്നു എന്നു ഞാന്‍ പറഞ്ഞപ്പോള്‍,  അത് ഇന്‍ഡ്യയില്‍ പ്രായോഗികമല്ല എന്നു പറയുന്നത്? പ്രായോഗികമല്ലാത്തതുകൊണ്ടാണോ ഇടുക്കിയില്‍ ഇതൊക്കെ ചെയ്യാന്‍ വന്‍  സന്നാഹങ്ങള്‍ ഒരുക്കിയിരിക്കുന്നത്?

അപ്പോള്‍ താങ്കളുടെ അജണ്ടയും വേറെ ആണെന്ന് എനിക്ക് സംശയം ഉണ്ടാകുന്നു.

ഇതൊക്കെ അറിയാവുന്നതുകൊണ്ടാണ്, ഈ ബിഷപ്പിന്റെ അജണ്ടയേക്കുറിച്ച് ഞാന്‍ സംശയം പ്രകടിപ്പിച്ചത്.

kaalidaasan said...

>>>>>അല്ലാതെ ഫോറിൻ മണി കണ്ടു കണ്ണ് മഞ്ഞളിച്ച പരിസ്ഥിതി പ്രേമികൾക്ക് വേണ്ടി പശ്ചിമഖട്ടം സംരക്ഷിക്കാം വരുന്നവരെ ഓർത്ത് സഹതാപമേ ഒള്ളൂ <<<<

ഫോറിന്‍ മണിയോട് താങ്കള്‍ക്കു പുച്ഛമാണെന്നു മനസിലായി. പക്ഷെ ബിഷപ്പിനത്ര പുച്ഛമാണെന്ന് എനിക്ക് തോന്നുന്നില്ല. താങ്കള്‍ തന്നിരിക്കുന്ന ലിങ്കില്‍ ബിഷപ്പിന്റെ പരിസ്തിതി പ്രേമത്തെ സഹായിക്കുന്ന അനേകം വിദേശ സ്രോതസുകളുടെ വിവരമുണ്ട്.

Our Funding Partners

CARITAS INDIA
RASKOB FOUNDATION
CONFERENZA EPISCOPALE ITALIANA
DIOCESE OF LONDON , CANADA
ST. GALLEN PRAYER GROUP SWITZERLAND
HABITAT FOR HUMANITY
KINDER MISSIONS WERK
FVTRS BANGALORE
USAID
LILIANE FOUNDATION NETHERLANDS
IDUKKI ASSOCIATION KUWAIT
SMCA KUWAIT
DONORS OF BETHLEHEM HOUSING PROGRAMME
DONORS OF KANIVU
KOTHAMANGALAM SOCIAL SERVICE SOCIETY

kaalidaasan said...

>>>>>മറ്റൊന്നുള്ളത്‌ അവിടെ ജനങ്ങള്‍ ഇല്ല. ഇവിടെ ജനങ്ങള്‍ ഉണ്ട്. കുറച്ചല്ല. ധാരാളം ജനങ്ങള്‍. അവിടെ തെരുവിലിങ്ങി എതിര്‍ക്കാന്‍ ജനമില്ല.<<<<

അവിടെയുള്ളതൊക്കെ മൃഗങ്ങളാണ്, എന്നത് താങ്കളുടെ നിലപാട്.

മഹരാഷ്ട്രയില്‍ ഗാഡ്ഗില്‍ സമിതി നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്തപ്പോള്‍ 90% ഗ്രാമ സഭകളും അത് നടപ്പിലാക്കണമെന്ന് അഭിപ്രായപ്പെട്ടു. തെരുവിലിങ്ങി എതിര്‍ക്കേണ്ട സുനാമിയുന്നുമല്ല ഈ നിര്‍ദ്ദേശങ്ങളെന്ന് മനസിലാക്കാനുള്ള വിവേകം അവര്‍ക്കുണ്ട്. നിര്‍ഭാഗ്യവശാല്‍ കേരളത്തിലെ മലയോരമേഘലയിലെ ജനങ്ങള്‍ക്കതില്ലാതെ പോയി. ജനമുണ്ട് എന്നു കരുതി എന്തിനെയും എതിര്‍ക്കുക എന്നത് സാക്ഷരതയുണ്ടെന്നഭിമാനിക്കുന്ന ഒരു ജനതക്ക് ഭൂഷണമല്ല.

kaalidaasan said...

>>>>>അവകാശങ്ങൾ രാജ്യത്ത് എലാവർക്കും ഒരുപോലെയാണ് ....നഗരങ്ങളിലും ഗ്രാമങ്ങളിലും ഉള്ളവന് തന്റെ അവകാശഭൂമിയിൽ തുല്യ സ്വാതന്ത്രമാണ് ഉള്ളത് ..<<<<

അത് താങ്കളുടെ തെറ്റിദ്ധാരണയാണ്. ഭരിക്കുന്ന ഭരണാധികാരികള്‍ അനുവദിക്കുന്ന സ്വാതന്ത്ര്യമേ ഉള്ളു.

ജമ്മു കാഷ്മീരിലെ ഭൂമി താങ്കള്‍ക്ക് പോയി വാങ്ങാന്‍ ആകില്ല. ഗ്രാമങ്ങളില്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും നഗരങ്ങളില്‍ ചെയ്യാനും ആകില്ല. രണ്ടു സ്ഥലത്തുള്ളവരെയും ബാധിക്കുന്ന നിയന്ത്രണങ്ങളും വ്യത്യസ്ഥമാണ്. നഗരങ്ങളിലും ഗ്രാമങ്ങളിലുമുള്ള ഭൂവിനിയോഗ നിയമങ്ങളൊക്കെ വായിച്ചാല്‍ ഇത് മനസിലാകും.

ഇപ്പോള്‍ നിര്‍മ്മിക്കാന്‍ പോകുന്ന 45 മീറ്റര്‍ ഹൈവേക്ക് വേണ്ടി ഏറ്റെടുക്കുന ഭൂമിക്ക് സര്‍ക്കാര്‍ നിശ്ചയിക്കുന്ന വിലയേ ലഭിക്കു. തൊട്ടടുത്ത് കിടക്കുന്ന ഭൂമിക്ക് കമ്പോള വില ലഭിക്കുമ്പോള്‍ ഇതു സഹിക്കേണ്ടി വരും.

kaalidaasan said...

>>>>>ഇടുക്കിയിലെ കര്‍ഷകരില്‍ മഹാഭൂരിപക്ഷവും ചെറുകിട- നാമമാത്ര കൃഷിക്കാരാണ്. ...അതിനെ തിരുട്ടുഗ്രാമക്കാരുടെ അവകാശങ്ങലുമായി താരതമ്യപ്പെടുത്തുന്ന താങ്കളോട് സഹതാപം മാത്രമേ ഒള്ളൂ ..<<<<

പരിസ്തിതി സംരക്ഷിക്കാന്‍ ചില നിയന്ത്രണങ്ങള്‍ ഉണ്ടാകുമ്പോള്‍ അതൊക്കെ മലയോര ജനതക്ക് ദുരിതമുണ്ടാക്കുന്നു എന്ന അഭിപ്രായത്തോടാണു ഞാന്‍  പ്രതികരിച്ചത്.

ചെറുകിട- നാമമാത്ര കൃഷിക്കാര്‍ക്ക് യാതൊരു വിധത്തിലും ബുദ്ധിമുട്ടുണ്ടാക്കുന്ന നിര്‍ദ്ദേശങ്ങളല്ല, ഇപ്പോള്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച അഞ്ച് കാര്യങ്ങള്‍. ഇത് അവരെ എങ്ങനെ ബാധിക്കുന്നു എന്ന് പല ആവര്‍ത്തി ചോദിച്ചിട്ടും താങ്കള്‍ മറുപടി പറയുന്നില്ല. താങ്കളേപ്പോലുള്ളവര്‍ സംരക്ഷിക്കന്‍ ശ്രമിക്കുന്നത് ഈ ചെറുകിട- നാമമാത്ര കൃഷിക്കാരുടേ താല്പ്പര്യങ്ങളല്ല എന്ന് അതില്‍ നിന്നും വളരെ വ്യക്തമാകുന്നു. തിരുട്ടു ഗ്രാമത്തിലെ കള്ളന്‍മരേപ്പോലെയുള്ള കാട്ടുകള്ളന്‍മാരുടെ താല്‍പ്പര്യമാണു താങ്കളൊക്കെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നത്.

ഗാഡ്ഗില്‍ സമിതിയുടെ ഒരു നിര്‍ദ്ദേശവും ചെറുകിട- നാമമാത്ര കൃഷിക്കാരെ പ്രതികൂലമായി ബാധിക്കില്ല.

ചെറുകിട- നാമമാത്ര കൃഷിക്കാരെ യതൊരു തരത്തിലും  ബുദ്ധിമുട്ടിക്കുന്ന ഒരു നിര്‍ദ്ദേസവും നടപ്പിലാക്കില്ല എന്ന് പല വട്ടം അധികാരികള്‍  വ്യക്തമാക്കിയിട്ടും അത് കേള്‍ക്കാനുള്ള സന്മനസു കാണിക്കാത്ത ഇടുക്കി ബിഷപ്പിനേപ്പോലുള്ളവര്‍  തിരുട്ടു ഗ്രാമക്കാരേക്കാള്‍ കഷ്ടമാണ്.

kaalidaasan said...

>>>>>താങ്കൾ കരുതുന്നതുപോലെ വനം മാത്രമായിരുന്നില്ല ഇവിടെ തരിശു ഭൂമിയും ഉണ്ടായിരുന്നു..കൃഷി ചെയ്തും അല്ലാതെയും പച്ചപ്പ്‌ നിലനിര്തുകയാണ് കർഷകർ ചെയ്തത് ..അങ്ങനെയാണ് പ്ലാവും മാവും തെങ്ങും എല്ലാം ഇവിടെ ഉണ്ടായതും ജൈവസമൃദ്ധം ആയതും ...<<<<

മലയോര പ്രദേശങ്ങള്‍  കാടുകള്‍ നിറഞ്ഞ വന ഭൂമി തന്നെയായിരുന്നു. അല്ല എന്നു സ്ഥപിക്കാന്‍  ശ്രമിക്കുന്നത് കയ്യേറ്റക്കാരുടെ താല്‍പ്പര്യം സംരക്ഷിക്കാനാണ്.

കൃഷി ചെയ്തും അല്ലാതെയും പച്ചപ്പ്‌ നിലനിര്‍ത്തുന്നതിനെയും, ജൈവസമൃദ്ധം ആക്കിയതിനെയും ആരും എതിര്‍ക്കുന്നില്ല എതിര്‍ക്കുകയുമില്ല. പക്ഷെ അവിടെ കുന്നുകളൊക്കെ ഇടിച്ചു നിരത്തി പാറ ഖനനവും, ഇരുമ്പയിര്‍ ഖനനവും നടത്തുമ്പോഴും, മലിനീകരണ വ്യവസായങ്ങള്‍ നടത്തുമ്പോഴും, വലിയ കെട്ടിടങ്ങളും ടൌണ്‍ഷിപ്പുകളും  നിര്‍മ്മിക്കുമ്പോഴും, കോണ്‍ക്രീറ്റ് കൂടാരങ്ങള്‍ പണിയുമ്പോഴും, കീടനാശിനികളും രാസവളങ്ങളും പ്രയോഗിക്കുമ്പോഴും ഈ ഭൂമിയുടെ പച്ചപ്പും ജൈവസമൃദ്ധിയും നശിച്ചു പോകുന്നു. അതുണ്ടാവാതിരിക്കന്‍ ചില മുന്‍ കരുതല്‍ വേണമെന്ന് നിര്‍ദ്ദേശിക്കുമ്പോള്‍, ചില മുട്ടായുക്തികളും സാങ്കല്‍പ്പിക ഭീതികളും വിതച്ച് പാവപ്പെട്ട കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുന്നു. പലതിനെയും  കണ്ണുമടച്ച് താങ്കളൊക്കെ എതിര്‍ക്കുന്നു. അത് ശരിയായ സമീപനമല്ല.

ജൈവസമൃദ്ധി എന്നതുകൊണ്ട് താങ്കളുദ്ദേശിക്കുന്നത് സസ്യലതാതികളുടെ സമൃദ്ധി മാത്രമാണ്. പക്ഷെ പരിസ്തിതി സാക്ഷരതയുള്ളവര്‍ എല്ലാ ജീവജാലങ്ങളുടെയും സമൃദ്ധിയാണു ചിന്തിക്കുക.പക്ഷികളും മൃഗങ്ങളും, ശലഭങ്ങളും സൂക്ഷാണുക്കളും ഒക്കെ ചേര്‍ന്നുണ്ടാക്കുന്നതാണീ ജൈവസമൃദ്ധി. അതൊക്കെ അറിയണമെങ്കില്‍ ഇപ്പോഴുള്ള പരിസ്തിതി സാക്ഷരത പോര.

kaalidaasan said...

>>>>>ഭൂമിക്കും മാവരാശിക്കും ഏറെ ദോഷം ഉണ്ടാകുന്ന വ്യവസായങ്ങളെയും നഗരവത്കരണത്തെയും പറ്റി ഒന്നും പരാമര്‍ശിക്കാതെ മലയോരങ്ങളിലെ സാധാരണക്കാരാണ് എല്ലാ നാശത്തിനും കാരണമെന്നു ചിലര്‍ സമര്‍ഥിക്കാന്‍ ശ്രമിക്കുന്നു. അതു നിശബ്ദമായി സഹിക്കാന്‍ കേരളത്തിലെ സാധാരണക്കാരന്‍ ഇനിയും നിന്നുകൊടുക്കുമെന്ന് ഇവര്‍ കരുതേണ്ട. <<<<

മലയോരങ്ങളിലെ സാധാരണക്കാരാണ് എല്ലാ നാശത്തിനും കാരണമെന്നു ആരും  സമര്‍ദ്ധിക്കാന്‍ ശ്രമിക്കുന്നില്ല. ശ്രമിക്കുകയും ഇല്ല.

ഭൂമിക്കും മാവരാശിക്കും ഏറെ ദോഷം ഉണ്ടാക്കുന്ന വ്യവസായങ്ങളെയും നഗരവത്കരണത്തെയും പറ്റി എല്ലാ പര്സിതിതി പ്രവര്‍ത്തകരും പറയുന്നുണ്ട്. അതിനെതിരെ ശബ്ദിക്കുന്നുമുണ്ട്. അതിന്റെ സമകാലീന തെളിവുകളാണ്, കൂടംകുളത്തെ ആണവനിലയത്തിനെതിരെയും കാതിക്കുടത്തെ നീറ്റാ ജലാറ്റിന്‍ കമ്പനിക്കെതിരെയുമുള്ള സമരങ്ങള്‍.

മലയോരങ്ങളിലെ സാധാരണക്കാരന്, ഏറെ ദോഷം ഉണ്ടാക്കുന്ന വ്യവസായങ്ങളെയും നഗരവത്കരണത്തെയും നിരുത്സാഹപ്പെടുത്താനുള നിര്‍ദ്ദേശങ്ങളാണ്, റെഡ് കാറ്റഗ്റി വ്യവസായങ്ങളും 50 ഹെക്റ്ററില്‍ കൂടുതലുള്ള നഗരങ്ങളും മലയോര മേഘലയില്‍ വേണ്ട എന്ന് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇത് പരിസ്തിതി പരവര്‍ത്തകര്‍ വര്‍ഷങ്ങളായി പറയുന്നതും, ഗാഡ്ഗില്‍/കസ്തൂരി രംഗന്‍ സമിതികള്‍ നിര്‍ദ്ദേശിച്ചതും, ഇപ്പോള്‍ സര്‍ക്കാര്‍ നടപ്പിലാക്കിയതുമാണ്. താങ്കള്‍ കഥയറിയാതെ ആട്ടം കാണുകയാണെന്നു പറയേണ്ടി വരുന്നു.

kaalidaasan said...

>>>>>നിയമങ്ങള്‍ ജനകീയ സഭകളില്‍ ചര്‍ച്ച ചെയ്ത് നടപ്പിലാക്കും എന്നത് ചിരിക്കാൻ വക നൽകുന്നുണ്ട് ..

ഉദ്യോഗസ്ഥരും ഗവേഷകരുമല്ലാതെ ആരുമായും ചര്‍ച്ച നടത്താതെയാണു ഗാഡ്ഗില്‍ റിപ്പോര്‍ട്ട് തയാറാക്കിയത്. <<<<


പരിസ്തിതി സംരക്ഷണം എന്നതു തന്നെ താങ്കളേപ്പോലുള്ളവര്‍ക്ക് ചിരിക്കാന്‍ വക നല്‍കുന്നു. അപ്പോള്‍ പരിസ്തിതി സംരക്ഷണത്തുനുള്ള നിയമങ്ങള്‍ ഗ്രാമ സഭ ചര്‍ച്ച ചെയ്ത് നടപ്പാക്കട്ടെ എന്നതു കേട്ടും ചിരിക്കും. ചിലരങ്ങനെയാണ്. എന്തു കേട്ടാലും ചിരിക്കും.

മുകളില്‍ നിന്നും അടിച്ചേല്‍പ്പിക്കപ്പെടുന്ന കുറച്ച് തീട്ടുരങ്ങളല്ല പരിസ്തിതി സംരക്ഷണത്തിനു വേണ്ടത്. ജനങ്ങള്‍ക്ക് വേണ്ടിയാണിതെന്ന് അവരെ ബോധ്യപ്പെടുത്തി, അവരുടെ സഹകരണത്തോടെ ആണിവ നടപ്പാക്കേണ്ടത് എന്നു പറയുന്നത് ഉള്‍ക്കൊള്ളാനുള്ള ജനാധിപത്യ ബോധം താങ്കള്‍ക്കില്ല. സമരം ​ചെയ്ത് സര്‍ക്കാരിനെയും നീതിപീഠത്തെയും മുട്ടുകുത്തിക്കുന്ന ജനാധിപത്യമേ താങ്കള്‍ക്ക് വശമുള്ളു.

പശ്ചിമഘട്ടത്തേപ്പറ്റി പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാനാണ്, ഗാഡ്ഗില്നോട് പറഞ്ഞത്. ആരൊക്കെ ആയി അതിനു വേണ്ടി ചര്‍ച്ച ചെയ്യണമെന്നതൊക്കെ അദ്ദേഹത്തിന്റെ അധികാര പരിധിയില്‍ ഉള്ളതാണ്. താങ്കളോട് ചര്‍ച്ച ചെയ്യണമെന്ന് സമിതിക്കു തോന്നിയില്ല. അതുകൊണ്ട് ചര്‍ച്ച ചെയ്തില്ല. മറ്റ് പലയിടത്തും പരിസ്തിതി നശിപ്പിക്കപ്പെട്ടതുകൊണ്ട്, മലയോര പ്രദേശത്തും നശിപ്പിക്കാനുള്ള അവകാശം വേണമെന്നൊക്കെ വാദിക്കുന്നവരോട് ചര്‍ച്ച ചെയ്തിട്ട് ഫലവുമില്ല.

പരിസ്തിതി സംരക്ഷണത്തിന്, എന്തു ചെയ്യണമെന്നൊക്കെ അറിയാവുന്ന വിദഗ്ദ്ധനാണു ഗാഡ്ഗില്‍. അതുകൊണ്ട് അതിനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനും അദ്ദേഹത്തിനറിയാം. അതിനു വേണ്ടി മറ്റുള്ളവരുടെ അഭിപ്രായവും തേടേണ്ട ആവശ്യമില്ല. പോളിയോ നിര്‍മ്മാര്‍ജനം ചെയ്യാന്‍  എന്തു നടപടി എടുക്കണമെന്ന് ഒരു വൈദ്യശസ്ത്ര വിദഗ്ദ്ധ സമിതിയോട് ചോദിച്ചാല്‍ അവര്‍ അതിനു വേണ്ട നിര്‍ദ്ദേശം നല്‍കും. അത് ജനങ്ങളോട് ചോദിച്ചിട്ടു വേണമെന്നൊക്കെ പറയുന്നത് വിഡ്ഢിത്തമാണ്.

kaalidaasan said...

>>>>>സ്ത്രീപീഡനം അന്വേഷിച്ചിട്ട് കാരണമായി സ്ത്രീയുടെ വസ്ത്രധാരണത്തെ കുറ്റപ്പെടുത്തുകയും പരിഹാരമായി സ്ത്രീകൾ മാന്യമായി വസ്ത്രം ധരിക്കണം അല്ലാത്തവർ നാടുവിട്ടു പോകണം എന്ന് പറയുന്നതുപോലെയാണ് താങ്കളുടെ പരാമർശം...<<<<

ഏത് സ്ത്രീപീഢകനും ഇന്‍ഡ്യന്‍ പാര്‍ലമെന്റ് പാസാക്കുന്ന നിയമത്തില്‍ പറയുന്ന ശിക്ഷ അനുഭവിക്കേണ്ടി വരും. അത് സാധ്യമല്ല എന്നു പറയുന്നവര്‍ ഇന്‍ഡ്യ വിട്ടുപോകേണ്ടി വരും.

പരിസ്തിതി പീഢനം നടത്തുന്നവരും അത് തടയാന്‍ വേണ്ടി ഇന്‍ഡ്യന്‍ സര്‍ക്കാര്‍  നിര്‍ദ്ദേശിക്കുന്ന  നിയന്ത്രണങ്ങള്‍  അംഗീകരിക്കേണ്ടി വരും. പശ്ചിമ ഘട്ടത്തില്‍ ജീവിക്കണമെങ്കില്‍ അവിടെ പരിസ്തിതി സംരക്ഷിക്കാന്‍ വേണ്ടി ഉള്ള നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കണം. അതിഷ്ടമില്ലെങ്കില്‍ പശ്ചിമ ഘട്ടം വിട്ട് പരിസ്തിതി നിയന്ത്രണമില്ലാത്ത ഏതെങ്കിലും സ്ഥലത്ത് ജീവിക്കണം.








kaalidaasan said...

>>>>>അവർ പരിസ്ഥിതിയോടു യോചിച്ചുപോകുന്ന കാര്യങ്ങൾ മാത്രമേ ചെയ്തിറ്റൊള്ളൂ ..അവരുടെ വീടും ചുറ്റുപാടും കണ്ടിട്ടുള്ളവർക്കതു അറിയാം.. എന്നിരിക്കെ കൂടുതൽ കഷടപ്പാടും ദുരിതവും പേറി എക്കാലവും ജീവിച്ചിട്ടുള്ള ഇക്കൂട്ടരെ വീണ്ടും ദുരിതത്തിലേക്ക് തള്ളിവിടണം എന്നാണോ താങ്കൾ പറയുന്നത് ..ഒരുകൂട്ടർ പരിസ്ഥിതി മലിനമാക്കിയിട്ടു അതിന്റെ ഭാരം അതിൽ പങ്കാളി അല്ലാത്ത മറ്റൊരു കൂട്ടരേ അടിചെല്പ്പിക്കുന്നത് എത്രത്തോളം നീതിയാണെന്ന് ചിന്തിക്കുക .<<<<

പരിസ്ഥിതിയോടു യോജിച്ചുപോകുന്ന കാര്യങ്ങൾ മാത്രം ചെയ്യുന്നവര്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ല,. പരിസ്തിതിയോട് യോജിച്ചു പോകാത്ത കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്കു മാത്രമേ ബുദ്ധിമുട്ടുണ്ടാകൂ. അനിയന്ത്രിതമായി ഖനനം നടത്തുന്നതും പാറ പൊട്ടിക്കുന്നതും, മലിനീകരണമുണ്ടാക്കുന്ന വ്യവസായങ്ങള്‍ നടത്തുന്നതും, കുന്നിന്‍ ചെരിവില്‍  നാലേക്കര്‍ വിസ്തീര്‍ണ്ണമുള്ള കെട്ടിടങ്ങള്‍ പണിയുന്നതും, 50 ഹെക്റ്റര്‍ വലുപ്പമുള്ള ടൌണുകള്‍ പണിയുന്നതും, കീട നാശിനികള്‍ ഉപയോഗിക്കുന്നതും, രാസ വളങ്ങള്‍ ഉപയോഗിക്കുന്നതും, മണ്ണിടിച്ചില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ കൂടെ കൂടെ മണ്ണിളക്കുന്നതും  ഒന്നും പരിസ്തിതിയോട് യോജിച്ചു പോകുന്നതല്ല എന്നാണിപ്പോള്‍ സര്‍ക്കാര്‍ പറഞ്ഞത്. പരിസ്തിതിയേക്കുറിച്ച് അടിസ്ഥാന വിവരമുള്ള ആരും ഇത് ശരി എന്നേ പറയൂ. ഇതിനൊക്കെ നിയന്ത്രണങ്ങള്‍ വരുന്നത് ദുരിതമാണെന്നു പറയുന്നവര്‍ക്ക് ദുരിതമെന്ന വാക്കിന്റെ അര്‍ത്ഥം അറിയില്ല.

മലയോര പ്രദേശങ്ങളിലെ പരിസ്തിതി മലിനമാകരുതെന്നു പറയുന്നത് മറ്റാരുടെയെങ്കിലും പാപഭാരം ആരുടെയെങ്കിലും  മേല്‍ അടിച്ചേല്‍പ്പിക്കുന്നതുമല്ല. മലയോര പ്രദേശത്തു ജീവിക്കുന്നവരുടെ ഗുണത്തിനു വേണ്ടി ആണ്. സമതലത്തിലുള്ള പരിസ്തിതി പരമാവധി നശിച്ചു കഴിഞ്ഞു. ആ ഗതി മലയോരപ്രദേശങ്ങളിലും ഉണ്ടാകരുതെന്ന ചിന്ത കൊണ്ടും, പശ്ചിമഘട്ടം നശിച്ചാല്‍ അത് കേരളത്തിന്റെ ജന ജീവിതത്തെ കാര്യമായി ബാധിക്കുമെന്ന തിരിച്ചറിവും കൊണ്ടാണ്.

kaalidaasan said...

>>>>>താങ്കളുടെ സ്ഥലം പറഞ്ഞാൽ ആ പ്രദേശം പ്രദേശവാസികളുടെ കുടികിടപ്പ് ഭൂമിയായത്തിന്റെ ചരിത്രം പറഞ്ഞു തരാം ..!

എറണാകുളം ജില്ലയിലെ അയ്യമ്പുഴയുടെ ചരിത്രം നോക്കിക്കോളൂ ...സമാനമായ എത്ര ചരിത്രം വേണമെങ്കിലും തരാം ...<<<<

എന്റെ സ്ഥലത്തിന്റെയും അയ്യമ്പുഴയുടെയും ചരിത്രം പറഞ്ഞാലൊന്നും ഇന്ന് പശ്ചിമഘട്ടം നശിക്കുന്നതിന്റെ ന്യായീകരണമാകില്ല. പരിസ്തിതിയേക്കുറിച്ച് താങ്കളൊക്കെ ആദ്യമായി കേട്ടത് ഒരു പക്ഷെ ഗാഡ്ഗിലും കസ്തൂരി രംഗനും റിപ്പോര്‍ട്ട് നല്‍കിയ ശേഷമായിരിക്കാം.

അയ്യമ്പുഴ മാത്രമല്ല കേരളത്തിലെ പലയിടങ്ങളും ഇതുപോലെ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. പരിസ്തിയുടെ പ്രാധാന്യവും അത് ആവാസ വ്യവസ്ഥയെ എങ്ങനെ സഹായിക്കുമെന്നും ഒക്കെ മനസിലാക്കുന്നതിനു മുന്നെ മനുഷ്യനു പറ്റിയ പിഴവുകളാണവ. അത് ചൂണ്ടിക്കാട്ടി മലയോര മേഘലയും അങ്ങനെ ആക്കി എടുക്കാം എന്നൊക്കെ പറയുന്നവരെ ഏതായലും എനിക്ക് അംഗീകരിക്കാന്‍ ആകില്ല.

അയ്യമ്പുഴ പോലെ ഇടുക്കി ജില്ലയും ആയീത്തീര്‍ന്നാല്‍ ഒരു പക്ഷെ താങ്കള്‍ക്ക് എന്തെങ്കിലും മനോസുഖം കിട്ടുമായിരിക്കാം. അതിനു വേണ്ടി ഇതുപോലെ ചരിത്രം ഒക്കെ തെരയുന്നതില്‍ എനിക്ക് എതിര്‍പ്പൊന്നുമില്ല.

ഇവിടെ ചര്‍ച്ച ചെയ്ത വിഷയം പശ്ചിമ ഘട്ടത്തില്‍ ഉണ്ടാകുന്ന പരിസ്തിതി നശീകരണവും അതിനുള്ള പ്രതിവിധികളുമാണ്. മറ്റ് സ്ഥലങ്ങളില്‍ ഇപ്പോള്‍ തന്നെ ഉണ്ടായ പരിസ്തിതി നശികരണം ചൂണ്ടി ക്കാട്ടി പശ്ചിമ ഘട്ടം നശിപ്പിക്കാമെന്ന മോഹമൊക്കെ ഇതില്‍ നിന്നും മനസിലാകുന്നുണ്ട്. ശ്രമിച്ചു നോക്കുക.

കൂതറ ടിന്റുമോന്‍ said...

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ചുള്ള ജനങ്ങളുടെ ആശങ്ക പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നീയോഗിച്ച വിദഗ്ധസമിതിയുടെ ഒരു പരാമര് ശത്തോടെ ഈ ചര്ച്ച അവസാനിപ്പിക്കുന്നു "1980ലെ വനാവകാശ നിയമവും 1986ലെ പരിസ്ഥിതി സംരക്ഷണ നിയമവും മാത്രം മതി പശ്ചിമഘട്ടത്തെ സംരക്ഷിക്കാന്‍. മുഷ്യനെ മറന്നുകൊണ്ടുള്ള ജൈവവൈവിധ്യ സംരക്ഷണം അപക്വമാണ്. ജനങ്ങളുടെ ആശങ്ക അവരുടെ അനുഭവത്തില്‍ിന്നുള്ളതാണ്. കര്‍ഷകരുടെ നിലില്‍പ്പിനു പ്രകൃതി സംരക്ഷണം അനിവാര്യമാണെന്ന് അവര്‍ക്കു ബോധ്യമുണ്ട്. പരിസ്ഥിതി സംരക്ഷകരുടെ ലക്ഷ്യവും ഇതാണ്. രണ്ടു കൂട്ടരുടെയും ലക്ഷ്യം ഒന്നാണെന്നിരിക്കെ ചില സ്വാര്‍ഥതാത്പര്യക്കാരുടെ ഇടപെടലുകളും ഉണ്ടായിട്ടുണ്ടെന്നു സമിതിക്കു ബോധ്യപ്പെട്ടിട്ടുണ്ട്. "

നന്ദി

kaalidaasan said...

ടിന്റു,

വിദഗ്ദ്ധ സമിതി റിപ്പോര്‍ട്ടൊക്കെ അവര്‍ സമര്‍പ്പിച്ചോട്ടെ. അതിനു വേണ്ടിയാണല്ലോ അവരെ നിയോഗിച്ചതും. പക്ഷെ അതിനൊന്നും കാത്തു നില്‍ക്കാതെ കേന്ദ്രസര്‍ക്കാര്‍ ചില തീരുമാനങ്ങളെടുത്തിട്ടുണ്ട്. അതൊക്കെ ഹരിത ട്രൈബ്യൂണലിനെ അറിയിച്ചിട്ടുമുണ്ട്.

kaalidaasan said...

വന്യമൃഗശല്യം തടയാന്‍ നിയമഭേദഗതി വേണം

അടിസ്ഥാന മാനദണ്ഡങ്ങള്‍ പോലുമില്ലാതെയാണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ പരിസ്ഥിതിസംവേദന മേഖലകള്‍ നിശ്ചയിച്ചത്.

മാധവ് ഗാഡ്ഗില്‍


സാധാരണജനങ്ങള്‍ക്ക് പരിസ്ഥിതികാര്യങ്ങളില്‍ തീരുമാനിക്കാന്‍ കഴിവില്ലെന്നു പ്രഖ്യാപിച്ച ഈ റിപ്പോര്‍ട്ട് ജനാധിപത്യവിരുദ്ധമാണ്.

പുഴകളും അരുവികളും ഉത്ഭവിക്കുന്ന സ്ഥലം പരിസ്ഥിതിസംവേദന മേഖലയായാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ പരിഗണിച്ചത്. മുമ്പ് പ്രണാബ്‌സെന്‍ കമ്മിറ്റി നിര്‍ദേശിച്ച മാനദണ്ഡമാണിത്. എന്നാല്‍, ഇതിനെ കസ്തൂരിരംഗന്‍ പൂര്‍ണമായും തള്ളി. അത്തരമൊരു പരിഗണനയേ നല്കിയില്ല. ഒരുനാട്ടില്‍ എന്തു പ്രവൃത്തി നടക്കുമ്പോഴും അത് ജനങ്ങളുടെ അറിവോടെയും സമ്മതത്തോടെയുമാകണമെന്നതാണ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ കാതല്‍. ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ ഒന്നിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ല. ഓരോ പ്രദേശത്തിന്റെ ആവശ്യങ്ങളും സാഹചര്യങ്ങളും പരിഗണിച്ച് ഗ്രാമസഭയാണ് അതില്‍ തീരുമാനമെടുക്കേണ്ടതെന്നാണ് കമ്മിറ്റിയുടെ ശുപാര്‍ശ. എന്നാല്‍, ഇതിന് കടകവിരുദ്ധമാണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലുള്ളത്. പരിസ്ഥിതിസംവേദകമേഖലയില്‍ പല കാര്യങ്ങള്‍ക്കും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നിരോധം ഏര്‍പ്പെടുത്തി. പരിസ്ഥിതി സംരക്ഷണകാര്യങ്ങള്‍ സാധാരണക്കാര്‍ക്ക് തീരുമാനിക്കാനുള്ള കഴിവില്ലെന്ന ഭരണഘടനാവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ വാദമാണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലുള്ളത്.

സാധാരണജനങ്ങളുടെ മനസ്സുതൊട്ടറിയാത്ത ഒരു വികസനവും നാടിന്റെ വികസനമാവില്ല. പശ്ചിമഘട്ട സംരക്ഷണത്തിനു വേണ്ട നിര്‍ദേശങ്ങളാണ് കമ്മിറ്റി നല്‍കിയത്. അത് ഓരോ പ്രദേശത്തിന്റെയും സ്വഭാവമനുസരിച്ച് നടപ്പാക്കാനുള്ള ചുമതല ഗ്രാമസഭകള്‍ക്ക് നല്‍കണമെന്നാണ് പറഞ്ഞത്. എന്നാല്‍, ഒരുപാട് തെറ്റിദ്ധാരണകളാണ് പ്രചരിപ്പിക്കുന്നത്. കാട്ടുപന്നിയുടെയും കുരങ്ങിന്റെയും ഉപദ്രവംകൊണ്ട് പൊറുതിമുട്ടിയ കര്‍ഷകര്‍ക്ക് ഇത് ആശങ്കയുണ്ടാക്കി. വന്യമൃഗശല്യത്തില്‍നിന്ന് മോചനമുണ്ടാകാന്‍ വന്യജീവി സംരക്ഷണനിയമം ഭേദഗതിചെയ്യുകയാണ് വേണ്ടത്. അതിനാണ് കര്‍ഷകര്‍ സംഘടിക്കേണ്ടത്. സിംഹവാലന്‍ കുരങ്ങിനെപ്പോലെ വംശനാശം നേരിടുന്ന മൃഗങ്ങളുടെ കൂട്ടത്തില്‍ പന്നിയെയും കുരങ്ങിനെയും കാണണമോ എന്ന് ചിന്തിക്കണം. വന്യജീവി പരിപാലനം കാലത്തിനനുസരിച്ച് പുതുക്കിനിശ്ചയിക്കണം. പരിസ്ഥിതിസംരക്ഷണമെന്നത് കര്‍ഷകന്റെ മനസ്സില്‍തന്നെയുള്ളതാണ്. കൃഷി പരിസ്ഥിതിനാശത്തിനുള്ളതാണെന്ന് ആരും പറഞ്ഞിട്ടില്ല. പശ്ചിമഘട്ടസംരക്ഷണത്തിനായി നിര്‍ദേശിച്ച ഒരു കാര്യവും കര്‍ഷകദ്രോഹമായിട്ടില്ല.

ജനങ്ങളുടെ തീരുമാനത്തിനെതിരാണ് സര്‍ക്കാരിന്റെ പല പദ്ധതികളുമെന്നതിന് തെളിവാണ് ആതിരപ്പള്ളി പദ്ധതി. ചാലക്കുടിപ്പുഴയില്‍ പുതിയൊരു അണകെട്ടിയാല്‍ വൈദ്യുതപദ്ധതിക്കാവശ്യമായ വെള്ളമുണ്ടാകില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഉത്പാദനത്തെക്കാള്‍ കൂടുതല്‍ ചെലവാണിതിനുണ്ടാകുക. അതേസമയം, പുഴയെ ആശ്രയിച്ചുള്ള കൃഷിയും ജലസേചനവും തകരും. ടൂറിസം സാധ്യതയും ഇല്ലാതാകും. സമിതിനടത്തിയ സിറ്റിങ്ങില്‍ ഇതിനൊന്നും കൃത്യമായ മറുപടി നല്കാന്‍പോലും സര്‍ക്കാര്‍ പ്രതിനിധികള്‍ക്കായിട്ടില്ല. ഗ്രാമസഭകള്‍ വികസനകാര്യങ്ങള്‍ ചര്‍ച്ചചെയ്ത് തീരുമാനിക്കണമെന്ന് നിര്‍ദേശിച്ചത് ഇത്തരം സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ്.

പല ഗ്രാമസഭകളില്‍നിന്നും ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരില്‍നിന്നും വിവരങ്ങള്‍ ശേഖരിച്ചാണ് സമിതി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇതു നടപ്പാക്കാന്‍ പശ്ചിമഘട്ടസംരക്ഷണ അതോറിറ്റി രൂപവത്കരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. അതോറിറ്റിയാണ് പ്രായോഗികപഠനം നടത്തേണ്ടത്. സര്‍ക്കാര്‍ തള്ളിയാലും റിപ്പോര്‍ട്ട് ജനങ്ങള്‍ ചര്‍ച്ചചെയ്യട്ടെ. ജനങ്ങളാണ് പരമാധികാരികളെങ്കില്‍ അവര്‍ക്കുതന്നെ പരമാധികാരം നല്കുന്ന റിപ്പോര്‍ട്ട് നടപ്പാക്കേണ്ടിവരും.