Sunday 3 June 2012

ലാല്‍ സലാം 






ചന്ദ്രശേഖരന്‍ എന്ന കമ്യൂണിസ്റ്റുകാരന്‍ അതിദാരുണമായി കൊല ചെയ്യപ്പെട്ടപ്പോള്‍ കേരള സാമൂഹ്യ രാഷ്ട്രീയ മണ്ഡലങ്ങളെ അത് അക്ഷരാര്‍ത്ഥത്തില്‍  പിടിച്ചു കുലുക്കി. പരമ്പരാഗത കമ്യൂണിസ്റ്റുവിരുദ്ധരും സി പി എം വിരുദ്ധരും അത് സി പി എം എന്ന പാര്‍ട്ടിക്കെതിരെ കുറ്റവിചാരണക്കായി ഉപയോഗിച്ചു. പക്ഷെ കേരള സി പി എം പാര്‍ട്ടി നേതാക്കളില്‍ പലരും  ഈ കുറ്റവിചാരണ അര്‍ഹിക്കുന്നതാണെന്ന രീതിയില്‍ പ്രതികരിച്ചു. അതിന്റെ മുന്നണിയില്‍ നിന്നത് പിണറായി വിജയനായിരുന്നു.



 ചന്ദ്രശേഖരന്‌ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ വി എസ് പോകുമെന്നറിഞ്ഞപ്പോള്‍ അദ്ദേഹത്തെ അതില്‍ നിന്നും വിലക്കാന്‍ നോക്കി  വിജയന്‍. പക്ഷെ വിഎസ് അതിനെ ഗൌനിച്ചില്ല. വേണ്ടതിനും വേണ്ടാത്തതിനും വി എസിനെ വിലക്കുക എന്നത് കുറച്ചു നാളായി വിജയന്റെ ദിനചര്യയുടെ ഭാഗമാണല്ലോ. കുഞ്ഞനന്തന്‍ നായരുടെ വീട്ടില്‍ പോകുന്നതില്‍ നിന്നും വി എസിനെ വിലക്കാന്‍ നോക്കി. പക്ഷെ അദ്ദേഹം വക വച്ചില്ല. പിന്നെ അവിടെ  നിന്നും ഭക്ഷണം കഴിക്കുന്നതിനു വിലക്കേര്‍പ്പെടുത്തി. പക്ഷെ ഇളനീര്‍ കുടിച്ച്  വിജയനെ നാണം കെടുത്തി. ഇതൊക്കെ അറിഞ്ഞുകൊണ്ട്  വീണ്ടും ഒരു വിലക്കുമായി വിജയന്‍ വന്നു. പക്ഷെ വി എസ് അതിനെയും വകവച്ചില്ല.

ചന്ദ്രശേഖരന്റെ ശവശരീരത്തോടു പോലും നീതികാണിക്കാതെ അദ്ദേഹം കുലം ​കുത്തി ആണെന്നും, ഒറ്റുകാരന്‍ ആണെന്നും, വര്‍ഗ്ഗവഞ്ചകന്‍  ആണെന്നും  വിജയന്‍  ആവര്‍ത്തിച്ചു.  ധാര്‍മ്മികത   മുഴുവന്‍ ചോര്‍ന്നു പോയ അവസ്ഥയിലായി സി പി എം എന്ന പാര്‍ട്ടി. ഇനിയും സി പി എമ്മില്‍ അവശേഷിക്കുന്ന ധാര്‍മ്മികത ഉള്ളതുകൊണ്ട് വി എസിന്‌ വിജയന്റെ അഭിപ്രായത്തോട് യോജിക്കാനായില്ല. അദ്ദേഹം പരസ്യമായി തന്നെ വിജയന്റെ അഭിപ്രായത്തെ നിരാകരിച്ചു. അത് പാര്‍ട്ടിയുടെ അഭിപ്രായമല്ല, എന്നും പിണറായി വിജയന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും വി എസ് പറഞ്ഞു. സി പി എമ്മിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ്, പാര്‍ട്ടി സെക്രട്ടറിയുടെ നിലപാടിനെ മുതിര്‍ന്ന ഒരംഗം പൊതു വേദിയില്‍ നിരാകരിക്കുന്നതും. അതു കേട്ട ഉടനെ വിജയന്റെ ചാവേറുകളായ ഭാസുരേന്ദ്ര ബാബുവും  മാധവന്‍കുട്ടിയും ഏക സ്വരത്തില്‍  പ്രഖ്യാപിച്ചു. ഇനി  വി എസും പിണറായി വിജയനും  ഒരുമിച്ച് ഒരു പാര്‍ട്ടിയില്‍ ഉണ്ടാകില്ല.

ചന്ദ്രശേഖരന്റെ വീട്ടില്‍ വി എസ് പോകും എന്ന് കേരളത്തിലെ എല്ലാവരും പ്രതീക്ഷിച്ചിരുന്നതാണ്. പക്ഷെ അത് എന്ന് സംഭവിക്കുമെന്നത് തീര്‍ച്ചയുണ്ടായില്ല. ഇതിനിടയില്‍ മണിയുടെ വക അടിയേറ്റ് പാര്‍ട്ടി ഞെട്ടിത്തരിച്ചു നിന്നു. പക്ഷെ വിജയനു കുലുക്കമൊന്നുമുണ്ടായില്ല. മണിയുടെ പ്രസംഗത്തില്‍ ചില വ്യതിയാനങ്ങളുണ്ടായി എന്നും അത് തിരുത്തും എന്നുമേ അദ്ദേഹം പറഞ്ഞു. മണി പല കൊലപാതകങ്ങളും ഏറ്റെടുത്തകൂടെ വി എസിനെ അധിക്ഷേപിക്കാനും മറന്നില്ല. ചന്ദ്രശേഖരന്‍ വി എസിന്റെ അമ്മയിയപ്പനാണോ എന്നു വരെ മണി ചോദിച്ചു.  എങ്കില്‍ ചന്ദ്രശേഖരന്‍ വി എസിനാരാണെന്നു മണി ഇപ്പോള്‍ തന്നെ അറിയട്ടെ എന്ന് വി എസും .  ഉടനെ ചന്ദ്രശേഖരന്റെ വീട്ടിലേക്ക് പോകാന്‍ തീരുമാനിച്ചു. പാര്‍ട്ടിയുടെ ഉന്നത നേതാക്കള്‍ അറിഞ്ഞു കൊണ്ടു തന്നെ ആണദ്ദേഹം  അവിടെ പോയതും. വിലക്കാന്‍ നോക്കി കാണും. അല്ലെങ്കില്‍ വിജയന്‍ മറ്റൊരാളായി ജനിക്കേണ്ടിയിരിക്കുന്നു.


ഒരു കമ്യൂണിസ്റ്റില്‍ നിന്നും ജനം പ്രതീക്ഷിക്കുന്ന നടപടിയേ വി എസ് ചെയ്തുള്ളു. ഇത്കുറച്ചു കൂടെ നേരത്തെ ആക്കാമായിരുന്നു എന്നു മാത്രം. തന്റെ ഉറച്ച അനുയായി ആയിരുന്ന ചന്ദ്രശേഖരന്റെ വെട്ടേറ്റ മുഖം ഇത്ര നാളും അദ്ദേഹത്തിന്റെ ഉറക്കം കെടുത്തിയിരിക്കണം. ഇനിയും നീട്ടിക്കൊണ്ടുപോകാനാകാത്ത വിധം അതദ്ദേഹത്തെ മഥിച്ചപ്പോള്‍ ആ വീട്ടിലേക്ക് വി എസ് പോയി. പിണറായി വിജയനോ പ്രകാശ് കരാട്ടിനോ ഇത് ചെയ്യാമായിരുന്നു. വിജയനൊരു പക്ഷെ അവിടെ സ്വീകരിക്കപ്പെടുമായിരുന്നില്ല. എങ്കിലും പോകാന്‍ അഗ്രഹിക്കുന്നു എന്ന ഒരു വാക്കു പറയാമായിരുന്നു. പക്ഷെ മനസില്‍ അടിഞ്ഞുകൂടിയ കുടിലത അതദ്ദേഹത്തേക്കൊണ്ട് പറയിച്ചില്ല. പ്രകാശ കാരാട്ട് നായനാര്‍ അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മംഗലാപുരംവഴിയാണു  വന്നത്.  കാസര്‍കോട്ട് വിശ്രമിച്ചു  പെരളശേരിയില്‍ വന്ന് പ്രസംഗിച്ച് അതേ വഴിയിലൂടെ തിരിച്ചു പോയി. പ്രകാശ് കാരാട്ട് ചന്ദ്രശേഖരന്റെ വീട്ടില്‍ അസ്വീകാര്യനാണെന്ന് ആരും പറഞ്ഞു കേട്ടിട്ടില്ല. അത് ചെയ്തിരുന്നെങ്കില്‍ സി പി എമ്മിനു വിജയന്‍ അവതരിപ്പിക്കുന്ന പൈശാചികതയുടെ മുഖം മാത്രമല്ല, മാനവികതയുടെ മുഖം കൂടി ഉണ്ടെന്ന് ലോകത്തെ ബോധ്യപ്പെടുത്താന്‍ കഴിയുമായിരുന്നു. വിജയനും കാരാട്ടും പരാജയപ്പെട്ടിടത്ത് വി എസിനു വിജയിച്ചേ പറ്റൂ.  സി പി എമ്മില്‍ ഇനിയും അവശേഷിക്കുന്ന മാനവികതയുടെയും ധാര്‍മ്മികതയുടെയും  മുഖമാണിന്ന് വി എസ്. ഏറ്റവും ഉചിതമായ കാര്യമാണദ്ദേഹം ചെയ്തതും.



മറ്റേതൊരു കൊലപതകവും പോലെ വെറുമൊരു രാഷ്ട്രീയ കൊലപാതകമായി ഭാവിയില്‍ എഴുതി തള്ളപ്പെടേണ്ടിയിരുന്ന ഈ കൊല പാതകം ഇപ്പോള്‍ കേരളരാഷ്ട്രീയത്തിന്റെ ഗതി നിര്‍ണ്ണയിക്കുന്ന സംഭവം ആയി മാറി.  കൂടാതെ   സി പിമ്മിലെ ഔദ്യോഗ നേതൃത്വത്തിനു പുതിയ ഒരു പട്ടം ചാര്‍ത്തി കൂടി  കൊടുത്തു. കൊലപാതകികളുടെ ഗൂഡ സംഘം. ഇടുക്കി ജില്ലാ സെക്രട്ടറി മണി അതിനു പെരുമ്പറയും കൊട്ടികൊടുത്തു.  ഒരു മൃഗത്തിന്റെ ചേഷ്ടയോടെ മണി പറഞ്ഞു.


ഞങ്ങള്‍ ഒരു പ്രസ്താവനയിറക്കി. 13 പേര്‍. വണ്‍, ടൂ, ത്രീ, ഫോര്‍. . . ആദ്യത്തെ മൂന്നുപേരെ ആദ്യം കൊന്നു. വെടിവെച്ചാ കൊന്നത് ഒന്നിനെ. ഒന്നിനെ കുത്തിക്കൊന്നു. ഒന്നിനെ തല്ലിക്കൊന്നു. മനസ്സിലായില്ലേ, ഒന്നാം പേരുകാരനെ ആദ്യം വെടിവെച്ച്, രണ്ടാം പേരുകാരനെ തല്ലിക്കൊന്നു, മൂന്നാം പേരുകാരനെ മൂന്നാമത് കുത്തിക്കൊന്നു.  

ഇതുപോലെയുള്ള കാട്ടു മൃഗങ്ങളുടെ ഇടയില്‍ വി എസിന്റെ ശബ്ദം മാനവികതയുടെയും,ധാര്‍മ്മികതയുടെയും, ആശ്വാസത്തിന്റെയുമാണ്.  സി പി എം എന്ന പാര്‍ട്ടിയുടെ മേല്‍ വീണ കരിനിഴല്‍ കുറച്ചെങ്കിലും കഴുകിക്കളയാന്‍ വി എസിന്റെ സന്ദര്‍ശനത്തിനു സാധിച്ചു.

68 comments:

kaalidaasan said...

ഇതുപോലെയുള്ള കാട്ടു മൃഗങ്ങളുടെ ഇടയില്‍ വി എസിന്റെ ശബ്ദം മാനവികതയുടെയും,ധാര്‍മ്മികതയുടെയും, ആശ്വാസത്തിന്റെയുമാണ്. സി പി എം എന്ന പാര്‍ട്ടിയുടെ മേല്‍ വീണ കരിനിഴല്‍ കുറച്ചെങ്കിലും കഴുകിക്കളയാന്‍ വി എസിന്റെ സന്ദര്‍ശനത്തിനു സാധിച്ചു.

Anonymous said...

എന്തായാലും മണിക്കെതിരെ നടപടിയെടുക്കാന്‍ പിണറായി കഷ്ടപ്പെടും. പുറത്താക്കിയാല്‍ മണിയുടെ വായില്‍ നിന്നും ഇടുക്കിയിലെ ഭു മാഫിയയില്‍ സി.പി.എമ്മിനുള്ള പങ്കും, കുടാതെ മറ്റു കൊലപാതകങ്ങളുടെ അല്ലെങ്കില്‍ ശ്രമങ്ങളുടെ രഹസ്യങ്ങളും പുറത്ത് വരും....

വി.എസ് നെ പുറത്താക്കിയാല്‍ ആര്‍.എം.പി യുടെ കൂടെ കൂടുകയും , സി.പി.ഐ. കൂടി പുറത്ത് വരികയും ചെയ്‌താല്‍ പിന്നെ സി.പി.എമ്മിന്‍ എന്ത് പ്രസക്തി..?

kaalidaasan said...

>>>>വി.എസ് നെ പുറത്താക്കിയാല്‍ ആര്‍.എം.പി യുടെ കൂടെ കൂടുകയും , സി.പി.ഐ. കൂടി പുറത്ത് വരികയും ചെയ്‌താല്‍ പിന്നെ സി.പി.എമ്മിന്‍ എന്ത് പ്രസക്തി..?<<<<<

ദിലീപ്,

വി എസിനെ പുറത്താക്കിയാല്‍ ഇടതുമുനണി, കണ്ണൂര്‍ ലോബി മാത്രമായി ചുരുങ്ങും. സി പി ഐ മാത്രമല്ല, ആര്‍ എസ് പിയും, യു ഡി എഫില്‍ നിന്നുള്ള കക്ഷികള്‍ വരെ വി എസിന്റെ മുന്നണിയില്‍ ചേരാനുള്ള സാധ്യതയുമുണ്ട്.

വി എസിനെ പുറത്താക്കിക്കിട്ടണമെന്നത് കണ്ണൂര്‍ ലോബിയുടെ ആഗ്രഹമാണ്. വി എസ് ഉണ്ടായാലുമില്ലെങ്കിലും ജനങ്ങള്‍ കൂടെ ഉണ്ടാകുമെന്ന അന്ധമായ വിശ്വാസമാണത്തിന്റെ ഹേതു. പക്ഷെ കേന്ദ്രം അതിനു സമ്മതിക്കുന്നില്ല.

vkayil said...

അന്തിമ മേല്‍കൈ പിണറായിയ്കും കൂടെയുള്ള ഗൂഡ സംഘതിനുമായിരിയ്കുമെന്ന് തോന്നുന്നു. അവരുടെ ഭീമമായ സാമ്പത്തിക സ്രോതസ്സുകളും, പിന്നെ യു ഡിഎഫ് നിഷ്പ്രയാസം പൊളിചെടുക്കാന്‍ സാധിയ്ക്കുമെന്നതും, വീഎസ്സിന്റെ പ്രായവും ഒക്കെ കണക്കിലെടുക്കുമ്പോള്‍ പിണറായിയുടെ നേതൃത്വത്തിലുള്ള ഒരു ഭരണം അടുതുതന്നെ പ്രതീക്ഷിയ്ക്കാം. കേരളം അതോടെ കൊട്ടേഷന്‍ സംഘങ്ങളുടെ വിളയാട്ട ഭൂമിയായി മാറും. "God's own country, peopled by devils" .

ചാർ‌വാകൻ‌ said...

ഇന്ത്യക്ക് താങ്ങാന്നാവുന്നതിനപ്പുറം ഈ പാർട്ടി വളർന്നു.ഇനി ഒരു പിളർപ്പ് അനിവാര്യമാവുകയാണ്.സി.പി.ഐ.യെപോലെ അല്ലങ്കിൽ ആർ.എസ്.പി.യെപോലെ മുരടിച്ചാലേ ജനാധിപത്യബോധം വരുകയുള്ളു.

K.P.Sukumaran said...

ഇപ്പോള്‍ പിണറായിയുടെ സ്ഥാനത്ത് വി.എസ്സും, വി.എസ്സിന്റെ സ്ഥാനത്ത് പിണറായിയും ആയിരുന്നു എന്ന് സങ്കല്പിച്ചു നോക്കാം. അപ്പോള്‍ എന്താണ് സംഭവിക്കുക എന്നും സങ്കല്പിച്ചാലോ? വി.എസ്സ്. ഇന്ന് ചെയ്യുന്നത് പിണറായിയും, പിണറായി ചെയ്യുന്നത് വി.എസ്സും ചെയ്തിരിക്കും. മാത്രമല്ല, പിണറായിയേക്കാളും കടുപ്പത്തില്‍ വി.എസ്സ്. ചെയ്യുന്നുണ്ടാവും എന്നതാണ് നേര്. എം.എം.മണി വണ്‍ റ്റൂ ത്രീ ഫോര്‍ എന്ന ക്രമത്തില്‍ ലിസ്റ്റ് നോക്കി വെടിവെച്ചും കുത്തിയും തല്ലിയും കൊല്ലുമ്പോള്‍ വി.എസ്സാണ് സെക്രട്ടരി. അതാണ് സി.പി.എം. ആളുകളെ കൊല്ലാതെ ഒരു കമ്മ്യൂണിസ്റ്റുകാരനും നേതാവാകാന്‍ കഴിയില്ല. അത് എം.എം.മണി, മണി മണി പോലെ പറഞ്ഞിട്ടുണ്ട്. പാര്‍ട്ടിക്ക് ആളുകള്‍ കൂടുതല്‍ ഉള്ളിടത്ത് അടി, ഇല്ലാത്തിടത്ത് സമാധാനം ങാ അതാണ് പാര്‍ട്ടി നയം എന്നാണ് മണി ഉവാചിച്ചത്. മണി അതൊക്കെ വിവരക്കേട് കൊണ്ട് പരസ്യമാക്കുന്നു എന്നേയുള്ളൂ. വിവരം സമൃദ്ധമായുള്ള കാളിദാസന്‍ നേതാവായാലും ഇതൊക്കെ തന്നെ. ഏത് കമ്മ്യൂണിസ്റ്റിന്റെയും മനസ്സില്‍ ക്രൂരതയും അധികാരത്തോട് ആര്‍ത്തിയും ഉണ്ട് എന്നതാണ് വാസ്തവം. പിണറായി വിജയന് മാത്രമേ അതൊക്കെ ഉള്ളൂ വി.എസ്സ്. പുണ്യാളനാണ് എന്നാണ് കാളിദാസന്‍ സമര്‍ത്ഥിക്കുന്നത്. വി.എസ്സ്. ഇപ്പോള്‍ വെപ്രാളപ്പെടുന്നത് പാര്‍ട്ടിയില്‍ നഷ്ടമായ അധികാരം തിരിച്ചുപിടിക്കാനാണ്. കേരള സിപി‌എമ്മിലെ മൂത്ത സ്റ്റാലിനിസ്റ്റായിരുന്നു വി.എസ്സ്. എന്ന് എല്ലാവര്‍ക്കുമറിയാം.

vkayil said...

കണ്ണൂര്‍ ലോബിയെ - പിണറായി + ജയരാജത്രയം - മാറ്റിയാല്‍ തീരുന്ന പ്രശ്നമല്ലേയുള്ളൂ ? കാന്‍സര്‍ ആയാല്‍ മുറിച്ചു മാറ്റുക. വേണമെങ്കില്‍ ഒരു കോമ്പ്രോമൈസ് എന്ന നിലയ്ക്ക് അച്യുതാനന്ദനും, പ്രായമൊക്കെ കണക്കിലെടുത്ത് , പൊയ്ക്കോട്ടേ. ഗതികേടുകൊണ്ട് മാത്രം UDF നെ സപ്പോര്‍ട്ട് ചെയ്യുന്ന എന്നെ പോലെയുള്ള എത്രയോപേര്‍ CPM ന്റെ കൂടെയുണ്ടാവും. ഒപ്പം കാലാനുസ്രുതമായ നയ/പരിപാടി മാറ്റങ്ങളും, കൊലപാതക രാഷ്ട്രീയത്തില്‍നിന്നും തീര്‍ത്തും മാറി നില്‍ക്കുമെന്ന പരസ്യമായ ഉറപ്പും പാര്‍ടി നല്‍കണം. ഈ അവസരം അനുകൂലമാക്കിയെടുക്കുവാന്‍ അങ്ങിനെ പാര്ടിയ്ക്ക് കഴിയുമെന്ന് പ്രത്യാശിയ്ക്കാം.

kaalidaasan said...

>>>>>ഇപ്പോള്‍ പിണറായിയുടെ സ്ഥാനത്ത് വി.എസ്സും, വി.എസ്സിന്റെ സ്ഥാനത്ത് പിണറായിയും ആയിരുന്നു എന്ന് സങ്കല്പിച്ചു നോക്കാം. അപ്പോള്‍ എന്താണ് സംഭവിക്കുക എന്നും സങ്കല്പിച്ചാലോ? വി.എസ്സ്. ഇന്ന് ചെയ്യുന്നത് പിണറായിയും, പിണറായി ചെയ്യുന്നത് വി.എസ്സും ചെയ്തിരിക്കും. മാത്രമല്ല, പിണറായിയേക്കാളും കടുപ്പത്തില്‍ വി.എസ്സ്. ചെയ്യുന്നുണ്ടാവും എന്നതാണ് നേര്. <<<<<

സുകുമാരന്‍ 

സാങ്കല്‍പ്പിക നേരുകളൊക്കെ പലതുമുണ്ടാകും. ഇപ്പോള്‍ പിണറായി എന്തോ ചെയ്തു എന്നു താങ്കള്‍ പറയുന്നുണ്ടല്ലോ. താങ്കളുടെ പാര്‍ട്ടിയാണധികാരത്തില്‍. പിണറായി ചെയ്തതൊക്കെ വെളിച്ചത്തുകൊണ്ടു വന്ന് അദ്ദേഹത്തെ ശിക്ഷിക്കാന്‍ എന്താണു തടസം എന്നു കൂടി പറയുക.

വി എസ് പിണറായിയുടെ സ്ഥനത്തിരുന്നപ്പോള്‍ ഒന്നും ചെയ്തിട്ടില്ല. ഇനി ഇരുന്നാലുമൊന്നും ചെയ്യില്ല.

kaalidaasan said...

>>>>>എം.എം.മണി വണ്‍ റ്റൂ ത്രീ ഫോര്‍ എന്ന ക്രമത്തില്‍ ലിസ്റ്റ് നോക്കി വെടിവെച്ചും കുത്തിയും തല്ലിയും കൊല്ലുമ്പോള്‍ വി.എസ്സാണ് സെക്രട്ടരി. അതാണ് സി.പി.എം. ആളുകളെ കൊല്ലാതെ ഒരു കമ്മ്യൂണിസ്റ്റുകാരനും നേതാവാകാന്‍ കഴിയില്ല. അത് എം.എം.മണി, മണി മണി പോലെ പറഞ്ഞിട്ടുണ്ട്. <<<<<

സുകുമാരന്‍ 

വി എസായിരുന്നു സെക്രട്ടറി എന്നതില്‍ എന്താണു പ്രത്യേകത. വി എസ് പറഞ്ഞിട്ടാണ്, മണി കൊല നടത്തിയതെങ്കിലേ താങ്കളുടെ മനോരാജ്യത്തിനു പ്രസക്തിയുള്ളു. നായനാര്‍ സെക്രട്ടറി ആയിരുന്നപോഴും മണി പലതും ചെയ്തിട്ടുണ്ട്. മണി ആരെയെങ്കിലും കൊന്നിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദി മണി മാത്രം. വി എസ് കൊല്ലാന്‍ പറഞ്ഞെങ്കിലേ വി എസ് ഉത്തരവദിയാകൂ.

ഇന്ദിരാ ഗന്ധി മനുഷ്യാവകാശങ്ങളൊക്കെ റദ്ദ് ചെയ്ത്, ജുഡീഷ്യറിയെ വരുതിയിലാക്കി പാര്‍ലമെന്റിനെ നോക്കുകുത്തിയാക്കി അനേഅകം പേരെ കൊന്നൊടുക്കി. അതു കൊണ്ട് എല്ലാ കോണ്‍ഗ്രസ് നേതാക്കളും  കൊലയാളികളാണെങ്കിലേ താങ്കളീ പറയുമ്പോലെ എല്ലാ കമ്യൂണിസ്റ്റുനേതാക്കളും  ആളെ കൊല്ലൂ. അതുകൊണ്ട് താങ്കളുടെ തമാശ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു. കേരള ജനതയും തളീക്കളയുഞ്ഞു. കഴിഞ്ഞ അസംബ്ളി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ 38 സീറ്റുകളില്‍ ജയിപ്പിച്ച അവര്‍  കമ്യൂണിസ്റ്റുകാരെ 58 സീറ്റുകളില്‍ ജയിപ്പിച്ചു. കേരളം പല പ്രാവശ്യം ഭരിച്ചവരായിരുന്നു ഇ എം എസും നായനാരും. അവരും എ കെ ജിയേപ്പൊലുള്ള അനേകം പേരും  കമ്യൂണിസ്റ്റ് നേതാക്കളാണ്. ഇവരൊന്നും ആരെയും കൊന്നിട്ടില്ല. കൊല്ലാന്‍ പറഞ്ഞിട്ടുമില്ല.

മണി മണി പോലെ പറഞ്ഞതൊക്കെ ശരിയാണെന്ന് തെളിയിച്ച് മണിക്ക് ഇന്‍ഡ്യന്‍ ശിക്ഷാ നിയമം അഞുശാസിക്കുന്ന ശിക്ഷ വാങ്ങികൊടുക്കുക. അതിനുള്ള ആര്‍ജ്ജവം താങ്കളുടെ പാര്‍ട്ടിക്കുണ്ടോ? ഉണ്ടെങ്കില്‍ അത് ചെയ്യുക. ആരും എതിര്‍ക്കില്ല. കൂടെ കണ്ണൂരും പരിസരത്തും  കോണ്‍ഗ്രസുകാരും  ലീഗുകാരും ആര്‍ എസ് എസുകാരും ചെയ്ത കൊലപാതകങ്ങളിലും അത് ചെയ്തവരെ ശിക്ഷിക്കുക.

kaalidaasan said...

>>>>>പാര്‍ട്ടിക്ക് ആളുകള്‍ കൂടുതല്‍ ഉള്ളിടത്ത് അടി, ഇല്ലാത്തിടത്ത് സമാധാനം ങാ അതാണ് പാര്‍ട്ടി നയം എന്നാണ് മണി ഉവാചിച്ചത്. മണി അതൊക്കെ വിവരക്കേട് കൊണ്ട് പരസ്യമാക്കുന്നു എന്നേയുള്ളൂ. വിവരം സമൃദ്ധമായുള്ള കാളിദാസന്‍ നേതാവായാലും ഇതൊക്കെ തന്നെ. <<<<<

സുകുമാരന്‍ 

അത് മണിയുടെ നയം. ഇടുക്കിയില്‍ പാര്‍ട്ടിക്കുള്ളതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ പാലക്കാട്ടും, ആലപ്പുഴയും, കൊല്ലത്തുമൊക്കെ ഉണ്ട്. അവിടെയൊന്നും ആരും മണിയേപ്പോലെ അടിക്കുന്നില്ല. മണിയേപ്പൊലെ വിവരക്കേടുള്ള ചിലര്‍ നടത്തുന്ന ചില ഒറ്റപ്പെട്ട ഹീനത പാര്‍ട്ടി നയമല്ല. കൊലപാതകം ആരു നടത്തിയാലും അതിനു ശിക്ഷിക്കപ്പെടണം. അതുകൊണ്ടാണ്, വിവരമുള്ള നേതാക്കള്‍ അതിനെ അപലപിക്കുന്നതും തള്ളിപ്പറയുന്നതും. വിവരം സമൃദ്ധമായുള്ള തുകൊണ്ടുതന്നെയാണതൊക്കെ ചെയ്യുന്നത്. വിവരമില്ലാത്ത സുകുമാരനതു മനസിലാകാത്തതു കാളിദാസന്റെ കുറ്റമല്ല.

kaalidaasan said...

>>>>>ഇന്ത്യക്ക് താങ്ങാന്നാവുന്നതിനപ്പുറം ഈ പാർട്ടി വളർന്നു.ഇനി ഒരു പിളർപ്പ് അനിവാര്യമാവുകയാണ്.സി.പി.ഐ.യെപോലെ അല്ലങ്കിൽ ആർ.എസ്.പി.യെപോലെ മുരടിച്ചാലേ ജനാധിപത്യബോധം വരുകയുള്ളു. <<<<<

ചര്‍വാകന്‍,

പിളര്‍പ്പ് അനിവാര്യമെങ്കില്‍ പിളരുക തന്നെ വേണം. ഇതുപോലെ ഒരു പിളര്‍പ്പില്‍ നിന്നു തന്നെയാണ്., പണ്ട് സി പി എം ഉണ്ടായതും. യോജിച്ചു നില്‍ക്കാന്‍ പറ്റിയില്ലെങ്കില്‍ പിളര

Ananth said...

ടീ പീ ചന്ദ്രശേഖരന്റെ വധത്തിനു ശേഷം ശ്രീ വീ എസ് അച്ചുതാനന്ദന്‍ എടുത്ത നിലപാടുകള്‍ തീര്‍ച്ചയായും മാനവികതയും ധാര്‍മികതയും ഒക്കെ നഷ്ടപ്പെട്ടിട്ടില്ലാത്ത കുറെ പേരെങ്കിലും സീ പീ എമ്മില്‍ അവശേഷിക്കുന്നു എന്ന് ജനസമൂഹത്തെ ബോധ്യപ്പെടുത്താനുള്ള ഒരു proverbial figleaf പാര്‍ട്ടിക്ക് നല്‍കി എന്നത് വാസ്തവം തന്നെ .പക്ഷെ പൊതുജനം ദിവസവും പാര്‍ട്ടിയുടെ നിലപാടുകള്‍ എന്ന നിലയില്‍ കാണുന്നതും കേള്‍ക്കുന്നതും മുളകുപൊടിയും ( വാരിക്കുന്തം എന്തെ വിട്ടുകളഞ്ഞു ! ) കറിക്കത്തിയും കരുതിയിരിക്കണമെന്ന് പറയുന്നവരെയും അന്വേഷണ ഉദ്യോഗസ്ഥരെയും മാധ്യമ പ്രവര്‍ത്തകരെയും പേരെടുത് പറഞ്ഞു ഭീഷണിപ്പെടുത്തി കേസന്വേഷണം ഏതു വിധേനയും അട്ടിമറിക്കുകയാണ് തങ്ങളുടെ ലക്‌ഷ്യം എന്ന് യാതൊരു അര്‍ത്ഥശങ്കക്കും ഇടയില്ലാത്തവിധം വ്യക്തമാക്കുന്നവരെയും ഒക്കെ ആണ് . പാര്‍ട്ടിയിലെ കണ്ണൂര്‍ ലോബ്ബിക്ക് സാംസ്കാരിക കേരളത്തെ ഒരു പരിധി വരെയെങ്കിലും ഭയത്തിന്റെയോ പ്രലോഭനങ്ങളുടെയോ അടിമകളാക്കാന്‍ കഴിഞ്ഞു എന്നത് അവരുടെ കാതടപ്പിക്കുന്ന നിശബ്ദതയില്‍ നിന്നും ജനത്തിന് മനസ്സിലാകുന്നു ..പക്ഷെ പാര്‍ട്ടിക്ക് ഈ കണ്ണൂര്‍ ലോബ്ബി അല്ലാതെ ഒരു നേതൃ നിര ഇല്ലേ .....ഉള്‍പാര്‍ട്ടി ജനാധിപത്യം എന്നൊക്കെ കൊട്ടിഘോഷിക്കാറുള്ള ഈ പാര്‍ട്ടിയിലെ സംസ്ഥാനത്തെ താഴത്തെ നേതൃ നിരയും യുവജന വിഭാഗങ്ങളും എല്ലാം എന്ത് കൊണ്ടു പൊതു സമൂഹത്തില്‍ അച്ചുതാനന്ദന് ഉണ്ടെന്നു കരുതുന്ന ആ വന്‍പിച്ച ജനപിന്തുണ പ്രതിഫലിപപിക്കുന്നില്ല ? ....അവരുമൊക്കെ കോടികളും കൊട്ടേഷന്‍ സംഘങ്ങളും എല്ലാം കണ്ടു ഭയന്ന് പോയോ അതോ വിലക്ക് വാങ്ങപ്പെട്ടുവോ .....ആകെക്കൂടി ഒരു തോമസ്‌ ഐസക് മാത്രമാണ് അല്പമെങ്കിലും യാഥാര്‍ത്യബോധത്തോടെ പ്രതികരിച്ചു കണ്ടത് .....അപ്പോള്‍ പാര്‍ട്ടിക്ക് സംഭവിച്ചിരിക്കുന്ന അപചയവും മൂല്യശോഷണവും എല്ലാം കണ്ണൂരിലെ ഏതാനും ചില നേതാക്കന്മാരുടെ മാത്രം ഉത്തരവാദിത്വമായി കാണുന്നത് എത്രത്തോളം യുക്തിസഹമാണ്?

vkayil said...

അപചയവും മൂല്യശോഷണവും ഏതു പാര്‍ട്ടിയിലാണ് കുറവ് ? കൊലപാതക രാഷ്ട്രീയത്തിലാണ്‌ സിപിഎം നു മുന്‍കൈ. അതിനു നേതൃത്വം നല്‍കുന്നത് കണ്ണൂര്‍ ലോബിയും. ഇതില്ലാതാക്കിയാല്‍, 1980 നു മുന്‍പുള്ള കേരള രാഷ്ട്രീയ (കരുണാകരന്‍ / ഈ എം എസ്) പോലെയൊക്കെ ആയിരിയ്ക്കും ഏകദേശ സ്ഥിതി. 30 വര്‍ഷത്തെ സാമൂഹ്യ മാറ്റങ്ങളൊക്കെ പ്രതിഫലിചിട്ടുള്ളതായിരിയ്ക്കും എന്ന് പ്രത്യേകം പറയേണ്ടതില്ല. ജനാധിപത്യം പുരോഗമിയ്ക്കുന്ന മുറയ്ക്ക് അപചയവും മൂല്യശോഷണവും കുറയുമെന്നു പ്രത്യാശിയ്ക്കാം. ഏതായാലും കൊലപാതക രാഷ്ട്രീയം ഇനിയും വച്ചു പൊറുപ്പിയ്ക്കാന്‍ പാടില്ല.

സന്തോഷ്‌ said...

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ ഇടതുപക്ഷ സ്ഥാനര്തികളെ വിജയിപ്പിച്ച ജില്ലയാണ് കൊല്ലം. ഇവിടെ ആരും തല്ലിയതിന്റെയോ കൊന്നതിന്റെയോ കഥകള്‍ കേള്‍ക്കാറില്ല.

kaalidaasan said...

>>>>>>>ഏത് കമ്മ്യൂണിസ്റ്റിന്റെയും മനസ്സില്‍ ക്രൂരതയും അധികാരത്തോട് ആര്‍ത്തിയും ഉണ്ട് എന്നതാണ് വാസ്തവം. പിണറായി വിജയന് മാത്രമേ അതൊക്കെ ഉള്ളൂ വി.എസ്സ്. പുണ്യാളനാണ് എന്നാണ് കാളിദാസന്‍ സമര്‍ത്ഥിക്കുന്നത്. വി.എസ്സ്. ഇപ്പോള്‍ വെപ്രാളപ്പെടുന്നത് പാര്‍ട്ടിയില്‍ നഷ്ടമായ അധികാരം തിരിച്ചുപിടിക്കാനാണ്. കേരള സിപി‌എമ്മിലെ മൂത്ത സ്റ്റാലിനിസ്റ്റായിരുന്നു വി.എസ്സ്. എന്ന് എല്ലാവര്‍ക്കുമറിയാം.<<<<<

സുകുമാരന്‍,

കേരളത്തിലെ കമ്യൂണിസ്റ്റുകാരൊക്കെ ക്രൂരരായതുകൊണ്ടല്ലേ മാറി മാറി കേരളം ഭരിക്കാന്‍ ജനങ്ങള്‍ അവരെ തെരഞ്ഞെടുക്കുന്നത്. അധികാരത്തിനടുത്തു വരെ എത്തിയ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പോലും ക്രൂരരായ കമ്യൂണിസ്റ്റുകള്‍ക്ക് 58 സീറ്റുകള്‍ നല്‍കിയ കേരള ജനത നിഷ്കളങ്കരായ കോണ്‍ഗ്രസുകാര്‍ക്ക് 38 സീറ്റേ നല്‍കിയുള്ളു. അതുകൊണ്ട് താങ്കളുടെ ക്രൂരത തിയറി താങ്കളുടെ വിവരക്കേടായേ സുബോധമുള്ളവര്‍ കരുതൂ.

അധികാരത്തോട് യാതൊരു വക ആര്‍ത്തിയുമില്ലാത്ത കുറച്ചു പേര്‍ താങ്കള്‍ വിടു പണി ചെയ്യുന്ന കോണ്‍ഗ്രസിലും കേരള കോണ്‍ഗ്രസുകളിലും ഉണ്ടല്ലോ. 1972 മുതല്‍ അന്റണി കെ പി സി സി പ്രസിഡണ്ടും മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രിയുമൊക്കെയാണ്. യാതൊരു വിധ ആര്‍ത്തിയുമില്ല. മാണിയും, ജേക്കബും, ജോസഫും, പിള്ളയുമൊക്കെ യു ഡി എഫ് അധികാരത്തില്‍ വന്നാല്‍ മന്ത്രിമാരാണ്. അതിനെ ആരും ആര്‍ത്തി എന്നു വിളിക്കില്ല. രാജഭരണം പോലെ ആജീവനാന്ത അധികാരം. കാലന്‍ കനിഞ്ഞാലേ കോണ്‍ഗ്രസിലെ മറ്റുള്ളവര്‍ക്ക് ഗതിയുള്ളൂ എന്നായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്തെ കോണ്‍ഗ്രസിനുള്ളിലെ ചിന്താഗതി. പി ജെ കുര്യന്‍ മഹത്തായ ഒമ്പതാം പ്രാവശ്യം പാര്‍ലമെന്റിലേക്ക് പോകാനാണിപ്പോള്‍ കോപ്പു കൂട്ടുന്നത്. അതൊന്നും ആര്‍ത്തിയേ അല്ലല്ലോ, താങ്കളുടെ ശിഥില ചിന്തകളില്‍.

പിണറായി വിജയന്, അധികാരത്തോട് ആര്‍ത്തിയാണെന്ന് ഞാന്‍ സമര്‍ദ്ധിക്കുന്നു എന്നതൊക്കെ താങ്കളുടെ തോന്നലുകളാണ്. പിണറായി വിജയന്‍ പാര്‍ട്ടിയെ ഏകാധിപത്യ രീതിയില്‍ ഭരിക്കുന്നു. സ്വന്തം  ഇഷ്ടങ്ങള്‍ പാര്‍ട്ടി തീരുമാനമായി അടിച്ചേല്‍പ്പിക്കുന്നു എന്നേ ഞാന്‍ പറയുന്നുള്ളു. സോണിയാ ഗാന്ധി സ്വന്തം ഇഷ്ടങ്ങള്‍  പാര്‍ട്ടിയില്‍  അടിച്ചേല്‍പ്പിക്കുന്നതുപോലെ.

kaalidaasan said...

89 വയസുള്ള വി എസ് പാര്‍ട്ടിക്കുള്ളിലെ ഒന്നും തിരിച്ചു പിടിക്കാന്‍ നടക്കുന്നില്ല. ആര്‍ക്കും ആജീവനാന്ത അധികാരമൊന്നും പാര്‍ട്ടിക്കുള്ളില്‍ ഇല്ല. വി എസിനേപ്പോലെ ജാനകീയനായ ഒരാളെ പാര്‍ട്ടിക്ക് വേണം. വോട്ടുപിടിക്കാന്‍ മാത്രമുള്ള യന്ത്രമല്ല വി എസ്. പാര്‍ട്ടി തെറ്റായ വഴികളിലൂടെ സഞ്ചരിക്കുമ്പോള്‍  അവരെ തിരുത്തേണ്ട കടമ മുതിര്‍ന്ന നേതാവായ വി എസിനിനുണ്ട്. അതേ അദ്ദേഹം ചെയ്യുന്നുള്ളു. അത് അധികാരം തിരിച്ചു പിടിക്കാനാണെന്നൊക്കെ തോന്നുന്നത് താങ്കളുടെ അന്ധമായ പാര്‍ട്ടി വിരോധം കാരണമാണ്. താങ്കളുടെ നേതാവായ ചെന്നിത്തല പോലും പറയുന്നത് വി എസിന്റേത് ധീരമായ നിലപാടാണെന്നാണ്.

വി എസ് പാര്‍ട്ടിക്കുള്ളിലെ മൂത്തതോ പഴുത്തതോ ആയ സ്റ്റാലിനിസ്റ്റോ, ലെനിനിസ്റ്റോ, മാര്‍ക്സിസ്റ്റോ ഒക്കെ ആയെന്നിരിക്കും. അതൊക്കെ സി പി എം എന്ന പാര്‍ട്ടിയുടെ ആഭ്യന്തരകാര്യം. പ്രതിപക്ഷ നേതാവെന്ന നിലയിലും മുഖ്യമന്ത്രി എന്ന നിലയിലും അദ്ദേഹം ചെയ്ത കാര്യങ്ങള്‍, ഇവിടെ വോട്ടു ചെയുന്ന ജനത്തിനറിയാം. അതുകൊണ്ടാണ്, അദ്ദേഹം നയിച്ചപ്പോള്‍ ജനങ്ങള്‍ വോട്ടു ചെയ്യുന്നതും. ജനാധിപത്യത്തില്‍ വിശ്വാസമുണ്ടെങ്കില്‍ അതിനെ ബഹുമാനിക്കാന്‍ പഠിക്കൂ സുകുമാര. വി എസ് മുഖ്യമന്ത്രി ആയി കേരളം ഭരിച്ചപ്പോള്‍ ആരോടും ക്രൂരത കാണിച്ചിട്ടില്ല. ഉണ്ടെങ്കില്‍ താങ്കളിപ്പോള്‍ പറയണം. അതറിയുന്ന ജനം അദ്ദേഹത്തിന്റെ പിന്നില്‍ അണിനിരക്കുന്നു. അതുകൊണ്ട് വി എസ് ക്രൂരനാണെന്നൊക്കെയുള്ള താങ്കളുടെ വിളിച്ചു കൂവല്‍ അധര വിലാപം എന്നതിനപ്പുറം ആരും ഗൌനിക്കില്ല.

കോണ്‍ഗ്രസില്‍  നേതാവെനു പറഞ്ഞാല്‍ ഒന്നു മാത്രമാണല്ലോ. ഒന്നുകില്‍ ചക്രവര്‍ത്തി. അല്ലെങ്കില്‍ ചക്രവര്‍ത്തിനി. ഇപ്പോഴത്തെ ചക്രവര്‍ത്തിനിക്ക് ഭീക്ഷണി ആകുമെന്ന രീതിയില്‍ വളര്‍ന്ന മാധവ റാവു സിന്ധ്യയും, രാജേഷ് പൈലറ്റും, രാജശേഖര റെഡ്ഡിയുമൊക്കെ അപകടങ്ങളില്‍ കൊല്ലപ്പെട്ടു. അതൊക്കെ കോണ്‍ഗ്രസിലെ നാട്ടു നടപ്പാണെന്നു മാത്രം. ചക്രവര്‍ത്തിനിയുടെ അരുളപ്പാടിനപ്പുറം കോണ്‍ഗ്രസില്‍ കാക്ക പോലും പറക്കില്ല. മഞ്ഞളാം കുഴി അലിയെ മന്ത്രിയാക്കരുതെന്ന് കേരള കെ പി സി സി ഒന്നടങ്കം തീരുമാനിച്ചിട്ടും ചക്രവര്‍ത്തിനി ആ തീരുമാനത്തിനു പുല്ലു വില പോലും കല്‍പ്പിച്ചില്ല. അതേ അളവുകോലാണു താങ്കള്‍ സി പി എമ്മിനെ അളക്കാന്‍ ഉപയോഗിക്കുന്നത്. അതില്‍ നിന്നും പല തോന്നലുകളും വിഭ്രമ ചിന്തകളുമുണ്ടാകുന്നു. യാതൊരു അത്ഭുതവുമില്ല.

kaalidaasan said...

>>>>പാര്‍ട്ടിയിലെ കണ്ണൂര്‍ ലോബ്ബിക്ക് സാംസ്കാരിക കേരളത്തെ ഒരു പരിധി വരെയെങ്കിലും ഭയത്തിന്റെയോ പ്രലോഭനങ്ങളുടെയോ അടിമകളാക്കാന്‍ കഴിഞ്ഞു എന്നത് അവരുടെ കാതടപ്പിക്കുന്ന നിശബ്ദതയില്‍ നിന്നും ജനത്തിന് മനസ്സിലാകുന്നു ..<<<<<<

അനന്ത്,

സാംസ്കാരിക കേരളത്തിന്റെ നിശബ്ദത അപലപനീയമാണ്. പക്ഷെ അവര്‍ വാചാലരായാല്‍ ഈ പ്രശ്നം അവസാനിക്കുമോ. പണ്ട് സിനിമ താരങ്ങള്‍ കണ്ണൂരിലെ അക്രമത്തിനെതിരെ നിരാഹാരമിരുന്നത് ഓര്‍ക്കുന്നുണ്ടോ? സാംസ്കാരിക കേരളം  പ്രതികരിക്കണം എന്നതിനെന്താണിത്ര വാശി. അവര്‍ പ്രതികരിച്ചാലും ഇല്ലെങ്കിലും പ്രത്യേകിച്ചൊന്നും  നടക്കില്ല എന്നാണെന്റെ പക്ഷം. പ്രവര്‍ത്തിക്കേണ്ടത് രാഷ്ട്രീയക്കാരാണ്. ഭരണകൂടമാണ്.

ഈ വിഷയമിപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് ഒരു പ്രത്യേക രീതിയിലാണ്. സി പി എം കൊല്ലുന്നതിലേ മിക്കവര്‍ക്കും പരാതിയുള്ളു. സി പി എമ്മിനെ കൊല്ലുനതിനേക്കുറിച്ച് ആര്‍ക്കും പരാതിയില്ല. സി പി എം കാര്‍ മാത്രം പരാതി പറയുനത് ആള്‍ക്കൂട്ടത്തിന്റെ അലര്‍ച്ചയില്‍ മുങ്ങിപ്പോകുന്നു.

സമൂഹത്തിലെ എല്ലാ ഘടകങ്ങളിലും ക്വട്ടേഷന്‍  കൊലപതകങ്ങള്‍  നടക്കുന്നുണ്ട്. ഗൂഡാലോചന നടത്ത് വണ്‍ റ്റൂ ത്രീ എന്ന് ലിസ്റ്റുണ്ടാക്കി കൊലുന്നുണ്ട്. ഇപ്പോള്‍ ക്വട്ടേഷന്‍ കൊലപാതകങ്ങളെ തെറി പറയുന്ന മുസ്ലിം ലീഗിന്റെ ഒരു നിയമസഭാംഗം സി പി എം കാരനെ കൊല്ലാന്‍ അണികള്‍ക്ക് ക്വട്ടേഷന്‍ നല്‍കുന്നത് ഇവിടെഇവിടെ കാണാം. ഏറനട് മുസ്ലിം ലീഗ് മണ്ഡലം കമ്മിറ്റി എടുത്ത തീരുമാനമാണെന്നും പറഞ്ഞാണീ ക്വട്ടേഷന്‍ നല്‍കുന്നത്. പക്ഷെ അതൊന്നും വ്യാപകമായ ചര്‍ച്ച പോയിട്ട് ലഘുവായ രീതിയില്‍ പോലും ചര്‍ച്ച ആകുന്നില്ല. യാഥാര്‍ത്ഥ്യമിതായിരിക്കേ സാംസ്കാരിക നായകര്‍ ഈ ഒരു കൊലപാതകത്തില്‍ നിശബ്ദത പാലിക്കുന്നു എന്നതിന്, അത്ര പ്രാധാന്യം കല്‍പ്പിക്കേണ്ടതുണ്ടോ? ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ വീറോടെ അഭിപ്രായം പറയുന്ന താങ്കള്‍ പോലും ലീഗു നേതാവു നല്‍കുന്ന ക്വട്ടേഷനേപ്പറ്റി മിണ്ടുന്നില്ല. ഈ ലിങ്ക് ഞാന്‍ സുകുമാരന്റെ ബ്ളോഗിലുമിട്ടിരുന്നു.

രാഷ്ട്രീയ കൊലപതകത്തിനെതിരെ ഇപ്പോള്‍ കേരളത്തിന്റെ പൊതു മനസില്‍ ഒരു നീക്കമുണ്ട്. ഇനി വേണ്ടത് ഭരികുന്നവരുടെ ആര്‍ജ്ജവമാണ്. വെറും അധര വിലാപത്തിനപ്പുറം  കൊലപാതകികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാനുള്ള ആര്‍ജ്ജവം അവര്‍ക്കുണ്ടാകണം. പഴയ കൊലപാതകേസുകളും  പുനരന്വേഷിക്കട്ടെ. പക്ഷെ അത് സി പി എം കാര്‍  കൊന്നതില്‍ മാത്രം അവസാനിക്കരുത്. എണ്ണം എടുത്താല്‍ കൂടുതല്‍ കൊല്ലപ്പെട്ടത് സി ;പി എം കാരാണ്. എല്ലാം അന്വേഷിക്കട്ടെ. എല്ലാ കൊലപാതകികളെയും  നിയമത്തിന്റെ മുന്നില്‍ കൊണ്ടു വന്ന് ശിക്ഷിക്കട്ടെ. ഭൂരിഭാഗം കേരളീയരും അതിനെ പിന്തുണക്കും.

kaalidaasan said...

>>>>പക്ഷെ പൊതുജനം ദിവസവും പാര്‍ട്ടിയുടെ നിലപാടുകള്‍ എന്ന നിലയില്‍ കാണുന്നതും കേള്‍ക്കുന്നതും മുളകുപൊടിയും ( വാരിക്കുന്തം എന്തെ വിട്ടുകളഞ്ഞു ! ) കറിക്കത്തിയും കരുതിയിരിക്കണമെന്ന് പറയുന്നവരെയും അന്വേഷണ ഉദ്യോഗസ്ഥരെയും മാധ്യമ പ്രവര്‍ത്തകരെയും പേരെടുത് പറഞ്ഞു ഭീഷണിപ്പെടുത്തി കേസന്വേഷണം ഏതു വിധേനയും അട്ടിമറിക്കുകയാണ് തങ്ങളുടെ ലക്‌ഷ്യം എന്ന് യാതൊരു അര്‍ത്ഥശങ്കക്കും ഇടയില്ലാത്തവിധം വ്യക്തമാക്കുന്നവരെയും ഒക്കെ ആണ് . <<<<<<

അനന്ത്,

താങ്കളീ പരാമര്‍ശിക്കുന്ന പൊതു ജനത്തിന്റെ കാഴ്ച ഒരു പ്രത്യേക രീതിയിലാണെന്നു പറയേണ്ടി വരുന്നു. മുളകുപൊടിയും കറിക്കത്തിയും കരുതിയിരിക്കണമെന്ന് ജയരാജന്‍ പറഞ്ഞതിലും ഒട്ടു കുറവല്ല. മുസ്ലിം ലീഗ് എം എല്‍ എ പി കെ ബഷീര്‍ പറയുന്നതും. അദ്ദേഹത്തിന്റെ വാക്കുകള്‍.

പോലീസുകാരോട് ഒരു കാര്യം പറയാം.ഇങ്ങളൊണ്ടല്ലൊ. ആരെങ്കിലും വന്നിട്ട് രാത്രി രണ്ടര മണിക്കും മൂന്നു മണിക്കും നടത്തുന്ന ആ റെയിഡുണ്ടല്ലൊ. ആ പരിപാടി നിറുത്തിക്കോളണം. ഇനി നിറുത്തിയിട്ടില്ലെങ്കിലോ ഞങ്ങളുടെ കുട്ടികളും ഞങ്ങളുടെ സ്ത്രീകളും  കൂടി നിങ്ങളെ അങ്ങ് കൈകാര്യം ചെയ്യും. അതിനു യാതൊരു സംശയവുമില്ല.

കൈകാര്യം ചെയ്യുക എന്നു പറഞ്ഞത് സ്ത്രീകളുമായി പോലീസുകരുടെ നിക്കാഹ് നടത്തും എന്നല്ലല്ലോ.

പൊതു ജനം  എന്തേ ഇതേക്കുറിച്ച് ഇതു വരെ ബോധവാന്‍മാരാകാത്തത്? ഈ ബഷീര്‍ പറയുന്നത് എന്തുകൊണ്ട് മുസ്ലിം ലീഗ് എന്ന പാര്‍ട്ടിയുടെ നിലപാടുകളായി താങ്കള്‍ക്ക് തോന്നാത്തത്. അതിനൊരു കാരണമേയുള്ളു വ്യക്തമായ ഇരട്ടത്താപ്പ്. ഇതുപോലെയുള്ള ഇരട്ടത്താപ്പുകൊണ്ടൊന്നും ഈ പ്രശ്നം പരിഹരിക്കാനാകില്ല. സി പി എം മാത്രം കുറ്റവാളികള്‍ എന്ന നിലപാടെടുക്കുമ്പോള്‍ സി പി എം പ്രതിരോധിക്കും. പ്രത്യേകിച്ച് ചന്ദ്രശേഖരന്‍ വധക്കേസില്‍ കണ്ണൂര്‍ ലോബി പ്രതിക്കൂട്ടില്‍ നില്‍ക്കുമ്പോള്‍ കണ്ണുരുള്ള സി പി എം പ്രതിരോധിക്കാന്‍ ശ്രമിക്കും.

പി കെ ബഷീര്‍ കേസന്വേഷണവും വിചാരണയും  അട്ടിമറിക്കാന്‍ ശ്രമിക്കുന്നതിനേക്കാള്‍ മാറ്റു കുറഞ്ഞതൊന്നുമല്ല ജയരാജന്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്. ഇതൊക്കെ ഒരേ തരത്തില്‍ കാണാനുള്ള പൊതു ബോധമാണു പൊതു ജനത്തിനു വേണ്ടത്. നിര്‍ഭാഗ്യവശാല്‍ താങ്കളുള്‍പ്പടെയുള്ള പൊതു ജനത്തിനാ ബോധമില്ല. അതുണ്ടാക്കേണ്ട മാദ്ധ്യമങ്ങളും അതുണ്ടാക്കുന്നില്ല. പിന്നെ ആര്‍ ആരോട് പരാതി പറയണം?

Ananth said...

അവര്‍ പ്രതികരിച്ചാലും ഇല്ലെങ്കിലും പ്രത്യേകിച്ചൊന്നും നടക്കില്ല എന്നാണെന്റെ പക്ഷം. പ്രവര്‍ത്തിക്കേണ്ടത് രാഷ്ട്രീയക്കാരാണ്. ഭരണകൂടമാണ്.


ഇതിനോട് ഞാനും യോജിക്കുന്നു .....എന്റെ കമന്റില്‍ താങ്കള്‍ പ്രതികരിക്കാനായി തിരഞ്ഞെടുത്ത വാചകം ആ കമന്റിലൂടെ ഞാന്‍ ഉന്നയിക്കാന്‍ ആഗ്രഹിച്ച പ്രസക്തമായ ചോദ്യത്തിന്റെ ആദ്യ പകുതി മാത്രമേ ആവുന്നുള്ളൂ .....സാംസ്കാരിക കേരളം നിശബ്ദരാക്കപ്പെട്ടു ...പക്ഷെ പാര്‍ട്ടിയുടെ രണ്ടാം നിരയും മൂന്നാം നിരയും യുവജന വിദ്യാര്‍ഥി വിഭാഗങ്ങളൊക്കെ എന്ത് കൊണ്ടു നിശബ്ദരായി ....ആ നിലക്ക് പാര്‍ട്ടി ഇന്ന് എത്തിപ്പെട്ടിരിക്കുന്ന അവസ്ഥക്ക് കേവലം കണ്ണൂര്‍ ലോബ്ബിയെ മാത്രം കുറ്റം പറയുന്നത് ശരിയാണോ എന്നതായിരുന്നു ആ ചോദ്യം !

പിന്നെ മറ്റൊരാള്‍ സമാനമായ കുറ്റങ്ങള്‍ ചെയ്തിട്ടുണ്ട് എന്നിട്ട് ശിക്ഷിക്കപ്പെട്ടില്ല എന്നത് ഇപ്പോള്‍ കുറ്റാരോപിതനായ ഒരാള്‍ പറയുന്നത് അയാളുടെ ഭാഗത്തെ ന്യായീകരിക്കുകയാണോ ദുര്‍ബല പ്പെടുത്തുക യാണോ ചെയ്യുന്നത് എന്ന് ഒരു സമസ്യ തന്നെ !!

kaalidaasan said...

>>>>പക്ഷെ പാര്‍ട്ടിക്ക് ഈ കണ്ണൂര്‍ ലോബ്ബി അല്ലാതെ ഒരു നേതൃ നിര ഇല്ലേ .....ഉള്‍പാര്‍ട്ടി ജനാധിപത്യം എന്നൊക്കെ കൊട്ടിഘോഷിക്കാറുള്ള ഈ പാര്‍ട്ടിയിലെ സംസ്ഥാനത്തെ താഴത്തെ നേതൃ നിരയും യുവജന വിഭാഗങ്ങളും എല്ലാം എന്ത് കൊണ്ടു പൊതു സമൂഹത്തില്‍ അച്ചുതാനന്ദന് ഉണ്ടെന്നു കരുതുന്ന ആ വന്‍പിച്ച ജനപിന്തുണ പ്രതിഫലിപപിക്കുന്നില്ല ? ....അവരുമൊക്കെ കോടികളും കൊട്ടേഷന്‍ സംഘങ്ങളും എല്ലാം കണ്ടു ഭയന്ന് പോയോ അതോ വിലക്ക് വാങ്ങപ്പെട്ടുവോ .....ആകെക്കൂടി ഒരു തോമസ്‌ ഐസക് മാത്രമാണ് അല്പമെങ്കിലും യാഥാര്‍ത്യബോധത്തോടെ പ്രതികരിച്ചു കണ്ടത് .....അപ്പോള്‍ പാര്‍ട്ടിക്ക് സംഭവിച്ചിരിക്കുന്ന അപചയവും മൂല്യശോഷണവും എല്ലാം കണ്ണൂരിലെ ഏതാനും ചില നേതാക്കന്മാരുടെ മാത്രം ഉത്തരവാദിത്വമായി കാണുന്നത് എത്രത്തോളം യുക്തിസഹമാണ്?<<<<<<

അനന്ത്,

സി പി എം എന്ന പാര്‍ട്ടിയുടെ ഘടന അറിയാത്തതുകൊണ്ടാണിങ്ങനെ പറയുന്നത്. തോമസ് ഐസക്ക് പൊതു വേദിയിലൊന്നുമല്ല പ്രതികരിച്ചത്. പാര്‍ട്ടി സെക്രറ്റേറിയറ്റിലാണ്. അവിടെ ഐസക്കു മാത്രമല്ല, ഗുരുദാസനും പ്രതികരിച്ചിട്ടുണ്ട്. പോളിറ്റ് ബ്യൂറൊയിലുള്ള മറ്റ് പലരും പ്രതികരിച്ചിട്ടുണ്ട്. കേന്ദ്ര കമ്മിറ്റിയിലും പ്രതികരിച്ചു. ഇനി സംസ്ഥാന സമിതി ചേരുമ്പോള്‍  കുറെയധികം പേര്‍ പ്രതികരിക്കും. മാദ്ധ്യമങ്ങള്‍ക്ക് ലീക് ചെയ്ത് കിട്ടിയ ഒരു പേരേ താങ്കളറിഞ്ഞുള്ളു.

പാര്‍ട്ടി സെക്രട്ടറി പറയുന്നതിനോട് പരസ്യമായി പ്രതികരിക്കുന്നതല്ല ഉള്‍പ്പാര്‍ട്ടി ജനാധിപത്യം എന്നു പറയുന്നത്. വി എസ് പാര്‍ട്ടിയിലെ ഏറ്റവും മുതിര്‍ന്ന നേതാവാണ്. അതുകൊണ്ട് അദ്ദേഹം പ്രതികരിച്ചു.അച്ചടക്ക ലംഘനമാണെന്നറിഞ്ഞു കൊണ്ട് തന്നെ. അതുപോലെ മറ്റുള്ളവര്‍ക്കൊക്കെ പ്രതികരിക്കാന്‍ ആകില്ല. അതിന്റെ ആവശ്യവുമില്ല.
എത്രയോ സി പി എം കാര്‍ ചന്ദ്രശേഖരന്റെ വീടു സന്ദര്‍ശിച്ചു. കോഴിക്കോട് ജില്ലയില്‍ പൊതു സമ്മേളനം വരെ അവര്‍ വിളിച്ചു കൂട്ടി. ഇതൊക്കെ പ്രതികരിക്കുന്നതല്ലേ? എല്ലാവരും മൈക്ക് വച്ച് കെട്ടി വിളിച്ചുകൂവിയാലാണൊ താങ്കള്‍ക്ക് വിശ്വാസമാകുക? കോണ്‍ഗ്രസിലൊക്കെ അത് നടന്നെന്നിരിക്കും. പക്ഷെ സി ഇ എമ്മില്‍ നടക്കില്ല.

പാര്‍ട്ടി അംഗങ്ങള്‍ 3 ലക്ഷമേ ഉള്ളു. 3.5 കോടി ജനങ്ങളുള്ള കേരളത്തിലെ മൂന്നിലൊന്നോളം ആളുകള്‍ പാര്‍ട്ടിയുടെ പ്രാവര്‍ത്തകരും അനുഭാവികളും സഹചാരികളുമൊക്കെ ആയിട്ടുണ്ട്. പാര്‍ട്ടി അംഗങ്ങള്‍ ഭൂരിഭാഗവും നേതാക്കളുടെ നിലപാടിനു വിരുദ്ധമായി നില്‍ക്കില്ല. അതിനു പറ്റില്ല. അത് പാര്‍ട്ടിയുടെ ഭരണപരമായ വിഷയമാണ്. ഈ അംഗങ്ങളെയും ഭാരവാഹികളെയുമേ പാര്‍ട്ടിക്ക് നിയന്ത്രിക്കാന്‍ ആകൂ. അതുകൊണ്ട് മറ്റുള്ളവരുടെ അഭിപ്രായം പൊതു വേദികളിലൂടെ ആരുമറിയില്ല. അതിനര്‍ത്ഥം അവര്‍ക്കഭിപ്രായമില്ല എന്നല്ല.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി പാര്‍ട്ടിയെ നയിക്കുന്നത് കണ്ണൂരുള്ള കുറച്ചു പേരാണ്. കഴിഞ്ഞ പാര്‍ട്ടി തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ പാര്‍ട്ടി മെഷിനറി ഒന്നാകെ പിണറായി വിജയന്റെ കയ്യിലുമായി. അതുകൊണ്ട് പാര്‍ട്ടിയുടെ മൂല്യ ശോഷണവും ഇവരുടെ ഉത്തരവാദിത്തമായി.

kaalidaasan said...

>>>>പക്ഷെ പൊതുജനം ദിവസവും പാര്‍ട്ടിയുടെ നിലപാടുകള്‍ എന്ന നിലയില്‍ കാണുന്നതും കേള്‍ക്കുന്നതും മുളകുപൊടിയും ( വാരിക്കുന്തം എന്തെ വിട്ടുകളഞ്ഞു ! ) കറിക്കത്തിയും കരുതിയിരിക്കണമെന്ന് പറയുന്നവരെയും അന്വേഷണ ഉദ്യോഗസ്ഥരെയും മാധ്യമ പ്രവര്‍ത്തകരെയും പേരെടുത് പറഞ്ഞു ഭീഷണിപ്പെടുത്തി കേസന്വേഷണം ഏതു വിധേനയും അട്ടിമറിക്കുകയാണ് തങ്ങളുടെ ലക്‌ഷ്യം എന്ന് യാതൊരു അര്‍ത്ഥശങ്കക്കും ഇടയില്ലാത്തവിധം വ്യക്തമാക്കുന്നവരെയും ഒക്കെ ആണ് . <<<<<<

അനന്ത്,

താങ്കളീ പരാമര്‍ശിക്കുന്ന പൊതു ജനത്തിന്റെ കാഴ്ച ഒരു പ്രത്യേക രീതിയിലാണെന്നു പറയേണ്ടി വരുന്നു. മുളകുപൊടിയും കറിക്കത്തിയും കരുതിയിരിക്കണമെന്ന് ജയരാജന്‍ പറഞ്ഞതിലും ഒട്ടു കുറവല്ല. മുസ്ലിം ലീഗ് എം എല്‍ എ പി കെ ബഷീര്‍ പറയുന്നതും. അദ്ദേഹത്തിന്റെ വാക്കുകള്‍.

പോലീസുകാരോട് ഒരു കാര്യം പറയാം.ഇങ്ങളൊണ്ടല്ലൊ. ആരെങ്കിലും വന്നിട്ട് രാത്രി രണ്ടര മണിക്കും മൂന്നു മണിക്കും നടത്തുന്ന ആ റെയിഡുണ്ടല്ലൊ. ആ പരിപാടി നിറുത്തിക്കോളണം. ഇനി നിറുത്തിയിട്ടില്ലെങ്കിലോ ഞങ്ങളുടെ കുട്ടികളും ഞങ്ങളുടെ സ്ത്രീകളും  കൂടി നിങ്ങളെ അങ്ങ് കൈകാര്യം ചെയ്യും. അതിനു യാതൊരു സംശയവുമില്ല.

കൈകാര്യം ചെയ്യുക എന്നു പറഞ്ഞത് സ്ത്രീകളുമായി പോലീസുകരുടെ നിക്കാഹ് നടത്തും എന്നല്ലല്ലോ.

പൊതു ജനം  എന്തേ ഇതേക്കുറിച്ച് ഇതു വരെ ബോധവാന്‍മാരാകാത്തത്? ഈ ബഷീര്‍ പറയുന്നത് എന്തുകൊണ്ട് മുസ്ലിം ലീഗ് എന്ന പാര്‍ട്ടിയുടെ നിലപാടുകളായി താങ്കള്‍ക്ക് തോന്നാത്തത്. അതിനൊരു കാരണമേയുള്ളു വ്യക്തമായ ഇരട്ടത്താപ്പ്. ഇതുപോലെയുള്ള ഇരട്ടത്താപ്പുകൊണ്ടൊന്നും ഈ പ്രശ്നം പരിഹരിക്കാനാകില്ല. സി പി എം മാത്രം കുറ്റവാളികള്‍ എന്ന നിലപാടെടുക്കുമ്പോള്‍ സി പി എം പ്രതിരോധിക്കും. പ്രത്യേകിച്ച് ചന്ദ്രശേഖരന്‍ വധക്കേസില്‍ കണ്ണൂര്‍ ലോബി പ്രതിക്കൂട്ടില്‍ നില്‍ക്കുമ്പോള്‍ കണ്ണുരുള്ള സി പി എം പ്രതിരോധിക്കാന്‍ ശ്രമിക്കും.

പി കെ ബഷീര്‍ കേസന്വേഷണവും വിചാരണയും  അട്ടിമറിക്കാന്‍ ശ്രമിക്കുന്നതിനേക്കാള്‍ മാറ്റു കുറഞ്ഞതൊന്നുമല്ല ജയരാജന്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്. ഇതൊക്കെ ഒരേ തരത്തില്‍ കാണാനുള്ള പൊതു ബോധമാണു പൊതു ജനത്തിനു വേണ്ടത്. നിര്‍ഭാഗ്യവശാല്‍ താങ്കളുള്‍പ്പടെയുള്ള പൊതു ജനത്തിനാ ബോധമില്ല. അതുണ്ടാക്കേണ്ട മാദ്ധ്യമങ്ങളും അതുണ്ടാക്കുന്നില്ല. പിന്നെ ആര്‍ ആരോട് പരാതി പറയണം?

kaalidaasan said...

>>>>ജനാധിപത്യം പുരോഗമിയ്ക്കുന്ന മുറയ്ക്ക് അപചയവും മൂല്യശോഷണവും കുറയുമെന്നു പ്രത്യാശിയ്ക്കാം. ഏതായാലും കൊലപാതക രാഷ്ട്രീയം ഇനിയും വച്ചു പൊറുപ്പിയ്ക്കാന്‍ പാടില്ല.<<<<<<

vkayil,

കൊലപാതക രാഷ്ട്രീയം ഉപേക്ഷിക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കൂടി തീരുമാനിക്കണം.

ഇവിടെ കൊലപാതക രാഷ്ട്രീയം സി പി എമ്മിന്റെ മാത്രം ചുമലില്‍ വയ്ക്കാനാണെല്ലാവര്‍ക്കും  താല്‍പ്പര്യം. സുകുമാരനൊക്കെ പറയുന്നത് സി പി എം കൊലപാതകം ​ ഉപേക്ഷിച്ചാല്‍ മറ്റുള്ളവരും ഉപേക്ഷിക്കുമെന്നാണ്.

സി പി എം മരുന്നിനു പോലുമില്ലാത്ത ഗുജറാത്തിലെ ഭരണകക്ഷിയായ ബി ജെ പി നടത്തിയ നരമേധം സി പി എം അവിടെ കൊല നടത്തുന്നതുകൊണ്ടാണോ? ഒറീസയില്‍ നടന്ന നരമേധം അവിടെയും സി പി എം കൊല നടത്തിയതുകൊണ്ടാണോ? സി പി എം നടത്തുന്ന കൊലപാതകങ്ങളെ ന്യയീകരിക്കാന്‍ വേണ്ടി ചോദിച്ചതല്ല.


ഇന്‍ഡ്യന്‍ പാര്‍ലമെന്റില്‍ 162 എം പി മാര്‍ ക്രിമിനലുകളാണ്. അവരൊക്കെ ഭൂരിഭാഗവും കോണ്‍ഗ്രസിലും ബി ജെപിയിലും ആര്‍ ജെഡിയിലും, എസ് പിയിലും ബി എസ് പിയിലുമൊക്കെ അംഗങ്ങളാണ്.

ക്രിമിനലുകളെ ജനം തെരഞ്ഞെടുക്കാന്‍ തുടങ്ങുമ്പോള്‍ രാഷ്ട്രീയവും  ക്രിമിനവല്‍ക്കരിക്കപ്പെടും. മുന്‍ കൈ എടുക്കേണ്ടത് ജനങ്ങളാണ്.

kaalidaasan said...

>>>>കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ ഇടതുപക്ഷ സ്ഥാനര്തികളെ വിജയിപ്പിച്ച ജില്ലയാണ് കൊല്ലം. ഇവിടെ ആരും തല്ലിയതിന്റെയോ കൊന്നതിന്റെയോ കഥകള്‍ കേള്‍ക്കാറില്ല.<<<<<<

സന്തോഷ്,

കൊലപാതകം സി പി എമ്മിന്റെ നയമാണെന്ന സുകുമാരന്റെ ആക്ഷേപത്തിനുള്ള മറുപടിയാണീ സംഗതി.

കൊല്ലത്തു മാത്രമല്ല, മറ്റ് പലയിടത്തും സി പി എം കാരുണ്ട്. അവരൊന്നും കൊലപാതകം നടത്തുന്നില്ല.

രാഷ്ട്രീയ സംഘര്‍ഷം നടക്കുന്ന ഇടങ്ങളില്‍ സി പി എം കാരും കൊല്ലപ്പെടുന്നുണ്ട്. പരസ്പരം കൊന്നു തള്ളുന്ന രാഷ്ട്രീയം വേണമോ വേണ്ടയോ എന്നൊക്കെ അതാതിടങ്ങളിലെ ആളുകള്‍ തീരുമാനിക്കുക.

Ananth said...

കമ്യൂണിസ്റ്റുകാര്‍ ഏറെയുള്ള നാടാണ് ആലപ്പുഴ ...എഴുപതുകളില്‍ കോണ്ഗ്രസ് -സീ പീ ഐ കക്ഷികള്‍ ഒരു ഭാഗത്തും സീ പീ എം മറുഭാഗത്തുമായി കുറെയേറെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് വേദിയായി എങ്കിലും ശക്തമായ പോലീസ് നടപടികളില്‍ കൂടി അതിനു പൂര്‍ണവിരാമം നല്‍കാനായി. അക്കാലത്ത് അവിടെ പോലീസ് സേനയിലുണ്ടായിരുന്ന ശ്രീ കെ എന്‍ ബാല്‍ ഇന്നത്തെ മാതൃഭൂമിയില്‍ എഴുതിയിരിക്കുന്ന ലേഖനം വായിക്കുക .....കൊലപാതക പരമ്പരക്ക് അവസാനം കണ്ടത് സീ പീ എമ്മിന്റെ ജില്ലാ നേതാക്കള്‍ പ്രേരണ കുറ്റത്തിന് പ്രതികള്‍ ആക്കപ്പെട്ടതോടു കൂടി ആണെന്നാണ്‌ അദ്ദേഹം എഴുതിയിരിക്കുന്നത്

http://epaper.mathrubhumi.com/epaperstory_54331-3219734-6/10/2012-.aspx

kaalidaasan said...

>>>>പിന്നെ മറ്റൊരാള്‍ സമാനമായ കുറ്റങ്ങള്‍ ചെയ്തിട്ടുണ്ട് എന്നിട്ട് ശിക്ഷിക്കപ്പെട്ടില്ല എന്നത് ഇപ്പോള്‍ കുറ്റാരോപിതനായ ഒരാള്‍ പറയുന്നത് അയാളുടെ ഭാഗത്തെ ന്യായീകരിക്കുകയാണോ ദുര്‍ബല പ്പെടുത്തുക യാണോ ചെയ്യുന്നത് എന്ന് ഒരു സമസ്യ തന്നെ !!<<<<<<

അനന്ത്,

ഇത് ന്യായീകരിക്കുന്നതിന്റെയോ ദുര്‍ബല പ്പെടുത്തുന്നതിന്റെയോ വിഷയമല്ല. ഇത് മനുഷ്യജാതിയുടെ പൊതു സ്വഭാവമാണ്. ഒരാള്‍ നമ്മളില്‍ ഒരു കുറ്റം ആരോപിക്കുമ്പോള്‍ അയാള്‍ ചെയ്ത കുറ്റങ്ങള്‍ നമ്മളും വിളിച്ചു പറയും. നരേന്ദ്ര മോദിയെ സി പി എം എല്ലാ വേദികളിലും കുറ്റപ്പെടുത്താറുണ്ട്. മണിയുടെ വെളിപ്പെടുത്തലുകള്‍  വന്ന ഉടന്‍ മോദി പ്രതികരിച്ചു. അത് സ്വാഭാവികമാണ്.

ഞാന്‍ ഇവിടെ ചിലതൊക്കെ പറഞ്ഞത് സി പി എം നടത്തിയിട്ടുള്ള കൊലപാതകങ്ങളെ ന്യായീകരിക്കാന്‍ ഉദ്ദേശിച്ചല്ല. ചില ഓര്‍മ്മപ്പെടുത്തലുകള്‍ നടത്തിയതാണ്.

സി പിഎമ്മിലെ കണ്ണൂര്‍  ലോബി അറിഞ്ഞു കൊണ്ടുതന്നെയാണ്, ചന്ദ്രശേഖരന്‍ വധം നടന്നതെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. അതിന്റെ വെപ്രാളമാണിപ്പോള്‍ സി പി എമ്മിന്റെ കണ്ണൂര്‍ ലോബിക്കുള്ളതും. ഇത് ആസൂത്രണം ചെയ്തവരെയും അത് നടത്തിയവരെയും നീതിപീഠത്തിന്റെ മുന്നില്‍ കൊണ്ട് വാരണം, അവര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ കൊടുക്കണം എന്നു തന്നെയാണെന്റെ അഭിപ്രായവും.

മണി പറയുന്നതിലെന്തെങ്കിലും  വാസ്തവമുണ്ടെങ്കില്‍  അതിന്റെ സത്യാവസ്ഥയും വെളിച്ചത്തു വരണം. സുകുമാരന്‍ ആരോപിക്കുമ്പോലെ വി എസിനതില്‍ എന്തെങ്കിലും പങ്കുണ്ടെങ്കില്‍ അതും കൂടി പൊതു ജനം അറിയണം. അദ്ദേഹം ശിക്ഷിക്കപ്പെടണം.

kaalidaasan said...

>>>>കൊലപാതക പരമ്പരക്ക് അവസാനം കണ്ടത് സീ പീ എമ്മിന്റെ ജില്ലാ നേതാക്കള്‍ പ്രേരണ കുറ്റത്തിന് പ്രതികള്‍ ആക്കപ്പെട്ടതോടു കൂടി ആണെന്നാണ്‌ അദ്ദേഹം എഴുതിയിരിക്കുന്നത്<<<<<<


അനന്ത്,

രസകരമാണതിലെ വിവരണം. അതില്‍ നിന്നും ഞാന്‍ മനസിലാക്കിയത് ഇതാണ്. കോണ്‍ഗ്രസും സി പി ഐയും ചേര്‍ന്ന് കേരളം ഭരിക്കുന്ന സമയം. സി പി എം പ്രതിപക്ഷത്തും. സി പി എം കാര്‍ സി പി ഐ കാരനെ കൊലപ്പെടുത്തി. കൊലപാതകികള്‍  ഓടിപ്പോയി സി പി എം ചെത്തു തൊഴിലാളി ഓഫീസില്‍ കയറി. കൊലയാളികള്‍ സുരക്ഷിതമായ സങ്കേതത്തിലേക്ക് മാറ്റപ്പെട്ടു. സി പി എമ്മിന്റെ ജില്ലാനേതാക്കളെ പ്രേരണാ കുറ്റം ചുമത്തി പ്രതികളാക്കി. കോണ്‍ഗ്രസിന്റെ സംസ്ഥാന നേതാക്കള്‍ അവരെ ഒഴിവാക്കാന്‍ ആവശ്യപ്പെട്ടു. സി പി എം നേതക്കളായ വി എസും, സുശീലയും, ചന്ദ്രാനന്ദനും പോലീസിനെ സ്വാധീനിക്കാന്‍ വന്നു. സി പി എം നേതാക്കളുടെ പേരു പറഞ്ഞ ഈ എക്സ് പോലീസുകാരന്‍ ഇടപെട്ട കോണ്‍ഗ്രസ് നേതാക്കളുടെ പേരു പറയുന്നില്ല. ഇതാണു കഥയുടെ ആന്റി ക്ളൈമാക്സ്.

അപ്പോള്‍ പിന്നെ ജില്ലാ നേതാക്കള്‍ രക്ഷപ്പെട്ടതെങ്ങനെ എന്ന് അന്വേഷിച്ച് പാഴൂര്‍ പടിപ്പുരയിലേക്ക് പോകേണ്ടതില്ല. ഭരിച്ചിരുന്നത് കോണ്‍ഗ്രസും സി പി ഐയും. പോലീസും പ്രോസിക്യൂഷനുമൊക്കെ അവരുടെ വരുതിയില്‍.

ആലപ്പുഴ ജില്ലാ നേതാക്കളെ പ്രേരണാ കുറ്റത്തിനു കേസു ചാര്‍ജ്ജ് ചെയ്തിട്ടും തെളിവില്ലാതെ അവര്‍ രക്ഷപ്പെട്ടു.

ഇനി കണ്ണൂര്‍ ജില്ലാ നേതാക്കളെ പ്രതികളാക്കിയാല്‍ ഏതൊക്കെ കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെടും എന്നുകൂടി ചിന്തിക്കുന്നത് നല്ല തമാശ ആയിരിക്കും.

ആലപ്പുഴയില്‍ ജില്ലാ നേതാക്കള്‍ പ്രതികളാക്കപ്പെട്ടതു കൊണ്ട് കൊലപാതകം അവസാനിച്ചു എന്നൊക്കെ അദ്ദേഹത്തിന്റെ തോന്നലുകളാണ്. ശിക്ഷിക്കപ്പെട്ടതുകൊണ്ട് കൊലപാതകം അവസാനിച്ചു എന്നൊക്കെ പറയുന്നതിലൊരന്തസുണ്ട്. അഴിമതിക്കേസില്‍ പ്രതിയാക്കപ്പെട്ടാല്‍ അഴിമതി അവസാനിക്കും എന്നു പറയുനതിലെ തമാശയേ ഈ പ്രസ്താവനയില്‍ ഉള്ളു.

kaalidaasan said...
This comment has been removed by the author.
K.P.Sukumaran said...

വി.എസ്സ്. അച്യുതാനന്ദനെ പുറത്താക്കണമെന്ന ഔദ്യോഗിക മാര്‍ക്സിസ്റ്റുകളുടെ പൂതിയും, പാര്‍ട്ടിയെ കണ്ണൂര്‍ ലോബിയില്‍ നിന്ന് മോചിപ്പിക്കണമെന്ന വി.എസ്സിന്റെ ശുദ്ധീകരണശ്രമവും നടക്കാന്‍ പോകുന്നില്ല. ഇതിനിടയിലാണ് ടി.പി.വധം കൂടാതെ പഴയ കേസുകളും സാക്ഷികളും ഒന്നൊന്നായി സി.പി.എമ്മിന്റെ പ്രാകൃത മുഖം അനാവരണം ചെയ്തു കൊണ്ടിരിക്കുന്നത്. ഐക്യ കേരളത്തില്‍ ഇതാദ്യമായി ജനാധിപത്യ വസന്തത്തിന്റെ ഇടിമുഴക്കം കേള്‍ക്കുമാറാകുന്നു!

vkayil said...

കണ്ണൂര്‍ ലോബിയില്ലത്ത സീപിഎം, അതുപോലെ കേരള രാഷ്ട്രീയം എങ്ങിനെ ആയിരിയ്ക്കും ?

kaalidaasan said...

>>>വി.എസ്സ്. അച്യുതാനന്ദനെ പുറത്താക്കണമെന്ന ഔദ്യോഗിക മാര്‍ക്സിസ്റ്റുകളുടെ പൂതിയും, പാര്‍ട്ടിയെ കണ്ണൂര്‍ ലോബിയില്‍ നിന്ന് മോചിപ്പിക്കണമെന്ന വി.എസ്സിന്റെ ശുദ്ധീകരണശ്രമവും നടക്കാന്‍ പോകുന്നില്ല. ഇതിനിടയിലാണ് ടി.പി.വധം കൂടാതെ പഴയ കേസുകളും സാക്ഷികളും ഒന്നൊന്നായി സി.പി.എമ്മിന്റെ പ്രാകൃത മുഖം അനാവരണം ചെയ്തു കൊണ്ടിരിക്കുന്നത്. ഐക്യ കേരളത്തില്‍ ഇതാദ്യമായി ജനാധിപത്യ വസന്തത്തിന്റെ ഇടിമുഴക്കം കേള്‍ക്കുമാറാകുന്നു!<<<<<


സുകുമാരന്‍,

എന്നു വച്ചാല്‍ വി എസും കണ്ണൂര്‍ ലോബിയും ഇതേ രീതിയില്‍ തുടരുന്ന അവസ്ഥയാണു വരാന്‍ പോകുന്നത്. അതാണോ ഐക്യ കേരളത്തില്‍ ഇതാദ്യമായി ജനാധിപത്യ വസന്തത്തിന്റെ ഇടിമുഴക്കം കേള്‍ക്കുമാറാകുന്നു! എന്നു താങ്കള്‍ പെരുമ്പറ കൊട്ടുന്നത്?

പാര്‍ട്ടിയെ കണ്ണൂര്‍ ലോബിയില്‍ നിന്ന് മോചിപ്പിക്കണമെന്നൊന്നും  വി.എസ് ഒരിടത്തും ആവശ്യപ്പെട്ടിട്ടില്ല. കേരളത്തിലെ സി പി എം നേതാക്കളുടെ പ്രവര്‍ത്തന ശൈലി മാറണമെന്നാണദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. കൊലപാതകം ചെയുന്നതും അതിനെ ന്യായീകരിക്കുന്നതും അനുവദിച്ചു കൂടാ.

പഴയ കേസുകളും സാക്ഷികളും സി.പി.എമ്മിന്റെ പ്രാകൃത മുഖം മാത്രമല്ല അനാവരണം ചെയ്യുക. കോണ്‍ഗ്രസിന്റെയും,ലീഗിന്റെയും, ആര്‍ എസ് എസിന്റെയുമൊക്കെ പ്രാകൃത മുഖം അനാവരണം ചെയ്യും. ഇവരൊക്കെ ചേര്‍ന്നെങ്ങനെ കൊലപാതകകേസുകള്‍ അട്ടിമറിച്ചു എന്ന് കേരള ജനത മനസിലാക്കും.

റ്റി പി വധം അന്വേഷണം പോലും കോണ്‍ഗ്രസ് അട്ടിമറിക്കും. കാത്തിരുന്നു കണ്ടോളൂ.

ജനാധിപത്യത്തേക്കുറിച്ചും താങ്കള്‍ക്ക് വലിയ പിടിപാടില്ലല്ലോ മാഷേ. ജനധിപത്യമുണ്ടായിട്ടല്ലേ താങ്കളുടെ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഇപ്പോള്‍ കേരള ഭരിക്കാന്‍ ആകുന്നത്?

ഒരു കണക്കിനു കേരളത്തില്‍ ജനാധിപത്യം ഇല്ലെന്നു പറയേണ്ടി വരും. ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരിനെ 1957 ല്‍ വിമോചനസമരാഭാസത്തിലൂടെ കോണ്‍ഗ്രസ് പുറത്താക്കി. ഇപ്പോള്‍ ഏറ്റവും വലിയ പാര്‍ട്ടിയായ സി പി എം പ്രതിപക്ഷത്തിരിക്കുമ്പോള്‍ രണ്ടാമത്തെ കക്ഷിയായ കോണ്‍ഗ്രസ് ഭരിക്കുന്നത് ജനാധിപത്യമല്ല. ജനാധിപത്യാഭാസമാണ്. ശരിയയിട്ടുള്ള ജനാധിപത്യം ഉണ്ടാകുമ്പോള്‍ കമ്യൂണിസ്റ്റു പാര്‍ട്ടികളായിരിക്കുമിവിടെ ഭരിക്കുക.

K.P.Sukumaran said...

എനിക്ക് കാളിദാസനെ പറ്റി ഓര്‍ക്കുമ്പോള്‍ സഹതാപമാണ് തോന്നുന്നത്. ഹ ഹ

kaalidaasan said...

>>>>>എനിക്ക് കാളിദാസനെ പറ്റി ഓര്‍ക്കുമ്പോള്‍ സഹതാപമാണ് തോന്നുന്നത്. ഹ ഹ<<<<

എനിക്ക് സുകുമാരനേപ്പറ്റി ഓര്‍ക്കുമ്പോള്‍ അത്ഭുതമാണു തോന്നുന്നത്. ഇടതുപക്ഷത്തിന്‌ ഇന്‍ഡ്യയില്‍ പ്രസക്തിയില്ല എന്നു പറഞ്ഞിട്ട്, വി എസിന്റെ നേതൃത്വത്തില്‍ ഉണ്ടാകാന്‍ പോകുന്ന ഇടതു ബദലിന്, ധാര്‍മ്മിക പിന്തുണ നല്‍കണം എന്നൊക്കെ വിളിച്ചുകൂവുന്ന താങ്കളുടെ സംവേദനക്ഷമതയെ ഓര്‍ത്ത് അത്ഭുതം തോന്നുന്നു. ഇപ്പോള്‍ മലക്കം മറിഞ്ഞ് അങ്ങനെ ഒന്നുണ്ടാകില്ല എന്നു പറയുമ്പോള്‍ അത്ഭുതം ഇരട്ടിക്കുന്നു.

K.P.Sukumaran said...

നുണയും കൊലയും കൊണ്ട് മാത്രമേ കമ്മ്യൂണിസത്തിന് നിലനില്‍ക്കാന്‍ പറ്റൂ എന്ന് ആഗോളതലത്തില്‍ കമ്മ്യൂണിസ്റ്റുകളെ പഠിപ്പിച്ചത് സ്റ്റാലിനാണ്. നല്ല കമ്മ്യൂണിസ്റ്റുകളെയെല്ലാം റിവിഷനിസ്റ്റുകളാക്കി ചാപ്പ കുത്തി വധിക്കുക എന്നതും സ്റ്റാലിന്‍ ആവിഷ്ക്കരിച്ചത് തന്നെ. അങ്ങനെയാണ് ട്രോട്സ്കി റിവിഷനിസ്റ്റ് ആയതും വധിക്കപ്പെടുന്നതും. ലെനിന്റെ മരണം അസ്വാഭാവികമായ ഒന്നായിരുന്നു. 53ആമത്തെ വയസ്സിലാണ് അദ്ദേഹം മരണപ്പെടുന്നത്. ലെനിന്റെ അവസാനകാലം ഇപ്പോഴും നിഗൂഢമാണ്. ലെനിന്റെ സമശീര്‍ഷനായ നേതാവായിരുന്നു ട്രോട്സ്കി. ലെനിന്‍ അവശനായ സമയത്ത് ട്രോട്സ്കിയെ തന്റെ സ്ഥാനത്ത് അവരോധിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചതായി രേഖകളുണ്ട്.

എന്തായാലും ലെനിന്‍ അസ്വാഭാവികമായി മരിച്ചു. ട്രോട്സ്കി നാട് കടത്തപ്പെടുകയും പിന്നീട് കൊല്ലപ്പെടുകയും ചെയ്തു. ട്രോട്സ്കി എന്നാല്‍ ഭീകരനായ റിവിഷനിസ്റ്റ് എന്നാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാര്‍ ഇപ്പോഴും വിലയിരുത്തുന്നത്. ഒരു പക്ഷെ ലെനിന് സ്വാഭാവികമായ അന്ത്യം സംഭവിക്കുകയും അദ്ദേഹത്തിന് ശേഷം ട്രോട്സ്കിക്ക് സോവിയറ്റ് യൂ‍നിയനെ നയിക്കാനുള്ള അവസരം ലഭിക്കുകയും ചെയ്തിരുന്നുവെങ്കില്‍ ലോകകമ്മ്യൂണിസ്റ്റ് ചരിത്രം വ്യത്യസ്തമാകുമായിരുന്നു. അങ്ങനെ ആകസ്മിക സംഭവപരമ്പരകളിലുടെയാണ് ചരിത്രം മുന്നോട്ട് സഞ്ചരിച്ചിട്ടുള്ളത്. സ്റ്റാലിന്‍ കമ്മ്യൂണിസത്തിന് ക്രൂരതയുടെയും ഹിംസയുടെയും ഗീബത്സിയന്‍ നുണകളുടെയും കുയുക്തികളുടെയും പാരമ്പര്യം പകര്‍ന്നു നല്‍കി എന്നതാണ് സത്യം. അത്കൊണ്ട് തന്നെ സ്റ്റാലിനിസം തകരേണ്ടത് അനിവാര്യതയായിരുന്നു. ദൌര്‍ഭാഗ്യവശാല്‍ സ്റ്റാലിനിസത്തിന്റെ നീരാളിപ്പിടുത്തത്തില്‍ ലോകകമ്യൂണിസം അമര്‍ന്ന് പോയി.

മാനവികമൂല്യങ്ങളില്‍ അധിഷ്ഠിതമായ കമ്മ്യൂണിസം ഉയര്‍ന്നു വരാനുള്ള സാധ്യത മുളയിലേ നുള്ളിക്കളയാന്‍ സ്റ്റാലിനിസ്റ്റുകള്‍ക്കായി. അതിന്റെ ഫലമായി കമ്മ്യൂണിസം ഏറ്റവും വെറുക്കപ്പെട്ട ഒരു പ്രത്യയശാസ്ത്രമായി മാറി. സ്റ്റാലിനിസത്തിന്റെ നേര്‍ പതിപ്പാണ് സി.പി.എം. എന്ന പാര്‍ട്ടി. ആ പാര്‍ട്ടിയും തകരേണ്ടത് ചരിത്രപരമായ അനിവാര്യതയാണ്. ഇന്ത്യയില്‍ ജനാധിപത്യം ഉള്ളത്കൊണ്ടും ഇവിടെ കേരളത്തില്‍
ഭരണം ഒന്നിടവിട്ട് മാറി വരുന്നത്കൊണ്ടുമാണ് ഇത്രയും ആയുസ്സ് നീട്ടിക്കിട്ടിയത്. സ്റ്റാലിനിസ്റ്റുകള്‍ അല്ലാത്ത കമ്മ്യൂണിസ്റ്റുകള്‍ക്ക് നല്ലൊരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കാനുള്ള അവസരം ഇന്ത്യയില്‍ ഉണ്ട്. അത് ആരെങ്കിലും പ്രയോജനപ്പെടുത്തുമോ എന്ന് പറയാന്‍ പറ്റില്ല. എന്തായാലും സി.പി.എം. തകര്‍ന്നേ പറ്റൂ. വി.എസ്സ്. കരുതുന്ന പോലെ അതിനെ ശുദ്ധീകരിക്കാന്‍ പറ്റില്ല. അതിന്റെ ആവശ്യവുമില്ല. എന്തെന്നാല്‍ സ്റ്റാലിനിസമാണ് അതിന്റെ സൈദ്ധാന്തികവും പ്രായോഗികവുമായ അടിത്തറ.

K.P.Sukumaran said...

കമന്റ് ഡിലീറ്റ് ചെയ്താല്‍ പിന്നേം കോപ്പി-പേസ്റ്റ് ചെയ്യും. അത്കൊണ്ട് മോഡറേഷന്‍ എനേബിള്‍ ചെയ്യുക.

K.P.Sukumaran said...

കാളിദാസാ, ഞാന്‍ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ചിന്തിച്ച രണ്ട് വിഷയങ്ങള്‍ ഒന്ന് കമ്മ്യൂണിസവും രണ്ട് ദൈവവും ആയിരുന്നു. ഏറ്റവും കൂടുതല്‍ കൃതികള്‍ വായിച്ചത് കമ്മ്യൂണിസ്റ്റ് സാഹിത്യങ്ങളും. ജന്മനാ കമ്മ്യൂണിസ്റ്റ്കാരന്‍ അല്ലാത്തതിനാല്‍ സ്വതന്ത്രമായി ചിന്തിക്കുന്ന ശീലം ചെറുപ്പത്തിലേ ഉണ്ടായിരുന്നു. ആ ഗുണം കൊണ്ടാണ് കമ്മ്യൂണിസത്തിലും ആകൃഷ്ടനായത്. അടിയന്തിരാവസ്ഥയില്‍ ഞാന്‍ സി.പി.എം. അനുഭാവിയായിരുന്നു. നാട്ടിലെ കോണ്‍ഗ്രസ്സുകാരുടെ റൌഡിസം ആയിരുന്നു എന്നെ അന്നു സി.പി.എമ്മില്‍ എത്തിച്ചത്.

കോണ്‍ഗ്രസ്സ് ഗുണ്ടകളില്‍ അന്ന് ഭൂരിഭാഗവും മുന്‍ മാര്‍ക്സിസ്റ്റുകാര്‍ തന്നെയായിരുന്നു. അടിയന്തിരാവസ്ഥയില്‍ കണ്ണൂരിലെ മാര്‍ക്സിസ്റ്റ് റൌഡികളില്‍ പലരും കോണ്‍ഗ്രസ്സില്‍ ചേക്കേറി. അങ്ങനെ കോണ്‍ഗ്രസ്സ് കണ്ണൂരില്‍ ഗുണ്ടാപ്രസ്ഥാനം ആയി മാറി. അടിയന്തിരാവസ്ഥ സ്ഥിരമായിരിക്കും എന്നാണ് എല്ലാവരും ധരിച്ചത്. അങ്ങനെയിരിക്കെ, അടിയന്തിരാവസ്ഥ പിന്‍‌വലിക്കുകയും പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെടുകയും ചെയ്തു. ഞാന്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാ‍ഗമായി ഒരു രാത്രി ലോക്കല്‍ കമ്മറ്റി ആഫീസിലെ ബെഞ്ചില്‍ ഉറങ്ങുകയായിരുന്നു. ഉറക്കത്തില്‍ പിറുപിറുപ്പ് കേട്ട് കണ്ണ് തുറന്നപ്പോള്‍ ഒരു സഖാവിന്റെ അരയില്‍ കച്ച മുറുക്കുന്നതാണ് കണ്ടത്. എന്നിട്ട് അരയില്‍ പിച്ചാത്തി തിരുകി വെക്കുന്നു. ഞാന്‍ പിന്നെ ഉറങ്ങിയില്ല. മനുഷ്യത്വമാണല്ലൊ എന്നെ കമ്മ്യൂണിസത്തില്‍ എത്തിച്ചത്. പിറ്റേന്ന് മുതല്‍ ഞാന്‍ സി.പി.എം. വിരുദ്ധന്‍ ആയതാണ്.

തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് തോറ്റു. ജനതാപാര്‍ട്ടി അധികാരത്തില്‍ വന്നു. പക്ഷെ കേരളത്തില്‍ മാത്രം കോണ്‍ഗ്രസ്സ് തോറ്റില്ല. എന്നാലും അടിയന്തിരാവസ്ഥയിലെ അതിക്രമങ്ങള്‍ക്ക് മാര്‍ക്സിസ്റ്റുകാര്‍ പകരം ചോദിക്കാന്‍ തുടങ്ങി. അടിയന്തിരാവസ്ഥയില്‍ കൂടുതല്‍ ഗുണ്ടായിസം കാണിച്ചവര്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് കോണ്‍ഗ്രസ്സില്‍ ചേക്കേറിയ ക്രിമിനലുകള്‍ ആണെന്ന് പറഞ്ഞല്ലൊ. തെരഞ്ഞ് പിടിച്ച് അവരെയൊക്ക ആക്രമിക്കാന്‍ സി.പി.എം. സ്ക്വാഡുകള്‍ രംഗത്തിറങ്ങി. അങ്ങനെയാണ് 78ജനവരി 26ന് അഞ്ചരക്കണ്ടിയിലെ വീട്ടില്‍ വെച്ച് പാച്ചേരി കൃഷ്ണന്‍ എന്ന കോണ്‍ഗ്രസ്സ് ഗുണ്ട വെട്ടിക്കൊല്ലപ്പെടുന്നത്. വീടിന് തീ വെച്ച ശേഷം വാതില്‍ തല്ലിപ്പൊളിച്ച് അകത്ത് കടന്നു കൃഷ്ണനെ ഉലക്ക കൊണ്ട് തലക്കടിച്ച് കൊല്ലുകയായിരുന്നു. ആ വീട്ടിലുള്ളതെല്ലാം കൊള്ളയടിച്ചു. ആ കേസില്‍ ആരും ശിക്ഷിക്കപ്പെട്ടില്ല. പ്രതികളുടെ ലിസ്റ്റ് പാര്‍ട്ടി നല്‍കിയതായിരുന്നു. വധിക്കപ്പെട്ട പാച്ചേരി കൃഷ്ണന്‍ അടിയന്തിരാവസ്ഥക്ക് മുന്‍പ് കോണ്‍ഗ്രസ്സുകാര്‍ക്ക് പേടിസ്വപ്നമായിരുന്ന മാര്‍ക്സിസ്റ്റ് റൌഡിയായിരുന്നു. എന്തായാലും അടിയന്തിരാവസ്ഥക്ക് ശേഷം സി.പി.എം. വീണ്ടും ക്രിമിനൈലസ് ചെയ്യപ്പെട്ടു. എം.എം.മണിക്ക് ഇടുക്കിയില്‍ പ്രചോദനം കിട്ടിയത് ഒരുപക്ഷെ 78ലെ പാച്ചേരി കൃഷ്ണന്‍ വധം ആയിരിക്കാം.

ആ സംഭവത്തിന് ശേഷം ഞാന്‍ കമ്മ്യൂണിസത്തെ കുറിച്ച് വിമര്‍ശനപരമായി പഠിക്കുകയും ക്രൂഷ്ചേവിന്റെ റിപ്പോര്‍ട്ടും സോള്‍സെനിറ്റ്സന്‍ മുതലായവരുടെ പരിഭാഷപ്പെടുത്തപ്പെട്ട കൃതികളും ആഴത്തില്‍ വായിക്കുകയും ചെയ്തിട്ടുണ്ട്. കമ്മ്യൂണിസം നശീച്ചേ തീരൂ എന്ന് മനുഷ്യന്റെ ചിന്താശക്തിയില്‍ വിശ്വാസമുള്ളത്കൊണ്ട് അന്നേ ഞാന്‍ കരുതിയിരുന്നു. എന്റെ ധാരണകള്‍ ശരിവെച്ചുകൊണ്ട് കമ്മ്യൂണിസം തകര്‍ന്നടിയുന്നതിനാണ് പിന്നീട് ചരിത്രം സാഷ്യം വഹിച്ചത്. 89മുതല്‍ ഞാന്‍ മുന്‍‌കൂട്ടി കണ്ടത് സംഭവിച്ചുകൊണ്ടേയിരിക്കുന്നു. ബംഗാളിലും പോയില്ലേ? കേരളത്തിലും കമ്മ്യൂണിസം തകര്‍ന്നേ പറ്റൂ. മാര്‍ക്സിസത്തെ ജനാധിപത്യവല്‍ക്കരിച്ചാല്‍ ഒരു നല്ല പ്രത്യയശാസ്ത്രമായും പ്രസ്ഥാനമായും കമ്മ്യൂണിസത്തെ മാറ്റാന്‍ പറ്റും. അതിന് പക്ഷെ നിലവിലെ ഒരു കമ്മ്യൂണിസ്റ്റുകാരനും മാറി ചിന്തിക്കുകയില്ല. കമ്മ്യൂണിസ്റ്റല്ലാത്തവര്‍ ഇനി കമ്മ്യൂണിസത്തെ പറ്റി ആലോചിക്കുക പോലുമില്ല. കാലം കുറെ മാറി.

ഇത്രയും എഴുതിയത് കൊണ്ട് കാളിദാസന്റെ ചിന്തയില്‍ എന്തെങ്കിലും മാറ്റം വരും എന്ന് ഞാന്‍ കരുതുന്നില്ല. എനിക്കതിന്റെ ആവശ്യവുമില്ല. ഞാന്‍ പറഞ്ഞതിനെല്ലാം അതായത് കമ്മ്യൂണിസത്തിന്റെ തകര്‍ച്ചക്ക് കാളിദാസനും സാക്ഷ്യം വഹിച്ചതാണ്. ഇനിയും സാക്ഷ്യം വഹിക്കാനും പോകുന്നു. ഇപ്പോള്‍ കണ്ണൂരില്‍ ടി.പി.വധത്തില്‍ പാര്‍ട്ടിക്ക് പങ്കില്ല എന്ന് അണികളെ ധരിപ്പിക്കാന്‍ ക്ലാസ്സുകളും യോഗങ്ങളും കൊണ്ടുപിടിച്ചു നടക്കുകയാണ്. അത്തരം ക്ലാസ്സുകളിലെ ശുംഭിതങ്ങള്‍ കേട്ട് അണികള്‍ തന്നെ മനസ്സില്‍ ചിരിക്കുന്നുണ്ടാകും. കാളിദാസനും ചെയ്യുന്നത് അത്തരമൊരു വൃഥാവ്യായാമമാണ്. അത്കൊണ്ടാണ് എനിക്ക് കാളിദാസനോട് സഹതാപം തോന്നുന്നത്.

kaalidaasan said...

>>>>>കമന്റ് ഡിലീറ്റ് ചെയ്താല്‍ പിന്നേം കോപ്പി-പേസ്റ്റ് ചെയ്യും. അത്കൊണ്ട് മോഡറേഷന്‍ എനേബിള്‍ ചെയ്യുക.<<<<

സുകുമാരാ,

കമറ്റ് ഡെലീറ്റ് ചെയ്തിട്ടില്ല. രണ്ട് കമന്റുകള്‍ സ്പാമില്‍ പോയിരുന്നു. താങ്കള്‍ വീണ്ടും അവ പോസ്റ്റ് ചെയ്തതുകൊണ്ട് റിലീസ് ചെയ്യേണ്ടി വന്നിട്ടില്ല.

kaalidaasan said...

>>>>>നുണയും കൊലയും കൊണ്ട് മാത്രമേ കമ്മ്യൂണിസത്തിന് നിലനില്‍ക്കാന്‍ പറ്റൂ എന്ന് ആഗോളതലത്തില്‍ കമ്മ്യൂണിസ്റ്റുകളെ പഠിപ്പിച്ചത് സ്റ്റാലിനാണ്. നല്ല കമ്മ്യൂണിസ്റ്റുകളെയെല്ലാം റിവിഷനിസ്റ്റുകളാക്കി ചാപ്പ കുത്തി വധിക്കുക എന്നതും സ്റ്റാലിന്‍ ആവിഷ്ക്കരിച്ചത് തന്നെ. അങ്ങനെയാണ് ട്രോട്സ്കി റിവിഷനിസ്റ്റ് ആയതും വധിക്കപ്പെടുന്നതും. .<<<<

സുകുമാരന്‍,

ഇതും താങ്കളുടെ തല തിരിഞ്ഞ വായന.

തന്റെ നയങഗ്ളെ എതിര്‍ത്ത ചില നല്ല കമ്മ്യൂണിസ്റ്റുകളെ റിവിഷനിസ്റ്റുകളാക്കി ചാപ്പ കുത്തി വധിക്കുക എന്നതും സ്റ്റാലിന്‍ ആവിഷ്ക്കരിച്ചത് തന്നെ ആയിരുന്നു. അതുകൊണ്ട് സോവിയറ്റ് യൂണിയനില്‍ കമ്യൂണിസ്റ്റു പാര്‍ട്ടി തകര്‍ന്നു പോയി. നുണയും കൊലയും കൊണ്ട് കമ്മ്യൂണിസത്തിനല്ല ഒരു ജനകീയ പ്രസ്ഥനത്തിനും  നിലനില്‍ക്കാന്‍ പറ്റില്ല. അതാണു പലപ്പോഴും വി എസ് കേരളത്തിലെ പാര്‍ട്ടി നേതാക്കളെ ഓര്‍മ്മിപ്പിച്ചതും. ഇപ്പോള്‍  കേന്ദ്ര നേതാക്കളോട് പറഞ്ഞതും. കേന്ദ കമ്മിറ്റിക്ക് അത് ബോധ്യമായിട്ടുണ്ട്. അതുകൊണ്ടാണ്, പാര്‍ട്ടി സെക്രട്ടറിക്കെതിരെ പരസ്യമായി പ്രതികരിച്ച്, അച്ചടക്ക ലംഘനം പ്രകടമായി നടത്തിയ വി എസിനെതിരെ ഒരു നടപടിയും എടുക്കാത്തത്.


യഥാര്‍ത്ഥ കമ്യൂണിറ്റെന്ന് താങ്കള്‍ പരസ്യമായി അംഗീകരിച്ച ചന്ദ്രശേഖരനെ വധിച്ചത് കമ്യൂണിസത്തിനു നിരക്കുന്ന നടപടിയല്ല. അതുപോലുള്ള വധം നടത്തി നശിച്ചു പോയ സോവിയറ്റ് കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ ഗതി കേരളത്തിലെ കമ്യൂണിസ്റ്റുപാര്‍ട്ടിക്ക് വരരുതെന്ന് വി എസ് ആഗ്രഹിക്കുന്നു. ഭൂരിഭാഗം കമ്യൂണിസ്റ്റുകാരും ആഗ്രഹിക്കുന്നു.

kaalidaasan said...

>>>>>ആ പാര്‍ട്ടിയും തകരേണ്ടത് ചരിത്രപരമായ അനിവാര്യതയാണ്. ഇന്ത്യയില്‍ ജനാധിപത്യം ഉള്ളത്കൊണ്ടും ഇവിടെ കേരളത്തില്‍
ഭരണം ഒന്നിടവിട്ട് മാറി വരുന്നത്കൊണ്ടുമാണ് ഇത്രയും ആയുസ്സ് നീട്ടിക്കിട്ടിയത്. <<<<


സുകുമാരന്‍,

കേരളത്തില്‍ ഭരണം ഒന്നിടവിട്ട് മാറി വരുന്നത് ഒരു ദൈവവും കെട്ടിയിറക്കി കൊടുക്കുന്നതല്ല. കേരളത്തിലെ താങ്കളേപ്പോലുള്ള ജനങ്ങള്‍ വോട്ടു ചെയ്ത് അധികാരത്തില്‍ കയറ്റുന്നതാണ്.

ഈ പാര്‍ട്ടി തകരുമെന്നതൊക്കെ താങ്കളുടെ വ്യാമോഹം മാത്രം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പോലും കേരളത്തിലെ ജനങ്ങള്‍ കമ്യൂണിസ്റ്റു പാര്‍റ്റികള്‍ക്ക് 58 സീറ്റുകള്‍ നല്‍കിയപ്പോള്‍, ബദല്‍ എന്ന് താങ്കളൊക്കെ കൊട്ടിഘോഷിക്കുന്ന കോണ്‍ഗ്രസിനു 38 സീറ്റുകളേ നല്‍കിയുള്ളു. അതുകൊണ്ട് താങ്കളുടെ വ്യാമോഹത്തിനു പ്രസക്യ്തിയില്ല.

ജനാധിപത്യ തെരഞ്ഞെടുപ്പിലൂടെ തന്നെയായിരുന്നു 1957 ല്‍ കേരളത്തിലെ ജനങ്ങള്‍ കമ്യൂണിസ്റ്റു കാരെ തെരഞ്ഞെടുത്തതും. അന്നുണ്ടായിരുന്ന ജന പിന്തുണ ഇന്നുമുണ്ട്.

kaalidaasan said...

>>>>>സ്റ്റാലിനിസ്റ്റുകള്‍ അല്ലാത്ത കമ്മ്യൂണിസ്റ്റുകള്‍ക്ക് നല്ലൊരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കാനുള്ള അവസരം ഇന്ത്യയില്‍ ഉണ്ട്. അത് ആരെങ്കിലും പ്രയോജനപ്പെടുത്തുമോ എന്ന് പറയാന്‍ പറ്റില്ല. <<<<

സുകുമാരന്‍,

താങ്കള്‍ പിന്നെയും  ഛര്‍ദ്ദിച്ചത് വിഴുങ്ങുന്നു. ഇന്‍ഡ്യയില്‍ ഇടതുപക്ഷത്തിനു പ്രസക്തിയില്ല ,എന്നു പറഞ്ഞിട്ട്, ഇപ്പോള്‍ പറയുന്നു, സ്റ്റാലിനിസ്റ്റുകള്‍ അല്ലാത്ത കമ്മ്യൂണിസ്റ്റുകള്‍ക്ക് നല്ലൊരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കാനുള്ള അവസരം ഇന്ത്യയില്‍ ഉണ്ട് എന്ന്.

നമിച്ചിരിക്കുന്നു താങ്കളെ. പ്രസക്തിയില്ലാത്തതിന്, അവസരമുണ്ടെന്നു പറയുന്ന നിലപാടിനെ വിളിക്കാന്‍ ഒരു പേരുകൂടി പറഞ്ഞു തരാമോ?

kaalidaasan said...

>>>>>കാളിദാസാ, ഞാന്‍ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ചിന്തിച്ച രണ്ട് വിഷയങ്ങള്‍ ഒന്ന് കമ്മ്യൂണിസവും രണ്ട് ദൈവവും ആയിരുന്നു. ഏറ്റവും കൂടുതല്‍ കൃതികള്‍ വായിച്ചത് കമ്മ്യൂണിസ്റ്റ് സാഹിത്യങ്ങളും. ജന്മനാ കമ്മ്യൂണിസ്റ്റ്കാരന്‍ അല്ലാത്തതിനാല്‍ സ്വതന്ത്രമായി ചിന്തിക്കുന്ന ശീലം ചെറുപ്പത്തിലേ ഉണ്ടായിരുന്നു. ആ ഗുണം കൊണ്ടാണ് കമ്മ്യൂണിസത്തിലും ആകൃഷ്ടനായത്. അടിയന്തിരാവസ്ഥയില്‍ ഞാന്‍ സി.പി.എം. അനുഭാവിയായിരുന്നു. നാട്ടിലെ കോണ്‍ഗ്രസ്സുകാരുടെ റൌഡിസം ആയിരുന്നു എന്നെ അന്നു സി.പി.എമ്മില്‍ എത്തിച്ചത്. <<<<

സുകുമാരന്‍,

താങ്കള്‍ തരം പോലെ നിറം മാറും എന്ന് എനിക്ക് മനസിലായി. ഏത് പാര്‍ട്ടിയില്‍ ചേരണമെന്നതൊക്കെ താങ്കളുടെ ഇഷ്ടം. അതുപോലെ എന്തിനേക്കുറിച്ചൊക്കെ ചിന്തിക്കണമെന്നതും താങ്കളുടെ ഇഷ്ടം.

എനിക്ക് ഇതുപോലെ അത്ര വലിയ പാരമ്പര്യമൊന്നും ഇല്ല. മനുഷ്യന്, ഏറ്റവും യോജിക്കുന്ന വ്യവസ്ഥ സാമൂഹിക നീതിക്ക് വേണ്ടിയുള്ള സോഷ്യലിസമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതുകൊണ്ട് സോഷ്യലിസം അടിസ്ഥാനമാക്കിയുള്ള പാര്‍ട്ടികളെ ഞാന്‍ പിന്തുണക്കുന്നു. കേരളത്തില്‍  ഏറ്റവും കൂടുതല്‍ സോഷ്യലിസ്റ്റ് നയങ്ങള്‍ നടപ്പിലാക്കിയത് കമ്യൂണിസ്റ്റു പാര്‍ട്ടി ആയതുകൊണ്ട് ഞാന്‍ അവരെ പിന്തുണക്കുന്നു. കോണ്‍ഗ്രസ് പാര്‍ട്ടി സോഷ്യലിസ്റ്റ് നയം നടപ്പാക്കിയതിനെ ഞാന്‍ അംഗീകരിക്കുന്നു സ്വാഗതം ചയ്യുന്നു. മന്‍ മോഹന്‍ സിംഗിന്റെ കാര്‍മ്മികത്വത്തില്‍ അമേരിക്കക്കു വേണ്ടി വിടുപണി ചെയ്യാന്‍ തുടങ്ങിയപ്പോള്‍  അവരെ വെറുക്കാന്‍ തുടങ്ങി.

താങ്കളീ പറഞ്ഞതിലെ കോണ്‍ഗ്രസുകാരുടെ റൌഡിസം എന്ന പ്രയോഗം എനിക്കിഷ്ടപ്പെട്ടു. താങ്കളുടെ നാട്ടിലെ ചില കോണ്‍ഗ്രസുകാര്‍ റൌഡിസം കാണിച്ചപ്പോള്‍ താങ്കള്‍ കോണ്‍ഗ്രസിനെ എതിര്‍ത്തു. അത് നല്ല നിലപാടാണ്. ഇപ്പോള്‍ കോണ്‍ഗ്രസ് കാണിക്കുന്ന റൌഡിസത്തെ എതിര്‍ക്കുന്നില്ല. അത് താങ്കളുടെ ഇരട്ടത്താപ്പ്. മണിയുടെ മേല്‍ കുതിര കയറുന്ന താങ്കള്‍  മുസ്ലിം ലീഗ് എം എല്‍ എ പി കെ ബഷീറിനു നേരെ കുതിര കയറുന്നില്ല. അതും താങ്കളുടെ ഇരട്ടാത്താപ്പിനു മകുടം ചാര്‍ത്തുന്നു. ഇന്ന് രണ്ട് പേരെ വെട്ടികൊന്നതിനു പ്രേരണ നല്‍കി എന്നും പറഞ്ഞ് ബഷീറിനെതിരെ പോലീസ് കേസെടുത്തു. ഈ റൌഡി മുസ്ലിം ലീഗിലാണ്. കോണ്‍ഗ്രസിലും റൌഡികളുണ്ട്. പക്ഷെ അതൊന്നും കാണാതെ സി പ് എമ്മിലെ റൌഡികളെ മാത്രം കാണുന്ന ആ കാഴ്ചയുണ്ടല്ലോ. അതിനൊരു നല്ല നമസ്കാരം ​പറയാതെ വയ്യ.

kaalidaasan said...

>>>>>കോണ്‍ഗ്രസ്സ് ഗുണ്ടകളില്‍ അന്ന് ഭൂരിഭാഗവും മുന്‍ മാര്‍ക്സിസ്റ്റുകാര്‍ തന്നെയായിരുന്നു. അടിയന്തിരാവസ്ഥയില്‍ കണ്ണൂരിലെ മാര്‍ക്സിസ്റ്റ് റൌഡികളില്‍ പലരും കോണ്‍ഗ്രസ്സില്‍ ചേക്കേറി. അങ്ങനെ കോണ്‍ഗ്രസ്സ് കണ്ണൂരില്‍ ഗുണ്ടാപ്രസ്ഥാനം ആയി മാറി. <<<<

സുകുമാരന്‍,

എന്തൊരു വിവരം. കോരിത്തരിച്ചു പോകുന്നു.

അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിര ഗാന്ധിയും  മാര്‍ക്സിസ്റ്റായിരുന്നു അല്ലേ? പാവങ്ങളുടെ ചേരികള്‍ ഇടിച്ചു നിരത്തിയ, ലത മംഘേഷ്കറെ സ്വന്തം വീട്ടില്‍ കൊണ്ടു പോയി പാട്ടു പാടിപ്പിച്ച, പാവങ്ങളുടെ ജനസംഖ്യ കുറയ്ക്കാന്‍ വേണ്ടി അവരെഅ ബലം പ്രയോഗിച്ച് വന്ധ്യം കരിച്ച സഞ്ചയ് ഗാന്ധിയും മാര്‍ക്സിസ്റ്റായിരുന്നല്ലേ. ഇവരുടെ കേരളത്തിലെ പിണിയാളായിരുന്ന കരുണാകരനും മാര്‍ക്സിസ്റ്റായിരുന്നു അല്ലേ?

ഇതുപോലെ ഉള്ള മഹത്തായ വിവരങ്ങള്‍ എന്നെ പഠിപ്പിക്കുന്ന മാഷിനു ഞാന്‍ വീണ്ടുമൊരു നല്ല നമസ്കാരം പറയട്ടെ.

kaalidaasan said...

>>>>>അടിയന്തിരാവസ്ഥയില്‍ കൂടുതല്‍ ഗുണ്ടായിസം കാണിച്ചവര്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് കോണ്‍ഗ്രസ്സില്‍ ചേക്കേറിയ ക്രിമിനലുകള്‍ ആണെന്ന് പറഞ്ഞല്ലൊ.<<<<

സുകുമാരന്‍,

താങ്കളൊക്കെ എത്ര വായിച്ചിട്ടും പഠിച്ചിട്ടും കാര്യമില്ല. ഈ ക്രിമിനലുകള്‍ എന്നു പറയുന്നത് മനുഷ്യരാണെന്ന് ആദ്യം മനസിലാക്കുക. കൊലപാതകം  നടത്തുന്നവര്‍ മാത്രമല്ല ക്രിമിനലുകള്‍. പിടിച്ചു പറിക്കാരും ്‌, കൊള്ളക്കാരും, ഭീകര വാദികളും, അഴിമതിക്കാരും, ബലാല്‍ സംഘക്കാരും, ഖജനാവു കൊള്ളയടിക്കുന്നവരും,അടിയന്തന്തരാവസ്ഥ പ്രഖ്യാപിക്കുന്നവരും, മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്നവരും ഒക്കെ ക്രിമിനലുകളാണെന്ന അടിസ്ഥാന സത്യം തിരിച്ചറിയാതെ താങ്കള്‍ ഏത് പുസ്തകം വായിച്ചാലും പഠിച്ചാലും യാതൊരു ഗുണവുമില്ല.

ഈ ക്രിമിനലുകള്‍ ചേക്കേറുന്ന പാര്‍ട്ടിയിലുമവര്‍ അതൊക്കെ നടപ്പിലാക്കും. നല്ല മനുഷ്യര്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചാല്‍ പാര്‍ട്ടി നല്ലതാകും. ചീത്ത മനുഷ്യര്‍ പ്രവര്‍ത്തിച്ചാല്‍ ചീത്തയാകും.

താങ്കളുടെ കോങ്കണ്ണ്, കമ്യൂണിസത്തിലും കമ്യൂണിസ്റ്റു പാര്‍ട്ടികളിലും മാത്രമേ വക്ര ബുദ്ധിയോടെ പതിക്കൂ. അടിയന്തരാവസ്ഥക്കാലത്ത് കോണ്‍ഗ്രസുകാര്‍ നടത്തിയ അതിക്രമങ്ങള്‍ക്ക് പോലും തങ്കള്‍ മാര്‍ക്സിസ്റ്റുകാരെ കുറ്റം പറയുന്നു. മനസിലുള്ള വെറുപ്പിന്റെ ആഴമാണത് കാണിക്കുന്നത്. അതാണു ഞാന്‍ താങ്കള്‍ക്ക് സ്ഥലജല വിഭ്രാന്തിയാണെന്ന് മറ്റൊരിടത്ത് പറഞ്ഞതും. കമ്യൂണിസ്റ്റ്കാരല്ലാത്ത എത്ര കൊലപതകികളും, സ്വേഛാധിപതികളും ലോകത്തിന്റെ പല ഭഗത്തും ഭരിച്ചിട്ടുണ്ട്. ഹിറ്റ്ലര്‍, സദ്ദാം ഹുസൈന്‍, ഗദ്ദാഫി, മുബാറക്ക് തുടങ്ങി എണ്ണിയാലൊടുങ്ങാത്ത അത്രയും ആളുകളുണ്ട്. അവരുടെ ഒന്നും ചരിത്രം പഠിക്കാതെ കമ്യൂണിസ്റ്റു ചരിത്രം മാത്രം പഠിക്കുന്ന താങ്കളുടെ പഠിപ്പ് പഠിപ്പല്ല മാഷേ. അധിക പ്രസംഗമാണ്.

നരേന്ദ്ര മോദിയുടെ അനുഗ്രഹാശിസുകളോടെ ഒറ്റ ആഴ്ച്ച കൊണ്ട് കൊന്നൊടുക്കിയവരുടെ പത്തിലൊന്നു പോലും കേരളത്തിലെ കമ്യൂണിസ്റ്റുകാര്‍ കൊന്നിട്ടില്ല മാഷേ. എപ്പോഴെങ്കിലും ഇത് താങ്കളുടെ തിരുമണ്ഡയില്‍ കയറുമെന്ന് എനിക്ക് യാതൊരു വിശ്വാസവുമില്ല. എങ്കിലും ഒന്നോര്‍മ്മിപ്പിച്ചു എന്നു മാത്രം.

kaalidaasan said...

>>>>>ഇത്രയും എഴുതിയത് കൊണ്ട് കാളിദാസന്റെ ചിന്തയില്‍ എന്തെങ്കിലും മാറ്റം വരും എന്ന് ഞാന്‍ കരുതുന്നില്ല. എനിക്കതിന്റെ ആവശ്യവുമില്ല. ഞാന്‍ പറഞ്ഞതിനെല്ലാം അതായത് കമ്മ്യൂണിസത്തിന്റെ തകര്‍ച്ചക്ക് കാളിദാസനും സാക്ഷ്യം വഹിച്ചതാണ്. ഇനിയും സാക്ഷ്യം വഹിക്കാനും പോകുന്നു. <<<<

സുകുമാരന്‍,

ലോകത്തിന്റെ പല ഭാഗത്തും പലതും നടക്കുന്നുണ്ട്. അതൊന്നും എന്നെ ബാധിക്കില്ല. ബാധിക്കേണ്ട ആവശ്യവുമില്ല.

സോവിയറ്റ് യൂണിയനില്‍ ജനങ്ങള്‍ കമ്യൂണിസത്തെ കയ്യൊഴിഞ്ഞു. അതിലും ഭീകരമായ മറ്റൊന്നിനെ ഇപ്പോള്‍ വരിച്ചിരിക്കുന്നു. താങ്കള്‍  തെറി പറയുന്ന സ്റ്റാലിന്‍ നടപ്പിലാക്കിയതിനേക്കാള്‍ സ്വേഛാപരമായ കാര്യങ്ങളിപ്പോള്‍ പുട്ടിന്‍ നടപ്പിലാക്കുന്നതും. അതിലൊന്നും താങ്കള്‍ക്ക് അശേഷം വേവലാതിയില്ല. ലണ്ടനില്‍ ചെന്നു വരെ എതിരാളികളെ പുട്ടിന്‍ കൊന്നൊടുക്കുന്നു. അതൊന്നും താങ്കള്‍ ശ്രദ്ധിക്കുന്നേ ഇല്ല. രണ്ടു വട്ടം പ്രസിഡണ്ടായി. പിന്നീട് ഒരു വട്ടം പ്രധനമന്ത്രിയായി ഡമ്മിയേക്കോണ്ട് ഭരിപ്പിച്ചു. ഇപ്പോള്‍ മൂന്നാമത്തെ വട്ടം പ്രസിഡണ്ടായിരിക്കുന്നു. ഇനി ആജീവനാന്ത പ്രസിഡണ്ടാകും. എതിരാളികളെ വക വരുത്തിക്കൊണ്ടിരിക്കും. മനുഷ്യാവകാശങ്ങള്‍ ചവുട്ടി മെതിക്കും.

ചൈനയിലും ക്യൂബയിലും വിയറ്റ്നാമിലുമൊക്കെ ഇപ്പോളും കമ്യൂണിസ്റ്റു ഭരണമാണ്. ഇവയൊന്നും എന്റെ മാത്രു രാജ്യമല്ലാത്തതിനാല്‍ അവിടെ ആരു ഭരിക്കണം എന്നതൊക്കെ എന്റെ വിഷയവുമല്ല. ഇക്കഴിഉഞ്ഞ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ഫ്രാന്‍സിലെ ജനങ്ങള്‍ സോഷ്യലിസ്റ്റിനെ പ്രസിഡണ്ടായി തെരഞ്ഞെടുത്തു. അതൊക്കെ അവരുടെ ആഭ്യന്തര വിഷയങ്ങള്‍. അവര്‍ക്കിഷ്ടമുള്ളവരെ അവര്‍ തെരഞ്ഞെടുത്തോട്ടെ.

ഇതിനെയൊക്കെ പഠിക്കുന്നതിനേക്കാള്‍ എന്റെ താല്‍പ്പര്യം ഇന്‍ഡ്യയിലെ അവസ്ഥയോടാണ്. സ്വതന്ത്ര ഇന്‍ഡ്യയിലെ ഏറ്റവും അഴിമതി നിറഞ്ഞ ഭരണമാണിപ്പോള്‍,ഇന്‍ഡ്യയില്‍. സാമ്പത്തികവിദഗ്ധനെന്ന് നെറ്റിയിലൊട്ടിച്ച മന്‍ മോഹന്‍ ഭരിക്കുമ്പോള്‍  പിടിച്ചാല്‍ കിട്ടാതെ കയറുന്നു. രൂപയുടെ മൂല്യം  ഇടിഞ്ഞിടിഞ്ഞു താഴോട്ട് പോകുന്നു. ജന ജീവിതം ദുഷ്കരമാകുന്നു. സാമ്പത്തിക വളര്‍ച്ച മുരടിക്കുന്നു. പാവപ്പെട്ടവര്‍ക്ക് ജീവിക്കാന്‍  പറ്റാത്ത നിലയിലേക്ക് കാര്യങ്ങള്‍ ചെന്നെത്തുന്നു. പണക്കാരുടെ മാത്രം താല്‍പ്പര്യം സംരക്ഷിക്കുന്ന പ്രധാനമന്ത്രി. ലോകം മുഴുവന്‍ വിവരമുള്ള ആളുകള്‍ ആണവ നിലയങ്ങള്‍ അടച്ചു പൂട്ടുമ്പോള്‍, ഇന്‍ഡ്യയില്‍ അതിനെ പരവതാനി വിരിച്ച് എതിരേല്‍ക്കുന്ന ശുംഭന്‍ മാരും. ഇതിനോശാന പാടുന്ന താങ്കളേപ്പോലുള്ള വിവരദോഷികളും. ഇതിനേക്കുറിച്ചൊക്കെ ചിന്തിച്ചിട്ടേ ഞാനേതായാലും മറ്റ് രാജ്യങ്ങളേക്കുറിച്ച് ചിന്തിക്കുന്നുള്ളൂ.

കേരളത്തിലെ കമ്യൂണിസത്തിന്റെ തകര്‍ച്ച കാണാന്‍ കച്ചകെട്ടിയിരിക്കുന്ന താങ്കള്‍  നിരാശപ്പെടേണ്ടി വരും. സി പി എം എന്ന പാര്‍ട്ടി തകര്‍ന്നേക്കാം. എങ്കില്‍  വി എസിന്റെ നേത്രുത്വത്തില്‍ മറ്റൊരു കമ്യൂണിസ്റ്റുപാര്‍ട്ടി ഇവിടെ ഉണ്ടാകും. ആ കമ്യൂണിസ്റ്റുപാര്‍ട്ടി കേരളത്തില്‍ നിലനില്‍ക്കും. താങ്കള്‍  ധാര്‍മ്മിക പിന്തുണ നല്‍കണം എന്നാഹ്വനം ചെയ്ത ഇടത്പക്ഷം ഇവിടെ ഉണ്ടാകും.അതിന്റെ കാരണം കേരള പൊതു ബോധം ഇടതുപക്ഷമാണ്.

kaalidaasan said...

>>>>>ഇപ്പോള്‍ കണ്ണൂരില്‍ ടി.പി.വധത്തില്‍ പാര്‍ട്ടിക്ക് പങ്കില്ല എന്ന് അണികളെ ധരിപ്പിക്കാന്‍ ക്ലാസ്സുകളും യോഗങ്ങളും കൊണ്ടുപിടിച്ചു നടക്കുകയാണ്. അത്തരം ക്ലാസ്സുകളിലെ ശുംഭിതങ്ങള്‍ കേട്ട് അണികള്‍ തന്നെ മനസ്സില്‍ ചിരിക്കുന്നുണ്ടാകും. കാളിദാസനും ചെയ്യുന്നത് അത്തരമൊരു വൃഥാവ്യായാമമാണ്. അത്കൊണ്ടാണ് എനിക്ക് കാളിദാസനോട് സഹതാപം തോന്നുന്നത്.<<<<


സുകുമാരന്‍,


താങ്കള്‍ ചെയ്യുന്നതാണു വൃഥാവ്യായാമം. അതുകൊണ്ടാണെന്നോട് സഹതാപം തോന്നുന്നതും.

റ്റി പി വധത്തില്‍ സി പി എം എന്ന പര്‍ട്ടിക്ക് പങ്കില്ല എന്ന് ഞാന്‍ പറഞ്ഞാലല്ലേ താങ്കളുടെ സഹതാപത്തിനെ വരവു വയ്ക്കേണ്ടതുള്ളു. താങ്കളൊഴികെ ഇത് വായിക്കുന്ന എല്ലാവര്‍ക്കും  ഈ വധത്തില്‍ എന്റെ നിലപാടന്താണെന്ന് അറിയാം . പതിവു പോലെ താങ്കള്‍ക്കതിപ്പോഴും മനസിലായിട്ടില്ല. അതിനു വേണ്ടത് ഞാന്‍ അടുത്തകാലത്തെഴുതിയ പോസ്റ്റുകള്‍ മുന്നു നാലു പ്രാവശ്യം വീതം വായിക്കുകയാണ്.

ടി.പി.വധത്തില്‍ പാര്‍ട്ടിക്ക് പങ്കില്ല എന്ന് അണികളെ ധരിപ്പിക്കാന്‍ ക്ലാസ്സുകളും യോഗങ്ങളും കൊണ്ടുപിടിച്ചു നടത്തുന്നുണ്ട് ചിലര്‍. അണികള്‍ അത് കേട്ട് ചിരിക്കുന്നുമുണ്ട്. അതിനെതിനെന്നോട് സഹതപിക്കുന്നത് താങ്കളുടെ സ്ഥിരമായുള്ള സ്ഥജല വിഭ്രാന്തി കാരണമാണെന്ന് ഞാന്‍ മനസിലാക്കുന്നു.

ശുംഭിതങ്ങള്‍ കാണിക്കുന്നവര്‍ അവരുടെ ശുംഭിതങ്ങള്‍ തിരുത്തേണ്ടി വരും. തിരുത്തും. അത് കേരളത്തിലെ എല്ലാവര്‍ക്കുമറിയാം.

Ananth said...

പല ബ്ലോഗുകളിലായി വായിച്ച സംവാദങ്ങളില്‍ നിന്നും ഞാന്‍ മനസ്സിലാക്കുന്നത് കമ്യൂണിസം എന്നത് കൊണ്ടു ശ്രീ കാളിദാസന്‍ വിവക്ഷിക്കുന്നത് അദ്ദേഹത്തിന്റേതായ ഒരു democratic socialism ആണെന്നാണ്‌ ......അത് ഇന്ത്യയില്‍ ഇപ്പോള്‍ നിലവിലുള്ള കമ്യൂണിസ്റ്റു പാര്‍ട്ടികളുടെ ചട്ടക്കൂടുകളില്‍ ഒതുങ്ങുന്ന ഒന്നല്ല താനും .......അതുകൊണ്ടു തന്നെ കമ്യൂണിസ്റ്റു പാര്‍ട്ടി കാണിക്കുന്ന പാതകങ്ങളെ അദ്ദേഹം ന്യായീകരിക്കുന്നില്ല ....സാധാരണ പാര്‍ട്ടി വിശ്വാസികള്‍ കാണിക്കാത്ത ബൌദ്ധികമായ ഒരു സത്യസന്ധത ഇക്കാര്യത്തില്‍ അദ്ദേഹം പ്രദര്‍ശിപ്പിക്കുന്നു എന്നത് അഭിനന്ദനാര്‍ഹമാണ് .....കമ്യൂണിസ്റ്റു പാര്‍ട്ടി യുടെ കൊലപാതക രാഷ്ട്രീയത്തെ കുറിച്ച് കാളിദാസനുമായി സംവദിക്കുമ്പോള്‍ താലിബാന്‍കാര്‍ കാണിക്കുന്ന അക്രമങ്ങളെ കുറിച്ച് ഒരു സൂഫി ശ്രേഷ്ടനുമായി സംവദിക്കുന്നത് പോലെയാണ് തോന്നുന്നത് !!

Baiju Elikkattoor said...
This comment has been removed by the author.
Baiju Elikkattoor said...
This comment has been removed by the author.
Baiju Elikkattoor said...

".....കമ്യൂണിസ്റ്റു പാര്‍ട്ടി യുടെ കൊലപാതക രാഷ്ട്രീയത്തെ കുറിച്ച് കാളിദാസനുമായി സംവദിക്കുമ്പോള്‍ താലിബാന്‍കാര്‍ കാണിക്കുന്ന അക്രമങ്ങളെ കുറിച്ച് ഒരു സൂഫി ശ്രേഷ്ടനുമായി സംവദിക്കുന്നത് പോലെയാണ് തോന്നുന്നത് !! "

:)

kaalidaasan said...

>>>>പല ബ്ലോഗുകളിലായി വായിച്ച സംവാദങ്ങളില്‍ നിന്നും ഞാന്‍ മനസ്സിലാക്കുന്നത് കമ്യൂണിസം എന്നത് കൊണ്ടു ശ്രീ കാളിദാസന്‍ വിവക്ഷിക്കുന്നത് അദ്ദേഹത്തിന്റേതായ ഒരു democratic socialism ആണെന്നാണ്‌ ......അത് ഇന്ത്യയില്‍ ഇപ്പോള്‍ നിലവിലുള്ള കമ്യൂണിസ്റ്റു പാര്‍ട്ടികളുടെ ചട്ടക്കൂടുകളില്‍ ഒതുങ്ങുന്ന ഒന്നല്ല താനും ......<<<<<

അനന്ത്,

കാളിദാസന്‍ മനസിലാക്കിയത് അവിടെ നില്‍ക്കട്ടെ. താങ്കള്‍ കമ്യൂണിസം പഠിച്ചത് എവിടെ നിന്നാണ്. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ പറഞ്ഞിരിക്കുന്ന കമ്യൂണിസത്തിന്റെ ഒരു രത്ന ചുരുക്കം  ഇവിടെയോ സ്വന്തം ബ്ളോഗിലെങ്കിലുമോ ഒന്നു വിശദീകരിക്കാമോ? ഇതാണതിന്റെ ലിങ്ക്

ഡെമോക്രാറ്റിക് സോഷ്യലിസം ​ഇന്ത്യയില്‍ ഇപ്പോള്‍ നിലവിലുള്ള കമ്യൂണിസ്റ്റു പാര്‍ട്ടികളുടെ ചട്ടക്കൂടുകളില്‍ ഒതുങ്ങുമോ ഇല്ലയോ എന്നൊക്കെയുള്ള അതി ഗഹനമായ വിഷയങ്ങള്‍ താങ്കളോക്കെ കൂടെ കൂലം കഷമായി ചിന്തിച്ചുകൊള്ളുക.

ഇന്‍ഡ്യയില്‍ നിലവിലുള്ള കമ്യൂണിസ്റ്റുപാര്‍ട്ടികള്‍ പലതുമുണ്ട്. നക്സലുകളുണ്ട്. മാവോയിസ്റ്റുകളുണ്ട്. സമൂഹ്യ നീതിക്കു വേണ്ടി മറ്റെല്ലാം പരാജയപ്പെടുമ്പോള്‍ ഏറ്റവും അവസാനത്തെ ആയുധമക്കണമെന്നു മാര്‍ക്സ് നിര്‍ദ്ദേശിച്ചിട്ടുള്ള സായുധ വിപ്ളവമാണവരുടെ നയം. ജനങ്ങളെ ബോധവത്കരിച്ച് കമ്യൂണിസ്റ്റു നയങ്ങള്‍ നടപ്പിലാക്കുക എന്നതാണാദ്യത്തെ ആയുധം. ഇതൊക്കെ മനസിലാകണമെങ്കില്‍ കമ്യൂണിസ്റ്റു മാനിഫെസ്റ്റോ വായിക്കണം. കമ്യൂണിസ്റ്റ് വിമര്‍ശന സഹിത്യവും സുകുമാരന്റെ കോങ്കണ്ണന്‍ സിദ്ധാന്തവും വായിച്ചാല്‍ പോരാ. സുകുമാരന്‍ മാര്‍ക്സിസം മനസിലാക്കി മാര്‍ക്സിസ്റ്റായതല്ല. അടിയന്തരവസ്ഥ കാലത്തെ കോണ്‍ഗ്രസ് ഗുണ്ടാകളില്‍ നിന്നും ഒളിച്ചോടിപ്പോയി മാര്‍ക്സിസ്റ്റായതാണ്. അങ്ങനെയുള്ളവര്‍ക്ക് സ്ഥായിയായ ഒരു നിലപാടുണ്ടാകില്ല. കോണ്‍ഗ്രസ് ഗുണ്ടകളെ പേടിച്ച് കമ്യൂണിസ്റ്റായി, കമ്യൂണിസ്റ്റ് ഗുണ്ടകളെ പേടിച്ച് കോണ്‍ഗ്രസായി എന്നതൊക്കെ അപക്വ മനസിന്റെ പരിദേവനങ്ങള്‍ മാത്രമാണ്. ഏതെങ്കിലും ഗുണ്ടകള്‍ അദ്ദേഹത്തെ ആക്രമിച്ചു എന്നു പോലും പറയുന്നില്ല.

സോവിയറ്റ് യൂണിയനിലും ചൈനയിലും ജനകീയ വിപ്ളവത്തിലൂടെ കമ്യൂണിസ്റ്റുകള്‍ അധികാരത്തിലെത്തിയത് മാതൃകയാക്കണമെന്നായിരുന്നു ആദ്യ കാലത്ത് ഇന്‍ഡ്യയിലെ കമ്യൂണിസ്റ്റുപാര്‍ട്ടിയുടെയും നയം. അത് പ്രായോഗികമല്ല എന്നു മനസിലായപ്പോള്‍ ആ വഴി ഉപേക്ഷിച്ചു. ജനകീയ സമരങ്ങളിലും ജനകീയ പ്രശ്നങ്ങളല്‍ ഇടപെട്ടപ്പോള്‍ ജനങ്ങള്‍ പിന്തുണച്ചു. ആ പിന്തുണ പ്രയോഗവത്കരിക്കപ്പെട്ടതാണ്, 1957 ലെ കമ്യൂണിസ്റ്റു മന്ത്രി സഭ. ജനാധിപത്യ വിപ്ളവം സാധ്യമാകും എന്നാണത് തെളിയിച്ചത്. ഇന്‍ഡ്യക്കനുയോജ്യമായ പാത അതാണെന്ന് ആ സംഭവം അരക്കിട്ടുറപ്പിച്ചു. പിന്നീടത് ബംഗാളിലും ത്രിപുരയിലും സാധ്യമായി. മറ്റ് സംസ്ഥാനങ്ങളില്‍ അത് സാധ്യമാകാത്തത് പാര്‍ട്ടിയുടെ പാളിച്ച തന്നെയാണ്.

ഇതാണതിന്റെ ലിങ്ക്

kaalidaasan said...

>>>>കമ്യൂണിസ്റ്റു പാര്‍ട്ടി യുടെ കൊലപാതക രാഷ്ട്രീയത്തെ കുറിച്ച് കാളിദാസനുമായി സംവദിക്കുമ്പോള്‍ താലിബാന്‍കാര്‍ കാണിക്കുന്ന അക്രമങ്ങളെ കുറിച്ച് ഒരു സൂഫി ശ്രേഷ്ടനുമായി സംവദിക്കുന്നത് പോലെയാണ് തോന്നുന്നത് !!<<<<<

അനന്ത്,

കമ്യൂണിസ്റ്റു പാര്‍ട്ടി യുടെ കൊലപാതക രാഷ്ട്രീയമെന്നത് താങ്കളുടെ വികലമായ് കാഴ്ച്ചപ്പാടാണ്. കമ്യൂണിസ്റ്റുപാര്‍ട്ടിക്കങ്ങനെ കൊലപാതകരാഷ്ട്രീയമില്ല. കേരളത്തിലെ ചില പ്രദേശങ്ങളില്‍ ചിലര്‍ നടത്തുന്ന കൊലപാതകങ്ങള്‍ കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ നയമാണെന്നത് താങ്കളുടെ വിവരക്കേടാണ്. സി ;പി എം എന്ന പര്‍ട്ടിയുടെ നയം അവരുടെ വെബ് സൈറ്റില്‍ ഉണ്ട്. ഇതാണതിന്റെ ലിങ്ക്.

കേരളത്തിലെ ചിലയിഉടങ്ങളില്‍  നടക്കുന്ന കൊലപാതകം വച്ചാണ്, താങ്കളും സുകുമാരനും കമ്യൂണിസം എന്നാല്‍ കൊലപാതകം ​എന്ന് സാമാന്യവത്കരിക്കുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിയും, മുസ്ലിം ലീഗും, ബി ജെ പിയും ഒക്കെ കൊലപാതകം നടത്തുനുണ്ട്. പാര്‍ട്ടികളില്‍ ഇല്ലാത്ത ആളുകളും എതിരാളികളെ കൊലപെടുത്തുന്നുണ്ട്. കൊലപാതകം ആരു നടത്തിയാലും  അവരെ കണ്ടു പിടിച്ച് അവര്‍ക്കര്‍ഹിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കണം.

താങ്കളും സുകുമാരനുമൊക്കെ കമ്യൂണിസമെന്നാല്‍ കൊലപതകം എന്നു സാമാന്യവത്കരിക്കുന്നു. ഒരു കേസില്‍ സാക്ഷിപറഞ്ഞല്‍ പറയുന്ന ആള്‍ വീട്ടിലെത്തില്ല എന്ന് കുറച്ചു നാളുകള്‍ക്ക് മുമ്പ് ഭീക്ഷണിപ്പെടുത്തിയ ഒരു മുസ്ലിം ലീഗ് എം എല്‍ എ കഴിഞ്ഞ ദിവസം മറ്റ് രണ്ടാളുകളെ കൊല്ലാന്‍ പരസ്യമായി ആഹ്വാനം ചെയ്തു. അയാള്‍ ആഹ്വാനം നടത്തിയ ഉടനെ തന്നെ ആ രണ്ടു പേരും വധിക്കപ്പെട്ടു. അതു വച്ച് ലീഗെന്നാല്‍ കൊലപാതകം എന്നു സമാന്യവത്കരിക്കാന്‍ താങ്കള്‍ക്ക് തോന്നുന്നില്ല. അതുകൊണ്ടുള്ള ജാള്യത മറയ്ക്കാനാണ്, ഇപ്പോള്‍ ഈ സൂഫി ചരിതം വിളമ്പുന്നത്.

താലിബാന്‍ കാര്‍ അക്രമം കാണിക്കുന്നത് അവരുടെ വേദ പുസ്തകമായ കുര്‍ആനില്‍ അക്രമം കാണിക്കാന്‍ എഴുതി വച്ചിരിക്കുന്നതുകൊണ്ടാണ്. കമ്യൂണിസ്റ്റുകാര്‍ക്ക് അതുപോലെ ഒരു വേദ പുസ്തകമില്ല. കമ്യൂണിസ്റ്റു മാനിഫെസ്റ്റോ എന്നത് കമ്യൂണിസ്റ്റുകാരുടെ നയരേഖയാണ്. അത് കുര്‍ആന്‍ പോലെ ലോകാവസനം വരെ മാറ്റനകാത്ത ഒന്നുമല്ല. ഓരോരോ രാജ്യത്തും അവിടത്തെ സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറ്റം വരുത്തി നടപ്പാക്കേണ്ട നയ രേഖ മാത്രമണത്. അതില്‍ കൊലപാതകം നടത്തണമെന്ന് എഴുതി വച്ചിട്ടുണ്ടെങ്കില്‍ താങ്കളീ പറയുന്ന ഉപമക്ക് പ്രസക്തിയുണ്ട്.

Ananth said...

വിവിധ ബ്ലോഗുകളിലായി താങ്കള്‍ നടത്തിയിട്ടുള്ള അഭിപ്രായ പ്രകടനങ്ങളില്‍ എല്ലാം കാണുന്ന ഒരു പൊതു സ്വഭാവം ഇതാണ് - ഭിന്നാഭിപ്രായം രേഖപ്പെടുത്തുന്നവരെല്ലാം താങ്കളുടെ കാഴ്ചപ്പാടില്‍ "വിവരക്കേട്" പറയുകയാണ്‌ ....അത് "വിവര"ത്തിന്റെ കുത്തക തന്റേതു മാത്രമാണെന്ന തെറ്റി ദ്ധാരണ മൂലമോ മഞ്ഞപ്പിത്തം ബാധിച്ച ആള്‍ കാണുന്നതെല്ലാം മഞ്ഞ ആയി തോന്നുന്ന പ്രതിഭാസം മൂലമോ എന്തോ ആവട്ടെ ....ടീ പീ ചന്ദ്രശേഖരന്‍ വധത്തില്‍ മറ്റു പാര്‍ട്ടി വിശ്വാസികളില്‍ നിന്നും വ്യത്യസ്തമായ കുറേക്കൂടി സത്യസന്ധമായ ഒരു നിലപാട് താങ്കള്‍ സ്വീകരിച്ചു എന്നേ ഞാന്‍ പറഞ്ഞുള്ളൂ .....അതിന്റെ പേരില്‍ പ്രത്യശാസ്ത്രത്തെ കുറിച്ചോ മുസ്ലിം മത മൌലിക വാദത്തെ കുറിച്ചോ ഒക്കെ ഒരു വാഗ്വാദത്തിനു വെല്ലുവിളിക്കാനും മാത്രം തെറ്റ് എന്താണ് ഞാന്‍ ചെയ്തതെന്നാണ് എനിക്ക് മനസ്സിലാവാത്തത് .....ഒരു പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നത് കൊണ്ടാണ് അതിന്റെ വിശ്വാസികള്‍ കൊലപാതകം ചെയ്യുന്നത് എന്നാക്ഷേപിക്കുന്ന ആള്‍ മറ്റൊരു പുസ്തകം ഉയര്‍ത്തിപ്പിടിച്ചു ഇത് മാത്രമാണ് മോക്ഷത്തിലേക്കുള്ള വഴി എന്നൊക്കെ പ്രഖ്യാപിക്കുന്നത് കാണുമ്പോള്‍ പിന്നെ സംവാദത്തിനു എന്ത് പ്രസക്തി ....കൂടുതലെന്തെങ്കിലും പറഞ്ഞാല്‍ അതും "വിവരക്കേട്"കളുടെ പട്ടികയില്‍ വരവ് വെക്കും എന്നല്ലേ ഉള്ളൂ !!

kaalidaasan said...

<<<വിവിധ ബ്ലോഗുകളിലായി താങ്കള്‍ നടത്തിയിട്ടുള്ള അഭിപ്രായ പ്രകടനങ്ങളില്‍ എല്ലാം കാണുന്ന ഒരു പൊതു സ്വഭാവം ഇതാണ് - ഭിന്നാഭിപ്രായം രേഖപ്പെടുത്തുന്നവരെല്ലാം താങ്കളുടെ കാഴ്ചപ്പാടില്‍ "വിവരക്കേട്" പറയുകയാണ്‌ ..<<<<<

അനന്ത്,

തങ്കളുഴുതിയ ഒരു കാര്യമേ വിവരക്കേടെന്നു ഞാന്‍ പറഞ്ഞുള്ളു. കമ്യൂണിസ്റ്റു പാര്‍ട്ടി യുടെ കൊലപാതക രാഷ്ട്രീയം എന്നു താങ്കള്‍ എഴുതി. അത് താങ്കളുടെ വിവരക്കേടാണ്. എന്നു ഞാനും പറഞ്ഞു.

കേരളത്തിലെ ചില പ്രദേശങ്ങളില്‍ ചിലര്‍ നടത്തുന്ന കൊലപാതകങ്ങള്‍ കണ്ടിട്ട്, കൊലപാതക രാഷ്ട്രീയം കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ നയമാണ്,എന്നു പറഞ്ഞതിന്റെ അര്‍ത്ഥം സി പി എമ്മിന്റെ നയങ്ങളേപ്പറ്റി താങ്കള്‍ക്ക് യാതൊരു വിവരവുമില്ല എന്നാണ്. യാതൊരു അടിസ്ഥാനവുമില്ലാത്ത ഇത്തരം നുണകള്‍ പറയണമെങ്കില്‍ ആസാമന്യ വിവരക്കേട് വേണം.

സി പി എം എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ നയമെന്താണെന്നത് രഹസ്യമൊന്നുമല്ല. അത് പരസ്യമായി രേഖപ്പെടുത്തപ്പെട്ട രേഖയാണ്. കമ്യൂണിസ്റ്റുപാര്‍ട്ടിയേക്കുറിച്ചറിയേണ്ടവര്‍ക്കൊക്കെ അത് മനസിലാക്കാന്‍ പ്രയാസമില്ല. അതറിയില്ലെങ്കില്‍ അറിയാന്‍ ശ്രമിക്കുക. വെറുതെ ഊഹാപോഹങ്ങള്‍ കൊണ്ട് പുകമറ സൃഷ്ടിക്കുന്നത് ശരിയല്ല. വിവരക്കേട് പറയുമ്പോള്‍ വിവരക്കേടാണെന്നു പറയുമ്പോള്‍ താങ്കള്‍ എന്തിനസഹിഷ്ണു ആകുന്നു.

സോവിയറ്റ് യൂണിയനിലെ കമ്യൂണിസ്റ്റുപാര്‍ട്ടിയില്‍  പണ്ട് ചിലതൊക്കെ നടന്നതുകൊണ്ട്, കേരളത്തിലെ സി പി എമ്മിലുമതൊക്ക്കെ നടക്കുമെന്നത് സുകുമാരന്റെ ഊഹമാണ്. അതിലേറെ വാശിയാണ്. മറ്റുള്ള പാര്‍ട്ടിക്കാര്‍ കേരളത്തില്‍ ചെയ്യുന്ന തരത്തിലേ കണ്ണൂരുള്ള ചില സി പി എം കാര്‍ ചെയ്യുന്നുള്ളു. യഥര്‍ത്ഥ്യമിതായിരിക്കെ വെറും കമ്യൂണിസ്റ്റുവിരോധം കൊണ്ട് കണ്ണുകാണാതെ സുകുമാരന്‍ ചില വിവരക്കേടു പറയുന്നു. താങ്കളും അതേറ്റു പാടുന്നു.

ഇന്ദിരാ ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് മനുഷായവകശങ്ങള്‍ റദ്ദ് ചെയ്ത് രാഷ്ട്രീയ എതിരാളികളെ ഒക്കെ ജയിലില്‍ അടച്ചു. അത് കേട്ടിട്ട് കോണ്‍ഗ്രസിന്റെ നയം മനുഷ്യാവകാശ ലംഘനമാണെന്നു പറയുന്ന തമാശയേ, കൊലപാതക രാഷ്ട്രീയം സി പി എമിന്റെ നയമാണെന്ന് താങ്കളുടെ അഭിപ്രായത്തിനും ഉള്ളു. അത് ശുദ്ധ വിവരക്കേടാണ്. നയങ്ങളില്‍ നിന്നുള്ള വ്യതിയാനങ്ങളെ അല്ല നയം എന്നു പറയേണ്ടത്. അത് ചില അപഭ്രുംശങ്ങള്‍ മാത്രം.

kaalidaasan said...

<<<അതിന്റെ പേരില്‍ പ്രത്യശാസ്ത്രത്തെ കുറിച്ചോ മുസ്ലിം മത മൌലിക വാദത്തെ കുറിച്ചോ ഒക്കെ ഒരു വാഗ്വാദത്തിനു വെല്ലുവിളിക്കാനും മാത്രം തെറ്റ് എന്താണ് ഞാന്‍ ചെയ്തതെന്നാണ് എനിക്ക് മനസ്സിലാവാത്തത് .....<<<<<

അനന്ത്,

താങ്കളെ വെല്ലുവിളിച്ചെന്നോ. നല്ല തമാശ.

താലിബന്റെ കാര്യമൊക്കെ ഇവിടെ എടുത്തിട്ടത് താങ്കളല്ലെ. തികച്ചും അപ്രസക്തമായ അത് കണ്ടപ്പോള്‍ ഞാന്‍ അതേക്കുറിച്ചൊരു അഭിപ്രായം  എഴുതി. അത് വെല്ലുവിളിയാണെന്നൊക്കെ തോന്നാന്‍ മാത്രം എന്താണിവിടെ സംഭവിച്ചത്.


കമ്യൂണിസ്റ്റു പ്രത്യയശാസ്ത്രം ആരുടെയും കുത്തകയൊന്നുമല്ല. ആര്‍ക്കും വായിച്ചു മനസിലാക്കാവുന്നതേ ഉള്ളു. അത് വായിച്ച് മനസിലാക്കിയിട്ടു തന്നെയാണ്, കമ്യൂണിസം കൊലപതകമല്ല എന്നു ഞാന്‍ പറഞ്ഞത്. അത് തെറ്റാണെങ്കില്‍ കമ്യൂണിസ്റ്റുപ്രത്യയശാസ്ത്രത്തില്‍ നിന്നും തെളിവു സഹിതം അതിനെ ഖണ്ഡിക്കുക.

kaalidaasan said...

<<<ഒരു പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നത് കൊണ്ടാണ് അതിന്റെ വിശ്വാസികള്‍ കൊലപാതകം ചെയ്യുന്നത് എന്നാക്ഷേപിക്കുന്ന ആള്‍ മറ്റൊരു പുസ്തകം ഉയര്‍ത്തിപ്പിടിച്ചു ഇത് മാത്രമാണ് മോക്ഷത്തിലേക്കുള്ള വഴി എന്നൊക്കെ പ്രഖ്യാപിക്കുന്നത് കാണുമ്പോള്‍ പിന്നെ സംവാദത്തിനു എന്ത് പ്രസക്തി ....!!<<<<<


അനന്ത്,

താലിബന്‍ കാര്‍ കുര്‍ആന്‍ എന്ന പുസ്തകത്തിനെ അതിന്റെ തനിമയില്‍ പിന്തുടരുന്നു എന്ന് അവര്‍ തന്നെയാണ്, അവകാശപ്പെടുന്നത്. അത് കേള്‍ക്കുമ്പോള്‍  എന്തിനാണസഹിഷ്ണുത. താലിബന്‍ കാര്‍ അവകാശപ്പെടുന്ന ഒരു സംഗതി ഞാന്‍ പകര്‍ത്തി വയ്ക്കുമ്പോള്‍ എന്തിനാണ്, നിയന്ത്രണം വിടുന്നത്?

കമ്യൂണിസ്റ്റു മാനിഫെസ്റ്റോ മോക്ഷത്തിലേക്കുള്ള മാര്‍ഗ്ഗമാണെന്ന് ഞാന്‍ പ്രഖ്യപിച്ചിട്ടില്ല. സോഷ്യലിസമാണ്, മനുഷ്യരാശിക്ക് ഏറ്റവും യോജിച്ച പ്രത്യയശസ്ത്രം എന്നത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ്. അത് താങ്കളോ മറ്റാരെങ്കിലോ അംഗീകരിക്കണെമെന്ന ഒരു വാശിയും എനിക്കില്ല.

സോഷ്യലിസത്തിലേക്കുള്ള ഒരു പാതയാണു കമ്യൂണിസം. ആ കമ്യൂണിസം കേരളത്തിലെ വലിയ ഒരു വിഭാഗം ജനങ്ങള്‍ ഇഷ്ടപ്പെടുന്നു. അതുകൊണ്ട് അത് ഇവിടെ അവശേഷിക്കും. എന്റെ ഈ നിലപാടിനോട് ആരെങ്കിലും യോജിക്കണമെന്ന ഒരു വാശിയും എനിക്കില്ല.

താങ്കള്‍ നടത്തിയത് സംവാദമൊന്നും അല്ലല്ലോ. ഇവിടെ വിഷയം  കൊലപതകം ആണ്. താങ്കളും സുകുമാരനം ​സി പി എം രാഷ്ട്രീയക്കാര്‍ നടത്തുന്ന കൊലപാതകം മാത്രമേ കാണുന്നുള്ളു. മുസ്ലിം  ലീഗും, കോണ്‍ഗ്രസും, ആര്‍ എസ് എസും നടത്തിയ കൊലപതകങ്ങള്‍ കാണുന്നില്ല. പല പ്രവശ്യം അത് ചൂണ്ടിക്കാണിച്ചിട്ടും അതേക്കുറിച്ച് മിണ്ടുന്നില്ല. ലീഗിന്റെ ഒരു എം എല്‍ എക്കെതിരെ കൊലപാതകത്തിനു കേസു പോലും എടുത്തിരിക്കുന്നു. രാഷ്ട്രീയ എതിരാളികളൊന്നുമല്ല. ലീഗുകൂടി അംഗമായ സര്‍ക്കാരിന്റെ പോലീസാണു കേസെടുത്തിരിക്കുന്നത്. അതിനെ ഒക്കെ തമസ്കരിച്ചിട്ട് വെറും സി പി എം വിരോധം മാത്രം വിളിച്ചു പറയുന്നതിനെ എനിക്ക് സംവാദം ​എന്നു വിളിക്കാനാകില്ല.

Ananth said...

"കമ്യൂണിസ്റ്റു പാര്‍ട്ടി യുടെ കൊലപാതക രാഷ്ട്രീയമെന്നത് താങ്കളുടെ വികലമായ് കാഴ്ച്ചപ്പാടാണ്. കമ്യൂണിസ്റ്റുപാര്‍ട്ടിക്കങ്ങനെ കൊലപാതകരാഷ്ട്രീയമില്ല. കേരളത്തിലെ ചില പ്രദേശങ്ങളില്‍ ചിലര്‍ നടത്തുന്ന കൊലപാതകങ്ങള്‍ കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ നയമാണെന്നത് താങ്കളുടെ വിവരക്കേടാണ്. സി ;പി എം എന്ന പര്‍ട്ടിയുടെ നയം അവരുടെ വെബ് സൈറ്റില്‍ ഉണ്ട്. ഇതാണതിന്റെ ലിങ്ക്.
"


ഏട്ടിലെ പശു പുല്ലു തിന്നാറില്ല ......പാര്‍ട്ടിയുടെ പുസ്തകങ്ങളില്‍ അച്ച ടിച്ചു വച്ചിരിക്കുന്ന നയ പരിപാടി കളുടെ അടിസ്ഥാനത്തിലല്ല ....പാര്‍ട്ടി നടപ്പാക്കി കൊണ്ടിരിക്കുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് വിലയിരുത്തപ്പെടുക എന്നതും ചിലര്‍ക്കൊക്കെ 'വിവരക്കേട്' ആയി തോന്നാം ........കെ ടീ ജയകൃഷ്ണന്‍ വധം , ഫസല്‍ വധം ,ഷുക്കൂര്‍ വധം , ടീ പീ ചന്ദ്രശേഖരന്‍ വധം എന്നിങ്ങനെ യുള്ള വയിലൊക്കെ പാര്ടിക്കുള്ള പങ്കു നിഷേധിക്കുന്നത് കണ്ണടച്ച് ഇരുട്ടാക്കി നടക്കുന്നവര്‍ മാത്രമാണ് ......ഇതിനൊക്കെ പുറമേ പാര്‍ട്ടിയുടെ സമുന്നതനായ ഒരു നേതാവ് പൊതുയോഗത്തില്‍ പാര്‍ട്ടി പട്ടിക തയ്യാറാക്കി കൊന്നവരുടെ ചരിത്രം അഭിമാനപൂര്‍വം വിസ്തരിക്കുന്നു .......ഇതൊക്കെ കണ്ടുകൊണ്ടിരിക്കുന്ന ജനം പാര്‍ട്ടി കൊലപാതക രാഷ്ട്രീയം നടത്തുന്നു എന്ന് പറഞ്ഞാല്‍ .....അത് ശുദ്ധ "വിവരക്കേട്" അല്ലേ !
മറുപടിയായി പറയുന്നത് ഞങ്ങള്‍ മാത്രമല്ല മറ്റു പാര്‍ട്ടിക്കാരും ഇതൊക്കെ ചെയ്യുന്നത് നിങ്ങള്‍ കാണുന്നില്ലേ എന്നാണു .....തീര്‍ച്ചയായും കാണുന്നു പാര്‍ട്ടികള്‍ തമ്മില്‍ ഒത്തുകളിച്ച് കേസുകള്‍ ഒതുക്കുന്നതും ഒക്കെ കാണുന്നു .....പക്ഷെ അതൊന്നും പാര്‍ട്ടി നടപ്പാക്കുന്ന കൊലപാതക രാഷ്ട്രീയത്തിന് എന്തെകിലും തരത്തിലുള്ള സാധുത നല്‍കാനുള്ള ഒരു ശ്രമം എന്നല്ലാതെ കൊലപാതക രാഷ്ട്രീയം നടത്തുന്നു എന്നതിന്റെ നിഷേധം ആവുന്നില്ലല്ലോ ! പിന്നെ യുള്ള ന്യായീകരണം പാര്‍ട്ടിയിലെ ഒരു ചെറിയ വിഭാഗം നടത്തുന്ന പാതകങ്ങള്‍ പാര്‍ട്ടിയുടെ മൊത്തത്തിലുള്ള നയമല്ല എന്നാണു ....അപ്പോള്‍ ജനം മനസ്സിലാക്കേണ്ടത് മൂന്ന് ജയരാജന്‍ മാരും ഒരു കോടിയേരിയും ഒരു പിണറായി യും ചേര്‍ന്ന് പാര്‍ട്ടിയെ ഹൈജാക്ക് ചെയ്തിരിക്കുന്നു എന്നാണോ.....പാര്‍ട്ടി അവരുടെ പിടിയിലായത് പാര്‍ട്ടിയുടെ എല്ലാ തലത്തിലും ഉള്ള നേതാക്കന്മാരുടെ അറിവും സമ്മതവും ഇല്ലാതെയാണോ .....കേന്ദ്ര നേതൃത്വവും പീ ബീ യുമൊക്കെ ഇത്രകാലവും ഈ കാര്യങ്ങളൊന്നും അറിഞ്ഞില്ല എന്നതും എത്ര മാത്രം വിശ്വാസ യോഗ്യമാണ് .....അതൊക്കെ കൊണ്ടു ഒരു ചെറിയ വിഭാഗം നേതാക്കള്‍ ആണ് ഈ കൊലപാതക രാഷ്ട്രീയം നടപ്പാക്കിയതെങ്കില്‍ പോലും പാര്‍ട്ടിക്ക് അതിലുള്ള ഉത്തര വാദിത്വം ഒട്ടും തന്നെ ലഘൂകരിക്കപ്പെടുന്നില്ല .

ഇപ്പറഞ്ഞ കാര്യങ്ങള്‍ ഒന്നും താങ്കള്‍ക്കു അറിയാഞ്ഞിട്ടല്ല ....എന്നിട്ടും ഒരു സാദാ സഖാവിനെ പ്പോലെ ഇതൊക്കെ "വിവരക്കേട്" ആണ് ....പാര്‍ട്ടി മാനിഫെസ്റോ പഠിക്കുകയും സ്റ്റഡി ക്ലാസുകള്‍ അറ്റന്‍ഡ് ചെയ്യുകയും ചെയ്‌താല്‍ മാറിക്കിട്ടും എന്നൊക്കെ പറയുന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു !!

kaalidaasan said...

>>>>ഏട്ടിലെ പശു പുല്ലു തിന്നാറില്ല ......പാര്‍ട്ടിയുടെ പുസ്തകങ്ങളില്‍ അച്ച ടിച്ചു വച്ചിരിക്കുന്ന നയ പരിപാടി കളുടെ അടിസ്ഥാനത്തിലല്ല ....പാര്‍ട്ടി നടപ്പാക്കി കൊണ്ടിരിക്കുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് വിലയിരുത്തപ്പെടുക എന്നതും ചിലര്‍ക്കൊക്കെ 'വിവരക്കേട്' ആയി തോന്നാം ........കെ ടീ ജയകൃഷ്ണന്‍ വധം , ഫസല്‍ വധം ,ഷുക്കൂര്‍ വധം , ടീ പീ ചന്ദ്രശേഖരന്‍ വധം എന്നിങ്ങനെ യുള്ള വയിലൊക്കെ പാര്ടിക്കുള്ള പങ്കു നിഷേധിക്കുന്നത് കണ്ണടച്ച് ഇരുട്ടാക്കി നടക്കുന്നവര്‍ മാത്രമാണ് ......<<<<<

അനന്ത്,

ഏട്ടിലെ പശു മാത്രമല്ല പുല്ലു തിന്നാത്തത്. കേരളം എന്ന മൈതാനത്തിലെ താങ്കളേപ്പൊലുള്ള ഒരു പശുവം ​പുല്ലു തിനുന്നില്ല. തിന്നുന്നത് ചാണകമാണെന്നു മാത്രം

താങ്കളീ എണ്ണി എണ്ണിപറഞ്ഞവര്‍ മാത്രമല്ല കൊല്ലപ്പെട്ടിട്ടുള്ളത്. 500 ല്‍ അധികം സി പി എം കാര്‍ കൊലപ്പെട്ടിട്ടുണ്ട്. അവരില്‍ ആരുടെയെങ്കിലും പേരുകള്‍ താങ്കള്‍ക്ക് ഓര്‍മ്മയുണ്ടോ. ഉണ്ടാവില്ല. അതാണു ഞാന്‍ പറഞ്ഞ് ഒരു പശുവും പുല്ലു തിന്നില്ല എന്ന്.

താങ്കളീ പറഞ്ഞ കൊലപാതകത്തിലൊക്കെ പാര്‍ട്ടിയിലെ ചിലര്‍ക്കൊക്കെ പങ്കുണ്ട്. അതാരും നിഷേധിക്കുന്നില്ല. അതുപോലെ കൊല്ലപ്പെട്ട 500 സി പി എം കാരെ കൊല്ലുന്നതില്‍ കോണ്‍ഗ്രസിനും. ലീഗിനും, ആര്‍ എസ് എസിനും, എന്‍ ഡി എഫിനുമൊക്കെ പങ്കുണ്ട്. താങ്കളേപ്പൊലുള്ളവര്‍ അത് മറക്കുന്നു. സി പി എം കാര്‍ കൊല്ലുന്നത് പാര്‍ട്ടി നയമാണെനു പറഞ്ഞിട്ട്, ഈ കൊല ഒക്കെ അതാതു പാര്‍ട്ടികളുടെ നയമാണെന്നു പറയാന്‍ മടിക്കുന്നു. അല്ലെങ്കില്‍ പേടിക്കുന്നു. അതിനെയാണു ഞാന്‍ വിമര്‍ശിച്ചത്.

സുകുമാരന്‍ ഇവിടെ പറഞ്ഞത്, കോണ്‍ഗ്രസ് ഗുണ്ടകളെ വെറുത്താണ്, അദ്ദേഹം കോണ്‍ഗ്രസ് വിട്ടതെന്നായിരുന്നു. എന്നിട്ട് ഭൂതോദയം പോലെ പറഞ്ഞു, കമ്യൂണിസ്റ്റുകാര്‍ കോണ്‍ഗ്രസില്‍ വന്ന് ഗുണ്ടപണി ചെയ്തു എന്നും. കോണ്‍ഗ്രസുകാര്‍ കൊല്ലുന്നു എന്നു പറയാന്‍ അദ്ദേഹവും മടിക്കുന്നു. സംഗതി വ്യക്തം, ഇരട്ടത്താപ്പ്. നഗ്നമായ ഇരട്ടത്താപ്പ്. നിങ്ങള്‍ രണ്ടാളും ആരെയാണു വിഡ്ഢിയാക്കാന്‍ ശ്രമിക്കുന്നത്?


കൊലപാതകം പാര്‍ട്ടിയുടെ നയമല്ല. പാര്‍ട്ടിയുടെ നയം അതിന്റെ രേഖയിലാണെഴുതി വയ്ക്കുന്നത്. അതാണു ജനങ്ങളുടെ മുമ്പില്‍ അവതരിപ്പിക്കുന്നത്. കൊലപാതകം ആണു പാര്‍ട്ടി നയമെന്നു മനസിലാക്കി പാര്‍ട്ടിയെ ജനങ്ങള്‍ തെരഞ്ഞെടുക്കുന്നു എങ്കില്‍ ഈ ജനങ്ങളെയൊക്കെ കൊലപാതകികളെന്ന് മുദ്ര കുത്തേണ്ടി വരും.

ഒരു നിലപാടെടുക്കുമ്പോള്‍ എല്ലാ കൊലപാതകങ്ങള്‍ക്കുമെതിരെ നിലപാടെടുക്കണം. ചന്ദ്രശേഖരന്‍ വധത്തെ മുന്‍ നിറുത്തി സി പി എമ്മിനെ വിചരണ ചെയ്യുന്നതില്‍ എനിക്ക് പരാതിയില്ല. കാരണം നയവ്യതിയാനങ്ങള്‍ക്ക് പാര്‍ട്ടി നേതാക്കള്‍ ഉത്തരം പറയണം. കൂടെ എല്ലാ രാഷ്ട്രിയ കൊലപാതകങ്ങളും വിചാരണ ചെയ്യപ്പെടണം. ഈ നീചത അവസാനിക്കേണ്ടിയിരിക്കുന്നു. പ്രബുദ്ധരായ കേരള ജനത ഇതിനെ ഇനിയും തുടരാന്‍ അനുവദിച്ചുകൂട.

പാര്‍ട്ടി എന്നു പറഞ്ഞാല്‍ താങ്കളൊക്കെ കാണുന്നതും മനസിലാക്കുന്നതും കണ്ണുരും മറ്റ് ചിലയിടങ്ങളിലുമുള്ള ചിലര്‍ നടത്തുന്ന കൊലപാതകമാണ്. അതല്ല എന്നാണു ഞാന്‍ പറയുന്നത്. ചന്ദ്രശേഖരന്‍ വധത്തിലുള്ള പാര്‍ട്ടി നിലപാടിനെ പരസ്യമായി എതിര്‍ത്തുകൊണ്ട്, പാര്‍ട്ടിയുടെ ഏറ്റവും മുതിര്‍ന്ന നേതാവ് ചന്ദ്രശേഖരന്റെ വീടു സന്ദര്‍ശിച്ചു. പാര്‍ട്ടി അംഗങ്ങളിലും അനുഭാവികളിലും ഭൂരിഭാഗം പേരുടെയും പ്രതിനിധി ആയിട്ടാണദ്ദേഹം അവിടെ പോയതും. അതാണു പാര്‍ട്ടിയുടെ നിലപാടും.അതല്ല എന്നു സ്ഥാപിക്കാനാണു താങ്കളൊക്കെ ശ്രമിക്കുന്നത്. അതിനെയാണു ഞാന്‍ വിവരക്കേടെന്നു വിളിച്ചത്.

kaalidaasan said...

>>>>മറുപടിയായി പറയുന്നത് ഞങ്ങള്‍ മാത്രമല്ല മറ്റു പാര്‍ട്ടിക്കാരും ഇതൊക്കെ ചെയ്യുന്നത് നിങ്ങള്‍ കാണുന്നില്ലേ എന്നാണു .....തീര്‍ച്ചയായും കാണുന്നു പാര്‍ട്ടികള്‍ തമ്മില്‍ ഒത്തുകളിച്ച് കേസുകള്‍ ഒതുക്കുന്നതും ഒക്കെ കാണുന്നു .....പക്ഷെ അതൊന്നും പാര്‍ട്ടി നടപ്പാക്കുന്ന കൊലപാതക രാഷ്ട്രീയത്തിന് എന്തെകിലും തരത്തിലുള്ള സാധുത നല്‍കാനുള്ള ഒരു ശ്രമം എന്നല്ലാതെ കൊലപാതക രാഷ്ട്രീയം നടത്തുന്നു എന്നതിന്റെ നിഷേധം ആവുന്നില്ലല്ലോ ! <<<<<

അനന്ത്,

എല്ലാ പാര്‍ട്ടിക്കാരും കൊല നടത്തുന്നു. ഒത്ത് കളിച്ച് കേസുകളൊക്കെ ഒതുക്കി തീര്‍ക്കുന്നു. കോടതിക്ക് പുറത്ത് രാജ്യാക്കുന്നു. അതിലെ ബീഭത്സത താങ്കള്‍ കാണുന്നില്ല. എന്തിനാണ്, കോണ്‍ഗ്രസും, ലീഗും, ബി ജെപിയും ഇതുപോലെ ഒത്തുതീര്‍പ്പില്‍ എത്തിച്ചേരുന്നത്? എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ഉണ്ടാവില്ല. വെറുതെ തമാശക്കല്ല്ല. പണം വാങ്ങി ഒത്തുതീര്‍പ്പാക്കുന്നതുമല്ല. ഇവരൊക്കെ ചെയ്ത കൊലപതകങ്ങളില്‍ നിന്നു രക്ഷപ്പെടാന്‍ മാത്രം. ഒരു വക കൊടുക്കല്‍ വാങ്ങലുകള്‍. അത് മനസിലാക്കാന്‍ സാധിക്കാത്തത് മറ്റൊരു വിവരക്കേട്.

കെ റ്റി ജയകൃഷ്ണന്‍ വധം താങ്കളിവിടെ എടുത്തു കാണിച്ചല്ലോ. എന്തേ അതിലെ യഥാര്‍ത്ഥ പ്രതികളെ ശിക്ഷിക്കാതെ സി പി എം ചൂണ്ടിക്കണിച്ച ചിലരെ ശിക്ഷിച്ചു? എന്തേ ബി ജെ പി അതുകൊണ്ട് തൃപ്തരായി? അല്‍പ്പമെങ്കിലം ​വിവരമുണ്ടെങ്കില്‍ അന്വേഷിക്ക്. ജയകൃഷ്ണന്‍ ഉള്‍പ്പടെയുള്ളവര്‍ നടത്തിയ കൊലകളിലെ പ്രതികളെയും അവര്‍ രക്ഷിച്ചെടുക്കുകയായിരുന്നു. അതു തന്നെ ഇടുക്കിയിലും സംഭവിച്ചു. കോണ്‍ഗര്സുകാരനെ കൊലപ്പെടുത്തിയ കേസ് കോണ്‍ഗ്രസ് തന്നെ അട്ടിമറിച്ചു. താങ്കള്‍ ലിങ്ക് നല്‍കിയ സി പി ഐ കാര്നെ വധിച്ച കേസില്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന നേതാക്കള്‍ ഇടപെട്ട് സി പി എം കാരെ രക്ഷിക്കാന്‍ ശ്രമിച്ചതു വായിച്ചില്ലേ. എല്ലാം കൊടുക്കല്‍ വാങ്ങലുകള്‍ ആണ്. അതൊക്കെ മനസിലാക്കാതെ വെറുതെ കിടന്ന് ഒച്ച വച്ചിട്ട് എന്ത് ഗുണം.

അതുകൊണ്ടാണ്, ഞാന്‍ പറഞ്ഞത്, സാംസ്കാരിക നായകര്‍ പ്രതികരിച്ചതുകൊണ്ടോ, ചാനലുകാര്‍ ആഘോഷിച്ചതുകൊണ്ടോ ഈ വിഷയം അവസാനിക്കില്ല. വേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളുടെ ഇച്ഛാ ശക്തിയാണ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും  ഉത്തരവാദിത്തത്തോടെ പെരുമാറണം. ലീഗുകാര്‍ നടത്തുന്ന കൊലപാതകം രഷ്ട്രീയമല്ല. വ്യക്തി പരമാണെന്നും സി പി എം നടത്തുന്ന കൊല മാത്രം രാഷ്ട്രീയമാണെന്നുമുള്ള ഇരട്ടത്താപ്പും മാറണം.

kaalidaasan said...

>>>>പിന്നെ യുള്ള ന്യായീകരണം പാര്‍ട്ടിയിലെ ഒരു ചെറിയ വിഭാഗം നടത്തുന്ന പാതകങ്ങള്‍ പാര്‍ട്ടിയുടെ മൊത്തത്തിലുള്ള നയമല്ല എന്നാണു ....അപ്പോള്‍ ജനം മനസ്സിലാക്കേണ്ടത് മൂന്ന് ജയരാജന്‍ മാരും ഒരു കോടിയേരിയും ഒരു പിണറായി യും ചേര്‍ന്ന് പാര്‍ട്ടിയെ ഹൈജാക്ക് ചെയ്തിരിക്കുന്നു എന്നാണോ.....പാര്‍ട്ടി അവരുടെ പിടിയിലായത് പാര്‍ട്ടിയുടെ എല്ലാ തലത്തിലും ഉള്ള നേതാക്കന്മാരുടെ അറിവും സമ്മതവും ഇല്ലാതെയാണോ .....കേന്ദ്ര നേതൃത്വവും പീ ബീ യുമൊക്കെ ഇത്രകാലവും ഈ കാര്യങ്ങളൊന്നും അറിഞ്ഞില്ല എന്നതും എത്ര മാത്രം വിശ്വാസ യോഗ്യമാണ് ...<<<<<


അനന്ത്,

മൂന്ന് ജയരാജന്‍ മാരും ഒരു കോടിയേരിയും ഒരു പിണറായി യും ചേര്‍ന്ന് കേരളത്തിലെ എല്ലാ പാര്‍ട്ടിക്കാരെയും കൊണ്ട്, പാര്‍ട്ടി നയമായ കൊലപാതകം നടത്തിക്കുകയാണോ? ആണെന്നുള്ള താങ്കളുടെ വികല നിലപാടാണു മാറേണ്ടത്.

ഇവരൊക്കെ ചേര്‍ന്ന് കൊലപാതകങ്ങള്‍ നടത്തിക്കുന്നു എന്നല്ല പര്‍ട്ടിയെ ഹൈജാക് ചെയ്തു എന്നു പറഞ്ഞതില്‍ നിന്നും മനസിലാക്കേണ്ടത്. കൊലപതകം നടത്തുന്നവരെ വരെ ഇവര്‍ സംരക്ഷിക്കുന്നു. അതിന്റെ അര്‍ത്ഥം ഇവര്‍ കൊല നടത്താന്‍ കൂട്ടു നില്‍ക്കുന്നു എന്നല്ല.

താങ്കളുടെ അച്ഛന്‍ ഒരു തെറ്റു ചെയ്തു എന്നറിഞ്ഞല്‍ ഉടനെ താങ്കള്‍ അച്ഛനെ പിടിച്ച് പോലീസില്‍ ഏല്‍പ്പിക്കുമോ? പോട്ടെ ഒരു കൊലപാതകം ചെയ്താല്‍ കോടതി ശിക്ഷിക്കട്ടെ എന്നും പറഞ്ഞ് കൈയ്യും കെട്ടി ഇരിക്കുമോ? ഇല്ല ഏറ്റവും നല്ല അഭിഭാക്ഷകനെ വച്ച് കേസു വാദിച്ച് അച്ഛനെ ശിക്ഷയില്‍ നിന്നും രക്ഷിക്കാന്‍ ശ്രമിക്കും. അത് മനുഷ്യ സഹജമണ്. താങ്കള്‍ ഒരു തെറ്റു ചെയ്താല്‍ തങ്കളുടെ അച്ഛനോ അമ്മയോ താങ്കളെ കൈ വെടിയില്ല.

കൂടെ നില്‍ക്കുനവരെ സംരക്ഷിക്കുക എന്നത് പിണറായി വിജയന്റെ സ്വഭാവമണ്. പാര്‍ട്ടി പൊതു ജന മദ്ധ്യത്തില്‍ അവഹേളിതമായാലും അതദ്ദേഹം ചെയ്യും. അതുകൊണ്ടാണ്, പി ശശി, ഗോപി, മണി എന്നിവരെ കുറ്റക്കാരാണെന്നു മനസിലായിട്ടും സംരക്ഷിക്കുന്നത്. അത് പൊതു സമൂഹത്തിലുണ്ടാക്കുന്ന അവമതിപ്പ് അദ്ദേഹത്തിനു മനസിലാകുന്നില്ല. അല്ലെങ്കില്‍ ധാര്‍ഷ്ട്യം അദ്ദേഹത്തെ അത് മനസിലക്കുന്നതില്‍ നിന്നും തടയുന്നു. സ്ഥാനമാനഗ്ങള്‍ക്കും നിലനില്‍പ്പിനും വേണ്ടി ഇതു പോലെ വഴി വിട്ട കാര്യങ്ങള്‍ ചെയ്തതുകൊണ്ടാണ്, പിണറായി വിജയന്, പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യാന്‍ സാധിച്ചത്. ഈ സംരക്ഷണം കണ്ടിട്ട് ഇവാരൊക്കെ ചെയ്യുന്നതാണ്, പാര്‍ട്ടി നയമെന്ന് താങ്കള്‍ മാന്സിലക്കുന്നു. അത് തെറ്റാണെന്ന് പറയാനാണു ഞാന്‍ ശ്രമിച്ചത്.

കേന്ദ്ര നേതൃത്വത്തെയും  പി ബിയേയുമൊക്കെ ഇക്കാര്യങ്ങള്‍ അറിയിച്ചിട്ടുണ്ട്. പക്ഷെ അവര്‍ നിഷ്ക്രിയരായിരുന്നു. അതുകൊണ്ടാണ്, പാര്‍ട്ടി ഇതുപോലെ ഒരു പതനത്തില്‍ എത്തിയതും. കുറച്ച് പേര്‍ ചെയ്ത അസംബന്ധങ്ങളൊക്കെ പാര്‍ട്ടിയുടെ ചുമലില്‍ ആയതും അതുകൊണ്ടാണ്. എം എം മണി നടത്തിയ പോലെ അവകാശവാദം  നടത്തിയാല്‍ അയാള്‍  പാര്‍ട്ടിയില്‍ ഉണ്ടാകാനേ പടില്ല. പക്ഷെ പിണറായി ചെയ്തതെന്താണ്? പി ബി നിര്‍ദ്ദേശം വേണ്ടി വന്നു നടപടി എടുക്കാന്‍. എന്നിട്ടും ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നും  മാറ്റിയതേ ഉള്ളു. പി ശശിയെ വര്‍ഷങ്ങള്‍ക്ക് മുന്നെ പാര്‍ട്ടിയില്‍ നിന്നും പുറത്തക്കേണ്ടതായിരുന്നു. ഗോപിയേയും. പിണറായി ഇതുപോലെ ഉള്ളവരെ സംരക്ഷിക്കുന്നു.

kaalidaasan said...

>>>>ഇപ്പറഞ്ഞ കാര്യങ്ങള്‍ ഒന്നും താങ്കള്‍ക്കു അറിയാഞ്ഞിട്ടല്ല ....എന്നിട്ടും ഒരു സാദാ സഖാവിനെ പ്പോലെ ഇതൊക്കെ "വിവരക്കേട്" ആണ് ....പാര്‍ട്ടി മാനിഫെസ്റോ പഠിക്കുകയും സ്റ്റഡി ക്ലാസുകള്‍ അറ്റന്‍ഡ് ചെയ്യുകയും ചെയ്‌താല്‍ മാറിക്കിട്ടും എന്നൊക്കെ പറയുന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു !!<<<<<

അനന്ത്,

കൊലപാതകം നടത്തുന്നത് പാര്‍ട്ടി നയമല്ല എന്നതാണെന്റെ അറിവ്. സദാ സഖാവായാലും മുഴുത്ത സഖാവായാലും അതേ അറിയൂ. മറിച്ചുള്ള താങ്കളുടെ അറിവ് വിവരക്കേടു തന്നെയാണ്.

കമ്യൂണിസത്തിന്റെ നയം മനസിലാക്കണമെങ്കില്‍  മാനിഫെസ്റ്റോ വായിക്കണം. കുര്‍ആന്‍ വായിച്ചല്‍ പോരാ. സുകുമാരന്റെ സ്റ്റഡി ക്ളാസ് അറ്റണ്ട് ചെയ്താലും പോരാ. സി പി എം എന്ന പാര്‍ട്ടിയുടെ നയം അറിയണമെങ്കില്‍ അതിനേക്കുറിച്ച് പഠിക്കണം. അല്ലാതെ കുറച്ച് സി പി എം കാര്‍ ചെയ്യുന്ന നടപടി വച്ചല്ല അത് പഠിക്കേണ്ടത്.

മുസ്ലിം ലീഗ് എം എല്‍ എ പി കെ ബഷീറിനെതിരെ അദ്ദേഹത്തിന്റെ പാര്‍ട്ടി കൂടി അംഗമായ സര്‍ക്കാര്‍ കേസെടുത്തു. കൊലപാതകകേസ്. എന്തുകൊണ്ട് കൊലപാതകം ലീഗിന്റെ നയമാണെന്ന് താങ്കള്‍ പറയുന്നില്ല? ലീഗുകാര്‍ കൊല നടത്തുന്നത് ലീഗിന്റെ നയമാണെങ്കിലേ സി പി എം കാര്‍ കൊല നടത്തുന്നത് സി പി എമ്മിന്റെ നയമാകൂ.

കോണ്‍ഗ്രസുകാരും, ആര്‍ എസ് എസുകാരും, ലീഗുകാരും നടത്തുന്ന കൊലപാതകങ്ങളെ താങ്കള്‍ ആ പാര്‍ട്ടികളുടെ നയമാണെന്നു പറയുന്നില്ല. ഈ ഇരട്ടത്താപ്പിനെ ആണു ഞാന്‍ ചോദ്യം ചെയ്യുന്നത്.

ramu said...

കാളിദാസന്‍ സര്‍ താങ്ങള്‍ ഒരു പാര്‍ട്ടി ഉണ്ണ്ടാകുക ,ഞാന്‍ അതില്‍ ചേരാം ,സത്യം ,കാരണം ഇപ്പോള്‍ ഇന്ത്യയില്‍ ഇതുപോലരു പാര്‍ട്ടി ഇല്ല .

Ananth said...

താങ്കളുടെ മറുപടികളില്‍ ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ശരിവയ്ക്കുന്ന വിശദീകരണങ്ങള്‍ ആണുള്ളതെന്ന് ഇത് വായിക്കുന്ന ആര്‍ക്കും മനസ്സിലാകും .......അപ്പോള്‍ പിന്നെ ഇതിനു മുന്‍പ് ഉപയോഗിച്ച "വിവരക്കേട്" എന്ന പ്രയോഗം പിന്‍വലിച്ചു മാന്യത കാണിക്കുന്നതിന് പകരം ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തുക എന്ന രീതിയില്‍ "താങ്കള്‍ ചാണകം തിന്നുന്നു " എന്നും ഭംഗ്യന്തരേണ തന്തക്കു വിളിക്കുന്ന രീതിയില്‍ " താങ്കളുടെ അച്ച്ചന്‍ തെറ്റ് ചെയ്തത് " നെക്കുറിച്ച് ഉപമിക്കുകയും ഒക്കെ ചെയ്യുന്നത് താങ്കള്‍ പിന്താങ്ങുന്ന പാര്‍ട്ടിയുടെ സഖാക്കന്മാര്‍ക്ക് സഹജമായ രീതി തന്നെ - അതിനൊക്കെ സമാനമായ രീതിയില്‍ മറുപടി പറയാന്‍ എന്റെ സാംസ്കാരിക നിലവാരം അനുവദിക്കുന്നില്ല എന്നത് കൊണ്ടു ഞാന്‍ ഇനി കൂടുതലൊന്നും പറയാന്‍ ആഗ്രഹിക്കുന്നില്ല .....നന്ദി ...നമസ്കാരം !

vkayil said...

"കൊലപാതകം പാര്‍ട്ടിയുടെ നയമല്ല. പാര്‍ട്ടിയുടെ നയം അതിന്റെ രേഖയിലാണെഴുതി വയ്ക്കുന്നത്".

kaalidaasan,

ഇതു കൊണ്ടുധേശിയ്ക്കുന്നെതെന്താണ് ? ടി വി ചര്‍ച്ചകളിലും സി പി എം നേതാക്കള്‍ ഇതു ആവര്ത്തിയ്ക്കുന്നത് കണ്ടു. ഏതെങ്കിലും പാര്‍ടി ഇങ്ങിനെയൊരു നയം ഉണ്ടെന്നു സമ്മതിയ്ക്കുമോ ?

kaalidaasan said...

ഇതു കൊണ്ടുധേശിയ്ക്കുന്നെതെന്താണ് ? ടി വി ചര്‍ച്ചകളിലും സി പി എം നേതാക്കള്‍ ഇതു ആവര്ത്തിയ്ക്കുന്നത് കണ്ടു. ഏതെങ്കിലും പാര്‍ടി ഇങ്ങിനെയൊരു നയം ഉണ്ടെന്നു സമ്മതിയ്ക്കുമോ ?

ഒരു പാര്‍ട്ടിയും സമ്മതിക്കില്ല. പക്ഷെ മറ്റ് പാര്‍ട്ടിക്കാരും കൊലപാതകം നടത്തുന്നുണ്ട് എന്ന് താങ്കള്‍ സമ്മതിക്കുന്നുണ്ടല്ലോ. അപ്പോള്‍ കൊലപതകം അവരുടെ കൂടെ നയമാണെന്ന് പറയേണ്ടി വരില്ലേ? എന്തുകൊണ്ട് അങ്ങനെ ഒരു സംസാരമുണ്ടാകുന്നില്ല. ബി ജെപിയും, കോണ്‍ഗ്രസും, ലീഗും അവര്‍ നടത്തിയ പല കൊലപതകങഗ്ളിലും നിന്ന് രക്ഷപ്പെടാന്‍ വേണ്ടി, സി പി എം കാര്‍ നടത്തിയ കൊലപാതകങ്ങളില്‍ ഒത്തുതീര്‍പ്പുണ്ടാക്കി. ഇതൊക്കെ അറിഞ്ഞിട്ടും അനന്തിനേപ്പോളുള്ളവര്‍ കൊലപാതകം സി പി എമ്മിന്റെ മാത്രം നയമാണെന്ന് ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. അതിനോടുള്ള എന്റെ വിയോജിപ്പ് ഞന്‍ രേഖപ്പെടുത്തി. അത്ര മാത്രം.

ലീഗുകാരും, കോണ്‍ഗ്രസുകാരും, ആര്‍ എസ് എസുകാരും കൊലപതകം നടത്തുന്നുണ്ട്. പക്ഷെ ചാനല്‍ ചര്‍ച്ചകളിലാരും അതൊക്കെ അവരുടെ നയമാണോ എന്ന് ചോദിച്ചു കണ്ടിട്ടുണ്ടോ? ഇല്ലല്ലൊ.

കൊലപാതകം സി പി എമ്മിന്റെ നയമാണെന്ന ബോധപൂര്‍വമുള്ള ഒരു പ്രചരണം പല കോണുകളില്‍ നിന്നും ഉണ്ടാകുനുണ്ട്. അതിന്റെ ഒരു കാരണം പാര്‍ട്ടി നേതാക്കളുടെ പ്രതികരണ രീതിയാണെന്ന് പറയേണ്ടി വരും. കൊലപാതകം പാര്‍ട്ടി നയമാണെന്നു വരുത്തി തീര്‍ക്കാന്‍ പലരും ശ്രമിക്കുമ്പോള്‍  പാര്‍ട്ടിക്ക് അതിനോട് പ്രതികരിക്കേണ്ടി വരുന്നു.

പി കെ ബഷീര്‍ ആഹ്വാനം ചെയ്തു നടന്ന കൊലപാതകം ചാനലുകളില്‍ ലീഗിന്റെ നയമെന്ന രീതിയില്‍ ചര്‍ച്ച ഉണ്ടാകട്ടെ. അപ്പോള്‍ ലീഗുകാരും കൊലപാതക ഞങ്ങളുടെ നയമല്ല എന്ന് പ്രതികരിക്കും.

സി പി എമ്മിനു പറ്റിയ പാളിച്ച, കുറെയേറെ നേതാക്കള്‍ ആവശ്യത്തിനും അനാവശ്യത്തിനും കേരളം മുഴുവന്‍ വിശദീകരണ യോഗങ്ങള്‍ സംഘടിപ്പിച്ച് ഇത് ആവര്‍ത്തിച്ചു എന്നതാണ്. അപ്പോള്‍ കുറച്ചു ജനങ്ങളുടെ ഇടയില്‍ ചില സംശയങ്ങളുണ്ടായി.

ഒരു പിണറായി വിജയനും മൂന്നു ജയരാജന്‍മാരുമല്ല പര്‍ട്ടിയും പാര്‍ട്ടി നേതാക്കളും. കൊലപാതകത്തോടു യാതൊരു ആഭിമുഖ്യവുമില്ലാത്ത ലക്ഷക്കണക്കിനു പ്രവര്‍ത്തകരും നേതാക്കളും ഈ പാര്‍ട്ടിക്കുണ്ട്. വി എസ്, ഗുരുദാസന്‍, സുരേഷ് കുറുപ്പ്, വിജയകുമാര്‍, ജോസഫൈന്‍, സുജാത, തോമസ് ഐസക്, സതീഷ് ചന്ദ്രന്‍, തുടങ്ങി അനേകം നേതാക്കളുണ്ട്. പൊതു വേദിയില്‍ കോണ്‍ഗ്രസുകാരേപ്പോലെ ഇവര്‍ കിടന്ന് കടിപിടി കൂടാറില്ല എന്നു കരുതി ഇവര്‍ക്കൊന്നും അഭിപ്രായങ്ങളില എന്ന രീതിയിലാണു പലരും പ്രതികരിക്കുന്നതും. ഇവരൊന്നും ഇവിടെ ഇല്ല എന്ന രീതിയിലാണ്, ചില കോണുകളില്‍ നടക്കുന്ന പ്രചാരണം.

സി പി എ കാര്‍ നടത്തുന്ന കൊലപാതകം തെറ്റു തന്നെയാണ്. മറ്റുള്ളവര്‍ നടത്തുന്നതും  തെറ്റാണ്. പക്ഷെ കേരളത്തിന്റെ പൊതു ബോധം അത് തിരിച്ചറിയുന്നതില്‍ പരാജയപ്പെടുന്നു. ആ പരാജയമാണ്, ഇപ്പോലും കൊലപാതകങ്ങള്‍  ആവര്‍ത്തിക്കാനുള്ള കാരണം. അത് തിരിച്ചറിയാതെ ഈ പ്രശ്നം പരിഹരിക്കാന്‍ ആകില്ല.

kaalidaasan said...

>>>>കാളിദാസന്‍ സര്‍ താങ്ങള്‍ ഒരു പാര്‍ട്ടി ഉണ്ണ്ടാകുക ,ഞാന്‍ അതില്‍ ചേരാം ,സത്യം ,കാരണം ഇപ്പോള്‍ ഇന്ത്യയില്‍ ഇതുപോലരു പാര്‍ട്ടി ഇല്ല .<<<<

രാമു,

ഈ തിരിച്ചറിവ് എല്ലാവര്‍ക്കും ഉണ്ടാകണം. എങ്കിലേ രാഷ്ട്രീയ രംഗം ശുദ്ധീകരിക്കാന്‍ ആകൂ.

ക്രിമിനലുകളായ രാഷ്ട്രീയ നേതാക്കളെയും പ്രവര്‍ത്തകരെയും എല്ലാ പാര്‍ട്ടികളും പുറം തള്ളണം.

kaalidaasan said...

അനന്ത്,

വായനക്കാര്‍ മനസിലാക്കാന്‍ വേണ്ടിതന്നെയാണു ഞാന്‍ എഴുതിയത്. കൊലപാതകം ​സി പി എമ്മിന്റെ നയമല്ല. ആണെന്നു പറയുന്നത് വിവരക്കേടു തന്നെയാണ്. അത് പിന്‍വലിക്കാന്‍ ഉദ്ദേശിക്കുന്നില്ല.

അച്ഛന്റെ ഉദാഹരണം പറഞ്ഞത് തന്തക്ക് വിളിച്ചതാണെന്ന് മനസിലാക്കുന്നതും വിവരക്കേടാണ്. എത്ര വലിയ കൊലപാതകി ആണെങ്കിലും ആരും സ്വന്തം  അച്ഛനെ തള്ളിപ്പറയില്ല. കൊലപാതകേസില്‍ അകപ്പെട്ടാലും 99.9% ആളുകളും അച്ഛനു വേണ്ടി ഏറ്റവും പ്രഗത്ഭനായ വക്കീലിനെ ഏര്‍പ്പാടാക്കി കേസു നടത്തി രക്ഷപ്പെടുത്താന്‍ ശ്രമിക്കും. അത് മനുഷ്യരുടെ പൊതു സ്വഭാവമാണ്. താങ്കളുടെ അച്ഛന്‍ കൊലപാതക്കേസിലകപ്പെട്ടാല്‍ ഒരു പക്ഷെ തന്തയെ തൂക്കികൊല്ലട്ടേ എന്നു പറയുമായിരിക്കും. പക്ഷെ ഞാന്‍ അങ്ങനെ പറയില്ല. ഭൂരിഭാഗം പേരും പറയില്ല.

ഇപ്പോള്‍ ലീഗ് എം എല്‍ എ ബഷീറിന്റെ പേരില്‍ കേസുണ്ട്. ലീഗുകാര്‍ ഒന്നുകില്‍ ആ കേസ് അട്ടിമറിക്കും. അല്ലെങ്കില്‍ ബഷീറിനു വേണ്ടി വക്കീലിനെ ഏര്‍പ്പാടാക്കി ശിക്ഷയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കും. മിക്കവാറും ആദ്യം പറഞ്ഞതേ നടക്കൂ.

vkayil said...

സിപിഎം പാവങ്ങള്‍ക്കുവേണ്ടിയുള്ള പാര്ടിയെന്ന നിലയ്ക്ക് നേരും നെറിയും, സത്യവും നീതിയും, സദ്ഗുണ സമ്പന്നരായ നേതാക്കളെയും ജനങ്ങള്‍ പ്രതീക്ഷിയ്കുന്നു. ഇവിടെയാണ് പ്രശ്നം. അധികാര മത്സരത്തിന്റെ ഭാഗമായി യുഡിഎഫ് ചെയ്യുന്നത് പോലെയൊക്കെ സിപിഎം ചെയ്യുന്നത് ജനങ്ങള്‍ക്ക് ഉള്‍കൊള്ളാന്‍ വിഷമമാണ്. രാഷ്ട്രീയ കൊലപാതകങ്ങളില്‍ മരിച്ചുവീഴുന്നത് പാവങ്ങളില്‍ പാവങ്ങള്‍. ഇപ്പോള്‍ തെളിഞ്ഞുവരുന്നത് പാര്‍ടിയിലെ ചില നേതാക്കള്‍ക്ക് ഇതിലൊക്കെ കൈയ്യുന്ടെന്നും, പിണറായിയും മറ്റും അതിനൊക്കെ അനുകൂലമാനെന്നുമാണ്. ശക്തമായി ഇതിനെതിരെ പ്രതികരിയ്ക്കാന്‍ വീ എസ് ഒഴിച്ച് മറ്റു നേതാക്കള്‍ പുറത്തു കാണാനുമില്ല. ഈ സ്ഥിതിയില്‍ പാര്‍ടിയുടെ നയമല്ല എന്ന് പറയുന്നത് കൂടുതല്‍ സംശയം ഉളവാക്കുന്നു എന്ന് പറയാതെ വയ്യ. വേണ്ടിയിരുന്നത് കൊലപാതകത്തിന് കൂട്ടുനില്‍ക്കുകയില്ലെന്ന (ഏകാപക്ഷീയമായിട്ടാനെങ്കില്‍ പോലും) പ്രഖ്യാപനവും, ടി പി യുടെയും, മണി യുടെയും മറ്റും കാര്യത്തില്‍ തുറന്ന സഹകരണവും ആയിരുന്നു.

പ്രതികരണൻ said...

ഭാസുരേന്ദ്രബാബുവിനെയും മാധവന്‍കുട്ടിയെയും 'ചാവേറുകള്‍' എന്നു വിശേഷിപ്പിച്ചതിനോട് എനിക്കുള്ള ശക്തമായ പ്രതിഷേധം അറിയിക്കുന്നു.

മാമാങ്കത്തിലെ ചാവേറുകള്‍ ധീരരായ, രാജ്യസ്നേഹപ്രേരിതരായ, ത്യാഗികളായ, കര്‍മ്മനിരതരായ തീക്ഷ്ണയുവത്വങ്ങളായിരുന്നു. ഇമ്മാതിരി യജമാനന്റെ കോണാന്‍കഴുകികളായ നരയന്‍മാര്‍ ആയിരുന്നില്ല.

kaalidaasan said...

ശരിയാണ്, പ്രതികരണന്‍,

ചാവേറുകള്‍ക്കുണ്ട് നല്ല അന്തസ്.