Friday 15 June 2012

51/49



51/49. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് ഫലം വിലയിരുത്തിയ പി സി ജോര്‍ജ് പ്രതികരിച്ചപ്പോള്‍ ഉപയോഗിച്ച ഒരു കണക്കാണിത്. 51% സന്തോഷവും 49% സങ്കടവും ആയിരുന്നു അദ്ദേഹത്തിന്. താന്‍ ആദ്യം അവകാശപ്പെട്ടിരുന്ന 35000 വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കാത്തതുകൊണ്ടുള്ള ഖിന്നത ആ വാക്കുകളിലുണ്ട്.

ജയിച്ചു കഴിഞ്ഞപ്പോള്‍ യു ഡി എഫ് നേതാക്കളൊക്കെ ഏക സ്വരത്തില്‍ പറഞ്ഞത് ഒരു കാര്യമായിരുന്നു. സി പി എമ്മിന്റെ കൊലപാതകരാഷ്ട്രീയത്തിനെതിരെ ജനങ്ങള്‍ വിധി എഴുതി. ബി ജെ പിയുടെ പരാജയകാരണമായി രാജഗോപാല്‍ പറഞ്ഞത്, നെയ്യാറ്റിന്‍കരയില്‍ ജയിച്ചത് വര്‍ഗ്ഗീയത എന്നും.

എന്താണു വാസ്തവം. സെല്‍വരാജിനെ യു ഡി എഫ് പാളയത്തിലെത്തിച്ച ജോര്‍ജ്ജിന്റെ വീരവാദത്തിന്, അദ്ദേഹത്തിനു കേരള രാഷ്ട്രീയത്തിലുള്ള വ്യക്തിത്വത്തിന്റെ വില നല്‍കിയാല്‍ മതിയാകും.

നേരിയ ഭൂരിപക്ഷത്തിനു ഭരണം കൊണ്ടുപോകുന്ന യു ഡി എഫിനു തുണയായി സെല്‍വരാജ് കാലുമാറി വന്നതോ  അദ്ദേഹം അവകാശപ്പെടുന്നതുപോലെ സി പി എമ്മിന്റെ ഭീക്ഷണിയില്‍ നിന്നും രക്ഷപ്പെട്ട് യു ഡി എഫില്‍ അഭയം തേടിയതോ അല്ലായിരുന്നു. ആസൂത്രിത നീക്കത്തിലൂടെ സെല്‍വരാജിനെ കാലു മാറ്റി എടുത്തതായിരുന്നു. ആഴ്ചകള്‍ക്ക് മുന്നെ തനിക്കതറിയമായിരുന്നു, എന്ന് രമേശ് ചെന്നിത്തല തുറന്നു പറഞ്ഞിട്ടുണ്ട്. രാജിവച്ചാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആക്കാമെന്ന് സെല്‍വരാജിനുറപ്പു കിട്ടിയിരുന്നു. യു ഡി എഫില്‍ ചേരുന്നത് ആത്മഹത്യ ആണെന്നു പറഞ്ഞ സെല്‍വരാജ്, കോണ്‍ഗ്രസില്‍ തന്നെ ചേര്‍ന്നു.

സെല്‍വരാജിനെ സ്ഥാനാര്‍ത്ഥി ആക്കുന്നതിനോട് കോണ്‍ഗ്രസില്‍ തന്നെ വ്യാപകമായ എതിര്‍പ്പുണ്ടായിരുന്നു. പക്ഷെ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും  വിചരിച്ചതു നടന്നു. അഞ്ചാം മന്ത്രി വിഷയത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ശക്തമായ എതിര്‍പ്പുണ്ടായിട്ടും  ഇവര്‍ വിചാരിച്ചത് നടത്തി എടുത്തപോലെ .

കഴിഞ്ഞ  അഞ്ചാറു മാസങ്ങളായി കേരള രാഷ്ട്രീയം ലജ്ജാവഹമായ രീതിയില്‍ കലങ്ങി മറിഞ്ഞു കിടക്കുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ക്കുപോലും സഹിക്കാവുന്നതിനപ്പുറം ഭരണം  മുസ്ലിം ലീഗും കേരള കോണ്‍ഗ്രസും കൈപ്പിടിയില്‍ ഒതുക്കിയപ്പോള്‍ ഭൂരിപക്ഷ സമുദായത്തെ അത് അലോസരപ്പെടുത്തി. സമൂഹത്തിന്റെ നാനാ തുറകളില്‍ അത് ചര്‍ച്ചയുമായി. അഞ്ചാം മന്ത്രിസ്ഥാനം  മുസ്ലിം ലീഗ് എന്ന മത സംഘടന ,  കോണ്‍ഗ്രസിന്റെ കഴുത്തിന് കുത്തിപ്പിടിച്ച് കരസ്ഥമാക്കി. കോണ്‍ഗ്രസ് പാര്‍ട്ടി ഒന്നടങ്കം എതിര്‍ത്തിട്ടും ഉമ്മന്‍ ചാണ്ടി, ഭരണം നിലനിറുത്താന്‍ വേണ്ടി  ലീഗിന്റെ വാശിക്കു കീഴടങ്ങി. കോഴിക്കോട് സര്‍വകലാശാലയുടെ ഭൂമി സ്വന്തക്കാര്‍ക്ക് എഴുതി വില്‍ക്കാന്‍  മുസ്ലിം ലീഗ് തീരുമാനിച്ചതും  യുഡിഎഫിനെ നാണംകെടുത്തി. അതിന്റെ കൂടെ  പെട്രോള്‍ വിലവര്‍ധനയും. മന്ത്രിമാരുടെ വകുപ്പ് മാറ്റവും ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും തമ്മിലുള്ള ചേരിപ്പോരും ഒക്കെക്കൂടി യു.ഡി.എഫിനെ പരിതാപകരമായ അവസ്ഥയിലാണെത്തിച്ചിരുന്നു.  നെയ്യാറ്റിന്‍കരയിലെ സ്ഥാനാര്‍ത്ഥിയായ സെല്‍വരാജാകട്ടെ എല്ലാ കോണ്‍ഗ്രസുകാര്‍ക്കും സ്വീകാര്യനുമായിരുന്നില്ല. ഇതുപോലെ അനേകം നീറുന്ന പ്രശ്നങ്ങളുടെ കൂടെയാണ്, അനാവശ്യമായി അടിച്ചേല്‍പ്പിക്കപ്പെട്ട ഒരു തെരഞ്ഞെടുപ്പിലേക്ക് കേരളം എത്തിപ്പെട്ടത്. പാര്‍ട്ടി മാറാന്‍ വേണ്ടി മാത്രം സെല്‍വരാജ് ഈ തെരഞ്ഞെടുപ്പ് കേരളജനതയുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നു. അതിന്, കോണ്‍ഗ്രസും യു ഡി എഫും കൂട്ടു നിന്നു.

ലീഗിന്റെ ധാര്‍ഷ്ട്യവും അതിനു കോണ്‍ഗ്രസ് കീഴടങ്ങിയതും ഭൂരിപക്ഷ സമുദായത്തെ യു ഡിഎഫിനെതിരാക്കിയിരുന്നു. മാത്രമല്ല, കോണ്‍ഗ്രസിലെ ന്യൂനപക്ഷസമുദായങ്ങളെ  വരെ അത് അസ്വസ്തമാക്കിയിരുന്നു. എന്‍ എസ് എസും എസ് എന്‍ ഡി പിയും അതിനെതിരെ തുറന്ന എതിര്‍പ്പും പ്രകടിപ്പിച്ചു. ഇതിന്റെ കൂടെ പിള്ളയും മകനും തമ്മിലുള്ള കുടുംബവഴക്കും. ഇതൊക്കെ കൂടെ യു ഡി എഫിന്റെ നില തികച്ചും പരുങ്ങലിലാക്കി. യാതൊരു ന്യായീകരണവുമില്ലാത്ത സെല്‍വരാജിന്റെ കാലുമാറ്റം യു ഡി എഫിന്റെ വിശ്വാസ്യതയെ തകര്‍ക്കുകയും ചെയ്തു.  ബി ജെ പിക്ക് ഒരു മത്സരത്തിനു പോലും  വേണ്ട വോട്ടുകള്‍ നെയ്യാറ്റിന്‍കരയിലില്ലാത്ത സാഹചര്യം യു ഡി എഫും എല്‍ ഡി എഫും തമ്മില്‍ നേരിട്ടുള്ള ഒരു ഏറ്റുമുട്ടലിലേക്ക് വഴി തെളിച്ചു. അതില്‍ എല്‍ ഡി എഫിനു വ്യക്തമായ മുന്‍തൂക്കവുമുണ്ടായിരുന്നു.


ഭൂരിപക്ഷ ഹൈന്ദവ സമുദായത്തിലെ അസംതൃപ്തി മുതലെടുക്കാന്‍ തന്നെയാണ്, ബി ജെ പി രാജഗോപാലിനെ മത്സരംഗത്തേക്ക് ഇറക്കിയത്. രാജഗോപാല്‍ ഗോദായിലിറങ്ങിയതോടെ മത്സരം എല്‍ ഡി എഫും ബി ജെപിയും തമ്മിലായി. സെല്‍വരാജിന്റെ വിധി ഏകദേശം കുറിക്കപ്പെട്ട സമയത്ത് കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ ചന്ദ്രശേഖരന്‍ വധം  നടന്നു. അതു വരെ നെയ്യാറ്റിന്‍ കരയില്‍ പ്രചാരണ രംഗത്തുപയോഗിച്ചിരുന്ന ആയുധങ്ങളെയൊക്കെ അപ്രസക്തമാക്കി ഈ സംഭവം ഏക പ്രചാരണായുധമായി. ആ ഒറ്റ സംഭവം തെരഞ്ഞെടുപ്പ് രംഗത്തെയാകെ മാറ്റി മറിച്ചു. സംശയത്തിന്റെ മുന സി പി എമ്മിലേക്ക് വീഴാന്‍ തുടങ്ങിയപ്പോളാണ്, ഈ   തെരഞ്ഞെടുപ്പ് ജയിക്കണമെന്ന വാശി പിണറായി വിജയനുണ്ടായത്.  യു ഡി എഫ് ഭരണത്തെ അട്ടിമറിക്കില്ല എന്ന് പറഞ്ഞു നടന്നിരുന്ന വിജയന്, ഭരണം കയ്യിലുണ്ടാകേണ്ട ആവശ്യം വന്നു ചേര്‍ന്നു. പാര്‍ട്ടി നേതാക്കള്‍ ഓരോന്നായി അറസ്റ്റ് ചെയ്യപ്പെട്ടപ്പോഴാണ്, പറ്റിയ മണ്ടത്തരം  മനസിലായത്. വി എസ് മുഖ്യമന്ത്രി ആകാതിരിക്കാന്‍ വേണ്ടി പല മണ്ഡലങ്ങളിലും തോറ്റു കൊടുത്തത് ബുദ്ധി മോശമായിപ്പോയി എന്നദ്ദേഹം വൈകിയാണെങ്കിലും തിരിച്ചറിഞ്ഞു. നെയ്യാറ്റിന്‍കര ജയിക്കണമെന്ന ആഗ്രഹവം ​കടന്ന്, ഭരണ മാറ്റം വേണം എന്ന അത്യാഗ്രഹം കൂടി ആ കുടില മനസിലുണ്ടായി. വി എസ് മുഖ്യമന്ത്രി ആയാലും വേണ്ടില്ല ഭരണം കയ്യിലുണ്ടെങ്കില്‍ ചന്ദ്രശേഖരന്‍ വധക്കേസില്‍ അകപ്പെട്ട പാര്‍ട്ടി നേതാക്കളെ രക്ഷിച്ചെടുക്കണം  എന്ന ചിന്തയില്‍, കഴിഞ്ഞ ഒരു വര്‍ഷം മനപ്പൂര്‍വ്വം മറന്നു കളഞ്ഞ ഭരണ മാറ്റം കൂടെക്കൂടെ ഉരുവിടാനും തുടങ്ങി. അപ്പോഴാണ്, ഇടി വെട്ടിയവനെ പാമ്പു കടിച്ചതുപോഎ എം എം മണി തന്റെ വീര കഥകളുമായി  വേദി കയ്യടക്കിയത്. പക്ഷെ കുലംകുത്തി പ്രയോഗം സാധാരണ ജനങ്ങളില്‍ വെറുപ്പുണ്ടാക്കി.  എം.എം. മണിയുടെ പ്രസംഗ ശൈലിയിലെ വ്യതിയാനത്തോടെ   ആ വെറുപ്പ് മൂര്‍ദ്ധന്യാവസ്ഥയിലെത്തി.

എല്ലാം  കീഴ്മേല്‍ മറിഞ്ഞു. ജയിക്കുമെന്ന് തീര്‍ച്ചയുണ്ടായിരുന്ന എല്‍ ഡി എഫ് പ്രതിരോധത്തിലുമായി.  മത്സരം ബി ജെ പിയും യു ഡി എഫും തമ്മിലായി. ചന്ദ്രശേഖരന്‍ വധവും മണിയുടെ വെളിപ്പെടുത്തലുകളും യു ഡിഎഫ് അതി സമര്‍ദ്ധമായി ഉപയോഗിച്ചു. ജനവിധി യു ഡി എഫിനനുകൂലമാക്കി. പതിനായിരത്തിനും ഇരുപതിനായിരത്തിനും ഇടയില്‍ ഭൂരിപക്ഷത്തിനു  ജയിക്കേണ്ടിയിരുന്ന എല്‍ ഡി എഫ് ആറായിരം വോട്ടിനു പരാജയപ്പെട്ടു.

പുതുതായി  10 % വോട്ടു കൂടുതലുണ്ടായിട്ടും, സെല്‍വരാജിന്, കഴിഞ്ഞ പ്രാവശ്യം നേടിയ വോട്ടുകള്‍ നേടാനായില്ല. ചന്ദ്രശേഖരന്‍ വധത്തിനു  മുന്നേ നിക്ഷ്പക്ഷരുടെയും അസംതൃപ്തരുടെയും വലിയ ഒരു സംഖ്യ വോട്ടുകള്‍ എല്‍ ഡി എഫിലേക്ക് ചാഞ്ഞിരുന്നു. ചന്ദ്രശേഖരന്‍ വധം  ആ വോട്ടുകളില്‍ ഭൂരിഭാഗം ബി ജെപിക്കും കുറച്ച് സെല്‍വരാജിനും പോകുന്നതിനു വഴി വച്ചു. അത് മുഴുവനും ബി ജെപിക്ക് പോയിരുന്നെങ്കില്‍ എല്‍ ഡി എഫ് ജയിക്കുമായിരുനു. കുറച്ച് സെല്‍വരാജിലേക്ക് തിരികെ പോകാന്‍ കാരണം അദ്ദേഹത്തിന്റെ കലക്കവെള്ളത്തിലെ മീന്‍ പിടുത്തമാണ്. സി പി എമ്മിലായിരിക്കുമ്പോള്‍ തന്നെ തന്റെ ജീവനു ഭീക്ഷണിയുണ്ടായിരുന്നു എന്നദേഹം ആദ്യം പറഞ്ഞത് മുട്ടായുക്തി ആയിരുന്നു. പക്ഷെ ചന്ദ്രശേഖരന്‍ വധം കഴിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞതില്‍ കഴമ്പുണ്ടായിരുന്നു എന്ന് കുറച്ചു പേരെങ്കിലും സംശയിച്ചു. മണിയുടെ മലനാടന്‍ തമാശ അതിനെ വോട്ടാക്കി അദ്ദേഹത്തിന്റെ പെട്ടിയിലും വീഴിച്ചു. എണ്ണായിരത്തി അഞ്ഞൂറിലേറെ വോട്ടുകള്‍  ഇടതുമുന്നണിക്ക് ഇത്തവണ ചോര്‍ന്നു.  ഇരുപതിനായിരത്തോളം വോട്ടുകള്‍ കൂടുതല്‍ പോള്‍ ചെയ്തപ്പോഴായിരുന്നു ഈ ചോര്‍ച്ച.

ഈ തെരഞ്ഞെടുപ്പിന്റെ ഗതി മാറ്റിയത് ചന്ദ്രശേഖരന്‍ വധം തന്നെയാണ്. സി പി എം ഔദ്യോഗിക നേതാക്കള്‍ അത് സമ്മതിക്കില്ല എങ്കിലും.  അവര്‍ ഒരു കാരണം കണ്ടു പിടിക്കും. അത് സ്വഭാവികമായി വി എസ് അച്യുതാനന്ദനും ആയിരിക്കും. കുറച്ചു കാലമായിട്ട് എല്ലാ തോല്‍വിയുടെയും കാരണം അച്യുതാനന്ദന്‍  ആണെന്നാണല്ലോ സി പി എമ്മിലെ നാട്ടു നടപ്പ്.

ഈ തെരഞ്ഞെടുപ്പ് പലതുകൊണ്ടും  പലര്‍ക്കും ഒരു ഷോക്ക് ട്രീറ്റ്മെന്റാണ്. പരമ്പരാഗത തെരഞ്ഞെടുപ്പു മാനദണ്ഡങ്ങള്‍ വച്ച് ഒരിക്കലും ജയിക്കാന്‍ സാധ്യത ഇല്ലാതിരുന്നിട്ടും, യു ഡി എഫിനെ വോട്ടര്‍മാര്‍ ജയിപ്പിച്ചു. കൊലപാതകം നടത്തിയവരെ സംരക്ഷിക്കുന്ന  സി പി എമ്മിലെ ചിലര്‍ക്കുള്ള താക്കീതാണത്. ജനജീവിതം ദുസഹമാക്കുന്നവരെങ്കിലും യു ഡി എഫിനെ തെരഞ്ഞെടുത്തതിന്റെ ഗുണപാഠം അതാണ്. വലിയ ഒരു വിഭാഗം വോട്ടര്‍മാര്‍, യു ഡി എഫിലെയും  എല്‍ ഡി എഫിലെയും, ബി ജെപിക്ക് വോട്ടു ചെയ്തു. അതിലെ യു ഡി എഫ് വോട്ടുകള്‍ കേരള ഭരണം  മുസ്ലിം ലീഗ് എന്ന വര്‍ഗ്ഗിയ സംഘടനക്കു മുമ്പില്‍ അടിയറ വച്ചതിന്റെ പ്രതിക്ഷേധമായിട്ടാണ്, ബി ജെ പിയിലേക്ക് പോയത്. എല്‍ ഡി എഫ് വോട്ടുകള്‍  ബി ജെപിക്ക് പോയത്, മുസ്ലിം പ്രീണനത്തിനും   സി പി എം നേതൃത്വത്തിലെ ചിലരുടെ കൊലപാതക രാഷ്ട്രീയത്തിനും ഉള്ള പ്രതിക്ഷേധമായിട്ടാണ്.

ഇതൊക്കെ കാലത്തിന്റെ ചുമരില്‍ ജനങ്ങള്‍ എഴുതി വയ്ക്കുന്ന താക്കീതുകളാണ്. ബി ജെപിയെ ഭരണം ഏല്‍പ്പിക്കാനുള്ള ചിന്തയായി ഇതിനെ വിലയിരുത്താനും ആകില്ല. ഇടതുപക്ഷം ക്ഷയിച്ചാല്‍ ഇവിടെ കയറി വരുന്നത് ബി ജെ പി ആയിരിക്കും എന്ന ചൂണ്ടുപലകയാണിത്. ഇത് മനസിലാക്കി പ്രവര്‍ത്തിച്ചാല്‍ നേട്ടം ഇടതുപക്ഷത്തിനായിരിക്കും. കോണ്‍ഗ്രസിന്, മുസ്ലിം ക്രൈസ്തവ പ്രീണന ചക്രത്തില്‍ നിന്നും മോചനമുണ്ടാകാന്‍ സാധ്യതയില്ല. ലീഗ് മലപ്പുറത്തിനും, കേരള കോണ്‍ഗ്രസ് കോട്ടയത്തിനും അപ്പുറത്തേക്ക് വളരാനും പോകുന്നില്ല. ലീഗിന്റെ വളര്‍ച്ച മുരടിച്ചു കഴിഞ്ഞു. ഇപ്പോള്‍ കിട്ടിയിരിക്കുന്നത് അവര്‍ക്ക് പരമാവധി കിട്ടാവുന്ന   നേട്ടമാണ്. ഭരണം വേണമെങ്കില്‍ കോണ്‍ഗ്രസിന്, ഇവരെ പ്രീണിപ്പിക്കാതെ വയ്യ. പക്ഷെ ഇടതുപക്ഷത്തിനാ ഗതികേടില്ല. ഇതുപോലെയുള്ള പ്രീണനമില്ലാതെ തന്നെ ഭരണം നേടാന്‍ അവര്‍ക്കാകും.


ഈതെരഞ്ഞെടുപ്പു പരാജയവും എങ്ങനെ വി എസിന്റെ ഉത്തരവാദിത്തം ആക്കിയെടുക്കാം എന്നായിരിക്കും വിജയനിപ്പോള്‍ ചിന്തിക്കുന്നത്.

ചന്ദ്രശേഖരന്റെ വധവും പരോക്ഷമായി വി എസിന്റെ ചുമലില്‍ വച്ചു കൊടുക്കാന്‍ വിജയന്‍  ശ്രമിക്കും. ചന്ദ്രശേഖരന്‍ സി പി എമ്മിലേക്ക് തിരികെ വരാന്‍ സന്നദ്ധത അറിയിച്ചിരുന്നു എന്നും ഏതോ അജ്ഞാത ശക്തി അദ്ദേഹത്തെ പിന്തിരിപ്പിച്ചു എന്നും പ്രചരിപ്പിക്കുന്നുണ്ട്. വിജയന്‍ ഉദ്ദേശിക്കുന്ന ശക്തി വി എസ് അല്ലാതെ  മറ്റാരുമല്ല. ചന്ദ്രശേഖരന്‍ വി എസിനെ റ്റെലിഫോണ്‍ ചെയ്തിരുന്നു എന്നതിന്റെ തെളിവുകളൊക്കെ ഇപ്പോള്‍ അന്വേഷിച്ചു കൊണ്ടിരിക്കുന്നു.

ഒരിടക്കാലത്തിനു ശേഷം  ചന്ദ്രശേഖരനെ കുലം കുത്തി എന്നും വീണ്ടം ​വിളിച്ചു തുടങ്ങി. ഓര്‍ക്കാട്ടേരിയില്‍ നടന്ന യോഗത്തില്‍ അണത് ആരംഭിച്ചിരിക്കുന്നതും. ചന്ദ്രശേഖരന്‍ പാര്‍ട്ടി ശത്രുക്കളോട് ചേര്‍ന്ന് പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിച്ച വര്‍ഗ്ഗ വഞ്ചകന്‍ ആയിരുന്നു എന്നാണവിടെ ആവര്‍ത്തിച്ചതും. ഇപ്പോള്‍ കോണ്‍ഗ്രസില്‍ ചേക്കേറി നെയ്യാറ്റിന്‍കര മണ്ഡലം  പാര്‍ട്ടിക്ക് നഷ്ടപ്പെടുത്തിയ സെല്‍വരാജ് വര്‍ഗ്ഗ വഞ്ചകനല്ല. സിന്ധു ജോയി അല്ല. അബ്ദുള്ളക്കുട്ടി അല്ല. ശിവരാമന്‍ അല്ല. മനോജ് അല്ല. വിജയന്‍ മുന്‍ കൈ എടുത്ത് പാര്‍ട്ടി ചാനലിന്റെ തലപ്പത്തു പ്രതിഷ്ടിച്ച, ഇപ്പോള്‍ മുര്‍ഡോക്കിന്റെ അടിമപ്പണിക്കു പോയ  ബ്രിട്ടാസ് അല്ലേ അല്ല. കോണ്‍ഗ്രസുമായോ യു ഡി എഫുമായോ യാതൊരു വിധ നീക്കുപോക്കുകളും നടത്താതെ അവസാന ശ്വാസം വരെ കമ്യൂണിസ്റ്റായി ജീവിച്ച സഖാവ് ചന്ദ്രശേഖരന്‍ വര്‍ഗ്ഗ വഞ്ചകനാണ്. കുലം കുത്തി ആണ്.



94 comments:

kaalidaasan said...

ഈ തെരഞ്ഞെടുപ്പ് പലതുകൊണ്ടും പലര്‍ക്കും ഒരു ഷോക്ക് ട്രീറ്റ്മെന്റാണ്. പരമ്പരാഗത തെരഞ്ഞെടുപ്പു മാനദണ്ഡങ്ങള്‍ വച്ച് ഒരിക്കലും ജയിക്കാന്‍ സാധ്യത ഇല്ലാതിരുന്നിട്ടും യു ഡി എഫിനെ വോട്ടര്‍മാര്‍ ജയിപ്പിച്ചു. കൊലപാതകം നടത്തിയവരെ സംരക്ഷിക്കുന്ന സി പി എമ്മിലെ ചിലര്‍ക്കുള്ള താക്കീതാണത്. ജനജീവിതം ദുസഹമാക്കുന്നവരെങ്കിലും യു ഡി എഫിനെ തെരഞ്ഞെടുത്തതിന്റെ ഗുണപാഠം അതാണ്. വലിയ ഒരു വിഭാഗം വോട്ടര്‍മാര്‍, യു ഡി എഫിലെയും എല്‍ ഡി എഫിലെയും, ബി ജെപിക്ക് വോട്ടു ചെയ്തു. അതിലെ യു ഡി എഫ് വോട്ടുകള്‍ കേരള ഭരണം മുസ്ലിം ലീഗ് എന്ന വര്‍ഗ്ഗിയ സംഘടനക്കു മുമ്പില്‍ അടിയറ വച്ചതിന്റെ പ്രതിക്ഷേധമായിട്ടാണ്, ബി ജെ പിയിലേക്ക് പോയത്. എല്‍ ഡി എഫ് വോട്ടുകള്‍ ബി ജെപിക്ക് പോയത്, മുസ്ലിം പ്രീണനത്തിനും സി പി എം നേതൃത്വത്തിലെ ചിലരുടെ കൊലപാതക രാഷ്ട്രീയത്തിനും ഉള്ള പ്രതിക്ഷേധമായിട്ടാണ്.

ഇതൊക്കെ കാലത്തിന്റെ ചുമരില്‍ ജനങ്ങള്‍ എഴുതി വയ്ക്കുന്ന താക്കീതുകളാണ്. ബി ജെപിയെ ഭരണം ഏല്‍പ്പിക്കാനുള്ള ചിന്തയായി ഇതിനെ വിലയിരുത്താനും ആകില്ല. ഇടതുപക്ഷം ക്ഷയിച്ചാല്‍ ഇവിടെ കയറി വരുന്നത് ബി ജെ പി ആയിരിക്കും എന്ന ചൂണ്ടുപലകയാണിത്. ഇത് മനസിലാക്കി പ്രവര്‍ത്തിച്ചാല്‍ നേട്ടം ഇടതുപക്ഷത്തിനായിരിക്കും. കോണ്‍ഗ്രസിന്, മുസ്ലിം ക്രൈസ്തവ പ്രീണന ചക്രത്തില്‍ നിന്നും മോചനമുണ്ടാകാന്‍ സാധ്യതയില്ല. ലീഗ് മലപ്പുറത്തിനും, കേരള കോണ്‍ഗ്രസ് കോട്ടയത്തിനും അപ്പുറത്തേക്ക് വളരാനും പോകുന്നില്ല. ലീഗിന്റെ വളര്‍ച്ച മുരടിച്ചു കഴിഞ്ഞു. ഇപ്പോള്‍ കിട്ടിയിരിക്കുന്നത് അവര്‍ക്ക് പരമാവധി കിട്ടാവുന്ന നേട്ടമാണ്. ഭരണം വേണമെങ്കില്‍ കോണ്‍ഗ്രസിന്, ഇവരെ പ്രീണിപ്പിക്കാതെ വയ്യ. പക്ഷെ ഇടതുപക്ഷത്തിനാ ഗതികേടില്ല. ഇതുപോലെയുള്ള പ്രീണനമില്ലാതെ തന്നെ ഭരണം നേടാന്‍ അവര്‍ക്കാകും.

vkayil said...

Kaalidaasan,

രാജിവച്ചാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആക്കാമെന്ന് സെല്‍വരാജിനുറപ്പു കിട്ടിയിരുന്നു എന്നത് വിശ്വസനീയമല്ല. അങ്ങിനെയെങ്കില്‍ യു ഡി എഫില്‍ ചേരുന്നത് ആത്മഹത്യ ആണെന്നു പറയുന്നത് എന്തിന് ? സിപിഎം ഭീഷണിപ്പെടുത്തിയശേഷം നിവൃത്തിയില്ലാതെ കോണ്‍ഗ്രസില്‍ ചേര്‍ന്നതാകാനാണ് സാധ്യത. പിന്നീട് ജനവിധി നേടാന്‍ തീരുമാനിച്ചത് ഉചിതമായ നടപടിയും. സാധാരണ നിലയ്ക്ക് ഇത് ഒരു വിഡ്ഢിത്ത നീക്കമാണ്, ടിപി വധമുണ്ടായിരുന്നില്ലെങ്കില്‍ നിസ്സംശയം തോല്‍ക്കുമായിരുന്നു.

ഏറ്റവും ഉചിതമായ ഒരു ജനവിധി നല്‍കിയ നെയ്യാറ്റിങ്കരക്കാരെ നമിയ്ക്കാതെ വയ്യ. സെല്‍വരാജ് ജയിച്ചത് സിപിഎംന് എല്പ്പിയ്ക്കാന്‍ കഴിഞ്ഞ അതി കഠിനമായ ആഘാതവും, അപമാനവുമാണ്. മിതമായ ഭൂരിപക്ഷം നല്‍കിയത് യുഡിഎഫ് ന്റെ നെറികെട്ട ജാതി, മത കളിയ്ക്കുള്ള താക്കീതും.

kaalidaasan said...

vkayil,

രാജിവച്ചാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആക്കാമെന്ന് സെല്‍വരാജിനുറപ്പു കിട്ടിയിരുന്നു എന്നതാണു വിശ്വസനീയം. പി സി ജോര്‍ജിനെയും, ഉമ്മന്‍ ചാണ്ടിയേയും, ചെന്നിത്തലയേയുമൊക്കെ പല വട്ടം കണ്ട് സംസാരിച്ചത് ഇതായിരുന്നു. ഇതു മാത്രമല്ല. മറ്റ് പലതും ഉണ്ട്. അതൊക്കെ വഴിയെ കാണാം. ഇടതു പക്ഷ മണ്ഡലത്തില്‍ വ്യാപകമായ വികസന പദ്ധതികളൊക്കെ അനുവദിച്ചതും ഇതിന്റെ ഭാഗമാണ്. യു ഡി എഫില്‍ ചേരുന്നത് ആത്മഹത്യ ആണെന്നു പറഞ്ഞത് അതിനുള്ള അടവു നയം. സി പി എമ്മില്‍ നിന്നും പോകുന്നതിനു മറ്റുള്ളവര്‍ക്ക് വിശ്വസനീയമെന്നു തോന്നാവുന്ന ഒരു കാരണം കണ്ടുപിടിക്കുന്നതു വരെ ഉള്ള അടവു നയം. ചന്ദ്രശേഖരന്‍ വധം പിന്നീട് വീണു കിട്ടിയ ആയുധവും. ഞാന്‍ യു ഡി എഫില്‍ ചേരുകയാണെന്ന് രാജി വച്ച ഉടനെ പറയുന്നത് ആത്മഹത്യാപരമാണ്.

പ്രതികരണൻ said...

ശരിയാണു കാളിദാസന്‍. ഉറപ്പായിരുന്ന ഉജ്ജ്വലവിജയമാണ് കണ്ണൂരിലെ തീവ്രവാദികള്‍ വെട്ടിനുറുക്കിക്കളഞ്ഞത്. പക്ഷേ, അവര്‍ക്കതില്‍ ഇപ്പോഴും തെല്ലും കുറ്റബോധം കാണില്ല. തെരഞ്ഞെടുപ്പില്‍ ജയിക്കലല്ല, കുലംകുത്തിയെ വകവരുത്തലാണ് അവര്‍ക്ക് രാഷ്ട്രീയം. അടുത്ത 'കുലംകുത്തി'ക്കു വേണ്ടി സംസ്ഥാനക്കമ്മറ്റിയുടെ വടിവാളുകള്‍ തേച്ചുമിനുക്കിക്കാണും ഇപ്പോള്‍. പൊതുസമൂഹത്തിനു മുന്നിലുള്ള ആ മുഖത്ത് നൂറ്റൊന്നു വെട്ടിയാലും അവര്‍ക്ക് കലിപ്പ് തീരില്ല.

എന്തായാലും ഇതുകൊണ്ടൊന്നും ഈ നിയമസഭയുടെ കാലത്തെ സംഭവങ്ങള്‍ അവസാനിക്കില്ല. സീപ്പീയെമ്മും കോണ്‍ഗ്രസ്സും അനുഭവിക്കാന്‍ ബാക്കി കിടക്കുന്നതേയുള്ളൂ. മാധ്യമങ്ങളുടെ ശുക്രദശ എന്നല്ലാതെ എന്തു പറയാന്‍..!

kaalidaasan said...

പ്രതികരണന്‍,

ചന്ദ്രശേഖരന്‍ വധിക്കപ്പെട്ടില്ലായിരുന്നെങ്കില്‍ നെയ്യാറ്റിന്‍കരയില്‍ എല്‍ ഡി എഫ് വിജയിക്കുമായിരുന്നു എന്ന സത്യം  ചുട്ടുപൊള്ളുന്ന യാഥാര്‍ത്ഥ്യമായി തിറുച്ചു നോക്കുമ്പോള്‍ പിണറായി വിജയനും മറ്റ് തീവ്രവാദികള്‍ക്കും  നിയന്ത്രണം പോകുന്നു. അതിന്റെ ജാള്യത മറയ്ക്കാനായി ഇപ്പോള്‍ തെരഞ്ഞെടുപ്പു ദിവസം വി എസ് ചന്ദ്രശേഖരന്റെ വീട്ടില്‍ പോയതാണു തോല്‍വിയുടെ കാരണമെന്ന് വിജയന്‍  പറയുന്നു.

കുലം കുത്തികളെ സൃഷ്ടിക്കുന്ന വിദ്യയില്‍ പി എച് ഡി എടുത്ത ആളാണ്, വിജയന്‍. അടുത്തകുലം കുത്തിയെ അടുത്തു തന്നെ പ്രതീക്ഷിക്കാം.യഥാര്‍ത്ഥ കമ്യൂണിസ്റ്റുകരെയൊക്കെ കുലം കുത്തി ആക്കും. എന്നിട്ട് കള്ളവാറ്റുകാരെയും, പെണ്ണുപിടിയന്‍മാരെയും, ക്വട്ടേഷന്‍ സംഘാംഗങ്ങളെയും, സാമ്പത്തികകുറ്റവാളികളെയും, നികുതി വെട്ടിപ്പുകാരെയും, ലോട്ടറി രാജാക്കന്‍മാരെയുമൊക്കെ കമ്യൂണിസ്റ്റുകാരെന്നും വിളിക്കും. അവര്‍ക്ക് പരവതാനി വിരിക്കും. അവരുടെ സംഭാവന മേടിക്കും. പരാതി ഉണ്ടായാല്‍ നോട്ടപിശകെന്നു പറഞ്ഞ നിസാരവത്കരിക്കും. രാഷ്ട്രീയ ശത്രുക്കളെ ലിസ്റ്റുണ്ടാക്കി വക വരുത്തി എന്ന നേര്, മണി പറഞ്ഞതിനെ പ്രസംഗ ശൈലിയിലെ വ്യതിയാനം എന്നു പറഞ്ഞ് നിസാരവത്കരിക്കുകയാണീ കപട കമ്യൂണിസ്റ്റു ചെയ്തത്.

വിജയനീ പാര്‍ട്ടിയെ നശിപ്പിക്കും. അതിന്റെ ക്വട്ടേഷന്‍ ഇദ്ദേഹത്തിനാരു നല്‍കിയെന്നു മാത്രമറിഞ്ഞാല്‍ മതി ഇനി.

പ്രതികരണൻ said...

എന്‍.എസ്.മാധവന്റെ 'ഹിഗ്വിറ്റ'യിലെ ഗീവര്‍ഗ്ഗീസച്ചന്റെ അപ്പന്റെ സംഭാഷണം കടമെടുത്ത് പറയട്ടെ: "കമ്യൂണിസം എന്റെ വിശ്വാസമാണ്; വിജയന്‍ അതിന്റെ അന്തിക്രിസ്തുവും"!!

kaalidaasan said...

സജിം തട്ടത്തുമലയുടെ ബ്ളോഗില്‍ എഴുതിയ പിണറായി വിജയന്റെ കമ്യൂണിസ്റ്റു വിരുദ്ധ നടപടികളേപ്പറ്റിയുള്ള അഭിപ്രായങ്ങളൊക്കെ അദ്ദേഹം ഡെലീറ്റ് ചെയ്യുന്നു. അതുകൊണ്ട് അതൊക്കെ ഇവിടെയും ഇടുന്നു.

kaalidaasan said...

>>സെൽ‌വരാജ് മാത്രമല്ല, സി.പി.ഐ.എം വിട്ടുപോയിട്ടുള്ള ഒരേ ഒരാൾ. ഇതിനുമുമ്പും പലരും പോയിട്ടുണ്ട്. അവരെക്കുറിച്ചൊന്നും ഇങ്ങനെ പറഞ്ഞിട്ടില്ല. സെൽ‌വരാജിന്റെ കാലുമാറ്റത്തിൽ വലിയൊരു അധാർമ്മികതയുണ്ട്. നന്ദി കേടുണ്ട്. നീതികേടുണ്ട്. <<<

ഒക്കെ ശരിയാണ്.

പക്ഷെ ഇതിലും വലിയ അധാർമ്മികതയും, നന്ദി കേടും നീതികേടും, ചന്ദ്രശേഖരനെ വധിച്ചതില്‍ നെയ്യാറ്റിന്‍കരയിലെ ആളുകള്‍ കണ്ടു. കുറഞ്ഞത് 20000 വോട്ടിനെങ്കിലും എല്‍ ഡി എഫ് ജയിക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പില്‍ അവര്‍ പരാജയപ്പെട്ടത് ചന്ദ്രശേഖരന്‍ വധവും മണിയുടെ മലനാടന്‍ തമാശയും കാരണമാണ്. വിജയനോ സജിമോ അത് സമ്മതിക്കില്ല.

kaalidaasan said...

>>>>സെൽ‌വരാജ് മാത്രമല്ല, സി.പി.ഐ.എം വിട്ടുപോയിട്ടുള്ള ഒരേ ഒരാൾ. ഇതിനുമുമ്പും പലരും പോയിട്ടുണ്ട്. അവരെക്കുറിച്ചൊന്നും ഇങ്ങനെ പറഞ്ഞിട്ടില്ല. <<<<

പാര്‍ട്ടി വിട്ടു പോകുന്നവരേക്കുറിച്ച് പറഞ്ഞു കൊണ്ടിരുന്നിട്ട് എന്തു ഫലം? എന്തുകൊണ്ട് അവരൊക്കെ വിട്ടുപോകുന്നു എന്നല്ലേ പാര്‍ട്ടി ചിന്തിക്കേണ്ടത്?

പണ്ടൊക്കെ ആളുകളെ പാര്‍ട്ടി പുറത്താക്കുകയായിരുന്നു. ഇന്ന് പലരും സ്ഥാനമാനങ്ങള്‍ മോഹിച്ച് പാര്‍ട്ടി വിട്ടുപോകുന്നു. അബ്ദുള്ളക്കുട്ടി, ശിവരാമന്‍, സിന്ധു ജോയി, മനോജ്, സെല്‍വരാജ്. എന്തുകൊണ്ട് അടുത്തകാലത്ത് ഇതുപോലെ കൊഴിഞ്ഞു പോക്ക് പാര്‍ട്ടിയില്‍ ഉണ്ടാകുന്നു?

പാര്‍ട്ടി ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അബ്ദുള്ളക്കുട്ടിയേയും സെല്‍വരാജിനെയുമൊക്കെ ജനങ്ങള്‍ തെരഞ്ഞെടുക്കുന്നു. അപ്പോള്‍ അവരെ അവരുടെ വഴിക്ക് വിടുന്നതല്ലേ നല്ലത്.

ഇവിടെ ഓര്‍ക്കേണ്ട മറ്റൊരു കാര്യം, പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേക്കേറി, കമ്യൂണിസ്റ്റു പ്രസ്ഥാനത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ഇവരെയൊന്നും വിജയന്‍ കുലം കുത്തി എന്നു വിളിക്കില്ല എന്നതാണ്. പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായ വ്യത്യാസം പ്രകടിപ്പിക്കുന്നവരെ മാത്രമേ ആ പട്ടം ചാര്‍ത്തി ബഹുമാനിക്കൂ.

kaalidaasan said...

>>>പാർട്ടി ഭക്തിയും പിണറായി ഭക്തിയും തമ്മിൽ യാതൊരു വ്യത്യാസവും ഈയുള്ളവൻ കല്പിക്കുന്നില്ല.<<<

മാഷിനപ്പോള്‍ പാര്‍ട്ടി ഭക്തിയും പിണറായി ഭക്തിയും ഉണ്ടല്ലേ. ഇനി മാര്‍ക്സ് പറഞ്ഞതുപോലെ കമ്യൂണിസ്റ്റു സ്റ്റേറ്റ് അപ്രത്യക്ഷമാകുമ്പോള്‍ ഈ ഭക്തി എങ്ങനെ പ്രകടിപ്പിക്കും എന്തോ. ലെനിന്റേതു പോലെ ഡെഡ് ബോഡി എംബാം ചെയ്താണാവോ?

മാഷിനേപ്പോലുള്ളവരാണിന്ന് ഈ പാര്‍ട്ടിയുടെ ശാപം. അന്ധമായ ഭക്തി മൂലം വിജയന്‍ ചെയ്യുന്നതൊക്കെ പാടിപ്പുകഴ്ത്തേണ്ട ഗതികേടിലാണ്. വിജയന്റെ റിവിഷനിസം കാണാന്‍ അതുകൊണ്ട് കണ്ണില്ലാതെ പോകുന്നു. ജനങ്ങള്‍ പാര്‍ട്ടിയില്‍ നിന്നും അകന്നു പോകുന്നതൊന്നും കാണാനുള്ള ശേഷിയില്ല. ഭക്തി അന്ധത ഉണ്ടാക്കിയിരിക്കുന്നു.

ഭക്തി വിഷയത്തില്‍ സി പി എമ്മും കത്തോലിക്കാ സഭയം ​ഒരേ തട്ടില്‍ നില്‍ക്കും. അവിടെ പരമോന്നത നേതാവ്, മാര്‍പ്പാപ്പയാണല്ലോ. കത്തോലിക്കര്‍ക്ക് അന്ധമായ പാപ്പാ ഭക്തിയാണ്. ആരു മാര്‍പ്പാപ്പയായാലും അതവര്‍ പ്രകടിപ്പിക്കും. ഭക്തി മൂത്ത് മാര്‍പ്പാപ്പ പറയുന്നതൊക്കെ സത്യമെന്നതാണവിടത്തെ നാട്ടു നടപ്പ്. അവിടെ സഭയും മാര്‍പ്പാപ്പയുമൊന്നാണ്. അതുപോലെ മാഷിന്, പാര്‍ട്ടിയും പിണറായിയും ഒന്നു തന്നെ. ഇനി പിണറായി മാറി മണിയോ കൊടി സുനിയോ, അന്ത്യേരി സുരയോ സെക്രട്ടറിയായാലും ഈ ഭക്തി ഉണ്ടാകും. ഭൂരിപക്ഷം തെരഞ്ഞെടുത്താല്‍ സുരക്കോ സുനിക്കോ സെക്രട്ടറി ആകാമെന്നാണല്ലോ സി പി എമ്മിലെ ഇന്നത്തെ അവസ്ഥ.

1964 ലും സ്ഥിതി ഇതായിരുന്നു. അന്ന് ഡാംഗേ ആയിരുന്നു പിണറായിയുടെ സ്ഥാനത്ത്. ഭക്തി മൂത്ത് അന്നും കുറെ സജിംമാര്‍ ഡാംഗെയും പാര്‍ട്ടിയും ഒന്നാണെന്ന് വിശ്വസിച്ചു. ഡാംഗേ പറയുന്നതിനൊക്കെ അപ്രമാദിത്തവും കല്‍പ്പിച്ചു. കുറച്ചുപേര്‍ക്ക് ഇതുപോലെ ഭക്തി പ്രകടിപ്പിക്കാന്‍ മനസാക്ഷി അനുവദിക്കാത്തതുകൊണ്ടാണ്, ഈ സി പി എം എന്ന പാര്‍ട്ടി ഉണ്ടായത്. ഡാംഗേ വിജയനെ അതേ ലെവലിലേക്ക് ഉയര്‍ത്തി സ്തുതിക്കുന്ന മാഷിനൊരു നല്ല നമസ്കാരം കൂടി പറയട്ടെ.

kaalidaasan said...

>>>ടി.പി.ചന്ദ്രശേഖരൻ വധത്തിൽ പാർട്ടിയ്ക്ക് ഒരു പങ്കുമില്ല. അഥവാ പാർട്ടിയുമായി ബന്ധമുള്ള ആരെങ്കിലും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അത് തികച്ചും പാർട്ടി നയങ്ങൾക്ക് വിരുദ്ധം.<<<

ചന്ദ്രശേഖരൻ വധത്തിൽ പാർട്ടിയ്ക്ക് യാതൊരു പങ്കുമില്ല. ഇനി പിണറായി വിജയന്‍ ഇത് ചെയ്താലാണോ പാര്‍ട്ടിക്ക് ബന്ധമുണ്ടെന്ന് മാഷു സമ്മതിക്കുക? പിണറായിയും പാര്‍ട്ടിയും ഒന്നായ സ്ഥിതിക്ക് മറ്റ് മന്ദബുദ്ധികള്‍ക്കൊന്നും പാര്‍ട്ടിയുമായി ബന്ധമില്ലല്ലോ.

കൊലയാളികളൊക്കെ പാര്‍ട്ടിയുടെ നേതാക്കള്‍ ക്വട്ടേഷന്‍ നല്‍കിയെന്നു പറയുന്നു. അവരെയൊക്കെ പോലീസ് അറസ്റ്റ് ചെയ്തു. കൊലയാളികളെ പാര്‍ട്ടിയുടെ ആശുപത്രികളില്‍ ചികിത്സിച്ചു. പാര്‍ട്ടി ഗ്രാമങ്ങളില്‍ സംരക്ഷിച്ചു. പാര്‍ട്ടി അംഗങ്ങളും ഭാരവാഹികളും എല്ലാ സഹായവും ചെയ്തു കൊടുക്കുന്നു. ഇതൊക്കെ പാര്‍ട്ടിയുടെ ജീവകാരുണ്യ പ്രവര്‍ത്തികളാണെന്ന് മറ്റുള്ളവര്‍ മനസിലാക്കണമെന്നൊക്കെ മാഷിനു പറയാം. പക്ഷെ കേള്‍ക്കുന്നവര്‍ അത്ര മന്ദബുദ്ധികളല്ലല്ലോ.

എന്തിനാണു മാഷേ പാനൂര്‍ ഏരിയ കമ്മിറ്റിയംഗമായ കുഞ്ഞനന്തന്‍ ഒരു മാസമായി ഒളിവില്‍ പോയത്? അദ്ദേഹത്തെ എന്തിനാണു പാര്‍ട്ടി സംരക്ഷിച്ച് ഒളിച്ച് വച്ചിരിക്കുന്നത്?

ഒന്നല്ല മൂന്നു കൊലപാതകങ്ങളിലാണിപ്പോള്‍ പാര്‍ട്ടിക്ക് ബന്ധമുണ്ടെന്ന് തെളിഞ്ഞിരിക്കുന്നത്. മണിയുടെ നേരുകള്‍ കൂടി കൂട്ടിയാല്‍ ആറായി.

കൊലപാതകം നടത്തുന്നത് പാര്‍ട്ടി നയങ്ങള്‍ക്ക് വിരുദ്ധമാണെന്ന് താങ്കള്‍ പറയണമെന്നില്ല. കൊലപാതകികളെ സംരക്ഷിക്കുന്നത് എന്നു മുതലാണ്, പാര്‍ട്ടി നയങ്ങള്‍ക്ക് അനുസൃതമായി തുടങ്ങിയത് എന്നറിഞ്ഞാല്‍ മതി. സാമ്പത്തികകുറ്റവാളികളേയും, നികുതി വെട്ടിപ്പുകാരെയും സംരക്ഷിക്കുന്നത് പാര്‍ട്ടി നയമാണെന്ന് പണ്ടെ മനസിലായിട്ടുണ്ട്.

പി ശശി എന്നും ഗോപി കൊട്ടമുറിക്കല്‍ എന്നും പേരായ പെണ്ണുപിടിയന്‍മാരെ പാര്‍ട്ടി സംരക്ഷിച്ചു എന്ന് കേരളത്തിലെ എല്ലാവര്‍ക്കും അറിയാം. ഗത്യന്തരമില്ലാതെ ഒരാളെ പുറത്താക്കി. മറ്റൊരാളെ ഇപ്പോഴും സംരക്ഷിച്ച് നടക്കുന്നു.അദ്ദേഹത്തിനു വേണ്ടി സംസ്ഥാന സമിതിയില്‍ ഒരു സീറ്റുപോലും ഒഴിച്ചിട്ടിരിക്കുന്നു. ഇതൊക്കെയാണിപ്പോള്‍ പാര്‍ട്ടി നയമെന്ന് അല്‍പ്പമെങ്കിലും ചിന്താശേഷി ഉള്ളവര്‍ക്കൊക്കെ മനസിലായിത്തുടങ്ങി. ഇനിയും  മാഷിനേപ്പോലുള്ള നേരം വെളുക്കാത്ത കുറച്ചു പേര്‍ക്ക് മനസിലാകാന്‍ പോകുന്നില്ല.

kaalidaasan said...

>>>ഏതെങ്കിലും വയക്തികളെ കൊന്ന് ഒരു വിശ്വാസത്തെയും തകർക്കാനാകില്ല എന്നതിനു ഏറ്റവും നല്ല തെളിവാണ് സി.പി.ഐ.എം. അതുകൊണ്ട് ടി.പിയെ കൊല്ലുക എന്നത് ഒരിക്കലും പാർട്ടിയുടെ ഉന്നമാകില്ല. സാമാന്യബുദ്ധിയുള്ളവർക്കെല്ലാം അത് മനസിലാകും.<<<

ടി.പിയെ കൊല്ലുക എന്നത് ഒരിക്കലും സി പി എം എന്ന പാർട്ടിയുടെ ഉന്നമല്ല. പക്ഷെ പാര്‍ട്ടിയെ നശിപ്പിക്കാന്‍ തീരുമാനിച്ച കുറച്ചു പേരുടെ ഉന്നമായിരുന്നു. റ്റി പി ഉറക്കം ​കെടുത്തിയവരൊക്കെ അത് പരസ്യമായി വിളിച്ചു പറഞ്ഞിട്ടുണ്ട്. അവര്‍ അദ്ദേഹത്തെ മരണശേഷവും കുലം കുത്തി എന്നു വര്‍ഗ്ഗവഞ്ചകന്‍ എന്നുമൊക്കെ വിളിച്ച് അരിശം തീര്‍ക്കുന്നുമുണ്ട്.

റ്റി പി കൊല്ലപ്പെട്ടാലും ഇതു വരെ നടത്തിയ മറ്റ് കൊലപാതകങ്ങള്‍ പോലെ എഴുതി തള്ളാം എന്നായിരുന്നു അവര്‍ കണക്കു കൂട്ടിയിരുന്നതും. പക്ഷെ കണക്കുകളൊക്കെ തെറ്റിപ്പോയി എന്നു മാത്രം. അവരൊന്നുമല്ല ഈ പാര്‍ട്ടി എന്ന് സാമാന്യബുദ്ധിയുള്ളവർക്കെല്ലാം മനസിലാകുന്നുമുണ്ട്. കുഞ്ഞനന്തനേപ്പോലുള്ള ക്രിമിനലുകളെ സംരക്ഷിച്ച് പൊതു ജന മദ്ധ്യത്തില്‍ പരമാവധി നാറുക എന്നതാണിപ്പോള്‍ അവരുടെ ദുര്യോഗം. കുഞ്ഞന്തന്‍ പിടിക്കപ്പെട്ടാല്‍ യഥാര്‍ത്ഥ കുലം കുത്തി ആരാണെന്നൊക്കെ ഒരു പക്ഷെ പുറത്തു വന്നേക്കും. അതാണവരുടെ ഉറക്കം ​ഇപ്പോള്‍ കെടുത്തുന്നതും.

kaalidaasan said...

>>>പാർട്ടിക്കെതിരെ കുരച്ചു ചാടുന്ന വേട്ട നായ്ക്കൾക്കിടയിലൂടെ നെഞ്ചുറപ്പോടെ പാർട്ടിയെ നയിക്കുന്ന പിററായി വിജയൻ എന്ന ഈ ഉരുക്കു മനുഷ്യനെ കണ്ട് അദ്ഭുതപ്പെട്ടിട്ടോ അസൂയപ്പെട്ടിട്ടോ കാര്യമില്ല.<<<<

ഈ മനുഷ്യനെ കണ്ട് ആര്‍ക്കും അസൂയ തോന്നുന്നില്ല. പുച്ഛമാണു തോന്നുന്നത്. തോക്കും വെടിയുണ്ടയും, അംഗരക്ഷകരും, അനുയായികളും തീര്‍ക്കുന്ന വലയത്തിനുള്ളില്‍ ഞെളിഞ്ഞു നടക്കുന്നത് ഞെഞ്ചുറപ്പോടെ നടക്കുന്നതല്ല. പേടിച്ചരണ്ട് ഓടിയൊളിക്കുന്നതാണ്.

സി പി എം കാരാല്‍ കൊല്ലപ്പെടുമെന്നറിഞ്ഞുകൊണ്ട്, നിര്‍ഭയനായി ഞെഞ്ചുറപ്പോടെ നടന്ന ഒരു കമ്യൂണിസ്റ്റുകാരനുണ്ടായിരുന്നു കേരളത്തില്‍. വേട്ട നായ്ക്കള്‍ ക്വട്ടേഷന്‍ സംഘങ്ങളേക്കൊണ്ട് 52 വെട്ടു വെട്ടി കൊന്ന ചന്ദ്രശേഖരന്‍. ഞെഞ്ചുറപ്പെന്നു പറഞ്ഞാല്‍ എന്താണെന്ന് വിജയന്‍ പഠിക്കണമെങ്കില്‍ ചന്ദ്രശേഖരനേപ്പൊലുള്ളവരുടെ അടുത്ത് റ്റ്യൂഷനെടുക്കേണ്ടി വരും.

ഭയപ്പെട്ട് നടക്കുന്നവര്‍ കമ്യൂണിസ്റ്റുകാരനല്ല. വ്യാജ കമ്യൂണിസ്റ്റുകാരനാണ്. ഏകനായി ആരെയും പേടിക്കാതെ നടന്ന റ്റി പി യാണു യഥാര്‍ത്ഥ കമ്യൂണിസ്റ്റ്.

താങ്കള്‍ക്ക് ഈ വ്യാജ കമ്യൂണിസ്റ്റിനെ കണുമ്പോള്‍ അത്ഭ്തം തോന്നുമായിരിക്കും. അതിന്റെ കാരണം ഇതു വരെ യഥാര്‍ത്ഥ കമ്യൂണിസ്റ്റിനെ കാണാത്തതാണ്. വിജയനെ കാണുമ്പോള്‍ എനിക്ക് അത്ഭുതം തോന്നാറുണ്ട്. ഇതുപോലെ ഒരു കാപട്യം എങ്ങനെ സി പി എം പോലുള്ള ഒരു ജനകീയ പ്രസ്ഥാനത്തിന്റെ നേതാവായി എന്നാലോചിച്ച്.

kaalidaasan said...

>>>സ.പിണറായി വിജയൻ അന്തസുള്ള, പാർട്ടി നയങ്ങളിൽ നിന്നും വ്യതിചലിക്കാത്ത, സത്യസന്ധനായ, അഴിമതിയുടെ ലവലേശമിലാത്ത, കാപട്യങ്ങളിലാത്ത ചങ്കുറപ്പുള്ള, അടിയുറച്ച, അടിപതറാത്ത കമ്മ്യുണിസ്റ്റുകാരനാണ്.<<<<

ഒരു ഭക്തനു, തന്റെ ദേവനോട് തോന്നുന്ന ആരാധന മുഴുവന്‍ പ്രതിഫലിക്കുന്ന വാക്കുകള്‍. ആരാധകരായാല്‍ ഇങ്ങനെ തന്നെ വേണം.

പിണറായി വിജയന്‍ ചെയ്ത കുറച്ചു കാര്യങ്ങള്‍ ചൂണ്ടികാണിക്കട്ടെ.

1. ദേശാഭിമാനി എന്ന പാര്‍ട്ടി പത്രം ഇ പി ജയരാജന്റെ പേരിലേക്ക് എഴുതി മാറ്റിയത് ഏത് പാര്‍ട്ടി നയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു?
2. പി ശശി എന്ന ആഭാസന്‍ ഒരു സീനിയര്‍ നേതാവിന്റെ മകളോടും, യുവ നേതാവിന്റെ ഭാര്യയോടും സദാചാര വിരുദ്ധമായ രീതിയില്‍ പെരുമാറിയതിനേക്കുറിച്ച് പരാതി ലഭിച്ചിട്ടും നടപടി എടുക്കാതെ ഇരുന്നത് ഏത് പാര്‍ട്ടി നയത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു?
3. കൊലപാതകം നടത്തുന്നത് പാര്‍ട്ടി നയമല്ല എന്ന് ആവര്‍ത്തിച്ചു പറയുമ്പോഴും, ലിസ്റ്റുണ്ടാക്കി കൊല ചെയ്തിട്ടുണ്ട് എന്ന് മണി പറഞ്ഞിട്ടും അദ്ദേഹത്തെ ഇപ്പൊഴും സംരക്ഷിക്കുന്നത് ഏത് പാര്‍ട്ടി നയത്തിന്റെ അടിസ്ഥാനത്തിലാണ്?

kaalidaasan said...

>>>കൂടെ ചുറ്റിപ്പറ്റി നടന്ന ആരെങ്കിലും പാർട്ടിയ്ക്കു നിരക്കാത്ത കാര്യങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ അതിന് സഖാവ് പിണറായി ഉത്തരവാദിയല്ല. <<<<

കൂടെ ചുറ്റിപ്പറ്റി നില്‍ക്കുന്നവര്‍ ചെയ്യുന്ന പാർട്ടിയ്ക്കു നിരക്കാത്ത കാര്യങ്ങൾ യഥാസമയത്ത് തിരിച്ചറിയുകയും തക്ക നടപടി എടുക്കുകയും ചെയ്യേണ്ടത് പാര്‍ട്ടി സെക്രട്ടറിയുടെ കടമയാണ്. ഇതേക്കുറിച്ചൊക്കെ വേണ്ടപ്പെട്ടവര്‍ പരാതി നല്‍കിയിട്ടും ഒന്നും ചെയ്തില്ലെങ്കില്‍ അതിന്റെ ഉത്തരവാദി പാര്‍ട്ടി സെക്രട്ടറി ആണ്.

ദേശാഭിമാനി എന്ന പത്രം ജയരാജന്റെ പേരിലേക്ക് എഴുതിക്കൊടുത്തത് കൂടെ ചുറ്റിപറ്റി നിന്നവരല്ല. പാര്‍ട്ടി സെക്രട്ടറി തന്നെയാണ്. അത് തെറ്റായ നടപടിയാണെന്നു പലരും പറഞ്ഞിട്ടും, വിജയന്‍ ഗൌനിച്ചില്ല. അവസാനം കേന്ദ്ര നേതാക്കള്‍ ഇടപെട്ടപ്പോഴാണത് തിരുത്തിയത്.

പി ശശിക്കും ഗോപിക്കും എതിരായ പരാതി ലഭിച്ചിട്ടും പാര്‍ട്ടി സെക്രട്ടറി ഒന്നും ചെയ്തില്ല. അവസാനം ഗത്യന്തരമില്ലാതെ ആണു നടപടി എടുക്കേണ്ടി വന്നത്.

കൊലപാതകം നടത്തി എന്ന് നടത്തിയ മണീ ഏറ്റു പറഞ്ഞിട്ടും, ഇപ്പോഴും മണിയെ സംരക്ഷിക്കുന്നു.

ഇതിന്റെ ഒക്കെ ഉത്തരവാദി വിജയന്‍ തന്നെയാണ്.

kaalidaasan said...

>>>സാമാന്യ ജനത്തെ കുറെക്കാലം ഇങ്ങനെ തെറ്റിദ്ധരിപ്പിക്കാം.ഇപ്പോൾ സാമാന്യജനത്തിനും മനസിലായി വരുന്നുണ്ട്. അധികനാൾ പിണറായി വിരുദ്ധപ്രചരണങ്ങൾ വിലപ്പോകില്ല. ഒരു വ്യക്തിയെ വളഞ്ഞിട്ട് ആക്രമിച്ച് ഒരു പ്രസ്ഥാനത്തെ തകർക്കാമെന്നതും ഒരു വ്യാമോഹം എന്നല്ലാതെ എന്തു പറയാൻ! <<<<

സെക്രട്ടറിയെ വിമര്‍ശിച്ചാല്‍ തകരുന്നതല്ല പ്രസ്ഥാനം. സെക്രട്ടറിയും പ്രസ്ഥാനവും ഒന്നാണെന്ന മണ്ടത്തരമാണു താങ്കളുടെ ഈ വിഭ്രമത്തിനു കാരണം.


എല്ലാ പാര്‍ട്ടി സെക്രttaറിമാരും ഇതില്‍ കൂടുതല്‍ വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങിയിട്ടുണ്ട്. ഇ എം എസും വി എസുമൊക്കെ ഇതിലും വലിയ ആക്രമണങ്ങളെ നേരിട്ടിട്ടുണ്ട്. അന്നൊന്നും തകരാത്ത പാര്‍ട്ടി വിജയനെ വിമര്‍ശിച്ചാലൊന്നും തകരില്ല. പക്ഷെ വിജയനിപ്പോള്‍ നടത്തുnന കമ്യൂണിസ്റ്റു വിരുദ്ധ മനുഷ്യത്വ വിരുദ്ധ പ്രവര്‍ത്തികള്‍ പാര്‍ട്ടിയെ തകര്‍ക്കും.

സാമാന്യ ജനത്തെ ഇപ്പോള്‍ തെറ്റിദ്ധരിപ്പിക്കുന്നത് വിജയനാണ്. സാമാന്യജനത്തിനു മാത്രമല്ല. പാര്‍ട്ടി അണികള്‍ക്കും നേതാക്കള്‍ക്കും ഇപ്പോള്‍ അതൊക്കെ മനസിലായി വരുന്നുണ്ട്. റ്റി പി കുലം കുത്തി ആണെന്നും കുലം കുത്തിയെ പാര്‍ട്ടിയിലേക്ക് കൊണ്ടു വരാന്‍ ശ്രമിച്ചിരുന്നു എന്നൊക്കെ പുലമ്പുന്നത് ഈ തെറ്റിദ്ധരിപ്പിക്കലിന്റെ ഭാഗമാണ്. പാര്‍ട്ടിയുടെ തലശ്ശേരി-കണ്ണൂര്‍ മേഖലയിലെ ആറ് പ്രാദേശിക നേതാക്കളാണിപ്പോള്‍ പ്രതിപ്പട്ടികയില്‍. കുഞ്ഞനന്തന്‍ എന്ന പാര്‍ട്ടി നേതാവ് ഒളിവില്‍ പോയിട്ട് ഒരു മാസത്തിലധികമായി. പാര്‍ട്ടി ഗ്രാമങ്ങളില്‍ അദ്ദേഹത്തെ പാര്‍ട്ടിയുടെ അറിവോടെ സംരക്ഷിക്കുന്നു. അറസ്റ്റ് ചെയ്യപ്പെട്ട കൊലപാതകികളെ പാര്‍ട്ടി ഒളിപ്പിച്ച് സംരക്ഷിച്ചു. എന്നിട്ടും പാര്‍ട്ടിക്ക് ഈ വധത്തില്‍ പങ്കില്ല എന്നു പറയുന്നതാണ്, തെറ്റിദ്ധരിപ്പിക്കുന്നത്. ഈ കൊലയാളികള്‍ക്ക് പര്‍ട്ടിയുമായി ഒരു ബന്ധവുമില്ല എന്നാണ്, സാമന്യ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ വിജയന്‍ പറയുന്നത്. അന്തിയേരി സുര എന്ന ഗുണ്ടായുടെ മകളുടെ വിവാഹത്തിനു പാര്‍ട്ടി ജില്ലാ സെക്രട്ടറിയും പോളിറ്റ് ബ്യൂറൊ അംഗവും പങ്കെടുക്കുന്നു. ഇതൊക്കെ കാണുന്ന ജനം ചിലതൊക്കെ മനസിലാക്കുനുണ്ട്. പാര്‍ട്ടി ഇറക്കുന്ന സര്‍ക്കുലര്‍ വിശ്വസിക്കാന്‍ താങ്കളേപ്പൊലുള്ള ഭക്തന്‍മാരെയേ കിട്ടൂ. ചിന്താശേഷിയുള്ള ജനങ്ങളെ കിട്ടില്ല. അവരെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം എക്കാലവും വിജയിക്കില്ല.

മണി നടത്തിയ കൊലപാതകങ്ങള്‍ ഏറ്റു പറഞ്ഞിട്ടും പാര്‍ട്ടിക്കതില്‍ ബന്ധമില്ല എന്നു പറയുന്നതാണ്, തെറ്റിദ്ധരിപ്പിക്കുന്നത്.

പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത് ഒരു സ്വതന്ത്ര ജനാധിപത്യ സമൂഹത്തിലാണെന്നോര്‍ക്കണം. പാര്‍ട്ടി ഏകാധിപത്യമുള്ള ചൈനയിലല്ല. രാഷ്ട്രീയ എതിരാളികളും മാദ്ധ്യമങ്ങളും വിമര്‍ശിച്ചെന്നിരിക്കും. അതിനെ വളഞ്ഞിട്ട് ആക്രമിക്കലാണെന്നൊക്കെ തോന്നുന്നത് അസഹിഷ്ണുതകൊണ്ടാണ്. ഈ വക പ്രവര്‍ത്തികളൊക്കെ ചെയ്യുമ്പോള്‍ വിമര്‍ശനമുണ്ടാകും എന്നു ചിന്തിക്കാനുള്ള സാമാന്യ ബോധം വിജയനില്ല. വിജയനതില്ലാത്തതുകൊണ്ട് ഭക്തനായ താങ്കള്‍ക്കുമില്ല.

യഥാ രാജാ, തഥാ പ്രജ. ഇപ്പോള്‍ സി പി എമ്മിലെ അവസ്ഥ ഇതാണ്. തമ്പ്രാന്‍ കല്‍പ്പിക്കും. താങ്കളേപ്പോലുള്ള അടിമകള്‍ അനുസരിക്കും.

kaalidaasan said...

>>>>വി.എസിന്റെയും പിണറായിയുടെയും കൂടെ നിന്ന് പാർട്ടിയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കിയ ചിലരെങ്കിലും ഉണ്ട്. <<<<<


വിജയനെ വിമര്‍ശിക്കുമ്പോള്‍ താങ്കളെന്തിനാണ്, വി എസിനെ കൊണ്ടു വരുന്നത്. വി എസ് ചെയ്ത പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തികള്‍ ചൂണ്ടിക്കാണിക്കൂ മാഷേ.

വിജയനെ വി എസ് പരസ്യമായി ഡാംഗേ എന്നു വിളിച്ചു. ഡാംഗേ വിജയന്‍ എന്ന വിളിപ്പേരു പോലും ഇപ്പോള്‍ വിജയനു പതിച്ചു കിട്ടി. അത് അച്ചടക്ക ലംഘനമാണ്. അതുപോലെയുള്ള നടപടികള്‍ ചൂണ്ടിക്കാണിക്ക്. കൂടെ നില്‍ക്കുന്നവരെ വിട്ടു കള. ഇപ്പോള്‍ റ്റി പി വധത്തിലും വി എസ് പാര്‍ട്ടിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. വധത്തില്‍ പാര്‍ട്ടിക്ക് ബന്ധമില്ല എന്ന് അരിയാഹാരം കഴിക്കുന്ന ആരും  ​വിശ്വസിക്കില്ല, എന്നാണദേഹം സംസ്ഥാന സമിതിയില്‍ പറഞ്ഞത്.

വി എസിന്റെ കൂടെ നില്‍ക്കുന്ന മൂന്നു പേര്‍ക്കെതിരെ സെക്രട്ടേറിയറ്റ് വാര്‍ത്തകള്‍ ചോര്‍ത്തി എന്നും പറഞ്ഞ് ഇപ്പോള്‍ അച്ചടക്ക നടപടി എടുക്കാന്‍ പോകുന്നു. ഇന്ദു ലേഖയില്ലെങ്കില്‍ തോഴിമാരായാലും മതി എന്ന സൂരി നമ്പൂതിരി ഫലിതം പോലെ ഒന്ന്. ഇവര്‍ മൂന്നു പേരും സെക്രട്ടേറിയറ്റ് അംഗങ്ങളല്ലേ!!!.

തന്റേടവും നെഞ്ചുറപ്പും ഉണ്ടെങ്കില്‍ വി എസ് വാര്‍ത്ത ചോര്‍ത്തി എന്നു സ്പഷ്ടമായി പറയണം. അതിനു വേണ്ടത് ആണത്തമാണ്. നപുംസകത്വം അല്ല. വര്‍ഷങ്ങളായില്ലേ വി എസിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ വേണ്ടി നടക്കുന്നു. എന്നിട്ടെന്തായി. ധൈര്യമുണ്ടെങ്കില്‍ എനിക്കെതിരെ അച്ചടക്ക നടപടി എടുക്ക്, എന്നാണദേഹം വെല്ലു വിളിക്കുന്നത് പക്ഷെ അച്ചടക്ക നടപടി എടുക്കാന്‍ ആണായി പിറന്നവരാരും ഇന്നു വരെ പിഎമ്മിലില്ല. ഇനി കേന്ദ്ര കമ്മിറ്റിയും പി ബി യും എന്തു ചെയ്യും എന്ന് നോക്കാം. അച്ചടക്ക നടപടി എടുത്താല്‍ എഴുതേണ്ട പോസ്റ്റു വരെ മാഷ് തയ്യാറാക്കി വച്ചിട്ടുണ്ടാകും. വിജയനും കൂടെയുള്ളവരും കേന്ദ്ര കമ്മിറ്റിയേയും പി ബി യേയും എത്രത്തോളം തെറ്റിദ്ധരിപ്പിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും അടുത്ത നടപടി.

വി എസിനെ മറ്റുള്ളവര്‍ക്ക് മുമ്പില്‍ ഇകഴ്ത്തിക്കാണിക്കാന്‍ വിജയന്‍ എപ്പോഴും പറയുന്ന പേരാണ്, ഇ എം എസ്. വി എസിനെ പാര്‍ട്ടിക്ക് പുറത്തുള്ളവര്‍ പുകഴ്ത്തുന്നത് കണ്ട് അസൂയ മൂത്ത് സഹികെടുമ്പോളാണ്, ഇ എം എസിനെ ഉദ്ധരിച്ച് അരിശം തീര്‍ക്കുന്നതും. കുടുംബ സ്വത്ത് വരെ വിറ്റ് പാര്‍ട്ടിക്കു നല്‍കി ഇ എം എസ്. പക്ഷെ വിജയനോ?. പാര്‍ട്ടി സ്വത്തായ ദേശാഭിമാനി പത്രം ഇഷ്ടക്കാരനായിരുന്ന ജയരാജന്റെ പേരിലേക്ക് എഴുതി മാറ്റി ഈ കപട കമ്യൂണിസ്റ്റ്. ആ ഇഷ്ടം ​ഇപ്പോഴുമുണ്ടോ എന്നത് സംശയമാണ്. ഇ എം എസ് ജീവിച്ചിരുന്ന കാലത്തായിരുന്നു വിജയനിത് ചെയ്തതെങ്കില്‍ ഈ കാപട്യം എന്നേ പാര്‍ട്ടിക്കു പുറത്താകുമായിരുന്നു.

kaalidaasan said...

Contd.....


ദോഷം പറയരുതല്ലോ, പര്‍ട്ടിക്കു പുറത്തുള്ള ഒരാളും ഇന്നു വരെ വിജയനേക്കുറിച്ച് നല്ലത് പറഞ്ഞിട്ടില്ല. ഇനി പറയാനും പോകുന്നില്ല. എല്ലാവരുടെ നേരെയും കുരച്ചു ചാടികടിച്ചാല്‍ ആരും നല്ലതു പറയില്ല. താങ്കളൊക്കെ പാര്‍ട്ടിയിലെ അടിമയാണെന്ന് വച്ച് പാര്‍ട്ടിക്കു പുറത്തുള്ളവര്‍ ആരുടെയും അടിമകളല്ല. ചിന്താശേഷി പണയം വയ്ക്കാത്തവര്‍ അവരുടേതായ അഭിപ്രായം ചുറ്റും നടക്കുന്ന സംഗതികളില്‍ നിന്നും, അവയോട് വിജയന്‍ പ്രതികരിക്കുന്നതില്‍ നിന്നും ഒക്കെ മനസിലാക്കി എടുക്കും. റ്റി പി വധത്തില്‍ പാര്‍ട്ടിക്ക് പങ്കുണ്ടോ എന്നവര്‍ മനസിലാക്കുന്നത് താങ്കളേപ്പോലെ പാര്‍ട്ടി കത്തുകളിലൂടെയോ സര്‍ക്കുലറുകളിലൂടെയോ, പ്രസ്താവനകളിലൂടെയോ അല്ല. വിജയന്റെ ധാര്‍ഷ്ട്യവും മാടമ്പിത്തരവും പാര്‍ട്ടിക്കുള്ളില്‍ ചെലവാകും. പുറത്ത് ചെലവാകില്ല.

പാര്‍ട്ടിക്കുള്ളിലെ വിജയന്റെ കപട സംഘത്തിനു ബുദ്ധിമുട്ടുണ്ടാക്കുന്ന അനേകം കാര്യങ്ങള്‍ വി എസ് ചെയ്തു. പലപ്പോഴും വി എസിനേക്കൊണ്ട് വിജയന്‍ ചെയ്യിച്ചു. റ്റി പി യെയേയും കൂടെയുള്ളവരെയും പാര്‍ട്ടിയിലേക്ക് കൊണ്ടു വരാന്‍ വേണ്ടി എന്ന നാട്യത്തില്‍, വി എസിനെ ഒഞ്ചിയത്തയച്ചു പ്രസംഗിപ്പിച്ചു. അടുത്ത ദിവസം റ്റി പി കുലം കുത്തിയാണെന്ന്, അവിടെ ചെന്ന് വിജയന്‍ ആവര്‍ത്തിച്ചു. റ്റി പി കൊല്ലപ്പെട്ട് പാര്‍ട്ടി പ്രതിസന്ധിയിലായപ്പോള്‍ പറയുന്നു, റ്റി പി യെ പാര്‍ട്ടിയിലേക്ക് കൊണ്ടു വരാന്‍ താന്‍ ശ്രമിച്ചു , പക്ഷെ ഏതോ അജ്ഞാത ശക്തി റ്റി പി യെ പിന്തിരിപ്പിച്ചു എന്ന്. വിജയനുദ്ദേശിക്കുന്ന ശക്തി വി എസാണെന്ന് മനസിലാക്കാന്‍ പാഴൂര്‍ പടിപ്പുര വരെ ഒന്നും പോകേണ്ട. ഇതുപോലുള്ള കാപട്യമാണ്, വിജയന്‍ എന്ന കമ്യൂണിസ്റ്റിന്റെ പാര്‍ട്ടി ജീവിതം. പാര്‍ട്ടിക്കു പുറത്ത് ഇതിലും മുഴുത്ത കാപട്യം. കേരളത്തില്‍ വിദ്യാര്‍ഥികളേക്കൊണ്ട് സ്വാശ്രയ കോളേജുകള്‍ക്കെതിരെ സമരം ചെയ്യിച്ചിട്ട്, സ്വന്തം മകളെ കോയമ്പത്തൂരിലെ ആനന്ദമയിയുടെ സ്വാശ്രയ കോളേജില്‍ കോഴകൊടുത്തയച്ചു പഠിപ്പിച്ചു ഈ മുഴുത്ത കാപട്യം. . അന്ന് പോലീസിന്റെ അടി കൊണ്ട് ഞൊണ്ടി നടന്ന സിന്ധു ജോയി വിജയന്റെ കാപട്യം തിരിച്ചറിഞ്ഞ് പാര്‍ട്ടി വിട്ടു പോയി. നിര്‍ഭാഗ്യവശാല്‍ താങ്കളേപ്പൊലുള്ള ഭക്തര്‍ക്ക് ഇതൊന്നും മനസിലാക്കാനുള്ള ശേഷിയില്ല.

kaalidaasan said...

>>>>>അതിനു പ്രതികരണന്റെ കമന്റ് ഞാൻ ഡിലീറ്റ് ഒന്നും ചെയ്തിട്ടില്ലല്ലോ. പിണറായി വിജയൻ പാർട്ടിയുടെയും ഈ ബ്ലോഗിന്റെയും ഐശ്വര്യമെന്നും എഴുതിയത് താങ്കൾക്കുള്ള മറുപടിയല്ല.<<<<<<

ഡാംഗേ വിജയന്‍ ഈ പോസ്റ്റിന്റെ ഐശ്വര്യമാണെന്ന് എനിക്കുള്ള മറുപടി ആണെന്നും മനസിലായി. ആരെയൊക്കെ ഐശ്വര്യ റായി ആക്കണമെന്നതൊക്കെ ഓരോരുത്തരുടെയുമിഷ്ടം.

വ്യക്തി പൂജ പാടില്ല എന്ന് കൊട്ടിപ്പാടി നടക്കുന ഒരാളുടെ ദയനീയ അധപതനം. പിണറായി ദൈവത്തെ തന്നെ ഭക്തന്‍ തന്നെ ബ്ളോഗിന്റെ ഐശ്വര്യമാണെന്നു പ്രഖ്യാപിക്കുന്നു. അമൃതാനന്ദമയി ഈ വീടിന്റെ ഐശ്വര്യം എന്ന് ചില വീടുകളുടെ വാതിലിലുല്‍ എഴുതി വച്ചിരിക്കുന്നതൊക്കെ പോലെ. എന്നിട്ടും അവകാശപ്പെടും, ഞാന്‍ കമ്യൂണിസ്റ്റാണെന്ന്. താങ്കളെവിടെനിന്നാണു, കമ്യൂണിസം പഠിച്ചത്?

kaalidaasan said...

>>>>>പിണറായി വിജയനെതിരെ ആശയ പ്രചാരണം നടത്താനുള്ള വേദിയായി എന്റെ ബ്ലോഗിലെ കമന്റിടം ദുരുപയോഗം ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്നു മാത്രം. <<<<<<


വിജയന്‍ നടത്തിയ കമ്യൂണിസ്റ്റു വിരുദ്ധ നടപടികള്‍ അക്കമിട്ട് നിരത്തിയപ്പോള്‍ മാഷിനു നിയന്ത്രണം വിടുന്നു. ആശയ പ്രചാരണമല്ല. വിജയന്‍  ചെയ്ത കാര്യങ്ങളാണവ. അവക്ക് മറുപടി പറയാന്‍ ഇല്ല എന്നെനിക്കറിയാം. ഇതാണോ താങ്കളൊക്കെ വിജയനില്‍ നിനും പഠിച്ച ഞെഞ്ചുറപ്പ്?

ഇവിടെ എഴുതിയത് ഡെലീറ്റ് ചെയ്തു എങ്കിലും ഞാനവ എന്റെ ബ്ളോഗില്‍ എഴുതിയിട്ടുണ്ട്.

kaalidaasan said...

>>>>>സി.പി.ഐ.എം എന്ന് പാർട്ടിയേയോ അതിന്റെ ആശയത്തെയോ വിമർശിക്കുന്നത് ഏതറ്റം വരെയും സഹിക്കും. പിണറായി വിജയനെ പോലെ നല്ലൊരു നേതാവിനെ വ്യക്തിഹത്യ ചെയ്ത് സി.പി.ഐ.എമ്മിനെ തകർക്കാമെന്ന വ്യാമോഹിക്കുന്നവരെ സഹിക്കുക പ്രയാസം തന്നെ <<<<<<


എന്തൊരു ഭക്തി പാരവശ്യം!!!

പാർട്ടിയേയോ അതിന്റെ ആശയത്തെയോ വിമർശിക്കുന്നത് ഏതറ്റം വരെയും സഹിക്കും!!. പക്ഷെ തമ്പ്രാനെ വിമര്‍ശിക്കുനത് അണുവിട സഹിക്കൂലാ.!!!

പാര്‍ട്ടിയെ വിമര്‍ശിച്ചാലൊന്നും  പാര്‍ട്ടി തകരില്ല. പക്ഷെ വിജയന്‍ എന്ന തമ്പ്രാന്രെ വിമര്‍ശിച്ചാല്‍ പാര്‍ട്ടി തകരും. എന്തൊരു മുന്തിയ തത്വ ശാസ്ത്രം.

നല്ലൊരു നേതാവെന്ന് നെറ്റിയിലൊട്ടിച്ചു വച്ചാല്‍ മാത്രം പോരാ. നയിക്കപ്പെടുന്നവര്‍ക്ക് കൂടി തോന്നണം. ഇ എം സും, നായനരും, വി എസുമൊക്കെ മലയാളികളുടെ നേതാവാണ്. എന്തു കൊണ്ട് വിജയനതിനു സാധിക്കുന്നില്ല? പാര്‍ട്ടി നേതാവിനപ്പുറം എന്തുകൊണ്ട് അദ്ദേഹത്തിനു വളരാന്‍ സാധിച്ചിട്ടില്ല ഇതു വരെ? താങ്കളേപ്പോലുള്ള ഭക്തന്‍മാര്‍ അതിനു സമ്മതിക്കില്ല. വിജയനെ ഒരു ദന്ത ഗോപുരത്തില്‍ പ്രതിഷ്ടിച്ച്, ആരാധിക്കുന്നു. അതുകൊണ്ട് സ്വന്തം വീഴ്ചകള്‍ മനസിലാക്കാനുള്ള വിവേകമില്ല. ഇ എം എസും, നായനാരും, വി എസുമൊക്കെ വിമര്‍ശിക്കപ്പെട്ടപ്പോള്‍ അസഹിഷ്ണുത കാണിച്ചില്ല അതവര്‍ ഉള്‍ക്കൊണ്ടു. വേണ്ട തിരുത്തലുകള്‍ സംസാരത്തിലും പെരുമാറ്റത്തിലും വരുത്തി. അങ്ങനെയാണ്, സുബോധമുള്ളവര്‍ ജനങ്ങളുടെ നേതാക്കളാകുന്നത്. ഭക്തരുടെ പ്രാര്‍ത്ഥന കൊണ്ട് ഏതായാലും അങ്ങനെ ഒരു ദുര്യോഗം വിജയനുണ്ടാകാന്‍ പോകുന്നില്ല. പാര്‍ട്ടി സെക്രട്ടറി എന്നതിനപ്പുറം ഡാംഗേ വളരാനും പോകുന്നില്ല. ഭക്തരൊക്കെ കൂടി ആ വളര്‍ച്ച മുരടിപ്പിച്ചു.

കേരളത്തില്‍ മൂന്നര കോടി ജനങ്ങളുണ്ട്. മൂന്നു ലക്ഷം മാത്രമുള്ള പര്‍ട്ടി അംഗങ്ങളുടെ മാത്രം നേതാവാണ്, വിജയന്‍. ഒരു കോടിക്കടുത്തു വരുന്ന കമ്യൂണിസ്റ്റുകാരുടെ മുഴുവന്‍ നേതാവല്ല. അതിന്, ഒരു കാരണമേ ഉള്ളു. ധാര്‍ഷ്ട്യവും മാടമ്പിത്തരവും. പൊതു വേദിയില്‍ ഒരു പത്ര ലേഖകനെ എടോ ഗോപാലകൃഷ്ണ എന്നൊക്കെ വിളിച്ചാല്‍ ഒരു പട്ടി പോലും വക വയ്ക്കില്ല. മാത്രമല്ല, ലഭിക്കുന്ന വേദികളിലൊക്കെ തിരിച്ചടിക്കും. തമ്പ്രാന്റെ മടമ്പിത്തരം താങ്കളേപ്പോലുള്ള അടിമകള്‍  അമൃത വര്‍ഷം പോലെ കേട്ട് കോള്‍മയിര്‍ കൊള്ളും. കെ ഇ എന്‍ കുഞ്ഞഹമ്മദിനേപ്പോലുള്ള കുരങ്ങന്‍മാര്‍ അതിനെ വര്‍ഗ്ഗ സമരം എന്നൊക്കെ വിളിച്ച് തമ്പ്രാനെ സന്തോഷിപ്പിക്കും. തമ്പ്രാന്‍ നാലടി മേലോട്ട് പൊന്തും. തമ്പ്രാനെ ആദ്യം ഭൂമിയില്‍ ഉറപ്പിച്ചു നിറുത്ത്. എങ്കിലേ തമ്പ്രാന്, ഭൂമിയില്‍ ജീവിക്കുന്ന ജനങ്ങളുടെ നേതാവാകാന്‍ ആകൂ.

kaalidaasan said...

>>>>> പിണറായി വിജയനും ഒരു നല്ല മാനവികതാ വാദിയാണ്. അത് താങ്കൾക്ക് മനസിലാകില്ല. <<<<<<

ശവത്തില്‍ കുത്തലാണോ താങ്കളും തമ്പ്രാനും പഠിച്ച മനവികത?

കേരളം മുഴുവന്‍ ഞെട്ടിത്തരിച്ചു പോയ സംഭവമായിരുന്നു റ്റി പി വധം. മനുഷ്യത്വം മരവിക്കാത്ത എല്ലാവരും അതില്‍ ദുഖിച്ചിരിക്കുമ്പോള്‍ റ്റി പി യെ കുലം കുത്തി എന്നു വിളിച്ചതാണു മാനവികത എങ്കില്‍ ആ മാനവികത മനുഷ്യ ജാതിയില്‍ ജനിച്ച ആര്‍ക്കും വേണ്ട മാഷേ. അവരൊക്കെ അതിനെ മൃഗീയത എന്നേ വിളിക്കൂ. കുലം കുത്തി എന്ന് മരിച്ചു കിടക്കുന്ന റ്റി പി യെ വിളിച്ചത് ശരിയായില്ല എന്ന സംസ്ഥാന സമിതിയില്‍ അഭിപ്രായമുണ്ടായപ്പോള്‍ ഇ എം എസും പലരെയും കുലം കുത്തി എന്നു വിളിച്ചിട്ടുണ്ട് എന്നായിരുന്നു വിജയന്റെ പ്രതികരണം. ഇപ്പോള്‍ വിജയന്, എല്ലാറ്റിന്റെയും  ബെഞ്ച് മാര്‍ക്ക് ഇ എം എസ് ആണല്ലോ.

മരിച്ചു കിടക്കുന്ന ഒരാളെ, ശത്രുവാണെങ്കില്‍ പോലും, അധിക്ഷേപിക്കുന്നത് മാനവികതയല്ല മാഷേ. മൃഗീയതയാണ്. ഒരു അദ്ധ്യപകനായ താങ്കള്‍ക്കിത് മനസിലാകാതേ പോയതില്‍ എനിക്ക് യാതൊരു അത്ഭുതവുമില്ല. ചിന്താശേഷി പോലും തമ്പ്രാണ്, അടിയറ വച്ച ഭക്തന്റെ അപഭ്രുംശമായേ ഞാന്‍ ഇതിനെ കാണുന്നുള്ളൂ.

പാലോറ മാതയേപ്പോലുള്ള പാവങ്ങളുടെ പിച്ചക്കാശുകൊണ്ട് പടുത്തുയര്‍ത്തിയ പാര്‍ട്ടിയുടെ പൊതു സ്വത്തായ ദേശാഭിമാനി പത്രം ഇഷ്ടക്കാരന്റെ പേരിലേക്ക് അടിച്ചു മാറ്റുന്നത് മനവികത അല്ല, ആര്‍ത്തിയാണു മാഷേ.

ഈ രീതിയിലുള്ള മനവികതാവാദിയെ മനസിലാക്കാനുള്ള കോഴ്സ് കേരളത്തില്‍ എവിടെയെങ്കിലും പഠിപ്പികുന്നുണ്ടെങ്കില്‍ ഒന്ന് പോയി പഠിക്കാമായിരുന്നു. മാഷിന്റെ സ്കൂളില്‍ മാഷിതു പഠിപ്പിക്കുന്നുണ്ടോ?

kaalidaasan said...

>>>>> സി.പി.ഐ.എമ്മിനെ കൂടുതൽ ജനാധിപത്യ വൽക്കരിച്ച ആളാണ് പിണറായി വിജയൻ എന്നതാണ് എനിക്ക് അദ്ദേഹത്തിലുള്ള ഭക്തി. അല്ലാതെ നിങ്ങൾ കരുതുന്നതൊന്നുമല്ല. അദ്ദേഹം ആരെയും വെട്ടിനിരത്തുന്നയാളല്ല. വരട്ടുതത്വ വാദിയുമല്ല. <<<<<<


പെണ്ണുപിടിയന്‍മാരെയും, സര്‍ക്കാര്‍ ഭൂമി കയ്യേറിയവരെയും, കള്ളവാറ്റുകാരന്റെ പറ്റുപടിക്കാരെയും, മാഫിയകളുടെ തോഴന്‍മാരെയും, ഒക്കെ സ്ഥാനമാനങ്ങള്‍ നല്‍കി സന്തോഷിപ്പിച്ച് സ്വന്തം ചേരിയിലാക്കുന്നതിനെ ജനാധിപത്യം എന്നു വിളിക്കാന്‍ ആകില്ല. ചെയ്യുന്ന എല്ലാ ചെറ്റത്തരത്തിനും ഭൂരിപക്ഷ തീരുമാനത്തിലൂടെ സാധുത നേടിയെടുക്കുന്നത് ജാനാധിപത്യ വത്കരണമല്ല മാഷേ. ജനാധിപത്യത്തെ വ്യഭിചരിക്കലാണ്. യു ഡി എഫ് തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ വേണ്ടി ചെയ്യുന്നതിന്റെ മറ്റൊരു പതിപ്പ്. എതിര്‍ ശബ്ദമുയര്‍ത്തുന്നവരെ കുലം കുത്തി എന്ന് മുദ്ര കുത്തുന്ന ആഭാസത്തരമല്ല ജനാധിപത്യം. ധാര്‍ഷ്ട്യവും ഉരുക്കു മുഷ്ടിയും കൊണ്ട് ഏകാധിപതി ആയി വാഴുന്നതിനെ ആരും ജനാധിപത്യം  എന്നു വിളിക്കില്ല. ഭീതി ആധിപത്യമാണത്.

സ്വതന്ത്ര ചിന്തയിലൂടെ ഭൂരിപക്ഷ പിന്തുണ നേടിയെടുക്കുന്നതാണു ജാനധിപത്യം. കുരുട്ടു ബുദ്ധിയിലൂടെ, എതിര്‍ശബ്ദങ്ങളെ നിശബ്ദമാക്കുന്നതിനെ ഏകാധിപത്യം എന്നാണു വിളിക്കുക.

വിജയന്‍ ആരെയും വെട്ടി നിരത്താറില്ല. വെട്ടിക്കൊല്ലുന്നവരുടെ സംരക്ഷണം ഏറ്റെടുക്കാറെ ഉള്ളൂ. വെട്ടി നിരത്താനിപ്പോള്‍ ക്വട്ടേഷന്‍ നല്‍കാറേ ഉള്ളൂ.മാനവികതയുടെ മുഖത്ത് 52 വെട്ടുവെട്ടിയവരെ പാര്‍ട്ടി ഗ്രമങ്ങളില്‍ സംരക്ഷിക്കാറേ ഉള്ളൂ. കാരായിമാരെ ഒരു മാസത്തോളം പാര്‍ട്ടി കേന്ദ്രങ്ങളില്‍ സംരക്ഷിച്ച് അവസാനം ഗത്യന്തരമില്ലാതെ നിയമത്തിനു വിട്ടുകൊടുക്കേണ്ടി വന്നു. കുഞ്ഞനന്തനെയും  ഇപ്പോള്‍ സംരക്ഷിക്കുന്നു. നാളെ നിയമത്തിനു വിട്ടുകൊടുക്കേണ്ടി വരും. നിയമത്തിന്റെ കൈ നീണ്ടു നീണ്ടു വരുന്നു. അത് ജയരാജനെയും കടന്ന് വിജയനിലേക്കെത്തി ചേരാനുള്ള എല്ലാ സാധ്യതയുമുണ്ട്. കൊല ചെയ്യുന്നത് മാത്രമല്ല കുറ്റം.കൊലപാതകികളെ ഏര്‍പ്പാടാക്കുന്നതും. സംരക്ഷിക്കുനതും, കൊല നടക്കും എന്നറിഞ്ഞിട്ടും അതൊളിച്ചു വയ്ക്കുന്നതുമൊക്കെ ഇന്‍ഡ്യന്‍ നീതി ന്യായ വ്യവസ്ഥയില്‍ കുറ്റമാണ്.

പാവം കൊടി സുനിയും കൂട്ടരും. പാര്‍ട്ടി ഗ്രാമത്തില്‍ ദേശാഭിമാനി മാത്രം വായിച്ചിരുന്ന അവര്‍ മണ്ടന്‍മാര്‍. ദേശാഭിമാനി വായിച്ചാല്‍ കൊടി സുനിയൊന്നും പ്രതികളേ അല്ല. അത് വായിച്ച് പിടിക്കപ്പെടാന്‍ സാധ്യതയില്ല എന്ന ധാരണയിലാണവര്‍ കഴിഞ്ഞിരുന്നതും. മറ്റേതെങ്കിലും പത്രങ്ങള്‍ വായിച്ചിരുന്നെങ്കില്‍ അവര്‍ക്ക് സത്യം മനസിലാകുമായിരുന്നു. എങ്കില്‍ അവര്‍ കേരളത്തിനു പുറത്തേക്ക് രക്ഷപ്പേട്ടേനെ. ദേശാഭിമാനി മാത്രം വായിച്ചത്കൊണ്ട് പോലീസിന്റെ പണി കുറച്ചു കൂടി എളുപ്പമായി.

എല്ലാ മാഫിയകളും വിജയന്റെ അടുത്ത ആള്‍ക്കാരാണിന്ന്. സാമ്പത്തികകുറ്റവാളിയായ ഫാരീസ് അബൂബേക്കര്‍, ലോട്ടറി രജാവും നികുതി വെട്ടിപ്പുകാരനുമായ സാന്റിയഗോ മാര്‍ട്ടിന്‍, കൊള്ളപ്പലിശക്കാരനായ ലിസ് ചാക്കോ, തുടങ്ങി മണല്‍ മാഫിയയും, റിയല്‍ എസ്റ്റേറ്റ് മാഫിയയും, കള്ളവാറ്റുകാരും ഒക്കെ വിജയന്‍ സെക്രട്ടറി ആയപ്പോള്‍ പാര്‍ട്ടിയുടെ സഹചാരികളായി. പാര്‍ട്ടി അമ്യൂസ്മെന്റ് പാര്‍ക്കുകളും പഞ്ചനക്ഷത്ര ഹോട്ടലുകളും നടത്തുന്നു. പാര്‍ട്ടി സെക്രട്ടറി തന്നെ അഴിമതികേസില്‍ പ്രതിയാകുന്നു. പാര്‍ട്ടിയുടെ ഉന്നത നേതാക്കള്‍ പല കൊലപാതകേസുകളിലും പ്രതികളാകുന്നു. പാര്‍ട്ടി ജില്ലാ സെക്രട്ടറിയും കുടുംബവും സര്‍ക്കാര്‍ ഭൂമി കായ്യേറുന്നു. പാര്‍ട്ടി സെക്രട്ടറി തന്നെ പാര്‍ട്ടി സ്വത്തുക്കള്‍ ഇഷ്ടക്കാര്‍ക്ക് എഴുതിക്കൊടുക്കുന്നു. ഇതുപോലെയുള്ള വലതുപക്ഷ വത്കരണ, കമ്യൂണിസ്റ്റുവിരുദ്ധ നടപടികളെ എതിര്‍ക്കുന്നവരെ വരട്ടു വാദികളെന്നു മുദ്ര കുത്തുന്നു. യഥാര്‍ത്ഥ കമ്യൂണിസ്റ്റുകാരെ കുലം കുത്തി എന്ന് മുദ്ര കുത്തി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുന്നു. എന്നിട്ട് പെണ്ണുപിടിയന്‍മാരെയും, സാമ്പത്തിക കുറ്റവളികളെയും, ഭൂമി കയ്യേറ്റകാരെയും, കള്ളവാറ്റുകാരന്റെ പറ്റുപടിക്കാരെയും ഒക്കെ കമ്യൂണിസ്റ്റുകളാക്കി കൊണ്ടു നടക്കുന്നു. എന്നിട്ട് അതാണു കമ്യൂണിസം എന്ന് പ്രചരിപ്പിക്കുന്നു. താങ്കളേപ്പോലുള്ള അടിമകള്‍ അതിനൊക്കെ ഓശാന പാടുന്നു. ഭക്തര്‍ ചെയ്യേണ്ട കടമ തന്നെ.

കമ്യൂണിസ്റ്റ് ഏകാധിപത്യ രാജ്യമായ റഷ്യയില്‍  ഒരു നൂറ്റാണ്ടു മുമ്പ് ലെനിന്‍ ചെയ്ത കാര്യങ്ങള്‍ ഈ നൂറ്റാണ്ടിലെ ഇന്‍ഡ്യ എന്ന സ്വതന്ത്ര ജനാധിപത്യ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയില്‍ വേണമെന്ന് ശഠിക്കുന്നതാണ്, വരട്ടു വാദം. ലെനിനിസ്റ്റ് സംഘടന തത്വം ലംഘിച്ചു എന്നും പറഞ്ഞ്, പാര്‍ട്ടിയുടെ ഏറ്റവും മുതിര്‍ന്ന നേതാവിനെ വെട്ടി നിരത്തുന്ന വരട്ടു വാദമാണ്, വിജയന്റേത്.

kaalidaasan said...

>>>>> കാലം പിണറായിയെ വാഴ്ത്തുകതന്നെ ചെയ്യും. കാരണം കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ അദ്ദേഹത്തിൽ നിന്നും അധികമൊന്നും ചോർന്നു പോയിട്ടില്ലാ എന്നതുതന്നെ! <<<<<<

കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ അദ്ദേഹത്തിൽ നിന്നും കുറച്ചൊക്കെ ചോർന്നു പോയിട്ടുണ്ടെന്ന് താങ്കള്‍ സമ്മതിക്കുന്നുണ്ടല്ലോ.

താങ്കളേപ്പൊലുള്ള ഭക്തര്‍ക്ക് വിജയന്‍ വാഴ്ത്തിപ്പാടേണ്ട പുണ്യവാളനായിരിക്കാം. ഇനി ഒരു രൂപക്കൂടുണ്ടാക്കി, പ്രതിഷ്ടിച്ചാല്‍ മതി. താങ്കളേപ്പോളുള്ള കുറച്ച് ഭക്തര്‍  വാഴ്ത്തിക്കോളും.

കാലം വാഴ്ത്തുന്നതൊക്കെ കുറച്ചു കഴിഞ്ഞു വരുന്ന കാര്യമല്ലെ. സി പി എമ്മിലെ കുറച്ചു ഭക്തരുടെ ഇടയില്‍ അല്ലതെ വിജയന്, എന്തു സ്വീകാര്യതയാണിന്നുള്ളത്. പൊതു ജനങ്ങളിലൊരാളെങ്കിലും വിജയനെ ഇഷ്ടപ്പെടുന്നുണ്ടോ? രണ്ടുകൊല്ലം കഴിയുമ്പോള്‍ സെക്രട്ടറി സ്ഥാനത്തു നിന്നും ഇറങ്ങേണ്ടി വരും. അപ്പോള്‍ കാണാം പാര്‍ട്ടി അംഗങ്ങള്‍ വിജയനെ വാഴ്ത്തുന്നതൊക്കെ.

kaalidaasan said...

>>>>> എവിടെയെങ്കിലും ഓടയിൽ ഒരു പാർട്ടിക്കാരൻ വെള്ളമടിച്ച് കിടന്നാൽ ഇവിടുത്തെ മാധ്യമങ്ങൾ പറയും പിണറായി വിജയൻ സെക്രട്ടറിയായതുകൊണ്ടാണ് ഈ പാർട്ടി അനുഭാവി ചാരായം കുടിച്ച് ഓടയിൽ കിടന്നതെന്ന്‌ <<<<<<

എവിടെയെങ്കിലും ആരെങ്കിലും എതെങ്കിലും ചെയ്തതിനേക്കുറിച്ച് ആരും വിജയനെ കുറ്റപ്പെടുത്തുന്നില്ല.

ലാവലിന്‍ വിഷയത്തില്‍ പൊതു ഖജനാവിനു നഷ്ടമുണ്ടാക്കി എന്നു കണക്കുകള്‍ സഹിതം പറഞ്ഞത് വഴിയില്‍ കിടക്കുന്നവരൊന്നുമല്ല. ഇന്‍ഡ്യയുടെ ഭരനഘടനാ സ്ഥാപനമായ സി എ ജി ആണ്. അതിന്റെ അടിസ്ഥാനത്തിലാണു വിജയനെതിരെ കേസെടുത്തത്. ഭരിച്ചപ്പോള്‍ മന്ത്രി എന്ന നിലയില്‍ വിജയനുണ്ടാക്കിയ നഷ്ടമാണത്.

വണ്‍ റ്റു ത്രീ എന്ന് ലിസ്റ്റുണ്ടാക്കി, എതിരാളികളെ വെടി വച്ചും, കുത്തിയും, ചവുട്ടിയും കൊന്നു എന്ന് പറഞ്ഞത് പാര്‍ട്ടിയുടെ ഒരു ജില്ലാ സെക്രട്ടറി ആണ്. പ്രസംഗശൈലിയിലെ വ്യതിയാനം എന്നു പറഞ്ഞതിനെ നിസാരവത്കരിച്ചത് പാര്‍ട്ടി സെക്രട്ടറിയാണ്. മണിയാശാന്‍ പറഞ്ഞത് നേരാണെന്നു പറഞ്ഞ് സെക്രട്ടറിയെ പിന്തുണച്ചത് താങ്കളാണ്. കേന്ദ്രം ഇടപെടുന്നതുവരെ ഒരു നടപടിയും എടുക്കാതെ സംരക്ഷിച്ചു നിറുത്തിയത് വിജയനാണ്. അതിനു വിജയനെ അല്ലാതെ മാറ്റരെയും കുറ്റപ്പെടുത്താന്‍ ആകില്ല.

പി ശശി എന്ന പെണ്ണുപിടിയന്‍  ജില്ലാ സെക്രട്ടറി പാര്‍ട്ടി അംഗങ്ങളുടെ മക്കളെയും ഭാര്യമാരെയും വരെ ഉപദ്രവിച്ചതിന്റെ പരാതി ലഭിച്ചിട്ടും ഒന്നും ചെയ്യാതെ ഇരുന്ന പാര്‍ട്ടി സെക്രട്ടറിയും  കുറ്റവാളി ആണ്.

ഗോപി എന്ന പെണ്ണുപിടിയന്‍ ജില്ലാ സെക്രട്ടറി, പാര്‍ട്ടി ഓഫിസു വരെ തന്റെ കാമ കേളിക്കുപയോഗിച്ചതിനെതിരെ പരാതി ലഭിച്ചിട്ടും വിജയന്‍ ഗോപിക്ക് കൂട്ടു നിന്നു. ക്യാമറയില്‍ പകര്‍ത്തി തെളിവു കൊടുത്തിട്ടു പോലും വിജയന്‍ അനങ്ങിയില്ല.

സദാചാര വിരുദ്ധ പ്രവര്‍ത്തികളും പാര്‍ട്ടിയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്ന പ്രവര്‍ത്തികളും ചെയ്യുന്നവരെ ഉടന്‍ പുറത്താക്കണമെന്നതാണ്, പാര്‍ട്ടി ഭരണഘടന നിഷ്കര്‍ഷിക്കുന്നത്.

താങ്കളിതു വരെ അത് വായിച്ചില്ലെങ്കില്‍ ഇപ്പോഴെങ്കിലും വായിക്കുക.

http://cpim.org/content/party-constitution


Party members found to be strike-breakers, drunkards, moral degenerates, betrayers of Party confidence, guilty of grave financial corruption can be summarily suspended from Party membership and removed from all responsible positions in the Party by the Party unit to which he belongs or by a higher Party body pending the issue of the charge-sheet to him and getting his explanation. This summary suspension and removal from all responsible positions in the Party cannot be extended for a period of more than three months.

കൊലപാതകങ്ങള്‍ നടത്തിയിട്ട�C/i>

എെന്ന് പറഞ്ഞ് മണി ജനങ്ങള്‍ക്ക് പാര്‍ട്ടിയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തി. പാര്‍ട്ടിയെ കൊലപാതകികളുടെ പാര്‍ട്ടി എന്ന് എതിരാളികള്‍ക്ക് മുദ്ര കുത്താന്‍  അവസരമുണ്ടാക്കി. ശശിയും, ഗോപിയും സദാചാര വിരുദ്ധ പ്രവര്‍ത്തികള്‍ ചെയ്ത് പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കി. ഇവരെ ഉടന്‍ പുറത്താക്കണമെന്ന പാര്‍ട്ടി ഭരണഘടനാ നിര്‍ദ്ദേശം ആണു വിജയന്‍ ലംഘിച്ചത്. അത് പാര്‍ട്ടിയോടുള്ള വെല്ലുവിളിയും കൂടിയാണ്. ഇവരെ സംരക്ഷിച്ച വിജയന്‍ ഇവരേപ്പോലെ തെറ്റുകാരനാണ്. മണിയാശാന്‍ പറഞ്ഞത് നേരാണെന്നു പറയുന്ന താങ്കളും പര്‍ട്ടി ഭരണഘടനയെ വെല്ലുവിളിക്കുകയാണ്.

ദേശാഭിമാനി എന്ന പാര്‍ട്ടി പത്രം ജയരാജന്റെ പേരിലേക്ക് എഴുതി മാറ്റിയത് വിജയനാണ്. അതിനു വിജയനെ അല്ലാതെ മാറ്റാരെയും കുറ്റപ്പെടുത്താന്‍ ആകില്ല.

ഫസല്‍ വധക്കേശില്‍ സി ബി ഐ പ്രതിയാക്കിയ കാരായിമാരെ പാര്‍ട്ടി ഒളിപ്പിച്ചത് വിജയ്ന്റെ അറിവോടെയാണ്. അതിനും മറ്റാരെയും കുറ്റപ്പെടുത്താന്‍ ആകില്ല.

റ്റി പി വധക്കേസില്‍ ക്വട്ടേഷന്‍ സംഘങ്ങളെ പാര്‍ട്ടി ഗ്രാമങ്ങളില്‍ ഒളിവില്‍ താമസിപ്പിച്ചത് വിജയന്റെ അറിവോടെയാണ്. അതിനും മറ്റാരെയും കുറ്റപ്പെടുത്താന്‍ ആകില്ല.

ഇപ്പോഴും പിടികിട്ടാത്ത കുഞ്ഞനന്തനെ ഒളിപ്പിച്ചിരിക്കുന്നതും വിജയന്റെ അറിവോടെ ആണ്. അതിന്, ബെര്‍ളിന്‍ കുഞ്ഞനന്തനെ കുറ്റപ്പെടുത്താന്‍ ആകില്ല.

പല കൊലപാതക്കേസുകളിലും യഥാര്‍ത്ഥ പ്രതികളെ മാറ്റി, പാര്‍ട്ടി നല്‍കുന്ന ചാവേറുകളെ പ്രതികളാക്കുന്നതും വിജയന്റെ അറിവോടെയാണ്.

ഇതൊക്കെ ആരെങ്കിലും വെള്ളമടിച്ച് ഓടയില്‍ കിടക്കുന്നതിന്റെ കഥയല്ല. ഗുരുതരമയ തെറ്റുകളില്‍ പാര്‍ട്ടിയുടെ ഉന്നത നേതാക്കള്‍ പ്രതികളാക്കപ്പെടുന്ന സത്യങ്ങളും അവക്ക് പാര്‍ട്ടി സെക്രട്ടറി ആയ വിജയന്‍ കൂട്ടുനില്‍ക്കുന്നതുമാണ്.

kaalidaasan said...

>>>>മറ്റൊന്ന് എനിക്ക് മാനവികതാ വാദി എന്ന സർട്ടിഫിക്കറ്റ് നൽകുവാൻ താങ്കളെ ആരും ചുമതലപ്പെടുത്തിയിട്ടുണ്ടെന്നു ഞാൻ കരുതുന്നില്ല.<<<<<

സജിം,

ഒരാളെ മാനവിക വാദി എന്ന് മുദ്ര കുത്തുന്നത് അയാളുടെ പ്രവര്‍ത്തിയും വാക്കുകളും അനുസരിച്ചാണ്.

ഒരു മൃഗത്തിന്റെ ചേഷ്ടയോടെ ഒരാളെ വെടി വച്ചു കൊന്നു. ഒരാളെ കുത്തിക്കൊന്നു, ഒരാളെ തല്ലിക്കൊന്നു എന്നു പറയുന്നത് മനവികതാ വാദമല്ല. മൃഗീയതയാണ്. അതു പറയുന്ന ആള്‍ നേരു പറയുന്നു എന്നു പറഞ്ഞ് പിന്താങ്ങുന്ന താങ്കളെയും സുബോധമുള്ള ആരും മാനവികത വാദി എന്നു വിളിക്കില്ല.

kaalidaasan said...

>>>>സ്വയം കുറെ ഊഹാ പോഹങ്ങളുണ്ടാക്കി എല്ലാമറിയുന്നതുപോലെ എഴുതിവിടുന്ന ആളാണ് കാളീദാസൻ.സത്യം തുറന്നു പറഞ്ഞാൽ അപ്പുക്കുട്ടൻ വള്ളിക്കുന്നും, എൻ.എം.പിയേഴ്സണും കഴിഞ്ഞാൽ പിന്നെ പാർട്ടിയെ സ്നേഹിക്കുന്നവർക്ക് വെറുപ്പ് തോന്നുന്നത് കാളിദാസന്റെ വാക്കുകളോടാകും.<<<<<


പാര്‍ട്ടിയെ സ്നേഹിക്കുന്നവര്‍ക്ക് ഇപ്പോള്‍ ആരോടാണു വെറുപ്പ് തോന്നുന്നതെന്നൊക്കെ അറിയണമെങ്കില്‍ പൊതു ജനങ്ങളുടെ ഇടയിലേക്കൊന്ന് ഇറങ്ങണം. വിജയന്റെ അപദാനങ്ങള്‍ വാഴ്ത്തി ഇരുന്നാല്‍ പോരാ.

എന്താണു ഞാന്‍ എഴുതിയ ഊഹാപോഹങ്ങള്‍?

ദേശാഭിമാനി വിജയന്‍ ജയരാജന്റെ പേരിലേക്ക് എഴുതി എടുത്തു എന്നതോ? പോളിറ്റ് ബ്യൂറൊ ഇടപെട്ട് തിരികെ സംസ്ഥാന കമ്മിറ്റിയുടെ പേരിലേക്ക് എഴുതിച്ചതൊക്കെ എല്ലാവര്‍ക്കുമറിയാം മാഷേ. അറിയില്ലെങ്കില്‍ തോമസ് ഐസക്കിണോടെങ്കിലും ചോദിക്കുക. ഞാനും കൊടുത്തിട്ടുണ്ട് ദേശഭിമാനിക്ക് സംഭാവന. അത് വിജയനു തറവാട്ടിലേക്ക് എഴുതി എടുക്കാന്‍ വേണ്ടിയല്ല.

കൈരളിക്കും കൊടുത്തു സംഭാവന. ഇപ്പോള്‍ തോനുന്നു അത് വേണ്ടായിരുന്നു എന്ന്. പാര്‍ട്ടി തുടങ്ങിയ ചാനലിപ്പോള്‍ ഏത് മുതലാളിത്ത മൂരാച്ചി ചാനലിനെയും നാണിപ്പിക്കുന്ന വിധമാണിന്ന്. വിജയേട്ടന്‍ സാരഥി ആയി തെരഞ്ഞെടുത്ത ബ്രിട്ടാസ് ഏട്ടനെ ഉപേക്ഷിച്ച് മുര്‍ഡോക്കിന്റെ ചാനലില്‍ ലാഭമുണ്ടാക്കാന്‍ പോയി. അതുകൊണ്ട് ഒരു ഗുണമുണ്ടായി. ദിവസം ​നാലു നേരം വിജയന്‍ ചീത്തപറഞ്ഞിരുന്ന മുര്‍ഡോക്കിന്റെ ചാനല്‍ രക്ഷപ്പെട്ടു അനിയന്‍ ഭരിക്കുന്ന ചനലിനേപ്പറ്റി ഏട്ടന്‍ ഇപ്പോള്‍ മിണ്ടുന്നില്ല.

ശശിയേയും  ഗോപിയേയും സദാചാര വിരുദ്ധ പ്രവര്‍ത്തനം നടത്തിയിട്ടും അവരെ സംരക്ഷിച്ചതും എന്റെ ഊഹാപോഹമൊന്നുമല്ല. കേരളത്തിലെ എല്ലാ ജനങ്ങളും കണ്‍മുന്നില്‍ കണ്ടതാണ്.

വിജയന്‍ വെടിയുണ്ടയും തോക്കുമായി അംഗരക്ഷകരുടെ അകമ്പടിയോടെ എ സി കാറില്‍ സഞ്ചരിക്കുന്നത് ജനങ്ങളുടെ കണ്‍മുന്നിലാണ്. ജീവനു ഭീക്ഷണിയുണ്ടായിട്ടും ആരും  കൂട്ടിനില്ലാതെ ഏകനായി ഒരു മോട്ടോര്‍ സൈക്കിളില്‍  സഞ്ചരിച്ച റ്റി പി യുടെ നെഞ്ചുറപ്പിന്റെ ആയിരത്തിലൊന്ന് താങ്കളുടെ തമ്പ്രാനില്ല. ഇതൊക്കെ പൊതു ജനം കാണുന്ന സത്യങ്ങളാണ്. എന്റെ ഊഹാപോഹങ്ങളല്ല. ആരാണു നെഞ്ചുറപ്പുള്ള കമ്യൂണിസ്റ്റെന്ന് മനസിലാക്കാനുള്ള ബുദ്ധി വികാസമൊക്കെ അവര്‍ക്കുണ്ട്. അവരെ പരിഹസിച്ച് മാഷേതായാലും ഇളിഭ്യനാകേണ്ടതില്ല.

താങ്കളൊക്കെ ഇതൊക്കെ അറിഞ്ഞിട്ടും അറിയാത്തതായി നടിക്കുന്നു. അതൊക്കെ തമ്പ്രാനോടുള്ള ഭക്തി മൂത്തതിന്റെ കുഴപ്പമാണ്. എന്റെ കുഴപ്പമല്ല.

താങ്കള്‍ പാര്‍ട്ടിയെ സ്നേഹിക്കുന്നെങ്കില്‍ ഇതൊക്കെ ചെയ്ത വിജയനെ ആണു വിമര്‍ശിക്കേണ്ടത്. ഇതൊക്കെ വിളിച്ചു പറയുന്ന അപ്പുക്കുട്ടനെയും പിയേഴ്സനെയും എന്നെയുമല്ല.

ഇതൊക്കെ പറയുന്നതുകൊണ്ട് പാര്‍ട്ടിയെ സ്നേഹിക്കുന്ന ആര്‍ക്കും എന്നോട് വെറുപ്പുണ്ടാകില്ല. പാര്‍ട്ടിക്ക് വേണ്ടി പാവങ്ങള്‍ പണിയെടുത്തും പട്ടിണി കിടന്നും  സ്വരൂപിച്ചതൊക്കെ ഇപ്പോള്‍ സ്വന്തം തറവാട്ടു സ്വത്തുപോലെ അനുഭവിക്കുന്ന പരാഹ്ന്ന ജീവികള്‍ക്ക് വെറുപ്പുണ്ടാകും. പാലോറ മാതയൊക്കെ സ്വന്തം ഉപജീവനമാര്‍ഗ്ഗമായിരുന്ന ആടിനെ വിറ്റാണ്, ദേശാഭിമാനിക്ക് സംഭാവന നല്‍കിയത്. ആ സ്വത്താണ്, യാതൊരു ഉളുപ്പുമില്ലാതെ ഇഷ്ടക്കാരന്റെ പേരിലേക്ക് വിജയന്‍ എഴുതി മാറ്റിയത്. പാര്‍ട്ടിയെ സ്നേഹിക്കുന്ന ആര്‍ക്കുമതിനെ പിന്തുണക്കാന്‍ ആകില്ല. വിജയനു സ്വാര്‍ത്ഥ ലാഭമുണ്ടാക്കാണ്‍ വേണ്ടിയല്ല ആയിരങ്ങള്‍ ഇതിനെ ചോരയും നീരും കൊടുത്ത് പടുത്തുയര്‍ത്തിയത്. ഞാനിതു പറയുമ്പോള്‍ വിജയനെ വാഴ്ത്തിപ്പാടി നടക്കുന്ന ഭക്തര്‍ക്ക് വെറുപ്പുണ്ടാകും. പക്ഷെ അതിനെ ഞാന്‍ കാര്യമാക്കുന്നില്ല.

kaalidaasan said...

>>>>കാളിദാസൻ, താങ്കളെപ്പറ്റി ഇങ്ങനെയൊക്കെ എഴുതേണ്ടിവന്നതിൽ ക്ഷമിക്കുക. പലരും കമന്റ് മോഡറേഷൻ വയ്ക്കുന്നതിന്റെ കാരണം താങ്കളെ പോലുള്ളവരാണെന്ന് ഞാൻ മനസിലാക്കുന്നു. സ.പിണറായി വിജയനോ വി.എസ്. അച്യുതാനന്ദനോ പാർട്ടിവിട്ടാലും ഈയുള്ളവൻ പാർട്ടിയിലായിരിക്കും മിസ്റ്റർ കാളിദാസൻ! <<<<<

പിണറായി വിജയനെ ദൈവത്തേപ്പോലെ ആരാധിക്കുന്നതിലും വലിയ മനസിലാക്കല്‍ മറ്റൊന്നില്ലല്ലോ.

ഇഷ്ടമില്ലാത്ത കമന്റുകള്‍ ഒഴിവാക്കാന്‍ വേണ്ടിയാണ്, കമന്റ് മോഡറേഷന്‍ എന്ന സൌകര്യം ബ്ളോഗറിലുള്ളത്. അത് വേണ്ടവര്‍ ഏര്‍പ്പെടുത്തുന്നു. എനിക്കതില്‍ യാതൊരു പരാതിയുമില്ല.

ഒരു പോസ്റ്റെഴുതി പരസ്യപ്പെടുത്തി ചര്‍ച്ചക്ക് തുറന്നു വയ്ക്കുമ്പോള്‍ എതിരഭിപ്രായവും സഹിഷ്ണുതയുള്ളവര്‍ പ്രതീക്ഷിക്കും. എതിരഭിപ്രായം ​കാണുമ്പോള്‍ നിയന്ത്രണം പോകുന്നത്പക്വതയുടെ ലക്ഷണമല്ല. പ്രത്യേകിച്ച് ഒരു മാഷില്‍ നിന്നും  ആരുമത് പ്രതീക്ഷിക്കുന്നില്ല.

പിണറായി വിജയനെന്ന വ്യക്തിയുടെ പ്രവര്‍ത്തികളെ, അതും കേരള പൊതു ജനമദ്ധ്യേ ചെയ്യുന്ന പ്രവര്‍ത്തികളെയാണു ഞാന്‍ വിമര്‍ശിച്ചത്. അതൊക്കെ തെറ്റാണെങ്കില്‍ അത് ചൂണ്ടിക്കാണിക്കുന്നതാണു മാന്യത. കമ്യൂണിസ്റ്റുകാരന്‍ വിമര്‍ശനത്തിനതീതനല്ല മാഷേ. വിമര്‍ശനത്തിലൂടെയാണ്, ഏതൊരു കമ്യൂണിസ്റ്റുകാരനും  പുരോഗമിക്കുന്നത്. താങ്കളൊക്കെ കൂടി വിജയനില്ലാത്ത ദുരൂഹത കല്‍പ്പിക്കുകയാണ്. വിജയന്റെ വീടു പോലും ദുരൂഹമായ ഏതോ കോട്ടയാണ്. അങ്ങ് ബംഗാളിലിരിക്കുന്നവര്‍ വരെ അതിനെ ചുറ്റിപ്പറ്റി കഥകളുണ്ടാക്കുന്നു.

താങ്കള്‍ പാര്‍ട്ടിയിലുണ്ടാകാനുള്ളതിന്റെ കാരണങ്ങള്‍ എന്റെ വിഷയമല്ല. വിജയനില്ലെങ്കിലും പാര്‍ട്ടിയിലുണ്ടാകുമെന്ന തമാശയെ ഞാന്‍ ചിരിച്ചു തള്ളുന്നു. വിജയന്റെ പ്രവര്‍ത്തികളെ വിമര്‍ശിക്കുന്നതുപോലും സഹിക്കാനാകാത്ത ഭക്തന്‍ ആരെ വിഡ്ഢിയാക്കാനാണു ശ്രമിക്കുന്നത്?. താങ്കളീ പറഞ്ഞതില്‍ അല്‍പ്പമെങ്കിലും  ആത്മാര്‍ത്ഥതയുണ്ടെങ്കില്‍  ഞാന്‍ വിജയനെ വിമര്‍ശിച്ചെഴുതിയ കമന്റുകള്‍ പ്രസിദ്ധീകരിക്കുകയാണു വേണ്ടത്. എന്നിട്ട് മതി വിജയനും  മേലെയുള്ള പാര്‍ട്ടിയോടുള്ള കപട സ്നേഹം വഴിഞ്ഞൊഴുക്കാന്‍.

ആരൊക്കെ പാര്‍ട്ടിയില്‍ ഉണ്ടാകണമെന്ന് ഇപ്പോള്‍ തീരുമാനിക്കുന്നത് വിജയനാണെന്നെനെക്കറിയാം. പിണറായി വിജയന്‍ കുലം കുത്തി എന്നു വിളിച്ചാല്‍ ആ ആള്‍ പാര്‍ട്ടിയില്‍ വന്ന് സ്ഥാനമാനങ്ങള്‍ പ്രതിക്ഷേക്കേണ്ട എന്ന് വിജയന്‍ പറഞ്ഞത് ഇപ്പോഴും ഇന്റര്‍നെറ്റില്‍ ഉണ്ട്. ഈ കുലശേഖരപ്പെരുമാളുടെ വ്യക്തിപരമായ ഇഷ്ടങ്ങള്‍  എന്നു മുതലാണ്, പാര്‍ട്ടി നയമായി തുടങ്ങിയത് മാഷേ? ധാര്‍ഷ്ട്യത്തിന്റെ പരകോടിയാണത്. അതുകൊണ്ട് പാര്‍ട്ടി അംഗമായിരിക്കാന്‍ വേണ്ട യോഗ്യതകളൊക്കെ വിശദീകരിച്ച് താങ്കള്‍ വിഷമിക്കേണ്ടതുമില്ല.

പാര്‍ട്ടി അംഗമാകുന്നതില്‍ വിജയന്‍ എന്ന പാര്‍ട്ടി ഉടമ ചില മോഡറേഷന്‍ വയ്ക്കുന്നു. അതുപോലെ കമന്റുകള്‍ വേണോ എന്നതില്‍ ബ്ളോഗുടമ മോഡറേഷന്‍ വയ്ക്കുന്നു. ഒരേ തൂവല്‍ പക്ഷികള്‍. കമന്റ് മോഡറേഷന്‍ വയ്ക്കുന്നവര്‍ ചിലരെ ഒഴിവാക്കി അവരുടെ പാട്ടിനു വിടുന്നു. പക്ഷെ പാര്‍ട്ടി മോഡറേഷന്‍ വയ്ക്കുന്ന വിജയന്‍മാര്‍ ഒരു പടി കൂടി കടന്ന ക്വട്ടേഷന്‍ നല്‍കി അവരെ കൊല്ലിക്കുന്നു. റ്റി പിയെ മോഡറേഷന്‍ വച്ച് ഒഴിവാക്കി അദ്ദേഹത്തിന്റെ പാട്ടിനു വിട്ടിരുന്നെങ്കില്‍ ഇപ്പോഴത്തെ പ്രതിസന്ധി പാര്‍ട്ടിക്കുണ്ടാകില്ലായിരുന്നു. എന്നെ മോഡറേഷന്‍ വച്ച് ഒഴിവാക്കി വിടണമെന്ന അപേക്ഷയുണ്ട്. ക്വട്ടേഷന്‍ സംഘത്തെ വിട്ട് 52 വെട്ടു വെട്ടി കൊല്ലിക്കരുതേ.

വിജയന്‍ കുലം കുത്തി ആണോ അല്ലയോ എന്ന് വിളിക്കുന്നതാണ്, ഈ പാര്‍ട്ടിയില്‍ അംഗമാക്കാനുള്ള യോഗ്യത എന്നത് ഏപ്പോളുണ്ടായ തീട്ടുരമാണു മാഷേ? പാര്‍ട്ടിയെ സ്നേഹിക്കുന്നു എന്ന് വീമ്പിളക്കിയാല്‍ മാത്രം പോരാ. വിജയനേപ്പോലുള്ളവരുടെ ധാര്‍ഷ്ട്യത്തെ എതിര്‍ക്കാനുള്ള നെഞ്ചുറപ്പും കൂടി വേണം.

താന്‍ കുലം കുത്തി എന്നു വിളിക്കുന്ന ആരും ഈ പാര്‍ട്ടിയില്‍ , വേണ്ട എന്ന വിജയന്റെ ധാര്‍ഷ്ട്യത്തെ എതിര്‍ക്കാന്‍ ആകുന്നില്ലെങ്കില്‍,  എന്ത് പാര്‍ട്ടി സ്നേഹമാണു താങ്കള്‍ക്കുള്ളത്? വിജയന്റെ വ്യക്തിപരമായ ഇഷ്ടങ്ങളാണോ പാര്‍ട്ടിയില്‍ നടപ്പാക്കേണ്ടത്? റ്റി പി കുലം കുത്തി ആണെന്നു പറഞ്ഞു നടന്നു വിജയന്‍. ഇപ്പോഴും പറയുന്നു. താന്‍ കുലം കുത്തി എന്നു ഒരാളെ വിളിച്ചാല്‍ അയാള്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമില്ല എന്നു പറഞ്ഞിട്ട്, റ്റി പിയെ പാര്‍ട്ടിയിലേക്ക് കൊണ്ടു വരാന്‍ ശ്രമിച്ചു എന്ന പച്ചക്കള്ളം പറയുന്നതാണോ പാര്‍ട്ടി അംഗമായിരിക്കാനുള്ള യോഗ്യത?

കള്ളം പറയുന്നവരെ കള്ളനെന്നു വിളിക്കാനുള്ള ആര്‍ജ്ജവമാണൊരു മാഷിനു വേണ്ടത്. താങ്കള്‍ പഠിപ്പിക്കുന്ന കുട്ടികളെ കള്ളം പറഞ്ഞാണോ താങ്കള്‍  പരിശീലിപ്പിക്കുന്നത്?

vkayil said...

കൊടി സുനിമാരുണ്ടാകുന്നതെങ്ങിനെ ? സജിം മാഷിന്റെ ബ്ലോഗ്‌ വായിക്കുക.

ഒരു അധ്യാപകന്റെ നിലവാരം ഇതാണെങ്കില്‍ ..............!!!!

kaalidaasan said...

>>>>പ്രിയ കാളിദാസൻ,

താങ്കളുടെ പ്രചരണവേദിയായി എന്റെ ചുവരിനെ കാണാതിരിക്കുക. താങ്കളുടെ കമന്റുകൾ ഒന്നും സത്യമായും ഞാൻ ഇഷ്ടപ്പെടുന്നില്ല. താങ്കളൂടെ ബ്ലോഗിൽ ഞാൻ ഇപ്പോൾ വന്നു കമന്റിടാറില്ലല്ലോ. <<<<<


പ്രിയ സജിം,

ആശയ പ്രചരണമോ? ഹഹഹഹ.

ഞാന്‍ ഇവിടെ ഒരാശയവും പ്രചരിപ്പിച്ചില്ല.ഇവിടെ എഴുതിയത് വിജയന്‍ എന്ന സി പി എം സെക്രട്ടറി നടത്തിയ കമ്യൂണിസ്റ്റു വിരുദ്ധതയും പാര്‍ട്ടി ഭരണഘടന വിരുദ്ധതയും ആണ്.താങ്കള്‍ അദ്ദേഹത്തിന്റെ പല അപദാനങ്ങളും എഴുതി. ഞാന്‍ അദ്ദേഹത്തിന്റെ പല പാളിച്ചകളും എഴുതി. അതില്‍ എന്താണിത്ര കോപിക്കുന്നത്? താങ്കള്‍ പല പോസ്റ്റുകളിലും വി എസിന്റെ പാര്‍ട്ടി വിരുദ്ധതയുയും അച്ചടക്ക ലംഘനവും എഴുതാറില്ലേ. അതു പോലെ മറ്റൊന്ന്. വി എസിനെ പാര്‍ട്ടി ശാസിച്ചു എന്ന ഒരു വ്യാജ വാര്‍ത്ത പിണറായി ഭക്തര്‍ പ്രചരിപ്പിച്ചപ്പോള്‍ അതിന്റെ സത്യാവസ്ഥ പോലും  അന്വേഷിക്കാതെ വി എസിനെ കുറ്റപ്പെടുത്തിക്കൊണ്ട് ഒരു പോസ്റ്റ് പോലും എഴുതിയില്ലായിരുന്നോ. അതൊക്കെ താങ്കളുടെ ആശയ പ്രചരണമായിരുന്നോ?

വേണ്ടത് സഹിഷ്ണുതയാണു മാഷേ. വിമര്‍ശനം നേരിടാനുള്ള സഹിഷ്ണുത.

എന്റെ കമനറ്റുകള്‍ വിജയന്റെ ഭക്തനായതുകൊണ്ട് താങ്കള്‍ ഇഷ്ടപ്പെടുന്നില്ല. വി എസിനെതിരെ ആരു കമന്റെഴുതിയലും താങ്കളുടെ മനം കുളിരും. അവരുടെ കൂടെ ചേരുകയും ചെയ്യും. ഇതറിഞ്ഞു കൊണ്ട് തന്നെയാണു ഞാനി കമന്റുകള്‍ എഴുതുന്നത്. താങ്കളെഴുതുന്നതിനൊരു മറുവശം കൂടി ഉണ്ടെന്ന് വായനക്കാരെ ബോധ്യപ്പെടുത്താന്‍. താങ്കള്‍ക്ക് വിജയന്റെ അതേ അസഹിഷ്ണുതയാണെന്നിപ്പോള്‍ വായനക്കര്‍ക്കോക്കെ മനസിലയി.

ഞാന്‍ എഴുതിയതില്‍ വസ്തുതപരമല്ലാഅത്ത എന്തെങ്കിലുമുണ്ടെങ്കില്‍ താങ്കള്‍ അതിനെ ഖണ്ഡിക്ക്. അല്ലാതെ ഇതു പോലെ കരയാതെ.

എന്റെ ബ്ളോഗില്‍ കമന്റ് എഴുതുന്നറ്റില്‍ നിന്നും താങ്കളെയോ മറ്റാരെയുമോ ഞാന്‍ വിലക്കാറില്ല. ഞാന്‍ എഴുതുന്ന ഏതെങ്കിലും വസ്തുതക്ക് നിരക്കുന്നത്ല്ലെങ്കില്‍ അവരൊക്കെ അവിടെ അത് ചൂണ്ടിക്കാണിക്കാറുമുണ്ട്. എതിരഭിപ്രായങ്ങളും എഴുതാറുണ്ട്. എനിക്ക് യോജിക്കാന്‍ പറ്റുനതിനോട് യോജിക്കും. അല്ലെങ്കില്‍ മറിച്ചുള്ള അഭിപ്രായം ​എഴുതി മറ്റുള്ളവരെ ബോധ്യപ്പെടുത്തും. ഒരു ചര്‍ച്ച കൊണ്ട് ഉദ്ദേശിക്കുന്നത് അതൊക്കെയാണ്. അതിനുള്ള സൌകര്യമാണ്, ബ്ളോഗര്‍ ചെയ്തിരിക്കുന്നത്. ചര്‍ച്ച ആവശ്യമില്ലെങ്കില്‍ കമന്റ് ബോക്സ് തന്നെ അടച്ചു വയ്ക്കാം.

എതിരഭിപ്രയങ്ങളില്‍ അസഹിഷ്ണുത പ്രകടിപ്പിക്കുന്നത് കമ്യൂണിസ്റ്റുകാര്ന്റെ ലക്ഷണമല്ല. കമ്യൂണിസം മുന്നോട്ട് പോകുന്നത് ചര്‍ച്ചകളിലൂടെയാണ്. ചര്‍ച്ചകളിലൂടെ ഉണ്ടാക്കുന്ന അഭിപ്രായ ഐക്യമാണതിന്റെ കാതല്‍. എതിരഭിപ്രയം ​പറയുന്നവരെ കുലം കുത്തി എന്നു വിളിച്ച് ആക്ഷേപിക്കുന്നതും പുറത്താക്കുന്നതും കമ്യൂണിസ്റ്റു രീതിയല്ല. താങ്കളുടെ തമ്പ്രാന്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ കമ്യൂണിസത്തിനു നിരക്കുന്നതല്ല.

kaalidaasan said...

>>>>താങ്കളുടെ ജൽപനങ്ങൾ എന്റെ ചുവരിൽ ദയവായി എഴുതാതിരിക്കുക. മറ്റ് പല ബ്ലോഗ്ഗർമാരും താങ്കളെ പറ്റി പരാതി പറഞ്ഞിരുന്നു.(പറഞ്ഞ ഭാഷ ഞാൻ വെളിപ്പെടുത്തുന്നില്ല). ഇത്രയും ശല്യമാണെന്ന് അന്നു ഞാൻ കണക്കുകൂട്ടിയില്ല. <<<<<

ഏത് ഭാഷ പറഞ്ഞാലും മുഖത്ത് 52 വെട്ടു വെട്ടുന്നതിന്റെ അത്ര ക്രൂരമല്ലല്ലൊ.

ഞാന്‍ എഴുതിയത് ഒരു ഭക്തനു ജല്‍പ്പനങ്ങളായി തോന്നുക സ്വാഭാവികമാണ്.എന്നേക്കുറിച്ച് താങ്കള്‍ എഴുതിയാല്‍ അതിനു മറുപടി പറയാതിരിക്കാന്‍ എനിക്കാകില്ല. എന്റെ കമന്റുകള്‍ ഡെലീറ്റ് ചെയ്യുന്നത് താങ്കളുടെ സ്വാതന്ത്ര്യം അതിലെനിക്ക് പരാതിയില്ല. പക്ഷെ എന്നേക്കുറിച്ച് എഴുതുപോള്‍ അതിനെ അവഗണിക്കാന്‍ എനിക്കു തോന്നുന്നില്ല. അതുകൊണ്ട് മറുപടി എഴുതുന്നു. എന്നേപ്പറ്റി പരാതി പറഞ്ഞവരുടെ പരാതിക്ക് പരിഹാരം കാണുക.

ഞാന്‍ അല്‍പം ശല്യമാണു മാഷേ. താങ്കളേപ്പൊലുള്ള വിജയന്‍ ഭക്തര്‍ക്ക് അല്‍പ്പം ശല്യം തന്നെയാണ്. താങ്കളൊക്കെ മറ്റുള്ളവരെതെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ഞാന്‍ പലപ്പോഴുമിടപെടാറുണ്ട്. അതവരുടെ ജോലി അല്‍പ്പം ബുദ്ധിമുട്ടുള്ളതാക്കുന്നു. മാരീചന്‍ എന്ന ബ്ളോഗറും  നാലു വര്‍ഷം മുമ്പ് ഇതുപോലെ എഴുതിയിട്ടുണ്ട്. പണ്ടൊക്കെ പിണറായി ഭകതര്‍ കൂടെക്കൂടെ അപദാനങ്ങള്‍ വാഴുത്തിപ്പാടി എഴുതാറുണ്ടായിരുന്നു. ഇപ്പോള്‍ എണ്ണം വളരെ കുറവാണ്. അവര്‍ക്ക് പലര്‍ക്കും സത്യം ഇപ്പോള്‍ ബോധ്യപ്പെട്ടിരിക്കും.

kaalidaasan said...

>>>>താങ്കളുടെ കമന്റ് ഡിലീറ്റ് ചെയ്യാൻ ഞാൻ ഒരാളെ വച്ചിട്ടുണ്ട്. പിന്നെ തീരെ സഹിക്കാതാകുമ്പോൾ മോഡറേഷനെ പറ്റി ആലോചിക്കാം. എന്റെ പോസ്റ്റിൽ എതിരഭിപ്രായമിടുന്ന മറ്റുള്ളവരോടില്ലാത്ത അസഹിഷ്ണുത താങ്കളോട് മാത്രം തോന്നുന്നതെന്തുകൊണ്ടെന്നെങ്കിലും ചിന്തിക്കുക. <<<<<


അപ്പോള്‍ കമന്റ് ഡെലീറ്റ് ചെയ്യാനും കൂലിക്കാരെ വച്ചിട്ടുണ്ടല്ലേ. നല്ല കമ്യൂണിസ്റ്റ്. ഇനി കാലു കഴുകാനും കുളിപ്പിക്കാനും കൂടി കൂലിക്കാരുണ്ടോ എന്നു കൂടി വെളിപ്പെടുത്തുക.

എതിരഭിപ്രായമിടുന്ന മറ്റുള്ളവരോടില്ലാത്ത അസഹിഷ്ണുത എന്നോട് മാത്രം തോന്നുന്നതെന്തുകൊണ്ടാണെന്ന് എന്തിനാണു കൂടുതല്‍  ചിന്തിക്കുന്നത്. എതിരഭിപ്രയം പറയുന്നവരോട് തമ്പ്രാനുള്ള അസഹിഷ്ണുത അതേപോലെ പകര്‍ന്നു കിട്ടിയത്. പാര്‍ട്ടിയില്‍ എതിരഭിപ്രായം പറയുന്നവരെ കുലം കുത്തി എന്നു പറഞ്ഞ പുറത്താക്കും. എന്നിട്ട് ക്വട്ടേഷന്‍ സംഘത്തേക്കൊണ്ട് വെട്ടിക്കൊലപ്പെടുത്തും. എന്നെ ഏതായാലും  കൊലപ്പെടുത്താനൊന്നും തോന്നുനില്ലല്ലോ. ഭാഗ്യം.

kaalidaasan said...

>>>>പാര്‍ടിയിലെ കണ്ണൂര്‍ കൊട്ടേഷന്‍ നേതാക്കള്‍ക്ക് അനുകൂലമായി എന്നായിരുന്നു സജിം എഴുതേണ്ടിയിരുന്നത്. അതിനു പകരം സിപിഎം എന്ന ആ മഹാ പ്രസ്ഥാനത്തെ ഇവിടെ വലിച്ചിഴക്കുമ്പോള്‍ ആണ് വൃഥാവി ലാണെങ്കിലും പ്രതികരിയ്ക്കുന്നത്. <<<<<

അനോണി,


കണ്ണൂരിലെ ക്വട്ടേഷന്‍ നേതാക്കള്‍ക്കെതിരെ ഒന്നും പറയല്ലെ. ഇവരേപ്പറ്റി പറഞ്ഞാല്‍ മാഷിനു വേദനിക്കും.ഇവരാണു കമ്യൂണിസ്റ്റു പ്രസ്ഥാനം എന്നാണു മാഷിന്റെ പക്ഷം.കണ്ണൂരിലെ ക്വട്ടേഷന്‍ നേതാക്കളെ സംരക്ഷിച്ച് വിജയന്‍ പാര്‍ട്ടിക്കുണ്ടാക്കുന്ന മനക്കേടൊക്കെ മനസിലാക്കാന്‍ മാത്രം ബുദ്ധി വികാസം മാഷിനില്ല.

കണ്ണൂരു മാത്രമല്ല. എവിടെ ക്വട്ടേഷന്‍കാരുണ്ടെങ്കിലും വിജയനവരെ സംരക്ഷിക്കും. വണ്‍ റ്റു ത്രീ ലിസ്റ്റുണ്ടാക്കി, വെടിവച്ചും, കുത്തിയും തല്ലിയും കൊന്നു എന്ന് വീമ്പു പറയുന്ന മണിയെ സംരക്ഷിക്കുന്നു.

കൊലപാതകികളെ മാത്രമല്ല, ശശിയേയും, ഗോപിയേയും പോലുള്ള പെണ്ണുപിടിയന്മാരെയും സംരക്ഷിക്കുന്നു. എനിട്ട് അതാണു കമ്യൂണിഉസ്റ്റുകാരന്റെ കടമ എന്ന സ്ഥലജല വിഭ്രാന്തിയിലാണു മാഷ്. ഇദ്ദേഹം പഠിപ്പിക്കുന്ന വിദ്യാര്‍ത്ഥികളെ ഓര്‍ത്ത് സഹതാപം തോന്നുന്നു. അവരൊക്കെ ഭാവിയില്‍ ക്വട്ടേഷന്‍ കാരും പെണ്ണുപിടിയന്‍മാരും ആകാതിരിക്കണേ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു.

വിജയനെയും വിജയന്‍ നേതൃത്വം നല്‍കുന്ന കണ്ണൂര്‍ ക്വട്ടേഷന്‍ സംഘങ്ങളെയും വിമര്‍ശിക്കാന്‍ പാടില്ല എന്നതാണിപ്പോള്‍ സി പി എം എന്ന കമ്യൂണിസ്റ്റുപര്‍ട്ടിയിലെ അലിഖിത നിയമം. കൂടെ വി എസ് എന്ന പാര്‍ട്ടി സ്ഥാപകനെ അനുകൂലിക്കാനും പാടില്ല. ഇത് ചെയ്താല്‍ കുലം കുത്തി എന്നു മുദ്ര കുത്തും, കുലശേഖപ്പെരുമാള്‍. എന്നിട്ട് പുറത്താക്കും. പിന്നാലെ ക്വട്ടേഷന്‍  അയച്ച് ശരിപ്പെടുത്തും. വി എസിനെ അനുകൂലിച്ചു എന്നതു മാത്രമായിരുന്നു റ്റി പി കുലശേഖരപ്പെരുമാളിന്റെ കണ്ണിലെ കരാടാകാനുണ്ടായ ഏക കാരണം.

മണി ആശാന്‍ പറഞ്ഞത് ന്നേരാണെന്നും പറഞ്ഞതിനെ അനുകൂലിക്കുന്ന മാഷിന്റെ ദയവിശാലത കൂടി മനസിലാക്കുക. മണിക്കും പിന്‍ഗാമികള്‍ വേണ്ടേ?

kaalidaasan said...

>>>>എന്താണാവോ ഈ ഗുരുവിന്റെ കുഴപ്പം? മാർക്സിസ്റ്റുകാരെ കൊല്ലുന്നതും മാർക്സിസ്റ്റ് വിരുദ്ധരെ കൊല്ലുന്നതും ക്രൂരതതന്നെ എന്നു പറയുന്നതോ? <<<<<


മാര്‍ക്സിസ്റ്റു വിരുദ്ധരെ എന്തിനാണു കൊല്ലുന്നത്? എന്നാണ്, മാര്‍ക്സിസ്റ്റ് വിരുദ്ധരെ കൊല്ലണമെന്നത് പാര്‍ട്ടിയുടെ നയമായത്?


മാര്‍ക്സിസ്റ്റുകാരെ കൊന്നാല്‍  മാര്‍ക്സിസ്റ്റ് വിരുദ്ധരെ കൊല്ലണം എന്നത് എന്നാണു മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ നയമായത്? കണ്ണിനു കണ്ണ്, പല്ലിനു പല്ല്, കൊലക്കു കൊല എന്നതൊക്കെ ഇസ്ലാമിന്റെ ഗോത്രനീതിയല്ലേ? എന്നാണ്, മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഇസ്ലാമിന്റെ നീതിശാസ്ത്രം സ്വന്തമാക്കിയത്?

മാര്‍ക്സിസ്റ്റ് വിരുദ്ധരെ കൊല്ലും എന്നു പറയുന്നതാണു ഗുരുവിന്റെ കുഴപ്പം. ലിസ്റ്റുണ്ടാക്കി, മണി കൊന്നിട്ടുണ്ട് എന്നു പറഞ്ഞത് നേരാണെന്നു പറയുന്നതാണു ഗുരുവിന്റെ കുഴപ്പം. അത് ശരിയല്ല എന്ന് പാര്‍ട്ടി പോളിറ്റ് ബ്യൂറോ വരെ പറഞ്ഞു. അതിനെ നിരാകരിക്കുന്നതാണ്, ഗുരുവിന്റെ കുഴപ്പം. മനസിലായില്ലെങ്കില്‍ തെളിച്ചു പറയാം. ഗുരുവും തമ്പ്രാനും പോളിറ്റ് ബ്യൂറോയെ വരെ ധിക്കരിക്കുന്നു.

സി പി എം വിരുദ്ധരെ കൊല്ലാറുണ്ടെന്ന് മാഷ് പറയുന്നു. സി പി എം വിരുദ്ധനായ റ്റി പി യെ കൊന്നതാണിപ്പോള്‍ പാര്‍ട്ടിയിലെ പ്രതിസന്ധിക്ക് കാരണം. കൊലചെയ്യാന്‍ ക്വട്ടേഷന്‍ നല്‍കിയവരും കൊലയാളികളെ സഹായിച്ചവരുമായ സി പി എം നേതാക്കളില്‍ 8 പേരിപ്പോള്‍ പോലീസ് കസ്റ്റഡിയിലുമായി. എന്നിറ്റം ​താങ്കളുടെ തമ്പ്രാന്‍ പറയുന്നു പാര്‍ട്ടിക്ക് കൊലയുമായി ബന്ധമില്ല എന്ന്.

kaalidaasan said...

>>>>നമ്മൾ ആരെയും ഇതുവരെ കൊന്നിട്ടില്ല. ആരെയും കൊല്ലാൻ പാർട്ടി പറഞ്ഞിട്ടുമില്ല.ആർക്കും കൊട്ടേഷൻ നൽകിയിട്ടുമില്ല്ല.എവിടെയെങ്കിലുമൊക്കെ അങ്ങനെ വല്ലതും സംഭവിച്ചിട്ടുണ്ടെങ്കിൽ അതിനുത്തരവാദികളായവർ പാർട്ടിക്കു പുറത്തായിട്ടൂണ്ട്. <<<<<

ഇതല്ലേ നട്ടാല്‍ കുരുക്കാത്ത നുണ.

ലിസ്റ്റുണ്ടാക്കി, ആളുകളെ കൊന്നിട്ടുണ്ട് എന്ന് മണിയാശന്‍ പറഞ്ഞു. അത് നേരാണെന്ന് താങ്കള്‍ മറ്റൊരു പോസ്റ്റില്‍ എഴുതി. എന്നിട്ടിപ്പോള്‍ പറയുന്നു നമ്മള്‍ ആരെയും കൊന്നിട്ടില്ല എന്ന്. താങ്കളുടെ സുബോധത്തിനെന്തോ കാര്യമായി സംഭവിച്ചിട്ടുണ്ട്. ആരെയാണു താങ്കള്‍ വിഡ്ഢിയാക്കാന്‍ ശ്രമിക്കുന്നത്?

ഏതെങ്കിലും ഒന്നില്‍ ഉറച്ചു നില്‍ക്കൂ മാഷേ. ഒന്നുകില്‍ കൊല പാര്‍ട്ടിയുടെ നയമല്ല എന്നും മണി പറഞ്ഞത് നുണയാണെന്നും പറ. ഇതുപോലെ സ്വയം പരാജയപ്പെടുത്തുന്ന പ്രസ്താവന നടത്താതെ.

ഏത് മാര്‍ക്സിസ്റ്റ് വിരുദ്ധനെയാണ്, പാര്‍ട്ടി അംഗങ്ങള്‍ കൊന്നിട്ടുള്ളത്? അതിന്റെ പേരില്‍ ആരെയാണു പാര്‍ട്ടിക്ക് പുറത്താക്കിയിട്ടുള്ളത്? പറയുന്ന വാക്കിനോടല്‍പ്പമെങ്കിലും സത്യ സന്ധതയുണ്ടെങ്കില്‍ പറയൂ മാഷേ?

മാര്‍ക്സിസ്റ്റ് വിരുദ്ധരെ കൊന്നു എന്നതിന്റെ പേരില്‍ ഇന്നു വരെ ഒരു മാര്‍ക്സിസ്റ്റുകാരനെയും പാര്‍ട്ടി പുറത്താക്കിയിട്ടില്ല. കൊന്നു എന്നുപോലും ഇതു വരെ സമ്മതിച്ചിട്ടില്ല. കൊല നടത്തിയിട്ട് ചാവേറുകളായി മറ്റ് ചിലരെ പ്രതി എന്ന പേരില്‍ കോടതിക്ക് വിട്ടു കൊടുത്തിട്ടുണ്ട്. പലതും ഇപ്പോള്‍ അറസ്റ്റിലായ ക്വട്ടേഷന്‍ സംഗങ്ങള്‍ തുറന്നു പറയുന്നു. പാര്‍റ്റിക്കു വേണ്ടി അവര്‍ നടത്തിയ കൊലയില്‍ പോലും വ്യാജ പ്രതികളെയാണ്, സി പി എം എന്ന പാര്‍ട്ടി ഹാജരക്കിയതെന്ന അതീവ ഗുരുതരമായ സത്യങ്ങളാണിപ്പോള്‍ പുറത്തു വരുന്നത്.

വിജയന്‍ പറയുന്നു, പാര്‍ട്ടി ആരെയും കൊന്നിട്ടില്ല എന്ന്. താങ്കള്‍ പറയുന്നു, കൊന്നിട്ടുണ്ട്, കൊന്നവരെ പാര്‍ട്ടി പുറത്താക്കിയിട്ടുണ്ട് എന്നും. മറ്റുള്ളവര്‍ ആരെയാണു വിശ്വസിക്കേണ്ടത്? ഭക്തനെയോ ഭക്തന്റെ ദേവനെയോ?

kaalidaasan said...

>>>>>ഇപ്പോഴും എന്റെ ഭാഷ സൌഹാർദ്ദപരാമാണെന്ന് താങ്കൾ മനസില്ലാക്കുമെന്നു കരുതുന്നു. ഔചിത്യബോധം ഒരു ഗുണമാണെന്നും ഞാൻ കരുതുന്നു. താങ്കൾക്കതുണ്ടോ എന്നറിയില്ല. താങ്കളെ പോലെ ചിന്തിക്കുന്ന ചിലർ ഉണ്ടെന്നറിയാനാണ് താങ്കളുടെ ചില കമന്റുകൾ ഞാൻ നിലനിർത്തിയിരിക്കുന്നത്. <<<<<

താങ്കള്‍ സൌഹാര്‍ദ്ദ പരമല്ലാത്ത ഭാഷ ഉപയോഗിച്ചാലും എനിക്കു യാതൊരു വിഷമവുമില്ല മാഷെ. എനിക്ക് താങ്കളെ വ്യക്തിപരമായി അറിയില്ല. അറിയേണ്ട അവശ്യവുമില്ല. താങ്കള്‍ ഒരു പൊതു വേദിയില്‍ ചില അഭിപ്രായങ്ങളെഴുതി. ഞാന്‍ അവയോടുള്ള എന്റെ പ്രതികരണവും അറിയിച്ചു.

ഔചിത്യബോധം ഗുണം തന്നെയാണ്. ഒരു പൊതു വേദിയില്‍ ഒരു വിഷയം ചര്‍ച്ചക്ക് വയ്ക്കുമ്പോള്‍ എതിരഭിപ്രായം  ഉണ്ടാകും എന്നു മനസിലാക്കുന്നതും ഔചിത്യ ബോധമാണ്. എതിരഭിപ്രായം ​പറയുന്നവരെ വ്യക്തിപരമായി അധിക്ഷേപ്പിക്കുന്നതാണോ താങ്കള്‍ പഠിച്ച ഔചിത്യബോധം. സി പി എം പര്‍ട്ടിയുടെ സെക്രട്ടറിയുടെ പ്രവര്‍ത്തികളെ വിമര്‍ശിക്കുമ്പോള്‍ വിമാര്‍ശിക്കുന്നയാള്‍ക്ക് വേറെ പണിയൊന്നുമില്ലാത്തതുകൊണ്ടാണോ എന്നു ചോദിക്കുന്നതാണോ താങ്കളുടെ ഔചിത്യ ബോധം? സി പി എം പാര്‍ട്ടി സെക്രട്ടറി എന്താ കേരളത്തിലെ പൊന്നു തമ്പുരാനായ മഹാരാജാവാണോ? വിമര്‍ശനത്തിനതീതനാകാന്‍?

എന്നേപ്പോലെ ചിന്തിക്കുന്നവരുണ്ടെന്നറിയാന്‍ താങ്കളുടെ ബ്ളോഗിന്റെ ആവശ്യമില്ല. ഇത് വായിക്കുന്നതിന്റെ ആയിരമിരട്ടി ആളുകള്‍ വാര്‍ത്താ ചനലുകളും  പത്രങ്ങളും വായിക്കുന്നുണ്ട്. അതിലൂടെ അവര്‍ മനസിലാക്കുന്നതിലും കൂടുതലൊന്നും ഞാന്‍  എഴുതിയിട്ടുമില്ല.

kaalidaasan said...

>>>>>പിണറായിയ്ക്ക് പറ്റിയ കൂട്ട് തന്നെ ഈ സജീം. പാവം, മാനവികത എന്ന് വെച്ചാല്‍ കൊട്ടേഷന്‍ സംഘങ്ങളുടെ ദയാ, ധാക്ഷിണ്യമാണെന്ന് ധരിച്ചിരിയ്ക്കുകയാണ്. ഇനി വരുന്ന പാര്‍ടി കൊലപാതക കേസ്സുകളില്‍ ഇങ്ങെരുള്‍പെട്ടിട്ടില്ലെങ്ങില്‍ ഭാഗ്യം. <<<<<

മാനവികാതവാദി എന്നൊക്കെ വെറുതെ മനുഷ്യനെ പറ്റിക്കാന്‍ നെറ്റിയിലൊട്ടിച്ച് വച്ചിരിക്കുന്നതല്ലേ.

ലിസ്റ്റുണ്ടാക്കി രാഷ്ട്രീയ എതിരാളികളെ കൊലപ്പെടുത്തി എന്ന് മണി പറഞ്ഞത് നേരാണ്, എന്ന് സമ്മതിക്കുന്ന ഒരാളെ എങ്ങനെ മാനവികതാവാദി എന്നു വിളിക്കും.

kaalidaasan said...

>>>>>എന്റെ നാട് തിരുവനന്തപുരമാണ്. ഇവിടെ- പ്രത്യേകിച്ചും-എന്റെ ഇട്ടാവട്ടത്ത്- അക്രമ രാഷ്ട്രീയത്തിന്റെ കാലം ഏറെക്കുറെ അവസാനിച്ചു കഴിഞ്ഞു എന്ന് ബോദ്ധ്യമുള്ള ഒരു സമൂഹമാണുള്ളത്. അതുകൊണ്ട് ഇവിടെ ആരും ആരെയും കൊല്ലാനൊന്നും പോകില്ല. അത്തരമൊരു രാഷ്ട്രീയാന്തരീക്ഷം സൃഷ്ടിക്കുന്നതിൽ ഈയുള്ളവനും ചെറിയ പങ്കൊക്കെ വഹിച്ചിട്ടുണ്ട്. <<<<<

അക്രമരാഷ്ട്രീയം അവസാനിക്കാത്ത ഒരു നാടിപ്പോഴുമുണ്ട്. അവിടെ സി പി എം പാര്‍ട്ടി നേതാക്കള്‍ രാഷ്ട്രീയ എതിരാളിയായ റ്റി പി യെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ കാര്യമാണിപ്പോള്‍ കേരളത്തിലെ സി പി എം എന്ന പാര്‍ട്ടിയിലെ പ്രതിസന്ധി.

തിരുവനന്തപുരത്ത് അക്രമ രാഷ്ട്രീയം അവസാനിപ്പിക്കാന്‍ താങ്കള്‍ പങ്കു വഹിച്ചിട്ടുണ്ടെങ്കില്‍ അത് നല്ല കാര്യമാണ്. പക്ഷെ കണ്ണൂരുള്ള സ്ഥിതി അതല്ല. ഇതു വരെ പാര്‍ട്ടി അംഗങ്ങള്‍ നടത്തിയ കൊലപാതകത്തിലൊക്കെ യഥാര്‍ത്ഥ പ്രതികളെ സംരക്ഷിച്ചിട്ട്, കുറ്റം ചെയ്യാത്തവരെ നിയമത്തിനു വിട്ടുകൊടുത്തുകൊണ്ടിരുന്നു. പാര്‍ട്ടിയുടെ അറിവോടെ അത് ചെയ്യുമ്പോള്‍ കൊലപാതകത്തിലും പാര്‍ട്ടിക്ക് പങ്കുണ്ടെന്ന് മറ്റുള്ളവര്‍ മനസിലാക്കുന്നു. അത് അക്രമ രാഷ്ട്രീയമവസാനിപ്പിക്കുന്നതിന്റെ ലക്ഷണമല്ല. അത് തുടരാനുള്ള തീരുമാനത്തിന്റെ ലക്ഷണമാണ്.

റ്റി പി വധക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട കൊലയാളികളൊക്കെ സി പി എം നേതാക്കള്‍ പറഞ്ഞിട്ടാണിത് ചെയ്തതെന്ന് പോലീസിനോടും കോടതിയോടും പറയുന്നു. പക്ഷെ പാര്‍ട്ടി സെക്രറ്ററി അവരെ തള്ളിപ്പറയുന്നില്ല. താങ്കളും തള്ളിപ്പറയുന്നില്ല. അത് പൊതു സമൂഹത്തില്‍ പാര്‍ട്ടിയെ ഒന്നാകെ പ്രതിക്കൂട്ടില്‍ നിറുത്തുന്നു. അതുകൊണ്ടാണ്, പാര്‍ട്ടി സെക്രട്ടറി സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നതും. കൊലപാതകം നടത്തി എന്ന് സമ്മതിക്കുന്നവരേപ്പോലും സംരക്ഷിക്കുന്ന പാര്‍ട്ടി സെക്രട്ടറിയുടെ നടപടി വിമര്‍ശിക്കപ്പെടേണ്ടതും എതിര്‍ക്കപ്പെടേണ്ടതുമാണ്. താങ്കളേപ്പൊലുള്ള ഭക്തര്‍ക്കതിനുള്ള തന്റേടമില്ല. അത് അടിമത്തമാണ്.

kaalidaasan said...

>>>>>പിണറായി വിജയനെ സപ്പോർട്ട് ചെയ്യുന്നവരെല്ലാം ടി.പി. വധത്തെയോ മറ്റ് കൊലപാതകങ്ങളെയോ ന്യായീകരിക്കുന്നവരാണെന്ന ധാരണ വച്ചുപുലർത്തുന്നവരെക്കുറിച്ച് എന്തുപറയാൻ! <<<<<

മണിയശാന്‍ പറഞ്ഞത് നേരാണെന്നും അത് സ്വാഭാവികമാണെനും പറഞ്ഞ് താങ്കളെഴുതിയത് ഇതാണ്.

എം.എം. മണി സത്യസന്ധനും നിഷ്കളങ്കനും ധൈര്യശാലിയുമാണ്. കാലങ്ങളായി കേരളത്തിൽ നില നിന്നു പോരുന്ന ഒരു രാഷ്ട്രീയ സാഹചര്യം തുറന്നു വെളിപ്പെടുത്തുകയായിരുന്നു അദ്ദേഹം. അദ്ദേഹം പറഞ്ഞ കാര്യങ്ങളാകട്ടെ സി.പി.ഐ.എമ്മിനു മാത്രം ബാധകമായ കാര്യങ്ങളല്ല. നാളിതുവരെ അക്രമ പ്രവർത്തനങ്ങളും കൊലപാതകങ്ങളും നടത്തിയിട്ടുള്ള എല്ലാ പ്രസ്ഥാനങ്ങൾക്കും ബാധകമാണ് മണിസഖാവിന്റെ വാക്കുകൾ.

ഇതൊനൊരര്‍ത്ഥമേ ഉള്ളു. കാലങ്ങളായി കേരളത്തിൽ നില നിന്നു പോരുന്ന കൊലപാതകം നടത്തുന്ന രാഷ്ട്രീയ സാഹചര്യം ഉണ്ട്. അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ സി.പി.ഐ.എമ്മിനു കൂടി ബാധകമായതാണ്. നാളിതുവരെ അക്രമ പ്രവർത്തനങ്ങളും കൊലപാതകങ്ങളും സി പി എം നടത്തിയിട്ടുണ്ട്.

ഇതില്‍ നിന്നും സുബോധമുള്ള അരും മനസിലാക്കുന്നത് താങ്കളുടെ പാര്‍ട്ടിയായ സി പി എം കൊലപതകം നടത്തിയിട്ടുണ്ട് എന്നുതന്നെയാണ്.

മണിയെ സംരക്ഷിക്കുന്ന വിജയന്‍, മണി പറഞ്ഞത് ശരിയാണെന്ന സന്ദേശം മറ്റുള്ളവര്‍ക്ക് നല്‍കുന്നു. അതു വഴി വിജയനെ പിന്തുണക്കുന്ന താങ്കള്‍ കൊലപാതകത്തെ ന്യായീകരിക്കുന്നു. ഇല്ലെങ്കില്‍ മണിയെ താങ്കള്‍ തള്ളിപ്പറയണം. മണിയെ സംരക്ഷിക്കുന്ന വിജയനെയും തള്ളിപ്പറയണം. ഇതു രണ്ടും ചെയ്യാത്തതുകൊണ്ടാണ്, താങ്കളും കൊലപാതകത്തെ ന്യായീകരിക്കുന്നു എന്ന് വിലയിരുത്തപ്പെടുന്നത്.

വിജയന്‍ മണിയെ സംരക്ഷിക്കുന്നതിനു പിന്നില്‍ പല വൃത്തികെട്ട ഇടപാടുകളുമുണ്ട്. ഭക്തികൊണ്ട് വിജയനെ പിന്തുണക്കേണ്ട ഗതികേട് താങ്കള്‍ക്കുണ്ട്.

kaalidaasan said...

>>>>>അപ്പോൾ എന്നെപ്പോലെ ഒരുപാട് പേർ അകത്താകാൻ പോകുകയാ. പിണറായി വിജയനെയും സി.പി.ഐ.എമ്മിനെയും അനുകൂലിക്കുന്നതിന്റെ പേരിൽ. ഹഹഹ! ഞങ്ങൾ അങ്ങ് സഹിച്ചോളാം കേട്ടോ! <<<<<

ഇപ്പോള്‍ 8 പേര്‍ അകത്തായിട്ടുണ്ട്. അത് വിജയനെ അനുകൂലിക്കുന്നതിന്റെ പേരിലല്ല. ഒരു കമ്യൂണിസ്റ്റിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയതിന്റെ പേരിലും, കൊലയാളികള്‍ക്ക് സഹായം ചെയ്തതിന്റെ പേരിലും, അവരെ ഒളിവില്‍ പാര്‍പ്പിച്ചതിന്റെ പേരിലുമൊക്കെ ആണ്. ഇനി ക്വട്ടേഷന്‍ നല്‍കാന്‍  വിജയനോ ജയരാജനോ നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലോ, കൊലപാതകത്തേപ്പറ്റി അറിവുണ്ടായിരുന്നെങ്കിലോ അവരും അകത്താകും. ഒരു മാസം കുഞ്ഞനന്തനെ പാര്‍ട്ടി ഗ്രാമങ്ങളിലും പാര്‍ട്ടി ഓഫീസുകളിലും ഒക്കെ ഒളിപ്പിച്ച് സ്റ്റഡി ക്ളാസൊക്കെ എടുത്തിട്ടുണ്ട്. അതുകൊണ്ട് അദ്ദേഹം മറ്റു പേരുകള്‍ പറയാന്‍ സാധ്യതയില്ല എന്ന് ജയരാജനൊക്കെ തല്‍ക്കാലം സമാധാനിക്കാം.

മണിയാശാന്‍ പറഞ്ഞ നേരിന്റെ പേരില്‍ ആശാനുമകത്താകും. അതൊക്കെ ഇന്‍ഡ്യന്‍ നീതി ന്യായ വ്യവസ്ഥ പിടികൂടുന്നതു കൊണ്ടാണ്. അകത്താകുന്നവര്‍ സഹിക്കാതെ പറ്റില്ല. അവരും താങ്കളും ഒന്നായ സ്ഥിതിക്ക് താങ്കളുമതൊക്കെ സഹിച്ചേ പറ്റൂ.

kaalidaasan said...

>>>>>ഞാൻ എങ്ങനെ ചിന്തിക്കണമെന്നും അഭിപ്രായം പറയണം എന്നും ഒക്കെ ഇയാൾ വന്ന് ഉപദേശിക്കുകയാ. ഇയാളാരാണാവോ. ഞാൻ അവരെ തള്ളണം ഇവരെ തള്ളണം. പിണറായിയെ തള്ളണം മണിയെ തള്ളണം. സി.പി.ഐ.എമ്മിനെ തള്ളണം.ആർ ആരെ തള്ളണമെന്നും കൊള്ളണമെന്നും ഒക്കെ ആജ്ഞാപിക്കാൻ ഇയൾ ആരാണാവോ!<<<<<

താങ്കള്‍ എങ്ങനെ ചിന്തിക്കണമെന്നോ അഭിപ്രായം പറയണമെന്നോ ഞാന്‍ ഉപദേശിച്ചില്ല മാഷേ. ഞാന്‍ എന്റെ അഭിപ്രയം എഴുതുന്നു. താങ്കള്‍ ആരെ തള്ളിയാലും കൊണ്ടാലും എനിക്കൊന്നുമില്ല.

സി പി എം എന്ന പാര്‍ട്ടി താങ്കളുടെയോ മറ്റാരുടെയെങ്കിലുമോ തറവാട്ടു സ്വത്തല്ല. പൊതു ജനങ്ങളുടെ പൊതു സ്വത്താണ്. പക്ഷെ വിജയന്‍ പാര്‍ട്ടി സ്വത്ത് സ്വന്തം തറവാട്ടു സ്വത്തുപോലെ കരുതുന്നു എന്നത് വേരെ കാര്യം. ജനങ്ങള്‍ പിന്തുണച്ചില്ലെങ്കില്‍ പാര്‍ട്ടിയില്ല. സകല കൊള്ളരുതായ്മകളുടെയും വിള നിലമായി പാര്‍ട്ടി നേതാക്കള്‍ നില്‍ക്കുമ്പോള്‍ സാധാരണ ആളുകള്‍ അഭിപ്രായം പറയും. അതൊക്കെ മാദ്ധ്യമങ്ങളിലും  മറ്റും ദിവസേന വരുന്നുണ്ട്. അതു കാണുമ്പോള്‍ അസഹിഷ്ണുത പ്രകടിപ്പിച്ചിട്ടു കാര്യമില്ല.

കൊലപാതകം നടത്തി എന്ന് സമ്മതിക്കുന്ന മണിയെ തള്ളണം. അതാണു മാനവികത മുഖ മുദ്രയാക്കിയ ഒരു പ്രസ്ഥാനത്തില്‍ നിന്നും  ജനം പ്രതീക്ഷിക്കുന്നത്. അത് ചെയ്യാതിരിക്കുമ്പോള്‍ പാര്‍ട്ടി നേതാക്കളും  ​പ്രതിക്കൂട്ടിലാകും. പണ്ട് ശിവദാസ മേനോന്‍ പറഞ്ഞ ഒരു കാര്യമുണ്ട്. ഞങ്ങള്‍ ജനങ്ങള്‍ ചിന്തിക്കുന്നത്പോലെ ചിന്തിക്കില്ല. പാര്‍ട്ടി ചിന്തിക്കുന്നതുപോലെ ജനങ്ങളേക്കൊണ്ട് ചിന്തിപ്പിക്കും, എന്ന്. പാര്‍ട്ടി ഏകാധിപത്യമുള്ള ഒരു രാജ്യത്ത് അത് നടക്കും. ഒരു സ്വതന്ത്ര ജനാധിപത്യ രാജ്യത്ത് നടക്കില്ല. സോവിയറ്റ് യൂണിയനില്‍ അതു പോലെ ചിന്തിപ്പിച്ച് ചിന്തിപ്പിച്ച് ഇപ്പോള്‍ പാര്‍ട്ടിയില്ല. ബംഗാളില്‍ അടുത്ത കാലത്തൊന്നും ഉയര്‍ത്തെഴ്ന്നേല്‍ക്കാത്തതരത്തില്‍  പാര്‍ട്ടി ജീര്‍ണ്ണിച്ചു. അതൊക്കെ പാര്‍ട്ടി ചിന്തിക്കുന്നതുപോലെ തന്നെ ജനങ്ങളും ചിന്തിച്ചോളും എന്ന മൂഡവിശ്വസം കൊണ്ടുണ്ടായതാണ്. കൊലപാതകക്കേസുകളില്‍ പാര്‍ട്ടി ചിന്തിക്കുന്നതുപോലെ ജനങ്ങള്‍ ചിന്തിക്കണം എന്നതൊക്കെ വെറും വ്യാമോഹമാണു മാഷേ. ചിന്തകളിലേക്കു കൂടെ കടന്നു കയറുന്ന ഫാസിസ്റ്റ് മനോഭാവമാണ്. അതൊന്നും ഒരു ജനാധിപത്യ രാജ്യത്ത് നടപ്പാകില്ല. പാര്‍ട്ടി ചെയ്യുന്ന എന്തും ജനങ്ങള്‍ അംഗീകരിച്ചോളും എന്നൊക്കെ വിശ്വസിക്കുന്നത് മൂഡതയാണ്. ബംഗാല്‍ നല്‍കുന പാഠം അതാണു മാഷേ.

പൊതു സമൂഹം മോശമെന്നു കരുതുന്നത് പാര്‍ട്ടിയിലെ ആരെങ്കിലിം ചെയ്യുന്നുണ്ടെങ്കില്‍ അവരെ തള്ളീക്കളയണം. എങ്കിലേ ഒരു ജനാധിപത്യ സമൂഹത്തിലെ പാര്‍ട്ടിക്ക് നിലനില്‍പ്പുള്ളൂ. റ്റി പി വധം നടത്തിയ ആളുകളെ പോലീസ് അറസ്റ്റ് ചെയ്തു കഴിഞ്ഞു. അവരൊക്കെ ഏക സ്വരത്തില്‍ പാര്‍ട്ടി അംഗങ്ങല്‍ക്കുള്ള പങ്ക് വെളിപ്പെടുത്തുന്നു. എന്നിട്ടും അവരെ പാര്‍ട്ടി സംരക്ഷിക്കുന്നത് പാര്‍ട്ടിയുടെ അടിത്താറ തോണ്ടും. ചില പാര്‍ട്ടി അംഗങ്ങള്‍ കൊലപാതക കേസില്‍ പ്രതികളാകുമ്പോള്‍ എന്തിനാണു പാര്‍ട്ടി നേതാക്കള്‍ ഇതുപോലെ പ്രതിരോധത്തിലാകുന്നത്? പോലീസും കോടതിയും സത്യാവസ്ഥ കണ്ടുപിടിക്കട്ടെ എന്നു പറഞ്ഞു കൂടെ? കാരായിമാരെ സി ബി ഐക്ക് വിട്ടുകൊടുക്കില്ല എന്ന് എന്തിനാണ്, ജയരാജന്‍ പറഞ്ഞത്? ആരെയൊക്കെ പോലീസ് അറസ്റ്റ് ചെയ്യണമെന്ന് തീരുമാനിക്കുന്നത് ജയരാജനാണോ?

ഇതൊന്നുമാരോടും അജ്ഞാപിക്കുന്നതല്ല. ഈ പാര്‍ട്ടി കേരളത്തില്‍ നിലനില്‍ക്കണം എന്ന് ആത്മാര്‍ത്ഥമായി വിശ്വസിക്കുന്ന ഒരാളുടെ ആഗ്രഹമാണ്.

kaalidaasan said...

>>>>>വിവരമുള്ള പല ബ്ലോഗ്ഗർമാരും കമന്റ് മോഡറേഷൻ വച്ചത് ഇയാൾ കാരണമത്രേ! അവരൊക്കെ പറയുമ്പോൽ ഞാനത്രയ്ക്ക് കരുതിയില്ല. ഇപ്പോൾ നേരിട്ട് ബോദ്ധ്യമായി. ഏതെങ്കിലും ഒരു കാര്യം പറയാൻ ഒന്നോ രണ്ടോ കമന്റിറ്റിട്ട് പോയാൽ വേണ്ടില്ലായിരുന്നു. <<<<<


അപ്പോള്‍ വിവരമില്ലാത്തതുകൊണ്ടാണോ താങ്കള്‍ കമന്റ് മോഡറേഷന്‍ ഏര്‍പ്പെടുത്താത്തത്?

ഒരള്‍ എത്ര കമന്റ് ഇടണമെന്നതുപോലും  പാര്‍ട്ടിക്കാര്‍ തീരുമാനിക്കുന്ന ഏകാധിപത്യം ആണോ താങ്കളൊക്കെ വിഭാവനം ചെയ്യുന്നത്?

പിണറായി വിജയന്‍ എന്ന സി പി എം സെക്രട്ടറി ചെയ്യുന്ന കാര്യങ്ങളാണു ഞാന്‍ എഴുതിയത്. അതും പരസ്യമായി. ഞാന്‍ ഒളി ക്യാമറ വച്ച് കണ്ടുപിടിച്ചതൊന്നുമല്ല. അതില്‍ എന്തെങ്കിലും വസ്തുതാപരമായി തെറ്റാണെങ്കില്‍ അത് ചൂണ്ടിക്കാണിക്ക് മാഷേ.

താങ്കളുടെ സ്വകാര്യ വെബ് സൈറ്റില്‍ അതിക്രമിച്ചു കയറി ഞാന്‍ ഒരു കമന്റുമെഴുതിയിട്ടില്ല. പൊതു ജനത്തിനുപയോഗിക്കാന്‍ ബ്ളോഗര്‍ അനുവദിച്ചിരിക്കുന്ന പൊതു സ്ഥലത്ത് എഴുതി പരസ്യപ്പെടുത്തിയ ഒരു ലേഖനത്തിലെ തുറന്നു വച്ചിരിക്കുന്ന കമന്റ് ഓപ്ഷന്‍ ഞാന്‍ ഉപയോഗപ്പെടുത്തി. അതും മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാന്‍ താങ്കള്‍ ശ്രമിക്കുന്നത് കണ്ടിട്ട്. ഞാന്‍ ചെയ്തതില്‍  എന്തെങ്കിലും തെറ്റുണ്ടെന്ന് എനിക്കു തോന്നുന്നില്ല.

എന്റെ കമന്റുകള്‍ നീക്കം ചെയ്യുന്നതില്‍ എനിക്ക് യാതൊരു പരാതിയുമില്ല എന്നു കൂടി അറിയിക്കട്ടെ. വ്യക്തിപരമായി താങ്കളോട് യാതൊരു വിരോധവുമില്ല. താങ്കള്‍ എഴുതുന്ന അഭിപ്രായങ്ങളോടാണു ഞാന്‍ പ്രതികരിക്കുന്നത്.

kaalidaasan said...

>>>>>എന്റെ ബ്ലോഗിൽ കമന്റിന്റെ എണ്ണം കൂട്ടിത്തരാൻ ഞാൻ ഇയാൾക്ക് കോട്ടേഷൻ കൊടുത്തിട്ടുമില്ല. ഞാൻ അധികം ആരുടെയും എതിരഭിപ്രായങ്ങളെ ഖണ്ഡിക്കാനോ വലിയ സംവാദങ്ങൾക്കോ നിൽക്കാറില്ല. <<<<<


പാര്‍ട്ടി ഇപ്പോള്‍ ക്വട്ടേഷന്‍ നല്‍കുന്നത് തല കൊയ്യാനല്ലേ. റ്റി പിയുടെ വധത്തില്‍ പങ്കില്ല എന്ന് ആണയിടുമ്പോഴും ചില സത്യങ്ങള്‍ പുറത്ത് വരുന്നു.

2010 ല്‍ ഒഞ്ചിയത്ത് പാര്‍ട്ടി നേതാവു സി.പി.എം. ഒഞ്ചിയം ലോക്കല്‍ സെക്രട്ടറി വി.പി. ഗോപാലകൃഷ്‌ണന്‍ പറഞ്ഞത് ഇങ്ങനെ.

ചന്ദ്രശേഖരനാണ്‌ ഒഞ്ചിയത്തു സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരേ അക്രമം നടത്തുന്ന ഗൂഢസംഘത്തിനു നേതൃത്വം കൊടുക്കുന്നത്‌. പക്ഷേ, ഞങ്ങളുടെ പ്രവര്‍ത്തകരുടെ ധീരത കൊണ്ടു ചന്ദ്രശേഖരനു പിരിഞ്ഞുപോകേണ്ടി വന്നു. സി.പി.എം പ്രവര്‍ത്തകര്‍ക്ക്‌ ഒഞ്ചിയത്തെ അക്രമസംഭവങ്ങളില്‍ കാര്യമായി പരുക്കേറ്റിട്ടില്ല.

എന്നാല്‍ ഏതെങ്കിലുമൊരു പാര്‍ട്ടിപ്രവര്‍ത്തകന്റെ രോമത്തിനെങ്കിലും പരുക്കേറ്റാല്‍ ചന്ദ്രശേഖരന്റെ തലകൊയ്യുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. അതിനുള്ള ധൈര്യവും തന്റേടവുമുള്ള പാര്‍ട്ടിയാണു സി.പി.എം. അതു ചന്ദ്രശേഖരന്‍ മനസിലാക്കണം. ഒഞ്ചിയത്ത്‌ ഒരിഞ്ചു പോലും പാര്‍ട്ടി പിറകോട്ടു പോവില്ല. മനോധൈര്യവും ആര്‍ജവവുമുള്ള സി.പി.എമ്മിന്റെ നീക്കത്തില്‍ ചന്ദ്രശേഖരന്റെ ചോറ്റുപട്ടികള്‍ തിരിഞ്ഞോടുകതന്നെ ചെയ്യും. ഒഞ്ചിയത്തെ തെമ്മാടിക്കൂട്ടത്തിന്റെ പേക്കൂത്തുകള്‍ പാര്‍ട്ടി അവസാനിപ്പിക്കും. വരുംകാലം അതു തെളിയിക്കുമെന്നു പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക്‌ ഉറപ്പു നല്‍കുകയാണ്‌.



തല കൊയ്യുമെന്ന് പരസ്യമയി പറഞ്ഞവര്‍ ക്വട്ടേഷന്‍ നല്‍കി. പറഞ്ഞതുപോലെ തല കൊയ്തു. കൊലപാതകം നയമല്ല എന്നു പറയുന്നവര്‍ തന്നെ തല കൊയ്യും എന്ന് ഭീക്ഷണിപ്പെടുത്തുന്നു.

താങ്കളുടെ ബ്ളോഗില്‍ കമന്റുകളുടെ എണ്ണം കൂടുന്നോ ഇല്ലയോ എന്നതൊന്നും എന്റെ പ്രശ്നമല്ല. ഞാന്‍ എന്റെ അഭിപ്രായം എഴുതി അത്രമാത്രം.

kaalidaasan said...

>>>>>ബ്ലോഗ് ഓപ്പണാണെന്നു കരുതി- കമന്റ്- മോഡറേഷൻ വച്ചിട്ടില്ലെന്നു കരുതി നമ്മൾ നമ്മളെ ഇഷ്ടമില്ലെന്ന് പരസ്യ്യമായി പറയുന്ന സ്ഥലത്തൊന്നും കയറി ചെല്ലാറില്ല.<<<<<


ഞാന്‍ താങ്കളുടെ വീട്ടിലോ താങ്കള്‍ കുട്ടികളെ ഭീകരതയും ക്വട്ടേഷനും പഠിപ്പിക്കുന്ന സ്കൂളിലോ വന്നിട്ടില്ല. താങ്കള്‍ എന്നെ ഇഷ്ടപ്പെടാന്‍ ഇതെന്താ മാഷേ കല്യാണാലോചനയോ മറ്റോ ആണോ?

എന്റെ കമന്റുകളെ താങ്കള്‍ക്ക് അവഗണിക്കാം. ഡെലീറ്റ് ചെയ്യാം. പക്ഷെ മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമത്തെ എതിര്‍ക്കാതിരിക്കാന്‍ ആകുന്നില്ല. ഈ പാര്‍ട്ടി എന്റെയും കൂടെയാണ്. വിജയന്‍ അതിന്റെ നേതാവായി എന്നതുകൊണ്ടു മാത്രം  അദ്ദേഹത്തിനു ഞാന്‍ അപ്രമാദിത്വം കല്‍പ്പിച്ചു നല്‍കുന്നില്ല. വിജയനോ മറ്റേതെങ്കിലും പാര്‍ട്ടി നേതാവോ വിമര്‍ശനത്തിനതീതനാണെന്നും ഞാന്‍ കരുതുന്നില്ല. പാര്‍ട്ടി അംഗങ്ങള്‍ വിമര്‍ശിച്ചാലല്ലേ, പുറത്താക്കാനും ക്വട്ടേഷന്‍ നല്‍കി തല കൊയ്യാനും പറ്റൂ.

മറ്റ് പാര്‍ട്ടികളും വ്യക്തികളും ചെയ്യുന്ന കാര്യങ്ങളെ എതിര്‍ത്തും വിമര്‍ശിച്ചും ആളുകളുടെ സ്വൈര്യം കെടുത്തി മൈക്ക് വച്ച് താങ്കളുടെ പാര്‍ട്ടിയും  പൊതു യോഗങ്ങള്‍ നടത്താറില്ലേ. കേള്‍വിക്കാരൊക്കെ ഇഷ്ടപ്പെടുന്നുണ്ടോ എന്ന് തീര്‍ച്ചയാക്കിയാണോ അതൊക്കെ ചെയ്യുന്നത്? പൊതു നിരത്തിലൂടെ ഗതാഗതം പോലും തടഞ്ഞ് പ്രകടനം നടത്താറില്ലേ? അതും മറ്റുള്ളവര്‍ ഇഷ്ടപ്പെടുന്നുണ്ടോ എന്നു നോക്കിയാണോ നടത്താറുള്ളത്. ഇതും അതുപോലെ കരുതിയാല്‍ മതി. പൊതു വേദികളില്‍ താങ്കള്‍ക്ക് മാത്രമല്ല അഭിപ്രായ പ്രകടന സ്വാതന്ത്ര്യം.

kaalidaasan said...

>>>>>ഇയാളുടെ കമന്റുകൾ വായിച്ച് ആരൊക്കെയോ നന്നായത്രേ. ഹോ. മറ്റാർക്കുമില്ലാത്ത ഭാഗ്യം. ഇയാൾ ബ്ലോഗെഴുത്ത് തുടങ്ങിയതോടെ സി.പി.ഐ.എമ്മിൽ നിന്ന് ആളുകൾ കൂ‍ട്ടത്തോടെ കൊഴിഞ്ഞു പോകാൻ തുടങ്ങി.<<<<<

ഞാന്‍ ബ്ളോഗില്‍ എഴുതുന്നത് ആരെയും നന്നാക്കി എടുക്കാനല്ല. എന്റെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനാണ്. താങ്കള്‍ ബ്ളോഗെഴുതുന്നത് ഒരു പക്ഷെ വ്ജയന്, ആളേക്കൂട്ടാനായിരിക്കാം. അല്ലെങ്കില്‍ പാര്‍ട്ടി വളര്‍ത്താനായിരിക്കം. എനിക്കങ്ങനെ മഹത്തായ ലക്ഷ്യങ്ങളൊന്നുമില്ല.

സി പി എമ്മില്‍ നിന്നും ആളുകള്‍ കൊഴിഞ്ഞു പോകുന്നത് ഞാന്‍ ബ്ളോഗെഴുതിയതുകൊണ്ടല്ല. ക്വട്ടേഷന്‍ നല്‍കി തല കൊയ്യല്‍ പാര്‍ട്ടി നയമായി നടപ്പാക്കുന്നതുകൊണ്ടാണ്. തല വേണമെന്ന ആഗ്രഹമുള്ളവര്‍ കൊഴിഞ്ഞു പോകുന്നു. അബ്ദുള്ളക്കുട്ടിയും, സിന്ധു ജോയിയും, ശിവരാമനും, മനോജും, സെല്‍വരാജും ഒക്കെ കൊഴിഞ്ഞു പോയത് തല കൊയ്യുമെന്ന് പേടിച്ചിട്ടാണെന്ന് അവര്‍ പറഞ്ഞു. അപ്പോഴൊന്നും ആളുകള്‍ അത് വിശ്വസിച്ചില്ല. പക്ഷെ റ്റി പിയുടെ തല കൊയ്തപ്പോള്‍ ആളുകള്‍ വിശ്വസിക്കാന്‍ തുടങ്ങി. തല കൊയ്യാന്‍ ക്വട്ടേഷന്‍ നല്‍കിയത് പാര്‍ട്ടി നേതക്കളാണെന്നറിഞ്ഞപ്പോള്‍ ആ വിശ്വാസം ഇരട്ടിച്ചു. ഇപ്പോള്‍ തല കൊയ്യുമെന്ന് പരസ്യമായി സി പി എം നേതാവു പറയുന്നതിന്റെ വീഡിയോ കണ്ടാപ്പോള്‍ അവര്‍ അത് വാസ്തവമാണെനും മനസിലാക്കുന്നു. തല പോകുന്നതില്‍ വിഷമമുള്ളവര്‍ പേടി കൊണ്ട് കൊഴിഞ്ഞു പോകും. അല്ലാതെ ആരെങ്കിലും ബ്ളോഗെഴുതിയതുകൊണ്ടല്ല.

kaalidaasan said...

>>>>>ടി.പി. ചന്ദ്ര ശേഖരൻ വധത്തെ ഞങ്ങൾ ആരും ഇന്നുവരെയും ന്യായീകരിച്ചിട്ടില്ല. സി.പി.ഐ.എമ്മും ന്യായീകരിച്ചിട്ടില്ല. ഒരു പാർട്ടിയ്ക്കു നേരെ ഒരു കേസും അന്വേഷണവും മറ്റും ഉണ്ടാകുമ്പോൾ ഏതൊരു രാഷ്ട്രീയ പാർട്ടിയും അതിനെ പ്രതിരോധിക്കുവാനും അതിജീവിക്കുവാനും നടത്തുന്ന ശ്രമങ്ങൾ മാത്രമേ സി.പി.ഐ.എമ്മും നടത്തുന്നുള്ളൂ.<<<<<

റ്റി പി വധത്തെ ന്യായീകരിക്കുന്നോ ഇല്ലയോ എന്നതല്ല വിഷയം. ആ വധത്തില്‍ പാര്‍ട്ടി നേതാക്കള്‍ക്ക് പങ്കുണ്ട് എന്നതാണ്. കൊല ചെയ്തവരെ പാര്‍ട്ടി അംഗങ്ങള്‍ സംരക്ഷിച്ചു. എന്തിനാണത്? പാര്‍ട്ടിക്ക് പങ്കില്ലെങ്കില്‍ എന്തിനാണ്, കൊലയാളികളെ പാര്‍ട്ടി സംരക്ഷിക്കുന്നത്?

പാര്‍ട്ടിക്കെതിരെ ഇവിടെ ആരും കേസെടുത്തിട്ടില്ല. അന്വേഷിക്കുന്നില്ല. വ്യക്തികള്‍ക്കെതിരെയാണു കേസെടുത്തിരിക്കുന്നത്. അന്വേഷിക്കുന്നത്. അവര്‍ പാര്‍ട്ടി അംഗങ്ങളായത് മറ്റാരുടെയും കുറ്റമല്ല. കൊലപാതകികളെയും ക്വട്ടേഷന്‍ നല്‍കുന്നവരെയും പാര്‍ട്ടി അംഗങ്ങളാക്കിയവരുടെ കുറ്റമാണ്. ഇതു പോലെയുള്ള കൊലപാതകികളെയും ക്വട്ടേഷന്‍ സംഘങ്ങളെയും കൊണ്ട് നടക്കുമ്പോള്‍ പാര്‍ട്ടി അതാലോചിക്കണമായിരുന്നു. എന്തിനാണ്, ജയിലില്‍ കിടക്കുന്ന ഗുണ്ടയായ അന്തിയേരി സുരയുടെ മകളുടെ വിവാഹത്തില്‍ പോളിറ്റ് ബ്യൂറൊ അംഗവും, ജില്ലാ സെക്രട്ടറിയും പങ്കെടുത്തത്? ഒരു ബന്ധവുമില്ലെങ്കില്‍ ഇവരെന്തിനണാതില്‍ പങ്കെടുത്തത്? താങ്കള്‍ക്ക് അറിവോ പരിചയമോ ബന്ധമോ ഇല്ലാത്ത ഒരാളുടെ വീട്ടിലെ സല്‍കാരത്തില്‍ താങ്കള്‍ പങ്കെടുക്കാറുണ്ടോ? താങ്കള്‍ക്ക് പരിചയമോ ഇഷ്ടമോ ഇല്ലാത്ത ഞാന്‍ ഇവിടെ അഭിപ്രായമെഴുതാന്‍ പാടില്ല എന്ന നിബന്ധന വച്ചതുകൊണ്ട് ചോദിച്ചതാണ്.

ഇപ്പോള്‍ പോലീസ് കേസെടുത്തിരിക്കുന്നവര്‍   തെറ്റു ചെയ്തെങ്കില്‍ അവരെ ഇന്‍ഡ്യന്‍ നീതി ന്യായ വ്യവസ്ഥ അനുസരിച്ച്, വിചാരണ ചെയ്ത്, കുറ്റം തെളിയിച്ച് അവരെ ശിക്ഷിക്കട്ടേ, എന്ന ഒരു നിലപാട് പാര്‍ട്ടി എടുത്താല്‍ ആരും പാര്‍ട്ടിയെ കുറ്റപ്പെടുത്തില്ല. അതിനു പകരം അന്വേഷണത്തിന്റെ ഭാഗമായി ഒരാളെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചാല്‍, അളുകളെ സംഘടിപ്പിച്ച് അയാളെ സ്റ്റേഷനില്‍ നിന്നും വിടുവിക്കുന്നത് ഏത് തരം നീതിശാസ്ത്രമാണു മാഷേ? അന്വേഷിക്കാന്‍ വരുന്ന പോലീസിനെ മുളകു വെള്ളം കൊണ്ട് നേരിടും എന്ന് ഭീക്ഷണിപ്പെടുത്തുന്നത് ഏത് തരം  പ്രതിരോധമാണു മാഷേ?

ഇതുപോലുള്ള പ്രതിരോധമാണ്, പാര്‍ട്ടിയെ സംശയത്തില്‍ നിറുത്തുന്നത്. അതിനു മറ്റുള്ളവരുടെ മേല്‍ കുതിര കയറിയിട്ട് കാര്യമില്ല. ആദ്യം ഇന്‍ഡ്യന്‍ നീതി ന്യായ വ്യവസ്ഥയെ ബഹുമാനിക്കാന്‍ പഠിക്കൂ.

ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഇതുപോലെ പ്രതിരോധിക്കാന്‍ പാടില്ല. അത് നീതി ന്യായ വ്യവസ്ഥക്ക് തടസം നില്‍ക്കലാണ്. കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണം. അത് പാര്‍ട്ടി അംഗങ്ങളായാലും പൊതു ജനം ആയാലും. കേസന്വേഷണത്തിനു വരുന്ന പോലീസുകാരെ എല്ലാവരും മുളകുവെള്ളം കൊണ്ട് നേരിടാന്‍ തുടങ്ങിയാല്‍ രാജ്യത്ത് അരാജകത്വമുണ്ടാകും. മാഷേ. ഒരു മാഷായ താങ്കള്‍ ആദ്യം ഇതൊക്കെ മനസിലാക്ക്.

kaalidaasan said...

>>>>>കണ്ണൂരിൽ സി.പി.ഐ.എമ്മിനു ചില ഉരുക്കു കോട്ടകൾ ഉള്ളത് തകർക്കാൻ പറ്റാത്തതിന്റെ ദ്വേഷ്യത്തിൽ സിപി.ഐ.എമ്മിനെ മാത്രം അക്രമകാരികളായി തല്പര കക്ഷികൾ ചിത്രീകരിക്കുന്നുവെന്നു മാത്രം. <<<<<

ഉരുക്കു കോട്ട എന്നതൊക്കെ താങ്കളുടെ തോന്നലല്ലേ മാഷേ?

അസംബ്ളിയിലേക്ക് കണ്ണൂരു നിന്ന് ഭൂരിഭാഗം സീറ്റുകളും സി പി എം നേടാറുണ്ടെങ്കിലും കണ്ണൂര്‍ പര്‍ലമെന്റ് സീറ്റ് മിക്കപ്പോഴും കോണ്‍ഗ്രസിനല്ലേ പോകാറുള്ളത്? അതിനെ എങ്ങനെ ഉരുക്കു കോട്ട എന്നു വിളിക്കും?

എന്നും ജയിച്ചിരുന്ന വടകര പാര്‍ലമെന്റ് മണ്ഡലം കൈ വിട്ടുപോയില്ലേ? കഴിഞ്ഞ അസംബ്ളി തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയില്‍ എല്‍ ഡി എഫിന്, 6 സീറ്റുകളും യു ഡി എഫിന്, 5 സീറ്റുകളും ലഭിച്ചതിനെയാണോ താങ്കള്‍ ഉരുക്കു കോട്ട എന്നൊക്കെ വിശേഷിപ്പിക്കുന്നത്? മാഷു കുറച്ച് കൂടെ പഠിക്കാനുണ്ട് എന്നതല്ലെ വാസ്തവം.

ഉരുക്കു കോട്ട എന്നൊക്കെ അവകാശപ്പെട്ടിരുന്ന കണ്ണൂരുപോലും പാര്‍ട്ടി പിന്നോട്ടു പോകുന്നു. വിജയന്‍ പാര്‍ട്ടി സെക്രട്ടറി ആകുമ്പോള്‍ കണ്ണൂര്‍ ഉരുക്കല്ലെങ്കിലും സാമന്യം നല്ല ഒരു കോട്ട തന്നെയായിരുന്നു. എന്തുകൊണ്ട് ആ കോട്ട തകര്‍ന്നു? അവിടെ അളുകള്‍ പാര്‍ട്ടിയെ ഉപേക്ഷിക്കുന്നത് ഞാന്‍ ബ്ളോഗെഴുതിയിട്ടൊന്നുമല്ല. പാര്‍ട്ടിയുടെ നേതാക്കളുടെ കയ്യിലിരിപ്പുകൊണ്ടാണ്.

സെക്രട്ടറി ആയതിനു ശേഷം പാര്‍ട്ടി വളര്‍ത്താനൊന്നും വിജയന്‍ ശ്രമിച്ചിട്ടില്ല. അംഗങ്ങള്‍ കൊഴിഞ്ഞു പോയി എന്ന് കണക്കുകള്‍ തെളിയിക്കുന്നു. ഉള്ള അംഗങ്ങളെ എങ്ങനെ സ്വന്തം വരുതിയിലാക്കാം എന്നേ വിജയന്‍ ചിന്തിച്ചുള്ളു. അതിനു വേണ്ട കുതന്ത്രങ്ങളൊക്കെ മെനഞ്ഞു. എതിര്‍ ശബ്ദമുയര്‍ത്തുന്നവരെ അച്ചടക്ക നടപടികളിലൂടെ നിശബ്ദരാക്കി. പലരെയും പുറത്താക്കി. പാര്‍ട്ടി കയ്യിലാക്കിയപ്പോള്‍ പുതുതായി ആരും പാര്‍ട്ടിയിലേക്ക് വരുന്നില്ല. ഉള്ളവര്‍ കൊഴിഞ്ഞും പോകുന്നു. ഭക്തിയുടെ അതിപ്രസരം കാരണം താങ്കള്‍ക്കൊന്നും ഇത് മനസിലാകാതെ പോകുന്നു.

kaalidaasan said...

>>>>>പ്രതിസന്ധികളിൽ ശത്രുക്കളുടെ ഒപ്പം നിന്ന് പാർട്ടിയ്ക്കെതിരെ പ്രചരണം നടത്തുകയല്ല പാർട്ടിയെ സ്നേഹിക്കുന്നവർ ചെയ്യേണ്ടത്. അതിജീവനത്തിനു കരുത്തു നൽകുകയാണ് ചെയ്യേണ്ടത്. <<<<<


ഉന്നം വ്യക്തം. തമ്പ്രാന്‍ ഇന്നലെ പറഞ്ഞത് ഇതായിരുന്നു.

തന്നെ സ്ഥാനാര്‍ഥിയാക്കിയില്ലെങ്കില്‍ ശത്രുപക്ഷവുമായി ചേര്‍ന്നു നില്‍ക്കുമെന്ന മട്ടിലുള്ള നിലപാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ചിലര്‍ സ്വീകരിച്ചതു പാര്‍ട്ടിയെഗുരുതരമായ പ്രതിസന്ധിയിലാക്കി.

സ്ഥാനാര്‍ഥിത്വത്തിന് തന്നെ പരിഗണിച്ചില്ലെന്നു പരാതിപ്പെട്ട് ഒരു സംഘത്തെ ഉണ്ടാക്കുന്ന അവസ്ഥ വരെയുണ്ടായി. ഒരേ തലത്തിലുള്ള നേതാക്കളുള്ളപ്പോള്‍ തനിക്കെന്താ ഒന്നാമനായാല്‍ എന്ന ചിന്തയാണു ചിലര്‍ക്ക്. ഇത്തരം പാര്‍ലമെന്ററി വ്യതിയാനങ്ങള്‍ക്കെതിരെ നിതാന്ത ജാഗ്രത പുലര്‍ത്തണം.

ജനാധിപത്യ കേന്ദ്രീകരണ തത്വത്തിന്റെ ഏറ്റവും മോശമായ അവസ്ഥയും സംസ്ഥാനത്തെ പാര്‍ട്ടിയില്‍ കാണുന്നു. സെക്രട്ടേറിയറ്റില്‍ ഒരു വിഷയം ചര്‍ച്ച ചെയ്താല്‍ പെട്ടെന്നു പുറത്തുപോകും. ഇങ്ങനെയായാല്‍ എങ്ങനെ ഒരു വിഷയം ഗൌരവമായി ചര്‍ച്ച ചെയ്യാന്‍ പറ്റും? പാര്‍ട്ടിയുടെ നിലപാടുകളില്‍നിന്നു ഭിന്നമായ സ്വരം നേതൃതലത്തില്‍നിന്നു തന്നെ വരുന്നു.


കുലം കുത്തി എന്ന തന്റെ സ്വന്തം നിലപാട് പാര്‍ട്ടി നിലപാടാണെന്നതാണ്, വിജയന്റെ പക്ഷം, വിജയന്‍ പറഞ്ഞതുകോണ്ട് അതും മാഷിന്റെ നിലപാടാണ്. അതിനെ എതിര്‍ത്താല്‍ അത് പര്‍ട്ടി നിലപാടിനെ എതിര്‍ക്കുന്നതും.

എതിരാളികളെ കുത്തിയും, തല്ലിയും, വെടി വച്ചും കൊന്ന് പ്രതിസന്ധി ഉണ്ടാക്കുന്നതില്‍ യാതൊരു കുഴപ്പവുമില്ല. തല കൊയ്യും എന്ന് പരസ്യമായി പറഞ്ഞ് അത് നടപ്പാക്കുന്നതും  ഒരു പ്രതിസന്ധിയുണ്ടാക്കുകയേ ഇല്ല. വിജയന്‍ പറഞ്ഞാല്‍ പിന്നെ അതിനപ്പീലും ഇല്ല. അതൊക്കെ ചെയ്തിട്ട് ചെയ്തവരുടെ പക്ഷം  ചേര്‍ന്നില്ലെങ്കില്‍ പ്രതിസന്ധി ഉണ്ടാക്കും. അതൊക്കെ അണ്ണാക്കു തൊടാതെ വിഴുങ്ങണമെങ്കില്‍  എല്ലാവരും മന്ദബുദ്ധികളായിരിക്കണം എന്നു മാത്രം.

വിജയന്റെ പര്‍ട്ടി ഭരണഘടനാ ലംഘനവും വലതു പക്ഷ വത്കരണവും പാര്‍ട്ടിയില്‍ ഒരു പ്രതിസന്ധിയും ഉണ്ടാക്കില്ല എന്നതാണ്, വിജയന്റെ പക്ഷം. അതിനെയൊക്കെ എതിര്‍ത്താല്‍  ഉടന്‍ പാര്‍ട്ടിയില്‍ പ്രതിസന്ധി ഉണ്ടാകും. ഇല്ലെങ്കില്‍ വിജയന്‍ ഉണ്ടാക്കും.

kaalidaasan said...

>>>വിമർശനങ്ങളെ ഉൾക്കൊള്ളുവാനുള്ള ആർജ്ജവം കാണിക്കുന്നതിനു പകരം വിമർശനങ്ങൾ അസഹ്യമാണു എന്നു പറയുന്നതും അയാളെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതും (കാളികൂളീപ്പിശാച്, കാളികൂളി) ആശാസ്യമാണോ എന്നു ചിന്തിക്കുക.<<<<

സന്തോഷ്,

സജിം മാഷ് എന്നെ പിശാച് എന്നു വിളിച്ചതുകൊണ്ട് എനിക്ക് യാതൊരു വെറുപ്പുമില്ല. കൊടി വച്ച പിണറായി ഭക്തരൊക്കെ അങ്ങനെയാണ്. പിണറായിയെ വിമര്‍ശിച്ചാല്‍ വിമര്‍ശിക്കുന്നവരെ പിശാചെന്നും മറ്റും വിളിക്കും. പിണറായി തന്നെ വിമര്‍ശിക്കുന്നവരെ  കുലം കുത്തി എന്നാണു വിളിക്കാറുള്ളത്. അത് വെറുപ്പുകൊണ്ടൊന്നുമല്ല. പാര്‍ട്ടിയിലേക്ക് തിരികെ കൊണ്ടു വരുന്നതിന്റെ മുന്നോടിയായിട്ടുള്ള സ്നേഹ പ്രകടനമാണ്. ഇഷ്ടം കുറച്ചു കൂടെ കൂടിയാല്‍ എടോ എന്ന് മാടമ്പിയേപ്പോലെ വിളിക്കും. ചില ഫ്യൂഡല്‍ തറവാടുകളിലെ ഏമാന്‍ മാര്‍ ഭ്രുത്യരെ വിളിക്കുന്നതുപോലെ. അതുപോലെ ഒരു തമാശയായിട്ടേ ഞാന്‍ ഇതെടുത്തിട്ടുള്ളു. പിണറായി ആരെയെങ്കിലും കുലം കുത്തി എന്നു വിളിച്ചാല്‍ ആരും കുലം കുത്തി ആകില്ല. സജിം എന്നെ പിശാചെന്നു വിളിച്ചാലൊന്നും  ഞാന്‍ പിശാചും ആകില്ല.

അടുത്ത കാലത്ത് ഞാന്‍ ഒരു പ്രശസ്ത കര്‍ട്ടൂണിസ്റ്റിന്റെ പഴയ ചില കാര്‍ട്ടൂണുകള്‍  കാണാനിടയായി. ഇ എം എസ് ജീവിച്ചിരുന്ന കാലത്തേതാണത്. അന്നത്തെ കേരള മന്ത്രിസഭയെ പുറത്താക്കാന്‍  സി പി എം ഏത് ചെകുത്താനുമായും കൂട്ടു കൂടും എന്ന ഇ എം എസിന്റെ പ്രസ്താന വയിച്ചിട്ട്, കേരള കോണ്‍ഗ്രസ് നേതാവായിരുന്ന കെ എം ജോര്‍ജ് ഇ എം എസിനെ ഫോണ്‍ ചെയ്തു നടത്തുന്ന സംഭാഷണം.

ജോര്‍ജ്:ഞങ്ങളുടെ പാര്‍ട്ടിയേയും കൂടെ കൂട്ടുമോ?

ഇ എം എസ്: ഇല്ല

ജോര്‍ജ്: അപ്പോള്‍  ഏത് ചെകുത്താനുമായും കൂട്ടു കൂടുമെന്ന് പറഞ്ഞതോ?

ഇ എം എസ്: അത് ചെകുത്താനുമായിട്ടല്ലേ?

ജോര്‍ജ്: ഞങ്ങളുടെ പാര്‍ട്ടി ഇപ്പോള്‍ ചെകുത്താന്‍മാരേക്കൊണ്ട് നിറഞ്ഞിരിക്കുവാ.


കേരള കോണ്‍ഗ്രസ് ചെകുത്താന്‍മാരേക്കൊണ്ട് നിറഞ്ഞിരിക്കുന്നു എന്നാണ്, കാര്‍ട്ടൂണിസ്റ്റ് വിവക്ഷിച്ചത്.

അന്ന് ഇ എം എസ് പറഞ്ഞത് ചെകുത്താനുമായിട്ട് കൂട്ടു കൂടും എന്നു മാത്രമാണ്. ഇപ്പോള്‍  ഇ എം എസിന്റെ ശിക്ഷ്യരൊക്കെ കൂടെ സി പി എമ്മിനെ ചെകുത്താന്‍ മാരെ സംരക്ഷിക്കുന്ന പാര്‍ട്ടിയാക്കി മാറ്റിയിരിക്കുന്നു. മണി, കുഞ്ഞനന്തന്‍, രവീന്ദ്രന്‍, തല കൊയ്യും ഗോപാലകൃഷ്ണന്‍. ലിസ്റ്റ് നീണ്ടതാണ്. ആകെ പേടിയാകുന്നു. ചെകുത്താന്മാരുടെ സഹവാസം കൊണ്ടും ്‌, അവരോടുള്ള ആരാധന കൊണ്ടും മാഷിനിപ്പോള്‍ പിശാചെന്ന വാക്കൊക്കെ പുഷ്പം പോലെയാണ്. പഠിപ്പിക്കുന്ന കുട്ടികളൊക്കെ എന്തെങ്കിലും കുരുത്തക്കേടു ചെയ്താല്‍ അവരെയും ഒരു പക്ഷെ പിശാചുക്കള്‍ എന്നായിരിക്കും മാഷ് വിളിക്കുന്നത്.

kaalidaasan said...

>>>>കാളിദാസന്റെ പ്രതികരണങ്ങളോട് മാത്രം അസഹിഷ്ണുത തോന്നാനും എന്റേതായ കാരണങ്ങളുണ്ട്. അത് പറഞ്ഞറിയിക്കാൻ തൽക്കാലം ബുദ്ധിമുട്ടാണ്. എനിക്ക് തോന്നും മുമ്പേ പല ബ്ലോഗ്ഗർമാരും പറഞ്ഞിട്ടുണ്ട്. ഏറ്റവും പ്രധാനമായി ഞാൻ പറയുന്നതിന്റെ സെൻസ് മനസിലാക്കിയല്ല ഇയാൾ പലപ്പോഴും കമന്റുന്നത്.<<<<

സജിം മാഷേ,

എനിക്ക് താങ്കളെ വ്യക്തിപരമായി അറിയില്ല. ഞാന്‍ ജീവിക്കുന്നത് മദ്ധ്യതിരുവിതംകൂറിലാണ്. താങ്കള്‍ തിരുവനന്തപുരത്തും. എനിക്ക് ആകെക്കൂടി അറിയാവുന്നത് താങ്കള്‍ പിണറായി വിജയന്റെ ഉറച്ച പിന്തുണക്കാരനാണെന്നു മാത്രമാണ്. കൂടെ അന്ധമായ വി എസ് വിരോധിയും. ഞാന്‍ വി എസിന്റെ പല നിലപാടുകളെയും പിന്തുണക്കുന്നു. രണ്ടു പേരുമെന്റെ അറിവില്‍ കമ്യൂണിസ്റ്റുകാരാണ്. താങ്കള്‍ക്ക് ഒരു കമ്യൂണിസ്റ്റുകാരനെ പിന്തുണച്ച് മറ്റൊരു കമ്യൂണിസ്റ്റുകാരനെ എതിര്‍ക്കാമെങ്കില്‍ എനിക്കും ആയിക്കൂടേ? എന്നോട് താങ്കള്‍ക്ക് വിരോധമുണ്ടാകേണ്ട യാതൊരു കാരണവും എന്റെ അറിവിലില്ല.

താങ്കളിവിടെ എഴുതി, സ.പിണറായി വിജയൻ അന്തസുള്ള, പാർട്ടി നയങ്ങളിൽ നിന്നും വ്യതിചലിക്കാത്ത, സത്യസന്ധനായ, അഴിമതിയുടെ ലവലേശമിലാത്ത, കാപട്യങ്ങളിലാത്ത ചങ്കുറപ്പുള്ള, അടിയുറച്ച, അടിപതറാത്ത കമ്മ്യുണിസ്റ്റുകാരനാണ്. ഇതിനെ ഖണ്ഡിച്ച് കൊണ്ട് ഉദാഹരണങ്ങള്‍ സഹിതം ഞാന്‍ മറുപടി എഴുതി. താങ്കള്‍ പറഞ്ഞതിന്റെ സെന്‍സ് മനസിലാക്കി തന്നെയാണു ഞാന്‍ എഴുതിയതും.

പാര്‍ട്ടി നയങ്ങളില്‍ നിന്നും കമ്യൂണിസ്റ്റുനയങ്ങളില്‍ നിന്നും വ്യതിചലിച്ച് വിജയന്‍ ചെയ്ത അനേകം കാര്യങ്ങളുണ്ട്. പക്ഷെ അവ താങ്കള്‍ക്ക് താങ്ങാനാകുന്നില്ല. അതിന്, എന്നെ പിശാചെന്നു വിളിച്ചിട്ടു കാര്യമില്ല സജീമേ. ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ കേരള പൊതു സമൂഹത്തിന്റെ മുന്നിലുള്ളവയാണ്. ഗോപിയുടെ സദാചാര വിരുദ്ധം പോലെ ഇപ്പോഴും പുറത്ത് വരാത്ത കാര്യമല്ല.

പാര്‍ട്ടി വിട്ടവരെ തിരികെ കൊണ്ടു വരണമെന്നത് പാര്‍ട്ടി സമ്മേളനത്തില്‍ ഏക കണ്ഠമായി എടുത്ത തീരുമാനമായിരുന്നു. അതിന്റെ അടിസ്ഥനത്തില്‍ വി എസിനെ ഒഞ്ചിയത്തെ ആര്‍ എം പി ക്കാരെ പര്‍ട്ടിയിലേക്ക് കൊണ്ടു വരുന്നതിന്റെ ഭാഗമായി അവിടെ പ്രസംഗിക്കാന്‍ വിട്ടു. വി എസ് വളരെ സ്നേഹത്തോടെ സഖക്കളോട് പാര്‍ട്ടിയിലേക്ക് തിരികെ വരാന്‍ ആഹ്വാനം ചെയ്തു. പിറ്റെ ദിവസം വിജയന്‍ വിജയന്‍ പൊതു വേദിയില്‍ പറഞ്ഞത്, പിണറായി വിജയന്‍  കുലം കുത്തി എന്നു വിളിക്കുന്നവര്‍ എന്നും കുലം കുത്തി ആണ്. അങ്ങനെയുള്ളവര്‍ തിരികെ വരുന്നത് മോഹിച്ച് നടക്കേണ്ടതില്ല എന്നും. ഇതെങ്ങനെ പാര്‍ട്ടി നയമാകും മാഷേ? ഇതെങ്ങനെ സത്യ സന്ധതയായി താങ്കള്‍ വിലയിരുത്തും. വ്യക്തമായ കാപട്യമല്ലേ ഇത്? വിജയന്റെ വ്യക്തിപരമായ ഇഷ്ടങ്ങളാണോ പാര്‍ട്ടി നയമായി നടപ്പാക്കേണ്ടത്?

കഴിഞ്ഞ പാര്‍ട്ടി സമ്മേളനത്തില്‍ വി എസിനെ പേരെടുത്തു പറഞ്ഞ് വിമര്‍ശിച്ച പലതും കേന്ദ്ര നേതാക്കള്‍ ഇടപെട്ട് നീക്കം ചെയ്തിരുന്നു. പക്ഷെ ഇന്നലെ ആലപ്പുഴയില്‍ നടന്ന റിപ്പോര്‍ട്ടിംഗില്‍ നീക്കം ചെയ്ത ഭഗങ്ങളും കൂടി എടുത്തു പറഞ്ഞ് വിജയന്‍ വി എസിനെ വിമര്‍ശിച്ചിരിക്കുന്നു. ഇതെങ്ങനെ താങ്കള്‍ പാർട്ടി നയങ്ങളിൽ നിന്നും വ്യതിചലിക്കാത്ത, സത്യസന്ധമായ, നിലപാടായി വിലയിരുത്തും?

kaalidaasan said...

>>>>ആരുടെയും ആദർശ സർട്ടിഫിക്കറ്റൊന്നും ഞങ്ങൾക്കാവശ്യമില്ല. എനിക്ക് പ്രത്യേകിച്ചും. എന്നെ എനിക്കറിയുന്നതിലും അപ്പുറമല്ലല്ലോ മറ്റുള്ളവർ. അനോണി ഇനി ആരായാലും ഓർക്കുക. സി.പി.ഐ.എം ദുർബലപ്പെടുന്നതിന്റെ ദോഷം എലാവരും ഒരുമിച്ചായിരിക്കും അനുഭവിക്കേണ്ടി വരിക. <<<<

ആരുടെയും ആദർശ സർട്ടിഫിക്കറ്റൊന്നും ഞങ്ങൾക്കാവശ്യമില്ല എന്ന ഹുങ്കും ധാര്‍ഷ്ട്യവും വിജയന്‍ മുതല്‍ സജിം വരെയുള്ളവര്‍ക്കുണ്ട്. ഇതാണു പൊതു ജനത്തിന്റെ മേല്‍ കുതിര കയറുന്ന വിജയന്റെ സിദ്ധാന്തം. ഭക്തനും അതാവര്‍ത്തിക്കുന്നു.

ഒരു ബഹുസ്വര ബഹുകക്ഷി ജനാധിപത്യ സമൂഹത്തില്‍ ആദര്‍ശ സര്‍ട്ടിഫിക്കറ്റ് വേണ്ടി വരും. പാര്‍ട്ടി എന്നു പറയുന്നത് കുറച്ച് ഓഫീസുകളും, അമ്യൂസ്മെന്റ് പാര്‍ക്കുകളും, പഞ്ചനക്ഷത്ര ഹോട്ടലുകളും, ചുറ്റിപറ്റി നില്‍ക്കുന അസംഖ്യം മാഫിയകളും,അടിമകളേപ്പൊലെ തമ്പ്രാന്‍ മാര്‍ കരുതുന്ന 3 ലക്ഷം അംഗങ്ങളും മാത്രമല്ല. കാലകാലങ്ങളില്‍ തെരഞ്ഞെടുപ്പുകളില്‍ വോട്ടു ചെയ്ത് അധികാരത്തിലേറ്റുന്ന ലക്ഷങ്ങള്‍ കൂടിയാണ്. അവരെ ബഹുമാനിക്കുന്ന മനുഷ്യരാരും മാഷിപ്പോള്‍ പറഞ്ഞപോലെ അഹന്തക്ക് കൊമ്പു വച്ച അസംബന്ധം പറയില്ല. ഇവര്‍ പിന്തുണച്ചില്ലെങ്കില്‍, വോട്ടു ചെയ്തില്ലെങ്കില്‍ പാര്‍ട്ടി ഇല്ല മാഷേ. അമ്യൂസ്മെന്റ് പാര്‍ക്കുകളും പഞ്ചനക്ഷത്ര ഹോട്ടലുകളും മാഷിനേപ്പൊലുള്ള കുറച്ച ഭക്തരും  മാത്രമാകും. വോട്ടു ചെയ്യുന്ന ജനലക്ഷങ്ങളുടെ ആദര്‍ശ സര്‍ട്ടിഫിക്കറ്റാണ്, വോട്ടിന്റെ രൂപത്തില്‍ ബാലറ്റ് പെട്ടിയില്‍ വീഴുന്നത്. അത് വേണ്ട എന്ന മാഷിന്റെ ഹുങ്കൊക്കെ അവസാനിപ്പിക്കാന്‍  ഇവര്‍ തീരുമാനിച്ചാല്‍ മാത്രം  മതി. ഇവരൊക്കെ വോട്ടു ചെയ്യുന്നത് വി എസ് ലെനിനിസ്റ്റ് സംഘടന തത്വത്തിന്റെ ഏതൊക്കെ ഭാഗങ്ങള്‍ ലംഘിച്ചു എന്നതിനെ അടിസ്ഥാനമാക്കിയല്ല. ശശിയും, ഗോപിയും, കുഞ്ഞനന്തനും, രവീന്ദ്രനും, മണിയുമൊക്കെ ചെയ്യുന്ന കാര്യങ്ങള്‍ കൂടി കണക്കിലെടുത്താണ്, വിജയനും വി എസും ഒക്കെ ചെയ്യുന്നതും പറയുന്നതും ഒക്കെ കണ്ടും കേട്ടുമാണ്. വിജയന്‍ കിട്ടുന്ന വേദികളിലൊക്കെ വോട്ടു ചെയ്യുന്ന ജനത്തെ അധിക്ഷേപിക്കാറുണ്ട്. മാഷും അതേ വഴി പിന്തുടരുന്നു. യഥാ രജ. തഥാ പ്രജ എനു പറഞ്ഞതുപോലെ.

സി പി എം ദുര്‍ബലപ്പെടുന്നതിന്റെ ദോഷം എല്ലാവരും അനുഭവിക്കേണ്ടി വരും. പക്ഷെ അതിനെ ദുര്‍ബലപ്പെടുത്തുന്നവര്‍  അത് മനസിലാക്കുന്നില്ലെങ്കില്‍ ഇതുപോലെ മുന്നറിയിപ്പു നല്‍കിയിട്ട് ഫലമില്ല. പാര്‍ട്ടിയിലുണ്ടാകുന്ന അപചയം ഒരു പരിധി വരെ പൊതു ജനം മറന്നേക്കും. അതിന്റെ കാരണം  അവര്‍ക്ക് തെരഞ്ഞെടുക്കാനുള്ള ബദലില്‍ അതില്‍ കൂടുതല്‍ അപചയമുണ്ടെന്നതു തന്നെ. പക്ഷെ മനുഷ്യത്വ വിരുദ്ധ നിലപാടെടുത്താല്‍ പ്രസ്ഥാനം ​ശിക്ഷിക്കപ്പെടും. മരിച്ച റ്റി പി യെ വരെ അധിക്ഷേപിക്കുന്ന മനുഷ്യത്വ വിരുദ്ധ നിലപാടാണു വിജയനില്‍ നിന്നുണ്ടായത്. ശവത്തില്‍ കുത്തുന്ന ക്രൂരത. റ്റി പി ദുരൂഹതയുള്ള വ്യക്തിയോ പേടിച്ചോടുന്ന വ്യക്തിയോ അല്ല. ഒളിച്ച് വയ്ക്കേണ്ട രമ്യ ഹര്‍മ്മവും അദ്ദേഹത്തിനില്ല. സാധാരണ ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിച്ച് അവരിലൊരാളായി ജീവിച്ച ഒരു വ്യക്തിയാണദ്ദേഹം.ചെറുതെങ്കിലും സി പി എമ്മിനോട് മത്സരിച്ച് ജയിച്ചു നിന്ന ഒരു പാര്‍ട്ടിയുടെ നേതാവായിരുന്നു അദ്ദേഹം. തങ്കളൊക്കെ ആക്ഷേപിക്കുമ്പോലെ പാര്‍ട്ടി ശത്രുക്കളുടെ പക്ഷത്തൊന്നും അദ്ദേഹം ചേര്‍ന്നില്ല. അടിയുറച്ച കമ്യൂണിസ്റ്റുകാരനായി അദ്ദേഹം ജീവിച്ചു. ഏത് ഭീക്ഷണിയിലും പതറാതെ ചങ്കുറപ്പോടെ നടന്നു. പാര്‍ട്ടിയില്‍ നിന്നും പുറത്തുപോയതുകൊണ്ട് കുലം കുത്തി ആണെന്നും, കൊലപ്പെടേണ്ടവനാണെന്നുമുള്ള വിജയന്റെ നിലപാട് മനുഷ്യത്വ വിരുദ്ധമാണു മാഷേ. വിജയന്‍ മുതല്‍ ബാസുരേന്ദ്ര ബാബുവരെ ആ നിലപാടാണെടുത്തത്. ബാബു ഒരു ചാനല്‍ ചര്‍ച്ചയില്‍ റ്റി പി യുടെ ഭാര്യ രമയെ വരെ ആക്ഷേപിച്ചു. പുലകുളി കഴിയും മുമ്പ് ചാനലുകളില്‍ വന്ന് രാഷ്ട്രീയം പറയുന്നു എന്നാണീ ക്ഷുദ്ര ജീവി പറഞ്ഞത്. എന്നാണു മാഷേ സി പി എം എന്ന മനവികതയുടെ പാര്‍ട്ടി ഇതു പോലെ മനുഷ്യത്വ രഹിതമായി പ്രതികരിച്ചുതുടങ്ങിയത്?

ദൈവവും പിശാചും പുലകുളിയുമൊക്കെ സി പി എം എന്ന പുരോഗമന പ്രസ്ഥാനത്തിന്റെ മുഖ ലക്ഷണമായി മാറിയത് എന്നാണു മാഷേ?

kaalidaasan said...

>>>ഇയാളെ വർഗ്ഗശത്രുവായി പോലും കരുതാനാകില്ല. വർഗ്ഗ ശത്രുവിനെയും ഒരു പരിധിവരെ സഹിക്കാം.<<<<<

വിജയനും കൂടെയുള്ളവരും വര്‍ഗ്ഗശത്രു ആരെന്ന് തീരുമാനിക്കുന്നതും  വര്‍ഗ്ഗശതുവിനെ എങ്ങനെ സഹിക്കുന്നു എന്നതുമൊക്കെ ഇപ്പോള്‍ കേരളത്തിലെ കൊച്ചുകുട്ടികള്‍ക്ക് പോലും അറിയാം മാഷേ. കേരളത്തിലെ മാത്രമല്ല. ഇന്‍ഡ്യയിലെയും. മണി വഴി ലോകം മുഴുവനും ഇപ്പോള്‍ അതൊക്കെ പാട്ടാണ്.

ഒഞ്ചിയത്തെ വര്‍ഗ്ഗശത്രുവിന്റെ മുഖത്ത് 52 വെട്ടു വെട്ടി ആണു സഹിച്ചത്. ഇടുക്കിയില്‍ വെടി വച്ചും, കുത്തിയും, തല്ലിയുമൊക്കെ ആണു മണിയാശാന്‍ സഹിച്ചത്. ആ സഹനം നേരാണെന്ന് സൈദ്ധാന്തികനായ താങ്കള്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്തു. പരിധി വരെ സഹിക്കുന്നതിങ്ങനെ ആണെങ്കില്‍ പരിധി വിട്ടാല്‍ എന്തു ചെയ്യുമെന്ന് അറിയാന്‍ പാഴൂര്‍ പടിപ്പുര വരെ പോകേണ്ടതില്ല. വര്‍ഗ്ഗ ശത്രുവായി പോലും കരുതാത്ത എന്നെ ഏത് തരത്തിലാണോ നേരിടാന്‍ ഉദ്ദേശ്യം?

മറ്റൊരു വര്‍ഗ്ഗ ശത്രുവിന്റെ കഥ കൂടി പറയാം. കഴിഞ്ഞ പാര്‍ട്ടി സമ്മേളനത്തില്‍  ഒരു പീറ ചെക്കന്‍  വി എസ് വര്‍ഗ്ഗശത്രു ആണെന്നും, വര്‍ഗ്ഗ വഞ്ചകന്‍ ആണെന്നും ഒറ്റു കാരന്‍ ആണെന്നും ്‌, ക്യാപ്പിറ്റല്‍ പണീഷ് മെന്റിനര്‍ഹന്‍ ആണെന്നും  പറഞ്ഞിരുന്നു. പാര്‍ട്ടിയുടെ സ്ഥാപക നേതാവിനെ ഇതു പോലെ അധിക്ഷേപിക്കുന്നതില്‍ അടിയുറച്ച കമൂണിസ്റ്റായ വിജയന്, അശേഷം  ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല. വയനാട്ടില്‍ നിന്നും  വന്ന ഒരാള്‍ ഇതൊന്നും ശരിയല്ല എന്നു പറഞ്ഞപ്പോള്‍ വയനാട് എന്ന ഇട്ടാവട്ടത്തേക്കുറിച്ചും അവിടെ നിന്നും വരുന്ന സഖാവിനേക്കുറിച്ചുമൊക്കെ കുലശേഖരപ്പെരുമാള്‍  പ്രതികരിച്ചത് കേരളം മുഴുവനും അറിയാം മാഷേ. ഇന്നും വിജയന്റെ നിലപാട് ആ പിതൃശൂന്യന്റെ നിലപടു തന്നെ. അതിന്റെ തെളിവാണ്, ഇപ്പോള്‍  പാര്‍ട്ടി റിപ്പോര്‍ട്ടിംഗില്‍ പലയിടത്തും അത് തന്നെ വിജയന്‍ പ്രചരിപ്പിക്കുന്നത്.

വി എസിനെ വരെ വര്‍ഗ്ഗ ശത്രു എന്നു വിളിക്കുന്ന താങ്കളൊക്കെ വര്‍ഗ്ഗശത്രുവിനെ ഉണ്ടാക്കുന്ന ഒടി വിദ്യയേക്കുറിച്ച് കൂടുതലൊന്നും പറയുന്നില്ല. പക്ഷെ അതൊക്കെ കാണുന്നവരും കേള്‍ക്കുന്നവരും തൊള്ള തൊടാതെ വിഴുങ്ങുമെന്നൊന്നും ധരിക്കരുതേ. ആരാണു കമ്യൂണിസ്റ്റെന്നൊക്കെ മനസിലാക്കാന്‍  പാര്‍ട്ടി സ്റ്റ്ഡി ക്ളാസിലൊനും പോകേണ്ടതില്ല മാഷേ.

വര്‍ഗ്ഗശത്രുവിനെ ഉന്മൂലനം ചെയ്യുക എന്നതൊന്നും സി പി എമ്മിന്റെ നയപരിപാടിയല്ല മാഷേ. അത് നക്സലുകളുടെയും മാവോയിസ്റ്റുകളുടെയും നയപരിപാടിയാണ്. സായുധ സമരം പോലും പാര്‍ട്ടി അര നൂറ്റാണ്ടുമുന്നേ ഉപേക്ഷിച്ചതാണ്.

kaalidaasan said...

>>>പ്രിയ കാളീദാസൻ, താങ്കൾ ഇപ്പോഴും ഒരു രമ്മ്യഹർമ്മ്യത്തെപ്പറ്റി പറയുന്നല്ലോ. താങ്കൾ അതു കണ്ടിട്ടുണ്ടാകും. ഞാനത് കണ്ടിട്ടില്ല. കണ്ടവരൊന്നും അതൊരു രമ്മ്യഹർമ്മ്യം എന്നു പറഞ്ഞിട്ടുമില്ല. താങ്കലുടെ കൈയിൽ ആ ചിത്രമുണ്ടെങ്കിൽ കാണിച്ചുതരൂ. <<<<<

അനോണി,

ഞാന്‍ അത് നേരില്‍  കണ്ടിട്ടില്ല. പക്ഷെ കണ്ടവര്‍ അതിന്റെ ചിത്രം ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുന്നുമുണ്ട്. ഈ ലിങ്കില്‍  ആ വീടിന്റെ പടമുണ്ട്.

ഇതേക്കുറിച്ച് പണ്ട് വിജയന്റെ മറ്റൊരു ഉറച്ച പിന്തുണക്കാരന്റെ ബ്ളോഗില്‍ ചര്‍ച്ച ഉണ്ടായിരുന്നു. അന്ന് അദേഹം ഇതു തന്നെയാണ്, വിജയന്റെ വീടെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്.

kaalidaasan said...

>>>ഇനി മഹാശ്വേതാ ദേവിതന്നെ സർട്ടിഫിക്കറ്റ് നൽകിയാലേ താങ്കളെ പോലുള്ളവർക്ക് ആ വീട് രമ്മ്യഹർമ്മ്യമല്ലാതാകൂ എന്നുണ്ടെങ്കിൽ ആകട്ടെ. അനോണിയ്ക്ക് പിണറായിയുടെ വീട് രമ്മ്യഹർമ്മ്യമാണോ എന്നറിയാൻ ബംഗാളിൽ നിന്ന് ആരും വന്ന് പറഞ്ഞു തരേണ്ടതില്ല. <<<<<

അനോണി,

മഹശ്വേതാദേവിയോട് വീടീന്റെ പേരില്‍ ഇടയുന്നത് വിജയന്റെ അല്‍പ്പത്തരം. അവര്‍ വിജയന്റെ വീട് രമ്യ ഹര്‍മ്മ്യമാണെന്നു പറഞ്ഞപ്പോള്‍ അവരെ വീട്ടിലേക്ക് ക്ഷണിച്ചു കൊണ്ട് ഒരു പരസ്യ കത്ത് വിജയന്‍ എഴുതിയല്ലോ. അക്കൂടെ ദീദി, നിങ്ങള്‍ കരുതുമ്പോലെ ഒരു രമ്യഹര്‍മമല്ല എന്റെ വീട്. ഇതാണതിന്റെ ചിത്രം എന്നും പറഞ്ഞ്, വീടിന്റെ ഒരു ഫോട്ടോ കൂടെ വച്ച് അവരെ കാണിച്ചിരുന്നെങ്കില്‍  ഈ വിഷയം അവിടെ അവസാനിക്കുമായിരുന്നില്ലേ? എന്തേ വിജയനതു തോന്നാത്തെ?


വിജയന്റെ വീട് രമ്യഹര്‍മ്യ്മാണോ അല്ലയോ എന്നത് എന്തുകൊണ്ട് കേരള പൊതു സമൂഹത്തിലും ഇപ്പോള്‍ ഇന്‍ഡ്യയില്‍ പോലും  ചര്‍ച്ചാ വിഷയമായി എന്ന് ആലോചിച്ചു നോക്ക്. എന്തിനാണതേപ്പറ്റി ഒരു ദുരൂഹത. മാറ്റാര്‍ക്കും കാണാന്‍ വയ്യാത്ത തരത്തില്‍ മോശമായ അവസ്ഥയിലാണോ അത്? വി എസിന്റെ ഒക്കെ വീട് എല്ലാ ഓണക്കാലത്തെങ്കിലും  കേരളം മുഴുവന്‍ കാണുന്നുണ്ട്. അവിടെ ആരെയും വിലക്കാറുമില്ല. എന്തിനാണു വിജയന്റെ വീടിനെ മാത്രം ചുറ്റിപ്പറ്റി ഇത്ര വലിയ ദുരൂഹത? കുറച്ചു പത്രക്കാരെ വീട്ടിലേക്ക് ക്ഷണിച്ച് ഇതാണെന്റെ വീട് എന്നു കാണിച്ചുകൊടുത്താല്‍ ഈ വിഷയം ​ഇന്ന് അവസാനിക്കും. പക്ഷെ അതവസാനിക്കണം എന്നുകൂടി തീരുമാനിക്കണം. അതിന്റെ പേരില്‍ രാഷ്ട്രീയ മൈലേജുണ്ടാക്കന്‍ ഉദ്ദേശ്യമുണ്ടെങ്കില്‍ അവസാനിക്കില്ല.

ഞാനൊക്കെ പഠിച്ചത് കമ്യൂണിസ്റ്റുകാരന്റെ ജീവിതവും അവന്റെ സ്വത്തുമൊക്കെ ഒളിച്ച് വയ്ക്കേണ്ട രഹസ്യമല്ലെന്നാണ്. പൊതു ജനം മനസിലാക്കുന്നതും അതാണ്. എന്തിനാനതില്‍ ഒരു ദുരൂഹത പടര്‍ത്തുന്നത്.

kaalidaasan said...

>>>ഇനി അഥവാ പിണറായി വിജയൻ രമ്മ്യഹർമ്മത്തിൽത്തന്നെ താമസിച്ചാലും ഈ അനോണിയ്ക്ക് പാരാതിയൊന്നുമില്ല. ഇന്ന് പാർട്ടിയുടെ നേതൃത്വത്തിലുള്ള എല്ലാവർക്കും സാമാന്യം നല്ല വീടുകളൊക്കെയുണ്ട്. വി.എസും കുടിലിലൊന്നുമല്ലല്ലോ താമസം. <<<<<

അനോണി,

ആരും കുടിലില്‍ താമസിക്കേണ്ട സഖാവേ. 50 വര്‍ഷം മുമ്പ് എല്ലാവരും കുടിലില്‍ തമസിച്ചിരുന്നു എന്നു കരുതി ഇന്നാരും അത് ചെയ്യേണ്ട. സാമാന്യം നല്ല വീടുകളിലൊക്കെ താമസിക്കാം. വി എസ് ആയാലും വിജയ്നായാലും.

കുടിലയാലും കൊട്ടാരമായാലും ഞാന്‍ താമ്സിക്കുന്ന വീട് ഇതാണെന്ന് വിവാദമുണ്ടകുമ്പോഴെങ്കിലും  പൊതു സമൂഹത്തോട് പറയുനതാണ്, ആര്‍ജവം. വിജയന്‍ താമസിക്കുന്നത് കൊട്ടാരത്തിലാണെന്ന് മഹാശ്വേതാദേവിയേപ്പോലെ ഒരു എഴുത്തുകാരി പറയുമ്പോള്‍ കുറച്ചു പേരെങ്കിലും അത് വിശ്വസിക്കും. തെറ്റായ ധാരണ പൊതു സമൂഹത്തിലുണ്ടാകുമ്പോള്‍ ശരി ഏതെന്ന് തെളിവു സഹിതം വിശദീകരിക്കുകയാണ്, ആര്‍ജ്ജവമുള്ള കമ്യൂണിസ്റ്റ് ചെയ്യേണ്ടത്. അല്ലാതെ ആ ധരണ ശരി എന്നു വ്യാഖ്യാനിക്കാവുന്ന തരത്തില്‍ നിലപാടെടുക്കുകയല്ല.

kaalidaasan said...

>>>പണ്ട് ഭൂരിഭാഗം നേതാക്കളും വി.എസ്. ഗ്രൂപ്പിലായിരുന്നു. അന്നും ആ നേതാക്കൾക്കെല്ലാം ഭേദപ്പെട്ട വീടുകളൂണ്ട്. (വീടില്ലാത്ത അനോണിയും അന്ന് ഉറച്ച വി.എസ്. പക്ഷപാതിയായിരുന്നു.) പിണറായിയും വി.എസ്, പക്ഷമായിരുന്നു. അന്ന് എല്ലാ മാധ്യമങ്ങളും വി.എസിനെതിരായിരുന്നു. നായനാർ ഗ്രൂപ്പിനെയായിരുന്നു അന്ന് ശത്രുക്കൾക്കിഷ്ടം. വി.എസ് അവർക്ക് വെറും വെട്ടിനിരത്തൽകാരനും.<<<<<

അനോണി,

താങ്കള്‍ ഇതെഴുതിയതിന്റെ ഉദ്ദേശ്യം മനസിലായില്ല. വിജയനും താങ്കളുമൊക്കെ ഗ്രൂപ്പു കളിച്ചിട്ടുണ്ട് എന്നു തെളിയിക്കലാണോ?

ഒന്നു ചോദിച്ചോട്ടെ. നയനരുടെ ഏത് നിലപടിനെയായിരുന്നു വിജയന്‍ ഗ്രൂപ്പൂ കളിച്ചു നടന്ന കാലത്ത് എതിര്‍ത്തിരുന്നത്? താങ്കള്‍ എതിര്‍ത്തത് ഏതിനെയായിരുന്നു?

താങ്കളിപ്പോള്‍ വിളിച്ചു പറയുന്ന ചില സത്യങ്ങള്‍  എനിക്ക് പെരുത്തിഷ്ടമായി. വെട്ടിനിരത്തുലുകാരനായിരുന്ന വി എസും ശത്രുക്കള്‍ക്കിഷ്ടമയിരുന്ന നായനാരും. അപ്പോള്‍ നയനരുടെ കാലത്തും ഗ്രൂപ്പുണ്ടായിരുനു. ചിലരെ ശത്രിക്കളിഷ്ടപ്പെട്ടിരുന്നു. ചിലരെ വെറുത്തിരുന്നു. വി എസിനെ തീര്‍ച്ചയായും വെറുത്തിരുന്നു.

നമുക്ക് കുറച്ചു കൂടെ പിന്നോട്ട് പോയാലോ? കമ്യൂണിസ്റ്റു പാര്‍ട്ടി ഉണ്ടാകുന്നതിനും പിന്നിലേക്ക്? കോണ്‍ഗ്രസിലെ ഇടതുപക്ഷ ഗ്രൂപ്പിന്റെ നേതാവ് ഇ എം എസ് ആയിരുന്നു. അഭിപ്രായ വ്യത്യാസം രൂക്ഷമായപ്പോള്‍ ഇ എം എസും കൂടെയുള്ള ഗ്രൂപ്പുകാരും പുറത്തു വന്ന് രൂപീകരിച്ചതാണ്, കമ്യൂണിസ്റ്റുപാര്‍ട്ടി. പക്ഷെ കമ്യൂണിസ്റ്റുപാര്‍ട്ടിയിലും വ്യത്യസ്ഥ നിലപാടുള്ള ഗ്രൂപ്പുകളുണ്ടായിരുന്നു. 1964 ല്‍ വീണ്ടൂം ഇ എം എസിന്റെ നേതൃത്വത്തില്‍ പുറത്തു വന്ന ഒരു ഗ്രൂപ്പാണ്, ഇപ്പോഴത്തെ സി പി എം. ഇതില്‍ നിന്നും പല ഗ്രൂപ്പുകളും പുറത്തു പോയിട്ടുണ്ട്. സി എം പി, ആര്‍ എം പി, ജെ എസ് എസ് തുടങ്ങിയവ കേരളത്തില്‍ തന്നെയുണ്ട്.

അതിന്റെ അര്‍ത്ഥം ഈ ഗ്രൂപ്പെന്നു പറയുന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിറവിയിലേ ഉള്ളതാണ്. അതിന്റെ കാരണം ആശയപ�B4�്ഷമ2 വ്യക്തിപരവും രണ്ടും കൂടിയുമോ ഒക്കെയാണ്. അതവിടെ നില്‍ക്കട്ടെ. എന്തായിരുന്നു വിജയന്‍ നായനാരുടെ എതിര്‍ഗ്രൂപ്പില്‍ ചേര്‍ന്ന് ഗ്രൂപ്പു കളിക്കാനുണ്ടായിരുന്ന കാരണം? താങ്കള്‍ ഗ്രൂപ്പു കളിക്കാനുണ്ടായ കാരണം? ആശയപരമോ വ്യക്തിപരമോ? എന്തിനായിരുന്നു നിങ്ങള്‍ രണ്ടാളും നായനാരെ എതിര്‍ത്തിരുന്നത്?

kaalidaasan said...

>>>എന്നാൽ തന്നെ എതിർക്കുന്നവരോടും ഗ്രൂപ്പ് വിട്ടുപോകുന്നവരോടുമുള്ള പ്രതികാര ബുദ്ധിയുടെ പ്രേരണയിൽ വി.എസ്. നടത്തുന്ന കരുനീക്കങ്ങളാണ് വി.എസിന്റെ പല ആദർശനാട്യ്യങ്ങളും. അത് പാർട്ടിയെ മൊത്തത്തിൽ അപകടപ്പെടുത്തുന്നു. നേതാക്കന്മാരെയോ പാർട്ടിയെയോ തിരുത്തുകയെന്നതല്ലം, പലപ്പോഴും വി.എസിന്റെ ഉന്നം. പാർട്ടിയിലെ തന്റെ എതിർചേരിയോടൂള്ള കണക്കു തീർക്കലാണ്..<<<<<



അനോണി,

അത് താങ്കളുടെ കാഴ്ച്ചപ്പാട്. പക്ഷെ എന്റെ കാഴ്ച്ചപ്പാട് നേരെ തിരിച്ചും. വി എസിനോടാഭിമുഖ്യം പ്രകടിപിക്കന്നവരോട് കണക്കു തീര്‍ക്കലാണ്, വിജയന്റെ ഉന്നം എന്ന് എനിക്കും പറയാം.തെളിവും  തരാം.

റ്റി പി പാര്‍ട്ടി വിട്ടുപോയത് ഇതുപോലെയുള്ള ഒരു കണക്കു തീര്‍ക്കലിന്റെ ഫലമല്ലേ? വി എസിനോട് ആഭിമുഖ്യം പ്രകടിപ്പിച്ചു എന്ന ഒറ്റ കരണത്താലല്ലേ റ്റി പി യെ വെട്ടി നിരത്താന്‍  വിജയന്‍ ശ്രമിച്ചത്? ഏറാമല പഞ്ചയത്ത് പ്രസിഡന്റ് സ്ഥാനം ജനതാ ദളിനൊഴിഞ്നു കൊടുക്കാന്‍ പറഞ്ഞത് ആ കണക്കു തീര്‍ക്കലല്ലായിരുന്നോ? ജനതാദളിനു യാതൊരു സ്വാധീനവുമില്ലാതിരുന്ന പഞ്ചായത്തിലെ പാര്‍ട്ടി അണികളുടെ അഭിപ്രായത്തെ അട്ടിമറിച്ച് അങ്ങനെ ഒരു തീരുമാനം എടുത്തത് എന്തിന്റെ പേരിലായിരുന്നു? വെറും വൈര നിര്യാതനം ​അല്ലാതെ എന്താണതിന്റെ പിന്നില്‍? ഇതേ ജനതാ ദളിനെ കറിവേപ്പീല പോലെ ഇടതു മുന്നണിയില്‍ നിന്നും വിജയന്‍ തന്നെ എടുത്തു കളഞ്ഞിലേ? ജനതാദളിനോട് അത്ര സ്നേഹമായിരുന്നെങ്കില്‍  പതിറ്റാണ്ടുകളായി അവര്‍ മത്സരിച്ച സീറ്റ് പിടിച്ചെടുക്കുമായിരുന്നോ?

റ്റി പി വധത്തേത്തുടര്‍ന്ന് വി എസ് എടുത്ത നിലപട് എന്തു കണക്കുതീര്‍ക്കലാണു സഖാവേ? അതി ദാരുണമായി കൊല്ലപ്പെട്ട ഒരു വ്യക്തിയെ അധിക്ഷേപിക്കുന്നത് ശരിയല്ല എന്നു പറഞ്ഞതേത് കണക്കു തീര്‍ക്കലിന്റെ കള്ളിയില്‍ താങ്കള്‍ വരവു വയ്ക്കും? വി എസ് പറഞ്ഞത് ഭൂരിപക്ഷം പാര്‍ട്ടി അണികളുടെയും വികാരമല്ലായിരുന്നോ?

മൂന്നാറിലെ സര്‍ക്കാര്‍ ഭൂമി കയ്യേറ്റം വി എസ് ഒഴിപ്പിച്ചത് സ്വന്തം ചേരിയില്‍ നിന്ന മണിയെ വെറുപ്പിച്ചു കൊണ്ടായിരുന്നു എന്നത് താങ്കള്‍ക്ക് കൂടെ അറിവുള്ളതാണല്ലോ? അതിന്റെ പേരില്‍ വിജയനുമായി പരസ്യമായി പോലും ഏറ്റുമുട്ടിയത് ഏത് കണക്കു തീര്‍ക്കലായിരുന്നു? ശരിക്കുമാരാണന്ന് കണക്കു തീര്‍ത്തത്? മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ പരാജയപ്പെടുത്തി, മണിയുടെയും മറ്റ് അനേകം പേരുടെയും കയ്യേറ്റം സംരക്ഷിച്ച് വി എസിനോടല്ലേ വിജയന്‍ കണക്കു തീര്‍ത്തത്?

വി എസിനോടൊപ്പ കുറേക്കാലം നിന്ന് ഇപ്പോള്‍ വിജയന്റെ ചേരിയിലേക്ക് മാറിയ ഗോപി കൊട്ടമുറിക്കല്‍ സദാചാര ലംഘനം നടത്തിയതറിഞ്ഞിട്ടും, അദ്ദേഹത്തിനെതിരെ നടപടി എടുത്തില്ല. പിന്നീട് നടപടി എടുത്തപ്പോള്‍ ആ വിഷയം ഉന്നയിച്ച ആളുകള്‍ക്കെതിരെ നടപടി എടുത്തതല്ലേ കണക്കു തീര്‍ക്കലിന്റെ ഉദാഹരണം? തെറ്റു ചെയ്തവര്‍ക്കെതിരെ തെളിവ് ശേഖരിച്ചതിനു ശിക്ഷിക്കുന്നതല്ലേ കണക്കു തീര്‍ക്കുന്നത്?

പണ്ട് ബാലന്‍ നടത്തിയ പാര്‍ട്ടി വിരുദ്ധ നടപടി കണ്ടുപിടിച്ചതിന്, കൃഷ്ണദാസിനെ ശിക്ഷിച്ചതും ഇതുപോലെ കണക്കു തീര്‍ക്കലല്ലായിരുന്നോ?

ഇനിയും  പറയാന്‍ ഏറെയുണ്ട്. വി എസ് സംവദിക്കുന്നത് വിജയനേപ്പോലെ പാര്‍ട്ടി അംഗങ്ങളോട് മാത്രമല്ല. കേരളീയ പൊതു സമൂഹത്തോടാണ്. താങ്കളെയും സജീമിനേയും പോലുള്ള കുറ്ച്ചു പേര്‍ക്ക് അത് ആദര്‍ശ നാട്യം എന്നൊക്കെ തോന്നും. മനസില്‍ വെറുപ്പ് കുമിഞ്ഞു കൂടുന്നതുകൊണ്ടാണത്. പക്ഷെ മറ്റുള്ളവര്‍ക്ക് അങ്ങനെയല്ല.

സര്‍ക്കാര്‍ ഭൂമി കയ്യേറിയവര്‍ക്കെതിരെ ഇതു വരെ ഭരിച്ച ഒറ്റ സര്‍ക്കാരിനും ചെറുവിരലനക്കാന്‍ പറ്റിയിട്ടില്ല. ഭൂപരിഷ്കരണത്തിനു ശേഷം കേരളത്തിലുണ്ടായാ സാമൂഹ്യ വിപ്ളവമായിരുന്നു അത്. അത് പെട്ടുന്നുണ്ടായ വെളിപാടിലുമല്ല. റ്റാറ്റയുടെ കയ്യേറ്റത്തിനെതിരെ പണ്ടു മുതലേ വി എസ് നിലപടെടുത്തിട്ടുണ്ട്. അതിന്റെ തുടര്‍ച്ചയായിരുന്നു ആ നടപടി. മൂന്നാറില്‍  അതുടങ്ങിയപ്പോള്‍  കേരളം മുഴുവനും അതാവര്‍ത്തിച്ചു. എറണാകുളത്ത് എം ജി റോഡിലെ കയ്യേറ്റം ഒഴിപ്പിച്ചത് കാണാന്‍ ഞാനും പോയിരുന്നു. ജനങ്ങളുടെ ആവേശം ഞാന്‍ എന്റെ കണ്ണുകൊണ്ട് കണ്ടതായിരുന്നു. ഒരു രണ്ടാഴ്ച്ച അത് തുടര്‍ന്നിരുന്നെങ്കില്‍ കേരളത്തിലെ മുഴുവന്‍ കയ്യേറ്റങ്ങളും അന്ന് ഒഴിപ്പിച്ചെടുക്കുമായിരുന്നു. പൊതു ജനവും പ്രതിപക്ഷവും  അതിനു പൂര്‍ണ്ണ പിന്തുണയും കൊടുക്കുമായിരുന്നു. അതിന്റെ തുടര്‍ച്ചയെന്നോണം റ്റാറ്റയുടെ കയ്യേറ്റങ്ങളും ഒഴിപ്പിക്കുമായിരുന്നു. പക്ഷെ തകര്‍ത്തു കളഞ്ഞില്ലേ എല്ലാം. മൂന്നാര്‍ ഒഴിപ്പിക്കുന്ന സംഘത്തില്‍ സുരേഷ് കുമാറുള്ളത് വിജയനു സഹിച്ചില്ല. അതിന്റെ ആലോചന തുടങ്ങിയപ്പോള്‍ മുതല്‍ വിജയന്‍ പാര പണിയുമായി ഇറങ്ങി. വിജയന്റെ കണക്കുതീര്‍ക്കല്‍  നശിപ്പിച്ചില്ലേ എല്ലാം.

kaalidaasan said...

cantd...


അഴിമതിക്കെതിരെ വിജയനുള്‍പ്പടെയുള്ള കാപട്യങ്ങള്‍  ഘോരഘോരം പ്രസംഗിക്കാറുണ്ട്. പക്ഷെ 20 വര്‍ഷക്കാലം പിള്ള നടത്തിയ അഴിമതിക്കെതിരെ വി എസ് പോരാടിയത് താങ്കള്‍ക്കറിയില്ലേ? അവസാനം സുപ്രീം കോടതിയില്‍ പോയി പിള്ളക്ക് ശിക്ഷ വാങ്ങിക്കൊടുത്തത് ഏത് ആദര്‍ശ നാട്യമാണെന്ന് സഖാവിനു പറയാമോ? യു ഡി എഫ് സര്‍ക്കാര്‍ എഴുതി തള്ളിയ കേസില്‍ സുപ്രീം കോടതിയില്‍ നിന്നും പ്രത്യേക അനുമതി വാങ്ങി കക്ഷി ചേര്‍ന്ന് ആ കേസു നടത്തി ശിക്ഷ വാങ്ങിക്കൊടുത്തത് ആദര്‍ശ നാട്യമായി സുബോധമുള്ള ആരും കരുതില്ല. അഴിമതിക്കെതിരെ ശബ്ദിക്കാന്‍ പോലും സി പി എം എന്ന പാര്‍ട്ടിക്ക് അവകാശമില്ലാതാക്കി വിജയനും കൂടെയുള്ളവരും. മറ്റുള്ളവര്‍ അഴിമതി നടത്തി എന്ന ആരോപണമുണ്ടാകുമ്പോള്‍ എടുത്തു ചാടാറുള്ള പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി വിജയനെതിരെ ഉണ്ടായ അഴിമതികേസില്‍ പാര്‍ട്ടി എടുത്ത നിലപാട്. സി എ ജി എന്ന ഭരണഘടനാ സ്ഥാപനം നടത്തിയ കണ്ടെത്തലുകള്‍  വി എസ് കെട്ടിച്ചമച്ചതാണെന്നു വരെ താങ്കളേപ്പൊലുള്ളവര്‍ പറഞ്ഞു പരത്തി. ആര്‍ക്കാണ്, ആദര്‍ശമെന്നും ആര്‍ക്കാണ്, ആദര്‍ശനാട്യമെനും  പൊതു ജനങ്ങള്‍ അന്ന് മനസിലാക്കി.

കുഞ്ഞാലിക്കുട്ടിക്കെതിരെ പെണ്‍വാണിഭത്തിനു തെളിവുണ്ടായിരുന്നിട്ടും, പി ശശി ഒക്കെ ചേര്‍ന്ന് അതൊതുക്കി കളഞ്ഞില്ലേ. വിജയന്റെ അറിവോടെയല്ലേ അത് ചെതത്? അതൊക്കെ വീണ്ടും  പൊക്കിക്കൊണ്ടു വരാതിരിക്കാനല്ലേ വി എസില്‍ നിന്നും ആഭ്യന്തര വകുപ്പ് പിടിച്ചെടുത്തതും. നായനാര്‍ മൂന്നു പ്രാവശ്യം മുഖ്യമന്ത്രി ആയപ്പോഴൊക്കെ ആഭ്യന്തര വകുപ്പ് ഭരിച്ചതാണല്ലോ. വി എസിനെ അതിനനുവദിക്കാത്തതിന്റെ ആദര്‍ശ വശം സഖാവിനു വിശദീകരിക്കാമോ? വി എസ് ആഭ്യന്തര വകുപ്പ് ഭരിച്ചിരുന്നെങ്കില്‍  കുഞ്ഞാലിക്കുട്ടി അകത്തു പോകുമായിരുന്നു. ഇപ്പോള്‍  റൌഫ് വെളിപ്പെടുത്തിയതൊക്കെ അന്നേ പലര്‍ക്കും അറിയാമായിരുന്ന സത്യങ്ങളാണ്.

വി എസിന്റെ നടപടികള്‍  നാട്യമായിരുന്നു എന്ന് അരിയാഹാരം കഴിക്കുന്ന ആരും  കരുതുന്നില്ല സഖാവേ. ആരുടേതാണു നാട്യമെന്നും ആരുടേതാണ്, ആത്മാര്‍ത്ഥത എന്നുമൊക്കെ തിരിച്ചറിയാനുള്ള വിവേകം കേരളത്തിലെ പൊതു ജനത്തിനുണ്ട് സഖാവേ? അതിന്റെ തെളിവാണ്, വി എസിന്റെ പൊതു സമ്മേളനങ്ങളില്‍ തടിച്ചു കൂടുന്ന ആയിരങ്ങള്‍. വി എസ് നയിച്ച രണ്ടു പ്രാവശ്യവും ഇടതുമുന്നണിക്ക് ഇതു വരെ ഉണ്ടാകാത്ത വിജയമാണുണ്ടായത്. ഓരോ ഭരണം കഴിയുമ്പോഴും അതി ദയനീയമായി തോല്‍ക്കുന്ന അവസ്ഥ മാറി, ജയത്തിന്റെ വക്കോളമെത്തി കഴിഞ്ഞ പ്രാവശ്യം. വി എസിന്ടേത് നാട്യമല്ല എന്നതിന്റെ തെളിവാണത് സഖാവേ.

1996 ല്‍ മാരാരിക്കുളത്ത് വി എസ് പരാജയപ്പെട്ടത് ആരുടെ കണക്കു തീര്‍ക്കലായിരുന്നു എന്നു കൂടി പറഞ്ഞു തരാമോ?

kaalidaasan said...

>>>വി.എസ് കൂടി നേതാവായിരിക്കുന്ന കാലത്ത് സി.പി.ഐ.എം വിരുദ്ധർ പലരും കൊല്ലപ്പെട്ടിട്ടുണ്ട്. അതിന്റെയൊക്കെ ഉത്തരവാദിത്വം ഏറ്റെടുത്ത് വി.എസ്. സി.പി.ഐ.എം വിട്ടുപോകണമെന്നു പറയുമോ താങ്കൾ.അക്രമരാഷ്ട്രീയത്തിന്റെ കാലം ടി.പി.വധത്തിനും എത്രയോ മുമ്പ് അവസാനിച്ചുവെന്നു കരുതുന്ന ആളാണു അനോണി. <<<<


അനോണി,

റ്റി പി കൊല്ലപ്പെട്ടതുകൊണ്ട് വിജയന്‍ സി പി എം വിട്ടുപോകണമെന്ന് ഞാന്‍ പറഞ്ഞിട്ടില്ലല്ലോ സഖാവേ? വിജയന്‍ ഉള്‍പ്പടെ അതില്‍ പാര്‍ട്ടിയിലെ ഏതെങ്കിലും നേതാവിനു പങ്കുണ്ടെങ്കില്‍ അവരെ ഇന്‍ഡ്യന്‍ ശിക്ഷാ നിയമം പിടികൂടണം എന്നേ ഞാന്‍ പറഞ്ഞുള്ളൂ. പാര്‍ട്ടി അതിനെ തടയാന്‍ ശ്രമിക്കരുത്. അത് പാര്‍ട്ടിക്ക് നഷ്ടമുണ്ടാക്കും.

വി എസ് അല്ല ആരു നേതാവായിരുന്ന കാലത്തും സി പി എം കാര്‍ ആരെയെങ്കിലും കൊന്നിട്ടുണ്ടെങ്കില്‍ ഇന്‍ഡ്യന്‍ നീതി ന്യായ വ്യവസ്ഥ അനുശാസിക്കുന്ന ശിക്ഷ അവര്‍ക്ക് കൊടുക്കണം.

കേസന്വേഷണത്തെ എതിര്‍ക്കാന്‍ ഒരു ഇന്‍ഡ്യന്‍ പൌരനും അവകാശമില്ല. കരീം പോലീസുകാരനെ പേരെടുത്തു പറഞ്ഞ് ഭീക്ഷണിപ്പെടുത്തുന്നു. കൈകാര്യം ചെയ്തോളാം എന്ന് പരസ്യമായി പറയുന്നു. ജയരാജന്‍ പോലീസു വരുമ്പോള്‍ മുളകു വെള്ളം കൊണ്ട് നേരിടണമെന്ന് അണികളോട് പറയുന്നു. ഒരു ജനാതിപത്യ സമൂഹത്തില്‍ ഒരു നേതാവും പറയേണ്ട കാര്യങ്ങളല്ല ഇവ. അതു പറഞ്ഞ കരീമിനെയും ജയരാജനെയും വിജയനെന്ന പാര്‍ട്ടി നേതാവ് പിന്തുണക്കുന്നു. അത് നല്‍കുന്ന സന്ദേശം വളരെ വലുതാണ്. മണി എന്ന പാര്‍ട്ടി ജില്ലാസെക്രട്ടറി കൊലപാതകം നടത്തിയുണ്ട് എന്നു പറഞ്ഞപ്പോള്‍ പ്രസംഗ ശൈലിയിലെ വ്യതിയാനം എന്നു പറഞ്ഞ വിജയന്‍ അതിനെ പിന്തുണക്കുകയാണുണ്ടായത്. മണി പറഞ്ഞത് നേരാണെന്ന് ഇവിടെ സജീമും പറഞ്ഞു. ഉത്തരവാദപ്പെട്ട ഒരു ബഹുജന പ്രസ്ഥാനത്തിന്റെ നേതാവിനു ചേര്‍ന്ന രീതിയിലല്ല വിജയന്‍ ഇക്കാര്യത്തിലൊക്കെ പ്രതികരിച്ചത്. ഇതൊരു വക നരേന്ദ്ര മോദി ശൈലിയായിപ്പോയി.

അക്രമരാഷ്ട്രീയത്തിന്റെ കാലം അവസാനിച്ചുവെന്നു കരുതാന്‍ താങ്കള്‍ക്കുള്ള അവകാശത്തെ ഞാന്‍ ചോദ്യം ചെയ്യുന്നില്ല. കരുതല്‍ മാത്രമല്ലല്ലോ യാഥാര്‍ത്ഥ്യം. കണ്‍മുന്നില്‍ കാണുന്ന കാഴ്ചകളും കൂടിയല്ലേ. സി പി എം എന്ന പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോ മെംബര്‍ കൊലപാതകേസില്‍  ജയിലില്‍ കിടക്കുന്ന അന്തിയേരി സുര എന്ന ഗുണ്ടയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കുമ്പോള്‍ എനിക്ക് താങ്കളേപ്പോലെ തല മണ്ണില്‍ പൂഴ്ത്തി വയ്ക്കാനാകില്ല. റ്റി പി വധക്കേസില്‍ സി പി എം എന്ന പാര്‍ട്ടിയുടെ പത്തോളം അംഗങ്ങള്‍ അറസ്റ്റിലാകുന്നതും, കൊലയാളികളെ പാര്‍ട്ടി ഗ്രാമങ്ങളിലെ പാര്‍ട്ടി അംഗങ്ങള്‍  ഒളിപ്പിച്ചു തമസിപ്പിക്കുന്നതും കാണുമ്പോള്‍  എനിക്ക് താങ്കള്‍ കരുതുമ്പോലെ കരുതാന്‍ ആകില്ല. ക്ഷമിക്കണം സഖാവേ. എനിക്കാകുന്നില്ല.

kaalidaasan said...

>>>പിന്നെ ഈ കുലംകുത്തിപ്രയോഗമൊന്നും അത്രയ്ക്ക് ഏടുത്തുകാട്ടാൻ മാത്രം ഒന്നുമില്ല കാളിദാസൻ. ഒരിക്കൽ പറഞ്ഞത് വ്യത്യസ്തമായ മറ്റൊരു സന്ദർഭത്തിൽ നിഷേധിക്കാതിരിക്കുന്നത് അത്ര മോശപ്പെട്ട കാര്യമൊന്നുമല്ല. ഇനി മരിച്ചപ്പോൾ കുലം കുത്തിയല്ലാതായി എന്നു പറഞ്ഞാൽ അതിൽ പിടിച്ചായിരിക്കും അടുത്ത വിമർശനം. <<<<

അനോണി,

കുലംകുത്തിപ്രയോഗം  ഏടുത്തുകാട്ടാൻ മാത്രം ഉണ്ട് സഖാവേ. അതിന്, ഓര്‍മ്മകളും കൂടെ ഉണ്ടായിരിക്കണം. റ്റി പി കുലം കുത്തി ആണെങ്കില്‍ വിജയന്‍ അതിലും വലിയ കുലം കുത്തി ആണ്. സി പി എം എന്ന പാര്‍ട്ടി 1964 ല്‍ ഉണ്ടായതിനു ശേഷം സി പി ഐക്കെതിരെ ആണ്, എന്നും പ്രവര്‍ത്തിച്ചിട്ടുള്ളത്. ഒരു കുലം കുത്തി മറ്റൊരു കുലം കുത്തിയെ പുലഭ്യം പറയുന്ന അസംബന്ധമാണതില്‍.

കുലം കുത്തി പ്രയോഗം ഇപ്പോള്‍ എടുത്തുകാട്ടാന്‍ ഒന്നുമുണ്ടാകില്ലയിരുന്നു. റ്റി പി മരിച്ച ശേഷം വിജയനതാവര്‍ത്തിക്കാതിരുന്നെങ്കില്‍. ഒരാള്‍ മരിച്ചുകിടക്കുമ്പോള്‍ സാധാരണ ആളുകള്‍ കാണിക്കുന്ന ഒരു ഔചിത്യ ബോധമുണ്ട്. അത് വിജയന്‍ കാണിച്ചില്ല. ഈ പ്രയോഗം ഒരു വിവാദമായതിനു ശേഷവും ഒഞ്ചിയത്ത് പോയി വിജയനതാവര്‍ത്തിച്ചു.

മരിച്ചപ്പോള്‍ കുലം കുത്തി ആയി തുടരുന്നു എന്നോ കുലം കുത്തി അല്ലാതായി എന്നോ പറയേണ്ട ആവശ്യമില്ല. ആരെങ്കിലും ചോദിച്ചാല്‍ തന്നെ ഇപ്പോള്‍ അതൊക്കെ ചര്‍ച്ച ചെയ്യേണ്ട സമയമല്ല എന്നു പറഞ്ഞിരുന്നെങ്കില്‍ അതായിരുന്നു വിജയന്‍ അടുത്തനാളുകളില്‍ ചെയ്ത അന്തസുള്ള ഒരു നടപടി.

kaalidaasan said...

>>>പിണറായി വി.എസ്.പക്ഷപാതിയല്ലാ എന്നതൊഴിച്ചാൽ താങ്കളെ പോലുള്ളവർക്ക് പിണറായിയെ എതിർക്കാൻ തക്ക കാരണങ്ങളൊന്നും നമുക്ക് കാണാൻ കഴിയില്ല. പാർട്ടിയെ മൊത്തത്തിൽ ബാധിച്ചിട്ടുള്ള ചില പ്രശ്നങ്ങളുണ്ട്. അതിനു വി.എസിനെയോ പിണറായിയെയോ മാത്രം പഴി പറഞ്ഞിട്ട് ഒരു കാര്യവുമില്ല <<<<


അനോണി,

വിജയനെ എതിര്‍ക്കാനും വിമര്‍ശിക്കാനുമുള്ള അനേകം കാരണങ്ങള്‍ ഞാന്‍ കാണുന്നുണ്ട്. അതില്‍ ചിലതൊക്കെ ഞാനിവിടെ എഴുതിയിട്ടുമുണ്ട്.

പാർട്ടിയെ മൊത്തത്തിൽ ബാധിച്ചിട്ടുള്ള ചില പ്രശ്നങ്ങളുണ്ട് എന്ന അഭിപ്രായത്തോട് ഞാനും യോജിക്കുന്നു. പക്ഷെ അങ്ങനെയുള്ള ഒരു പ്രശ്നവും പാര്‍ട്ടിയുടെ വേദികളില്‍ ചര്‍ച്ചക്ക് വരുന്നില്ല. അതിനു പകരം അച്ചടക്ക നടപടികളും അന്യോന്യം വിഴുപ്പലക്കലും ഒക്കെയാണു നടക്കാറുള്ളത്.

കഴിഞ്ഞ 15 വര്‍ഷങ്ങളായി വിജയനാണു പാര്‍ട്ടി സെക്രട്ടറി. വിജയനു പര്‍ട്ടിയുടെ എല്ലാ വേദികളിലും മൃഗീയ ഭൂരിപക്ഷവുമുണ്ട്. അതുകൊണ്ട് പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ക്ക് അദ്ദേഹവും കൂടെയുള്ളവരും കൂടുതല്‍ ഉത്തരവാദികളാണ്. എതിര്‍ ്‌ശബ്ദങ്ങളെ അമര്‍ച്ച ചെയ്താലൊന്നും പ്രശ്നങ്ങള്‍ അവസാനിക്കില്ല. വെറും ഗ്രൂപ്പു വഴക്കായി താങ്കളൊക്കെ അതിനെ ചെറുതാക്കി കാണുന്നു. പാര്‍ട്ടിയില്‍ എന്നും ഗ്രൂപ്പുകളുണ്ടായിരുന്നു. എന്നിട്ടൊന്നും പാര്‍ട്ടി ഇല്ലാതായില്ല. വിഭാഗീയത എന്ന ഓമനപ്പേരിട്ടു വിളിച്ച്, അതിനെ ഇല്ലാതാക്കിയാല്‍ എല്ലാ പ്രശ്നങ്ങളും അവസാനിക്കും എന്നതൊക്കെ മലര്‍പ്പൊടിക്കാരന്റെ സ്വപ്നമാണ്. അതുകൊണ്ട് ഗ്രൂപ്പുകള്‍ ഇല്ലാതാക്കാനല്ല നോക്കേണ്ടത്. ജനാധിപത്യ രീതിയിലുള്ള ചര്‍ച്ചകള്‍ പാര്‍ട്ടിയില്‍ വരണം. ജങ്കീയ പ്രശ്നങ്ങളില്‍ ഇടപെടണം. എതിരഭിപ്രായം പറഞ്ഞു എന്നു കരുതി ശത്രുവായി കാണുന്നിടത്ത് പ്രശ്നങ്ങളുണ്ടാകും.

kaalidaasan said...

>>>പരസ്പര വൈരികളുടെ ഒരു കൂട്ടയ്മയായി സി.പി.ഐഎമ്മിനെ മാറ്റുന്നതിൽ വി.എസിനുള്ള പങ്കും ആർക്കും നിഷേധിക്കാനാകില്ല.അരും നല്ല പിള്ള ചമയുകയും വേണ്ട. അണ്ടിയോടടുക്കുമ്പോഴേ മാങ്ങയുടെ പുളിപ്പറിയൂ.<<<<


അനോണി,

പരസ്പര വൈരികളുടെ ഒരു കൂട്ടയ്മയായി സി.പി.ഐ എം മാറിയിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്തം പാര്‍ട്ടിയെ ഇപ്പോള്‍ നയിക്കുന്നവര്‍ക്കാണ്. 15 വര്‍ഷങ്ങളായി പാര്‍ട്ടി സെക്രട്ടറി ആയി ഇരിക്കുന്ന വിജയനാണത്തിന്റെ ഏറിയ പങ്കും. പാര്‍ട്ടിയുടെ നയ രൂപീകരണ സമിതികളിലൊന്നും വി എസിനു സ്വാധീനം ഇല്ല. 12 ജില്ലകളിലും സംസ്ഥാന സമിതിയിലും, സെക്രട്ടേറിയറ്റിലും വിജയനെ അനുകൂലിക്കുന്നവര്‍ക്കാണു ഭൂരിപക്ഷം. എന്നിട്ടും എങ്ങനെ സി പി എം പരസ്പര വൈരികളുടെ ഒരു കൂട്ടായ്മ ആയി മാറി?

വിജയന്‍ മുതല്‍ താങ്കള്‍ വരെയുള്ളവര്‍ പാര്‍ട്ടിയിലെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം  വി എസാണെന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നു. നിങ്ങളുടെ കമ്യൂണിസ്റ്റു വിരുദ്ധ നയങ്ങളെയും, പാര്‍ട്ടി വിരുദ്ധ നടപടികളെയും, വലതു പക്ഷ വത്കരണത്തെയും. മാഫിയ വതകരണത്തെയും വി എസ് എതിര്‍ക്കുന്നതുകൊണ്ട് അദ്ദേഹത്തെ എല്ലാ കുഴപ്പങ്ങളുടെയും  കാരണമായി കുറ്റപ്പെടുത്തുന്നു. വിജയന്‍ നേതാവായ ശേഷം ഏതെല്ലാം ക്ഷുദ്ര ശക്തികള്‍ പാര്‍ട്ടി വേദികളില്‍ സ്വീകര്യരായി എന്ന് താങ്കള്‍ ആലോചിച്ചിട്ടുണ്ടോ? ഫാരിസ് അബൂബേക്കറും, സാന്റിയാഗോ മാര്‍ട്ടിനും, ലിസ് ചാക്കോയും ഒക്കെ എങ്ങനെയാണു പാര്‍ട്ടിക്ക് വേണ്ടപ്പെട്ടവരായത്? വി എസിനെതിരെ ആക്രോശിക്കാന്‍ പാര്‍ട്ടി ചാനലു വരെ ഫാരീസിനു വിട്ടുകൊടുത്തു. മണല്‍ മാഫിയയും, റിയല്‍ എസ്റ്റേറ്റ് മാഫിയയും, ലോട്ടറി മാഫിയയും, കള്ളുവാറ്റുകാരും ഒക്കെ പാര്‍ട്ടിയുടെ സഹചാരികളായതിനു വി എസിനെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. ഇവരെയൊക്കെ പ്രോത്സാഹിപ്പിക്കുന്ന വിജയനാണതിനുത്തരവാദി. ഇതിനെയൊക്കെ പാര്‍ട്ടിയില്‍ വി എസ് എതിര്‍ക്കുമ്പോള്‍ കമ്യൂണിസാശയങ്ങളെ മുറുകെ പിടിക്കുന്നവര്‍ വി ഐസിന്റെ പിന്നില്‍ അണിനിരക്കും. അവര്‍ക്ക് സ്വാഭവികമായും വിജയനോടും മറ്റും വൈരമുണ്ടാകും. അല്ലെങ്കില്‍ അവരും കമ്യൂണിസത്തില്‍ നിന്നും അകലണം. സി പി എമ്മിനെ പരസ്പര വൈരികളുടെ കൂട്ടായ്മയാക്കിയെങ്കില്‍ അതിന്റെ ഉത്തരവാദി അതിനു വഴിമരുന്നിട്ട വിജയന്‍ തന്നെയാണ്. വിജയന്റെ ഈ വിധ പ്രവര്‍ത്തികളെ അനുകൂലിച്ചിരുന്നു എങ്കില്‍ താങ്കളീ ആരോപിക്കുന്ന വൈരം ഉണ്ടാകുമായിരുന്നില്ല. ഇന്നും ഉറച്ച കമ്യൂണിസ്റ്റുകാരനായതുകൊണ്ട് വി എസ് ഇതിനെയൊക്കെ എതിര്‍ക്കുന്നു. വിജയന്, ഇനിയും വശത്താക്കാന്‍ സാധിക്കാത്ത മറ്റ് പലരും അതിനു വിഎസിനൊപ്പം അണിചേരുന്നു. അത് സ്വാഭാവികമാണ്. പാര്‍ട്ടിക്ക് ഇപ്പോഴും കമ്യൂണിസ്റ്റു ലേബല്‍ ഉള്ളതുകൊണ്ടാണത് സംഭവിക്കുന്നതും. വിജയനും കൂട്ടരും നടത്തുന്ന എല്ലാ ഏര്‍പ്പാടുകള്‍ക്കും കൂട്ടു നില്‍ക്കുന്നെങ്കില്‍  വൈരമുണ്ടാകില്ല. വൈരമുണ്ടെന്നു സമ്മതിക്കുന്ന താങ്കള്‍ എന്തുകൊണ്ട് ഈ വൈരമുണ്ടാകുന്നു എന്നു കൂടി ചിന്തിക്കണം. ആത്മാര്‍ത്ഥമായി ചിന്തിച്ചാല്‍ അതിന്റെ കാരണം കണ്ടുപിടിക്കാനാകും. നിഷ്പക്ഷമായി വിലയിരുത്തിയാല്‍ അതിന്റെ മൂല കാരണം വിജയനും കൂടെയുള്ളവരുടെയും പ്രവര്‍ത്തികളാണെനും മനസിലാകും.

വി എസ് നിശബ്ദനായിരിക്കണമെന്നതാണു താങ്കളുടെയും സജീമിന്റെയും  വിജയന്റെയുമൊക്കെ ആഗ്രഹം. വി എസ് കൂടി ചേര്‍ന്നുണ്ടാക്കിയ പ്രസ്ഥാനമണിത്. അതില്‍ അംഗമായിരിക്കുന്നിടത്തോളം കാലം അദ്ദേഹത്തെ നിശബ്ദനാക്കാമെന്ന മോഹമൊന്നും നടക്കില്ല. സാധിക്കുമെങ്കില്‍ അദ്ദേഹത്തെ പുറത്താക്കുക. എങ്കില്‍ വിജയന്റെയും കൂട്ടരുടെയും എല്ലാ നടപടികളും യാതൊരു എതിര്‍പ്പുമില്ലാതെ പാര്‍ട്ടിക്ക് നടപ്പാക്കാം. ഫാരിസുമാര്‍ക്കും, മാര്‍ട്ടിന്‍മാര്‍ക്കും, അന്തിയേരി സുരമാര്‍ക്കും  ഒക്കെ പാര്‍ട്ടി വേദികളില്‍  വിഹരിക്കാം, ഇഷ്ടം പോലെ സംഭാവനകള്‍ നല്‍കാം. പാര്‍ട്ടിക്ക് കൂടുതല്‍ കൂടുതല്‍ പഞ്ചനക്ഷത്ര ഹോട്ടാലുകളും അമ്യൂസ്മെന്റ് പാര്‍ക്കുകളും  നടത്താം, അധികാരം  ലഭിച്ചാല്‍ ഭൂമി കയ്യേറ്റവും മറ്റും  നടത്താം. ഭൂപരിഷ്കരണം അട്ടിമറിക്കാം. സര്‍ക്കാര്‍ ഭൂമി ബഹുരാഷ്ട്ര കുത്തകകള്‍ക്ക് സൌജന്യമായി നല്‍കാം. വി എസ് ഉള്ളത് ഇതിനൊക്കെ തടസമാണ്.

kaalidaasan said...

>>>പിന്നെ താങ്കളെ പിശാചെന്നു വിളിച്ചതിൽ താങ്കൾക്ക് പരിഭവമൊന്നുമില്ലെങ്കിലും എന്റെ ചില ബ്ലോഗ് സുഹൃത്തുക്കൾക്ക് അതിൽ പരിഭവമുള്ളതിനാൽ എവിടെയോ പരാമർശിച്ച ആ പിശാച് പ്രയോഗം പിൻ‌വലിച്ചിരിക്കുന്നു..<<<<<


അങ്ങനെ എന്തെല്ലാം പേരുകള്‍ ആരെയൊക്കെ വിളിക്കുന്നു. കുലം കുത്തി, വര്‍ഗ്ഗവഞ്ചകന്‍, വര്‍ഗ്ഗ ശത്രു, ഒറ്റുകാരന്‍, ക്യാപിറ്റല്‍  പണീഷ്മെന്റിനര്‍ഹന്‍, നികൃഷ്ടജീവി. ഇങ്ങനെ വിളിച്ചു എന്നു കരുതി ആരെങ്കിലുമതു വല്ലതുമാണോ? തെരുവിലൂടെ നടക്കുമ്പോള്‍ തെരുവ് നായ്ക്കള്‍ കുരയ്ക്കാറില്ലെ. മനുഷ്യജിവികള്‍ തിരിച്ചു കുരയ്ക്കാറില്ലല്ലോ. കൊച്ചുകുട്ടികള്‍ ഒരു പക്ഷെ കല്ലെടുത്തെറിയും. പക്ഷെ ഭൂരിഭാഗം പേരും അത് ഗൌനിക്കാതെ പോകാറല്ലേ ഉള്ളു.

പിശാചുക്കളുമായി ഇത്ര പരിചയമുള്ളതുകൊണ്ട് ചോദിക്കുകയാണ്. ഒരു പിശാച് എങ്ങനെയെരിക്കും. അറിയാനുള്ള ആകാംക്ഷകൊണ്ട് ചോദിച്ചതാണേ.

kaalidaasan said...

>>>>ലാവ്‌ലിനെ പറ്റിയാണെങ്കിൽ ഈ അനോണിയേക്കാൾ വിവരമുള്ളവർ ബ്ലോഗുകളിൽത്തന്നെ വിവിധ പോസ്റ്റുകളിലൂടെ വിവരിച്ചിട്ടുള്ളതാണ്.<<<<<

അനോണി,

വിവരമുണ്ടെന്ന് അവകാശപ്പെടുന്നവര്‍ വിവരിച്ചതുകൊണ്ട് എന്തു ഫലം. കേരള ഖജനാവിനു നഷ്ടമുണ്ടായി എന്ന് ഭരണാഘടനാ സ്ഥാപനമായ സി എ ജി റിപ്പോര്‍ട്ട് ചെയ്തതിനെ അടിസ്ഥാനമാക്കി സി ബി ഐ എടുത്ത കേസാണത്. ഇപ്പോള്‍ കോടതിയിലും  ഉണ്ട്. യാതൊരു അടിസ്ഥാനവുമില്ലെങ്കില്‍ കോടതി അത് തള്ളിക്കളയുമായിരുന്നു. ഇനി വിചാരണ ചെയ്ത് കോടതി തീരുമാനിക്കട്ടെ.

സി ബി ഐ നല്‍കിയ ഒരു റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ലാവലിന്‍ കേസ് അവസാനിച്ചു എന്ന് സജിം ഒരു പോസ്റ്റിട്ടായിരുന്നു. വിജയന്‍ സാമ്പത്തിക ലഭമുണ്ടാക്കി എന്നതിനു തെളിവില്ല എന്നു മാത്രമേ സി ബി ഐ റിപ്പോര്‍ട്ട് ചെയ്തുള്ളു. ഖജനാവിനു നഷ്ടമുണ്ടാക്കുന്നതും കരാറുകാര്‍ക്ക് അമിത ലഭമുണ്ടാക്കുന്നതും ഇന്‍ഡ്യന്‍ നീതി ന്യായ വ്യവസ്ഥയില്‍ അഴിമതിയാണ്. ഇടമലയാര്‍ കേസില്‍ പിള്ള സാമ്പത്തിക ലാഭമുണ്ടാക്കി എന്ന ആരോപണമുണ്ടായിരുന്നില്ല. കരാറുകാര്‍ക്ക് അനര്‍ഹമായ സാമ്പത്തിക ലഭാമുണ്ടാക്കി, കേരള ഖജനാവിനു നഷ്ടമുണ്ടാക്കി എന്നായിരുന്നു കേസ്. ലാവലിന്‍ കേസിലും അതാണാരോപണം. മലബാര്‍ ക്യാന്‍സര്‍ സെന്ററിനു ലഭിക്കേണ്ടിയിരുന്ന കോടിക്കണക്കിനു രൂപ നഷ്ടപ്പെടുത്തി. അത് ലാവലിന്‍ കമ്പനിക്കുണ്ടാഅയ അനര്‍ഹ ലാഭമാണ്. അതിന്റെ കൂടെ കേരള ഖജനാവിനു നഷ്ടവും ഉണ്ടായി. ഇതു രണ്ടുമുണ്ടായില്ല എന്ന് തെളിയിച്ചാല്‍ വിജയനെ ആ കേസില്‍ വെറുതെ വിടും. വിവരമുള്ളവര്‍ക്ക് ഇതൊക്കെ കോടതിയെ ബോധ്യപ്പെടുത്താം. മറിച്ചാണെങ്കില്‍ പിള്ളക്കു ലഭിച്ചപ്പോലെ ശിക്ഷ ലഭിച്ചെന്നും വരും..

kaalidaasan said...

>>അതിനു വി.എസിനെയോ പിണറായിയെയോ മാത്രം പഴി പറഞ്ഞിട്ട് ഒരു കാര്യവുമില്ല ഈ കമന്റ് അനോണിയായി എഴുതേണ്ടിവന്നതിന്റെ കാരണം താങ്കൾ മനസിലാവുമെന്നു കരുതുന്നു.<<<<

അനോണി,

എനിക്കത് ശരിക്കും മനസിലാകുന്നു. അതാണീ പര്‍ട്ടിയുടെ ഗതികേടെന്നും ഞാന്‍ മനസിലാക്കുന്നു. പാര്‍ട്ടിയില്‍ നടക്കുന്ന പല കാര്യങ്ങളും അനോണിയായിട്ടാണു പുറത്തു വരിക. അതിന്റെ പരിഷ്കരിച്ച പേരാണ്, വാര്‍ത്ത ചോര്‍ത്തലെന്നും.

താങ്കളിവിടെ പറഞ്ഞത് അതി പ്രധാനമയ ഒരു സംഗതിയാണ്. പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങളില്‍ വി എസിനെയോ വിജയനെയോ മാത്രം  പഴി പറഞ്ഞിട്ട് കാര്യമില്ലെന്ന്. അതിന്റെ അര്‍ത്ഥം പഴി പറയാന്‍ മറ്റനേകം പേരുണ്ട് എന്നാണ്. പക്ഷെ സജീമിനേപ്പൊലുള്ള ഭക്തര്‍  പറഞ്ഞു പരത്തുന്നതോ? പാര്‍ട്ടിക്കുള്ളിലെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം വി എസാണെന്നും. ഇതൊന്നും ഇവര്‍ കര്യങ്ങള്‍ മനസിലാക്കി എഴുതുന്നതല്ല. അവരെ അങ്ങനെയാണു വിശ്വസിപ്പിക്കുന്നത്.

ഞാന്‍ പാര്‍ട്ടി അംഗമല്ലെങ്കിലും പാര്‍ട്ടിക്കുള്ളിലെ പല കാര്യങ്ങളും അറിയാറുണ്ട്. റ്റി പി വധം നടന്ന് കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ പാര്‍ട്ടിയിലെ ഒരംഗം എന്നോട് പറഞ്ഞത്, അത് പാര്‍ട്ടി അറിഞ്ഞു തന്നെ ചെയ്താണെന്നായിരുന്നു. പാര്‍ട്ടി നേതാക്കളും അനേകം അംഗങ്ങളും ഏക സ്വരത്തില്‍ പറയുന്നു, ഇതില്‍ പാര്‍ട്ടിക്ക് പങ്കില്ല എന്ന്. ഇവിടെ സജീമും അതു തന്നെ ആവര്‍ത്തിച്ചു . അതിനൊരു കാരണമേ ഉള്ളു. വിജയന്‍ പറയുന്നു. വിജയന്‍ പറയുന്നതിനൊരു വക അപ്രമാദിത്തം തന്നെയുണ്ട് സജീമിന്റെ അഭിപ്രായത്തില്‍. വിജയനെ വിമര്‍ശിക്കുന്ന കമന്റുകള്‍ പോലും അദ്ദേഹത്തിനസഹ്യമാണ്.

വിജയന്റെ കുലം കുത്തി പ്രയോഗം പാര്‍ട്ടിയുടെ അഭിപ്രയമല്ല എന്ന് വി എസ് പറഞ്ഞപ്പോള്‍ വിജയന്റെ വളര്‍ത്തു നായ്ക്കള്‍  എന്നു വിശേഷിപ്പിക്കാവുന്ന ഭാസുരേന്ദ്ര ബാബുവും മാധവന്‍ കുട്ടിയും  പറഞ്ഞത്, പാര്‍ട്ടി സെക്രട്ടറിയെ തള്ളിപ്പറഞ്ഞാല്‍ അത് ഗുരുതരമായ അച്ചടക്ക ലംഘനമാണ്, ഇനി ഈ പാര്‍ട്ടിയില്‍ വി എസും വിജയനും ഒന്നിച്ചുണ്ടാകാന്‍ പറ്റില്ല എന്നായിരുന്നു. എന്നു വച്ചാല്‍ പാര്‍ട്ടി സെക്രട്ടറിയുടെ സ്വകാര്യ അഭിപ്രായം പോലും അംഗീകരിക്കേണ്ട അടിമത്തമാണു പാര്‍ട്ടിയില്‍ എന്ന്. വിജയന്‍ പറയുന്ന എല്ലാ ശുംഭത്തരങ്ങളെയും അനുകൂലിച്ചില്ലെങ്കില്‍ അചചടക്ക വാളിന്റെ മൂര്‍ച്ച അറിയും. ആ അടിമത്തത്തിന്റെ കെട്ടുപാടുള്ളതുകൊണ്ട് താങ്കള്‍ക്കൊക്കെ അനോണിയായി ചിലത് പറയേണ്ടി വരുന്നു.

താങ്കള്‍ പറഞ്ഞതിനു വലിയ മാനങ്ങളുണ്ട്. പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ക്ക്, വി എസും വിജയനും മറ്റനേകം പേരും ഉത്തരവാദികളാണ്. പക്ഷെ പുറമെയുള്ളവര്‍ മനസിലാക്കുന്നത്, അവരെ മാനസിലാക്കിക്കുന്നത് വി എസ് മാത്രമാണതിനുത്തുരവാദി എന്നാണ്. കാരണം സനോണിയായി പാര്‍ട്ടി കര്യങ്ങള്‍ പറയുന്ന എല്ലാവരും അതേ പറയാറുള്ളു. സജീമിനേപ്പോലുള്ളവര്‍ അനോണിയായി പറഞ്ഞാലും അതേ പറയൂ. പരസ്യ പ്രസ്താവന വി എസും വിജയനും നടത്താറുണ്ട്. പക്ഷെ എപ്പോഴും പഴി വി എസിനേ കിട്ടൂ. അദ്ദേഹത്തെ പി ബിയില്‍ നിന്നും പുറത്താക്കി. പക്ഷെ വിജയന്‍ ഇപ്പോഴും പിബിയിലുണ്ട്.

ഇതില്‍ ഞാന്‍ കുറ്റപ്പെടുത്തുക കേന്ദ്ര നേതാക്കളെ ആണ്. സി പി എമ്മിന്റെ ചരിത്രത്തിലെ ഏറ്റവും കഴിവു കെട്ട നേതാക്കളാണിപ്പോള്‍ അവര്‍. വിജയനോട് അടുത്ത് നില്‍ക്കുന്ന പലരും പരാതിപ്പെടുന്നത് വി എസിനെതിരെ കര്‍ശനമായ നടപടി വേണമെന്നാണ്. പക്ഷെ ഞാന്‍ പറയുന്നത് വി എസിനെതിരെ നടപടി എടുത്ത കൂടെ വിജയനെതിരെയും നടപടി എടുക്കേണ്ടതായിരുന്നു എന്നാണ്. റ്റി പി വധത്തില്‍ പ്രതിക്കൂട്ടിലായ പാര്‍ട്ടിക്ക് ചരിത്രത്തിലെ ഏറ്റവും വലിയ ദ്രോഹം ചെയ്തത് മണിയാണ്. ആ മണിയെ വിജയന്‍ സംരക്ഷിക്കുകയാണു ചെയ്തത്. ഇതുപോലെ അനേകം വീഴ്ചകള്‍ വിജയന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട്. പക്ഷെ കാരാട്ട് ഒരിക്കലും അതൊന്നും കാണില്ല.

വെറും മുഖം മിനുക്കല്‍ കൊണ്ട് അവസാനിപ്പിക്കാന്‍ ഉള്ളതിലധികം പ്രശ്നങള്‍ പാര്‍ട്ടിയിലുണ്ട്. അത് വെറും ഗ്രൂപ്പു വഴക്ക് മാത്രമല്ല.

kaalidaasan said...

>>>>വിജയനും കൂടെയുള്ളവരും 'ഉദര നിമിത്തം' ചെയ്തുകൂട്ടുന്ന നെറികേടുകള്‍ മനസ്സിലാക്കാം. സജിമിനെപ്പോലുള്ളവര്‍ക്ക് എന്താണാവോ നേട്ടം?<<<<


എന്തെങ്കിലും നേട്ടമുണ്ടാകുമായിരിക്കും. അല്ലെങ്കില്‍ ഇതുപോലെ വിധേയത്വം പ്രകടിപ്പിക്കേണ്ട ആവശ്യമില്ലല്ലോ.

അധികാരം ഉറപ്പിക്കാന്‍  വിജയന്‍  പാര്‍ട്ടി അംഗങ്ങളെയും നേതാക്കളെയും കയ്യിലെടുക്കുന്നു. അവരെ വഴി വിട്ട് സഹായിക്കുന്നു. അവര്‍ ചെയ്യുന്ന പാര്‍ട്ടി വിരുദ്ധ നടപടികളുടെ നേരെ കണ്ണടക്കുന്നു. എതിര്‍ ശബ്ദങ്ങളെ അച്ചടക്ക നടപടികളിലൂടെ അടിച്ചമര്‍ത്തുന്നു. വിഭാഗീയത ഇല്ലാതാക്കുന്നു എന്ന ഓമനപ്പേരാണതിനെ വിളിക്കുന്നതും. പാര്‍ട്ടി അണികളെ രണ്ട് ചേരിയാക്കി മാറ്റുന്നു. ഒരു ചേരി എല്ലാറ്റിനെയും പിന്തുണക്കുന്നു. സജീമൊക്കെ ആ ചേരിയിലാണ്. മറ്റൊരു ചേരി നിശബ്ദമാകുന്നു. എതിര്‍ശബ്ദം പ്രകടിപ്പിക്കാന്‍ പേടിയാണവിടെ. സെക്രട്ടറിയുടെ അപ്രീതിക്ക് പാത്രമാകുമോ എന്ന പേടി. ഏത് വട്ടപ്പേരാണു വീണുകിട്ടുക എന്ന പേടി. ഏത് നടപടിക്കും  പിണറായിയെ പിന്തുണക്കുന്നവര്‍ ചാവേറുകളേപ്പോലെയാണ്. ഏത് ചന്തയേയും നാണിപ്പിക്കുന്ന തരത്തിലുള്ള പദ പ്രയോഗങ്ങളാ ചേരില്‍ നിന്നുണ്ടാകുന്നു. മുതിര്‍ന്ന നേതാവായ വി എസിനെ വരെ ഇന്നലെ കയറി വന്ന ഒരു പീറ ചെക്കന്‍ ക്യാപിറ്റല്‍ പണീഷ്മെന്റിനര്‍ഹന്‍ എന്നൊക്കെ വിളിക്കുന്നത് യജമാന ഭക്തിയുടെ പരകോടിയാണ്. പാര്‍ട്ടി സെക്രട്ടറി അഴകിയ രാവണനേപ്പോലെ അതൊക്കെ കേട്ട് ആസ്വദിക്കുന്നു. പാര്‍ട്ടിക്ക് പുറത്തുള്ളവര്‍ വി എസിനെ അലുകൂലിച്ച് അഭിപ്രായം പറഞ്ഞാല്‍ അതിനെ നേരിടാനായി വളര്‍ത്തു നായ്ക്കളേപ്പോലുള്ള ഭാസുരേന്ദ്ര ബാബുവിനെയും മാധവന്‍കുട്ടിയേയും ചാനലുകളിലേക്കയക്കുന്നു. വി എസ് ആരെയെങ്കിലും വിമര്‍ശിച്ചാല്‍ അത് അച്ചടക്ക ലംഘനമായി പോളിറ്റ് ബ്യൂറോ വരെ എത്തിക്കും. ശിവദാസമേനോനും  ലോറന്‍സും ചാനലുകളിലിരുന്ന് വി എസിനെ വിമര്‍ശിച്ചാല്‍ അവര്‍ക്ക് എല്ലിന്‍ കഷണങ്ങളൊക്കെ എറിഞ്ഞു കൊടുത്ത് നന്ദി പ്രകാശിപ്പിക്കും. വര്‍ഷങ്ങളായി ഇതാണു സി പി എമ്മില്‍ നടക്കുന്നത്. സജീമും ഇവരേപ്പോലെ മറ്റൊരാള്‍. ഇദ്ദേഹത്തിന്, പാര്‍ട്ടി സ്നേഹം എന്നൊക്കെ പറഞ്ഞാല്‍ ഈ വിധേയത്വമാണ്.

പുതിയ ലോക ക്രമത്തിലെ ഒഴിച്ചു കൂടാനാകാത്ത ഘടകമാണ്, അഭിപ്രായ സ്വാതന്ത്ര്യം. അതിനെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് ആത്മഹത്യാപരമായിരിക്കും. വ്യക്തികളുടെ ഇഷ്ടത്തിനനുസരിച്ചേ പാര്‍ട്ടി അംഗത്വം പോലും നല്‍കാവൂ എന്നതൊക്കെ ഇരുണ്ട യുഗത്തിലേക്കുള്ള തിരിച്ചു പോക്കാണ്.

kaalidaasan said...

>>>> കൊലപാതകം നടന്നാൽ കുറ്റവാളികളെ പിടിക്കലും ശിക്ഷിക്കലുമൊക്കെ നിയമത്തിനു വിട്ടുകൊടുത്ത് സമാധാനപരമായി അതിനോട് സഹകരികുകയല്ലേ അവരും ചെയ്യേണ്ടത്. <<<<<

അവരു മാത്രമല്ലോ. നമ്മളും അതൊക്കെ അല്ലേ ചെയ്യേണ്ടത്. ഇന്നലെ വടകരയില്‍ അരങ്ങേറിയ തെരുവു യുദ്ധം താങ്കള്‍ കണ്ടില്ലേ?

പി. മോഹനന്റെ അറസ്‌റ്റില്‍ പ്രതിഷേധിച്ച്‌ വടകര മേഖലയില്‍ വ്യാപക അക്രമമാണുണ്ടായത്‌. കോടതിക്കുനേരെ വരെ കല്ലേറു നടന്നു. വടകര യുദ്ധക്കളമായി. പോലീസും സി.പി.എം. പ്രവര്‍ത്തകരും ഏറ്റുമുട്ടി. നിരവധി പേര്‍ക്ക് പരുക്കേറ്റു.

മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കുനേരേയും കല്ലേറുണ്ടായി. മോഹനനെ കോടതിയില്‍ ഹാജരാക്കുന്നതറിഞ്ഞു സി പി എം പ്രവര്‍ത്തകര്‍ പ്രകടനമായി കോടതി പരിസരത്തേക്കു നീങ്ങി. വഴിനീളെയുള്ള ബോര്‍ഡുകള്‍ തകര്‍ത്തു പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിച്ചു നീങ്ങിയ പ്രകടനം കോടതി കൈയ്യേറുന്ന രീതിയിലേക്കു മാറി. അക്രമം ഭയന്നു കടകളടച്ചു.

ഇന്ന് പാര്‍ട്ടി ഹര്‍ത്താലും പ്രഖ്യാപിച്ചിട്ടുണ്ട്. കൊലപാതകം നടന്നാൽ കുറ്റവാളികളെ പിടിക്കലും ശിക്ഷിക്കലുമൊക്കെ നിയമത്തിനു വിട്ടുകൊടുത്ത് സമാധാനപരമായി അതിനോട് സഹകരിക്കുന്നത് ഇങ്ങനെയാണോ സഖാവേ.

ടി.പി. കൊലക്കേസില്‍ അറസ്‌റ്റിയായവരില്‍ പത്തു പേരും സി.പി.എം. നേതാക്കളാണ്‌. സി.പി.എം. കോഴിക്കോട്‌ ജില്ലാ സെക്രട്ടേറിയറ്റ്‌ അംഗം പി. മോഹനന്‍, ജില്ലാ കമ്മിറ്റി അംഗവും ഒഞ്ചിയം ഏരിയാ സെക്രട്ടറിയുമായ സി.എച്ച. അശോകന്‍, ഒഞ്ചിയം, തലശേരി, പാനൂര്‍ ഏരിയാ കമ്മിറ്റി അംഗങ്ങളായ പി.കെ. കുഞ്ഞനന്തന്‍, കെ.കെ.കൃഷ്‌ണന്‍, പി.പി. രാമകൃഷ്‌ണന്‍, ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ കെ.സി. രാമചന്ദ്രന്‍, പടയങ്കണ്ടി രവീന്ദ്രന്‍, ജ്യോതി ബാബു, ബ്രാഞ്ച്‌ സെക്രട്ടറിമാരായ വടക്കേയില്‍ മനോജ്‌, ഇ.എം. ഷാജി എന്നിവരൊക്കെ അറസ്‌റ്റിലായി. ഇപ്പോള്‍ സംസ്ഥാന സമിതി അംഗമായ രാഗേഷിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നു. ഒളിവില്‍ പോയ കൊലപാതകികളെ ഒളിപ്പിക്കാന്‍ സഹായം നല്‍കിയത് രാഗേഷാണെന്ന് അവരില്‍ പലരും മൊഴികൊടുത്തിരിക്കുന്നു. റ്റി പി യെ വധിക്കാന്‍ പി ജയരാജന്‍ നിര്‍ദ്ദേശം നല്‍കി എന്ന് കുഞ്ഞനന്തന്‍ മൊഴി നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

kaalidaasan said...

>>>നേട്ടങ്ങൾ എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്നറിയില്ല.<<<<

താങ്കളുടെ അന്ധമായ വിജയനോടുള്ള വിധേയത്വം കണ്ട് എനിക്ക് തോന്നിയതാണ്. വിജയന്‍ പാര്‍ട്ടി ഭരണഘടന ലംഘിക്കുന്നു. പാര്‍ട്ടി നയങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നു. പാര്‍ട്ടി തീരുമാനത്തിനെതിരെ നിലപാടെടുക്കുന്നു. വ്യക്തമായും മുതലാളിത്ത പക്ഷ നിലപടെടുക്കുന്നു. കമ്യൂണിസ്റ്റു വിരുദ്ധ നിലപാടെടുക്കുന്നു. പാര്‍ട്ടിക്ക് കൂട്ടുകൂടാന്‍ പറ്റാത്തവരുമായി കൂട്ടു കൂടുന്നു. എന്നിട്ടും അദ്ദേഹം അടിയുറച്ച കമ്യൂണിസ്റ്റെന്നും മറ്റും ശഠിക്കുമ്പോള്‍ ന്യായമായി സംശയിച്ചു പോയതാണ്. എന്തെങ്കിലും നേട്ടങ്ങളില്ലാതെ ഇതുപോലെ വിധേയത്വം പ്രകടിപ്പിക്കാന്‍ എന്താണു കാരണം എന്നു താങ്കള്‍ വ്യക്തമാക്കണം. പാര്‍ട്ടിയോടുള്ള സ്നേഹം എന്നൊക്കെ പറഞ്ഞ് ചിരിപ്പിക്കരുതേ? പാര്‍ട്ടിയോടുള്ള സ്നേഹമാണെങ്കില്‍ വിജയന്റെ പാര്‍ട്ടി വിരുദ്ധ കമ്യൂണിസ്റ്റു വിരുദ്ധ നിലപാടുകളെ തള്ളിപ്പറയണം.

kaalidaasan said...

>>>വി.എസിനടക്കം മറ്റു നേതാക്കൾക്കൊക്കെ സ്ഥാനമാനങ്ങൾ ലഭിക്കുമ്പോൾ അതിനർഹതപ്പെട്ട മറ്റാർക്കെങ്കിലും നൽകൂ എന്നു പറഞ്ഞ് ത്യാഗമൊന്നും ചെയ്തിട്ടില്ലല്ലോ. <<<<

താങ്കളീ പറഞ്ഞതിന്റെ ഉദ്ദേശ്യം മനസിലായില്ല. വിജയന്‍ സെക്രട്ടറി ആയത് അര്‍ഹിക്കുന്നതുകൊണ്ട് തന്നെയാണ്. ഭൂരിപക്ഷ പിന്തുണയാണ്, സി പി എമ്മില്‍ സ്ഥാനം ലഭിക്കാനുള്ള അര്‍ഹത. പക്ഷെ ചില ഇടങ്ങളിലൊക്കെ ഭൂരിപക്ഷ പിന്തുണ സ്ഥാനം ലഭിക്കാനുള്ള യോഗ്യത അല്ലെന്നു മാത്രം. എറണാകുളം ജില്ലയില്‍ ഗോപിയെ ഒഴിവാക്കിയപ്പോള്‍ ജില്ലയില്‍ നിന്നും ആരെയും തെരഞ്ഞെടുത്തില്ല. അതിന്റെ കാരണം വിജയന്റെ നോമിനിക്ക് ജില്ല കമിറ്റിയില്‍ ഭൂരിപക്ഷം ലഭ്ക്കുന്നില്ല എന്നതും. തെരഞ്ഞെടുപ്പ്പു കഴിഞ്ഞിട്ടും അവിടെ നിന്ന് സെക്രട്ടറി ഇല്ല. പിടിച്ചെടുക്കാനുള്ള കുതന്ത്രങ്ങള്‍ കാരണം അവിടെ സെക്രട്ടേറിയറ്റ് രൂപീകരണം നടന്ന്നില്ല. ഇതൊക്കെ വ്യക്തമായ ഇരട്ടത്താപ്പാണു മാഷേ.

സ്ഥാനം ഉറപ്പിക്കാന്‍ വേണ്ടി ചെയ്ത നടപടികളേക്കുറിച്ചൊക്കെ പറഞ്ഞുകഴിഞ്ഞു. ഒന്നാം തരം ഉദാഹരണം ആണു മണി. വി എസിന്റെ പിന്തുണക്കാരനായി അറിയപ്പെട്ടിരുന്ന മണി വിജയന്റെ ചേരിയിലേക്ക് മാറിയതൊക്കെ മാഷിനറിയാമല്ലോ. ഭൂമിം കയ്യേറ്റം സംരക്ഷിച്ചുകൊടുത്തതുകൊണ്ട് മണി കളം മാറി. മണി ചെയ്ത സേവാനം എളുപ്പം മറക്കാന്‍ ആകാത്തതുകൊണ്ട്, മണിയെ ഇപ്പോഴും സംരക്ഷിക്കുന്നു.

kaalidaasan said...

>>>ഇന്ന് നേതാക്കളായി ഇരിക്കുന്ന(വി.എസ് അടക്കം) എല്ലാവരേക്കാളും പാർട്ടിയെ സേവിച്ചവരും കഴിവുള്ളവരും കേവലം പാർട്ടിമെമ്പർമാരായോ ഒന്നുമല്ലാതെയോ കഴിയുന്നുണ്ടാകും. അധികാരമോഹം ലേശവുമില്ലാത്തവർ പോളിബ്യൂറോയോ കേന്ദ്രനേതൃത്വമോ പ്രതിപക്ഷ നേതാവോ മുഖ്യ മന്ത്രിയോ പോയിട്ട് ഒരു എൽ.സി മെംബറോ ബ്രാഞ്ച് സെക്രട്ടറിയോ പോലുമാകില്ല. <<<<

താങ്കളെന്തെഴുതിയാലും അതിന്റെ ബഞ്ച് മാര്‍ക്ക് വി എസാണല്ലോ. എന്തുകൊണ്ടാണു മാഷേ വിജയന്‍ അടക്കം എന്ന് ബ്രാക്കറ്റില്‍ ചേര്‍ക്കാന്‍ മടി? അന്ധമായ വിധേയത്വം തന്നെയല്ലേ?

വിജയനും അധികാരമോഹമുണ്ടെന്ന് സമ്മതിക്കുന്നതിനൊരു നന്ദി പറയാതെ പറ്റില്ല. ഇതുപോലെ പലതും താങ്കള്‍ക്ക് അംഗീകരിക്കേണ്ടി വരും. അപ്പോള്‍ താങ്കള്‍ വിജയനെ വാഴ്ത്തിപ്പാടാന്‍ ഉപയോഗിച്ച പലതും വാസ്തവവിരുദ്ധമാണെന്ന് മനസിലാകും.

2006 ലെ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സെക്രട്ടേറിയറ്റിലെ ഭൂരിഭാഗം പേരും മത്സരിക്കാനിറങ്ങി. ഇതിനു മുമ്പൊന്നും അങ്ങനെ ഒന്നുണ്ടായിട്ടില്ല. അതൊക്കെ പാര്‍ലമെന്ററി വ്യാമോഹം  എന്നാണ്, പോളിറ്റ് ബ്യൂറൊ വിലയിരുത്തിയതും.

അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി എസ് മത്സരിക്കേണ്ട എന്നായിരുന്നു വിജയന്റെ തീരുമാനം. പക്ഷെ അതിനെതിരെ കേരളം മുഴുവന്‍ പ്രതിക്ഷേധമുണ്ടായി. അപ്പോള്‍ പോളിറ്റ് ബ്യൂറോക്ക് ഇടപെടേണ്ടി വന്നു. തീരുമാനം ​മാറ്റേണ്ടിയും വന്നു. 2011 ലും അതാവര്‍ത്തിച്ചു. ഇപ്പോള്‍ പാര്‍ട്ടി റിപ്പോര്‍ട്ടിംഗില്‍ വിജയന്‍ വി എസിനെ വിമര്‍ശിക്കാന്‍  ഈ വിഷയം ആണുപയോഗിക്കുന്നതും.

വി എസിനെ പേരെടുത്ത് പറഞ്ഞതുകൊണ്ട് കുറച്ചു കൂടെ. 1964 ല്‍ പാര്‍ട്ടി സ്ഥാപിച്ച നേതാക്കളില്‍ ഒരാളായിരുന്നിട്ടും വി എസ് 1982 ല്‍ ആണു പാര്‍ട്ടി സെക്രട്ടറിയായത്. അധികാര സ്ഥാനത്ത് 2006 ല്‍ മാത്രമേ എത്തിയുള്ളു. 1996 ല്‍ പ്രതിപക്ഷ നേതാവായിരുന അദ്ദേഹത്തെ പാര്‍ട്ടി തന്നെ തോല്‍പ്പിച്ചു. 60 വര്‍ഷക്കാലമായി രാഷ്ട്രീയത്തില്‍ ഉണ്ടെങ്ക്കില്‍ അത് കഴിവും സ്വീകാര്യതയും  ഉള്ളതുകൊണ്ടാണ്. ജനങ്ങള്‍ സ്വീകരിക്കുന്ന ആള്‍ ജനങ്ങളുടെ നേതാവ്. പാര്‍ട്ടി സ്വീകരിക്കുന്ന ആള്‍ പാര്‍ട്ടി നേതാവ്. വിജയനു ജനങ്ങളുടെ ഇടയില്‍ സ്വീകാര്യത ഇല്ലെങ്കില്‍ അത് വിജയന്റെ കയ്യിലിരുപ്പുകൊണ്ടാണ്. പാര്‍ട്ടിക്കു പുറത്തുള്ളവര്‍ നല്ലതു പറഞ്ഞാല്‍ എന്തോ കുഴപ്പമൂണ്ടെന്നത് മാറ്റാരുടെയോ തല തിരിഞ്ഞ അഭിപ്രായം. പക്ഷെ ഇപ്പോള്‍ അതാണല്ലോ വിജയന്റെ ജീവവായു.

വി എസില്‍ പൊതു ജനം നന്മ കാണുന്നുണ്ടെങ്കില്‍ നന്മ ഉണ്ടായിട്ടു തന്നെയാണ്. വി എസ് ജനകീയ പ്രശ്നങ്ങളില്‍ ഇടപെട്ടത് അവര്‍ അവരുടെ കണ്‍മുന്നില്‍ കണ്ടു. നന്മ ഇല്ലാത്തവരില്‍ നന്മ അവര്‍ കാണുന്നില്ല. അത് വി ഐസ്ന്റെയോ പൊതു ജനത്തിന്റെയോ കുറ്റമല്ല.നന്മ കാണണമെന്നു വാശിപിടിച്ചാല്‍ ആരും കാണില്ല. ഉള്ളതല്ലേ കാണാന്‍ പറ്റൂ.

kaalidaasan said...

>>>പാർട്ടിയ്ക്കെതിരെ പരസ്യ പ്രസ്താവനകൾ നടത്തിയാൽമാത്രം ആദർശ ധീരനാകില്ല. കുറെ കേസുകൾ നടത്തി എന്നതുകൊണ്ട് മാത്രവും ആദർശ ധീരനാകില്ല. ( ഈ കേസുകൾ നടത്തുന്നതിനെയൊന്നും പാർട്ടി എതിർത്തിട്ടില്ല.)<<<<

ആദര്‍ശം എന്നു പറഞ്ഞല്‍ എന്താണെന്ന് മാഷിനു മനസിലാകുന്നില്ല. മാഷണെങ്കിലും അതിന്നു വരെ പഠിച്ചിട്ടില്ല. അതുകൊണ്ടാണിങ്ങനെ പറയുന്നത്. പാര്‍ട്ടി തെറ്റായ രീതിയില്‍ പോകുമ്പോള്‍ അതിനെ പാര്‍ട്ടിക്കുള്ളില്‍ എതിര്‍ക്കും. പാര്‍ട്ടി പോളിറ്റ് ബ്യൂറോയെ അറിയിക്കും. എന്നിട്ടും ഫലമില്ലെങ്കില്‍ പരസ്യമായി പ്രതികരിക്കേണ്ടി വരും.

അഴിമതിയും പെണ്‍വാണിഭവും ഒക്കെ സമൂഹത്തിലെ സുബോധമുള്ളവര്‍ തിന്മകളായിട്ടാണു കണക്കാക്കുന്നത്. അതൊക്കെ നന്മയായി കണുന്നവര്‍ക്ക് അതൊന്നും മനസിലാകില്ല. ഇതൊക്കെ നടത്തുന്നവര്‍ക്കെതിരെ സമരം ചെയ്യുന്നതും അവര്‍ക്കെതിരെ കേസു നടത്തി ശിക്ഷ വാങ്ങിക്കൊടുക്കുന്നതും ഞാനൊക്കെ ജീവിക്കുന്ന സമൂഹത്തില്‍ ആദര്‍ശം തന്നെയാണു മാഷേ. താങ്കളൊന്നും ഇപ്പോഴും ഈ സമൂഹത്തിന്റെഭാഗമാകാത്തതുകൊണ്ടുള്ള തോന്നലാണു താങ്കള്‍ക്കുള്ളത്.

ഇന്‍ഡ്യയുടെ ചരിത്രത്തല്‍ ആദ്യമായിട്ടായിരുന്നു ഒരഴിമതി കേസില്‍ ഒരു രാഷ്ട്രീയ നേതാവ് ശിക്ഷിക്കപ്പെട്ടത്. അതും സര്‍ക്കാര്‍ എഴുതി തള്ളിയ കേസില്‍. സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് കേരള ഹൈക്കോടതി, കീഴ്ക്കോടതി വിധി അസ്ഥിരപ്പെടുത്തിയപ്പോള്‍ സര്‍ക്കാര്‍ അപ്പീല്‍ പോയില്ല. പ്രത്യേക അനുമതി വാങ്ങി വി എസ് കക്ഷി ചേര്‍ന്ന് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. പരമോന്നത നീതി പീഠം പിള്ളയെ ശിക്ഷിച്ചു. അത് വി എസിന്റെ ആദര്‍ശ ധീരത തന്നെയാണു മാഷേ. പൊതു ജനം അദ്ദേഹത്തെ ആദര്‍ശ ധീരനായി വാഴ്ത്തുന്നു എങ്കില്‍ അതില്‍  അസൂയപ്പെട്ടിട്ടു കാര്യമില്ല. വിജയന്‍ ഇതുപോലെ കേസു നടത്തിയാല്‍ വിജയനെയും ആദര്‍ശ ധീരനായി വാഴ്ത്തും. സ്വയം അഴിമതി കേസില്‍ അകപ്പെട്ട് പ്രതിരോധത്തിലാകുമ്പോള്‍ അഴിമതിക്കെതിരെ കേസു നടത്താനൊന്നും സാധിക്കില്ല എന്നത് മറ്റൊരു വശം.

കുഞ്ഞാലിക്കുട്ടി ബാല പീഢനം നടത്തി എന്നതിനു തെളിവുണ്ടായിട്ടും നായനാര്‍ സര്‍ക്കാര്‍ കേസെടുത്തില്ല. പി ശശി ആയിരുന്നു നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറി. അദ്ദേഹം കുഞ്ഞാലിക്കെതിരെ ഉള്ള ആരോപണം മുക്കിക്കളഞ്ഞ് കുഞ്ഞാലിക്കുട്ടിയെ രക്ഷിച്ചു. വിജയനുമതിനു കൂട്ടു നിന്നു.

ഇതുപോലെയുള്ളവര്‍ക്ക് ആദര്‍ശ പരിവേഷം ലഭിക്കില്ല. വി എസിനു കേസു നടത്താന്‍ പണമെവിടെ നിന്ന് കിട്ടി എന്നായിരുന്നു വിജയന്‍ പാര്‍ട്ടി റിപ്പോര്‍ട്ടിംഗില്‍ ചോദിച്ചത്. ഇന്‍ഡ്യയിലെ പ്രഗത്ഭ വാക്കീലന്‍മാര്‍ പണം വാങ്ങാതെ അദേഹത്തിനു വേണ്ടി വാദിച്ചു എന്നദ്ദേഹം വെളിപ്പെടുത്തി. വിജയന്റെ അനവസരത്തിലുള്ള അനാവശ്യമായ പരാമര്‍ശം ആണാ പരസ്യ പ്രതികരണം ക്ഷണിച്ചു വരുത്തിയത്. ഹംസയുടെ ഏറനാടന്‍ തമാശ കടമെടുത്താല്‍, ഇതുപോലെ കോലിട്ടിളക്കിയാണ്, പലപ്പോഴും വിജയന്‍ വിഎസിനേക്കൊണ്ട് പരസ്യമായി പ്രതികരിപ്പിക്കുന്നത്. പാര്‍ട്ടി സെക്രട്ടറി എന്ന നില വിട്ട് വിജയന്‍ പെരുമാറിയാല്‍ പരസ്യ പ്രസ്താവനകള്‍ ഉണ്ടായെന്നിരിക്കും. അത് വേണ്ടെങ്കില്‍ അനാവശ്യ കോലിട്ടിളക്കല്‍  ഒഴിവാക്കുക. അച്ചടക്ക ലംഘനം ആണെന്നറിഞ്ഞുകൊണ്ടുതന്നെയാണ്, വി എസ് പരസ്യ പ്രസ്താവനകള്‍ നടത്തുന്നതും. അതിന്റെ പേരില്‍ പാര്‍ട്ടിക്ക് അദ്ദേഹത്തിനെതിരെ അച്ചടക്ക നടപടി എടുക്കാം.

kaalidaasan said...

>>>തെറ്റെന്നു കണ്ടാൽ തിരുത്തണം. കുറച്ചു ജന സമ്മതിയുണ്ടെന്നത് മുതലാക്കി പാർട്ടിയെ ബ്ലാക്ക് മെയിൽ ചെയ്യുകയാണ് വി.എസ്ചെയ്തുകൊണ്ടിരിക്കുന്നതെന്ന ആരോപണം ഗൌരവമർഹിക്കുനതാണ്. . ആരായാലും പർട്ടിയെ കൊന്ന് സ്വന്തം ഇമേജ് സംരക്ഷിക്കുന്നത് കൊടിയ വഞ്ചനയാണ്. ഏതെങ്കിലും ഒരു വ്യക്തിയോട് വിദ്വേഷമുണ്ടെങ്കിൽ അത് പറഞ്ഞു തീർക്കുകയോ പാർട്ടി സംവിധാനങ്ങൾ ഉപയോഗിച്ച് ഫൈറ്റ് ചെയ്ത് തീർക്കുകയോ ചെയ്യണം. <<<<

എന്താണു മാഷേ ഈ പറയുന്നത്? വ്യക്തി വിദ്വേഷം പാര്‍ട്ടി സംവിധാനമുപയോഗിച്ച് ഫൈറ്റ് ചെയ്ത് തീര്‍ക്കണമെന്നോ. അതാണോ ഇപ്പോള്‍ വിജയന്‍ ചെയ്തുകൊണ്ടിരിക്കുന്നത്? താങ്കള്‍ ഒരു കമ്യൂണിസ്റ്റു തന്നെയാണോ?

താങ്കളേപ്പോലുള്ള ഭക്തര്‍ എപ്പോഴും പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ വ്യക്തി വിദ്വേഷം എന്ന ലഘുതമ സാധാരണ ഗുണിതത്തിലേക്ക് ഒതുക്കുന്നു. അതാണിപ്പോള്‍ പാര്‍ട്ടി നേരിടുന്ന ഏറ്റവും വലിയ ഗതികേടും.

പാര്‍ട്ടിയില്‍ പ്രശ്നങ്ങളുണ്ട്. നയപരമായ പ്രശ്നങ്ങളുണ്ട്. വെറും വ്യക്തി വിദ്വേഷം മാത്രമല്ല. നയപരമായ വിഷയത്തില്‍ തുടങ്ങിയാണ്, എല്ലാ വ്യക്തി വിദ്വേഷങ്ങളും  ആരംഭിക്കുന്നത്. മണിയുടെ കയ്യേറ്റം ഒഴിപ്പിക്കാന്‍ വി എസ് ഇറങ്ങിത്തിരിച്ചതാണ്, അദ്ദേഹത്തിനു വി എസിനോട് വ്യക്തി പരമായ വിദ്വേഷമുണ്ടാകാന്‍ കാരണം. അത് റ്റി പി അങ്ങേരുടെ അമ്മയിയപ്പനാണോ എന്ന് ചോദിക്കുന്നതില്‍ വരെ എത്തി. പക്ഷെ ഇതുപോലുള്ള ആഭാസത്തരങ്ങളൊന്നും താങ്കളുടെ ബധിര കര്‍ണ്ണങ്ങളില്‍ പതിക്കില്ല. വി എസിന്റെ ജനസമ്മിതി മാത്രമേ പതിക്കൂ. വി എസ് മണിയുടെ കയ്യേറ്റം ഒഴിപ്പിക്കാന്‍ പോയില്ലായിരുന്നെങ്കില്‍ ഇപ്പോഴും മണി വി എസിന്റെ ഉറച്ച പിന്തുണക്കാരനായി ഇരിക്കുമായിരുന്നു. പണ്ട് നിന്നതുപോലെ എല്ലാ പ്രശ്നങ്ങളിലും വിഎസിന്റെ ഒപ്പം നില്‍ക്കുമായിരുന്നു, റ്റി പി വധം ഉള്‍പ്പടെ.

വി എസിനു ജനസമ്മിതി ഉണ്ട്. സുബോധമുള്ള ഒരു പാര്‍ട്ടി സെക്രട്ടറി ആയിരുന്നെങ്കില്‍ ആ ജനസമ്മിതി പാര്‍ട്ടിയുടെ അടിത്തറ വലുതാക്കാന്‍ ഉപയോഗിക്കുമായിരുന്നു. പാര്‍ട്ടി മുഖ്യമന്ത്രിയായ വി ഐസ്ന്റെ പിന്നില്‍  നിന്നിരുന്നു എങ്കില്‍ കഴിഞ്ഞതെരഞ്ഞെടുപ്പില്‍ അനായാസ വിജയം പാര്‍ട്ടിക്കുണ്ടാകുമായിരുന്നു. കേരളത്തിന്റെ ചരിത്രം പോലും തിരുത്തി എഴുതപ്പെടുമായിരുന്നു. പക്ഷെ ഇപ്പോള്‍ പാര്‍ട്ടിയുടെ ചരിത്രമാണു തിരുത്തി എഴുതപ്പെടാന്‍ പോകുന്നത്. ഒളിച്ചു വച്ച പലതും പുറത്തെടുക്കേണ്ടി വന്നിരിക്കുന്നു.

ഇതിന്റെ ഉത്തരവാദികള്‍ വി എസല്ല, വിജയനും കൂടെയുള്ള അനുചരന്‍മാരുമാണ്. താങ്കളുള്‍പ്പടെ ഉള്ളവര്‍. . .വി എസിന്റെ ജനസമ്മിതി പോലും  താങ്കളേപ്പൊലുള്ളവര്‍ക്ക് സഹിക്കാന്‍ പറ്റുന്നില്ല.

പാര്‍ട്ടിയുടെ നിലപാടുകള്‍ ശരിയാണെങ്കില്‍ ആര്‍ക്കും ജനസമ്മിതി ഉപയോഗിച്ച് ബ്ളാക്ക് മെയില്‍  ചെയ്യാനാകില്ല. പാര്‍ട്ടിയുടെ നിലപാടുകള്‍ ശരിയല്ല എന്നതിന്റെ തെളിവാണു താങ്കളീ ആരോപിക്കുന്ന ബ്ളാക്ക് മെയില്‍ തമാശ. ജനസമ്മിതി വെറുതെ അങ്ങുണ്ടാകുന്നതല്ല. അതിനു വ്യക്തമായ കാരണങ്ങളുണ്ട്. പക്ഷെ ആ കാരണങ്ങളെ പാര്‍ട്ടിക്കുള്‍ക്കൊള്ളാനാകുന്നില്ല. അതല്ലേ കേവല സത്യം?

kaalidaasan said...

>>>വി.എസിന്റെ കൂടെ നിന്ന് പലരും വെള്ളപൂശപ്പെടുന്നുണ്ട്. ഏത് കള്ളനും കൊള്ളക്കാരനു കള്ളക്കടത്തുകാരനും അക്രമിക്കും കൊലയാളിയ്ക്കും അഴിമതിക്കാരനും ചുളുവിൽ ഒരു ആദർശധീരനാകാൻ പിണറായിയെ പത്ത് ചീത്ത പറഞ്ഞാൽ മതി. വി.എസ് ആണ് ശരിയെന്നും. അങ്ങനെയൊരവസ്ഥയുണ്ടാക്കാൻ ഇവിടുത്തെ വലതുപക്ഷ മാധ്യമങ്ങൾക്ക് കഴിഞ്ഞു. <<<<

ഏതൊക്കെ കള്ളനും കൊള്ളക്കാരനും  കള്ളക്കടത്തുകാരനും അക്രമിയും  കൊലയാളിയും  അഴിമതിക്കാരനും ആണ്, വിജയനെ ചീത്ത പറഞ്ഞ്, ചുളുവിൽ ആദർശധീരനായതെന്ന് താങ്കള്‍ വ്യക്തമാക്ക്.

വലതു പക്ഷമാദ്ധ്യമങ്ങളെന്ന് താങ്കള്‍ വിശേഷിപ്പിക്കുന്ന ഇവയൊക്കെ പ്രവര്‍ത്തിക്കുന്നത് ഒരു സ്വതന്ത്ര ജനാധിപത്യ സമൂഹത്തിലാണെന്ന കാര്യം താങ്കളും വിജയനും മറക്കുന്നു. നിങ്ങള്‍ ആഗ്രഹിക്കുന്നതുപോലെ അവയൊക്കെ പ്രവര്‍ത്തിക്കണമെന്ന് ശഠിക്കുന്നത് ബുദ്ധിമോശമല്ലേ? അവരൊന്നും ആരുടെയും അടിമകളല്ല. അവര്‍ക്ക് വലതു പക്ഷ നയമുണ്ടായത് അവരുടെ നിലപാടാണ്. ഇടതുപക്ഷത്തെ എതിര്‍ക്കുക എന്നത് അതുകൊണ്ട് സ്വാഭവികവുമാണ്. അത് മനസിലാക്കാതെ അവരുടെ നേരെ കുതിര കയറിയാല്‍ അവര്‍ വെറുതെ സഹിക്കില്ല. കാണുന്ന വേദികളൊലൊക്കെ അവരെ പുലഭ്യം പറഞ്ഞാല്‍ അവര്‍ മിണ്ടാതിരിക്കുകയുമില്ല. എടോ ഗോപലകൃഷ്ണ, നീ ആരാണെന്നാണു നെന്റെ വിചാരം , എന്ന് വിജയന്‍ ഒരു സ്വതന്ത്ര രാജ്യത്തെ പത്രലേഖകനെ പൊതു വേദിയില്‍ ശകരിച്ചാല്‍ ആ മാടമ്പിത്തരം അയാള്‍ അനുവദിച്ചു തന്നു എന്നു വരില്ല. വിജയന്‍ അയാളുടെ അന്നദാതാവോ ഉടമയോ അല്ല. അയാള്‍ വിജയന്റെ നിസാര വീഴ്ചകള്‍ വരെ പര്‍വതീകരിച്ചെന്നിരിക്കും. അതൊക്കെ മേടിച്ചു വയ്ക്കുക എന്നത് വിജയന്റെ സ്ഥിരം പരിപാടിയാണ്.

വി എസ് ആണു ശരി എന്നൊന്നും  വലതു പക്ഷ മാദ്ധ്യമങ്ങള്‍ പറയുന്നില്ല. വിജയന്റെ തെറ്റുകള്‍ ചൂണ്ടികാണിക്കുന്നു. അതിന്റെ അര്‍ത്ഥം താങ്കളൊക്കെ ദുര്‍വ്യാഖ്യാനിക്കുന്നതാണ്, വി എസ് ആണു ശരി എന്ന് മാദ്ധ്യമങ്ങള്‍ പറയുന്നു എന്നതൊക്കെ. വി എസ് ശരിയുടെ ഭാഗത്ത് നില്‍ക്കുമ്പോള്‍ സ്വാഭവികമായും  അദ്ദേഹം ശരി എന്ന് സുബോധമുള്ളവര്‍ പറയും. റ്റി പി വധത്തില്‍ കോഴിക്കേട്ടെയും കണ്ണൂരെയും പാര്‍ട്ടിക്ക് പങ്കുണ്ടെന്നത് പാര്‍ട്ടിയിലെ വലിയ ഒരു വിഭാഗത്തിനു അറിയാവുന്ന സത്യമാണ്. അത് വി എസും ശരി വയ്ക്കുന്നു. വി എസ് അത് പറയുന്നത് പാര്‍ട്ടിക്കുള്ളില്‍ നിന്നും ലഭിച്ചിട്ടുള്ള അറിവു വച്ചാണ്. മാദ്ധ്യമങ്ങള�Dകാര�B4�രുടേതായ രീതിയില്‍ ചിലതൊക്കെ കണ്ടെത്തുന്നു. റ്റി പി യുടെ തല കൊയ്യുമെന്ന പ്രസംഗം പാര്‍ട്ടിയുടെ നേതാവ് നടത്തുന്നത് അതു പോലെ മാദ്ധ്യമങ്ങള്‍ കണ്ടു പിടിച്ചതാണ്. പാര്‍ട്ടി അംഗങ്ങള്‍ ചിത്രീകരിച്ച ആ പ്രസംഗം മാദ്ധ്യമങ്ങള്‍ക്ക് നല്‍കിയത് ഇതേ പ്രവര്‍ത്തകരാണ്. പക്ഷെ പാര്‍ട്ടിക്ക് പങ്കില്ല എന്ന് വിജയന്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നാല്‍ വി എസ് ആണു ശരി എന്ന് മാദ്ധ്യമങ്ങളും പൊതു ജനങ്ങളും വിലയിരുത്തും. അതൊക്കെ സ്വാഭാവികമാണു മാഷേ. ശരിയുടെ ഭാഗത്തു നില്‍ക്കണോ വേണ്ടയോ എന്നതൊക്കെ ഓരോരുത്തരുടെയും ഇഷ്ടം.

ഇതേ വലതു പക്ഷ മാദ്ധ്യമങ്ങള്‍ പണ്ട് നായനാര്‍ ശരിയെന്നും, വി എസ് തെറ്റെന്നും അവസ്ഥയുണ്ടാക്കിയതായി താങ്കളല്ലേ പറഞ്ഞത്? അന്നും നായനാരുടെ കൂടെ നിന്ന ആരെങ്കിലും വെള്ളപൂശപ്പെട്ടിരുന്നോ?

kaalidaasan said...

>>>ടി.പിയെ കൊന്നത് ഇതുവരെ പിടിച്ച പാർട്ടികാരൊക്കെയാണെന്ന് വിശ്വസിക്കാൻ പോലീസ് മുറയിലുള്ള അന്വേഷണഫലങ്ങൾ മാത്രം മതി.ഞങ്ങൾക്ക് ഇപ്പോഴും സംശയങ്ങൾ ബാക്കിയുണ്ട്. ദുരൂഹതകൾ ഒരുപാടൂണ്ട്.അതിൽ ആരൊക്കെ കുറ്റക്കാർ ആരൊക്കെ നിരപരാധികൾ എന്നതൊക്കെ തെളിഞ്ഞുവരാൻ ഇനിയും സമയമെടുക്കും. അങ്ങനെയെല്ലാം വിശ്വസിക്കുവാൻ നമുക്ക് സ്വാതന്ത്ര്യവുമുണ്ട്. സംശയിക്കപ്പെട്ടവരെ പാർട്ടി സംരക്ഷിച്ചുവെന്നൊക്കെ പറയുന്നത് തികച്ചും സ്വാഭാവികം മാത്രം. <<<<

റ്റി പിയെ മാത്രമല്ല, ആരെ കൊന്നാലും പോലീസു മുറ തന്നെയാണ്, കൊലപാതകം തെളിയിക്കുന്നത്. അല്ലാതെ ഒരു കൊലപതകിയും കോടതിയില്‍ ചെന്ന് ഞാനാണു കൊന്നത് എന്നെ ശിക്ഷിക്കു എന്നപേക്ഷിക്കാറില്ല. പോലീസ് അന്വേഷിച്ചു തന്നെയാണു കുറ്റം തെളിയിക്കുന്നത്. പാര്‍ട്ടി അംഗങ്ങള്‍ ഓരോരുത്തരായി കുടുങ്ങുമ്പോള്‍ മുട്ടായുക്തി പറയുന്നതില്‍ കര്യമില്ല മാഷേ. എല്ലാവരുടെയും സംശയങ്ങളും ദുരൂഹതകളും മാറ്റി ഒരു കേസും തെളിയിക്കാന്‍ ആകില്ല.

സംശയിക്കപ്പെടുന്നവരെ പോലീസ് വിളിച്ച് ചോദ്യം ചെയ്യും. തെളിവുണ്ടെങ്കില്‍ പ്രതിയാക്കപ്പെടുകയും ചെയ്യും. അതുണ്ടാകുമ്പോള്‍ പാര്‍ട്ടി കലാപമുണ്ടാക്കുന്നത് അസ്വാഭാവികമാണു മാഷേ.

പാര്‍ട്ടി അംഗങ്ങളെ പാര്‍ട്ടി സംരക്ഷിക്കുന്നത് ആര്‍ക്കും മനസിലാകും. പക്ഷെ കൊല ചെയ്തു എന്ന് സമ്മതിച്ചവരെ പാര്‍ട്ടി സംരക്ഷിച്ചതോ? രാഗേഷ് എന്ന സംസ്ഥാന സമിതി അംഗം അവര്‍ക്ക് ഒളിത്താവളമൊരുക്കിയതോ? അത് പാര്‍ട്ടിയുടെ ഏത് നയപരിപാടിയില്‍ വരും മാഷേ?

kaalidaasan said...

>>>വീട്ടിലൊരാൾ ഒരു കേസിൽ- അത് കൊലക്കേസ് ആണെങ്കിലും- ജാമ്യമെടുക്കാനും മറ്റും വീട്ടുകാർ പോകാതിരിക്കില്ലല്ലോ. അത് ആ കുറ്റകൃത്യത്തെ ന്യായീകരിക്കലുമല്ല. കുറ്റം ചെയ്തവനെ ശിക്ഷിക്കും വരെ അവന് നിയമവഴിയിൽ അവന്റെ നിരപരാധ്വം ( നിരപരാധി ആയിക്കൂടെന്നില്ലെല്ലോ)തെളിയിക്കാനുള്ള അവസരങ്ങൾ ഉണ്ടാക്കുവാൻ എന്തെങ്കിലും സഹായം ചെയുന്നതിൽ തെറ്റൊന്നുമില്ല. <<<<

മാഷേ താങ്കള്‍ ശരിക്കും ആലോചിച്ചു തന്നെയാണോ ഇതെഴുതിയത്?

പാര്‍ട്ടിക്ക് ഇതുമായി ബന്ധമില്ലെങ്കില്‍ കൊലപാതകകുറ്റം ആരോപിക്കുന്നവര്‍ക്ക് സഹായം ചെയ്യുന്നത് കുറ്റം സമ്മതിക്കല്ലല്ലേ മാഷേ?
അവര്‍ ഇത് വ്യക്തിപരമായി ചെയ്താണെങ്കില്‍ എന്തിനാണ്, പാര്‍ട്ടിയുടെ സമയവും പണവും അതിനു വേണ്ടി ചെലവഴിക്കുന്നത്? ഇതുപോലെ കൊലപാതകം നടത്തുന്നവരെ രക്ഷിച്ചെടുക്കലാണോ പാര്‍ട്ടി ചെയ്യേണ്ടത്?

വീടുമായി പാര്‍ട്ടിയെ താരതമ്യം ചെയ്യാനേ പറ്റില്ല. ഇതൊരു ജനാധിപത്യ പ്രസ്ഥാനമാണ്. ചില ക്രിമിനലുകള്‍ ഈ പാര്‍ട്ടിയെ ദുരുപയോഗം ചെയുന്നുണ്ടെങ്കില്‍ അവരെ സഹായിക്കേണ്ട യാതൊരു കടമയും പാര്‍ട്ടിക്കില്ല. അവരെ പാര്‍ട്ടിയില്‍ നിന്നും പുറത്തക്കുകയാണു വേണ്ടത്. സദാചാര വിരുദ്ധ പ്രവര്‍ത്തി ചെയ്ത ശശിയേയും ഗോപിയേയും പുറത്താക്കിയില്ലേ. ഇപ്പോള്‍ ശശിക്കെതിരെ കോടതിയില്‍ കേസും വന്നിട്ടുണ്ട്. അതിനു ജാമ്യ മെടുക്കാനും നിരപരാധിത്വം തെളിയിക്കാനും കൂടെ പാര്‍ട്ടി സഹായം ചെയ്യുമോ?

kaalidaasan said...

>>>>താങ്കളുടെ ഈ ആദർശം ചമയൽ എന്നെയും വല്ലാതെ ചിരിപ്പിക്കുന്നുണ്ട്. ഞാൻ ആരുടെ നിലപാടുകളെ തള്ളിക്കളയണം ആരുടേതിനെ തള്ളിപ്പറയരുത് എന്നതൊക്കെ എന്റെ സ്വാതന്ത്ര്യമാണ്. അത് ഞാൻ തീരുമാനിച്ചുകൊള്ളാം. താങ്കൾക്കിഷ്ടമുള്ളതും ഇല്ലാത്തതുമൊക്കെ താങ്കൾക്കും തള്ളുകയോ കൊള്ളുകയോ ചെയ്യാം.<<<<

ഞാനൊരു ആദര്‍ശവും ചമയുനില്ല മാഷേ.

ആദര്‍ശം എന്നു പറഞ്ഞാല്‍ പൊതു സമൂഹം അതിനു കല്‍പ്പിക്കുന്ന ഒരര്‍ത്ഥമുണ്ട്. അവര്‍ അവരുടെ മുന്നില്‍ കാണുന്നതിനെ അട്സിഥാനമക്കിയാണ്, ആരാണ്, ആദര്‍ശവാന്‍ എന്നും ആരാണ്, അതല്ലത്തതെന്നുമൊക്കെ തീരുമാനിക്കുന്നത്. വി എസ് ആദര്‍ശവാനണെന്ന് അവര്‍ തീരുമാനിച്ചാല്‍ അതിനു കാരണവുമുണ്ട്. സര്‍ക്കാര്‍ ഭൂമി കയ്യേറ്റം, അഴിമതി, പെണ്‍വാണിഭം തുടങ്ങിയവയില്‍ അദ്ദേഹം എടുക്കുന്ന നിലപടുകളും, നടപടികളുമൊക്കെ കണ്ടിട്ടു തന്നെയാണ്, അദേഹം ആദര്‍ശവാന്‍ ആണെന്നു പൊത് ജനം തീരുമാനിക്കുന്ന്നത്. ആരണതിനൊക്കെ പാര പണിയുന്നതെന്ന് മനസിലാക്കാനുള്ള മിനിമം വിവേകവും അവര്‍ക്കുണ്ട്. യാതൊരു പൊതു പ്രശ്നത്തിലും ഇടപെടാതെ 24 മണിക്കൂറും പാര്‍ട്ടിയില്‍ എങ്ങനെ സമ്പൂര്‍ണ്ണ ആധിപത്യം ഉണ്ടാക്കാം എന്നു ചിന്തിച്ചും, എല്ലാവരുടെ നേരെയും ചാടിക്കടിച്ചും നടക്കുന്ന വിജയന്, ആദര്‍ശപരിവേഷം ലഭിക്കില്ലെങ്കില്‍ അതദ്ദേഹത്തിന്റെ കയ്യിലിരുപ്പു കൊണ്ടാണ്. അതിന്, എന്നെയോ വി എസിനെയോ ചീത്ത വിളിച്ചിട്ടു കാര്യമില്ല. ആരെയൊക്കെ തള്ളണമെന്നോ ആരെയൊക്കെ കൊള്ളണമെന്നോ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം താങ്കള്‍ക്ക് മാത്രമല്ല. എനിക്കും, കേരളത്തിലെ മാദ്ധ്യമങ്ങള്‍ക്കും, കേരളത്തിലെ പൊതു സമൂഹത്തിനും ഉണ്ട്. അവര്‍ ആ സ്വാതന്ത്ര്യം ഉപോയോഗിക്കുമ്പോള്‍ അസഹിഷ്ണുത പ്രകടിപ്പിച്ചിട്ടോ അവരെ ചീത്ത പറഞ്ഞിട്ടോ കാര്യമില്ല. താങ്കളേപ്പോലെ അന്ധമായ വിധേയത്വം പ്രകടിപ്പിക്കേണ്ട യാതൊരു കാര്യവും അവര്‍ക്കില്ല.

ഞാന്‍ ചിലതൊക്കെ തള്ളുന്നു കൊള്ളുന്നു. ഇവിടത്തെ മാദ്ധ്യമങ്ങളും ചിലതൊക്കെ തള്ളുന്നു, കൊള്ളുന്നു. പൊതു സമൂഹവും ചിലതൊക്കെ തള്ളുന്നു, കൊള്ളുന്നു. കൊള്ളേണ്ടത് ചെയ്താല്‍ കൊള്ളും. തള്ളേണ്ടത് ചെയ്താല്‍ തള്ളും. റ്റി പി വധത്തില്‍ പാര്‍ട്ടിക്കുള്ള പങ്ക് ഓരോ ദിവസം ചെല്ലുമ്പോഴും വ്യക്തമാകുമ്പോള്‍ അവര്‍ കള്ളം പറയുന്ന ചിലരെയൊക്കെ തള്ളുന്നു എന്നത് സ്വാഭാവികമാണ്.

kaalidaasan said...

>>>>പിണറായി വിജയൻ താങ്കൾ പറഞ്ഞതുപോലെ ഒരു മോശം വ്യക്തിയായി എനിക്ക് തോന്നിയിട്ടില്ല. അദ്ദേഹം പാർട്ടി നിലപാടുകളിൽ നിന്നോ തീരുമാനത്തിൽ നിന്നോ വ്യതിചലിക്കുന്ന ആളല്ല. <<<<

നാമം ജപിക്കുന്നതുപോലെ ഇത് ആവര്‍ത്തിച്ചുകൊണ്ടിരിക്കതെ വിജയന്‍ ചെയ്യുന്ന പ്രവര്‍ത്തികളൊക്കെ വി എസിന്റെ പ്രവര്‍ത്തികളേ വിശകലനം ചെയ്യുമ്പോലെ വിശകലനം ചെയ്യ് മാഷേ. വിജയന്‍ എന്ന പാര്‍ട്ടി സെക്രട്ടറി ചെയ്ത പല കാര്യങ്ങളും ഞാന്‍ അക്കമിട്ട് നിരത്തി പല പ്രാവശ്യം. അതിനോട് താങ്കള്‍ പ്രതികരിച്ചു പോലുമില്ല. പാര്‍ട്ടി തീരുമാനത്തില്‍ നിന്നും നയപരിപാടികളില്‍ നിന്നും  വ്യതിചലിച്ചതും പാര്‍ട്ടി ഭരണഘടന ലംഘിച്ചതുമൊക്കെ ഞാന്‍ അക്കമിട്ട് നിരത്തിയിരുന്നു. താങ്കള്‍ക്ക് അരണയുടെ ഓര്‍മ്മ ശക്തി ആണെങ്കില്‍ ഞാന്‍ വീണ്ടും എഴുതാം.

1. ദേശാഭിമാനി എന്ന പാര്‍ട്ടി പത്രം സംസ്ഥാന അസ്മിതിയുടെ ഉടമസ്ഥതിയില്‍ നിന്നും  മാറ്റി ജയരാജന്റെ പേരിലേക്ക് എഴുതി.

2. സാന്റിയാഗോ മാര്‍ട്ടിന്‍ എന്ന നികുതി വെട്ടുപ്പുകാരനായ ലോട്ടറി രാജാവില്‍ നിന്നും ദേശാഭിമാനിക്കു വേണ്ടി സംഭാവന പിരിച്ചു.

3. ഫാരീസ് അബൂബേക്കര്‍ എന്ന സാമ്പത്തിക തട്ടിപ്പുകാരനെ പാര്‍ട്ടി വേദികളില്‍  ആദരിക്കുന്നു.പാര്‍ട്ടി ചാനലു വരെ ഉഅപയോഗിച്ച് പാര്‍ട്ടിക്കെതിരെ ചീത്തവിളിപ്പിച്ചു.

4. പഞ്ച നക്ഷത്ര ഹോട്ടല്‍ നടത്തുന്നു.

5. പാര്‍ട്ടി വിട്ടു പോയവരെ തിര്കെ കൊണ്ടു വരണമെന്ന് പാര്‍ട്ടി തീരുമാനം ഉണ്ടായിട്ടും, റ്റി പി യെ വീണ്ടും വീണ്ടൂം കുലം കുത്തി എന്നു വിളിച്ച് അനഭിമതനാക്കി, അദ്ദേഹത്തെ വധിക്കുന്നതിനു കളമൊരുക്കി. വിഎസിനെ ഒഞ്ചിയത്ത് അയച്ച അവരെയൊക്കെ തിരികെ കൊണ്ടു വരണമെന്ന ആഹ്വാനം നടത്തിച്ചതിന്റെ പിറ്റേന്ന്, വിജ്യന്‍ കുലം കുത്തി എന്നു വിളിച്ചാല്‍ അവര്‍ക്ക് പാര്‍ട്ടിയില്‍ യതൊരു സ്ഥനവുമില്ല എന്ന് പറഞ്ഞ, പാര്‍ട്ടി തീരുമാനത്തെ വെല്ലുവിളിച്ചു.

6. സദാചാര വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവരെ ഉടന്‍ സസ്പെന്‍ഡ് ചെയ്യണമെന്ന പാര്‍ട്ടി ഭരണഘടന നിര്‍ദ്ദേശം ശശിയുടെ കാര്യത്തിലും ഗോപിയുടെ കര്യത്തിലും നടപ്പാക്കിയില്ല.

7. പരസ്യ പ്രസ്താവന പാടില്ല എന്ന പാര്‍ട്ടി നിര്‍ദ്ദേശം പല പ്രാവശ്യം  അദ്ദേഹം ലംഘിച്ചു.

ഇനിയും ഉണ്ട് പലതും അവയൊക്കെ ഞാന്‍ വിശദമായി തന്നെ പല കമന്റുകളിലും  എഴുതിയിട്ടുണ്ട്. അന്ധമായ ആരാധനയും വിധേയത്വവും അടിമത്തവും മാറ്റി വച്ചിട്ട് ഒരു നിമിഷം ഇതേപ്പറ്റിയൊക്കെ ചിന്തിക്കുക.

ഈ കമന്റ് താങ്കള്‍ പ്രസിദ്ധീകരിക്കില്ല എന്നെനിക്കുറപ്പുണ്ട്. മറ്റ് പലതും പോലെ.

kaalidaasan said...

>>>>പിന്നെ പിണറായി വിജയനെയും പാർട്ടിയെയും തള്ളിപ്പറയാത്തവരെല്ലാം നേട്ടങ്ങൾക്കു വേണ്ടി നിൽക്കുന്നവരാണെന്നൊക്കെയുള്ള താങ്കലൂടെ വാദം ബാലിശമെന്നല്ലാതെ എന്തുപറയാൻ. <<<<

വിജയനും കൂടെയുള്ളവരും ചെയ്യുന്ന പാര്‍ട്ടി വിരുദ്ധ കമ്യൂണിസ്റ്റു വിരുദ്ധ നടപടികളൊക്കെ ഞാന്‍ എടുത്ത് പറഞ്ഞു. അതിനെതിരെ താങ്കള്‍ മൌനം പാലിക്കുന്നു. അതിന്റെ അര്‍ത്ഥം അവ സമ്മതിക്കുന്നു എന്നുതന്നെയല്ലേ

മാന്യതക്കും ഇന്‍ഡ്യന്‍ നീതി ന്യായവ്യവസ്ഥക്കും നിരക്കാത്ത കാര്യങ്ങളെ അന്ധമായി പിന്തുണക്കുന്നത് എന്തു കാരണം കൊണ്ടാണു മാഷേ? ഒരദ്ധ്യാപകനയ താങ്കള്‍ അത്രക്ക് മന്ദബുദ്ധിയാണോ?

വിജയനായാലും പാര്‍ട്ടി ആയാലും ചെയ്യുന്ന വഴിവിട്ട കാര്യങ്ങള്‍ പാര്‍ട്ടി സ്നേഹികള്‍ തള്ളിപ്പറയണം. അത് ചെയ്യാതിരിക്കുന്നതാണ്, ബാലിശം.

വി എസ് ചെയ്യുന്ന പലതും പാര്‍ട്ടി വിരുദ്ധം എന്നു കണ്ടുപിടിക്കുന്ന താങ്കള്‍ എന്തുകൊണ്ട് വിജയന്‍ ചെയ്യുന്ന പാര്‍ട്ടി വിരുദ്ധ നടപടികള്‍ കാണുന്നില്ല. കാഴ്ച്ചക്കുറവാണോ?

kaalidaasan said...

>>>>പാർട്ടി അംഗങ്ങളെ ഓരോരുത്തരെയായി മന:പൂർവ്വം കുടുക്കുന്നതുമാകാമല്ലോ. എല്ലാവരുടെയും സംശയങ്ങളും ദുരൂഹതകളും നീക്കിത്തന്നെ കേസുകൾ തെളിയിക്കണം. <<<<

പലതും ആകാം.

എല്ലാവരുടെയും സംശയങ്ങള്‍ നീക്കി കേസുകള്‍ തെളിയിക്കേണ്ട. അവശ്യമില്ല മാഷേ. നീതി പീഠത്തിന്റെ സംശയങ്ങള്‍ നീക്കിയാല്‍ മതി. അതാണ്, ഇന്‍ഡ്യന്‍ നീതി ന്യായ വ്യസ്ഥ അനുശാസിക്കുന്നത്. കുറ്റവാളി ആണോ അല്ലയോ എന്നതൊക്കെ തീരുമാനിക്കുന്നത് നീതി പീഠമാണ്.

കേസന്വേഷണം പോലും നടത്താന്‍ പാര്‍ട്ടി സമ്മതിക്കുന്നില്ല. പോലീസ് ഉദ്യോഗസ്ഥരെ കായികമായി നേരിടുമെന്നു പറഞ്ഞ് ഭീക്ഷണിപ്പെടുത്തുന്നു. കേസന്വേഷണത്തോട് സഹകരിക്കുക എന്നതാണ്, നീതി ബോധമുള്ള ഒരു പൌരന്‍ ചെയ്യേണ്ടത്. ചോദ്യം ചെയ്യുന്നതിനു ഹാജരാകണമെന്ന് പോലീസ് പറഞ്ഞപ്പോള്‍ കുഞ്ഞനന്തനെ പാര്‍ട്ടി ഒളിപ്പിച്ചു. അതാവര്‍ത്തിക്കരുതെന്ന് തീര്‍ച്ചയാക്കിയ പോലീസ് മോഹനനെ ഓടിച്ചിട്ടു പിടിച്ചു. അനുഭവത്തില്‍ നിന്നല്ലേ പാഠം പഠിക്കുക.

ജയരാജന്‍ അസുഖമാണെന്നു പറഞ്ഞ് വീട്ടിലിരുന്നു. ഇന്നലെ അദ്ദേഹം കണ്ണൂരു നിന്നും എറണാകുളത്തെത്തി കാരായിമാരെ ജയിലില്‍ സന്ദര്‍ശിച്ചു. മുട്ടു വേദനയാണെന്നും പറഞ്ഞ് രാഗേഷും വീട്ടിലിരിക്കുന്നു.ഇങ്ങനെയൊക്കെ ഉത്തരവാദപ്പെട്ട നേതാക്കള്‍ ചെയ്താല്‍ എങ്ങനെയാണു കേസ് ദുരൂഹത മാറ്റി തെളിയിക്കേണ്ടത്?

നാടും നാട്ടിലുള്ള സൌകര്യങ്ങളും പുരോഗമിച്ചതൊന്നും താങ്കള്‍ അറിയുന്നില്ലേ? ഈ കേസില്‍ കുറ്റം തെളിയിക്കാന്‍ മൂന്നാം മുറയൊന്നും പോലീസ് ഉപയോഗിക്കുന്നില്ല. നിഷേധിക്കാനാക്കാത്ത തെളിവുകള്‍ ഇപ്പോള്‍ ലഭ്യമാണു മാഷേ. കുഞ്ഞനന്തന്റെ അടുത്ത് റ്റി പിയെ വധിക്കണമെന്നു പറഞ്ഞ് ഒരു പാര്‍ട്ടി അംഗം വന്നപ്പോള്‍ അത് പാര്‍ട്ടി അതീരുമാനമാണോ എന്ന് തീര്‍ച്ചയാക്കിയത് മൊബൈല്‍ ഫോണില്‍ സംസാരിച്ചായിരുന്നു. ഒരു മൊബൈല്‍ ഫോണില്‍ സംസരിക്കുമ്പോള്‍ സംസാരം മുഴുവന്‍  ഓട്ടോമാറ്റിക്ക് ആയി രേഖപ്പെടുത്തപ്പെടുന്നു. അതിന്റെ പകര്‍പ്പു സഹിതമാണ്, പോലീസ് മോഹനനെയും കുഞ്ഞന്തനെയും ചോദ്യം ചെയ്തത്. സമ്മതിക്കാതെ പറ്റില്ല. ഇതാണ്, കോടതിയില്‍ ഹാജരാക്കിയതും. ഇനി ഇതുമായി ബന്ധപ്പെട്ട് മൊബൈലില്‍ സംസാരിച്ച എല്ലാ പാര്‍ട്ടി നേതാക്കളിലേക്കും അന്വേഷണം ചെന്നെത്തും. ശരിയായ രീതിയില്‍ തന്നെ അന്വേഷണം മുന്നോട്ട് പോയാല്‍.,. അതില്‍ കലി പൂണ്ടിട്ട് കാര്യമില്ല മാഷേ. ഏത് കുറ്റവാളിയും ഏതെങ്കിലും തെളിവ് അവശേഷിപ്പിക്കാറുണ്ട്. ഇന്ന് അത് മൊബൈലിന്റെ രൂപത്തിലാണെന്നു മാത്രം. ഈ കേസില്‍ അകപ്പെട്ട പലരും  സിം കാര്‍ഡുകള്‍ നശിപ്പിച്ചിട്ടും ഫലമുണ്ടായില്ല. കാലം മാറിയതറിയാതെ പുരാതന യുഗത്തില്‍ ജീവിച്ച് കൊലപാതകമൊക്കെ നടത്തുമ്പോള്‍  ഇനി മുതല്‍ പലതും സൂക്ഷിക്കേണ്ടി വരും. പടിഞ്ഞാറന്‍ നാടുകളിലൊക്കെ ഓരോ മുക്കിലും  ഇപ്പോള്‍ സി സി റ്റി വി ഉണ്ട്. പല കുറ്റങ്ങളും ഇപ്പോള്‍ അതില്‍ പതിയുന്ന വീഡിയോയുടെ അടിസ്ഥാനത്തിലാണ്, തെളിയിക്കപ്പെടുന്നത്. കേരളത്തിലും അതൊക്കെ ഭാവിയില്‍ വന്നെത്തും. അതിന്റെ മറ്റൊരു പതിപ്പായിരുന്നു, ഗോപിയുടെ അവിഹിതം ഒളിക്യാമറയില്‍ പകര്‍ത്തി തെളിവുണ്ടാക്കിയതും.

പിന്നെ ഈ തെളിവുകളൊക്കെ ഇപ്പോള്‍ തന്നെ താങ്കളെയും വിജയനെയും പാര്‍ട്ടിയേയും ബോധ്യപ്പെടുത്തണമെന്നൊക്കെ ശഠിച്ചാല്‍ നടന്നെന്നു വരില്ല. വേണമെങ്കില്‍ ഒരു ഹര്‍ത്താലോ ബന്ദോ നടത്താം. അത്ര മാത്രം.

kaalidaasan said...

>>>>കൊലപാതകം ചെയ്തിട്ടുള്ള ആരെയും ഇന്നുവരെ പാർട്ടി അംഗത്വത്തിൽ നിലനിർത്തി പാർട്ടി സഹായിച്ചിട്ടില്ല. കുറ്റം ബോധ്യപ്പെട്ടാൽ ഉടൻ പുറത്താക്കുന്ന രീതിയാണ് ഉള്ളത്.ടി.പി. വധത്തിൽ പാർട്ടിയ്ക്കു പങ്കില്ലാ എന്ന് പാർട്ടി ഇപ്പോഴും നെഞ്ചിൽ കൈവച്ച് പറയുന്നുണ്ട്.ഞങ്ങൾക്ക് അക്കാര്യത്തിൽ വിശ്വാസമൂണ്ട്.<<<<

കൊലപാതകം ചെയ്തിട്ടുള്ള പലരെയും പാർട്ടി അംഗത്വത്തിൽ നിലനിർത്തി പാർട്ടി സഹായിച്ചിട്ടുണ്ട്. ഇപ്പോഴും സഹായിക്കുന്നുണ്ട്. മണി അതൊക്കെ വിളിച്ചു പറഞ്ഞിട്ടും താങ്കള്‍ക്ക് നേരം വെളുത്തിട്ടില്ല.

എതിരാളികളെ കൊല ചെയ്തിട്ട്, പ്രതികളാണെന്നും പറഞ്ഞ പല നിരപരാധികളെയും പോലീസില്‍ ഹാജരാക്കി എന്ന് മലയാളത്തിലല്ലേ മണി പറഞ്ഞത്. അതിനര്‍ത്ഥം യഥാര്‍ത്ഥ കൊലപാതകികളെ പാര്‍ട്ടി അംഗത്വത്തില്‍ നിലനിറുത്തി സഹായിക്കുന്നു എന്നു തന്നെയല്ലേ. അന്ന് ശിക്ഷിക്കപ്പെട്ട പലരും ഇന്ന് പറയുന്നത് അവര്‍ നിരപരാധികളാണെന്നും, പാര്‍ട്ടി പറഞ്ഞിട്ട് യഥാര്‍ത്ഥ കൊലപാതകികള്‍ക്ക് വേണ്ടി ബലിയാടാക്കുകയായിരുന്നു എന്നുമാണ്. മണിയുടെ വെളിപെടുത്തല്‍ അത് ശരിയാണെന്നു തെളിയിക്കുന്നു.

നെഞ്ചില്‍ കൈ വച്ചോ കൈ വയ്ക്കാതെയോ എന്തു വേണമെങ്കിലും പറഞ്ഞോളൂ. റ്റി പി വധത്തിലും യഥാര്‍ത്ഥ പ്രതികളെ സംരക്ഷിച്ച്, ബലിയാടുകളെ പോലീസിനു നല്‍കാം എന്ന കണക്കൊക്കെ തെറ്റിപ്പോയി. റ്റി പി വധത്തില്‍ പാര്‍ട്ടിക്കുള്ള പങ്ക് ഓരോ ദിവസവും പുറത്തു വരുന്നു. ഇനി ഒരു ജില്ലാ സെക്രട്ടറിയും  സംസ്ഥാന സമിതി അംഗവും കൂടി പ്രതിപ്പട്ടികയില്‍ വരാനുള്ള എല്ലാ സാധ്യതയും ഉണ്ട്. കൊല ചെയ്തവരെ സംസ്ഥാനസമിതി അംഗം ഒളിപ്പിച്ചു എന്നാണ്, കൊലപാതകികള്‍ മൊഴി നല്‍കിയിരിക്കുന്നത്.

താങ്കള്‍ക്ക് പലതും വിശ്വസിക്കാനുള്ള അവകാശമുണ്ട്. മണി പറഞ്ഞ നേരുകള്‍ ഒരു പരിഷ്കൃത സമൂഹം ഞെട്ടലോടെയേ കേള്‍ക്കു. ഞെട്ടാത്തത് താങ്കളും വിജയനും മാത്രം. അതിന്റെ അര്‍ത്ഥം നിങ്ങള്‍ രണ്ടാളും ഒരു പരിഷ്കൃത സമൂഹത്തില്‍ ജീവിക്കാന്‍ യോഗ്യരല്ല എന്നാണ്. ഇതുപോലുള്ള വിശ്വസങ്ങളുമായി ജീവിക്കുന്നവരെ പൊതു ജന വെറുക്കും. അതാണിപ്പോള്‍ കേരളത്തില്‍ കാണുന്നത്.

നിങ്ങളുടെ സ്വകാര്യ വിശ്വാസമല്ല ഒരു ജനാധിപത്യ സമൂഹത്തിലെ നീതി ശാസ്ത്രം. അവിടെ എല്ലാവര്‍ക്കും  ബാധകമാകുന്ന ഒരു നിയമ വ്യവസ്ഥയുണ്ട്.

kaalidaasan said...

>>>>ഒരു പാർട്ടി അംഗത്തിനുമേൽ ഒരു കുറ്റം ആരോപിക്കപ്പെട്ടു എന്നുകരുതി ഉടൻ തന്നെ പാർട്ടി അംഗങ്ങളെ പാർട്ടി തള്ളിപ്പറയണം എന്നില്ല. പാർട്ടിയ്ക്ക് അത് ബോദ്ധ്യപ്പെടുംവരെ അവരെ സംരക്ഷിക്കുകയും നിയമ സഹായം ചെയ്യുകയും ചെയ്യുകയെന്നത് പാർട്ടിയുടെ ബാദ്ധ്യതയാണ്.<<<<

ഇത് പാര്‍ട്ടി ഭരണഘടനയേക്കുറിച്ച് അറിവില്ലാത്തതുകൊണ്ടു പറയുന്നതാണ്. ചില കുറ്റങ്ങള്‍ അരോപിക്കപ്പെടുമ്പോള്‍ തന്നെ സസ്പെന്‍ഡ് ചെയ്യണം എന്നു ഭരണഘടന അനുശാസിക്കുന്നുണ്ട്. അതിവിടെ വായിക്കാം.

http://www.cpim.org/content/party-constitution

Party members found to be strike-breakers, drunkards, moral degenerates, betrayers of Party confidence, guilty of grave financial corruption can be summarily suspended from Party membership and removed from all responsible positions in the Party by the Party unit to which he belongs or by a higher Party body pending the issue of the charge-sheet to him and getting his explanation. This summary suspension and removal from all responsible positions in the Party cannot be extended for a period of more than three months.

സദാചാര വിരുദ്ധ നടപടിയും പാര്‍ട്ടിയിലുള്ള വിശ്വാസം നഷ്ടപെടുത്തുന്ന കാര്യങ്ങള്‍ ചെയ്യുന്നവരെയും ഉടനടി പുറത്താക്കണമെന്നാണു ഭരണഘടന പറയുന്നത്. അന്വേഷണവും ബോദ്ധ്യപ്പെടലുമൊക്കെ അതിനു ശേഷം വരുന്ന കാര്യങ്ങളാണ്.

kaalidaasan said...

>>>താങ്കളെ പോലെ കമന്റുകൾ വരികൾ ഉദ്ധരിച്ച് മറുപടി പറയുന്നതൊന്നും എന്റെ രീതിയല്ല. <<<<

വരികള്‍ ഉദ്ധരിച്ചോ ഉദ്ധരിക്കാതെയോ മറുപടി പറയാം. അതൊക്കെ താങ്കളുടെ ഇഷ്ടം. ഞാനിവിടെ വിജയന്‍ ചെയ്ത പാര്‍ട്ടി വിരുദ്ധ കമ്യൂണിസ്റ്റു വിരുദ്ധ നടപടികളാണു ചൂണ്ടിക്കാണിച്ചത്. അവയോട് താങ്കള്‍ മൌനം പാലിക്കുന്നു. എന്നിട്ട് വീണ്ടും  വീണ്ടും വിജയന്‍ എല്ലാം തികഞ്ഞ നേതാവാണെന്നു പറയുന്നു. അതിലെ വൈരുദ്ധ്യമാണു ഞാന്‍ ചൂണ്ടിക്കാണിച്ചത്. ഞാനീ പറന്ന കര്യങ്ങള്‍ ആരും  ഒളി ക്യാമറ വച്ച് കണ്ടുപിടിച്ചതല്ല. കേരള പൊതു സമൂഹത്തിന്റെ മുന്നില്‍ വിജയന്‍ ചെയ്തതാണ്.

kaalidaasan said...

>>>പി.ശശിയൊന്നും കൂടുതൽ കാലം പാർട്ടിയിലുണ്ടാകില്ലെന്ന് നമുക്കെല്ലാമറിയാമായിരുന്നു. ഒടുവിൽ പുറത്തേക്കുതന്നെ പോയി. പിണറായിയാണ് ശശിയെ സംരക്ഷിച്ചതെന്നൊക്കെയുള്ളത് താങ്കളൂടെ പിണറായിവിരോധം കൊണ്ടു തോന്നുന്നതാണ്. <<<<

എന്റെ തോന്നലല്ല മാഷേ. ശശിക്കെതിരെയുള്ള പരാതി വിജയന്‍ അടക്കമുള്ള നേതാക്കളോട് പറഞ്ഞിട്ടും  വളരെക്കാലം ഒരു നടപടിയെടുക്കാതെ ഇരുന്നു. അവസാനം കേന്ദ്ര നേതാക്കളുടെ അടുത്ത് പരാതി എത്തുമെന്നായപ്പോളാണ്, തിടുക്കത്തില്‍  നടപടി എടുത്തത്. ശശിയെ സംരക്ഷിക്കാന്‍ അവസാനം വരെ വിജയന്‍ ശ്രമിച്ചിരുന്നു എന്നത് താങ്കളൊഴികെ എല്ലാവര്‍ക്കും അറിയാം.

ഗോപിക്കെതിരെ ആരോപണമുണ്ടായപ്പോഴും വിജയന്‍ അത് ഗൌനിച്ചില്ല എന്നു മാത്രമല്ല അദ്ദേഹത്തിനു വേണ്ടി സംസ്ഥാന സമിതിയില്‍ ഒരു സ്ഥാനം ഒഴിച്ചിടുകയും ചെയ്തു. ആരോപണം ഉണ്ടായ ശേഷാമാണ്, അദ്ദേഹത്തെ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ വരെ വിജയന്‍ തീരുമാനിച്ചത്. ഇതൊക്കെ നഗ്നമായ പാര്‍ട്ടി ഭരണഘടനാ ലംഘനമാണു മാഷേ.

അന്ധമായ ഭക്തി കാരണം ഇറ്റിലൊക്കെ വിജയനു പറ്റിയ വീഴ്ചകള്‍ താങ്കള്‍ തമസ്കരിക്കുന്നു.

kaalidaasan said...

>>>നായനാരുടെ പൊളീറ്റിക്കൽ സെക്രട്ടറിയായിരുന്ന കാലത്ത് പാർട്ടിയിലുണ്ടാക്കിയ സ്വാധീനത്തിന്റെ ബലത്തിൽ പി. ശശി കുറേക്കാലം കൂടി പിടിച്ചുനിന്നു.<<<<

ഇത് താങ്കള്‍ എഴുതാപ്പുറം വായിക്കുന്നതാണ്. നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന കാലത്ത് പാർട്ടിയിലുണ്ടാക്കിയ സ്വാധീനമൊന്നുമല്ല. വിജയന്‍ എന്ന പാര്‍ട്ടി സെക്രട്ടറിയിലുണ്ടായിരുന്ന സ്വാധീനമാണു പിടിച്ചു നില്‍ക്കാന്‍ സഹായിച്ചത്. വെറുതെ അങ്ങ് പിടിച്ചുനിന്നതൊന്നുമല്ല. പിടിച്ചു നിറുത്തിയതാണ്. ഭരണഘടനയേക്കുറിച്ചൊക്കെ അറിവുള്ള പാര്‍ട്ടി സെക്രട്ടറി പിടിച്ചു നിറുത്തി. അവസാനം കേന്ദ്ര ഇടപെടല്‍ ഉണ്ടാകുമെന്ന ഘട്ടം വന്നപ്പോള്‍ ഗത്യന്തരമില്ലാതെ പുറത്താക്കി.

kaalidaasan said...

>>>ഗോപി കോട്ടമുറിക്കലിന്റെ പേരിൽ ഇങ്ങനെ ഒരാരോപണം ഉണ്ടാകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ലല്ലോ. പാർട്ടി അറിയാതെ പലരും തെറ്റു ചെയ്യുന്നുണ്ടാകും. തെളിവോടെ പിടിക്കുമ്പോൾ പുറത്താകും. അത് വി.എസ്. ആയാലും പിണറായി ആയാലും. പിണറായി വിജയൻ കുഴപ്പക്കാരെ സംരക്ഷിക്കുന്ന ഒരാളാണെന്ന് അദ്ദേഹത്തെ അടുത്തറിയാവുന്നവർ ആരും പറയില്ല.<<<<


വിജയൻ പല കുഴപ്പക്കാരെയും  സംരക്ഷിക്കുന്നുണ്ടെന്ന് കേരളം മുഴുവനും അറിയം. അദ്ദേഹത്തെ അടുത്തറിയാവുന്നവർ എന്നു നടിക്കുന്നവര്‍ പലരും അത് തെറ്റാണെന്ന് ചൂണ്ടിക്കാണിക്കാതെ അതിനൊക്കെ വളം വച്ചു കൊടുക്കുന്നു. പക്ഷെ ഒരു പാര്‍ട്ടി സെക്രട്ടറിയില്‍ നിന്നും അതല്ല പാര്‍ട്ടി അംഗങ്ങള്‍ പ്രതീക്ഷിക്കുന്നത്.

ഗോപി കോട്ടമുറിക്കലിന്റെ പേരിൽ മാത്രമല്ല സി പി എം എന്ന പാര്‍ട്ടിയില്‍ അംഗമാകുന്നവരില്‍  നിന്നും ആരും ഇത് പ്രതീക്ഷിക്കുന്നില്ല. അതറിയുമ്പോള്‍ തന്നെ തെറ്റു ചെയ്യുന്നവരുടെ പേരില്‍ നടപടി എടുക്കുകയെന്നതാണ്, പാര്‍ട്ടിയോട് പ്രതിബദ്ധതയുള്ള ഒരു സെക്രട്ടറി ചെയ്യേണ്ടത്. അതിനു പകരം പൊതു ജനങ്ങളുടെ ഇടയില്‍ ചര്‍ച്ച ആയി പാര്‍ട്ടിക്ക് പരമാവധി നാണക്കേടുണ്ടായിക്കഴിഞ്ഞ് നടപടി എടുക്കുമ്പോള്‍ ഉണ്ടാകുന്ന നഷ്ടം താങ്കള്‍ക്കൊക്കെ മനസിലാകുന്നുണ്ടോ മാഷേ? ഞാന്‍ പാര്‍ട്ടിയാണ്, എന്നൊക്കെ അവകാശവാദം മുഴക്കിയാല്‍ പോരാ. പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കുന്ന നടപടി വിജയന്‍ എടുക്കുമ്പോള്‍ അതിനെ എതിര്‍ക്കാനുള്ള ആര്‍ജ്ജവം കൂടി വേണം?

kaalidaasan said...

>>>വി.എസിനെ പോലെ വെട്ടൊന്ന് തുണ്ടം രണ്ട് എന്ന നിലയ്കുള്ള ശൈലി എല്ലായ്പോഴും പാർട്ടിയ്ക്കു ഗുണം ചെയ്യില്ല. പിണറായി കുറച്ചുകൂടി പക്വതകാണിക്കുന്നു.പാർട്ടിയിലെ മറ്റുള്ളവരോട് ആലോചിക്കാതെ ഒന്നും പ്രവർത്തിക്കില്ല. അതൊരു കമ്മ്യൂണീസ്റ്റ് ഗുണമാണ്. <<<<


വിജയന്‍ പക്വത കാണിച്ചു കാണിച്ച് പാര്‍ട്ടി അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലായി. റ്റി പി വധിക്കപ്പെട്ടപ്പോള്‍ പക്വതയുള്ള ആളില്‍ നിന്നു വരുന്ന പ്രതികരണമല്ല വിജയനില്‍ നിന്നുണ്ടായത്. ഒരു തെരുവുഗുണ്ടയുടെ പ്രതികരണമാണ്.

സദാചാര വിരുദ്ധ നടപടികള്‍ കാണുമ്പോഴും, പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന പ്രവര്‍ത്തി ചെയ്യുമ്പോഴും സത്വര നടപടി എടുത്ത് പാര്‍ട്ടിയെ മാനക്കേടില്‍ നിന്നും രക്ഷിക്കുകയാണ്, പക്വത ഉള്ള ഒരു നേതാവു ചെയ്യേണ്ടത്.

വിജയന്‍ തന്നെ ചുറ്റിപ്പറ്റി നില്‍ക്കുന്ന ഒരു പറ്റം സ്തുതിപാഠകരോട് മാത്രം എല്ലാം ആലോചിക്കുന്നു. ഈ ഗൂഡസംഘം ആണ്, എല്ലാറ്റിനും വിജയനു കൂട്ട്. വടക്കന്‍ പാട്ടിലെ ചേവകരേപ്പോലെ തല കൊയ്യുന്ന ഒരു ഗൂഡ സംഘം. സി പി എം എന്ന ബഹുജനപ്രസ്ഥാനത്തിന്റെ നേതാവെന്ന നിലയില്‍ നിന്നും ഈ ഗൂഡ സംഘത്തിന്റെ തലവനേപ്പോലെയാണിന്ന് വിജയന്‍ പെരുമാറുന്നത്. അവരാണിപ്പള്‍ പാര്‍ട്ടിയെ കുഴിയില്‍ ചാടിച്ചിരിക്കുന്നതും.

kaalidaasan said...

>>>താൻപോരിമ പിണറായിക്കില്ല. <<<<


ഒട്ടും താന്‍ പോരിമ ഇല്ല. എന്തൊരു പ്രതിപക്ഷ ബഹുമാനം. എന്തൊരെളിമ. എന്തൊരു വിനയം. വിനയവും എളിമയും കൂടി വരുമ്പോള്‍ പൊതു വേദിയില്‍ പറയുന്ന വാക്കുകളുടെ സാമ്പിളുകള്‍.

കേരളത്തില്‍ പ്രചാരത്തില്‍ രണ്ടാം സ്ഥാനത്തു നില്‍ക്കുന്ന മാതൃഭൂമി പത്രത്തിന്റെ എഡിറ്ററോട് വിനയപുരസരം 

എടോ ഗോപാലഷ്ണാ നീ ആരാണെന്നാണു നെന്റെ വിചാരം.

കേരളത്തിലെ പ്രബല സമുദായമായ കത്തോലിക്കാ സഭയുടെ ഒരു ബിഷപ്പിനെ വിളിച്ചത്.

നികൃഷ്ടജീവി.

മമ്മൂട്ടി എന്ന സിനിമാ നടന്‍ മൂന്നാറില്‍ ഭൂമി കയ്യേറിയെന്ന് കേരള ഹൌസിലെ ഒരു ജോലിക്കാരന്‍ പറഞ്ഞപ്പോള്‍ തിരിച്ചു ചോദിച്ചത്

മമ്മൂട്ടി ഭൂമി കയ്യേറിയെന്ന് നെന്നോടാരാണു പറഞ്ഞത്?

പാര്‍ട്ടിയുടെ നേതാക്കള്‍ ക്വട്ടേഷന്‍ നല്‍കി 52 വെട്ടു വെട്ടി കൊന്ന റ്റി പി യുടെ മൃതദേഹത്തിന്റെ ചൂടാറും മുന്നേ പറഞ്ഞത്

കുലം കുത്തി എന്നും കുലം കുത്തി.

താന്‍ പോരിമ ലവലേശമില്ല. ധാര്‍ഷ്ട്യവും അഹന്തയും മാത്രമേ ഉള്ളു.

kaalidaasan said...

>>>ഒറ്റയ്ക്ക് തോന്നും പോലെ പ്രശ്നങ്ങളിലിടപെട്ട് മാധ്യമശ്രദ്ധയും ജനങ്ങളുടെ കൈയ്യടിയും വാങ്ങാൻ പിണറായി പോകില്ല. പിണറായിയെ സെക്രട്ടറിയാക്കിയത് പാർട്ടിയാണ്. ആ ബോധ്യം പിണറായിക്കുണ്ട്. <<<<


തീര്‍ച്ചയായും. ആ ബോധ്യമുണ്ട്. പിണറായിയെ സെക്രട്ടറിയാക്കിയത് പാർട്ടിയാണ്. പാര്‍ട്ടി എന്നു പറഞ്ഞാല്‍  പാര്‍ട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളാണെങ്കില്‍ മാത്രം അത് ശരിയാണ്. അവരെ വരുതിയിലാക്കി ഏറാന്‍ മൂളികളാക്കാന്‍ വേണ്ടത് കുരുട്ടു ബുദ്ധി മാത്രമാണ്. ചെയ്യുന്ന എല്ലാ ചെറ്റത്തരത്തിനും കൂട്ടു നിന്നാല്‍ ആജീവനാന്തം സെക്രട്ടറി ആകാം. സ്റ്റാലിന്‍ റഷ്യയില്‍ മരിക്കുന്നത് വരെ സെക്രട്ടറി ആയിരുന്നതുപോലെ. ചരിത്രത്തിലെ എല്ലാ ഏകാധിപതികളും അങ്ങനെയായിരുന്നു.

പാര്‍ട്ടി എന്നു പറയുന്നത് മുന്നു ലക്ഷം അംഗങ്ങള്‍ മാത്രമല്ല. സാധാരണ പ്രവര്‍ത്തകരും അനുഭാവികളുമൊക്കെ കൂടിയാണ്. ഒറ്റയ്ക്ക് തോന്നും പോലെ പ്രശ്നങ്ങളിലിടപെട്ട് മാധ്യമശ്രദ്ധയും ജനങ്ങളുടെ കൈയ്യടിയും വാങ്ങുന്നു എന്ന് താങ്കള്‍ പുച്ഛിക്കുന്ന നേതാവ്, പാര്‍ട്ടി സമ്മേളങ്ങളില്‍  വരുമ്പോള്‍ തടിച്ചു കൂടുകയും അവേശത്തോടേ ആര്‍പ്പുവിളിക്കുകയും ചെയ്യുന്ന ലക്ഷങ്ങളും കൂടി ഉള്‍പ്പെട്ടതാണു പാര്‍ട്ടി. ശീതീകരിച്ച പാര്‍ട്ടി ഓഫീസുകളില്‍  ഇരുന്നും കിടന്നും ഉറങ്ങുന്നവരും, എ സി കാറുകളില്‍ കേരള യാത്ര നടത്തി പാവങ്ങളെ ഉത്ബുദ്ധരാക്കുന്നവരും  മാത്രമല്ല. ഇവര്‍ക്കൊക്കെ പാര്‍ട്ടിയില്‍ ശബ്ദമുണ്ടെങ്കില്‍ വിജയന്‍ പാര്‍ട്ടി സെക്രട്ടറി ആകുന്ന കാര്യം സംശയമാണു മാഷേ. ആരൊക്കെ പാര്‍ട്ടിയില്‍ അംഗമാകണമെന്ന് കുലശേഖരപെരുമാള്‍ തീരുമാനിക്കുന്നു. ആര്‍ക്കൊക്കെ അംഗത്വം പുതുക്കി നല്‍കണമെന്നും കുലശേഖപ്പെരുമാള്‍ തീരുമാനിക്കുന്നു. അങ്ങനെയുള്ള അവസ്ഥയില്‍ പാര്‍ട്ടിയാണു സെക്രട്ടറിയാക്കിയത് എന്നു പറയുന്നതില്‍ വലിയ കാര്യമൊന്നുമില്ല. എന്റെ ഇഷ്ടങ്ങളാണ്, പാര്‍ട്ടിയില്‍ അംഗമായിരിക്കാനുള്ള മാനദണ്ഡമെങ്കില്‍ എനിക്കും നിഷ്പ്രയാസം പാര്‍ട്ടി സെക്രട്ടറി ആകാം.

പ്രശ്നങ്ങളിലിടപെടാന്‍ സാന്റിയാഗോ മാര്‍ട്ടിന്റെയും ലിസ് ചാക്കോയുടെയം, ഫാരീസ് അബൂബേക്കറിന്റെയും ്‌, റിയല്‍ എസ്റ്റേറ്റ് മാഫിയയുടെയും, കള്ളവാറ്റുകാരുടെയും, മണല്‍ മാഫിയയുടെയും ഒക്കെ താങ്ങ് വേണ്ടവര്‍ക്ക്, ഒറ്റക്ക് പ്രശ്നങ്ങളില്‍  ഇടപെടുന്ന കമ്യൂണിസ്റ്റിനെ ഇഷ്ടമാകില്ല. കയ്യടിക്കേണ്ട കാര്യങ്ങള്‍ ചെയ്താല്‍ ജനങ്ങള്‍ കയ്യടിക്കും. ജനങ്ങളെ പുച്ഛിക്കുന്നവരെ ജനം കൂവും. അത് മനുഷ്യരുടെ സ്വഭാവമാണു മാഷേ.

kaalidaasan said...

>>>കുലം കുത്തി നാട്ടുകാരുടെ കൈയറ്റി വാങ്ങുന്നത് ഒരു കമ്മ്യൂണിസ്റ്റുകാരനും ചേർന്നതല്ല. സുഖവും ദു:ഖവും ഒരു മിച്ച് ഏറ്റുവാങ്ങുന്നവരാന് യഥാർത്ഥ സഖാക്കൾ. പാർട്ടിയ്ക്ക് എന്തെങ്കിലും വിഷമസ്ഥിതി വരുമ്പോൾ വരുമ്പോൾ വിരുദ്ധചേരിയിൽ നിന്ന് പൊട്ടിച്ചിരിക്കുന്നത് ഒരു നല്ല കമ്മ്യൂണിസ്റ്റിനും പറ്റിയ പണിയല്ല. <<<<

പ്രതിപക്ഷത്തിന്റെയും എതിരാളികളുടെയും  കയ്യടി വങ്ങുന്ന തരത്തില്‍ പൊതു പ്രശ്നങ്ങളില്‍ ഇടപെടുന്നവരെ കുലം കുത്തി ആക്കി ചിത്രീകരിക്കുന്നത് ഒരു കമ്യൂണിസ്റ്റുപാര്‍ട്ടിക്ക് ചേര്‍ന്നതല്ല. ജനകീയ പ്രശ്നങ്ങള്‍  പരിഹരിക്കലണ്, ഒരു കമ്യൂണിസ്റ്റുപാര്‍ട്ടിയില്‍  നിന്നും ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. ജനകീയ പ്രശ്നങ്ങള്‍ക്ക് പരിഹരമുണ്ടാക്കുന്ന, അഴിമതിക്കെതിരെ പട പൊരുതുന്ന ആര്‍ക്കും കയ്യടി കിട്ടും.

സമൂഹത്തിന്റെ ശത്രുക്കളെന്ന് കരുതപ്പെടുന്ന നികുതിവെട്ടിപ്പുകാരും, സമ്പത്തിക കുറ്റവാളികളും, മണല്‍ മാഫിയയും, റിയല്‍ എസ്റ്റേറ്റ് മാഫിയകളുംഒക്കെ ആയി കൂട്ടു കൂടുന്നതും, കേരളത്തിലെ പട്ടിണിപ്പാവങ്ങള്‍ക്ക് വേണ്ടി പഞ്ചനക്ഷത്ര ഹോട്ടല്‍ നടത്തുന്നതും, പാര്‍ട്ടി സ്വത്തുക്കള്‍ ഇഷ്ടക്കാരന്, എഴുതിക്കൊടുക്കുന്നതുമൊക്കെ ഇപ്പോള്‍ കേരളത്തിലെ കമ്യൂണിസ്റ്റുകാരനു ചേര്‍ന്ന നടപടികളാണല്ലോ സഖാവേ. പുതിയ മാനിഫെസ്റ്റോ എന്ന് പ്രതീക്ഷിക്കാം സഖാവേ?

സുഖവും ദു:ഖവും ഏറ്റുവാങ്ങുന്നത് ഒരുമിച്ചാണോ വെവ്വേറെയാണോ എന്നതൊന്നുമല്ല ഒരു കമ്യൂണിസ്റ്റിനെ തീരുമാനിക്കുന്നത്. അടിച്ചമര്‍ത്തപ്പെടുന്നവരുടെയും  ദുഖിക്കുന്നവരുടെയും കൂടെ നിന്ന് അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പൊരുതുന്നവരെയാണ്, സഖാക്കള്‍ എന്നു വിളിക്കുന്നത്. സുഖം മാത്രം അനുഭവിക്കുന്നവരെ യഥാര്‍ത്ഥ സഖാക്കളായി ഒരു കമ്യൂണിസ്റ്റുകാരനും കരുതില്ല. എ സി മുറികളില്‍ അന്തിയുറങ്ങുന്നത് ആരുടെയും  ദുഖം ഏറ്റുവാങ്ങുന്നതല്ല. രമ്യ ഹര്‍മ്യത്തില്‍ താമസിക്കുന്നതും ദുഖം ഏറ്റുവാങ്ങലല്ല.

മതതീവ്രവാദികളുടെ തോളില്‍ കയ്യിട്ടും, ഘടക കക്ഷികളെ പിണക്കിയും തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട് ഉണ്ടാക്കുന്ന വിഷമ സ്ഥിതി അതുണ്ടാക്കുന്നവര്‍ തന്നെ അനുഭവിക്കേണ്ടി വരും. ഇതുപോലെ ആത്മഹത്യാപരമായ നടപടികള്‍ കൈകൊള്ളുമ്പോള്‍ മുന്നറിയിപ്പു തരുന്നവരെ പുച്ഛിക്കുന്നവര്‍ക്ക് അതൊക്കെ നേരിടാനുള്ള ചങ്കുറപ്പുകൂടെ വേണം. ഒരാള്‍ ചിരിച്ചാല്‍ അതിലും കൂടെ കുലം കുത്തല്‍ കുഴിച്ചെടുക്കുന്നവരുടെ തല പരിശോധിക്കേണ്ടതാണ്.

kaalidaasan said...

>>>കുറ്റകൃത്യങ്ങളുടെയും അക്രമങ്ങളുടെയും കൊലപാതകങ്ങളുടെയും കാര്യത്തിൽ സി.പീ.ഐ.എമ്മിനെ മാത്രം പ്രതിക്കൂട്ടിൽ നിർത്തി പ്രചരണം നടത്തുന്നത് യഥാർത്ഥ അക്രമകാരികളായ പല സംഘടനകളെയും വെള്ള പൂശാനുള്ള ശമം കൂടിയാണ്. സി.പി.ഐ.എം കാരാണ് കേരളത്തിലെ ഏറ്റവും വലിയ അക്രമാകാരികൾ എന നിലയ്ക്ക് നടത്തുന്ന ദുഷ്പ്രചരണങ്ങൾ കൊടിയ അപരാധമാണ്.<<<

ഇതു വരെ കൊല്ലപ്പെട്ടവരേക്കാള്‍ പ്രമുഖനായ വ്യക്തിയാണിപ്പോള്‍ കൊല്ലപ്പെട്ടത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ തലവനാണ്, കൊല്ലപ്പെട്ടത്. അതുകൊണ്ട് അതിനു പ്രസക്തിയുണ്ടാകും. കൂടുതല്‍ വാര്‍ത്താ പ്രാധാന്യവും നേടും. ഈ കൊലപതകത്തില്‍ കണ്ണൂരും കോഴിക്കോട്ടുമുള്ള പാര്‍ട്ടിയുടെ നേതാക്കള്‍ക്ക് ബന്ധമുണ്ട്. മുന്നു നാല്, ഏരിയ കമ്മിറ്റികള്‍ ഏകോപിച്ച് നടന്ന കൊലപാതകമായതുകൊണ്ടാണതിനു രാഷ്ട്രീയ പ്രാധാന്യമുണ്ടായതും.വേറേ ഏതൊക്കെ സംഘടനകള്‍ അക്രമകാരികളാണെന്നത് ഇതുമായി ബന്ധപ്പെടുത്തേണ്ട ആവശ്യമില്ല.

സി പി ഐ എം കാര്‍ എന്നു താങ്കളുദ്ദേശിച്ചത് എന്താണ്? മാദ്ധ്യമങ്ങളിലും, ചാനല്‍ ചര്‍ച്ചകളിലും ഒക്കെ കൂടൂതലായി കണ്ണൂര്‍ ലോബി എന്ന വാക്കാണുപയോഗിക്കുന്നത്. സി പി എം എന്നല്ല. സി പി എമ്മിലെ കുറച്ച് പേര്‍ അക്രമകാരികളാണെങ്കില്‍ അവരെ അക്രമകാരികള്‍ എന്നു പറയുന്നതില്‍ എന്താണു കുഴപ്പം? അക്രമം  കാണിക്കുന്നവരെ അക്രമകാരികള്‍ എന്നു വിളിക്കുന്നത് മനുഷ്യരുടെ സ്വഭാവമാണു മാഷേ. സി പി എമ്മിലെ ചിലരെ അക്രമകാരികള്‍ എന്നു വിളിക്കുമ്പോള്‍ തൂക്കമൊപ്പിക്കാന്‍ മറ്റ് പലരെയും വിളിക്കണമെന്നതൊക്കെ താങ്കളുടെ ആഗ്രഹം. ഈ വിളിക്കുന്നവരൊക്കെ സി പി എം അംഗങ്ങളാണെങ്കില്‍  ലെനിനിസ്റ്റ് സംഘടന തത്വം ഉപയോഗിച്ച് അവരെയൊക്കെ വിളിപ്പിക്കാമായിരുന്നു. പക്ഷെ അതല്ലല്ലോ. അപ്പോള്‍ കേള്‍ക്കുക തന്നെ.

ഈ വിളിക്കുന്നവരെ മാദ്ധ്യമ സിന്‍ഡിക്കേറ്റിനപ്പുറമുള്ളവര്‍ എന്നാണ്, വിജയന്‍ ഇന്നലെ വിശേഷിപ്പിച്ചത്. അതുകൊണ്ട് അവര്‍ വിളി നിറുത്തുമെന്നാണദ്ദേഹം കരുതുന്നതും. അദ്ദേഹത്തോട് സഹതപിക്കാം. മാദ്ധ്യമങ്ങള്‍ പറയുന്ന ഓരോന്നിനോടും പ്രതികരിച്ച് വിവാദം ആളിക്കത്തിച്ച് അതാസ്വദിക്കലാണ്, വിജയന്റെ കുറച്ചു നാളായുള്ള വൃതം. ഉദ്ദേശ്യം  വി എസിനേക്കൊണ്ട് പ്രതികരിപ്പിക്കുക. എങ്കിലല്ലേ ലെനിനിസ്റ്റ് സംഘടന്ന തത്വം ലംഘിച്ചതിനു തെളിവുണ്ടാക്കാനാകൂ. മഹാശ്വേതാദേവി തന്റെ വീടിനേപ്പറ്റി പറഞ്ഞപ്പോള്‍ തുറന്ന കത്തെഴുതി. അവര്‍ പറഞ്ഞ മറുപടി കേട്ടപ്പോള്‍ തൃപ്തിയുമായി. കേരളത്തിലെ മാദ്ധ്യമ പ്രവര്‍ത്തകരേക്കുടി ആ വീട് കാണിക്കണം, എന്നാണവര്‍ ആവശ്യപ്പെട്ടത്. അതിനു തുറന്നതോ അടച്ചതോ ആയ കത്തെഴുതിയതായി ആസ്ഥാന ഗായകര്‍ പാടി നടക്കുന്നുമില്ല.

kaalidaasan said...

Contd...

വി എസ് സി പി എമ്മിന്റെ ഏറ്റവും മുതിര്‍ന്ന നേതാവാണ്. അദ്ദേഹത്തെ സി പി എം കാരനായി താങ്കള്‍ക്കൊന്നും കാണാന്‍ സാധിക്കില്ലല്ലോ അല്ലേ? കുലം കുത്തി, വര്‍ഗ്ഗവഞ്ചകന്‍, ഒറ്റുകാരന്‍, പാര്‍ട്ടി ശത്രുക്കളുടെ തോഴന്‍, ക്യാപിറ്റല്‍ പണീഷ്മെന്റിനര്‍ഹന്‍  ഒക്കെയല്ലേ മാഷേ. വി എസോ സി പി എമ്മിലെ ലക്ഷക്കണക്കിനു അംഗങ്ങളോ അക്രമകാരികളാണെന്ന് ആരും പ്രചരിപ്പിക്കുന്നില്ല. ഈ കൊലപാതകകേസില്‍ അദ്ദേഹം എടുത്ത നിലപാടിനെ കേരളത്തിലെ 99% ആളുകളും ശ്ലാഘിക്കുന്നുമുണ്ട്. യഥാര്‍ത്ത കമ്യൂണിസ്റ്റ് എടുക്കേണ്ട നിലപാടാണ്, അതെന്ന് അവര്‍  ഒന്നടങ്കം പറയുന്നു. കുറ്റപ്പെടുത്തുന്നത് കണ്ണൂരും കോഴിക്കോട്ടുമുള്ള കുറച്ച് സി പി എം കാരെയാണ്. അവര്‍ക്ക് വിജയന്‍ പിന്തുണകൊടുക്കുന്നതുകൊണ്ട് അദ്ദേഹത്തെയും കുറ്റപ്പെടുത്തുന്നു. താങ്കളിപ്പോഴും ശഠിക്കുന്നത് അക്രമകാരികളെ തള്ളിപറയാന്‍ ആകില്ല എന്നാണ്. അവര്‍ക്ക് വേണ്ട എല്ലാ സഹായവും  ചെയ്തുകൊടുക്കും എന്നും കൂടി പറയുന്നു.

കുറ്റം തെളിയിക്കപ്പെടുന്നതു വരെ കുറ്റവാളിയല്ല എന്നതൊക്കെ കോടതിയിക്കുള്ളിലെ വിഷയങ്ങളാണ്. കോടതിയില്‍ വാദിക്കും പ്രതിക്കും ഒരു പോലെയുള്ള പരിരക്ഷ ലഭിക്കാനുള്ള നിലപാടാണത്. മറ്റിടങ്ങളില്‍ അത് അതേപോലെ ബാധകമാക്കാന്‍ ആകില്ല. ബോഫോഴ്സ് കേസില്‍ രജീവ് ഗാന്ധി കുറ്റക്കാരനാണെന്നൊരു കോടതിയിലും തെളിയിച്ചിട്ടില്ല. പക്ഷെ സി പി എമ്മിന്റെ നിലപാട് അദ്ദേഹം അഴിമതി കാണിച്ചു എന്നാണ്. ഇപ്പോഴത്തെ 2 ജി സ്പെക്റ്റ്രം കേസിലും രാജക്കെതിരെ കേസു ചാര്‍ജ് ചെയതിട്ടേ ഉള്ളു. അതും ഇന്‍ഡ്യയിലെ പോലീസാണ്. പ്രതിയാക്കപ്പെട്ട രാജയും ഇത് വരെ പ്രതിയാക്കപ്പെടാത്ത പ്രധാനമന്ത്രിയും തെറ്റുകാരാണെന്ന് സി പി എം പ്രചരിപ്പിക്കുന്നു. പക്ഷെ ഒരു കോടതിയും അദ്ദേഹം തെറ്റുകാരനാണെന്ന് അഭിപ്രായപ്പെടുന്നില്ല. രാജക്കെതിരെ തെളിവുണ്ട്. അതുകൊണ്ട് അദ്ദേഹം വിചാരണ നേരിടണം എന്നേ പറയുന്നുള്ളു. പോലീസ് മറ്റ് പലരെയും ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ മന്ത്രിയായ രാജയെ അറസ്റ്റ് ചെയ്തു ജയിലിലടച്ചു. അതൊക്കെ തന്നെയേ ഇപ്പോള്‍ ചില സി പി എം കാരുടെ കാര്യത്തിലും നടന്നിട്ടുള്ളൂ.

അതുകൊണ്ട് കുറ്റം തെളിയിക്കുക എന്നതൊക്കെ വെറും സാങ്കേതിക പദമാണു മാഷേ. നാല്‍പ്പാടി വധകേസില്‍ കോടതി വെറുതെ വിട്ടിട്ടും സുധാകരന്‍ കൊലയാളി ആണെന്ന് അന്നു മുതലേ സി പി എം പ്രചരിപ്പിക്കുന്നു. അപ്പോള്‍ കുറ്റം തെളിഞ്ഞാലേ കുറ്റവാളി ആയി കണക്കാക്കൂ എന്നതൊക്കെ വെറും തമാശ ആയി മാറുന്നു.

കേരളത്തിലെ ഒരു രാഷ്ട്രീയ കൊലപാതകക്കേസിലും യഥാര്‍ത്ഥ പ്രതികളെ ശിക്ഷിച്ചിട്ടില്ല എന്നാണു യഥാര്‍ത്ഥ്യം. സി പി എം എന്ന പാര്‍ട്ടി എങ്ങനെയാണ്, യഥാര്‍ത്ഥ പ്രതികളെ രക്ഷപ്പെടുത്തുന്നതെന്ന് മണി തുറന്നു പറഞ്ഞിട്ടുണ്ട്.

അതിവിടെ മണിയുടെ തിരുമുഖത്തു നിന്നു തന്നെ കേള്‍ക്കാം.

പോലീസ് ഓഫീസര്‍മാരോട് ചോദിക്കും. എങ്ങനുണ്ട് സാറെ. നമുക്കങ്ങ് അറേഞ്ച് ചെയ്തേക്കാം. പ്രതികളെ തന്നേക്കാം. ഓ അറിയാന്‍ മേലേ. ഇവിടെ നില്‍കുന്ന പോലീസുകാര്‍ക്ക് അറിയാന്‍ മേലേ ഞങ്ങളെങ്ങനാ ചെയ്യുന്നതെന്ന്. എന്നിട്ട് നിയമപരമായി കോടതിയില്‍ വരുമ്പോള്‍  കൈകാര്യം ചെയ്താല്‍ പോരേ?

മണി ആ പറഞ്ഞത് സത്യമാണെന്ന് റ്റി പി വധക്കേസില്‍ അറസ്റ്റിലായ ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ പറയുന്നു. ആര്‍ എസ് എസ് നേതാവ് കൊല്ലപ്പെട്ട കേസില്‍ യഥാര്‍ത്ഥ പ്രതികളെ അല്ല അറസ്റ്റ് ചെയ്തതെന്ന് ഇപ്പോള്‍ കേരളത്തിലെ പൊതു സമൂഹം മനസിലാക്കുന്നു. ഇതൊക്കെ അന്നേ ഉള്ള ആരോപണമാണ്. പക്ഷെ സി പി എമ്മും  ആര്‍ എസ് എസും ചേര്‍ന്നതൊക്കെ ഒതുക്കിതീര്‍ത്തു. ഇതുപോലെ ഇനിയും പൊതു ജനത്തിനെ കളിപ്പിക്കുന്നത് തുടരാന്‍ ആകില്ല. ഒരു പാര്‍ട്ടിയും ഇവിടെ രാഷ്ട്രീയ കൊലപാതകം നടത്തരുത്. ആശയത്തെ നേരിടേണ്ടത് ആശയം കൊണ്ടാണ്. അത് കേരളത്തിലെ പൊതു സമൂഹത്തിന്റെ ആവശ്യമാണ്. റ്റി പി വധം അതിനുള്ള നിമിത്തമായി തീരണം. അതിനു മുന്‍ കൈ എടുക്കേണ്ടത് കേരളത്തിലെ ഏറ്റവും വലിയ മാനവിക പ്രസ്ഥാനമായ സി പി എം ആണ്. സി പി എമ്മിനുള്ളില്‍ കൊലപാതകം പോലും നടത്താന്‍ മടിക്കാത്ത ക്രിമിനലുകളുണ്ട്. മറ്റ് പാര്‍ട്ടികളിലും അവരുണ്ട് എന്നത് അതിനുള്ള ന്യായീകരണമല്ല. മറ്റെവിടെ ഉണ്ടായാലും സി പി എമ്മില്‍ ഉണ്ടാകരുത്. അവരെയൊക്കെ ഒഴിവാക്കി സി പി എം ശുദ്ധീകരിക്കപ്പെടണം. എത്ര ഉന്നത നേതാവായാലും ക്രിമിനലുകളുടെ സഹവാസമുള്ളവര്‍ അതൊക്കെ നിറുത്തണം. അല്ലെങ്കില്‍ അവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണം. രാജ്യത്തെ നിയമ വാഴ്ചയെ വെല്ലുവിളിച്ചുകൊണ്ട് ഒരു ബഹു ജനപ്രസ്ഥാനത്തിനും നില നില്‍ക്കാനാകില്ല.

kaalidaasan said...

>>>കാളിദാസൻ,

താങ്കളുടെ ശാഠ്യവും , ധാര്‍ഷ്ട്യവും പ്രകടിപ്പിക്കാനുള്ള ഒരു വേദിയാണ് എല്ലാവരുടെയും ബ്ലോഗുകൾ എന്ന ഒരു ബോര്‍ഡ് കെട്ടിത്തൂക്കിയാലോ എന്ന ആലോചനയിലാണ് ഞാൻ! ഞാൻ മാത്രമല്ല, പലരും അതേപറ്റി ആലോചിക്കുന്നുണ്ടത്രേ!<<<<



ബോര്‍ഡ് കെട്ടിത്തൂക്കലൊക്കെ ബ്ളോഗ് നടത്തുന്നവരുടെ ഇഷ്ടം.ഇപ്പോള്‍ തന്നെ ഒരു ബോര്‍ഡിവിടെ കെട്ടിത്തൂക്കിയിട്ടുണ്ടല്ലോ. പിണറായി വിജയന്‍ ഈ ബ്ളോഗിന്റെ ഐശ്വര്യം എന്ന്. ചില ബസുകളില്‍ ചക്കളത്ത് കാവമ്മ ഈ വീടീന്റെ ഐശ്വര്യം എന്നൊക്കെ ബോര്‍ഡ് കെട്ടിത്തൂക്കിയപോലെ.

കേരളത്തിലെ പൊതു റോഡുകളും മൈതാനങ്ങളും വിജയനേപ്പോലുള്ളവരുടെ ശാഠ്യവും ധര്‍ഷ്ട്യവും പ്രകടിപ്പിക്കാനുള്ള വേദിയാകാമെങ്കില്‍ എനിക്കും അല്‍പ്പസ്വല്‍പ്പമൊക്കെ ആയിക്കൂടേ സഖാവേ. എല്ലാം ഒരു സ്പോര്‍റ്റ്മാന്‍സ്പിരിറ്റില്‍ എടുക്കുക. വിജയന്റെ ധാര്‍ഷ്ട്യവും ശാഠ്യവും കേള്‍ക്കുന്നവര്‍ എന്റേതു കൂടി കേള്‍ക്കട്ടെ. എന്നിട്ട് സ്വന്തം വിവേചനശക്തി ഉപയോഗിച്ച് കാര്യങ്ങളൊക്കെ മനസിലാക്കട്ടെ.

റ്റി പിയുടെ ഭാര്യ രമയുടെ വാക്കുകള്‍ കടമെടുത്ത് പറയട്ടെ, ബോര്‍ഡ് തൂക്കാം പക്ഷെ നിശബ്ദനാക്കാനാകില്ല.

ഇവിടെ പ്രസിദ്ധീകരിക്കാത്ത കമന്റുകളൊക്കെ എന്റെ ബ്ളോഗില്‍ ഉണ്ട്. പലരും വായിക്കുന്നുമുണ്ട്.

vkayil said...

നല്ല തമാശ. സജിമിന്റെ ബ്ലോഗിലെ കാര്യമാണ്.

"എനിക്ക് പറയണമെന്നു തോന്നുന്ന കാര്യങ്ങൾ മാത്രം ഞാൻ പറയും" എന്ന് സജിമെഴുതിയത്തിനു മറുപടിയായി എന്റെ ഒരു സുഹൃത്ത് ഇന്നലെ കമന്റിയത് ഇങ്ങിനെ :

"എന്റെ ശാഠ്യവും, ധാര്‍ഷ്ട്യവും പ്രകടിപ്പിക്കാനുള്ള വേദിയാണ് ഈ ബ്ലോഗ്‌ " എന്ന ഒരു ബോര്‍ഡ് കെട്ടിത്തൂക്കിയാല്‍ ഉപകാരം"

പുള്ളിക്കാരന്‍ ഇത് പബ്ലിഷ് ചെയ്യാതെ, എഡിറ്റ്‌ ചെയ്ത് കാളിദാസനെതിരായി, അനോണിയായി സജിമിന്റെ ബ്ലോഗില്‍ തന്നെ എഴുതിയിരിയ്ക്കുകയാണ്.

ഈ കൂതറ പരാക്രമം, പിണറായിയും സംഘവും ചെയ്യുന്നതിന്റെ നേര്‍പതിപ്പ് തന്നെ!

vkayil said...

സജിമിന് മോടരെഷന്റെ അനന്ത സാധ്യതകള്‍ തന്റെ കുരുട്ടു ബുദ്ധിയില്‍ തെളിഞ്ഞ നിലയ്ക്ക്, അവിടെ കമന്റുമ്പോള്‍ എല്ലാവരും ശ്രദ്ധിക്കുക.