Tuesday 8 May 2012

കുലം കുത്തി







കുലം കുത്തി എന്ന വാക്ക് മലയാളികള്‍ മുഴുവന്‍  കേട്ടത് പിണറായി വിജയന്റെ നാവില്‍ കൂടിയാണ്. അതിനു വമ്പിച്ച പ്രചാരവും ലഭിച്ചു. സി പി എമ്മിന്റെ നേതൃത്വവുമായി തെറ്റിപ്പിരിഞ്ഞ് റ്റി പി ചന്ദ്രശേഖരന്‍ ഒരു പുതിയ പാര്‍ട്ടി രൂപീകരിച്ചപ്പോളാണതിനു ദേശവ്യാപകമായ പ്രചാരം ലഭിച്ചതും. കുലം കുത്തി എന്നു പറഞ്ഞാല്‍, സ്വന്തം കുലത്തെ നശിപ്പിക്കുന്നവന്‍ എന്നാണര്‍ത്ഥം. പിണറായി കുലം എന്ന വാക്കുകൊണ്ട് ഉദ്ദേശിച്ചത് കമ്യുണിസ്റ്റുപ്രസ്ഥാനം എന്നായിരുന്നു. പെണറായിയാണു പ്രസ്ഥാനം എന്ന  മഹദ്‌വചനമൊക്കെ കേട്ടിട്ടുള്ളവര്‍ക്ക് അത് പിണറായി വിജയന്‍ ആണെന്നു തോന്നാമെങ്കിലും, ഇവിടെ വിവക്ഷിച്ചത് കമ്യൂണിസ്റ്റുപ്രസ്ഥാനം എന്നു തന്നെയാണ്.

ഈ കുലം കുത്തല്‍ പ്രയോഗത്തിലേക്ക് നയിച്ച സംഭവവികാസം രസകരമാണ്. കാവ്യ നീതി എന്നു വിശേഷിപ്പിക്കാവുന്ന തരം രസകരം. വീരന്‍ എന്ന് പിണറായി വിജയനും സഖാക്കളും  വിശേഷിപ്പിക്കുന്ന വീരേന്ദ്ര കുമാര്‍ ജനതാ ദള്‍ നേതാവയി വാഴുന്ന കാലം. ഈ വീരേന്ദര്‍ കുമാറിന്റെ ജനതാ ദളിന്, സി പി എമ്മിന്റെ കയ്യിലിരുന്ന പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ​ഒഴിഞ്ഞു കൊടുക്കണം എന്ന പിണറായി വിജയന്റെ ഒരു തീരുമാനമാണ്, കുലം കുത്തലിലേക്ക് ചെന്നെത്തിയത്. ആ തീരുമാനത്തിന്റെ പിന്നില്‍ സി പി എമ്മിലെ വിഭാഗീയത ആയിരുന്നു. വി എസ് അച്യുതാനന്ദന്‍ എന്ന ജനപ്രിയ നേതാവിനോടും അദ്ദേഹത്തിന്റെ നിലപാടുകളോടും ആഭിമുഖ്യം പ്രകടിപ്പിച്ചിരുന്ന മലബാറിലെ ചുരുക്കം ചില നേതാക്കളില്‍ ഒരാളായിരുന്നു ചന്ദ്ര ശേഖരന്‍. അദ്ദേഹത്തിന്റെ ചിറകുകള്‍ അരിയുക എന്നതായിരുന്നു പിണറായി വിജയന്റെ യഥാര്‍ത്ഥ ഉദ്ദേശ്യം. അതിനു വേണ്ടി ജനതാദളിനു പറയത്തക്ക സ്വാധീനമില്ലാതിരുന്ന പഞ്ചായത്തിന്റെ പ്രസിഡന്റ് പദം അവര്‍ക്കുവേണ്ടി ഒഴിഞ്ഞു കൊടുക്കാന്‍ പിണറായി നടത്തിയ ആവശ്യം ചന്ദ്രശേഖരന്‍ നിരാകരിച്ചു. ചന്ദ്രശേഖരനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി.  പക്ഷെ പിണറായി വിജയനെ ഞെട്ടിച്ചുകൊണ്ട്, പാര്‍ട്ടിയിലെ മഹാഭൂരിപക്ഷം ചന്ദ്രശേഖരനോടൊപ്പം പോയി. സി പി എമ്മില്‍ നിന്നും പുറത്തുപോകുന്നവര്‍, സാധാരണ കോണ്‍ഗ്രസില്‍ ചേരുകയോ യു ഡി എഫിന്റെ വാലാവുകയോ ചെയ്യാറാണു പതിവ്. ആ പതിവു തെറ്റിച്ച ചന്ദ്രശേഖരനും സഖാക്കളും ഒരു പുതിയ കമ്യൂണിസ്റ്റുപാര്‍ട്ടി രൂപീകരിച്ചു. അന്നു മുതല്‍ ചന്ദ്രശേഖരന്‍ കുലം കുത്തി ആയി. അദ്ദേഹത്തിന്റെ കൂടെയുള്ളവരെ തിരികെ കൊണ്ടു വരാന്‍ സി പി എം ആഞ്ഞു ശ്രമിച്ചിട്ടും കാര്യമായ ഫലമുണ്ടായില്ല.  യു ഡി എഫിലോ എല്‍ ഡി എഫിലോ ചേരാതെ കമ്യൂണിസ്റ്റാശയങ്ങളില്‍ ചന്ദ്ര ശേഖരന്‍ ഉറച്ചു നിന്നപ്പോള്‍ അദ്ദേഹത്തിന്റെ ജനപ്രീതി കൂടി. അന്നു മുതല്‍ അദ്ദേഹം പിണറായി വിജയന്റെ കണ്ണിലെ കരടാണ്. വിരേന്ദ്ര കുമാറിനു വേണ്ടി  കുലം കുത്തിയെ സൃഷ്ടിച്ച പിണറായി വിജയന്‍ അതേ വീരേന്ദ്ര കുമാറിനെ എല്‍ ഡി എഫില്‍ നിന്നു ചവുട്ടി പുറത്താക്കി. അതാണു ഞാനാദ്യം സൂചിപ്പിച്ച കാവ്യ നീതി. പിണറായി വിജയന്റെ ധാര്‍ഷ്ട്യത്തിനു മറുപടിയായി അടുത്ത തെരഞ്ഞെടുപ്പില്‍ ചന്ദ്രശേഖരന്റെ പാര്‍ട്ടി ഒറ്റക്കു മത്സരിച്ച് പഞ്ചായത്ത് ഭരണം പിടിച്ചെടുത്തു.

വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് വേണ്ടിയോ സ്വന്തം സുരക്ഷക്കു വേണ്ടിപ്പോലുമോ അദ്ദേഹം ശ്രദ്ധിച്ചിരുന്നില്ല. സി പി എമ്മിലേക്ക് തിരികെ പോയിരുന്നെങ്കില്‍ നേട്ടങ്ങള്‍ ഉണ്ടാകുമായിരുന്നു.  സി.പി.എമ്മിലേക്ക് തിരികെ എത്തിക്കാനുള്ള ദൗത്യവുമായി പലരും വന്നപ്പോഴും അദ്ദേഹം ചോദിച്ചത്,   ഞങ്ങളുടെ നിലപാട് അംഗീകരിക്കുമോ,  എന്നതായിരുന്നു. നിലപാടുകള്‍ അംഗീകരിക്കാത്ത ഇടത്തേക്ക് പോകേണ്ട എന്നദ്ദേഹം തീരുമാനിച്ചു. കൂടെക്കൂടെ  ഭീഷണികള്‍ ഉണ്ടായപ്പോള്‍ അപകടം എന്നും തനിക്ക് പിന്നില്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന് തിരിച്ചറിഞ്ഞിരുന്നു. എങ്കിലും പതറിയില്ല. അംഗരക്ഷകരെയോ, തോക്കോ, വെടിയുണ്ടായോ കൊണ്ടു നടന്നില്ല. ഒരു യഥാര്‍ത്ഥ കമ്യൂണിസ്റ്റ്ന്റെ  തലയെടുപ്പോടെ അതിനെയൊക്കെ  നേരിട്ടു. കോടതിയലക്ഷ്യത്തിനു  കേസുവന്നപ്പോള്‍ ശുംഭന്‍  എന്ന വാക്കിന്റെ നാനാര്‍ത്ഥങ്ങള്‍ തേടിപ്പോയി രക്ഷപ്പെടാന്‍ ശ്രമിച്ചതുപോലെ അദ്ദേഹം ഓടിയൊളിച്ചുമില്ല.

ചന്ദ്രശേഖരനും കൂട്ടരും പാര്‍ട്ടിയിലേക്ക് തിരികെ വരണം എന്ന് വി എസ് ഒരിക്കല്‍ ഒരു പൊതു വേദിയില്‍ ആവശ്യപ്പെട്ടു. അതിനോട് പിണറായി വിജയന്‍ പ്രതികരിച്ചത് ഇങ്ങനെ, പിണറായി വിജയന്‍ കുലം കുത്തി എന്ന് ഒരാളെ വിളിച്ചല്‍ അയാള്‍ക്ക് ഈ പാര്‍ട്ടിയില്‍ സ്ഥാനമുണ്ടാകില്ല. ഇവിടെയാണ്, പെണറായി ആണു പ്രസ്ഥാനം എന്ന ആപ്ത വാക്യത്തിന്റെ പ്രസക്തി. പിണറായി വിജയന്‍ എന്ന വ്യക്തിക്ക് ഇഷ്ടമില്ലെങ്കില്‍ ഒരാള്‍ക്കും ഈ പാര്‍ട്ടിയില്‍ സ്ഥാനമില്ല. മറ്റാരു ശ്രമിച്ചാലും നടക്കില്ല. പിണറായി വിജയന്‍ എന്ന വ്യക്തിയുടെ ധാര്‍ഷ്ട്യത്തിന്റെ പരകോടിയാണീ പ്രസ്താവന.


പ്രത്യയശാസ്ത്രപരമായ ഭിന്നതയുടെ പേരില്‍ പാര്‍ട്ടി വിടുന്നതും പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതും കുലം കുത്തലാണെങ്കില്‍ ഈ പട്ടത്തിന്, ഏറ്റവും യോജിച്ചത് സി പി എം എന്ന പാര്‍ട്ടിയാണ്. 1964 ല്‍ ഇതുപോലെ ഒരു ഭിന്നതയുടെ പേരിലാണ്, സി പി എം ഉണ്ടായത്.  സി പി എം ഉണ്ടായപ്പോള്‍ അതിന്റെ "നേതാക്കളുടെ നാളുകള്‍ എണ്ണപ്പെട്ടു" എന്നാക്രോശിച്ച് സി പി ഐക്കാര്‍ ആരും തെരുവിലിറങ്ങിയതയി കേട്ടിട്ടില്ല. ഒന്നോ രണ്ടോ പാര്‍ട്ടികളില്‍ നിന്നും  പിളര്‍ന്നാണിന്നു കാണുന്ന അനേകം പാര്‍ട്ടികള്‍ ഉണ്ടായതും. കേരളത്തില്‍ ഇതുപോലെ അനേകം പാര്‍ട്ടികള്‍ ഉണ്ടായിട്ടുണ്ട്. പക്ഷെ  മലബാര്‍ ഭാഗങ്ങളില്‍ മാത്രം പാര്‍ട്ടിപിളരുന്നതും വ്യക്തികള്‍ പാര്‍ട്ടി മാറുന്നതും  വലിയൊരു കുറ്റമെന്ന നിലയിലാണ് ഇപ്പോഴും കാര്യങ്ങള്‍. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടക്കുന്നതും ഇപ്പോഴും മലബാറിലാണ്. എന്തേ ഈ നാടിനു മാത്രം ഇതുപോലെ ഒരു ദുര്യോഗം?



ചെറുതെങ്കിലും ചന്ദ്രശേഖരന്റെ പാര്‍ട്ടി ഒരു പഞ്ചായത്ത് ഒറ്റക്ക് ഭരിക്കുന്നു. ആ പാര്‍ട്ടിയുടെ പരമോന്നത നേതാവാണദ്ദേഹം. ഭാര്യ ബാങ്ക് ഉദ്യോഗസ്ഥയും. എന്നിട്ടു പോലും നല്ല ഒരു വീടോ ഒരു കാറോ അദ്ദേഹത്തിനില്ല. യാത്ര മോട്ടോര്‍ സൈക്കിളില്‍. ലളിത വസ്ത്രം ധരിച്ച്, ലളിത ജീവിതം നയിച്ച്, തന്റെ നാട്ടുകാരുടെ എല്ലാ പ്രശ്നങ്ങളിലും സജീവമായി ഇടപെട്ട് അതൊക്കെ പരിഹരിച്ചിരുന്ന അദ്ദേഹത്തെ പാര്‍ട്ടികതീതമായി ആളുകള്‍ ഇഷ്ടപ്പെട്ടു. സി.പി.എമ്മിന്റെ കണ്ണിലെ കരടായിരുന്നു ഊര്‍ജ്ജ്വസ്വലനും നിസ്വാര്‍ത്ഥനുമായ ഈ പൊതുപ്രവര്‍ത്തകന്‍.    സി.പി.എമ്മിന്റെ  അതിരൂക്ഷമായ എതിര്‍പ്പുകള്‍  നേരിട്ടുകൊണ്ടുതന്നെയാണ് അദ്ദേഹംപിടിച്ചുനിന്നത്. ജീവനുതന്നെ ഭീഷണിയുണ്ടെന്നറിയാമായിരുന്നിട്ടും പൊലീസ് സംരക്ഷണമോ അംഗരക്ഷകരുടെ അകമ്പടിയോ ഒന്നും കൂടാതെ നിര്‍ഭയനായിത്തന്നെ ജീവിച്ചു. അമ്പും വില്ലും ധരിച്ച് എ സി കാറില്‍ കേരള യാത്ര നടത്തി  കേരളത്തിലെ പാവപ്പെട്ടവരുടെ പ്രശ്നങ്ങള്‍ പഠിച്ച് അവരെ ഉത്ബുദ്ധരാക്കുന്ന കപട കമ്യൂണിസ്റ്റുകളുടെ ഇടയില്‍ ചന്ദ്രശേഖരന്റെ വ്യക്തിത്വം വേറിട്ട് നില്‍ക്കുന്നു.   ശീതീകരിച്ച പാര്‍ട്ടി ഓഫീസില്‍ അന്തിയുറങ്ങുന്നവര്‍ക്കൊന്നും ചന്ദ്രശേഖരന്റെ മഹത്വം മനസിലാകില്ല. ഫാരീസ് അബൂബേക്കറും, സാന്റിയാഗോ മാര്‍ട്ടിനും, ലിസ് ചാക്കോയുമൊക്കെ കൂട്ടാളികളായവര്‍ക്ക് ഒരിക്കലും മനസിലാകില്ല.




കമ്യൂണിസ്റ്റ് എന്ന വാക്കിന്, ഏറ്റവും യോജിച്ച വ്യക്തിയായിരുന്നു ചന്ദ്രശേഖരന്‍. വാക്കിലും  പ്രവര്‍ത്തിയിലും. അദ്ദേഹം കമ്യൂണിസത്തിന്റെ കുലം കുത്തി അല്ല. ധീരനായ കമ്യൂണിസ്റ്റായിരുന്നു. പിണറായി വിജയന്‍ അദ്ദേഹത്തെ കുലം കുത്തി എന്ന് വിളിച്ച് ആക്ഷേപിച്ച്  മറ്റുള്ള കമ്യൂണിസ്റ്റുകാരില്‍ വെറുപ്പുണ്ടാക്കി . പിണറായി വിജയനെ പേടിച്ച്   കണ്ണൂര്‍ സഖാക്കളും ആ പല്ലവി ആവര്‍ത്തിച്ചു പാടി. ലഭിക്കുന്ന എല്ലാ വേദികളിലും ഇദ്ദേഹത്തെ കുലം കുത്തി എന്നും വര്‍ഗ്ഗ വഞ്ചകന്‍  എന്നും ഒക്കെ ആക്ഷേപിച്ച് ഒഞ്ചിയത്തെ സി പി എം കാരില്‍ വെറുപ്പുണ്ടാക്കി. ഇക്കഴിഞ്ഞ ഏപ്രില്‍ 30ന് കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തില്‍ ടി.പി. ചന്ദ്രശേഖരന്റെ നാളുകള്‍ എണ്ണപ്പെട്ടു എന്ന്  മുദ്രാവാക്യം വിളിച്ചു ഈ സഖാക്കള്‍.

ഇത്രനാളും  ചന്ദ്രശേഖരനെതിരെ നടത്തിയ പരാമര്‍ശങ്ങളുടെയും വെല്ലുവിളികളുടെയും, നീക്കങ്ങളുടെയും, ആക്രമണങ്ങളുടെയും പരിസമാപ്തിയാണ്, അദ്ദേഹത്തിന്റെ കൊലപാതകം. കണ്ണൂരും കോഴിക്കോട്ടുമുള്ള സി പി എമ്മിന്, ഈ വധത്തില്‍ പങ്കുണ്ടോ എന്നത് പുറത്തു വന്നിട്ടില്ല. ഉണ്ടാകരുതേ എന്നാണു ഞാന്‍ ആശിക്കുന്നതും. അത് ചെയ്തവര്‍ ഏതായാലും കമ്യൂണിസ്റ്റുകാരല്ല. അവരാണു യഥാര്‍ത്ഥ കുലം കുത്തികള്‍. സി പി എമ്മിനു പങ്കുണ്ടായാലും ഇല്ലെങ്കിലും അമ്പത്തിരണ്ടാമത്തെ വയസില്‍ അദ്ദേഹം കൊലചെയ്യപ്പെട്ടതിന്റെ ഉത്തരവാദി പിണറായി വിജയനാണ്.

Politician Pinarayi Vijayan Photograph

ചന്ദ്രശേഖരനെ സി പി എം കാരില്‍ കുറച്ചു പേര്‍ക്ക് വെറുക്കപ്പെട്ടവനാക്കിയത് പിണറായി  വിജയനാണ്. സി പി എം കാര്‍ അല്ല ഇത് ചെയ്തതെങ്കിലും ഈ വെറുപ്പാണവര്‍ മുതലാക്കിയത്.  ചന്ദ്രശേഖരന്‍ ഇപ്പോഴും സി പി എമ്മിലായിരുന്നെങ്കില്‍  അദ്ദേഹം കൊല്ലപ്പെടില്ലായിരുന്നു. പാര്‍ട്ടിയിലുള്ളവര്‍ പോലും കണ്ണൂരും കോഴിക്കോട്ടുമുള്ള നേതാക്കളെ സംശയിക്കുന്നതിന്റെ പൂര്‍ണ്ണ ഉത്തരവാദി പിണറായി വിജയനാണ്. സംസ്ഥാനം ഇന്നേവരെ കണ്ടിട്ടുള്ളതില്‍ വച്ചേറ്റവും പൈശാചികവും മൃഗീയവുമായ ഒരന്ത്യമാണ് ചന്ദ്രശേഖരനെ  തേടി വന്നത്. ഈ പാപക്കറയില്‍ നിന്നും പിണറായി വിജയനു മോചനമില്ല.

പിണറായി വിജയനോട് അടുത്തു നില്‍ക്കുന്ന സി പി എം നേതാക്കളായ പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനും, കണ്ണൂര്‍ ജില്ലാസെക്രട്ടറി പി. ജയരാജനും, അറിയപ്പെടുന്ന ഒരു ഗുണ്ടയുടെ വീട്ടിലെ സല്‍ക്കാരത്തില്‍ പങ്കെടുത്തു. കുലം കുത്തുന്നവര്‍ ഇവരൊക്കെയാണെന്ന് മനസിലാക്കാനുള്ള വിവേകം ഏതായാലും പിണറായി വിജയനില്ല.  കറകളഞ്ഞ കമ്യൂണിസ്റ്റായ ചന്ദ്രശേഖരനേക്കാള്‍ ഇവര്‍ക്കിഷ്ടം ഗുണ്ടകളാണെന്നത് കമ്യൂണിസ്റ്റു പ്രസ്ഥാനത്തിനു തന്നെ നാണക്കേടാണ്. ഈ കോടിയേരി ബാലകൃഷ്ണന്‍ സ്വന്തം മകന്റെ വിവാഹം അംബാനിമാരേക്കാള്‍ മോടിയില്‍  നടത്തി കമ്യൂണിസത്തിനു "മതിപ്പുണ്ടാക്കിയ" വ്യക്തിയാണ്.




ചന്ദ്രശേഖരനേക്കുറിച്ച് സി പി എമ്മിലെ ചിലര്‍ ആക്ഷേപിക്കുന്നത്  അദ്ദേഹം വിപ്ളവം പോര എന്നു പറഞ്ഞാണ്,  സി പി എം വിട്ടത് എന്നും, വലതു പക്ഷത്തേക്ക് ചേക്കേറി എന്നുമായിരുന്നു. പക്ഷെ വാസ്തവത്തില്‍ അദ്ദേഹം സി പി എം വിട്ടത് പിണറായി വിജയന്റെ ധാര്‍ഷ്ട്യത്തോട് കലഹിച്ചായിരുന്നു. പാര്‍ട്ടിയുടെ വഴി തെറ്റലിനോട് കലഹിച്ചായിരുന്നു.  സി പിഎമ്മില്‍ നിന്നും പോയ പലരും കോണ്‍ഗ്രസില്‍ അഭയം തേടിയപ്പോള്‍ ചന്ദ്രശേഖരന്‍ ആ വഴി പോയില്ല. കോണ്‍ഗ്രസോ വലതുപക്ഷമോ ആയി യാതൊരു വിധ സന്ധിയും ചെയ്യാതെ, യഥാര്‍ത്ഥ കമ്യൂണിസ്റ്റായി,യഥാര്‍ത്ഥ ഇടതുപക്ഷക്കാരനായി അദ്ദേഹം നിലകൊണ്ടു. അദ്ദേഹത്തിന്റെ സ്വരം നിശബ്ദമാക്കിയവര്‍ക്ക് അദ്ദേഹം നിലകൊണ്ട സത്യത്തെ മൂടി വയ്ക്കാനാകില്ല. പഞ്ചനക്ഷത്ര ഹോട്ടലിനോ, മണല്‍ മാഫിയക്കോ, ലോട്ടറി രാജാക്കന്‍മാര്‍ക്കോ, റിയല്‍ എസ്റ്റേറ്റ് മാഫിയക്കോ, മദ്യമാഫിയക്കോ  ഒന്നും അതിനെ നിശബ്ദമാക്കാനാവില്ല.അതിന്റെ പ്രത്യക്ഷ തെളിവാണ്, ഇന്‍ഡ്യയിലെ ഏറ്റവും മുതിര്‍ന്ന കമ്യൂണിസ്റ്റായ വി എസ്, പാര്‍ട്ടി വിലക്കുപോലും ലംഘിച്ച് അദ്ദേഹത്തിന്, ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത്. വ്യക്തികളെ ഇല്ലാതാക്കാം പക്ഷെ ആശയത്തെ ഇല്ലതാക്കാനാകില്ല.

തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാനത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച പത്ത് ധീരസഖാക്കള്‍ ഒഞ്ചിയത്തിന്റെ സ്വത്തായിട്ടുണ്ട്. അതിലേക്ക്  ഒരാള്‍ കൂടി. പാര്‍ട്ടിക്ക് വഴിതെറ്റുന്നു എന്ന് ചങ്കൂറ്റത്തോടെ  വിളിച്ചുപറഞ്ഞതിനാണദ്ദേഹം സ്വന്തം രക്തം കൊണ്ട് വീരഗാഥ എഴുതിയത്.  വരുംകാലം അങ്ങനെ തന്നെയാവും ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വത്തെ വിലയിരുത്തുക.

തന്റെ ഇംഗിതത്തിനെതിരു നില്‍ക്കുന്നവരെ നശിപ്പിക്കുക എന്ന ഒറ്റ അജണ്ടയാണു പിണറായി വിജയനുള്ളത്. ഒന്നുകില്‍ അവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുക, അല്ലെങ്കില്‍ ശിക്ഷിച്ച് വരുതിയിലാക്കുക. പുറത്താക്കിയാല്‍ പോലും അവരെ വെറുതെ വിടില്ല എന്ന കുടിലത  ആണിപ്പോള്‍ ചന്ദ്ര ശേഖരന്റെ ജീവന്‍ എടുക്കുന്നതില്‍ എത്തി നില്‍ക്കുന്നതും. കൂടെ നില്‍ക്കുന്നവര്‍ വഞ്ചിച്ചു പോകുന്നതൊന്നും അദ്ദേഹത്തിനു പ്രശ്നമല്ല. ശിവരാമന്‍, അബ്ദുള്ളക്കുട്ടി, സെല്‍വരാജ്, മനോജ് തുടങ്ങിയവരൊക്കെ പോകുന്നതിനേക്കാളും, അദ്ദേഹത്തെ അലട്ടുന്നത് പാര്‍ട്ടിക്കുള്ളില്‍ കുറച്ചു പേര്‍ വി എസ് നിലകൊള്ളുന്ന ശരിയുടെ ഭാഗത്തു നില്‍ക്കുന്നതാണ്. വി എസ് പാര്‍ട്ടി വിലക്ക് ലംഘിച്ച് ചന്ദ്രശേഖരന്, ആദരാഞ്ജലി അര്‍പ്പിക്കാന്‍ പോയത് എങ്ങനെ അച്ചടക്ക ലംഘനം ആക്കി മാറ്റാം എന്നായിരിക്കുമിപ്പോള്‍ ആ കുടില മനസ് ചിന്തിക്കുന്നത്.

ചന്ദ്ര ശേഖരന്, ആദരാഞ്ജലി അര്‍പ്പിക്കാന്‍ വി എസ് പോകേണ്ട എന്ന് പാര്‍ട്ടി പറഞ്ഞപ്പോള്‍, വി എസ് പ്രതികരിച്ചത്, അതിനു നമ്മളല്ലല്ലോ അത് ചെയ്തത്   എന്നായിരുന്നു. പാര്‍ട്ടി ഇന്നെത്തി നില്‍ക്കുന്ന ധര്‍മ്മ സങ്കടത്തിന്റെ  ആഴവും പരപ്പും മുഴുവന്‍ ആ വാക്കുകളിലുണ്ട്.


75 comments:

kaalidaasan said...

ചന്ദ്ര ശേഖരന്, ആദരാഞ്ജലി അര്‍പ്പിക്കാന്‍ വി എസ് പോകേണ്ട എന്ന് പാര്‍ട്ടി പറഞ്ഞപ്പോള്‍, വി എസ് പ്രതികരിച്ചത്, അതിനു നമ്മളല്ലല്ലോ അത് ചെയ്തത് എന്നായിരുന്നു. പാര്‍ട്ടി ഇന്നെത്തി നില്‍ക്കുന്ന ധര്‍മ്മ സങ്കടത്തിന്റെ മുഴുവന്‍ ആഴവും പരപ്പും ആ വാക്കുകളിലുണ്ട്.

Roshan PM said...

നന്നായി പറഞ്ഞു

ജ്വാല said...

സമകാലിക പ്രസക്തിയുള്ള വിഷയം, താങ്കള്‍ക്ക് ആശംസകളും ഒപ്പം ധീര സഖാവിനു ആധാരന്ജലികളും

Blogreader said...
This comment has been removed by the author.
Blogreader said...

Really good. This is what every human being in Kerala thinks. Not sure Pinarayi will understand this feeling. This should be send to Pinarayi

kaalidaasan said...

റോഷന്‍, ജ്വാല,

അഭിപ്രായങ്ങള്‍ക്ക് നന്ദി.

kaalidaasan said...

Blogreader,

പിണറായി വിജയന്‍ ഒരിക്കലും ഇതൊന്നും മനസിലാക്കില്ല. അതിനുള്ള മാനസിക നില അദ്ദേഹത്തിനില്ല. ഇദ്ദേഹം നേതാവായ ശേഷം പാര്‍ട്ടി ഒറ്റ ജനകീയ പ്രശ്നങ്ങളിലും ഇടപെട്ടിട്ടില്ല. വി എസ് ഇടപെട്ട പലതിനെയും പരജയപ്പെടുത്തുകയണു ചെയ്തത്. മുല്ലപ്പെരിയാര്‍ വിഷയമൊക്കെ ലക്ഷക്കണക്കിനു ജനങ്ങളെ ബാധിക്കുന്ന വിഷയമാണ്. പക്ഷെ അതിലൊക്കെ ഇടപെടാന്‍ അദ്ദേഹത്തിനു സമയമില്ല. വി എസിനെ എങ്ങനെ പാര്‍ട്ടിയില്‍ നിന്നും കളയാം എന്നതില്‍ പി എച് ഡി എടുക്കുന്ന തിരക്കിലാണദ്ദേഹം. തെക്കന്‍ കേരളത്തിലെ ഏറ്റവും ജനകീയനായ നേതാവണു വി എസ്. അല്‍പ്പമെങ്കിലും ചിന്താശേഷിയുള്ള പാര്‍ട്ടി നേതവാണെങ്കില്‍ ആ ജന സമ്മിതി മുതലെടുത്ത് പാര്‍ട്ടി വളര്‍ത്താന്‍ നോക്കും. ഉത്തരകേരളത്തിലെ ജനകീയനായ നേതാവായിരുന്നു, ചന്ദ്രശേഖരന്‍. ഏത് പര്‍ട്ടിയും കൊതിക്കുന്ന വ്യക്തിത്വം. പക്ഷെ അങ്ങനെയുള്ളവരെയല്ലല്ലൊ പിണറായിക്ക് ആവശ്യം. മൂടു താങ്ങികളെയും പാദ സേവകരെയും മാത്രമേ അദ്ദേഹത്തിനാവശ്യമുള്ളു.

സി പി എം പാര്‍ട്ടി നേതാവെന്ന നിലയില്‍ പിണറായി വിജയന്റെ രാഷ്ട്രീയ ജീവിതം അവസാനിക്കാനാണു സാധ്യത. കേരളത്തിന്റെ രാഷ്ട്രീയ നേതാവെന്ന നിലയിലേക്ക് അദ്ദേഹം ഉയരാനുള്ള സാധ്യത വിരളമാണ്.

മുക്കുവന്‍ said...

ധീര സഖാവിനു ആധാരന്ജലികള്‍.

just because LDF was against him, does not mean that LDF killed him. there are others who look for good opportunities. so until we get hold the culprit, it is not fair to pinpoint Pinarayi.

you might be remembering Mr Muthalik's involvement in some karanata violence!

kaalidaasan said...

മുക്കുവന്‍,

സി പി എം ആണ്, ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതെന്ന് ഞാന്‍ ഇപ്പോഴും കരുതുന്നില്ല. പക്ഷെ അങ്ങനെ ആണെന്ന് സി പി എം കാരുള്‍പ്പടെയുള്ള അനേകം പേര്‍ വിശ്വസിക്കുന്നു. ആ വിശ്വാസത്തിനു അടിസ്ഥാനവുമുണ്ട്. അതിനെ നിഷേധിക്കാന്‍ ആകില്ല.

സി പി എമ്മിനു ചന്ദ്രശേഖരനോടുള്ള വെറുപ്പ് മറ്റാരെങ്കിലും മുതലെടുത്തതാകാനാണു സാധ്യത. എങ്കില്‍ പോലും അദ്ദേഹത്തിന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും പിണറായി വിജയന്, ഒഴിഞ്ഞു മാറാന്‍ ആകില്ല. ഇദ്ദേഹത്തിന്റെ പാളിച്ചകള്‍ ഇപ്പോള്‍ പാര്‍ട്ടിയുടെ ബാധ്യത ആയി മാറുന്നു. കണ്ണൂര്‍ ലോബി വരുത്തി വയ്ക്കുന്ന ഈ നാണക്കേട്, കാസര്‍കോട് മുതല്‍  പറശാല വരെയുള്ള പാര്‍ട്ടി അണികള്‍ പേറേണ്ടി വരുന്നു. പാര്‍ട്ടിയെ ഇതുപോലുള്ള ഗതികേടിലേക്ക് എത്തിച്ചതിന്റെ ഉത്തരവാദി പിണറായി വിജയന്‍ മാത്രമാണ്. ഇപ്പോഴും പിണറായി വിജയന്‍ പറയുന്നത് ചന്ദ്രശേഖരന്‍ കുലം കുത്തി ആണെന്നാണ്. ആ മനസിന്റെ കുടിലതയുടെ ആഴം ആണത് വെളിപ്പെടുത്തുന്നത്. അവസാന ശ്വാസം വരെ കറകളഞ്ഞ കമ്യൂണിസ്റ്റായി ജീവിച്ച ചന്ദ്രശേഖരന്‍ എന്ന മനുഷ്യസ്നേഹി എങ്ങനെയാണ്, കുലം കുത്തിയും, വര്‍ഗ്ഗവഞ്ചകനും, കമ്യൂണിസ്റ്റ് വിരോധിയും ആകുന്നതെന്ന് വിശദീകരിക്കേണ്ട ബാധ്യത പിണറായിക്കുണ്ട്. ഒരു വിശദീകരണവും യഥാര്‍ത്ഥ കമ്യൂണിസ്റ്റിനെ തൃപ്തിപ്പെടുത്തില്ല. ഭൂരിഭാഗം പാര്‍ട്ടി നേതാക്കളും അണികളും നിശബ്ദരും, പ്രതിരോധത്തിലുമാണ്.

ചന്ദ്രശേഖരനോടുണ്ടായിരുന്ന പാര്‍ട്ടി നിലപാടു തെറ്റായിരുന്നു എന്ന ഒറ്റ വാക്കു പറഞ്ഞാല്‍ മതി, ഈ പാപ ക്കറ കഴുകിപ്പോകാന്‍. പറ്റിയ തെറ്റു തിരുത്താന്‍ ഒരു കമ്യൂണിസ്റ്റുകാരനും ലജ്ജിക്കേണ്ടതില്ല. പക്ഷെ അതിനു കമ്യൂണിസ്റ്റുകാരനായിരിക്കണം. കമ്യൂണിസ്റ്റുനാട്യക്കാരനായിരിക്കരുത്. പക്ഷെ പിണറായി വിജയന്റെ ധാര്‍ഷ്ട്യം അതിനനുവദിക്കില്ല.

മലമൂട്ടില്‍ മത്തായി said...

I guess CPM, esp in Kannur, is functioning like the many drug gangs which has made the Los Angeles quite famous. As in all of these cases, the people will turn against the gangs when there are one too many killed.

ചാർ‌വാകൻ‌ said...

ഈ പാർട്ടിയെപറ്റി കാളിദാസനൊരു 'ചുക്കും'അറിയില്ലന്നു മനസ്സിലായി.വിപ്ലവ വഴിയിൽ ചില രക്തചൊരിയൽ സധാരണമാണ്.നൂറു ചന്ദ്രശേഖരന്മാർ കൂടുന്നതായിരുന്നു'ട്രോറ്റ്സ്കി'എന്നിട്ടെവിടെ..?വിപ്ലവത്തിന്റെ വഴിയിൽ ജനാധിപത്യത്തിന്റെ ഉമ്മാക്കി കാട്ടി വഴിമുടക്കരുത്.വലിയ വിലകൊടുക്കേൺടിവരും

dethan said...

കാളിദാസൻ,
വസ്തുനിഷ്ഠമായ വിലയിരുത്തൽ.ചന്ദ്രശേഖരനെ നീചമായി കൊലചെയ്തതിനു പിന്നിൽ പിണറായി വിജയൻ ആണെന്ന് ഭൂരിഭാഗം ആളുകളും വിശ്വസിക്കുന്നു.മൃഗീയമായി കൊലപ്പെടുത്തിയിട്ടും അരിശം തീരാഞ്ഞ് രക്ത സാക്ഷിയായവനെ പറ്റി അപവാദം പറഞ്ഞു നടക്കുന്ന ഇയാൾ മാർക്സിസ്റ്റ് പാർട്ടിയുടെ എന്നല്ല,ബാലൻ പിള്ളയുടെ പാർട്ടിയുടെ പോലും നേതാവാകാൻ യോഗ്യനല്ല.സ്വാശ്രയ പ്രശ്നത്തിൽ സ്വന്തം വിദ്യാർത്ഥി സഖാക്കൾ മർദ്ദനമേറ്റു തെരുവിൽ വീണു കിടക്കുമ്പോൾ അമൃതാനന്ദമയിയുടെ സ്വാശ്രയ കോളജിൽ
മകൾക്ക് അഡ്മിഷൻ കിട്ടാൻ അവരുടെ കാലു നക്കിയ ഇയാളെ എതിർക്കാൻ കെല്പില്ലാതെ പോയ ‘പിതൃശൂന്യൻ’മാരുടെ കൂട്ടത്തിനു പറ്റിയ നേതാവു തന്നെ .അംഗരക്ഷകരും അകമ്പടിക്കാരുമായി പണക്കാരന്റെ സല്ക്കാരം സ്വീകരിച്ചു നടക്കുന്നവനോ കമ്യൂണിസ്റ്റ്?ഗുണ്ടാത്തലവന്മാർക്ക് കൊലപാതകം ഹരവും നിലനില്പിന്റെ പ്ശ്നവുമാണു.ചന്ദ്രശേഖരനെ പ്പോലുള്ള ഒരുയഥാർത്ഥ കമ്യൂണിസ്റ്റുകാരനെ കൊലചെയ്തു തീർത്തുകളയാം എന്നു ധരിച്ച നീചന്മാർക്ക് കാലം മറുപടി നല്കുക തന്നെ ചെയ്യും.

-ദത്തൻ

മുക്കുവന്‍ said...

പാര്‍ടിയെ ജീവനു തുല്യം സ്നേഹിക്കുന്ന ഒരു സഖാവിനു, ആ പാര്‍ട്ടിയെ തോല്പിക്കാന്‍ നടക്കുന്ന ഏതൊരുത്തനും കുലംകുത്തിയായെ കാണാന്‍ സാധിക്കൂ.. പിന്നെ ഉള്ളിലൊന്നും പുറത്ത് വേറേയുമായി നടക്കാന്‍ ഒരുപക്ഷേ വിജയന്‍ പഠിച്ചിട്ടുണ്ടാവില്ലാ‍ാ.. അയാള്‍ ആദ്യം പറഞ്ഞത് തിരുത്തിയുമില്ലാ... മാമാന്‍ മാത്യൂ മരിച്ചപ്പോളും ഇദ്ദേഹം അദ്ദേഹത്തെ പുകഴ്തിപറയാന്‍ നടന്നില്ലാ..... കൊന്നത് ശരിയല്ലാന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ടല്ലോ.. പിന്നെ മരിച്ചത് കൊണ്ട് ആദ്യം പറഞ്ഞകാര്യങ്ങള്‍ അദ്ദേഹം തിരുത്തുന്നില്ലാ‍ന്നെ എനിക്ക് തോന്നിയുള്ളൂ...


ഈ പറഞ്ഞതുകൊണ്ട് ഞാനൊരു വിജന്റെ ഫാനൊന്നുമല്ല...

മുക്കുവന്‍ said...

സ്വാശ്രയ പ്രശ്നത്തിൽ സ്വന്തം വിദ്യാർത്ഥി സഖാക്കൾ മർദ്ദനമേറ്റു തെരുവിൽ വീണു കിടക്കുമ്പോൾ അമൃതാനന്ദമയിയുടെ സ്വാശ്രയ കോളജിൽ മകൾക്ക് അഡ്മിഷൻ കിട്ടാൻ അവരുടെ കാലു നക്കിയ ഇയാളെ എതിർക്കാൻ കെല്പില്ലാതെ പോയ ‘പിതൃശൂന്യൻ’മാരുടെ കൂട്ടത്തിനു പറ്റിയ നേതാവു തന്നെ .

yes.. this is a good point. I do agree with this comment. here he showed double standard.

kaalidaasan said...

Malamoottil_,

A faction of the party in Kannoor is behaving like a gang. They have landed up the party in an inescapable quagmire. And party is loosing grip there as well.

kaalidaasan said...

ചര്‍വാകന്‍,

ഇപ്പോള്‍ തോന്നുന്നു ഈ പാര്‍ട്ടിയേപ്പറ്റി എനിക്ക് ഒരു ചുക്കുമറിയില്ല എന്ന്. ഈ പാര്‍ട്ടിക്ക് ശവത്തില്‍ വരെ കുത്തുന്ന ഒരു നേതാവുണ്ട് എന്നിപ്പോള്‍ മനസിലാകുന്നു. ഇദ്ദേഹത്തെ സുബോധമുള്ള ആര്‍ക്കും  നേതാവായി കരുതാനാകില്ല.

kaalidaasan said...

>>>>>മൃഗീയമായി കൊലപ്പെടുത്തിയിട്ടും അരിശം തീരാഞ്ഞ് രക്ത സാക്ഷിയായവനെ പറ്റി അപവാദം പറഞ്ഞു നടക്കുന്ന ഇയാൾ മാർക്സിസ്റ്റ് പാർട്ടിയുടെ എന്നല്ല,ബാലൻ പിള്ളയുടെ പാർട്ടിയുടെ പോലും നേതാവാകാൻ യോഗ്യനല്ല.<<<<<

ദത്തന്‍,

ഈ അഭിപ്രായത്തോട് പൂര്‍ണ്ണമായി യോജിക്കുന്നു. അധ്വാനിക്കുനവരുടെയും നിരാലംബരുടെയും ആശ്രയമെന്നു കരുതുന്ന, മനുഷ്യസ്‌നേഹത്തിന്റെയും, മഹാകാരുണ്യത്തിന്റെയും പ്രത്യയശാസ്ത്രത്തെ നയിക്കുന്ന ഒരാള്‍ക്ക് ഇത്ര നീചമായി പ്രതികരിക്കാന്‍ സാധിക്കില്ല.

kaalidaasan said...

മുക്കുവന്‍,

ചന്ദ്രശേഖരന്‍ എന്ന കമ്യൂണിസ്റ്റിനെ മാമ്മന്‍ മാപ്പിള എന്ന ബൂര്‍ഷ്വയുമായി തരതമ്യം ​ചെയ്യുന്നത് ഒരു നീതിശാസ്ത്രത്തിനും നിരക്കുന്നതല്ല. ഏതളവു കോലു വച്ചളന്നാലും ചന്ദ്രശേഖരന്‍ ധീരനായ കറകളഞ്ഞ കമ്യൂണിസ്റ്റാണ്. അദ്ദേഹം മരിച്ചതിനു ശേഷം ആദരിച്ചില്ലെങ്കിലും അധിക്ഷേപിക്കുകയെങ്കിലും ചെയ്യാതിരുന്നു കൂടെ. കെ കരുണാകരനോട് കാണിച്ച ആദരവിന്റെ പകുതിയെങ്കിലും  ചന്ദ്രശേഖരന്‍ അര്‍ഹിക്കുന്നില്ലേ?

പിണറായി വിജയന്‍ പറഞ്ഞു നടക്കുന്ന കുലം കുത്തി എന്ന പ്രയോഗം ഏറ്റവും കൂടുതല്‍ യോജിക്കുക അദ്ദേഹത്തിന്റെ പര്‍ട്ടിക്കു തന്നെയല്ലേ? 1964 ല്‍ സി പി ഐയില്‍ നിന്നും പിരിഞ്ഞുപോന്നവര്‍ ഉണ്ടാക്കിയ പാര്‍ട്ടിയല്ലെ അദ്ദേഹത്തിന്റെ പാര്‍ട്ടി? അന്നും അതിനു ശേഷവും ആ പാര്‍ട്ടിയെ തോല്പിക്കാന്‍ നടന്ന പിണറായി വിജയന്റെ പാര്‍ട്ടിക്കാരെ എന്തു വിളിക്കണം?

kaalidaasan said...

>>>>>സ്വാശ്രയ പ്രശ്നത്തിൽ സ്വന്തം വിദ്യാർത്ഥി സഖാക്കൾ മർദ്ദനമേറ്റു തെരുവിൽ വീണു കിടക്കുമ്പോൾ അമൃതാനന്ദമയിയുടെ സ്വാശ്രയ കോളജിൽ
മകൾക്ക് അഡ്മിഷൻ കിട്ടാൻ അവരുടെ കാലു നക്കിയ ഇയാളെ എതിർക്കാൻ കെല്പില്ലാതെ പോയ ‘പിതൃശൂന്യൻ’മാരുടെ കൂട്ടത്തിനു പറ്റിയ നേതാവു തന്നെ .അംഗരക്ഷകരും അകമ്പടിക്കാരുമായി പണക്കാരന്റെ സല്ക്കാരം സ്വീകരിച്ചു നടക്കുന്നവനോ കമ്യൂണിസ്റ്റ്?<<<<<<



ദത്തന്‍,

സി പി എം എന്ന പാര്‍ട്ടിയില്‍ ആയിപ്പോയതുകൊണ്ട്, കമ്യൂണിസ്റ്റായ വ്യക്തിയാണു പിണറായി വിജയന്‍. യഥാര്‍ത്ഥ കമ്യൂണിസ്റ്റ് ചന്ദ്രശേഖരനാണ്. പിണറായി വിജയന്, അദ്ദേഹത്തിന്റെ ചെരുപ്പിന്റെ വാറഴിക്കാനുള്ള യോഗ്യത പോലുമില്ല.

മരിച്ചുപോയ വ്യക്തിയെ കുലംകുത്തിയെന്നു വിളിക്കുന്നത് ആഭാസന്‍മാരുടെ പ്രയോഗമാണ്. ഈ സംഭവത്തെ സിപിഎം സംസ്ഥാന നേതൃത്വം കൈകാര്യം ചെയ്ത രീതി തികഞ്ഞ പരാജയവും. പക്വത ഉള്ള ഒരു നേതൃത്വം ഇങ്ങനെയല്ല ചെയ്യേണ്ടത്. സമനില തെറ്റിയ പോലെയാണു പിണറായി വിജയന്‍ പ്രതികരിക്കുന്നത്. വി എസ് ആദരാഞ്ജലി അര്‍പ്പിക്കാന്‍ പോയത് അന്തസോടെ കൈകാര്യം ചെയ്യേണ്ടതിനു പകരം, വി എസ് പാര്‍ട്ടിക്കെതിരെ എന്നാക്കി മാറ്റാന്‍ ശ്രമിക്കുന്നു. പാര്‍ട്ടിയുടെ അന്തസ് അല്‍പ്പമെങ്കിലും ഉയര്‍ത്തിപ്പിടിച്ച നടപടി ആയിരുന്നു അത്. പാര്‍ട്ടി ഒന്നടങ്കം അന്തിച്ചു നില്‍ക്കുന്നു. പിണറായി എന്തു പറഞ്ഞാലും ടിപ്പണി ചമക്കുന്ന ‘പിതൃശൂന്യൻ’മാര്‍ വരെ മിണ്ടാനാകാതെ നിശബ്ദരായി പോയി. ഇങ്ങനെയുള്ള സമയത്താണ്, നേതാക്കള്‍ക്ക് സംയമനം വേണ്ടത്. പക്ഷെ പിണറായിക്കതില്ലാതെപോയി. മത്ത കുത്തിയാല്‍ കുമ്പളം മുളക്കില്ല.

നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പിന്റെ കാലത്ത് തങ്ങളിതു ചെയ്യുമോ എന്ന പ്രസ്താവന ഏറ്റവും വലിയ മഠയത്തരം ആയി. ഉപതിരഞ്ഞെടുപ്പില്ലെങ്കില്‍ തങ്ങളിതു ചെയ്യുമായിരുന്നു എന്നു സമ്മതിക്കുന്നതായിപ്പോയി ആ പ്രയോഗം. കൊല നടത്തിയത് ക്വട്ടേഷന്‍ സംഘമാണെന്ന പിണറായിയുടെ വെളിപ്പെടുത്തല്‍ പാര്‍ട്ടിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കി. പിണറായി ക്വട്ടേഷന്‍ സംഘത്തെ അയച്ചെങ്കിലല്ലേ ഇതുപോലെ കണിശമായി പറയാന്‍ സാധിക്കൂ. മരിച്ചു പോയ വ്യക്തിയെ കുലം കുത്തി എന്നു വിളിച്ചുകൊണ്ടിരിക്കുന്നതും, ഉപതെരഞ്ഞെടുപ്പില്ലായിരുന്നെകില്‍ പാര്‍ട്ടി ഇത് ചെയ്യുമായിരുന്നു എന്നതും, ക്വട്ടേഷന്‍ സംഘമാണു നടത്തിയതെന്ന പരാമര്‍ശവും കേരളത്തിലെ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി. തങ്ങളല്ല ഇത് ചെയ്തതെന്നു തെളിയിക്കേണ്ടതു പാര്‍ട്ടിയുടെ ബാധ്യതയായി എന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ ചെന്നെത്തി. പിണറായി വിജയന്‍ ഈ പാര്‍ട്ടിയെ നശിപ്പിക്കും.

പിണറായി സെക്രട്ടറി ആകുമ്പോള്‍ കണ്ണൂര്, പാര്‍ട്ടി സുശക്തമായിരുന്നു. ഇപ്പോള്‍ പാര്‍ട്ടി ദുര്‍ബലമാണ്. ചന്ദ്രശേഖരന്റെ വധത്തിനു പിന്നില്‍ പാര്‍ട്ടിയുടെ കൈകളുണ്ടെന്ന് തെളിഞ്ഞാല്‍ അന്ന് പാര്‍ട്ടിയുടെ തെക്കോട്ടിറക്കം ആരംഭിക്കും.

jacob said...

Charvakan,

People in kerala knew about CPM very well, but I dont think Mr.Pinarayi Vijayan( sorry i cant call him a comrade)knows much about this party,policies,workers,history,martiers..etc He is acting like a gang leader just a Goonda.

jacob said...

Charvakan,

People in kerala knew about CPM very well, but I dont think Mr.Pinarayi Vijayan( sorry i cant call him a comrade)knows much about this party,policies,workers,history,martiers..etc He is acting like a gang leader just a Goonda.

Manoj മനോജ് said...

ചന്ദ്രശേഖരന്റെ വധത്തിനു പിന്നിലെ യഥാർത്ഥ പ്രതി(കളെ) കണ്ടെത്തുമെന്ന് കേരളത്തിലെ ആരെങ്കിലും വിശ്വസിക്കുന്നുണ്ടാകുമോ!!!

നെയ്യാറ്റിങ്കര ഉപതെരഞ്ഞെടുപ്പ് കഴിയുന്നത് വരെ യു.ഡി.എഫ്. ഇത് ഏറ്റെടുക്കും അത് കഴിഞ്ഞാൽ???? മറ്റൊരു എസ്സ് കത്തി അല്ലെങ്കിൽ ഒരു പാര അതിൽ കവിഞ്ഞ് ഒരു പുരോഗതി കാണുമോ? കുറച്ച് നാളത്തേയ്ക്ക് ഇടങ്കയ്യന്മാർക്ക് കഷ്ടകാലം... നീന്തൽ അറിയുന്ന പ്രമുഖർ അവർ സ്ഥിരം കുളിക്കുന്ന കടവിൽ “മുങ്ങി” മരിച്ചിട്ട് എന്ത് സംഭവിക്കുന്നു?

ഓഫ് ടോപ്പിക്ക്: ഒരാൾ മരിച്ച് കഴിഞ്ഞാൽ അത് വരെ പറഞ്ഞതിൽ നിന്ന് വ്യതിചലിച്ച് നല്ല വാക്കുകൾ മാത്രം പറയണമെന്ന സമൂഹത്തിന്റെ പിടിവാശി എന്തിനെന്ന് പലപ്പോഴും ആലോചിക്കാറുണ്ട്!

vkayil said...

Mr Manoj, there were many against EMS, Nayanar, Karunakaran etc. while they were alive. What would you call those people if they continued with their diatribe after these leaders demise?

kaalidaasan said...

മനോജ്,

മനുഷ്യ ജീവിതം 1+1=2 എന്നരീതിയില്‍ ഉള്ള വെറും കണക്കു മാത്രമല്ല. അനുശോചന പ്രസംഗത്തില്‍ ആരും മരിച്ചുപോയ ആളെ ചീത്ത പറയില്ല. അതിനു നമ്മള്‍ ഔചിത്യ ബോധം എന്നൊക്കെ പറയും. മരിച്ചു പോയ വ്യക്തി എത്ര മോശപ്പെട്ടവനും വെറുക്കപ്പെട്ടവനും ആയാലും ഔചിത്യ ബോധമുള്ളവര്‍ അയാളുടെ ഭൂതകാലം ചികഞ്ഞ് വേണ്ടപ്പെട്ടവര്‍ക്ക് വേദനയുണ്ടാക്കുന്ന രീതിയില്‍ ഒരിക്കലും  സംസാരിക്കില്ല. അതിനൊക്കെ ഒരു സമയമുണ്ട്. പിന്നീടൊരിക്കല്‍ ഈ വ്യക്തിയേക്കുറിച്ച് ഒരു ചര്‍ച്ച നടക്കുമ്പോള്‍ അയാളുടെ പ്രവര്‍ത്തികള്‍ ചൂണ്ടിക്കാട്ടി വിമര്‍ശനം ആകാം. അതിനൊരു നേരവും കാലവും  ഉണ്ട്. മനുഷ്യ ജീവികളില്‍  നിന്നും സഹ ജീവികള്‍ പ്രതീക്ഷിക്കുന്നത് ആ ഔചിത്യ ബോധമാണ്. നിര്‍ഭാഗ്യവശാല്‍ പിണറായി വിജയനില്‍ നിന്നും അതുണ്ടായില്ല.

സി പി എം എന്ന പാര്‍ട്ടി പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന അവസരത്തില്‍, പാര്‍ട്ടിയാണിത് ചെയ്തതെന്ന വ്യാഖ്യാനമുണ്ടാക്കുന്ന പരാമര്‍ശങ്ങള്‍ ഉത്തരവാദപ്പെട്ട നേതാവില്‍ നിന്നും ആരും പ്രതീക്ഷിക്കില്ല.

പിണറായി വിജയന്‌ കുറഞ്ഞപക്ഷം മിണ്ടാതിരിക്കുകയെങ്കിലും ചെയ്യാമായിരുന്നു. കുലം കുത്തി എന്നവിഷയം  പത്രക്കാര്‍ എടുത്തിട്ടപ്പോള്‍  ആ കാര്യങ്ങളല്ല ഇപ്പോള്‍ ചര്‍ച്ചചെയ്യേണ്ടത് എന്ന ഒറ്റ മറുപടിയില്‍ ഇതവസാനിപ്പിക്കാമായിരുന്നു. പക്ഷെ പിണറായി വിജയന്റെ തന്‍പ്രമാണിത്തവും  ധാര്‍ഷ്ട്യവും അതിനനുവദിച്ചില്ല.

മുക്കുവന്‍ said...

വി.എസ് എന്ന നല്ല കള്ളനെ പൊക്കിനടക്കുന്നതിലും ഭേദം എനിക്ക് വിജയന്‍ തന്നെ.. വി.എസ് മകനെ എങ്ങിനെ എം.സി.എ പഠിപ്പിച്ചു? അതാരും ചികയുന്നില്ലാ.. ചുമ്മാ ഒരു കാ‍ശുകൊടുത്ത് വാങ്ങിയ ഒരു ഡിഗ്രികിട്ടിയ മകന്‍ എങ്ങിനെ കയര്‍ ബോര്‍ഡ് ചെയര്‍മാനായി? അവനവന്റെ കാര്യത്തിലെല്ലാം കട്ടെടുക്കാം... പാര്‍ട്ടിയുടെ പേരില്‍..അത് കഴിഞ്ഞ് കൂരായണാ പറയുന്ന കിളവന്‍ മിണ്ടാതിരിക്കുന്നതാ നല്ലത്!

മുക്കുവന്‍ said...

അനുശോചന പ്രസംഗത്തില്‍ ആരും മരിച്ചുപോയ ആളെ ചീത്ത പറയില്ല...

Vijayan was not giving any funeral speech. some reporters asked about koolam kuthi and he replied for it.

it seems to me, you just don't like Vijayan and opposing it.

kaalidaasan said...

>>>>വി.എസ് എന്ന നല്ല കള്ളനെ പൊക്കിനടക്കുന്നതിലും ഭേദം എനിക്ക് വിജയന്‍ തന്നെ.. വി.എസ് മകനെ എങ്ങിനെ എം.സി.എ പഠിപ്പിച്ചു? അതാരും ചികയുന്നില്ലാ.. ചുമ്മാ ഒരു കാ‍ശുകൊടുത്ത് വാങ്ങിയ ഒരു ഡിഗ്രികിട്ടിയ മകന്‍ എങ്ങിനെ കയര്‍ ബോര്‍ഡ് ചെയര്‍മാനായി? അവനവന്റെ കാര്യത്തിലെല്ലാം കട്ടെടുക്കാം... <<<<<

മുക്കുവന്‍,

താങ്കള്‍ പിണറായി വിജയനെ ഇഷ്ടപെട്ടോളൂ. എനിക്ക് യാതൊരു വിരോധവുമില്ല. പക്ഷെ കേരളത്തിലെ ജനങ്ങള്‍ എന്നത്  എന്നത് സി പി എം എന്ന പാര്‍ട്ടിയിലെ അംഗങ്ങള്‍ മാത്രമല്ല. അവരിലേക്ക് ഇറങ്ങി ചെന്ന് അന്വേഷിക്കു. സി പി എം അനുഭാവികളില്‍ അന്വേഷിക്കൂ. പാര്‍ട്ടി തെരഞ്ഞെടുപ്പുകളില്‍ വോട്ടു ചെയ്യാത്ത സി പി എം കാരുടെ ഇടയില്‍ അന്വേഷിക്കൂ. അവര്‍ പറയും വി എസ് കള്ളനാണോ അല്ലയോ എന്ന്. കേരളം പഴയ സോവിയറ്റ് യൂണിയനോ ചൈനയോ, ക്യൂബയോ, വിയറ്റ്നാമോ അല്ല. ജനാധിപത്യ രാജ്യമാണ്. ജനങ്ങളാണ്, ഒരു ജനാധിപത്യ രാജ്യത്ത് വിധി നിര്‍ണ്ണയിക്കുന്നത്.

വി എസ് കള്ളനാണെനും ്‌, വര്‍ഗ്ഗവഞ്ചകനാണെനും, കുലം കുത്തി ആണെന്നും, ഒറ്റുകാരനാണെനും, ക്യാപിറ്റല്‍ പണീഷ്മെന്റിനര്‍ഹനാണെന്നുമൊക്കെ പാര്‍ട്ടി വേദികളില്‍ പറയുന്ന നപുംസകങ്ങളൊക്കെ വി എസിനെ തെരഞ്ഞെടുപ്പു പ്രചരണത്തിനു കൊണ്ടു കൊണ്ടു പോകാന്‍ മത്സരിച്ചു. ഫ്ളക്സ് ബോര്‍ഡുകളില്‍ സ്വന്തം ചിത്രത്തോടൊപ്പം വി എസിന്റെ ചിത്രം അച്ചടിപ്പിച്ചു. തെരഞ്ഞെടുപ്പില്‍ വോട്ടു വേണമെങ്കില്‍ ഈ "കള്ളന്‍" തന്നെ വേണം. അപ്പോള്‍ വി എസിന്റെ ജനപ്രീതിയില്‍ വോട്ട് നേടിയ ഇവരൊക്കെ ആരാണു മുക്കുവാ? കള്ളനു കഞ്ഞി വയ്ക്കുന്നവരോ?

വി എസ് മകനെ എം സി എ പഠിപ്പിക്കാന്‍ മാതായുടെ സ്വാശ്രയ കോളേജിലോ, സാമ്രാജ്യത്ത്വത്തിന്റെ ബര്‍മ്മിഗ്‌ഹാം കോളേജിളോ അയച്ചൊന്നുമില്ലല്ലോ. പാര്‍ട്ടി നേതാവ് വിദ്യാര്‍ത്ഥി സംഘടനയെ വിട്ട് സ്വാശ്രയകോളേജുകള്‍ക്കെതിരെ സമരം ചെയ്യിച്ചിട്ട്, സ്വന്തം മക്കളെ മുന്തിയ കോളേജില്‍ വിട്ടു പഠിപ്പിക്കുന്നതിലും വലിയ ആത്മ വഞ്ചന എന്തുണ്ട് മുക്കുവാ?

കയര്‍ ബോര്‍ഡ് ചെയര്‍മാനാകാന്‍ എന്താണു യോഗ്യത വേണ്ടത്? വി എസ് മകനു വേണ്ടി നേരായ മര്‍ഗ്ഗത്തിലൂടെ അല്ലാതെ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അദ്ദേഹത്തെ അതിനു ശിക്ഷിക്കണം. പിറവം തെരഞ്ഞെടുപ്പിനു മുമ്പ് കൊട്ടിഘോഷത്തോടെ നിയമസഭ സബ് കമ്മിറ്റി ഒരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നല്ലോ. എന്നിട്ടിപ്പോള്‍ അതിനേക്കുറിച്ച് കോണ്‍ഗ്രസുകാര്‍ പോലും മിണ്ടുന്നില്ലല്ലോ. എന്തു പറ്റി?

വി എസിനെതിരെയുള്ള ഭൂമി ദാനക്കേസ് സംബന്ധിച്ച ഒരു ഹര്‍ജി സുപ്രീം കോടതിയില്‍ വന്നപ്പോള്‍ കേരള ചീഫ് ജസ്റ്റിസായിരുന്ന ചെമലേശ്വര്‍ പറഞ്ഞത്, വി എസ് ഉള്‍പ്പടെ ഉള്ള കേരള മുഖ്യമന്ത്രിമാരാരും അഴിമതിക്കാരല്ല എന്നായിരുന്നു.

kaalidaasan said...

>>>>അവനവന്റെ കാര്യത്തിലെല്ലാം കട്ടെടുക്കാം... പാര്‍ട്ടിയുടെ പേരില്‍..അത് കഴിഞ്ഞ് കൂരായണാ പറയുന്ന കിളവന്‍ മിണ്ടാതിരിക്കുന്നതാ നല്ലത്!.. <<<<<

മുക്കുവന്‍,

കട്ടെടുത്തത് വി എസ് അല്ല. വി എസിനെ കള്ളനെന്നും ്‌, വര്‍ഗ്ഗവഞ്ചകനെന്നും, കുലം കുത്തി എന്നും, ഒറ്റുകാരനെന്നും, ക്യാപിറ്റല്‍ പണീഷ്മെന്റിനര്‍ഹനെന്നുമൊക്കെ പാര്‍ട്ടി വേദികളില്‍ പറയുന്ന നപുംസകങ്ങളാണ്. ഈ അല്‍പ്പന്‍മാര്‍  വി എസിനെ തെരഞ്ഞെടുപ്പു പ്രചരണത്തിനു കൊണ്ടു പോകാന്‍ മത്സരിച്ചു. ഫ്ളക്സ് ബോര്‍ഡുകളില്‍ സ്വന്തം ചിത്രത്തോടൊപ്പം വി എസിന്റെ ചിത്രം അച്ചടിപ്പിച്ചു.  വി എസിന്റെ ജനപ്രീതി കട്ടെടുത്തത് ഈ അല്‍പ്പന്‍മാരാണ്. അല്‍പ്പമെങ്കിലും  ആത്മാഭിമാനമുണ്ടായിരുന്നെങ്കില്‍ ഇവന്‍മാരാരും വി എസിനെ പൊക്കിപ്പിടിച്ചു നടക്കില്ലായിരുന്നു. കുലം കുത്തികള്‍ എന്ന വിശേഷണത്തിനു ശരിക്കും അര്‍ഹര്‍ ഇവരാണ്. തെരഞ്ഞെടുപ്പു ജയിക്കുന്നതുവരെ "നാരായണ" പറഞ്ഞ ഈ സാമദ്രോഹികള്‍ തെരഞ്ഞെടുപ്പു പാലം കടന്നു കഴിഞ്ഞപ്പോള്‍ "കൂരായണ" പറഞ്ഞു.

വി എസ് എന്തെല്ലാം കട്ടെടുത്തു, എന്തു സ്വത്ത് സമ്പാദിച്ചു എന്നതൊക്കെ കേരളത്തിലെ ജനസാമാന്യത്തിനറിയാം. ആരാണു പാര്‍ട്ടി വളര്‍ത്താന്‍ വേണ്ടി ഗള്‍ഫിലേക്ക് മാസമാസം തീര്‍ത്ഥടനം നടത്തുന്നതെന്നും അവര്‍ക്കറിയാം. ആരൊക്കെയാണു ഫാരീസ് അബൂബേക്കറുടെയും, സാന്റിയാഗോ മാര്‍ട്ടിന്റെയും, ലിസ് ചാക്കോയുടെയും, ക്വട്ടേഷന്‍ സംഘങ്ങളുടെയും, മറ്റനേകം  മാഫിയകളുടെയുമൊക്കെ തോളില്‍ കയ്യിട്ടു നടക്കുന്നതെന്നും ജനങ്ങള്‍ക്കറിയാം.

അന്തിയേരി സുരന്‍ എന്ന ഗുണ്ടായുടെ മകളുടെ വിവാഹം പാര്‍ട്ടി വിവാഹം പോലെ നടത്തിയ കോടിയേരി എന്ന പോളിറ്റ് ബ്യൂറോ മെംബറൊക്കെ ആണല്ലോ പിണറായി വിജയന്‍ നയിക്കുന്ന പാര്‍ട്ടിയുടെ മുതലുകള്‍. എന്നു മുതലാണു ഗുണ്ടകളുടെ സംരക്ഷണം പാര്‍ട്ടി ഏറ്റെടുത്തു തുടങ്ങിയത്? പിണറായി വിജയന്‍ സെക്രട്ടറി ആയതിനു ശേഷമല്ലേ?

kaalidaasan said...

മുക്കുവന്‍,

"കിളവന്‍" എന്നു താങ്കളിപ്പോള്‍ വിളിക്കുന്ന വി എസിനു 88 വയസായി. അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ പതിനെട്ടടവും പയറ്റിയിട്ടും, എന്തുണ്ടായി? എന്തെങ്കിലും നടന്നോ. എങ്കിലും പഠിക്കില്ല. 2006 ലും 2011 ലും അദ്ദേഹത്തെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാതിരിക്കാന്‍ ആഞ്ഞു ശ്രമിച്ചിട്ടും എന്തു നേടി? അദ്ദേഹത്തിനു ആരോഗ്യമില്ലെന്ന് പറഞ്ഞ് വിരമിപ്പിക്കാന്‍ നടത്തിയ ശ്രമം പോലും പൊളിഞ്ഞു പോയില്ലേ. വി എസ് നിഗ്രഹം എന്ന ഒറ്റ അജണ്ടയില്‍ നടന്നു തളര്‍ന്ന് സെക്രട്ടറി സ്ഥാനത്തു നിന്നും, പട്ടി ചന്തക്കു പോയതുപോലെ പടിയിറങ്ങാനാണു പിണറായി വിജയന്‍ എന്ന സകാവിന്റെ വിധി. അതു കഴിഞ്ഞാല്‍ പാര്‍ട്ടി അംഗങ്ങള്‍ പോലും ഇദ്ദേഹത്തെ വക വയ്ക്കുമെന്ന് തോന്നുന്നില്ല. പേടിച്ച് മിണ്ടാതിരിക്കുന്നത് അച്ചടക്കമൊന്നുമല്ല. ഗതികേട് കൊണ്ട്, നിലനില്‍പ്പിനു വേണ്ടി നടത്തുന്ന നാടകം മാത്രമാണ്.

എതിര്‍ശബ്ദങ്ങളെ അടിച്ചൊതുക്കിയാല്‍ പാര്‍ട്ടിക്കുള്ളില്‍ സ്വേഛാധിപതി ആയി വാഴാം. പക്ഷെ ജനങ്ങള്‍ക്കിടയില്‍ പറ്റില്ല. അതിനു എളിമയും വിനയവും വേണം. ധാര്‍ഷ്ട്യവും തണ്ടും തന്‍പ്രമാണിത്തവും ധിക്കാരവും അഹങ്കാരവുമായി അവരുടെ അടുത്തേക്ക് ചെന്നാല്‍ അവര്‍ കറിവേപ്പില പോലെ ദൂരെക്കളയും. മരിച്ചു പോയവരോട് പോലും അധിക്ഷേപം വമിപ്പിക്കുന്ന അസഭ്യതയെ, നീചതയെ അവര്‍ വക വയ്ക്കില്ല. പൊതു പ്രവര്‍ത്തകനു വേണ്ടത് ദുരൂഹതയും വക്ര ബുദ്ധിയും, വെറുപ്പുമല്ല. സുതാര്യതയും ആര്‍ജ്ജവവുമാണ്.

"കിളവന്‍" മിണ്ടാതിരിക്കണമെന്ന് പലരും ആഗ്രഹിക്കുന്നുണ്ട്. പക്ഷെ സി പി എം എന്ന പാര്‍ട്ടിയില്‍ ഇനിയും അവശേഷിക്കുന്ന ധാര്‍മ്മികതയുടെ ശബ്ദമാണീ കിളവന്റേത്. പിണറായി വിജയന്റെ കമ്യൂണിസ്റ്റുവിരുദ്ധ നയങ്ങള്‍ പലതും  പരാജയപ്പെടുത്തിയ, ഇപ്പോഴും പരാജയപ്പെടുത്തുന്ന ധാര്‍മ്മികതയാണത്. പോളിറ്റ് ബ്യൂറോയുടെ തീരുമാനം വരെ തിരുത്തിക്കാന്‍ ശക്തിയുള്ള ധാര്‍മ്മികതായാണത്. വിജയം വരിച്ച ഏതെങ്കിലും ഒരു രാഷ്ട്രീയ നയം ഈ വിജയന്റെ അക്കൌണ്ടിലുണ്ടോ? മൂന്നാര്‍ കയേറ്റം ഒഴിപ്പിക്കല്‍ പൊളിച്ചടുക്കിയതല്ലാതെ. വി എസ് എന്ന ധര്‍മ്മികതയുടെ ശബ്ദമുള്ളതുകൊണ്ടു മാത്രം സി പി എമ്മിനും ഇടതുപക്ഷത്തിനും വോട്ടു ചെയ്യുന്ന ലക്ഷക്കണക്കിനാളുകളുണ്ട് കേരളത്തില്‍. വി എസ് രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കുമ്പോളറിയാം ആരൊക്കെ സി പി എമ്മിന്റെ കൂടെ ഉണ്ടാകുമെന്ന്.വിജയന്റെ ശബ്ദത്തേക്കാള്‍ കൂടുതലായി കിളവന്റെ ശബ്ദം മലയാളികള്‍ വിശ്വസിക്കുന്നു. അതിനു കിളവന്റെ നേരെ കുരച്ചതുകൊണ്ടു കാര്യമില്ല. പിണറായി വിജയന്‍ മാത്രമാണതിനുത്തരവാദി.

വി എസ് സുനില്‍ കുമാറിനേപ്പോലുള്ള പീക്കിരികള്‍ വരെ കുലം കുത്തലിനു മറുപടിയുമായി പിണറായി വിജയനെ നേരിടുന്നു. നാണക്കേടല്ലേ അത്. വടി കൊടുത്ത് അടി വാങ്ങുന്നതുപോലെ. സ്വയം കൃതാനര്‍ത്ഥം എന്നു പറയുന്നത് അന്വര്‍ത്ഥമാകുന്നു. പിണറായി വിജയന്‍ എന്തുപറഞ്ഞാലും പിന്തുണയുമായി ചില ചാവേറുകള്‍  ഓരിയിടാറുണ്ടായിരുന്നു. പക്ഷെ കുലം കുത്തല്‍ ചവിട്ടുനാടകത്തില്‍ പിണറായിക്ക് പിന്തുണയുമായി അവരെ ആരെയും കാണുന്നില്ല. പിണറായിക്കില്ലാത്ത ധര്‍മ്മികതയും സഭ്യതയും വിവേകവും  അവരിലുണ്ടായി വരുന്നതാണെങ്കില്‍ അത് പാര്‍ട്ടിക്ക് നല്ലത്.

vkayil said...

Mukkuvan, EMS was called a 'Traitor' after his remark on Chinese attack in 1962. Imagine a Congress leader repeating it after the death of EMS. Similarly, to many Karunakaran was a murderer of Rajan during 'Emergency', and rightly or wrongly several leaders had such labels.

Pinarayi could have easily ticked off the questioner by mentioning at least the 'inappropriateness' especially after a gruesome murder. But even after his outburst became a controversy he arrogantly repeats, and I don't think CPM supporters are perverts to accept this.

kaalidaasan said...

<<<<Vijayan was not giving any funeral speech. some reporters asked about koolam kuthi and he replied for it. <<<<

മുക്കുവന്‍,

അനുശോചന പ്രസംഗം എന്നു പറഞ്ഞത് സംഗത്യമായിട്ടാണ്. ചന്ദ്രശേഖരന്റെ വധത്തില്‍ അനുശോചിച്ചവരൊന്നും  അനുശോചനസമ്മേളനം കൂടിയല്ല അത് ചെയ്തതും. പിണറായി വിജയനേതായാലും ചന്ദ്രശേഖരന്റെ മരണത്തില്‍ അനുശോചനം പ്രകടിപ്പിക്കുമെന്ന് വിശ്വസിക്കാന്‍ മാത്രം ബുദ്ധി മാന്ദ്യം എനിക്കില്ല. ഈ വാക്കിന്റെ ഉപജ്ഞാതാവ് പിണറായി ആയതുകൊണ്ട് ചില പത്രക്കാര്‍ അതേപ്പറ്റി ചോദിച്ചു, അപ്പോള്‍ മനസില്‍ ചന്ദ്രശേഖരനോടുള്ള വെറുപ്പു മുഴുവന്‍ പ്രകടിപ്പിച്ചു. അതാണു സഭ്യത്ക്ക് നിരക്കാത്തത്തെന്ന് ഞാന്‍ പറഞ്ഞത്.

പത്രക്കാര്‍ ചോദിച്ചാല്‍, ഇപ്പോള്‍ അതൊക്കെ ചര്‍ച്ച ചെയ്യാനുള്ള സമയമല്ല, എന്ന് പറഞ്ഞ് പത്രക്കാരെ നിരുത്സാഹപ്പെടുത്തുകയായിരുന്നു പിണറായി ചെയ്യേണ്ടിയിരുന്നത്. വിവേകമുള്ളവര്‍ , അതേ ചെയ്യൂ. സംസ്കാരവും സഭ്യതയും അന്തസും ഒക്കെ മനുഷ്യര്‍ക്ക് ജന്മനാ അല്ലെങ്കില്‍ അതുള്ളവരോടുള്ള സഹവാസം കൊണ്ടോ വിദ്യാഭ്യാസം കൊണ്ടോ ഒക്കെ ലഭിക്കും. നിര്‍ഭാഗ്യവശാല്‍ പിണറായി വിജയന്, അതൊന്നും ലഭിച്ചിട്ടില്ല.

കുലം കുത്തി എന്നും  കുലം കുത്തി ആണെന്ന് പിണറായി പറഞ്ഞു, അത് പത്രക്കാര്‍ വി എസിനോട് ചോദിച്ചു. അദ്ദേഹം പിണറായിയെ തിരുത്തുകയും ചെയ്തു. ഇപ്പോള്‍ തമ്പ്രാനെ ധിക്കരിച്ചേ എന്ന കരച്ചിലുമായി പോളിറ്റ് ബ്യൂറോയുടെ മുന്നിലേക്ക് പോകുന്നു. ഇതേ നാടകം എത്ര തവണയായി പിണറായി എന്ന കുടില ബുദ്ധി ആടിത്തുടങ്ങിയിട്ട്. വി എസിനേക്കൊണ്ട് അഭിപ്രായം ​പറയിക്കാന്‍ ഉദ്ദേശിച്ചു തന്നെ എത്ര എത്ര പ്രകോപനപരമായ സംഗതികള്‍ പത്രക്കാരോട് പറഞ്ഞിട്ടുണ്ട് ഈ കുടില ബുദ്ധി. മാദ്ധ്യമ സിന്‍ഡിക്കേറ്റ് എന്നും  പറഞ്ഞ് തെറി വിളിക്കുന്ന ഇതേ പത്രക്കാരെ ഉപയോഗപ്പെടുത്തിയല്ലേ എന്നും വിഎസിതിരെ അച്ചടക്ക വാള്‍ പ്രയോഗിപ്പിച്ചിട്ടുള്ളത്? എന്നിട്ട് എന്നെ കണ്ടാല്‍ കിണ്ണം കട്ടവനാണെന്നു തോന്നുമോ ,എന്ന ഭാവത്തില്‍ ഒരിരിപ്പും. അരുതാത്തതു പറയും, വി എസിനേക്കൊണ്ട് പ്രതികരിപ്പിക്കും. എന്നിട്ട് വി എസ് അച്ചടക്കം ലംഘിച്ചേ എന്നു കരയും. ഈ നാടകം കാണാന്‍ തുടങ്ങിയിട്ട് കുറേക്കാലമായി.

ഇപ്പോള്‍ ചന്ദ്രശേഖരന്‍ കുലം കുത്തിആണോ എന്ന് വി എസിനോട് പത്രക്കാര്‍ ചോദിക്കാന്‍ ഉള്ള ഒരേയൊരു കാരണം പിണറായി വിജയനാണ്. മനുഷ്യത്വം അല്‍പ്പമെങ്കിലം ​അവശേഷിച്ചിട്ടുള്ള സി പി എം കാരില്‍ ഇപ്പോള്‍ ആ വാക്ക് ഒരു വക അറപ്പാണുണ്ടാക്കുക. ക്വട്ടേഷന്‍ സംഘങ്ങള്‍ ചന്ദ്രശേഖരന്റെ ജീവനുള്ള ശരീരത്തില്‍ ആണു വെട്ടിയത്. പക്ഷെ പിണറായി വെട്ടിയത് അദ്ദേഹത്തിന്റെ ശവ ശരീരത്തില്‍ ആണ്.

വിജയന്‍ എന്ന് കണ്ണൂര്‍ സഖാക്കളും പരിഹാസരൂപേണ വിളിക്കുന്ന കാലം വരാന്‍ പോകുന്നു. ഒഞ്ചിയത്തെ പാര്‍ട്ടി കാര്യങ്ങള്‍ നേരിട്ടാണു പിണറായി വിജയന്‍ കൈകാര്യം ചെയ്തിരുന്നത്. ചന്ദ്രശേഖരന്റെ ഭാര്യ രമയുടെ അച്ഛന്‍ കെ.കെ. മാധവന്‍ , സി.പി.എം. ബാലുശ്ശേരി ഏരിയാ കമ്മിറ്റി അംഗമാണ്. അദ്ദേഹത്തിന്റെ വാക്കുകള്‍. വധത്തിനുപിന്നില്‍ സി.പി.എം. ആണെന്ന് സംശയിക്കുന്നതില്‍ തെറ്റില്ല. ചന്ദ്രശേഖരന് ബി.ജെ.പി., കോണ്‍ഗ്രസ്, ലീഗ് തുടങ്ങിയ മറ്റ് പാര്‍ട്ടികളുമായി ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ല. നാലുവര്‍ഷമായി സി.പി.എമ്മിന്റെ ഭാഗത്തുനിന്ന് പ്രശ്‌നങ്ങളുണ്ട്. അതുകൊണ്ടുതന്നെ പാര്‍ട്ടിയെ സംശയിക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍, ഉത്തരവാദപ്പെട്ട പാര്‍ട്ടിപ്രവര്‍ത്തകനെന്ന നിലയില്‍ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ വധത്തിനുപിന്നില്‍ സി.പി.എമ്മാണെന്ന് ഞാന്‍ പറയില്ല. സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുന്ന സന്ദര്‍ഭത്തില്‍ അഭിപ്രായം പറയുന്നത് ശരിയല്ല. പക്ഷേ, കൊലയ്ക്കുപിന്നില്‍ സിപി.എം. ആണെന്നു തെളിഞ്ഞാല്‍ ഭാവിപരിപാടി ഗൗരവമായി ചിന്തിക്കേണ്ടിവരും.

പര്‍ട്ടിയുടെ ഏരിയ കമ്മിറ്റി അംഗം പോലും, വധത്തിനു പിന്നില്‍ സി പി എം ആണെന്നു സംശയിക്കുന്നു. അല്ല എന്ന് തെളിയിക്കേണ്ട ബാധ്യത ഇപ്പോള്‍ സി പി എമ്മിനും പ്രത്യേകിച്ച് പിണറായിക്കുമാണ്.

kaalidaasan said...

vkayil,

Sure.

CPM supporters are not perverts like Pinarayi Vijayan to accept such outrageous and arrogant outbursts. The discussions going on in party circles right now is not good for Pinarayi.

Anonymous said...
This comment has been removed by the author.
Anonymous said...

Good post "Kalidasan"

Now CPM is in trouble.
In Fasal's and Chandrashekharn's murder, Kodi Suni is goting to be arrested. And CBI proved that in Fasal's murder, the master brain is Karayi Rajan who is CPM Kannur district committee member and one Local secretary Chandrashekharan.


Now everybody can guess who will be behind in TP's murder..!!

vkayil said...

Just a thought (hallucination ?), but what could have happened if Pinarayi had just expressed a desire to go to the funeral, being an old comrade ? It could have been a master-stroke and I can visualize Congress and everybody scrambling for cover.

kaalidaasan said...

ദിലീപ്,

സി പി എം പ്രതിസന്ധിയിലാണ്. വി എസ് പരസ്യമായി പ്രതികരിച്ചിരിക്കുന്നു. പിണറായിയെ തള്ളിപ്പറഞ്ഞു.

kaalidaasan said...

vkayil

Absolutely. I fully agree with you. That would have been a master stroke.

But the pathetic reality is, from Pinarayi, there is absolutely no chance of such a possibility. Never. He is not of that stuff. Compromise is not a word in his dictionary. Tit for tat is his motto.

I have been closely following him for more than a decade. He is the most stubborn person in C P M.

vkayil said...

കൊല പോലെ വലിയ ഒരു സന്ദേശമാണ് കുലം എന്ന പദപ്രയോഗവും. വെറുതെ നാവില്‍ വരുന്ന വാക്കല്ല അത്. കുലത്തിന് സാമൂഹികശാസ്ത്രപരമായ നിര്‍വചനമുണ്ട്. രാഷ്ട്രീയത്തില്‍ പക്ഷം തീരുമാനിക്കുന്നത് ചിന്തയുടെയും നിലപാടിന്റെയും അടിസ്ഥാനത്തിലാണ്. ചിന്തയിലും നിലപാടിലും വ്യത്യാസം വരുമ്പോള്‍ പാര്‍ട്ടി മാറാം. അതൊരു കുറ്റകൃത്യമല്ല. കുലത്തില്‍ സ്ഥിതി നേരേ മറിച്ചാണ്. കുലം വിട്ടുപോകാന്‍ ആര്‍ക്കും അവകാശമില്ല. കുലം വിട്ടുപോകുന്നത് കുലദ്രോഹമാണ്, മരണം അര്‍ഹിക്കുന്ന കുറ്റമാണ്. ഭിന്നാഭിപ്രായം പ്രകടിപ്പിച്ച് വിമര്‍ശിക്കുന്നതിനെ കുലംകുത്തലെന്ന് കുറ്റപ്പെടുത്തുമ്പോള്‍ സംഗതി അരാഷ്ട്രീയമാകുന്നു, ഗോത്ര സ്വഭാവമാകുന്നു, പ്രാകൃതമാകുന്നു.
ജീവിച്ചിരിക്കുമ്പോള്‍ കുലംകുത്തിയായിരുന്ന ആള്‍ മരിച്ചാലും അതുതന്നെയാണ് എന്നുപറയുന്നതില്‍ ന്യായമുണ്ട്. മരണം കൊണ്ട് ആര്‍ക്കും ആ ബഹുമതി ഇല്ലാതാവുന്നില്ല. പക്ഷേ, ഇന്നത്തെ കുലംകുത്തിക്ക് നാളെ അതല്ലാതാവാം. ആര് കുലം കുത്തി എന്ന് തീരുമാനിക്കുന്നത് കുലശേഖരപ്പെരുമാളാണ്. പെരുമാള്‍ നില്‍ക്കുന്ന ഇടമാണ് കുലം. 1964-ല്‍ കമ്യൂണിസ്റ്റ് കുലത്തെ കുത്തിയാണ് സി.പി.എം. ജനിച്ചത് തന്നെ എന്ന് നാലാള്‍ കേള്‍ക്കേ പറയാനുള്ള ധിക്കാരം സി.പി.ഐ.ക്കാര്‍ ആര്‍ജിച്ചുതുടങ്ങിയിട്ടുണ്ട്. സി.പി.എം. കുലപതികള്‍ അത് ശ്രദ്ധിക്കുന്നുണ്ട് കേട്ടോ... ടെയ്ക് കേര്‍! (From Mathrubhumi)

kaalidaasan said...

vkayil,

കുലശേഖരപെരുമാള്‍ എന്ന പ്രയോഗം പിണറായി വിജയന്, ഏറ്റവും യോജിക്കുന്നതാണ്. താന്‍ കണ്ണൂരിന്റെ ചക്രവര്‍ത്തി ആണെന്നാണദ്ദേഹം കരുതുന്നത്.ആരെയും ചീത്ത വിളിക്കാം. ഏത് വട്ടപ്പേരുവേണമെങ്കിലും ചാര്‍ത്തിക്കൊടുക്കാം. പെരുമാള്‍ മാതൃഭൂമി ലേഖകനെ വിളിച്ചത് എടോ ഗോപാലകൃഷ്ണ, എന്നായിരുന്നു. മമ്മൂട്ടി മൂന്നാറില്‍ ഭൂമി കയ്യേറിയിട്ടുണ്ടെന്ന് കേരള ഹൌസിലെ ആരോ പറഞ്ഞപ്പോള്‍. നെന്നോടാരാണത് പറഞ്ഞത് എന്നയിരുന്നു പെരുമാളിന്റെ മറുചോദ്യം.

കുലം കുത്തിയെ കലപുരിക്കയക്കാന്‍ ഉപയോഗിച്ച വാനിന്റെ ഉടമ, നവീന്‍ ദാസ് വയലാര്‍ രവിയുടെ ബന്ധു ആണെന്നു പറയാന്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളണത്തില്‍ കണ്ണൂരിനെ പറ്റി പറഞ്ഞത് എന്റെ നാട്, എന്നായിരുന്നു. എന്നു വച്ചാല്‍ കണ്ണൂരിനു പുറത്തുള്ള കേരളം കുലശേഖരപ്പെരുമാളിന്റെ നാടല്ല.

ഹ ഹ ഹ said...

ആദ്യമായിട്ടാണോ രാഷ്ട്രീയ കൊലപാതകം നടക്കുന്നത്?. വി എസ്‌ അന്നൊന്നും പാര്‍ട്ടിയില്‍ ഇല്ലായിരുന്നോ..

പി ബി യില്‍ അംഗത്വം കൊടുത്താല്‍ തീരുന്ന പ്രശ്നമേ കാണൂ..

vkayil said...

"രാഷ്ട്രീയ മണ്ഡലത്തില്‍ ഒരു പാര്‍ടി "കുലം കുത്തി" എന്ന ഒറ്റ കാരണത്തിന്റെ പേരില്‍ ഒലിച്ച് പോകുന്നത് കേരള ജനത കാണേണ്ടി വരും. രാഷ്ട്രീയ മണ്ഡലത്തില്‍ അത്‌ കനത്ത പ്രത്യാഘാതം സൃഷ്ടിക്കുകയും ചെയ്യും !"
http://viwekam.blogspot.com/2012/05/blog-post_13.html

kaalidaasan said...

>>>>>ആദ്യമായിട്ടാണോ രാഷ്ട്രീയ കൊലപാതകം നടക്കുന്നത്?. വി എസ്‌ അന്നൊന്നും പാര്‍ട്ടിയില്‍ ഇല്ലായിരുന്നോ..

പി ബി യില്‍ അംഗത്വം കൊടുത്താല്‍ തീരുന്ന പ്രശ്നമേ കാണൂ.. <<<<<


ഹഹഹ,

അപ്പോള്‍ ഇത് രാഷ്ട്രീയ കൊലപാതകം തന്നെ അല്ലേ? രാഷ്ട്രീയ കൊലപാതകമല്ല എന്നാണല്ലോ ഡാങ്കേ വിജയന്‍ പറയുന്നത്. ക്വട്ടേഷന്‍ കൊലപാതകമാണെന്നാണ്.

രാഷ്ട്രീയ കൊലപാതകമാണെങ്കില്‍ ഏത് രാഷ്ട്രീയപാര്‍ട്ടിയുടെ രാഷ്ട്രീയമാണു ചന്ദ്രശേഖരനെ കൊല ചെയ്തത്?

88 വയസു കഴിഞ്ഞ വി എസ് എന്തിനാണിനി പി ബിയില്‍ പോകുന്നത്. അദ്ദേഹത്തെ വേണ്ടാത്ത പി ബിയിലേക്ക് അദ്ദേഹം ഇനി പോകുകയൊന്നുമില്ല. കേന്ദ്ര കമ്മിറ്റിയില്‍ നിന്നുകൂടി ഒഴിവാക്കി തരണമെന്നേ അദ്ദേഹം പറയൂ. ഡാങ്കേ വിജയനും കോടിയേരി സുരയും ഒക്കെയാണ്, പി ബി യില്‍ ഇരിക്കാന്‍ യോഗ്യര്‍. വേണമെങ്കില്‍ വാണിഭ ശശിയെക്കൂടി ചേര്‍ക്കാം.

പാര്‍ട്ടിയില്‍ നിന്നും പുറത്തക്കാന്‍ മാത്രം  ഗൌരവമുള്ള അച്ചടക്ക ലംഘനമാണു വി എസ് നടത്തിയിരിക്കുന്നത്. പാര്‍ട്ടി സെക്രട്ടറിയെ പൊതു വേദിയില്‍ പരസ്യമായി തള്ളിപ്പറഞ്ഞു. അതും പല പ്രവശ്യം. ഇതുപോലെ ഒന്ന് പാര്‍ട്ടിയുടെ ചരിത്രത്തില്‍ ഇന്നു വരെ ഉണ്ടാകാത്തതാണ്. അത് പി ബി യില്‍ അംഗത്വം കൊടുത്ത് ബഹുമാനിക്കേണ്ടതാണെങ്കില്‍ ഈ പാര്‍ട്ടിയോട് സഹതാപം  തോന്നുന്നു.

kaalidaasan said...

>>>>>"രാഷ്ട്രീയ മണ്ഡലത്തില്‍ ഒരു പാര്‍ടി "കുലം കുത്തി" എന്ന ഒറ്റ കാരണത്തിന്റെ പേരില്‍ ഒലിച്ച് പോകുന്നത് കേരള ജനത കാണേണ്ടി വരും. രാഷ്ട്രീയ മണ്ഡലത്തില്‍ അത്‌ കനത്ത പ്രത്യാഘാതം സൃഷ്ടിക്കുകയും ചെയ്യും !"<<<<<

vkayil,

ഈ അഭിപ്രായം ആരുടെയായാലും അതിനോട് യോജിക്കാന്‍ ആകില്ല. ഡാങ്കേ വിജയനും കൂടെയുള്ള കുമ്മാട്ടികളും ചിലരെ കുലം കുത്തി എന്നു വിളിച്ചതുകൊണ്ട്, ഒരു പാര്‍ട്ടിയും ഒലിച്ചു പോകില്ല. സി പി എമ്മില്‍ ചിലതൊക്കെ കലങ്ങിത്തെളിയാനുണ്ട്. ക്വട്ടേഷന്‍ സംഘങ്ങളുടെയോ, ഗുണ്ടകളുടെയോ പന്‍ബലത്തിലല്ല, സി പി എം പോലുള്ള ബഹുജനസംഘടനകള്‍ നിലനില്‍ക്കേണ്ടത്. അണികളുടെ പിന്‍ബലത്തിലാണ്. അത് പാര്‍ട്ടിക്ക് ബോധ്യമാകും. ഇല്ലെങ്കില്‍ പാര്‍ട്ടി പിളരും. പിളര്‍ന്നു എന്നു കരുതി ഒലിച്ചു പോകുകയൊന്നുമില്ല. ചില നേതാക്കള്‍ ഒലിച്ചു പോയെന്നു വരും. ഒരു കാലത്ത് പാര്‍ട്ടിയിലെ കിരീടം വയ്ക്കാത്ത രാജാവായിരുന്നു പി ശശി. അദ്ദേഹം ഒലിച്ചു പോയ വഴി പോലും ഇപ്പോള്‍ കാണാനില്ല. ഇതുപോലുള്ള ജന്തുക്കളെ ഒന്നും എക്കാലവും ഒരു പാര്‍ട്ടിക്കും സംരക്ഷിക്കാനാകില്ല.

ഹ ഹ ഹ said...

88 വയസു കഴിഞ്ഞ വി എസ് എന്തിനാണിനി പി ബിയില്‍ പോകുന്നത്. അദ്ദേഹത്തെ വേണ്ടാത്ത പി ബിയിലേക്ക് അദ്ദേഹം ഇനി പോകുകയൊന്നുമില്ല. കേന്ദ്ര കമ്മിറ്റിയില്‍ നിന്നുകൂടി ഒഴിവാക്കി തരണമെന്നേ അദ്ദേഹം പറയൂ. ഡാങ്കേ വിജയനും കോടിയേരി സുരയും ഒക്കെയാണ്, പി ബി യില്‍ ഇരിക്കാന്‍ യോഗ്യര്‍. വേണമെങ്കില്‍ വാണിഭ ശശിയെക്കൂടി ചേര്‍ക്കാം.

പാര്‍ട്ടിയില്‍ നിന്നും പുറത്തക്കാന്‍ മാത്രം ഗൌരവമുള്ള അച്ചടക്ക ലംഘനമാണു വി എസ് നടത്തിയിരിക്കുന്നത്. പാര്‍ട്ടി സെക്രട്ടറിയെ പൊതു വേദിയില്‍ പരസ്യമായി തള്ളിപ്പറഞ്ഞു. അതും പല പ്രവശ്യം. ഇതുപോലെ ഒന്ന് പാര്‍ട്ടിയുടെ ചരിത്രത്തില്‍ ഇന്നു വരെ ഉണ്ടാകാത്തതാണ്. അത് പി ബി യില്‍ അംഗത്വം കൊടുത്ത് ബഹുമാനിക്കേണ്ടതാണെങ്കില്‍ ഈ പാര്‍ട്ടിയോട് സഹതാപം തോന്നുന്നു.


എന്താണ് ഉദ്ദേശിക്കുന്നത്?

അച്ചു മാമനും കണ്ണൂര്‍ ഗുണ്ടകളും ഒരേ മാതിരി ആള്‍ക്കാര്‍ തന്നെ എന്നാണ് എന്റെ വിശ്വാസം.

vkayil said...

Remove Kannur Lobby, the only solution to save Kannur & CPM.
http://www.firstpost.com/politics/cpm-and-the-cult-of-violence-308525.html

kaalidaasan said...

>>>>എന്താണ് ഉദ്ദേശിക്കുന്നത്?<<<<

പി ബിയില്‍ അംഗത്വം കൊടുത്താല്‍ തീരുന്ന പ്രശ്നമല്ല ഇതെന്ന്.

kaalidaasan said...

>>>>അച്ചു മാമനും കണ്ണൂര്‍ ഗുണ്ടകളും ഒരേ മാതിരി ആള്‍ക്കാര്‍ തന്നെ എന്നാണ് എന്റെ വിശ്വാസം.<<<<

താങ്കളുടെ വിശ്വാസം താങ്കളെ രക്ഷിക്കട്ടെ.

പക്ഷെ അങ്ങനെ ഒരു വിശ്വാസം എനിക്കില്ല.

ഇപ്പോള്‍ വി എസ് എടുക്കുന്ന നിലപാടിലേക്ക് പാര്‍ട്ടിക്കും വരേണ്ടി വരും. ഇന്നലെ ച്നദ്രശേഖരനെ വിമര്‍ശിച്ചുകൊണ്ട്, സെക്രട്ടേറിയറ്റ് പാസാക്കിയ പ്രമേയത്തില്‍ കുലം കുത്തി എന്ന പ്രയോഗമില്ല. അതിന്റെ അര്‍ത്ഥം ആ പ്രയോഗം പാര്‍ട്ടിയുടേതല്ല പിണറായി വിജയന്റെ വ്യക്തിപരം മാത്രമാണെന്നാണ്.

Vanaran said...

ഇന്‍ഡ്യന്‍ കമ്മ്യൂണിസത്തെക്കാള്‍ വലിയ കുലംകുത്തല്‍ വേറെയെന്തെങ്കിലുമുണ്ടോ ? വിപ്ലവം പറഞ്ഞ് പറ്റിച്ച് പാവങ്ങളെ കുലംകുത്തുന്നു. ഗുണ്ടാപ്പടയുടെ സഹായത്തോടെ ജനാധിപത്യത്തെ ആകമാനം കുലംകുത്തുന്നു. വിദേശി യജമാനന്‍മാരുടെ വാലാട്ടിപ്പട്ടികളായി നടന്ന് ഒരുകാലത്ത് സ്വന്തം നടിനെ തന്നെ കുലംകുത്തിയിരുന്നു. നമ്മുടെ സംസ്കാരത്തെ അവഹേളിച്ചും, അപകീര്‍ത്തിപ്പെടുത്തിയും കള്ളക്കഥകള്‍ പറഞ്ഞ് വിശ്വസിപ്പിച്ചും സ്വന്തം പൈതൃകത്തെ കുലംകുത്തുന്നു. ഇന്നിപ്പോള്‍ സ്വന്തം പാളയത്തില്‍ തന്നെയുള്ള ആദര്‍ശധീരന്മാരായ വ്യക്തികളെ ഒതുക്കിക്കൊണ്ട് കമ്മ്യൂണിസത്തെ തന്നെ കുലംകുത്തുന്നു. ലോകത്തെവിടെയെങ്കിലും ഇത്രയും വലിയ വഞ്ചനയുടെ ചരിത്രം വേറെയുണ്ടോ ?

kaalidaasan said...

>>>>Remove Kannur Lobby, the only solution to save Kannur & CPM.
http://www.firstpost.com/politics/cpm-and-the-cult-of-violence-308525.html<<<<


vkayil,

Kannur lobby has virtually high jacked CPM. And Pinarayi is the dictator leader of this gang. Every opposing voice is brutally suppressed by Pinarayi and his vassals. Whatever they do, is in the name of CPM. And others judge CPM, by their deeds. But those are not Communist policies.

kaalidaasan said...

സി പി എം സെക്രട്ടേറിയറ്റ് ഇറക്കിയ പ്രസ്താവനയില്‍ നിന്ന്.

ടി.പി. ചന്ദ്രശേഖരന്‍ സി.പി.എം. ഒഞ്ചിയം ഏരിയാക്കമ്മിറ്റിയംഗമായിരുന്നപ്പോള്‍ 2008-ല്‍ പാര്‍ട്ടി വിട്ടുപോയത് സ്ഥാനമോഹവും പാര്‍ലമെന്ററി ആര്‍ത്തിയും കാരണം. ചന്ദ്രശേഖരനും കൂട്ടരും പുതിയ പാര്‍ട്ടി ഉണ്ടാക്കിയതില്‍ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രമൊന്നും അടങ്ങിയിട്ടില്ല. വിപ്ലവ മാര്‍ക്‌സിസ്റ്റുകള്‍ എന്ന് അവര്‍ സ്വയം വിളിക്കുന്നത് അപഹാസ്യം.

പാര്‍ട്ടിയുടെ രാഷ്ട്രീയ നിലപാടിനോടോ ആശയങ്ങളോടോ അവര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നില്ല. 2001-ല്‍ ഒരു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ചന്ദ്രശേഖരന് തെറ്റുതിരുത്തി പാര്‍ട്ടി ഏരിയാക്കമ്മിറ്റിയിലെത്താന്‍വരെ അവസരം നല്‍കിയിരുന്നു.

ഇടതുമുന്നണി സംവിധാനം നിലനിര്‍ത്താനുള്ള തീരുമാനത്തിന്റെ ഭാഗമായി ജനതാദളിന് ഏറാമല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നല്‍കണമെന്ന പാര്‍ട്ടി നിര്‍ദേശത്തിനെതിരെ ഒരുപറ്റം സഖാക്കളെ തെറ്റിദ്ധരിപ്പിച്ച് പുറത്തേക്ക് പോയവര്‍ ഒരു ആശയപ്രശ്‌നവും അക്കാലത്ത് ഉയര്‍ത്തിയിരുന്നില്ല.

2009-ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മുല്ലപ്പള്ളി രാമചന്ദ്രനെ വിജയിപ്പിക്കാന്‍ സഹായകമായ തരത്തില്‍ എല്‍.ഡി.എഫ് വോട്ടില്‍ വിള്ളലുണ്ടാക്കാന്‍ ഇക്കൂട്ടര്‍ക്ക് കഴിഞ്ഞിരുന്നു. 2010-ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ഇവര്‍ യു.ഡി.എഫിനെ സഹായിച്ചു.


ആദ്യം പിണറായി വിജയന്‍ ചന്ദ്രശേഖരനെ അപഹസിച്ചു. ഇപ്പോള്‍ അദ്ദേഹത്തിന്റെ ആശ്രിതര്‍ ഒന്നായി ആ അപഹസിക്കല്‍ തുടരുന്നു. തമ്പ്രാന്‍ പരസ്യമായി അപഹസിക്കുന്നു. ചേവകര്‍  സെക്രട്ടേറിയറ്റില്‍ ഇരുന്ന് അപഹസിക്കുന്നു. അഭിപ്രായം ഒന്നു തന്നെ.

2009-ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വടകരയില്‍ ജയിച്ചത് 50000 വോട്ടുകള്‍ക്കായിരുന്നു. ചന്ദ്രശേഖരന്‍ നേടിയത് ആ ഭൂരിപക്ഷത്തിന്റെ പകുതിയില്‍ താഴെയും. ജനങ്ങള്‍ പാര്‍ട്ടിക്ക് വോട്ടു ചെയ്തില്ലെങ്കില്‍ അതിനു കാരണം വേറെയാണ്. ഇനി വരുന്നതെരഞ്ഞെടുപ്പുകളില്‍ ഇത്ര പോലും ലഭിക്കില്ല. സി പി എം ലോക്കല്‍ കമ്മിറ്റി അംഗമാണു ക്വട്ടേഷന്‍ നല്‍കിയതെന്നിപ്പോള്‍ തെളിഞ്ഞിരിക്കുന്നു. മലബാറില്‍ പാര്‍ട്ടിയുടെ തെക്കോട്ടിറക്കം ഇതോടെ ആരംഭിക്കും.

ഇതിലെ ഏറ്റവും വലിയ തമാശ, ഇടതുമുന്നണി സംവിധാനം നിലനിര്‍ത്താനുള്ള തീരുമാനത്തിന്റെ ഭാഗമായി ജനതാദളിന് ഏറാമല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നല്‍കണമെന്നു തീരുമാനിച്ചു എന്നതാണ്. ഇതേ ജനതാദളിന്റെ കയ്യിലിരുന്ന കോഴിക്കോട് പാര്‍ലമെന്റ് സീറ്റ് പിണറായി ധാര്‍ഷ്ട്യത്തോടെ പിടിച്ചെടുത്ത് ജനതാദളിനെ അപമാനിച്ച് ഇടതുമുന്നണിയില്‍ നിന്നും പുറത്താക്കി. ഇടതുമുന്നണി സംവിധാനം നിലനിര്‍ത്താന്‍ പിണറായി വിജയന്‍ അനുഷ്ടിച്ച ത്യഗങ്ങള്‍ കേട്ടാല്‍ ആരും കോരിത്തരിച്ചു പോകും.


പി ബി അംഗം എം എ ബേബി തയ്യാറാക്കി സെക്രട്ടേറിയറ്റില്‍ ചര്‍ച്ചയ്ക്ക് വച്ച പ്രസ്താവന ടി.പി.ചന്ദ്രശേഖരന്റെ നിലപാടുകളെ കഠിനമായി കുറ്റപ്പെടുത്തുന്നതായിരുന്നു. വി.എസ് അതിനെ എതിര്‍ത്തു. നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പില്‍ ജയിക്കണമെങ്കില്‍ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തുകയോ, അതോ ചന്ദ്രശേഖരനെ അപഹസിക്കുകയോ ഏതാണ് വേണ്ടതെന്ന് വി.എസ് ചോദിച്ചു. അതിന് ആര്‍ക്കും മറുപടി ഉണ്ടായില്ല.

പ്രസ്താവന ഇറങ്ങിയതിനു തൊട്ടുപിന്നാലെ സി പി എം ലോക്കല്‍ കമ്മിറ്റി അംഗം താനാണു ക്വട്ടേഷന്‍ നല്‍കിയതെന്നു സമ്മതിച്ചിരിക്കുന്നു. വ്യക്തി വൈരാഗ്യത്തിന്റെ പേരിലാണത്രെ ഇദ്ദേഹം ക്വട്ടേഷന്‍ നല്‍കിയത്. കുലം കുത്തികള്‍ക്ക് സ്ഥാനമോഹമാണ്. പക്ഷെ കുലത്തിന്റെ നെടും തൂണുകള്‍ക്കോ? വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ ആളുകളെ ക്വട്ടേഷന്‍ നല്കി കൊലപ്പെടുത്തുന്നു. ഇതാണു പിണറായി വിജയന്‍ കമ്യൂണിസത്തിനു നല്‍കിയ കനത്ത സംഭാവന. ചരിത്രം ഇത് തങ്ക ലിപികളില്‍ രേഖപ്പെടുത്തും.

kaalidaasan said...

ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സി.പി.എം. പ്രവര്‍ത്തകര്‍ കോഴിക്കോട്ട് ഒരു കൂട്ടായ്മ സംഘടിപ്പിച്ചു. പരിപാടിക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്നും അതില്‍  പങ്കെടുത്താല്‍ നടപടിയുണ്ടാവുമെന്ന് ജില്ലാ നേതൃത്വം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതു വകവെക്കാതെയാണ് പ്രവര്‍ത്തകര്‍ ഒത്തുകൂടിയത്. അവിടെ ഉണ്ടായ അഭിപ്രായങ്ങളില്‍ ചിലത്.

ചന്ദ്രശേഖരന്റെ വിപ്ലവബോധം ഉയര്‍ത്തിപ്പിടിച്ച് അതിനെ ശക്തിപ്പെടുത്തും. അതിശക്തമായ നിലപാട് എടുക്കാന്‍ തങ്ങള്‍ തയ്യാറാവും ്‌. ഒരു തിട്ടൂരവും വിലക്കും അതിനെചെറുക്കാന്‍ പര്യാപ്തമല്ല. അസ്തമിക്കാത്ത സൂര്യനായി ചന്ദ്രശേഖരന്‍ ഉദിച്ചുനില്ക്കും. കൊലയാളികള്‍ക്കും അവര്‍ക്കുപിന്നിലുള്ളവര്‍ക്കും കേരളം മാപ്പുനല്‍കില്ല. വരുംകാലം അവരുടെ മുഖത്ത് കാറിത്തുപ്പും. കുലം വിട്ടുപോയവനല്ല, കുലത്തില്‍ തന്നെയുള്ള ധീരനായ പോരാളിയാണ് ചന്ദ്രശേഖരനെന്ന് വിളിച്ചുപറയേണ്ട സമയമാണിത്. ടി.പി. യുടെ ധൈര്യവും സ്ഥൈര്യവുമുള്ള എത്രനേതാക്കള്‍ കോഴിക്കോട്ടെ പാര്‍ട്ടിയിലുണ്ട്? കൊലപാതകത്തിന് നാട്ടുകാര്‍ പ്രതികാരം ചെയ്യും. ആയിരങ്ങള്‍ കൂട്ടായ്മയ്ക്ക് പിന്തുണപ്രഖ്യാപിച്ച് പുറത്തുണ്ടെന്ന് വിജയഭേരി മുഴക്കുന്നവര്‍ തിരിച്ചറിയണം.

ജീവിതാവസാനം വരെ ഉന്നതമായ കമ്യൂണിസ്‌റ്റ് മൂല്യബോധം കാത്തുസൂക്ഷിച്ച ടി.പി. ചന്ദ്രശേഖരന്‍ ധീരനായ പോരാളിയാണ്. ടി.പിയെ ഇല്ലാതാക്കിയാല്‍ അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച ശുദ്ധീകരണ പ്രക്രിയ നശിക്കുമെന്നു ഏതെങ്കിലും നരാധമന്മാര്‍ കരുതേണ്ട. ടി.പിയോളം ആത്മാര്‍ഥതയും അര്‍പ്പണബോധവുമുള്ള എത്ര നേതാക്കളെ സി.പി.എമ്മില്‍ കാണിക്കാന്‍ ഉണ്ട്. ടി.പിയെ കൊന്നതുകൊണ്ട്‌ ഒരു പ്രത്യയശാസ്‌ത്രവും വളരില്ല. അരമനകളില്‍ സുഖലോലുപതയില്‍ മാഫിയാ-കച്ചവടക്കാര്‍ക്കിടയില്‍ വിഹരിക്കുന്ന നേതൃത്വത്തിനു ടി.പി. എന്നും അസ്വസ്‌ഥത സൃഷ്‌ടിച്ചു. അവരുടെ തീന്മേശയില്‍ ചെങ്കൊടി വിരിച്ചിരുന്നെങ്കില്‍ ടി.പി ഇന്നു കൊടിവച്ച വാഹനത്തില്‍ സഞ്ചരിക്കുമായിരുന്നു. ടി.പിയുടെ ജനപിന്തുണയില്‍ അസൂയപൂണ്ട അധമന്‍മാരാണ്‌ അദ്ദേഹത്തെ കൊലപ്പെടുത്തിയത്.

kaalidaasan said...

ചന്ദ്രശേഖരന്റെ ഭാര്യ രമയുമായി ഇന്‍ഡ്യ വിഷന്‍ നടത്തിയ അഭിമുഖത്തില്‍ നിന്ന്.

നിലപാടു മാറ്റിയാല്‍ മാത്രമേ റവലൂഷണറി മാര്‍ക്‌സിസ്‌റ്റ് പാര്‍ട്ടിക്കാര്‍ സി.പി.എമ്മിലേക്കു തിരിച്ചുപോവുമായിരുന്നുള്ളൂ. അത്‌ അടച്ചിട്ട മുറിയിലെ ചര്‍ച്ചയാകരുത്‌. പരസ്യമായി എടുക്കുന്ന നിലപാടായിരിക്കണമെന്നുമായിരുന്നു ആര്‍.എം.പിയുടെ നയം. അതുണ്ടായില്ല. പല മധ്യസ്‌ഥന്‍മാരും ചര്‍ച്ച നടത്തി. ഇവരൊക്കെ സി.പി.എമ്മിന്റെ ദല്ലാള്‍മാരായിരുന്നു. ഈ ചര്‍ച്ചകളെക്കുറിച്ചൊന്നും ചന്ദ്രശേഖരന്‍ പറഞ്ഞിട്ടില്ല. പാര്‍ട്ടി സമീപനം മാറുമെന്ന പ്രതീക്ഷയും എനിക്കുണ്ടായിരുന്നില്ല.

ആര്‍.എം.പിയുടെ രൂപീകരണത്തിലേക്കു നയിച്ച നിമിത്തം മാത്രമായിരുന്നു ഏറാമല പഞ്ചായത്തിലെ തര്‍ക്കം. അതിനു മുമ്പേ സി.പി.എമ്മില്‍ ആശയസമരം തുടങ്ങിയിരുന്നു. പുറംലോകം അറിഞ്ഞിരുന്നില്ലെന്നു മാത്രം. പാര്‍ട്ടിയിലേക്കു തിരിച്ചുവരാന്‍ ഒരിക്കലും വഴിതുറന്നിരുന്നില്ല. ചന്ദ്രശേഖരന്റെ വെട്ടിത്തുറന്നുള്ള സമീപനം പാര്‍ട്ടിയില്‍ ആര്‍ക്കും ഇഷ്‌ടമായിരുന്നില്ല. പക്ഷേ, അതൊക്കെ ചന്ദ്രശേഖരന്‍ ധീരമായി നേരിട്ടു.

അതിനൊക്കെയും സാധാരണക്കാരായ പാര്‍ട്ടിപ്രവര്‍ത്തകര്‍ പിന്തുണ നല്‍കി. വി.എസ്‌. ഉയര്‍ത്തിയ ആശയങ്ങള്‍ സി.പി.എമ്മിന്‌ ഒരിക്കലും സ്വീകാര്യമായിരുന്നില്ല. അതുകൊണ്ടുതന്നെ വി.എസിലൂടെ സി.പി.എമ്മിലേക്കു തിരിച്ചുവരവും പ്രതീക്ഷിച്ചില്ല.

പലപ്പോഴും ഭീഷണിയുണ്ടായി. വരുന്ന വഴികളില്‍ അക്രമിക്കപ്പെട്ടു. പാര്‍ട്ടി യോഗങ്ങളിലേക്കു ബോംബേറുണ്ടായി. ആര്‍.എം.പിയുടെ കൊടി പിടിച്ചാല്‍ കൈ വെട്ടുമെന്നു ഒഞ്ചിയത്തു വന്ന്‌ ഇ.പി. ജയരാജന്‍ പരസ്യമായി പ്രസംഗിച്ചു. എം.വി. ജയരാജന്‍, കോടിയേരി ബാലകൃഷ്‌ണന്‍ തുടങ്ങിയ സി.പി.എം. നേതാക്കളൊക്കെയും പലപ്പോഴായി പരസ്യമായി ഭീഷണി ഉയര്‍ത്തിയിട്ടുണ്ട്‌. വടകര ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം ഭീഷണി കുറഞ്ഞു. ഒന്നരലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സി.പി.എം. ജയിച്ചിരുന്ന വടകരയില്‍ അമ്പതിനായിരത്തില്‍ കുറഞ്ഞ വോട്ടിന്റെ തോല്‍വിയാണുണ്ടായത്‌. ഇതില്‍ ചന്ദ്രശേഖരന്റെ സ്വാധീനം വളരെ വലുതായിരുന്നു. ഇനി വടകര കിട്ടില്ലെന്നു പാര്‍ട്ടിക്കറിയാം.

ചന്ദ്രശേഖനെ കൊന്നാല്‍ ആര്‍.എം.പിയെ മണ്ണില്‍നിന്ന്‌ ഇല്ലാതാക്കാമെന്നു കരുതിയെങ്കില്‍ പാര്‍ട്ടിക്കു തെറ്റി. സി.പി.എമ്മില്‍ ഇന്ന്‌ ആശയമല്ല പ്രധാനം. അധികാരം കൈയാളുന്നവരാണു പാര്‍ട്ടി ഭരിക്കുന്നത്‌. പാര്‍ട്ടി സംവിധാനമെന്താണെന്നു സി.പി.എം. മനസിലാക്കണം. ആര്‍.എം.പിയില്‍നിന്ന്‌ ആരും സി.പി.എമ്മിലേക്കു മടങ്ങിപ്പോയിട്ടില്ല. സി.പി.എം. ഇപ്പോഴും യാഥാര്‍ഥ്യം മനസിലാക്കുന്നില്ല.

kaalidaasan said...

കൊലപാതകത്തില്‍ പാര്‍ട്ടി പെട്ടുപോകാതിരിക്കാനുള്ള പ്രചാരണങ്ങളാണു വിവാദവ്യവസായിയൊക്കെ വലിച്ചിഴക്കുന്നതിലൂടെ നടക്കുന്നത്‌. നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പു നടക്കുമ്പോള്‍ പാര്‍ട്ടി ഇങ്ങനെ ചെയ്യില്ലെന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമം സാധാരണക്കാരുടെ കണ്ണില്‍പൊടിയിടാനാണ്‌. എന്റെ അച്‌ഛനും സഹോദരനുമൊക്കെ സി.പി.എമ്മുകാരാണെന്നതില്‍ ഒരിക്കലും മനഃസംഘര്‍ഷമുണ്ടായിട്ടില്ല. ഞങ്ങള്‍ക്കെല്ലാം ഒരു കാലത്തു പാര്‍ട്ടിയായിരുന്നു ജീവിതം.

അറസ്‌റ്റിലായ രവീന്ദ്രന്‍ ചന്ദ്രശേഖരന്റെ അടുത്ത സുഹൃത്തായിരുന്നു. രവീന്ദ്രനു പെണ്ണുകാണാന്‍ ഒപ്പമുണ്ടായിരുന്നതു ചന്ദ്രശേഖരനാണ്‌. രവീന്ദ്രന്റെ വീട്ടില്‍ മുമ്പു പാര്‍ട്ടിക്കമ്മിറ്റികള്‍ നടന്നിരുന്നു. രവീന്ദ്രന്റെ വീട്ടിലെ അടുക്കളയില്‍ വരെ എപ്പോഴും കയറിച്ചെല്ലാന്‍ സ്വാതന്ത്ര്യമുണ്ടായിരുന്നയാളാണു ചന്ദ്രശേഖരന്‍. സി.പി.എം. വിട്ടശേഷവും വ്യക്‌തി ബന്ധം തുടര്‍ന്നിരുന്നു. രവീന്ദ്രന്‍ ഒറ്റിക്കൊടുക്കുമെന്നു പ്രതീക്ഷിച്ചില്ല. നേതാക്കള്‍ അറിഞ്ഞിട്ടാണെങ്കിലും പ്രാദേശിക നേതാക്കളുടെ പങ്കില്ലാതെ കൊലപാതകം നടത്താനാകില്ല.

ഞാന്‍ പ്രവര്‍ത്തിച്ച പാര്‍ട്ടിയെക്കുറിച്ച്‌ എനിക്കറിയാം. പാര്‍ട്ടി തീരുമാനിച്ചാല്‍ നടപ്പാക്കിയിരിക്കും എന്നാണ്‌ അദ്ദേഹം പറഞ്ഞിരുന്നത്‌. അതുകൊണ്ടുതന്നെ ഒരിക്കലും കൂടെ ആരെയും അദ്ദേഹം കൂട്ടിയിരുന്നില്ല. അവര്‍ കൂടി അപായപ്പെടരുതെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. ഒറ്റയ്‌ക്കായിരുന്നു എപ്പോഴും യാത്ര.

കൊലപാതകത്തിനുശേഷം യു.ഡി.എഫില്‍നിന്നു മാത്രമല്ല സഹായം കിട്ടിയത്‌. യു.ഡി.എഫിന്‌ അവരുടെ രാഷ്‌ട്രീയ താല്‍പര്യമുണ്ട്‌.

ചന്ദ്രശേഖരനെ ഇല്ലാതാക്കിയാല്‍ നൂറു ചന്ദ്രശേഖരന്‍മാര്‍ ഒഞ്ചിയത്തുനിന്നുതന്നെ ഉയര്‍ന്നുവരും. ഒരുപാടു പേര്‍ പിന്തുണയ്‌ക്കുന്നുണ്ട്‌. ജീവിച്ചിരിക്കുന്ന ചന്ദ്രശേഖരനേക്കാള്‍ മരിച്ച ചന്ദ്രശേഖരനെയാണു സി.പി.എം. പേടിക്കേണ്ടത്‌. എന്തായാലും സി.പി.എം. ശരി അംഗീകരിക്കേണ്ട കാലം വരും.

നയം മാറാതെ സി.പി.എമ്മും ആര്‍.എം.പിയും ഒരിക്കലും ഒന്നാകില്ല. ആര്‍.എം.പിയുമായി സഹകരിക്കാന്‍ സി.പി.ഐ. മുന്‍ സംസ്‌ഥാന സെക്രട്ടറി സി.കെ. ചന്ദ്രപ്പന്‍ ഇടപെട്ടതായി അറിയില്ല. സി.പി.ഐയും സി.പി.എമ്മും ഒരു നാണയത്തിന്റെ രണ്ടുവശങ്ങളാണെന്നാണു ചന്ദ്രശേഖരന്‍ പറഞ്ഞിരുന്നത്‌.

സി.പി.എമ്മിന്റെ കോഴിക്കോട്‌ ജില്ലാക്കമ്മിറ്റി പ്രശ്‌നപരിഹാരത്തിനു ശ്രമിച്ചിട്ടില്ല. കണ്ണൂര്‍ നേതാക്കളുമായി സി.പി.എം. വിട്ടശേഷം ചന്ദ്രശേഖരന്‍ ബന്ധപ്പെട്ടിട്ടില്ല. അതിനുമുമ്പ്‌ എല്ലാവരുമായി നല്ല ബന്ധമുണ്ടായിരുന്നു. ആര്‍.എം.പിയെ അനുനയിപ്പിക്കാന്‍ പി. ജയരാജന്‍ ഇടപെട്ടന്നതു വാസ്‌തവവിരുദ്ധമാണ്‌.

ഭീഷണികളേറെ ഉണ്ടായിട്ടുണ്ട്‌. സഖാക്കള്‍ക്കു നേരേ ആക്രമണങ്ങളും. അന്നൊക്കെ പരാതിപ്പെട്ടിട്ടും ഒരാളെയെങ്കിലും പിടികൂടാന്‍ തയാറായില്ല. ആറുമാസം കൊണ്ടു തീരുമെന്നു പറഞ്ഞ ആര്‍.എം.പി. എല്ലാ വെല്ലുവിളികളെയും അതിജീവിച്ച്‌ നാലു വര്‍ഷം പിന്നിടുകയാണ്‌.

ഇതുവരെ കേരളം കണ്ടിട്ടില്ലാത്ത രാഷ്‌ട്രീയ കൊലപാതകമായിരുന്നു ചന്ദ്രശേഖരന്റെത്‌. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ വിശ്വാസമുണ്ട്‌. നീതി കിട്ടുമെന്നുതന്നെയാണു കരുതുന്നത്.

vkayil said...

പേടിയുണ്ടോ? ഏഷ്യാനെറ്റില്‍ രമയോട് സിന്ധു സൂര്യകുമാര്‍

"ടിപി ചന്ദ്രശേഖരന്റെ ഭാര്യയാണ് ഞാന്‍" - രമ

മുക്കുവന്‍ said...

എന്നിട്ടിപ്പോള്‍ അതിനേക്കുറിച്ച് കോണ്‍ഗ്രസുകാര്‍ പോലും മിണ്ടുന്നില്ലല്ലോ. എന്തു പറ്റി?...

do you think it is because there is no evidence?

coir board chairman requirement..

second class Paid MCA holder... yep. there is no other candidates available over that qualification/experience in kerala and awarded post for Mr Arun Achumaman. :) come on Kalidasa...


all politicians loots money when they get power. VS also did it and we have seen in many times. after this when you claim he is clean, I cant digest that.

kaalidaasan said...

>>>>do you think it is because there is no evidence?

coir board chairman requirement..

second class Paid MCA holder... yep. there is no other candidates available over that qualification/experience in kerala and awarded post for Mr Arun Achumaman. :) come on Kalidasa... <<<<


Mukkuvan,

If there is evidence what is it? If you are sure of it, why don't you spell it out?

Former MP V S Vijayaraghavan was the chairman of coir board from 2008 to 2011. What was his qualification?

If you are so sure about the required qualification for coir board chairman, why do not you make it clear?

kaalidaasan said...

>>>>all politicians loots money when they get power. VS also did it and we have seen in many times. after this when you claim he is clean, I cant digest that.<<<<

Mukkuvan,

This is a blanket statement. If all politicians loot money, then it is better to get rid of politics and may be a military dictatorship is the choice. Is that your stand?

VS is in politics for more than 6 decades. The only allegation about him so far is allotting govt. land to an ex-service man who happens to be his relative. The truth is that land was originally allotted to him earlier by Karunakaran. But he could not get it and he resubmitted as application. VS just did reallocation. If there is something against rules and regulations, he can be punished. The other allegation is his son Arun kumar was made director of IHRD. This allegation is blatantly false. The note which VS wrote in the concerned file is , let the next ministry take adecision on this issue. The only evidence regarding this allegation which the Satheesan committee found out was, Arun Kumar signed as Director in some papers. In the absence of a Director , additional director usually signs papers. That is a practice accepted all over the world. When PM of India goes abroad, his authority is delegated to another minister.

vkayil said...

രമയുടെ തുറന്ന കത്ത്
www.doolnews.com/k-k-rema-writes-an-open-letter-to-communists-on-t-p-chandrasekharan-murders-malayalam-article345.html

vkayil said...

Kaalidaasan,
There is a raging controversy over DGP Jacob Punnoose's statement that TPC's murder was not political (the phrase he used was "swakarya labham"). Though very unlikely, but could there be some other angle to the murder, contrary to popular belief that CPM is behind it ? The DGP seems to be upright and apolitical and Thiruvanchoor's subsequent spin was not at all convincing. Someone commented in another blog that TPC was active in Nadapuram area where communal violence is a regular feature. True, Kannur Lobby is a curse to CPM, but truth should come out and there shouldn't doubt anybody's mind. What is your opinion ?

kaalidaasan said...

vkayil,

പോലീസും, കോണ്‍ഗ്രസും, മന്ത്രിസഭയും.ലീഗുമൊക്കെക്കൂടി ഈ കേസന്വേഷണം ഒരു പരുവത്തിലാക്കി എന്നു വേണമെങ്കില്‍ പറയാം. പോലീസിനേസംബന്ധിച്ച് ഇത് ഒരു കൊലപാതകമാണ്. വ്യക്തമായ തെളിവു കിട്ടുന്നതുവരെ ഇത് രാഷ്ട്രിയമോ, വ്യക്തി വൈരാഗ്യമോ ഒന്നുമല്ല. തെളിയിക്കപ്പെടുന്നതുവരെ കൊലപാതകം മാത്രം. അതുകൊണ്ട് ഡി ജി പിയുടെ പരാമര്‍ശം ആരിലും സംശയമുണ്ടാക്കും. അതിലും കഷ്ടമാണ്, ഉമ്മന്‍ ചാണ്ടിയും, തിരുവഞ്ചൂരും, മുല്ലപ്പള്ളിയും ആടുന്ന പൊറാട്ടു നാടകം. ആവര്‍ക്കിത് രാഷ്ട്രീയകൊലപതകമാണെന്ന കാര്യത്തില്‍ യതൊരു സംശയവുമില്ല. . കൊല ചെയ്ത പ്രതികളിലൊരാളേപ്പോലും ഇതു വരെ അറസ്റ്റ് ചെയ്തിട്ടില്ല. കൊലപാതകത്തിനു വഴിയൊരുക്കി എന്ന ആരോപണത്തിന്‍മേലാണിപ്പോള്‍ കുറച്ചു പേരെ അറസ്റ്റ് ചെയ്തിട്ടുള്ളതും.

ചോദ്യം  ചെയ്യാന്‍ പോലീസുകൊണ്ടുപോയ ഒരാളെ സി പി നേതാക്കള്‍ വന്ന് ഇറക്കിക്കൊണ്ടുപോയതൊക്കെ നമ്മള്‍ കണ്ടല്ലോ. ആ പരിപ്പ് ഇവിടെ വേകില്ല, എന്നൊക്കെ വീമ്പു പറഞ്ഞ തിരുവഞ്ചൂര്‍ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. മുഖ്യമന്ത്രിയും, അഭ്യന്തരമന്ത്രിയും ചാടിക്കയറി പറഞ്ഞത്, ഇത് സി പി എം നടത്തിയ കൊലപാതകമെന്നായിരുന്നു. ഇനി സി പി എം ആണിത് ചെയ്തതെന്ന് തെളിയിക്കേണ്ട ബാധ്യത ഇവര്‍ക്കുണ്ട്. ഇല്ലെങ്കില്‍ അവരുടെ വിശ്വാസ്യത തകരും.

ചെന്നിത്തലയും, മുല്ലപ്പള്ളിയും, വേണുഗോപാലും ആണിപ്പോള്‍ സി ബി ഐ അന്വേഷണം നടത്തേണ്ടതാണെന്ന് പറയുന്നവര്‍. കേരള രാഷ്ട്രീയത്തിലെ മന്ദബുദ്ധി എന്നു വിശേഷിപ്പിക്കാവുന്ന ചെന്നിത്തലയുടെ പ്രസ്താവന ആരിലും ചിരി ഉണര്‍ത്തും. മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കെന്താ സി ബി ഐ അന്വേഷണത്തെ പേടി ,എന്നാണദ്ദേഹം ചോദിച്ചത്. കോണ്‍ഗ്രസ് പാര്‍ട്ടി വിചാരിച്ചാല്‍ ഈ നിമിഷം സി ബി ഐ അന്വേഷണം നടത്തവുന്നതേ ഉള്ളൂ. ഒരു പക്ഷെ ഇത് സി ബി ഐ അന്വേഷണത്തില്‍ ചെന്നെത്താനാണെല്ലാ സാധ്യതയും.

സി പി എമ്മിന്റെ പ്രദേശിക നേതാക്കളില്‍ പലരും ഇപ്പോള്‍ അറസ്റ്റിലായിട്ടുണ്ട്. സ്വഭാവികമായി സി പി എം പ്രതിരോധത്തിലാണ്. അതുകൊണ്ട് അന്വേഷണം സി പി എമ്മില്‍ എത്താതിരിക്കാനുള്ള എല്ലാ കളികളും അവര്‍ നടത്തും. പോലീസിനെയോ മന്ത്രിമാരെയോ ഒക്കെ സ്വാധീനിച്ച് അവര്‍ അത് ചെയ്യും. അടുത്തു തന്നെ ഭരണമാറ്റം ഉണ്ടാകുമെന്ന പിണറായി വിജയന്റെ പ്രസ്താവന പോലീസിനു നല്‍കുന്ന മുന്നറിയിപ്പുമാണ്.

ഇപ്പോള്‍ അറിവായിടത്തോളം കൊലപാതകം നടത്തിയത് വാടകകൊലയാളികളാണ്. അവര്‍ ടാക്സി കാര്‍ പോലെയാണ്. ആരു വിളിച്ചാലും പണം കിട്ടിയാല്‍ പോകും. കോണ്‍ഗ്രസിനു വേണ്ടിയും ഇടപാടു നടത്തിയവരായിരിക്കും അവരൊക്കെ. ഇവരെ പിടിച്ചാല്‍ പലതും പുറത്ത് വരാം. പ്രതികള്‍ പിടിക്കപ്പെടാതിരിക്കാന്‍ കോണ്‍ഗ്രസില്‍ നിന്നു തന്നെ നീക്കങ്ങളുണ്ടാകാം.

പ്രതികള്‍ പിടിക്കപ്പെട്ടാല്‍ അത് കേരള രാഷ്ട്രീയത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കും. കൂടുതല്‍ പ്രശ്നം സി പി എമ്മിനാണ്. വി എസിനു വ്യക്തമായ ചില സൂചനകള്‍ ലഭിച്ചിട്ടുണ്ട്. പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ. അതുകൊണ്ടാണദ്ദേഹം പരസ്യമായി ചില നിലപാടുകളെടുത്തിരിക്കുന്നതും.

കൊലപാതകത്തിനു പിന്നില്‍ സി പി എം ആണെന്നിപ്പോളും ഉറപ്പിച്ചു പറയാന്‍ ആകില്ല. രാഷ്ട്രീയവും, വര്‍ഗ്ഗീയതയും, വ്യക്തി വൈരാഗ്യവും ഒക്കെ കുഴഞ്ഞുമറിഞ്ഞുകിടക്കുന്ന ഈ പ്രദേശത്തു നടന്നതായതുകൊണ്ട്, ഒന്നിനുമുറപ്പില്ല. പക്ഷെ ഒരു കാര്യം സത്യമാണ്. ചന്ദ്രശേഖരനോട് വെറുപ്പുണ്ടായിരുന്നത് സി പി എമ്മിന്റെ കണ്ണൂര്‍ ലോബിക്ക് മാത്രമായിരുന്നു. പാര്‍ട്ടിക്കു പുറത്തുപോയെങ്കിലും പാര്‍ട്ടിയിലെ പലരും അദ്ദേഹവുമായുള്ള വ്യക്തി ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. അദ്ദേഹത്തെ പലപോഴും അവര്‍ ഭീക്ഷണിപ്പെടുത്തിയിട്ടുണ്ട്. ആര്‍ എം പിയിലെ സാധാരണ പ്രവര്‍ത്തകര്‍ തിരിച്ചു വന്നാലും, നേതാക്കളെ തിരിച്ചെടുക്കില്ല എന്ന് പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവര്‍ പല പ്രാവശ്യം വ്യക്തമാക്കിയിട്ടുമുണ്ട്. അതുകൊണ്ടാണ്, സി പി എം ആണിത് ചെയ്തതെന്ന് പാര്‍ട്ടി അംഗങ്ങള്‍ പോലും വിശ്വസിക്കുന്നത്.

സി പി എമ്മാണിത് ചെയ്തതെന്ന് കോണ്‍ഗ്രസിനും, അല്ല എന്ന് സി പി എമ്മിനും തെളിയിക്കേണ്ടതുണ്ട്. ഇതിനിടക്ക് അന്വേഷണം അട്ടിമറിക്കപ്പെടാനുള്ള എല്ലാ സാധ്യതയും ഉണ്ട്.

kaalidaasan said...

അഴീക്കോടന്‍ രാഘവന്റെ ഭാര്യ മീനാക്ഷി ടീച്ചറുടെ കത്ത്.


പ്രിയപ്പെട്ട രമയ്ക്ക്,

ഞാന്‍ മീനാക്ഷി ടീച്ചര്‍. ഒരു പക്ഷേ ഈ പേരില്‍ എന്നെ തിരിച്ചറിഞ്ഞില്ലെങ്കിലും അഴീക്കോടന്‍ രാഘവന്റെ ജീവിതപങ്കാളി എന്ന നിലയില്‍ ഞാന്‍ രമയ്ക്കും പരിചിതയാണെന്ന് കരുതുന്നു. രമയുടെതായി പ്രസിദ്ധീകരിച്ചുകണ്ട തുറന്ന കത്താണ് ഈ പ്രതികരണത്തിന് എന്നെ പ്രേരിപ്പിച്ചത്. തിക്തമായ അനുഭവങ്ങളിലൂടെ ദീര്‍ഘകാലം കടന്നുപോയ ആളാണ് ഞാന്‍. രമയേക്കാള്‍ ചെറുപ്പത്തില്‍ വൈധവ്യത്തിലേക്ക് എടുത്തെറിയപ്പെട്ടവള്‍. വൈധവ്യത്തിന്റെ കയ്പുനീര് കുടിച്ചുതീര്‍ത്ത് വാര്‍ധക്യത്തിലെത്തി നില്‍ക്കുന്ന ജീവിതം. വിരഹ ദുഃഖത്തിന്റെ ആഴമെത്രയെന്ന് മറ്റാരെക്കാളും എനിക്ക് തിരിച്ചറിയാനാവും. പതിനാറു വര്‍ഷം മാത്രം നീണ്ടുനിന്നതാണ് ഞങ്ങളുടെ ദാമ്പത്യം. പറക്കമുറ്റാത്ത അഞ്ചു കുഞ്ഞുങ്ങളെ എന്റെ കൈകളില്‍ ഏല്‍പിച്ചാണ് സഖാവ് 1972 സെപ്തംബര്‍ 23ന് രക്തസാക്ഷിയായത്. മരിക്കുന്നതിന് അഞ്ചു ദിവസം മുമ്പാണ് അദ്ദേഹം അവസാനമായി വീട്ടിലെത്തിയത്. ഇളയമകന്‍ സാനുവിന് ഹരിശ്രീ കുറിക്കുമ്പോള്‍ ഉടുക്കാനുള്ള കുഞ്ഞുമുണ്ടും കൊണ്ടായിരുന്നു അന്ന് സഖാവ് എത്തിയത്. പിറ്റേന്ന് പുലര്‍ച്ചെ തീവണ്ടിയാപ്പീസിലേക്ക് യാത്രയാക്കിയ അദ്ദേഹത്തിന്റെ മരണവാര്‍ത്തയാണ് പിന്നീട് എന്റെ കാതില്‍ വന്നലച്ചത്. എന്തിനുവേണ്ടിയായിരുന്നു അദ്ദേഹത്തെ നിഷ്ഠൂരമായി കൊലപ്പെടുത്തിയത്? ആരായിരുന്നു കൊലയാളികള്‍? ചന്ദ്രശേഖരന്റെ കൊലപാതകത്തിന് ശേഷം ചര്‍ച്ചകളില്‍ നിറയുന്ന ഗാന്ധിശിഷ്യര്‍ക്ക് ആ അരുംകൊലയിലുള്ള പങ്ക് നിഷേധിക്കാനാവുമോ? കോടതി ശിക്ഷ വിധിക്കാത്തതിനാല്‍ കൊലയാളികള്‍ കൊലയാളികള്‍ അല്ലാതാവുന്നില്ല. രാഷ്ട്രീയ ലാഭത്തിനു വേണ്ടി ചുറ്റും നിന്ന് സിപിഐ എമ്മിനെതിരെ അപവാദ പ്രചാരണത്തിന്റെ പെരുമ്പറ മുഴക്കുന്നവരുടെ ഉദ്ദേശ്യശുദ്ധി തിരിച്ചറിയാന്‍ രമയ്ക്ക് ആവണം. കാറ്റുവിതച്ച് കൊടുങ്കാറ്റ് കൊയ്യാന്‍ ശ്രമിക്കുന്ന അവരുടെ കുതന്ത്രങ്ങളുടെ ഇരകളാവരുത് നമ്മള്‍. ചന്ദ്രശേഖരനെ വകവരുത്തിയവര്‍ ആരായാലും അവര്‍ നിയമത്തിന്റെ മുന്നില്‍ വരണം. ശിക്ഷിക്കപ്പെടണം. എന്നാല്‍, ഈ സംഭവത്തിന്റെ പേരില്‍ സിപിഐ എം എന്ന മഹത്തായ പ്രസ്ഥാനത്തെ ഏകപക്ഷീയമായി ആക്രമിക്കുന്നതും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതും നിര്‍ഭാഗ്യകരമാണ്. ഒട്ടേറെ അഗ്നിപരീക്ഷകളിലൂടെ കടന്നുവന്ന പ്രസ്ഥാനമാണ് സിപിഐ എം എന്ന് രമയ്ക്കും അറിയാമല്ലോ. എത്രയെത്ര ധീരന്മാരാണ് പാവങ്ങളുടെ ആശ്രയവും പ്രതീക്ഷയുമായ പ്രസ്ഥാനത്തിെന്‍റ നാള്‍വഴികളില്‍ രക്തസാക്ഷിത്വം വരിച്ചത്. ഈ പ്രസ്ഥാനം നിലനില്‍ക്കേണ്ടതും കൂടുതല്‍ കരുത്ത് നേടേണ്ടതും ഇന്നാട്ടിലെ ഓരോ സാധാരണ മനുഷ്യെന്‍റയും ആവശ്യമാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇതിനെ തകര്‍ക്കുക എന്നത് ശത്രുവര്‍ഗത്തിെന്‍റ എക്കാലത്തെയും ലക്ഷ്യമാണ്. ജനങ്ങള്‍ക്ക് പ്രസ്ഥാനത്തിലുള്ള ഉരുക്കുപോലെ ഉറച്ച വിശ്വാസവും കൂറുമാണ് ശത്രുക്കളെ നിഷ്പ്രഭമാക്കുന്നത്. ഈ വിശ്വാസവും കൂറും നശിപ്പിക്കാനായി എതിരാളികള്‍ നടത്തുന്ന നുണപ്രചാരണങ്ങളുടെ കുത്തൊഴുക്ക് നാം എത്രവട്ടം കണ്ടു.

kaalidaasan said...

ഇപ്പോഴും സിപിഐഎമ്മിനെതിരെ ജനവികാരമുണര്‍ത്താനും ഒറ്റപ്പെടുത്താനും ആസൂത്രിത ശ്രമങ്ങളാണ് ശത്രുവര്‍ഗം നടത്തുന്നത്. അതില്‍ അറിഞ്ഞോ അറിയാതെയോ രമ ഭാഗഭാക്കാകുന്നുവെന്നതില്‍ എനിക്ക് അതിയായ ദുഃഖമുണ്ട്. മാധ്യമങ്ങളില്‍ നിറയുന്ന നിറംപിടിപ്പിച്ച കഥകളില്‍നിന്ന് എത്രയോ അകലെയാണ് സത്യം ഒളിഞ്ഞിരിക്കുന്നത് എന്നാണ് എന്റെ ബോധ്യം. വലതുപക്ഷ രാഷ്ട്രീയ നേതൃത്വത്തിെന്‍റയും അതിന് അരുനില്‍ക്കുന്ന മാധ്യമങ്ങളുടെയും ഹീനമായ കൗശലത്തെക്കുറിച്ച് രമയ്ക്ക് നല്ല അറിവുണ്ടാകുമല്ലോ. ജീവിച്ചിരിക്കുമ്പോള്‍ കരിവാരിത്തേയ്ക്കാനും മരിക്കുമ്പോള്‍ വാഴ്ത്താനും അവര്‍ക്ക് നല്ല മിടുക്കുണ്ട്. ജീവിച്ചിരുന്ന കാലത്ത് മാധ്യമങ്ങള്‍ക്ക് അഴീക്കോടന്‍ അഴിമതിക്കോടനായിരുന്നു. ഇവിടത്തെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ആരോപണങ്ങള്‍ മുന്‍പിന്‍ നോക്കാതെ ഉറക്കെ വിളിച്ചുകൂവുകയായിരുന്നു അവര്‍. ഒരു ടെക്സ്റ്റൈല്‍ ഉടമയുടെ ആഡംബരവീട് കാണിച്ച് അഴീക്കോടന്റെ വീടാണെന്നായിരുന്നു ആദ്യത്തെ പ്രചാരണം. അപ്പോഴും പാര്‍ടി ഏര്‍പ്പാടാക്കിയ വളരെ ചെറിയ, തുഛമായ മാസവാടകയുള്ള വീട്ടില്‍ ദുരിതജീവിതം നയിക്കുകയായിരുന്നു ഞാനും മക്കളും. കണ്ണൂരിലെ ഒരു ട്രാന്‍സ്പോര്‍ട്ട് കമ്പനി സഖാവിന്റെ ബിനാമിയാണെന്ന്് അവര്‍ പ്രചരിപ്പിച്ചു. ലക്ഷങ്ങളുടെ ബാങ്ക് ബാലന്‍സ് ഉണ്ടെന്ന് നിരന്തരം നുണക്കഥയെഴുതി. അദ്ദേഹം മരിക്കുമ്പോള്‍ തൃശൂരിലെ ബാങ്കില്‍ 32 രൂപയായിരുന്നു ശേഷിച്ചിരുന്നത്. കുഴിമാടം കുത്താന്‍ ആറടി മണ്ണു പോലും സ്വന്തമായില്ലാത്ത അഴീക്കോടനെക്കുറിച്ച് പിറ്റേന്ന് തൊട്ട് മാധ്യമങ്ങള്‍ കണ്ണീര്‍ക്കഥകളെഴുതി. അഴീക്കോടന്‍ സ്വന്തമായി വീടുപോലുമില്ലാത്ത ജനസേവകനായിരുന്നെന്ന് വാഴ്ത്തി. ഇ എം എസ്, എ കെ ജി, നായനാര്‍ എന്നിവരുടെയൊക്കെ കാര്യത്തിലും ഇതുതന്നെയായിരുന്നു മാധ്യമ സമീപനം. സിപിഐ എമ്മില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയ ആളാണ് ചന്ദ്രശേഖരന്‍. അന്നൊന്നും മാധ്യമങ്ങള്‍ ചന്ദ്രശേഖരനെക്കുറിച്ച് ഒരു വരി എഴുതിയതായി എന്റെ ഓര്‍മയിലില്ല. സിപിഐ എമ്മിനെതിരായ നിലപാടുകള്‍ സ്വീകരിച്ചു തുടങ്ങിയപ്പോള്‍, ഒടുവില്‍ കൊല്ലപ്പെട്ടപ്പോള്‍ മാത്രമാണ് മാധ്യമങ്ങളുടെ ഇഷ്ടപുത്രനും ധീരവിപ്ലവകാരിയുമായത്. കുറ്റപ്പെടുത്തലിന്റെ ലാഞ്ഛന പോലുമില്ലാതെ അമ്മയുടെ സ്നേഹവായ്പോടെ, തലമുറകള്‍ക്കു അക്ഷരവെളിച്ചം പകര്‍ന്ന അധ്യാപികയുടെ വാത്സല്യത്തോടെ പറയട്ടെ- കത്തിലൂടെയുള്ള മോളുടെ പ്രതികരണങ്ങളില്‍ ചിലത് ഒഴിവാക്കാമായിരുന്നു. ഇത്തരമൊരു പ്രതികരണം സംഭവത്തിന്റെ മറവില്‍ രാഷ്ട്രീയ മുതലെടുപ്പു നടത്താന്‍ നില്‍ക്കുന്നവരെയാണ് സഹായിക്കുക. മോളുടെയും നന്ദുമോെന്‍റയും ദുഃഖത്തില്‍ ഞാനും പങ്കുചേരുന്നു. ദുഃഖത്തില്‍ പങ്കുചേര്‍ന്ന്

മീനാക്ഷി ടീച്ചര്‍

vkayil said...

Kaalidaasan,
This is a personal query. How you type in Malayalam ? Can you pls give some link for easy Malayalam typing ?

kaalidaasan said...

vkayil,

I use online site http://aksharangal.com/. Just type Manglish on the left pane. (kaaLidaasan =കാളിദാസന്‍). It automatically gets converted into Malayalam on the right pane. After that I just copy and paste to the comment box.

Most transliteration is straightforward. But some letters are tricky.

There is another online site as well.

http://www.google.com/transliterate.

vkayil said...

Kaalidaasan,
Thanks for the link.

Asianet is flashing news that DGP now says it is political murder. It seems everybody is playing politics to the core, and this heinous murder also would soon fade from public memory. It is now time for 'Open Letters', while the one sent by VS is yet to surface.

kaalidaasan said...

>>>>Asianet is flashing news that DGP now says it is political murder. It seems everybody is playing politics to the core, and this heinous murder also would soon fade from public memory. It is now time for 'Open Letters', while the one sent by VS is yet to surface.<<<<<

vkayil,

രാഷ്ട്രീയ കൊലപാതകമാണെന്ന് ഡി ജി പി ഇപ്പോഴും പറയുന്നില്ല. രാഷ്ട്രീയ കൊലപാതകം അല്ല എന്ന് പറഞ്ഞിട്ടില്ല, എന്നാണദ്ദേഹത്തിന്റെ നിലപാട്. പോലീസിന്റെ കയ്യില്‍ പല തെളിവുകളും ഉണ്ട്. അറസ്റ്റിലായ കോഴിക്കോടന്‍ സി പി എം നേതാവ്, രാമചന്ദ്രന്‍, കൊലപാതകം കഴിഞ്ഞ ഉടനെ, കണ്ണൂരുള്ള നേതാവിനെ വിളിച്ചു. അദ്ദേഹം സംസ്ഥാന നേതാവിനെ വിളിച്ചു റിപ്പോര്‍ട്ടുകള്‍ കൈമാറി. ഇതറിഞ്ഞ പോലീസ് സംഗതികളുടെ കിടപ്പു വശത്തിന്റെ ഗൌരവം ശരിക്കും മനസിലാക്കി. അന്വേഷണം രാമ ചന്ദ്രനില്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ച മുല്ലപ്പള്ളി ഡെല്‍ഹിയിലെ എല്ലാ പരിപാടികളും നിറുത്തി, പറന്ന് വന്ന് പ്രഖ്യാപിച്ചു, കുടുങ്ങിയത് പരല്‍ മീനുകള്‍ മാത്രം. വമ്പന്‍ സ്രാവുകള്‍ കുടുങ്ങാനിരിക്കുന്നേ ഉള്ളൂ. അന്വേഷണം കേരളത്തിലെ രാഷ്ട്രീയ നേതാക്കളും പോലീസും അട്ടിമറിച്ചാല്‍ സി ബി ഐ അന്വേഷിക്കും എന്നാണിപ്പോഴും അദ്ദേഹം ശഠിക്കുന്നതും. ഇനി വമ്പന്‍ സ്രാവുകളെ പിടിച്ച് കേരള സമൂഹത്തിനു മുന്നില്‍ നിറുത്തേണ്ട ബാധ്യത മുല്ലപ്പള്ളിയുടേയും കൂടെയാണ്.

ഉമ്മന്‍ ചാണ്ടിയുടെ കയ്യിലായിരുന്നു അഭ്യന്തരമെങ്കില്‍ ഇപ്പോള്‍ തന്നെ ഈ കേസ് അട്ടിമറിക്കപ്പെട്ടേനേ. യാതൊരു സംശയവുമില്ല. അന്വേഷണം സി പി എമ്മിന്റെ ഉന്നതനേതാക്കളിലേക്ക് തിരിയാന്‍ തുടങ്ങിയപ്പോള്‍, മുന്നു നാലു ദിവസം മുന്നേ വി എസ് അയച്ച കത്ത് ഡെല്‍ഹിയില്‍ ചോര്‍ന്നു. പിന്നാലെ സി പി എമ്മിന്റെ ഒരു നേതാവും മുങ്ങി. വി എസിന്റെ കത്ത് കരാട്ടിനു ലഭിച്ചാല്‍ ആ നിമിഷമത് പിണറായി അറിയും. സാവകാശം ചര്‍ച്ച ചെയ്താല്‍ മതി എന്ന് രണ്ടുപേരും കൂടി തീരുമാനിച്ചിരുന്നു. അതു പാളിപ്പോയി. അതിന്റെ കാരണം  പിണറായി വിജയനോളം നീണ്ടു ചെല്ലുന്ന ചില ഫോണ്‍ കോളുകള്‍ പോലീസിനു വീണുകിട്ടിയതും.. ഉമ്മനും ഡി ജി പിയും ചേര്‍ന്ന് അതൊക്കെ ഒതുക്കാന്‍ നടത്തിയ ശ്രമം മുല്ലപ്പള്ളി അറിഞ്ഞു. സമൂഹത്തിന്റെ ശ്രദ്ധ തിരിക്കാന്‍ വേണ്ടി മനപ്പൂര്‍വ്വം ആയിരുന്നു വി എസ്ന്റെ കത്ത് ചോര്‍ത്തിക്കൊടുത്തതും. വി എസാണു കത്ത് ചോര്‍ത്തിക്കൊടുത്തതെന്ന് ഇവര്‍ തെളിയിക്കും. അത്രക്കാണവരുടെ കുരുട്ടു ബുദ്ധി. വി എസിന്റെ കത്ത് പൊതു സമൂഹത്തില്‍ ചര്‍ച്ച ആയപ്പോള്‍ മാദ്ധ്യമ സൃഷ്ടി എന്നും പറഞ്ഞ് എന്നത്തേയും പോലെ പുച്ഛിച്ചു തള്ളി. വി എസ് അത് സ്ഥിരീകരിക്കാന്‍ സാധ്യതയില്ല എന്നായിരുന്നു പിണറായി കരുതിയതും. പക്ഷെ ആ പ്രതീക്ഷ പാളിപ്പോയി. പിന്നെ ഉരുളാന്‍ തീരുമാനിച്ചു. അതുകൊണ്ട് ഇഷ്ട വാക്കായ മാദ്ധ്യമ സൃഷ്ടിയില്‍ പിടിച്ചൊരു തിറയാട്ടം നടത്തി നോക്കി. പക്ഷെ അത് അടുത്ത ദിവസം തന്നെ തിരുത്തേണ്ടി വന്നു. ഇനിയും പലതും അദ്ദേഹത്തിനു തിരുത്തേണ്ടി വരും.

vkayil said...

തല പെരുക്കുന്നു. എനിയ്ക്കു മനസിലാകാത്തത് ഈ കണ്ണൂര്‍ ലോബിയുടെ (അതും മൂന്നു, നാല് പേരുടെ) നീരാളിപ്പിടുത്തത്തെ വിടുവിക്കാന്‍ സിപഎം ന്റെ മുന്നില്‍ ഒരു മാര്ഗ്ഗവുമില്ലേ ? കണ്ണൂരിലെ കുറച്ചു ഏരിയയില്‍ മാത്രം സ്വാധീനമുള്ള ഈ ഗൂഡ സംഘത്തിനെ എന്തിനാണ് ഇങ്ങിനെ സഹിയ്ക്കുന്നത് ?

Baiju Elikkattoor said...

“കണ്ണൂരിലെ കുറച്ചു ഏരിയയില്‍ മാത്രം സ്വാധീനമുള്ള ഈ ഗൂഡ സംഘത്തിനെ എന്തിനാണ് ഇങ്ങിനെ സഹിയ്ക്കുന്നത് ?”

കേരള രാഷ്ട്രീയത്തിലെ വളരെ ഗൌരവം നിറഞ്ഞ ചോദ്യം ആണിത്....!

vkayil said...

ഇടുക്കി പാര്‍ട്ടി സെക്രെടറി മണിയുടെ വെളിവുകെട്ട ആക്രോശങ്ങളും, ഉറഞ്ഞുതുളളലും കാണുമ്പോള്‍ തോന്നുന്നത് ടി പി ചന്ദ്രശേഖരന്റെ ആത്മാവ് പിണറായിയെയും സംഘത്തെയും ആവേശിച്ചു തുടങ്ങി എന്നാണ്.

കേരള രാഷ്ട്രീയത്തില്‍ ഒരു ശുദ്ധികലശം ആവശ്യമുണ്ട്. ഒരു 'Truth Commission' എല്ലാ പാര്ടികളിലെയും ഇതുവരെയുള്ള കൊലപാതകങ്ങള്‍ അന്വേഷിക്കണം. ഒരു clean slate ല്‍ ഗുണ്ടായിസം ഇല്ലാത്ത രാഷ്ട്രിയം ആരംഭിക്കാന്‍ ഈ അവസരം ഉതകട്ടെ.

kaalidaasan said...

>>>>കണ്ണൂരിലെ കുറച്ചു ഏരിയയില്‍ മാത്രം സ്വാധീനമുള്ള ഈ ഗൂഡ സംഘത്തിനെ എന്തിനാണ് ഇങ്ങിനെ സഹിയ്ക്കുന്നത് ?<<<<

vkayil,

സി പി എമ്മിനേപ്പോലെ ബഹുജനപിന്തുണയുള്ള പാര്‍ട്ടിയെ ഈ ഗൂഡ സംഘം ഹൈജാക്ക് ചെയ്തു കൊണ്ടുപോയി. അതുകൊണ്ട് ഇവരെ കേരളം മുഴുവന്‍ സഹിക്കേണ്ടി വരുന്നു. വി എസിനേപ്പോലെ സ്വീകാര്യതയുള്ള നേതാക്കളെ മുന്നില്‍ നിറുത്തി ഇവര്‍ വോട്ട് പിടിക്കും. എന്നിട്ട് പിന്നില്‍ നിന്നും കുത്തും. വി എസിനെ ഒക്കെ വിറ്റ കാശാണിവരുടെ മൂല ധനം. കാര്യം കണ്ടതിനു ശേഷം  അദ്ദേഹത്തെ കുലം കുത്തി എന്നും, വര്‍ഗ്ഗവഞ്ചകനെന്നും,ഒറ്റുകാരന്‍ എന്നുമൊക്കെ അധിക്ഷേപിക്കും.നെയ്യാറ്റിന്‍കര ജയിക്കാന്‍ ഇപ്പോള്‍ വി എസ് തേരാളിയാണ്. ആവശ്യം കഴിയുമ്പോള്‍ ക്യാപിറ്റല്‍ പണീഷ്മെന്റ് തന്നെ വിധിക്കും.

എതിര്‍ശബ്ദത്തെ മുഴുവന്‍ ഗൂഡ തന്ത്രങ്ങളിലൂടെയും, പ്രലോഭനങ്ങളിലൂടെയും അച്ചടക്ക നടപടികളിലൂടെയും വഴിവിട്ട സഹായങ്ങളിലൂടെയും വരുതിയിലാക്കി നിശബ്ദമാക്കി. മണിയേപ്പോലുള്ളവര്‍ പിണറായിയെ പിന്തുണക്കുന്നതിന്റെ കാരണം എല്ലാവര്‍ക്കുമറിവുള്ളതാണ്. എല്ലാ നെറികേടുകളെയും പിണറായി വെള്ള പൂശും. തന്നെ നിരുപാധികം പിന്തുണക്കുക എന്ന ഒറ്റ കരാറില്‍. കടകം പള്ളിയും, മണിയുമൊക്കെ അങ്ങനെ പിണറായിയുടെ ചാവേറുകളായതാണ്.

കേരളം മുഴുവന്‍ ഞെട്ടിയ മണിയുടെ പ്രസ്താവനയിലെ കാര്യങ്ങളോട് പിണറായി പ്രതികരിച്ചില്ല ഇതു വരെ എന്നത് ശ്രദ്ധിച്ചില്ലേ. അദ്ദേഹം പറഞ്ഞത് മണി പ്രസംഗ ശൈലിയില്‍ പറഞ്ഞ കാര്യങ്ങളില്‍ പാര്‍ട്ടിനിലപാടുകളില്‍ നിന്ന് വ്യതിയാനം ഉണ്ടായി എന്നു മാത്രമാണ്. അതെ, ചില വ്യതിയാനങ്ങള്‍ മാത്രം.. മണി ചില കാര്യങ്ങള്‍ പരസ്യമായി പറഞ്ഞത് തെറ്റായിപ്പോയി എന്നു മാത്രമേ പറഞ്ഞുള്ളൂ. ആ കാര്യങ്ങളില്‍ വസ്തുതയുണ്ടോ ഇല്ലയോ എന്നൊന്നും പിണറായി വ്യക്തമാക്കിയിട്ടില്ല. മൌനം സമ്മതം. മണിയെ പിണറായി തള്ളിപ്പറയാനുള്ള സാധ്യത വളരെ വിരളമാണ്. കേന്ദ്ര നേതാക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി എന്തെങ്കിലും ചെയ്താല്‍ ആയെന്നു മാത്രം.

kaalidaasan said...

>>>>കേരള രാഷ്ട്രീയത്തിലെ വളരെ ഗൌരവം നിറഞ്ഞ ചോദ്യം ആണിത്....!<<<<

ബൈജു,

വളരെ ഗൌരവം നിറഞ്ഞ ചോദ്യം തന്നെയാണിത്.

ഇതിനുത്തരം പറയേണ്ടത് കരാട്ട് എന്ന പാര്‍ട്ടി സെക്രട്ടറിയാണ്. ഈ ഗൂഡ സംഘത്തിന്റെ വഷളത്തരത്തിനൊക്കെ ഇതു വരെ കൂട്ടു നിന്നത് അദ്ദേഹത്തിന്റെ പിടിവാശിയും.
വി എസിനെ പോളിറ്റ് ബ്യൂറോയില്‍  നിന്നും  തരം താഴ്ത്തിയപ്പോള്‍ ഒപ്പം പിണറായിയേയും തരം തഴ്ത്താനായിരുന്നു, കേന്ദ്ര കമ്മിറ്റി നിര്‍ദ്ദേശം. കാരാട്ട് പാര്‍ട്ടി സെക്രട്ടറി എന്ന അധികാരം ഉപയോഗിച്ച് അന്നാ തീരുമാനത്തെ അട്ടിമറിച്ചു. അതിന്റെ ഒക്കെ ഫലമാണിപ്പോള്‍ ഈ ഗൂഡ സംഘത്തെ സഹിക്കേണ്ടി വരുന്നതും. ഈ ഗൂഡ സംഘത്ഥിന്റെ കമ്യൂണിസ്റ്റുകാര്‍ക്ക് നിരക്കാത്ത ഓരോ ചെയ്തികളും അപ്പപ്പോള്‍ തന്നെ വി എസ് കേന്ദ്ര നേതാക്കളെ അറിയിച്ചു കൊണ്ടിരുന്നു. അന്നൊക്കെ പിണറായി കൊടുക്കുന്ന വിശദീകരണത്തില്‍ കാരാട്ട് ഒന്നും ചെയ്യാതെ എല്ലാറ്റിനും വളം വച്ചു കൊടുത്തു. പി ശശിയുടെ മനോരോഗത്തിന്റെ കഥയറിഞ്ഞിട്ടുപോലും കാരാട്ട് അതിനെതിരെ ശബ്ദിച്ചിരുന്നില്ല. പിണറായി ശശിയെ സംരക്ഷിച്ചു. കരാട്ടിന്റെ പ്രകടമായ അനുവാദത്തോടെ. ഇന്നിപ്പോള്‍ കാരാട്ടു പോലും അമ്പരന്നു പോകുന്ന സംഗതികളാണു ദിവസവും കേട്ടുകൊണ്ടിരിക്കുന്നത്. കാരാട്ട് എന്തു ചെയ്യുമെന്ന് കാത്തിരുന്നു കാണാം. ഇതു വരെ പിണറായി കൊട്ടുന്ന താളത്തിനു തുള്ളുക മാത്രമേ അദ്ദേഹം ചെയ്തുള്ളു.

ഈ ഗൂഡ സംഘത്തിന്റെ അഴിഞ്ഞാട്ടം ഇനിയും അനുവദിച്ചാല്‍ കേരള ജനത പാര്‍ട്ടിയെ ചവറ്റുകുട്ടയില്‍ എറിയും. ബുദ്ധിയുണ്ടെങ്കില്‍ കാരാട്ടിനിത് മനസിലാകും.

kaalidaasan said...

>>>>ഇടുക്കി പാര്‍ട്ടി സെക്രെടറി മണിയുടെ വെളിവുകെട്ട ആക്രോശങ്ങളും, ഉറഞ്ഞുതുളളലും കാണുമ്പോള്‍ തോന്നുന്നത് ടി പി ചന്ദ്രശേഖരന്റെ ആത്മാവ് പിണറായിയെയും സംഘത്തെയും ആവേശിച്ചു തുടങ്ങി എന്നാണ്.<<<<

vkayil,

തെരഞ്ഞെടുപ്പുകാലത്ത് പാര്‍ട്ടി ചന്ദ്രശേഖരനെ കൊല്ലുമോ എന്ന വിലക്ഷണ ചോദ്യം പോലെ മറ്റൊരു പ്രഹേളികയാണു മണിയുടെ ഉറഞ്ഞു തുള്ളലും. മണി പറഞ്ഞ കാര്യങ്ങളില്‍ നിന്നും പാര്‍ട്ടിയെ രക്ഷിച്ചെടുക്കലായിരിക്കില്ല ഇനി പിണറായിയുടെ മനസിലെ ചിന്ത. അതെങ്ങനെ വി എസിനെതിരെ പ്രയോഗിക്കാം എന്നായിരിക്കും ആ കുടില മനസ് ഊണിലും ഉറക്കത്തിലും ചിന്തിക്കുക. മണി പറഞ്ഞ കൊലപതക കാലങ്ങളില്‍ പാര്‍ട്ടി സെക്രട്ടറി വി എസ് ആയിരുന്നല്ലോ. എങ്ങനെ അതൊക്കെ വി എസിന്റെ തലയില്‍ ആക്കാന്‍ പറ്റും എന്ന് തല പുകഞ്ഞാലോചിക്കും. അതിനുള്ള സാധ്യത ഉണ്ടെങ്കില്‍ മണിയെ ബലി കൊടുത്ത് വി എസിനെ കുടുക്കാന്‍ ശ്രമിക്കും.

പാര്‍ട്ടിയോട് അല്‍പ്പമെങ്കിലും കൂറുള്ള നേതാവാണെങ്കില്‍, മണി പരാമര്‍ശിക്കുന്ന കൊലപാതകങ്ങള്‍ പാര്‍ട്ടിയുടെ അറിവോടെ നടത്തിയിട്ടില്ല എന്നേ ആദ്യം പ്രതികരിക്കൂ.

kaalidaasan said...

>>>>കേരള രാഷ്ട്രീയത്തില്‍ ഒരു ശുദ്ധികലശം ആവശ്യമുണ്ട്. ഒരു 'Truth Commission' എല്ലാ പാര്ടികളിലെയും ഇതുവരെയുള്ള കൊലപാതകങ്ങള്‍ അന്വേഷിക്കണം. ഒരു clean slate ല്‍ ഗുണ്ടായിസം ഇല്ലാത്ത രാഷ്ട്രിയം ആരംഭിക്കാന്‍ ഈ അവസരം ഉതകട്ടെ.<<<<

vkayil,

കേരള രാഷ്ട്രീയത്തില്‍ ഒരു ശുദ്ധികലശം ആവശ്യമുണ്ട് എന്ന അഭിപ്രായത്തോട് പൂര്‍ണ്ണമായും യോജിക്കുന്നു.

രാഷ്ട്രീയക്കാര്‍ നിയമിക്കുന്ന ഒരു ട്രൂത്ത് കമ്മീഷനും ഒന്നും കണ്ടെത്തില്ല. കണ്ടെത്താന്‍ അവര്‍ സമ്മതിക്കില്ല. ഈ വിഷയം കോടതി സജീവമായി പരിഗണിച്ച് കോടതി നിയമിക്കുന്ന ഒരു നിഷ്പക്ഷ കമ്മീഷന്‍ ഒരു പക്ഷെ എന്തെങ്കിലും കണ്ടെത്തിയേക്കാം.

ഒരു clean slate ല്‍ ഗുണ്ടായിസം ഇല്ലാത്ത രാഷ്ട്രിയം ആരംഭിക്കണമെങ്കില്‍ ജനങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. ഇതുപോലെയുള്ള കൊലപാതകങ്ങള്‍ ഭൂരിഭാഗവും നടക്കുന്നത് കണ്ണൂരും പരിസരത്തുമാണ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും പെട്ടവര്‍ അവിടെ കൊല്ലപ്പെടുന്നു. എന്തുകൊണ്ട്?

Babu said...

"സി പി എം എന്ന പാര്‍ട്ടിയില്‍ ആയിപ്പോയതുകൊണ്ട്, കമ്യൂണിസ്റ്റായ വ്യക്തിയാണു പിണറായി വിജയന്‍. യഥാര്‍ത്ഥ കമ്യൂണിസ്റ്റ് ചന്ദ്രശേഖരനാണ്. പിണറായി വിജയന്, അദ്ദേഹത്തിന്റെ ചെരുപ്പിന്റെ വാറഴിക്കാനുള്ള യോഗ്യത പോലുമില്ല." ജനിക്കുമ്പോള്‍ തന്നെ ഇങ്കിലാബ് വിളിച്ചിട്ട് വന്നതാണ് ടീ പീ എന്ന് അറിഞ്ഞില്ലാട്ടോ ദാസാ...കമ്മ്യൂണിസ്റ്റിന്റെ യോഗ്യത നിശ്ചയിക്കാന്‍ കാളിദാസനെ പോലെയുള്ളവര്‍ തുനിയുന്നു എന്നതാണ് അരോചകം..ഇത് പീ സീ ജോര്‍ജ് വേദം ഓതുന്ന പോലെയാണ്..ഒട്ടും സംശയമില്ല

Spark said...

<<<<<<<<<<>>>>>>>>>>>>> Pooy