Friday 8 April 2011

പരാജയപ്പെട്ട പുണ്യാളന്‍ 





കാലം 1970 കളുടെ ആദ്യ പകുതി. എ കെ ആന്റണി കെ പി സി സി പ്രസിഡണ്ട്. നെഹ്‌റൂവിയന്‍ സോഷ്യലിസ്റ്റുകളുടെ ഒരു നിര കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പിടിമുറുക്കുന്ന കാലം. 1957 ലെ ഇടതുപക്ഷ സര്‍ക്കാര്‍ സ്വകാര്യ മാനേജ്മെന്റുകളെ നിലക്കു നിറുത്താന്‍ ശ്രമിച്ച് പരാജയപ്പെട്ടിട്ട് പിന്നീടാരുമതിനു തുനിഞ്ഞിരുന്നില്ല. 70 കളില്‍ ആന്റണി ധീരമായ ഒരു തീരുമാനമെടുത്തു. കോളേജുകളിലെ ഫീസേകീകരണം ആയിരുന്നു ആ തീരുമാനം. സ്വകാര്യ കോളേജുകളിലെ ഫീസ് സര്‍ക്കാര്‍ കോളേജുകളിലെ ഫീസിനു തുല്യമാക്കി അന്ന്. വളരെയധികം എതിര്‍പ്പുണ്ടായി. പക്ഷെ ആന്റണി വഴങ്ങിയില്ല. സര്‍ക്കാരിനേക്കൊണ്ട് നയം നടപ്പിലാക്കിച്ചു. അതിനു ശേഷം ആന്റണി വളരെയധികം മാറി. കരുണകരനുമായി ഇണങ്ങിയും പിണങ്ങിയും കൊണ്ടും കൊടുത്തും മുന്നേറി. അക്കാലങ്ങളില്‍  കരുണകരന്‍ ആന്റണിയെ ഞോണ്ടാന്‍ ഉപയോഗിച്ചിരുന്ന ഒരു പദമായിരുന്നു , കാളവണ്ടി എന്നത്. കാളവണ്ടിയില്‍ പോയാല്‍ അങ്ങ് ചെല്ലില്ല എന്ന് അദ്ദേഹം കൂടെക്കൂടെ പറഞ്ഞ് ആന്റണിയെ കളിയാക്കി, ഒരു ഗൂഡ ആനന്ദവും അനുഭവിച്ചിരുന്നു.  

രണ്ടു പതിറ്റാണ്ടിനു ശേഷം ആന്റണി ഒരു മലക്കം മറിച്ചില്‍ നടത്തി. കരുണാകരനെ പുറത്താക്കി മുഖ്യമന്ത്രിക്കസേരയില്‍ കയറിയ ആന്റണി ഇഷ്ടം പോലെ സ്വാശ്രയ സ്ഥാപനങ്ങള്‍ സ്വകാര്യ മേഖലയില്‍ തുടങ്ങുവാനുള്ള അനുമതി കൊടുത്തു. ആ തീരുമാനം അദ്ദേഹത്തിന്റെ മുഖ്യമന്ത്രിക്കസേര തെറിക്കുന്നതില്‍ വരെ ചെന്നെത്തി.

സ്വകാര്യ സ്ഥാപനങ്ങളെ നിയന്ത്രിച്ചു കൊണ്ട് തന്റെ കേരള രാഷ്ട്രീയ ജീവിതം ആരംഭിച്ച ആന്റണി, സ്വകാര്യ സ്ഥാപനങ്ങളെ കയറഴിച്ചു വിട്ടുകൊണ്ട് അവസാനിപ്പിച്ചു. ഇപ്പോള്‍ കേന്ദ്രത്തിലെ അഴിമതി സര്‍ക്കാരിന്റെ അവിഭാജ്യ ഘടകമായി, സോണിയാ ഗാന്ധിയാല്‍ പ്രതിഷ്ടിക്കപ്പെട്ടിരിക്കുന്നു.

ഇത് ആമുഖമായി പറഞ്ഞത് എ കെ ആന്റണി എന്ന മുന്‍ കേരള മുഖ്യമന്ത്രി ഒരു കെ എസ് യുക്കാരന്റെ  നിലയിലേക്ക് താണു വരുന്ന കാഴ്ച്ച കേരള രാഷ്ട്രീയം ഇപ്പോള്‍ കാണുന്നതുകൊണ്ടാണ്. ഉമ്മന്‍ ചാണ്ടിയേപ്പോലെയോ രമേശ് ചെന്നിത്തലയേപ്പോലെയോ ഉള്ള കേരള നിലവാരമുള്ള നേതാവല്ല അദ്ദേഹം. സോണിയ ഗാന്ധി കഴിഞ്ഞാല്‍ കോണ്‍ഗ്രസിലെ ശക്തി കേന്ദ്രം തന്നെയാണ്‌.  മന്‍മോഹന്‍ സിംഗ് എന്ന വിനീത ദാസനേക്കാള്‍ സോണിയക്ക് താല്‍പ്പര്യം ആന്റണിയോടാണുതാനും. എങ്കിലും ചില സമയങ്ങളില്‍ വിലകുറഞ്ഞ വാക്കുകളും പ്രവര്‍ത്തികളും അദ്ദേഹത്തില്‍ നിന്നുണ്ടാകാറുണ്ട്.

 അങ്ങനെ വിലകുറഞ്ഞ ചില പരാമര്‍ശങ്ങള്‍  ആന്റണി ഇപ്പോള്‍ നടത്തിയിരിക്കുന്നു. 





സി പി ഐ സംസ്ഥാന സെക്രട്ടറി  സി കെ ചന്ദ്രപ്പന്‍, എ കെ ആന്റണിയെ അടുത്തിടെ വിശേഷിപ്പിച്ചത് പരാജയപ്പെട്ട പുണ്യാളന്‍ എന്നായിരുന്നു. കേരള നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ആന്റണി പ്രകടിപ്പിച്ച ചില അഭിപ്രായ പ്രകടനങ്ങളുടെ പേരിലായിരുന്നു ആ വിശേഷണം. 

ആന്റണി എന്നു കേള്‍ക്കുമ്പോള്‍ എനിക്ക് ഓര്‍മ്മ വരുന്നത് അദ്ദേഹവുമായി ബന്ധപ്പെട്ട ചില പ്രവര്‍ത്തികളും പരാമര്‍ശങ്ങളുമാണ്.

1. ആന്റണിയും ഇന്ദിരാഗാന്ധിയും

അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് സര്‍വ്വാധികാരിയായി വാണ ഇന്ദിരയെ അവരുടെ അടിച്ചു തളിക്കാര്‍ വാഴ്ത്തിയിരുന്നത് ഇന്ദിരയാണ്‌ ഇന്‍ഡ്യ എന്ന ആപ്തവാക്യവും ഇരുവിട്ടായിരുന്നു. ആ അടിച്ചുതളിക്കാരില്‍ പ്രധാനിയായിരുന്നു ആന്റണിയും. 1977 ലെ തെരഞ്ഞെടുപ്പില്‍ ഉത്തരേന്ത്യയിലെ സാധാരണക്കാര്‍ ഇന്ദിരയെ അധികാരക്കസേരയില്‍ നിന്നുമിറക്കി വിട്ടു. കേരളത്തില്‍ ആന്റണിയുടെ കോണ്‍ഗ്രസ് ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലുമെത്തി. 

രാജന്‍ കേസില്‍ കുടുങ്ങി കരുണാകരനു മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ടപ്പോള്‍ ആന്റണി മുഖ്യമന്ത്രിയുമായി. അടിയന്തരവസ്ഥയുടെ പാപഭാരം ​മുഴുവന്‍ ഇന്ദിരയില്‍ ചാര്‍ത്തി ആന്റണിയുടെ കോണ്‍ഗ്രസ് ഇന്ദിരയെ പുറത്താക്കി. സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്ദിരയുടെ കൂടെയാണെന്ന് മനസിലാക്കിയ കരുണാകാരന്‍ ഇന്ദിരക്കൊപ്പം നിന്നു.  ഇന്ദിര കര്‍ണാടകയില്‍ നിന്നും പാര്‍ലമെന്റിലേക്ക് മത്സരിച്ചു. യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ കോണ്‍ഗ്രസിന്റെ കണ്ണുതുറന്നു. കോണ്‍ഗ്രസ് ഇന്ദിരക്ക് പിന്തുണ പ്രഖ്യാപിച്ചു. ആന്റണി പ്രതിഷേധിച്ച് രാജിയും വച്ചു. ആദര്‍ശനാടകത്തിന്റെ ഒന്നാം ഖണ്ഡം അങ്ങനെ പൂര്‍ത്തിയായി. 

കയ്യില്‍ കിട്ടിയ ഒരു കഷണം കോണ്‍ഗ്രസുമായി ആന്റണി മാണിയോടൊപ്പം ഇടതു പക്ഷ കൂടാരത്തില്‍ ചേക്കേറി. കേരളത്തില്‍ അധികാരം നുണഞ്ഞു. അതേ സമയം തന്നെ ഇന്ദിര കേന്ദ്രത്തില്‍ അധികാരത്തിലേക്കും തിരികെ വന്നു. കരുണാകരന്റെ മഹാമനസ്കത കൊണ്ട് ആന്റണിയും പരിവാരങ്ങളും കോണ്‍ഗ്രസില്‍ തിരികെ കയറിക്കൂടി. ഇന്ദിരയോടുള്ള വെറുപ്പിന്റെ പേരില്‍ കോണ്‍ഗ്രസില്‍ നിന്നും പുറത്തുപോയ ആന്റണി യാതൊരു ഉപാധിയും കൂടാതെ ഇന്ദിരയുടെ സാരിത്തുമ്പില്‍ പിടിച്ചു നടക്കാനും തുടങ്ങി. ഇവിടെ ആദര്‍ശനാട്യത്തിന്റെ രണ്ടാം ഖണ്ഡവും പൂര്‍ത്തിയായി.

2. ആന്റണിയും ചാരായവും 

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് ആന്റണി ചാരായം നിരോധിച്ചു. കള്ളും വിദേശമദ്യവും സുലഭമായി ലഭിക്കുന്ന അവസ്ഥയില്‍ ചാരായം മാത്രം നിരോധിച്ചു ആന്റണി. മദ്യനിരോധനമാണുദ്ദേശ്യമെങ്കില്‍ ചാരായം മാത്രം നിരോധിച്ചതിന്റെ ന്യായീകരണം മനസിലാക്കാന്‍ ബുദ്ധിമുട്ടുണ്ട്. അവിടെ ആദര്‍ശനാട്യത്തിന്റെ മൂന്നാം ഖണ്ഡവും പൂര്‍ത്തിയായി. 


3 . ആന്റണിയും ന്യൂനപക്ഷങ്ങളും 

തെരഞ്ഞെടുപ്പുകള്‍ പലതു കഴിഞ്ഞു. കരുണാകരനെ പുറത്താക്കി ആന്റണി രണ്ടാം പ്രാവശ്യവും മുഖ്യമന്ത്രിക്കസേരയില്‍ ഇരുന്നു. പ്രതിപക്ഷനേതാവായി വിലസി. വീണ്ടും മുഖ്യമന്ത്രിയായി. അപ്പോഴാണദ്ദേഹം ന്യൂനപക്ഷങ്ങളേക്കുറിച്ചുള്ള അഭിപ്രായം ​പ്രകടിപ്പിച്ചത്.  ന്യൂനപക്ഷങ്ങള്‍ അനര്‍ഹമായ ആനുകൂല്യങ്ങള്‍ ബലമായി പിടിച്ചെടുക്കുന്നു എന്നതായിരുന്നു ആ പ്രഖ്യാപനം. അതിനൊരു കാരണവുമുണ്ട്.  കേരളത്തിലെ ഉന്നത  വിദ്യാഭ്യാസരംഗം കച്ചവടമാക്കി മാറ്റിയതിന്റെ ക്രെഡിറ്റ് ആന്റണിക്കവകാശപ്പെട്ടതാണ്. വ്യക്തമായ നിയമങ്ങളോ നിബന്ധനകളോ ഇല്ലാതെ ആര്‍ക്കും പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്താനുള്ള ദുസ്വാതന്ത്ര്യം  ആന്റണി അനുവദിച്ചു കൊടുത്തു. കേരളത്തില്‍ നിന്നുള്ള കുട്ടികള്‍ കര്‍ണാടകയിലും തമിഴ് നാട്ടിലും ആന്ധ്രപ്രദേശിലും ചെലവാക്കുന്ന കോടിക്കണക്കിനു രൂപ കേരളത്തില്‍ ചെലവഴിക്കട്ടേ എന്ന ആദര്‍ശക്കുപ്പായമായിരുന്നു ആന്റണി അണിഞ്ഞിരുന്നത്. 

50:50 അനുപാതം കൊട്ടിപ്പാടി നടന്ന ആന്റണിയെ സ്വാശ്രയ കച്ചവടക്കാര്‍ അതി സമര്‍ദ്ധമായി പറ്റിച്ചു. വാക്കാല്‍ സമ്മതിച്ച ധാരണ അവര്‍ കാറ്റില്‍ പറത്തി. ന്യൂനപക്ഷ മത വിഭാഗങ്ങളില്‍ പെട്ടവരായിരുന്നു സ്വാശ്രയ സ്ഥാപനങ്ങള്‍ നടത്തിയവരില്‍ മഹഭൂരിപക്ഷവും. സ്വാശ്രായ വിഷയത്തില്‍ ഉള്‍പ്പടെ പലതും അനര്‍ഹമായി ക്രിസ്ത്യാനികളും  മുസ്ലിങ്ങളും നേടിയെടുക്കുന്നുണ്ട് എന്ന് വേദനയോടെ ആന്റണിക്ക് സമ്മതിക്കേണ്ടി വന്നു. ആദര്‍ശനാട്യത്തിന്റെ നാലാം ഖണ്ഡം അവിടെ പൂര്‍ത്തിയായി. 

2. ആന്റണിയും അമ്മയും 

മനം മടുത്ത ആന്റണിയെ കോണ്‍ഗ്രസിനും മടുത്തു. ന്യൂനപക്ഷങ്ങളെ അധിക്ഷേപിച്ച ആന്റണി മുസ്ലിം ലീഗിനും അനഭിമതനായി. നിരാശനായി ആന്റണി മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞു. വീടൊഴിഞ്ഞപ്പോള്‍ എല്ലാം കെട്ടിപ്പറുക്കിയ കൂട്ടത്തില്‍ നിന്നും ഒരു വസ്തു മാറ്റി വച്ചു. സ്വന്തം അമ്മയുടെ ചിത്രം. അതു മാത്രം കയ്യിലേന്തി വേദന കടിച്ചമര്‍ത്തി  മാദ്ധ്യമങ്ങളുടെ മുന്നില്‍ ഒരു പ്രകടനവും നടത്തി. 

സ്വന്തം അമ്മയെ എല്ലാ മനുഷ്യരും ആഴത്തില്‍ തന്നെ സ്നേഹിക്കും. മാദ്ധ്യമങ്ങളുടെ മുന്നില്‍ ഒരു നാടകം കളിച്ച അന്റണി അമ്മയെ അവഹേളിക്കുകയാണു ചെയ്തത്. ആദര്‍ശനാട്യത്തിന്റെ അഞ്ചാം ഖണ്ഡം അവിടെ പൂര്‍ണ്ണമാകുന്നു. 

ഈ ആദര്‍ശനാട്യത്തിന്റെ മനുഷ്യാവതാരം ഇപ്പോള്‍ മറ്റൊരു ആദര്‍ശ മുഖം മൂടി അണിയുന്നു. അദ്ദേഹം ഇപ്പോള്‍ കൂടെക്കൂടെ നടത്തുന്ന ഒരു പ്രസ്താവനയാണു താഴെ.

>>>>>ആദര്‍ശ് ഫ്ളാറ്റിന്റെ കാര്യത്തിലായാലും കോമണ്‍വെല്‍ത്ത് അഴിമതി ആയാലും 2ജി സ്പെക്ട്രം അഴിമതി ആയാലും കേന്ദ്രം കര്‍ശനമായ നടപടി എടുത്തു.  കേരളത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ എത്ര അഴിമതികളില്‍ കേസെടുത്തു? <<<<<<

ആന്റണിയുടെ പരാമര്‍ശത്തിലേക്കും  ചോദ്യത്തിലേക്കും വരുന്നതിനു മുന്നേ ഡെല്‍ഹിയില്‍ ഇപ്പോള്‍ ഉരുത്തിരിയുന്ന സംഭവവികാസത്തിലേക്ക് ഒന്ന് ശ്രദ്ധിക്കാം. 



ഇന്ന് ഇന്‍ഡ്യയല്‍ അവശേഷിക്കുന്ന അസല്‍ ഗാന്ധിയന്‍മാരില്‍ ഒരാളായ അണ്ണാ ഹസാരെ ഇപ്പോള്‍ ഒരു നിരാഹാരസമരത്തിലാണ്. അഭൂതപൂര്‍വ്വമായ ജനപിന്തുണ നേടിയെടുക്കുന്ന ആ സഹന സമരത്തിന്റെ ലക്ഷ്യം, ആന്റണി നടപടി എടുത്തു എന്ന് അവകാശപ്പെടുന്ന അഴിമതിയാണ്. 


എന്തുകൊണ്ട് അദ്ദേഹം നിരാഹാര സമരം ചെയ്യുന്നു എന്ന് വിശദീകരിക്കുന്ന ഒരു കത്ത്, ഇന്‍ഡ്യന്‍ പ്രധാന മന്ത്രിക്ക്, ക്ഷമിക്കണം,  അംബാനിമാരുടെ  പ്രധാന മന്ത്രിക്ക് അയച്ചിരുന്നു. അതിന്റെ പൂര്‍ണ്ണരൂപം ഇവിടെ വായിക്കാം. ആ കത്തിലെ പ്രസക്ത ഭാഗങ്ങള്‍ താഴെ. 

It is being said that I have shown impatience. Dear Prime Minister, so far, every government has shown complete insensitivity and lack of political commitment to tackling corruption. 62 years after independence, we still do not have independent and effective anti-corruption systems. Very weak versions of Lokpal Bill were presented in Parliament eight times in last 42 years. Even these weak versions were not passed by Parliament. This means, left to themselves, the politicians and bureaucrats will never pass any law which subjects them to any kind of objective scrutiny. At a time, when the country has witnessed scams of unprecedented scale, the impatience of the entire country is justified. And we call upon you, not to look for precedents, but show courage to take unprecedented steps.

You say that your Group of Ministers are drafting the anti-corruption law. Many of the members of this Group of Ministers have such a shady past that if effective anticorruption systems had been in place, some of them would have been behind bars. Do you want us to have faith in a process in which some of the most corrupt people of this country should draft the anti-corruption law?

അണ്ണാ ഹസാരെ തലയില്‍ ഒരു തൊപ്പി വച്ചിട്ടുണ്ട്. മഹാത്മാ ഗാന്ധിയെ പിന്തുടരാന്‍ തുടങ്ങിയ  കാലം മുതല്‍ അദ്ദേഹം ​തലയില്‍ വയ്ക്കുന്ന തൊപ്പിയാണത്. മുകളിലെ ചിത്രത്തില്‍ ആന്റണി വച്ചിരിക്കുന്ന ഇലക്ഷന്‍ സ്റ്റണ്ട് പാളത്തൊപ്പിയല്ല അത്. കോണ്‍ഗ്രസ് സമ്മേളന കാലത്ത് ആന്റണി ബ്രാണ്ട്  വ്യജന്‍മാര്‍ വയ്ക്കുന്ന കാന്തിത്തൊപ്പിയുമല്ല. ഗാന്ധിജിയുടെ ആദര്‍ശം പിന്‍പറ്റുന്ന യഥാര്‍ത്ഥ ഗാന്ധിയന്‍ വച്ചിരിക്കുന്ന ഗാന്ധിത്തൊപ്പിയാണത്. 

ആന്റണി കൂടെ അംഗമായ കേന്ദ്ര സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ നടന്ന അഴിമതിയുടെ കണക്കുകള്‍  ആരെയും ഞെട്ടിപ്പിക്കും. രാജ വക ൨ ജി സ്പെക്റ്റ്രം 175000 കോടി രൂപ. മന്‍മോഹന്‍ സിംഗ് വക 2 ജി സ്പെക്റ്റ്രം 200000 കോടി കോടി രൂപ.  ഇവ കൂടാതെ കോമണ്‍ വെല്‍ത്തും ആന്റണിയുടെ സ്വന്തം ആദര്‍ശ് ഫ്ളാറ്റും. മറ്റെല്ലാം മറ്റ് മന്ത്രിമാരുടെ എന്നു പറഞ്ഞ് മാറ്റിവച്ചാലും ആദര്‍ശ് ഫ്ളാറ്റ് ആന്റണിയുടെ വകയാണ്. വീരചരമമടഞ്ഞ ജവാന്‍മാരുടെ ബന്ധുക്കള്‍ക്ക് എന്നപേരില്‍ ആന്റണിയുടെ പ്രതിരോധ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പണുത ഫ്ളാറ്റുകള്‍ രാഷ്ട്രീയക്കാര്‍ വീതിച്ചെടുത്തതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ആന്റണിക്ക് ഒഴിഞ്ഞു മാറാനാവില്ല. 

കേന്ദ്രം കര്‍ശനമായ നടപടി എടുത്തു എന്ന ന്യായീകരണമാണന്റണിക്ക്. അല്ലാതെ അഴിമതി നടന്നതിനേക്കുറിച്ച് യാതൊരു കുറ്റബോധവുമില്ല. അതുകൊണ്ടാണ്, കേരളത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ എത്ര അഴിമതികളില്‍ കേസെടുത്തു എന്ന ആന്റണിച്ചോദ്യം അദ്ദേഹം ചോദിക്കുന്നത്. കേരളത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ എത്ര അഴിമതികള്‍ ഉണ്ടായി എന്ന മറുചോദ്യം ആന്റണിയോട് ആരും ചോദിച്ചു കണ്ടില്ല. അഴിമതി നടത്തി, ഒരു കേസും ചാര്‍ജ് ചെയ്താല്‍ എല്ലാം ഭദ്രമാണെന്നാണീ ആദര്‍ശ കോമരം കരുതുന്നത്. 

"കേന്ദ്രം നടപടിയെടുത്തു", എന്ന് വീമ്പു പറയുന്ന ആന്റണി, എങ്ങനെയാണ്, സുപ്രീം കോടതി ചെവിക്കു പിടിച്ച് കേന്ദ്രത്തേക്കൊണ്ട് നടപടി എടുപ്പിച്ചതെന്ന് മറന്നു പോകുന്നു. 

സാന്റിയഗോ മാര്‍ട്ടിനെ വച്ച് കേരള സര്‍ക്കാരിനെ പ്രതിക്കുട്ടില്‍ നിറുത്താന്‍ കോടതിയില്‍ പോയി കേന്ദ്ര സര്‍ക്കാരിനെ പ്രതിക്കുട്ടിലാക്കിയ വി ഡി സതീശനെ ഇപ്പോള്‍ കാണാനേ ഇല്ല. രാഷ്ട്രീയ ചര്‍ച്ചകളില്‍ ചാനലുകളാക്കെ  നിറഞ്ഞു നിന്ന സതീശന്റെ ഗതികേടോര്‍ത്താല്‍ ആരും കരഞ്ഞു പോകും. കേസ് ഓരോ പ്രാവശ്യവും   പരിഗണിക്കുമ്പോഴും കേന്ദ്ര സര്‍ക്കാരിനെ നിശിതമായാണ്, കോടതി വിമര്‍ശിക്കുന്നത്. 

ഇതുകൂടാതെ സുപ്രീം കോടതി എല്ലാ ദിവസവും തന്നെ ആന്റണി കൂടെ അംഗമായ സര്‍ക്കാരിനെ എടുത്തു കുടയുന്നുണ്ട്. 

അഴിമതി കേസില്‍ പ്രതിയായ പി ജെ തോമസിനെ വിജിലന്‍സ് കമ്മീഷണറായി നിയമിച്ചതിനെ പ്രധാനമന്ത്രിയുടെ ഓഫീസിനെയാണു പ്രതിക്കൂട്ടില്‍ നിറുത്തിയത്. അവസാനം കോടതിക്ക് ആ നിയമനം റദ്ദാക്കേണ്ടി വന്നു. 

രാജ്യത്തിന്റെ പൊതു മുതല്‍ കൊള്ളയടിച്ച് വിദേശബാങ്കുകളില്‍ നിക്ഷേപിച്ചവരുടെ കാര്യത്തിലും ആന്റണിയുടെ സര്‍ക്കാര്‍ എടുക്കുന്ന വിചിത്രമായ നിലപാട് ആരെയും നാണിപ്പിക്കും. പൊതുമുതല്‍ കൊള്ളയടിച്ചവരുടെ പേരു വിവരം ഞങ്ങള്‍ക്കറിയാം, പക്ഷെ പറയില്ല എന്ന ആര്‍ക്കും മനസിലാക്കാനാകാത്ത നിലപാടാണ്, കോടതിയില്‍ സ്വീകരിച്ചിരിക്കുന്നത്. 

അഴിമതി അരങ്ങിട്ടു വാഴുന്ന ഒരു സര്‍ക്കാരിലെ അംഗമായ ആന്റണിക്ക്, കേരള സര്‍ക്കാര്‍ എടുത്ത ജനക്ഷേമകരമായ നടപടികള്‍ ബോധക്ഷയം ഉണ്ടാക്കുന്നു.  ഒരു മുന്‍ മന്ത്രിയെ അഴിമതിയുടെ പേരില്‍ ശിക്ഷിച്ച് ജയിലിലടച്ചത് ആന്റണിയുടെ പാര്‍ട്ടിക്കാര്‍ക്ക് സഹിക്കാന്‍ കഴിയുന്നില്ല. ജഡ്ജിക്ക് കോഴ കൊടുത്ത രഹസ്യം ആവേശത്തിമിര്‍പ്പില്‍ ഒരു എം പി ക്ക് പുറത്തു പറയേണ്ടി വന്നു. ജഡ്ജിമാര്‍ക്ക് കോഴ കൊടുത്ത് കേസില്‍ നിന്നും രക്ഷപ്പെട്ട കുഞ്ഞാലിക്കുട്ടിയൊക്കെയാണിന്നീ അദര്‍ശ കോമരത്തിന്റെ സഖാക്കള്‍. ഇവരെയൊക്കെ സംരക്ഷിക്കേണ്ട ബാധ്യത അഴിമതിയുടെ മൊത്തക്കച്ചവടക്കാരായ കേന്ദ്ര സര്‍ക്കാരിന്റെ ഈ  പ്രതിനിധിക്ക് ഏറ്റെടുക്കേണ്ടി വരുന്നു. 


സഹിക്കാവുന്നതിന്നപ്പുറത്തേക്ക് ആന്റണിയുടെ സര്‍ക്കാര്‍ അടിവച്ചടി വച്ച് മുന്നേറുന്നത്  വേദനയോടെ കണ്ടുനിന്ന അണ്ണാ ഹസാരെ ഗത്യന്തരമില്ലാതെയാണിപ്പോള്‍ നിരാഹാര സമരത്തിലേക്ക് പ്രവേശിച്ചത്. അദ്ദേഹത്തിനു കിട്ടുന്ന ജനപിന്തുണപോലും കേന്ദ്ര സര്‍ക്കാരിന്റെ കണ്ണുതുറപ്പിക്കുന്നില്ല. അതിനു ജനങ്ങളെ പേടിയുള്ള ജനങ്ങള്‍ക്ക് വേണ്ടിയുള്ള ഒരു സര്‍ക്കാര്‍ ഇന്‍ഡ്യ ഭരിക്കണം. വ്യാജ ഗന്ധിയുടെ വിനീത ദാസന്‍ എന്ന നിലയില്‍ പ്രധാനമന്ത്രിയായ, ഇന്നു വരെ ഒരു തെരഞ്ഞെടുപ്പു പോലും  ജയിക്കാത്ത മന്‍ മോഹന്‍ സിംഗിനോ ആന്റണി എന്ന കപട ആദര്‍ശവാദിക്കോ അതിനാകില്ല. ഇന്‍ഡ്യയുടെ സ്വത്ത് ഏത് അംബാനിക്കു കൊടുക്കണമെന്ന് ഊണിലും ഉറക്കത്തിലും ചിന്തിക്കുന്ന മന്‍ മോഹന്‍ സിംഗിനതിനുള്ള ശേഷിയില്ല.

ബോധക്ഷയത്തിന്റെ ഫലമായി ആന്റണി മറ്റ് പല പ്രലപനങ്ങളും നടത്തുന്നുണ്ട്. അവയേപ്പറ്റി ചിലതു കൂടി. 

>>>>>>കേന്ദ്രവുമായി രാഷ്ട്രീയയോജിപ്പില്ലാത്ത മുന്നണി ഭരിച്ചിട്ടും മുപ്പത്തഞ്ചോളം കേന്ദ്ര പദ്ധതികള്‍ ഇവിടെ അനുവദിച്ചു. കേന്ദ്ര സര്‍ക്കാരുമായി കൂടുതല്‍ സഹകരിക്കുന്ന ഒരു ഭരണകൂടം കേരളത്തില്‍ ഉണ്ടായാല്‍ ഇതിലും കൂടുതല്‍ പദ്ധതികള്‍ കേരളത്തിനു ലഭിക്കും.<<<<<<


ഇതിന്റെ രത്നച്ചുരുക്കം ഇതാണ്, കേരളത്തിന്‌ അര്‍ഹിക്കുന്ന കേന്ദ്ര പദ്ധതികള്‍ വേണമെങ്കില്‍ കേന്ദ്രവുമായി രാഷ്ട്രീയ യോജിപ്പുള്ള ഭരണകൂടം കേരളത്തില്‍ ഉണ്ടാകണം.എന്നു വച്ചാല്‍ കോണ്‍ഗ്രസിന്റെ ഭരണകൂടം ഉണ്ടാകണം.

നോക്കണേ ആന്റണി എന്ന കാപട്യത്തിന്റെ ബുദ്ധി!. മലയാളിയായ ഞാന്‍ കേന്ദ്ര മന്ത്രിയാണെങ്കിലും മലയാളികള്‍ക്ക് വേണ്ടി, ഒരു പദ്ധതിയും നല്‍കാന്‍ മുന്‍കൈ എടുക്കില്ല. മലയാളികളായ നിങ്ങള്‍ എന്റെ പാര്‍ട്ടിയെ അധികാരത്തിലേറ്റിയാല്‍ മാത്രമേ അതിനു വേണ്ടി മുന്‍കൈ എടുക്കൂ. ഇദ്ദേഹം ആരുടെ നേതാവാണ്? മലയാളികളുടെ അല്ല.  മന്ത്രിയായി ഉത്തരവാദിത്തം ഏറ്റെടുത്താല്‍ എല്ലാ ജനങ്ങളുടെയും മന്ത്രിയായിരിക്കണമെന്നതാണ്, സാമാന്യ വിവക്ഷ.  വികസനത്തില്‍ രാഷ്ട്രീയം കലര്‍ത്തരുത് എന്ന് കേരളത്തില്‍ വന്ന് പല പ്രാവശ്യം മുക്രയിട്ട ഇദ്ദേഹം മലയാളികള്‍ക്ക് നാണക്കേടല്ലേ?


അപ്പോള്‍ ഉയരുന്ന ചോദ്യമിതാണ്.എന്താണു കേരളം? ഇന്‍ഡ്യ എന്ന സാമ്രാജ്യത്തില്‍ കപ്പം കൊടുത്ത് കഴിയുന്ന ഒരു സാമന്തരാജ്യമോ? ഓരോ മലയാളിയുടെയും ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന നിലപാടാണ്‌ ആന്റണിയുടേത്. വി എസ് അച്യുതാനന്ദന്റെ ശരീര ഭാഷവരെ മേഗാ സീരിയല്‍  കണക്കേ ചര്‍ച്ച ചെയ്യുന്ന ഒരു ചാനലും അന്റണിയുടെ നിലപാടിനേക്കുറിച്ച് ഒരക്ഷരം ഉരിയാടി കണ്ടില്ല. ആത്മാഭിമാനമുള്ള ഓരോ മലയാളിയും അവരെ അവഹേളിക്കുന്ന ആന്റണിക്ക് ബാലറ്റിലൂടെ മറുപടി പറയണം.

>>>>>>കേരളത്തില്‍ കര്‍ഷക അത്മഹത്യ ഇല്ലതായത് സോണിയ ഗാന്ധിയുടെ ഔദാര്യം കൊണ്ടാണ്.<<<<<<<

ആരാണീ സോണിയ ഗാന്ധി എന്ന വ്യാജ ഗാന്ധി? ഇന്‍ഡ്യയുടെ ചക്രവര്‍ത്തിനിയോ? കേരളത്തിലെ കര്‍ഷകരുടെ ആത്മഹത്യ ഇല്ലാതാക്കാന്‍ തിന്‍ മേശയില്‍ നിന്നും അപ്പക്കഷണങ്ങള്‍ എറിഞ്ഞു കൊടുക്കുന്ന അഭിനവ മേരി അന്റോണിയറ്റോ?

സോണിയ ഗാന്ധി മന്‍മോഹന്‍ സിംഗിനേക്കാളും മുകളിലുള്ള സൂപ്പര്‍ പ്രധാനമന്ത്രിയാണെന്നു സമ്മതിക്കുന്ന ഒരു പ്രസ്താവനയാണിത്. കേരളത്തില്‍ ഇടതുമുന്നണി അധികാരത്തില്‍ വന്നപ്പോഴൊക്കെ എ കെ ജി സെന്ററാണ്‌ ഭരണം നിയന്ത്രിക്കുന്നതെന്നു പറയാറുള്ള ആന്റണിയാണിത് പറഞ്ഞത്. 

ആന്റണി പറഞ്ഞതിനുള്ള മറുപടി കിട്ടിയപ്പോള്‍ അദ്ദേഹം ചുവടു മാറി. ആദിവാസികളുടെ പട്ടിണിമരണമാണുദ്ദേശിച്ചതെന്ന് മാറ്റി പറഞ്ഞു രക്ഷപ്പെട്ടു.

ഇടതുപക്ഷത്തിന്റെ ഔദാര്യമാണ്, ആന്റണിക്ക് രാഷ്ട്രീയ  നിലനില്‍പ്പുണ്ടാക്കികൊടുത്തത്. കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ഭൂരിപക്ഷവും കരുണാകരനും ഇന്ദിരക്കും ഒപ്പമായിരുന്നു. 1980ല്‍ ഇടതുപക്ഷം കൂടെകൂട്ടിയില്ലായിരുന്നെങ്കില്‍,  
നാക്കുകൊണ്ട് പോലും പിടിച്ചു നില്‍ക്കാനുള്ള ശേഷിയില്ലാത്ത ആന്റണി, മറ്റൊരു എം എ ജോണോ ഏറിയാല്‍  ഒരു കെ എം മാണിയോ ആയി തീരുമായിരുന്നു.  ഇടതുപക്ഷത്തിന്റെയും  പിന്നീട് കരുണാകരന്റെയും ഔദാര്യമാണിപ്പോഴത്തെ എ കെ ആന്റണി എന്ന ഈ പരാജയപ്പെട്ട പുണ്യാളന്‍.

കേരളത്തിന്‌ ഔദാര്യം വാരിക്കോരി കൊടുത്ത, ഈ ഔദാര്യ കേദാരം കേരളത്തില്‍ വന്ന് പ്രസംഗിച്ച സദസൊക്കെ വളരെ ശുഷ്കമായിരുന്നു, എന്നാണ്‌ മാദ്ധ്യമ  റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസുകാര്‍ക്കു പോലും ആന്റണിയുടെ കാപട്യ പ്രലപനങ്ങളില്‍ വിശ്വസമില്ല എന്നാണത് തെളിയിക്കുന്നത്. 


>>>>>>ഇടതു മുന്നണിക്കു ഭരണത്തുടര്‍ച്ച നല്‍കിയാല്‍ കേരളത്തിനു ബംഗാളിന്റെ ഗതികേടുണ്ടാകും. 35 വര്‍ഷത്തെ ഭരണം കൊണ്ടു പൊറുതിമുട്ടിയ ബംഗാളികള്‍ കേരളത്തില്‍ കൂലിപ്പണിയെടുത്താണ് ഇപ്പോള്‍ ജീവിക്കുന്നത്.<<<<<<<<

ബംഗാളില്‍ നിന്നും വരുന്നവരുടെ കണക്ക് ആന്റണി ഓര്‍ത്തു. ആദര്‍ശക്കോമരം ഓര്‍ക്കാതെ പോയ മറ്റ് ചില കണക്കുകളും കൂടിയുണ്ട്. തമിഴ് നാട്ടി നിന്നും, ആന്ധ്ര പ്രദേശില്‍ നിന്നും ഒറീസയില്‍ നിന്നും, ബിഹാറില്‍ നിന്നു ഒക്കെ കേരളത്തില്‍ കൂലിപ്പണിയെടുക്കാന്‍ ആളുകള്‍ വരുന്നുണ്ട്. ഇതില്‍ തമിഴ് നാടു ഭരിച്ചത് ആന്റണിയുടെ കൂട്ടാളികളായ ദ്രാവിഡ കഷികളും, ആന്ധ്ര ഭരിച്ചത്   സ്വന്തം കോണ്‍ഗ്രസ് പാര്‍ട്ടിയുമാണ്. ഇവരുടെ കൂടെ ഗതികേട് കോമരത്തിനോര്‍ക്കാന്‍ പറ്റാത്ത വിധം ഓര്‍മ്മ ശക്തിക്ക് കാര്യമായ തകരാറു സംഭവിച്ചിട്ടുണ്ട്.

മലയാളികള്‍ കൂലിപ്പണിയെടുക്കാന്‍ ഗള്‍ഫിലേക്കും യൂറോപ്പിലേക്കും അമേരിക്കയിലേക്കും മറ്റും പോകുന്നുണ്ട്. അതിന്റെ കാരണം കേരളത്തേക്കാള്‍ പുരോഗതി പ്രാപിച്ച രാജ്യങ്ങള്‍ എന്നതും.  തമിഴ് നാട്ടിലെയും ആന്ധ്രയിലെയും ആളുകള്‍ കൂലിപ്പണിക്കിവിടെ വരുന്നുണ്ടെന്നത് തെളിയിക്കുന്നത് അവരേക്കാള്‍ പുരോഗതി പ്രാപിച്ചത് കേരളമാണെന്നാണ്. ഈ രണ്ടിടത്തും ഇല്ലാത്ത ഇടതു പാര്‍ട്ടികളുടെ സ്വാധീനം കേരളത്തിലുണ്ട്. ഇതൊക്കെ ചിന്തിക്കാനുള്ള ശേഷി ആന്റണിക്കില്ലെങ്കിലും മറ്റ് മലയാളികള്‍ക്കുണ്ട്.




വന്‍ അഴിമതികളുടെ കൂട്ടില്‍ കഴിയുന്ന, ഭരിക്കുന്ന വകുപ്പില്‍ പോലും അഴിമതിക്കു കൂട്ടു നിന്നിട്ട്, കേരളത്തില്‍ വന്ന് അഴിമതിക്കെതിരെ ആക്രോശം നടത്തുന്ന ഈ കപട പുണ്യാളനെ മലയാളികള്‍ തിരിച്ചറിയണം. ഇന്നു വരെ ഒരു ജനകീയ പ്രശ്നത്തില്‍ പോലും ഇടപെടാത്ത ആന്റണിയുടെ കാപട്യം തിരിച്ചറിയാനുള്ള ശേഷി മലയാളികള്‍ക്കുണ്ട്.










18 comments:

kaalidaasan said...

വന്‍ അഴിമതികളുടെ കൂട്ടില്‍ കഴിയുന്ന, ഭരിക്കുന്ന വകുപ്പില്‍ പോലും അഴിമതിക്കു കൂട്ടു നിന്നിട്ട്, കേരളത്തില്‍ വന്ന് അഴിമതിക്കെതിരെ ആക്രോശം നടത്തുന്ന ഈ കപട പുണ്യാളനെ മലയാളികള്‍ തിരിച്ചറിയണം. ഇന്നു വരെ ഒരു ജനകീയ പ്രശ്നത്തില്‍ പോലും ഇടപെടാത്ത ആന്റണിയുടെ കാപട്യം തിരിച്ചറിയാനുള്ള ശേഷി മലയാളികള്‍ക്കുണ്ട്.

ബിജു ചന്ദ്രന്‍ said...

വന്‍ വിഷയ ദാരിദ്ര്യമാണ് udf ക്യാമ്പില്‍ ഇപ്പോള്‍. ldf നാകട്ടെ വിഷയങ്ങളുടെ ആധിക്യവും.
ഡല്‍ഹിയില്‍ അണ്ണാ ഹസാരെ നടത്തിയ സമരം മനോരമ മാക്സിമം മുക്കി . പകരം കൊടുക്കുന്നത് ലതിക സുഭാഷ് തെരഞ്ഞെടുപ്പു കമ്മിഷന് കൊടുത്ത പരാതിയെപ്പറ്റിയുള്ള വാര്‍ത്തയും!
ആന്റണി ഖണ്ഡനം നന്നായിട്ടുണ്ട്. എല്ലാവര്‍ക്കും എല്ലാകാര്യങ്ങളും എപ്പോഴും ഓര്‍ത്തിരിക്കാനാവില്ല. അങ്ങനെയുള്ളവര്‍ക്ക് ആദര്‍ശ ധീരന്റെ ഭൂതകാലം മനസ്സിലാക്കാന്‍ ഉപകരിക്കുന്ന ലേഖനം.

Blogreader said...

I disagree couple of things. Antony really reduced Commisions and brought transparency to the arms deals which is really huge and adarsh is nothing in front of that. Also I don't think we can blame antony for adarsh issue. However congress as a whole responsible for the current situation in india 90% of the time the ruled India finally normal people fed up of scams , bribery and the life become miserable here. UDf does not have single case to talk against last vs ministry and he stoodinfront of the people with his brave image which acts against corruption . Udf should have expelled kunhali before standing in front of people . Those who cries for Lathika are trying to justify kunhali with same tong. Though I don't have any lenience to ldf this time my vote goes to ldf

kaalidaasan said...

Blogreader,

I agree with you in the issues of reducing commissions and bringing transparency in arms deal. But I do disagree with you in the issue of Adarsh flat. In my opinion the stake in that is bigger than the spectrum corruption. Because of the emotional element in that. It would have benefited the helpless widows of the Kargil war casualties. He may not be directly involved in the Adarsh issue. But as minister of defence he has a vicarious responsibility over the issue. Remember that he had resigned from Narasimha Rao ministry on trivial issues than this. Before that he had resigned as CM of Kerala for even a silly laughable issue.

The fact of the matter is that he is part of the most corrupt ministry in the history India. He does not have the moral right to accuse that Kerala ministry is corrupt.

kaalidaasan said...

ബിജു,

യു ഡി എഫ് തൊടുന്നതെല്ലാം ഇപ്പോള്‍ തിരിച്ചടിക്കുന്നു. രണ്ടാഴ്ച്ച മുമ്പ് വരെ ചെന്നിത്തല വാ തുറന്നാല്‍ പറഞ്ഞിരുന്നത്, എന്തുകൊണ്ട് സാന്റിയാഗോ മാര്‍ട്ടിന്റെ പേരില്‍ ഒരു എഫ് ഐ ആര്‍ രെജിസ്റ്റര്‍ ചെയ്യുന്നില്ല എന്നായിരുന്നു. കേരള ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനെയും സതീശനെയും ശരിക്കും കുടഞ്ഞപ്പോള്‍ ചെന്നിത്തലയുടെ വായടഞ്ഞു പോയി.

ലതിക സുഭാഷ് വിഷയവും ഇപ്പോള്‍ തിരിച്ചടിക്കുന്നു.

ഒരു easy walk over പ്രതീക്ഷിച്ചിരുന്ന യു ഡി എഫ് ഇപ്പോള്‍ തികച്ചും പ്രതിരോധത്തിലാണ്. ഇടതുപക്ഷത്തിനു ജയിക്കാവുന്ന സ്ഥിതിയും.

സന്തോഷ്‌ said...

"പ്രശസ്ത" പ്രയോഗത്തിനെതിരെ നല്‍കിയ കേസ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി

Lipi Ranju said...

"മന്ത്രിയായി ഉത്തരവാദിത്തം ഏറ്റെടുത്താല്‍ എല്ലാ ജനങ്ങളുടെയും മന്ത്രിയായിരിക്കണമെന്നതാണ്, സാമാന്യ വിവക്ഷ"
നല്ല പോസ്റ്റ്‌ ...

kaalidaasan said...

സന്തോഷ്,

ലതിക സുഭാഷ് വിഷയം യു ഡി എഫ് വളര്‍ത്തി വലുതാക്കി. കേരളം മുഴുവന്‍ ലതികയെ സംശയിക്കത്തക്ക വിധത്തിലാക്കി. വഷളാക്കി. അത് കഴിഞ്ഞ് സ്വാഭാവികമായി കെട്ടടങ്ങി.

പ്രാവ് said...

ലതികയെ നാറ്റിക്കും വഴി ഉമ്മനെയും നാറ്റിച്ച് എങ്ങാനും ഭരണം കിട്ടിയാല്‍ കസേര സുരക്ഷിതമാക്കാന്‍ ആരോ ശ്രമിച്ചതായിരിക്കില്ല. മുത്തപയെ ഉപയോഗിച്ച പോലെ...

മുക്കുവന്‍ said...

ഇടതിനോ വലതിനോ പറയത്തക്ക ഒരു ഗുണങ്ങളും ഞാന്‍ കാണുന്നില്ലാ‍ാ.. പിന്നെ ആന്റണി മേസ്ത്രി.. ചാരായ നിരോധനം.. ഇടതുപക്ഷത്തിന്റെ രണ്ടുരൂപ അരിപൊലെ ഒരു കണ്ണില്‍ പൊടിയലല്ലായിരുന്നില്ലേ? അത് ജനം തിരിച്ചറിഞ്ഞു.. ഇലക്ഷനു മറുപടിയും കിട്ടി.... ഈ വീമ്പിളക്കുന്ന ഇടതുപക്ഷം കള്ളിനെ കര്‍ഷകനു സ്വന്തമായി ടാപ്പ് ചെയ്യാന്‍ അനുവദികാ‍ാത്തത്? ഇത് നടപ്പിലാക്കിയാല്‍ കേരളം തെങ്ങ് കൊണ്ട് നിറയും... ചെയ്യൂല്ലാ‍ാ കാരണം.. കര്‍ഷകന്‍ രക്ഷപെടും..

kaalidaasan said...

മുക്കുവന്‍,

ഏറ്റവും നല്ലത് എന്നു പറയുന്നത് ഒരു മിഥ്യയാണ്. അപ്പോള്‍ പിന്നെ ഉള്ളതില്‍ നല്ലത് എന്നു തീരുമാനിക്കുന്നതല്ലേ ഉചിതം.

ഇടതുപക്ഷത്തിന്റെ രണ്ടു രൂപ അരി ഒരു കാപട്യമാണെന്ന് എനിക്കു തോന്നുന്നില്ല. ഒരു വലിയ വിഭാഗം ജനങ്ങള്‍ക്ക് പണ്ടു മുതലേ ഈ അരി കൊടുത്തു വന്നിരുന്നു. അത് കുറച്ചു കൂടി വിപുലമാക്കി ഇപ്പോള്‍.

kaalidaasan said...

പ്രാവ്,

ലതിക വിഷയം  ഇത്രവലുതാക്കി കൊണ്ടുവന്ന കോണ്‍ഗ്രസുകാര്‍ക്ക് വ്യക്തമായ ലക്ഷ്യമുണ്ട്. താങ്കള്‍ പറഞ്ഞതുപോലെ ഉമ്മന്‍ ചാണ്ടിയുടെ വഴി തടയല്‍ ഒരു ലക്ഷ്യമായിരിക്കാം.

kaalidaasan said...

ലിപി,

വായനക്കും അഭിപ്രായത്തിനും നന്ദി.

സത്യാന്വേഷി said...

ഡ്രാഗണ്‍ ഫ്ലൈ വന്നപ്പോള്‍ കാളിദാസനും പരിണാമവിരോധി!

Faizal Kondotty said...

ഇപ്പൊ എന്‍ഡോ സള്‍ഫാന്‍ വിഷയത്തിലും ആന്റണി അടക്കമുള്ള പുലികളായ കേരള കേന്ദ്ര മന്ത്രിമാര്‍ അവിഞ്ഞ മൗനം പാലിക്കുകയാണ് .. ഉമ്മന്‍ ചാണ്ടി പ്രധാന മന്ത്രിക്ക് കത്തെഴുതി അത്രേ, .. കേരളം കത്തുമ്പോഴും കേന്ദ്ര മന്ത്രിമാര്‍ക്ക് വീണ വായന !

njan oru manithan said...

I believe A.K. Antony is a far better man and leader than the one portrayed here.

kaalidaasan said...

ഫൈസല്‍,

ആന്റണി തികഞ്ഞ കാപട്യമാണ്. അഭിപ്രായം പറയേണ്ടിടത്തൊന്നും ആന്റണി ഒരിക്കലും അഭിപ്രായം പറയില്ല.

kaalidaasan said...

njamman,

Antony is even worse than portrayed here. He has not opened his mouth in the Endosulfan issue. He is not a leader of Kerala. He may be a Congress leader.