Friday 16 October 2009

നന്ദികേടിന്റെ നീതി ശാസ്ത്രം



അച്ചാര്‍ ഇന്‍ഡ്യക്കാരുടെ അപ്രധാന ഭക്ഷണപദാര്‍ത്ഥങ്ങളില്‍ ഒന്നാണ്. തൊടുകറി എന്ന നിലയിലാണത് ഉപയോഗിക്കുന്നത്. സദ്യയുടെ ചട്ടവട്ടങ്ങളിലാണ്, അച്ചാറിനു പ്രാമുഖ്യം ഉണ്ടാകുന്നതും.

മനോഹര്‍ പരിക്കര്‍ ബി ജെ പിയുടെ സമുന്നത നേതാവും മുന്‍ ഗോവ മുഖ്യമന്ത്രിയുമാണ്. അദ്ദേഹം ജനിച്ചത് 1955 ല്‍. ബി ജെ പിയുടെ മുന്‍ രൂപം ജന സംഘം പിറവിയെടുത്തത് 1951 ലും.

നെഹ്രുവിന്റെ മന്ത്രിസഭയില്‍ അംഗമായിരുന്ന ശ്യാമപ്രസാദ് മുഖര്‍ജി, പാകിസ്ഥാനുമായുണ്ടാക്കിയ ഒത്തു തീര്‍പ്പില്‍ പ്രതിക്ഷേധിച്ച് രാജിവച്ചു. ഹിന്ദു ദേശീയതയുടെ വക്താവായിരുന്ന അദ്ദേഹം ആര്‍ എസ് എസ് തല വന്‍ ഗോള്‍വാര്‍ക്കറുമായി അലോചിച്ചാണ്, ജന സംഘത്തിനു രൂപം നല്‍കിയത്. ഹിന്ദു വര്‍ ഗ്ഗീയ സംഘടനയായ ആര്‍ എസ് എസിനു നിര്‍ണ്ണായക സ്വാധീനമുണ്ടായിരുന്നു പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തില്‍.  ഹിന്ദു ദേശീയതയുടെ രാഷ്ട്രീയ മുഖമായിരുന്നു ജന സംഘം. ആര്‍ എസ് എസില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച എല്‍ കെ അദ്വാനി ജന സംഘത്തിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളും ആയിരുന്നു.

ജനസംഘത്തിനു നാലു വയസുപ്രായമായപ്പോഴാണ്, പരീക്കര്‍ ജനിച്ചത്. അദ്ദേഹം അടുത്തിടെ ഒരു അച്ചാറിന്റെ ഉപമ പറഞ്ഞു. പരീക്കര്‍ അദ്വാനിയെ വിശേഷിപ്പിക്കാന്‍ ഉപയോഗിച്ച വാക്കുകളാണ്, കാറിപ്പോയ അച്ചാര്‍ ( Pickle that has turned rancid) എന്നത്. പരീക്കര്‍ ഉപയോഗിച്ച മുഴുവന്‍ വാക്കുകളും ഇതാണ്.

"Pickle tastes good when it is left to mature for a year. But if you keep it for more than two years, it turns rancid..."

 
ബി ജെ പിയുടെ തല മുതിര്‍ന്ന നേതാവും ഇന്‍ഡ്യന്‍ രാഷ്ട്രീയത്തിലെ പ്രമുഖ വ്യക്തിയുമായ അദ്വാനിയെ ഇതുപോലെ വിശേഷിപ്പിക്കാന്‍ പരീക്കര്‍ തുനിഞ്ഞതെന്തുകൊണ്ടായിരിക്കും? അദ്വാനി, രാഷ്ട്രീയത്തില്‍ വന്നതിനു ശേഷം ജനിച്ച വ്യക്തിയാണു പരീക്കര്‍. കുറച്ചു നാളുകള്‍ക്ക് മുമ്പു വരെ ഉരുക്കു മനുഷ്യന്‍ എന്നു വിശേഷിപ്പിക്കപ്പെട്ട അദ്വാനി എന്ന അച്ചാര്‍  ഇത്രവേഗം കാറിപ്പോകാന്‍ കാരണം എന്താണ്?

വളരെയധികം അര്‍പ്പണബോധത്തോടും ദീര്‍ഘവീക്ഷണത്തോടും കൂടി ഹിന്ദുത്വക്കു വേണ്ടി പോരാടിയ ഈ മുന്നണി പോരാളി ഇത്ര പെട്ടെന്ന് വെറുക്കപ്പെട്ടവനായത് സമകാലീന ഇന്‍ഡ്യന്‍ രാഷ്ട്രീയത്തിലെ ഒരു ഫലിതമാണ്. അത്രയധികം നിര്‍ദ്ദയമായിട്ടാണ്, വളരെ കാലം കൂടെ നിന്നിരുന സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തെ ആക്രമിച്ചത്. അതിലും അത്ഭുതം തോന്നിയത് മറ്റൊന്നാണ്. ശശി തരൂര്‍ പൊക്കിപ്പിടിക്കുന്ന Tvitter Generation  ഈ ആക്രമണത്തിന്റെ ചുക്കാന്‍ പിടിക്കുന്നു എന്നതാണ്. കാര്യങ്ങളുടെ നിജ സ്ഥിതി അറിയതെയാണവര്‍ ഇത് ചെയ്യുന്നതും.

രഥമുരുട്ടിയും പള്ളി പൊളിച്ചും വിധ്വേഷം വമിക്കുന്ന പ്രസംഗങ്ങള്‍ പറഞ്ഞും അദ്ദേഹം ഹിന്ദു തീവ്രവാദികള്‍ക്ക് ഇന്‍ഡ്യയില്‍ ഒരു സ്ഥാനം നേടിക്കൊടുത്തു.


ഈര്‍ക്കിള്‍ പാര്‍ട്ടി ആയിരുന്ന ജന സംഘത്തെ അര നൂറ്റാണ്ടുകൊണ്ട് ഭരണകക്ഷിയാക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചത് അദ്വാനിയായാണ്. രണ്ടോ മൂന്നോ സീറ്റു കിട്ടുന്ന ജനസംഘത്തില്‍ നിന്നും ഇന്‍ഡ്യയിലെ ഏറ്റവും വലിയ കക്ഷിയായി ബി ജെ പി വളര്‍ന്നത് അദ്വാനിയുടെ കഴിവുകൊണ്ടു മാത്രമായിരുന്നു. ഏറ്റവും വലിയ കക്ഷിയായാലും ഭരിക്കാന്‍ കഴിയണമെങ്കില്‍ ഒരു മുഖം മൂടി കൂടി ധരിക്കണമെന്ന തിരിച്ചറിവ്, അദ്വാനി ഉള്‍പ്പടെ എല്ലാ ബി ജെ പി നേതാക്കള്‍ക്കും ഉണ്ടായി. അങ്ങനെയാണ്, ബാജ്പായി ഹിന്ദുത്വയുടെ മുഖ മൂടി ആയത്.

തീവ്ര ഹിന്ദുത്വ എന്ന സത്വത്തെ അതി സമര്‍ദ്ധമായി ബാജ്പായി എന്ന മുഖം മൂടിക്കു പിന്നില്‍ ഒളിപ്പിക്കാമെന്ന് അദ്വാനിയും കൂടെയുള്ളവരും കരുതി. തീവ്ര ഹിന്ദുത്വ അജണ്ട തല്‍ക്കാലത്തേക്ക് മാറ്റി വച്ച് മറ്റു ചില പാര്‍ട്ടികളുമായി കൂട്ടുകെട്ടുണ്ടാക്കി അധികാരത്തില്‍ കയറി. അധികാരത്തിലെത്തിയപ്പോഴാണ്, ജനങ്ങള്‍ എന്തു ചിന്തിക്കുന്നു എന്ന തിരിച്ചറിവ്, അദ്വാനിക്കു കിട്ടിയത്. തീവ്ര ഹിന്ദുത്വയെ സാധാരണ ജനങ്ങള്‍ എത്രത്തോളം വെറുക്കുന്നു എന്നദ്ദേഹം മനസിലാക്കി. അതു കൊണ്ട് ബാജ്പായ് അണിഞ്ഞ മുഖം മൂടി കടം വാങ്ങി അദ്ദേഹം അണിഞ്ഞു. തെരഞ്ഞെടുപ്പടുക്കുമ്പോള്‍ ഇടക്കിടക്ക് ഹിന്ദുത്വയെ ബി ജെ പി അശ്ളേഷിക്കാറുണ്ട്. മറ്റാരും തന്നെ അത് അത്ര കര്യമായി ഇപ്പോള്‍ എടുക്കുന്നില്ല, അദ്വാനിയുടെ കസേരയിലിരിക്കാന്‍ തയ്യാറെടുക്കുന്ന നരേന്ദ്ര മോദി ഒഴികെ.


2005 ല്‍ പാകിസ്ഥാന്‍ സന്ദര്‍ശിച്ച അവസരത്തില്‍ മൊഹമ്മദാലി ജിന്നയെ പുകഴ്ത്തി പറഞ്ഞതിനദ്ദേഹം ഏറെ വിമര്‍ശിക്കപ്പെട്ടു. അന്നു  പക്ഷെ പാര്‍ട്ടി നേതക്കളാരും അദ്ദേഹത്തെ കൈവിട്ടില്ല. എല്ലാവരും അദ്ദേഹത്തിന്റെ പിന്നില്‍ അണിനിരന്നു. പിന്നീടു നടക്കുന്ന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കാന്‍ അദ്ദേഹം വേണമെന്ന തിരിച്ചറിവില്‍ നിന്നാണതുണ്ടായത്.

2009 ല്‍ ആ പ്രതീക്ഷ അസ്തമിച്ചപ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ പല പ്രമുഖരും അദ്ദേഹത്തിനെതിരെ തിരിഞ്ഞു. അതിന്റെ അവസാനത്തെ ഉദാഹരണമാണ്, പരീക്കറിന്റെ വാക്കുകള്‍.

പാര്‍ട്ടിക്കുള്ളിലെ അദ്വാനിയുടെ ധാര്‍മ്മികമായ അധികാരം ഏതാണ്ട് അസ്തമിച്ചു. അദ്ദേഹത്ത്ന്റെ നിഴലില്‍ യുദ്ധം ചെയ്യുകയാണ്, രാജ് നാഥ് സിംഗിനേപ്പോലെയുള്ളവര്‍. ശുഷ്ക മനസ്കനായ രാജ് നാഥ് സിംഗ് പല ഒളിയമ്പുകളും എയ്യുന്നത് അദ്വാനിയുടെ ഈ ധാര്‍മ്മിക ശോഷണത്തിന്റെ നിഴലിലാണ്. രാജസ്ഥാനില്‍ ലോക് സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ പരാജയത്തിനു നിയമ സഭയിലെ പ്രതിപക്ഷ നേതാവു രാജിവയ്ക്കണമെന്ന വിചിത്രമായ ആവശ്യം അങ്ങനെ ഉണ്ടായതാണ്.

ജനാധിപത്യ വ്യവസ്ഥിതിയില്‍ രാഷ്ട്രീയം ഉപേക്ഷിക്കാന്‍ പ്രായം ഒരു കാരണമല്ല. സാധാരണ രാഷ്ട്രീയക്കാര്‍ രാഷ്ട്രീയം വിടുന്നത് ആരോഗ്യപരമായ കാരണങ്ങളാലോ അഴിമതി ആരോപണം നേരിട്ടോ ആണ്. അദ്വാനിക്ക് ഇപ്പോഴും നല്ല അരോഗ്യമുണ്ട്. സ്വജന പക്ഷപാതമോ അഴിമതിയോ ഇന്നു വരെ അദ്ദേഹത്തില്‍ ആരോപിക്കപ്പെട്ടിട്ടില്ല. പാര്‍ട്ടിക്കുള്ളില്‍ അദ്ദേഹം ഇപ്പോള്‍ നേരിടുന്ന വേട്ട നന്ദികേടായിട്ടേ എനിക്ക് മനസിലാക്കാന്‍ ആകുന്നുള്ളു.

23 comments:

kaalidaasan said...

പാര്‍ട്ടിക്കുള്ളിലെ അദ്വാനിയുടെ ധാര്‍മ്മികമായ അധികാരം ഏതാണ്ട് അസ്തമിച്ചു. അദ്ദേഹത്ത്ന്റെ നിഴലില്‍ യുദ്ധം ചെയ്യുകയാണ്, രാജ് നാഥ് സിംഗിനേപ്പോലെയുള്ളവര്‍. ശുഷ്ക മനസ്കനായ രാജ് നാഥ് സിംഗ് പല ഒളിയമ്പുകളും എയ്യുന്നത് അദ്വാനിയുടെ ഈ ധാര്‍മ്മിക ശോഷണത്തിന്റെ നിഴലിലാണ്. രാജസ്ഥാനില്‍ ലോക് സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ പരാജയത്തിനു നിയമ സഭയിലെ പ്രതിപക്ഷ നേതാവു രാജിവയ്ക്കണമെന്ന വിചിത്രമായ ആവശ്യം അങ്ങനെ ഉണ്ടായതാണ്.



ജനാധിപത്യ വ്യവസ്ഥിതിയില്‍ രാഷ്ട്രീയം ഉപേക്ഷിക്കാന്‍ പ്രായം ഒരു കാരണമല്ല. സാധാരണ രാഷ്ട്രീയക്കാര്‍ രാഷ്ട്രീയം വിടുന്നത് ആരോഗ്യപരമായ കാരണങ്ങളാലോ അഴിമതി ആരോപണം നേരിട്ടോ ആണ്. അദ്വാനിക്ക് ഇപ്പോഴും നല്ല അരോഗ്യമുണ്ട്. സ്വജന പക്ഷപാതമോ അഴിമതിയോ ഇന്നു വരെ അദ്ദേഹത്തില്‍ ആരോപിക്കപ്പെട്ടിട്ടില്ല. പാര്‍ട്ടിക്കുള്ളില്‍ അദ്ദേഹം ഇപ്പോള്‍ നേരിടുന്ന വേട്ട നന്ദികേടായിട്ടേ എനിക്ക് മനസിലാക്കാന്‍ ആകുന്നുള്ളു.

Unknown said...

അധികാരരാഷ്ട്രീയത്തില്‍ നന്ദികേട് ഒരു സ്ഥിരം ഭാവം തന്നെയല്ലെ? വെട്ടിപ്പിടിക്കുക എന്നതിലപ്പുറം നന്ദി എന്ന വാക്കിന് രാഷ്ട്രീയനിഘണ്ടുവില്‍ സ്ഥാനമുണ്ടോ?

ഉറുമ്പ്‌ /ANT said...

പ്രൌഡ്ഡമായ ചിന്തൾ.

Anonymous said...

ആഡ്‌വാണിയോട് നന്ദികേടു കാണിക്കുന്നതിന്റെ കാരണം ഇവിടെവായിക്കുക.

Anonymous said...

ഇവിടെയും

ലത said...

പറഞ്ഞുവരുമ്പോള്‍ അച്യുതാനന്ദന്‍ സാറും ആഡ്വാണി സാറും ഒരേ അവസ്ഥേലാ.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

നല്ല പോസ്റ്റ് കാളിദാസൻ..ആശംസകൾ

Anonymous said...

ശത്രുവില്ലാതെ ജീവിക്കാന്‍ വയ്യ എന്ന അവസ്ഥ ഒരു പരിധി വിട്ടതാവണം.:)

ദീപാ‍വലി ആശംസകള്‍.

Anonymous said...

"രണ്ടോ മൂന്നോ സീറ്റു കിട്ടുന്ന ജനസംഘത്തില്‍ നിന്നും ഇന്‍ഡ്യയിലെ ഏറ്റവും വലിയ കക്ഷിയായി ബി ജെ പി വളര്‍ന്നത് അദ്വാനിയുടെ കഴിവുകൊണ്ടു മാത്രമായിരുന്നു."

അമ്പമ്പടാ അദ്വാനിയാരാ മോന്‍. എന്തൊരു അദ്വാനി പ്രേമം.. അതിന്റെ കൂടെ ‘ജാതിഅന്വേഷിയുടെ‘ ജാതി വാതം ഒത്തു പോകുന്നില്ലല്ലോ.. ഇനിയെങ്കിലും രണ്ടു പേരും തമ്മില്‍ ആലോചിച്ച് ഒരു അജണ്ടയുണ്ടാക്കി എഴുതണേ..

അദ്വാനി ഇപ്പോഴും പ്രതി പക്ഷ നേതാവായി ഉണ്ടല്ലോ..

കസേരയില്‍ നിന്ന് വിശുദ്ധ പശു എടുത്ത് എറിഞ്ഞ കേസരിയേയും, ഒറ്റ മുറിയിക്കിടന്ന് നരകിച്ച ന്രുപനേയും ഒന്നും ഇടതു ജാതി വാദികള്‍ കാണില്ല.

Anonymous said...

ഒരു ബ്രാഹ്മണ സംഘപരിവാറിയെ നേരിട്ട് കാണാന്‍ സാധിച്ചതില്‍ സന്തോഷം. ഈ വനമാലകള്‍ ക്രിത്യസമയത്ത് വന്നോളും, പുറംപൂച്ച് വെളിവാക്കി. ക്രിതജ്ഞത വേണം കാളിദാസാ ഇവരോട് ക്രിതഞ്ജത. പോസ്റ്റ് വിജയിച്ചെന്ന് തെളിയിച്ചു തരുന്നതിന്.

kaalidaasan said...

സുകുമാരന്‍ മാഷേ,

നന്ദി കേട് രാഷ്ട്രീയത്തില്‍ വ്യാപകമായിട്ടുണ്ട്. അവിടെ മാത്രമല്ല, നിത്യജീവിതത്തിലും അത് കാണാം. പക്ഷെ ഞാന്‍ അത് മാത്രമല്ല സൂചിപ്പിച്ചത്. അദ്വാനി എന്ന വ്യക്തിയില്ലായിരുന്നെങ്കില്‍ ഒരു പക്ഷെ ബി ജെ പി ഒരിക്കലും അധികാരത്തിനടുത്ത് വരില്ലായിരുന്നു. ആ വസ്ഥുതക്കാണ്, ഞാന്‍ പ്രാധാന്യം കൊടുത്തത്.

kaalidaasan said...

ഉറുമ്പ്,

സുനില്‍,

അഭിപ്രായങ്ങള്‍ക്ക് നന്ദി

kaalidaasan said...

ലത,

വി എസ് എന്ന വ്യക്തി, ഒറ്റക്ക് അദ്വാനിയേപ്പോലെ പാര്‍ട്ടിയെ അധികാരത്തില്‍ എത്തിച്ചിട്ടില്ല. അതു കൊണ്ട് ആ താരതമ്യം പ്രസക്തമാകുമെന്ന് തോന്നുന്നില്ല.

കേരള രാഷ്ട്രീയത്തില്‍ കുറച്ചെങ്കിലും താരതമ്യം ചെയ്യാവുന്നത് കരുണാകരനോടാണ്. 1967 ല്‍ കോണ്‍ഗ്രസ് കേരളത്തില്‍ വളരെ പരിതാപകരമായ അവസ്ഥയിലായിരുന്നു അവിടെ നിന്നും അതിനെ ഉയര്‍ത്തിക്കൊണ്ടു വരുന്നതില്‍ കരുണാകരന്‍ വളരെ വലിയ ഒരു പങ്കു വഹിച്ചിട്ടുണ്ട്. ഇന്ന് നരേന്ദ്ര മോഡി പറയുന്ന കള്ളങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കരുണാകരന്‍ 1977ല്‍ പറഞ്ഞ കള്ളം അത്ര ഭീകരമൊന്നുമല്ല. പക്ഷെ അദ്ദേഹം അധികാരം വിട്ടിറങ്ങി. ഇന്നത്തെ കേരളത്തിലെ കോണ്‍ഗ്രസിന്റെ അമരക്കാരൊക്കെ പാര്‍ട്ടിയെ ഉപേക്ഷിച്ചു പോകുകയും ചെയ്തു. സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടിയാണെങ്കിലും കരുണാകരന്റെ മഹാ മനസ്കത തനെയാണ്, ആന്റണിയും, രവിയും, ഉമ്മനും, ഹസനും, സുധീരനും ഒക്കെ കോണ്‍ഗ്രസില്‍ ഉള്ളത്. അല്ലെങ്കിലൊരു പക്ഷെ ഇവരൊക്കെ എന്‍ സി പി എന്നോ കോണ്‍ഗ്രസ് എസ് എന്നോ ഒക്കെ പറഞ്ഞു നടന്നേനെ. ഇവരൊക്കെ കരുണാകരനെ പറഞ്ഞ പുലഭ്യങ്ങളുടെ അടുത്തു വരില്ല, ബി ജെ പി ക്കാര്‍ ഇപ്പോള്‍ അദ്വാനിക്കെതിരെ പറയുന്ന ഒന്നും.
ഇതില്‍ ആന്റണി മാത്രം വേറിട്ടു നില്‍ക്കുന്നു. അദ്ദേഹം ഇന്നു വരെ കരുണാകരനെതിരെ വ്യക്തിപരമായി ഒന്നും പറഞ്ഞതായി ഞാന്‍ ഓര്‍ക്കുന്നില്ല.

kaalidaasan said...

സത്യാന്വേഷി,

ബി ജെ പി എന്ന പാര്‍ട്ടി ബ്രാഹ്മണ മേധാവിത്ത പാര്‍ട്ടി എന്നതിനേക്കാള്‍ സവര്‍ണ്ണ മേധാവിത്തമുള്ള പാര്‍ട്ടി എന്നാണെന്റെ അഭിപ്രായം. കോണ്‍ഗ്രസിന്റെ സ്ഥിതിയും വളരെ വ്യത്യസ്ഥമല്ല. ദളിതര്‍ക്ക് കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഇന്നും വലിയ സ്ഥാനമൊന്നും ഇല്ല.

അദ്വാനി ജനസംഘത്തിന്റെയും പിന്നീട് ബി ജെ പിയുടെയും നെടും തൂണായിരുന്നു അര നൂറ്റാണ്ടുകാലം. ഇത്രകാലം ബ്രാഹ്മണനല്ലാത്ത അദ്വാനി ഈ സ്ഥാനത്തിരുന്നു എന്നതു തന്നെ ബ്രാഹമണലോബി അദ്ദേഹത്തെ പുറത്താക്കിയതാണെന്നു ചിന്തക്കുന്നത് അത്ര ശരിയല്ലെന്നു തെളിയിക്കുന്നു.

ബ്രാഹമണനാണോ അല്ലയോ എന്നതിനപുറം അര്‍ എസ് എസിനു സ്വീകാര്യനാണോ എന്നതാണു ബി ജെ പിയിലെ അവസ്ഥ. ബി ജെ പി എന രാഷ്ട്രീയ പാര്‍ട്ടിയിലെ ശരിയല്ല ആര്‍ എസ് എസ് എന്ന വര്‍ഗ്ഗീയ സംഘടനയിലെ ശരി. അദ്വാനിയുടെ അസ്വീകാര്യത ആരംഭിച്ചത് അദ്ദേഹം ജിന്നയെ പുകഴ്ത്തിയ അന്നു മുതലാണ്. അന്ന് അദ്വാനിയെ പാര്‍ട്ടി സ്ഥാനത്ത് നിന്നാണു നീക്കിയതെങ്കില്‍ ഇന്ന് ജസ്വന്ത് സിം ഗിനെ പാര്‍ട്ടിയില്‍ നിന്നു തന്നെ നീക്കി. ന്യൂനപക്ഷങ്ങളെ പുകഴ്തുക എന്നത് ആര്‍ എസ് എസിന്, അസഹ്യമാണ്.

kaalidaasan said...
This comment has been removed by the author.
kaalidaasan said...

അമ്പമ്പടാ അദ്വാനിയാരാ മോന്‍. എന്തൊരു അദ്വാനി പ്രേമം.. അതിന്റെ കൂടെ ‘ജാതിഅന്വേഷിയുടെ‘ ജാതി വാതം ഒത്തു പോകുന്നില്ലല്ലോ.. ഇനിയെങ്കിലും രണ്ടു പേരും തമ്മില്‍ ആലോചിച്ച് ഒരു അജണ്ടയുണ്ടാക്കി എഴുതണേ..

അദ്വാനിയോട് ഒരു പ്രേമവുമില്ല. ബി ജെ പിയുടെ നയങ്ങളെ അംഗീകരിക്കുന്നും ഇല്ല. അഴിമതിയും സ്വജനപക്ഷപാതവും ഇരട്ടത്താപ്പുകളും ധൂര്‍ത്തും അഴിഞ്ഞാടുന്ന സമകാലീന ഇന്‍ഡ്യന്‍ രാഷ്ട്രീയത്തില്‍ അദ്വാനി വേറിട്ടൊരു വ്യക്തിത്വം തന്നെയാണ്. അത് അംഗീകരിക്കാന്‍ ഒരു മടിയുമില്ല. കാലുനക്കുന്ന ഏതു വിനീതദാസനും സ്ഥാനമാനങ്ങള്‍ എന്ന എല്ലിന്‍ കഷണങ്ങള്‍ എറിഞ്ഞു കൊടുക്കുന്ന സോണിയ ഗാന്ധിയുമായി താരതമ്യം ചെയ്താല്‍ ഒരു രാഷ്ട്രീയ നേതാവെന്ന നിലയില്‍ അദ്വാനിയാണ്, കുറച്ചു കൂടി ഭേദം. ബി ജെ പിയുടെ നയങ്ങളെയും തത്വങ്ങളെയും നഖ ശിഖാന്തം എതിര്‍ക്കുന്ന ഒരാളാണു ഞാന്‍. കോണ്‍ഗ്രസ് പ്രസിഡണ്ടു സ്ഥാനം വെള്ളി താലത്തില്‍ വച്ചു നീട്ടപ്പെട്ട സോണിയാ ഗാന്ധി, രാഷ്ട്രീയക്കാരന്‍ എന്ന നിലയില്‍ അദ്വാനിയുടെ മുന്നില്‍ ആരുമല്ല.

ജാതി അന്വേഷിക്കണോ വേണ്ടയോ എന്നത് ഓരോരുത്തരുടെയും ഇഷ്ടം. ജാതി ഉണ്ടെങ്കില്‍ അത് അന്വേഷിക്കുന്നതില്‍ ഞാന്‍ ഒരു തെറ്റും കാണുന്നില്ല. താങ്കള്‍ ബ്രഹ്മണനാണോ, പുലയനാണോ പറയനാണോ എന്നത് മറ്റാരെയും ബാധിക്കുന്ന പ്രശ്നവുമല്ല. ഞാന്‍ ആരുടെയും ജാതി അന്വേഷിക്കാറില്ല.

kaalidaasan said...

അദ്വാനി ഇപ്പോഴും പ്രതി പക്ഷ നേതാവായി ഉണ്ടല്ലോ..

അത്രയും ഔദാര്യം ബി ജെ പി അദ്ദേഹത്തോടു കാണിച്ചിട്ടുണ്ട്. പക്ഷെ ഈ പാര്‍ലമെന്റിന്റെ കാലാവധി വരെ അത് തുടരാനുള്ള ഒരു സാധ്യതയും ഇല്ല.

കസേരയില്‍ നിന്ന് വിശുദ്ധ പശു എടുത്ത് എറിഞ്ഞ കേസരിയേയും, ഒറ്റ മുറിയിക്കിടന്ന് നരകിച്ച ന്രുപനേയും ഒന്നും ഇടതു ജാതി വാദികള്‍ കാണില്ല.

വിശുദ്ധ പശു കേസരിയെ എടുത്തെറിഞ്ഞില്ല. നട്ടെല്ലില്ലാത്ത കുറച്ചു പേര്‍ പശുവിനെ കിരീടം ധരിപ്പിക്കാന്‍ കേസരിയെ എറിഞ്ഞതാണ്. അത് ജാതി പ്രശ്നമായി എനിക്ക് തോന്നുന്നില്ല. ഗാന്ധി കുടുംബത്തോടുള്ള ദാസ്യം എന്നതിനപ്പുറം അതിലൊന്നുമില്ല. കേസരിയുടെ സ്ഥാനത്ത് തിവാരിയായിരുന്നെങ്കിലും അത് സംഭവിച്ചേനെ.

നൃപന്‍ ചക്രവര്‍ത്തിയെ ജാതിയുടെ പേരില്‍ ആരും ഒഴിവാക്കിയില്ല.

Anonymous said...

മനോഹർ പരിക്കർ ഗോവയുടെ മുഖ്യമന്ത്രിയായിരുന്നത് പണ്ട് !! ഇപ്പ ഒരു ‘പെട്ട’യാണു അവിടെ മുഖ്യൻ പേരു ദിഗമ്പർ കാമത്ത് എന്നോ മറ്റോ ആണ്..!

kaalidaasan said...

മനോഹർ പരിക്കർ ഗോവയുടെ മുഖ്യമന്ത്രിയായിരുന്നത് പണ്ട് !!

മനോഹര്‍ പരീക്കര്‍ ഗോവയുടെ മുന്‍ മുഖ്യമന്ത്രി എന്നു തന്നെയല്ലേ ഞാന്‍ എഴുതിയത്?

ഭൂതത്താന്‍ said...

ചുറ്റും നന്ദികേടുകളുടെ ഒരു കൂട്ടമല്ലേ ...കാളിദാസാ...ഗാന്ധി ജയന്തിക്കല്ലാതെ മഹാത്മാവിനെ ഓര്‍ക്കുന്നവര്‍ തന്നെ തുച്ഛം ....ഒളിഞ്ഞും തെളിഞ്ഞും നന്ദികേടു കാട്ടുന്നവര്‍ ധാരാളം ..നന്ദി എന്നവാക്ക്‌ വിധേയത്വം ആണെന്ന് സങ്കല്പ്പിക്കുന്നവരാ ...കൂടുതലും ..

Anonymous said...

To protect India from other Evil Hands a Leader Like Advani is very much essential.

This write up is very much appreciated and to the point too.

kaalidaasan said...

ഭൂതത്താന്‍,

ചുറ്റും നന്ദികേടു തന്നെയാണ്. നന്ദി വിധേയത്വം ആണെന്നു കരുതുന്നവരുമുണ്ട്. പക്ഷെ ചിലര്‍ സൌകര്യപൂര്‍വം ഇതൊക്കെ ഉപയോഗിക്കുന്നും ഉണ്ട്. അതിലൊന്നാണ്, ശശി തരൂരിന്റെ ഗാന്ധി ജയന്തി ദിനത്തിലെ ജോലി നാടകം. ഗാന്ധിജിയുടെ ജീവിതത്തിലെ ഏറ്റവും തിളങ്ങുന്ന നടപടി ദളിതരുടെയും മറ്റ് ദരിദ്രരുടെയും കൂടെ ജീവിച്ചു അവരുമായി താദാത്മ്യം പ്രാപിക്കുക എന്നതും മുസ്ലിങ്ങളോട് സഹിഷ്ണുതയോടെ പെരുമാറുക എന്നതുമായിരുന്നു. ഇതിനു രണ്ടിനും കടക വിരുദ്ധമായി പെരുമാറിയിട്ട് അദ്ദേഹത്തിന്റെ ജോലിയോടുള്ള അര്‍പ്പണ ബോധം മാത്രം ഓര്‍ക്കുന്ന കപടതയാണ്, തരൂര്‍ കാണിച്ചത്. ഗാന്ധിജയന്തിക്ക് മഹത്മാവിനെ കളിയാക്കുന്ന നടപടിയാണത്. പക്ഷെ കുറെയേറെ ഇന്‍ഡ്യകാര്‍ ഈ കാപട്യത്തെ ക്രിയാത്മകം എന്നു പറഞ്ഞു വാഴ്ത്തിപ്പാടി. ഇതുപോലെയുള്ള കാപട്യം ജീവിത രീതിയാക്കുന്നതില്‍ തെറ്റു കാണാത്ത ഒരു ജനത നന്ദികേട് കാണിച്ചില്ലെങ്കിലേ അത്ഭുതമുള്ളു.

kaalidaasan said...

To protect India from other Evil Hands a Leader Like Advani is very much essential.

I did appreciate only the political life of Advani, without corruption and nepotism. At the same time do oppose his policies as well. I do not support his role in destruction of Babri masjid and his protectionism of Modi in Gujrat pogrom. These out shadow his other achievements. Since he supported these two evils, I am doubtful whether he can protect India from any other evil.