Friday 3 July 2009

ജാതിയും ജാതിവ്യവസ്ഥയും

ജാതിയും ജാതിവ്യവസ്ഥയും ഒന്നാണോ? ആണെന്നാണു പലരും ധരിച്ചിരിക്കുന്നത്. അതുപോലെ തെറ്റിദ്ധാരണ ഉള്ള ഒരു വ്യക്തി ചരിത്രത്തെയും യുക്തിയേയും പരിഹസിക്കുന്നതാണ്, പിന്നോക്കാവസ്ഥക്ക് ഉത്തരവാദികള്‍" എന്ന ലേഖനം. അതില്‍ ജാതി വ്യവസ്ഥയല്ല ഇന്‍ഡ്യയിലെ അധസ്ഥിതരുടെ പിന്നാക്കാവസ്ഥക്ക് കാരണം, എന്ന് സ്ഥാപിക്കാന്‍ അപഹാസ്യമായ ഒരു ശ്രമം നടത്തുന്നു.

ജാതിയേക്കുറിച്ചും ജാതി വ്യവസ്ഥയേക്കുറിച്ചും വളരെ വികലമായ കഴിചപ്പാടുള്ള ഒട്ടു വളരെപ്പേര്‍ ഉള്ളതായിട്ടാണ്, മനസിലാക്കാന്‍ പറ്റിയിട്ടുള്ളത് .


എന്താണു ജാതി?

ജാതി എന്ന സങ്കല്‍പ്പം ചരിത്രാതീതകാലം മുതലേ ഉണ്ട്. ഒരു പക്ഷെ മനുഷ്യര്‍ സമൂഹമായി ജീവിക്കാന്‍ തുടങ്ങിയ കാലം മുതലേ അതുണ്ട്. ലോകത്തിലെ എല്ലാ ജനപഥങ്ങളിലും അതുണ്ടായിരുന്നു. അതിന്റെ ഉത്ഭവം ചില സംഘം ആളുകള്‍, ഒരു പ്രത്യേക ജോലി ചെയ്യാന്‍ തുടങ്ങിയതു മുതലായിരിക്കാം. പിന്നീട് തലമുറകളായി അവര്‍ ആ ജോലി തന്നെ ചെയ്തു. അതുകൊണ്ട് അവര്‍ക്ക് ജാതിയടിസ്ഥാനത്തിലുള്ളതോ, ജോലി സൂചകമായോ ഉള്ള വിളിപ്പേരുണ്ടായി.


ലോകത്തിലെല്ലായിടത്തും ജാതികളുണ്ടായിരുന്നു. പക്ഷെ ഇന്‍ഡ്യയില്‍ ഉടലെടുത്ത ജാതികളുടെ യധാര്‍ത്ഥ കാരണവും, യധാര്‍ത്ഥ രൂപവും കൃത്യമായി മാനസിലാക്കന്‍ പറ്റിയിട്ടില്ല. ജാതികളില്‍ വര്‍ണ്ണം അല്ലെങ്കില്‍ നിറം കലര്‍ത്തിയതിന്റെ സൂചനകള്‍ മഹാഭാരതത്തില്‍ ഉണ്ട്. ജാതികളുടെ ആരംഭം ഒരു പക്ഷെ ജോലികളുടെ വിതരണത്തില്‍ ആയിരിക്കാം. പക്ഷെ ഹിന്ദുമതത്തില്‍ അതിന്‌ പല രൂപഭേദങ്ങളും വന്നിട്ടുണ്ട്. ബ്രാഹ്മണര്‍ വെളുത്തവരാണെന്നു പറയുന്നത്, വെളുത്ത നിറമുള്ളവരെ ഉദേശിച്ചാണെന്നും, അതല്ല വെളുപ്പ് നന്‍മയെ ആണു പ്രതിനിധാനം ചെയ്യുന്നതെന്നും വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. ശൂദ്രര്‍ കറുത്തവരാണെന്നും, അതല്ല തിന്‍മ അല്ലെങ്കില്‍ അന്ധകാരത്തില്‍ ജീവിക്കുന്നവരെ സൂചിപ്പിക്കുന്നു എന്നും വ്യാഖ്യാനിക്കപ്പെടുന്നു.

ഹിന്ദുമതം ഇന്‍ഡ്യയിലെ പ്രധാന മതമായി തീരുന്നതിനു മുമ്പു തന്നെ ചാതുര്‍ വര്‍ണ്ണ്യം പ്രാബല്യത്തില്‍ വന്നിരുന്നു. ചാതുര്‍ വര്‍ണ്ണ്യം ഇന്നത്തെ രീതിയിലുള്ള ജാതികളായി പരിണമിച്ചത് എന്നാണെന്നു വ്യക്തമായി പറയുവാന്‍ സാധിക്കില്ല. ഈ ചാതുര്‍ വര്‍ണ്ണ്യ വ്യവസ്ഥിതി ഒരു ന്യൂനപക്ഷത്തിനുള്ളില്‍ ഒതുങ്ങി നിന്നു. ഭൂരിപക്ഷം വരുന്ന ആളുകള്‍ ഇതിനു പുറത്തായിരുന്നു. ചതുര്‍ വര്‍ണ്ണ്യത്തിനുള്ളിലുള്ളവരെ സവര്‍ണ്ണര്‍ എന്നും, പുറത്തുള്ളവരെ അവര്‍ണ്ണര്‍ എന്നും വിളിച്ചു. ചാതുര്‍ വര്‍ണ്ണ്യത്തിനു പില്‍ക്കാലത്ത് ഭരണാധികാരം ലഭിച്ചപ്പോള്‍, ഭൂരിപക്ഷത്തിനെ അടിച്ചമര്‍ത്താന്‍ അവര്‍ പല നിയമങ്ങളും നിര്‍മ്മിച്ചെടുത്തു. ആ നിയമങ്ങളാണ്, മനുസ്മൃതികളില്‍ വിവരിച്ചിട്ടുള്ളത്.


മനു ഒരു ബ്രാഹ്മണന്‍ അയിരുന്നതു കൊണ്ട്, ബ്രാഹ്മണര്‍ക്ക് അനുകൂലമായ നിയമങ്ങള്‍ നിര്‍മ്മിച്ചെടുക്കുകയും, അതു വഴി ഒരു അപ്രമാദിത്വം നേടിയെടുക്കുകയും ചെയ്തു. ബ്രഹമണാധിപത്യം ഹിന്ദു മതത്തില്‍ കടന്നു വന്നതിപ്രകാരമായിരുന്നു. ബ്രാഹ്മണന്‍ ശപിച്ചാല്‍ ഫലിക്കുമെന്നും, ബ്രാഹമണനില്‍ നിന്നും കുട്ടികളുണ്ടാകുന്നത് പുണ്യം എന്നൊക്കെയുള്ള അസംബന്ധങ്ങള്‍, ഹിന്ദു മതത്തില്‍ കടന്നുകൂടിയത് അതു കൊണ്ടാണ്. ബ്രാഹമണര്‍ ആ അപ്രമാദിത്വം പരമാവധി മുതലെടുക്കുകയും ചെയ്തു.

വേദകാലത്തെ ഹിന്ദു മതം അല്ലെങ്കില്‍ സനാതന ധര്‍മ്മവുമായി, ഈ അധര്‍മ്മത്തിനു യാതൊരു സാമ്യവുമില്ല.


എന്താണ്‌ ജാതി വ്യവസ്ഥ?

ലോകത്തു പലയിടത്തും നിലവിലുണ്ടായിരുന്ന ജാതികളില്‍, വലിയ ഉച്ചനീചത്വങ്ങളോ, തൊട്ടുകൂടായ്മയോ, തീണ്ടിക്കൂടായ്മയോ ഉണ്ടായിരുന്നില്ല. പക്ഷെ ഹിന്ദുമതത്തിലെ ജാതികളില്‍, അത് ഒരു നിയമം പോലെ അടിച്ചേല്‍പ്പിച്ചു. അതാണ്, ജാതി വ്യവസ്ഥ. ചില ജാതികള്‍ ഉയര്‍ന്നവരെന്നും, ചിലര്‍ താഴ്ന്നവരെന്നും, ബ്രാഹ്മണര്‍ തീരുമാനിച്ചു. അവിടെയും നിര്‍ത്തിയില്ല. സമൂഹത്തിലെ സമ്പത്ത് മുഴുവന്‍ അനുഭവിക്കാന്‍, സനാതന ധര്‍മ്മത്തിലെ ചാതുര്‍വര്‍ണ്യത്തിനു പുറത്തുള്ളവരെ നിഷ്കരുണം അടിച്ചമര്‍ത്തി, സനാതന ധര്‍മ്മത്തിന്റെ ഈ കാവല്‍ ഭടന്‍മാര്‍. ആരാധനാലയത്തില്‍ പ്രവേശിക്കാനോ, ദൈവങ്ങളെ ആരാധിക്കാനോ ചാതുര്‍വര്‍ണ്യത്തിനു പുറത്തുള്ളവരെ അനുവദിച്ചില്ല.



സമൂഹത്തിലെ അവകാശങ്ങളും, അധികാരങ്ങളും, സുഖങ്ങളും അനുഭവിക്കാന്‍ ഇവര്‍ സൃഷ്ടിച്ചെടുത്ത ഈ അധര്‍മ്മത്തിന്‌ ദൈവീക ഛായ നല്‍കാന്‍, മതഗ്രന്ഥങ്ങളില്‍ വരെ മാറ്റം വരുത്തി. ബ്രാഹ്മണന്‍ ബ്രഹ്മന്റെ മുഖത്തു നിന്നും സൃഷ്ടിക്കപ്പെട്ടതാണെന്ന വൃത്തികേടു വരെ മതഗ്രന്ഥങ്ങളില്‍ എഴുതിച്ചേര്‍ത്തു. സനാതന ധര്‍മ്മത്തെ സനാതന അധര്‍മ്മമാക്കി അവര്‍ സ്ഥാപിച്ചെടുത്തതാണ്, ബ്രാഹ്മണിസം. ഈ ബ്രഹമണിസത്തിന്റെ സൃഷ്ടിയാണ്, സഹസ്രാബ്ദങ്ങളോളം ഇന്‍ഡ്യയില്‍ നിലനിന്നതും ഇപ്പോഴും നില നില്‍ക്കുന്നതുമായ സാമൂഹികാസമത്വം. ഇത് ജാതിവ്യവസ്ഥിതിയുടെ തിരുശേഷിപ്പാണ്. അല്ല എന്നു സ്ഥാപിക്കാന്‍ ആരു ശ്രമിച്ചാലും അത് വിലപ്പോവില്ല.

ജാതിയും ജാതി വ്യവസ്ഥയും ഒന്നാണെന്നു ചിലരെങ്കിലും ധരിച്ചുവശായിട്ടുണ്ട്. ജാതി ഉണ്ടാകുന്നതോ അതു തുടര്‍ന്നുകൊണ്ടു പോകുന്നതോ സമൂഹത്തില്‍ എന്തെങ്കിലും പ്രശ്നമുണ്ടാക്കുമെന്ന് തോന്നുന്നില്ല. ഒരാള്‍ നമ്പൂതിരിയെന്നോ, നായരെന്നോ, പറയനെന്നോ, പുലയനെന്നോ അവകാശപ്പെടുന്നതോ, അതിനനുവദിക്കുന്നതോ, മറ്റുള്ളവര്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടാക്കുമെന്നും തോന്നുന്നില്ല. പഴയ ജാതി വ്യവസ്ഥയിലേക്ക് ഇന്‍ഡ്യന്‍ സമൂഹം പോകുമെന്നും ആരും പേടിക്കേണ്ട. സഹസ്രബ്ദങ്ങളോളം കുറച്ചു പേര്‍ മാത്രം അനുഭവിച്ച വിഭവസമ്പത്ത്, എല്ലാവര്‍ക്കും കൂടെ അവകാശപ്പെട്ടതാണ്. അതാണു സാമൂഹ്യ നീതി കൊണ്ട് ഉദ്ദേശിക്കുന്നത്.

ജാതിയല്ല, ജാതിവ്യവസ്ഥയിലൂടെ അടിച്ചേല്‍പ്പിച്ച സാമൂഹികാസമത്വമാണ്, സമൂഹത്തില്‍ ഇന്നു കാണുന്ന പല പ്രശ്നങ്ങള്‍ക്കും കാരണം.

37 comments:

kaalidaasan said...

ബ്രാഹ്മണന്‍ ബ്രഹ്മന്റെ മുഖത്തു നിന്നും സൃഷ്ടിക്കപ്പെട്ടതാണെന്ന വൃത്തികേടു വരെ മതഗ്രന്ഥങ്ങളില്‍, ബ്രാഹ്മണര്‍ എഴുതിച്ചേര്‍ത്തു. സനാതന ധര്‍മ്മത്തെ സനാതന അധര്‍മ്മമാക്കി അവര്‍ സ്ഥാപിച്ചെടുത്തതാണ്, ബ്രാഹ്മണിസം. ഈ ബ്രഹമണിസത്തിന്റെ സൃഷ്ടിയാണ്, സഹസ്രാബ്ദങ്ങളോളം ഇന്‍ഡ്യയില്‍ നിലനിന്നതും ഇപ്പോഴും നില നില്‍ക്കുന്നതുമായ സാമൂഹികാസമത്വം. ഇത് ജാതിവ്യവസ്ഥിതിയുടെ തിരുശേഷിപ്പാണ്. അല്ല എന്നു സ്ഥാപിക്കാന്‍ ആരു ശ്രമിച്ചാലും അത് വിലപ്പോവില്ല.

ജാതിയും ജാതി വ്യവസ്ഥയും ഒന്നാണെന്നു ചിലരെങ്കിലും ധരിച്ചുവശായിട്ടുണ്ട്. ജാതി ഉണ്ടാകുന്നതോ അതു തുടര്‍ന്നുകൊണ്ടു പോകുന്നതോ സമൂഹത്തില്‍ എന്തെങ്കിലും പ്രശ്നമുണ്ടാക്കുമെന്ന് തോന്നുന്നില്ല. ഒരാള്‍ നമ്പൂതിരിയെന്നോ, നായരെന്നോ, പറയനെന്നോ, പുലയനെന്നോ അവകാശപ്പെടുന്നതോ, അതിനനുവദിക്കുന്നതോ, മറ്റുള്ളവര്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടാക്കുമെന്നും തോന്നുന്നില്ല. പഴയ ജാതി വ്യവസ്ഥയിലേക്ക് ഇന്‍ഡ്യന്‍ സമൂഹം പോകുമെന്നും ആരും പേടിക്കേണ്ട. സഹസ്രബ്ദങ്ങളോളം കുറച്ചു പേര്‍ മാത്രം അനുഭവിച്ച വിഭവസമ്പത്ത്, എല്ലാവര്‍ക്കും കൂടെ അവകാശപ്പെട്ടതാണ്. അതാണു സാമൂഹ്യ നീതി കൊണ്ട് ഉദ്ദേശിക്കുന്നത്.

ജാതിയല്ല, ജാതിവ്യവസ്ഥയിലൂടെ അടിച്ചേല്‍പ്പിച്ച സാമൂഹികാസമത്വമാണ്, സമൂഹത്തില്‍ ഇന്നു കാണുന്ന പല പ്രശ്നങ്ങള്‍ക്കും കാരണം.

Hari said...

തൊട്ടുകൂടായ്മയും അയിത്തവുമൊന്നും ഹിന്ദുമതത്തിന്റെ മാത്രം പ്രത്യേകതയാണെന്നൊക്കെ പറയുന്നതിനു മുമ്പ് നന്നായൊന്നു വായിക്കുന്നത് നല്ലതാണ്. ഇതൊക്കെ നാട്ടിലെ കവലപ്രസംഗങ്ങളിള്‍ പറയാന്‍കൊള്ളാം. രാഷ്ട്രീയക്കാര്‍ കൈയ്യടിക്കും. ഇതൊന്ന് വായിച്ചു നോക്കൂ
Gerald D. Berreman (1960) Caste in India and the United States, The American journal of Sociology, 66(2)p 120 - 127.

Anonymous said...

കാളിദാസന്‍,

താങ്കള്‍ക്കു മറുപടി.. ഹരി തന്നിരിക്കുന്നു.. ജാതി ചോദിക്കരുതെന്ന് പറഞ്ഞതിന് വായിക്കുമല്ലോ..

നന്ദി..

ചാർ‌വാകൻ‌ said...

ജാതിയല്ല, ജാതിവ്യവസ്ഥയിലൂടെ അടിച്ചേല്‍പ്പിച്ച സാമൂഹികാസമത്വമാണ്, സമൂഹത്തില്‍ ഇന്നു കാണുന്ന പല പ്രശ്നങ്ങള്‍ക്കും കാരണം.എന്ന കാളിദാസന്റെ,വിലയിരുത്തലിനോടു യോജിക്കുമ്പോള്‍ തന്നേ,ചില കൂട്ടിചേര്‍ക്കലുകള്‍ വേണ്ടിവരും .ജാതിയെന്നത് അതുണ്ടായകാലത്തെ രാഷ്ട്രീയ വിഷയമാണന്നകേന്ദ്ര പ്രശ്നം ,തിരിച്ചറിഞ്ഞു കൊണ്ടുമാത്രമേ ഹിന്ദുമതത്തേയും ,അതിന്റെ ബ്രാഹ്മണിക്കല്‍ പ്രത്യശാസ്ത്രത്തേയും
വിശകലനം ​ചെയ്തിട്ടുകാര്യമുള്ളു.ഇന്ത്യയില്‍ അം ബേദ്ക്കര്‍ തുടങ്ങിവെച്ച ഈ രീതിശാസ്ത്രം ,കൂറെമുന്നോട്ടുപോയിട്ടുണ്ട്.സതയെയും ,സം ഘത്തേയും ഒരുകാരണവശാലും
ഇതുബോധ്യപെടുത്തുവാനാകില്ല.എന്തിന്,ആറുപതിറ്റാണ്ടായി ജനാധിപത്യം കളിച്ചിട്ടും ചലനരഹിതമായി തുടരുന്ന കമ്മ്യൂണിസ്റ്റുപാര്‍ട്ടി ബുദ്ധിജീവികള്‍ക്കുപോലും പിടികിട്ടാത്തത്ര ഭീകരനാണ്,ഈ പ്രത്യശാസ്ത്രം .
ബാബാസാഹിബ് വളരെക്രിത്യമായി,തന്റെ പഠനങ്ങളിലൂടെ,സാമൂഹ്യ ബന്ധങ്ങളെ,ഉല്‍പാദനബന്ധങ്ങളെ,വിഭവാധികാരത്തിന്റെ,സാം സ്കാരിക മൂലധനത്തിന്റെ,ജീവിവര്‍ഗ്ഗമെന്ന നിലയില്‍,മനുഷ്യന്റെ ധാര്‍മ്മികതവരെ ചര്‍ച്ചചെയ്തിട്ടുണ്ട്.വന്‍ ജനസമൂഹത്തെ അരികുകളിലേക്കു തള്ളിമാറ്റുന്നതിനൊപ്പം ,അവരുടെ ചിന്തകളേയും കൂടെ കുഴിച്ചിടുകയാണ്.
അം ബേദ്ക്കറെ ഇന്നും പൊതുസമൂഹത്തിന്‍ അദ്രിശ്യമാകുന്നത് അതുകൊണ്ടാണ്.
കാളിദാസന്റെ ഭാഗത്തുനിന്നും അത്തരമൊരുശ്രമമുണ്ടാകണമെന്നു ആശിക്കുന്നു.

chithrakaran:ചിത്രകാരന്‍ said...

ജാതിയതയുടെ വേരുകളും, അതിന്റെ ശിഖരങ്ങളും,
വ്യക്തിവിരോധങ്ങള്‍ക്കിട നല്‍കാതെ വസ്തുതാപരമായി വ്യത്യസ്തരായ ബ്ലോഗര്‍മാരുടെ കാഴ്ച്ചാപ്പാടുകള്‍ പങ്കുവക്കുന്നത് ഒരു സമഗ്ര ദര്‍ശനം സാധ്യമാക്കുമെന്നതിനാല്‍ സ്വാഗതാര്‍ഹമാണ്.
തുടരുക. ആശംസകള്‍ !!!

Anonymous said...

സതയുടെ പോസ്റ്റില്‍ ഇട്ട കമന്റുകളും നന്നായിട്ടുണ്ട്. കുറ്റബോധത്തില്‍ നിന്നല്ല സതയെപ്പോലുള്ളവര്‍ വാദിക്കുന്നത്. സവര്‍ണ്ണ രാഷ്ടീയം തന്നെയാണതിനു പിന്നില്‍.

ചാണക്യന്‍ said...

നല്ല ലേഖനം....കാര്യമാത്ര പ്രസക്തം...
എഴുത്ത് തുടരുക...ആശംസകള്‍.....

Hari said...

ചാര്‍വാകന്‍ പറഞ്ഞതിനുള്ള മറുപടി ഒരു പോസ്റ്റായി എന്റെ ബ്‌ളോഗിലിട്ടിട്ടുണ്ട്, വായിക്കുമല്ലൊ
http://themagazin.blogspot.com/
Regards
Hari

kaalidaasan said...

ഹരി,

തൊട്ടുകൂടായ്മയും തീണ്ടീക്കൂടായ് മയും ഹിന്ദു മതത്തിന്റെ മാത്രം പ്രത്യേകതയാണെന്നു ഞാന്‍ പറഞ്ഞില്ലല്ലോ. എല്ലാ ജന സമൂഹങ്ങളിലും ജാതിയും ജാതിയടിസ്ഥാനത്തില്‍ വിവേചനവും നടന്നിട്ടുണ്ട്. പക്ഷെ അതൊന്നും ഒരു മതത്തിന്റെയും നിയമാവലിയില്‍ ഉള്ളതല്ല. ലോകത്തിലെ പ്രബലമതങ്ങളയ ക്രിസ്തുമതം, ഇസ്ലാം, ബുദ്ധമതം, ജൈനമതം, യഹൂദമതം, സിഖു മതം, തുടങ്ങിയവയിലൊന്നും മതപരമായ അനുഷ്ടാനമായി ജാതി പരാമര്‍ശിച്ചിട്ടേ ഇല്ല. പക്ഷെ ഹിന്ദു മതത്തിലുണ്ട്. വെറുതെ പരാമര്‍ശം മാത്രമല്ല, അത് ദൈവനിവേശിതമാണെന്നും പറഞ്ഞിട്ടുണ്ട്. മറ്റു ജനസമൂഹങ്ങളിലുണ്ടായിരുന്ന ജാതികളും, ഹിന്ദു മതതിലുള്ള ജാതിയും തമ്മിലുള്ള പ്രധാന വ്യത്യാസം ഇതാണ്. ഇതൊക്കെ ആരും കവല പ്രസംഗങ്ങളില്‍ പറഞ്ഞു കയ്യടി നേടുന്നതല്ല. സത്യങ്ങളാണ്. ഹരിയേപ്പോലുള്ളവര്‍ക്ക് അതുള്‍ ക്കൊള്ളാനാകുന്നില്ല. ഈ സത്യം ഉള്‍ക്കൊള്ളാന്‍ ശ്രമിച്ചാല്‍ കാര്യങ്ങള്‍ പിടികിട്ടും .

കവല പ്രസംഗങ്ങളില്‍ പറയുന്നതൊക്കെ നുണകള്‍ എന്നൊക്കെ ധരിച്ചു വശായാല്‍ കഷ്ടമെന്നേ പറയേണ്ടു. കവല പ്രസംഗങ്ങള്‍ മറന്നേക്കൂ. വേദങ്ങളിലും, ഇതിഹസങ്ങളിലും, ഗീതയിലും പറഞ്ഞിരിക്കുന്ന ജാതികളേക്കുറിച്ചുള്ള പരാമര്‍ശങ്ങളും, മനുവിന്റെ നിയമാവലിയില്‍ ഉള്ള ജാതിനിയമങ്ങളുമൊക്കെ ഹരി എത്ര തമസ്കരിക്കാന്‍ ശ്രമിച്ചാലും ഇല്ലാതാവുന്നില്ല.

എന്നോട് വയിക്കാന്‍ ആവശ്യപ്പെട്ട
Caste in India and the United States
എന്ന ലേഖനത്തില്‍ ഞാന്‍ പറഞ്ഞ കാര്യങ്ങളെ നിരാകരിക്കുന്ന ഒന്നും കണ്ടില്ല. ഞാന്‍ പറഞ്ഞതിനു വിരുദ്ധമായി എന്താണതില്‍ ഉള്ളതെന്ന് പറഞ്ഞാല്‍ നന്നായിരുന്നു.

അടിമളായി അമേരിക്കയിലേക്ക് പിടിച്ചുകൊണ്ടുപോയ നീഗ്രോകളെ പീഠിപ്പിച്ചതും, സ്വന്തം ജനതയെ മത നിയമങ്ങളുടെ പേരില്‍ പീഠിപ്പിച്ചതും, സമാന രീതിയിലാണെങ്കിലും, അതിന്റെ മൂലകാരണം ഒന്നല്ല. ആണെന്നു സ്ഥാപിക്കാന്‍ എത്ര ശ്രമിച്ചാലും ആവില്ല.

ഇന്‍ഡ്യയിലെയും അമേരിക്കയിലെയും വര്‍ണ്ണ വിവേചനങ്ങള്‍ തമ്മില്‍ സാമ്യമുണ്ടെന്ന് , Gerald D. Berreman തരതമ്യം ചെയ്തു പറയുന്നത്, ബ്രാഹ്മണ്യം അടിച്ചേല്‍പ്പിച്ച മത നിയമവുമായി ബന്ധമുള്ളതല്ല. മനസില്‍ കുറ്റബോധമുള്ളവര്‍ക്ക് ഇതു പോലെയുള്ള ചെപ്പടിവിദ്യകളില്‍ ആശ്വാസം തേടാം .

kaalidaasan said...

സത,

ഹരി അഭിപ്രയം എഴുതി.പക്ഷെ അത് ഞാന്‍ പറഞ്ഞതുമായി ബന്ധമില്ലാത്തതണ്. അതേക്കുറിച്ചുള്ള എന്റെ പ്രതികരണവും ഞാന്‍ എഴുതിയിട്ടുണ്ട്.

ഹരി ഇത്ര വിവശനാകാന്‍ മാത്രം ആരെന്തെങ്കിലും പറഞ്ഞതായി തോന്നുന്നില്ല. ജാതി ഒരു യാധാര്‍ത്ഥ്യമാണ്. അത് ഇല്ലാതാക്കാന്‍ പറ്റുമെന്നും തോന്നുന്നില്ല. രാഷ്ട്രീയക്കാരുടെ കടമയല്ല അത്.

തൊഴില്‍ പരമായ തൊട്ടുകൂടായ്മ ഒരിടത്തും ഇല്ല. തൊഴില്‍ പരമായ വ്യത്യാസങ്ങള്‍ പലയിടത്തുമുണ്ട്. ഒരു തൊഴില്‍ ചെയ്യുന്നവനെ മറ്റൊരു തൊഴില്‍ ചെയ്യുന്നവന്‍ അധിക്ഷേപിക്കുന്നുമുണ്ട്. പക്ഷെ ഒരു പ്രത്യേക തൊഴില്‍ ചെയ്യുന്നവനെ സമൂഹത്തില്‍ നിന്നും മാറ്റിനിറുത്തുന്ന ജാതി വ്യവസ്ഥ ഇന്ന് ഉത്തരേന്ത്യയില്‍ ചിലയിടത്തു മാത്രമേ ഉള്ളു. അതെവിടെയാണുള്ളതെന്ന് ആത്മര്‍ത്ഥമായി അന്വേഷിച്ചാല്‍ കണ്ടുപിടിക്കാം. അതിനു മെനക്കെടാതെ, രാഷ്ട്രീയക്കാര്‍ നടത്തുന്ന പ്രസംഗങ്ങള്‍ തപ്പിയാല്‍ ഒന്നും കിട്ടിയെനു വരില്ല.

ജതി വ്യവസ്ഥയും ജാതികളും താമ്മിലുള്ള വ്യത്യാസം ഹരിക്ക് മനസിലാകുന്നില്ല. മനു അടിച്ചേല്‍പ്പിച്ച ജാതി വ്യവസ്ഥ ഇന്നില്ല. അതിനേക്കുറിച്ച് ആരും വേവലാതിപ്പെടുന്നും ഇല്ല. സഹസ്രാബ്ദങ്ങള്‍ നിലനിന്ന ആ അടിച്ചമര്‍ത്തലുകൊണ്ട് സമൂഹത്തിലുണ്ടായ അസമത്വങ്ങള്‍ ഇന്നും നില നില്‍ക്കുന്നു. അത് പരിഹാരിക്കാനാണ്, രാഷ്ട്രീയ നേതാക്കള്‍ ശ്രമിക്കുന്നത്. അസമത്വം ഇല്ലാതാക്കാന്‍ അതിനിരയായവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനാണ്, സംവരണം നടപ്പാക്കുന്നത്. അടിച്ചമര്‍ത്തപ്പെട്ടവര്‍ ഉയിര്‍ ത്തെഴുന്നേല്‍ക്കുന്നത് ഇഷ്ടപ്പെടാത്തവര്‍ അതില്‍ അസഹിഷ്ണുത കാണിക്കുന്നു.


കേരളത്തിലെ സാഹചര്യം മാത്രം അടിസ്ഥാനപ്പെടുത്തി ഇന്‍ഡ്യയെ വിശകലനം ചെയ്യുന്നത് മണ്ടത്തരമാണ്. കേരളത്തിലെ സാഹചര്യം ​മാറിയതെന്തുകൊണ്ടാണെന്നോ, ആരാണു മാറ്റിയതെന്നോ സത പറഞ്ഞില്ല. അത് മാനസിലാക്കിയാല്‍ സതയുടെ സം ശയങ്ങള്‍ ദുരീകരിക്കപ്പെടും . അതുപോലെയുള്ള ഒരു അന്വേഷണം നടത്താന്‍ സതക്കാവില്ല.

ജാതി നില നിറുത്തുന്നതും, ജാതി വ്യവസ്ഥ നിലനിറുത്തുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. അതിനു ജാതിയെന്താണെന്നും, ജാതി വ്യവസ്ഥ എന്താണെന്നും മനസിലാക്കണം . ജാതി വ്യവസ്ഥ ഇന്നില്ല. ജാതി വിവേചനം ഉത്തരേന്ത്യയില്‍ പലയിടത്തുമുണ്ട്. ജാതി നിലനില്‍ ക്കുമോ ഇല്ലയോ എന്നതൊക്കെ ജാതി ചിന്ത മനസില്‍ ഉള്ളവരുടെ പ്രശ്നമാണ്. ജാതി നിലനില്‍ ക്കുന്നത് എന്തോ മഹാ പതകമാണെന്നു കരുതുന്നത്, മനസിനുള്ളിലെ കുറ്റബോധം കൊണ്ടാണ്. ഹരി ബ്രാഹ്മണനാണോ പറയനാണൊ എന്നത് മറ്റുള്ളവരെ ബാധിക്കില്ല. അത് ഹരിയുടെ ഇഷ്ടം. പക്ഷെ പറയന്‍ എന്ന മുദ്ര കുത്തി സഹസ്രബ്ദങ്ങളോളം അടിമയാക്കിയ മനുഷ്യരെ, മനുഷ്യരാക്കുക എന്നത് സമൂഹത്തിന്റെ കടമയാണ്. അതിനവനെ സമൂഹത്തിലെ അംഗമാക്കണം. സംവരണത്തിലൂടെ വിദ്യാഭ്യാസവും ജോലിയും നല്‍കുക എന്നത് അതിനുള്ള ഒരു വഴിയാണ്. പറയനെ ഇന്നു മുതല്‍ ബ്രാഹ്മണന്‍ എന്നു വിളിച്ചാലോ, അവന്‌ ഒരു ജാതിവാലും വേണ്ട എന്നു തീരുമനിച്ചാലോ, മാത്രം അവന്റെ സാമൂഹിക പിന്നാക്കവസ്ഥ മറില്ല.

kaalidaasan said...

ചര്‍വാകന്‍,

ജാതിയെന്നത് അതുണ്ടായകാലത്തെ രാഷ്ട്രീയ വിഷയമാണന്ന അഭിപ്രായം എനിക്കില്ല. അത് ആ കാലത്തെ ഒരു സാമൂഹിക വിഷയമാണെന്നാണെനിക്ക് തോന്നുന്നത്. പക്ഷെ ജാതി വ്യവസ്ഥ രാഷ്ട്രീയ വിഷയം തന്നെയാണെന്ന കര്യത്തില്‍ എതിരഭിപ്രായമില്ല. മത നേതൃത്വം ജാതി വ്യവസ്ഥ സമൂഹത്തില്‍ അടിച്ചേല്‍പ്പിച്ചത് രഷ്ട്രീയ നേതൃത്വത്തിലൂടെയാണ്. അതൊരു രാഷ്ട്രീയതീരുമാനം തന്നെയയിരുന്നു. മത വിശ്വാസികള്‍ സ്വയം എടുത്ത തീരുമാനമായിരുന്നില്ല.

അംബേദ്ക്കര്‍ എന്തു ചെയ്തു എന്നത്, സതക്ക് മാനസിലാകില്ല. അദ്ദേഹം കരുതുന്നത് ജാതിക്കെതിരെ കലഹിച്ചാണ്, അംബേദ്ക്കര്‍ ബുധമതം സ്വീകരിച്ചതെന്നാണ്.
ചര്‍വാകന്‍ സൂചിപ്പിച്ചതു പോലെ അംബേദക്കറെ വിചിത്രമായ രീതിയിലാണ്, സതയും കൂട്ടരും പഠിക്കുന്നത്. അതില്‍ ഒന്നാമത്തെ വസ്തുത, അദ്ദേഹത്തെ അംഗീകരിക്കാനുള്ള വിമുഖതയും ആ വിമുഖത ഒരു പക്ഷെ ജാതിയിലധിഷ്ടിതവുമണ്. ജാതിയടിസ്ഥാനത്തിലായിരുന്നില്ല ഇന്‍ഡ്യയിലെ അസമത്വമെങ്കിലും, അംബേദ്ക്കര്‍ അതിനെതിരെയും കലഹിക്കുമായിരുന്നു എന്നതാണ്, യാധാര്‍ത്ഥ്യം.

kaalidaasan said...

ചിത്രകാരന്‍

ജാതീയതയുടെ വേരുകളും ശിഖരങ്ങളും പങ്കുവക്കുന്നത് നല്ലതാണ്. ജാതി നല്ലതോ ചീത്തയോ എന്നതും ചര്‍ച്ച അര്‍ഹിക്കുന്ന കാര്യമാണ്. അതൊക്കെ പ്രശ്നപരിഹാരത്തിനുതകുന്നതാണെങ്കില്‍ വളരെ നല്ലത്. പക്ഷെ ജാതിയെ ന്യായീകരിക്കുന്നവരും എതിര്‍ക്കുന്നവരും ഒന്നുപോലെ യാധാര്‍ത്ഥ്യങ്ങളില്‍ നിന്നും ഒളിച്ചോടുന്നു. ജാതി വ്യവസ്ഥ കൊണ്ട് സമൂഹത്തില്‍ പല ദുഷിപ്പുകളും ഉണ്ടായി. അവ പരിഹരിക്കണം.

സതയേപ്പോലുള്ളവര്‍ സംവരണത്തെ എതിര്‍ക്കാന്‍ ജാതിയെ ന്യായീകരിക്കുന്നു. ജാതിയെ ന്യായീകരിച്ച്, ജാതി വ്യവസ്ഥ സമൂഹത്തിലുണ്ടാക്കിയ അസമത്വം തമസ്ക്കരിക്കുന്നു. അത് യാധാര്‍ത്ഥ്യങ്ങളില്‍ നിന്നുമുള്ള ഒളിച്ചോട്ടമാണ്.

ഹരി അമേരിക്കയിലും ജാതിയും ജാതി വിവേചനവും ഉണ്ടെന്നു സമര്‍ദ്ധിക്കുന്നു. ഇത് കുറ്റബോധത്തില്‍ നിന്നുമുണ്ടാകുന്നതാണ്.

kaalidaasan said...

ചാണക്യന്‍ ,

സന്ദര്‍ശനത്തിനു നന്ദി.

എഴുത്ത് തുടരുന്നതാണ്.

Hari said...

"ലോകത്തു പലയിടത്തും നിലവിലുണ്ടായിരുന്ന ജാതികളില്‍, വലിയ ഉച്ചനീചത്വങ്ങളോ, തൊട്ടുകൂടായ്മയോ, തീണ്ടിക്കൂടായ്മയോ ഉണ്ടായിരുന്നില്ല. പക്ഷെ ഹിന്ദുമതത്തിലെ ജാതികളില്‍, അത് ഒരു നിയമം പോലെ അടിച്ചേല്‍പ്പിച്ചു" - എന്നുപറഞ്ഞാല്‍ തൊട്ടുകൂടായ്മ ഹിന്ദു മതത്തിന്റെ പ്രത്യേകതയാണെന്നുതന്നെയല്ലേ അര്‍ഥം.
പിന്നെ നിയമാവലിയില്‍ ഉള്‍പ്പെടുക എന്നതിന് വലിയ പ്രസക്തിയില്ല. കാരണം നീഗ്രൊകള്‍ക്കെതിരായ അക്രമണം ഇന്ത്യയില്‍ നിലനിന്നിരുന്ന ജാതി വ്യവസ്ഥയെക്കാള്‍ എത്രയോ ക്രൂരമായിരുന്നു. ഭൂഘണ്ഢങ്ങള്‍ കടത്തിയും, എല്ലാമനുഷ്യവകാശങ്ങളും നിഷേധിച്ചും, മൃഗസമാനമായി കണക്കാക്കി കമ്പോളങ്ങളില്‍ വിറ്റഴിച്ചത് മതസംഹിതകളില്‍ പെടുത്തിയാലും ഇല്ലെങ്കിലും വര്‍ണവിവേചനമാണ് സുഹൃത്തെ.

"Cox lists a number of features of a caste system (i.e., caste in
India) which distinguish it from an interracial situation (i.e., Negro-white relations in America), important among which are its "nonconflictive," "nonpathological," and "static" nature, coupled with absence of "aspiration and progres~iveness."
Central to these distinctions is that caste in India is passively accepted and indorsed by all on the basis of religio-philosophical explanations which are universally subscribed to, while Negro-white relations in America are characterized by dissent, resentment, guilt, and conflict. But this contrast is invalid" - ഇത് Caste in India and the United States - ല്‍ നിന്നും പകര്‍ത്തിയതാണ്. മതനിയമ സംഹിതകളില്‍ എഴുതപ്പെട്ടിരിക്കുന്നു എന്നതുകെ്‌നാഡ് ഇന്തിയിലെ ജാതിവ്യവസ്ഥ അമേരിചന്‍ അടിമത്തത്തില്‍ നിന്നും വ്യത്യസ്തമാണെന്ന താങ്കളുടെ വാദത്തെ ത്തന്നെയണ് ഈ ലേഖനത്തില്‍ നിരാകരിക്കുന്നത്.
ഗീതയും വേദവുമൊക്കെ തനിക്കാവശ്യമുള്ളതുപോലെ വായിക്കുന്ന കുഴപ്പങ്ങള്‍ എന്ന് എനിക്കും നിങ്ങളുടെ അഭിപ്രായത്തെ വിലയിരുത്താം

Hari said...

ആര്‍ക്കും ഒന്നും മനസിലാകുന്നില്ലെന്ന താങ്കളുടെ മറ്റുള്ളവരെ വിലകുറച്ചുകാണുന്ന പ്രസ്താവനകളോട് ഞാന്‍ ശക്തമായി വിയോജിക്കുന്നു. ഇത് താങ്കള്‍ ഈ പോസ്റ്റില്‍ സതക്കുള മറുപടിയായും സതയുടെ പോസ്റ്റില്‍ ഭിപ്രായമായും എഴുതിക്കണ്ടു. ഞാന്‍ വിവശനായെങ്കില്‍ അത് അത്തരം വിലകുറഞ്ഞ പരാമര്‍ശങ്ങളെപ്പറ്റിയാണ്. പിന്നെ വൈക്കം സത്യഗ്രഹത്തിലേക്ക് ഗാന്ധിജി വന്നു ചേര്‍ന്നതൊന്നും ആയിരുന്നില്ല. ടി കെ മാധവന്‍ തിരുനെല്‍വേലിയില്‍ പോയി ഗാന്ധിജിയെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തി സത്യഗ്രഹത്തിലേക്കാകര്‍ഷിക്കുകയായിരുന്നു. മാത്രവുമല്ല കാക്കിനാഡ എ ഐ സി സി സമ്മേളനത്തില്‍ ടി കെ മാധവന്‍ ഇതേ ആവശ്യവുമായി പങ്കെടുക്കുകയും ചെയ്യുകയായിരുന്നു.

Hari said...

ജാതിവ്യവസ്ഥ അതിന്റെ ഏറ്റവും ഭീകരമായ രൂപത്തില്‍ ഇന്നും കേരളത്തിന് പുറത്ത് നിലനില്‍ക്കുന്നു. ജാതിയല്ല ജാതി വ്യവസ്ഥതന്നെ. മതില്‍കെട്ടി ദളിത വാസസ്ഥലങ്ങള്‍ തിരിച്ച് വച്ചിരിക്കുന്നതും പൊതു വഴികളില്‍ ദളിതര്‍ക്ക് യാത്ര നിഷേധിക്കുന്നതും കാണാന്‍ തമിഴ് നാടുവരെ പോയാല്‍ മതി സുഹൃത്തെ. മായവതിയുടെ യു പി യില്‍ ഇന്നും കോരന് കുമ്പിളിലാണ് കഞ്ഞി. കവലയില്‍ പ്രസങ്ങിക്കുമ്പോള്‍ മാത്രമാണ് ഇവിടെ ദലിത് രാഷ്ട്രീയ നേതക്കള്‍ക്ക് ദളിത് സേ്‌നഹം. താങ്കളെവിടെയാണ് ജീവിക്കുന്നത്.

kaalidaasan said...

ഹരി

തൊട്ടുകൂടായ്മ ഹിന്ദു മതത്തിന്റെ പ്രത്യേകതയാണെന്നുതന്നെയല്ലേ അര്‍ഥം.

എന്റെ വാക്കുകള്‍ ഇതാണ്. തൊട്ടുകൂടായ്മയും തീണ്ടീക്കൂടായ് മയും ഹിന്ദു മതത്തിന്റെ മാത്രം പ്രത്യേകതയാണെന്നു ഞാന്‍ പറഞ്ഞില്ലല്ലോ.

ഒരേ മതത്തില്‍ വിശ്വസിക്കുന്ന ആളുകളുടെ ഇടയില്‍, മത നിയമമെന്ന രീതിയില്‍,തൊട്ടുകൂടയ് മയോ തീണ്ടിക്കൂടായ് മയോ ഉണ്ടായിട്ടില്ല. അത് ഹിന്ദു മതത്തിനുള്ളില്‍ മാത്രമേ ഉണ്ടായിട്ടുള്ളു. പല മതങ്ങളില്‍ വിശ്വസിക്കുന്ന ആളുകള്‍ തമ്മില്‍ തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ഉണ്ടായിട്ടുണ്ട്.

സ്വന്തം മത വിശ്വാസികളില്‍ കുറച്ചുപേരെ, ആ മതത്തിന്റെ തന്റെ നിയമാവലികള്‍ ഉപയോഗിച്ച് അടിച്ചമര്‍ ത്തിയത്, ഹിന്ദു മതത്തില്‍ മാത്രമായിരുന്നു.

അമേരിക്കന്‍ നീഗ്രോകള്‍ , ആഫ്രിക്കയില്‍ നിന്ന് വിലക്കെടുത്ത് ആടുമാടുകളേപ്പോലെ കച്ചവടം നടത്തി കൊണ്ടുവന്നവരായിരുന്നു. അല്ലാതെ അമേരിക്കന്‍ ജനതയുടെ ഒരു വിഭാഗത്തെ അടിമളാക്കി അടിഅച്ചമര്‍ത്തിയതല്ല. പുരാതന ഗ്രീസിലും റോമിലുമൊക്കെ അടിമകളുണ്ടായിരുന്നു. അവരെ അടിമകളാക്കിയത്, മതം നിഷ്കര്‍ഷിച്ചിട്ടും അല്ല.

അമേരിക്കന്‍ നീഗ്രോകള്‍ക്കെതിരായ ക്രൂരതയാണോ, ഇന്‍ഡ്യന്‍ ദളിതര്‍ക്കെതിരെയുള്ള ക്രൂരതയാണോ കൂടുതല്‍ ഭീകരം എന്ന് ഹരിക്ക് കണക്കെടുക്കാം.

അമേരിക്കയില്‍ നടന്നത് വര്‍ണ്ണ വിവേചനമായിരുന്നു എന്നതിനോട് നൂറു ശതമാനവും യോജിക്കുന്നു. വെളുത്ത വര്‍ഗ്ഗക്കര്‍ കറുത്ത വര്‍ഗ്ഗക്കരോടു ചെയ്ത ക്രൂരതയാണത്. എന്നു വച്ചാല്‍ ജാതീയമായോ, വംശീയമായോ, ഭൂമിശാസ്ത്രപരമായോ, മതപരമായോ ആയ യാതൊരു വിധ ബന്ധങ്ങളുമില്ലാത്തവരോട്, വെള്ളക്കാര്‍ കാണിച്ച ക്രൂരത. ഇന്‍ഡ്യയില്‍ അതായിരുന്നോ? സ്വന്തം മതത്തിലും, രാജ്യത്തും, വംശത്തിലും പെട്ട ജനങ്ങളോട് ചെയ്ത ക്രൂരതയായിരുന്നു ഇന്‍ഡ്യയില്‍ . അതും ദൈവം പറഞ്ഞിട്ടാണെന്ന ഒരു നിയമത്തിന്റെ വെളിച്ചത്തിലും . സഭ്യതയുടെ ഏതളവുകോലു വച്ചളന്നാലും, ഇത് വെള്ളക്കാര്‍ കറുത്തവര്‍ഗ്ഗക്കാരോടു ചെയ്ത ക്രൂരതയിലും മുകളിലാണു ഹരി. അടിമകളായി ശ്രീലങ്കയില്‍ നിന്നും പിടിച്ചുകൊണ്ടുവന്നവരായിരുനു ദളിതര്‍ എങ്കില്‍, ഹരി പറഞ്ഞ വെള്ളക്കാരുടെ വര്‍ണ്ണ വിവേചനത്തോടതുപമിക്കാമായിരുന്നു. പക്ഷെ ഇന്‍ഡ്യയില്‍ നടന്നതിന്റെ നീതി ശസ്ത്രം സമാനതകളില്ലാത്തതാണ്.

kaalidaasan said...

ഇന്തിയിലെ ജാതിവ്യവസ്ഥ അമേരിചന്‍ അടിമത്തത്തില്‍ നിന്നും വ്യത്യസ്തമാണെന്ന താങ്കളുടെ വാദത്തെ ത്തന്നെയണ് ഈ ലേഖനത്തില്‍ നിരാകരിക്കുന്നത്.

ഇതില്‍ നിന്നും ഞാന്‍ മനസിലാക്കുന്നത്, താങ്കള്‍ ആ ലേഖനം വയിച്ചിട്ടില്ല എന്നതാണ്. ആ ലേഖനത്തിന്റെ ആമുഖത്തില്‍ പറഞ്ഞത് , ഇതാണ്.the two systems are closely similar in operation despite differnces of content.

Indeed the caste system in India has several unique feartures , among which are its religous aspects , its complexity and the degree to which the caste is a cohesive group that regulates the behavior of its members


ഞാന്‍ ഇന്‍ഡ്യയിലെ ജാതി വ്യവസ്ഥ എങ്ങനെ പ്രാവര്‍ത്തികമാക്കി എന്ന് ഒരിടത്തും പറഞ്ഞില്ല. Berreman പരാമര്‍ശിക്കാതെ വിട്ടുകളഞ്ഞ കാര്യങ്ങളേക്കുറിച്ച് മാത്രമേ ഞാന്‍ എഴുതിയുള്ളു. ഞാന്‍ എഴുതാത്ത കാര്യം ലേഖനത്തില്‍ നിരാകരിച്ചു എന്നു പറയുന്നത് വിഡ്ഡിത്തമല്ലേ ഹരി?

saju john said...

നിങ്ങള്‍ പറയുന്നത് കേട്ടാല്‍ തോന്നും ഹിന്ദുമതത്തില്‍ മാത്രമേ ജാതിയും, തൊട്ടുകൂടായ്മയും ഉള്ളുവെന്ന്.
എന്താ ക്രിസ്ത്യാനികള്‍ക്കിടയില്‍ ജാതിചിന്തയില്ലെ...(ഒരു ക്രിസ്ത്യാനി പെണ്ണിനെ പ്രേമിച്ച് കെട്ടിയതിന്റെ പുലിവാല്‍ എനിക്കെ അറിയൂ), പുലയക്രിസ്ത്യാനി, ക്നാനായ ക്രിസ്ത്യാനി, സുറിയാനി ക്രിസ്ത്യാനി,ഈഴവ ക്രിസ്ത്യാനി എന്നിങ്ങനെ അനവധി വിഭാവങ്ങള്‍...ഇന്നും കടപ്പുറത്ത് താമസിച്ച്, ജോലിചെയ്ത് ജീവിക്കുന്ന മുക്കുവരായ ക്രിസ്ത്യാനികളെ ലത്തീന്‍ വിഭാവക്കാര്‍ മാത്രമേ വിവാഹം ചെയ്യാറുള്ളു..

പിന്നെയുള്ളത് മുസ്ലിം വിഭാഗം.....അത് ഷാഫി, അനഫി എന്ന് ആദ്യമേ പിരിയുന്നു...അതും പോരാഞ്ഞിപ്പോള്‍....അരിവാള്‍ സുന്നി, ഈ.കെ സുന്നി, മുജാഹിദ്..അതും രണ്ട് പിരിവ്, ജമായത്ത് ഇസ്ലാമി അങ്ങിനെ അവരും പിരിയുന്നു....മേല്‍ പറഞ്ഞ വിഭാഗക്കാരും ചില ജാതിയിലുള്ളവര്‍ മാത്രം വിവാഹത്തില്‍ ഏര്‍പ്പെടുന്നു..ഉദാഹരണമായി, മുക്കുവര്‍, ഓസ്താന്‍ (ഷുരകര്‍)......ഇപ്പോ അതൊക്കെ പോയി.....സുന്നികള്‍ സുന്നികളെ തന്നെ നോക്കി വിവാഹം ചെയ്യുന്നു.....ജമായത്തെ ഇസ്ലാമിക്കാരന്‍ അവരില്‍ നിന്നും തന്നെ വിവാഹം കഴിക്കാന്‍ ശ്രമിക്കുന്നു...പറഞ്ഞ് വന്നത്....ജാതി എന്നു പറയുന്നത് ഒരു സത്യമാണ്....അതും ഈ ഇന്ത്യാമഹാരാജ്യത്ത്....

പക്ഷേ സെമസ്റ്റിക്ക് മതങ്ങളായ ക്രിസ്ത്യന്‍, മുസ്ലിം മതങ്ങള്‍ക്കില്ലാത്ത ഒത്തിരി സൌന്ദര്യസങ്കല്‍പ്പങ്ങള്‍ ഹിന്ദുമതങ്ങള്‍ക്കുണ്ട്. “ലോകാ സമസ്താ സുഖിനോ ഭവന്തു” എന്ന ഒരു ശ്ലോകം മതിയല്ലോ ആ മതത്തിന്റെ മഹിമ അറിയാന്‍..

ഏതൊരു മതത്തിലായാലും, നല്ലൊരു മനുഷ്യനായാല്‍, ആ മനുഷ്യനെ ജാതിഭേതമന്യ ആളുകള്‍ ഇഷ്ടപെടും ബഹുമാനിക്കും...അതിനു ചൂണ്ടികാ‍ട്ടാന്‍ ഒത്തിരി ഉദാഹരണങ്ങള്‍ നമ്മുക്ക് ചുറ്റുമുണ്ട്..

ഒരു ഇന്ത്യക്കാരനായതില്‍ നമ്മുക്ക് അഭിമാനിക്കാം, അതല്ലേ പരസ്പരം പോരാടുന്നതിനെക്കാള്‍ മനസ്സിനു സുഖം തരുന്നത്.

kaalidaasan said...

ഹരി,

ആര്‍ക്കും ഒന്നും മനസിലാകുന്നില്ല എന്നു ഞാന്‍ പറഞ്ഞില്ലല്ലോ. ഹരിക്ക് ജാതിയും ജാതിവ്യവസ്ഥയും തമ്മിലുള്ള വ്യത്യാസം മനസിലാകുന്നില്ല എന്നേ ഞാന്‍ പറഞ്ഞുള്ളു. അത് തെളിയിക്കുന്നതാണ്, ജാതിവ്യവസ്ഥ അതിന്റെ ഏറ്റവും ഭീകരമായ രൂപത്തില്‍ ഇന്നും കേരളത്തിന് പുറത്ത് നിലനില്‍ക്കുന്നു. എന്നൊക്കെ പറയുന്നത്. ജാതി വ്യവസ്ഥ എന്തായിരുന്നു എന്ന് ഇനിയും ഹരിക്കു മാനസിലായില്ല എന്നത് ഇപ്പോള്‍ വളരെ സ്പഷ്ടമായി. ഞാന്‍ പറയാത്ത കാര്യങ്ങള്‍ , പറഞ്ഞു എന്നതല്ലെ മറ്റുള്ളവരെ വിലകുറച്ചു കാണുന്ന സമീപനം ?


ഹരി പറഞ്ഞ ജാതി വ്യവസ്ഥയുടെ ഭീകരത, ദളിതരെ വഴി നടക്കാന്‍ അനുവദികാത്തതും, ദളിത് വാസസ്ഥലങ്ങള്‍ മതില്‍ കെട്ടി തിരിച്ചിരിക്കുന്നതിലും ഒതുങ്ങുന്നത് എന്നെ ഒട്ടും ആശ്ചര്യപ്പെടുത്തുന്നില്ല. ഞാന്‍ പഠിച്ച ഭീകരത ഇതിനും അപ്പുറമാണ്. അത് മനസിലാകണമെങ്കില്‍ മനുവിന്റെ നിയമ സംഹിത വായിച്ചാല്‍ മതി. ഇന്റര്‍ നെറ്റില്‍ അത് ലഭ്യമാണ്.

മായാവതി എന്ന ദളിത് സ്ത്രീ യു പിയുടെ മുഖ്യമന്ത്രിയാണ്. അവിടെ ഇപ്പോഴും ചില കോരന്‍മാര്‍ക്ക് കുമ്പിളില്‍ കഞ്ഞി കിട്ടുന്നും ഉണ്ട്. പണ്ട് യു പിയില്‍ എല്ലാ കോരന്‍ മാര്‍ക്കും കുമ്പിളിലായിരുന്നു കഞ്ഞി. പക്ഷെ ഇന്ന് മായവതി എന്ന കോരിയും, കുറെയേറെ കോരന്‍ മാരും ഭരണയന്ത്രം തിരിക്കുന്ന സ്ഥാനത്ത് എത്തി. അതില്‍ അസഹിഷ്ണുകളായ ജാതിക്കോമരങ്ങള്‍ ഇപ്പോഴും അവിടങ്ങളില്‍ ഉണ്ട്. പണ്ടും കേരളത്തില്‍ എല്ലാ കോരന്‍മാര്‍ക്കും കുമ്പിളില്‍ കഞ്ഞി കൊടുത്തിരുന്നു. ഇപ്പോള്‍ ഏതെങ്കിലും ജാതിക്കോമരം കോരനു കുമ്പിളില്‍ കഞ്ഞിയുമായി ചെന്നാല്‍, ആ കോമരത്തിന്റെ മുഖത്തു കാര്‍ക്കിച്ചു തുപ്പും എല്ലാ കോരന്‍ മാരും. ഈ മാറ്റങ്ങളൊന്നും ഹരിക്ക് ഉള്‍ക്കൊള്ളാനാകില്ല എന്ന് മനസിലായി. പക്ഷെ എന്തു ചെയ്യാം ? തിളച്ച എണ്ണ പ്രയോഗമൊന്നും ഇനി നടക്കാന്‍ പോകുന്നില്ല.

ഹരിയൊക്കെ എന്താണ്, സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. ജതി വ്യവസ്ഥ മാറിയിട്ടില്ല എന്നാണോ അതോ മാറ്റാനാവില്ല എന്നാണോ?

kaalidaasan said...

ഹരി,

വൈക്കം സത്യഗ്രഹത്തിലേക്ക് ഗാന്ധിജി വന്നു ചേര്‍ന്നതാണ്‌ എന്നു ഞാന്‍ പറഞ്ഞത്, അദ്ദേഹമല്ല അത് ആരംഭിച്ചത് എന്ന അര്‍ത്ഥത്തിലാണ്. അല്ലാതെ വഴി തെറ്റി വന്നു എന്ന അര്‍ത്ഥത്തിലല്ല.

റ്റി കെ മാധവന്‍ ചെന്നു വിളിക്കുന്നതു വരെ, ക്ഷേത്ര പ്രവേശനത്തിനു വേണ്ടി ഒരു സത്യഗ്രഹം നടത്താന്‍ അദ്ദേഹത്തിനു തോന്നാത്തതിനെന്തെങ്കിലും കാരണമുണ്ടോ?

ഗന്ധിജിയെ വിലകുറച്ചു കാണുന്നതല്ല. ദളിതര്‍ ക്ക് ക്ഷേത്രപ്രവേശനം അനുവദിക്കേണ്ടതിനു വേണ്ടി, വൈക്കം സത്യഗ്രഹം മറ്റുള്ളവര്‍ നടത്തുന്നതു വരെ, ഒരു സമരം നടത്താന്‍ ഗാന്ധിജിക്ക് തോന്നിയില്ല. അതാണു വാസ്തവം .

രാഷ്ട്രീയ അധികാരത്തിനു മുന്നില്‍ നിയമലംഘനവും സത്യഗ്രഹവും നടത്താന്‍ മറക്കാതിരുന്ന ഗാന്ധിജി , ബ്രാഹ്മണരുടെ മുന്നിലും ദൈവങ്ങളുടെ മുന്നിലും ഒരു സത്യഗ്രഹവും നിയമ ലംഘനവും നടത്തിയിട്ടില്ല. അതില്‍ നിന്നും ഹരിക്ക് എന്തെങ്കിലും ഊഹിക്കാന്‍ കഴിയുമോ?

Baiju Elikkattoor said...

"രാഷ്ട്രീയ അധികാരത്തിനു മുന്നില്‍ നിയമലംഘനവും സത്യഗ്രഹവും നടത്താന്‍ മറക്കാതിരുന്ന ഗാന്ധിജി , ബ്രാഹ്മണരുടെ മുന്നിലും ദൈവങ്ങളുടെ മുന്നിലും ഒരു സത്യഗ്രഹവും നിയമ ലംഘനവും നടത്തിയിട്ടില്ല."

:)

kaalidaasan said...

നട്ടപിരാന്തന്‍ ,

ഹിന്ദു മതത്തില്‍ മാത്രമേ ജാതിയും തൊട്ടുകൂടായ്മയുമുള്ളു എന്ന് ആരും പറഞ്ഞില്ല. ലോകത്തിലെ എല്ലാ സമൂഹങ്ങളിലും ഇത് പല രീതിയിലുണ്ടായിരുന്നു എന്നാണ്, ഞാന്‍ പറഞ്ഞത്. ഈ പോസ്റ്റ് തന്നെ ഹിന്ദുകളുടെ ഇടയിലെ ജാതികളേക്കുറിച്ചും ജാതിവ്യവസ്ഥയേക്കുറിച്ചുമാണ്. സംവരണം എന്ന വിഷയത്തില്‍, സത പറഞ്ഞ ചില ഭിപ്രായങ്ങളേക്കുറിച്ചുള വിമര്‍ശനം മാത്രമായിരുന്നു.

ജാതി എന്നു പറയുന്നത് ഒരു സത്യമാണ്....അതും ഈ ഇന്ത്യാമഹാരാജ്യത്ത്....

അതെ അതിനോട് പൂര്‍ണ്ണമായും യോജിക്കുന്നു. ആ സത്യം എളുപ്പത്തില്‍ മാറ്റാനാവില്ല. കുറച്ചു രാഷ്ട്രീയക്കാര്‍ ശ്രമിച്ചാലൊന്നും ഇത് മാറില്ല. ജാതിയുടെ ഫലമയി ഉണ്ടായ അസമത്വങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കാം. അത്ര മാത്രം. ജാതി ഇല്ലാതാക്കുക എന്നത് ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും കടമയല്ല. അത് ചെയ്യേണ്ടത് മത നേതാക്കളും, സാമൂഹ്യ പ്രവര്‍ത്തകരുമാണ്. ഹിന്ദു മത നേതാക്കള്‍ നാളെ എല്ലാ ഹിന്ദുക്കളെയും ഒരു ജതിയായി പ്രഖ്യാപിച്ചാലും , സമൂഹത്തിലെ ഉച്ഛനീചത്വങ്ങള്‍ പെട്ടെന്ന് അവസാനിക്കില്ല. പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരണം . അതിന്‌ ഏറേ ക്ളേശിക്കേണ്ടി വരും. സംവരണം അതിനുള്ള ഒരു മാര്‍ഗ്ഗം മാത്രം.

Hari said...

ഞാന്‍ സത്യത്തില്‍ ചര്‍ച്ച അവസാനിപ്പിക്കുകയണ്. പിന്നെ മനുവിന്റെ സംഹിത ``ഇന്റെര്‍നെറ്റി''ല്‍ നോക്കിയല്ല, ഞാന്‍ എഴുതുന്നത്, കപട മതേതരത്വത്തിന്റെ അപ്പോസ്തലന്‍മാര്‍ നടത്തുന്ന കവലപ്രസംഗങ്ങള്‍ കേട്ടിട്ടുമല്ല. യു പി ഛാര്‍ഖന്ധ്, അസ്സം, അരുണാചല്‍ തുടങ്ങി മിക്ക പിന്നോക്ക സംസ്ഥാനങ്ങളിലേയും പിന്നോക്ക വിഭാഗങ്ങളുടെ അവസ്ഥ കുറച്ചുവര്‍ഷങ്ങളായി കുറേയൊക്കെ നേരില്‍ കാണുകയും അവരുമായി ഇടപെടുകയും അവരില്‍ അപുര്‍വം ചില സമൂഹങ്ങളുടെ ഉന്നമനത്തിന് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ഞാന്‍. മാത്രവുമല്ല കേരളത്തിലെ തൊണ്ണൂറു ശതമാനം വനപ്രദേശങ്ങളും സന്ദര്‍ശിക്കുകയും ആദിവാസികളുമായി ചേര്‍ന്ന് ചില പഠനങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. ദയവായി മനുസ്മൃതി എവിടെകിട്ടുമെന്നൊക്കെ പറയാതിരിക്കൂ. ആരും അത്ര അജ്ഞരല്ല സുഹൃത്തെ. ഇതൊക്കെ വളരെയധികം അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചചെയ്യപ്പെട്ട കാര്യമാണ്. ``ഗാന്ധിയുടെ വായാടിത്ത''മെന്ന ലേഖനമെഴുതിയ സയണിസ്റ്റ് സാമൂഹ്യ ശാസ്ത്രജ്‌നന്റെ വെബ്ബ് പകര്‍ത്തിവച്ചതും കണ്ടിരുന്നു. ഏന്റെ അഭിപ്രായം ഇത്രമാത്രം ജാതിയെന്ന ഫാക്റ്ററിനെ ഉന്‍മൂലനം ചെയ്യാതെ ഇന്ത്യന്‍ സമൂഹത്തിന് സാമൂഹ്യ സമത്വത്തിലേക്ക് നീങ്ങാന്‍ പറ്റില്ല. അതിന് അംബേദ്കര്‍ സ്വീകരിച്ചതും ഇന്നും നാം തുടരുന്നതുമായ സംവരണ രീതിശാസ്ത്രം അപര്യാപ്തമാണ്.
ഇന്ത്യകണ്ട ഏറ്റവും വലിയ അഴിമതിക്കാരിയായ രാഷ്ട്രീയ നേതാവായ മായാവതി ഈ സിസ്റ്റത്തിന്റെ ഉല്‍പ്പന്നമാണ്. പക്ഷെ ഇന്ത്യയിലെ എക്കാലത്തെയും മാന്യനായ പൊതുപ്രവര്‍ത്തകരിലൊരാള്‍ - കെ ആര്‍ നാരായണന്‍ ഇതിന്റെ സൃഷ്ടിയല്ല. പഴയതാണ് നല്ലതെന്നല്ല പറയുന്നത്.

ബ്രാഹ്മണ്യത്തെക്കുറിച്ചുള്ള എന്റെ അഭിപ്രായം അറിയാന്‍ എന്റെ പഴയ പോസ്റ്റ് വായിച്ചാല്‍ മതി. ഇടതുപക്ഷത്തിന്റെ നയം മാറിയോ എന്നറിയാന്‍ ജെ എന്‍ യു വില്‍ ഇന്നും സൂക്ഷിക്കുന്ന ആരംഭം തൊട്ടിന്നുവരെ കമ്യൂണിസ്റ്റുപാര്‍ട്ടി അവതരിപ്പിച്ചംഗീകരിച്ച പ്രമേയങ്ങള്‍ വായിച്ചാല്‍ മതി ആല്‍പ്പം ചില പാര്‍ട്ടി പ്രസിദധീകരണങ്ങളും (നിങ്ങളൊരു സി പി എം ഔദ്യോഗിക പക്ഷപ്രവര്‍ത്തകനല്ലെങ്കില്‍) . പക്ഷെ വായിച്ച് തനിക്കാവശ്യമുള്ള വാചകങ്ങള്‍ പകര്‍ത്തി ഒന്നും വായിക്കതെ റഫറന്‍സ് കൊടുക്കുന്നു എന്നൊക്കെ പറയാതിരിക്കുക. പിന്നെ ഗാന്ധിയുടെ സമരത്തെക്കുറിച്ച്, നിങ്ങള്‍ നവഖാലിയെക്കുറിച്ചു പഠിക്കൂ, ഇന്ത്യ സ്വാതന്ത്ര്യമാഘൊഷിക്കുമ്പോള്‍ ഗാന്ധി എന്തു ചെയ്യുകയായിരുന്നെന്ന് അന്വേഷിക്കൂ, എന്നെ സംബന്ധിച്ചടുത്തോളം ജാതിനിലനില്‍ക്കുന്നതില്‍ നിന്നും ലഭിക്കുന്ന ലാഭം കൈവിടാന്‍ പേടിക്കുന്ന പിന്നോക്ക മധ്യവര്‍ത്തി കാഴ്ച്ചപ്പാടിന്റെ അന്ധത, ഗാന്ധിയെ ഇങ്ങനെയൊക്കെ അപമാനിക്കുന്നതിലെത്തിച്ചിരിക്കുന്നതിന്റെ ഉദാഹരണമാണിതൊക്കെ. ഗോഡ്‌സേ എത്ര മാന്യന്‍? മൂന്നു വെടിയുണ്ടയില്‍ തീര്‍ത്തു.

kaalidaasan said...

ഹരി,

മനുവിന്റെ സംഹിത സ്കൂളിലും കോളേജിലും പഠിക്കാനുള്ള ഭാഗ്യം താങ്കള്‍ക്ക് കിട്ടിക്കാണും. എനിക്കതു കിട്ടിയില്ല. അതുകൊണ്ട് ഞാന്‍ പല സ്ഥലത്തുനിന്നുമാണത് പഠിച്ചത്. ഇപ്പോള്‍ അത് പൂര്‍ണ്ണമായും ഇന്റര്‍ നെറ്റില്‍ ലഭ്യമാണ്. ഇന്റര്‍ നെറ്റില്‍ കിട്ടുന്നതെല്ലാം കപടമതേതരത്വത്തിന്റെ അപ്പോസ്തലന്‍ മാര്‍ എഴുതുന്നതാണെന്നും കവലപ്രസം ഗങ്ങള്‍ നടത്തുന്നവരെല്ലാം കള്ളം പറയുന്നവരാണെന്നും ഉള്ള മുന്‍ വിധി വച്ചുകൊണ്ട് താങ്കള്‍ എല്ലാറ്റിനേയും സമീപിക്കുന്നു.അതിനു താങ്കള്‍ക്ക് അവകാശമുണ്ട്. പക്ഷെ മറ്റുള്ളവരെല്ലാം അങ്ങനെ ആകണമെന്നില്ലല്ലോ

ലോകം മുഴുവന്‍ ഹിന്ദു മത ഗ്രന്ധങ്ങളേക്കുറിച്ചും അവയില്‍ പ്രതിപാദിച്ചിരിക്കുന്ന വിഷയങ്ങളെക്കുറിച്ചും അറിഞ്ഞത് എം മ്യൂളര്‍, ജി ബ്യൂഹ്ളര്‍ തുടങ്ങിയ പണ്ഠിതരായ ആളുകളുടെ വിവര്‍ത്തനങ്ങളിലൂടെ ആണ്. അതൊക്കെയേ ഞാന്‍ വായിച്ചിട്ടുള്ളു. ആ വിവര്‍ത്തനങ്ങള്‍ പലതും ഇന്റര്‍ നെറ്റില്‍ ലഭ്യമാണ്. അതില്‍ ഒന്നാണ്,
Sacred Texts of Hinduism .

സംസ് കൃതത്തിലുള്ള മനുവിന്റെ ചട്ടങ്ങളുടെ പദാനുപദ തര്‍ജ്ജമ
ഇവിടെ
ലഭ്യമാണ്.

ഇതൊനും ആരുടെയും കവല പ്രസംഗമല്ല. ജാതികളെക്കുറിച്ച് മനു പറഞ്ഞത്
ഇപ്രകരമാണ്

31. But for the sake of the prosperity of the worlds he caused the Brahmana, the Kshatriya, the Vaisya, and the Sudra to proceed from his mouth, his arms, his thighs, and his feet.

87. But in order to protect this universe He, the most resplendent one, assigned separate (duties and) occupations to those who sprang from his mouth, arms, thighs, and feet.

88. To Brahmanas he assigned teaching and studying (the Veda), sacrificing for their own benefit and for others, giving and accepting (of alms).

89. The Kshatriya he commanded to protect the people, to bestow gifts, to offer sacrifices, to study (the Veda), and to abstain from attaching himself to sensual pleasures;

90. The Vaisya to tend cattle, to bestow gifts, to offer sacrifices, to study (the Veda), to trade, to lend money, and to cultivate land.

91. One occupation only the lord prescribed to the Sudra, to serve meekly even these (other) three castes.

ഇതിനു താഴോട്ടു വായിച്ചാല്‍ മനുവിന്റെ നിയമ സംഹിത മനസിലാക്കം. അതൊക്കെ കപടമതേതര വാദികളുടെ കവല പ്രംഗമാണെന്നു പറഞ്ഞ് സ്വയം അപഹസ്യനാകാതെ, ഇത് തെറ്റാണെങ്കില്‍ അത് ചൂണ്ടിക്കാണിക്കുക. അതല്ലെ ഹരി അന്തസുള്ള പ്രവര്‍ത്തി

Baiju Elikkattoor said...

kaalidaasan,

linkukalkku nandi.

kaalidaasan said...

ഹരി,

ആരും അത്ര അജ്ഞരല്ല സുഹൃത്തെ.

ഹരി അജ്ഞനാണോ അല്ലയോ എന്നത് എന്റെ വിഷയമല്ല. ആരുടെയെങ്കിലും അജ്ഞത അളക്കലും എന്റെ ഉദ്ദേശ്യമല്ല.

യു പി ഛാര്‍ഖന്ധ്, അസ്സം, അരുണാചല്‍ തുടങ്ങി മിക്ക പിന്നോക്ക സംസ്ഥാനങ്ങളിലേയും പിന്നോക്ക വിഭാഗങ്ങളുടെ അവസ്ഥ മാനസിലാക്കിയത് നല്ല കാര്യമാണ്‌ . അവിടങ്ങളില്‍ മനുസ്മൃതി കിട്ടുമെന്ന് ഞാന്‍ ഇപ്പോഴാണറിഞ്ഞത്. അവിടങ്ങളില്‍ കിട്ടിയ മനുസ്മൃതി മറ്റുള്ളവരുമായി പങ്കു വക്കാന്‍ സന്‍മനസുണ്ടായാല്‍ വളരെ നല്ലത്. ഞാന്‍ മനസിലാക്കിയ മനുസ്മൃതി ഒരു ആദിവാസികളുടെ ഇടയിലും പഠനം നടത്തി കണ്ടുപിടിക്കാന്‍ പറ്റുന്നതല്ല.

ദളിതരുടെയും ആദിവാസികളുടെയും അവസ്ഥ മനസിലാക്കാന്‍ മനുസ്മൃതിയുടെ ആവശ്യമില്ല. ആ അവസ്ഥ എങ്ങനെയുണ്ടായി എന്നന്വേഷിച്ചു ചെന്നാല്‍ അത് മനുസ്മൃതിയില്‍ ചെന്നെത്തും . ശരിയായ അന്വേഷണം നടത്തിയവരൊക്കെ അവിടെ ചെന്നെത്തിയുട്ടുമുണ്ട്. ഇതൊക്കെ അന്താരാഷ്ട്ര തലത്തില്‍ തന്നെ ചര്‍ച്ചചെയ്യപ്പെട്ട കാര്യമാണ്. അതുകൊണ്ടാണ്, അന്താരഷ്ട്ര തലത്തില്‍ ഇതിനൊക്കെ വലിയ പ്രാധാന്യം കൈ വന്നതും .

അതംഗീകരിക്കാന്‍ മടിയുള്ളവര്‍ ഹരിയേപ്പോലെയാണു പ്രതികരിച്ചിട്ടുള്ളത്. എനിക്കതില്‍ യതൊരുവിധ അത്ഭുതവുമില്ല.

kaalidaasan said...

``ഗാന്ധിയുടെ വായാടിത്ത''മെന്ന ലേഖനമെഴുതിയ സയണിസ്റ്റ് സാമൂഹ്യ ശാസ്ത്രജ്‌നന്റെ വെബ്ബ് പകര്‍ത്തിവച്ചതും കണ്ടിരുന്നു.


ഇത് പുതിയ അറിവാണല്ലോ? ഏതാണാ വെബ് സൈറ്റ്?

ഗന്ധിജിയെ വായാടിയെന്നും, രാജ്യദ്രോഹിയെന്നും വിലയിരുത്തുന്ന സംഘ പരിവാര്‍ വെബ് സൈറ്റുകള്‍ ഞാന്‍ കണ്ടിട്ടുണ്ട്. അവിടെയൊന്നും ഇല്ലത്ത എന്താണ്, ഈ സയണിസ്റ്റ് സാമൂഹ്യ ശാസ്ത്രജ്‌നന്റെ വെബ്ബ് സൈറ്റില്‍ ഉള്ളത്? അതിന്റെ ലിങ്ക് കിട്ടിയാല്‍ വായിച്ചുനോക്കാമായിരുന്നു.

യഹൂദരെ ഹിറ്റ്ലര്‍ കൊന്നൊടുക്കിയതിനേക്കുറിച്ച് ഗാന്ധിജി ചില അഭിപ്രായങ്ങള്‍ പറഞ്ഞിട്ടുണ്ട്. അവ അന്തരാഷ്ട്ര തലത്തില്‍ വിമര്‍ശനത്തിനു വിധേയവുമായിട്ടുണ്ട്. അത് ഹരി വായിച്ചിട്ടുണ്ടോ?

ജാതിയെന്ന ഫാക്റ്ററിനെ ഉന്‍മൂലനം ചെയ്യാതെ ഇന്ത്യന്‍ സമൂഹത്തിന് സാമൂഹ്യ സമത്വത്തിലേക്ക് നീങ്ങാന്‍ പറ്റില്ല.

ജാതി എന്ന ഫാക്റ്റിനെ ഉല്‍മൂനനം ചെയ്യാന്‍ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല. അത് ഹിന്ദു മതിത്തിനുള്ളിലെ പ്രശ്നമാണ്. ജാതി വേണോ വേണ്ടയോ എന്ന് ഹിന്ദുക്കളാണു തീരുമാനിക്കേണ്ടത്. ബ്രഹമണന്‍ തന്നെ പൂജ ചെയ്താലേ അംഗീകരിക്കൂ എന്നു ശഠിക്കുന്ന ജാതിക്കോമരമായ നാരായണപ്പണിക്കരേപ്പോലുള്ളവര്‍ ജീവിച്ചിരിക്കുന്ന നാട്ടില്‍ ജാതി ഇല്ലാതാവില്ല. നമ്പൂതിരിയും നായാരും ഉപേക്ഷിക്കാത്ത ജാതി മറ്റുള്ളവര്‍ ഉപേക്ഷിച്ചു എന്നു വരില്ല. മതാചാരങ്ങളില്‍ ജാതി കെട്ടിപിടിച്ചു കൊണ്ടിരിക്കുന്നവര്‍ താഴ്ന്ന ജാതിക്കാരല്ല. ജാതി ഇല്ലാതാക്കല്‍ മുകളില്‍ നിന്നും ആണു വരേണ്ടത്


സാമൂഹ്യ സമത്വത്തമുണ്ടാകാന്‍ ജാതി ഇല്ലാതാവേണ്ട ആവശ്യമില്ല. സമൂഹത്തിലെ എല്ലാ അംഗങ്ങള്‍ക്കും നീതി കിട്ടുക എന്നതാണ്, സാമൂഹിക സമത്വം കൊണ്ടുദ്ദേശിക്കുന്നത്. ഹരിയുടെ പിന്നില്‍ നായരെന്നോ നമ്പൂതിരിയെന്നോ പറയനെന്നോ ഒരു വാലുണ്ടോ ഇല്ലയോ എന്നതൊന്നും സാമൂഹിക സമത്വത്തിന്റെ പ്രശ്നമല്ല. നമ്പൂതിരിയും നായരും , പറയനെ താഴ്ന്ന ജാതിയായി കണ്ടിടത്താണ്, സാമൂഹിക അസമത്വം ഉണ്ടായത്. അതുണ്ടാക്കാതെ നോക്കുകയാണ്, രാഷ്ട്രീയ നേതൃത്വത്തിന്റെ കടമ. സമൂഹത്തില്‍ ഇപ്പോള്‍ നിലനില്‍ ക്കുന്ന അസമത്വം ഇല്ലാതാക്കാനുള്ള ഒരുപാധിയാണ്, സംവരണം. ഇന്നത്തെ അവസ്ഥയില്‍ അതാണേറ്റവും പ്രായോഗികമായ രീതി. ഇതിലും നല്ല ഒരു രീതി ശാസ്ത്രം ഉരുത്തിരിഞ്ഞു വരുന്നതുവരെ ഇതാണ്, ഏറ്റവും അനുയോജ്യം.

ഇന്‍ഡ്യയില്‍ നടന്ന അഴിമതികളേക്കുറിച്ച് യതൊരു ധാരണയുമില്ലാത്തതു കൊണ്ടാണ്, മായാവതി ഏറ്റവും വലിയ അഴിമതിക്കാരിയെന്ന് ഹരി പറയുന്നത്. ഉയര്‍ന്ന ജാതികാരായ എത്രയോ അഴിമതിക്കാരുണ്ട് ഇന്‍ഡ്യയില്‍. അഴിമതിക്കാരല്ലാത്ത എത്രയോ താഴന്ന ജാതിക്കാരുണ്ട്, സംവരണത്തിലൂടെ ഉയര്‍ന്നു വന്നവരായിട്ട് . ഒരു മായാവതിയെ ചൂണ്ടിക്കാണിച്ച് അതൊക്കെ തമസ് ക്കരിക്കുന്നത് ശരിയല്ല. സംവരണ രാഷ്ട്രീയത്തിന്റെ ഫലമാണ്, മായാവതിയിലെ അഴിമതി എങ്കില്‍ , അതില്ലാത്ത വ്യവസ്ഥിതിയുടെ ഫലമാണ്, മറ്റെല്ലാ അഴിമതിയും.

കേരളത്തില്‍ ജാതിയടിസ്ഥാനത്തിലുള്ള സംവരണം നടപ്പിലാക്കിയിട്ട് എത്ര പതിറ്റാണ്ടായി എന്ന് ഹരിക്കറിയമോ? തമിഴ് നാട്ടില്‍ നടപ്പിലാക്കിയിട്ട് എത്ര നാളായെന്നറിയാമോ? ഒരു മായാവതിയെ ചൂണ്ടികാട്ടി ജാതി സംവരണം മോശമാണെന്നൊക്കെ പറയുന്നത് അസംബന്ധമല്ലേ?

ജാതി സംവരണം ഒട്ടും പഴുതില്ലാത്ത ഒന്നല്ല. അതില്‍ ചെറിയ പ്രശ്നങ്ങളുണ്ട്. അവ കണ്ടെത്തി പരിഹരിക്കണം. ഏത്ര ന്യായീകരിക്കാന്‍ ശ്രമിച്ചാലും സാമ്പത്തിക അടിസ്ഥാനത്തിലുള്ള സംവരണം ദുരുപയോഗപ്പെടുത്താനുള്ള സാധ്യത പതിന്‍മടങ്ങാണ്.

kaalidaasan said...

ഹരി,

ബ്രാഹ്മണ്യത്തെക്കുറിച്ചുള്ള എന്റെ അഭിപ്രായം അറിയാന്‍ എന്റെ പഴയ പോസ്റ്റ് വായിച്ചാല്‍ മതി.

ബ്രാഹ്മണ്യത്തെക്കുറിച്ച് പലര്‍ക്കും പല അഭിപ്രായങ്ങളുണ്ട്. പക്ഷെ ബ്രാഹ്മണ്യത്തെക്കുറിച്ച് ഹിന്ദു മതത്തിന്റെ കാഴ്ചപ്പാടാണ്, എല്ലാവരും അംഗീകരിക്കുന്നത്. ബ്രാഹ്മണ്യമാണ്, ജാതി വ്യവസ്ഥ ഹിന്ദുക്കളില്‍ അടിച്ചേല്‍പിച്ചതെന്നതിനു എതിരഭിപ്രായമില്ല. ദളിതര്‍ അനുഭവിച്ചത് കര്‍മ്മഫലമാണെന്നാണ്, ഹിന്ദു ദൈവ ശാസ്ത്രം പഠിപ്പിക്കുന്നത്. അത് ബ്രാഹമണരും ബ്രാഹ്മണ്യവും വിശ്വസിക്കും . മറ്റുള്ളവര്‍ വിശ്വസിക്കില്ല. കര്‍മ്മ ഫലമാണെന്ന് പറഞ്ഞ് വിധിയെ ശപിച്ചു ജീവിക്കാന്‍ ഇന്നത്തെ മനുഷ്യര്‍ തയ്യാറല്ല. അധികാരത്തിലും വിഭവങ്ങളിലും അവരുടേതയ പങ്ക് അവര്‍ ആവശ്യപ്പെടുന്നതില്‍ യാതൊരു തെറ്റുമില്ല.

ഇടതുപക്ഷത്തിന്റെ നയം മാറിയോ എന്നതിന്റെ പ്രസക്തി ഈ വിഷയത്തില്‍ എന്താണെന്നു മനസിലാകുന്നില്ല.

ഇടതുപക്ഷ നയം എന്നത് ഖുറാന്‍ പോലെ ഒരിക്കലും മാറാന്‍ പാടില്ലാത്ത ഒന്നല്ല. അത് കലത്തിനനുസരിച്ച് മാറും. ഇന്‍ഡ്യന്‍ കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ അരംഭകാല നയം സായുധ സമരമായിരുന്നു. അതൊക്കെ മാറിയിട്ടുണ്ട്. രണ്ടു പതിറ്റാണ്ടു മുമ്പ് ഉണ്ടായിരുന്ന നയമല്ല ഇന്നുള്ളത്. മാറ്റം എന്നതാണ്, മാര്‍ക്സ് നിര്‍വചിച്ച കമ്യൂണിസ്റ്റു തത്വശാത്രത്തിന്റെ അടിസ്ഥാന തത്വം. സമൂഹിക മാറ്റങ്ങള്‍ ക്കനുസരിച്ചും കാലഘട്ടത്തിന്റെ ആവശ്യങ്ങള്‍ ക്കനുസരിച്ചും ഇടതുപക്ഷത്തിന്റെ നയങ്ങളും മാറും.

kaalidaasan said...

നിങ്ങള്‍ നവഖാലിയെക്കുറിച്ചു പഠിക്കൂ, ഇന്ത്യ സ്വാതന്ത്ര്യമാഘൊഷിക്കുമ്പോള്‍ ഗാന്ധി എന്തു ചെയ്യുകയായിരുന്നെന്ന് അന്വേഷിക്കൂ,

നവൊഖാലിയും ജാതി പ്രശ്നവും തമ്മില്‍ എന്താണു ബന്ധമെന്ന് എനിക്ക് മനസിലായിട്ടില്ല. ഞാന്‍ അറിഞ്ഞിടത്തോളം നവൊഖാലി ഹിന്ദു മുസ്ലിം ലഹള കൊണ്ടാണ്, പ്രസിദ്ധമായത്. നവൊഖാലിയില്‍ ഗാന്ധിജി സത്യഗ്രഹമിരുന്നത്, ദളിതര്‍ക്ക് ക്ഷേത്രപ്രവേശനം അനുവദിക്കാനായിരുന്നോ?

ഗാന്ധിജിയെ അപമാനിച്ചു എന്നൊക്കെ ആക്ഷേപിച്ചാല്‍ അത് വിശ്വസികാനുള്ള വിവരകേട് ഇത് വായിക്കുന്ന ആര്‍ക്കും ഇല്ല. ഗാന്ധിജി അല്ല വൈക്കം സത്യഗ്രഹം ​തുടങ്ങിയതെന്നും അദ്ദേഹം അതിനു മുമ്പ് ദളിതര്‍ക്ക് ക്ഷേത്രപ്രവേശനം ലഭ്യമാക്കാന്‍ ഒരു സത്യഗ്രഹവും നടത്തിയിട്ടില്ല എന്നു പറഞ്ഞതും എല്ലാ മനുഷ്യര്‍ക്കും അറിയാവുന്ന സത്യങ്ങളാണ്. അത് ഞാന്‍ ചൂണ്ടിക്കാണിച്ചാല്‍ ആക്ഷേപിക്കുന്നതാണെന്നു ഹരി പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല.

ഹരിക്ക് മാനസിലായില്ലെങ്കില്‍ ഞാന്‍ വീണ്ടും പറയാം, ഗാന്ധിജി ചരിത്രത്തിലെ ഏറ്റവും മഹനായ ഇന്‍ഡ്യക്കരനായിരുന്നു എന്നാണു ഞാന്‍ വിശ്വസിക്കുന്നത്. ജാതിയുടെയും മതത്തിന്റേയും കാര്യത്തില്‍ അദ്ദേഹം യാധാസ്ഥിതികനായിരുന്നു. ജാതി പാടില്ല എന്നു പറഞ്ഞ അദ്ദേഹം ജാതി ഉപേക്ഷിച്ചില്ല. തനിക്ക് ഉപേക്ഷിക്കാന്‍ പറ്റാത്ത ഒന്ന് മറ്റുള്ളവര്‍ ഉപേക്ഷിക്കണം എന്നു പറഞ്ഞത് എനിക്ക് അംഗീകരിക്കാന്‍ ആവില്ല. ദളിതരുടെ ഉന്നതിക്കു വേണ്ടി അംബേദ്ക്കറോളം യാധാര്‍ ഥ്യബോധത്തോടെ അദ്ദേഹം കാര്യങ്ങളെ സമീപിച്ചില്ല. അത് ഗാന്ധിജിയെ അധിക്ഷേപിക്കുന്നതോ അവഹേളിക്കുന്നതോ അല്ല. അതിന്റെ പേരില്‍ എന്നെ ഗോഡ്സെയുടെ താഴെ നിര്‍ത്തിയാലും എനിക്ക് പരിഭവമില്ല.

ചാർ‌വാകൻ‌ said...

വിണ്ടുമിതുവഴിവരാന്‍ വൈകി,ചര്ച്ച പൊടി പാറുന്നു.
ഞാന്‍ പറഞ്ഞത് തെറ്റിദ്ധരിച്ചെന്നുതോന്നുന്നു.രാഷ്ട്രീയാവസ്ഥയില്‍,സാമൂഹ്യമെന്നതുപോലെ സാമ്പത്തികാവസ്ഥയും ,ഉള്‍കൊള്ളുന്നുണ്ട്.ഹിന്ദുമത ജതിവ്യവസ്ഥയില്‍ പിരമിഡ്
പോലെയാണത്,മുകളിലേക്ക് ആഡ്യത്വം ,കൂടുകയും .താഴേക്ക് മ്ളേഛത്വം കൂടുകയും ചെയ്യും ,മഹാഭൂരിപക്ഷങ്ങള്‍ഈ മ്ളേഛ സ്ഥലിയിലായതിനാല്‍,പൊതുഇടം (കമ്പോളം )സൌകര്യമാകും .ജാതികള്‍ക്കിടയില്‍ തീണ്ടാപാട്,'അടി'കണക്കിലായത് ഈസൌകര്യം മൂലമാണ്.
തൊട്ടുകൂടാത്തവരും ,തീണ്ടികൂടാത്തവരും ,ദ്രിഷ്ഠിയില്‍ പെട്ടുകൂടാത്തവരുമുള്ളത്(ഇവ മൂന്നു വ്യത്യസ്ഥ സാമൂഹ്യാവസ്ഥയാണന്നോര്‍ക്കുക)കേവലം ​വിശ്വാസത്തിന്റെയല്ലന്നും ,മറിച്ച് ഇടപെടീല്‍ ശേഷിയുടെയാണന്നും മനസ്സിലാക്കുക.
ഹരിയെ പോലുള്ളവര്‍ മറച്ചുപിടിക്കുന്ന ചിലകാര്യങ്ങളുണ്ട്.ഇവിടുണ്ടായിരുന്ന അടിമകച്ചവടവും ,അടിമപണിയും .1855-ല്‍ റാണിലക്ഷിഭായിയുടെ കാലത്തു മാത്രമാണ്‍ നിയമം ​മൂലം നിരോധിച്ചത്.അതും ബ്രിട്ടിഷ് എടപെടലിലൂടെhttp://sudhakaran0chaarvaakan.blogspot.com/ഇതൊന്നു വായിച്ചുനോക്കുമല്ലോ.

ചാർ‌വാകൻ‌ said...

ഒരു തെറ്റിദ്ധാരണമാറെണ്ടതുണ്ട്,ക്ഷേത്രപ്രവേശനം പിന്നൊക്കജനതയുടെ അജണ്ടയല്ലായിരുന്നു.വൈക്കം സത്യാഗ്രഹം ,ക്ഷേത്രത്തിന്റെ തെക്കേനടയില്‍കൂടി യുള്ള പോതുവഴി ഉപയോഗിക്കാനുള്ള അവകാശത്തിനു വേണ്ടിനടന്ന സമരമാണ്.
ദേശിയപ്രസ്ഥാനവും ,സ്വാതന്ത്രസമരവും കത്തിനിന്ന ഘട്ടത്തില്‍ ആളേകൂട്ടാനായിരുന്നു,ഗാന്ധിയെ കൊണ്ടുവന്നത്.മുരത്തഹിന്ദുവായിരുന്ന ഗാന്ധിക്ക് ഹിന്ദുമതത്തില്‍ കണ്ട ഒരേഒരുകുറ്റം അയിത്തമായിരുന്നു.മന്നമുള്‍പെടെ സവര്‍ണ്ണര്‍ ആപ്രസ്ഥാനത്തോടു സഹകരിച്ചത് ഹിന്ദുക്ഷേത്രങ്ങളുടെ സം സ്ഥാപനത്തിനുവേണ്ടിയായിരുന്നു.സീ.കേശവന്റെ കോഴഞ്ചേരി പ്രസം ഗം ഓര്‍ക്കുക,കേരളത്തിലെ ഈഴവര്‍ ക്രിസ്തുമതം സ്വീകരിക്കനുള്ള നീക്കമായിരുന്നു.ഗുരു എതിര്‍ത്തതുകൊണ്ടുമാത്രം നടക്കാതെപോയത്.ഏതായാലും
ഉടന്‍ രാജാവ് ക്ഷേത്രപ്രവേശന വീളമ്പരം പ്രഖ്യാപിച്ചു.അതോടെ അമ്പലത്തിലെ കച്ചവടം പൊടിപൊടിച്ചു.അവര്‍ണ്ണജാതികള്‍ ആര്‍ത്തിയോടെ അമ്പലത്തില്‍ കേറി.
ദേവസ്വം ,സവര്‍ണ്ണനുവേണ്ടി ഇന്നും സം വരണം ചെയ്തിരിക്കയാണ്.
മായാവതിയേ'അഴിമതി'യെന്നു കാണുന്ന ഹരി,കെ.ആര്‍.നാരായണനെ ഒഴിവാക്കിയത് ഭാഗ്യം .

ചാർ‌വാകൻ‌ said...

വിണ്ടുമിതുവഴിവരാന്‍
വൈകി,ചര്ച്ച പൊടി പാറുന്നു.
ഞാന്‍ പറഞ്ഞത്
തെറ്റിദ്ധരിച്ചെന്നുതോന്നുന്നു.രാഷ്ട്രീയാവസ്ഥയില്‍,സാമൂഹ്യമെന്നതുപോലെ
സാമ്പത്തികാവസ്ഥയും ,ഉള്‍കൊള്ളുന്നുണ്ട്.ഹിന്ദുമത ജതിവ്യവസ്ഥയില്‍ പിരമിഡ്
പോലെയാണത്,മുകളിലേക്ക് ആഡ്യത്വം ,കൂടുകയും .താഴേക്ക് മ്ളേഛത്വം കൂടുകയും
ചെയ്യും ,മഹാഭൂരിപക്ഷങ്ങള്‍ഈ മ്ളേഛ സ്ഥലിയിലായതിനാല്‍,പൊതുഇടം (കമ്പോളം
)സൌകര്യമാകും .ജാതികള്‍ക്കിടയില്‍ തീണ്ടാപാട്,'അടി'കണക്കിലായത് ഈസൌകര്യം
മൂലമാണ്.
തൊട്ടുകൂടാത്തവരും ,തീണ്ടികൂടാത്തവരും ,ദ്രിഷ്ഠിയില്‍
പെട്ടുകൂടാത്തവരുമുള്ളത്(ഇവ മൂന്നു വ്യത്യസ്ഥ
സാമൂഹ്യാവസ്ഥയാണന്നോര്‍ക്കുക)കേവലം ​വിശ്വാസത്തിന്റെയല്ലന്നും ,മറിച്ച്
ഇടപെടീല്‍ ശേഷിയുടെയാണന്നും മനസ്സിലാക്കുക.
ഹരിയെ പോലുള്ളവര്‍ മറച്ചുപിടിക്കുന്ന ചിലകാര്യങ്ങളുണ്ട്.ഇവിടുണ്ടായിരുന്ന
അടിമകച്ചവടവും ,അടിമപണിയും .1825-ല്‍ റാണിലക്ഷിഭായിയുടെ കാലത്തു
മാത്രമാണ്‍ നിയമം ​മൂലം നിരോധിച്ചത്.അതും ബ്രിട്ടിഷ് എടപെടലിലൂടെ

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

ഗന്ധിജിയെ വായാടിയെന്നും, രാജ്യദ്രോഹിയെന്നും വിലയിരുത്തുന്ന സംഘ പരിവാര്‍ വെബ് സൈറ്റുകള്‍ ഞാന്‍ കണ്ടിട്ടുണ്ട്...

:)

www.anand.com said...

palappozhum njan chindikkunathu athanu enthinanu ee jathi vyavastha athu oru manushyane sambathichu oru kruramaya pravarthiyanu nammude nattil athu ozhivayengilum athu poornamayum ozhivayi ennu parayanakilla

shp said...

ജാതിയല്ല.? .. ജാതി കൊണ്ട് വല്ല നേട്ടവും ഉണ്ടോ ? ആർക്കാണ് നേട്ടം... ജാതിയും ജാതി വ്യവസ്ഥയും അടിച്ചേൽപ്പിക്കലും ഒഴിവാക്കാം .. #ഭാസുര ഭാവിക്ക്*

shp said...

ജാതി അതു തന്നെ അനാവിശ്യ ചർച്ച എന്നതാണ് ഇതിൽ എനിക്ക് മനസ്സിലായ
ആകെ തുക .. എന്തുകൊണ്ട് മനുഷ്യൻ ആയി കണ്ട് കൂടാ ജനിച്ച നാടും വീടും തറവാടും ആർക്കും ഒരു ഉന്നതിയും നൽകുന്നില്ല .. കുറച്ച് ചില്ലി കാഷ് ഒഴിച്ച്