Friday 20 December 2013

ഹരിത കേരളത്തിലെ രാജാക്കന്‍മാര്‍.




ഇതൊരു കിരീടത്തിന്റെ ചിത്രമാണ്. കിരീടം സാധാരണ വയ്ക്കുന്നത് രാജാക്കന്‍മാരും ചക്രവര്‍ത്തിമാരുമാരും.  കിരീടം അധികാരത്തിന്റെ ചിഹ്നം . രാജാവ് അധികാരമേറ്റെടുക്കുമ്പോള്‍ അതിനു "കിരീട ധാരണം" എന്നാണു പറയാറുള്ളതും.

ഇപ്പോള്‍ രാജഭരണമില്ലെങ്കിലും ചിലപ്പോഴൊക്കെ ഇത് പലരും സ്വയമണിയാറുണ്ട്. ചിലപ്പോള്‍ മറ്റുള്ളവരെ അണിയിക്കാറുമുണ്ട്. ദാ ഇതുപോലെ.




കിരീടം വയ്ക്കാത്ത രാജാക്കന്‍മാര്‍ എന്ന് പലരെയും പൊതുവെ വിളിക്കാറുമുണ്ട്. കിരീടം വയ്ക്കുന്നവരും അത് സ്വീകരിക്കുന്നവരും ഇപ്പോഴും ആ പഴയ കാല രാജഭരണത്തിന്റെ ഹാംഗ് ഓവറിലാണെന്നു പറയാം.  അധികാരം ഏല്‍പ്പിച്ചു കൊടുക്കുന്നതും അത്, സ്വീകരിക്കുന്നതും പ്രതീകാത്മകമായി അംഗീകരിക്കുന്ന  നടപടിയാണെന്നും പറയാം.

അതി വിചിത്രമായ ഒരു തര്‍ക്കം ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നുണ്ട്. ഈയിടെ അന്തരിച്ച മുന്‍കാല രാജകുടുംബത്തിലെ മാര്‍ത്താണ്ഡവര്‍മ്മയെ ആദരിക്കാന്‍ കേരള സര്‍ക്കാര്‍ തിരുവനന്തപുരം ജില്ലക്ക് അവധി പ്രഖ്യാപിച്ചതിനോടനുബന്ധിച്ചാണത്. അറിയപ്പെടുന്ന പ്രതികരണ തൊഴിലാളിയും, ഹരിത എം എൽ  എ  എന്ന്  അവകാശപ്പെടുന്ന ആളും   ആയ വി റ്റി ബലറാം ആണ്, ഈ വിവാദത്തിനു തുടക്കം കുറിച്ചതും. അദ്ദേഹം എഴുതിയ അഭിപ്രായം ഇതായിരുന്നു.

""""ശ്രീ മാർത്താണ്ഡ വർമ്മയുടെ നിര്യാണത്തിൽ അനുശോചിക്കുന്നു. എന്നാൽ പഴയ ഒരു രാജകുടുംബത്തിലെ അംഗമെന്നതിൽക്കവിഞ്ഞ് ഒരിക്കൽ‌പ്പോലും ഈ നാടിന്റെ ഭരണാധികാരി അല്ലാതിരുന്ന അദ്ദേഹത്തിന്റെ മരണത്തേത്തുടർന്ന് തിരുവനന്തപുരത്ത് പൊതു അവധി പ്രഖ്യാപിച്ചത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല. രാജഭരണവും ഫ്യൂഡലിസവുമൊക്കെ കഴിഞ്ഞുപോയെന്നും ഇപ്പോൾ ഈ നാട്ടിൽ നിലനിൽക്കുന്നത് ജനാധിപത്യവ്യവസ്ഥിതിയാണെന്നതും ഭരണാധികാരികൾ തന്നെ മറന്നുപോകുന്നത് ഉചിതമല്ല. “രാജാവ് നാടുനീങ്ങി” തുടങ്ങിയ തലക്കെട്ടുകൾ നാളത്തെ പത്രങ്ങളിൽ കണ്ടാലും ആശ്ചര്യപ്പെടേണ്ടതില്ലെന്ന് തോന്നുന്നു.""""

ഇതു കേട്ട നൂറുകണക്കിനാരാധകര്‍ കോരിത്തരിച്ചു പോയി. സന്തോഷം കൊണ്ട് ഇരിപ്പുറക്കാതെ അവരൊക്കെ ചേര്‍ന്ന് ബലറാമിനെ വിപ്ളവനായകനായും വഴ്ത്തിപ്പാടി. ഒരാരാധകന്‍ ആരാധന മൂത്ത്, കോണ്‍ഗ്രസ് എന്ന രാഷ്ട്രീയ കക്ഷിയോട് ഇപ്പോഴും പല വിഷയങ്ങളിലും എതിര്‍പുണ്ടെങ്കിലും.സാമൂഹിക ലിബറല്‍ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുകയും, ഇവയ്ക്കു സമൂഹമദ്ധ്യത്തില്‍ ഉറച്ചു പിന്തുണ പ്രഖ്യാപിക്കുകയും ചെയ്യുന്ന എം.എല്‍.എമാര്‍ നമ്മുടെ നിയമസഭയില്‍ ഇരിക്കുന്നു എന്നതു സന്തോഷവും പ്രത്യാശയും നല്‍ക്കുന്നു, എന്നു കൂടി പറയുന്നു.

രാജഭരണത്തോടും രാജകുടുംബമെന്ന് പലരും വാഴ്ത്തിപ്പാടുന്ന ഈ കുടുംബത്തോടും,അവരുടെ അഹങ്കാരങ്ങളോടും ഒട്ടും യോജിപ്പില്ലാത്ത വ്യക്തിയാണു ഞാന്‍. പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധി ശേഖരം രാജകുടുംബത്തിന്റേതാണെന്നു പറഞ്ഞ മാര്‍ത്താണ്ഡവര്‍മ്മയോട് വെറുപ്പുമുണ്ട്. എങ്കിലും ബലറാം എന്ന കോണ്‍ഗ്രസ് എം എല്‍ എ പറഞ്ഞ അഭിപ്രായം കേട്ടപ്പോള്‍ എനിക്ക് വാസ്തവത്തില്‍ അത്ഭുതം തോന്നി.

ഇവിടെ ബലറാം ഉന്നയിക്കുന്നത് മൂന്നു കാര്യങ്ങളാണ്.

1. മാര്‍ത്താണ്ഡ വര്‍മ്മ ഒരധികാര സ്ഥാനത്തും ഇരുന്നിട്ടില്ല. അതുകൊണ്ട് തിരുവനന്തപുരത്തിനവധി കൊടുത്തത് തെറ്റാണ്.

2. രാജഭരണവും ഫ്യൂഡലിസവും കഴിഞ്ഞു പോയെന്ന് ഇപ്പോഴത്തെ ഭരണാധികാരി ആയ കോണ്‍ഗ്രസ് എന്ന പാര്‍ട്ടി മറന്നു പോകുന്നു.

3. "രാജാവ് നാടു നീങ്ങി" എന്ന പേരില്‍ വാര്‍ത്തകള്‍ വരാനുള്ള സാധ്യതയുണ്ട്.

അധികാര സ്ഥാനത്തിരിക്കാത്ത പലരും മരിക്കുമ്പോള്‍,  നമ്മള്‍ പലപ്പോഴും അവധി കൊടുക്കാറുണ്ട്. സഞ്ചയ് ഗാന്ധി എന്ന കോണ്‍ഗ്രസ് നേതാവ്, ഒരധികാര സ്ഥാനത്തും ഇരുന്നിട്ടില്ല. പക്ഷെ അദ്ദേഹം  മരിച്ചപ്പോള്‍ ഡെല്‍ഹിയില്‍ അവധി കൊടുത്തിരുന്നു. ദേശീയമായി ദുഖവും ആചരിച്ചിരുന്നു. വെറും എം പി മാത്രമായിരുന്ന അദ്ദേഹത്തിനെന്തിനാണു കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇത്രയേറെ പ്രാധാന്യം കൊടുത്തത്? രാജഭരണത്തേക്കാള്‍ ക്രൂരമായി, ഒരു ജനതയുടെ മുഴുവന്‍ മനുഷ്യാവകാശങ്ങളും ലംഘിച്ചു കൊണ്ട്, ഒരു ചക്രവര്‍ത്തിനിയേപ്പോലെ ഭരിച്ച  പ്രധാനമന്ത്രി ആയിരുന്നു,  ഇന്ദിരാ ഗാന്ധി. അവർ പ്രഖ്യാപിച്ച  അടിയന്താരവസ്ഥയുടെ എല്ലാ ഉത്തരവാദിത്തങ്ങളും കോണ്‍ഗ്രസ് പാര്‍ട്ടി കെട്ടി വയ്ക്കുന്നത്  സഞ്ചയ് ഗാന്ധിയിലാണ്.  അദ്ദേഹത്തിന്റെ  ചരമ ദിനം ഇപ്പോഴും കോണ്‍ഗ്രസുകാര്‍ ആചരിക്കുന്നുണ്ട്. സഞ്ചയ് ഗാന്ധിയോട് ബലറാമിന്റെ പാര്‍ട്ടി അംഗങ്ങള്‍ക്കുള്ള സ്നേഹാദരം, തിരുവനന്തപുരത്തെ കുറച്ചു പേര്‍ ഈ രാജകുടുംബത്തോടും അതിലെ അംഗങ്ങളോടും  പ്രകടിപ്പിക്കുന്നത് അക്ഷന്തവ്യമായ തെറ്റാകുന്നതെങ്ങനെ?

കേരളം ഭരിക്കുന്നത് കോണ്‍ഗ്രസ് സര്‍ക്കാരാണ്. ബലറാം അംഗമായ കോണ്‍ഗ്രസ്. ഈ സര്‍ക്കാരാണ്, അവധി കൊടുക്കാന്‍ തീരുമാനിച്ചത്. അതിനെതിരെ മുഖ്യ മന്ത്രിയോടോ കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷനോടോ ബലറാം പ്രതിഷേധം അറിയിച്ചതായി എങ്ങും കേട്ടില്ല. Face Book  ല്‍ പ്രതിഷേധിച്ചാല്‍ കുറച്ച് പേരുടെ കയ്യടി നേടാം എന്ന ഉദേശ്യമാണീ പ്രതിഷേധ നാടകത്തിന്റെ പിന്നിലുള്ളത്. അല്ലെങ്കില്‍ സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചപ്പോള്‍ തന്നെ അത് ഭരണ കക്ഷി എം എല്‍ എ ആയ ബലറാം തിരുത്തിക്കേണ്ടതായിരുന്നു.

ഇത് ബലറാമിന്റെ സ്ഥിരം നാടകമാണ്. ആറന്മുള വിമാത്താവള വിഷയത്തിലും ഇതേ നാടകം ബലറാം ആടിയിട്ടുണ്ട്. കേരള നിയമസഭയിലെ 72 എം എല്‍ എ മാര്‍  ഈ പദ്ധതിയെ എതിര്‍ത്തുകൊണ്ട് ഒപ്പിട്ട നിവേദനത്തില്‍, അടുത്ത് ആളായി ഒപ്പിടാന്‍ തയ്യറാണെന്ന്,  തന്റെ മന്ദബുദ്ധി അനുയായികളോട് പറഞ്ഞ ആളാണീ ബലറാം.  ഇന്നു വരെ ആ നിവേദനത്തില്‍ ഒപ്പിട്ടിട്ടില്ല  എന്നാണെന്റെ അറിവ് . ബലറാമിന്റെ പാര്‍ട്ടിയുടെ സര്‍ക്കാര്‍ ആ പദ്ധതി  നടപ്പിലാക്കാന്‍  എല്ലാ തീരുമാനങ്ങളും കൈക്കൊണ്ടു കഴിഞ്ഞു. ഇന്നു വരെ ഈ അനുയായി വൃന്ദങ്ങളൊന്നും എന്തുകൊണ്ടാണീ ജന വിരുദ്ധ നിലപാട് ബലറാമിന്റെ പാര്‍ട്ടി സ്വീകരിച്ചതെന്ന് ചോദിച്ചില്ല. ചോദിച്ചാലും  ബലറാം എന്ന കാപട്യം മറുപടി പറയുകയും ഇല്ല. ഇതുപോലുള്ള പ്രതിഷേധ നാടകം കണ്ട് സംതൃപ്തി അടയാനുള്ള വിവേകമേ ഈ അനുയായികള്‍ക്കുള്ളു.

വേറൊരു പ്രതിഷേധം കോഴിക്കോട് സാമൂതിരിയുടെ കുടുംബാംഗങ്ങള്‍ക്ക് പെന്‍ഷന്‍ കൊടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനെതിരെ ആയിരുന്നു. അത് അനാവശ്യമാണെന്നതിൽ തർക്കമില്ല. ആ തീരുമാനത്തിന്റെ ന്യായാന്യായത മറന്നു കൊണ്ട് മറ്റൊരു കാര്യം ചിന്തിക്കാം. ഇന്ന് കേരളത്തിലെ ഒരു മന്ത്രിക്ക് നാല്‍പ്പതും അമ്പതും  പെഴ്സണല്‍ സ്റ്റാഫ് അംഗങ്ങളുണ്ട്. അവരുടെ പ്രധാന പണി മന്ത്രിയേക്കൊണ്ട് എന്തെങ്കിലും കാര്യം സാധിക്കാന്‍  വരുന്നവരോട് കൈക്കൂലി മേടിക്കുക എന്നതാണ്. ഉമ്മന്‍ ചാണ്ടിയുടെ ഒരു സ്റ്റാഫ് ആംഗം ഒറ്റ വര്‍ഷം കൊണ്ട് കോടീശ്വരന്‍ ആയ സത്യം സോളാര്‍ വിഷയം ചര്‍ച്ച ചെയ്തപ്പോ ള്‍ പുറത്തു വന്നിട്ടുമുണ്ട്. ഇതുപോലെയുള്ള സാമൂഹ്യ ദ്രോഹികള്‍ക്ക്  ആജീവനാന്ത പെന്‍ഷനും ഇപ്പോള്‍ ലഭിക്കും. ഇതിനെതിരെ ബലറാം എപ്പോഴെങ്കിലും പ്രതിഷേധിച്ചതായി കേട്ടിട്ടില്ല. ഇതുപോലെയുള്ള ധൂര്‍ത്തും അഴിമതിയും നടക്കുമ്പോള്‍, അതിനെതിരെ ചെറുവിരല്‍ അനക്കാതെ, സാമൂതിരിയുടെ കുടുംബത്തിലെ അവശത അനുഭവിക്കുന്നവര്‍ക്ക് ചെറിയ ഒരു പെന്‍ഷന്‍ നല്‍കുന്നത് മഹാപരാധമാണോ? അതും മദ്രസയില്‍ കുര്‍ആന്‍ പഠിപ്പിക്കുന്ന മുസല്യാര്‍ക്ക് വരെ പെന്‍ഷനുള്ള ഒരു നാട്ടില്‍.

രാജഭരണവും ഫ്യൂഡലിസവുമൊക്കെ  അവസാനിച്ചതായി ബലറാം കേരളത്തിന്റെ ഭരണാധികാരി ആയ കോണ്‍ഗ്രസ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഓര്‍മ്മിപ്പിക്കുന്നു. അതു വഴി കേരള ജനതയേയും ഓര്‍മ്മിപ്പിക്കുന്നു. ഇതൊന്നും അറിയാത്ത മന്ദബുദ്ധികളാണ്, കേരള ജനത  എന്നത് ബലറാമിന്റെ തോന്നലാണ്. "മാര്‍ത്താണ്ഡവര്‍മ്മ മരിച്ചപ്പോള്‍ അവധി കൊടുക്കുന്നതും, ചിലര്‍ അദ്ദേഹത്തെ രാജാവ് എന്ന് അഭിസംബോധന ചെയ്തതും, രാജഭരണവും ഫ്യൂഡലിസവുമൊക്കെ തിരിച്ചു വരുന്നതിന്റെ ലക്ഷണം"  ആയി കാണുന്നവര്‍ക്ക് ഒരു നല്ല നമസ്കാരം പറയട്ടെ.  എത്ര വെറുക്കപ്പെട്ട വ്യക്തിയാണെങ്കിലും ഒരാള്‍ മരിച്ചാൽ,   തലക്ക് വെളിവുള്ള ശത്രുക്കള്‍ പോലും അദ്ദേഹത്തെ കുത്തിനോവിക്കാന്‍ ശ്രമിക്കില്ല. അപവാദങ്ങളില്ലാതില്ല. അടുത്ത കാലത്ത് മാര്‍ത്താണ്ഡവര്‍മ്മയെ നിശിതമായി വിമര്‍ശിച്ചിട്ടുള്ള വി എസ് അച്യുതാന്ദൻ   പോലും ഇക്കാര്യത്തില്‍  മൌനം പാലിച്ചു. പക്ഷെ രാജാവിനേക്കാള്‍ വലിയ രാജഭക്തി ഉള്ള ബലറാമിനാണു വലിയ കൃമികടി.

തിരുവിതാംകൂര്‍ രാജ കുടുംബത്തിന്റെ രാജ ഭരണമേ അവസാനിച്ചുള്ളു. പകരം രാജ്യ ഭാരം ഏറ്റെടുത്ത, രാജകുടുംബത്തിന്റെ ഭരണം ഇപ്പോഴും തുടരുന്നു. നെഹ്രു ഗാന്ധി രാജകുടുംബത്തിന്റെ. ആദ്യം നെഹ്രു, പിന്നെ ഇന്ദിര, അതിനു ശേഷം രാജിവ്, രാജീവിനു ശേഷം സോണിയ ആകേണ്ടതായിരുന്നു. പക്ഷെ ബി ജെപിയുടെ എതിര്‍പ്പുകാരണം അത് നടന്നില്ല. വാ തുറന്നാൽ വിഡ്ഢിത്തം മാത്രം പറയുന്ന അടുത്ത കിരീടാവകാശി, രാഹുലനെ  അരിയിട്ട് വഴിച്ചത് കുറച്ചു നാളുകൾക്ക് മുന്നേ ആയിരുന്നു. നെഹ്രു ഗാന്ധി രാജകുടുംബത്തിന്റെ ഭരണത്തില്‍ ബലറാമിനൊന്നും യാതൊരു പ്രശ്നവുമില്ല.  അവിടെ സോണിയ എന്ന കിരീടം  വയ്ക്കാത്ത ചക്രവര്‍ത്തിനി പറയുന്ന ഒരു തിരു വാക്കിനും എതിര്‍വാ ഇല്ല. ബലറാം സോണിയയുടെ മുന്നില്‍ ഇരിക്കുക പോലുമില്ല. എന്നിട്ടാണ്, മാര്‍ത്താണ്ഡവര്‍മ്മയെ ആരോ രാജാവെന്നു വിളിച്ചപ്പോഴേക്കും ബലറാമിന്റെ ധാര്‍മ്മിക രോഷം അണപൊട്ടി ഒഴുകുന്നത്.

കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഏത് രാജാവിനെയും ലജ്ജിപ്പിക്കുന്ന വിധത്തിലാണു ഭരിക്കുന്നത്. തന്റെ ഓഫീസിടപെട്ടു നടത്തിയ അഴിമതിയുടെ കഥകള്‍ ഓരോന്നായി പുറത്തു വരുന്നു. ഉമ്മന്‍ ചാണ്ടി,  രാജാവിനേപ്പോലെയും,  തന്റെ സ്റ്റാഫ് അംഗങ്ങള്‍, ഫ്യൂഡല്‍ പ്രഭുക്കളെയും പോലെ ആണ്, കേരളം ഭരിച്ചത്. സലിം രാജെന്ന പ്രഭു, ഉമ്മൻ ചാണ്ടിയുടെ തണലിൽ  നടത്തിയ ഭൂമി തട്ടിപ്പൊക്കെ, പണ്ടത്തെ ഏത് പ്രഭുവിനെയും കടത്തി വെട്ടും. പണ്ട് രാജാക്കന്‍മാര്‍ എഴുന്നള്ളി ഇരുന്ന് പണക്കിഴി വിതരണം ചെയ്തിരുന്ന പോലെ ഉമ്മന്‍ ചാണ്ടി മഹാരാജാവ് പലയിടത്തും എഴുന്നള്ളി ഇരുന്ന് പണക്കിഴി വിതരണം ചെയ്യുന്നു. ഈ വര്‍ഷം വിതരണം ചെയ്ത പണക്കിഴിയുടെ മൂല്യം 17 കോടി രൂപ വരും. അതിനു വേണ്ടി ചെലവായത് വേറെ 10 കോടിയും. ഈ മഹാരാജാവ് എഴുന്നള്ളുമ്പോള്‍ ജില്ലയിലെ സകല പോലീസുദ്യോഗസ്ഥരും വലിയ ഒരു സംഘം പോലീസുകാരും അകമ്പടിക്കുണ്ടാകും. കൂടെ സര്‍ക്കാര്‍  ഉദ്യോഗസ്ഥരുടെ ഒരു പടയും. ജനങ്ങള്‍ക്ക് ഇതുപോലെ ദുരിതം ഉണ്ടാക്കുന്ന ഈ മാമാങ്കത്തിന്റെ  ഉദ്ദേശ്യം എന്താണ്? ഈ പരാതിക്കാരെ സകല ചെലവും നല്‍കി തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിക്കാന്‍ പോലും 10 കോടി രൂപ ചെലവു വരില്ല. പിന്നെ എന്തിനാണിങ്ങനെ ഒരു മുഖം കാണിക്കാന്‍ വേണ്ടിയുള്ള എഴുന്നള്ളത്ത്? താഴെ കാണുന്നതുപോലെയുള്ള ചില ചിരിപ്പിക്കലും കൂടെ ഉണ്ട്.



മുഖ്യമന്ത്രിയെ കാണുന്നവര്‍ക്ക് മാത്രമേ ആനുകൂല്യം ലഭിക്കുകയുള്ളു എന്നതാണാവസ്ഥ. ത്രിതല പഞ്ചായത്തുകളിലൂടെ അധികാര വികേന്ദ്രീകരണം ആണ് , ഇൻ ഡ്യൻ ഭരണഘടന വിഭാവനം ചെയ്യുന്നത്. അതിനു കടകവിരുദ്ധമായി  മുഖ്യമന്ത്രി അധികാരകേന്ദ്രീകരണം നടത്തുകയാണ്. ജില്ലാ കളക്ടറുടെയും തഹസില്‍ദാര്‍മാരുടെയും വില്ലേജ് ഓഫീസര്‍മാരുടെയും അധികാരങ്ങളും കര്‍ത്തവ്യങ്ങളും മുഖ്യമന്ത്രി സ്വയം ഏറ്റെടുക്കുന്നു . ഉമ്മന്‍ചാണ്ടി പണക്കിഴി വിതരണപരിപാടിക്ക് ഓടിനടക്കുന്നതുമൂലം ഭരണത്തിന് നേതൃത്വം നല്‍കാന്‍ ആളില്ലാത്ത അവസ്ഥയാണ്.

ഇരിക്കാന്‍ പാറ്റാതെയും, നടക്കാന്‍ പറ്റാതെയും, മാറാരോഗം  ബാധിച്ചും  കഷ്ടപ്പെടുന്നവരെയൊക്കെ താന്‍ ഇരിക്കുന്ന സ്ഥലത്തേക്ക് ചുമന്നു കൊണ്ടു വന്നാലേ പണക്കിഴി നല്‍കൂ എന്നത്  ധാര്‍ഷ്ട്യമാണ്. ഏത് രാജാവിനെയും വെല്ലുന്ന ധാര്‍ഷ്ട്യം.

നിയമ സഭ മുതല്‍ ഗ്രാമസഭ വരെയുള്ള സകല ജനാധിപത്യ സംവിധാനങ്ങളെയും നോക്കുകുത്തികളാക്കി, അവിടെ ഇരിക്കുന്നവരൊക്കെ കഴിവു കെട്ടവരാണെന്നു സൂചിപ്പിച്ചുകൊണ്ട്,  ഈ മഹാരാജാവ് ചെയ്യുന്നതൊക്കെ, ബലറാമിനേപ്പോലുള്ള കാപട്യത്തിനു മനസിലാകാത്തതൊന്നുമല്ല. അദ്ദേഹത്തെ അന്ധമായി പിന്തുണക്കുന്ന അടിയാന്‍മാര്‍ക്ക് പക്ഷെ മനസിലാകുമെന്നു തോന്നുന്നില്ല. ഉണ്ടെങ്കില്‍ ഈ സാമന്തനെ ഇതുപോലെ പുകഴ്ത്തില്ല.

അന്തരിച്ച മര്‍ത്താണ്ഡവര്‍മ്മയെ കളിയാക്കുന്ന പോലെയാണ്, രാജാവ് നാടുനീങ്ങി എന്ന ബലറാമിന്റെ പ്രയോഗം. രാജാവെന്ന പ്രയോഗവും നാടുനീങ്ങുന്നു എന്ന പ്രയോഗവും ബലറാമിനു രുചിക്കുന്നില്ല. ക്രൈസ്തവ സഭയിലെ ബിഷപ്പുമാരെ തിരുമേനി എന്നാണ്, വിശ്വാസികള്‍ അഭിസംബോധന  ചെയ്യാറുള്ളത്. അവര്‍ കടന്നു വരുമ്പോള്‍ ആദരം പ്രകടിപ്പിക്കുന്നത് കൈ മുത്തിക്കൊണ്ടുമാണ്. അവര്‍ മരിക്കുമ്പോള്‍ കാലം ചെയ്തു എന്നാണ്, സാധാരണ റിപ്പോര്‍ട്ട് ചെയ്യാറുള്ളതും. ഇനി മുതല്‍ ബലറാമിനെ പേടിച്ച് ഈ ആചാരങ്ങളൊക്കെ ക്രിസ്ത്യാനികള്‍ നിറുത്തേണ്ടി വരുമോ എന്തോ? കാന്തപുരം അബൂബേക്കര്‍ മുസല്യാരെ കൈ മുത്തിയാണ്, അനുയായികള്‍ എതിരേല്‍ക്കാറുള്ളതും. അതിനെതിരെ ബലറാമിന്റെ  ഒരു പ്രതിഷേധ നാടകം പ്രതീക്ഷിക്കാമോ എന്തോ.

ഈയിടെ അന്തരിച്ച ദക്ഷിണാമൂര്‍ത്തിയെ സ്വാമികള്‍ എന്നു ചേര്‍ത്താണു വിളിച്ചിരുന്നത്. എല്ലാ ഹൈന്ദവ സന്യാസിമാരെയും സ്വാമി എന്നാണു അഭിസംബോധന ചെയ്യുന്നതും. നവോത്ഥാന നായകരായ ചട്ടമ്പി സ്വാമികളെയും, ശ്രീനാരായണ ഗുരുദേവനെയും ബലറാം പടിയടച്ച് പിണ്ഡം വയ്ക്കുമോ എന്തോ.

"ബലറാം എന്ന എം.എല്‍.എ കേരള  നിയമസഭയില്‍ ഇരിക്കുന്നു എന്നതു സന്തോഷവും പ്രത്യാശയും നല്‍കുന്നു", എന്നാണ്, ഒരു ഭക്തന്‍ പാടിയത്. ഇതേ ബലറാം നിയമസഭയിലെ സ്പീക്കറെ അഭിസംബോധന ചെയ്യുന്നത്, സര്‍ എന്നാണ്. ഫ്യൂഡലിസത്തിന്റെ ഏറ്റവും വലിയ തിരുശേഷിപ്പാണീ അഭിസംബോധന. ബ്രിട്ടീഷ് രാജ്ഞി മാടമ്പിമാര്‍ക്ക് കല്‍പ്പിച്ചു നല്‍കുന്ന സ്ഥാനമാണ്, സര്‍ എന്നത്.  ഇങ്ങനെ  വിളിക്കാന്‍  യാതൊരു ഉളുപ്പുമില്ലാത്ത ബലറാമിന്, മാര്‍ത്താണ്ഡവര്‍മയെ ചിലര്‍ രാജാവെന്ന് അഭിസംബോധന ചെയ്യുമ്പോള്‍ ഫ്യൂഡലിസം തിരിച്ചു വരുന്നതായി തോന്നുന്നു.

ഇതേ ബലറാമിന്റെ Face Book പേജിന്റെ നെറ്റിയില്‍ ഒട്ടിച്ചു വച്ചിരിക്കുന്ന ചിഹ്നമാണ്, ഞാന്‍ ആദ്യം സൂചിപ്പിച്ച കിരീടം. അലുക്കുകളിട്ട കുഞ്ഞു മെത്തയില്‍ ഭക്ത്യാദരങ്ങളോടെ ആണദ്ദേഹം ​അത് പ്രദര്‍ശിപ്പിക്കുന്നതും. ബലറാമിന്റെ  കാപട്യത്തിന്റെ മകുടോദാഹരണം പോലെ.


നാടോടുമ്പോള്‍ നടുവെ  ഓടാതെ, താന്‍  തിരിഞ്ഞോടി വ്യത്യസ്ഥനാകാന്‍ ശ്രമിക്കുന്നു എന്നാണ്, ആപ്ത വാക്യം. പക്ഷെ ബിംബം നാടുവാഴിത്തത്തിന്റെ തിരുശേഷിപ്പായ കിരീടമായി പോയി എന്നു മാത്രം. മാര്‍ത്താണ്ഡവര്‍മയെ ചീത്തപറയുമ്പോഴും രാജഭരണത്തിന്റെ തിരുശേഷിപ്പിനോടുള്ള അഭിവാഞ്ച മറക്കാന്‍ ആകുന്നില്ല. ഉമ്മന്‍ ചാണ്ടിയും പിണറായി വിജയനും കിരീടം തലയില്‍ വച്ചു. പക്ഷെ ബലറാം അത് തലയോട് ചേര്‍ത്തു വയ്ക്കുന്നു. കുറഞ്ഞ പക്ഷം ഒരു സിംഹവാലന്‍ കുരങ്ങിന്റെയോ, നീലഗിരി വരയാടിന്റെയോ ചിത്രമായിരുന്നു ഹരിത എം എല്‍ എക്കു യോജിക്കുക. രാജഭരണത്തിന്റെ മുദ്ര ആയ കിരീടം തന്നെ അദ്ദേഹം ​തെരഞ്ഞെടുത്തത് യാദൃ ഛികമാകാന്‍ വഴിയില്ല. 

മാര്‍ത്താണ്ഡ വര്‍മ്മ എന്ന ഈ രജകുടുംബംഗം കേരള രാഷ്ട്രീയത്തിലോ ഇന്‍ഡ്യന്‍ രാഷ്ട്രീയത്തിലോ ഏതെങ്കിലും തരത്തില്‍ ഇടപെട്ടതായി ഞാന്‍ കേട്ടിട്ടില്ല. ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ഭരണാധികാരി എന്ന നിലയില്‍ അവിടെ കൂട്ടി വച്ചിരിക്കുന്ന സ്വത്തിന്റെ മേല്‍ അവകാശം ഉന്നയിച്ചതായി മാത്രമേ കേട്ടിട്ടുള്ളു. പിന്നെന്തിനിനാണ്, അദ്ദേഹത്തിന്റെ ശവത്തേപ്പോലും ഈ "അഭിനവ രാജാവ്", കുത്തിനോവിക്കുന്നതെന്ന് മനസിലാകുന്നില്ല.

ഇനി മറ്റൊരു ഹരിത എം എല്‍ എയുടെ വിഷയത്തിലേക്ക് വരാം. ബലറാമിനേപ്പോലെ ഹരിത രാഷ്ട്രീയമെന്ന കാപട്യം കൊണ്ടു നടക്കുന്ന വി ഡി സതീശനാണു കഥാപാത്രം. കാതിക്കുടത്ത് ചാലക്കുടി പുഴയെ മലിനീകരിക്കുന്ന നീറ്റാ ജലറ്റിന്‍ കമ്പനിക്കനുകൂലമായി നിന്നിട്ട്, ഗാഡ്ഗില്‍ കമ്മിറ്റി നിര്‍ദ്ദേശങ്ങളെ കെട്ടിപ്പിടിക്കുന്ന സതീശന്റെ ഇരട്ട മുഖത്തിനൊരു മുഖവുര ആവശ്യമില്ല. പക്ഷെ ഈ അഭിനവ രാജാവ്, ഒരു പ്രജയോട് കാണിക്കുന്ന അസഹിഷ്ണുത ഈ വീഡിയോയില്‍ നോക്കിയാല്‍ മനസിലാകും.









രണ്ടു കാലിനും സ്വാധീനമില്ലാത്ത ഒരു വൃദ്ധ ഏന്തി വലിഞ്ഞ് കൈ നീട്ടിയപ്പോള്‍, ഈ രാജാവു കൈ പിന്‍വലിക്കുന്നു. അവരെ പുച്ചത്തോടെ ഒന്ന് നോക്കിയിട്ട് സാമന്ത രാജാക്കന്‍മാരോടൊപ്പം മഹാരാജാവ് അകന്നു മാറി നടന്നു പോകുന്നു. വീഴുംമുൻപ് കൈ നീട്ടിയപ്പോൾ വി ഡി സതീശന്‍  കൈ വലിക്കുന്നു. തങ്ങള്‍ക്കുനേരേ നീട്ടിയ സ്ത്രീയുടെ കൈ ഖദര്‍ മുണ്ടില്‍  സ്പര്‍ശിക്കാതിരിക്കാന്‍  ശ്രദ്ധിച്ച്, ഒഴിഞ്ഞുമാറുന്നു രാജാക്കന്‍മാര്‍. ആ വൃദ്ധ  മറിഞ്ഞുവീണപ്പോഴും കരുണ കാട്ടുന്നില്ല. എന്നിട്ട് മഹാരാജാവു രോഷത്തോടെ ചോദിക്കുന്നു. ആരാണിവരെ ഇവിടേക്ക് കയറ്റി വിട്ടത് എന്നും. "രാജ സന്നിധിയില്‍ കടന്നു വരാന്‍ അര്‍ഹതയില്ലാത്ത ഈ പരിഷയെ ആരാണ്, കടത്തി വിട്ടത്"  എന്നാണ്, ഭ്രുത്യന്‍മാരോട് മഹാരാജാവു ക്രോധത്തോടെ ചോദിച്ചത്. ഒരാൾ വിഴുന്നത് കണ്ടാൽ  ഏത് മനുഷ്യനും ഒന്ന് സഹായിക്കാൻ വേണ്ടി  നീട്ടും.  ഇവർ മലയാളിയാണോ  എന്നായിരുന്നു മറ്റൊരു രാജാവ് ചോദിച്ചത്.  മഹാരാജാവിനോളം ക്രൂരത ഭ്രുത്യൻമാര്‍ക്കില്ലാത്തതുകൊണ്ട് അവര്‍ ആ സാധുവിനെ പിടിച്ചെഴുന്നേല്‍പ്പിച്ചു. 

ഈ സംഭവം  വിമര്‍ശനവിധേയമായപ്പോള്‍ ഒരു സാമന്ത രാജാവായ മുരളീധരന്‍ പ്രതികരിച്ചത് ഇങ്ങനെ. ആ വൃദ്ധ രേഖ മൂലമോ വാക്കാലോ ഒരു പരാതിയും നല്‍കിയില്ല. പരാതി കേള്‍ക്കാന്‍ പോലും കാത്തു നില്‍ക്കാതെ വില കൂടിയ വിദേശ കാറില്‍ എഴുന്നള്ളിയ ഈ രാജാവും, ഉമ്മന്‍ ചാണ്ടി മഹരാജാവിന്റെ നയം ആണു പിന്തുടര്‍ന്നത്. "മുഖം കാണിച്ച് പരാതി പറഞ്ഞാലേ  ചിന്നരാജാവു കനിയൂ. പണക്കിഴി തരൂ". വൃദ്ധ പരാതി പറഞ്ഞില്ല. അതുകൊണ്ട് പണക്കിഴിയും കൊടുത്തില്ല.

ജയിൽ പരിശോധനയ്ക്കിടെ പരാതി പറയാന്‍  വന്ന അസൂറാബീവിയെ അവഗണിച്ചുവെന്ന വാര്‍ത്ത  കെട്ടിച്ചമച്ചതാണ്   എ ന്ന്   സതീശന്‍ പിന്നീട്  ആരോപിച്ചു. അവിടെ പൊതുജനത്തിന് പരാതി പറയേണ്ട ആവശ്യം ഇല്ലായിരുന്നു. അതിനാല്‍ തന്നെ അവര്‍ക്ക് പരാതിയില്ലായിരുന്നു. അസൂറാബീവിയുടെ  കൈ തന്റെ   പളപളത്ത ഖദര്‍ മുണ്ടില്‍ സ്പര്‍ശിക്കാതെ ഒഴിഞ്ഞു മാറിയ സതീശന്‍ പോയത് ഒമാനിലേക്കാണ്. ഒമാനിലാണെങ്കില്‍ ഇതുപോലെ അശ്രീകരങ്ങള്‍ ഉണ്ടാവില്ലല്ലോ. അവിടത്തെ രാജാവിന്റെ പരിരക്ഷയും കിട്ടും. അവിടെ നിന്ന്   ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം. 




അസൂറാ ബീവിയുടെ  ഭര്‍ത്താവ്, മയക്കുമരുന്നു കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന വ്യക്തിയാണ്  എന്നു കൂടി സതീശന്‍ രാജാവു പറയുന്നു. അതിന്റെ വ്യംഗ്യാര്‍ത്ഥം, മയക്കു മരുന്നു കേസിലെ പ്രതിയുടെ ഭാര്യയെ അവഗണിച്ചതില്‍ യാതൊരു തെറ്റുമില്ല എന്നാണ്.

ഇതേ നിലപാട് സതീശന്‍ രാജാവ് വീണ്ടും തിരുത്തി. ആസൂറാ ബീവിയുടെ ഭര്‍ത്താവ് 4 കുട്ടികളെ പീഢിപ്പിച്ച പീഢന വീരന്‍ ആണെന്ന് ഇപ്പോള്‍ മാറ്റി പറയുന്നു. 





അസൂറാബീവിയെ അവഗണിച്ചു എന്ന വിഷയത്തിലേക്ക്, തന്റെ നിരപരാധിത്വം തെളിയിക്കാൻ  അവരുടെ ഭര്‍ത്താവിനെ വരെ സതീശന്‍ രാജാവിനു വലിച്ചിഴക്കാന്‍ മടിയില്ല. ഇതേ സതീശന്‍ ഒരിക്കല്‍ മറ്റൊരു ആക്ഷേപം പറഞ്ഞിരുന്നു. സോളാര്‍ കേസിലെ ഒരു ചര്‍ച്ചയില്‍,  വി എസ് അച്യുതാനന്ദന്‍ ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തെ ആക്ഷേപിച്ചു എന്നായിരുന്നു അത്. 

ഒമാനിലിരുന്ന് സതീശന്‍ രാജാവു പറയുന്ന കരളലിയിക്കുന്ന പരാതി ശ്രദ്ധിക്കുക. Somebody wanted to discredit my social commitment. ആരോ തന്റെ സമൂഹിക പ്രതിബദ്ധത തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്ന്.

ഈ രാജാവ് എന്താണു ചെയ്തതെന്നത് വീഡിയോ ദൃശ്യങ്ങളിലൂടെ കണ്ടിട്ടും, ഇദ്ദേഹത്തിന്റെ ആശ്രിതര്‍ പറയുന്ന അഭിപ്രായം കേട്ടാല്‍, സുബോധമുള്ള ആരും ലജ്ജിച്ചു തല താഴ്ത്തും. രാജഭരണത്തിലേതിനേക്കാള്‍ തരം താണ സ്തുതി പാടല്‍.

ഇടുക്കിയില്‍ മലയിടിഞ്ഞപ്പോള്‍ സതീശന്‍ മഹാരാജാവിനുണ്ടായ വേദന നോക്കു. 


രണ്ടു കാലും ഇല്ലാത്ത ഒരു വയോധിക കൈ നീട്ടിയപ്പോള്‍ വെറുപ്പോടെ കൈ പിന്‍വലിച്ച, അവര്‍ തലയടിച്ച് വീണപ്പോള്‍ പുച്ഛത്തോടെ മാറിനടന്ന  ഇദ്ദേഹത്തോട് അവജ്ഞ തോന്നുന്നു.

അശരണയായ ഈ വൃദ്ധയോട് സർക്കാർ കാട്ടിയ ക്രൂരതകള്‍  ഇതിലും ഭീകരമാണ്.  സ്വന്തമായി ഒരുതുണ്ട് ഭൂമിയില്ലാത്ത അസൂറാബീവി 'ഭൂരഹിതരില്ലാത്ത കേരളം' പദ്ധതിയിൽ അപേക്ഷിച്ചു.  രണ്ടുസെന്റ് ഭൂമി അനുവദിക്കുകയും ചെയ്തു, എവിടെയാണെന്നോ? കർണാടക അതിർത്തിയായ കാസർകോട് ജില്ലയിലെ ഹോസ്ദുർഗ്ഗിൽ.  തനിക്ക് ഹോസ്ദുർഗ്ഗിലെ  ഭൂമി വേണ്ടെന്ന് അസൂറ കരഞ്ഞുപറഞ്ഞിട്ടും ഒരു ഉദ്യോഗസ്ഥപ്രമാണിയുടേയും ഭരണാധികാരിയുടേയും കണ്ണുതുറന്നില്ല. ഒടുവിൽ കാസർകോട്ടെ ഭൂമി വേണ്ടെന്ന് അവർ അസൂറയിൽ നിന്ന് എഴുതിവാങ്ങുകയും ചെയ്തു. ദിവസം ഒരു രൂപപോലും സ്വന്തം വരുമാനമില്ലാത്ത അസൂറാബീവി സർക്കാർ വരച്ച ദാരിദ്ര്യരേഖയുടെ മുകൾത്തട്ടിലാണ്. റേഷൻകാർഡ് ബി.പി.എല്‍ ആക്കി കിട്ടിയാൽ ഒരുരൂപയ്ക്ക് അരിയും ഗോതമ്പും  കിട്ടും.  കൊല്ലം കളക്ടറേറ്റിന്റെ പടിക്കെട്ടുകൾ ഇഴഞ്ഞുകയറി ഇടയ്ക്കിടെയെത്തുന്ന അസൂറാബീവിയെ ജില്ലാ കളക്ടറോ സപ്ളൈ ഓഫീസറോ ഇതുവരെ കണ്ടതായിപ്പോലും ഭാവിച്ചിട്ടേയില്ല. ഇതിനുള്ള സഹായംതേടിയായിരുന്നു അവര്‍ രാജാക്കന്‍മാരെ സമീപിച്ചത്. 

ജനങ്ങള്‍  തിരഞ്ഞെടുക്കുന്നത് മാന്ത്രിമാരെയോ എം എല്‍ എ  മാരേയോ അല്ല, ചക്രവര്‍ത്തിമാരെയും, മഹാരാജാക്കന്‍മാരെയും, സാമന്ത രാജാക്കന്‍മാരെയും ഒക്കെ ആണ്,  എന്നാണ് ഇവരുടെയൊക്കെ ഭാവം . ഇലക്ഷൻ സമയത്ത് വോട്ടിനു വേണ്ടി ജനങ്ങളുടെ വീടിന്റെ തിണ്ണ നിരങ്ങുന്ന ഇവര്‍  ജയിച്ചുകഴിഞ്ഞാല്‍  ജനങ്ങളെ പുറം കാലുകൊണ്ട് തട്ടിമാറ്റും. 

ഇവിടെ രാജഭരണമില്ല എന്ന് എങ്ങനെ പറയാന്‍ ആകും? കിരീടം സ്വപ്നം കാണുന്ന ബലറാം രാജാവും, പണക്കിഴി നല്‍കി പ്രജകളെ സന്തോഷിപ്പിക്കുന്ന ഉമ്മന്‍ ചാണ്ടി മഹാരാജാവും, അശരണര്‍, രക്ഷിക്കണേ  എന്നും പറഞ്ഞ്  കൈ നീട്ടുമ്പോള്‍, കൈ പന്‍വലിക്കുന്ന സതീശന്‍ മഹാരാജവും, വാക്കാലോ രേഖാ മൂലമൊ പരാതി നല്‍കിയില്ലെങ്കില്‍ തിരിഞ്ഞു നോക്കില്ല എന്നു പറയുന്ന മുരളീധരന്‍ രാജാവും നാടു ഭരിക്കുന്ന ഇവിടെയല്ലെ ശരിക്കുള്ള രാജഭരണവും ഫ്യൂഡലിസവും?





Tuesday 10 December 2013

അണ്ണാ ഹസാരെയുടെ ചരിത്രപരമായ മണ്ടത്തരം.



"ചരിത്രപരമായ മണ്ടത്തരം", എന്ന പേരില്‍ ഇന്‍ഡ്യന്‍ രാഷ്ട്രീയത്തില്‍ അറിയപ്പെടുന്ന പ്രയോഗം, സി പി എം എന്ന കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ ഒരു മണ്ടന്‍ തീരുമാനമാണ്. പ്രമുഖ ഗാന്ധിയനായ അണ്ണാ ഹസാരേക്കും  അതുപോലെ ഒരു മണ്ടത്തരം പറ്റി. താന്‍ പ്രചരണം നടത്തിയിരുന്നെങ്കില്‍ ആം ആദ്മി പാര്‍ട്ടി നേതാവ്, അരവിന്ദ് കെജ്‌രിവാള്‍ ഇപ്പോള്‍ മുഖ്യമന്ത്രി ആയിരുന്നേനെ എന്ന് അദ്ദേഹം പ്രസ്താവിച്ചിരിക്കുന്നു. വളരെ ശരി ആയ ഒരു അഭിപ്രായമാണത്.





ഇക്കഴിഞ്ഞ ഡെല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ പരമ്പരാഗത രാഷ്ട്രീയ പ്രവര്‍ത്തകരെയും  പാര്‍ട്ടികളെയും ഞെട്ടിച്ചു കൊണ്ട് രംഗ പ്രവേശം ചെയ്തിരിക്കുന്ന പാര്‍ട്ടിയാണ്, ആം ആദ്‌മി  പാര്‍ട്ടി.

ഇപ്പോള്‍ ഇന്‍ഡ്യ ഭരിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടി അഴിമതിയുടെയും  ​സ്വജന പക്ഷപാതത്തിന്റെയും കൂത്തരങ്ങായി മാറിയിട്ട് കുറച്ചു നാളായി. അതിനെതിരെ സമരം ചെയ്തുകൊണ്ട് അണ്ണാ ഹസാരെ  രംഗത്തു വന്നിരുന്നു. അദ്ദേഹത്തിന്റെ ഭാഗത്തു നിലയുറപ്പിച്ച വ്യക്തി ആയിരുന്നു അരവിന്ദ് കെജ്‌രിവാള്‍. ആദ്യമൊക്കെ അണ്ണാ ഹസാരെയുടെ സമരത്തെ പിന്തുണക്കാന്‍ വളരെയേറെ പേരുണ്ടായി. അണ്ണാ ഹസാരെ അഴിമതിക്കെതിരെ സമരം ചെയ്തിട്ട്, മന്‍ മോഹന്‍  സിംഗിനോ കോണ്‍ഗ്രസ് പാര്‍ട്ടിക്കോ യാതൊരു കുലുക്കവുമുണ്ടായില്ല. സുപ്രീം കോടതി പല പ്രാവശ്യം  വിമര്‍ശിച്ചിട്ടും യാതൊരു മാറ്റവും കണ്ടില്ല.  എങ്കിലും അണ്ണാ  ഹസാരെ നിരഹാരവും അല്ലാത്തതുമായ സമരം കൊണ്ട് മുന്നോട്ട് പോയി. അദ്ദേഹത്തിന്റെ സമരത്തിനു ലഭിച്ച പിന്തുണ മദ്ധ്യവര്‍ഗ്ഗത്തില്‍ നിന്നും വിദ്യാര്‍ത്ഥികളില്‍ നിന്നും ആയിരുന്നു. പക്ഷെ ഒരു വര്‍ഷം കഴിഞ്ഞപ്പോഴേക്കും  സമരത്തിലുള്ള പങ്കാളിത്തം  ഗണ്യമായി കുറഞ്ഞു. പലരും അണ്ണാ ഹസാരെയോട് രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ അപേക്ഷിച്ചു. പക്ഷെ ഗാന്ധിയനായ അദ്ദേഹം അധികാര രാഷ്ട്രീയത്തിന്റെ ഭാഗമാകാന്‍ വിസമ്മതിച്ചു കൊണ്ട്, മുഖം തിരിച്ചു. ബഹുജനങ്ങളെ അണിനിരത്തി, ഇന്നുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ  പ്രവര്‍ത്തനത്തില്‍ മാറ്റം വരുത്താം എന്നൊക്കെ ആയിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. ഡെല്‍ഹിയിലെ അഴിമതി അടുത്തു നിന്നും  കണ്ട കെജ്‌രിവാളിനാ നിലപാട് സ്വീകാര്യമായില്ല. ഇന്നത്തെ അഴിമതി നിറഞ്ഞ വ്യവസ്ഥിതിയെ വിമര്‍ശിച്ച കേജ്‌രിവാളിന്റെ  സമരത്തെ കോണ്‍ഗ്രസ് പാര്‍ട്ടി കളിയാക്കി. കപില്‍ സിബല്‍ എന്ന കേന്ദ്ര മന്ത്രി ഒരു പടി കൂടെ കടന്ന്, "രാഷ്ട്രീയത്തിനു പുറത്തു നിന്ന് വിമര്‍ശിക്കാതെ അതിനെ ശുദ്ധീകരിക്കാന്‍ വേണ്ടി അകത്തു കടന്നു വന്ന് പ്രവര്‍ത്തിക്കാന്‍"  വെല്ലുവിളിച്ചു. സല്‍മാന്‍ ഖുര്‍ഷിദും അതേറ്റു ചൊല്ലി.

ലോക പാല്‍ ബില്ല്, അവതരിപ്പിക്കാം എന്ന വ്യാജ പ്രഖ്യാപനം നടത്തി സര്‍ക്കാര്‍ അണ്ണാ ഹസാരെയുടെ സമരം കോണ്‍ഗ്രസ്  അവസാനിപ്പിച്ചു. പക്ഷെ കപില്‍ സിബലിന്റെ വെല്ലുവിളി ഏറ്റെടുക്കണമെന്ന് കേജരിവാളിനു തോന്നി. അണ്ണാ ഹസാരെ അഴിമതിക്കെതിരെ സമരത്തിനിറങ്ങുന്നതിനു മുന്നെ തന്നെ കേജ്‌രിവാള്‍, അഴിമതിക്കെതിരെ India Against Corruption എന്ന സംഘടനയുണ്ടാക്കി പ്രവര്‍ത്തിച്ചു തുടങ്ങിയിരുന്നു. സിബലിന്റെ വെല്ലുവിളി സ്വീകരിച്ചു കൊണ്ട് അദ്ദേഹം  പുതിയ ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്‍കി. അത് പ്രഖ്യാപിച്ചുകൊണ്ട് അദ്ദേഹം നടത്തിയ പ്രസ്താവന ഇതായിരുന്നു.

"Having faced with an indifferent government, we have realised the need to reposition our struggle on the street in such a way so that we can enter Parliament, not just for capturing power, but for uprooting the corrupt government and changing the entire system. For that we need to fight on the street to mobilise a revolutionary movement for all-round change".


അണ്ണാ ഹസാരെയും മറ്റ് പലരും ഇതില്‍ നിന്നും വിട്ടുനിന്നു. ജനങ്ങളെ ബോധവത്കരിച്ച്  നല്ല സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി മാത്രം വോട്ടു ചെയ്യിച്ച്, വ്യവസ്ഥിതിയെ മാറ്റിയെടുക്കാം എന്നായിരുന്നു  അണ്ണാ ഹസാരെയുടെ നിലപാട്. ആദ്യം കേജ്‌രിവാള്‍  ഉദ്ദേശിച്ചിരുന്നത്, ലോക് സഭ തെരഞ്ഞെടുപ്പില്‍ ചില തെരഞ്ഞെടുത്ത സ്ഥാനര്‍ത്ഥികള്‍ക്കെതിരെ മത്സരിക്കാന്‍ ആയിരുന്നു. പക്ഷെ ശിവ സേനയും, സമാജ് വാദി പാര്‍ട്ടിയുമൊക്കെ കേജ്‌രിവാളിന്റെ രാഷ്ട്രീയ പ്രവേശനത്തെ കളിയാക്കി.

സമാജ് വാദി പാര്‍ട്ടിയിലെ രാം ഗോപാല്‍ യാദവ് പറഞ്ഞത് ഇതായിരുന്നു.

"Not one of them can win an election. It will be a miracle if a few get away with their deposits intact."

ഇതേ പാര്‍ട്ടിയിലെ മോഹന്‍  സിംഗിന്റെ അഭിപ്രായം ഇങ്ങനെ.

"It is unfortunate that the Team Anna, which was conducting an anti-corruption movement, by abusing political class and Parliament has now decided to join the very politics. They will soon realise that conducting politics and running a social movement are two different games."

ശിവ സേന നേതാവ് സഞ്ചയ് റൌട്ട് പറഞ്ഞത് ഇതായിരുന്നു.

"The Shiv Sena has always asked Team Anna to stop mudslinging the politicians from outside and, instead, enter political filed directly. Let them now fight elections and try to capture power. Now, they will understand how difficult it is to be in politics and how easy it was to preach to politicians," 

ഇടതുപക്ഷ പാര്‍ട്ടികളും ആം ആദ്മി പാര്‍ട്ടിയെ, അരാഷ്ട്രീയ വാദികള്‍ എന്നു വിളിച്ചു.

പക്ഷെ കേജ്‌രിവാള്‍ പാര്‍ട്ടിയുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചു. പുതിയ പാര്‍ട്ടിയുടെ പ്രവര്‍ത്തന രീതിയും അദ്ദേഹം വിശദീകരിച്ചു. മാത്രമല്ല ഡെൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ തന്നെ രംഗത്തിറങ്ങാനും തീരുമാനിച്ചു.

ഡെല്‍ഹി നിയമ സഭ തെരഞ്ഞെടുപ്പില്‍ സാധാരണക്കാരെ കേജ്‌രിവാള്‍ സ്ഥാനാര്‍ത്ഥികളാക്കി. പാർട്ടിയുടെ  ചിഹ്ന മായി ചൂൽ  തെരഞ്ഞെടുത്തു. പ്രതീകാത്മകമായ നടപടി ആയിരുന്നു അത്.

കോണ്‍ഗ്രസും ബി ജെ പിയും, ആം ആദ്മി പാര്‍ട്ടിയെ Non factor എന്നും  non actor എന്നും വിളിച്ചവഗണിക്കാന്‍ ശ്രമിച്ചു.  പക്ഷെ കേജ്‌രിവാള്‍ അഴിമതിയും, വിലക്കയറ്റവും, സ്ത്രീ സുരക്ഷയും ഒക്കെ പ്രചരണ ആയുധമാക്കി. ബി ജെ പി പതിവു പോലെ  കോണ്‍ഗ്രസ് നേതാക്കളെ ആക്രമിച്ചും, ഹിന്ദുത്വ കാര്‍ഡിറക്കിയും പ്രചരണം നടത്തി.  കോണ്‍ഗ്രസാകട്ടെ ഉദാരവത്കരണവും ഇതു വരെ  നടപ്പിലാക്കാത്ത സ്വപ്ന പദ്ധതികളുമൊക്കെ പ്രയോഗിച്ചു. വിജയ്  ഗോയലിനെ മുന്നില്‍ നിറുത്തി പ്രചരണം തുടങ്ങിയ ബി ജെപിക്ക്, ഇടക്കുവച്ച് ഗോയലിനെ മാറ്റേണ്ടി വന്നു. കേജ്‌രിവളിന്റെ പാര്‍ട്ടിയുടെ പ്രസക്തി തിരിച്ചറിഞ്ഞശേഷമായിരുന്നു അതുണ്ടായത്. അനായാസം കോണ്‍ഗ്രസിനെ തോല്‍പ്പിച്ച് അധികാരത്തിലെത്താം, എന്ന് കണക്കു കൂട്ടിയ ബി ജെ പിയില്‍ തന്നെ ആദ്യ ശുദ്ധീകരണം ഉണ്ടായി. അതിന്റെ കാരണം ആം ആദ്മി പാര്‍ട്ടി തന്നെയാണ്.  പക്ഷെ അപ്പോഴും കോണ്‍ഗ്രസ് അത് തിരിച്ചറിഞ്ഞില്ല.




മുഖ്യ മന്ത്രി ഷീലാ ദീക്ഷിതിനെതിരെ തന്നെ കേജ്‌രിവാള്‍ മത്സരിച്ചു. സുരക്ഷിതമായ മണ്ഡലം തേടിപോയില്ല. അപകടം മണത്ത കോണ്‍ഗ്രസ് ചില നാറിയ കളികള്‍ക്ക് തുനിഞ്ഞു. ആം ആദ്മി പാര്‍ട്ടിയുടെ ധനസഹായത്തേക്കുറിച്ച് ആരോപണമുന്നയിച്ചു. അന്വേഷിക്കാന്‍ ഉത്തരവും ഇട്ടു. ബി ജെപിയും അതേറ്റു പിടിച്ചു. പക്ഷെ അതൊന്നും കേജ്‌രിവാളിനെ തളര്‍ത്തിയില്ല. ബാക്കിയൊക്കെ ചരിത്രം.

പല മുഖ്യമന്ത്രിമാരും, പ്രധാന മന്ത്രിയും വരെ തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടിട്ടുണ്ട്. പക്ഷെ അതൊക്കെ പ്രതിപക്ഷത്തിന്റെ  സ്ഥാനാർത്ഥികളോടായിരുന്നു. ആദ്യമായിട്ടാണ്, ഒരു മുഖ്യമന്ത്രി ആദ്യമായി രാഷ്ട്രീയം തുടങ്ങിയ ഒരു വ്യക്തിയോട് പരാജയപ്പെടുന്നത്. കോണ്‍ഗ്രസ് മുഖ്യ മന്ത്രി ഷീലാ ദീക്ഷിതിന്, ആ ബഹുമതിയും സ്വന്തം. മാസം 600 രൂപ വരുമാനമുള്ള ഒരു കുടുംബത്തിന്, സുഭിക്ഷമായി ഡെല്‍ഹിയില്‍ ജീവിക്കാം എന്ന  "പോസ്റ്റ്‌ മോഡേണ്‍" കണ്ടുപിടുത്തം നടത്തിയ ഷീലയുടെ പരാജയം അനിവാര്യമായിരുന്നു. അല്ലെങ്കില്‍ ഇന്‍ഡ്യന്‍ ജനാധിപത്യം അര്‍ത്ഥശൂന്യമെന്നു  വിളിക്കപ്പെടേണ്ടി വരും.

അധികാരം ​മോഹിച്ചല്ല ആം ആദ്മി പാര്‍ട്ടി മത്സരിച്ചത്. അധികാരം ജനങ്ങളിലേക്കെത്തിക്കുക എന്ന ജനാധിപത്യ തത്വത്തിനു വേണ്ടി ആണ്. ഒരു പക്ഷെ അവര്‍ ഇനി വരുന്ന തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടേക്കാം. പക്ഷെ അവര്‍ ഒരു മാതൃക കാണിച്ചു തന്നു. ജനങ്ങളുടെ ശക്തി എന്താണെന്നും അതെങ്ങനെ പ്രയോജനപ്പെടുത്താമെന്നും.

മധ്യ വര്‍ഗ്ഗം ഒരാവേശത്തിനു വേണ്ടി പിന്നാലെ കൂടിയ ആം ആദ്മി പാര്‍ട്ടി, ഫേസ്‌ബുക്കില്‍ ജനിച്ചു മരിച്ചു പൊയ്‌ക്കോളുമെന്നു പലരും കരുതി. മധ്യവര്‍ഗ്ഗത്തിന്റെ മിശിഹാ എന്ന് സ്വയം വിശേഷിപ്പിക്കുന്ന മോദി, ബി ജെപിയുടെ മധ്യവര്‍ഗ്ഗവോട്ടുകള്‍ സുരക്ഷിതമാക്കുമെന്നും, ആം ആദ്മി പാര്‍ട്ടി, കോണ്‍ഗ്രസിന്റെ വോട്ടുകളായിരിക്കും പിടിക്കുക എന്നുമാണ്, ബി ജെ പി കരുതിയിരുന്നത്.   ഭരണവിരുദ്ധ വോട്ടുകള്‍ ബി ജെ പിയും ആം ആദ്‌മിയും ചേര്‍ന്ന്‌ പങ്കിട്ടെടുക്കുമ്പോള്‍ ഫലം തനിക്കനുകൂലമാകുമെന്ന് ഷീലാ ദീക്ഷിതും കണക്കു കൂട്ടിയിരുന്നു. പക്ഷെ ജനകീയ പ്രശ്നങ്ങളില്‍ കെജ്‌രിവാള്‍ അക്ഷരാര്‍ത്ഥത്തില്‍ ഇടപെട്ടുതുടങ്ങിയപ്പോള്‍ ചിത്രമാകെ മാറി. ആഴ്ച്ചതോറും ഇന്ധനവില കേന്ദ്ര സര്‍ക്കാര്‍ കൂട്ടുന്നതുപോലെ, കൂടെക്കൂടെ വൈദ്യുതി നിരക്ക് ഡെല്‍ഹി സര്‍ക്കാരും കൂട്ടി. ഒറ്റ മുറിമാത്രമുള്ള വീടുകളില്‍ പോലും വൈദ്യുതി ബില്‍ 4000 രൂപയോളം  വന്നതോടെ, പലരും ബില്ലടക്കുന്നത് നിറുത്തി. വൈദ്യുതി ബന്ധം വിഛേദിച്ചായിരുന്നു ദീക്ഷിത്  പ്രതികരിച്ചത്. ഇതിനെതിരെ അധര വിലാപം നടത്താന്‍ നില്‍ക്കാതെ, വിഛേദിച്ച വൈദ്യുതി കണക്ഷനുകള്‍ സ്വയം പുനഃസ്ഥാപിച്ചുകൊണ്ട് കെജ്‌രിവാള്‍  തന്റെ പ്രതിബദ്ധത മനസിലാക്കി കൊടുത്തു. അതാണു ജനങ്ങളില്‍ വിശ്വാസം ജനിപ്പിച്ചത്. അധികാരത്തിലെത്തിയാല്‍ ജന പക്ഷത്തു നില്‍ക്കുമെന്ന ക്രമേണ പൊതു ജനത്തിനു വിശ്വാസമായി. കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ ആദ്യകാലങ്ങളില്‍ അവര്‍ നടത്തിയ ഇടപെടലുകളോട് സാമ്യമുള്ളതായിരുന്നു ഇത്. ഈ പ്രവര്‍ത്തി മധ്യവര്‍ഗ്ഗത്തെ മാത്രമല്ല സമ്പന്നരെ പോലും  കെജ്‌രിവാളിന്റെ  പാര്‍ട്ടിയോടടുപ്പിച്ചു.

28 സീറ്റുകളില്‍ ജയിച്ച ആം  ആദ്മി പാര്‍ട്ടി, 20 സീറ്റുകളില്‍ രണ്ടാം സ്ഥാനത്തു വന്നു. അത് നിസാര കാര്യമല്ല. അണ്ണാ ഹസാരെയുടെ ബുദ്ധി മോശമാണ്, ആം ആദ്മി പാര്‍ട്ടിയെ ഭൂരിപക്ഷം നേടുന്നതില്‍ നിന്നും അകറ്റിയത്. അദ്ദേഹത്തിന്റെ പേരുപയോഗിക്കാനോ അദ്ദേഹത്തിന്റെ സമരത്തിന്റെ ഗുണഭോക്തവാകാനോ ആം ആദ്മിയെ അനുവദിച്ചില്ല. രാഷ്ട്രീയ പ്രചരണത്തിനു പോയില്ലെങ്കിലും, ധാര്‍മ്മിക മായ ഒരു പിന്തുണ അദ്ദേഹത്തിനു കൊടുക്കാമായിരുന്നു. എങ്കില്‍ ഇപ്പോള്‍ കേജ്‌രിവാള്‍ ഡെല്‍ഹി മുഖ്യമന്ത്രി ആയിരുന്നേനെ. കേജ്‌രി വള്‍ ഒരിക്കല്‍ മുഖ്യമന്ത്രി ആകുമെന്നൊക്കെ ഇപ്പോള്‍ അണ്ണാ ഹസാരെ പറയുന്നുണ്ട്.  ഒരാറു മാസം മുന്നെ ഇത് പറഞ്ഞിരുന്നെങ്കില്‍,  ഇപ്പോള്‍ തന്നെ കേജ്‌രിവാള്‍ മുഖ്യമന്ത്രി ആകുമായിരുന്നു.

ഡെല്‍ഹിയിലെ പ്രകടനത്തില്‍ നിന്നും ആവേശം കൊണ്ട് ആം ആദ്മി പാര്‍ട്ടിയില്‍ മുംബൈയില്‍ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ഇപ്പോള്‍ തന്നെ വിവരാകാശ നിയമപ്രകാരം പ്രവര്‍ത്തകര്‍, എം പി മാരും എല്‍ എ മാരും അവര്‍ക്കനുവദിച്ച ഫണ്ടുകള്‍ എങ്ങനെ ദുരുപയോഗം ചെയ്തു  എന്നതിന്റെ കണക്കൊക്കെ എടുത്തു കഴിഞ്ഞു. പാര്‍പ്പിടം, വൈദ്യുതി, വെള്ളം ഇവയില്‍ ആണവര്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഉദ്ദേശിക്കുന്നതും.

കോണ്‍ഗ്രസിനും ബി ജെ പിക്കും പകരം മൂന്നാമതൊരു കക്ഷിയെ  ജനങ്ങള്‍ ആഗ്രഹിക്കുന്നതിന്റെ സൂചനയായി ഡെല്‍ഹിലെ ആം ആദ്മി പാര്‍ട്ടിയുടെ നേട്ടത്തെ  കണക്കാക്കാം. സുതാര്യവും വിശ്വാസയോഗ്യവുമായ ബദല്‍ ഉണ്ടെങ്കില്‍ സ്വീകരിക്കാന്‍ ജനം തയ്യാറാണെന്ന് ഇത് തെളിയിക്കുന്നു.
ഒറ്റയ്‌ക്കു കേവലഭൂരിപക്ഷം നേടി അധികാരത്തിലെത്താന്‍ കഴിഞ്ഞില്ലെങ്കിലും, ഭരണത്തില്‍നിന്നു കോണ്‍ഗ്രസിനെ പിഴുതെറിയാനും  ബി ജെ പിയെ ഭരണത്തില്‍നിന്ന്‌ അകറ്റിനിര്‍ത്താനും അവര്‍ക്കായി. പോള്‍ ചെയ്‌ത വോട്ടുകളുടെ 30 ശതമാനം സ്വന്തമാക്കാനും അവര്‍ക്കു കഴിഞ്ഞിട്ടുണ്ട് എന്നാണ്, റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസിനും ബി ജെ പി ക്കും പകരമായി വിശ്വസിക്കാന്‍ പറ്റുന്ന ഒരു പാര്‍ട്ടിയുണ്ടെങ്കില്‍ വോട്ടര്‍മാര്‍ അവരെ സ്വീകരിക്കും എന്നാണിത് തെളിയിക്കുന്നത്.  

ആദ്യമായി ഏര്‍പ്പെടുത്തിയ നിഷേധ വോട്ടുകള്‍ ഏറ്റവും കുറവ് ഡെല്‍ഹിയിലാണു രേഖപ്പെടുത്തപ്പെട്ടത്. 0.6%. ചത്തീസ്ഘഡില്‍ 4.6 % രേഖപ്പെടത്തപ്പെട്ടപ്പോളാണിത്. ആം ആദ്മി പാര്‍ട്ടി മത്സരിച്ചില്ലായിരുന്നെകില്‍ ഏറ്റവും കൂടുതല്‍ നിഷേധ വോട്ടുകള്‍ ഉണ്ടാകേണ്ടിയിരുന്നത് ഡെല്‍ഹിയിലായിരുന്നു.

ആം ആദ്മി പാര്‍ട്ടി ഇപ്പോള്‍ ഡെല്‍ഹിയില്‍ കയറി നില്‍ക്കുന്ന സ്ഥാനത്തേക്ക് വരേണ്ടിയിരുന്നത് ഇടതുപാര്‍ട്ടികളായിരുന്നു. ചരിത്രപരമായ മണ്ടത്തരങ്ങള്‍ പലതും കാണിച്ച അവര്‍ക്കിനി അത് സാധിക്കുമെന്നു തോന്നുന്നില്ല. ഇടതുപാര്‍ട്ടികളും  ബി എസ്പിയും ഒക്കെ ഡെല്‍ഹിയില്‍ സജീവമായിരുന്നെങ്കിലും പരമ്പരഗാതമായ അവരുടെ  സമീപനത്തെ ജനങ്ങള്‍ വിശ്വാസത്തിലെടുത്തില്ല. കഴിഞ്ഞ തവണ കുറച്ച് സീറ്റുകള്‍ നേടാന്‍ കഴിഞ്ഞ ബി എസ് പിയെ അവര്‍ കയ്യൊഴിഞ്ഞു. തങ്ങളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറാകുകയും സുതാര്യവും വിശ്വാസയോഗ്യവുമായി പ്രവര്‍ത്തിക്കുകയും ചെയ്യാത്ത കക്ഷികള്‍ എത്രവലിയ പാരമ്പര്യമുള്ളവരായാലും ബദലാകാന്‍ അനുവദിക്കില്ലെന്നു സാധാരണക്കാരന്‍ പറയുന്നതിന്റെ സൂചന ഇതിലുണ്ട്‌.

Sunday 1 December 2013

പച്ചയായ പുല്‍ത്തകിടിയിലേക്ക്


"സമൃദ്ധമായ സൃഷ്ട പ്രപഞ്ചത്തെ സ്വാര്‍ത്ഥതയോടെ ഉപയോഗിച്ച മനുഷ്യന്, പ്രശാന്തമായ പ്രപഞ്ചം ഇന്ന് വിലപ്പെട്ട ഒരു സ്വപ്നമാണ്. പ്രകൃതി നാശത്തിന്റെ വിവിധങ്ങളായ ദുരന്ത ഫലങ്ങള്‍ ഏറ്റക്കുറച്ചിലോടെ അനുഭവിച്ചുകൊണ്ടിരിക്കുന്ന നമുക്ക് ഇത് വളരെ പ്രസക്തമാണ്. പരിസ്തിതി നാശത്തിന്റെ ഭയപ്പെടുത്തുന്ന അടയാളങ്ങള്‍ നമ്മെ വലയം ചെയ്യുന്നുണ്ട്. പരിസ്തിതി പ്രശ്നം ഒരു ജൈവ പ്രശ്നം മാത്രമല്ല. ആത്യന്തികമായി അതൊരു  ധാര്‍മ്മിക പ്രശ്നവും ആത്മീയ വിഷയവുമാണ്.

വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വിഭവങ്ങള്‍ അനിവാര്യമാണ്. അതേ സമയം ഏറ്റവും കൂടുതല്‍ പ്രകൃതി ചൂക്ഷണം നടക്കുന്നതും വികസനത്തിന്റെ പേരിലാണ്. പരിസ്തിതിയെ മാനിക്കുന്ന  വികസന നയമാണു നമുക്കാവശ്യം. പകൃതിയെ അശ്രദ്ധകരമായി നശിപ്പിക്കുന്നത് പാപകരമായി നാം കരുതുന്നില്ല. മാരകമായ വിഷം തളിച്ച് പച്ചക്കറിയുണ്ടാക്കി വില്‍ക്കുന്നത് ഏറ്റു പറയേണ്ട പാപങ്ങളുടെ പട്ടികയില്‍ വരുന്നില്ല. 

ഭൂമിയുടെ മേല്‍ ആധിപത്യമുണ്ടായിരിക്കട്ടെ (ഉത്പ. 1,28)എന്നതിന്, പ്രകൃതിയെ തന്നിഷ്ടം പോലെ കൈകാര്യം ചെയ്യാം എന്ന വ്യവസ്ഥാതീതമായ അവകാശമുണ്ടെന്ന് അര്‍ത്ഥമില്ല. മൃഗങ്ങളും ദൈവത്തിന്റെ  സചേതന സൃഷ്ടികളാണ്. അവയെ പീഢിപ്പിക്കുന്നതും, സഹിക്കാന്‍ അവയെ അനുവദിക്കുന്നതും, ഉപകാരമില്ലാതെ അവയെ കൊല്ലുന്നതും പാപമാണ്. 

സ്വയം  പരിഗണിക്കുന്ന രീതിയിലേ മനുഷ്യകുലം പ്രകൃതിയെ പരിഗണിക്കാവൂ. പ്രകൃതി സംരക്ഷണം ആത്യന്തികമായി  ഒരു ജീവിത ശൈലിയാണ്. ഏതാനും പ്രതീകാത്മക പ്രവര്‍ത്തികളോ ഒറ്റപ്പെട്ട ചില മുന്നേറ്റങ്ങളോ ഇക്കാര്യത്തില്‍  മതിയാവുകയില്ല. ഇതൊരു ജീവിത ശൈലി ആകുമ്പോള്‍ നമ്മുടെ ഭക്ഷണ താമസ, യാത്രാ, ഊര്‍ജ്ജവിനിയോഗ, വിനോദ ശീലങ്ങളൊക്കെ പുനക്രമീകരിക്കേണ്ടി വരും. അപ്പോഴേ പ്രകൃതി സംരക്ഷണം ചലനാത്മകമാകൂ. ഈ സാമൂഹിക മാറ്റത്തിനു നേതൃത്വം നല്‍കുകയും, അതിനു സ്വയം മാതൃക ആകുകയും ആണ്, സഭയുടെ കടമ.  പരിസ്തിതി സംരക്ഷണം സഭ ഒറ്റക്ക് ഏറ്റെടുത്ത് ചെയ്യേണ്ട  ഒന്നല്ല. ആഗോള വാപ്തിയുള്ള ഈ കടമ എല്ലാവരോടും ചേര്‍ന്ന നിര്‍വഹിക്കണം. 

ഹരിത കെട്ടിട നിര്‍മ്മാണം പ്രോത്സാഹിപ്പിക്കുക.സാമൂഹിക സേവന വിഭാഗത്തിന്റെയും അല്മായ യുവജന പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തില്‍ പരിസ്തിതി സംരക്ഷണ പരിപാടികള്‍ നടത്തുക. പരിസ്തിതി പ്രവര്‍ത്തകരെ ആദരിക്കുക. ജനിതകമാറ്റം വരുത്തിയ വിളകള്‍ വിത്തുകള്‍ എന്നിവയെ സംബന്ധിച്ച് പഠനങ്ങള്‍ക്ക് വേദിയൊരുക്കി ഉചിതമായ പ്രതികരണങ്ങള്‍ നടത്തുക. സുസ്ഥിര വികസനത്തിനുതകുന്ന വിധത്തില്‍ ജൈവ കൃഷി പ്രോത്സാഹിപ്പിക്കുക. ജൈവോത്പന്നങ്ങളും ജൈവ വിഭവങ്ങളും ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുക.

ദൈവം സൃഷ്ടിച്ച പ്രപഞ്ചം സുന്ദരമാണ്. അതിനെ കൂടുതല്‍ സുന്ദരമാക്കി സൂക്ഷിക്കാന്‍ മനുഷ്യന് ഉത്തരവാദിത്വമുണ്ട്. ഈ ഉത്തരവാദിത്വം ദൈവവിശ്വാസത്തിന്റെ ഭാഗമായി കാണേണ്ടിയിരിക്കുന്നു".

ഈ വാചകങ്ങള്‍ വായിച്ചാല്‍ സാക്ഷാല്‍ മാധവ് ഗാഡ്ഗില്‍ പോലും ഇതെഴുതിയ വ്യക്തിയെ നമിച്ചു പോകും. കാരണം അദ്ദേഹത്തിന്റെ പശ്ചിമഘട്ടം സംബന്ധിച്ചുള്ള റിപ്പോര്‍ട്ടില്‍ ഇത്രയേറെ പരിസ്തിതി സ്നേഹം കാണുവാന്‍ സാധിക്കില്ല.

ക്രൈസ്തവ മതവിശ്വാസികളുടെ വേദ പുസ്തകമാണ്  ബൈബിൾ.  ബൈബിളിലെ ആദ്യ പുസ്തകമായ പുറപ്പാടില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെ.

"ഏദന്‍ തോട്ടം കൃഷി ചെയ്യാനും സംരക്ഷിക്കാനും ദൈവമായ കര്‍ത്താവ്, മനുഷ്യനെ അവിടെയാക്കി". 

ബൈബിളിലെ പഴയ നിയമത്തിലെ പ്രധാനപ്പെട്ട ഒരു ഭാഗമാണ്, സങ്കീര്‍ത്തനങ്ങള്‍. അതിലെ ഇരുപത്തിമൂന്നാം  സങ്കീര്‍ത്തനം വളരെ പ്രശസ്തമാണ്. അതിലെ ഒരു ഭാഗം ​ ഇതാണ്.

"പച്ചയായ പുല്‍തകിടികളില്‍ അവിടന്ന് എനിക്ക് വിശ്രമമരുളുന്നു.
പ്രശാന്തമായ ജലാശയത്തിലേക്ക് അവിടന്ന് എന്നെ നയിക്കുന്നു".

പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകത മനുഷ്യരെ ബോധ്യപ്പെടുത്തുന്ന  അതിമനോഹരമായ വാക്കുകളാണിവ. 2000 വര്‍ഷങ്ങളോളം ആഗോള കത്തോലിക്ക സഭ ഈ ബൈബിൾ ഭാഗങ്ങളുടെ  അര്‍ത്ഥം പിടികിട്ടാഞ്ഞിട്ടോ എന്തോ, പ്രകൃതി സംരക്ഷണത്തിനു വേണ്ടി കാര്യമായി ഒന്നും ചെയ്തിട്ടില്ല.

ക്രിസ്തു മത സ്ഥാപകനായ യേശുവിനെ ആദ്യത്തെ കമ്യൂണിസ്റ്റ് എന്ന് പലരും വിശേഷിപ്പിക്കാറുണ്ട്.  അതിന്റെ കാരണം യേശുവും മാര്‍ക്സും, മനുഷ്യരുടെ മോചനത്തിനു വേണ്ടി പ്രവര്‍ത്തിച്ചവരായതുകൊണ്ടും, ആദ്യകാല ക്രൈസ്തവ സഭാ സമൂഹം കമ്യൂണിസ്റ്റു രീതികളില്‍ ജീവിച്ചിരുന്നതുകൊണ്ടും ആയിരുന്നു. കാള്‍ മാര്‍ക്സും പ്രകൃതി  സംരക്ഷണത്തിനു വേണ്ടി നിലകൊണ്ട വ്യക്തി ആയിരുന്നു. അദ്ദേഹത്തിന്റെ പ്രശസ്തമായ വാക്കുകള്‍ ഇവയാണ്.

From the standpoint of a higher socio-economic formation, the private property of particular individuals in the earth will appear just as absurd as the private property of one man in other men. Even an entire society, a nation, or all simultaneously existing societies taken together, are not the owners of the earth. They are simply its possessor, its beneficiaries, and have to bequeath it in an improved state to succeeding generations as boni patres familias.

എന്തുകൊണ്ടോ കമ്യൂണിസ്റ്റുപാര്‍ട്ടി പരിസ്തിതി സംരക്ഷണത്തിനു വലിയ പ്രാധാന്യം നല്‍കിയിരുന്നില്ല. പക്ഷെ ഏറ്റവും മുതിര്‍ന്ന പാര്‍ട്ടി നേതാവായ വി എസ് അച്യുതാനന്ദന്‍ പരിസ്തിതി സംരക്ഷണ വിഷയത്തിനു പ്രാധാന്യം നല്‍കി പല ഇടപെടലുകളും നടത്തിയിട്ടുണ്ട്. നെല്‍ വയല്‍ നികത്തലിനെതിരെ സമരം നയിച്ചതുകൊണ്ട്, "വെട്ടിനിരത്തലുകാരന്‍" ,എന്ന ഒരു വട്ടപ്പേരു പോലും മലയാളികളില്‍ ചിലര്‍ അദ്ദേഹത്തിനു ചാര്‍ത്തി നല്‍കുകയും ചെയ്തിട്ടുണ്ട്. അതിനു ശേഷം, ഇന്‍ഡ്യന്‍ കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിച്ച പ്രമേയം പരിസ്തിതി സംരക്ഷണത്തിന്, പ്രാധാന്യം നല്‍കി കൊണ്ടുള്ളതായിരുന്നു.

അടുത്ത നാളില്‍ സ്ഥാനം ഏറ്റെടുത്ത  മാര്‍പ്പാപ്പ മുകളിൽ പരാമർശിച്ച  സങ്കീര്‍ത്തനത്തിന്റെ  അര്‍ത്ഥം ശരിക്കും ഉള്‍ക്കൊണ്ട് പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകത പല പ്രാവശ്യം ഊന്നിപ്പറയുകയുണ്ടായി. സ്ഥാനം ഏറ്റെടുത്ത സമയത്തും അതിനു ശേഷം പലപ്പോഴും ഇതാവർത്തിച്ചു. ലോക പരിസ്തിതി ദിനത്തില്‍ നല്‍കിയ സന്ദേശത്തിന്റെ ഉള്ളടക്കവും പകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ടായിരുന്നു. 

"When we talk about the environment, about creation, my thoughts turn to the first pages of the Bible, the Book of Genesis, which states that God placed man and woman on earth to cultivate and care for it (cf. 2:15). And the question comes to my mind: What does cultivating and caring for the earth mean? Are we truly cultivating and caring for creation? Or are we exploiting and neglecting it? The verb "to cultivate" reminds me of the care that the farmer has for his land so that it bear fruit, and it is shared: how much attention, passion and dedication! Cultivating and caring for creation is God’s indication given to each one of us not only at the beginning of history; it is part of His project; it means nurturing the world with responsibility and transforming it into a garden, a habitable place for everyone. 

But to "cultivate and care" encompasses not only the relationship between us and the environment, between man and creation, it also regards human relationships. The Popes have spoken of human ecology, closely linked to environmental ecology. We are living in a time of crisis: we see this in the environment, but above all we see this in mankind. The human person is in danger: this is certain, the human person is in danger today, here is the urgency of human ecology! And it is a serious danger because the cause of the problem is not superficial but profound: it is not just a matter of economics, but of ethics and anthropology. The Church has stressed this several times, and many say, yes, that's right, it's true ... but the system continues as before, because it is dominated by the dynamics of an economy and finance that lack ethics. Man is not in charge today, money is in charge, money rules. God our Father did not give the task of caring for the earth to money, but to us, to men and women: we have this task! Instead, men and women are sacrificed to the idols of profit and consumption: it is the "culture of waste."

മാർപ്പാപ്പയെ പിന്തുടർന്ന്   കേരള കത്തോലിക്കാ സഭയും  അവരുടെ വിശ്വാസികളെ  പരിസ്തിതി സംരക്ഷണത്തിന്റെ ആവശ്യകത പഠിപ്പിക്കാന്‍ വേണ്ടി ഒരു ഇടയ ലേഖനം ഇറക്കിയിരുന്നു. അതിന്റെ തല വാചകം പച്ചയായ പുല്‍ത്തകിടിയിലേക്ക് എന്നുമായിരുന്നു.  ഞാന്‍ മേലുദ്ധരിച്ച വാചകങ്ങള്‍ ഇപ്പറഞ്ഞ രേഖയിലുള്ളവയാണ്. പക്ഷെ ഇപ്പോള്‍ ആ രേഖ ഇത് പ്രസിദ്ധീകരിച്ച കേരള കത്തോലിക്കാ സഭയുടെ വെബ് സൈറ്റില്‍ കാണാനില്ല. പക്ഷെ ഇപ്പോള്‍ സഭയുമായി ഒരു മുഷ്ടിയുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന പി റ്റി തോമസ്  ഈ രേഖ സ്കാന്‍ ചെയ്ത് അദ്ദേഹത്തിന്റെ  Face Book Wall  ല്‍ ഇട്ടിട്ടുണ്ട്.

പ്രകൃതി സംരക്ഷണത്തേക്കുറിച്ച് ഇത്രയേറെ ബോധ്യങ്ങളുള്ള  കത്തോലിക്കാ സഭയും  കമ്യൂണിസ്റ്റുപാര്‍ട്ടിയും പക്ഷെ പശ്ചിമ ഘട്ട സംരക്ഷണ വിഷയം വന്നപ്പോള്‍ സ്വീകരിച്ച നിലപാടുകള്‍ ആരെയും  അത്ഭുതപ്പെടുത്തും.
ഒന്നു പറയുകയും മറ്റൊന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് സാധാരണ രാഷ്ട്രീയക്കാരാണ്. പക്ഷെ  കേരള കത്തോലിക്കാ മത നേതൃത്വവും അത് ചെയ്യുന്നുണ്ട് എന്ന് ഇപ്പോള്‍ തെളിയുന്നു.

കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളായി കേരള രാഷ്ട്രീയ മണ്ഡലത്തില്‍ വളരെയേറെ ചര്‍ച്ച ചെയ്യപ്പെട്ടത് സി പി എമ്മിന്റെ മുഖ പത്രമായ ദേശാഭിമാനിയില്‍  പ്രസിദ്ധീകരിച്ച ഒരു പരസ്യത്തേക്കുറിച്ചായിരുന്നു. പ്രമുഖ വ്യവസായിയും ഇപ്പോള്‍ ഒരു കൊലപാതകക്കേസില്‍ പ്രതിയുമായ ചാക്കു   രാധാകൃഷ്ണന്‍ എന്നറിയപ്പെടുന്ന  വ്യക്തിയാണാ പരസ്യം നല്‍കിയതും. സി പി എമ്മിലെ കമ്യൂണിസത്തിനു യോജിക്കാത്ത പ്രവണതകള്‍ക്കെതിരെയുള്ള ശുദ്ധീകരണം എന്ന പേരില്‍ നടക്കുന്ന പ്ളീനത്തിന്റെ സമാപന ദിവസം തന്നെ ഈ പരസ്യം വന്നു. അതും ദേശാഭിമാനിയുടെ ചുമതലക്കാരനും   പാർട്ടിയുടെ  കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ പി ജയരാജന്റെ അറിവോടെ തന്നെ. അദ്ദേഹം പ്ളീനത്തില്‍ "മുതലാളിത്തം തുലയട്ടെ" എന്ന മുദ്രവാക്യം വിളിക്കുകയും വേദിയിലും സദസിലുമുള്ള എല്ലാവരും അതേറ്റു ചൊല്ലുകയും ചെയ്തു.  അതു കഴിഞ്ഞ് പുറത്തിറങ്ങിയ ജയരാജനോട്, രാധാകൃഷ്ണന്‍ എന്ന കൊലക്കേസ് പ്രതിയായ മുതലാളിയില്‍ നിന്നും  പരസ്യം ചോദിച്ചു മേടിച്ചതിലെ അനൌചിത്യത്തേക്കുറിച്ച് ചില മാദ്ധ്യമ പ്രതിനിധികള്‍ ചോദിച്ചു. ക്ഷുഭിതനായ ജയരാജന്‍ പരസ്യം നല്‍കിയതിനെ ന്യായീകരിക്കുകയും രാധാകൃഷ്ണനെ കുറ്റവിമുക്തനായി പ്രഖ്യാപിക്കുകയും ചെയ്തു.

മുതലാളിത്തം തുലഞ്ഞാലും മുതലാളിമാര്‍ തുലയരുത് എന്നാണ്, ഉത്തരാധുനിക കമ്യൂണിസത്തിലെ ഇന്നത്തെ നിലപാട്. പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനും കേന്ദ്ര നേതൃത്വവും  കൊലപാതകേസിലെ പ്രതിയായ മുതലാളിയില്‍ നിന്നും  പരസ്യം സ്വീകരിച്ചതില്‍ ഒരു തെറ്റും കണ്ടില്ല. വിജയന്റെ വാക്കുകള്‍ ഇതാണ്.

"ദേശാഭിമാനി സി.പി.എമ്മിന്റെ മുഖപത്രമാണെങ്കിലും പാര്‍ട്ടി ഫണ്ട് ചെലവഴിച്ചുകൊണ്ടല്ല അത് നടത്തിക്കൊണ്ടുപോകുന്നത്. പത്രം ഇപ്പോള്‍ മുന്നോട്ടുപോകുന്നത് ദേശാഭിമാനി തന്നെ ഫണ്ട് കണ്ടെത്തിയാണ്. അതിനായി രണ്ട് മാര്‍ഗമാണ് അവലംബിക്കുന്നത്. ഒന്ന് സര്‍ക്കുലേഷന്‍ വര്‍ധിപ്പിച്ച് പത്രം വിറ്റുകിട്ടുന്ന പണമാണ്. മറ്റൊന്ന് മറ്റേതൊരു പത്രവും പോലെ പരസ്യം സ്വീകരിക്കലാണ്. ഇക്കാര്യത്തില്‍ ഏറെക്കുറെ സ്വയം പര്യാപ്തത ദേശാഭിമാനി ആര്‍ജിച്ചിട്ടുണ്ട്". 

പാര്‍ട്ടി മുഖ പത്രം പണ്ട്  ജയരാജന്റെ പേരിലേക്ക് എഴുതി കൊടുക്കാന്‍ മടി കാണിക്കാത്ത വിജയനില്‍ നിന്നും പ്രതീക്ഷിക്കുന്ന അഭിപ്രായം തന്നെയാണിത്.  സാന്റിയാഗോ മാര്‍ട്ടിന്‍ മുതലാളിയില്‍ നിന്നും  പണ്ട് ഇതേ ജയരാജന്‍ ഒരു ബോണ്ട്  ദേശാഭിമാനിക്കു  വേണ്ടി തന്നെ വാങ്ങിയിരുന്നു. അത്  വെറും നോട്ടപ്പിശകായി മാത്രം വിലയിരുത്തി, ജയരാജനെതിരെ പേരിനൊരു നടപടി എടുത്ത് മറ്റുള്ളവരെ വിഡ്ഢികളാക്കി, പത്രം ജയരാജനെ തന്നെ ഏല്‍പ്പിച്ച പാര്‍ട്ടി സെക്രട്ടറി ആണദ്ദേഹം. അപ്പോള്‍ വിജയന്റെ അഭിപ്രായത്തില്‍ ആര്‍ക്കും അത്ഭുതം തോന്നാനും ഇടയില്ല. "പരസ്യം കൊടുത്തത് പരിശോധിച്ച ശേഷമാണ്"  എന്നും, "അതില്‍ യാതൊരു തെറ്റുമില്ല", എന്നും ജയരാജന്‍ ആവര്‍ത്തിച്ച് പറയുകയും ചെയ്തിട്ടുണ്ട്. അപ്പോള്‍ പിന്നെ ഇനി ഒരു തെറ്റു തിരുത്താനുള്ള സ്കോപ്പു പോലും ഇല്ല. പരസ്യം സ്വീകരിച്ചത് തെറ്റായി പോയി എന്നു പറഞ്ഞ വി എസ്, ആനത്തലവട്ടം ആനന്ദന്‍, എം എം ലോറന്‍സ്, എ കെ ബാലന്‍, ബാബു എം പാലിശ്ശേരി  എന്നിവരുടെ പേരില്‍ നടപടിക്ക് സ്കോപ്പുണ്ട്. അതാണല്ലോ ഇന്നത്തെ സി പി എമ്മിലെ കീഴ്വഴക്കം. തെറ്റു ചെയ്യുന്നതല്ല, അത് ചൂണ്ടിക്കാണിക്കുന്നതാണ്, പ്രമാദമായ  കുറ്റം. ഇത് മനസിലാക്കിയ പാലിശ്ശേരി മലക്കം മറിഞ്ഞു കഴിഞ്ഞു.

കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാരിലെ വ്യവസായ മന്ത്രി ആയിരുന്ന ഇളമരം കരീമും ഇപ്പോള്‍ ചില പ്രശ്നങ്ങളിലൂടെ കടന്നു പോകുന്നുണ്ട്. അദ്ദേഹത്തിന്റെ വകുപ്പ് സെക്രട്ടറി, സി പി എമ്മിന്റെ ഔദ്യോഗിക നയത്തിനു കടക വിരുദ്ധമായ പല നടപടികളും എടുത്തിട്ടുണ്ട്. എച് എം റ്റി ഭൂമി വില്‍ക്കാനുള്ള തീരുമാനവും, ആറന്‍മുള വിമാനത്താവളത്തിന് അനുമതി കൊടുക്കാനുള്ള തീരുമാനവും, ഭൂപരിഷ്കരണം കാലഹരണപ്പെട്ടു എന്ന നിലപാടും, പശ്ചിമ ഘട്ടത്തില്‍ ഇരുമ്പയിര്‍ ഖനനത്തിനു അംഗീകാരം കൊടുത്തുള്ള തീരുമാനവും ഒക്കെ ഈ സെക്രട്ടറി ആണെടുത്തത്. അദ്ദേഹത്തിന്റെ കീഴില്‍ വെറും ഗുമസ്തനേപ്പോലെ പ്രവര്‍ത്തിച്ച കരീമിന്, ആ തീരുമാനങ്ങളിലൊന്നും യാതൊരു പങ്കുമില്ല. അതാണ്, സെക്രട്ടറി എഴുതിയ പല കത്തുകളുടെയും പകര്‍പ്പെടുത്തു കാട്ടി കരീം സ്ഥാപിക്കാന്‍ ശ്രമിക്കുന്നതും.

"ബ്ളൂ സ്റ്റാര്‍ റിയല്‍ട്ടേഴ്സ്" എന്ന ഒരു സ്വകാര്യ കമ്പനി ആയിരുന്നു, എച് എം  റ്റിയുടെ  ഭൂമി വാങ്ങിയത്. വ്യാവസായിക ആവശ്യത്തിനു വേണ്ടി മാത്രം ഉപയോഗിക്കണമെന്ന നിബന്ധനയില്‍ വാങ്ങിയ ഭൂമി, അവര്‍  മറിച്ചു വില്‍ക്കാന്‍  ഒരു ശ്രമം നടത്തിയിരുന്നു. പല കോണുകളില്‍ നിന്നും എതിര്‍പ്പുണ്ടായപ്പോള്‍ ആ തീരുമാനം അവര്‍ തല്‍ക്കാലത്തേക്ക് മരവിപ്പിച്ചിട്ടും ഉണ്ട്. ഇപ്പോള്‍ ഇരുമ്പയിര്‍ ഖനനത്തിന്റെ പേരില്‍ ഭൂമി തട്ടിപ്പു നടത്തിയ  വ്യക്തി കരീമിന്റെ ബന്ധുവാണ്. അദ്ദേഹത്തിന്റെ കമ്പനികളുടെ പേരും "ബ്ളൂ സ്റ്റാര്‍" ചേര്‍ന്ന പേരുകളാണെന്നത് വെറും യാഛികമാകാന്‍ സാധ്യതയില്ല.

പല വിഷയങ്ങളിലും സി പി എമ്മും കത്തോലിക്കാസഭയും ഒരു പോലെയാണ്. രണ്ടിലും കടുത്ത അച്ചടക്കമുണ്ട്. എതിര്‍ ശബ്ദം വച്ചു പൊറുപ്പിക്കില്ല.  സി പി എമ്മില്‍ ക്യാപിറ്റല്‍ പണീഷ്മെന്റാണെങ്കില്‍, കത്തോലിക്കാ സഭയില്‍ മഹറോന്‍ ചൊല്ലലാണെന്നു മാത്രം. സി പി എമ്മില്‍ ക്യാപിറ്റല്‍ പണീഷ്മെന്റിനര്‍ഹനാണെങ്കിലും അതില്‍ നിന്നും പല പ്രാവശ്യം  രക്ഷപ്പെട്ട  ഒരാളെങ്കിലും ഉണ്ട്. വിഎസ്. പക്ഷെ കത്തോലിക്കാ സഭയില്‍ മഹറോന്‍ ചൊല്ലലില്‍ നിന്നും ഇതുവരെ ആരും രക്ഷപ്പെട്ടതായി കേട്ടിട്ടില്ല. പരിസ്തിതി വിഷയത്തില്‍ രണ്ടിനും വ്യക്തമായ പരിസ്തിതി അനുകൂല കാഴ്ച്ചപ്പാടുകളുണ്ട്. പക്ഷെ രണ്ടു കൂട്ടരും ഗാഡ്ഗില്‍ കമ്മിറ്റി നിര്‍ദ്ദേശങ്ങളെ എതിര്‍ക്കുന്നു. ഈ റിപ്പോര്‍ട്ട് ജന വിരുദ്ധമാണെന്നു രണ്ടു കൂട്ടരും പറയുന്നു. പക്ഷെ അതിലെ ഏതൊക്കെ നിര്‍ദ്ദേശങ്ങളാണു ജന വിരുദ്ധമെന്ന് ഇവര്‍ പറയുന്നില്ല.  "നമുക്കു ലഭിച്ച ഭൂമിയെ പരിപാലിച്ച് കുറച്ചു കൂടെ നല്ലതാക്കി അടുത്ത തലമുറക്ക് കൈമാറണം" എന്നതാണ്, രണ്ടു കൂട്ടരും പഠിപ്പിക്കുന്നത്. പക്ഷെ അതിനുള്ള പ്രയോഗിക നിര്‍ദ്ദേശങ്ങളായ ഗാഡ്ഗില്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ ജന വിരുദ്ധമാണെന്ന് ഇവര്‍ തെറ്റിദ്ധരിപ്പിക്കുന്നു. "സാമ്രാജ്യത്വ വിരുദ്ധം, മുതലാളിത്ത വിരുദ്ധം" എന്നൊക്കെ തൊണ്ട പൊട്ടുമാറുച്ചത്തില്‍ അലറി വിളിച്ചിട്ട്, അതി സമര്‍ദ്ധമായി മുതലാളിത്ത അജണ്ട നടപ്പിലാക്കാന്‍ സി പി എമ്മില്‍ പലരും  ശ്രമിക്കുന്നു. അതുപോലെ പരിസ്തിതി അനുകൂലമെന്ന് ഇടയലേഖനങ്ങളും ചാക്രിക ലേഖനങ്ങളും ഇറക്കിയിട്ട്,  പരിസ്തിതി വിരുദ്ധ അജണ്ട കത്തോലിക്കാ സഭ ഒളിച്ചു കടത്തുന്നു.

ഇടുക്കി ബിഷപ്പ് ആനിക്കുഴിക്കാട്ടില്‍ പറഞ്ഞത്, "കപ്പ കൃഷി ചെയ്യാന്‍ സാധിക്കാതെയും, സിമന്റ് കൊണ്ട് വീടു പണിയാന്‍ സാധിക്കാതെയും ആയി കുടിയേറ്റ കര്‍ഷകര്‍ കുടിയൊഴിഞ്ഞു പോകേണ്ടി വരും" എന്നായിരുന്നു. "ഇടുക്കി കാഷ്മീരാകും" എന്നു കൂടി അദ്ദേഹം പറഞ്ഞു വച്ചു. താമരശ്ശേരി ബിഷപ്പ് ഇഞ്ചനാനിയില്‍ ഒരു പടി കൂടി കടന്ന്  ഏത് തെരുവുഗുണ്ടയേയും വെല്ലുന്ന ഭാവഹാവാദികളോടെ പറഞ്ഞത്, "ജാലിയന്‍ വാലാ ബാഗ് ആവര്‍ത്തിക്കും, നക്സലിസം  പിറവിയെടുക്കും, രക്തപ്പുഴകളൊഴും" എന്നൊക്കെയായിരുന്നു. പണ്ട് ഈ ബിഷപ്പിനെ നികൃഷ്ടജീവി എന്നു വിളിച്ച പിണറായി വിജയന്‍ പക്ഷെ, കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങിയതുകൊണ്ട്, ഇതുപോലുള്ള മഹദ് വചനങ്ങള്‍  ഇപ്രാവശ്യം ഉപേക്ഷിച്ചു.

കേരള കത്തോലിക്കാ സഭയുടെ തലവന്‍  കര്‍ദ്ദിനാള്‍ ആലഞ്ചേരി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സാക്ഷി നിറുത്തി പറഞ്ഞത് ഇതായിരുന്നു. റിപ്പോർട്ട് നടപ്പാക്കിയാൽ അധികാരം ഒലിച്ചുപോകും. ജാലിയന്‍ വാലാ  ബാഗ് ആവര്‍ത്തിക്കുമെന്നും, രക്തച്ചൊരിച്ചില്‍ ഉണ്ടാകുമെന്നും  മറ്റൊരു ബിഷപ്പ പറഞ്ഞതിന്റെ  മറുഭാഷയാണീ പ്രസ്താവന. ഉമ്മന്‍ ചാണ്ടി തന്റെ സ്ഥായിയായ ഇളിഭ്യ ചിരിയോടെ അത് കേട്ടിരുന്നു.

കത്തോലിക്കാ സഭ ആഹ്വാനം ചെയ്ത്, സാമൂഹ്യ വിരുദ്ധര്‍ ആഘോഷമാക്കി മാറ്റിയ മലബാറിലെ പരിസ്തിതി വിരുദ്ധ സമരത്തില്‍, താമരശ്ശേരിയിലെ  വനം ​വകുപ്പിന്റെ ഒരു ഓഫീസ് ചിലര്‍ തീവച്ചു നശിപ്പിച്ചു. വിലപ്പെട്ട പല രേഖകളും നശിപ്പിക്കപ്പെട്ടു. ചന്ദന മോഷണത്തിന്റെയും, തടി മോഷണത്തിന്റെയുമൊക്കെ കേസുകള്‍ സംബന്ധിച്ച രേഖകളാണു നശിപ്പിക്കപ്പെട്ടത്. അതുണ്ടായപ്പോള്‍ ഉമ്മന്‍ ചാണ്ടി ഒരു പത്ര സമ്മേളനം നടത്തി ചില കാര്യങ്ങള്‍ പറഞ്ഞിരുന്നു. ഇവയാണത്.

"അക്രമങ്ങള്‍ നടത്തിയാലും പരിധികള്‍ ലംഘിച്ചിട്ടുള്ള സമര മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചാലും, ഗവണ്‍മെന്റ് ശക്തമായ നിലപാട് സ്വീകരിക്കും. ഇതുമായി ബന്ധപ്പെട്ട് സമരങ്ങള്‍ നടന്ന സമയത്ത് പൂര്‍ണ്ണമായും തെറ്റിദ്ധരിപ്പിച്ചുകൊണ്ട്, പാവപ്പെട്ട കര്‍ഷകരെയും പാവപ്പെട്ട ജനങ്ങളെയും നുമ്പില്‍ നിര്‍ത്തി സമരം നടത്തിയ അവസരത്തില്‍, അവരെ ബലിയാടാക്കാന്‍ വേണ്ടി ഉള്ള ശ്രമം തിരിച്ചറിഞ്ഞു കൊണ്ട്, പൂര്‍ണ്ണമായ ആത്മ സംയമനം പാലിക്കാന്‍ പോലീസിനു നിര്‍ദ്ദേശം  കൊടുത്തിരുന്നു". 

എന്താണ്, ഉമ്മന്‍ ചാണ്ടി പറയാന്‍ ശ്രമിച്ചതെന്നു മനസിലാകുന്നില്ല. ഒരു പക്ഷെ ഏറ്റവും അസ്പഷ്ടമായി പ്രസംഗിക്കുകയും  സംസാരിക്കുകയും ചെയ്യുന്ന ഏക ഇന്‍ഡ്യന്‍ രാഷ്ട്രീയ നേതാവ് ഉമ്മന്‍ ചാണ്ടി ആയിരിക്കും. ഇവിടെ ഉമ്മന്‍ ചാണ്ടി പറയുന്ന ചില സത്യങ്ങളുണ്ട്. "വനം വകുപ്പിന്റെ ഓഫീസ് കത്തിച്ചപ്പോള്‍ പൂര്‍ണ്ണമായ ആത്മ സംയമനം പാലിക്കാന്‍ പോലീസിനു നിര്‍ദ്ദേശം  കൊടുത്തിരുന്നു" എന്നാണത്. വനം വകുപ്പ് ഇപ്പോള്‍ ഭരിക്കുന്നത് മുഖ്യമന്ത്രി ആണ്. ഇപ്പോഴത്തെ ഭരണ മുന്നണിയിലെ കക്ഷികളുടെ നേതാക്കളാണ്, ചന്ദന മോഷണത്തിലും തടി മോഷണത്തിലും പ്രതിപട്ടികയിലുള്ളത്. ഓഫീസ് കത്തിക്കാന്‍ വനം വകുപ്പു തന്നെയാണ്, ഒത്താശ ചെയ്തു കൊടുത്തതെന്നും  വാര്‍ത്തകളുണ്ടായിരുന്നു. അപ്പോള്‍ കള്ളന്‍ കപ്പലില്‍ തന്നെ. ഉമ്മന്‍ ചാണ്ടി കള്ളനു കഞ്ഞി വയ്ക്കുന്നവനും.

പണ്ട് കേരളത്തില്‍ ഒരു  എം എല്‍ എ ഉണ്ടായിരുന്നു. സീതി ഹാജി. തടി ബിസിനസുകാരനായിരുന്ന അദ്ദേഹത്തിനു കാടു സംരക്ഷിക്കണമെന്നൊക്കെ പറയുന്നതുകേള്‍ക്കുമ്പോള്‍ തന്നെ അരിശം വരുമായിരുന്നു. കാടു സംരക്ഷിക്കണമെന്ന നിലപാടെടുക്കുന്ന സുഗതകുമാരി ടീച്ചറായിരുനു അദ്ദേഹത്തിന്റെ  മുഖ്യ ശത്രുവും. "അറബിക്കടലില്‍  മഴ പെയ്യുന്നത് മരമുണ്ടായിട്ടണോ" എന്നു ചോദിച്ച സീതി ഹാജി, സുഗതകുമാരീ ടീച്ചറെ "മരക്കവി" എന്നാണു വിളിച്ചിരുന്നത്. അറിവില്ലായ്മകൊണ്ട് ഇതുപോലുള്ള നിഷ്ക്കളങ്ക നിലപാടുകളെടുത്ത സീതി ഹാജി, ആലഞ്ചേരിമാരെയും, ആനിക്കുഴിക്കാട്ടില്‍ മാരെയും, ഇഞ്ചനാനിയില്‍ മാരെയും, പിണറായി മാരെയും, ഉമ്മന്‍ ചാണ്ടിമാരെയും കാള്‍ എത്രയോ മേലേക്കിടയിലുള്ള മനുഷ്യനായിരുന്നു എന്നിപ്പോള്‍ തോന്നിപ്പോകുന്നു.

Tuesday 19 November 2013

ശുംഭന്‍മാരുടെ ലോകം 




കുറച്ചു നാളുകള്‍ക്ക് മുമ്പ് വഴിയോരത്ത് പൊതു യോഗം കൂടുന്നത് നിരോധിച്ചു കൊണ്ട് കേരള ഹൈക്കോടതിയില്‍ നിന്നും ഒരു വിധി വന്നിരുന്നു. സി പി എം നേതാവ്, എം വി ജയരാജന്‍ ഈ വിധി പറഞ്ഞ ജഡ്ജിയെ  ശുംഭന്‍ എന്നു വിളിച്ചു. കേരള ഹൈക്കോടതി അദ്ദേ ഹത്തെ കോടതി അലക്ഷ്യത്തിനു വിചാരണ ചെയ്തു.  ശുംഭന്‍ എന്ന വാക്കിന്റെ അര്‍ത്ഥം ജഡ്ജിയെ പഠിപ്പിക്കാനുള്ള ജയരാജന്റെ ശ്രമം പരാജയപ്പെട്ടു. അതുകൊണ്ട് ജയരാജന്‍ കോടതിയോട് മാപ്പു പറഞ്ഞ്  രക്ഷപ്പെടാന്‍ നോക്കി. പക്ഷെ കോടതിയോടല്ല പൊതു ജനത്തോട് മാപ്പു പറയണം എന്ന് ജഡ്ജി വാശി പിടിച്ചു. അതിനു തയ്യാറാകാത്തതുകൊണ്ട്, ജയരാജനെ  തടവിനു വിധിച്ചു.  അപ്പീലിനുള്ള സാവകാശം പോലും നല്‍കാതെ  ഈ ജഡ്ജി ജയരാജനെ പൂജപ്പുര ജയിലിലേക്കയച്ചു. അപ്പീലു പോയാല്‍ ജഡ്ജിയുടെ ശുംഭത്തരം പെട്ടെന്ന് പൊതു ജനം അറിയുമെന്ന തിരിച്ചറിവുകൊണ്ടായിരുന്നു അതുണ്ടായത്. ജയരാജന്‍ ജയിലില്‍ പോയെങ്കിലും, അപ്പീലുമായി അദ്ദേഹത്തിന്റെ വക്കീല്‍ സുപ്രീം കോടതിയില്‍ പോയി. അപ്പീല്‍ അനുവദിക്കുക മാത്രമല്ല, ജയരാജനെ ഉടന്‍ മോചിപ്പിക്കാനും സുപ്രീം കോടതി ഉത്തരവായി.  ശിക്ഷ വിധിച്ച ജഡ്ജിയുടെ ശുംഭത്തരം അന്ന് പൊതു ജനത്തിനു ബോധ്യമാകുകയും ചെയ്തു.

അടുത്ത കാലത്ത് ഉമ്മന്‍ ചാണ്ടിയുടെ ഓഫീസിനു പങ്കാളിത്തമുള്ള സോളാര്‍ കേസുണ്ടായി. ഏറെ വിവാദമുണ്ടാക്കിയ ആ കേസില്‍  മുഖ്യ മന്ത്രിയുടെ ഗണ്‍മാന്‍ ആയിരുന്ന സലീം രാജിനും പങ്കുണ്ടെന്നായപ്പോള്‍ ഉമ്മന്‍ ചാണ്ടി അദ്ദേഹത്തെ പിരിച്ചു വിട്ടു. സോളാര്‍ തട്ടിപ്പില്‍ മാത്രമല്ല,. ഭൂമി തട്ടിപ്പിലും ഗുണ്ടായിസത്തിലും, ഇപ്പോള്‍ ഈ പഴയ പോലീസുകാരന്‍ പ്രതിയാണ്. കേസിലെ പ്രതിയായ സലിം രാജിനെ കേരളാ പോലീസ് സ്നേഹ ബഹുമാനത്തോടെ ചോദ്യം ചെയ്തത് പക്ഷെ  കേരള ഹൈക്കോടതിയിലെ ഒരു ജഡ്ജിയായ ഹാരൂണ്‍  റഷീദിനു രുചിച്ചില്ല. സലീം രാജിനു മുകളില്‍ അധികാരകേന്ദ്രം  ഉണ്ടെന്നു കൂടി പറയാനും ജഡ്ജി മറന്നില്ല. പക്ഷെ ഏതാണീ അധികാരകേന്ദ്രമെന്നു ജഡ്ജി പറഞ്ഞില്ല. അത് ആരാണെന്ന് കേരളത്തിലെ അരിയാഹാരം കഴിക്കുന്ന എല്ലാവര്‍ക്കും അറിയാം.  അത് ഉമ്മന്‍ ചാണ്ടി ആണെന്നു പറയാന്‍ ജഡ്ജിക്ക് പേടി ആണ്  എന്ന് പ്രതിപക്ഷ നേതാവ് വി എസ് അഭിപ്രായപ്പെട്ടു. ഉടനെ ജഡ്ജിക്ക് കലി കയറി. വി എസിന്റെ വിദ്യാഭ്യാസ യോഗ്യത എന്താണ്, എന്നു  ജഡ്ജി  ചോദിച്ചു. അദ്ദേഹത്തിനു നിയമം അറിയില്ലെന്നും, കോടതിയില്‍ വരികയാണെങ്കില്‍ നിയമം പഠിപ്പിച്ചു കൊടുക്കാം എന്നും ജഡ്ജി പുംഗവന്‍ കൂട്ടിച്ചേര്‍ത്തു. തനിക്ക് ഏഴാം ക്ളാസുവരെ വിദ്യാഭ്യാസമേ ഉള്ളു എന്നും, വയസു 90 ആയി എന്നും, ഇനി കൂടുതലായി ഒന്നു പഠിക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്നും വി എസ് മറുപടിയും കൊടുത്തു. പറഞ്ഞ ശുംഭത്തരം മനസിലായതുകൊണ്ടോ  എന്തോ പിന്നീട് ജഡ്ജി, കോടതി അലക്ഷ്യമെന്ന ഉമ്മക്കി കാട്ടി വി എസിന്റെ  പിന്നാലെ പോയില്ല. സലീം രാജിനെ ഒരു പ്രതിയെ ചോദ്യം ചെയ്യുന്ന തരത്തില്‍ ചോദ്യം ചെയ്യിക്കാനും ഈ ശുംഭനു സാധിച്ചുമില്ല.

സോളാര്‍ കേസിലെ ഒരു വാദി ആയ ശ്രീധരന്‍ നായര്‍ സരിതയോടൊപ്പം ഉമ്മന്‍ ചാണ്ടിയെ അദ്ദേഹത്തിന്റെ ഓഫീസില്‍ കണ്ടിട്ടുണ്ട് എന്ന ആരോപണം  ഉണ്ടായപ്പോള്‍, അങ്ങനെ കണ്ടിട്ടില്ല എന്ന് ഉമ്മന്‍ ചാണ്ടി അവകാശപ്പെടുന്നു. പക്ഷെ അങ്ങനെ കണ്ടാല്‍ എന്താണു കുഴപ്പമെന്ന് ഈ ജഡ്ജി ഒരിക്കല്‍ ചോദിച്ചു. അദ്ദേഹം പരിഗണിക്കുന്ന കേസുമായി യാതൊരു തരത്തിലും ബന്ധപ്പെട്ടതല്ലെങ്കിലും ഉമ്മന്‍ ചാണ്ടിക്ക് ഈ തട്ടിപ്പില്‍ ഒരു പങ്കുമില്ല എന്ന അഭിപ്രായം ​കൂടി ഈ ജഡ്ജി പറഞ്ഞു എന്നും കൂടി ഓര്‍ക്കുക.

അതിനിടയില്‍  സരിതയെ ഒരു മജിസ്റ്റ്രേട്ടിന്റെ മുമ്പില്‍ ഹജരാക്കിയപ്പോള്‍ അവര്‍ക്ക് ചിലത് പറയാനുണ്ട് എന്ന് ജഡ്ജിയോട്  പറഞ്ഞു. അദ്ദേഹം ​മറ്റുള്ളവരെയെല്ലാം പുറത്താക്കി സരിതക്ക് പറയാനുള്ളത് മുഴുവന്‍ കേട്ടു. പക്ഷെ വളരെയേറെ ഗൌരവമുള്ള,  ഈ കാര്യങ്ങള്‍ രേഖപ്പെടുത്താനൊന്നും നിയമം പഠിച്ച്, ജഡ്ജിയായ ഇദ്ദേഹം   ​തയ്യാറായില്ല. അതിന്റെ കാരണം ഇത് രാഷ്ട്രീയത്തില്‍ കോളിളക്കം ഉണ്ടാക്കാന്‍ സാധ്യതയുള്ളവ ആയതുകൊണ്ടായിരുന്നു.   സരിതയോട് പറയാനുള്ളതൊക്കെ എഴുതി നല്‍കാന്‍ നിര്‍ദ്ദേശിച്ചു. ഇതു പ്രകാരം സരിതക്കു പറയാനുള്ളത് 24 പേജുള്ള ഒരു statement ആയി തയ്യാറാക്കി. അതില്‍ പല ഉന്നതരുടെയും പേരുണ്ടെന്ന് സരിതയുടെ വക്കീല്‍ തന്നെ മാദ്ധ്യമങ്ങളിലൂടെ വെളിപ്പെടുത്തി. ഇത് പൊതു സമൂഹത്തില്‍ വലിയ ചര്‍ച്ചക്ക് വഴിവച്ചപ്പോള്‍ ഇതേ ജഡ്ജി പറഞ്ഞത്, അതൊക്കെ ഒരു കെട്ടു  നുണകള്‍  ആണെന്നായിരുന്നു.  ഇതിന്റെ രാഷ്ട്രീയ പ്രത്യാഘാതം മനസിലാക്കിയ ഉമ്മന്‍ ചാണ്ടി, സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ്  സരിതയെ ജയില്‍ മാറ്റി. ഉന്നത പോലീസുദ്യോഗസ്ഥനും മറ്റ് പലരും അവരെ ചെന്നു കണ്ടു. അതിനു ശേഷം 24 പേജുള്ള statement , വെറും നാലു പേജായി ചുരുങ്ങി. ഉന്നതരുടെ പേരുകളും അപ്രത്യക്ഷമായി. ജഡ്ജി സരിത എഴുതിക്കൊടുത്ത statement ഉം  സ്വീകരിച്ചു. പക്ഷെ ഇതില്‍ ഉണ്ടായ അട്ടിമറി  മറ്റുള്ളവര്‍ക്ക് മനസിലായി. അഡ്വക്കറ്റ് ജയശങ്കറിനേപ്പൊലുള്ളവര്‍ ഹൈക്കോടതിയില്‍ ഇതേപ്പറ്റി ഒരു പാരാതി കൊടുത്തു. ഹൈക്കോടതി അന്വേഷിക്കാന്‍ നിര്‍ദ്ദേശിച്ചപ്പോള്‍, ഒരു കെട്ടു നുണ എന്നു പറഞ്ഞതൊക്കെ സത്യമാണെന്ന് ജഡ്ജിക്ക് സമ്മതിക്കേണ്ടി വന്നു. പലരും തന്നെ ലൈംഗികമായി പീഢിപ്പിച്ചു എന്നും , രണ്ടു മൂന്ന് മന്ത്രിമാരുടെ പേരുകള്‍ അവര്‍ പറഞ്ഞിരുന്നു എന്നുമാണ്, ഇപ്പോള്‍ ഈ ജഡ്ജി പറയുന്നത്. പക്ഷെ അവരുടെ പേരുകള്‍ ഇപ്പോള്‍ ഓര്‍മ്മയില്ലത്രെ. ഓര്‍മ്മയില്ലെന്ന് ഏതെങ്കിലും സാക്ഷി കോടതിയില്‍ മൊഴി കൊടുത്താല്‍, അവരെ കടിച്ചു കീറുന്ന ജഡ്ജിയാണിത് പറയുന്നതെന്നോര്‍ക്കുക. നിയമം സംരക്ഷിക്കാന്‍ വേണ്ടി ജഡ്ജി പദം അലങ്കരിക്കുന്ന ഒരു ജഡ്ജിക്ക്, ഒരു സ്ത്രീ ലൈംഗിക പീഢനം നടന്നു എന്ന് പരാതിപ്പെട്ടാല്‍ എന്തു ചെയ്യണമെന്നറിയില്ലെങ്കില്‍ ഇദ്ദേഹത്തെ ശുംഭന്‍  എന്നു തന്നെയല്ലേ വിളിക്കേണ്ടത്?

കേരളത്തിലെ ഭൂരിഭാഗം ​ജനങ്ങളും ഇപ്പോള്‍ പന്തം കണ്ട പെരുച്ചാഴികളേപ്പോലെ  അന്തിച്ചു നില്‍ക്കുകയാണ്. ഗാഡ്‌ഗില്‍ കമ്മിറ്റിയും, കസ്തൂരി രംഗന്‍ കമ്മിറ്റിയും, യു ഡി എഫും, എല്‍ ഡി എഫും, കത്തോലിക്ക സഭയും, കോണ്‍ഗ്രസ് എം പി, പി റ്റി തോമസും കൂടി മലയാളികളെ മുഴുവന്‍ ഒരു മായിക ലോകത്തേക്ക് കൊണ്ടുപോയിരിക്കുന്നു.

കസ്തൂരി രംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ചില നിര്‍ദ്ദേശങ്ങള്‍ നടപ്പില്‍ വരുത്തിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ ഒരുത്തരവിറക്കി. മൈനിങ്, പാറപൊട്ടിക്കല്‍, മണല്‍വാരല്‍, 20,000 ചതുരശ്രമീറ്ററിന് മുകളിലുള്ള കെട്ടിടനിര്‍മ്മാണം, താപവൈദ്യുത നിലയം, 50 ഹെക്ടറിന് മുകളിലുള്ള ടൗണ്‍ഷിപ്പ്, ചുവപ്പു കാറ്റഗറിയില്‍ വരുന്ന വ്യവസായം എന്നിവയ്ക്കുമാത്രമാണ് ഈ ഉത്തരവു പ്രകാരം ഇപ്പോള്‍ നിരോധനം  ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ ഉത്തരവിറങ്ങിയ ഉടനെ രണ്ട് ക്രൈസ്തവ  ബിഷപ്പുമാര്‍ അതിനെതിരെ പ്രതിഷേധവുമായി രംഗത്തിറങ്ങി. ഇടുക്കി ബിഷപ്പും താമരശ്ശേരി ബിഷപ്പും.  ഹര്‍ത്താലിനാഹ്വാനം ചെയ്തു. യു ഡി എഫ് ഘടകകക്ഷികളായ മുസ്ലിം  ലീഗും, കേരള കോണ്‍ഗ്രസും, എല്‍ ഡി എഫും ഹര്‍ത്താലില്‍ പങ്കു ചേര്‍ന്നു. പക്ഷെ പലയിടത്തും അക്രമങ്ങളുണ്ടായി. ടിപ്പര്‍ ലോറികളില്‍ അക്രമികളെ കൊണ്ടു വന്നിറക്കി വ്യാപകമായ നശാനഷ്ടങ്ങളുണ്ടാക്കി. ടിപ്പറില്‍ ആളെ ഇറക്കിയവര്‍ പാറപൊട്ടിക്കലിനും മണല്‍ വാരലിനും വേണ്ടി നിലകൊള്ളുന്നവരാണെന്നു സ്പഷ്ടം.

ഹര്‍ത്താല്‍ നടത്തുന്നവര്‍ കസ്തൂരി രംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട് വായിച്ചിട്ടുണ്ടോ എന്ന് രണ്ട് ഹൈക്കോടതി ജഡ്ജിമാര്‍ ചോദിച്ചിരിക്കുന്നു. ഈ ജഡ്ജിമാരെ ശുംഭന്‍ മാര്‍ എന്നു തന്നെ വിളിക്കാം. ഹര്‍ത്താലിഹ്വാനം ചെയ്ത ബിഷപ്പുമാരും, രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളും ഇത് വായിച്ചിട്ടുണ്ട് എന്ന് എല്ലാവര്‍ക്കും അറിയാം. ഈ റിപ്പോര്‍ട്ട് അവരില്‍ പലരുടെയും പല തരം താല്‍പ്പര്യങ്ങള്‍ക്കെതിരായതുകൊണ്ടാണ്, ഇതിനെ എതിര്‍ക്കുന്നതെന്ന്  ഈ ജഡ്ജി മാര്‍ക്ക് മനസിലായിട്ടില്ലെങ്കില്‍ ഇവരെ ശുംഭന്‍മാര്‍ എന്നു തന്നെയല്ലേ വിളിക്കേണ്ടത്?

ഇടുക്കിയിലെ അനധികൃത കയ്യേങ്ങളൊഴിപ്പിക്കാന്‍ ചെന്നാല്‍, ചെല്ലുന്നവരുടെ കാലു വെട്ടും  എന്ന് പറഞ്ഞ എം എം മണിയാണ്, ഹര്‍ത്താലിനാഹ്വാനം ചെയത് ഒരു രാഷ്ട്രീയ നേതാവ്. ഈ അനധികൃത കയ്യേറ്റ ഭൂമിയില്‍ പണുതിരിക്കുന്ന അനധികൃത നിര്‍മ്മാണങ്ങള്‍ പലതും പൊളിച്ചു മാറ്റേണ്ടി വരും എന്ന തിരിച്ചറിവു കൊണ്ടാണവര്‍ ഹര്‍ത്താലിനിറങ്ങിയത്.

താമരശ്ശേരി ബിഷപ്പ് ഡെല്‍ഹിയില്‍ ചെന്ന് സോണിയ  ഗാന്ധിയെ കണ്ട് ഒരു ഉറപ്പു വങ്ങിയതിനു  ശേഷമാണത്രെ  ഹര്‍ത്താല്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ഒരു കര്‍ഷകനെയും കുടിയിറക്കില്ല എന്ന ഉറപ്പാണത്രെ വാങ്ങിയത്. ഏതെങ്കിലും കര്‍ഷകനെ കുടിയിറക്കണമെന്ന് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിലോ, കസ്തൂരി രംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടിലോ നിര്‍ദ്ദേശിക്കുന്നില്ല. അതിന്റെ അര്‍ത്ഥം ഇല്ലാത്ത ഒരു നിര്‍ദ്ദേശത്തിന്റെ പേരും പറഞ്ഞാണ്, ഈ ബിഷപ്പ് ഹര്‍ത്താലിനാഹ്വാനം  ചെയ്തതെന്നല്ലേ? അപ്പോള്‍ ഇദ്ദേഹത്തിന്റെ ഉദ്ദേശ്യം മറ്റെന്തോ ആണെന്ന് മറ്റുള്ളവര്‍ സംശയിച്ചാല്‍ അതില്‍ അത്ഭുതപ്പെടേണ്ടതില്ല.

ഇടുക്കി ബിഷപ്പും ഇടുക്കി എം പി ആയ പി റ്റി തോമസും നേര്‍ക്ക് നേരെ പോരാടുകയാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയും കത്തോലിക്കാ സഭയും തമ്മില്‍ പണ്ടുമുതലേ സൌഹൃദത്തിലാണ്. വിമോചന സമര കാലം മുതലേ ഉള്ള ഈ അടുപ്പത്തിനു വലിയ കോട്ടമുണ്ടായിട്ടില്ല. പക്ഷെ ഇപ്പോള്‍ പി റ്റി തോമസിനെ അടുത്ത തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തും, എന്നൊക്കെ ആണു ബിഷപ്പു പറയുന്നത്.

ഇവര്‍ തമ്മിലുള്ള വാക്‌പ്പോരിലെ പ്രസക്തഭാഗങ്ങള്‍ ഇതാണ്.

പി റ്റി തോമസ്. 

തെറ്റായ രീതിയിലുള്ള പ്രചാരണം അഴിച്ചുവിട്ട്‌ വിഭാഗീയത സൃഷ്‌ടിക്കാനുള്ള ശ്രമങ്ങളാണ്‌ ഇടുക്കി രൂപതാ ബിഷപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്നത്‌. കാശ്‌മീര്‍ മോഡല്‍ കേരളത്തിലും ആവര്‍ത്തിക്കുമെന്നാണു ബിഷപ്‌ പറയുന്നത്‌. ഈ പ്രഖ്യാപനത്തിലൂടെ ബിഷപ്‌ വിഘടനവാദിയായി മാറി. ഏത്‌ സാഹചര്യത്തിലാണ്‌ ഇത്തരമൊരു പ്രസ്‌താവന ബിഷപ്പിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന്‌ അദ്ദേഹം വ്യക്‌തമാക്കണം. മൂലമറ്റം പവര്‍ഹൗസ്‌ ഉപരോധിക്കാനാണ്‌ അവരുടെ തീരുമാനം. നക്‌സലുകള്‍ പോലും ചെയ്‌തിട്ടില്ലാത്ത സമരരീതിയാണിത്‌. നക്‌സലിസത്തേക്കാള്‍ മാരകമായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ ബിഷപ്പിന്‌ എങ്ങിനെ സാധിക്കുന്നു? പരിസ്‌ഥിതി സംരക്ഷണത്തിന്റെ ആവശ്യകത ഊന്നിപ്പറയുന്നതാണ്‌ കത്തോലിക്കാ സഭയുടെ ചരിത്രം. പരിസ്‌ഥിതിക്ക്‌ എതിരായ പ്രവര്‍ത്തനം പറഞ്ഞു കുമ്പസാരിക്കേണ്ട ഒന്നായാണ്‌ സഭ കാണുന്നത്‌. എന്നിട്ടും ബിഷപ്‌ പരിസ്‌ഥിതി സംരക്ഷണത്തിന്‌ എതിരായി നിലകൊള്ളുന്നു. ഇതു സഭാ വിശ്വാസികള്‍ അംഗീകരിക്കില്ലെന്ന്‌ ഉറപ്പാണ്‌. 

 ബിഷപ്പ്.

ഹൈറേഞ്ചിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും അവകാശങ്ങള്‍ നേടിയെടുക്കാനും പ്രാപ്‌തമായ നേതൃത്വം ഇവിടെയില്ലാത്ത സാഹചര്യത്തിലാണ്‌ എല്ലാ വിഭാഗങ്ങളേയും കൂട്ടിയോജിപ്പിച്ച്‌ ഹൈറേഞ്ച്‌ വികസന സമിതി രൂപീകരിച്ചത്‌. ഈയൊരു നടപടി ഏറ്റവും ഭയപ്പെടുത്തിയതു പി.ടി. തോമസിനെ പോലെയുള്ള രാഷ്‌ട്രീയക്കാരെയാണ്‌. കര്‍ഷകന്‌ എതിരെ നിന്നാല്‍ ഒരൊറ്റവോട്ടും കിട്ടില്ലെന്ന്‌ ബോധ്യമായപ്പോഴാണ്‌ അസത്യപ്രചാരണത്തിലൂടെ ഞങ്ങള്‍ക്കിടയില്‍ വിള്ളല്‍ വീഴ്‌ത്താന്‍ പി.ടി. ശ്രമിക്കുന്നത്‌. അപ്പോള്‍ ആരാണ്‌ യഥാര്‍ഥ വിഘടനവാദി? മൂലമറ്റം പവര്‍ഹൗസ്‌ ഉപരോധിക്കുന്നതു പ്രതീകാത്മകമായിട്ടാണ്‌. അത്‌ ആശയതലത്തില്‍ മാത്രമാണ്‌. പ്രായോഗിക തലത്തിലേക്കു മാറ്റുമ്പോള്‍ മാത്രമേ അത്‌ നക്‌സലിസമാകുന്നുള്ളൂ. ഒന്നു ചിരിക്കാന്‍ പോലും അറിയാത്ത വ്യക്‌തിയാണ്‌ പി.ടി. തോമസ്‌. ഉള്ളം നിറയെ കളങ്കമാണ്‌. അതുകൊണ്ടാണ്‌ എന്നെ ഇങ്ങനെയൊക്കെ വിശേഷിപ്പിക്കാന്‍ സാധിക്കുന്നതും.   ഗ്രൂപ്പ്‌ നേതാവായി നെഞ്ച്‌ വിരിച്ച്‌ നടക്കണമെന്ന്‌ മാത്രമേയുള്ളൂ. സാധാരണകര്‍ഷകനോട്‌ സംസാരിക്കാന്‍ പോലും പി.ടിക്കു താല്‍പ്പര്യമില്ല. കര്‍ഷകന്റെ പ്രശ്‌നങ്ങള്‍ അറിയാനും പരിഹരിക്കാനും സമയമില്ല. സഭയുമായി പി.ടി ക്കിപ്പോള്‍ അടുപ്പമൊന്നുമില്ല. ഇനി പി.ടി. മത്സരിക്കുകയാണെങ്കില്‍ നിലംതൊടാതെ പൊട്ടിക്കുമെന്നുറപ്പാണ്‌. എം.പി. എന്ന നിലയ്‌ക്ക്‌ പി.ടി. സമ്പൂര്‍ണ പരാജയമാണ്‌. 

സതീശനെയും ബലറാമിനെയും പോലെ ഹരിത പട്ടം സ്വയം ചാര്‍ത്തി നടക്കുന്ന ആളുമല്ല പി റ്റി തോമസ്. ബലറാം ഇപ്പോള്‍ അമേരിക്കന്‍ സന്ദര്‍ശനത്തിനു പോയിരിക്കുകയാണെന്ന് കേള്‍ക്കുന്നു. കാതിക്കുടം വിഷയത്തില്‍ സതീശനുള്ള പരിസ്ഥിതി സ്നേഹം എല്ലാവരും കണ്ടതുമാണ്. ഇതുപോലെ മുഖം മൂടി ഒന്നും ധരിക്കാത്ത പി റ്റി തോമസിനിപ്പോള്‍ ഈ വിഷപ്പുമായിഏറ്റുമുട്ടേണ്ടി വന്നത് എന്തുകൊണ്ടായിരിക്കാം? പാര്‍ട്ടി എടുത്ത തീരുമാനമായതുകൊണ്ട്, അതിനെ തള്ളിപ്പറയാന്‍ സ്ഥാനാര്‍ത്ഥിത്ത മോഹി ആയ തോമസിനു  ബുദ്ധിമുട്ടുണ്ടാകാം. അതുകൊണ്ട് സര്‍ക്കാര്‍ തീരുമാനത്തെ അദ്ദേഹം ​സ്വാഗതം ചെയ്തു. അല്ലെങ്കില്‍ സോണിയ ഗാന്ധി ചീട്ടു വെട്ടിക്കളയും എന്ന തിരിച്ചറിവുകൊണ്ടാണത്.

പക്ഷെ അതിപ്പോള്‍ ബൂമറാംഗ് പോലെ തിരിച്ചു വന്നിരിക്കുന്നു. ഇടുക്കിയിലെ  ഭൂരിഭാഗം പേരും എതിര്‍ക്കുന്ന ഒരു വിഷയത്തില്‍ ബിഷപ്പിനെതിരെ പരസ്യ നിലപാടെടുക്കാന്‍ കാണിച്ച ധൈര്യം ഏതായലും അനുമോദനം അര്‍ഹിക്കുന്നുണ്ട്.

ഇക്കാര്യത്തില്‍  പി റ്റി തോമസിനോട് തോന്നിയ ആദരം പാടെ ഇല്ലാതാക്കുന്ന മറ്റ് ചില  പരാമര്‍ശങ്ങള്‍  അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടായി.

ഗാഡ്ഗില്‍ കമ്മിറ്റി റിപ്പൊര്‍ട്ടിന്, എന്തു  പോരായ്‌മകള്‍ ആണുള്ളത് എന്നു ചോദിച്ചപ്പോള്‍ പി റ്റി തോമസിന്റെ മറുപടി ഇതായിരുന്നു. ഗാഡ്‌ഗിലിന്റെ നിര്‍ദേശങ്ങളില്‍ പോരായ്‌മകളുണ്ടെന്നു കരുതുന്നില്ല എന്നാണദ്ദേഹം മറുപടി പറയുന്നത്. എങ്കില്‍ പിന്നെ കസ്തൂരി രംഗന്‍ കമ്മിറ്റിയെ അദ്ദേഹത്തിന്റെ പാര്‍ട്ടി ആയ കോണ്‍ഗ്രസ് എന്തിനു നിയോഗിച്ചു? എന്തുകൊണ്ട് തോമസ് അതിനെതിരെ പ്രതിഷേധിച്ചില്ല? ഇവിടെ തോമസ്,  വി ഡി സതീശന്‍ ലെവലിലേക്ക് താഴുന്നു.

കാഷ്മീര്‍ മോഡല്‍ സമരം നടത്തുമെന്ന് ബിഷപ്പ് പറഞ്ഞതായും അത് വിഘടന വാദത്തിനു സമമാണ്, എന്നുമാണ്, തോമസിന്റെ നിലപാട്. പണ്ട് ബാലകൃഷ്ണപിള്ള പഞ്ചാബ് മോഡല്‍ സമരത്തിനാഹ്വാനം നടത്തിയതുപോലെ. ഇടുക്കി ബിഷപ്പിനേക്കുറിച്ച് മേജര്‍ ആര്‍ച്ച് ബിഷപ്പിനോട് പരാതി പറയുമെന്നാണു തോമസ് പറയുന്നത്. വിഘടന വാദം രാജ്യ ദ്രോഹമാണ്. അതിനുള്ള പരാതി ഏതെങ്കിലും സഭയുടെ തലവന്റെ അടുത്തല്ല  കൊടുക്കേണ്ടത്. അത് നീതി ന്യായ കോടതിയിലാണ്. ഇത് പറഞ്ഞതു വഴി തോമസ് ഒരു ശുംഭന്‍ നിലവാരത്തിലേക്ക് എത്തിയിട്ടുണ്ട്.

തോമസ് പറഞ്ഞ ഏറ്റവും വലിയ തമാശ ഇതാണ്.

റിപ്പോര്‍ട്ട്‌ കര്‍ഷകര്‍ക്കു ദോഷം ചെയ്യാത്തതാണെങ്കില്‍ അവരെ ചര്‍ച്ചയില്‍ പങ്കെടുപ്പിച്ച്‌ അവരുടെ നിര്‍ദ്ദേശങ്ങള്‍ കേട്ട ശേഷം നടപ്പാക്കുകയായിരുന്നെങ്കില്‍ ആശങ്കകള്‍ അകറ്റാമായിരുന്നില്ലേ? 

എന്ന ചോദ്യത്തിനുള്ള ഉത്തരം ഇങ്ങനെ.

ഇതേ അഭിപ്രായം തന്നെയാണ്‌ എനിക്കുമുള്ളത്‌.

2009 മുതല്‍ തോമസ് ഇടുക്കിയിലെ എം പി  ആണ്. 2011 ലായിരുനു ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ടാണു നല്ലതെന്നു പറയുന്ന ഇദ്ദേഹം  ഇതേക്കുറിച്ച് ഒരു ചര്‍ച്ച സംഘടിപ്പിക്കാന്‍ ഇതു വരെ ശ്രമിച്ചതായി കേട്ടില്ല.കോണ്‍ഗ്രസിലെ ഗ്രൂപ്പു  വഴക്കില്‍ കാണിച്ച  ച്വ്ച ആവേശ ത്തിന്റെ ആയിരത്തിലൊന്ന്, ഈ റിപ്പോര്‍ട്ടിനേപ്പറ്റി സ്വന്തം വോട്ടര്‍മാരെ ബോധവാന്‍മാരാക്കാന്‍ ഇദ്ദേഹം  ശ്രമിച്ചില്ല. ബിഷപ്പ് പറഞ്ഞതുപോലെ നെഞ്ചു വിരിച്ച് ഗ്രൂപ്പു കളിച്ചു നടന്നു. ഇപ്പോഴും അതിനു വേണ്ടി ശ്രമിക്കുന്നതായി കാണുന്നില്ല. തെരഞ്ഞെടുപ്പ് അടുത്തു വന്നപ്പോള്‍ അദ്ദേഹം അങ്കലാപ്പിലാണ്. ബിഷപ്പ് മാത്രമല്ല  ഇടുക്കിയിലെ ലക്ഷക്കണക്കിനാളുകള്‍  പ്രതിഷേധിക്കുന്നുണ്ട്. പക്ഷെ തോമസിന്റെ അസ്ത്രം ബിഷപ്പിനു നേരെ മാത്രം തിരിച്ചു വച്ചിരിക്കുന്നത്, അദ്ദേഹം ബിഷപ്പിനെതിരെ ആരോപിക്കുന്ന അതേ ഗൂഢ  അജണ്ടയുടെ ഭാഗമല്ലേ എന്നു സംശയിക്കേണ്ടി ഇരിക്കുന്നു.  ഏതായാലും തോമസിന്റെ കാര്യം ​ഏതാണ്ടു തീരുമാനമായി. താമരശ്ശേരി ബിഷപ്പിനെ നികൃഷ്ട ജീവി എന്നു വിളിച്ച്,  പിണറായി വിജയന്‍ ഇടതുപക്ഷത്തിനുണ്ടാക്കിയ  കറ ഏതാണ്ട് കഴുകിക്കളയാനുള്ള അവസരം  ഇടതുപക്ഷത്തിനു കിട്ടിയിട്ടുണ്ട്. അതവര്‍ പരമാവധി ഉപയോഗപ്പെടുത്തുമെന്നു തീര്‍ച്ച.

അടുത്ത ശുംഭത്തരം പറഞ്ഞത് കേരള മുഖ്യമന്ത്രി ആയ ഉമ്മന്‍ ചാണ്ടി ആണ്.

അദ്ദേഹം പറഞ്ഞത് ഇതാണ്. 

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് മലയോര ജനതയെ ബാധിക്കില്ല. ഇ.എസ്.എയില്‍ വനം വകുപ്പിന്റെ യാതൊരു ഇടപ്പെടലുമുണ്ടാകില്ല. ജനവാസത്തിന് തടസവും വരില്ല. ഇപ്പോള്‍ എങ്ങനെ ജീവിക്കുന്നുവോ അങ്ങനെ തുടർന്നും ജീവിക്കാം. കൃഷിക്കും കന്നുകാലി വളര്‍ത്തലിനും തടസമുണ്ടാകില്ല. 

ഇത് തികച്ചും തെറ്റായ പ്രസ്താവന ആണ്.  ഉമ്മന്‍ ചാണ്ടിയും ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണ്. പശ്ചിമഘട്ടത്തെ മുഴുവന്‍ പരിസ്ഥിതിലോലമായി കാണണമെന്നായിരുന്നു ഗാഡ്ഗില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. പക്ഷെ  60,000 ചതുരശ്രകിലോമീറ്റര്‍ മാത്രം പരിസ്ഥിതിലോലമായി പ്രഖ്യാപിച്ചാല്‍ മതിയെന്നാണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലുള്ളത്. കേരളത്തിലെ 123 വില്ലേജുകളാണ് ഇതില്‍ വരിക. കസ്തൂരിരംഗന്‍ കമ്മിറ്റി  സ്വാഭാവിക വനങ്ങളും സംരക്ഷിതപ്രദേശങ്ങളും ഉള്‍പ്പെടുന്ന സ്ഥലങ്ങളെയാണ് പരിസ്ഥിതിലോലമായി കണക്കാക്കിയത്. ചതുരശ്രകിലോമീറ്ററിന് 100 ല്‍ താഴെ ജനങ്ങളുള്ള പ്രദേശങ്ങളാണ് പരിസ്ഥിതിലോല മേഖലയില്‍ വരുന്നതെന്നും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലുണ്ട്.ഏത് റിപ്പോര്‍ട്ട് നടപ്പാക്കിയാലും  ഈ പരിസ്തിതി ലോല  പ്രദേശങ്ങളില്‍ ചില നിയന്ത്രണങ്ങള്‍ ഉണ്ടാകും. ഇല്ലെന്ന് ഉമ്മന്‍ ചാണ്ടി പറയുന്നത് ശുംഭത്തരമാണ്.

ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ഗുണപരമായ കാര്യങ്ങള്‍ നടപ്പിലാക്കണമെന്നാണ്, വി എസ് അച്യുതാനന്ദന്‍ പറയുന്നത്. ജനങ്ങള്‍ക്ക് ദോഷകരമെന്നു തോന്നുന്ന വിഷയങ്ങളില്‍ സമവായമുണ്ടാക്കി ആവശ്യമായ ഭേദഗതികള്‍ വരുത്തി നടപ്പിലാക്കാം  എന്ന് ഗാഡ്ഗില്‍ തന്നെ പറയുന്നുണ്ട്.

പക്ഷെ പിണറായി വിജയന്‍  വ്യക്തമായി ഒന്നും  പറയുന്നില്ല. അദ്ദേഹം എങ്ങും തൊടാതെ ചിലത് പറയുന്നു. 'ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ചില ദൗര്‍ബല്യങ്ങള്‍ കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരിഹരിച്ചിട്ടുണ്ടെങ്കിലും ആ റിപ്പോര്‍ട്ട് അതേപടി നടപ്പിലാക്കുന്നത് അംഗീകരിക്കാനാവില്ല. 'ഈ ആശങ്കകള്‍ പരിഹരിച്ചുകൊണ്ട് ജനങ്ങളെ പ്രകൃതിസംരക്ഷണത്തിനായുള്ള പ്രവര്‍ത്തനങ്ങളില്‍ കൊണ്ടുവരുന്ന തരത്തിലുള്ള ഇടപെടലാണ് ആവശ്യമായിട്ടുള്ളത്. അതിന് പകരം ധൃതിപിടിച്ച് റിപ്പോര്‍ട്ട് നടപ്പിലാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ പരിശ്രമിക്കുന്നത്. ഇതിനോട് യോജിക്കാന്‍ കഴിയില്ല. കര്‍ഷക സംഘടനകളുമായും അതുപോലുള്ള വിവിധ ജനവിഭാഗങ്ങളുമായും ചര്‍ച്ച നടത്തി ആവശ്യമായ ഭേദഗതികള്‍ വരുത്തിക്കൊണ്ട് ജനങ്ങളെ വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകാനാവണം.' 

ഇതിനെ കേരള രാഷ്ട്രീയത്തിലെ ക്ളൌണ്‍ എന്നു വിശേഷിപ്പിക്കാവുന്ന കെ സി ജോസഫ് പരിഹസിക്കുന്നത് ഇങ്ങനെ.

ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ അനുകൂലിച്ച വി.എസ്. അച്യുതാനന്ദനും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ അനുകൂലിച്ച പിണറായി വിജയനും ഇപ്പോള്‍ പാഷാണം വര്‍ക്കിയുടെ റോളാണ് അഭിനയിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് നാട്ടില്‍ കലാപമുണ്ടാക്കാനാണ് സി.പി.എം. ശ്രമിക്കുന്നത്.

യു ഡി എഫ് പ്രതിരോധത്തിലാണ്. യു ഡി എഫിലെ പ്രാബല കക്ഷികളായ കേരള കോണ്‍ഗ്രസും, മുസ്ലിം ലീഗും  ഈ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിനെ എതിര്‍ക്കുന്നു. കേരളത്തിലെ പ്രബല സമുദായമായ കത്തോലിക്കാ സഭയും എതിര്‍ക്കുന്നു. സി പി എമ്മുമായി ഒരു കാലത്തും അടുപ്പം കണിക്കാത്ത കത്തോലിക്കാ സഭ, സി പി എം എടുത്ത നിലപാടില്‍ വരുമ്പോള്‍ അവര്‍ അതിനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു. അവരെ തങ്ങളുടെ ചേരിയിലേക്ക് കൊണ്ടു വരാന്‍ കിട്ടിയ അവസരം അവര്‍ ഉപയോഗപ്പെടുത്തുന്നു. കേരളത്തില്‍ ഭരിക്കുന്ന കോണ്‍ഗ്രസ് തന്നെയാണ്, കേന്ദ്രത്തിലും ഭരിക്കുന്നത്. കോണ്‍ഗ്രസ് സര്‍ക്കാര്‍ എടുത്ത തീരുമാനത്തോട് മാലയോര മേഘലകളിലെ ഭൂരിഭാഗം ജനങ്ങളും എതിര്‍ക്കുന്നതിന്, സി പി എമ്മിന്റെ നേരെ കുതിര കയറുന്നതില്‍ എന്തു കാര്യം?.

ഉമ്മന്‍ ചാണ്ടി കസ്തൂരി രംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടിനേക്കുറിച്ച് പഠിക്കാന്‍ ഒരു കമ്മിറ്റിയെ നിയോഗിച്ചിരുന്നു. അതിന്റെ റിപ്പോര്‍ട്ട് വരുന്നതു വരെയെങ്കിലും കാത്തിരിക്കാന്‍ ഉമ്മന്‍ ചാണ്ടിക്ക്  കേന്ദ്ര സര്‍ക്കരിനോട് പറയാമായിരുന്നു. അതൊന്നും ചെയ്യാതെ ജനങ്ങളെ കലാപത്തിലേക്ക് തള്ളിവിട്ടതിന്റെ ഉത്തരവാദിത്തം കോണ്‍ഗ്രസ് പാര്‍ട്ടിക്കു മാത്രമാണ്. അത് ഉമ്മന്‍ ചാണ്ടിയുടെ പരാജയം മാത്രമാണ്.

ഈ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നപ്പോള്‍ മുതല്‍ മലയോര മേഘലയിലെ ആളുകള്‍ ഭയാശങ്കയിലായിരുന്നു. അതിനൊന്നും പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കാതെ പണ്ടത്തെ നാട്ടു രജാക്കന്‍മാരേപ്പോലെ പണക്കിഴി വിതരണം ചെയ്ത് നടക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടിയും  ജോസഫും. ഇപ്പോള്‍ കാര്യങ്ങളൊക്കെ കൈ വിട്ടു പോകുന്ന അവസ്ഥയില്‍ എത്തിയപ്പോള്‍ പ്രതിപക്ഷത്തിന്റെ നേരെ കുതിര കയറിയിട്ട് യാതൊരു പ്രയോജനവുമില്ല.

സുകുമാരന്‍ നായര്‍  എന്തു പറഞ്ഞാലും ആരെ ചീത്ത വിളിച്ചാലും, അത് പറയാന്‍ അദ്ദേഹത്തിനു സ്വാതന്ത്ര്യമുണ്ട്  എന്ന് പറയുന്ന ചെന്നിത്തലയോ, പി റ്റി തോമസോ, ഉമ്മന്‍ ചാണ്ടിയോ, ആ ഔദാര്യം ഇടുക്കി ബിഷപ്പിനനുവദിച്ചു കൊടുത്ത് കണ്ടില്ല. തോമസ് ബിഷപ്പിനെ ആക്ഷേപിക്കുകയാണു ചെയ്തത്. ഉമ്മന്‍ ചാണ്ടിക്കോ  കെ സി ജോസഫിനോ ആ ധൈര്യമില്ലാത്തതുകൊണ്ട് സി പി എമ്മിനെ ചീത്ത വിളിക്കുന്നു.

കേരളം ചില ആവശ്യങ്ങള്‍ മുന്നോട്ടു വയ്ക്കുമെന്നാണ്, ഉമ്മന്‍ ചാണ്ടി പറയുന്നത്. ഇവയാണാ ആവശ്യങ്ങള്‍.

കസ്തുരിരംഗന്‍ ശിപാര്‍ശ ചെയ്ത വില്ളേജുകളിലെ പരിസ്ഥിതി ലോല പ്രദേശത്തെയും (ഇ.എസ്.എ) അല്ലാത്ത പ്രദേശങ്ങളെയും വേര്‍തിരിക്കണം.

വനത്തിനകത്തെ ഏലം ഉള്‍പ്പെടെയുള്ള തോട്ടങ്ങള്‍, വനത്തിനോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങള്‍, റബ്ബര്‍തോട്ടങ്ങള്‍ എന്നിവയെ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കണം.

കസ്തുരിരംഗന്‍ റിപ്പോര്‍ട്ടില്‍ 123 വില്ലേജുകളും 121 പഞ്ചായത്തുകളും ഉൾപ്പെടുത്തിയത്  അംഗീകരിക്കില്ല.

പരിസ്ഥിതി ലോല പ്രദേശം ഉള്‍പ്പെടുന്ന വില്ലേജുകളെ അപ്പാടെ ഇ.എസ്.എയായി പ്രഖ്യാപിച്ച നടപടി തിരുത്തണം.

റെഡ് കാറ്റഗറിയില്‍ നിന്ന് ആശുപത്രികളെയും ഡയറികളെയും ഒഴിവാക്കണം.

ഇതൊക്കെ ആണു നിര്‍ദ്ദേശങ്ങളെങ്കില്‍ പിന്നെ എന്തിനു വെറുതെ ഒരു കമ്മിറ്റിയെ കൂടി വച്ച് ആ പണം  കൂടെ ദൂര്‍ത്തടിക്കുന്നു? യഥാര്‍ത്ഥത്തില്‍ ഉമ്മന്‍ ചാണ്ടി  കുറച്ച് സാവകാശം ലഭിക്കാന്‍ ശ്രമിക്കുകയാണ്.  ജനങ്ങളെ വിഡ്ഢികളാക്കാന്‍. ഞാന്‍ ജനങ്ങള്‍ക്ക് വേണ്ടി ചിലതൊക്കെ ചെയ്യുന്നു എന്ന തോന്നലുണ്ടാക്കി, എങ്ങനെയെങ്കിലും ലോക് സഭ തെരഞ്ഞെടുപ്പു വരെ ഇത് നീട്ടിക്കൊണ്ടുപോകാനുള്ള ഗൂഢ തന്ത്രമാണിത്.   

ചതുരശ്രകിലോമീറ്ററിന് 100 ല്‍ താഴെ ജനങ്ങളുള്ള പ്രദേശങ്ങളാണ് പരിസ്ഥിതിലോല മേഖലയില്‍ വരുന്നതെന്നാണ്, കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടിലുള്ളത്. ഇതുപ്രകാരം ​പരിസ്തിതി ലോല പ്രദേശത്തില്‍ ഉള്‍പ്പെടുന്നത് ചില ആദിവാസി കോളനികള്‍ മാത്രമായിരിക്കും.  ഉമ്മന്‍ ചാണ്ടിയുടെ ആവശ്യം അംഗീകരിച്ചാല്‍ ഒറ്റ വില്ലേജും പരിസ്തിതി ലോല പ്രദേശത്തില്‍ ഉള്‍പ്പെടുത്താന്‍ ആകില്ല. അപ്പോള്‍ പിന്നെ ഈ റിപ്പോര്‍ട്ടിനു പ്രസക്തി ഇല്ലാതാകും. ജനസാന്ദ്രത കണക്കിലെടുത്താല്‍ കേരളത്തിലെ 123 വില്ലേജുകളെയും പരിസ്ഥിതിലോലപരിധിയില്‍നിന്ന് ഒഴിവാക്കേണ്ടി വരും. 

കസ്തൂരി രംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ഏറ്റവും വലിയ പാളിച്ചയുമിതാണ്. ഇനി കേരളം  ആവശ്യപ്പെടുമ്പോലെ ഓരോ വില്ലേജിലും പരിസ്തിതി ലോല പ്രദേശമെന്നും അല്ലാത്തതെന്നും വേര്‍തിരിക്കുക എന്നൊക്കെ പറഞ്ഞാല്‍ അതില്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. ബഹിരാകാശ ശാസ്ത്രജ്ഞനായ   കസ്‌തൂരിരംഗന്‍ ആകാശത്തു നിന്ന്‌ ഭൂമിയെ കണ്ടാണീ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അതുകൊണ്ട് അദ്ദേഹത്തിനു യാഥാര്‍ത്ഥ്യങ്ങളൊന്നും ശരിയായ വിധത്തില്‍  കാണാന്‍ പറ്റിയില്ല. പരിസ്‌ഥിതിക്ക്‌ യാതൊരു പ്രാധാന്യവും കല്പ്പിക്കാതെയാണ്‌ കസ്‌തൂരിരംഗന്‍ പശ്‌ചിമഘട്ട സംരക്ഷണത്തെ നോക്കിക്കണ്ടതെന്ന്‌ അദ്ദേഹത്തിന്റെ റിപ്പോര്‍ട്ട് വായിച്ചാല്‍ മനസിലാകും. അദ്ദേഹത്തിന്‌ യാതൊരു പരിചയവുമില്ലാത്ത മേഖലയാണ്‌ പ്രകൃതിസംരക്ഷണരംഗം. അതുകൊണ്ടാണ്,. 123 വില്ലേജുകളെ ആകാശത്തു നിന്ന്  വീക്ഷിച്ചിട്ട് അവിടങ്ങളില്‍  പല കാര്യങ്ങളും ചെയ്യരുതെന്ന് നിര്‍ദേശിച്ചിരിക്കുന്നത്. പക്ഷെ ഗാഡ്ഗില്‍ എന്ന പ്രകൃതിശാസ്ത്രജ്ഞന്‍ നിര്‍ദ്ദേശിച്ചത്, പരിസ്തിതി ലോല മേഘലയില്‍ പലതും ചെയ്യാം പക്ഷെ, പ്രകൃതിക്കനുയോജ്യമായ രീതിയില്‍ ആയിരിക്കണമെന്നു മാത്രം. അതാതു പ്രദേശത്തു താമസിക്കുന്ന ജനങ്ങളുടെ ആവശ്യങ്ങളും, അഭിപ്രായങ്ങളും കണക്കിലെടുത്ത്, വിദഗ്ദ്ധരുടെ നിര്‍ദ്ദേശത്തോടു കൂടി, നിര്‍മ്മാണ പ്രവര്‍ത്തികള്‍ ചെയ്യണമെന്നാണു ഗാഡ്ഗില്‍ പറയുന്നത്. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് മുകളില്‍ നിന്നും അടിച്ചേല്‍പ്പിക്കുന്ന ഒരു തീരുമാനവും, ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് ജനങ്ങളുടെ പങ്കാളിത്തത്തോടെ നടപ്പിലാക്കേണ്ട നിര്‍ദ്ദേശങ്ങളുമാണ്.  

ആറു സംസ്‌ഥാനങ്ങളിലേയും മുഖ്യമന്ത്രിമാര്‍ ചേര്‍ന്ന്‌ പ്രശ്‌ന പരിഹാരം ഉണ്ടാക്കട്ടെയെന്ന്, കസ്‌തൂരിരംഗന്‍ നിര്‍ദേശിക്കുമ്പോള്‍, അതാതിടത്തെ ജനങ്ങളുടെ ആവശ്യത്തിനനുസരിച്ചും, പ്രകൃതിക്ക് ദോഷം വരാത്തതുമായ തീരുമാനങ്ങള്‍ നടപ്പില്‍ ആക്കട്ടെ എന്നാണ്  ഗാഡ്ഗിൽ കമ്മിറ്റി  നിർദ്ദേശം . ഇതനുസരിച്ച് ഏറ്റവും ജനാധിപത്യപരമായ നിര്‍ദ്ദേശങ്ങള്‍ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിലാണുള്ളത്. നടപ്പാക്കേണ്ടതും അതാണ്. അതിനു വേണ്ടി,  ഓരോ പ്രദേശത്തുമുള്ള പരിസ്തിതി വിഷയത്തില്‍ പ്രാവീണ്യമുള്ള  വിദഗ്‌ധരെ സര്‍ക്കാര്‍  കണ്ടെത്തി പരിസ്‌ഥിതി ലോല പ്രദേശങ്ങള്‍ സംബന്ധിച്ച്‌ ജനങ്ങള്‍ക്ക്‌ അവബോധം നല്‍കുകയാണു വേണ്ടത്‌. അതിനു ശേഷം നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാം. ഇവ നിര്‍ദ്ദേശങ്ങള്‍ മാത്രമാണ്, നിയമങ്ങളല്ല. 

പക്ഷെ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം  കര്‍ഷകരെയും കുടിയേറ്റക്കാരെയും യാതൊരു തരത്തിലും  ബാധിക്കില്ല. മാഫിയകളെയും റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരെയും, മെഡിക്കല്‍ കോളേജുകള്‍ പോലെ വന്‍ നിര്‍മ്മാണം മനസില്‍ കണ്ട് സ്ഥലം വാങ്ങിക്കൂട്ടിയവരെയുമൊക്കെ ബാധിക്കും. 


Wednesday 6 November 2013

മംഗള്‍ യാനും മംഗളവാര്‍ത്തയും 



നവംബര്‍ അഞ്ചാം തീയതി ഇന്‍ഡ്യയില്‍ രണ്ടു സംഭവങ്ങളുണ്ടായി.  ചൊവ്വയിലേക്ക് ഇന്‍ഡ്യ ഒരു പേടകമയച്ചു. അതവിടെ എത്തുമെന്ന് ഇപ്പോള്‍ പറയാറായിട്ടില്ല. രണ്ടാമത്തെ സംഭവം ഇന്‍ഡ്യയിലെ ഒരു പ്രധാന പാര്‍ട്ടിയായ സി പി എമ്മിന്റെ കേരള സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ ഒരഴിമതിക്കേസിന്റെ വിചാരണയില്‍ നിന്നും കോടതി ഒഴിവാക്കി. രണ്ടും വാര്‍ത്താ പ്രാധാന്യം നേടി.

450 കോടി രൂപ ചെലവാക്കിയിട്ടാണ്, ചൊവ്വയിലേക്ക് ഈ പേടകം ഇന്‍ഡ്യ വിടുന്നത്. ഇത് വളരെ പ്രധാനപ്പെട്ടതാണെന്നും ഇത് ഇന്‍ഡ്യയിലെ ജനങ്ങള്‍ക്ക് വേണ്ടി ആണെന്നും ഐ എസ് ആര്‍ ഒ മേധാവി, കെ  രാധാകൃഷ്ണന്‍ പറഞ്ഞു.  ബഹിരാകാശ രംഗത്തെ ഇത്തരം കാൽവെയപ്പുകള്‍  രാജ്യത്തിന് നിരവധി നേട്ടങ്ങൾ കൊണ്ടു വരുമെന്നും കൂടെ അദ്ദേഹം പറഞ്ഞു. പക്ഷെ ഇതിനോട് മറ്റ് പലരും യോജിക്കുന്നില്ല.  മാധവന്‍ നായര്‍ എന്ന മുന്‍ മേധാവി പറയുന്നത് ഇത് ശുദ്ധ അസംബന്ധം ആണെന്നാണ്.

വിമര്‍ശനം ഇന്‍ഡ്യയില്‍ മാത്രമല്ല. അങ്ങ് ഇംഗ്ളണ്ടിലും ഉണ്ടായി. വര്‍ഷം തോറും ഇംഗ്ളണ്ട് ഇന്‍ഡ്യക്ക് 2800 കോടി രൂപയുടെ ധനസഹായം നല്‍കുന്നുണ്ട്. ഇതുപോലെ മറ്റുള്ളവരുടെ സഹായം സ്വീകരിക്കുന്ന ഇന്‍ഡ്യ ഇതുപോലെയുള്ള ഒരു ദൌത്യത്തിനിറങ്ങിയത് ശരിയാണോ എന്നവര്‍ ചോദിക്കുന്നു. ചോദ്യത്തില്‍ കഴമ്പില്ലാതില്ല. 40% ജനങ്ങള്‍ ദാരിദ്യരേഖക്കു താഴെ ജീവിക്കുന്ന, പകുതിയോളം ജനങ്ങള്‍ക്ക് മലവിസര്‍ജനത്തിനു സൌകര്യമില്ലാത്ത ഒരു ദരിദ്ര രാജ്യം ചൊവ്വയില്‍ പോയി എന്തു കണ്ടുപിടിക്കാനാണുദ്ദേശിക്കുന്നതെന്ന അവരുടെ ചോദ്യത്തില്‍ കഴമ്പില്ലാതില്ല.

ചൊവ്വയില്‍ ജീവന്റെ സാന്നിധ്യം കണ്ടെത്തുകയെന്നതാണ്, ഇപ്പോള്‍ ഇന്‍ഡ്യ ചൊവ്വയിലേക്ക്  പേടകം അയക്കാനുണ്ടായ കാരണം. അല്ലാതെ മറ്റെന്തെങ്കിലും ഉണ്ടെന്ന് ഇതിന്റെ ഉപജ്ഞാതാക്കളും പറയുന്നില്ല. ചൊവ്വയില്‍ ജീവനുണ്ടെന്നു കണ്ടെത്തിയാല്‍ അത് ഇന്‍ഡ്യക്കാര്‍ക്ക് എങ്ങനെ ഉപകാരപ്പെടും എന്നു മാത്രം അവര്‍ പറയുന്നില്ല.  അമേരിക്കന്‍ ബഹിരാകാശ ഗവേഷണകേന്ദ്രമായ നാസ  പോലും സംശയത്തോടെ കാണുന്ന, ദൌത്യമാണീ ചൊവ്വയിലെ ജീവന്റെ സാന്നിദ്ധ്യം തേടല്‍.

നാസ ശാസ്ത്രജ്ഞന്‍ അമിതാഭ  ഘോഷും ഇന്‍ഡ്യയുടെ ചൊവ്വ ദൌത്യത്തിന്റെ വിജയത്തേപ്പറ്റി സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. പക്ഷെ മറ്റ് പലരും ഇന്‍ഡ്യന്‍ ദൌത്യത്തെ പിന്തുണച്ചു കൊണ്ട് രംഗത്തു വന്നു.  ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറി ചെയര്‍മാന്‍ യു. ആര്‍. റാവു ആണൊരു പ്രമുഖ വ്യക്തി. പത്തടി ഉയരത്തില്‍ പൊട്ടുന്ന ദീപാവലി പടക്കത്തിനായി മാത്രം അയ്യായിരം കോടി ചെലവിടുന്ന രാജ്യത്ത് ചൊവ്വാ ദൌത്യത്തിനായി 500 കോടി ചെലവിടുന്നതില്‍ ഒരു തെറ്റുമില്ലെന്ന് അദ്ദേഹം പറയുന്നു.

ഇതുപോലെ കൊട്ടിഘോഷിച്ച് പണ്ട് നമ്മള്‍ ചന്ദ്രനിലേക്കൊന്നു പോയിരുന്നു. അവിടെ പോയി ജലം ഉണ്ടെന്നു കണ്ടെത്തിയെന്നായിരുന്നു റിപ്പോര്‍ട്ടുകളും. ആ കണ്ടെത്തലിനു ശൂന്യാകാശഗവേഷണത്തിന്റെ വത്തിക്കാന്‍ ആയ നാസയില്‍ നിന്ന് തീട്ടൂരവും കിട്ടിയിരുന്നു.   പക്ഷെ ഇപ്പോഴിതാ ചന്ദ്രനില്‍ വെള്ളം ഉണ്ടോ എന്നന്വേഷിക്കാനായി അമേരിക്ക തന്നെ മറ്റൊരു പേടകം അയക്കുന്നു. അതിന്റെ അര്‍ത്ഥം ഇതു വരെ വെള്ളമുണ്ടോ ഇല്ലയോ എന്നൊന്നും കണ്ടെത്തിയിട്ടില്ല എന്നു തന്നെയാണ്. അമേരിക്ക പല പ്രാവശ്യം ചന്ദ്രനില്‍ ആളെ ഇറക്കി. അവിടെനിന്ന് പല വട്ടം കല്ലും മണ്ണും പൊടിപടലങ്ങളുമൊക്കെ കൊണ്ടു വന്നു പരിശോധിച്ചു. ഇതു വരെ കാര്യമായി ഒന്നും  മനസിലായില്ല. ഇനി അവിടേക്ക് ആളുകളെ അയക്കേണ്ടതുമില്ല എന്നവര്‍ തീരുമാനിച്ചു.

ഇന്‍ഡ്യ ചന്ദ്രനിലേക്കും ചൊവ്വയിലേക്കും പേടകങ്ങള്‍ അയക്കുന്നതിനു പ്രത്യേക ഉദ്ദേശ്യമൊന്നുമില്ല. ആദ്യം അമേരിക്ക ചന്ദ്രനില്‍ ഇറങ്ങിയതിന്റെ രാഷ്ട്രീയം മാത്രമേ ഉള്ളു. ബഹിരാകാശരംഗത്ത് ചൈന ഇന്‍ഡ്യയെ കടത്തി വെട്ടിക്കഴിഞ്ഞു. പിന്നിലാകരുതല്ലോ എന്നു കരുതി, ഇവരൊക്കെ പോയ സ്ഥലത്തേക്ക് പോയി, ഞങ്ങള്‍ക്കും ഇതൊക്കെ ആകുമെന്ന് അവരെ കാണിച്ചു കൊടുക്കുക. അതിലപ്പുറം ഈ അഭ്യാസങ്ങള്‍ക്ക് ഇപ്പോള്‍ പ്രസക്തിയില്ല. ഇന്‍ഡ്യയുടെ പ്രശ്നങ്ങള്‍ ചന്ദ്രിനിലോ ചൊവ്വയിലോ പോയി തീര്‍ക്കേണ്ടവയല്ല. ഇന്‍ഡ്യക്ക് ഭൌമ പഠനത്തിനും, കാര്‍ഷിക  ആവശ്യങ്ങള്‍ക്കും, നാവിഗേഷനും, വാര്‍ത്താവിനിമയത്തിനുമൊക്കെ റോക്കറ്റുകളും സാറ്റലൈറ്റുകളും ആണു വേണ്ടത്. വെറുതെ ചന്ദ്രനിലേക്കും ചൊവ്വയിലേക്കും പോകാതെ അതിനു ചെലവാക്കുന്ന പണവും അധ്വാനവും   കൊണ്ട്, ഇന്‍ഡ്യയിലെ സാധാരണക്കാര്‍ക്കും കൂടി ഉപകാരപ്പെടുന്ന ഈ വിഷയങ്ങളിലാണ്, രാധാകൃഷ്ണനേപ്പോലുള്ളവര്‍ ശ്രദ്ധിക്കേണ്ടത്. റോക്കറ്റ് വിടുന്നതിനു മുന്നെ ഗുരുവായൂരില്‍ തുലാഭാരം നടത്തുന്ന അന്ധവിശ്വാസികള്‍ക്കൊക്കെ ഈ വക ബോധ്യങ്ങളുണ്ടാകുമെന്ന് വിശ്വസിക്കുന്നവരാണു വിഡ്ഢികള്‍.

ചൊവ്വയിലേക്ക് സ്ഥിരതാമസത്തിനാളുകളെ കൊണ്ടുപോകാമെന്ന് ഒരു ഡച്ച് കമ്പനി പരസ്യം ചെയ്തപ്പോള്‍ കുറെയേറേ സൌദി പൌരന്‍മാര്‍  അതിനു വേണ്ടി അപേക്ഷ നല്‍കി. പക്ഷെ ചൊവ്വയില്‍ പോയി തമസിക്കുന്നത് അനിസ്ലാമിക മാണെന്നും, മുസ്ലിങ്ങള്‍ അങ്ങോട്ട് പോകരുതെന്നും ഒരു സൌദി മുക്രി ഫത്വയും ഇറക്കിയ്ട്ടുണ്ട്.

ഇനി മംഗള വാര്‍ത്തയിലേക്ക് പോകാം.  ഒന്നര പതിറ്റാണ്ടായി തന്നെ വേട്ടയാടുന്നു എന്ന് പിണറയി വിജയന്‍ പറയുന്ന ലാവലിന്‍ കേസില്‍ അദ്ദേഹം സമര്‍പ്പിച്ചിരുന്ന വിടുതല്‍ ഹര്‍ജിയുടെ വിധിയാണത്. ലാവലിന്‍ കേസില്‍ സി. ബി.ഐ സമര്‍പ്പിച്ച കുറ്റപത്രം നിലനില്‍ക്കില്ല എന്നും കേസിലെ ഗൂഢാലോചനയും അഴിമതിയും സി.ബി.ഐയ്ക്ക് തെളിയിക്കാനായില്ല  എന്നും വിധിന്യായത്തില്‍ കോടതി പറഞ്ഞു.

ഈ വിധി ഉണ്ടായപ്പോള്‍ കേരളരാഷ്ട്രീയത്തിലെ പ്രമുഖരൊക്കെ പ്രതികരിച്ചു. ഉമ്മന്‍ ചാണ്ടി, മന്ത്രിസഭ യോഗം കഴിഞ്ഞും, രമേശ് ചെന്നിത്തല വിധി പഠിച്ച ശേഷവും പ്ര തികരിക്കാമെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറി. പക്ഷെ പിന്നീട് ചെന്നിത്തല പ്രതികരിച്ചു. ഇങ്ങനെ. "ലാവലിന്‍ കേസില്‍ പിണറായി വിജയനെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കിയ വിധി അസ്വാഭാവികമാണ്. കേസില്‍ സാങ്കേതിക പിഴവുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ട്. 375 കോടിയുടെ  ഇത്ര സജീവമായ അഴിമതിക്കേസ് തേച്ചുമായ്ച്ചുകളയാനോ മൂടിവയ്ക്കാനോ ആവില്ല. വിധിക്കെതിരെ സി.ബി.ഐ. അപ്പീല്‍ പോകാതിരിക്കാന്‍ കാരണമൊന്നും കാണുന്നുമില്ല. മതിയായ രേഖകള്‍ കോടതിയില്‍ നല്‍കിയിട്ടുണ്ടോ എന്ന്പരിശോധിക്കണം."

കോടതിവിധി വി.എസ്. അച്യുതാനന്ദനെന്ന ദുഷ്ടനേതാവിനേറ്റ തിരിച്ചടി ആണെന്ന് കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള മൊഴിഞ്ഞു. 

പിള്ള വേറേ ചിലതുകൂടി പറഞ്ഞിട്ടുണ്ട്. സ്വന്തം പാര്‍ട്ടിസെക്രട്ടറിയെ പൂജപ്പുര ജയിലില്‍ അടയ്ക്കണമെന്ന് പറഞ്ഞ അച്യുതാനന്ദന് കോടതിവിധി തിരിച്ചടിയാണ്. പിണറായി ശിക്ഷിക്കപ്പെടണമെന്ന താത്പര്യം അച്യുതാനന്ദന് മാത്രമായിരുന്നു. ലാവലിന്‍കേസില്‍ മന്ത്രിയെന്ന നിലയ്ക്ക് പിണറായിക്ക് പങ്ക് കുറവാണെന്ന തന്റെ മുന്‍നിലപാട് ശരിയാണെന്ന് തെളിഞ്ഞു. ജനകീയതാത്പര്യം സംരക്ഷിക്കാന്‍ മന്ത്രിമാര്‍ക്ക് ചിലപ്പോള്‍ ചട്ടങ്ങള്‍ മറികടക്കേണ്ടിവരും. പിണറായിയെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കിയതില്‍ അദ്ദേഹത്തേക്കാള്‍ സന്തോഷമുണ്ട്.

ജനകീയ താല്‍പ്പര്യം സംരക്ഷിക്കാന്‍ ചട്ടങ്ങള്‍ മറികടന്നതിന്റെ പേരില്‍ ആദ്യമായി പൂജപ്പുര ജയിലില്‍ കിടക്കേണ്ടി വന്ന ഏക രാഷ്ട്രീയക്കാരനായ പിള്ളയുടെ പരിദേവനം മനസിലാക്കാന്‍ പ്രയാസമില്ല. കേരള ഹൈക്കോടതി കുറ്റവിമുക്തനാക്കിയ പിള്ളയെ ശിക്ഷിക്കാന്‍ കാരണക്കാരന്‍ ഈ ദുഷ്ടനായ അച്യുതാനന്ദനാണെന്നത് അറിയാവുന്നവര്‍ക്ക്  ഈ കരച്ചിലില്‍ അത്ഭുതവും തോന്നില്ല.

പക്ഷെ മറ്റ് ചിലര്‍ തിരിച്ചടി കണ്ടത് പല വിധത്തില്‍ ആണ്. ഉമ്മന്‍ചാണ്ടിയുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ കെട്ടിച്ചമച്ച കള്ളക്കേസാണ് ഇപ്പോള്‍ തകര്‍ന്നുവീണത് എന്നും ഈ വിധി കോണ്‍ഗ്രസിനേറ്റ തിരിച്ചടി ആണെന്നുമുള്ള കര്യത്തില്‍   ഡി വൈ എഫ് ഐക്കു സംശയമില്ല. മുഖ്യമന്ത്രിയുടെ മുഖത്തേറ്റ അടിആണെന്ന കാര്യത്തില്‍ കോടിയേരിക്കും സംശയമില്ല. 

പിണറായി വിജയനെ ക്രൂശിച്ചത് സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെയാണ്, എന്ന് പ്രവാസികാര്യ മന്ത്രി വയലാര്‍ രവി പറഞ്ഞു. അദ്ദേഹം ഉദ്ദേശിക്കുന്നത്  വി എസിനെ ആണെന്ന് മനസിലാക്കാന്‍ പാഴൂര്‍ പടിപ്പുര വരെയൊന്നും പോകേണ്ടതില്ല.

കേസിലെ വിധി ആര്‍ക്കുളള മറുപടിയാണെന്ന്‌ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യട്ടേയെന്ന്  എം എ ബേബി പറഞ്ഞു. കേരളത്തില്‍ ഭരണമാറ്റം വരാത്തത്‌ സിപിഎം ആഗ്രഹിക്കാത്തതുകൊണ്ട്  ആണെന്നും,   പിണറായി വിജയന്‍ ജനപ്രതിനിധി ആകണോ എന്നത്‌ പാര്‍ട്ടിയും മുന്നണിയും ആലോചിച്ച്‌ തീരുമാനിക്കും  എന്നു കൂടി അദ്ദേഹം പറഞ്ഞു.  

കേസിലെ വിധി ആര്‍ക്കുളള മറുപടിയാണെന്ന്‌ മാധ്യമങ്ങള്‍ എന്തിനു ചര്‍ച്ച ചെയ്യണമെന്ന് എത്ര ആലോചിച്ചിട്ടും പിടികുട്ടുന്നില്ല. ഇത് എം  എ ബേബിക്ക് അറിയാമല്ലോ.  അത് വി എസിനുള്ള മറുപടി ആണെന്ന പാര്‍ട്ടിയുടെ നിലപാട് അങ്ങ് പറഞ്ഞാല്‍ പോരേ? 

പിണറായി വിജയന്‍ നടത്തിയ പത്രസമ്മേളനത്തില്‍ അത് വ്യംഗ്യമായി സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മഞ്ഞപ്പത്രങ്ങള്‍ക്കും മഹാനായ നേതാവിനും ഇതിലുള്ള പങ്കിനേക്കുറിച്ച് അദ്ദേഹം ആദ്യമേ തന്നെ പറഞ്ഞു. മാദ്ധ്യമങ്ങള്‍ ചര്‍ച്ച ചെയ്താലും ഇല്ലെങ്കിലും, ഒരു പതിറ്റണ്ടായി കേരളത്തിലെ സി പി എം ചേരുന്ന എല്ലാ യോഗങ്ങളിലും പറഞ്ഞു കൊണ്ടിരുന്നത് ഇനി എന്തു ചര്‍ച്ച ചെയ്യാന്‍?

എം എ ബേബി ഏതായാലും ഒരു സത്യം പറഞ്ഞു. ഇതു വരെ സി പി എം ഭരണമാറ്റം ആഗ്രഹിച്ചില്ല. പിണറായി വിജയന്‍ ജനപ്രതിനിധി ആകണോ എന്നത്‌ പാര്‍ട്ടിയും മുന്നണിയും ആലോചിച്ച്‌ തീരുമാനിച്ചാല്‍ ഉടനെ ഭരണമാറ്റം  പാര്‍ട്ടി ആഗ്രഹിക്കും.

കോടിയേരി കുറച്ചു കൂടെ മിതത്വം പാലിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ

"ലോകസഭാ തിരഞ്ഞെടുപ്പോടെ കേരളത്തില്‍ രാഷ്ട്രീയ മാറ്റുണ്ടാകും. അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് ആകില്ല. ലാവലിന്‍ കേസില്‍ യുഡിഎഫുമായി ഒരു ഒത്തുതീര്‍പ്പുമുണ്ടായിട്ടില്ല. പ്രതിസന്ധിഘട്ടത്തില്‍ വി.എസ് പാര്‍ട്ടിയെ കൂടുതല്‍ കുഴപ്പത്തിലാക്കിയെന്ന് എനിക്ക് അഭിപ്രായമില്ല. പലപ്രതിസന്ധി ഘട്ടങ്ങളിലും പാര്‍ട്ടിയെ രക്ഷിച്ചിട്ടുള്ള നേതാവാണ് വി.എസ്." 

പിണറായി വിജയന്‍ ജനപ്രതിനിധി ആകുമ്പോള്‍ ഭരണമാറ്റമുണ്ടാകുമെന്നൊന്നും പറയാനുള്ള മൂഢത്വം അദ്ദേഹത്തിനില്ല എന്നു തോന്നുന്നു. 

പലപ്രതിസന്ധി ഘട്ടങ്ങളിലും പാര്‍ട്ടിയെ രക്ഷിച്ചിട്ടുള്ള നേതാവാണ് വി.എസ്.  എന്ന കോടിയേരിയുടെ വാക്കുകള്‍ക്ക് വലിയ മാനങ്ങളുണ്ട്. കേരളത്തിലെ പാര്‍ട്ടിക്കുണ്ടായ ഏറ്റവും വലിയ പ്രതിസന്ധി ലാവലിന്‍ കേസു തന്നെയാണ്. അതിനു ശേഷമാണ്, റ്റി പി ചന്ദ്രശേഖരന്‍ വധമുണ്ടായതും, പാര്‍ട്ടിയിലെ ഒരു പറ്റം നേതാക്കള്‍ അതിലെ പ്രതികളായതും.  ഈ രണ്ടു ഘട്ടങ്ങളിലും വി എസ് ആണു പാര്‍ട്ടിയെ രക്ഷിച്ചതെന്ന് അല്‍പമെങ്കിലും ചിന്താശേഷി ഉള്ളവര്‍ക്ക് മനസിലാകും. 

ലാവലിന്‍  കമ്പനിയുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം വൈദ്യുത പദ്ധതികളുടെ നവീകരണം വഴി ഖജനാവിനു നഷ്ടമുണ്ടായി എന്നും അതിനു പിന്നില്‍ അഴിമതി ഉണ്ടെന്നും പറഞ്ഞത് ഇന്‍ഡ്യയിലെ ഭരണഘടന സ്ഥാപനമായ സി എ ജി ആയിരുന്നു. മറ്റേത് സി എ ജി റിപ്പോര്‍ട്ടിനോടും പാര്‍ട്ടി പ്രതികരിക്കുന്നതുപോലെ തന്നെ ഈ റിപ്പോര്‍ട്ടിനോടും പ്രതികരിക്കണമെന്ന് വി എസ് നിലപാടെടുത്തു. പക്ഷെ ആരോപണ വിധേയനായത് പിണറായി വിജയന്‍ എന്ന പാര്‍ട്ടി നേതാവായതുകൊണ്ട്, സി പി എമ്മിന്, ഈ വിഷയത്തില്‍ തത്വാധിഷ്ടിതമായ ഒരു  നിലപാട് എടുക്കാന്‍ കഴിഞ്ഞില്ല. ഉമ്മന്‍ ചാണ്ടി ഈ വിഷയം സി ബി ഐ അന്വേഷണത്തിനു വിട്ടപ്പോള്‍ പാര്‍ട്ടി  നേതൃത്വം ഒന്നാകെ ഇതിനെതിരെ രംഗത്തു വന്നപ്പോഴും, വി എസ് തന്റെ നിലപാടില്‍ ഉറച്ചു നിന്നു. അതിനദ്ദേഹം വളരെയധികം പഴി കേട്ടു. അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന മറ്റ് പലരും നിലപാടു മാറ്റി സി പി എമ്മിനെ കോണ്‍ഗ്രസുപോലെ ഒരു പാര്‍ട്ടി ആക്കി മാറ്റിയപ്പോഴും, വി എസ് ഉറച്ചു തന്നെ നിന്നു. അതിനദ്ദേഹം അനേകം പ്രാവശ്യം അച്ചടക്ക നടപടികളും നേരിട്ടു.  ഒരു ജാധിപത്യ രാജ്യത്ത് പ്രവര്‍ത്തിക്കുമ്പോള്‍ ഭരണഘടനയോടും, ഭരണഘടന സ്ഥാപനങ്ങളോടും, നീതി ന്യായ വ്യവസ്ഥയോടും നീതി പുലര്‍ത്തണം എന്നു മാത്രമേ അദ്ദേഹം പറഞ്ഞുള്ളു. അതിനെ പിണറായി വിജയന്റെ പിന്തുണക്കാര്‍ വൈര നിര്യാതനം എന്ന ഓമന പ്പേരിട്ട് വിളിച്ചു.  നിയമ  പരമായി നേരിടേണ്ട ഒരു വിഷയത്തെ, രാഷ്ട്രീയമായി നേരിടുമെന്നു പറഞ്ഞിടത്ത് പാര്‍ട്ടിക്ക് തെറ്റി. നിയമപരമായി തന്നെ പാര്‍ട്ടിക്കതിനെ നേരിടേണ്ടി വന്നു. രാഷ്ട്രീയമായി നേരിടാന്‍ ഇറങ്ങിയപ്പോഴൊക്കെ പാര്‍ട്ടിക്ക് ശബ്ദം നഷ്ടപ്പെട്ടു. കേന്ദ്രത്തിലെ കോണ്‍ഗസ് സര്‍ക്കാരിന്റെ കൊടിയ അഴിമതികളെ ചോദ്യം ചെയ്യാനുള്ള ധാര്‍മ്മികതയും പാര്‍ട്ടിക്ക് നഷ്ടപ്പെട്ടു. നീതി ന്യായ വ്യവസ്ഥയിലൂടെ കടന്നു വന്നപ്പോള്‍ ഒരു പരിധി വരെ ആ ധാര്‍മ്മികത തിരിച്ചു കിട്ടിയിട്ടുണ്ട്.  

പിണറായി വിജയനെ പ്രതിപ്പട്ടികയില്‍ നിന്നും മാറ്റിയതല്ലാതെ, സി ബി ഐ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തില്‍ ഒരു വിചാരണ നടന്നിട്ടില്ല. കുറ്റപത്രത്തിലെ പാളിച്ചകളാണ്, കോടതി എടുത്തു പറഞ്ഞത്. കോടതി പറഞ്ഞ ഒരു കാര്യം ഇതാണ്.

"സംസ്ഥാ​ന ഖ​ജ​നാ​വി​ന് ഉണ്ടാ​യ ന​ഷ്ടം സി. എ. ജി റി​പ്പോർ​ട്ട് വ്യ​ക്ത​മാ​ക്കു​ന്നു​ണ്ടെ​ങ്കിലും അ​തി​നു​ത്ത​ര​വാ​ദി​ക​ളാ​ണ് പ്ര​തി​ക​ളെ​ന്ന് തെ​ളി​യി​ക്കാൻ ക​ഴി​ഞ്ഞി​ല്ല."

ഖജനാവിനു നഷ്ടമുണ്ടാകുന്നത് അഴിമതി ആണെന്നാണു നിയമ വ്യവസ്ഥ പറയുന്നത്. ബാലകൃഷ്ണപിള്ളക്ക് ജയിലില്‍ പോകേണ്ടി വന്നത് ഇതുപോലെ നഷ്ടമുണ്ടാക്കിയതുകൊണ്ടായിരുന്നു. 

പിണറായി വിജയന്‍ ഈ നഷ്ടമുണ്ടാക്കിയോ ഇല്ലയോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയല്ല കോടതികളാണെന്നാണു വി എസ് പറഞ്ഞത്. അതിനു വേണ്ടിയാണദ്ദേഹം പാര്‍ട്ടിക്കുള്ളിലും പുറത്തും വാദിച്ചത്. പക്ഷെ ഈ സത്യം ഉള്‍ക്കൊള്ളാനുള്ള വിവേകം പാര്‍ട്ടിക്കില്ലാതെ പോയി. ലാവലിന്‍ കേസ് ഒരു കോടതിയിലും എത്താതിരുന്നെങ്കില്‍ സി പി എം എന്ന പാര്‍ട്ടി ഉള്ളിടത്തോളം എതിരാളികള്‍ ഇതൊരായുധമാക്കുമായിരുന്നു.  കഴിഞ്ഞ ഒന്നര പതിറ്റാണ്ടില്‍ നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും പാര്‍ട്ടിക്ക് അതിനെ പ്രതിരോധിക്കേണ്ടി വന്നു. ഇപ്പോള്‍ ഈ വിധി ഉണ്ടായിരുന്നില്ലെങ്കില്‍ ഈ പ്രതിരോധം അനന്തകാലത്തോളം നീണ്ടുപോകുകയും ചെയ്യുമായിരുന്നു. കുറഞ്ഞ പക്ഷം പിണറായി വിജയന്‍ കേരള രാഷ്ട്രീയത്തില്‍ ഉള്ളിടത്തോളം കാലമെങ്കിലും. അങ്ങനെയുള്ള ഒരു ഗതികേടില്‍ നിന്ന് പാര്‍ട്ടിയെ രക്ഷിച്ചത് വിഎസ് ആണ്. വി എസ് മാത്രമാണ്.

ചന്ദ്രശേഖരന്‍ എന്ന കറകളഞ്ഞ കമ്യൂണിസ്റ്റുകാരന്‍ വധിക്കപ്പെട്ടപ്പോള്‍ കേരളരാഷ്ട്രീയത്തില്‍ നഗ്നരാക്കപ്പെട്ട് മുഖം നഷ്ടപ്പെട്ട് സി പി എം എന്ന പാര്‍ട്ടി നിന്നു. വധിക്കപ്പെട്ട ചന്ദ്ര ശേഖരന്റെ ശവശരീരത്തോടു  പോലും പാര്‍ട്ടി സെക്രട്ടറി  വെറുപ്പു പ്രകടിപ്പിച്ചു. സംസ്കാരമുള്ള ഒരു മനുഷ്യനും ചെയ്യില്ലാത്ത നടപടി ആയിരുന്നു അത്. പൊതു സമൂഹത്തില്‍ ഒരു ഭീകര ജന്തുവിനേപ്പോലെ സി പി എം എന്ന പാര്‍ട്ടിയും, പാര്‍ട്ടി സെക്രട്ടറിയും വെറുക്കപ്പെട്ടു നിന്നപ്പോള്‍, ഈ പാര്‍ട്ടിക്ക് നന്മയുള്ള മറ്റൊരു മുഖം കൂടി ഉണ്ടെന്ന് പൊതു സമൂഹത്തെ ബോധ്യപ്പെടുത്തിയത് വി എസ് ആയിരുന്നു.

ലാവലിന്‍ വിഷയത്തിലും ചന്ദ്രശേഖരന്‍ വധത്തിലും വി എസിന്റെ നിലപാടുകളെ നൂറുതരത്തില്‍ വ്യാഖ്യാനിക്കുന്നവരുണ്ട്. എങ്ങനെ വ്യാഖ്യാനിച്ചാലും അദ്ദേഹത്തിന്റെ നിലപാടുകളായിരുന്നു ശരി എന്ന് പാര്‍ട്ടിക്ക് ഇന്നല്ലെങ്കില്‍ നാളെ സമ്മതിക്കേണ്ടി വരും. മറ്റനേകം വിഷയത്തില്‍ അതുണ്ടായതാണ്.

ഈ കോടതി വിധിയോടു കൂടി എല്ലാം കെട്ടടങ്ങുമെന്ന് തോന്നുന്നില്ല. കോണ്‍ഗ്രസും സി പി എമ്മും ഒത്തു കളിച്ചു എന്ന്  ബി ജെപി യും, ആര്‍ എം പിയും പറഞ്ഞു കഴിഞ്ഞു. എന്തിലും വിവാദമുണ്ടാക്കുന്ന പി സി ജോര്‍ജ് കോടതി വിധിയില്‍ ദുരൂഹത കണ്ടെത്തിക്കഴിഞ്ഞു. സംസ്ഥാന സർക്കാരിന് 324 കോടി നഷ്ടപ്പെടുത്തിയതിന്റെ ഉത്തരവാദിയെ കണ്ടെത്താതെ കേസ് മുഴുവനായി തള്ളിക്കളഞ്ഞതിനോട് അദ്ദേഹത്തിനു യോജിപ്പില്ല.  ആർ.ബാലകൃഷ്ണപിള്ളയെ ശിക്ഷിക്കുകയും പിണറായിയെ വെറുതെ വിടുകയും ചെയ്തതുവഴി രണ്ടുനീതിയാണ് നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു.  സി ബി ഐ അപ്പീല്‍ നല്‍കുമെന്നും പറഞ്ഞിട്ടുണ്ട്.

കേരള രാഷ്ട്രീയത്തിന്റെ ഗതി മാറുന്നു എന്നാണ്, കേരള കൌമുദി ഈ വിധിയെ വിലയിരുത്തിക്കൊണ്ട് പറയുന്നത്. പിണറായി വിജയന്‍  കേരള മുഖ്യമന്ത്രി  ആകാനുള്ള  വഴി തെളിയുന്നതാണ്. അതിനു പറയുന്ന കാരണം.   അതിനപ്പുറം കേരള രാഷ്ട്രീയത്തിന്റെ ഗതി ഈ വിധി മാറ്റുമെന്ന് അരിയാഹാരം കഴിക്കുന്ന ആരും കരുതുന്നില്ല. ഗതി മാറണമെങ്കില്‍ മൂന്നാമതൊരു മുന്നണി അധികാരത്തിലേറണം. അല്ലെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പിൽ യു ഡി എഫിനെ തന്നെ ജനങ്ങൾ തെരഞ്ഞെടുക്കണം. ഇന്നത്തെ അവസ്ഥയിൽ  ഇടതു വലതു മുന്നണികള്‍ മാറി മാറി ഭരിക്കുന്നത്   തുടരും. വിജയന് പകരം കോടിയേരി ഇടതുമുന്നണിയെ നയിച്ചാലും ഇടതുമുന്നണി ജയിക്കാനാണ് സാധ്യത. വിജയന്‍  നയിച്ചാൽ ഒരു പക്ഷെ നിഷ്പക്ഷ  വോട്ടുകള്‍ ഇടതുമുന്നണിക്ക് നഷ്ടപ്പെടാനും  മതി. അത്രക്കുണ്ട് അദ്ദേഹത്തിന്, പാർട്ടിക്കു പുറത്തുള്ള സ്വീകാര്യത. 

പക്ഷെ കേരള രാഷ്ട്രീയത്തിന്റെ ഗതി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മാറുമായിരുന്നു. പിണറായി വിജയന്റെ  വൈരനിര്യാതന ബുദ്ധി പ്രവര്‍ത്തിച്ചില്ലായിരുന്നെങ്കില്‍.  ഈ മന്ത്രിസഭയെ മറിച്ചിടില്ല എന്ന തീരുമാനം എടുക്കാതിരുന്നെങ്കില്‍.  വിജയത്തോളം എത്തിയിരുന്നു  ഇടതുപക്ഷ മുന്നണിയുടെ പ്രകടനം. വിജയിച്ചിരുന്നെങ്കില്‍ അത് കേരള രാഷ്ട്രീയത്തിന്റെ ഗതി ഒരു പക്ഷെ മാറ്റിമറിക്കുമായിരുന്നു.  തുടര്‍ച്ചയായി ഉണ്ടാകുമായിരുന്ന ഒരു വിജയം. പക്ഷെ അതിനെ വിജയന്‍ തട്ടിത്തെറിപ്പിച്ചു. വിജയന്റെ ഇപ്പോഴത്തെ ഗുരു കാരാട്ടും പണ്ട് ഇതുപോലെ ഒരു തട്ടിത്തെറിപ്പിക്കല്‍  നടത്തിയിട്ടുണ്ട്. ഇന്‍ഡ്യന്‍ രാഷ്ട്രീയത്തിന്റെ ഗതി മാറ്റിയേക്കാവുന്ന ഒരു തീരുമാനത്തെ അന്ന്  കാരാട്ട് എതിര്‍ത്തു. ജോതി ബസു പ്രധാന മന്ത്രി ആകുന്നത് അദ്ദേഹം ​മുന്നില്‍ നിന്ന് തടഞ്ഞു.

വി എസ് എന്ന വ്യക്തിയെ ഭരിക്കാന്‍ അനുവദിച്ചിരുന്നെങ്കില്‍ അത് കേരളത്തിന്റെ  മുഖഛായ തന്നെ മാറ്റുമായിരുന്നു. വ്യക്തിയല്ല പാര്‍ട്ടിയാണു വലുതെന്ന് നാഴികക്കു നല്‍പ്പതു വട്ടം പറയുന്ന പിണറായി വിജയന്‍ എന്ന വ്യക്തി, എങ്ങനെ കേരള രാഷ്ട്രീയത്തിന്റെ ഗതി മാറ്റും എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല.