Showing posts with label ദളിതര്‍. Show all posts
Showing posts with label ദളിതര്‍. Show all posts

Tuesday, 27 October 2009

ചരിത്രാതീതകാലത്തിന്റെ തിരുശേഷിപ്പ്

1935 ഇന്‍ഡ്യന്‍ ചരിത്രത്തിലെ ഏറ്റവും പുരോഗമാത്മകമായ വര്‍ഷമാണ്. ആ വര്‍ഷമാണ്, ഇന്‍ഡ്യയുടെ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട ഒരു താള്, കീറിമാറ്റപ്പെട്ടത്. സഹസ്രാബ്ദങ്ങളോളം ദൈവത്തിന്റെ മുഖം മറച്ചിരുന്ന അധാര്‍മ്മികതയുടെ തിരശീല അന്ന് വലിച്ചു മാറ്റിയതിന്റെ മുഴുവന്‍ ബഹുമതിയും തിരുവിതാംകൂര്‍ മഹാരാജവിനായിരുന്നു. അതിന്റെ അലകള്‍ ഭാരതം മുഴുവന്‍ അലയടിച്ചു. പക്ഷെ ആ അലമാലകളില്‍ നിന്നും മാറിനിന്ന ചില തുരുത്തുകളുണ്ടായിരുന്നു, മനുഷ്യരെയും ദൈവങ്ങളെയും കൊഞ്ഞനം കാണിച്ചു കൊണ്ട്.

ദൈവത്തിന്റെ ഏതെങ്കിലും അവയവത്തില്‍ നിന്നും ജനിക്കാന്‍ ഭാഗ്യം ലഭിക്കാതിരുന്ന കോടിക്കണക്കിനു മനുഷ്യര്‍ ക്ക് ദേവാലയത്തില്‍ പ്രവേശിക്കുന്നതൊനോ, ദൈവത്തിന്റെ പ്രതിമയെ ആരാധിക്കുന്നതിനോ അനുവദമുണ്ടായിരുന്നില്ല സഹസ്രാബ്ദങ്ങളോളം.









1935 ലെ ക്ഷേത്രപ്രവേശന വിളംബരത്തോടെ ഇന്‍ഡ്യയിലെ ഭൂരിഭാഗം ക്ഷേത്രങ്ങളും ദളിതരെ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവദിച്ചു. പക്ഷെ ചില ക്ഷേത്രങ്ങള്‍ ദളിതര്‍ക്ക് പിന്നെയും അപ്രാപ്യമായിരുന്നു. അതു പോലെയുള്ള ഒരു ക്ഷേത്രമാണ്, 100 വര്‍ഷത്തിനു മേല്‍ പഴക്കമുള്ള, തമിഴ് നാട്ടിലെ നാഗപട്ടണത്തിനടുത്തുള്ള ചെട്ടിപുലത്തെ കാമാച്ചി അമ്മന്‍ ക്ഷേത്രം. അവിടത്തെ ദളിതരെ ഈ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാന്‍ ഇത്ര നാളും ഉയര്‍ന്ന ജാതിക്കാര്‍ തയ്യാറായിരുന്നില്ല.

അടുത്തകാലത്ത് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ദളിതര്‍ നടത്തിയ ശ്രമങ്ങള്‍ ക്ഷേത്രാധികാരികള്‍ പരജയപ്പെടുത്തി..  സെപ്റ്റംബര്‍ 30ന്, ദളിതര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാതിരിക്കാനായി ഉയര്‍ന്ന ജാതിക്കാര്‍ ക്ഷേത്രം പൂട്ടിയിട്ടു. പൂട്ടു പൊളിക്കാന്‍ ശ്രമിച്ചവരെ പോലീസ് അറസ്റ്റ് ചെയ്തു.

ഒക്ടോബര്‍ 14ന്, വീണ്ടും ദളിതര്‍ മറ്റൊരു ശ്രമം നടത്തി. അത് ഉയര്‍ന്ന ജാതിക്കാര്‍ നടത്തിയ കല്ലേറിലും പിന്നീട് പോലീസ് ലാത്തി ചര്‍ജ്ജിലും കലാശിച്ചു. ദളിതരുടെ അവകാശങ്ങള്‍ക്കു വേണ്ടി നിലകൊള്ളുകയും അവര്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്ത സി പി എം, ഒക്ടോബര്‍ 30നകം ഒരു തീരുമാനമുണ്ടായില്ലെങ്കില്‍ വലിയ പ്രക്ഷോഭം നടത്തുമെന്നും ബലമായി നവംബര്‍ 2 ന്, ക്ഷേത്രത്തില്‍ പ്രവേശിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അതിന്റെ വെളിച്ചത്തില്‍ ഒക്ടോബര്‍ 26ന്, ബന്ധപ്പെട്ടവരെല്ലാം കൂടി ആലോചിച്ച് ഒരു തിരുമാനത്തിലെത്തുകയും 27ന്, ക്ഷേത്രത്തില്‍ ദളിതരെ പ്രവേശിപ്പിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.  ക്ഷേത്രത്തിലെത്തിയ ദളിതരെ മറ്റു വിശ്വാസികള്‍ സ്വീകരിച്ചു.


പോലീസും മറ്റധികാരികളും ദളിതര്‍ക്ക്  വേണ്ട എല്ലാ സഹായങ്ങളും നല്‍കി. കുറെ ദിവസത്തേക്ക് അവിടെ പോലീസുകാരുടെ സാന്നിദ്ധ്യമുണ്ടായിരിക്കുകയും ചെയ്യും.

100 വര്‍ഷങ്ങളോളം നിഷേധിക്കപ്പെട്ട ഒരവകാശം ദളിതര്‍ നേടിയെടുത്തു. ഇനിയും ഇന്‍ഡ്യയില്‍ ചിലയിടങ്ങളില്‍ ദളിതര്‍ക്ക് ക്ഷേത്രപ്രവേശനം അനുവദിക്കുന്നില്ല. അവിടെയും അവര്‍ അവകാശങ്ങള്‍ നേടിയെടുക്കും. സാമൂഹ്യ നീതിയില്‍ വിശ്വസിക്കുന്നവര്‍ അവര്‍ക്ക് പിന്തുണ കൊടുക്കുകയും വേണം.