Monday, 9 April 2012

ചത്ത കുതിര



ജവഹര്‍ലാല്‍ നെഹ്രു മുസ്ലിം ലീഗിനെ വിശേഷിപ്പിച്ചത് ചത്ത കുതിര എന്നായിരുന്നു. അതിന്റെ കാരണം  ലീഗിന്‌ ഇന്‍ഡ്യയില്‍ പ്രസക്തി അവസാനിച്ചതും. മുസ്ലിങ്ങള്‍ക്ക് വേണ്ടി ഒരു രാഷ്ട്രം ഉണ്ടാകുക എന്ന ഒറ്റ ലക്ഷ്യമായിരുന്നു മുസ്ലിം ലീഗിനുണ്ടായിരുന്നത്. ഇന്‍ഡ്യയെ വിഭജനത്തിലേക്ക് നയിച്ചത്  ആ ലക്ഷ്യം ആയിരുന്നു. അതിനപ്പുറം ലീഗിന്‌ സ്വതന്ത്ര ഇന്‍ഡ്യയില്‍  യാതൊരു പ്രസക്തിയും ഇല്ല.   മുസ്ലിം ലീഗിന്റെ നയങ്ങളില്‍ വിശ്വസിച്ചിരുന്ന മുസ്ലിങ്ങള്‍ വിഭജനത്തിനു ശേഷം പാകിസ്താനിലേക്ക് പോകേണ്ടിയിരുന്നു. ഇന്‍ഡ്യയില്‍ തുടര്‍ന്നും ജീവിക്കാന്‍  തീരുമാനിച്ച മുസ്ലിങ്ങള്‍  മുസ്ലിം ലീഗിനെ പാകിസ്താനിലേക്ക് കയറ്റി അയച്ചിട്ട് മറ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ ചേരുകയായിരുന്നു വേണ്ടിയിരുന്നത്. പക്ഷെ അത് ചെയ്യാതെ  ആ ചത്ത കുതിരക്ക് കൃത്രിമമായി ജീവന്‍ നിലനിറുത്തി  കുറച്ചു മുസ്ലിങ്ങള്‍ പരിപാലിച്ചു. ഇപ്പോള്‍ ആ ചത്ത കുതിര ചീഞ്ഞു നാറുന്നു. കേരള രാഷ്ട്രീയത്തെയും  ഇന്‍ഡ്യന്‍ രാഷ്ട്രീയത്തെയും സമൂഹത്തെയും ആ ദുര്‍ഗന്ധം കൊണ്ട് ബുദ്ധിമുട്ടിക്കുന്നു.

മുസ്ലിം ലീഗ് ഒരു രാഷ്ട്രീയ പാര്‍ട്ടിയല്ല. ആണെന്ന് അവര്‍ പോലും അവകാശപ്പെടുന്നില്ല. മുസ്ലിങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന സംഘടന എന്നാണവര്‍ സ്വയം വിശേഷിപ്പിക്കുന്നത്. ഇവര്‍ക്ക് യാതൊരു വിധ രാഷ്ട്രീയ നയപരിപാടികളും  ഇല്ല.  രാജ്യത്തിന്റെയോ സമൂഹത്തിന്റെയോ പുരോഗതിക്ക് വേണ്ട ഒരു നയവും ഇവരുടെ ലക്ഷ്യങ്ങളിലില്ല. ഈ സംഘടനയുടെ വെബ് സൈറ്റ് വായിച്ചാല്‍ ഇത്ബോധ്യമാകും. മുസ്ലിങ്ങള്‍ക്ക് സ്ഥാനമാനങ്ങള്‍ ലഭിക്കുക എന്നതിനപ്പുറം  ഒരു ലക്ഷ്യവും ഈ സംഘടനക്കില്ല.


ഏതെങ്കിലും ഒരു ഇസ്ലാമിക രാജ്യത്ത് പ്രവര്‍ത്തിക്കേണ്ട ഒരു സംഘടനയാണിത്. ഇന്‍ഡ്യ പോലെ ഒരു ബഹുസ്വര മതേതര ജനാധിപത്യ സമൂഹത്തില്‍  ഇത്
ഒരപഭ്രംശമാണ്. മലപ്പുറം ജില്ലയില്‍ വ്യാപകമായും കോഴിക്കോട്  കാസര്‍ഗോഡ് ജില്ലകളിലെ ചില പോക്കറ്റുകളിലും മാത്രം സ്വാധീനമുള്ള ഈ  മത സംഘടന കേരളത്തിലെ മുസ്ലിങ്ങളെ മുഴുവന്‍ പ്രതിനിധീകരിക്കുന്നില്ല. തെക്കന്‍ കേരളത്തിലെ മുസ്ലിങ്ങള്‍ ഇതിനു നേരെ പുറം തിരിഞ്ഞു നില്‍ക്കുന്നു. കോണ്‍ഗ്രസുമായി സഖ്യത്തിലായതുകൊണ്ടു മാത്രം ഈ മത സംഘടനക്ക് കുറച്ച് സീറ്റുകള്‍ ലഭിക്കുന്നു. അങ്ങനെ  ലഭിച്ച 20 സീറ്റിന്റെ ബലത്തിലാണിവര്‍ ഇപ്പോള്‍ കോണ്‍ഗ്രസിനെ വരെ അധിക്ഷേപിക്കുന്നത്. മുസ്ലിങ്ങളുടെ മാത്രം വോട്ടു കൊണ്ടാണ്,  ഈ സീറ്റുകള്‍ നേടിയതെന്നാണിവരുടെ ഹുങ്കും. ഒറ്റക്ക് മത്സരിച്ചാല്‍ രണ്ടോ മൂന്നോ സീറ്റില്‍ ഈ സംഘടന ഒതുങ്ങും. എങ്കിലും ഇതിനു ധാര്‍ഷ്ട്യത്തിനു കുറവില്ല. ഉമ്മന്‍ ചാണ്ടി ദാസ്യവേല ചെയ്യുന്നതുകൊണ്ട് കോണ്‍ഗ്രസിനെ പോലും പുലഭ്യം പറയുന്നു ഇതിന്റെ ചില നേതാക്കള്‍. ചത്ത കുതിര എന്ന വിശേഷണം അക്ഷരം പ്രതി ശരിയാണിതിന്റെ കാര്യത്തില്‍.


ഇപ്പോള്‍ ഈ ചത്ത കുതിര കേരള രാഷ്ട്രീയത്തെയും കേരള സമൂഹത്തെയും ബന്ദിയാക്കി വച്ച് വിലപേശുന്നു. അതിന്റെ കാരണം ഈ ചത്ത കുതിരയെ നയിക്കുന്ന ഒരു കോമാളിയാണ്. ഈ കോമാളി നടത്തിയ ഒരു പ്രഖ്യാപനം കേരള ജനത അംഗീകരിക്കണം എന്ന ധാര്‍ഷ്ട്യം ഇപ്പോള്‍ കേരള ഭരണം തന്നെ സ്തംഭിപ്പിച്ചിരിക്കുന്നു. ഇടതുപക്ഷത്തു നിന്ന് കാലു മാറി വന്ന മഞ്ഞളാം കുഴി അലിയെ മന്ത്രിയായി ഈ കോമാളി പ്രഖ്യാപിച്ചതാണു ഈ പ്രശ്നങ്ങള്‍ക്കൊക്കെ  കാരണം. അധികാരത്തില്‍ അള്ളിപ്പിടിച്ചിരിക്കാനുള്ള ആസക്തി കാരണം ഉമ്മന്‍ ചാണ്ടിക്ക് ഈ പ്രഖ്യാപനത്തില്‍ അശേഷം ബുദ്ധിമുട്ടുണ്ടായില്ല. കോണ്‍ഗ്രസിലെ ആര്‍ക്കുമുണ്ടായില്ല. ഉമ്മന്‍ ചാണ്ടി പല പ്രാവശ്യം പറഞ്ഞു, മുസ്ലിം ലീഗിന്‌ അഞ്ചുമന്ത്രിമാര്‍ക്ക് അര്‍ഹതയുണ്ട്. യു ഡി എഫിന്റെ അപ്രഖ്യാപിത ലീഡര്‍ പി സി ജോര്‍ജ് പറഞ്ഞു, ലീഗിന്‌ ഏഴു മന്ത്രിമാര്‍ക്ക് വരെ അര്‍ഹതയുണ്ട്.  കെ എം മാണി പറഞ്ഞു ലീഗിന്റെ ആവശ്യം തികച്ചും ന്യായം. ഷിബു ബേബി ജോണ്‍ പറഞ്ഞു, ആര്‍ എസ് പിക്ക് രണ്ട് എം എല്‍ എ മാരുണ്ടായിരുന്നെങ്കില്‍ രണ്ട് മന്ത്രി മന്ത്രിമാരെ ചോദിച്ചേനേ. രമേശ് ചെന്നിത്തല പറഞ്ഞു, ലീഗിന്റെ ആവശ്യം ന്യായം.  പക്ഷെ അവര്‍ ഇതുവരെ ഔദ്യോഗികമായി അത് ആവശ്യപ്പെട്ടിട്ടില്ല.

ഭരണം  ഒരു വര്‍ഷം ആയപ്പോള്‍  എന്തോ വെളിപാടുണ്ടായതുപോലെ കോണ്‍ഗ്രസുകാരൊക്കെ ഒന്നായി കോറസു പാടുന്നു. ലീഗിന്‌ അഞ്ചുമന്ത്രിമാരെ കൊടുക്കാന്‍ ആകില്ല. അത് സാമുദായിക സമ വാക്യങ്ങള്‍ തെറ്റിക്കും. അടുത്തനാളില്‍ നടന്ന കെ പി സി സി യോഗത്തില്‍ കോണ്‍ഗ്രസ് നേതാക്കളെല്ലാം ഒറ്റക്കെട്ടായി ലീഗിന്റെ ആവശ്യം അംഗീകരിക്കാന്‍ ആകില്ല എന്നു  പറഞ്ഞു. എം ഐ ഷാനവാസ് എടുത്തു പറ ഞ്ഞു,  ലീഗിന്റെ ധര്‍ഷ്ട്യം അംഗീകരിച്ചാല്‍ ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസിന്റെ അവസാന മുഖ്യമന്ത്രി ആയിരിക്കും. ഇതേ ഷാനവാസ് പുറത്തിറങ്ങി പറഞ്ഞത്, ലീഗ് യു ഡി എഫിന്റെ നട്ടെല്ലാണെന്ന്.

വാസ്തവത്തില്‍ ഇവരൊക്കെക്കൂടി കേരളത്തിലെ ജനങ്ങളെ വിഡ്ഡികളാക്കുകയാണ്.

ലീഗ് കഴിഞ്ഞ ഒരു വര്‍ഷമായി പല വേദികളിലും പരസ്യമായി ഇത് പറയുന്നു.  ഔദ്യോഗികമായി ആവശ്യപ്പെട്ടില്ല എന്നു രമേശ് ചെന്നിത്തല പറയുന്നത് പച്ചക്കള്ളമാണ്. എങ്കില്‍ നുണ പറയുന്നത് ആരാണ്. ഇല്ലാത്ത ഒരാവശ്യമാണോ തികച്ചും ന്യായമെന്ന് ഉമ്മന്‍ ചാണ്ടി നാഴികക്ക് നാല്‍പ്പതു വട്ടം പറഞ്ഞു നടക്കുന്നത്? വിശ്വസിക്കാന്‍ പ്രയാസമുണ്ട്.

കഴിഞ്ഞ വര്‍ഷം യു ഡി എഫ് അധികാരത്തില്‍ വന്നപ്പോള്‍  ലീഗ് തങ്ങള്‍ക്ക് അഞ്ചു മന്ത്രിമാര്‍ വേണമെന്ന് ശഠിച്ചിരുന്നതായി കേട്ടിരുന്നു. അതിന്റെ തുടര്‍ച്ചയെന്നോണം പാണക്കാട്ട് തങ്ങളാണ്, മഞ്ഞളാം കുഴി അലി ലീഗിന്റെ അഞ്ചാമത്തെ മന്ത്രിയാണെന്നും അദ്ദേഹത്തിന്റെ വകുപ്പ് പാര്‍ലമെന്ററി കാര്യമാണെന്നും പരസ്യമായി പ്രഖ്യാപിച്ചത്. അന്ന് ഉമ്മന്‍ ചാണ്ടിയോ രമേശ് ചെന്നിത്തലയോ, ഇപ്പോള്‍ ലീഗിന്റെ മേല്‍ കുതിര കയറുന്ന ഏതെങ്കിലും കോണ്‍ഗ്രസ് നേതാക്കളോ ആ കോമാളിയുടെ പ്രഖ്യാപനം ശരിയായില്ല എന്നു പറഞ്ഞില്ല.

ഈ തങ്ങള്‍ മുസ്ലിം ലീഗ് എന്ന മത സംഘടനയുടെ നേതാവു മാത്രമാണ്.  മുസ്ലിങ്ങളെ സംബന്ധിച്ച്  അവഗണിക്കാനാകാത്തത്   മറ്റൊരു തങ്ങളുടെ വാക്കുകള്‍ ആണ്. അതവരുടെ പ്രവാചകന്‍ മൊഹമ്മദ് തങ്ങള്‍. ഈ മലപ്പുറം തങ്ങളും മൊഹമ്മദിന്റെ കുടുംബക്കാരനാണെന്ന ഒരു അന്ധവിശ്വാസം ചില മുസ്ലിങ്ങള്‍ക്കുണ്ട്. അതു കൊണ്ട് ഈ തങ്ങളെയും അവര്‍ പ്രവാചകന്റെ ശ്രേണിയിലേക്ക് ഉയര്‍ത്തി പ്രതിഷ്ടിക്കുന്നു. അണികളും നേതാക്കളും എല്ലാം ഏക സ്വരത്തില്‍ തങ്ങള്‍ പറഞ്ഞാല്‍ പറഞ്ഞതുപോലെ നടക്കണം എന്നു വാശിപിടിക്കുന്നു. പക്ഷെ തങ്ങളേക്കൊണ്ട്, കുഞ്ഞാലി എന്ന പെണ്‍വാണിഭക്കാരന്‍ ഇത് പറയിക്കുന്നതാണെന്നു മനസിലാക്കാനുള്ള ബുദ്ധി വികാസം ഈ അണികളില്‍ ആര്‍ക്കുമില്ല. മുസ്ലിം ലീഗ് എന്ന മത സംഘടനക്കുള്ളില്‍ അതൊക്കെ നടക്കുന്നുണ്ടാകും.പക്ഷെ കേരള സര്‍ക്കാരില്‍ അത് നടക്കണോ? പ്രബുദ്ധരായ കേരള ജനത അതിനനുവദിക്കണോ എന്നതാണ്‌ പ്രസക്തമായ ചോദ്യം.

പാണക്കാട്ട് തങ്ങളെന്ന മുസ്ലിം മത നേതാവിന്റെ ഫത്വ കേരള ജനത അനുസരിക്കണം എന്ന  ലീഗിന്റെ ധര്‍ഷ്ട്യമാണീ പ്രശ്നത്തിന്റെ കാതല്‍. തങ്ങള്‍ പ്രഖ്യാപിച്ച് പോയി. അത് മുസ്ലിം ലീഗിനവഗണിക്കാന്‍ ആകില്ല.  അതുകൊണ്ട്, കേരള ജനതയും അംഗീകരിക്കണം എന്നതാണിതിന്റെ വിവക്ഷ. അത് വഴി ഇതൊരു രാഷ്ട്രീയ വിഷയം എന്നതിനപ്പുറം മത പരമായ പരിവേഷം കൂടി മുസ്ലിം ലീഗ് നല്‍കി. അതിന്റെ ചുവടു പിടിച്ച് എന്‍ എസ് എസ്, എസ് എന്‍   ഡി പി എന്നീ ഹൈന്ദവ സംഘടനകളും ഈ വിഷയത്തില്‍ ഇടപെട്ടു കഴിഞ്ഞു. രാഷ്ട്രീയം മാത്രമാകേണ്ടിയിരുന്ന ഒരു വിഷയം അങ്ങനെ സാമുദായികം കൂടി ആയി തീര്‍ന്നു.


ഇത് സാമുദായികമായ വിഷയമാക്കിയത് മുസ്ലിം ലീഗ് എന്ന മത സംഘടനയാണ്.
ലീഗിന്റെ ധാര്‍ഷ്ട്യവും അഹന്തയുമാണി വിഷയം സാമുദായികമാക്കി വളര്‍ത്തിയത്. കോണ്‍ഗ്രസോ യു ഡി എഫോ അറിയാതെ അഞ്ചാം മന്ത്രിയെയേയും അദ്ദേഹത്തിന്റെ വകുപ്പും പ്രഖ്യാപിച്ചത് തങ്ങളായിരുന്നു. ഒരുമതസംഘടനയുടെ നേതാവിനങ്ങനെ ഒരു പ്രഖ്യാപനം നടത്താന്‍ ആരും അധികാരം നല്‍കിയിട്ടില്ല. ആരാണ്‌ മന്ത്രിമാരുടെ വകുപ്പ് നിശ്ചയിക്കേണ്ടതെന്ന് ഇന്‍ഡ്യന്‍ ഭരണഘടനയില്‍ എഴുതി വച്ചിട്ടുണ്ട്. അതിനെ ബഹുമാനിക്കാന്‍ തയ്യാറല്ലാത്ത മുസ്ലിം ലീഗെന്ന മതസംഘടനക്ക് ഇന്‍ഡ്യ പോലുള്ള ജനാധിപത്യ രാജ്യത്ത് പ്രവര്‍ത്തന സ്വതന്ത്ര്യം പോലും അനുവദിക്കാന്‍ നിയമപരമായി  പാടില്ലാത്തതാണ്.

ഇതുപോലെ ഭരണഘടന വിരുദ്ധമായ ഒരു കാര്യം ചെയ്തിട്ട്  തങ്ങള്‍ പറഞ്ഞത് മാറ്റാനാകില്ല എന്ന നിലപാടും എടുത്തു. തങ്ങള്‍ പ്രവാചകന്‍ പറഞ്ഞാല്‍ മാറ്റാനാകില്ല എന്നത് മുസ്ലിം ലീഗെന്ന മത സംഘടനയുടെ അഭ്യന്തര കാര്യം മാത്രമാണ്. പക്ഷെ ആ മത വിഷയം കേരള സമൂഹത്തില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചതാണിത് സാമുദായികമായി മാറാന്‍ കാരണം. എന്നിട്ടിപ്പോള്‍ മറ്റുള്ളവര്‍ സാമുദായികമായി കാണുന്നു എന്നു പറഞ്ഞാല്‍ അംഗീകരിക്കാന്‍ ആകില്ല.  മുസ്ലിം ലീഗിനെന്തും  സാമുദായികമാക്കാം.  പക്ഷെ മറ്റുള്ളവര്‍ക്കതിനോട് പ്രതികരിക്കാന്‍ പാടില്ല  എന്ന ധാര്‍ഷ്ട്യവും അംഗീകരിക്കാന്‍ ആകില്ല.  പെണ്‍വാണിഭത്തില്‍ പിടിക്കപ്പെട്ടപ്പോള്‍ പ്രവാചകന്‍ പീഡിപ്പിക്കപ്പെട്ടതുപോലെ താനും പീഡിപ്പിക്കപ്പെടുന്നു എന്നായിരുന്നു കുഞ്ഞാലിക്കുട്ടി വിലപിച്ചത്. മുസ്ലിം മത വികരം ഉപയോഗപ്പെടുത്തി തന്നെയാണു മുസ്ലിം ലീഗ് മലപ്പുറത്ത് ആധിപത്യം നേടിയത്. അല്ലാതെ എന്തെങ്കിലും രാഷ്ട്രീയ നയങ്ങളുടെ പേരിലല്ല.

 സാമുദായികമായി ഒരു പ്രശ്നം അവതരിപ്പിച്ചാല്‍ പ്രതികരണവും  സാമുദായികമായെന്നിരിക്കും. അത് ഇഷ്ടമില്ലെങ്കല്‍ ഇതുപോലെയുള്ള തമാശകള്‍ പൊതു ജന മദ്ധ്യത്തില്‍ അവതരിപ്പിക്കാതിരിക്കുക.






ഈ വിഷയം ഇത്രത്തോളം വഷളാക്കിയത് ഉമ്മന്‍ ചാണ്ടി എന്ന ഒരാള്‍ മാത്രമാണ്. ഇത്രക്ക് കഴിവു കെട്ട ഒരു മുഖ്യമന്ത്രി കേരളത്തില്‍ ഇന്നു വരെ ഉണ്ടായിട്ടില്ല. ലീഗിന്റെ ആവശ്യം ന്യായമെന്ന്  മുഖ്യമന്ത്രി. അന്യായമെന്ന് മറ്റ് കോണ്‍ഗ്രസുകാര്‍ എല്ലാം. അതിന്റെ അര്‍ത്ഥം ഇതു വരെ ഈ വിഷയത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അഭിപ്രായം കോണ്‍ഗ്രസ് മുഖ്യമന്ത്രി തേടിയില്ല എന്നാണ്. ഇത് ഇങ്ങനെ വളരാന്‍ അനുവദിച്ച് സമുദായങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിലേക്കെത്തിച്ചതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ഉമ്മന്‍ ചാണ്ടിക്ക് മാത്രമാണ്. എന്‍ എസ് എസും എസ് എന്‍ ഡി പിയും ലീഗിന്റെ അവകാശവാദത്തിനെതിരെ പരസ്യമായി പ്രതികരിച്ചു കഴിഞ്ഞു. ബി ജെ പി ഇത് ഒരു രാഷ്ട്രീയ വിഷയമായി പ്രചാരണം ആരംഭിച്ചും കഴിഞ്ഞു.


പിറവത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ തന്നെ അനൂപ് ജേക്കബ് മന്ത്രിയാകും എന്ന് യു ഡി എഫിലെ എല്ലാ നേതാക്കളും പറഞ്ഞു പരത്തി. ഉമ്മന്‍ ചാണ്ടി  പ്രസംഗിച്ച എല്ലാ വേദികളിലും ഇത് പറഞ്ഞിട്ടുണ്ട്.ഫലപ്രഖ്യാപനം കഴിഞ്ഞ് മൂന്നാഴ്ചകളായി. ഇത് വരെ അനൂപ് മന്ത്രിയായിട്ടില്ല. ലീഗൊഴികെ ഒരു കക്ഷിയും അതിനെ എതിര്‍ക്കുന്നതായി സൂചന പോലുമില്ല. എന്തുകൊണ്ട് അത് നടക്കുന്നില്ല എന്നതിനൊരു വിശദീകരണം ഇന്നു വരെ ഉമ്മന്‍ ചാണ്ടിയോ കോണ്‍ഗ്രസുകാരോ  പറയുന്നുമില്ല. മന്ത്രിയാകാന്‍ വേണ്ടി പാണക്കാട്ടേക്ക് തീര്‍ത്ഥയാത്ര വരെ അനൂപ് നടത്തി. അതിന്റെ അര്‍ത്ഥം ലീഗാണതിനെ എതിര്‍ക്കുന്നതെന്നാണ്. ഇപ്പോള്‍ എന്‍ എസ് എസും എസ് എന്‍ ഡിപിയും  കേരളത്തിലെ  മറ്റ് ജനങ്ങളും  ​അത്    മനസിലാക്കി കഴിഞ്ഞു.  മറ്റൊരു മന്ത്രിയുടെ സത്യപ്രതിജ്ഞ വരെ മുടക്കാന്‍ തക്ക വിധത്തില്‍ ഈ  മുസ്ലിം ലീഗെന്ന  വര്‍ഗ്ഗീയ സംഘടന  കേരളീയ സമൂഹത്തെ ബന്ദിയാക്കുന്നു എന്നത് പ്രബുദ്ധരായ കേരള ജനതയെ  അത്ഭുതപ്പെടുത്തി തുടങ്ങി. ചത്തു പോയി എന്നു നെഹ്രു വിശേഷിപ്പിച്ച ഒരു  മതസംഘടന നെഹ്രുവിന്റെ ശിഷ്യന്റെ കഴുത്തിനു പിടിക്കുന്നു. അതിലൂടെ സര്‍വ്വ   കോണ്‍ഗ്രസുകാരുടെയും  കഴുത്തിനു പിടിക്കുന്നു.

മതേതരത്തമോ ജനാധിപത്യമോ തൊട്ടു തീണ്ടിയിട്ടില്ലാത്ത ഈ മുസ്ലിം വര്‍ഗ്ഗിയ സംഘടന, മതേതരത്തവും ജനാധിപത്യവും ഉണ്ടെന്ന് നടിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയെ ബന്ദിയാക്കിയിരിക്കുന്നു. ഇത് ഹിന്ദു വര്‍ഗ്ഗിയ പാര്‍ട്ടിക്ക് വളരാനുള്ള വളക്കൂറുള്ള സംഭവവികാസമാണ്.  ഹൈന്ദവ വര്‍ഗ്ഗീയത കേരളത്തില്‍ വളര്‍ന്നാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം കോണ്‍ഗ്രസിനും ഉമ്മന്‍ ചാണ്ടിക്കും ആയിരിക്കും.

മഞ്ഞളാം കുഴി എന്ന കാലു മാറ്റക്കാരനെ മന്ത്രിയാക്കാനാണീ വൃത്തികെട്ട രാഷ്ട്രീയ നാടകം ആടുന്നത്. ഇപ്പോള്‍ തന്നെ മലപ്പുറം ജില്ലയില്‍ നിന്നും 4 മന്ത്രിമാര്‍ ഉണ്ട്. കാസര്‍ഗോഡ്, പാലക്കാട്, ആലപ്പുഴ  ജില്ലകളില്‍ നിന്നും മന്ത്രിമാര്‍ ആരുമില്ല. അലി കൂടി മന്ത്രിയായാല്‍ മലപ്പുറം ജില്ലക്ക് 5 മന്ത്രിമാര്‍ ആകും. ഇത്രയധികം മന്ത്രിമാര്‍ ഉണ്ടാകാന്‍ ഈ ജില്ലക്ക് എന്ത് മഹത്വമാണുള്ളത്? മത സംഘടനയായ മുസ്ലിം ലീഗിന്റെ കേന്ദ്രം എന്നതിനപ്പുറം മലപ്പുറം ജില്ലക്ക് കേരളത്തിന്റെ രാഷ്ട്രീയ സാമുദായികഭൂപടത്തില്‍ പ്രത്യേകിച്ച് സ്ഥാനമൊന്നുമില്ല.


ജനപ്രാതിനിത്യം എന്നു പറഞ്ഞാല്‍ അത് മത സാമുദായിക പ്രാതിനിത്യം മാത്രമല്ല. പ്രദേശിക പ്രാതിനിത്യവും കൂടി ഉണ്ട്. എങ്കിലേ ജനാധിപത്യത്തിന്റെ അര്‍ത്ഥം പൂര്‍ണ്ണമാകൂ.


Wednesday, 28 March 2012

വീണ്ടും പരാജയപ്പെടുന്ന പുണ്യാളന്‍




എ കെ ആന്റണി ഇന്‍ഡ്യയുടെ പ്രതിരോധമന്ത്രിയാണ്. നീണ്ട പൊതു ജീവിതത്തില്‍ ഇതു വരെ അഴിമതി ആരോപണങ്ങളൊന്നും അദ്ദേഹത്തിനെതിരെ ഉയര്‍ന്നിട്ടില്ല.  സോണിയ ഗാന്ധി കഴിഞ്ഞാല്‍ കോണ്‍ഗ്രസിലെ ശക്തി കേന്ദ്രം തന്നെയാണ്‌.  ആന്റണി. മന്‍മോഹന്‍ സിംഗ് എന്ന വിനീത ദാസനേക്കാള്‍ സോണിയക്ക് താല്‍പ്പര്യം ആന്റണിയോടാണുതാനും. അദ്ദേഹം അഴിമതി നടത്തുമെന്ന് ശത്രുക്കള്‍ പോലും പറയില്ല. പക്ഷെ അഴിമതിക്കു നേരെ കണ്ണടക്കുമെന്നത് വാസ്തവം. അതുപോലെയുള്ള കണ്ണടക്കല്‍ ഇപ്പോള്‍ അദ്ദേഹത്തെ വലിയ ഒരു വിഷമസ്ഥിതിയില്‍ എത്തിച്ചിരിക്കുന്നു.

ഈയിടെ അന്തരിച്ച സി പി ഐ സംസ്ഥാന സെക്രട്ടറി  സി കെ ചന്ദ്രപ്പന്‍, എ കെ ആന്റണിയെ  വിശേഷിപ്പിച്ചത് പരാജയപ്പെട്ട പുണ്യാളന്‍ എന്നായിരുന്നു. കേരള നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ആന്റണി പ്രകടിപ്പിച്ച ചില അഭിപ്രായ പ്രകടനങ്ങളുടെ പേരിലായിരുന്നു ആ വിശേഷണം.

ആ പ്രയോഗം അന്വര്‍ത്ഥമാക്കുന്ന സംഭവഗതികളാണിപ്പോള്‍ നടക്കുന്നത്. കരസേനാ മേധാവി ജനറല്‍ വി.കെ. സിംഗ്‌ ഇന്നു വരെ യാതൊരു വിധ ആരോപണങ്ങളും നേരിടാത്ത, ആന്റണിയോളം തന്നെ സത്യസന്ധനായ  ഉദ്യോഗസ്ഥനും . പക്ഷെ ജനന തീയതി വിവാദത്തില്‍ അദ്ദേഹത്തിനു പരാജയം സമ്മതിക്കേണ്ടി വന്നു.  ഒരുപക്ഷെ ആ ജാള്യത കൊണ്ടായിരിക്കാം അദ്ദേഹമൊരു പഴയ കോഴ പ്രശ്നം അടുത്തിടെ ഉയര്‍ത്തിക്കൊണ്ടു വന്നതും. അദ്ദേഹം ഉയര്‍ത്തിവിട്ട കോഴ വിവാദത്തില്‍ ആന്റണി പ്രതിരോധത്തിലുമാണ്. ആന്റണി ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരടിയായിപ്പോയി ഇത്. പ്രതിരോധത്തിലായ ആന്റണി, ആരും ആവശ്യപ്പെടാതെ തന്നെ  രാജ്യസഭയില്‍ ഒരു പ്രസ്താവന നടത്തി.  ആ  പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങള്‍.


1958 ല്‍ വിദ്യാര്‍ഥി നേതാവായാണു പൊതുജീവിതം തുടങ്ങിയത്‌. 54.,. 54 വര്‍ഷം നീണ്ട പൊതുജീവിതത്തില്‍ സത്യസന്ധത കാത്തുസൂക്ഷിക്കുകയും അഴിമതിക്കെതിരേ ശക്‌തമായ നടപടി സ്വീകരിക്കുകയും ചെയ്‌തിട്ടുണ്ട്‌. കേരളത്തില്‍ മൂന്നു വട്ടം മുഖ്യമന്ത്രിയായിരുന്നു. കേന്ദ്രമന്ത്രിയായിരുന്ന കാലയളവില്‍ ചെറിയൊരു ആരോപണം ഉയര്‍ന്നപ്പോള്‍ത്തന്നെ ആ പദവി വലിച്ചെറിഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികള്‍ പോലും അന്നു എന്നോടു തുടരാന്‍ ആവശ്യപ്പെട്ടിരുന്നു. അതാണു എന്റെ രാഷ്‌ട്രീയ ചരിത്രം. 


പ്രതിരോധ മന്ത്രിസ്‌ഥാനം ഏറ്റെടുക്കാന്‍ പറഞ്ഞപ്പോള്‍ ആദ്യം മടിച്ചെങ്കിലും നേതൃത്വം ഏല്‍പിച്ച ചുമതല ഏറ്റെടുക്കുകയായിരുന്നു. സേനയുടെ ആധുനികവത്‌ക്കരണത്തിനും അഴിമതി ഇല്ലാതാക്കാനുമാണു തുടക്കം മുതല്‍ ശ്രമിച്ചത്‌. . സൈന്യത്തിലേക്ക്‌ സാധനങ്ങള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട്‌ അഴിമതി കണ്ടെത്തിയാല്‍ ഏതു കരാറാണെങ്കിലും റദ്ദാക്കും. ആദര്‍ശ്‌ ഫ്‌ളാറ്റുമായി ബന്ധപ്പെട്ട്‌ വിവാദമുണ്ടായപ്പോള്‍ സി.ബി.ഐ. അന്വേഷണത്തിന്‌ ഉത്തരവിട്ടു. ശ്രീനഗറിലെ ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട്‌ ബി.ജെ.പി. എം.പി നല്‍കിയ പരാതിയില്‍ വകുപ്പുതല അന്വേഷണവും പിന്നീടു സി.ബി.ഐ. അന്വേഷണവും പ്രഖ്യാപിച്ചു.


സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഇത്രയധികം സി.ബി.ഐ. അന്വേഷണങ്ങള്‍ പ്രഖ്യാപിച്ചിട്ടില്ല. ക്രമക്കേടുകളുടെ പേരില്‍ നാലു വിദേശ കമ്പനികളെയും രണ്ട്‌ ഇന്ത്യന്‍ കമ്പനികളേയും കരിമ്പട്ടികയില്‍ പെടുത്തി. എല്ലാ നടപടികളും പൂര്‍ത്തിയാക്കിയ ഹെലികോപ്‌ടര്‍ വാങ്ങല്‍ കരാര്‍ പോലും ക്രമക്കേട്‌ കണ്ടെത്തിയതിനെ തുടര്‍ന്നു റദ്ദാക്കി. എന്റേത്‌ മെല്ലപ്പോക്കാണെന്നും സൈന്യത്തിന്റെ ആധുനികവത്‌കരണം നടക്കുന്നില്ലെന്നും ചിലര്‍ ആരോപിക്കുന്നുണ്ട്‌. ആധുനികവത്‌കരണത്തിന്‌ അനുകൂലമാണ്‌. എന്നാല്‍ അതിന്റെ മറവില്‍ അഴിമതി അനുവദിച്ചുകൊടുക്കില്ല. സത്യമാണു ഞാന്‍ പറയുന്നത്‌, സത്യം മാത്രം. അത്‌ എന്റെ മനഃസാക്ഷിയെ അനുസരിച്ചുള്ളതാണ്‌-.,.


ഞാനും ജനറലുമായി ഇടയ്‌ക്കിടെ കൂടിക്കാഴ്‌ച നടത്താറുണ്ട്‌. ഒരു വര്‍ഷം മുമ്പാണെന്നാണ്‌ ഓര്‍മ. തേജീന്ദര്‍ സിംഗ്‌ കോഴ വാഗ്‌ദാനം ചെയ്‌ത കാര്യത്തെ കുറിച്ച്‌ ജനറല്‍ പറഞ്ഞിരുന്നു. താന്‍ ഞെട്ടി തലയില്‍ കൈ വച്ചു. നടപടിയെടുക്കാന്‍ നിര്‍ദേശിച്ചെങ്കിലും ജനറല്‍ താല്‍പര്യപ്പെട്ടില്ല. ഇന്നുവരെ ഇതു സംബന്ധിച്ച്‌ യാതൊരു പരാതിയും രേഖാമൂലം ലഭിച്ചിട്ടില്ല. ഊമക്കത്തുകളുടെ അടിസ്‌ഥാനത്തില്‍ പോലും നടപടി സ്വീകരിക്കുന്ന ആളാണ്‌ ഞാന്‍.,.  എന്നാല്‍ രേഖാമൂലമല്ലാതെ ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല. 


ജനറല്‍ സിംഗ്‌ ഇതു സംബന്ധിച്ച്‌ മാധ്യമങ്ങളോടു പറഞ്ഞത്‌ അറിഞ്ഞയുടന്‍ സി.ബി.ഐ. അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. സത്യാവസ്‌ഥ പുറത്തുവരാന്‍ ഏതറ്റം വരേയും പോകും. അഴിമതി ആരു നടത്തിയാലും, എത്ര ഉന്നതനായാലും വച്ചുപൊറുപ്പിക്കില്ല. മനഃസാക്ഷിയുടെ ഉറപ്പിലാണ്‌ ഇതു പറയുന്നത്‌. കുറ്റക്കാരനെങ്കില്‍ ശിക്ഷിക്കാം.





ഇവിടെ ആന്റണി സ്വയം പുകഴ്ത്തി പറഞ്ഞു പോകുന്നതിനിടയില്‍ വളരെ പ്രസക്തമായ രണ്ടു കാര്യങ്ങളുണ്ട്.

1. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഇത്രയധികം സി.ബി.ഐ. അന്വേഷണങ്ങള്‍ പ്രഖ്യാപിച്ചിട്ടില്ല.


2. ഊമക്കത്തുകളുടെ അടിസ്‌ഥാനത്തില്‍ പോലും നടപടി സ്വീകരിക്കുന്ന ആളാണ്‌ ഞാന്‍..,.  എന്നാല്‍ രേഖാമൂലമല്ലാതെ ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല.


അതിവിചിത്രവും നിരുത്തരവദപരവുമാണീ പരാമര്‍ശങ്ങള്‍,.  കുറെയധികം സി ബി ഐ അന്വേഷണം പ്രഖ്യാപിച്ചത് എന്തോ മഹത്തായ കാര്യമായാണദേഹം വിളിച്ചു കൂവുന്നത്.  അതിന്റെ അര്‍ത്ഥം ഇത്രയധികം സി ബി ഐ അന്വേഷണം നടത്തേണ്ട തരത്തില്‍ അദ്ദേഹത്തിന്റെ വകുപ്പ് ക്രമക്കേടുകളുടെ കൂടാരം ആണെന്ന്. ഒരു മന്ത്രിക്കും അഭിമാനിക്കാന്‍ ഉള്ള വക അല്ല ഇത്. നാണമില്ലാത്തവന്റെ ആസനത്തില്‍ ആലുമുളച്ചാല്‍ അതും തണല്‍ എന്ന തരത്തിലുള്ള ഒരു പ്രസ്താവനയാണിത്. പ്രതിരോധ വകുപ്പാണ്, അഴിമതിയുടെ മൊത്തക്കച്ചവടക്കാര്‍ എന്നത് നാട്ടില്‍ മുഴുവന്‍ പാട്ടാണ്.  അഴിമതിക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ചിട്ടുള്ള ആന്റണിക്ക് എന്തു കൊണ്ട് ഇതുപോലെ വ്യാപകമായ ക്രമക്കേടുകള്‍ ഒഴിവാക്കാന്‍ ആകുന്നില്ല?

വളരെയധികം സി ബി ഐ അന്വേഷണം പ്രഖ്യാപിച്ചു എന്നദ്ദേഹം വീമ്പു പറയുന്നുണ്ട്. എത്ര അന്വേഷണത്തില്‍ കുറ്റക്കാരെ കണ്ടുപിടിച്ചിട്ടുണ്ട്? കേസെടുത്തിട്ടുണ്ട്? ശിക്ഷിച്ചിട്ടുണ്ട്? അതിന്റെ കണക്കൊന്നും അദ്ദേഹം പറഞ്ഞിട്ടില്ല. ആരും ചോദിച്ചിട്ടുമില്ല. ഇവിടെ അന്റണി എന്ന പുണ്യവാളന്റെ മുഖം മൂടി അഴിഞ്ഞു വീഴുന്നു.

ഊമക്കത്തുകളുടെ അടിസ്‌ഥാനത്തില്‍ പോലും നടപടി സ്വീകരിക്കുന്ന ആന്റണിക്ക്  രേഖാമൂലമല്ലാതെ ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല, എന്നത് പച്ചക്കള്ളമാണ്. അതു പൊളിച്ചടുക്കുന്ന  കാര്യങ്ങളാണിപ്പോള്‍ നടക്കുന്നത്. ആന്റണിയോട് ഒരു വര്‍ഷം മുന്നേ  വി കെ സിംഗ് പറഞ്ഞത്, അദ്ദേഹം തന്നെ ഇപ്പോള്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. ആന്റണി സി ബി ഐ അന്വേഷണവും പ്രഖ്യാപിച്ചു. ആരും രേഖാമൂലം പരാതി നല്‍കിയില്ല.



ഒരു വ്യക്തിയുടെ പേരെടുത്തു പറഞ്ഞായിരുന്നു സിംഗ് ഈ ആരോപണം  ആന്റണിയുടെ മുന്നില്‍ അവതരിപ്പിച്ചത്. ഇന്‍ഡ്യയുടെ പ്രതിരോധമന്ത്രിയോട് കരസേനാ മേധാവി ഒരഴിമതിയുടെ കഥ പറയുന്നു. അഴിമതിക്കെതിരെ കുരിശിശു യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു  എന്നകാശപ്പെടുന്ന പ്രതിരോധ മന്ത്രിക്ക് അതിന്റെ ഗൌരവം മനസിലാകുന്നില്ല എന്നൊക്കെ വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ഊമക്കത്തുകളുടെ അടിസ്ഥാനത്തില്‍ പോലും അന്വേഷണം നടത്തുന്നു എന്ന് വീമ്പടിക്കുന്ന ആന്റണി, കരസേന മേധാവി നേരിട്ട് അറിയിച്ച ഈ വിഷയത്തെ അവഗണിച്ചു എന്ന് വിശ്വസിക്കാനാണു തോന്നുന്നത്. ആന്റണിയുടെ മറ്റൊരു മുഖം മൂടിയും ഇവിടെ അഴിഞ്ഞു വീഴുന്നു.

വിഷയം സ്ഥാപനവത്കരിക്കപ്പെട്ട അഴിമതിയാണ്. സ്വതന്ത്ര ഇന്‍ഡ്യയുടെ ചരിത്രത്തിലെ ഏറ്റവും ചീഞ്ഞു നാറുന്ന സര്‍ക്കാരാണ്, മന്‍ മോഹന്‍ സിംഗിന്റേത്.   റ്റു ജി സ്പെക്റ്റ്രം  വിഷയത്തില്‍ പരാതി ലഭിച്ചിട്ടും ഒരു വര്‍ഷത്തോളം മന്‍ മോഹന്‍ സിംഗ് നിഷ്ക്രിയനായിരുന്നു. കോടതി ഇടപെട്ടപ്പോള്‍ ഗത്യന്തരമില്ലാതെ അന്വേഷണം നടത്തേണ്ടി വന്നു. അന്വേഷിച്ചപ്പോള്‍ പുറത്തു വന്നത് ആരെയും അത്ഭുതപ്പെടുത്തുന്ന സത്യങ്ങളാണ്. ആന്റണിയും മന്‍ മോഹന്റെ പാത പിന്തുടര്‍ന്നു. ഒരു വര്‍ഷം മുമ്പ് നല്‍കിയ പരാതിയില്‍ ഒരു നടപടിയും ഉണ്ടാകാതിരുന്നതുകൊണ്ടാണ്, ഇപ്പോള്‍ കരസേനാ മേധാവിക്ക് ഈ വിഷയം പൊതു ജനങ്ങളോട് പറയേണ്ടി വന്നത്. ആന്റണി എത്ര ന്യായീകരിച്ചാലും ഈ പ്രശ്നം ആന്റണിയുടെ വ്യക്തിത്വത്തിന്റെ മേല്‍ വീണ കരിനിഴലാണ്. വീണ്ടും വീണ്ടും പരാജയപ്പെടുന്ന പുണ്യാളനാണദ്ദേഹം.

അഴിമതി നടത്തുന്നവരേക്കാള്‍ അപകടകാരികള്‍  അഴിമതിക്ക് കൂട്ടുനില്‍ക്കുന്നവരും അഴിമതിക്ക് നേരെ കണ്ണടയ്ക്കുന്നവരും ആണ്. ആന്റണിയും മന്‍ മോഹന്സിംഗും വ്യക്തിപരമായി അഴിമതി നടത്തുന്നില്ല എന്ന വിശ്വസിച്ചാല്‍ പോലും. ഇവര്‍ക്ക് ഇതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞു മാറാനാകില്ല.

നിര്‍ഭാഗ്യവശാല്‍ ഇന്‍ഡ്യയിലെ പ്രധാന പ്രതിപക്ഷം ബി ജെ പി, ഉന്നം വയ്ക്കുനത് സോണിയാ ഗാന്ധിയേയും അവരുടെ കുടുംബത്തെയുമാണ്. ആ വിടവിലൂടെ അഴിമതി നടത്തുന്നവരും,അതിനു കൂട്ടുനില്‍ക്കുന്നവരും, അതിനു നേരെ കണ്ണടയ്ക്കുന്നവരും വഴുതി രക്ഷപ്പെടുന്നു.

സ്വന്തം വീഴ്ച്ച സമ്മതിക്കുന്നതിനേക്കാള്‍ കൂടുതലായി സഹതാപം പിടിച്ചു പറ്റാനാണ്, ആന്റണി ശ്രമിക്കുന്നത്.  പണ്ട് കേരള മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ വിദ്യാഭ്യാസ കച്ചവടക്കാര്‍ക്ക് കൊള്ള ലാഭം ഉണ്ടാക്കാനുള്ള എല്ലാ വഴികളും അദ്ദേഹം തുറന്നിട്ടു. ഇന്ന് ഉമ്മന്‍ ചാണ്ടി,  സര്‍ക്കാര്‍ മേഘലയില്‍ 6 മെഡിക്കല്‍ കോളേജുകളാണു കൊണ്ടു വരാന്‍ പോകുന്നത്. അന്ന് ആന്റണി ഇത് ചെയ്തിരുന്നെങ്കില്‍  കച്ചവടക്കാര്‍ ഇതുപോലെ അഴിഞ്ഞാടില്ലായിരുന്നു.




Monday, 26 March 2012

യു ഡി എഫിന്റെ മഞ്ഞളാം കുഴികള്‍ 


കഴിഞ്ഞ ഒരു വര്‍ഷമായി കേരള രാഷ്ട്രീയത്തിലെ പ്രധാന വിനോദം  മുസ്ലിം ലീഗിന്റെ അഞ്ചാം മന്ത്രിയാണ്. പ്രവാചക തുല്യനായ  പാണക്കാട് തങ്ങള്‍ പ്രഖ്യാപിച്ചു പോയതാണ്. ഇനി അത് മാറ്റാന്‍ ആകൂല്ല. മുസ്ലിങ്ങള്‍ക്ക് മറ്റാനാകാത്തത് മുസ്ലിം പ്രവാചകന്റെ വാക്കുകള്‍ മാത്രമാണെന്ന് എല്ലാവര്‍ക്കും അറിയാം. അപ്പോള്‍ ഈ പുതിയ പ്രവാചകന്റെ വാക്കും മാറ്റാന്‍ ആകില്ല.

എന്റെ അഭിപ്രായത്തില്‍ ലീഗിനു അഞ്ചു മന്ത്രി മാര്‍ക്കല്ല, ആറു മന്ത്രിമാര്‍ക്ക് അര്‍ഹതയുണ്ട്.  അതിന്റെ കാരണങ്ങള്‍ ഇവയും.

1. കോണ്‍ഗ്രസിനു 38 എം എല്‍ എ മാരേ ഉള്ളു. അവര്‍ക്ക്  10 മന്ത്രിമാരുണ്ട്. അങ്ങനെ വരുമ്പോള്‍ 19 എം എല്‍ എ മാര്‍ക്ക് അഞ്ചു മന്ത്രിമാര്‍ എന്നതിനു ന്യായമുണ്ട്. എന്നിട്ടും ഒരു  എം എല്‍ എ കൂടുതലും. അപ്പോള്‍ ആറു മന്ത്രിമാര്‍ എന്നതില്‍ യാതൊരു അധികപ്രസംഗവുമില്ല.

2. കഴിഞ്ഞതെരഞ്ഞെടുപ്പില്‍ ലീഗ് ചോദിച്ചതിലും ഒരു സീറ്റു കൂടുതല്‍ മത്സരിക്കാന്‍ നല്‍കി. അപ്പോള്‍ അഞ്ചു മന്ത്രിമാരെ ചോദിച്ചാല്‍ ആറു  നല്‍കണം. ഉമ്മന്‍ ചാണ്ടി പാഞ്ചാലിയേപ്പോലെ ആണ്, ചോദിക്കുന്നതിലും കൂതുതല്‍ നല്‍കും. പക്ഷെ അത് മുസ്ലിങ്ങള്‍ക്ക് മാത്രമാണെന്നോര്‍ക്കുക. ക്രിസ്ത്യാനിയായ മാണി ചോദിച്ചതിന്റെ പകുതിയേ നല്‍കിയുള്ളൂ. മുസ്ലിങ്ങള്‍ ഉള്‍പ്പെടുന്ന ന്യൂനപക്ഷം അര്‍ഹിക്കുന്നതിലും കൂടുതല്‍ പിടിച്ചു പറിക്കുന്നു എന്നത് ആന്റണിയുടെ മാത്രം പിന്തിരിപ്പന്‍ അഭിപ്രായം. ഉമ്മന്‍ ചാണ്ടിക്കങ്ങനെ ഒന്നുമില്ല. ഉമ്മന്‍ ചാണ്ടിക്കു മാത്രമല്ല, ചെന്നിത്തലയും പരസ്യമായി പറഞ്ഞത്, ലീഗ് അഞ്ച് മന്ത്രി മാരെ ചോദിച്ചത് തികച്ചം ​ന്യായമെന്നു തന്നെയാണ്. രഹസ്യമായി മറ്റ് പലതും പറയുന്നുണ്ട്. പക്ഷെ അതിനെ ആരും ഗൌനിക്കേണ്ടതില്ല.

പാവം ലീഗ്. മലപ്പുറത്ത് സ്വന്തം അണികള്‍ നാലു സീറ്റു കൂട്ടി യു ഡി എഫിനെ അധികാരത്തിലെത്തിച്ചിട്ടും ഇടതുപക്ഷത്തു നിന്നും ചാടി വന്ന അലിയെ മന്ത്രിയാക്കിയില്ലെങ്കില്‍  എങ്ങനെ മനസമാധാനമായി പച്ച ലഡ്ഡുവും  പച്ചബിരിയാണിയും കഴിക്കും? മന്ത്രിസ്ഥാനം കൊടുക്കാം എന്നു മോഹിപ്പിച്ച് അലിയെ ചാടിച്ചു കൊണ്ടു വരുമ്പോള്‍ കുഞ്ഞാലിയുടെ മനസില്‍ ഉണ്ടായിരുന്നത് മറ്റ് ചിലതൊക്കെയായിരുന്നു. മുനീറിനെ മലപ്പുറത്തു നിനും ഓടിച്ച് കോഴിക്കോട്ടു കൊണ്ടു പോയി തോല്‍പ്പിക്കാം എന്ന മോഹം പൂവണിഞ്ഞില്ല. അതുകൊണ്ട് അലിക്ക് മന്ത്രിസ്ഥാനം കൊടുക്കാനും പറ്റിയില്ല. അലി വന്നില്ലായിരുന്നെങ്കിലും ജയിക്കാമായിരുന്നു. വേലിയില്‍ കിടന്നതിനെ എടുത്ത് വേണ്ടാത്തിടത്ത് വച്ച അവസ്ഥയുമായി.

ജയിച്ചാല്‍ മന്ത്രി സ്ഥാനം ഉറപ്പ് എന്നു പറഞ്ഞായിരുന്നു അനൂപിനെ മോഹിപ്പിച്ചതും. ഇപ്പോള്‍ ലീഗിന്റെ അഞ്ചില്‍ തട്ടി അതും നീണ്ടുപോകുന്നു. മന്ത്രിസ്ഥാനം കൊടുത്താലും എന്തെങ്കിലും അപ്രധാന വകുപ്പ് നല്‍കി ഒതുക്കാനാണു സാധ്യത. റ്റി എം ജേക്കബിന്, മന്ത്രിസ്ഥാനം പോലും നിഷേധിച്ച ചരിത്രമുണ്ട്, ഉമ്മന്‍ ചാണ്ടിക്ക്. അപ്പോള്‍ മകനെ എങ്ങനെ സത്കരിക്കും എന്ന് ഊഹിക്കാവുന്നതേ ഉള്ളു.

കൊട്ടാരക്കര ഗണേശന്റെ കാര്യം അപ്പാടെ കുഴഞ്ഞ് മറിഞ്ഞു കിടക്കുന്നു. ഒറ്റ എം എല്‍ എ ആയതുകൊണ്ട് മന്ത്രിയായിപ്പോയതാണദ്ദേഹം. ഇപ്പോള്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് അദ്ദേഹത്തെ വേണ്ട. മന്ത്രിസ്ഥാനം പോലും വേണ്ട എന്നതാണ്, അച്ഛന്റെ നിലപാട്. എന്തൊരു ത്യാഗ മനോഭാവം. ജയിലില്‍ കിടന്നാല്‍ ആരും ത്യാഗിയായി പോകുമെന്ന് തോന്നുന്നു.

അച്ഛനെ തള്ളിയാലും മകനെ ചാണ്ടി തള്ളില്ല. പിന്നെ അച്ഛനു പ്രയോഗിക്കാവുന്ന  തന്ത്രം തെരഞ്ഞെടുപ്പ് അസാധുവാക്കി പാഠം പഠിപ്പിക്കുക എന്നതു മാത്രം. വിപ്പ് ലംഘിച്ചു എന്നും പറഞ്ഞ് തെരഞ്ഞെടുപ്പു കമ്മീഷനു പരാതിപ്പെട്ടാല്‍, നിയമസഭാംഗത്വം നഷ്ടപ്പെടാം. പണ്ട് പിള്ളക്കങ്ങനെ നഷ്ടപ്പെട്ടിട്ടുണ്ട്. പി ജെ ജോസഫിന്റെ പാര്‍ട്ടിയില്‍ ആയിരിക്കുമ്പോള്‍ പാര്‍ട്ടി നിലപാടിനു വിരുദ്ധമായ നിലപാടെടുത്തപ്പോള്‍ അദ്ദേഹത്തിനു നിയമസഭാംഗത്വം നഷ്ടപ്പെട്ടിട്ടുണ്ട്. മകന്റെ അംഗത്വവും അതുപോലെ നഷ്ടപ്പെടുത്താം. പക്ഷെ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് ജയിച്ചു വരും എന്നതാണു മകന്റെ നിലപാട്.

സാധാരണ പാര്‍ട്ടിക്കാരൊക്കെ കൂടുതല്‍ മന്ത്രി സ്ഥാനങ്ങള്‍ എങ്ങനെയെങ്കിലും മേടിച്ചെടുക്കാനാണു ശ്രമിക്കുക. ഇവിടെ ഒരു പാര്‍ട്ടി ആകെയുള്ള ഒരു മന്ത്രിയെ തന്നെ വേണ്ട എന്നാണാവശ്യപ്പെടുന്നത്. പിള്ളയും പിള്ളയുടെ പിള്ളയും തമ്മിലുള്ള കുടുംബവഴക്കില്‍ ബുദ്ധിമുട്ടുന്നത് ഉമ്മന്‍ ചാണ്ടിയാണ്. വളഞ്ഞ വഴിയിലൂടെ മൂത്തപിള്ളയെ ജയിലില്‍ നിന്നും മോചിപ്പിച്ചത് മണ്ടത്തരമായി എന്നിപ്പോള്‍ അദ്ദേഹത്തിനു തോന്നുണ്ടാകും. ജയിലില്‍ കിടന്നിരുന്നെങ്കില്‍ ഈ വക അലമ്പൊന്നും ഉണ്ടാകില്ലായിരുന്നു. മൂത്ത കൊമ്പനാണോ ഇളയ കൊമ്പനാണോ തലയെടുപ്പ് എന്നതാണു തര്‍ക്കം. പത്തനാപുരത്ത് രണ്ടു കൊമ്പന്‍മാരും കൊമ്പു കോര്‍ത്ത് തീരുമാനിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിക്കൊണ്ടിരിക്കുന്നു.

ഈ കുഴികളൊക്കെ ചാടിക്കടന്നു വേണം ഇനി നെയ്യാറ്റിന്‍കരയിലേക്ക് പോകാന്‍ . സെല്‍വരാജിനെ യു ഡി എഫ് സ്ഥാനാര്‍ത്ഥിയാക്കാം എന്നതാണു കരാര്‍.,. അത് പാലിക്കാതെ പറ്റില്ല. തങ്ങള്‍ പറഞ്ഞത് മറ്റാനാകില്ല എന്നതുപോലെ, ഉമ്മന്‍ അത് പറഞ്ഞു പോയി. ഇനി മാറ്റാന്‍ ആകില്ല. ഉറച്ച യു ഡി എഫ് മണ്ഡലത്തില്‍ ഇടതുപക്ഷത്തു നിന്നും  ചാടി വന്നയാളെ സ്ഥാനാര്‍ത്ഥിയാക്കി ജയിപ്പിക്കേണ്ട ഗതികേടിലാണു  കോണ്‍ഗ്രസ് പാര്‍ട്ടി.  ഉറച്ച മണ്ഡലമായ കണ്ണുരും ഇതുപോലൊരു ഗതികേടുണ്ടായി. സി പി എമ്മില്‍ നിന്നു  ചാടി വന്ന അബ്ദുള്ളക്കുട്ടിയെ ചുമക്കേണ്ടി വന്നു. അബ്ദുള്ളക്കുട്ടി ഇല്ലെങ്കിലും കണ്ണൂര്, കോണ്‍ഗ്ഗ്രസ് ജയിക്കുമായിരുന്നു എന്നതൊന്നും  കോണ്‍ഗ്രസിനു പ്രശ്നമല്ല.

ഇപ്പോള്‍ മന്ത്രിസഭയില്‍ ആകെയുള്ള 19 പേരില്‍ 10 പേരും ന്യൂനപക്ഷ സമുദായങ്ങളില്‍ പെട്ടവരാണ്. ക്യബിനറ്റ് റാങ്കുള്ള  ചീഫ് വിപ്പും നൂനപക്ഷസമുദായത്തില്‍ നിന്നാണ്. അനൂപും അലിയും കൂടി മന്ത്രിമാരാകുമ്പോള്‍ അവരുടെ സംഖ്യ 12 ആകും. അങ്ങനെ പണ്ട് ആന്റണി പറഞ്ഞത് അപ്പാടെ അന്വര്‍ത്ഥമാകും. ന്യൂനപക്ഷ സമുദായങ്ങള്‍ ഭീക്ഷണിയിലൂടെ പലതും നേടി എടുക്കുന്നു. മറ്റെന്തൊക്കെ തള്ളിക്കളഞ്ഞാലും അഞ്ചാം മന്ത്രിയുടെ കാര്യത്തില്‍ മുസ്ലിം ലീഗ് ഭീക്ഷണിപ്പെടുത്തുന്നുണ്ട് എന്നത്  ആര്‍ക്കം ​നിഷേധിക്കാനാകില്ല.