Friday, 7 February 2014

ഗുണ്ടാരാഷ്ട്രീയം 



ഗുണ്ടാ രാഷ്ട്രീയം
കൊലപാതക രാഷ്ട്രീയം
വാടക കൊലയാളികള്‍
വ്യാജ പ്രതികള്‍

നോക്കുകൂലി
തൊഴിലാളി ഗുണ്ടകള്‍

സി പി എം എന്ന പാര്‍ട്ടിയേപറ്റി വിമര്‍ശകര്‍ പറയുമ്പോള്‍ കടന്നു വരാറുള്ള സാധാരണ പദപ്രയോഗങ്ങളാണിതൊക്കെ.

ആര്‍ എം പി നേതാവ് ചന്ദ്രശേഖരന്‍ കൊലചെയ്യപ്പെട്ടതിനു ശേഷം, സി പി എമ്മിന്റെ കൊലപാതക രാഷ്ട്രീയം  എന്നത് എല്ലാവരുടെയും ഇഷ്ട പദവും ആയി തീര്‍ന്നു.

അടുത്തിടെ ജസീറ എന്ന ഒരു സ്ത്രീ നടത്തുന്ന സമരത്തേപ്പറ്റി ഒരു ചര്‍ച്ച  വായിച്ചു. വിഷയം പ്രശസ്ത വ്യവസായി കൊച്ചൌസേപ്പ് ചിറ്റിലപ്പിള്ളി പ്രഖ്യാപിച്ച പാരിതോഷികമാണ്. മണല്‍ മാഫിയക്കെതിരെ സമരം നടത്തുന്ന ജസീറക്കദ്ദേഹം 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.  പക്ഷേ പിന്നീടത് മക്കളുടെ പേരിലേ നല്‍കൂ എന്നദേഹം വാശി പിടിച്ചു. അതിനോട് പ്രതികരിച്ചുകൊണ്ട് ജസീറ ചിറ്റിലപ്പള്ളിയുടെ വീടിനു മുന്നില്‍ സമരവും തുടങ്ങി.  അതേ ചുറ്റിപ്പറ്റി പിന്നെ കുറച്ചു വിവാദങ്ങളുണ്ടായി. ഗുണ്ടാ രാഷ്ട്രീയവും തൊഴിലാളി ഗുണ്ടായിസവും ഒക്കെ ഈ ചര്‍ച്ചയിലാണു കടന്നു വന്നത്. സി പി എമ്മിന്റെ കണ്ണൂരിലെ രാഷ്ട്രീയത്തെ ഗുണ്ടാ രാഷ്ട്രീയമെന്നു വിശേഷിപ്പിക്കപ്പെട്ടു. ജസീറയുടെ സമരത്തിനു പിന്നില്‍ സി പി എമ്മാണെന്ന് അര്‍ത്ഥ ശങ്കക്കിടയില്ലാതെ ഒരാള്‍ പറഞ്ഞു.

ഇവിടെ രണ്ടു  ലളിത സമവാക്യങ്ങള്‍  രൂപപ്പെട്ടു വരുന്നു.

ഒന്ന് സി പി എം എന്ന പാര്‍ട്ടി കൊലപാതകികളുടെ പാര്‍ട്ടിയാണ്. രാഷ്ട്രീയ ഗുണ്ടായിസമാണവരുടെ മുഖ മുദ്ര.

രണ്ട്, തൊഴിലാളികള്‍ എന്നു പറഞ്ഞാല്‍  സി ഐ റ്റി യു കാരേ ഉള്ളു. ചുമട്ടു തൊഴിലാളികള്‍ എവിടെ സമരം ചെയ്താലും അത് സി ഐ റ്റിയു കാരാണ്.

കണ്ണൂരിനു പുറത്തും കൊലപാതകങ്ങൾ ഉണ്ടാകുന്നുണ്ട്. രാഷ്ട്രീയ കൊലപാതകങ്ങളും ഉണ്ടാകുന്നുണ്ട്. കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന  അതേ പാര്‍ട്ടികള്‍ തന്നെ കേരളത്തിലെ മറ്റ് പ്രദേശങ്ങളിലുമുണ്ട്. സി പി എമ്മിനു കേരളം മുഴുവന്‍ വേരോട്ടമുണ്ട്. പക്ഷെ അവിടെ നടക്കുന്നതുപോലെയുള്ള അസംബന്ധങ്ങള്‍ മറ്റിടങ്ങളില്‍ ഇല്ല. അപ്പോള്‍ അതാ പ്രദേശത്തിന്റെ എന്തോ കുഴപ്പമാണെന്നു പറയുന്നതില്‍ തെറ്റില്ല. കണ്ണൂരില്‍ പോലും കൂടുതല്‍ കൊല്ലപ്പെട്ടിട്ടുള്ളത് സി പി എം കാരാണ്. കൊലയാളികളില്‍ കോൺഗ്രസ്സും, സി പി എമ്മും, ബി ജെ പിയും, ലീഗും, എന്‍ ഡി എഫും  എല്ലാം ഉൾപ്പെടും. എന്നിട്ടും കൊലയാളികൾ എന്ന് മുദ്രചാർത്തപ്പെടുന്നത് സിപി എമ്മുകാര്‍ മാത്രമാണ്. 

എന്തുകൊണ്ടാണീ അപനിര്‍മ്മിതി ഉണ്ടാകുന്നത്? 

രാഷ്ട്രീയം ഒരു വല്ലാത്ത ഭ്രാന്തായി പലരും കൊണ്ടു നടക്കുന്ന സ്ഥലം ആണു കണ്ണൂര്. ഇത്രയേറെ രാഷ്ട്രീയവത്കരിക്കപ്പെട്ട ഒരു പ്രദേശം കേരളത്തിലില്ല. അതിന്റെ തെളിവാണ്, ഇവിടത്തെ ഉയര്‍ന്ന  പോളിംഗ് ശതമാനം. കൊലവെറി ഏറിയ കൂറും വളരെ ചെറിയ പ്രദേശത്ത്  ഒതുങ്ങി നിൽക്കുന്നു. എന്നിട്ടും കണ്ണൂരിനു മൊത്തമായിട്ടാണു ചീത്തപ്പേര്.  കണ്ണൂർ കാർ മൊത്തം മോശക്കാരും ഭീകരരുമാണെന്ന ഒരു പ്രചരണം തന്നെയുണ്ട്.. കണ്ണൂരിനു പുറത്തുള്ളവര്‍ക്ക് കണ്ണൂരിനെ കുറിച്ച വലിയ തെറ്റിദ്ധാരണകൾ ഉണ്ട്. അതിനു കാരണം പ്രധാനമായും ഈ പ്രചരണമാണ്.

കണ്ണൂരിലെ  ചില സ്ഥലങ്ങളില്‍ നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങൾ ചൂണ്ടികാട്ടി അഭ്യസ്ഥവിദ്യരായ പലരും ഇത് സി പി എമ്മിനെ കരിവാരിത്തേക്കാന്‍ ഉപയോഗിക്കുന്നു. അതിനു വിശ്വാസ്യത നല്‍കുന്ന പ്രവര്‍ത്തികളാണ്, ചന്ദ്രശേഖരന്‍ വധക്കേസില്‍ കേരളത്തിലെ പാര്‍ട്ടി നേതാക്കളില്‍ നിന്നും  ഉണ്ടായതും.

ഏതോ ഒരു വടക്കന്‍ പാട്ടു സിനിമയിലെ(?ഒതേനന്റെ മകന്‍) ഒരു സന്ദര്‍ഭം ഓര്‍ക്കുന്നു. ഷീല അവതരിപ്പിക്കുന്ന കഥാപാത്രം കുളിച്ചു കൊണ്ടിരുന്നപ്പോള്‍ അതു വഴി വന്ന നസീറിന്റെ കഥാപാത്രം വെറുതെ ഒരു രസത്തിനു വെള്ളം തട്ടി തെറിപ്പിക്കുന്നു. അത് ഉടനെ ഒരങ്കത്തിനുള്ള കാരണമായി തീര്‍ന്നു.

പരസ്പരം കടിച്ചുകീറിയും കൊലവിളിനടത്തിയും തലകൊയ്ത്തുമത്സരം സംഘടിപ്പിച്ചും മാത്രം നടന്നിരുന്ന ഇതുപോലുള്ള ചേകവന്‍മാർ   പിൽക്കാലത്ത് വീരപുരുഷന്മായി വാഴ്ത്തപ്പെടുകയാണുണ്ടായത്.   ആരോമൽച്ചേകവരുടെ കുടുംബത്തിനു ചതിയനെന്നു മുദ്ര കുത്തപ്പെട്ട ചന്തുവിനോടുള്ള അതേ പക തന്നെയാണു നൂറ്റാണ്ടുകൾ കഴിഞ്ഞും കണ്ണൂരിലെ ചിലയിടങ്ങളിൽ  ഇന്നും ഉള്ളത്. വടക്കന്‍ പാട്ടുകൾ മുഴുവന്‍ ഇതുപോലത്തെ റൌഡിത്തരങ്ങളെ പുകഴ്ത്തുന്നതാണ്. തച്ചോളി ഒതേനന്റേയും, ഉണ്ണിയാർച്ചയുടേയും, ആരോമൽ ചേകവരുടേയുമൊക്കെ കളിത്തട്ടായിരുന്ന പ്രദേശമായതു കൊണ്ടാണോ ആളുകളിൽ ഇങ്ങനെ കൊലവെറി എന്നു തീര്‍ത്തു പറയാനാകില്ല.  പക്ഷെ ഇവരുടെ അതേ മനോഭാവമാണ്, ഈ പ്രദേശത്തുള്ള പലര്‍ക്കും. അത് ഈ നാടിന്റെ മുഖം വല്ലാതെ കറുപ്പിച്ചു കളഞ്ഞിരിക്കുന്നു. അക്രമാസക്തിക്ക് അടിമപ്പെട്ടതു പോലെയാണ് പലപ്പോഴും പലരുടെയും പ്രതികരണം.   നിസാര പ്രശ്നങ്ങള്‍ക്ക് വരെ കൊല പാതകം നടക്കുന്നു.

കണ്ണൂരിന്റെ ചരിത്രത്തില്‍ ഇപ്പറഞ്ഞ ചേവകരുടെ പാരമ്പര്യം മാത്രമല്ല ഉള്ളത്.  ജനകീയ സമരങ്ങളും ജനമുന്നേറ്റങ്ങളും ഉണ്ടായിട്ടുണ്ട്. ജന്മിത്വത്തിനെതിരെ  പോരാട്ടങ്ങളുണ്ടായിട്ടുണ്ട്. അവിടത്തെ കഥകളിലും മിത്തുകളില്‍ പോലും പുരോഗമന കാഴ്ചപ്പാടുകളുമുണ്ട്. അവകാശരാഷ്ട്രീയത്തിന്റെയും പ്രബുദ്ധപോരാട്ടത്തിന്റെയും മികച്ച മാതൃകയായിരുന്നു കണ്ണൂര്‍.  പിന്നീട് അതിനു മാറ്റം വന്നു. ഭിന്ന രാഷ്ട്രീയ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നവരെ പരസ്പരം കൊല്ലുന്ന പ്രദേശമായി മാറി. എതിര്‍ പാര്‍ട്ടിക്കാരെയും പാര്‍ട്ടിയിലെ തന്നെ വിമതരെയും  നിഷ്ഠൂരമായി ഉന്മൂലനംചെയ്യുന്ന അവസ്ഥയിലേക്ക് വരെ  അത് ചെന്നെത്തി. ഓരോ പാര്‍ട്ടിയുടെയും സ്വാധീനമേഖലകള്‍ അതാത് പാര്‍ട്ടിയുടെ അധിനിവേശപ്രദേശങ്ങളായ  പാര്‍ട്ടിഗ്രാമങ്ങള്‍ ആയി മാറി.സി.പി.എമ്മിനും ബി ജെ പി.ക്കും മുസ്‌ലിംലീഗിനും കോണ്‍ഗ്രസ്സിനും  പാര്‍ട്ടിഗ്രാമങ്ങള്‍ ഉണ്ട്. ഇവിടെ  ഇന്ത്യന്‍ ഭരണഘടന നോക്കുകുത്തിയായി. അവിടെ പാര്‍ട്ടിനിയമമാണ് നീതിന്യായവ്യവസ്ഥ. ഓരോ പാര്‍ട്ടിഗ്രാമത്തില്‍നിന്നും എതിര്‍ പാര്‍ട്ടിക്കാര്‍ പലായനം ചെയ്യുകയോ അല്ലെങ്കില്‍ ഭൂരിപക്ഷമുള്ള  പാര്‍ട്ടിയ്ക്ക് കീഴടങ്ങി ജീവിക്കേണ്ടിവരികയും  ചെയ്തു. ഇതിലാണീ പ്രദേശത്തിന്റെ അപചയം മുഴുവന്‍ കുടികൊള്ളുന്നത്. പാര്‍ട്ടി ഗ്രാമങ്ങളില്‍ എന്തുമാകാം എന്നത് ഭീതിജനകമായ അവസ്ഥയാണ്. 

കൂടെക്കൂടെ കൊലപാതകങ്ങള്‍ നടക്കുന്ന പ്രദേശങ്ങളിലൂടെ സഞ്ചരിച്ചാല്‍ കാണുന്ന ഒരു പ്രത്യേകതയുണ്ട്. ഒരു വീടും അതിനു ചുറ്റും കാടുപിടിച്ചു കിടക്കുന്ന പറമ്പുകളും. മാവും, പ്ളാവും, കശുമാവും പോലെ കുറെ വലിയ മരങ്ങള്‍ അല്ലാതെ മറ്റു കൃഷികളൊന്നുമില്ല. കണ്ണൂരിന്റെ കിഴക്കന്‍ പ്രദേശങ്ങളിലേക്ക് പോയാല്‍ വിവിധ തരം കൃഷികള്‍ കാണാം. പക്ഷെ കൊലപാതകങ്ങള്‍ കൂടെ കൂടെ നടക്കുന്ന ഇടങ്ങളില്‍ അതൊന്നും ഇല്ല. അവിടങ്ങളില്‍ പൊതുവെ കാലം നിശ്ചലമാണെന്നു പറയാം. 

90% ജനങ്ങളും ഏതെങ്കിലുമൊക്കെ രാഷ്ട്രീയ പാര്‍ട്ടികളുടെ സജീവ പ്രവര്‍ത്തകരാണവിടെ. അതാണാ നാടിന്റെ ശാപവും.  സി പി എം  എന്ന പാര്‍ട്ടിയുടെ പ്രവര്‍ത്തകരില്‍ നല്ലൊരു പങ്ക് പാര്‍ട്ടി സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരാണ്. ഇവരൊക്കെ സ്വഭാവികമായി സി പി എമ്മിന്റെ അണികളുമായിരിക്കും. കുറച്ചു പേര്‍ക്ക് ജോലി കൊടുക്കുന്നുണ്ടെന്നതിനപ്പുറം ഇതില്‍ അടങ്ങിയിരിക്കുന്ന അപകടം ഇവരൊക്കെ പാര്‍ട്ടി ചാവേറുകളായി മാറുന്നു എന്നാണ്.

അതി ക്രൂരമായി കൊല ചെയ്യപ്പെട്ട  റ്റി പി ചന്ദ്രശേഖരന്റെ വിധവ കെ കെ രമ ഇപ്പോള്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ ഒരു നിരാഹാര സമരം നടത്തുന്നുണ്ട്. ചന്ദ്രശേഖരനെ വാടക കൊലയാളികളേക്കൊണ്ട് കൊലപ്പെടുത്തിയതാണെന്ന് കോടതി  കണ്ടെത്തി. കൊലയാളികളോടൊപ്പം അതിനേര്‍പ്പടാക്കിയ മൂന്നു സി പി എം നേതാക്കളെയും കോടതി ശിക്ഷിക്കുകയും ചെയ്തു.  ഇവര്‍ക്ക് മാത്രമല്ല സി പി എമ്മിന്റെ ഉന്നത നേതാക്കള്‍ക്കും ഈ ഗൂഡാലോചനയില്‍ പങ്കുണ്ടെന്നും, അത് അന്വേഷിച്ചു പുറത്തുകൊണ്ടു വരാന്‍ കേരള പോലീസിനു സാധിക്കില്ല എന്നും,  അതുകൊണ്ട് സി ബി ഐ അന്വേഷണം  വേണമെന്നും ആണ്, രമയുടെ ആവശ്യം. ഒരു സി ബി ഐ അന്വേഷണം നടക്കുമെന്ന് ഇപ്പോള്‍ ഉറപ്പില്ല.

സി ബി ഐ അന്വേഷണം എന്ന നിര്‍ദ്ദേശം ഉണ്ടായപ്പോള്‍ അതിനെ ഏറ്റവും ശക്തമായി എതിര്‍ക്കുന്നത് സി പി എം എന്ന പാര്‍ട്ടി ആണ്. പാര്‍ട്ടിക്കീ കൊലപാതകത്തില്‍ പങ്കില്ല. പക്ഷെ സി ബി ഐ അന്വേഷണം വേണ്ട എന്നതാണവരുടെ നിലപാട്. പാര്‍ട്ടിക്കിതില്‍ പങ്കില്ലെങ്കില്‍ ഏത് അന്വേഷണവും ആയിക്കോട്ടെ എന്നു പറയാന്‍ വകതിരിവുള്ള ഒരു നേതാവും ഇന്ന് സി പി എമ്മിലില്ല. സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ  ശരീര ഭാഷ വായിച്ചെടുക്കുന്ന ആര്‍ക്കും ഇദ്ദേഹം ഈ ഗൂഡാലോചനയില്‍ പങ്കാളി ആണോ എന്ന സംശയം ന്യായമായും ഉണ്ടാകും.

പരസ്പരം തലകൊയ്ത് അര്‍മ്മാദിച്ചിരുന്ന  വടക്കൻ പാട്ടു   കാലഘട്ടത്തിലെ ചേവകരുടെ  പാതയിൽത്തന്നെ ഇന്നത്തെ തലമുറയിലെ കുറച്ചു പേരെങ്കിലും  വ്യത്യാസമില്ലാതെ ന ടന്നുപോകുന്നു. അതിനറുതി വരുത്താന്‍ ആരും ശ്രമിക്കുന്നില്ല എന്നു മാത്രമല്ല, കൊല നടത്തുന്ന ആരെയും  ഇതു വരെ നീതി പീഠത്തിന്റെ മുന്നിലേക്ക് കൊണ്ടുവരാനും ശ്രമിച്ചിരുന്നില്ല. ഇപ്പോൾ ഒരു പടി  കുടി കടന്ന് കൊലക്ക് ക്വട്ടേഷൻ  കൊടുത്തും തുടങ്ങി.  അങ്ങനെ നല്‍കിയ ഒരു ക്വട്ടേഷനിലായിരുന്നു ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതും.

കക്ഷി രാഷ്ട്രീയത്തിന്റെ പേരില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ കൊലപാതകങ്ങളും അകമങ്ങളും നടക്കുന്നത് കണ്ണൂര്‍ ജില്ലയിലാണ്.  ഇതുവരെ രാഷ്ട്രീയ വൈര്യത്തിന്റെ പേരില്‍ 340 പരം പേര്‍ക്ക്  ഇവിടെ ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്.  അതിലേറെ പേര്‍ അക്രമങ്ങളില്‍ പെട്ട് ജീവിക്കുന്ന രക്തസാക്ഷികളുമായി. അനേകം കൊലപാതകങ്ങള്‍ നടന്നിട്ടുള്ള കണ്ണൂരില്‍ സാധാരണ കൊല ചെയ്യുന്നവര്‍ പ്രതികളാകാറില്ല. ഏത് പാര്‍ട്ടിയില്‍ പെട്ടതായാലും നേതാക്കള്‍ കൊലയാളികളെ ഒളിപ്പിക്കുന്നു. രാഷ്ട്രീയ എതിരാളികളെ കൊന്നൊടുക്കുന്ന  കൊലയാളികളെ പാര്‍ട്ടി സംരക്ഷിക്കുന്നു. കൊലയാളികള്‍ പോലീസ് പിടിയിലാവാതിരിക്കാന്‍ പാര്‍ട്ടിഗ്രാമങ്ങളി
ൽ   സംരക്ഷണം  നൽകുന്നു. കൊലയാളികളെ സംരക്ഷിക്കുന്നതിനോടൊപ്പം പോലീസുമായി ധാരണയുണ്ടാക്കി വ്യാജ പ്രതികളെ സൃഷ്ടിക്കുന്നു. പാര്‍ട്ടിക്ക് സ്വീകാര്യരായ പ്രതികളെ ഹാജരാക്കി കേസ് ദുര്‍ബലപ്പെടുത്തി ആര്‍ക്കും ശിക്ഷകിട്ടാത്ത തരത്തില്‍ കേസ് ഡയറി മാറ്റി എഴുതി  നീതി ന്യായ വ്യവസ്ഥയെ തന്നെ അട്ടിമറിക്കുന്നു.    വ്യാജ പ്രതി ആയതുകൊണ്ട്, പ്രൊസിക്യൂഷന്‍ ദുര്‍ബലമാകുന്നു. നിസാര ശിക്ഷ വ്യാജ പ്രതിക്ക് നല്‍കുന്നു. പാര്‍ട്ടികള്‍ ആ പ്രതിയുടെ കുടുംബത്തെ സംരക്ഷിക്കുന്നു. ഇതുപോലെയുള്ള അഡ്ജസ്റ്റ്മെന്റുകള്‍ക്ക് കടക വിരുദ്ധമായത് നടന്നത് ചന്ദ്രശേഖരന്‍ വധക്കേസിലാണ്. യഥാര്‍ത്ഥ കൊലയാളികളെ സി പി എം ഒളിപ്പിച്ചു സംരക്ഷിച്ചിട്ടും പോലീസിനു പിടിക്കാനായി. അവരെ നീതി പീഠത്തിന്റെ മുന്നില്‍ കൊണ്ടു വന്ന് വിചാരണ ചെയ്ത്  ശിക്ഷിച്ചു. മാത്രമല്ല കൊലക്ക് ക്വട്ടേഷന്‍ നല്‍കിയവരെ കൂടെ ശിക്ഷിച്ചു. ഗൂഡാലോചന നടത്തിയവരെ എല്ലാം ശിക്ഷിക്കാന്‍ ആയിട്ടില്ല. എങ്കിലും  ഇപ്പോള്‍ ഉണ്ടായിട്ടുള്ളത് വലിയ നേട്ടം തന്നെയാണ്. യഥാര്‍ത്ഥ പ്രതികള്‍ ശിക്ഷിക്കപ്പെടും എന്ന അവസ്ഥ ഉണ്ടായാല്‍ പല കൊലപാതകങ്ങളും ഉണ്ടാകില്ല.

ഒട്ടേറെ കൊലപാതകക്കേസുകളില്‍ സി പിഎമ്മുകാര്‍  പ്രതികളായിട്ടുണ്ടെങ്കിലും ചന്ദ്രശേഖരന്‍ വധക്കേസ് പാര്‍ട്ടിയെ അടിമുടി പിടിച്ചുലച്ചു. അതിന്റെ കാരണം പൊതുസമൂഹം ഇതിനോട് പ്രതികരിച്ച രീതിയാണ്.  കേസിന്റെ ഓരോ ഘട്ടത്തിലും  പാര്‍ട്ടി  പതറി എന്നുമാത്രമല്ല, പാര്‍ട്ടിയുടെ അകത്തു നിന്നു തന്നെ നീതിക്കുവേണ്ടിയുള്ള മുറവിളികളുയര്‍ന്നിരുന്നു. അക്രമരാഷ്ട്രീയത്തിനെതിരെ ജനങ്ങളുടെ ജാഗ്രതയും ഇടപെടലും ഗുണംചെയ്യുമെന്ന പാഠം ഈ കേസ് നല്‍കുന്നു.

ഇതുപോലെയുള്ള ഒരു രാഷ്ട്രീയം കണ്ണൂരുകാര്‍ക്ക് ഇനിയും വേണോ? ചിന്തിക്കേണ്ടത് കണ്ണൂരുകാര്‍ തന്നെയാണ്. ചന്ദ്രശേഖരന്‍ വധക്കേസില്‍  വിധി പറഞ്ഞ ജഡ്ജി ആര്‍. നാരായണപിഷാരടി തന്റെ വിധിന്യായം  തുടങ്ങുന്നത് മഹാത്മാഗാന്ധിയുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടാണ്. ഇതാണവ. അസഹിഷ്ണുത തന്നെ ഒരു അക്രമരീതിയാണ്. അത് യഥാര്‍ഥ ജനാധിപത്യമൂല്യങ്ങളുടെ വളര്‍ച്ചയ്ക്ക് പ്രതിബന്ധം സൃഷ്ടിക്കുന്നതാണ്.  കണ്ണൂരിലെ അക്രമരാഷ്ട്രീയത്തിന് അറുതിവരുത്താനാഗ്രഹിക്കുന്നവര്‍ നീതിപീഠത്തിന്റെ ഈ വാക്കുകളെ അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളുകയാണു  വേണ്ടത്. കണ്ണൂരിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സ്വയം പാഠം ഉള്‍ക്കൊള്ളുകയും സ്വയം വിമര്‍ശനത്തിന് തയ്യാറാവുകയും ചെയ്യുകയാണെങ്കില്‍ അത് അവിടെ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കും.

ഇതുള്‍ക്കൊള്ളാന്‍ പറ്റില്ലെങ്കില്‍ പിന്നെ അവശേഷിക്കുന്നത്  രണ്ടു  മാര്‍ഗ്ഗങ്ങളേ ഉള്ളു. ഒന്ന് ഏത് കൊലപാതകത്തിലായാലും യഥാര്‍ത്ഥ പ്രതികള്‍ ശിക്ഷിക്കപ്പെടുക. രണ്ട് അമിത രാഷ്ട്രീയവത്കരണം അവസാനിപ്പിക്കുക. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വേണ്ടി ചാവേറുകളായി നടക്കുന്നവര്‍ മറ്റെന്തെങ്കിലും തൊഴില്‍ ചെയ്യുക. മിച്ചമുള്ള സമയം മാത്രം രാഷ്ട്രീയ പ്രവര്‍ത്തനത്തിനുപയോഗിക്കുക.

ജസീറ നടത്തിയ സമരത്തിന്റെ പിന്നില്‍ സി പി എം ആണെന്നു പറയുന്നവര്‍ക്കുള്ള മറുപടി ആയി  ഒരു ചിത്രം ഇവിടെ കൊടുക്കുന്നു.



34 comments:

  1. ഇതുപോലെയുള്ള ഒരു രാഷ്ട്രീയം കണ്ണൂരുകാര്‍ക്ക് ഇനിയും വേണോ? ചിന്തിക്കേണ്ടത് കണ്ണൂരുകാര്‍ തന്നെയാണ്. ചന്ദ്രശേഖരന്‍ വധക്കേസില്‍ വിധി പറഞ്ഞ ജഡ്ജി ആര്‍. നാരായണപിഷാരടി തന്റെ വിധിന്യായം തുടങ്ങുന്നത് മഹാത്മാഗാന്ധിയുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടാണ്. ഇതാണവ. അസഹിഷ്ണുത തന്നെ ഒരു അക്രമരീതിയാണ്. അത് യഥാര്‍ഥ ജനാധിപത്യമൂല്യങ്ങളുടെ വളര്‍ച്ചയ്ക്ക് പ്രതിബന്ധം സൃഷ്ടിക്കുന്നതാണ്. കണ്ണൂരിലെ അക്രമരാഷ്ട്രീയത്തിന് അറുതിവരുത്താനാഗ്രഹിക്കുന്നവര്‍ നീതിപീഠത്തിന്റെ ഈ വാക്കുകളെ അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളുകയാണു വേണ്ടത്. കണ്ണൂരിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സ്വയം പാഠം ഉള്‍ക്കൊള്ളുകയും സ്വയം വിമര്‍ശനത്തിന് തയ്യാറാവുകയും ചെയ്യുകയാണെങ്കില്‍ അത് അവിടെ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കും.

    ReplyDelete
  2. ഒരു തെറ്റിധാരണ മാറ്റട്ടെ tp ചന്ദ്രഷെകരൻ കണ്ണൂര് ജില്ലക്കരനല്ല .കോഴിക്കോട് ജില്ലയിലെ വടകരക്കടുത്ത ഒഞ്ചിയം സ്വദേശിയാണ്.പക്ഷെ ഈ കൊലപാതകത്തിൽ ബൂരിപഷം പ്രതികളും കണ്ണൂര് ജില്ലക്കാരാണ് .

    ReplyDelete
  3. kerala mon,

    ചന്ദ്രശേഖരന്‍ കണ്ണൂര്‍ ജില്ലക്കാരണാണെന്ന ധ്വനി ഞാന്‍ എഴുതിയതില്‍ ഉണ്ടോ? അങ്ങനെ എഴുതി എന്നെനിക്കു തോന്നുന്നില്ല.

    ഞാന്‍ ഇവിടെ പ്രതിപാദിച്ചത്, കണ്ണൂര്‍ ജില്ലയില്‍ എല്ലാ പാര്‍ട്ടിക്കാരും കൂടെ നടത്തുന്ന കൊലപാതക രാഷ്ട്രീയത്തേക്കുറിച്ചും, അതിന്റെ ഉത്തരവാദിത്തം സി പി എമ്മിന്റെ മാത്രം ചുമലില്‍ കെട്ടി വയ്ക്കുന്ന പൊതു ബോധത്തേക്കുറിച്ചാണ്. അത് വളരെ അപകടകരമായ നിലപാടാണെന്നാണെന്റെ അഭിപ്രായം.

    ചന്ദ്രശേഖരന്റെ കൊലപാതകം ആണ്, എന്നും ആടുന്ന നടകത്തിനൊരു അപവാദമായി യഥാര്‍ത്ഥ കൊലയാളികളെ ആദ്യമായി ശിക്ഷിച്ചത്. അതുകൊണ്ടാണത് പരാമര്‍ശിച്ചതും.

    ReplyDelete
  4. കാളി ദാസൻ, താങ്കൾ എഴുതിയത് പലതും അർദ്ധ സത്യങ്ങളാണ് . ക ണ്ണൂരിന് പുറത്ത് ജീവിക്കുന്ന പലരും കണ്ണൂര് കാരെ നോക്കി കാണുന്ന രീതിയിലാണ് . ഒരു കണ്ണൂര് കാരനായ ഞാൻ കേരളത്തിന്റെ പല ഭാഗത്തും യാത്ര ചെയ്യുമ്പോൾ ഇതെ രീതിയിലുള്ള കമന്റുകൾ പലയിടത് നിന്നും കേട്ടിട്ടുണ്ട് . കണ്ണൂരിൽ വന്നു താമസിച് ജീവിച്ച ആരും ഒരിക്കലും കണ്ണൂര് കാരെ കുറിച്ച ഇങ്ങനെ പറയും എന്ന് തോന്നുന്നില്ല. ജീവിതത്തെയും ബന്ധങ്ങളെയും ഹൃദയം കൊണ്ട് സ്നേഹിക്കുന്നവർ ആണ് കണ്ണൂര് കാര്.

    കണ്ണൂര്കാർ രാഷ്ട്രീയവും ഹൃദയത്തിലേറ്റി വളർന്നവർ തന്നെ. അത് താങ്കൾ ഉപമിക്കുന്നത് പോലെ കണ്ണൂര് കാർ പടക്കുറുപ്പൻമാരുടെ ചേകവൻമാരുടേയും പുതിയ തലമുറ ആയതൊന്നും കൊണ്ടല്ല. അവസാനിക്കാത്ത നിരന്തര പോരാട്ടങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമായവരാണ്. അതിനെ ഇങ്ങനെ അടച്ചാക്ഷേപിക്കരുത്.
    താങ്കൾക്ക് അറിയുമോ എന്നെനിക്കറിയില്ല, ജന്മിമാരുടെയും മറ്റും ചൂഷണതിന്നു കേരളത്തിൽ ഏറ്റവും കൂടുതൽ പോരാട്ടങ്ങൾ നടന്ന മണ്ണാണ് കണ്ണൂർ. ആ ജനങ്ങൾ അതിനു സഹായിച്ച പാര്ടിയെ നെഞ്ചേറ്റി നടക്കുന്നതിൽ ആർക്കാണ് തെറ്റ് പറയാൻ സാധിക്കുക. അതിനെ ദുർബലപ്പെടുത്താൻ ആര് എതിര് നിന്നാലും ചെറുത്തു നില്പുകൾ ഉണ്ടായിട്ടുണ്ട്. അതിന്റെ പേരില് ഏറ്റവും കൂടുതൽ ജീവിതങ്ങൾ ഹോമിക്കപെട്ടത് ഇടതു പക്ഷ പ്രസ്ഥാനങ്ങൾക്ക് തന്നെ.

    കാലം മാറുമ്പോൾ കോലം മാറാത്ത നേതാക്കമാർ ഇന്ന് ഈ പ്രസ്ഥാനത്തിന് ബാധ്യത ആയിരിക്കുന്നു. എങ്കിലും സ : എ കെ ജി യെയും, നായനാരെയും, കെ പി ആറിനെയും കണ്ടു വളര്ന്ന കണ്ണൂരിലെ സാധാരണ പാര്ടി പ്രവർത്തകർ ഇന്നും ഈ പാര്ടിയെ സ്നേഹിക്കുന്നു. അവർക്ക് ഇപ്പോഴും പ്രത്യാശയുണ്ട് ജന്മിതവും ചൂഷണവും അവസാനിപ്പിച്ച് ജന പക്ഷത് നിന്ന ഈ പാർടിക്കെ ഇവിടെ എന്തെങ്കിലും ചെയ്യാൻ പറ്റൂ എന്നും. വിവരമില്ലാത്ത നേതാക്കന്മാർക്ക് അധിക കാലം നില നില്ക്കാൻ പറ്റില്ല എന്നും.

    ReplyDelete
  5. ടി.പിയുടെ വധം സീപ്പീയെം ആസൂത്രണമാണെന്ന് എല്ലാവര്‍ക്കും അറിയാം. അത് തുറന്ന് സമ്മതിക്കാതിരിക്കുന്നത് നിയമം മൂലം. എന്നാല്‍ “ഞങ്ങളാണ് അത് ചെയ്തത്, ഇനിയും ആവശ്യം വന്നാല്‍ ഞങ്ങള്‍ ഇത് ആവര്‍ത്തിക്കും” എന്നും ജനത്തെ അറിയിക്കണമെന്ന് പാര്‍ട്ടിനേതൃത്വം ആഗ്രഹിക്കുന്നുമുണ്ട്. തുറന്ന് പറയാന്‍ നിയമം മൂലം സാധിക്കാത്തതുകൊണ്ട് പരോക്ഷമായുള്ള വെളിപ്പെടുത്തലാണ് ജയില്‍ പോയി അവരെ സന്ദര്‍ശിക്കുന്നതും നിയമസഭയില്‍ സബ്മിഷന്‍ കൊണ്ടുവരുന്നതുമെല്ലാം. ഈ പരസ്യമായ രഹസ്യം അറിയാത്തവര്‍ കേരളീയരായിരിയ്ക്കാന്‍ യോഗ്യരല്ല. ഒരു പക്ഷെ 15 വര്‍ഷം കഴിയുമ്പോള്‍ ഏതെങ്കിലും മണി വിളിച്ചുപറയുമായിരിയ്ക്കും. എന്തായാലും അന്നും ഒരു ചുക്കും സംഭവിക്കാന്‍ പോകുന്നില്ല. ഇന്നും!!!

    ReplyDelete
  6. >>>>താങ്കൾ എഴുതിയത് പലതും അർദ്ധ സത്യങ്ങളാണ് . <<<

    മനോജ്.

    ഞാന്‍ എഴുതിയ ഏതൊക്കെ കാര്യങ്ങളാണ്, അര്‍ത്ഥ സത്യങ്ങളെന്നു വിശദീകരിച്ചാല്‍ നന്നായിരുന്നു. കണ്ണൂരിനു പുറത്തുള്ളവര്‍ക്ക് ആ നാടിനേപ്പറ്റി പല തെറ്റിദ്ധാരണകളുമുണ്ടെന്നത് ശരിയാണ്.

    ഒരു പടിഞ്ഞാറന്‍ നാട്ടിലേക്കു പോയ പോയ ഒരു വൈദികന്‍ നടത്തിയ ഒരു പരാമര്‍ശത്തേക്കുറിച്ച് കുറച്ചു നാളുകള്‍ക്ക് മുന്നേ കേട്ടിരുന്നു. അദ്ദേഹം ഒരു പ്രസംഗ മദ്ധ്യേ പറഞ്ഞത്, പറഞ്ഞത് ആ നാട്ടിലെ ജനങ്ങള്‍ മൃഗങ്ങളേപ്പോലെ ജീവിക്കുന്നു എന്നാണ്. അതിനദ്ദേഹം കണ്ടെത്തിയ കാരണങ്ങള്‍ ദൈവവിശ്വാസമില്ലാത്തതും കുടുംബ ജീവിതത്തിലെ തകര്‍ച്ചകളുമൊക്കെ ആണ്. പക്ഷെ അദ്ദേഹം ​ജനിച്ചു വളര്‍ന്ന ഇന്‍ഡ്യയിലോ? ഇന്‍ഡ്യന്‍ സര്‍ക്കാരിന്റെ കണക്കു പ്രകാരം ഓരോ 22 മിനിറ്റിലും ഇന്‍ഡ്യയില്‍ ഒരു ബലാല്‍ സംഗം നടക്കുന്നു എന്നാണ്. മറ്റ് കുറ്റകൃത്യങ്ങളുടെ കണക്കു ഞാന്‍ പറയുന്നില്ല. അപ്പോള്‍ ആരാണു ശരിക്കും മൃഗങ്ങളേപ്പോലെ ജീവിക്കുന്നത്? ഇന്‍ഡ്യക്കാരല്ലേ? ആ വൈദികന്റെ കാഴ്ച്ചപ്പാടില്‍ ഇന്‍ഡ്യ പടിഞ്ഞാറന്‍ നാടുകളേക്കാള്‍ നല്ലതാണ്.

    അതുപോലെ കണ്ണൂരിനേക്കുറിച്ചു പറയുന്നതിലെ അതിശയോക്തി നമുക്ക് തട്ടിക്കിഴിക്കാം. എങ്കിലും മറ്റ് ചില സത്യങ്ങള്‍ കാണാതെ പോകാന്‍ ആകുമോ? കണ്ണൂരില്‍ ഇതു വരെ 340 പേര്‍ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ കൊല ചെയ്യപ്പെട്ടിട്ടുണ്ട്. അതാര്‍ക്കും നിഷേധിക്കാന്‍ ആകില്ലല്ലോ. കണ്ണൂര്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന അതേ രാഷ്ട്രീയ പാര്‍ട്ടികളാണ്, കേരളത്തിന്റെ മറ്റ് ഭാഗങ്ങളിലും പ്രവര്‍ത്തിക്കുന്നത്. പക്ഷെ കണ്ണൂരു മാത്രം ഇതുപോലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ കൂടുതലായി ഉണ്ടാകുന്നു. അത് കണ്ണൂരിലെ കുഴപ്പം തന്നെയല്ലേ? അതിന്റെ കാരണം താങ്കളൊന്ന് വിശദീകരിച്ചാല്‍ നന്നായിരുന്നു.

    ജീവിതത്തെയും ബന്ധങ്ങളെയും ഹൃദയം കൊണ്ട് സ്നേഹിക്കുന്നവർ ആണ് കണ്ണൂരു കാരെങ്കിലും എന്തുകൊണ്ട് ഈ വൈരുദ്ധ്യം? താങ്കളിവിടെ ഉപയോഗിച്ച പ്രയോഗം ശരിയാണെങ്കില്‍ കണ്ണൂരുകാര്‍ക്ക് ഇരട്ട മുഖമോ ഇരട്ട വ്യക്തിത്വമോ ഒക്കെ ഉണ്ടെന്നു പറയേണ്ടി വരും.

    കണ്ണൂരുകാര്‍ മുഴുവനായും ഇതുപോലെ ആണെന്നല്ല ഞാന്‍ പറഞ്ഞത്. കുറച്ചു പേരെങ്കിലും കേരളീയ പൊതു സമൂഹത്തിന്റെ നേരെ എതിര്‍ ദിശയില്‍ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട് എന്നാണ്. അത് ശരി തന്നെയല്ലേ?

    ReplyDelete
  7. >>>>കണ്ണൂര്കാർ രാഷ്ട്രീയവും ഹൃദയത്തിലേറ്റി വളർന്നവർ തന്നെ. അത് താങ്കൾ ഉപമിക്കുന്നത് പോലെ കണ്ണൂര് കാർ പടക്കുറുപ്പൻമാരുടെ ചേകവൻമാരുടേയും പുതിയ തലമുറ ആയതൊന്നും കൊണ്ടല്ല. <<<

    മനോജ്.

    കണ്ണൂരുകാർ പടക്കുറുപ്പൻമാരുടെ ചേകവൻമാരുടേയും പുതിയ തലമുറ ആണെന്നു ഞാന്‍ പറഞ്ഞില്ലല്ലോ. പഴയ പടക്കുറുപ്പൻമാരെയും ചേകവൻമാരെയും പോലെ കുറച്ചു പേര്‍ നിസാര കാര്യങ്ങള്‍ക്ക് വേണ്ടി പോലും പരസ്പരം തലയറുത്ത് അര്‍മ്മാദിക്കുന്നുണ്ട് എന്നാണ്. രാഷ്ട്രീയ അഭിപ്രായ വ്യത്യാസത്തേത്തുടര്‍ന്ന് സി പി എം വിട്ടുപോയ ചന്ദ്രശേഖരനെ വാടക കൊലയാളികളേക്കൊണ്ട് കൊലപ്പെടുത്തിയതിനും കാരണം ഈ മനോഭാവമല്ലേ?

    ReplyDelete
  8. >>>>താങ്കൾക്ക് അറിയുമോ എന്നെനിക്കറിയില്ല, ജന്മിമാരുടെയും മറ്റും ചൂഷണതിന്നു കേരളത്തിൽ ഏറ്റവും കൂടുതൽ പോരാട്ടങ്ങൾ നടന്ന മണ്ണാണ് കണ്ണൂർ. ആ ജനങ്ങൾ അതിനു സഹായിച്ച പാര്ടിയെ നെഞ്ചേറ്റി നടക്കുന്നതിൽ ആർക്കാണ് തെറ്റ് പറയാൻ സാധിക്കുക. <<<

    മനോജ്.

    ജന്മിമാരുടെയും മറ്റും ചൂഷണത്തിനെതിരെ കണ്ണൂരില്‍  വലിയ പോരാട്ടങ്ങൾ നടന്നിട്ടുണ്ട് എന്നതും ആരും നിഷേധിക്കുന്നില്ല. ജനങ്ങൾ അതിനു സഹായിച്ച പാര്‍ട്ടിയെ നെഞ്ചേറ്റി നടക്കുന്നതിലും ആരും യാതൊരു അസ്വാഭവികതയും കാണുന്നില്ല. പക്ഷെ ഇതൊന്നും  രാഷ്ട്രീയ കൊലപാതകങ്ങള്‍ നടത്താനും നിയമ വ്യവസ്ഥയെ അട്ടിമറിച്ച് വ്യാജ പ്രതികളെ സൃഷ്ടിച്ച് സമൂഹത്തെ വഞ്ചിക്കുന്നതിനുമുള്ള ന്യായീകരണമാകുന്നില്ല. പാര്‍ട്ടി ഗ്രാമങ്ങളെന്ന പേരില്‍ കുറച്ച് ഗ്രാമങ്ങളെ സ്വകാര്യ സ്വത്താക്കി അവിടെ രാജ്യത്തെ നിയമം ബാധകമല്ല എന്നു പ്രഖ്യാപിക്കാനുള്ള അനുവാദവുമല്ല.

    സമാനമായ പോരാട്ടങ്ങള്‍ കേരളം മുഴുവനും  നടന്നിട്ടുണ്ട്. അവിടെയും ജനങ്ങള്‍ പാര്‍ട്ടിയെ നെഞ്ചേറ്റി നടക്കുന്നുമുണ്ട്. പക്ഷെ അവിടെയൊന്നും പാര്‍ട്ടി ഇതുപോലെ പ്രവര്‍ത്തികള്‍ ചെയ്യുന്നില്ല. പാര്‍ട്ടി നേതാക്കള്‍ പേപ്പട്ടികളേപ്പോലെ കിടന്നു കുരയ്ക്കുന്നുമില്ല. എം എം മണി എന്ന ആഭാസന്‍ വിളിച്ചു പറയുന്നതുപോലെ ചില ഒറ്റപ്പെട്ട സംഭവങ്ങളേ അവിടെയൊക്കെ ഉണ്ടായിട്ടുള്ളൂ.

    ReplyDelete
  9. >>>>അതിനെ ദുർബലപ്പെടുത്താൻ ആര് എതിര് നിന്നാലും ചെറുത്തു നില്പുകൾ ഉണ്ടായിട്ടുണ്ട്. അതിന്റെ പേരില് ഏറ്റവും കൂടുതൽ ജീവിതങ്ങൾ ഹോമിക്കപെട്ടത് ഇടതു പക്ഷ പ്രസ്ഥാനങ്ങൾക്ക് തന്നെ. <<<

    മനോജ്.

    പാര്‍ട്ടി ചെയ്യുന്ന എല്ലാ കൊള്ളരുതായ്മകള്‍ക്കും പറയുന്ന ന്യായീകരണം ഇതാണ്. ദുര്‍ബലപ്പെടുത്താന്‍ നിന്നപ്പോള്‍ ഉണ്ടായ ചെറുത്തു നില്‍പ്പ്.

    എന്താണു പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുക എന്നതുകൊണ്ട് താങ്കളുദ്ദേശിക്കുന്നത്? ജനങ്ങള്‍ പാര്‍ട്ടി വിട്ടുപോകുന്നതാണോ? ഒരു സ്വതന്ത്ര ജനാധിപത്യ സമൂഹത്തില്‍ ഇഷ്ടമുള്ള പാര്‍ട്ടിയില്‍ ചേരാനും വിട്ടുപോകാനുമുള്ള സ്വാതന്ത്ര്യമുണ്ട്. അതിനെ എന്തിനാണു ചെറുക്കേണ്ട ആവശ്യം? എന്തിനാണിതുപോലെ അസഹിഷ്ണുത? ഈ അസഹിഷ്ണുതയല്ലേ ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ എത്തിച്ചതും, പാര്‍ട്ടി അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കേണ്ടി വന്നതും?

    ഏറ്റവും കൂടുതൽ ജീവിതങ്ങൾ ഹോമിക്കപ്പെട്ടത് തുടങ്ങിയ ഗഹനമായ പദങ്ങള്‍ പ്രയോഗിച്ചാലും ഇതിലെ കേവല സത്യം  വളരെ നിസാരമല്ലേ. ഇവര്‍ പാര്‍ട്ടിക്കു വേണ്ടി ചാവേറുകളായി. യുദ്ധത്തില്‍ മരിച്ചു വീണു. നഷ്ടപ്പെട്ടത് ആര്‍ക്കാണ്. താങ്കളുടെ അഭിപ്രായത്തില്‍ പാര്‍ട്ടിക്ക്. പക്ഷെ അത് ശുദ്ധ അസംബന്ധമല്ലേ? നഷ്ടപ്പെട്ടത് മരിച്ചു പോകുന്നവരുടെ കുടുംബങ്ങള്‍ക്കാണ്. അവര്‍ക്ക് രക്ത സാക്ഷി പരിവേഷം നല്‍കിയാലും ആണ്ടുതോറും അവരെ പാര്‍ട്ടി ആഘോഷത്തോടെ ഓര്‍മ്മിച്ചലും, തെരഞ്ഞെടുപ്പുകളിലെ പ്രചാരണ ആയുധമാക്കിയാലും നഷ്ടം കുടുംബങ്ങള്‍ക്ക് മാത്രം.

    കണ്ണൂരേതുപോലെ തന്നെ ശക്തമാണ്, പാര്‍ട്ടി പാലക്കാട്ടും കൊല്ലത്തും. അവിടെയൊന്നും ഇതുപോലെ ഹോമം നടത്തേണ്ടി വരുന്നില്ലല്ലോ. എന്തേ കണ്ണൂരു മാത്രം ഇതുണ്ടാകുന്നു?

    ഏറ്റവും കൂടുതൽ ജീവിതങ്ങൾ ഹോമിക്കപ്പെട്ടത് സി പി എമ്മിന്റേതാണെങ്കിലും, കുറച്ചെങ്കിലും  മറ്റ് പാര്‍ട്ടിക്കാരും ഹോമിക്കുന്നുണ്ടല്ലോ? എന്താണിതിന്റെ ആവശ്യം? ചാകാന്‍ നടക്കുന്ന സമയത്ത് ജീവിച്ചാല്‍ പോരേ?

    മതത്തിനു വേണ്ടി ചാകുന്നത് മഹത്തരമെന്നതാണ്, ഇസ്ലാമിക ഭീകരരുടെ ചിന്താഗതി. അതുപോലെ പാര്‍ട്ടിക്കു വേണ്ടി ജീവന്‍ ഹോമിക്കുന്നത് മഹത്തായതാണെന്ന ചിന്ത സി പി എമ്മിനുമുണ്ട്. അത് ആശാസ്യമല്ല എന്നാണെന്റെ പക്ഷം. പാര്‍ട്ടിക്കാരെ തല്ലിക്കൊന്ന് മറ്റുള്ളവര്‍ പാര്‍ട്ടിയെ ഇല്ലാതാക്കും എന്നതൊക്കെ അടിസ്ഥാനമില്ലാത്ത വെറും പേടി മാത്രമാണ്. ശക്തമായ ജനാടിത്തറയുള്ള സി പി എമ്മിനെ ഇതുപോലെ ഇല്ലതാക്കാന്‍ ആരെങ്കിലും ശ്രമിക്കുമെന്ന മൂഢ വിശ്വാസവും എനിക്കില്ല.

    ജീവന്‍ ഹോമിക്കലും മറ്റുള്ളവരുടെ ജീവനെടുക്കലും വാശിയോടെ ചെയ്യുന്നതിനെയാണ്, ഞാന്‍ ചേകവരുടെ പാരമ്പര്യം എന്നു വിശേഷിപ്പിച്ചത്. എന്തിനാണു മാനവികതയില്‍ ഊന്നിയുള്ള സി പി എമ്മിനാ പാരമ്പര്യം? വടക്കന്‍ പാട്ടുകളിലെ അങ്കം വെട്ടി മരിച്ചു വീഴുന്ന ചേകവന്‍മാരെയും അന്ന് ജനം  നെഞ്ചിലേറ്റിയിരുന്നത് ഇതേ രീതിയില്‍ ആയിരുന്നു. പ്രാകൃതസമൂഹത്തില്‍ കഴിവു തെളിയിക്കേണ്ടത് അങ്കം വെട്ടി ആയിരുന്നു. പരിഷ്കൃത സമൂഹത്തിലും അത് വേണോ?

    ReplyDelete
  10. >>>>കാലം മാറുമ്പോൾ കോലം മാറാത്ത നേതാക്കമാർ ഇന്ന് ഈ പ്രസ്ഥാനത്തിന് ബാധ്യത ആയിരിക്കുന്നു. <<<

    മനോജ്.

    അത് തന്നെയാണു പാര്‍ട്ടിയുടെ പ്രശ്നം. പാര്‍ട്ടി വിട്ടുപോകുന്നവരെയും, എതിരാളികളെയും  ഏത് കാരണത്തിന്റെ പേരിലായാലും കൊന്നു തള്ളുന്നതിനേപറ്റി പറയുമ്പോള്‍, ജന്മിമാര്‍ക്കെതിരെ സമരം ചെയ്ത കഥകളൊക്കെ കൂടെ കൂടേ ഓര്‍മ്മിപ്പിക്കുന്നത് ഒരു ചെടിപ്പിക്കുന്ന തമാശ ആയി മാറുന്നു. അതൊക്കെ ഓര്‍ക്കേണ്ടത് അഭിനവ തമ്പുരാക്കന്‍മാര്‍ക്കും സാമ്രാജ്യത്വ ശക്തികള്‍ക്കും എതിരെ സമരം ചെയ്യുമ്പോഴാണ്. തമ്പുരാക്കന്‍മാരേപ്പോലെയും ജന്മിമാരേപ്പോലെയും നേതാക്കാന്‍മാര്‍ പെരുമാറുമ്പോള്‍, അവര്‍ക്കതിനുള്ള ധാര്‍മ്മികതയും നഷ്ടപ്പെടുന്നു. വിഭിന്ന അഭിപ്രായം പറയാന്‍ പാടില്ല എന്ന അവസ്ഥ ജന്മി ഭരണത്തിലേതാണ്.

    ഭൂരിപക്ഷവും തീരുമാനിച്ചതാണ്, എന്നതുകൊണ്ട് ഒരു തെറ്റ് തെറ്റല്ലാതാകില്ല. ഇന്നിപ്പോള്‍ പാര്‍ട്ടിയില്‍ നടക്കുന്നത് കണ്ണൂരുനിന്നുള്ള വിരലില്‍ എണ്ണാവുന ഒരു പറ്റം നേതാക്കളുടെ ധര്‍ഷ്ട്യമാണ്. പിണറായി വിജയന്‍ സംസ്ഥാന സെക്രട്ടറി അയതിനു ശേഷമാണതുണ്ടായതും. ഇവര്‍ ചെയ്തു കൂട്ടുന്ന എല്ലാ കുടിലതകളുമാണിന്ന് പാര്‍ട്ടിയുടെ ബാധ്യത.

    ചന്ദ്രശേഖരനെ പാര്‍ട്ടി ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തിയതാണ്. പര്‍ട്ടിയുടെ മൂന്നു നേതാക്കള്‍ അതിനു ഇപ്പോള്‍ ശിക്ഷ അനുഭവിക്കുന്നു. അതൊഴിവാക്കാന്‍ പിണറായി വിജയനായില്ല. അതാണ്, വിജയന്റെ സെക്രട്ടറി എന്ന നിലയിലെ പരാജയം. പാര്‍ട്ടിക്ക് ബന്ധമില്ലാത്ത കൊലയാളികളെ ജയിലില്‍ മര്‍ദ്ദിച്ചു എനൌ കേട്ടപ്പോഴേക്കും പാര്‍ട്ടി നേതാക്കളൊക്കെ ഓടി ചെന്നതിന്റെ അര്‍ത്ഥം അറിയാന്‍ പാഴൂര്‍ പടിപ്പുര വരെയൊന്നും പോകേണ്ടതുമില്ല.

    ReplyDelete
  11. >>>>സ : എ കെ ജി യെയും, നായനാരെയും, കെ പി ആറിനെയും കണ്ടു വളര്ന്ന കണ്ണൂരിലെ സാധാരണ പാര്ടി പ്രവർത്തകർ ഇന്നും ഈ പാര്ടിയെ സ്നേഹിക്കുന്നു. അവർക്ക് ഇപ്പോഴും പ്രത്യാശയുണ്ട് ജന്മിതവും ചൂഷണവും അവസാനിപ്പിച്ച് ജന പക്ഷത് നിന്ന ഈ പാർടിക്കെ ഇവിടെ എന്തെങ്കിലും ചെയ്യാൻ പറ്റൂ എന്നും <<<

    മനോജ്.

    സാധാരണ പ്രവര്‍ത്തകര്‍ പാര്‍ട്ടിയെ സ്നേഹിക്കുന്നുണ്ട്. പക്ഷെ അവര്‍ നിസഹായരാണ്. നേതാക്കന്‍മാരുടെ ഏത് കൊള്ളരുതയ്മയേയും സഹിക്കേണ്ട ഗതികേടിലാണവര്‍.

    ജന്മിത്വവും ചൂഷണവും അവസാനിപ്പിച്ച് ചൂക്ഷിതരായ ജനങ്ങളുടെ പക്ഷത്ത് നിന്ന ഈ പാര്‍ട്ടി ഇന്ന് പലപ്പോഴും ആ ജനപക്ഷത്തു നില്‍ക്കുന്നില്ല. മാത്രമല്ല പൊതു ജനത്തെ പലപ്പോഴും പരിഹസിക്കയും ചെയ്യുന്നുണ്ട്. ജന പക്ഷത്തു നില്‍ക്കുക എന്നു പറയുന്നത് ചൂക്ഷണം ചെയ്യപ്പെടുന്ന ജനങ്ങളുടെ ന്യായമായ ആവശ്യങ്ങളുടെ പക്ഷത്തു നില്‍ക്കുക എന്നതാണ്. ഫാരീസ് അബൂബേക്കറിന്റെയും, സാന്റിയാഗോ മാര്‍ട്ടിന്റെയും, ലിസ് ചാക്കോയുടെയും, ചാക്കു രാധാകൃഷ്ണന്റെയും  പക്ഷത്തു നില്‍ക്കുന്നത് ഈ ചൂക്ഷിത ജനപക്ഷത്തു നില്‍ക്കുന്നതല്ല. പരിപ്പു വടയും കട്ടന്‍ ചായയും കഴിച്ചു കൊണ്ടിരുന്നാല്‍ ഇനി പാര്‍ട്ടി വളരില്ല എന്നും പറഞ്ഞ്, കോഴിയും ആട്ടിറച്ചിയും കഴിച്ച് തടിച്ചു കൊഴുത്ത നേതാക്കന്‍മാരാണിപ്പോള്‍ പാര്‍ട്ടിക്കുള്ളത്. അവര്‍ക്കൊക്കെ സഞ്ചരിക്കാന്‍ വന്‍കിട മുതലാളിമാരുടെ വില കൂടിയ കാറുകളുമുണ്ട്. ഈ നേതാക്കളൊക്കെ ഏത് ജന പക്ഷത്താണെന്ന തിരിച്ചറിവാണാദ്യം വേണ്ടത്.

    ഈ പാര്‍ട്ടിക്കു മാത്രമേ ഇവിടെ എന്തെങ്കിലും ചെയ്യാൻ പറ്റൂ എന്ന ധാരണ എനിക്കില്ല. പക്ഷെ ഈ പാര്‍ട്ടിക്ക് മറ്റ് പാര്‍ട്ടികള്‍ ചെയ്യാന്‍ മടിക്കുന്ന പലതും ചെയ്യാന്‍ പറ്റും. നിര്‍ഭാഗ്യവശാല്‍ പാര്‍ട്ടിയുടെ മുന്‍ഗണന അതിനല്ല എന്നതാണു സത്യം. കഴിഞ്ഞ ഒരു പതിറ്റണ്ടിനിടെ പാര്‍ട്ടി ഏതെങ്കിലും ജനകീയ പ്രശ്നം  ഏറ്റെടുക്കുകയോ പരിഹരിക്കാന്‍ ശ്രമിക്കയോ ചെയ്തില്ല. ജനകീയ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് അതിലൊക്കെ സജീവമായി ഇടപെട്ട വി എസിനെ എങ്ങനെ ഒക്കെ അവഹേളിക്കാം എന്നതു മാത്രമായിരിക്കുന്നു പാര്‍ട്ടി സമിതികളുടെ മുഖ്യ അജണ്ട. പാര്‍ട്ടി അതിര്‍ വരമ്പുകള്‍ പോലും ലംഘിച്ച് ജനസമ്മതി നേടിയ ഒരു നേതാവിനെയാണിതുപോലെ അവഹേളിക്കുന്നതെന്നോര്‍ക്കുക. അതോടൊപ്പം പാര്‍ട്ടിയുടെ ഇപ്പൊഴത്തെ നേതാക്കള്‍ പാര്‍ട്ടി ഒരിക്കലും കൂട്ടു ചേരരുതാത്തവരുമായി കൂട്ടു ചേരുന്നു. പിണറായി വിജയനെ തൊട്ടാല്‍ കേരളം  കത്തുമെന്നൊക്കെ ആണ്, വിജയന്റെ ഒരു ആശ്രിതന്‍ ആക്രോശിക്കുന്നത്. ആര്‍ക്കും തൊടന്‍ പാടില്ലത്ത ചക്രവര്‍ത്തി ആണോ വിജയന്‍?

    ലെനിന്‍ റഷ്യയില്‍ നടപ്പിലാക്കിയ സംഘടന തത്വങ്ങളല്ല ഇന്‍ഡ്യയെന്ന ജനാധിപത്യ രാജ്യത്തു വേണ്ടത്. ഇന്‍ഡ്യക്ക് യോജിച്ച സംഘടന തത്വങ്ങളാണ്. എതിരഭിപ്രായം പറയുന്നവരെ കുലം കുത്തി എന്നു വിളിക്കുന്ന സംസ്കാരമല്ല ഒരു ജനകീയ പാര്‍ട്ടിക്ക് വേണ്ടത്. അത് ഏക കക്ഷി ഭരണമുള്ള രാജ്യങ്ങളിലേ പറ്റൂ. ഇപ്പോഴത്തെ ചൈനിയിലേയും പണ്ടത്തെ റഷ്യയിലെയും കമ്യൂണിസ്റ്റുപാര്‍ട്ടികള്‍ക്ക് അതൊരു പക്ഷെ പ്രായോഗികമായിരിക്കാം. ബഹു സ്വര ജനാധിപത്യ ഇന്‍ഡ്യയില്‍ അതിനു പ്രസക്തിയില്ല. പാര്‍ട്ടി സെക്രട്ടറി കുലം കുത്തി എന്നു വിളിക്കുന്ന ഓരോരുത്തരെയും  പാര്‍ട്ടി അണികളും കുലം കുത്തി എന്നു വിളിക്കണമെന്നത് സമനിലയുടെ ലക്ഷണമല്ല.

    ReplyDelete
  12. അജിത്,

    റ്റി പി വധം സി പി എം ആസ്രൂണം ചെയ്ത് നടപ്പിലാക്കിയതു തന്നെയാണ്. ഇതിനു മുന്നെ പലതും ഇതു പോലെ ചെയ്തിട്ടുണ്ട്. പക്ഷെ അന്നൊക്കെ പാര്‍ട്ടി നിര്‍ദ്ദേശിക്കുന്ന നിരപരാധി ആയ ഒരാളെ പ്രതി ആക്കുകയാണുണ്ടായിട്ടുള്ളത്. പക്ഷെ ഇതില്‍ അത് പാളിപ്പോയി. കൊല ചെയ്തവരെ പോലീസ് പിടി കൂടി. പാര്‍ട്ടി ഗ്രാമങ്ങളില്‍ ഒളിപ്പിച്ചിട്ടും പിടി കൂടി. മുസ്ലിം തീവ്രവാദികളെയും, മറ്റു ചില വ്യവസായികളെയും ഒക്കെ പ്രതികളായി പാര്‍ട്ടി ചൂണ്ടികാട്ടിയിരുന്നു എന്നോര്‍ക്കുക. പ്രതികള്‍ക്കെല്ലാവര്‍ക്കും വേണ്ടി പാര്‍ട്ടിയാണു വാദിച്ചതെന്നും കൂടെ ഓര്‍ക്കുക. ശിക്ഷിക്കപ്പെട്ട വാടക കൊലയാളികളെ ജയില്‍ വച്ച് മര്‍ദ്ദിച്ചു എന്നു കേട്ടപ്പോഴേക്കും പാര്‍ട്ടി നേതാക്കള്‍ പാഞ്ഞെത്തി. കേരളത്തെ രക്ഷിക്കാന്‍ വേണ്ടി മാര്‍ച്ച് നടത്തുന്ന വിജയനിപ്പോള്‍ സ്വയ രക്ഷയാണ്, പ്രശ്നം. ഒരു തെറ്റും ചെയ്തിട്ടില്ലെങ്കില്‍ എന്തിനാണിതുപോലെ എലിയേപ്പോലെ പേടിച്ചു വിറക്കുന്നത്?

    ജീവിച്ചിരുന്ന റ്റി പി യേക്കാള്‍ അപകടകാരി ആയിരിക്കുന്നു മരിച്ച റ്റി പി.

    ReplyDelete
  13. >>>>ഒരു പക്ഷെ 15 വര്‍ഷം കഴിയുമ്പോള്‍ ഏതെങ്കിലും മണി വിളിച്ചുപറയുമായിരിയ്ക്കും. എന്തായാലും അന്നും ഒരു ചുക്കും സംഭവിക്കാന്‍ പോകുന്നില്ല. ഇന്നും!!!<<<

    അജിത്,

    ഇനി ആരെങ്കിലും വിളിച്ചു പറയേണ്ട ആവശ്യമുണ്ടോ? കൊലയാളികളെ കോടതി ശിക്ഷിച്ചു കഴിഞ്ഞു.

    കൊല്ലപ്പെട്ട ചദ്രശേഖരന്റെ ശവത്തെ നോക്കി കുലം കുത്തി എന്നു വിളിച്ചപ്പോള്‍ തന്നെ അത് പരസ്യമായില്ലേ? ഒരു പക്ഷെ തെളിവു കണ്ടെത്തി ഗൂഡാലോചന നടത്തിയവരെയൊക്കെ പിടിക്കാന്‍ കഴിഞ്ഞേക്കില്ല. പക്ഷെ കേരളം അവരെ എന്നേ കണ്ടെത്തി കഴിഞ്ഞു.

    ReplyDelete
  14. കണ്ട വാടക ഗുണ്ടകൾക്കു ഓശാന പാടുന്നതാണോ പാർട്ടി നയം . എങ്കിൽ ആ പാർട്ടിയിൽ വി എസ് ഉണ്ടാകില്ലാ . ബാലകൃഷണൻ സഖാവിനെ എനിക്ക്‌ ബഹുമാനമായിരുന്നു ജയിലില്പോയി ഗുണ്ടകളെ കാണുന്നത് വരെ .

    ReplyDelete
  15. വോട്ട്ചെയ്തവരുടെ ചൂണ്ടുവിരലിനു പകരം നടുവിരലില്‍ മഷി പുരട്ടണം.ജയിച്ചവനും, ജയിപ്പിച്ചവര്‍ക്കും അര്‍ത്ഥവത്തായി സന്ദര്‍ഭം പോലെ പൊക്കി കാണിക്കാം.

    ReplyDelete
  16. ഇനി ആരെങ്കിലും വിളിച്ചു പറയേണ്ട ആവശ്യമുണ്ടോ? കൊലയാളികളെ കോടതി ശിക്ഷിച്ചു കഴിഞ്ഞു. !

    do you still believe that CPM does not have any involvement in TP's killing?

    kaali, I do read almost all or post,and always be with your side. TP's and Jaseera case, you are totally against my views!

    ReplyDelete
  17. അനീഷ്,

    വാടക ഗുണ്ടകൾക്കു ഓശാന പാടുന്നതല്ല പാർട്ടി നയം. ഇപ്പോള്‍ പാര്‍ട്ടിയെ കൈപ്പിടിയില്‍ ഒതുക്കി ഇരിക്കുന്ന ഒരു ഗൂഡ സംഘത്തിന്റെ നയമാണ്, വാടക ഗുണ്ടകളുമായുള്ള സഹവാസം. പിണറായി വിജയന്‍ എന്ന പാര്‍ട്ടി സെക്രട്ടറി ഇവരുടെ തടവറയില്‍ ആണ്.

    കണ്ണൂരിനു പുറത്തും പാര്‍ട്ടി ഉണ്ട്. അവിടത്തെ പാര്‍ട്ടിയൊന്നും ഒരു വാടക ഗുണ്ടക്കും ഓശാന പാടുന്നില്ല. ബാലകൃഷണൻ ജയിലില്പോയി ഗുണ്ടകളെ കണ്ടത് ഗതികേടു കൊണ്ടാണ്. ഗുണ്ടകളെ പിണക്കിയാല്‍ അവര്‍ വിളിച്ചു പറയുന്നത് ഒരു പക്ഷെ കണ്ണൂരിലെ പാര്‍ട്ടിയുടെ അടിത്തറ ഇളക്കിയേക്കുമെന്ന പേടി ആണ്. ബാലകൃഷണനൊക്കെ ഒലിച്ചു പോകാ മാത്രം ശക്തമായിരിക്കും അത്. അതുകൊണ്ട് ഗുണ്ടകളെ ഒരു പോറലുമേല്‍പ്പിക്കാതെ ഇവരൊക്കെ കാത്തു രക്ഷിക്കാന്‍ ശ്രമിക്കും.

    ReplyDelete
  18. >>>>do you still believe that CPM does not have any involvement in TP's killing?<<<<

    മുക്കുവന്‍,

    സി പി എമ്മിന്, ഈ വധത്തില്‍ പങ്കുണ്ട് എന്നു തന്നെയല്ലേ ഞാന്‍ പറഞ്ഞത്. അതുകൊണ്ടല്ലേ സി പി എമ്മിന്റ് മൂന്നു നേതാക്കള്‍ ഇപ്പോള്‍ ശിക്ഷിക്കപ്പെട്ടിരിക്കുന്നതെന്നു ഞാന്‍ പറഞ്ഞതും.

    2009 ല്‍ നല്‍കിയ ക്വട്ടേഷനായിരുന്നു ഇതെന്നാണു ഞാന്‍ അറിഞ്ഞത്. എല്‍ ഡി എഫ് ഭരിക്കുമ്പോള്‍ അത് നടപ്പിലാക്കുമെന്നായിരുന്നു ക്വട്ടേഷന്‍ നല്‍കിയവര്‍ കരുതിയതും. ഇതൊക്കെ പിണറായി വിജയനുള്‍പ്പടെയുള്ള പാര്‍ട്ടി നേതാക്കള്‍ക്കും അറിയുമായിരുന്നു എന്നാണെന്റെ വിശ്വാസം. പല വട്ടം ശ്രമിച്ചിട്ടും അന്നൊന്നും നടന്നില്ല. ഭരണം മാറിയപ്പോള്‍ അത് ചെയ്തു എന്നതാണ്, ഗുണ്ടകള്‍ക്ക് പറ്റിയ പിഴവ്. എങ്കിലും വ്യാജ പ്രതികളെ നല്‍കി മറ്റ് കൊലപാതകങ്ങള്‍ പോലെ ഇതും അട്ടിമറിക്കാം എന്നായിരുന്നു കണ്ണൂരിലെ നേതാക്കള്‍ കരുതിയത്. അതുകൊണ്ടായിരുന്നു വാടക കൊലയാളികളെ പാര്‍ട്ടി തന്നെ ഒളിപ്പിച്ചതും.

    കെ ആര്‍ ഗൌരിയേയും എം വി രാഘവനെയും പാര്‍ട്ടി പുറത്താക്കിയപ്പോള്‍ സംഭവിച്ചതല്ല ചന്ദ്രശേഖരനെ പുറത്താക്കിയപ്പോള്‍ സംഭവിച്ചത്. ഒരു പ്രദേശത്തെ പാര്‍ട്ടി അണികള്‍ മൊത്തമായി പുറത്തുപോയത് പാര്‍ട്ടിക്ക് താങ്ങാവുന്നതിലധികമായിരുന്നു. അതിന്റെ പകയാണീ കൊലപാതകത്തില്‍ കലാശിച്ചത്.ലോക് സഭ തെരഞ്ഞെടുപ്പില്‍ വടകര പോലുള്ള പാര്‍ട്ടിയുടെ ഉരുക്കു കോട്ട കൈ വിട്ടു പോയി. പിന്നീട് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും പാര്‍ട്ടിക്ക് കോട്ടം തട്ടി. ഇതൊനൊക്കെ കാരണം ചന്ദ്രശേഖരനാണെന്ന് കുറച്ചു പേര്‍ കരുതിയിരുന്നു. ചന്ദ്രശേഖരന്‍ ഇല്ലാതായാല്‍ അദ്ദേഹത്തിന്റെ അണികളൊക്കെ പാര്‍ട്ടിയിലേക്ക് തിരിച്ചു വരും എന്നായിരുന്നു പാര്‍ട്ടിയുടെ കണക്കു കൂട്ടല്‍. പക്ഷെ മറിച്ചാണു സംഭവിച്ചത്.

    ReplyDelete
  19. >>>>TP's and Jaseera case, you are totally against my views!<<<<

    മുക്കുവന്‍,

    റ്റി പി കേസില്‍ എനിക്ക് മറിച്ചൊരു അഭിപ്രായമില്ല എന്നു ഞാന്‍ പറഞ്ഞു കഴിഞ്ഞു. പാര്‍ട്ടി ക്വട്ടേഷന്‍ നല്‍കി നടത്തിയ കൊലപാതകം തന്നെയാണത്.

    ജസീറയുടെ വിഷയത്തില്‍ ചിറ്റിലപ്പിള്ളിയുടെ നടപടിയോട് ഞാന്‍ യോജിക്കുന്നില്ല. സമരത്തിനെതിരെ പ്രതികരിച്ച സന്ധ്യക്ക് പാരിതോഷികം കൊടുത്തകൂടെ സമരം ചെയ്യുന്ന ജസീറക്കു കൊടുത്തതിന്റെ സാംഗത്യം എനിക്ക് ഉള്‍ക്കൊള്ളാന്‍ ആകുന്നില്ല. ഏത് സമരവും കുറച്ചു പേര്‍ക്കെങ്കിലും  ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. അപ്പോള്‍ ജസീറയുടെ സമരവും ബുദ്ധിമുട്ടുണ്ടാക്കും.

    സോളാര്‍ വിഷയത്തില്‍ തട്ടിപ്പുകാരെ ഉമ്മന്‍ ചാണ്ടി സംരക്ഷിക്കുന്നതും മണല്‍ മാഫിയയയുടെ പ്രവര്‍ത്തനവും സാമൂഹ്യ വിരുദ്ധം തന്നെയാണ്. രണ്ടിനെതിരെയും പൊതു സമൂഹം പ്രതികരിക്കേണ്ടതും  സമരം ചെയ്യേണ്ടതുമുണ്ട്. അതിനെ രണ്ടിനെയും രണ്ടു രീതിയില്‍ കാണുന്ന ചിറ്റിലപ്പിള്ളിക്ക് ഇതില്‍ ആത്മാര്‍ത്ഥത ഇല്ല എന്നാണെന്റെ അഭിപ്രായം. ഇത് പക്ഷെ അദ്ദേഹം ​ചെയ്യുന്ന സാമൂഹ്യ പ്രവര്‍ത്തനവുമായി കൂട്ടിക്കുഴക്കേണ്ടതില്ല. അതൊക്കെ നല്ല കാര്യങ്ങള്‍ തന്നെയാണ്.

    ReplyDelete
  20. "അപ്പോള്‍ അതാ പ്രദേശത്തിന്റെ എന്തോ കുഴപ്പമാണെന്നു പറയുന്നതില്‍ തെറ്റില്ല."

    "കൂടെക്കൂടെ കൊലപാതകങ്ങള്‍ നടക്കുന്ന പ്രദേശങ്ങളിലൂടെ സഞ്ചരിച്ചാല്‍ കാണുന്ന ഒരു പ്രത്യേകതയുണ്ട്. ഒരു വീടും അതിനു ചുറ്റും കാടുപിടിച്ചു കിടക്കുന്ന പറമ്പുകളും. മാവും, പ്ളാവും, കശുമാവും പോലെ കുറെ വലിയ മരങ്ങള്‍ അല്ലാതെ മറ്റു കൃഷികളൊന്നുമില്ല. കണ്ണൂരിന്റെ കിഴക്കന്‍ പ്രദേശങ്ങളിലേക്ക് പോയാല്‍ വിവിധ തരം കൃഷികള്‍ കാണാം. പക്ഷെ കൊലപാതകങ്ങള്‍ കൂടെ കൂടെ നടക്കുന്ന ഇടങ്ങളില്‍ അതൊന്നും ഇല്ല. അവിടങ്ങളില്‍ പൊതുവെ കാലം നിശ്ചലമാണെന്നു പറയാം."

    Well said

    ReplyDelete
  21. This comment has been removed by the author.

    ReplyDelete
  22. കാളിദാസൻ - കണ്ണൂരിലെ തലശ്ശേരി പ്രദേശത്ത്, പ്രത്യേകിച്ചും പാനൂര് -ചൊക്ലി പ്രദേശങ്ങളിലാണ്‌ എന്നും പ്രശ്നങ്ങൾ ഉണ്ടാകാറ്. അതിനെ സാമാന്യ വല്ക്കരിച്ചതിനെയാണ് ഞാൻ ഉദ്ദേശിച്ചത്. പലപ്പോഴും ഇതിന്റെ പേരില് പഴി കേൾക്കേണ്ടി വരുന്നത് മുഴുവൻ കണ്ണൂർ ജില്ലക്കാരും ആണെന്നതാണ് സത്യം. അടുത്ത കാലത്ത് ഇതിൽ ഒരു മാറ്റം വന്നു കൊണ്ടിരിക്കയായിരുന്നു. പക്ഷെ സത്യത്തിൽ ടി പി വധത്തോട് കൂടി അതും പോയി, കണ്ണൂര് കാര് മൊത്തം അസുരന്മാരയുള്ള ചിത്രീകരണത്തിന് കൂടുതൽ നിറം വന്നു. അതിനൊക്കെ ഓശാന പാടാൻ വെട്ടു കൊണ്ട ജയരാജന്റെയും വെടി കൊണ്ട ജയരാജന്റെയും ഓരോ പ്രസ്താവനകളും

    ReplyDelete
  23. മനോജ്,

    കണ്ണൂര്‍ ജില്ലക്കാര്‍ മൊത്തമായി മോശക്കാരണെന്ന അഭിപ്രായം എനിക്കില്ല. താങ്കളീ പറയുന്ന ചൊക്ളി പാനൂര്‍ പ്രദേശത്തു പോലും ഭൂരിഭാഗം പേരും നല്ലവരായിരിക്കും. ഏത് സമൂഹത്തിലും പ്രശ്നമുണ്ടാക്കുന്നത് ഒരു ചെറിയ ന്യൂനപക്ഷമായിരിക്കും. പക്ഷെ അതിന്റെ ദോഷം അനുഭവിക്കുന്നത് ഭൂരിപക്ഷവും.

    കണ്ണൂരിലെ സി പി എം കാരിലും ഭൂരിഭാഗം പേരും  നല്ല മനുഷ്യരാണ്. പക്ഷെ ഇന്നവരെ പ്രതിനിധാനം ചെയ്യുന്നത് പിണറായി വിജയനും ജയരാജന്‍മാരുമാണ്. ഇവരെ നാലു പേരെയും  കാണുമ്പോള്‍ തന്നെ സി പി എം കാരല്ലാത്തവര്‍ക്ക് വെറുപ്പാണുണ്ടാവുക. അതിന്റെ കാരണം ഇവരുടെ ശരീര ഭാഷയും സംസാര രീതിയും പ്രവര്‍ത്തികളുമൊക്കെ ആണ്. പിണറായി വിജയനെ തൊട്ടാല്‍ കേരളം കത്തുമെന്നൊക്കെ ഇ പി ജയരാജന്‍ പറയുമ്പോള്‍ ഭീതിയോടെയേ സുബോധം നശിക്കാത്ത ആരും അത് കേള്‍ക്കൂ. ചന്ദ്രശേഖരന്റെ ശവശരീരത്തെ വരെ നോക്കി കുലം കുത്തി എന്നു വിളിക്കുമ്പോള്‍ പിണറായി വിജയന്റെ മനസിലെ കാളിമ ആണ്, മറ്റുള്ളവര്‍ കാണുന്നത്. ജയരാജനെ കൊല്ലാന്‍ ഗുണ്ടകളെ അയച്ച സുധാകരന്‍ എന്ന കോണ്‍ഗ്രസ് നേതാവിനു നാലഞ്ച് ഗുണ്ടകളില്ലാതെ പുറത്തു സഞ്ചരിക്കാന്‍ സാധിക്കില്ല.

    ഇവരൊക്കെ കൂടെയാണീ പ്രദേശത്തിന്റെ ഇന്നു പുറത്തറിയുന്ന മുഖം.

    അതിശയോക്തി ഒക്കെ തട്ടിക്കിഴിച്ചാലും കേരളത്തില്‍ മറ്റൊരു പ്രദേശത്തുമില്ലാത്ത തരത്തില്‍ രാഷ്ട്രീയ വൈരങ്ങളും കൊലപാതകങ്ങളും കണ്ണൂരിലെ കുറച്ചു പ്രദേശത്തെങ്കിലും ഉണ്ട്. എന്തുകൊണ്ടാണതെന്ന് ഇന്നു വരെ ശരിയായ ഒരു പഠനമുണ്ടായിട്ടില്ല.

    അമിതരാഷ്ട്രീയ വത്കരണമാണിതിന്റെ കാരണമെന്നാണെനിക്കു തോന്നുന്നത്. നേതാക്കളോടോപ്പം അണികളും മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതാണ്, പ്രധാന പ്രശ്നമെന്ന് എനിക്കു തോന്നുന്നു. അതുകൊണ്ടാണ്, നേതാക്കള്‍ എന്ത് അക്രമം നടത്താന്‍ പറഞ്ഞാലും അത് ചെയ്യാന്‍ കുറച്ചെങ്കിലും അണികള്‍ തയ്യാറാകുന്നത്. താങ്കള്‍ പറഞ്ഞതുപോലെ ഈ അവസ്ഥ കുറച്ചൊക്കെ മാറി വന്നു തുടങ്ങിയിരുന്നോ? എനിക്ക് സംശയമാണ്.

    ReplyDelete
  24. A face book post of my friend Mr Gireesh Janardhanan :
    ഫുള്‍ടൈം പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ മുഴുകിയ ഞാനെന്ന മുടിയനായ പുത്രനോട് ഫുള്‍ഫിറ്റും പുറത്ത് പിതാശ്രീ പറഞ്ഞു; പൊലീസിന്റെ തല്ലു കൊണ്ടാലും നാട്ടുകാരുടെ തല്ലുകൊള്ളരുത്!
    ആരുടേയും തല്ലുകൊള്ളാതെ പാര്‍ട്ടി മെമ്പര്‍ഷിപ്പില്‍ നിന്നും തടികഴിച്ചിലാക്കിയ തൊണ്ണൂറ്റൊന്നിലെ അപരാഹ്നത്തില്‍ പ്രിയ സഖാവ് ജോണ്‍സനോട് ഞാനൊരു വാക്കു പറഞ്ഞു; പാര്‍ട്ടി ജനകീയ ജനാധിപത്യ വിപ്ലവം അനൗണ്‍സ് ചെയ്യുന്ന ദിവസം എല്ലാ തിരക്കും മാറ്റിവച്ച് ഞാന്‍ തിരിച്ചുവന്നിരിക്കും.
    പില്‍ക്കാലത്ത് പാര്‍ട്ടി വിട്ട് പെന്തക്കോസ്തില്‍ ചേര്‍ന്ന ജോണ്‍സനെ ഞാന്‍ റാസ്‌ക്കള്‍ എന്നു വിളിച്ചു. യഥാര്‍ത്ഥത്തില്‍ അയാളതിന്റെ പാസ്റ്റര്‍ ആയിരുന്നു.
    പെന്തക്കോസ്തും പത്രപ്രവര്‍ത്തനവും മുച്ചീട്ടുകളിയും ബ്ലേഡ് കമ്പനിയും ഒക്കെയായി മാറിപ്പോയെങ്കിലും മുന്‍ കമ്യൂണിസ്റ്റുകളൊക്കെ പാര്‍ട്ടി ആഹ്വാനം ചെയ്യുന്ന വിപ്ലവ സുദിനം കാത്തിരുന്നവരായിരുന്നു. വിവരം കിട്ടിയാലുടന്‍ ലണ്ടനിലെ ചായക്കട പൂട്ടി മുരളി വെട്ടത്തു പോലും ഇരിങ്ങാലക്കുടയ്ക്കു പുറപ്പെടുമെന്ന് എനിക്കുറപ്പാണ്. രവിവര്‍മയുടെ കാര്യം പിന്നെ പറയാനുണ്ടോ?
    സാക്കളേ, സുഹൃത്തുക്കളേ,
    പക്ഷേ, സംഭവിച്ചതൊക്കെ സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു. പാര്‍ട്ടി ഇ.കെ. നായനാരുടെ ഓര്‍മ നിലനിര്‍ത്താന്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് തുടങ്ങി. ഓരോരോ ഏരിയാക്കമ്മിറ്റികളും രാപകല്‍ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു. അമ്യൂസ്‌മെന്റ് പാര്‍ക്കും ചാനലും തുടങ്ങി. ജനകീയ സമരങ്ങളെയൊക്കെ ബ്രമ്മ വച്ചു.
    നിങ്ങളുടെ പാര്‍ട്ടി ഒരു ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബായോ എന്ന പരിഹാസം കേട്ടു ചൂളിയതിന്റെ പിറ്റേന്ന് എന്നെ ആനന്ദതുന്ദിലനാക്കിയ ആ വാര്‍ത്ത വന്നു; പിണറായി സഖാവിന്റെ ലാപ്‌ടോപ് ബാഗില്‍നിന്നും ഒരു വെടിയുണ്ട കണ്ടെടുത്തിരിക്കുന്നു!
    എല്ലാവരും പാര്‍ട്ടി സെക്രട്ടറിയുടെ മെക്കിട്ടു കയറിയപ്പോള്‍ ഞാനയാളുടെ ആരാധകനായി. അകലെയെങ്ങോ ഒരു ഗ്രനേഡ് പൊട്ടിയപ്പോള്‍ ബോധരഹിതനായ അച്ചുമ്മാനേക്കാള്‍ എനിക്കിഷ്ടം വെടിയുണ്ട കൊണ്ടുനടക്കുന്ന പിണറായിയെയായിരുന്നു. അയാളാണ് യഥാര്‍ത്ഥ വിപ്ലവകാരി.
    Contd..........

    ReplyDelete
  25. സരിതാനായരുടെ വിഷയകാര്യത്തില്‍ പാര്‍ട്ടി സംഘടിപ്പിച്ച ആ സെക്രട്ടേറിയറ്റ് വളയല്‍ പരാജയമായിരുന്നുവെന്ന് നിങ്ങള്‍ കളിയാക്കി. പക്ഷേ, ചെങ്കോട്ടയിലേയ്ക്കുള്ള ഒരു ലോംഗ് മാര്‍ച്ചിന്റെ ഡ്രസ്സ് റിഹേഴ്‌സലായിരുന്നു അതെന്ന് മനസ്സിലാക്കാനുള്ള വിവേകം നിങ്ങള്‍ക്കുണ്ടായില്ല. വിപ്ലവ സൈന്യം അധികം വൈകാതെ ദില്ലി പിടിക്കാന്‍ മുന്നേറുകയാണ് സാക്കളേ...
    കൈരളി ടവറിന്റെ മട്ടുപ്പാവില്‍ നിന്ന് ചാനല്‍ മേധാവി മമ്മുക്ക ഫഌഗ് ഓഫ് ചെയ്യുന്നതോടെ വിപ്ലവസൈന്യം മുന്നേറ്റമാരംഭിക്കും. മൂന്നു സൈന്യാധിപന്മാര്‍ അതിനെ മുന്നില്‍നിന്നു നയിക്കും. വെടികൊണ്ട ജയരാജന്‍, വെട്ടുകൊണ്ട ജയരാജന്‍, വെകിടു ജയരാജന്‍ എന്നിങ്ങനെയായിരിക്കും അവരുടെ ശാസ്ത്രനാമങ്ങള്‍.
    മാറാട് കലാപം കൈകാര്യം ചെയ്യാന്‍ പോലും കഴിയാതിരുന്ന ഒരു നിര്‍ഗുണ പരബ്രഹ്മം നേതൃത്വം കൊടുക്കുന്ന ഇന്ത്യന്‍ സൈന്യം നിഷ്‌ക്രിയമായിരിക്കും എന്നുറപ്പുണ്ടെങ്കിലും അതീവ ജാഗ്രത പുലര്‍ത്തുന്ന ഒരു സൈനികലൈന്‍ പാര്‍ട്ടി രൂപപ്പെടുത്തിയിരിക്കും. ആലപ്പുഴയിലെ നരസിംഹം ലോഡ്ജിലെ പഴയ വിഡ്ഢിമുറിയിലിരുന്ന് ആ സൈനികതന്ത്രം ആവിഷ്‌കരിച്ചു നടപ്പാക്കുന്നത് മുന്‍ നക്‌സലൈറ്റുകളായ ഭാസുരേന്ദ്ര ബാബുവും മാധവന്‍കുട്ടിയുമായിരിക്കും. പാര്‍ട്ടി സെക്രട്ടറിയുടെ മനസ്സാക്ഷി പോലും അവരുടെ രസനയില്‍ വിളയാടും.
    ലോംഗ് മാര്‍ച്ചിനു വഴിയൊരുക്കിക്കൊണ്ട് പ്ലാന്റേഷന്‍ സഖാക്കള്‍ കാസര്‍ഗോട്ടെ പാവപ്പെട്ടവരുടെ മേല്‍ വിഷമഴ പെയ്യിച്ച ഹെലികോപ്റ്ററുകളാവും ആദ്യം പുറപ്പെടുക. അതില്‍ നിന്നും ഇന്ത്യന്‍ സൈന്യത്തിനു മേലേയ്ക്ക് ജി. സുധാകരന്‍ സഖാവിന്റെ മാരകമായ കവിതകളുടെ ലക്ഷക്കണക്കിനു പ്രതികള്‍ വര്‍ഷിക്കപ്പെടും. അതു വായിക്കുന്നതോടെ സൈന്യത്തിന്റെ ആത്മവീര്യം തകരും. അപ്രതീക്ഷിതമായി സൈന്യം പ്രയോഗിക്കാനിടയുള്ള രാസായുധത്തെ നിര്‍വീര്യമാക്കാനും ആ കവിതകള്‍ ഉപകരിക്കും എന്നുറപ്പാണ്.
    ചോവനേയും പുലയനേയും വാരിക്കുന്തം കൊടുത്ത് ചാവേറാന്‍ വിട്ട വയലാര്‍ മോഡല്‍ അമച്വര്‍ നാടകവേദിയല്ല ജനകീയ ജനാധിപത്യ വിപ്ലവം. തികച്ചും പ്രൊഫഷണലായി അതു നടപ്പാക്കണമെങ്കില്‍ വെടിക്കോപ്പുകള്‍ വേണമെന്ന ദീര്‍ഘവീക്ഷണമുള്ളതു കൊണ്ടാണ് പാര്‍ട്ടി പാറമടക്കാരെ കൂടെനിര്‍ത്തിയത്. പാലോറ മാതായ്ക്കു താങ്ങാനാവാത്ത വമ്പിച്ച പണച്ചെലവുള്ളതുകൊണ്ട് ചില പണക്കാരെയും കൂടെനിര്‍ത്തി. പിണറായി വഴിക്ക് ഫാരിസും അച്ചുമ്മാന്‍ വഴിക്ക് യൂസഫലിയും ജയരാജ മാര്‍ഗേ സാന്റിയാഗോയും ചാക്കു രാധാകൃഷ്ണനുമൊക്കെ പാര്‍ട്ടി ബന്ധുക്കളായത് അങ്ങനെയാണ്. അതൊക്കെ പ്രത്യയശാസ്ത്ര സാധൂകരണമുള്ള ബന്ധങ്ങളാണെന്ന് നിങ്ങള്‍ മനസ്സിലാക്കണം. സാക്ഷാല്‍ വഌഡിമിര്‍ ഇല്ലിച്ച് ലെനിന്‍ റഷ്യന്‍ വിപ്ലവത്തിനു കാശുണ്ടാക്കിയത് കാവോ എന്നു വിളിപ്പേരുള്ള ജോര്‍ജിയക്കാരനായ ബാങ്കുകൊള്ളക്കാരനെ കൂട്ടുപിടിച്ചായിരുന്നു. കാവോയുടെ രണ്ടര ലക്ഷം റൂബിള്‍ കൊള്ളപ്പണമായിരുന്നുവത്രേ ലെനിന്‍ സഖാവിന്റെ മൂലധനം.
    ഈ പാര്‍ട്ടിയെക്കുറിച്ച് നിങ്ങള്‍ക്കൊരു ചുക്കും അറിഞ്ഞുകൂടാ. വിപ്ലവത്തിന്റെ നേതാക്കളെ കണ്ണിലെ കൃഷ്ണമണി പോലെ സൂക്ഷിക്കണമെന്ന് എത്രയോ പതിറ്റാണ്ടുകള്‍ക്കു മുന്‍പേ സഖാവ് കൃഷ്ണപിള്ള പറഞ്ഞത് ഓര്‍മയില്ലേ. ജനകീയ സൈന്യം ചെങ്കോട്ടയിലേയ്ക്ക് നീങ്ങുന്നതിനു തൊട്ടുമുന്‍പ് പിണറായി, കാരാട്ട്, രാമചന്ദ്രന്‍ പിള്ള തുടങ്ങിയ പ്രധാന സഖാക്കളെ പാര്‍ട്ടി സിങ്കപ്പൂര്‍ക്ക് അയച്ചിരിക്കും. പിണറായി സഖാവിന് എയര്‍ലൈന്‍സുകള്‍ നല്കുന്ന ഇളവുകള്‍ പരമാവധി മുതലെടുക്കാനാണ് പാര്‍ട്ടി സിങ്കപ്പൂര്‍ തന്നെ തെരഞ്ഞെടുക്കുന്നത്. (അച്ചുമ്മാന് പഴയ പൂഞ്ഞാറ്റില്‍ ആയുര്‍വേദ ചികിത്സ മതിയാകും.)
    വിപ്ലവം വിജയിച്ചശേഷം എല്ലാ നേതാക്കളും ദില്ലിയില്‍ ലാന്‍ഡ് ചെയ്യും. അന്നേ ദിവസം കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ തകര്‍ത്ത് നമ്മുടെ കണ്ണിലുണ്ണികളായ കൊടി സുനിയേയും കിര്‍മാണി മനോജിനേയുമൊക്കെ സഖാക്കള്‍ മോചിപ്പിച്ചിരിക്കും. ബോള്‍ഷെവിക്കുകള്‍ എങ്ങനെയാണോ ലക്ഷക്കണക്കിനു മെന്‍ഷെവിക്കുകളെ റഷ്യയില്‍ കൊന്നൊടുക്കിയത്, അതേക്കാള്‍ കാര്യക്ഷമമായി ഇന്ത്യന്‍ പ്രതിവിപ്ലവകാരികളെ അവര്‍ കൈകാര്യം ചെയ്യും. വണ്‍ ടൂ ത്രീ എന്നു മണിയാശാന്‍ മണിമുഴക്കിയാല്‍ കൊടിയും കിര്‍മാണിയും പണി തുടങ്ങിയിരിക്കും. സ്റ്റാലിന്‍ നിയോഗിച്ച കൊലയാളി ജാക്‌സണ്‍ മെര്‍ക്കാര്‍ഡന്‍ ഒരൊറ്റ വെട്ടുകൊണ്ട് ട്രോട്‌സ്‌കിയുടെ ജീവനെടുത്തപ്പോള്‍ നമ്മുടെ കക്ഷികള്‍ ടി.പി. ചന്ദ്രശേഖരനെ 51 വെട്ടുവെട്ടി. ഇന്ത്യന്‍ വിപ്ലവം റഷ്യന്‍ വിപ്ലവത്തേക്കാള്‍ നിര്‍ദ്ദയമായിരിക്കും.
    എതിരഭിപ്രായം പറയുന്ന ഒരുത്തനും സുഖനിദ്ര ആശംസിക്കാതെ ഞാന്‍ പിന്‍വാങ്ങുകയാണ്. അടുത്ത അരലിറ്റര്‍ ഗോള്‍ഡ് നെപ്പോളിയന്‍ ആരെങ്കിലും സ്‌പോണ്‍സര്‍ ചെയ്താല്‍ നമുക്കീ കഥ തുടരാം

    ReplyDelete
  26. മനോജ്,

    ഗിരീഷ് ജനാര്‍ദ്ദനന്റെ ആക്ഷേപ ഹാസ്യം ആസ്വദിച്ചു.
    ഇന്‍ഡ്യന്‍ കമ്യൂണിസ്റ്റുപാര്‍ട്ടിക്ക് പറ്റിയ ഏറ്റവും വലിയ പിശക്, ഇന്‍ഡ്യന്‍ സാഹചര്യങ്ങള്‍ക്ക് യോജിച്ച തരത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപപ്പെടുത്താന്‍ പറ്റിയില്ല എന്നതാണ്.

    റഷ്യയിലും ചൈനയിലും ഏക കക്ഷി ഭരണമായിരുന്നു. അവിടെ പാര്‍ട്ടി പ്രവര്‍ത്തിക്കുന്നതുപോലെ ഇന്‍ഡ്യയിലും പ്രവര്‍ത്തിക്കുമ്പോള്‍ വിജയിക്കില്ല. അത് മനസിലാക്കിയ പാര്‍ട്ടി നേതാക്കളൊക്കെ രാഷ്ട്രീയ സാമൂഹ്യ മണ്ഡലങ്ങളില്‍ വിജയിച്ചു. സ്വീകാര്യരും ആയി. ഇപ്പോഴും റഷ്യിലേക്കും ചൈനയിലേക്കും നോക്കി ഇരിക്കുന്നവര്‍ ജനങ്ങളില്‍ നിന്നും അകന്നു.

    ReplyDelete
  27. ടി. പി വധം സി. പി. എം നടത്തിയതാണെന്നത്‌ ഒരു സത്യമാണ്. അത്‌ കോടതി വിധി വന്നതോടു കൂടി എല്ലാവർക്കും മനസ്സിലായി എന്നാൽ എപ്പോഴും തങ്ങൾക്ക്‌ പങ്കില്ലെന്നു പറഞ്ഞ്‌ പാർട്ടി എല്ലാവരേയും വിഡ്ഢികളാക്കാൻ ശ്രമിക്കുകയാണ് പക്ഷേ തങ്ങളാണ് വിഡ്ഢികളാകുന്നതെന്ന് നേതാക്കന്മാർക്ക്‌ മനസ്സിലാകുന്നില്ല. ടി. പി യുടെ വിധവ രമയ്ക്ക്‌ ഭ്രാന്താണെന്ന് പറഞ്ഞ്‌ ഉപവാസ സമരത്തിനെ വരെ ആക്ഷേപിച്ച ജയരാജനെ പോലുള്ളവരാണ് പാർട്ടിയെ നശിപ്പിക്കുന്നത്‌. അത്‌ പാർട്ടി അടുത്തെങ്ങും മനസ്സിലാക്കുമെന്ന് തോന്നുന്നില്ല.
    താൻ കൊല്ലപ്പെട്ടാൽ അതിനു കാരണക്കാർ കുഞ്ഞനന്തൻ, മോഹനൻ തുടങ്ങിയവരായിരിക്കുമെന്ന് ടി. പി. രമയോട്‌ പറഞ്ഞിട്ടുണ്ട്‌. ധാരാളം ഭീഷണി കത്തുകളും വീട്ടിൽ വന്നിട്ടുണ്ട്‌. മോഹനനെയും മറ്റു ഗുണ്ടകളെയും ഫയാസ്‌ സന്ദർശിച്ചതും മോഹനന്റെ കൊലപാതകത്തിലുള്ള ബന്ധം വെളിവാകുന്നു. എന്നിട്ടും അയാൾ കുറ്റവിമുക്തനായത്‌ നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ പരാജയമാണ്.

    ReplyDelete
  28. KKR PS,

    ഇപ്പോള്‍ പാര്‍ട്ടിയെ കയ്യടക്കി വച്ചിരിക്കുന്ന കണ്ണൂര്‍ ലോബിയാണ്, പാര്‍ട്ടിയെ ഈ നിലയില്‍ എത്തിച്ചത്. അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം  സെക്രട്ടറി എന്ന നിലയില്‍  പിണറായി വിജയനും അദ്ദേഹത്തെ അകമഴിഞ്ഞു പിന്തുണക്കുന്ന പ്രകാശ് കാരാട്ടിനുമാണ്.

    റ്റി പി വധക്കേസില്‍ കൊലപാതകം നടത്തിയവരെ പിടിച്ച് ശിക്ഷിക്കുക എന്നതു മാത്രമായിരുന്നു തിരുവഞ്ചൂരിന്റെ ലക്ഷ്യം. ഗൂഡാലോചനക്കാരെ രക്ഷപ്പെടുത്താന്‍ ഒത്തു തീര്‍പ്പും അദ്ദേഹം നടത്തിയിരുന്നു. അതുകൊണ്ടാണ്, അന്വേഷണം ചില പ്രാദേശിക നേതാക്കളില്‍  ഒതുങ്ങിയതും. ഇത്രയേറെ സാക്ഷികള്‍ കൂറുമാറിയ ഒരു കൊലപാതകക്കേസ് ഉണ്ടായിട്ടില്ല. അതില്‍ ഫായിസിനൊക്കെ നല്ല പങ്കുണ്ടാകാനാണു സാധ്യത. പിണറായി വിജയന്‍ സെക്രട്ടറി ആയതിനു ശേഷമാണ്, ഇതുപോലുള്ള കളങ്കിത വ്യക്തികള്‍ പാര്‍ട്ടിക്ക് വേണ്ടപ്പെട്ടവരായതും.

    പാര്‍ട്ടിയെ സ്നേഹിക്കുന്ന അനേകം പേര്‍ ഇപ്പോള്‍ നിരാശരാണ്. അടുത്ത തെരഞ്ഞെടുപ്പില്‍ പല വോട്ടുകളും മരവിക്കുമെന്നാണറിയുന്നതും. പാര്‍ട്ടി എടുക്കുന്ന പല നിലപാടുകളോടും എതിര്‍പ്പു പ്രകടിപ്പിക്കുന്നവരെ നിശബ്ദരാക്കിയും, പുറത്താക്കിയും, പുറത്തു പോകാനുള്ള അവസരമുണ്ടാക്കിയും പാര്‍ട്ടിയെ നിര്‍ജ്ജീവമാക്കി. എന്നിട്ടിപ്പോള്‍ ബി ജെ പിയും പോപ്പുലര്‍ ഫ്രണ്ടും പുറത്താക്കുന്നവരെ മാലയിട്ട് സ്വീകരിക്കാന്‍ നടക്കുന്നു. ഭൂരിഭാഗം പാര്‍ട്ടി അണികളിലും ഒരു തരം നിസംഗതായാണിന്ന്.

    ReplyDelete
  29. പിണറായിക്ക്‌ ഭൂരിപക്ഷം പാർട്ടി അണികളുടെ പിന്തുണയുണ്ട്‌. അതുകൊണ്ടാണ് പിണറായി പാർട്ടി സെക്രട്ടറി ആയി തുടരുന്നത്‌ എന്നാണ് തോന്നുന്നത്‌. പക്ഷേ ഈ പിന്തുണയ്ക്ക്‌ കാരണം എന്താണെന്ന് മനസ്സിലാകുന്നില്ല. അച്ചുതാനന്തൻ സഖാവിന്റെ കൂടെ പൊതുജന പിന്തുണയുണ്ട്‌. അതുകൊണ്ട്‌ പാർട്ടിയിൽ പിണറായിക്ക്‌ വിയെസിനെ മാത്രമേ പേടിയുള്ളൂ.വിയെസ്സ്‌ പാർട്ടി അച്ചടക്കം എത്ര തവണ ലംഘിച്ചാലും പിണറായിക്ക്‌ നോക്കി നിൽക്കാനേ കഴിയൂ.

    തിരുവഞ്ചൂർ ഒത്തുതീർപ്പ്‌ നടത്തിയെന്ന സംശയം ബലപ്പെടുത്തുന്ന കാര്യങ്ങളാണ് ജയിലിലും മറ്റും നടന്നത്‌. പക്ഷേ ഈ ഒത്തുതീർപ്പ്‌ കൊണ്ട്‌ അയാൾക്കുണ്ടാകുന്ന നേട്ടം എന്താണെന്ന് മനസ്സിലാകുന്നില്ല. ചിലപ്പോൾ സോളാർ കേസും ഇതും തമ്മിൽ ഒരു വെച്ചുമാറൽ നടന്നിട്ടുണ്ടാകണം. വധ കേസിൽ ഗൂഢാലോചന നടത്തിയവരെ രക്ഷിച്ചാൽ സോളാർ കേസ്‌ പ്രക്ഷോഭങ്ങളും മറ്റും നിർത്തിവെക്കാമെന്നുള്ള പരസ്പര സഹകരണം.

    ReplyDelete
  30. വീണ്ടും ഇപ്പോൾ, ടി പി യെ അപഹസിചു സംസാരിച്ച ഭാസ്കരൻ എന്ന പ്രാദേശിക നേതാവിനെ പിന്താങ്ങി പിണറായി വിജയൻ പറഞ്ഞത് ഭാസ്കരന് പറഞ്ഞതിൽ തെറ്റൊന്നും ഇല്ല, അയാള്ക്ക് എതിരെ കേസ്സ് കൊടുത്തത് തെറ്റായി പോയി എന്ന്! പ്രാദേശിക ആൾക്കാർക്കാണ് ടിപി യെ നന്നായി അറിയാവുന്നത് എന്ന് ..! മനസ്സിലാവാത്തത് സി പി എം എന്താ, പിണറായി വിജയൻ മൂലധനം ഇറക്കി നടത്തുന്ന പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ആണോ....??

    ReplyDelete
  31. KKR PS,

    വിജയനു പാര്‍ട്ടി അണികളുടെ മുഴുവന്‍ പിന്തുണ ഉണ്ടെന്നു പറയുന്നത് ശരിയല്ല. പാര്‍ട്ടി ഘടകങ്ങളില്‍ ഉള്ള അംഗങ്ങളുടെ പിന്തുണ ഉണ്ടെന്ന് സാങ്കേതികമായി പറയാം. ഇവര്‍ തെരഞ്ഞെടുക്കുന്ന സംസ്ഥാന സമിതിയില്‍ ഭൂരിപക്ഷ പിന്തുണ ഉണ്ട്. അതുകൊണ്ട് സെക്രട്ടറി ആകുന്നു എന്നേ ഉള്ളു. ചില സമിതികളില്‍ ഭൂരിപക്ഷ പിന്തുണ ഉള്ളതുകൊണ്ട് എന്തും ചെയ്യാം എന്നിടത്താണു വിജയനു തെറ്റിയത്. സോണിയ ഗാന്ധിക്ക് കോണ്‍ഗ്രസില്‍ എന്തും ചെയ്യാം. ആരും ചോദിക്കില്ല. ചോദിക്കുന്നവര്‍ കോണ്‍ഗ്രസിനു പുറത്താകും. സി പി എമ്മില്‍ വിജയന്‍ അതു തന്നെ നടപ്പിലാക്കി. വിജയനു തോന്നുന്നതെന്തും സംസ്ഥാന സമിതിയിലും സെക്രട്ടേറിയറ്റിലും ഭൂരിപക്ഷമുള്ളതുകൊണ്ട് സാങ്കേതികമായി പാര്‍ട്ടി തീരുമാനവും ആകുന്നു. അതിന്റെ കൂടെ തന്‍പ്രമാണിത്തവും  ധാര്‍ഷ്ട്യവും.

    താഴെ തട്ടിലുള്ള അണികളുടെ ഇടയിലും പൊതു സമൂഹത്തിലും വി എസിനു തന്നെയാണു പിന്തുണ. പാര്‍ട്ടിക്കു പുറത്തു പോലും വി എസിനു പിന്തുണ ഉണ്ട്. വിജയനതില്ല. മാത്രമല്ല വെറുപ്പും കൂടെ ഉണ്ട്. കമ്യൂണിസ്റ്റുകാരനെ കമ്യൂണിസ്റ്റല്ലാത്തവര്‍ പുകഴ്ത്തി പറഞ്ഞാല്‍ അയാള്‍ക്കെന്തോ കുഴപ്പമുണ്ടെന്നതാണ്, സി പി എമ്മിലെ നാട്ടു നടപ്പ്. അതുകൊണ്ട് വി എസിനെ മറ്റുള്ളവര്‍ പുകഴ്ത്തുന്നതൊന്നും വിജയനു സഹിക്കില്ല. വിജയനു സഹിക്കാത്തതുകൊണ്ട് വിജയന്റെ വിറകുവെട്ടികള്‍ക്കും വെള്ളം കോരികള്‍ക്കും  സ്വാഭവികമായി സഹിക്കില്ല.

    സോളാര്‍ വിഷയം അടുത്ത കാലത്തുണ്ടായതാണ്. പക്ഷെ റ്റി പി വധക്കേസിലെ ഗൂഡാലോചന അന്വേഷണം അതുണ്ടായപ്പോള്‍ തന്നെ അട്ടിമറിച്ചിരുന്നു. തിരുവഞ്ചൂര്‍ അതിനു കൂട്ടുനിന്നു. അന്നുമുതലേ അത് ചില വിലപേശലിനു വേണ്ടി ഉപയോഗിച്ചിട്ടുണ്ടാകാം. സോളാര്‍ ഉള്‍പ്പടെ. ഇതുകൊണ്ട്‌ വിജയനുണ്ടാകുന്ന നേട്ടം വി എസിനെ പ്രതിരോധിക്കാം എന്നു മാത്രമേ ഉള്ളു. പക്ഷെ അതുകൊണ്ട് പാര്‍ട്ടികുണ്ടാകുന്ന നഷ്ടം മനസിലാക്കാനുള്ള വിവേകം വിജയനില്ല.

    വി എസിനെ പൊതു ജനമദ്ധ്യത്തില്‍ പരമാവധി താറടിക്കുക എനതിനപ്പുറം അദ്ദേഹത്തെ പുറത്താക്കണമെന്നൊന്നും വിജയനോ സില്‍ബന്ധികള്‍ക്കോ ഇല്ല. പുറത്താക്കിയാല്‍ ഇവരൊക്കെ ചെയ്യുന്ന പല അധാര്‍മ്മിക പ്രവര്‍ത്തികളും  പരസ്യമാകുമെന്ന് ഇവര്‍ക്കൊക്കെ നന്നായി അറിയാം. റ്റി പി വധത്തില്‍ ആര്‍ക്കൊക്കെ പങ്കുണ്ടെന്ന് വി എസിനു വ്യക്തമായി അറിയാമെന്നാണെനിക്ക് തോന്നുന്നത്.

    പാര്‍ട്ടിക്കുള്ളില്‍ വി എസിനെതിരെ ഉള്ള വികാരം പരമാവധി ആളിക്കത്തിക്കുക. ഇല്ലെങ്കില്‍ ഉണ്ടാക്കി എടുക്കും. വി എസ് പറയുന്ന ഓരോ വാക്കിനും ഇല്ലാത്ത അര്‍ത്ഥം കല്‍പിച്ചു നല്‍കി വിജയനും കൂടെ നില്‍കുന്ന ചില പാണന്‍മാരും ദുര്‍വ്യാഖ്യാനിക്കും. എന്നിട്ട് വി എസിനേക്കൊണ്ട് പരസ്യമായി പ്രതികരിപ്പിക്കും. അതുപയോഗിച്ച് പാര്‍ട്ടിയുടെ മേല്‍ഘടകങ്ങളില്‍ വി എസിനെ മോശമായി ചിത്രീകരിക്കും. ലെനിനിസ്റ്റ് സംഘടന തത്വങ്ങളൊക്കെ കീറി മുറിച്ചു പരിശോധിക്കുന്ന പാര്‍ട്ടി വി എസിനെ ശാസിക്കുകയോ ചെറിയ ചില അച്ചടക്ക നടപടി എടുക്കുകയോ ഒക്കെ ചെയ്യും. അപ്പോള്‍ വി എസുമായി ചെറിയ അഭിപ്രായ വ്യത്യാസമുള്ളവരൊക്കെ വിജയന്റെ ചേരിയില്‍ ചേക്കേറും. അങ്ങനെ പാര്‍ട്ടിയില്‍ അപ്രമാദിത്വം സ്ഥാപിച്ചെടുക്കുക എന്നതാണ്, വിജയന്റെ സൃഗാല ബുദ്ധി.

    ReplyDelete
  32. ബൈജു,

    സ്വന്തമായി മൂലധനം ഇറക്കി നടത്തുന്ന പ്രൈവറ്റ് ലിമിറ്റഡ് കമ്പനി പോലെ തന്നെയാണ്, പിണറായി വിജയനു സി പി എം. അതിന്റെ ലാഭവിഹിതം പങ്കിട്ടെടുക്കുന്നവരാണദ്ദേഹത്തിന്റെ സ്തുതി പാഠകരും.

    സി. ഭാസ്‌കരന്‍ നടത്തിയ കൊലവിളി പ്രസംഗത്തെ വിജയന്‍  എതിര്‍ത്തു സംസാരിച്ചാലേ അത്ഭുതപ്പെടേണ്ടതുള്ളു. റ്റി പി യുടെ ശവശരീരത്തെ വരെ അവഹേളിച്ച ഒരു അധമനില്‍ നിന്നും  ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കേണ്ടതുമില്ല. റ്റി പി വധത്തിന്റെ ഗൂഡാലോചന ശരിയായ രീതിയില്‍ അന്വേഷിച്ചാല്‍ ഒരു പക്ഷെ അത് വിജയനിലേക്കു വരെ ചെന്നെത്തിയേക്കാം. അതിന്റെ ആധിയാണിപ്പോള്‍ വിജയന്.

    വിജയനും  ജയരാജനും മോഹനനുമൊക്കെ വളര്‍ച്ച ഉണ്ട്. ഫാരീസ് അബൂബേക്കറില്‍ നിന്നും വളര്‍ന്നു വളര്‍ന്ന് ഇപ്പോള്‍ അന്താരാഷ്ട്ര കള്ളക്കടത്തുകാരന്‍ ഫായിസൊക്കെ ആണു കൂട്ടുകാര്‍. ദാവൂദ് ഇബ്രാഹിമിന്റെ പേര്, എപ്പോഴാണോ പൊങ്ങി വരുക.

    ReplyDelete
  33. Please correct the term "Vadaka Gunda" at least for Kirmani, kodi Suni, shafi, Anoop and Sijith. They are well known hardcore CPM workers in our area. CPM arranged lawyer for them and funding the case. So please correct the term hired goondas.

    ReplyDelete
  34. ക്രിസ്തു മതത്തില്‍ നിന്നും തിരിച്ചെത്തിയവര്‍ ഇപ്പോള്‍ ഏതു ജാതിയില്‍ ആണ്? ഏതെങ്കിലും ജാതിയില്‍ പെടാതെ ഹിന്ദു മതത്തില്‍ നില്ക്കാ ന്‍ പറ്റുമോ?

    പിന്നെ ഞാന്‍ converted ആണെന്ന് ആരോ എഴുതി കണ്ടു. എന്റെു പത്താം ക്ലാസ്സിലെ ബുക്കില്‍ എഴുതിയിരിക്കുന്നത് hindu/ezhava എന്നാണു. ഒരു മനുഷ്യന്‍ എന്നതിന് അപ്പുറം മറ്റൊന്നും ആയി കാണാന്‍ സ്വയം ആഗ്രഹിക്കുന്നില്ല.

    ReplyDelete